ചിത്രങ്ങള്‍ (Photos)

കാരിക്കേച്ചർ സ്മരണകൾ

ചെറുപ്പം മുതൽക്കേ എന്റെ ഒരു സ്വപ്നമായിരുന്നു ആരെങ്കിലും എന്റെ ഒരു പടം വരയ്ക്കുന്നതു്.

കണ്ണാടിയിലല്ലാതെ സ്വന്തം മുഖം ചെറുപ്പത്തിൽ അധികമൊന്നും കണ്ടിട്ടില്ല. ബന്ധുക്കൾക്കാർക്കും തന്നെ ക്യാമറ ഉണ്ടായിരുന്നില്ല. ഏതാനും വർഷം കൂടുമ്പോൾ വീട്ടിലെ എല്ലാ‍വരും കൂടി ഒരു സ്റ്റുഡിയോയിൽ പോയി ഒരു പടം എടുക്കും. പിന്നെ ആകെയുള്ള ചാൻസ് വല്ല കല്യാണവും നടക്കുന്ന സ്ഥലത്തു് വധുവിന്റെയോ വരന്റെയോ അടുത്തു ചുറ്റിപ്പറ്റി നിന്നാൽ ചിലപ്പോൾ ഒന്നോ രണ്ടോ പടത്തിൽ വന്നെന്നിരിക്കും. അന്നു വീഡിയോ ഇല്ല. ഫോട്ടോ തന്നെ അങ്ങേയറ്റം പത്തോ ഇരുപതോ ഉണ്ടാവും ഒരു കല്യാണത്തിനു്.

സരസൻ, അസാധു തുടങ്ങിയ രാഷ്ട്രീയഹാസ്യമാസികകളിൽ യേശുദാസനും മന്ത്രിയും നാഥനും മറ്റും ഇ. എം. എസ്സിനെയും അച്യുതമേനോനെയും ഇന്ദിരാഗാന്ധിയെയും കരുണാകരനെയും മറ്റും വരയ്ക്കുന്നതു കണ്ടിട്ടു് ആരെങ്കിലും എന്റെ പടം ഒന്നു വരച്ചിരുന്നെങ്കിൽ എന്നു് ഒരുപാടു് ആഗ്രഹിച്ചിട്ടുണ്ടു്. ഐ. ഏ. എസ്. കിട്ടിയിരുന്നെങ്കിൽ ട്രെയിനിംഗിനു പോകുമ്പോൾ കുതിരപ്പുറത്തു കയറാമായിരുന്നു എന്നു പറഞ്ഞ ഒരു സുഹൃത്തിനെപ്പോലെ, ഒരു പ്രശസ്തവ്യക്തിയായിരുന്നെങ്കിൽ ആരെങ്കിലും ആക്ഷേപിച്ചാണെങ്കിലും എന്റെ ഒരു പടം വരച്ചേനേ എന്നു് ആഗ്രഹിച്ചിട്ടുണ്ടു്.

സ്കൂളിൽ പഠിപ്പിച്ചിരുന്ന ഡ്രോയിംഗ് സാറന്മാരോടു ചോദിക്കാൻ പേടിയായിരുന്നു. സുഹൃത്തുക്കളിൽ നന്നായി വരയ്ക്കുന്നവർ ഉണ്ടായിരുന്നില്ല താനും.

പിന്നീടു് പല സ്ഥലത്തും പണത്തിനു വേണ്ടി ആളുകളുടെ പടം വരച്ചുകൊടുക്കുന്നവരെക്കണ്ടു. അവരെക്കൊണ്ടൊന്നും ഒരു പടം വരപ്പിക്കാൻ പറ്റിയില്ല. സാധാരണ വലിയ ക്യൂ ഉണ്ടാവും. എന്റെ കൂടെയുള്ളവർക്കൊക്കെ ഈ പരിപാടി പുച്ഛമായിരുന്നു താനും. വന്ന കാര്യം ചെയ്യാതെ ഇതിനു വേണ്ടി സമയം കളയുന്നതു ബാലിശമാണെന്നാണു് മിക്കവരുടേയും അഭിപ്രായം. കൂട്ടുകാർ മാറി കുടുംബമായപ്പോഴും ഇതിനു വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല.

ആദ്യമായി ഒരു കാരിക്കേച്ചർ വരപ്പിക്കുന്നതു് 1999-ലാണു്. അന്നത്തെ എന്റെ ഓഫീസിലെ ഒരു പരിപാടിക്കു വന്ന ഒരാളെക്കൊണ്ടു്. അതിപ്പോൾ കയ്യിലില്ല. ഉണ്ടെങ്കിലും വലിയ കാര്യവുമില്ല. ഞാനുമായി യാതൊരു സാദൃശ്യവും ആ പടത്തിനില്ല. എന്റെ ഒരു സുഹൃത്തു പറഞ്ഞതു് പ്രകടമായ എന്തെങ്കിലും പ്രത്യേകത മുഖത്തിനുണ്ടെങ്കിലേ കാരിക്കേച്ചർ നന്നാവൂ എന്നാണു്. എന്റേതു പോലെ വളരെ സാധാരണമായ ഒരു മുഖം വരയ്ക്കാൻ ബുദ്ധിമുട്ടാണത്രേ. ഇന്ദിരാഗാന്ധിയെ വരച്ചിരുന്ന കാർട്ടൂണിസ്റ്റുകൾ അവരുടെ മൂക്കും നരയുമാണല്ലോ പ്രധാനമായി വരച്ചിരുന്നതു്.

2001-’02 കാലഘട്ടത്തിൽ ജോലിസംബന്ധമായി ഹൈദരാബാദിൽ താമസിച്ചിരുന്നു. അവിടെ എൻ. ടി. ആർ. പാർക്കിൽ ഒരു കാരിക്കേച്ചർകാരനെ കണ്ടുമുട്ടി. എന്റെയും മകൻ വിശാഖിന്റെയും (അവനു പ്രായം ഒന്നേമുക്കാൽ വയസ്സു്) പടം വരയ്ക്കാം എന്ന കരാറിൽ കാരിക്കേച്ചർ വരപ്പിയ്ക്കാൻ സിന്ധു സമ്മതിച്ചു. ഒരാളുടെ പടം വരയ്ക്കാൻ ഇരുപതു രൂപ. രണ്ടു പേരുടേതു് ഒന്നിച്ചായാലും നാല്പതു രൂപ. അതിനെ ഞാൻ വിലപേശി വിലപേശി അവസാനം മുപ്പതു രൂപയ്ക്കു് രണ്ടു പേരുടെയും കൂടിയുള്ള പടം വരച്ചു തരാമെന്നു് അയാൾ സമ്മതിച്ചു.

അഞ്ചു കൊല്ലം ബോംബെയിൽ ജോലി ചെയ്തിട്ടുള്ളതു കൊണ്ടു് എനിക്കു ഹിന്ദിയിൽ തരക്കേടില്ലാത്ത പ്രാവീണ്യമുണ്ടായിരുന്നു എന്നായിരുന്നു എന്റെ ധാരണ. അതങ്ങനെയാ, ചിലർക്കൊക്കെ ഭാഷ പഠിക്കാൻ വലിയ കഴിവാണെന്നാണു റോബി പറയുന്നതു്. എന്നെക്കാൾ ഇക്കാര്യത്തിൽ കഴിവു് സിദ്ധാർത്ഥനു മാത്രമേ കണ്ടിട്ടുള്ളൂ.

അതൊരു ബുദ്ധിമുട്ടുള്ള പണിയായിരുന്നു. രണ്ടു വയസ്സിനു താഴെ പ്രായമുള്ള ഒരു ആൺകുട്ടിയെ മടിയിൽ അനങ്ങാതെ ഇരുത്തി പോസു ചെയ്യുന്നതു് അത്ര എളുപ്പമല്ല. അയാൾ ഓരോ അവയവമായാണു വരയ്ക്കുന്നതു്. അതനുസരിച്ചു് വായ് പകുതി തുറക്കുകയും കണ്ണു് ഒരു വശത്തേക്കാക്കുകയും തല ചരിച്ചു വെയ്ക്കുകയും ഒക്കെ വേണം. അയാൾ പറഞ്ഞതു പോലെയൊക്കെ ഞാൻ ചെയ്തു. വിശാഖിനെക്കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ ഈ അഭിനയവും അതിനു ശേഷം അയാൾ വരച്ചു കൊണ്ടിരുന്ന പടവും ഒക്കെ കണ്ടതിനു ശേഷം പലരും ചിരിച്ചു കൊണ്ടു പോകുന്നതു കണ്ടു. കാരിക്കേച്ചറല്ലേ, വളരെ രസമായിരിക്കും. കരുണാകരനെ യേശുദാസൻ വരയ്ക്കുമ്പോൾ പല്ലുകൾ മൊത്തം കാട്ടിയുള്ള ചിരി കാണിക്കുന്നതു പോലെ എന്നെ രസകരമായി ചിത്രീകരിച്ചിരിക്കുന്നതു കാണാൻ തിടുക്കപ്പെട്ടു് അക്ഷമനായി ഞാൻ അവിടെ ഇരുന്നു.

എല്ലാം കഴിഞ്ഞു് അയാൾ “ഹോ ഗയാ സാബ്” എന്നു പറഞ്ഞതു കേട്ടു് ഞാൻ എന്റെ പടം കാണാൻ ചെന്നപ്പോൾ ഇതാണു കണ്ടതു്.

Vishakh

വിശാഖിന്റെ പടം മാത്രം! ഞാനില്ല. അവനിരുന്ന എന്റെ മടിയുടെ പടം പോലുമില്ല!

“ഡോ, താനല്ലേ പറഞ്ഞതു് മുപ്പതു രൂപയ്ക്കു രണ്ടു പേരുടെയും പടം വരയ്ക്കാമെന്നു്?” ഞാൻ ചീറി.

അതിനു് അയാൾ പറഞ്ഞ ഉത്തരം കേട്ടു് ഞാൻ സ്തംഭിച്ചു പോയി. എന്റെ മുപ്പതു വെള്ളിക്കാശിന്റെ ഓഫറിനു് ആ യൂദാസ് അതിനു് അപ്പോൾ പറഞ്ഞതു് അത്ര പദാനുപദമല്ലാതെ, എന്നാൽ ആശയം ഒട്ടും ചോർന്നുപോകാതെ, മലയാളത്തിലാക്കിയാൽ “മുപ്പതു് ഉലുവാ നിന്റെ അമ്മേടങ്ങു കൊണ്ടുക്കൊടുക്കടാ” എന്നായിരുന്നു പോലും! മുപ്പതു്, കൊടുക്കുക എന്ന പദങ്ങൾക്കു തത്തുല്യമായ ഹിന്ദിവാക്കുകൾ കേട്ടു് അയാൾക്കു മുപ്പതു രൂപാ കൊടുത്താൽ സംഗതി ഭദ്രമാക്കാം എന്നു തെറ്റിദ്ധരിച്ചതാണു്.

കാലം പിന്നെയും മുന്നോട്ടു പോയി. കാഴ്ച കാണാൻ പോയ പല സ്ഥലങ്ങളിലും – ഡിസ്നി ലാൻഡ്, ലാസ് വേഗസ്, ഗ്രാൻഡ് കാന്യൻ തുടങ്ങിയ പലയിടങ്ങളിലും – കാരിക്കേച്ചറുകാർ ഉണ്ടായിരുന്നെങ്കിലും അവിടെ ക്യൂവിലും പിന്നെ കസേരയിലുമായി കളയാൻ സമയമില്ലായിരുന്നതിനാൽ വര നടന്നില്ല.

പിന്നീടു് അതിനു വഴിയൊരുങ്ങിയതു് 2007-ൽ എന്റെ ഓഫീസിൽ നിന്നൊരു പിക്നിക്കിനു പോയപ്പോഴാണു്.

ഫുൾ ഫിസിക്കൽ ആക്ടിവിറ്റി ഉള്ള പിക്നിക് എന്നു കേട്ടപ്പോൾ എനിക്കു വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. സിന്ധുവാണു് എന്നെ ഉന്തിത്തള്ളി വിട്ടതു്. എക്സർസൈസ് കക്ഷിയ്ക്കു പ്രാന്താണു്. എന്നാൽ ആൾ സ്വയം വലിയ എക്സർസൈസ്കാരിയാണെന്നു തെറ്റിദ്ധരിക്കരുതു്. കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചപ്പോൾ മലയാളത്തിൽ ഉത്പ്രേരകം, രാസത്വരകം എന്നൊക്കെ പറയുന്ന കാറ്റലിസ്റ്റിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിൽ സ്റ്റക്കായ ജന്മമാണു്. സ്വന്തം ശരീരത്തിനു് ഓരോ വർഷവും അഞ്ചു ശതമാനം തൂക്കം വർദ്ധിപ്പിക്കാറുണ്ടെങ്കിലും ഭർത്താവിനെക്കൊണ്ടു് എക്സർസൈസ് ചെയ്യിക്കാൻ വലിയ ശുഷ്കാന്തിയാണു്. എനിക്കാണെങ്കിൽ ചെസ്സ്, ചെക്കേഴ്സ്, അമ്പത്താറു്, ഇരുപത്തെട്ടു്, റമ്മി, ബ്രിജ്, കണക്റ്റ് ഫോർ, ഗോ, യൂനോ, ക്വാറിഡോർ തുടങ്ങി ദേഹം അനങ്ങേണ്ടാത്ത കളികളൊഴികെ യാതൊന്നും കളിക്കാൻ താത്പര്യമില്ല താനും.

കമ്പനി ബസ്സിലാണു പോക്കും വരവും. ഒരു ദിവസം മുഴുവൻ പരിപാടി. പ്രധാന പരിപാടി തീറ്റി തന്നെ. ഒരു വലിയ മൈതാനത്തു പല കൂടാരങ്ങൾ കെട്ടി പല തരത്തിലുള്ള ഭക്ഷണം. അന്നത്തേതു് മെക്സിക്കൻ ഭക്ഷണമായതിനാൽ മൈതാനത്തിന്റെ ഒരറ്റത്തു് നിരനിരയായി വൃത്തിയിൽ പത്തുപന്ത്രണ്ടു ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ടു്. ദഹനേന്ദ്രിയവ്യൂഹത്തിനു് ആകമാനം നല്ല എക്സർസൈസ് കിട്ടാനുള്ള സംവിധാനം.

ദഹനേന്ദ്രിയവ്യൂഹത്തിനു മാത്രമല്ല ശരീരത്തിനാകമാനം എക്സർസൈസിനുള്ള സംഭവങ്ങളാണു് മൈതാനമാകെ. ഇടയ്ക്കിടയ്ക്കുള്ള കുറ്റികളിൽ പിടിച്ചും ചവിട്ടിയും ഒരു ടവറിന്റെ മുകളിൽ കയറുക, രണ്ടു കയറു കൊണ്ടു് ദേഹം വരിഞ്ഞുകെട്ടി നേരെയും തലകീഴായും പിന്നെ മറ്റു പല വിധത്തിലും ആകാശത്തു മേലോട്ടും കീഴോട്ടും ആടുക തുടങ്ങി ധാരാളം വിനോദോപാധികളും പല തരത്തിലുള്ള പന്തുകളികളും ഉറിയുടെ തിരിക, ബക്കറ്റിന്റെ മൂടു് തുടങ്ങിയവ എറിഞ്ഞു പിടിക്കുന്ന കളികളും ഒരു ചക്രമുള്ള സൈക്കിളുകളും സ്കേറ്റ്ബോർഡ്, സ്കൂട്ടർ, റോളർബ്ലേഡ് എന്നൊക്കെ വിളിക്കുന്നതും ഓൾ അമേരിക്കാ എല്ലുരോഗവിദഗ്ധർ സ്പോൺസർ ചെയ്യുന്നതുമായ വഹകളിൽ കയറി തേരാപ്പാരാ സഞ്ചരിക്കുന്നതും ഒക്കെയാണു വിനോദങ്ങൾ. രണ്ടു ചക്രമുള്ള ഒരു സൈക്കിളിൽ കയറി കുറേ ചവിട്ടി (ഏകദേശം മൊത്തം ആകെ ടോട്ടൽ ഒരു ഒന്നൊന്നര കിലോമീറ്റർ ചവിട്ടിയിട്ടുണ്ടാവും) വിയർത്തു കുളിച്ചു് കാലിനു വേദനയായി പണ്ടാറമടങ്ങി പിൻ‌വാങ്ങി “ഇനി തിരിച്ചു പോകാൻ വൈകുന്നേരം വരെ കാക്കണമല്ലോ” എന്നു വിലപിച്ചുകൊണ്ടു് വീണ്ടും ദഹനേന്ദ്രിയവ്യൂഹത്തിനു എക്സർസൈസു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണു് ആ കാഴ്ച കണ്ടതു്.

മൈതാനത്തിന്റെ ഒരു മൂലയ്ക്കു് കേരളത്തിലെ ബീവറേജസ് ഷോപ്പിന്റെ മുമ്പിൽ കാണുന്നതുപോലെ ഒരു ലൈൻ!

ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഒരു ഫുൾ ബോഡി എക്സർസൈസിനു ശേഷം ഞാൻ ആ ലൈനിന്റെ ഉദ്ഭവസ്ഥാനം അന്വേഷിച്ചു യാത്രയായി. അപ്പോളതാ തലപ്പത്തു് ഒരു പെണ്ണു് ചുണ്ടിൽ ഒരു വളിച്ച ചിരിയും ഫിറ്റു ചെയ്തു് ഒരു കസേരയിൽ ചരിഞ്ഞിരിക്കുന്നു. അവളുടെ മുമ്പിൽ മറ്റൊരു കസേരയിൽ ഒരുത്തൻ ഒരു കടലാസും പെൻസിലുമായി ഇരിപ്പുണ്ടു്. പല തരത്തിലുള്ള പെൻസിലുകൾ, പേനകൾ, റബ്ബറുകൾ (തെറ്റിദ്ധരിക്കണ്ട, പെൻസിൽ തുടയ്ക്കുന്ന ഇറേസറുകൾ), കടലാസുകൾ തുടങ്ങിയവ അടങ്ങിയ ഒരു ഭാണ്ഡവുമുണ്ടു് അടുത്തു്.

കാരിക്കേച്ചർ! എന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണു്!

ലൈനിനു ഞാൻ വിചാരിച്ചതിലും കൂടുതൽ നീളമുണ്ടായിരുന്നു. ഓരോരുത്തെരെയും വരയ്ക്കാൻ ഒടുക്കത്തെ സമയവും എടുത്തിരുന്നു. നിരന്തരമായ എക്സർസൈസു മൂലം അതിയായി ഫിറ്റായിരുന്ന എന്റെ ശരീരത്തിനു് അത്രയും നേരം നിഷ്ക്രിയമായി നിൽക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ലൈനിന്റെ ഏകദേശം പകുതിയിലെത്തിയപ്പോൾ ദഹനേന്ദ്രിയവ്യൂഹത്തിന്റെ എക്സർസൈസിനായി വിരമിക്കേണ്ടി വന്നു. പടം വരയ്ക്കുമ്പോൾ എക്സർസൈസു ചെയ്യുന്നതു വൃത്തികേടല്ലേ? തിരിച്ചു വന്നപ്പോഴേയ്ക്കും ലൈനിനു നീളം പിന്നെയും കൂടിയിരുന്നു.

ഏതാനും മണിക്കൂറുകൾക്കു ശേഷം ഞാൻ മുന്നിലെത്തി. എന്നെ വരയ്ക്കാൻ തുടങ്ങി. എനിക്കാകെ ടെൻഷൻ. ഇനി എന്നെയല്ല, എന്റെ പുറകിൽ കുറേ മാറി മലർന്നു കിടന്നു വെയിൽ കായുന്ന അല്പവസ്ത്രധാരിണിയെയാണോ ഇങ്ങേർ വരയ്ക്കുന്നതു്? വഴിയേ പോകുന്നവർ പടവും എന്റെ ഇരിപ്പും മാറി മാറി നോക്കി ചിരിക്കുന്നുമുണ്ടു്. എനിക്കാണെങ്കിൽ കോട്ടുവാ ഇടൽ, തല ചൊറിയൽ, മറ്റു ചില ശരീരഭാഗങ്ങൾ ചൊറിയൽ, ഞെളിപിരിക്കൊള്ളൽ, ബ്ലോഗെഴുതൽ തുടങ്ങിയ നൂറു കൂട്ടം കാര്യങ്ങൾക്കു് ഒടുക്കത്തെ ടെമ്പ്റ്റേഷൻ. ഇവനൊക്കെ നമ്മുടെ കാർട്ടൂണിസ്റ്റുകളെ കണ്ടു പിടിക്കണം. ഇങ്ങനെ ഒരു കസേരയിൽ പിടിച്ചിരുത്തിയിട്ടാണോ അവരൊക്കെ ആന്റണിയെയും അച്യുതാനന്ദനെയും ഒക്കെ വരയ്ക്കുന്നതു്?

അവസാനം വരച്ചു തീർന്നു. ആകെക്കൂടി ഒന്നുകൂടി ഒന്നു നോക്കി മിനുക്കുപണികൾ ചെയ്തു് അടിയിൽ ഒപ്പും തീയതിയും വെച്ചു് പടം എനിക്കു തന്നു. നോക്കിയപ്പോൾ ആറു മാസമായി ഭക്ഷണം കണ്ടിട്ടില്ലാത്ത ഒരു സോമാലിയക്കാരന്റെ ലുക്ക്!

Umesh 1

കണ്ടു നിന്നവർ “ഇതു തന്റെ മുഖം പോലെ തന്നെയുണ്ടു്” എന്നു പറഞ്ഞപ്പോഴാണു് സോമാലിയക്കാരന്റെ ലുക്കു് പടത്തിനു മാത്രല്ല എന്റെ മുഖത്തിനും ഉണ്ടെന്നു ബോദ്ധ്യമായതു്. ഈ അമൂല്യനിധിയുമായി തിരിച്ചെത്തിയപ്പോൾ എന്റെ മാനേജർ ഓടിക്കിതച്ചു വരുന്നു.

“താൻ എവിടെ പോയിക്കിടക്കുകയായിരുന്നു? നമ്മുടെ ടീമും ടെസ്റ്റിംഗ് ടീമും കൂടി വടം വലി നടക്കുകയാണു്. വേഗം ചെല്ല്…”

ടെസ്റ്റിംഗ് ടീമുമായുള്ള വടം വലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ ഒരു ബഗ് ഇങ്ങോട്ടയയ്ക്കും. അതു ഞാൻ നോക്കിയിട്ടു കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചയയ്ക്കും. കാണാനുള്ള വഴിയുമായി അവർ തിരിച്ചയയ്ക്കും. അതു ഡിസൈൻ ചെയ്ത പോലെ തന്നെ പ്രവർത്തിക്കുന്നു എന്നു പറഞ്ഞു് പിന്നെയും തിർച്ചയയ്ക്കും. അല്ല എന്നു പറഞ്ഞു് അവർ അയയ്ക്കും. ആണു് എന്നു പറഞ്ഞു് തിരിച്ചയയ്ക്കും…

ഇതൊന്നും പോരാഞ്ഞിട്ടു് ഇവിടെ പിന്നെയും…

ഒരു കൈയിൽ എന്റെ അമൂല്യനിധിയും പിടിച്ചു കൊണ്ടു് ഞാൻ മറ്റേ കൈ വടത്തിൽ പിടിച്ചു.

“ഡോ, ഇതു് ഓഫീസല്ല. വേറേ അതുമിതും ചെയ്യാതെ വടം വലിക്കെടോ…” മാനേജർ ഉറക്കെ വിളിച്ചു പറഞ്ഞു. ങേ? ഓഫീസിലിരുന്നു ബ്ലോഗു ചെയ്യുന്ന വിവരം അങ്ങേർക്കറിയുമോ? ഹൈ ലെവൽ ആർക്കിടെക്ചർ ഡോക്യുമെന്റിനിടയ്ക്കു് പോസ്റ്റ് മംഗ്ലീഷിൽ ടൈപ്പു ചെയ്തിട്ടു് പിന്നെ വീട്ടിൽ ചെന്നിട്ടു് അതു വരമൊഴിയിലൂടെ മലയാളമാക്കിയാണല്ലോ ഞാൻ ബ്ലോഗെഴുതാറുള്ളതു്?

മനസ്സില്ലാമനസ്സോടെ എന്റെ പടം ഒരു ബഞ്ചിൽ വെച്ചിട്ടു് അതിനു മുകളിൽ ഒരു കല്ലും വെച്ചിട്ടു് ഞാൻ വടം വലിയ്ക്കു പോയി.

വടം വലിയിൽ ഞങ്ങളുടെ ടീമിനു വമ്പിച്ച പുരോഗമനമായിരുന്നു. സംഗതിയെല്ലാം കഴിഞ്ഞു ക്ഷീണിച്ചു കൈപ്പത്തിയിലും മുഖത്തും പരിക്കുകളോടെ തിരിച്ചു വന്നപ്പോൾ…

എന്റെ പടമിരുന്നിടത്തു് അതിനു മുകളിൽ വെച്ച കല്ലു മാത്രമുണ്ടു്!

കുറേ നേരത്തെ തിരച്ചിലിനു ശേഷം അല്പം ദൂരെ നിന്നു് ആരോ ഭക്ഷണം കഴിച്ചതിനു ശേഷം കൈ തുടച്ചു ചുരുട്ടിക്കൂട്ടിയ നിലയിൽ സംഭവം കിട്ടി. പിന്നെ അതു ഞാൻ കയ്യിൽ നിന്നു താഴെ വെച്ചിട്ടില്ല.

പടത്തോടുള്ള എന്റെ ഈ ആക്രാന്തം കണ്ടിട്ടായിരിക്കും ഒരു സഹപ്രവർത്തകൻ പാർക്കിന്റെ മറ്റൊരു മൂലയിൽ ഒരുത്തി പോർട്രയിറ്റ് വരയ്ക്കുന്ന കാര്യം പറഞ്ഞതു്.

അവിടെ ചെന്നപ്പോൾ കണ്ടതു് പഴയതിനേക്കാളും വലിയ ലൈൻ. ചിത്രകാരിയാണു്. നിറമുള്ള പടവുമാണു്. ചിത്രം വരപ്പിക്കുന്നതും ഭൂരിഭാഗവും പെണ്ണുങ്ങൾ. പടങ്ങളൊക്കെ അതിമനോഹരം! പെണ്ണൂങ്ങളെയൊക്കെ അതിസുന്ദരികളായി വരച്ചിരിക്കുന്നു. ചുമ്മാതല്ല അവിടെ പെണ്ണുങ്ങളുടെ ഒരു തിരക്കു്!

എന്റെ ഊഴമായപ്പോൾ ചിത്രകാരി എന്നെ അടിമുടി ഒരു നോട്ടം! “കാണാൻ വർക്കത്തുള്ളവരെ മാത്രമേ ഞാൻ വരയ്ക്കാറുള്ളൂ…” എന്ന ഭാവത്തിൽ. എന്നിട്ടു് ഒരു വശത്തേയ്ക്കു തിരിഞ്ഞിരിക്കാൻ പറഞ്ഞു. സൈഡ് വ്യൂ വരയ്ക്കാനാണു്. അങ്ങനെയാണെങ്കിൽ മറ്റേ സൈഡിലെ വൃത്തികേടു വരയ്ക്കണ്ടല്ലോ എന്നായിരിക്കും.

കഴിഞ്ഞപ്പോൾ എനിക്കു പടത്തിൽ ഒടുക്കത്തെ ഗ്ലാമർ. കവിളിലൊക്കെ അരുണിമ. കണ്ണിൽ നീലിമ. തലമുടിയിൽ കാളിമ. ആകെക്കൂടി പൂർണ്ണിമ.

കളർ സ്കാനർ തത്ക്കാലം ഇല്ലാത്തതിനാൽ പ്രസ്തുത ചിത്രത്തിന്റെ ഒരു ബ്ലായ്ക്ക് ആൻഡ് വൈറ്റ് സ്കാൻ ഇവിടെ.

Umesh 2

ഇതിനിടയിലാണു് ബ്ലോഗിൽ ഒരു പൊണ്ണത്തടിയൻ കാർട്ടൂണിസ്റ്റ് (ബ്ലോഗന്മാരെല്ലാം അങ്ങേർ വരച്ച കാരിക്കേച്ചർ പ്രൊഫൈലിൽ ഇടുമ്പോൾ അങ്ങേർ മാത്രമെന്താ ഒരു ഫോട്ടൊ ഇട്ടിരിക്കുന്നതു്?) പുലികളുടെ പടം വരയ്ക്കുന്ന വിവരമറിഞ്ഞതു്. എന്റെയും ഒരു പടം വരയ്ക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, “ഞാൻ പുലികളുടെ പടം മാത്രമേ വരയ്ക്കാറുള്ളൂ, കണ്ട അണ്ണാന്റെയും മരപ്പട്ടിയുടെയും ഒന്നും വരയ്ക്കാറില്ല…” എന്നെങ്ങാനും മറുപടി പറഞ്ഞാലോ? പരിമിതമാണെങ്കിലും ഉള്ള മാനം കൂടി പോവില്ലേ? അങ്ങേരാണെങ്കിൽ ഇതൊന്നും ഈമെയിലിൽ പ്രൈവറ്റായി എഴുതുകയുമില്ല. ബ്ലോഗിൽ പരസ്യമായാണു് ചാമ്പു്. ടെമ്പ്റ്റേഷൻ കടിച്ചുപിടിച്ചു് ഞാനിരുന്നു.

അപ്പോൾ ദാ, ഒരു ഈമെയിൽ വരുന്നു:

താങ്കളുടെ ഒരു വ്യക്തചിത്രത്തെ …. (ഈമെയിൽ അഡ്രസ്) ന്റെ അടുത്തേക്ക് പറഞ്ഞുവിടുക. http://keralahahaha.blogspot.com/-യില്‍ 31-12-2007 ന് അകം പ്രത്യക്ഷപ്പെടാന്‍ പോകുന്ന 100 മുഖങളില്‍ ഒരു മുഖം താങ്കളുടെയാവട്ടെ !

പിന്നെ എന്റെ ഒരു നല്ല പടം കണ്ടുപിടിക്കാനുള്ള തിരച്ചിലായി. “ഫ്രെയിം ചെയ്താൽ പല്ലു ചില്ലിൽ മുട്ടും” എന്നു വക്കാരി ഇവിടെ പറഞ്ഞ ഈ പടവും, കുരങ്ങന്റെ ഫെയിസ് കട്ടുണ്ടെന്നു വക്കാരി തന്നെ ഇവിടെ പറഞ്ഞ ഈ പടവും ഒന്നുമല്ലാതെ കൊള്ളാവുന്ന ഒന്നും കിട്ടുന്നില്ലല്ലോ. (അതെങ്ങനാ, മുഖം നന്നായെങ്കിലേ പടവും നന്നാകൂ?) അവസാനം ഒരു പിടി ഫോട്ടോകൾ ഒരു പിക്കാസാ വെബ് ആൽബത്തിലാക്കി അയച്ചുകൊടുത്തു. അതിലൊന്നിനെ അടിസ്ഥാനമാക്കി സജ്ജീവ് ആദ്യം വരച്ച പടം താഴെ ഇടത്തുവശത്തു്. അതു് എന്നെപ്പോലെയില്ലല്ലോ എന്നു പറഞ്ഞപ്പോൾ മാറ്റി വരച്ചതു വലത്തുവശത്തു്. ഈ കാരിക്കേച്ചറും മേൽ‌പ്പറഞ്ഞ സംഭവവും അദ്ദേഹം ഈ പോസ്റ്റിൽ ചേർക്കുകയും ചെയ്തു.

Umesh

അങ്ങനെയിരിക്കുമ്പോഴാണു് കാർട്ടൂണിസ്റ്റ് ഓർക്കുട്ടിൽ എന്റെ സുഹൃത്തായതു്. ഒരു നവംബർ 22-നു കാർട്ടൂണിസ്റ്റ് ഉറക്കമെഴുനേറ്റു് ഓർക്കുട്ടിൽ നോക്കിയപ്പോൾ ദാ കിടക്കുന്നു ഇന്നു് ഉമേഷിന്റെ ജന്മദിനമാണെന്നു്. എടുത്തൂ ബ്രഷും കടലാസും. ഞാനും കുടുംബവും ജന്മദിനത്തിനു് അമ്പലത്തിൽ പോകുന്ന ഒരു പടം രണ്ടു മിനിറ്റു കൊണ്ടു വരച്ചു് എനിക്കയച്ചു തന്നു. അതിലെ എനിക്കു് ഞാനുമായി ഒരു സാമ്യവും ഇല്ലെങ്കിലും, വിഘ്നേശിനെ വിട്ടുകളഞ്ഞെങ്കിലും, ആ പടവും ഞങ്ങൾ ഒരു അമൂല്യനിധിയായി സൂക്ഷിക്കുന്നു.

Umesh and Family

2008 ജൂലൈയിൽ എറണാകുളത്തു വെച്ചു് കാർട്ടൂണിസ്റ്റിനെ കണ്ടുമുട്ടി. ഒരു പടം വരച്ചു തരുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിക്കാൻ മടിയായി. ഇനി അദ്ദേഹത്തിന്റെ ഓർക്കുട്ട് സുഹൃത്‌ശേഖരത്തിൽ (സന്ധി ചേർത്താൽ സുഹൃച്ഛേഖരം എന്നു വേണം, വിദ്യുച്ഛക്തി പോലെ. ചേർക്കണ്ടാ, അല്ലേ?) എന്നെങ്കിലും വരും എന്ന പ്രതീക്ഷയിലാണു ഞാൻ.


ഇതു് ഗുരുകുലത്തിലെ ഇരുനൂറ്റമ്പതാം പോസ്റ്റ്. ഇരുനൂറ്റമ്പതേ ആയുള്ളോ എന്നാണു് അദ്ഭുതം. നൂറൊക്കെ വളരെ പെട്ടെന്നു കഴിഞ്ഞിരുന്നു…

ഇരുനൂറ്റമ്പതു തികഞ്ഞതിനോടനുബന്ധിച്ചു് ചില ആഘോഷങ്ങളും പരിഷ്കാരങ്ങളും:

  • സൈഡ്ബാർ ഒന്നു വൃത്തിയാക്കി.
    • സൈഡ്ബാറിൽ ഉണ്ടായിരുന്ന “25 recent posts” അഞ്ചാക്കി കുറച്ചു. പകരം ഇതു വരെയുള്ള എല്ലാ പോസ്റ്റുകളുടെയും തീയതി അനുസരിച്ചുള്ള ലിസ്റ്റ് ഈ പേജിൽ. മാസം തിരിച്ചുള്ള ആർക്കൈവ് ഇല്ലാത്ത കുറവു് ഇതു നികത്തും. ഈ പോസ്റ്റുകൾ തന്നെ കാറ്റഗറി തിരിച്ചു് ഇവിടെ പണ്ടു തന്നെ ഉണ്ടു്.
    • സൈഡ്ബാറിൽ ഉണ്ടായിരുന്ന കാറ്റഗറികളുടെ ലിസ്റ്റ് എടുത്തു കളഞ്ഞു. പകരം ഈ പേജിൽ എല്ലാ കാറ്റഗറികളും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓരോ കാറ്റഗറിയിലെയും ഏറ്റവും പുതിയ പോസ്റ്റും അവിടെ ഉണ്ടു്.
    • സൈഡ്ബാറിൽ നേരത്തെ പേജുകളുടെ ഒരു ലിസ്റ്റുണ്ടായിരുന്നു. അതെടുത്തു കളഞ്ഞു. പകരം പേജുകളുടെ ഒരു ലിസ്റ്റ് ഈ പേജിൽ ഉണ്ടു്.
  • ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ് ഇവിടെ. യൂസ്‌ലെസ്സ് ഇൻഫോർമേഷൻ. ഗൂഗിൾ ചാർട്ട് എ.പി.ഐ. ഒന്നു ശ്രമിച്ചു നോക്കിയതിന്റെ ഫലം.
  • മുകളിൽ കൊടുത്ത പേജുകളുടെ ലിങ്കുകൾ സൈഡ്ബാറിൽ കൊടുത്തിട്ടുണ്ടു്. കൂടാതെ അഗ്രിഗേറ്ററുകളിലേയ്ക്കും എന്റെ മറ്റു സംരംഭങ്ങളിലേയ്ക്കും (അക്ഷരശ്ലോകം, ബുദ്ധിപരീക്ഷ) ആദ്യാക്ഷരിയിലേക്കും ഉള്ള ലിങ്കുകളും.
  • ബ്ലോഗിനെ പിന്തുടരാനുള്ള (Following) സംവിധാനം ബ്ലോഗറിലെ ബ്ലോഗുകൾക്കു മാത്രമല്ല എന്നു് ഈയിടെ മനസ്സിലാക്കി. ഇപ്പോൾ ഈ ബ്ലോഗിനെയും പിന്തുടരാം. അതിനുള്ള സംവിധാനം ബ്ലോഗ് പേജിന്റെ അവസാനത്തിൽ.
  • പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ വിവരം ഈമെയിലിൽ കിട്ടാനുള്ള ഒരു സംവിധാനം ചേർത്തു. ഇവിടെ സംഭവം ഇട്ടിട്ടുണ്ടു്. സൈഡ്‌ബാറിൽ ലിങ്കും.

മേൽ‌പ്പറഞ്ഞ സംഭവങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ അറിയിക്കുക. എന്തെങ്കിലും ശരിക്കു നടക്കുന്നില്ലെങ്കിൽ അതും.

ചിത്രങ്ങള്‍ (Photos)
നര്‍മ്മം
സ്മരണകള്‍

Comments (21)

Permalink

വിക്കിയെ ചുമക്കുന്നവൻ

ഈ അടുത്തിടെ ഒരു പാർക്കിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങിപ്പോകുമ്പോൾ എന്റെ സുഹൃത്തു് ദുലീപ് എടുത്ത ചിത്രം:

ജനിച്ചപ്പോൾ വിഘ്നേശിനെ “വിക്കി” എന്നു വിളിച്ചിരുന്നു. ഇപ്പോൾ കുറേക്കാലമായി “കിച്ചു” ആണു്.

(“പാർക്കു ക്രോപ്പു ചെയ്യണം” എന്നും മറ്റും പറഞ്ഞു വരുന്ന ഫോട്ടോപ്പുലികളുടെ നാക്കു ഞാൻ ക്രോപ്പു ചെയ്യും, പറഞ്ഞില്ലെന്നു വേണ്ടാ. ഐഫോണിന്റെ ക്യാമറയിലെടുത്ത ഒരു സാധാരണ ചിത്രം മാത്രമാണിതു്.)

ഈ ചിത്രം കണ്ടപ്പോൾ ഈ തലക്കെട്ടു നിർദ്ദേശിച്ചതു് പൂർവ്വാശ്രമത്തിൽ ഒരു ബ്ലോഗറും ഇപ്പോൾ വിക്കിപ്പീഡിയയെ ചുമക്കുന്നവരിൽ ഒരാളുമായ ശനിയൻ ആണു്.

ദുലീപിനും ശനിയനും നന്ദി.

“തലയില്ലെങ്കിലും തലക്കെട്ടു നന്നാവണം” എന്ന ബ്ലോഗറുടെ പതിനൊന്നാം കല്പന ഒരിക്കൽക്കൂടി പാലിക്കുന്നു – രാം മോഹൻ പാലിയത്തിനെ സ്മരിച്ചുകൊണ്ടു്.


ആർക്കെങ്കിലും വേറേ അടിക്കുറിപ്പു് എന്തെങ്കിലും തോന്നുന്നുണ്ടോ?

ചിത്രങ്ങള്‍ (Photos)
വിഘ്നേശ്
വൈയക്തികം (Personal)

Comments (9)

Permalink

ഏകാദശവര്‍ഷാണി ദാസവത്

2006 ഓഗസ്റ്റ് 31 ഞങ്ങള്‍ക്കു് വളരെ പ്രാധാന്യമുള്ള ഒരു ദിവസമായിരുന്നു.

ഞങ്ങളുടെ വിവാഹജീവിതം പത്തു വര്‍ഷം തികയ്ക്കുന്ന ദിവസം.

മോഹന്‍ ലാലിന്റെ ക്ലീഷേ പോലെ, ബൂലോഗരില്ലാതെ എന്താഘോഷം? ഒരു പോസ്റ്റിടാമെന്നു കരുതി. വിവാഹവാര്‍ഷികത്തിനെടുത്ത ഒരു അടിപൊളി ഫോട്ടോയുമൊക്കെയായി.

പോസ്റ്റിനൊരു ടൈറ്റില്‍ വേണം. തലപുകഞ്ഞാലോചിച്ചു് ഒരെണ്ണം കിട്ടി. ദശവര്‍ഷാണി ദാസവത് (പത്തുകൊല്ലം വേലക്കാരനെപ്പോലെ). ഇതു് ഇട്ടിട്ടു തന്നെ ബാക്കി കാര്യം!

ഒരു ചെറിയ പ്രശ്നം. ഈ സംസ്കൃതം പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാകുമോ? ഇതൊരു പഴയ സംസ്കൃതശ്ലോകത്തിലെ വരികളാണെന്നു് ആര്‍ക്കെങ്കിലും തോന്നുമോ? അതു പോസ്റ്റില്‍ത്തന്നെ ചേര്‍ക്കുന്നതു കമ്പ്ലീറ്റ് കുളമാക്കലല്ലേ?

അതിനു വഴി കിട്ടി. വാര്‍ഷികദിനത്തിനു രണ്ടു ദിവസം മുമ്പു് (2006 ഓഗസ്റ്റ് 29-ാ‍ം തീയതി) ബുദ്ധിമുട്ടി സുഭാഷിതത്തില്‍ പുത്രനും മിത്രവും എന്ന ശ്ലോകവും വ്യാഖ്യാനവും പ്രസിദ്ധീകരിച്ചു. ശ്ലോകം വായിക്കാനും അര്‍ത്ഥം മനസ്സിലാക്കാനും “ദശവര്‍ഷാണി ദാസവത്” എന്നു കാണുമ്പോള്‍ “അതാണല്ലോ ഇതു്” എന്നു വര്‍ണ്യത്തിലാശങ്ക കൈവരിക്കാനും രണ്ടു ദിവസം ധാരാളം മതിയല്ലോ എന്നു കരുതി.

എന്നിട്ടെന്തുണ്ടായി?

ഒന്നുമുണ്ടായില്ല. കുഛ് നഹീം ഹുവാ!

വീട്ടില്‍ പല തിരക്കുണ്ടായിരുന്നതു കൊണ്ടു പത്താം വിവാഹവാര്‍ഷികത്തിനു് ആഘോഷമുണ്ടായിരുന്നില്ല. കാര്യമായി എങ്ങും പോയി ഭക്ഷണം കഴിച്ചുപോലുമില്ല. നല്ല വസ്ത്രം ധരിച്ചിട്ടുവേണ്ടേ ഫോട്ടോ എടുക്കാന്‍?

പത്താം വാര്‍ഷികം ആഘോഷിക്കാഞ്ഞതില്‍ കൂടുതല്‍ സങ്കടം നല്ല ഒരു ടൈറ്റില്‍ നഷ്ടപ്പെട്ടതിലായിരുന്നു.

എന്നാല്‍ അതിനെപ്പറ്റി പതിനൊന്നാം വാര്‍ഷികമായ ഈ 31-ാ‍ം തീയതി ഒരു പോസ്റ്റിടാമെന്നു കരുതി. ഇക്കൊല്ലവും ആഘോഷമൊക്കെ തഥൈവ. ഫോട്ടോ എടുക്കാന്‍ നമ്മുടെ ഫോട്ടോപിടുത്തപ്പുലി സിബു അധികം ദൂരെയല്ലാതെ ഉണ്ടു്. പക്ഷേ ഇതൊക്കെ ഒന്നു സെറ്റപ്പാക്കാന്‍ സമയം കിട്ടണ്ടേ?

ഇക്കുറിയും ആഘോഷവും ഭക്ഷണവും ഫോട്ടോ പിടിത്തവും നടന്നില്ല.

എന്നാല്‍ ഇനി പന്ത്രണ്ടാം വാര്‍ഷികത്തിനിട്ടാലോ?

അതു വേണ്ട. അന്നത്തേയ്ക്കു വല്ല “വ്യാഴവട്ടസ്മരണങ്ങള്‍” എന്നോ മറ്റോ വേറേ ഒരു ടൈറ്റില്‍ കിട്ടില്ല എന്നാരറിഞ്ഞു? അതു മാത്രമല്ല, ഇന്നത്തെ പോക്കു കണ്ടാല്‍ ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല.

മഹാഭാരതത്തില്‍ കര്‍ണ്ണന്‍ കൃഷ്ണനോടു പറയുന്ന ഒരു ശ്ലോകവും ഓര്‍മ്മ വന്നു:

ക്ഷണം ചിത്തം, ക്ഷണം വിത്തം
ക്ഷണം ജീവിതമാവയോഃ
യമസ്യ കരുണാ നാസ്തി
ധര്‍മ്മസ്യ ത്വരിതാ ഗതിഃ

നമ്മുടെ മനസ്സു പെട്ടെന്നു മാറും, നമ്മുടെ പണം പെട്ടെന്നു പോകും, നമ്മുടെ ജീവിതവും ക്ഷണികമാണു്. യമനു കരുണയില്ല. ധര്‍മ്മന്റെ (ധര്‍മ്മത്തിന്റെ) പോക്കു് വളരെ വേഗത്തിലാണു്.

അതിനാല്‍ ചെയ്യണമെന്നു തോന്നുന്ന കര്‍മ്മം ഉടനേ തന്നെ ചെയ്യണമെന്നു താത്പര്യം. (ഈ സംഗതി കൃഷ്ണന്‍ കുറെക്കഴിഞ്ഞു കര്‍ണ്ണന്റെ അനിയനോടു പറഞ്ഞു എന്നതു മറ്റൊരു കാര്യം.)

അപ്പോ ദാ ഈ പോസ്റ്റിടുന്നു. താഴെ കൊടുക്കുന്ന ഫോട്ടോയും വിവാഹവാര്‍ഷികവുമായി ബന്ധമില്ല. ഇവിടെ നടന്ന ഒരു ഓണപ്പരിപാടിക്കു് ആരോ എടുത്തതാണു്.


ഈ പോസ്റ്റിന്റെ മറ്റു ചില ശീര്‍ഷകങ്ങള്‍:

  1. ഏകാദശവര്‍ഷാണി ദാസവത് അഥവാ ഒരു ടൈറ്റിലിന്റെ കഥ
  2. ഒരു ടൈറ്റിലിന്റെ കഥ
  3. ദീര്‍ഘസൂത്രം (procrastination എന്നും നെടും‌മംഗല്യം എന്നും അര്‍ത്ഥമുള്ള ദീര്‍ഘസൂത്രം എന്ന വാക്കു് ഈ കമന്റിലൂടെ പറഞ്ഞു തന്ന രാജേഷ് വര്‍മ്മയാണു്.)

ചിത്രങ്ങള്‍ (Photos)
വൈയക്തികം (Personal)

Comments (32)

Permalink

മഹാത്മാഗാന്ധി

എന്നെക്കൊണ്ടു് ഇത്രയൊക്കെയേ പറ്റൂ!

വനിതാലോകത്തിലെ ചിത്രരചനാമത്സരത്തില്‍ ഒരു പടം വരച്ചയയ്ക്കണമെന്നു് വല്യമ്മായി നിര്‍ബന്ധിക്കുന്നു. എന്റെ കമ്പ്യൂട്ടറിലാകട്ടേ, മൈക്രോസോഫ്റ്റ് പെയിന്റല്ലാതെ പടം വരയ്ക്കാന്‍ ഒരു കുന്തവുമില്ല. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അതു മീനിനു സൈക്കിള്‍ കിട്ടുന്നതുപൊലെയാണു്. വിരലുകളില്ലാത്ത മണ്ടന്റെ കയ്യില്‍ മണിവീണ കിട്ടുന്നതുപോലെയാണു്.

എന്നാലും അണ്ണാറക്കണ്ണനും തന്നാലായതു്. താഴെക്കാണുന്നതു് മഹാത്മാഗാന്ധി വടി കുത്തിപ്പോകുന്ന ഒരു ചിത്രമാണു്. (പറഞ്ഞില്ലെങ്കില്‍ മനസ്സിലാവില്ല. അതുകൊണ്ടു പറഞ്ഞതാണു്.) ഇതു ഞാന്‍ m എന്ന അക്ഷരം മാത്രം ഉപയോഗിച്ചു് emacs-ല്‍ വരച്ചതാണു്. ചിലപ്പോള്‍ ഇതുപോലെ ഒരെണ്ണം ഞാന്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടാവാം. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കരുതേ!

 

                      mm
                      m  m
                      m  m          mm
                    mmmmmmmm        mm
                   m        m       mm
                  m          m      mm
                  m          m      mm
                  m          m      mm
                  m          m     mmm
                  m          m   m  mm
                  m          m m    mm
                  m          m      mm
                  m          m      mm
                   m        m       mm
                    m      m        mm
                     mmmmmm         mm
                     m    m         mm
                     m    m         mm
                     m    m         mm
                     m    m         mm
                      mmmm          mm
                      m  m          mm
                      m  m          mm

ചിത്രങ്ങള്‍ (Photos)
നര്‍മ്മം

Comments (12)

Permalink

കുമാരസംഭവം

രാജേഷ് വര്‍മ്മയ്ക്കു നന്ദി.

കൂപമണ്ഡൂക”ത്തിന്റെ കമന്റില്‍ കുമാരസംഭവത്തെ പരസ്യമാക്കിയതിനു്.

മനഃപൂര്‍വ്വം പറയാതിരുന്നതാണു്. ബൂലോഗര്‍ക്കു് ഒരു സര്‍പ്രൈസായ്ക്കോട്ടേ എന്നു കരുതി. ഒരുപിടി കുഞ്ഞുവാവകളുടെ മൂത്ത ജ്യേഷ്ഠനാകുമെന്നു കരുതിയതാണു്. പവിത്രക്കുട്ടി ഓവര്‍ടേക്ക് ചെയ്തു മൂത്തോപ്പോള്‍ ആയി. അതു മറ്റൊരു സര്‍പ്രൈസ്! യാത്രാമൊഴിക്കും പവിത്രക്കുട്ടിയ്ക്കും ആശംസകള്‍!

പേരു് ഊഹിക്കുന്നതില്‍ മീനാക്ഷി സമ്മാനാര്‍ഹയായി. രാജേഷ് വര്‍മ്മ എന്തു സമ്മാനമാണോ നിശ്ചയിച്ചിരിക്കുന്നതു്? സാധാരണയായി അദ്ദേഹം 101 പവനില്‍ കുറച്ചൊന്നും സമ്മാനമായി കൊടുക്കാറില്ല 🙂

കൂടുതല്‍ വിവരങ്ങള്‍:

പേരു് : വിഘ്നേശ് *
ചെല്ലപ്പേരു് : വിക്കി**
ജനനസമയം (പോര്‍ട്ട്‌ലാന്‍ഡ്) : 2006 നവംബര്‍ 5 11:53 AM PST (1182 തുലാം 20)
ജനനസമയം (ഭാരതം) : 2006 നവംബര്‍ 6 01:23 AM IST (1182 തുലാം 19)
ജനനസ്ഥലം : St. Vincent Hospital, Portland, Oregon, USA.
തൂക്കം : 5 lb 15.8 oz (2.716 Kg)
നീളം : 20 ഇഞ്ച് (50.8 സെന്റിമീറ്റര്‍)
നക്ഷത്രം : ഭരണി
തിഥി : പ്രഥമ (കൃഷ്ണപക്ഷം)
ആഴ്ച : ഞായര്‍
കരണം : സിംഹം
നിത്യയോഗം : വ്യതീപാത

* മിന്നലിന്റെ ചേട്ടന്‍ ഇടിവാളിന്റെ മകന്‍ കൊടുങ്കാറ്റിന്റെ പേരു്
** “വിക്കി ക്വിസ് ടൈം” എന്ന ബ്ലോഗിന്റെ ഉടമസ്ഥനായ മന്‍‌ജിത്തിന്റെ ഏറ്റവും പ്രിയങ്കരമായ വസ്തു


ഏറ്റവും സന്തോഷം വിശാഖിനു തന്നെ. ഇതാ അനുജനെ കണ്ടു് “മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ” ചിരിച്ചു കൊണ്ടിരിക്കുന്ന വിശാഖ്:

കൂടുതല്‍ പടങ്ങള്‍ക്കു് ഇവിടെ നോക്കുക.


മൂപ്പര്‍ക്കു പേരിട്ടതു് ഒരു കഥയാണു്.

ആണ്‍‌കുട്ടിയാണെന്നറിഞ്ഞതു മുതല്‍ ഒരു പേരിനായി ഞങ്ങള്‍ ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും നടത്തുകയുണ്ടായി. എനിക്കു ശിവന്റെ പേരും (ഉമേഷ്) മകനു സുബ്രഹ്മണ്യന്റെ പേരും (വിശാഖ്) ആയതിനാല്‍ അടുത്തയാള്‍ക്കു ഗണപതിയുടെ പേരിടണമെന്നു് എനിക്കൊരാഗ്രഹം.

“പെണ്‍‌കുഞ്ഞാകാഞ്ഞതു നന്നായി. അല്ലെങ്കില്‍ അതിനു “ഭദ്രകാളി” എന്ന പേരിടണം എന്നു് ഇങ്ങേരു പറഞ്ഞേനേ” എന്നു സിന്ധു.

എനിക്കും സിന്ധുവിനും പ്രാസത്തില്‍ വലിയ താത്പര്യമില്ലെങ്കിലും (ഇതിനു മുമ്പിടാനായി പേരിടുന്നതിലെ പ്രാസത്തെപ്പറ്റി എഴുതിക്കൊണ്ടിരുന്ന പോസ്റ്റ് സമയത്തു തീര്‍ന്നില്ല. അതു് ഇനിയൊരിക്കല്‍ ഇടാം.) അഭ്യുദയകാംക്ഷികളൊക്കെ വിശാഖിനു ചേരുന്ന “വി”യില്‍ തുടങ്ങുന്ന പേരിടണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇതെല്ലാമൊത്ത വിനായകന്‍, വിഘ്നേശന്‍, വക്രതുണ്ഡന്‍ എന്നു മൂന്നു പേരുകള്‍ മാത്രമേ കിട്ടിയുള്ളൂ.

വക്രതുണ്ഡന്‍ എന്നതു വക്കാരിയുടെ പേരായതുകൊണ്ടു് ഉപേക്ഷിച്ചു.

വക്കാരിയുടെ പേരു്” എന്നൊരു ഗവേഷണപ്രബന്ധം ഓഫ്‌യൂണിയനില്‍ പ്രസിദ്ധീകരിക്കണം എന്നു വിചാരിച്ചിട്ടു് ഇതുവരെ പറ്റിയില്ല. ഒന്നിലധികം വര്‍ഷത്തെ ഗവേഷണഫലമായി കണ്ടുപിടിച്ചതാണു്. ഇത്രയുമായ സ്ഥിതിയ്ക്കു് ഇവിടെ ചുരുക്കി പറഞ്ഞേക്കാം.

കോട്ടയം ജില്ലയിലെ കുറിച്ചിയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയ്ക്കു റോഡ്‌സൈഡിലാണു വക്കാരിയുടെ വീടെന്നു് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു വ്യക്തമാണു്. ഗവേഷണഫലമായി അതു കാരിത്താസ് എന്ന സ്ഥലമാണെന്നു ഞാന്‍ കണ്ടുപിടിച്ചു. ഇതിനു് ഉപോദ്ബലകമായ വസ്തുതകള്‍ പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.

വക്കാരി തന്റെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന പടം ആനയുടേതാണെന്നു ചിലരും ഗണപതിയുടേതാണെന്നു മറ്റു ചിലരും തെറ്റിദ്ധരിച്ചിട്ടുണ്ടു്. ഇതു രണ്ടുമല്ല, അല്ലെങ്കില്‍ ഇതു രണ്ടുമാണു സത്യം എന്നതാണു വസ്തുത. മുഴുവന്‍ ശരീരം വരയ്ക്കാതെ മുഖം മാത്രം വരച്ചതു് ആനയ്ക്കും ഗണപതിയ്ക്കും യോജിക്കുന്ന വക്രതുണ്ഡന്‍ എന്ന പേരിനെ സൂചിപ്പിക്കാനാണെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടു്.

ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ഇദ്ദേഹം കുറച്ചുകാലം ഇന്ത്യയുടെ വടക്കുകിഴക്കേ കോണിലുള്ള ഒരു കലാലയത്തില്‍ അദ്ധ്യാപകനായിരുന്നെന്നും അവിടുത്തെ ഭാഷയില്‍ “മാസ്റ്റര്‍” എന്നതിനു പകരം “മഷ്ടാര്‍” എന്നാണു പറയുക എന്നും എന്റെ ഗവേഷണം വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ പുര്‍ണ്ണനാമമായ വക്‌റതുണ്ഡന്‍ കാരിത്താസ് മഷ്‌ടാര്‍ എന്നതിന്റെ ചുരുക്കരൂപമാണു് വക്കാരിമഷ്ടാ എന്നതു് എന്നതു നിസ്തര്‍ക്കമത്രേ.

ഈ പേര്‍ ജാപ്പനീസില്‍ “മനസ്സിലായി” എന്നര്‍ത്ഥമുള്ള ഒരു വാക്കില്‍ നിന്നാണു കിട്ടിയതെന്നു പറയുന്നതു കേവലം ഒരു മറ മാത്രമാണു്. “വകരിമസ്റ്റ” എന്നാണു് ആ വാക്കു്. “ഓക്കേ”, “അതു ശരി”, “അപ്പോള്‍ ശരി”, “പിന്നെക്കാണാം” എന്നൊക്കെയാണു് ആ വാക്കിന്റെ അര്‍ത്ഥം, “മനസ്സിലായി” എന്നല്ല.

ഈ ഗവേഷണത്തിനു് എനിക്കൊരു പി. എഛ്. ഡി. അടുത്തു തന്നെ തരമാകും എന്നൊരു കിംവദന്തിയുമുണ്ടു്.

മാത്രമല്ല, അടുത്ത കുട്ടിക്കു വേണ്ടി കുട്ട്യേടത്തി നോക്കി വെച്ചിരിക്കുന്ന പേരാണതു്.

ഭൂരിഭാഗം ആളുകളും വിനായകിനോടൊപ്പമായിരുന്നു. വിഘ്നേശ് എന്ന പേരിന്റെ കൂടെ ഞാനും വിശാഖും മാത്രം.

ബൂലോഗത്തിലെ കുറേ പുലികളോടു് അഭിപ്രായം ചോദിച്ചു. അവിടെയും വിനായകനായിരുന്നു പിന്തുണ കൂടുതല്‍. വിഘ്നേശിനെ പിന്തുണച്ചതു് ആകെ മന്‍‌ജിത്ത് മാത്രം. അതും ചെല്ലപ്പേരായി “വിക്കി” എന്നു വിളിക്കാം എന്നതുകൊണ്ടു്. വിക്കിപീഡിയ തലയ്ക്കുപിടിച്ചാല്‍ മനുഷ്യന്റെ അഭിപ്രായങ്ങളെ വരെ അതു ബാധിക്കും എന്നു മനസ്സിലായില്ലേ?

അവസാനം കഴിഞ്ഞ പ്രാവശ്യം ചെയ്തതു പോലെ കുറേ സായിപ്പുകളെക്കൊണ്ടു പറയിച്ചു നോക്കി. ഫലം അവിശ്വസനീയമായിരുന്നു. വിനായക് ആര്‍ക്കും വഴങ്ങുന്നില്ല. നീളം കൂടിപ്പോയി എന്നാണു പരാതി. അതേ സമയം വിഘ്നേശ് എല്ലാവരും നന്നായി പറഞ്ഞു. (വിഗ്നേശ് എന്നായിപ്പോയെന്നു മാത്രം. അതു പിന്നെ ഇന്ത്യക്കാരും അങ്ങനെ തന്നെയല്ലേ പറയുന്നതു്?) അങ്ങനെ വിഘ്നേശ് ഏതാണ്ടു് ഉറച്ചു.


UMESH-നു് 5 അക്ഷരം. SINDHU-വിനു് 6 അക്ഷരം. VISHAKH-നു 7 അക്ഷരം. VIGHNESH-നു 8 അക്ഷരം. ഏതായാലും പുരോഗതിയുണ്ടു്. ഒമ്പതക്ഷരമുള്ള ശിവന്റെ മക്കള്‍ ഉണ്ടോ എന്തോ? SHASTHAVU?


എനിക്കു ശിവന്റെ പേരും മക്കള്‍ക്കു രണ്ടും ശിവന്റെ പിള്ളേരുടെ പേരും ആയതു കൊണ്ടു് ഇനി സിന്ധുവിന്റെ പേരു മാറ്റണം. പാര്‍വ്വതിയുടെ ഒരു പേരാക്കണം. “സിന്ധു” എന്ന പദത്തിനു ധാരാളം അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലി നിരത്തുന്നുണ്ടെങ്കിലും അവയില്‍ ജീവനുള്ളതു് “ആന” മാത്രം.

പെണ്‍‌കുട്ടിയായിരുന്നെങ്കില്‍ ഇടാന്‍ പണ്ടു തൊട്ടേ നോക്കി വെച്ചിരുന്ന പ്രിയപ്പെട്ട പേരുകളൊക്കെ പാര്‍വ്വതിയുടെ പര്യായങ്ങളായിരുന്നു-പാര്‍വ്വതി, ഗൌരി, അപര്‍ണ്ണ, ഉമ,… അതിലെതെങ്കിലും ഒന്നിടാം.

സിന്ധുവിനു് ഒരു സങ്കടമുണ്ടു്-തന്റെ പേരു വളരെ ചെറുതായിപ്പോയെന്നു്. അതിനാല്‍ ചെറിയ ചെല്ലപ്പേരൊന്നും ഉണ്ടായിട്ടില്ല എന്നു്.

Sin എന്ന ചെല്ലപ്പേരു് ഞങ്ങള്‍ നിര്‍ദ്ദേശിച്ചതാണു്. നല്ല അര്‍ത്ഥമുള്ള പേരുമാണു്-ഇംഗ്ലീഷില്‍!

വളരെ നീളമുള്ള ഒരു പേരു്; അതിനു വളരെ ചെറിയ ഒരു വിളിപ്പേരു്. അതാണു സിന്ധുവിന്റെ സ്വപ്നം.

പാര്‍വ്വതിയ്ക്കു പര്യായമായി നീളമുള്ളതും ചെറിയ ചുരുക്കപ്പേരുള്ളതുമായ പേരുകള്‍ വേണമെങ്കില്‍ വലിയ വിഷമമൊന്നുമില്ല. ലളിതാസഹസ്രനാമം നോക്കിയാല്‍ ആയിരം പേരു കിട്ടും. ഞങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന പേരുകള്‍ അക്ഷരമാലാക്രമത്തില്‍ താഴെച്ചേര്‍ക്കുന്നു.

പേരു് : ചെല്ലപ്പേരു്
അജ്ഞാനദ്ധ്വാന്തദീപിക : അജ്ഞാന
അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ : അശ്വ
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണി : ഇച്ഛ
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലി : ഉന്മേഷ
കാമേശ്വരാസ്ത്രനിര്‍ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ : കാമ
കാളരാത്ര്യാദിശക്ത്യൌഘവൃത : കാള
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിത : കുരു
കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിത : കൂര്‍മ്മ
ക്രോധാകാരാങ്കുശോജ്ജ്വല : ക്രോധ
ചണ്ഡമുണ്ഡാസുരനിഷൂദിനി : ചണ്ഡ
ചക്രരാജരഥാരൂഢസര്‍വ്വായുധപരിഷ്കൃത : ചക്ര
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനി : ജന്മ
ഡാകിനീശ്വരി : ഡാകിനി
താടങ്കയുഗളീഭൂതതപനോഡുപമണ്ഡല : താട (താടക)
പായസാന്നപ്രിയ : പായസ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത : മന്ത്രി
മാണിക്യമകുടാകാരജാനുദ്വയവിരാജിത : മാണി
സംസാരപങ്കനിര്‍മഗ്നസമുദ്ധരണപണ്ഡിത : സംസാര

ഏതു പേരാണു് അവസാനം സ്വീകരിച്ചുതെന്നു് ഗസറ്റ് വിജ്ഞാപനം വഴി അറിയിക്കുന്നതാണു്.

പ്രത്യേക അറിയിപ്പു്: കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്കു് ഗംഗ എന്നോ ഗംഗയുടെ പര്യായങ്ങളോ പേരുള്ള ഒരാളും പോര്‍ട്ട്‌ലാന്‍ഡിലോ പരിസരത്തിലോ വരാന്‍ പാടില്ല എന്നും വന്നാല്‍ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ ഘ) ഗുരുതരമായിരിക്കും എന്നും സിന്ധു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.


മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു് ഗുരുകുലവും എന്റെ മറ്റു പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചുപൂട്ടുകയാണു്. എല്ലാവരും വെക്കേഷന്‍ അടിച്ചുപൊളിക്കുക. അഭിവാദ്യങ്ങള്‍. അടുത്ത സ്കൂള്‍വര്‍ഷം മഴ തുടങ്ങുമ്പോള്‍ കാണാം.

ചിത്രങ്ങള്‍ (Photos)
നര്‍മ്മം
വിഘ്നേശ്
വൈയക്തികം (Personal)

Comments (33)

Permalink

മഞ്ഞു വേണോ മഞ്ഞു്?

അമേരിക്കയിലെ സ്നോയുടെ പടങ്ങള്‍ വേണമെന്ന മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ഇതാ കുറേ ചിത്രങ്ങള്‍:

ഇവിടെ ഞെക്കൂ. എന്നിട്ടു് അവസാനത്തെ (Nabyl’s snow pictures) എന്ന ആല്‍ബം കാണൂ.

കുറഞ്ഞ റെസൊലൂഷനിലാണു് പടം പ്രത്യക്ഷമാവുക. എങ്കിലും അതിന്റെ പൂര്‍ണ്ണവലിപ്പത്തില്‍ കാണാനുള്ള സംവിധാനം ഓരോ പേജിന്റെയും മുകളില്‍ വലത്തു മൂലയിലുണ്ടു്.

എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ Nabyl Bennouri തന്റെ സുഹൃത്തുക്കളോടൊപ്പം മൌണ്ട് ഹുഡ് എന്ന മലയുടെ മുകളില്‍ നടത്തിയ കസര്‍ത്തുകളുടെ പടങ്ങളാണു് അവിടെ. ഫോട്ടോകള്‍ ആര്‍ക്കും കാണുകയോ ഡൌണ്‍‌ലോഡു ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാം. അവന്റെ പേരു പറയുകയാണെങ്കില്‍ നന്നു് എന്ന ഒരു അഭിപ്രായം മാത്രമേ അവനുള്ളൂ.

സൂ, കൊള്ളാവുന്നതുണ്ടെങ്കില്‍ അടിക്കുറിപ്പുസഭയിലേക്കും എടുത്തുകൊള്ളൂ.

പിന്മൊഴി: ഇതേ സ്ഥലത്തു തന്നെയുള്ള In the snow എന്ന ആല്‍ബത്തിലും അതേ മല തന്നെയാണു്. എന്തൊരന്തരം! കാശു കൊടുത്തു് ക്യാമറ വാങ്ങണമെന്നു പറയുന്നതു് ഇതാണു് 🙂

ചിത്രങ്ങള്‍ (Photos)

Comments (4)

Permalink