ആക്ഷേപഹാസ്യം (satire)

പോടാ *ശ്രൂ!

(“താറാവുകൾ വഴിനീളെ നടന്നു മുട്ടയിട്ടാൽ പോരാ, സ്വന്തം കൂട്ടിൽ പോയി മുട്ടയിടണം” എന്ന വിശ്വപ്രഭയുടെ ആജ്ഞയെ ശിരസാ വഹിച്ച്, ഫേസ്ബുക്കിലും ഗൂഗിൾ പ്ലസ്സിലും പ്രസിദ്ധീകരിച്ച ഈ സാധനം ഇവിടെയും ഇടുന്നു.)


“നീ എന്താടാ വായിക്കുന്നത്?”

“അത്… അത് ഒരു നോവലാ, അപ്പച്ചാ… ഇതു വായിക്കണം എന്നു സാറു പറഞ്ഞു, അതു കൊണ്ടു വായിക്കുന്നതാ… അല്ലെങ്കിൽ ഞാൻ വായിക്കില്ലായിരുന്നു…”

“അതിനെന്താ മോനേ, നീ വായിച്ചോ… അപ്പച്ചന്റെ അപ്പച്ചനെപ്പോലെ പുസ്തകം വായിച്ചാൽ തലതിരിഞ്ഞു പോകും എന്നൊന്നു അപ്പച്ചൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്താ പുസ്തകത്തിന്റെ പേര്?”

“ധർമ്മപുരാണം”

“ഓ, അതാ നീ നിന്നു പരുങ്ങിയത്… ഹിന്ദുക്കളുടെ പുരാണം വായിച്ചാൽ അപ്പച്ചനു ദേഷ്യമാകുമെന്ന്. എടാ നമ്മുടെ വേദപുസ്തകം പോലെ അതിലും ഒരുപാടു നല്ല കാര്യങ്ങളുണ്ട്. വായിക്കുന്നതു നല്ലതാ…”

“അപ്പച്ചാ, ഇത് അതല്ല. ഇത് ഒരു കഥയാ…”

“എന്തായാലും സാരമില്ല. പിള്ളേരുടെ തല തിരിക്കുന്ന തെറിപ്പുസ്തകങ്ങളുണ്ടല്ലോ, അതൊന്നും വായിക്കാതിരുന്നാൽ മതി…”

“ഇതിൽ ഇത്തിരി തെറിയൊക്കെയുണ്ട് അപ്പച്ചാ…”

“എന്തു തെറി, ഒരെണ്ണം വായിച്ചേ…”

“അത് അപ്പച്ചാ…”

“ചുമ്മാ വായീരെടാ…”

“അത്… ശ്മശ്രുക്കളേ….”

“ഫ… എന്തോന്ന്?”

“അതാ അപ്പച്ചാ ഞാൻ പറഞ്ഞത്. സംഗതി നമ്മളു സാധാരണ പറയുന്ന വാക്കല്ലെങ്കിലും അതു തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. സംസ്കൃതത്തിലാണെന്നേ ഉള്ളൂ…”

“മനസ്സിലായെടാ. ഞാൻ പഴയ എട്ടാം ക്ലാസ്സാ… ഇതൊക്കെ മനസ്സിലാക്കാനുള്ള മലയാളവും സംസ്കൃതവും ഒക്കെ എനിക്കും അറിയാം.”

“ഇങ്ങനത്തെ വാക്കൊക്കെ ഉണ്ട്…”

“ഏതു വാദ്ധ്യാരാടാ ഇതൊക്കെ വായിക്കണമെന്നു പറഞ്ഞത്? ആ കഴ്വേർടെ മോനെ ഒന്നു കണ്ടിട്ടേ ഉള്ളൂ കാര്യം…”

“അയ്യോ, സാറിനെ ഒന്നും പറയണ്ടാ. നമുക്കൊക്കെ ഉള്ള സാധനമല്ലേ അപ്പച്ചാ അത്?”

“അതു ശരി, നമുക്കൊക്കെ ഉള്ള സാധനം ഇങ്ങനെ പരസ്യമായി പുറത്തു കാണിച്ചു കൊണ്ടു നടക്കുകയാണോ?”

“അല്ലപ്പച്ചാ, ഈ രോമം എന്നല്ലേ അതിന് അർത്ഥം ഉള്ളൂ. അതിനിപ്പോ…”

“രോമമോ? അതെങ്ങനെ അതു രോമമാകും?”

“അപ്പച്ചാ, ശ്മശ്രു എന്നു വെച്ചാൽ രോമം എന്നാ അർത്ഥം.”

“ഓ, ശ്മശ്രു ആയിരുന്നോ? അതു ശരി… അയാളു ചുമ്മാ “മൈരേ” എന്നു ദേഷ്യം വന്നപ്പോൾ വിളിച്ചു, അത്രേ അല്ലാ ഉള്ളോ? അതിപ്പോൾ അപ്പച്ചനും ചാച്ചന്മാരും അമ്മാച്ചന്മാരുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നതല്ലേ?”

“അപ്പച്ചനും അമ്മാച്ചനും അങ്ങോട്ടും ഇങ്ങോട്ടും തായിൽ തുടങ്ങുന്ന തെറിയല്ലിയോ വിളിക്കുന്നത്?”

“അതൊന്നും തെറിയല്ലെടാ, അതൊക്കെ നമ്മുടെ ഭാഷയുടെ ഒരു ഭാഗമല്യോ…”

“അതിരിക്കട്ടേ, എന്താന്നു വിചാരിച്ചാ അപ്പച്ചൻ ആദ്യം കിടന്നു തുള്ളിയത്? സാറിന്റെ തന്തയ്ക്കു വിളിച്ചത്?”

“അതോ, ഞാൻ കേട്ടത് “അശ്രു” എന്നാ… കണ്ണുനീർ എന്ന്. അതു മുട്ടൻ തെറിയല്യോ…”


2017-ന് ഏതാനും വർഷങ്ങൾക്കു ശേഷം എന്തോ സേർച്ചു ചെയ്ത വഴിയ്ക്ക് ഇതു കാണാനിടയായി “ഇതെന്തു കുന്തം?” എന്നു കൺഫ്യൂഷനടിച്ചിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇതിന് അവലംബമായ സംഭവം പറയാം.

2017 മെയ്‌മാസം. ഇന്ത്യയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി. ജെ. പി. സർക്കാർ ഭരിക്കുന്നു. ഭരണത്തിൽ കയറിയതു മുതൽ ആർഷഭാരതത്തിൽ ഉണ്ടായിരുന്നു എന്നു പറഞ്ഞ് അബദ്ധങ്ങളുടെ ഒരു കൂമ്പാരം തന്നെ ലോകത്തിന്റെയും ജനത്തിന്റെയും അണ്ണാക്കിൽ തള്ളിക്കൊണ്ടിരിക്കുന്ന ഒരു പറ്റം സ്വാമിമാരും ബാബമാരും സാധ്വിമാരും അരങ്ങു തകർക്കുന്ന കാലം. ഭാരതത്തെപ്പറ്റി ലോകമാദ്ധ്യമങ്ങളിൽ വല്ലപ്പോഴും വാർത്തകൾ വരുന്നത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ അവതരിപ്പിച്ച അബദ്ധങ്ങളും രാഷ്ട്രീയ-സാമൂഹിക-നേതാക്കളുടെ മണ്ടത്തരങ്ങളും ആണ്.

അങ്ങനെയിരിക്കെ രാജസ്ഥാനിലെ ഒരു ജഡ്ജി പെൻഷൻ പറ്റി. പേര് മഹേഷ് ചന്ദ്ര ശർമ്മ. പെൻഷനായപ്പോൾ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഒരു മഹത്തായ ശാസ്ത്രസത്യം വെളിപ്പെടുത്തി. ഭാരതത്തിന്റെ ദേശീയപക്ഷിയായ മയിൽ ഒരു ബ്രഹ്മചാരിയാണ്. ആണ്മയിലിന്റെ കണ്ണുനീർ കുടിച്ചാണ് പെണ്മയിൽ ഗർഭിണിയാകുന്നത്!

2017 ജൂൺ ഒന്നാം തീയതി The Telegraph പ്രസിദ്ധീകരിച്ച വാർത്തയാണു താഴെ.

Indian judge claims peacocks reproduce from tears and that cow urine prevents ageing

An Indian judge has claimed that peacocks do not mate, but sire their offspring through tears.

“A peacock is a lifelong celibate” said Justice Mahesh Chandra Sharma of the Rajasthan High Court in western India on Wednesday.

On his last day as a judge in the state capital, Jaipur, Mr Sharma went on to claim that the peahen gets pregnant after swallowing the peacock’s tears and a peacock or peahen is then born.

Mr Sharma made these remarks immediately after delivering a judgment in which he recommended that the cow, considered holy by India’s majority Hindu community, be declared India’s national animal. The peacock is already the country’s national bird.

ഈ വാർത്ത പുറത്തുവന്നതോടെ ട്രോളുകളുടെ ബഹളമായി. മയിലിനെപ്പറ്റിയും കണ്ണുനീരിനെപ്പറ്റിയും പല പല തമാശകളും പ്രചാരത്തിലായി. പെണ്ണിനെ ഗർഭിണിയാക്കുന്ന കണ്ണുനീരിനെപ്പറ്റി പുറത്തു പറയുന്നത് അശ്ലീലമാണെന്ന രീതിയിലുള്ള ട്രോളുകൾ ധാരാളം ഇറങ്ങി. ഇതിന്റെ പശ്ചാത്തലത്തിലാണ് മുകളിൽ കൊടുത്ത സാങ്കല്പികസംഭാഷണം എഴുതിയത്.

എന്തൊക്കെയുണ്ടു നമ്മുടെ ഭാരതീയപൈതൃകത്തിൽ!

ആക്ഷേപഹാസ്യം (satire)
നര്‍മ്മം

Comments (1)

Permalink

സ്പാമരന്മാരേ, ഇതിലേ…

ഈ ബ്ലോഗിലെ കഴിഞ്ഞ മൂന്നു പോസ്റ്റുകൾക്കും കൂടി ഇതു വരെയുള്ള മൊത്തം കമന്റുകളുടെ എണ്ണം 636. എന്റെ ഈ മൂന്നു പോസ്റ്റുകളിൽ പ്രതിപാദിച്ച വിഷയങ്ങളെപ്പറ്റിയുള്ള ഗഹനമായ ചർച്ചയാണു് ഈ 636 കമന്റുകളിൽ എന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്കു തെറ്റി. ഇവയിൽ മൂന്നിൽ രണ്ടു ഭാഗം കമന്റുകളെങ്കിലും സ്പാം എന്നോ ട്രോൾ അറ്റായ്ക്ക് എന്നോ വിളിക്കാവുന്ന വിഭാഗത്തിൽ പെടുത്താവുന്നവയാണു്. വായിൽ തോന്നിയ അസംബന്ധങ്ങൾ ഓരോ അഞ്ചു മിനിട്ടിലും കമന്റായിട്ടിടുന്നവർ, എന്തെങ്കിലും ചോദിക്കുന്നവരെ തെറി വിളിക്കുവാൻ മാത്രമായി കച്ച കെട്ടിയിറങ്ങിയവർ, സയൻസെന്നു പറഞ്ഞു് എന്തൊക്കെയോ പുലമ്പുന്നവർ, അങ്ങോട്ടാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിൽ ഒരക്ഷരം പോലും തലയിൽ കയറാത്തവർ. ബോധം എന്ന അമൂർത്തസങ്കല്പം മുതൽ ഞാനും കൂടി ഉണ്ടെങ്കിലെന്താ??? എന്ന ദാർശനികപ്രശ്നം വരെ തൂലികാനാമമായ് സ്വീകരിച്ചവർ – എന്നിങ്ങന പല വിഭാഗത്തിലുള്ളവർ. ഇതിലെല്ലാം പെടുന്ന ഒരു കൂട്ടരുമുണ്ടു്. ആകെ ജഗപൊക!

ഈ കമന്റുകളിൽ പോസ്റ്റിനോടു ബന്ധമില്ലാത്തതും അസംബന്ധം മാത്രമുള്ളതുമായ കമന്റുകളെല്ലാം, അവയ്ക്കു് ഞാൻ എഴുതിയ മറുപടികൾ ഉൾപ്പെടെ, അടുത്ത വീക്കെൻഡിൽ ഡിലീറ്റ് ചെയ്യാൻ പോകുകയാണു്. ഇതാദ്യമായല്ല എന്റെ ബ്ലോഗിൽ ഞാൻ ഇങ്ങനെയൊരു കമന്റുകളുടെ സ്പ്രിംഗ് ക്ലീനിംഗ് നടത്തുന്നതു്. ഈ കടും‌കൈയ്ക്കു് എന്നെ പ്രേരിപ്പിച്ച ചേതോവികാരം ഏതാനും വെടിയുണ്ടകളിൽ താഴെ സംഗ്രഹിക്കട്ടേ:

  1. കണ്ടാൽ പല തരം ഫോണ്ടുകളും കളറുകളും മറ്റുമുള്ള ഒരു HTML പേജാണെങ്കിലും ഓരോ പോസ്റ്റും നാലഞ്ചു ഡാറ്റാബേസ് ടേബിളുകളിൽ നിന്നു് ഡാറ്റാ ശേഖരിച്ചു് അപ്പപ്പോൾ ജെനറേറ്റു ചെയ്തുന്ന ഡൈനാമിക് പേജാണു്. കമന്റുകളുടെ എണ്ണം കൂടുമ്പോൾ അതു ഡിസ്പ്ളേ ചെയ്തു വരാൻ സമയമെടുക്കും. അതിൽ ഫിറ്റു ചെയ്തിരിക്കുന്ന CSS കൂടിയാകുമ്പോൾ പറയുകയും വേണ്ടാ. ഇതു് ഈ പോസ്റ്റുകൾ വായിക്കാൻ ശ്രമിക്കുന്നവർക്കു ബുദ്ധിമുട്ടാകും. പോസ്റ്റുകളും അവയ്ക്കു കിട്ടിയ കാമ്പുള്ള കമന്റുകളും മാത്രം നിലനിർത്താൻ തീരുമാനിച്ചതു് അതുകൊണ്ടാണു്.
  2. ഈ പോസ്റ്റുകളിൽ ഭാവിയിൽ ആരെങ്കിലും ഏതെങ്കിലും ലിങ്കു വഴിയോ മറ്റോ എത്തിയാൽ അവർ അവയ്ക്കു താഴെ കവലച്ചട്ടമ്പിമാരെ വെല്ലുന്ന തെറിവിളികളും ഭൂലോകമണ്ടത്തരങ്ങളും വെണ്ടയ്ക്കാമുഴുപ്പിൽ കിടക്കുന്നതു കാണാൻ എനിക്കു് അശേഷം താത്പര്യമില്ല. എന്തായാലും ഇതു് എന്റെ ബ്ലോഗാണല്ലോ. ഈ കമന്റുകൾക്കെതിരേ ആരെങ്കിലും സൈബർ സെല്ലിലോ മറ്റോ കേസു കൊടുത്താൽ ഞാൻ സമാധാനം പറയേണ്ടി വരുമല്ലോ.
  3. Don’t feed the trolls എന്നതു് ഗൗരവമുള്ള ചർച്ചകൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ആളുകൾ അനുവർത്തിക്കുന്ന ഒരു ശീലമാണു്. അക്കാദമിക് ന്യൂസ്‌ഗ്രൂപ്പുകളിൽ വന്നു ബഹളമുണ്ടാക്കുന്ന ജയ് മഹാരാജുകളും മൊല്ലാക്കമാരും ആ ഗ്രൂപ്പുകളുടെ തന്നെ വിശ്വാസ്യതയ്ക്കു കോട്ടമുണ്ടാക്കിക്കൊണ്ടു് സ്വയം നിർ‌വൃതിയടയുകയാണു്.
  4. കമന്റുകൾ മോഡറേറ്റ് ചെയ്യുന്നതിനോടു് എനിക്കു താത്പര്യമില്ല. പല തിരക്കുകൾ മൂലം ചിലപ്പോൾ ദിവസങ്ങളോളം ഇവിടെ വരാൻ എനിക്കു പറ്റിയില്ലെന്നു വരും. അതുപോലെ എന്റെ വായനക്കാരിൽ ഭൂരിഭാഗവും എനിക്കു രാത്രിയാവുമ്പോൾ ഈ ബ്ലോഗ് വായിക്കുന്നവരാണു്. മോഡറേഷൻ വന്നാൽ പല ചർച്ചകളും മുടങ്ങും. ഇങ്ങനെ ഇടയ്ക്കിടയ്ക്കു ശുദ്ധികലശം നടത്തുന്നതു തന്നെ ഭേദം.

കമന്റുകൾ ഡിലീറ്റു ചെയ്താൽ ഉള്ള ഏറ്റവും വലിയ പ്രശ്നം അവയിലടങ്ങിയിരിക്കുന്ന മഹദ്വചനങ്ങൾ പലതും എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു പോകും എന്നതാണു്. പലതും മണിക്കൂറുകളോളം ചിരിച്ചു മറിഞ്ഞു കഴുത്തുളുക്കാൻ തക്കവണ്ണം ആഹ്ലാദദായകങ്ങളാണു്. മറ്റു പലതിലും അനശ്വരമായ പല ശാസ്ത്രതത്ത്വങ്ങളും അടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ഇന്നത്തെ മനുഷ്യനു് അതൊക്കെ മനസ്സിലാക്കാനുള്ള ബ്രെയിൻ ഡെവലപ്‌മെന്റ് ഉണ്ടായിട്ടില്ലായിരിക്കാം. ഒരു അമ്പതോ അഞ്ഞൂറോ കൊല്ലം കഴിഞ്ഞാൽ ഇതൊക്കെ മനസ്സിലാക്കാനുള്ള ശാസ്ത്രവിജ്ഞാനം നമുക്കുണ്ടായെന്നു വരാം. അതിനാൽ ഈ മൂന്നു പോസ്റ്റുകളിലെ കമന്റുകളിൽ നിന്നു തിരഞ്ഞെടുത്ത ചില മഹദ്വചനങ്ങൾ താഴെച്ചേർക്കുന്നു. (ഡിസ്‌ക്ലൈമർ: ചിലതൊക്കെ ഒറിജിനൽ മഹദ്വചനങ്ങളാണു്. മറ്റുള്ളവ ഒറിജനൽ മഹദ്വചങ്ങൾ ഞാൻ കാച്ചിക്കുറുക്കി വ്യാഖ്യാനിച്ചു് വളച്ചൊടിച്ചു് ഈ പരുവമാക്കിയതാണു്.)

  1. ഇരുമ്പു പോലെയുള്ള ലോഹങ്ങൾ ചൂടു തട്ടിയാൽ (താപനില കൂടുമ്പോൾ) വികസിച്ചു വലുതാവും. എന്നാൽ താപനില പഴയ രീതിയിലായാൽ അവ സങ്കോചിച്ചു പൂർ‌വ്വസ്ഥിതിയെ പ്രാപിക്കില്ല. പനിയുള്ള പത്തുപേരുടെ ടെമ്പറേച്ചർ നോക്കിക്കഴിഞ്ഞാൽ പിന്നെ ആ തെർമോമീറ്ററുപയോഗിച്ചു് പനിയില്ലാത്തവന്റെ ടെം‌പറേച്ചർ കൃത്യമായി കിട്ടില്ല. ചിലപ്പോൾ മെർക്കുറി തെർ‌മോമീറ്ററും ഭേദിച്ചു വെളിയിൽ പോകും. വേനൽക്കാലത്തു വികസിച്ചു വികസിച്ചു് പാരീസിലെ ഈഫൽ ടവറിനു് ഇപ്പോൾ അതുണ്ടാക്കിയതിന്റെ എട്ടുപത്തിരട്ടി പൊക്കം കൂടുതലുണ്ടു്.
  2. heating and cooling സംഭവിക്കുമ്മ്ബോൾ expansion ratum cooling ratum ഒരു പോലെയാണോ എന്ന് ഞാൻ തിരഞ്ഞ് മടുത്തു… എവിടെയും കണ്ടെത്തിയില്ല…
    ഈ websitil അതിന്റെ details കണ്ടെത്താൻ വഴിയുണ്ട്…
    (html)://md1.csa.com/partners/viewrecord.php?requester=gs&collection=TRD&recid=200005510178EMD&q=thermal+contraction+iron&uid=789075517&setcookie=yes
    ആർക്കെങ്കിലും കഴിയുമെങ്കിൽ ഒന്ന് download ചെയ്തു തന്നാൽ നന്നായിരുന്നു..(അതിന് എന്തോ passowrdo മറ്റോ വെണം)

    ഇനി ആർക്കെങ്കിലും അതിനെക്കുറിച്ച് അറിയാമെങ്കിൽ പറ്ഞ്ഞുതന്നാലും മതി.

  3. ഒരിക്കലും indefinite അയി അതു വലുതാവുകയില്ല്ല..
    ice ഉരുകി വെള്ളം ആകുന്നതു പോലെ വെള്ളം ചൂടായി നീരാവി ആകുന്നതുപോലെയോ ഒരു പ്രത്യെക point കഴിഞ്ഞാൽ അതു liquid formilo അല്ലങ്കിൽ മറ്റെന്ദോ ആയി മാറാനുള്ള സാധ്യതയുണ്ട്…
  4. ശ്രീകൃഷ്ണനാണു് ലോകം കണ്ടതിൽ വെച്ചു് ഏറ്റവും മികച്ച മനശ്ശാത്രജ്ഞൻ. മനശ്ശാസ്ത്രം പഠിക്കുന്നവർക്കു ടെക്സ്റ്റ് ബുക്കായി ഭഗവദ്ഗീത മാത്രം മതി. പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരാണു് ലോകത്തിലെ മികച്ച ശാസ്ത്രജ്ഞർ. അമൃതാനന്ദമയിയാണു് ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മികച്ച സയന്റിസ്റ്റ്.
  5. E = mc2 എന്നതു് മാറ്റർ എനർജിയായും പിന്നെ തിരിച്ചും മാറ്റാൻ ഐൻസ്റ്റൈൻ ഉണ്ടാക്കിയ ഒരു തരികിടയാണു്. അതു ഭാരതീയഗ്രന്ഥങ്ങളിൽ നിന്നു പൊക്കിയതാണു്. താഴെപ്പറയുന്ന സൂക്തങ്ങളിൽ ഈ ഫോർമുല അല്പം കൂടി ക്ലിയറായി പറയുന്നുണ്ടു്.
    • ബ്രഹ്മസത്യം ജഗന്മിഥ്യ
      ബ്രായും ബ്രെസ്റ്റും കണക്കിനേ
    • ഓം പൂർണമദഃ, പൂർണമിദം
      പൂർണ്ണാദ്‌ പൂർണ്ണമുദച്യതേ
      പൂർണ്ണസ്യ പൂർണമാദായ
      പൂർണ്ണമേവാവശിഷ്യതേ
    • ഉഡുരാജമുഖീ, മൃഗരാജകടീ
      ഗജരാജവിരാജിതന്ദഗതീ
      യദി സാ യുവതീ നികടേ വസതി
      ക്വ ജപഃ ക്വ തപഃ ക്വ സമാധിരതിഃ
  6. എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതത്തിൽ കുറച്ചു പച്ചയായ ഗണിതവിഞ്ചാനം നേടണം എന്നു തോന്നിയാൽ ഒന്ന് നമ്മുടെ പുരാതന ഗണിത ചിന്ദാരീതികൾ നന്നായി പഠിക്കുന്നത് നല്ലതായിരിക്കും.
    mathematical tables കണാപാടം പഠിച്ചുകൊണ്ടും ദിവസത്തിൽ എതൊരു ചെറിയ calculationum calculatoril vendi പരക്കം പായുന്ന നമ്മുടെ ഈ മണ്ടൻ തലമുറയെക്കാളും എന്തുകൊണ്ടും നമ്മുടെ പുരാതന ചിന്താരീതികൾ വലുതാണ്… അതു കുറേ നിങ്ങളുടെ സംപൂജ്യരായ western scientistഉമാർ സമ്മതിച്ചിട്ടുമുണ്ട്….
  7. ആൽബെറ്ട്ട് ഐൻസ്റ്റീൻ 1915il പറഞ്ഞു “Time goes more slowly in higher gravitational fields“. എന്നു പറഞ്ഞാൽ ന്ങ്ങൾ ഇപ്പൊ ഭൂമിയിൽ നിന്ന് സൂര്യനിൽ പോയി തിരിച്ചു വന്നാൽ, നിങ്ങളുടെ കൊച്ചുമക്കൾക്കും നിങ്ങൾക്കും ഒരേ പ്രായം ആയിരിക്കും എന്ന്….ഒരു film ഉണ്ട്.. “Back to the future”. അതു കണ്ടാൽ ഇതൊക്കെ ശെരിയാണോ എന്നു നമുക്കും തോന്നിപ്പോകും… പിന്നെ സമയം എന്നൊരു സാധനം ശെരിക്കും ഇല്ലല്ലോ…മനുഷ്യ്ൻ നിർമിച്ച സാധാരണ standard അല്ലേ…അതുകൊണ്ട് അന്ധമായി സമയത്തെ വിശ്വസിക്കുന്നതും ശെരിയല്ല….ആ വിശ്വാസം തെറ്റാണ്‌ എന്നായിരിക്കണം einstein പറഞ്ഞത്…
  8. വർഗ്ഗമൂലം കാണാൻ രണ്ടക്കങ്ങൾ ഒന്നിച്ചിറക്കി ക്രിയചെയ്യുന്ന ആധുനികരീതി ആകെ വളഞ്ഞ വഴിയാണു്. പകരം വളരെ എളുപ്പമുള്ള ഒരു വഴിയുണ്ടു്. അതിൽ ഓരോ അക്കങ്ങളായി ഇറക്കി ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന സംഭവം രണ്ടു വീതം ഒന്നിച്ചു ചേർക്കണം. പൂർണ്ണവർഗ്ഗമാണെങ്കിലേ ഇതു വർക്കു ചെയ്യൂ. This is not the final thing, there are conditions, there could be slight change if you try to find root of a number with odd digits, and sometimes there could be a small iteration to be done, and everything could be properly understood if one really read the thing. ഈ രീതി ഭയങ്കര എളുപ്പമാണു്. ഓരോ അക്കമായി ഇറക്കി എഴുതുകയാണെങ്കിലും ഇതു place value system അല്ല ഉപയോഗിക്കുന്നതു്. വേറേ എന്തോ ആണു്. എന്താണെന്നു് എനിക്കറിഞ്ഞുകൂടാ.
  9. Sun എന്നതിന് എന്റെ കൈയിലുള്ള Pocket Oxford Dictionaryയില്‍ കൊടുത്തിരിയ്ക്കുന്നത്: 1 (a): The star round which the earth orbits and from which it receives light and warmth. (b): this light or warmth. 2. any star എന്നൊക്കെയാണ്. അതുകൊണ്ടു് സായണൻ സൂര്യൻ സഞ്ചരിക്കുന്ന വേഗത എന്നു പറഞ്ഞാൽ അർത്ഥം പ്രകാശം സഞ്ചരിക്കുന്ന വേഗത എന്നാണു്.
  10. മഹാഭാരതത്തിൽ ഗാന്ധാരി തന്റെ ഗർഭം ഇടിച്ചുകലക്കിയപ്പോൾ വ്യാസൻ വന്നു് അതു നൂറ്റൊന്നു കുടങ്ങളിലായി മുറിച്ചു സൂക്ഷിച്ചു. അതിൽ നിന്നു് നൂറ്റൊന്നു കുട്ടികളുണ്ടായി. ഇതാണു് ആധുനികയുഗത്തിലെ ക്ലോണിംഗിന്റെയും അടിസ്ഥാനതത്ത്വം.
  11. വിദ്യയുടെ ഒഴുക്കിനെ ചാതുര്‍വര്‍ണ്യം തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ റൈറ്റ് സഹോദരന്മാര്‍ക്ക് മുന്‍പേ വിമാനം ഭാരതീയന്‍ കണ്ടുപിടിയ്ക്കുമായിരുന്നു, ഡോളിയ്ക്കു മുന്‍പേ ഇവിടെ ക്ലോണിങ്ങ് ശിശു പിറക്കുമായിരുന്നു.
  12. ജെനെറ്റിക്കൽ ഫിംഗർപ്രിന്റിംഗ് എന്നു പറയുന്ന ശാസ്ത്രശാഖ ജ്യോതിഷം പോലെയാണു്. ഭാവി പ്രവചിക്കുകയാണു് അതു ചെയ്യുന്നതു്. വേറൊരു വീക്ഷണകോണിലൂടെ നോക്കിയാൽ, ജെനറ്റിക്കൽ ഫിംഗർപ്രിന്റിംഗ് പുനർജന്മം ഉണ്ടെന്നു തെളിയിക്കുന്നു.
  13. സായണന്റെ കണക്കിൽ നിന്നു ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ദൂരം കണക്കുകൂട്ടിയാൽ 17.02 * 10^8 കിലോമീറ്റർ എന്നു കിട്ടും..
    ആധുനിക യുഗത്തിലെ ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 1 AU = 149,597,871 kilometres = 1.4 * 10^8 കിലോമീറ്റേർസ്. ഇവ രണ്ടും വളരെ അടുത്തു കിടക്കുന്നു. എത്ര കൃത്യമാണെന്നു നോക്കണേ…
  14. ഇന്റർനെറ്റിലെ ഏറ്റവും ആധികാരികമായ എൻസൈക്ലോപീഡിയ യാഹൂ ആൻസ്വേഴ്സ് ആണു്. ആപേക്ഷികതാസിദ്ധാന്തത്തെപ്പറ്റി വല്ലതും അറിയണമെന്നുണ്ടെങ്കിൽ അവിടെ നോക്കുക.

മുകളിൽ കൊടുത്ത മഹദ്വചങ്ങൾ വായിച്ചു പുളകിതരായവർക്കു് അതുപോലെയുള്ള മറ്റു വചനങ്ങൾ കേൾക്കാൻ താത്പര്യമുണ്ടാവും മെന്നറിയാം. ഇതാ കുറേ എണ്ണം ഇംഗ്ലീഷിൽ. ആറിലും ഏഴിലും പഠിക്കുന്ന ചില പിള്ളേർ ചരിത്രപരീക്ഷയ്ക്കു് ഉത്തരമായി എഴുതിയതാണത്രേ. പണ്ടൊരു ഈമെയിൽ ഫോർ‌വേർഡായി വന്നതാണു്. (What a coincidence! ആർഷഭാരതതീവ്രവാദവും ഇപ്പോൾ അധികവും ഈമെയിൽ ഫോർ‌വേർഡായാണല്ലോ വരുന്നതു്!) കോപ്പിറൈറ്റൊക്കെ ഇതെഴുതിയ ആൾക്കു്.

ആറിലും ഏഴിലും പഠിക്കുന്ന പിള്ളേരെഴുതിയതായതു കൊണ്ടു് ഇതിനു് ബിരുദാനന്തരബിരുദത്തിനു വരെ പഠിക്കുന്നവർ എഴുതിയ മറ്റേ സംഭവങ്ങളുടെ ആ സ്റ്റാൻഡേർ‌ഡ് കിട്ടിയില്ല. ക്ഷമിക്കുക.

  1. Ancient Egypt was old. It was inhabited by gypsies and mummies who all wrote in hydraulics. They lived in the Sarah Dessert. The climate of the Sarah is such that all the inhabitants have to live elsewhere.
  2. Moses led the Hebrew slaves to the Red Sea where they made unleavened bread, which is bread made without any ingredients. Moses went up on Mount Cyanide to get the ten commandos. He died before he ever reached Canada but the commandos made it.
  3. Solomon had three hundred wives and seven hundred porcupines. He was actual hysterical figure as well as being in the bible.
  4. The Greeks were a highly sculptured people, and without them we wouldn’t have history. The Greeks also had myths. A myth is a young female moth. Socrates was a famous old Greek teacher who went around giving people advice.They killed him. He later died from an overdose of wedlock which is apparently poisonous. After his death, his career suffered a dramatic decline.
  5. In the first Olympic games, Greeks ran races, jumped, hurled biscuits, and threw the java.
  6. Julius Caesar extinguished himself on the battlefields of Gaul. The Ides of March murdered him because they thought he was going to be made king. Dying, he gasped out: “Same to you, Brutus.”
  7. Joan of Arc was burnt to a steak and was canonized by Bernard Shaw for reasons I don’t really understand. The English and French still have problems.
  8. Queen Elizabeth was the “Virgin Queen,” As a queen she was a success. When she exposed herself before her troops they all shouted “hurrah!” and that was the end of the fighting for a long while.
  9. It was an age of great inventions and discoveries. Gutenberg invented removable type and the Bible. Another important invention was the circulation of blood.
  10. Sir Walter Raleigh is a historical figure because he invented cigarettes and started smoking.
  11. Sir Francis Drake circumcised the world with a 100 foot clipper which was very dangerous to all his men.
  12. The greatest writer of the Renaissance was William Shakespeare. He was born in the year 1564, supposedly on his birthday. He never made much money and is famous only because of his plays. He wrote tragedies, comedies, and hysterectomies, all in Islamic pentameter.
  13. Romeo and Juliet are an example of a heroic couple. They lived in Italy. Romeo’s last wish was to be laid by Juliet but her father was having none of that I’m sure. You know how Italian fathers are.
  14. Writing at the same time as Shakespeare was Miguel Cervantes. He wrote Donkey Hote. The next great author was John Milton. Milton wrote Paradise Lost. Since then no one ever found it.
  15. Delegates from the original 13 states formed the Contented Congress. Thomas Jefferson, a Virgin, and Benjamin Franklin were two singers of the Declaration of Independence. Franklin discovered electricity by rubbing two cats backward and also declared, “A horse divided against itself cannot stand.” Franklin died in 1790 and is still dead.
  16. Abraham Lincoln became America’s greatest Precedent. Lincoln’s mother died in infancy, and he was born in a log cabin which he built with his own hands. Abraham Lincoln freed the slaves by signing the Emasculation Proclamation.
  17. On the night of April 14, 1865, Lincoln went to the theater and got shot in his seat by one of the actors in a moving picture show. They believe the assinator was John Wilkes Booth, a supposing insane actor. This ruined Booth’s career.
  18. Johan Bach wrote a great many musical compositions and had a large number of children. In between he practiced on an old spinster which he kept up in his attic. Bach died from 1750 to the present. Bach was the most famous composer in the world and so was Handle. Handle was half German, half Italian, and half English. He was very large.
  19. Beethoven wrote music even though he was deaf. He was so deaf that he wrote loud music and became the father of rock and roll. He took long walks in the forest even when everyone was calling for him. Beethoven expired in 1827 and later died for this.
  20. The nineteenth century was a time of a great many thoughts and inventions. People stopped reproducing by hand and started reproducing by machine. The invention of the steamboat caused a network of rivers to spring up.
  21. Louis Pasteur discovered a cure for rabbits but I don’t know why.
  22. Charles Darwin was a naturalist. He sort of said God’s days were not just 24 hours but without watches who knew anyhow? I don’t get it.
  23. Madman Curie discovered radio. She was the first woman to do what she did. Other women have become scientists since her but they didn’t get to find radios because they were already taken.
  24. Karl Marx was one of the Marx Brothers. The other three were in the movies. Karl made speeches and started revolutions. Someone in the family had to have a job, I guess.

സ്കൂൾകുട്ടികളാണെങ്കിലും ഇങ്ങനെ മണ്ടത്തരങ്ങൾ എഴുതുമോ എന്നു് ഇതു വായിച്ചപ്പോൾ സംശയമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു പോസ്റ്റുകളിലെ കമന്റുകൾ കണ്ടതോടെ സംശയം മാറി 🙂


ഒരാഴ്ച കഴിഞ്ഞു്, അടുത്ത വീക്കെൻഡിൽ കഴിഞ്ഞ മൂന്നു പോസ്റ്റുകളിലെ അനാവശ്യമെന്നു് എനിക്കു തോന്നുന്ന എല്ലാ കമന്റുകളും ഡിലീറ്റു ചെയ്യും എന്നു് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു. വിലയേറിയ സമയം ചെലവഴിച്ചു് നിങ്ങൾ എഴുതിയ കമന്റുകൾ നഷ്ടപ്പെടരുതു് എന്നുണ്ടെങ്കിൽ താഴെപ്പറയുന്നവയിൽ ഒന്നു ചെയ്യുക:

  • കമന്റുകൾ സൂക്ഷിക്കാൻ നിങ്ങൾ കമന്റുഭരണി, കമന്റുശേഖരം, കമന്റലമാര, കമന്റുപത്തായം, കമന്റുകക്കൂസ് തുടങ്ങിയ പേരുകളിൽ ബ്ലോഗുകൾ വല്ലതും തുടങ്ങിയിട്ടുണ്ടെങ്കിൽ അവ അവിടെയും എഴുതിച്ചേർക്കുക.
  • അതിലെ പ്രസക്തഭാഗങ്ങൾ ഉൾക്കൊള്ളിച്ചു് ഒരു പോസ്റ്റെഴുതുക.
  • ആ പോസ്റ്റുകൾ കമന്റുകളോടെ പ്രിന്റു ചെയ്യുക.
  • ആ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടോ ഫോട്ടോയോ എടുത്തു വെയ്ക്കുക.
  • അവിടുത്തെ കമന്റുകൾ ഈ പോസ്റ്റിൽ കമന്റുകളായി എഴുതുക. ഈ പോസ്റ്റിലെ കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്യില്ല.

ഓരോ അഞ്ചു മിനിറ്റിലും ചുമ്മാ എന്തെങ്കിലും കമന്റിടുന്നതു നിങ്ങൾക്കൊരു ശീലമായിപ്പോയിട്ടുണ്ടെങ്കിൽ അതിനും ഒരു പോം‌വഴി: ഈ പോസ്റ്റ് ബുക്ക്‌മാർക്ക് ചെയ്യുക. ഇവിടെ കമന്റുകൾ ഇട്ടുകൊണ്ടേ ഇരിക്കുക. നിങ്ങൾക്കു മറുപടി തരണമെന്നു തോന്നുന്ന ബുദ്ധിജീവികൾക്കു് ഇവിടെ വന്നു് ഉത്തരം കൊടുക്കാം. അവരെ നിങ്ങൾക്കു തിരിച്ചു് ക്ലോണിംഗും അൺ‌സേറ്ട്ടന്റി പ്രിൻസിപ്പിളും ബ്രഹ്മസത്യം ഈസ് ഈക്വൽ ടു ജഗന്മിഥ്യ സ്ക്വയേർ‌ഡ് എന്നതും ഒക്കെ പഠിപ്പിക്കാം. എനിക്കാണെങ്കിൽ ഇങ്ങോട്ടു പിന്നീടു വരാതെ മനഃസമാധാനത്തോടെ ഇരിക്കാം. എല്ലാവരും ഹാപ്പി!

ആക്ഷേപഹാസ്യം (satire)
നര്‍മ്മം
ബ്ലോഗ്

Comments (30)

Permalink

അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ്

(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)

പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്‍ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്‍‌തുള്ളല്‍, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര്‍ ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര്‍ സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.

അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.

ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര്‍ താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.

ശ്ലോകം:

പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ

അര്‍ത്ഥം:

രേ രേ ദുഷ്കവികുഞ്ജരാഃ : ഡേയ് പൊട്ടക്കവികളാകുന്ന ആനകളേ
പലായധ്വം പലായധ്വം : ഓടടേയ്… ഓടടേയ്…
വേദാന്ത–വന-സഞ്ചാരീ : വേദാന്തം എന്ന വനത്തില്‍ സഞ്ചാരിക്കുന്ന
ഉദ്ദണ്ഡ-കേസരീ ഹി ആയാതി : ഉദ്ദണ്ഡന്‍ എന്ന സിംഹം ഇതാ വരുന്നു!
download MP3

തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.

സ്റ്റൈല്‍ മനസ്സിലാക്കാന്‍ ഒരെണ്ണം താഴെ:

ശ്ലോകം:

നൃത്യദ്ധൂര്‍ജ്ജടികരഗതദമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ
കല്‌പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ
ശൈലാബ്ധീശ്വര, നൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ

അര്‍ത്ഥം:

അയി ശൈലാബ്ധി-ഈശ്വര, നൃപവര : അല്ലയോ ശൈലാബ്ധീശ്വരരാജാവേ
നൃത്യത്-ധൂര്‍ജ്ജടി-കര-ഗത-ഡമരുക- : നൃത്തം ചെയ്യുന്ന ശിവന്റെ കയ്യിലിരിക്കുന്ന ഉടുക്കിന്റെ
ഡുമുഡുമു-പടു-രവ-പരിപന്ഥിന്യഃ : “ഡുമുഡുമു” എന്ന മുഴങ്ങുന്ന ശബ്ദത്തോടു് അടുത്തു നില്‍ക്കുന്നതും
കല്പ-ക്ഷ്മാരുഹ-വികസിത-കുസുമ-ജ- : കല്പവൃക്ഷത്തിന്റെ വിടര്‍ന്ന പൂവില്‍ നിന്നുള്ള
മധു-രസ-മധുരിമ-സഹ-ചാരിണ്യഃ : തേനിന്റെ മാധുര്യത്തിനോടു കൂടെ പോകുന്നതും
മന്ഥ-ക്ഷ്മാധര-വിമഥിത-ജലനിധി- : മന്ദരപര്‍വ്വതം കടഞ്ഞ കടലിന്റെ
ഘുമുഘുമു-ഘനരവ-മദ-മന്ഥിന്യഃ : “ഘുമുഘുമു” എന്ന കനമുള്ള ശബ്ദത്തിന്റെ അഹങ്കാരം കളയുന്നതും
തവ വചസാം ശ്രേണ്യഃ : (ആയ) നിന്റെ വാക്കുകളുടെ ശ്രേണികള്‍
ബുധ-സുഖം വിദധതു : പണ്ഡിതന്മാര്‍ക്കു സുഖം നല്‍കട്ടേ!
download MP3

ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര്‍ തല പുണ്ണാക്കി.

ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.

ശ്ലോകം:

വാചാ വാക്യപദപ്രമാണപദവീസഞ്ചാരസം‌പൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരന്‍ കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൌഢസ്ത്രീരസികായ ബാലവനിതാസംഗഃ കഥം രോചതേ?

അര്‍ത്ഥം:

വാക്യ-പദ-പ്രമാണ-പദവീ-സഞ്ചാര-സം‌പൂതയാ : വാക്യത്തിന്റെയും പദത്തിന്റെയും പ്രമാ‍ണങ്ങളില്‍ സഞ്ചരിച്ചു ശുദ്ധമായതും
സന്നദ്ധ-പ്രതി-മല്ല-ഗല്ല-മകുടീ-കുട്ടാക-ധാടീ-ജുഷാ : എതിര്‍ക്കാന്‍ തയ്യാറെടുത്തു വന്നവരുടെ ചെകിടും തലയും തച്ചുടയ്ക്കുവാനുള്ള ധാടി ഉള്ളതും
വാചാ : (ആയ) വാക്കു് ഉപയോഗിച്ചു്
സാടോപം വിഹരന്‍ : ഒരു അല്ലലുമില്ലാതെ വിഹരിക്കുന്ന (എനിക്കു്)
സാഹിത്യ-മുദ്രാ-രസേ : ഈ സാ‍ഹിത്യം എന്നു പറയുന്ന സാധനത്തിന്റെ രസത്തില്‍
കഥം നു രമതേ? : വല്ല രസവുമുണ്ടാവുമോ?
പ്രൌഢ-സ്ത്രീ-രസികായ : കാമകലയില്‍ കേമികളെ മാത്രം പ്രാപിക്കുന്ന ഒരാള്‍ക്കു്
ബാലവനിതാസംഗഃ : ഒരു കിളുന്തുപെണ്ണിനെ
കഥം രോചതേ? : എങ്ങനെ ബോധിക്കും?
download MP3
ഒരല്പം ഓഫ്‌ടോപ്പിക്: വി. കെ. എന്‍. -ന്റെ “പയ്യന്‍ കഥക”ളിലെ ആദ്യത്തെ കഥയില്‍ രേണുവിന്റെ സാരിയ്ക്കു സ്ഥാനചലനം സംഭവിക്കുമ്പോള്‍ “ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ശേഷം സംഭവിച്ച പ്രൌഢസ്ത്രീരസികനായ പയ്യന്‍” എന്ന പ്രയോഗത്തില്‍ ഉദ്ദിഷ്ടമായ ശ്ലോകം ഇതാകുന്നു.

ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.


ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.

പുനം ആള്‍ ചില്ലറക്കാരനല്ലായിരുന്നു. പുലിയാ‍യിരുന്നു.

പാലാഴിത്തയ്യലാള്‍ തന്‍ തിരുനയനകലാലോലലോലംബമാലാ–
ലീലാരംഗം, ഭുജംഗേശ്വരമണിശയനേ തോയരാശൌ ശയാനം,
മേലേ മേലേ തൊഴുന്നേന്‍ – ജഗദുദയപരിത്രാണസംഹാരദീക്ഷാ–
ലോലാത്മാനം പദാന്തപ്രണത സകലദേവാസുരം വാസുദേവം

download MP3

എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്‍. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്‍. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്‍.

ഈ പുനം നമ്പൂതിരി തന്നെയാണു ചെറുശ്ശേരിയും എന്നു് ചില പണ്ഡിതര്‍ക്കു് അഭിപ്രായമുണ്ടെന്നു മലയാളം വിക്കിപീഡിയ പറയുന്നു. ശരിയാണോ എന്തോ? എന്തായാലും കള്ളപ്പേരില്‍ എഴുതുന്നതു് അന്നേ ഉണ്ടു് എന്നതിനു രണ്ടു പക്ഷമില്ല. ഉദ്ദണ്ഡനാണെങ്കില്‍ സ്വന്തം പേരില്‍ മാത്രമേ ആളുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു. അല്ലാത്തവരെല്ലാം വെട്ടുക്കിളികളാണത്രേ!

പുനം നമ്പൂതിരി ഒരിക്കല്‍ ഈ ശ്ലോകം എഴുതി.

ശ്ലോകം:

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

അര്‍ത്ഥം:

താരില്‍-ത്തന്വീ-കടാക്ഷ-അഞ്ചല-മധുപ-കുല-ആരാമ! : ലക്ഷ്മീദേവിയുടെ നോട്ടത്തിന്റെ അറ്റമാകുന്ന വണ്ടിന്‍ കൂട്ടത്തിനു പൂന്തോട്ടമായുള്ളവനേ!
രാമാ-ജനാനാം നീരില്‍-ത്താര്‍-ബാണ! : പെണ്ണുങ്ങളുടെ കാമദേവാ!
വൈരാകര-നികര-തമോ-മണ്ഡലീ-ചണ്ഡഭാനോ! : ശത്രുക്കൂട്ടമാകുന്ന ഇരുട്ടിനു് സൂര്യനായവനേ
ധരാ കല്‍പ-അന്ത-തോയേ : ഭൂമി പ്രളയജലത്തില്‍
കുളിക്കും നേരത്തിന്നു് ഇപ്പുറം : കുളിക്കുന്ന സമയത്തിനു മുമ്പു്
നേരു് എത്താതോരു നീയാം തൊടുകുറി : തുല്യമില്ലാത്ത നീയാകുന്ന തൊടുകുറി
ഹന്ത, എന്നും കളകായ്ക : അയ്യോ, ഒരു കാലത്തും കളയാതിരിക്കണേ!
download MP3

ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന്‍ ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!

ഉദ്ദണ്ഡന്‍ എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാ‍സങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.

ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!

(എന്നുമേഷാ = എന്നും + ഏഷാ, എന്നു് + ഉമേഷാ അല്ല)

“ഈ മലയാളത്താന്മാര്‍ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!

ഇങ്ങനെയാണു് “അന്ത ഹന്തയ്ക്കിന്തപ്പട്ടു്” ഉണ്ടായതു്.

ഉദ്ദണ്ഡന്റെ കാവ്യാസ്വാദനവും വിമര്‍ശനവും ഏതാണ്ടു മനസ്സിലായല്ലോ.


പട്ടു കൊടുക്കുക മാത്രമല്ല, പുനത്തിനു് മഹത്തായ ഒരു അവതാരികയും എഴുതിക്കൊടുത്തു ഉദ്ദണ്ഡന്‍.

ശ്ലോകം:

അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയം തു ന താന്‍ വിനുമഃ
പുളകോദ്ഗമകാരി വചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ

അര്‍ത്ഥം:

അധി-കേരളം അഗ്ര്യഗിരഃ കവയഃ കവയന്തു : കേരളത്തിലെ വാക്‍സാമര്‍ത്ഥ്യമുള്ള കവികള്‍ കവിത എഴുതട്ടേ
വയം താന്‍ ന വിനുമഃ തു : നാം അവരെ വണങ്ങുന്നില്ല
പുളകോദ്‌ഗമ-കാരി വചഃ-പ്രസരം : പുളകം പുറത്തുവരുന്ന വാക്കു പ്രസരിപ്പിക്കുന്ന
പുനം ഏവ : പുനം നമ്പൂതിരിയെ മാത്രം
പുനഃ പുനഃ ആസ്തുമഹേ : (ഞാന്‍) പിന്നെയും പിന്നെയും സ്തുതിക്കുന്നു.
download MP3

പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.

പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന്‍ തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.

പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.


അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്‌സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്‌സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന്‍ എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന്‍ തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്‌കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.

കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന്‍ ശ്രമിച്ചു. ഉദ്ദണ്ഡന്‍ അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.

എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.


ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന് ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി

ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം

എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.

കാക്കശ്ശേരി രംഗത്തെത്തിയതോടെ മറ്റു മലയാളപണ്ഡിതന്മാര്‍ക്കും ഉഷാറായി. എങ്ങനെയെങ്കിലും ഉദ്ദണ്ഡനെ കെട്ടുകെട്ടിച്ചേ അടങ്ങൂ എന്നായി അവര്‍.

അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.

തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന്‍ കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന്‍ വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!

“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന്‍ പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.

എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”

ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.

ഈ ആകാരം ഉദ്ദണ്ഡനെ മാത്രമല്ല വലച്ചതു്. സിബു “ആകാരാദി” എന്നു പ്രയോഗിച്ചതും സന്തോഷ് തോട്ടിങ്ങല്‍ “അകാരാദി” എന്നു തിരുത്തിയതും ഇവിടെ.

അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന്‍ എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.

ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്‍ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന്‍ തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന്‍ വലഞ്ഞു.

പിന്നെ കൊടും‌പിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.

വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന്‍ ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന്‍ “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!

വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര്‍ അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന്‍ തോറ്റു മടങ്ങി.

അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന്‍ അപേക്ഷിച്ചു.

“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”

അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന്‍ പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.

ശ്ലോകം:

ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃ

അര്‍ത്ഥം:

അയം ഭാഷാകവിനിവഹഃ : ഈ മലയാളകവികള്‍
ഭുവന-തലേ ദോഷാകരവത് വിഭാതി : ഭൂമിയില്‍ ചന്ദ്രനെപ്പോലെ (ദോഷം ചെയ്തു) വിളങ്ങുന്നു.
പ്രായേണ വൃത്ത-ഹീനഃ : സാധാരണയായി വൃത്തമില്ല. (പ്രായം കൂടുമ്പോ‍ള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു)
സൂരി-ആലോകേ (സൂര്യ-ആലോകേ) നിരസ്ത-ഗോ-പ്രസരഃ : പണ്ഡിതന്മാര്‍ (സൂര്യന്‍) നോക്കുമ്പോള്‍ വാക്കുകള്‍ (പ്രകാശം) ഇല്ലാതെയാവുകായും ചെയ്യുന്നു.
download MP3

കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്‍. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.

ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന്‍ കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.

ആക്ഷേപഹാസ്യം (satire)
ആലാപനം (Recital)
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (48)

Permalink

തീവണ്ടി and the girl – ഒരു Valentine വിലാപകാവ്യം

(1992, Bombay, Waiting for a train to go to an interview)
Perhaps if I miss it
I may lose my bread;
But if I rush to get it
It will cost my head.
തീവണ്ടി കിട്ടിയില്ലെന്നാല്‍
ജോലി കിട്ടാതിരുന്നിടാം;
അതു കിട്ടാനോടിയെന്നാല്‍
തല പോയെന്നുമായിടാം.
Perhaps if I miss her
I may lose a wife;
But if I haste to get her
It will cost my life.
അവളെക്കിട്ടിയില്ലെങ്കില്‍
ഭാര്യയില്ലാതെയായിടാം;
കിട്ടാനായി പ്രയത്നിച്ചാല്‍
തടി കേടായി വന്നിടാം.


(1994, Valentine’s day, Bombay)
The train knew my mind
And stopped – oh, how kind!
I achieved my bread
Without losing my head.
മമ മനമറിഞ്ഞിട്ടു തീവണ്ടിയിന്നെന്റെ-
യരികത്തു വന്നു നിന്നല്ലോ
തലയെന്റെ ഗളമതിന്‍ മുകളിലിരിപ്പുണ്ടു
കരതാരില്‍ ജോലി വന്നല്ലോ
The girl saw my heart
And came – oh, how smart!
I achieved my wife
Without losing my life.
അവളെന്റെ ഹൃദയം മിടിക്കുന്ന ശബ്ദത്തില്‍
തരളിതയായി വന്നെത്തി
ഒരു നല്ല ഭാര്യയെക്കിട്ടുമെനിക്കിപ്പോള്‍
ഉയിരുണ്ടു മമ ശരീരത്തില്‍!


(Some time later…)
The train went forward
Before I could catch;
I fell down in dirt
And scattered into pieces.
കേറിപ്പിടിക്കുന്നതിന്റെ മുമ്പയ്യയ്യോ
തീവണ്ടിയെന്നെയും വിട്ടുപോയേ…
നാറുന്ന ചേറില്‍ പതിച്ചു ഞാനന്നേരം
ആയിരം പീസുപീസായിപ്പോയേ..
(താനാരോ… തെന്നാരോ…)
The girl
Went
Away
Before
I could
Love her.
My life
Lost its
Rhythm
And rhyme
And
I
Became
A
Modern
Poet.
എനിക്കു്
ഒന്നു
കാമിക്കാന്‍
കഴിയുന്നതിനു മുമ്പു്
അവള്‍ പോയി.
എന്റെ ജീവിതം
വൃത്തമില്ലാതെ
പ്രാസമില്ലാതെ
ഞാനൊരു
ആധുനികകവിയായി
മാറി.

സമര്‍പ്പണം: ബൂലോഗത്തിലെ നിരാശാകാമുകനും ഏറ്റവും പുതിയ യുവ-ആധുനിക-കവിയുമായ പച്ചാളത്തിനു്.

ആക്ഷേപഹാസ്യം (satire)
നര്‍മ്മം
English

Comments (18)

Permalink

ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം)

രാജേഷ് വര്‍മ്മ എഴുതിയ ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരശതനാമസ്തോത്രം എന്ന മാര്‍ക്സിസ്റ്റ് സ്തോത്രകൃതിയ്ക്കു് ആറു നൂറ്റാണ്ടിനു ശേഷം എഴുതപ്പെട്ട വ്യാഖ്യാനമാണു് ഈ പോസ്റ്റില്‍.


ഉപക്രമം

യുഗപ്രഭാവമാചാര്യം ശ്മശ്രുകേശസമന്വിതം
ധനതത്ത്വജ്ഞമക്ഷീണം തം മാര്‍ക്സം പ്രണമാമ്യഹം

(മാര്‍ക്സ് യുഗം തുടങ്ങിയവനും, ആചാര്യനും, മീശയും തലമുടിയും ഉള്ളവനും, ധനതത്ത്വജ്ഞനും ആയ മാര്‍ക്സിനെ ഞാന്‍ നമസ്കരിക്കുന്നു.)

പത്രാധിപം ദീര്‍ഘകായം സ്ത്രീസ്വാതന്ത്ര്യപ്രചാരകം
മദ്യസംഗീതഭുഞ്ജാനം ഏംഗത്സം ച നമാമ്യഹം

(പത്രാധിപനും ഉയരം കൂടിയവനും സ്ത്രീസ്വാതന്ത്ര്യവാദം പ്രചരിപ്പിച്ചവനും മദ്യവും സംഗീതവും ആസ്വദിച്ചവനും ആയ ഏംഗല്‍‌സിനെ ഞാന്‍ നമസ്കരിക്കുന്നു.)

അന്തിമാചാര്യമത്യന്തബുദ്ധിരാക്ഷസമവ്യയം
സര്‍വജ്ഞപീഠമാസീനം ശങ്കരംപ്രണമാമ്യഹം

(അവസാനത്തെ ആചാര്യനും വന്‍ ബുദ്ധിരാക്ഷസനും വ്യത്യാസമില്ലാത്തവനും സര്‍വജ്ഞപീഠത്തില്‍ ഇരിക്കുന്നവനും ആയ ശങ്കരനെ ഞാന്‍ നമസ്കരിക്കുന്നു.)

ലെനിനസ്റ്റാലിനപാദസരോരുഹം
ചെഗുവരാദിനിണാദതിശോണിതം
ഫിഡലകാസ്ട്രപരാഗയുതം വരം
കമലമന്വഹമാശ്രയ മാര്‍ക്സിസം

(ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ കാലുകളാകുന്ന സരസ്സില്‍ നിന്നുണ്ടായതും ചെഗുവര തുടങ്ങിയവരുടെ രക്തത്താല്‍ ചുവന്നതും ഫിഡല്‍ കാസ്റ്റ്രോ എന്ന പരാഗത്താല്‍ പ്രചാരം സിദ്ധിച്ചതുമായ മാര്‍ക്സിസം എന്ന താമരയെ രാത്രിയും പകലും ആശ്രയിക്കുവിന്‍!)


ലോകത്തിലെ എല്ലാ മതങ്ങളുടെയും വിജ്ഞാനങ്ങളുടെയും അന്തസ്സത്ത സമാഹരിച്ചെടുത്തു കാച്ചിക്കുറുക്കിയ വിശിഷ്ടമതമാണു മാര്‍ക്സിസം. ഇതിലുള്ളതു മറ്റു പലയിടത്തും കണ്ടേക്കാം; പക്ഷേ, ഇതിലില്ലാത്തതു മറ്റൊരിടത്തും കാണുകയില്ല. എല്ലാ മതങ്ങളിലെയും വിജ്ഞാനങ്ങളിലെയും പുണ്യാത്മാക്കള്‍ മാര്‍ക്സിസത്തിലെ ആചാര്യന്മാരാണു്. അവരെ “ജി” എന്ന പ്രത്യയം ചേര്‍ത്തു വിളിക്കുന്നു. കൃഷ്ണജി, ക്രിസ്തുജി, ബുദ്ധജി, മുഹമ്മദ്‌ജി, ന്യൂട്ടണ്‍ജി, ഡാര്‍വിന്‍‌ജി തുടങ്ങിയവര്‍ മാര്‍ക്സിസമതത്തിലെ ആചാര്യന്മാരാണു്. മാര്‍ക്സ്‌ജിയാണു് ഇതിന്റെ ഉപജ്ഞാതാവു്. അദ്ദേഹം അന്നേ പ്രവചിച്ചിരുന്നു, “ലോകവിജ്ഞാനം മുഴുവന്‍ സ്വായത്തമാക്കിയ അന്തിമാചാര്യന്‍ നൂറു കൊല്ലത്തിനുള്ളില്‍ ഉണ്ടാകും. അദ്ദേഹത്തിനു ശേഷം ശാസ്ത്രമോ വിജ്ഞാനമോ വികസിക്കാന്‍ ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വാക്യങ്ങള്‍ ലോകാവസാനം വരെ സത്യമായി നിലകൊള്ളും.” അങ്ങനെ ഉണ്ടായ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) (മാ. പി. 91-180).

മാര്‍ക്സ്ജി ജനിച്ചപ്പോള്‍ തുടങ്ങിയ വര്‍ഷമാണു് മാര്‍ക്സ് വര്‍ഷം. B.M. (മാ. മു.) = Before Marx (മാര്‍ക്സിനു മുമ്പു്), A.M. (മാ. പി.) = After Marx (മാര്‍ക്സിനു പിമ്പു്).

ഇതു മാര്‍ക്സ്‌ജി ജനിച്ചു കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണു തുടങ്ങിയതെന്നും, വര്‍ഷത്തിന്റെ തുടക്കത്തിലല്ല മാര്‍ക്സ്‌ജിയുടെ ജന്മദിനം, അതിനു് ഏഴെട്ടു ദിവസം മുമ്പാണു് എന്നതും തുടങ്ങിയ കാര്യങ്ങള്‍ മുന്‍‌നിര്‍ത്തി മാര്‍ക്സ്‌ജിയും ഈ വര്‍ഷവും തമ്മില്‍ ബന്ധമില്ല എന്നു വാദിക്കുന്നവരുമുണ്ടു്. ഏതായാലും, മാര്‍ക്സ്‌ജിയിലൂടല്ലാതെ മോക്ഷമില്ല എന്നു വിശ്വസിക്കുന്നവര്‍ക്കു് ഇതില്‍ സംശയമൊന്നുമില്ല.

മാര്‍ക്സ്‌ജിയുടെ കാലം തൊട്ടുള്ള കാലഘട്ടത്തെ “മാര്‍ക്സ്‌യുഗം” എന്നു വിളിക്കുന്നു. ഇതു് കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയ്ക്കു ശേഷമുള്ള അഞ്ചാമത്തെ യുഗമാണെന്നും, അതല്ല കലിയുഗത്തിന്റെ ഒരു ഉപയുഗമാണെന്നും അഭിപ്രായങ്ങളുണ്ടു്.

മാര്‍ക്സിസത്തെപ്പറ്റി ഇതിനു മുമ്പുള്ള എല്ലാ പ്രവാചകന്മാരും പറഞ്ഞിരുന്നു. “മാ” എന്ന ചുരുക്കപ്പേരിലാണു് അവര്‍ മാര്‍ക്സിസത്തെ വിവക്ഷിച്ചിരുന്നതു്.

കൃഷ്ണയജുര്‍‌വേദത്തില്‍ അനോണിമസ്‌ജി ഇങ്ങനെ പറയുന്നു.

അസതോ മാ സദ് ഗമയ
തമസോ മാ ജ്യോതിര്‍ ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ

(അസതഃ മാ സത് ഗമയ, തമസഃ മാ ജ്യോതിഃ ഗമയ, മൃത്യോഃ മാ അമൃതം ഗമയ)

“അസത്യത്തില്‍ നിന്നു മാര്‍ക്സിസം സത്യത്തിലേക്കു (ലോകത്തെ) നയിക്കേണമേ! ഇരുട്ടില്‍ നിന്നു മാര്‍ക്സിസം വെളിച്ചത്തിലേക്കു നയിക്കേണമേ! മരണത്തില്‍ നിന്നു മാര്‍ക്സിസം അമരത്വത്തിലേക്കു നയിക്കേണമേ!” എന്നര്‍ത്ഥം.

ആദികവിയായ വാല്മീകിജി തന്റെ ആദ്യശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു:

മാ നിഷാദ! പ്രതിഷ്ഠാം ത്വമഗമശ്ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം

(മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമത് ശാശ്വതീസമാഃ. യത് ക്രൌഞ്ച-മിഥുനാത് ഏകം അവധീഃ കാമമോഹിതം)

“മാര്‍ക്സിസം, കാട്ടാളാ, മാര്‍ക്സിസം! അതിനെ പിന്തുടര്‍ന്നു് നീ ശാശ്വതനായി. സ്വകാര്യസ്വത്തു് വേണമെന്നാഗ്രഹിച്ച ബൂര്‍ഷ്വായെ നീ ഇല്ലാതാക്കിയല്ലോ” എന്നര്‍ത്ഥം.

അമ്പും വില്ലും ഉപയോഗിക്കുന്ന കാട്ടാളന്‍ തൊഴിലാളിയെ സൂചിപ്പിക്കുന്നു. “കാമമോഹിതഃ” എന്നു വെച്ചാല്‍ എല്ലാം സ്വന്തമാക്കണമെന്നു് ആഗ്രഹിക്കുന്നവന്‍; അതായതു് സ്വകാര്യസ്വത്തു സമ്പാദിക്കുന്ന ബൂര്‍ഷ്വാ. ഈ ശ്ലോകത്തിലെ “മാ” എന്നതിനെ അരുതു് എന്നും മഹാലക്ഷ്മി എന്നും മറ്റും അര്‍ത്ഥം കല്പിച്ചു് മാര്‍ക്സ്‌യുഗത്തിനു മുമ്പുള്ളവര്‍ അര്‍ത്ഥം പറഞ്ഞിരുന്നു.

കൃഷ്ണജി (മാ. മു. 58-ാ‍ം നൂറ്റാണ്ടു്) ഭഗവദ്‌ഗീതയില്‍ (18:66) ഇങ്ങനെ പറയുന്നു:

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ

(സര്‍വ്വ-ധര്‍മ്മാന്‍ പരിത്യജ്യ മാം ഏകം ശരണം വ്രജ)

“എല്ലാ ധര്‍മ്മങ്ങളെയും (മതങ്ങളെയും) ഉപേക്ഷിച്ചിട്ടു നീ മാര്‍ക്സിസത്തെ ശരണം പ്രാപിക്കൂ” എന്നര്‍ത്ഥം. ഇവിടെ “മാം” എന്നതിനെ “എന്നെ” എന്ന അര്‍ത്ഥം പറഞ്ഞു പല വികലവ്യാഖ്യാനങ്ങളും കണ്ടിട്ടുണ്ടു്.

ക്രിസ്തുജി (മാ. മു. 19-ാ‍ം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:

മാമാശ്രയ സദാ നാന്യം രേ ലോകാഃ സര്‍പ്പസൂനവഃ
യദി മര്‍ത്യാന്‍ സ്വമാര്‍ഗ്ഗേഷു നേതുമിച്ഛതി കോऽപിചിത്

(മാം ആശ്രയ സദാ ന അന്യം രേ ലോകാഃ സര്‍പ്പ-സൂനവഃ യദി മര്‍ത്യാന്‍ സ്വ-മാര്‍ഗ്ഗേഷു നേതും-ഇച്ഛതി കഃ-അപി-ചിത്)

“മനുഷ്യരെ പിടിച്ചു പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന ആളുകളാകണമെങ്കില്‍ സര്‍പ്പസന്തതികളേ, നിങ്ങള്‍ മാര്‍ക്സിസത്തെ ആശ്രയിക്കൂ…” എന്നര്‍ത്ഥം.
“നിങ്ങള്‍ എന്റെ പിറകേ വരുവിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നായിരുന്നു മാര്‍ക്സ്‌യുഗത്തിനു മുമ്പു് ഇതിനെ വ്യാഖ്യാനിച്ചിരുന്നതു്.

ന്യൂട്ടണ്‍‌ജി (മാ. മു. രണ്ടാം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:

മാം വിദ്ധി ലോകശാസ്ത്രജ്ഞം അംസാരൂഢം മഹാത്മനാം
സംഗരപ്രാന്തമാസന്നം ക്രീഡാലോലം തു ബാലകം

“ലോകശാസ്ത്രത്തെ അറിയുന്നതും മഹാത്മാക്കളുടെ തോളില്‍ നില്‍ക്കുന്നതും വര്‍ഗ്ഗസമരത്തിന്റെ അടുത്തെത്തി കളിക്കുന്ന കുട്ടിയും ആയ മാര്‍ക്സിസത്തെ അറിയൂ” എന്നര്‍ത്ഥം.

ഈ ശ്ലോകവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു്. “മാം” എന്നതു് “എന്നെ” എന്നു വ്യാഖ്യാനിച്ചതു പോകട്ടേ, “സംഗരം” (യുദ്ധം) എന്നതിനെ “സാഗരം” (കടല്‍) എന്നു വായിച്ചു് “കടല്‍ക്കരയില്‍ ചിപ്പി പെറുക്കുന്ന കുട്ടി” എന്നൊക്കെയാണു വ്യാഖ്യാനം. ഗുരുമുഖത്തു നിന്നു വിദ്യ പഠിക്കാത്തതിന്റെ പ്രശ്നം നോക്കണേ!

ഇങ്ങനെയുള്ള മാര്‍ക്സിസത്തിന്റെ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!). മുമ്പുള്ള ആചാര്യന്മാരെല്ലാം ഭാഗികമായി മാത്രം ലോകത്തെ തത്ത്വങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായ ജ്ഞാനം നല്‍കി. അദ്ദേഹം പറഞ്ഞ ഒരു കാര്യവും ലോകാവസാനം വരെ തെറ്റില്ല. നൂറ്റാണ്ടുകള്‍ക്കു ശേഷം ശാസ്ത്രം കണ്ടുപിടിച്ചേക്കാവുന്ന എല്ലാ വിജ്ഞാനങ്ങളെയും അദ്ദേഹത്തിന്റെ വചനങ്ങളെ വ്യാഖ്യാനിച്ചു നമുക്കുണ്ടാക്കാം-കണ്ടുപിടിത്തത്തിനു ശേഷം മാത്രമേ ഇതു പറ്റൂ എന്നു മാത്രം.

കവിപരിചയം

മഹാകവികുലോത്തംസമായ രാജേഷ് വര്‍മ്മ (മാ. പി. 150-?) മാര്‍ക്സിനു ശേഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവികളില്‍ പ്രമുഖനാണു്. ചെറുപ്പത്തില്‍ ഇദ്ദേഹം ഒരു തിരുമണ്ടനും ഇരിക്കുന്ന കൊമ്പു മുറിക്കുന്നവനും പാറക്കെട്ടിന്റെ മുകളില്‍ കയറി താഴെയിറങ്ങാന്‍ കഴിയാതെ വീഴുന്നവനും ഹെല്‍മറ്റു വെച്ചുകൊണ്ടു തുമ്മുന്നവനും പൊട്ടുന്ന കതിനയെ ചവിട്ടിക്കെടുത്താന്‍ ശ്രമിച്ചവനുമായിരുന്നു. (ആ സമയത്തു് ശ്രീജിത്ത് എന്ന പേരില്‍ എഴുതിയ മണ്ടത്തരപുരാണം എന്ന പ്രാകൃതമലയാളകാവ്യം സംസ്കൃതത്തിലല്ലാത്തതുകൊണ്ടു് ആരും സൂക്ഷിച്ചു വെച്ചിട്ടില്ല.) പില്‍ക്കാലത്തു് അദ്ദേഹം വിഷയാസക്തനും സ്ത്രീലമ്പടനും കലഹപ്രിയനും ആദിത്യനും ആയിത്തീരുകയും അശ്വമേധംഎന്ന ശൃംഗാരകാവ്യം രചിക്കുകയും ചെയ്തു. പിന്നീടു കുറെക്കാലം മദ്യം, മയക്കുമരുന്നു്, നിയമലംഘനം തുടങ്ങിയവയ്ക്കു് അടിമയാവുകയും കുറുമപുരാണം എന്നൊരു വിശിഷ്ടകൃതി രചിക്കുകയും ചെയ്തു.

ആയിടയ്ക്കു മാ. പി. 188-ല്‍ സപ്തര്‍ഷികളില്‍ ഒരാളായ പുലഹ‌ജി അദ്ദേഹത്തിനു സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും സംസ്കൃതഭാഷാവരം നല്‍കുകയും തത്ഫലമായി അദ്ദേഹം മഹാപണ്ഡിതനാവുകയും ചെയ്തു. “എനിക്കെല്ലാം മനസ്സിലായി” എന്നര്‍ത്ഥമുള്ള “വക്കാരിമഷ്ടാ” എന്നു് ഉറക്കെ വിളിച്ചുകൊണ്ടു് ഉറങ്ങുന്ന വേഷത്തില്‍ത്തന്നെ നഗരവീഥികളില്‍ക്കൂടി ഓടിയതിനാല്‍ ആളുകള്‍ അദ്ദേഹത്തെ “വക്കാരിമഷ്ടാ” എന്നു വിളിച്ചു. സൂര്യനു താഴെയുള്ള ഏതു വിഷയത്തെപ്പറ്റിയും ആധികാരികമായി കമന്റെഴുതാന്‍ ഈ സമയത്തു് അദ്ദേഹത്തിനു കഴിയുമായിരുന്നു. പില്‍ക്കാലത്തെ ധ്യാനത്തിന്റെ നൈരന്തര്യം കൊണ്ടു് സൂര്യനു മുകളിലുള്ളതിനെപ്പറ്റിയും എഴുതാന്‍ പ്രാവീണ്യം നേടുകയും “വിശ്വപ്രഭ” എന്ന പേരു സ്വീകരിച്ചു് സൂര്യന്റെ മുകളില്‍ പോയിട്ടുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്ന ഒരു തരം ഭാഷയില്‍ എഴുതിത്തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹം സര്‍വ്വജ്ഞപീഠം ഏറ്റവും കൂടുതല്‍ തവണ കയറുന്ന ആള്‍ എന്ന ബഹുമതി പല പ്രാവശ്യം നേടുകയുണ്ടായി. സര്‍വ്വജ്ഞപീഠം കയറുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റിസഞ്ചരിക്കുകയും വാദങ്ങളില്‍ എതിര്‍ത്തവരെ തോല്‍പ്പിക്കുകയും ചെയ്തു. അദ്വൈതം, ക്വാണ്ടം മെക്കാനിക്സ്, ഇസ്രയേല്‍ ചരിത്രം എന്നിവ പഠിക്കാനായി ഡാലി എന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ രൂപത്തിലാണത്രേ ഇസ്രയേലില്‍ കടന്നതു്. ഇതൊരു പരകായപ്രവേശമായിരുന്നു. പരമഭാഗവതന്മാര്‍ക്കു് എന്തു തന്നെ കഴിയില്ല!

മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള മഹാത്മാക്കളെല്ലാം ഒരാളല്ല, മറിച്ചു് സമകാലീനരായിരുന്ന പല എഴുത്തുകാരാണു് എന്നു് പല ഗവേഷകരും ചരിത്രകാരന്മാരും അവരുടേതായ തെളിവുകള്‍ നിരത്തി വാദിക്കുന്നുണ്ടു്. ഗുരുമുഖത്തു നിന്നു കേള്‍ക്കുന്നതിനെ അപ്പാടെ അംഗീകരിക്കാതെ ഗവേഷണവും പരീക്ഷണവും വഴി വിദ്യ നേടാമെന്നു വ്യാമോഹിക്കുന്ന ഇവരുടെ ശ്രമം ഹാ കഷ്ടം! ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഐതിഹ്യത്തിനാണു ചരിത്രത്തേക്കാളും ഭാഷാശാസ്ത്രത്തെക്കാളും പ്രാമാണികത്വം എന്നു് ആര്‍ക്കാണു് അറിയാന്‍ കഴിയാത്തതു്? വിക്കിപീഡിയ ചുട്ടുകരിക്കുകയും ഐതിഹ്യമാല വിദ്യാലയങ്ങളില്‍ പാഠപുസ്തകമാക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മാ. പി. മൂന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹം സമാധിയടഞ്ഞു എന്നു ചരിത്രകാരന്മാര്‍ പറയുന്നു. പക്ഷേ, ഇദ്ദേഹം അശ്വത്ഥാമാവു്, മഹാബലി, വ്യാസജി, ഹനുമാന്‍‌ജി, വിഭീഷണന്‍, കൃപജി, പരശുരാമജി എന്നിവരോടൊപ്പം ചിരഞ്ജീവികളിലൊരാളാണെന്നാണു് ഐതിഹ്യം.

അശ്വത്ഥാമാ ബലിര്‍‌വ്യാസോ ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച രാജേശോ ചിരജീവിനഃ

ഈ വ്യാഖ്യാനത്തെപ്പറ്റി

പന്ത്രണ്ടു കൊല്ലം നീണ്ടുനിന്ന സാധനയുടെ ഫലമായാണു് ഈ വ്യാഖ്യാനം രചിച്ചതു്. ഇതിന്റെ പല ഘട്ടത്തിലും സാക്ഷാത് രാജേഷ് വര്‍മ്മ തന്നെ സ്വപ്നത്തില്‍ പ്രത്യക്ഷനായി അര്‍ത്ഥം പറഞ്ഞുതന്നതുകൊണ്ടാണു് ഇതു് ഇപ്പോഴെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു്.

ഈ വ്യാഖ്യാനം വെറുതേ വായിച്ചാല്‍ ഗുണം കിട്ടുകയില്ല. ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്ക്കേ ഗുണമുള്ളൂ. അതുകൊണ്ടു് ആദ്യമായി ഒരു ഗുരുവിനെ കണ്ടുപിടിക്കുക. ആവശ്യമെങ്കില്‍ അക്ഷരം പഠിപ്പിക്കുക (അതു നിങ്ങള്‍ ചെയ്യരുതു്. ഗുരുവിനെ പഠിപ്പിക്കുന്നതു പാപമാണു്. അതിനു വേറേ ഒരു ഗുരുവിനെ കണ്ടുപിടിക്കുക.) പിന്നീടു് ഇതു വായിച്ചു തരാന്‍ പറയുക. ശ്രീഗുരവേ നമഃ

അഥ രാജേശകൃത ഈയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രസ്യ “മുക്തിദീപികാ” നാമ ഉമേശകൃതവ്യാഖ്യാനം:

ധ്യാനം

ശുക്ലാംബരധരം ദേവം ഭുക്തിമുക്തിപ്രദായകം
തൂലികാസംയുതം ധ്യായേ ശങ്കരം ലോകശങ്കരം

ശുക്ലാംബരധരം : വെളുത്ത വസ്ത്രം ധരിച്ചവനും
ഭുക്തിമുക്തിപ്രദായകം : ഭൌതികസുഖങ്ങളെയും മുക്തിയെയും തരുന്നവനും
തൂലികാ-സംയുതം : പേനയേന്തിയവനും
ലോകശങ്കരം : ലോകത്തിനു മുഴുവന്‍ മംഗളകാരിയുമായ
ശങ്കരം ദേവം : ശങ്കരന്‍ എന്ന ദേവനെ
ധ്യായേ : (ഞാന്‍) ധ്യാനിക്കുന്നു

മുക്തി എന്നതിനു് വളരെയധികം അര്‍ത്ഥങ്ങളുണ്ടു്. ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനം എന്നതു് ഒന്നു്. പരമമായ മോക്ഷം എന്നതു മറ്റൊന്നു്. ഗുരുമുഖത്തു നിന്നു പഠിക്കുന്നവര്‍ ഗുരു പറയുന്ന അര്‍ത്ഥം മാത്രം പഠിച്ചാല്‍ മതി.

ഭൌതികസുഖങ്ങള്‍ എന്നു വെച്ചാല്‍ വൈരുദ്ധ്യാത്മകഭൌതികവാദം തരുന്ന സുഖങ്ങള്‍ എന്ന അര്‍ത്ഥവും മനസ്സിലാക്കുക.

അഷ്ടോത്തരനാമസ്തോത്രം

ഓം

എല്ലാ വിജ്ഞാനത്തിന്റെയും കാതലായ മൂലമന്ത്രം. ലോകത്തിലെ എല്ലാ വിജ്ഞാനവും ഈ അക്ഷരത്തില്‍ അടങ്ങിയിരിക്കുന്നു. ഈ മന്ത്രത്തില്‍ നിന്നാണു ലോകം ഉണ്ടായതും നിലനില്‍ക്കുന്നതും നശിക്കുന്നതും. ഇതിന്റെ ബൃംഹണത്താല്‍ ബൂര്‍ഷ്വാസികള്‍ നശിക്കുന്നു. ഇതിന്റെ അനുരണനത്താല്‍ തൊഴിലാളിവര്‍ഗ്ഗം നിലനില്‍ക്കുന്നു.

അ, ഉ, മ്‌ എന്ന മൂന്നു ശബ്ദങ്ങളില്‍ നിന്നാണു് “ഓം” എന്ന മന്ത്രം ഉണ്ടായതു്.

അകാരോऽസിഃ പ്രഭുഘ്നാതാ ഹ്യുകാരശ്ചോഡുദീപകഃ
മകാരോ മുസലശ്ചൈവ ശൃംഖലാഛിന്നഭിന്നകഃ

(അകാരഃ അസിഃ പ്രഭു-ഘ്നാതാ, ഹി ഉകാരഃ ച ഉഡു-ദീപകഃ, മകാരഃ മുസലഃ ച ഏവ ശൃംഖലാ-ഛിന്ന-ഭിന്നകഃ)

എന്ന പ്രമാണമനുസരിച്ചു് കാരം ബൂര്‍ഷ്വാസികളെ നശിപ്പിക്കുന്ന അസി(വാള്‍, ലക്ഷണയാ അരിവാള്‍)യെയും കാരം പ്രകാശം പരത്തുന്ന ഉഡു(നക്ഷത്രം)വിനെയും കാരം ചങ്ങലകളെ പൊട്ടിച്ചിതറിക്കുന്ന മുസല(ഇരുമ്പുലക്ക, ലക്ഷണയാ ചുറ്റിക)ത്തെയും സൂചിപ്പിക്കുന്നു.

അവയില്‍ അരിവാള്‍(അസി) ആണു് ഏറ്റവും ശ്രേഷ്ഠം. “തത്ത്വമസിഃ” എന്നു പ്രസിദ്ധം. “അരിവാള്‍ തത്ത്വം ആകുന്നു” എന്നും “അതിനാല്‍ നീ അരിവാള്‍ ആകുന്നു” (തത് ത്വം അസിഃ) എന്നും ഇതിന്റെ അനേകാര്‍ത്ഥങ്ങളില്‍ രണ്ടെണ്ണം മാത്രം.

ക്രിസ്തുജി ഇപ്രകാരം പറയുന്നു:

അസിര്യസ്യ സ്ഥിതോ ഹസ്തേ അസിനാ ഫലമസ്യ ഹി

(അസിഃ യസ്യ സ്ഥിതഃ ഹസ്തേ അസിനാ ഫലം അസ്യ ഹി)

“അരിവാളേന്തിയവനു് അരിവാളിന്റെ ഫലം കിട്ടുക തന്നെ ചെയ്യും” എന്നര്‍ത്ഥം. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്നു പറയുന്നതും ഇതു തന്നെ. ഇതിനെ “വാളെടുത്തവന്‍ വാളാലെ” എന്നാണു സാധാരണ വ്യാഖ്യാനിച്ചു കാണാറുള്ളതു്.

ഇവ്വിധത്തില്‍ സര്‍വ്വജ്ഞാനചിഹ്നമായ അരിവാള്‍-ചുറ്റിക-നക്ഷത്രത്തെ സൂചിപ്പിക്കുക വഴി മാഹാത്മ്യകേദാരമായ ഈ മന്ത്രം എല്ലാ മാര്‍ക്സിസ്റ്റ് ജ്ഞാനശാസ്ത്രസ്തോത്രങ്ങളുടെയും നാമാവലിയുടെയും മുമ്പു ജപിക്കേണ്ടതാകുന്നു. എല്ലാ സ്തോത്രങ്ങളുടെയും അവസാനത്തില്‍ “ഓം ശാന്തി ശാന്തി ശാന്തിഃ” എന്നും പറയുക. “അരിവാള്‍ ചുറ്റിക നക്ഷത്രം സമാധാനം തരട്ടേ” എന്നര്‍ത്ഥം. മൂന്നു സാധനമുള്ളതു കൊണ്ടാണു മൂന്നു പ്രാവശ്യം ശാന്തി എന്നു പറയുന്നതു്.

ജനപ്രിയോ ജനപ്രേമീ ജനമാനസമന്ദിരഃ
ജനായത്തമുനിശ്രേഷ്ഠോ ജന്മീ ജന്മിത്വനാശകഃ

1 ജനപ്രിയഃ : ജനപ്രിയനും
2 ജനപ്രേമീ : ജനങ്ങളില്‍ പ്രിയമുള്ളവനും
3 ജനമാനസമന്ദിരഃ : ജനങ്ങളുടെ മനസ്സാകുന്ന മന്ദിരത്തില്‍ കുടികൊള്ളുന്നവനും
4 ജനായത്തമുനിശ്രേഷ്ഠഃ : ജനാധിപത്യത്തിലെ മുനികളില്‍ വെച്ചു ശ്രേഷ്ഠനും
5 ജന്മീ : ജന്മിയും
6 ജന്മിത്വനാശകഃ : ജന്മിത്വം അവസാനിപ്പിച്ചവനും

“ജന്മി” എന്ന വാക്കിനു “ഭൂവുടമ” എന്നു മാത്രമല്ല അര്‍ത്ഥം. ജന്മമെടുത്തവന്‍ ജന്മി. മനുഷ്യരുടെ പാപനിവാരണത്തിനായി ഭൂമിയില്‍ ജന്മമെടുത്തവന്‍ എന്നര്‍ത്ഥം.

“മുനി” എന്ന പ്രയോഗവും അര്‍ത്ഥഗര്‍ഭമാണു്. ജനാധിപത്യത്തില്‍ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മൌനമാകാന്‍ കഴിയുന്നവനെ മാത്രമേ “മുനി” എന്നു വിളിക്കാന്‍ കഴിയൂ.

പ്രേഷിതഃ പ്രേക്ഷകഃ പ്രാജ്ഞഃ പ്രേമപൂരിതമാനസഃ
പ്രപന്നജനമന്ദാരഃ പ്രതിപക്ഷപ്രണാശനഃ

7 പ്രേഷിതഃ : നിയോഗിക്കപ്പെട്ടവനും
8 പ്രേക്ഷകഃ : എല്ലാം കാണുന്നവനും
9 പ്രാജ്ഞഃ : അറിവുള്ളവനും
10 പ്രേമപൂരിതമാനസഃ : സ്നേഹം നിറഞ്ഞ മനസ്സോടുകൂടിയവനും
11 പ്രപന്നജനമന്ദാരഃ : ആശ്രയിക്കുന്നവര്‍ക്കു കല്പവൃക്ഷവും
12 പ്രതിപക്ഷപ്രണാശനഃ : പ്രതിപക്ഷത്തെ നശിപ്പിക്കുന്നവനും

ലോകത്തെ അജ്ഞാനത്തില്‍ നിന്നു കര കയറ്റാന്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണു “പ്രേഷിതന്‍” എന്നുപയോഗിച്ചിരിക്കുന്നതു്. “പ്രതിപക്ഷം” എന്നതിനു് ഭരിക്കാത്ത കക്ഷി എന്ന സാമാന്യാര്‍ത്ഥമല്ല മനസ്സിലാക്കേണ്ടതു്. തന്റെ ആശയങ്ങളെ എതിര്‍ക്കുന്നവര്‍ എന്നാണു്. എല്ലാ മഹാത്മാക്കളും ആചാര്യന്മാരും പ്രതിപക്ഷത്തെ വാദം കൊണ്ടോ കരബലം കൊണ്ടോ ഇല്ലാതാക്കി മാത്രം മുന്നോട്ടു പോയവരാണു്.

അച്യുതാനന്ദസംസേവ്യോ ശ്രീധരപ്രാണദായകഃ
ഗോപാലകപരിത്രാതാ ഇന്ദിരാരിരനംഗജിത്‌

13 അച്യുതാനന്ദസംസേവ്യഃ : അച്യുതാനന്ദനാല്‍ സേവിക്കപ്പെടുന്നവനും
14 ശ്രീധരപ്രാണദായകഃ : ശ്രീധരനു ജന്മം നല്‍കിയവനും
15 ഗോപാലകപരിത്രാതാ : ഇടയന്മാരെ സംരക്ഷിച്ചവനും
16 ഇന്ദിരാരിഃ : ഇന്ദിരയുടെ ശത്രുവും
17 അനംഗജിത്‌ : കാമദേവനെ ജയിച്ചവനും

“ഗോപാലകന്‍” എന്നതിനു് എ. കെ. ഗോപാലന്‍ എന്നും അര്‍ത്ഥം പറയണം. അച്യുതാനന്ദന്‍, എ. കെ. ഗോപാലന്‍ എന്നിവര്‍ മാര്‍ക്സിസ്റ്റ് വിദ്വാന്മാരായിരുന്നു. ഇ. എം. ശ്രീധരന്‍ പുത്രനും.

ഇന്ദിര എന്നതുകൊണ്ടു് മാര്‍ക്സിസത്തിന്റെ ശത്രുവായിരുന്ന ഇന്ദിരാഗാന്ധിയെയാണു സൂചിപ്പിക്കുന്നതു്.

ഇന്ദിരാ ലോകമാതാ മാ രമാ മംഗലദേവതാ
ഭാര്‍ഗ്ഗവീ ലോകജനനീ ക്ഷീരസാഗരകന്യകാ

എന്നു് “അമരകോശം” എഴുതിയ അമരസിംഹജി പറഞ്ഞിരിക്കുന്നതില്‍ നിന്നു് ഇന്ദിര ലോകത്തിന്റെ (മാര്‍ക്സിസ്റ്റിതരലോകത്തിന്റെ) മാതാവും ഭാര്‍ഗ്ഗവീതങ്കപ്പന്‍ ലോകത്തിന്റെ (മാര്‍ക്സിസ്റ്റ് ലോകത്തിന്റെ) ജനനിയുമാണെന്നു മനസ്സിലാക്കാം. “മാ” എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക.

ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ വൈശ്യതന്ത്രപരായണഃ
ശൂദ്രനാഥോ ബൌദ്ധബന്ധുര്‍ ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ

18 ബ്രാഹ്മണഃ : ബ്രാഹ്മണനും
19 ക്ഷാത്രസന്നദ്ധഃ : യുദ്ധത്തിനു സന്നദ്ധനും
20 വൈശ്യതന്ത്രപരായണഃ : വ്യാപാരത്തെപ്പറ്റി അറിവുള്ളവനും
21 ശൂദ്രനാഥഃ : അധ്വാനിക്കുന്നവരുടെ നാഥനും
22 ബൌദ്ധബന്ധുഃ : ബൌദ്ധന്മാരുടെ ബന്ധുവും
23 ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ : ചാതുര്‍വര്‍ണ്യത്തെ വര്‍ജ്ജിക്കുന്നവനും

ബൌദ്ധശബ്ദത്തിനു നാസ്തികന്‍ എന്നും മുസ്ലീം ലീഗുകാരന്‍ എന്നും അര്‍ത്ഥം പറയാം. രണ്ടാമത്തേതാണു് ഇവിടെ കൂടുതല്‍ ‍യോജ്യം. മുസ്ലീം ലീഗുകാരുമായി കൂട്ടുകൂടുക വഴി മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃക കാട്ടിയ മഹാനായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

നമ്പൂതിരികുലത്തില്‍ ജനിച്ച ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) ഒരു ശുദ്ധബ്രാഹ്മണനായിരുന്നു. ഏതെങ്കിലും കുലത്തില്‍ ജനിച്ചാല്‍ ബ്രാഹ്മണനാവുകയില്ല. അതിനു ബ്രഹ്മജ്ഞാനം ഉണ്ടാകണം. ബൂര്‍ഷ്വാ, രോധതി, ഹന്തി, മര്‍ദ്ദതി എന്നീ വാക്കുകളില്‍ നിന്നാണു ബ്രഹ്മശബ്ദം ഉണ്ടായതു്.

ബൂര്‍ഷ്വാം രോധതി തം ഹന്തി മര്‍ദ്ദ്യന്തേ വിത്തബാന്ധവാഃ
ഏതജ്ജ്ഞാനം ഭവേദ് ബ്രഹ്മോ യസ്യ സന്തി സ ബ്രാഹ്മണഃ

എന്നാണു ബ്രഹ്മത്തിന്റെയും ബ്രാഹ്മണന്റെയും ലക്ഷണം.

വിജ്ഞാനത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണു്. സമരം ചെയ്യുന്നവനാണു ക്ഷത്രിയന്‍.

തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ

(സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുക, യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു് എഴുനേല്‍ക്കുക) എന്നാണു കൃഷ്ണജി (ഭഗവദ്‌ഗീത 2:37) ആഹ്വാനം ചെയ്തിരിക്കുന്നതു്. “കൌന്തേയ” എന്ന പ്രയോഗം ശ്രദ്ധിക്കുക. കോന്തന്മാരുടെ വംശത്തില്‍പ്പെട്ടവന്‍ എന്നര്‍ത്ഥം. മാര്‍ക്സിസം പഠിക്കുന്നതിനു മുമ്പു് എല്ലാവരും കോന്തന്മാരാണു് എന്നു വ്യംഗ്യം.

ഈ ശ്ലോകത്തില്‍ ചാതുര്‍വര്‍ണ്യമായ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഒരു ഓഫീസില്‍ മാനേജര്‍, കാവല്‍ക്കാരന്‍, ശിപായി തുടങ്ങിയ പല തസ്തികകള്‍ ഉള്ളതു പോലെയാണു് സമൂഹത്തില്‍ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉള്ളതു്. ഇവ നാലും സമൂഹത്തിലെ നാലു നെടും‌തൂണുകളാണു്. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ മാര്‍ക്സിസമെന്നല്ല, ഒരു മതവും നിലനില്‍ക്കില്ല.

എങ്കിലും മാര്‍ക്സിസം ജാതിവ്യവസ്ഥയ്ക്കും അതിനു കാരണമായ ചാതുര്‍‌വര്‍ണ്യത്തിനും എതിരാണു്.

ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം

(ചാതുര്‍വര്‍ണ്യം മയാ അസൃഷ്ടം ഗുണ-കര്‍മ്മ-വിഭാഗശഃ
തസ്യ കര്‍ത്താരം അപി മാം വിദ്ധി അകര്‍ത്താരം അവ്യയം)

എന്നാണു കൃഷ്ണജി പറഞ്ഞിരിക്കുന്നതു്. “മുതലാളി തൊഴിലാളി, ഗുണം, കര്‍മ്മം ഇവയൊക്കെ അടിസ്ഥാനമാക്കി ഞാനല്ല (മയാ അസൃഷ്ടം) ചാതുര്‍‌വര്‍ണ്യം ഉണ്ടാക്കിയതു്. മാര്‍ക്സിസമാണു് അതുണ്ടാക്കിയതു്. മാര്‍ക്സിസം അതുണ്ടാക്കിയില്ല എന്നും അറിയുക.” എന്നര്‍ത്ഥം. ഇതിനെ “ഞാന്‍ ചാതുര്‍വര്‍ണ്യം ഉണ്ടാക്കി (മയാ സൃഷ്ടം)” എന്നു വ്യാഖ്യാനിച്ചു് അവിശ്വാസികള്‍ എത്ര തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയെന്നോ? ഇതാണു ഗുരുവില്ലെങ്കിലുള്ള കുഴപ്പം. ഇങ്ങനെ അവസരമനുസരിച്ചു് സൃഷ്ടമെന്നോ അസൃഷ്ടമെന്നോ അര്‍ത്ഥം പറഞ്ഞു വ്യാഖ്യാനിക്കണം. അതിന്റെ സൌകര്യത്തിനാണു് ഈ വക കാര്യങ്ങള്‍ സംസ്കൃതത്തില്‍ത്തന്നെ എഴുതണം എന്നു പറയുന്നതു്.

ഉത്തരാര്‍ദ്ധത്തില്‍ അതുണ്ടാക്കിയതു മാര്‍ക്സിസമാണെന്നും അല്ലെന്നും പറഞ്ഞിരിക്കുന്നതു നോക്കുക. ആണെന്നു പറഞ്ഞേ പറ്റൂ-എങ്കിലേ മുതലാളിയെയും തൊഴിലാളിയെയും വ്യവച്ഛേദിക്കാന്‍ പറ്റൂ. എന്നാല്‍ ജാതിവ്യവസ്ഥിതിയെ എതിര്‍ക്കാന്‍ അല്ലെന്നും പറയേണ്ടി വരും. ചെകുത്താനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മതങ്ങള്‍ ചെകുത്താനില്ലാതായാല്‍ മതത്തിന്റെ പ്രസക്തിയും ഇല്ലാതാവും എന്നു ഭയപ്പെടുന്നതുപോലെ, രണ്ടു പക്ഷത്തെയും താങ്ങാതെ ഒരു പ്രത്യയശാസ്ത്രത്തിനും നിലനില്‍പ്പില്ല എന്നര്‍ത്ഥം.

സൈദ്ധാന്തികോ വീരബാഹുഃ പദ്‌മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞോ വൈദേശികവികീര്‍ത്തിതഃ

24 സൈദ്ധാന്തികഃ : സിദ്ധാന്തമറിയാവുന്നവനും (theoretician)
25 വീരബാഹുഃ : ശക്തമായ കൈകള്‍ ഉള്ളവനും
26 പദ്‌മാക്ഷഃ : താമര പോലെ സുന്ദരമായ കണ്ണുള്ളവനും
27 തന്ത്രവല്ലഭഃ : തന്ത്രത്തില്‍ സമര്‍ത്ഥനും
28 വിദേശഗഃ : വിദേശത്തു പോയിട്ടുള്ളവനും
29 വിദേശജ്ഞഃ : വിദേശങ്ങളെപ്പറ്റി അറിയുന്നവനും
30 വൈദേശികവികീര്‍ത്തിതഃ : വിദേശത്തുള്ളവരാല്‍ പ്രശംസിക്കപ്പെടുന്നവനും

മന്ത്രം അറിയാവുന്നവനെ തന്ത്രി എന്നും തന്ത്രമറിയാവുന്നവനെ മന്ത്രി എന്നും വിളിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി ആയ ആളാണു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

ശാസ്ത്രജ്ഞസ്തത്ത്വശാസ്ത്രജ്ഞശ്ചരിത്രജ്ഞശ്ചരിത്രകൃത്‌
ത്രികാലജ്ഞോऽര്‍ത്ഥശാസ്ത്രജ്ഞോ വൈയാകരണകേസരീ

31 ശാസ്ത്രജ്ഞഃ : ശാസ്ത്രം (science) അറിയാവുന്നവനും
32 തത്ത്വശാസ്ത്രജ്ഞഃ : തത്ത്വശാസ്ത്രം (philosophy) അറിയാവുന്നവനും
33 ചരിത്രജ്ഞഃ : ചരിത്രം അറിയാവുന്നവനും
34 ചരിത്രകൃത്‌ : ചരിത്രം (History) ഉണ്ടാക്കിയവനും
35 ത്രികാലജ്ഞഃ : മൂന്നു കാലത്തെയും അറിയുന്നവനും
36 അര്‍ത്ഥശാസ്ത്രജ്ഞഃ : സാമ്പത്തികശാസ്ത്രം (Economics) അറിയുന്നവനും
37 വൈയാകരണകേസരീ : വ്യാകരണവിജ്ഞാനത്തില്‍ ഒരു പുലിയും

“ചരിത്രമെഴുതുന്നവനല്ല, ചരിത്രത്തെ മാറ്റിമറിക്കുന്നവനാണ്‌ യഥാര്‍ത്ഥ ചരിത്രകാരന്‍” എന്നു മാര്‍ക്സ്‌ജി പറഞ്ഞിട്ടുണ്ടു്. “ചരിത്രകൃത്” എന്ന പ്രയോഗം ഇതിനെ സൂചിപ്പിക്കുന്നു. ചരിത്രവിഷയകമായ അനേകം പുസ്തകങ്ങള്‍ എഴുതിയവനെന്നും പറയാം.

എല്ലാം അറിയാവുന്നവന്‍ എന്നു പ്രഖ്യാതമായിരിക്കേ എന്തിനു് ഓരോ വിഷയത്തെയും ഇങ്ങനെ പേരെടുത്തു പറയുന്നു എന്നു സംശയമുണ്ടായേക്കാം. അതിന്റെ സമാധാനം ഇങ്ങനെ: സാമാന്യമായ സൂക്ഷ്മശരീരത്തില്‍ നിന്നും വിശേഷമായ സ്ഥൂലശരീരത്തിലേക്കുള്ള ദേഹിയുടെ പ്രയാണത്തിലെ ഓരോ ആന്ദോളനത്തിലും ഉരുത്തിരിഞ്ഞു വരുന്ന കോടാനുകോടി കോശങ്ങളിലും അന്തര്‍‌ലീനമായിരിക്കുന്ന ആത്മജ്ഞാനത്തിന്റെ അന്തസ്സത്ത, പല നദികളും കൈവഴികളുമായി പോകുന്ന ജലം അവസാനം സമുദ്രത്തില്‍ ലയിച്ചു ചേരുന്നതുപോലെ, പല രൂപത്തില്‍ കുത്തിയൊഴുകുന്ന വിജ്ഞാനങ്ങളായി അവസാനം പരബ്രഹ്മത്തില്‍ ലയിക്കുന്നു എന്ന പരമസത്യം പാമരന്മാര്‍ക്കു പറഞ്ഞുകൊടുക്കാനുള്ള ഒരു ഉപാധിയാണു് വിശേഷങ്ങളെ വാച്യമാക്കിയും സാമാന്യത്തെ വ്യംഗ്യമാക്കിയും ഉള്ള ഈ വ്യായാമം.

രക്തവര്‍ണ്ണോ രക്തകേതൂ രക്തസാക്ഷ്യഭിവന്ദിതഃ
രക്തനേത്രോ രക്തമാല്യോ രക്തവര്‍ണ്ണസുമാര്‍ച്ചിതഃ

38 രക്തവര്‍ണ്ണഃ : ചുവന്ന നിറമുള്ളവനും
39 രക്തകേതുഃ : ചുവന്ന കൊടിയുള്ളവനും
40 രക്തസാക്ഷ്യഭിവന്ദിതഃ : രക്തസാക്ഷികളാല്‍ വന്ദിക്കപ്പെടുന്നവനും
41 രക്തനേത്രഃ : ചുവന്ന കണ്ണുകളുള്ളവനും
42 രക്തമാല്യഃ : ചുവന്ന മാല ധരിക്കുന്നവനും
43 രക്തവര്‍ണ്ണസുമാര്‍ച്ചിതഃ : ചുവന്ന പുഷ്പങ്ങളെക്കൊണ്ടു് അര്‍ച്ചിക്കപ്പെടുന്നവനും

വര്‍ഗ്ഗയോദ്ധാ വര്‍ഗ്ഗഹീനോ വര്‍ഗ്ഗശത്രുവിനാശകഃ
വൈരുദ്ധ്യാധിഷ്ഠിതോ വന്ദ്യോ വിശ്വകര്‍മ്മജനായകഃ

44 വര്‍ഗ്ഗയോദ്ധാ : വര്‍ഗ്ഗസമരയോദ്ധാവും
45 വര്‍ഗ്ഗഹീനഃ : വര്‍ഗ്ഗചിന്ത ഇല്ലാത്തവനും
46 വര്‍ഗ്ഗശത്രുവിനാശകഃ : തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നവനും
47 വൈരുദ്ധ്യാധിഷ്ഠിതഃ : വൈരുദ്ധ്യത്തില്‍ ഉറച്ചുനില്‍ക്കുന്നവനും
48 വന്ദ്യഃ : വന്ദിക്കപ്പെടുന്നവനും
49 വിശ്വകര്‍മ്മജനായകഃ : ലോകത്തിലെ തൊഴിലാളികളുടെ നായകനും

ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യുടെ പ്രസ്താവനകള്‍ വായിച്ചിട്ടുള്ളവര്‍ക്കു “വൈരുദ്ധ്യാധിഷ്ഠിതഃ” എന്നതിന്റെ അര്‍ത്ഥം മനസ്സിലാകും. വൈരുദ്ധ്യാത്മകമായ ഭൌതികവാദത്തിന്റെയും ആദ്ധ്യാത്മികവാദത്തിന്റെയും രാഷ്ട്രീയവാദത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.

കാമഘ്നഃ കാമസന്ദാതാ കാമിനീജനകാമിതഃ
അഹങ്കാരവിനിര്‍മ്മുക്തോ ആര്യാമാനസവല്ലഭഃ

50 കാമ-ഘ്നഃ : കാമത്തെ (സ്വകാര്യസ്വത്തിനോടുള്ള ആഗ്രഹം) ഇല്ലാതാക്കുന്നവനും
51 കാമ-സന്ദാതാ : ഇഷ്ടങ്ങളെ തരുന്നവനും
52 കാമിനീ-ജന-കാമിതഃ : സുന്ദരിമാരാല്‍ ആഗ്രഹിക്കപ്പെടുന്നവനും
53 അഹങ്കാര-വിനിര്‍മ്മുക്തഃ : അഹങ്കാരമില്ലാത്തവനും
54 ആര്യാ-മാനസ-വല്ലഭഃ : ആര്യാ അന്തര്‍ജ്ജനത്തിന്റെ മാനസേശ്വരനും

ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഭഗവാന്‍ ശിവജിക്കും യോജിക്കും. ഇവിടെ “കാമഘ്നഃ” എന്നതിനു് “കാമദേവനെ കൊന്നവന്‍” എന്ന അര്‍ത്ഥം പറയണം.

ഗൌരീഹൃദയമര്‍മ്മജ്ഞോ ഭൂതനാഥോ ഗണാധിപഃ
കരുണാകരഗര്‍വ്വഘ്നോ രാഘവാര്‍ത്തിവിധായകഃ

55 ഗൌരീ-ഹൃദയ-മര്‍മ്മജ്ഞഃ : ഗൌരിയുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയവനും
56 ഭൂതനാഥഃ : എല്ലാ ചരാചരങ്ങളുടെയും അധിപതിയും
57 ഗണാധിപഃ : അണികളുടെ നാഥനും
58 കരുണാകര-ഗര്‍വ്വഘ്നഃ : കരുണാകരന്റെ അഹങ്കാരം ഇല്ലാതാക്കിയവനും
59 രാഘവ-ആര്‍ത്തി-വിധായകഃ : രാഘവനു ദുഃഖം കൊടുത്തവനും

മാര്‍ക്സിസം വിട്ടു പുറത്തുപോയ നേതാവായിരുന്നു ഗൌരിയമ്മ. “താനാണു കേരളരാഷ്ട്രീയത്തിലെ ലീഡര്‍” എന്നു ഭാവിച്ചിരുന്ന ആളായിരുന്നു കെ. കരുണാകരന്‍. “ഞാന്‍ പോയാല്‍ മാര്‍ക്സിസം ഉണ്ടാവില്ല” എന്നഹങ്കരിച്ചിരുന്നു എം. വി. രാഘവന്‍.

ശിവപക്ഷത്തിലും ഈ ശ്ലോകം യോജിക്കും. “കരുണാകരഗര്‍വ്വഘ്നഃ” എന്നതു ശിവജിയുടെ അഗ്രം കണ്ടുപിടിക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ടു് അഹങ്കാരം ശമിച്ച മഹാവിഷ്ണുജിയെ സൂചിപ്പിക്കുന്നു.

നിരീശ്വരോ യുക്തിവാദിര്‍ മന്ത്രീ മന്ത്രവിശാരദഃ
മുദ്രാവാക്യപ്രിയോ മുഗ്‌ദ്ധോ മുഖ്യമന്ത്രികുലോത്തമഃ

60 നിരീശ്വരഃ : നിരീശ്വരനും
61 യുക്തിവാദിഃ : യുക്തിവാദിയും
62 മന്ത്രീ : മന്ത്രിയും
63 മന്ത്ര-വിശാരദഃ : ഉപദേശിക്കാന്‍ സമര്‍ത്ഥനും
64 മുദ്രാവാക്യ-പ്രിയഃ : മുദ്രാവാക്യം ഇഷ്ടമുള്ളവനും
65 മുഗ്‌ദ്ധഃ : മോഹിപ്പിക്കുന്നവനും
66 മുഖ്യമന്ത്രി-കുലോത്തമഃ : മുഖ്യമന്ത്രിമാരില്‍ വെച്ചു ശ്രേഷ്ഠനും

കര്‍മ്മയോഗിഃ കര്‍മ്മഹീനോ കര്‍മ്മസംഗരനായകഃ
ഝഷനേത്രോ ഝഷാസക്തഃ ഝഷകേതനസന്നിഭഃ

67 കര്‍മ്മയോഗിഃ : കര്‍മ്മയോഗിയും
68 കര്‍മ്മഹീനഃ : കര്‍മ്മം ഇല്ലാത്തവനും
69 കര്‍മ്മസംഗരനായകഃ : വര്‍ഗ്ഗസമരത്തിന്റെ നായകനും
70 ഝഷനേത്രഃ : മത്സ്യം പോലെയുള്ള കണ്ണുള്ളവനും
71 ഝഷാസക്തഃ : മത്സ്യം ഇഷ്ടമുള്ളവനും
72 ഝഷ-കേതന-സന്നിഭഃ : കാമദേവനെപ്പോലെ സുന്ദരനും

കൃഷ്ണജി ഭഗവദ്‌ഗീതയില്‍ (2:47) പറഞ്ഞിരിക്കുന്നതു് ഇവിടെയും പ്രസക്തമാണു്.

കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍ ഭൂഃ മാ തേ സംഗോऽസ്ത്വകര്‍മ്മണി.

(കര്‍മ്മണി ഏവ അധികാരഃ തേ, മാ ഫലേഷു കദാചന, മാ കര്‍മ്മ-ഫല-ഹേതുഃ ഭൂഃ, മാ തേ സംഗഃ അസ്തു അകര്‍മ്മണി)

“ജോലി ചെയ്യുക എന്നതല്ലാതെ നിനക്കു വേറേ ഒരു അധികാരവും ഇല്ല. മാര്‍ക്സിസത്തിനാണു് അതിനു് അധികാരം. ഫലമെടുക്കുന്നതും എല്ലാവര്‍ക്കും വീതിച്ചുകൊടുക്കുന്നതും മാര്‍ക്സിസമാണു്. ജോലി ചെയ്യാതിരുന്നാല്‍ നിന്റെ മുട്ടു തല്ലിയൊടിക്കും.” എന്നര്‍ത്ഥം.

ഇതു തന്നെയാണു മാര്‍ക്സ്‌ജിയെയും എംഗല്‍‌സ്‌ജിയും കമ്യൂണിസ്റ്റ് മാനിഫേസ്റ്റോയിലും പറഞ്ഞിരിക്കുന്നതും.

ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു മീന്‍‌കറി വളരെ ഇഷ്ടമായിരുന്നു. അതാണു് “ഝഷാസക്തഃ” എന്നു പറഞ്ഞിരിക്കുന്നതു്.

നിര്‍ദ്ധനോ ധനതത്ത്വജ്ഞോ ധനപാലസമാശ്രിതഃ
ധനാസക്തിവിമുക്താത്മാ ധന്യോ ധാന്യക്രയപ്രിയഃ

73 നിര്‍ദ്ധനഃ : ധനമില്ലാത്തവനും
74 ധന-തത്ത്വ-ജ്ഞഃ : ധനത്തിന്റെ തത്ത്വം അറിഞ്ഞവനും
75 ധന-പാല-സമാശ്രിതഃ : പണക്കാര്‍ വന്നു് ആശ്രയിക്കുന്നവനും
76 ധനാസക്തി-വിമുക്താത്മാ : പണത്തിനോടു് ആസക്തിയില്ലാത്തവനും
77 ധന്യഃ : ധന്യനും
78 ധാന്യ-ക്രയ-പ്രിയഃ : അരി മുതലായ വസ്തുക്കളുടെ വാണിജ്യത്തില്‍ പ്രിയമുള്ളവനും

സ്വന്തം ധനമൊക്കെ പാര്‍ട്ടിയ്ക്കു കൊടുത്തു നിര്‍ദ്ധനനായ മഹാത്മാവായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!). ധനതത്ത്വശാസ്ത്രം അറിയുന്നവനായിട്ടും ധനത്തില്‍ ആസക്തി തെല്ലും ഉണ്ടായിരുന്നില്ല.

ശിവപക്ഷത്തില്‍ കുബേരന്‍ (ധനപാലന്‍) ആശ്രയിക്കുന്നവന്‍ എന്നര്‍ത്ഥം.

ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞോ അര്‍ത്ഥശാസ്ത്രപരായണഃ
മുക്തഃ കാമവിമുക്താത്മാ പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ

79 ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞഃ : ധര്‍മ്മമാര്‍ഗ്ഗത്തിന്റെ പ്രയോഗം അറിഞ്ഞവനും
80 അര്‍ത്ഥശാസ്ത്രപരായണഃ : അര്‍ത്ഥശാസ്ത്രം (economics) അറിയുന്നവനും
81 മുക്തഃ : മുക്തനും
82 കാമവിമുക്താത്മാ : ആഗ്രഹമില്ലാത്ത മനസ്സോടുകൂടിയവനും
83 പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ : പുരുഷനു വേണ്ട അര്‍ത്ഥങ്ങളെ ഉപേക്ഷിച്ചവനും

ശ്ലേഷസുന്ദരമായ ശ്ലോകം. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാര്‍ത്ഥങ്ങളെയും ശ്ലേഷരീത്യാ സൂചിപ്പിച്ചിരിക്കുന്നു. പാമരനായിരുന്ന രാജേഷിനെക്കൊണ്ടു് ഇത്ര മനോഹരമായ കവിത എഴുതിച്ച പുലഹജിയുടെ മാഹാത്മ്യത്തെപ്പറ്റി എന്തു പറയാന്‍!

വിപ്ലവജ്ഞോ വിപ്ലവേശോ വിപ്ലവപ്രാണദായകഃ
വിപ്ലവാനന്ദിതോ വിപ്രോ വിപ്ലവാതീതമാനസഃ

84 വിപ്ലവജ്ഞഃ : വിപ്ലവം അറിയുന്നവനും
85 വിപ്ലവേശഃ : വിപ്ലവത്തിന്റെ ഈശ്വരനും
86 വിപ്ലവപ്രാണദായകഃ : വിപ്ലവത്തിനു വേണ്ടി ജീവന്‍ പോലും കൊടുക്കുന്നവനും
87 വിപ്ലവാനന്ദിതഃ : വിപ്ലവത്താല്‍ ആനന്ദിക്കുന്നവനും
88 വിപ്രഃ : വിപ്രനും
89 വിപ്ലവാതീതമാനസഃ : വിപ്ലവ(പെട്ടെന്നുള്ള മാറ്റം)ത്തിനു് അതീതമായ മനസ്സുള്ളവനും

വിപ്രശബ്ദത്തിനു് വിശേഷേണ തപഃപൂര്‍ത്തിയെ ചെയ്യുന്നവന്‍ (വി-പ്രാ പൂര്‍ത്തൌ) എന്നും കോപത്തിങ്കല്‍ അധിക്ഷേപിക്കുന്നവന്‍ (വിപ ക്ഷേപേ) എന്നും ബ്രാഹ്മണന്‍ എന്നും മൂന്നര്‍ത്ഥം. എല്ലാം ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു യോജിക്കും.

നിസ്വാര്‍ത്ഥോ നിരഹങ്കാരോ നിര്‍മ്മമോ നിത്യനിര്‍മ്മലഃ
നിര്‍നിദ്രോ നിര്‍വികാരാത്മാ നിരാകാരോ നിരാശ്രയഃ

90 നിസ്വാര്‍ത്ഥഃ : സ്വാര്‍ത്ഥതയില്ലാത്തവനും
91 നിരഹങ്കാരഃ : അഹങ്കാരമില്ലാത്തവനും
92 നിര്‍മ്മമഃ : (ഒന്നിലും) ആഗ്രഹമില്ലാത്തവനും
93 നിത്യനിര്‍മ്മലഃ : ഒരിക്കലും കളങ്കമില്ലാത്തവനും
94 നിര്‍നിദ്രഃ : ഉറക്കമില്ലാത്തവനും
95 നിര്‍വികാരാത്മാ : വികാരമില്ലാത്ത മനസ്സോടു കൂടിയവനും
96 നിരാകാരഃ : ആകാരമില്ലാത്തവനും (വിനയമുള്ളവനും)
97 നിരാശ്രയഃ : ആരെയും ആശ്രയിക്കാത്തവനും

ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു് ഉറക്കം വളരെ കുറവായിരുന്നു. അതുകൊണ്ടാണു “നിര്‍‌നിദ്രഃ” എന്നു പറഞ്ഞിരിക്കുന്നതു്.

ഒരു സ്വഭാവമുള്ളതു മറ്റൊന്നായി മാറുന്നതു വികാരം. തരമനുസരിച്ചു സ്വഭാവം മാറുന്നവന്‍ വികാരി. സ്വഭാവം മാറാത്ത ആത്മാവുള്ളവന്‍ നിര്‍‌വികാരാത്മാ.

വാമദേവോ വാമരൂപോ വാമനോ വാമിനീയുതഃ
വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ

98 വാമദേവഃ : ദേവന്മാരില്‍ വെച്ചു ശ്രേഷ്ഠനും
99 വാമരൂപഃ : സുന്ദരമായ ശരീരത്തോടു കൂടിയവനും
100 വാമനഃ : പൊക്കം കുറഞ്ഞവനും
101 വാമിനീയുതഃ : പൊക്കം കുറഞ്ഞ പത്നിയോടുകൂടിയവനും
102 വാമപക്ഷകുലോത്തംസഃ : ഇടതുപക്ഷത്തിലെ ശ്രേഷ്ഠനും
103 വാമപക്ഷകുലാന്തകഃ : ഇടഞ്ഞവരുടെ വംശം നശിപ്പിക്കുന്നവനും

“വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ” എന്നതിലെ വിരോധാഭാസം അത്യന്തരമണീയം! ഒരു ദിവ്യനു മാത്രമേ ഇങ്ങനെയൊന്നു് എഴുതാന്‍ കഴിയൂ!

വാമനശബ്ദം അര്‍ത്ഥഗര്‍ഭമാണു്. “മൂന്നു് അടി” എന്ന ഭീഷണിയുമായിച്ചെന്നു മാ. പി. 130-കളില്‍ ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) ഭൂമി പിടിച്ചെടുത്ത കഥ വിശ്വപ്രസിദ്ധമാണു്. സ്വകാര്യസ്വത്തു കൈവശം വെയ്ക്കുന്നവനെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തണം എന്ന അഭിപ്രായക്കാരനായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

വിവേകദോ വിശേഷജ്ഞോ വിവേചനവിവര്‍ജ്ജിതഃ
വിജിതേന്ദ്രിയസംഘാതോ വിരാഗയുതമാനസഃ

104 വിവേകദഃ : വിവേകത്തെ തരുന്നവനും
105 വിശേഷജ്ഞഃ : വിശേഷജ്ഞാനമുള്ളവനും
106 വിവേചനവിവര്‍ജ്ജിതഃ : വിവേചനം ഇല്ലാത്തവനും
107 വിജിതേന്ദ്രിയസംഘാതഃ : ഇന്ദ്രിയങ്ങളെ ജയിച്ചവരോടു കൂട്ടുകൂടുന്നവനും
108 വിരാഗയുതമാനസഃ : ആഗ്രഹമില്ലായ്മയുള്ള മനസ്സോടുകൂടിയവനും
  (ശങ്കരം ധ്യായേ) : (ആയ ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യെ ഞാന്‍ ധ്യാനിക്കുന്നു.)

ഫലശ്രുതി

അഷ്ടോത്തരമിദം പുണ്യം യഃ പഠേത്‌ ഭക്തിമാന്‍ നരഃ
വിദ്യാവിത്തമവാപ്നോതി ഹ്യധികാരം ച സര്‍വ്വദാ

ഇദം പുണ്യം അഷ്ടോത്തരശതം : ഈ മോക്ഷദായകമായ അഷ്ടോത്തരശതം
യഃ ഭക്തിമാന്‍ നരഃ പഠേത് : ഏതു മനുഷ്യന്‍ ഭക്തിയോടെ ജപിക്കുന്നുവോ
വിദ്യാ ച വിത്തം (ച) അധികാരം ഹി : (അവനു്) വിദ്യയും ധനവും അധികാരവും
സര്‍വ്വദാ അവാപ്‌നോതി : എന്നും ലഭിക്കുന്നു.

ഫലശ്രുതിയില്‍ ഇതിനു ശേഷം ഈ രണ്ടു ശ്ലോകങ്ങള്‍ കൂടി ചൊല്ലിക്കേള്‍ക്കാറുണ്ടു്. പില്‍ക്കാലത്തു് എഴുതിച്ചേര്‍ത്തതാവാം.

ഏകകാലേ പഠേന്നിത്യം മഹാരാഷ്ട്രിയവല്ലഭഃ
ദ്വികാലം യോ ജപേന്നിത്യം സഭാസാമാജികോऽപി ച

ത്രികാലം യോ ലിഖേന്നിത്യം മുഖ്യമന്ത്രിസ്സ രാജതേ
സര്‍വ്വകാലേ സ്മരേന്നിത്യം സര്‍വ്വശാസനകോവിദഃ

“(ഈ സ്തോത്രം) ദിവസവും ഒരു നേരം വായിച്ചാല്‍ വലിയ രാഷ്ട്രീയനേതാവാകും. രണ്ടു നേരം ജപിച്ചാല്‍ നിയമസഭാസാമാജികനാകും. മൂന്നുനേരം എഴുതിപ്പഠിച്ചാല്‍ മുഖ്യമന്ത്രിയാകും. എല്ലാ സമയത്തും ഓര്‍ത്തുകൊണ്ടിരുന്നാല്‍ ഇവരെയൊക്കെ നിയന്ത്രിച്ചു് ഏ. കെ. ജി. സെന്ററില്‍ ഇരിക്കുന്നവനാകും” എന്നര്‍ത്ഥം.

ഇതി രാജേശകൃതൈയെമ്മെസ്സഷ്ടോത്തരശതനാമസ്തോത്രസ്യോമേശകൃതവ്യാഖ്യാനം “മുക്തിദീപികാ” സമ്പൂര്‍ണ്ണം.

നാമാവലി

ഭക്തജനത്തിനു നിത്യപാരായണസൌകര്യത്തിനായി ഈ നൂറ്റെട്ടു പേരുകള്‍ നാമാവലിയായി താഴെച്ചേര്‍ക്കുന്നു:

1 ഓം ജനപ്രിയായ നമഃ            55 ഓം ഗൌരീഹൃദയമര്‍മ്മജ്ഞായ നമഃ
2 ഓം ജനപ്രേമിണേ നമഃ            56 ഓം ഭൂതനാഥായ നമഃ
3 ഓം ജനമാനസമന്ദിരായ നമഃ            57 ഓം ഗണാധിപായ നമഃ
4 ഓം ജനായത്തമുനിശ്രേഷ്ഠായ നമഃ            58 ഓം കരുണാകരഗര്‍വ്വഘ്നായ നമഃ
5 ഓം ജന്മിനേ നമഃ            59 ഓം രാഘവാര്‍ത്തിവിധായകായ നമഃ
6 ഓം ജന്മിത്വനാശകായ നമഃ            60 ഓം നിരീശ്വരായ നമഃ
7 ഓം പ്രേഷിതായ നമഃ            61 ഓം യുക്തിവാദിനേ നമഃ
8 ഓം പ്രേക്ഷകായ നമഃ            62 ഓം മന്ത്രിണേ നമഃ
9 ഓം പ്രാജ്ഞായ നമഃ            63 ഓം മന്ത്രവിശാരദായ നമഃ
10 ഓം പ്രേമപൂരിതമാനസായ നമഃ            64 ഓം മുദ്രാവാക്യപ്രിയായ നമഃ
11 ഓം പ്രപന്നജനമന്ദാരായ നമഃ            65 ഓം മുഗ്ദ്ധായ നമഃ
12 ഓം പ്രതിപക്ഷപ്രണാശനായ നമഃ            66 ഓം മുഖ്യമന്ത്രികുലോത്തമായ നമഃ
13 ഓം അച്യുതാനന്ദസംസേവ്യായ നമഃ            67 ഓം കര്‍മ്മയോഗിനേ നമഃ
14 ഓം ശ്രീധരപ്രാണദായകായ നമഃ            68 ഓം കര്‍മ്മഹീനായ നമഃ
15 ഓം ഗോപാലകപരിത്രാത്രേ നമഃ            69 ഓം കര്‍മ്മസംഗരനായകായ നമഃ
16 ഓം ഇന്ദിരാരയേ നമഃ            70 ഓം ഝഷനേത്രായ നമഃ
17 ഓം അനംഗജിതേ നമഃ            71 ഓം ഝഷാസക്തായ നമഃ
18 ഓം ബ്രാഹ്മണായ നമഃ            72 ഓം ഝഷകേതനസന്നിഭായ നമഃ
19 ഓം ക്ഷാത്രസന്നദ്ധായ നമഃ            73 ഓം നിര്‍ദ്ധനായ നമഃ
20 ഓം വൈശ്യതന്ത്രപരായണായ നമഃ            74 ഓം ധനതത്ത്വജ്ഞാ‍യ നമഃ
21 ഓം ശൂദ്രനാഥായ നമഃ            75 ഓം ധനപാലസമാശ്രിതായ നമഃ
22 ഓം ബൌദ്ധബന്ധവേ നമഃ            76 ഓം ധനാസക്തിവിമുക്താത്മനേ നമഃ
23 ഓം ചാതുര്‍‌വര്‍ണ്യവിവര്‍‌ജ്ജിതായ നമഃ            77 ഓം ധന്യായ നമഃ
24 ഓം സൈദ്ധാന്തികായ നമഃ            78 ഓം ധാന്യക്രയപ്രിയായ നമഃ
25 ഓം വീരബാഹവേ നമഃ            79 ഓം ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞായ നമഃ
26 ഓം പദ്മാക്ഷായ നമഃ            80 ഓം അര്‍ത്ഥശാസ്ത്രപരായണായ നമഃ
27 ഓം തന്ത്രവല്ലഭായ നമഃ            81 ഓം മുക്തായ നമഃ
28 ഓം വിദേശഗായ നമഃ            82 ഓം കാമവിമുക്താത്മനേ നമഃ
29 ഓം വിദേശജ്ഞായ നമഃ            83 ഓം പുരുഷാര്‍ത്ഥവിവര്‍ജ്ജിതായ നമഃ
30 ഓം വൈദേശികവികീര്‍ത്തിതായ നമഃ            84 ഓം വിപ്ലവജ്ഞായ നമഃ
31 ഓം ശാസ്ത്രജ്ഞായ നമഃ            85 ഓം വിപ്ലവേശായ നമഃ
32 ഓം തത്ത്വശാസ്ത്രജ്ഞായ നമഃ            86 ഓം വിപ്ലവപ്രാണദായകായ നമഃ
33 ഓം ചരിത്രജ്ഞായ നമഃ            87 ഓം വിപ്ലവാനന്ദിതായ നമഃ
34 ഓം ചരിത്രകൃതേ നമഃ            88 ഓം വിപ്രായ നമഃ
35 ഓം ത്രികാലജ്ഞായ നമഃ            89 ഓം വിപ്ലവാതീതമാനസായ നമഃ
36 ഓം അര്‍ത്ഥശാസ്ത്രജ്ഞായ നമഃ            90 ഓം നിസ്വാര്‍ത്ഥായ നമഃ
37 ഓം വൈയാകരണകേസരയേ നമഃ            91 ഓം നിരഹങ്കാരായ നമഃ
38 ഓം രക്തവര്‍ണ്ണായ നമഃ            92 ഓം നിര്‍മ്മമായ നമഃ
39 ഓം രക്തകേതവേ നമഃ            93 ഓം നിത്യനിര്‍മ്മലായ നമഃ
40 ഓം രക്തസാക്ഷ്യഭിവന്ദിതായ നമഃ            94 ഓം നിര്‍നിദ്രായ നമഃ
41 ഓം രക്തനേത്രായ നമഃ            95 ഓം നിര്‍വികാരാത്മനേ നമഃ
42 ഓം രക്തമാല്യായ നമഃ            96 ഓം നിരാകാരായ നമഃ
43 ഓം രക്തവര്‍ണ്ണസമാര്‍ച്ചിതായ നമഃ            97 ഓം നിരാശ്രയായ നമഃ
44 ഓം വര്‍ഗ്ഗയോദ്ധായ നമഃ            98 ഓം വാമദേവായ നമഃ
45 ഓം വര്‍ഗ്ഗഹീനായ നമഃ            99 ഓം വാമരൂപായ നമഃ
46 ഓം വര്‍ഗ്ഗശത്രുവിനാശകായ നമഃ            100 ഓം വാമനായ നമഃ
47 ഓം വൈരുദ്ധ്യാധിഷ്ഠിതായ നമഃ            101 ഓം വാമിനീയുതായ നമഃ
48 ഓം വന്ദ്യായ നമഃ            102 ഓം വാമപക്ഷകുലോത്തംസായ നമഃ
49 ഓം വിശ്വകര്‍മ്മജനായകായ നമഃ            103 ഓം വാമപക്ഷകുലാന്തകായ നമഃ
50 ഓം കാമഘ്നായ നമഃ            104 ഓം വിവേകദായ നമഃ
51 ഓം കാമസന്ദാത്രേ നമഃ            105 ഓം വിശേഷജ്ഞായ നമഃ
52 ഓം കാമിനീജനകാമിതായ നമഃ            106 ഓം വിവേചനവിവര്‍ജ്ജിതായ നമഃ
53 ഓം അഹങ്കാരവിനിര്‍മുക്തായ നമഃ            107 ഓം വിജിതേന്ദ്രിയസംഘാതായ നമഃ
54 ഓം ആര്യാമാനസവല്ലഭായ നമഃ            108 ഓം വിരാഗയുതമാനസായ നമഃ

ആക്ഷേപഹാസ്യം (satire)
നര്‍മ്മം

Comments (91)

Permalink