നര്‍മ്മം

വ്യക്തിഹത്യയുടെ പ്രശ്നങ്ങൾ

Sreejith-Cricket‍മനുഷ്യനിപ്പോൾ മാനം മര്യാദയ്ക്കു വ്യക്തിഹത്യ ചെയ്യാനും പറ്റില്ലത്രേ!

ആളുകളെ അധിക്ഷേപിക്കൽ, ഹേറ്റ് സ്പീച്ച്, ആക്ഷേപഹാസ്യം ആദിയായ കലാപരിപാടികൾ ബ്ലോഗിൽ ചെയ്താൽ ഐപ്പീസിയോ ഐട്ടിനിയമമോ 67 എന്നൊരു സാധനം ഉപയോഗിച്ചു കേസു കൊടുക്കുമത്രേ!

ഇതു പണ്ടേ കണ്ടതുകൊണ്ടല്ലേ ഞാൻ വ്യക്തിഹത്യയ്ക്കു് ഈ ബ്ലോഗ് ഉപയോഗിക്കാത്തതു്. അതിനു വേണ്ടി തുടങ്ങിയ ബ്ലോഗാണു് ബുദ്ധിപരീക്ഷ.

മേൽ‌പ്പറഞ്ഞ ഐപ്പീസി/ഐട്ടി നിയമത്തിലൊരു ലൂപ്പ്‌ഹോളുണ്ടു്. അതായതു്, “ഗണിതം, ധനതത്ത്വശാസ്ത്രം, വൈരുദ്ധ്യാത്മകഭൌതികവാദം, പക്ഷിശാസ്ത്രം, കോടാങ്കിശാസ്ത്രം, ജ്യോതിഷം തുടങ്ങിയ ശാസ്ത്രങ്ങളിലെ പ്രഹേളികകൾ അനാവരണം ചെയ്യുന്ന കൃതികളിലുള്ള വ്യക്തി-സമൂഹ-ഹത്യകൾ ഈ നിയമത്തിന്റെ പരിധിയിൽ വരികില്ല” എന്നു്.

അതുകൊണ്ടാണു് ഞാൻ ബുദ്ധിപരീക്ഷ എന്ന ബ്ലോഗ് തുടങ്ങിയതു്. പുറത്തു നിന്നു നോക്കിയാൽ പസ്സിൽ ബ്ലോഗാണു്. അകത്തു കടന്നാലോ, വിശാലമായ വ്യക്തിഹത്യയും.

വിശാലമനസ്കനെ വധിച്ചു കൊണ്ടായിരുന്നു തുടക്കം – എടത്താടൻ മുത്തപ്പനും ചെക്കിലെ പിശകും. പിന്നെ കലേഷ്, സിദ്ധാർത്ഥൻ, ദിൽബാസുരൻ, ദേവൻ, കുറുമാൻ, വിശാലൻ, തറവാടി, വല്യമ്മായി തുടങ്ങി യൂയേയിക്കാരെ വധിച്ചുകൊണ്ടുള്ള യു. എ. ഇ. മീറ്റും മണ്ണെണ്ണയും. വക്കാരിയെയും ചിത്രകാരനെയും ഒക്കെ വധിക്കാൻ പോയിട്ടു് അവസാനം ഷിജു അലക്സിനെ കൊന്നു കൊലവിളിച്ച ഹ്രീഹ്ലാദവും ജഞ്ജലിപ്പും ആയിരുന്നു ഈ സിരീസിലെ അവസാനത്തെ പോസ്റ്റ്.

നിങ്ങൾ ഇതുവരെ അതു വായിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്കു പസ്സിലുകളോ വ്യക്തിഹത്യയോ രണ്ടുമോ ഇഷ്ടമാണെങ്കിൽ, വായിക്കുക. ഇൻഡക്സ് ഇവിടെ ഉണ്ടു്.

അവിടെ കമന്റുകൾ മോഡറേറ്റഡ് ആണു്. അയച്ച ഉത്തരങ്ങൾ ആരും കാണാതിരിക്കാനാണതു്. ഉത്തരവും അയച്ചവരുടെ വിവരങ്ങളും പിന്നീടു പ്രസിദ്ധീകരിക്കും.


ഈ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റാണു് ക്രിക്കറ്റ് മണ്ടത്തരങ്ങൾ. ഈ വരുന്ന മുപ്പത്തൊന്നാം തീയതി വിവാഹിതനാകുന്ന ശ്രീജിത്തിനു് എന്റെ സമ്മാനം. എഴുതാൻ തുടങ്ങിയിട്ടു് ഒരു കൊല്ലത്തിലധികമായെങ്കിലും ശ്രീജിത്ത് അമേരിക്കയിൽ നിന്നു് ഇന്ത്യയിലേക്കു പ്ലെയിനിൽ ഇരിക്കുന്ന സമയത്താണു് ഇതു പോസ്റ്റ് ചെയ്തതു്. ശ്രീജിത്ത് കൂടാതെ ആദിത്യൻ, നളൻ, തഥാഗതൻ, ചന്ത്രക്കാറൻ, കൊച്ചുത്രേസ്യ, മഴനൂലുകൾ, ജ്യോതിട്ടീച്ചർ എന്നിവരാണു് ഇതിലെ കഥാപാത്രങ്ങൾ. ഇനി ഇങ്ങനെ കൊല്ലപ്പെടാൻ സന്നദ്ധതയുള്ള ബാംഗ്ലൂർ ബ്ലോഗേഴ്സ് ബാക്കിയുണ്ടെങ്കിൽ ക്യൂവിൽ നിന്നു ടോക്കൻ എടുക്കേണ്ടതാണു്.


90% തീർന്നിരിക്കുന്ന പോസ്റ്റുകൾ തീർത്തു പബ്ലിഷ് ചെയ്യുക എന്ന പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചതാണു് ഈ പോസ്റ്റ്.

ഒരു കൊല്ലം മുമ്പു്, കൃത്യമായി പറഞ്ഞാൽ 2008 ജനുവരി 16-നു് ഞാൻ കാർട്ടൂണിസ്റ്റ് സജ്ജീവിനോടു ഗൂഗിൾ ചാറ്റിൽ ചോദിച്ചു:

“ഗുരോ, ശ്രീജിത്ത് ക്രിക്കറ്റു കളിക്കുന്ന ഒരു പടം വരച്ചുതരാമോ? ഒരു പോസ്റ്റിൽ ഇടാനാണു്.”

കൃത്യം ഇരുപതു മിനിട്ടു കഴിഞ്ഞപ്പോൾ പടം റെഡി.

അതിനു ശേഷം ഒരു പത്തു തവണയെങ്കിലും ആ പോസ്റ്റു പബ്ലിഷ് ചെയ്തോ എന്നു് സജ്ജീവ് ചോദിച്ചിട്ടുണ്ടു്. എന്റെ മടി മൂലം ഇതുവരെ അതു നടന്നില്ല. കുറെക്കഴിഞ്ഞു്, എന്നാൽ എന്റെ പടം തിരിച്ചു തരൂ എന്നു വിലപിച്ചു. ഞാൻ കൊടുത്തില്ല.

കാർട്ടൂണിസ്റ്റ് സജ്ജീവിനു് ആയിരം നന്ദി.

ക്രിക്കറ്റ്, ബാംഗ്ലൂരിന്റെ ഭൂമിശാസ്ത്രം എന്നിവയെപ്പറ്റി ഒരു വിവരവുമില്ലാത്ത (ബൌളിംഗ് ആവറേജിനെ റൺ റേറ്റ് എന്നായിരുന്നു ഞാൻ എഴുതിയിരുന്നതു്!) എന്നെ ഈ പോസ്റ്റിലേയ്ക്കാവശ്യമായ വിവരങ്ങൾ തന്നു സഹായിക്കുകയും പോസ്റ്റ് തിരുത്തിത്തരുകയും ചെയ്ത ചില മഹാവ്യക്തികളുണ്ടു്. കേസ് വന്നാൽ അവർക്കും പ്രശ്നമാകും എന്നുള്ളതു കൊണ്ടു് ആരുടെയും പേരു പ്രസിദ്ധീകരിക്കുന്നില്ല. എല്ലാവർക്കും നന്ദി.

നര്‍മ്മം
പ്രശ്നങ്ങള്‍ (Problems)
വ്യക്തിഹത്യ

Comments (10)

Permalink

ക്യാ കരൂം?

ബ്ലോഗെഴുതാൻ മൂന്നു മണിക്കൂർ സമയം ഫ്രീ കിട്ടി. എന്തു ചെയ്യണം?

ഒരുപാടു കാലത്തിനു ശേഷമാണു് തടസ്സങ്ങളില്ലാതെ ഇത്രയും സമയം കിട്ടുന്നതു്. തിരക്കിനിടയിൽ വീണുകിട്ടുന്ന മിനിറ്റുകളിൽ എഴുതുന്ന തുണ്ടുകളെ ചേർത്തുവെച്ചാണു പലപ്പോഴും പോസ്റ്റുകളാക്കുന്നതു്. ഒരു ആശയം കിട്ടിയാൽ ഒരു പുതിയ പോസ്റ്റ് തുടങ്ങി ഒരു തലക്കെട്ടും കൊടുത്തു് രണ്ടു വാക്യങ്ങളും എഴുതി അവിടെയിടും. അല്പം സമയം കിട്ടുമ്പോൾ ഡ്രാഫ്റ്റ് പോസ്റ്റുകളുടെ തലക്കെട്ടു നോക്കി അന്നേരത്തെ മൂഡനുസരിച്ചു് തോന്നുന്ന ഒന്നിൽ കുറേക്കൂടി ചേർക്കും. ഇടയ്ക്കു് ഒരു അരമുക്കാൽ മണിക്കൂർ കിട്ടുകയും ഏതെങ്കിലും ഒരു പോസ്റ്റ് തീരാറായിരിക്കുകയും ചെയ്യുമ്പോഴാണു് അവസാനപണികൾ ചെയ്തു് അതു പൂർത്തിയാക്കി പ്രസിദ്ധീകരിക്കുന്നതു്. (ഈ പോസ്റ്റു പോലെയുള്ള വയറിളക്കങ്ങൾക്കു് ഇതു ബാധകമല്ല)

ചുരുക്കം പറഞ്ഞാൽ ബ്ലോഗെഴുത്തിനു് അനോണി ആന്റണി തരുന്ന പെരുമാറ്റച്ചട്ടങ്ങളിൽ ഒന്നു പോലും ഞാൻ പാലിക്കാറില്ല എന്നർത്ഥം. ചുമ്മാതല്ല പോസ്റ്റുകൾ ഉണ്ടാകാത്തതു്!

അതു പോട്ടേ. എനിക്കിന്നു മൂന്നു മണിക്കൂർ സമയമുണ്ടു്. എഴുതിത്തീരാറായ ഏതെങ്കിലും പോസ്റ്റ് തീർക്കണമെന്നുണ്ടു്. ഇവയിൽ ഏതു തീർക്കും?

2006 ജൂണിൽ എഴുതിത്തുടങ്ങിയ “വൃത്തനിർണ്ണയം” എന്ന മൾട്ടിമീഡിയ പോസ്റ്റ് മുതൽ മധുരാജിന്റെ ഈ കമന്റ് കണ്ടപ്പോൾ തോന്നിയ “ചിന്തയുടെ ഭാഷ” എന്ന പോസ്റ്റ് വരെ ഡ്രാഫ്റ്റ് ആയി കിടക്കുന്ന 56 പോസ്റ്റുകളിലെ പലതും കാലഹരണപ്പെട്ടതാണു്. എങ്കിലും ഒരു പത്തുനാല്പതെണ്ണമെങ്കിലും ഇന്നും പ്രസക്തിയുള്ളവയാണു്. അവയിൽ പത്തെണ്ണമെങ്കിലും മിക്കവാറും തീർന്നിരിക്കുന്നതുമാണു്. ഏതെടുക്കണമെന്നു് ഒരു ചിന്താക്കുഴപ്പം.

അഞ്ചു മിനിട്ടു മാത്രം കിട്ടുമ്പോൾ ഈ ചിന്താക്കുഴപ്പം ഉണ്ടാകാറില്ല. തിരഞ്ഞെടുക്കാൻ സമയമില്ല. ഏതെങ്കിലും ഒന്നെടുക്കും. കൂടുതൽ സമയമുള്ളപ്പോൾ തിരഞ്ഞെടുക്കാനാണു സമയം മുഴുവൻ പോകുക. ഇടയ്ക്കിടെ, “അയ്യോ, കിട്ടിയ സമയം വെയ്സ്റ്റാക്കരുതല്ലോ” എന്നു വ്യാകുലപ്പെടാൻ പോകുന്ന സമയം വേറെയും.

അതെന്താ അങ്ങനെ?

നര്‍മ്മം
പ്രശ്നങ്ങള്‍ (Problems)

Comments (16)

Permalink

നൊസ്റ്റാൽജിയ

ഇപ്പോഴുള്ള നൊസ്റ്റാൽജിയയൊക്കെ എന്തു നൊസ്റ്റാൽജിയ? എന്റെ ചെറുപ്പകാലത്തുണ്ടായിരുന്ന നൊസ്റ്റാൽജിയയാണു നൊസ്റ്റാൽജിയ!

(ആശയം സ്വന്തമല്ല)

നര്‍മ്മം
നുറുങ്ങുചിന്തകള്‍

Comments (20)

Permalink

ഗൂഗിള്‍ കലണ്ടറില്‍ ഇനി ഇസ്ലാമിക് കലണ്ടറും

അവസാനം നോണ്‍-ഗ്രിഗോറിയന്‍ കലണ്ടറുകള്‍ ഗൂഗിള്‍ കലണ്ടറിലും!

ഡിസംബര്‍ 12 മുതല്‍ ഗൂഗിള്‍ കലണ്ടറില്‍ ഹിജ്രി (ഇസ്ലാമിക്) കലണ്ടര്‍ ഉള്‍ക്കൊള്ളിച്ചതോടെ, ഗ്രിഗോറിയനല്ലാത്ത കലണ്ടറുകളുടെ ആവശ്യകതയെപ്പറ്റി സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ ബോധവാന്മാരാകുന്നു എന്ന ആശാവഹമായ വസ്തുതയ്ക്കു് ഒരു തെളിവു കൂടി. കൂട്ടത്തില്‍, ലോകത്തു മുഴുവനുമുള്ള ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ ഗൂഗിളിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയും.

മറ്റു സോഫ്റ്റ്‌വെയറുകളെ അപേക്ഷിച്ചു് ഗൂഗിള്‍ കലണ്ടറിനുള്ള ഒരു പ്രത്യേകത അതു മൂന്നു തരം ഹിജ്രി കലണ്ടറുകള്‍ നല്‍കുന്നു എന്നതാണു്. സ്റ്റാന്‍ഡേര്‍ഡ് അരിത്‌മെറ്റിക്ക് (ഇമാക്സ്‍) കലണ്ടര്‍, കുവൈറ്റില്‍ ഉപയോഗിക്കുന്ന (മൈക്രോസോഫ്റ്റ്) കുവൈറ്റി കലണ്ടര്‍, സൌദി അറേബ്യയിലും യൂ. ഏ. ഇ. യിലും മറ്റും ഉപയോഗിക്കുന്ന ഉം അല്‍ ക്വിറാ കലണ്ടര്‍ എന്നിവയാണു് അതു്. (ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കു് ഈ പോസ്റ്റ് കാണുക.) ഗൂഗിള്‍ കലണ്ടര്‍ ഇപ്പോള്‍ അറബിക്, ഹീബ്രു ഭാഷകളും വലത്തുനിന്നു് ഇടത്തോട്ടുള്ള ലേ-ഔട്ടും തരുന്നതുകൊണ്ടു് (ഇതിനു് ജെനറല്‍ സെറ്റിംഗ്സിലെ Language അറബിയോ ഹീബ്രുവോ ആക്കി മാറ്റിയാല്‍ മതി.) അറബിയില്‍ത്തന്നെ നന്നായി കലണ്ടര്‍ വായിക്കാം.

താഴെക്കൊടുക്കുന്ന ഉദാഹരണങ്ങളില്‍ കലണ്ടര്‍ ഇംഗ്ലീഷിലും അറബിയിലും (അറബിയില്‍ കാണാന്‍ സെറ്റിംഗ്സില്‍ പോയി ഭാഷ അറബിയാക്കിയാല്‍ മതി.) കാണിക്കുന്നു.

ഇതിനായി ഒരു സാധാരണ അമേരിക്കന്‍ ബ്ലോഗറുടെ കലണ്ടര്‍ ഹൈജാക്കു ചെയ്തിരിക്കുന്നു. മരമാക്രികള്‍ ധാരാളമുള്ളതിനാലും ആ ബ്ലോഗറുടെ പ്രൈവസി നഷ്ടപ്പെടാതെ നോക്കേണ്ടതിനാലും അദ്ദേഹത്തിന്റെ ഐഡന്റിറ്റി താറടിച്ചു നശിപ്പിച്ചിരിക്കുന്നു. (ഓരോ സ്ക്രീന്‍‌ഷോട്ടിലും ക്ലിക്കു ചെയ്തു വലുതായി കാണാന്‍ മറക്കരുതു്!)

ഗൂഗിള്‍ കലണ്ടറില്‍ ഹിജ്രി തീയതികളും കാണാന്‍ കലണ്ടര്‍ സെറ്റിംഗ്സില്‍ പോയി Alternate Calendar എന്ന ഓപ്ഷനിലെ ഒരു കലണ്ടര്‍ തിരഞ്ഞെടുക്കുക.

താഴെക്കൊടുക്കുന്ന മൂന്നു കലണ്ടറുകളാണു് ഇപ്പോള്‍ ഉള്ളതു്.

കലണ്ടര്‍ വിശദവിവരങ്ങള്‍
Hijri – Standard July 16, 622-നു തുടങ്ങുന്നതും 2, 5, 7, 10, 13, 16, 18, 21, 24, 26, 29 എന്നീ അധിവര്‍ഷങ്ങളും ഉള്ള അരിത്‌മെറ്റിക് കലണ്ടര്‍. (ഇമാക്സ്)
Hijri – Kuwaiti July 15, 622-നു തുടങ്ങുന്നതും 2, 5, 7, 10, 13, 15, 18, 21, 24, 26, 29 എന്നീ അധിവര്‍ഷങ്ങളും ഉള്ള അരിത്‌മെറ്റിക് കലണ്ടര്‍. (മൈക്രോസോഫ്റ്റ്)
Hijri – Saudi കൃത്യമായ ജ്യോതിശ്ശാസ്ത്രരീതികള്‍ അവലംബിച്ചു് സൌദി അറേബ്യയിലെ മെക്കയില്‍ നിന്നു ദൃശ്യമാകുന്ന ചന്ദ്രന്റെ സ്ഥാനം അടിസ്ഥാനമാക്കി ഉള്ള അസ്ട്രോണമിക്കല്‍ കലണ്ടര്‍.

മൂന്നാമത്തെ കലണ്ടര്‍ (മിക്കവാറും അറബിനാടുകളില്‍ ഈ കലണ്ടറാണു് ഉപയോഗിക്കുന്നതു്) ഉപയോഗിച്ചുള്ള ഉദാഹരണങ്ങളാണു താഴെ.


കലണ്ടറിന്റെ ദിവസക്കാഴ്ച(day view)യില്‍ ഹിജ്രിത്തീയതി ബ്രായ്ക്കറ്റില്‍ കാണാം.


കലണ്ടറിന്റെ വാരക്കാഴ്ച(week view)യില്‍ ഹിജ്രിത്തീയതികള്‍ ബ്രായ്ക്കറ്റില്‍ കാണാം. കൂടാതെ ആഴ്ചകളുടെ തലക്കെട്ടില്‍ അതാതു ഹിജ്രിത്തീയതി ബ്രായ്ക്കറ്റില്‍ കാണാം.


കലണ്ടറിന്റെ മാസക്കാഴ്ച(week view)യില്‍ ഹിജ്രി മാസങ്ങള്‍ ബ്രായ്ക്കറ്റില്‍ കാണാം. കൂടാതെ ഓരോ തീയതിയിലും ഹിജ്രിത്തീയതി ബ്രായ്ക്കറ്റില്‍ കാണാം. മാസം തുടങ്ങുന്ന ദിവസത്തില്‍ മാസത്തിന്റെ പേരും.


കലണ്ടറിന്റെ അജന്‍ഡാ വ്യൂവില്‍ (ഗൂഗിള്‍ കലണ്ടറിലെ അധികമാര്‍ക്കും അറിയാത്ത വ്യൂ ആണു് ഇതു്.) ഹിജ്രിത്തീയതികള്‍ ബ്രായ്ക്കറ്റില്‍ കാണാം. ലിസ്റ്റിലുള്ള തീയതികള്‍ ഒരെണ്ണമെങ്കിലും ഇപ്പോഴത്തെ വര്‍ഷമല്ലെങ്കില്‍ വര്‍ഷവും എല്ലാ തീയതികള്‍ക്കുമൊപ്പം ഉണ്ടാവും.


തീയതി കാണിക്കുക മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ. മാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ സംഭവിക്കുന്ന കാര്യങ്ങള്‍ (recurring events) ഹിജ്രി കലണ്ടര്‍ അടിസ്ഥാനമാക്കി ഇടാന്‍ ഇപ്പോള്‍ നിര്‍വ്വാഹമില്ല. അതു ഭാവിയില്‍ ഉണ്ടാവും. അതുപോലെ ഹിജ്രി കൂടാതെ മറ്റു പല കലണ്ടറുകളും ഉള്‍ക്കൊള്ളിക്കാന്‍ ആലോചനയുണ്ടു്.

എന്നാണോ ഇതില്‍ നമ്മുടെ കൊല്ലവര്‍ഷം വരുന്നതു്? എന്നിട്ടു വേണം നമ്മുടെ ഓണവും സംക്രാന്തിയും ഏകാദശിയും അമ്മയുടെ പിറന്നാളും അമ്പലത്തിലെ ഉത്സവവും ഒക്കെ ഗൂഗിള്‍ കലണ്ടര്‍ നോക്കി കണ്ടുപിടിക്കാന്‍!

കലണ്ടര്‍ (Calendar)
ഗൂഗിള്‍
നര്‍മ്മം

Comments (6)

Permalink

എങ്കില്‍…

(കഴിഞ്ഞ പോസ്റ്റിന്റെ ഹാംഗോവര്‍. ഒരു കുട്ടി കഴിഞ്ഞാല്‍ ഒരു വയറിളക്കം പതിവാണു്. ഉടനേ രണ്ടു പോസ്റ്റിടുമെന്നു് അന്തോണിച്ചനോടു പ്രോമിസ് ചെയ്തതുമാണു്.)

ചന്ദ്രന്‍ ഭൂമിയെ
കൃത്യം ഇരുപത്തെട്ടു 25.8461538 ദിവസം കൊണ്ടും
ഭൂമി സൂര്യനെ
കൃത്യം മുന്നൂറ്റിമുപ്പത്താറു ദിവസം കൊണ്ടും
ചുറ്റിയിരുന്നെങ്കില്‍,

ഹായ്!

ഒരു മാസത്തില്‍
ഇരുപത്തെട്ടു ദിവസവും
നാലാഴ്ചയും
ഒരു വര്‍ഷത്തില്‍
മുന്നൂറ്റിമുപ്പത്താറു ദിവസവും
നാല്പത്തെട്ടാഴ്ചയും
പന്ത്രണ്ടു മാസവും
ഉണ്ടാകുമായിരുന്നു

വരുമാനം
ക്ഌപ്തമാകുമായിരുന്നു
ക്രിസ്തുമസ്സിന്റെ അവധി
നഷ്ടപ്പെടാതിരിക്കുമായിരുന്നു
ഭാര്യയുടെ തീണ്ടാരി
എന്നും ഒരേ ദിവസം വരുമായിരുന്നു

ഏറ്റവും പ്രധാനമായി
“ഇത്ര കൃത്യമായി ചിട്ടയോടെ എല്ലാം ഇണക്കാന്‍
ഞാന്‍ എന്ന സര്‍വ്വശക്തനല്ലാതെ ആര്‍ക്കു കഴിയും?”
എന്നു പറഞ്ഞു്
“ഇതു ദൈവവചനമാണു്”
എന്ന ലേബലുമിട്ടു്
ഭാവിതലമുറയുടെ
അണ്ണാക്കിലേയ്ക്കു തള്ളാന്‍
ഒരു പുസ്തകമെഴുതാമായിരുന്നു…

(ഞാന്‍ എന്താ ശ്ലോകമല്ലാതെ ഗദ്യകവിതയെഴുതിയാല്‍ പുളിക്കുമോ?)


ഓഫ്: (ഒരു മണിക്കൂറിനു ശേഷം)

ഈ പോസ്റ്റിലെ കണക്കില്‍ ഒരു തെറ്റുണ്ടു്. ആര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?


ഉത്തരം: (അര ദിവസത്തിനു ശേഷം)

ശരിയുത്തരം ആദ്യം പറഞ്ഞതു സിബുവാണു്. ഭൂമിയെ കൃത്യം 28 ദിവസം കൊണ്ടു് ചന്ദ്രന്‍ ചുറ്റുകയാണെങ്കില്‍ രണ്ടു വെളുത്ത വാവുകള്‍ക്കിടയിലുള്ള സമയം 28 ദിവസത്തില്‍ കൂടുതലായിരിക്കും. കാരണം, അതിനിടയില്‍ ഭൂമിയും കുറേ പോയിട്ടുണ്ടാവും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്റെയും ചന്ദ്രന്റെയും സ്ഥിതി തമ്മിലുള്ള വ്യത്യാസമാണു് തിഥി(phase of moon)യും അതു വഴി ചാന്ദ്രമാസവും നിര്‍ണ്ണയിക്കുന്നതു്.

ഇവിടെ ചാന്ദ്രമാസം എത്രയാണെന്നു കണ്ടുപിടിക്കാന്‍ എളുപ്പമാണു്.

ദിവസം. അപ്പോഴും ചാന്ദ്രമാസം ദിവസത്തിന്റെ പൂര്‍ണ്ണഗുണിതം ആവില്ല.

ഇനി, ചാന്ദ്രമാസം കൃത്യം 28 ദിവസമാവാന്‍ ചന്ദ്രന്‍ എത്ര ദിവസം കൊണ്ടു ഭൂമിയെ ചുറ്റണം എന്നു നോക്കാം.

ദിവസം.

ഇതനുസരിച്ചു കവിത തിരുത്തിയിട്ടുണ്ടു് 🙂


യഥാര്‍ത്ഥത്തില്‍ ചന്ദ്രന്‍ ഭൂമിയെ ചുറ്റാനെടുക്കുന്ന ശരാശരി സമയം 27.3217 ദിവസമാണു്. (ഇതാണു നമ്മുടെ നക്ഷത്രചക്രം. ഇതിനെ 27 നക്ഷത്രങ്ങള്‍ കൊണ്ടു സൂചിപ്പിക്കുന്നു.) ഭൂമി സൂര്യനെ ചുറ്റാന്‍ 365.242191 ദിവസവും. അതിനാല്‍ ചാന്ദ്രമാസത്തിന്റെ ശരാശരി ദൈര്‍ഘ്യം

ആണു്. (ഇതാണു നമ്മുടെ തിഥിചക്രം. 30 തിഥികളെക്കൊണ്ടു സൂചിപ്പിക്കുന്നു.)

കലണ്ടര്‍ (Calendar)
കവിതകള്‍ (My poems)
നര്‍മ്മം

Comments (17)

Permalink

ശ്രീകൃഷ്ണന്‍ മരത്തില്‍ കയറിയതെന്തിനു്?

തൂങ്ങുന്ന ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണന്‍ മരത്തില്‍ കയറിയതെന്തിനാണെന്നു് കൊച്ചുകുട്ടികള്‍ക്കു പോലുമറിയാം. കാളിന്ദിയില്‍ കുളിച്ചുകൊണ്ടു നിന്ന ഗോപസ്ത്രീകളുടെ തുണികളുമെടുത്തു് മരത്തില്‍ കയറിയിരുന്നതും പിന്നെ അവര്‍ കൈ പൊക്കി തൊഴുതു പ്രാര്‍ത്ഥിക്കുന്നതുവരെ കൊടുക്കാതിരുന്നതുമൊക്കെ പ്രശസ്തമായ കഥയാണു്.

പിന്നീടു് കുറേക്കാലത്തേയ്ക്കു് അദ്ദേഹം മരത്തില്‍ കയറിയതായി ചരിത്രരേഖകളൊന്നുമില്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വയോവൃദ്ധനായതിനു ശേഷം ഒരിക്കല്‍ക്കൂടി കയറി – മരിക്കുന്നതിനു തൊട്ടു മുമ്പു്. അങ്ങനെ മയില്‍പ്പീലിയുമൊക്കെ ചൂടി മരത്തിനു മുകളില്‍ കുറുമാനെപ്പോലെ കാലുമാട്ടി ഇരുന്ന ശ്രീകൃഷ്ണനെ ഒരു വേടന്‍ മയിലാണെന്നു തെറ്റിദ്ധരിച്ചു് എയ്ത അമ്പു് പണ്ടു ദുര്‍വ്വാസാവു പറഞ്ഞതനുസരിച്ചു പായസം ദേഹത്താകെ പുരട്ടിയപ്പോള്‍ തെന്നിവീഴുമെന്നു പേടിച്ചാണോ എന്തോ ഒഴിവാക്കിയ കാല്‍‌വെള്ളയില്‍ ചെന്നു തറച്ചു് ശ്രീകൃഷ്ണന്റെ അന്ത്യം സംഭവിച്ചു എന്നാണു പുരാണം.

കാലില്‍ ഒരു അമ്പു കൊണ്ടാല്‍ ഒരാള്‍ മരിക്കുമോ എന്നു ചില നവശാസ്ത്രജ്ഞന്മാര്‍ ചോദിച്ചേക്കാം. അവരോടു് ഗ്രീക്കുകാരന്‍ (അതോ റോമാക്കാരനോ?) അക്കില്ലീസ് മരിച്ചതും കാലില്‍ അമ്പുകൊണ്ടാണെന്നു പറയുക. (കഥയും ഏതാണ്ടു് ഇതുപോലെ തന്നെ. ചെറുപ്പത്തില്‍ അക്കില്ലീസിന്റെ അമ്മ മകനു് ആയുധം കൊണ്ടു മുറിവേല്‍ക്കാതിരിക്കാന്‍ ഒരു വിശുദ്ധവെള്ളത്തില്‍ മുക്കിയെടുത്തപ്പോള്‍ കാലിലെ നെരിയാണിയുടെ ഭാഗത്തു് ഒരു ഇല പറ്റിപ്പിടിച്ചിരുന്നത്രേ. അവിടെയാണു് പാരീസിന്റെ അമ്പേറ്റു് അക്കില്ലീസ് സിദ്ധികൂടിയതു്.) ഗ്രീസ്, യൂറോപ്പ്, പടിഞ്ഞാറു് എന്നൊക്കെ പറഞ്ഞാല്‍ ഏതു ശാസ്ത്രജ്ഞനും അംഗീകരിക്കും, നമ്മുടെ കൃഷ്ണന്റെ കഥ പറഞ്ഞാല്‍ മാത്രം ഒരു സംശയം. ഇതു നല്ല കാര്യം!

ഈ കഥ നൂറ്റാണ്ടുകളായി പറഞ്ഞുകേള്‍ക്കുന്നതാണെങ്കിലും ഇതില്‍ ചില പാകപ്പിഴകളുണ്ടെന്നാണു് അടുത്ത കാലത്തു നടന്ന ചില ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചുകള്‍ സൂചിപ്പിക്കുന്നതു്.

അടുത്ത കാലത്തു ഗുജറാത്തില്‍ നടന്ന ബോംബു ഭീഷണിയെപ്പറ്റി അന്വേഷിക്കാന്‍ പല മരത്തിലും കയറിയവരില്‍ ഒരു പുലയി ഒരു മരക്കൊമ്പില്‍ അരിവാളു കൊണ്ടു വെട്ടിയത്രേ. വെട്ടിയ ഭാഗത്തു നിന്നു രക്തം കുടുകുടാ ഒഴുകുന്നതു കണ്ടപ്പോള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചിട്ടുള്ളതുകൊണ്ടു് ദൈവസാന്നിദ്ധ്യമാണെന്നു മനസ്സിലാക്കിയ പുലയി ഉടനടി ആര്‍ക്കിയോളജിസ്റ്റുകളെ വരുത്തുകയായിരുന്നു. അവരുടെ ഗവേഷണഫലമായി മരത്തില്‍ കയര്‍ ചുറ്റിക്കിടന്ന പാടുകള്‍ കാണുകയും അതു കലിയുഗം തുടങ്ങുന്നതിനു തൊട്ടുമുമ്പു് ശ്രീകൃഷ്ണന്‍ മരിച്ച ദിവസം തന്നെ ഉണ്ടായ പാടാണെന്നു കണ്ടുപിടിക്കുകയും ചെയ്തു.

“അല്ലാ, ഇമ്മാതിരി സംഭവമാണോ ആര്‍ക്കിയോളജി?” എന്നു ചോദിക്കുന്നവര്‍ മൂക്കില്‍ നിന്നു വിരല്‍ ദയവായി മാറ്റുക. നമ്മള്‍ നാസയെ വരെ കൂട്ടുപിടിച്ചു രാമസേതു തെളിയിക്കുന്നവരാകുന്നു. കാളയെ കുതിര ആക്കുന്നവരാകുന്നു. ഇനി പടിഞ്ഞാറു നിന്നു് ഉദാഹരണങ്ങള്‍ വേണമെങ്കില്‍ നോഹയുടെ പെട്ടകവും പഴയ ശിവലിംഗവും ആര്‍തര്‍ രാജാവിന്റെ ചഷകവും മായന്മാരുടെ പളുങ്കുതലയോടുമൊക്കെ അന്വേഷിച്ചു പോകുന്ന ഇന്‍ഡ്യാനാ ജോണ്‍സ് മുതല്‍ ഇമ്മാതിരി കാര്യങ്ങള്‍ ആര്‍ക്കിയോളജി എന്ന പേരില്‍ കാണിക്കുന്ന ഡിസ്കവറി/ഹിസ്റ്ററി ചാനലുകള്‍ വരെ ഉദാഹരിക്കാം.

അതായതു്, ശ്രീകൃഷ്ണന്‍ മരിച്ച ദിവസം ആ മരത്തില്‍ ഒരു കയര്‍ കെട്ടിയിരുന്നു എന്നു്! ആരു കെട്ടി?

ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതു് കൃഷ്ണന്‍ തന്നെയാണു് അതു കെട്ടിയതെന്നാണു്. കെട്ടിന്റെ പാടില്‍ നിന്നു് ഒറ്റക്കൈ കൊണ്ടു കെട്ടിയതാണെന്നു് ഉറപ്പാണു്. ഒരു കയ്യില്‍ ഓടക്കുഴല്‍ എപ്പോഴും കൊണ്ടു നടക്കാറുള്ള കൃഷ്ണന്‍ മാത്രമേ ഒറ്റക്കൈ കൊണ്ടു കയര്‍ കെട്ടൂ എന്നതു തര്‍ക്കമില്ലാത്ത സംഗതിയാണു്.

കെട്ടിയ കയര്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ എന്തിനു കെട്ടി എന്നു് ഇതു വരെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഭൂരിഭാഗം ഗവേഷകരുടെയും അഭിപ്രായം ശ്രീകൃഷ്ണന്‍ ആത്മഹത്യ ചെയ്യാന്‍ കെട്ടിയതാണു് എന്നാണു്. വളരെക്കാലമായി മരത്തില്‍ കയറാതിരുന്ന കൃഷ്ണന്‍ അന്നു കയറിയതും കയര്‍ കെട്ടിയതും മറ്റൊന്നിനല്ല എന്നാണു നിഗമനം.

എല്ലാവര്‍ക്കും പ്രിയങ്കരനും പെണ്ണുങ്ങളുടെ കാമുകനും ജീവിച്ചിരുന്നപ്പോള്‍ തന്നെ ദൈവമായി അംഗീകരിക്കപ്പെട്ടവനും ത്രികാലജ്ഞാനിയും ഗീത പോലെയുള്ള കൃതികളുടെ കര്‍ത്താവും ദ്വാരക പോലെയുള്ള മനോഹരമായ പട്ടണങ്ങളുടെ അധിപതിയും പാണ്ഡവരെപ്പോലെ പ്രബലരായ രാജാക്കന്മാരുടെ ബന്ധുവും ആയ കൃഷ്ണന്‍ എന്തിനിങ്ങനെ ഒരു കടും‌കൈ ചെയ്യാന്‍ തുനിഞ്ഞു?

ഇവിടെ ഒരു കാര്യം ഓര്‍ക്കണം. കൃഷ്ണനെപ്പറ്റിയുള്ള മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ പണ്ടു്. സംഭവം നടക്കുന്ന കാലത്തു് മൂപ്പര്‍ പടുവൃദ്ധനാണു്. മഹാഭാരതകാലത്തെപ്പറ്റിയുള്ള ഈ ഗവേഷണം അനുസരിച്ചു് യുദ്ധമൊക്കെക്കഴിഞ്ഞു രാജാവാകുമ്പോള്‍ യുധിഷ്ഠിരനു വയസ്സു തൊണ്ണൂറ്റൊന്നു്. യുധിഷ്ഠിരനേക്കാള്‍ ഒരു വയസ്സു് ഇളപ്പമുള്ള ഭീമനെക്കാള്‍ ഇളയവനും രണ്ടു വയസ്സു് ഇളയവനായ അര്‍ജ്ജുനനെക്കാള്‍ മൂത്തവനും ആകയാല്‍ കൃഷ്ണന്റെ പ്രായം ഏകദേശം എണ്‍പത്തൊന്‍പതു്. പിന്നെയും മുപ്പത്താറു കൊല്ലം കഴിഞ്ഞാണു കൃഷ്ണന്‍ മരിക്കുന്നതു്. അപ്പോള്‍ വയസ്സു 125. മുന്‍പേ പറഞ്ഞ നല്ല കാലമൊക്കെ കഴിഞ്ഞു എന്നര്‍ത്ഥം.

മാത്രമല്ല, കുടുംബത്തില്‍ പ്രാരബ്ധവും ദുഃഖങ്ങളും വേണ്ടുവോളം ഉണ്ടു താനും.


പണ്ടു് ഇന്ദ്രനെ കാണാന്‍ പോയപ്പോള്‍ ഒരു പൂവു കിട്ടി. അതു വേണമെന്നു പറഞ്ഞു രണ്ടു ഭാര്യമാര്‍ – രുക്മിണിയും സത്യഭാമയും – പൊരിഞ്ഞ അടി. അതു ശരിയാക്കാന്‍ ഇന്ദ്രലോകത്തു പോയി വഴക്കുണ്ടാക്കി പരിജാതവൃക്ഷത്തെ മൂടോടെ പറിച്ചു കൊണ്ടുവരേണ്ടി വന്നു. ഇതു രണ്ടു ഭാര്യമാരുടെ കാര്യമാണു്. ഇങ്ങനെ പതിനാറായിരത്തെട്ടു് എണ്ണമാണു ഭാര്യമാര്‍. ഒരു ദിവസമുണ്ടാകുന്ന പ്രശ്നങ്ങള്‍ പറയേണ്ട കാര്യമുണ്ടോ?

പിന്നെ, ഒരു ചേട്ടനുണ്ടു്. ബലരാമന്‍. ഫുള്‍ടൈം വെള്ളമടിച്ചു പാമ്പാണു്. അനന്തന്‍ എന്ന പാമ്പിന്റെ അവതാരമാണു പോലും. (പുള്ളിയുടെ സ്ഥിരം വെള്ളമടി മൂലം പുള്ളി പാമ്പിന്റെ അവതാരമാണെന്നു പറയുന്നു എന്നും, അല്ല പാമ്പിന്റെ അവതാരമായ പുള്ളിയുടെ വെള്ളമടി മൂലം വെള്ളമടിച്ചു പൂസാകുന്നവരെ പാമ്പു് എന്നു വിളിച്ചു പോന്നു എന്നും രണ്ടു മതമുണ്ടു്.) ഇടയ്ക്കു കലപ്പയെടുത്തു കിളയ്ക്കാന്‍ പോകുമെങ്കിലും കുടുംബത്തിനു യാതൊരു ഗുണവുമില്ല.

പിന്നെയുള്ളതു് ഒരു പെങ്ങളാണു്. സുഭദ്ര. താനും കൂടി കൂട്ടുനിന്നു് അവള്‍ ഒരുത്തന്റെ കൂടെ ഒളിച്ചോടി. വലിയ വില്ലാളിവീരനാണെന്നൊക്കെയായിരുന്നു കേള്‍വി. എന്തായാലും അധികകാലം കഴിയുന്നതിനു മുമ്പേ അവന്റെ ചേട്ടന്‍ അവനെയും സ്വന്തം ഭാര്യയെയുമൊക്കെ പണയം വെച്ചു ചൂതുകളിച്ചിട്ടു് പന്ത്രണ്ടു കൊല്ലം വനത്തിലും പിന്നെ ഒരു കൊല്ലം ഒളിവിലും ആയിരുന്നു. (ഇടയ്ക്കു കുറച്ചുകാലം ഷണ്ഡനായിരുന്നു എന്നും കേട്ടു. ശിവ ശിവ!) മനഃസമാധാനം ഇല്ലാതാവാന്‍ വേറേ എന്തെങ്കിലും വേണോ?

അതൊക്കെ പോകട്ടേ. അവരൊക്കെ ഇപ്പോള്‍ നല്ല നിലയിലാണു്. അവളുടെ മകന്‍ മരിച്ചു പോയെങ്കിലും മകന്റെ മകന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. വലിയ കുഴപ്പമില്ലാതെ പോകുന്നു. സ്വന്തം വീട്ടിലെ കാര്യമാണു കഷ്ടം. ഈയിടെ ഒരു പെണ്ണുകേസിന്റെ പുറകേ പോകേണ്ടി വന്നു. ചെറുമകന്‍ അനിരുദ്ധനാണു പണി പറ്റിച്ചതു്. അവനു പ്രേമിക്കാന്‍ ഒരു അസുരന്റെ മകളെയേ കണ്ടുള്ളൂ. ഉഷ. അവള്‍ വലിയ ആര്‍ട്ടിസ്റ്റാണെന്നോ, ഇവനെ സ്വപ്നം കണ്ടെന്നോ, ഇവന്റെ പടം വരച്ചെന്നോ, വര മൂത്തു മുഴുത്ത പ്രേമമായെന്നോ ഒക്കെ കേട്ടു. എന്തായാലും അവളുടെ തന്ത ബാണാസുരന്‍ അവനെ പിടിച്ചുകെട്ടി ഒരു തടവറയിലിട്ടു പൂട്ടി. അവനെ ഒന്നു് ഇറക്കിക്കൊണ്ടു വരാന്‍ പെട്ട പാടു്! എല്ലാം സഹിക്കാം, അതിനു വേണ്ടി ആ പരമശിവനെക്കൂടി കൂട്ടിനു കൂട്ടേണ്ടി വന്നു. ചെറുമകനെ പെണ്ണുകേസില്‍ നിന്നു് ഇറക്കാന്‍ അപ്പൂപ്പന്‍ പോയി യുദ്ധം ചെയ്യുന്നതു് വേറേ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഏതായാലും, നെടുമുടി വേണു ഒരുപാടു സിനിമകളില്‍ പറയുന്നതു പോലെ, മടുത്തു. ഏതായാലും ഇത്രയും കാലം ജീവിച്ചു. ഒരുപാടു കളികള്‍ കളിച്ചു. ഇനി വയ്യ. ദ്വാരകയിലും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. ഇനി അതും കൂടി കാണുന്നതിനു മുമ്പേ കണ്ണടഞ്ഞാല്‍ മതി. ഏതാണ്ടു് ഈ സമയത്തു തീരുമെന്നാണു പണ്ടു ഗാന്ധാരിയമ്മ ശപിച്ചതു്. ഞാനായിട്ടു് അതു ഫലിപ്പിച്ചില്ല എന്നു വേണ്ടാ. ഇന്നു തന്നെ ഏതെങ്കിലും മരത്തില്‍ കയറി തൂങ്ങാം…


…എന്നിങ്ങനെ വിചാരിച്ചു് ഒരു മരത്തില്‍ കയറി കയറ് കെട്ടി തൂങ്ങാന്‍ വിചാരിച്ചപ്പോഴാണു് ആന്റിക്ലൈമാക്സ് സംഭവിച്ചതു്. ഇളകുന്ന മയില്‍പ്പീലിയും മറ്റും കണ്ടു് ഒരു വേടന്‍ മയിലാണെന്നു തെറ്റിദ്ധരിച്ചു് അമ്പെയ്തു. അമ്പു കൊണ്ടപ്പോള്‍ ബാലന്‍സു തെറ്റി മരത്തില്‍ നിന്നു താഴെ വീണ ആഘാതത്തിലാണു മരണം സംഭവിച്ചതു്. ഓടി വന്ന വേടനോടു് “ഇതു നിന്റെ കുഴപ്പമല്ല, അല്ലെങ്കിലും ഞാന്‍ മരിക്കേണ്ടതായിരുന്നു” എന്നു പറഞ്ഞതു കേട്ടു് അവന്‍ അന്തം വിട്ടു നിന്നു. അവനറിയുമോ കാര്യങ്ങളുടെ കിടപ്പു്!


വി. കെ. ഗോവിന്ദന്‍ നായരുടെ താഴെക്കൊടുക്കുന്ന പ്രസിദ്ധശ്ലോകം വായിച്ചപ്പോള്‍ ചിന്ത കാടു കയറിയതാണു് മുകളില്‍ കൊടുത്തതു്. കൃഷ്ണന്‍ ആത്മഹത്യ ചെയ്യാനായിരിക്കും മരത്തില്‍ കയറിയതു് എന്നു് ആദ്യം പറഞ്ഞതു് വി. കെ. ജി. ആയിരുന്നു.

ചൂടും പൂവിനു ശണ്ഠകൂടുമിരുപേര്‍ദ്ദാരങ്ങള്‍, കള്ളും കുടി-
ച്ചാടും ജ്യേഷ്ഠ, നുഴന്നു കാട്ടിലലയും ബന്ധുക്കളും തോഴരും,
കൂടും പെണ്‍കൊതിയാല്‍ പരന്റെ തടവില്‍ പാര്‍ത്തോരു പൌത്രന്‍ – ഹരേ!
വേടന്‍ തന്‍ കണ ശാഖിയില്‍ തവ ശവം തൂങ്ങാതെ രക്ഷിച്ചതോ?

“ചൂടുന്ന പൂവിനു ശണ്ഠ കൂടുന്ന രണ്ടു ഭാര്യമാര്‍, കള്ളും കുടിച്ചു് ആടുന്ന ജ്യേഷ്ഠന്‍, കാട്ടില്‍ ബുദ്ധിമുട്ടി അലയുന്ന ബന്ധുക്കളും തോഴരും, പെണ്‍‌കൊതി മൂത്തു് വേറൊരുത്തന്റെ തടവില്‍ പെട്ട ചെറുമകന്‍ – കൃഷ്ണാ, വേടന്റെ അമ്പു് നിന്റെ ശവം മരത്തില്‍ തൂങ്ങാതെ രക്ഷിച്ചു എന്നു വരുമോ?” എന്നര്‍ത്ഥം.

നര്‍മ്മം
സരസശ്ലോകങ്ങള്‍

Comments (45)

Permalink

ആറാമത്തെ ഭൂതം

ആറാമത്തെ ഭൂതംചുമ്മാ ഇരിക്കുമ്പോള്‍ പണ്ടു സ്കൂളില്‍ പഠിച്ച കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടു്. (ദൈവകൃപയാല്‍ സ്കൂളിനു ശേഷമുള്ളതൊന്നും ഓര്‍മ്മയില്ല.) പദ്യങ്ങളാണു പ്രധാനമായി. ഒന്നാം ക്ലാസ്സിലെ “കുഞ്ഞിത്തത്തേ പോകല്ലേ…”, രണ്ടിലെ “തൂമ തൂകുന്ന തൂമരങ്ങള്‍…”, മൂന്നിലെ “കാനനത്തിന്‍ ശരല്‍ക്കാല…”, നാലിലെ “സത്വരം ലോകമനോഹരമായുള്ള…”, അഞ്ചിലെ “ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ…”, ആറിലെ “എന്‍‌കുഞ്ഞുറങ്ങിക്കൊള്‍കെന്‍…”, ഏഴിലെ “കന്യാകുമാരിക്ഷിതിയാദ്യമായ്…”, എട്ടിലെ “തോളത്തു ഘനം തൂങ്ങും…”, ഒമ്പതിലെ “ക്ഷോണീന്ദ്രപത്നിയുടെ…” എന്നീ കവിതകള്‍ ഓര്‍ത്തെടുത്തതു് ഇങ്ങനെയാണു്. (പത്താം ക്ലാസ്സില്‍ അല്പം വിശദമായി പഠിച്ചതു കൊണ്ടു് “കണ്ണനെത്തേടി” മുതല്‍ “ശകുന്തളാപരിത്യാഗം” വരെയുള്ള മിക്കവാറും കവിതകളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടു്.)

രാഷ്ട്രഭാഷ അത്ര ഓര്‍മ്മയില്ല. അഞ്ചാം ക്ലാസ്സു മുതലാണു ഹിന്ദി പഠിച്ചുതുടങ്ങിയതു്. ഏതൊക്കെ ക്ലാസ്സിലാണെന്നു് ഓര്‍മ്മയില്ല- “ഊണ്ഠോം നേ ജബ് വ്യാഹ്…”, “മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍…”, “ദയാകര്‍ ദാനഭക്തീ കാ…”, “വന്‍ മേം മോര്‍ ഖുശീ സേ നാച്ചാ…”, “നയീ ദിശാ നയീ ഉഷാ…”, “ചാഹ് നഹീം മേം സുരബാലാ കേ…”, “സുഖീ സീ അധഖിലീ കലീ ഹൈ…” തുടങ്ങി ചില സംഭവങ്ങള്‍ അങ്ങുമിങ്ങും ഓര്‍മ്മകിട്ടുന്നുണ്ടു്.

കവിതാസ്വാദനത്തിനും മറ്റും ഹിന്ദി വാദ്ധ്യാന്മാര്‍ വലിയ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. വ്യാകരണമായിരുന്നു അവരുടെ പ്രധാന വിഷയം. ഹിന്ദി വ്യാകരണങ്ങളുടെ പല നൂലാമാലകളും അതുകൊണ്ടു് ഇപ്പോഴും ഓര്‍മ്മയുണ്ടു്. बोल, भूल, ला എന്നിവ സകര്‍മ്മകങ്ങളാണെങ്കിലും അകര്‍മ്മകങ്ങളെപ്പോലെ ने ചേര്‍ക്കാതെ ഉപയോഗിക്കണമെന്നും (मैं ने कहा, मैं बोला), ने വന്നാല്‍ ക്രിയ കര്‍ത്താവനുസരിച്ചല്ല കര്‍മ്മമനുസരിച്ചാണു മാറുക എന്നും (मैं ने किताब पठा, मैं ने पुस्तक पठी) മറ്റും അങ്ങനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടു്.

അങ്ങനെ പഴയ ഹിന്ദി പാഠങ്ങള്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോഴാണു് ആറുതരം ഭൂതകാലങ്ങളുണ്ടെന്നു് ഓര്‍ത്തതു്.

എന്നെ ഹിന്ദി പഠിപ്പിച്ചിരുന്ന ടീച്ചര്‍ എന്നും ക്ലാസ്സില്‍ വരുമ്പോള്‍ ആദ്യം ആറുതരം ഭൂതങ്ങളെപ്പറ്റി പറയും. കുട്ടികളെക്കൊണ്ടു പറയിക്കും. ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കും. ദിവസവും ഇതു കേട്ടുകേട്ടു് കുട്ടികള്‍ അവരെ “ഭൂതം” എന്നും പിന്നീടു് “പൂര്‍ണ്ണഭൂതം” എന്നും വിളിക്കാന്‍ തുടങ്ങിയതില്‍ അദ്ഭുതമൊന്നും തോന്നുന്നില്ല.

ഭൂതങ്ങള്‍ ആറെണ്ണമുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. പക്ഷേ, അഞ്ചെണ്ണം മാത്രമേ ഓര്‍മ്മ കിട്ടിയുള്ളൂ – സാമാന്യഭൂതം, സന്ദിഗ്ദ്ധഭൂതം, ആസന്നഭൂതം, പൂര്‍ണ്ണഭൂതം, ഹേതുഹേതുമദ്‌ഭൂതം. ഇവയിലോരോന്നും എന്താണെന്നു് എനിക്കു വലിയ പിടിയൊന്നുമില്ല. അതിനെനിക്കു പ്രശ്നവുമില്ല. എങ്കിലും ആറാമത്തേതു കിട്ടാത്തതില്‍ അതിയായ വ്യസനം കുറേക്കാലത്തേയ്ക്കു് ഉണ്ടായിരുന്നു.


മറ്റാര്‍ക്കെങ്കിലും ഈ അസുഖം ഉണ്ടോ എന്നറിയില്ല. ചിലപ്പോള്‍ തികച്ചും അപ്രധാനമായ ഒരു കാര്യം ആലോചിച്ചിട്ടു കിട്ടാത്തതു് ദിവസങ്ങളോളം മനസ്സമാധാനം കെടുത്തുന്നതു് എന്റെ ഒരു പ്രശ്നമാണു്. ഓര്‍മ്മവന്ന ഒരു സിനിമാപ്പാട്ടു് ഏതു സിനിമയിലേതാണെന്നുള്ള ആലോചനയാണു് ഇതില്‍ മുഖ്യം. ചിലപ്പോള്‍ സിനിമയുടെ കഥ ഓര്‍മ്മ വരും, പേരു കിട്ടില്ല. ചിലപ്പോള്‍ ചില ആളുകളുടെ മുഖം ഓര്‍മ്മവരും, പേരു കിട്ടില്ല. പാട്ടിലെ ഇടയ്ക്കുള്ള വരി ഓര്‍മ്മവരും, തുടക്കം മറന്നു പോകും. അല്ലെങ്കില്‍ ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തിന്റെ പേരു് മറന്നുപോകും. ഈ കിട്ടാത്ത സാധനം എത്ര അക്ഷരമാണെന്നു വരെ ഓര്‍മ്മയുണ്ടായിരിക്കും. അതു മാത്രം കിട്ടില്ല.

ഇങ്ങനെ ഒന്നു തലയില്‍ കയറിയാല്‍ പിന്നെ യാതൊരു സമാധാനവുമില്ല. രാത്രിയില്‍ ഉറക്കം ഞെട്ടി അതാലോചിക്കും. പകല്‍ പത്തിരുപതു മിനിട്ടില്‍ ഒരിക്കലെങ്കിലും ഇതാലോചിക്കും. ബാക്കിയുള്ളവ മാറ്റിവെച്ചിട്ടു് ഇതാലോചിക്കും. ഇതു കിട്ടിയിട്ടു് യാതൊരു പ്രയോജനവുമുണ്ടാവില്ല. എങ്കിലും ഇതു കിട്ടാതെ യാതൊരു സമാധാനവുമുണ്ടാവില്ല.

ഭാഗ്യവശാല്‍ നാലഞ്ചു ദിവസം കഴിയുമ്പോള്‍ അതു വിടും. എങ്കിലും ചില സംഗതികള്‍ കുറേക്കാലത്തിനു ശേഷം വീണ്ടും ചികയാന്‍ തുടങ്ങും.


ഇങ്ങനെ വീണ്ടും വീണ്ടും എന്നെ ബുദ്ധിമുട്ടിച്ച പ്രശ്നമാണു് ആറാമത്തെ ഭൂതം. പലരോടും ചോദിച്ചു. ഹിന്ദിക്കാര്‍ ഉള്‍പ്പെടെ. ഒരു രക്ഷയുമില്ല. ഇതൊന്നു കിട്ടിയിട്ടു വേണം അടുത്ത എന്തെങ്കിലും കാര്യത്തെപ്പറ്റി തല പുണ്ണാക്കാന്‍!

അങ്ങനെയിരിക്കുമ്പോള്‍ കുട്ട്യേടത്തി പാട്ടുപാടുന്ന ഒരു പോസ്റ്റില്‍ (ചമ്മല്‍ കേ സംബന്ധം) അതുല്യ എന്തോ ഹിന്ദി പറഞ്ഞു. ഇതു തന്നെ തക്കം. ഞാന്‍ ആ ചോദ്യം അവിടെ ചോദിച്ചു.

ഈ ബ്ലോഗ് എന്നു പറയുന്നതു് അനന്തവിജ്ഞാനത്തിന്റെ അക്ഷയഖനിയാണു്. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ അപരിമേയമാണു്. ഒരു ചോദ്യം ചോദിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടും. എന്നൊക്കെ കേട്ടാണു് ഞാന്‍ ഈ കടും‌കൈ ചെയ്തതു്. അതിന്റെ മറുപടിയായി കുട്ട്യേടത്തി താന്‍ ഹിന്ദി പാസ്സായതിന്റെ കദനകഥ കണ്ണുനീരോടെ പറഞ്ഞുകേള്‍പ്പിക്കുകയും ആ ചോദ്യം നാട്ടുകാരോടു് അല്പം കൂടി ഉറക്കെ ചോദിക്കുകയും ചെയ്തു. തീര്‍ന്നു. പിന്നെ ആരും അതിനെപ്പറ്റി കേട്ടിട്ടില്ല. ആളുകള്‍ ഹിന്ദിയില്‍ അബദ്ധം പറഞ്ഞ കഥകള്‍ പറയുകയും കുറുമാന്‍, വക്കാരി, കണ്ണൂസ് തുടങ്ങിയ ഭൂതങ്ങള്‍ എത്തി അതിനെ ഒരു വഴിക്കാക്കുകയും ചെയ്തു. എന്റെ ചോദ്യത്തിനു് ഉത്തരം കിട്ടിയുമില്ല.


ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്തിന്റെ മകളെ പരിചയപ്പെട്ടു. സീബീഎസ്സൈയിലോ മറ്റോ പഠിക്കുന്നു. വേറെയൊന്നും വായിക്കാനില്ലായിരുന്നതിനാല്‍ അവളുടെ ടെക്സ്റ്റ്‌ബുക്കുകള്‍ എടുത്തു വായിച്ചു. അപ്പോള്‍ ദാ കിടക്കുന്നു ഒരു ഹിന്ദി വ്യാകരണപുസ്തകം. അതില്‍ കാലങ്ങളെപ്പറ്റി (tenses) പറയുന്ന അദ്ധ്യായം വായിച്ചു. ഭൂതങ്ങളെ കിട്ടി. യുറേക്കാ!

ആറാമത്തെ ഭൂതത്തിന്റെ പേരു് അപൂര്‍ണ്ണഭൂതം! (അടിയെടാ സിംബല്‍!)

ആദ്യം തോന്നിയതു് ചമ്മലാണു്. പൂര്‍ണ്ണഭൂതം എന്നൊരു സാധനം ഉള്ള സ്ഥിതിക്കു് അപൂര്‍ണ്ണഭൂതവും ഉണ്ടായിരിക്കും എന്നതു് എലിമെന്ററി മിസ്റ്റര്‍ വാട്ട്സണ്‍ ആയിരുന്നു. ഇതോര്‍ത്താണല്ലോ ഇത്രയും കൊല്ലം ഞാന്‍ തല പുണ്ണാക്കിയതു്!

ഏതായാലും എനിക്കിനി സമാധാനമായി ഉറങ്ങാം.

ഈ ആറു ഭൂതകാലങ്ങള്‍ ഉദാഹരണസഹിതം ഇവിടെ വിശദീകരിക്കുന്നില്ല. ബോറടിക്കും. നിങ്ങള്‍ക്കും എനിക്കും.

(ചിത്രം വരച്ചതു്: സിബു)

നര്‍മ്മം
സ്മരണകള്‍

Comments (20)

Permalink

ഒരു പീഡനത്തിന്റെ കഥ

ഈ പോസ്റ്റ് കവിയും കഥാകൃത്തുമായ രാജേഷ് വര്‍മ്മയ്ക്കു സമര്‍പ്പിക്കുന്നു. എന്തുകൊണ്ടെന്നറിയാന്‍ ഈ പോസ്റ്റിന്റെ അവസാനം വരെ വായിക്കുക. (ഇതു് അവസാനം വരെ വായിപ്പിക്കാന്‍ വേറേ വഴിയില്ല!)

ഇതു വായിക്കുന്നതിനു മുമ്പോ ശേഷമോ വായിക്കുന്നതിനിടയിലോ രാജേഷിന്റെ സ്വാതന്ത്ര്യദിനസ്മരണകള്‍ എന്ന പോസ്റ്റ് വായിക്കുന്നതു നന്നായിരിക്കും.


ഒരു സിനിമയില്‍ (ഏതോ ഏസ് വെഞ്ചുറ) ജിം കാരി ഒരുത്തനെ പീഡിപ്പിക്കുന്ന രംഗമുണ്ടു്. അയാളെ ഒരു കസേരയില്‍ കെട്ടിയിട്ടിട്ടു് ജിം കൂര്‍ത്ത ഒരു സ്റ്റീല്‍ കത്തിയും അതുപോലെയുള്ള വേറേ ഒരു ആയുധവും കൊണ്ടുവരുന്നു. അവ രണ്ടും കാട്ടി അയാളെ ഭയപ്പെടുത്തുന്നു. അയാള്‍ക്കു ഭയം തീരെയില്ല. അപ്പോഴാണു് ജിം അറ്റകൈ എടുക്കുന്നതു്. ആയുധങ്ങള്‍ രണ്ടും കൂടി കൂട്ടിയുരച്ചും ഒരു സ്റ്റീല്‍ പാത്രത്തില്‍ മുട്ടിച്ചും ശബ്ദമുണ്ടാക്കുന്നു. അതു സഹിക്കാന്‍ വയ്യാതെ അയാള്‍ സത്യം സമ്മതിക്കുന്നു.

ഇതു് അതിശയോക്തിയാണെന്നു പലര്‍ക്കും തോന്നുന്നുണ്ടാവും. പക്ഷേ, ലോഹമോ അതു പോലെയുള്ള എന്തെങ്കിലുമോ ഒരു പ്രതലത്തില്‍ ഉരയുന്ന ശബ്ദം തീരെ സഹിക്കാന്‍ പറ്റാത്ത പലരുമുണ്ടു്. ഞാന്‍ അത്തരത്തിലൊരാളാണു്. വെടി പൊട്ടുന്നതു പോലെയുള്ള വലിയ ശബ്ദങ്ങള്‍ ഞാന്‍ സഹിക്കും. പക്ഷേ, ഒരു സ്പൂണ്‍ ഒരു പാത്രത്തിലിട്ടുരയ്ക്കുന്ന ശബ്ദം എനിക്കു സഹിക്കാന്‍ കഴിയില്ല. എല്ലിനുള്ളിലൂടെ ഒരു ആളല്‍ ആണു്.

ഇതു് ഏതോ പോഷകാംശത്തിന്റെ കുറവാണു് എന്നു് ആരോ പറഞ്ഞിരുന്നു. നേരാണോ എന്തോ? ഡോ. സൂരജ് ഈ ബ്ലോഗ് വായിക്കുന്നുണ്ടോ ഇതിനു് ഉത്തരം തരാന്‍?

ഇതുപോലെ ഒരെണ്ണം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു കഥയിലുണ്ടു്. ഒരു തീവ്രവാദിയെ ചോദ്യം ചെയ്യുകയാണു പോലീസുകാര്‍. അവന്റെ നേതാവു് എവിടെയാണു് ഒളിച്ചിരിക്കുന്നതു് എന്നാണു് അറിയേണ്ടതു്. അടിച്ചു, ഇടിച്ചു, കുത്തി, ഉരുട്ടി, മൊട്ടുസൂചിയും ഈര്‍ക്കിലും പ്രയോഗിച്ചു, ഗരുഡന്‍ തൂക്കവും കസേരയില്ലാത്ത ഇരുത്തലും നടത്തി, മൂലക്കുരുവില്‍ മുളകുപൊടി വിതറി, കാല്‍വെള്ള അടിച്ചു പൊളിച്ചു-പക്ഷേ, പുള്ളി സത്യം പറഞ്ഞില്ല.

അപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ അറ്റ കൈ പ്രയോഗിച്ചു. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ ഒരു അദ്ധ്യായം വായിച്ചു കേള്‍പ്പിച്ചു. പീഡനം സഹിക്കവയ്യാതെ പുള്ളി സത്യം പറഞ്ഞു.

അതിശയോക്തി കലര്‍ന്നതാണെങ്കിലും ഈ ജനുസ്സില്‍ പെടുന്ന പീഡനങ്ങള്‍ പലപ്പോഴും വെള്ളെഴുത്തും രാം മോഹനും മറ്റും പറയുന്ന പീഡനമുറകളെക്കാള്‍ ദുസ്സഹമോ ചിലപ്പോള്‍ അസഹ്യമോ ആണെന്നതാണു സത്യം.

സഹിക്കാന്‍ ബുദ്ധിമുട്ടുള്ളതു് (ദുഃഖത്തോടുകൂടി സഹിക്കാവുന്നതു്) ദുസ്സഹം. സഹിക്കാന്‍ കഴിയാത്തതു് അസഹ്യം.

2005-ല്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറേ കോണിലുള്ള പോര്‍ട്ട്‌ലാന്‍ഡ് എന്ന കൊച്ചുപട്ടണത്തിലെ സാധുക്കളായ മലയാളികള്‍ക്കു് ഇതുപോലെ ഒരു പീഡനം സഹിക്കേണ്ടി വന്നു.

പോര്‍ട്ട്‌ലാന്‍ഡില്‍ വളരെക്കുറച്ചു മലയാളികളേ ഉള്ളൂ. ഉള്ളവര്‍ വളരെ യോജിപ്പിലും രമ്യതയിലുമാണു കഴിയുന്നതു്. ഒരു മലയാളി സംഘടനയേ ഉള്ളൂ-സ്വരം. (SWORAM: Southwest Washington and Oregon Association of Malayalees) കൊല്ലത്തിലൊരിക്കല്‍ രണ്ടുമൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു കലാസായാഹ്നം അതിന്റെ ആഭിമുഖ്യത്തില്‍ നടത്താറുണ്ടു്.

പ്രധാനമായും കുട്ടികളുടെ കലാപരിപാടികളാണു് അവിടെ അരങ്ങേറുന്നതു്. ഒന്നു-രണ്ടു വയസ്സുള്ള കുട്ടികളുടെ ഫാന്‍സിഡ്രെസ്, രണ്ടു-മൂന്നു വയസ്സുള്ളവരുടെ പാട്ടു്, മൂന്നു-നാലു വയസ്സുള്ളവരുടെ കുഞ്ഞുഡാന്‍സ്, അതിനു മുകളിലുള്ളവരുടെ വലിയ ഡാന്‍സ്, സ്കിറ്റ്, പ്രസംഗം, മാജിക് ഷോ തുടങ്ങിയ വിവിധപരിപാടികള്‍. പെര്‍ഫോമന്‍സ് എങ്ങനെയായാലും ഒരു കുട്ടിയെയും അവിടെ പങ്കെടുപ്പിക്കാതിരിക്കില്ല.

ബാക്കിയുള്ള സമയത്താണു് മുതിര്‍ന്നവരുടെ പരിപാടികള്‍. പാട്ടു്, പലതരം ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ് എന്നിവയാണു് പ്രധാന ഇനങ്ങള്‍. മിക്കവാറും സ്ത്രീകള്‍ അവതരിപ്പിക്കുന്നവ. ധാരാളം നല്ല കലാകാരികള്‍ പോര്‍ട്ട്‌ലാന്‍ഡിലുണ്ടു്. ചെറുപ്പം മുതലേ നൃത്തവും സംഗീതവും അഭ്യസിച്ചവര്‍, അഭ്യസിപ്പിക്കുന്നവര്‍, കലാബോധമുള്ളവര്‍, കലാതിലകവും മറ്റും ആയിട്ടുള്ളവര്‍, കലയോടു് ഒടുങ്ങാത്ത താത്പര്യമുള്ളവര്‍ അങ്ങനെ ഒരുപാടു പേര്‍.

ഇതിനു നേരേ വിപരീതമാണു് പുരുഷന്മാര്‍. അമ്പത്താറുകളി, വെള്ളമടി, സ്റ്റോക്ക് മാര്‍ക്കറ്റ്, ഇലക്ട്രോണിക് സാധനങ്ങളുടെ ക്രയവിക്രയം തുടങ്ങിയ കലാപരിപാടികളില്‍ നിഷ്ണാതരാണെങ്കിലും പാട്ടു്, കൂത്തു്, സ്കിറ്റ് തുടങ്ങിയ സംഭവങ്ങളുടെ ഏഴയലത്തുകൂടിപ്പോലും ഈ പുരുഷകേസരികള്‍ പോകാറില്ല.

ആകെ പുരുഷന്മാര്‍ കൂടുന്ന പരിപാടി ഗ്രൂപ്പ് സോംഗ് ആണു്. പക്ഷേ, പെണ്ണുങ്ങളുടെ പിച്ച് വളരെ വലുതായതിനാല്‍ ആണുങ്ങള്‍ ചുണ്ടനക്കുന്നതല്ലാതെ ശബ്ദം പുറപ്പെടുവിക്കുന്നതു പലപ്പോഴും കേള്‍ക്കാറില്ല. ഇവരൊന്നും ഒറ്റയ്ക്കൊരു പാട്ടുപാടി ആരും കേട്ടിട്ടുമില്ല.

പോര്‍ട്ട്‌ലാന്‍ഡിലെ തരുണീമണികള്‍ വ്യസനാക്രാന്തരായി. എന്തെങ്കിലും ഒരു സ്കിറ്റോ മിമിക്രിയോ ഒപ്പനയോ വല്ലതും അവതരിപ്പിക്കണമെന്നു് അവര്‍ കേണപേക്ഷിക്കാന്‍ തുടങ്ങിയിട്ടു കൊല്ലം കുറേയായി. നോ രക്ഷ!

അങ്ങനെയിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍, പോര്‍ട്ട്‌ലാന്‍ഡിലെ പ്രധാന കലാകാരിയും ഓര്‍ഗനൈസറുമായ മിനി, എന്തോ പരദൂഷണം പറഞ്ഞുകൊണ്ടിരുന്ന രാജേഷ് വര്‍മ്മയുടെയും എന്റെയും അടുത്തെത്തി.

“രാജേഷ് ഒരു കലാകാരനാണെന്നു കേട്ടിട്ടുണ്ടല്ലോ. എന്തെങ്കിലും ഒരു പ്രോഗ്രാം…”

ബെസ്റ്റ്! രാജേഷിനെ ആരെങ്കിലും കലാകാരന്‍ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ അതു കലത്തിന്റെ ആകാരമുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണു്. വേറേ എന്തൊക്കെ വിളിച്ചാലും രാജേഷിനെ കലാകാരന്‍ എന്നു് അദ്ദേഹത്തിന്റെ ഭാര്യയായ ബിന്ദു പോലും കരുതുന്നില്ല. പണ്ടു് കൊല്ലം ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായതു നമ്മുടെ സുധാകരന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയായതുപോലെ മാത്രമേ ഉള്ളൂ.

“അയ്യോ, ഞാന്‍ എന്തു ചെയ്യാന്‍? സ്റ്റേജില്‍ കയറിയാല്‍ എനിക്കു തല കറങ്ങും…” എന്നു രാജേഷ്.

“ഒറ്റയ്ക്കു വേണ്ടാ. നിങ്ങള്‍ രണ്ടു പേരും കൂടി മതി. നിങ്ങളെന്തോ മലയാളം എഴുത്തുകാരോ മറ്റോ ആണെന്നു് ആരോ പറഞ്ഞു കേട്ടു…”

ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അന്നേ ബ്ലോഗുണ്ടു്. എന്നാലും അതൊന്നും നാട്ടുകാര്‍ അറിഞ്ഞിട്ടില്ല. ഇതു വേറേ ഏതോ കേട്ടുകേള്‍വിയാണു്.

“ഞങ്ങള്‍ക്കു രണ്ടു പേരും കൂടിയോ? വേണമെങ്കില്‍ അക്ഷരശ്ലോകം ചൊല്ലാം,” ഞാന്‍ പറഞ്ഞു.

“വേണമെങ്കില്‍ ഞങ്ങള്‍ വെള്ളമടിച്ചു പൂസായി മുണ്ടു പറിച്ചു തലയില്‍ കെട്ടി സ്റ്റേജിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാം” എന്നു പറയുന്നതില്‍ കൂടുതല്‍ വിലയൊന്നും ഈ പ്രസ്താവനയ്ക്കു കൊടുക്കില്ല എന്നാണു ഞാന്‍ കരുതിയതു്. പക്ഷേ, പിന്നീടു് പരിപാടിയുടെ ലിസ്റ്റ് ഈ-മെയിലായി വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ദാ കിടക്കുന്നു-“അക്ഷരശ്ലോകം: രാജേഷ് വര്‍മ്മ & ഉമേഷ് നായര്‍”!

രാജേഷിനെ വിളിച്ചു.

“ഡോ, ആ മിനിയെ വിളിച്ചു പറ, അക്ഷരശ്ലോകം എടുത്തു മാറ്റാന്‍…”

“അതെന്തിനാ? എന്റെ ജീവിതാഭിലാഷങ്ങള്‍ രണ്ടെണ്ണമാണു സഫലമാകുന്നതു്. ഒന്നു് സ്റ്റേജില്‍ കയറുക എന്നതു്. മറ്റേതു് അക്ഷരശ്ലോകം ചൊല്ലുക എന്നതു്…”


അക്ഷരശ്ലോകം രാജേഷിന്റെ എന്നത്തേയും ജീവിതാഭിലാഷമായിരുന്നു. പക്ഷേ ജനിച്ചതു് സുവിശേഷപ്രസംഗങ്ങളുടെയും റബ്ബര്‍ കൃഷിയുടെയും നാടായ തിരുവല്ലയില്‍ ആയിപ്പോയി. അക്ഷരശ്ലോകം പോയിട്ടു് അക്ഷരമറിയാവുന്നവരെ കണ്ടുകിട്ടാന്‍ വിഷമമുള്ള സ്ഥലം. “അപ്പയ്യാഖ്യന്‍ പടി കുവലയാനന്ദമുണ്ടാക്കിടുന്നോര്‍” എന്നൊക്കെ മഹാകവി ഉള്ളൂര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, തിരുവല്ലക്കാരുടെ സാഹിത്യകൌതുകം മെഴുവേലി ബാബുവിനു് അപ്പുറത്തേയ്ക്കു പോയിരുന്നില്ല.

രാജേഷ് വിവാഹം കഴിച്ച ബിന്ദു പൂര്‍വ്വാശ്രമത്തില്‍ ഒരു അക്ഷരശ്ലോകബാലതാരമായിരുന്നു. പക്ഷേ ശ്ലോകം ചൊല്ലാനുള്ള രാജേഷിന്റെ അപേക്ഷയൊക്കെ ആ സാദ്ധ്വി നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായതു്.

വളരെയധികം വിരളമായി മാത്രം കണ്ടുവരുന്ന ഒരു വിശിഷ്ടദാമ്പത്യമാണു് രാജേഷിന്റെയും ബിന്ദുവിന്റെയും. “അച്ചിയ്ക്കു് ഇഞ്ചി പക്ഷം, നായര്‍ക്കു് കൊഞ്ചു പക്ഷം” എന്നാണല്ലോ ചൊല്ലു്. (“ഇഞ്ചിപക്ഷം” എന്നു വെച്ചാല്‍ ഇഞ്ചി എന്ന ഭക്ഷണസാധനം ഇഷ്ടമാണു് എന്നാണു് അര്‍ത്ഥം, ഇഞ്ചിപ്പെണ്ണിന്റെ പക്ഷം ചേര്‍ന്നു് ബ്ലോഗ് കറുപ്പിക്കും എന്നല്ല.) എന്നാല്‍ ഇവരുടെ കാര്യത്തില്‍ “വര്‍മ്മയ്ക്കു് എരിശ്ശേരി പക്ഷം, വര്‍മ്മണിയ്ക്കും എരിശ്ശേരി പക്ഷം” എന്നാണു്. സമാനമായ ഇഷ്ടങ്ങളും അഭിരുചികളും സ്വഭാവങ്ങളും ഉള്ള ദമ്പതികളെ ഇതുപോലെ ഞാന്‍ എങ്ങും കണ്ടിട്ടില്ല. ഒരാള്‍ക്കു് താത്പര്യമുള്ളതും മറ്റേയാള്‍ക്കു് താത്പര്യമില്ലാത്തതുമായ ഒരു സാധനം പോലും സൂര്യനു താഴെയില്ല.

ഇങ്ങനെ പറഞ്ഞതുകൊണ്ടു് രണ്ടുപേരും എല്ലാ കാര്യങ്ങളും കൂട്ടായി, സഹകരിച്ചു്, ഒന്നിച്ചാണു ചെയ്യുന്നതു് എന്നു് ആരും സംശയിച്ചു പോകരുതു്. രണ്ടുപേരും ഒന്നിച്ചു് ഒരു സിനിമ പോലും കാണുന്നതോ ചായ കുടിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല.

സിനിമയെപ്പറ്റി പറഞ്ഞാല്‍ പറയാന്‍ ഒരുപാടു കഥകളുണ്ടു്.

പണ്ടു്, രാജേഷ് ബിന്ദുവിനെ പെണ്ണുകാണാന്‍ പോയ സമയം. പതിവുള്ള ചായകുടിക്കും ബിസ്കറ്റുതീറ്റിക്കും ശേഷം രണ്ടുപേര്‍ക്കും എന്തെങ്കിലും ചോദിച്ചുപറഞ്ഞിരിക്കാന്‍ ബന്ധുക്കള്‍ അണിയറയിലേയ്ക്കു നിഷ്കാസനം ചെയ്തതിനു ശേഷമുള്ള സുരഭിലമുഹൂര്‍ത്തം. “മൈ നെയിം ഈസ് വര്‍മ്മ, രാജേഷ് വര്‍മ്മ”, “ബിന്ദുവിന്റെ പേരെന്താ?” തുടങ്ങിയ സ്ഥിരം ഡയലോഗുകള്‍ക്കു ശേഷം രാജേഷ് ചോദിച്ചു:

“ഭവതിയ്ക്കു് സിനിമാ കാണാന്‍ ഇഷ്ടമാണോ?”

“പിന്നേ, ഒരുപാടു് ഇഷ്ടമാണു്”

“ഞാന്‍ ആഴ്ചയില്‍ ഒരു സിനിമയെങ്കിലും തീയേറ്ററില്‍ പോയി കാണും. മിക്കവാറും ആഴ്ചയില്‍ രണ്ടുമൂന്നെണ്ണം. പിന്നെ വീട്ടില്‍ കാസറ്റ് എടുത്തും കാണും. ഡെയിലി.”

ബിന്ദു ആനന്ദതുന്ദിലയായി. ഇതില്‍പ്പരം സന്തോഷമുണ്ടാകാനുണ്ടോ? “വിവാഹനാളണയുവാന്‍ നേര്‍ച്ച നേര്‍ന്നു്” കാത്തിരുന്ന അവള്‍ക്കു് ഓരോ നിമിഷവും ഓരോ യുഗം പോലെ അനുഭവപ്പെട്ടു. സാധാരണ പെണ്‍കുട്ടികള്‍ക്കു വിവാഹത്തിനു ശേഷമുള്ള സ്വപ്നങ്ങളൊന്നുമായിരുന്നില്ല ബിന്ദുവിനു്. ദിവസവും സിനിമയ്ക്കു പോകുന്നതിനെപ്പറ്റിയാണു് തത്രഭവതി സ്വപ്നം കണ്ടതു്.

കല്യാണം കഴിഞ്ഞു പോര്‍ട്ട്‌ലാന്‍ഡില്‍ എത്തിയതിന്റെ പിറ്റേദിവസം രാജേഷ് പറഞ്ഞു, “വരൂ പ്രിയേ, നമുക്കൊരു സിനിമ കാണാന്‍ പോകാം. വളരെ നല്ല ഒരു സിനിമ ഉണ്ടു്.”

ആ പാവം വനിത, ആ ഗൃഹലക്ഷ്മി, ആ മഹിളാരത്നം ഉടുത്തൊരുങ്ങി കാന്തനോടൊത്തു പുറപ്പെട്ടു. (ഈ പ്രയോഗത്തിനു് രാജേഷ് വര്‍മ്മയോടു തന്നെ കടപ്പാടു്.)

ബിന്ദുവിന്റെ മാതാപിതാക്കള്‍ കണ്ടുമുട്ടുന്നതിനു് ഒന്നര ദശാബ്ദം മുമ്പു് ജാപ്പനീസ് ഭാഷയില്‍ നിര്‍മ്മിച്ച ഒരു ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു അന്നു് – Tôkyô monogatari (Tokyo Story). ദാമ്പത്യജീവിതം തുടങ്ങുന്നവര്‍ക്കു പറ്റിയ പടം. ഒരു വല്യപ്പനും വല്യമ്മയും കൂടി മക്കളെയും കൊച്ചുമക്കളെയും കാണാന്‍ പോകുന്നു. അവരുടെ ജീവിതം കണ്ടിട്ടു തങ്ങള്‍ കല്യാണം കഴിച്ചതെന്തിനു് എന്നു് അവര്‍ സ്വയം ചോദിക്കുന്നു. ഭാഷ അറിയാത്തതുകൊണ്ടും ഇരുപതു മിനിട്ടിനു ശേഷം ഉറങ്ങിപ്പോയതുകൊണ്ടും സിനിമയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു് വിവാഹജീവിതമേ ഉപേക്ഷിക്കാന്‍ ബിന്ദു തയ്യാറായില്ല എന്നതു ഭാഗ്യം!

അടുത്ത ദിവസം സിനിമയ്ക്കു പോകാന്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും ആയിടെ ഇറങ്ങിയ ഒരു കളര്‍സിനിമയാണെന്നു പറഞ്ഞതുകൊണ്ടു പോയി. കളര്‍ തന്നെ. ഇറാനിയന്‍ പടം. Ta’m e guilass (The taste of cherry). ആദി മുതല്‍ അവസാനം വരെ ബിന്ദു അതു കണ്ണു മിഴിച്ചിരുന്നു കണ്ടെങ്കിലും ഒന്നും മനസ്സിലായില്ല. ഒരുത്തന്‍ ഒരു വണ്ടിയില്‍ പോകുന്നു. ഇടയ്ക്ക് നിര്‍ത്തി ചിലരോട് എന്തോ ചോദിക്കുന്നു. ഒടുക്കം, സിനിമാ നടനും സംവിധായകനും ക്യാമറാമാനും എല്ലാം കൂടി പായ്ക്കപ്പ് ചെയ്ത് പോകുന്നു. ഇതെന്തൊരു കുന്തം?

മടങ്ങി വരുന്ന സമയത്തു രാജേഷ് സിനിമയെപ്പറ്റി വാ തോരാതെ സംസാരിച്ചു. സിനിമയിലെ നായകന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണു്. അയാളെ കുഴി വെട്ടി മൂടാന്‍ തയ്യാറുള്ള ഒരു സഹായിയെ അന്വേഷിച്ചു നടപ്പാണു്. അവസാനം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു പരിചയമുള്ള ഒരു വല്യപ്പനെ കിട്ടി. രണ്ടു പേരും കൂടി ജീവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയും ആത്മഹത്യയുടെ സാങ്കേതികവശങ്ങളെപ്പറ്റിയും പറ്റി സിനിമ മുഴുവന്‍ വിശകലനം ചെയ്യുന്നു. ക്ലാസ് പടം!

മൂന്നാം ദിവസം ബിന്ദുവിനെ സിനിമയ്ക്കു കൊണ്ടുപോകാന്‍ രാജേഷിനു ബലം പ്രയോഗിക്കേണ്ടി വന്നു. ബെര്‍ഗ്മാന്‍ എന്ന സംവിധായകന്റെ സിനിമയാണെന്നു കേട്ടപ്പോള്‍ പാതിമനസ്സോടെ പോയതാണു്. ഇങ്ങേര്‍ അസാദ്ധ്യസംവിധായകനാണെന്നു് അച്ഛന്‍ വീട്ടില്‍ വരുത്തുന്ന “കലാകൌമുദി”യിലോ മറ്റോ ബിന്ദു കണ്ടിട്ടുണ്ടു്. പിന്നെ ഭാഷ സ്വീഡിഷും ലാറ്റിനും ആണു്. മലയാളിക്കു തമിഴും സംസ്കൃതവും മനസ്സിലാകുന്നതുപോലെ ഇംഗ്ലീഷ് അറിയാവുന്നവനു് ആ ഭാഷകളും മനസ്സിലാവും എന്നാണു രാജേഷ് പറഞ്ഞതു്.

Sjunde inseglet, Det (The seventh seal). സംഭവം വീണ്ടും ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ്. മധുവിധു കഴിയുന്നതിനു മുമ്പു് താന്‍ വര്‍ണ്ണാന്ധയായിപ്പോകുമോ എന്നു ബിന്ദുവിനു ഭയമായി. സിനിമ മുഴുവന്‍ ചെസ്സുകളിയാണു്. ഒരു പഴയ മാടമ്പിയും മരണവും തമ്മിലുള്ള ചെസ്സുകളി. തീയേറ്ററിന്റെ നാലഞ്ചു മൂലകളില്‍ കഷണ്ടിക്കാരന്റെ ചെവിക്കു കീഴിലെ മുടിപോലെ ഇരുന്ന ആളുകള്‍ ഓരോ ഡയലോഗിനും കൈയടിച്ചുകൊണ്ടിരുന്നു. മലയാളിക്കു് തമിഴും സംസ്കൃതവും തീരെ മനസ്സിലാകില്ല എന്നു് അന്നു ബിന്ദുവിനു മനസ്സിലായി.

അടുത്ത ദിവസം ബിന്ദു പറഞ്ഞു, “ഇനി മുതല്‍ സിനിമയ്ക്കു് ആര്യപുത്രന്‍ ഒറ്റയ്ക്കു പോയാല്‍ മതി. ഞാന്‍ ടീവിയിലെ സോപ്പ് ഓപ്പറാ സീരിയല്‍ കില്ലറുകള്‍ കണ്ടു ശിഷ്ടകാലം തള്ളിനീക്കിക്കൊള്ളാം.”

പിന്നീടു് അവര്‍ ഒന്നിച്ചു സിനിമാ കാണാറില്ല. ഇടയ്ക്കിടെ വീഡിയോ സ്റ്റോറില്‍ നിന്നു മലയാളം ഡീവീഡികള്‍ എടുക്കും. രാജേഷ് ഓഫീസില്‍ നിന്നു വരുന്നതിനു മുമ്പു് ബിന്ദു അവ കണ്ടുതീര്‍ക്കും. ബിന്ദു ഉറങ്ങിക്കഴിഞ്ഞതിനു ശേഷം രാജേഷ് രാത്രിയിലിരുന്നു് അവ കാണും. എന്തായാലും രണ്ടുപേര്‍ക്കും സിനിമാ കാണാന്‍ വളരെ ഇഷ്ടമാണു്.

പിന്നെ അവര്‍ ഒന്നിച്ചിരുന്നു് ഒരു സിനിമാ കണ്ടതു് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ബന്ധുക്കളൊക്കെക്കൂടി പിടിച്ചു വലിച്ചു് “ഉദയനാണു താരം” കാണാന്‍ പോയപ്പോഴാണു്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമാ കാണാന്‍ പോകാം എന്ന രാജേഷിന്റെ നിര്‍ദ്ദേശം ഒന്നിനെതിരേ പതിനേഴു വോട്ടുകള്‍ക്കു തള്ളിപ്പോയി.

സിനിമ പോലെ തന്നെയാണു് ബാക്കി എല്ലാ കാര്യങ്ങളും. എക്സര്‍സൈസ്, സൈക്കിള്‍ ചവിട്ടല്‍, പരദൂഷണം പറയല്‍, മരം കയറല്‍, ചായ കുടിക്കല്‍, വില പേശല്‍, കുട്ടിയോടൊത്തു കളിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും രണ്ടു പേര്‍ക്കും താത്പര്യമുള്ളവ തന്നെ. എങ്കിലും ഒരേ സമയത്തു ചെയ്യില്ല. ആരെങ്കിലും ഒരു തമാശ പറഞ്ഞാല്‍ പോലും രാജേഷ് ചിരി നിര്‍ത്തിക്കഴിഞ്ഞിട്ടേ ബിന്ദു ചിരി തുടങ്ങുകയുള്ളൂ.

അക്ഷരശ്ലോകത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഞാന്‍ രാജേഷിന്റെ കൂടെയും ബിന്ദുവിന്റെ കൂടെയും ശ്ലോകം ചൊല്ലിയിട്ടുണ്ടു്. ഇതു വരെ, രണ്ടു പേരോടുമൊത്തു ചൊല്ലിയിട്ടില്ല.


പീഡനത്തിന്റെ കഥ പറഞ്ഞുവന്നു് സംഗതി വ്യക്തിപീഡനമായിപ്പോയി. (കേരള്‍സ്.കോമിനെ കൈകാര്യം ചെയ്തതിന്റെ ഹാങ്ങോവറായിരിക്കാം.) എന്റെയൊരു കാര്യം! കഥയിലേക്കു തിരിച്ചുവരുന്നു.

അങ്ങനെ, സ്വരത്തിന്റെ കലാസായാഹ്നത്തില്‍ ഞാനും രാജേഷ് വര്‍മ്മയും കൂടി അക്ഷരശ്ലോകം അവതരിപ്പിക്കാന്‍ തീരുമാനമായി. (ബിന്ദുവിനെയും വിളിച്ചു. വന്നില്ല. രാജേഷ് ഇല്ലെങ്കില്‍ കൂടാം എന്നു പറഞ്ഞു.) ഇനി മനുഷ്യര്‍ അക്രമാസക്തരാകാത്ത വിധത്തില്‍ ഇതു് എങ്ങനെ അവതരിപ്പിക്കും എന്നതായി ചിന്ത. സ്റ്റേജില്‍ കയറി അപ്പോള്‍ തോന്നുന്ന ശ്ലോകങ്ങള്‍ ചൊല്ലണ്ടാ എന്നു തീരുമാനിച്ചു. പകരം, ഏതൊക്കെ ശ്ലോകങ്ങളാണു ചൊല്ലേണ്ടതു് എന്നു നേരത്തേ ഒരു ധാരണയുമായി പോകാന്‍ ധാരണയായി. ഞങ്ങള്‍ രണ്ടുപേരും കൂടി കുറേ തല്ലുകൂടി അവസാനം 11 ശ്ലോകങ്ങള്‍ തിരഞ്ഞെടുത്തു. താഴെപ്പറയുന്ന പ്രത്യേകതകള്‍ ഉള്ളവയായിരുന്നു ഈ ശ്ലോകങ്ങള്‍.

  • മലയാളശ്ലോകങ്ങള്‍ മാത്രം. ശുദ്ധസംസ്കൃതം കേട്ടാല്‍ ആളുകള്‍ക്കു ബോധം പോയാലോ?
  • തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഞാന്‍ ആയിരിക്കും. ഞാന്‍ 6 ശ്ലോകം. രാജേഷ് 5 ശ്ലോകം.
  • പല വൃത്തങ്ങള്‍ ഉപയോഗിക്കും. ഞാന്‍ ചൊല്ലുന്ന വൃത്തത്തില്‍ത്തന്നെ രാജേഷ് തുടരും. പ്രാസം, ഭാവം തുടങ്ങി ഞാന്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ക്കുള്ള പ്രത്യേകതകളുള്ള ശ്ലോകങ്ങളായിരിക്കും രാജേഷ് തുടര്‍ന്നു ചൊല്ലുന്നതു്.
    അക്ഷരം മുട്ടിക്കുന്ന ക്രൂരവിനോദമല്ല അക്ഷരശ്ലോകം, പിന്നെയോ, ഭാവത്തിനനുസൃതമായി താദാത്മ്യം പ്രാപിക്കുന്ന അമൂര്‍ത്തവും അനവദ്യവുമായ അസാദ്ധ്യകലയാണു് എന്നു ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. എന്തു ചെയ്യാന്‍, ചീറ്റിപ്പോയി!
  • മൂന്നാമത്തെ വരി എവിടെയാണു തുടങ്ങുന്നതെന്നു കേള്‍വിക്കാര്‍ക്കു മനസ്സിലാകാന്‍ മൂന്നാം വരി തുടങ്ങുന്നതിനു തൊട്ടു മുമ്പു് ശ്ലോകം ചൊല്ലാത്ത ആള്‍ ഒരു ആംഗ്യം കാണിക്കും.
    ഇതും ചീറ്റിപ്പോയി. അവിടെ ചെന്നപ്പോള്‍ അതൊക്കെ മറന്നു പോയി. ഞാന്‍ ഇടയ്ക്കിടെ ഗോഷ്ടി കാണിക്കുന്നതു് ഇതാണെന്നു മനസ്സിലാക്കുക.

ഇതൊക്കെ പാലിച്ചു് ഞങ്ങള്‍ അവതരിപ്പിച്ച അക്ഷരശ്ലോകപരിപാടി താഴെക്കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം.

മുന്നറിയിപ്പു്:

ഈ വീഡിയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു് നിങ്ങളുടെ സ്വന്തം റിസ്കില്‍ ആണു്. അതു വല്ലതും ചെയ്തിട്ടു് ചെവിക്കല്ലു പൊട്ടുക, ബുദ്ധിസ്ഥിരത നശിക്കുക, അക്രമാസക്തി ഉണ്ടാവുക, സീരിയല്‍ കില്ലര്‍ ആവുക, വിഷാദരോഗം വരുക, ബ്ലോഗ് കറുപ്പിക്കുക, അനോണിയാവുക, കോമ സംഭവിക്കുക തുടങ്ങി ശാരീരികമോ മാനസികമോ രണ്ടും കൂടിയതോ ആയ വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഞാനോ രാജേഷ് വര്‍മ്മയോ യൂട്യൂബോ ഗൂഗിളോ വേര്‍ഡ്പ്രെസ്സോ എന്റെ ഹോസ്റ്റിംഗ് കമ്പനിയോ അഗ്രിഗേറ്ററുകളോ ഈ പോസ്റ്റ് ഇനി അടിച്ചുമാറ്റിയേക്കാവുന്ന കോരല്‍‌സ് കമ്പനികളോ ഉത്തരവാദികളല്ല.

(ഇവിടെ കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു കാണുക.)


ഈ പ്രോഗ്രാമിനെപ്പറ്റി രാജേഷ് പറയുന്നതു കേള്‍ക്കുക. അക്ഷരശ്ലോകം ഗ്രൂപ്പിലേയ്ക്കു് അദ്ദേഹമയച്ച മെയില്‍ നിന്നു്:

The crowd here in Portland has a large number of Malayalees who were born and brought up outside Kerala. When it is a torture for even an average Malayalee to sit through 7 minutes of Slokam recitation, need we say about these wretched souls? As soon as our performance started, people started showing signs of pain. Little babies started crying and I could hear some grown-ups groaning in agony. People were not prepared for this, so they were so shocked that they could not even get up and leave the auditorium. A few people with hypertension and diabetes even fainted. Needless to say, it was a lot of fun for us, the participants. There is nothing I enjoy more than reciting Slokams, but it is all the more enjoyable when you are inflicting suffering on others. You can try this at your local gatherings also.

If any of the people in the audience were prepared with weapons, I wouldn’t be here now to tell you the story. But, luckily for us, they were not. But, that is the kind of risk you take when you want to propagate unpopular things that are dear to your heart. The following lines from a Slokam recited in our e-sadass (#546) gave me the courage to do this:

ശ്ലോകമോതി മരണം വരിക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം.


ദോഷം പറരുതല്ലോ. പ്രോഗ്രാമിനു ശേഷം പ്രേക്ഷകരില്‍ നിന്നു നല്ല പ്രതികരണമാണു കിട്ടിയതു്. ചില പ്രതികരണങ്ങള്‍:

  1. ഒറ്റയ്ക്കു ചെയ്യാന്‍ ധൈര്യമില്ലാത്തതു കൊണ്ടായിരിക്കും രണ്ടു പേര്‍ കൂടി ചെയ്തതു്, അല്ലേ?
  2. ഈ ഗോമ്പറ്റീഷനില്‍ ആരാ ജയിച്ചതു്?
  3. നിങ്ങളുടെ മിമിക്രി കൊള്ളാമായിരുന്നു. ശ്ലോകം ചൊല്ലുന്നവരെ ശരിക്കു കളിയാക്കി!
  4. ഡാന്‍സുകാര്‍ക്കു തുണി മാറാന്‍ ഏഴു മിനിറ്റു സമയം വേണമെങ്കില്‍ അതു പറഞ്ഞാല്‍ പോരായിരുന്നോ? ഇങ്ങനെ ഞങ്ങളെ പീഡിപ്പിക്കണമായിരുന്നോ?
  5. ഇതു ഞാന്‍ കൊച്ചിലേ മുതല്‍ കേള്‍ക്കുന്നതാ. എന്റെ രണ്ടമ്മാവന്മാര്‍ ഇതില്‍ എക്സ്പേര്‍ട്ട്സായിരുന്നു. ഒരാള്‍ മൃദംഗത്തിലും മറ്റേയാള്‍ വയലിനിലും.
  6. മുഴുവന്‍ സംസ്കൃതമായതുകൊണ്ടു് എനിക്കെല്ലാം മനസ്സിലായി. ഞാന്‍ ആറു കൊല്ലം സംസ്കൃതം പഠിച്ചിട്ടുണ്ടു്.

ഈ അക്ഷരശ്ലോകം എന്നു പറയുന്നതു് കുച്ചിപ്പുഡി പോലെ എന്തോ ഒരു സാധനമാണെന്നു കരുതിയാണു് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ഇതിന്റെ പടമെടുത്തതു്. ഡീവീഡി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴാണു് പറ്റിയ അബദ്ധം മനസ്സിലായതു്. പിന്നീടു് ഡീവീഡി പുനഃപ്രകാശനം ചെയ്തപ്പോള്‍ അതില്‍ നിന്നു് അക്ഷരശ്ലോകം വെട്ടിമാറ്റിയിരുന്നു.

ഏതായാലും അഞ്ചു കൊല്ലത്തേയ്ക്കു സ്റ്റേജില്‍ കയറിപ്പോകരുതു് എന്നു് എനിക്കും രാജേഷിനും വിലക്കു കിട്ടി. സ്റ്റേജില്‍ കയറുന്നതു് ഒരു വീക്ക്‍നെസ്സായതുകൊണ്ടു് ഞാന്‍ നാടു വിട്ടു കാലിഫോര്‍ണിയയ്ക്കു പോന്നു. വളരെയധികം അപേക്ഷകള്‍ക്കു ശേഷം (അതിനു വേണ്ടി എന്നെ തള്ളിപ്പറയുക വരെ ചെയ്തു) രാജേഷിനെ ഇപ്പോള്‍ സ്റ്റേജില്‍ കയറാന്‍ സമ്മതിച്ചു. അടുത്ത പ്രോഗ്രാമിനു കര്‍ട്ടന്‍ വലിക്കാന്‍ താന്‍ സ്റ്റേജില്‍ കയറുന്നുണ്ടെന്നു രാജേഷ് അത്യാഹ്ലാദത്തോടെ ഈയിടെ പറഞ്ഞു.

എന്തൊക്കെ പറഞ്ഞാലും പോര്‍ട്ട്‌ലാന്‍ഡിലെ അമ്മമാര്‍ ഞങ്ങളോടു് കൃതജ്ഞരാണു്. “ദാ, അക്ഷരശ്ലോകം ചൊല്ലുന്ന അങ്കിളുമാരെ വിളിക്കും” എന്നു പറഞ്ഞാണു് അവര്‍ കുട്ടികളെ അനുസരിപ്പിക്കുന്നതും ഉറക്കുന്നതും.


ഇതില്‍ ചൊല്ലിയ ശ്ലോകങ്ങള്‍ കിട്ടണമെന്നു് ആഗ്രഹമുള്ളവര്‍ക്കായി അവ താഴെച്ചേര്‍ക്കുന്നു. നേരത്തേ തയ്യാറെടുത്തിരുന്നെങ്കിലും (ഞങ്ങള്‍ ഒന്നിച്ചിരുന്നു ചൊല്ലിനോക്കിയിരുന്നില്ല, ശ്ലോകങ്ങള്‍ തീരുമാനിച്ചതേ ഉള്ളൂ.) ചൊല്ലിയപ്പോള്‍ എനിക്കു മൂന്നിടത്തു തെറ്റുപറ്റി. രാജേഷ് തെറ്റൊന്നുമില്ലാതെ ഭംഗിയാക്കി.

  1. ചൊല്ലിയതു്: ഉമേഷ്, കവി: മഴമംഗലം, വൃത്തം: സ്രഗ്ദ്ധര
    അമ്പത്തൊന്നക്ഷരാളീകലിതതനുലതേ! വേദമാകുന്ന ശാഖി-
    ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
    ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
    സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!
  2. ചൊല്ലിയതു്: രാജേഷ്, കവി: ??, വൃത്തം: സ്രഗ്ദ്ധര
    ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുമനോവൃന്ദസങ്കീര്‍ത്തിതശ്രീ–
    സമ്പത്തിന്നീശ, തിങ്കള്‍ക്കല തിരുമുടിയില്‍ച്ചൂടിടും തമ്പുരാനേ!
    തന്‍ പാദം കുമ്പിടുന്നോര്‍ക്കഭിമതമരുളും പാര്‍വ്വതീകാന്ത, നീയെന്‍
    വന്‍പാപക്കെട്ടെരിച്ചീടുക, നിടിലമിഴിക്കോണിലാളുന്ന തീയില്‍.
  3. ചൊല്ലിയതു്: ഉമേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
    പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
    കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
    ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!
  4. ചൊല്ലിയതു്: രാജേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    കാളിന്ദിപ്പുഴവക്കിലുണ്ടൊരരയാല്‍വൃക്ഷം, കണിക്കൊന്നയെ-
    ക്കാളും മഞ്ജുളമായ മഞ്ഞവസനം ചാര്‍ത്തുന്നൊരാളുണ്ടതില്‍,
    കാളാബ്ദാഞ്ചിതകോമളാകൃതികലാപാലംകൃതോഷ്ണീഷനാ-
    ണാ, ളെന്‍ നിര്‍ഭരഭാഗ്യമേ, മദനഗോപാലന്‍ മദാലംബനം!

  5. ചൊല്ലിയതു്: ഉമേഷ്, കവി: കേരളവര്‍മ്മ (മണിപ്രവാളശാകുന്തളം), വൃത്തം: കുസുമമഞ്ജരി
    കണ്ഠനാളമഴകില്‍ത്തിരിച്ചനുപദം രഥം പിറകില്‍ നോക്കിയും,
    കുണ്ഠനായ് ശരഭയേന പൃഷ്ഠമതു പൂര്‍വ്വകായഗതമാക്കിയും,
    ഇണ്ടല്‍ പൂണ്ടു വിവൃതാന്മുഖാല്‍ പഥി ചവച്ച ദര്‍ഭകള്‍ വമിക്കവേ
    കണ്ടു കൊള്‍ക, കുതികൊണ്ടു കിഞ്ചിദവനൌ ഭൃശം നഭസി ധാവതി.
  6. ചൊല്ലിയതു്: രാജേഷ്, കവി: കേരളവര്‍മ്മ (മണിപ്രവാളശാകുന്തളം), വൃത്തം: കുസുമമഞ്ജരി
    ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളെവള്‍ക്കു ജലപാനവും,
    പല്ലവം തൊടുവതില്ലയേവളതണിഞ്ഞിടാന്‍ കൊതിയിരിയ്ക്കിലും,
    നല്ലൊരുത്സവമെവള്‍ക്കു നിങ്ങളുടെയാദ്യമായ കുസുമോദ്ഗമം,
    വല്ലഭന്റെ ഗൃഹമശ്ശകുന്തള ഗമിച്ചിടുന്നു വിട നല്‍കുവിന്‍!
  7. ചൊല്ലിയതു്: ഉമേഷ്, കവി: വി. കെ. ജി., വൃത്തം: സ്രഗ്ദ്ധര
    നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
    സേവിപ്പിക്കാതെ, പൂര്‍വ്വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ
    ഭാവം നോക്കിത്തുടിപ്പി, ച്ചകമലര്‍ വികസിപ്പിച്ചു സഞ്ജാതമാക്കും
    പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍!
  8. ചൊല്ലിയതു്: രാജേഷ്, കവി: ശീവൊള്ളി, വൃത്തം: സ്രഗ്ദ്ധര
    ഭക്തര്‍ക്കിഷ്ടം കൊടുക്കും ഭുവനജനനി, നിന്‍ ചെഞ്ചൊടിക്കും, ചൊടിക്കും
    ദൈത്യന്മാരെപ്പൊടിക്കും വിരുതിനു, മിരുളിന്‍ പേര്‍ മുടിക്കും മുടിക്കും,
    അത്താടിക്കും തടിക്കും രുചിയുടെ ലഹരിക്കുത്തടിക്കും തടിക്കും
    നിത്യം കൂപ്പാമടിക്കും, ഗണപതി വിടുവാനായ്‌ മടിക്കും മടിക്കും.
  9. ചൊല്ലിയതു്: ഉമേഷ്, കവി: ശങ്കുണ്ണിക്കുട്ടന്‍, വൃത്തം: സ്രഗ്ദ്ധര
    അശ്വത്ഥത്തിന്നിലയ്ക്കും തൊഴുക ശിശുനിലയ്ക്കും നിലയ്ക്കും നിലയ്ക്കും
    വിശ്വം താനാഹരിയ്ക്കും വ്രജഭുവി വിഹരിക്കും ഹരിക്കും ഹരിക്കും
    ശശ്വദ്ഭക്തങ്കലാപത്സമയമണികലാപത്കലാപത്കലാപത്‌-
    പാര്‍ശ്വം സ്വഃ പാദപായാസകരശുഭദ! പായാദപായദപായാഃ
  10. ചൊല്ലിയതു്: രാജേഷ്, കവി: ??, വൃത്തം: സ്രഗ്ദ്ധര
    ശര്‍മ്മത്തെസ്സല്‍ക്കരിക്കും ഗതിയെയനുകരിക്കും കരിക്കും കരിക്കും
    ദുര്‍മ്മത്തില്‍ ധൂര്‍ത്തുടയ്ക്കും കചഭരമതുടയ്ക്കും തുടയ്ക്കും തുടയ്ക്കും,
    നിര്‍മ്മായം സങ്കടത്തെക്കളയുക വികടത്തെക്കടത്തെക്കടല്‍ത്തെ-
    ന്നമ്മേ! കായംകലാശേ, കലിതതി സകലാശേ കലാശേ കലാശേ!
  11. ചൊല്ലിയതു്: ഉമേഷ്, കവി: ഉമേഷ്, വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
    പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
    മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
    ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!

കുറിപ്പുകള്‍, കടപ്പാടുകള്‍, ഡിസ്ക്ലൈമറുകള്‍:

  • പോസ്റ്റിന്റെ രസത്തിനു വേണ്ടി പല പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടുണ്ടു്. അവയില്‍ പലതും സത്യവിരുദ്ധമാണു്. എന്‍. എസ്. മാധവനു ചെയ്യാമെങ്കില്‍ എനിക്കും ആയിക്കൂടേ?
  • പോര്‍ട്ട്‌ലാന്‍ഡിലെ പുരുഷന്മാരും കലാകാരന്മാരാണു്. ഗ്രൂപ്പ് സോംഗ് കൂടാതെ സ്കിറ്റ്, ഒപ്പന, മൈം, സോളോ സോംഗ്, ഡ്യുവറ്റ് സോംഗ്, കഥാപ്രസംഗം, മിമിക്രി, കവിതാപാരായണം തുടങ്ങി വിവിധകലകളില്‍ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണു്. രാജേഷും ഒരു നല്ല നടനും സംവിധായകനുമാണു്.
  • രാജേഷും ബിന്ദുവും കൂടി സിനിമാ കാണാന്‍ പോയ കഥ നടന്നതു തന്നെയാണു്. സിനിമകള്‍ ഇവയായിരുന്നില്ല എന്നു മാത്രം. ഈ പോസ്റ്റിനു പറ്റിയ സിനിമകളുടെ ലിസ്റ്റ് തന്നു സഹായിച്ച രാജേഷ് വര്‍മ്മ (പാവം, തനിക്കുള്ള പാരയാണെന്നു് അറിഞ്ഞില്ല!), റോബി കുര്യന്‍ എന്നിവര്‍ക്കു നന്ദി.
  • തിരുവല്ലയില്‍ സാഹിത്യകുതുകികള്‍ ഇല്ലെന്നു പറഞ്ഞതു ശരിയല്ല. ജി. കുമാരപിള്ള, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളുടെയും, എം. ജി. സോമന്‍, മീരാ ജാസ്മിന്‍, നയനതാര തുടങ്ങിയ സിനിമാതാരങ്ങളുടെയും, ബ്ലെസ്സി തുടങ്ങിയ സംവിധായകരുടെയും ജന്മസ്ഥലമായ ശ്രീവല്ലഭപുരം മദ്ധ്യകേരളത്തിന്റെ സാംസ്കാരികതലസ്ഥാനമാകുന്നു. “കിളിപാടും കാവുകള്‍, അലഞൊറിയും പാടങ്ങള്‍, അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറിപോല്‍…” എന്നു് ആകാശവാണിയിലെ പരസ്യമെഴുത്തു കവി. ബ്ലോഗില്‍ത്തന്നെ രാജേഷ് വര്‍മ്മ, കൈത്തിരി, അനൂപ് തിരുവല്ല, അരവിന്ദന്‍, ബാജി ഓടം‌വേലി, തമനു, സാബു പ്രയാര്‍, പിന്നെ ഞാന്‍ തുടങ്ങിയവര്‍ തിരുവല്ലയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പ്രാന്തന്മാരാകുന്നു.
  • വീഡിയോ എടുത്തതു് കുട്ടന്‍ എന്ന കൃഷ്ണന്‍ കൊളാടിയും സംഘവുമാണു്. എല്ലാവര്‍ക്കും നന്ദി.
  • ആളുകളുടെ പ്രതികരണങ്ങളായി ഉദ്ധരിച്ച ചോദ്യങ്ങളില്‍ മിക്കവയും സാങ്കല്‍പ്പികമാണു്.
  • ഇന്നു് ഇടവമാസത്തിലെ ചോതിനക്ഷത്രം. കവി സച്ചിദാനന്ദന്‍ പറഞ്ഞതു് അനുസരിച്ചാല്‍ രാജേഷ് വര്‍മ്മയെ വെടിവെച്ചു കൊല്ലേണ്ട ദിവസം. ഈ പോസ്റ്റ് സ്വാതന്ത്ര്യദിനസ്മരണകള്‍ എഴുതിയ ആ കൈകള്‍ക്കു സമര്‍പ്പണം.

അക്ഷരശ്ലോകം
നര്‍മ്മം
വീഡിയോ
വ്യക്തിഹത്യ
സ്മരണകള്‍

Comments (48)

Permalink

തീവണ്ടി and the girl – ഒരു Valentine വിലാപകാവ്യം

(1992, Bombay, Waiting for a train to go to an interview)
Perhaps if I miss it
I may lose my bread;
But if I rush to get it
It will cost my head.
തീവണ്ടി കിട്ടിയില്ലെന്നാല്‍
ജോലി കിട്ടാതിരുന്നിടാം;
അതു കിട്ടാനോടിയെന്നാല്‍
തല പോയെന്നുമായിടാം.
Perhaps if I miss her
I may lose a wife;
But if I haste to get her
It will cost my life.
അവളെക്കിട്ടിയില്ലെങ്കില്‍
ഭാര്യയില്ലാതെയായിടാം;
കിട്ടാനായി പ്രയത്നിച്ചാല്‍
തടി കേടായി വന്നിടാം.


(1994, Valentine’s day, Bombay)
The train knew my mind
And stopped – oh, how kind!
I achieved my bread
Without losing my head.
മമ മനമറിഞ്ഞിട്ടു തീവണ്ടിയിന്നെന്റെ-
യരികത്തു വന്നു നിന്നല്ലോ
തലയെന്റെ ഗളമതിന്‍ മുകളിലിരിപ്പുണ്ടു
കരതാരില്‍ ജോലി വന്നല്ലോ
The girl saw my heart
And came – oh, how smart!
I achieved my wife
Without losing my life.
അവളെന്റെ ഹൃദയം മിടിക്കുന്ന ശബ്ദത്തില്‍
തരളിതയായി വന്നെത്തി
ഒരു നല്ല ഭാര്യയെക്കിട്ടുമെനിക്കിപ്പോള്‍
ഉയിരുണ്ടു മമ ശരീരത്തില്‍!


(Some time later…)
The train went forward
Before I could catch;
I fell down in dirt
And scattered into pieces.
കേറിപ്പിടിക്കുന്നതിന്റെ മുമ്പയ്യയ്യോ
തീവണ്ടിയെന്നെയും വിട്ടുപോയേ…
നാറുന്ന ചേറില്‍ പതിച്ചു ഞാനന്നേരം
ആയിരം പീസുപീസായിപ്പോയേ..
(താനാരോ… തെന്നാരോ…)
The girl
Went
Away
Before
I could
Love her.
My life
Lost its
Rhythm
And rhyme
And
I
Became
A
Modern
Poet.
എനിക്കു്
ഒന്നു
കാമിക്കാന്‍
കഴിയുന്നതിനു മുമ്പു്
അവള്‍ പോയി.
എന്റെ ജീവിതം
വൃത്തമില്ലാതെ
പ്രാസമില്ലാതെ
ഞാനൊരു
ആധുനികകവിയായി
മാറി.

സമര്‍പ്പണം: ബൂലോഗത്തിലെ നിരാശാകാമുകനും ഏറ്റവും പുതിയ യുവ-ആധുനിക-കവിയുമായ പച്ചാളത്തിനു്.

ആക്ഷേപഹാസ്യം (satire)
നര്‍മ്മം
English

Comments (18)

Permalink

കുട്ടികളും വയറിളക്കവും

ചില പോസ്റ്റുകള്‍ കുട്ടികളെപ്പോലെയാണു്. മറ്റു ചിലവ വയറിളക്കം പോലെയും.

വളരെയധികം കാലം ആലോചിച്ചിട്ടാണു് ആദ്യത്തെ ജനുസ്സില്‍ പെടുന്ന പോസ്റ്റുകളില്‍ ഒരെണ്ണം‍ ഉണ്ടാക്കുന്നതു്. വരുംവരായ്കകളെപ്പറ്റി ആലോചിക്കും, അതു പുറത്തു വരുമ്പോള്‍ ഏറ്റവും മികച്ചതാവാന്‍ കഴിയുന്നത്ര ശ്രമിക്കും, അതിനെപ്പറ്റി ആരെങ്കിലും നല്ല അഭിപ്രായം പറഞ്ഞാല്‍ അഭിമാനം കൊള്ളും, പിഴവുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അതിനെ തിരുത്താന്‍ ശ്രമിക്കും, എത്ര പ്രായമായാലും വീണ്ടും വീണ്ടും പോയി അതിനെ ഓമനിക്കും.

പലപ്പോഴും ഉണ്ടാവണമെന്നു നാം ആഗ്രഹിക്കുന്ന സമയത്തൊന്നും അതു് ഉണ്ടാവണമെന്നില്ല. അതിനു് അതിന്റേതായ സമയമുണ്ടു്.

കുറേക്കാലം വേണമെന്നു വിചാരിച്ചിട്ടു് പ്രായോഗികബുദ്ധിമുട്ടുകള്‍ പരിഗണിച്ചു വേണ്ടെന്നു വെയ്ക്കുകയും ചെയ്താറുണ്ടു്. എങ്കിലും സൃഷ്ടി ആരംഭിച്ച ഒന്നിനെയും ഡിലീറ്റ് ചെയ്തു കളയാന്‍ ഒരിക്കലും തോന്നാറില്ല. ഗാന്ധാരിയുടെ ഗര്‍ഭം പോലെ, അവ പലപ്പോഴും കുറേക്കാലത്തിനു ശേഷം നൂറു കഷണങ്ങളായി ചിന്നിച്ചിതറുന്നതും കാണാറുണ്ടു്.

രണ്ടാമത്തെ ജനുസ്സില്‍ പെടുന്നവ പ്രായേണ കാലികപ്രാധാന്യമുള്ളവയായിരിക്കും. അപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ പശ്ചാത്തപിച്ചിട്ടു കാര്യമില്ല എന്ന ചിന്തയില്‍ നിന്നാണു് അവ ഉണ്ടാകുന്നതു്. എഴുതണമെന്നു തോന്നിയാല്‍ പിന്നെ ഒരു കണ്ട്രോളും ഉണ്ടാവില്ല, തീരുന്നതു വരെ. എഴുതിക്കഴിഞ്ഞാലും തൃപ്തിയാകാത്തതു പോലെ തോന്നും. ചിലപ്പോള്‍ തുടര്‍ച്ചയായി പിന്നെയും ഉണ്ടായെന്നും വരും. ഉള്ളിലേയ്ക്കു കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമാണോ എന്തോ, ഭാഗ്യവശാല്‍ ഇതു വരെ അവ വലിയ നാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല.

രണ്ടിനും വേദനയുണ്ടു്. ആദ്യത്തേതിന്റെ വേദനയാണു വലുതെന്നു ഭൂരിപക്ഷം ആളുകളും പറയുന്നു. എങ്കിലും കൂടുതല്‍ സുഖവും ആനന്ദവും തരുന്നതും ആദ്യത്തേതാണു് എന്റെ വിശ്വാസം.

വയറിളക്കങ്ങളുടെ ഇടയില്‍ വലയുമ്പോഴും വല്ലപ്പോഴും ഒരു കുട്ടിയുണ്ടാവണേ എന്നാണു പ്രാര്‍ത്ഥന.


പോസ്റ്റിലെ ഉള്ളടക്കത്തോളം തന്നെ പ്രാധാന്യം തലക്കെട്ടിനാണു് എന്നു രാം മോഹന്‍ പാലിയത്തു് പറഞ്ഞിട്ടുള്ളതായി ഒരു കിം‌വദന്തി പ്രചരിക്കുന്നുണ്ടു്. അതൊന്നു പരീക്ഷിച്ചു കളയാം എന്നു കരുതി. ഇനി വയറിളകുന്ന ഒരു കുട്ടിയുടെ പടം കൂടി കിട്ടിയിരുന്നെങ്കില്‍ വലിപ്പം കുറച്ചു് ഈ പോസ്റ്റിന്റെ മുകളില്‍ ഇടത്തുവശത്തായി കൊടുക്കാമായിരുന്നു 🙂

നര്‍മ്മം
നുറുങ്ങുചിന്തകള്‍

Comments (28)

Permalink