ശ്ലോകങ്ങള്‍ (My slokams)

ഷോലേ സിനിമയും കാളിദാസനും

ഷോലേ (Sholay) എന്ന ഹിന്ദിസിനിമയിലെ അമിതാഭ് ബച്ചനും ഹേമമാലിനിയുടെ അമ്മായിയും തമ്മിലുള്ള സംഭാഷണം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ധര്‍മ്മേന്ദ്രയ്ക്കു കല്യാണമാലോചിക്കാന്‍ ചെന്ന അമിതാഭ് പ്രതിശ്രുതവരന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി അതു വലിയ കുറ്റങ്ങളിലെത്തുന്നതു്. ആ സംഭാഷണം ഹിംഗ്ലീഷില്‍ ഇവിടെ കാണാം.

ഈ ഫലിതം പല രൂപത്തിലും കാണാറുണ്ടു്. സ്വന്തം വീടു കത്തിപ്പോയി ഭാര്യയും മരിച്ച ഒരുത്തനോടു മറ്റൊരുവന്‍ ആ വാര്‍ത്ത അറിയിക്കാന്‍ അയല്‍‌വക്കത്തെ പൂച്ച മരിച്ച വിവരത്തില്‍ തുടങ്ങുന്നതു്, ജീര‍കം തിന്നുക എന്നൊരു ദുശ്ശീലം മാത്രമുള്ള മകന്റെ കഥ അങ്ങനെ പലതും.

ഞാന്‍ അറിഞ്ഞിടത്തോളം ഈ ഫലിതം ആദ്യമായി കാണുന്നതു് കാളിദാസന്റെ ഒരു ശ്ലോകത്തിലാണു്. ഭ്രഷ്ടസ്യ കാന്യാ ഗതിഃ (ഭ്രഷ്ടനു് എന്താണു വേറേ വഴി?) എന്ന സമസ്യയുടെ പൂരണമായി കാളിദാസന്‍ രചിച്ച താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം.

“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയില്‍ നിന്നു മാംസം വാങ്ങുകയായിരുന്നു. അതു കണ്ട ഒരു വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണു് ഈ ശ്ലോകം. അര്‍ത്ഥം താഴെച്ചേര്‍ക്കുന്നു.

ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം? : സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ?
മദ്യം വിനാ തേന കിം? : (അതു ശരിയാ), മദ്യമില്ലാതെ എന്തോന്നു് ഇറച്ചി?
തവ മദ്യം ച അപി പ്രിയം? : ഓ, നിങ്ങള്‍ക്കു മദ്യവും ഇഷ്ടമാണോ?
അഹോ പ്രിയം, വാരാംഗനാഭിഃ സമം : പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ.
(ഈ സന്ന്യാസി ഒരു ഫ്രോഡാണെന്നു വഴിപോക്കനു മനസ്സിലായി.)
വാരസ്ത്രീരതയേ തവ ധനം കുതഃ? : വേശ്യകളുടെ അടുത്തു പോകാന്‍ നിങ്ങള്‍ക്കു് എവിടെ നിന്നു പണം കിട്ടും?
ദ്യൂതേന വാ ചൌര്യേണ : ചൂതുകളിച്ചോ മോഷ്ടിച്ചോ.
ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി? : (ഒരു സന്ന്യാസിയായ) നിങ്ങള്‍ക്കു മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ?
ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ? : ഭ്രഷ്ടനു വേറേ എന്തു വഴി?

ഇതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളൊക്കെയുണ്ടു്. കാളിദാസന്‍ ഒരിക്കല്‍ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ഭോജരാജാവു് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ആരും നന്നായി പൂരിപ്പിച്ചില്ലെന്നും, രാജാവൊരിക്കല്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോള്‍ രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്നും പറയുന്ന ഒരു കഥ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) ഇതു കെട്ടുകഥയാകാനേ വഴിയുള്ളൂ. അന്നൊക്കെയുള്ള ആളുകള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നതു്, എന്തോ?

ഇതു കാളിദാസന്റേതു തന്നെയാണെന്നുള്ളതിനും ഒരുറപ്പുമില്ല. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസന്റെ മേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുടെ ഭാഗമായി കാളിദാസന്റേതായതാവാം. എന്തായാലും ഒരു രസികന്‍ ശ്ലോകം!

ഈ ശ്ലോകത്തിനു് എന്റെ ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ തന്നെയുള്ള പരിഭാഷ:

“തിന്നാനെന്തിതിറച്ചിയോ വരമുനേ?” - “കള്ളില്ലയെന്നാലതി–
ന്നെന്തി?”; “ന്നെന്തു കുടിക്കുമോ?” - “കുടി ഹരം താനാണു, പെണ്ണുങ്ങളും”;
“പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?” - “ചൂതാട്ടവും കക്കലും”;
“നിന്നെക്കൊണ്ടിവ പറ്റുമോ?” - “മുറ മുടിഞ്ഞോനെന്തു വേറേ ഗതി?


സമസ്യാപൂരണം എന്നൊരു പുതിയ വിഭാഗവും തുടങ്ങി - ഇങ്ങനെ കിട്ടുന്ന ശ്ലോകങ്ങള്‍ ചേര്‍ക്കാന്‍.

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
സമസ്യാപൂരണം
സരസശ്ലോകങ്ങള്‍

Comments (9)

Permalink

കഷ്ടം ഗൃഹസ്ഥാശ്രമം!

അക്ഷരശ്ലോകസദസ്സിനു വേണ്ടി എഴുതിയ മറ്റൊരു ശ്ലോകം:


കേഴും കുട്ടികള്‍, വൃത്തികെട്ട തൊടിയും, ചോരുന്ന മ, ച്ചെപ്പൊഴും
വാഴും മൂട്ടകളുള്ള ശയ്യ, പുക മൂടീടുന്ന വീട്ടിന്നകം,
പോഴത്തം പറയുന്ന ഭാര്യ, കലിയാല്‍ തുള്ളുന്ന കാന്തന്‍, തണു-
പ്പാഴും വെള്ളമഹോ കുളിപ്പതിനു - ഹാ കഷ്ടം ഗൃഹസ്ഥാശ്രമം!

ഇതു്‌ താഴെക്കൊടുക്കുന്ന സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയാണു്‌.


ക്രോശന്തഃ ശിശവഃ, സവാരിസദനം, പങ്കാവൃതം ചാങ്കണം,
ശയ്യാ ദംശവതീ ച രൂക്ഷമശനം, ധൂമേന പൂര്‍ണ്ണം ഗൃഹം,
ഭാര്യാ നിഷ്ഠുരഭാഷിണീ, പ്രഭുരപി ക്രോധേന പൂര്‍ണ്ണഃ സദാ
സ്നാനം ശീതളവാരിണാഹി സതതം — ധിഗ്‌ ധിഗ്‌ ഗൃഹസ്ഥാശ്രമം!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (10)

Permalink

കല്യാണം പഞ്ചേന്ദ്രിയാകര്‍ഷണം!

കലേഷിന്റെ കല്യാണമൊക്കെ പൊടിപൊടിക്കാന്‍ പോവുകയാണല്ലോ. ലൈവ്‌ അപ്ഡേറ്റും കിട്ടുന്നുണ്ടു്‌. ഇതുപോലെ ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഒരു വിവാഹം ചാള്‍സ്‌ - ഡയാന സംഭവത്തിനു ശേഷം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.

നാട്ടിലെ വിവാഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ പണ്ടു്‌ അക്ഷരശ്ലോകസദസ്സില്‍ “ഛ” എന്ന അക്ഷരം വന്നപ്പോള്‍ എഴുതിയ ഈ ശ്ലോകം ഓര്‍മ്മവന്നു.


ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദ്രിയാകര്‍ഷണം!

“നായന്മാര്‍ക്കു്‌” എന്നതു ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ചേര്‍ത്തതാണു്‌. എല്ലാവരുടെയും കല്യാണം കണക്കു തന്നെ.

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (3)

Permalink

ശ്ലോകമോഷണം

അക്ഷരശ്ലോകം യാഹൂഗ്രൂപ്പിന്റെ ഇ-സദസ്സില്‍ ഒരിക്കല്‍ ബാലേന്ദു ഈ സ്വന്തം ശ്ലോകം ചൊല്ലി:


“അല്ലാ ഡീയെസ്പിസാറെന്തിവിടെ?”, “ഒരു മഹാ കള്ളനുണ്ടിങ്ങു വാഴ്വൂ
ഇല്ലാ ചെയ്യാത്തതായിട്ടിവനൊരു കളവും, കണ്ണനെന്നാണു നാമം,
മല്ലാണേറെപ്പിടിക്കാനൊരുവനിതുവരേയ്ക്കായതില്ലെങ്കിലിന്നി-
ങ്ങില്ലാ ഭാവം വിടാനാ വിരുതനെയുടനേയുള്ളിലാക്കീട്ടു കാര്യം!”

ശ്രീകൃഷ്ണന്റെ മോഷണത്തെപ്പറ്റി പറയുന്ന ഈ ശ്ലോകത്തിനെ അക്ഷരശ്ലോകരീതിയില്‍ത്തന്നെ പിന്തുടരുന്ന മറ്റൊരു ശ്ലോകവും അദ്ദേഹം എഴുതിയിട്ടുണ്ടു്. “മ”യില്‍ തുടങ്ങുന്ന മറ്റൊരു മോഷണശ്ലോകം:


മോഷ്ടാവായി വധങ്ങള്‍ ചെയ്തു കൊലയില്‍പ്പാര്‍ത്ഥന്നു കൂട്ടാളിയായ്‌
കഷ്ടം, സ്ത്രീഹരണത്തിലില്ലൊരുവനും നീയൊത്തു വേറേ തഥാ;
തൊട്ടാല്‍ത്തൊട്ട വകുപ്പുകൊണ്ടുനിറയും നിന്‍ കുറ്റപത്രം ഹരേ!
തെറ്റില്ലിങ്ങു കിടക്കയെന്‍ ഹൃദയമാം ലോക്കപ്പിലെന്നെന്നുമേ.

പക്ഷേ, ഇ-സദസ്സിന്റെ നിയമങ്ങളനുസരിച്ചു് അടുത്തടുത്ത രണ്ടു ശ്ലോകങ്ങള്‍ ഒരാള്‍ തന്നെ ചൊല്ലാന്‍ പാടില്ല. അതുകൊണ്ടു് ബാലേന്ദു ഇപ്രകാരം ഒരു വെല്ലുവിളി (challenge എന്നേ ഉദ്ദേശിച്ചുള്ളൂ. യുദ്ധകാഹളമല്ല) നടത്തി:

ആര്‍ക്കെങ്കിലും “മ”യില്‍ത്തുടങ്ങി “മ” തന്നെ കൊടുക്കുന്നതും ശ്രീകൃഷ്ണനെപ്പറ്റിയുള്ളതുമായ മറ്റൊരു ശ്ലോകം ചൊല്ലാമോ? മോഷണശ്ലോകമായാല്‍ വളരെ നല്ലതു്.

ആലോചിച്ചിട്ടു് അങ്ങനെയൊരു ശ്ലോകം കിട്ടിയില്ല. അതുകൊണ്ടു് ഞാന്‍ ഒരെണ്ണം എഴുതി. അതാണു താഴെക്കൊടുക്കുന്നതു്. കൃഷ്ണന്റെ മോഷണത്തെപ്പറ്റിത്തന്നെ:


മാടിന്‍ പാലൊരു തുള്ളിവിട്ടു മുഴുവന്‍ തൂവെണ്ണയോ, ടാറ്റില്‍ നീ–
രാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ, ദുശ്ചിന്തകള്‍
മൂടും മാനസമാര്‍ന്നൊരെന്നഴലിതാ പാപങ്ങളോടും ഹരി–
ച്ചോടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍!

ശ്രീകൃഷ്ണന്റെ മോഷണത്തെപറ്റിയുള്ള ഒരു ശ്ലോകമെന്നതിലുപരി, ഈ ശ്ലോകം മുഴുവന്‍ ഒരു മോഷണമാണു്. “ആറ്റില്‍ നീരാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ” എന്നതു് വി. കെ. ജി. യുടെ “വല്ലവികള്‍ തന്‍ ചേതസ്സുമച്ചേലയും കൂടിക്കട്ടുമുടിച്ച” എന്നതിന്റെ (“ഗൂഢം പാതിരയില്‍…” എന്ന ശ്ലോകത്തില്‍ നിന്നു്) മോഷണം. “തൂവെണ്ണയോടു്” എന്നതും “പാപങ്ങളോടും” എന്നതും “വ്രജേ വസന്തം…” എന്ന ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതു്. “ഓടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍” എന്നതു പണ്ടു് “കവനകൌതുക”ത്തില്‍ വന്ന ഒരു ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതാണു്. (ശ്ലോകം മറന്നുപോയി. ആര്‍ക്കെങ്കിലും അറിയാമോ?)

എന്തുകൊണ്ടും ഒരു മോഷണശ്ലോകം തന്നെ!

( ഈ ശ്ലോകങ്ങള്‍ ഇവിടെ വായിക്കാം.)

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (0)

Permalink

അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍

അക്ഷരശ്ലോകത്തിന്റെ യാഹൂ ഗ്രൂപ്പില്‍ നടക്കുന്ന ഇ-സദസ്സിലെ ശ്ലോകങ്ങള്‍ 100, 500 തുടങ്ങിയ നാഴികക്കല്ലുകളില്‍ എത്തുമ്പോള്‍ സദസ്സിലെ അക്ഷരക്രമത്തില്‍ത്തന്നെ ഒരു ശ്ലോകം രചിച്ചു ചൊല്ലുന്നതു് എന്റെ ഒരു പതിവായിരുന്നു. എത്ര ശ്ലോകമായി എന്നു പറ്റുമെങ്കില്‍ സൂചിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ ഇതുവരെ എഴുതിയിട്ടുള്ള ശ്ലോകങ്ങളാണു് താഴെച്ചേര്‍ക്കുന്നതു്.

  • 101-ാ‍ം ശ്ലോകം :

    പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
    വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
    ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ–
    സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!
  • 251-ാ‍ം ശ്ലോകം :

    കരുതാം കമനീയമീ സദ-
    സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
    പെരുതായ കവിത്വമെട്ടിലൊ-
    ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!
  • 501-ാ‍ം ശ്ലോകം :

    മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
    നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
    കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ–
    ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!
  • 1000-ാ‍ം ശ്ലോകം :

    ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
    കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
    കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മാറ്റീടുവാന്‍
    ക്ഷീണം ശ്ലോകസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?
  • 1500-ാ‍ം ശ്ലോകം :

    നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
    പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
    മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
    ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!
  • 2000-ാ‍ം ശ്ലോകം :

    അണ്ഡാന്തഃസ്ഥിതമായ ജീവകണമായുണ്ടായി, യാണ്ടൊന്നിനെ–
    ക്കൊണ്ടന്യൂനമനന്തരൂപമതു കൈക്കൊണ്ടീശപര്യങ്കമായ്‌,
    അണ്ടര്‍ക്കും കുതുകം വളര്‍ത്തി, വിരവില്‍ തണ്ടാര്‍മകള്‍ക്കും കിട–
    പ്പുണ്ടാക്കി, ത്തരുമീ സദസ്സു സുകൃതം രണ്ടായിരം നാവിനാല്‍!

ഇപ്പോള്‍ 2450-ല്‍ കൂടുതല്‍ ശ്ലോകങ്ങളായി. 2500 എത്തുമ്പോള്‍ ഒരു ശ്ലോകം എഴുതണമല്ലോ. ശ്ലോകമൊക്കെ എഴുതിയിട്ടു കുറെക്കാലമായി. കഴിയുമോ എന്തോ!

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (2)

Permalink

വരമൊഴി

വര + മൊഴി ആണു വരമൊഴി. വരകളില്‍ക്കൂടി പ്രകടമാകുന്ന മൊഴി. ലിഖിതഭാഷയെന്നര്‍ത്ഥം. ഇതിനു വിപരീതമായി സംസാരത്തില്‍ക്കൂടി പ്രകടിപ്പിക്കുന്ന മൊഴിയെ വായ്‍മൊഴി എന്നു പറയുന്നു.

സിബുവിന്റെ വരമൊഴിക്കു് ആ പേര്‍ വളരെ അന്വര്‍ത്ഥമാണു്. (ആ പേര്‍ നിര്‍ദ്ദേശിച്ച ആളിന്റെ പേര്‍ സിബു എവിടെയോ പറഞ്ഞിട്ടുണ്ടു്. ഇപ്പോള്‍ കിട്ടുന്നില്ല. ആ മഹാനു നമോവാകം.) നോക്കുക:

  • വരകള്‍ കൊണ്ടുള്ള മൊഴി. കമ്പ്യൂട്ടറിലെ പല വരയും കുറിയും കൊണ്ടു മലയാളം കാണിപ്പിക്കുന്ന വിദ്യ. അതാണല്ലോ വരമൊഴി.
  • മൊഴി എന്നതു വരമൊഴിയിലെ transliteration scheme ആണു്. വരം എന്നതിനു ശ്രേഷ്ഠം എന്നും അര്‍ത്ഥമുണ്ടു്. വരമൊഴിക്കു “ഏറ്റവും നല്ല transliteration scheme ഉള്ള വിദ്യ” എന്നും പറയാം. മൊഴി ഏറ്റവും intuitive ആയതിനാല്‍ ഇതും വരമൊഴിക്കു യോജിക്കും.
  • മലയാളികള്‍ക്കു്, പ്രത്യേകിച്ചു് കമ്പ്യൂട്ടറില്‍ എഴുതുന്ന മലയാളികള്‍ക്കു്, ഒരു വരമായി വന്ന മൊഴി എന്ന അര്‍ത്ഥവും പറയാം. വരമൊഴിയും അതിന്റെ പിന്‍ഗാമിയായ കീമാനും ഇല്ലായിരുന്നെങ്കില്‍ ഇത്രയും മലയാളബ്ലോഗുകളും ഗ്രൂപ്പുകളും ഇന്റര്‍നെറ്റില്‍ ഉണ്ടാകുമായിരുന്നോ എന്നു സംശയമാണു്. എനിക്കു് എറ്റവും സമഞ്ജസമായി തോന്നുന്നതു് ഈ അര്‍ത്ഥമാണു്.

മലയാളത്തിനു കിട്ടിയ ഈ വരദാനം ഏറ്റവും ഉപയോഗിക്കപ്പെടുന്നതു മലയാളം ബ്ലോഗുകളിലും അക്ഷരശ്ലോകഗ്രൂപ്പിലുമാണു്. വരമൊഴിയുടെ മാഹാത്മ്യം ശരിക്കറിയുന്നതു് അവരാണു് - സിബുവിനെക്കാളും.


കവിതാരസചാതുര്യം വ്യാഖ്യാതാ വേത്തി നോ കവിഃ
സുതാസുരതസാമര്‍ഥ്യം ജാമാതാ വേത്തി നോ പിതാ

എന്ന രസികന്‍ സംസ്കൃതശ്ലോകത്തിന്റെ ചുവടുപിടിച്ചു് ഞാന്‍ ഇങ്ങനെ പറയട്ടേ:


വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (21)

Permalink

ഹൃദയമുരളി (Sujatha)

If you ask me which one I consider as the most beautiful and touching poem I ever read, I will definitely vote this short poem:


The music of silence
Entered my heart
And made seven holes
To make it a flute

This was written by a gifted girl named Sujatha, a few months before her death by heart disease. I don’t know whether her disease was due to holes in the heart though…

ഞാനിതിനെ തര്‍ജ്ജമ ചെയ്യാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടു്‌. ഒന്നും ഈ കവിതയുടെ നൂറിലൊന്നു വികാരം പോലും ഉണ്ടാക്കിയില്ല. ഒരു വിഫലശ്രമം (1984) താഴെച്ചേര്‍ക്കുന്നു:


ഈ നിശ്ശബ്ദത - ഉണ്ടിതിന്നൊരു നറും സംഗീതം - ഇന്നെന്റെയീ
ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ
ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി-
ട്ടാനന്ദാമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ! 

Does anyone know any other poem by Sujatha? She had written poems in English and Malayalam. I was a small boy when I heard about her death and this poem.

2005/11/17:

ഇതിന്റെ ഞാന്‍ ചെയ്ത മറ്റു ചില പരിഭാഷകള്‍ കൂടി കാണണമെന്നു പലരും ആവശ്യപ്പെട്ടു. ഓര്‍മ്മയുള്ള രണ്ടെണ്ണം താഴെച്ചേര്‍ക്കുന്നു:

1.


മൌനസംഗീതമിന്നെന്റെ
ഹൃത്തില്‍ താമസമാക്കിയോ
ഏഴു ദ്വാരങ്ങളിട്ടിട്ടൊ-
രോടപ്പുല്‍ക്കുഴലാക്കുവാന്‍?
 

2.


മധുരമൊഴി തൂകിടും നിശ്ശബ്ദതയ്ക്കെന്റെ
ഹൃദയമൊരു സംഗീതഗേഹമായ്‌ത്തീരവേ
സുഷിരമതിലേഴെണ്ണമിട്ടുവോ, രമ്യമാം
കളമുരളിയാക്കിക്കലാശം മുഴക്കുവാന്‍?
 

കൂടുതല്‍ പരിഭാഷകള്‍ക്കു്‌ സുനിലിന്റെ വായനശാലയിലെ ഈ ലേഖനവും അതിന്റെ പിന്മൊഴികളും വായിക്കുക.

2006/03/27:
“വായനശാല”യിലെ പരിഭാഷാമത്സരത്തിനു വേണ്ടി ഞാന്‍ മറ്റൊരു പരിഭാഷയും കൂടി എഴുതിയിരുന്നു. അതു താഴെച്ചേര്‍ക്കുന്നു:


ഒരുപാടു സംഗീതമിയലുന്ന മൌനമെന്‍
ഹൃദയത്തിലേറിത്തുളച്ചൂ
സുഷിരങ്ങളേഴെണ്ണ, മതിനെയെന്നിട്ടൊരു
മുരളികയാക്കിച്ചമച്ചൂ

 

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (8)

Permalink

ഉണരുക! (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ റുബായിയാത്തിലെ ആദ്യത്തെ പദ്യത്തിന്റെ പരിഭാഷ (1981):


കമ്പം കൈവിട്ടുണരുക, നിശാവേദിയില്‍ നിന്നുമായ്‌ തന്‍
മുമ്പില്‍ക്കാണായിടുമൊരുഡുവൃന്ദത്തെയോടിച്ചതിന്‍ തന്‍
പിമ്പേ പായിച്ചിരവിനെയുമാ വിണ്ണില്‍ നിന്നും, കരത്താ-
ലമ്പെയ്യുന്നൂ നൃപഭവനശൃംഗത്തിലാദിത്യദേവന്‍!

മൂലകവിത:


WAKE! For the Sun, who scatter’d into flight
The Stars before him from the Field of Night,
Drives Night along with them from Heav’n, and strikes
The Sultan’s Turret with a Shaft of Light.

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (0)

Permalink

പാപം (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ പരിഭാഷ (2005):

എന്നെബ്ഭൂമിയിലെന്തിനിങ്ങനെ വൃഥാ തള്ളീട്ടു, ഞാന്‍ പോയിടും
പന്ഥാവില്‍ കുഴികുത്തി, മുള്ളുകള്‍ വിത, ച്ചോടിച്ചിടുന്നൂ ഭവാന്‍?
ഇന്നെന്‍ കാലിടറി, പ്പതിച്ചു കുഴിയില്‍, മുള്ളേറ്റു രക്തം വമി-
ച്ചെന്നാ, ലായതുമെന്റെ പാപഫലമാണെന്നോതുമോ ദൈവമേ?

മൂലകവിത:

Oh Thou, who didst with pitfall and with gin
Beset the Road I was to wander in,
Thou wilt not with Predestined Evil round
Enmesh, and then impute my Fall to Sin!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (1)

Permalink

എന്റെ സ്വര്‍ഗ്ഗം (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ പ്രസിദ്ധമായ ചതുഷ്പദിയുടെ പരിഭാഷ (1984):


സുരുചിരലഘുകാവ്യം, കാനനച്ഛായ, പാത്രം
നിറയെ മധു, കഴിക്കാനിത്തിരിബ്ഭക്ഷണം കേള്‍
അരികില്‍ മധുരഗാനം പാടുവാനോമനേ നീ!
സുരപുരിയിവനെന്നാല്‍ കാനനം പോലുമാഹാ!

മൂലകവിത: (Fitzgerald Translation)


A book of verses underneath the bough,
A jug of wine, a loaf of bread, and thou
Beside me singing in the winderness,
Oh, the Wilderness were paradise enough!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (0)

Permalink