ശബ്ദം (Audio)

പഴശ്ശിരാജാവിന്റെ ശൃംഗാരം

Pazhassi
ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും (ഹരീ, യാരിദ്, പതാലി, അർജുൻ കൃഷ്ണ തുടങ്ങിയവർ ഉദാഹരണം) അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും (പപ്പൂസ്, ദൃശ്യൻ, കാളിദാസൻ തുടങ്ങിയവർ) അഭിപ്രായപ്പെടുന്നു. കുറിച്യരുടെ ജീവിതം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നു ജി. പി. രാമചന്ദ്രൻ പറയുമ്പോൾ, കുറിച്യരെ ആഫ്രിക്കൻ ആദിവാസികളെപ്പോലെ ചിത്രീകരിച്ചു് അപമാനിച്ചു എന്നാണു് പഴയ വീടു് എന്ന ബ്ലോഗറുടെ (‘ചരിത്രത്തെ കൊഞ്ഞനം കുത്തി പഴശ്ശി’ എന്ന പോസ്റ്റ് ഇപ്പോൾ കാണുന്നില്ല) അഭിപ്രായം.

വടക്കൻ വീരഗാഥയുടെ പ്രശ്നം എം. ടി. വാസുദേവൻ നായർ ചരിത്രത്തെ വളച്ചൊടിച്ചു എന്നതായിരുന്നെങ്കിൽ, പഴശ്ശിരാജായുടെ പ്രശ്നം ചരിത്രത്തെ ഒട്ടും മാറ്റിയില്ല എന്നതാണു് എന്നും കേട്ടു. അതു് അതിലും വിചിത്രം! ചിത്രം ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്നു് ആരോപിക്കുന്ന ജി. പി. രാമചന്ദ്രൻ ഒരിടത്തു് അതു് ഒരേയൊരു ചരിത്രരേഖയായ മലബാർ മാന്വലിനെ അനുവർത്തിക്കുന്നതിനെയും വിമർശിക്കുന്നുണ്ടു്!

ഇങ്ങനെ പല അഭിപ്രായങ്ങളുണ്ടെങ്കിലും, ചില കാര്യങ്ങളിൽ നിരൂപകർക്കു് അഭിപ്രായൈക്യമുണ്ടു്. യുദ്ധരംഗങ്ങളിൽ മമ്മൂട്ടിയെയും മറ്റും കയറു കെട്ടി പറക്കാൻ വിട്ടതു് വളരെ മോശമായിപ്പോയി എന്നതാണു് ഒന്നു്. ഇന്ത്യക്കാരോടു സോഫ്റ്റ് കോർണറുള്ള മദാമ്മയെ കൊണ്ടുവന്നതു് (‘ലഗാൻ’ എന്ന ഹിന്ദി സിനിമയിലും കണ്ടിട്ടുണ്ടു് ഇങ്ങനെ ഒരാളെ. എഡ്വിന മൗണ്ട് ബാറ്റൻ ആയിരിക്കും ഇവരുടെയൊക്കെ പ്രചോദനം. എഡ്വിന അല്ലാതെ ഏതെങ്കിലും മദാമ്മയ്ക്കു് ഇങ്ങനെ വല്ലതും തോന്നിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ എന്തോ?) എല്ലാവരും എതിർക്കുന്നു. കഥയിൽ ആവശ്യമില്ലാത്ത കൈതേരി മാക്കം എന്ന കഥാപാത്രത്തിനെ എഴുന്നള്ളിച്ചതും ആ കഥാപാത്രത്തെ അവതരിപ്പിച്ച നടി ശരീരപ്രദർശനം നടത്തിയതല്ലാതെ നേരേ ചൊവ്വേ അഭിനയിച്ചില്ല എന്നതുമാണു് മറ്റൊരു കാര്യം.

കൈതേരി മാക്കം ചരിത്രകഥാപാത്രമാണോ എന്നു് എനിക്കറിയില്ല. എന്തായാലും പഴശ്ശിരാജാവിനെപ്പറ്റിയുള്ള കഥകളിലെല്ലാം ഈ സുന്ദരിയെപ്പറ്റി പരാമർശമുണ്ടു്. സി. വി. രാമൻ പിള്ളയ്ക്കു ശേഷം മലയാളത്തിൽ “ചരിത്രനോവലുകൾ” എഴുതാൻ അഗ്രഗണ്യനായിരുന്ന സർദാർ കെ. എം. പണിക്കരുടെ “കേരളസിംഹം” എന്ന നോവലിലെ നായികയും കൈതേരി മാക്കം തന്നെ. പഴശ്ശിരാജാവിന്റെ ചരിത്രം ഇപ്പോൾ അധികം ആളുകൾ അറിയുന്നതു് ഈ കേരളസിംഹത്തിലൂടെയാണു്. പണിക്കരുടെ ചരിത്രനോവലുകളേക്കാൾ കൂടുതൽ ചരിത്രത്തോടു നീതി പുലർത്തുന്നതു വടക്കൻ വീരഗാഥ തന്നെയാണു്. കുളക്കടവിൽ വെള്ളം തെറിച്ചതിനു് കുടുംബം കുളംതോണ്ടിയ നമ്പൂതിരിമാരോടു പ്രതികാരം ചെയ്യാൻ പറങ്കികളോടു ചേർന്ന നാരായണൻ നായർ എന്ന പറങ്കിപ്പടയാളിയെ ചരിത്രപുരുഷനാക്കി നാം കുഞ്ഞാലിമരയ്ക്കാർ സിനിമയിൽ വരെ കണ്ടു. കേരളസിംഹത്തിലെ കഥയും സന്ദർഭങ്ങളും ചരിത്രമായി അംഗീകരിക്കപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.

ഞാൻ “പഴശ്ശിരാജാ” കണ്ടില്ല. കഥാസാരവും വിശദമായി അറിഞ്ഞില്ല. കേട്ടിടത്തോളം കഥ “കേരളസിംഹ”ത്തെ പിന്തുടരുന്നു എന്നു തോന്നുന്നു. എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും കൈതേരി മാക്കവും കൈതേരി അമ്പുവുമൊക്കെ കേരളസിംഹത്തിലെ കഥാപാത്രങ്ങളാണു്. ചരിത്രത്തിലും ഉണ്ടായിരുന്നിരിക്കാം. അറിയില്ല.

മാക്കത്തിനെ നാട്ടിൽ വിട്ടിട്ടാണു് രാജാവു് ഒളിയുദ്ധത്തിനു കാടു കയറിയതു്. അവിടെ കൂടെ കുഞ്ഞാനിക്കെട്ടിലമ്മ എന്നോ മറ്റോ കെ. എം. പണിക്കർ വിളിക്കുന്ന വലിയ ഭാര്യയുമുണ്ടായിരുന്നു. (സിനിമയിൽ ഇവർ ഉണ്ടോ എന്തോ? റിവ്യൂവിലൊന്നും കണ്ടില്ല.) ഈ മാക്കത്തെ നാട്ടിൽ വിട്ടിട്ടു പോകുമ്പോൾ “ബ്രിട്ടീഷുകാർ പെണ്ണുങ്ങളോടു് അപമര്യാദയായി പെരുമാറില്ല” എന്നു പറഞ്ഞ പഴശ്ശിരാജാവിലൂടെ സിനിമയുടെ ശില്പികൾ ബ്രിട്ടീഷ് കൊളോണിയലിസത്തിനെ ന്യായീകരിക്കുന്നു എന്നും കുളിക്കടവിൽ നിന്നു കയറിവരുന്ന മാക്കത്തിന്റെ മുലകൾ കുലുങ്ങുന്നതു് എന്തോ “മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(Male gaze)ത്തിന്റെ ഉദാഹരണം” ആണെന്നും ആണു ജി. പി. രാമചന്ദ്രഭാഷ്യം. “കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി” എന്ന പാട്ടു യൂട്യൂബിൽ കണ്ടപ്പോൾ രാമചന്ദ്രൻ പറഞ്ഞ പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ലേഖനം വായിച്ചിട്ടു് ഒന്നുകൂടി കണ്ടിട്ടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല. രാമചന്ദ്രൻ എഴുതുന്നതു വായിച്ചാൽ “മഴു”വിൽ രതീദേവിയും പല കുഞ്ചാക്കോ ചിത്രങ്ങളിലും വിജയശ്രീയും ഒക്കെ കുളികഴിഞ്ഞു കയറി വരുന്നതു പോലെയാണെന്നു തോന്നും.

ജി. പി. രാമചന്ദ്രൻ പലപ്പോഴും എഴുത്തിന്റെ ആവേശത്തിൽ ഒരല്പം കടന്നു ചിന്തിക്കുന്നു എന്നു തോന്നിയിട്ടുണ്ടു്. 2 ഹരിഹർ നഗർ-നെ വിമർശിച്ചപ്പോൾ വില്ലന്റെ ജാതി-മതത്തിലേക്കു് വിശകലനം കടന്നതു് ഒരുദാഹരണം. (ആ ലേഖനം വളരെ പ്രസക്തമാണു്. അതു മറ്റൊരു കാര്യം.)

പഴശ്ശിരാജാ ഒരു കവിയും കൂടി ആയിരുന്നു എന്നു പറയപ്പെടുന്നു. “കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാലു്” എന്നു പറയുന്ന നാലു് ആട്ടക്കഥകളുടെ (കിർമ്മീര വധം, നിവാതകവചകാലകേയ വധം, കല്യാണസൌഗന്ധികം, ബകവധം) കർത്താവായ കോട്ടയം തമ്പുരാൻ പഴശ്ശിരാജാവു തന്നെയാണെന്നും അല്ലെന്നും അഭിപ്രായമുണ്ടു്.

ആട്ടക്കഥകൾ എഴുതിയ കോട്ടയം കേരളവർമ്മ കൊല്ലവർഷം ഒമ്പതാം ശതകത്തിലും പഴശ്ശിരാജാ എന്ന കോട്ടയം കേരളവർമ്മ കൊല്ലവർഷം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലുമാണു ജീവിച്ചിരുന്നതു് എന്നാണു് അയ്മനം കൃഷ്ണക്കൈമൾ അഭിപ്രായപ്പെടുന്നതു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും ഇവർ രണ്ടുപേരാണു് എന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഇവർ രണ്ടും ഒരാളാണെന്നു വാദിക്കുന്നതു് ഒരു പറ്റം അറം‌പറ്റൽ‌ഗവേഷകരാണു്. കിർമ്മീരവധം ആട്ടക്കഥയിലെ “കാടേ ഗതി നമുക്കു്” എന്ന പദത്തിനു് അറം പറ്റാതിരിക്കാൻ പറ്റാത്തതിനാൽ അതിന്റെ കർത്താവു് പഴശ്ശിരാജാവല്ലാതെ മറ്റാരുമാവില്ല എന്ന രീതിയിലാണു് വാദത്തിന്റെ പോക്കു്.

അറം പറ്റൽ ഗവേഷകർ കൈവെയ്ക്കാത്ത എഴുത്തുകാർ കുറവാണു്. ഉണ്ണായിവാര്യരുടെ “എന്നാൽ കുലവുമറുതി വന്നിതു” എന്ന ഹംസവാക്യവും അറം പറ്റിയത്രേ. വാര്യർക്കു ശേഷം അദ്ദേഹത്തിന്റെ വംശം അന്യം നിന്നു പോയി. കുമാരനാശാന്റെ “അന്തമില്ലാത്തൊരാഴത്തിലേയ്ക്കതാ ഹന്ത താഴുന്നു…” എന്നതു് അറം പറ്റിയതു കൊണ്ടാണു് അദ്ദേഹം ബോട്ടു മുങ്ങി മരിച്ചതു് എന്നും ഈ ഗവേഷകർ സമർത്ഥിക്കുന്നു.

എഴുത്തുകാരും അഭിനേതാക്കളും മരിക്കുമ്പോഴും ഇത്തരം അറം പറ്റൽ ഗവേഷകർ തല പൊക്കാറുണ്ടു്. പരേത(ൻ) എഴുതിയ കൃതികളിൽ നിന്നോ അഭിനയിച്ചപ്പോൾ പറഞ്ഞ സംഭാഷണങ്ങളിൽ നിന്നോ മരിച്ച സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചികഞ്ഞു കണ്ടെത്തി അതു് അറം പറ്റിയതാണെന്നു സമർത്ഥിക്കുകയാണു് ഇതിന്റെ രീതി. ബൂലോഗകവി ജ്യോനവൻ അന്തരിച്ചപ്പോഴും ഇത്തരം അറം‌പറ്റൽ ഗവേഷകരെ കാണാനുണ്ടായിരുന്നു.

ഏതായാലും, ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന കൈതേരി മാക്കത്തെപ്പറ്റി പഴശ്ശിരാജാവു് എഴുതിയ ഒരു പ്രസിദ്ധശ്ലോകത്തെപ്പറ്റി “കേരളസിംഹ”ത്തിൽ സവിസ്തരം പ്രസ്താവിക്കുന്നുണ്ടു്. കാടുകയറിയ പഴശ്ശിരാജാവു് ഒളിപ്പോരു നടത്തുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം വിരഹവേദനയിൽ വ്യഥിതമായിരുന്നത്രേ. അങ്ങനെ വെന്തു വെന്തു് ആ ഹൃദയത്തിൽ നിന്നു് ഒരു ശ്ലോകം ഉണ്ടായി. അതു് അദ്ദേഹം തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്നതു ഭാര്യ കുഞ്ഞാനിക്കെട്ടിലമ്മ കണ്ടെടുത്തു. (പേടിക്കണ്ടാ, അടിയൊന്നും ഉണ്ടായില്ല. ത്രികോണപ്രേമപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കുഞ്ഞാനിക്കു് മാക്കത്തിനെ വലിയ വാത്സല്യമായിരുന്നത്രേ.) എന്നിട്ടു് ആ ശ്ലോകം ചൊല്ലി രാജാവിനെയും മാക്കത്തിനെയും കളിയാക്കുന്നുണ്ടു് ആ വിശാലഹൃദയ.

വിപ്രലംഭശൃംഗാരത്തിന്റെ മകുടോദാഹരണം എന്നു പലരും പ്രകീർത്തിച്ചിട്ടുള്ളതാണു് ഈ ശ്ലോകം.

കടുകട്ടി വാക്കുകൾ പ്രയോഗിച്ചതിനു് വെള്ളെഴുത്തിനെ ക്രൂശിച്ചതു പോലെ എന്നോടു ചെയ്യരുതേ. ശൃംഗാരം രണ്ടു വിധം. നായകനും നായികയും അടുത്തിരിക്കുമ്പോൾ ഉള്ള ശൃംഗാരം സംഭോഗശൃംഗാരം. അകന്നിരിക്കുമ്പോൾ ഉള്ള ശൃംഗാരം വിപ്രലംഭശൃംഗാരം. “വെൺ‌ചന്ദ്രലേഖയൊരപ്സരസ്ത്രീ, വിപ്രലംഭശൃംഗാരനൃത്തമാടാൻ വരും അപ്സരസ്ത്രീ” എന്ന പാട്ടിന്റെ അർത്ഥം സത്യമായും എനിക്കറിയില്ല. അനോണി ആന്റണിയോടു ചോദിക്കണം.

സംഭവം മലയാളശ്ലോകമാണെങ്കിലും സംസ്കൃതം ഏറെയുള്ള മണിപ്രവാളമായതിനാൽ അർത്ഥം കൂടി താഴെച്ചേർക്കുന്നു.

ശ്ലോകം:

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

വൃത്തം: സ്രഗ്ദ്ധര.

അര്‍ത്ഥം:

ജാതീ, ജാത-അനുകമ്പാ ഭവ : പിച്ചകപ്പൂവേ, അനുകമ്പ ഉള്ളവളായിത്തീരണേ
അയേ! മല്ലികേ ശരണം : അല്ലയോ മുല്ലപ്പൂവേ (എന്നെ) രക്ഷിക്കണേ
കൈതേ, തേ കൂപ്പുകൈ : കൈതപ്പൂവേ, നിനക്കു നമസ്കാരം!
കൈതേരി മാക്കം കബരിയിൽ അണിവാന്‍ : കൈതേരി മാക്കം കെട്ടിവെച്ച തലമുടിയിൽ അണിയാൻ
കൈ ഉയര്‍ത്തും ദശായാം : കൈ ഉയർത്തുന്ന സമയത്തു്
ഏതാൻ : ഏതാനും (അല്പം)
ഏതാൻ മദീയാൻ അലർ-ശര-പരിതാപ-ഉദയാൻ : കാമദേവൻ മൂലം എനിക്കുണ്ടാകുന്ന ഈ വിഷമങ്ങളെ
ആശു നീ താന്‍ നീ താന്‍ നീ താന്‍ : പെട്ടെന്നു് നീ (പിച്ചകപ്പൂവു്) തന്നെ നീ (മുല്ലപ്പൂവു്) തന്നെ നീ (കൈതപ്പൂവു്) തന്നെ
ചടുല-കയല്‍-ക്കണ്ണി തന്‍ കര്‍ണ്ണ-മൂലേ : (ആ) സുന്ദരിയുടെ (ഇളകുന്ന മീൻ പോലെയുള്ള കണ്ണുകളുള്ളവൾ എന്നു വാച്യാർത്ഥം) ചെവിയിൽ
ഉണര്‍ത്തീടുക : പറയണം

ഒരു വശത്തേയ്ക്കാണല്ലോ തലമുടി പണ്ടു കാലത്തു കെട്ടി വെയ്ക്കുന്നതു്. പൂ കയ്യിലെടുത്തു് അവിടെ മുടിയിൽ തിരുകുന്ന അല്പസമയത്തേയ്ക്കു് പൂ ചെവിയുടെ സമീപത്തായിരിക്കുമല്ലോ. അപ്പോൾ നീ എന്റെ ഈ കാമപാരവശ്യം അവളുടെ ചെവിയിൽ പറയണേ എന്നു താത്പര്യം.

ജാതീ ജാതാ, കൈതേ കൈതേ, ഏതാൻ ഏതാൻ, നീ താൻ നീ താൻ എന്ന പ്രാസങ്ങളും, കൂപ്പു കൈ തേ കൈതേ, ഏതാൻ ഏതാൻ എന്നിടങ്ങളിലെ യമകങ്ങളും (ആദ്യത്തെ നീതാൻ എന്നതിനു് നയിക്കപ്പെട്ടവ എന്ന അർത്ഥം വിവക്ഷിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ ഒരു യമകവും കൂടി ഉണ്ടു്. എന്നാൽ “നീ താൻ” എന്നു പറയുന്നിടത്തു് ഒരു പൂവു കുറയുകയും ചെയ്യും.) കൂടി ആകെപ്പാടെ ശബ്ദാലങ്കാരസുന്ദരമാണു് ഈ ശ്ലോകം.


അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ഒരു ചിന്താക്കുഴപ്പമാണു് ഒരു ശ്ലോകം ചൊല്ലുമ്പോൾ അതിന്റെ അർത്ഥം വ്യക്തമാകുന്ന രീതിയിൽ ചൊല്ലണോ അതോ അതിന്റെ വൃത്തത്തിന്റെ താളത്തിനും യതിയ്ക്കുമൊക്കെ യോജിക്കുന്ന രീതിയിൽ ചൊല്ലണോ എന്നതു്. രണ്ടു രീതിയുടെയും വക്താക്കളുണ്ടു്. അർത്ഥസമ്പുഷ്ടമായ ശ്ലോകങ്ങളെ അർത്ഥമനുസരിച്ചും, പ്രാസഭംഗിയുള്ള ശ്ലോകങ്ങളെ വൃത്തവും പ്രാസവും അനുസരിച്ചും ചൊല്ലുക എന്നതാണു് എന്റെ ഒരു രീതി. അർത്ഥവും ശബ്ദഭംഗിയുമുള്ള ഇത്തരം ശ്ലോകങ്ങളെ എങ്ങനെ ചൊല്ലും? രണ്ടു രീതിയിലും ചൊല്ലിയേക്കാം.

അർത്ഥത്തിനനുസരിച്ചു്:
download MP3
വൃത്തത്തിനനുസരിച്ചു്:
download MP3

ഈ ശ്ലോകത്തെ സിനിമയിൽ പരാമർശിക്കുന്നുണ്ടോ എന്നറിയില്ല. ശ്ലോകങ്ങൾ സിനിമയിലെത്തുമ്പോൾ പാട്ടുകളാവുകയാണു പതിവു്. ശകുന്തള സിനിമയിൽ കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ “അനാഘ്രാതം പുഷ്പം…” എന്ന ശ്ലോകം “സ്വർണ്ണത്താമരയിതളിലുറങ്ങും…” എന്നും, “തവ ന ജാനാമി ഹൃദയം…” എന്ന ശ്ലോകം “പ്രിയതമാ, പ്രിയതമാ, പ്രണയലേഖനം എങ്ങനെയെഴുതണം…” എന്നും, കാളിദാസന്റെ മറ്റൊരു കൃതിയായ മേഘസന്ദേശത്തിലെ “ശ്യാമാസ്വംഗം, ചകിതഹരിണീപ്രേക്ഷണേ…” എന്ന ശ്ലോകത്തിന്റെ കാതൽ “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ…” എന്നും വയലാർ പാട്ടുകളാക്കിയതു് ഉദാഹരണം.


പണ്ടു്, സിനിമാമാസികകളിലെ വാർത്തകളും വഴിയരികിലെ പോസ്റ്ററുകളും മാത്രം കണ്ടിട്ടു് സിനിമകളെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന എന്നോടു് ആദ്യദിവസം തന്നെ ഇടി കൊണ്ടു ടിക്കറ്റു കിട്ടാതെ കരിഞ്ചന്തയിൽ ടിക്കറ്റു വാങ്ങി കഷ്ടപ്പെട്ടു സിനിമ കണ്ട കൂട്ടുകാർ സുരേഷും വിനോദനും പറയുമായിരുന്നു, “ഡാ, ഡാ, ഞങ്ങൾക്കു ചെലവായ കാശിന്റെ പകുതിയെങ്കിലും വെച്ചിട്ടു മതി ഈ വാചകമടി…”.

സുരേഷേ, നീയിതു കാണുന്നുണ്ടോ, ഞാൻ റിവ്യൂ വായിക്കുക മാത്രം ചെയ്തിട്ടു “പഴശ്ശിരാജാ”യെപ്പറ്റി ഇത്ര വലിയ ഒരു പോസ്റ്റ് എഴുതിയതു്? 🙂

(ഈ പോസ്റ്റിലേയ്ക്കു് ആവശ്യമായ ചില വിവരങ്ങൾ സംഘടിപ്പിച്ചു തന്ന എതിരൻ കതിരവനു നന്ദി.)

ശബ്ദം (Audio)
സരസശ്ലോകങ്ങള്‍
സിനിമ

Comments (34)

Permalink

തിയാനന്മെൻ സ്ക്വയർ: തിരികെ വന്നിടും…

ഇന്നു് തിയാനന്മെൻ കൂട്ടക്കൊലയുടെ ഇരുപതാം വാർഷികം. എത്ര പേർ മരിച്ചെന്നു് ഇപ്പോഴും അറിയില്ല. എന്താണു നടന്നതെന്നു് ഇപ്പോഴും വ്യക്തമല്ല. ഇരുപതാം വാർഷികത്തിലെ പ്രതിഷേധങ്ങളുടെ ആകെത്തുക എന്താണന്നു പുറം ലോകം അറിയാതിരിക്കുവാൻ ഇന്നും ചൈനയിലെ ഗവണ്മെന്റ് കിണഞ്ഞു ശ്രമിക്കുന്നു എന്നു മാത്രം അറിയാം.

ജെയിംസ് ഫെന്റന്റെ പല പുരസ്കാരങ്ങൾ നേടിയ പ്രശസ്ത കവിതയുടെ മലയാളപരിഭാഷ. Leon Wing-ന്റെ ഈ പോസ്റ്റിൽ മോണോസിലബിൾ വാക്കുകളുപയോഗിച്ച ഈ കവിതയുടെ ഘടനയെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്. ആ ഘടന മലയാളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഒരു ആശയാനുവാദം മാത്രം.

തിയാനന്മെൻ

Tiananmen (James Fenton)


download MP3

തിയനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെയെങ്ങു? ഹാ,
പറയാനാവില്ല…
അതു കഴിഞ്ഞിട്ടു
നടന്നതൊന്നുമേ
പറയാൻ നാവില്ല…
Tiananmen
  Is broad and clean
And you can’t tell
  Where the dead have been
And you can’t tell
  What happened then
And you can’t speak
  Of Tiananmen.
ഉരിയാടീടൊല്ല,
മനമുരുക്കൊല്ല,
ബ്രഷുകളൊന്നുമേ
മഷിയിൽ മുക്കൊലാ,
അവിടെയുണ്ടായ,
തിയനന്മെന്നിലെ
ചതുരം കണ്ടൊരാ
കഥകളൊന്നുമേ
വെളിയിൽ മിണ്ടൊലാ…
You must not speak.
  You must not think.
You must not dip
  Your brush in ink.
You must not say
  What happened then,
What happened there.
What happened there
  In Tiananmen.
പടുകിഴവന്മാർ,
കുടിലർ, പൊട്ടന്മാർ,
കൊല നടത്തുവാൻ
മടി കളഞ്ഞവർ,
ഒരു നാൾ ശ്വാസത്തിൻ
കണിക കിട്ടാതെ
സഹജരെപ്പോലെ
അവരും ചത്തിടും
തിയാനന്മെന്നിൽ താൻ
ബഹുമതികളോ-
ടൊടുക്കത്തെക്കിട-
പ്പവർ കിടന്നിടും.
The cruel men
  Are old and deaf
Ready to kill
  But short of breath
And they will die
  Like other men
And they’ll lie in state
  In Tiananmen.

ഒടുക്കത്തെക്കിട-
പ്പവർ കിടന്നിടും
ഒടുക്കത്തെ നുണ-
യവർ പറഞ്ഞിടും
തിയാനന്മെന്നിലെ
രുധിരമൊക്കെയും
കഴുകിത്തീർക്കുവാൻ
കുടിലബുദ്ധികൾ
എറിഞ്ഞു കൂട്ടിയോ-
രൊടുക്കത്തെ നുണ-
പ്പെരുംകൂമ്പാരത്തി-
ലവരലഞ്ഞിടും.
They lie in state.
  They lie in style.
Another lie’s
  Thrown on the pile,
Thrown on the pile
  By the cruel men
To cleanse the blood
  From Tiananmen.
രഹസ്യമാവണം
ഇവിടെ സത്യങ്ങൾ
അടക്കി വെയ്ക്കണം
മനസ്സിലും പോരാ
അതിന്നുമുള്ളിലായ്
ഇരുട്ടു ചൂഴുന്ന
കൊടിയ മാളത്തിൽ
അടക്കി വെയ്ക്കണം
തിയാനന്മെന്നിലേ-
യ്ക്കൊടുവിൽ സത്യങ്ങൾ
ഇനി വരും വരെ.
Truth is a secret.
  Keep it dark.
Keep it dark.
  In our heart of hearts.
Keep it dark
  Till you know when
  Truth may return
To Tiananmen.
തിയാനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെ എങ്ങു? ഹാ,
പറയാനാവില്ല…
ഇനിയവരെന്നു
തിരികെ വന്നിടും?
പറയാനാവില്ല…
തിയാനന്മെന്നിലേ-
യ്ക്കിനിയവർ, ദൃഢം
തിരികെ വന്നിടും…
Tiananmen
  Is broad and clean
And you can’t tell
  Where the dead have been
And you can’t tell
  When they’ll come again.
They’ll come again
  To Tiananmen.

ഒരിക്കൽ കൂടി ആദരാഞ്ജലികൾ!

[2009-06-06] കവിതയുടെ ആലാപനവും പോസ്റ്റിൽ ചേർത്തു.

ആലാപനം (Recital)
പരിഭാഷകള്‍ (Translations)
ശബ്ദം (Audio)

Comments (26)

Permalink

തുടങ്ങിയിടത്തു് എത്തുന്നവ

Mouse-Cookie‍ചില പുസ്തകങ്ങള്‍ എങ്ങനെയാണു പ്രശസ്തമാകുന്നതു് എന്നാലോചിച്ചാല്‍ ഒരു പിടിയും കിട്ടില്ല. പ്രത്യേകിച്ചു കുട്ടികളുടെ പുസ്തകങ്ങള്‍. എന്തെങ്കിലും ഒരു ചെറിയ കഥയോ ആശയമോ ലക്ഷക്കണക്കിനു കുട്ടികളുടെ പ്രിയപ്പെട്ടതാവുന്നതിന്റെ രസതന്ത്രം പലപ്പോഴും ദുരൂഹമാണു്. പലപ്പോഴും യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന കഥകളെക്കാള്‍ അസംബന്ധമാവും കുട്ടികള്‍ക്കു പ്രിയം. അസംബന്ധം മാത്രം എഴുതുന്ന ഡോക്ടര്‍ സ്യൂസ് ദശാബ്ദങ്ങളായി അമേരിക്കയിലെ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണു്.

1980-കളുടെ ആദ്യപകുതിയില്‍ ലോറ ന്യൂമറോഫ് എന്ന എഴുത്തുകാരി കുട്ടികള്‍ക്കു വേണ്ടി ഒരു പുസ്തകമെഴുതി. പല പ്രസാധകര്‍ക്കും അതു് അയച്ചുകൊടുത്തെങ്കിലും ഒന്‍പതു പ്രാവശ്യം അതു തിരസ്കരിക്കപ്പെട്ടു. അവസാനം 1985-ല്‍ ഹാര്‍പ്പര്‍ അതു പ്രസിദ്ധീകരിക്കുമ്പോള്‍ ലക്ഷക്കണക്കിനു കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു പുസ്തകശ്രേണിയുടെ തുടക്കമാണു് ആ പുസ്തകം എന്നു് ആരും കരുതിയില്ല.

If you give a mouse a cookie എന്നായിരുന്നു ആ പുസ്തകത്തിന്റെ പേരു്. ഒരു ആണ്‍കുട്ടി ഒരു എലിക്കു് ഒരു ബിസ്കറ്റ് കൊടുക്കുന്നിടത്താണു കഥ തുടങ്ങുന്നതു്. സത്യത്തില്‍ അതൊരു കഥയല്ല. ബിസ്കറ്റ് കൊടുത്താല്‍ എന്തു സംഭവിക്കും എന്നു് ആ കുട്ടി ആലോചിച്ചുണ്ടാക്കുന്നതാണു്. ബിസ്കറ്റ് കൊടുത്താന്‍ അതു തൊണ്ടയില്‍ ഇറങ്ങാന്‍ പാല്‍ ചോദിക്കും. പാല്‍ കൊടുത്താല്‍ അതു കുടിക്കാന്‍ സ്ട്രോ ചോദിക്കും. സ്ട്രോ കിട്ടി പാല്‍ കുടിച്ചു കഴിഞ്ഞാല്‍ മുഖം തുടയ്ക്കാന്‍ നാപ്കിന്‍ ചോദിക്കും. മുഖം തുടച്ചു കഴിഞ്ഞാല്‍ പാല്‍ ശരിക്കു പോയോ എന്നു നോക്കാന്‍ കണ്ണാടി ചോദിക്കും. കണ്ണാടിയില്‍ നോക്കുമ്പോള്‍ മുടി വളര്‍ന്നതു കണ്ടു് മുടി വെട്ടാന്‍ കത്രിക ചോദിക്കും. കത്രിക കിട്ടി മുടി വെട്ടിക്കഴിഞ്ഞാല്‍ താഴെ വീണ മുടിയൊക്കെ വൃത്തിയാക്കാന്‍ ചൂലു ചോദിക്കും. വൃത്തിയാക്കല്‍ ചൂലു കൊണ്ടു തുടങ്ങി തറ കഴുകലും വീടു മൊത്തം വൃത്തിയാക്കലുമായി പുരോഗമിച്ചു് അവസാനം അതു ക്ഷീണിച്ചു് ഉറങ്ങണമെന്നു പറഞ്ഞു് ഒരു കിടക്ക ചോദിക്കും. കിടക്കയില്‍ കിടന്നു കഴിഞ്ഞാല്‍ ഒരു കഥ വായിച്ചു കൊടുക്കണം എന്നു പറയും. കഥ കേള്‍ക്കുമ്പോള്‍ പുസ്തകത്തിലെ പടങ്ങള്‍ കാണണം എന്നു പറയും. പടം കാണുമ്പോള്‍ അതു പോലെ ഒരെണ്ണം വരയ്ക്കണം എന്നു പറഞ്ഞു കിടക്കയില്‍ നിന്നു വെളിയിലിറങ്ങി പടം വരയ്ക്കും. പടം തീര്‍ന്നു കഴിയുമ്പോള്‍ അതിനു താഴെ സ്വന്തം പേരെഴുതാന്‍ പേന ചോദിക്കും. പൂര്‍ത്തിയായ ചിത്രം ഫ്രിഡ്ജില്‍ തൂക്കാന്‍ സ്കോച്ച് ടേപ്പ് ചോദിക്കും. പടം തൂക്കിയിരിക്കുന്ന ഫ്രിഡ്ജില്‍ കുറേ നോക്കിനില്‍ക്കുമ്പോള്‍ ദാഹിക്കും. പാലു ചോദിക്കും. പാല്‍ കിട്ടിക്കഴിയുമ്പോള്‍ അതിന്റെ കൂടെ തിന്നാന്‍ ഒരു ബിസ്കറ്റ് ചോദിക്കും!

ഈ കഥയിലെ എലി കുട്ടി തന്നെയാണു്. കുട്ടികള്‍ ഓരോ കാര്യവും ചെയ്യുമ്പോഴും ശ്രദ്ധ മാറി മറ്റു പലതിലേക്കു പോകുന്നതും, അച്ഛനമ്മമാര്‍ അവരുടെ പിറകേ അവര്‍ ചോദിക്കുന്ന ഓരോ സാധനവുമായി എത്തുന്നതും, ഉറക്കാന്‍ കൂട്ടാക്കാതെ അവര്‍ ചാടിയെഴുനേല്‍ക്കുന്നതും ഒക്കെ സാധാരണസംഭവങ്ങളാണു്. തങ്ങളുടെ ജീവിതത്തോടു് ഇത്ര സാദൃശ്യമുള്ളതുകൊണ്ടാവാം ഈ പുസ്തകം ഇത്ര പ്രിയപ്പെട്ടതായതു്.

ഇതിന്റെ മറ്റൊരു പ്രത്യേകത ബിസ്കറ്റില്‍ (കുക്കി) തുടങ്ങി ബിസ്കറ്റില്‍ അവസാനിക്കുന്നതാണു്. ഈ പ്രക്രിയ അനന്തമായി തുടരുന്നു എന്നൊരു പ്രതീതി അതുണ്ടാക്കുന്നു. അവസാനത്തിലെ ഈ നര്‍മ്മവും പുസ്തകത്തെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ടാവും. ഫെലീസിയ ബോണ്ടിന്റെ വരയും അതിനെ വളരെ ഹൃദ്യമാക്കി.

ഏതായാലും, ഈ പുസ്തകം വിജയിച്ചതോടെ, അതു പോലെ ഒരു പറ്റം പുസ്തകങ്ങള്‍ ലോറയും ഫെലീസിയയും ചേര്‍ന്നു് ഉണ്ടാക്കി. If you give a moose a muffin, If you give a pig a pancake, If you give a pig a party എന്നിങ്ങനെ. ഈ സിരീസിലെ ഏറ്റവും അവസാനത്തെ പുസ്തകം 2008 ഒക്ടോബറില്‍ ഇറങ്ങിയ If you give a cat a cupcake ആണു്.

അവസാനം ലോറ ഒരു ആത്മകഥ എഴുതിയപ്പോള്‍ അതിനു കൊടുത്ത പേരു് If you give an author a pencil എന്നാണു്. പെന്‍സിലില്‍ തുടങ്ങി പെന്‍സിലില്‍ തീരുന്നതാണോ എന്നറിയില്ല 🙂

ഇതുപോലെ തുടങ്ങിയടത്തു് അവസാനിക്കുന്ന ഏതെങ്കിലും കഥയോ പാട്ടോ മലയാളത്തിലോ ഭാരതീയപുരാണങ്ങളിലോ മറ്റോ ഉണ്ടോ എന്നു് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നതു മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതാണു്. പക്ഷേ അതു് ഇത്തരത്തിലുള്ള ഒരു കഥയല്ല. മൂഷികസ്ത്രീയ്ക്കു വരനെ അന്വേഷിച്ചു നടക്കുന്ന മുനി തുടങ്ങുന്നതു സൂര്യനിലാണു്, മൂഷികനിലല്ല.

ആ കഥയുടെ ഗുണപാഠങ്ങള്‍ മറ്റു പല വഴിക്കുമാണു പോകുന്നതു്. ആരും ആരെക്കാള്‍ മികച്ചതല്ല എന്നൊരു ഗുണപാഠം. ഒരു ചെറിയ എലി പോലും സൂര്യന്‍, മേഘം, കാറ്റു്, പര്‍വ്വതം എന്നിവയെക്കാള്‍ മികച്ച ആളാവാന്‍ പറ്റും എന്നൊരു ഗുണപാഠം. മഹത്ത്വം നോക്കുന്നവന്റെ കണ്ണുകളിലാണു് എന്നു മറ്റൊരു ഗുണപാഠം.

ഈ വക ഗുണപാഠങ്ങളോടൊപ്പം തന്നെ ഒരു സാമൂഹികസന്ദേശം കൂടി ആ കഥ നല്‍കുന്നുണ്ടു്. തനിക്കു പറ്റിയ ആളെ കല്യാണം കഴിച്ചാല്‍ മതി, വലിയ കൊമ്പത്തെ ആളെ നോക്കരുതു് എന്നു്. എന്തായാലും പെണ്ണെലിയ്ക്കു് അവസാനം ആണെലി തന്നെയാണു് ഏറ്റവും നല്ലതു് എന്നു്. ചുഴിഞ്ഞാലോചിക്കുന്നവര്‍ക്കു് ഇതു മിശ്രവിവാഹത്തിനെതിരായ ഒരു പ്രതിലോമകഥയാനെന്നു വാദിക്കാം.

അതെന്തെങ്കിലുമാകട്ടേ. തുടങ്ങിയ ഇടത്തു തന്നെ അവസാനിക്കുന്ന കഥയ്ക്കു് ഈ ഉദാഹരണം പോരാ.


തുടങ്ങിയ സ്ഥലത്തു തിരി‍ച്ചെത്തുന്ന ഒരു കുട്ടിപ്പാട്ടാണു പിന്നെ ഓര്‍മ്മ വന്നതു്. ഒരു അസംബന്ധപ്പാട്ടു തന്നെ.

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

കോഴി കൊത്ത്യാലു് – എന്റെ
മാല പൊട്ടൂലോ…

മാല പൊട്ട്യാലു് – എന്റെ
വീട്ടിലറിയൂലോ…

വീട്ടിലറിഞ്ഞാലു് – എന്നെ
അമ്മ തല്ലൂലോ…

(ചൊല്ലിയതു്: വിശാഖ്)
download MP3
അമ്മ തല്ല്യാലു് – എന്നെ
അച്ഛന്‍ കൊല്ലൂലോ…

അച്ഛന്‍ കൊന്നാലു് – എന്നെ
വലിച്ചെറിയൂലോ…

വലിച്ചെറിഞ്ഞാലു് – എന്നെ
ചിതലരിക്കൂലോ…

ചിതലരിച്ചാലോ – എന്നെ
കോഴി കൊത്തൂലോ…

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

 

മാല പൊട്ടിയാല്‍ അച്ഛന്‍ കൊല്ലുമെന്നുള്ള ഭീകരമായ സന്ദേശം നല്‍കുന്ന ഈ പാട്ടു് കളിയായിട്ടു പോലും കുട്ടികളുടെ മുമ്പില്‍ പാടരുതു് എന്നു് എനിക്കു കര്‍ശനമായ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടു്. മാത്രമല്ല, മരിച്ചു കഴിഞ്ഞാല്‍ ശവത്തിനു സംഭവിക്കുന്ന പരിണാമം ഹൊറര്‍ സിനിമകളില്‍ കാണുന്നതുപോലെ വിവരിക്കുന്നതു പിഞ്ചുമനസ്സുകളെ ചഞ്ചലമാക്കും എന്നും. എന്തായാലും അത്ര ചഞ്ചലമല്ലാത്തെ പിഞ്ചുമനസ്സുകളൊക്കെ അവസാനം കോഴി കൊത്തുന്നതിലേയ്ക്കു തിരിച്ചെത്തുന്ന ഈ പാട്ടു് വളരെ സന്തോഷത്തോടെ പാടി നടക്കുന്നതു കണ്ടിട്ടുണ്ടു്. കോഴി കൊത്തുന്നതില്‍ത്തന്നെ തിരിച്ചെത്തുന്നതാണു് മിക്കവരും ഇതിഷ്ടപ്പെടാന്‍ കാരണം.


ഒന്നുകൂടി ആലോചിച്ചപ്പോള്‍ തുടങ്ങിയിടത്തു തിരിച്ചെത്തുന്ന ഒരു ശ്ലോകം കിട്ടി.

എന്താണെന്നറിയില്ല, ഈയിടെയായി എന്തു പറഞ്ഞാലും ഞാന്‍ ശ്ലോകത്തിലെത്തും. ഇതൊരു മാനസികരോഗമാണോ ഡോക്ടര്‍? 🙂

ത്രിപുരദഹനം നടത്തിയ ശിവനെപ്പറ്റിയാണു ശ്ലോകം. ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നിവിടങ്ങളില്‍ മൂന്നു പുരങ്ങള്‍. വിമാനം പോലെ സഞ്ചരിക്കുന്നവയാണു്. ഓരോന്നിലും ഓരോരുത്തന്‍. ആയിരം കൊല്ലം കൂടുമ്പോള്‍ ഇവ മൂന്നും ഒന്നിക്കും. അപ്പോള്‍ ഒരൊറ്റ അമ്പു കൊണ്ടു് അവയെ ഒന്നിച്ചു നശിപ്പിക്കണം. എന്നാലേ അവര്‍ മരിക്കൂ. ബ്രഹ്മാവു കൊടുത്ത വരമാണു്.

ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ ദേവന്മാര്‍ അവരെ കൊല്ലുന്ന ജോലി ലോകത്തെ ഏറ്റവും വലിയ വില്ലാളിയായ ശിവനെയാണു് ഏല്‍പ്പിച്ചതു്. ഈ കര്‍മ്മത്തിനു സാധാരണ ആയുധങ്ങളൊന്നും പോരാത്തതുകൊണ്ടു് സ്പെഷ്യല്‍ വെപ്പണ്‍സ് ആക്റ്റ് കൊണ്ടുവന്നു. മഹാമേരുവാണു വില്ലായതു്. (ഇതിന്റെ മുകളിലാണു ദേവന്മാരുടെ താമസം. അതായതു് വില്ലിന്റെ മുകളില്‍ ദേവന്മാര്‍ മുഴുവനും ഉണ്ടു്.) വാസുകി എന്ന സര്‍പ്പമാണു വില്ലിന്റെ ഞാണ്‍. (പാവം വാസുകി! പാലാഴി കടഞ്ഞാലും ത്രിപുരന്മാരെ കൊന്നാലും വലിക്കുന്നതു വാസുകിയെത്തന്നെ!) മഹാവിഷ്ണുവാണു് അമ്പു്. അമ്പിന്റെ തലയ്ക്കു് അഗ്നി. കൊണ്ടാല്‍ കൊള്ളുന്നതു കത്തിപ്പോകും. അമ്പിന്റെ കടയ്ക്കല്‍ വായു. അമ്പു സ്പീഡില്‍ പറക്കും.

ഇനിയും കുറേ സംഭവങ്ങള്‍ കൂടി ഇതിനോടനുബന്ധിച്ചുണ്ടു്. എല്ലാം ഇവിടെ പറയുന്നില്ല. വില്ലായതു് മഹാമേരുവല്ല, മന്ദരപര്‍വ്വതമാണു് എന്നൊരു മതവുമുണ്ടു്. അതും പോകട്ടേ…

ഇങ്ങനെയുള്ള സെറ്റപ്പിലാണു ശിവന്‍ ത്രിപുരദഹനത്തിനൊരുങ്ങിയതു്. പ്ലാന്‍ ചെയ്തതു പോലെ ഒരൊറ്റ അമ്പു കൊണ്ടു് ത്രിപുരന്മാരുടെ കഥ കഴിച്ചു.

ഇനി ശ്ലോകം.

കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും തൊടുകുറി, കുറിയില്‍-
    ച്ചേര്‍ത്തുവെച്ചൂതിയെന്നാല്‍
മാറ്റേറും വില്ലു, വില്ലിന്‍ മുകളിലമരുവോര്‍-
    ക്കല്ലല്‍ തീര്‍പ്പോരു ബാണം,
പോറ്റീ! ബാണം കിടക്കും മണിമയസദനം
    കങ്കണം, കങ്കണത്തി-
ന്നൂറ്റം കാ, റ്റെത്ര നന്നിത്തൊഴിലുകള്‍, ശിവപേ-
    രൂരെഴും തിങ്കള്‍മൌലേ!

download MP3

ശിവന്റെ നെറ്റിയിലെ തൊടുകുറി കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതാണു്. കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതു തീക്കനല്‍. ശിവന്റെ മൂന്നാം കണ്ണു് തീക്കനലാണെന്നാണല്ലോ സങ്കല്പം. ഇനി, ആ തീക്കനില്‍ വെച്ചു് ഊതിയാല്‍ മാറ്റു കൂടുന്നതാണു വില്ലു്. അതായതു വില്ലു സ്വര്‍ണ്ണമാണു്. മഹാമേരു സ്വര്‍ണ്ണം കൊണ്ടുള്ള മലയാണെന്നാണു സങ്കല്പം. വില്ലിന്റെ (മഹാമേരുവിന്റെ) മുകളില്‍ താമസിക്കുന്നവര്‍ക്കു് (ദേവന്മാര്‍ക്കു്) ദുഃഖം ഇല്ലാതാക്കുന്ന അമ്പു് (വിഷ്ണു). അമ്പു് (വിഷ്ണു) കിടക്കുന്ന കിടക്ക (പാമ്പു്. വിഷ്ണു കിടക്കുന്നതു് അനന്തന്‍ എന്ന പാമ്പിന്റെ പുറത്താണല്ലോ) ആഭരണമാണു്. (ശിവന്റെ ആഭരണം പാമ്പാണല്ലോ.) ഈ ആഭരണത്തിന്റെ (പാമ്പിന്റെ) ഭക്ഷണം കാറ്റാണു്. (പാമ്പു കാറ്റു തിന്നാണു ജീവിക്കുന്നതു് എന്നു മറ്റൊരു സങ്കല്പം.) ഒരു രക്ഷയുമില്ലാത്തെ തൊഴിലുകളാണല്ലോ നിന്റേതു് എന്നു തൃശ്ശൂര്‍ വടക്കുന്നാഥനോടു ചോദിക്കുകയാണു കവി.

നാലാം വരി “കങ്കണത്തിന്നൂണ്‍ കാറ്റാ, ണെത്ര നന്നി…” എന്നാണെന്നും ഏതോ അക്ഷരശ്ലോകക്കാരന്‍ ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ഇങ്ങനെ മാറ്റിയതാണെന്നും ഒരു അഭിപ്രായമുണ്ടു്.

അങ്ങനെ കാറ്റില്‍ തുടങ്ങി കാറ്റില്‍ അവസാനിക്കുന്നു ഈ ശ്ലോകം. കവി ആരാണെന്നു് അറിയില്ല.

ഇതുപോലെ തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന എന്തെങ്കിലും (പാട്ടോ കഥയോ ശ്ലോകമോ മറ്റോ) നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ?

കുട്ടികള്‍ക്കുള്ളവ
വിശാഖ്
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (14)

Permalink

പന്ത്രണ്ടില്‍ എത്തിനില്‍ക്കുന്ന വിക്രീഡിതം

ശാര്‍ദ്ദൂലവിക്രീഡിതം‍“പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം…”

ഹൈസ്കൂളിലെ മലയാളവ്യാകരണപാഠങ്ങള്‍ മുച്ചൂടും മറന്നു പോയവര്‍ കൂടി ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിന്റെ ഈ ലക്ഷണം ഓര്‍ക്കുന്നുണ്ടാകും. “പന്ത്രണ്ടാം മാസത്തില്‍ ജനിച്ചവന്‍ സ്വന്തം തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു പുലികളി കളിക്കുന്നു” എന്നു് ഇതിനൊരു തമാശ നിറഞ്ഞ അര്‍ത്ഥവും.

പന്ത്രണ്ടാമത്തെ മാസത്തിൽ ജനിച്ചവനു പൊളപ്പും പ്രസരിപ്പും കൂടുമെന്നാണു് അരീക്കോടൻ പറയുന്നതു്. തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു കയറി പുലി കളിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ 🙂

ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മ, സ, ജ, സ, ത, ത എന്നീ ഗണങ്ങളും ഗുരുവും അടങ്ങുന്ന വര്‍ണ്ണവ്യവസ്ഥ പാലിക്കുന്നതിനോടൊപ്പം, പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതി വേണമെന്നാണു് ഇതിന്റെ അർത്ഥം. എന്നു വെച്ചാൽ പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞാൽ ഒരു നിർത്തുണ്ടാവണം. പൂര്‍ണ്ണമായ നിര്‍ത്തു വേണമെന്നു നിര്‍ബന്ധമില്ല. സന്ധി ആയാലും മതി. “നിന/ക്കെന്നോടു” എന്നൊക്കെ ആവാം എന്നര്‍ത്ഥം.

യതിഭംഗം ഒരു വല്ലാത്ത കല്ലുകടിയാണു്. ഉദാഹരണത്തിനു് വി. കെ. ഗോവിന്ദൻ നായരുടെ ഈ പ്രസിദ്ധശ്ലോകം നോക്കുക.

നിന്നാദ്യസ്മിത, മാദ്യചുംബന, മനു-
    സ്യൂതസ്ഫുരന്മാധുരീ–
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം,
    പ്രേമാഭിരാമാനനം,
കുന്ദാസ്ത്രോത്സവചഞ്ചലത്പൃഥുനിതം-
    ബശ്രീസമാശ്ലേഷസ-
മ്പന്നാനന്ദമഹോ മനോഹരി! മരി-
    പ്പിക്കും സ്മരിപ്പിച്ചു നീ!
download MP3

ശ്ലോകം വളരെ റൊമാന്റിക്കാണെങ്കിലും യതിഭംഗം നാലിൽ മൂന്നു വരികളിലും മുഴച്ചുനില്‍ക്കുന്നു. അവയില്‍ അനു‌+സ്യൂതം അവിടെ ഒരു സന്ധിയുള്ളതുകൊണ്ടു കുഴപ്പമില്ല. എങ്കിലും, നിതം-ബശ്രീ, മരി-പ്പിക്കും എന്നിവ ദുശ്ശ്രവമാണു്. അതിനെക്കാൾ ഭീകരമാണു് സമ്പന്നം എന്നതിനെ മുറിച്ചു് സം-പന്നം ആക്കിയതു്. ഇവിടെയും ഒരു സന്ധിയുണ്ടെങ്കിലും, “പന്ന” എന്ന വാക്കിനു് മലയാളത്തിൽ “ചീത്ത” എന്ന അർത്ഥമുള്ളതുകൊണ്ടു് ആ ഒരൊറ്റ യതിഭംഗം ഈ ശ്ലോകത്തിന്റെ ഭംഗിയെല്ലാം കളഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ.

ഇതിലെ “മരിപ്പിക്കും സ്മരിപ്പിച്ചു നീ” എന്നതു് ഒരു ഒന്നര പ്രയോഗമാണു്. ഓര്‍മ്മിപ്പിച്ചു നീ എന്നെ കൊല്ലും എന്ന അര്‍ത്ഥം മാത്രമല്ല അതിനു്. സ്മരന്‍ എന്നതിനു കാമദേവന്‍ എന്നും അര്‍ത്ഥമുണ്ടു്. കാമവികാരം ഉണ്ടാക്കി നീ എന്നെ കൊല്ലും എന്നും അര്‍ത്ഥം പറയാം.

യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീതത്തിനു് ജയദേവന്റെ ഗീതഗോവിന്ദത്തില്‍ നിന്നൊരു പദ്യം കേള്‍ക്കൂ:

പാണൌ മാ കുരു ചൂതസായകമമും;
    മാ ചാപമാരോപയ;
ക്രീഡാനിര്‍ജ്ജിതവിശ്വമൂര്‍ച്ഛിതജനാ-
    ഘാതേന കിം പൌരുഷം?
തസ്യാ ഏവ മൃഗീദൃശോ മനസിജ-
    പ്രേംഖത്കടാക്ഷാശുഗ-
ശ്രേണീജര്‍ജ്ജരിതം മനാഗപി മനോ
    നാദ്യാപി സന്ധുക്ഷതേ.
download MP3

ചങ്ങമ്പുഴ ഇതിനെ മനോഹരമായി യതിഭംഗമില്ലാതെ തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

ലോകം ലീലയില്‍ വെന്ന മന്മഥ, കുല-
    ച്ചെന്‍ നേര്‍ക്കു വന്‍‌വില്ലു നീ
തൂകായ്കസ്ത്രശതങ്ങള്‍, മൂര്‍ച്ഛിതരെയെ-
    ന്തര്‍ദ്ദിപ്പതില്‍ പൌരുഷം?
ഹാ, കഷ്ടം! ഹരിണാക്ഷി തന്‍ കടമിഴി-
    ക്കോണെയ്ത കൂരമ്പു കൊ-
ണ്ടാകെച്ഛാദിതമെന്‍ ഹൃദന്ത, മതിനി-
    ല്ലാശ്വാസമിന്നല്പവും!
download MP3

ജയദേവനും ചങ്ങമ്പുഴയും ശ്ലോകങ്ങള്‍ കൊണ്ടല്ല പ്രസിദ്ധരായതെങ്കിലും, ശ്ലോകത്തിലും അവരുടെ “മധുരകോമളകാന്തപദാവലി” വിളങ്ങിനില്‍ക്കുന്നതു കാണാം.


“സൂര്യാശ്വൈർമസജസ്തതഃ സഗുരവഃ ശാർദ്ദൂലവിക്രീഡിതം” എന്നാണു ശാർദ്ദൂലവിക്രീഡിതത്തിന്റെ സംസ്കൃതത്തിലെ ലക്ഷണം. ഭൂതസംഖ്യ അനുസരിച്ചു് സൂര്യൻ പന്ത്രണ്ടിനെയും അശ്വം ഏഴിനെയും സൂചിപ്പിക്കുന്നു. പന്ത്രണ്ടാം അക്ഷരത്തിനു ശേഷവും പിന്നീടു് ഏഴക്ഷരങ്ങൾക്കു ശേഷവും (അതായതു് വരിയുടെ അവസാനത്തിൽ, ശാർദ്ദൂലവിക്രീഡിതത്തിന്റെ ഒരു വരിയിൽ 19 അക്ഷരമാണുള്ളതു്.) നില്‍ക്കണം. എങ്കിലേ ശാര്‍ദ്ദൂലവിക്രീഡിതത്തിനു ഭംഗിയുണ്ടാവൂ.

ഹൈന്ദവപുരാണമനുസരിച്ചു് പന്ത്രണ്ടു സൂര്യന്മാരുണ്ടത്രേ. അഗ്നിപുരാണമനുസരിച്ചു് അവർ വരുണൻ, സൂര്യൻ, സഹസ്രാംശു, ധാതാവു്, തപനൻ, സവിതാവു്, ഗഭസ്തി, രവി, പർജ്ജന്യൻ, ത്വഷ്ടാവു്, മിത്രൻ, വിഷ്ണു എന്നിവരാണെന്നു വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയയിൽ കാണുന്നു.

കാലഗണനത്തിൽ പന്ത്രണ്ടിനു വളരെ പ്രാധാന്യമുണ്ടു്. സൂര്യചലനത്തെ അടിസ്ഥാനമാക്കി വർഷവും ചന്ദ്രചലനത്തെ അടിസ്ഥാനമാക്കി മാസവും കാലഗണനത്തിൽ ഉൾപ്പെടുത്തിയ ജ്യോതിശ്ശാസ്ത്രജ്ഞർ ഒരു വർഷത്തെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചു. പലതരം കലണ്ടറുകൾ ലോകത്തുണ്ടെങ്കിലും വർഷത്തിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന കാര്യത്തിൽ മിക്കവാറും കലണ്ടറുകൾക്കു സാദൃശ്യമുണ്ടു്.

മിക്കവാറും എന്നു പറഞ്ഞതു് ചില അപവാദങ്ങളുള്ളതു കൊണ്ടാണു്. പല സൌര-ചാന്ദ്രകലണ്ടറുകളിലും (lunisolar calendars) ചില വർഷങ്ങളിൽ പതിമൂന്നു മാസങ്ങളുണ്ടു്-പതിമൂന്നാമത്തേതായി ഒരു അധിമാസം (leap month) ഉൾപ്പെടെ. ഭാരതത്തിൽ പണ്ടുണ്ടായിരുന്ന പല പഞ്ചാംഗങ്ങളിലും ഇസ്രയേലിൽ ഇപ്പോഴും നിലവിലുള്ള ഹീബ്രു കലണ്ടറിലും അധിവര്‍ഷങ്ങളില്‍ പതിമൂന്നാമതായി ഒരു മാസമുണ്ടു്. എന്നാൽ ചൈനീസ് കലണ്ടറിൽ അധിമാസം വർഷത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ആവാം.

ശരിക്കുള്ള അപവാദം ബഹായി കലണ്ടറാണു്. അതിലെ ഒരു വർഷത്തിൽ 19 മാസങ്ങളുണ്ടു്. ഓരോ മാസത്തിലും 19 ദിവസവും. ഇതു കൂടാതെ പിന്നെ അധിമാസവുമുണ്ടു്. പത്തൊൻപതു് ബഹായിക്കാരുടെ വിശുദ്ധസംഖ്യയാണത്രേ.

ലോകത്തുള്ള പല ജ്യൌതിഷികളും അവരുടെ ഫലപ്രഖ്യാപനത്തില്‍ അജഗജാന്തരമുണ്ടെങ്കിലും രാശികളുടെ കാര്യത്തില്‍ പന്ത്രണ്ടു് എന്ന എണ്ണം സൂക്ഷിച്ചിരുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ വന്നപ്പോള്‍ സൂര്യപഥത്തില്‍ (ecliptic) മാത്രമുള്ള ഈ പന്ത്രണ്ടു രാശികള്‍ പോരാതെ വന്നപ്പോള്‍ മറ്റു പല രാശികളും (constellations) ഉണ്ടാക്കി. എങ്കിലും ഇപ്പോഴും നക്ഷത്രബംഗ്ലാവുകളില്‍ ഏറീസ്, ടോറസ് തുടങ്ങിയ രാശികളുടെ പടം വരച്ചു കാണിക്കുന്നതു് ആളുകള്‍ക്കു് ജ്യോതിഷത്തോടുള്ള അമിതമായ താത്പര്യം കൊണ്ടാവണം.

ഭാരതീയര്‍ ഇങ്ങനെ രാശി, ദൃഷ്ടി, യോഗം എന്നൊക്കെ പറഞ്ഞു നടന്നു. അതുകൊണ്ടു നാലു കാശുണ്ടാക്കിയതു് ലിന്‍ഡാ ഗുഡ്‌മാന്‍ തുടങ്ങിയ പാശ്ചാത്യരാണു്. ലൌ സൈന്‍, സണ്‍ സൈന്‍, മൂണ്‍ സൈന്‍, പ്ലൂട്ടോ സൈന്‍,… അങ്ങനെ എത്രയെത്ര സൈനുകള്‍!

ഓരോ രാശിയില്‍പ്പെട്ട ഓരോ പെണ്ണിനെ വീതം മൊത്തം പന്ത്രണ്ടു പെണ്ണുങ്ങളെ കണ്ടിട്ടു് അവസാനം സൂത്രധാരന്റെ മകളുമായി മുങ്ങിയ ഒരു മിസ്റ്റര്‍ യോഗിയുടെ (വൈ. ഐ. പട്ടേല്‍) കഥ ഒരിക്കല്‍ ദൂരദര്‍ശന്‍ കാണിച്ചിരുന്നു.

പറയി പെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടു മക്കളും (മേഴത്തോള്‍ അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, വായില്ലാക്കുന്നിലപ്പന്‍, വടുതല നായര്‍, കാരയ്ക്കല്‍ മാതാ, ഉപ്പുകൂറ്റന്‍, പാണനാര്‍, നാറാണത്തു ഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പാക്കനാര്) പന്ത്രണ്ടു ജാതിയായിരുന്നു എന്നു മാത്രമല്ല, ജ്യോതിഷപ്രകാരം പന്ത്രണ്ടു രാശിയിലാണു ജനിച്ചതെന്നും പറയപ്പെടുന്നു. (പതിനൊന്നു മാസം ഇടവിട്ടു് മൊത്തം പതിനൊന്നു വര്‍ഷം കൊണ്ടാവണം വരരുചിയുടെ ഭാര്യ ഇവര്‍ക്കു ജന്മം നല്‍കിയതു് 🙂 ) അതാണല്ലോ

പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ, നിന്റെ
മക്കളിൽ ഞാനാണു ഭ്രാന്തൻ!
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ
മക്കളിൽ ഞാനാണനാഥൻ!

എന്നു മധുസൂദനന്‍ നായര്‍ പാടിയതു്.


ശാര്‍ദ്ദൂലവിക്രീഡിതത്തിണു് എല്ലാ രസത്തെയും പ്രകടിപ്പിക്കാന്‍ അസാമാന്യപാടവമുണ്ടെങ്കിലും ശൃംഗാരം അവയില്‍ മികച്ചുനില്‍ക്കുന്നു. കാളിദാസന്റെ ശാര്‍ദ്ദൂലവിക്രീതങ്ങള്‍ മനോഹരമാണു്.

ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍-
    ത്തട്ടുന്ന മട്ടൂന്നിയും,
മറ്റേതല്‍പമയച്ചുവിട്ടു ലഘുവാം
    ശ്യാമാലതാശാഖ പോല്‍,
പുഷ്പം കാല്‍വിരല്‍ കൊണ്ടു ചിക്കിന നില-
    ത്തര്‍പ്പിച്ച നോട്ടത്തൊടേ
സ്വല്‍പം നീണ്ടു നിവര്‍ന്ന നില്‍പിതു തുലോം
    നൃത്തത്തിലും നന്നഹോ!
download MP3

എന്ന മാളവികയുടെ നില്പായാലും (മാളവികാഗ്നിമിത്രം – ഏ. ആറിന്റെ പരിഭാഷ),

ക്ഷാമക്ഷാമകപോലമാനന, മുരഃ
    കാഠിന്യമുക്തസ്തനം,
മദ്ധ്യഃ ക്ലാന്തതരഃ, പ്രകാമവിനതാ-
    വംസൌ, ഛവിഃ പാണ്ഡുരാ
ശോച്യാ ച പ്രിയദര്‍ശനാപി മദന-
    ക്ലിഷ്ടേയമാലക്ഷ്യതേ
പത്രാണാമിവ ശോഷണേന മരുതാ
    സ്പൃഷ്ടാ ലതാ മാധവീ
download MP3

എന്ന ശകുന്തളയുടെ വിരഹാതുരമായ കിടപ്പായാലും പന്ത്രണ്ടില്‍ നില്‍ക്കുന്ന ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ചാരുത ഒന്നു വേറെ തന്നെയാണു്.


ആധുനികകവിത്രയത്തില്‍ വള്ളത്തോളിന്റെ ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു പ്രത്യേക ഭംഗിയുണ്ടു്. വിലാസലതികയിലും സാഹിത്യമഞ്ജരിയിലും ഇവ ധാരാളം കാണാം. യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഉത്തമോദാഹരണങ്ങളാണു് അവ.

വിലാസലതികയിലെ ഈ ശ്ലോകം കേള്‍ക്കൂ:

സദ്വര്‍ണ്ണാഞ്ചിതശയ്യ ചേര്‍, ന്നഴകെഴും
    ഭാവപ്രഭാവത്തൊടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാ-
    ലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിത-
    യ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈ-
    ക്കൊള്‍കാ പ്രസാദത്തെയും!

download MP3

അല്ലെങ്കില്‍ സാഹിത്യമഞ്ജരിയിലെ ഈ ശ്ലോകം:

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ-
    ത്തീക്കട്ടയോ, പായലാല്‍
പൂരിച്ചുള്ള ചെളിക്കുളത്തിലുളവാം
    പൊന്‍‌താമരപ്പുഷ്പമോ,
മാരിക്കാറണിചൂഴുമിന്ദുകലയോ
    പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചുപുരതന്‍
    കോലായില്‍ നില്‍ക്കുന്നവള്‍?
download MP3

അപ്പോള്‍ പറഞ്ഞുവന്നതു്,

ഇന്നു്, 2008 ഓഗസ്റ്റ് 31-നു്, എന്റെയും സിന്ധുവിന്റെയും വിവാഹജീവിതം പന്ത്രണ്ടിലെത്തി നില്‍ക്കുന്നു. നല്ല ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പോലെ. യതിഭംഗമില്ലാതെ, പ്രസാദാത്മകമായി. നില്‍ക്കേണ്ടിടത്തു നിന്നും, ഒഴുകേണ്ടിടത്തു് ഒഴുകിയും, തിരിയേണ്ടിടത്തു തിരിഞ്ഞും.

പത്തു വര്‍ഷത്തില്‍ എഴുതാന്‍ കഴിയാത്ത പോസ്റ്റിനെപ്പറ്റി പതിനൊന്നു വര്‍ഷം തികഞ്ഞപ്പോള്‍ എഴുതിയിരുന്നു. അന്നു് ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ “ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല” എന്നെഴുതിയെങ്കിലും ഇന്നും ബൂലോഗം ഉണ്ടു്, ഞാന്‍ എഴുതുന്നുമുണ്ടു്.

പിന്നെ കാണിക്കാന്‍ ഒരു ലൈസന്‍സ് പ്ലേറ്റു പോലും ഇല്ലാത്ത ഞാന്‍ എന്തു ചെയ്യും, ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പറ്റി എഴുതി മനുഷ്യരെ ബോറടിപ്പിക്കുകയല്ലാതെ?

ഛന്ദശ്ശാസ്ത്രം (Meters)
യതിഭംഗം
വൈയക്തികം (Personal)
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (16)

Permalink

അയ്യായിരത്തിന്റെ കലാശം

അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ 2005 ജനുവരി 6-നു തുടങ്ങിയ ഇ-സദസ്സ് 2008 മാര്‍ച്ച് 13-നു് അയ്യായിരം ശ്ലോകങ്ങള്‍ തികച്ചു. 1162 ദിവസം കൊണ്ടു് 5000 ശ്ലോകങ്ങള്‍. (ശരാശരി ഒരു ദിവസം 4.3 ശ്ലോകങ്ങള്‍). ലോകത്തിലെ ഏറ്റവും നീണ്ടുനിന്ന അക്ഷരശ്ലോകസദസ്സാണു് ഇതു്. ഇതില്‍ സംഭരിച്ച ശ്ലോകങ്ങള്‍ ഏറ്റവും വലിയ ശ്ലോകക്കൂട്ടവും ആവാം. (ഇതെഴുതുമ്പോള്‍ ശ്ലോകങ്ങളുടെ എണ്ണം 5200 കഴിഞ്ഞു).

(അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതലായി ഇവിടെ വായിക്കാം.)

ശ്ലോ‍കങ്ങളുടെ എണ്ണം നൂറു്, ആയിരം തുടങ്ങിയവ തികയുമ്പോള്‍ സദസ്സിലുള്ള ആ‍രെങ്കിലും തന്നെ ഒരു ശ്ലോകമെഴുതി അതു് ആഘോഷിക്കാറുണ്ടു്. (ഇങ്ങനെ ഞാനെഴുതിയ ശ്ലോകങ്ങള്‍ അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍ എന്ന പോസ്റ്റില്‍ കാണാം.) ഇത്തവണ കുറേക്കൂടി വിപുലമായ രീതിയിലാണു് ആഘോഷിച്ചതു്. താഴെപ്പറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചു.

  1. ശ്ലോകങ്ങളുടെ എണ്ണം 4990 ആകുമ്പോള്‍ ശ്ലോകം ചൊല്ലല്‍ നിര്‍ത്തുക. അടുത്ത പത്തു ശ്ലോകങ്ങള്‍ സദസ്യര്‍ എഴുതുന്നതാവണം.
  2. ആ 10 ശ്ലോകങ്ങള്‍ ഇ-സദസ്സിനെപ്പറ്റിയോ അതു് 5000 തികച്ചതിനെപ്പറ്റിയോ ആവണം.
  3. ചെറിയതില്‍ നിന്നു വലുതിലേക്കു പോകുന്ന വൃത്തങ്ങളിലായിരിക്കണം അവ എഴുതുന്നതു്. ഓരോ ശ്ലോകവും താഴെക്കൊടുക്കുന്ന വൃത്തങ്ങളില്‍ ഒന്നിലായിരിക്കണം.
    1. ആര്യ / ഗീതി (മാത്രാവൃത്തം)
    2. രഥോദ്ധത / ശാലിനി (11 അക്ഷരം)
    3. ഉപജാതി (ഇന്ദ്രവജ്ര / ഉപേന്ദ്രവജ്ര / ഇന്ദ്രവംശ / വംശസ്ഥം) (11-12 അക്ഷരം)
    4. ദ്രുതവിളംബിതം / തോടകം / ഭുജംഗപ്രയാതം (12 അക്ഷരം)
    5. വിയോഗിനി / വസന്തമാലിക / പുഷ്പിതാഗ്ര (അര്‍ദ്ധസമവൃത്തം – 10-13 അക്ഷരം)
    6. വസന്തതിലകം / മഞ്ജുഭാഷിണി (13-14 അക്ഷരം)
    7. മാലിനി / പഞ്ചചാമരം / ഹരിണി (15-16 അക്ഷരം)
    8. ശിഖരിണി / പൃഥ്വി / മന്ദാക്രാന്ത (17 അക്ഷരം)
    9. മല്ലിക / ശങ്കരചരിതം / ശാര്‍ദ്ദൂലവിക്രീഡിതം (18-19 അക്ഷരം)
    10. സ്രഗ്ദ്ധര / കുസുമമഞ്ജരി (21 അക്ഷരം)
  4. തീര്‍ച്ചയായും, ശ്ലോകങ്ങള്‍ അക്ഷരശ്ലോകരീതിയിലായിരിക്കണം. അതായതു്, ഒരു ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരത്തില്‍ വേണം അടുത്ത ശ്ലോകം തുടങ്ങാന്‍.
  5. കഴിയുന്നതും വികടാക്ഷരമൊന്നും കൊടുക്കാതെ നല്ല അക്ഷരങ്ങള്‍ മാത്രം കൊടുക്കുക.

ഒരു ശ്ലോകരചനാഭ്യാസമായി വിഭാവനം ചെയ്ത ഈ ആഘോഷം ഒരാഴ്ച കൊണ്ടു തീര്‍ക്കാനായിരുന്നു വിചാരിച്ചതു്. എന്നാല്‍ ഒരു ദിവസം കൊണ്ടു തന്നെ 10 ശ്ലോകങ്ങള്‍ ഉണ്ടായി. സദസ്സിലെ പ്രമുഖകവികളായ രാജേഷ് വര്‍മ്മ, മധുരാജ്, ഡോ. പണിക്കര്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ അറിഞ്ഞു വന്നപ്പോഴേയ്ക്കും പത്തു ശ്ലോകങ്ങളും കഴിഞ്ഞിരുന്നു. (വിശ്വപ്രഭ അറിഞ്ഞെത്തിയെങ്കിലും ജോലിത്തിരക്കു മൂലം ശ്ലോകം എഴുതാന്‍ പറ്റിയില്ല.)

ആ പത്തു ശ്ലോകങ്ങളും താഴെച്ചേര്‍ക്കുന്നു. അതാതു കവികളെക്കൊണ്ടു തന്നെ ചൊല്ലിച്ചു് ഇവിടെ ഇടണമെന്നു കരുതിയതാണു്. അതിനു് ഇനിയും സമയമെടുക്കുന്നതിനാല്‍ ഞാന്‍ തന്നെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നു. (ഇതു വായിക്കുന്ന കവികള്‍ അവരവരുടെ ശ്ലോകങ്ങള്‍ ചൊല്ലി MP3 എനിക്കു് ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ അയച്ചു തരുക. ഇവിടെ ചേര്‍ക്കാം.)

  1. ഉമേഷ് (വൃത്തം: ഗീതി):

    വയ്യാതായ് ഞാന്‍, നമ്മുടെ
    കയ്യാല്‍ നന്നായ് നനച്ചു പാലിച്ച
    തയ്യിന്നൊരു വന്മരമായ്
    അയ്യായിരമായ് ഫലങ്ങളന്യൂനം!

    download MP3
    മറ്റു പല തിരക്കുകള്‍ മൂലം ഞാന്‍ ഇ-സദസ്സില്‍ പോയിട്ടു് ഒരുപാടു കാലമായി. 3000-ത്തിനു ശേഷം പോയിട്ടില്ല എന്നു തന്നെ പറയാം. ഇ-സദസ്സ് പൂര്‍വ്വാധികം ഭംഗിയായി പോകുന്നതു കണ്ടതിലുള്ള സന്തോഷത്തില്‍ നിന്നാണു് ഈ ശ്ലോകം. ഉള്ളൂരിന്റെ ഉമാകേരളത്തിലെ

    തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
    കയ്യാലണപ്പവനു കാമിതമാകെ നല്‍കാന്‍
    അയ്യായിരം കുല കുലയ്പ്പൊരു തെങ്ങുകള്‍ക്കും
    ഇയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

    എന്ന ശ്ലോകത്തോടു കടപ്പാടു്.

  2. ബാലേന്ദു (വൃത്തം: രഥോദ്ധത):

    തീരെയില്ല സമയം പലര്‍ക്കുമെ-
    ന്നാലുമെത്തിയവര്‍ ഈ-സദസ്സിതില്‍
    ചേലിയന്ന രചനാസുമങ്ങളാല്‍
    മാലയിട്ടു, കവിതാംബ തന്‍ ഗളേ.

    download MP3
    ഈ സദസ്സിലെ ഏറ്റവും പ്രഗല്‍ഭനായ കവിയാണു് പ്രശസ്ത ബാലസാഹിത്യകാരനും കവിയും ഭാഗവതപ്രഭാഷകനുമായ കെ. കെ. ചന്ദ്രശേഖരന്‍ നായര്‍ എന്ന ബാലേന്ദു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെ ശ്ലോകമെഴുത്തു് അദ്ദേഹത്തിനു് ഒരു കുട്ടിക്കളി മാത്രം.
  3. ശ്രീധരന്‍ കര്‍ത്താ (വൃത്തം: ഇന്ദ്രവജ്ര):

    ചൊല്ലാതിരുന്നില്ല സദസ്സിലെന്നും
    എന്നാലുമിന്നെന്നിലുണര്‍ന്നു മോഹം
    അയ്യായിരം കൂടി “റിസൈറ്റു” ചെയ്യാം
    അയ്യാ, യിതത്യാഗ്രഹമെന്റെ ദാഹം.

    download MP3
    ഇ-സദസ്സിലെ ഏറ്റവും സജീവമായ പങ്കാളിത്തം കര്‍ത്തായുടേതായിരുന്നു. രണ്ടാമത്തെ ശ്ലോകം ചൊല്ലിയ കര്‍ത്താ ഒരിക്കലും മുടക്കം വരാതെ ഇപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നു, മറ്റേ അറ്റത്തു് ആളുകള്‍ ഔട്ടായിക്കൊണ്ടിരിക്കുമ്പോഴും ഇങ്ങേ അറ്റത്തു നിന്നു് സ്ഥിരമായി ബാറ്റു ചെയ്യുന്ന ഓപ്പനിംഗ് ബാറ്റ്സ്മാനെപ്പോലെ. ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകം ചൊല്ലിയിട്ടില്ലാത്ത, ഇപ്പോഴും കാര്യമായി ശ്ലോകങ്ങളൊന്നും കാണാതെ അറിയാത്ത കര്‍ത്താ മലയാളഭാഷയോടുള്ള അത്യധികമായ സ്നേഹം കൊണ്ടാണു് സദസ്സില്‍ പങ്കെടുക്കുന്നതു്. 5000 ശ്ലോകങ്ങളില്‍ 842 ശ്ലോകങ്ങള്‍ (ഏകദേശം 17%) ചൊല്ലിയ അദ്ദേഹം എന്നും ഏറ്റവും കൂടുതല്‍ ശ്ലോകം ചൊല്ലിയ ആളാണു്. വിനയരാജ് (705), ഉമേഷ് (469), ഋഷി കപ്ലിങ്ങാടു് (412), ബാലേന്ദു (383), ഡോ. പണിക്കര്‍ (358), ജ്യോതിര്‍മയി (287) എന്നിവരാണു് 5 ശതമാനത്തില്‍ കൂടുതല്‍ ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുള്ള മറ്റുള്ളവര്‍. ആകെയുള്ള 191 അംഗങ്ങളില്‍ 40 പേര്‍ സദസ്സില്‍ പങ്കെടുത്തിട്ടുണ്ടു്.

    ഈ കളരിയില്‍ കൂടി ശ്ലോകമെഴുതാനും കര്‍ത്താ പ്രാപ്തി നേടി. അയ്യായിരാമത്തെ ശ്ലോകം കൂടി റിസൈറ്റ് ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണു് ഈ ശ്ലോകത്തില്‍.

  4. ഋഷി കപ്ലിങ്ങാടു് (വൃത്തം: ഭുജംഗപ്രയാതം):

    അബദ്ധങ്ങളുണ്ടെന്നു വന്നാലുമെന്നും
    സുബദ്ധങ്ങളാക്കിത്തരുന്നോരു ബന്ധം
    ഇതില്‍ക്കൂടുതല്‍ ഭാഗ്യമെന്താണു കിട്ടാന്‍
    സദസ്സിന്നൊരയ്യായിരം വന്ദനങ്ങള്‍!

    download MP3
    രാജേഷ് വര്‍മ്മ, ജ്യോതിര്‍മയി, ഋഷി, ഹരിദാസ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങി പലരും ശ്ലോകമെഴുതാന്‍ പഠിച്ച കളരിയായിരുന്നു ഈ ഗ്രൂപ്പ്. വൃത്തമോ അര്‍ത്ഥമോ തെറ്റിയാലും ആരെങ്കിലും സഹായിച്ചു് ശ്ലോകങ്ങള്‍ നന്നാക്കാന്‍ ഇവിടെ കവികള്‍ക്കു കഴിഞ്ഞിരുന്നു. ഈ കാര്യമാണു് ഋഷി ഇവിടെ സൂചിപ്പിക്കുന്നതു്.
  5. ഉമേഷ് (വൃത്തം: പുഷ്പിതാഗ്ര):

    ഇതു സുദിന, മനേകകാവ്യവിദ്യാ-
    ചതുരരൊടൊത്തൊരു നല്ല സദ്യ കൂടാന്‍!
    മധുരവുമെരിവും പുളിപ്പുമെല്ലാം
    വിധിയൊടു ചേര്‍ന്നു വരട്ടെ ഭോജ്യജാലം!

    download MP3
    സ്തോത്രങ്ങള്‍ തൊട്ടു യുക്തിവാദം വരെയും, ദുര്‍ഗ്രഹങ്ങളായ സംസ്കൃതശ്ലോകങ്ങള്‍ തൊട്ടു പാരഡിശ്ലോകങ്ങള്‍ വരെയും നിറഞ്ഞ ഒരു രസികന്‍ സദ്യ തന്നെയായിരുന്നു ഇതു്.
  6. ഹരിദാസ് മംഗലപ്പള്ളി (വൃത്തം: വസന്തതിലകം):

    മാളത്തില്‍ നിന്നു പുറമേക്കു വരുന്നു ഞാനീ
    മേളത്തിലേക്കു, ചെറു പൂങ്കുഴലൂതുവാനായ്‌
    ശ്ലോകാങ്കണത്തിലിത, വേദിയൊരുക്കി നില്‍പൂ
    കേളിക്കു വന്നിടുക കാവ്യകലാംഗനേ നീ!

    download MP3
    കുറേക്കാലമായി ഹരിദാസും ശ്ലോകസദസ്സില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 5000 തികയ്ക്കുന്നതു കേട്ടു് ഓടി വന്നതാണു്. അതിനെയാണു “മാളത്തില്‍ നിന്നു പുറമേയ്ക്കു വരുന്നു ഞാന്‍” എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്.
  7. ശ്രീധരന്‍ കര്‍ത്താ (വൃത്തം: മാലിനി):

    ശ്രമമൊടു വിളവെല്ലാം കൊയ്തു കൂട്ടീട്ടുമെന്നും
    പുതുപുതു തളിര്‍ വാച്ചീടുന്നൊരീപ്പാടമേതോ?
    തുനിയണമിനിയും നാം ശ്ലോകമാം കറ്റ കൊയ്യാന്‍
    പരിചൊടൊരരിവാള്‍ തീര്‍ത്തേകുവാന്‍ കൊല്ലനെങ്ങോ?

    download MP3
    നല്ല ശ്ലോകം. ശ്ലോകങ്ങളുടെ എണ്ണം രണ്ടായിരമായിടുമ്പോഴേയ്ക്കു് അവയുടെ സ്റ്റോക്കു തീരും എന്നാണു് ആദ്യം കരുതിയിരുന്നതു്. ഇപ്പോള്‍ ഇതാ 5000 കവിഞ്ഞിട്ടും ദിവസവും അക്ഷരശ്ലോകരീതിയില്‍ എട്ടുപത്തു ശ്ലോകങ്ങള്‍ സദസ്സിലേയ്ക്കു വരുന്നു. കൊയ്യും തോറും കൂടുതല്‍ വിള മുളയ്ക്കുന്ന പാടമായാണു് കവി ഇതിനെ ഉപമിക്കുന്നതു്. ഇവയെ ശരിക്കു ക്രോഡീകരിക്കുവാന്‍ തന്നെ നമുക്കു കഴിയുന്നില്ല. വായിക്കുന്ന കാര്യം പോകട്ടേ. ആസ്വാദനക്ഷമതയാണു് ഇവിടെ അരിവാള്‍.

    “മാലിനി” സ്വന്തം മകളുടെ പേരായതു കൊണ്ടു് കര്‍ത്തായ്ക്കു മാലിനിവൃത്തത്തോടു പ്രത്യേകം മമതയുമുണ്ടു്.

  8. ഉമേഷ് (വൃത്തം: ശിഖരിണി):

    തുടക്കം രണ്ടാളാ, ണിതു പൊഴുതില്‍ നൂറ്റെണ്‍പതു ജനം;
    മുടക്കം വന്നീലാ – ഉടനെ വരുമയ്യായിരമിതാ.
    കടുക്കും താത്‌പര്യം സഹൃദയരിലെന്നെന്നുമരുളീ-
    ട്ടൊടുക്കം വിട്ടെന്നും തുടരു കവിതക്കൂട്ടുകളി നീ!

    download MP3
    ഈ ഗ്രൂപ്പു തുടങ്ങുമ്പോള്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ-രാജേഷ് വര്‍മ്മയും ഞാനും. ഇപ്പോള്‍ 191 പേരുണ്ടു്. ഒരിക്കലും മുടങ്ങാതെ നടന്ന ഗ്രൂപ്പില്‍ ഇതു വരെ 10702 ഈമെയിലുകള്‍ വഴി ആളുകള്‍ ശ്ലോകങ്ങള്‍ ചൊല്ലുകയും സാഹിത്യചര്‍ച്ചകള്‍ നടത്തുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇ-സദസ്സ് എന്ന സംരംഭവും വളരെ വിജയമായിരുന്നു. ഇതു് ഇനിയും തുടര്‍ന്നു പോകട്ടേ എന്നാണു് ആഗ്രഹം.
  9. ബാലേന്ദു (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം):

    കെഞ്ചും നെഞ്ചു ഗൃഹാതുരത്വകിടില-
          ത്താലേറെ നീറീടവേ-
    യഞ്ചാറാളുകളൊത്തു; നെറ്റിലുളവായ്‌
          ശബ്ദാര്‍ത്ഥവിക്രീഡിതം
    അഞ്ചായായിരമിത്രവേഗമിതുപോല്‍
          മുന്നോട്ടു പോയാല്‍ നമു-
    ക്കഞ്ചാണ്ടിന്നിട കൊണ്ടു കോര്‍ത്തുകഴിയാ-
          മുള്ളത്ര നന്മുത്തുകള്‍.

    download MP3
    “അമ്പത്തൊന്നക്ഷരാദി…” ശ്ലോകം ജ്യോതി നേരത്തേ അയച്ചിട്ടു് അതു് അയ്യായിരാമത്തെ ശ്ലോകമായി പരിഗണിക്കാമോ എന്നു് ജ്യോതി ചോദിച്ചു. “അതു പറ്റില്ല, തൊട്ടു മുമ്പുള്ള ആള്‍ തരുന്ന അക്ഷരത്തില്‍ ചൊല്ലണം” എന്നു ഞാന്‍. അപ്പോള്‍ “ഏതക്ഷരം തന്നാലും ഞാന്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ ജ്യോതിക്കു് അ കൊടുത്തോളാം” എന്നു ബാലേന്ദു പറഞ്ഞു. അങ്ങനെ എഴുതിയ ശ്ലോകമാണിതു്.
  10. ജ്യോതിര്‍മയി (വൃത്തം: സ്രഗ്ദ്ധര);

    അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ,
          കമ്പിതക്കോളിളക്ക-
    ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമ-
          ഞ്ചായിരം സൂര്യദീപം
    വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്‍-
          ജ്ജാലകം തള്ളിനോക്കീ-
    ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാ-
          ശ്ലോകവാരാശി കാണ്‍കേ!

    (ഉമേഷ്)  
    download MP3
     
    (ജ്യോതി)  
    download MP3
  11. ശ്ലോകപ്പെരുമഴ ജനലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ അയ്യായിരം മഴത്തുള്ളികളില്‍ അയ്യായിരം സൂര്യഗോളം പ്രതിബിംബിച്ചു കണ്ടു് ആനന്ദിച്ചും അമ്പരന്നും നില്‍ക്കുന്ന കുട്ടിയായാണു് ജ്യോതി തന്നെ കാണുന്നതു്. ഈ ശ്ലോകത്തെപ്പറ്റി ജ്യോതി ഇവിടെ എഴുതിയിട്ടുണ്ടു്.

    ഇതിനു ശേഷം ഹരിദാസ് മുന്‍‌കൈയെടുത്തു് ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ലൈവ് അക്ഷരശ്ലോകവും നടന്നു. സ്കൈപ്പില്‍ക്കൂടി അഞ്ചു പേര്‍-ബാംഗ്ലൂരില്‍ നിന്നു ബാലേന്ദുവും ജ്യോതിയും, ഒഹായോയില് (അമേരിക്ക)‍ നിന്നു ഹരിദാസ്, ഓറിഗണില്‍ (അമേരിക്ക) നിന്നു രാജേഷ് വര്‍മ്മ, കാലിഫോര്‍ണിയയില്‍ (അമേരിക്ക) നിന്നു ഞാന്‍-രണ്ടു മണിക്കൂറിലധികം ശ്ലോകം ചൊല്ലി. അതും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.


    അന്യം നിന്നു പോയെന്നു പലരും എഴുതിത്തള്ളിയ ഈ കല ഇപ്പോഴും നിലനില്‍ക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ടു്. അതു പോലെ, ഇപ്പോഴും ശ്ലോകമെഴുതാന്‍ കഴിയുന്നവര്‍ ഉണ്ടെന്നുള്ളതും.

    ശ്ലോകങ്ങള്‍ ക്രോഡീകരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ആദ്യത്തെ 2646 ശ്ലോകങ്ങളേ ഉള്ളൂ. താമസിയാതെ 5000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിക്കും.

അക്ഷരശ്ലോകം
ആലാപനം (Recital)
ശബ്ദം (Audio)
ശ്ലോകങ്ങള്‍ (My slokams)

Comments (18)

Permalink

അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ്

(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)

പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്‍ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്‍‌തുള്ളല്‍, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര്‍ ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര്‍ സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.

അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.

ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര്‍ താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.

ശ്ലോകം:

പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ

അര്‍ത്ഥം:

രേ രേ ദുഷ്കവികുഞ്ജരാഃ : ഡേയ് പൊട്ടക്കവികളാകുന്ന ആനകളേ
പലായധ്വം പലായധ്വം : ഓടടേയ്… ഓടടേയ്…
വേദാന്ത–വന-സഞ്ചാരീ : വേദാന്തം എന്ന വനത്തില്‍ സഞ്ചാരിക്കുന്ന
ഉദ്ദണ്ഡ-കേസരീ ഹി ആയാതി : ഉദ്ദണ്ഡന്‍ എന്ന സിംഹം ഇതാ വരുന്നു!
download MP3

തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.

സ്റ്റൈല്‍ മനസ്സിലാക്കാന്‍ ഒരെണ്ണം താഴെ:

ശ്ലോകം:

നൃത്യദ്ധൂര്‍ജ്ജടികരഗതദമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ
കല്‌പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ
ശൈലാബ്ധീശ്വര, നൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ

അര്‍ത്ഥം:

അയി ശൈലാബ്ധി-ഈശ്വര, നൃപവര : അല്ലയോ ശൈലാബ്ധീശ്വരരാജാവേ
നൃത്യത്-ധൂര്‍ജ്ജടി-കര-ഗത-ഡമരുക- : നൃത്തം ചെയ്യുന്ന ശിവന്റെ കയ്യിലിരിക്കുന്ന ഉടുക്കിന്റെ
ഡുമുഡുമു-പടു-രവ-പരിപന്ഥിന്യഃ : “ഡുമുഡുമു” എന്ന മുഴങ്ങുന്ന ശബ്ദത്തോടു് അടുത്തു നില്‍ക്കുന്നതും
കല്പ-ക്ഷ്മാരുഹ-വികസിത-കുസുമ-ജ- : കല്പവൃക്ഷത്തിന്റെ വിടര്‍ന്ന പൂവില്‍ നിന്നുള്ള
മധു-രസ-മധുരിമ-സഹ-ചാരിണ്യഃ : തേനിന്റെ മാധുര്യത്തിനോടു കൂടെ പോകുന്നതും
മന്ഥ-ക്ഷ്മാധര-വിമഥിത-ജലനിധി- : മന്ദരപര്‍വ്വതം കടഞ്ഞ കടലിന്റെ
ഘുമുഘുമു-ഘനരവ-മദ-മന്ഥിന്യഃ : “ഘുമുഘുമു” എന്ന കനമുള്ള ശബ്ദത്തിന്റെ അഹങ്കാരം കളയുന്നതും
തവ വചസാം ശ്രേണ്യഃ : (ആയ) നിന്റെ വാക്കുകളുടെ ശ്രേണികള്‍
ബുധ-സുഖം വിദധതു : പണ്ഡിതന്മാര്‍ക്കു സുഖം നല്‍കട്ടേ!
download MP3

ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര്‍ തല പുണ്ണാക്കി.

ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.

ശ്ലോകം:

വാചാ വാക്യപദപ്രമാണപദവീസഞ്ചാരസം‌പൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരന്‍ കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൌഢസ്ത്രീരസികായ ബാലവനിതാസംഗഃ കഥം രോചതേ?

അര്‍ത്ഥം:

വാക്യ-പദ-പ്രമാണ-പദവീ-സഞ്ചാര-സം‌പൂതയാ : വാക്യത്തിന്റെയും പദത്തിന്റെയും പ്രമാ‍ണങ്ങളില്‍ സഞ്ചരിച്ചു ശുദ്ധമായതും
സന്നദ്ധ-പ്രതി-മല്ല-ഗല്ല-മകുടീ-കുട്ടാക-ധാടീ-ജുഷാ : എതിര്‍ക്കാന്‍ തയ്യാറെടുത്തു വന്നവരുടെ ചെകിടും തലയും തച്ചുടയ്ക്കുവാനുള്ള ധാടി ഉള്ളതും
വാചാ : (ആയ) വാക്കു് ഉപയോഗിച്ചു്
സാടോപം വിഹരന്‍ : ഒരു അല്ലലുമില്ലാതെ വിഹരിക്കുന്ന (എനിക്കു്)
സാഹിത്യ-മുദ്രാ-രസേ : ഈ സാ‍ഹിത്യം എന്നു പറയുന്ന സാധനത്തിന്റെ രസത്തില്‍
കഥം നു രമതേ? : വല്ല രസവുമുണ്ടാവുമോ?
പ്രൌഢ-സ്ത്രീ-രസികായ : കാമകലയില്‍ കേമികളെ മാത്രം പ്രാപിക്കുന്ന ഒരാള്‍ക്കു്
ബാലവനിതാസംഗഃ : ഒരു കിളുന്തുപെണ്ണിനെ
കഥം രോചതേ? : എങ്ങനെ ബോധിക്കും?
download MP3
ഒരല്പം ഓഫ്‌ടോപ്പിക്: വി. കെ. എന്‍. -ന്റെ “പയ്യന്‍ കഥക”ളിലെ ആദ്യത്തെ കഥയില്‍ രേണുവിന്റെ സാരിയ്ക്കു സ്ഥാനചലനം സംഭവിക്കുമ്പോള്‍ “ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ശേഷം സംഭവിച്ച പ്രൌഢസ്ത്രീരസികനായ പയ്യന്‍” എന്ന പ്രയോഗത്തില്‍ ഉദ്ദിഷ്ടമായ ശ്ലോകം ഇതാകുന്നു.

ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.


ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.

പുനം ആള്‍ ചില്ലറക്കാരനല്ലായിരുന്നു. പുലിയാ‍യിരുന്നു.

പാലാഴിത്തയ്യലാള്‍ തന്‍ തിരുനയനകലാലോലലോലംബമാലാ–
ലീലാരംഗം, ഭുജംഗേശ്വരമണിശയനേ തോയരാശൌ ശയാനം,
മേലേ മേലേ തൊഴുന്നേന്‍ – ജഗദുദയപരിത്രാണസംഹാരദീക്ഷാ–
ലോലാത്മാനം പദാന്തപ്രണത സകലദേവാസുരം വാസുദേവം

download MP3

എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്‍. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്‍. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്‍.

ഈ പുനം നമ്പൂതിരി തന്നെയാണു ചെറുശ്ശേരിയും എന്നു് ചില പണ്ഡിതര്‍ക്കു് അഭിപ്രായമുണ്ടെന്നു മലയാളം വിക്കിപീഡിയ പറയുന്നു. ശരിയാണോ എന്തോ? എന്തായാലും കള്ളപ്പേരില്‍ എഴുതുന്നതു് അന്നേ ഉണ്ടു് എന്നതിനു രണ്ടു പക്ഷമില്ല. ഉദ്ദണ്ഡനാണെങ്കില്‍ സ്വന്തം പേരില്‍ മാത്രമേ ആളുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു. അല്ലാത്തവരെല്ലാം വെട്ടുക്കിളികളാണത്രേ!

പുനം നമ്പൂതിരി ഒരിക്കല്‍ ഈ ശ്ലോകം എഴുതി.

ശ്ലോകം:

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

അര്‍ത്ഥം:

താരില്‍-ത്തന്വീ-കടാക്ഷ-അഞ്ചല-മധുപ-കുല-ആരാമ! : ലക്ഷ്മീദേവിയുടെ നോട്ടത്തിന്റെ അറ്റമാകുന്ന വണ്ടിന്‍ കൂട്ടത്തിനു പൂന്തോട്ടമായുള്ളവനേ!
രാമാ-ജനാനാം നീരില്‍-ത്താര്‍-ബാണ! : പെണ്ണുങ്ങളുടെ കാമദേവാ!
വൈരാകര-നികര-തമോ-മണ്ഡലീ-ചണ്ഡഭാനോ! : ശത്രുക്കൂട്ടമാകുന്ന ഇരുട്ടിനു് സൂര്യനായവനേ
ധരാ കല്‍പ-അന്ത-തോയേ : ഭൂമി പ്രളയജലത്തില്‍
കുളിക്കും നേരത്തിന്നു് ഇപ്പുറം : കുളിക്കുന്ന സമയത്തിനു മുമ്പു്
നേരു് എത്താതോരു നീയാം തൊടുകുറി : തുല്യമില്ലാത്ത നീയാകുന്ന തൊടുകുറി
ഹന്ത, എന്നും കളകായ്ക : അയ്യോ, ഒരു കാലത്തും കളയാതിരിക്കണേ!
download MP3

ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന്‍ ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!

ഉദ്ദണ്ഡന്‍ എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാ‍സങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.

ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!

(എന്നുമേഷാ = എന്നും + ഏഷാ, എന്നു് + ഉമേഷാ അല്ല)

“ഈ മലയാളത്താന്മാര്‍ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!

ഇങ്ങനെയാണു് “അന്ത ഹന്തയ്ക്കിന്തപ്പട്ടു്” ഉണ്ടായതു്.

ഉദ്ദണ്ഡന്റെ കാവ്യാസ്വാദനവും വിമര്‍ശനവും ഏതാണ്ടു മനസ്സിലായല്ലോ.


പട്ടു കൊടുക്കുക മാത്രമല്ല, പുനത്തിനു് മഹത്തായ ഒരു അവതാരികയും എഴുതിക്കൊടുത്തു ഉദ്ദണ്ഡന്‍.

ശ്ലോകം:

അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയം തു ന താന്‍ വിനുമഃ
പുളകോദ്ഗമകാരി വചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ

അര്‍ത്ഥം:

അധി-കേരളം അഗ്ര്യഗിരഃ കവയഃ കവയന്തു : കേരളത്തിലെ വാക്‍സാമര്‍ത്ഥ്യമുള്ള കവികള്‍ കവിത എഴുതട്ടേ
വയം താന്‍ ന വിനുമഃ തു : നാം അവരെ വണങ്ങുന്നില്ല
പുളകോദ്‌ഗമ-കാരി വചഃ-പ്രസരം : പുളകം പുറത്തുവരുന്ന വാക്കു പ്രസരിപ്പിക്കുന്ന
പുനം ഏവ : പുനം നമ്പൂതിരിയെ മാത്രം
പുനഃ പുനഃ ആസ്തുമഹേ : (ഞാന്‍) പിന്നെയും പിന്നെയും സ്തുതിക്കുന്നു.
download MP3

പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.

പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന്‍ തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.

പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.


അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്‌സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്‌സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന്‍ എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന്‍ തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്‌കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.

കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന്‍ ശ്രമിച്ചു. ഉദ്ദണ്ഡന്‍ അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.

എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.


ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന് ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി

ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം

എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.

കാക്കശ്ശേരി രംഗത്തെത്തിയതോടെ മറ്റു മലയാളപണ്ഡിതന്മാര്‍ക്കും ഉഷാറായി. എങ്ങനെയെങ്കിലും ഉദ്ദണ്ഡനെ കെട്ടുകെട്ടിച്ചേ അടങ്ങൂ എന്നായി അവര്‍.

അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.

തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന്‍ കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന്‍ വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!

“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന്‍ പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.

എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”

ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.

ഈ ആകാരം ഉദ്ദണ്ഡനെ മാത്രമല്ല വലച്ചതു്. സിബു “ആകാരാദി” എന്നു പ്രയോഗിച്ചതും സന്തോഷ് തോട്ടിങ്ങല്‍ “അകാരാദി” എന്നു തിരുത്തിയതും ഇവിടെ.

അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന്‍ എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.

ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്‍ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന്‍ തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന്‍ വലഞ്ഞു.

പിന്നെ കൊടും‌പിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.

വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന്‍ ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന്‍ “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!

വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര്‍ അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന്‍ തോറ്റു മടങ്ങി.

അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന്‍ അപേക്ഷിച്ചു.

“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”

അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന്‍ പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.

ശ്ലോകം:

ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃ

അര്‍ത്ഥം:

അയം ഭാഷാകവിനിവഹഃ : ഈ മലയാളകവികള്‍
ഭുവന-തലേ ദോഷാകരവത് വിഭാതി : ഭൂമിയില്‍ ചന്ദ്രനെപ്പോലെ (ദോഷം ചെയ്തു) വിളങ്ങുന്നു.
പ്രായേണ വൃത്ത-ഹീനഃ : സാധാരണയായി വൃത്തമില്ല. (പ്രായം കൂടുമ്പോ‍ള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു)
സൂരി-ആലോകേ (സൂര്യ-ആലോകേ) നിരസ്ത-ഗോ-പ്രസരഃ : പണ്ഡിതന്മാര്‍ (സൂര്യന്‍) നോക്കുമ്പോള്‍ വാക്കുകള്‍ (പ്രകാശം) ഇല്ലാതെയാവുകായും ചെയ്യുന്നു.
download MP3

കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്‍. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.

ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന്‍ കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.

ആക്ഷേപഹാസ്യം (satire)
ആലാപനം (Recital)
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (48)

Permalink

മനസ്സിന്റെ താളുകള്‍ക്കിടയില്‍…

തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുന്ന കാര്യം പറഞ്ഞപ്പോഴാണു് ഈ സംഭവം ഓര്‍മ്മ വന്നതു്.

പണ്ടു പണ്ടു്, ടെലിവിഷനും പാട്ടുപെട്ടിയും ഒന്നും വീട്ടിലില്ലായിരുന്ന കാലത്തു്, പാട്ടു കേള്‍ക്കാന്‍ ആകെ ആലംബം റേഡിയോ ആയിരുന്നു. എന്റെ വീട്ടിലെ റേഡിയോ ആലപ്പുഴ സ്റ്റേഷനിലേക്കു സ്ഥിരമായി ട്യൂണ്‍ ചെയ്തു വെച്ചിരുന്നതുകൊണ്ടു് 550 എന്ന സംഖ്യയ്ക്കു മുകളില്‍ വര വീണതായിരുന്നു. എന്റെ ചെറുപ്പത്തില്‍ അതില്‍ നിന്നു് “ആകാശവാണി-തൃശ്ശൂര്‍, ആലപ്പുഴ” എന്നു് ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു. പിന്നീടു് തിരുവനന്തപുരവും ആ ലിസ്റ്റില്‍ വന്നു. വല്ലപ്പോഴും കോഴിക്കോടും. ആലപ്പുഴ ഒരു റിലേ സ്റ്റേഷന്‍ മാത്രമാണെങ്കിലും, ഞങ്ങള്‍ക്കതു് അഭിമാനത്തിന്റെ പ്രതീകമായിരുന്നു.

റേഡിയോ സാമാന്യം നന്നായിത്തന്നെ കേട്ടിരുന്നു. ആറു് അമ്പതിന്റെ പ്രാദേശികവാര്‍ത്തകള്‍ തൊട്ടുള്ള വാര്‍ത്തകള്‍ (മലയാളത്തിലുള്ളവ മാത്രം), ഏഴരയ്ക്കോ മറ്റോ ഉള്ള ലളിതസംഗീതപാഠം, ഇടയ്ക്കിടയ്ക്കുള്ള ചലച്ചിത്രഗാനങ്ങള്‍ എന്നിവയും, ആഴ്ചയിലൊരിക്കലുള്ള നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളടങ്ങിയ രഞ്ജിനി, ബാലലോകം, രാത്രി എട്ടു മണിക്കുള്ള “കണ്ടതും കേട്ടതും,” രാത്രി ഒമ്പതേകാലിനുള്ള തുടര്‍‌നാടകം എന്നിവയും വല്ലപ്പോഴും രാത്രി ഒമ്പതരയ്ക്കുള്ള ചലച്ചിത്ര ശബ്ദരേഖ, കൊല്ലത്തില്‍ ഒരിക്കലുള്ള നാടകവാരം, അതില്‍ ഒരു ദിവസമുള്ള ചലച്ചിത്രതാരങ്ങള്‍ പങ്കെടുക്കുന്ന നാടകം എന്നിവയും എന്നിങ്ങനെ ആലപ്പുഴ നിലയത്തിലെ ഒരുമാതിരി പരിപാടികള്‍ മുഴുവന്‍ കേട്ടിരുന്നെങ്കിലും, ഏറ്റവും പ്രിയങ്കരം ചലച്ചിത്രഗാനങ്ങള്‍ തന്നെ. വീട്ടിലുള്ള ഏതു സമയത്തും ചലച്ചിത്രഗാനങ്ങള്‍ റേഡിയോയിലുണ്ടെങ്കില്‍ വെച്ചിരിക്കും-ഏതു പരീക്ഷയുടെ നടുക്കാണെങ്കിലും.

സ്കൂള്‍ കഴിഞ്ഞു് കോളേജില്‍ പോയപ്പോഴും ഈ ശീലം വിട്ടില്ല. ആര്‍. ഇ. സി. യില്‍ ചലച്ചിത്രഗാനസമയത്തു് എന്നെ കാണണമെങ്കില്‍ സ്വന്തമായി റേഡിയോ ഉണ്ടായിരുന്ന ആരുടെയെങ്കിലും മുറിയില്‍ പോകണം എന്ന സ്ഥിതിയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണു് ആ അത്യാഹിതം ഉണ്ടായതു്. ചലച്ചിത്രഗാനങ്ങള്‍ക്കിടയില്‍ കല്ലുകടിയായി പരസ്യങ്ങള്‍. നാലു മിനിട്ടു പാട്ടു്. പിന്നെ പത്തു മിനിട്ടു പരസ്യം. ആരോടു പ്രതികരിക്കാന്‍? അന്നു ബ്ലോഗും ഒന്നും ഉണ്ടായിരുന്നില്ലല്ലോ.

ക്രമേണ ഈ പരസ്യങ്ങളും ജീവിതത്തിന്റെ ഭാഗമായി മാറി. അവയിലെ ഭംഗിയുള്ള പ്രയോഗങ്ങളും വൈകൃതങ്ങളും ചലച്ചിത്രഗാനങ്ങള്‍ പോലെ തന്നെ ചുണ്ടില്‍ തത്തിക്കളിക്കാന്‍ തുടങ്ങി.

പരസ്യങ്ങളില്‍ ഒട്ടു വ്യത്യസ്തത പുലര്‍ത്തിയിരുന്നു പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റേതു്. കവിത തുളുമ്പുന്ന പരസ്യവാക്യങ്ങള്‍. പുളിമൂട്ടിലില്‍ ആരോ കവികളുണ്ടെന്നു് ഞാന്‍ അനുമാനിച്ചു.

അങ്ങനെയിരിക്കേ പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ഒരു പരസ്യം കേട്ടു:

മന‍സ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടു പോലെ നിങ്ങള്‍ സൂക്ഷിച്ച ആ സ്വപ്നം…

സംഭവമൊക്കെ കൊള്ളാം. പക്ഷേ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തണ്ടോ? കുറേ ദിവസം ഇതു കേട്ടതിനു ശേഷം സഹിക്കാന്‍ വയ്യാതെ ഞാന്‍ ഒരു പോസ്റ്റ് കാര്‍ഡെടുത്തു് ഇങ്ങനെ എഴുതി:

സുഹൃത്തേ,
താളുകള്‍ക്കിടയില്‍ ആരും മയില്‍പ്പീലിത്തണ്ടു വെയ്ക്കാറില്ല. മയില്‍പ്പീലിയാണു വെയ്ക്കുക. ഇത്തരമൊരു മണ്ടത്തരം ദയവായി മലയാളികളെ മൊത്തം കേള്‍പ്പിക്കാതിരിക്കുക.

ഈ കത്തു് “മാനേജര്‍, പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്, കോട്ടയം” എന്ന വിലാസത്തില്‍ അയച്ചു. തൊടുപുഴയിലാണു ഹെഡ് ഓഫീസ് എന്നു് അറിയില്ലായിരുന്നു. “കോട്ടയം, തൊടുപുഴ” എന്നു പറയുന്നതുകൊണ്ടു് കോട്ടയമാണെന്നു കരുതി.

ഒരു മാസത്തിന്റെ അവസാനത്തോടടുപ്പിച്ചായിരുന്നു ഇതയച്ചതു്. എന്റെ പൂര്‍ണ്ണമായ മേല്‍‌വിലാസവും എഴുതിയിരുന്നെങ്കിലും, അതിനു മറുപടി എനിക്കു കിട്ടിയില്ല.

ഒരു പരസ്യത്തിന്റെ കോണ്ട്രാക്ട് ഒരു മാസത്തേക്കാണു്. അടുത്ത മാസം ആദ്യമേ പിന്നെ മാറ്റാന്‍ പറ്റൂ. അടുത്ത മാസം പുളിമൂട്ടില്‍ സില്‍ക്ക് ഹൌസിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു പരസ്യമായിരുന്നു-“പുളിമൂട്ടില്‍ സില്‍ക്ക് ഹൌസ്” എന്നു് ഒരു പെമ്പ്രന്നോര്‍ അഞ്ചാറു തവണ “ഗപധപധപ” എന്ന ശ്രുതിയില്‍ പറയുന്ന ഒരു പരസ്യം. ഷോര്‍ട്ട് നോട്ടീസില്‍ കിട്ടിയ പ്രമാദം അവര്‍ മനസ്സിലാക്കിയെന്നും പകരം ഒന്നുണ്ടാക്കാന്‍ കുറഞ്ഞ സമയത്തില്‍ പറ്റിയില്ല എന്നും മനസ്സിലായി.

ഞാന്‍ കാത്തിരുന്നു, അടുത്ത മാസത്തിനു വേണ്ടി.

പ്രതീക്ഷിച്ച പോലെ, അടുത്ത മാസത്തില്‍ അവര്‍ പരസ്യം മാറ്റി:

മനസ്സിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലിത്തുണ്ടു പോലെ…

തെറ്റു തിരുത്തി. അതേ സമയം നേരത്തേ കേട്ടിട്ടുള്ളവര്‍ തെറ്റുണ്ടായിരുന്നു എന്നു മനസ്സിലാക്കുകയും ഇല്ല! മിടുക്കന്മാര്‍!

എന്നിട്ടും ഞാന്‍ പുളിമൂട്ടില്‍ ഏതോ കവിയുണ്ടെന്നു വിശ്വസിച്ചു പോന്നു. കുറേക്കാലം കഴിഞ്ഞപ്പോഴാണു് ഇത്രയും ചലച്ചിത്രഗാനങ്ങള്‍ കേട്ടിട്ടും ഞാന്‍ വിട്ടുപോയ ഒരു ഗാനത്തില്‍ ഓ. എന്‍. വി. എഴുതിയതാണു് ഈ കല്പന എന്നറിഞ്ഞതു്:

മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു
മയില്‍പ്പീലിയൊളിച്ചു വെച്ചു….

ആ ഗാനം അതിനു ശേഷം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി മാറി.


[2006/08/17] ഈ ഗാനം അചിന്ത്യ, ചേച്ച്യമ്മ, ഉമാചിന്ത്യ എന്നു പല പേരുകളിലും അറിയപ്പെടുന്ന ഉമച്ചേച്ചി അയച്ചുതന്നതു്:

download MP3

ശബ്ദം (Audio)
സ്മരണകള്‍

Comments (56)

Permalink

വസന്തതിലകം

“ശ്രീവേങ്കടാചലപതേ, തവ സുപ്രഭാതം…”

എം. എസ്. സുബ്ബലക്ഷ്മി പാടിയ വേങ്കടേശ്വരസുപ്രഭാതം ഒരിക്കലെങ്കിലും കേള്‍ക്കാത്തവര്‍ കുറവായിരിക്കും. അതിലെ മിക്ക ശ്ലോകങ്ങളുടെയും വൃത്തമാണു് വസന്തതിലകം.

വളരെ പ്രചാരത്തിലുള്ള ഒരു വൃത്തമാണിതു്. മഹാകാവ്യങ്ങള്‍ മിക്കതിലും ഒരു സര്‍ഗ്ഗം ഈ വൃത്തത്തിലാണു്. മലയാളത്തില്‍, കുമാരനാശാന്റെ വീണ പൂവു്, വി. സി. ബാലകൃഷ്ണപ്പണിക്കരുടെ വിശ്വരൂപം തുടങ്ങി പല ഖണ്ഡകാവ്യങ്ങളുടെയും വൃത്തം ഇതാണു്. അക്ഷരശ്ലോകസദസ്സുകളില്‍ ശാര്‍ദ്ദൂലവിക്രീഡിതവും സ്രഗ്ദ്ധരയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വൃത്തവും ഇതു തന്നെ.

വസന്തതിലകത്തില്‍ ഗുരുക്കളും (-) ലഘുക്കളും (v) ഇങ്ങനെ ഒരു വരിയില്‍ വരും:

– – v – v v v – v v – v – – (ത ഭ ജ ജ ഗ ഗ)

വൃത്തമഞ്ജരിയിലെ ലക്ഷണം താഴെച്ചേര്‍ക്കുന്നു.

ചൊല്ലാം വസന്തതിലകം തഭജം ജഗംഗം
download MP3

സംസ്കൃതവൃത്തങ്ങളുടെ ലക്ഷണങ്ങള്‍ ഉദാഹരണങ്ങള്‍ കൂടിയാണു്. ലക്ഷണം അതാതു വൃത്തത്തില്‍ത്തന്നെയായിരിക്കും എന്നര്‍ത്ഥം. ഇവിടെ, മുകളില്‍ക്കൊടുത്തിരിക്കുന്ന ലക്ഷണം വസന്തതിലകവൃത്തത്തിന്റെ ഒരു വരി തന്നെയാണു്.

വസന്തതിലകം ഇങ്ങനെ ചൊല്ലാം:

താരാര താരതര താരര താരതാരാ
download MP3

ഉദാഹരണമായി,

വാരാശി, തന്നൊടുവിലെശ്ശിശു കേരളത്തെ
(ഉള്ളൂര്‍ – ഉമാകേരളം)
download MP3

അല്ലെങ്കില്‍ ഇങ്ങനെയും ചൊല്ലാം:

താരാ തരാരതരരാ തര താ‍രതാരാ
download MP3

ഉദാഹരണം:

കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍, നാവിളക്കി
(ഉള്ളൂര്‍ – ഉമാകേരളം)
download MP3

വേങ്കടേശ്വരസുപ്രഭാതത്തിന്റെ വൃത്തം വസന്തതിലകമാണെന്നു പറഞ്ഞല്ലോ. ഒരു ശ്ലോകം:

മാതഃ സമസ്തജഗതാം മധുകൈടഭാരേര്‍-
വക്ഷോവിഹാരിണി മനോഹരദിവ്യരൂപേ
ശ്രീസ്വാമിനി ശ്രിതജനപ്രിയദാനശീലേ
ശ്രീവേങ്കടേശദയിതേ തവ സുപ്രഭാതം!
download MP3

യതി ആവശ്യമില്ലാത്തതു കൊണ്ടു്, ഒഴുക്കുള്ള ചെറിയ ശ്ലോകങ്ങള്‍ വാര്‍ക്കാന്‍ വസന്തതിലകത്തിനുള്ള കഴിവു് അന്യാദൃശമാണു്. ശയ്യാഗുണം തുളുമ്പുന്ന, ഒറ്റയടിക്കു ചൊല്ലേണ്ട

ഹാ! ജന്യസീമ്‌നി പല യോധഗണത്തെയൊറ്റയ്‌–
ക്കോജസ്സു കൊണ്ടു വിമഥിച്ച യുവാവു തന്നെ
വ്യാജപ്പയറ്റില്‍ വിജയിച്ചരുളുന്ന ദൈത്യ–
രാജന്നെഴും സചിവപുംഗവ, മംഗളം തേ!

(വള്ളത്തോള്‍ – ബന്ധനസ്ഥനായ അനിരുദ്ധന്‍)
download MP3

തൊട്ടു്, ആശയങ്ങള്‍ വരികളുടെ ഇടയ്ക്കുവെച്ചു മുറിയുന്ന

കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍, നാവിളക്കി–
ക്കൊണ്ടാല്‍ സരസ്വതി, കൃപാണിയെടുത്തു നിന്നാല്‍
വണ്ടാറണിക്കുഴലി ദുര്‍ഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു പല മട്ടു ലസിച്ചിരുന്നു.

(ഉള്ളൂര്‍ – ഉമാകേരളം)
download MP3

വരെ ഏതു രീതിയിലുള്ള ശ്ലോകത്തിനും ഇതു് അനുയോജ്യമാണു്. ശൃംഗാരം തൊട്ടു ശാന്തം വരെ എല്ലാ രസങ്ങളും വസന്തതിലകത്തില്‍ ശോഭിക്കും.

മലയാളത്തില്‍, ദ്വിതീയാക്ഷരപ്രാസം ഈ വൃത്തത്തിലുള്ള ശ്ലോകങ്ങള്‍ക്കു് ഒരു പ്രത്യേകഭംഗി നല്‍കും. മുകളിലുദ്ധരിച്ച മലയാളശ്ലോകങ്ങള്‍ ഉദാഹരണം. തൃതീയാക്ഷരപ്രാസവും വളരെ ഭംഗിയാണു്. രണ്ടുമുള്ള ഒരു ശ്ലോകം ഇതാ:

കുട്ടിക്കുരംഗമിഴിയാമുമതന്റെ ചട്ട
പൊട്ടിക്കുരുത്തിളകുമക്കുളുര്‍കൊങ്ക രണ്ടും
മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടൊത്ത
കുട്ടിയ്ക്കു ഞാന്‍ കുതുകമോടിത കൈതൊഴുന്നേന്‍!

(വെണ്മണി മഹന്‍ നമ്പൂതിരി)
download MP3


ഇപ്പോള്‍ ശ്ലോകം കേട്ടാല്‍ വസന്തതിലകത്തിനെ തിരിച്ചറിയാന്‍ പറ്റുന്നില്ലേ?

ഛന്ദശ്ശാസ്ത്രം (Meters)
ശബ്ദം (Audio)

Comments (30)

Permalink

കുറത്തി (ആലാപനം)

കടമ്മനിട്ട രാമകൃഷ്ണന്റെ ഏറ്റവും പ്രശസ്തവും തീക്ഷ്ണവുമായ കവിത. കവിയുടെ ചൊല്‍ക്കാഴ്ചകള്‍ കേട്ടിട്ടുള്ളവര്‍ക്കു് ഇതൊരു ചാപല്യമായി തോന്നിയേക്കാം. എങ്കിലും ആ കവിത എന്റെ രീതിയില്‍…. (15 മിനിട്ടു് – 14 MB)

download MP3

ഇതിന്റെ ഒരു വലിപ്പം കുറഞ്ഞ രൂപം (ഇതു തയ്യാറാക്കിത്തന്ന ഏവൂരാനു നന്ദി.) താഴെ (1.7 MB).

download MP3

ആലാപനം (Recital)
ശബ്ദം (Audio)

Comments (20)

Permalink

ഭൂമിക്കു് ഒരു ചരമഗീതം (ആലാപനം)

1983-ല്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ചുട്ടുപഴുത്ത വേനലിനെയാണു കേരളീയര്‍ കണ്ടതു്. ഒ. എന്‍. വി. അന്നെഴുതിയ കവിതയാണിതു്. ഓണത്തിനു് ആകാശവാണി നടത്തിയ കവിയരങ്ങില്‍ കവി തന്നെ ചൊല്ലിയാണു് ഈ കവിത ഞാന്‍ ആദ്യമായി കേള്‍ക്കുന്നതു്. അക്കൊല്ലത്തെ മാതൃഭൂമി ഓണപ്പതിപ്പില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു.

കവിത എന്റെ കയ്യിലില്ല. ഓര്‍മ്മയില്‍ നിന്നു ചൊല്ലുന്നതു്. തെറ്റുകള്‍ കണ്ടേക്കാം. (ഏകദേശം 10 മിനിട്ടു്)

download MP3

2006/05/17:

ഓര്‍മ്മയില്‍ നിന്നു ചൊല്ലിയതായതുകൊണ്ടു് ഇതില്‍ ചില തെറ്റുകള്‍ വന്നിട്ടുണ്ടു്. ശരിയായ രൂപം മനോജിന്റെ ഈ പാരായണത്തില്‍ കേള്‍ക്കാം.

download MP3

ആലാപനം (Recital)
ശബ്ദം (Audio)

Comments (6)

Permalink