സാമൂഹികം

കാമാതുരന്മാരുടെ മാദ്ധ്യമങ്ങൾ

കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്തുമസ് അവധി പ്രമാണിച്ചു് ഇന്റർനെറ്റിനു തീണ്ടാപ്പാടകലെയായിരുന്നു ജീവിതം. രാജ്‌മോഹൻ ഉണ്ണിത്താൻ സംഭവമായിരുന്നു വായിച്ച അവസാനത്തെ വാർത്ത.

അങ്ങനെയിരിക്കുമ്പോഴാണു് പ്രതീക്ഷിക്കാത്ത ചില ആളുകളിൽ നിന്നു് ഒരു ശ്ലോകത്തെപ്പറ്റിയുള്ള ചോദ്യം വന്നതു്: “കാമാതുരാണാം ന ഭയം ന ലജ്ജാ” എന്ന ഭാഗം ഏതു പുസ്തകത്തിൽ നിന്നുള്ളതാണെന്നും, ആ ശ്ലോകത്തിന്റെ പൂർണ്ണരൂപം എന്താണെന്നുമായിരുന്നു ചോദ്യങ്ങൾ. പെട്ടെന്നു് എങ്ങനെ ഈ സുഭാഷിതം പ്രശസ്തമായി എന്നു് അന്വേഷിച്ചപ്പോഴാണു് (ഇതിനു മുമ്പു് ഇങ്ങനെയൊരു കൂട്ട ആവശ്യം ഉയർന്നതു് ഏതോ ആഭരണക്കടയോ തുണിക്കടയോ മറ്റോ “ഉഡുരാജമുഖീ…” എന്ന ശ്ലോകമെടുത്തു് അടിച്ചു പരത്തി വലിച്ചു നീട്ടി ഒരു പരസ്യം ഉണ്ടാക്കിയപ്പോളായിരുന്നു.) കോൺഗ്രസ്സിന്റെ തല മൂത്ത നേതാവു് നാരായൺ ദത്ത് തിവാരിയുടെ വിക്രിയകൾ റിപ്പോർട്ടു ചെയ്ത ചാനൽ അവതാരകൻ ഈ വരിയും ഉദ്ധരിച്ചിരുന്നു എന്നറിഞ്ഞതു്. അങ്ങനെ ആ വാർത്ത കേട്ടറിഞ്ഞു ചെന്നപ്പോളേയ്ക്കും ആ ശ്ലോകവും തിവാരീലീലകളുടെ സ്പെഷ്യൽ വീഡിയോ ഫുട്ടേജും അടങ്ങിയ യൂട്യൂബ് വീഡിയോ അപ്രത്യക്ഷമായിരുന്നതിനാൽ സംഗതി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇന്നാണു് സംഗതി ഇവിടെ കണ്ടതു്. സംഭവം ശരി തന്നെ. അവതാരകൻ ഈ വരി ഉദ്ധരിക്കുന്നുണ്ടു്.

സന്ദർഭത്തിനനുസരിച്ചുള്ള സംസ്കൃതശ്ലോകങ്ങൾ ഉദ്ധരിക്കാൻ മാത്രം വിവരം വെച്ചോ ആന്ധ്രയിലെ ചാനലുകാർ എന്നായിരുന്നു എന്റെ ആദ്യപ്രതികരണം. അതിനു് സരസനായ ഒരു സുഹൃത്തു് പറഞ്ഞതിങ്ങനെ: ചില ശ്ലോകങ്ങൾ ചില സ്ഥലങ്ങളിൽ വളരെ പ്രസിദ്ധമായിരിക്കും. “വിദ്യാധനം സർ‌വ്വധനാത് പ്രധാനം” എന്നതു് കേരളത്തിലെ ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന വരിയല്ലേ? അതുപോലെ ആന്ധ്രയിലെ ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന വരിയായിരിക്കും കാമാതുരന്റേതു്!

എന്തായാലും ശ്ലോകം താഴെ. ഗരുഡപുരാണത്തിലേതാണു സംഭവം.

അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ
കാമാതുരാണാം ന ഭയം ന ലജ്ജാ
ചിന്താതുരാണാം ന സുഖം ന നിദ്രാ
ക്ഷുധാതുരാണാം ന ബലം ന തേജഃ

അർത്ഥ-ആതുരാണാം ന സുഹൃത്, ന ബന്ധുഃ : ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല
കാമ-ആതുരാണാം ന ഭയം, ന ലജ്ജാ : കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല
ചിന്ത-ആതുരാണാം ന സുഖം, ന നിദ്രാ : ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല
ക്ഷുത്-ആതുരാണാം ന ബലം, ന തേജഃ : വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല

ഈ ശ്ലോകത്തിനു പല പാഠഭേദങ്ങളും ഉണ്ടു്.

  1. ഒന്നാം വരിയിൽ “ന സുഹൃത്, ന ബന്ധുഃ” എന്നതിനു പകരം “ന സഖാ, ന ബന്ധുഃ” എന്നു്. അർത്ഥം അതു തന്നെ. (അല്ലാതെ കാശുള്ളവനു കമ്യൂണിസ്റ്റുകാരൻ – സഖാവു് – ബന്ധുവല്ല എന്നല്ല.)
  2. മൂന്നാം വരിയിൽ ചിന്താതുരനു പകരം വിദ്യാതുരനെയും കണ്ടിട്ടുണ്ടു്. പഠിത്തം തലയ്ക്കു പിടിച്ചാൽ പിന്നെ സുഖിക്കാനും ഉറങ്ങാനും നിൽക്കില്ല എന്നു്.
  3. നാലാം വരി “ക്ഷുധാതുരാണാം ന രുചിർന്ന പക്വം” എന്നും ആവാം. വിശന്നുവലയുന്നവനു ഭക്ഷണത്തിന്റെ രുചിയും പാകവും പ്രശ്നമല്ല എന്നർത്ഥം.

ഈ ശ്ലോകത്തിലെ രണ്ടാം വരിയാണു് ചാനലുകാരൻ എടുത്തു ചാമ്പിയതു്. ആ വാർത്ത മുഴുവൻ തിവാരിയുടെ പ്രവൃത്തികളെ വളരെ വൃത്തികെട്ട രീതിയിൽ അധിക്ഷേപിക്കുന്നതാണെന്നു മനസ്സിലാകാൻ തെലുങ്ക് അറിയേണ്ട കാര്യമില്ല. രണ്ടോ മൂന്നോ ചിത്രങ്ങൾ തന്നെ തിരിച്ചും മറിച്ചും കാണിച്ചു് ഏതോ തെലുങ്കുപാട്ടിന്റെ അകമ്പടിയോടുകൂടി അത്രയും വലിച്ചുനീട്ടിയ ആ ചാനൽ അഭ്യാസികളുടെ ജുഗുപ്സാവഹമായ കാമരോഗത്തെക്കാൾ കൂടുതലാണോ തിവാരിയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കാമരോഗം?

ചാനലുകളുടെയും പൊതുജനത്തിന്റെയും അവർക്കു കൂട്ടുനിൽക്കുന്ന പോലീസിന്റെയും കാമരോഗങ്ങൾക്കു് ഉദാഹരണങ്ങൾ ഈയിടെയായി ഏറെയാണു്. പ്രായപൂർത്തിയായ ആണും പെണ്ണും വിവാഹത്തിനു വെളിയിൽ രഹസ്യമായി ബന്ധപ്പെടുന്നതു കുറ്റകരമല്ലാതിരിക്കേ, അങ്ങനെയുള്ള ഏതു വാർത്തയെയും ചൊറിഞ്ഞിളക്കി പടമെടുത്തു് വീണ്ടും വീണ്ടും ടെലിവിഷനിൽ കാണിച്ചു രസിക്കുന്നതു രോഗമല്ലെങ്കിൽ പിന്നെന്താണു്? (കൊലപാതകങ്ങളെയും അക്രമങ്ങളെയും അവർ ഇങ്ങനെ തന്നെ ആസ്വദിക്കുന്നു എന്നതു മറ്റൊരു കാര്യം.) ഒരു വീട്ടിൽ നടക്കുന്ന അനാശ്യാസപ്രവർത്തനങ്ങൾ നാട്ടുകാരുടെ, പ്രത്യേകിച്ചു കൊച്ചുകുട്ടികളുടെ സന്മാർഗ്ഗതയെ ബാധിക്കുന്നു എന്നതാണു വാദമെങ്കിൽ, അവ ഇങ്ങനെ പച്ചയായി ടെലിവിഷനിൽ കാണിച്ചാൽ അതു കാണുന്നവരുടെ സന്മാർഗ്ഗതയെ ബാധിക്കില്ലേ?

തിവാരിക്കു മുമ്പേ രാജ്‌മോഹൻ ഉണ്ണിത്താനെ നമ്മൾ കണ്ടു. നാട്ടുകാരെക്കൊണ്ടു പടമെടുപ്പിക്കാനും പുലഭ്യം പറയിക്കാനും അനുവദിച്ച പോലീസിന്റെ പ്രവൃത്തിയെപ്പറ്റി എന്തു പറയാൻ? എന്തു കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴും അതിൽ അശ്ലീലം കൊണ്ടുവരുന്ന ഉണ്ണിത്താനെ “കാമാതുരൻ” എന്നു വിളിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, ഈ സംഭവത്തിൽ കാമരോഗം അദ്ദേഹത്തെക്കാൾ പൊതുജനത്തിനാണു്.

അതിനെക്കാൾ ഭീകരമായ ഒരു സംഭവം അതിനും കുറച്ചു മുമ്പു നടന്നു. അനാശാസ്യപ്രവർത്തനം നടക്കുന്നു എന്നു സംശയിച്ച ഒരു വീട്ടിൽ മാദ്ധ്യമങ്ങൾ – പോലീസല്ല, മാദ്ധ്യമങ്ങൾ – ഇരച്ചുകയറി അവിടെയുണ്ടായ ഒരു പെണ്ണിന്റെ പൂർണ്ണനഗ്നതയും അതിനു ശേഷം അവൾ വസ്ത്രം ധരിക്കുന്നതും ക്യാമറയിൽ പകർത്തി ടീവിയിൽ കാണിച്ചു. തെണ്ടികൾ. എന്നിട്ടു് അതിനോടു ചേർന്നു് കുറേ ഊഹാപോഹങ്ങളും അപവാദപ്രചാരണങ്ങളും. “ബിനീഷ് കോടിയേരിയെ ഒരു വേശ്യാലയത്തിൽ നിന്നും പിടികൂടി” എന്നു തുടങ്ങിയ ആരോപണം അവസാനം “ബിനീഷ് കോടിയേരിയോടു രൂപസാദൃശ്യമുള്ള ഒരാളും ആ പെണ്ണും ഉള്ള തീരെ ആഭാസമല്ലാത്ത ഒരു സാധാരണഫോട്ടോ അവളുടെ ലാപ്‌ടോപ്പിൽ നിന്നു കണ്ടെടുത്തു” എന്നു പരിണമിച്ചതു കാണുമ്പോൾ കാക്കയെ ഛർദ്ദിച്ച കഥയാണു് ഓർമ്മ വന്നതു്. ഒരു പെണ്ണിന്റെയും, അവളോടു യാതൊരു ബന്ധവുമില്ലാത്ത ഒരു പുരുഷന്റെയും സ്വകാര്യതയിൽ ഒളിഞ്ഞുനോക്കി നിയമവിരുദ്ധമല്ലാത്ത കാര്യങ്ങളെ അനാവശ്യമായി ചൊറിഞ്ഞിളക്കുന്ന ഇവരെത്തന്നെയല്ലേ “കാമാതുരന്മാർ” എന്നു വിളിക്കേണ്ടതു്?

വിവാഹിതനായ ഒരുവൻ പരസ്ത്രീയോടോ, വിവാഹിതയായ ഒരുവൾ പരപുരുഷനോടോ ബന്ധപ്പെടുകയോ ഒരു മുറിയിൽ താമസിക്കുകയോ ചെയ്യുന്നതു് തെറ്റല്ലേ? ആകാം. ഭാര്യയോടു കള്ളം പറഞ്ഞു കള്ളു കുടിക്കാൻ പോവുന്നതും, പൊതുസ്ഥലങ്ങളിൽ പുകവലിക്കുകയും ആഭാസത്തരം പറയുകയും ചെയ്യുന്നതും, പെണ്ണുങ്ങളെ കാണുമ്പോൾ വഴിയിൽ മൂത്രമൊഴിക്കാൻ ഇരിക്കുന്നതും, പെണ്ണുങ്ങളുടെയോ വികലാംഗന്റെയോ സീറ്റിൽ ഇരുന്നിട്ടു് അതിനു് അർഹതയുള്ളവർ വരുമ്പോൾ ഉറക്കം നടിക്കുന്നതും, വഴിയേ പോകുന്ന പെണ്ണിനെ അടിമുടി നോക്കി കമന്റടിക്കുന്നതും, കൈക്കൂലി കൊടുത്തു കാര്യം കാണുന്നതും, കള്ളജാതകം കാട്ടി കല്യാണം നടത്തുന്നതും പോലെയുള്ള വഞ്ചനയാകാം അവയൊക്കെ. ഇവയിലൊക്കെ വഞ്ചിക്കപ്പെടുന്നവർക്കു വഞ്ചകർക്കെതിരേ നിയമപരമായോ അല്ലാതെയോ നടപടിയെടുക്കാൻ അവകാശമുണ്ടു്. ബന്ധങ്ങൾ ഉലയാൻ ഇതൊക്കെ മതി. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ബ്ലോഗിലെഴുതുന്നവരുടെ ഭാര്യയോ ഭർത്താവോ ഇത്തരം പ്രവൃത്തികൾ ചെയ്താൽ അതിനോടു പ്രതികരിക്കുക തന്നെ വേണം. പക്ഷേ, അതു് പടമെടുക്കാനും ചൊറി മാന്താനും വരുന്നവരെ പുറം‌കാലു കൊണ്ടു തട്ടിമാറ്റിയിട്ടാവണം എന്നു മാത്രം.


ബാലൻ കെ. നായരും ജോസ് പ്രകാശും മറ്റും അവതരിപ്പിച്ചിരുന്ന റേപ്പിസ്റ്റുകളായ വില്ലന്മാരല്ല കാമാതുരന്മാർ. എല്ലാറ്റിലും കാമം മാത്രം കാണുന്നവരാണു്. ഒരു യഥാർത്ഥകാമാതുരനെ ലോകസാഹിത്യത്തിൽ ആദ്യമായി അവതരിപ്പിച്ചതു് ആരാണു്? ഒരു പക്ഷേ കാളിദാസനാവാം. അദ്ദേഹത്തിന്റെ മേഘസന്ദേശത്തിലെ യക്ഷൻ കാമാതുരനാണു്. ഭാര്യയെ പിരിഞ്ഞു് ഏതാനും മാസം ഒരു മലയിൽ ഒറ്റയ്ക്കു കഴിയേണ്ടി വന്നപ്പോൾ ഒരു ഭ്രാന്തനെപ്പോലെ ആയ അയാൾ കാണുന്നതിലൊക്കെ കാമം കാണാൻ തുടങ്ങി. മൊട്ടക്കുന്നിന്റെ മുകളിൽ മേഘം ഇരിക്കുന്നതു് അയാൾക്കു് മലർന്നു കിടക്കുന്ന ഭൂമിയുടെ ചുറ്റും വെളുത്തും അറ്റം മാത്രം കറുത്തതുമായ മുലയാണു്. കുന്നുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന നദി മടിക്കുത്തഴിഞ്ഞു് ഇളകിയോടുന്ന പെണ്ണാണു്. രാത്രിയിൽ കാമുകസംഗമത്തിനായി പോകുന്ന പെണ്ണുങ്ങൾക്കു മിന്നൽ വഴി വെളിച്ചം കാണിച്ചു കൊടുക്കണം എന്നും, അവരെ ശല്യപ്പെടുത്തുന്നവരെ ഇടി വെട്ടി പേടിപ്പിക്കണമെന്നും ഒക്കെ മേഘത്തിനോടു് കവി ആവശ്യപ്പെടുന്നുണ്ടു്. ചുറ്റും കാണുന്ന വള്ളികളിൽ പ്രിയയുടെ ശരീരവും, മാനിന്റെ കണ്ണുകളിൽ അവളുടെ നോട്ടവും ഒക്കെ അയാൾ കാണുന്നു. ജോസഫ് മുണ്ടശ്ശേരിയുടെ വാക്കുകൾ കടമെടുത്താൽ, കാമത്തിന്റെ കുഴൽക്കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കണ്ട ഒരുവന്റെ ജല്പനങ്ങളാണു് മേഘസന്ദേശം മുഴുവൻ. മറ്റുള്ള കവികൾ വീരഗാഥകൾ മാത്രം എഴുതിക്കൊണ്ടിരുന്ന കാലത്തു് നൂറ്റാണ്ടുകൾക്കു ശേഷം മാത്രം ലോകം കണ്ട കാല്പനികകവിതയുടെ ആദ്യത്തെ ഉദാഹരണം അതിമനോഹരമായി ചമച്ച കാളിദാസനെ വ്യത്യസ്തനാക്കുന്നതും മനുഷ്യമനസ്സിനെ അപഗ്രഥിക്കാനുള്ള ഈ പാടവമാണു്.

ദൗർഭാഗ്യവശാൽ, അന്തസ്സത്ത അധികം മനസ്സിലാക്കപ്പെടാത്ത ഒരു കൃതിയാണു മേഘസന്ദേശം. അതിനെ ഒരു ഭർത്താവു ഭാര്യയ്ക്കു കൊടുത്തയയ്ക്കുന്ന സന്ദേശവും അതിനോടു ചേർന്ന റൂട്ട്‌മാപ്പുമായി ജനം തെറ്റിദ്ധരിച്ചു. അതിനെ അവലംബിച്ചു സന്ദേശകാവ്യങ്ങൾ എന്ന പേരിൽ വന്ന ക്ഷുദ്രകൃതികളെല്ലാം (അതിൽ നമ്മുടെ മയൂരസന്ദേശവും ഉൾപ്പെടും) കാളിദാസന്റെ ഭാവനയെ കൊന്നു കൊലവിളിച്ചു. സന്ദേശം കൊണ്ടുപോകേണ്ട മയിൽ ഇരുന്നു പോകേണ്ട വള്ളത്തെയും ശുകം സന്ദർശിക്കുന്ന ക്ഷേത്രത്തിലെ ശാന്തിക്കാരൻ തലയിൽ വഹിക്കുന്ന വിഗ്രഹത്തെയും മറ്റും വർണ്ണിച്ചും, വഴിയിലുള്ള നഗരങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും വിസ്തരിച്ചും, സന്ദേശമയയ്ക്കുന്നവന്റെ മാനസികാവസ്ഥയെ തീരെ ഗൗനിക്കാതെ പടച്ചുവിട്ട ഈ കൃതികളിൽ കാളിദാസൻ പറഞ്ഞതു പോലെ തന്നെ വഴി അല്പം വളച്ചായാലും ഒരു പ്രത്യേകസ്ഥലത്തു പോകാതെ പോകരുതു് എന്നും പറയുന്നുണ്ടു്. ഗതാനുഗതികത്വത്തിന്റെ ഏറ്റവും വികൃതമായ ഉദാഹരണങ്ങളിലൊന്നാണു് സന്ദേശകാവ്യങ്ങൾ. മേഘസന്ദേശവും ശീവൊള്ളിയുടെ ദാത്യൂഹസന്ദേശവും മാത്രം അപവാദങ്ങൾ.

കാമം രോഗമായ രണ്ടു കഥാപാത്രങ്ങളെ ഈയിടെ രണ്ടു ബ്ലോഗുകഥാകൃത്തുകൾ കാണിച്ചു തന്നു. പപ്പൂസിന്റെ സെക്സ്കാപെയ്ഡ് എന്ന കഥ ചുറ്റും കാണുന്നതിലെല്ലാം കാമം മാത്രം കാണുന്ന ഒരു ഹൈസ്കൂൾ കുട്ടിയുടെ ചിത്രം വളരെ മനോഹരമായി വരച്ചുകാട്ടുന്നു. സമകാലികമലയാളത്തിന്റെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച രാജേഷ് വർമ്മയുടെ കാമകൂടോപനിഷത്തു് എന്ന നീണ്ടകഥയിലെ കെ. സി. കൃഷ്ണകുമാറിനും പപ്പൂസിന്റെ കഥാപാത്രത്തോടു വളരെ സാദൃശ്യമുണ്ടു്.

ഷാനിമോളുടെ ചരിത്രത്തിലും ബൃന്ദാ കാരാട്ടിന്റെ തുടയിലും സൂഫിയാ മദനിയുടെ ശരീരത്തിലും അശ്ലീലം മാത്രം കണ്ട ഉണ്ണിത്താനു് കാമാതുരൻ എന്ന പേരു നന്നായി ചേരും. അതു മഞ്ചേരി സംഭവം കൊണ്ടല്ല എന്നു മാത്രം.


പണ്ടു് ആരോ സാഹിത്യത്തെ മൂന്നായി തരം തിരിച്ചു:

  1. മണ്ണുനോക്കിസ്സാഹിത്യം: ഭൂമി, രാജ്യം, ധനം എന്നിവയെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന സാഹിത്യം. ഉദാഹരണം: മഹാഭാരതം, മാക്ബത്ത്.
  2. പെണ്ണുനോക്കിസ്സാഹിത്യം: പെണ്ണിനെ ചുറ്റിപ്പറ്റിയുള്ള സാഹിത്യം. ഉദാഹരണം: രാമായണം, ഇലിയഡ്, ഒഥല്ലോ.
  3. വിണ്ണുനോക്കിസ്സാഹിത്യം: ആദ്ധ്യാത്മികം, ഫിലോസഫി. ഉദാഹരണം: ഭഗവദ്ഗീത, ബൈബിൾ (പുതിയ നിയമം), ഖുറാൻ.

ഈ മൂന്നു വിഭാഗങ്ങളും അവയുടെ സങ്കരങ്ങളും ചേർന്നു് ലോകത്തെ എല്ലാ സാഹിത്യത്തെയും നിർ‌വചിക്കുന്നു എന്നായിരുന്നു ഈ സമ്പ്രദായം ഉണ്ടാക്കിയ ആളുടെ കണക്കുകൂട്ടൽ. പക്ഷേ, പിൽക്കാലത്തു്, എല്ലാ സാഹിത്യത്തെയും സൂചിപ്പിക്കണമെങ്കിൽ ഒരു വിഭാഗം കൂടി വേണമെന്നു മനസ്സിലായതിനാൽ ആരോ ഒന്നു കൂടി ചേർത്തു: പുണ്ണുനോക്കിസ്സാഹിത്യം. എവിടെ പുണ്ണുണ്ടോ എന്നു നോക്കി അതിനെപ്പറ്റി മാത്രം എഴുതുന്ന സാഹിത്യം. (ഉദാഹരണങ്ങൾ നമ്മുടെ മലയാളം ബ്ലോഗുലകത്തിൽ ഇഷ്ടം പോലെ ഉണ്ടു്.)

ദൃശ്യകലകൾക്കും ഇങ്ങനെയൊരു തരംതിരിവുണ്ടാക്കിയാൽ, ടെലിവിഷൽ ചാനലുകാർ അവതരിപ്പിക്കുന്ന കലയെ “പുണ്ണുനോക്കിക്കല” എന്നു വിളിച്ചാൽ പോരാ, “പുണ്ണുണ്ടാക്കിനോക്കിക്കല” എന്നു വിളിക്കേണ്ടി വരും. സമൂഹത്തിൽ പ്രദർശിപ്പിക്കാൻ പുണ്ണില്ലെങ്കിൽ അതുണ്ടാക്കാനും അവർ മടിക്കില്ല. ഒരു ബോളിവുഡ് നടനെ അനാശാസ്യപ്രവർത്തനത്തിനു കുടുക്കാൻ ഒരു ചാനൽ പെണ്ണു് അയാളുടെ അടുത്തു ചെന്നു് ശൃംഗരിച്ചു് രതി വാഗ്ദാനം ചെയ്തു് അതു ക്യാമറയിൽ പകർത്തിയതു് അല്പകാലം മുമ്പാണു്. (രാജേഷ് വർമ്മയുടെ കഥ ഇവിടെയും ഓർമ്മിക്കാം.) തിവാരിയുടെ കഥയിലും ഇത്രയും കാലം അദ്ദേഹത്തിനു പെൺ‌കുട്ടികളെ കൂട്ടിക്കൊടുത്ത പെൺ‌പിമ്പ് ചോദിച്ചതൊക്കെ കൊടുക്കാഞ്ഞപ്പോൾ കരുതിക്കൂട്ടി കുടുക്കിയതാണു് എന്നല്ലേ മാദ്ധ്യമഭാഷ്യം.

തിവാരിയുടെ കഥയിൽ മറ്റു ചില പ്രശ്നങ്ങളുണ്ടു്. ഒന്നാമതായി, ഇതു കെട്ടിച്ചമച്ചതാണോ എന്നറിയില്ല. ചില ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണു് ആരോപണം. അവ യഥാർത്ഥമോ ഉണ്ടാക്കിയതോ എന്നറിയില്ല. രണ്ടാമതായി, അദ്ദേഹം തന്റെ പദവിയെ ദുരുപയോഗം ചെയ്തു് ഈ പെൺ‌കുട്ടികളെ ചൂഷണം ചെയ്തതാണെങ്കിൽ അതു വെറും ലൈംഗികാപവാദത്തേക്കാൾ വലിയ കുറ്റമാണു്. (“പരിപാവനമായ രാജ്‌ഭവൻ” എന്നൊക്കെയുള്ളതു വെറും നിരർത്ഥകമായ വാദങ്ങൾ മാത്രം.)

ഇതിനോടു സാദൃശ്യമുള്ള ഒരു സംഭവം ഇതിനു മുമ്പു നടന്നതു് ബിൽ ക്ലിന്റൺ/മോണിക്കാ ലെവിൻസ്കി സംഭവമാണു്. പ്രതിപക്ഷം കരുതിക്കൂട്ടി കുടുക്കിയ ലൈംഗികാപവാദക്കേസ്. “പരിപാവനമായ” ഓവൽ ഓഫീസിൽ വെച്ചു് അമേരിക്കൻ പ്രെസിഡന്റ് ചെയ്ത ആ കുറ്റത്തിനു് അദ്ദേഹത്തെ പുറത്താക്കാൻ പോലും കഴിഞ്ഞില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കൻ പ്രെസിഡന്റ് പദത്തിനു വളരെ അടുത്തെത്തുക വരെ ചെയ്തു.


ഏതായാലും കാമാതുരന്മാർക്കു പേടിയും നാണവുമില്ല എന്നു പറഞ്ഞ പഴയ കവിക്കു നമോവാകം. ഈ കാമരോഗികൾ ഉളുപ്പില്ലാതെ ഇതു തന്നെ വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുന്നതു കാണുമ്പോൾ. “കാമാതുരാണാം” എന്നതിനു പകരം “വാർത്താതുരാണാം” എന്നോ “വ്രണാതുരാണാം” എന്നോ വേണമെങ്കിലും പറയാം, പുണ്ണു മൂടി നാറുന്ന വാർത്തകൾ ഒരു രോഗമായ ഈ മാദ്ധ്യമങ്ങളെ കാണുമ്പോൾ.

സാമൂഹികം
സുഭാഷിതം

Comments (24)

Permalink

എന്റെ ബ്ലോഗും പല തരം അന്ധവിശ്വാസികളും

ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയിട്ടു് ഇന്നു രണ്ടു വര്‍ഷമാകുന്നു. 2005 ജനുവരി 19-നു് കവി സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റി ഒരു പോസ്റ്റെഴുതിയാണു് ഇതു തുടങ്ങിയതു്. ആദ്യം കുറെക്കാലം വ്യാകരണവും ഭാഷാശാസ്ത്രവും സംബന്ധിച്ച പോസ്റ്റുകളായിരുന്നു. കുറേ പരിഭാഷകളും. ഏതാണ്ടു് ഒരു കൊല്ലം മുമ്പാണു ഭാരതീയഗണിതത്തെപ്പറ്റി എഴുതാന്‍ തുടങ്ങിയതു്. സുഭാഷിതം, സമസ്യാപൂരണം തുടങ്ങിയവ തുടങ്ങിയിട്ടു് ഏഴെട്ടു മാസമേ ആയിട്ടുള്ളൂ. സ്മരണകളും അല്പസ്വല്പം നര്‍മ്മവും തുടങ്ങിയതു് വളരെ അടുത്തിടയ്ക്കും.

കുറെക്കാലം മുമ്പു്, എനിക്കു് ഭാരതീയഗണിതത്തിലെ തെറ്റുകള്‍ എന്ന ഒരു പോസ്റ്റ് എഴുതേണ്ടി വന്നു. ഭാരതീയഗണിതത്തെപ്പറ്റിയുള്ള എന്റെ പോസ്റ്റുകളില്‍ നിന്നു് ലോകവിജ്ഞാനം മുഴുവന്‍ പ്രാചീനഭാരതഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നു ഞാന്‍ കരുതുന്നതായി തെറ്റിദ്ധരിച്ചുള്ള കമന്റുകളും ഇ-മെയിലുകളും കിട്ടിയതിനെത്തുടര്‍ന്നായിരുന്നു അതു്.

നേരേ മറിച്ചു്, ശ്രീമദീയെമ്മെസ്സഷ്ടോത്തരനാമസ്തോത്രം (സവ്യാഖ്യാനം) തുടങ്ങിയ ചില പോസ്റ്റുകള്‍‍ക്കു ശേഷം ഞാന്‍ വേദങ്ങളിലും മതഗ്രന്ഥങ്ങളിലും പ്രാചീനഭാരതത്തിലും മുഴുവന്‍ അബദ്ധങ്ങളാണെന്നു കരുതുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടു്.

അതേ സമയം, എന്റെ ബ്ലോഗില്‍ ആകെ അരാഷ്ട്രീയതയാണെന്നും അതു് അപകടകരമായ ചില പ്രതിലോമരാഷ്ട്രീയത്തിനു വഴി തെളിക്കുന്നു എന്നും ഒരു ആരോപണം ഉയര്‍ന്നിട്ടുണ്ടു്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ബ്ലോഗിന്റെ ഉദ്ദേശ്യവും രാഷ്ട്രീയവും ഒന്നു വ്യക്തമാക്കണം എന്നു തോന്നിയതിന്റെ ഫലമാണു് ഈ പോസ്റ്റ്.


അറിവു സമ്പാദിക്കുകയും സമ്പാദിക്കുന്നവ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നൊരു ഉദ്ദേശ്യത്തോടു കൂടിയാണു് ഈ ബ്ലോഗ് തുടങ്ങിയതു്. ഇതില്‍ വരുന്ന മിക്കവാറും എല്ലാം തന്നെ (ഈ അടുത്ത കാലത്തു സ്മരണകള്‍ എന്ന പേരില്‍ എഴുതിയ രണ്ടുമൂന്നു നര്‍മ്മലേഖനങ്ങളൊഴികെ) എവിടെനിന്നെങ്കിലും അടിച്ചുമാറ്റിയ വിവരങ്ങളാണു്. മൌലികമായി ആകെയുള്ളതു് വിവരങ്ങളുടെ ക്രോഡീകരണം മാത്രമാണു്.

മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം… എന്നാണു് ഈ ബ്ലോഗിന്റെ പ്രഖ്യാപിതലക്ഷ്യം. “ഗുരുകുലം” എന്ന വാക്കു് തെരഞ്ഞെടുത്തതും ഗുരുക്കന്മാരുടെ കുലം എന്ന അര്‍ത്ഥത്തിലാണു്. എന്നെ സംബന്ധിച്ചിടത്തോളം, പഠിപ്പിച്ച അദ്ധ്യാപകര്‍ മാത്രമല്ല, വഴി പറഞ്ഞു തന്നവരും, കൂടെ ജോലി ചെയ്തവരും, പുസ്തകങ്ങളും പത്രമാസികകളും ബ്ലോഗുകളും എഴുതുന്നവരും തൊട്ടു് ഞാന്‍ ഇന്നു വായിച്ച വിക്കിപീഡിയ ലേഖനം അവസാനം എഡിറ്റു ചെയ്ത അജ്ഞാതന്‍ വരെ ഗുരുക്കളാണു്. എല്ലാവര്‍ക്കും പ്രണാമം!

പക്ഷേ അവയെ “വെറും ക്രോഡീകരണം” എന്നു പറഞ്ഞു തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. കാരണം, ഈ വിവരങ്ങളെ അറിയാവുന്ന മറ്റു കാര്യങ്ങളുമായി യോജിപ്പിച്ചുനോക്കുകയും സ്വന്തമായി ആലോചിച്ചു് ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ പറയുകയും കൂടി ചെയ്യുന്നുണ്ടു്. അതേ സമയം കുറേയെങ്കിലും പഠിക്കാതെ അഭിപ്രായം പറയില്ല എന്നൊരു ശാഠ്യവും ഉണ്ടു്. രാഷ്ട്രീയലേഖനങ്ങള്‍ എഴുതാത്തതും ഈ ശാഠ്യത്തിന്റെ ഫലമായാണു്.

ഈ ശാഠ്യം മൂലം പലപ്പോഴും ഒരു തത്ത്വശാസ്ത്രത്തില്‍ ഉറച്ചുനില്ക്കാന്‍ കഴിയാറില്ല. ഉദാഹരണമായി, ജ്യോതിഷത്തെപ്പറ്റി അഭിപ്രായം പറയാന്‍ അതിനെപ്പറ്റി കൂടുതല്‍ പഠിക്കണം. അതു കൂടുതല്‍ പഠിച്ചാല്‍ അതിനെ കൂടുതല്‍ വിമര്‍ശിക്കാന്‍ തോന്നും. അങ്ങനെ വരുമ്പോള്‍ ജ്യോതിഷം പഠിക്കുന്നതു വൃഥാവ്യായാമമാണെന്നു കരുതുന്നവര്‍ക്കും ജ്യോതിഷം ശരിയാണെന്നു കണ്ണടച്ചു വിശ്വസിക്കുന്നവര്‍ക്കും ഞാന്‍ അനഭിമതനാകുന്നു. ഈ ബ്ലോഗിന്റെ അരാഷ്ട്രീയത ഈ വിധത്തിലുള്ള വിമര്‍ശനാത്മകപഠനത്തില്‍ (Critical reading) നിന്നുണ്ടായതാണു്.

മറ്റൊന്നു്, എനിക്കു താത്‌പര്യവും കുറച്ചൊക്കെ അറിവും ഉള്ള വിഷയങ്ങളെപ്പറ്റിയേ എഴുതാറുള്ളൂ. അവയില്‍ പലതും ഇന്നു പഴഞ്ചനും ഫ്യൂഡല്‍ സംസ്കാരത്തിന്റെ ഭാഗവും പ്രതിലോമകരങ്ങളും മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുന്നതും ആണെന്നു പൊതുവേ ധാരണയുള്ള വിഷയങ്ങളാണു്. ഭാരതീയഗണിതം ഉദാഹരണം. വേദകാലത്തു തന്നെ ഭാരതത്തിലെ ഗണിതം ആധുനികഗണിതത്തെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതായിരുന്നു എന്ന വാദവുമായി ബാലിശമായ സ്പാം ഇ-മെയിലുകളും അവകാശവാദങ്ങളും പ്രചരിക്കുന്ന ഈ കാലത്തു് “പെല്‍ സമവാക്യം” എന്നു ലോകം വിളിക്കുന്ന സാധനം ബ്രഹ്മഗുപ്തന്‍ നിര്‍ദ്ധരിച്ചിരുന്നു എന്നു പറയുമ്പോള്‍ മേല്‍പ്പറഞ്ഞ വഴിയിലൂടെ പോകുന്ന മറ്റൊരുവന്‍ എന്നു ധരിക്കപ്പെടാന്‍ എളുപ്പമാണു്. നേരേ മറിച്ചു്, “വേദിക് മാത്തമാറ്റിക്സ്” എന്ന പേരില്‍ അടുത്ത കാലത്തു പ്രചരിക്കുന്ന രീതിയില്‍ കഴമ്പില്ല എന്നു പറഞ്ഞാല്‍ ഭാരതത്തില്‍ ഒരു ചുക്കുമുണ്ടായിരുന്നില്ല എന്നു പറഞ്ഞു പുച്ഛിക്കുന്നവരുടെ കൂട്ടത്തില്‍ എന്നെ പെടുത്തുന്നതും സ്വാഭാവികം.


ഞാന്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുന്ന കാലത്താണു്‌. സ്കൂളില്‍ വെച്ചു പഠിത്തം നിര്‍ത്തി ക്രിസ്ത്യന്‍ ഉപദേശിയായ ഒരു സുഹൃത്തു്‌ (എന്നെക്കാള്‍ ഒരു വയസ്സിനു മൂത്ത ആള്‍) ഒരിക്കല്‍ വീട്ടില്‍ വന്നു. അയാള്‍ക്കു ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ ഒരു പുസ്തകം വേണം. എനിക്കു്‌ ആശ്ചര്യവും അയാളെപ്പറ്റി മതിപ്പും തോന്നി. എന്റെ കയ്യില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച “പരിണാമം: പ്രക്രിയയും ഉത്‌പന്നവും” എന്ന പുസ്തകമുണ്ടായിരുന്നു. അതു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു്‌ അയാള്‍ അതു തിരിച്ചു കൊണ്ടു തന്നു. “മുഴുവന്‍ വായിച്ചോ?” ഞാന്‍ ചോദിച്ചു. “ഇല്ല, ആരു വായിക്കും ഇതൊക്കെ? ഇതു മുഴുവന്‍ പൊട്ടത്തെറ്റല്ലേ?” എന്നു മറുപടി. “പിന്നെന്തിനാ വാങ്ങിയതു്‌?” എന്നു ഞാന്‍. “ഒരു മാസികയില്‍ പരിണാമസിദ്ധാന്തം മുഴുവന്‍ തെറ്റാണെന്നു്‌ ഒരു ലേഖനം എഴുതണമായിരുന്നു. എഴുതി. സ്റ്റൈലായിട്ടു്‌. വളരെ ഉപകാരം, കേട്ടോ…”

ലേഖനം ഞാന്‍ വായിച്ചില്ല. എങ്കിലും എങ്ങനെ ആയിരിക്കും എന്നു്‌ എനിക്കു്‌ ഊഹിക്കാന്‍ കഴിയും. ആ പുസ്തകത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടു്‌ ബൈബിളിലെ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അവ തെറ്റാണെന്നു തെളിയിക്കും. വളരെ ലളിതം.

ബൈബിള്‍ മാത്രമല്ല, വേദങ്ങളും ഖുറാനും മറ്റും ഇങ്ങനെ ആധികാരികഗ്രന്ഥങ്ങളാകാറുണ്ടു്‌. അവ അതാതു കാലത്തെ ഏറ്റവും പ്രഗല്‌ഭരായിരുന്ന മനുഷ്യര്‍ രചിച്ച മഹത്തായ ഗ്രന്ഥങ്ങളാണു്‌ എന്ന വസ്തുത അംഗീകരിക്കാത്ത ഇത്തരം മനുഷ്യരെ നാം “അന്ധവിശ്വാസികള്‍” എന്നു വിളിക്കുന്നു.


പത്തുപതിനഞ്ചു കൊല്ലം മുമ്പു ബോംബെയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കു് ഒരു യുക്തിവാദി സഹപ്രവര്‍ത്തകനുണ്ടായിരുന്നു. അദ്ദേഹം തന്ന ചില പ്രസിദ്ധീകരണങ്ങള്‍ വായിക്കുകയും ചെയ്യുമായിരുന്നു. അവയില്‍ ചിലതു് വളരെ തരം താണതായിരുന്നു. മതഗ്രന്ഥങ്ങളിലും മറ്റും അസംബന്ധവും അശ്ലീലവും മറ്റുമാണെന്നു തെളിയിക്കാന്‍ വേണ്ടി ഗവേഷണം നടത്താതെ ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടു നടത്തുന്ന വൃഥാവ്യായാമം മാത്രമായിരുന്നു അവയില്‍ പലതിലും ഉണ്ടായിരുന്നതു്. അവയെപ്പറ്റി ആ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതു പതിവായിരുന്നു.

ഈ സുഹൃത്തു് ഒരിക്കല്‍ ഒരു ഭഗവദ്‌ഗീത വ്യാഖ്യാനത്തോടു കൂടി വാങ്ങുന്നതു കണ്ടു് എനിക്കു സന്തോഷം തോന്നി-ഗീതയില്‍ എന്തുണ്ടെന്നു മനസ്സിലാക്കാന്‍ താത്‌പര്യമുണ്ടല്ലോ എന്നോര്‍ത്തു്. പക്ഷേ അദ്ദേഹം പറഞ്ഞതു് “ഇതില്‍ മുഴുവന്‍ അസംബന്ധമാണു് എന്നെനിക്കറിയാം. അതിനെപ്പറ്റി ഒരു ലേഖനം എഴുതണം. അതിനു വാങ്ങിയതാണു്” എന്നാണു്. “അസംബന്ധമാണു് എന്നെങ്ങനെ അറിയാം?” എന്നു ഞാന്‍. “അതു വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ടു്” എന്നു് അദ്ദേഹം. “അപ്പോള്‍ വിവരമുള്ളവര്‍ എന്നു് അവര്‍ വിശ്വസിക്കുന്നവരൊക്കെ പറഞ്ഞതു ശരിയെന്നു വിശ്വസിക്കുന്ന അന്ധവിശ്വാസികളും നിങ്ങളും തമ്മില്‍ എന്തു വ്യത്യാസം?” എന്നു ഞാന്‍. അതിനു് അദ്ദേഹത്തിനു മറുപടിയുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, “സുഹൃത്തേ, മുന്‍‌വിധിയൊക്കെ മാറ്റി വെച്ചിട്ടു് ഗീത വായിക്കൂ. അതില്‍ അസംബന്ധമല്ലാത്ത പലതും കണ്ടേക്കാം. അസംബന്ധവും കണ്ടേക്കാം. ഒരു ജ്ഞാനവും പൂര്‍ണ്ണമായും ശരിയും പൂര്‍ണ്ണമായും തെറ്റും അല്ല എന്നല്ലേ ആധുനികശാസ്ത്രവും പറയുന്നതു്?”

അദ്ദേഹം ഗീത അങ്ങനെ വായിച്ചോ എന്നറിയില്ല. പക്ഷേ, ഇങ്ങനെയാണു പല യുക്തിവാദികളും സംസ്കൃതത്തെയും പ്രാചീനഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്നതു് എന്നു പറയേണ്ടിയിരിക്കുന്നു. സംസ്കൃതത്തിലുള്ള വിജ്ഞാനം ശാസ്ത്രമല്ല, വെറും ‘ഡൊക്യുമെന്റേഷന്‍’ മാത്രമാണു് എന്നു് ഒരിടത്തു കണ്ടു. അതു ചവച്ചു തുപ്പിക്കളയേണ്ട ച്യൂയിംഗമാണു് എന്നു വേറേ ഒരിടത്തും. ടോയിലറ്റ് പേപ്പര്‍ തുടങ്ങി മറ്റു് ഉപമകളും കണ്ടിട്ടുണ്ടു്. ഇവയൊക്കെ പറയുന്നവരേക്കാള്‍ വലിയ അന്ധവിശ്വാസികള്‍ വേറെയില്ല. അവര്‍ ശാസ്ത്രം, കമ്യൂണിസം തുടങ്ങി പലതിലും അന്ധമായി വിശ്വസിക്കുന്നു. ഡാര്‍‌വിനോ മാര്‍ക്സോ പറഞ്ഞതില്‍ തെറ്റുണ്ടെന്നു പറഞ്ഞാല്‍ അവരുടെ വിധം മാറും. സായിബാബയെയും അമൃതാനന്ദമയിയെയും മറ്റും പരസ്യമായി പച്ചത്തെറി പറയുന്നവര്‍ ഇ. എം. എസ്.-നെയോ ഇടമറുകിനെയോ വിമര്‍ശിച്ചാല്‍ രോഷാകുലരാകും. ഇതിനെ “യുക്തിവാദം” എന്നു വിളിക്കാമോ?


ശാസ്ത്രത്തെയും യുക്തിവാദത്തെയും അവഹേളിക്കാനല്ല ഇതെഴുതിയതു്. യുക്തിവാദികളെന്നും ശാസ്ത്രവാദികളെന്നും സ്വയം വിശേഷിപ്പിക്കുന്ന പലര്‍ക്കും യുക്തിചിന്ത ഇല്ല എന്നു പറയാന്‍ മാത്രമാണു്. മതമായാലും പ്രത്യയശാസ്ത്രമായാലും ശാസ്ത്രമായാലും എഴുതപ്പെട്ടിരിക്കുന്നതു തെറ്റില്ല എന്ന കടും‌പിടുത്തത്തില്‍ മറ്റുള്ളവയ്ക്കു നേരേ കണ്ണടയ്ക്കുന്ന എല്ലാവരും അന്ധവിശ്വാസികളാണു്. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവന്‍ കണ്ണു തുറന്നു പിടിക്കണം. എതിര്‍‌സിദ്ധാന്തങ്ങളെ മുന്‍‌വിധിയില്ലാതെ വിശകലനം ചെയ്യാനുള്ള മനസ്സു വേണം. അതില്ലാത്തവരെല്ലാം അന്ധവിശ്വാസികളാണു്.

ഇങ്ങനെയുള്ള എല്ലാ അന്ധവിശ്വാസികളേയും എതിര്‍ക്കാനും ഞാന്‍ ഈ ബ്ലോഗ് ഉപയോഗിക്കുന്നു.

കൂട്ടത്തില്‍ പറയട്ടേ, ഞാന്‍ വിശ്വാസത്തിനു് എതിരല്ല. വിശ്വാസം മനുഷ്യന്റെ ഒരു സ്വഭാവമാണു്. ഭര്‍ത്താവും ഭാര്യയും പരസ്പരം വിശ്വസിക്കുന്നതാണു ദാമ്പത്യത്തിന്റെ അടിത്തറ. മറ്റേയാള്‍ വിശ്വസ്തന്‍/വിശ്വസ്തയാണെന്നതിനു തെളിവൊന്നുമില്ല. വിശ്വസ്തതയുടെയോ അവിശ്വസ്തതയുടെയോ തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവല്ലല്ലോ. മറിച്ചും. ലോകത്തിലെ സ്റ്റാറ്റിസ്റ്റിക്സ് എടുത്താല്‍ നല്ല ഒരു ശതമാനം വിശ്വസ്തത കാണിക്കാത്തവരാണു്. ഒരു ഭൌതികനിയമം ഉപയോഗിച്ചും വിശ്വസ്തതയെ തെളിയിക്കാനാവില്ല. ഇതൊക്കെയായിട്ടും നാം പരസ്പരം വിശ്വസിക്കുന്നില്ലേ? ഈ പറഞ്ഞതൊക്കെയല്ലേ നാം എല്ലാ വിശ്വാസങ്ങള്‍ക്കും എതിരേ പറയുന്ന ന്യായങ്ങള്‍?

വിശ്വാസങ്ങള്‍ അന്ധവും അപകടകരവുമാകുന്നതു് അവ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും അവ തെളിയിക്കാന്‍ മറ്റു ശാസ്ത്രങ്ങളെ വൃഥാ കൂട്ടുപിിക്കുമ്പോഴുമാണു്. ഭാരതത്തിനും ലങ്കയ്ക്കും ഇടയില്‍ ഇപ്പോഴും ഒരു ചിറയുണ്ടെന്നും ജോഷ്വായുടെ കാലത്തു് ഒരു ദിവസം നിന്നു പോയി എന്നും വിശ്വസിക്കാം. പക്ഷേ അതു തെളിയിക്കാന്‍ നാസയുടെ ഉപഗ്രഹങ്ങളെയും കമ്പ്യൂട്ടറുകളെയും ചേര്‍ത്തു കള്ളക്കഥകള്‍ ഉണ്ടാക്കരുതു്.


പ്രാചീനഭാരതീയഗ്രന്ഥങ്ങളില്‍ വളരെയധികം ശാ‍സ്ത്രതത്ത്വങ്ങള്‍ അടങ്ങിയിട്ടുണ്ടു്. അന്നത്തെ കാലത്തെ ഏറ്റവും മികച്ച വിജ്ഞാനമായിരുന്നു അവ എന്നു മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം മറ്റു പലരും കണ്ടുപിടിച്ച പലതും അവയില്‍ അടങ്ങിയിട്ടുണ്ടു്. അതു് അംഗീകരിക്കാത്തവന്‍ യുക്തിവാദിയല്ല. ഇങ്ങനെ സംഭവിച്ചതു് ഭാരതത്തിന്റെ ദിവ്യത്വം കൊണ്ടല്ല, ഈ വിജ്ഞാനം പുറം‌ലോകം അറിയാഞ്ഞതുകൊണ്ടു് മറ്റുള്ളവര്‍ അവയെ വീണ്ടും കണ്ടുപിടിക്കാന്‍ നൂ‍റ്റാണ്ടുകള്‍ എടുത്തു എന്നേ ഉള്ളൂ. ഭാരതത്തില്‍ മാത്രമല്ല, ചൈന, ബാബിലോണിയ, ഈജിപ്ത് തുടങ്ങിയ പല സ്ഥലങ്ങളിലും ഇങ്ങനെ സമകാലികലോകവിജ്ഞാനത്തെ കവച്ചുവെയ്ക്കുന്ന വിജ്ഞാനങ്ങള്‍ ഉണ്ടായിട്ടുണ്ടു്. (ഗ്രീക്ക്/റോമന്‍, അറബികള്‍ എന്നിവരുടെ വിജ്ഞാനം മാത്രം ഏതാണ്ടു പൂര്‍ണ്ണരൂപത്തില്‍ത്തന്നെ ലോകം അതാതു കാലത്തില്‍ത്തന്നെ അറിഞ്ഞിരുന്നു.)

ഇവയെ ഋഷിപ്രോ‍ക്തം, അന്യൂനം എന്നൊക്കെ മുദ്രകുത്തി ഉള്ളതില്‍ക്കൂടുതല്‍ മഹത്ത്വം ആരോപിക്കുമ്പോഴാണു് പ്രശ്നം ഉണ്ടാകുന്നതു്. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു് അതിന്റെ വൈകല്യങ്ങള്‍ കാണാന്‍ കഴിയില്ല. ഭൂമിയുടെ താഴെ പാതാളമുണ്ടെന്നും പരന്ന ഭൂമിയെ എട്ടു് ആനകള്‍ താങ്ങിനിര്‍ത്തുന്നു എന്നും മറ്റും അവര്‍ക്കു വിശ്വസിച്ചേ പറ്റൂ. കവികളുടെ ഭാവനാസൃഷ്ടികളായ വിമാനത്തെയും പറക്കും പരവതാനിയെയും ക്ലോണിംഗിനെയും ടെസ്റ്റ് ട്യൂബ് ശിശുക്കളെയും കൂടു വിട്ടു കൂടു മാറ്റത്തെയുമൊക്കെ അന്നത്തെ ശാസ്ത്രത്തിന്റെ നേട്ടങ്ങളായി കരുതേണ്ടി വരും. ജ്യോതിഷത്തെയും മറ്റും പരീക്ഷിച്ചു നോക്കാതെ വിശ്വസിക്കേണ്ടി വരും.

അദ്വൈതവും ക്വാണ്ടം മെക്കാനിക്സും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ടെന്നു് ആരെങ്കിലും പറഞ്ഞാല്‍ “ഞാന്‍ അപ്പഴേ പറഞ്ഞില്ലേ, അദ്വൈതത്തിലില്ലാത്ത ലോകതത്ത്വമില്ല” എന്നു് ഒരു കൂട്ടര്‍, “ഇതു പൊട്ടത്തെറ്റാകാനേ വഴിയുള്ളൂ, ഇതൊക്കെ സംഘപരിവാറിന്റെ കളികളാണു്” എന്നു മറ്റൊരു കൂട്ടര്‍. അന്ധവിശ്വാസത്തെപ്പറ്റിയുള്ള ഒരു പ്രസിദ്ധമായ ഉദ്ധരണി നോക്കുക: The greatest damage done by superstition is, it deflects attention from the primary cause, and leads to a defeatist attitude of helpless acceptance. രണ്ടു കൂട്ടരും അപ്പോള്‍ അന്ധവിശ്വാസികളല്ലേ?

ഇവര്‍ രണ്ടു കൂട്ടരും ഒരു പോലെ അജ്ഞാനികളാണു്. ഭഗവദ്‌ഗീതയില്‍ പറയുന്നതു പോലെ “ഉഭൌ തൌ ന വീജാനീതോ”-രണ്ടു കൂട്ടരും അറിയുന്നില്ല. സത്യത്തെ സ്വര്‍ണ്ണപ്പാത്രത്തിന്റെ കീഴില്‍ത്തന്നെ നിലനിര്‍ത്താനാണു രണ്ടു കൂട്ടരും നോക്കുന്നതു്.

എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തു് ഒരിക്കല്‍ പറഞ്ഞു, “എനിക്കു് ഈ സംസ്കൃതം പറയുന്നവരെയൊക്കെ പുച്ഛമായിരുന്നു. അതുകൊണ്ടു് ഉമേഷിന്റെ പോസ്റ്റൊന്നും വായിക്കാറില്ലായിരുന്നു. പിന്നീടാണറിഞ്ഞതു് അവയില്‍ കഴമ്പുണ്ടെന്നു്”. മറ്റൊരാള്‍ ഇങ്ങനെ ഒരു കമന്റിട്ടു: “സംസ്കൃതം പഠിച്ചാല്‍ ഇതുപോലെ അല്പന്മാരുമായിപ്പോകുമെന്നൊരു തെറ്റിദ്ധാരണ വച്ചു പുലര്‍ത്തിയിരുന്നു…”. ഇതും മറ്റൊരു തരത്തിലുള്ള അന്ധവിശ്വാസം. അതു മാറ്റാന്‍ എന്റെ പോസ്റ്റുകള്‍ കാരണമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ജ്യോതിഷം, പഞ്ചാംഗഗണനം തുടങ്ങിയവയില്‍ താത്‌പര്യം കാണിക്കുന്നതുകൊണ്ടു് ഞാന്‍ ഒരു ജ്യോതിഷവിശ്വാസിയാണെന്നു് പലരും തെറ്റിദ്ധരിക്കുന്നുണ്ടു്. (എന്റെ കല്യാണത്തിന്റെ ആലോചനയുമായി പെണ്‍‌വീട്ടില്‍ പോയ ഇടനിലക്കാരന്‍ പറഞ്ഞതു് “പയ്യന്‍ ഒരു അസ്ട്രോളജറാണു്” എന്നായിരുന്നു. നെറ്റിയില്‍ മൂന്നു ഭസ്മക്കുറികളും എന്തിനും ശകുനംനോക്കലും ഒക്കെയായി നടക്കുന്ന ഒരുവനെ പ്രതീക്ഷിച്ച പെണ്‍‌വീട്ടുകര്‍ക്കു കമ്പ്ലീറ്റു തെറ്റി!) പ്രാചീനകാലത്തു ശാസ്ത്രമായി ഗണിച്ചിരുന്ന അതിന്റെ പിന്നിലുള്ള ഗണിതവും ജ്യോതിശ്ശാസ്ത്രവും രസകരമാണു്‌. നമ്മുടെ കലണ്ടറുമായും അതു വളരെ ബന്ധപ്പെട്ടു കിടക്കുന്നു. ജ്യോതിഷത്തില്‍ അവിശ്വാസിയാകാന്‍ ജ്യോതിഷം എന്നു കേള്‍ക്കുമ്പോഴേ കാര്‍ക്കിച്ചു തുപ്പി പുച്ഛിച്ചു തള്ളണം എന്നു ഞാന്‍ കരുതുന്നില്ല.

“പഴഞ്ചന്‍ വിശ്വാസി” എന്നു യുക്തിവാദികളും “താന്തോന്നിയായ അവിശ്വാസി” എന്നു വിശ്വാസികളും മുദ്രകുത്തിയ ഒരാളാണു ഞാന്‍. എനിക്കതില്‍ അഭിമാനമേ ഉള്ളൂ. വിഗ്രഹഭഞ്ജനമല്ല, വിജ്ഞാനസമ്പാദനമാണു് എന്റെ ലക്ഷ്യം. നേരായ വഴി (എന്നു് എനിക്കു തോന്നുന്നതു്) മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുക എന്നൊരു ലക്ഷ്യവും അതോടൊപ്പമുണ്ടു്‌. ഈ ബ്ലോഗ് തുടങ്ങാനുള്ള കാരണവും അതു തന്നെ.

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

സാമൂഹികം

Comments (55)

Permalink

മലയാളം പഠിപ്പിക്കാന്‍…

രണ്ടുമൂന്നു കൊല്ലം മുമ്പു പോര്‍ട്ട്‌ലാന്‍ഡിലെ ഒരു മലയാളി വീട്ടമ്മയ്ക്കു് ഒരു ആശയം തോന്നി.

ഒരു മലയാളം ക്ലാസ് തുടങ്ങിയാലോ?

ഭിലായിയില്‍ ജനിച്ചു വളര്‍ന്ന ഈ വനിതയ്ക്കു മലയാളം നന്നായി പറയാന്‍ അറിയാമെങ്കിലും എഴുതാനും വായിക്കാനും ബുദ്ധിമുട്ടു്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന അടുത്ത തലമുറയിലെ കുട്ടികള്‍ക്കും കേരളത്തിനു വെളിയില്‍ ജനിച്ചുവളര്‍ന്ന പല മുതിര്‍ന്നവര്‍ക്കും മലയാളം പറയാന്‍ പോലും അറിയില്ല.

ആശയം കുറെക്കാലം മുമ്പു തൊട്ടേ ഉണ്ടായിരുന്നു. പ്രാവര്‍ത്തികമാക്കിയതു് 2004-ലെ വിജയദശമിനാളില്‍.

എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂര്‍ വീതം. സൌജന്യമാണു ക്ലാസ്. ആദ്യം ആരുടെയെങ്കിലും വീട്ടിലായിരുന്നു. അതു ബുദ്ധിമുട്ടായപ്പോള്‍ ഒരു പള്ളിയോടു ചേര്‍ന്നുള്ള ഒരു മുറി വാടകയ്ക്കെടുത്തു. വാടകയ്ക്കും ഇടയ്ക്കു നടത്തുന്ന ചെറിയ മത്സരങ്ങളില്‍ കൊടുക്കുന്ന സമ്മാനങ്ങള്‍ക്കുമായി (എല്ലാവര്‍ക്കും സമ്മാനമുണ്ടു്) ഒരു ചെറിയ തുക മാത്രം രക്ഷിതാക്കളില്‍ നിന്നു് ഈടാക്കുന്നു.

ക്ലാസ് എന്നു പറഞ്ഞാല്‍ കട്ടിയുള്ളതൊന്നുമല്ല. ഒരാള്‍ വന്നു രണ്ടുമൂന്നു പാട്ടും കഥയും പറയും. ഒന്നോ രണ്ടോ അക്ഷരം വായിക്കാന്‍ പഠിപ്പിക്കും. മലയാളം ഉപയോഗിക്കേണ്ട ചില ചെറിയ കളികളുമുണ്ടാവും. രണ്ടു വയസ്സു മുതല്‍ പതിനഞ്ചു വയസ്സു വരെയുള്ള വിദ്യാര്‍ത്ഥികള്‍. അവരുടെ കൂടെ വന്നിരിക്കുന്ന രക്ഷാകര്‍ത്താക്കള്‍. അദ്ധ്യാപകന്‍. ഇവരൊന്നിച്ചുള്ള സംഭാഷണങ്ങളും കളികളുമൊക്കെയായി ക്ലാസ് മുന്നോട്ടു പോയി.

ഒരു കൊല്ലത്തിനു ശേഷം അക്ഷരങ്ങള്‍ എഴുതാനും പഠിപ്പിച്ചു തുടങ്ങി.

അദ്ധ്യാപകര്‍ മലയാളത്തില്‍ വിദഗ്ദ്ധരാവണമെന്നു നിര്‍ബന്ധമില്ല. മലയാളം പറയാനും എഴുതാനും അറിയണം. കുട്ടികളോടു സംസാരിക്കാനും കഴിയണം. അത്രമാത്രം.

അദ്ധ്യാപകരെ കൂടാതെ മറ്റു പലരും ഇതില്‍ സഹകരിച്ചിരുന്നു. ആവശ്യമായ പടങ്ങള്‍ വരച്ചു കൊടുക്കുവാനും, ചിത്രങ്ങളും മറ്റും പത്രങ്ങളില്‍ നിന്നും ഇന്റര്‍നെറ്റിന്‍ല്‍ നിന്നും ശേഖരിക്കുവാനും, പഠിപ്പിക്കുന്നതു ടൈപ്പു ചെയ്തു പുസ്തകമാക്കുവാനും തൊട്ടു് ക്ലാസ്‌റൂമിലെ ബഞ്ചും ഡസ്കും പിടിച്ചു വെയ്ക്കാനും ക്ലാസ് കഴിഞ്ഞാല്‍ തിരിച്ചു വെയ്ക്കാനും വരെ.

വളരെ വിജയകരമായി നടന്നു വരുന്ന ഈ ക്ലാസില്‍ ഇതിനകം എട്ടു പേര്‍ അദ്ധ്യാപകരായിട്ടുണ്ടു്-ഞാനും രാജേഷ് വര്‍മ്മയും ഉള്‍പ്പെടെ. മുപ്പതോളം വിദ്യാര്‍ത്ഥികളും ഉണ്ടു്. കുഞ്ഞുണ്ണിക്കവിതകളും മറ്റു കുട്ടിക്കവിതകളും ഇതിനകം അവര്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടു്. ഇവിടെ നടക്കുന്ന കലോത്സവങ്ങളില്‍ മലയാളത്തില്‍ പരിപാടി അവതരിപ്പിക്കാം എന്ന സ്ഥിതിയിലായി കുട്ടികള്‍.

ഇതിനു വേണ്ടി ഒരു യാഹൂ ഗ്രൂപ്പ് തുടങ്ങിയിരുന്നു. ക്ലാസ്സിലേക്കുള്ള പുസ്തകങ്ങളും മറ്റും അവിടെയാണു് ഇട്ടിരുന്നതു്. അതു കണ്ടിട്ടു് ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളികള്‍ അതില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങി.

ഗ്രൂപ്പു് ഇവിടത്തുകാര്‍ക്കു മാത്രമായി നിലനിര്‍ത്താനാണു് ഉദ്ദേശ്യം. എങ്കിലും വിജ്ഞാനം എല്ലാവര്‍ക്കും കിട്ടണം എന്ന ആഗ്രഹമുള്ളതുകൊണ്ടു്, ക്ലാസ്സിലെ പഠനസാമഗ്രികള്‍ ഒരു പൊതുസ്ഥലത്തു പ്രസിദ്ധീകരിക്കാം എന്നു തീരുമാനിച്ചു.

അതനുസരിച്ചു്, ചില പുസ്തകങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്. ക്ലാസ്സില്‍ പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളുമില്ല. (കഥകള്‍ വളരെ കുറച്ചു മാത്രമേ ടൈപ്പു ചെയ്യാന്‍ പറ്റിയിട്ടുള്ളൂ.) കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കു് ഇതു പ്രയോജനപ്രദമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഈ സംരഭത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും ഈ മൂന്നാം വര്‍ഷത്തില്‍ ആശംസകള്‍!

(വിജയദശമിയ്ക്കു പ്രസിദ്ധീകരിക്കണമെന്നു വിചാരിച്ചതാണു്. സമയപരിമിതി മൂലം സാധിച്ചില്ല.)

പലവക (General)
സാമൂഹികം

Comments (26)

Permalink

സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും…

(ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളോടു് എനിക്കു് ഇപ്പോൾ യോജിപ്പില്ല. എന്റെ തെറ്റുകൾ തിരുത്തിയ രാജേഷ് വർമ്മ, അജിത്ത് തുടങ്ങിയവരോടു് എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഇതിന്റെ (ഇതിനു മുമ്പുള്ള പോസ്റ്റിന്റെയും) കമന്റുകൾ തരുന്ന വാദപ്രതിവാദത്തെ ഒരു അമൂല്യനിധിയായി ഞാൻ കരുതുന്നു. ഈ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാത്തതും അതു കൊണ്ടു തന്നെ.

– ഉമേഷ് [2012-10-29] )

എന്റെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്ന പോസ്റ്റിനെത്തുടര്‍ന്നു് ഒരു ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നു. അതു പ്രതീക്ഷിച്ചതാണു്. പക്ഷേ, എന്റെ അഭിപ്രായങ്ങള്‍ക്കു ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി എന്നു മനസ്സിലാക്കുന്നു. ഈ തെറ്റിദ്ധാരണ വായനക്കാരുടെ കുഴപ്പമല്ല, എന്റെ എഴുത്തിന്റെ തന്നെ പ്രശ്നം തന്നെ. മനുസ്മൃതിയെപ്പറ്റി എന്റെ നിലപാടു വ്യക്തമാക്കാനും ചോദ്യങ്ങള്‍ക്കു മറുപടി പറയാനുമാണു് ഈ പോസ്റ്റ്. കമന്റായി തുടങ്ങി പോസ്റ്റായി വളര്‍ന്ന സാധനം.

ഇതു വായിക്കുന്നതിനു മുമ്പു് ദയവായി ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്ന പോസ്റ്റും അതിന്റെ കമന്റുകളും വായിക്കുക.

ഒരു ലേഖനമായല്ല, പല ശിഥിലലേഖനങ്ങളായാണു് ഈ പോസ്റ്റ്. ഈ വികലഘടന പൊറുക്കുക.


മനുസ്മൃതിയെപ്പറ്റി എനിക്കുള്ള പരിമിതമായ അറിവില്‍ നിന്നു് അതിലെ സാമൂഹികനീതിശാസ്ത്രത്തെപ്പറ്റി എനിക്കു കടുത്ത വിരോധമാണു്. ഹിന്ദുമതത്തിലെയും ഭാരതത്തിലെയും പല അനാചാരങ്ങള്‍ക്കും വഴിയൊരുക്കിയ ഒരു ഗ്രന്ഥമാണു മനുസ്മൃതി.

അതേ സമയം തന്നെ, അന്നത്തെ സാമൂഹികസ്ഥിതിയെപ്പറ്റി അറിവു തരുന്ന ഒരു അമൂല്യചരിത്രഗ്രന്ഥവുമാണു് അതു്.


ഇഞ്ചി എഴുതിയതുപോലെ ഞാന്‍ പ്ലേറ്റ് തിരിച്ചുവെയ്ക്കുകയല്ല. (പ്ലേറ്റ് തിരിച്ചുവെയ്ക്കുന്നതു മോശമാണെന്നൊരു അഭിപ്രായം എനിക്കില്ല. അതിനല്ലേ ചര്‍ച്ച. വിവരമുള്ളവര്‍ പറയുന്നതു കേട്ടു നമ്മുടെ അഭിപ്രായങ്ങള്‍ മാറ്റുന്നതു നല്ല കാര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലാത്തവരെയല്ലേ നാം യാഥാസ്ഥിതികര്‍ എന്നു വിളിക്കുന്നതു്?) ഇവിടെ എഴുതാന്‍ പോകുന്ന അഭിപ്രായങ്ങള്‍ തന്നെയാണു് ആ പോസ്റ്റെഴുതുമ്പോഴും എനിക്കുണ്ടായിരുന്നതു്. (ഇതിന്റെ ഒരേയൊരു അപവാദം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയില്‍ ആദ്യത്തെ ഐറ്റമായി പറഞ്ഞിട്ടുണ്ടു്.) അവ വേറേ അര്‍ത്ഥം ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക.


ഇതെഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ മനുസ്മൃതിയുടെ ദേവനാഗരിയിലുള്ള ഒരു കോപ്പി ഇന്റര്‍നെറ്റില്‍ കിട്ടി. ലളിതമായ സംസ്കൃതമാണു്. മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ഒമ്പതാം അദ്ധ്യായത്തില്‍ വിവാഹത്തെയും മറ്റും പറയുന്നുണ്ടു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കാന്‍ തോന്നുന്നു. അവ ഇവിടെ ഇട്ടിട്ടുണ്ടു്. രണ്ടു പക്ഷക്കാര്‍ക്കും ഉദ്ധരിക്കാന്‍ ഇഷ്ടം പോലെ വകുപ്പുണ്ടു്.

(ഒറ്റ വായനയില്‍ തോന്നിയ അര്‍ത്ഥമാണു്. തെറ്റു പറ്റിയിട്ടുണ്ടായിരിക്കാം. ജ്യോതീ, സഹായിക്കുമോ?)


ഒന്നാമതായി, “സ്വാതന്ത്ര്യം” എന്ന വാക്കിന്റെ അര്‍ത്ഥം നോക്കാം. ഇന്നു് അതിന്റെ അര്‍ത്ഥം freedom, independence, emancipation, liberty എന്നൊക്കെയാണു്. മനുവിന്റെ കാലത്തെ സംസ്കൃതത്തില്‍ അതിന്റെ അര്‍ത്ഥം അല്പം വ്യത്യസ്തമാണു്. സ്വ-തന്ത്രം ചെയ്യാനുള്ള കഴിവാണു സ്വാതന്ത്ര്യം. അതായതു്, താന്‍ ഉദ്ദേശിക്കുന്ന കാര്യം ചെയ്യാനുള്ള കഴിവു്. ഇതിന്റെ ശരിക്കുള്ള മലയാളം “താന്തോന്നിത്തം” ആണു്. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യം ഒരു മഹത്തായ വാക്കും താന്തോന്നിത്തം ഒരു നികൃഷ്ടമായ വാക്കുമായിപ്പോയി.

വാക്കുകള്‍ക്കുള്ള ഈ അര്‍ത്ഥവ്യത്യാസം മറ്റു പല വാക്കുകള്‍ക്കുമുണ്ടു്. “അതിശയം” സംസ്കൃതത്തില്‍ exceed എന്ന അര്‍ത്ഥത്തിലാണു് ഉപയോഗിക്കുന്നതു്. ചൊല്ലുള്ളതില്‍ കവിഞ്ഞുള്ളതാണു് അതിശയോക്തി. കവിഞ്ഞു പറയുന്നതു പലപ്പോഴും ആശ്ചര്യമുണ്ടാക്കുന്നതു കൊണ്ടു് അതിശയോക്തിക്കു് ആശ്ചര്യമുണ്ടാക്കുന്ന ഉക്തി എന്നും അതിശയത്തിനു് ആശ്ചര്യം എന്നും അര്‍ത്ഥമുണ്ടായി. പ്രമാദം, മേധാവി തുടങ്ങിയ പദങ്ങള്‍ക്കും ഇതുപോലെ അര്‍ത്ഥവ്യത്യാസമുണ്ടായി. ഈ വ്യത്യാസങ്ങള്‍ മലയാളത്തിലാണുണ്ടായതു് എന്നു പറഞ്ഞുകൊള്ളട്ടേ. സംസ്കൃതത്തില്‍ ഇന്നും ഇവയ്ക്കു് ആദ്യത്തെ അര്‍ത്ഥം തന്നെ.

താന്തോന്നിത്തം അത്ര നികൃഷ്ടമായ ഒരു പദമല്ല. ഒരു പറ്റം താന്തോന്നികളെക്കൊണ്ടാണു ലോകത്തില്‍ മഹത്തായ കണ്ടുപിടിത്തങ്ങളും ആശയങ്ങളും ഉണ്ടായതു്. മറ്റുള്ളവര്‍ കാട്ടിത്തന്ന വഴിയിലൂടെയല്ലാതെ സ്വന്തം ബുദ്ധി നയിക്കുന്ന വഴിയിലൂടെ മുന്നേറുന്നതാണു് താന്‍-തോന്നി-ത്തം. അതു സമൂഹനിയമങ്ങള്‍ക്കെതിരാകുമ്പോഴാണു് നാം കൂടുതല്‍ അറിയുന്ന അര്‍ത്ഥം കിട്ടുന്നതു്.

ഇനി, സ്വാതന്ത്ര്യത്തിന്റെ ശരിയായ അര്‍ത്ഥമറിയണമെങ്കില്‍ സോക്രട്ടീസ് ചോദിച്ചതുപോലെയുള്ള ചോദ്യങ്ങളിലേക്കു പോകണം. താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്കു് ഉത്തരം പറഞ്ഞുനോക്കൂ.

  1. യുദ്ധമുന്നണിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പടയാളി. സൂക്ഷിച്ചു പ്രവര്‍ത്തിക്കേണ്ട സമയം. തെറ്റായ തീരുമാനമെടുത്താല്‍ അപകടമാകും. ഈ പടയാളിക്കു സ്വാതന്ത്ര്യമുണ്ടോ?
  2. ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സര്‍ജന്‍. പൂര്‍ണ്ണമായും ശ്രദ്ധിച്ചു് തെറ്റുപറ്റാതെ രോഗിയുടെ ശരീരം കീറിമുറിച്ചുകൊണ്ടിരിക്കുന്നു. ഈ ഡോക്ടര്‍ക്കു സ്വാതന്ത്ര്യമുണ്ടോ?

“താന്തോന്നിത്തം” എന്ന അര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ഇവിടെ രണ്ടു കൂട്ടര്‍ക്കുമില്ല. അവര്‍ക്കു ചെയ്യാന്‍ കഴിയുന്നതു വളരെ പരിമിതമാണു്. അവ ചെയ്യാനേ അവര്‍ക്കു് അപ്പോള്‍ കഴിയൂ. ഗവേഷണവും പരീക്ഷണങ്ങളുമൊക്കെ മറ്റൊരവസരത്തില്‍. ഇപ്പോള്‍ ഗതാനുഗതികത്വം തന്നെ വഴി.

ഇവര്‍ക്കു മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും കുട്ടികള്‍ക്കും എന്നല്ല നിയമമനുസരിക്കുന്ന ഏതൊരുത്തനും പൂര്‍ണ്ണസ്വാതന്ത്ര്യം ഒരു മിഥ്യയാണു്. പക്ഷേ, അതുകൊണ്ടൊന്നും അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരോ അവശതയനുഭവിക്കുന്നവരോ അവഗണിക്കപ്പെട്ടവരോ അല്ല.

സ്വാതന്ത്ര്യം എന്ന വാക്കു് freedom എന്ന അര്‍ത്ഥത്തില്‍ (free എന്ന വാക്കും ഇതില്‍ നിന്നു വിമുക്തമല്ല-അതിനു് “ഓസിനു കിട്ടുന്നതു്” എന്നൊരര്‍ത്ഥവുമുണ്ടല്ലോ. Wikipedia-the free encyclopedia എന്നതിലെ free എന്നതു കാശു കൊടുക്കേണ്ടാത്തതാണോ അതോ സ്വതന്ത്രം എന്നതാണോ അതോ രണ്ടും കൂടിയാണോ എന്നു് ഇപ്പോഴും തര്‍ക്കം നടക്കുന്നു.) ഉപയോഗിക്കാന്‍ തുടങ്ങിയതും വെള്ളക്കാര്‍ നമ്മെ അടിച്ചമര്‍ത്തിയതും അവരില്‍ നിന്നു നാം സ്വാതന്ത്ര്യം നേടിയതും ഒക്കെ ആ വാക്കിന്റെ ഒരര്‍ത്ഥത്തെ മാത്രം ഉറപ്പിച്ചു. ആ അര്‍ത്ഥത്തിലല്ല മനു അതുപയോഗിച്ചതു് എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.


ഉദ്ധരണികള്‍ മുഴുവന്‍ വായിക്കാതെ അറ്റവും മൂലയും മാത്രം വായിച്ചു തോന്നിയ അര്‍ത്ഥം പറയുന്നതിനെ ഞാന്‍ ഇതിനു മുമ്പും വിമര്‍ശിച്ചിട്ടുണ്ടു്. “സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം” എന്നതിനെ തെറ്റായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതിനെപ്പറ്റി ഇവിടെ പറഞ്ഞിട്ടുണ്ടു്. “ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നു കേള്‍ക്കുമ്പോള്‍ അതിന്റെ മുന്നിലുള്ള മൂന്നു വരികള്‍ കൂടി വായിക്കണം എന്നു പറയാന്‍ കൂടിയാണു് ഈ ലേഖനം എഴുതിയതു്. അതു കൂടി വായിച്ചപ്പോള്‍ എനിക്കു വേറൊരു അര്‍ത്ഥമാണു തോന്നിയതു്. അതു നിങ്ങളുമായി പങ്കുവെയ്ക്കുകയാണു് ഇവിടെ ചെയ്തതു്.

ഈ ശ്ലോകം വീണ്ടും വീണ്ടും വായിച്ചിട്ടും എനിക്കു് ഇതു പുരുഷന്മാരെ തങ്ങളുടെ “കടമ” ഓര്‍മ്മിപ്പിക്കുന്ന ഒരു ശ്ലോകമായാണു മനസ്സിലാകുന്നതു്-അല്ലാതെ സ്ത്രീയെ അടിച്ചമര്‍ത്തുന്ന ശ്ലോകമായല്ല.


കല്ലേച്ചി, മന്‍‌ജിത്ത്, സന്തോഷ് തുടങ്ങിയവരെപ്പോലെ സാമൂഹികപ്രശ്നങ്ങള്‍ സാധാരണയായി ഞാന്‍ വിഷയമാക്കാറില്ല. മനുസ്മൃതി മൊത്തം വ്യാഖ്യാനിക്കാനും ഉദ്ദേശ്യമില്ല. അത്രയും സമയം കിട്ടിയാല്‍ ആര്യഭടീയമോ തന്ത്രസംഗ്രഹമോ വ്യാഖ്യാനിക്കാനേ ഞാന്‍ നോക്കൂ.

പലതിനെപ്പറ്റിയും നമുക്കുള്ള ധാരണ മിക്കപ്പോഴും അവയുടെ വിമര്‍ശനങ്ങളില്‍ നിന്നാണു കിട്ടുക. ജനയുഗം വായിച്ചു വളര്‍ന്നവനു സായിബാബയെയും പ്രബുദ്ധകേരളം വായിച്ചു വളര്‍ന്നവനു ഏ. ടി. കോവൂരിനെയും സ്വന്തം ബുദ്ധി കൊണ്ടു മനസ്സിലാക്കാന്‍ ഒരുപാടു സമയമെടുക്കും.

വളരെയധികം എതിര്‍പ്പുകള്‍ ഏറ്റു വാങ്ങിയ പുസ്തകമാണു മനുസ്മൃതി. അതു് അതര്‍ഹിക്കുന്നുണ്ടാവാം. പക്ഷേ മനുസ്മൃതിയെപ്പോലെ തന്നെയോ അതില്‍ക്കൂടുതലോ വിഷം അടങ്ങിയ മറ്റു പുസ്തകങ്ങളുണ്ടെന്നുള്ളതാണു വാസ്തവം.

ചില ഉദാഹരണങ്ങള്‍:

  1. ശങ്കരാചാര്യരുടെ വിവേകചൂഡാമണിയില്‍ നിന്നു്. ഇതു വളരെ മഹത്തായ ഒരു പുണ്യഗ്രന്ഥമായി പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന പുസ്തകമാണു്.

    ജന്തൂനാം നരജന്മ ദുര്‍ല്ലഭം; അതഃ പുംസ്ത്വം; തതോ വിപ്രതാ
    തസ്മാദ് വൈദിക…

    അതായതു്,

    • ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ: ബാക്കി ജന്തുക്കളൊക്കെ അധമര്‍!
    • മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍: സ്ത്രീകളൊക്കെ പാപികള്‍!
    • പുരുഷന്മാരില്‍ ബ്രാഹ്മണന്മാരാണു മഹാന്മാര്‍ : ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍!
    • അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍: ബാക്കി ജോലിയൊക്കെ അധമം!

    എന്തുകൊണ്ടു് ജന്തുസ്നേഹികളും സ്ത്രീസമത്വവാദികളും അധഃകൃതോദ്ധാരകരും വൈദികകര്‍മ്മവിരോധികളും വിവേകചൂഡാമണി കത്തിക്കുന്നില്ല?

  2. ഭഗവദ്ഗീതയില്‍ ഇതുപോലെ ആളുകളെ ചൊടിപ്പിച്ചിട്ടുള്ള ഭാഗമാണു് ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം… എന്നതു്. പക്ഷേ, അതിനേക്കാള്‍ വലിയ പ്രശ്നം ഒന്നാം അദ്ധ്യായത്തിലുണ്ടു്. അര്‍ജ്ജുനന്‍ കൃഷ്ണനോടു പറയുന്നു:

    അധര്‍മ്മാഭിഭവേത് കൃഷ്ണ
    പ്രദുഷ്യന്തി കുലസ്ത്രിയഃ
    സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ
    ജായതേ വര്‍ണ്ണസങ്കരഃ…

    അതായതു്, കുലത്തിലെ സ്ത്രീകള്‍ മറ്റു ജാതിയിലുള്ളവരോടു ചേര്‍ന്നാല്‍ വര്‍ണ്ണസങ്കരം വന്നു് ആകാശം ഇടിഞ്ഞുവീഴുമെന്നു്! കുലത്തിലെ പുരുഷന്മാര്‍ക്കു നാടു നീളെ നടന്നു് സ്വജാതിയിലും അന്യജാതികളിലും വര്‍ണ്ണസങ്കരം ഉണ്ടാക്കാം.

    ഒരു പാമ്പിന്‍പെണ്ണിനെ കല്യാണം കഴിച്ച അര്‍ജ്ജുനന്‍ ഒരു കുരങ്ങത്തിയെ കല്യാണം കഴിച്ച കൃഷ്ണനോടാണിതു പറയുന്നതെന്നൊര്‍ക്കണം. ഇത്രയും കടന്ന വര്‍ണ്ണസങ്കരം നടത്താന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന്‍ വളര്‍ന്നിട്ടില്ല!

    ഇതിനെക്കാള്‍ വലിയ അവഗണനയാണോ മനു ചെയ്തതു്? ആരുണ്ടു ഭഗവദ്ഗീത കത്തിക്കാന്‍?

  3. വായിക്കേണ്ട പുസ്തകമാണു് ആനന്ദിന്റെ “ഗോവര്‍ദ്ധനന്റെ യാത്രകള്‍”. കയ്യൂക്കുള്ളവന്‍ ഇല്ലാത്തവന്റെ മേല്‍ ചെയ്യുന്ന ക്രൂരതകളുടെ വിവരണം വഴി ചരിത്രത്തെ വിശകലനം ചെയ്യുന്നതാണു് ആ പുസ്തകം. നമുക്കു പരിചയമുള്ള പലരും -മുഗള്‍ ചക്രവര്‍ത്തിമാര്‍, കെപ്ലര്‍, ഗലീലിയോ, കാളിദാസന്‍, ഇബ്‌നു ബത്തൂത്ത, ത്യാഗരാജഭാഗവതര്‍ തുടങ്ങി പലരും- അതില്‍ പ്രത്യക്ഷപ്പെടുന്നുണ്ടു്. നാം പാഠപുസ്തകങ്ങളില്‍ വായിച്ച രൂപത്തിലല്ലെന്നു മാത്രം. സഹോദരന്റെ കണ്ണു ചൂഴ്ന്നെടുക്കുകയും അച്ഛനെ തടവിലിടുകയും ആശയഭിന്നതയുള്ളവരെ പരസ്യമായി പീഡിപ്പിക്കുകയും ചെയ്യുന്ന ചക്രവര്‍ത്തിമാര്‍, സത്യത്തെ പീഡനം പേടിച്ചു തള്ളിപ്പറഞ്ഞ ശാസ്ത്രജ്ഞര്‍, ക്രൂരതയ്ക്കു സ്തുതിഗീതം പാടിയ കവികള്‍ തുടങ്ങി പല രൂപത്തില്‍. അതില്‍ കാളിദാസന്റെ രഘുവംശത്തില്‍ രഘു കൊന്നൊടുക്കുന്ന പടയാളികളുടെ ശവശരീരങ്ങളെപ്പറ്റി ആലങ്കാരികമായി വര്‍ണ്ണിക്കുന്ന ചില ശ്ലോകങ്ങളെ വിമര്‍ശിക്കുന്നുണ്ടു്. പടയാളികളെ ജീവനോടെ കുന്തത്തില്‍ കോര്‍ക്കുകയോ മറ്റോ ചെയ്തതിന്റെ വര്‍ണ്ണനയാണതു്.

    ചിന്തിപ്പിക്കുന്ന പുസ്തകമാണതു്. കാളിദാസനെയും ഹുമയൂണിനെയുമൊന്നും നാം ഇതുവരെ കണ്ട കണ്ണു കൊണ്ടല്ല അതില്‍ കാണുന്നതു്.

  4. ബൂലോഗത്തിലെ ഭൂരിപക്ഷം ആളുകളുടെയും ആരാദ്ധ്യപുരുഷനായ വി. കെ. എന്‍.-ന്റെ കൃതികളില്‍ ഉടനീളം കാണുന്നതു കടുത്ത പുരുഷമേധാവിത്വമല്ലേ? ഉദാഹരണങ്ങളൊന്നും നിരത്തേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു പേജെടുത്തിട്ടു് ഏഴു വരിയും ഏഴക്ഷരവും തള്ളി കിട്ടുന്നതു് എടുത്തെഴുതിയാല്‍ മതി.

    സ്ത്രീനിന്ദനം മാത്രമല്ല, ഫ്യൂഡലിസവും ജാതിഭ്രാന്തും യുക്തിവാദം തുടങ്ങിയവയോടുള്ള അസഹിഷ്ണുതയും അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും കാണാം. കഥയ്ക്കു വേണ്ടി ചേര്‍ക്കുന്ന ആശയങ്ങള്‍ (അതായതു്, ദുഷ്ടകഥാപാത്രങ്ങളെക്കൊണ്ടു പറയിപ്പിക്കുന്ന സംഭാഷണങ്ങള്‍) ആയല്ല ഇവയില്‍ മിക്കതും കാണുന്നതു്.

ഭഗവദ്‌ഗീതയും ശങ്കരാചാര്യരുടെയും കാളിദാസന്റെയും വി. കെ. എന്‍.-ന്റെയും കൃതികളും നാം കത്തിക്കുന്നില്ലല്ലോ, അല്ലേ?


മനുസ്മൃതിയുടെയും ഭഗവദ്‌ഗീതയുടെയുമൊക്കെ ചരിത്രപശ്ചാത്തലം പരിശോധിച്ചാല്‍ നമ്മുടെ പല കേട്ടുകേഴ്‌വികളും തെറ്റാണെന്നു ബോദ്ധ്യമാകും. മനുസ്മൃതിയിലെ “സ്മൃതി”യ്ക്കു് ധര്‍മ്മപുരാണത്തിലെ “പുരാണ”ത്തില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല. നിയമസംഹിത ഉണ്ടാക്കിയപ്പോള്‍ അതിന്റെ പേരില്‍ “സ്മൃതി” ചേര്‍ത്തു എന്നു മാത്രമേ ഉള്ളൂ. മനുസ്മൃതിയുടെ ഇപ്പോഴത്തെ രൂപത്തിനു ക്രി. മു. രണ്ടാം നൂറ്റാണ്ടിലധികം പഴക്കമില്ല എന്നാണു പണ്ഡിതമതം. അതിനു ശേഷമാണു് എന്നും വാദമുണ്ടു്. ബൈബിളിലെ ആദം പോലെ ഹൈന്ദവപുരാണങ്ങളില്‍ ആദ്യമനുഷ്യനായി പറയുന്ന മത്സ്യാവതാരമനുവുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നര്‍ത്ഥം.

ഭാരതത്തില്‍ ഹിന്ദുമതത്തിനു് അവാന്തരവിഭാഗങ്ങളും പക്ഷാന്തരവുമൊക്കെയുണ്ടായെങ്കിലും, അതൊക്കെ പടര്‍ന്നു പന്തലിച്ച ആല്‍മരത്തിന്റെ ശാഖോപശാഖകള്‍ മാത്രമാണെന്നു പറഞ്ഞു നടന്നുവെങ്കിലും, ബുദ്ധമതത്തിന്റെ വിജയം ഹിന്ദുമതത്തിനു് ഒരു അടിയായി. സ്വന്തമായി ഒരു തത്ത്വസംഹിതയോ നിയമാവലിയോ മതഗ്രന്ഥമോ ഇല്ലാതിരുന്ന കാലത്തു് ഹിന്ദുത്വത്തെ നവീകരിക്കാന്‍ നടന്ന ശ്രമത്തിന്റെ ഫലമാണു മനുസ്മൃതിയും ഭഗവദ്‌ഗീതയും ഭാഗവതവുമൊക്കെ എന്നാണു് ഒരു തിയറി.

ഭഗവദ്‌ഗീത വ്യാസഭാരതത്തിന്റെ ഭാഗമല്ലെന്നും, പില്‍ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണെന്നും, അതിലെ എല്ലാ ആശയങ്ങളും (ശത്രുവിനെ അടിച്ചൊതുക്കുന്നതു നിന്റെ കര്‍മ്മം, ചതുര്‍വര്‍ണ്ണ്യം, വര്‍ണ്ണസങ്കരം, എല്ലാ മതങ്ങളെയും ഉപേക്ഷിച്ചു് എന്നിലേക്കു വരുക തുടങ്ങി) ഈയൊരു നവീകരണത്തിനു വേണ്ടി ഉണ്ടാക്കിയതാണെന്നും പലരും അഭിപ്രായപ്പെടുന്നു.

മനുസ്മൃതിയും ഏതാണ്ടു് ഈ കാലത്തു തന്നെ ഉണ്ടായതാണെന്നൊരു വാദമുണ്ടു്. ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനു ശേഷം ക്രി. പി. രണ്ടാം നൂറ്റാണ്ടില്‍ സംഘരാജാവായിരുന്നു പുഷ്യമിത്രനാണു മനുസ്മൃതി എഴുതിച്ചതു് എന്നും ചിലര്‍ പറയുന്നു.

ഭാരതത്തിന്റെയും ഹിന്ദുമതത്തിന്റെയും സഹിഷ്ണുതയെപ്പറ്റി വരുന്ന സ്പാം ഇ-മെയിലുകളെക്കൊണ്ടു പലപ്പോഴും പൊറുതിമുട്ടാറുണ്ടു്. ഭാരതം മറ്റു രാജ്യങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഹിന്ദുമതം മറ്റു മതങ്ങള്‍ക്കു നേരേ കടന്നാക്രമണം നടത്തിയിട്ടില്ലെന്നും ഒക്കെയുള്ള പ്രസ്താവങ്ങള്‍ ചരിത്രത്തിനെതിരെയുള്ള കൊഞ്ഞനം കുത്തലാണു്. ലങ്കയെ ആക്രമിക്കുകയും ബൌദ്ധന്മാരെ കൂട്ടക്കൊല നടത്തുകയും ചെയ്ത രാജേന്ദ്രചോളന്‍ (ക്രി. പി. പതിനൊന്നാം നൂറ്റാണ്ടു്) ഒരാള്‍ മതി ഇതിനെതിരായി. “കഴുമരം” എന്നറിയപ്പെട്ടിരുന്ന അറ്റം കൂര്‍ത്ത കുന്തങ്ങള്‍ ആസനത്തിലടിച്ചുകയറ്റിയായിരുന്നത്രേ ബുദ്ധസന്ന്യാസികളെ കൊന്നിരുന്നതു്.

ശരീയത്ത് പോലെയുള്ള ഒരു കര്‍ക്കശനിയമാവലി ആണു മനുസ്മൃതി നല്‍കുന്നതു്. കാടത്തവും അതിലുണ്ടു്. സ്വന്തം മതത്തിനു ഭീഷണിയായി ഉയര്‍ന്നു വന്ന മറ്റൊരു മതത്തെ അടിച്ചമര്‍ത്തിയതിനു ശേഷം ഒരു രാജാവു് ഇങ്ങനെ ഇനിയും ഉണ്ടാകാതിരിക്കാന്‍ വേണ്ടി കര്‍ക്കശമായി ഉണ്ടാക്കിയ നിയമസംഹിതയില്‍ കാടത്തമില്ലെങ്കിലേ അദ്ഭുതമുള്ളൂ. മനു അയാളുടെ പിണിയാള്‍ മാത്രം.


ഇനി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാം.

  1. അജിത്തും കൂമനും രാജേഷും പുസ്തകങ്ങള്‍ കത്തിക്കുന്നതിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. ഇഷ്ടമില്ലാത്തവരുടെ കോലം കത്തിക്കുകയും, ഇഷ്ടമില്ലാത്ത രാജ്യങ്ങളുടെ പതാക കത്തിക്കുകയും ചെയ്യുന്നതു പോലെയുള്ള ഒരു പ്രവൃത്തി. ആ വിധത്തില്‍ മനുസ്മൃതിയിലുള്ള ആശയങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ അതു കത്തിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നതിനോടു ഞാന്‍ യോജിക്കുന്നു.

    ഞാന്‍ കരുതിയതു് പുസ്തകത്തിന്റെ എല്ലാ പ്രതികളും കണ്ടെടുത്തു കത്തിക്കുന്നതാണു് വിവക്ഷ എന്നായിരുന്നു. “മനുസ്മൃതി കത്തിക്കണം” എന്നു പറയുമ്പോള്‍ അതല്ലേ ഉദ്ദേശിക്കുന്നതു്?

  2. അജിത്ത് സ്ത്രീപുരുഷസമത്വത്തെ വര്‍ണ്ണങ്ങളുടെയും ജാതികളുടെയും മറ്റും സമത്വത്തില്‍ നിന്നു ഭിന്നമല്ല എന്നു പറഞ്ഞിരിക്കുന്നു. ഇഞ്ചി ഇരുപതാം നൂറ്റാണ്ടിനു മുമ്പു് പെണ്ണെഴുത്തുകാര്‍ കുറവായിരുന്നു എന്നും നിരീക്ഷിക്കുന്നു. സ്ത്രീപുരുഷസമത്വം ഇത്രയും എത്തിയതു് ഈ അടുത്ത കാലത്തു ശാസ്ത്രത്തിന്റെ സഹായത്തോടുകൂടിയാണു്. പല കാര്യങ്ങള്‍ ഇതിനു വഴിയൊരുക്കി.
    1. കുടുംബാസൂത്രണമാര്‍ഗ്ഗങ്ങളും ജനപ്പെരുപ്പത്തിന്റെ ദൂഷ്യഫലങ്ങളുടെ ബോധവത്ക്കരണവും മൂലം സ്ത്രീകള്‍ എല്ലാ വര്‍ഷവും പ്രസവിക്കുന്നവരാക്കാതെ വന്നതു് സ്ത്രീകളെ പുരുഷന്മാരോടൊപ്പം പല ജോലികളും ചെയ്യാന്‍ പര്യാപ്തരാക്കി.
    2. ശാരീരികാദ്ധ്വാനം വളരെ വേണ്ടി വരുന്നതും സ്ത്രീകള്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായ ജോലികളല്ലാതെ കൂടുതല്‍ ബൌദ്ധികമായതും സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ കൂടുതല്‍ നന്നായി ചെയ്യാവുന്നതും ആയ ജോലികളുടെ പ്രചാരം.
    3. സ്ത്രീകള്‍ സുഖഭോഗവസ്തുക്കളും ഗര്‍ഭാധാനപാത്രങ്ങളും മാത്രമല്ല, പുരുഷനു തുല്യരായവരാണെന്നുള്ള ബോധവത്ക്കരണം. പല സമുദായങ്ങളും അവയുടെ അനാചാരങ്ങള്‍ തൂത്തെറിഞ്ഞതു് ഈ അടുത്ത കാലത്താണു്.
    4. സദാചാരം, പാതിവ്രത്യം, പരിശുദ്ധി, മാനം തുടങ്ങിയവയുടെ നിര്‍വ്വചനങ്ങള്‍ മാറി. സ്ത്രീകളെ മറ്റുള്ളവര്‍ കാണുന്നതും തൊടുന്നതുമൊന്നും തെറ്റല്ല എന്ന ബോധം വന്നതോടുകൂടി പല ജോലികളും ചെയ്യാന്‍ സ്ത്രീകള്‍ക്കു സാധിച്ചു.

    കഴിഞ്ഞ കാലങ്ങളില്‍ ഇവയില്ലായിരുന്നതു കൊണ്ടു് സ്ത്രീകള്‍ക്കു് ഉയരാന്‍ കഴിഞ്ഞില്ല. പ്രായമായാല്‍ വീടും കുട്ടികളെയും നോക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന ബോധമുണ്ടായിരുന്നതു കൊണ്ടു് അവര്‍ക്കു വേണ്ടത്ര വിദ്യാഭ്യാസവും മറ്റു പരിശീലനങ്ങളും കൊടുത്തില്ല. പഴയ കാലത്തെ നിയമസംഹിതകളില്‍ സ്ത്രീകളെ വീട്ടിലൊതുക്കി നിര്‍ത്തിയതിന്റെ കാരണമിതാണു്.

    ഇപ്പോഴും പല പരിമിതികളും സ്ത്രീകള്‍ക്കുണ്ടു്. (പുരുഷന്മാര്‍ക്കുമുണ്ടു്.) അതിനാല്‍ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരില്‍ നിന്നു് സംരക്ഷണം ആഗ്രഹിക്കുന്നു. ഇഞ്ചിപ്പെണ്ണു്, താര, വല്യമ്മായി എന്നീ സ്ത്രീകളുടെ അഭിപ്രായം ശ്രദ്ധിക്കുക. പുരുഷന്മാരില്‍ നിന്നുള്ള സംരക്ഷണം അവര്‍ ആഗ്രഹിക്കുന്നു. അവരുടെ പ്രശ്നം സ്വാതന്ത്ര്യം എന്ന വാക്കാണു്. അതിന്റെ മുകളില്‍ പറഞ്ഞ അര്‍ത്ഥത്തെപ്പറ്റി അവരെന്തു പറയുന്നു എന്നു നോക്കട്ടേ.

    ഈ കാരണം കൊണ്ടു തന്നെയാണു് ഇതു് ഇന്നും “പ്രസക്തം” ആണു് എന്നു ഞാന്‍ പറഞ്ഞതു്. “പ്രസക്തം” എന്നു വെച്ചാല്‍ ശരി എന്നല്ല അര്‍ത്ഥം. പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കുന്നു, അതു സ്ത്രീ ആഗ്രഹിക്കുന്നു എന്നതു് ഇന്നുമുള്ള കാര്യമാണു് എന്നാണു ഞാന്‍ ഉദ്ദേശിച്ചതു്. മനുസ്മൃതി ഇന്നു പ്രസക്തമാണെന്നല്ല ഞാന്‍ പറഞ്ഞതു്-ഈ ശ്ലോകം (“പിതാ രക്ഷതി…”) ഇന്നും പ്രസക്തമാണു് എന്നാണു്.

  3. സ്ത്രീകള്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും സംരക്ഷണം ആവശ്യമാണെന്നു ബിന്ദു പറയുന്നു. നല്ല നിരീക്ഷണം. കുട്ടികള്‍ മാത്രമല്ല, പ്രായമായവര്‍, അംഗവൈകല്യമുള്ളവര്‍, കായികശക്തി കുറഞ്ഞവര്‍, ബുദ്ധിയുറയ്ക്കാത്തവര്‍ തുടങ്ങിയവര്‍ക്കും സംരക്ഷണം ആവശ്യമാണു്. ഇവര്‍ക്കും “സ്വാതന്ത്ര്യം” കൊടുക്കാന്‍ പറ്റില്ല. മനു ഇതും പറഞ്ഞിട്ടുണ്ടോ എന്നു് എനിക്കറിയില്ല. പറഞ്ഞിട്ടുണ്ടാവണം. ഉണ്ടെങ്കില്‍ത്തന്നെ ആര്‍ക്കും അതൊരു പ്രശ്നമായോ അടിച്ചമര്‍ത്തലായോ തോന്നിയിട്ടുണ്ടാവില്ല. അത്രമാത്രം.

    മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞ അംബേദ്കര്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്നു പറഞ്ഞില്ലേ? അതു് അവരെ സമന്മാരായി അംഗീകരിക്കാതിരിക്കലാണോ? സമത്വം കിട്ടിയിട്ടില്ല, കിട്ടുന്നതുവരെ സംരക്ഷണം വേണം എന്നാണു വിവക്ഷ. സ്ത്രീകളുടെ കാര്യത്തിലും ഇതാണു സ്ഥിതി. കുട്ടികളുടെ കാര്യത്തിലും.

  4. വക്കാരിയുടെ വ്യാഖ്യാനം കൊള്ളാം. പക്ഷേ അതു് നളന്‍ പറഞ്ഞതു പോലെയുള്ള വ്യാഖ്യാനമാണു്. എന്തു വേണമെന്നു തീരുമാനിച്ചു് അതിലേക്കു വ്യാഖ്യാനിക്കുന്ന രീതി. ഇവിടെ അതിന്റെ ആവശ്യമില്ല. സരളമായ വ്യാഖ്യാനം മതി.
  5. “ഡൊക്ടര്‍മാര്‍ ഡൊക്ടര്‍മാരാകുന്നതിനും അതുപോലെ സാമൂഹ്യകാരണങ്ങളുണ്ട്‌. ഡോക്ടറാകാന്‍ അമാനുഷികമായ ബുദ്ധിശക്തിയൊന്നും വേണ്ട – 23 ലക്ഷം രൂപ ഫീസുകൊടുക്കാനുണ്ടായാല്‍ മതി.” എന്നു് അജിത്ത് പറയുന്നു. ഞാന്‍ ഡോക്ടറുടെ ബുദ്ധിയെപ്പറ്റി പറഞ്ഞില്ലല്ലോ. സമൂഹത്തില്‍ ഡോക്ടര്‍ക്കും കുഴിവെട്ടുകാരനും ആവശ്യമാണെന്നും ഒരാള്‍ക്കു മറ്റെയാളിന്റെ ജോലി ചെയ്യാന്‍ തത്കാലം (ശ്രമിച്ചാല്‍ പറ്റിയേക്കും) പറ്റില്ല എന്നുമല്ലേ ഞാന്‍ പറഞ്ഞുള്ളൂ?
  6. യാത്രാമൊഴി ചോദിക്കുന്നു: “മനുസ്മൃതി മുഴുവന്‍ വായിച്ചു പഠിച്ചതിനു ശേഷമാണോ ഈ “രണ്ട്” ശ്ലോകങ്ങള്‍ മാത്രം വിശദീകരിച്ചു മനുവിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവാക്കി ചിത്രീകരിച്ചത്?”

    ഞാന്‍ എവിടെയാണു മനുവിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവായി ചിത്രീകരിച്ചതു്? “സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നു പറഞ്ഞവന്‍ എങ്ങനെ സ്വാതന്ത്ര്യത്തിന്റെ വക്താവാകും?

    ഉദ്ധരിച്ച ശ്ലോകത്തിന്റെ നാലാം വരി മാത്രം നോക്കിയാല്‍ പോരാ, ബാക്കി മൂന്നു വരികള്‍ കൂടി നോക്കണം എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ. ഇന്നത്തെ സമൂഹത്തെപ്പറ്റി അവിടെ പറഞ്ഞതും ഇവിടെ മുകളില്‍ പറഞ്ഞതും എന്റെ കാഴ്ചപ്പാടാണു്. അതിനു മനുസ്മൃതിയുമായി ബന്ധമില്ല.

    യാത്രാമൊഴി പറഞ്ഞ ഒരു കാര്യവും എന്റെ ലേഖനം വായിച്ചിട്ടു പറഞ്ഞതാണെന്നു തോന്നുന്നില്ല. “ഉമേഷ്ജിക്ക് മനുസ്മൃതിയിലെ ആശയങ്ങളോട് എതിര്‍പ്പാണെന്നു കമന്റില്‍ കണ്ടു.
    തെറ്റായ ഒരു ആശയത്തെ എതിര്‍ക്കുന്നയാള്‍ തന്നെ അത് നല്ലതെന്നു വ്യാഖ്യാനിക്കുമ്പോള്‍…” മനുസ്മൃതി നല്ലതെന്നു ഞാന്‍ എവിടെ വ്യാഖ്യാനിച്ചു? “മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും…” എന്നു പറഞ്ഞതോ? അതോ, “മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല…” എന്നു പറഞ്ഞതോ?

    ഇനി “മനുസ്മൃതി പണ്ടും തെറ്റായിരുന്നു” എന്നു ഞാന്‍ പറയാഞ്ഞതാണോ കുറ്റം? അതെന്റെ അറിവില്ലായ്മ. പഴയ ചരിത്രവും സാമൂഹികവ്യവസ്ഥിതികളും എങ്ങനെയായിരുന്നു എന്നെനിക്കു് അറിയില്ല. സ്ത്രീകള്‍ വഴിപിഴച്ചു പോയ ഒരു കാലത്തുണ്ടാക്കിയതുകൊണ്ടാണു് ഇസ്ലാം മതത്തിലെ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ പലപ്പോഴും കര്‍ശനമാകുന്നതു് എന്നു കേട്ടിട്ടുണ്ടു്. അതുപോലെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നറിയില്ല. അതുകൊണ്ടു് അതു പറഞ്ഞില്ല. ഇന്നത്തെ കാലത്തെപ്പറ്റി വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. അതു് ഒന്നിലധികം സ്ഥലത്തു പറഞ്ഞു.

  7. നളന്റെ സര്‍കാസം രസിച്ചു. പക്ഷേ, “പൊതുവേ പറഞ്ഞാല്‍ ആദ്യം എന്താണു വ്യാഖ്യാനിക്കേണ്ടതെന്നു തീരുമാനിക്കുന്നു (പണ്ടു പരീക്ഷയ്ക്കു theorem പ്രൂവാന്‍ കുറച്ചു ഗ്യാപ്പ് വിട്ടട്ട് റിസള്‍ട്ടെഴുതി വയ്ക്കും) പിന്നീടു ഇടയിലുള്ള സ്റ്റെപ്പുകള്‍ ഇട്ടു നിറയ്ക്കും (സൂഫിയാണെന്നു പറഞ്ഞതെന്നു തോന്നുന്നു ‘പിന്നെ അവിടെ നടക്കുന്നതൊരു മാജിക്കാണു്)…” എന്നു പറഞ്ഞതു് എന്റെ എഴുത്തിനെപ്പറ്റിയാണോ? ആണെങ്കില്‍ ഞാന്‍ നിഷേധിക്കുന്നു. ഈ വിധത്തിലാണു നമ്മുടെ പല പുസ്തകങ്ങളുടെയും സ്ഥിതി. അതു മാറ്റി കാര്യങ്ങള്‍ എനിക്കറിയാവുന്നതു പോലെ യുക്തിഭദ്രമായി വളച്ചുകെട്ടാതെ പറയാനാണു ഞാന്‍ ഇതുവരെ എല്ലാ ലേഖനങ്ങളിലും ശ്രമിച്ചതു്.

    “ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ. അര്‍ഥങ്ങള്‍ക്കാണോ പഞ്ഞം, ഏതായാലുമീ ഗതികേടു നമ്മുടെ തലയില്‍ വച്ചുകെട്ടാനുള്ള ആചാര്യന്മാരുടെ ഗൂഢാലോചനയോടു പേരിനു മാത്രമൊരു പ്രതിഷേധവും വേണം കേട്ടോ…”. ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം വിശദമാക്കാന്‍ ശ്രമിച്ച എന്നോടു് ഇതു വേണോ നളാ? ഇതിലെ ആശയം ശരിയല്ല എന്ന അഭിപ്രായമുള്ളതുകൊണ്ടല്ലേ ഞാന്‍ ഇതൊരു സുഭാഷിതം ആക്കാഞ്ഞതു്?

  8. രാജേഷ് പറഞ്ഞ “ദര്‍ശനം, തത്വചിന്ത, ഗണിതം, സാഹിത്യം, ജ്യോതിശാസ്ത്രം തുടങ്ങി പല മേഖലകളില്‍ വളരെ പുരോഗതി കൈവരിച്ചിരുന്ന സ്ഥലമാണ്‌ പുരാതനഭാരതം. സാമൂഹ്യ സമത്വത്തിന്റെ കാര്യം അതല്ല. സ്ത്രീസമത്വത്തിലും സാമൂഹ്യനീതിയിലും പരിതാപകരമായിരുന്നു അന്നത്തെ കാര്യം…” എന്നതിനോടു യോജിക്കുന്നു. പക്ഷേ അതു് ഇന്നത്തെ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണു് എന്നുകൂടി കൂട്ടിച്ചേര്‍ക്കണം. രാജഭരണകാലത്തു രാജാവു കണ്‍കണ്ട ദൈവവും രാജവിരോധി പാപിയുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു ഇംഗ്ലണ്ടിലെ രാജാവിനെയും രാജ്ഞിയെയും പ്രകീര്‍ത്തിച്ചവരാണു നമ്മുടെ കവികള്‍. ഇന്നത്തെ കാഴ്ചപ്പാടിലാണു് ഇതൊക്കെ തിന്മയാകുന്നതു്.
  9. അനോമണി എവിടെയാണു നില്‍ക്കുന്നതെന്നു മനസ്സിലായില്ല. എന്നോടു വിയോജിച്ചു തുടങ്ങി. പിന്നെ മനുസ്മൃതി സംരക്ഷിക്കണമെന്നു പറഞ്ഞു. ഏറ്റവുമൊടുവില്‍ വക്കാരിയോടു യോജിക്കുന്നുവെന്നും പറഞ്ഞു. ആകെ കണ്‍ഫ്യൂഷന്‍ 🙂

ചര്‍ച്ചയിലെ പല ഭാഗങ്ങളും ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ഒക്കെ കാര്യം പറയുന്നതും എന്നോടു ചോദ്യങ്ങള്‍ ചോദിക്കുന്നതും കണ്ടു. ഞാന്‍ അവയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. മനുസ്മൃതിയില്‍ നിറച്ചു ജാതീയതയാണു്. ഹിന്ദുമതത്തില്‍ ചാതുര്‍വര്‍ണ്യം കൊടി കുത്തി വാഴണം എന്നു നിര്‍ബന്ധമുള്ള സവര്‍ണ്ണരുടെ സൃഷ്ടിയാണു മനുസ്മൃതി. ആ പറഞ്ഞിരിക്കുന്നതെല്ലാം കാടത്തമാണു്. നിങ്ങളോടു യോജിക്കുന്നു. പക്ഷേ, അതല്ലല്ലോ ഞാന്‍ പറഞ്ഞതു്. “പിതാ രക്ഷതി കൌമാരേ…” എന്ന ശ്ലോകത്തിന്റെ എനിക്കു തോന്നിയ അര്‍ത്ഥവും അതിനു് ഇന്നത്തെ പ്രസക്തിയുമല്ലേ?


സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥത്തെപ്പറ്റി “ശബ്ദതാരാവലി” എന്തു പറയുന്നു എന്നു നോക്കി.

സ്വാതന്ത്ര്യം: സ്വതന്ത്രത; സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 15.

സ്വതന്ത്ര: [സ്വ-തന്ത്ര] വി. തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന; മറ്റൊരാള്‍ക്കു കീഴടങ്ങാത്ത, പ്രായപൂര്‍ത്തി വന്ന. നാ: സ്വതന്ത്രത, സ്വാതന്ത്ര്യം.


ഈ എഴുതിയതു ഞാന്‍ ഒരു വട്ടം കൂടി വായിക്കട്ടേ. തെറ്റിദ്ധാരണ ഉണ്ടാകാവുന്ന ഭാഗങ്ങള്‍ മാറ്റിയെഴുതട്ടേ. എന്നിട്ടു Publish ബട്ടനില്‍ ഞെക്കട്ടേ 🙂

(ഞാന്‍ എഴുതിയ പാരഡിയെപ്പറ്റി ആര്‍ക്കും അഭിപ്രായമൊന്നും ഇല്ലേ? 🙂 )

സാമൂഹികം

Comments (34)

Permalink

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി…

(ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളോടു് എനിക്കു് ഇപ്പോൾ യോജിപ്പില്ല. എന്റെ തെറ്റുകൾ തിരുത്തിയ രാജേഷ് വർമ്മ, അജിത്ത് തുടങ്ങിയവരോടു് എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഇതിന്റെ (അടുത്ത പോസ്റ്റിന്റെയും) കമന്റുകൾ തരുന്ന വാദപ്രതിവാദത്തെ ഒരു അമൂല്യനിധിയായി ഞാൻ കരുതുന്നു. ഈ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാത്തതും അതു കൊണ്ടു തന്നെ.

– ഉമേഷ് [2012-10-29] )

ഒരു പക്ഷേ, ഏറ്റവുമധികം വിവാദങ്ങള്‍ക്കു വിഷയമായിട്ടുള്ള സംസ്കൃതശ്ലോകം:

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

മനു എന്ന നിയമജ്ഞന്‍ പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു് (മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു് ഇദ്ദേഹമെന്ന ഐതിഹ്യത്തിനു യാതൊരു വിലയും കൊടുക്കേണ്ട കാര്യമില്ല) അന്നത്തെ പീനല്‍ കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില്‍ എഴുതിവെച്ചതാണിതു്. “അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു-സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നര്‍ത്ഥം.

മനുവിന്റെ ഈ വാക്കുകള്‍ ലോകം മുഴുവനുമുള്ള സാമൂഹികപ്രവര്‍ത്തകരെ, പ്രത്യേകിച്ചു സ്ത്രീസമത്വവാദികളെ, ചൊടിപ്പിച്ചിട്ടുണ്ടു്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞു് ഗൌരിയമ്മയുടെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭണം നടന്നിട്ടു് അധികകാലമായിട്ടില്ല.

ഒരു കാലത്തെ നിയമസംഹിത എന്ന നിലയില്‍ ചരിത്രപരമായും സമൂഹശാസ്ത്രപരമായും വളരെ പ്രാധാന്യമുള്ള ഒരു പുസ്തകമാണു മനുസ്മൃതി. അതു കത്തിക്കണമെന്നു പറയുന്നതു് വൈജ്ഞാനികതയുടെ കടയ്ക്കല്‍ കോടാലി വെയ്ക്കലാണു്. അലക്സാണ്ഡ്രിയയിലെ ഗ്രന്ഥശാലയ്ക്കു് ഇതാണു സംഭവിച്ചതു്. തങ്ങള്‍ക്കു തെറ്റെന്നു തോന്നുന്നവ എല്ലാവരും കത്തിക്കാന്‍ തുടങ്ങിയാല്‍ ഭഗവദ്‌ഗീത, ബൈബിള്‍, ഖുര്‍ ആന്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വിവാകാനന്ദകൃതികള്‍, അര്‍ത്ഥശാസ്ത്രം, ഗാന്ധിസാഹിത്യം, ഓരിജിന്‍ ഓഫ് സ്പിഷീസ്, അറബിക്കഥകള്‍ തുടങ്ങി ലോകത്തില്‍ എഴുതപ്പെട്ടിട്ടുള്ള മിക്കവാറും ഗ്രന്ഥങ്ങളിലൊന്നും തന്നെ ബാക്കിയുണ്ടാവില്ല.

മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും. പക്ഷേ, അതു കത്തിക്കണം എന്നു പറയുന്നതു കാടത്തമാണു്.

ഈ ശ്ലോകത്തിന്റെ നാലാം വരി മാത്രമേ സാധാരണ ഉദ്ധരിച്ചു കാണാറുള്ളൂ. കത്തിക്കുന്നവര്‍ ആദ്യത്തെ മൂന്നു വരികള്‍ ഒളിച്ചുവെയ്ക്കുന്നു. ഇതു് സ്ത്രീയ്ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ശ്ലോകമല്ല-മറിച്ചു്, സ്ത്രീയ്ക്കു സംരക്ഷണം കൊടുക്കുന്ന ശ്ലോകമാണു്. ബാല്യത്തില്‍ അച്ഛനും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും എന്നിങ്ങനെ പുരുഷന്‍ സ്ത്രീയെ സംരക്ഷിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന നിയമമാണിതു്. പുരുഷന്മാര്‍ ഇതു ചെയ്താല്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നു വിവക്ഷ.

ഇതിന്റെ പ്രസക്തി ഇന്നും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. നല്ലൊരു പങ്കു സമൂഹങ്ങളിലും പുരുഷന്മാരെ ധനസമ്പാദനത്തിനുതകുന്ന ജോലികള്‍ ചെയ്യാനും സ്ത്രീകളെ ഗൃഹഭരണത്തിനും യോജിച്ചവരായി കരുതുന്നുണ്ടു്.

സ്ത്രീകളും ഈ സമൂഹവ്യവസ്ഥിതിയെ കുറച്ചൊക്കെ ആദരിക്കുകയും മുതലെടുക്കുകയും ചെയ്യുന്നുണ്ടു് എന്നു പറയാതെ വയ്യ. കൊടികുത്തിയ സ്ത്രീസ്വാതന്ത്ര്യവാദികള്‍ പോലും ബുദ്ധിമുട്ടുള്ള ജോലികള്‍ പുരുഷന്മാരെ ഏല്‍പ്പിക്കുന്നതു്-വീട്ടിലായാലും കോളജ് പ്രോജക്റ്റുകളിലായാലും ജോലിസ്ഥലത്തായാലും-സാധാരണ കാണാവുന്നതാണു്. സ്ത്രീയ്ക്കുള്ള ശാരീരികാസ്വാസ്ഥ്യങ്ങളെയും സമൂഹത്തിന്റെ വികലമായ സദാചാരപ്രവണതകളെയുമാണു പലപ്പോഴും പഴി ചാരുന്നതു് എന്നു മാത്രം.

സമത്വം പലപ്പോഴും ഒരു മിഥ്യയാണു്. മറ്റേയാളുടെ ജോലി ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം ഡോക്ടറും എഞ്ചിനീയറും ബാര്‍ബറും കുഴിവെട്ടുകാരനും സമന്മാരാകാന്‍ കഴിയില്ല. എല്ലാം സമൂഹത്തിനു വേണ്ടവരാണു്, ഒന്നും ഒന്നിനെക്കാളും മെച്ചമല്ല എന്ന ചിന്തയാണു വേണ്ടതു്. അതേ ചിന്തയാണു് സ്ത്രീപുരുഷസമത്വത്തെപ്പറ്റി പറയുമ്പോഴും വേണ്ടതു്.

മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല. കാരണം, ആദ്യത്തെ മൂന്നു വരികളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ പുരുഷന്മാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഭാര്യ ജോലി ചെയ്തു കൊണ്ടു വരുന്ന കാശെടുത്തു കള്ളു കുടിക്കുന്ന ഭര്‍ത്താക്കന്മാര്‍ അനവധിയാണു്. ഭാര്യയ്ക്കും ഭര്‍ത്താവിനും അവനവനു പറ്റുന്ന ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തേണ്ടതു് ഇന്നത്തെ കാലത്തിന്റെ-കൃഷി ചെയ്യാന്‍ ഭൂമിയും പഠിപ്പിക്കാന്‍ ഗുരുക്കന്മാരും ആഹ്ലാദിക്കാന്‍ പരിസരവും കിട്ടാനില്ലാതെ എല്ലാറ്റിനും പണം ആവശ്യമുള്ള ഈ കാലത്തിന്റെ-ആവശ്യമാണു്.

മനു സ്ത്രീകളെ മോശമായി കരുതിയിരുന്നു എന്നു പറയുന്നതും തെറ്റാണു്.

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ

(സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല)

എന്നു പറഞ്ഞതും മനു തന്നെ.


ഇതിനു് എന്റെ വക ഒരു ഹാസ്യാനുകരണമുണ്ടു്. പുരുഷന്മാരുടെ അസ്വാതന്ത്ര്യത്തെപ്പറ്റി ആരറിയാന്‍? ജീവിതം മുഴുവന്‍ ശാസന കേള്‍ക്കുകയല്ലേ അവന്റെ വിധി?

മാതാ ശാസതി കൌമാരേ
ഭാര്യാ ശാസതി യൌവനേ
പുത്രീ ശാസതി വാര്‍ദ്ധക്യേ
ന മര്‍ത്യഃ സുഖമര്‍ഹതി

അമ്മ ചെറുപ്പത്തിലും ഭാര്യ യൌവനത്തിലും മകള്‍ വാര്‍ദ്ധക്യത്തിലും ഇടതടവില്ലാതെ വഴക്കു പറയുന്നതുകൊണ്ടു് പുരുഷന്‍ സുഖം അര്‍ഹിക്കുന്നില്ല എന്നര്‍ത്ഥം 🙂

(സംസ്കൃതത്തില്‍ “ശാസിക്കുക” എന്നതിനു് “വഴക്കു പറയുക” എന്നതിനേക്കാള്‍ “ഭരിക്കുക” എന്നാണര്‍ത്ഥമെന്നു തോന്നുന്നു. അര്‍ത്ഥം അങ്ങനെയായാലും വിരോധമില്ല.)

സാമൂഹികം

Comments (69)

Permalink