മാര്‍ദ്ദവവും ഹാര്‍ദ്ദവവും

വ്യാകരണം (Grammar)

മൃദു എന്ന വിശേഷണത്തിന്റെ ഭാവം പ്രകടിപ്പിക്കുന്ന തദ്ധിതത്തെ ‘അണ്‌’ പ്രത്യയം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടു്‌ (ഇഗന്താച്ച ലഘുപൂര്‍വാത്‌ (അണ്‌) എന്നു പാണിനി (5-1-13).) മാര്‍ദവം എന്ന വാക്കുണ്ടാകുന്നു. ഇവിടെ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടു്‌:

  1. പദാദിയിലുള്ള ‘‘കാരം ‘ആര്‍‘ ആയി മാറും. (പൂര്‍ണ്ണമായി പറഞ്ഞാല്‍ അ, ഇ, ഉ, ഋ, ഌ എന്നിവ യഥാക്രമം ആ, ഐ, ഔ, ആര്‌, ആല്‌ എന്നു മാറും. ഉദാഹരണങ്ങള്‍ : കവി – കാവ്യം, വിധവ – വൈധവ്യം, ഗുരു – ഗൌരവം, ഋജു – ആര്‍ജ്ജവം.) അങ്ങനെ ‘മൃ‘ എന്നതു്‌ ‘മാര്‍‘ ആകുന്നു.
  2. പദാന്ത്യത്തിലുള്ള ‘‘കാരം ‘അവം‘ ആയി മാറും. (മറ്റുദാഹരണങ്ങള്‍ : ലഘു – ലാഘവം, ഗുരു – ഗൌരവം, ഋജു – ആര്‍ജ്ജവം, പടു – പാടവം.). അങ്ങനെ ‘ദു‘ എന്നതു്‌ ‘ദവം” ആകുന്നു.

ഇങ്ങനെയാണു ‘മൃദു’വില്‍ നിന്നു ‘മാര്‍ദവം’ ഉണ്ടാകുന്നതു്‌. ‘അചോ രഹാഭ്യാം ദ്വേ (യരഃ)‘ എന്ന പാണിനീയസൂത്രപ്രകാരം (8-4-6) ഇതിനെ ഉച്ചരിക്കുന്നതു്‌ മാര്‍ദ്ദവം എന്നാണു്‌. എഴുതുമ്പോള്‍ സാധാരണയായി സംസ്കൃതത്തില്‍ മാര്‍ദവം എന്നു മലയാളത്തില്‍ മാര്‍ദ്ദവം എന്നും എഴുതുന്നു. രണ്ടും ശരിതന്നെ.

ഇതിനെപ്പിന്തുടര്‍ന്നു്‌ ‘ഹാര്‍ദ്ദവം’ എന്നൊരു വികലപ്രയോഗം പ്രചാരത്തിലുണ്ടു്‌. (സ്വാഗതപ്രസംഗകരാണു്‌ ഇതിന്റെ മുഖ്യപ്രചാരകര്‍. “ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു…” എന്നു സ്ഥിരം കേള്‍ക്കാറുണ്ടു്‌.)

ഹൃദ്‌‘ എന്നതില്‍ നിന്നു്‌ ഉണ്ടാകുന്ന വാക്കായതിനാല്‍ (സൂക്ഷ്മമായിപ്പറഞ്ഞാല്‍ ‘ഹൃദയ’ശബ്ദത്തില്‍ നിന്നാണു്‌ ഇതിന്റെ ഉത്പത്തി. ‘അണ്‌’ പ്രത്യയം ചേരുമ്പോള്‍ ഹൃദയസ്യ ഹൃല്ലേഖയദണ്‌ ലാസേഷു എന്ന പാണിനീയസൂത്രമനുസരിച്ചു്‌ (6-3-50) ‘ഹൃദയ’ശബ്ദം ‘ഹൃദ്‌’ ആയതാണു്‌.) ഹാര്‍ദ്ദം എന്നേ വരൂ. ഹാര്‍ദവം എന്നു വരണമെങ്കില്‍ ഹൃദു എന്ന വാക്കില്‍ നിന്നുണ്ടാകണം. അങ്ങനെയൊരു വാക്കില്ല.

“ശരിയും തെറ്റും” എന്ന ഈ ബ്ലോഗിന്റെ ആദ്യലേഖനത്തിലെക്കു്‌ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.