ശ്ലോകങ്ങള്‍ (My slokams)

ഓർമ്മിക്കാനുള്ള വിചിത്രവിദ്യകൾ

ശരാശരി മനുഷ്യരെക്കാൾ ഓർമ്മശക്തി കുറവുള്ള ഒരു മനുഷ്യനാണു ഞാൻ.

സ്വന്തം അഡ്രസ് (ഇതു തെറ്റിച്ചെഴുതിയതു കൊണ്ട് ഒരിക്കൽ നാട്ടിൽ പോകാനുള്ള എയർ ടിക്കറ്റ് തിരിച്ച് ട്രാവൽ ഏജന്റിന്റെ കയ്യിൽ ചെന്നതു കൊണ്ട് യാത്രയുടെ അന്ന് ഒരു മണിക്കൂർ യാത്ര ചെയ്ത് അതു പോയി വാങ്ങേണ്ടി വന്നിട്ടുണ്ട്), സ്വന്തം സിപ് കോഡ് (നാട്ടിലെ പിൻ കോഡ് എന്ന ആറക്കം പോലെ അമേരിക്കയിലുള്ള അഞ്ചക്കകോഡ്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പെട്രോളടിക്കുമ്പോൾ ഇത് എന്റർ ചെയ്യണം), ഓഫീസിൽ ഇപ്പോൾ ഹാൻഡിൽ ചെയ്യുന്ന ബഗ്ഗിന്റെ നമ്പർ, വർക്കു ചെയ്യുന്ന സോഫ്റ്റ്വെയറിന്റെ ഇപ്പോഴത്തെ വേർഷൻ (ആറു മാസത്തേയ്ക്കു മാറ്റമില്ലാതെ നിൽക്കുന്ന സാധനമാണ് ഇത്), പരിചയമുള്ള പലരുടെയും പേര് എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ പലപ്പോഴും ഓർമ്മയിൽ നിൽക്കാറില്ല. ബാക്കിയുള്ളവരൊക്കെ ഇവ നന്നായി ഓർക്കുകയും ചെയ്യും.

ചില പരിപാടികൾക്കു പങ്കെടുത്തപ്പോൾ ധരിച്ച വസ്ത്രം, കടയിൽ നിന്നു പണ്ടു വാങ്ങിയ സാധനത്തിന്റെ ബ്രാൻഡും കവറിന്റെ നിറവും തുടങ്ങി സാധാരണ ആളുകൾ (പ്രത്യേകിച്ചു സ്ത്രീകൾ) കൃത്യമായി ഓർക്കുന്ന അഡ്വാൻസ്ഡ് സംഭവങ്ങളുടെ കാര്യം പറയാനും മേലാ.


ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണ ആളുകൾ ഓർക്കാത്ത പലതും ഞാൻ ഓർക്കാറുണ്ട്.

പോയ വഴികൾ ഓർക്കാൻ ആവറേജ് കഴിവുണ്ട്. ഓർമ്മശക്തിയല്ല, ഡയറക്ഷൻ സെൻസാണ് കാരണം എന്നാണു തോന്നുന്നത്. മിക്കവാറും ആളുകൾ ഇതിൽ മോശമായതിനാൽ ഞാൻ ഇതിൽ കിടിലമാണെന്ന് ഒരു അഭിപ്രായം പൊതുവേ ഉണ്ട്. സത്യത്തിൽ കഷ്ടിച്ച് ആവറേജ് ഓർമ്മയേ ഇതിൽ ഉള്ളൂ. ഇതിൽ പുലികളായ പലരെയും അറിയാം. ഒരിക്കൽ പോയ സ്ഥലത്ത് പിന്നെ മാപ്പും ജീപ്പിയെസും ഒന്നുമില്ലാതെ പോയിക്കളയും.

ബാക്കിയുള്ളവരെക്കാൾ കൂടുതൽ ഓർമ്മയുള്ളത് ശ്ലോകങ്ങൾ, കവിതകൾ, ചെസ് ഗെയിമുകളും പൊസിഷൻസും, പസിലുകൾ, ഫേസ്ബുക്കിലും മറ്റും ആളുകൾ എന്നെങ്കിലും എഴുതിയ പോസ്റ്റുകൾ തുടങ്ങിയ ചില കാര്യങ്ങളാണ്. ഇത് ഇടയ്ക്കിടെ അവിടെയും ഇവിടെയും തള്ളുന്നതു കൊണ്ട് എന്നെ ഒരു ഫോട്ടോഗ്രാഫിക് മെമ്മറിയുടെ ആളായി ജനത്തിനെക്കൊണ്ടു തെറ്റിദ്ധരിപ്പിക്കാൻ കുറേയൊക്കെ കഴിഞ്ഞിട്ടുണ്ട്.


എഞ്ചിനീയറിംഗിനു പഠിക്കുമ്പോൾ ജനം പലതും കാണാതെ പഠിച്ച് പരീക്ഷയ്ക്കു പോകുന്നത് എനിക്ക് അദ്ഭുതമായിരുന്നു. ഒരക്ഷരം മനസ്സിലാകാത്ത മൂന്നു പേജ് തിയറം പ്രൂഫൊക്കെ വള്ളി പുള്ളി (കണക്കാകുമ്പോൾ ആല്ഫാ, ബീറ്റാ എന്നു പറയണമായിരിക്കും, അല്ലേ?) തെറ്റാതെ കാണാതെ പഠിച്ച് പരീക്ഷയ്ക്ക് എഴുതാൻ പ്രാപ്തിയുള്ള ധാരാളം പേരെ കണ്ടിട്ടുണ്ട്. നെടുനെടുങ്കൻ ഫോർമുലകൾ, നിറച്ചും ഡാറ്റയുള്ള ടേബിളുകൾ, വായിൽ കൊള്ളാത്ത പദങ്ങൾ ഇതൊക്കെ പുഷ്പം പോലെ കാണാതെ പഠിച്ച് പുല്ലു പോലെ പരീക്ഷയെഴുതാൻ കഴിവുള്ളവർ.

ഇതൊന്നും കഴിയാത്ത ഞാൻ കാണാതെ പഠിക്കേണ്ട പരീക്ഷയ്ക്കൊക്കെ ബുദ്ധിമുട്ടി. മലയാളം ബി എ യ്ക്കോ മാത്തമാറ്റിക്സ് ബി എസ് സി യ്ക്കോ പോകാതെ എഞ്ചിനീയറിംഗ് എടുത്തതിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. പിന്നെ, എക്കണോമിക്സോ പൊളിറ്റിക്കൽ സയൻസോ ഒന്നുമല്ലല്ലോ പഠിച്ചത് എന്നോർക്കുമ്പോൾ അല്പം സമാധാനവും തോന്നും.

അഞ്ചാമത്തെയോ ആറാമത്തെയോ സെമസ്റ്ററിൽ ആയിരുന്നു എക്കണോമിക്സ് ആൻഡ് മാനേജ്മെന്റ് എന്നൊരു പേപ്പർ. ആഡം സ്മിത്ത്, ലയണൽ റോബിൻസ് തുടങ്ങിയവരുടെ എക്കണോമിക് തിയറികളും പിന്നെ പല തരം മാനേജ്മെന്റ് പ്രിൻസിപ്പിൾസും. വെള്ളം കുടിച്ചു പോയി. ടെയ്ലേഴ്സ് മാനേജ്മെന്റ് പ്രിൻസിപ്പിൾസ് എന്നു പറഞ്ഞ് 14 പോയിന്റ്സുണ്ട്. പരീക്ഷയുടെ തലേ ദിവസം ഞാൻ കുത്തിയിരുന്നു പഠിക്കാൻ നോക്കിയപ്പോൾ മൂന്നെണ്ണം പഠിച്ചു.

അപ്പോഴാണു സുരേഷ് വിശേഷം ചോദിക്കാൻ റൂമിലേക്കു വന്നത്. (സുരേഷിനെ നിങ്ങളറിയും. പാചകസ്മരണകളിലെ ഫൈനൽ പഞ്ച് ഡയലോഗ് പറയുന്ന ആൾ തന്നെ.) എന്റെ ബുദ്ധിമുട്ട് കണ്ട് അവൻ ഒരു വഴി പറഞ്ഞു തന്നു. ഈ പതിനാലു പോയിന്റ്സും എഴുതി വെയ്ക്കുക. എന്നിട്ട് ഓരോന്നിന്റെയും ആദ്യത്തെ അക്ഷരങ്ങൾ മാത്രം എഴുതുക. അവയെ തിരിച്ചും മറിച്ചും ഇട്ട് അർത്ഥമുള്ള വാക്കുകൾ ഉണ്ടാക്കുക. KITE TEAK PSI SIR എന്നോ മറ്റോ. അത് ഓർക്കാൻ എളുപ്പമാണ്. പരീക്ഷാഹോളിൽ ചെല്ലുമ്പോൾ ഓരോ അക്ഷരത്തെയും എക്സ്പാൻഡ് ചെയ്യുക.

ആദ്യം എനിക്ക് ഇതത്ര ഇഷ്ടപ്പെട്ടില്ല.

“ഇങ്ങനെ എഴുതിയാൽ ക്രമം തെറ്റില്ലേ?”

“പിന്നേ, നീ ക്രമത്തിലേ എല്ലാം ചെയ്യൂ. ഒന്നു പോയേടാ. വേണേൽ മതി. പോയിന്റ്സ് എല്ലാം ഉണ്ടോ എന്നേ അവർ നോക്കൂ. ക്രമമൊന്നും പ്രശ്നമല്ല” എന്ന് അവൻ.

ഇതു നല്ല പരിപാടിയാണല്ലോ എന്ന് തോന്നി. ടെയ്ലേഴ്സ് പ്രിൻസിപ്പിൾസിന് സുരേഷ് ഉണ്ടാക്കിയ വാക്കുകൾ കാണാതെ പഠിച്ച് ഓരോന്നിന്റെയും പൂർണ്ണരൂപം അറിയാം എന്ന് ഉറപ്പാക്കിയതിനു ശേഷം ഞാൻ സമാധാനമായി ഉറങ്ങി.

പിറ്റേന്ന് പരീക്ഷയ്ക്ക് ആദ്യത്തെ പേജിൽ തുടങ്ങി അരപ്പേജു വീതം വിട്ട് ഈ 14 അക്ഷരവും എഴുതി. അപ്പോഴാണ് ഒരു സത്യം മനസ്സിലാക്കിയത്. ഈ 14 അക്ഷരമേ ഓർമ്മയുള്ളൂ. ഓരോന്നും എന്താണെന്ന് ഓർമ്മയില്ല! തലേന്നു പഠിച്ച മൂന്നു പോയിന്റ് മാത്രം ഓർമ്മയുണ്ട്!

പിന്നെ എന്തൊക്കെയോ എഴുതി എങ്ങനെയോ പരീക്ഷ പാസ്സായി എന്നു പറഞ്ഞാൽ മതിയല്ലോ.


ആയിടയ്ക്കാണ് ഓർക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ തനിക്ക് ഓർക്കാൻ എളുപ്പമുള്ള കാര്യങ്ങളുമായി കണക്റ്റ് ചെയ്ത് ഓർക്കാൻ ഞാൻ തീരുമാനിച്ചത്.

പ്രാചീനഭാരതത്തിലെ ആളുകൾ ഇതുപോലെയുള്ള കാര്യങ്ങൾ ഓർക്കാൻ ശ്ലോകങ്ങളെ ഉപയോഗിച്ചിരുന്നു. ത്രികടുകമജമോദാ സൈന്ധവേ ജീരകേ ദ്വേ എന്നു ചൊല്ലി മരുന്നു കുറിയ്ക്കുന്ന വൈദ്യനും വൃത്താതാമ്രസുദൃഷ്ണശാകലഘുഭുക്… എന്നു ചൊല്ലി ഫലം പറയുന്ന ജ്യോത്സ്യനും ശ്ലോകങ്ങൾ വഴിയാണ് കാര്യങ്ങൾ ഓർത്തു വെയ്ക്കുന്നത്. ലീലാവതിയിലും മറ്റുമുള്ള ശ്ലോകങ്ങൾ പല ഫോർമുലകളെയും ഓർക്കാൻ ഉപയോഗിക്കാം. ഉദാഹരണമായി, ജ്യാവാസയോഗാന്തര…, വ്യാസച്ഛരോനാച്ഛരസംഗുണാച്ച…, ജീവാർദ്ധവർഗേ… എന്നീ ശ്ലോകങ്ങൾ കൊണ്ട് ഒരു വൃത്തത്തിന്റെ വ്യാസം, ഞാൺ, ശരം എന്നിവയിൽ രണ്ടെണ്ണം കിട്ടിയാൽ മൂന്നാമത്തേതു കണ്ടുപിടിക്കുന്ന ഫോർമുലകൾ ഇപ്പോഴും ഞൊടിയിടയ്ക്കുള്ളിൽ എഴുതാം. ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ എന്നോ ഗോപീഭാഗ്യമധുവ്രാത… എന്നോ ഓർത്ത് പൈയുടെ മൂല്യം 17 അല്ലെങ്കിൽ 31 ദശാംശസ്ഥാനങ്ങൾക്കു കൃത്യമായി ഓർക്കാം. (പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌ എന്ന പോസ്റ്റ് കാണുക.) എന്തുകൊണ്ട് ഈ വിദ്യ പഠിക്കാനുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചു കൂടാ?

1991-ൽ കുറേക്കാലം തിരുവനന്തപുരത്ത് ഒരു പാരലൽ കോളജിൽ എഞ്ചിനീയറിംഗ്/മെഡിക്കൽ എൻട്രൻസിനു കുട്ടികളെ പഠിപ്പിക്കുന്ന പണി ചെയ്തിരുന്നു. അവരോട് ഫോർമുലകൾ ഓർക്കാൻ ശ്ലോകം പഠിക്കുന്ന കാര്യം പറഞ്ഞു. ഒരു കുട്ടി പറഞ്ഞത്: “നാലു വരി പദ്യം പഠിക്കാൻ ഞങ്ങൾക്ക് 100 ഫോർമുല പഠിക്കുന്നതിലും ബുദ്ധിമുട്ടാണു സാർ. താങ്കൾ എന്താണു പറയുന്നതെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ല!” അതോടെ ഞാൻ മറ്റുള്ളവരോട് ഇതു പറയുന്നതു നിർത്തി. എന്റെ വൈകല്യം മൂലമുള്ള ഈ വിചിത്രസ്വഭാവം ഞാനെന്തിനു മറ്റുള്ളവരിലേയ്ക്കു പകർത്തണം?

സംഖ്യകൾ ഓർക്കാൻ അവയെ പരൽപ്പേരിൽ ആക്കി അത് ഓർമ്മിച്ചു. ഫോർമുലകൾ ഓർക്കാൻ അവയെ ചെറിയ ശ്ലോകങ്ങളാക്കി. അങ്ങനെ തട്ടിമുട്ടിയാണ് എഞ്ചിനീയറിംഗ് പാസ്സായത്. മാർക്ക്ലിസ്റ്റ് കൗതുകകരമാണ്. കണക്കുമായി ബന്ധപ്പെട്ട പരീക്ഷകൾക്കൊക്കെ 85 ശതമാനത്തിൽ കൂടുതൽ മാർക്ക്. കാണാതെ പഠിച്ചെഴുതേണ്ട വിഷയങ്ങൾക്ക് 55 ശതമാനത്തിൽ താഴെയും. 55-നും 85-നും ഇടയ്ക്ക് ഒരു വിഷയത്തിനും മാർക്കില്ല!


ഇതു പലപ്പോഴും ഞാൻ ഇതിനു മുമ്പും ഉപയോഗിച്ചിട്ടുണ്ട്. ഏതു ഗ്രിഗോറിയൻ തീയതിയുടെയും ആഴ്ച കണ്ടു പിടിക്കാൻ ഉള്ള ഒരു രീതിയിൽ (ആഴ്ച കണ്ടുപിടിക്കാന്‍… എന്ന പോസ്റ്റ് കാണുക.) ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾക്ക് ഓരോ സംഖ്യ ഓർത്തുവെയ്ക്കേണ്ടതുണ്ട്. 0, 3, 3, 6, 1, 4, 6, 2, 5, 0, 3, 5
എന്നിവയാണ് അവ.


ശൂന്യമൂര്‍ത്തിസ്ത്രിഷഡ്‌ഭൂമിര്‍ യുഗശാസ്ത്രാക്ഷിസായകാഃ
ആകാശാഗ്നീഷവഃ സംഖ്യാ മാസാനാം തു യഥാക്രമം

എന്ന ശ്ലോകം എഴുതിയാണ് അത് ഓർത്തത്.


ട്രാൻസ്പോർട്ടേഷൻ ആൻഡ് ട്രാഫിക് എഞ്ചിനീയറിംഗിലായിരുന്നു എം ടെക് എടുത്തത്. കത്തി സബ്ജക്റ്റ് ഒക്കെ ഒഴിവായല്ലോ എന്ന സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് രണ്ടാം സെമസ്റ്ററിൽ ദാ ട്രാൻസ്പോർട്ടേഷൻ എക്കണോമിക്സ്! അതിൽ 21 principles of Transportation Economics എന്നൊരു സാധനം പഠിക്കണം. കുരിശുകളെല്ലാം ഏഴിന്റെ ഗുണിതങ്ങളായി ആണോ വരുന്നത് കർത്താവേ എന്നു പറഞ്ഞു പോയി.

പരീക്ഷയുടെ തലേദിവസം. മുകളിൽ പറഞ്ഞ സുരേഷ് എം ടെക്കിനും എന്റെ ക്ലാസ്മേറ്റും റൂം മേറ്റും ആയിരുന്നു. 21 പോയിന്റ്സ് ചേർത്ത് 21 അക്ഷരമുള്ള നാലഞ്ചു വാക്കുകളാക്കി കുട്ടപ്പനാക്കി അത് എനിക്കു വേണോ എന്ന് അവൻ ചോദിച്ചു. സംസ്കൃതത്തിൽ എനിക്കറിയാവുന്ന ഏറ്റവും വലിയ തെറിയാൽ അവനെ സംബോധന ചെയ്തിട്ട് ഞാൻ അത് നന്ദിപൂർവ്വം നിരസിച്ചു.

അപ്പോഴാണ് ഐഡിയ കത്തിയത്. ശ്ലോകത്തിലാക്കി പഠിക്കാം!

ഒരു മണിക്കൂർ എടുത്തു ശ്ലോകം എഴുതാൻ. മൂന്നു മണിക്കൂറെടുത്തു അതു കാണാതെ പഠിക്കാൻ. പിറ്റേന്ന് പരീക്ഷയ്ക്ക് മണിമണിയായി എഴുതി. കോപ്പിയടിച്ചതാണോ എന്ന് നോക്കിയ ആൾക്കു സംശയം വന്നു കാണും.

സംഭവം ഇങ്ങനെയാണു തുടങ്ങിയത്.


പൂർണ്ണമായും സത്യസന്ധം;
തീരുമാനമെടുക്കൊലാ;
ഉൾവിളിയ്ക്കില്ല പ്രാധാന്യം;
എല്ലാക്കാര്യവുമോർക്കണം;


വേണമോ വേണ്ടയോ എന്ന
കാര്യമേറ്റം പ്രധാനമാം;
പണത്തിൻ ബന്ധമില്ലാത്ത-
തൊക്കെ മാറ്റി നിറുത്തണം…

(ബാക്കി മറന്നു പോയി.)

ഈ പോയിന്റുകൾ എഴുതിയാൽ ഇങ്ങനെ വരും:

  1. Your recommendations should be completely objective. (objective എന്നതിനു പറ്റിയ ഒരു മലയാളം ഓർമ്മ വരാഞ്ഞതു കൊണ്ട് “സത്യസന്ധം” എന്നെഴുതി അഡ്ജസ്റ്റ് ചെയ്തു.)
  2. You should only recommend, don’t take decisions.
  3. Intuition has no role in Transportation Economics.
  4. You should consider all factors.
  5. Each recommendation should be answering a question whether a particular thing should be adopted or not.
  6. You should exclude anything not related to money.

ഇങ്ങനെ 21 പോയിന്റുകൾ എഴുതി വിശദീകരിച്ചാണ് പരീക്ഷ എഴുതിയത്.


ചൈനക്കാരുടെ രാശിചക്രത്തിലെ പന്ത്രണ്ട് മൃഗങ്ങളെ (Rat, Ox, Tiger, Rabbit, Dragon, Snake, Horse, Sheep, Monkey, Rooster, Dog, Pig) ഓർക്കാൻ ഞാൻ ഒരിക്കൽ ഈ ശ്ലോകങ്ങൾ എഴുതി.


എലിയും കാളയും പിന്നെ-
പ്പുലിയും മുയലും തഥാ
വ്യാളിസർപ്പാശ്വമേഷങ്ങൾ
കുരങ്ങും, കോഴി, പട്ടിയും
പന്നിയോടൊത്തു ചേർന്നീടിൽ
ചീനവർഷങ്ങളാകുമേ

കൂറേ വർഷങ്ങൾക്കു മുമ്പു ജോലി ചെയ്തിരുന്ന കമ്പനിയിൽ നടന്ന ചൈനീസ് ന്യൂ ഇയർ സെലിബ്രേഷനു ചൈനീസ് വംശജരല്ലാത്തവർക്കു വേണ്ടി നടത്തിയ ഒരു ക്വിസ് മത്സരത്തിൽ ഒരിക്കൽ ഫസ്റ്റടിച്ചിരുന്നു. അതിലെ ഒരു ചോദ്യം ചൈനീസ് വർഷങ്ങൾ ക്രമത്തിൽ പറയുക എന്നതായിരുന്നു. ഈ ശ്ലോകങ്ങൾ അറിയാവുന്നതു കൊണ്ട് ഈസിയായി പറഞ്ഞു. കോഴി എന്നതിന് Rooster എന്നതിനു പകരം Hen എന്നു പറഞ്ഞു എന്നതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല.


ഇന്നലെ ഫിസിക്സിലെ ഷെൽ മോഡൽ എനർജി ലെവൽസ് (SPPDSDFPFPGGDDSHHFFPPI) ഓർക്കാൻ ഒരു ശ്ലോകം എഴുതിക്കൊടുക്കാമോ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ എഴുതിയതാണ് ഈ ശ്ലോകങ്ങൾ.


ശ്രീ-പത്മനാഭ-പാദങ്ങൾ
ദീനനായി സ്മരിച്ചഥ
ദൈവം ഫലം പലേടത്തും
ഫലിപ്പിക്കാൻ പൊറുക്കണം


ഗീത, ഗായത്രി ദിനവും
ദോഷം സൂക്ഷ്മം ഹരിക്കണം
ഹരിച്ചാൽ ഫലമുണ്ടാകും,
ഫലിച്ചാൽ പുണ്യവും പരം.


ഇതു നിത്യേന ഷെൽ മോഡൽ
എനർജി ലെവലോർക്കുവാൻ
പഠിച്ചീടിൽ മറക്കാതെ
എന്നുമോർമ്മയിൽ നിന്നിടും.

ശ്രീ മുതൽ ഇതു വരെയുള്ള 22 വാക്കുകൾ ഇംഗ്ലീഷിൽ എഴുതിയാൽ അവയുടെ ആദ്യത്തെ അക്ഷരങ്ങൾ (ഫ എന്നതിന് F എന്നെഴുതണം) എടുത്താൽ മുകളിൽ പറഞ്ഞ എനർജി ലെവൽസ് കിട്ടും.


ഫോർമുലകളും എസ്സേകളും സംഖ്യകളും ഒക്കെ ഓർക്കാൻ കഴിയാത്തതു കൊണ്ട് അവയെ ശ്ലോകമാക്കി അത് ഓർത്തുവെയ്ക്കുന്ന വിചിത്രജീവികൾ എന്നെപ്പോലെ വേറെ ആരെങ്കിലും ഉണ്ടോ വായനക്കാരേ?

ഗണിതം (Mathematics)
ശ്ലോകങ്ങള്‍ (My slokams)
സ്മരണകള്‍

Comments (0)

Permalink

വിദ്യുച്ഛക്തി

പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല മന്ത്രിയായ എം. എം. മണിയ്ക്ക് “വിദ്യുച്ഛക്തി” എന്നു് എഴുതാൻ അറിയില്ല എന്നു പറഞ്ഞതാണു് മലയാളം സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഒരു ട്രെൻഡിംഗ് വാർത്ത. അതിനോടനുബന്ധിച്ചു് ഞാൻ ഫേസ്ബുക്കിൽ രണ്ടു ചോദ്യങ്ങൾ പോസ്റ്റുകളായി ഇട്ടിരുന്നു.

  1. രമേശ് ചെന്നിത്തലയ്ക്ക് വിദ്യുച്ഛക്തി എന്നതു പിരിച്ചെഴുതി സന്ധിനിയമം പറയാൻ പറ്റുമോ?
  2. വിദ്യുച്ശക്തി എന്നെഴുതിയാൽ തെറ്റാണോ രമേശേ?

എന്നിവയായിരുന്നു ആ ചോദ്യങ്ങൾ.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണു് ഈ പോസ്റ്റിൽ. വ്യാകരണലേഖനങ്ങൾ എഴുതിക്കൊണ്ടാണു് ഈ ബ്ലോഗ് തുടങ്ങിയതു്. ഇപ്പോൾ കുറേക്കാലമായി ഒന്നും എഴുതിയിട്ടില്ല. ഇന്നു് ഒരു വ്യാകരണലേഖനം ആയിക്കോട്ടേ.


സ്കൂളിൽ പഠിച്ചവർക്കൊക്കെ വിദ്യുത് + ശക്തി എന്നാണു് വിദ്യുച്ഛക്തിയുടെ പിരിച്ചെഴുത്തു് എന്നു് ഓർമ്മയുണ്ടാവും. പക്ഷേ എങ്ങനെയാണു ത, ശ എന്നിവ ചേർന്നാൽ ച, ഛ എന്നിവയുടെ കൂട്ടക്ഷരം ആവുന്നതു്?

ഇതു് ആദേശസന്ധിയാണെന്നു ചിലർ പറയുന്നതു കണ്ടു. വിൺ + തലം = വിണ്ടലം എന്നതിലെ ത എന്ന അക്ഷരം ട എന്നക്ഷരം ആകുന്നതു പോലെയുള്ള മാറ്റമാണു് ആദേശസന്ധി. ലോപം, ആഗമം, ആദേശം, ദ്വിത്വം എന്നിവ മലയാളസന്ധികൾക്കായി കേരളപാണിനി എന്നറിയപ്പെടുന്ന ഏ. ആർ. രാജരാജവർമ്മ ഉണ്ടാക്കിയ നാലു വിഭാഗങ്ങളാണു്. ഇതും കൊണ്ടു ചെന്നാൽ സംസ്കൃതസന്ധികൾ വിശദീകരിക്കാൻ പറ്റില്ല. സംസ്കൃതത്തിലെ പല വാക്കുകളും ഉണ്ടാകുന്നതു് പല സന്ധിനിയമങ്ങളും കടന്നിട്ടാണു്. വിദ്യുച്ഛക്തി ഒരു നല്ല ഉദാഹരണമാണു്.

സാക്ഷാൽ പാണിനി അഷ്ടാധ്യായിയിൽ കൊടുത്തിരിക്കുന്ന നിയമങ്ങളനുസരിച്ചാണു് ഇതു താഴെ വിശദീകരിക്കുന്നതു്. അതിനു മുമ്പു് പാണിനിയുടെ സൂത്രങ്ങളെപ്പറ്റി അല്പം പറയേണ്ടിയിരിക്കുന്നു.


ഏറ്റവും കുറച്ചു് അക്ഷരങ്ങൾ കൊണ്ടു് സങ്കീർണ്ണങ്ങളായ വ്യാകരണനിയമങ്ങൾ പറയുന്ന സൂത്രങ്ങളാണു് അഷ്ടാധ്യായിയിൽ ഉള്ളതു്. അവ വ്യാഖ്യാനമില്ലാതെ മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണു്. വിദ്യുച്ഛക്തിയുടെ സന്ധിനിയമം രമേശ് ചെന്നിത്തലയ്ക്കു പറഞ്ഞു കൊടുക്കാൻ മാത്രമുള്ള വിശദീകരണമേ താഴെ കൊടുക്കുന്നുള്ളൂ.

ആദ്യമായി, അക്ഷരക്കൂട്ടത്തെ സൂചിപ്പിക്കാനായി പാണിനി ഉപയോഗിച്ച ചുരുക്കരൂപം നോക്കാം. പരമശിവൻ ഉടുക്കു കൊട്ടി പാണിനിയ്ക്കു പറഞ്ഞുകൊടുത്തു എന്നു് ഐതിഹ്യങ്ങൾ പറയുന്ന മാഹേശ്വരസൂത്രങ്ങൾ:

അ ഇ ഉ ണ്
ഋ ഌ ക്
ഏ ഓ ങ്
ഐ ഔ ച്
ഹ യ വ ര ട്
ണ്
ഞ മ ങ ണ ന മ്‌
ഝ ഭ ഞ്
ഘ ഢ ധ ഷ്
ജ ബ ഗ ഡ ദ ശ്
ഖ ഫ ഛ ഠ ഥ ച ട ത വ്
ക പ യ്
ശ ഷ സ ര്‌
ല്‌

ഇവിടെ, ഇടത്തു വശത്തു കൊടുത്തിരിക്കുന്നതു് അക്ഷരങ്ങളുടെ ഗ്രൂപ്പുകളും വലത്തുവശത്തു് ആ ഗ്രൂപ്പിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന അനുബന്ധവുമാണു്. ഒരു പറ്റം അക്ഷരങ്ങളെ കാണിക്കാൻ തുടങ്ങുന്ന അക്ഷരത്തെയും തീരുന്ന ഗ്രൂപ്പിന്റെ അനുബന്ധത്തെയും ചേർത്തു പറയുന്നു. ഇങ്ങനെ ചേർത്തു പറയുന്നതിനെ പ്രത്യാഹാരങ്ങൾ എന്നാണു വിളിക്കുന്നതു്.

ഉദാഹരണം:

  1. അച്: അ ഇ ഉ ഋ ഌ ഏ ഓ ഐ ഔ (സ്വരങ്ങൾ)
  2. ഹല്: ഹ യ വ ര ല ഞ മ ങ ണ ന ഝ ഭ ഘ ഢ ധ ജ ബ ഗ ഡ ദ ഖ ഫ ഛ ഠ ഥ ച ട ത ക പ ശ ഷ സ(വ്യഞ്ജനങ്ങൾ)
  3. ഇക്: ഇ ഉ ഋ ഌ

ഇവിടെ ഒരു ചെറിയ ചിന്താക്കുഴപ്പം ഉള്ളതു് “ണ്” രണ്ടു സ്ഥലത്തു് ഉണ്ടെന്നതാണു്. “അണ്” എന്നു വെച്ചാൽ “അ ഇ ഉ” ആകാം. അതു പോലെ “അ ഇ ഉ ഋ ഌ ഏ ഓ ഐ ഔ ഹ യ വ ര ല” എന്നതും ആകാം. ഇതു് ഒരു പ്രശ്നം തന്നെയാണു്. പാണിനി രണ്ടർത്ഥത്തിലും ഇതു് ഉപയോഗിച്ചിട്ടുമുണ്ടു്.

അതു പോലെ, “ഹല്” എന്നു പറഞ്ഞാൽ വ്യഞ്ജനങ്ങളെല്ലാം ആവാം; ഹ എന്ന അക്ഷരം മാത്രവും ആകാം. ഇതിൽ പക്ഷേ പാണിനീയത്തിൽ ചിന്താക്കുഴപ്പമുണ്ടാകാൻ വഴിയില്ല. ഒരക്ഷരത്തിനെ സൂചിപ്പിക്കാൻ പാണിനി പ്രത്യാഹാരങ്ങൾ ഉപയോഗിച്ചിട്ടില്ല. ഹ എന്ന അക്ഷരത്തെ സൂചിപ്പിക്കാൻ “ഹ” എന്നേ പറയൂ. “ഹല്” എന്നു പറയില്ല.

അതുപോലെ, ഒരു വർഗ്ഗത്തെ സൂചിപ്പിക്കാൻ “ഉ” എന്നു ചേർക്കും. ഉദാഹരണമായി, “കു” എന്നു വെച്ചാൽ കവർഗ്ഗം. അതായതു്, “ക ഖ ഗ ഘ ങ” എന്നീ അക്ഷരങ്ങൾ. “ചു” എന്നു വെച്ചാൽ “ച ഛ ജ ഝ ഞ” എന്നീ അക്ഷരങ്ങൾ.

പിന്നെ വ്യഞ്ജനങ്ങളെ നമ്മൾ അ ചേർത്തു വിളിക്കുന്നെങ്കിലും (അബുഗിഡ എന്ന വിഭാഗത്തിൽ പെടുന്ന ഭാഷയായതു കൊണ്ടാണു് ഇങ്ങനെ ചെയ്യുന്നതു്) യഥാർത്ഥത്തിൽ അവ സ്വരമില്ലാത്ത ശുദ്ധവ്യഞ്ജനങ്ങളാണു്. ഉദാഹരണമായി “ശ” എന്നു പറഞ്ഞാൽ “ശ്” എന്നാണു വിവക്ഷ. ഇതു വ്യക്തമാക്കാൻ ഇതിനെ “ശകാരം” എന്നും പറയാറുണ്ടു്. (ശകാരമില്ലാതെ എന്തു പഠിത്തം?)

സ്വരം കലരാത്ത വ്യഞ്ജനത്തെ സൂചിപ്പിക്കാൻ കകാരം, പകാരം എന്നൊക്കെ പറയുമെങ്കിലും ഇതിൽ പെടാത്ത ഒരാൾ ഉണ്ടു് – ര. ര് എന്നതിനെ രകാരം എന്നു പറയില്ല. രേഫം എന്നാണു പറയുക. എന്തൊക്കെ നിയമങ്ങളാണു ഭഗവാനേ!

ഇത്രയൊക്കെ അറിഞ്ഞാൽ നമുക്കു് പാണിനീയസൂത്രങ്ങളെ മനസ്സിലാക്കാം.


വിദ്യുത് + ശക്തി എന്നതിനെ സന്ധി ചേർക്കാൻ താഴെക്കൊടുത്തിരിക്കുന്ന സൂത്രം ഉപയോഗിക്കുന്നു.

(അഷ്ടാധ്യായി 8-4-40) സ്തോഃ ശ്ചുനാ ശ്ചുഃ

ഇതിന്റെ വാച്യാർത്ഥം “സ്തുവിനു് ശ്ചു കൊണ്ടു് ശ്ചു” എന്നു പറയാം. അതായതു്, “ശ്ചു” പുറകിൽ വന്നാൽ “സ്തു” എന്നതു് “ശ്ചു” ആകും എന്നർത്ഥം. “സ്തു” എന്നു വെച്ചാൽ “സ” യും “തു”വും. അതായതു്, “സ ത ഥ ദ ധ ന” എന്നിവ. അതു പോലെ “ശ്ചു” എന്നതു് “ശ ച ഛ ജ ഝ ഞ” എന്നിവ.

അപ്പോൾ മുകളിൽ പറഞ്ഞ സൂത്രം ഇങ്ങനെ വിശദീകരിക്കാം.

ശ, ച, ഛ, ജ, ഝ, ഞ എന്നീ അക്ഷരങ്ങളിൽ ഒരെണ്ണം പുറകിൽ വന്നാൽ സ, ത, ഥ, ദ, ധ, ന എന്നിവ യഥാക്രമം ശ, ച, ഛ, ജ, ഝ, ഞ എന്നിവയാകും. അതായതു്, സ→ശ, ത→ച, ഥ→ഛ, ദ→ജ, ധ→ഝ, ന→ഞ എന്നിങ്ങനെ.

ഉദാഹരണമായി,

  1. ശരത് + ചന്ദ്രഃ = ശരച്ചന്ദ്രഃ. സത് + ചിത് + ആനന്ദഃ = സച്ചിദാനന്ദഃ.
  2. മനസ് + ശാസ്ത്രം = മനശ്ശാസ്ത്രം, തപസ് + ശക്തിഃ = തപശ്ശക്തിഃ, ശിരസ് + ഛേദം = ശിരച്ഛേദം.
  3. യജ് + നഃ = യജ്ഞഃ

ഇതനുസരിച്ചു്, വിദ്യുത് + ശക്തി = വിദ്യുച്‌ശക്തി ആകും.


ഇനി വിദ്യുച് + ശക്തി എന്നതു് വിദ്യുച്ഛക്തി ആകുന്നതു് താഴെക്കൊടുത്തിരിക്കുന്ന നിയമം വഴിയാണു്.

(അഷ്ടാധ്യായി 8-4-63) ശശ്ഛോऽടി

പദം ഛേദിച്ചാൽ, “ശഃ ഛഃ അടി” എന്നു വരും. ഇതെന്തു കുന്തം?

ഇവിടെയാണു പാണിനിയുടെ സൂത്രങ്ങളുടെ മറ്റൊരു കൊനഷ്ട്. ഒരു സൂത്രത്തിൽ മുഴുവൻ പറയില്ല. അതിനു മുമ്പുള്ള സൂത്രത്തിൽ പറഞ്ഞിട്ടുള്ളതു് ആവർത്തിക്കുന്ന പ്രശ്നമില്ല. വായിക്കുന്നവൻ അതു കൂടി ചേർത്തു വായിക്കണം.

ഇതിനു മുമ്പുള്ള സൂത്രം ഇതാണു്.

(അഷ്ടാധ്യായി 8-4-62) ഝയോ ഹോऽന്യതരസ്യാം

അപ്പോൾ “ഝയഃ ഹഃ അന്യതരസ്യാം, ശഃ ഛഃ അടി” എന്നു വരുന്നു. എല്ലാം കൂടി ചേർത്തു വായിച്ചാൽ താഴെപ്പറയുന്ന അർത്ഥം കിട്ടും.

  1. ഝയഃ ഹഃ അന്യതരസ്യാം പരസവർണ്ണം: ഝയ്-ക്കു ശേഷം വരുന്ന “ഹ”യ്ക്കു് വേണമെങ്കിൽ അതാതിന്റെ പരസവർണ്ണം (ഘോഷം) ആദേശം. (ഇതിലെ “പരസവർണ്ണം” അതിന്റെയും മുമ്പിലുള്ള “അനുസ്വാരസ്യ യയി പരസവർണ്ണഃ” എന്ന സൂത്രത്തിൽ നിന്നു് അനുവർത്തിക്കുന്നതാണു്.)
  2. ഝയഃ ശഃ ഛഃ അടി അന്യതരസ്യാം: ഝയ്-ക്കു ശേഷം വരുന്ന “ശ”യ്ക്കു്ം, പിന്നിൽ “അട്” വന്നാൽ വേണമെങ്കിൽ “ഛ” ആദേശം.

വിദുച്ഛക്തിയെ കീറിമുറിയ്ക്കാൻ നമുക്കു് രണ്ടാമത്തെ നിയമം മാത്രം എടുത്താൽ മതി.

ഇനി എന്താണ് ഈ ഝയ്, അട് എന്നൊക്കെ പറഞ്ഞാൽ? മുകളിൽ കൊടുത്തിരിക്കുന്ന പാണിനീസൂത്രങ്ങൾ തന്നെ സഹായം:

  1. ഝയ് = ഝ, ഭ, ഘ ഢ ധ, ജ, ബ, ഗ, ഡ, ദ, ഖ, ഫ, ഛ, ഠ, ഥ, ച ട ത, ക, പ (എന്നു വെച്ചാൽ എല്ലാ ഖര-അതിഖര-മൃദു-ഘോഷ-അക്ഷരങ്ങൾ)
  2. അട് = അ, ഇ, ഉ, ഋ, ഌ, ഏ, ഓ, ഹ, യ, വ, ര (സ്വരങ്ങളും മദ്ധ്യമങ്ങളും)

അപ്പോൾ, വിദ്യുച് + ശ് + അക്തി എന്നതു സന്ധി ചേരുമ്പോൾ “ഝയ്”-ൽ ഒന്നായ “ച്”-യ്ക്കു ശേഷം വരുന്ന “ശ്”-നു് പുറകിൽ “അട്”-ൽ ഒന്നായ “അ” വന്നതിനാൽ വേണമെങ്കിൽ “ഛ” ആദേശം ചെയ്യാം. എന്നു വെച്ചാൽ “ശ്” വേണമെങ്കിൽ “ഛ്” ആകാമെന്നു്. നിർബന്ധമില്ല.

എന്നു വെച്ചാൽ, വിദുച് + ശക്തി സന്ധി ചേരുമ്പോൾ വിദ്യുച്ശക്തിയോ വിദ്യുച്ഛക്തിയോ ആകാം എന്നർത്ഥം. ഇതു രണ്ടും ശരിയാണു്.

വിദ്യുച്ഛക്തി മാത്രമല്ല, ആപച്ഛങ്ക, മഹച്ഛക്തി എന്നിവ ആപച്ശക്തി, മഹച്ശക്തി എന്നും പറയാം. “ചാണക്കല്ലിലൊരുത്തി ചന്ദനമരയ്ക്കുന്നൂ ചലശ്രോണിയായ്” എന്നെഴുതിയ വള്ളത്തോൾ ചലത് + ശ്രോണി എന്നാണുദ്ദേശിച്ചതെങ്കിൽ (ചല + ശ്രോണി എന്നാവുമോ? ഛേ ഛേ!) അതു ചലച്ഛ്രോണിയോ ചലച്ശ്രോണിയോ ആവണം എന്നും മനസ്സിലായല്ലോ?

ഇപ്പോൾ ചെന്നിത്തലയോടു ചോദിച്ച രണ്ടു ചോദ്യത്തിനും ഉത്തരം കിട്ടിയല്ലോ?


ഇങ്ങനെയുള്ള മൊശടൻ വ്യാകരണം പറഞ്ഞിട്ടു് മുകളിൽ “സ്മരണകൾ” എന്നു കൊടുത്തതെന്തിനാ? ഛേ, പണ്ടു വിശാലൻ പറഞ്ഞതു പോലെ സൈക്കിളിൽ ഡബിളു കയറിപ്പോകുമ്പോൾ പൂടയുള്ള ഒരു മനുഷ്യൻ മൂത്രമൊഴിച്ചു കൊണ്ടിരുന്നതിന്റെ മുകളിൽ കയറിയതും അയാൾ തെറി വിളിച്ചതും പോലെയുള്ള അതിമനോഹരമായ കഥ പ്രതീക്ഷിച്ചു വന്നതെല്ലാം വെറുതെയായെന്നോ?

അയ്യോ, പോകല്ലേ, പോകല്ലേ. ദാ കഥ വരുന്നുണ്ടു്.

എന്റെ അമ്മ ഹൈസ്കൂളിൽ മലയാളാദ്ധ്യാപികയായിരുന്നു എന്നു മുമ്പു പല പോസ്റ്റുകളിലും പറഞ്ഞിട്ടുണ്ടല്ലോ. വളരെക്കാലം അമ്മയ്ക്കു വേണ്ടി എല്ലാ ക്ലാസ്സിലെയും മലയാളം ഫസ്റ്റ് പേപ്പർ ഉത്തരക്കടലാസിന്റെ സിംഹഭാഗവും നോക്കിയിരുന്നതു് ഞാനായിരുന്നു. പദ്യം ഓർമ്മയിൽ നിന്നെഴുതുക, വാക്യത്തിൽ പ്രയോഗിക്കുക, അവസാനത്തിലുള്ള എസ്സേ എന്നിവയൊഴികെയുള്ള സകലമാന ചോദ്യങ്ങളും – ഒബ്ജക്റ്റീവ് ടൈപ്പ് മാത്രമല്ല, വ്യാകരണം, വൃത്തം, അലങ്കാരം, ചേർത്തെഴുതൽ, പിരിച്ചെഴുതൽ, “അവൻ അവിടെ വെച്ച് അങ്ങനെ പറഞ്ഞു”: എവൻ, എവിടെ വെച്ചു്, എങ്ങനെ? ഇജ്ജാതി ചോദ്യങ്ങൾ മുതലായവ – ഞാൻ തന്നെയായിരുന്നു നോക്കിയിരുന്നതു്.

അവസാനം മാർക്കു കൂട്ടിയിടുന്നതും അമ്മയായിരുന്നു. അത്യാവശ്യം ലോഗരിതവും കാൽക്കുലസ്സുമൊക്കെ സ്കൂളിൽ പഠിക്കുമ്പോഴേ അറിയാമായിരുന്നെങ്കിലും മാർക്കു കൂട്ടിയിട്ടാൽ എപ്പോഴും എനിക്കു തെറ്റുമായിരുന്നു. n തവണ കൂട്ടിയാൽ n വ്യത്യസ്ത ഉത്തരങ്ങൾ കിട്ടുന്നതും എന്റെ സങ്കലനപ്രക്രിയയുടെ ഒരു സ്വഭാവമായിരുന്നു.

ഞാൻ നോക്കുന്ന ചോദ്യങ്ങൾ ചിലതൊക്കെ അമ്മ പിന്നെ ഒന്നു കൂടി നോക്കുമായിരുന്നു. രണ്ടു തരം കുട്ടികളുടെ പേപ്പറുകളാണു് ഇങ്ങനെ നോക്കുക. ഒന്നു്, നല്ല മാർക്കു കിട്ടുന്ന കുട്ടികളുടേതു്. എന്റെ അശ്രദ്ധ മൂലം റാങ്കു തെറ്റാൻ പാടില്ല. മാത്രമല്ല, നോക്കിയതു തെറ്റിയാൽ മിടുക്കരായ കുട്ടികൾ വിശദീകരണം ചോദിച്ചു കൊണ്ടു് സ്റ്റാഫ് റൂമിൽ വരും. രണ്ടു്, തീരെ മൊണ്ണകളുടെ പേപ്പറുകൾ. ഇവർക്കെങ്ങനെ ഇത്രയും മാർക്കു കിട്ടി എന്ന കൗതൂഹലം മൂലമാണു് അവരുടേതു നോക്കുന്നതു്.

അങ്ങനെയിരിക്കേ, അമ്മയ്ക്കു നല്ല പരിചയമുള്ള ഒരു മൊണ്ണയ്ക്കു് അമ്പതിൽ ഒമ്പതു മാർക്കു് എങ്ങനെ കിട്ടി എന്നു പിടികിട്ടാതെ ഓരോ ചോദ്യമായി നോക്കുമ്പോഴാണു് അമ്മ ഒരു കാഴ്ച കണ്ടതു്.

വിദ്യുത് + ശക്തി എന്നതു ചേർത്തെഴുതാനുള്ള ചോദ്യത്തിന്റെ ഉത്തരമായി വിദ്യുച്ശക്തി എന്നെഴുതിയതിനു ഞാൻ ഫുൾ മാർക്കു കൊടുത്തിരിക്കുന്നു!

“ഡാ,” അമ്മ വിളിച്ചു, “നിന്നെ പേപ്പർ നോക്കാൻ ഏൽപ്പിച്ചപ്പോൾ നിനക്ക് മിനിമം വിവരമുണ്ടെന്നാണു വിചാരിച്ചതു്. വിദ്യുച്ഛക്തി ആണു ശരി എന്നു മൂന്നാം ക്ലാസ്സിലെ കുട്ടിയ്ക്കു പോലും അറിയാമല്ലോടാ…”

“വിദ്യുച്ഛക്തി ശരിയാണു്” എന്നു ഞാൻ.

“പിന്നെ നീ വിദ്യുച്ശക്തിയ്ക്കു മാർക്കു കൊടുത്തതോ?”

“അതു് ഝയഃ ശഃ ഛഃ അടി അന്യതരസ്യാം എന്ന നിയമമനുസരിച്ചു് ശ ഛ ആകുന്നതു വികല്പേന ആയതു കൊണ്ടു്. ആകണമെന്നു നിർബന്ധമില്ല. അതുകൊണ്ടു വിദ്യുച്ശക്തിയും ശരിയാണു്.”

അന്യതരസ്യാം അടി കൊണ്ടതു പോലെ അമ്മ ഒരു നിമിഷം സ്തബ്ദ്ധയായി നിന്നു. “നീ എന്താടാ പിച്ചും പേയും പറയുകയാണോ?”

ഞാൻ അലമാരയിൽ നിന്നു് ഫാദർ ജോൺ കുന്നപ്പള്ളി എഴുതിയ “പ്രക്രിയാഭാഷ്യം” എന്ന പുസ്തകം എടുത്തു കൊണ്ടു വന്നു. അമ്മ സാധനം ഇതു വരെ കണ്ടിട്ടില്ല. ഞാൻ സ്കൂൾ ലൈബ്രറിയുടെ ചാർജുള്ള രാമകൃഷ്ണൻ സാറിനെ മണിയടിച്ചു് അവിടെ നിന്നു പൊക്കിയതാണു്. സംസ്കൃതവ്യാകരണത്തെപ്പറ്റി മലയാളത്തിൽ ഉണ്ടായിട്ടുള്ള രണ്ടു നല്ല പുസ്തകങ്ങളിൽ ഒന്നാണു സാധനം. (മറ്റേതു് ഐ. സി. ചാക്കോയുടെ “പാണിനീയപ്രദ്യോതം”.) “സ്തോഃ ശ്ചുനാ ശ്ചുഃ”വും “ശശ്ഛോऽടി”യും ഒക്കെ കാണിച്ചു കൊടുത്തു.

“എടാ, ഈ കൊച്ചിന്റെ മൊത്തം മാർക്കു കണ്ടോ? നീ ഇതിനു കൊടുത്ത ഒന്നും കൂട്ടി ഒമ്പതു മാർക്കു്! അക്ഷരമെല്ലാം നേരേ ചൊവ്വേ എഴുതാൻ അവൾക്കു് അറിയില്ല. അവളാ ഇനി ഈ സുനാ ഒക്കെ വെച്ചു് ഉത്തരം എഴുതുന്നതു്. ചുമ്മാ തോന്നിയതു് എഴുതിയതായിരിക്കും…”

“ഈ ഉത്തരം എഴുതിയ പിള്ളേരൊക്കെ അതു മനസ്സിലാക്കിയിട്ടാണോ എഴുതിയതു് എന്നു നോക്കിയിട്ടാണോ മാർക്കു കൊടുക്കുന്നതു്? ഉത്തരം ശരിയായാൽ മാർക്കു കൊടുക്കില്ലേ?”

“അതിനു് ഉത്തരം ശരിയല്ലല്ലോ. വിദ്യുച്ഛക്തി അല്ലേ ശരി?”

“വിദ്യുച്ശക്തിയും ശരിയാണല്ലോ. ദേ തെളിവു്…”

“എടാ, സകലമാന മലയാളപുസ്തകത്തിലും വിദ്യുച്ഛക്തി എന്നേ ഉള്ളൂ. വിദ്യുച്ശക്തി എന്നു് എവിടെയെങ്കിലും കാണിച്ചു തരാമോ? പുസ്തകത്തിലോ പത്രത്തിലോ മറ്റോ…”

“പാഠപുസ്തകങ്ങളിലും പത്രങ്ങളിലും ഇല്ലാത്തതു കൊണ്ടു് ഒന്നും തെറ്റാകുന്നില്ല. ഉള്ളതു കൊണ്ടു ശരിയാകുകയുമില്ല. യാദൃശ്ചികം എന്നു തെറ്റായല്ലേ സകലമാന പത്രങ്ങളിലും അച്ചടിച്ചു വരുന്നതു്?”

“എന്തായായാലും വിദ്യിച്ശക്തി എന്ന ഉത്തരത്തിനു് എനിക്കു മാർക്കു കൊടുക്കാൻ പറ്റില്ല,” അമ്മ ചുമന്ന മഷി നിറച്ച പേന കയ്യിലെടുത്തു.

“അതിനു മാർക്കു കൊടുത്തില്ലെങ്കിൽ ഇനി ഞാൻ ഒരു ഉത്തരക്കടലാസും നോക്കാനും പോകുന്നില്ല,” എന്നു ഞാൻ. വാശിയെങ്കിൽ വാശി.

“എടാ, ഇതിനു മാർക്കു കൊടുത്താൽ എസ്സെസ്സെൽസീ പരീക്ഷയ്ക്കും ഇവൾ ഇതെഴുതും. അതു നോക്കുന്നവരൊന്നും മാർക്കു കൊടുക്കുകില്ല.”

“ശരിയായ ഉത്തരത്തിനു മാർക്കു കൊടുക്കുന്നില്ലെങ്കിൽ ഈ എസ്സെസ്സെൽസീ പരീക്ഷയ്ക്കു വിശ്വാസ്യത ഇല്ലെന്നു പറയേണ്ടി വരും.”

“ഇങ്ങനെ ഓരോ കുരുത്തക്കേടു ചെയ്യുന്നതു കൊണ്ടാ നിനക്കു പരീക്ഷയ്ക്കൊക്കെ മാർക്കു പോകുന്നതു്…”

ഞാൻ ഒന്നാം ക്ലാസ്സിൽ വെച്ചു് കൊമ്പില്ലാത്ത ഒരു മൃഗത്തിന്റെ പേരെഴുതാൻ പരീക്ഷയ്ക്കു ചോദിച്ചപ്പോൾ “പിടിയാന” എന്നെഴുതിയിട്ടു് “ഇതിനു മാർക്കു കൊടുക്കണോ വേണ്ടയോ?” എന്നു് ടീച്ചർമാരെക്കൊണ്ടു ഡിബേറ്റ് നടത്തിച്ചതും, ഹൈസ്കൂളിൽ വെച്ചു് “പതിവ്രത, പതിവൃത എന്നിവയിൽ ഏതാണു ശരി?” എന്നു ചോദിച്ചപ്പോൾ “രണ്ടും ശരിയാണു്. ആദ്യത്തേതു പാതിവ്രത്യമുള്ളവൾ, രണ്ടാമത്തേതു് പതിയാലോ പതിമാരാലോ ആവൃതയായവൾ” എന്നെഴുതി മൊട്ട വാങ്ങിയതും ഉൾപ്പെടെയുള്ള അനേകം കുരുത്തക്കേടുകളെയാണു് ആണു് അമ്മ ഭംഗ്യന്തരേണ സൂചിപ്പിച്ചതു്.

“പരീക്ഷയുടെ മാർക്കല്ല പ്രധാനം, വിജ്ഞാനസമ്പാദനമാണു് എന്നു് അമ്മ തന്നെയല്ലേ പറയാറുള്ളതു്?”


അവസാനം അമ്മ ആ ചോദ്യത്തിനു മാർക്കു കൊടുത്തു. അങ്ങനെ എന്റെ വാശി മൂലം ഒരു മാർക്കു കൂടുതൽ കിട്ടിയ ഏതോ ഒരു കുട്ടി ഇലന്തൂരിന്റെ പ്രാന്തപ്രദേശങ്ങളിൽ എവിടെയോ ഉണ്ടു്. ഗതി പിടിച്ചോ എന്തോ?

ആ കുട്ടിയോടു ഞാനും കടപ്പെട്ടിരിക്കുന്നു. പത്തുമുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം കേരളത്തിലെ ഒരു മന്ത്രിയും പ്രതിപക്ഷനേതാവും ഒരു പ്രതിസന്ധിയിൽ പെട്ടപ്പോൾ അവരെ സഹായിക്കാൻ എനിക്കു് ഇതൊക്കെ ഇപ്പോഴും ഓർമ്മയുള്ളതു് അവൾ മൂലമാണല്ലോ!

വ്യാകരണം (Grammar)
സ്മരണകള്‍

Comments (9)

Permalink

ശ്ലേഷോപമാസഹിതപാനീയശ്ലോകങ്ങൾ

ഉണ്ടിരുന്ന നായർക്കൊരു വിളി തോന്നി എന്നു പറയുന്നതു പോലെയാണ് അങ്ങനെയിരിക്കേ നമ്മുടെ ശേഷം ചിന്ത്യം ഫെയിം സന്തോഷിന് ഒരു വിളി തോന്നിയത്.

ആധുനികമനുഷ്യന്റെ വിനോദമായ ഫോട്ടോഗ്രഫിയെയും പ്രാചീനമനുഷ്യന്റെ വിനോദമായിരുന്നു ശ്ലോകരചനയെയും മനുഷ്യന്റെ എല്ലാക്കാലത്തെയും വിനോദമായ കുടിയെയും കൂട്ടിയിണക്കി ഒരു ഫേസ്ബുക്ക് ഇവന്റ് സംഘടിപ്പിച്ചാലോ എന്ന്.

ഐഡിയ വന്നപ്പോൾ പിന്നെ അധികം ആലോചിച്ചില്ല. തുടങ്ങി. അതിന് ഉപയോഗിച്ച രീതിയോ, ആംവേ മുതൽ പലരും പരീക്ഷിച്ചു നോക്കിയ സംഭവം തന്നെ. ചെയ്യുന്ന ഒരാൾ ബാക്കി ചിലരെയും അതിൽ വലിച്ചിടുന്നു. അവർ മറ്റു ചിലരെയും.

ഐഡിയ സന്തോഷ് തന്നെ എഴുതി വെച്ചത് ഇപ്രകാരം:

വാളെടുക്കുന്നവരെല്ലാം അനായാസം വെളിച്ചപ്പാടാവുന്ന രണ്ടാമത്തെ ഫീൽഡാണ് പടം‌പിടുത്തം അഥവാ ഫോട്ടോഗ്രഫി. (ഒന്നാമത്തേത് എഴുത്താണ്.)
പുതിയ ട്രെന്റനുസരിച്ച് ക്യാമറ കയ്യിലുള്ള ആരുടെയെങ്കിലും ക്ഷണപ്രകാരം ദിവസേന ഓരോന്നെന്ന മുറയ്ക്ക് നമ്മൾ ഒരാഴ്ച പടങ്ങൾ പ്രസിദ്ധീകരിക്കുന്നു. പണ്ട് പുസ്തകം വായനയായിരുന്നു. പത്തുസെക്കന്റുകൊണ്ടു ചെയ്തുതീർത്ത് ഫേയ്‌സ്‌ബുക്കിലിടാൻ പറ്റില്ലല്ലോ പുസ്തകവായന. അതിനാൽ ആ പണിയ്ക്ക് അധികം മലയാളികളെ കിട്ടിയെന്നുതോന്നുന്നില്ല.

പടം പിടുത്തത്തിനുള്ള വെല്ലുവിളിയിലേയ്ക്കു വരാം. ഓരോ ദിവസവും ക്യാമറ കയ്യിലുള്ള മറ്റൊരാളിനെ ഈ പാതകത്തിലേയ്ക്ക് നയിക്കണം. പടത്തെപ്പറ്റി രണ്ടുവാക്കുകൂടി പറഞ്ഞാൽ സന്തോഷം. ദിവസമൊന്നുവച്ച് ഒരു വർഷം ഇപ്പണി ചെയ്യലായിരുന്നു ആദ്യ “ചലഞ്ച്.” അത് ബുദ്ധിമുട്ടാണെന്നു മനസ്സിലായപ്പോൾ വെള്ളമൊഴിച്ചു മയപ്പെടുത്തി (അതോ വീര്യം കൂട്ടിയോ–ഹോമിയോക്കാരുണ്ടോ ഇക്കൂട്ടത്തിൽ?) ആഴ്ചയിലൊന്ന് വച്ച് ഒരു വർഷമാക്കി. അതും പ്രയാസമായതിനാൽ ഇപ്പോൾ നേചർ, മിൽക്കി വേ, വെള്ളച്ചാട്ടം, മഞ്ഞുമല, വന്യജീവി, എന്നിങ്ങനെ കയ്യിൽ സ്റ്റോക്കുള്ളതനുസരിച്ച് ഏതെങ്കിലും ഒരു വിഷയത്തിൽ വെറും ഏഴു പടം ഇട്ടാൽ മതിയെന്ന അവസ്ഥ വന്നു.

എന്തായാലും ഇത് വളരെ ഭംഗിയായി പോകുന്നുണ്ട്. ഹോക്കിയിൽ രക്ഷയില്ലാഞ്ഞ് ഇന്ത്യ കബഡിയിലേയ്ക്കു തിരിഞ്ഞു എന്നു പറഞ്ഞപോലെ, ഈ നേചർ/മാക്രോ/ലാൻഡ്‌സ്കേപ് ഫോട്ടോഗ്രഫിയിലൊന്നും അവഗാഹമില്ലാത്തതിനാൽ, അല്ലെങ്കിൽ അതിനു തക്ക ആമ്പിയർ ഇല്ലാത്തതിനാൽ, ഞാൻ ഫോട്ടോഗ്രഫിയും ശ്ലോകങ്ങളും സംയോജിപ്പിച്ച് ഒരു പുതിയ ചലഞ്ച് ആരംഭിക്കുകയാണ് (ഇതിൽ രണ്ടിലും കൂടി ഒരുമിച്ചാണെങ്കിൽ ചിലപ്പോൾ ബിരിയാണി കിട്ടിയേക്കും).

സംഗതി ഇത്രേയുള്ളൂ. ചലഞ്ച് ഏറ്റെടുക്കുന്ന അന്നുമുതൽ ഏഴുദിവസത്തേയ്ക്ക്, ദിവസേന ഒന്ന് എന്ന കണക്കിൽ, ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!) പടമിടുക. ആ പടവുമായി ബന്ധമുള്ള ഒരു ശ്ലോകവും പടത്തോടൊപ്പം ഉണ്ടാവണം. മറ്റു ചലഞ്ചുകളിൽ കാണുന്നപോലെതന്നെ, ഇവിടെയും, പടവും ശ്ലോകവും ഉന്നത നിലവാരം പുലർത്തണമെന്നില്ല. ശ്ലോകങ്ങൾ നിങ്ങളുടേതാവണമെന്നില്ലെങ്കിലും പടം എടുത്തത് നിങ്ങളായിരിക്കണം. ചലഞ്ച് സ്വീകരിക്കുകയാണെങ്കിൽ ചലഞ്ചിനു ക്ഷണിച്ചയാളിനെ നിർബന്ധമായും റ്റാഗ് ചെയ്തിരിക്കണം. പങ്കെടുക്കാൻ സാദ്ധ്യതയുള്ള ഒരു സുഹൃത്തിനെ ഓരോ ദിവസവും വെല്ലുവിളിക്കുകയും ചെയ്യണം. #വാക്‌ചിത്രം എന്നുകൂടി പോസ്റ്റിൽ പറഞ്ഞേക്കൂ. ഒരു ഇഫക്റ്റ് ഇരിക്കട്ടെ.

ഒന്നു കൂടി: നിങ്ങൾ പടം പോസ്റ്റു ചെയ്യുമ്പോൾ (കദന)കഥമുഴുവനും മലയാളത്തിലെഴുതണമെന്നില്ല. അപ്പോൾ തുടങ്ങാം, അല്ലേ?

ഇതിന്റെ ഗണിതശാസ്ത്രരീത്യാ ഉള്ള ഒരു അപഗ്രഥനം ഇവിടെ ചേർക്കാൻ ഉദ്ദേശിച്ചിരുന്നു. ഈ പോസ്റ്റ് വളരെ വലുതായിപ്പോകും എന്ന ഭയത്താൽ അതു മറ്റൊരു പോസ്റ്റിലേക്കു മാറ്റിവെയ്ക്കുകയാണ്.

ആദ്യത്തെ ദിവസം സന്തോഷ് ക്ഷണിച്ചത് എന്നെയാണ്. (അതിനു നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുകയാണു സുഹൃത്തുക്കളേ, വിനിയോഗിക്കുകയാണ്…) പച്ചവെള്ളമല്ലാതെ അധികം പാനീയങ്ങൾ കുടിക്കുന്ന സ്വഭാവമില്ലാത്തതിനാലും, ഇവയുടെയൊന്നും പടമെടുക്കുന്ന ശീലമില്ലാത്തതിനാലും, പിന്നെ ഇവയെപ്പറ്റി ശ്ലോകമെഴുതാൻ ഒരു ആശയവും തോന്നാത്തതിനാലും മൂന്നാലു ദിവസം കഴിഞ്ഞാണ് തുടങ്ങിയത്.

ഈ പാനീയങ്ങൾ എങ്ങനെ ഉണ്ടാക്കും, എങ്ങനെ കുടിക്കും എന്നൊക്കെ വിവരിക്കുന്ന പച്ചവെള്ളമൊരരത്തുടം… എന്നതു പോലെയുള്ള നാൽക്കാലികൾ എഴുതാൻ തീരെ താത്പര്യമില്ലാത്തതിനാൽ എഴുതുന്നതിനെല്ലാം പൊതുവായ ഒരു തീം വെച്ചാലോ എന്നു തോന്നി. അങ്ങനെ, സന്തോഷിന്റെ സ്പെസിഫിക്കേഷൻസ് കൂടാതെ ഞാൻ ഈ നിബന്ധനകൾ കൂടി എന്റെ ശ്ലോകങ്ങൾക്കു കൊടുത്തു.

  1. ഏഴു ശ്ലോകങ്ങളും ഏഴു വ്യത്യസ്ത വൃത്തങ്ങളിൽ ആയിരിക്കും.
  2. നേരേ ചൊവ്വേയുള്ള നല്ല ശ്ലോകമൊന്നും എഴുതില്ല. വികടമേ എഴുതൂ. തോലനും സഞ്ജയനും ഏവൂരും (ഏവൂരാനല്ല, ഏവൂർ പരമേശ്വരൻ) ഒക്കെ സമ്പന്നമാക്കിയ വികടശ്ലോകശാഖയിലേക്ക് തന്നെ സംഭാവന നൽകും. പറ്റിയാൽ മേമ്പൊടിക്ക് അശ്ലീലവും ചേർക്കാൻ മടിക്കില്ല.
  3. സാധാരണ ബുദ്ധിമുട്ടി കൊണ്ടു വരാൻ നോക്കുന്ന ദ്വിതീയാക്ഷരപ്രാസം തുടങ്ങിയ കസർത്തുകൾ ചെയ്യില്ല.
  4. എല്ലാ ശ്ലോകങ്ങളിലും ശ്ലേഷം ഉപയോഗിച്ചുള്ള ഉപമ ഉണ്ടായിരിക്കും.

ഇതിലെ അവസാനത്തെ നിബന്ധനയാണ് എന്നെ വലച്ചത്. ചില ദിവസങ്ങളിൽ പാനീയത്തെപ്പറ്റി എഴുതാൻ ആശയം കിട്ടിയെങ്കിലും, ശ്ലേഷവും ഉപമയും കൊണ്ടുവരാൻ നന്നേ ബുദ്ധിമുട്ടി. എന്തിനു ഞാൻ ഈ മാരണം എടുത്തു തലയിൽ വെച്ചു എന്നു വരെ തോന്നി.

ഇങ്ങനെയുള്ള സാഹിത്യവിനോദങ്ങളിൽ സ്വന്തമായ ഒരു തീം കൂടി ചേർത്ത് അതിനെ മറ്റൊരു തലത്തിലോക്കുയർത്തുന്നതിന്റെ ഉസ്താദ് രാജേഷ് വർമ്മയാണ്. അക്ഷരശ്ലോകരീതിയിൽ ശ്ലോകങ്ങൾ ഒരു പ്രത്യേകവൃത്തത്തിൽ എഴുതേണ്ട ഒരു വിനോദത്തിൽ അധികം പ്രചാരത്തിലില്ലാത്ത സമ്മതാവൃത്തത്തിൽ (നരരലം ഗവും സമ്മതാഭിധം) അപ്പോൾക്കിട്ടുന്ന അക്ഷരം വെച്ച് അദ്ദേഹം എഴുതിയ ഉപാസനാപഞ്ചകം എന്ന സറ്റയർ ഇതിന് ഉദാഹരണമാണ്.

ഇപ്പോൾ പലർക്കും ഒരു സംശയം ഉണ്ടായേക്കാം: എന്തൂട്ട്രാ ശവിയേ ഈ ഉപമേം സ്ലേഷോം?

“മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം” എന്നൊരു ഉദാഹരണത്തോടു കൂടി പഠിപ്പിക്കുന്ന ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാൽ ഉണ്ടാകുന്ന ഉപമ (യാദൃച്ഛികം എന്ന വാക്കിനെ യാദൃശ്ചികം എന്നു തെറ്റായി പറയുന്നതു കഴിഞ്ഞാൽ, ഏറ്റവും വ്യാപകമായി കണ്ടു വരുന്ന ഒരു തെറ്റാണ് “ഒന്നിനൊന്നോട്” ആയ ഉപമയെ “ഒന്നിനോടൊന്ന്” ആക്കുന്നത്. എന്തുകൊണ്ടാണ് ചില തെറ്റുകൾ വ്യാപകമാകുന്നത് എന്നത് ആലോചിക്കേണ്ട കാര്യമാണ്.) മിക്കവാറും എല്ലാവർക്കും അറിയാം. പക്ഷേ ശ്ലേഷം പലർക്കും പുതിയതായിരിക്കും.

“രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകും പോലെ ഭാഷയിൽ ഒരേശബ്ദത്തിലർത്ഥം രണ്ടുരച്ചാൽ ശ്ലേഷമാമത്” എന്നാണു കേരളപാണിനിയുടെ ലക്ഷണം. ഒരു വാക്കിനോ പ്രയോഗത്തിനോ മൊത്തം ശ്ലോകത്തിനു തന്നെയോ ഒന്നിൽ കൂടുതൽ അർത്ഥം ഉണ്ടാകുന്നതാണു ശ്ലേഷം.

ഈ സാധനം ഉപമയുമായി ചേരുമ്പോഴാണു കവികളുടെ ഭാവന കാടുകയറുന്നത്. ഒരു സാധനത്തെ അതുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊന്നുമായി ഉപമിച്ചു കളയും. എന്നിട്ട് അതിനു വിശദീകരണമായി രണ്ടിനും യോജിക്കുന്ന ചില പ്രയോഗങ്ങൾ കാച്ചുകയും ചെയ്യും.

ഉദാഹരണമായി, രാമപുരത്തു വാര്യർ തന്റെ പൊട്ടിപ്പൊളിഞ്ഞ വീടിനെ ഭാഗവതത്തോട് ഉപമിക്കുന്നതു കാണുക.

മഹീപതേ, ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.

അതായത്, രണ്ടും മഹാപുരാണം ആണ്. ഭാഗവതം പുരാണകഥ ആണ്. വീട് വളരെ പഴയതാണ്. അതുപോലെ ഭാഗവതം നോക്കുന്നവർക്ക് (വായിക്കുക എന്നർത്ഥത്തിൽ “നോക്കുക” എന്നു പണ്ടു പറയുമായിരുന്നു) ജീവിതത്തോടു വിരക്തിയുണ്ടായി ആത്മീയതയിലേക്കു പോകും. വീട്ടിലേക്ക് ഒന്നു നോക്കുന്നവർക്ക് ആ വീടിനോടു വിരക്തി ഉണ്ടാകും. പിന്നെ ഒരു വ്യത്യാസമുള്ളത്, ഭാഗവതത്തിൽ അർത്ഥം (മീനിംഗ്) ഉണ്ട്. വീട്ടിൽ അർത്ഥം (ധനം) ഇല്ല. (ഇങ്ങനെ ഉപമയോടൊപ്പം അവയ്ക്കു തമ്മിൽ വ്യത്യാസം ഉണ്ടെന്നു പറയുന്നത് “വ്യതിരേകം” എന്നൊരു അലങ്കാരമാണ്. “വിശേഷം വ്യതിരേകാഖ്യം വർണ്ണ്യാവർണ്ണ്യങ്ങൾ തങ്ങളിൽ” എന്നു ലക്ഷണം. “കുന്നു പോലുന്നതൻ ഭൂപൻ, എന്നാൽ പ്രകൃതികോമളൻ” എന്ന് ഉദാഹരണം.)

ഒരുദാഹരണം കൂടി. വള്ളത്തോൾ ഒരു പിണങ്ങിയ പെണ്ണിനെ കാളിദാസകവിതയോട് ഉപമിക്കുന്നു.

സദ്വർണ്ണാഞ്ചിതശയ്യ ചേർ, ന്നഴകെഴും ഭാവപ്രഭാവത്തോടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിതയ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈക്കൊൾകാ പ്രസാദത്തെയും!

വിശദമായി അർത്ഥം പറയുന്നില്ല. ശ്ലേഷം മാത്രം പറയാം. ആദ്യത്തെ അർത്ഥം പെണ്ണിനു യോജിക്കും. രണ്ടാമത്തേത് കാളിദാസകവിതയ്ക്കും.

വർണ്ണം = നിറം, അക്ഷരം.
ശയ്യ = കിടക്ക, കാവ്യത്തിന്റെ ഒഴുക്ക്
ഭാവം = മനുഷ്യരുടെ ഭാവം, കവിതയിലെ ഭാവം
അംഗം = അവയവം, പ്രധാന ആശയത്തോടു ചേർന്നു നിൽക്കുന്ന അപ്രധാന ആശയം.
ഗുണം = മേന്മ, കാവ്യഗുണം.
അലങ്കാരം = ആഭരണങ്ങളും മേക്കപ്പും മറ്റും, ചമത്ക്കാരം ഉണ്ടാക്കുന്ന ഉപമ, ഉത്പ്രേക്ഷ തുടങ്ങിയ സാധനം.
പ്രസാദം = അടുപ്പം, കേട്ടാൽ പെട്ടെന്ന് അർത്ഥബോധം വരുന്ന കാവ്യഗുണം.

പ്രസാദമൊഴികെ എല്ലാം പെണ്ണിനും കാളിദാസകവിതയ്ക്കും ഉണ്ട്. പ്രസാദം പെണ്ണിനില്ല, കാളിദാസകവിതയ്ക്കുണ്ട് എന്നർത്ഥം. (ഇവിടെയും വ്യതിരേകം തല പൊക്കുന്നതു കാണുക.)

സംസ്കൃതകവികൾ ഈ ശ്ലേഷം കൊണ്ട് ഉപമയുണ്ടാക്കി കാടു കയറിയിട്ടുണ്ട്. ഒരു ശ്ലോകത്തിനു തന്നെ ആറും ഏഴും അർത്ഥമൊക്കെ വരും. അതൊക്കെ പറയാൻ തുടങ്ങിയാൽ എങ്ങുമെത്തില്ല. അതിനാൽ അതു വിട്ടിട്ട് ഇവന്റിലേക്കു വരാം.

ഇങ്ങനെ ശ്ലേഷമുപയോഗിച്ച് എല്ലാ ശ്ലോകത്തിലും ഉപമ ഉണ്ടാക്കും എന്ന് ഞാനൊരു തീരുമാനമെടുത്തു. കുടുങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ. എഴുതിത്തുടങ്ങിയപ്പോഴാണ് സംഭവം ഭീകരമാണെന്നു മനസ്സിലായത്. മാഘൻ തൊട്ടു വള്ളത്തോൾ വരെയുള്ള സകലമാന ശ്ലേഷക്കാരെയും നമിച്ചു.

പിന്നെ, വേറൊരു കാര്യമുണ്ട്. ഇക്കാലത്ത് ഇങ്ങനെ വല്ലതും എഴുതിയാൽ ആളുകൾ ഓടിച്ചിട്ടടിക്കും. പിന്നെ, ഇവന്റാണ്, സ്പൂഫാണ്, അലമ്പാണ് എന്നൊക്കെ പറഞ്ഞാലല്ലേ ഇതൊക്കെ പറ്റൂ? ശ്ലോകമെഴുത്തുകാർക്കും ജീവിക്കണ്ടേ സാർ?

അപ്പോൾ ശരി. നമുക്ക് ഇവന്റിലേക്കു കടക്കാം.


ദിനം 1: ചായ (വൃത്തം: ഉപജാതി) ഫേസ്ബുക്ക് ലിങ്ക്

തുടക്കം ചായ തന്നെ ആയിക്കോട്ടേ. ഈ സീരീസിൽ ഏറ്റവും കൂടുതൽ ആളുകൾ പോസ്റ്റു ചെയ്തതും ചായയെപ്പറ്റി ആയിരുന്നു. ഈ പടം എടുത്തതിനു ശേഷം ഞാൻ അതിൽ കാണുന്ന ചായ കുടിക്കുകയുണ്ടായി.

Day 1
പഞ്ചാരയില്ലെങ്കിലസഹ്യമാകും,
എല്ലാർക്കുമിപ്പോഴനുപേക്ഷണീയം,
ഉറക്കമേകാതെ വലച്ചിടും, സ്കൂൾ-
പഠിത്തവും ചായയുമൊന്നു പോലെ.

ചായയെ സ്കൂൾ വിദ്യാഭാസത്തോട് ഉപമിക്കുന്നു.

  1. പഞ്ചാര ഇല്ലെങ്കിൽ അസഹ്യമാകും: ചായയ്ക്കു പഞ്ചസാരയില്ലെങ്കിൽ സഹിക്കാൻ പറ്റില്ല. പഞ്ചാരയടി എന്നൊരു സംഭവമില്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസവും സഹിക്കാൻ വിഷമം തന്നെ.
  2. ഇപ്പോൾ എല്ലാർക്കും അനുപേക്ഷണീയം: ചായ ഇപ്പോൾ എല്ലാ വീട്ടിലും ഉപേക്ഷിക്കാൻ പറ്റാത്ത സാധനമായിട്ടുണ്ട്. എല്ലാവർക്കും എല്ലാ കാര്യത്തിനും ഇപ്പോൾ സ്കൂൾ വിദ്യാഭ്യാസവും വേണം. “പത്തെങ്കിലും പാസ്സായില്ലെങ്കിൽ പട്ടിക്കു തുല്യം പ്രഭോ…” എന്ന് ആപ്തവാക്യം.
  3. ഉറക്കം തരാതെ വലയ്ക്കും: ചായ വൈകുന്നേരം കുടിച്ചാൽ പലർക്കും പിന്നെ രാത്രിയിൽ ഉറങ്ങാൻ പറ്റില്ല. പഠിക്കാനുള്ള വിഷയങ്ങളുടെ ആധിക്യവും പിന്നെ ആ പ്രായത്തിന്റെ പ്രത്യേകതയും മൂലം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഉറക്കം അല്പം കുറവായിരിക്കും.

ഇങ്ങനെ നോക്കിയാൽ ചായയും സ്കൂൾ വിദ്യാഭ്യാസവും ഒരു പോലെ ആണ്.

ദിനം 2: മദ്യം (വൃത്തം: ഭുജംഗപ്രയാതം) ഫേസ്ബുക്ക് ലിങ്ക്

“ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!)” എന്നാണു സന്തോഷ് എഴുതിയത്. മനുഷ്യർ കുടിക്കുന്ന സാധനത്തിന്റേതു മതി. അതിനാൽ, ഞാൻ ഇപ്പോൾ മദ്യം കുടിക്കാറില്ലെങ്കിലും മദ്യത്തിന്റെ പടം ഇടുന്നതിനു വിരോധമില്ലെന്നു തോന്നുന്നു. (ആയുസ്സിൽ കുടിച്ചിട്ടില്ലാത്ത ഹോമിയോമരുന്നു പുറകേ വരുന്നുണ്ട്.) പഴയ ഓഫീസുകാർ മദ്യം ശേഖരിച്ചു വെയ്ക്കാറുണ്ടായിരുന്നു. അതിന്റെ പടമാണ്.

Day 2
ഒലിപ്പിച്ചു നോക്കും, വൃഥാ മുട്ടി നോക്കും,
മണപ്പിച്ചു ചുറ്റും നടക്കും, വഹിക്കാൻ
കഴിഞ്ഞെങ്കിലെന്നോർത്തു കേഴും, ഗദത്താൽ
വലഞ്ഞോനു മദ്യം നതാംഗിക്കു തുല്യം.

ഗദം = രോഗം. രോഗാധിക്യം കൊണ്ട് മദ്യപിക്കാൻ പറ്റാത്തവന് മറ്റു വല്ലവരുടെയും വീട്ടിൽ മദ്യം കണ്ടാലുള്ള ആക്രാന്തം, അത് പരിചയമില്ലാത്ത ഒരു പെണ്ണിനോടെന്നതു പോലെയാണെന്നു താത്പര്യം. എങ്ങനെ? ശ്ലേഷം ഇവിടെയും സഹായത്തിനു വരുന്നു.

  1. ഒലിപ്പിച്ചു നോക്കും: കുപ്പിയിൽ നിന്നും അല്പാല്പം ഒലിച്ചു വരുന്നുണ്ടോ എന്നു നോക്കും. പറ്റിയാൽ അതു തൊട്ടുനക്കും. പരിചയമില്ലാത്ത പെണ്ണിന്റെ അടുക്കലും ഒലിപ്പീരു സാധാരണയാണല്ലോ.
  2. വൃഥാ മുട്ടി നോക്കും: കുപ്പി ചുമ്മാ മുട്ടിയും തട്ടിയും നോക്കും. എന്നിട്ടു താഴെ വെക്കും. പിന്നെയും മുട്ടി നോക്കും. പരിചയമില്ലാത്ത പെണ്ണിനെ മുട്ടി നോക്കുന്നത് ഒലിപ്പീരിനു ശേഷമുള്ള പ്രക്രിയയാണല്ലോ.
  3. “വഹിക്കാൻ കഴിഞ്ഞെങ്കിൽ” എന്ന് ഓർത്തു സങ്കടപ്പെടും: ആ കുപ്പി എടുത്തുകൊണ്ട് വീട്ടിൽ കൊണ്ടു പോകാൻ പറ്റിയിരുന്നെങ്കിൽ എന്നു സങ്കടപ്പെടും. പെണ്ണിനെ “വഹിക്കാൻ” കഴിയാത്തതിലുംം ദുഃഖമുണ്ടാവും.

വയ്യാതായാൽ മദ്യവും പെണ്ണും ഒരുപോലെ തന്നെ.

ദിനം 3: ഹോമിയോ മരുന്ന് അഥവാ വീര്യം കൂടിയ പച്ചവെള്ളം. (വൃത്തം: മാലിനി) ഫേസ്ബുക്ക് ലിങ്ക്

മൂന്നാമത്തെ ദിവസം കഞ്ഞിയെപ്പറ്റി ഒരു തട്ടുപൊളിപ്പൻ ശ്ലോകം (താഴെ നാലാം ദിവസത്തെ ശ്ലോകം) എഴുതിയിട്ട് ഭാര്യയോടു ചോദിച്ചു:

“എടിയേ, ഇന്നു കഞ്ഞി ഉണ്ടാക്കിത്തരാമോ?”
“അതെന്താ, കഞ്ഞി കുടിക്കാൻ ഇന്നൊരു വ്യാക്കൂണ്?”
“കുടിക്കാനല്ല, പടം പിടിക്കാനാണ്. സന്തോഷിന്റെ പാനീയസപ്താഹത്തിലേക്ക്”
“ഞാൻ ഉണ്ടാക്കിത്തന്ന ഫ്രൂട്ട് ജൂസിനെപ്പറ്റി ശ്ലോകം എഴുതിയോ? ഒരുപാടു പഴങ്ങൾ ചേർത്ത് അടിച്ചതായിരുന്നു…”

പഴച്ചാറിനെപ്പറ്റി ശ്ലോകമെഴുതാൻ കുറേ ബുദ്ധിമുട്ടി. ആറാമത്തെ ദിവസമാണ് സരസ്വതീദേവി ജ്യൂസു കുടിക്കാൻ വന്നത്. ദിവസവും പ്രാണേശ്വരി അതിനെപ്പറ്റി അന്വേഷിക്കുമായിരുന്നു. പ്രാണേശ്വരിയെ കഞ്ഞിയോടാണ് ഉപമിക്കാൻ പോകുന്നത് എന്നു പറഞ്ഞാൽ ഇനി പച്ചവെള്ളം കൂടി കിട്ടുമെന്നു തോന്നുന്നില്ല.

“ഇല്ല, എഴുതാം. കഞ്ഞിയായിരുന്നു എഴുതാൻ എളുപ്പം…”
“എന്നാലേ, ഉണ്ടാക്കാൻ എനിക്ക് അത്ര എളുപ്പമല്ല. ഇവിടെ ചോറുണ്ടാക്കി. ഇനി നാളെ ഉണ്ടാക്കിത്തരാം.”

ചുറ്റി. സമയം പത്തരയാകുന്നു. പന്ത്രണ്ടിനു മുമ്പേ പോസ്റ്റു ചെയ്യണ്ടേ? പഴച്ചാറിനെപ്പറ്റി എഴുതാൻ അര മണിക്കൂർ ശ്രമിച്ചു. പിന്നെ അതു വേണ്ടെന്നു വെച്ചു. കൂട്ടുകാർക്കു കുടിക്കാൻ വാങ്ങി വെച്ചിരിക്കുന്ന കുറേ മദ്യങ്ങൾ ഉണ്ട്. ഒന്നിനെപ്പറ്റിയും ശ്ലേഷമൊന്നും തോന്നുന്നില്ല. അലമാരയിൽ കുറച്ച് കഷായവും അരിഷ്ടവും ഇരിപ്പുണ്ട്. അതിനെപ്പറ്റി എഴുതാൻ ശ്രമിച്ചു. നടന്നില്ല. ഇനി പച്ചവെള്ളം മാത്രമേ ബാക്കിയുള്ളൂ. അതിനെപ്പറ്റി എഴുതിക്കളയാം. അപ്പോഴാണ് പച്ചവെള്ളം എന്നു വെച്ചാൽ അതിഭീകരശക്തിയുള്ള ഹോമിയോമരുന്നാണ് എന്ന കാര്യം ഓർമ്മിച്ചത്. അതിൽ ഒരു മോളിക്യൂൾ ഹോമിയോ മരുന്നു മതി. അതു നേർപ്പിച്ചു നേർപ്പിച്ചു ശക്തി കൂടിക്കൂടി ഭീകരസാധനമാകുമല്ലോ. എന്നാൽ അതു തന്നെ ആക്കിക്കളയാം.

Day 3
അതിമധുരമുരുട്ടീ, ട്ടുള്ളു പൊള്ളയ്ക്കൊരുക്കീ-
ട്ടതു പല കുറി വെള്ളം ചേർത്തു വീര്യം വരുത്തി,
ജളർ ജഡസമരാവാൻ സംഘി തൻ വാക്കിനൊപ്പം
ഭുവി വിഷസമമാണീ ഹോമിയോ തൻ മരുന്നും.

ജളർ = മണ്ടന്മാർ. ജഡം = ശവം, ജീവനില്ലാത്തത്. ഭുവി = ഭൂമിയിൽ. ഹോമിയോ മരുന്ന് സംഘികളുടെ ഡയലോഗ് പോലെ ഫുൾ തട്ടിപ്പാണ് എന്നാണ് ഈ ശ്ലോകത്തിന്റെ താത്പര്യം.

ഉള്ളിൽ ഗുണമൊന്നുമില്ലാതെ, വെളിയിൽ മധുരം പുരട്ടി, കൂടുതൽ വെള്ളം ചേർത്തു നേർപ്പിച്ചാൽ വീര്യം കൂടുമെന്നു പ്രചരിപ്പിച്ച് കിട്ടുന്ന ഹോമിയോ മരുന്ന് മണ്ടന്മാരെ സമയത്തിനു വൈദ്യസഹായം കിട്ടാതെ ശവത്തെപ്പോലെ ആക്കിക്കളയും.

അതു പോലെ, യാതൊരു കഴമ്പുമില്ലാത്ത ആശയം ഉള്ളിൽ വെച്ച്, അതേ സമയം പുറത്ത് ദേശാഭിമാനത്തിന്റെയും സംസ്കാരത്തിന്റെയും മധുരം പുരട്ടി, ആർഷഭാരതസംസ്കാരത്തിൽ ഉള്ള നല്ല കാര്യത്തിലൊക്കെ വെള്ളം ചേർത്തു പതപ്പിച്ച് അതിന് ഇല്ലാത്ത മാഹാത്മ്യമൊക്കെ ചാർത്തി അവതരിപ്പിക്കുന്ന സംഘികളുടെ വാചകമടി വിവരമില്ലാത്തവരെ “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന സ്ഥിതിയിൽ ആക്കിക്കളയും.

ഇവ രണ്ടും ഭൂമിയിൽ വിഷം പോലെയാണ്.

പിന്നെ, ജഡം, ജളം എന്നീ രണ്ടു വാക്കുകളും സംസ്കൃതത്തിൽ ഒന്നു തന്നെയാണ്. മലയാളത്തിൽ ജഡത്തിന് ജീവനില്ലാത്തത് എന്നും ജളന് ബുദ്ധിയില്ലാത്തവൻ എന്നുമാണ് വ്യാപകമായി ഉപയോഗിക്കുന്ന അർത്ഥം. ഇങ്ങനെ ഒരേ അർത്ഥമുള്ള സംഭവങ്ങളെന്നു തോന്നിക്കുന്ന രണ്ടു വാക്കുകൾ രണ്ടർത്ഥത്തിൽ അടുത്തടുത്ത് ഉപയോഗിച്ചാൽ ആ അലങ്കാരത്തെ പുനരുക്തവദാഭാസം എന്നു വിളിക്കുന്നു. ഏ. ആർ. തരുന്ന ഒരു ഉദാഹരണം: “കൈലാസാദ്രി മലക്കുന്നോരന്നിൻ ദാനയശസ്സിന് സർവ്വദാമരവൃക്ഷത്തിൻ വിജയം കളി കേളിഹ.” ഇവിടെ അദ്രി, മല, കുന്ന് എന്നിവയും മര, വൃക്ഷ എന്നിവയും കളി, കേളി എന്നിവയും അടുത്ത് അർത്ഥഭേദത്തിൽ വരുന്നതാണു സംഭവം. ഇനി പുനരുക്തവദാഭാസം പറ്റില്ലെങ്കിൽ ദയവു ചെയ്ത് വിരോധാഭാസമെങ്കിലും ഈ ശ്ലോകത്തിന് അനുവദിച്ചു തരണം. അപേക്ഷയാണ്. ആഭാസമില്ലാതെ എന്തു ശ്ലോകം?

ദിനം 4: കഞ്ഞി (വൃത്തം: വസന്തതിലകം) ഫേസ്ബുക്ക് ലിങ്ക്

അങ്ങനെ അവസാനം കഞ്ഞി കിട്ടി. സാധാരണ കഞ്ഞിയല്ല, ഒന്നാന്തരം പൊടിയരിക്കഞ്ഞി. ഈ സീരീസിലെ എനിക്കേറ്റവുമിഷ്ടപ്പെട്ട ശ്ലോകം ഇതാണ്. പ്രാണേശ്വരിയെപ്പറ്റി ആയതു കൊണ്ടു മാത്രമല്ല. ആകെക്കൂടി ഒരു എയിമുള്ള ശ്ലോകമാണ്.

Day 4
ലാവണ്യമുണ്ടു മുറ പോലെ, രസം പെരുത്തു-
ണ്ടേവർക്കുമെത്ര ഹിത, മൂതുകിലില്ല താപം,
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?

ഇവിടെ പ്രാണേശ്വരിയെ കഞ്ഞിയോട് ഉപമിക്കുന്നു. ശ്ലേഷത്തിന്റെ അയ്യരുകളിയാണു സംഭവം. പറഞ്ഞിരിക്കുന്ന കാര്യമെല്ലാം പ്രാണേശ്വരിക്കും കഞ്ഞിക്കും യോജിക്കും.

  1. ലാവണ്യം നല്ലതു പോലെയുണ്ട്. പ്രാണേശ്വരിക്കു സൗന്ദര്യവും, കഞ്ഞിക്ക് ലവണത്വവും (ഉപ്പുരസം).
  2. പെരുത്തു രസം ഉണ്ട്: പ്രാണേശ്വരി വളരെ രസികയാണ്. കഞ്ഞിയിൽ വെള്ളം ധാരാളമുണ്ട്.
  3. ഏവർക്കും എത്ര ഹിതം: എല്ലാവർക്കും വളരെ ഇഷ്ടമാണ്. അർത്ഥവ്യത്യാസമില്ല.
  4. ഊതുകിലില്ല താപം: കളിയാക്കുന്നതിന് ഗ്രാമ്യഭാഷയിൽ “ഊതുക” എന്നു പറയും. (“ഊതല്ലേ” എന്നു സാധാരണപ്രയോഗം.) പ്രാണേശ്വരിക്ക് ഊതിയാൽ (കളിയാക്കിയാൽ) താപം (ദുഃഖം) ഇല്ല എന്നർത്ഥം. കഞ്ഞിക്ക് ഊതിയാൽ ചൂടുണ്ടാവുകയില്ല എന്നും. (“ഊതിയാൽ ചൂടുണ്ടാവില്ല” എന്നു പറഞ്ഞാൽ “ഊതിയില്ലെങ്കിൽ ചൂടുണ്ടാവും” എന്നു വ്യംഗ്യം. ഇങ്ങനെ വ്യംഗിപ്പിക്കുന്നതിനും എന്തോ ഒരു പേരുണ്ട്. മറന്നു പോയി.)
  5. സ്പൂണിൽ കിടക്കും: പുറം തിരിഞ്ഞു കിടക്കുന്ന പെണ്ണിന്റെ പുറകിൽ കെട്ടിപ്പിടിച്ചു പുരുഷൻ കിടക്കുന്നതിനെ സ്പൂൺ പൊസിഷൻ എന്നു പറയുന്നു. അങ്ങനെ കിടക്കുന്നതിനെ സ്പൂണിംഗ് എന്നും പറയും. അങ്ങനെ കിടക്കുന്നവളാണു പ്രാണേശ്വരി. കഞ്ഞിയാകട്ടേ, സ്പൂണിലെടുത്താണു കുടിക്കുന്നത്.
  6. അതിയായ വിയർപ്പു നൽകും: പ്രാണേശ്വരി നന്നായി വിയർപ്പിക്കും. കഞ്ഞിയും.

പ്രാണേശ്വരിയോട് “നീയൊരു കഞ്ഞിയല്ലേ?” എന്നു ചോദിക്കുന്നിടത്ത്, മുകളിൽ പറഞ്ഞ രീതിയിൽ നീ കഞ്ഞി എന്ന ഭക്ഷണത്തെപ്പോലെയല്ലേ എന്ന് ഒരർത്ഥം. “നീ ഒരു പരമ യൂസ്‌‌ലെസ് നിർഗുണപരബ്രഹ്മമല്ലേ?” (കഞ്ഞി എന്ന വാക്കിന് അങ്ങനെ ഒരു നാടൻ അർത്ഥവുമുണ്ട്) എന്നു മറ്റൊരു അർത്ഥം. ശ്ലേഷം പോകുന്ന ഓരോ വഴിയേ…

ദിനം 5: പായ്ക്കറ്റിലാക്കിയ ഓർഗാനിക് തേങ്ങാവെള്ളം (വൃത്തം: ശാർദ്ദൂലവിക്രീഡിതം) ഫേസ്ബുക്ക് ലിങ്ക്

അടുത്ത കാലത്തായി അമേരിക്കയിൽ തേങ്ങയ്ക്കു വലിയ ഡിമാൻഡ് ആണ്. വെളിച്ചെണ്ണ സർവ്വരോഗസംഹാരിയാണെന്നു പറഞ്ഞ് ഹെൽത്ത് ഷോപ്പുകളിലൊക്കെ കൊള്ളവിലയ്ക്കു വിൽക്കുന്നു. കൊപ്രാ പോലെ ഒരു സാധനം വറുത്തുപ്പേരി പോലെ പായ്കറ്റിൽ ലഭ്യമാണ്. അതു കൂടാതെ തേങ്ങാവെള്ളം പായ്ക്കറ്റിലാക്കി അതിവിശിഷ്ടമായ ഓർഗാനിക് പാനീയം എന്നു പറഞ്ഞു വിൽക്കുന്നു. അങ്ങനെ ഒരു തേങ്ങാവെള്ളപ്പായ്ക്കറ്റ് കണ്ടപ്പോൾ കവിഹൃദയം ചഞ്ചലമായതിന്റെ പരിണതഫലമാണു താഴെ.

Day 1
മൂടിക്കെട്ടിയിരുന്ന ബീജകവചം തന്നിൽ പടച്ചോൻ ജലം
തൂവിത്തീർത്തതു പിന്നെ നല്ല സമയം നോക്കീട്ടു മൂക്കായ്കിലും
കീറിത്തന്നെയെടുത്തു, ലേബലു കുറേ ചാർത്തി, പ്രദർശിപ്പിച്ചിടു-
ന്നേതോ കൂടിയതെന്നു ചൊന്നു, ശിശുവെപ്പോലിന്നു തേങ്ങാജലം!

പായ്ക്കറ്റിലെ തേങ്ങാവെള്ളം കുട്ടിയെപ്പോലെയാണന്നാണു പറയുന്നത്.

ആകെ മൂടിക്കെട്ടി വെച്ചിരിക്കുന്ന തേങ്ങയിൽ വെള്ളം നിറയ്ക്കുന്ന (അതു മാത്രമല്ല, ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുക തുടങ്ങിയ പല കലാപരിപാടികളും കക്ഷി ചെയ്യാറുണ്ട്.) പടച്ചോനെപ്പറ്റി കേൾക്കാത്തവർ കുറയും. അങ്ങനെ അദ്ദേഹം ഉണ്ടാക്കിയ തേങ്ങാ വെള്ളമെടുക്കാൻ പറ്റിയ സമയത്ത് മൂത്തില്ലെങ്കിലും പൊളിച്ച് വെള്ളം വെളിയിൽ എടുത്ത് ഓർഗാനിക് ആണ്, അതുണ്ട്, ഇതുണ്ട് എന്നൊക്കെ ലേബലുകൾ ചാർത്തി കടകളിലെ അലമാരകളിൽ പ്രദർശിപ്പിക്കുന്നു.

കുട്ടികളെയും ഇങ്ങനെ തന്നെ. ഇവിടെ പടച്ചോൻ എന്നു പറഞ്ഞാൽ പടച്ച ആൾ അതായത് പിതാവ് എന്ന അർത്ഥമെടുക്കണം. മൂടിക്കെട്ടിയിരിക്കുന്ന ഗർഭപാത്രത്തിൽ അച്ഛൻ തൂവിയ വെള്ളത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഭ്രൂണത്തെ ഗ്രഹനിലയും നാളും തിഥിയുമൊക്കെ നോക്കി നല്ല സമയം നിർണ്ണയിച്ച് ആ സമയത്ത് സിസേറിയൻ ചെയ്തു പുറത്തെടുത്തിട്ട് ഇവൻ ജീനിയസ്സാണ്, ഇവൾ സകലകലാവല്ലഭയാണ്, ഇവൻ അതാണ്, അവൾ അതാണ് എന്നൊക്കെ പല ലേബലും ചാർത്തി നാട്ടുകാരുടെ മുമ്പിൽ ഉള്ളതിലും വലുതാക്കിക്കാണിച്ചു പ്രദർശിപ്പിക്കുന്നു.

രണ്ടും ഒരുപോലെയാണെന്നു പറയുന്നതു ചുമ്മാതെയാണോ?

ദിനം 6: ബെറിച്ചാറ് (വൃത്തം: വംശസ്ഥം) ഫേസ്ബുക്ക് ലിങ്ക്

പ്രാണേശ്വരി ആദ്യത്തെ ദിവസം ഉണ്ടാക്കിത്തന്ന പഴച്ചാറാണ്. പലതരം പഴങ്ങൾ അതിലുണ്ടത്രേ. എങ്കിലും ഇന്നാണ് അതിനെപ്പറ്റി ശ്ലോകം എഴുതാൻ പറ്റിയത്.

Day 6
ചുമന്നിരിക്കും, മധുരം നിറഞ്ഞിടും,
ഗദങ്ങളിൽ നിന്നു തുണച്ചിടും, വയർ
നിറയ്ക്കു, മുൾത്താപമകറ്റിടും, പഴം
പിഴിഞ്ഞ ചാറെൻ ജനനിയ്ക്കു തുല്യമാം.

പഴച്ചാറ് അമ്മയെപ്പോലെയാണ് എന്നാണു പറയുന്നത്. (ഈ സീരീസിൽ വികടത്വവും അശ്ലീലവും ഇല്ലാത്ത ഒരേയൊരു ശ്ലോകവും ഇതു തന്നെ.)

  1. ചുമന്നിരിക്കും: ബെറിയുടെ ചാറിനു ചുവപ്പു നിറമാണ്. അമ്മ ഗർഭകാലത്ത് കുഞ്ഞിനെ ചുമന്നുകൊണ്ട് ഇരിക്കും.
  2. മധുരം നിറഞ്ഞിടും: പഴച്ചാറിനു നല്ല മധുരമാണ്. അമ്മ നിറച്ചും മധുരമുള്ള അമ്മിഞ്ഞപ്പാലും സ്നേഹവുമാണ്.
  3. ഗദങ്ങളിൽ നിന്ന് തുണച്ചിടും: ഗദം = രോഗം. പഴച്ചാറ് ശരീരത്തിനു പ്രതിരോധശക്തി വർദ്ധിപ്പിച്ച് അസുഖം വരാതെ നോക്കും. അമ്മ മക്കൾക്കു രോഗമൊന്നും വരാതെ കാത്തുരക്ഷിക്കും.
  4. വയർ നിറയ്ക്കും: ജ്യൂസു കുടിച്ചാൽ വയറു നിറയും. അമ്മ മക്കൾക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നന്നായി ഊട്ടും.
  5. ഉൾത്താപമകറ്റും: താപം = ചൂട്, ദുഃഖം എന്നു രണ്ടർത്ഥം. ജ്യൂസ് ഉള്ളിലെ ചൂടു കുറയ്ക്കും. അമ്മ മനസ്സിലുള്ള ദുഃഖം മാറ്റും.

ഇങ്ങനെയാണ് പഴച്ചാറ് അമ്മയ്ക്കു തുല്യമാകുന്നത്.

ദിനം 7: വിസ്കി (വൃത്തം: മന്ദാക്രാന്ത) ഫേസ്ബുക്ക് ലിങ്ക്

അവസാനത്തെ ദിവസമായതു കൊണ്ട് ഇന്ന് വിഷം വിഷയമാക്കാം എന്നു വിചാരിച്ചിരുന്നു. രണ്ടു പേരോട് അഭിപ്രായം ചോദിച്ചു. രണ്ടു പേരും “വിഷം വേണ്ട” എന്ന അഭിപ്രായക്കാര്യായിരുന്നു. ഈ അന്ധവിശ്വാാസികളെക്കൊണ്ടു തോറ്റു!

അവസാനശ്ലോകം ഒന്നു ഗ്രാൻഡാക്കാൻ എന്തു വഴി എന്ന് ആലോചിച്ചപ്പോഴാണ് ശ്ലേഷം കൊണ്ട് രണ്ടർത്ഥം ഉണ്ടാക്കുന്നതിനു പകരം മൂന്നർത്ഥം ആക്കിയാലോ എന്നു തോന്നിയത്. വള്ളത്തോൾ ചിത്രയോഗത്തിൽ “ഈമട്ടങ്ങുദരാർത്തി തീർത്തു സുമനോ…” എന്നു രാജാവിനും ശിവനും സുബ്രഹ്മണ്യനും യോജിക്കുന്ന അർത്ഥങ്ങളുണ്ടാക്കിയതു പോലെ ഒന്നു നോക്കിയാലോ എന്ന്. വള്ളത്തോൾ എഴുതിയതു പോലെ ഞാൻ എഴുതാൻ നോക്കിയാൽ വായിക്കുന്നവർ ആന, അണ്ണാൻ, മലവിസർജ്ജനശ്രമം എന്നിവ ഉൾപ്പെടുന്ന ഒരു ഉപമ ശ്ലേഷത്തിന്റെ സഹായമില്ലാതെ തന്നെ ഉണ്ടാക്കും എന്നറിയാം. എന്നാലും ഒന്നു ശ്രമിക്കുക തന്നെ.

Day 7
ഏറെക്കാലം പഴകിയ ചരക്കെന്നു ലേബൽ പതിച്ചാ-
ലേറും മൂല്യം, സമനില നശിപ്പിച്ചിടും കൂടിയെന്നാൽ ,
കൂടും നന്നായ് പശുവൊടു, മഹോ! നീരസത്തോടടിക്കാം,
ഷീവാസ് റീഗൽ പ്രഭൃതികളുമാഭാസരും തുല്യരത്രേ!

കലാശക്കളിയായതിനാൽ ഇവിടെ ശ്ലേഷം അല്പം കടുപ്പത്തിലാണ്. വിസ്കി എന്ന പാനീയത്തെ ഒന്നല്ല രണ്ടു കാര്യങ്ങളോടാണ് ശ്ലേഷം വഴി ഉപമിക്കുന്നത്. ഒന്ന്, ആ. ഭാ. സം. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർഷഭാരതസംസ്കാരം തലയ്ക്കു പിടിച്ച ആ.ഭാ.സർ. രണ്ട്, ശരിക്കുള്ള ആഭാസർ.

  1. വളരെക്കാലം പഴകിയ ചരക്ക് എന്നു പറഞ്ഞാൽ വില കൂടും.
    • വിസ്കി: 18 കൊല്ലം പഴകിയ വിസ്കിയ്ക്ക് 12 കൊല്ലം പഴകിയ വിസ്കിയെക്കാൾ വില കൂടും.
    • ആ. ഭാ. സം.: എന്തെങ്കിലും കുന്തത്തിനെ പണ്ട് ഋഷികൾ കണ്ടുപിടിച്ചത്, വേദത്തിൽ ഉണ്ടായിരുന്നത് എന്നൊക്കെ പറഞ്ഞു കൊണ്ടു വന്നാൽ ഇവർക്ക് വലിയ വിലയാണ്.
    • ആഭാസർ: ഇവർക്കു പൊതുവേ പ്രായമായ പെണ്ണുങ്ങളെയാണു പഥ്യം.
  2. കൂടിയാൽ സമനില നശിപ്പിക്കും.
    • വിസ്കി: കുടിക്കുന്നതിന്റെ അളവു കൂടുതലായാൽ കുടിക്കുന്നവനു സമനില കിട്ടില്ല. കാലു വേച്ചു പോകും.
    • ആ. ഭാ. സം.: മതഭ്രാന്തു കൂടിയാൽ മനുഷ്യരൊക്കെ തുല്യരാണ് എന്നുള്ള നില നഷ്ടപ്പെടും.
    • ആഭാസർ: ഇവന്മാരോടു കൂട്ടു കൂടിയാൽ മനസ്സിന്റെ സമനില നഷ്ടപ്പെടും.
  3. പശുവിനോടും നന്നായിട്ടു കൂടും
    • വിസ്കി: വിസ്കിയുടെ കൂടെ ബീഫ് വളരെ യോജിക്കും.
    • ആ. ഭാ. സം.: ആർഷഭാരതന്മാരും പശുവും തമ്മിൽ മക്കളും അമ്മയും പോലെ കൂട്ടാണ്.
    • ആഭാസർ: ആഭാസന്മാർക്കു കൂടാൻ പെൺവർഗ്ഗത്തിലുള്ള എന്തിനെ കിട്ടിയാലും മതി. പശുവായാലും എരുമയായാലും ഓക്കേ.
  4. നീരസത്തോടെ അടിക്കാം
    • വിസ്കി: നീരസം = വെള്ളമില്ലാതെ. വിസ്കി വെള്ളമില്ലാതെയും അടിക്കാം എന്നർത്ഥം.
    • ആ. ഭാ. സം.: ലവന്മാരെ കയ്യിൽ കിട്ടിയാൽ ആർക്കും നീരസം മൂത്ത് ഒന്നു പൊട്ടിക്കാൻ തോന്നും.
    • ആഭാസർ: ആഭാസന്മാർക്ക് ഭോഗിച്ചാൽ മാത്രം മതി. രസം വേണമെന്നു നിർബന്ധമില്ല.
  5. ഇങ്ങനെ ഷീവാസ് റീഗൽ പോലെയുള്ള വിസ്കികൾ ആ. ഭാ. സം. കാരെയും ആഭാസരെയും പോലെയാണ് എന്നർത്ഥം.


ഒരാൾ ഏഴു ദിവസമേ ഇതു ചെയ്യുന്നുള്ളൂ എങ്കിലും ഓരോ ദിവസവും ഓരോ ആളും പുതിയ ഒരാളെ ചേർക്കുന്നതിനാൽ ഇതു ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. പിന്നെ ആകെ ഒരു സമാധാനമുള്ളത് ബെൽറ്റുബോംബ് കെട്ടി ചാവേറാവാൻ ആളെ കിട്ടുന്നതിലും ബുദ്ധിമുട്ടാണ് ശ്ലോകമെഴുതാൻ ആളെ കിട്ടുന്നത് എന്നതാണ്. അതിനാൽ താമസിയാതെ ഇത് നിന്നു പോകും എന്നു പ്രതീക്ഷിക്കാം. എന്തായാലും പോക്കിമോൻ ഗോ കഴിഞ്ഞാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ വിനോദമാണ് ഇത്. ഇതിനെ സന്തോഷ് “വാക്ചിത്രം” എന്നാണു വിളിക്കുന്നത്. ഫേസ്ബുക്കിൽ പോയി #വാക്ചിത്രം എന്ന ഹാഷ്‌ടാഗ് തിരഞ്ഞാൽ എഴുതുന്ന എല്ലാവരെയും അവരുടെ ശ്ലോകങ്ങളെയും കുടിക്കുന്ന പാനീയങ്ങളെയും കാണാം. വേറേ പണിയൊന്നുമില്ലെങ്കിൽ ഇത് എത്രയും ആനന്ദദായകമത്രേ!

കവിതകള്‍ (My poems)
ബ്ലോഗ് ഇവന്റ്
ശ്ലോകങ്ങള്‍ (My slokams)
സരസശ്ലോകങ്ങള്‍
സാഹിത്യവിനോദങ്ങള്‍

Comments (0)

Permalink

ബാല്യകാലസഖിയും ഫേസ്‍ബുക്കും

ബാല്യകാലസഖിയെപ്പറ്റി ശ്ലോകമെഴുതാൻ സന്തോഷിനു മാത്രമേ പറ്റുള്ളൂ എന്നു കരുതിയോ?

നിറകൺകളിൽ നീരദശോഭയൊടെൻ
പുറകേ വിട ചൊല്ലിയ ബാല്യസഖീ,
കറ തീർന്ന നറും പ്രണയത്തൊടു നീ
വരികെൻ മുഖപുസ്തകമേറിടുവാൻ!

‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ന’ എന്ന അക്ഷരത്തിനു തോടകവൃത്തത്തിൽ (“സഗണം കില നാലിഹ തോടകമാം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)

Comments (9)

Permalink

കരതലാമലകം

കരതലാമലകത്തിനു തുല്യമെ-
ന്നരുമയാം പ്രിയവല്ലഭ തൻ മനം;
മുറിവു പറ്റുകിലിത്തിരി കയ്ചിടും,
സരസമാക്കുകിലെന്നുമിനിച്ചിടും!

മൂന്നാമത്തെ വരി വിരസമാവുകിലിത്തിരി കയ്ചിടും എന്നു്‌ ആക്കുന്നതാണു്‌ ഒന്നുകൂടി നല്ലതെന്നു തോന്നുന്നു…

‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ക’ എന്ന അക്ഷരത്തിനു ദ്രുതവിളംബിതവൃത്തത്തിൽ (“ദ്രുതവിളംബിതമാം നഭവും ഭരം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (10)

Permalink

അനോണികളും കുട്ടികളും കരിവാരവും ടൂത്ത്‌പേസ്റ്റും

രണ്ടുമൂന്നു വയസ്സുള്ള കുട്ടികൾ താമസിക്കുന്ന വീടുകൾ അനോണിമസ് ഓപ്ഷൻ തുറന്നു വെച്ചിരിക്കുന്ന ബ്ലോഗുകൾ പോലെയാണു്. എത്ര നന്നാക്കി വെച്ചാലും മിനിട്ടുകൾക്കുള്ളിൽ താറുമാറാകും. ബാക്കിയുള്ളവർക്കു് നാണം, മാനം, ഭയം, ഔചിത്യം, വൃത്തി, വെടിപ്പു് തുടങ്ങിയ ചില സ്വഭാവങ്ങൾ ഉണ്ടെങ്കിലും അനോണികൾക്കും കൊച്ചുകുട്ടികൾക്കും ഈ വക സംഭവങ്ങളൊന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്തതാണു കാരണം.

ഇതൊക്കെ പറഞ്ഞാലും കുട്ടികളില്ലെങ്കിൽ എന്തു വീടു്? ശ്മശാനമാണു ഭേദം. അനോണികൾ ഇല്ലാത്ത ബ്ലോഗും അങ്ങനെ തന്നെ.

കുട്ടികളെക്കൊണ്ടും അനോണികളെക്കൊണ്ടും ചില ഗുണങ്ങളൊക്കെയുണ്ടു്. ബാക്കിയുള്ളവർക്കു് ഒരു പിടിയുമില്ലാത്ത ഒരുപാടു കാര്യങ്ങൾ ഇവർ കണ്ടുപിടിച്ചു തരും. എന്റെ ലാപ്ടോപ്പിൽ ഏഴോ എട്ടോ മൌസ്‌ക്രിയകൾ കൊണ്ടു ചെയ്യുന്ന പല കാര്യങ്ങളും ഒന്നോ രണ്ടോ കീസ്ട്രോക്കുകൾ കൊണ്ടു സാധിക്കാം എന്നു് എന്റെ മക്കൾ കാണിച്ചു തന്നിട്ടുണ്ടു്. അതിനിടെ കമ്പ്യൂട്ടറിൽ ചെന്നു രണ്ടുമൂന്നു കീ അമർത്തുന്നതു കാണാം. അതുവരെ കണ്ടിട്ടില്ലാത്ത ചില സംഭവങ്ങളൊക്കെ സംഭവിക്കുന്നതും കാണാം. “ഇതു നീ എങ്ങനെ ചെയ്തു? ഒന്നു കാണിച്ചു തരൂ…” എന്നു പറഞ്ഞാൽ അവനു് ഒരു പിടിയുമില്ല. മുണ്ടേമ്പള്ളി കൃഷ്ണമാരാർ ചെണ്ട കൊട്ടുന്നതു പോലെയാണു്. കൊട്ടുമ്പോൾ കൊട്ടുന്നു. പിന്നെ അതുപോലെ കാണിക്കാൻ നോക്കാറുമില്ല. നോക്കിയാൽ നടക്കുകയുമില്ല.

അനോണികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആരെങ്കിലും ഒരു ഉപദേശം തന്നാൽ അതിന്റെ കൂടുതൽ വിവരങ്ങൾ അയാളോടു് ഈ മെയിൽ അയച്ചു ചോദിക്കാം. അനോണിയാണെങ്കിൽ എന്തു ചെയ്യും? 11:17-നു പറഞ്ഞ അനോണി, സുനിൽ കൃഷ്ണനു മുമ്പു പറഞ്ഞ അനോണി, ചിത്രകാരനെ തെറി വിളിച്ച അനോണി എന്നൊക്കെ വിശേഷണങ്ങൾ ചേർത്തു വേണം ചോദിക്കാൻ. അതിനൊക്കെ മറുപടി കിട്ടുമെന്നോ കിട്ടിയാൽ ശരിയായ ആളിൽ നിന്നു തന്നെയാണോ എന്നോ ഒരു നിശ്ചയവുമില്ല.

എന്റെ ഇളയ സന്താനത്തിനു് വയസ്സു രണ്ടര. രണ്ടു തലമുറ മുമ്പു ജനിച്ചിരുന്നെങ്കിൽ (എന്നു വെച്ചാൽ ഏകദേശം എന്റെയൊക്കെ തലമുറ) പാമ്പു പടം പൊഴിക്കുന്നതു പോലെ ചന്തിയിലെ തൊലിയുടെ പല പടലങ്ങൾ ഇതിനകം ഊർന്നുപോയിട്ടുണ്ടാവും. അത്ര കുരുത്തക്കേടാണു്. ഇക്കാലത്തു് അതു വല്ലതും നടക്കുമോ? രാജവത് പഞ്ചവർഷാണി എന്നതു പോരാഞ്ഞു രാജവത് പതിനഞ്ചു വർഷാണി എന്ന രീതിയിലാണു പിള്ളേരെ വളർത്തുന്നതു്. വേണ്ടതെല്ലാം ചെയ്തു കൊടുക്കും. എന്തു ചെയ്താലും സഹിക്കും. അമേരിക്കയിലാണെങ്കിൽ തല്ലുന്നതു പോകട്ടേ, കുട്ടികളോടു ശബ്ദമുയർത്തി സംസാരിക്കുകയോ ബലം പ്രയോഗിച്ചു് എന്തെങ്കിലും ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ഒറ്റയ്ക്കാക്കിയിട്ടു മുന്നോട്ടു പോകുന്നതായി നടിക്കുകയോ ചെയ്താൽ കണ്ടുനിൽക്കുന്നവർ പോലീസിനെ വിളിക്കും. കുട്ടിയെ അവർ കൊണ്ടുപോകും. നമുക്കു് അമേരിക്കൻ ജെയിലിന്റെ അകം കാണാനുള്ള സുവർണ്ണാവസരവും ഉണ്ടാകും. ഗോതമ്പുണ്ട തിന്നണ്ടാ. സാൻഡ്‌വിച്ചാണെന്നാണു കേട്ടതു്.

വീട്ടിലുള്ള സകല ഇലക്ട്രോണിക് സാധനങ്ങളും കേടാണു്. മൊബൈൽ ഫോണിൽ ഇന്റർനെറ്റിൽ നിന്നു് ഓഡിയോ/വീഡിയോ ക്ലിപ്പുകൾ ഡൌൺലോഡു ചെയ്തു് കോണ്ടാക്റ്റ്സിൽ ഉള്ളവർക്കൊക്കെ എസ്സെമ്മെസ് അയയ്ക്കാൻ കഴിവുള്ളവനാണെങ്കിലും വീസീയാറും ട്രാഷ് കാനും തമ്മിലുള്ള വ്യത്യാസം അവനു് ഇതു വരെ അറിയില്ല. ഡിജിറ്റൽ ക്യാമറയിലെ 90% പടങ്ങളും ആളുകളുടെ കാൽ‌വിരലുകൾ, തറയിൽ വിരിച്ചിരിക്കുന്ന പുൽ‌പ്പായുടെ ഡിസൈനുകൾ, സോഫയുടെ കീറലുകൾ, മനുഷ്യശരീരങ്ങളുടെ മനുഷ്യന്മാർ ചിത്രീകരിക്കാൻ മടിക്കുന്ന ചില ഭാഗങ്ങളുടെ ക്ലോസപ്പുകൾ തുടങ്ങിയവയാണു്. ആദിത്യനും ശ്രീജിത്തുമൊക്കെയാണു തമ്മിൽ ഭേദം.

ചിത്രകലയാണു് അദ്ദേഹം പ്രാവീണ്യം പ്രദർശിപ്പിക്കുന്ന മറ്റൊരു മേഖല. വല്ലഭനു പുല്ലുമായുധം എന്നു പറയുന്നതു പോലെ ലോകം മുഴുവൻ അവനു കാൻ‌വാസും വൃത്തികെട്ട സകല സാധനങ്ങളും ബ്രഷും ആണു്. വീടിന്റെ ഭിത്തി, ചേട്ടന്റെ നോട്ട്ബുക്ക്, അച്ഛന്റെ പുസ്തകങ്ങൾ, അമ്മയുടെ ചുരീദാർ തുടങ്ങി കാറിന്റെ മേൽക്കൂരയിൽ വരെ കലാസൃഷ്ടികൾ മെനഞ്ഞിട്ടുള്ള അവൻ ഭാവിയിൽ ഒരു മൈക്കൽ ആഞ്ചലോയോ പിക്കാസോയോ ആവും (പടങ്ങളുടെ സ്റ്റൈൽ കണ്ടിട്ടു് രണ്ടാമത്തേതാകാനാണു സാദ്ധ്യത.) എന്നാണു ഞങ്ങളുടെ പ്രതീക്ഷ.

സ്മര്യപുരുഷന്റെ അന്നത്തെ കാൻ‌വാസ് എന്റെ കമ്പ്യൂട്ടർ മോണിറ്റർ ആയിരുന്നു. സാധാരണ ലാപ്‌ടോപ്പിലാണു പണിയെങ്കിലും, വീട്ടിലിരുന്നു ജോലി ചെയ്യേണ്ട ആവശ്യമുണ്ടായാൽ വിശാലമായി കൃത്യം നിർവ്വഹിക്കാൻ ഒടുക്കത്തെ വില കൊടുത്തു വാങ്ങിച്ച പത്തൊമ്പതിഞ്ചിന്റെ എൽ. സി. ഡി. മോണിറ്റർ. ആകെ രണ്ടു വിൻഡോയേ ഉപയോഗിക്കൂ. വെബ് ബ്രൌസിംഗ് ലാപ്ടോപ്പിലെ ഫയർഫോക്സിൽ. ഈമെയിൽ (ഓഫീസും പേഴ്സണലും), കലണ്ടർ, സിനിമ കാണൽ, പാട്ടു കേൾക്കൽ, നിഘണ്ടു നോക്കൽ, എൻസൈക്ലോപീഡിയ നോക്കൽ, ഫിനാൻസ്, ബ്ലോഗെഴുത്തു് തുടങ്ങിയ സംഗതികളെല്ലാം വെബ് ബ്രൌസറിലിലൂടെ ആയതിനാൽ (ഫയർ ഫോക്സിൽ പല ടാബുകളുള്ളതു് എന്തൊരു സുഖം!) ഒരു ഫയർ ഫോക്സ് വിൻഡോ. ഓഫീസിലെ ലിനക്സ് മെഷീനിൽ ലോഗിൻ ചെയ്ത വിൻഡോ പത്തൊമ്പതിഞ്ചിൽ. അവിടെയും ഒരു വിൻഡോ മതി. രാവിലെ ഇമാക്സ് എന്നു പറയുന്ന കുന്ത്രാണ്ടം തുറക്കും. പിന്നെ എഡിറ്റിംഗും ടെർമിനലും ഷെല്ലും മാൻ‌പേജും ഡിഫും ഗ്രെപ്പും കുളിയും തേവാരവും എല്ലാം അതിൽത്തന്നെ. (കുറച്ചു കാലം മുമ്പു് ഈമെയിൽ, വെബ് ബ്രൌസിംഗ് തുടങ്ങിയവയും ഇമാക്സിൽത്തന്നെ ചെയ്തിരുന്നു. ഇപ്പോൾ ഏതായാ‍ലും അതില്ല.) സെറ്റപ്പ് പരമസുഖം.

ഏപ്രിലിൽ ഒന്നു വീടു മാറിയതിനു ശേഷം (പന്ത്രണ്ടു കൊല്ലത്തിനിടയിലെ പത്തൊമ്പതാമത്തെ വീടുമാറ്റം. എല്ലാം പെട്ടെന്നായിരുന്നു. ആരെയും അറിയിക്കാൻ പറ്റിയില്ല.) പത്തൊമ്പതിഞ്ചു് അധികം ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു. അപ്പോഴാണു് രണ്ടു കാലിനും ഒരു വേദന. അക്കില്ലസ് ടെൻഡനൈറ്റിസ് ആണെന്നാണു ഡോക്ടർ പറഞ്ഞതു്. ഇതിനു തന്നെയാണോ നാട്ടിൽ വാതം വാതം എന്നു പറയുന്നതു് എന്തോ? എന്തായാലും നാണക്കേടായി. ഇനി കാലിൽ ഒരു ഹെലിക്കോപ്ടർ വന്നിടിച്ചു എന്നോ മറ്റോ പറയാം. ഏതായാലും ഒരാഴ്ചത്തേയ്ക്കു നടക്കുകയും ഒന്നും ചെയ്യാതെ വിശ്രമിക്കാൻ ഡോക്ടർ വിധിച്ചു. അങ്ങനെ വീട്ടിലിരുന്നു വിശാലമായി ജോലി ചെയ്യാൻ പത്തൊമ്പതിഞ്ചിനെ പൊടി തട്ടിയെടുത്തപ്പോഴാണു് ഹൃദയഭേദകമായ ആ കാഴ്ച കണ്ടതു്.

ഒന്നാന്തരം കറുത്ത പെർമനന്റ് മാർക്കർ കൊണ്ടു് മോണിറ്ററിൽ പിക്കാസോയ്ക്കു പോലും മനസ്സിലാകാത്ത ഒരു മോഡേൺ ആർട്ട്!

മൂത്ത മകന്റെ സ്കൂൾ സാധനങ്ങളും മറ്റും വെയ്ക്കാൻ വേണ്ടി തട്ടിൻ‌പുറത്തുള്ള (ആറ്റിക് എന്നു പറയും) ഒരു മുറി കൊടുത്തിരുന്നു. അതിന്റെ ഒരു മൂലയ്ക്കാണു് മുകളിൽ പറഞ്ഞ പത്തൊമ്പതിഞ്ചും വെച്ചിരുന്നതു്. സ്ക്രീനിനു കുഴപ്പമുണ്ടാകാതിരിക്കാൻ അതു ഭിത്തിയോടു ചേർത്തു വെച്ചിരുന്നു. മേൽ‌പ്പടി സാധനമാണു്, അതു തിരിച്ചു വെയ്ക്കാനുള്ള ത്രാണിയില്ലെങ്കിലും മുകളിലൂടെ കമിഴ്ന്നു കിടന്നോ മറ്റോ പിക്കാസോയുടെ കാൻ‌വാസ് ആക്കിയതു്.

ശുദ്ധജലം കൊണ്ടും സോപ്പുവെള്ളം കൊണ്ടും കമ്പ്യൂട്ടർ മോണിറ്റർ ക്ലീൻ ചെയ്യാൻ അത്യുത്തമം എന്നു കണ്ടു പണ്ടു മേടിച്ച ഒരു ദ്രാവകം കൊണ്ടും തുടച്ചു നോക്കി. പെർമനന്റ് മാർക്കറിന്റെ മാർക്ക് പൂർവ്വാധികം തിളക്കത്തോടെ അവശേഷിച്ചു.

അല്ലെങ്കിലും പല ക്ലീനിംഗ് ലിക്വിഡുകളുടെയും കാര്യം കണക്കാണു്. വൈറ്റ് ബോർഡുള്ള ഓഫീസുകളിൽ അതു വൃത്തിയാക്കാൻ ഒരു ദ്രാവകവും തുടയ്ക്കാൻ ഒരു സാധനവും വെച്ചിട്ടുണ്ടാവും – ഡ്രൈ ഇറേസ് മാർക്ക് തുടയ്ക്കാൻ. അതുപയോഗിച്ചു തുടച്ചാൽ ബോർഡു മുഴുവൻ ചാണകം മെഴുകിയ തറ പോലെയാകും. അതു വൃത്തിയാക്കാൻ ഏറ്റവും നല്ല വഴി: ക്ലീനക്സ് പോലെയുള്ള ഫേസ് ടിഷ്യു എടുക്കുക. സാധാരണ വെള്ളത്തിൽ നനയ്ക്കുക. തുടയ്ക്കുക. ബോർഡ് അച്ഛസ്ഫടികാഭമാകും.

എന്തായാലും ഇതു് എനിക്കു ഒരു വലിയ പ്രശ്നമായി. കാലു ശരിയാകുന്നതു വരെ വീട്ടിലിരുന്നു ജോലി ചെയ്യേണ്ടതാണു്. എന്റെ ഇമാക്സ് വിൻഡോ ആണെങ്കിൽ വെളുത്ത പശ്ചാത്തലത്തിൽ “ഒരു ദേശത്തിന്റെ കഥ”യിൽ ഫിറ്റർ കുഞ്ഞപ്പു പെയിന്റു ചെയ്ത വീടു പോലെ വർണ്ണശബളാഭമാണു്. കീവേർഡുകൾക്കും ഐഡന്റിഫയേഴ്സിനും കാരക്ടർ സ്ട്രിംഗ്സിനുമൊക്കെ പല പല നിറങ്ങൾ. (ഇതൊക്കെ വെറും പകിട്ടിനു വേണ്ടി മാത്രം. പ്രോഗ്രാം ചെയ്യാൻ ഈ നിറങ്ങൾ ഏതെങ്കിലും വിധത്തിൽ സഹായിക്കും എന്നു തോന്നുന്നില്ല. എന്നാലും അതൊരു ശീലമായിപ്പോയി.) ഈ നിറങ്ങളും പെർമനന്റ് മാർക്കറിന്റെ കറുത്ത നിറവും ഒക്കെക്കൂടി ആകെ ഒന്നും മനസ്സിലാകുന്നില്ല. രാജു ഇരിങ്ങലിന്റെ കവിത മാതിരി ഉണ്ടു്.

അവസാനം നാം ജീവിക്കുന്ന ലോകത്തിന്റെ രീതിയനുസരിച്ചു് സ്വയം മാറിയാലേ പുരോഗതിയുണ്ടാകൂ എന്ന മഹത്തായ സാമൂഹികശാസ്ത്രതത്ത്വം സ്വജീവിതത്തിലേക്കു പകർത്തിയാണു് ഞാൻ ഈ പ്രശ്നം പരിഹരിച്ചതു്. അതായതു്, ഇമാക്സിന്റെ പശ്ചാത്തലം കറുപ്പാക്കി. ബാക്കി നിറങ്ങളും പെർമനന്റ് മാർക്കർ പ്രശ്നമുണ്ടാക്കാത്ത വിധത്തിലാക്കി. പല കളർ സ്കീമുകൾ ശ്രമിച്ചു നോക്കാൻ color-theme എന്നൊരു പാക്കേജുള്ളതു് എന്തായാലും നന്നായി.

ഇപ്പോൾ എന്റെ ഡെസ്ക് ടോപ്പ് കരിവാരം ആചരിക്കുന്ന ബ്ലോഗു പോലെയുണ്ടു്. കറുത്ത പശ്ചാത്തലം. അതിൽ നീലയും പച്ചയും ചുവപ്പുമൊക്കെയായി കുറേ അക്ഷരങ്ങൾ. ഈ രീതിയിലുള്ള ബ്ലോഗുകൾ പോലും വായിക്കാൻ മടിയുണ്ടായിരുന്ന ആളാണു്. ജീവിതസാഹചര്യങ്ങൾ മനുഷ്യനെക്കൊണ്ടു ചെയ്യിക്കുന്ന ഓരോ കാര്യം നോക്കണേ!

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ കറുപ്പു് ഒരു ശീലമായി. കറുപ്പിനേഴഴകു് എന്ന പാട്ടു പാടിത്തുടങ്ങി. കറുത്ത പശ്ചാത്തലമില്ലെങ്കിൽ മനുഷ്യനു് എങ്ങനെ കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ പറ്റും എന്നു് അദ്ഭുതപ്പെട്ടു തുടങ്ങി. വെളുത്ത പശ്ചാത്തലം ഉപയോഗിക്കുന്നവരെ വെറുക്കാൻ തുടങ്ങി.

അങ്ങനെയിരിക്കേ, ഒരു ദിവസം അതിരാവിലെ, “കിച്ചു ഇപ്പം പല്ലും തേച്ചിട്ടു വരാം…” എന്നു പറഞ്ഞിട്ടു് ഒറ്റപ്പോക്കു പോയ സന്തതിയെ കുറേ നേരം കഴിഞ്ഞിട്ടും കാണാഞ്ഞു ഞാൻ പുറകേ ചെന്നു നോക്കിയപ്പോഴാണു് ആ കാഴ്ച കണ്ടതു്.

മേശപ്പുറത്തു വലിഞ്ഞുകയറി മോണിറ്റർ എന്ന കാൻ‌വാസിൽ കലാസൃഷ്ടി നടത്തുകയാണു കഥാനായകൻ. ഇത്തവണ പിക്കാസോയല്ല, വാൻ ഗോഗാണു്. നീല നിറത്തിലുള്ള ടൂത്ത് പേസ്റ്റാണു മീഡിയം.

വാൻ ഗോഗ് ജീവിച്ചിരുന്ന കാലത്തു് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു് ആരും വില കൽ‌പ്പിച്ചിരുന്നില്ല എന്നു കേട്ടിട്ടുണ്ടു്. വലിയ കലാകാരന്മാരുടെയൊക്കെ സ്ഥിതി ഇതാണു്. പ്രത്യേകിച്ചു് അവരുടെ തന്തമാർ കലയുടെ അംശം തൊട്ടുതെറിച്ചില്ലാത്തവരായിരിക്കും. ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അഭിനവ വാൻ‌ഗോഗിനെ ഞാൻ ചെവിക്കു പിടിച്ചു് മേശപ്പുറത്തു നിന്നു താഴെയിറക്കി. പൈതലിൻ ഭാവം മാറി. വദനാംബുജം വാടി. കൈതവം ഹോൾസെയിലായി കിട്ടുന്ന കണ്ണു് കണ്ണുനീർത്തടാകമായി. സപര്യ ചിത്രകലയെ വിട്ടു സംഗീതമായി. എട്ടു ദിക്കും പൊട്ടി അഷ്ടദിൿപാലകർ ഞെട്ടുന്ന രീതിയിൽ സാധകം ചെയ്തു കൊണ്ടു് അവൻ മുകളിലേക്കു് ഓടിപ്പോയി.

ഇനി ഈ ടൂത്ത്‌പേസ്റ്റ് എന്തൊക്കെ പ്രശ്നങ്ങളാണോ ഉണ്ടാക്കുക? ഞാൻ ഒരു കടലാസ് നനച്ചു് ഒരു മൂല തുടച്ചു. ആകെ പത. അതൊരു ഉണങ്ങിയ കടലാസു കൊണ്ടു വീണ്ടും തുടച്ചു. അഞ്ചാറു തവണ തുടച്ചപ്പോൾ പതയൊക്കെ പോയി സംഗതി ക്ലീൻ. ഒന്നു ഫ്ലോസ്സു ചെയ്താലോ എന്നു തോന്നി.

അപ്പോഴാണു ലോകത്തിലെ എട്ടാമത്തെ അദ്ഭുതം കണ്ടതു്. ടൂത്ത് പേസ്റ്റ് ഉണ്ടായിരുന്ന സ്ഥലത്തെ പെർമനന്റ് മാർക്കുകളും അപ്രത്യക്ഷമായിരിക്കുന്നു! പല്ലിലെ വൃത്തികേടുകളും പറ്റിയാൽ ഇനാമലും വരെ നിർമാർജ്ജനം ചെയ്യാൻ ഉണ്ടാക്കിയിരിക്കുന്ന സാധനമല്ലേ? അതിനു് പെർമനന്റ് മാർക്കർ വെറും തൃണം!

മോണിറ്ററിലെ പാടുകൾ കളയാൻ വഴി കിട്ടി. ഞാൻ ടൂത്ത് പേസ്റ്റെടുത്തു് മോണിറ്ററിന്റെ മറ്റേ മൂലയിൽ തേയ്ക്കാൻ തുടങ്ങി.

ടൂത്ത് പേസ്റ്റ് പല്ലു തേക്കാനുള്ളതാണെന്നും, അതു മോണിറ്ററിൽ തേക്കരുതെന്നും, നേരത്തേ പെർമനന്റ് മാർക്കർ വെച്ചു വരച്ചതു തന്നെ അച്ഛനു കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാക്കി വെച്ചു എന്നും, ടൂത്ത് പേസ്റ്റ് വെച്ചു തേച്ചാൽ മോണിട്ടർ പൊടിഞ്ഞുപോകുമെന്നും, ടൂത്ത് പേസ്റ്റില്ലാതായാൽ നമുക്കു പല്ലു തേക്കാൻ പറ്റാതെ പല്ലിനു് അസുഖം വന്നു് അതെല്ലാം കൊഴിഞ്ഞു പോകുമെന്നും, അതിനു ശേഷം ചോക്ലേറ്റ് തിന്നാൻ പറ്റില്ലെന്നും, ലോകത്തു ടൂത്ത്പേസ്റ്റില്ലാതെ ആയിരക്കണക്കിനു കുട്ടികൾ പല്ലു വേദന വന്നു മരിച്ചു പോകുന്നു എന്നും മകനെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടു് ഇറങ്ങി വന്ന സിന്ധു കണ്ടതു് ഞാൻ മോണിറ്റർ മുഴുവനും പേസ്റ്റ് വാരിപ്പൂശുന്നതാണു്.

“രാവിലെ തന്നെ ഈ ചെറുക്കനെ കരയിപ്പിച്ചിട്ടു് ഇപ്പോൾ അതു തന്നെ ചെയ്യുകയാണോ?” രാവിലത്തെ ഉറക്കം കുളമായതിന്റെ ദേഷ്യത്തിൽ തത്രഭവതി അലറി, “ഇങ്ങേരിനി എന്നാണോ ഈ കുട്ടിക്കളിയൊക്കെ വിട്ടിട്ടു് അല്പം വെളിവും പക്വതയുമൊക്കെ വരുന്നതു് ഈശ്വരാ!…”

ടൂത്ത്പേസ്റ്റിന്റെ (ഞാൻ പത്തു മിനിട്ടു മുമ്പു കണ്ടുപിടിച്ച) ഔഷധശക്തിയെപ്പറ്റി ഒരു ചെറിയ പ്രഭാഷണം നടത്തിയിട്ടേ സംഗതി ശരിയായുള്ളൂ.


എന്തെങ്കിലും പുതിയ അറിവു കിട്ടിയാൽ തുണിയില്ലാതെ റോഡിലൂടെ ഓടുന്ന ഒരു ശീലം ആർക്കിമിഡീസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞനുണ്ടായിരുന്നു. എനിക്കേതായാലും ആ സ്വഭാവമില്ലാത്തതു ഭാഗ്യം. പകരം ഞാൻ ചെയ്യാറുള്ളതു് അറിവിന്റെ ചൂടു മാറുന്നതിനു മുമ്പു തന്നെ നാട്ടുകാർക്കു പങ്കു വെയ്ക്കുകയാണു്. രണ്ടു വയസ്സിന്റെ പ്രാന്തപ്രദേശങ്ങളിൽ പ്രായമുള്ള കുട്ടികളുള്ള തന്തമാർ ചിലർ സുഹൃത്തുക്കളായുണ്ടു്. അവർക്കൊക്കെക്കൂടി ഒരു ഈമെയിൽ അയച്ചു. എന്റെ പുതിയ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങളുമായി.

അര മണിക്കൂർ കഴിയുന്നതിനു മുമ്പു തന്നെ ഒരാളുടെ മറുപടി വന്നു. “നീ ഗൂഗിൾ എന്നൊരു സാധനത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അടിപൊളി സാധനമാണു്. അവിടെ ചെന്നു് How to remove permanent marker from computer monitor എന്നോ മറ്റോ എന്നു സേർച്ചു ചെയ്തു നോക്കൂ. ബിംഗ് ആയാലും മതി.”

സേർച്ചു ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ മൂന്നു സൈറ്റുകളിലും പ്രസ്തുത സംഭവത്തിനു് ടൂത്ത് പേസ്റ്റിനുള്ള കഴിവിനെപ്പറ്റിയുള്ള വിശദമായ പരാമർശം കണ്ടു. ടൂത്ത്‌പേസ്റ്റു കൂടാതെ റബ്ബിംഗ് ആൽക്കഹോൾ (അതൊരു ക്യൂടിപ്പിൽ പുരട്ടി തൂക്കാനാണു നിർദ്ദേശം), മാജിക് ഇറേസർ എന്നിവയും ഇതിനു ഫലപ്രദമാണത്രേ!

അടുത്ത തവണ ഗത്യന്തരമില്ലാതെ കരിവാരം ആചരിക്കാൻ തീരുമാനിക്കുന്നതിനു മുമ്പു് ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

നര്‍മ്മം
വിഘ്നേശ്
വൈയക്തികം (Personal)

Comments (41)

Permalink

വിധി ചതിച്ചപ്പോൾ…

തന്റെ മകൾ മരിച്ചപ്പോൾ ഏ. ആർ. രാജരാജവർമ്മ എഴുതിയ വിലാപകാവ്യത്തിൽ നിന്നു് (വൃത്തം: പുഷ്പിതാഗ്ര):

ശ്ലോകം:

ഗണയതി ഗണകസ്സുദീർഘമായുർ-
ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിർമിഷിതാമഥോഭയേഷാം

അര്‍ത്ഥം:

ഗണകഃ : ജ്യോത്സ്യൻ
ഗഗന-ഗത-ഗ്രഹ-ഗോള-സന്നിവേശൈഃ : ആകാശത്തു സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെയും ഗോളങ്ങളുടെയും സ്ഥാനം നോക്കിയും
വൈദ്യഃ : വൈദ്യൻ
വന-തൃണ-രസ-മേളനൈശ്ച : കാട്ടിലെ പുല്ലിന്റെ ചാറിന്റെ അടിസ്ഥാനത്തിലും
സുദീർഘം ആയുഃ ഗണയതി : ദീർഘായുസ്സു ഗണിക്കുന്നു
അഥ വിധിഃ : വിധിയോ
ഉഭയേഷാം (ഗണനം) : രണ്ടുപേരുടെയും (കണക്കുകൂട്ടലുകൾ)
മിഷിതാം ഹരതി : ഒരു നിമിഷം കൊണ്ടു തട്ടിക്കളയുന്നു

“വിധി” എന്നതിനു “ജനവിധി” എന്നും അർത്ഥം പറയാം. കാലാനുസൃതമായ വ്യാഖ്യാനങ്ങൾ താമരയ്ക്കും ശശിയ്ക്കും മാത്രം പോരല്ലോ 🙂


അക്ഷരശ്ലോകം ഗ്രൂപ്പിൽ ചൊല്ലാൻ വേണ്ടി ഞാൻ തയ്യാറാക്കിയ (2006) ഒരു വികലപരിഭാഷ (വൃത്തം: വംശസ്ഥം):

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കുറച്ചു കൂടി നന്നായി ഇതിനെ പരിഭാഷപ്പെടുത്താൻ ആരെങ്കിലും ഒരു കൈ സഹായിക്കുമോ?


അല്ലാ, ഇന്നെന്തിനാണു ഞാൻ ഇതു പ്രസിദ്ധീകരിച്ചതു്? ഓ, ചുമ്മാ… 🙂


മറ്റു പരിഭാഷകൾ:

  1. പി. സി. മധുരാജ്: (പുഷ്പിതാഗ്ര):
    ഗ്രഹനില കണിശം ഗണിച്ചു, മേതോ
    ചെടിയുടെ നീരിലെ ശക്തി വിശ്വസിച്ചും
    ഗണകനുമഥ വൈദ്യനും ചിരായു-
    സ്സരുളുകിലും വിധിയൊക്കെ മാറ്റിടുന്നൂ

  2. ജയകൃഷ്ണൻ കാവാലം: (അന്നനട)
    ഗണിച്ചു ഗ്രഹപഥമപഗ്രഥിച്ചുമ-
    ഗ്ഗണകനോതിടും സുദീര്‍ഘജീവിതം
    തൃണരസത്തിനാല്‍ ഭിഷഗ്വരന്നുടെ
    ശ്രമം, മൃതിക്കൊട്ടരവധി നല്‍കുവാന്‍
    ഹനിപ്പു കാലമാ ശ്രമഫലങ്ങളെ
    കെടുത്തിടുന്നു ഹാ വിചിത്ര വൈഭവം!
  3. രാജേഷ് വർമ്മ: (ശാർദ്ദൂലവിക്രീഡിതം)
    വാനില്‍ത്തിങ്ങിന ഗോളതാരനിരതന്‍ നീക്കങ്ങളില്‍ ജ്യോത്സ്യനും
    വേണും കാട്ടുചെടിക്കറക്കലവികള്‍ക്കുള്ളില്‍ ഭിഷഗ്വര്യനും
    കാണുന്നുണ്ടു കണക്കുകൂട്ടലുകളാല്‍ നീണാര്‍ന്ന വാഴ്‌വെങ്കിലും
    കാണാക്കൈയുകളാല്‍ക്കിഴിപ്പു ഞൊടികൊണ്ടാ രണ്ടിനേയും വിധി

പരിഭാഷകള്‍ (Translations)
രാഷ്ട്രീയം
ശ്ലോകങ്ങള്‍ (My slokams)
സുഭാഷിതം

Comments (27)

Permalink

കവിതയെ അളന്നു മുറിച്ചപ്പോൾ…

പഞ്ചായത്തിൽ തിരഞ്ഞെടുപ്പു പോലെയാണു ബ്ലോഗുലകത്തിൽ കവിതയുടെ പേരിൽ തല്ലു നടക്കുന്നതു്. നടക്കുമ്പോൾ പൊരിഞ്ഞ തല്ലാണു്. കഴിഞ്ഞാൽ പിന്നെ കുറേക്കാലം അനക്കമൊന്നുമില്ല. അതു കഴിഞ്ഞു് എല്ലാവരും അതു മറന്നിരിക്കുമ്പോഴാണു പിന്നെയും വരുന്നതു്.

ഒന്നു തുടങ്ങിയാലോ? കവിതയ്ക്കു വൃത്തം വേണോ, വൃത്തത്തിനു കേന്ദ്രം വേണോ, കേന്ദ്രത്തിൽ മുന്നണി വേണോ, മുന്നണിയ്ക്കു പിന്നണി വേണോ, പിന്നണിയ്ക്കു കോറസ് വേണോ എന്നിങ്ങനെ ഓഫായി ഓഫായി അവസാനം തെറിയായി, അടിയായി, ഇടിയായി, ഭീഷണിയായി, ബ്ലോഗുപൂട്ടലായി, ബ്ലോഗുതുറക്കലായി… ഒന്നും പറയണ്ടാ.

പദ്യത്തിലെഴുതിയാലേ കവിതയാവുകയുള്ളോ, പദ്യത്തിൽ എഴുതാതിരുന്നാലേ കവിതയാവുകയുള്ളോ എന്ന രണ്ടു പ്രഹേളികകൾക്കിടയിൽ കിടന്നു കറങ്ങുന്നതാണു് ഈ വാഗ്വാദങ്ങളെല്ലാം തന്നെ. പദ്യവും കവിതയും രണ്ടു സംഗതിയാണു്, അവ ഒന്നിച്ചും സംഭവിക്കാം, അല്ലാതെയും സംഭവിക്കാം എന്നു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു. അതു ജന്മകാലം ഒരുത്തനും മനസ്സിലാവില്ല.

ഇതോടു ചേർന്നു്, മലയാള കവിതയിൽ ഇംഗ്ലീഷ് പാടുണ്ടോ, തമിഴിനെക്കാൾ നല്ലതു സംസ്കൃതമല്ലേ, ജനനേന്ദ്രിയങ്ങളെപ്പറ്റി പറയുമ്പോൾ നക്ഷത്രചിഹ്നം കൊടുക്കണോ സംസ്കൃതം ഉപയോഗിക്കണോ അതോ തമിഴു മതിയോ എന്നിങ്ങനെ പല സംഭവങ്ങളും പഞ്ചായത്തു് ഉപതിരഞ്ഞെടുപ്പു പോലെ വരാറുണ്ടു്. അവസാനം രണ്ടു മുന്നണികളും തങ്ങൾ ജയിച്ചു എന്ന അവകാശവാദവുമായി പോകുമ്പോൾ അതുവരെ അതൊക്കെ വായിച്ചു വോട്ടു ചെയ്ത പാവം ജനം തിരിച്ചുപോകും, അടുത്ത സംഭവം ഇനി എന്നു വരുമെന്നു നോക്കി.

ഇതിൽ കേൾക്കുന്ന ഒരു വാദമാണു് കഴിവുള്ളവനേ പദ്യമെഴുതാൻ പറ്റൂ, കഴിവില്ലാത്തവനാണു ഗദ്യത്തിൽ കവിതയെഴുതുന്നതെന്നു്. ഗദ്യകവിത അസ്സലായെഴുതുന്ന ലാപുടയും പ്രമോദും സനാതനനുമൊക്കെ പദ്യത്തിൽ കവിതയെഴുതിക്കാണിച്ചിട്ടും ഈ വാദത്തിനു കുറവൊന്നും വന്നിട്ടില്ല.

പത്തുമുപ്പതു കൊല്ലമായി തരക്കേടില്ലാതെ പദ്യമെഴുതുന്ന എനിക്കു് ഇതു വരെ ഒരു നാലു വരി നല്ല കവിത എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതു് ഇങ്ങേയറ്റത്തെ ഉദാഹരണം.


സ്കൂളിൽ വെച്ചാണു പദ്യമെഴുത്തുകമ്പം തുടങ്ങിയതു്. കത്തുകൾ, ഡയറികൾ, ഓട്ടോഗ്രാഫുകൾ തുടങ്ങി ആശയം കിട്ടിയാൽ എന്തും പദ്യത്തിലാക്കുന്ന അഭ്യാസം തുടർന്നു തുടർന്നു് അത്യാവശ്യം പദ്യത്തിൽ വർത്തമാനം പറയാം എന്ന സ്ഥിതിയിലെത്തി. എന്നാലും എനിക്കു് ഇതു വരെ ഒരു നല്ല കവിതയെഴുതാൻ കഴിഞ്ഞിട്ടില്ല. കവിത മാത്രമല്ല, കഥയും.

ആശയം കിട്ടിയാൽ അവനെ നീറ്റായി പദ്യത്തിലാക്കുന്നതു കൊണ്ടാണു് പരിഭാഷകളിൽ കൈ വെച്ചതു്. കേട്ടാൽ മനസ്സിലാകുന്ന എല്ലാ ഭാഷകളിൽ നിന്നും എഴുതാൻ അറിയാവുന്ന എല്ലാ ഭാഷകളിലേയ്ക്കും. അങ്ങനെ How beautiful is the rain! എന്ന പാട്ടു് बरसात कितना सुन्दर है എന്നു ഹിന്ദിയിലേക്കു്. चाह नहीं मैं सुरबाला की गहनों में गूंधा जाऊं എന്ന ഹിന്ദിപ്പാട്ടു് ആശയെനിക്കില്ലമരവധുക്കൾക്കാഭരണങ്ങളിലണിയാവാൻ എന്നു മലയാളത്തിലേയ്ക്കു്. വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം എന്ന കടമ്മനിട്ടക്കവിത The moment we get like a sudden surprise, Make it meaningful, sterling and nice എന്നു് ഇംഗ്ലീഷിലേയ്ക്കു്. ഫ്രോസ്റ്റിന്റെ The woods are lovely, dark and deep എന്നതു് മനോഹരം ശ്യാമമഗാധമാണീ വനാന്തരം എന്നു മലയാളത്തിലേയ്ക്കു്, Ревет ли зверь в лесу глухом, Трубит ли рог, гремит ли гром, Поет ли дева за холмом എന്ന റഷ്യൻ വരികൾ ഇടിവെട്ടു മുഴങ്ങിടുമ്പൊഴും, വനജീവികളാര്‍ത്തിടുമ്പൊഴും, കുഴലിന്‍ വിളി കേട്ടിടുമ്പൊഴും, കളവാണികള്‍ പാടിടുമ്പൊഴും എന്നു മലയാളത്തിലേയ്ക്കു് അങ്ങനെയങ്ങനെ. സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും ആക്കിയതിനു കണക്കില്ല. കുറേക്കഴിഞ്ഞപ്പോൾ ക്ഷീണിച്ചു നിർത്തി.

ഈ എഴുതിയതിൽ ഒന്നു പോലും ഗുണം പിടിച്ചില്ല എന്നതു മറ്റൊരു വസ്തുത. എല്ലാം നല്ല വൃത്തമൊത്ത പദ്യങ്ങൾ തന്നെ. പക്ഷേ കവിതയുടെ അംശം കാര്യമായി ഒന്നിലുമില്ല. വായിക്കാൻ ധൈര്യമുള്ളവർക്കു് ഇവിടെ വായിക്കാം.


അങ്ങനെയിരിക്കുമ്പോഴാണു ബ്ലോഗിലെത്തിയതു്. ഇവിടെ പദ്യത്തിൽ കവിതയെഴുതുന്നവരെ മഷിയിട്ടു നോക്കിയാലും കാണാൻ ബുദ്ധിമുട്ടാണു്. കുറേ ശ്ലോകരോഗികൾ അവിടെയുമിവിടെയും ചില കാർട്ടൂൺ ശ്ലോകങ്ങൾ എഴുതിയിരിക്കുന്നതൊഴിച്ചാൽ പദ്യകവിതകൾ എന്ന സാധനം തന്നെ വിരളം. എങ്കിലും കവിതയുടെ കാര്യത്തിൽ ബൂലോഗം സമ്പന്നമായിരുന്നു. അലമ്പു കവിതകൾ ധാരാളമുണ്ടായിരുന്നെങ്കിലും നല്ല പല കവികളും കവിതകളും അവിടെ ഉണ്ടായിരുന്നു. അവിടെയും വൃത്തമില്ലായ്മയുടെ പ്രശ്നങ്ങളെപ്പറ്റിയും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയും അശ്ലീലവാക്കുകൾക്കു് പഴയ കവികൾ ചെയ്തിരുന്നതു പോലെ നക്ഷത്രചിഹ്നങ്ങൾ ഇടണം എന്ന ആവശ്യങ്ങളുമായും ധാരാളം ബഹളങ്ങൾ ഇടയ്ക്കിടെ കേട്ടിരുന്നു.

അങ്ങനെയാണു് ഗദ്യകവിതകളെ പദ്യത്തിലേയ്ക്കു് പരിഭാഷപ്പെടുത്താനുള്ള ഒരു പരീക്ഷണം ലോകത്താദ്യമായി ഞാൻ നടത്തിയതു്. (അതിനു മുമ്പു് ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി…” എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയെ സച്ചിദാനന്ദൻ മലയാളത്തിലാക്കിയതു് എന്നൊരു തമാശ മാത്രമേ കണ്ടിരുന്നുള്ളൂ.)

ലാപുടയുടെ ചിഹ്നങ്ങൾ എന്ന കവിത ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേർന്ന ഉപജാതിയിൽ തർജ്ജമ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ ശ്രമത്തിനു് വായനക്കാരെല്ലാം കൂടി ഓടിച്ചിട്ടു തല്ലി. ലാപുടയുടെ കവിതയ്ക്കു വൃത്തത്തിന്റെ ചട്ടക്കൂടു് യാതൊരു ഭംഗിയും കൊടുത്തില്ല എന്നു മാത്രമല്ല, കവിതയ്ക്കുണ്ടായിരുന്ന മുറുക്കം നഷ്ടപ്പെടുകയും ചെയ്തു. കവിതയിലെ പല ആശയങ്ങളും (ചോദ്യചിഹ്നത്തിന്റെ ഒലിക്കൽ ഉദാഹരണം) വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ഒഴിവാകുകയും ചെയ്തു.

രണ്ടാമതായി, ശ്രീജിത്തിന്റെ മരണം എന്ന കവിത. ഇവിടെ സ്ഥിതി നേരേ വിപരീതമായിരുന്നു. വൃത്തത്തിലൊതുങ്ങിയതോടെ കവിത അല്പം മെച്ചപ്പെട്ടു. വൃത്തത്തിലെഴുതാൻ ശ്രമിച്ചിട്ടു് ഇല്ലത്തു നിന്നിറങ്ങിയിട്ടു് അമ്മാത്തെത്താത്ത സ്ഥിതിയിലായിരുന്നു ആ കവിത. അതു കൊണ്ടു തന്നെ, വൃത്തം അതിനു് ഭംഗി കൂട്ടുകയാണു ചെയ്തതു്.

അടുത്തതു് ഇഞ്ചിപ്പെണ്ണിന്റെ ബ്യൂട്ടിപാർലർ എന്ന കവിതയെയാണു കൈ വെച്ചതു്. ഇവിടെ അല്പം വ്യത്യാസമുണ്ടായി. ഇഞ്ചിപ്പെണ്ണിന്റെ കവിതയ്ക്കു് അനുഷ്ടുപ്പുവൃത്തത്തിൽ ഒരല്പം കൂടി ഒതുക്കമുണ്ടായെങ്കിലും മൂലകവിതയെക്കാൾ അല്പം പോലും മെച്ചമായില്ല. പദ്യത്തിലോ ഗദ്യത്തിലോ എഴുതാൻ പറ്റിയ ഒരു കവിതയായിരുന്നു അതു്. രണ്ടിനും അതാതിന്റെ ഭംഗി ഉണ്ടായിരുന്നു.

ഗദ്യത്തെ പദ്യമാക്കുന്ന പരീക്ഷണങ്ങൾ ഞാൻ അവിടെ നിർത്തി. പരീക്ഷണത്തിൽ നിന്നുള്ള നിഗമനങ്ങളും മറ്റും ചേർത്തു് “പദ്യവും കവിതയും” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയതു് ഇതു വരെ തീർന്നുമില്ല.


കുറേക്കാലമായി ഈ അസുഖമൊന്നുമില്ലാതെ ഇരിക്കുമ്പോഴാണു് പാക്കരന്റെ പൊട്ടസ്ലേറ്റിൽ ശ്രീഹരിയുടെ ചോദ്യക്കടലാസിൽ നിന്നു്


മനസ്സിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?

എന്ന ഉത്തരാധുനികകവിത പൊക്കിയെടുത്തു് അവലോകനം ചെയ്തു് ആസ്വദിക്കുന്നതു കണ്ടതു്. സകലമാന കൺ‌ട്രോളും വിട്ടു. ആധുനികനെ വസന്തതിലകത്തിലാക്കി ദ്വിതീയാക്ഷരപ്രാസവും ചേർത്തു് ഈ കമന്റ് ഇട്ടു. അതു് ഇവിടെ വരുന്ന വായനക്കാരുടെ സൌകര്യാർത്ഥം താഴെച്ചേർക്കുന്നു:


കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?

അർത്ഥം:

  • കോർത്താരു് എന്നു വെച്ചാൽ അമ്മ്യാരു്, നമ്പ്യാരു്, നങ്ങ്യാരു് എന്നൊക്കെ പറയുന്നതു പോലെയുള്ള ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം.
  • മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. ചിത്തത്തിൽ എന്നു പദ്യത്തിൽ പറഞ്ഞാൽ വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ചിത്തമതിൽ. മഹാകവി സന്തോഷിന്റെ ഒരു ശ്ലോകത്തിൽത്തന്നെ ചോറതു്, കാര്യമതു്, കൂട്ടിയതു്, മാറിയതു്, മില്ലിയതു് എന്നു് അഞ്ചു് അതുകളെ ചേർത്ത നൂറുശ്ലോകവും ആധുനികകവി പ്രമോദിന്റെ അതു്, ഇതു്, അങ്ങു്, ഇങ്ങു് ഒക്കെ നിറഞ്ഞ ത്രിശ്ലോകിയും ഇവിടെ സ്മരണീയം. എന്റെ മനസ്സിൽ എന്നർത്ഥം.
  • സുമത്തിൻ സത്താർന്ന മാല = പൂമാല. സുമം = പൂവു്. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. കലൈമാൻ എന്നു തമിഴു്. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല.
  • ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. കലമാൻ ഉത പുഷ്പമത്സ്യം എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം.
  • സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. വിമാനമെടുത്തു പത്രം എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന പത്രം, ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം.
  • ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം.
  • കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).

ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?


അനുബന്ധം:

പദ്യമെഴുതുന്നതു് ഒരു ക്രാഫ്റ്റാണു്. വളരെയധികം പദ്യങ്ങൾ വായിച്ചു്, മനസ്സിൽ ചൊല്ലി നോക്കി, കുറേ ഉണ്ടാക്കി നോക്കി തഴക്കം വന്നാലേ നല്ല പദ്യമെഴുതാൻ പറ്റൂ. കൂടാതെ പര്യായങ്ങളും ഇതരപ്രയോഗങ്ങളും അറിയണം ഒരു ആശയത്തെ വൃത്തത്തിൽ ഒതുക്കാൻ. വൃത്തസഹായി പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു് ഇന്നു് പലർക്കും നന്നായി പദ്യമെഴുതാൻ കഴിയുന്നുണ്ടു്. ഭാവിയിൽ ഒരു മലയാളം ഓൺ‌ലൈൻ നിഘണ്ടു, വൃത്തസഹായി എന്നിവ ഉപയോഗിച്ചു് ഗദ്യത്തെ പദ്യമാക്കുന്ന ഒരു സോഫ്റ്റ്വെയർ ആരെങ്കിലും എഴുതില്ല എന്നു് ആരു കണ്ടു?

ഗദ്യമെഴുതുന്നതും ഒരു ക്രാഫ്റ്റാണു് – പലപ്പോഴും പദ്യമെഴുതുന്നതിലും ശ്രമകരമായതു്. പ്രാസത്തിന്റെയും താളത്തിന്റെയും പകിട്ടുകളില്ലാതെ ഉള്ളടക്കത്തിന്റെ കരുത്തു കൊണ്ടു മാത്രം പിടിച്ചു നിൽക്കണം. ഒരു സന്ദർഭത്തിനു് ഏറ്റവും അനുയോജ്യമായ വാക്കുകൾ കണ്ടുപിടിക്കണം. അതു കാച്ചിക്കുറുക്കി അവതരിപ്പിക്കണം. ഇവിടെയും വായിച്ചു പരിചയം തന്നെ വേണം.

കവിതയെഴുതുന്നതു് ഒരു കലയാണു്. അനുഭവങ്ങളും അനുഭവങ്ങളെ വിശകലനം ചെയ്യാനും അതു് മറ്റുള്ളവർക്കു് അനുഭവവേദ്യമാക്കാനും ഉള്ള കഴിവുമാണു് കവിതയിൽ വെളിവാകുന്നതു്.

ക്രാഫ്റ്റും കലയും ചേരുമ്പോഴാണു് ഒരു കലാസൃഷ്ടി ഉണ്ടാവുന്നതു്. ശില്പകല, ചിത്രകല തുടങ്ങിയ ഇതരകലകളിലും അതു കാണാം. പലപ്പോഴും ഒന്നു വളരെ നന്നായാൽ മറ്റേതു് അല്പം മോശമായാലും ആകെക്കൂടി സൃഷ്ടി നന്നായെന്നു തോന്നും. പ്രാസസുന്ദരവും നിരർത്ഥകവുമായ പദ്യങ്ങളും ഒരു ചട്ടവട്ടവും പാലിക്കാതെ ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന പ്രസംഗങ്ങളും പലപ്പോഴും കവിതയെന്ന വിധത്തിൽ നന്നാകുന്നതു് അതു കൊണ്ടാണു്.

അർത്ഥവും ആശയവും ചോർന്നു പോകാതെ തന്നെ കവിതകൾ വൃത്തത്തിൽ എഴുതുന്ന ധാരാളം കവികൾ ഉണ്ടായിട്ടുണ്ടു്. ഉത്തമകവിതയുടെ നിർവ്വചനം കാലക്രമേണ മാറിക്കൊണ്ടിരുന്നു എന്നു മാത്രം. ശ്ലോകങ്ങളെ മാത്രം നല്ല കവിതയായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളെ അവയുടെ വൃത്തങ്ങൾ വൃത്തമഞ്ജരിയിൽ ഇല്ലാത്തതിനാൽ “പാട്ടു്” എന്നു വിളിച്ചിട്ടുണ്ടു് മഹാകവി ഉള്ളൂർ. പിന്നീടു ഭാഷാവൃത്തങ്ങൾ മലയാളികൾക്കു പ്രിയങ്കരങ്ങളായി. പ്രസിദ്ധവൃത്തങ്ങൾ വിട്ടു് ഉറച്ച താളത്തിന്റെ വക്താക്കളായ കടമ്മനിട്ട, കക്കാടു്, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെയും, വൃത്തവും താളവും വിട്ടു് മുറുക്കത്തിന്റെ ബലത്തിൽ കവിതയെഴുതിയ കുഞ്ഞുണ്ണിയെയും മലയാളി അംഗീകരിച്ചു. ഇപ്പോൾ ഗദ്യകവിതകളും മലയാളികൾക്കു പ്രിയങ്കരം തന്നെ. അതിനർത്ഥം ശ്ലോകവും കിളിപ്പാട്ടും താളങ്ങളും തിരസ്കരിക്കപ്പെട്ടിരിക്കുന്നു എന്നല്ല. കവിതയുടെ സാദ്ധ്യതകൾ വർദ്ധിക്കുന്നു എന്നു മാത്രമാണു്.

കവിതയുടെ പ്രതിപാദനത്തെപ്പറ്റിയുള്ള അഭിപ്രായത്തിലും ഈ വിധത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ആശാന്റെ വീണപൂവു് വായിച്ചിട്ടു് മഹാകവി ഉള്ളൂർ എഴുതി: “ഇപ്പോൾ ഒരാൾ വീണ പൂവിനെപ്പറ്റി എഴുതി. ഇനിയൊരാൾ കീറത്തലയണയെപ്പറ്റിയും വേറേ ഒരാൾ ഉണക്കച്ചാണകത്തെപ്പറ്റിയും എഴുതും…” (“വിജ്ഞാനദീപിക”യിൽ ഉള്ള ഒരു ലേഖനത്തിൽ നിന്നു്. ഓർമ്മയിൽ നിന്നു് എഴുതുന്നതു്.) കാലം കഴിഞ്ഞപ്പോൾ കീറത്തലയണയെപ്പറ്റി വള്ളത്തോൾ എഴുതി. (ഒരു ചവറു കവിത.) ഉള്ളൂർ തന്നെ തുമ്പപ്പൂവിനെപ്പറ്റി എഴുതി. ശ്ലോകം മാത്രമെഴുതിയിരുന്ന ഉള്ളൂർ തന്നെ പിന്നീടു് ഭാഷാവൃത്തങ്ങളും “ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…” എന്നും മറ്റും വൃത്തമഞ്ജരിയിലില്ലാത്ത താളങ്ങളും ഉപയോഗിച്ചതും ഇവിടെ ഓർക്കാം.

ലോകസാഹിത്യത്തിൽ കവിതയ്ക്കു വന്ന പരിണാമങ്ങൾ മാത്രമേ മലയാളത്തിലും സംഭവിച്ചിട്ടുള്ളൂ. അതു് ആരോഗ്യകരമായ മാറ്റമാണെന്നും കവിത വളരുകയാണെന്നും നമുക്കു് ആശിക്കാം. ഷേയ്ക്ക്സ്പിയറും ഷെല്ലിയും കാളിദാസനും കടമ്മനിട്ടയും ഒന്നും ഒരിക്കലും വിസ്മൃതരാവില്ല എന്നും.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)
സാഹിത്യം

Comments (33)

Permalink

വിക്കിയെ ചുമക്കുന്നവൻ

ഈ അടുത്തിടെ ഒരു പാർക്കിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങിപ്പോകുമ്പോൾ എന്റെ സുഹൃത്തു് ദുലീപ് എടുത്ത ചിത്രം:

ജനിച്ചപ്പോൾ വിഘ്നേശിനെ “വിക്കി” എന്നു വിളിച്ചിരുന്നു. ഇപ്പോൾ കുറേക്കാലമായി “കിച്ചു” ആണു്.

(“പാർക്കു ക്രോപ്പു ചെയ്യണം” എന്നും മറ്റും പറഞ്ഞു വരുന്ന ഫോട്ടോപ്പുലികളുടെ നാക്കു ഞാൻ ക്രോപ്പു ചെയ്യും, പറഞ്ഞില്ലെന്നു വേണ്ടാ. ഐഫോണിന്റെ ക്യാമറയിലെടുത്ത ഒരു സാധാരണ ചിത്രം മാത്രമാണിതു്.)

ഈ ചിത്രം കണ്ടപ്പോൾ ഈ തലക്കെട്ടു നിർദ്ദേശിച്ചതു് പൂർവ്വാശ്രമത്തിൽ ഒരു ബ്ലോഗറും ഇപ്പോൾ വിക്കിപ്പീഡിയയെ ചുമക്കുന്നവരിൽ ഒരാളുമായ ശനിയൻ ആണു്.

ദുലീപിനും ശനിയനും നന്ദി.

“തലയില്ലെങ്കിലും തലക്കെട്ടു നന്നാവണം” എന്ന ബ്ലോഗറുടെ പതിനൊന്നാം കല്പന ഒരിക്കൽക്കൂടി പാലിക്കുന്നു – രാം മോഹൻ പാലിയത്തിനെ സ്മരിച്ചുകൊണ്ടു്.


ആർക്കെങ്കിലും വേറേ അടിക്കുറിപ്പു് എന്തെങ്കിലും തോന്നുന്നുണ്ടോ?

ചിത്രങ്ങള്‍ (Photos)
വിഘ്നേശ്
വൈയക്തികം (Personal)

Comments (9)

Permalink

കയ്പയ്ക്കയും കവിതയും

കയ്പയ്ക്ക‍മധുരാജിന്റെ കയ്പയ്ക്കക്കൊണ്ടാട്ടം എന്ന ശ്ലോകം വായിച്ചു. നല്ല ശ്ലോകം. മധുരാജിന്റെ ശ്രീകൃഷ്ണസ്തുതികള്‍ വളരെ മനോഹരങ്ങളാണു്.

എനിക്കു ശ്ലോകത്തെക്കാള്‍ ഇഷ്ടപ്പെട്ടതു് അതിന്റെ ടിപ്പണിയാണു്. കയ്പയ്ക്കയെയും കവിതയെയും താരതമ്യപ്പെടുത്തിക്കൊണ്ടു് ഒരു ശ്ലോകമാക്കേണ്ട ആശയത്തെയാണു മധുരാജ് ടിപ്പണി ആക്കിയതു്. അതിനെ ശ്ലോകമാക്കിയതാണു താഴെ.

ഒരു വരിയില്‍ ഇരുപത്തൊന്നക്ഷരമുള്ള സ്രഗ്ദ്ധരയില്‍ ആണു് എഴുതിയതെങ്കിലും, മധുരാജിന്റെ ടിപ്പണിയില്‍ പറഞ്ഞിരിക്കുന്ന ആശയം മൊത്തം ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. അല്പസ്വല്പം മാറ്റിയിട്ടുമുണ്ടു്. കുറേക്കാലമായി ശ്ലോകം എഴുതാത്തതിന്റെ കുഴപ്പം കാണുന്നുണ്ടു്. ശ്ലോകം ആകെ ക്ലിഷ്ടമാണു്. ദൂരാന്വയവും യതിഭംഗവുമുണ്ടു്. എങ്കിലും ശ്ലോകമല്ലേ, ഇവിടെ കിടക്കട്ടേ!


ആകെക്കയ്പാണു, ദുര്‍വാസന കഠിനവു, മെന്നാലുമാക്കര്‍മ്മസാക്ഷി-
യ്ക്കാകും നന്നാക്കിയേറ്റം രുചിയരുളിടുവാന്‍, വൃത്തമൊപ്പിച്ചു വെച്ചാല്‍
ഏകും കയ്പയ്ക്ക പോലാം കവിത രസമറിഞ്ഞോര്‍ക്കു സന്തുഷ്ടി, തപ്ത-
സ്നേഹത്തില്‍ കൃഷ്ണഭാവം വഴിയുമതിനു ലാവണ്യവും ചേര്‍ത്തിടേണം!

കവിത കയ്പയ്ക്ക പോലെയാണത്രേ!

  • ആകെ കയ്പ്പാണു്.
  • വാസന (കവിതാവാസന എന്നും മണം എന്നും) എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നുമില്ല.
  • എങ്കിലും കര്‍മ്മസാക്ഷിയ്ക്കു് (കര്‍മ്മസാക്ഷിയ്ക്കു് കാലം എന്നര്‍ത്ഥമുണ്ടു്. കാലം ചെല്ലുമ്പോള്‍ കവിത നന്നാകും എന്നു പറയാം. കയ്പയ്ക്കയുടെ കാര്യത്തില്‍ കര്‍മ്മസാക്ഷിയ്ക്കു സൂര്യന്‍ എന്നര്‍ത്ഥം.) അതിനെ നന്നാക്കാന്‍ കഴിയും. (വെയിലത്തു വെച്ചുണക്കിയാല്‍ കയ്പയ്ക്ക നന്നാവുമല്ലോ.)
  • വൃത്തം (കവിതയില്‍ പദ്യം വാര്‍ക്കുന്ന തോതു്. കയ്പയ്ക്കയ്ക്കു് വൃത്താകൃതി.) ഒപ്പിച്ചാണു് ഉണ്ടാക്കുന്നതെങ്കില്‍ നല്ല ഭംഗിയുണ്ടാവും. രസം (കവിതയിലെ രസം എന്നും രുചി എന്നും.) ആസ്വദിക്കുന്നവര്‍ക്കു സന്തോഷമുണ്ടാകും.
  • തപ്തസ്നേഹത്തില്‍ (ദുഃഖം കലര്‍ന്ന പ്രേമത്തില്‍ എന്നും ചൂടുള്ള എണ്ണയില്‍ എന്നും) കൃഷ്ണഭാവം (ശ്രീകൃഷ്ണന്റെ ഭാവം എന്നും കറുത്ത നിറം എന്നും) വരുന്ന അതില്‍ ലാവണ്യം (സൌന്ദര്യം, ഉപ്പു്) നന്നായി ചേര്‍ക്കണം.

വൃത്തം ഒത്തു. കര്‍മ്മസാക്ഷിയുടെ അനുഗ്രഹവും ലാവണ്യവും ഒക്കെ എത്രയുണ്ടെന്നു നിശ്ചയമില്ല 🙂

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)
സരസശ്ലോകങ്ങള്‍

Comments (14)

Permalink