ചെസ്സ് (Chess)

Leapfrog (Tandem) chess simul

Tandem SimulOn January 26, I had a chance to do something I thought impossible for me.

With “Mr. G.”, a well-known teacher of Chess, Mathematics and Music in the San Francisco Bay Area, I gave a leapfrog (tandem) simultaneous chess exhibition against 50 opponents at Quinlan Community Center, Cupertino, California. In leapfrog chess, two (or more) people play against several people simultaneously, alternating moves without consulting. In this exhibition, we played White on all boards, I making the odd-numbered (1, 3, 5, …) moves and Mr. G. making the even-numbered (2, 4, 6, …) moves.

Playing simultaneous chess exhibition (called “simul” for brevity) itself is very challenging, having very little time to think and requiring to handle multiple games at a time. Playing tandem simuls are even harder, because the two players may have different styles, may think different plans and may be comfortable with different types of positions and openings. I was not sure whether it is even possible to handle this many games.

We not only played 50 games, but won all of them, with a perfect 100% score! Well, three people had to leave early, and we didn’t have winning advantage in those games. So, it is 47/47 instead of 50/50, but it is still 100%!

Tandem SimulOne challenge we had was, we play completely different opening systems. Mr. G. plays 1. d4, while I have never played any first move other than 1. e4. We sat down to decide a common opening system both are comfortable with, without success. So, finally we decided to open with 1. d4 and use either the Stonewall system or Colle system, both Mr. G. is very familiar with. He gave me a book on these openings, and for the first time in my life, I had to prepare some opening system for a match!

This had some consequences: One of the opponents, Aryan, prepared a gambit line (which I didn’t know) against 1. d4, and I messed up in the opening and our position was ruined after the opening. Our King was lured to the center, with all kinds of attacks around it. Aryan missed several winning chances in the game, and we managed to transform the game into an even Rook and pawn ending. We beat Aryan using our superior understanding of the endgame in 60 moves. This was the best fight in the match. (See Game 2 below)

Tandem SimulMost of the opponents were kids, but some of them were really good. Some adults also were there. To our surprise, Fred, veteran player and director of Koulty Chess Club, San Jose joined in the middle, producing the most complicated and longest (69) game in the match.

Some statistics:

  • We made a total of 1302 moves in 50 games, with an average of around 26 moves (Standard deviation = 13.6) per game. Median = 21, Mode = 18.
  • We took 6 hours 40 minutes. That means 18.4 seconds/move. But we waited in each round at halfway so that the other can catch up on the other side, and we estimated we did such wait for a total of 60 minutes. So we took 400 x 60 – 3600 = 20400 seconds for 1302 moves, means approximately 15.67 seconds per move on average. This includes the time to write down the moves (both our and the opponents’) on the scoresheet.
  • The longest game was against Fred (69 moves). Then comes Aryan (60), Nandit (54), Jeffrey (52), Easwar (48), Rahul (43) and Raghu (42). The shortest game was by Arthur (8 moves), but he withdrew early. Then comes Hari (11), Austin (11), Gavin (13 – withdrew), Vighnesh (13), Kevin (15), Likith (15), Pratham (15). The shortest checkmate was against Vighnesh (13 moves).

Download PDF bookFor some analysis of the games, see this PDF document.

All the games played are given below in a JavaScript chess board. The games are arranged in the order of decreasing quality, so the people who played the games at the bottom blundered pieces away early in the game. A few games in the beginning are worth watching.

വാൽക്കഷണം: റിയാദിന്റെ ഈ പ്ലസ് പോസ്റ്റ് വായിക്കാൻ മറക്കരുതേ 🙂

ചെസ്സ് (Chess)
English

Comments (0)

Permalink

ആനന്ദ് വീണ്ടും!

Download PDF bookഅങ്ങനെ ഭാരതത്തിന്റെ വിശ്വനാഥൻ ആനന്ദ് വീണ്ടും തന്റെ അജയ്യത തെളിയിച്ചിരിക്കുന്നു. ബൾഗേറിയയുടെ വസേലിൻ ടോപാലോവുമായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിലെ അവസാനത്തെ കളിയിൽ ഉജ്വലമായ വിജയത്തോടെ ലോക ചെസ്സ് ചാമ്പ്യൻ‌ഷിപ്പ് കിരീടം ആനന്ദ് നിലനിർത്തി. വെൽ ഡൺ, ആനന്ദ്!

കഴിഞ്ഞ ലോകചെസ്സ് ചാമ്പ്യൻഷിപ്പ് (ആനന്ദ് – ക്രാം‌നിക്ക്) കഴിഞ്ഞപ്പോഴും ഞാൻ ഇതു പോലെ ഒരു പോസ്റ്റ് (വിമർശകരുടെ വായടപ്പിച്ച വിജയം) എഴുതിയിരുന്നു.

മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ രാജേഷ് കെ. പി., ആദിത്യൻ, ജോഷി തുടങ്ങിയ ചില സുഹൃത്തുക്കളോടൊപ്പം കളികൾ ഗൂഗിൾ ബസ്സിൽ വിശകലനം ചെയ്തിരുന്നു. അതിലൊന്നിന്റെ വിശദവിവരങ്ങൾ ആനന്ദിന്റെ മണ്ടത്തരം എന്ന പോസ്റ്റിൽ എഴുതി. ആനന്ദിനെപ്പോലുള്ള കളിക്കാരുടെ കളികളെ മനസ്സിലാക്കാനും വിമർശിക്കാനും ആനന്ദിനെക്കാൾ വളരെ മോശം കളിക്കാരനായ എനിക്കു് അവകാശമില്ല എന്നു് തറവാടി എന്ന ബ്ലോഗർ അഭിപ്രായപ്പെട്ടു. (തറവാടിയുടെ അഭിപ്രായം ശരിയാണെങ്കിൽ ഈ മത്സരത്തെ ആനന്ദൊഴികെ ആർക്കും വിശകലനം ചെയ്യാൻ പറ്റില്ല. ആനന്ദിനെക്കാൾ മോശമാണല്ലോ എല്ലാവരും!) തർക്കിച്ചു തർക്കിച്ചു് അദ്ദേഹം അവസാനം ആനന്ദിനെപ്പോലെയുള്ള കളിക്കാർ എതിരാളിയുടെ തന്ത്രങ്ങളെപ്പറ്റി കൂടുതൽ അറിയാൻ മനഃപൂർ‌വ്വം മോശം നീക്കങ്ങൾ നടത്തും എന്നും മറ്റുമുള്ള മഹാവിജ്ഞാനങ്ങൾ പകർന്നുതരികയുണ്ടായി. കൂട്ടത്തിൽ “വിമര്‍ശനങ്ങളേയും വിലയിരുത്തലുകളേയും സ്വീകരിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം വിമര്‍ശിച്ച ആളുടെ യോഗ്യതയാണ്.” എന്ന ഒരു സനാതനതത്ത്വം അദ്ദേഹം തെങ്ങുകയറ്റക്കാരൻ കുഞ്ഞന്റെ ഉപമയോടു കൂടി മൊഴിയുകയുമുണ്ടായി.

പത്തിരുപത്തഞ്ചു കൊല്ലം മുമ്പു് ആനന്ദ് കോഴിക്കോട്ടു കളിച്ച ഒരു ടൂർണമെന്റിൽ ഞാനും കളിച്ചിട്ടുണ്ടു്. ആനന്ദിന്റെ കളികളെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചിട്ടുമുണ്ടു്. ആനന്ദ് മാത്രമല്ല, പല മികച്ച കളിക്കാരുടെയും കളികളെപ്പറ്റി സംസാരിക്കുകയും അവർക്കു പറ്റിയ പിഴകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ടു്. അവർക്കൊന്നും തോന്നാത്ത അസഹിഷ്ണുത ഈ തറവാടിക്കു് എന്തുകൊണ്ടു തോന്നുന്നു എന്നു മനസ്സിലാകുന്നില്ല.

ചെസ്സിൽ കലയുടെ അംശമില്ലെന്നു തറവാടി പറയുന്നതിനോടും യോജിപ്പില്ല. അല്പമൊക്കെ ചെസ്സ് കളിക്കുകയും ചെസ്സ് പുസ്തകങ്ങൾ വായിക്കുകയും ചെയ്തവർ എന്നോടു യോജിക്കും എന്നാണു് എന്റെ വിശ്വാസം.

തന്റെ മകളുടെ ചെസ്സ് കോച്ചാണു താൻ എന്നു തറവാടി ഒരിക്കൽ എഴുതിയിരുന്നതിനാൽ ചെസ്സ് പുസ്തകങ്ങൾ കുറേ വായിക്കുകയും അതിനെപ്പറ്റി കുറേ വിവരം ഉണ്ടായിരിക്കുകയും ചെയ്ത ആളാണെന്നാണു കരുതിയതു കൊണ്ടാണു് അത്രയും മറുപടി എഴുതാൻ മിനക്കെട്ടതു്.

തറവാടി എന്തു പറഞ്ഞാലും, ഞാൻ ആ മത്സരത്തെപ്പറ്റി ഒരു പുസ്തകം എഴുതി – അതിലെ 12 കളികളെയും എന്നെക്കൊണ്ടു കഴിയുന്ന വിധത്തിൽ വിശകലനം ചെയ്തുകൊണ്ടു്. പി. ഡി. എഫ്. രൂപത്തിലുള്ള ആ പുസ്തകം മുകളിൽ വലത്തുവശത്തുള്ള ഐക്കണിൽ ക്ലിക്കു ചെയ്തു ഡൗൺ‌ലോഡ് ചെയ്യാൻ സാധിക്കും.


മത്സരത്തിന്റെ ഫലം ഒറ്റ നോട്ടത്തിൽ ഇവിടെ:

 
1
2
3
4
5
6
7
8
9
10
11
12
 
ആനന്ദ്
0
1
½
1
½
½
½
0
½
½
½
1
ടോപാലോവ്
1
0
½
0
½
½
½
1
½
½
½
0

കളിക്കു മുമ്പും ആനന്ദിനു ബുദ്ധിമുട്ടുകൾ പലതും ഉണ്ടായിരുന്നു. മത്സരത്തിന്റെ പകുതി ഇന്ത്യയിൽ വെച്ചു നടത്താൻ ആനന്ദ് ശ്രമിച്ചില്ല എന്നു പറഞ്ഞു് ടോപാലോവ് ബഹളം വെച്ചിരുന്നു. ആനന്ദിന്റെ മുൻ എതിരാളി ആയിരുന്ന കാസ്പറോവിന്റെയും (കാസ്പറോവ് പണ്ടു് പ്രൊഫഷണൽ ചെസ്സ് അസ്സോസിയേഷൻ തുടങ്ങിയപ്പോൾ അതിൽ കൂട്ടുകൂടാഞ്ഞതിനു് ആനന്ദിനെ ചീത്ത വിളിച്ചിട്ടുണ്ടു്) ടോപാലോവിന്റെ എതിരാളി ആയിരുന്ന ക്രാംനിക്കിന്റെയും (ക്രാംനിക്ക്-ടോപാലോവ് മത്സരത്തിൽ കക്കൂസിൽ ഒളിപ്പിച്ചു വെച്ച കമ്പ്യൂട്ടർ ഉപയോഗിച്ചാണു ക്രാംനിക്ക് ജയിക്കുന്നതെന്നു് ആരോപണം ഉന്നയിച്ചു് ക്രാംനിക്കിനെക്കൊണ്ടു പൊതുകക്കൂസ് ഉപയോഗിപ്പിക്കുകയും ദുരാരോപണത്തിന്റെ പേരിൽ അസ്സോസ്സിയേഷന്റെ ശിക്ഷ വാങ്ങുകയും ചെയ്ത ആളാണു ടോപാലോവ്.) സഹായം സ്വീകരിച്ചതിനും ടോപാലോവിന്റെ കയ്യിൽ നിന്നും ആനന്ദ് “നാണമില്ലാത്തവൻ” എന്ന വിളി കേട്ടിരുന്നു. മത്സരത്തിനു് ബൾഗേറിയയിലെ സോഫിയയിലേയ്ക്കു പോയപ്പോൾ ഐസ്‌ലാൻഡിലെ അഗ്നിപർ‌വ്വതം മൂലം ജെർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ കുടുങ്ങിപ്പോയ ആനന്ദ് പിന്നെ റോഡുമാർഗ്ഗം രണ്ടു ദിവസം യാത്ര ചെയ്താണു് കളിസ്ഥലത്തെത്തിയതു്. (കളി മൂന്നു ദിവസം നീട്ടിവെയ്ക്കണം എന്നു് ആനന്ദ് അപേക്ഷിച്ചെങ്കിലും ഒരു ദിവസമേ നീട്ടിവെച്ചുള്ളൂ.)

ഈ മത്സരത്തിലെ എല്ലാ കളികളും താഴെച്ചേർക്കുന്നു. കളികളെപ്പറ്റി ചെറിയ വിശദീകരണമേ ഇവിടെ കൊടുക്കുന്നുള്ളൂ. വിശദമായ വിശകലനത്തിനു് പുസ്തകം നോക്കുക.

  1. ആദ്യത്തെ കളിയിൽ ആനന്ദിനെ ഞെട്ടിച്ചു കൊണ്ടു് ടോപാലോവ് മുന്നിൽ

    വർഷങ്ങളായി കളിച്ചു പരിചയമുള്ള ഗ്ര്വൻഫെൽഡ് ഡിഫൻസ് (Grünfeld Defence) ആണു് ആദ്യത്തെ കളിയിൽ ആനന്ദ് തിരഞ്ഞെടുത്തതു്. പക്ഷേ, ടോപാലോവിന്റെ ഓപ്പനിംഗ് തയ്യാറെടുപ്പിൽ ആനന്ദ് വീണു പോയി. ശരിക്കു പ്രതിരോധിക്കാഞ്ഞ ആനന്ദിന്റെ ഇരുപത്തിമൂന്നാം നീക്കത്തിലെ പിഴവു മുതലെടുത്തു് ഒരു കുതിരയെ ബലികഴിച്ചുകൊണ്ടു് ടോപാലോവ് അഴിച്ചു വിട്ട ആക്രമണത്തെ പ്രതിരോധിക്കാൻ ആനന്ദിനു കഴിഞ്ഞില്ല. മുപ്പതാം നീക്കത്തിൽ ആനന്ദ് തോൽ‌വി സമ്മതിച്ചു.

    മത്സരത്തിൽ ടോപാലോവ് മുന്നിട്ടു നിൽക്കുന്നു 1-0.

  2. ആനന്ദ് തിരിച്ചടിക്കുന്നു

    ഒന്നാം കളിയിലെ പരാജയത്തിൽ നിന്നു് ആനന്ദിന്റെ ഉജ്വലമായ തിരിച്ചുവരവു്. ടോപാളോവിന്റെ ക്വീൻസ് ഗാംബിറ്റ് ഡിക്ലൈൻഡ് പ്രതിരോധത്തെ (Queen Gambit declined) കറ്റാലൻ സിസ്റ്റം (Catalan system) ഉപയോഗിച്ചാണു് ആനന്ദ് നേരിട്ടതു്. 15, 16 നീക്കങ്ങളിൽ നിരാലംബരായ ഇരട്ടക്കാലാളുകളെ സ്വീകരിച്ചു മന്ത്രിമാരെ പരസ്പരം വെട്ടിക്കളഞ്ഞ ആനന്ദ് വളരെ സാഹസികമായാണു കളിച്ചതു്. ടോപാലോവിന്റെ ഇരുപത്തഞ്ചാം നീക്കത്തിലെ പിഴവു മുതലാക്കിയ ആനന്ദിനു് ഇരുപത്തൊമ്പതാം നീക്കമെത്തിയപ്പോഴേക്കും വ്യക്തമായ മുൻ‌തൂക്കം കിട്ടിയിരുന്നു. പതുക്കെപ്പതുക്കെ നില മെച്ചപ്പെടുത്തിയ ആനന്ദ് മുപ്പത്തഞ്ചാം നീക്കത്തോടെ ഒരു കാലാളിനെ മന്ത്രിയാക്കാനുള്ള ശ്രമത്തിൽ ടോപോലോവിന്റെ തേരിനെ നേടാനുള്ള സാദ്ധ്യത കൈവരിച്ചു. നാല്പത്തിമൂന്നാം നീക്കത്തിൽ ടോപാലോവ് തോൽ‌വി സമ്മതിച്ചു.

    ഇരുവരും ഒരു പോയിന്റ് വീതം നേടി മത്സരം സമനിലയിൽ.

  3. ആനന്ദിനു്‌ അല്പം വിഷമിച്ചു്‌ ഒരു സമനില

    കറുത്ത കരുക്കൾ കൊണ്ടു കളിച്ച ആനന്ദിന്റെ നില ഒരല്പം പരുങ്ങലിലായിരുന്നു. ഒന്നാം കളിയിൽ തന്നെ തോല്പിച്ച ഗ്ര്വെൻഫെൽഡ് പ്രതിരോധം ഉപേക്ഷിച്ചു് സ്ലാവ് പ്രതിരോധം (Slav defence) ആണു് ആനന്ദ് ഇത്തവണ ഉപയോഗിച്ചതു്. h7-ൽ കുടുങ്ങിപ്പോയ വെളുത്ത കളത്തിലൂടെ നീങ്ങുന്ന ആനയെ കളിയിലേയ്ക്കു കൊണ്ടുവരാൻ ആനന്ദ് അല്പം പണിപ്പെട്ടു. അതു സാധിച്ചതിനു ശേഷം കളി സമനിലയിലേയ്ക്കു നീങ്ങുകയായിരുന്നു. അവസാനം അവിരാമമായ ചെക്കു മൂലം കളി സമനിലയിലായി.

    ഇരുവരും ഒന്നര പോയിന്റ് വീതം നേടി മത്സരം സമനിലയിൽ.

  4. ആനന്ദിനു തകർപ്പൻ ജയം

    രണ്ടാം കളിയിൽ ഉപയോഗിച്ച കറ്റാലൻ ഓപ്പണിംഗ് തന്നെ ഉപയോഗിച്ചെങ്കിലും, പത്താം നീക്കം ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ രീതിയിൽ കളിച്ച ആനന്ദ് താമസിയാതെ തരക്കേടില്ലാത്ത ഒരു നില കൈവരിച്ചു. 20, 21 നീക്കങ്ങളിൽ ടോപാലോവ് വരുത്തിയ പിഴവുകളെ മുതലെടുത്തുകൊണ്ടു്‌ രാജപക്ഷത്തു ശക്തമായ ആക്രമണം അഴിച്ചു വിട്ട ആനന്ദ് ഇരുപത്തിമൂന്നാം നീക്കത്തിൽ ഒരു കുതിരയെ ബലി കഴിച്ചു കൊണ്ടു്‌ കറുത്ത രാജാവിന്റെ പ്രതിരോധം തകർത്തു. രക്ഷപ്പെടാൻ അതിനു മുമ്പു്‌ ടോപാലോവിനു വഴിയുണ്ടായിരുന്നെങ്കിലും അശ്വമേധത്തിനു(!) ശേഷം അദ്ദേഹത്തിനു നിൽക്കക്കള്ളിയില്ലാതായി. വളരെ കൃത്യതയോടെ നടത്തിയ ആക്രമണം ആനന്ദിനെ വിജയത്തിലെത്തിച്ചു.

    ആനന്ദ് മുന്നിൽ: 2½ – 1½

  5. സമാധാനത്തിലേയ്ക്കു്‌

    ക്വീൻസ് ഗാംബിറ്റിലെ സ്ലാവ് വേരിയേഷനിൽ രണ്ടു പേരും സൂക്ഷിച്ചു കളിച്ച കളി. അധികം സാഹസങ്ങളൊന്നുമില്ലാതെ അവസാനം ഒരേ നില തന്നെ മൂന്നു തവണ സംഭവിച്ചു്‌ സമനിലയായി.

    ആനന്ദ് മുന്നിൽ: 3 – 2.

  6. വീണ്ടും സമാധാനം

    വീണ്ടും ഒരു കറ്റാലൻ. ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഒരാൾ അടുപ്പിച്ചു 13 തവണ കുതിരയെ നീക്കിയ കളി. ആനന്ദ് ആണു്‌ ഇതു ചെയ്തതു്‌. അത്രയും പണിഞ്ഞതു കൊണ്ടു്‌ കാര്യമായ ഗുണമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, ടോപാലോവിനു്‌ അല്പം ഗുണം കിട്ടുകയും ചെയ്തു. നാല്പത്തിരണ്ടു നീക്കം കഴിഞ്ഞപ്പോൾ ടോപോലോവിനു മുൻ‍തൂക്കം തോന്നിച്ചെങ്കിലും, ആനന്ദിന്റെ കൃത്യമായ പ്രതിരോധം കളിയെ സമനിലയിലെത്തിച്ചു.

    മത്സരം പകുതി വഴി എത്തിയപ്പോൾ ആനന്ദ് മുന്നിൽ: 3½ – 2½

  7. പൊരിഞ്ഞ യുദ്ധം, അവസാനം സമനില

    ആനന്ദിന്റെ കറ്റാലനെ ഇത്തവണ ടോപാലോവ് കറുത്ത കളത്തിലെ ആന കൊണ്ടു ചെക്കു കൊടുത്തു് ബോഗോ-ഇൻഡ്യൻ (Bogo-Indian) രീതിയിലാണു് നേരിട്ടതു്. രണ്ടുപേരും ജയിക്കാനായി കിണഞ്ഞു പരിശ്രമിച്ചു്‌ അവസാനം കളി സമനിലയിലെത്തി. ഒരു കരുവിനെ ബലികഴിച്ചുകൊണ്ടു്‌ ടോപോലോവ് നടത്തിയ ആക്രമണം ആനന്ദിന്റെ തക്ക സമയത്തുള്ള പ്രതിരോധം കൊണ്ടു്‌ എങ്ങുമെത്താതെ പോയി. കൂടുതലായി കയ്യിലുള്ള കരുവിനെ ഉപയോഗിച്ചു ജയിക്കാനുള്ള ആനന്ദിന്റെ ശ്രമം ടോപാലോവിന്റെ വളരെ മുന്നിട്ടു കയറിയ കാലാൾ തടഞ്ഞു. അവസാനം മൂന്നു തവണ ഒരേ നില ആവർത്തിച്ചു്‌ കളി സമനിലയിലെത്തി.

    ആനന്ദ് മുന്നിൽ: 4 – 3.

  8. ആനന്ദിനു ഭീമാബദ്ധം: സമനിലയാകേണ്ട കളി ടോപാലോവിനു്‌. മത്സരം വീണ്ടും സമനിലയിൽ.

    സ്ലാവ് ഡിഫൻസിൽ ഒരു കളി കൂടി. ആനന്ദിന്റെ ഇരുപത്തിരണ്ടാം നീക്കത്തിലെ പിഴവു മുതലാക്കിയ ടോപാലോവിനു്‌ കളിയിൽ നല്ല മുൻ‍തൂക്കമുണ്ടായിരുന്നു. അദ്ദേഹം ഒരു കാലാളിനെ കൂടുതൽ നേടുകയും ചെയ്തു. എങ്കിലും വിഭിന്നകളങ്ങളിലൂടെ സഞ്ചരിക്കുന്ന ആനകൾ ഉൾപ്പെടുന്ന അന്ത്യഘട്ടമായതുകൊണ്ടു്‌ (Opposite color bishop ending) സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലായിരുന്നു. സമയസമ്മർദ്ദത്തിൽ അൻപത്തിനാലാം നീക്കത്തിൽ നടത്തിയ അബദ്ധം ആനന്ദിനെ തോൽവിയിലെത്തിച്ചു. ഈ കളിയെപ്പറ്റി അല്പം കൂടി വിശദമായി ഞാൻ ആനന്ദിന്റെ മണ്ടത്തരം എന്ന പോസ്റ്റിൽ എഴുതിയിട്ടുണ്ടു്‌.

    ഇപ്പോൾ രണ്ടു പേർക്കും 4 പോയിന്റ് വീതം കിട്ടി മത്സരം സമനിലയിൽ നിൽക്കുന്നു.

  9. ആനന്ദ് പല തവണ ജയം കൈവിട്ടു കളയുന്നു. മത്സരം സമനിലയിൽത്തന്നെ

    കറ്റാലനു പകരം ആനന്ദ് 3. Nc3 ആണു് ഇത്തവണ കളിച്ചതു്. ടോപാലോവ് നിംസോ-ഇൻഡ്യൻ പ്രതിരോധം സ്വീകരിച്ചു. രണ്ടു തേരുകൾക്കു വേണ്ടി മന്ത്രിയെ കൊടുത്തു്‌ ശക്തമായി കളിച്ച ആനന്ദിനു്‌ 38 നീക്കങ്ങൾ കഴിഞ്ഞപ്പോൾ വ്യക്തമായ മുൻ‍തൂക്കമുണ്ടായിരുന്നെങ്കിലും, തുടരെത്തുടരെയുള്ള പല പാകപ്പിഴകൾ കൊണ്ടു്‌ പല തവണ ജയം നഷ്ടമായി. അവസാനം ജയിക്കാൻ തക്കവണ്ണമുള്ള ഒരു അന്ത്യഘട്ടം എത്തിയപ്പോൾ ടോപോലോവിനു അവിരാമമായ ചെക്കു കൊടുക്കാൻ പറ്റി. കളി സമനിലയിൽ.
         

    രണ്ടു പേർക്കും നാലരപ്പോയിന്റോടെ മത്സരം സമനിലയിൽ.

  10. ആനന്ദിനു പണിപ്പെട്ടു്‌ ഒരു സമനില

    ഒന്നാം കളിയിൽ തോൽ‌വി നൽകിയ ഗ്ര്വെൻഫെൽഡ് ഡിഫൻസ് ആനന്ദ് വീണ്ടും ഈ കളിയിൽ ഉപയോഗിച്ചു. വെളുത്ത കരുക്കൾ കൊണ്ടു കളിച്ച ടോപോലോവിനു വളരെ നല്ല നില കിട്ടിയതായിരുന്നുവെങ്കിലും, ആനന്ദ് അതിനെ ഒരു സമനിലയാക്കിയെടുത്തു.

    രണ്ടു പേർക്കും അഞ്ചു പോയിന്റോടെ മത്സരം സമനിലയിൽ.

  11. കിണഞ്ഞു ശ്രമിച്ചിട്ടും ജയിക്കാൻ പറ്റാതെ ആനന്ദ്

    ഈ മത്സരത്തിൽ ആനന്ദിനു് വെളുത്ത കരുക്കളുള്ള അവസാനത്തെ കളി. ഇതു വരെ കളിച്ച 1. d4 വിട്ടു് 1. c4 കളിച്ച ആനന്ദിനെതിരേ ഇംഗ്ലീഷ് ഓപ്പനിംഗിലെ റിവേഴ്സ്ഡ് സിസിലിയൻ രീതി അവലംബിച്ച ടോപാലോവിനു് കളി തുല്യനിലയിൽ നിർത്താൻ സാധിച്ചു. ആനന്ദ് പല സാഹസങ്ങളും നോക്കിയെങ്കിലും അല്പം പോലും മുൻ‌തൂക്കം കിട്ടാൻ സാധിച്ചില്ല. കളി 65 നീക്കത്തിൽ സമനിലയിൽ.

    ടൈബ്രേക്കർ കളിക്കാതെ ആനന്ദ് കിരീടം നിലനിർത്തും എന്ന മോഹം മിക്കവാറും എല്ലാവർക്കും നഷ്ടപ്പെട്ടു. അവസാനത്തെ കളിയിൽ കറുത്ത കരുക്കൾ കൊണ്ടു ജയിച്ചാലേ ആനന്ദിനു് ഇനി അതു സാധിക്കൂ. 11 കളി കഴിഞ്ഞപ്പോൾ ഇരുവർക്കും അഞ്ചര പോയിന്റോടെ മത്സരം സമനിലയിൽ.

  12. മഹത്തായ തിരിച്ചുവരവു്. ആനന്ദ് തന്നെ ചാമ്പ്യൻ!

    അവസാനത്തെയും നിർണ്ണായകവുമായ കളിയിൽ കറുത്ത കരുക്കൾ ഉപയോഗിച്ചു ജയിച്ച ആനന്ദ് 12 കളികളിൽ ആറര പോയിന്റ് നേടി ലോകചാമ്പ്യനായി. ഈ മത്സരത്തിലെ ഏറ്റവും കിടിലൻ കളി. വളരെ പഴക്കമുള്ളതും, FIDE തുടങ്ങിയതു മുതൽക്കുള്ള ഒരു ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിലും ഇതു വരെ കളിച്ചിട്ടില്ലാത്തതുമായ ക്വീൻസ് ഗാംബിറ്റ് ലാസ്കർ വേരിയേഷൻ ആണു് ആനന്ദ് ഉപയോഗിച്ചതു്. 31, 32 നീക്കങ്ങളിലാണു് ടോപാലോവിനു പിഴവു സംഭവിച്ചതു്.

    അങ്ങനെ ആനന്ദ് വീണ്ടും ലോകചാമ്പ്യൻ. സാധാരണ ചെസ്സിൽ മാത്രമല്ല, ഓരോ കളിക്കാരനും അര മണിക്കൂർ മാത്രം സമയം കൊടുക്കുന്ന ദ്രുത-ചെസ്സിലും (Rapid chess), ഓരോ കളിക്കാരനും അഞ്ചു മിനിറ്റു മാത്രം സമയം കൊടുക്കുന്ന മിന്നൽ ചെസ്സിലും (lighting chess), കണ്ണുകെട്ടി കളിക്കുന്ന ചെസ്സിലും (blindfold chess) ലോകത്തെ മികച്ച കളിക്കാരിൽ ഒരാളാണു് ആനന്ദ്. ചെസ്സുകളിയുടെ പ്രാഗ്‌രൂപമായ ചതുരംഗം കണ്ടുപിടിച്ച ഭാരതത്തിനു് അഭിമാനിക്കാൻ ഇന്നുള്ള ഏറ്റവും വലിയ വ്യക്തി.

    ആനന്ദിനു് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ!


    ഈ പുസ്തകം തയ്യാറാക്കാൻ പലരും എന്നെ സഹായിച്ചിട്ടുണ്ടു്. ഏഴെട്ടു പേർ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു് റിവ്യൂ ചെയ്തു. ആദിത്യനെയാണു കൂട്ടത്തിൽ എടുത്തു പറയേണ്ടതു്. ഗൂഗിൾ ബസ്സിൽ ഒരു വിഷയം തുടങ്ങി ഇതിനു പ്രേരകമായ രാജേഷ് കെ. പി. യെയും നന്ദിയോടെ സ്മരിക്കുന്നു.

    പലർ ചേർന്നു നടത്തിയ ഈ സം‌രം‌ഭത്തിലെ ഹിഡൻ അജൻ‌ഡകൾ കണ്ടുപിടിക്കാൻ നിലാവത്തും അല്ലാതെയും അലയുന്ന എല്ലാ കോഴികളിൽ നിന്നും സീലു വെച്ച ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു. വിക്കിപീഡിയയിൽ നോക്കിയപ്പോൾ ടൊപാലോവിന്റെ നാടായ ബൾഗേറിയ ഒരു കമ്യൂണിസ്റ്റ് രാജ്യമായിരുന്നെന്നും 1989-ൽ കമ്യൂണിസത്തിൽ നിന്നു മുക്തി നേടി ജനാധിപത്യരാഷ്ട്രമായെന്നും കാണുന്നു. അതു കൊണ്ടാണു് ഞാൻ ടൊപാലോവ് തോറ്റ മത്സരത്തെ ഇത്ര വലുതായി കാണിക്കുന്നതു് എന്ന ഒരു ലൈനിൽ ഒരു പിടി പിടിച്ചു നോക്കാം, എന്താ?

ചെസ്സ് (Chess)

Comments (32)

Permalink

ആനന്ദിന്റെ മണ്ടത്തരം

ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദും (ഇന്ത്യ) വെസെലിൻ ടൊപാളൊവും (ബൾഗേറിയ) തമ്മിൽ നടക്കുന്ന ലോകചെസ്സ്ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ എട്ടാമത്തെ കളി വളരെ ശ്രദ്ധേയമായിരുന്നു. ആദ്യത്തെ കളി തോറ്റതിനു ശേഷം, പിന്നെയുള്ള ആറു കളികളിലും മികച്ച നിലവാരം പുലർത്തിയ ആനന്ദ് 4:3-നു മുന്നിട്ടു നിൽക്കുകയായിരുന്നു. എട്ടാമത്തെ കളിയിൽ ടൊപോളൊവിനായിരുന്നു മുൻ‌തൂക്കം. എങ്കിലും 51 നീക്കങ്ങൾക്കു ശേഷം ആനന്ദിനു സമനില പിടിക്കാൻ കഴിയും എന്നൊരു സ്ഥിതി വന്നതായി തോന്നി. ഈ കളി ഓരോ നീക്കമായി വീക്ഷിച്ചു കൊണ്ടിരുന്ന രാജേഷ് കെ. പി. ഇട്ട ബസ്സിൽ ഞങ്ങൾ ആ നിലയെപ്പറ്റി ഒരു വിശകലനം നടത്തിയിരുന്നു. സമനിലയാകുമെന്നു ഞങ്ങൾ കരുതിയെങ്കിലും, ആനന്ദ് 56 നീക്കങ്ങളിൽ തോൽ‌വി സമ്മതിക്കുകയായിരുന്നു.

ആ എൻഡ്‌ഗെയിമിനെപ്പറ്റി രാജേഷും ഞാനും കൂടി നടത്തിയ വിശകലനമാണു് ഈ പോസ്റ്റിനു് ആധാരം.


താഴെക്കൊടുത്തിരിക്കുന്ന ബോർഡിൽ കളി കാണാം. ജാവാസ്ക്രിപ്റ്റ് അനുവദിക്കുന്ന ഏതു ബ്രൗസറിലും ഇതു കളിച്ചുനോക്കാം.

ഈ കളിയിൽ ടോപാളൊവ് ആനന്ദിനെക്കാൾ വളരെ നന്നായി കളിച്ചു എന്നതിനു യാതൊരു സംശയവുമില്ല. ഇരുപത്തിരണ്ടാം നീക്കത്തിൽ കാലാളിനെ f4-ലേയ്ക്കു തള്ളിയ ആനന്ദിന്റെ ശ്രദ്ധക്കുറവിനെ ശരിക്കും മുതലെടുത്ത ടോപാളൊവ് (അദ്ദേഹത്തിന്റെ 23. Ne4! ഈ കളിയിലെ ഏറ്റവും നല്ല നീക്കമാണെന്നു പറയാം.) അവസാനം ആലംബമറ്റ ആ കാലാളിനെ മുപ്പത്തിമൂന്നാം നീക്കത്തിൽ വെട്ടിയെടുത്തു. ഒരു കാലാളിന്റെ മുൻ‌തൂക്കവും ആനന്ദിന്റെ e6-ലുള്ള കാലാളിന്റെ ദൗർബല്യവും ടോപാളൊവിനു കൂടുതൽ നല്ല സാദ്ധ്യതകൾ കൊടുക്കുന്നുണ്ടെങ്കിലും, വിപരീതകളങ്ങളിലൂടെ സഞ്ചരിക്കുന്ന ആനകൾ മാത്രം (രാജാവും കാലാളുകളും ഒഴികെ) ഉള്ള അന്ത്യഘട്ടം (Opposite colored Bishops’ end game) ആയതിനാൽ സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലാണു്.


മുകളിൽ പറഞ്ഞതു് ഒന്നുകൂടി വിശദമാക്കാം. ഈ നില നോക്കുക.

d6, e5 എന്നീ കറുത്ത കളങ്ങൾ കറുപ്പിന്റെ രാജാവും ആനയും കൂടി നിയന്ത്രിച്ചിരിക്കുന്നു. വെളുപ്പിനു രണ്ടു കാലാൾ കൂടുതലുണ്ടെങ്കിലും ഒന്നും ചെയ്യാൻ സാദ്ധ്യമല്ല. രാജാവു കൊണ്ടു മാത്രം കാലാളുകളെ മുന്നോട്ടു നീക്കാനോ കറുത്ത രാജാവിനെയോ ആനയെയോ ആ കളങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്നു തടുക്കാനോ സാദ്ധ്യമല്ല. e5-ലുള്ള പിടി വിടാതെ ആനയെ അങ്ങോട്ടുമിങ്ങോട്ടും (a1-h8 ഡയഗണലിലോ b8-h2 ഡയഗണലിലോ) നീക്കിക്കളിച്ചാൽ കറുപ്പിനു സമനില പിടിക്കാം.

വിപരീതനിറങ്ങളുള്ള കളങ്ങളിൽ സഞ്ചരിക്കുന്ന ആനകളുള്ള എല്ലാ അന്ത്യഘട്ടങ്ങളും സമനിലയിൽ നീങ്ങും എന്നല്ല ഇതിനർത്ഥം. പക്ഷേ അവയ്ക്കു സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലാണു്. ചില കളങ്ങളെ മുൻ‌തൂക്കമുള്ള ആളെക്കാൾ നന്നായി മറ്റേ ആൾക്കു നിയന്ത്രിക്കാൻ പറ്റുന്നതാണു കാരണം.


ഈ കളിയിൽ വെളുപ്പിന്റെ അൻ‌പത്തിമൂന്നാം നീക്കത്തിനു ശേഷമുള്ള സ്ഥിതി ഒന്നു പരിശോധിക്കാം.

ഒരു കാലാൾ കൂടുതലുണ്ടെങ്കിലും വെളുപ്പിനു് (ടൊപാളോവ്) ഒന്നും ചെയ്യാൻ കഴിയില്ല. കറുപ്പിന്റെ കാലാളുകളെല്ലാം വെളുത്ത കളങ്ങളിലായതു കൊണ്ടു് വെളുത്ത ആനയ്ക്കു് അവയെ ഒന്നും ചെയ്യാൻ പറ്റില്ല. വെളുപ്പിനു ജയിക്കണമെങ്കിൽ ഒന്നുകിൽ ഇനിയും കാലാളുകളെ വെട്ടിയെടുക്കണം. അല്ലെങ്കിൽ രാജാവു് c7, e7, e6 എന്നിവിടങ്ങളിലെവിടെയെങ്കിലും എത്തി കാലാളിനെ d7-ലേയ്ക്കു കളിച്ചു് കറുപ്പിന്റെ ആനയെ നേടണം. പക്ഷേ ഇതൊന്നും നടക്കില്ല.

മന്ത്രിയുടെ വശത്തേയ്ക്കു രാജാവു പോയാൽ കറുത്ത രാജാവിനും അങ്ങോട്ടു പോകാൻ പറ്റും. (53… Bc6 54. Ke3 Kf7 55. Kd4 Ke8 56. Kc5 Kd7 57. Kb6 Bd5; ഇവിടെ 55. f4 Bd7 56. g3 Bc6 57. g4 Bd7 58. Kd4 Ke8 59. Kc5 Bc6 60. Kb6 Kd7) മറ്റേ വശത്തേയ്ക്കു പോകാനും നിവൃത്തിയില്ല. കാലാളുകളെ നീക്കി ഫയലിൽ ഒരു പാസ്ഡ് പോൺ ഉണ്ടാക്കാൻ പറ്റുമെങ്കിലും ഫയലുകൾ വളരെ അടുത്തായതിനാൽ കറുത്ത രാജാവിനും ആനയ്ക്കും കൂടി അവയെ തടുക്കാൻ സാധിക്കും.

a4-e8 ഡയഗണലിൽ ആനയെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതിനു പകരം 53… Kf7 കളിക്കേണ്ട യാതൊരു കാര്യവും ആനന്ദിനില്ലായിരുന്നു. പക്ഷേ, ആനന്ദിന്റെ ശവക്കുഴി തോണ്ടിയതു് ആ നീക്കമല്ല. 54. Kg5-നു ശേഷം 54… Bc6?? കളിച്ചതാണു്. ഇനിയിപ്പോൾ h7-ലെ കാലാളിനെ ആനയ്ക്കു പിന്തുണയ്ക്കാൻ കഴിയില്ല. 54… Ke8 55. Kh6 Bd3 ഫലപ്രദമായ പ്രതിരോധം കാഴ്ചവെയ്ക്കുന്നു. 54…Bd3 55. Bf6 Ke8 കളിച്ചാലും മതി.

കിട്ടിയ അവസരം ടോപാളോവ് ശരിക്കു വിനിയോഗിച്ചു. 55. Kh6 Kg8 56. g4 എന്നിവയ്ക്കു ശേഷം ആനന്ദിനു നിവൃത്തിയില്ല. 56… Be8 57. g5 Bd7 58. Bg7! Be8 59. f4! Bd7 60. g6 hxg6 61. Kxg6 എന്നിവ കഴിഞ്ഞാൽ Kf6, Bh6, Kxe6/Ke7, d7 എന്നിവയെ പ്രതിരോധിക്കാൻ ആനന്ദിനു് ഒന്നും ചെയ്യാൻ കഴിയില്ല. വെളുപ്പിന്റെ രാജാവും ആനയും കൂടി കറുപ്പിന്റെ രാജാവിനെ കൂച്ചുവിലങ്ങിട്ടിരിക്കുകയാണു്, d7 സം‌രക്ഷിക്കാൻ പോകുന്നതിൽ നിന്നു്. ആനന്ദ് ഇവിടെ തോൽ‌വി സമ്മതിച്ചു. (കളി മുകളിലുള്ള ബോർഡിൽ കളിച്ചു നോക്കാം.)


എന്തുകൊണ്ടു് ഇങ്ങനെയൊരു അബദ്ധം ആനന്ദിനു സംഭവിച്ചു?

ടൈം പ്രെഷർ തന്നെയാവും കാരണം. രണ്ടാമത്തെ ടൈം ലിമിറ്റ് 60-ആമത്തെ നീക്കത്തിലാണു്. ആ ഏഴു നീക്കങ്ങൾ നീക്കാൻ ആനന്ദിനു വളരെക്കുറച്ചു സമയമേ ഉണ്ടായിരുന്നിരിക്കുകയുള്ളൂ. 18. a5 ഈ കളിയിലെ ഒരു പുതിയ നീക്കമായിരുന്നു. ആനന്ദ് അടുത്ത നീക്കത്തിനു 15 മിനിറ്റെടുത്തു. പിന്നെയും കുറച്ചു നീക്കങ്ങൾ ടോപാളോവിന്റെ മുൻ‌കൂട്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നിരിക്കണം.

ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനായിരുന്നു ആനന്ദ് ഒരിക്കൽ. ടൈം പ്രെഷർ അദ്ദേഹത്തിനു വരാറേയില്ലായിരുന്നു. പ്രായമായതാണോ, അതോ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഓപ്പണിംഗ് പ്രിപ്പറേഷനുകൾ (മുമ്പു് ഇതു ഫലപ്രദമായി ഉപയോഗിച്ച ഒരാളാണു് ആനന്ദ്.) കളികളുടെ ഗതി നിയന്ത്രിക്കുന്നതോ?

കളി ഇപ്പോൾ 4-4 എന്നു സമനിലയിലാണു്. ഇനി 4 കളികൾ കൂടിയുണ്ടു്. അവയിൽ ജയങ്ങളിൽ കൂടുതൽ തോൽ‌വികൾ ഉണ്ടായില്ലെങ്കിൽ പണ്ടായിരുന്നെങ്കിൽ നിലവിലുള്ള ചാമ്പ്യനായ ആനന്ദിനു കിരീടം നിലനിർത്താമായിരുന്നു. ഇപ്പോൾ ടൈ-ബ്രേക്കർ കളികൾ കളിക്കേണ്ടി വരും.

കാത്തിരുന്നു കാണുക തന്നെ.

ചുഴിഞ്ഞുനോക്കല്‍
ചെസ്സ് (Chess)

Comments (50)

Permalink

അങ്കം തോറ്റതോ അരിങ്ങോടർ ചതിച്ചതോ?

റഷ്യയിൽ ഇപ്പോൾ (ഫെബ്രുവരി 17 മുതൽ 26 വരെ) ഒരു ചെസ്സ് ടൂർണമെന്റ് നടക്കുകയാണു്. എയറോഫ്ലോട്ട് ഓപ്പൻ ടൂർണമെന്റ്. 160 കളിക്കാർ പങ്കെടുക്കുന്ന ഒരു വലിയ ടൂർണമെന്റാണു് അതു്.

ഈ ടൂർണമെന്റിലെ ടോപ് സീഡ് കളിക്കാരൻ ശഖ്രിയാർ മമേദ്യരോവ് എന്ന അസർബൈജൻ ഗ്രാൻഡ്മാസ്റ്റർ ആണു്. 2008 ജനുവരിയിൽ റേറ്റിംഗ് കൊണ്ടു് ലോകത്തെ ആറാമത്തെ മികച്ച കളിക്കാരനായിരുന്ന മമേദ്യരോവ് ഇപ്പോൾ പതിനെട്ടാം സ്ഥാനത്താണു്.

ഈ ടൂർണമെന്റിലും ഇദ്ദേഹം നല്ല പ്രകടനമാണു കാഴ്ച വെച്ചതു്. ആദ്യത്തെ അഞ്ചു കളികളിൽ നാലു പോയിന്റോടെ വേറേ രണ്ടു ഗ്രാൻഡ്മാസ്റ്റർമാരോടൊപ്പം മുന്നിട്ടു നിൽക്കുകയായിരുന്നു കക്ഷി. അപ്പോഴാണു് അതു സംഭവിച്ചതു്.

ആറാമത്തെ കളിയിൽ തന്നെക്കാൾ നൂറു പോയിന്റ് താഴെയുള്ള ഇഗർ കുർണോസോവ് എന്ന റഷ്യൻ ഗ്രാൻഡ്മാസ്റ്ററോടു തോറ്റു.

ചില്വാനം തോൽ‌വിയൊന്നുമല്ല. വെറും ഇരുപത്തൊന്നു നീക്കത്തിൽ. ക്ലീൻ ബൌൾഡ്.

മമേദ്യരോവ് ഇതെങ്ങനെ സഹിക്കും? കുർണോസോവ് കളിയിൽ ചതി കാണിച്ചു എന്നു് ഒരു പരാതിയും കൊടുത്തു് അങ്ങേർ ടൂർണമെന്റിൽ നിന്നു പിന്മാറി. കളി തീർന്നതിനു ശേഷം Rybka എന്ന കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചു് അനലൈസ് ചെയ്തു നോക്കിയപ്പോൾ പ്രോഗ്രാം കളിച്ച നീക്കങ്ങളും കുർണോസോവ് കളിച്ച നീക്കങ്ങളും ഒന്നു തന്നെ എന്നു മനസ്സിലായത്രേ. കുർണോസോവിനു് ഈ പ്രോഗ്രാമിന്റെ സഹായം ലഭിച്ചിരുന്നു എന്നാണു് മമേദ്യരോവിന്റെ പരാതി.

കളിക്കിടെ ഓരോ നീക്കം കഴിഞ്ഞും (മറ്റേയാൾ ആലോചിക്കുമ്പോൾ) കുർണോസോവ് എഴുനേറ്റു ബാത്ത്‌റൂമിൽ പോയത്രേ. പോയപ്പൊഴൊക്കെ കസേരയിൽ ഇട്ടിരുന്ന കോട്ടുമെടുത്താണു പോയതത്രേ. കോട്ടിനുള്ളിൽ വല്ല കമ്പ്യൂട്ടറോ മറ്റോ…

പരാതി കിട്ടിയപ്പോൾ ടൂർണമെന്റ് ഭാരവാഹികൾ കുർണോസോവിന്റെ കോട്ടു് അഴിച്ചുവാങ്ങി പരിശോധിച്ചു. കിട്ടിയതു് ഒരു പായ്ക്കറ്റ് സിഗരറ്റും ഒരു ലൈറ്ററും ഒരു പേനയും മാത്രം. മാത്രമല്ല, ഓരോ നീക്കത്തിനും ശേഷം അങ്ങേർ എഴുനേറ്റു പോയതു് ടോയ്ലറ്റിലേക്കല്ല, പുറത്തു സിഗരറ്റു വലിക്കാനായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. സിഗരറ്റു വലിക്കാൻ വെളിയിൽ പോകണം. വെളിയിൽ തണുപ്പായതുകൊണ്ടാണു കോട്ടു് എടുത്തതു്.

ഇതൊക്കെ കേട്ടാൻ തോന്നും സാധാരണ മനുഷ്യന്മാർക്കു കളിക്കാൻ പറ്റാത്ത ഏതോ ഭീകരനീക്കങ്ങൾ കുർണോസോവ് നീക്കിയെന്നു്. ദാ ഇതാണു കളി:

ഇതിൽ 16. Rd4 വരെ ഇതിനു മുമ്പു കളിച്ചിട്ടുള്ളതാണു്. ഇത്രയും നീക്കങ്ങൾ കൊണ്ടു തന്നെ കറുപ്പിനു മുൻ‌തൂക്കം കിട്ടുകയും ചെയ്തു. ഇതിനു മുമ്പു് പതിനാറാം നീക്കത്തിൽ കുതിരയെ തിരിച്ചു വലിക്കുകയാണു് (16…Nd6) കറുപ്പു ചെയ്തിട്ടുള്ളതു്. അതിനു പകരം ഈ കളിയിൽ മന്ത്രി ഉപയോഗിച്ചു് (16…Qd6) വെളുത്ത ആനയെ (h6-ൽ ഇരിക്കുന്ന ആന) ആക്രമിച്ചു. “നീ എന്റെ കുതിരയെ എടുത്താൽ ഞാൻ നിന്റെ ആനയെ തട്ടും” എന്ന ലൈൻ. (ചെസ്സിൽ ആനയ്ക്കും കുതിരയ്ക്കും സാധാരണഗതിയിൽ ഒരേ വിലയാണു്.) ഇനി ആദ്യം മറ്റേയാൾ ആനകൊണ്ടു് ആനയെ എടുത്താലും തിരിച്ചു തേരു കൊണ്ടു് എടുക്കുമ്പോൾ വെളുപ്പിന്റെ മന്ത്രിയെ ആക്രമിക്കുന്നതുകൊണ്ടു് കറുപ്പിനു് തന്റെ കുതിരയെ രക്ഷിക്കാൻ സമയവും കിട്ടും. ഈ നീക്കം കുർണോസോവ് തന്നെ ഹോം അനാലിസിസിൽ (കമ്പ്യൂട്ടർ ഉപയോഗിച്ചോ അല്ലാതെയോ) കണ്ടുപിടിച്ചതാവാം. ഇങ്ങനെ ഗ്രാൻഡ്മാസ്റ്റർമാർ ഹോംവർക്ക് ചെയ്യാറുണ്ടു്. അതിനു കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ നിയമതടസ്സമില്ല താനും.

പതിനാറാം നീക്കത്തിൽ കറുപ്പിനു് മറ്റൊരു കിടിലൻ നീക്കം കൂടിയുണ്ടു്. 16…Nxb2! കുതിരയെ രാജാവു് എടുത്താൽ കറുപ്പിനു പിന്നീടു് ആനയെ തിരിച്ചു കിട്ടും: 17. Kxb2 c5 18. Rxe4 Qb6+ 19. Kc1 Qxh6. നിങ്ങൾക്കാർക്കെങ്കിലും ഈ പൊസിഷൻ എന്നെങ്കിലും കിട്ടിയാൽ അതു കളിച്ചോളൂ 🙂

പിന്നീടുള്ള നീക്കങ്ങളൊക്കെ പ്രവചിക്കാൻ പറ്റുന്നവ തന്നെ. വെളുപ്പിനു വലിയ ഗത്യന്തരമൊന്നുമില്ല. പത്തൊൻപതാം നീക്കം വരെ ഇതാണു സ്ഥിതി. ഏതു സാധാരണ കളിക്കാരനും ഇത്രയും പുഷ്പം പോലെ കളിക്കും.

കളി കളഞ്ഞതു മമേദ്യരോവ് തന്നെയാണു്. 20. Nge2 കളിച്ചു് കഷ്ടിച്ചു രക്ഷപ്പെടാൻ നോക്കാതെ 20. fxe4 കളിച്ചു. അതിനു് കുർണോസോവ് കളിച്ച 20…Bg4 ഒരു സാധാരണ കളിക്കാരനു കളിക്കാവുന്നതേ ഉള്ളൂ.

ഈ കളിയിൽ ആകെ ഒരു അടിപൊളി നീക്കം എന്നു പറയാൻ (സാധാരണ കളിക്കാർ കാണാത്ത നീക്കം) കറുപ്പിന്റെ അവസാനത്തെ നീക്കമാണു്. 21…Qd2! മന്ത്രിയെ തേരിനു വെട്ടാൻ പാകത്തിൽ വെയ്ക്കുന്ന നീക്കം. വെളുത്ത മന്ത്രിയും അടി പതറി ഇരിക്കുകയായതിനാൽ എല്ലാം കലങ്ങിത്തെളിയുമ്പോൾ രണ്ടു മന്ത്രിമാരും വെട്ടിപ്പോവുകയും കറുപ്പിനു് ആനയ്ക്കു പകരം തേരു കിട്ടുകയും ചെയ്യും എന്നതാണു് ഈ നീക്കത്തിന്റെ ഗുണം. 21…Qd2-ന്റെ ഭീഷണി b2-വിലെ അടിയറവാണു്. 22. Rxd2 Nxd2+ 23. Kc1 Bxh5 24. Rxh5 Nf1 കളിച്ചാൽ കറുപ്പിനു് കുതിരയ്ക്കു പകരം തേരുണ്ടു്, ജയിക്കാൻ അതു മതി. അല്ലെങ്കിൽ 23. Na4 Bxh5 24. Rxd2 Nxd2+ 25. Kc1 Bxe2 26. Kxd2 Rxg2 എന്നതും കറുപ്പിനു ജയിക്കാൻ പര്യാപ്തമാണു്.

ഈ നീക്കം കാണാൻ ഒരു ഗ്രാൻഡ്മാസ്റ്റർക്കു കഴിയില്ലേ എന്നു ചോദിച്ചാൽ കഴിയും എന്നു തന്നെയാണു് ഉത്തരം. ഇതിനെക്കാൾ സങ്കീർണ്ണമായ നീക്കങ്ങൾ കേരളത്തിലെ സ്റ്റേറ്റ് ലെവൽ കളിക്കാർ കളിക്കാറുണ്ടു്.

അപ്പോൾ എന്താണു സംഭവിച്ചതു്?

കറുപ്പിന്റെ പതിനാറാമത്തെ നീക്കം അപ്രതീക്ഷിതമായ അടിയായ മമേദ്യരോവ് പിന്നീടുള്ള നീക്കങ്ങൾക്കു് വളരെ ആലോചിച്ചുകാണും. അതിലെ ഓരോ നീക്കത്തിലും സിഗരറ്റ് വലിക്കാനോ കാറ്റു കൊള്ളാനോ മറ്റേയാൾ എഴുനേറ്റു പോയിട്ടുണ്ടാവാം. ഇങ്ങനെ എഴുനേറ്റു പോകുന്നതു് ടൂർണമെന്റുകളിൽ സാധാരണമാണു്. താൻ കുത്തിപ്പിടിച്ചിരുന്നു് ആലോചിക്കുമ്പോൾ തന്നെക്കാൾ റേറ്റിംഗ് വളരെക്കുറവുള്ള എതിരാളി ഈസിയായി ഇടയ്ക്കുള്ള സമയത്തു് എഴുനേറ്റു പോയതു് അങ്ങേർക്കു സഹിച്ചു കാണില്ല. ഫലമോ, പിന്നെയും മോശമായി കളിച്ചു. തോൽക്കുകയും ചെയ്തു.

കളി തോറ്റാൽ ചതിയെന്നു പറയുന്നതു് എന്തായാലും വിചിത്രം തന്നെ. സ്ലം ഡോഗ് മില്യനറിലെപ്പോലെ പിടിച്ചു് ഇഞ്ചപ്പരുവം ചതച്ചു് പൂഴ്ത്തിവെച്ചിരിക്കുന്ന കമ്പ്യൂട്ടർ ചിപ്പ് കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ജോറായേനേ!

കമ്പ്യൂട്ടറിനെ വെല്ലുന്ന കോംബിനേഷനുകൾ ഗ്രാൻഡ്മാസ്റ്റർമാർ എന്നും കളിച്ചിരുന്നു. സ്റ്റെയിനിറ്റ്സിന്റെ പ്രസിദ്ധമായ 14 നീക്കം മുന്നിൽ കണ്ട കോംബിനേഷൻ, ബൈർണെതിരേ പതിമൂന്നുകാരൻ ബോബി ഫിഷർ മന്ത്രിയെ ബലി കഴിച്ചു ജയിച്ചതു്, ഫാൽക്ക്ബീർ കൌണ്ടർ അറ്റായ്ക്കിൽ സ്പീൽമാനെതിരേ തരാഷ് കളിച്ച ബിഷപ്പ് സാക്രിഫൈസ്, അഡോൽഫ് ആൻഡേഴ്സന്റെ രണ്ടു പ്രശസ്തകളികൾ – ഇതൊന്നും ഇപ്പോഴും കമ്പ്യൂട്ടറിനു് കണ്ടുപിടിക്കാൻ പറ്റാത്തവയാണു്. ബോർഡിൽ കണ്ടുപിടിക്കുന്നവ കൂടാതെ വീട്ടിലിരുന്നു തയ്യാറാവുന്ന ഓപ്പനിംഗ് കോംബിനേഷനുകളും ഉണ്ടു്. സ്പീൽമാനെതിരേ ബോട്ട്‌വിനിക് പണ്ടു കളിച്ച കാരോ-കാൻ പാനോവ് അറ്റായ്ക്ക് നീക്കവും ആനന്ദിനെതിരേ ലോകചാമ്പ്യൻഷിപ്പിൽ കാസ്പറോവ് കളിച്ച ഓപ്പൺ റുയ് ലോപ്പസ് നീക്കവും ഉദാഹരണങ്ങൾ.

എന്തായാലും ഇതൊരു വലിയ വിവാദമായിരിക്കുകയാണു്. അടിസ്ഥാനമില്ലാതെ ആരോപണമുന്നയിച്ച മമേദ്യരോവിനെതിരേ നടപടിയെടുക്കണം എന്നും ഒരു വിഭാഗം ആളുകൾ ആവശ്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെയും ഇവിടെയും വായിക്കാം. സൂസൻ പോൾഗാറിന്റെ ഈ ബ്ലോഗ് പോസ്റ്റിലും.

ചെസ്സ് (Chess)

Comments (4)

Permalink

വിമര്‍ശകരുടെ വായടപ്പിച്ച വിജയം

ജെര്‍മനിയിലെ ബോണില്‍ ഈയിടെ നടന്ന ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പ് അങ്കത്തില്‍ (World chess championship match) റഷ്യക്കാരനായ വ്ലാഡിമിര്‍ ക്രാംനിക്കിനെ 6½ – 4½ എന്ന സ്കോറില്‍ പരാജയപ്പെടുത്തി ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദ് വീണ്ടും ലോകചെസ്സ് ചാമ്പ്യനായി.

ഇതു മൂന്നാമത്തെ തവണയാണു് ആനന്ദ് ലോകചാമ്പ്യനാവുന്നതു്. പക്ഷേ, പലരും അദ്ദേഹത്തെ ഇതുവരെ ലോകചാമ്പ്യനായി അംഗീകരിച്ചിരുന്നില്ല. കാരണം, ഒരു അങ്കത്തിലൂടെ (match) അല്ല അദ്ദേഹം കഴിഞ്ഞ രണ്ടു തവണയും ചാമ്പ്യനായതു്. ആനന്ദ് ഒരു നല്ല ടൂര്‍ണമെന്റ് കളിക്കാരന്‍ മാത്രമാണു്, ലോകചാമ്പ്യനാകാന്‍ യോഗ്യനല്ല എന്നു പറഞ്ഞു നടന്ന വിമര്‍ശകരുടെയൊക്കെയും വായടപ്പിക്കുന്നതായിരുന്നു ആനന്ദിന്റെ ഉജ്വലപ്രകടനം.

ലോകചെസ്സ് ഫെഡറേഷന്റെ ചതുരംഗപ്പലകയ്ക്കു വെളിയിലുള്ള കളികളെപ്പറ്റിയും കുരുക്ഷേത്രയുദ്ധങ്ങളെപ്പറ്റിയും മറ്റും എഴുതാന്‍ ഒരുപാടുണ്ടു്. മറ്റൊരു പോസ്റ്റിലാവട്ടേ.

സ്റ്റെയിനിറ്റ്സ്-സുക്കര്‍ട്ടോര്‍ട്ട് മുതലുള്ള ഒരു വിധം എല്ലാ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് അങ്കങ്ങളിലെയും എല്ലാ കളികളും ഞാന്‍ കണ്ടിട്ടുണ്ടു്. മിക്കവാറും എല്ലാം തരക്കേടില്ലാതെ ബോറാണു്. പത്തുപതിനഞ്ചു നീക്കത്തില്‍ സമനില സമ്മതിക്കുന്ന കളികള്‍ ധാരാളം. ജയങ്ങളും മിക്കപ്പോഴും ജീവനില്ലാത്ത കളികള്‍. അവസാനം ഒരുത്തന്‍ എന്തെങ്കിലും അബദ്ധം ചെയ്തിട്ടു് (ഈ അബദ്ധം എന്താണെന്നു സാധാരണക്കാരനു് ആരെങ്കിലും പറഞ്ഞു തരേണ്ടിയും വരും!) മറ്റവന്‍ ബുദ്ധിമുട്ടി ജയിക്കുന്നവ. കാസ്പറോവ്-കാര്‍പ്പോവ് മത്സരം പോലും ഇതില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല.

ടൂര്‍ണമെന്റ് പോലെ ഊര്‍ജ്ജസ്വലമായ ലോകചാമ്പ്യന്‍ഷിപ്പ് ഇതിനു മുമ്പു് ഒരിക്കലേ ഉണ്ടായിട്ടുള്ളൂ – 1972-ലെ ഫിഷര്‍-സ്പാസ്കി മത്സരം. ലോകത്തില്‍ ചെസ്സുകളിക്കു് ഒരു ഉണര്‍വുണ്ടാക്കിയ സംഭവമായിരുന്നു അതു്.

ഫിഷര്‍-സ്പാസ്കി മത്സരത്തിനു ശേഷം ആദ്യമായാണു് കാണികള്‍ക്കു് സന്തോഷം നല്‍കുന്ന ഒരു ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മാച്ച് ഉണ്ടാകുന്നതു്. ഈ മാച്ചിലെ എല്ലാ കളികളിലും – സമനിലകളിലുള്‍പ്പെടെ – ആനന്ദും ക്രാംനിക്കും കാണികളെ നിരാശരാക്കാതെ വളരെ ആക്റ്റീവായി കളിച്ചു.

മറ്റൊരു വിധത്തിലും ഈ അങ്കത്തിനു ഫിഷര്‍-സ്പാസ്കി അങ്കവുമായി സാമ്യമുണ്ടു്. 1956-നു ശേഷം റഷ്യയ്ക്കു വെളിയില്‍ നിന്നു് നിസ്തര്‍ക്കനായ ചാമ്പ്യന്‍ (undisputed champion) ആയി ബോബി ഫിഷറും ആനന്ദും മാത്രമേ ഉണ്ടായിട്ടുള്ളൂ.

ഇതാണു് അങ്കത്തിന്റെ ഫലം:

 
1
2
3
4
5
6
7
8
9
10
11
12
 
ആനന്ദ്
½
½
1
½
1
1
½
½
½
0
½
ക്രാംനിക്ക്
½
½
0
½
0
0
½
½
½
1
½
 

ഇനി കളികള്‍ കാണാം.

ഈ അങ്കത്തിലെ കളികള്‍ വളരെ പ്രഗല്ഭരായ ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ വിശകലനം ചെയ്തതു പല ഇന്റര്‍നെറ്റ് സൈറ്റുകളിലും ഉണ്ടു്. അങ്ങനെയൊരു വിശകലനത്തിനു ഞാന്‍ തുനിയുന്നില്ല. കളി കണ്ടപ്പോള്‍ തോന്നിയ വളരെ സാമാന്യമായ നിരീക്ഷണങ്ങള്‍ മാത്രമാണു്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാട്ടുക.

ഇതിലെ കളികള്‍ ജാവാസ്ക്രിപ്റ്റ് അനുവദിച്ചിട്ടുള്ള ഏതു ബ്രൌസറിലും കളിച്ചുനോക്കാം. കളങ്ങള്‍ക്കു താഴെയുള്ള ബട്ടനുകള്‍ അമര്‍ത്തി മുന്നോട്ടും പിറകോട്ടും പോകാം. അല്ലെങ്കില്‍ കളിയിലെ ഏതെങ്കിലും നീക്കത്തില്‍ ക്ലിക്കു ചെയ്താല്‍ ആ സ്ഥിതി ബോര്‍ഡില്‍ വരും.

മലയാളം ബ്ലോഗില്‍ ഇങ്ങനെയൊന്നു് ആദ്യമാണെന്നു തോന്നുന്നു. ഇതിനു മുമ്പു് മൂര്‍ത്തി മാത്രമാണു ചെസ്സിനെപ്പറ്റി എഴുതിയിട്ടുള്ളതു്. പക്ഷേ കളികള്‍ ഇതുപോലെ പ്രസിദ്ധീകരിച്ചിട്ടില്ല.

Game 1

കളി രസകരമായിരുന്നെങ്കിലും അത്ര വലിയ തീപ്പൊരികളൊന്നും ഇതില്‍ ചിതറിയില്ല. രസകരമായ ഒരേയൊരു കാര്യം പത്താം നീക്കത്തില്‍ ക്രാംനിക്കിന്റെ ആന ആനന്ദിന്റെ കുതിരയെ വെട്ടിയപ്പോള്‍ തിരിച്ചു് കാലാള്‍ കൊണ്ടു വെട്ടാതെ പതിനാലാം നീക്കം വരെ അതിനെ പിന്‍ ചെയ്തിട്ടു് തേരു കൊണ്ടു വെട്ടിയതാണു്. ഈ അഭ്യാസത്തില്‍ ആനന്ദിനു് ഒരു കാലാള്‍ നഷ്ടമായെങ്കിലും തന്റെ തേരുകള്‍ സി-ഫയലില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞതു് ആ നഷ്ടത്തെ നികത്തും എന്നും, മറിച്ചു് പത്താം നീക്കത്തില്‍ കാലാള്‍ കൊണ്ടു വെട്ടിയാല്‍ കാലാളുകളുടെ നിര ദുര്‍ബലമാകും എന്നും അതു ക്രാംനിക്കിനെതിരേ അപകടമായിരിക്കും എന്നും ആനന്ദ് തീരുമാനിച്ചു. നഷ്ടപ്പെട്ട കാലാള്‍ ആനന്ദിനു തിരിച്ചുകിട്ടുന്നതു് ഇരുപത്തഞ്ചാം നീക്കത്തിലാണു്.

ചെസ്സിലെ സമനിലയാവാന്‍ ഏറ്റവും സാദ്ധ്യതയുള്ള വ്യത്യസ്ത കളങ്ങളിലൂടെ പോകുന്ന ആനകളുടെ അന്ത്യഘട്ടം (Opposite colored Bishop’s ending) എത്തിയപ്പോഴാണു് സമനില സമ്മതിച്ചതു്. ഈ അന്ത്യഘട്ടത്തില്‍ ഒരാള്‍ക്കു് ഒരു കാലാള്‍ കൂടുതലുണ്ടെങ്കില്‍ പോലും ജയിക്കാന്‍ വിഷമമാണു്. ചിലപ്പോള്‍ രണ്ടു കാലാള്‍ കൂടുതലുള്ളതു പോലും ജയിക്കാന്‍ പര്യാപ്തമല്ല. ഇവിടെ കാലാളുകളുടെ എണ്ണം തുല്യമായിരുന്നു. മുപ്പതാം നീക്കത്തിലാണു് ഇരുവരും തേരുകളെ ഒഴിവാക്കി സമനില ഉറപ്പാക്കിയതു്.


Game 2

ആനന്ദ് മന്ത്രിയുടെ മുന്നിലെ കാലാളിനെ നീക്കി കളി തുടങ്ങിയതു് ഒരു അദ്ഭുതമായി. സാധാരണയായി ആനന്ദ് രാജാവിനു മുമ്പിലെ ആളിനെയാണു് ആദ്യം നീക്കാറുള്ളതു്. ഈ മാച്ചിലെ അവസാനത്തെ കളിയില്‍ മാത്രമാണു് ആനന്ദ് രാജാവിന്റെ മുമ്പിലെ കാലാള്‍ നീക്കി കളി തുടങ്ങിയതു്.

ക്രാംനിക്ക് ആണു് ഈ കളിയില്‍ മുന്നിട്ടു നിന്നതു്. രണ്ടു് ആനകളെ (bishop pair) നഷ്ടപ്പെടുത്താതിരിക്കാന്‍ നടത്തിയ ശ്രമം ആനന്ദിനെ ഒരു കൂച്ചുവിലങ്ങിട്ട നിലയിലെത്തിച്ചു. ഒരു കാലാളിനെ ബലികഴിച്ചു് ക്രാംനിക്ക് നടത്തിയ ആക്രമണം മന്ത്രിമാര്‍ കളത്തിലില്ലാത്തതിനാല്‍ ഒരു പരിധിയില്‍ കൂടുതല്‍ ഫലവത്തായില്ല. കളി കഴിയുമ്പോഴും ക്രാംനിക്കിനാണു കൂടുതല്‍ നല്ല സ്ഥിതി എന്നാണു് എന്റെ അഭിപ്രായം.


Game 3

ആനന്ദിന്റെ ആദ്യത്തെ ജയം. ഒരു തകര്‍പ്പന്‍ കളി!

ഒരു നൂറ്റാണ്ടു പഴക്കമുള്ള ഒരു ഓപ്പനിംഗില്‍ ഇതു വരെ ആരും കളിച്ചിട്ടില്ലാത്ത ഒരു പതിന്നാലാം നീക്കം (14… Bb7) നടത്തിക്കൊണ്ടാണു് ആനന്ദ് ക്രാംനിക്കിനെ ആദ്യം ഞെട്ടിച്ചതു്. പതിനേഴാം നീക്കത്തിനു ശേഷം ആനന്ദ് …Ke7, …Rag8, …d3, …Rxg3 എന്നിങ്ങനെയുള്ള ആക്രമണങ്ങള്‍ക്കുള്ള ഭീഷണിയുമായി എത്തിയപ്പോള്‍ ക്രാംനിക്ക് കളിച്ച 18. Bf4 നല്ലതു തന്നെ. എങ്കിലും 18… Bxf4-നു ശേഷം ആനയെയും കുതിരയെയും ഒന്നിച്ചു് ആക്രമിച്ചു് നഷ്ടമായ കരു തിരിച്ചുപിടിക്കുന്ന 19. Rxd4 കളിക്കാതെ 19. Nxd4 കളിച്ചതാണു് ക്രാംനിക്കിന്റെ അധോഗതിയ്ക്കു കാരണമായതു്. ഈ കളി മൂലം ക്രാംനിക്കിനു് ബലി കഴിച്ച കരു തിരികെ കിട്ടുകയും അവസാനം രണ്ടു കാലാളിന്റെ മുന്‍‌തൂക്കം ഉണ്ടാവുകയും ചെയ്തെങ്കിലും, ക്രാംനിക്കിന്റെ രാജാവിനെതിരെ ശക്തിയായ ആക്രമണം അഴിച്ചുവിടാന്‍ ഇതു് ആനന്ദിനെ സഹായിച്ചു. കിട്ടിയ കരുവിനെ തിരിച്ചു കൊടുത്തുകൊണ്ടും ക്രാംനിക്കിന്റെ ആക്രമണത്തെ നിര്‍വീര്യമാക്കിക്കൊണ്ടും ആനന്ദ് നടത്തിയ ഇരുപത്തിരണ്ടാം നീക്കം ഈ ആക്രമണത്തിനു തുടക്കം കുറിച്ചു.

സമയക്കുറവു കൊണ്ടാകണം, നേരേ ചൊവ്വേ പ്രതിരോധിക്കാതെ ഏറ്റവും ഇടത്തുള്ള കാലാളിനെ ഉന്തി മന്ത്രിയാക്കാന്‍ ക്രാംനിക്ക് ശ്രമിച്ചതാണു് പരാജയത്തിലേക്കു നയിച്ചതു്. തന്റെ മന്ത്രി നഷ്ടപ്പെട്ടാലും ഈ കാലാള്‍ മന്ത്രിയാവും എന്നു കരുതിയ ക്രാംനിക്കിനു തെറ്റി. ആനന്ദ് ക്രാംനിക്കിന്റെ മന്ത്രിയെ വെട്ടി എന്നു മാത്രമല്ല, ഈ കാലാളിനെ മന്ത്രിയാകുന്നതില്‍ നിന്നു തടയാന്‍ വഴിയൊരുക്കുകയും ചെയ്തു എന്നു കണ്ടപ്പോഴാണു് (42. Kb3 Qxf3+/43… Be4; 42… Ka1?? Bc2+ 43. Ka2 Qb1 mate.) ക്രാംനിക്ക് തോല്‍‌വി സമ്മതിച്ചതു്.

മുപ്പത്തിമൂന്നാം നീക്കത്തില്‍ രണ്ടുപേര്‍ക്കും തെറ്റു പറ്റി എന്നും പറയണം. 33. Bd3-യ്ക്കു പകരം 33. Kb3 ക്രാംനിക്കിനു സമനിലയ്ക്കു കൂടുതല്‍ സാദ്ധ്യത കൊടുത്തേനേ. അതുപോലെ 33… Bxd3 ആയിരുന്നു ആനന്ദിനു കൂടുതല്‍ നല്ലതു്. (34. Rxd3 Qc4+ 35. Kd2 Qc1 mate, അല്ലെങ്കില്‍ 36. Qxd3 Rg2+ താമസിയാതെ അടിയറവു കൊടുക്കും.) ആനന്ദ് കളിച്ച നീക്കവും ജയിക്കുന്നതു തന്നെ.


Game 4

കാര്യമായ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു കളി. ആദ്യം തന്നെ ക്രാംനിക്കിനു് ഒരു കൂട്ടം വിട്ട കാലാളിനെ (isolated pawn) ഉണ്ടാക്കാന്‍ ആനന്ദിനു കഴിഞ്ഞെങ്കിലും അതിനെ ആക്രമിക്കാനുള്ള ശ്രമമെല്ലാം വിഫലമായി. ഇരുപത്തേഴാം നീക്കത്തില്‍ ആ കാലാളിനെ ഒഴിവാക്കാന്‍ ക്രാംനിക്കിനു കഴിഞ്ഞതോടെ കളി സമനിലയിലേയ്ക്കു നീങ്ങുകയായിരുന്നു.


Game 5

ആനന്ദിനു വിജയം നേടിക്കൊടുത്ത മൂന്നാം കളിയില്‍ ഉപയോഗിച്ച ക്വീന്‍സ് ഗാംബിറ്റ് മെറാന്‍ സിസ്റ്റം തന്നെയാണു് ഇവിടെയും കളിച്ചതു്. ക്രാംനിക്കിന്റെ തയ്യാറെടുപ്പിനെ തകര്‍ക്കാനാവണം ആനന്ദ് പതിനഞ്ചാം നീക്കത്തില്‍ മാറ്റിക്കളിച്ചു. (മൂന്നാം കളിയില്‍ കളിച്ച 15… Bd6 ആണു് ഇവിടെ കളിച്ച 15…Rg8-നേക്കാള്‍ നല്ലതു് എന്നതു മറ്റൊരു കാര്യം.)

ഇരുപത്തൊമ്പതാം നീക്കത്തില്‍ ഒരു കുതിരയെ ബലികഴിക്കുകയും പിന്നീടു് ഒരു കരുവിനെ തിരിച്ചു കിട്ടുകയും അതുവഴി ഒരു കാലാളിനെ നേടിയെടുക്കുകയും ചെയ്യുന്ന ഒരു വ്യൂഹം (combination) ക്രാംനിക്ക് മെനഞ്ഞെങ്കിലും ആനന്ദ് അല്പം കൂടുതല്‍ കണ്ടിരുന്നു. 34… Ne3+! എന്ന നീക്കം ഒരു വെള്ളിടി പോലെ ആയിരുന്നു. ഒരു കുതിരയെ ബലി കഴിച്ച ആനന്ദിന്റെ കാലാള്‍ എട്ടാം നിരയിലെത്തി മന്ത്രിയാവുന്നതു തടയാന്‍ പറ്റാതെ ക്രാംനിക്ക് തോല്‍‌വി സമ്മതിച്ചു. ഒരു മനോഹരമായ കളി!

ആനന്ദ് ഇപ്പോള്‍ രണ്ടു കളികള്‍ക്കു മുന്നിലാണു്.


Game 6

ചെറിയ മുന്‍‌തൂക്കം വലുതാക്കി അവസാനം ക്രാംനിക്കിനു് ഒരു പഴുതും കൊടുക്കാതെ സ്റ്റൈലായി വിജയിച്ച ആനന്ദിനെയാണു് ഈ കളിയില്‍ കാണാന്‍ കഴിയുക. പതിനെട്ടാം നീക്കത്തില്‍ ഒരു കാലാളിനെ കളഞ്ഞ ക്രാംനിക്കിനു് അതിന്റെ ഗുണമൊന്നും കിട്ടിയില്ല. പതുക്കെപ്പതുക്കെ ആനന്ദ് പിടി മുറുക്കി. അവസാനം ആനന്ദ് 45. Rc3 കളിച്ചപ്പോള്‍ ക്രാംനിക്കിനു നിവൃത്തിയില്ലാതെയായി. കാലാള്‍ മന്ത്രിയാകുന്നതിനു പകരം ഒരു തേരിനെയും കുതിരയെയും എടുക്കാമന്ന പ്ലാനും തെറ്റി. ക്രാംനിക്ക് തോല്‍‌വി സമ്മതിച്ച നിലയില്‍ അദ്ദേഹത്തിനു് തേരും നഷ്ടപ്പെടും. 47. Bg7+ Kf5 48. Bxe5 Kxe5 49. Qg7+ and the rook at c3 is lost. തകര്‍പ്പന്‍ കളി!


മത്സരം പകുതിയായപ്പോള്‍ ആനന്ദ് 4½ – 1½-യ്ക്കു മുന്നിട്ടു നില്‍ക്കുന്നു. ആദ്യത്തെ ആറു കളികളില്‍ ഒന്നിടവിട്ടു് ക്രാംനിക്കും ആനന്ദും വെളുത്ത കരുക്കള്‍ എടുത്തിരുന്നു. രണ്ടാമത്തെ പകുതിയില്‍ ഒന്നിടവിട്ടു് ആനന്ദും ക്രാംനിക്കും വെള്ളക്കരുക്കള്‍ എടുക്കും. അതുകൊണ്ടു് അടുപ്പിച്ചു് രണ്ടു കളികളില്‍ (6, 7) ആനന്ദിനു വെള്ളക്കരുക്കള്‍ കിട്ടി.


ഒരു പൊസിഷണല്‍ ഗെയിം. അവസാനത്തെ സ്ഥിതിയില്‍ ആനന്ദിനു് ഒരു കാലാള്‍ കൂടുതലുണ്ടെങ്കിലും ജയിക്കാന്‍ അതു പോരാ.

Game 7


Game 8

രണ്ടു പേരും വളരെ ഊര്‍ജ്ജസ്വലമായി കളിച്ച മറ്റൊരു കളി. ആനന്ദിന്റെ കളി വളരെ വിശേഷം തന്നെ. സമനില ഉറപ്പാക്കാന്‍ വേണ്ടി അപകടം കുറവുള്ള ശാന്തമായ തുടക്കങ്ങളല്ല, വളരെ അപകടം പിടിച്ച തുടക്കങ്ങളാണു് അദ്ദേഹം തിരഞ്ഞെടുക്കുന്നതു്. രണ്ടു വിജയം നേടിക്കൊടുത്ത മെറാന്‍ സിസ്റ്റം ഏതായാലും ഇത്തവണ കളിച്ചില്ല. പകരം, അപകടത്തിനു യാതൊരു കുറവുമില്ലാത്ത സ്ലാവ് ഗാംബിറ്റാണു് ഇത്തവണ കളിച്ചതു്. ആ ഉശിരിനു് ഒരു പ്രണാമം!

കളിയുടെ പകുതി കഴിഞ്ഞപ്പോഴേയ്ക്കും ക്രാംനിക്കിനായിരുന്നു കൂടുതല്‍ ആക്രമണസാദ്ധ്യതകള്‍. എങ്കിലും ആനന്ദിന്റെ കനത്ത പ്രതിരോധത്തിനു മുന്നില്‍ (“തിരിച്ചു് ആക്രമിക്കുകയാണു് പ്രതിരോധത്തിന്റെ ഏറ്റവും നല്ല വഴി” എന്ന തത്ത്വം പ്രകടമാക്കുന്നവയാണു് ആനന്ദിന്റെ പല കളികളും.) ഒരു പരിധിയില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ ക്രാംനിക്കിനു കഴിഞ്ഞില്ല. അവിരാമമായി അരശു കൊടുക്കാന്‍ (perpetual check) ഉള്ള പല സാദ്ധ്യതകളും ക്രാംനിക്ക് വേണ്ടെന്നു വെച്ചതില്‍ നിന്നു് ജയിക്കാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിക്കുകയായിരുന്നു എന്നു വ്യക്തം. അവസാനം അവിരാമമായ അരശു മൂലം രണ്ടു തവണ സ്ഥിതി ആവര്‍ത്തിച്ചാണു് സമനിലയില്‍ എത്തിയതു്.


Game 9

സമനിലയില്‍ അവസാനിച്ചെങ്കിലും വളരെ വാശിയേറിയ മത്സരമായിരുന്നു ഇതു്. ആര്‍ക്കാണു മുന്‍‌തൂക്കം എന്നു പറയാന്‍ പറ്റാത്ത വിധം അപരിമേയമായിരുന്നു കളിയുടെ ഗതി. ഒരു നീക്കം പിശകിയാല്‍ ക്രാംനിക്കിനാണു മുന്‍‌തൂക്കം എന്നു കരുതിയ സമയത്താണു് ആനന്ദിന്റെ 38. Rd7! എന്ന നീക്കം ക്രാംനിക്കിനെ തകര്‍ത്തതു്. പിന്നീടു് സൂക്ഷ്മതയോടെ കളിച്ചാലേ സമനില കിട്ടൂ എന്ന സ്ഥിതിയായി. ഏതായാലും ഉദ്വേഗജനകമായ പത്തുപന്ത്രണ്ടു നീക്കങ്ങള്‍ക്കു ശേഷം കളി സമനിലയില്‍ കലാശിച്ചു.


Game 10

ഒരു കളി പോലും ജയിക്കാതെ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍ക്കുക എന്ന നാണക്കേടില്‍ നിന്നു് ക്രാംനിക്കിനെ രക്ഷിച്ച കളി. (ഇതിനു മുമ്പു് 1921-ല്‍ കപ്പാബ്ലാന്‍‌കയ്ക്കെതിരേ ഇമ്മാനുവേല്‍ ലാസ്കറിനു മാത്രമേ അതു പറ്റിയുള്ളൂ: +0-4=10.) ജയിക്കാന്‍ ഒരു സമനില മാത്രം വേണ്ടിയിരുന്നപ്പോള്‍ ആനന്ദിനെ ഞെട്ടിപ്പിച്ച കളി.

ക്രാംനിക്ക് വളരെ മനോഹരമായി ഈ കളി കളിച്ചു. ആനന്ദിന്റെ നിംസോ ഇന്ത്യന്‍ പ്രതിരോധത്തിനെതിരായി കാസ്പറോവ് പ്രസസ്തമാക്കിയ 4. Nf3 c5 5. g3 ലൈന്‍ കളിച്ചുകൊണ്ടു് ക്രാംനിക്ക് തുടക്കത്തില്‍ കിട്ടിയ മുന്‍‌തൂക്കം നന്നായി വര്‍ദ്ധിപ്പിച്ചുകൊണ്ടു വന്നു. ക്രാംനിക്കിന്റെ 23 മുതല്‍ 29 വരെയുള്ള ഓരോ നീക്കവും ഒന്നിനൊന്നു മെച്ചമായിരുന്നു. ഇരുപത്തിമൂന്നാം നീക്കത്തില്‍ത്തന്നെ നില പരുങ്ങലിലായ ആനന്ദിനു കാര്യമായി അതിനു ശേഷം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഏഴാം നിരയില്‍ കയറിയ തേരും മന്ത്രിയും കൂടി എല്ലാ വിധത്തിലുമുള്ള ഭീഷണികളും ഉയര്‍ത്തിയപ്പോള്‍ ആനന്ദിനു തോല്‍‌വി സമ്മതിക്കാതെ ഗത്യന്തരമില്ലാതെ വന്നു.


Game 11

രണ്ടു പേരും പരസ്പരം അമ്പരപ്പിച്ചു എന്നതാണു് ഈ കളിയുടെ ഒരു പ്രത്യേകത.

മന്ത്രിയുടെ മുന്നിലെ കാലാള്‍ നീക്കി (1. d2-d4) എല്ലാ കളികളും തുടങ്ങിയ ആനന്ദ് പെട്ടെന്നു് രാജാവിന്റെ മുന്നിലെ കാലാള്‍ നീക്കി (1. e2-e4) തുടങ്ങി എന്നതാണു് ആദ്യത്തെ സര്‍പ്രൈസ്. അതിനു മറുപടിയായി ക്രാംനിക്ക് സിസിലിയന്‍ പ്രതിരോധത്തിലെ (1… c7-c5) നജ്ഡോര്‍ഫ് രീതി (5… a7-a6) ഉപയോഗിച്ചു എന്നതാണു് അടുത്ത സര്‍പ്രൈസ്.

പക്ഷേ, ഈ സര്‍പ്രൈസുകള്‍ ആനന്ദിനാണു ഗുണമാകുന്നതു്. 1. e4 ആനന്ദ് ഇരുപത്തഞ്ചു കൊല്ലമായി കളിക്കുന്നതാണു്. ക്രാംനിക്കാകട്ടേ, സിസിലിയന്‍ നജ്ഡോര്‍ഫ് വേരിയേഷന്‍ കാര്യമായി കളിച്ചിട്ടു തന്നെയില്ല. ഒരു പക്ഷേ, ഈ മാച്ചിനു വേണ്ടി തയ്യാറായിട്ടുണ്ടാവാം. അല്ലെങ്കില്‍ ആനന്ദിനെ അമ്പരപ്പിക്കാന്‍ ശ്രമിച്ചതാവാം.

കുറേക്കാലമായി അത്ര പോപ്പുലറല്ലാത്ത 8. Bg5 ആനന്ദ് കളിച്ചു എന്നതു ശ്രദ്ധേയമാണു്. ആ വേരിയേഷനിലെ പോയിസണ്‍‌ഡ് പോണ്‍ വേരിയേഷ(8. Bg5 e6 9. f4 Qb6)ന്റെ തിയറി അടുത്ത കാലത്തു വലിയ പുരോഗതി പ്രാപിച്ചതാണു് അതിന്റെ പോപ്പുലാരിറ്റി കുറയാന്‍ കാരണം. ആ വേരിയേഷനില്‍ വെളുത്ത കരുക്കള്‍ കൊണ്ടു കളിക്കുന്നവനു് ഒരു സമനിലയില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ പറ്റില്ല. സമനിലയിലേയ്ക്കു പോകുന്ന ആ വേരിയേഷന്‍ ക്രാംനിക്ക് കളിക്കില്ല എന്ന ഉറപ്പുള്ളതു കൊണ്ടാണു് ആനന്ദ് അതു കളിച്ചതു്.

സമനിലയ്ക്കു വേണ്ടി നിഷ്ക്രിയമായി കളിക്കാതെ ആനന്ദ് പന്ത്രണ്ടാം നീക്കത്തില്‍ ഒരു കാലാളിനെ ബലി കഴിച്ചതും തന്റെ രാജാവിന്റെ മുന്നിലുള്ള വഴി അപകടകരമാം വിധം തുറന്നു കൊണ്ടു് ക്രാംനിക്ക് ആ ബലി സ്വീകരിച്ചതും അങ്കം കാണാന്‍ എത്തിയവര്‍ക്കു ആഹ്ലാദമേകി.

ഇരുപതാം നീക്കത്തില്‍ ആനയുടെയും മന്ത്രിയുടെയും ആക്രമണത്തില്‍ നിന്നു മുന്‍‌കൂട്ടി രാജാവിനെ ഒഴിഞ്ഞുമാറ്റിക്കൊണ്ടു് ആനന്ദ് നീക്കിയ നീക്കം ക്രാംനിക്കിന്റെ സാദ്ധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചു. ആനന്ദിന്റെ മന്ത്രിയും തേരും കൂടി ഒരുക്കിയ ആക്രമണത്തില്‍ നിന്നു രാജാവിനെ രക്ഷപ്പെടുത്താന്‍ ക്രാംനിക്ക് ഇരുപത്തിരണ്ടാം നീക്കത്തില്‍ മന്ത്രികളെ പരസ്പരം വെട്ടിമാറ്റാന്‍ നിര്‍ബന്ധിതനായി. (ഒരു സമനില പോരാതെ ആയിരുന്നെങ്കില്‍ ആനന്ദ് 22. Qd6! കളിച്ചേനേ.) അതിനു ശേഷം ക്രാംനിക്കിനു് ഒരു സമനിലയില്‍ കൂടുതലായി ഒന്നുമില്ല. ക്രാംനിക്ക് തന്നെയാണു് സമനില നിര്‍ദ്ദേശിച്ചതും അങ്ങനെ ആനന്ദിനെ ലോകചാമ്പ്യനാക്കിയതും.

ചെസ്സ് (Chess)

Comments (11)

Permalink

ആനന്ദ് ജയിക്കുമോ? (ജയിച്ചു!)

ആനന്ദ്‍ഒന്‍പതു കളികളില്‍ മൂന്നു ജയവും ആറു സമനിലകളുമായി മുന്നേറവേ, അവസാനത്തെ മൂന്നു കളികളില്‍ നിന്നു് ജയിക്കാന്‍ ഒരു സമനില മാത്രം ആവശ്യമായിരുന്നപ്പോള്‍, വിശ്വനാഥന്‍ ആനന്ദ് ലോകചെസ് ചാമ്പ്യന്‍ഷിപ്പിന്റെ പത്താമത്തെ കളിയില്‍ ക്രാംനിക്കിനോടു തോറ്റു.

അതിനെന്തു്? ഇനി രണ്ടു കളികളില്‍ ഒരു സമനില കിട്ടിയാല്‍ പോരേ?

മതി. പക്ഷേ, തോല്‍‌വിയില്‍ അടിപതറിപ്പോകുന്ന കളിക്കാരനായിരുന്നു എന്നും ആനന്ദ്.

1995-ലെ പി. സി. എ. ലോക ചാമ്പ്യന്‍ഷിപ്പ് ഓര്‍മ്മയില്ലേ? ആദ്യത്തെ എട്ടു കളികളില്‍ സമനില വഴങ്ങിയതിനു ശേഷം ഒമ്പതാമത്തെ കളിയില്‍ ആനന്ദ് കാസ്പറോവിനെ തോല്‍പ്പിച്ചതു്. അടുത്ത ചാമ്പ്യന്‍ ആനന്ദു തന്നെ എന്നുറപ്പിച്ചപ്പോഴാണു് പത്താമത്തെ കളിയില്‍ കാസ്പറോവ് ജയിച്ചതു്. അടി പതറിയ ആനന്ദ് പിന്നീടുള്ള അഞ്ചു കളികളില്‍ നാലും തോറ്റു. പതിനൊന്നാമത്തെ കളിയിലെ പരാജയം ഒരു സാധാരണ കളിക്കാരനു പോലും പറ്റാത്ത തരത്തിലുള്ളതായിരുന്നു.

ജയിക്കുന്തോറും അജയ്യനായി മുന്നോട്ടു പോകുമ്പോഴും, തോല്‍‌വിയില്‍ നിന്നു കര കയറാന്‍ ആനന്ദ് പലപ്പോഴും പണിപ്പെട്ടിരുന്നു. 1978-ല്‍ കോര്‍ച്ച്നോയ്ക്കെതിരേ തകര്‍ന്ന നിലയില്‍ നിന്നു കര കയറി അവസാനം ജയിച്ച കാര്‍പ്പോവിനെപ്പോലെയോ, 1984-ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ 0-5-നു പുറകിലായിട്ടു (6 കളികള്‍ ജയിക്കുന്ന ആളായിരുന്നു ചാമ്പ്യന്‍) പിന്നെ ഒരു കളിയും തോല്‍ക്കാതെ മൂന്നു കളികള്‍ ജയിച്ച കാസ്പറൊവിനെപ്പോലെയോ (ഈ മാച്ച് പിന്നെ നിര്‍ത്തിവെയ്ക്കുകയായിരുന്നു.) തോല്‍‌വിയില്‍ നിന്നു തിരിച്ചുകയറിയ ചരിത്രം ആനന്ദിനില്ല.

എങ്കിലും ഇവിടെ ആനന്ദ് ജയിക്കുമെന്നു തന്നെ കരുതാം. പത്തു കളി കഴിഞ്ഞപ്പോള്‍ ക്രാംനിക്ക് രണ്ടു പോയിന്റ് പുറകിലാണു് (6-4). ജയിക്കാന്‍ ആനന്ദിനു് ഇനിയുള്ള രണ്ടു കളിയില്‍ ഒരു സമനില മാത്രം മതി. അടുത്ത കളിയില്‍ ആനന്ദിനു വെളുത്ത കരുക്കളുമാണു്. മാത്രമല്ല, അടുത്ത രണ്ടു കളിയും തോറ്റാല്‍ത്തന്നെ ടൈബ്രേക്കറില്‍ ജയിക്കാനും അവസരമുണ്ടു്.

എന്തുകൊണ്ടും ആനന്ദ് ജയിക്കും എന്നു തന്നെയാണു് എന്റെ പ്രതീക്ഷയും ആഗ്രഹവും. എങ്കിലും…

(ഫോട്ടോ കടപ്പാടു്: വിക്കിപീഡിയ)


ആനന്ദ്‍[2008-10-29]: പതിനൊന്നാമത്തെ കളിയില്‍ 24 നീക്കങ്ങള്‍ക്കുള്ളില്‍ സമനില നേടി ആനന്ദ് വീണ്ടും ലോകചാമ്പ്യനായി. സമനിലയ്ക്കു വേണ്ടി കളിക്കാതെ വളരെ ഊര്‍ജ്ജസ്വലമായി കളിച്ചാണു് ആനന്ദ് ഇതു സാധിച്ചതു്. അപകടം നിറഞ്ഞ ഓപ്പനിംഗ് ഉപയോഗിക്കുക മാത്രമല്ല, പന്ത്രണ്ടാം നീക്കത്തില്‍ ഒരു കാലാളിനെ ബലി കഴിക്കുക കൂടി ചെയ്തു ആനന്ദ്.

ഇരുപത്തിരണ്ടാം നീക്കത്തില്‍ ഒന്നുകില്‍ അടിയറവു സംഭവിക്കുക, അല്ലെങ്കില്‍ മന്ത്രിമാരെ പരസ്പരം വെട്ടിമാറ്റുക എന്ന സ്ഥിതിയിലെത്തിയപ്പോള്‍ ക്രാംനിക്കിനു് മന്ത്രിമാരെ ഒഴിവാക്കി സമനിലയില്‍ കൂടുതലായി ഒന്നുമില്ലാത്ത ഒരു സ്ഥിതിയിലേയ്ക്കു പോകേണ്ടി വന്നു.

വെല്‍ ഡണ്‍ ആനന്ദ്! ഇങ്ങനെ തന്നെയാണു സമനില നേടേണ്ടതു്. ഞങ്ങളെല്ലാവരും അഭിമാനിക്കുന്നു.

(ഫോട്ടോ കടപ്പാടു്: സൂസന്‍ പോള്‍ഗാറിന്റെ ബ്ലോഗ്)

ചെസ്സ് (Chess)

Comments (5)

Permalink