സാഹിത്യം

ബ്ലോഗ് ബ്ലോഗനയാകുമ്പോള്‍

പിഥഗോറസ്‍മാതൃഭൂമി ആഴ്ചപ്പതിപ്പു് അടുത്തിടെ തുടങ്ങിയ ഒരു പംക്തിയാണു് ‘ബ്ലോഗന’. “ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച സൃഷ്ടികളില്‍ നിന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പു് ഈയാഴ്ച തിരഞ്ഞെടുത്ത രചന” എന്നാണു് ഈ പംക്തിയുടെ ഉള്ളടക്കത്തെപ്പറ്റി ആഴ്ചപ്പതിപ്പുകാര്‍ നല്‍കുന്ന വിശദീകരണം.

ഈ തിരഞ്ഞെടുപ്പിനെ വിദൂഷകന്‍ ഇവിടെ വിമര്‍ശിച്ചിരുന്നു. വിദൂഷകന്‍ പറഞ്ഞതുപോലെ ഓരോ ആഴ്ചത്തേയും മികച്ച പോസ്റ്റുകളല്ല അവര്‍ പ്രസിദ്ധീകരിക്കുന്നതു്. അവര്‍ ഇതുവരെ പ്രസിദ്ധീകരിച്ചവയെല്ലാം പഴയ പോസ്റ്റുകളാണു്. പിന്നെ, ഏതു തിരഞ്ഞെടുപ്പിലും വിദൂഷകന്‍ പറഞ്ഞ പ്രശ്നമുണ്ടു്-വിദൂഷകന്‍ തിരഞ്ഞെടുക്കുന്നവ ഉള്‍പ്പെടെ. ആര്‍ക്കു് ആരു് അധികാരം കൊടുത്തു എന്ന ചോദ്യത്തിനു് ഒരു സ്വതന്ത്രസമൂഹത്തില്‍ പ്രസക്തിയുണ്ടോ? ബ്ലോഗുകലെ വിമര്‍ശിക്കാന്‍ വിദൂഷകനു് ആരു് അധികാരം നല്‍കി?

എതിരന്‍ കതിരവന്റെ ഇരട്ടവാലന്റെ ലിംഗപ്രതിസന്ധി എന്ന ലേഖനം, വിശാലമനസ്കന്റെ ഇരുപതിനായിരം ഉറുപ്പിക എന്ന കഥ, വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും എന്ന ലേഖനം എന്നീ പോസ്റ്റുകള്‍ക്കു ശേഷം, എന്റെ പിതൃത്വം പിഴച്ച പ്രമാണങ്ങള്‍ എന്ന പോസ്റ്റ് ഓഗസ്റ്റ് 17-23 ലക്കത്തിലെ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചു. അതു് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ ഇവിടെ വായിക്കാം. (ഇതു സ്കാന്‍ ചെയ്തു് PDF ആക്കി അയച്ചുതന്ന പ്രശാന്ത് കളത്തില്‍, ദേവദാസ് (ലോനപ്പന്‍/വിവി) എന്നിവര്‍ക്കു നന്ദി.) ഒന്നുരണ്ടു് അപവാദങ്ങള്‍ ഒഴിച്ചാല്‍ (ഹലായുധന്‍ - ഹലായുധനു്, ശുല്‍ബസൂത്രം - ശൂല്‍ബസൂത്രം) അക്ഷരത്തെറ്റുകളൊന്നുമില്ലാതെ നന്നായി ടൈപ്‌സെറ്റ് ചെയ്തിട്ടുള്ള ലേഖനം. ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ചില വ്യക്തികളുടെ ചിത്രങ്ങള്‍ ചേര്‍ത്തും, ചില പ്രധാനവാക്യങ്ങളെ വലിയ അക്ഷരത്തില്‍ എടുത്തെഴുതിയും അതിനൊരു പ്രൊഫഷണല്‍ അച്ചടിരൂപം നല്‍കിയിട്ടുണ്ടു്. പക്ഷേ, ബ്ലോഗില്‍ നിന്നു് അച്ചടിയിലേക്കു വന്നപ്പോള്‍ പലതും ചോര്‍ന്നുപോയി ചിന്താക്കുഴപ്പമുണ്ടാക്കി എന്നതു നിര്‍ഭാഗ്യകരമായി.

ഒരു ബ്ലോഗ്‌പോസ്റ്റ് അച്ചടിമാദ്ധ്യമത്തില്‍ വരുമ്പോള്‍ അതിന്റെ ആവിഷ്കാരത്തില്‍ പല പരിമിതികളും ഉണ്ടാവും. ചിലവ ബ്ലോഗില്‍ സാദ്ധ്യമാവുന്ന പലതും അച്ചടിമാദ്ധ്യമത്തില്‍ സാദ്ധ്യമല്ലാത്തതുകൊണ്ടാണു്. മറ്റു ചിലവ, അച്ചടിമാദ്ധ്യമങ്ങളില്‍ മാത്രം വ്യാപരിച്ചിട്ടുള്ള എഡിറ്റര്‍‌മാര്‍ക്കു് ബ്ലോഗുകളുടെ ഉള്ളടക്കം വേണ്ട വിധത്തില്‍ പകര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണു്. ഈ രണ്ടു ന്യൂനതകള്‍ക്കും എന്റെ പോസ്റ്റില്‍ ഉദാഹരണങ്ങളുണ്ടു്. എതിരന്‍ കതിരവന്റെയും വെള്ളെഴുത്തിന്റെയും പോസ്റ്റുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്ന ലേഖനങ്ങളുടെ ശൈലിയിലുള്ളവയായതുകൊണ്ടും വിശാലമനസ്കന്റേതു് ഒരു കഥയായതിനാലും അവയൊന്നും ബ്ലോഗിന്റെ ഒരു പ്രത്യേകസാദ്ധ്യതയെയും അവ ഉപയോഗിക്കാത്തതുകൊണ്ടും അവയില്‍ കാര്യമായ കല്ലുകടികള്‍ ഉണ്ടായില്ല. പക്ഷേ, മറ്റു പല ബ്ലോഗുകളുടെയും സ്ഥിതി അതല്ല.

തന്റെ പോസ്റ്റിലും കല്ലുകടികള്‍ ഉണ്ടായി എന്നു് എതിരന്‍ കതിരവന്‍ പിന്നീടു വ്യക്തമാക്കി. ഈ കമന്റു കാണുക.

ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ഏറ്റവും വലിയ ശക്തിയാണു ലിങ്കുകള്‍. ഒരു പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വിഷയത്തെപ്പറ്റി വായനക്കാരനു് മറ്റൊരാളുടെ കൃതിയിലോ വിക്കിപീഡിയ പോലെയുള്ള വിജ്ഞാനകോശങ്ങളിലോ വായിക്കാം. അച്ചടിമാദ്ധ്യമങ്ങളില്‍ ഇതു പലപ്പോഴും ഉദ്ധരണികള്‍ വഴിയാണു് നടത്തുക. ഉദ്ധരണികള്‍ സാദ്ധ്യമല്ലാത്ത അവസരങ്ങളില്‍ പുസ്തകത്തിന്റെ പേരോ ആഴ്ചപ്പതിപ്പിന്റെ ലക്കത്തിന്റെ നമ്പരോ കൊടുത്തു് വായനക്കാരനോടു് അതും തപ്പിപ്പിടിച്ചു വാങ്ങി വായിക്കാന്‍ പറയും. എത്ര പേര്‍ക്കു് വായനയുടെ ഒഴുക്കു് നഷ്ടപ്പെടാതെ അതിന്റെ റെഫറന്‍സുകള്‍ തപ്പിപ്പിടിച്ചു് വായിക്കാന്‍ കഴിയും എന്നു സംശയമാണു്. എങ്കിലും പറഞ്ഞതു് മറ്റൊരിടത്തെ കാര്യമാണു് എന്നു വ്യക്തമായി പറയുകവഴി അതിലേയ്ക്കെത്താന്‍ ഒരു മാര്‍ഗ്ഗരേഖ കൊടുക്കേണ്ടതു് അത്യാവശ്യമാണു്. ഇതു് ഈ ലേഖനത്തില്‍ മാതൃഭൂമി ചെയ്തിട്ടില്ല.

ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഇതിലെ ലിങ്കുകളുടെ URL-കള്‍ ബ്രായ്ക്കറ്റിലോ മറ്റോ കൊടുക്കണം എന്നു ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു സ്ഥലപരിമിതി മൂലമോ മറ്റോ സാധിച്ചില്ലെങ്കില്‍ വായനക്കാര്‍ക്കു ചിന്താക്കുഴപ്പമുണ്ടാക്കാത്ത വിധത്തില്‍ അവതരിപ്പിക്കണമായിരുന്നു. ചില കല്ലുകടികള്‍:

  1. ആര്‍ക്കിമിഡീസിന്റെ കന്നാലിച്ചോദ്യം വിശകലനം ചെയ്താല്‍…: പോസ്റ്റില്‍ മാത്ത്‌വേള്‍ഡിലെ ലേഖനത്തിലേയ്ക്കു് ലിങ്കുണ്ടു്. അതിനെപ്പറ്റി യാതൊന്നും (ഒരു ഫുട്ട്‌നോട്ടു പോലും) പറയാത്ത മാതൃഭൂമിലേഖനം വായിച്ചിട്ടു് “ഇതെന്തൂട്ട്‌ടാ കന്നാലീ ചോദ്യം?” എന്നു വായനക്കാരന്‍ ചോദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
  2. ഇവയെപ്പറ്റി വിശദമായ ഒരു ലേഖനം (ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം) എഴുതാന്‍ ഉദ്ദേശിക്കുന്നതുകൊണ്ടു്…: ഇവിടെ ഈ ലേഖനത്തിന്റെ എന്നതു് ഒരു ലിങ്കാണു്. എന്റെ തന്നെ പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന പോസ്റ്റിനെപ്പറ്റിയാണു് അതു്. അതു വ്യക്തമാക്കാതെ (“ഈ ലേഖനത്തിന്റെ” എന്നതിനു പകരം “പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന ലേഖനത്തിന്റെ” എന്നെങ്കിലും പറയാമായിരുന്നു.) വാക്കുകള്‍ അതേപോലെ എടുത്തെഴുതിയിരിക്കുന്നു. ഇതു വായിച്ചാല്‍ “പിതൃത്വം പിഴച്ച പ്രമാണങ്ങള്‍” എന്ന ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം എന്നേ തോന്നൂ.
  3. പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ ഇവിടെ കാണാം. (എവിടെ? മാതൃഭൂമിയിലോ?) ഈ സിദ്ധാന്തത്തെപ്പറ്റി പല പേപ്പറുകളും അവിടെയുണ്ടു്: “ഇവിടെ” എന്നതു് ഒരു ലിങ്കാണെന്നു വ്യക്തമാക്കാതെ (ഉദാ: “പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ http://www.math.gatech.edu/~hill/publications/cv.dir/cv.html#publ എന്ന പേജില്‍ കാണാം.”) വാക്യം അതേപടി എഴുതിയതു് വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയേ ഉള്ളൂ.
  4. ഈ ലേഖനത്തില്‍ പാസ്കലിനു മുമ്പേ ഇതു പിംഗളനും പിന്നീടു ചൈനീസ് ഗണിതജ്ഞനായിരുന്ന യാങ് ഹുയിയും (പതിമൂന്നാം നൂറ്റാണ്ടു്) പേര്‍ഷ്യയിലെ ഒമാര്‍ ഖയ്യാമും (പതിനൊന്നാം നൂറ്റാണ്ടു്. റുബായിയാത്ത് എഴുതിയ കവി തന്നെ-അദ്ദേഹം ഗണിതജ്ഞനുമായിരുന്നു.) കണ്ടുപിടിച്ചിരുന്നു എന്നും പറയുന്നു.: ഇതിലെ “ഈ ലേഖനം” ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ലേഖനം ആണു്.
  5. സന്തോഷിന്റെ “റാന്‍ഡം നമ്പരുകള്‍” എന്ന പോസ്റ്റ്, എന്റെ ഭാരതീയഗണിതത്തിലെ നാലു പോസ്റ്റുകള്‍, വിക്കിപീഡിയയിലും മറ്റുമുള്ള കുറേ റെഫറന്‍സുകള്‍ തുടങ്ങിയവ വിട്ടുകളഞ്ഞിരിക്കുന്നു. ഇവ റെഫറന്‍സുകളാണെന്നു വ്യക്തമായതിനാല്‍ മുകളില്‍ സൂചിപ്പിച്ചവയെപ്പോലെ പ്രശ്നമില്ല. എങ്കിലും ഇവയെപ്പറ്റിയുള്ള വിവരങ്ങള്‍ എങ്ങനെ കിട്ടും എന്നു വ്യക്തമാക്കിയിട്ടില്ല.
  6. ഇനി, പൂര്‍ണ്ണമായ റെഫറന്‍സുകളും മറ്റും കിട്ടാന്‍ വായനക്കാര്‍ ബ്ലോഗ്‌പോസ്റ്റില്‍ തന്നെ പോകാന്‍ ഇതു പ്രോത്സാഹിപ്പിക്കുകയാണു് എന്നു പറഞ്ഞാല്‍ പോസ്റ്റിന്റെ ലിങ്കും ഇതില്‍ അത്ര വ്യക്തമല്ല. അവസാനത്തില്‍ യു. ആര്‍. എല്‍. കൊടുത്തിട്ടുണ്ടു് എന്നതു ശരിയാണു്. എങ്കിലും ലേഖനത്തിന്റെ തലക്കെട്ടിലോ മുകളിലോ “ഈ ലേഖനം ബ്ലോഗ്‌പോസ്റ്റായി വായിക്കാന്‍ http://malayalam.usvishakh.net/blog/archives/198 എന്ന പേജ് സന്ദര്‍ശിക്കുക” എന്നോ മറ്റോ ചേര്‍ക്കാമായിരുന്നു.

ചുരുക്കം പറഞ്ഞാല്‍, ഒരു ബ്ലോഗ്‌പോസ്റ്റ് അച്ചടിക്കുമ്പോള്‍ അതിലെ ലിങ്കുകളെ പൂര്‍ണ്ണമായി അവഗണിക്കരുതു്. പോസ്റ്റിന്റെ ഒരു പ്രിന്റൌട്ട് എടുത്താല്‍ ഇതിലും ഭേദമാണു്. കാരണം, ലിങ്കുകള്‍ അടിവരയിട്ടോ മറ്റൊരു നിറത്തിലോ വേര്‍തിരിച്ചു കാണിക്കുന്നതുകൊണ്ടു് കുറഞ്ഞപക്ഷം അതൊരു റെഫറന്‍സാണെന്നു വായനക്കാരനു മനസ്സിലാവും, അതു വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ.


ലിങ്കുകള്‍ കാട്ടാന്‍ കഴിയാത്തതു് അച്ചടിയുടെ പരിമിതിയാണെന്നു പറയാം. എങ്കിലും വേര്‍തിരിച്ചു കാണിക്കേണ്ട ഖണ്ഡങ്ങളെ വേര്‍തിരിക്കാഞ്ഞതു് അശ്രദ്ധയാണെന്നേ പറയാന്‍ കഴിയൂ.

പോസ്റ്റില്‍ എട്ടു ഖണ്ഡങ്ങളുണ്ടു്. ഓരോ ഖണ്ഡത്തിലും സ്രഷ്ടാവിന്റെ കാര്യത്തില്‍ തെറ്റുപറ്റിയ ഓരോ സിദ്ധാന്തത്തെപ്പറ്റിയും അതിനോടു ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നു. ഓരോ ഖണ്ഡത്തിലും വാക്യങ്ങളുടെ ഒഴുക്കനുസരിച്ചു് ഒന്നിലധികം ഖണ്ഡികകളുണ്ടാവാം. ഖണ്ഡങ്ങളെ വേര്‍തിരിച്ചു കാണിക്കാന്‍ അവയ്ക്കിടയില്‍ ഒരു വര വരയ്ക്കുക എന്ന രീതിയാണു് ഞാന്‍ ഉപയോഗിച്ചതു്. ഇതു് അച്ചടിയില്‍ അഭംഗിയാണു്. എങ്കിലും, ഒരു ഖണ്ഡത്തിന്റെ തുടക്കം അതിലെ ആദ്യാക്ഷരം കട്ടിയുള്ള വലിയ അക്ഷരത്തില്‍ കൊടുത്തു സൂചിപ്പിക്കാമായിരുന്നു. അച്ചടിലേഖനത്തില്‍ ഇതിലെ എല്ലാ ഖണ്ഡികകളും തുല്യപ്രാധാന്യത്തോടെ ചിതറിക്കിടക്കുന്നു. ഒരു ഖണ്ഡത്തില്‍ നിന്നു മറ്റോന്നിലേയ്ക്കുള്ള മാറ്റം വ്യക്തമല്ലാത്തതിനാല്‍ ആരോ എഴുതിക്കൊടുത്ത പ്രസംഗം സ്കൂള്‍ക്കുട്ടി കാണാതെ പഠിച്ചു പറയുന്നതുപോലെ ആയിപ്പോയി ലേഖനം.


എന്റെ ഈ ലേഖനം പൊതുവേ ഒരു അച്ചടിലേഖനത്തോടു വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടു് മറ്റു കുഴപ്പങ്ങള്‍ കാര്യമായി ഇല്ല. പക്ഷേ, ഭൂരിഭാഗം ബ്ലോഗ്‌പോസ്റ്റുകളും ഉള്ളടക്കം മാത്രം അച്ചടിച്ചാല്‍ പാരായണയോഗ്യമാവണമെന്നില്ല. അവയില്‍ പരാമര്‍ശിച്ചിട്ടുള്ളതും ബ്ലോഗുകളില്‍ മാത്രം ഉപയോഗിക്കുന്നതുമായ പ്രയോഗങ്ങള്‍ക്കു് ഒരു ചെറിയ വിശദീകരണമെങ്കിലും ആവശ്യമാണു്.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ബ്ലോഗ്‌പോസ്റ്റ് മാറ്റിയെഴുതണം എന്നതിനോടു യോജിക്കാ‍ന്‍ കഴിയില്ല. അപ്പോള്‍ അതു ബ്ലോഗ് കൃതിയാവില്ല. ബ്ലോഗ് കൃതിയെ അതായിത്തന്നെ വായനക്കാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണു വേണ്ടതു്.

കമന്റുകളും ചേര്‍ക്കണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടുകണ്ടു. അതിനോടും എനിക്കു യോജിപ്പില്ല. പ്രസക്തമായ കമന്റുകളുണ്ടെങ്കില്‍ അവയെ പോസ്റ്റെഴുതിയ ആള്‍ തന്നെ പോസ്റ്റില്‍ ചേര്‍ക്കുകയാവും ഉചിതം.


അവസാനമായി, പോസ്റ്റെഴുതിയ ആളിന്റെ പേരു കൂടി പ്രസിദ്ധീകരിക്കേണ്ടതു് ആവശ്യമാണു്. എതിരന്‍ കതിരവന്‍, വെള്ളെഴുത്തു് എന്നിവര്‍ക്കു് കര്‍ത്താവിന്റെ പേരും ബ്ലോഗിന്റെ പേരും ഒന്നു തന്നെയായതിനാല്‍ പ്രശ്നമില്ലായിരുന്നു. (വിശാലന്റെ പേരു പ്രസിദ്ധീകരിച്ചോ എന്നറിയില്ല.) പക്ഷേ, ബാക്കിയുള്ളവര്‍ക്കു് ബ്ലോഗിന്റെ പേരിനോടൊപ്പം എഴുതിയ ആളിന്റെ പേരു കൂടി കൊടുക്കണം. അനോണിപ്പേരിലാണു് എഴുതുന്നതെങ്കില്‍ ആ പേരു മതി.


മാതൃഭൂമി അധികൃതരെ ഈ വിവരങ്ങള്‍ ഞാന്‍ അറിയിക്കുന്നുണ്ടു്. ഭാവിയില്‍ ബ്ലോഗന ന്യൂനതകള്‍ ഒഴിവാക്കി ബ്ലോഗുകളെ കമ്പ്യൂട്ടറുമായി ബന്ധമില്ലാത്തവര്‍ക്കു നന്നായി പരിചയപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.

ബ്ലോഗ്‌സൃഷ്ടികളില്‍ കാമ്പുള്ളവ ഉണ്ടെന്നു് മനസ്സിലാക്കിയ മാതൃഭൂമിയുടെ ശ്രമം അഭിനന്ദനാര്‍ഹമാണു്. ഒരു കാലത്തു് അച്ചടിമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റിലെ തന്നെ പല വല്യേട്ടന്മാരും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടു നടന്നിരുന്നതു് ബ്ലോഗിലാകെ അശ്ലീലം പറയുന്ന ബാബുക്കുട്ടന്മാരും ആത്മരതിയില്‍ അഭിരമിക്കുന്ന അലവലാതികളും മാത്രമാണു് എന്നായിരുന്നു. (ഇങ്ങനെ എഴുതിയ പലരും പിന്നീടു ബ്ലോഗില്‍ത്തന്നെ ചേക്കേറി എന്നതു മറ്റൊരു കാര്യം.) ആ സ്ഥിതിയ്ക്കു് വ്യത്യാസം വന്നുതുടങ്ങി എന്നതു് നല്ല കാര്യം.

ബ്ലോഗനയിലൂടെ മലയാളബ്ലോഗുകളിലെ നല്ല കൃതികൾ കൂടുതൽ ആളുകളിൽ എത്തട്ടേ എന്നു് ആഗ്രഹിക്കുന്നു.

സാഹിത്യം
ബ്ലോഗ്

Comments (16)

Permalink

സാറാ ജോസഫിന്റെ നിഘണ്ടുക്കള്‍

നിഘണ്ടുക്കള്‍ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി എന്നീ മനോഹരനോവലുകള്‍ എഴുതിയ സാറാ ജോസഫിന്റെ ഈ സീരീസിലെ അടുത്ത നോവലാണു് ഒതപ്പു്. പുസ്തകം വാങ്ങിയെങ്കിലും മുമ്പുള്ള രണ്ടു പുസ്തകങ്ങളും വായിച്ചുതീരാത്തതിനാല്‍ വായിച്ചു തുടങ്ങിയില്ല. എങ്കിലും അതിന്റെ ആമുഖം വായിച്ചു. സെന്‍ ചിന്തകര്‍, ഖലീല്‍ ജിബ്രാന്‍, രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ആശയങ്ങള്‍ ഈ പുസ്തകത്തിലുണ്ടത്രേ. വൈകാതെ വായിക്കണം.

ആമുഖത്തിലെ ഈ വാക്യങ്ങള്‍ അല്പം ചിന്തിപ്പിച്ചു.

‘ഒതപ്പു്’ എന്ന വാക്കിനു നിഘണ്ടുവില്‍ അര്‍ത്ഥം പറഞ്ഞുകാണുന്നില്ല. മറ്റൊരാളിനു് ഒതപ്പു് ഉണ്ടാക്കരുതു് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം തെറ്റു ചെയ്യാനുള്ള പ്രേരണ അഥവാ പ്രലോഭനം ഉണ്ടാക്കരുതു് എന്നാണെന്നു പറയാം. തത്തുല്യമായി ഒരൊറ്റവാക്കു പറയാന്‍ കഴിയുന്നില്ല. ഇംഗ്ലീഷില്‍ scandal എന്ന വാക്കു് ഏകദേശം ഉപയോഗിക്കാം എന്നു തോന്നുന്നു.

ഉരല്‍, ഉലക്ക, ഉറപ്പു്, കുട്ട തുടങ്ങിയവ ഗ്രാമ്യഭാഷയില്‍ ഒരല്‍, ഒലക്ക, ഒറപ്പു്, കൊട്ട എന്നിങ്ങനെ മാറുന്നതുപോലെ ഉതപ്പു് എന്ന വാക്കു മാറിയതാണു് ഒതപ്പു് എന്നു ചിന്തിച്ചാല്‍ നിഘണ്ടുവില്‍ അതു കണ്ടുകിട്ടിയേനേ. ശബ്ദതാരാവലിയില്‍ ഇങ്ങനെ കാണുന്നു:

ഉതപ്പു് - ഇടര്‍ച്ച, എതിര്‍പ്പു്, ചവിട്ടു്, തൊഴി.

വാക്കുണ്ടെങ്കിലും, ഇതൊന്നും സാറാ ജോസഫ് പറഞ്ഞ അര്‍ത്ഥമല്ലല്ലോ. എനിക്കു വീണ്ടും ചിന്താക്കുഴപ്പമായി.

സിബുവാണു് ഈ സംശയത്തിനു സമാധാനമുണ്ടാക്കിയതു്. ബൈബിള്‍ ഭാഷയില്‍ ഇടര്‍ച്ച എന്നു പറഞ്ഞാല്‍ മനസ്സിന്റെ ഇടര്‍ച്ച, പ്രലോഭനം എന്നൊക്കെയാണത്രേ അര്‍ത്ഥം. ഇടര്‍ച്ചയ്ക്കു് ആ അര്‍ത്ഥമാണു് എങ്കില്‍ ഉതപ്പിനും ആ അര്‍ത്ഥം അങ്ങനെ വന്നതായിരിക്കും.

അപ്പോള്‍ എല്ലാം ശരിയായി. ഒന്നൊഴികെ.

ഇതിനോടു് ഏറ്റവും അടുത്തുനില്‍ക്കുന്ന ഇംഗ്ലീഷ് വാക്കു് scandal എന്നാണെന്നു ഗ്രന്ഥകര്‍ത്രി പറയുന്നു. ആ വാക്കിനു് അപവാദം, അപകീര്‍ത്തി, ദൂഷണം എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഞാന്‍ പരിശോധിച്ച എല്ലാ ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കളിലും ആ അര്‍ത്ഥമാണു കാണുന്നതു്. അതു് ഒതപ്പിനു് ഏകദേശമെങ്കിലും തത്തുല്യമായ പദമാകുന്നതെങ്ങനെ?

സാറാ ജോസഫിന്റെ കയ്യില്‍ ഏതൊക്കെ നിഘണ്ടുക്കളാവും ഉണ്ടാവുക?

(ചിത്രം വരച്ചതു്: സിബു)

സാഹിത്യം
ചോദ്യം
ചുഴിഞ്ഞുനോക്കല്‍

Comments (6)

Permalink

ലന്തന്‍ ബത്തേരിയിലെ കണക്കും എഴുത്തുകാരന്റെ സ്വാതന്ത്ര്യവും

(മുന്നറിയിപ്പു്: ശ്രീ എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍” എന്ന നോവലിലെ ക്ലൈമാക്സുള്‍പ്പെടെയുള്ള ചില കഥാതന്തുക്കള്‍ ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ടു്. ആ പുസ്തകം ഇതു വരെ വായിച്ചിട്ടില്ലാത്ത, ഇനി വായിക്കാന്‍ ആഗ്രഹിക്കുന്ന, ക്ലൈമാക്സ് പൊളിഞ്ഞ പുസ്തകം വായിച്ചാല്‍ ഹൃദയസ്തംഭനം ഉണ്ടാകുന്ന, ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കില്‍ വായന ഇവിടെ നിര്‍ത്തുക.)

ബ്ലോഗുകളൊഴികെ മലയാളം എന്തെങ്കിലും വായിക്കുന്നതു വളരെ ചുരുക്കമാണു്. ആനുകാലികപ്രസിദ്ധീകരണങ്ങളൊന്നും വരുത്തുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളാകട്ടേ, പല തവണ വായിച്ചിട്ടുള്ളവയുമാണു്. വല്ലപ്പോഴും ഏതെങ്കിലും സുഹൃത്തിന്റെ കയ്യില്‍ നിന്നു കടം വാങ്ങി വായിക്കുന്ന പുസ്തകങ്ങള്‍ മാത്രമേ ഉള്ളൂ. അതും നൂറു പേജു വായിക്കാന്‍ ഞാന്‍ നാലഞ്ചു മാസമെടുക്കും.

ഈയിടെ സിബുവിന്റെ കയ്യില്‍ നിന്നു് എന്‍. എസ്. മാധവന്റെ “ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍” കിട്ടി. വളരെയധികം കേട്ടിട്ടുള്ള പുസ്തകമാണു്. വളരെ ഇഷ്ടപ്പെടുകയും ചെയ്തു. ഇതു തിരിച്ചു കൊടുത്തിട്ടു് സാറാ ജോസഫിന്റെ “ആലാഹയുടെ പെണ്മക്കള്‍”, മുകുന്ദന്റെ “ദൈവത്തിന്റെ വികൃതികള്‍” എന്നിവയില്‍ ഏതാണു് ആദ്യം കടം വാങ്ങേണ്ടതു് എന്നു് ഇതു വരെ തീരുമാനിച്ചില്ല.

വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍, മനോഹരമായ ആഖ്യാനരീതി, പ്രത്യേകതകള്‍ നിറഞ്ഞ സംസാരഭാഷ, ലന്തന്‍ ബത്തേരിയിലെയും ചുറ്റുമുള്ള ലോകത്തിലെയും സംഭവങ്ങള്‍ കഥാനായികയായ ജെസീക്കയുടെ ജീവിതമായി കൊരുത്തു കൊണ്ടു പോകുന്നതിന്റെ വൈദഗ്ദ്ധ്യം മുതലായവ കൊണ്ടു് ഈയടുത്ത കാലത്തു വായിച്ച നോവലുകളില്‍ ഏറ്റവും പ്രിയപ്പെട്ടതായി ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകള്‍.

ലന്തന്‍ ബത്തേരിയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചതു് അതിലെ ചരിത്രാഖ്യാനത്തിന്റെ ചാരുതയാണു്. അമ്പതുകളുടെ മദ്ധ്യം മുതല്‍ അറുപതുകളുടെ മദ്ധ്യം വരെയുള്ള പതിറ്റാണ്ടിലെ കേരള-ഭാരത-ലോക ചരിത്രം (കമ്യൂണിസത്തിന്റെ മുന്നേറ്റം, ഇ. എം. എസ്. മന്ത്രിസഭ, വിമോചനസമരം, ചൈനായുദ്ധം, നെഹ്രുവിന്റെ മരണം, കെന്നഡിയുടെ വധം, ജീവിതനൌക, ചെമ്മീന്‍, ഭാര്യ, കണ്ടം ബെച്ച കോട്ടു് തുടങ്ങിയ പല മലയാളസിനിമകളും ഇറങ്ങിയതു് തുടങ്ങി വളരെയധികം സംഭവങ്ങള്‍) ലന്തന്‍ ബത്തേരിയിലെ മനുഷ്യരുടെ കണ്ണുകളില്‍ കൂടി വിവരിക്കുന്നതു് ഒരു വശം; വിദേശികളുടെ അധിനിവേശത്തെപ്പറ്റി പല കഥാപാത്രങ്ങളുടെയും വാക്കുകളിലൂടെ വിശകലനം ചെയ്യുന്നതു മറ്റൊരു വശം. ലന്തന്‍ ബത്തേരിക്കാരുടെ സംസ്കാരത്തിന്റെ ഭാഗമായ ചവിട്ടുനാടകം നോവല്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിനിടയിലും, തടിയിലെ വാര്‍ഷികവലയങ്ങളെപ്പറ്റി മത്തേവുശാരി ജെസിക്കയ്ക്കു പറഞ്ഞു കൊടുക്കുമ്പോഴും ഇടയില്‍ പരാമര്‍ശിക്കുന്ന ഗാന്ധിവധം, സൈഗാള്‍ തുടങ്ങിയ ഹിന്ദി ഗായകരെപ്പറ്റിയുള്ള പരാമര്‍ശം തുടങ്ങി പറഞ്ഞുകേട്ടു മാത്രമുള്ള പല സംഭവങ്ങളും മനോഹരമായി കഥയില്‍ കടന്നു വരുന്നുണ്ടു്.


ലന്തന്‍ ബത്തേരിയയില്‍ പതിനാറു കൊല്ലക്കാലം ഫെര്‍മയുടെ (ഫെര്‍മാറ്റ് എന്നാണു പുസ്തകത്തില്‍. ശരിയായ ഉച്ചാരണം ഫെര്‍മ എന്നായതു കൊണ്ടു് ഞാന്‍ അതുപയോഗിക്കുന്നു.) അവസാനത്തെ തിയറം തെറ്റാണെന്നു തെളിയിക്കാന്‍ രാപകല്‍ പരിശ്രമിച്ച പുഷ്പാംഗദന്‍ എന്ന കണക്കുസാറിനെപ്പറ്റി പറയുന്നുണ്ടു്. ഫെര്‍മയുടെ അവസാനത്തെ തിയറം ലോകചരിത്രത്തിലെ ഒരു പ്രധാനസംഭവമാണു്. അതു ശരിയാണെന്നോ തെറ്റാണെന്നോ തെളിയിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച അനേകം ഗണിതജ്ഞര്‍ ഉണ്ടായിട്ടുണ്ടു് - പ്രസിദ്ധരും അപ്രസിദ്ധരും. അവരുടെ പ്രതിനിധിയായി നോവലില്‍ പ്രത്യക്ഷപ്പെടുന്ന പുഷ്പാംഗദന്‍ മിഴിവുള്ള കഥാപാത്രമാണു്. പക്ഷേ, ഫെര്‍മയുടെ അവസാനത്തെ തിയറത്തെപ്പറ്റി നോവലിസ്റ്റ് പറയുന്ന കാര്യങ്ങളൊക്കെ പരമാബദ്ധവും.

ഇതിനെപ്പറ്റി പെരിങ്ങോടന്‍ രണ്ടു കൊല്ലം മുമ്പു് ഫെര്‍മായുടെ അവസാനത്തെ തിയൊറം എന്നൊരു പോസ്റ്റ് എഴുതിയിരുന്നു. മാതൃഭൂമിയില്‍ വന്ന ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിലാണു് അദ്ദേഹം അതെഴുതിയതു്. മാതൃഭൂമിയിലെ ലേഖനം ഞാന്‍ വായിച്ചിട്ടില്ല. പെരിങ്ങോടന്റെ (അതു മാതൃഭൂമി ലേഖനത്തിലേതാവാം) നിരീക്ഷണത്തിലും ചില തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടു് എന്നാണു് എനിക്കു തോന്നുന്നതു്.



കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: എന്‍. എസ്. മാധവന്‍ നോവലില്‍ ഫെര്‍മയുടെ അന്ത്യസിദ്ധാന്തത്തെപ്പറ്റി പറഞ്ഞിരിക്കുന്നതു പൊട്ടത്തെറ്റാണു്. അതില്‍ വിശദീകരിച്ചിരിക്കുന്നതു് ആ സിദ്ധാന്തമല്ല. അതു് ആരുടെയും സിദ്ധാന്തവുമല്ല-ഒരു സ്കൂള്‍കുട്ടിക്കും പത്തു മിനിട്ടു കൊണ്ടു തെളിയിക്കാവുന്ന ഒരു പൊട്ടനിയമം മാത്രമാണു്.
ഭാഷാദ്ധ്യാപകനായ രാഘവന്‍ മാഷിന്റെ വാക്കുകളിലൂടെയാണു് (പേജ് 117) ഫെര്‍മയുടെ അന്ത്യസിദ്ധാന്തത്തെപ്പറ്റി വായനക്കാരന്‍ അറിയുന്നതു്:

ഫെര്‍മാറ്റിന്റെ അവസാനത്തെ തിയൊറം എന്നു പറയും. രണ്ടു പ്രൈം നമ്പറുകളുടെ വര്‍ഗ്ഗങ്ങള്‍ കൂട്ടിയാല്‍ മൂന്നാമതൊരു പ്രൈം നമ്പര്‍ കിട്ടില്ലാ എന്നു ഫെര്‍മാറ്റ്. ഇതു തെറ്റാണെന്നു തെളിയിക്കാനാ ഈക്കണ്ട പാടെല്ലാം.

പെരിങ്ങോടന്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ഇതു തെറ്റാണു്. xn + yn = zn എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളും n രണ്ടില്‍ കൂടിയ ഒരു പൂര്‍ണ്ണസംഖ്യയുമായാല്‍ നിര്‍ദ്ധാരണം ഇല്ല എന്നതാണു് ഫെര്‍മയുടെ അന്ത്യസിദ്ധാന്തം. (ഉദാഹരണത്തിനു്, x3 + y3 = z3 എന്ന സമവാക്യത്തിനു് x, y, z എന്നിവ പൂജ്യമല്ലാത്ത പൂര്‍ണ്ണസംഖ്യകളായാല്‍ നിര്‍ദ്ധാരണം ഇല്ല. x2 + y2 = z2-നു് ഉണ്ടു താനും. ഉദാഹരണമായി, 32 + 42 = 52.)

പക്ഷേ, പെരിങ്ങോടന്‍ പറയുന്നതു പോലെ, ഇതു ക്രിസ്തുമസ് തിയറവും അല്ല. ക്രിസ്തുമസ് തിയറം (വിശദവിവരങ്ങള്‍ക്കു് വിക്കിപീഡിയയില്‍ ഇവിടെ നോക്കുക.) എന്താണെന്നു ചുരുക്കി താഴെ ചേര്‍ക്കുന്നു.

രണ്ടിനേക്കാള്‍ വലിയ അഭാജ്യസംഖ്യകളെല്ലാം ഒറ്റ സംഖ്യകളാണല്ലോ. അതിനാല്‍ അവയെ 4 കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം ഒന്നോ മൂന്നോ ആയിരിക്കും. ഇവയില്‍ ശിഷ്ടം ഒന്നു് ആയ അഭാജ്യസംഖ്യകള്‍ക്കു് (5, 13, 17,… തുടങ്ങിയവ) മറ്റേ വിഭാഗത്തില്‍ പെടുന്ന അഭാജ്യസംഖ്യകള്‍ക്കു് (3, 7, 11,… തുടങ്ങിയവ) ഇല്ലാത്ത ഒരു പ്രത്യേകതയുണ്ടു്. അവയെ x2 + y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റും എന്നതാണു് അതു്. മാത്രമല്ല, ഒരു രീതിയില്‍ മാത്രമേ അങ്ങനെ എഴുതാന്‍ പറ്റൂ. ഉദാഹരണമായി

എന്നിങ്ങനെ.

നാലു കൊണ്ടു ഹരിച്ചാല്‍ 3 ശിഷ്ടം വരുന്ന അഭാജ്യസംഖ്യകളെ (3, 7, 11,… തുടങ്ങിയവ) ഇങ്ങനെ എഴുതാന്‍ നോക്കൂ. പറ്റില്ലെന്നു കാണാം. അതേ സമയം, മറ്റേ വിഭാഗത്തില്‍ പെടുന്ന സംഖ്യകളെ, എത്ര വലുതായാലും, ഒരു രീതിയില്‍ മാത്രമേ ഇങ്ങനെ എഴുതാന്‍ കഴിയൂ എന്നും കാണാം. ഇതാണു് ഫെര്‍മയുടെ ക്രിസ്തുമസ് തിയറം.

വിക്കിപീഡിയയിലെ നിര്‍വ്വചനം താഴെച്ചേര്‍ക്കുന്നു.

an odd prime p is expressible as with x and y integers, if and only if .

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍,

A prime number p, other than 2, is expressible as with x and y integers, if and only if .

ഈ സിദ്ധാന്തം ഫെര്‍മ പറഞ്ഞുവെച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. തെളിയിച്ചതു് ഓയ്‌ലറും (Leonhard Euler) ഗാസ്സും (Carl Friedrich Gauss)ചേര്‍ന്നു് ആണു്.

ഇവര്‍ രണ്ടുപേരും കൂടി ഒന്നിച്ചിരുന്നു് എഴുതിയെന്നല്ല. 1783-ല്‍ ഓയ്‌ലര്‍ മരിക്കുമ്പോള്‍ ഗാസ്സിനു് ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രധാന സിദ്ധാന്തം ഓയ്‌ലര്‍ തെളിയിച്ചു. അതു് ഒരു വിധത്തില്‍ മാത്രമേ പറ്റൂ എന്നു ഗാസ്സും.

മുകളില്‍ പറഞ്ഞ സിദ്ധാന്തം എന്നെ വളരെയധികം ആകര്‍ഷിച്ച ഒന്നാണു്. 1990-കളില്‍ ജീവിതത്തില്‍ ഇഷ്ടം പോലെ സമയമുണ്ടായിരുന്ന കാലത്തു്, ലോകത്തു് ബ്ലോഗിംഗും എനിക്കു സ്വന്തമായി കമ്പ്യൂട്ടറും ഉണ്ടാകുന്നതിനു മുമ്പു്, നമ്പര്‍ തിയറിയുടെ ധാരാളം പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അപ്പോഴാണു് ഈ സിദ്ധാന്തത്തിനു സദൃശമായി മറ്റു വല്ലതും ഉണ്ടോ എന്നു ചിന്തിച്ചതു്. അങ്ങനെയാണു് x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന അഭാജ്യസംഖ്യകളെയെല്ലാം ആറു കൊണ്ടു ഹരിച്ചാല്‍ ശിഷ്ടം 1 കിട്ടുമെന്നും, മറിച്ചു് ആറു കൊണ്ടു ഹരിച്ചാല്‍ 1 ശിഷ്ടം കിട്ടുന്ന എല്ലാ അഭാജ്യസംഖ്യകളെയും x2+xy+y2 എന്ന രീതിയില്‍ എഴുതാന്‍ കഴിയും എന്നും, അങ്ങനെ ഒരു രീതിയില്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നും കണ്ടുപിടിച്ചതു്.

ഇതിനെ ഇങ്ങനെ എഴുതാം. മുകളില്‍ കൊടുത്ത സിദ്ധാന്തവുമായുള്ള സാദൃശ്യം ശ്രദ്ധിക്കുക.

A prime number p, other than 3, is expressible as with x and y integers, if and only if .

കണ്ടുപിടിച്ചതു് നിരീക്ഷണം വഴിയാണു്. പിന്നീടു് ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതി അതിനു താങ്ങാന്‍ കഴിയുന്ന സംഖ്യ വരെയുള്ള എല്ലാ സംഖ്യകള്‍ക്കും ഇതു ശരിയാണെന്നു കണ്ടുപിടിച്ചു. ഇതു മാത്രമല്ല, x2+y2 എന്ന രീതിയില്‍ എഴുതാന്‍ പറ്റുന്ന സംഖ്യകള്‍ക്കുള്ള മറ്റു് എട്ടു പ്രത്യേകതകള്‍ക്കു സമാനമായ പ്രത്യേകതകള്‍ x2+xy+y2 എന്ന രീതിയില്‍ എഴുതാവുന്ന സംഖ്യകള്‍ക്കും ഉണ്ടെന്നു കണ്ടുപിടിച്ചു. (ഈ ഒന്‍പതു പ്രത്യേകതകള്‍ ഈ പേപ്പറില്‍ പത്താം പേജില്‍ ഉണ്ടു്.)

നിരീക്ഷണം പോരല്ലോ. സിദ്ധാന്തങ്ങള്‍ക്കു തെളിവുകളും ആവശ്യമാണു്. 1993-ല്‍ ആരംഭിച്ച ആ പണി പൂര്‍ത്തിയായതു് 2004-ല്‍ ആണു്. പതിനൊന്നു കൊല്ലക്കാലം ഇടയില്‍ കിട്ടുന്ന സമയത്തൊക്കെ ഈ സിദ്ധാന്തങ്ങള്‍ തെളിയിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ അമേരിക്കയില്‍ മൂന്നു തവണ പോയി വരികയും പിന്നീടു് അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയും കല്യാണം കഴിക്കുകയും ഒരു മകന്‍ ഉണ്ടാവുകയും ഒക്കെ ചെയ്തു. എങ്കിലും ഇതിനിടെ വല്ലപ്പോഴും ഉണ്ടിരുന്ന നായര്‍ക്കു വിളി വരുന്നതു പോലെ ഈ സിദ്ധാന്തവുമായി കുത്തിയിരിക്കുകയും ചെയ്തിരുന്നു. ഞാന്‍ ഈ സിദ്ധാന്തവുമായി ഇരിക്കുന്നതു കണ്ടവരൊക്കെ, എന്റെ ഭാര്യ ഉള്‍പ്പെടെ, പുഷ്പാംഗദന്‍ മാഷ് ഫെര്‍മയുടെ അവസാനത്തെ സിദ്ധാന്തവുമായി മല്‍പ്പിടിത്തം നടത്തുന്നതു കണ്ടു നിന്ന ലന്തന്‍ ബത്തേരിക്കാരെപ്പോലെ, അന്തം വിടുകയും എന്റെ തലയ്ക്കു് ഇടയ്ക്കിടെ സ്ഥിരത നഷ്ടപ്പെടുന്നുണ്ടോ എന്നു് ആശങ്കിക്കുകയും ചെയ്തു.

2004 ജൂണ്‍ ആയപ്പോഴേയ്ക്കും മിക്കവാറും എല്ലാ സിദ്ധാന്തങ്ങള്‍ക്കും തെളിവുകള്‍ കിട്ടി. ഇക്കാലത്തു് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ നാപ്കിനില്‍ വരെ തെളിവുകള്‍ എഴുതിയിട്ടുണ്ടു്. ഫലം കിട്ടുമെന്നു് ഏതാണ്ടു് ഉറപ്പായിക്കഴിഞ്ഞപ്പോള്‍ പിന്നെ വീട്ടിലിരിക്കുന്ന സമയത്തും വഴിയിലൂടെ നടക്കുന്ന സമയത്തും ഇതു തന്നെയായിരുന്നു ചിന്ത. ഒന്നു രണ്ടു മാസമെടുത്തു അതൊന്നു വൃത്തിയായി എഴുതി ഒരു പ്രബന്ധത്തിന്റെ രൂപത്തിലാക്കാന്‍‌. അതു് കോര്‍ണല്‍ യൂണിവേഴ്സിറ്റിയുടെ arXiv എന്ന സ്ഥലത്തു പ്രസിദ്ധീകരിച്ചു. (ഇതു് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരണത്തിനു മുമ്പു് താത്കാലികമായി സൂക്ഷിക്കാനുള്ള സ്ഥലമാണു്. ഇപ്പോള്‍ ഇതു് സ്ഥിരമായി സ്വതന്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സ്ഥലം ആയിട്ടുണ്ടു്. ധാരാളം ആളുകള്‍ ജേണലുകള്‍ക്കു് അയച്ചുകൊടുക്കാതെ arXiv-ല്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടു്.)

ഇതാണു് ആ പേപ്പറിലേക്കുള്ള ലിങ്ക്. അതിന്റെ PDF രൂപം ഇവിടെ കാണാം. ഈ പേപ്പറില്‍ ഗുരുതരമായ ഒരു തെറ്റു് (എടുത്തെഴുതിയപ്പോള്‍ സംഭവിച്ചതു്) ഉണ്ടു്. ഗണിതജ്ഞര്‍ക്കാര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?

പക്ഷേ, ഈ അദ്ധ്വാനം ഒരു ആന്റിക്ലൈമാക്സിലാണു് എത്തിയതു്. ഈ പേപ്പര്‍ വായിച്ച പല ഗണിതജ്ഞരും അതിനെ വിമര്‍ശിച്ചു് എനിക്കു് എഴുതി. ഇങ്ങനെ ഒരു പേപ്പറിന്റെ ആവശ്യമെന്താണെന്നാണു പലരും ചോദിച്ചതു്. ഇരുനൂറു കൊല്ലം മുമ്പായിരുന്നെങ്കില്‍ ഇതിനു വിലയുണ്ടാവുമായിരുന്നു. ഇപ്പോള്‍ അറിയാവുന്ന തിയറി ഉപയോഗിച്ചു് ഈ സിദ്ധാന്തങ്ങള്‍ ഉണ്ടാക്കാനും തെളിയിക്കാനും വളരെ എളുപ്പമാണത്രേ! അതിലൊരാള്‍ Primes of the form x2 + ny2 എന്ന പുസ്തകം വായിക്കാന്‍ പറഞ്ഞു. ഒടുക്കത്തെ വില കൊടുത്തു് അതു വാങ്ങി വായിച്ചപ്പോഴാണു് നമ്പര്‍ തിയറി വളരെയധികം മുന്നോട്ടു പോയെന്നും സംഖ്യകളുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത പല സങ്കീര്‍ണ്ണഗണിതശാഖകളുപയോഗിച്ചു് നമ്പര്‍ തിയറിയിലെ പലതും തെളിയിക്കാന്‍ പറ്റുമെന്നും മനസ്സിലായതു്.

എന്തുകൊണ്ടാണെന്നറിയില്ല, പതിനൊന്നു കൊല്ലത്തെ അദ്ധ്വാനം (പുഷ്പാംഗദനെപ്പോലെ അവിരാമമായ അദ്ധ്വാനമായിരുന്നില്ല. വല്ലപ്പോഴും മാത്രം. എങ്കിലും ഇതിനു വേണ്ടി ഇക്കാലത്തിനിടയ്ക്കു് ഏതാനും മാസങ്ങള്‍ ചെലവഴിച്ചിട്ടുണ്ടാവും.) വെറുതെയായി എന്ന അറിവു് ഒരുതരം നിര്‍വികാരതയാണു് ഉണ്ടാക്കിയതു്. ഏതായാലും ഇതല്ലാതെ എനിക്കു് ഒരു ജീവിതമുണ്ടായിരുന്നതു കൊണ്ടും, ജെസീക്കയെപ്പോലെ ആരും പ്രശ്നമുണ്ടാക്കാന്‍ വരാഞ്ഞതു കൊണ്ടും പുഷ്പാംഗദനെപ്പോലെ എനിക്കു് ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. ഭാഗ്യം!

മറ്റു കാര്യങ്ങള്‍ക്കിടയില്‍ താത്പര്യം കൊണ്ടു മാത്രം അമേച്വേഴ്സിനു ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ഗവേഷണം എന്നു് അന്നു മനസ്സിലായി. ഈ പേപ്പര്‍ “Some elementary proofs of …” എന്നോ മറ്റോ ഒരു ശീര്‍ഷകവുമായി മാറ്റിയെഴുതാന്‍ വിചാരിച്ചിട്ടു് ഇതു വരെ നടന്നില്ല. അതെങ്ങനെയാ, അതിനു ശേഷം നാലഞ്ചു മാസങ്ങള്‍ക്കു ശേഷം ഞാന്‍ ബ്ലോഗിംഗ് എന്ന സാധനം തുടങ്ങി. പിന്നെ എവിടെ സമയം കിട്ടാന്‍?


ഇനി, രാഘവന്‍ മാഷ് പറഞ്ഞ സിദ്ധാന്തം എന്താണെന്നു നോക്കാം.

രണ്ടു് അഭാജ്യസംഖ്യകളുടെ വര്‍ഗ്ഗത്തിന്റെ തുക ഒരു അഭാജ്യസംഖ്യ ആവില്ല എന്നാണല്ലോ ആ സിദ്ധാന്തം. രണ്ടിനെ ഒഴിവാക്കണം എന്നും അതിനു ശേഷം പറയുന്നുണ്ടു്. അതു കൊണ്ടു് അഭാജ്യസംഖ്യകള്‍ രണ്ടും ഒറ്റസംഖ്യകളായിരിക്കും. അവയുടെ വര്‍ഗ്ഗങ്ങളും. അവയുടെ തുക ഒരു ഇരട്ടസംഖ്യയായിരിക്കും. അതൊരിക്കലും അഭാജ്യസംഖ്യയാവില്ല. (കാരണം, അതു് രണ്ടിന്റെ ഗുണിതമാണു്.) ഇതു തെളിയിക്കാന്‍ പതിനാറു കൊല്ലം പോയിട്ടു പതിനാറു നിമിഷം പോലും വേണ്ട.

ഇനി, രണ്ടിനെ കണക്കാക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കാനും ഒരു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിവരം മതി. അപവാദങ്ങള്‍ ആദ്യത്തിലുള്ള സംഖ്യകളില്‍ തന്നെയുണ്ടു്. 22+32 = 13, 22+52 = 29, 22+72 = 53 ഇവയൊക്കെ അഭാജ്യസംഖ്യകള്‍ തന്നെ.

ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയൊരു പൊട്ടസിദ്ധാന്തത്തിനു മുകളില്‍ പതിനാറു കൊല്ലം കുത്തിയിരിക്കുമോ? എനിക്കു തോന്നുന്നില്ല.



കണക്കു താത്പര്യമില്ലാത്തവര്‍ ദയവായി വലത്തുവശത്തുള്ള ഭാഗം വിട്ടുകളഞ്ഞു താഴേയ്ക്കു വായിക്കുക. ചുരുക്കം ഇത്രമാത്രം: അതുപോലെ തന്നെ, പുസ്തകത്തില്‍ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെപ്പറ്റിയും സംഗീതത്തിലെ സ്വരങ്ങളുടെ ആവൃത്തിയെപ്പറ്റിയും പറഞ്ഞിരിക്കുന്നതും തെറ്റാണു്.

ഫെര്‍മയുടെ തിയറത്തില്‍ മാത്രമല്ല പുഷ്പാംഗദനു തെറ്റിയതു്. ആത്മഹത്യയ്ക്കു മുമ്പു് (പുസ്തകം വായിച്ചിട്ടില്ലാത്തവരേ, ആന്റിക്ലൈമാക്സ് പൊളിച്ചതിനു മാപ്പു്) പുഷ്പാംഗദന്‍ അമ്മയ്ക്കും പോലീസിനുമായി എഴുതി വെച്ച കത്തില്‍ ഇങ്ങനെ പറയുന്നു:

(പേജ് 244) എന്റെ അച്ഛന്‍ കെ. സൂര്യനാരായണക്കര്‍ത്താവിനെക്കുറിച്ചു് നിങ്ങളെല്ലാവരും കേട്ടുകാണും. കേരളം മുഴുവനും അറിയുന്ന ജ്യോത്സ്യനായിരുന്നു. സൌരയൂഥത്തെ കവിടിസഞ്ചിയില്‍ കൊണ്ടുനടന്ന മഹാപണ്ഡിതന്‍. ഒരു ദിവസം അച്ഛന്‍ ഒരേയൊരു മകനായ എന്നെയും അമ്മയെയും വിളിച്ചു പറഞ്ഞു: “ഇന്നു മണിക്കു് ആറു മണിക്കു ഞാന്‍ മരിക്കും. അറുപത്തിരണ്ടു വയസ്സും, മൂന്നു മാസവും മൂന്നു ദിവസവും തീരുന്ന ആ സമയത്തു ശനിദശ അവസാനിക്കുന്നു. ശേഷം ചിന്ത്യം എന്നാണു ജാതകത്തില്‍ കാണുന്നതു്. മരണസന്ധിയാണു്.” അന്നു വൈകുന്നേരമായപ്പോള്‍ അച്ഛന്‍ എന്നോടു പറഞ്ഞു: “ക്ലോക്ക് ഇരുപത്തിരണ്ടര മിനിട്ടു പുറകോട്ടാക്കൂ.” എന്നാലേ ലോക്കല്‍ ടൈമാകുകയുള്ളൂ. ഗ്രഹങ്ങള്‍ ചരിക്കുന്നതു ലോക്കല്‍ ടൈമിലാണു്; അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം.

ഗ്രഹങ്ങള്‍ ലോക്കല്‍ ടൈം അനുസരിച്ചാണു ചരിക്കുന്നതു് എന്ന കണ്ടുപിടിത്തം വിചിത്രമായിരിക്കുന്നു. ഭൂമിയില്‍ എവിടെയാണെങ്കിലും ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതു് ഒരേ സമയത്തു തന്നെയാണു്. അതിനെ ഉപയോഗിക്കുന്ന ആളുടെ സ്റ്റാന്‍ഡാര്‍ഡ് ടൈമിലേയ്ക്കു മാത്രം മാറ്റിയാല്‍ മതി. അതു് ഏതു ജ്യോത്സ്യനും കണക്കുകൂട്ടുന്നതു് ഏതെങ്കിലും പഞ്ചാംഗം നോക്കിയാണു്. ആ പഞ്ചാംഗത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ആയിരിക്കും ഉള്ളതു്, അല്ലാതെ നോക്കുന്ന ആളുടെ ലോക്കല്‍ ടൈമല്ല. ഏതെങ്കിലും നിരീക്ഷണശാലയില്‍ കാണുന്നതനുസരിച്ചോ സൂര്യസിദ്ധാന്തം തുടങ്ങിയ പുസ്തകങ്ങളനുസരിച്ചു് ഫോര്‍മുലകളുപയോഗിച്ചോ ആണു് പഞ്ചാംഗത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതു്, അല്ലാതെ ജ്യോത്സ്യന്‍ വീട്ടിലിരുന്നു ഗണിക്കുന്നതല്ല. (എങ്ങനെയാണു് ഇപ്പോള്‍ പഞ്ചാംഗമുണ്ടാക്കുന്നവര്‍ ഗണിക്കുന്നതെന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക.) ലഗ്നം സ്ഥലമനുസരിച്ചു മാറും. (ആ സ്ഥലത്തു നേരേ കിഴക്കുള്ള രാശിയാണു ലഗ്നം.) പക്ഷേ, ഗ്രഹസ്ഥാനങ്ങളും നക്ഷത്രവും ഒന്നും ലോക്കല്‍ സ്ഥലമനുസരിച്ചു മാറുന്നില്ല.

“അതതു സ്ഥലത്തെ അക്ഷാംശം നിര്‍ണ്ണയിക്കുന്ന സമയം” എന്നതും ശ്രദ്ധിക്കുക. അക്ഷാംശമല്ല, രേഖാംശമാണു് പ്രാദേശികസമയത്തെ നിര്‍ണ്ണയിക്കുന്നതു്. ലഗ്നം തുടങ്ങിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ അക്ഷാംശത്തിനു സ്ഥാനമുണ്ടു്, സമയനിര്‍ണ്ണയത്തില്‍ ഇല്ല.


തീര്‍ന്നില്ല. പുഷ്പാംഗദന്‍ തുടര്‍ന്നെഴുതുന്നു:

എന്താണു സംഗീതം? അതു ഗണിതത്തിന്റെ വകഭേദമാണു്. ‘സ’ ഒന്നാണെങ്കില്‍ ‘രി’യുടെ ശ്രുതി 11/8 ആണു്, ‘ഗ’ 11/4 ആണു്. അങ്ങനെയാണെങ്കില്‍ പ്രൈം നമ്പരുകളുടെ സംഗീതം 11-ല്‍ തുടങ്ങട്ടെ. അടുത്ത പ്രൈം നമ്പര്‍ 13, അതു പതിനൊന്നിന്റെ 12/11 ആണു്, അടുത്തതു 17, പതിനൊന്നിന്റെ 16/11 ആണു്…

എനിക്കാകെ ചിന്താക്കുഴപ്പമായി. സംഗീതത്തില്‍ അടുത്ത ഓക്ടേവില്‍ എത്തുമ്പോള്‍ ആവൃത്തി ഇരട്ടിയാവുന്നു. 12 സ്വരസ്ഥാനമുള്ള ഭാരതീയസംഗീതത്തില്‍ അപ്പോള്‍ അടുത്തടുത്ത സ്വരസ്ഥാനങ്ങള്‍ തമ്മിലുള്ള അനുപാതം ഏകദേശം രണ്ടിന്റെ പന്ത്രണ്ടാമത്തെ മൂലം () ആണു്. ഡോ. എസ്. വെങ്കടസുബ്രഹ്മണ്യയ്യരുടെ “സംഗീതശാസ്ത്രപ്രവേശിക” അനുസരിച്ചു് ആ അനുപാതങ്ങള്‍ താഴെപ്പറയുന്നവയാണു്. (ഷഡ്ജത്തിന്റെ ആവൃത്തി 1 എന്നതിനനുസരിച്ചുള്ള അനുപാതങ്ങളാണു് രണ്ടാം നിരയില്‍. ഷഡ്ജത്തിന്റെ ആവൃത്തി 256 എന്നതിനനുസരിച്ചുള്ള ആവൃത്തികളാണു് മൂന്നാം നിരയില്‍.)

സ്വരം ആവൃത്തി
(സ = 1) (സ = 256)
സ: ഷഡ്ജം 1 256
രി1: കോമള (ശുദ്ധ) ഋഷഭം 16/15 273
രി2: തീവ്ര (ചതുഃശ്രുതി) ഋഷഭം 9/8 288
ഗ1: കോമള (സാധാരണ) ഗാന്ധാരം 6/5 307
ഗ2: തീവ്ര (അന്തര) ഗാന്ധാരം 5/4 320
മ1: കോമള (ശുദ്ധ) മദ്ധ്യമം 4/3 341
മ2: തീവ്ര (പ്രതി) മദ്ധ്യമം 64/45 364
പ: പഞ്ചമം 3/2 384
ധ1: കോമള (ശുദ്ധ) ധൈവതം 8/5 410
ധ2: തീവ്ര (ചതുഃശ്രുതി)ധൈവതം 27/16 432
നി1: കോമള (കൈശികി) നിഷാദം 9/5 461
നി2: ശുദ്ധ (കാകളി) നിഷാദം 15/8 480
അടുത്ത ഷഡ്ജം 2 512
  1. ഇവിടെ കൊടുത്തതനുസരിച്ചു് രി1 - 256/243, ഗ1 - 32/27, മ2 - 45/32, ധ1 - 128/81, ധ2 - 5/3, നി1 - 9/5 എന്നിങ്ങനെ ചെറിയ വ്യത്യാസങ്ങളുണ്ടു്.
  2. 22 സ്വരസ്ഥാനങ്ങളും പരിഗണിക്കാറുണ്ടു്. അവയുടെ ആവൃത്തികള്‍ ഈ പേജില്‍ കാണാം.

പുഷ്പാംഗദന്റെ കണക്കനുസരിച്ചു് സ-യുടെ ആവൃത്തി 256 ആണെങ്കില്‍ രി-യുടെ ആവൃത്തി 256 x 11/8 = 352, ഗ-യുടെ ആവൃത്തി 256 x 11/4 = 704 എന്നു കിട്ടും. ഈ മൂല്യങ്ങള്‍ ഏതായാലും പരമാബദ്ധം തന്നെ. സംഗീതത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

അതു പോകട്ടേ. കണക്കുമാഷിനു് സംഗീതം അറിയില്ല എന്നു വെയ്ക്കാം. പക്ഷേ 13 എന്ന സംഖ്യ 11-ന്റെ 12/11 ആണെന്നു പറയുമോ? ഈ 12/11, 16/11 എന്നിവയ്ക്കു് എന്തു താളമാണെന്നു് മനസ്സിലാകുന്നില്ല. അഥവാ എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അടുത്ത അഭാജ്യസംഖ്യയായ 19-ല്‍ (പുഷ്പാംഗദന്റെ കണക്കനുസരിച്ചു് അതു് 11-ന്റെ 18/11 ആയിരിക്കാം!) ഈ താളം തെറ്റുന്നുണ്ടല്ലോ.

പ്ലീസ്, ആരെങ്കിലും ഒന്നു സഹായിക്കൂ…


മുകളില്‍പ്പറഞ്ഞ തെറ്റുകള്‍ നോവലിസ്റ്റ് പറഞ്ഞതല്ല, മറിച്ചു് പുഷ്പാംഗദന്‍ പറഞ്ഞതാണു് എന്നൊരു വാദം ഉണ്ടാവാം. എങ്കിലും ഒരു സ്കൂളിലെ കണക്കുമാഷ് ഇങ്ങനെയുള്ള ഭീമാബദ്ധങ്ങള്‍ കണക്കില്‍ വരുത്തുമോ? ഒരു ആറാം ക്ലാസ്സു കാരനു ഒറ്റ നോട്ടത്തില്‍ തെളിയിക്കാവുന്ന ഒരു സിദ്ധാന്തത്തില്‍ പതിനാറു കൊല്ലം ഒരു ചെലവാക്കുമോ? പോട്ടേ, 11-നെ 11 കൊണ്ടു ഹരിച്ചു 12 കൊണ്ടു ഗുണിച്ചാല്‍ 13 കിട്ടും എന്നു പറയുമോ?

“ഇങ്ങനെയുള്ള അബദ്ധങ്ങള്‍ മാത്രം പറഞ്ഞും ജീവിച്ചും ജീവിതം മുഴുവന്‍ ഒരു അബദ്ധമായ സിദ്ധാന്തമായി പരിണമിച്ച ദാര്‍ശനികവ്യഥയുടെ പ്രതീകമാണു കഥയിലെ പുഷ്പാംഗദന്‍” എന്നോ മറ്റോ പറഞ്ഞു വേണമെങ്കില്‍ തടിയൂരാം. അങ്ങനെ മനഃപൂര്‍വ്വം വരുത്തിയ തെറ്റല്ലെങ്കില്‍, ഒന്നേ പറയാനുള്ളൂ. തന്റെ പുസ്തകത്തില്‍ ചരിത്രം, വള്ളപ്പണി, ചവിട്ടുനാടകം, ബിരിയാണിയുടെ പാചകക്രമം, ഹിന്ദുസ്ഥാനിസംഗീതം തുടങ്ങി പല വിഷയങ്ങളെപ്പറ്റി ശ്രീ മാധവന്‍ വിവരിക്കുന്നുണ്ടു്. ഇവയൊക്കെ അദ്ദേഹത്തിനു് അറിവുള്ള വിഷയങ്ങളാവണമെന്നില്ല. അതിനാല്‍ അവ വായിച്ചോ ആരോടെങ്കിലും ചോദിച്ചോ ആവാം അദ്ദേഹം മനസ്സിലാക്കിയതു്. അതു പോലെ ഗണിതവും കഥയില്‍ ഉള്‍ക്കൊള്ളിക്കണമെന്നു് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. പക്ഷേ, അതിനായി അദ്ദേഹം ആശ്രയിച്ച ആള്‍ തെറ്റിപ്പോയി എന്നേ പറയാനുള്ളൂ.


നോവലില്‍ പ്രതിപാദിക്കുന്ന പല സംഭവങ്ങളെപ്പറ്റിയും ശ്രീ എന്‍. എസ്. മാധവനു് ആധികാരികമായ വിവരം ഇല്ലെന്നു തോന്നുന്നു. പുസ്തകത്തിന്റെ ആദിയിലുള്ള നന്ദിപ്രകാശനത്തില്‍ പലരും ചൂണ്ടിക്കാട്ടിയ തെറ്റുകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടു്. വിശാലമായ ഒരു കാന്‍‌വാസില്‍ കഥ പറയുമ്പോള്‍ പലപ്പോഴും അതിനാവശ്യമായ വിവരങ്ങള്‍ മറ്റു പലയിടത്തു നിന്നും നേടേണ്ടതായി വരും. അതു സ്വാഭാവികം.

നേരേ മറിച്ചു്, ചരിത്രവസ്തുതകളെയും ശാസ്ത്രസത്യങ്ങളെയും മാറ്റിയെഴുതുന്നതു് ക്രിയേറ്റീവ് റൈറ്റിംഗിന്റെ ഭാഗമാണെന്ന വാദം ഉണ്ടായേക്കാം. അതിശയോക്തി മുതലായ അലങ്കാരങ്ങള്‍ തൊട്ടു മാജിക്കല്‍ റിയലിസം വരെ പല സാഹിത്യസങ്കേതങ്ങളും ഇതിനെ അനുവദിക്കുന്നുമുണ്ടു്. പക്ഷേ ഈ വിധത്തില്‍ വസ്തുതകള്‍ മാറ്റിമറിക്കുമ്പോള്‍ അതു മാറ്റിമറിച്ചവയാണു് എന്ന ബോധം വായനക്കാരനുണ്ടാവാറുണ്ടു്. നളചരിതവും കുഞ്ചന്‍ നമ്പ്യാരുടെ കഥയും പൊളിച്ചെഴുതിയ വി. കെ. എന്‍. പലപ്പോഴും വസ്തുതാകഥനങ്ങളില്‍ കാണിക്കുന്ന കൃത്യത അദ്ഭുതകരമാണു്. സിഡ്നി ഷെല്‍ഡനെപ്പോലെയുള്ള ത്രില്ലര്‍ എഴുത്തുകാരാകട്ടേ, ഓരോ പുസ്തകത്തിനും പിന്നില്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തിയിട്ടാണു് അതു പ്രസിദ്ധീകരിക്കുന്നതു്.

ആനന്ദിന്റെ “നാലാമത്തെ ആണി”, കസാന്ദ് സാക്കീസിന്റെ “ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം”, ഡാന്‍ ബ്രൌണിന്റെ “ഡാവിഞ്ചി കോഡ്” തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു് ആരും ബൈബിളിലെ കഥ തെറ്റിദ്ധരിക്കില്ല. കാരണം അവയില്‍ ഫിക്‍ഷനാണു കൂടുതല്‍ എന്നു് വായനക്കാര്‍ക്കറിയാം. എന്നാല്‍ അതുപോലെയല്ല യാഥാര്‍ത്ഥ്യത്തിലേക്കു കൂടുതല്‍ അടുത്തു നില്‍ക്കുന്ന “ലന്തന്‍ ബത്തേരി” പോലെയുള്ള പുസ്തകങ്ങള്‍. ഈ യഥാര്‍ത്ഥാഭാസാഖ്യാനം വസ്തുതകളെ തെറ്റായി കാണാന്‍ വായനക്കാരെ പ്രേരിപ്പിച്ചേക്കാം. (നെഹ്രുവിന്റെ മുന്നില്‍ ചവിട്ടുനാടകം കാണിച്ച ഒരു സംഭവം മാത്രമേ ഇതില്‍ യാഥാര്‍ത്ഥ്യമല്ല എന്ന തോന്നല്‍ ഉണ്ടാക്കിയുള്ളൂ.)

ഉദാഹരണമായി, കൊളംബസിനും വാസ്കോ ഡി ഗാമയ്ക്കും മറ്റും യാത്ര ചെയ്യാന്‍ ഫണ്ടു കിട്ടിയതു് ഭൂമിയുടെ ചുറ്റളവിനെപ്പറ്റി അന്നുണ്ടായിരുന്ന അബദ്ധധാരണ കൊണ്ടാണു് എന്നു പുസ്തകത്തില്‍ പറയുന്നുണ്ടു്. ഈ വസ്തുത ശരിയാണോ തെറ്റാണോ എന്നു് എനിക്കറിയില്ല. പക്ഷേ, ഈ പുസ്തകത്തില്‍ നിന്നു് അതൊരു പുതിയ അറിവായി ഞാന്‍ കൈക്കൊണ്ടു. പണ്ടു് ഓട്ടവയെ ഒഷാവ എന്നു വിളിച്ചതു പോലെ അതു് മറ്റു പലര്‍ക്കും കൈമാറി എന്നു വന്നേക്കാം. ലന്തക്കാരുടെയും മറ്റും അധിനിവേശത്തെപ്പറ്റിയും പല വാക്കുകളുടെയും ഉത്പത്തിയെപ്പറ്റിയും കേരളത്തിലെ രാഷ്ട്രീയചരിത്രത്തെപ്പറ്റിയും ഹിന്ദുസ്ഥാനി സംഗീതത്തെപ്പറ്റിയും പലതരം പാചകവിധികളെപ്പറ്റിയും ഇതു പോലെ ധാരാളം പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടു്. ഇവയില്‍ എത്രത്തോളം ശരിയാണെന്നറിയാനുള്ള അവകാശം വായനക്കാരനില്ലേ?

ഇതിനോടു സമാനമായ ഒരു ആരോപണം എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റിനെപ്പറ്റി ഉണ്ടായിട്ടുണ്ടു്. അതിലെ വസ്തുതകള്‍ ചരിത്രവുമായി യോജിച്ചു പോകുന്നില്ല എന്നു്. അതു ചരിത്രത്തോടു നീതി പുലര്‍ത്തുന്നില്ല എന്ന ഡിസ്ക്ലൈമറും “ആക്ഷേപഹാസ്യം” എന്ന ലേബലും അതിലെ ചരിത്രസംഭവങ്ങളെ യഥാര്‍ത്ഥമായി എടുക്കരുതു് എന്ന സന്ദേശം വായനക്കാര്‍ക്കും നല്‍കും എന്നു ഞാന്‍ കരുതുന്നു.

ചരിത്രം പറയുന്ന കഥകള്‍ക്കുള്ള ഒരു പ്രശ്നം ആ കഥകളില്‍ കൂടി വായനക്കാരന്‍ ചരിത്രത്തെ കാണും എന്നതാണു്. സി. വി. രാമന്‍ പിള്ളയുടെ ആഖ്യായികള്‍ തിരുവിതാംകൂര്‍ ചരിത്രത്തെ വളച്ചൊടിച്ചതു് ഇവിടെ ഓര്‍ക്കാം. എം. ടി. യുടെ തിരക്കഥകള്‍ക്കു ശേഷം പെരുന്തച്ചനും ഉണ്ണിയാര്‍ച്ചയുമൊക്കെ വേറേ രൂപം പൂണ്ടു് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചതു മറ്റൊരുദാഹരണം. ഒരു കാട്ടുപെണ്ണിനെ വളച്ചു ഗര്‍ഭിണിയാക്കിയതിനു ശേഷം കയ്യൊഴിഞ്ഞ ദുഷ്ടനായ രാജാവിനെ ധീരോദാത്തനതിപ്രതാപഗുണവാനാക്കി വെള്ളയടിക്കാന്‍ ഒരു പാവം മുനിയെ വില്ലനാക്കിയ കാളിദാസന്റെ പ്രവൃത്തിയും ഈക്കാര്യത്തില്‍ വ്യത്യസ്തമല്ല.

എന്തായാലും, കോട്ടയത്തെ തന്റെ വീട്ടിലിരുന്നു സ്വന്തം ഭാവനയിലൂടെ കാര്‍പാത്യന്‍ മലയിടുക്കുകളിലെ ഭൂപ്രകൃതി വര്‍ണ്ണിച്ച കോട്ടയം പുഷ്പനാഥിന്റെയും, വടക്കന്‍ പാട്ടുകളിലെ നായികമാരെ ബ്രേസിയറും ബ്ലൌസും ധരിപ്പിച്ച കുഞ്ചാക്കോയുടെയും വഴിയേ എന്‍. എസ്. മാധവന്‍ പോകരുതു് എന്നു് ആഗ്രഹമുണ്ടു്-എഴുത്തുകാരനു് സത്യം വളച്ചൊടിക്കാന്‍ എത്ര സ്വാതന്ത്ര്യം കൊടുക്കണമെന്നു വാദിച്ചാലും.

ജ്യോത്സ്യം
ഗണിതം (Mathematics)
സാഹിത്യം
ജ്യോതിശ്ശാസ്ത്രം
വായിച്ച പുസ്തകങ്ങള്
ചുഴിഞ്ഞുനോക്കല്‍

Comments (20)

Permalink

ഞാന്‍ പ്രതിഷേധിക്കുന്നു

 

ശ്രീ എം. കെ. ഹരികുമാര്‍ ബ്ലോഗു തുടങ്ങുകയും മറ്റു പല ബ്ലോഗുകളിലും പോയി “ഞാന്‍ നിങ്ങളുടെ ബ്ലോഗ് വായിക്കാം. നിങ്ങള്‍ എന്റേതും വായിക്കൂ…” എന്നു കമന്റിടുകയും ചെയ്തപ്പോഴേ അദ്ദേഹത്തിന്റെ ബ്ലോഗ് ശ്രദ്ധിക്കാന്‍ തുടങ്ങിയതാണു ഞാന്‍. പക്ഷേ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ശ്രദ്ധിക്കേണ്ടതായി ഒന്നും കണ്ടില്ല. ഈ എഴുത്തുകാരന്‍ കലാകൌമുദിയില്‍ പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തിന്റെ തുടര്‍ച്ചയായി ഒരു കോളം എഴുതുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി. കലാകൌമുദിയില്‍ എഴുതുന്ന ഒരു നിരൂപകനില്‍ നിന്നു പ്രതീക്ഷിക്കാത്ത അക്ഷരത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും കണ്ടതും പോസ്റ്റുകള്‍ക്കു വിചാരിച്ചതു പോലെ നിലവാ‍രം കാണാതെ വരികയും ചെയ്തതാണു കാരണം. അവഗണിക്കുന്ന അനേകം ബ്ലോഗുകളില്‍ ഒന്നായി അതു മാറി. എങ്കിലും സബ്സ്ക്രൈബ് ചെയ്തിരുന്ന ഒരു ബ്ലോഗായിരുന്നതു കൊണ്ടു് അതില്‍ പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ഞാന്‍ അറിയുമായിരുന്നു. പലപ്പോഴും ഒന്നു് ഓടിച്ചു വായിച്ചു നോക്കുമാ‍യിരുന്നു-എന്തെങ്കിലും നല്ലതു തടഞ്ഞാലോ എന്നു കരുതി.

“കേരളം-50 ഭാവങ്ങള്‍” എന്ന പംക്തി കണ്ടപ്പോള്‍ ചിരിയാണു വന്നതു്. പ്രിന്റ് മീഡിയയില്‍ ഇങ്ങനെ പല ഫീച്ചറുകളും കണ്ടിട്ടുണ്ടു്. ഏതാനും ലക്കങ്ങളിലെ പ്രതിഫലം ഉറപ്പാക്കാന്‍ അമ്പതു ലക്കങ്ങളിലേക്കു് ഒരു പംക്തി തുടങ്ങുന്നതു കണ്ടിട്ടുണ്ടു്. അന്നൊക്കെ വിചാരിച്ചിരുന്നതു് അതെഴുതുന്നവര്‍ നേരത്തേ എഴുതിത്തയ്യാറാക്കിയതു് സ്ഥലപരിമിതി മൂലം പല ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു എന്നാണു്. അല്ലെങ്കില്‍ കൃത്യം 50 ഭാവങ്ങള്‍ എന്നെങ്ങനെ അറിയും? ഓരോന്നായി എഴുതുന്ന പോസ്റ്റുകളുടെ മൊത്തം എണ്ണം ആദ്യമേ ഉറപ്പിച്ചതു കണ്ടപ്പോള്‍ ഇദ്ദേഹം പ്രിന്റ് മീഡിയയുടെ ഗിമ്മിക്കുകളില്‍ നിന്നു പുറത്തു വന്നില്ലല്ലോ എന്നോര്‍ത്തായിരുന്നു ചിരിച്ചതു്. ഈ അമ്പതു ഭാ‍വങ്ങളാകട്ടേ, പ്രത്യേകിച്ചു് ഒരു ചമത്കാരവുമില്ലാത്ത കുറേ വിശേഷങ്ങള്‍ മാത്രം.

ദോഷം പറയരുതല്ലോ, ഹരികുമാര്‍ ബ്ലോഗില്‍ എഴുതിയതില്‍ ഏറ്റവും പാരായണയോഗ്യം ഈ ഭാവങ്ങള്‍ തന്നെ. തീയതി വെച്ചു് ദിവസേന ഒന്നെന്ന കണക്കിനു പടച്ചു വിട്ട കുറിപ്പുകളിലും കവിത എന്നു തോന്നിക്കുന്ന കുറേ പടപ്പുകളിലും (ഇവ എഴുതിയ ആളാണല്ലോ വിത്സന്‍ കവിയാണോ എന്നു് ഉത്പ്രേക്ഷിച്ചതു്, കഷ്ടം!) ജീവിത്തത്തില്‍ ഇതു വരെ പരീക്ഷയുടെ ഉത്തരക്കടലാസിലല്ലാതെ മലയാളം എഴുതിയിട്ടില്ല എന്നു പറഞ്ഞു ബ്ലോഗിംഗ് തുടങ്ങുന്നവരുടെ ആദ്യപോസ്റ്റുകളില്‍ കാണുന്നതില്‍ കൂടുതല്‍ ഒന്നും കാണാന്‍ കഴിഞ്ഞിട്ടുമില്ല.

അങ്ങനെയിരിക്കുമ്പോഴാണു് പ്രേം നസീറാണു മലയാളത്തിലെ ഏറ്റവും വലിയ നടന്‍ എന്ന ഒരു പോസ്റ്റ് അദ്ദേഹം ഇട്ടതു്. അതിനു കുഴപ്പമൊന്നുമില്ല. അങ്ങനെ വിശ്വസിക്കാനും എഴുതാനും ഉള്ള അവകാശം അദ്ദേഹത്തിനുണ്ടു്. പക്ഷേ, അതിനോടു വിയോജിക്കാനുള്ള അവകാശം വായനക്കാര്‍ക്കുമുണ്ടു്. കലാകൌമുദിയില്‍ എഴുതിയതിനോടു വിയോജിച്ചെഴുതുന്ന കത്തുകള്‍ പലതും വാരികക്കാര്‍ മുക്കും-സ്ഥലപരിമിതി പറഞ്ഞു്. പക്ഷേ, ബ്ലോഗില്‍ അങ്ങനെയൊരു സംഗതി ഇല്ല. വിമര്‍ശനം സഹിക്കാന്‍ കഴിയാത്തവനുള്ള സ്ഥലമല്ല ബ്ലോഗ്. ആ പോസ്റ്റിന്റെ കമന്റുകളില്‍ ആരെങ്കിലും ഹരികുമാറിനെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നെനിക്കു തോന്നുന്നില്ല. മറിച്ചു്, അദ്ദേഹത്തിന്റെ അഭിപ്രായം ശരിയല്ല എന്നു് ഉദാഹരണസഹിതം വിശദീകരിക്കുക മാത്രമാണു ചെയ്തതു്.

വ്യക്തിപരമായ ആക്രമണം തുടങ്ങിവെച്ചതു ഹരികുമാര്‍ തന്നെയാണു്. അദ്ദേഹത്തെ എതിര്‍ത്തു പറഞ്ഞവരെയൊക്കെ ചീത്ത വിളിച്ചു. അവരൊക്കെ ഒരു പത്രാധിപര്‍ക്കുള്ള കത്തു പോലും എഴുതിയിട്ടില്ലാത്തവരാണെന്നു് അധിക്ഷേപിച്ചു. താന്‍ എഴുതുന്ന കോളം മലയാളത്തിലെ ഏറ്റവും മികച്ച പംക്തിയാണെന്നു് അഹങ്കരിച്ചു. നസീറൊഴികെ എതെങ്കിലും നടനെപ്പറ്റി പറഞ്ഞവരൊക്കെ വിവരമില്ലാത്തവരാണെന്നു പ്രഖ്യാപിച്ചു. അദ്ദേഹത്തെ എതിര്‍ത്തവര്‍ പലരല്ല, ഒരാള്‍ തന്നെ പല കള്ളപ്പേരുകളില്‍ എഴുതുന്നവരാണെന്നു് ആരോപിച്ചു.

ഒരേ ആള്‍ തന്നെ പത്രാധിപക്കുറിപ്പും വാരഫല-ജ്യോത്സ്യപംക്തിയും ഡോക്ടറോടു ചോദിക്കുന്ന പംക്തിയും വനിതാലോകത്തിലെ സോദരിച്ചെച്ചിയും വായനക്കാരുടെ കത്തുകളും എഴുതുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്തതു കൊണ്ടാവണം ഹരികുമാറിനു് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായതു്. എഡിറ്ററായിരുന്നപ്പോള്‍ പല പേരില്‍ എഴുതുമായിരുന്നു എന്നു രാം മോഹന്‍ പാ‍ലിയത്തു തന്നെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ.

തൂലികാനാമം ഉപയോഗിക്കുന്നവരെ ചീത്ത പറയുകയും അദ്ദേഹത്തെ ഏതെങ്കിലും വിധത്തില്‍ പുകഴ്ത്തിയവരെ മാത്രം വിവരമുള്ളവരായി ചിത്രീകരിക്കുകയും ചെയ്തു് ഹരികുമാര്‍ കൂടുതല്‍ അപഹാസ്യനായി. തന്നെ വിമര്‍ശിച്ച പലരും തന്നെക്കാള്‍ കൂടുതല്‍ വിവരമുള്ളവരാണെന്നു കണ്ടപ്പോള്‍ അവരെ വെട്ടുക്കിളികളെന്നും മറ്റും വിളിച്ചു് പിന്നെയും അപഹാസ്യനായി.

ഇത്രയും മാത്രമേ ചെയ്തുള്ളൂ എങ്കില്‍ അതു വിവരമില്ലാത്ത ഒരു ബ്ലോഗറുടെ തോന്ന്യവാസം എന്നു കരുതി വെറുതേ വിടാമായിരുന്നു. പക്ഷേ, അദ്ദേഹം ഇതേ അഭിപ്രായം തന്നെ “കലാകൌമുദി” വാരികയിലും എഴുതി വിട്ടു. കൂട്ടത്തില്‍ കവിയായ വിത്സനെ അപമാനിച്ചു കൊണ്ടും ഇതിനെപ്പറ്റി ഒന്നുമറിയാത്ത ലാപുടയ്ക്കെതിരെ ഒരു ആരോപണം ഉന്നയിച്ചുകൊണ്ടും. ഇതു് ഗൌരവമായി എടുക്കേണ്ട സംഗതിയാണു്. അടിസ്ഥാനമില്ലാത്ത ഇത്തരം ജല്പനങ്ങള്‍ പ്രസിദ്ധീകരിച്ച “കലാകൌമുദി” മലയാളികളോടു വിശദീകരണം നല്‍കണം. ഹരികുമാര്‍ താന്‍ ചെയ്ത തെറ്റായ പ്രസ്താവനകള്‍ക്കെങ്കിലും മാപ്പു പറയണം.

ഇതു വെളിച്ചത്തു കൊണ്ടു വരാന്‍ വേണ്ടി ഈ പോസ്റ്റിട്ട അഞ്ചല്‍ക്കാരനും അതിനു മുമ്പു് കലാകൌമുദി ലേഖനം സ്കാന്‍ ചെയ്തു് എവിടെയോ ഇട്ട ബ്ലോഗര്‍ക്കും (അനാഗതശ്മശ്രു?) നന്ദി.

(അഗ്രിഗേറ്ററുകളില്‍ വരാത്തതിനാലും എന്റെ സബ്സ്ക്രിപ്ഷന്‍ ലിസ്റ്റില്‍ ഇല്ലാത്തതിനാലും നേരത്തേ കാണാന്‍ പറ്റാഞ്ഞ ഈ പോസ്റ്റിനെപ്പറ്റി ഈ-മെയിലിലൂടെയും ചാറ്റിലൂടെയും നേരിട്ടും വായനലിസ്റ്റിലൂടെ പരോക്ഷമായും എന്നെ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.)

കലാകൌമുദിയ്ക്കെതിരേ മലയാളം ബ്ലോഗെഴുത്തുകാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.


ഹരികുമാര്‍ ബ്ലോഗേഴ്സിനെ വെട്ടുക്കിളികള്‍ എന്നു വിളിച്ചതു് അസംബന്ധമായിരുന്നു. എങ്കിലും ഈ വിഷയത്തെപ്പറ്റി കേട്ട ആരെങ്കിലും മുകളില്‍പ്പറഞ്ഞ (അഞ്ചല്‍ക്കാരന്റെ) പോസ്റ്റില്‍ വന്നു് അതിലെ കമന്റുകള്‍ വായിച്ചാല്‍ ചിലപ്പോള്‍ അങ്ങേരെ ന്യായീകരിച്ചെന്നു വരും. കാരണം, അത്ര മോശം ഭാഷയാണു് നാം അവിടെ ഉപയോഗിച്ചതു്. ഹരികുമാര്‍ എന്തു തെറ്റു ചെയ്താലും, ഇത്ര തരം താണ ഭാഷയില്‍ നമ്മള്‍ സംസാരിക്കരുതായിരുന്നു. കൈപ്പള്ളിയുടെ

തെറി വിളിക്കേണ്ട സമയത്ത്, വിളിക്കേണ്ടവരെ ഭേഷ വിളിക്കാനുള്ളതാണു്. അല്ലാതെ വണ്ടി യോട്ടികുമ്പം കുറുക്കേ ചാടണ മാടിനെം പോത്തിനെ വിളിക്കാനുള്ളതല്ല.

പരസ്യമായി തെറി വിളിക്കാന്‍ ഇതിലും നല്ല ഒരു അവസര്മ് ഇനി കിട്ടിയെന്നു വരില്ല. രണ്ടണ്ണം നീയും വിളിച്ചോ. :)

എന്ന പ്രസ്താവത്തോടു യോജിക്കാന്‍ എന്തോ എനിക്കു കഴിയുന്നില്ല.

അതോടൊപ്പം തന്നെ, ഈ ഒറ്റപ്പെട്ട സംഭവത്തെ മുന്‍‌നിര്‍ത്തി പ്രിന്റ് മീഡിയയെ മുഴുവന്‍ തെറി വിളിക്കുന്നതും ശരിയല്ല. പത്രവാര്‍ത്തകളിലും മറ്റും കാണുന്ന തെറ്റുകളെയും ഇരട്ടത്താപ്പുകളെയും നാം വിമര്‍ശിക്കുന്നു എന്നതു ശരി തന്നെ. എങ്കിലും മനുഷ്യരാശിയുടെ അറിവിനെ ഇത്ര കാലവും കാത്തുസൂക്ഷിച്ച കടലാസിനെ ഇപ്പോള്‍ വന്ന കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും പേരില്‍ തള്ളിപ്പറയുന്നതു ശരിയല്ല്ല.

ഞാന്‍ പ്രിന്റ് മീഡിയയില്‍ എന്റെ കൃതികള്‍ പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ആളല്ല. എങ്കിലും ഇന്റര്‍നെറ്റില്‍ നിന്നു കിട്ടുന്നതിന്റെ പതിന്മടങ്ങു വായന അച്ചടിച്ച പുസ്തകങ്ങളില്‍ നിന്നു കിട്ടുന്ന ഒരാളാണു്.

ഹരികുമാറിനെ ഇത്ര തരം താണ രീതിയില്‍ തെറി പറഞ്ഞു കമന്റിട്ടതിനും പ്രിന്റ് മീഡിയയെ അടച്ചു ചീത്ത വിളിച്ചതിനും അതു ചെയ്തവര്‍ക്കെതിരേ (അഞ്ചല്‍ക്കാരനും കമന്റിട്ട അനേകം ആളുകള്‍ക്കും എതിരേ അല്ല) ഞാന്‍ പ്രതിഷേധിക്കുന്നു.


ഈ വിഷയത്തില്‍ ഇതു വരെ മൌനം അവലംബിച്ച ബ്ലോഗെഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്നതു കണ്ടു. ബൂലോഗത്തു് ഇപ്പോള്‍ ഒരുപാടു കാര്യങ്ങള്‍ നടക്കുന്നുണ്ടു്. കലേഷിന്റെ കല്യാണവും ആദ്യത്തെ ബ്ലോഗ്‌മീറ്റും പണ്ടു് ബ്ലോഗെഴുത്തുകാര്‍ മുഴുവനും കൂടി ആഘോഷിച്ചിട്ടുണ്ടു്. തുടര്‍ന്നു വന്ന എല്ലാ കല്യാണങ്ങള്‍ക്കും മീറ്റുകള്‍ക്കും ആ ആവേശം ഉണ്ടാവണമെന്നില്ല. മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയപ്പോള്‍ കിട്ടിയ പിന്തുണയൊന്നും കേരളത്തില്‍ ഇപ്പോള്‍ എല്ലാ ആഴ്ചയിലും നടക്കുന്ന ഹര്‍ത്താലുകള്‍ക്കും കിട്ടാറില്ലല്ലോ.

“അതു ചെയ്തവര്‍ എന്തേ ഇതു ചെയ്യുന്നില്ല?” എന്ന ചോദ്യം അസ്ഥാനത്താണു്. ബ്ലോഗുകളുടെ എണ്ണം കൂടി, പ്രശ്നങ്ങളുടെ എണ്ണം കൂടി, ആളുകളുടെ സമയം കുറഞ്ഞു, വായന തിരഞ്ഞെടുത്ത പോസ്റ്റുകള്‍ മാത്രമായി, പോസ്റ്റുകള്‍ കാണാതെ പോകുന്നു, കണ്ടവയില്‍ പലതും കൂടുതല്‍ ചിന്തിക്കാതെ വിട്ടുകളയുന്നു, അങ്ങനെ പലതും.

കഴിഞ്ഞ കുറേക്കാലമായി പ്രശ്നങ്ങള്‍ പലതുണ്ടു്. വ്യാജ ഐഡി എടുത്ത പല കേസുകള്‍, പോസ്റ്റുകള്‍ മോഷ്ടിച്ച പല കേസുകള്‍, പുഴ.കോം അനുവാദമില്ലാതെ ബ്ലോഗ് സ്നിപ്പറ്റുകള്‍ ഇട്ടതു്, പാചകക്കുറിപ്പുകള്‍ യാഹൂ പൊക്കിയതു്, ലോനപ്പന്‍/വിവിയെ ആരോ മേലധികാരിയോടു പരാതിപ്പെട്ടു് ഉപദ്രവിച്ചതു്, ചിത്രകാരനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതു്, കുറുമാന്‍ പെണ്ണുപിടിയനാണോ അല്ലയോ എന്നതു്, രാം മോഹന്‍ പാലിയത്തിന്റെ പോസ്റ്റില്‍ അശ്ലീലം ഉണ്ടോ ഇല്ലയോ എന്നതു്, ഹരികുമാര്‍ ബ്ലോഗെഴുത്തുകാരെ അധിക്ഷേപിച്ചതു് തുടങ്ങി നൂറു കാര്യങ്ങള്‍. ഇവയിലെല്ലാം തലയിടാന്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടായെന്നു വരുകില്ല. എന്നെ സംബന്ധിച്ചു്, എനിക്കു കൂടുതല്‍ താത്പര്യം പലപ്പോഴും ജ്യോതിഷം ശാസ്ത്രമാണെന്നു പറയുന്നവരെ എതിര്‍ക്കാനും അക്ഷരത്തെറ്റു തിരുത്താനുമൊക്കെ ആണു്. രാഷ്ട്രീയബോധം കുറവായതുകൊണ്ടായിരിക്കാം. പക്ഷേ ഈ രാഷ്ട്രീയബോധവും ആപേക്ഷികമാണല്ലോ.

മുകളില്‍ പറഞ്ഞ പ്രശ്നങ്ങളില്‍ യാഹൂ കോപ്പിറൈറ്റ് പ്രശ്നത്തിലും ഹരികുമാറിന്റെ പ്രശ്നത്തിലുമൊഴികെ ഒന്നിലും ഞാന്‍ പ്രതിഷേധിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. അതു് എന്റെ സ്വാതന്ത്ര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എവിടെയങ്കിലും ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടെങ്കില്‍ പിന്നെയുള്ള എല്ലാ സംഭവങ്ങള്‍ക്കും അവരൊക്കെ പ്രതികരിക്കണം എന്നു ശഠിക്കുന്നതു തെറ്റാണു്. ഒരാള്‍ പ്രത്യേകം പേരെടുത്തു പറഞ്ഞ വക്കാരിയെ ഇപ്പോള്‍ ബ്ലോഗില്‍ത്തന്നെ കാണാനില്ല. ഗവേഷണവിദ്യാര്‍ത്ഥിയായ അദ്ദേഹത്തിനു സമയം കുറവായിരിക്കും. സമയം ഉണ്ടായിരുന്ന സമയത്തു പത്തു പുറത്തില്‍ അഭിപ്രായം എഴുതി. ഇല്ലാത്തപ്പോള്‍ മിണ്ടാതിരിക്കുന്നു. അത്ര മാത്രം.

ബ്ലോഗെഴുത്തുകാര്‍ ‍ എന്തു ചെയ്യണ