കൊമ്പു കുത്തിയ മത്തേഭം

സരസശ്ലോകങ്ങള്‍

ബ്ലോഗിംഗ് തുടങ്ങിയത് കഷ്ടകാലത്തിനു വ്യാകരണവും പഴയ ശ്ലോകങ്ങളും ഒക്കെ എഴുതിക്കൊണ്ടാണ്. സ്വന്തമായി ഒന്നും എഴുതാൻ കഴിയില്ല എന്നൊരു തെറ്റിദ്ധാരണ (തെറ്റിദ്ധാരണയല്ല, ശരിയായ ധാരണ തന്നെയാണ് എന്ന് ഇപ്പോഴും പലരും പറയുന്നുണ്ട്. അതവിടെ നിൽക്കട്ടേ.) ഉണ്ടായിരുന്നതിനാൽ അറിയുന്ന കാര്യങ്ങൾ ബാക്കിയുള്ളവർക്കു കൂടി പറഞ്ഞുകൊടുത്ത് പ്രബുദ്ധരാക്കാം എന്നയിരുന്നു ചിന്ത. അതിന്റെ ഫലമായി വാക്കുകളുടെ അർത്ഥം ചോദിച്ചും (അവയിൽ ഭൂരിപക്ഷവും കുട്ടിക്കിടാൻ പോകുന്ന അ-യിൽ തുടങ്ങുന്ന എങ്ങുമില്ലാത്ത പേരിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്നു ചോദിച്ചായിരുന്നു) ഈ ശ്ലോകം അറിയുമോ എന്നു ചോദിച്ചും വരുന്ന ലക്ഷക്കണക്കിന് (വേണമെങ്കിൽ കുറച്ചു കുറയ്ക്കാം) ഈമെയിലുകൾക്കു മറുപടി എഴുതുക എന്നത് എന്റെ ദിനചര്യയായിരുന്നു.

സിദ്ധാർത്ഥൻ, പോസ്റ്റുമാൻ തുടങ്ങിയ പേരുകളിൽ ബ്ലോഗിയിരുന്ന സജിത്ത് യൂസഫ് ആയിരുന്നു ഇവരിൽ അഗ്രഗണ്യൻ. ശ്ലോകത്തിന്റെ അസ്ക്യത ലേശം കൂടുതലുണ്ടായിരുന്ന ജനുസ്സാണ്. നാട്ടിലുള്ള സകലമാന ശൃംഗാരശ്ലോകങ്ങളും കക്ഷിയ്ക്കു വേണം. ദുബായിയിലെ കള്ളുപാർട്ടികളിൽ ചൊല്ലി ആളാവുക എന്നതാണ് ഉദ്ദേശ്യം. എന്തെങ്കിലും ആകട്ടേ. ആരെങ്കിലും നന്നായിപ്പോകുന്നതിൽ ഒരു ഭാഗമാകാൻ എനിക്ക് എന്നും സന്തോഷമേ ഉള്ളൂ.

2008 എന്ന വർഷം തുടങ്ങിയിട്ടേ ഉള്ളൂ. അങ്ങനെയിരിക്കേ ബ്ലോഗിലെ സൂപ്പർ സ്റ്റാർ രാം മോഹൻ പാലിയത്ത് എന്നോടും സിദ്ധാർത്ഥനോടുമായി ഒരു ചോദ്യം.

“മത്തേഭം കൊമ്പു കുത്തും… എന്നു തുടങ്ങുന്ന ശ്ലോകം അറിയാമോ? വെണ്മണിയുടെയോ മറ്റോ ആണ്”

മദയാന കൊമ്പു കുത്തുന്ന, അതായത് മദയാന തോറ്റുപോകുന്ന എന്തിനെപ്പറ്റിയോ ആണ് ശ്ലോകം. വെണ്മണി എഴുതിയതിനാൽ ഇത് ഏതോ പെണ്ണിന്റെ മാമറി ഗ്ലാൻഡ്സിനെപ്പറ്റിയാണ് എന്നതിനു സംശയമില്ല. ശ്ലോകം കേട്ട ഓർമ്മയില്ല. പുസ്തകമൊന്നും കയ്യിലുമില്ല. എന്നാൽപ്പിന്നെ ഒരെണ്ണം എഴുതിക്കളയാം എന്നു കരുതി.

വെണ്മണി അപാര പദസമ്പത്തുള്ള ആളായിരുന്നു. ശ്ലോകത്തിലെ വാക്കുകളൊക്കെ നന്നായി വൃത്തത്തിലൊതുങ്ങി സ്റ്റൈലായി ഇരിക്കും. നല്ല ശയ്യാഗുണമുള്ളവ. അല്ലാതെ സന്തോഷ് പിള്ള എഴുതുന്നതു പോലെ ഗ്യാപ്പിലൊക്കെ അത്, ഇത്, ഇഹ, ആഹു, യാഹൂ എന്നൊന്നും ഫിറ്റു ചെയ്തല്ല. അങ്ങനെ ഒരു ശ്ലോകം എഴുതാൻ തന്നെ പാടാണ്. സിനിമാപ്പാട്ടിനു പാരഡി എഴുതുന്നതു പോലെയല്ല. നന്നായി ബുദ്ധിമുട്ടി.

ഇതാണ് ആദ്യത്തെ ശ്രമം. സ്രഗ്ദ്ധരാവൃത്തം.

മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കദ്ഭുതത്തെക്കൊടുക്കു-
ന്നുദ്വേഗം, സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
ഇത്ഥം മേവുന്ന നിന്നേ മിഷനറിവഴിയില്‍ പൂട്ടി വീരായിതം വ-
ന്നെത്താതാക്കീടുമീയെന്നൊടു സമമൃഗയാകോവിദന്‍ പാരിലുണ്ടോ?

അതായത്, കവി വലിയ വേട്ടക്കാരനാണ്. (വെടി വരുന്നതിനു മുമ്പുള്ള കാലമാണ്. അമ്പും വില്ലും വേണ്ടി വന്നാൽ കുന്തവും മാത്രമേ ഉള്ളൂ.) ആന, കുതിര, സിംഹം, പുലി തുടങ്ങിയ മൃഗങ്ങളുടെ സ്വഭാവങ്ങൾ ചേർന്ന നായികയെ അടക്കി നിർത്തുന്ന വീരനാണ് എന്നാണു വാദം.

സിംഹത്തിന്റെ കടി എന്നു പറഞ്ഞതു പല്ലു കൊണ്ടുള്ള കടി (അങ്ങനെ ഒരർത്ഥവും വേണമെങ്കിൽ ഇവിടെ നോക്കാം.) അല്ല. “മൃഗരാജകടി” എന്നു പറയുന്ന സാധനം. സംശയമുണ്ടെങ്കിൽ ഇതു വായിക്കൂ.

വാത്സ്യായനന്റെ കാമസൂത്രം, കൊക്കോകന്റെ കാമശാസ്ത്രം, കോകന്റെ കോകശാസ്ത്രം തുടങ്ങിയ ആർഷഭാരതശാസ്ത്രഗ്രന്ഥങ്ങൾ വായിക്കാതെ മാസ്റ്റേഴ്സ് ആൻഡ് ജോൺസന്റെയും പ്രകാശ് കോത്താരിയുടെയും പുസ്തകങ്ങൾ മാത്രം വായിച്ചു ഗ്രാജ്വേറ്റ് ചെയ്തവർക്ക് ഇതിന്റെ ഉത്തരാർദ്ധം പിടികിട്ടിയിട്ടുണ്ടാവില്ല. വിശദീകരിക്കാം:

കാമശാസ്ത്രമനുസരിച്ച് സംഭോഗം നാലു വിധം:

  1. ഉത്താനകം: സ്ത്രീ അടിയിൽ മലർന്ന്. പുരുഷൻ മുകളിൽ കമഴ്ന്ന്. പിൽക്കാലത്ത് മിഷനറി രീതി എന്നു പറയുന്ന സമ്പ്രദായം. അതിനെങ്ങനെ മിഷനറി രീതി എന്ന പേരു കിട്ടി എന്നത് മറ്റൊരു പോസ്റ്റിന്റെ വിഷയമാണ്. പിന്നെ എഴുതാം.
  2. തിര്യഗ്‌യാനം: മൃഗങ്ങളെപ്പോലെ പുരുഷൻ സ്ത്രീയുടെ പുറകിൽ നിന്ന്. ഇതിനു പല അവാന്തരവിഭാഗങ്ങൾ ഉണ്ട്. കിടന്ന്, ഇരുന്ന്, മുട്ടിൽ നിന്ന് തുടങ്ങി. വിസ്തരഭയത്താൽ വിശദീകരിക്കുന്നില്ല.
  3. മൂന്നാമത്തേതിന്റെ പേര് ഓർമ്മയില്ല. എങ്ങനെയാണെന്നും. ഒരു പക്ഷേ, ഞാൻ കൂട്ട്യാൽ കൂടുന്നതല്ല എന്നു തോന്നിയിട്ട് ഉപബോധമനസ്സ് ഓട്ടോമാറ്റിക് ആയി തിരസ്കരിച്ചതാവും.
  4. വീരായിതം അഥവാ പുരുഷായിതം അഥവാ ഉപരിസുരതം: പുരുഷൻ അടിയിൽ മലർന്ന്, സ്ത്രീ മുകളിൽ കമഴ്ന്ന്.

ബാക്കി മൂന്നും അത്ര പ്രശസ്തമല്ലെങ്കിലും നാലാമത്തേത് വെണ്മണിശ്ലോകങ്ങളിലും മറ്റും വളരെ കാണുന്ന സംഭവമാണ്. വീരായിതനിപുണ എന്നൊക്കെ നായികയെ വർണ്ണിക്കുന്നതു കാണാം.

ഇതിന്റെ ശരിക്കുള്ള സ്പെസിഫിക്കേഷൻസ് എഴുതിയേക്കാം എന്നു കരുതി പല പുസ്തകങ്ങളും തിരഞ്ഞപ്പോൾ പലതിലും പല വിധത്തിലാണു ക്ലാസ്സിഫിക്കേഷൻ. ഉദാഹരണമായി, കുചീമാരതന്ത്രം എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു.

ഉത്താനകം ചാപി തഥൈവ തിര്യ-
ഗാസീനമേവം സ്ഥിതമാനതം ച
സാമാന്യതഃ സ്യൂരതി കേളിഭേദാഃ
പരേ രസജ്ഞൈരനുഭാവനീയാഃ

ഇതനുസരിച്ച് ഉത്താനകം, തിര്യഗ്യാനം, ആസീനം (ഇരുന്നുകൊണ്ടുള്ളതു്), സ്ഥിതം (നിന്നു കൊണ്ടുള്ളതു്), ആനതം (കുനിഞ്ഞു കൊണ്ടുള്ളതു്) എന്നിങ്ങനെ അഞ്ചു വിധമാണ്. വീരായിതം ഉത്താനകത്തിന്റെ ഒരു വകഭേദമായി (വിപരീതോത്താനകം) മാത്രമേ കരുതുന്നുള്ളൂ.

എന്തരോ എന്തോ!

ഇനി നമ്മുടെ ഉത്തരാർദ്ധം.

ഇങ്ങനെ ആനയും കുതിരയും സിംഹവും പുലിയുമൊക്കെ തോറ്റുപോകുന്ന വ്യാഘ്രിയായ നായികയെ വീരായിതത്തിനു സമ്മതിക്കാതെ മിഷനറിവടിവു മാത്രത്തിൽ ഒതുക്കുന്ന ഭീകരനാണു നോം എന്നാണു കവി അവകാശപ്പെടുന്നത്.

ഇങ്ങനെയൊക്കെ പച്ചയായി ഒരു കവി എഴുതുമോ എന്നു നിങ്ങൾ സംശയിക്കുന്നുണ്ടാവും. ഉണ്ടെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ വെണ്മണിയെ വായിച്ചിട്ടില്ല എന്നാണ്. പച്ചയായ ഭോഗവർണ്ണനകളും സ്ത്രീകളെപ്പറ്റിയുള്ള അശ്ലീലവർത്തമാനങ്ങളും നിറഞ്ഞവയാണു വെണ്മണിക്കവിതകൾ. പത്തു വയസ്സുള്ള ഒരു പെങ്കൊച്ചിനെപ്പറ്റി

കുളുർമുലകളുരുണ്ടി, ല്ലോമനേ, നീ തിരണ്ടി-
ല്ലിതിനിടയിലനംഗന്നായിരം വില്ലൊടിഞ്ഞു
കളമൊഴി, തവ വായ്ക്കും യൗവനം വന്നുദിക്കു
ന്നളവിലിഹ ഭവിക്കും ഘോഷമെന്തായിരിക്കും

എന്നൊക്കെ എഴുതിയ കക്ഷിയാണ്. ഇന്നായിരുന്നെങ്കിൽ പീഡോഫൈൽ എന്നു പറഞ്ഞ് അങ്ങേരെ ചവിട്ടിക്കൂട്ടിയേനേ.

എഴുതിക്കഴിഞ്ഞപ്പോൾ ശ്ലോകത്തിനു പല പ്രശ്നങ്ങൾ.

  1. ഒന്നാമതായി, ഗുണ്ടർട്ടു തൊട്ടുള്ള മിഷനറിമാർ കേരളത്തിൽ തേരാപ്പാരാ നടക്കാൻ തുടങ്ങിയിട്ടു കാലം കുറേയായെങ്കിലും വെണ്മണിയുടെ കാലത്ത് മിഷനറിവടിവ് എന്ന പ്രയോഗം പ്രചാരത്തിലുണ്ടോ എന്നൊരു സംശയം. ഇനി ഉണ്ടെങ്കിൽത്തന്നെ, മലയാളശ്ലോകത്തിൽ അങ്ങേർ ഇംഗ്ലീഷ് വാക്ക് എഴുതാൻ വഴി കുറവാണ്. ഇന്നും കവിതയിൽ മറ്റു ഭാഷയിലുള്ള വാക്കുകൾ കാണുമ്പോൾ പുരികം ചുളിക്കുന്നവരാണ് അധികവും. പണ്ട് ലാപുട എന്ന ടി. പി. വിനോദ് ബോറടിയുടെ ദൈവം എന്നൊരു കവിത എഴുതിയപ്പോൾ “ബോറടി”യ്ക്കു തത്തുല്യമായ മലയാളം എഴുതണമെന്നു പറഞ്ഞ് ആദ്യം കുടിയൻ എന്നും പിന്നെ അനംഗാരി എന്നും സ്വയം വിളിച്ച ഒരാൾ ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. പിന്നെ ബോറടിയുടെ മലയാളം എന്താണ് എന്നു ലാപുട ചോദിച്ചപ്പോഴാണു ചോദിച്ചവന്മാരൊക്കെ കുഴങ്ങിയത്.

    മാറ്റിയെഴുതി.

    മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കദ്ഭുതത്തെക്കൊടുക്കു-
    ന്നുദ്വേഗം, സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
    ഇത്ഥം മേവുന്ന കുന്നിന്‍ മകളെയടിയിലായ് പൂട്ടി വീരായിതം വ-
    ന്നെത്താതാക്കിസ്സുഖിക്കും മദനരിപുവിനെത്താണിതാ കൈതൊഴുന്നേന്‍!

    ഏതു വിരുന്നുകാരൻ വന്നാലും കോഴിയ്ക്കാണു ബുദ്ധിമുട്ടു് എന്നു പറഞ്ഞതു പോലെ, പണ്ടു വെണ്മണിപ്രസ്ഥാനക്കാർക്കു അശ്ലീലം എഴുതണമെങ്കിൽ ശിവനെയും പാർവ്വതിയെയുമായിരുന്നു പിടിച്ചിരുന്നതു്. അതാണു് ഇങ്ങനെ എഴുതിയതു്. ഇതല്പം കടന്നു പോയി, മതവികാരം വ്രണപ്പെട്ടു എന്നു വല്ലവർക്കും തോന്നുന്നുണ്ടെങ്കിൽ

    നീയെന്നും രതിയിൽ തളർന്ന പതി തൻ നെഞ്ചത്തു കേറിക്കിട-
    ന്നയ്യയ്യേ, തെറി കാട്ടിടും കഥ വിളിച്ചോതും വെളിച്ചത്തു ഞാൻ!

    എന്നു പാർവ്വതിയെ ഒരു വെണ്മണിക്കവി ബ്ലായ്ക്ക്‌മെയിൽ ചെയ്തിട്ടുണ്ടെന്നു് അറിയുക. (വാക്കുകൾ ഇങ്ങനെ തന്നെയാണോ എന്നു് ഉറപ്പില്ല.) സംഗതി വീരായിതം തന്നെ.

    കുന്നിൻ കന്യേ കടുപ്പം, തവ പതി ദിനവും ഗം… പ്രഭോ, വേണ്ട ശാഠ്യം

    എന്നു ശിവനെയും ബ്ലായ്ക്ക്മെയിൽ ചെയ്തിട്ടുണ്ടു്.

    (ഈ ശ്ലോകങ്ങളൊക്കെ മറന്നു പോയി. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി കമന്റായി ഇടുക.)

    വെണ്മണിക്കവികൾ എന്നു പറഞ്ഞാൽ വെൺമണിഅച്ഛനും മഹനും മാത്രമല്ല. ശീവൊള്ളി, ഒറവങ്കര, നടുവത്തച്ഛനും മകനും, ഒടുവിൽ തുടങ്ങി ഒരു പിടി ആളുകളുണ്ടു്. ദാ ശീവൊള്ളി വകയായി പാർവ്വതിയുടെ ആദ്യരാത്രിയ്ക്കു ശേഷമുള്ള പ്രഭാതത്തിന്റെ വർണ്ണന:

    “നെഞ്ഞത്തിന്നലെ രാത്രി പൂച്ച കടികൂടിച്ചാടി വീണോ, നിറം-
    മാഞ്ഞെന്തീ വടു ചുണ്ടി”ലെന്നു സഖിമാരോതിച്ചിരിക്കും വിധൌ
    കുഞ്ഞമ്മിഞ്ഞ കുറച്ചൊളിച്ചൊരു വിധം ചെഞ്ചുണ്ടു പൊത്തി, ഹ്രിയാ
    ഞഞ്ഞമ്മിഞ്ഞ പറഞ്ഞിടുന്നൊരചലക്കുഞ്ഞേ, കനിഞ്ഞീടു നീ!

    (എന്തൊക്കെപ്പറഞ്ഞാലും, ഞാനൊരു രാജാവോ മറ്റോ ആയിരുന്നെങ്കിൽ, ആ കുഞ്ഞമ്മിഞ്ഞ/ഞഞ്ഞമ്മിഞ്ഞ പ്രയോഗത്തിനു് ഒരു വീരശൃംഖല കൊടുത്തേനേ.)

    എഴുതി നോക്കിയെങ്കിലും ശിവനെയും പാർവ്വതിയെയും തൊട്ടുള്ള കളി എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല. അത്ര വലിയ ചമത്ക്കാരമൊന്നും ഉത്തരാർദ്ധത്തിനു് ഇല്ല താനും.

  2. രണ്ട്, ഉദ്വേഗം എന്ന വാക്കിന് എന്റെ മനസ്സിലുണ്ടായിരുന്ന അർത്ഥമല്ല ശരിക്കും. (എന്റെ മനസ്സിൽ എന്താണുണ്ടായിരുന്നതെന്നു ചോദിച്ചാൽ, ഉദ്വേഗം എന്നു കേട്ടപ്പോൾ നിങ്ങളുടെ മനസ്സിൽ വന്ന അർത്ഥം തന്നെ.)
  3. പിന്നെ “നിന്നേ…” എന്നതിലെ വൃത്തം ശരിയാക്കാനുള്ള ആവശ്യമില്ലാത്ത നീട്ടൽ. വെണ്മണിയല്ല കവി എന്നു മനസ്സിലാക്കാൻ ഇതൊക്കെത്തന്നെ ധാരാളം.

മാറ്റിയെഴുതി.

മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കൊത്ത പേശീബലം, ചെ-
ന്നെത്തുമ്പോള്‍ സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
ഇത്ഥം മേവുന്ന നിന്നെത്തനുവിതിനടിയിൽപ്പൂട്ടി, വീരായിതം വ-
ന്നെത്താതാക്കീടുമീയെന്നൊടു കിട മൃഗയാകോവിദന്‍ പാരിലുണ്ടോ?

സംഭവം രാം മോഹന് അയച്ചു. പുള്ളി ഹാപ്പിയായി. ഇതു തന്നെ ശ്ലോകം എന്നു പറഞ്ഞു. ഒരുപാടു കാലമായി നോക്കി നടക്കുകയായിരുന്നു എന്നു പറഞ്ഞു.

ഇതു് ഒരു ഓളത്തിനു പറഞ്ഞതാണു്. രാം മോഹൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ചേട്ടനു വേണ്ടി അന്വേഷിച്ചതാണു് എന്നാണു് ഈയിടെ പറഞ്ഞതു്.

ഇനി എന്നെങ്കിലും രാം മോഹൻ എഡിറ്റു ചെയ്ത് വെണ്മണിക്കൃതികൾ പുറത്തിറങ്ങുകയാണെങ്കിൽ, അതിൽ ഈ ശ്ലോകവും കണ്ടാൽ നിങ്ങൾ അദ്ഭുതപ്പെടേണ്ട. ഇങ്ങനെയൊക്കെയാണു പല കൃതികളും പ്രശസ്തരുടെ പേരിലാകുന്നത്. ഇങ്ങനെയാണ് ഹരിനാമകീർത്തനം എഴുത്തച്ഛന്റേതും “അയിഗിരി നന്ദിനി…” എന്നു തുടങ്ങുന്ന സ്തോത്രം ശങ്കരാചാര്യരുടെയും ആയത്.