നര്‍മ്മം

പോടാ *ശ്രൂ!

(“താറാവുകൾ വഴിനീളെ നടന്നു മുട്ടയിട്ടാൽ പോരാ, സ്വന്തം കൂട്ടിൽ പോയി മുട്ടയിടണം” എന്ന വിശ്വപ്രഭയുടെ ആജ്ഞയെ ശിരസാ വഹിച്ച്, ഫേസ്ബുക്കിലും ഗൂഗിൾ പ്ലസ്സിലും പ്രസിദ്ധീകരിച്ച ഈ സാധനം ഇവിടെയും ഇടുന്നു.)


“നീ എന്താടാ വായിക്കുന്നത്?”

“അത്… അത് ഒരു നോവലാ, അപ്പച്ചാ… ഇതു വായിക്കണം എന്നു സാറു പറഞ്ഞു, അതു കൊണ്ടു വായിക്കുന്നതാ… അല്ലെങ്കിൽ ഞാൻ വായിക്കില്ലായിരുന്നു…”

“അതിനെന്താ മോനേ, നീ വായിച്ചോ… അപ്പച്ചന്റെ അപ്പച്ചനെപ്പോലെ പുസ്തകം വായിച്ചാൽ തലതിരിഞ്ഞു പോകും എന്നൊന്നു അപ്പച്ചൻ എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്താ പുസ്തകത്തിന്റെ പേര്?”

“ധർമ്മപുരാണം”

“ഓ, അതാ നീ നിന്നു പരുങ്ങിയത്… ഹിന്ദുക്കളുടെ പുരാണം വായിച്ചാൽ അപ്പച്ചനു ദേഷ്യമാകുമെന്ന്. എടാ നമ്മുടെ വേദപുസ്തകം പോലെ അതിലും ഒരുപാടു നല്ല കാര്യങ്ങളുണ്ട്. വായിക്കുന്നതു നല്ലതാ…”

“അപ്പച്ചാ, ഇത് അതല്ല. ഇത് ഒരു കഥയാ…”

“എന്തായാലും സാരമില്ല. പിള്ളേരുടെ തല തിരിക്കുന്ന തെറിപ്പുസ്തകങ്ങളുണ്ടല്ലോ, അതൊന്നും വായിക്കാതിരുന്നാൽ മതി…”

“ഇതിൽ ഇത്തിരി തെറിയൊക്കെയുണ്ട് അപ്പച്ചാ…”

“എന്തു തെറി, ഒരെണ്ണം വായിച്ചേ…”

“അത് അപ്പച്ചാ…”

“ചുമ്മാ വായീരെടാ…”

“അത്… ശ്മശ്രുക്കളേ….”

“ഫ… എന്തോന്ന്?”

“അതാ അപ്പച്ചാ ഞാൻ പറഞ്ഞത്. സംഗതി നമ്മളു സാധാരണ പറയുന്ന വാക്കല്ലെങ്കിലും അതു തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. സംസ്കൃതത്തിലാണെന്നേ ഉള്ളൂ…”

“മനസ്സിലായെടാ. ഞാൻ പഴയ എട്ടാം ക്ലാസ്സാ… ഇതൊക്കെ മനസ്സിലാക്കാനുള്ള മലയാളവും സംസ്കൃതവും ഒക്കെ എനിക്കും അറിയാം.”

“ഇങ്ങനത്തെ വാക്കൊക്കെ ഉണ്ട്…”

“ഏതു വാദ്ധ്യാരാടാ ഇതൊക്കെ വായിക്കണമെന്നു പറഞ്ഞത്? ആ കഴ്വേർടെ മോനെ ഒന്നു കണ്ടിട്ടേ ഉള്ളൂ കാര്യം…”

“അയ്യോ, സാറിനെ ഒന്നും പറയണ്ടാ. നമുക്കൊക്കെ ഉള്ള സാധനമല്ലേ അപ്പച്ചാ അത്?”

“അതു ശരി, നമുക്കൊക്കെ ഉള്ള സാധനം ഇങ്ങനെ പരസ്യമായി പുറത്തു കാണിച്ചു കൊണ്ടു നടക്കുകയാണോ?”

“അല്ലപ്പച്ചാ, ഈ രോമം എന്നല്ലേ അതിന് അർത്ഥം ഉള്ളൂ. അതിനിപ്പോ…”

“രോമമോ? അതെങ്ങനെ അതു രോമമാകും?”

“അപ്പച്ചാ, ശ്മശ്രു എന്നു വെച്ചാൽ രോമം എന്നാ അർത്ഥം.”

“ഓ, ശ്മശ്രു ആയിരുന്നോ? അതു ശരി… അയാളു ചുമ്മാ “മൈരേ” എന്നു ദേഷ്യം വന്നപ്പോൾ വിളിച്ചു, അത്രേ അല്ലാ ഉള്ളോ? അതിപ്പോൾ അപ്പച്ചനും ചാച്ചന്മാരും അമ്മാച്ചന്മാരുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നതല്ലേ?”

“അപ്പച്ചനും അമ്മാച്ചനും അങ്ങോട്ടും ഇങ്ങോട്ടും തായിൽ തുടങ്ങുന്ന തെറിയല്ലിയോ വിളിക്കുന്നത്?”

“അതൊന്നും തെറിയല്ലെടാ, അതൊക്കെ നമ്മുടെ ഭാഷയുടെ ഒരു ഭാഗമല്യോ…”

“അതിരിക്കട്ടേ, എന്താന്നു വിചാരിച്ചാ അപ്പച്ചൻ ആദ്യം കിടന്നു തുള്ളിയത്? സാറിന്റെ തന്തയ്ക്കു വിളിച്ചത്?”

“അതോ, ഞാൻ കേട്ടത് “അശ്രു” എന്നാ… കണ്ണുനീർ എന്ന്. അതു മുട്ടൻ തെറിയല്യോ…”


2017-ന് ഏതാനും വർഷങ്ങൾക്കു ശേഷം എന്തോ സേർച്ചു ചെയ്ത വഴിയ്ക്ക് ഇതു കാണാനിടയായി “ഇതെന്തു കുന്തം?” എന്നു കൺഫ്യൂഷനടിച്ചിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇതിന് അവലംബമായ സംഭവം പറയാം.

2017 മെയ്‌മാസം. ഇന്ത്യയിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി. ജെ. പി. സർക്കാർ ഭരിക്കുന്നു. ഭരണത്തിൽ കയറിയതു മുതൽ ആർഷഭാരതത്തിൽ ഉണ്ടായിരുന്നു എന്നു പറഞ്ഞ് അബദ്ധങ്ങളുടെ ഒരു കൂമ്പാരം തന്നെ ലോകത്തിന്റെയും ജനത്തിന്റെയും അണ്ണാക്കിൽ തള്ളിക്കൊണ്ടിരിക്കുന്ന ഒരു പറ്റം സ്വാമിമാരും ബാബമാരും സാധ്വിമാരും അരങ്ങു തകർക്കുന്ന കാലം. ഭാരതത്തെപ്പറ്റി ലോകമാദ്ധ്യമങ്ങളിൽ വല്ലപ്പോഴും വാർത്തകൾ വരുന്നത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ അവതരിപ്പിച്ച അബദ്ധങ്ങളും രാഷ്ട്രീയ-സാമൂഹിക-നേതാക്കളുടെ മണ്ടത്തരങ്ങളും ആണ്.

അങ്ങനെയിരിക്കെ രാജസ്ഥാനിലെ ഒരു ജഡ്ജി പെൻഷൻ പറ്റി. പേര് മഹേഷ് ചന്ദ്ര ശർമ്മ. പെൻഷനായപ്പോൾ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഒരു മഹത്തായ ശാസ്ത്രസത്യം വെളിപ്പെടുത്തി. ഭാരതത്തിന്റെ ദേശീയപക്ഷിയായ മയിൽ ഒരു ബ്രഹ്മചാരിയാണ്. ആണ്മയിലിന്റെ കണ്ണുനീർ കുടിച്ചാണ് പെണ്മയിൽ ഗർഭിണിയാകുന്നത്!

2017 ജൂൺ ഒന്നാം തീയതി The Telegraph പ്രസിദ്ധീകരിച്ച വാർത്തയാണു താഴെ.

Indian judge claims peacocks reproduce from tears and that cow urine prevents ageing

An Indian judge has claimed that peacocks do not mate, but sire their offspring through tears.

“A peacock is a lifelong celibate” said Justice Mahesh Chandra Sharma of the Rajasthan High Court in western India on Wednesday.

On his last day as a judge in the state capital, Jaipur, Mr Sharma went on to claim that the peahen gets pregnant after swallowing the peacock’s tears and a peacock or peahen is then born.

Mr Sharma made these remarks immediately after delivering a judgment in which he recommended that the cow, considered holy by India’s majority Hindu community, be declared India’s national animal. The peacock is already the country’s national bird.

ഈ വാർത്ത പുറത്തുവന്നതോടെ ട്രോളുകളുടെ ബഹളമായി. മയിലിനെപ്പറ്റിയും കണ്ണുനീരിനെപ്പറ്റിയും പല പല തമാശകളും പ്രചാരത്തിലായി. പെണ്ണിനെ ഗർഭിണിയാക്കുന്ന കണ്ണുനീരിനെപ്പറ്റി പുറത്തു പറയുന്നത് അശ്ലീലമാണെന്ന രീതിയിലുള്ള ട്രോളുകൾ ധാരാളം ഇറങ്ങി. ഇതിന്റെ പശ്ചാത്തലത്തിലാണ് മുകളിൽ കൊടുത്ത സാങ്കല്പികസംഭാഷണം എഴുതിയത്.

എന്തൊക്കെയുണ്ടു നമ്മുടെ ഭാരതീയപൈതൃകത്തിൽ!

ആക്ഷേപഹാസ്യം (satire)
നര്‍മ്മം

Comments (1)

Permalink

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ രാത്രി…

ഇതുപോലൊരു രാത്രിയിലാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…

ഓന്തിനും ദിനോസറിനുമൊക്കെ ശേഷമാണെങ്കിലും വളരെക്കാലം മുമ്പാണ്. കാളിദാസൻ മുതൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വഴി കുമാരനാശാൻ വരെയുള്ളവർ എഴുതിയ ശ്ലോകങ്ങളിലൊക്കെ ആറാടി, ഇതാണു കവിതയുടെ പാരമ്യം എന്നു കരുതി, വേണമെങ്കിൽ ഏതു സംസ്കൃതവൃത്തത്തിൽ വേണമെങ്കിലും പത്തു ശ്ലോകം തട്ടിക്കൂട്ടാൻ കഴിയും എന്ന സ്ഥിതിയിലെത്തി, നാലഞ്ചു സമസ്യാപൂരണങ്ങൾ ഭാഷാപോഷിണിയിലും മറ്റും പ്രസിദ്ധീകരിച്ച്, അങ്ങനെ സ്വയം ഒരു ഭാവിമഹാകവിപ്പട്ടം ചാർത്തി ജീവിക്കുന്ന കാലം.

കോളേജിലെ യുവജനോത്സവത്തിലോ സാഹിത്യക്ലബ്ബിന്റെ മത്സരത്തിലോ മറ്റോ കവിതാരചനയ്ക്കു ചേർന്നു. കുറേ കവികൾ മത്സരത്തിനുണ്ടായിരുന്നു.

കവിതയുടെ വിഷയം തന്നു: രാത്രി.

“ഇതെന്തൊരു ഊ…ഷ്മളമായ വിഷയമാഡേയ്…” എന്നു ചോദിച്ചു കൊണ്ട് പല കവികളും ഇറങ്ങിപ്പോയി. ഞങ്ങൾ കുറേപ്പേർ മാത്രം ശേഷിച്ചു.

എനിക്ക് വിഷയം ക്ഷ പിടിച്ചു. രാത്രിയെ വർണ്ണിച്ച് ഒരു ഖണ്ഡകാവ്യം എഴുതിയാലോ? അല്ലെങ്കിൽ അതു വേണ്ട, ഒരു കഥ പറഞ്ഞുകളയാം. പ്രണയബദ്ധരായ യുവതീയുവാക്കൾ. യുവതി വലിയ കുടുംബത്തിലേത്. യുവാവ് പാവപ്പെട്ടവൻ. അന്നത്തെ നാട്ടുനടപ്പനുസരിച്ച് കവിയോ ചിത്രകാരനോ പാട്ടുകാരനോ ഓടക്കുഴലൂതുന്നവനോ ആട്ടിടയനോ മറ്റോ ആവാം. അവരുടെ പ്രണയം നടക്കുന്ന ഒരു രാത്രിയെ വർണ്ണിച്ചു കളയാം.

പിന്നീട് അവരുടെ പ്രണയം അവളുടെ തന്ത കണ്ടുപിടിച്ചു കഴിഞ്ഞ് അവനെ തുറുങ്കിലടയ്ക്കുന്നു. (“ഏതു കോത്താഴത്തിലാണെഡേയ് ഈ കഥ നടക്കുന്നത്?” എന്നു ചോദിക്കരുത്. അക്ബർ ചക്രവർത്തിയുടെ കാലത്താണെന്നു വിചാരിച്ചോളൂ.) പിറ്റേന്നു നേരം വെളുക്കുമ്പോൾ അവനെ കൊല്ലാൻ പോവുകയാണ്. അതിന്റെ തലേ രാത്രിയെയാണ് (കാളരാത്രി എന്നും പറയും) ഞാൻ ഇനി വർണ്ണിക്കാൻ പോകുന്നത്.

സംഭവം എറിക്കും. വായിക്കുന്ന സാർ അദ്ഭുതസ്തബ്ദ്ധനാകും. പി. ഡബ്ലിയൂ ഡീയിൽ നിന്ന് അവാർഡ് മേടിച്ചു തരും.

ആദ്യഭാഗം പുഷ്പിതാഗ്രയിൽ കാച്ചി. മണിപ്രവാളം. ദ്വിതീയാക്ഷരപ്രാസം. അനുപ്രാസം. സ്വഭാവോക്തി. വൈദർഭിരീതി. അംഗിയായ രസം ശൃംഗാരം.

മുഴുമതി വെളിവായ് വിളങ്ങി നിൽക്കും
പൊഴുതു മനോഹരി, നിൻ മടിത്തടത്തിൽ
അഴകെഴുമൊരു രാവിൽ ഞാൻ പ്രമോദേ
മുഴുകി രസിച്ചു കിടന്നതോർമ്മയുണ്ടോ?

മൂന്നാമത്തെ വരിയിൽ ഞാൻ പ്രമോദിനെ വിളിക്കുകയാണ് എന്നു കരുതരുത്. പ്രമോദേ = പ്രമോദത്തിൽ. അകാരാന്തം നപുംസകലിംഗം സപ്തമ്യേകവചനം. സംഭവം സംസ്കൃതമാണ്. ഞാൻ ഒരു മണിപ്രവാളകവിയായിപ്പോയതു കൊണ്ട് ഇങ്ങനെ സംസ്കൃതമൊക്കെ പ്രയോഗിക്കാം. ലീലാതിലകമാണ് നമ്മുടെ പീനൽ കോഡ്.

തെളിമയൊടുഡുവൃന്ദമൊത്തു വാനിൽ
കുളുർമതി മന്ദഹസിച്ചു നിന്നിരുന്നു;
ചലമിഴി, യവിടന്നു പക്ഷികൾ തൻ
കളകളനാദമുയർന്നു കേട്ടിരുന്നു.

“പിന്നേയ്, രാത്രിയിലല്ലേ പക്ഷികൾ കളകളനാദം പൊഴിക്കുന്നത്? നിനക്കു രാത്രി എന്താണെന്നറിയുമോഡേയ്? പക്ഷി എന്താണെന്നു തെരിയുമോഡേയ്? ഒരു കപി വന്നിരിക്കുന്നു…” എന്നായിരിക്കും ഇതു വായിച്ച സാർ മനസ്സിൽ പറഞ്ഞത്. മൂങ്ങയെന്താ പക്ഷിയല്ലേ സാർ? അതെന്താ മൂങ്ങയ്ക്ക് കളകളനാദം പൊഴിച്ചു ചിലച്ചാൽ?

ഇതു പിന്നീടു വായിച്ച എന്റെ സുഹൃത്ത് വിനോദ് ശങ്കർ (ഞങ്ങൾ ചങ്കരൻ എന്നു വിളിച്ചിരുന്നു. കുറേക്കാലം “കുണ്ടൻ മാക്രി” എന്ന പേരിൽ ഫേസ്ബുക്കിൽ സജീവമായിരുന്നു. ഇപ്പോൾ ഏതോ ബ്രഹ്മാണ്ഡകമ്പനിയുടെ ജെനറൽ മാനേജരോ മറ്റോ ആണ്.) ചോദിച്ചു: “അവൾക്കെന്താടാ വല്ല കണ്ണിൽ സൂക്കേടുമായിരുന്നോ, കണ്ണിലൊക്കെ ചലം വരാൻ?”

“ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്…” എന്നു വള്ളത്തോൾ പ്രയോഗിച്ചിട്ടുണ്ട്.

ഇളകുന്ന ചന്തിയുള്ളവൾ എന്ന അർത്ഥം വരാൻ ചലത് + ശ്രോണി = ചലച്ഛ്രോണി എന്നു വരണം. വിദ്യുത് + ശക്തി = വിദ്യുച്ഛക്തി ആകുന്നതു പോലെ. അത് ഇതിനെക്കാൾ വൃത്തികേടായതു കൊണ്ടാവും വള്ളത്തോൾ ചലശ്രോണി മതി എന്നു തീരുമാനിച്ചത്.

ചലിക്കുന്ന ശ്രോണിയുള്ളവൾ എന്ന അർത്ഥത്തിൽ വള്ളത്തോളിന് ചലശ്രോണി എന്നു പ്രയോഗിക്കാമെങ്കിൽ ചലിക്കുന്ന മിഴികളുള്ളവൾ എന്ന അർത്ഥത്തിൽ (ബഹുവ്രീഹിസമാസം) എനിക്കു ചലമിഴി എന്നും പ്രയോഗിക്കാം. വള്ളത്തോളിന്റെ ചലമുള്ള ചന്തിയെക്കാൾ വൃത്തികേടു കുറവാണല്ലോ എന്റെ ചലമുള്ള കണ്ണ്? നീ പോടാ മോനേ ചങ്കരാ…

ഇജ്ജാതി ഒരു ഡസൻ പുഷ്പിതാഗ്രകളിൽ പ്രണയരാത്രിയെ വർണ്ണിച്ചതിനു ശേഷം കാളരാത്രിയെ വർണ്ണിക്കാനുള്ള ശ്രമമായി. അപ്പോൾ ഒരു സംശയം: വായിക്കുന്നവന് ഇവ തമ്മിലുള്ള കണക്ഷൻ മനസ്സിലാവുമോ? ഇതിനിടയിലുള്ള കഥ ഒരു ശാർദ്ദൂലവിക്രീഡിതശ്ലോകത്തിൽ സംഗ്രഹിച്ചു. ആട്ടക്കഥകളിൽ രണ്ടു പദങ്ങൾക്കിടയിലുള്ള കഥ “ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്…” എന്നിങ്ങനെ ശ്ലോകത്തിൽ കഴിക്കാറില്ലേ ഉണ്ണായി വാര്യരും മറ്റും? അതു പോലെ. “പിന്നേതോ ദുരിതം പിടിച്ച നിശയിൽ…” എന്നോ മറ്റോ ആയിരുന്നു അക്രമം. ശ്ലോകം ഓർമ്മയില്ല. ഓർമ്മയില്ലാത്തതു നന്നായി. ഉദ്ധരിച്ചാൽ പെറ്റ തള്ള കൂടി സഹിക്കില്ല.

ഇനിയാണു കാളരാത്രി. കാളരാത്രിയെ വർണ്ണിക്കാൻ പറ്റിയ രണ്ടു വൃത്തമേ ഉള്ളൂ. ശിഖരിണി എന്ന സംസ്കൃതവൃത്തവും അന്നനട എന്ന ഭാഷാവൃത്തവും. അന്നനട തന്നെ സ്വീകരിച്ചു. വൃത്തത്തിന്റെ സെലക്‌ഷനു തന്നെ ഒരു പത്തു മാർക്കു കൂടുതൽ വീഴാൻ ചാൻസുണ്ട്.

അകലെയായ് കാട്ടുകഴുകന്മാർ ജഡം
ചികയും ശബ്ദമിങ്ങുയർന്നു കേൾക്കുന്നു…

നിങ്ങളുടെയൊക്കെ മുജ്ജന്മസുകൃതം മൂലം ഇത്രയുമേ എനിക്ക് ഓർമ്മയുള്ളൂ. മൊത്തം ഓർത്തിരുന്നെങ്കിൽ കാളരാത്രിയുടെ കരാളത നിങ്ങളെ കാർന്നു തിന്നേനേ. അടുത്ത ഹാലോവിൻ ദിനത്തിൽ നാട്ടുകാരെ പേടിപ്പിക്കാൻ ഹോണ്ടഡ് ഹൗസുകളിൽ ഈ കവിത ഉറക്കെ വെച്ചേനേ.

ഇങ്ങനെ മൂന്നു വൃത്തങ്ങളിലായി ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ഖണ്ഡകാവ്യം എഴുതിത്തീർത്തിട്ട് ഞാൻ മുറി വിട്ടിറങ്ങി. വൃത്തവും അലങ്കാരവും ഒന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്ത മറ്റു കവിമ്മന്യന്മാരോടുള്ള പുച്ഛം കടിച്ചമർത്തിക്കൊണ്ട്.

റിസൽറ്റു വന്നപ്പോൾ എനിക്കു സമ്മാനമൊന്നുമില്ല. ഹെന്ത്! ഇതിലും നന്നായി കവിതയെഴുതുന്നവർ ഇവിടെയുണ്ടെന്നോ?

ഒന്നാം സ്ഥാനം നാട്ടുകാർ “കവി കുട്ടമത്ത്” എന്നു വിളിക്കുന്ന ഉപേന്ദ്രനാണ്. (രണ്ടു മൂന്നു കൊല്ലം മുമ്പ് ഇദ്ദേഹത്തിന് ഞാൻ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരുന്നു. ഇതു വരെ ആക്സപ്റ്റ് ചെയ്തിട്ടില്ല.) ഞാൻ ഉപേന്ദ്രന്റെ മുറിയിൽ പോയി തല ചൊറിഞ്ഞു നിന്നു.

“ങും, എന്താ?”

“കവിതാരചനയ്ക്ക് ഫസ്റ്റ് കിട്ടിയെന്നറിഞ്ഞു. അഭിനന്ദനങ്ങൾ!”

ഉപേന്ദ്രൻ തറയിൽ നിന്ന് ഏകദേശം അരയടി പൊങ്ങി വായുവിൽ തങ്ങി നിന്നു. “ഏയ്, അതൊന്നും ഇല്ല. എഴുതി വന്നപ്പോൾ ആശയങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നു…”

“ആ കവിത ഒന്നു വായിക്കാൻ തരാമോ?” വല്ല സ്രഗ്ദ്ധരയിലോ മത്തേഭത്തിലോ മറ്റോ ആയിരിക്കാം പഹയൻ എഴുതിയത്. ഷോഡശപ്രാസവും ശ്ലേഷവും ഒക്കെ ഉണ്ടായിരുന്നിരിക്കും.

ഉപേന്ദ്രൻ വിജൃംഭിച്ചു പൊട്ടിത്തെറിക്കുമെന്ന പരുവമായി. ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. സ്വപ്നമാണോ എന്നറിയാൻ കയ്യിലിരുന്ന് എരിയുന്ന സിഗരറ്റു കൊണ്ട് കയ്യിൽ കുത്തി നോക്കി.

എന്നിട്ടു മേശവലിപ്പു തുറന്ന് കവിത എടുത്ത് എനിക്കു നീട്ടി.

കവിത വാങ്ങി ഞാൻ വായിച്ചു.

ഇതു പോലെയൊരു രാത്രിയിലാണ്
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്…

ഇതേതു വൃത്തം?

ഓ, മനസ്സിലായി. കടമ്മനിട്ട “വേട്ടക്കാരവരുടെ കൈകൾ വെട്ടും ഞാൻ കൽമഴുവോങ്ങി…” എന്നെഴുതിയ താളം തന്നെയാണ് “ഇതു പോലെയൊരു രാത്രിയിലാണ്…” എന്ന വരിക്ക്. പക്ഷേ അടുത്ത വരി ശരിയാവുന്നില്ലല്ലോ….

ഞാൻ കവിത മുഴുവൻ വായിച്ചു. ഇതിനു വൃത്തവും താളവും അലങ്കാരവും ഒന്നുമില്ലല്ലോ…

ഇതു പോലെയൊരു രാത്രിയിലാണ്
എന്റെ പെങ്ങൾ വ്യഭിചാരിണിയായത്…

ഹോ! ഇതിനി വല്ല ലേഖനമോ ആത്മകഥയോ മറ്റോ ആണോ? ഇങ്ങനെയൊക്കെ കവിതയെഴുതുന്നവർ ഉണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാലും മൂന്നു കിടിലൻ വൃത്തങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തോടെ എഴുതിയ ഒരു ഗംഭീരകവിതയെ പിന്തള്ളി ഇതിനു സമ്മാനം കിട്ടിയെന്നോ? ഹൂ ഈസ് ദ ജഡ്ജ്? ഞാൻ രോഷം കൊണ്ടു വിറച്ചു.

എന്തായാലും ആ ജഡ്ജിനോടു മലയാളഭാഷ ആജീവനാന്തം കടപ്പെട്ടിരിക്കുന്നു. ഞാൻ ഇതോടെ കവിതാരചന നിർത്തി!


ഇവിടെ ഇപ്പോൾ ഓഗസ്റ്റ് 14 രാത്രി. ഇതു പോലെയൊരു രാത്രിയിലാണ് ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്….

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

കവിതകള്‍ (My poems)
നര്‍മ്മം
നൊസ്റ്റാൽ‌ജിയ
സ്മരണകള്‍

Comments (3)

Permalink

പാചകസ്മരണകള്‍

1992-ന്റെ തുടക്കത്തില്‍ ജോലി തെണ്ടി നാടു വിട്ടു ബോംബേ നഗരത്തിലെത്തി ഒരു വിധത്തില്‍ സ്ത്രീകളുടെ സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി കയറിപ്പറ്റി ആശ്വസിച്ചിരിക്കുമ്പോള്‍ എന്റെ ചേച്ചി അയച്ച ആദ്യത്തെ കത്തിന്റെ കൂടെ ഒരു പാചകപുസ്തകവുമുണ്ടായിരുന്നു.

പാചകവും ഞാനും തമ്മില്‍ അന്നു വരെ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വെട്ടുകത്തി കൊണ്ടു് തേങ്ങാ പൊതിക്കുക (ഈ കൃത്യത്തിനിടയില്‍ തേങ്ങയുടെ അല്പം ഇളകിയ പുറന്തോടില്‍ പിടിച്ചു വലിച്ചു് കൈയില്‍ ചോര വന്നിട്ടുണ്ടാവും), ചിരവയില്‍ കയറിയിരുന്നു തേങ്ങാ ചിരവുക (തേങ്ങയിലെ നാലിലൊന്നു പീര പിന്നെയും ബാക്കി ഇരിപ്പുണ്ടാവും), ആരെങ്കിലും മാവു കോരിയൊഴിച്ചു തന്നാല്‍ ദോശ തിരിച്ചിടുക (ഓരോ തിരിക്കലിനും അമീബ വംശവര്‍ദ്ധന നടത്തുന്നതു പോലെ കഷണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കും) എന്നീ ക്രിയകള്‍ ഒഴിച്ചാ‍ല്‍ അടുക്കളയുമായി ബന്ധപ്പെട്ട ഒരു പണിയും ജീവിതത്തില്‍ ചെയ്തിട്ടില്ല. അമ്മ ദോശ ചുട്ടു തീരുന്നതു വരെ അടുക്കളയുടെ തറയില്‍ കുത്തിയിരുന്നു് ചുടുന്ന ദോശ ഓരോന്നായി തിന്നു കൊണ്ടു് അമ്മയോടു വാ തോരാതെ വര്‍ത്തമാനം പറഞ്ഞു മോറല്‍ സപ്പോര്‍ട്ടു കൊടുത്തതു മാത്രമാണു് അമ്മയ്ക്ക് അടുക്കളയില്‍ ചെയ്തുകൊടുത്തിട്ടുള്ള ഒരേയൊരു സഹായം.

അങ്ങനെയുള്ള ഞാനാണു് ഇനി മുതല്‍ ബോംബെയില്‍ പാചകം ചെയ്യേണ്ടതു്. ചുമ്മാതല്ല ചേച്ചി ഈ പുസ്തകം തന്നെ അയച്ചതു്.

കോട്ടയത്തോ മറ്റോ ഉള്ള ഒരു അച്ചാമ്മച്ചേടത്തി എഴുതിയ ഒരു കുഞ്ഞുപുസ്തകമായിരുന്നു അതു്. മുട്ട ദോശ, പോര്‍ക്കു് ഉലര്‍ത്തിയ അവിയല്‍, കരിമീന്‍ സാമ്പാര്‍ തുടങ്ങിയ പല ഓതന്റിക് കേരളവിഭവങ്ങളുടെയും പാചകക്രമീകരണവിധികള്‍ അതില്‍ അടങ്ങിയിരുന്നു.

ജിമ്മി വെയില്‍‌സ് വിക്കിപീഡിയ കണ്ടുപിടിക്കുന്നതിനു് ഒരു ദശാബ്ദം മുമ്പു തന്നെ ക്രോസ് റെഫറന്‍സിംഗിന്റെ അനന്തസാദ്ധ്യതകള്‍ മനസ്സിലാക്കിയ ജീനിയസ്സായിരുന്നു ചേടത്തി. “പുളിശ്ശേരി” എന്ന തലക്കെട്ടില്‍ “കുറച്ചു പുളിവെള്ളം ഒരു പാത്രത്തില്‍ എടുക്കുക, ബാക്കിയെല്ലാം എരിശ്ശേരി പോലെ” എന്നു കാണാം. “എരിശ്ശേരി” നോക്കിയാൽ “ഉപ്പേരി ഉണ്ടാക്കുക. എന്നിട്ടു് അതിൽ കുറേ എരിവു് ഇടുക” എന്നു കാണാം. ഇങ്ങനെ റെഫറൻസു നോക്കിപ്പോയി മനുഷ്യനു വട്ടാകും.

ഏതായാലും മൂന്നുനാലു ദിവസങ്ങൾക്കുള്ളിൽ ഞാൻ പാചകപുസ്തകമൊക്കെ ദൂരെക്കളഞ്ഞിട്ടു് സ്വമേധയാ പാചകം തുടങ്ങി.

“സ്വമേധയാ” എന്നു വെച്ചാല്‍ സ്വന്തം ബുദ്ധി ഉപയോഗിച്ചു് എന്നര്‍ത്ഥം. യാതൊരു മുന്‍‌പരിചയവുമില്ലാത്തവനു സ്വന്തം ബുദ്ധി അല്ലാതെ വേറെ എന്തുണ്ടു ശരണം?

എന്തായാലും സ്വമേധ കൊണ്ടു ഭക്ഷണമുണ്ടാവില്ലെന്നു താമസിയാതെ തന്നെ മനസ്സിലായി. വിവരമില്ലെങ്കില്‍ പാചകത്തിനു് അത്യാവശ്യം വേണ്ട കോമണ്‍ സെന്‍സ് എന്ന സാധനം എനിക്കു് ഒരു കാലത്തും ഇല്ലാതിരുന്നതിനാല്‍ പാചകം ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയായി എനിക്കു് അനുഭവപ്പെട്ടു.

മേല്‍‌നോട്ടത്തിനും ഉപദേശങ്ങള്‍ക്കുമായി മൂന്നു സഹമുറിയന്മാര്‍ ഉള്ളതായിരുന്നു എനിക്കു കൂടുതല്‍ ടെന്‍ഷന്‍. ഒറ്റയ്ക്കാണെങ്കില്‍ ഉണ്ടാക്കുന്നതു തനിയെ തിന്നിട്ടു് ആരുമറിയാതെ കിടന്നുറങ്ങിയാല്‍ മതിയല്ലോ.

ബ്രേയ്ക്ക്ഫാസ്റ്റിനു ഉപ്പുമാവാണു സ്ഥിരമായി. റവ എടുത്തു് ആദ്യം അരിപ്പ ഉപയോഗിച്ചു് അരിയ്ക്കണം. എന്നിട്ടു് അതു് കൃത്യമായി അളക്കണം. ഒരാൾക്കു് അരക്കപ്പോ മറ്റോ ആയിരുന്നു അളവു്. അതിനു ശേഷം അതു വറക്കണം. പിന്നീടുള്ള പാചകക്രമമൊക്കെ മറന്നുപോയി. പാചകത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ റവയുടെ അത്രയും അളവു തന്നെ വെള്ളമെടുക്കണം. എവിടെയോ വെച്ചു് ഉള്ളിയും കടുകും കറിവേപ്പിലയും വെള്ളവും ഒക്കെയുള്ള ഒരു പാത്രത്തിലേക്കു് റവ ഇട്ടിട്ടു് (അപ്പോൾ ചൂടുവെള്ളം ദേഹത്തു തെറിക്കാതെ ശ്രദ്ധിക്കണം.) ഉടനെ തന്നെ ഇളക്കണം. ഇളക്കാൻ വൈകിയാൽ എല്ലാം കൂടി കുഴഞ്ഞു കട്ടപിടിക്കും. ചുരുക്കം പറഞ്ഞാൽ അതിഭീകരമായ പ്രൊസീഡിയർ. പ്രീഡിഗ്രിയ്ക്കു കെമിസ്ട്രി ലാബിനു ശേഷം ഇത്ര ഭീകരമായ ഒരു സംഭവം ചെയ്തിട്ടില്ല. പ്രക്രിയ കഴിയുമ്പോഴേയ്ക്കു ഞാൻ വിയർത്തുകുളിച്ചിട്ടുണ്ടാവും.

ഉച്ചയൂണിനു ചോറും ഒരു കറിയും പപ്പടവുമാണു വിഭവങ്ങൾ. ചതുർവിഭവമായ സദ്യയാക്കാൻ ചിലപ്പോൾ ഒരു തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടായേക്കാം.

കറിയായി ഞങ്ങൾ പുളിശ്ശേരി എന്നു വിളിക്കുന്ന സാധനമായിരുന്നു. ബോംബേയിൽ ഞാൻ ചോറിനോടൊപ്പം പുളിശ്ശേരി വെയ്ക്കാറുണ്ടു് എന്നു കേട്ടു് അഭിമാനാക്രാന്തയായ അമ്മ ഒരിക്കൽ എന്നോടു് ഒരു പുളിശ്ശേരി വെയ്ക്കുവാൻ ആവശ്യപ്പെടുകയുണ്ടായി. അപ്പോഴാണു് കേരളത്തിലെ 99.99% ആളുകളും ആ നാമധേയം കൊണ്ടു വിവക്ഷിക്കുന്ന വിഭവമല്ല ഞങ്ങൾ ഉണ്ടാക്കിയിരുന്നതു് എന്നു മനസ്സിലായതു്. ഞങ്ങളുടെ പാചകവിധി ഇങ്ങനെ: കുറച്ചു് എണ്ണ ഒരു പാത്രത്തിൽ ചൂടാക്കുക. അതിൽ കടുകു പൊട്ടിക്കുക. അതിൽ ഉള്ളി, മഞ്ഞൾപ്പൊടി (മുളകുപൊടി ഉണ്ടോ എന്നു് ഓർമ്മയില്ല), ഉപ്പ് എന്നിവ ചേർക്കുക. അതിലേക്കു തൈരു ചേർക്കുക. ഇളക്കുക. ഞങ്ങളുടെ പുളിശ്ശേരി റെഡി.

ഇങ്ങനെയൊരു പുളിശ്ശേരിയെപ്പറ്റി അമ്മയോ പിന്നെ ഞാൻ കണ്ടുമുട്ടിയ അസംഖ്യം പാചകക്കാരോ കേട്ടിട്ടുണ്ടായിരുന്നില്ല. ഇതിനെ എന്തു വിളിക്കും എന്നു ചോദിച്ചാൽ, മറാട്ടികൾ വീട്ടിൽ ഒരു കുന്തവുമില്ലെങ്കിൽ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന “കടി” എന്ന കറിയോടാണു് ഇതിനു് ഏറെ സാദൃശ്യം എന്നു ഞാൻ പിന്നീടു കണ്ടുപിടിക്കുകയുണ്ടായി.

ഞായർ മുതൽ ശനി വരെ ഒരാഴ്ചയാണു് ഒരാളുടെ കുക്കിംഗ് ടേൺ. അതു കഴിഞ്ഞാൽ പിന്നെ മൂന്നാഴ്ച ആർമ്മാദിക്കാം. ഞായറാഴ്ച ഐശ്വര്യമായി പാചകം ആരംഭിക്കുന്നു. ഫ്രിഡ്ജും മറ്റും ഇല്ലാത്തതിനാൽ അന്നന്നത്തെ ഭക്ഷണപദാർത്ഥങ്ങൾ അന്നന്നു തന്നെ വാങ്ങി പാചകം ചെയ്തു ഭക്ഷിക്കണം. ഞായറാഴ്ച പാചകക്കാരന്റെ ഫേവറിറ്റ് സാധനം ഉണ്ടാക്കാം. വേറെ ഒന്നും ചെയ്യാനില്ലാത്തതിനാൽ കൂട്ടുകാരും സഹായിക്കും. തിങ്കൾ മുതൽ വെള്ളി വരെ ബ്രേയ്ക്ക്ഫാസ്റ്റും ലഞ്ച് പൊതിയാനുള്ള വഹയും ഉണ്ടാക്കണം. വൈകിട്ടു വന്ന് അത്താഴവും. ശനിയാഴ്ച ചിക്കൻ വെക്കും. വെച്ചിരിക്കണം. ഒരു കൂട്ടാൻ ഒരാഴ്ചയിൽ രണ്ടു തവണയിൽ കൂടുതൽ ഉണ്ടാക്കരുത് എന്നാണ് അലിഖിതനിയമം.

ഈ അലിഖിതനിയമമൊന്നും ബാധകമല്ലാത്ത, അഥവാ ബാധകമാക്കാത്ത, ഒരാൾ ഉണ്ടായിരുന്നു – ജോസ്. കാരണവരാണെങ്കിൽ ഗ്യാസ് സ്റ്റൗവിന്റെ മുകളിലിരുന്നും വിരേചനകർമ്മം നിർവ്വഹിക്കാം എന്നോ മറ്റോ അർത്ഥമുള്ള ഒരു പഴമൊഴിയുണ്ടല്ലോ. അദ്ദന്നേ. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പാവയ്ക്കാ ഉണ്ടാവും. ബാക്കി ആർക്കും (എന്തും തിന്നാൻ വിരോധമില്ലാത്ത ഞാൻ ഒഴികെ) പാവയ്ക്കാ കണ്ണിനു കണ്ടു കൂടാ. കൂട്ടാനിലെല്ലാം മല്ലിയില വാരിയിടും. ചില സാധനങ്ങളൊന്നും കക്ഷി പാചകത്തിനുപയോഗിക്കില്ല എന്നു മാത്രമല്ല, മറ്റുള്ളവരെ സമ്മതിക്കുകയുമില്ല. ഉദാഹരണത്തിനു തക്കാളി. പണ്ടെങ്ങോ മൂത്രത്തിൽ കല്ലു വരുമെന്നു സ്വപ്നം കണ്ടെന്നോ, അതിനാൽ തക്കാളി തിന്നാൽ പാടില്ല എന്നു ഡോക്ടർ (സ്വപ്നത്തിലെ ഡോക്ടർ ആണോ എന്നു പിടിയില്ല) പറഞ്ഞെന്നോ ഒക്കെയാണു വാദങ്ങൾ. ബാക്കിയുള്ളവർക്കെല്ലാം തക്കാളി എന്നു വെച്ചാൽ കൊതി മൂത്ത് ആർത്തിയായി. പിന്നീട്് ആർത്തി മുത്ത് വട്ടായി. (വെജിറ്റേറിയൻ റെസ്റ്റോറന്റ്സിൽ പോയാൽ റ്റൊമാറ്റോ ഊത്തപ്പവും തക്കാളി സൂപ്പും വാങ്ങിക്കഴിക്കുന്ന സ്വഭാവം അന്നു തുടങ്ങിയതാണ്.) പാവയ്ക്ക എന്നതു പേടിസ്വപ്നവും.

ഇടയ്ക്കിടെ ജോസ് ലീവിൽ നാട്ടിൽ പോകും. ആ സമയത്ത് ബാക്കിയുള്ളവർ കുക്ക്കിംഗ് റ്റേണും ശത്രുതയും ഒക്കെ മറന്നു ഐകമത്യത്തോടെയാണു ജീവിതം. എന്നും ഓഫീസിൽ നിന്നു മടങ്ങി വരുമ്പോൾ ഓരോ ആളിന്റെയും കയ്യിൽ മുക്കാൽക്കിലോ തക്കാളി ഉണ്ടാവും. തക്കാളി സൂപ്പ്, തക്കാളി രസം, തക്കാളി യഥേഷ്ടം ഇട്ട മുട്ട ബുർജി, തക്കാളി ചേർത്ത ചിക്കൻ, തക്കാളി കീറിയിട്ട മീൻ കറി, തക്കാളിനീരു പിഴിഞ്ഞൊഴിച്ച ഉപ്പുമാവ് തുടങ്ങിയ വേറെങ്ങും കാണാറില്ലാത്ത എക്സോട്ടിക് വിഭവങ്ങളുടെ ഒരു പ്രവാഹമാണ്. കൂടാതെ തക്കാളിയും ഉള്ളിയും മറ്റും അരിഞ്ഞിട്ട സാലഡ് എന്നും ഉണ്ടാവും. ഇതൊന്നും പോരാഞ്ഞു് ഇടയ്ക്കിടയ്ക്കു് അടുക്കളയിൽ പോയി അവിടെ നിരത്തി വെച്ചിരിക്കുന്ന തക്കാളികൾ ചുമ്മാ പച്ചയ്ക്കു കടിച്ചു തിന്നൽ, ഒന്നു മുറിച്ചതിനു ശേഷം അതിൽ ഉപ്പോ മുളകോ പഞ്ചസാരയോ വിതറി സ്പൂൺ കൊണ്ടു കോരിക്കുടിക്കൽ എന്നിങ്ങനെയുള്ള കലാപരിപാടികളും എല്ലാവരും നിത്യേന നിർവ്വഹിച്ചു പോന്നു. ജോസ് വരുന്നതിന്റെ തലേ ദിവസം അവിടെ സഹസ്രാബ്ദങ്ങൾക്കു മുമ്പു പോലും തക്കാളി ഉണ്ടായിരുന്നു എന്നതിന്റെ ഒരു സൂചനയും കൊടുക്കാത്ത വിധത്തിൽ വീടു വൃത്തിയാക്കാനും എല്ലാവർക്കും നല്ല സഹകരണമായിരുന്നു.

ജോസ് കഴിഞ്ഞാൽ പിന്നെ സുരേഷാണ് എടുത്തു പറയേണ്ട വ്യക്തി. ഞാനും സുരേഷും കോഴിക്കോട്ട് ആർ. ഇ. സി. യിൽ സഹപാഠികളായിരുന്നു. അന്നൊരിക്കൽ ആകെ അലങ്കോലമായിക്കിടക്കുന്ന എന്റെ മുറി കണ്ട് അവൻ ഇപ്രകാരം പറഞ്ഞു, “എന്നെങ്കിലും ഇവന്റെ കൂടെ ഒന്നിച്ചു താമസിക്കണമെന്നു വന്നാൽ, അന്നു ഞാൻ തൂങ്ങിച്ചാവും!”

പറഞ്ഞത് അറം പറ്റി. തിരുവനന്തപുരത്ത് ഒന്നരക്കൊല്ലം എം. ടെക്. പഠിച്ചപ്പോൾ ഞാൻ സുരേഷിന്റെ റൂം മേറ്റും ക്ലാസ് മേറ്റും ആയിരുന്നു. അതിനു ശേഷം അവൻ ജോലി കിട്ടി ബോംബെയിൽ പോയപ്പോൾ പണിയൊന്നും കിട്ടാതെ തെണ്ടി നടന്ന ഞാൻ ബോംബെയ്ക്കു വണ്ടി കയറിയതും അവന്റെയും കൂട്ടുകാരുടെയും കൂടെ ഒന്നൊന്നരക്കൊല്ലം താമസിച്ചതും ചരിത്രം. പിന്നീട് അവൻ പെണ്ണുകെട്ടി കുടി മാറിയെങ്കിലും, മിക്കവാറും എല്ലാ വീക്കെൻഡിലും ശനിയാഴ്ച രാവിലെ തന്നെ എത്തി രണ്ടു ദിവസം കുളിച്ചുണ്ടുറങ്ങി ഞായറാഴ്ച വൈകിട്ടു മാത്രം തിരിച്ചു പോകാൻ ഞാൻ പ്രത്യേകം നിഷ്കർഷിച്ചിരുന്നു. അവൻ പിന്നീട് മദ്രാസ്സിലും ബാംഗ്ലൂരിലും ഒക്കെ പോയെങ്കിലും, ഹൈദരാബാദിൽ നിന്നും അമേരിക്കയിൽ നിന്നും ഇടയ്ക്കിടെ അവനെ വിസിറ്റു ചെയ്യുകയും അപ്പോഴൊക്കെ ഒരാഴ്ചയെങ്കിലും കൂടെ താമസിക്കുകയും ചെയ്യാൻ ഞാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഈ അടുത്തിടെ 2012 ജൂണിൽ നാട്ടിൽ പോയപ്പോൾ ഞങ്ങൾ കുടുംബം മുഴുവാനായി അവൻ ബാംഗ്ലൂരിൽ ആയിടെ പണിയിച്ച ഫ്ലാറ്റിൽ ഒരാഴ്ച താമസിച്ച് അത് അനോണികൾ കയറിയ ബ്ലോഗു പോലെ അലങ്കോലമാക്കിയത് ചരിത്രത്തിന്റെ ക്ലാവു പിടിച്ച ഏതോ ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പറഞ്ഞു പറഞ്ഞ് കഥ നോൺ-ലീനിയറായിപ്പോയി. കാലചക്രത്തെ റീവൈൻഡ് ചെയ്ത് വീണ്ടും 1992-ലേക്ക്.

നാലാമത്തെ ആളാണ് ജോർജ് ജോയി എന്ന ജോയി. ജോയി ഒരു പ്രതിഭാസമായിരുന്നു. ആജീവനാന്തം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവി. എല്ലാക്കൊല്ലവും സിവിൽ സർവീസ്, എഞ്ചിനീയറിംഗ് സർവീസ്, ഫോറസ്റ്റ് സർവീസ്, പി. എസ്. സി. തുടങ്ങിയ സകലമാന പരീക്ഷകളും എഴുതും. (ഇവയിൽ ഏതെങ്കിലും കിട്ടിയ ചരിത്രമില്ല.) പഠിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും പുതിയ പത്ത് ഇംഗ്ലീഷ് വാക്കുകൾ പഠിക്കും. ഞങ്ങളെയും പഠിക്കാൻ പ്രേരിപ്പിക്കുമെങ്കിലും ഞങ്ങൾ അതു ശ്രദ്ധിക്കുന്ന ഭാവമേ നടിച്ചില്ല. എങ്കിലും വിശാലഹൃദയനായ ജോയി പല വാക്കുകളും ഞങ്ങൾക്കു പറഞ്ഞുതരാറുണ്ടായിരുന്നു.

അങ്ങനെയിരിക്കേ കോമൺ ഫണ്ടിൽ വാങ്ങുന്ന സാധനങ്ങളുടെ കണക്കെഴുതുന്ന നോട്ടുപുസ്തകത്തിൽ ഒരു പുതിയ വാക്കു കണ്ട് സുരേഷ് അന്തം വിട്ടു. ആ സാധനം വാങ്ങിയെന്ന് എഴുതിയ ജോയിയോടു ചോദിച്ചു: “ഡാ, ഇതെന്താ ഈ ഗ്രോസറി? അങ്ങനൊരു സാധനം ഇവിടെ കണ്ടില്ലല്ലോ…”

“ഗ്രോസറി എന്നത് ഒരു സാധനമല്ല. പലചരക്ക്, പലവ്യഞ്ജനം എന്നൊക്കെ നമ്മൾ മലയാളത്തിൽ പറയില്ലേ, അതിന്റെ ഇംഗ്ലീഷ് വാക്കാണ് ഗ്രോസറി…”

ഗ്രോസറി മാത്രമല്ല, നൊസ്റ്റാൽജിയ, സെരെനിറ്റി തുടങ്ങി ഒരു പിടി വാക്കുകൾ ഞങ്ങളുടെ വൊക്കാബുലറിയിലേക്ക് ജോയി പിടിച്ചിട്ടു. എങ്കിലും ജോയിയുടെ ഹിന്ദി വൊക്കാബുലറി കേരളത്തിലെ സ്കൂൾ സ്റ്റാന്റേർഡിൽത്തന്നെ തുടർന്നതേ ഉള്ളൂ.

ബാക്കി മൂന്നു പേരും ഫ്രണ്ട് റൂമിൽ കിടന്നുടങ്ങുമ്പോൾ ജോയി അടുക്കളയിലാണ് ഉറക്കം. “കിടപ്പെല്ലാമവനിപ്പോളടുപ്പിലെന്നതു കേട്ടു” എന്നു നമ്പ്യാർ പറഞ്ഞ സ്ഥിതിയെത്തിയില്ലെങ്കിലും അതിനോടടുത്ത സ്ഥിതി.

ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഞങ്ങളുടെ കൊട്ടാരത്തെ ഒന്നു വർണ്ണിക്കാം. ആന്റോപ് ഹിൽ സെക്ടർ സെവനിൽ അയ്യായിരത്തിഒന്നാമത്തെ ഫ്ലാറ്റ്. നാലാം നില. ഫ്രണ്ട് റൂം, അടുക്കള, അവയ്ക്കിടയിലായി ഒരു കക്കൂസ്, ഒരു കുളിമുറി. കുളിമുറിയിൽ ദിവസം രണ്ടുനേരം ഓരോ മണിക്കൂർ വീതം പൈപ്പിലൂടെ വരുന്ന ശുദ്ധജലം പിടിച്ചു വെയ്ക്കാനായി അതിബൃഹത്തായ ഒരു തകരട്ടാങ്ക്. തീർന്നു.

കയറുകട്ടിൽ രണ്ടെണ്ണം. ഫ്രണ്ട് റൂമിലെ കട്ടിൽ ഇന്ത്യൻ റെയിൽവേയുടെ റിസർവേഷൻ ബെർത്ത് പോലെയാണ്. പകൽ സമയം അതു പൊതുസ്വത്താണ്. രാത്രി അതിൽ സുരേഷ് കിടക്കുന്നു. അടുക്കളയിലെ കട്ടിലിൽ പകലും രാവും ജോയി ജീവിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും സോപ്പ്, ചീപ്പ് തുടങ്ങി മറ്റു ജംഗമസാധനങ്ങളും ഈ കട്ടിലിലാണ്. കക്കൂസ്, കുളിമുറി, ഓഫീസ് എന്നീ സ്ഥലങ്ങളിൽ അല്ലാതെ ജോയിയെ കാണപ്പെടുന്നത് ഈ കട്ടിലിൽ ഇരുന്നോ കിടന്നോ ആണ്. ചീട്ടുകളി, ഗോസിപ്പ്, വായിൽനോട്ടം, രാഷ്ട്രീയചർച്ച, സിനിമാ കാണൽ തുടങ്ങി ബാക്കിയുള്ളവർ ചെയ്യുന്ന ഒരു പരിപാടിക്കും ജോയിക്കു താത്പര്യമില്ല. ഞാനും ജോസും ഫ്രണ്ട് റൂമിൽ തറപ്പാർട്ടികൾ.

ഈ ചെറിയ സ്ഥലത്ത് ഞങ്ങൾ നാലുപേർ താമസിക്കുന്നതു കേട്ടിട്ട് നിങ്ങൾക്കു വിഷമം തോന്നുന്നുണ്ടെങ്കിൽ 5002-ൽ താമസിക്കുന്നവരെ പരിചയപ്പെടുക. അടുക്കളയിൽ അച്ഛനും അമ്മയും മൂന്നു പെണ്മക്കളും അടങ്ങിയ കുടുംബം താമസിക്കുന്നു. ഫ്രണ്ട് റൂമിൽ ആറു ബാച്ചിലേഴ്സും. ആറു പേർക്ക് കിടന്നുറങ്ങാൻ സ്ഥലമില്ലാത്തതു കൊണ്ട് രണ്ടു പേർ ഊഴം വെച്ച് ഇരുന്നായിരുന്നു ഉറങ്ങിയിരുന്നത്. അങ്ങനെ ഉറങ്ങിയിരുന്നവരെ ഞങ്ങൾ RAC-ക്കാൻ എന്നു വിളിച്ചിരുന്നു. (ഇത് എന്തെന്നു മനസ്സിലാവാത്തവർ ഒരിക്കലെങ്കിലും ഇന്ത്യൻ റെയിൽവേയിൽ സഞ്ചരിക്കാൻ ക്ഷണിക്കുകയാണ്.) കുടുംബത്തിനും ബാച്ചികൾക്കും വെവ്വേറെ സ്റ്റൗകളും മണ്ണെണ്ണയും കുത്താനുള്ള സൂചികളും ഉണ്ടായിരുന്നു.

“സ്റ്റൗ പൊട്ടിത്തെറിച്ച് വധു മരണമടഞ്ഞു” എന്ന വാർത്ത കേട്ടിട്ടില്ലേ? ഈ വാർത്തകളിലെ വില്ലനായിരുന്നു ഞങ്ങളുടെ പാചകോപകരണം. മണ്ണെണ്ണയാണ് ഇന്ധനം. ഇന്ധനം മാത്രം പോരാ. കത്തിക്കുന്നതിനു മുമ്പ് കുറേ നേരം എയർ പമ്പു ചെയ്യണം. (ഇതിന്റെ ടെക്നോളജി ഇതു വരെ എനിക്കു പിടി കിട്ടിയിട്ടില്ല.) പമ്പു ചെയ്യുന്നതിനു മുമ്പ് പമ്പിലെ കരടുകൾ ഒരു സൂചി കൊണ്ട് കുത്തിക്കളയണം. കുത്ത്, പമ്പ്, കത്തിക്കൽ, കുത്ത്, പമ്പ്, കത്തിക്കൽ,… എന്നിങ്ങനെ ലൂപ്പിലിട്ട് ഏതോ ഒരു സന്ദർഭത്തിൽ സ്റ്റൗ കത്തും. പിന്നെ കത്തി ഉറയിൽ നിന്ന് ഊരിയ നേപ്പാളി ഗൂർഖയ്യുടെ സ്ഥിതിയാണ്. കമ്പ്ലീറ്റ് കുക്കിംഗ് കഴിഞ്ഞിട്ടേ സ്റ്റൗ ഓഫ് ചെയ്യൂ. അതിനാൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ അടുപ്പിച്ചു വെച്ചിട്ടേ കുത്തു-പമ്പ്-കത്തിക്കൽ പ്രക്രിയ തുടങ്ങൂ. ഇതൊക്കെ ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായിരുന്നു.

ഈ കഥ നടക്കുന്ന കാലത്തിൽ നിന്ന് കുറേ നാളുകൾക്കു ശേഷം ഞങ്ങൾ ഒരു കുക്കിനെ വെച്ചിരുന്നു. കുക്കിംഗ് ടേണൊക്കെ പഴയ പോലെ തന്നെ. ഞങ്ങൾ പലവ്യഞ്ജനം, സോറി ഗ്രോസറി വാങ്ങിക്കൊണ്ടു വരുന്നു, കുക്ക് അതു പാചകം ചെയ്യുന്നു, ഞങ്ങൾ അത് അവരുടെ പാചകത്തെ ചീത്ത പറഞ്ഞു കൊണ്ടു തിന്നുന്നു. ഇതാണു സെറ്റപ്പ്.

കുക്ക് വന്നതോടുകൂടി ഉപ്പുമാവിനു പകരം ചപ്പാത്തിയും പുളിശ്ശേരിക്കു പകരം മറ്റു ചില കറികളും ഉണ്ടാകാൻ തുടങ്ങി.

ബംഗ്ലാദേശിൽ നിന്നു വന്ന അഭയാർത്ഥിയാണ് കുക്ക്. ബൊംഗാളിയേ അറിയൂ. ഞങ്ങൾക്ക് മലയാളമല്ലാതെ ഫ്ലുവന്റ് ആയ ഒരേയൊരു ഭാഷ ചൊറിച്ചുമല്ലലാണ്. അതിനാൽ കഥകളിയിലായിരുന്നു ആശയവിനിമയം. സ്പോക്കൻ ഹിന്ദിയിൽ മോശമല്ലാതിരുന്ന ജോസ് മാത്രമാണ് ആകെ ഒരു സമാധാനം.

അതിരാവിലെ ആറു മണിക്ക് കുക്ക് വന്നു വാതിലിൽ മുട്ടുമ്പോൾ മുമ്പിലുള്ള മുറിയിൽ കിടന്നുറങ്ങുന്ന ഞങ്ങൾ മൂന്നു പേരിൽ ഒരാൾ പകുതിയുറക്കത്തിൽ എണീറ്റു പോയി വാതിലിന്റെ കുറ്റിയെടുത്തിട്ട് തിരികെ അതുപോലെ കിടന്നുറങ്ങും. അതിനകം ഉണർന്ന് ഫ്രെഷ് ആയി പഠനം തുടങ്ങിയിരിക്കുന്ന ജോയിയുടെ ചുമതലയാണ് കുക്കിന് നിർദ്ദേശങ്ങൾ കൊടുക്കുക എന്നത്. ആരുടെ കുക്കിംഗ് ടേണാണെങ്കിലും ജോയി ആ കൃത്യം മടിയില്ലാതെ ചെയ്തുകൊള്ളും. ഞങ്ങളുടെ കൂട്ടത്തിൽ ഹിന്ദിയിൽ ഏറ്റവും പരിമിതമായ ഹിന്ദി ജ്ഞാനമുള്ള ജോയി കുക്കിനു നിർദ്ദേശങ്ങൾ കൊടുക്കുന്ന “കൗസല്യാ സുപ്രജാ രാമ” കേട്ടുകൊണ്ടാണ് ഞങ്ങൾ ഉണരുന്നത്.

ഏറ്റവും കൂടുതൽ കേൾക്കുന്നത് “ഐസാ നഹീ കർനേ കാ, സാ കർനേ കാ” എന്ന വായ്ത്താരിയാണ്. പയർ അരിയുന്നത് അല്പം കൂടി ചെറുതാവണം എന്നായിരിക്കും വിവക്ഷ. അതു പറയാനുള്ള ഹിന്ദി കൈവശമില്ലാത്തതിനാൽ ജോയി പോയി അവരുടെ അരികിൽ ഇരുന്ന് കത്തിയും പയറും കൈയിൽ വാങ്ങും. എന്നിട്ട് ആദ്യം വലുതായി മുറിക്കും. അതാണ് ആദ്യത്തെ “ഐസാ”. പിന്നെ ചെറുതായി വേണ്ട വലിപ്പത്തിൽ മുറിക്കും. അതാണ് രണ്ടാമത്തെ “ഐഐഐസാ…”.

അങ്ങനെയിരിക്കേ സ്വന്തം കുക്കിംഗ് ടേണിൽ വടക്കേ ഇന്ത്യക്കാരുടെ പരിപ്പിനു പകരം തന്റെ നാട്ടിൽ വെയ്ക്കുന്ന രീതിയിൽ ചെറുപയർ ഇട്ട പരിപ്പ് വെയ്ക്കണം എന്ന് ഇൻസ്ട്രക്ട് ചെയ്തതു കേട്ട് ഗാഢനിദ്രയിലായിരുന്നവർ കൂടി ആർത്തു ചിരിച്ച് ഉണർന്നു പോയി.

“ഡാൽ മേം ഡാൽ നഹീ ഡാൽനേ കാ, ചെറുപയർ ഡാൽനേ കാ…”

ഏതോ ഒരു മലയാളി ബോംബെയിലെ ഓട്ടോ ഡ്രൈവറോടു ചോദിച്ചതായി പറയപ്പെടുന്ന “കാന്തിവിലി ജാനേ കാ കുറുക്കുവഴി മാലൂം ഹൈ?” എന്ന ഡയലോഗിനെ രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളി നമ്പർ 1 ഡയലോഗാവാൻ ഇതിന് അധികം സമയം ഒന്നും വേണ്ടി വന്നില്ല.

വന്നുവന്ന് നോൺലീനിയറായല്ലാതെ ഒരു വക എഴുതാൻ പറ്റില്ല എന്ന സ്ഥിതിയായി. കാലചക്രം പിന്നെയും പുറകോട്ടു പോകട്ടേ. ണിം ണിം… ണിം ണിം….

ബാക്കി മൂന്നു പേരും സെൻട്രൽ പി. ഡബ്ല്യൂ. ഡി. യിൽ എഞ്ചിനീയർമാരാണ്. (ഞാനും എഴുതിയതാണ് സി. പി. ഡബ്ല്യൂ. ഡി. ടെസ്റ്റ്. ഓ. രാജഗോപാൽ എലക്‌ഷനു നിൽക്കുന്നതു പോലെ ഞാനും മിക്കവാറും ടെസ്റ്റൊക്കെ എഴുതുമായിരുന്നു.) ആഴ്ചയിൽ അഞ്ചു ദിവസം ജോലി. ശനിയും ഞായറും അവധി. എനിക്ക് ആഴ്ചയിൽ അഞ്ചര ദിവസം ജോലി. അതായത് ശനിയാഴ്ച രണ്ടു മണി വരെ ജോലി. അതു കഴിഞ്ഞ് വെയിലു താണ് വീട്ടിലെത്തുമ്പോഴേയ്ക്കും ദിവസം കഴിഞ്ഞിട്ടുണ്ടാവും. സാധാരണയായി ചിക്കനും കൂട്ടി ആർഭാടമായി ഭക്ഷിക്കുന്ന ദിവസമാണ് ശനിയാഴ്ച. എന്റെ കുക്കിംഗ് വീക്കിൽ ഞാൻ രാവിലെ ഉണ്ടാക്കിയിട്ടു പോകുന്ന പുളിശ്ശേരിയും (മുകളിൽ സൂചിപ്പിച്ച സാധനം തന്നെ) കൂട്ടി ചോറുണ്ണണം. ചിലപ്പോൾ സഹികെട്ട് അവർ ആരെങ്കിലും വല്ല ചിക്കനും വാങ്ങി ഉണ്ടാക്കും. അതു ഞാൻ വൈകിട്ടു വന്ന് മൂക്കറ്റം തട്ടുമ്പോൾ “ഉളുപ്പില്ലാതെ ഇവൻ തട്ടുന്നതു കണ്ടില്ലേ…” എന്ന് അവർ പറയുന്നത് ഭിത്തിയിലൂടെ നടന്നുപോകുന്ന പല്ലിയെപ്പറ്റിയാണെന്ന ഭാവത്തിൽ ഞാൻ മുകളിലേയ്ക്കു നോക്കിയിരിക്കും.

ഒരു കാര്യം പറയാൻ വിട്ടുപോയി. എനിക്കു കമ്പനിയിൽ സബ്സിഡൈസ്ഡ് ഫുഡ് ഉണ്ട്. ചോറിനു മുപ്പതു പൈസ, ലസ്സിയ്ക്ക് 20 പൈസ, ചിക്കൻ കറിയ്ക്ക് 40 പൈസ എന്നിങ്ങനെ. രണ്ടു രൂപയ്ക്ക് വയറു നിറയെ ഭക്ഷണം കഴിക്കാം. ഇങ്ങനെ മൃഷ്ടാന്നം ഉള്ളതു കൊണ്ടാണ് എനിക്ക് വീട്ടിൽ നല്ല ഭക്ഷണം പാചകം ചെയ്യാൻ മടി എന്നാണു സഹമുറിയന്മാരുടെ പരാതി.

അങ്ങനെയിരിക്കേ ജോയി ഒരു ആയുർവേദമരുന്നു കഴിച്ചു തുടങ്ങി.

വലിയ പഥ്യമുള്ള മരുന്നാണ്. മത്സ്യമാംസാദികൾ പാടില്ല. എരിയും പുളിയും അധികം പാടില്ല. ഇങ്ങനെ പല നിയന്ത്രണങ്ങളുണ്ടെങ്കിലും തന്റെ കുക്കിംഗ് ടേൺ വന്നപ്പോൾ എല്ലാവർക്കും വേണ്ട ഭക്ഷണം പാകം ചെയ്യുന്നതിൽ ജോയി ഒരു അമാന്തവും കാണിച്ചില്ല. മാത്രമല്ല, ശനിയാഴ്ച ഞാൻ മടങ്ങി വന്നപ്പോൾ ദാ അത്യന്തം രുചികരമായ കോഴിക്കറി ഉണ്ടാക്കി വെച്ചിരിക്കുന്നു!

തനിക്കു കഴിക്കാൻ പറ്റാഞ്ഞിട്ടും ബാക്കിയുള്ളവർക്കു വേണ്ടി ചിക്കൻ കറി ഉണ്ടാക്കിയതോർത്തപ്പോൾ എനിക്കു സങ്കടവും ജോയിയോട് അടങ്ങാത്ത ആദരവും തോന്നി. അതോടൊപ്പം വത്സലച്ചേച്ചിയെ ഓർമ്മവന്നു.

വത്സലച്ചേച്ചി എന്റെ കസിനാണ്. പക്കാ വെജിറ്റേറിയൻ. എങ്കിലും ഞാൻ ഇതു വരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരമായ ചിക്കൻ കറിയും മീൻ കറിയും വത്സലച്ചേച്ചി ഉണ്ടാക്കിയതാണ്. ഉപ്പു നോക്കുക പോലും വേണ്ട. എല്ലാവർക്കും ഉണ്ടാക്കിത്തരാൻ യാതൊരു മടിയുമില്ല താനും.

“എനിക്കൊരു കസിനുണ്ട്…,” ജോയിയെപ്പോലെ വിശാലഹൃദയമുള്ള വത്സലച്ചേച്ചിയെ ബാക്കിയുള്ളവർക്കു കൂടി പരിചയപ്പെടുത്തിക്കൊടുക്കാമെന്നു കരുതി ഞാൻ പറഞ്ഞു, “നന്നായി ചിക്കൻ ഉണ്ടാക്കും. പക്ഷേ കഴിക്കില്ല…”

“അവൾക്കൊരു കസിനുണ്ട്,” ഇതു കേട്ടുകൊണ്ടു വന്ന സുരേഷ് പറഞ്ഞു, “നന്നായി ചിക്കൻ കഴിക്കും. പക്ഷേ ഉണ്ടാക്കില്ല…”

എന്നോടുള്ള അരിശം മുഴുവനും ആ വാക്കുകളിൽ ഉണ്ടായിരുന്നെങ്കിലും അത് എല്ലാവരും കൂടി ആർത്തട്ടഹസിച്ചുകൊണ്ടുള്ള ഒരു ചിരിയിൽ കലാശിച്ചു.

നര്‍മ്മം
സ്മരണകള്‍

Comments (31)

Permalink

ബാല്യകാലസഖിയും ഫേസ്‍ബുക്കും

ബാല്യകാലസഖിയെപ്പറ്റി ശ്ലോകമെഴുതാൻ സന്തോഷിനു മാത്രമേ പറ്റുള്ളൂ എന്നു കരുതിയോ?

നിറകൺകളിൽ നീരദശോഭയൊടെൻ
പുറകേ വിട ചൊല്ലിയ ബാല്യസഖീ,
കറ തീർന്ന നറും പ്രണയത്തൊടു നീ
വരികെൻ മുഖപുസ്തകമേറിടുവാൻ!

‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ന’ എന്ന അക്ഷരത്തിനു തോടകവൃത്തത്തിൽ (“സഗണം കില നാലിഹ തോടകമാം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)

Comments (9)

Permalink

സ്പാമരന്മാരേ, ഇതിലേ…

ഈ ബ്ലോഗിലെ കഴിഞ്ഞ മൂന്നു പോസ്റ്റുകൾക്കും കൂടി ഇതു വരെയുള്ള മൊത്തം കമന്റുകളുടെ എണ്ണം 636. എന്റെ ഈ മൂന്നു പോസ്റ്റുകളിൽ പ്രതിപാദിച്ച വിഷയങ്ങളെപ്പറ്റിയുള്ള ഗഹനമായ ചർച്ചയാണു് ഈ 636 കമന്റുകളിൽ എന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്കു തെറ്റി. ഇവയിൽ മൂന്നിൽ രണ്ടു ഭാഗം കമന്റുകളെങ്കിലും സ്പാം എന്നോ ട്രോൾ അറ്റായ്ക്ക് എന്നോ വിളിക്കാവുന്ന വിഭാഗത്തിൽ പെടുത്താവുന്നവയാണു്. വായിൽ തോന്നിയ അസംബന്ധങ്ങൾ ഓരോ അഞ്ചു മിനിട്ടിലും കമന്റായിട്ടിടുന്നവർ, എന്തെങ്കിലും ചോദിക്കുന്നവരെ തെറി വിളിക്കുവാൻ മാത്രമായി കച്ച കെട്ടിയിറങ്ങിയവർ, സയൻസെന്നു പറഞ്ഞു് എന്തൊക്കെയോ പുലമ്പുന്നവർ, അങ്ങോട്ടാരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിൽ ഒരക്ഷരം പോലും തലയിൽ കയറാത്തവർ. ബോധം എന്ന അമൂർത്തസങ്കല്പം മുതൽ ഞാനും കൂടി ഉണ്ടെങ്കിലെന്താ??? എന്ന ദാർശനികപ്രശ്നം വരെ തൂലികാനാമമായ് സ്വീകരിച്ചവർ – എന്നിങ്ങന പല വിഭാഗത്തിലുള്ളവർ. ഇതിലെല്ലാം പെടുന്ന ഒരു കൂട്ടരുമുണ്ടു്. ആകെ ജഗപൊക!

ഈ കമന്റുകളിൽ പോസ്റ്റിനോടു ബന്ധമില്ലാത്തതും അസംബന്ധം മാത്രമുള്ളതുമായ കമന്റുകളെല്ലാം, അവയ്ക്കു് ഞാൻ എഴുതിയ മറുപടികൾ ഉൾപ്പെടെ, അടുത്ത വീക്കെൻഡിൽ ഡിലീറ്റ് ചെയ്യാൻ പോകുകയാണു്. ഇതാദ്യമായല്ല എന്റെ ബ്ലോഗിൽ ഞാൻ ഇങ്ങനെയൊരു കമന്റുകളുടെ സ്പ്രിംഗ് ക്ലീനിംഗ് നടത്തുന്നതു്. ഈ കടും‌കൈയ്ക്കു് എന്നെ പ്രേരിപ്പിച്ച ചേതോവികാരം ഏതാനും വെടിയുണ്ടകളിൽ താഴെ സംഗ്രഹിക്കട്ടേ:

  1. കണ്ടാൽ പല തരം ഫോണ്ടുകളും കളറുകളും മറ്റുമുള്ള ഒരു HTML പേജാണെങ്കിലും ഓരോ പോസ്റ്റും നാലഞ്ചു ഡാറ്റാബേസ് ടേബിളുകളിൽ നിന്നു് ഡാറ്റാ ശേഖരിച്ചു് അപ്പപ്പോൾ ജെനറേറ്റു ചെയ്തുന്ന ഡൈനാമിക് പേജാണു്. കമന്റുകളുടെ എണ്ണം കൂടുമ്പോൾ അതു ഡിസ്പ്ളേ ചെയ്തു വരാൻ സമയമെടുക്കും. അതിൽ ഫിറ്റു ചെയ്തിരിക്കുന്ന CSS കൂടിയാകുമ്പോൾ പറയുകയും വേണ്ടാ. ഇതു് ഈ പോസ്റ്റുകൾ വായിക്കാൻ ശ്രമിക്കുന്നവർക്കു ബുദ്ധിമുട്ടാകും. പോസ്റ്റുകളും അവയ്ക്കു കിട്ടിയ കാമ്പുള്ള കമന്റുകളും മാത്രം നിലനിർത്താൻ തീരുമാനിച്ചതു് അതുകൊണ്ടാണു്.
  2. ഈ പോസ്റ്റുകളിൽ ഭാവിയിൽ ആരെങ്കിലും ഏതെങ്കിലും ലിങ്കു വഴിയോ മറ്റോ എത്തിയാൽ അവർ അവയ്ക്കു താഴെ കവലച്ചട്ടമ്പിമാരെ വെല്ലുന്ന തെറിവിളികളും ഭൂലോകമണ്ടത്തരങ്ങളും വെണ്ടയ്ക്കാമുഴുപ്പിൽ കിടക്കുന്നതു കാണാൻ എനിക്കു് അശേഷം താത്പര്യമില്ല. എന്തായാലും ഇതു് എന്റെ ബ്ലോഗാണല്ലോ. ഈ കമന്റുകൾക്കെതിരേ ആരെങ്കിലും സൈബർ സെല്ലിലോ മറ്റോ കേസു കൊടുത്താൽ ഞാൻ സമാധാനം പറയേണ്ടി വരുമല്ലോ.
  3. Don’t feed the trolls എന്നതു് ഗൗരവമുള്ള ചർച്ചകൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ആളുകൾ അനുവർത്തിക്കുന്ന ഒരു ശീലമാണു്. അക്കാദമിക് ന്യൂസ്‌ഗ്രൂപ്പുകളിൽ വന്നു ബഹളമുണ്ടാക്കുന്ന ജയ് മഹാരാജുകളും മൊല്ലാക്കമാരും ആ ഗ്രൂപ്പുകളുടെ തന്നെ വിശ്വാസ്യതയ്ക്കു കോട്ടമുണ്ടാക്കിക്കൊണ്ടു് സ്വയം നിർ‌വൃതിയടയുകയാണു്.
  4. കമന്റുകൾ മോഡറേറ്റ് ചെയ്യുന്നതിനോടു് എനിക്കു താത്പര്യമില്ല. പല തിരക്കുകൾ മൂലം ചിലപ്പോൾ ദിവസങ്ങളോളം ഇവിടെ വരാൻ എനിക്കു പറ്റിയില്ലെന്നു വരും. അതുപോലെ എന്റെ വായനക്കാരിൽ ഭൂരിഭാഗവും എനിക്കു രാത്രിയാവുമ്പോൾ ഈ ബ്ലോഗ് വായിക്കുന്നവരാണു്. മോഡറേഷൻ വന്നാൽ പല ചർച്ചകളും മുടങ്ങും. ഇങ്ങനെ ഇടയ്ക്കിടയ്ക്കു ശുദ്ധികലശം നടത്തുന്നതു തന്നെ ഭേദം.

കമന്റുകൾ ഡിലീറ്റു ചെയ്താൽ ഉള്ള ഏറ്റവും വലിയ പ്രശ്നം അവയിലടങ്ങിയിരിക്കുന്ന മഹദ്വചനങ്ങൾ പലതും എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു പോകും എന്നതാണു്. പലതും മണിക്കൂറുകളോളം ചിരിച്ചു മറിഞ്ഞു കഴുത്തുളുക്കാൻ തക്കവണ്ണം ആഹ്ലാദദായകങ്ങളാണു്. മറ്റു പലതിലും അനശ്വരമായ പല ശാസ്ത്രതത്ത്വങ്ങളും അടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ഇന്നത്തെ മനുഷ്യനു് അതൊക്കെ മനസ്സിലാക്കാനുള്ള ബ്രെയിൻ ഡെവലപ്‌മെന്റ് ഉണ്ടായിട്ടില്ലായിരിക്കാം. ഒരു അമ്പതോ അഞ്ഞൂറോ കൊല്ലം കഴിഞ്ഞാൽ ഇതൊക്കെ മനസ്സിലാക്കാനുള്ള ശാസ്ത്രവിജ്ഞാനം നമുക്കുണ്ടായെന്നു വരാം. അതിനാൽ ഈ മൂന്നു പോസ്റ്റുകളിലെ കമന്റുകളിൽ നിന്നു തിരഞ്ഞെടുത്ത ചില മഹദ്വചനങ്ങൾ താഴെച്ചേർക്കുന്നു. (ഡിസ്‌ക്ലൈമർ: ചിലതൊക്കെ ഒറിജിനൽ മഹദ്വചനങ്ങളാണു്. മറ്റുള്ളവ ഒറിജനൽ മഹദ്വചങ്ങൾ ഞാൻ കാച്ചിക്കുറുക്കി വ്യാഖ്യാനിച്ചു് വളച്ചൊടിച്ചു് ഈ പരുവമാക്കിയതാണു്.)

  1. ഇരുമ്പു പോലെയുള്ള ലോഹങ്ങൾ ചൂടു തട്ടിയാൽ (താപനില കൂടുമ്പോൾ) വികസിച്ചു വലുതാവും. എന്നാൽ താപനില പഴയ രീതിയിലായാൽ അവ സങ്കോചിച്ചു പൂർ‌വ്വസ്ഥിതിയെ പ്രാപിക്കില്ല. പനിയുള്ള പത്തുപേരുടെ ടെമ്പറേച്ചർ നോക്കിക്കഴിഞ്ഞാൽ പിന്നെ ആ തെർമോമീറ്ററുപയോഗിച്ചു് പനിയില്ലാത്തവന്റെ ടെം‌പറേച്ചർ കൃത്യമായി കിട്ടില്ല. ചിലപ്പോൾ മെർക്കുറി തെർ‌മോമീറ്ററും ഭേദിച്ചു വെളിയിൽ പോകും. വേനൽക്കാലത്തു വികസിച്ചു വികസിച്ചു് പാരീസിലെ ഈഫൽ ടവറിനു് ഇപ്പോൾ അതുണ്ടാക്കിയതിന്റെ എട്ടുപത്തിരട്ടി പൊക്കം കൂടുതലുണ്ടു്.
  2. heating and cooling സംഭവിക്കുമ്മ്ബോൾ expansion ratum cooling ratum ഒരു പോലെയാണോ എന്ന് ഞാൻ തിരഞ്ഞ് മടുത്തു… എവിടെയും കണ്ടെത്തിയില്ല…
    ഈ websitil അതിന്റെ details കണ്ടെത്താൻ വഴിയുണ്ട്…
    (html)://md1.csa.com/partners/viewrecord.php?requester=gs&collection=TRD&recid=200005510178EMD&q=thermal+contraction+iron&uid=789075517&setcookie=yes
    ആർക്കെങ്കിലും കഴിയുമെങ്കിൽ ഒന്ന് download ചെയ്തു തന്നാൽ നന്നായിരുന്നു..(അതിന് എന്തോ passowrdo മറ്റോ വെണം)

    ഇനി ആർക്കെങ്കിലും അതിനെക്കുറിച്ച് അറിയാമെങ്കിൽ പറ്ഞ്ഞുതന്നാലും മതി.

  3. ഒരിക്കലും indefinite അയി അതു വലുതാവുകയില്ല്ല..
    ice ഉരുകി വെള്ളം ആകുന്നതു പോലെ വെള്ളം ചൂടായി നീരാവി ആകുന്നതുപോലെയോ ഒരു പ്രത്യെക point കഴിഞ്ഞാൽ അതു liquid formilo അല്ലങ്കിൽ മറ്റെന്ദോ ആയി മാറാനുള്ള സാധ്യതയുണ്ട്…
  4. ശ്രീകൃഷ്ണനാണു് ലോകം കണ്ടതിൽ വെച്ചു് ഏറ്റവും മികച്ച മനശ്ശാത്രജ്ഞൻ. മനശ്ശാസ്ത്രം പഠിക്കുന്നവർക്കു ടെക്സ്റ്റ് ബുക്കായി ഭഗവദ്ഗീത മാത്രം മതി. പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരാണു് ലോകത്തിലെ മികച്ച ശാസ്ത്രജ്ഞർ. അമൃതാനന്ദമയിയാണു് ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മികച്ച സയന്റിസ്റ്റ്.
  5. E = mc2 എന്നതു് മാറ്റർ എനർജിയായും പിന്നെ തിരിച്ചും മാറ്റാൻ ഐൻസ്റ്റൈൻ ഉണ്ടാക്കിയ ഒരു തരികിടയാണു്. അതു ഭാരതീയഗ്രന്ഥങ്ങളിൽ നിന്നു പൊക്കിയതാണു്. താഴെപ്പറയുന്ന സൂക്തങ്ങളിൽ ഈ ഫോർമുല അല്പം കൂടി ക്ലിയറായി പറയുന്നുണ്ടു്.
    • ബ്രഹ്മസത്യം ജഗന്മിഥ്യ
      ബ്രായും ബ്രെസ്റ്റും കണക്കിനേ
    • ഓം പൂർണമദഃ, പൂർണമിദം
      പൂർണ്ണാദ്‌ പൂർണ്ണമുദച്യതേ
      പൂർണ്ണസ്യ പൂർണമാദായ
      പൂർണ്ണമേവാവശിഷ്യതേ
    • ഉഡുരാജമുഖീ, മൃഗരാജകടീ
      ഗജരാജവിരാജിതന്ദഗതീ
      യദി സാ യുവതീ നികടേ വസതി
      ക്വ ജപഃ ക്വ തപഃ ക്വ സമാധിരതിഃ
  6. എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതത്തിൽ കുറച്ചു പച്ചയായ ഗണിതവിഞ്ചാനം നേടണം എന്നു തോന്നിയാൽ ഒന്ന് നമ്മുടെ പുരാതന ഗണിത ചിന്ദാരീതികൾ നന്നായി പഠിക്കുന്നത് നല്ലതായിരിക്കും.
    mathematical tables കണാപാടം പഠിച്ചുകൊണ്ടും ദിവസത്തിൽ എതൊരു ചെറിയ calculationum calculatoril vendi പരക്കം പായുന്ന നമ്മുടെ ഈ മണ്ടൻ തലമുറയെക്കാളും എന്തുകൊണ്ടും നമ്മുടെ പുരാതന ചിന്താരീതികൾ വലുതാണ്… അതു കുറേ നിങ്ങളുടെ സംപൂജ്യരായ western scientistഉമാർ സമ്മതിച്ചിട്ടുമുണ്ട്….
  7. ആൽബെറ്ട്ട് ഐൻസ്റ്റീൻ 1915il പറഞ്ഞു “Time goes more slowly in higher gravitational fields“. എന്നു പറഞ്ഞാൽ ന്ങ്ങൾ ഇപ്പൊ ഭൂമിയിൽ നിന്ന് സൂര്യനിൽ പോയി തിരിച്ചു വന്നാൽ, നിങ്ങളുടെ കൊച്ചുമക്കൾക്കും നിങ്ങൾക്കും ഒരേ പ്രായം ആയിരിക്കും എന്ന്….ഒരു film ഉണ്ട്.. “Back to the future”. അതു കണ്ടാൽ ഇതൊക്കെ ശെരിയാണോ എന്നു നമുക്കും തോന്നിപ്പോകും… പിന്നെ സമയം എന്നൊരു സാധനം ശെരിക്കും ഇല്ലല്ലോ…മനുഷ്യ്ൻ നിർമിച്ച സാധാരണ standard അല്ലേ…അതുകൊണ്ട് അന്ധമായി സമയത്തെ വിശ്വസിക്കുന്നതും ശെരിയല്ല….ആ വിശ്വാസം തെറ്റാണ്‌ എന്നായിരിക്കണം einstein പറഞ്ഞത്…
  8. വർഗ്ഗമൂലം കാണാൻ രണ്ടക്കങ്ങൾ ഒന്നിച്ചിറക്കി ക്രിയചെയ്യുന്ന ആധുനികരീതി ആകെ വളഞ്ഞ വഴിയാണു്. പകരം വളരെ എളുപ്പമുള്ള ഒരു വഴിയുണ്ടു്. അതിൽ ഓരോ അക്കങ്ങളായി ഇറക്കി ചെയ്യണം. അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന സംഭവം രണ്ടു വീതം ഒന്നിച്ചു ചേർക്കണം. പൂർണ്ണവർഗ്ഗമാണെങ്കിലേ ഇതു വർക്കു ചെയ്യൂ. This is not the final thing, there are conditions, there could be slight change if you try to find root of a number with odd digits, and sometimes there could be a small iteration to be done, and everything could be properly understood if one really read the thing. ഈ രീതി ഭയങ്കര എളുപ്പമാണു്. ഓരോ അക്കമായി ഇറക്കി എഴുതുകയാണെങ്കിലും ഇതു place value system അല്ല ഉപയോഗിക്കുന്നതു്. വേറേ എന്തോ ആണു്. എന്താണെന്നു് എനിക്കറിഞ്ഞുകൂടാ.
  9. Sun എന്നതിന് എന്റെ കൈയിലുള്ള Pocket Oxford Dictionaryയില്‍ കൊടുത്തിരിയ്ക്കുന്നത്: 1 (a): The star round which the earth orbits and from which it receives light and warmth. (b): this light or warmth. 2. any star എന്നൊക്കെയാണ്. അതുകൊണ്ടു് സായണൻ സൂര്യൻ സഞ്ചരിക്കുന്ന വേഗത എന്നു പറഞ്ഞാൽ അർത്ഥം പ്രകാശം സഞ്ചരിക്കുന്ന വേഗത എന്നാണു്.
  10. മഹാഭാരതത്തിൽ ഗാന്ധാരി തന്റെ ഗർഭം ഇടിച്ചുകലക്കിയപ്പോൾ വ്യാസൻ വന്നു് അതു നൂറ്റൊന്നു കുടങ്ങളിലായി മുറിച്ചു സൂക്ഷിച്ചു. അതിൽ നിന്നു് നൂറ്റൊന്നു കുട്ടികളുണ്ടായി. ഇതാണു് ആധുനികയുഗത്തിലെ ക്ലോണിംഗിന്റെയും അടിസ്ഥാനതത്ത്വം.
  11. വിദ്യയുടെ ഒഴുക്കിനെ ചാതുര്‍വര്‍ണ്യം തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ റൈറ്റ് സഹോദരന്മാര്‍ക്ക് മുന്‍പേ വിമാനം ഭാരതീയന്‍ കണ്ടുപിടിയ്ക്കുമായിരുന്നു, ഡോളിയ്ക്കു മുന്‍പേ ഇവിടെ ക്ലോണിങ്ങ് ശിശു പിറക്കുമായിരുന്നു.
  12. ജെനെറ്റിക്കൽ ഫിംഗർപ്രിന്റിംഗ് എന്നു പറയുന്ന ശാസ്ത്രശാഖ ജ്യോതിഷം പോലെയാണു്. ഭാവി പ്രവചിക്കുകയാണു് അതു ചെയ്യുന്നതു്. വേറൊരു വീക്ഷണകോണിലൂടെ നോക്കിയാൽ, ജെനറ്റിക്കൽ ഫിംഗർപ്രിന്റിംഗ് പുനർജന്മം ഉണ്ടെന്നു തെളിയിക്കുന്നു.
  13. സായണന്റെ കണക്കിൽ നിന്നു ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ദൂരം കണക്കുകൂട്ടിയാൽ 17.02 * 10^8 കിലോമീറ്റർ എന്നു കിട്ടും..
    ആധുനിക യുഗത്തിലെ ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 1 AU = 149,597,871 kilometres = 1.4 * 10^8 കിലോമീറ്റേർസ്. ഇവ രണ്ടും വളരെ അടുത്തു കിടക്കുന്നു. എത്ര കൃത്യമാണെന്നു നോക്കണേ…
  14. ഇന്റർനെറ്റിലെ ഏറ്റവും ആധികാരികമായ എൻസൈക്ലോപീഡിയ യാഹൂ ആൻസ്വേഴ്സ് ആണു്. ആപേക്ഷികതാസിദ്ധാന്തത്തെപ്പറ്റി വല്ലതും അറിയണമെന്നുണ്ടെങ്കിൽ അവിടെ നോക്കുക.

മുകളിൽ കൊടുത്ത മഹദ്വചങ്ങൾ വായിച്ചു പുളകിതരായവർക്കു് അതുപോലെയുള്ള മറ്റു വചനങ്ങൾ കേൾക്കാൻ താത്പര്യമുണ്ടാവും മെന്നറിയാം. ഇതാ കുറേ എണ്ണം ഇംഗ്ലീഷിൽ. ആറിലും ഏഴിലും പഠിക്കുന്ന ചില പിള്ളേർ ചരിത്രപരീക്ഷയ്ക്കു് ഉത്തരമായി എഴുതിയതാണത്രേ. പണ്ടൊരു ഈമെയിൽ ഫോർ‌വേർഡായി വന്നതാണു്. (What a coincidence! ആർഷഭാരതതീവ്രവാദവും ഇപ്പോൾ അധികവും ഈമെയിൽ ഫോർ‌വേർഡായാണല്ലോ വരുന്നതു്!) കോപ്പിറൈറ്റൊക്കെ ഇതെഴുതിയ ആൾക്കു്.

ആറിലും ഏഴിലും പഠിക്കുന്ന പിള്ളേരെഴുതിയതായതു കൊണ്ടു് ഇതിനു് ബിരുദാനന്തരബിരുദത്തിനു വരെ പഠിക്കുന്നവർ എഴുതിയ മറ്റേ സംഭവങ്ങളുടെ ആ സ്റ്റാൻഡേർ‌ഡ് കിട്ടിയില്ല. ക്ഷമിക്കുക.

  1. Ancient Egypt was old. It was inhabited by gypsies and mummies who all wrote in hydraulics. They lived in the Sarah Dessert. The climate of the Sarah is such that all the inhabitants have to live elsewhere.
  2. Moses led the Hebrew slaves to the Red Sea where they made unleavened bread, which is bread made without any ingredients. Moses went up on Mount Cyanide to get the ten commandos. He died before he ever reached Canada but the commandos made it.
  3. Solomon had three hundred wives and seven hundred porcupines. He was actual hysterical figure as well as being in the bible.
  4. The Greeks were a highly sculptured people, and without them we wouldn’t have history. The Greeks also had myths. A myth is a young female moth. Socrates was a famous old Greek teacher who went around giving people advice.They killed him. He later died from an overdose of wedlock which is apparently poisonous. After his death, his career suffered a dramatic decline.
  5. In the first Olympic games, Greeks ran races, jumped, hurled biscuits, and threw the java.
  6. Julius Caesar extinguished himself on the battlefields of Gaul. The Ides of March murdered him because they thought he was going to be made king. Dying, he gasped out: “Same to you, Brutus.”
  7. Joan of Arc was burnt to a steak and was canonized by Bernard Shaw for reasons I don’t really understand. The English and French still have problems.
  8. Queen Elizabeth was the “Virgin Queen,” As a queen she was a success. When she exposed herself before her troops they all shouted “hurrah!” and that was the end of the fighting for a long while.
  9. It was an age of great inventions and discoveries. Gutenberg invented removable type and the Bible. Another important invention was the circulation of blood.
  10. Sir Walter Raleigh is a historical figure because he invented cigarettes and started smoking.
  11. Sir Francis Drake circumcised the world with a 100 foot clipper which was very dangerous to all his men.
  12. The greatest writer of the Renaissance was William Shakespeare. He was born in the year 1564, supposedly on his birthday. He never made much money and is famous only because of his plays. He wrote tragedies, comedies, and hysterectomies, all in Islamic pentameter.
  13. Romeo and Juliet are an example of a heroic couple. They lived in Italy. Romeo’s last wish was to be laid by Juliet but her father was having none of that I’m sure. You know how Italian fathers are.
  14. Writing at the same time as Shakespeare was Miguel Cervantes. He wrote Donkey Hote. The next great author was John Milton. Milton wrote Paradise Lost. Since then no one ever found it.
  15. Delegates from the original 13 states formed the Contented Congress. Thomas Jefferson, a Virgin, and Benjamin Franklin were two singers of the Declaration of Independence. Franklin discovered electricity by rubbing two cats backward and also declared, “A horse divided against itself cannot stand.” Franklin died in 1790 and is still dead.
  16. Abraham Lincoln became America’s greatest Precedent. Lincoln’s mother died in infancy, and he was born in a log cabin which he built with his own hands. Abraham Lincoln freed the slaves by signing the Emasculation Proclamation.
  17. On the night of April 14, 1865, Lincoln went to the theater and got shot in his seat by one of the actors in a moving picture show. They believe the assinator was John Wilkes Booth, a supposing insane actor. This ruined Booth’s career.
  18. Johan Bach wrote a great many musical compositions and had a large number of children. In between he practiced on an old spinster which he kept up in his attic. Bach died from 1750 to the present. Bach was the most famous composer in the world and so was Handle. Handle was half German, half Italian, and half English. He was very large.
  19. Beethoven wrote music even though he was deaf. He was so deaf that he wrote loud music and became the father of rock and roll. He took long walks in the forest even when everyone was calling for him. Beethoven expired in 1827 and later died for this.
  20. The nineteenth century was a time of a great many thoughts and inventions. People stopped reproducing by hand and started reproducing by machine. The invention of the steamboat caused a network of rivers to spring up.
  21. Louis Pasteur discovered a cure for rabbits but I don’t know why.
  22. Charles Darwin was a naturalist. He sort of said God’s days were not just 24 hours but without watches who knew anyhow? I don’t get it.
  23. Madman Curie discovered radio. She was the first woman to do what she did. Other women have become scientists since her but they didn’t get to find radios because they were already taken.
  24. Karl Marx was one of the Marx Brothers. The other three were in the movies. Karl made speeches and started revolutions. Someone in the family had to have a job, I guess.

സ്കൂൾകുട്ടികളാണെങ്കിലും ഇങ്ങനെ മണ്ടത്തരങ്ങൾ എഴുതുമോ എന്നു് ഇതു വായിച്ചപ്പോൾ സംശയമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു പോസ്റ്റുകളിലെ കമന്റുകൾ കണ്ടതോടെ സംശയം മാറി 🙂


ഒരാഴ്ച കഴിഞ്ഞു്, അടുത്ത വീക്കെൻഡിൽ കഴിഞ്ഞ മൂന്നു പോസ്റ്റുകളിലെ അനാവശ്യമെന്നു് എനിക്കു തോന്നുന്ന എല്ലാ കമന്റുകളും ഡിലീറ്റു ചെയ്യും എന്നു് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു. വിലയേറിയ സമയം ചെലവഴിച്ചു് നിങ്ങൾ എഴുതിയ കമന്റുകൾ നഷ്ടപ്പെടരുതു് എന്നുണ്ടെങ്കിൽ താഴെപ്പറയുന്നവയിൽ ഒന്നു ചെയ്യുക:

  • കമന്റുകൾ സൂക്ഷിക്കാൻ നിങ്ങൾ കമന്റുഭരണി, കമന്റുശേഖരം, കമന്റലമാര, കമന്റുപത്തായം, കമന്റുകക്കൂസ് തുടങ്ങിയ പേരുകളിൽ ബ്ലോഗുകൾ വല്ലതും തുടങ്ങിയിട്ടുണ്ടെങ്കിൽ അവ അവിടെയും എഴുതിച്ചേർക്കുക.
  • അതിലെ പ്രസക്തഭാഗങ്ങൾ ഉൾക്കൊള്ളിച്ചു് ഒരു പോസ്റ്റെഴുതുക.
  • ആ പോസ്റ്റുകൾ കമന്റുകളോടെ പ്രിന്റു ചെയ്യുക.
  • ആ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടോ ഫോട്ടോയോ എടുത്തു വെയ്ക്കുക.
  • അവിടുത്തെ കമന്റുകൾ ഈ പോസ്റ്റിൽ കമന്റുകളായി എഴുതുക. ഈ പോസ്റ്റിലെ കമന്റുകൾ ഞാൻ ഡിലീറ്റ് ചെയ്യില്ല.

ഓരോ അഞ്ചു മിനിറ്റിലും ചുമ്മാ എന്തെങ്കിലും കമന്റിടുന്നതു നിങ്ങൾക്കൊരു ശീലമായിപ്പോയിട്ടുണ്ടെങ്കിൽ അതിനും ഒരു പോം‌വഴി: ഈ പോസ്റ്റ് ബുക്ക്‌മാർക്ക് ചെയ്യുക. ഇവിടെ കമന്റുകൾ ഇട്ടുകൊണ്ടേ ഇരിക്കുക. നിങ്ങൾക്കു മറുപടി തരണമെന്നു തോന്നുന്ന ബുദ്ധിജീവികൾക്കു് ഇവിടെ വന്നു് ഉത്തരം കൊടുക്കാം. അവരെ നിങ്ങൾക്കു തിരിച്ചു് ക്ലോണിംഗും അൺ‌സേറ്ട്ടന്റി പ്രിൻസിപ്പിളും ബ്രഹ്മസത്യം ഈസ് ഈക്വൽ ടു ജഗന്മിഥ്യ സ്ക്വയേർ‌ഡ് എന്നതും ഒക്കെ പഠിപ്പിക്കാം. എനിക്കാണെങ്കിൽ ഇങ്ങോട്ടു പിന്നീടു വരാതെ മനഃസമാധാനത്തോടെ ഇരിക്കാം. എല്ലാവരും ഹാപ്പി!

ആക്ഷേപഹാസ്യം (satire)
നര്‍മ്മം
ബ്ലോഗ്

Comments (30)

Permalink

അനോണികളും കുട്ടികളും കരിവാരവും ടൂത്ത്‌പേസ്റ്റും

രണ്ടുമൂന്നു വയസ്സുള്ള കുട്ടികൾ താമസിക്കുന്ന വീടുകൾ അനോണിമസ് ഓപ്ഷൻ തുറന്നു വെച്ചിരിക്കുന്ന ബ്ലോഗുകൾ പോലെയാണു്. എത്ര നന്നാക്കി വെച്ചാലും മിനിട്ടുകൾക്കുള്ളിൽ താറുമാറാകും. ബാക്കിയുള്ളവർക്കു് നാണം, മാനം, ഭയം, ഔചിത്യം, വൃത്തി, വെടിപ്പു് തുടങ്ങിയ ചില സ്വഭാവങ്ങൾ ഉണ്ടെങ്കിലും അനോണികൾക്കും കൊച്ചുകുട്ടികൾക്കും ഈ വക സംഭവങ്ങളൊന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്തതാണു കാരണം.

ഇതൊക്കെ പറഞ്ഞാലും കുട്ടികളില്ലെങ്കിൽ എന്തു വീടു്? ശ്മശാനമാണു ഭേദം. അനോണികൾ ഇല്ലാത്ത ബ്ലോഗും അങ്ങനെ തന്നെ.

കുട്ടികളെക്കൊണ്ടും അനോണികളെക്കൊണ്ടും ചില ഗുണങ്ങളൊക്കെയുണ്ടു്. ബാക്കിയുള്ളവർക്കു് ഒരു പിടിയുമില്ലാത്ത ഒരുപാടു കാര്യങ്ങൾ ഇവർ കണ്ടുപിടിച്ചു തരും. എന്റെ ലാപ്ടോപ്പിൽ ഏഴോ എട്ടോ മൌസ്‌ക്രിയകൾ കൊണ്ടു ചെയ്യുന്ന പല കാര്യങ്ങളും ഒന്നോ രണ്ടോ കീസ്ട്രോക്കുകൾ കൊണ്ടു സാധിക്കാം എന്നു് എന്റെ മക്കൾ കാണിച്ചു തന്നിട്ടുണ്ടു്. അതിനിടെ കമ്പ്യൂട്ടറിൽ ചെന്നു രണ്ടുമൂന്നു കീ അമർത്തുന്നതു കാണാം. അതുവരെ കണ്ടിട്ടില്ലാത്ത ചില സംഭവങ്ങളൊക്കെ സംഭവിക്കുന്നതും കാണാം. “ഇതു നീ എങ്ങനെ ചെയ്തു? ഒന്നു കാണിച്ചു തരൂ…” എന്നു പറഞ്ഞാൽ അവനു് ഒരു പിടിയുമില്ല. മുണ്ടേമ്പള്ളി കൃഷ്ണമാരാർ ചെണ്ട കൊട്ടുന്നതു പോലെയാണു്. കൊട്ടുമ്പോൾ കൊട്ടുന്നു. പിന്നെ അതുപോലെ കാണിക്കാൻ നോക്കാറുമില്ല. നോക്കിയാൽ നടക്കുകയുമില്ല.

അനോണികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആരെങ്കിലും ഒരു ഉപദേശം തന്നാൽ അതിന്റെ കൂടുതൽ വിവരങ്ങൾ അയാളോടു് ഈ മെയിൽ അയച്ചു ചോദിക്കാം. അനോണിയാണെങ്കിൽ എന്തു ചെയ്യും? 11:17-നു പറഞ്ഞ അനോണി, സുനിൽ കൃഷ്ണനു മുമ്പു പറഞ്ഞ അനോണി, ചിത്രകാരനെ തെറി വിളിച്ച അനോണി എന്നൊക്കെ വിശേഷണങ്ങൾ ചേർത്തു വേണം ചോദിക്കാൻ. അതിനൊക്കെ മറുപടി കിട്ടുമെന്നോ കിട്ടിയാൽ ശരിയായ ആളിൽ നിന്നു തന്നെയാണോ എന്നോ ഒരു നിശ്ചയവുമില്ല.

എന്റെ ഇളയ സന്താനത്തിനു് വയസ്സു രണ്ടര. രണ്ടു തലമുറ മുമ്പു ജനിച്ചിരുന്നെങ്കിൽ (എന്നു വെച്ചാൽ ഏകദേശം എന്റെയൊക്കെ തലമുറ) പാമ്പു പടം പൊഴിക്കുന്നതു പോലെ ചന്തിയിലെ തൊലിയുടെ പല പടലങ്ങൾ ഇതിനകം ഊർന്നുപോയിട്ടുണ്ടാവും. അത്ര കുരുത്തക്കേടാണു്. ഇക്കാലത്തു് അതു വല്ലതും നടക്കുമോ? രാജവത് പഞ്ചവർഷാണി എന്നതു പോരാഞ്ഞു രാജവത് പതിനഞ്ചു വർഷാണി എന്ന രീതിയിലാണു പിള്ളേരെ വളർത്തുന്നതു്. വേണ്ടതെല്ലാം ചെയ്തു കൊടുക്കും. എന്തു ചെയ്താലും സഹിക്കും. അമേരിക്കയിലാണെങ്കിൽ തല്ലുന്നതു പോകട്ടേ, കുട്ടികളോടു ശബ്ദമുയർത്തി സംസാരിക്കുകയോ ബലം പ്രയോഗിച്ചു് എന്തെങ്കിലും ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ഒറ്റയ്ക്കാക്കിയിട്ടു മുന്നോട്ടു പോകുന്നതായി നടിക്കുകയോ ചെയ്താൽ കണ്ടുനിൽക്കുന്നവർ പോലീസിനെ വിളിക്കും. കുട്ടിയെ അവർ കൊണ്ടുപോകും. നമുക്കു് അമേരിക്കൻ ജെയിലിന്റെ അകം കാണാനുള്ള സുവർണ്ണാവസരവും ഉണ്ടാകും. ഗോതമ്പുണ്ട തിന്നണ്ടാ. സാൻഡ്‌വിച്ചാണെന്നാണു കേട്ടതു്.

വീട്ടിലുള്ള സകല ഇലക്ട്രോണിക് സാധനങ്ങളും കേടാണു്. മൊബൈൽ ഫോണിൽ ഇന്റർനെറ്റിൽ നിന്നു് ഓഡിയോ/വീഡിയോ ക്ലിപ്പുകൾ ഡൌൺലോഡു ചെയ്തു് കോണ്ടാക്റ്റ്സിൽ ഉള്ളവർക്കൊക്കെ എസ്സെമ്മെസ് അയയ്ക്കാൻ കഴിവുള്ളവനാണെങ്കിലും വീസീയാറും ട്രാഷ് കാനും തമ്മിലുള്ള വ്യത്യാസം അവനു് ഇതു വരെ അറിയില്ല. ഡിജിറ്റൽ ക്യാമറയിലെ 90% പടങ്ങളും ആളുകളുടെ കാൽ‌വിരലുകൾ, തറയിൽ വിരിച്ചിരിക്കുന്ന പുൽ‌പ്പായുടെ ഡിസൈനുകൾ, സോഫയുടെ കീറലുകൾ, മനുഷ്യശരീരങ്ങളുടെ മനുഷ്യന്മാർ ചിത്രീകരിക്കാൻ മടിക്കുന്ന ചില ഭാഗങ്ങളുടെ ക്ലോസപ്പുകൾ തുടങ്ങിയവയാണു്. ആദിത്യനും ശ്രീജിത്തുമൊക്കെയാണു തമ്മിൽ ഭേദം.

ചിത്രകലയാണു് അദ്ദേഹം പ്രാവീണ്യം പ്രദർശിപ്പിക്കുന്ന മറ്റൊരു മേഖല. വല്ലഭനു പുല്ലുമായുധം എന്നു പറയുന്നതു പോലെ ലോകം മുഴുവൻ അവനു കാൻ‌വാസും വൃത്തികെട്ട സകല സാധനങ്ങളും ബ്രഷും ആണു്. വീടിന്റെ ഭിത്തി, ചേട്ടന്റെ നോട്ട്ബുക്ക്, അച്ഛന്റെ പുസ്തകങ്ങൾ, അമ്മയുടെ ചുരീദാർ തുടങ്ങി കാറിന്റെ മേൽക്കൂരയിൽ വരെ കലാസൃഷ്ടികൾ മെനഞ്ഞിട്ടുള്ള അവൻ ഭാവിയിൽ ഒരു മൈക്കൽ ആഞ്ചലോയോ പിക്കാസോയോ ആവും (പടങ്ങളുടെ സ്റ്റൈൽ കണ്ടിട്ടു് രണ്ടാമത്തേതാകാനാണു സാദ്ധ്യത.) എന്നാണു ഞങ്ങളുടെ പ്രതീക്ഷ.

സ്മര്യപുരുഷന്റെ അന്നത്തെ കാൻ‌വാസ് എന്റെ കമ്പ്യൂട്ടർ മോണിറ്റർ ആയിരുന്നു. സാധാരണ ലാപ്‌ടോപ്പിലാണു പണിയെങ്കിലും, വീട്ടിലിരുന്നു ജോലി ചെയ്യേണ്ട ആവശ്യമുണ്ടായാൽ വിശാലമായി കൃത്യം നിർവ്വഹിക്കാൻ ഒടുക്കത്തെ വില കൊടുത്തു വാങ്ങിച്ച പത്തൊമ്പതിഞ്ചിന്റെ എൽ. സി. ഡി. മോണിറ്റർ. ആകെ രണ്ടു വിൻഡോയേ ഉപയോഗിക്കൂ. വെബ് ബ്രൌസിംഗ് ലാപ്ടോപ്പിലെ ഫയർഫോക്സിൽ. ഈമെയിൽ (ഓഫീസും പേഴ്സണലും), കലണ്ടർ, സിനിമ കാണൽ, പാട്ടു കേൾക്കൽ, നിഘണ്ടു നോക്കൽ, എൻസൈക്ലോപീഡിയ നോക്കൽ, ഫിനാൻസ്, ബ്ലോഗെഴുത്തു് തുടങ്ങിയ സംഗതികളെല്ലാം വെബ് ബ്രൌസറിലിലൂടെ ആയതിനാൽ (ഫയർ ഫോക്സിൽ പല ടാബുകളുള്ളതു് എന്തൊരു സുഖം!) ഒരു ഫയർ ഫോക്സ് വിൻഡോ. ഓഫീസിലെ ലിനക്സ് മെഷീനിൽ ലോഗിൻ ചെയ്ത വിൻഡോ പത്തൊമ്പതിഞ്ചിൽ. അവിടെയും ഒരു വിൻഡോ മതി. രാവിലെ ഇമാക്സ് എന്നു പറയുന്ന കുന്ത്രാണ്ടം തുറക്കും. പിന്നെ എഡിറ്റിംഗും ടെർമിനലും ഷെല്ലും മാൻ‌പേജും ഡിഫും ഗ്രെപ്പും കുളിയും തേവാരവും എല്ലാം അതിൽത്തന്നെ. (കുറച്ചു കാലം മുമ്പു് ഈമെയിൽ, വെബ് ബ്രൌസിംഗ് തുടങ്ങിയവയും ഇമാക്സിൽത്തന്നെ ചെയ്തിരുന്നു. ഇപ്പോൾ ഏതായാ‍ലും അതില്ല.) സെറ്റപ്പ് പരമസുഖം.

ഏപ്രിലിൽ ഒന്നു വീടു മാറിയതിനു ശേഷം (പന്ത്രണ്ടു കൊല്ലത്തിനിടയിലെ പത്തൊമ്പതാമത്തെ വീടുമാറ്റം. എല്ലാം പെട്ടെന്നായിരുന്നു. ആരെയും അറിയിക്കാൻ പറ്റിയില്ല.) പത്തൊമ്പതിഞ്ചു് അധികം ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു. അപ്പോഴാണു് രണ്ടു കാലിനും ഒരു വേദന. അക്കില്ലസ് ടെൻഡനൈറ്റിസ് ആണെന്നാണു ഡോക്ടർ പറഞ്ഞതു്. ഇതിനു തന്നെയാണോ നാട്ടിൽ വാതം വാതം എന്നു പറയുന്നതു് എന്തോ? എന്തായാലും നാണക്കേടായി. ഇനി കാലിൽ ഒരു ഹെലിക്കോപ്ടർ വന്നിടിച്ചു എന്നോ മറ്റോ പറയാം. ഏതായാലും ഒരാഴ്ചത്തേയ്ക്കു നടക്കുകയും ഒന്നും ചെയ്യാതെ വിശ്രമിക്കാൻ ഡോക്ടർ വിധിച്ചു. അങ്ങനെ വീട്ടിലിരുന്നു വിശാലമായി ജോലി ചെയ്യാൻ പത്തൊമ്പതിഞ്ചിനെ പൊടി തട്ടിയെടുത്തപ്പോഴാണു് ഹൃദയഭേദകമായ ആ കാഴ്ച കണ്ടതു്.

ഒന്നാന്തരം കറുത്ത പെർമനന്റ് മാർക്കർ കൊണ്ടു് മോണിറ്ററിൽ പിക്കാസോയ്ക്കു പോലും മനസ്സിലാകാത്ത ഒരു മോഡേൺ ആർട്ട്!

മൂത്ത മകന്റെ സ്കൂൾ സാധനങ്ങളും മറ്റും വെയ്ക്കാൻ വേണ്ടി തട്ടിൻ‌പുറത്തുള്ള (ആറ്റിക് എന്നു പറയും) ഒരു മുറി കൊടുത്തിരുന്നു. അതിന്റെ ഒരു മൂലയ്ക്കാണു് മുകളിൽ പറഞ്ഞ പത്തൊമ്പതിഞ്ചും വെച്ചിരുന്നതു്. സ്ക്രീനിനു കുഴപ്പമുണ്ടാകാതിരിക്കാൻ അതു ഭിത്തിയോടു ചേർത്തു വെച്ചിരുന്നു. മേൽ‌പ്പടി സാധനമാണു്, അതു തിരിച്ചു വെയ്ക്കാനുള്ള ത്രാണിയില്ലെങ്കിലും മുകളിലൂടെ കമിഴ്ന്നു കിടന്നോ മറ്റോ പിക്കാസോയുടെ കാൻ‌വാസ് ആക്കിയതു്.

ശുദ്ധജലം കൊണ്ടും സോപ്പുവെള്ളം കൊണ്ടും കമ്പ്യൂട്ടർ മോണിറ്റർ ക്ലീൻ ചെയ്യാൻ അത്യുത്തമം എന്നു കണ്ടു പണ്ടു മേടിച്ച ഒരു ദ്രാവകം കൊണ്ടും തുടച്ചു നോക്കി. പെർമനന്റ് മാർക്കറിന്റെ മാർക്ക് പൂർവ്വാധികം തിളക്കത്തോടെ അവശേഷിച്ചു.

അല്ലെങ്കിലും പല ക്ലീനിംഗ് ലിക്വിഡുകളുടെയും കാര്യം കണക്കാണു്. വൈറ്റ് ബോർഡുള്ള ഓഫീസുകളിൽ അതു വൃത്തിയാക്കാൻ ഒരു ദ്രാവകവും തുടയ്ക്കാൻ ഒരു സാധനവും വെച്ചിട്ടുണ്ടാവും – ഡ്രൈ ഇറേസ് മാർക്ക് തുടയ്ക്കാൻ. അതുപയോഗിച്ചു തുടച്ചാൽ ബോർഡു മുഴുവൻ ചാണകം മെഴുകിയ തറ പോലെയാകും. അതു വൃത്തിയാക്കാൻ ഏറ്റവും നല്ല വഴി: ക്ലീനക്സ് പോലെയുള്ള ഫേസ് ടിഷ്യു എടുക്കുക. സാധാരണ വെള്ളത്തിൽ നനയ്ക്കുക. തുടയ്ക്കുക. ബോർഡ് അച്ഛസ്ഫടികാഭമാകും.

എന്തായാലും ഇതു് എനിക്കു ഒരു വലിയ പ്രശ്നമായി. കാലു ശരിയാകുന്നതു വരെ വീട്ടിലിരുന്നു ജോലി ചെയ്യേണ്ടതാണു്. എന്റെ ഇമാക്സ് വിൻഡോ ആണെങ്കിൽ വെളുത്ത പശ്ചാത്തലത്തിൽ “ഒരു ദേശത്തിന്റെ കഥ”യിൽ ഫിറ്റർ കുഞ്ഞപ്പു പെയിന്റു ചെയ്ത വീടു പോലെ വർണ്ണശബളാഭമാണു്. കീവേർഡുകൾക്കും ഐഡന്റിഫയേഴ്സിനും കാരക്ടർ സ്ട്രിംഗ്സിനുമൊക്കെ പല പല നിറങ്ങൾ. (ഇതൊക്കെ വെറും പകിട്ടിനു വേണ്ടി മാത്രം. പ്രോഗ്രാം ചെയ്യാൻ ഈ നിറങ്ങൾ ഏതെങ്കിലും വിധത്തിൽ സഹായിക്കും എന്നു തോന്നുന്നില്ല. എന്നാലും അതൊരു ശീലമായിപ്പോയി.) ഈ നിറങ്ങളും പെർമനന്റ് മാർക്കറിന്റെ കറുത്ത നിറവും ഒക്കെക്കൂടി ആകെ ഒന്നും മനസ്സിലാകുന്നില്ല. രാജു ഇരിങ്ങലിന്റെ കവിത മാതിരി ഉണ്ടു്.

അവസാനം നാം ജീവിക്കുന്ന ലോകത്തിന്റെ രീതിയനുസരിച്ചു് സ്വയം മാറിയാലേ പുരോഗതിയുണ്ടാകൂ എന്ന മഹത്തായ സാമൂഹികശാസ്ത്രതത്ത്വം സ്വജീവിതത്തിലേക്കു പകർത്തിയാണു് ഞാൻ ഈ പ്രശ്നം പരിഹരിച്ചതു്. അതായതു്, ഇമാക്സിന്റെ പശ്ചാത്തലം കറുപ്പാക്കി. ബാക്കി നിറങ്ങളും പെർമനന്റ് മാർക്കർ പ്രശ്നമുണ്ടാക്കാത്ത വിധത്തിലാക്കി. പല കളർ സ്കീമുകൾ ശ്രമിച്ചു നോക്കാൻ color-theme എന്നൊരു പാക്കേജുള്ളതു് എന്തായാലും നന്നായി.

ഇപ്പോൾ എന്റെ ഡെസ്ക് ടോപ്പ് കരിവാരം ആചരിക്കുന്ന ബ്ലോഗു പോലെയുണ്ടു്. കറുത്ത പശ്ചാത്തലം. അതിൽ നീലയും പച്ചയും ചുവപ്പുമൊക്കെയായി കുറേ അക്ഷരങ്ങൾ. ഈ രീതിയിലുള്ള ബ്ലോഗുകൾ പോലും വായിക്കാൻ മടിയുണ്ടായിരുന്ന ആളാണു്. ജീവിതസാഹചര്യങ്ങൾ മനുഷ്യനെക്കൊണ്ടു ചെയ്യിക്കുന്ന ഓരോ കാര്യം നോക്കണേ!

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ കറുപ്പു് ഒരു ശീലമായി. കറുപ്പിനേഴഴകു് എന്ന പാട്ടു പാടിത്തുടങ്ങി. കറുത്ത പശ്ചാത്തലമില്ലെങ്കിൽ മനുഷ്യനു് എങ്ങനെ കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ പറ്റും എന്നു് അദ്ഭുതപ്പെട്ടു തുടങ്ങി. വെളുത്ത പശ്ചാത്തലം ഉപയോഗിക്കുന്നവരെ വെറുക്കാൻ തുടങ്ങി.

അങ്ങനെയിരിക്കേ, ഒരു ദിവസം അതിരാവിലെ, “കിച്ചു ഇപ്പം പല്ലും തേച്ചിട്ടു വരാം…” എന്നു പറഞ്ഞിട്ടു് ഒറ്റപ്പോക്കു പോയ സന്തതിയെ കുറേ നേരം കഴിഞ്ഞിട്ടും കാണാഞ്ഞു ഞാൻ പുറകേ ചെന്നു നോക്കിയപ്പോഴാണു് ആ കാഴ്ച കണ്ടതു്.

മേശപ്പുറത്തു വലിഞ്ഞുകയറി മോണിറ്റർ എന്ന കാൻ‌വാസിൽ കലാസൃഷ്ടി നടത്തുകയാണു കഥാനായകൻ. ഇത്തവണ പിക്കാസോയല്ല, വാൻ ഗോഗാണു്. നീല നിറത്തിലുള്ള ടൂത്ത് പേസ്റ്റാണു മീഡിയം.

വാൻ ഗോഗ് ജീവിച്ചിരുന്ന കാലത്തു് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു് ആരും വില കൽ‌പ്പിച്ചിരുന്നില്ല എന്നു കേട്ടിട്ടുണ്ടു്. വലിയ കലാകാരന്മാരുടെയൊക്കെ സ്ഥിതി ഇതാണു്. പ്രത്യേകിച്ചു് അവരുടെ തന്തമാർ കലയുടെ അംശം തൊട്ടുതെറിച്ചില്ലാത്തവരായിരിക്കും. ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അഭിനവ വാൻ‌ഗോഗിനെ ഞാൻ ചെവിക്കു പിടിച്ചു് മേശപ്പുറത്തു നിന്നു താഴെയിറക്കി. പൈതലിൻ ഭാവം മാറി. വദനാംബുജം വാടി. കൈതവം ഹോൾസെയിലായി കിട്ടുന്ന കണ്ണു് കണ്ണുനീർത്തടാകമായി. സപര്യ ചിത്രകലയെ വിട്ടു സംഗീതമായി. എട്ടു ദിക്കും പൊട്ടി അഷ്ടദിൿപാലകർ ഞെട്ടുന്ന രീതിയിൽ സാധകം ചെയ്തു കൊണ്ടു് അവൻ മുകളിലേക്കു് ഓടിപ്പോയി.

ഇനി ഈ ടൂത്ത്‌പേസ്റ്റ് എന്തൊക്കെ പ്രശ്നങ്ങളാണോ ഉണ്ടാക്കുക? ഞാൻ ഒരു കടലാസ് നനച്ചു് ഒരു മൂല തുടച്ചു. ആകെ പത. അതൊരു ഉണങ്ങിയ കടലാസു കൊണ്ടു വീണ്ടും തുടച്ചു. അഞ്ചാറു തവണ തുടച്ചപ്പോൾ പതയൊക്കെ പോയി സംഗതി ക്ലീൻ. ഒന്നു ഫ്ലോസ്സു ചെയ്താലോ എന്നു തോന്നി.

അപ്പോഴാണു ലോകത്തിലെ എട്ടാമത്തെ അദ്ഭുതം കണ്ടതു്. ടൂത്ത് പേസ്റ്റ് ഉണ്ടായിരുന്ന സ്ഥലത്തെ പെർമനന്റ് മാർക്കുകളും അപ്രത്യക്ഷമായിരിക്കുന്നു! പല്ലിലെ വൃത്തികേടുകളും പറ്റിയാൽ ഇനാമലും വരെ നിർമാർജ്ജനം ചെയ്യാൻ ഉണ്ടാക്കിയിരിക്കുന്ന സാധനമല്ലേ? അതിനു് പെർമനന്റ് മാർക്കർ വെറും തൃണം!

മോണിറ്ററിലെ പാടുകൾ കളയാൻ വഴി കിട്ടി. ഞാൻ ടൂത്ത് പേസ്റ്റെടുത്തു് മോണിറ്ററിന്റെ മറ്റേ മൂലയിൽ തേയ്ക്കാൻ തുടങ്ങി.

ടൂത്ത് പേസ്റ്റ് പല്ലു തേക്കാനുള്ളതാണെന്നും, അതു മോണിറ്ററിൽ തേക്കരുതെന്നും, നേരത്തേ പെർമനന്റ് മാർക്കർ വെച്ചു വരച്ചതു തന്നെ അച്ഛനു കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാക്കി വെച്ചു എന്നും, ടൂത്ത് പേസ്റ്റ് വെച്ചു തേച്ചാൽ മോണിട്ടർ പൊടിഞ്ഞുപോകുമെന്നും, ടൂത്ത് പേസ്റ്റില്ലാതായാൽ നമുക്കു പല്ലു തേക്കാൻ പറ്റാതെ പല്ലിനു് അസുഖം വന്നു് അതെല്ലാം കൊഴിഞ്ഞു പോകുമെന്നും, അതിനു ശേഷം ചോക്ലേറ്റ് തിന്നാൻ പറ്റില്ലെന്നും, ലോകത്തു ടൂത്ത്പേസ്റ്റില്ലാതെ ആയിരക്കണക്കിനു കുട്ടികൾ പല്ലു വേദന വന്നു മരിച്ചു പോകുന്നു എന്നും മകനെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടു് ഇറങ്ങി വന്ന സിന്ധു കണ്ടതു് ഞാൻ മോണിറ്റർ മുഴുവനും പേസ്റ്റ് വാരിപ്പൂശുന്നതാണു്.

“രാവിലെ തന്നെ ഈ ചെറുക്കനെ കരയിപ്പിച്ചിട്ടു് ഇപ്പോൾ അതു തന്നെ ചെയ്യുകയാണോ?” രാവിലത്തെ ഉറക്കം കുളമായതിന്റെ ദേഷ്യത്തിൽ തത്രഭവതി അലറി, “ഇങ്ങേരിനി എന്നാണോ ഈ കുട്ടിക്കളിയൊക്കെ വിട്ടിട്ടു് അല്പം വെളിവും പക്വതയുമൊക്കെ വരുന്നതു് ഈശ്വരാ!…”

ടൂത്ത്പേസ്റ്റിന്റെ (ഞാൻ പത്തു മിനിട്ടു മുമ്പു കണ്ടുപിടിച്ച) ഔഷധശക്തിയെപ്പറ്റി ഒരു ചെറിയ പ്രഭാഷണം നടത്തിയിട്ടേ സംഗതി ശരിയായുള്ളൂ.


എന്തെങ്കിലും പുതിയ അറിവു കിട്ടിയാൽ തുണിയില്ലാതെ റോഡിലൂടെ ഓടുന്ന ഒരു ശീലം ആർക്കിമിഡീസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞനുണ്ടായിരുന്നു. എനിക്കേതായാലും ആ സ്വഭാവമില്ലാത്തതു ഭാഗ്യം. പകരം ഞാൻ ചെയ്യാറുള്ളതു് അറിവിന്റെ ചൂടു മാറുന്നതിനു മുമ്പു തന്നെ നാട്ടുകാർക്കു പങ്കു വെയ്ക്കുകയാണു്. രണ്ടു വയസ്സിന്റെ പ്രാന്തപ്രദേശങ്ങളിൽ പ്രായമുള്ള കുട്ടികളുള്ള തന്തമാർ ചിലർ സുഹൃത്തുക്കളായുണ്ടു്. അവർക്കൊക്കെക്കൂടി ഒരു ഈമെയിൽ അയച്ചു. എന്റെ പുതിയ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങളുമായി.

അര മണിക്കൂർ കഴിയുന്നതിനു മുമ്പു തന്നെ ഒരാളുടെ മറുപടി വന്നു. “നീ ഗൂഗിൾ എന്നൊരു സാധനത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അടിപൊളി സാധനമാണു്. അവിടെ ചെന്നു് How to remove permanent marker from computer monitor എന്നോ മറ്റോ എന്നു സേർച്ചു ചെയ്തു നോക്കൂ. ബിംഗ് ആയാലും മതി.”

സേർച്ചു ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ മൂന്നു സൈറ്റുകളിലും പ്രസ്തുത സംഭവത്തിനു് ടൂത്ത് പേസ്റ്റിനുള്ള കഴിവിനെപ്പറ്റിയുള്ള വിശദമായ പരാമർശം കണ്ടു. ടൂത്ത്‌പേസ്റ്റു കൂടാതെ റബ്ബിംഗ് ആൽക്കഹോൾ (അതൊരു ക്യൂടിപ്പിൽ പുരട്ടി തൂക്കാനാണു നിർദ്ദേശം), മാജിക് ഇറേസർ എന്നിവയും ഇതിനു ഫലപ്രദമാണത്രേ!

അടുത്ത തവണ ഗത്യന്തരമില്ലാതെ കരിവാരം ആചരിക്കാൻ തീരുമാനിക്കുന്നതിനു മുമ്പു് ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

നര്‍മ്മം
വിഘ്നേശ്
വൈയക്തികം (Personal)

Comments (41)

Permalink

കാരിക്കേച്ചർ സ്മരണകൾ

ചെറുപ്പം മുതൽക്കേ എന്റെ ഒരു സ്വപ്നമായിരുന്നു ആരെങ്കിലും എന്റെ ഒരു പടം വരയ്ക്കുന്നതു്.

കണ്ണാടിയിലല്ലാതെ സ്വന്തം മുഖം ചെറുപ്പത്തിൽ അധികമൊന്നും കണ്ടിട്ടില്ല. ബന്ധുക്കൾക്കാർക്കും തന്നെ ക്യാമറ ഉണ്ടായിരുന്നില്ല. ഏതാനും വർഷം കൂടുമ്പോൾ വീട്ടിലെ എല്ലാ‍വരും കൂടി ഒരു സ്റ്റുഡിയോയിൽ പോയി ഒരു പടം എടുക്കും. പിന്നെ ആകെയുള്ള ചാൻസ് വല്ല കല്യാണവും നടക്കുന്ന സ്ഥലത്തു് വധുവിന്റെയോ വരന്റെയോ അടുത്തു ചുറ്റിപ്പറ്റി നിന്നാൽ ചിലപ്പോൾ ഒന്നോ രണ്ടോ പടത്തിൽ വന്നെന്നിരിക്കും. അന്നു വീഡിയോ ഇല്ല. ഫോട്ടോ തന്നെ അങ്ങേയറ്റം പത്തോ ഇരുപതോ ഉണ്ടാവും ഒരു കല്യാണത്തിനു്.

സരസൻ, അസാധു തുടങ്ങിയ രാഷ്ട്രീയഹാസ്യമാസികകളിൽ യേശുദാസനും മന്ത്രിയും നാഥനും മറ്റും ഇ. എം. എസ്സിനെയും അച്യുതമേനോനെയും ഇന്ദിരാഗാന്ധിയെയും കരുണാകരനെയും മറ്റും വരയ്ക്കുന്നതു കണ്ടിട്ടു് ആരെങ്കിലും എന്റെ പടം ഒന്നു വരച്ചിരുന്നെങ്കിൽ എന്നു് ഒരുപാടു് ആഗ്രഹിച്ചിട്ടുണ്ടു്. ഐ. ഏ. എസ്. കിട്ടിയിരുന്നെങ്കിൽ ട്രെയിനിംഗിനു പോകുമ്പോൾ കുതിരപ്പുറത്തു കയറാമായിരുന്നു എന്നു പറഞ്ഞ ഒരു സുഹൃത്തിനെപ്പോലെ, ഒരു പ്രശസ്തവ്യക്തിയായിരുന്നെങ്കിൽ ആരെങ്കിലും ആക്ഷേപിച്ചാണെങ്കിലും എന്റെ ഒരു പടം വരച്ചേനേ എന്നു് ആഗ്രഹിച്ചിട്ടുണ്ടു്.

സ്കൂളിൽ പഠിപ്പിച്ചിരുന്ന ഡ്രോയിംഗ് സാറന്മാരോടു ചോദിക്കാൻ പേടിയായിരുന്നു. സുഹൃത്തുക്കളിൽ നന്നായി വരയ്ക്കുന്നവർ ഉണ്ടായിരുന്നില്ല താനും.

പിന്നീടു് പല സ്ഥലത്തും പണത്തിനു വേണ്ടി ആളുകളുടെ പടം വരച്ചുകൊടുക്കുന്നവരെക്കണ്ടു. അവരെക്കൊണ്ടൊന്നും ഒരു പടം വരപ്പിക്കാൻ പറ്റിയില്ല. സാധാരണ വലിയ ക്യൂ ഉണ്ടാവും. എന്റെ കൂടെയുള്ളവർക്കൊക്കെ ഈ പരിപാടി പുച്ഛമായിരുന്നു താനും. വന്ന കാര്യം ചെയ്യാതെ ഇതിനു വേണ്ടി സമയം കളയുന്നതു ബാലിശമാണെന്നാണു് മിക്കവരുടേയും അഭിപ്രായം. കൂട്ടുകാർ മാറി കുടുംബമായപ്പോഴും ഇതിനു വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല.

ആദ്യമായി ഒരു കാരിക്കേച്ചർ വരപ്പിക്കുന്നതു് 1999-ലാണു്. അന്നത്തെ എന്റെ ഓഫീസിലെ ഒരു പരിപാടിക്കു വന്ന ഒരാളെക്കൊണ്ടു്. അതിപ്പോൾ കയ്യിലില്ല. ഉണ്ടെങ്കിലും വലിയ കാര്യവുമില്ല. ഞാനുമായി യാതൊരു സാദൃശ്യവും ആ പടത്തിനില്ല. എന്റെ ഒരു സുഹൃത്തു പറഞ്ഞതു് പ്രകടമായ എന്തെങ്കിലും പ്രത്യേകത മുഖത്തിനുണ്ടെങ്കിലേ കാരിക്കേച്ചർ നന്നാവൂ എന്നാണു്. എന്റേതു പോലെ വളരെ സാധാരണമായ ഒരു മുഖം വരയ്ക്കാൻ ബുദ്ധിമുട്ടാണത്രേ. ഇന്ദിരാഗാന്ധിയെ വരച്ചിരുന്ന കാർട്ടൂണിസ്റ്റുകൾ അവരുടെ മൂക്കും നരയുമാണല്ലോ പ്രധാനമായി വരച്ചിരുന്നതു്.

2001-’02 കാലഘട്ടത്തിൽ ജോലിസംബന്ധമായി ഹൈദരാബാദിൽ താമസിച്ചിരുന്നു. അവിടെ എൻ. ടി. ആർ. പാർക്കിൽ ഒരു കാരിക്കേച്ചർകാരനെ കണ്ടുമുട്ടി. എന്റെയും മകൻ വിശാഖിന്റെയും (അവനു പ്രായം ഒന്നേമുക്കാൽ വയസ്സു്) പടം വരയ്ക്കാം എന്ന കരാറിൽ കാരിക്കേച്ചർ വരപ്പിയ്ക്കാൻ സിന്ധു സമ്മതിച്ചു. ഒരാളുടെ പടം വരയ്ക്കാൻ ഇരുപതു രൂപ. രണ്ടു പേരുടേതു് ഒന്നിച്ചായാലും നാല്പതു രൂപ. അതിനെ ഞാൻ വിലപേശി വിലപേശി അവസാനം മുപ്പതു രൂപയ്ക്കു് രണ്ടു പേരുടെയും കൂടിയുള്ള പടം വരച്ചു തരാമെന്നു് അയാൾ സമ്മതിച്ചു.

അഞ്ചു കൊല്ലം ബോംബെയിൽ ജോലി ചെയ്തിട്ടുള്ളതു കൊണ്ടു് എനിക്കു ഹിന്ദിയിൽ തരക്കേടില്ലാത്ത പ്രാവീണ്യമുണ്ടായിരുന്നു എന്നായിരുന്നു എന്റെ ധാരണ. അതങ്ങനെയാ, ചിലർക്കൊക്കെ ഭാഷ പഠിക്കാൻ വലിയ കഴിവാണെന്നാണു റോബി പറയുന്നതു്. എന്നെക്കാൾ ഇക്കാര്യത്തിൽ കഴിവു് സിദ്ധാർത്ഥനു മാത്രമേ കണ്ടിട്ടുള്ളൂ.

അതൊരു ബുദ്ധിമുട്ടുള്ള പണിയായിരുന്നു. രണ്ടു വയസ്സിനു താഴെ പ്രായമുള്ള ഒരു ആൺകുട്ടിയെ മടിയിൽ അനങ്ങാതെ ഇരുത്തി പോസു ചെയ്യുന്നതു് അത്ര എളുപ്പമല്ല. അയാൾ ഓരോ അവയവമായാണു വരയ്ക്കുന്നതു്. അതനുസരിച്ചു് വായ് പകുതി തുറക്കുകയും കണ്ണു് ഒരു വശത്തേക്കാക്കുകയും തല ചരിച്ചു വെയ്ക്കുകയും ഒക്കെ വേണം. അയാൾ പറഞ്ഞതു പോലെയൊക്കെ ഞാൻ ചെയ്തു. വിശാഖിനെക്കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ ഈ അഭിനയവും അതിനു ശേഷം അയാൾ വരച്ചു കൊണ്ടിരുന്ന പടവും ഒക്കെ കണ്ടതിനു ശേഷം പലരും ചിരിച്ചു കൊണ്ടു പോകുന്നതു കണ്ടു. കാരിക്കേച്ചറല്ലേ, വളരെ രസമായിരിക്കും. കരുണാകരനെ യേശുദാസൻ വരയ്ക്കുമ്പോൾ പല്ലുകൾ മൊത്തം കാട്ടിയുള്ള ചിരി കാണിക്കുന്നതു പോലെ എന്നെ രസകരമായി ചിത്രീകരിച്ചിരിക്കുന്നതു കാണാൻ തിടുക്കപ്പെട്ടു് അക്ഷമനായി ഞാൻ അവിടെ ഇരുന്നു.

എല്ലാം കഴിഞ്ഞു് അയാൾ “ഹോ ഗയാ സാബ്” എന്നു പറഞ്ഞതു കേട്ടു് ഞാൻ എന്റെ പടം കാണാൻ ചെന്നപ്പോൾ ഇതാണു കണ്ടതു്.

Vishakh

വിശാഖിന്റെ പടം മാത്രം! ഞാനില്ല. അവനിരുന്ന എന്റെ മടിയുടെ പടം പോലുമില്ല!

“ഡോ, താനല്ലേ പറഞ്ഞതു് മുപ്പതു രൂപയ്ക്കു രണ്ടു പേരുടെയും പടം വരയ്ക്കാമെന്നു്?” ഞാൻ ചീറി.

അതിനു് അയാൾ പറഞ്ഞ ഉത്തരം കേട്ടു് ഞാൻ സ്തംഭിച്ചു പോയി. എന്റെ മുപ്പതു വെള്ളിക്കാശിന്റെ ഓഫറിനു് ആ യൂദാസ് അതിനു് അപ്പോൾ പറഞ്ഞതു് അത്ര പദാനുപദമല്ലാതെ, എന്നാൽ ആശയം ഒട്ടും ചോർന്നുപോകാതെ, മലയാളത്തിലാക്കിയാൽ “മുപ്പതു് ഉലുവാ നിന്റെ അമ്മേടങ്ങു കൊണ്ടുക്കൊടുക്കടാ” എന്നായിരുന്നു പോലും! മുപ്പതു്, കൊടുക്കുക എന്ന പദങ്ങൾക്കു തത്തുല്യമായ ഹിന്ദിവാക്കുകൾ കേട്ടു് അയാൾക്കു മുപ്പതു രൂപാ കൊടുത്താൽ സംഗതി ഭദ്രമാക്കാം എന്നു തെറ്റിദ്ധരിച്ചതാണു്.

കാലം പിന്നെയും മുന്നോട്ടു പോയി. കാഴ്ച കാണാൻ പോയ പല സ്ഥലങ്ങളിലും – ഡിസ്നി ലാൻഡ്, ലാസ് വേഗസ്, ഗ്രാൻഡ് കാന്യൻ തുടങ്ങിയ പലയിടങ്ങളിലും – കാരിക്കേച്ചറുകാർ ഉണ്ടായിരുന്നെങ്കിലും അവിടെ ക്യൂവിലും പിന്നെ കസേരയിലുമായി കളയാൻ സമയമില്ലായിരുന്നതിനാൽ വര നടന്നില്ല.

പിന്നീടു് അതിനു വഴിയൊരുങ്ങിയതു് 2007-ൽ എന്റെ ഓഫീസിൽ നിന്നൊരു പിക്നിക്കിനു പോയപ്പോഴാണു്.

ഫുൾ ഫിസിക്കൽ ആക്ടിവിറ്റി ഉള്ള പിക്നിക് എന്നു കേട്ടപ്പോൾ എനിക്കു വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. സിന്ധുവാണു് എന്നെ ഉന്തിത്തള്ളി വിട്ടതു്. എക്സർസൈസ് കക്ഷിയ്ക്കു പ്രാന്താണു്. എന്നാൽ ആൾ സ്വയം വലിയ എക്സർസൈസ്കാരിയാണെന്നു തെറ്റിദ്ധരിക്കരുതു്. കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചപ്പോൾ മലയാളത്തിൽ ഉത്പ്രേരകം, രാസത്വരകം എന്നൊക്കെ പറയുന്ന കാറ്റലിസ്റ്റിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിൽ സ്റ്റക്കായ ജന്മമാണു്. സ്വന്തം ശരീരത്തിനു് ഓരോ വർഷവും അഞ്ചു ശതമാനം തൂക്കം വർദ്ധിപ്പിക്കാറുണ്ടെങ്കിലും ഭർത്താവിനെക്കൊണ്ടു് എക്സർസൈസ് ചെയ്യിക്കാൻ വലിയ ശുഷ്കാന്തിയാണു്. എനിക്കാണെങ്കിൽ ചെസ്സ്, ചെക്കേഴ്സ്, അമ്പത്താറു്, ഇരുപത്തെട്ടു്, റമ്മി, ബ്രിജ്, കണക്റ്റ് ഫോർ, ഗോ, യൂനോ, ക്വാറിഡോർ തുടങ്ങി ദേഹം അനങ്ങേണ്ടാത്ത കളികളൊഴികെ യാതൊന്നും കളിക്കാൻ താത്പര്യമില്ല താനും.

കമ്പനി ബസ്സിലാണു പോക്കും വരവും. ഒരു ദിവസം മുഴുവൻ പരിപാടി. പ്രധാന പരിപാടി തീറ്റി തന്നെ. ഒരു വലിയ മൈതാനത്തു പല കൂടാരങ്ങൾ കെട്ടി പല തരത്തിലുള്ള ഭക്ഷണം. അന്നത്തേതു് മെക്സിക്കൻ ഭക്ഷണമായതിനാൽ മൈതാനത്തിന്റെ ഒരറ്റത്തു് നിരനിരയായി വൃത്തിയിൽ പത്തുപന്ത്രണ്ടു ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ടു്. ദഹനേന്ദ്രിയവ്യൂഹത്തിനു് ആകമാനം നല്ല എക്സർസൈസ് കിട്ടാനുള്ള സംവിധാനം.

ദഹനേന്ദ്രിയവ്യൂഹത്തിനു മാത്രമല്ല ശരീരത്തിനാകമാനം എക്സർസൈസിനുള്ള സംഭവങ്ങളാണു് മൈതാനമാകെ. ഇടയ്ക്കിടയ്ക്കുള്ള കുറ്റികളിൽ പിടിച്ചും ചവിട്ടിയും ഒരു ടവറിന്റെ മുകളിൽ കയറുക, രണ്ടു കയറു കൊണ്ടു് ദേഹം വരിഞ്ഞുകെട്ടി നേരെയും തലകീഴായും പിന്നെ മറ്റു പല വിധത്തിലും ആകാശത്തു മേലോട്ടും കീഴോട്ടും ആടുക തുടങ്ങി ധാരാളം വിനോദോപാധികളും പല തരത്തിലുള്ള പന്തുകളികളും ഉറിയുടെ തിരിക, ബക്കറ്റിന്റെ മൂടു് തുടങ്ങിയവ എറിഞ്ഞു പിടിക്കുന്ന കളികളും ഒരു ചക്രമുള്ള സൈക്കിളുകളും സ്കേറ്റ്ബോർഡ്, സ്കൂട്ടർ, റോളർബ്ലേഡ് എന്നൊക്കെ വിളിക്കുന്നതും ഓൾ അമേരിക്കാ എല്ലുരോഗവിദഗ്ധർ സ്പോൺസർ ചെയ്യുന്നതുമായ വഹകളിൽ കയറി തേരാപ്പാരാ സഞ്ചരിക്കുന്നതും ഒക്കെയാണു വിനോദങ്ങൾ. രണ്ടു ചക്രമുള്ള ഒരു സൈക്കിളിൽ കയറി കുറേ ചവിട്ടി (ഏകദേശം മൊത്തം ആകെ ടോട്ടൽ ഒരു ഒന്നൊന്നര കിലോമീറ്റർ ചവിട്ടിയിട്ടുണ്ടാവും) വിയർത്തു കുളിച്ചു് കാലിനു വേദനയായി പണ്ടാറമടങ്ങി പിൻ‌വാങ്ങി “ഇനി തിരിച്ചു പോകാൻ വൈകുന്നേരം വരെ കാക്കണമല്ലോ” എന്നു വിലപിച്ചുകൊണ്ടു് വീണ്ടും ദഹനേന്ദ്രിയവ്യൂഹത്തിനു എക്സർസൈസു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണു് ആ കാഴ്ച കണ്ടതു്.

മൈതാനത്തിന്റെ ഒരു മൂലയ്ക്കു് കേരളത്തിലെ ബീവറേജസ് ഷോപ്പിന്റെ മുമ്പിൽ കാണുന്നതുപോലെ ഒരു ലൈൻ!

ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഒരു ഫുൾ ബോഡി എക്സർസൈസിനു ശേഷം ഞാൻ ആ ലൈനിന്റെ ഉദ്ഭവസ്ഥാനം അന്വേഷിച്ചു യാത്രയായി. അപ്പോളതാ തലപ്പത്തു് ഒരു പെണ്ണു് ചുണ്ടിൽ ഒരു വളിച്ച ചിരിയും ഫിറ്റു ചെയ്തു് ഒരു കസേരയിൽ ചരിഞ്ഞിരിക്കുന്നു. അവളുടെ മുമ്പിൽ മറ്റൊരു കസേരയിൽ ഒരുത്തൻ ഒരു കടലാസും പെൻസിലുമായി ഇരിപ്പുണ്ടു്. പല തരത്തിലുള്ള പെൻസിലുകൾ, പേനകൾ, റബ്ബറുകൾ (തെറ്റിദ്ധരിക്കണ്ട, പെൻസിൽ തുടയ്ക്കുന്ന ഇറേസറുകൾ), കടലാസുകൾ തുടങ്ങിയവ അടങ്ങിയ ഒരു ഭാണ്ഡവുമുണ്ടു് അടുത്തു്.

കാരിക്കേച്ചർ! എന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണു്!

ലൈനിനു ഞാൻ വിചാരിച്ചതിലും കൂടുതൽ നീളമുണ്ടായിരുന്നു. ഓരോരുത്തെരെയും വരയ്ക്കാൻ ഒടുക്കത്തെ സമയവും എടുത്തിരുന്നു. നിരന്തരമായ എക്സർസൈസു മൂലം അതിയായി ഫിറ്റായിരുന്ന എന്റെ ശരീരത്തിനു് അത്രയും നേരം നിഷ്ക്രിയമായി നിൽക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ലൈനിന്റെ ഏകദേശം പകുതിയിലെത്തിയപ്പോൾ ദഹനേന്ദ്രിയവ്യൂഹത്തിന്റെ എക്സർസൈസിനായി വിരമിക്കേണ്ടി വന്നു. പടം വരയ്ക്കുമ്പോൾ എക്സർസൈസു ചെയ്യുന്നതു വൃത്തികേടല്ലേ? തിരിച്ചു വന്നപ്പോഴേയ്ക്കും ലൈനിനു നീളം പിന്നെയും കൂടിയിരുന്നു.

ഏതാനും മണിക്കൂറുകൾക്കു ശേഷം ഞാൻ മുന്നിലെത്തി. എന്നെ വരയ്ക്കാൻ തുടങ്ങി. എനിക്കാകെ ടെൻഷൻ. ഇനി എന്നെയല്ല, എന്റെ പുറകിൽ കുറേ മാറി മലർന്നു കിടന്നു വെയിൽ കായുന്ന അല്പവസ്ത്രധാരിണിയെയാണോ ഇങ്ങേർ വരയ്ക്കുന്നതു്? വഴിയേ പോകുന്നവർ പടവും എന്റെ ഇരിപ്പും മാറി മാറി നോക്കി ചിരിക്കുന്നുമുണ്ടു്. എനിക്കാണെങ്കിൽ കോട്ടുവാ ഇടൽ, തല ചൊറിയൽ, മറ്റു ചില ശരീരഭാഗങ്ങൾ ചൊറിയൽ, ഞെളിപിരിക്കൊള്ളൽ, ബ്ലോഗെഴുതൽ തുടങ്ങിയ നൂറു കൂട്ടം കാര്യങ്ങൾക്കു് ഒടുക്കത്തെ ടെമ്പ്റ്റേഷൻ. ഇവനൊക്കെ നമ്മുടെ കാർട്ടൂണിസ്റ്റുകളെ കണ്ടു പിടിക്കണം. ഇങ്ങനെ ഒരു കസേരയിൽ പിടിച്ചിരുത്തിയിട്ടാണോ അവരൊക്കെ ആന്റണിയെയും അച്യുതാനന്ദനെയും ഒക്കെ വരയ്ക്കുന്നതു്?

അവസാനം വരച്ചു തീർന്നു. ആകെക്കൂടി ഒന്നുകൂടി ഒന്നു നോക്കി മിനുക്കുപണികൾ ചെയ്തു് അടിയിൽ ഒപ്പും തീയതിയും വെച്ചു് പടം എനിക്കു തന്നു. നോക്കിയപ്പോൾ ആറു മാസമായി ഭക്ഷണം കണ്ടിട്ടില്ലാത്ത ഒരു സോമാലിയക്കാരന്റെ ലുക്ക്!

Umesh 1

കണ്ടു നിന്നവർ “ഇതു തന്റെ മുഖം പോലെ തന്നെയുണ്ടു്” എന്നു പറഞ്ഞപ്പോഴാണു് സോമാലിയക്കാരന്റെ ലുക്കു് പടത്തിനു മാത്രല്ല എന്റെ മുഖത്തിനും ഉണ്ടെന്നു ബോദ്ധ്യമായതു്. ഈ അമൂല്യനിധിയുമായി തിരിച്ചെത്തിയപ്പോൾ എന്റെ മാനേജർ ഓടിക്കിതച്ചു വരുന്നു.

“താൻ എവിടെ പോയിക്കിടക്കുകയായിരുന്നു? നമ്മുടെ ടീമും ടെസ്റ്റിംഗ് ടീമും കൂടി വടം വലി നടക്കുകയാണു്. വേഗം ചെല്ല്…”

ടെസ്റ്റിംഗ് ടീമുമായുള്ള വടം വലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ ഒരു ബഗ് ഇങ്ങോട്ടയയ്ക്കും. അതു ഞാൻ നോക്കിയിട്ടു കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചയയ്ക്കും. കാണാനുള്ള വഴിയുമായി അവർ തിരിച്ചയയ്ക്കും. അതു ഡിസൈൻ ചെയ്ത പോലെ തന്നെ പ്രവർത്തിക്കുന്നു എന്നു പറഞ്ഞു് പിന്നെയും തിർച്ചയയ്ക്കും. അല്ല എന്നു പറഞ്ഞു് അവർ അയയ്ക്കും. ആണു് എന്നു പറഞ്ഞു് തിരിച്ചയയ്ക്കും…

ഇതൊന്നും പോരാഞ്ഞിട്ടു് ഇവിടെ പിന്നെയും…

ഒരു കൈയിൽ എന്റെ അമൂല്യനിധിയും പിടിച്ചു കൊണ്ടു് ഞാൻ മറ്റേ കൈ വടത്തിൽ പിടിച്ചു.

“ഡോ, ഇതു് ഓഫീസല്ല. വേറേ അതുമിതും ചെയ്യാതെ വടം വലിക്കെടോ…” മാനേജർ ഉറക്കെ വിളിച്ചു പറഞ്ഞു. ങേ? ഓഫീസിലിരുന്നു ബ്ലോഗു ചെയ്യുന്ന വിവരം അങ്ങേർക്കറിയുമോ? ഹൈ ലെവൽ ആർക്കിടെക്ചർ ഡോക്യുമെന്റിനിടയ്ക്കു് പോസ്റ്റ് മംഗ്ലീഷിൽ ടൈപ്പു ചെയ്തിട്ടു് പിന്നെ വീട്ടിൽ ചെന്നിട്ടു് അതു വരമൊഴിയിലൂടെ മലയാളമാക്കിയാണല്ലോ ഞാൻ ബ്ലോഗെഴുതാറുള്ളതു്?

മനസ്സില്ലാമനസ്സോടെ എന്റെ പടം ഒരു ബഞ്ചിൽ വെച്ചിട്ടു് അതിനു മുകളിൽ ഒരു കല്ലും വെച്ചിട്ടു് ഞാൻ വടം വലിയ്ക്കു പോയി.

വടം വലിയിൽ ഞങ്ങളുടെ ടീമിനു വമ്പിച്ച പുരോഗമനമായിരുന്നു. സംഗതിയെല്ലാം കഴിഞ്ഞു ക്ഷീണിച്ചു കൈപ്പത്തിയിലും മുഖത്തും പരിക്കുകളോടെ തിരിച്ചു വന്നപ്പോൾ…

എന്റെ പടമിരുന്നിടത്തു് അതിനു മുകളിൽ വെച്ച കല്ലു മാത്രമുണ്ടു്!

കുറേ നേരത്തെ തിരച്ചിലിനു ശേഷം അല്പം ദൂരെ നിന്നു് ആരോ ഭക്ഷണം കഴിച്ചതിനു ശേഷം കൈ തുടച്ചു ചുരുട്ടിക്കൂട്ടിയ നിലയിൽ സംഭവം കിട്ടി. പിന്നെ അതു ഞാൻ കയ്യിൽ നിന്നു താഴെ വെച്ചിട്ടില്ല.

പടത്തോടുള്ള എന്റെ ഈ ആക്രാന്തം കണ്ടിട്ടായിരിക്കും ഒരു സഹപ്രവർത്തകൻ പാർക്കിന്റെ മറ്റൊരു മൂലയിൽ ഒരുത്തി പോർട്രയിറ്റ് വരയ്ക്കുന്ന കാര്യം പറഞ്ഞതു്.

അവിടെ ചെന്നപ്പോൾ കണ്ടതു് പഴയതിനേക്കാളും വലിയ ലൈൻ. ചിത്രകാരിയാണു്. നിറമുള്ള പടവുമാണു്. ചിത്രം വരപ്പിക്കുന്നതും ഭൂരിഭാഗവും പെണ്ണുങ്ങൾ. പടങ്ങളൊക്കെ അതിമനോഹരം! പെണ്ണൂങ്ങളെയൊക്കെ അതിസുന്ദരികളായി വരച്ചിരിക്കുന്നു. ചുമ്മാതല്ല അവിടെ പെണ്ണുങ്ങളുടെ ഒരു തിരക്കു്!

എന്റെ ഊഴമായപ്പോൾ ചിത്രകാരി എന്നെ അടിമുടി ഒരു നോട്ടം! “കാണാൻ വർക്കത്തുള്ളവരെ മാത്രമേ ഞാൻ വരയ്ക്കാറുള്ളൂ…” എന്ന ഭാവത്തിൽ. എന്നിട്ടു് ഒരു വശത്തേയ്ക്കു തിരിഞ്ഞിരിക്കാൻ പറഞ്ഞു. സൈഡ് വ്യൂ വരയ്ക്കാനാണു്. അങ്ങനെയാണെങ്കിൽ മറ്റേ സൈഡിലെ വൃത്തികേടു വരയ്ക്കണ്ടല്ലോ എന്നായിരിക്കും.

കഴിഞ്ഞപ്പോൾ എനിക്കു പടത്തിൽ ഒടുക്കത്തെ ഗ്ലാമർ. കവിളിലൊക്കെ അരുണിമ. കണ്ണിൽ നീലിമ. തലമുടിയിൽ കാളിമ. ആകെക്കൂടി പൂർണ്ണിമ.

കളർ സ്കാനർ തത്ക്കാലം ഇല്ലാത്തതിനാൽ പ്രസ്തുത ചിത്രത്തിന്റെ ഒരു ബ്ലായ്ക്ക് ആൻഡ് വൈറ്റ് സ്കാൻ ഇവിടെ.

Umesh 2

ഇതിനിടയിലാണു് ബ്ലോഗിൽ ഒരു പൊണ്ണത്തടിയൻ കാർട്ടൂണിസ്റ്റ് (ബ്ലോഗന്മാരെല്ലാം അങ്ങേർ വരച്ച കാരിക്കേച്ചർ പ്രൊഫൈലിൽ ഇടുമ്പോൾ അങ്ങേർ മാത്രമെന്താ ഒരു ഫോട്ടൊ ഇട്ടിരിക്കുന്നതു്?) പുലികളുടെ പടം വരയ്ക്കുന്ന വിവരമറിഞ്ഞതു്. എന്റെയും ഒരു പടം വരയ്ക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, “ഞാൻ പുലികളുടെ പടം മാത്രമേ വരയ്ക്കാറുള്ളൂ, കണ്ട അണ്ണാന്റെയും മരപ്പട്ടിയുടെയും ഒന്നും വരയ്ക്കാറില്ല…” എന്നെങ്ങാനും മറുപടി പറഞ്ഞാലോ? പരിമിതമാണെങ്കിലും ഉള്ള മാനം കൂടി പോവില്ലേ? അങ്ങേരാണെങ്കിൽ ഇതൊന്നും ഈമെയിലിൽ പ്രൈവറ്റായി എഴുതുകയുമില്ല. ബ്ലോഗിൽ പരസ്യമായാണു് ചാമ്പു്. ടെമ്പ്റ്റേഷൻ കടിച്ചുപിടിച്ചു് ഞാനിരുന്നു.

അപ്പോൾ ദാ, ഒരു ഈമെയിൽ വരുന്നു:

താങ്കളുടെ ഒരു വ്യക്തചിത്രത്തെ …. (ഈമെയിൽ അഡ്രസ്) ന്റെ അടുത്തേക്ക് പറഞ്ഞുവിടുക. http://keralahahaha.blogspot.com/-യില്‍ 31-12-2007 ന് അകം പ്രത്യക്ഷപ്പെടാന്‍ പോകുന്ന 100 മുഖങളില്‍ ഒരു മുഖം താങ്കളുടെയാവട്ടെ !

പിന്നെ എന്റെ ഒരു നല്ല പടം കണ്ടുപിടിക്കാനുള്ള തിരച്ചിലായി. “ഫ്രെയിം ചെയ്താൽ പല്ലു ചില്ലിൽ മുട്ടും” എന്നു വക്കാരി ഇവിടെ പറഞ്ഞ ഈ പടവും, കുരങ്ങന്റെ ഫെയിസ് കട്ടുണ്ടെന്നു വക്കാരി തന്നെ ഇവിടെ പറഞ്ഞ ഈ പടവും ഒന്നുമല്ലാതെ കൊള്ളാവുന്ന ഒന്നും കിട്ടുന്നില്ലല്ലോ. (അതെങ്ങനാ, മുഖം നന്നായെങ്കിലേ പടവും നന്നാകൂ?) അവസാനം ഒരു പിടി ഫോട്ടോകൾ ഒരു പിക്കാസാ വെബ് ആൽബത്തിലാക്കി അയച്ചുകൊടുത്തു. അതിലൊന്നിനെ അടിസ്ഥാനമാക്കി സജ്ജീവ് ആദ്യം വരച്ച പടം താഴെ ഇടത്തുവശത്തു്. അതു് എന്നെപ്പോലെയില്ലല്ലോ എന്നു പറഞ്ഞപ്പോൾ മാറ്റി വരച്ചതു വലത്തുവശത്തു്. ഈ കാരിക്കേച്ചറും മേൽ‌പ്പറഞ്ഞ സംഭവവും അദ്ദേഹം ഈ പോസ്റ്റിൽ ചേർക്കുകയും ചെയ്തു.

Umesh

അങ്ങനെയിരിക്കുമ്പോഴാണു് കാർട്ടൂണിസ്റ്റ് ഓർക്കുട്ടിൽ എന്റെ സുഹൃത്തായതു്. ഒരു നവംബർ 22-നു കാർട്ടൂണിസ്റ്റ് ഉറക്കമെഴുനേറ്റു് ഓർക്കുട്ടിൽ നോക്കിയപ്പോൾ ദാ കിടക്കുന്നു ഇന്നു് ഉമേഷിന്റെ ജന്മദിനമാണെന്നു്. എടുത്തൂ ബ്രഷും കടലാസും. ഞാനും കുടുംബവും ജന്മദിനത്തിനു് അമ്പലത്തിൽ പോകുന്ന ഒരു പടം രണ്ടു മിനിറ്റു കൊണ്ടു വരച്ചു് എനിക്കയച്ചു തന്നു. അതിലെ എനിക്കു് ഞാനുമായി ഒരു സാമ്യവും ഇല്ലെങ്കിലും, വിഘ്നേശിനെ വിട്ടുകളഞ്ഞെങ്കിലും, ആ പടവും ഞങ്ങൾ ഒരു അമൂല്യനിധിയായി സൂക്ഷിക്കുന്നു.

Umesh and Family

2008 ജൂലൈയിൽ എറണാകുളത്തു വെച്ചു് കാർട്ടൂണിസ്റ്റിനെ കണ്ടുമുട്ടി. ഒരു പടം വരച്ചു തരുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിക്കാൻ മടിയായി. ഇനി അദ്ദേഹത്തിന്റെ ഓർക്കുട്ട് സുഹൃത്‌ശേഖരത്തിൽ (സന്ധി ചേർത്താൽ സുഹൃച്ഛേഖരം എന്നു വേണം, വിദ്യുച്ഛക്തി പോലെ. ചേർക്കണ്ടാ, അല്ലേ?) എന്നെങ്കിലും വരും എന്ന പ്രതീക്ഷയിലാണു ഞാൻ.


ഇതു് ഗുരുകുലത്തിലെ ഇരുനൂറ്റമ്പതാം പോസ്റ്റ്. ഇരുനൂറ്റമ്പതേ ആയുള്ളോ എന്നാണു് അദ്ഭുതം. നൂറൊക്കെ വളരെ പെട്ടെന്നു കഴിഞ്ഞിരുന്നു…

ഇരുനൂറ്റമ്പതു തികഞ്ഞതിനോടനുബന്ധിച്ചു് ചില ആഘോഷങ്ങളും പരിഷ്കാരങ്ങളും:

  • സൈഡ്ബാർ ഒന്നു വൃത്തിയാക്കി.
    • സൈഡ്ബാറിൽ ഉണ്ടായിരുന്ന “25 recent posts” അഞ്ചാക്കി കുറച്ചു. പകരം ഇതു വരെയുള്ള എല്ലാ പോസ്റ്റുകളുടെയും തീയതി അനുസരിച്ചുള്ള ലിസ്റ്റ് ഈ പേജിൽ. മാസം തിരിച്ചുള്ള ആർക്കൈവ് ഇല്ലാത്ത കുറവു് ഇതു നികത്തും. ഈ പോസ്റ്റുകൾ തന്നെ കാറ്റഗറി തിരിച്ചു് ഇവിടെ പണ്ടു തന്നെ ഉണ്ടു്.
    • സൈഡ്ബാറിൽ ഉണ്ടായിരുന്ന കാറ്റഗറികളുടെ ലിസ്റ്റ് എടുത്തു കളഞ്ഞു. പകരം ഈ പേജിൽ എല്ലാ കാറ്റഗറികളും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓരോ കാറ്റഗറിയിലെയും ഏറ്റവും പുതിയ പോസ്റ്റും അവിടെ ഉണ്ടു്.
    • സൈഡ്ബാറിൽ നേരത്തെ പേജുകളുടെ ഒരു ലിസ്റ്റുണ്ടായിരുന്നു. അതെടുത്തു കളഞ്ഞു. പകരം പേജുകളുടെ ഒരു ലിസ്റ്റ് ഈ പേജിൽ ഉണ്ടു്.
  • ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ് ഇവിടെ. യൂസ്‌ലെസ്സ് ഇൻഫോർമേഷൻ. ഗൂഗിൾ ചാർട്ട് എ.പി.ഐ. ഒന്നു ശ്രമിച്ചു നോക്കിയതിന്റെ ഫലം.
  • മുകളിൽ കൊടുത്ത പേജുകളുടെ ലിങ്കുകൾ സൈഡ്ബാറിൽ കൊടുത്തിട്ടുണ്ടു്. കൂടാതെ അഗ്രിഗേറ്ററുകളിലേയ്ക്കും എന്റെ മറ്റു സംരംഭങ്ങളിലേയ്ക്കും (അക്ഷരശ്ലോകം, ബുദ്ധിപരീക്ഷ) ആദ്യാക്ഷരിയിലേക്കും ഉള്ള ലിങ്കുകളും.
  • ബ്ലോഗിനെ പിന്തുടരാനുള്ള (Following) സംവിധാനം ബ്ലോഗറിലെ ബ്ലോഗുകൾക്കു മാത്രമല്ല എന്നു് ഈയിടെ മനസ്സിലാക്കി. ഇപ്പോൾ ഈ ബ്ലോഗിനെയും പിന്തുടരാം. അതിനുള്ള സംവിധാനം ബ്ലോഗ് പേജിന്റെ അവസാനത്തിൽ.
  • പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ വിവരം ഈമെയിലിൽ കിട്ടാനുള്ള ഒരു സംവിധാനം ചേർത്തു. ഇവിടെ സംഭവം ഇട്ടിട്ടുണ്ടു്. സൈഡ്‌ബാറിൽ ലിങ്കും.

മേൽ‌പ്പറഞ്ഞ സംഭവങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ അറിയിക്കുക. എന്തെങ്കിലും ശരിക്കു നടക്കുന്നില്ലെങ്കിൽ അതും.

ചിത്രങ്ങള്‍ (Photos)
നര്‍മ്മം
സ്മരണകള്‍

Comments (21)

Permalink

വക്കാരി, വിഷു, കൃഷ്ണൻ, മുള്ളർ, …

വക്കാരിയുടെ ഈ കമാ ആന്റിലെ “ഐ റിപ്പ് ഇറ്റ്…” ഭാഗങ്ങളും അതിനു മുമ്പും പിമ്പുമുള്ള പല കമന്റുകളിലായി കളിയായോ കാര്യമായോ കളിയിൽ അല്പം കാര്യമായോ കൃഷ്ണപ്പരുന്തായോ മോഹൻ ലാലായോ ഞാൻ എഴുതുന്ന സകലമാന സാധനങ്ങളിലും മിസ്സ് ആൻഡ്രിയാ സ്റ്റാൻഡിംഗ്സിനെ ചൂണ്ടിക്കാണിച്ചതും ചില, പല, ഞാൻ വിചാരിക്കുന്നു, എന്റെ അറിവിൽ എന്നൊക്കെ ദിസ് കൈമൾ ചേർത്തു മാത്രമേ എഴുതാവൂ എന്ന ധ്വനിയും നൌഷാദും ജയറാമും ശോഭനയും ഒക്കെക്കണ്ടപ്പോൾ ഒരു പഴയ സംഭവം ഓർത്തുപോയി.

മൂന്നാലു വർഷം മുമ്പാണു്. ഞാൻ അംഗമായ ഒരു യാഹൂ ഗ്രൂപ്പിലാണു സംഭവം. മേൽ‌പ്പടി ഗ്രൂപ്പിന്റെ പ്രഖ്യാപിതവിഷയം കൂടാതെ സാമൂഹിക-സാഹിത്യ-സാംസ്കാരിക-ചർച്ചകളും ധാരാളമായി നടക്കാറുണ്ടായിരുന്നു. കീമാൻ തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകാൻ ഇനിയും കാലം കിടക്കുന്നതിനാലും ഗ്രൂപ്പിലെ മിക്കവർക്കും യൂണിക്കോഡ് കാണിക്കുന്ന കമ്പ്യൂട്ടർ ഇല്ലാത്തതിനാലും ഇംഗ്ലീഷിലും മംഗ്ലീഷിലുമാണു സംവാദങ്ങൾ.

ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇവിടെ ഇടുന്നതു ശരിയല്ലാത്തതു കൊണ്ടു് ഗ്രൂപ്പിന്റെ പേരു പറയാതെയും ആളുകൾക്കു് A, B, C എന്ന പേരുകൾ കൊടുത്തും (മൂന്നു പേരും ഞാനല്ല. വക്കാരിയുമല്ല) ഇംഗ്ലീഷിലുള്ളതു് അതു പോലെയും മംഗ്ലീഷിലുള്ളതു് അക്ഷരത്തെറ്റൊക്കെ തിരുത്തി മലയാളത്തിലാക്കിയും പ്രസ്തുത സംഭവം താഴെ.

അങ്ങനെയിരിക്കെ ഒരിക്കൽ വിഷുവിനെപ്പറ്റി ഒരു ചർച്ചയുണ്ടായി. വിഷുവിന്റെ പിന്നിലുള്ള ഐതിഹ്യം, അതിന്റെ ചിട്ടവട്ടങ്ങൾ തുടങ്ങി. കൂട്ടത്തിൽ പ്രായം കൂടിയവരിൽ ഒരാളായ A തന്റെ ചെറുപ്പകാലം തൊട്ടുള്ള അനുഭവത്തിൽ നിന്നു് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു:

Only recently- less than thirty years- that കൃഷ്ണൻ got associated with വിഷു. Now വിഷു has become a കൃഷ്ണഭക്തി event.

– A

ജനിച്ചപ്പോൾ മുതൽ വിഷുവിനു കൃഷ്ണവിഗ്രഹമില്ലാതെ കണി കണ്ടിട്ടില്ലാത്ത B എന്ന യുവാവിനു് ഇതു സഹിച്ചില്ല. താൻ ചെറുപ്പം മുതൽ കാണുന്നതാണല്ലോ വേദകാലം മുതലുള്ള പൈതൃകമായി പിന്നീടു സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ടതു്. അതിനാൽ B രോഷാവേശവശാദശേഷവദനൈഃ ഇപ്രകാരം ഉവാച:

Dear A,
നമസ്തേ

There are “non-digestable” things in the following statement of yours. I tried to locate a typing error, correcting which that statement may be made digestable.The only way I could do that was by adding “(for me)” in the beginning of the sentence..”Only recently…”. Now I can chew it. Hope it is not much against your “taste”. Sorry, if it is otherwise.

– B

ഇതു വായിച്ച C-യ്ക്കു സഹിച്ചില്ല. C ആളു പുലിയാണു്. സർക്കാസം തീരെ മുഷിയില്ല. എന്നു മാത്രമല്ല, B-യെക്കാൾ ഒരു പടി മുകളിലാണു താനും. ആരു പറയുന്നതിലും ഒരു പരിധി വരെ സ്വന്തം അഭിപ്രായം കടന്നുകൂടും എന്നു് അദ്ദേഹം ഒരുദാഹരണത്തിലൂടെ വ്യക്തമാക്കി. അതാണു് ഇതു്:

B,

I think the point that you are trying to make here is that many of the postings in this group are opinions that are subjective. That is clear to everyone. If you prefer things like “for me”, “according to me” etc. attached to every message, you should start doing that to your opinions first, rather than present them as universally accepted truths.

For example, you made the following statement in a posting some time ago:

“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്ന കളവു് ആദ്യം “അപണ്ഡിതനായ” മാക്സ് മുള്ളര്‍ ആണു പറഞ്ഞതു്. അയാള്‍ സത്യം മനസ്സിലാക്കി തിരുത്തുമ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാർ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (Four distinct groups‌) ഇന്നും ആ കളവിനെ ഏറ്റി നടക്കുന്നു എന്നു മാത്രം.

Try adding a few measures of subjectivity to this. Maybe it should be read as:

“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്നതു് ഒരു കളവാണു് എന്നു ഞാന്‍ കരുതുന്നു. ഇത്‌ ആദ്യം “അപണ്ഡിത”നെന്നു ഞാന്‍ കരുതുന്ന മാക്സ്‌ മുള്ളര്‍ ആണു പറഞ്ഞതെന്നാണ്‌ എന്റെ ധാരണ. അയാള്‍ (അദ്ദേഹം എന്നു മാക്സ്‌ മുള്ളറെ വിളിക്കരുതെന്നാണ്‌ എന്റെ അഭിപ്രായം) സത്യം മനസ്സിലാക്കി തിരുത്തി എന്നു ഞാന്‍ കരുതുന്നു. അപ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാര്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു എന്നു ഞാന്‍ കരുതുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (four distinct groups) മാത്രമേ കളവ്‌ എന്നു ഞാന്‍ കരുതുന്ന ഈ വാദത്തെ ഇന്നും ഏറ്റി നടക്കൂ എന്നാണ്‌ എന്റെ അഭിപ്രായം. ആര്യ-ദ്രാവിഡഭേദം വംശീയമല്ലെന്നു പറയുന്നവര്‍ക്കും രാഷ്ട്രീയ ഗൂഢലാക്കുകളുണ്ടെന്നു ചിന്തിക്കാന്‍ പോലും ഞാന്‍ തയ്യാറല്ല.

See how convoluted and long it becomes? Maybe for spending less time and energy, we should just state only the opinions and assume that the other members of the group know that these are just opinions and nothing more than that.

Thanks

– C

ആ ഗ്രൂപ്പിലെ സംവാദങ്ങളിൽ എനിക്കു് ഏറ്റവും രസകരമായിത്തോന്നിയ മറുപടിയാണു് ഇതു്.

നര്‍മ്മം
പലവക (General)

Comments (57)

Permalink

കവിതയെ അളന്നു മുറിച്ചപ്പോൾ…

പഞ്ചായത്തിൽ തിരഞ്ഞെടുപ്പു പോലെയാണു ബ്ലോഗുലകത്തിൽ കവിതയുടെ പേരിൽ തല്ലു നടക്കുന്നതു്. നടക്കുമ്പോൾ പൊരിഞ്ഞ തല്ലാണു്. കഴിഞ്ഞാൽ പിന്നെ കുറേക്കാലം അനക്കമൊന്നുമില്ല. അതു കഴിഞ്ഞു് എല്ലാവരും അതു മറന്നിരിക്കുമ്പോഴാണു പിന്നെയും വരുന്നതു്.

ഒന്നു തുടങ്ങിയാലോ? കവിതയ്ക്കു വൃത്തം വേണോ, വൃത്തത്തിനു കേന്ദ്രം വേണോ, കേന്ദ്രത്തിൽ മുന്നണി വേണോ, മുന്നണിയ്ക്കു പിന്നണി വേണോ, പിന്നണിയ്ക്കു കോറസ് വേണോ എന്നിങ്ങനെ ഓഫായി ഓഫായി അവസാനം തെറിയായി, അടിയായി, ഇടിയായി, ഭീഷണിയായി, ബ്ലോഗുപൂട്ടലായി, ബ്ലോഗുതുറക്കലായി… ഒന്നും പറയണ്ടാ.

പദ്യത്തിലെഴുതിയാലേ കവിതയാവുകയുള്ളോ, പദ്യത്തിൽ എഴുതാതിരുന്നാലേ കവിതയാവുകയുള്ളോ എന്ന രണ്ടു പ്രഹേളികകൾക്കിടയിൽ കിടന്നു കറങ്ങുന്നതാണു് ഈ വാഗ്വാദങ്ങളെല്ലാം തന്നെ. പദ്യവും കവിതയും രണ്ടു സംഗതിയാണു്, അവ ഒന്നിച്ചും സംഭവിക്കാം, അല്ലാതെയും സംഭവിക്കാം എന്നു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു. അതു ജന്മകാലം ഒരുത്തനും മനസ്സിലാവില്ല.

ഇതോടു ചേർന്നു്, മലയാള കവിതയിൽ ഇംഗ്ലീഷ് പാടുണ്ടോ, തമിഴിനെക്കാൾ നല്ലതു സംസ്കൃതമല്ലേ, ജനനേന്ദ്രിയങ്ങളെപ്പറ്റി പറയുമ്പോൾ നക്ഷത്രചിഹ്നം കൊടുക്കണോ സംസ്കൃതം ഉപയോഗിക്കണോ അതോ തമിഴു മതിയോ എന്നിങ്ങനെ പല സംഭവങ്ങളും പഞ്ചായത്തു് ഉപതിരഞ്ഞെടുപ്പു പോലെ വരാറുണ്ടു്. അവസാനം രണ്ടു മുന്നണികളും തങ്ങൾ ജയിച്ചു എന്ന അവകാശവാദവുമായി പോകുമ്പോൾ അതുവരെ അതൊക്കെ വായിച്ചു വോട്ടു ചെയ്ത പാവം ജനം തിരിച്ചുപോകും, അടുത്ത സംഭവം ഇനി എന്നു വരുമെന്നു നോക്കി.

ഇതിൽ കേൾക്കുന്ന ഒരു വാദമാണു് കഴിവുള്ളവനേ പദ്യമെഴുതാൻ പറ്റൂ, കഴിവില്ലാത്തവനാണു ഗദ്യത്തിൽ കവിതയെഴുതുന്നതെന്നു്. ഗദ്യകവിത അസ്സലായെഴുതുന്ന ലാപുടയും പ്രമോദും സനാതനനുമൊക്കെ പദ്യത്തിൽ കവിതയെഴുതിക്കാണിച്ചിട്ടും ഈ വാദത്തിനു കുറവൊന്നും വന്നിട്ടില്ല.

പത്തുമുപ്പതു കൊല്ലമായി തരക്കേടില്ലാതെ പദ്യമെഴുതുന്ന എനിക്കു് ഇതു വരെ ഒരു നാലു വരി നല്ല കവിത എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതു് ഇങ്ങേയറ്റത്തെ ഉദാഹരണം.


സ്കൂളിൽ വെച്ചാണു പദ്യമെഴുത്തുകമ്പം തുടങ്ങിയതു്. കത്തുകൾ, ഡയറികൾ, ഓട്ടോഗ്രാഫുകൾ തുടങ്ങി ആശയം കിട്ടിയാൽ എന്തും പദ്യത്തിലാക്കുന്ന അഭ്യാസം തുടർന്നു തുടർന്നു് അത്യാവശ്യം പദ്യത്തിൽ വർത്തമാനം പറയാം എന്ന സ്ഥിതിയിലെത്തി. എന്നാലും എനിക്കു് ഇതു വരെ ഒരു നല്ല കവിതയെഴുതാൻ കഴിഞ്ഞിട്ടില്ല. കവിത മാത്രമല്ല, കഥയും.

ആശയം കിട്ടിയാൽ അവനെ നീറ്റായി പദ്യത്തിലാക്കുന്നതു കൊണ്ടാണു് പരിഭാഷകളിൽ കൈ വെച്ചതു്. കേട്ടാൽ മനസ്സിലാകുന്ന എല്ലാ ഭാഷകളിൽ നിന്നും എഴുതാൻ അറിയാവുന്ന എല്ലാ ഭാഷകളിലേയ്ക്കും. അങ്ങനെ How beautiful is the rain! എന്ന പാട്ടു് बरसात कितना सुन्दर है എന്നു ഹിന്ദിയിലേക്കു്. चाह नहीं मैं सुरबाला की गहनों में गूंधा जाऊं എന്ന ഹിന്ദിപ്പാട്ടു് ആശയെനിക്കില്ലമരവധുക്കൾക്കാഭരണങ്ങളിലണിയാവാൻ എന്നു മലയാളത്തിലേയ്ക്കു്. വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം എന്ന കടമ്മനിട്ടക്കവിത The moment we get like a sudden surprise, Make it meaningful, sterling and nice എന്നു് ഇംഗ്ലീഷിലേയ്ക്കു്. ഫ്രോസ്റ്റിന്റെ The woods are lovely, dark and deep എന്നതു് മനോഹരം ശ്യാമമഗാധമാണീ വനാന്തരം എന്നു മലയാളത്തിലേയ്ക്കു്, Ревет ли зверь в лесу глухом, Трубит ли рог, гремит ли гром, Поет ли дева за холмом എന്ന റഷ്യൻ വരികൾ ഇടിവെട്ടു മുഴങ്ങിടുമ്പൊഴും, വനജീവികളാര്‍ത്തിടുമ്പൊഴും, കുഴലിന്‍ വിളി കേട്ടിടുമ്പൊഴും, കളവാണികള്‍ പാടിടുമ്പൊഴും എന്നു മലയാളത്തിലേയ്ക്കു് അങ്ങനെയങ്ങനെ. സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും ആക്കിയതിനു കണക്കില്ല. കുറേക്കഴിഞ്ഞപ്പോൾ ക്ഷീണിച്ചു നിർത്തി.

ഈ എഴുതിയതിൽ ഒന്നു പോലും ഗുണം പിടിച്ചില്ല എന്നതു മറ്റൊരു വസ്തുത. എല്ലാം നല്ല വൃത്തമൊത്ത പദ്യങ്ങൾ തന്നെ. പക്ഷേ കവിതയുടെ അംശം കാര്യമായി ഒന്നിലുമില്ല. വായിക്കാൻ ധൈര്യമുള്ളവർക്കു് ഇവിടെ വായിക്കാം.


അങ്ങനെയിരിക്കുമ്പോഴാണു ബ്ലോഗിലെത്തിയതു്. ഇവിടെ പദ്യത്തിൽ കവിതയെഴുതുന്നവരെ മഷിയിട്ടു നോക്കിയാലും കാണാൻ ബുദ്ധിമുട്ടാണു്. കുറേ ശ്ലോകരോഗികൾ അവിടെയുമിവിടെയും ചില കാർട്ടൂൺ ശ്ലോകങ്ങൾ എഴുതിയിരിക്കുന്നതൊഴിച്ചാൽ പദ്യകവിതകൾ എന്ന സാധനം തന്നെ വിരളം. എങ്കിലും കവിതയുടെ കാര്യത്തിൽ ബൂലോഗം സമ്പന്നമായിരുന്നു. അലമ്പു കവിതകൾ ധാരാളമുണ്ടായിരുന്നെങ്കിലും നല്ല പല കവികളും കവിതകളും അവിടെ ഉണ്ടായിരുന്നു. അവിടെയും വൃത്തമില്ലായ്മയുടെ പ്രശ്നങ്ങളെപ്പറ്റിയും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയും അശ്ലീലവാക്കുകൾക്കു് പഴയ കവികൾ ചെയ്തിരുന്നതു പോലെ നക്ഷത്രചിഹ്നങ്ങൾ ഇടണം എന്ന ആവശ്യങ്ങളുമായും ധാരാളം ബഹളങ്ങൾ ഇടയ്ക്കിടെ കേട്ടിരുന്നു.

അങ്ങനെയാണു് ഗദ്യകവിതകളെ പദ്യത്തിലേയ്ക്കു് പരിഭാഷപ്പെടുത്താനുള്ള ഒരു പരീക്ഷണം ലോകത്താദ്യമായി ഞാൻ നടത്തിയതു്. (അതിനു മുമ്പു് ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി…” എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയെ സച്ചിദാനന്ദൻ മലയാളത്തിലാക്കിയതു് എന്നൊരു തമാശ മാത്രമേ കണ്ടിരുന്നുള്ളൂ.)

ലാപുടയുടെ ചിഹ്നങ്ങൾ എന്ന കവിത ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേർന്ന ഉപജാതിയിൽ തർജ്ജമ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ ശ്രമത്തിനു് വായനക്കാരെല്ലാം കൂടി ഓടിച്ചിട്ടു തല്ലി. ലാപുടയുടെ കവിതയ്ക്കു വൃത്തത്തിന്റെ ചട്ടക്കൂടു് യാതൊരു ഭംഗിയും കൊടുത്തില്ല എന്നു മാത്രമല്ല, കവിതയ്ക്കുണ്ടായിരുന്ന മുറുക്കം നഷ്ടപ്പെടുകയും ചെയ്തു. കവിതയിലെ പല ആശയങ്ങളും (ചോദ്യചിഹ്നത്തിന്റെ ഒലിക്കൽ ഉദാഹരണം) വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ഒഴിവാകുകയും ചെയ്തു.

രണ്ടാമതായി, ശ്രീജിത്തിന്റെ മരണം എന്ന കവിത. ഇവിടെ സ്ഥിതി നേരേ വിപരീതമായിരുന്നു. വൃത്തത്തിലൊതുങ്ങിയതോടെ കവിത അല്പം മെച്ചപ്പെട്ടു. വൃത്തത്തിലെഴുതാൻ ശ്രമിച്ചിട്ടു് ഇല്ലത്തു നിന്നിറങ്ങിയിട്ടു് അമ്മാത്തെത്താത്ത സ്ഥിതിയിലായിരുന്നു ആ കവിത. അതു കൊണ്ടു തന്നെ, വൃത്തം അതിനു് ഭംഗി കൂട്ടുകയാണു ചെയ്തതു്.

അടുത്തതു് ഇഞ്ചിപ്പെണ്ണിന്റെ ബ്യൂട്ടിപാർലർ എന്ന കവിതയെയാണു കൈ വെച്ചതു്. ഇവിടെ അല്പം വ്യത്യാസമുണ്ടായി. ഇഞ്ചിപ്പെണ്ണിന്റെ കവിതയ്ക്കു് അനുഷ്ടുപ്പുവൃത്തത്തിൽ ഒരല്പം കൂടി ഒതുക്കമുണ്ടായെങ്കിലും മൂലകവിതയെക്കാൾ അല്പം പോലും മെച്ചമായില്ല. പദ്യത്തിലോ ഗദ്യത്തിലോ എഴുതാൻ പറ്റിയ ഒരു കവിതയായിരുന്നു അതു്. രണ്ടിനും അതാതിന്റെ ഭംഗി ഉണ്ടായിരുന്നു.

ഗദ്യത്തെ പദ്യമാക്കുന്ന പരീക്ഷണങ്ങൾ ഞാൻ അവിടെ നിർത്തി. പരീക്ഷണത്തിൽ നിന്നുള്ള നിഗമനങ്ങളും മറ്റും ചേർത്തു് “പദ്യവും കവിതയും” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയതു് ഇതു വരെ തീർന്നുമില്ല.


കുറേക്കാലമായി ഈ അസുഖമൊന്നുമില്ലാതെ ഇരിക്കുമ്പോഴാണു് പാക്കരന്റെ പൊട്ടസ്ലേറ്റിൽ ശ്രീഹരിയുടെ ചോദ്യക്കടലാസിൽ നിന്നു്


മനസ്സിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?

എന്ന ഉത്തരാധുനികകവിത പൊക്കിയെടുത്തു് അവലോകനം ചെയ്തു് ആസ്വദിക്കുന്നതു കണ്ടതു്. സകലമാന കൺ‌ട്രോളും വിട്ടു. ആധുനികനെ വസന്തതിലകത്തിലാക്കി ദ്വിതീയാക്ഷരപ്രാസവും ചേർത്തു് ഈ കമന്റ് ഇട്ടു. അതു് ഇവിടെ വരുന്ന വായനക്കാരുടെ സൌകര്യാർത്ഥം താഴെച്ചേർക്കുന്നു:


കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?

അർത്ഥം:

  • കോർത്താരു് എന്നു വെച്ചാൽ അമ്മ്യാരു്, നമ്പ്യാരു്, നങ്ങ്യാരു് എന്നൊക്കെ പറയുന്നതു പോലെയുള്ള ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം.
  • മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. ചിത്തത്തിൽ എന്നു പദ്യത്തിൽ പറഞ്ഞാൽ വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ചിത്തമതിൽ. മഹാകവി സന്തോഷിന്റെ ഒരു ശ്ലോകത്തിൽത്തന്നെ ചോറതു്, കാര്യമതു്, കൂട്ടിയതു്, മാറിയതു്, മില്ലിയതു് എന്നു് അഞ്ചു് അതുകളെ ചേർത്ത നൂറുശ്ലോകവും ആധുനികകവി പ്രമോദിന്റെ അതു്, ഇതു്, അങ്ങു്, ഇങ്ങു് ഒക്കെ നിറഞ്ഞ ത്രിശ്ലോകിയും ഇവിടെ സ്മരണീയം. എന്റെ മനസ്സിൽ എന്നർത്ഥം.
  • സുമത്തിൻ സത്താർന്ന മാല = പൂമാല. സുമം = പൂവു്. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. കലൈമാൻ എന്നു തമിഴു്. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല.
  • ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. കലമാൻ ഉത പുഷ്പമത്സ്യം എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം.
  • സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. വിമാനമെടുത്തു പത്രം എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന പത്രം, ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം.
  • ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം.
  • കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).

ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?


അനുബന്ധം:

പദ്യമെഴുതുന്നതു് ഒരു ക്രാഫ്റ്റാണു്. വളരെയധികം പദ്യങ്ങൾ വായിച്ചു്, മനസ്സിൽ ചൊല്ലി നോക്കി, കുറേ ഉണ്ടാക്കി നോക്കി തഴക്കം വന്നാലേ നല്ല പദ്യമെഴുതാൻ പറ്റൂ. കൂടാതെ പര്യായങ്ങളും ഇതരപ്രയോഗങ്ങളും അറിയണം ഒരു ആശയത്തെ വൃത്തത്തിൽ ഒതുക്കാൻ. വൃത്തസഹായി പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു് ഇന്നു് പലർക്കും നന്നായി പദ്യമെഴുതാൻ കഴിയുന്നുണ്ടു്. ഭാവിയിൽ ഒരു മലയാളം ഓൺ‌ലൈൻ നിഘണ്ടു, വൃത്തസഹായി എന്നിവ ഉപയോഗിച്ചു് ഗദ്യത്തെ പദ്യമാക്കുന്ന ഒരു സോഫ്റ്റ്വെയർ ആരെങ്കിലും എഴുതില്ല എന്നു് ആരു കണ്ടു?

ഗദ്യമെഴുതുന്നതും ഒരു ക്രാഫ്റ്റാണു് – പലപ്പോഴും പദ്യമെഴുതുന്നതിലും ശ്രമകരമായതു്. പ്രാസത്തിന്റെയും താളത്തിന്റെയും പകിട്ടുകളില്ലാതെ ഉള്ളടക്കത്തിന്റെ കരുത്തു കൊണ്ടു മാത്രം പിടിച്ചു നിൽക്കണം. ഒരു സന്ദർഭത്തിനു് ഏറ്റവും അനുയോജ്യമായ വാക്കുകൾ കണ്ടുപിടിക്കണം. അതു കാച്ചിക്കുറുക്കി അവതരിപ്പിക്കണം. ഇവിടെയും വായിച്ചു പരിചയം തന്നെ വേണം.

കവിതയെഴുതുന്നതു് ഒരു കലയാണു്. അനുഭവങ്ങളും അനുഭവങ്ങളെ വിശകലനം ചെയ്യാനും അതു് മറ്റുള്ളവർക്കു് അനുഭവവേദ്യമാക്കാനും ഉള്ള കഴിവുമാണു് കവിതയിൽ വെളിവാകുന്നതു്.

ക്രാഫ്റ്റും കലയും ചേരുമ്പോഴാണു് ഒരു കലാസൃഷ്ടി ഉണ്ടാവുന്നതു്. ശില്പകല, ചിത്രകല തുടങ്ങിയ ഇതരകലകളിലും അതു കാണാം. പലപ്പോഴും ഒന്നു വളരെ നന്നായാൽ മറ്റേതു് അല്പം മോശമായാലും ആകെക്കൂടി സൃഷ്ടി നന്നായെന്നു തോന്നും. പ്രാസസുന്ദരവും നിരർത്ഥകവുമായ പദ്യങ്ങളും ഒരു ചട്ടവട്ടവും പാലിക്കാതെ ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന പ്രസംഗങ്ങളും പലപ്പോഴും കവിതയെന്ന വിധത്തിൽ നന്നാകുന്നതു് അതു കൊണ്ടാണു്.

അർത്ഥവും ആശയവും ചോർന്നു പോകാതെ തന്നെ കവിതകൾ വൃത്തത്തിൽ എഴുതുന്ന ധാരാളം കവികൾ ഉണ്ടായിട്ടുണ്ടു്. ഉത്തമകവിതയുടെ നിർവ്വചനം കാലക്രമേണ മാറിക്കൊണ്ടിരുന്നു എന്നു മാത്രം. ശ്ലോകങ്ങളെ മാത്രം നല്ല കവിതയായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളെ അവയുടെ വൃത്തങ്ങൾ വൃത്തമഞ്ജരിയിൽ ഇല്ലാത്തതിനാൽ “പാട്ടു്” എന്നു വിളിച്ചിട്ടുണ്ടു് മഹാകവി ഉള്ളൂർ. പിന്നീടു ഭാഷാവൃത്തങ്ങൾ മലയാളികൾക്കു പ്രിയങ്കരങ്ങളായി. പ്രസിദ്ധവൃത്തങ്ങൾ വിട്ടു് ഉറച്ച താളത്തിന്റെ വക്താക്കളായ കടമ്മനിട്ട, കക്കാടു്, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെയും, വൃത്തവും താളവും വിട്ടു് മുറുക്കത്തിന്റെ ബലത്തിൽ കവിതയെഴുതിയ കുഞ്ഞുണ്ണിയെയും മലയാളി അംഗീകരിച്ചു. ഇപ്പോൾ ഗദ്യകവിതകളും മലയാളികൾക്കു പ്രിയങ്കരം തന്നെ. അതിനർത്ഥം ശ്ലോകവും കിളിപ്പാട്ടും താളങ്ങളും തിരസ്കരിക്കപ്പെട്ടിരിക്കുന്നു എന്നല്ല. കവിതയുടെ സാദ്ധ്യതകൾ വർദ്ധിക്കുന്നു എന്നു മാത്രമാണു്.

കവിതയുടെ പ്രതിപാദനത്തെപ്പറ്റിയുള്ള അഭിപ്രായത്തിലും ഈ വിധത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ആശാന്റെ വീണപൂവു് വായിച്ചിട്ടു് മഹാകവി ഉള്ളൂർ എഴുതി: “ഇപ്പോൾ ഒരാൾ വീണ പൂവിനെപ്പറ്റി എഴുതി. ഇനിയൊരാൾ കീറത്തലയണയെപ്പറ്റിയും വേറേ ഒരാൾ ഉണക്കച്ചാണകത്തെപ്പറ്റിയും എഴുതും…” (“വിജ്ഞാനദീപിക”യിൽ ഉള്ള ഒരു ലേഖനത്തിൽ നിന്നു്. ഓർമ്മയിൽ നിന്നു് എഴുതുന്നതു്.) കാലം കഴിഞ്ഞപ്പോൾ കീറത്തലയണയെപ്പറ്റി വള്ളത്തോൾ എഴുതി. (ഒരു ചവറു കവിത.) ഉള്ളൂർ തന്നെ തുമ്പപ്പൂവിനെപ്പറ്റി എഴുതി. ശ്ലോകം മാത്രമെഴുതിയിരുന്ന ഉള്ളൂർ തന്നെ പിന്നീടു് ഭാഷാവൃത്തങ്ങളും “ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…” എന്നും മറ്റും വൃത്തമഞ്ജരിയിലില്ലാത്ത താളങ്ങളും ഉപയോഗിച്ചതും ഇവിടെ ഓർക്കാം.

ലോകസാഹിത്യത്തിൽ കവിതയ്ക്കു വന്ന പരിണാമങ്ങൾ മാത്രമേ മലയാളത്തിലും സംഭവിച്ചിട്ടുള്ളൂ. അതു് ആരോഗ്യകരമായ മാറ്റമാണെന്നും കവിത വളരുകയാണെന്നും നമുക്കു് ആശിക്കാം. ഷേയ്ക്ക്സ്പിയറും ഷെല്ലിയും കാളിദാസനും കടമ്മനിട്ടയും ഒന്നും ഒരിക്കലും വിസ്മൃതരാവില്ല എന്നും.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)
സാഹിത്യം

Comments (33)

Permalink

ഇതു് “എന്റേ” ഉത്തരങ്ങൾ

മല്ലുവിനെ പള്ളു പറയൽ, യൂണിക്കോഡിനെ ആണിയടിക്കൽ, പോട്ടം പിടിക്കൽ, പോഡ് കാസ്റ്റു നടത്തൽ തുടങ്ങിയ കലാപരിപാടികൾക്കു ശേഷം നിഷാദ് കൈപ്പള്ളി അടുത്തിടയ്ക്കു കൈ വെച്ച മേഖലയാണു ഗോമ്പറ്റീഷൻ. അതു തുടങ്ങിയിട്ടു് ഇപ്പോൾ അതു കൈപ്പള്ളിക്കും നാട്ടുകാർക്കും അഡിൿഷൻ ആയെന്നാണു് റിപ്പോർട്ടു്. ഗോമ്പറ്റീഷൻ തുടങ്ങിയതിൽ പിന്നെ മറ്റു ബ്ലോഗ് പോസ്റ്റുകൾ വായിക്കാൻ ആളെക്കിട്ടുന്നില്ല എന്നാണു മിക്ക ബ്ലോഗന്മാരുടെയും ബ്ലോഗിനികളുടെയും പരാതി.

“ഇതാരുടെ പുസ്തകശേഖരം?” എന്ന സൂപ്പർഹിറ്റ് സീരീസിനു ശേഷം ഗോമ്പറ്റീഷനിലെ പുതിയ ഇനമാണു് “ഇതാരുടേ ഉത്തരങ്ങൾ”. (ആരുടേ എന്നു നീട്ടുന്നതു് മാള അരവിന്ദൻ ചോദിക്കുന്നതു പോലെയാണെന്നു കരുതിയാൽ മതി.) കുറേപ്പേരോടു കുറേ പൊട്ടച്ചോദ്യങ്ങൾ ചോദിക്കും. ആ ചോദ്യങ്ങളും അവർ കൊടുക്കുന്ന പൊട്ട ഉത്തരങ്ങളും കൂടി കൈപ്പള്ളി പ്രസിദ്ധീകരിക്കും. അതിൽ നിന്നു് വായനക്കാർ ഉത്തരം പറഞ്ഞ ആളെ കണ്ടുപിടിക്കണം. ഇതാണു മത്സരം. പലരോടു പല ചോദ്യങ്ങളാണു ചോദിക്കുക.

എന്നോടും ചോദിച്ചു മുപ്പതു ചോദ്യങ്ങൾ. തല്ലിക്കൊന്നാലും ബൂലോഗത്തിലെ ഏറ്റവും ബുദ്ധിശാലിക്കു പോലും മനസ്സിലാവരുതു് എന്ന വാശിയോടെ ഞാൻ വളഞ്ഞുകുത്തി തിരിഞ്ഞമർന്നു് ഓതിരം കടകം തുടങ്ങി പണി പതിനെട്ടും നോക്കി ഉത്തരം പറഞ്ഞു. അതിനനുഭവിച്ച വേദന ചെറുതല്ലായിരുന്നു. സംവൃതോകാരത്തെ ഉപേക്ഷിച്ചു. (പുഷ്പപാദുകം മാത്രം അകത്തേയ്ക്കു സ്വീകരിച്ചു് സംവൃതാ സുനിലിനെ പുറത്തു നിർത്തിയതിൽ സിജുവിനുണ്ടായ മാനസികവിഷമത്തിൽ മാപ്പു ചോദിക്കുന്നു.) അദ്ധ്യാപകനെ അധ്യാപകൻ എന്നെഴുതി. കഷ്ടപ്പെട്ടു മനസ്സിനെ നിയന്ത്രിച്ചു് ഒരു ശ്ലോകം പോലും ക്വോട്ടു ചെയ്തില്ല. ശ്ലോകം ചോദ്യമായി വന്നപ്പോൾ ഉത്തരമായി തോന്നിയവാസം പറഞ്ഞു. എന്നിട്ടും ഇടിവാളും തൊട്ടു പിന്നാലെ സിദ്ധാർത്ഥനും എന്നെ പൊക്കി. (“പ്രത്യക്ഷരലക്ഷം എന്നു് ഇനി എഴുതില്ല” എന്നു പ്രത്യക്ഷരലക്ഷം എഴുതണം!) നമിച്ചു മച്ചാ, നമിച്ചു!

ഇനി ആ ചോദ്യങ്ങളും എന്റെ ഉത്തരങ്ങളുടെ പൊരുളും.

  1. എന്താണു് സമൂഹിക പ്രതിബദ്ധത?
    ഇതു് എന്നെ കുഴക്കിയിട്ടുള്ള ഒരു പ്രശ്നമാണു്. സമൂഹത്തിനു നല്ലതായതൊക്കെ സമൂഹത്തിനു കൊടുക്കുക എന്നൊക്കെ ഒഴുക്കൻ മട്ടിൽ പറയാമെങ്കിലും, കാര്യത്തിലേക്കു കടക്കുമ്പോൾ സംഗതി വളരെ അവ്യക്തമാകും.

    ഉദാഹരണമായി, പത്തുപതിനഞ്ചു കൊല്ലം മുമ്പു് ഗ്രഹനില, ജാതകം തുടങ്ങിയവ ഉണ്ടാക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ലൈബ്രറി ഞാൻ ഉണ്ടാക്കിയിരുന്നു. അതു് ഇപ്പോഴും എന്റെ കയ്യിൽത്തന്നെ ഇരിക്കുന്നു. സ്വതന്ത്രമാക്കിയില്ല. ആക്കണോ വേണ്ടയോ എന്നു് തർക്കിക്കുമ്പോൾ ഈ സാമൂഹികപ്രതിബദ്ധത മനസ്സിൽ വരും.

    • വളരെയധികം ആളുകൾക്കു് ഉപയോഗമുള്ളതു്. കണ്ട കമ്പ്യൂട്ടർ ജാതകക്കാർക്കു് ആളുകൾ കൊടുക്കുന്ന കാശു നോക്കിയാൽ ഇതൊരു വലിയ ഉപകാരമാവും. സമൂഹത്തിനു് ഉപകാരമുണ്ടാവുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുക തന്നെ വേണം. മാത്രമല്ല, അതിനെ നന്നാക്കി വിവാഹപ്പൊരുത്തം, ഗൃഹപ്രവേശം, ചോറൂണു്, തിരണ്ടുകല്യാണം തുടങ്ങിയവയും ചേർക്കണം. അതാണു സാമൂഹികപ്രതിബദ്ധത – എന്നു് ഒരു വാദം.
    • ഭാരതത്തെ കാർന്നു തിന്നുന്ന ഏറ്റവും വലിയ ദുരിതങ്ങളിലൊന്നായ ജ്യോതിഷത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതാണു സാമൂഹികപ്രതിബദ്ധത. ഇതു പ്രസിദ്ധീകരിച്ചാൽ ഇതുപയോഗിച്ചു് ആളുകൾ കൂടുതൽ ജ്യോതിഷ-അന്ധവിശ്വാസ-ബിസിനസ്സുകൾ ഉണ്ടാക്കും. ഇത്രയും വലിയ ഒരു തെറ്റു സമൂഹത്തോടു ചെയ്യാനില്ല.

    ഇതു് ഒരു ഉദാഹരണം മാത്രം. സംസ്കൃതം, ശ്ലോകം, ഗണിതം, സമസ്യാപൂരണങ്ങൾ തുടങ്ങിയ പല വിഷയങ്ങളിലും ഈ സാമൂഹികപ്രതിബദ്ധതാപ്രഹേളിക പൊന്തി വരുന്നതു കാണാം. അതിനാൽ എന്റെ ഉത്തരം

    ആ…
  2. എന്താണ്‌ സൌന്ദര്യം?

    സൌന്ദര്യത്തിനു് ശ്രീഹർഷൻ കൊടുത്ത നിർവ്വചനത്തെക്കാളും നല്ലതു് ഒരെണ്ണം ഞാൻ ഇതു വരെ കണ്ടിട്ടില്ല.

    ക്ഷണേ ക്ഷണേ യന്നവതാമുപൈതി
    തദേവ രൂപം രമണീയതായാഃ

    യത് (എന്താണോ) ക്ഷണേ ക്ഷണേ (ഓരോ നിമിഷത്തിലും) നവതാം ഉപൈതി (പുതുമ കൈക്കൊള്ളുന്നതു്), തത് ഏവ (അതു തന്നെയാണു്) രമണീയതായാഃ രൂപം (സൌന്ദര്യത്തിന്റെ രൂപം).

    അതു തന്നെയായിരുന്നു എന്റെ ഉത്തരവും:

    ഓരോ തവണ കാണുമ്പോഴും പുതിയതായി തോന്നുന്നത്.

    (ആരെങ്കിലും ഇതു വെച്ചു് എന്നെ മനസ്സിലാക്കുമെന്നു കരുതി. ഉണ്ടായില്ല.)

  3. ഗായകന്‍, അദ്ധ്യാപകന്‍, കുശിനിക്കാരന്‍, ആശാരി, കോമാളി എന്നീ അഞ്ചു തൊഴിലുകളേ ലഭ്യമുള്ളു എന്നു വന്നാല്‍ താങ്കള്‍ ഏതു തിരഞ്ഞെടുക്കും?

    ചെയ്യാൻ പറ്റുന്ന രണ്ടു പണിയേ ഇതിലുള്ളൂ. അദ്ധ്യാപകനും കോമാളിയും. ഇതു രണ്ടും ഒരുപാടു കാലം ചെയ്തു പരിചയമുള്ളതുമാണു്. അതിനാൽ എന്റെ ഉത്തരം:

    അധ്യാപകൻ. ഞാൻ അല്ലെങ്കിലും കോമാളിയാണ്. മറ്റേ ജോലി പോയാലും രക്ഷപ്പെടും. സൈഡ് ബിസിനസ്സായി വേണമെങ്കിലും ചെയ്യാം.

    മറ്റു മൂന്നും രക്ഷയില്ല.

    വേണമെങ്കിൽ ആശാരിയുടെ കുശിനിക്കാരനെ പാട്ടു പഠിപ്പിക്കുന്ന കോമാളിയാവാം.

  4. എന്താണ്‌ ദൈവം?

    സംസ്കൃതത്തിൽ “ദൈവം” എന്നു പറഞ്ഞാൽ “വിധി” എന്നാണു് അർത്ഥം. ക്രിസ്ത്യൻ പാതിരിമാരാണു് ഈശ്വരൻ എന്ന അർത്ഥത്തിൽ ആ വാക്കു് ഉപയോഗിച്ചു തുടങ്ങിയതു്. പിന്നെ അതു മലയാളത്തിൽ പ്രചാരത്തിലായി. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം” എന്നു പന്തളം കേരളവർമ്മ എഴുതുമ്പോഴേയ്ക്കും ഈ അർത്ഥം പ്രചാരത്തിലായിരുന്നു…

    …എന്നു വല്ലതും എഴുതിയാൽ ആ നിമിഷം എന്നെ പൊക്കും. പിന്നെ ദൈവത്തെപ്പറ്റി കുറേ ഫിലോസഫി ആലോചിച്ചു. ഒന്നും അങ്ങോട്ടു് ഇഷ്ടപ്പെട്ടില്ല. പിന്നെ ഇങ്ങനെ എഴുതി.

    ഒരു മിനിറ്റ്… ജബ്ബാർ മാഷിനോടു ചോദിച്ചിട്ടു പറയാം…
  5. കായംകുളം കൊച്ചുണ്ണി, വെള്ളായണി പറമു, മുളമൂട്ടില്‍ അടിമ, ഇത്തിക്കര പക്കി, ജംബുലിംഗം തുടങ്ങിയവര്‍ ധനികരെ കവര്‍ന്ന് പാവങ്ങള്‍ക്കു നല്‍കുകയും നാട്ടുനീതി നടപ്പാക്കുകയും ചെയ്തിരുന്നു എന്ന വീരചരിതങ്ങള്‍ ഇഷ്ടമാണോ?
    ഫിക്‌ഷൻ എന്ന നിലയ്ക്കു വായിക്കാൻ ഇഷ്ടമാണ്. എന്നാൽ ഈ കഥകളെ ചരിത്രമാക്കുന്നതിനോടു യോജിപ്പില്ല. ഇവന്മാരൊക്കെ കള്ളന്മാരായിരുന്നു. ആടിനെ പട്ടിയും പട്ടിയെ ആടും ആക്കാൻ ആർക്കാണു കഴിയാത്തത്?

    ഇതു് എന്റെ ഉത്തരം തന്നെ.

  6. കുയിലിനെയോ കൊറ്റിയേയോ കൂടുതലിഷ്ടം?
    കൊറ്റി. കറുത്തതിനെക്കാൾ വെളുത്തതിനെ ഇഷ്ടപ്പെടുന്നതാണല്ലോ നാട്ടുനടപ്പ്?

    ഇതിനെക്കാൾ നല്ല ഉത്തരം കിട്ടിയില്ല. “കൊറ്റി. കുയിലിന്റെ ടേസ്റ്റ് കാക്കയുടേതുപോലെ അല്ലേ?” എന്നതായിരുന്നു റണ്ണർ അപ്.

  7. ഈയിടെയായി ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടാറുണ്ടെന്ന് തോന്നുന്നു?
    ഒരിക്കലുമില്ല. ഏകാന്തത അനുഭവപ്പെടുന്നത് സമാനമായ അഭിപ്രായമില്ലാത്തവരുടെ കൂടെ വർത്തമാനം പറയേണ്ടി വരുമ്പോഴാണ്.

    ഹൃദയത്തിൽ തട്ടിയുള്ള ഉത്തരം.

  8. കഷ്ടകാലം എന്നാലെന്താണ്‌?
    ഇങ്ങനെയുള്ള പണ്ടാറമടങ്ങുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ടി വരുന്നത്.

    ഹൃദയത്തിൽ തട്ടിയുള്ള വേറൊരു ഉത്തരം.

  9. മോഹന്‍ലാല്‍ എന്തു തരം കഴിവുകള്‍ കൊണ്ടാണ്‌ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത്‌?

    ഒരു മോഹൻ‌ലാൽ ഫാൻ ആയിരുന്ന ഞാൻ രണ്ടു പാരഗ്രാഫിൽ അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ ഉദാഹരണസഹിതം വിവരിച്ചിട്ടു്, അതു മഹാബോറാണെന്നു തോന്നുകയാൽ മൊത്തം മായ്ച്ചു കളഞ്ഞിട്ടു് ഇങ്ങനെ എഴുതി:

    ആരു പറയുന്നു ലവൻ സൂപ്പറാണെന്ന്? ഫാൻസോ? ഫാൻസിനു ഷക്കീലാമ്മയും സൂപ്പറുകൾ തന്നേ?

    പെരിയോന്റെ പെരുമ എളിയോന്റെ പൃഷ്ഠത്തിലാണ് എന്നൊരു ചൊല്ലുണ്ട്. ഫാൻസ് ആണ് ഇവരെയൊക്കെ സൂപ്പർസ്റ്റാർ ആക്കുന്നത്.

    (പൃഷ്ഠത്തിന്റെ സ്പെല്ലിംഗ് ശരിയായതു കൊണ്ടു് എന്നെ കണ്ടുപിടിക്കുമെന്നു കരുതി. ഉണ്ടായില്ല.)

  10. ബ്ലോഗിൽ അവസാനമായ എഴുതിയ post എന്തിനെഴുതി?
    ഒരു വാർത്ത വായിച്ചപ്പോൾ ചൊറിഞ്ഞുകയറി. പ്രതികരിക്കണമെന്നു തോന്നി. പ്രതികരിച്ചു. അത്രമാത്രം.

    വഴിതെറ്റിക്കുന്നതും എന്നാൽ സത്യസന്ധവുമായ ക്ലൂ. പോസ്റ്റായിരുന്നു എന്റെ അവസാനത്തെ പോസ്റ്റ്.

  11. മോതിരം, മാല, വാച്ച്‌, ബ്രേസ്‌ലെറ്റ്‌ തുടങ്ങിയവ ധരിക്കാന്‍ ഇഷ്ടമാണോ?

    ആഭരണങ്ങൾ ഇഷ്ടമല്ല. പക്ഷേ അതെഴുതിയാൽ കള്ളമാകും. എന്റെ ഓർക്കുട്ട് പ്രൊഫൈലിൽ മാല വ്യക്തമായി കാണാം. അതുകൊണ്ടു്…

    ബ്രേസ്‌ലെറ്റ് ഇതു വരെ ധരിച്ചിട്ടില്ല. സമയം അറിയാനുള്ള ഏറ്റവും നല്ല വഴിയായി വാച്ച് കെട്ടാറുണ്ട്. കല്യാണത്തിനു ഭാര്യ (അയ്യോ, ഇതൊരു ക്ലൂ ആണല്ലോ, ബാച്ചി അല്ലെന്ന്! ആ, പോട്ടേ!) ഇട്ട മോതിരവും മാലയും ധരിക്കാറുണ്ട് കുടുംബകലഹം പേടിച്ച്.

    ഇതൊന്നും ധരിക്കാൻ അത്ര ഇഷ്ടം അല്ല.

    എന്നു മാത്രം എഴുതി വിട്ടു.

  12. പുരുഷന്മാര്‍ മാര്‍സില്‍ നിന്നും സ്ത്രീകള്‍ വീനസില്‍ നിന്നുമുള്ളവരാണെന്ന് വിശ്വസിക്കുന്നോ?

    ഈ ചോദ്യത്തിന്റെ കൂടെ നൂറു വാക്കിൽ കുറയാതെ എന്നും ഉണ്ടായിരുന്നു. അതുകൊണ്ടാണു്

    ഇല്ല എന്നു നൂറു പ്രാവശ്യം എഴുതിയാൽ മതിയോ?

    എന്ന ഉത്തരം എഴുതിയതു്.

    പിന്നെ തോന്നി അതു പോരാ എന്നു്. മാഴ്സ് വീനസ് സീരീസിലെ മൂന്നു പുസ്തകം വായിച്ചിട്ടുള്ളതുകൊണ്ടു് (എന്റെ ശേഖരത്തിൽ ഒരെണ്ണം ഉണ്ടായിരുന്നു) അതിനെപ്പറ്റി നാലു ഡയലോഗ് പൂശണമെന്നു തോന്നി. അതുകൊണ്ടു്….

    സ്ത്രീപുരുഷന്മാരുടെ സ്വഭാവവൈചിത്ര്യം വിശദീകരിക്കാനുള്ള ഒരു തിയറി ആണത്. ആ തിയറി ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

    അതിനു പകരം, “”Why men don’t listen and women cannot read maps”” എന്ന പുസ്തകം വായിക്കുക.

  13. എന്നെഴുതി.

  14. നിങ്ങൾ Ernest Hemingway-യെ ചന്തയിൽ മീൻ വാങ്ങൻ പോകുമ്പോൾ കണ്ടുമുട്ടിയാൽ എന്തു ചോദിക്കും?

    എന്തൊരു പൊട്ടച്ചോദ്യം! ഒരു കിഴവൻ കടലിൽ മീൻ പിടിക്കാൻ പോയ കഥ ഉള്ള കൊച്ചു പുസ്തകത്തിനു നോബൽ സമ്മാനം വാങ്ങിയ കക്ഷിയാണു് ഹെമിംഗ്‌വേ എന്നു പറഞ്ഞാൽ അങ്ങേരെപ്പറ്റിയുള്ള എന്റെ വിവരം തീർന്നു. ഇതല്ലാതെ ഒന്നും തോന്നിയില്ല.

    ഇതിൽ ഏതു മീനിനെ പിടിച്ചാൽ നോബൽ സമ്മാനം കിട്ടാൻ വകുപ്പുണ്ടാവും എന്ന്.
  15. ഏറ്റവും വലുതെന്താണ്‌?

    കളിയിൽ അല്പം കാര്യം എന്ന സിനിമയിൽ മോഹൻലാൽ പറയുന്ന ആപ്തവാക്യം കട്ടെടുത്തു:

    എളിമ.
  16. മലയാള ഭാഷയും, മാദ്ധ്യമവും എന്ന വിഷയത്തെ കുറിച്ചു് 200 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക.

    എഴുതിത്തുടങ്ങി. ഒരു പാരഗ്രാഫ് വായിച്ചപ്പോൾ അതിൽ എന്നെ മുഴുവനോടെ എഴുതിവെച്ചിരിക്കുന്നു. വെള്ളെഴുത്തു സ്റ്റൈലിൽ മാറ്റിയെഴുതിയാലോ എന്നു കരുതി. സമയം കിട്ടിയില്ല. അവസാനം സഹികെട്ടു് ഇങ്ങനെ എഴുതി:

    ഇരുനൂറു വാക്കിൽ കുറയാതെയോ? എനിക്കു വേറേ പണിയുണ്ട്…

    (ഇരുനൂറു വാക്ക് എഴുതാൻ സമയവും വകുപ്പും ഉണ്ടെങ്കിൽ ഞാനൊരു പോസ്റ്റിട്ടേനേ…)

  17. പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം, സതീകുചം, കേസരി തന്റെ കേശം. തങ്കളുടെ അഭിപ്രായത്തില്‍ ഈ ഗണത്തില്‍ പെടുന്ന ഒരു മൂന്നെണ്ണം കൂടി പറയാമോ?

    ഉണ്ടെന്നു കേൾക്കുന്നതല്ലാതെ നേരിട്ടു കാണാനോ തൊടാനോ പറ്റാത്ത സാധനങ്ങളാണു് ഇവയെല്ലാം. (സതി = നല്ല സ്വഭാവമുള്ളവൾ, കേസരി = സിംഹം)

    എനിക്കു് ഈ ശ്ലോകം മുഴുവൻ അറിയില്ല. ദേവൻ ഇവിടെ പറഞ്ഞു കേട്ടിട്ടുണ്ടു്. കൈപ്പള്ളിയ്ക്കു് ഇതു പറഞ്ഞുകൊടുത്തതും ദേവനായിരിക്കും. സീയേക്കാരനാനെന്നു പറയുന്നു. സീയേയ്ക്കു പഠിക്കുന്നതല്ലാതെ ആ സാധനം പാസ്സായ ആരെയും ഇതു വരെ കണ്ടിട്ടില്ലാത്ത ഞാൻ അതു കൊണ്ടു്

    പാമ്പിന്റെ രത്നം, കൊതിയന്റെ വിത്തം,
    സതീകുചം, കേസരി തന്റെ കേശം
    സീയേയ്ക്കു പോയിട്ടു ജയിച്ച പത്രം
    ദേവോ ന ജാനാതി കുതോ മനുഷ്യഃ

    എന്നൊരു ശ്ലോകം കാച്ചിയാലോ എന്നു കരുതി. (“കുതോ മനുഷ്യഃ” എന്നു വെച്ചാൽ മനുഷ്യന്റെ കാര്യം പിന്നെ പറയേണ്ടല്ലോ എന്നു് അർത്ഥാപത്തിയതോ പിന്നെ വക്കാരി ചൊല്ലാനില്ലെന്ന യുക്തിയാം. അല്ലാത ദേവൻ കണ്ടിട്ടില്ലാത്ത ആറാമത്തെ സാധനമല്ല.) ശ്ലോകം കാച്ചിയാൽ ആളുകൾ ആ സെക്കന്റിൽ എന്നെ കാച്ചും എന്നറിയാവുന്നതു കൊണ്ടു കൺ‌ട്രോൾ ചെയ്തു. തോന്നിയവാസം എഴുതാം എന്നു കരുതി.

    സതിയുടെ കുചവും കേസരി ബാലകൃഷ്ണപിള്ളയുടെ കേശവും വെളുത്തതാണ്. കൊതിയന്റെ വിത്തം പൂത്തുപൂത്ത് വെളുത്തിട്ടുണ്ടാവും. പാമ്പിന്റെ രത്നം ഞാൻ കണ്ടിട്ടില്ല. അതും വെളുത്തതായിരിക്കും.

    അപ്പോൾ വെളുത്ത സാധനങ്ങൾ; പാൽ, മുട്ട, ഐരാവതം.

  18. അല്ലാ, പൂച്ച ഏതു നിറമായാലും എലിയെപ്പിടിച്ചാല്‍ പോരേ?
    എലിയെ പിടിക്കുന്നതു മാത്രമാണു പൂച്ചയുടെ ധർമ്മം എന്നു കരുതുന്നതു തന്നെ തെറ്റ്. നിറം നോക്കി ഒരു മൃഗം പൂച്ചയാണോ പട്ടിയാണോ എന്നു തീരുമാനിക്കുന്ന പഴയ രീതിയെ പരിഷ്കരിച്ചതല്ലേ ഇത്?

    പൂച്ച എലിയെപ്പിടിച്ചു കൊണ്ടു വരുമ്പോൾ അതിന്റെ നിറം നോക്കാതിരുന്നാൽ മതി. എലിയുടെയും.

    സംഗതി സീരിയസ് ആയി. പണ്ടാറം!

  19. നിങ്ങൾ Dinnerനു് ഈ പട്ടികയിൽ കൊടുത്തിരിക്കുന്ന രണ്ടു പേരിൽ ആരെ ക്ഷനിക്കും? അവർക്ക് എന്തു ഭക്ഷണം കൊടുക്കും? അവരോടു എന്തെല്ലാം ചോദിക്കും?
    1) ഗാന്ധി
    2) ഉമ്മർ ഫറൂഖ് (Kalifa)
    3) Jack the Ripper
    4) മമ്മൂട്ടി
    5) Nelson Madela
    6) Superman
    7) Stephen Spielberg
    8) Jimmy Wales
    9) Paulo Coelho
    10) Khalil Gibran
    11) Salman Rushdie
    12) കുറുമാൻ
    13) സാമ്പശിവൻ (കാഥികൻ)
    14) കൈപ്പള്ളി
    15) നാറാണത്തു ഭ്രാന്തൻ
    16) കുമാരനാശാൻ
    17) മാമുക്കോയ
    18) Charlie Chaplin
    19) വിശാല മനസ്കൻ (സജീവ് ഇടത്താടൻ)
    20) ഇഞ്ചിപ്പെണ്ണു്

    ഇങ്ങനെയുള്ള ചോദ്യം ചോദിക്കുന്നവരെയാണു് വേലിപ്പത്തലു വെച്ചു തല്ലേണ്ടതു്. കൈപ്പള്ളിയെ ഡിന്നറിനു വിളിച്ചിട്ടു കുറച്ചു മുളകുപൊടിയും വിമ്മും കലക്കിയ പുളിശ്ശേരി കുടിപ്പിക്കാം എന്നെഴുതണമെന്നു വിചാരിച്ചതാണു്. കൂട്ടിനാരെ വിളിക്കും എന്നു കിട്ടിയില്ല. അതിനാൽ വിശാലനെ വിളിക്കാം എന്നു കരുതി. ആര്യഭവനിൽ നിന്നു് ഒരു പഴം‌പൊരി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞാൽ അതും വലിയ ക്ലൂ ആകുമെന്നു പേടിച്ചു് പിന്നെയും കണ്ട്രോൾ ചെയ്തു.

    ഗാന്ധിയെയും വിശാലമനസ്കനെയും.

    ഗാന്ധി മിക്ക ദിവസവും ഉപവാസമാണ്. വിശാലന് കട്ടൻ കാപ്പിയും ആറു മുട്ട പുഴുങ്ങിയതും കൊടുത്താൽ മതി.

    ഡിന്നർ കൊടുക്കാൻ കോപ്പുണ്ടായിരുന്നെങ്കിൽ ഞാൻ മൂന്നാം ചോദ്യത്തിൽ കുശിനിക്കാരന്റെ പണി എടുത്തേനേ…

  20. കൊട്ടാരക്കര ശ്രീധരൻ നായരെ ഉച്ചക്ക് 12 മണിക്കു റോടരുകിൽ കണ്ടാൽ എന്തു ചോദിക്കും?
    കൊട്ടാരക്കര എന്ന സ്ഥലപ്പേരും നായർ എന്ന വാലും സിനിമാനടന്റെ അച്ഛൻ ആണെന്നുള്ള പേരും കഴിഞ്ഞ തിരുവനന്തപുരം സമ്മേളനത്തിനു ശേഷവും ചുമന്നു കൊണ്ടു നടക്കാൻ നാണമില്ലേ എന്നു ചോദിക്കും.

    ഇതിലും നല്ല ഉത്തരം ഇതിനു കൊടുക്കാൻ എനിക്കറിയില്ല.

  21. മാര്‍ജ്ജാരപ്രണയമോ ഹംസലീലയോ കൂടുതല്‍ മനോഹരം?
    രണ്ടും കണ്ടിട്ടില്ല. ശുനകഭോഗത്തെപ്പറ്റി വേണമെങ്കിൽ പറയാം.

    അറിയുന്നതല്ലേ പറയാൻ പറ്റൂ?

  22. മലയാളം പത്രത്തില്‍ റവന്യൂ സൂപ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ പദവിക്കു പകരം ജമാബന്ദിശിരസ്തദാര്‍ എന്നെഴുതേണ്ടതുണ്ടോ? എക്സൈസ്‌ എന്നെഴുതുന്നതോ പിറവക എന്നെഴുതുന്നതോ കൂടുതല്‍ അഭികാമ്യം?
    അങ്ങനെ എഴുതുന്നവരെ മുക്കാലിയിൽ കെട്ടി പ്രത്യക്ഷരലക്ഷം തല്ലണം.

    ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി ചവറു പോലെ പ്രയോഗിച്ച പ്രത്യക്ഷരലക്ഷം ക്വോട്ടു ചെയ്തതു കൊണ്ടു മാത്രം എന്നെ സിദ്ധാർത്ഥൻ പൊക്കുമെന്നു കരുതിയില്ല. ഇതെന്താ വേറേ ആരും ഐതിഹ്യമാല വായിച്ചിട്ടില്ലേ?

    (“പ്രത്യക്ഷരലക്ഷം” എന്നു വെച്ചാൽ ഓരോ അക്ഷരത്തിനും ലക്ഷം എന്നർത്ഥം.)

  23. കുട്ടിയായിരുന്നപ്പോള്‍ ആയിത്തീരണമെന്ന് ആഗ്രഹിച്ചതിനുമപ്പുറത്ത്‌ താങ്കളുയര്‍ന്നോ? എങ്കില്‍ അതില്‍ സന്തോഷിക്കുന്നുണ്ടോ?
    ഒരിക്കലും ഭാവിയെപ്പറ്റി ചിന്തിച്ചിരുന്നില്ല. ആരോ പറഞ്ഞ് ഐ. ഏ. എസ്. കാരനാകണമെന്നു പറഞ്ഞു കുറേക്കാലം നടന്നു. പിന്നെ അതു വിട്ടു. അതാകാഞ്ഞതിൽ സങ്കടമില്ല.

    മുതിർന്ന ശേഷം ആകണമെന്ന് ആഗ്രഹിച്ച കാര്യങ്ങളിൽ (ലിസ്റ്റു തന്നാൽ ക്ലൂ ആവും) ജേർണലിസ്റ്റ് ഒഴികെ എല്ലാം അല്പസമയത്തേക്കെങ്കിലും ആയി. സന്തോഷമേ ഉള്ളൂ.

    മുതിർന്നു കഴിഞ്ഞു് ആകാൻ ആഗ്രഹിച്ച കാര്യങ്ങൾ:

    1. സോഫ്റ്റ്‌വെയർ എഞ്ചിനീയർ: സിവിൽ എഞ്ചിനീയറിംഗ് പഠിച്ച കാലത്തു് കമ്പ്യൂട്ടറിലായിരുന്നു താത്പര്യം. സോഫ്റ്റ്വെയർ എഞ്ചിനീയർ ആകണമെന്നു് വലിയ ആഗ്രഹമായിരുന്നു. ആയി. കഴിഞ്ഞ പതിനെട്ടു കൊല്ലമായി അതു തന്നെ പണി.
    2. അദ്ധ്യാപകൻ: ഏറ്റവും ഇഷ്ടമുള്ള പണി. തിരുവനന്തപുരത്തു് ശ്രീകാര്യത്തു് ഒരു ട്യൂഷൻ സെന്ററിൽ കണക്കും ഫിസിക്സും പഠിപ്പിച്ചു. എൻ‌ട്രൻസ് കോച്ചിംഗും. ജോലി ചെയ്ത ഒരു കമ്പനിയിലെ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റിൽ ഏഴു മാസം ജോലി ചെയ്തു. കോബോൾ മുതൽ സീപ്ലസ്പ്ലസ് വരെയും ടെസ്റ്റിംഗ് തൊട്ടു് ഒബ്ജക്ട് ഓരിയന്റഡ് ഡിസൈൻ വരെയും പഠിപ്പിച്ചു. ഓറിഗണിലും കാലിഫോർണിയയിലും പിള്ളേരെ മലയാളം പഠിപ്പിക്കുന്ന സംരംഭങ്ങളിൽ പങ്കെടുത്തു. ഇപ്പോഴും തരം കിട്ടുമ്പോൾ പഠിപ്പിക്കുന്നു.
    3. ചെസ്സുകളിക്കാരൻ: നാട്ടിൽ വെച്ചു കളിച്ചിട്ടുണ്ടെങ്കിലും എസ്റ്റാബ്ലിഷ്ഡ് റേറ്റിംഗ് കിട്ടിയതു് അമേരിക്കയിൽ വന്നിട്ടാണു്. കറസ്പോണ്ടൻസ് ചെസ്സും കുറേ കളിച്ചു. അതിൽ രണ്ടു തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. പിന്നെ സമയക്കുറവു മൂലം നിർത്തി. എങ്കിലും വളരെ കളിച്ചു.
    4. എഴുത്തുകാരൻ: അവസാനം ബ്ലോഗിലൂടെ അതും സാധിച്ചു!

    അധികം ആഗ്രഹങ്ങളൊന്നും ബാക്കിയില്ല. ഹാപ്പി!

  24. എന്താണ്‌ ശരിയല്ലാത്തത്‌?
    തെറ്റ്

    സിമ്പിൾ ചോദ്യം. സിമ്പിൾ ഉത്തരം!

  25. എന്താണ്‌ സന്തോഷം?
    ഒരു കാര്യം മാത്രം മനസ്സിൽ നിറയുന്ന അവസ്ഥ.

    ഇതു് ഒറിജിനൽ ആണെന്നു തോന്നുന്നു. കൈപ്പള്ളിയുടെ ചോദ്യം കണ്ടതിനു ശേഷം തോന്നിയതു്. സന്തോഷിക്കുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷമുണ്ടാക്കിയ കാര്യം മാത്രമേ ഉണ്ടാവൂ. ദുഃഖിക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ തിക്കിത്തിരക്കി വന്നു ബുദ്ധിമുട്ടിക്കും.

  26. ആധുനിക കവിതകളെ കുറിച്ച് എന്താണു അഭിപ്രായം

    എന്റെ ഇനിയും എഴുതിത്തീരാത്ത “കവിതയും പദ്യവും” എന്ന പോസ്റ്റിൽ നിന്നു്:

    കവിത പഴയതായാലും പുതിയതായാലും ഒരു പോലെയാണ്. അത് ആസ്വദിക്കാൻ പറ്റുന്നവർക്ക് അത് ഇഷ്ടമാണ്. അല്ലാത്തവർക്ക് അത് അനാവശ്യവും.

    ആധുനികകവിത എന്നതു കൊണ്ട് ഉദ്ദേശിച്ചത് എന്താണ്? വൃത്തമില്ലാത്തതോ? അതു കവിതയുടെ വളർച്ചയിലെ ഒരു ഘട്ടം മാത്രം. ഏതു നാട്ടിലെ കവിത നോക്കിയാലും കാണാം, ആദ്യം പ്രാസം പോയി, പിന്നെ വൃത്തം പോയി, അതിനിടയിൽ കവിതയിൽ എന്തു പാടില്ല എന്നതിന്റെ അതിർവരമ്പുകൾ പോയി.

    ചവറുകൾ എല്ലാ സാഹിത്യത്തിലുമുണ്ട്. അടുത്ത കാലത്തെ കവിതകളിൽ അതല്പം കൂടുതലുണ്ട്. അതിനെ ആധുനികകവിതയായി ജെനറലൈസ് ചെയ്യേണ്ട കാര്യമില്ല.

  27. ബ്ലോഗിൽ ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം
    വിശാലൻ എഴുതുന്നതുപോലെ രണ്ടാഴ്ചയിൽ ഒന്നു മാത്രം എഴുതുക. അല്ലെങ്കിൽ സ്റ്റോക്കു തീർന്നു പോകും.

    അല്ലെങ്കിൽ വക്കാരിയുടെ ഗതി വരും. ഡെയിലി മൂന്നു പോസ്റ്റിട്ട മനുഷ്യനാ. ഉറവ വറ്റി വറ്റി ഇപ്പോൾ തരിശായിപ്പോയില്ലേ…

  28. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട കവി ആരാണു്.
    പ്രമോദ്

    ലാപുടയാണു് ആദ്യം മനസ്സിൽ വന്നതു്. പക്ഷേ ഈയിടെയായി പ്രമോദിനെയാണു് കൂടുതൽ ഇഷ്ടം (ശ്ലോകവും എഴുതുന്നതു കൊണ്ടല്ല).

    (കൈപ്പള്ളിയും മോശമില്ല)

    “Poetry uses particular forms and conventions to suggest at alternative meanings in the words, or to evoke emotional or sensual responses.” എന്നു വിക്കിപീഡിയ. ഈ നിർവ്വചനമനുസരിച്ചു് കൈപ്പള്ളി എഴുതുന്നതും കവിതയല്ലേ? മനുഷ്യൻ മുമ്പു കണ്ടിട്ടില്ലാത്ത എന്തൊക്കെ രീതികളാണു് അങ്ങേർ മലയാളഭാഷയിൽ കൊണ്ടുവന്നതു്? ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത എന്തൊക്കെ അർത്ഥങ്ങളാണു് ഉണ്ടാക്കിയതു്? (പ്രവാസി, നാടു് തുടങ്ങിയവ ലേറ്റസ്റ്റ് ഉദാഹരണങ്ങൾ.) എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ഇമോഷണലും സെൻഷ്വലും… ഹോ, അതൊന്നും പറയാതിരിക്കുകയാണു ഭേദം!

  29. മലയാളം ബ്ലോഗിൽ ഇഷ്ടപ്പെട്ട ഓർമ്മ കുറുപ്പ്ist ആരാണു്
    അരവിന്ദൻ (മൊത്തം ചില്ലറ ഓർമ്മക്കുറിപ്പാണെങ്കിൽ)

    ഇടിവാൾ പറഞ്ഞതു പോലെ, ഞാൻ എന്നും അരവിന്ദന്റെ കട്ട ഫാൻ തന്നെ. അടുത്ത തവണ ഈ ക്ലൂ കൊടുക്കാതിരിക്കാൻ ശ്രമിക്കാം.

  30. താങ്കളുടെ Camera ഏതാണു്?
    Point and Shoot

    ഒരു എസ്സെല്ലാർ വാങ്ങണമെന്നു് ഒരുപാടു കാലമായി വിചാരിക്കുന്നു. കാനൻ പവർ ഷോട്ടിലെ തന്നെ എല്ലാ സെറ്റിംഗ്സും ഇതു വരെ അറിയില്ല. പിന്നാ…

    (എന്നാലും ഇതു വായിച്ചിട്ടു് കൈപ്പള്ളി, സിബു എന്നൊക്കെ പറഞ്ഞവരെ സമ്മതിക്കണം!)

  31. ഫോട്ടോ ബ്ലോഗുകളെ കുറിച്ചുള്ള അഭിപ്രായം
    ഫോട്ടോ ബ്ലോഗോ ഫോട്ടോഷോപ്പ് ബ്ലോഗോ?
  32. ഡിജിറ്റൽ യുഗം ഫോട്ടോകളുടെ ചാരുത നഷ്ടപ്പെടുത്തി എന്നു കരുതുന്ന ഒരു പഴഞ്ചനാണു ഞാൻ.

ചുഴിഞ്ഞുനോക്കല്‍
നര്‍മ്മം
ബ്ലോഗ് ഇവന്റ്

Comments (15)

Permalink