സിനിമ

നിരീശ്വരവാദം എന്ന കാപട്യം

ഏതെങ്കിലും വിധത്തിലുള്ള ദൈവസങ്കല്പമില്ലാത്ത സമൂഹങ്ങൾ കുറയും. ലോകത്തു കാണുന്ന പല കാര്യങ്ങളുടെയും കാരണം മനസ്സിലാവാത്തപ്പോൾ എല്ലാത്തിനും ഒരു ഒറ്റമൂലി ഉത്തരം എന്ന നിലയ്ക്കാണു് ദൈവസങ്കല്പം പലയിടത്തും. ഇതിന്റെ പലതിന്റെയും കാരണം മനുഷ്യൻ കണ്ടുപിടിച്ചതിനു ശേഷം ദൈവത്തിന്റെ പ്രവർത്തനമണ്ഡലം ചെറുതായിട്ടുണ്ടു്. ഉദാഹരണമായി, വാക്സിനേഷനുകൾ കണ്ടുപിടിക്കുകയും മസൂരി (smallpox) എന്ന രോഗം ലോകത്തു നിന്നു് ഏതാണ്ടു തുടച്ചുമാറ്റുകയും ചെയ്തതിനു ശേഷം ഈ സംഭവം (ഇതിനെ “കുരിപ്പ്” എന്നു വിളിച്ചിരുന്നു) ലോകത്തു പരത്തുന്ന ജോലിയിൽ നിന്നു് ഭദ്രകാളിക്കു് (അതോ ദുർഗ്ഗയോ? ഇപ്പോഴും ഉത്തരേന്ത്യയിൽ ചിക്കൻ പോക്സിനെ വരെ “മാതാ” എന്നു വിളിക്കുന്നുണ്ടു്.) വിടുതൽ കിട്ടിയിട്ടുണ്ടു്. ഹിമാലയത്തിലെയും മറ്റും കൊടുമുടികളിൽ മനുഷ്യൻ കയറിയതിൽ പിന്നെ കൈലാസത്തിലും മാനസസരോവരത്തിലും മറ്റും ദൈവവാസം ഗണ്യമായി കുറഞ്ഞിട്ടുണ്ടു്. മേഘങ്ങളുടെ മുകളിലൂടെ പറക്കുന്ന വിമാനത്തിലിരുന്നു് മേഘം എന്താണെന്നു സ്വന്തം കണ്ണുകൾ കൊണ്ടു് കണ്ടതിൽപ്പിന്നെ മേഘത്തിന്റെ മുകളിലുള്ള സ്വർഗ്ഗത്തിൽ നിന്നു് മേഘങ്ങളുടെ മുകളിൽ കയറി സഞ്ചരിക്കുന്ന ദേവന്മാരും മുനിമാരും നീലാ സ്റ്റുഡിയോയുടെ സിനിമകളിൽ മാത്രമേ ഉള്ളൂ എന്നും മനുഷ്യനു ബോദ്ധ്യമായിട്ടുണ്ടു്. ഗ്രഹണങ്ങളുണ്ടാക്കുന്ന രാഹു, കേതു എന്ന അസുരന്മാരെപ്പോലെ മഴ പെയ്യിക്കുകയും ഇടി വെട്ടിക്കുകയും ചെയ്യുന്ന ഇന്ദ്രനെയും സ്യൂസിനെയും മറ്റും മനുഷ്യൻ തള്ളിക്കളഞ്ഞിരിക്കുന്നു.

ഇങ്ങനെയാണെങ്കിലും, ഈ സങ്കല്പങ്ങൾ നിന്നാൽ ബിസിനസ് മെച്ചപ്പെടുമെന്നു മനസ്സിലാക്കിയ കള്ളന്മാർ ചെറുപ്പത്തിൽ തന്നെ മനുഷ്യന്റെ മനസ്സിൽ അടിച്ചുകയറ്റിയ കപടവിശ്വാസങ്ങളെ ചൂഷണം ചെയ്തുകൊണ്ടു് അക്ഷയതൃതീയയിലൂടെയും പുത്രകാമേഷ്ടിയാഗത്തിലൂടെയും മഹാസുദർശനഹോമത്തിലൂടെയും രോഗശുശ്രൂഷായോഗങ്ങളിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും ജപിച്ചു ചൊല്ലലിലൂടെയും മന്ത്രവാദത്തിലൂടെയും ലോകാവസാനഭീഷണിയിലൂടെയും മറ്റും മനുഷ്യരെ കബളിപ്പിച്ചുകൊണ്ടു കീശ വീർപ്പിക്കുന്നു. പുരോഹിതവർഗ്ഗം മുതൽ നാട്ടുജ്യോത്സ്യന്മാർ വരെയും സീരിയൽ കില്ലേഴ്സ് മുതൽ കവലസുവിശേഷകർ വരെയുമുള്ള ഒരു വലിയ ജനവിഭാഗം തങ്ങളുടെ കാപട്യത്തിനു സമാധാനം വിളമ്പുന്നതു്, ഉണ്ടെന്നുള്ളതിനു് ആർക്കും തെളിവു കാണിക്കാൻ പറ്റിയിട്ടില്ലാത്ത അഭൗമശക്തികളുടെ പേരുപറഞ്ഞു് മനുഷ്യനെ ഭയപ്പെടുത്തിയാണു്.

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പു് വ്യക്തമായി നിർവ്വചിച്ചിട്ടില്ല. താൻ അന്ധവിശ്വാസിയല്ല എന്നു് അഭിമാനിക്കുന്നവരാണു ഭൂരിപക്ഷവും. പക്ഷേ, അന്ധവിശ്വാസം എവിടെത്തുടങ്ങുന്നു എന്ന കാര്യത്തിൽ ഓരോരുത്തർക്കും അവനവന്റെ നിർവ്വചനമുണ്ടു്. ഇവരിൽ നല്ല ഒരു പങ്ക് താൻ യുക്തിവാദിയും നിരീശ്വരവാദിയും ആണെന്നു് അഭിമാനിക്കുന്നവരാണു്. വലിയ താടിയും തടവി സ്വർഗ്ഗത്തിൽ ഇരുന്നു് ലോകത്തെ നിയന്ത്രിക്കുന്ന മനുഷനെപ്പോലെയുള്ള ഒരു ദൈവം ഇല്ല എന്ന അഭിപ്രായക്കാരാണു് അവർ. എങ്കിലും, ഈ പ്രപഞ്ചം ഈ രീതിയിൽ നിന്നു പോകാൻ വളരെ ബുദ്ധിയുള്ള ഒരു സ്രഷ്ടാവും നടത്തിക്കൊണ്ടു പോകാൻ വളരെ കഴിവുള്ള ഒരു നിയന്ത്രകനും ആയ ഒരു ശക്തി ഉണ്ടു് എന്ന വിശ്വാസം ഈ നിരീശ്വരവാദികൾക്കു പലർക്കും ഉണ്ടെന്നതാണു സത്യം. ചിലർ ഒരു പടി കൂടെ കടന്നു് “എന്തായാലും അങ്ങനെ ഒരു ശക്തി ഉണ്ടു്. അതിനെ നിങ്ങൾ വേണമെങ്കിൽ പ്രകൃതി എന്നു വിളിച്ചുകൊള്ളൂ. ഞാൻ അതിനെ ദൈവം എന്നു വിളിക്കും” എന്നു വരെ പറഞ്ഞുകളയും.

ഇത്തരം യുക്തിവാദത്തിനും കടുത്ത ഈശ്വരവിശ്വാസത്തിനും തമ്മിൽ കാര്യമായ വ്യത്യാസമില്ല. അന്ധവിശ്വാസത്തെ വിശ്വാസത്തിൽ നിന്നു വേർതിരിക്കുന്ന അതിർവരമ്പു് അല്പം കൂടി നീങ്ങി എന്നു മാത്രമേ ഉള്ളൂ. അതിർവരമ്പിന്റെ ഈ നീക്കവും യുക്തിയിൽ നിന്നുണ്ടായതല്ല. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തങ്ങൾ മൂലം ഒരു കാലത്തു സത്യമാണെന്നു കരുതിയിരുന്ന വിശ്വാസങ്ങൾ പിന്നീടു് നിവൃത്തിയില്ലാതെ അന്ധവിശ്വാസമാകേണ്ടി വന്നതാണു്. മാത്രമല്ല, ഇസ്ലാം മതത്തിലെ അമൂർത്തമായ അല്ലാഹുവിനും ഹിന്ദുമതത്തിലെ പരബ്രഹ്മത്തിനും ഏതാണ്ടു് ഈ ഘടനയാണു് – ഞങ്ങൾ ദൈവമെന്നും നിങ്ങൾ പ്രകൃതിയെന്നും വിളിക്കുന്ന, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ശക്തി. ഇങ്ങനെ ഉള്ള ആ ശക്തി ലോകത്തിന്റെ ഗുണത്തിനു വേണ്ടിയല്ല നിലകൊണ്ടിട്ടുള്ളതെന്നു് ലോകചരിത്രം പരിശോധിച്ചാൽ അറിയാം. തിന്മകളുടെ വിളയാട്ടവും വിജയവും ലോകത്തു് എന്നുമുണ്ടായിട്ടുണ്ടു്. തിന്മയുടെ വിളയാട്ടം ഒരു പരിധി വരെ നിയന്ത്രിക്കാൻ നിയമപാലകർക്കും കോടതിക്കും മറ്റും മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ.


പുരാണകഥകളുടെയും മറ്റും കാലം ഏറെക്കുറെ കഴിഞ്ഞെങ്കിലും, ഇന്ത്യയിലെ സിനിമകളിൽ വിശ്വാസം ഒരു പ്രധാനഘടകമാണു്. സിനിമ നിർമ്മിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം ലാഭമുണ്ടാക്കുക എന്നതായതിനാൽ ഭൂരിപക്ഷത്തിനു രുചിക്കുന്ന തത്ത്വങ്ങൾ കൂട്ടിവിളക്കി കഥയെഴുതുക എന്ന ബിസിനസ് തന്ത്രം തന്നെയാണു് ഇവിടെയും. നന്മ ചെയ്യുന്നവരും അവസാനം നല്ലതു വരുന്നവരും ഈശ്വരവിശ്വാസികളായിരിക്കും. വില്ലന്മാർ എല്ലാം നാസ്തികരും. ഇനി വല്ല സന്ന്യാസിയോ മറ്റോ വില്ലനായാൽ അവസാനം അയാൾ ഒരു കള്ളസന്ന്യാസിയായിരുന്നു എന്നു വരുത്തിത്തീർക്കും. സന്ന്യാസിമാർ, അച്ചന്മാർ, മൊല്ലാക്കമാർ തുടങ്ങിയവരെ പരിഹസിക്കുന്ന സിനിമകൾ പലതും ഉണ്ടെങ്കിലും കാതലായ ഈശ്വരവിശ്വാസത്തെ ചോദ്യം ചെയ്യുന്ന സിനിമകൾ കുറവാണു്. രാശി നോക്കി പൂജ ചെയ്തിട്ടാണല്ലോ സിനിമയെടുക്കാൻ തുടങ്ങുന്നതു്, പിന്നെ അതിനെതിരെ പറയാൻ പറ്റുമോ?

1978-ൽ റിലീസ് ചെയ്ത “രാജു റഹീം” എന്ന സിനിമയിൽ പ്രേം നസീർ അവതരിപ്പിച്ച കഥാപാത്രം നിരീശ്വരവാദിയായിരുന്നു. പകൽ ശാന്തനും സത്സ്വഭാവിയും ആയ രാജു; രാത്രി പണക്കാരെ കൊള്ളയടിച്ചു് അതു പാവപ്പെട്ടവർക്കു വിതരണം ചെയ്യുന്ന ടൈഗർ. രാജുവിന്റെ ജൈത്രയാത്രയ്ക്കു വിഘാതമായി കെ. പി. ഉമ്മർ അവതരിപ്പിക്കുന്ന റഹീം എത്തുന്നു. റഹീം കടുത്ത ഈശ്വരവിശ്വാസിയാണു്. പിന്നെ രാജുവും റഹീമും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ നടക്കുന്നു. എല്ലാത്തിലും നിരീശ്വരവാദിയായ രാജു ജയിക്കുന്നു. റഹീമിനു പലതിനും ഉത്തരമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രാജുവും റഹീമും ചേർന്നു് വില്ലന്മാരെ ഒതുക്കാൻ നടക്കുന്നു. (വില്ലന്മാർ ഒന്നൊഴിയാതെ അവിശ്വാസികളാണെന്നു പറയേണ്ടല്ലോ.) സിനിമ കാണുന്ന യുക്തിവാദികൾ രാജുവിന്റെ വിജയം കണ്ടു കോരിത്തരിക്കുന്നു. ഇന്റർവെല്ലിനു ശേഷം തന്റെ അച്ഛനെ മരണത്തിൽ നിന്നു രക്ഷിക്കാൻ (റഹീമിന്റെ അച്ഛനെ കൊന്നതു് വില്ലനായ ജി. കെ. പിള്ളയാണു്. അതു് രാജുവിന്റെ അച്ഛനാണെന്നാണു് എല്ലാവരുടെയും വിചാരം. അയാൾ ജീവപര്യന്തം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന ദിവസം റഹീം അയാളെ കൊല്ലാൻ പോകുന്നു. പുറകേ പോകുന്ന രാജു വണ്ടി ബ്രേയ്ക്ക്ഡൗണായോ മറ്റോ ഒരു അമ്പലത്തിനടുത്തു സ്റ്റക്കാവുന്നു. ഇതാണു പശ്ചാത്തലം.) ഒരു വഴിയും കാണാതെ രാജു അടുത്തുള്ള അമ്പലത്തിൽ കയറി പ്രാർത്ഥിക്കുന്നു. പ്രാർത്ഥന ദൈവം കേട്ടിട്ടെന്നോണം, റഹീമിനു കൊല്ലാൻ കഴിയുന്നതിനു മുമ്പേ രാജുവിന്റെ അച്ഛനെ വില്ലന്മാർ പിടിച്ചു കൊണ്ടു പോകുന്നു. രാജു പിന്നെ വില്ലന്മാരുടെ സങ്കേതത്തിൽ പോയി അവിടെ വന്ന റഹീമിന്റെ മനസ്സു മാറ്റി വില്ലന്മാരെ അടിച്ചു മലർത്തി പോലീസിനു കൊടുത്തു് അച്ഛനെ രക്ഷപ്പെടുത്തി തിരിച്ചു വരുന്നു. സിനിമയുടെ അവസാനത്തിൽ റഹീമിനെക്കാൾ വലിയ ഈശ്വരവിശ്വാസിയായി രാജു മാറുമ്പോൾ അതിലുണ്ടായിരുന്ന ഒരേയൊരു പൊരുത്തക്കേടു് (നല്ലവനും അവസാനം നല്ലതു വരുന്നവനുമായ നിരീശ്വരവാദി) ഒഴിവായി “ശുഭം” എന്നു് എഴുതിക്കാണിച്ചു് അതു് അവസാനിക്കുന്നു. അല്ലെങ്കിൽ സിനിമ കാണാൻ ഭൂരിപക്ഷം ആളുകളും വരില്ല എന്നു് സിനിമ എടുത്തവർക്കറിയാം. മാത്രമല്ല, നിരീശ്വരവാദി വിശ്വാസിയാവുന്നതിനു് എഫക്റ്റു കൂടും. വിശ്വാസിയായാലേ നല്ലതു വരൂ എന്നതിനു് ഒരു ഉദാഹരണം കൂടിയാവും. ആദ്യപകുതിയിലെ നിരീശ്വരവാദപ്രസംഗം (കഥയിൽ ഇതിനു വലിയ പ്രാധാന്യമൊന്നുമില്ല) ഈ എഫക്റ്റു കൂട്ടാൻ വേണ്ടി മാത്രമാണെന്നു ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവും.

ഇത്തരം വിശ്വാസപ്രചരണങ്ങൾ ചേർത്താൽ വിശ്വാസികൾ വന്നുകൊള്ളും എന്നതിനൊപ്പം, ഇതുള്ളതു കൊണ്ടു് അവിശ്വാസികൾ വരാതിരിക്കില്ല എന്നും സിനിമക്കാരനറിയാം. കാരണം, അവിശ്വാസികളിൽ ഒരു നല്ല പങ്കു് മുൻപേ പറഞ്ഞ പ്രകൃത്യതീതശക്തിയിൽ വിശ്വസിക്കുന്നവരാണു്. ഇനി അല്ലാത്തവരിൽ ഒരു നല്ല പങ്കാകട്ടേ, ഈ വക കാര്യങ്ങൾ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണു്, അതിനാൽ ഒരു സമൂഹജീവിയെന്ന നിലയ്ക്കു് അവയ്ക്കൊപ്പം പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു ചിന്തിക്കുന്നവരും. താൻ വിശ്വാസിയല്ലെങ്കിലും, വിശ്വാസിയായ ഭാര്യയുടെ സന്തോഷത്തിനായി ശയനപ്രദക്ഷിണം നടത്തുകയും കഴുത്തിലും അരയിലും ജപിച്ച തകിടു കെട്ടുകയും ചെയ്യുകയും, എന്നാൽ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നു് ഉറച്ചു വിശ്വസിക്കുകയും, എന്നാൽ എന്തെങ്കിലും ഗുണമുണ്ടാകുകയാണെങ്കിൽ ഭാര്യയുടെ ചെലവിൽ അതുണ്ടായ്ക്കോട്ടേ എന്നു നിഗൂഢമായി ചിന്തിക്കുകയും ചെയ്യുന്ന യുക്തിവാദികൾ. മേൽപ്പറഞ്ഞ സിനിമ ഒരു നല്ല ഫിക്്ഷൻ എന്ന രീതിയിൽ കണ്ടു് ആസ്വദിക്കാൻ അവർക്കു് യാതൊരു ബുദ്ധിമുട്ടുമില്ല.


Paithrukamമലയാളത്തിൽ ഏറ്റവുമധികം യുക്തിവാദം പ്രസംഗിക്കുന്നതു് “പൈതൃകം” എന്ന സിനിമയിലാണു്. അതിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വായിൽ റിച്ചാർഡ് ഡോക്കിൻസ് ആയുഷ്കാലം പറഞ്ഞതിൽ കൂടുതൽ യുക്തിവാദം ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളിൽ തിരുകിക്കയറ്റിയിട്ടുണ്ടു്. സുരേഷ് ഗോപിയും ഭാര്യ ഗീതയും ഒടുക്കത്തെ യുക്തിവാദികളാണു്. രാഹുകാലത്തിൽ ഇടത്തുകാൽ ചവിട്ടിയേ ഒരു വീട്ടിൽ ആദ്യം കയറൂ. അമ്പലം, സന്ന്യാസിമാർ, യാഗം, പൂജ തുടങ്ങിയ സകലമാനസംഭവങ്ങളെയും വിമർശിക്കും. അയാളുടെ അച്ഛൻ നരേന്ദ്രപ്രസാദ് പൂജയും ഹോമവും മന്ത്രവാദവുമൊക്കെ ചെയ്യുന്ന ആളാണു്. പരമസാത്വികനെന്നു പറഞ്ഞാൽ പരമസാത്വികൻ. മകൻ അച്ഛനെ പലയിടത്തും അവഹേളിക്കുന്നു. അച്ഛൻ തികച്ചും ശാന്തൻ. “നിന്റെ മകൻ യുക്തിവാദിയാകണമെന്നു് നിനക്കെന്തിനു നിർബന്ധം? എന്റെ മകൻ വിശ്വാസിയാകണമെന്നു് ഞാൻ നിർബന്ധിച്ചില്ലല്ലോ..” എന്നു തികച്ചും നിഷ്കളങ്കവും നിരുപദ്രവകാരിയുമായ താരതമ്യം നിരത്തുന്ന മഹാമനസ്കൻ. (ഇതിനോടു സാദൃശ്യമുള്ള ഒരു താരതമ്യം ഈയിടെ ഒരു ഐ. ഐ. റ്റി. യിലെ ഒരു പ്രൊഫസർ പറഞ്ഞതായി കേട്ടു. “നമ്മൾ എല്ലാ സയൻസും റിസർച്ചു ചെയ്യണം. ജ്യോതിഷവും മന്ത്രവാദവും ശിവലിംഗത്തിൽ നിന്നു വരുന്ന മാഗ്നറ്റിക് രശ്മികളുമൊക്കെ ഗവേഷണവിഷയമാക്കണം, ഫിസിക്സിലും കെമിസ്ട്രിയിലുമൊക്കെ ഗവേഷണം ചെയ്യുന്നതു പോലെ…”. എത്ര നിഷ്കളങ്കവും ന്യായയുക്തവുമായ താരതമ്യം, അല്ലേ?) സിനിമ തീരുന്നതിനു് അര മണിക്കൂർ മുമ്പു് എന്തോ നിമിത്തങ്ങളൊക്കെ കണ്ടു് ഗീത വിശ്വാസിയാകുന്നു. പത്തു മിനിറ്റു മുമ്പു് നരേന്ദ്രപ്രസാദിന്റെ പൂജ കഴിഞ്ഞപ്പോൾ മഴ പെയ്തതു കണ്ടു് സുരേഷ് ഗോപിയും. വിശ്വാസിയായെന്നു മാത്രമല്ല, കക്ഷി പിന്നെ പൂജയും മന്ത്രവാദവുമൊക്കെ തുടങ്ങുകയാണു്. സിനിമയുടെ അവസാനം “ശുഭം” എന്നെഴുതിക്കാണിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?

വീഴ്ചയുടെ ആഘാതം ഏറ്റവും ഉണ്ടാവണമെങ്കിൽ ഏറ്റവും ഉയരത്തിൽ കൊണ്ടു പോയിട്ടു വേണം താഴെയിടാൻ എന്ന തത്ത്വം അനുസരിച്ചാണു് സുരേഷ് ഗോപിയുടെ കഥാപാത്രത്തെക്കൊണ്ടു് ഒരു സാധാരണ യുക്തിവാദി ചെയ്യുന്നതിൽ കൂടുതൽ ആക്ടിവിസം സിനിമയിൽ കാണിക്കുന്നതു്. അത്രയ്ക്കു് അവിശ്വാസിയായിരുന്ന ഒരാളിനെപ്പോലും യുക്തിയുക്തമായി വിശ്വാസിയാക്കാൻ കഴിഞ്ഞു എന്നതാണു് സിനിമയുടെ വിജയം. ആദ്യന്തം അന്ധവിശ്വാസം നിറഞ്ഞു നിൽക്കുന്ന “കൃഷ്ണപ്പരുന്ത്” പോലെയുള്ള സിനിമകളെക്കാൾ ആപത്കരമാണു് മുക്കാൽ ഭാഗവും യുക്തിവാദം മുഴങ്ങുന്ന പൈതൃകം.


Sadanadante samayamഇനി, ദിലീപ് പ്രധാന വേഷത്തിൽ അഭിനയിച്ച “സദാനന്ദന്റെ സമയം” എന്ന സിനിമയെടുക്കാം. അന്ധവിശ്വാസിയായ നായകൻ അവസാനം തന്റെ തെറ്റു മനസ്സിലാക്കി ജ്യോതിഷത്തിലുള്ള വിശ്വാസം കളയുന്നതാണു കഥ. ഇത്രയും പുരോഗമനപരവും സോദ്ദേശ്യവുമായ ഒരു സിനിമ മലയാളത്തിലുണ്ടോ? അന്ധവിശ്വാസം ചൂഴ്ന്നിറങ്ങിയ മലയാളിയുടെ മനസ്സിലേക്കു് യുക്തിചിന്തയുടെ രജതരേഖ ഷോക്കടിച്ചു കയറ്റിയ മഹത്തായ ചിത്രമല്ലേ അതു്?

സൂക്ഷിച്ചു നോക്കിയാൽ, നേരെ മറിച്ചാണു സത്യം എന്നു മനസ്സിലാവും. രാജു റഹീമിനെക്കാളും പൈതൃകത്തെക്കാളും വിദഗ്ദ്ധമായാണു് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതു് എന്നു മാത്രം. ഇതിൽ ജ്യോത്സ്യം തെറ്റാണെന്നു പറഞ്ഞിട്ടില്ല. ജ്യോത്സ്യത്തിനായി സദാനന്ദൻ സമീപിക്കുന്നതു് കള്ളജ്യോത്സ്യനായ ജഗതിയുടെ അടുത്താണു്. ജഗതി കള്ളനാണെന്നു സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ടു്. അപ്പോൾ സദാനന്ദനു പറ്റിയ തെറ്റു് ജ്യോത്സ്യത്തിൽ വിശ്വസിച്ചതല്ല, കള്ളനായ ജ്യോത്സ്യന്റെ അടുത്തു പോയതാണു്. മാത്രമല്ല, ജ്യോത്സ്യം ശരിയാണു് എന്നതിനു പല തെളിവുകളും സിനിമ തരുന്നുണ്ടു്. ഉദാഹരണമായി, സദാനന്ദന്റെ പെങ്ങളുടെ (ബിന്ദു പണിക്കർ അവതരിപ്പിച്ച കഥാപാത്രം) മകളുടെ കല്യാണം അപശകുനം കണ്ടതിനെത്തുടർന്നു് സദാനന്ദൻ വിലക്കുന്നുണ്ടു്. അതു കണക്കാക്കാതെ ആ കല്യാണം നടത്തുകയും അതു പിന്നെ പരാജയമാവുകയും ചെയ്യുമ്പോൾ “അന്നു സദാനന്ദൻ പറഞ്ഞതു കേട്ടാൻ മതിയായിരുന്നു” എന്നു പെങ്ങൾ വിലപിക്കുന്നുണ്ടു്. ചേട്ടന്റെ നക്ഷത്രഫലം അനുസരിച്ചു് വാഹനത്തിൽ സഞ്ചരിക്കരുതു് എന്നു സദാനന്ദൻ പറയുമ്പോൾ “സാരമില്ല, അതിനുള്ള പ്രതിവിധിയായി ഞാൻ പൂജ (അതോ വഴിപാടോ? ഓർമ്മയില്ല) ചെയ്തിട്ടുണ്ടു്” എന്നു കൂടി പറയിക്കുന്നുണ്ടു്. അല്ലാതെ, പ്രതിവിധി ചെയ്യാതെ ഫലം മാത്രം പറഞ്ഞതു് അവഗണിച്ചിട്ടു പോയിട്ടും ചേട്ടനു് അപകടമൊന്നും സംഭവിച്ചില്ല എന്നു കാണിക്കാനുള്ള ആർജ്ജവം പുരോഗമനവാദിയായ തിരക്കഥാകൃത്തിനില്ല. ചേട്ടനു് അപകടം സംഭവിക്കാഞ്ഞതു് പൂജയുടെ ശക്തി കൊണ്ടാണു് എന്നു് കാണുന്നവൻ ധരിച്ചുകൊള്ളണം.

ഈ സിനിമയിൽ തെറ്റെന്നു തെളിയിക്കുന്നതു് ഒരു ജ്യോതിഷവിശ്വാസിക്കു് വിരോധമില്ലാത്ത വസ്തുതകളാണു്. ഒന്നാമതായി, കള്ളജ്യോത്സ്യന്റെ അടുത്തു പോയതു്. കള്ളന്മാരായ ജ്യോത്സ്യന്മാരെക്കൊണ്ടും സന്ന്യാസിമാരെക്കൊണ്ടും ശരിക്കുള്ള ആളുകളെയും ആർക്കും വിശ്വാസമില്ലാതായി എന്നാണല്ലോ പൊതുവായ പരാതി. രണ്ടാമതായി, സദാനന്ദൻ അവസാനത്തിൽ ഒഴിവാക്കുന്നതു് ജ്യോതിഷമോ ഈശ്വരവിശ്വാസമോ അല്ല, ശകുനം നോക്കൽ മാത്രമാണു്. ശകുനം നോക്കലാകട്ടേ, മലയാളിയുടെ മാറിയ അതിർവരമ്പുകളുടെ ഭാഗമായി അന്ധവിശ്വാസമായി മാറിയ ഒരു കാര്യമാണു്. ആരും ഇപ്പോൾ “വേശ്യാസ്ത്രീ, തയിർ, തേൻ, കരിമ്പു ഗജവും…” എന്നൊക്കെ പറഞ്ഞു ശകുനം നോക്കാറില്ല. അപ്പോൾ, സദാനന്ദന്റെ അവസാനത്തിലെ മനംമാറ്റം ആരെയും നോവിക്കുന്നില്ല; മറിച്ചു്, കാലാനുസൃതമായി പരിഷ്കരിച്ച അന്ധവിശ്വാസത്തിലേക്കു് പഴഞ്ചനായ സദാനന്ദനെ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നതു്.

യുക്തിവാദത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയ്ക്കു് ഇന്നും ബുദ്ധിമുട്ടാണു് എന്നു സാരം. ഹിന്ദിയിലാകട്ടേ, അതും കഴിഞ്ഞു് പുനർജന്മവും (ഓം ശാന്തി ഓം) പ്രേതം വരലും മറ്റും സാധാരണ കഥകളിൽ മിക്സു ചെയ്തു കാണിക്കുന്നു. മലയാളത്തെക്കാൾ ബുദ്ധിമുട്ടാണു് അവിടെ അന്ധവിശ്വാസത്തിൽ നിന്നു മുക്തമാകാൻ.


OMG!അങ്ങനെയുള്ള ഹിന്ദിസിനിമയിലാണു് ഇപ്പോൾ ഒരു വിപ്ലവം സംഭവിച്ചിരിക്കുന്നതു്. സിനിമയുടെ പേരു് “OMG: Oh my God!”. ഹിന്ദിസിനിമയിൽ ആദ്യമായി യുക്തിവാദവും നിരീശ്വരവാദവും പ്രധാന തീം ആയി ഒരു സിനിമ. Very daring. ഈശ്വരവിശ്വാസികൾ ഇതിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു. മുസ്ലീങ്ങൾക്കെതിരെയുള്ള പരാമർശങ്ങൾ മൂലം യു. എ. ഇ. -യിൽ ഈ സിനിമ നിരോധിച്ചു. ഇതിൽ മിഥുൻ ചക്രവർത്തി അവതരിപ്പിച്ച സന്ന്യാസികഥാപാത്രത്തെ ശ്രീ ശ്രീ രവിശങ്കറിനെ അപഹസിക്കാൻ ഉണ്ടാക്കിയതാണു് എന്നു പറഞ്ഞു് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ രോഷാകുലരായി. ഹിന്ദുവികാരങ്ങൾ വ്രണപ്പെടുത്തി എന്നു പറഞ്ഞു് ആ സിനിമയിലെ രണ്ടു നടന്മാർക്കെതിരേ (അതിലൊന്നു് സാക്ഷാൽ ശ്രീകൃഷ്ണനായി അഭിനയിച്ച അക്ഷയ് കുമാറിനു് എതിരേയാണു്!) കേസ്. Wow! This must be a must-see for atheists!

ഈ ബഹളങ്ങളൊക്കെ സിനിമയുടെ പ്രചരണത്തിനായി കെട്ടിപ്പടച്ചതാണോ എന്നു് എനിക്കറിയില്ല. ഒരു പക്ഷേ ആയിരിക്കാം. കാരണം, ഈ സിനിമയിൽ മതവികാരം വ്രണപ്പെടാൻ കാര്യമായി ഒന്നും തന്നെയില്ല എന്നതാണു സത്യം.

മൂന്നു ഹിന്ദുമതാചാര്യന്മാർക്കെതിരേ കേസു കൊടുക്കുന്നതാണു പ്രമേയം. (ഒരു പള്ളീലച്ചനും മൊല്ലാക്കയുമൊക്കെ ഒരു സീനിൽ വരുന്നുണ്ടു്. പക്ഷേ, അവർക്കു കാര്യമായ റോളൊന്നുമില്ല.) പക്ഷേ, ഈ മൂന്നു പേരെയും സാത്വികരായല്ല ചിത്രീകരിച്ചിരിക്കുന്നതു്. (ഇതിൽ സാത്വികനായി ഒരു സന്ന്യാസിയുണ്ടു്. അദ്ദേഹം നായകനെ പിന്തുണയ്ക്കുന്നതായാണു കാണിച്ചിരിക്കുന്നതു്. ) തീറ്റ മാത്രം പ്രിയമായ, പെട്ടെന്നു ദേഷ്യം വരുന്ന ഒരു പൂജാരി മഹാരാജ്, സ്ത്രൈണമോ നാപുംസകമോ എന്നു തിരിച്ചറിയാത്ത ചേഷ്ടകളോടെ നടക്കുന്ന കള്ളനായ ഒരു ആൾദൈവം, ലിപ്‌സ്റ്റിക്കും ആടയാഭരണങ്ങളും അണിഞ്ഞു് അതീവസെക്സിയായി നടക്കുന്ന ഒരു സന്ന്യാസിനി എന്നിവരാണു് ഇവർ. ഇവർ മൂന്നും സദാനന്ദന്റെ സമയത്തിലെ ജഗതിയെപ്പോലെ പരമഫ്രോഡുകളാണെന്നു് ആദ്യം തന്നെ മനസ്സിലാവും. ഇവരാണു് നായകന്റെ മുന്നിൽ തോൽക്കുന്ന മൂന്നു പേർ. “ഇങ്ങനെയുള്ള ചില ഫ്രോഡുകൾ സമൂഹത്തിലുണ്ടു്, അവർക്കു് ഇങ്ങനെ തന്നെ വരണം. എന്നാലേ യഥാർത്ഥ സന്ന്യാസികളെയും ആചാര്യന്മാരെയും ആളുകൾക്കു മനസ്സിലാവുകയും ഈശ്വരവിശ്വാസം വർദ്ധിക്കുകയും ഉള്ളൂ…” എന്നേ ഏതു വിശ്വാസിക്കും തോന്നൂ.

ദോഷം പറയരുതല്ലോ, പരേഷ് റാവൽ അവതരിപ്പിക്കുന്ന നായകകഥാപാത്രം എല്ലാ അന്ധവിശ്വാസങ്ങളെയും എതിർക്കുന്നുണ്ടു്. പാലു കുടിക്കുന്ന ശിവലിംഗം (യഥാർത്ഥത്തിൽ സംഭവിച്ചതു പാലു കുടിക്കുന്ന ഗണപതിയായിരുന്നു. അതു തന്നെ കാണിച്ചാൽ മതവികാരം വ്രണപ്പെടുമോ എന്നു കരുതിയായിരിക്കും അങ്ങനെയാക്കിയതു്!) എന്ന പേരിൽ മനുഷ്യരെ പറ്റിച്ചു് ഒഴിക്കുന്ന പാൽ ഒരു ഓവിലൂടെ ഒഴുക്കിക്കളയുന്ന കള്ളത്തരത്തെപ്പറ്റി പറയുന്നുണ്ടു്. കൃഷ്ണവിഗ്രഹം വെണ്ണ തിന്നുന്നു എന്ന പ്രചാരണം ഒരു ഉത്സവം കലക്കാൻ ഒരു നിരീശ്വരവാദി നടത്തിയ ശ്രമത്തിന്റെ ഫലമാണെന്നും പറയുന്നുണ്ടു്. ഭക്തജനത്തിന്റെ മുറിച്ച തലമുടി അമേരിക്കയിലേക്കും മറ്റും കയറ്റിയയ്ക്കുന്ന ബിസിനസ്സിനെപ്പറ്റിയും ക്ഷേത്രങ്ങളിൽ ഇടുന്ന കാണിക്കപ്പണം അധികാരികൾ ധൂർത്തടിക്കുന്നതിനെപ്പറ്റിയും പറയുന്നുണ്ടു്. ഗംഗാജലം എന്ന പേരിൽ പൈപ്പുവെള്ളവും ഏതോ അമ്പലത്തിലെ അമൂല്യവിഗ്രഹം ഒരു സിദ്ധൻ തന്നെന്നു പറഞ്ഞു് വിലയില്ലാത്ത ഒരെണ്ണം ഒരാളെ പിടിച്ചേൽപ്പിച്ചു് അയാളുടെ സ്വർണ്ണമാലയും മറ്റും അടിച്ചുമാറ്റുന്ന നിരീശ്വരവാദിയെ കാണിക്കുന്നുമുണ്ടു്. ഇവിടെയൊക്കെ പ്രതി ബുദ്ധിയില്ലാത്ത പൊതുജനമാണു്. ഇവയിൽ പലതും വിശ്വാസികൾ തന്നെ എതിർക്കുന്ന കാര്യങ്ങളാണു താനും. അഭൗമശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികളുടെ കാര്യം പറയാനുമില്ല.

യുക്തിവാദിക്കു സ്വാഭാവികമായും വിശ്വാസികളുടെ എതിർപ്പുണ്ടാവും. അവർ അയാളെ കൊല്ലാൻ നോക്കുന്നു. അപ്പോൾ രക്ഷയ്ക്കെത്തുന്നതാരാണെന്നറിയണ്ടേ? സാക്ഷാൽ ശ്രീകൃഷ്ണൻ! യേശുവും അള്ളായും ഒക്കെ താനാണെന്നു പറയുന്നുണ്ടെങ്കിലും, ഫ്രിഡ്ജിൽ നിന്നു വെണ്ണ കട്ടു തിന്നുകയും, ഓടക്കുഴൽ വായിക്കുകയും മയിൽപ്പീലി കൊണ്ടുനടക്കുകയും, കീചെയിൻ കയ്യിൽ സുദർശനചക്രം പോലെ കറക്കുകയും ചെയ്തു് കൃഷ്ണനായിത്തന്നെയാണു് അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ജീവിക്കുന്നതു്. (“വാസുദേവ് കൃഷ്ണ് യാദവ്” എന്നോ മറ്റോ ആണു പേരും.) തരക്കേടില്ലാത്ത പല അദ്ഭുതങ്ങളും (വലിയ കെട്ടിടങ്ങളുടെ മുകളിൽ നിന്നു മോട്ടോർ സൈക്കിൾ ചാടിക്കുക, കൈ ഞൊടിച്ചു ലൈറ്റു കത്തിക്കുകയും കെടുത്തുകയും ചെയ്യുക, തളർന്ന ശരീരം തൊട്ടു സുഖപ്പെടുത്തുക തുടങ്ങി) കാണിക്കുന്നുമുണ്ടു്. അവസാനത്തിൽ നാലു കൈകളോടും കൂടിയുള്ള വിശ്വരൂപവും കാണിക്കുന്നു. (എന്നിട്ടു്, “ഇതൊന്നുമല്ല ഞാൻ. ഇതു നിങ്ങൾ സിനിമയിൽ കാണുന്ന രൂപം. ഞാൻ എല്ലായിടത്തും ഉണ്ടു്” എന്നൊരു ഡയലോഗും.) അതോടെ നമ്മുടെ നിരീശ്വരവാദി ക്ലൈമാക്സിൽ അപാരദൈവവിശ്വാസിയായി (ഈ ദൈവവിശ്വാസം എന്നു വെച്ചാൽ നിങ്ങൾ കരുതുന്നതു പോലെ വിഗ്രഹാരാധനയും പൂജയും ഒന്നുമല്ല. മാത്രമല്ല, ഇദ്ദേഹം പിന്നെ വിഗ്രഹങ്ങളൊക്കെ തച്ചുടയ്ക്കുകയും ചെയ്യുന്നുണ്ടു്.) തീരുകയും “യഥാർത്ഥ” ദൈവത്തെ മനസ്സിലാക്കുകയും ചെയ്യുന്നു. അതിനു മുമ്പു തന്നെ ഭഗവാൻ നായകനു ഭഗവദ്‌ഗീതയും ബൈബിളും ഖുറാനും വായിക്കാൻ കൊടുക്കുന്നുണ്ടു്. “ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം ഇവയിലുണ്ടു്” എന്നു പറയുകയും ചെയ്യുന്നു. ബെസ്റ്റ് യുക്തിവാദം!

മാത്രമല്ല, നായകൻ ദൈവദോഷം പറയുകയും മഹാരാജ് പൂജാരി അയാളെ ശപിക്കുകയും ചെയ്യുന്ന ദിവസം രാത്രിയിൽ ഒരു ഭൂകമ്പം ഉണ്ടായി നായകന്റെ കട മാത്രം നശിക്കുന്നുണ്ടു്. അതുപോലെ കോടതിയിൽ ആൾദൈവത്തിനെതിരേ ശബ്ദമുയർത്തുന്ന സമയത്തു് തളർന്നു വീണു കോമയിലാവുകയും ചെയ്യുന്നുണ്ടു്. (“ഹൃദയത്തിൽ നിന്നു് നീ ദൈവത്തെ ചീത്ത വിളിച്ചില്ലേ? ആ ഹൃദയം കിടക്കുന്ന ഇടത്തുവശം അങ്ങനെ തളർന്നു…” എന്നു് പിന്നീടു വാസുദേവ് കൃഷ്ണ് യാദവ് പറയുന്നുണ്ടു്. തന്റെ ചക്രം/മയിൽപ്പീലി തൊട്ടു് അതു സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ടു്.) ദൈവദോഷം പറഞ്ഞാൽ ഉടനെ നാശമുണ്ടാവും എന്നു് ഒന്നല്ല, രണ്ടു ദൃഷ്ടാന്തങ്ങളാണു് ഈ സിനിമയിൽ. (ദൈവദോഷം പറയുന്ന റിച്ചാർഡ് ഡോക്കിൻസും ജെയിംസ് റാൻഡിയും വാർദ്ധക്യം വരെ ജീവിക്കുന്നു. എ ടി കോവൂരും ഇടമറുകും അങ്ങനെ തന്നെ. ഇന്ത്യയിലെ സ്വാമിമാരെയൊക്കെ വെല്ലു വിളിച്ചു് അവരൊക്കെ ഫ്രോഡാണെന്നു തെളിയിച്ചു നടക്കുന്ന സനൽ ഇടമറുകും അവരുടെ പലരുടെയും ശാപവും പേറി സുഖമായി നടക്കുന്നു. പക്ഷേ നമ്മുടെ യുക്തിവാദി നായകൻ ദൈവദോഷം പറഞ്ഞാൽ, ഉടനടി ഫലം കിട്ടിയിരിക്കും!)

ചുരുക്കം പറഞ്ഞാൽ, ശാസ്ത്രജ്ഞരും യുക്തിവാദികളും ഒക്കെക്കൂടി ജീവൻ തൃണവദ്ഗണിച്ചു് നടന്നു് മകരജ്യോതി തന്നെ കത്തുന്നതും ഗണപതി പാലു കുടിക്കുന്നതും മാതാവു വിയർക്കുന്നതും ഈശോ രക്തം വാർക്കുന്നതുമൊക്കെ പോയി പരിശോധിച്ചു് ശുദ്ധതട്ടിപ്പാണെന്നു തെളിയിച്ചപ്പോൾ പകൽ പോലെ വ്യക്തമായ ഏതാനും അന്ധവിശ്വാസങ്ങൾ തുറന്നുകാട്ടിയതിനു ശേഷം, ചിലപ്പോഴൊക്കെ അള്ളാവിന്റെയും യേശുവിന്റെയുമൊക്കെ രൂപത്തിൽ വരുന്ന സാക്ഷാൽ ശ്രീകൃഷ്ണൻ എന്നൊരു മഹാസംഭവം ഉണ്ടെന്നും, എല്ലാം നിയന്ത്രിക്കുന്നതു കക്ഷിയാണെന്നും പറഞ്ഞു് അവസാനിപ്പിക്കുകയാണു് ഈ സിനിമ. അങ്ങനെ കൃഷ്ണഭക്തരൊക്കെ ആനന്ദസാഗരത്തിൽ ആറാടുന്നു, നന്ദനം സിനിമയിൽ കൃഷ്ണനെ നേരിട്ടു കണ്ടു് ആടിയതു പോലെ. ഇനി അക്ഷയ് കുമാറിന്റെ പടം വെച്ചും പൂജിക്കുമായിരിക്കും. പിന്നെ, കൃഷ്ണനെയും ഒന്നും വിശ്വസിക്കാത്ത, എന്നാൽ അതീതശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികൾക്കു വേണ്ടി “ഇതു് എന്റെ രൂപമല്ല, എന്റെ രൂപം ഇങ്ങനെയല്ല” എന്നു പറയുകയും നായകനെക്കൊണ്ടു വിഗ്രഹം തല്ലിപ്പൊളിക്കുകയും ചെയ്യുന്നു. (നായകൻ കോമയിലായിരുന്ന സമയത്തു് അയാളെ ദൈവമാക്കി എന്നൊക്കെ പറയുന്നതു് ഇന്ത്യയിലെ മൂഢന്മാരിൽ മൂഢർ പോലും ചെയ്യാത്ത അസംബന്ധവുമാണു്.)

പൈതൃകത്തെക്കാളും സദാനന്ദസമയത്തെക്കാളും ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഓശാന പാടുന്ന ചിത്രമാണു് OMG. ഇതു് യുക്തിവാദികളുടെയോ നിരീശ്വരവാദികളുടെയോ സിനിമയല്ല. അധികം നിലവാരമില്ലാത്ത ഒരു സിനിമാ നിർമ്മിച്ചു്, അതിന്റെ പേരിൽ കുറച്ചു ബഹളങ്ങളൊക്കെയുണ്ടാക്കി മുടക്കുമുതൽ വമ്പിച്ച ലാഭത്തോടെ തിരിച്ചുപിടിക്കുക എന്നൊരു ലക്ഷ്യമേ ഇതിനുള്ളൂ. അല്ലാതെ ഇതിൽ ഒരു വിധത്തിലുമുള്ള ധീരതയോ പുരോഗമനചിന്തയോ സാമൂഹികവിപ്ലവമോ ഇല്ല.


ഡിസ്ക്ലെയിമറുകൾ:

  1. അഞ്ചു മണിക്കൂറെടുത്തു് ഒറ്റയിരുപ്പിനു് എഴുതിയതാണു് ഇതു്. രാജു റഹീം, പൈതൃകം, സദാനന്ദന്റെ സമയം എന്നിവ പണ്ടു കണ്ട ഓർമ്മയേ ഉള്ളൂ. ഞാൻ ഉദ്ധരിച്ച സംഭവങ്ങളും ഡയലോഗുകളും അതു പോലെ ആവണമെന്നില്ല. അതിനു വേണ്ടി ആ സിനിമകൾ തപ്പിയെടുത്തു കാണാൻ നിവൃത്തിയില്ല.
  2. OMG ഇന്നു കണ്ടു. ഒരു തവണ. ക്യാപ്ഷനില്ലാതെ. ആറുകൊല്ലം മലയാളം മീഡിയത്തിൽ ഹിന്ദി പഠിച്ച അറിവേ ഉള്ളൂ. പല ഡയലോഗുകളും മനസ്സിലായിട്ടില്ല. മനസ്സിലായവ വെച്ചാണു് ഇതെഴുതിയതു്. ചില ചില്ലറ തെറ്റുകൾ പറ്റിയിട്ടുണ്ടാവാം. അതു തിരുത്താൻ ഇതു് ഒന്നു കൂടി കാണാൻ ഉദ്ദേശ്യമില്ല. തെറ്റു ചൂണ്ടിക്കാണിച്ചാൽ തിരുത്താം.

സാധാരണ ഈ ബ്ലോഗിൽ പോസ്റ്റുകളെഴുതുന്നതു് വളരെ സമയമെടുത്തു് നന്നായി റിസർച്ചു ചെയ്താണു്. ഇതങ്ങനെയല്ല. അതു കൊണ്ടാണു ഡിസ്ക്ലെയിമറുകൾ.

യുക്തിവാദം
സിനിമ

Comments (37)

Permalink

പഴശ്ശിരാജാവിന്റെ ശൃംഗാരം

Pazhassi
ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും (ഹരീ, യാരിദ്, പതാലി, അർജുൻ കൃഷ്ണ തുടങ്ങിയവർ ഉദാഹരണം) അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും (പപ്പൂസ്, ദൃശ്യൻ, കാളിദാസൻ തുടങ്ങിയവർ) അഭിപ്രായപ്പെടുന്നു. കുറിച്യരുടെ ജീവിതം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നു ജി. പി. രാമചന്ദ്രൻ പറയുമ്പോൾ, കുറിച്യരെ ആഫ്രിക്കൻ ആദിവാസികളെപ്പോലെ ചിത്രീകരിച്ചു് അപമാനിച്ചു എന്നാണു് പഴയ വീടു് എന്ന ബ്ലോഗറുടെ (‘ചരിത്രത്തെ കൊഞ്ഞനം കുത്തി പഴശ്ശി’ എന്ന പോസ്റ്റ് ഇപ്പോൾ കാണുന്നില്ല) അഭിപ്രായം.

വടക്കൻ വീരഗാഥയുടെ പ്രശ്നം എം. ടി. വാസുദേവൻ നായർ ചരിത്രത്തെ വളച്ചൊടിച്ചു എന്നതായിരുന്നെങ്കിൽ, പഴശ്ശിരാജായുടെ പ്രശ്നം ചരിത്രത്തെ ഒട്ടും മാറ്റിയില്ല എന്നതാണു് എന്നും കേട്ടു. അതു് അതിലും വിചിത്രം! ചിത്രം ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്നു് ആരോപിക്കുന്ന ജി. പി. രാമചന്ദ്രൻ ഒരിടത്തു് അതു് ഒരേയൊരു ചരിത്രരേഖയായ മലബാർ മാന്വലിനെ അനുവർത്തിക്കുന്നതിനെയും വിമർശിക്കുന്നുണ്ടു്!

ഇങ്ങനെ പല അഭിപ്രായങ്ങളുണ്ടെങ്കിലും, ചില കാര്യങ്ങളിൽ നിരൂപകർക്കു് അഭിപ്രായൈക്യമുണ്ടു്. യുദ്ധരംഗങ്ങളിൽ മമ്മൂട്ടിയെയും മറ്റും കയറു കെട്ടി പറക്കാൻ വിട്ടതു് വളരെ മോശമായിപ്പോയി എന്നതാണു് ഒന്നു്. ഇന്ത്യക്കാരോടു സോഫ്റ്റ് കോർണറുള്ള മദാമ്മയെ കൊണ്ടുവന്നതു് (‘ലഗാൻ’ എന്ന ഹിന്ദി സിനിമയിലും കണ്ടിട്ടുണ്ടു് ഇങ്ങനെ ഒരാളെ. എഡ്വിന മൗണ്ട് ബാറ്റൻ ആയിരിക്കും ഇവരുടെയൊക്കെ പ്രചോദനം. എഡ്വിന അല്ലാതെ ഏതെങ്കിലും മദാമ്മയ്ക്കു് ഇങ്ങനെ വല്ലതും തോന്നിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ എന്തോ?) എല്ലാവരും എതിർക്കുന്നു. കഥയിൽ ആവശ്യമില്ലാത്ത കൈതേരി മാക്കം എന്ന കഥാപാത്രത്തിനെ എഴുന്നള്ളിച്ചതും ആ കഥാപാത്രത്തെ അവതരിപ്പിച്ച നടി ശരീരപ്രദർശനം നടത്തിയതല്ലാതെ നേരേ ചൊവ്വേ അഭിനയിച്ചില്ല എന്നതുമാണു് മറ്റൊരു കാര്യം.

കൈതേരി മാക്കം ചരിത്രകഥാപാത്രമാണോ എന്നു് എനിക്കറിയില്ല. എന്തായാലും പഴശ്ശിരാജാവിനെപ്പറ്റിയുള്ള കഥകളിലെല്ലാം ഈ സുന്ദരിയെപ്പറ്റി പരാമർശമുണ്ടു്. സി. വി. രാമൻ പിള്ളയ്ക്കു ശേഷം മലയാളത്തിൽ “ചരിത്രനോവലുകൾ” എഴുതാൻ അഗ്രഗണ്യനായിരുന്ന സർദാർ കെ. എം. പണിക്കരുടെ “കേരളസിംഹം” എന്ന നോവലിലെ നായികയും കൈതേരി മാക്കം തന്നെ. പഴശ്ശിരാജാവിന്റെ ചരിത്രം ഇപ്പോൾ അധികം ആളുകൾ അറിയുന്നതു് ഈ കേരളസിംഹത്തിലൂടെയാണു്. പണിക്കരുടെ ചരിത്രനോവലുകളേക്കാൾ കൂടുതൽ ചരിത്രത്തോടു നീതി പുലർത്തുന്നതു വടക്കൻ വീരഗാഥ തന്നെയാണു്. കുളക്കടവിൽ വെള്ളം തെറിച്ചതിനു് കുടുംബം കുളംതോണ്ടിയ നമ്പൂതിരിമാരോടു പ്രതികാരം ചെയ്യാൻ പറങ്കികളോടു ചേർന്ന നാരായണൻ നായർ എന്ന പറങ്കിപ്പടയാളിയെ ചരിത്രപുരുഷനാക്കി നാം കുഞ്ഞാലിമരയ്ക്കാർ സിനിമയിൽ വരെ കണ്ടു. കേരളസിംഹത്തിലെ കഥയും സന്ദർഭങ്ങളും ചരിത്രമായി അംഗീകരിക്കപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.

ഞാൻ “പഴശ്ശിരാജാ” കണ്ടില്ല. കഥാസാരവും വിശദമായി അറിഞ്ഞില്ല. കേട്ടിടത്തോളം കഥ “കേരളസിംഹ”ത്തെ പിന്തുടരുന്നു എന്നു തോന്നുന്നു. എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും കൈതേരി മാക്കവും കൈതേരി അമ്പുവുമൊക്കെ കേരളസിംഹത്തിലെ കഥാപാത്രങ്ങളാണു്. ചരിത്രത്തിലും ഉണ്ടായിരുന്നിരിക്കാം. അറിയില്ല.

മാക്കത്തിനെ നാട്ടിൽ വിട്ടിട്ടാണു് രാജാവു് ഒളിയുദ്ധത്തിനു കാടു കയറിയതു്. അവിടെ കൂടെ കുഞ്ഞാനിക്കെട്ടിലമ്മ എന്നോ മറ്റോ കെ. എം. പണിക്കർ വിളിക്കുന്ന വലിയ ഭാര്യയുമുണ്ടായിരുന്നു. (സിനിമയിൽ ഇവർ ഉണ്ടോ എന്തോ? റിവ്യൂവിലൊന്നും കണ്ടില്ല.) ഈ മാക്കത്തെ നാട്ടിൽ വിട്ടിട്ടു പോകുമ്പോൾ “ബ്രിട്ടീഷുകാർ പെണ്ണുങ്ങളോടു് അപമര്യാദയായി പെരുമാറില്ല” എന്നു പറഞ്ഞ പഴശ്ശിരാജാവിലൂടെ സിനിമയുടെ ശില്പികൾ ബ്രിട്ടീഷ് കൊളോണിയലിസത്തിനെ ന്യായീകരിക്കുന്നു എന്നും കുളിക്കടവിൽ നിന്നു കയറിവരുന്ന മാക്കത്തിന്റെ മുലകൾ കുലുങ്ങുന്നതു് എന്തോ “മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(Male gaze)ത്തിന്റെ ഉദാഹരണം” ആണെന്നും ആണു ജി. പി. രാമചന്ദ്രഭാഷ്യം. “കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി” എന്ന പാട്ടു യൂട്യൂബിൽ കണ്ടപ്പോൾ രാമചന്ദ്രൻ പറഞ്ഞ പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ലേഖനം വായിച്ചിട്ടു് ഒന്നുകൂടി കണ്ടിട്ടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല. രാമചന്ദ്രൻ എഴുതുന്നതു വായിച്ചാൽ “മഴു”വിൽ രതീദേവിയും പല കുഞ്ചാക്കോ ചിത്രങ്ങളിലും വിജയശ്രീയും ഒക്കെ കുളികഴിഞ്ഞു കയറി വരുന്നതു പോലെയാണെന്നു തോന്നും.

ജി. പി. രാമചന്ദ്രൻ പലപ്പോഴും എഴുത്തിന്റെ ആവേശത്തിൽ ഒരല്പം കടന്നു ചിന്തിക്കുന്നു എന്നു തോന്നിയിട്ടുണ്ടു്. 2 ഹരിഹർ നഗർ-നെ വിമർശിച്ചപ്പോൾ വില്ലന്റെ ജാതി-മതത്തിലേക്കു് വിശകലനം കടന്നതു് ഒരുദാഹരണം. (ആ ലേഖനം വളരെ പ്രസക്തമാണു്. അതു മറ്റൊരു കാര്യം.)

പഴശ്ശിരാജാ ഒരു കവിയും കൂടി ആയിരുന്നു എന്നു പറയപ്പെടുന്നു. “കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാലു്” എന്നു പറയുന്ന നാലു് ആട്ടക്കഥകളുടെ (കിർമ്മീര വധം, നിവാതകവചകാലകേയ വധം, കല്യാണസൌഗന്ധികം, ബകവധം) കർത്താവായ കോട്ടയം തമ്പുരാൻ പഴശ്ശിരാജാവു തന്നെയാണെന്നും അല്ലെന്നും അഭിപ്രായമുണ്ടു്.

ആട്ടക്കഥകൾ എഴുതിയ കോട്ടയം കേരളവർമ്മ കൊല്ലവർഷം ഒമ്പതാം ശതകത്തിലും പഴശ്ശിരാജാ എന്ന കോട്ടയം കേരളവർമ്മ കൊല്ലവർഷം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലുമാണു ജീവിച്ചിരുന്നതു് എന്നാണു് അയ്മനം കൃഷ്ണക്കൈമൾ അഭിപ്രായപ്പെടുന്നതു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും ഇവർ രണ്ടുപേരാണു് എന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഇവർ രണ്ടും ഒരാളാണെന്നു വാദിക്കുന്നതു് ഒരു പറ്റം അറം‌പറ്റൽ‌ഗവേഷകരാണു്. കിർമ്മീരവധം ആട്ടക്കഥയിലെ “കാടേ ഗതി നമുക്കു്” എന്ന പദത്തിനു് അറം പറ്റാതിരിക്കാൻ പറ്റാത്തതിനാൽ അതിന്റെ കർത്താവു് പഴശ്ശിരാജാവല്ലാതെ മറ്റാരുമാവില്ല എന്ന രീതിയിലാണു് വാദത്തിന്റെ പോക്കു്.

അറം പറ്റൽ ഗവേഷകർ കൈവെയ്ക്കാത്ത എഴുത്തുകാർ കുറവാണു്. ഉണ്ണായിവാര്യരുടെ “എന്നാൽ കുലവുമറുതി വന്നിതു” എന്ന ഹംസവാക്യവും അറം പറ്റിയത്രേ. വാര്യർക്കു ശേഷം അദ്ദേഹത്തിന്റെ വംശം അന്യം നിന്നു പോയി. കുമാരനാശാന്റെ “അന്തമില്ലാത്തൊരാഴത്തിലേയ്ക്കതാ ഹന്ത താഴുന്നു…” എന്നതു് അറം പറ്റിയതു കൊണ്ടാണു് അദ്ദേഹം ബോട്ടു മുങ്ങി മരിച്ചതു് എന്നും ഈ ഗവേഷകർ സമർത്ഥിക്കുന്നു.

എഴുത്തുകാരും അഭിനേതാക്കളും മരിക്കുമ്പോഴും ഇത്തരം അറം പറ്റൽ ഗവേഷകർ തല പൊക്കാറുണ്ടു്. പരേത(ൻ) എഴുതിയ കൃതികളിൽ നിന്നോ അഭിനയിച്ചപ്പോൾ പറഞ്ഞ സംഭാഷണങ്ങളിൽ നിന്നോ മരിച്ച സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചികഞ്ഞു കണ്ടെത്തി അതു് അറം പറ്റിയതാണെന്നു സമർത്ഥിക്കുകയാണു് ഇതിന്റെ രീതി. ബൂലോഗകവി ജ്യോനവൻ അന്തരിച്ചപ്പോഴും ഇത്തരം അറം‌പറ്റൽ ഗവേഷകരെ കാണാനുണ്ടായിരുന്നു.

ഏതായാലും, ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന കൈതേരി മാക്കത്തെപ്പറ്റി പഴശ്ശിരാജാവു് എഴുതിയ ഒരു പ്രസിദ്ധശ്ലോകത്തെപ്പറ്റി “കേരളസിംഹ”ത്തിൽ സവിസ്തരം പ്രസ്താവിക്കുന്നുണ്ടു്. കാടുകയറിയ പഴശ്ശിരാജാവു് ഒളിപ്പോരു നടത്തുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം വിരഹവേദനയിൽ വ്യഥിതമായിരുന്നത്രേ. അങ്ങനെ വെന്തു വെന്തു് ആ ഹൃദയത്തിൽ നിന്നു് ഒരു ശ്ലോകം ഉണ്ടായി. അതു് അദ്ദേഹം തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്നതു ഭാര്യ കുഞ്ഞാനിക്കെട്ടിലമ്മ കണ്ടെടുത്തു. (പേടിക്കണ്ടാ, അടിയൊന്നും ഉണ്ടായില്ല. ത്രികോണപ്രേമപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കുഞ്ഞാനിക്കു് മാക്കത്തിനെ വലിയ വാത്സല്യമായിരുന്നത്രേ.) എന്നിട്ടു് ആ ശ്ലോകം ചൊല്ലി രാജാവിനെയും മാക്കത്തിനെയും കളിയാക്കുന്നുണ്ടു് ആ വിശാലഹൃദയ.

വിപ്രലംഭശൃംഗാരത്തിന്റെ മകുടോദാഹരണം എന്നു പലരും പ്രകീർത്തിച്ചിട്ടുള്ളതാണു് ഈ ശ്ലോകം.

കടുകട്ടി വാക്കുകൾ പ്രയോഗിച്ചതിനു് വെള്ളെഴുത്തിനെ ക്രൂശിച്ചതു പോലെ എന്നോടു ചെയ്യരുതേ. ശൃംഗാരം രണ്ടു വിധം. നായകനും നായികയും അടുത്തിരിക്കുമ്പോൾ ഉള്ള ശൃംഗാരം സംഭോഗശൃംഗാരം. അകന്നിരിക്കുമ്പോൾ ഉള്ള ശൃംഗാരം വിപ്രലംഭശൃംഗാരം. “വെൺ‌ചന്ദ്രലേഖയൊരപ്സരസ്ത്രീ, വിപ്രലംഭശൃംഗാരനൃത്തമാടാൻ വരും അപ്സരസ്ത്രീ” എന്ന പാട്ടിന്റെ അർത്ഥം സത്യമായും എനിക്കറിയില്ല. അനോണി ആന്റണിയോടു ചോദിക്കണം.

സംഭവം മലയാളശ്ലോകമാണെങ്കിലും സംസ്കൃതം ഏറെയുള്ള മണിപ്രവാളമായതിനാൽ അർത്ഥം കൂടി താഴെച്ചേർക്കുന്നു.

ശ്ലോകം:

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

വൃത്തം: സ്രഗ്ദ്ധര.

അര്‍ത്ഥം:

ജാതീ, ജാത-അനുകമ്പാ ഭവ : പിച്ചകപ്പൂവേ, അനുകമ്പ ഉള്ളവളായിത്തീരണേ
അയേ! മല്ലികേ ശരണം : അല്ലയോ മുല്ലപ്പൂവേ (എന്നെ) രക്ഷിക്കണേ
കൈതേ, തേ കൂപ്പുകൈ : കൈതപ്പൂവേ, നിനക്കു നമസ്കാരം!
കൈതേരി മാക്കം കബരിയിൽ അണിവാന്‍ : കൈതേരി മാക്കം കെട്ടിവെച്ച തലമുടിയിൽ അണിയാൻ
കൈ ഉയര്‍ത്തും ദശായാം : കൈ ഉയർത്തുന്ന സമയത്തു്
ഏതാൻ : ഏതാനും (അല്പം)
ഏതാൻ മദീയാൻ അലർ-ശര-പരിതാപ-ഉദയാൻ : കാമദേവൻ മൂലം എനിക്കുണ്ടാകുന്ന ഈ വിഷമങ്ങളെ
ആശു നീ താന്‍ നീ താന്‍ നീ താന്‍ : പെട്ടെന്നു് നീ (പിച്ചകപ്പൂവു്) തന്നെ നീ (മുല്ലപ്പൂവു്) തന്നെ നീ (കൈതപ്പൂവു്) തന്നെ
ചടുല-കയല്‍-ക്കണ്ണി തന്‍ കര്‍ണ്ണ-മൂലേ : (ആ) സുന്ദരിയുടെ (ഇളകുന്ന മീൻ പോലെയുള്ള കണ്ണുകളുള്ളവൾ എന്നു വാച്യാർത്ഥം) ചെവിയിൽ
ഉണര്‍ത്തീടുക : പറയണം

ഒരു വശത്തേയ്ക്കാണല്ലോ തലമുടി പണ്ടു കാലത്തു കെട്ടി വെയ്ക്കുന്നതു്. പൂ കയ്യിലെടുത്തു് അവിടെ മുടിയിൽ തിരുകുന്ന അല്പസമയത്തേയ്ക്കു് പൂ ചെവിയുടെ സമീപത്തായിരിക്കുമല്ലോ. അപ്പോൾ നീ എന്റെ ഈ കാമപാരവശ്യം അവളുടെ ചെവിയിൽ പറയണേ എന്നു താത്പര്യം.

ജാതീ ജാതാ, കൈതേ കൈതേ, ഏതാൻ ഏതാൻ, നീ താൻ നീ താൻ എന്ന പ്രാസങ്ങളും, കൂപ്പു കൈ തേ കൈതേ, ഏതാൻ ഏതാൻ എന്നിടങ്ങളിലെ യമകങ്ങളും (ആദ്യത്തെ നീതാൻ എന്നതിനു് നയിക്കപ്പെട്ടവ എന്ന അർത്ഥം വിവക്ഷിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ ഒരു യമകവും കൂടി ഉണ്ടു്. എന്നാൽ “നീ താൻ” എന്നു പറയുന്നിടത്തു് ഒരു പൂവു കുറയുകയും ചെയ്യും.) കൂടി ആകെപ്പാടെ ശബ്ദാലങ്കാരസുന്ദരമാണു് ഈ ശ്ലോകം.


അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ഒരു ചിന്താക്കുഴപ്പമാണു് ഒരു ശ്ലോകം ചൊല്ലുമ്പോൾ അതിന്റെ അർത്ഥം വ്യക്തമാകുന്ന രീതിയിൽ ചൊല്ലണോ അതോ അതിന്റെ വൃത്തത്തിന്റെ താളത്തിനും യതിയ്ക്കുമൊക്കെ യോജിക്കുന്ന രീതിയിൽ ചൊല്ലണോ എന്നതു്. രണ്ടു രീതിയുടെയും വക്താക്കളുണ്ടു്. അർത്ഥസമ്പുഷ്ടമായ ശ്ലോകങ്ങളെ അർത്ഥമനുസരിച്ചും, പ്രാസഭംഗിയുള്ള ശ്ലോകങ്ങളെ വൃത്തവും പ്രാസവും അനുസരിച്ചും ചൊല്ലുക എന്നതാണു് എന്റെ ഒരു രീതി. അർത്ഥവും ശബ്ദഭംഗിയുമുള്ള ഇത്തരം ശ്ലോകങ്ങളെ എങ്ങനെ ചൊല്ലും? രണ്ടു രീതിയിലും ചൊല്ലിയേക്കാം.

അർത്ഥത്തിനനുസരിച്ചു്:
download MP3
വൃത്തത്തിനനുസരിച്ചു്:
download MP3

ഈ ശ്ലോകത്തെ സിനിമയിൽ പരാമർശിക്കുന്നുണ്ടോ എന്നറിയില്ല. ശ്ലോകങ്ങൾ സിനിമയിലെത്തുമ്പോൾ പാട്ടുകളാവുകയാണു പതിവു്. ശകുന്തള സിനിമയിൽ കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ “അനാഘ്രാതം പുഷ്പം…” എന്ന ശ്ലോകം “സ്വർണ്ണത്താമരയിതളിലുറങ്ങും…” എന്നും, “തവ ന ജാനാമി ഹൃദയം…” എന്ന ശ്ലോകം “പ്രിയതമാ, പ്രിയതമാ, പ്രണയലേഖനം എങ്ങനെയെഴുതണം…” എന്നും, കാളിദാസന്റെ മറ്റൊരു കൃതിയായ മേഘസന്ദേശത്തിലെ “ശ്യാമാസ്വംഗം, ചകിതഹരിണീപ്രേക്ഷണേ…” എന്ന ശ്ലോകത്തിന്റെ കാതൽ “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ…” എന്നും വയലാർ പാട്ടുകളാക്കിയതു് ഉദാഹരണം.


പണ്ടു്, സിനിമാമാസികകളിലെ വാർത്തകളും വഴിയരികിലെ പോസ്റ്ററുകളും മാത്രം കണ്ടിട്ടു് സിനിമകളെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന എന്നോടു് ആദ്യദിവസം തന്നെ ഇടി കൊണ്ടു ടിക്കറ്റു കിട്ടാതെ കരിഞ്ചന്തയിൽ ടിക്കറ്റു വാങ്ങി കഷ്ടപ്പെട്ടു സിനിമ കണ്ട കൂട്ടുകാർ സുരേഷും വിനോദനും പറയുമായിരുന്നു, “ഡാ, ഡാ, ഞങ്ങൾക്കു ചെലവായ കാശിന്റെ പകുതിയെങ്കിലും വെച്ചിട്ടു മതി ഈ വാചകമടി…”.

സുരേഷേ, നീയിതു കാണുന്നുണ്ടോ, ഞാൻ റിവ്യൂ വായിക്കുക മാത്രം ചെയ്തിട്ടു “പഴശ്ശിരാജാ”യെപ്പറ്റി ഇത്ര വലിയ ഒരു പോസ്റ്റ് എഴുതിയതു്? 🙂

(ഈ പോസ്റ്റിലേയ്ക്കു് ആവശ്യമായ ചില വിവരങ്ങൾ സംഘടിപ്പിച്ചു തന്ന എതിരൻ കതിരവനു നന്ദി.)

ശബ്ദം (Audio)
സരസശ്ലോകങ്ങള്‍
സിനിമ

Comments (34)

Permalink