സരസശ്ലോകങ്ങള്‍

കൊമ്പു കുത്തിയ മത്തേഭം

ബ്ലോഗിംഗ് തുടങ്ങിയത് കഷ്ടകാലത്തിനു വ്യാകരണവും പഴയ ശ്ലോകങ്ങളും ഒക്കെ എഴുതിക്കൊണ്ടാണ്. സ്വന്തമായി ഒന്നും എഴുതാൻ കഴിയില്ല എന്നൊരു തെറ്റിദ്ധാരണ (തെറ്റിദ്ധാരണയല്ല, ശരിയായ ധാരണ തന്നെയാണ് എന്ന് ഇപ്പോഴും പലരും പറയുന്നുണ്ട്. അതവിടെ നിൽക്കട്ടേ.) ഉണ്ടായിരുന്നതിനാൽ അറിയുന്ന കാര്യങ്ങൾ ബാക്കിയുള്ളവർക്കു കൂടി പറഞ്ഞുകൊടുത്ത് പ്രബുദ്ധരാക്കാം എന്നയിരുന്നു ചിന്ത. അതിന്റെ ഫലമായി വാക്കുകളുടെ അർത്ഥം ചോദിച്ചും (അവയിൽ ഭൂരിപക്ഷവും കുട്ടിക്കിടാൻ പോകുന്ന അ-യിൽ തുടങ്ങുന്ന എങ്ങുമില്ലാത്ത പേരിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്നു ചോദിച്ചായിരുന്നു) ഈ ശ്ലോകം അറിയുമോ എന്നു ചോദിച്ചും വരുന്ന ലക്ഷക്കണക്കിന് (വേണമെങ്കിൽ കുറച്ചു കുറയ്ക്കാം) ഈമെയിലുകൾക്കു മറുപടി എഴുതുക എന്നത് എന്റെ ദിനചര്യയായിരുന്നു.

സിദ്ധാർത്ഥൻ, പോസ്റ്റുമാൻ തുടങ്ങിയ പേരുകളിൽ ബ്ലോഗിയിരുന്ന സജിത്ത് യൂസഫ് ആയിരുന്നു ഇവരിൽ അഗ്രഗണ്യൻ. ശ്ലോകത്തിന്റെ അസ്ക്യത ലേശം കൂടുതലുണ്ടായിരുന്ന ജനുസ്സാണ്. നാട്ടിലുള്ള സകലമാന ശൃംഗാരശ്ലോകങ്ങളും കക്ഷിയ്ക്കു വേണം. ദുബായിയിലെ കള്ളുപാർട്ടികളിൽ ചൊല്ലി ആളാവുക എന്നതാണ് ഉദ്ദേശ്യം. എന്തെങ്കിലും ആകട്ടേ. ആരെങ്കിലും നന്നായിപ്പോകുന്നതിൽ ഒരു ഭാഗമാകാൻ എനിക്ക് എന്നും സന്തോഷമേ ഉള്ളൂ.

2008 എന്ന വർഷം തുടങ്ങിയിട്ടേ ഉള്ളൂ. അങ്ങനെയിരിക്കേ ബ്ലോഗിലെ സൂപ്പർ സ്റ്റാർ രാം മോഹൻ പാലിയത്ത് എന്നോടും സിദ്ധാർത്ഥനോടുമായി ഒരു ചോദ്യം.

“മത്തേഭം കൊമ്പു കുത്തും… എന്നു തുടങ്ങുന്ന ശ്ലോകം അറിയാമോ? വെണ്മണിയുടെയോ മറ്റോ ആണ്”

മദയാന കൊമ്പു കുത്തുന്ന, അതായത് മദയാന തോറ്റുപോകുന്ന എന്തിനെപ്പറ്റിയോ ആണ് ശ്ലോകം. വെണ്മണി എഴുതിയതിനാൽ ഇത് ഏതോ പെണ്ണിന്റെ മാമറി ഗ്ലാൻഡ്സിനെപ്പറ്റിയാണ് എന്നതിനു സംശയമില്ല. ശ്ലോകം കേട്ട ഓർമ്മയില്ല. പുസ്തകമൊന്നും കയ്യിലുമില്ല. എന്നാൽപ്പിന്നെ ഒരെണ്ണം എഴുതിക്കളയാം എന്നു കരുതി.

വെണ്മണി അപാര പദസമ്പത്തുള്ള ആളായിരുന്നു. ശ്ലോകത്തിലെ വാക്കുകളൊക്കെ നന്നായി വൃത്തത്തിലൊതുങ്ങി സ്റ്റൈലായി ഇരിക്കും. നല്ല ശയ്യാഗുണമുള്ളവ. അല്ലാതെ സന്തോഷ് പിള്ള എഴുതുന്നതു പോലെ ഗ്യാപ്പിലൊക്കെ അത്, ഇത്, ഇഹ, ആഹു, യാഹൂ എന്നൊന്നും ഫിറ്റു ചെയ്തല്ല. അങ്ങനെ ഒരു ശ്ലോകം എഴുതാൻ തന്നെ പാടാണ്. സിനിമാപ്പാട്ടിനു പാരഡി എഴുതുന്നതു പോലെയല്ല. നന്നായി ബുദ്ധിമുട്ടി.

ഇതാണ് ആദ്യത്തെ ശ്രമം. സ്രഗ്ദ്ധരാവൃത്തം.

മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കദ്ഭുതത്തെക്കൊടുക്കു-
ന്നുദ്വേഗം, സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
ഇത്ഥം മേവുന്ന നിന്നേ മിഷനറിവഴിയില്‍ പൂട്ടി വീരായിതം വ-
ന്നെത്താതാക്കീടുമീയെന്നൊടു സമമൃഗയാകോവിദന്‍ പാരിലുണ്ടോ?

അതായത്, കവി വലിയ വേട്ടക്കാരനാണ്. (വെടി വരുന്നതിനു മുമ്പുള്ള കാലമാണ്. അമ്പും വില്ലും വേണ്ടി വന്നാൽ കുന്തവും മാത്രമേ ഉള്ളൂ.) ആന, കുതിര, സിംഹം, പുലി തുടങ്ങിയ മൃഗങ്ങളുടെ സ്വഭാവങ്ങൾ ചേർന്ന നായികയെ അടക്കി നിർത്തുന്ന വീരനാണ് എന്നാണു വാദം.

സിംഹത്തിന്റെ കടി എന്നു പറഞ്ഞതു പല്ലു കൊണ്ടുള്ള കടി (അങ്ങനെ ഒരർത്ഥവും വേണമെങ്കിൽ ഇവിടെ നോക്കാം.) അല്ല. “മൃഗരാജകടി” എന്നു പറയുന്ന സാധനം. സംശയമുണ്ടെങ്കിൽ ഇതു വായിക്കൂ.

വാത്സ്യായനന്റെ കാമസൂത്രം, കൊക്കോകന്റെ കാമശാസ്ത്രം, കോകന്റെ കോകശാസ്ത്രം തുടങ്ങിയ ആർഷഭാരതശാസ്ത്രഗ്രന്ഥങ്ങൾ വായിക്കാതെ മാസ്റ്റേഴ്സ് ആൻഡ് ജോൺസന്റെയും പ്രകാശ് കോത്താരിയുടെയും പുസ്തകങ്ങൾ മാത്രം വായിച്ചു ഗ്രാജ്വേറ്റ് ചെയ്തവർക്ക് ഇതിന്റെ ഉത്തരാർദ്ധം പിടികിട്ടിയിട്ടുണ്ടാവില്ല. വിശദീകരിക്കാം:

കാമശാസ്ത്രമനുസരിച്ച് സംഭോഗം നാലു വിധം:

  1. ഉത്താനകം: സ്ത്രീ അടിയിൽ മലർന്ന്. പുരുഷൻ മുകളിൽ കമഴ്ന്ന്. പിൽക്കാലത്ത് മിഷനറി രീതി എന്നു പറയുന്ന സമ്പ്രദായം. അതിനെങ്ങനെ മിഷനറി രീതി എന്ന പേരു കിട്ടി എന്നത് മറ്റൊരു പോസ്റ്റിന്റെ വിഷയമാണ്. പിന്നെ എഴുതാം.
  2. തിര്യഗ്‌യാനം: മൃഗങ്ങളെപ്പോലെ പുരുഷൻ സ്ത്രീയുടെ പുറകിൽ നിന്ന്. ഇതിനു പല അവാന്തരവിഭാഗങ്ങൾ ഉണ്ട്. കിടന്ന്, ഇരുന്ന്, മുട്ടിൽ നിന്ന് തുടങ്ങി. വിസ്തരഭയത്താൽ വിശദീകരിക്കുന്നില്ല.
  3. മൂന്നാമത്തേതിന്റെ പേര് ഓർമ്മയില്ല. എങ്ങനെയാണെന്നും. ഒരു പക്ഷേ, ഞാൻ കൂട്ട്യാൽ കൂടുന്നതല്ല എന്നു തോന്നിയിട്ട് ഉപബോധമനസ്സ് ഓട്ടോമാറ്റിക് ആയി തിരസ്കരിച്ചതാവും.
  4. വീരായിതം അഥവാ പുരുഷായിതം അഥവാ ഉപരിസുരതം: പുരുഷൻ അടിയിൽ മലർന്ന്, സ്ത്രീ മുകളിൽ കമഴ്ന്ന്.

ബാക്കി മൂന്നും അത്ര പ്രശസ്തമല്ലെങ്കിലും നാലാമത്തേത് വെണ്മണിശ്ലോകങ്ങളിലും മറ്റും വളരെ കാണുന്ന സംഭവമാണ്. വീരായിതനിപുണ എന്നൊക്കെ നായികയെ വർണ്ണിക്കുന്നതു കാണാം.

ഇതിന്റെ ശരിക്കുള്ള സ്പെസിഫിക്കേഷൻസ് എഴുതിയേക്കാം എന്നു കരുതി പല പുസ്തകങ്ങളും തിരഞ്ഞപ്പോൾ പലതിലും പല വിധത്തിലാണു ക്ലാസ്സിഫിക്കേഷൻ. ഉദാഹരണമായി, കുചീമാരതന്ത്രം എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു.

ഉത്താനകം ചാപി തഥൈവ തിര്യ-
ഗാസീനമേവം സ്ഥിതമാനതം ച
സാമാന്യതഃ സ്യൂരതി കേളിഭേദാഃ
പരേ രസജ്ഞൈരനുഭാവനീയാഃ

ഇതനുസരിച്ച് ഉത്താനകം, തിര്യഗ്യാനം, ആസീനം (ഇരുന്നുകൊണ്ടുള്ളതു്), സ്ഥിതം (നിന്നു കൊണ്ടുള്ളതു്), ആനതം (കുനിഞ്ഞു കൊണ്ടുള്ളതു്) എന്നിങ്ങനെ അഞ്ചു വിധമാണ്. വീരായിതം ഉത്താനകത്തിന്റെ ഒരു വകഭേദമായി (വിപരീതോത്താനകം) മാത്രമേ കരുതുന്നുള്ളൂ.

എന്തരോ എന്തോ!

ഇനി നമ്മുടെ ഉത്തരാർദ്ധം.

ഇങ്ങനെ ആനയും കുതിരയും സിംഹവും പുലിയുമൊക്കെ തോറ്റുപോകുന്ന വ്യാഘ്രിയായ നായികയെ വീരായിതത്തിനു സമ്മതിക്കാതെ മിഷനറിവടിവു മാത്രത്തിൽ ഒതുക്കുന്ന ഭീകരനാണു നോം എന്നാണു കവി അവകാശപ്പെടുന്നത്.

ഇങ്ങനെയൊക്കെ പച്ചയായി ഒരു കവി എഴുതുമോ എന്നു നിങ്ങൾ സംശയിക്കുന്നുണ്ടാവും. ഉണ്ടെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ വെണ്മണിയെ വായിച്ചിട്ടില്ല എന്നാണ്. പച്ചയായ ഭോഗവർണ്ണനകളും സ്ത്രീകളെപ്പറ്റിയുള്ള അശ്ലീലവർത്തമാനങ്ങളും നിറഞ്ഞവയാണു വെണ്മണിക്കവിതകൾ. പത്തു വയസ്സുള്ള ഒരു പെങ്കൊച്ചിനെപ്പറ്റി

കുളുർമുലകളുരുണ്ടി, ല്ലോമനേ, നീ തിരണ്ടി-
ല്ലിതിനിടയിലനംഗന്നായിരം വില്ലൊടിഞ്ഞു
കളമൊഴി, തവ വായ്ക്കും യൗവനം വന്നുദിക്കു
ന്നളവിലിഹ ഭവിക്കും ഘോഷമെന്തായിരിക്കും

എന്നൊക്കെ എഴുതിയ കക്ഷിയാണ്. ഇന്നായിരുന്നെങ്കിൽ പീഡോഫൈൽ എന്നു പറഞ്ഞ് അങ്ങേരെ ചവിട്ടിക്കൂട്ടിയേനേ.

എഴുതിക്കഴിഞ്ഞപ്പോൾ ശ്ലോകത്തിനു പല പ്രശ്നങ്ങൾ.

  1. ഒന്നാമതായി, ഗുണ്ടർട്ടു തൊട്ടുള്ള മിഷനറിമാർ കേരളത്തിൽ തേരാപ്പാരാ നടക്കാൻ തുടങ്ങിയിട്ടു കാലം കുറേയായെങ്കിലും വെണ്മണിയുടെ കാലത്ത് മിഷനറിവടിവ് എന്ന പ്രയോഗം പ്രചാരത്തിലുണ്ടോ എന്നൊരു സംശയം. ഇനി ഉണ്ടെങ്കിൽത്തന്നെ, മലയാളശ്ലോകത്തിൽ അങ്ങേർ ഇംഗ്ലീഷ് വാക്ക് എഴുതാൻ വഴി കുറവാണ്. ഇന്നും കവിതയിൽ മറ്റു ഭാഷയിലുള്ള വാക്കുകൾ കാണുമ്പോൾ പുരികം ചുളിക്കുന്നവരാണ് അധികവും. പണ്ട് ലാപുട എന്ന ടി. പി. വിനോദ് ബോറടിയുടെ ദൈവം എന്നൊരു കവിത എഴുതിയപ്പോൾ “ബോറടി”യ്ക്കു തത്തുല്യമായ മലയാളം എഴുതണമെന്നു പറഞ്ഞ് ആദ്യം കുടിയൻ എന്നും പിന്നെ അനംഗാരി എന്നും സ്വയം വിളിച്ച ഒരാൾ ബഹളം വെയ്ക്കുന്നുണ്ടായിരുന്നു. പിന്നെ ബോറടിയുടെ മലയാളം എന്താണ് എന്നു ലാപുട ചോദിച്ചപ്പോഴാണു ചോദിച്ചവന്മാരൊക്കെ കുഴങ്ങിയത്.

    മാറ്റിയെഴുതി.

    മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കദ്ഭുതത്തെക്കൊടുക്കു-
    ന്നുദ്വേഗം, സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
    ഇത്ഥം മേവുന്ന കുന്നിന്‍ മകളെയടിയിലായ് പൂട്ടി വീരായിതം വ-
    ന്നെത്താതാക്കിസ്സുഖിക്കും മദനരിപുവിനെത്താണിതാ കൈതൊഴുന്നേന്‍!

    ഏതു വിരുന്നുകാരൻ വന്നാലും കോഴിയ്ക്കാണു ബുദ്ധിമുട്ടു് എന്നു പറഞ്ഞതു പോലെ, പണ്ടു വെണ്മണിപ്രസ്ഥാനക്കാർക്കു അശ്ലീലം എഴുതണമെങ്കിൽ ശിവനെയും പാർവ്വതിയെയുമായിരുന്നു പിടിച്ചിരുന്നതു്. അതാണു് ഇങ്ങനെ എഴുതിയതു്. ഇതല്പം കടന്നു പോയി, മതവികാരം വ്രണപ്പെട്ടു എന്നു വല്ലവർക്കും തോന്നുന്നുണ്ടെങ്കിൽ

    നീയെന്നും രതിയിൽ തളർന്ന പതി തൻ നെഞ്ചത്തു കേറിക്കിട-
    ന്നയ്യയ്യേ, തെറി കാട്ടിടും കഥ വിളിച്ചോതും വെളിച്ചത്തു ഞാൻ!

    എന്നു പാർവ്വതിയെ ഒരു വെണ്മണിക്കവി ബ്ലായ്ക്ക്‌മെയിൽ ചെയ്തിട്ടുണ്ടെന്നു് അറിയുക. (വാക്കുകൾ ഇങ്ങനെ തന്നെയാണോ എന്നു് ഉറപ്പില്ല.) സംഗതി വീരായിതം തന്നെ.

    കുന്നിൻ കന്യേ കടുപ്പം, തവ പതി ദിനവും ഗം… പ്രഭോ, വേണ്ട ശാഠ്യം

    എന്നു ശിവനെയും ബ്ലായ്ക്ക്മെയിൽ ചെയ്തിട്ടുണ്ടു്.

    (ഈ ശ്ലോകങ്ങളൊക്കെ മറന്നു പോയി. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി കമന്റായി ഇടുക.)

    വെണ്മണിക്കവികൾ എന്നു പറഞ്ഞാൽ വെൺമണിഅച്ഛനും മഹനും മാത്രമല്ല. ശീവൊള്ളി, ഒറവങ്കര, നടുവത്തച്ഛനും മകനും, ഒടുവിൽ തുടങ്ങി ഒരു പിടി ആളുകളുണ്ടു്. ദാ ശീവൊള്ളി വകയായി പാർവ്വതിയുടെ ആദ്യരാത്രിയ്ക്കു ശേഷമുള്ള പ്രഭാതത്തിന്റെ വർണ്ണന:

    “നെഞ്ഞത്തിന്നലെ രാത്രി പൂച്ച കടികൂടിച്ചാടി വീണോ, നിറം-
    മാഞ്ഞെന്തീ വടു ചുണ്ടി”ലെന്നു സഖിമാരോതിച്ചിരിക്കും വിധൌ
    കുഞ്ഞമ്മിഞ്ഞ കുറച്ചൊളിച്ചൊരു വിധം ചെഞ്ചുണ്ടു പൊത്തി, ഹ്രിയാ
    ഞഞ്ഞമ്മിഞ്ഞ പറഞ്ഞിടുന്നൊരചലക്കുഞ്ഞേ, കനിഞ്ഞീടു നീ!

    (എന്തൊക്കെപ്പറഞ്ഞാലും, ഞാനൊരു രാജാവോ മറ്റോ ആയിരുന്നെങ്കിൽ, ആ കുഞ്ഞമ്മിഞ്ഞ/ഞഞ്ഞമ്മിഞ്ഞ പ്രയോഗത്തിനു് ഒരു വീരശൃംഖല കൊടുത്തേനേ.)

    എഴുതി നോക്കിയെങ്കിലും ശിവനെയും പാർവ്വതിയെയും തൊട്ടുള്ള കളി എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല. അത്ര വലിയ ചമത്ക്കാരമൊന്നും ഉത്തരാർദ്ധത്തിനു് ഇല്ല താനും.

  2. രണ്ട്, ഉദ്വേഗം എന്ന വാക്കിന് എന്റെ മനസ്സിലുണ്ടായിരുന്ന അർത്ഥമല്ല ശരിക്കും. (എന്റെ മനസ്സിൽ എന്താണുണ്ടായിരുന്നതെന്നു ചോദിച്ചാൽ, ഉദ്വേഗം എന്നു കേട്ടപ്പോൾ നിങ്ങളുടെ മനസ്സിൽ വന്ന അർത്ഥം തന്നെ.)
  3. പിന്നെ “നിന്നേ…” എന്നതിലെ വൃത്തം ശരിയാക്കാനുള്ള ആവശ്യമില്ലാത്ത നീട്ടൽ. വെണ്മണിയല്ല കവി എന്നു മനസ്സിലാക്കാൻ ഇതൊക്കെത്തന്നെ ധാരാളം.

മാറ്റിയെഴുതി.

മത്തേഭം കൊമ്പു കുത്തും തടമുല, കുതിരയ്ക്കൊത്ത പേശീബലം, ചെ-
ന്നെത്തുമ്പോള്‍ സിംഹവും കൂപ്പിന കടി, പുലിയെക്കൊന്നു തിന്നുന്ന ശൌര്യം,
ഇത്ഥം മേവുന്ന നിന്നെത്തനുവിതിനടിയിൽപ്പൂട്ടി, വീരായിതം വ-
ന്നെത്താതാക്കീടുമീയെന്നൊടു കിട മൃഗയാകോവിദന്‍ പാരിലുണ്ടോ?

സംഭവം രാം മോഹന് അയച്ചു. പുള്ളി ഹാപ്പിയായി. ഇതു തന്നെ ശ്ലോകം എന്നു പറഞ്ഞു. ഒരുപാടു കാലമായി നോക്കി നടക്കുകയായിരുന്നു എന്നു പറഞ്ഞു.

ഇതു് ഒരു ഓളത്തിനു പറഞ്ഞതാണു്. രാം മോഹൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ചേട്ടനു വേണ്ടി അന്വേഷിച്ചതാണു് എന്നാണു് ഈയിടെ പറഞ്ഞതു്.

ഇനി എന്നെങ്കിലും രാം മോഹൻ എഡിറ്റു ചെയ്ത് വെണ്മണിക്കൃതികൾ പുറത്തിറങ്ങുകയാണെങ്കിൽ, അതിൽ ഈ ശ്ലോകവും കണ്ടാൽ നിങ്ങൾ അദ്ഭുതപ്പെടേണ്ട. ഇങ്ങനെയൊക്കെയാണു പല കൃതികളും പ്രശസ്തരുടെ പേരിലാകുന്നത്. ഇങ്ങനെയാണ് ഹരിനാമകീർത്തനം എഴുത്തച്ഛന്റേതും “അയിഗിരി നന്ദിനി…” എന്നു തുടങ്ങുന്ന സ്തോത്രം ശങ്കരാചാര്യരുടെയും ആയത്.

സരസശ്ലോകങ്ങള്‍

Comments (8)

Permalink

ഉഡുരാജമുഖീ….

ഞാൻ ബ്ലോഗിൽ സംസ്കൃതം എഴുതാൻ തുടങ്ങിയ കാലം മുതൽക്കേ പലരും പരാമർശിക്കുന്ന ഒരു ശ്ലോകമാണ് ഉഡുരാജമുഖീ എന്നു തുടങ്ങുന്നത്. പണ്ടു മറ്റൊരു ശ്ലോകം വിസ്തരിച്ച എന്റെ ബ്ലോഗ്‌പോസ്റ്റിൽ വന്നു പെരിങ്ങോടൻ ഇതിനെപ്പറ്റി പറഞ്ഞിരുന്നു. ഏവൂരാനെയും ഇത് വലച്ചിട്ടുണ്ട്. ഇന്നലെ ഇതാ ഫ്രാൻസിസ് സിമി നസ്രേത്ത് ഫേസ്ബുക്കിൽ ഈ ശ്ലോകവും അർത്ഥവും ഇപ്പോൾത്തന്നെ കിട്ടിയേ കഴിയൂ എന്നു വിളിച്ചുകൂവുന്നു.

മറ്റു പല ശ്ലോകങ്ങളും ഞാൻ ഇവിടെ എഴുതി അർത്ഥം വിവരിച്ചിട്ടുണ്ടെങ്കിലും ഇത് ഉൾക്കൊള്ളിച്ചിട്ടില്ല. അത് ഇപ്പോൾ ചെയ്യാം എന്നു കരുതുന്നു.

ശ്ലോകം:

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ
യദി സാ യുവതീ ഹൃദയേ വസതി
ക്വ ജപഃ? ക്വ തപഃ? ക്വ സമാധിവിധിഃ?

അര്‍ത്ഥം:

ഉഡു-രാജ-മുഖീ : നക്ഷത്രങ്ങളുടെ നാഥനായ ചന്ദ്രനെപ്പോലെയുള്ള മുഖം ഉള്ളവളും
മൃഗ-രാജ-കടീ : മൃഗങ്ങളുടെ രാജാവായ സിംഹത്തിന്റേതു പോലെയുള്ള കടിപ്രദേശം (അരക്കെട്ട്) ഉള്ളവളും
ഗജ-രാജ-വിരാജിത-മന്ദ-ഗതീ : ആനകളുടെ രാജാവായി വാഴുന്നവൻ നടക്കുന്നതു പോലെയുള്ള കുഴഞ്ഞ നടപ്പ് ഉള്ളവളും
സാ യുവതീ : (ആയ) ഒരു യുവതി
യദി ഹൃദയേ വസതി : ഹൃദയത്തിൽ താമസിക്കുന്നു എങ്കിൽ
ക്വ ജപഃ? : ജപം എവിടെക്കിടക്കുന്നു?
ക്വ തപഃ? : തപസ്സ് എവിടെക്കിടക്കുന്നു?
ക്വ സമാധി-വിധിഃ? : സമാധിവിധി എവിടെക്കിടക്കുന്നു?

ആരാണ് ഈ ശ്ലോകം എഴുതിയതെന്ന് അറിയില്ല. മുനിയോ സന്ന്യാസിയോ മറ്റോ ആകാൻ ശ്രമിക്കുന്ന ഒരുവൻ എഴുതുന്ന മട്ടിലുള്ള ഒരു ശ്ലോകമാണ് ഇത്. ഒരു പെണ്ണു മനസ്സിൽ കടന്നു കൂടിയാൽ പിന്നെ ഈപ്പറഞ്ഞ കാര്യമൊന്നും നടക്കില്ല എന്നു സാരം.

ഈ ശ്ലോകത്തിനു പല പാഠഭേദങ്ങളും ഉണ്ട്. മൂന്നാം വരിയിൽ “ഹൃദയേ വസതി” എന്നതിനു പകരം “നികടേ വസതി” എന്നാണ് ഒന്ന്. “അടുത്ത് ഇരിക്കുന്നെങ്കിൽ” എന്നർത്ഥം. മനസ്സിൽ ഒന്നും കയറണ്ട, അടുത്തിരുന്നാലും മതിയത്രേ! നാലാം വരിയിൽ “ക്വ സമാധിരതിഃ” എന്നും കണ്ടിട്ടുണ്ട്. “സമാധിയിലുള്ള ആഗ്രഹം എവിടെ?” എന്നർത്ഥം.


തോടകം എന്ന വൃത്തമാണ് ഇതെഴുതാൻ ഉപയോഗിച്ചിരിക്കുന്നത്. “സഗണം കില നാലിഹ തോടകമാം” എന്നു ലക്ഷണം. “തരരാ തരരാ തരരാ തരരാ” എന്നു പറഞ്ഞാൽ തോടകമാകും. എം എസ് സുബ്ബലക്ഷ്മി പാടി നമ്മൾ ധാരാളം കേട്ടിട്ടുള്ള വേങ്കടേശ്വരസുപ്രഭാതത്തിൽ വസന്തതിലകവൃത്തത്തിലുള്ള സുപ്രഭാതം കഴിഞ്ഞാൽ കേൾക്കുന്ന “കമലാകുചചൂചുകകുങ്കുമതോ-നിയതാരുണിതാരുണനീലതനോ” എന്ന സ്തോത്രവും (അർത്ഥം പറയുന്നില്ല. സ്തോത്രമാണെങ്കിലും അല്പം അശ്ലീലമാണ്.) അതിന്റെ പാരഡിയായി പിള്ളേർ പാടി നടക്കുന്ന “അതിരാവിലെ കുട്ടനു…” തുടങ്ങിയ പല പാട്ടുകളുടെയും വൃത്തം ഇതു തന്നെ. മേൽപ്പത്തൂരിന്റെ നാരായണീയത്തിൽ കാളിയമർദ്ദനം വർണ്ണിക്കുന്ന “അഥ ദിക്ഷു വിദുക്ഷു പരിക്ഷുഭിത…” എന്നും മറ്റുമുള്ള ശ്ലോകങ്ങളാണ് ഈ വൃത്തത്തിൽ ഞാൻ വായിച്ചിട്ടുള്ള ഏറ്റവും മനോഹരമായവ.

ഈയിടെ പുലിമുരുകനിലെ “മുരുകാ മുരുകാ പുലിമുരുകാ…” എന്ന പാട്ട് ഉഡുരാജമുഖിയുടെ കോപ്പിയടിയാണെന്നു പറഞ്ഞ് ഏതോ വിവരദോഷികൾ രംഗത്തിറങ്ങിയിരുന്നു. ഇവർക്കൊന്നും തോടകവൃത്തത്തെപ്പറ്റി ഒരു പിടിയും ഇല്ലെന്നു തോന്നുന്നു. രണ്ടും ഒരേ വൃത്തമാണെന്നതു മാത്രമാണ് തമ്മിലുള്ള സാമ്യം.


കവിയും സഹൃദയനുമായ പി. സി. മധുരാജ് ഇതിനു ബദലായി ഒരു ശ്ലോകമെഴുതി. ജപത്തിനെയും തപസ്സിനെയും സമാധിയെയും ഒക്കെ അപഹസിക്കുന്ന ശ്ലോകത്തോടു പ്രതിഷേധിച്ചാണ് ഇതെഴുതിയതെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഉഡുരാജമുഖിയ്ക്കു ശേഷം അക്ഷരശ്ലോകസദസ്സിൽ ചൊല്ലാൻ പറ്റുന്ന വിധത്തിൽ “യ” എന്ന അക്ഷരത്തിലാണ് ഈ ശ്ലോകം എഴുതിയത്.

യദി ഹൃത്‌കമലേ മധുപാനരതോ
വരദോ മുരളീധരഭൃംഗവരഃ
സുമഗന്ധസുഭക്തിരസേ സരസഃ
ക്വ സഖേ തരുണീകബരീവിപിനം?

അര്‍ത്ഥം:

സഖേ : അല്ലയോ സുഹൃത്തേ,
സുമ-ഗന്ധ-സു-ഭക്തി-രസേ ഹൃത്-കമലേ : പൂവിന്റെ മണവും ഭക്തിരസവും നിറഞ്ഞ (എന്റെ) ഹൃദയമാകുന്ന താമരയിൽ
മധു-പാന-രതഃ : തേൻ കുടിക്കാൻ ഇഷ്ടമുള്ളവനും
വരദഃ സരസഃ : വരം തരുന്നവനും സരസനും (ആയ)
മുരളീ-ധര-ഭൃംഗ-വരഃ : മുരളീധരൻ എന്ന ശ്രേഷ്ഠനായ വണ്ട്
യദി : ഉണ്ട് എങ്കിൽ
തരുണീ-കബരീ-വിപിനം ക്വ? : പെണ്ണിന്റെ തലമുടിയാകുന്ന കാട്് എനിക്കെന്തിനാണ്?

ഒരു ശ്ലോകത്തിൽ വാച്യമായും വ്യംഗ്യമായും പല കാര്യങ്ങളും ചേർക്കുന്നത് മധുരാജിന്റെ സ്വഭാവമാണ്. ഈ ശ്ലോകം അതിന് ഒരു അപവാദമല്ല. സുന്ദരികളുടെ തലമുടി വണ്ടുകളെപ്പോലെയാണെന്നാണ് കവിസങ്കേതം. (അളിവേണീ എന്ന വിളി ഓർക്കുക.) ശ്രീകൃഷ്ണനോടുള്ള ഭക്തി മനസ്സിൽ നിറഞ്ഞിരുന്നാൽ ഒരു ഉഡുരാജമുഖിക്കും തന്നെ ഇളക്കാൻ പറ്റില്ല എന്ന് ആ ശ്ലോകത്തിന്റെ ചുവടുപിടിച്ച് എഴുതിയതിനാൽ വ്യംഗ്യം.


മധുരാജിന്റെ ഈ ശ്ലോകത്തെ സന്തോഷ് ഒരിക്കൽ “പരിഭാഷായന്ത്രം” എന്നു വിശേഷിച്ച രാജേഷ് വർമ്മ അതേ വൃത്തത്തിൽ തന്നെ ഇങ്ങനെ പരിഭാഷപ്പെടുത്തി.

ശമമാം സുമഗന്ധമുതിര്‍ന്നിടുമെന്‍
ഹൃദയത്തിലെ ഭക്തിരസം നുകരാന്‍
സരസന്‍ ഹരിയാമളിയെത്തിടുകില്‍
തരുണീ കബരീ വനമെന്തിവന്‌?


ഇങ്ങനെയൊക്കെയാണെങ്കിലും പലർക്കും വേണ്ടത് ഈ ശ്ലോകങ്ങളൊന്നുമല്ല. ജോയ് ആലുക്കാസിന്റെ ഒരു പരസ്യത്തിൽ അല്പവസ്ത്രധാരിണികളായ ചില സുന്ദരികൾ നൃത്തമാടിപ്പാടിയ ഉഡുരാജമുഖിയെയാണ്. വീഡിയോ ഇവിടെ ഉണ്ട്. മതിയാവോളം കാണാം.

ഇതിന്റെ അർത്ഥമാണ് പലർക്കും വേണ്ടത്. ഇത് എന്തു പടപ്പാണെന്നു വലിയ പിടിയില്ല. മൊത്തം സംസ്കൃതമല്ല. കുറച്ചൊക്കെ മലയാളമുണ്ട്. ഇതെഴുതിയത് ബാലചന്ദ്രൻ ചുള്ളിക്കാടാണെന്ന് m3db പറയുന്നു. ഉള്ളതാണോ എന്തോ?

പദാനുപദതർജ്ജമയ്ക്കൊന്നും ഒരുമ്പെടുന്നില്ല. ഏകദേശാർത്ഥം താഴെച്ചേർക്കുന്നു.

നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
നിഖില നിത്യാനന്ദ മന്ദാകിനി

തുല്യം പറയാൻ ഒന്നുമില്ലാത്ത ബ്രഹ്മാണ്ഡത്തെപ്പോലെ മോഹിപ്പിക്കുവളും, എന്നും മൊത്തത്തിൽ ആനന്ദത്തിന്റെ ഗംഗാനദിയും…

ഉഡുരാജമുഖീ മൃഗരാജകടീ
ഗജരാജ വിരാജിത മന്ദഗതീ

… ചന്ദ്രനൊപ്പം മുഖമുള്ളവളും, സിംഹത്തിന്റെ അരക്കെട്ടുള്ളവളും, ഗജരാജനെപ്പോലെ നടക്കുന്നവളും…

ഘനസാരസുഗന്ധി വിലാസിനി നീ
കനകാംഗി വികാരസമുദ്രസുതേ

… കടുത്ത മണമുള്ളവളും വിലാസിനിയും ആണു നീ, അല്ലയോ സ്വർണ്ണവർണ്ണമുള്ള അവയവങ്ങളോടുകൂടി വികാരത്തിന്റെ കടലിൽ നിന്ന് ഉണ്ടായവളേ…

നയനങ്ങളിലഞ്ജന കാന്തകണം
അധരത്തിലനംഗ മരന്ദരസം

കണ്ണുകളിൽ കറുത്ത കാന്തങ്ങൾ (അഞ്ജനം പോലെ ഭംഗിയുള്ള കണം എന്നും ആവാം), ചുണ്ടിൽ കാമദേവന്റെ തേൻതുള്ളിയുടെ രസം,…

പ്രണയോജ്വലകാവ്യകലാവതി നീ
സുരലോകവിഹാരിണി ചാരുലതേ

ഉജ്വലമായ പ്രണയകാവ്യത്തിന്റെ കലാകാരിയാണു നീ, ദേവലോകത്തിൽ (ആരോ പറഞ്ഞതു പോലെ സുര കിട്ടുന്ന ലോകത്ത്, അതായത് ബാറിൽ, എന്നും ആവാം) വിഹരിക്കുന്ന ചാരുലതയാണു നീ.

ഗണരഞ്ജിത കാഞ്ചന കാന്തിമയം
സ്തനകുംഭതരംഗിത സഞ്ചലനം

നാട്ടുകാരുടെ മുഴുവൻ ഹാലിളക്കുന്ന സ്വർണ്ണാഭരണങ്ങളാൽ നേടിയ സൗന്ദര്യവും, കുടം പോലെയുള്ള മുലകൾ കുലുക്കിയുള്ള നടപ്പും,…

മണിമേഖലപൂണ്ട നിതംബതടം
നവപത്മദലാഭ പുണര്‍ന്ന പദം

… രത്നങ്ങൾ കൊണ്ടുണ്ടാക്കിയ അരഞ്ഞാണം ചുറ്റിക്കിടക്കുന്ന നിതംബവും പുതിയ താമരപ്പൂവു പോലെയുള്ള കാലടികളും… (ഉള്ള)

നിരുപമ ബ്രഹ്മാണ്ഡ സമ്മോഹിനി
നിഖില നിത്യാനന്ദ മന്ദാകിനി

തുല്യം പറയാൻ ഒന്നുമില്ലാത്ത ബ്രഹ്മാണ്ഡത്തെപ്പോലെ മോഹിപ്പിക്കുവളും, എന്നും മൊത്തത്തിൽ ആനന്ദത്തിന്റെ ഗംഗാനദിയും (ആയവളേ…)

എന്നു വേണമെങ്കിൽ അർത്ഥം പറയാമെന്നു തോന്നുന്നു.

ഇനിയുമാരെങ്കിലും ഈ ഉഡുരാജമുഖിയെ ചോദിച്ചാൽ, ദാ ഈ ലിങ്കു കൊടുത്തോളൂ…

സരസശ്ലോകങ്ങള്‍

Comments (5)

Permalink

ശ്ലേഷോപമാസഹിതപാനീയശ്ലോകങ്ങൾ

ഉണ്ടിരുന്ന നായർക്കൊരു വിളി തോന്നി എന്നു പറയുന്നതു പോലെയാണ് അങ്ങനെയിരിക്കേ നമ്മുടെ ശേഷം ചിന്ത്യം ഫെയിം സന്തോഷിന് ഒരു വിളി തോന്നിയത്.

ആധുനികമനുഷ്യന്റെ വിനോദമായ ഫോട്ടോഗ്രഫിയെയും പ്രാചീനമനുഷ്യന്റെ വിനോദമായിരുന്നു ശ്ലോകരചനയെയും മനുഷ്യന്റെ എല്ലാക്കാലത്തെയും വിനോദമായ കുടിയെയും കൂട്ടിയിണക്കി ഒരു ഫേസ്ബുക്ക് ഇവന്റ് സംഘടിപ്പിച്ചാലോ എന്ന്.

ഐഡിയ വന്നപ്പോൾ പിന്നെ അധികം ആലോചിച്ചില്ല. തുടങ്ങി. അതിന് ഉപയോഗിച്ച രീതിയോ, ആംവേ മുതൽ പലരും പരീക്ഷിച്ചു നോക്കിയ സംഭവം തന്നെ. ചെയ്യുന്ന ഒരാൾ ബാക്കി ചിലരെയും അതിൽ വലിച്ചിടുന്നു. അവർ മറ്റു ചിലരെയും.

ഐഡിയ സന്തോഷ് തന്നെ എഴുതി വെച്ചത് ഇപ്രകാരം:

വാളെടുക്കുന്നവരെല്ലാം അനായാസം വെളിച്ചപ്പാടാവുന്ന രണ്ടാമത്തെ ഫീൽഡാണ് പടം‌പിടുത്തം അഥവാ ഫോട്ടോഗ്രഫി. (ഒന്നാമത്തേത് എഴുത്താണ്.)
പുതിയ ട്രെന്റനുസരിച്ച് ക്യാമറ കയ്യിലുള്ള ആരുടെയെങ്കിലും ക്ഷണപ്രകാരം ദിവസേന ഓരോന്നെന്ന മുറയ്ക്ക് നമ്മൾ ഒരാഴ്ച പടങ്ങൾ പ്രസിദ്ധീകരിക്കുന്നു. പണ്ട് പുസ്തകം വായനയായിരുന്നു. പത്തുസെക്കന്റുകൊണ്ടു ചെയ്തുതീർത്ത് ഫേയ്‌സ്‌ബുക്കിലിടാൻ പറ്റില്ലല്ലോ പുസ്തകവായന. അതിനാൽ ആ പണിയ്ക്ക് അധികം മലയാളികളെ കിട്ടിയെന്നുതോന്നുന്നില്ല.

പടം പിടുത്തത്തിനുള്ള വെല്ലുവിളിയിലേയ്ക്കു വരാം. ഓരോ ദിവസവും ക്യാമറ കയ്യിലുള്ള മറ്റൊരാളിനെ ഈ പാതകത്തിലേയ്ക്ക് നയിക്കണം. പടത്തെപ്പറ്റി രണ്ടുവാക്കുകൂടി പറഞ്ഞാൽ സന്തോഷം. ദിവസമൊന്നുവച്ച് ഒരു വർഷം ഇപ്പണി ചെയ്യലായിരുന്നു ആദ്യ “ചലഞ്ച്.” അത് ബുദ്ധിമുട്ടാണെന്നു മനസ്സിലായപ്പോൾ വെള്ളമൊഴിച്ചു മയപ്പെടുത്തി (അതോ വീര്യം കൂട്ടിയോ–ഹോമിയോക്കാരുണ്ടോ ഇക്കൂട്ടത്തിൽ?) ആഴ്ചയിലൊന്ന് വച്ച് ഒരു വർഷമാക്കി. അതും പ്രയാസമായതിനാൽ ഇപ്പോൾ നേചർ, മിൽക്കി വേ, വെള്ളച്ചാട്ടം, മഞ്ഞുമല, വന്യജീവി, എന്നിങ്ങനെ കയ്യിൽ സ്റ്റോക്കുള്ളതനുസരിച്ച് ഏതെങ്കിലും ഒരു വിഷയത്തിൽ വെറും ഏഴു പടം ഇട്ടാൽ മതിയെന്ന അവസ്ഥ വന്നു.

എന്തായാലും ഇത് വളരെ ഭംഗിയായി പോകുന്നുണ്ട്. ഹോക്കിയിൽ രക്ഷയില്ലാഞ്ഞ് ഇന്ത്യ കബഡിയിലേയ്ക്കു തിരിഞ്ഞു എന്നു പറഞ്ഞപോലെ, ഈ നേചർ/മാക്രോ/ലാൻഡ്‌സ്കേപ് ഫോട്ടോഗ്രഫിയിലൊന്നും അവഗാഹമില്ലാത്തതിനാൽ, അല്ലെങ്കിൽ അതിനു തക്ക ആമ്പിയർ ഇല്ലാത്തതിനാൽ, ഞാൻ ഫോട്ടോഗ്രഫിയും ശ്ലോകങ്ങളും സംയോജിപ്പിച്ച് ഒരു പുതിയ ചലഞ്ച് ആരംഭിക്കുകയാണ് (ഇതിൽ രണ്ടിലും കൂടി ഒരുമിച്ചാണെങ്കിൽ ചിലപ്പോൾ ബിരിയാണി കിട്ടിയേക്കും).

സംഗതി ഇത്രേയുള്ളൂ. ചലഞ്ച് ഏറ്റെടുക്കുന്ന അന്നുമുതൽ ഏഴുദിവസത്തേയ്ക്ക്, ദിവസേന ഒന്ന് എന്ന കണക്കിൽ, ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!) പടമിടുക. ആ പടവുമായി ബന്ധമുള്ള ഒരു ശ്ലോകവും പടത്തോടൊപ്പം ഉണ്ടാവണം. മറ്റു ചലഞ്ചുകളിൽ കാണുന്നപോലെതന്നെ, ഇവിടെയും, പടവും ശ്ലോകവും ഉന്നത നിലവാരം പുലർത്തണമെന്നില്ല. ശ്ലോകങ്ങൾ നിങ്ങളുടേതാവണമെന്നില്ലെങ്കിലും പടം എടുത്തത് നിങ്ങളായിരിക്കണം. ചലഞ്ച് സ്വീകരിക്കുകയാണെങ്കിൽ ചലഞ്ചിനു ക്ഷണിച്ചയാളിനെ നിർബന്ധമായും റ്റാഗ് ചെയ്തിരിക്കണം. പങ്കെടുക്കാൻ സാദ്ധ്യതയുള്ള ഒരു സുഹൃത്തിനെ ഓരോ ദിവസവും വെല്ലുവിളിക്കുകയും ചെയ്യണം. #വാക്‌ചിത്രം എന്നുകൂടി പോസ്റ്റിൽ പറഞ്ഞേക്കൂ. ഒരു ഇഫക്റ്റ് ഇരിക്കട്ടെ.

ഒന്നു കൂടി: നിങ്ങൾ പടം പോസ്റ്റു ചെയ്യുമ്പോൾ (കദന)കഥമുഴുവനും മലയാളത്തിലെഴുതണമെന്നില്ല. അപ്പോൾ തുടങ്ങാം, അല്ലേ?

ഇതിന്റെ ഗണിതശാസ്ത്രരീത്യാ ഉള്ള ഒരു അപഗ്രഥനം ഇവിടെ ചേർക്കാൻ ഉദ്ദേശിച്ചിരുന്നു. ഈ പോസ്റ്റ് വളരെ വലുതായിപ്പോകും എന്ന ഭയത്താൽ അതു മറ്റൊരു പോസ്റ്റിലേക്കു മാറ്റിവെയ്ക്കുകയാണ്.

ആദ്യത്തെ ദിവസം സന്തോഷ് ക്ഷണിച്ചത് എന്നെയാണ്. (അതിനു നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുകയാണു സുഹൃത്തുക്കളേ, വിനിയോഗിക്കുകയാണ്…) പച്ചവെള്ളമല്ലാതെ അധികം പാനീയങ്ങൾ കുടിക്കുന്ന സ്വഭാവമില്ലാത്തതിനാലും, ഇവയുടെയൊന്നും പടമെടുക്കുന്ന ശീലമില്ലാത്തതിനാലും, പിന്നെ ഇവയെപ്പറ്റി ശ്ലോകമെഴുതാൻ ഒരു ആശയവും തോന്നാത്തതിനാലും മൂന്നാലു ദിവസം കഴിഞ്ഞാണ് തുടങ്ങിയത്.

ഈ പാനീയങ്ങൾ എങ്ങനെ ഉണ്ടാക്കും, എങ്ങനെ കുടിക്കും എന്നൊക്കെ വിവരിക്കുന്ന പച്ചവെള്ളമൊരരത്തുടം… എന്നതു പോലെയുള്ള നാൽക്കാലികൾ എഴുതാൻ തീരെ താത്പര്യമില്ലാത്തതിനാൽ എഴുതുന്നതിനെല്ലാം പൊതുവായ ഒരു തീം വെച്ചാലോ എന്നു തോന്നി. അങ്ങനെ, സന്തോഷിന്റെ സ്പെസിഫിക്കേഷൻസ് കൂടാതെ ഞാൻ ഈ നിബന്ധനകൾ കൂടി എന്റെ ശ്ലോകങ്ങൾക്കു കൊടുത്തു.

  1. ഏഴു ശ്ലോകങ്ങളും ഏഴു വ്യത്യസ്ത വൃത്തങ്ങളിൽ ആയിരിക്കും.
  2. നേരേ ചൊവ്വേയുള്ള നല്ല ശ്ലോകമൊന്നും എഴുതില്ല. വികടമേ എഴുതൂ. തോലനും സഞ്ജയനും ഏവൂരും (ഏവൂരാനല്ല, ഏവൂർ പരമേശ്വരൻ) ഒക്കെ സമ്പന്നമാക്കിയ വികടശ്ലോകശാഖയിലേക്ക് തന്നെ സംഭാവന നൽകും. പറ്റിയാൽ മേമ്പൊടിക്ക് അശ്ലീലവും ചേർക്കാൻ മടിക്കില്ല.
  3. സാധാരണ ബുദ്ധിമുട്ടി കൊണ്ടു വരാൻ നോക്കുന്ന ദ്വിതീയാക്ഷരപ്രാസം തുടങ്ങിയ കസർത്തുകൾ ചെയ്യില്ല.
  4. എല്ലാ ശ്ലോകങ്ങളിലും ശ്ലേഷം ഉപയോഗിച്ചുള്ള ഉപമ ഉണ്ടായിരിക്കും.

ഇതിലെ അവസാനത്തെ നിബന്ധനയാണ് എന്നെ വലച്ചത്. ചില ദിവസങ്ങളിൽ പാനീയത്തെപ്പറ്റി എഴുതാൻ ആശയം കിട്ടിയെങ്കിലും, ശ്ലേഷവും ഉപമയും കൊണ്ടുവരാൻ നന്നേ ബുദ്ധിമുട്ടി. എന്തിനു ഞാൻ ഈ മാരണം എടുത്തു തലയിൽ വെച്ചു എന്നു വരെ തോന്നി.

ഇങ്ങനെയുള്ള സാഹിത്യവിനോദങ്ങളിൽ സ്വന്തമായ ഒരു തീം കൂടി ചേർത്ത് അതിനെ മറ്റൊരു തലത്തിലോക്കുയർത്തുന്നതിന്റെ ഉസ്താദ് രാജേഷ് വർമ്മയാണ്. അക്ഷരശ്ലോകരീതിയിൽ ശ്ലോകങ്ങൾ ഒരു പ്രത്യേകവൃത്തത്തിൽ എഴുതേണ്ട ഒരു വിനോദത്തിൽ അധികം പ്രചാരത്തിലില്ലാത്ത സമ്മതാവൃത്തത്തിൽ (നരരലം ഗവും സമ്മതാഭിധം) അപ്പോൾക്കിട്ടുന്ന അക്ഷരം വെച്ച് അദ്ദേഹം എഴുതിയ ഉപാസനാപഞ്ചകം എന്ന സറ്റയർ ഇതിന് ഉദാഹരണമാണ്.

ഇപ്പോൾ പലർക്കും ഒരു സംശയം ഉണ്ടായേക്കാം: എന്തൂട്ട്രാ ശവിയേ ഈ ഉപമേം സ്ലേഷോം?

“മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം” എന്നൊരു ഉദാഹരണത്തോടു കൂടി പഠിപ്പിക്കുന്ന ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാൽ ഉണ്ടാകുന്ന ഉപമ (യാദൃച്ഛികം എന്ന വാക്കിനെ യാദൃശ്ചികം എന്നു തെറ്റായി പറയുന്നതു കഴിഞ്ഞാൽ, ഏറ്റവും വ്യാപകമായി കണ്ടു വരുന്ന ഒരു തെറ്റാണ് “ഒന്നിനൊന്നോട്” ആയ ഉപമയെ “ഒന്നിനോടൊന്ന്” ആക്കുന്നത്. എന്തുകൊണ്ടാണ് ചില തെറ്റുകൾ വ്യാപകമാകുന്നത് എന്നത് ആലോചിക്കേണ്ട കാര്യമാണ്.) മിക്കവാറും എല്ലാവർക്കും അറിയാം. പക്ഷേ ശ്ലേഷം പലർക്കും പുതിയതായിരിക്കും.

“രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകും പോലെ ഭാഷയിൽ ഒരേശബ്ദത്തിലർത്ഥം രണ്ടുരച്ചാൽ ശ്ലേഷമാമത്” എന്നാണു കേരളപാണിനിയുടെ ലക്ഷണം. ഒരു വാക്കിനോ പ്രയോഗത്തിനോ മൊത്തം ശ്ലോകത്തിനു തന്നെയോ ഒന്നിൽ കൂടുതൽ അർത്ഥം ഉണ്ടാകുന്നതാണു ശ്ലേഷം.

ഈ സാധനം ഉപമയുമായി ചേരുമ്പോഴാണു കവികളുടെ ഭാവന കാടുകയറുന്നത്. ഒരു സാധനത്തെ അതുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊന്നുമായി ഉപമിച്ചു കളയും. എന്നിട്ട് അതിനു വിശദീകരണമായി രണ്ടിനും യോജിക്കുന്ന ചില പ്രയോഗങ്ങൾ കാച്ചുകയും ചെയ്യും.

ഉദാഹരണമായി, രാമപുരത്തു വാര്യർ തന്റെ പൊട്ടിപ്പൊളിഞ്ഞ വീടിനെ ഭാഗവതത്തോട് ഉപമിക്കുന്നതു കാണുക.

മഹീപതേ, ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.

അതായത്, രണ്ടും മഹാപുരാണം ആണ്. ഭാഗവതം പുരാണകഥ ആണ്. വീട് വളരെ പഴയതാണ്. അതുപോലെ ഭാഗവതം നോക്കുന്നവർക്ക് (വായിക്കുക എന്നർത്ഥത്തിൽ “നോക്കുക” എന്നു പണ്ടു പറയുമായിരുന്നു) ജീവിതത്തോടു വിരക്തിയുണ്ടായി ആത്മീയതയിലേക്കു പോകും. വീട്ടിലേക്ക് ഒന്നു നോക്കുന്നവർക്ക് ആ വീടിനോടു വിരക്തി ഉണ്ടാകും. പിന്നെ ഒരു വ്യത്യാസമുള്ളത്, ഭാഗവതത്തിൽ അർത്ഥം (മീനിംഗ്) ഉണ്ട്. വീട്ടിൽ അർത്ഥം (ധനം) ഇല്ല. (ഇങ്ങനെ ഉപമയോടൊപ്പം അവയ്ക്കു തമ്മിൽ വ്യത്യാസം ഉണ്ടെന്നു പറയുന്നത് “വ്യതിരേകം” എന്നൊരു അലങ്കാരമാണ്. “വിശേഷം വ്യതിരേകാഖ്യം വർണ്ണ്യാവർണ്ണ്യങ്ങൾ തങ്ങളിൽ” എന്നു ലക്ഷണം. “കുന്നു പോലുന്നതൻ ഭൂപൻ, എന്നാൽ പ്രകൃതികോമളൻ” എന്ന് ഉദാഹരണം.)

ഒരുദാഹരണം കൂടി. വള്ളത്തോൾ ഒരു പിണങ്ങിയ പെണ്ണിനെ കാളിദാസകവിതയോട് ഉപമിക്കുന്നു.

സദ്വർണ്ണാഞ്ചിതശയ്യ ചേർ, ന്നഴകെഴും ഭാവപ്രഭാവത്തോടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിതയ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈക്കൊൾകാ പ്രസാദത്തെയും!

വിശദമായി അർത്ഥം പറയുന്നില്ല. ശ്ലേഷം മാത്രം പറയാം. ആദ്യത്തെ അർത്ഥം പെണ്ണിനു യോജിക്കും. രണ്ടാമത്തേത് കാളിദാസകവിതയ്ക്കും.

വർണ്ണം = നിറം, അക്ഷരം.
ശയ്യ = കിടക്ക, കാവ്യത്തിന്റെ ഒഴുക്ക്
ഭാവം = മനുഷ്യരുടെ ഭാവം, കവിതയിലെ ഭാവം
അംഗം = അവയവം, പ്രധാന ആശയത്തോടു ചേർന്നു നിൽക്കുന്ന അപ്രധാന ആശയം.
ഗുണം = മേന്മ, കാവ്യഗുണം.
അലങ്കാരം = ആഭരണങ്ങളും മേക്കപ്പും മറ്റും, ചമത്ക്കാരം ഉണ്ടാക്കുന്ന ഉപമ, ഉത്പ്രേക്ഷ തുടങ്ങിയ സാധനം.
പ്രസാദം = അടുപ്പം, കേട്ടാൽ പെട്ടെന്ന് അർത്ഥബോധം വരുന്ന കാവ്യഗുണം.

പ്രസാദമൊഴികെ എല്ലാം പെണ്ണിനും കാളിദാസകവിതയ്ക്കും ഉണ്ട്. പ്രസാദം പെണ്ണിനില്ല, കാളിദാസകവിതയ്ക്കുണ്ട് എന്നർത്ഥം. (ഇവിടെയും വ്യതിരേകം തല പൊക്കുന്നതു കാണുക.)

സംസ്കൃതകവികൾ ഈ ശ്ലേഷം കൊണ്ട് ഉപമയുണ്ടാക്കി കാടു കയറിയിട്ടുണ്ട്. ഒരു ശ്ലോകത്തിനു തന്നെ ആറും ഏഴും അർത്ഥമൊക്കെ വരും. അതൊക്കെ പറയാൻ തുടങ്ങിയാൽ എങ്ങുമെത്തില്ല. അതിനാൽ അതു വിട്ടിട്ട് ഇവന്റിലേക്കു വരാം.

ഇങ്ങനെ ശ്ലേഷമുപയോഗിച്ച് എല്ലാ ശ്ലോകത്തിലും ഉപമ ഉണ്ടാക്കും എന്ന് ഞാനൊരു തീരുമാനമെടുത്തു. കുടുങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ. എഴുതിത്തുടങ്ങിയപ്പോഴാണ് സംഭവം ഭീകരമാണെന്നു മനസ്സിലായത്. മാഘൻ തൊട്ടു വള്ളത്തോൾ വരെയുള്ള സകലമാന ശ്ലേഷക്കാരെയും നമിച്ചു.

പിന്നെ, വേറൊരു കാര്യമുണ്ട്. ഇക്കാലത്ത് ഇങ്ങനെ വല്ലതും എഴുതിയാൽ ആളുകൾ ഓടിച്ചിട്ടടിക്കും. പിന്നെ, ഇവന്റാണ്, സ്പൂഫാണ്, അലമ്പാണ് എന്നൊക്കെ പറഞ്ഞാലല്ലേ ഇതൊക്കെ പറ്റൂ? ശ്ലോകമെഴുത്തുകാർക്കും ജീവിക്കണ്ടേ സാർ?

അപ്പോൾ ശരി. നമുക്ക് ഇവന്റിലേക്കു കടക്കാം.


ദിനം 1: ചായ (വൃത്തം: ഉപജാതി) ഫേസ്ബുക്ക് ലിങ്ക്

തുടക്കം ചായ തന്നെ ആയിക്കോട്ടേ. ഈ സീരീസിൽ ഏറ്റവും കൂടുതൽ ആളുകൾ പോസ്റ്റു ചെയ്തതും ചായയെപ്പറ്റി ആയിരുന്നു. ഈ പടം എടുത്തതിനു ശേഷം ഞാൻ അതിൽ കാണുന്ന ചായ കുടിക്കുകയുണ്ടായി.

Day 1
പഞ്ചാരയില്ലെങ്കിലസഹ്യമാകും,
എല്ലാർക്കുമിപ്പോഴനുപേക്ഷണീയം,
ഉറക്കമേകാതെ വലച്ചിടും, സ്കൂൾ-
പഠിത്തവും ചായയുമൊന്നു പോലെ.

ചായയെ സ്കൂൾ വിദ്യാഭാസത്തോട് ഉപമിക്കുന്നു.

  1. പഞ്ചാര ഇല്ലെങ്കിൽ അസഹ്യമാകും: ചായയ്ക്കു പഞ്ചസാരയില്ലെങ്കിൽ സഹിക്കാൻ പറ്റില്ല. പഞ്ചാരയടി എന്നൊരു സംഭവമില്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസവും സഹിക്കാൻ വിഷമം തന്നെ.
  2. ഇപ്പോൾ എല്ലാർക്കും അനുപേക്ഷണീയം: ചായ ഇപ്പോൾ എല്ലാ വീട്ടിലും ഉപേക്ഷിക്കാൻ പറ്റാത്ത സാധനമായിട്ടുണ്ട്. എല്ലാവർക്കും എല്ലാ കാര്യത്തിനും ഇപ്പോൾ സ്കൂൾ വിദ്യാഭ്യാസവും വേണം. “പത്തെങ്കിലും പാസ്സായില്ലെങ്കിൽ പട്ടിക്കു തുല്യം പ്രഭോ…” എന്ന് ആപ്തവാക്യം.
  3. ഉറക്കം തരാതെ വലയ്ക്കും: ചായ വൈകുന്നേരം കുടിച്ചാൽ പലർക്കും പിന്നെ രാത്രിയിൽ ഉറങ്ങാൻ പറ്റില്ല. പഠിക്കാനുള്ള വിഷയങ്ങളുടെ ആധിക്യവും പിന്നെ ആ പ്രായത്തിന്റെ പ്രത്യേകതയും മൂലം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഉറക്കം അല്പം കുറവായിരിക്കും.

ഇങ്ങനെ നോക്കിയാൽ ചായയും സ്കൂൾ വിദ്യാഭ്യാസവും ഒരു പോലെ ആണ്.

ദിനം 2: മദ്യം (വൃത്തം: ഭുജംഗപ്രയാതം) ഫേസ്ബുക്ക് ലിങ്ക്

“ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!)” എന്നാണു സന്തോഷ് എഴുതിയത്. മനുഷ്യർ കുടിക്കുന്ന സാധനത്തിന്റേതു മതി. അതിനാൽ, ഞാൻ ഇപ്പോൾ മദ്യം കുടിക്കാറില്ലെങ്കിലും മദ്യത്തിന്റെ പടം ഇടുന്നതിനു വിരോധമില്ലെന്നു തോന്നുന്നു. (ആയുസ്സിൽ കുടിച്ചിട്ടില്ലാത്ത ഹോമിയോമരുന്നു പുറകേ വരുന്നുണ്ട്.) പഴയ ഓഫീസുകാർ മദ്യം ശേഖരിച്ചു വെയ്ക്കാറുണ്ടായിരുന്നു. അതിന്റെ പടമാണ്.

Day 2
ഒലിപ്പിച്ചു നോക്കും, വൃഥാ മുട്ടി നോക്കും,
മണപ്പിച്ചു ചുറ്റും നടക്കും, വഹിക്കാൻ
കഴിഞ്ഞെങ്കിലെന്നോർത്തു കേഴും, ഗദത്താൽ
വലഞ്ഞോനു മദ്യം നതാംഗിക്കു തുല്യം.

ഗദം = രോഗം. രോഗാധിക്യം കൊണ്ട് മദ്യപിക്കാൻ പറ്റാത്തവന് മറ്റു വല്ലവരുടെയും വീട്ടിൽ മദ്യം കണ്ടാലുള്ള ആക്രാന്തം, അത് പരിചയമില്ലാത്ത ഒരു പെണ്ണിനോടെന്നതു പോലെയാണെന്നു താത്പര്യം. എങ്ങനെ? ശ്ലേഷം ഇവിടെയും സഹായത്തിനു വരുന്നു.

  1. ഒലിപ്പിച്ചു നോക്കും: കുപ്പിയിൽ നിന്നും അല്പാല്പം ഒലിച്ചു വരുന്നുണ്ടോ എന്നു നോക്കും. പറ്റിയാൽ അതു തൊട്ടുനക്കും. പരിചയമില്ലാത്ത പെണ്ണിന്റെ അടുക്കലും ഒലിപ്പീരു സാധാരണയാണല്ലോ.
  2. വൃഥാ മുട്ടി നോക്കും: കുപ്പി ചുമ്മാ മുട്ടിയും തട്ടിയും നോക്കും. എന്നിട്ടു താഴെ വെക്കും. പിന്നെയും മുട്ടി നോക്കും. പരിചയമില്ലാത്ത പെണ്ണിനെ മുട്ടി നോക്കുന്നത് ഒലിപ്പീരിനു ശേഷമുള്ള പ്രക്രിയയാണല്ലോ.
  3. “വഹിക്കാൻ കഴിഞ്ഞെങ്കിൽ” എന്ന് ഓർത്തു സങ്കടപ്പെടും: ആ കുപ്പി എടുത്തുകൊണ്ട് വീട്ടിൽ കൊണ്ടു പോകാൻ പറ്റിയിരുന്നെങ്കിൽ എന്നു സങ്കടപ്പെടും. പെണ്ണിനെ “വഹിക്കാൻ” കഴിയാത്തതിലുംം ദുഃഖമുണ്ടാവും.

വയ്യാതായാൽ മദ്യവും പെണ്ണും ഒരുപോലെ തന്നെ.

ദിനം 3: ഹോമിയോ മരുന്ന് അഥവാ വീര്യം കൂടിയ പച്ചവെള്ളം. (വൃത്തം: മാലിനി) ഫേസ്ബുക്ക് ലിങ്ക്

മൂന്നാമത്തെ ദിവസം കഞ്ഞിയെപ്പറ്റി ഒരു തട്ടുപൊളിപ്പൻ ശ്ലോകം (താഴെ നാലാം ദിവസത്തെ ശ്ലോകം) എഴുതിയിട്ട് ഭാര്യയോടു ചോദിച്ചു:

“എടിയേ, ഇന്നു കഞ്ഞി ഉണ്ടാക്കിത്തരാമോ?”
“അതെന്താ, കഞ്ഞി കുടിക്കാൻ ഇന്നൊരു വ്യാക്കൂണ്?”
“കുടിക്കാനല്ല, പടം പിടിക്കാനാണ്. സന്തോഷിന്റെ പാനീയസപ്താഹത്തിലേക്ക്”
“ഞാൻ ഉണ്ടാക്കിത്തന്ന ഫ്രൂട്ട് ജൂസിനെപ്പറ്റി ശ്ലോകം എഴുതിയോ? ഒരുപാടു പഴങ്ങൾ ചേർത്ത് അടിച്ചതായിരുന്നു…”

പഴച്ചാറിനെപ്പറ്റി ശ്ലോകമെഴുതാൻ കുറേ ബുദ്ധിമുട്ടി. ആറാമത്തെ ദിവസമാണ് സരസ്വതീദേവി ജ്യൂസു കുടിക്കാൻ വന്നത്. ദിവസവും പ്രാണേശ്വരി അതിനെപ്പറ്റി അന്വേഷിക്കുമായിരുന്നു. പ്രാണേശ്വരിയെ കഞ്ഞിയോടാണ് ഉപമിക്കാൻ പോകുന്നത് എന്നു പറഞ്ഞാൽ ഇനി പച്ചവെള്ളം കൂടി കിട്ടുമെന്നു തോന്നുന്നില്ല.

“ഇല്ല, എഴുതാം. കഞ്ഞിയായിരുന്നു എഴുതാൻ എളുപ്പം…”
“എന്നാലേ, ഉണ്ടാക്കാൻ എനിക്ക് അത്ര എളുപ്പമല്ല. ഇവിടെ ചോറുണ്ടാക്കി. ഇനി നാളെ ഉണ്ടാക്കിത്തരാം.”

ചുറ്റി. സമയം പത്തരയാകുന്നു. പന്ത്രണ്ടിനു മുമ്പേ പോസ്റ്റു ചെയ്യണ്ടേ? പഴച്ചാറിനെപ്പറ്റി എഴുതാൻ അര മണിക്കൂർ ശ്രമിച്ചു. പിന്നെ അതു വേണ്ടെന്നു വെച്ചു. കൂട്ടുകാർക്കു കുടിക്കാൻ വാങ്ങി വെച്ചിരിക്കുന്ന കുറേ മദ്യങ്ങൾ ഉണ്ട്. ഒന്നിനെപ്പറ്റിയും ശ്ലേഷമൊന്നും തോന്നുന്നില്ല. അലമാരയിൽ കുറച്ച് കഷായവും അരിഷ്ടവും ഇരിപ്പുണ്ട്. അതിനെപ്പറ്റി എഴുതാൻ ശ്രമിച്ചു. നടന്നില്ല. ഇനി പച്ചവെള്ളം മാത്രമേ ബാക്കിയുള്ളൂ. അതിനെപ്പറ്റി എഴുതിക്കളയാം. അപ്പോഴാണ് പച്ചവെള്ളം എന്നു വെച്ചാൽ അതിഭീകരശക്തിയുള്ള ഹോമിയോമരുന്നാണ് എന്ന കാര്യം ഓർമ്മിച്ചത്. അതിൽ ഒരു മോളിക്യൂൾ ഹോമിയോ മരുന്നു മതി. അതു നേർപ്പിച്ചു നേർപ്പിച്ചു ശക്തി കൂടിക്കൂടി ഭീകരസാധനമാകുമല്ലോ. എന്നാൽ അതു തന്നെ ആക്കിക്കളയാം.

Day 3
അതിമധുരമുരുട്ടീ, ട്ടുള്ളു പൊള്ളയ്ക്കൊരുക്കീ-
ട്ടതു പല കുറി വെള്ളം ചേർത്തു വീര്യം വരുത്തി,
ജളർ ജഡസമരാവാൻ സംഘി തൻ വാക്കിനൊപ്പം
ഭുവി വിഷസമമാണീ ഹോമിയോ തൻ മരുന്നും.

ജളർ = മണ്ടന്മാർ. ജഡം = ശവം, ജീവനില്ലാത്തത്. ഭുവി = ഭൂമിയിൽ. ഹോമിയോ മരുന്ന് സംഘികളുടെ ഡയലോഗ് പോലെ ഫുൾ തട്ടിപ്പാണ് എന്നാണ് ഈ ശ്ലോകത്തിന്റെ താത്പര്യം.

ഉള്ളിൽ ഗുണമൊന്നുമില്ലാതെ, വെളിയിൽ മധുരം പുരട്ടി, കൂടുതൽ വെള്ളം ചേർത്തു നേർപ്പിച്ചാൽ വീര്യം കൂടുമെന്നു പ്രചരിപ്പിച്ച് കിട്ടുന്ന ഹോമിയോ മരുന്ന് മണ്ടന്മാരെ സമയത്തിനു വൈദ്യസഹായം കിട്ടാതെ ശവത്തെപ്പോലെ ആക്കിക്കളയും.

അതു പോലെ, യാതൊരു കഴമ്പുമില്ലാത്ത ആശയം ഉള്ളിൽ വെച്ച്, അതേ സമയം പുറത്ത് ദേശാഭിമാനത്തിന്റെയും സംസ്കാരത്തിന്റെയും മധുരം പുരട്ടി, ആർഷഭാരതസംസ്കാരത്തിൽ ഉള്ള നല്ല കാര്യത്തിലൊക്കെ വെള്ളം ചേർത്തു പതപ്പിച്ച് അതിന് ഇല്ലാത്ത മാഹാത്മ്യമൊക്കെ ചാർത്തി അവതരിപ്പിക്കുന്ന സംഘികളുടെ വാചകമടി വിവരമില്ലാത്തവരെ “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന സ്ഥിതിയിൽ ആക്കിക്കളയും.

ഇവ രണ്ടും ഭൂമിയിൽ വിഷം പോലെയാണ്.

പിന്നെ, ജഡം, ജളം എന്നീ രണ്ടു വാക്കുകളും സംസ്കൃതത്തിൽ ഒന്നു തന്നെയാണ്. മലയാളത്തിൽ ജഡത്തിന് ജീവനില്ലാത്തത് എന്നും ജളന് ബുദ്ധിയില്ലാത്തവൻ എന്നുമാണ് വ്യാപകമായി ഉപയോഗിക്കുന്ന അർത്ഥം. ഇങ്ങനെ ഒരേ അർത്ഥമുള്ള സംഭവങ്ങളെന്നു തോന്നിക്കുന്ന രണ്ടു വാക്കുകൾ രണ്ടർത്ഥത്തിൽ അടുത്തടുത്ത് ഉപയോഗിച്ചാൽ ആ അലങ്കാരത്തെ പുനരുക്തവദാഭാസം എന്നു വിളിക്കുന്നു. ഏ. ആർ. തരുന്ന ഒരു ഉദാഹരണം: “കൈലാസാദ്രി മലക്കുന്നോരന്നിൻ ദാനയശസ്സിന് സർവ്വദാമരവൃക്ഷത്തിൻ വിജയം കളി കേളിഹ.” ഇവിടെ അദ്രി, മല, കുന്ന് എന്നിവയും മര, വൃക്ഷ എന്നിവയും കളി, കേളി എന്നിവയും അടുത്ത് അർത്ഥഭേദത്തിൽ വരുന്നതാണു സംഭവം. ഇനി പുനരുക്തവദാഭാസം പറ്റില്ലെങ്കിൽ ദയവു ചെയ്ത് വിരോധാഭാസമെങ്കിലും ഈ ശ്ലോകത്തിന് അനുവദിച്ചു തരണം. അപേക്ഷയാണ്. ആഭാസമില്ലാതെ എന്തു ശ്ലോകം?

ദിനം 4: കഞ്ഞി (വൃത്തം: വസന്തതിലകം) ഫേസ്ബുക്ക് ലിങ്ക്

അങ്ങനെ അവസാനം കഞ്ഞി കിട്ടി. സാധാരണ കഞ്ഞിയല്ല, ഒന്നാന്തരം പൊടിയരിക്കഞ്ഞി. ഈ സീരീസിലെ എനിക്കേറ്റവുമിഷ്ടപ്പെട്ട ശ്ലോകം ഇതാണ്. പ്രാണേശ്വരിയെപ്പറ്റി ആയതു കൊണ്ടു മാത്രമല്ല. ആകെക്കൂടി ഒരു എയിമുള്ള ശ്ലോകമാണ്.

Day 4
ലാവണ്യമുണ്ടു മുറ പോലെ, രസം പെരുത്തു-
ണ്ടേവർക്കുമെത്ര ഹിത, മൂതുകിലില്ല താപം,
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?

ഇവിടെ പ്രാണേശ്വരിയെ കഞ്ഞിയോട് ഉപമിക്കുന്നു. ശ്ലേഷത്തിന്റെ അയ്യരുകളിയാണു സംഭവം. പറഞ്ഞിരിക്കുന്ന കാര്യമെല്ലാം പ്രാണേശ്വരിക്കും കഞ്ഞിക്കും യോജിക്കും.

  1. ലാവണ്യം നല്ലതു പോലെയുണ്ട്. പ്രാണേശ്വരിക്കു സൗന്ദര്യവും, കഞ്ഞിക്ക് ലവണത്വവും (ഉപ്പുരസം).
  2. പെരുത്തു രസം ഉണ്ട്: പ്രാണേശ്വരി വളരെ രസികയാണ്. കഞ്ഞിയിൽ വെള്ളം ധാരാളമുണ്ട്.
  3. ഏവർക്കും എത്ര ഹിതം: എല്ലാവർക്കും വളരെ ഇഷ്ടമാണ്. അർത്ഥവ്യത്യാസമില്ല.
  4. ഊതുകിലില്ല താപം: കളിയാക്കുന്നതിന് ഗ്രാമ്യഭാഷയിൽ “ഊതുക” എന്നു പറയും. (“ഊതല്ലേ” എന്നു സാധാരണപ്രയോഗം.) പ്രാണേശ്വരിക്ക് ഊതിയാൽ (കളിയാക്കിയാൽ) താപം (ദുഃഖം) ഇല്ല എന്നർത്ഥം. കഞ്ഞിക്ക് ഊതിയാൽ ചൂടുണ്ടാവുകയില്ല എന്നും. (“ഊതിയാൽ ചൂടുണ്ടാവില്ല” എന്നു പറഞ്ഞാൽ “ഊതിയില്ലെങ്കിൽ ചൂടുണ്ടാവും” എന്നു വ്യംഗ്യം. ഇങ്ങനെ വ്യംഗിപ്പിക്കുന്നതിനും എന്തോ ഒരു പേരുണ്ട്. മറന്നു പോയി.)
  5. സ്പൂണിൽ കിടക്കും: പുറം തിരിഞ്ഞു കിടക്കുന്ന പെണ്ണിന്റെ പുറകിൽ കെട്ടിപ്പിടിച്ചു പുരുഷൻ കിടക്കുന്നതിനെ സ്പൂൺ പൊസിഷൻ എന്നു പറയുന്നു. അങ്ങനെ കിടക്കുന്നതിനെ സ്പൂണിംഗ് എന്നും പറയും. അങ്ങനെ കിടക്കുന്നവളാണു പ്രാണേശ്വരി. കഞ്ഞിയാകട്ടേ, സ്പൂണിലെടുത്താണു കുടിക്കുന്നത്.
  6. അതിയായ വിയർപ്പു നൽകും: പ്രാണേശ്വരി നന്നായി വിയർപ്പിക്കും. കഞ്ഞിയും.

പ്രാണേശ്വരിയോട് “നീയൊരു കഞ്ഞിയല്ലേ?” എന്നു ചോദിക്കുന്നിടത്ത്, മുകളിൽ പറഞ്ഞ രീതിയിൽ നീ കഞ്ഞി എന്ന ഭക്ഷണത്തെപ്പോലെയല്ലേ എന്ന് ഒരർത്ഥം. “നീ ഒരു പരമ യൂസ്‌‌ലെസ് നിർഗുണപരബ്രഹ്മമല്ലേ?” (കഞ്ഞി എന്ന വാക്കിന് അങ്ങനെ ഒരു നാടൻ അർത്ഥവുമുണ്ട്) എന്നു മറ്റൊരു അർത്ഥം. ശ്ലേഷം പോകുന്ന ഓരോ വഴിയേ…

ദിനം 5: പായ്ക്കറ്റിലാക്കിയ ഓർഗാനിക് തേങ്ങാവെള്ളം (വൃത്തം: ശാർദ്ദൂലവിക്രീഡിതം) ഫേസ്ബുക്ക് ലിങ്ക്

അടുത്ത കാലത്തായി അമേരിക്കയിൽ തേങ്ങയ്ക്കു വലിയ ഡിമാൻഡ് ആണ്. വെളിച്ചെണ്ണ സർവ്വരോഗസംഹാരിയാണെന്നു പറഞ്ഞ് ഹെൽത്ത് ഷോപ്പുകളിലൊക്കെ കൊള്ളവിലയ്ക്കു വിൽക്കുന്നു. കൊപ്രാ പോലെ ഒരു സാധനം വറുത്തുപ്പേരി പോലെ പായ്കറ്റിൽ ലഭ്യമാണ്. അതു കൂടാതെ തേങ്ങാവെള്ളം പായ്ക്കറ്റിലാക്കി അതിവിശിഷ്ടമായ ഓർഗാനിക് പാനീയം എന്നു പറഞ്ഞു വിൽക്കുന്നു. അങ്ങനെ ഒരു തേങ്ങാവെള്ളപ്പായ്ക്കറ്റ് കണ്ടപ്പോൾ കവിഹൃദയം ചഞ്ചലമായതിന്റെ പരിണതഫലമാണു താഴെ.

Day 1
മൂടിക്കെട്ടിയിരുന്ന ബീജകവചം തന്നിൽ പടച്ചോൻ ജലം
തൂവിത്തീർത്തതു പിന്നെ നല്ല സമയം നോക്കീട്ടു മൂക്കായ്കിലും
കീറിത്തന്നെയെടുത്തു, ലേബലു കുറേ ചാർത്തി, പ്രദർശിപ്പിച്ചിടു-
ന്നേതോ കൂടിയതെന്നു ചൊന്നു, ശിശുവെപ്പോലിന്നു തേങ്ങാജലം!

പായ്ക്കറ്റിലെ തേങ്ങാവെള്ളം കുട്ടിയെപ്പോലെയാണന്നാണു പറയുന്നത്.

ആകെ മൂടിക്കെട്ടി വെച്ചിരിക്കുന്ന തേങ്ങയിൽ വെള്ളം നിറയ്ക്കുന്ന (അതു മാത്രമല്ല, ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുക തുടങ്ങിയ പല കലാപരിപാടികളും കക്ഷി ചെയ്യാറുണ്ട്.) പടച്ചോനെപ്പറ്റി കേൾക്കാത്തവർ കുറയും. അങ്ങനെ അദ്ദേഹം ഉണ്ടാക്കിയ തേങ്ങാ വെള്ളമെടുക്കാൻ പറ്റിയ സമയത്ത് മൂത്തില്ലെങ്കിലും പൊളിച്ച് വെള്ളം വെളിയിൽ എടുത്ത് ഓർഗാനിക് ആണ്, അതുണ്ട്, ഇതുണ്ട് എന്നൊക്കെ ലേബലുകൾ ചാർത്തി കടകളിലെ അലമാരകളിൽ പ്രദർശിപ്പിക്കുന്നു.

കുട്ടികളെയും ഇങ്ങനെ തന്നെ. ഇവിടെ പടച്ചോൻ എന്നു പറഞ്ഞാൽ പടച്ച ആൾ അതായത് പിതാവ് എന്ന അർത്ഥമെടുക്കണം. മൂടിക്കെട്ടിയിരിക്കുന്ന ഗർഭപാത്രത്തിൽ അച്ഛൻ തൂവിയ വെള്ളത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഭ്രൂണത്തെ ഗ്രഹനിലയും നാളും തിഥിയുമൊക്കെ നോക്കി നല്ല സമയം നിർണ്ണയിച്ച് ആ സമയത്ത് സിസേറിയൻ ചെയ്തു പുറത്തെടുത്തിട്ട് ഇവൻ ജീനിയസ്സാണ്, ഇവൾ സകലകലാവല്ലഭയാണ്, ഇവൻ അതാണ്, അവൾ അതാണ് എന്നൊക്കെ പല ലേബലും ചാർത്തി നാട്ടുകാരുടെ മുമ്പിൽ ഉള്ളതിലും വലുതാക്കിക്കാണിച്ചു പ്രദർശിപ്പിക്കുന്നു.

രണ്ടും ഒരുപോലെയാണെന്നു പറയുന്നതു ചുമ്മാതെയാണോ?

ദിനം 6: ബെറിച്ചാറ് (വൃത്തം: വംശസ്ഥം) ഫേസ്ബുക്ക് ലിങ്ക്

പ്രാണേശ്വരി ആദ്യത്തെ ദിവസം ഉണ്ടാക്കിത്തന്ന പഴച്ചാറാണ്. പലതരം പഴങ്ങൾ അതിലുണ്ടത്രേ. എങ്കിലും ഇന്നാണ് അതിനെപ്പറ്റി ശ്ലോകം എഴുതാൻ പറ്റിയത്.

Day 6
ചുമന്നിരിക്കും, മധുരം നിറഞ്ഞിടും,
ഗദങ്ങളിൽ നിന്നു തുണച്ചിടും, വയർ
നിറയ്ക്കു, മുൾത്താപമകറ്റിടും, പഴം
പിഴിഞ്ഞ ചാറെൻ ജനനിയ്ക്കു തുല്യമാം.

പഴച്ചാറ് അമ്മയെപ്പോലെയാണ് എന്നാണു പറയുന്നത്. (ഈ സീരീസിൽ വികടത്വവും അശ്ലീലവും ഇല്ലാത്ത ഒരേയൊരു ശ്ലോകവും ഇതു തന്നെ.)

  1. ചുമന്നിരിക്കും: ബെറിയുടെ ചാറിനു ചുവപ്പു നിറമാണ്. അമ്മ ഗർഭകാലത്ത് കുഞ്ഞിനെ ചുമന്നുകൊണ്ട് ഇരിക്കും.
  2. മധുരം നിറഞ്ഞിടും: പഴച്ചാറിനു നല്ല മധുരമാണ്. അമ്മ നിറച്ചും മധുരമുള്ള അമ്മിഞ്ഞപ്പാലും സ്നേഹവുമാണ്.
  3. ഗദങ്ങളിൽ നിന്ന് തുണച്ചിടും: ഗദം = രോഗം. പഴച്ചാറ് ശരീരത്തിനു പ്രതിരോധശക്തി വർദ്ധിപ്പിച്ച് അസുഖം വരാതെ നോക്കും. അമ്മ മക്കൾക്കു രോഗമൊന്നും വരാതെ കാത്തുരക്ഷിക്കും.
  4. വയർ നിറയ്ക്കും: ജ്യൂസു കുടിച്ചാൽ വയറു നിറയും. അമ്മ മക്കൾക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നന്നായി ഊട്ടും.
  5. ഉൾത്താപമകറ്റും: താപം = ചൂട്, ദുഃഖം എന്നു രണ്ടർത്ഥം. ജ്യൂസ് ഉള്ളിലെ ചൂടു കുറയ്ക്കും. അമ്മ മനസ്സിലുള്ള ദുഃഖം മാറ്റും.

ഇങ്ങനെയാണ് പഴച്ചാറ് അമ്മയ്ക്കു തുല്യമാകുന്നത്.

ദിനം 7: വിസ്കി (വൃത്തം: മന്ദാക്രാന്ത) ഫേസ്ബുക്ക് ലിങ്ക്

അവസാനത്തെ ദിവസമായതു കൊണ്ട് ഇന്ന് വിഷം വിഷയമാക്കാം എന്നു വിചാരിച്ചിരുന്നു. രണ്ടു പേരോട് അഭിപ്രായം ചോദിച്ചു. രണ്ടു പേരും “വിഷം വേണ്ട” എന്ന അഭിപ്രായക്കാര്യായിരുന്നു. ഈ അന്ധവിശ്വാാസികളെക്കൊണ്ടു തോറ്റു!

അവസാനശ്ലോകം ഒന്നു ഗ്രാൻഡാക്കാൻ എന്തു വഴി എന്ന് ആലോചിച്ചപ്പോഴാണ് ശ്ലേഷം കൊണ്ട് രണ്ടർത്ഥം ഉണ്ടാക്കുന്നതിനു പകരം മൂന്നർത്ഥം ആക്കിയാലോ എന്നു തോന്നിയത്. വള്ളത്തോൾ ചിത്രയോഗത്തിൽ “ഈമട്ടങ്ങുദരാർത്തി തീർത്തു സുമനോ…” എന്നു രാജാവിനും ശിവനും സുബ്രഹ്മണ്യനും യോജിക്കുന്ന അർത്ഥങ്ങളുണ്ടാക്കിയതു പോലെ ഒന്നു നോക്കിയാലോ എന്ന്. വള്ളത്തോൾ എഴുതിയതു പോലെ ഞാൻ എഴുതാൻ നോക്കിയാൽ വായിക്കുന്നവർ ആന, അണ്ണാൻ, മലവിസർജ്ജനശ്രമം എന്നിവ ഉൾപ്പെടുന്ന ഒരു ഉപമ ശ്ലേഷത്തിന്റെ സഹായമില്ലാതെ തന്നെ ഉണ്ടാക്കും എന്നറിയാം. എന്നാലും ഒന്നു ശ്രമിക്കുക തന്നെ.

Day 7
ഏറെക്കാലം പഴകിയ ചരക്കെന്നു ലേബൽ പതിച്ചാ-
ലേറും മൂല്യം, സമനില നശിപ്പിച്ചിടും കൂടിയെന്നാൽ ,
കൂടും നന്നായ് പശുവൊടു, മഹോ! നീരസത്തോടടിക്കാം,
ഷീവാസ് റീഗൽ പ്രഭൃതികളുമാഭാസരും തുല്യരത്രേ!

കലാശക്കളിയായതിനാൽ ഇവിടെ ശ്ലേഷം അല്പം കടുപ്പത്തിലാണ്. വിസ്കി എന്ന പാനീയത്തെ ഒന്നല്ല രണ്ടു കാര്യങ്ങളോടാണ് ശ്ലേഷം വഴി ഉപമിക്കുന്നത്. ഒന്ന്, ആ. ഭാ. സം. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർഷഭാരതസംസ്കാരം തലയ്ക്കു പിടിച്ച ആ.ഭാ.സർ. രണ്ട്, ശരിക്കുള്ള ആഭാസർ.

  1. വളരെക്കാലം പഴകിയ ചരക്ക് എന്നു പറഞ്ഞാൽ വില കൂടും.
    • വിസ്കി: 18 കൊല്ലം പഴകിയ വിസ്കിയ്ക്ക് 12 കൊല്ലം പഴകിയ വിസ്കിയെക്കാൾ വില കൂടും.
    • ആ. ഭാ. സം.: എന്തെങ്കിലും കുന്തത്തിനെ പണ്ട് ഋഷികൾ കണ്ടുപിടിച്ചത്, വേദത്തിൽ ഉണ്ടായിരുന്നത് എന്നൊക്കെ പറഞ്ഞു കൊണ്ടു വന്നാൽ ഇവർക്ക് വലിയ വിലയാണ്.
    • ആഭാസർ: ഇവർക്കു പൊതുവേ പ്രായമായ പെണ്ണുങ്ങളെയാണു പഥ്യം.
  2. കൂടിയാൽ സമനില നശിപ്പിക്കും.
    • വിസ്കി: കുടിക്കുന്നതിന്റെ അളവു കൂടുതലായാൽ കുടിക്കുന്നവനു സമനില കിട്ടില്ല. കാലു വേച്ചു പോകും.
    • ആ. ഭാ. സം.: മതഭ്രാന്തു കൂടിയാൽ മനുഷ്യരൊക്കെ തുല്യരാണ് എന്നുള്ള നില നഷ്ടപ്പെടും.
    • ആഭാസർ: ഇവന്മാരോടു കൂട്ടു കൂടിയാൽ മനസ്സിന്റെ സമനില നഷ്ടപ്പെടും.
  3. പശുവിനോടും നന്നായിട്ടു കൂടും
    • വിസ്കി: വിസ്കിയുടെ കൂടെ ബീഫ് വളരെ യോജിക്കും.
    • ആ. ഭാ. സം.: ആർഷഭാരതന്മാരും പശുവും തമ്മിൽ മക്കളും അമ്മയും പോലെ കൂട്ടാണ്.
    • ആഭാസർ: ആഭാസന്മാർക്കു കൂടാൻ പെൺവർഗ്ഗത്തിലുള്ള എന്തിനെ കിട്ടിയാലും മതി. പശുവായാലും എരുമയായാലും ഓക്കേ.
  4. നീരസത്തോടെ അടിക്കാം
    • വിസ്കി: നീരസം = വെള്ളമില്ലാതെ. വിസ്കി വെള്ളമില്ലാതെയും അടിക്കാം എന്നർത്ഥം.
    • ആ. ഭാ. സം.: ലവന്മാരെ കയ്യിൽ കിട്ടിയാൽ ആർക്കും നീരസം മൂത്ത് ഒന്നു പൊട്ടിക്കാൻ തോന്നും.
    • ആഭാസർ: ആഭാസന്മാർക്ക് ഭോഗിച്ചാൽ മാത്രം മതി. രസം വേണമെന്നു നിർബന്ധമില്ല.
  5. ഇങ്ങനെ ഷീവാസ് റീഗൽ പോലെയുള്ള വിസ്കികൾ ആ. ഭാ. സം. കാരെയും ആഭാസരെയും പോലെയാണ് എന്നർത്ഥം.


ഒരാൾ ഏഴു ദിവസമേ ഇതു ചെയ്യുന്നുള്ളൂ എങ്കിലും ഓരോ ദിവസവും ഓരോ ആളും പുതിയ ഒരാളെ ചേർക്കുന്നതിനാൽ ഇതു ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. പിന്നെ ആകെ ഒരു സമാധാനമുള്ളത് ബെൽറ്റുബോംബ് കെട്ടി ചാവേറാവാൻ ആളെ കിട്ടുന്നതിലും ബുദ്ധിമുട്ടാണ് ശ്ലോകമെഴുതാൻ ആളെ കിട്ടുന്നത് എന്നതാണ്. അതിനാൽ താമസിയാതെ ഇത് നിന്നു പോകും എന്നു പ്രതീക്ഷിക്കാം. എന്തായാലും പോക്കിമോൻ ഗോ കഴിഞ്ഞാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ വിനോദമാണ് ഇത്. ഇതിനെ സന്തോഷ് “വാക്ചിത്രം” എന്നാണു വിളിക്കുന്നത്. ഫേസ്ബുക്കിൽ പോയി #വാക്ചിത്രം എന്ന ഹാഷ്‌ടാഗ് തിരഞ്ഞാൽ എഴുതുന്ന എല്ലാവരെയും അവരുടെ ശ്ലോകങ്ങളെയും കുടിക്കുന്ന പാനീയങ്ങളെയും കാണാം. വേറേ പണിയൊന്നുമില്ലെങ്കിൽ ഇത് എത്രയും ആനന്ദദായകമത്രേ!

കവിതകള്‍ (My poems)
ബ്ലോഗ് ഇവന്റ്
ശ്ലോകങ്ങള്‍ (My slokams)
സരസശ്ലോകങ്ങള്‍
സാഹിത്യവിനോദങ്ങള്‍

Comments (0)

Permalink

പഴശ്ശിരാജാവിന്റെ ശൃംഗാരം

Pazhassi
ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും (ഹരീ, യാരിദ്, പതാലി, അർജുൻ കൃഷ്ണ തുടങ്ങിയവർ ഉദാഹരണം) അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും (പപ്പൂസ്, ദൃശ്യൻ, കാളിദാസൻ തുടങ്ങിയവർ) അഭിപ്രായപ്പെടുന്നു. കുറിച്യരുടെ ജീവിതം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നു ജി. പി. രാമചന്ദ്രൻ പറയുമ്പോൾ, കുറിച്യരെ ആഫ്രിക്കൻ ആദിവാസികളെപ്പോലെ ചിത്രീകരിച്ചു് അപമാനിച്ചു എന്നാണു് പഴയ വീടു് എന്ന ബ്ലോഗറുടെ (‘ചരിത്രത്തെ കൊഞ്ഞനം കുത്തി പഴശ്ശി’ എന്ന പോസ്റ്റ് ഇപ്പോൾ കാണുന്നില്ല) അഭിപ്രായം.

വടക്കൻ വീരഗാഥയുടെ പ്രശ്നം എം. ടി. വാസുദേവൻ നായർ ചരിത്രത്തെ വളച്ചൊടിച്ചു എന്നതായിരുന്നെങ്കിൽ, പഴശ്ശിരാജായുടെ പ്രശ്നം ചരിത്രത്തെ ഒട്ടും മാറ്റിയില്ല എന്നതാണു് എന്നും കേട്ടു. അതു് അതിലും വിചിത്രം! ചിത്രം ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്നു് ആരോപിക്കുന്ന ജി. പി. രാമചന്ദ്രൻ ഒരിടത്തു് അതു് ഒരേയൊരു ചരിത്രരേഖയായ മലബാർ മാന്വലിനെ അനുവർത്തിക്കുന്നതിനെയും വിമർശിക്കുന്നുണ്ടു്!

ഇങ്ങനെ പല അഭിപ്രായങ്ങളുണ്ടെങ്കിലും, ചില കാര്യങ്ങളിൽ നിരൂപകർക്കു് അഭിപ്രായൈക്യമുണ്ടു്. യുദ്ധരംഗങ്ങളിൽ മമ്മൂട്ടിയെയും മറ്റും കയറു കെട്ടി പറക്കാൻ വിട്ടതു് വളരെ മോശമായിപ്പോയി എന്നതാണു് ഒന്നു്. ഇന്ത്യക്കാരോടു സോഫ്റ്റ് കോർണറുള്ള മദാമ്മയെ കൊണ്ടുവന്നതു് (‘ലഗാൻ’ എന്ന ഹിന്ദി സിനിമയിലും കണ്ടിട്ടുണ്ടു് ഇങ്ങനെ ഒരാളെ. എഡ്വിന മൗണ്ട് ബാറ്റൻ ആയിരിക്കും ഇവരുടെയൊക്കെ പ്രചോദനം. എഡ്വിന അല്ലാതെ ഏതെങ്കിലും മദാമ്മയ്ക്കു് ഇങ്ങനെ വല്ലതും തോന്നിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ എന്തോ?) എല്ലാവരും എതിർക്കുന്നു. കഥയിൽ ആവശ്യമില്ലാത്ത കൈതേരി മാക്കം എന്ന കഥാപാത്രത്തിനെ എഴുന്നള്ളിച്ചതും ആ കഥാപാത്രത്തെ അവതരിപ്പിച്ച നടി ശരീരപ്രദർശനം നടത്തിയതല്ലാതെ നേരേ ചൊവ്വേ അഭിനയിച്ചില്ല എന്നതുമാണു് മറ്റൊരു കാര്യം.

കൈതേരി മാക്കം ചരിത്രകഥാപാത്രമാണോ എന്നു് എനിക്കറിയില്ല. എന്തായാലും പഴശ്ശിരാജാവിനെപ്പറ്റിയുള്ള കഥകളിലെല്ലാം ഈ സുന്ദരിയെപ്പറ്റി പരാമർശമുണ്ടു്. സി. വി. രാമൻ പിള്ളയ്ക്കു ശേഷം മലയാളത്തിൽ “ചരിത്രനോവലുകൾ” എഴുതാൻ അഗ്രഗണ്യനായിരുന്ന സർദാർ കെ. എം. പണിക്കരുടെ “കേരളസിംഹം” എന്ന നോവലിലെ നായികയും കൈതേരി മാക്കം തന്നെ. പഴശ്ശിരാജാവിന്റെ ചരിത്രം ഇപ്പോൾ അധികം ആളുകൾ അറിയുന്നതു് ഈ കേരളസിംഹത്തിലൂടെയാണു്. പണിക്കരുടെ ചരിത്രനോവലുകളേക്കാൾ കൂടുതൽ ചരിത്രത്തോടു നീതി പുലർത്തുന്നതു വടക്കൻ വീരഗാഥ തന്നെയാണു്. കുളക്കടവിൽ വെള്ളം തെറിച്ചതിനു് കുടുംബം കുളംതോണ്ടിയ നമ്പൂതിരിമാരോടു പ്രതികാരം ചെയ്യാൻ പറങ്കികളോടു ചേർന്ന നാരായണൻ നായർ എന്ന പറങ്കിപ്പടയാളിയെ ചരിത്രപുരുഷനാക്കി നാം കുഞ്ഞാലിമരയ്ക്കാർ സിനിമയിൽ വരെ കണ്ടു. കേരളസിംഹത്തിലെ കഥയും സന്ദർഭങ്ങളും ചരിത്രമായി അംഗീകരിക്കപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.

ഞാൻ “പഴശ്ശിരാജാ” കണ്ടില്ല. കഥാസാരവും വിശദമായി അറിഞ്ഞില്ല. കേട്ടിടത്തോളം കഥ “കേരളസിംഹ”ത്തെ പിന്തുടരുന്നു എന്നു തോന്നുന്നു. എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും കൈതേരി മാക്കവും കൈതേരി അമ്പുവുമൊക്കെ കേരളസിംഹത്തിലെ കഥാപാത്രങ്ങളാണു്. ചരിത്രത്തിലും ഉണ്ടായിരുന്നിരിക്കാം. അറിയില്ല.

മാക്കത്തിനെ നാട്ടിൽ വിട്ടിട്ടാണു് രാജാവു് ഒളിയുദ്ധത്തിനു കാടു കയറിയതു്. അവിടെ കൂടെ കുഞ്ഞാനിക്കെട്ടിലമ്മ എന്നോ മറ്റോ കെ. എം. പണിക്കർ വിളിക്കുന്ന വലിയ ഭാര്യയുമുണ്ടായിരുന്നു. (സിനിമയിൽ ഇവർ ഉണ്ടോ എന്തോ? റിവ്യൂവിലൊന്നും കണ്ടില്ല.) ഈ മാക്കത്തെ നാട്ടിൽ വിട്ടിട്ടു പോകുമ്പോൾ “ബ്രിട്ടീഷുകാർ പെണ്ണുങ്ങളോടു് അപമര്യാദയായി പെരുമാറില്ല” എന്നു പറഞ്ഞ പഴശ്ശിരാജാവിലൂടെ സിനിമയുടെ ശില്പികൾ ബ്രിട്ടീഷ് കൊളോണിയലിസത്തിനെ ന്യായീകരിക്കുന്നു എന്നും കുളിക്കടവിൽ നിന്നു കയറിവരുന്ന മാക്കത്തിന്റെ മുലകൾ കുലുങ്ങുന്നതു് എന്തോ “മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(Male gaze)ത്തിന്റെ ഉദാഹരണം” ആണെന്നും ആണു ജി. പി. രാമചന്ദ്രഭാഷ്യം. “കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി” എന്ന പാട്ടു യൂട്യൂബിൽ കണ്ടപ്പോൾ രാമചന്ദ്രൻ പറഞ്ഞ പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ലേഖനം വായിച്ചിട്ടു് ഒന്നുകൂടി കണ്ടിട്ടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല. രാമചന്ദ്രൻ എഴുതുന്നതു വായിച്ചാൽ “മഴു”വിൽ രതീദേവിയും പല കുഞ്ചാക്കോ ചിത്രങ്ങളിലും വിജയശ്രീയും ഒക്കെ കുളികഴിഞ്ഞു കയറി വരുന്നതു പോലെയാണെന്നു തോന്നും.

ജി. പി. രാമചന്ദ്രൻ പലപ്പോഴും എഴുത്തിന്റെ ആവേശത്തിൽ ഒരല്പം കടന്നു ചിന്തിക്കുന്നു എന്നു തോന്നിയിട്ടുണ്ടു്. 2 ഹരിഹർ നഗർ-നെ വിമർശിച്ചപ്പോൾ വില്ലന്റെ ജാതി-മതത്തിലേക്കു് വിശകലനം കടന്നതു് ഒരുദാഹരണം. (ആ ലേഖനം വളരെ പ്രസക്തമാണു്. അതു മറ്റൊരു കാര്യം.)

പഴശ്ശിരാജാ ഒരു കവിയും കൂടി ആയിരുന്നു എന്നു പറയപ്പെടുന്നു. “കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാലു്” എന്നു പറയുന്ന നാലു് ആട്ടക്കഥകളുടെ (കിർമ്മീര വധം, നിവാതകവചകാലകേയ വധം, കല്യാണസൌഗന്ധികം, ബകവധം) കർത്താവായ കോട്ടയം തമ്പുരാൻ പഴശ്ശിരാജാവു തന്നെയാണെന്നും അല്ലെന്നും അഭിപ്രായമുണ്ടു്.

ആട്ടക്കഥകൾ എഴുതിയ കോട്ടയം കേരളവർമ്മ കൊല്ലവർഷം ഒമ്പതാം ശതകത്തിലും പഴശ്ശിരാജാ എന്ന കോട്ടയം കേരളവർമ്മ കൊല്ലവർഷം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലുമാണു ജീവിച്ചിരുന്നതു് എന്നാണു് അയ്മനം കൃഷ്ണക്കൈമൾ അഭിപ്രായപ്പെടുന്നതു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും ഇവർ രണ്ടുപേരാണു് എന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഇവർ രണ്ടും ഒരാളാണെന്നു വാദിക്കുന്നതു് ഒരു പറ്റം അറം‌പറ്റൽ‌ഗവേഷകരാണു്. കിർമ്മീരവധം ആട്ടക്കഥയിലെ “കാടേ ഗതി നമുക്കു്” എന്ന പദത്തിനു് അറം പറ്റാതിരിക്കാൻ പറ്റാത്തതിനാൽ അതിന്റെ കർത്താവു് പഴശ്ശിരാജാവല്ലാതെ മറ്റാരുമാവില്ല എന്ന രീതിയിലാണു് വാദത്തിന്റെ പോക്കു്.

അറം പറ്റൽ ഗവേഷകർ കൈവെയ്ക്കാത്ത എഴുത്തുകാർ കുറവാണു്. ഉണ്ണായിവാര്യരുടെ “എന്നാൽ കുലവുമറുതി വന്നിതു” എന്ന ഹംസവാക്യവും അറം പറ്റിയത്രേ. വാര്യർക്കു ശേഷം അദ്ദേഹത്തിന്റെ വംശം അന്യം നിന്നു പോയി. കുമാരനാശാന്റെ “അന്തമില്ലാത്തൊരാഴത്തിലേയ്ക്കതാ ഹന്ത താഴുന്നു…” എന്നതു് അറം പറ്റിയതു കൊണ്ടാണു് അദ്ദേഹം ബോട്ടു മുങ്ങി മരിച്ചതു് എന്നും ഈ ഗവേഷകർ സമർത്ഥിക്കുന്നു.

എഴുത്തുകാരും അഭിനേതാക്കളും മരിക്കുമ്പോഴും ഇത്തരം അറം പറ്റൽ ഗവേഷകർ തല പൊക്കാറുണ്ടു്. പരേത(ൻ) എഴുതിയ കൃതികളിൽ നിന്നോ അഭിനയിച്ചപ്പോൾ പറഞ്ഞ സംഭാഷണങ്ങളിൽ നിന്നോ മരിച്ച സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചികഞ്ഞു കണ്ടെത്തി അതു് അറം പറ്റിയതാണെന്നു സമർത്ഥിക്കുകയാണു് ഇതിന്റെ രീതി. ബൂലോഗകവി ജ്യോനവൻ അന്തരിച്ചപ്പോഴും ഇത്തരം അറം‌പറ്റൽ ഗവേഷകരെ കാണാനുണ്ടായിരുന്നു.

ഏതായാലും, ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന കൈതേരി മാക്കത്തെപ്പറ്റി പഴശ്ശിരാജാവു് എഴുതിയ ഒരു പ്രസിദ്ധശ്ലോകത്തെപ്പറ്റി “കേരളസിംഹ”ത്തിൽ സവിസ്തരം പ്രസ്താവിക്കുന്നുണ്ടു്. കാടുകയറിയ പഴശ്ശിരാജാവു് ഒളിപ്പോരു നടത്തുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം വിരഹവേദനയിൽ വ്യഥിതമായിരുന്നത്രേ. അങ്ങനെ വെന്തു വെന്തു് ആ ഹൃദയത്തിൽ നിന്നു് ഒരു ശ്ലോകം ഉണ്ടായി. അതു് അദ്ദേഹം തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്നതു ഭാര്യ കുഞ്ഞാനിക്കെട്ടിലമ്മ കണ്ടെടുത്തു. (പേടിക്കണ്ടാ, അടിയൊന്നും ഉണ്ടായില്ല. ത്രികോണപ്രേമപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കുഞ്ഞാനിക്കു് മാക്കത്തിനെ വലിയ വാത്സല്യമായിരുന്നത്രേ.) എന്നിട്ടു് ആ ശ്ലോകം ചൊല്ലി രാജാവിനെയും മാക്കത്തിനെയും കളിയാക്കുന്നുണ്ടു് ആ വിശാലഹൃദയ.

വിപ്രലംഭശൃംഗാരത്തിന്റെ മകുടോദാഹരണം എന്നു പലരും പ്രകീർത്തിച്ചിട്ടുള്ളതാണു് ഈ ശ്ലോകം.

കടുകട്ടി വാക്കുകൾ പ്രയോഗിച്ചതിനു് വെള്ളെഴുത്തിനെ ക്രൂശിച്ചതു പോലെ എന്നോടു ചെയ്യരുതേ. ശൃംഗാരം രണ്ടു വിധം. നായകനും നായികയും അടുത്തിരിക്കുമ്പോൾ ഉള്ള ശൃംഗാരം സംഭോഗശൃംഗാരം. അകന്നിരിക്കുമ്പോൾ ഉള്ള ശൃംഗാരം വിപ്രലംഭശൃംഗാരം. “വെൺ‌ചന്ദ്രലേഖയൊരപ്സരസ്ത്രീ, വിപ്രലംഭശൃംഗാരനൃത്തമാടാൻ വരും അപ്സരസ്ത്രീ” എന്ന പാട്ടിന്റെ അർത്ഥം സത്യമായും എനിക്കറിയില്ല. അനോണി ആന്റണിയോടു ചോദിക്കണം.

സംഭവം മലയാളശ്ലോകമാണെങ്കിലും സംസ്കൃതം ഏറെയുള്ള മണിപ്രവാളമായതിനാൽ അർത്ഥം കൂടി താഴെച്ചേർക്കുന്നു.

ശ്ലോകം:

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

വൃത്തം: സ്രഗ്ദ്ധര.

അര്‍ത്ഥം:

ജാതീ, ജാത-അനുകമ്പാ ഭവ : പിച്ചകപ്പൂവേ, അനുകമ്പ ഉള്ളവളായിത്തീരണേ
അയേ! മല്ലികേ ശരണം : അല്ലയോ മുല്ലപ്പൂവേ (എന്നെ) രക്ഷിക്കണേ
കൈതേ, തേ കൂപ്പുകൈ : കൈതപ്പൂവേ, നിനക്കു നമസ്കാരം!
കൈതേരി മാക്കം കബരിയിൽ അണിവാന്‍ : കൈതേരി മാക്കം കെട്ടിവെച്ച തലമുടിയിൽ അണിയാൻ
കൈ ഉയര്‍ത്തും ദശായാം : കൈ ഉയർത്തുന്ന സമയത്തു്
ഏതാൻ : ഏതാനും (അല്പം)
ഏതാൻ മദീയാൻ അലർ-ശര-പരിതാപ-ഉദയാൻ : കാമദേവൻ മൂലം എനിക്കുണ്ടാകുന്ന ഈ വിഷമങ്ങളെ
ആശു നീ താന്‍ നീ താന്‍ നീ താന്‍ : പെട്ടെന്നു് നീ (പിച്ചകപ്പൂവു്) തന്നെ നീ (മുല്ലപ്പൂവു്) തന്നെ നീ (കൈതപ്പൂവു്) തന്നെ
ചടുല-കയല്‍-ക്കണ്ണി തന്‍ കര്‍ണ്ണ-മൂലേ : (ആ) സുന്ദരിയുടെ (ഇളകുന്ന മീൻ പോലെയുള്ള കണ്ണുകളുള്ളവൾ എന്നു വാച്യാർത്ഥം) ചെവിയിൽ
ഉണര്‍ത്തീടുക : പറയണം

ഒരു വശത്തേയ്ക്കാണല്ലോ തലമുടി പണ്ടു കാലത്തു കെട്ടി വെയ്ക്കുന്നതു്. പൂ കയ്യിലെടുത്തു് അവിടെ മുടിയിൽ തിരുകുന്ന അല്പസമയത്തേയ്ക്കു് പൂ ചെവിയുടെ സമീപത്തായിരിക്കുമല്ലോ. അപ്പോൾ നീ എന്റെ ഈ കാമപാരവശ്യം അവളുടെ ചെവിയിൽ പറയണേ എന്നു താത്പര്യം.

ജാതീ ജാതാ, കൈതേ കൈതേ, ഏതാൻ ഏതാൻ, നീ താൻ നീ താൻ എന്ന പ്രാസങ്ങളും, കൂപ്പു കൈ തേ കൈതേ, ഏതാൻ ഏതാൻ എന്നിടങ്ങളിലെ യമകങ്ങളും (ആദ്യത്തെ നീതാൻ എന്നതിനു് നയിക്കപ്പെട്ടവ എന്ന അർത്ഥം വിവക്ഷിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ ഒരു യമകവും കൂടി ഉണ്ടു്. എന്നാൽ “നീ താൻ” എന്നു പറയുന്നിടത്തു് ഒരു പൂവു കുറയുകയും ചെയ്യും.) കൂടി ആകെപ്പാടെ ശബ്ദാലങ്കാരസുന്ദരമാണു് ഈ ശ്ലോകം.


അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ഒരു ചിന്താക്കുഴപ്പമാണു് ഒരു ശ്ലോകം ചൊല്ലുമ്പോൾ അതിന്റെ അർത്ഥം വ്യക്തമാകുന്ന രീതിയിൽ ചൊല്ലണോ അതോ അതിന്റെ വൃത്തത്തിന്റെ താളത്തിനും യതിയ്ക്കുമൊക്കെ യോജിക്കുന്ന രീതിയിൽ ചൊല്ലണോ എന്നതു്. രണ്ടു രീതിയുടെയും വക്താക്കളുണ്ടു്. അർത്ഥസമ്പുഷ്ടമായ ശ്ലോകങ്ങളെ അർത്ഥമനുസരിച്ചും, പ്രാസഭംഗിയുള്ള ശ്ലോകങ്ങളെ വൃത്തവും പ്രാസവും അനുസരിച്ചും ചൊല്ലുക എന്നതാണു് എന്റെ ഒരു രീതി. അർത്ഥവും ശബ്ദഭംഗിയുമുള്ള ഇത്തരം ശ്ലോകങ്ങളെ എങ്ങനെ ചൊല്ലും? രണ്ടു രീതിയിലും ചൊല്ലിയേക്കാം.

അർത്ഥത്തിനനുസരിച്ചു്:
download MP3
വൃത്തത്തിനനുസരിച്ചു്:
download MP3

ഈ ശ്ലോകത്തെ സിനിമയിൽ പരാമർശിക്കുന്നുണ്ടോ എന്നറിയില്ല. ശ്ലോകങ്ങൾ സിനിമയിലെത്തുമ്പോൾ പാട്ടുകളാവുകയാണു പതിവു്. ശകുന്തള സിനിമയിൽ കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ “അനാഘ്രാതം പുഷ്പം…” എന്ന ശ്ലോകം “സ്വർണ്ണത്താമരയിതളിലുറങ്ങും…” എന്നും, “തവ ന ജാനാമി ഹൃദയം…” എന്ന ശ്ലോകം “പ്രിയതമാ, പ്രിയതമാ, പ്രണയലേഖനം എങ്ങനെയെഴുതണം…” എന്നും, കാളിദാസന്റെ മറ്റൊരു കൃതിയായ മേഘസന്ദേശത്തിലെ “ശ്യാമാസ്വംഗം, ചകിതഹരിണീപ്രേക്ഷണേ…” എന്ന ശ്ലോകത്തിന്റെ കാതൽ “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ…” എന്നും വയലാർ പാട്ടുകളാക്കിയതു് ഉദാഹരണം.


പണ്ടു്, സിനിമാമാസികകളിലെ വാർത്തകളും വഴിയരികിലെ പോസ്റ്ററുകളും മാത്രം കണ്ടിട്ടു് സിനിമകളെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന എന്നോടു് ആദ്യദിവസം തന്നെ ഇടി കൊണ്ടു ടിക്കറ്റു കിട്ടാതെ കരിഞ്ചന്തയിൽ ടിക്കറ്റു വാങ്ങി കഷ്ടപ്പെട്ടു സിനിമ കണ്ട കൂട്ടുകാർ സുരേഷും വിനോദനും പറയുമായിരുന്നു, “ഡാ, ഡാ, ഞങ്ങൾക്കു ചെലവായ കാശിന്റെ പകുതിയെങ്കിലും വെച്ചിട്ടു മതി ഈ വാചകമടി…”.

സുരേഷേ, നീയിതു കാണുന്നുണ്ടോ, ഞാൻ റിവ്യൂ വായിക്കുക മാത്രം ചെയ്തിട്ടു “പഴശ്ശിരാജാ”യെപ്പറ്റി ഇത്ര വലിയ ഒരു പോസ്റ്റ് എഴുതിയതു്? 🙂

(ഈ പോസ്റ്റിലേയ്ക്കു് ആവശ്യമായ ചില വിവരങ്ങൾ സംഘടിപ്പിച്ചു തന്ന എതിരൻ കതിരവനു നന്ദി.)

ശബ്ദം (Audio)
സരസശ്ലോകങ്ങള്‍
സിനിമ

Comments (34)

Permalink

താമരയും ശശിയും

ഒരു കാലത്തെഴുതിയ കൃതികൾക്കു് പിൽക്കാലത്തു് അതിനോടു യാതൊരു ബന്ധവുമില്ലാത്ത ഒരു അർത്ഥം യാദൃച്ഛികമായി ഉണ്ടാവുന്നതു നിരീക്ഷിക്കുന്നതു രസാവഹമാണു്. ഹരിനാമകീർത്തനത്തിലെ “ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചും…” എന്ന പദ്യത്തിലെ “ഉദകപ്പോള” എന്ന വാക്കിനെ “അപ്പോളോ” എന്നായി തെറ്റിദ്ധരിച്ചു് അമേരിക്ക ആകാശത്തേയ്ക്കു വിട്ട പേടകം എന്നർത്ഥം കൊടുത്തു് ആ പദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയതും, “അങ്കുശമില്ലാത്ത ചാപല്യമേ, മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ” എന്ന ഈരടിയിലെ “അങ്കുശം” എന്ന വാക്കിനു് ചങ്ങമ്പുഴയുടെ കാലത്തു പ്രചാരത്തിലില്ലാത്ത അർദ്ധവിരാമം (comma) എന്ന അർത്ഥമെടുത്തു് അതിന്റെ ശരിയായ അർത്ഥത്തെക്കാളും സമഞ്ജസമായ ഒരു അർത്ഥം ഉണ്ടാക്കിയെടുത്തതും ഞാൻ അബദ്ധധാരണകൾ എന്ന പോസ്റ്റിൽ വിവരിച്ചിട്ടുണ്ടു്. ചരിത്രം എഴുതപ്പെടാത്ത കാലത്തെ സാഹിത്യകൃതികളെ വ്യാഖ്യാനിക്കുമ്പോൾ ഇങ്ങനെയുള്ള എത്രയെത്ര തെറ്റായ അർത്ഥങ്ങൾ ഉണ്ടാകുന്നെന്നു് ആർക്കറിയാം!

ഹരിനാമകീർത്തനത്തിലെ “ഒന്നായ നിന്നെയിഹ…” എന്ന ശ്ലോകത്തിനു കള്ളുകുടിയന്റെ വ്യൂപോയിന്റിൽ ഒരു അർത്ഥവും, “ശുക്ലാംബരധരം വിഷ്ണും…” എന്നതിനു തനി അശ്ലീലമായ ഒരു അർത്ഥവും, ഒരു റഷ്യൻ പാട്ടിനു് “ചിന്താഭാരം തോട്ടിൽ, മാവോയിസം വീട്ടിൽ” എന്ന അനർത്ഥവും കണ്ടുപിടിക്കുന്ന അസംബന്ധത്തെയല്ല ഇവിടെ ഉദ്ദേശിച്ചതു്. ശരിക്കു തന്നെ വേറെ ഒരു അർത്ഥം പറയാവുന്ന സംഗതിയെയാണു്.

ഇതു് ഇപ്പോൾ എഴുതാൻ കാരണം കഴിഞ്ഞാഴ്ച കുറേ മലയാളിസുഹൃത്തുക്കളുമായി ഒത്തു ചേർന്നപ്പോഴുള്ള സംഭാഷണവും അതിൽ നിന്നു് എനിക്കു് ഒരു പഴയ ശ്ലോകത്തിനു് പുതിയ ഒരർത്ഥം തോന്നിയതുമാണു്.

ലോൿസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും മലയാളികളുടെ സൌഹൃദകൂടിക്കാഴ്ചകളിൽ തിരഞ്ഞെടുപ്പു തന്നെയായിരുന്നു മുഖ്യവിഷയം.

അമേരിക്കൻ മലയാളികളിൽ ഇടത്തുപക്ഷചിന്താഗതിയുള്ളവരെ മരുന്നിനു പോലും കാണാനില്ല. കോൺഗ്രസ്സാണോ ബി. ജെ. പി. യാണോ അതോ രണ്ടുമല്ലാത്ത അരാഷ്ട്രീയമാണോ എന്നു വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാടാണു പൊതുവേ. അഹിന്ദുക്കളിൽ നിന്നു പോലും ശ്രീരാമസേനയെപ്പോലുള്ള സംഭവങ്ങളെപ്പറ്റി അസഹിഷ്ണുത കണ്ടിട്ടില്ല. ചിരിച്ചുതള്ളാനുള്ള വാർത്തകൾ മാത്രമാണു് നാട്ടിൽ നടക്കുന്ന പല ദുഃഖകരമായ സംഭവങ്ങളും. നാട്ടിലെ ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള അക്രമം ഒരു പ്രശ്നമല്ലെങ്കിലും അമേരിക്കയിൽ വടക്കേ ഇന്ത്യക്കാരും തെലുങ്കരും മലയാളികളെ പാര വെയ്ക്കുന്നതും വെള്ളക്കാർ നീഗ്രോകളോടു പോലും കാണിക്കാത്ത വിവേചനം ഇന്ത്യാക്കാരോടു ചില സന്ദർഭങ്ങളിൽ (ഉദാഹരണമായി ഒരു കാർ ആക്സിഡന്റ് വന്നാൽ അമേരിക്കക്കാരൻ പോലീസ് അമേരിക്കക്കാരന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളത്രേ!) കാണിക്കാറുള്ളതും ഒക്കെ ദൈവം മനുഷ്യരെ തുല്യരായി സൃഷ്ടിച്ചെങ്കിലും മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന അധർമ്മത്തിന്റെ ഉദാഹരണങ്ങളായി ചർച്ച ചെയ്യപ്പെടാറുണ്ടു്.

ലോൿസഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചർച്ച അധികം കഴിയുന്നതിനു മുമ്പേ ശശി തരൂരിലെത്തി. ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ പാർലമെന്റിൽ എത്തേണ്ടതു കേരളത്തിന്റെ ആവശ്യമാണെന്നും (ഒരു പാർലമെന്റംഗത്തിന്റെ അടിസ്ഥാനയോഗ്യത ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യാൻ അറിവുണ്ടായിരിക്കുക എന്നതാണെന്നും, മലയാളവും കേരളവും ജനസേവനവും രാഷ്ട്രീയപരിചയവും ഒന്നും പ്രശ്നമേ അല്ല എന്നും ഉള്ള അഭിപ്രായം കേരള ഫാർമർക്കു മാത്രമല്ല എന്നു മനസ്സിലായി. അല്ലെങ്കിലും, വിമാനം ഓടിച്ചു നടന്ന രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയവരാണല്ലോ നമ്മൾ!) അദ്ദേഹത്തെ ജയിപ്പിക്കാൻ മണ്ണിനോടു സ്നേഹമുള്ള മലയാളികൾ കഷിരാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കണം എന്നും പരക്കെ അഭിപ്രായമുണ്ടായി. കേരളീയർ പൊതുവേ നിർഭാഗ്യവാന്മാരാണെന്നും നല്ല കഴിവുള്ള ആളുകൾ തിരഞ്ഞെടുപ്പിനു നിൽക്കുമ്പോൾ അവരെ ജയിപ്പിക്കാതെ പാർലമെന്റിൽ പെർഫോം ചെയ്യാൻ കഴിവില്ലാത്തവരെ ജയിപ്പിച്ചു വിടുന്നതു കൊണ്ടാണു നമുക്കു മന്ത്രിമാരെ കിട്ടാതെ കേരളത്തിന്റെ വികസനം മുരടിച്ചു പോകുന്നതെന്നും ഉള്ള അഭിപ്രായങ്ങൾ കേട്ടു. എന്തു പറഞ്ഞാലും കാര്യമില്ലാത്ത ഇടതന്മാരുടെ കാര്യം പോകട്ടേ, കോൺഗ്രസ്സും ബി. ജെ. പി. യും ഒന്നിച്ചു നിന്നു് ശശി തരൂരിനെ പാർലമെന്റിൽ എത്തിക്കാൻ ശ്രമിക്കും എന്നായിരുന്നു ആകെയുള്ള ഒരു പ്രതീക്ഷ.

ഇതു കേട്ടപ്പോൾ എനിക്കു് പഴയ ഒരു ശ്ലോകം ഓർമ്മ വന്നു. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകത്തിലെ “നാംഭോജായ ശശീ ന ചാപി ശശിനേ…” എന്ന ശ്ലോകത്തിനു് (ഈ ശ്ലോകം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളിലും കാണുന്നില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി പറഞ്ഞുതരൂ!) കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷ. വൃത്തം കുസുമമഞ്ജരി.

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍
കാമമിന്നതുളവായിടായ്കിലയശസ്സതീവ നിയതിക്കു താന്‍!
download MP3

പകൽ മാത്രം വിടരുന്ന താമര സൂര്യന്റെ ഭാര്യയാണെന്നും അവൾ ചന്ദ്രന്റെ ശത്രുവാണെന്നും ആണു് കവിസങ്കേതം. (ചന്ദ്രൻ പകലും ഉദിക്കും എന്നും പക്ഷേ സൂര്യന്റെ പ്രകാശത്തിൽ അസ്തപ്രജ്ഞനായി ഇരിക്കുകയാണെന്നും ഉള്ള ശാസ്ത്രസത്യം അവിടെ നിൽക്കട്ടേ.) അവർക്കു തമ്മിൽ യാതൊരു ഇടപാടുമില്ല. അതുകൊണ്ടു് രണ്ടു പേർക്കും ഒരു ചേതവുമില്ല. എങ്കിലും രണ്ടു കൂട്ടർക്കും വളരെയധികം സൌന്ദര്യമുണ്ടു് (അഭിരാമരാമവരു…). അവർ ചേരേണ്ടവർ തന്നെയാണു്. അങ്ങനെ ചേർന്നില്ലെങ്കിൽ അതു വിധിയുടെ പേരുദോഷം എന്നു മാത്രം പറഞ്ഞാൽ മതി. അവർ ചേർന്നിരുന്നെങ്കിൽ എന്നാണു കവിയുടെ ആഗ്രഹം എന്നർത്ഥം.

ഏതെങ്കിലും ഒരു കാര്യം പറഞ്ഞിട്ടു് മറ്റൊരു കാര്യം അതിനേക്കാൾ പ്രാധാന്യത്തോടെ പറയാതെ പറയുന്ന അലങ്കാരമാണു് അന്യാപദേശം. ഈ ബ്ലോഗിൽ അഹോ രൂപമഹോ സ്വരം!, കുന്നിക്കുരു, സൂകരപ്രസവം, തേളും ബ്ലോഗറും, കാക്കയും കുയിലും, കൂപമണ്ഡൂകം തുടങ്ങി പല പോസ്റ്റുകളിലും ഇതു പോലെയുള്ള മറ്റു ചില അന്യാപദേശങ്ങൾ വിവരിക്കുന്നുണ്ടു്.

താമരയും ശശിയും തമ്മിലുള്ള ബന്ധത്തിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുന്ന ഈ ശ്ലോകത്തിനു് യാദൃച്ഛികമായെങ്കിലും (ചന്ദ്രനു വേറേ പല പര്യായങ്ങളുണ്ടെങ്കിലും കുസുമമഞ്ജരി കേരളവർമ്മയെക്കൊണ്ടു് “ശശി” എന്നു തന്നെ എഴുതിച്ചല്ലോ!) ഇങ്ങനെയൊരു വ്യാഖ്യാനം ഉണ്ടാകാൻ സാധിക്കുന്നതു രസകരമാണു്. ഈ വിധത്തിൽ ആലോചിച്ചാൽ ഈ ശ്ലോകം ഇങ്ങനെ ആരെങ്കിലും മാറ്റിയെഴുതുന്നതാണു നല്ലതെന്നു തോന്നി.

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേറുമൊരു ചേതമുണ്ടതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍ –
വാമപക്ഷമടി തെറ്റുവാൻ, ഒരുമയോടെ പള്ളികളുടയ്ക്കുവാൻ!
download MP3

ഇതെഴുതിക്കഴിഞ്ഞപ്പോഴാണു് തൊമ്മൻ കാണിച്ചു തന്ന (അമേരിക്കൻ മലയാളിക്കു ശശി തരൂരിനോടു് ഒരു ചായ്‌വുണ്ടെന്നു് തൊമ്മൻ പരോക്ഷമായി പറഞ്ഞുവെയ്ക്കുന്നുമുണ്ടു്) ഈ ലിങ്ക് കണ്ടതു്. അതുപോലെ ബി. ജെ. പി. ക്കു വോട്ടു ചെയ്യാനും, ശശി തരൂരിനെ ജയിപ്പിക്കാനും ഒരേ ബ്ലോഗ് തന്നെ ആഹ്വാനം ചെയ്യുന്നതും.

രാഷ്ട്രീയം
സരസശ്ലോകങ്ങള്‍
സുഭാഷിതം

Comments (22)

Permalink

തുടങ്ങിയിടത്തു് എത്തുന്നവ

Mouse-Cookie‍ചില പുസ്തകങ്ങള്‍ എങ്ങനെയാണു പ്രശസ്തമാകുന്നതു് എന്നാലോചിച്ചാല്‍ ഒരു പിടിയും കിട്ടില്ല. പ്രത്യേകിച്ചു കുട്ടികളുടെ പുസ്തകങ്ങള്‍. എന്തെങ്കിലും ഒരു ചെറിയ കഥയോ ആശയമോ ലക്ഷക്കണക്കിനു കുട്ടികളുടെ പ്രിയപ്പെട്ടതാവുന്നതിന്റെ രസതന്ത്രം പലപ്പോഴും ദുരൂഹമാണു്. പലപ്പോഴും യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന കഥകളെക്കാള്‍ അസംബന്ധമാവും കുട്ടികള്‍ക്കു പ്രിയം. അസംബന്ധം മാത്രം എഴുതുന്ന ഡോക്ടര്‍ സ്യൂസ് ദശാബ്ദങ്ങളായി അമേരിക്കയിലെ കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണു്.

1980-കളുടെ ആദ്യപകുതിയില്‍ ലോറ ന്യൂമറോഫ് എന്ന എഴുത്തുകാരി കുട്ടികള്‍ക്കു വേണ്ടി ഒരു പുസ്തകമെഴുതി. പല പ്രസാധകര്‍ക്കും അതു് അയച്ചുകൊടുത്തെങ്കിലും ഒന്‍പതു പ്രാവശ്യം അതു തിരസ്കരിക്കപ്പെട്ടു. അവസാനം 1985-ല്‍ ഹാര്‍പ്പര്‍ അതു പ്രസിദ്ധീകരിക്കുമ്പോള്‍ ലക്ഷക്കണക്കിനു കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു പുസ്തകശ്രേണിയുടെ തുടക്കമാണു് ആ പുസ്തകം എന്നു് ആരും കരുതിയില്ല.

If you give a mouse a cookie എന്നായിരുന്നു ആ പുസ്തകത്തിന്റെ പേരു്. ഒരു ആണ്‍കുട്ടി ഒരു എലിക്കു് ഒരു ബിസ്കറ്റ് കൊടുക്കുന്നിടത്താണു കഥ തുടങ്ങുന്നതു്. സത്യത്തില്‍ അതൊരു കഥയല്ല. ബിസ്കറ്റ് കൊടുത്താല്‍ എന്തു സംഭവിക്കും എന്നു് ആ കുട്ടി ആലോചിച്ചുണ്ടാക്കുന്നതാണു്. ബിസ്കറ്റ് കൊടുത്താന്‍ അതു തൊണ്ടയില്‍ ഇറങ്ങാന്‍ പാല്‍ ചോദിക്കും. പാല്‍ കൊടുത്താല്‍ അതു കുടിക്കാന്‍ സ്ട്രോ ചോദിക്കും. സ്ട്രോ കിട്ടി പാല്‍ കുടിച്ചു കഴിഞ്ഞാല്‍ മുഖം തുടയ്ക്കാന്‍ നാപ്കിന്‍ ചോദിക്കും. മുഖം തുടച്ചു കഴിഞ്ഞാല്‍ പാല്‍ ശരിക്കു പോയോ എന്നു നോക്കാന്‍ കണ്ണാടി ചോദിക്കും. കണ്ണാടിയില്‍ നോക്കുമ്പോള്‍ മുടി വളര്‍ന്നതു കണ്ടു് മുടി വെട്ടാന്‍ കത്രിക ചോദിക്കും. കത്രിക കിട്ടി മുടി വെട്ടിക്കഴിഞ്ഞാല്‍ താഴെ വീണ മുടിയൊക്കെ വൃത്തിയാക്കാന്‍ ചൂലു ചോദിക്കും. വൃത്തിയാക്കല്‍ ചൂലു കൊണ്ടു തുടങ്ങി തറ കഴുകലും വീടു മൊത്തം വൃത്തിയാക്കലുമായി പുരോഗമിച്ചു് അവസാനം അതു ക്ഷീണിച്ചു് ഉറങ്ങണമെന്നു പറഞ്ഞു് ഒരു കിടക്ക ചോദിക്കും. കിടക്കയില്‍ കിടന്നു കഴിഞ്ഞാല്‍ ഒരു കഥ വായിച്ചു കൊടുക്കണം എന്നു പറയും. കഥ കേള്‍ക്കുമ്പോള്‍ പുസ്തകത്തിലെ പടങ്ങള്‍ കാണണം എന്നു പറയും. പടം കാണുമ്പോള്‍ അതു പോലെ ഒരെണ്ണം വരയ്ക്കണം എന്നു പറഞ്ഞു കിടക്കയില്‍ നിന്നു വെളിയിലിറങ്ങി പടം വരയ്ക്കും. പടം തീര്‍ന്നു കഴിയുമ്പോള്‍ അതിനു താഴെ സ്വന്തം പേരെഴുതാന്‍ പേന ചോദിക്കും. പൂര്‍ത്തിയായ ചിത്രം ഫ്രിഡ്ജില്‍ തൂക്കാന്‍ സ്കോച്ച് ടേപ്പ് ചോദിക്കും. പടം തൂക്കിയിരിക്കുന്ന ഫ്രിഡ്ജില്‍ കുറേ നോക്കിനില്‍ക്കുമ്പോള്‍ ദാഹിക്കും. പാലു ചോദിക്കും. പാല്‍ കിട്ടിക്കഴിയുമ്പോള്‍ അതിന്റെ കൂടെ തിന്നാന്‍ ഒരു ബിസ്കറ്റ് ചോദിക്കും!

ഈ കഥയിലെ എലി കുട്ടി തന്നെയാണു്. കുട്ടികള്‍ ഓരോ കാര്യവും ചെയ്യുമ്പോഴും ശ്രദ്ധ മാറി മറ്റു പലതിലേക്കു പോകുന്നതും, അച്ഛനമ്മമാര്‍ അവരുടെ പിറകേ അവര്‍ ചോദിക്കുന്ന ഓരോ സാധനവുമായി എത്തുന്നതും, ഉറക്കാന്‍ കൂട്ടാക്കാതെ അവര്‍ ചാടിയെഴുനേല്‍ക്കുന്നതും ഒക്കെ സാധാരണസംഭവങ്ങളാണു്. തങ്ങളുടെ ജീവിതത്തോടു് ഇത്ര സാദൃശ്യമുള്ളതുകൊണ്ടാവാം ഈ പുസ്തകം ഇത്ര പ്രിയപ്പെട്ടതായതു്.

ഇതിന്റെ മറ്റൊരു പ്രത്യേകത ബിസ്കറ്റില്‍ (കുക്കി) തുടങ്ങി ബിസ്കറ്റില്‍ അവസാനിക്കുന്നതാണു്. ഈ പ്രക്രിയ അനന്തമായി തുടരുന്നു എന്നൊരു പ്രതീതി അതുണ്ടാക്കുന്നു. അവസാനത്തിലെ ഈ നര്‍മ്മവും പുസ്തകത്തെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ടാവും. ഫെലീസിയ ബോണ്ടിന്റെ വരയും അതിനെ വളരെ ഹൃദ്യമാക്കി.

ഏതായാലും, ഈ പുസ്തകം വിജയിച്ചതോടെ, അതു പോലെ ഒരു പറ്റം പുസ്തകങ്ങള്‍ ലോറയും ഫെലീസിയയും ചേര്‍ന്നു് ഉണ്ടാക്കി. If you give a moose a muffin, If you give a pig a pancake, If you give a pig a party എന്നിങ്ങനെ. ഈ സിരീസിലെ ഏറ്റവും അവസാനത്തെ പുസ്തകം 2008 ഒക്ടോബറില്‍ ഇറങ്ങിയ If you give a cat a cupcake ആണു്.

അവസാനം ലോറ ഒരു ആത്മകഥ എഴുതിയപ്പോള്‍ അതിനു കൊടുത്ത പേരു് If you give an author a pencil എന്നാണു്. പെന്‍സിലില്‍ തുടങ്ങി പെന്‍സിലില്‍ തീരുന്നതാണോ എന്നറിയില്ല 🙂

ഇതുപോലെ തുടങ്ങിയടത്തു് അവസാനിക്കുന്ന ഏതെങ്കിലും കഥയോ പാട്ടോ മലയാളത്തിലോ ഭാരതീയപുരാണങ്ങളിലോ മറ്റോ ഉണ്ടോ എന്നു് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നതു മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ ആയതാണു്. പക്ഷേ അതു് ഇത്തരത്തിലുള്ള ഒരു കഥയല്ല. മൂഷികസ്ത്രീയ്ക്കു വരനെ അന്വേഷിച്ചു നടക്കുന്ന മുനി തുടങ്ങുന്നതു സൂര്യനിലാണു്, മൂഷികനിലല്ല.

ആ കഥയുടെ ഗുണപാഠങ്ങള്‍ മറ്റു പല വഴിക്കുമാണു പോകുന്നതു്. ആരും ആരെക്കാള്‍ മികച്ചതല്ല എന്നൊരു ഗുണപാഠം. ഒരു ചെറിയ എലി പോലും സൂര്യന്‍, മേഘം, കാറ്റു്, പര്‍വ്വതം എന്നിവയെക്കാള്‍ മികച്ച ആളാവാന്‍ പറ്റും എന്നൊരു ഗുണപാഠം. മഹത്ത്വം നോക്കുന്നവന്റെ കണ്ണുകളിലാണു് എന്നു മറ്റൊരു ഗുണപാഠം.

ഈ വക ഗുണപാഠങ്ങളോടൊപ്പം തന്നെ ഒരു സാമൂഹികസന്ദേശം കൂടി ആ കഥ നല്‍കുന്നുണ്ടു്. തനിക്കു പറ്റിയ ആളെ കല്യാണം കഴിച്ചാല്‍ മതി, വലിയ കൊമ്പത്തെ ആളെ നോക്കരുതു് എന്നു്. എന്തായാലും പെണ്ണെലിയ്ക്കു് അവസാനം ആണെലി തന്നെയാണു് ഏറ്റവും നല്ലതു് എന്നു്. ചുഴിഞ്ഞാലോചിക്കുന്നവര്‍ക്കു് ഇതു മിശ്രവിവാഹത്തിനെതിരായ ഒരു പ്രതിലോമകഥയാനെന്നു വാദിക്കാം.

അതെന്തെങ്കിലുമാകട്ടേ. തുടങ്ങിയ ഇടത്തു തന്നെ അവസാനിക്കുന്ന കഥയ്ക്കു് ഈ ഉദാഹരണം പോരാ.


തുടങ്ങിയ സ്ഥലത്തു തിരി‍ച്ചെത്തുന്ന ഒരു കുട്ടിപ്പാട്ടാണു പിന്നെ ഓര്‍മ്മ വന്നതു്. ഒരു അസംബന്ധപ്പാട്ടു തന്നെ.

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

കോഴി കൊത്ത്യാലു് – എന്റെ
മാല പൊട്ടൂലോ…

മാല പൊട്ട്യാലു് – എന്റെ
വീട്ടിലറിയൂലോ…

വീട്ടിലറിഞ്ഞാലു് – എന്നെ
അമ്മ തല്ലൂലോ…

(ചൊല്ലിയതു്: വിശാഖ്)
download MP3
അമ്മ തല്ല്യാലു് – എന്നെ
അച്ഛന്‍ കൊല്ലൂലോ…

അച്ഛന്‍ കൊന്നാലു് – എന്നെ
വലിച്ചെറിയൂലോ…

വലിച്ചെറിഞ്ഞാലു് – എന്നെ
ചിതലരിക്കൂലോ…

ചിതലരിച്ചാലോ – എന്നെ
കോഴി കൊത്തൂലോ…

രാരിത്തത്തമ്മേ, എന്നെ-
ക്കോഴി കൊത്തല്ലേ…

 

മാല പൊട്ടിയാല്‍ അച്ഛന്‍ കൊല്ലുമെന്നുള്ള ഭീകരമായ സന്ദേശം നല്‍കുന്ന ഈ പാട്ടു് കളിയായിട്ടു പോലും കുട്ടികളുടെ മുമ്പില്‍ പാടരുതു് എന്നു് എനിക്കു കര്‍ശനമായ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ടു്. മാത്രമല്ല, മരിച്ചു കഴിഞ്ഞാല്‍ ശവത്തിനു സംഭവിക്കുന്ന പരിണാമം ഹൊറര്‍ സിനിമകളില്‍ കാണുന്നതുപോലെ വിവരിക്കുന്നതു പിഞ്ചുമനസ്സുകളെ ചഞ്ചലമാക്കും എന്നും. എന്തായാലും അത്ര ചഞ്ചലമല്ലാത്തെ പിഞ്ചുമനസ്സുകളൊക്കെ അവസാനം കോഴി കൊത്തുന്നതിലേയ്ക്കു തിരിച്ചെത്തുന്ന ഈ പാട്ടു് വളരെ സന്തോഷത്തോടെ പാടി നടക്കുന്നതു കണ്ടിട്ടുണ്ടു്. കോഴി കൊത്തുന്നതില്‍ത്തന്നെ തിരിച്ചെത്തുന്നതാണു് മിക്കവരും ഇതിഷ്ടപ്പെടാന്‍ കാരണം.


ഒന്നുകൂടി ആലോചിച്ചപ്പോള്‍ തുടങ്ങിയിടത്തു തിരിച്ചെത്തുന്ന ഒരു ശ്ലോകം കിട്ടി.

എന്താണെന്നറിയില്ല, ഈയിടെയായി എന്തു പറഞ്ഞാലും ഞാന്‍ ശ്ലോകത്തിലെത്തും. ഇതൊരു മാനസികരോഗമാണോ ഡോക്ടര്‍? 🙂

ത്രിപുരദഹനം നടത്തിയ ശിവനെപ്പറ്റിയാണു ശ്ലോകം. ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നിവിടങ്ങളില്‍ മൂന്നു പുരങ്ങള്‍. വിമാനം പോലെ സഞ്ചരിക്കുന്നവയാണു്. ഓരോന്നിലും ഓരോരുത്തന്‍. ആയിരം കൊല്ലം കൂടുമ്പോള്‍ ഇവ മൂന്നും ഒന്നിക്കും. അപ്പോള്‍ ഒരൊറ്റ അമ്പു കൊണ്ടു് അവയെ ഒന്നിച്ചു നശിപ്പിക്കണം. എന്നാലേ അവര്‍ മരിക്കൂ. ബ്രഹ്മാവു കൊടുത്ത വരമാണു്.

ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ ദേവന്മാര്‍ അവരെ കൊല്ലുന്ന ജോലി ലോകത്തെ ഏറ്റവും വലിയ വില്ലാളിയായ ശിവനെയാണു് ഏല്‍പ്പിച്ചതു്. ഈ കര്‍മ്മത്തിനു സാധാരണ ആയുധങ്ങളൊന്നും പോരാത്തതുകൊണ്ടു് സ്പെഷ്യല്‍ വെപ്പണ്‍സ് ആക്റ്റ് കൊണ്ടുവന്നു. മഹാമേരുവാണു വില്ലായതു്. (ഇതിന്റെ മുകളിലാണു ദേവന്മാരുടെ താമസം. അതായതു് വില്ലിന്റെ മുകളില്‍ ദേവന്മാര്‍ മുഴുവനും ഉണ്ടു്.) വാസുകി എന്ന സര്‍പ്പമാണു വില്ലിന്റെ ഞാണ്‍. (പാവം വാസുകി! പാലാഴി കടഞ്ഞാലും ത്രിപുരന്മാരെ കൊന്നാലും വലിക്കുന്നതു വാസുകിയെത്തന്നെ!) മഹാവിഷ്ണുവാണു് അമ്പു്. അമ്പിന്റെ തലയ്ക്കു് അഗ്നി. കൊണ്ടാല്‍ കൊള്ളുന്നതു കത്തിപ്പോകും. അമ്പിന്റെ കടയ്ക്കല്‍ വായു. അമ്പു സ്പീഡില്‍ പറക്കും.

ഇനിയും കുറേ സംഭവങ്ങള്‍ കൂടി ഇതിനോടനുബന്ധിച്ചുണ്ടു്. എല്ലാം ഇവിടെ പറയുന്നില്ല. വില്ലായതു് മഹാമേരുവല്ല, മന്ദരപര്‍വ്വതമാണു് എന്നൊരു മതവുമുണ്ടു്. അതും പോകട്ടേ…

ഇങ്ങനെയുള്ള സെറ്റപ്പിലാണു ശിവന്‍ ത്രിപുരദഹനത്തിനൊരുങ്ങിയതു്. പ്ലാന്‍ ചെയ്തതു പോലെ ഒരൊറ്റ അമ്പു കൊണ്ടു് ത്രിപുരന്മാരുടെ കഥ കഴിച്ചു.

ഇനി ശ്ലോകം.

കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും തൊടുകുറി, കുറിയില്‍-
    ച്ചേര്‍ത്തുവെച്ചൂതിയെന്നാല്‍
മാറ്റേറും വില്ലു, വില്ലിന്‍ മുകളിലമരുവോര്‍-
    ക്കല്ലല്‍ തീര്‍പ്പോരു ബാണം,
പോറ്റീ! ബാണം കിടക്കും മണിമയസദനം
    കങ്കണം, കങ്കണത്തി-
ന്നൂറ്റം കാ, റ്റെത്ര നന്നിത്തൊഴിലുകള്‍, ശിവപേ-
    രൂരെഴും തിങ്കള്‍മൌലേ!

download MP3

ശിവന്റെ നെറ്റിയിലെ തൊടുകുറി കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതാണു്. കാറ്റു കൊണ്ടാല്‍ തിളങ്ങുന്നതു തീക്കനല്‍. ശിവന്റെ മൂന്നാം കണ്ണു് തീക്കനലാണെന്നാണല്ലോ സങ്കല്പം. ഇനി, ആ തീക്കനില്‍ വെച്ചു് ഊതിയാല്‍ മാറ്റു കൂടുന്നതാണു വില്ലു്. അതായതു വില്ലു സ്വര്‍ണ്ണമാണു്. മഹാമേരു സ്വര്‍ണ്ണം കൊണ്ടുള്ള മലയാണെന്നാണു സങ്കല്പം. വില്ലിന്റെ (മഹാമേരുവിന്റെ) മുകളില്‍ താമസിക്കുന്നവര്‍ക്കു് (ദേവന്മാര്‍ക്കു്) ദുഃഖം ഇല്ലാതാക്കുന്ന അമ്പു് (വിഷ്ണു). അമ്പു് (വിഷ്ണു) കിടക്കുന്ന കിടക്ക (പാമ്പു്. വിഷ്ണു കിടക്കുന്നതു് അനന്തന്‍ എന്ന പാമ്പിന്റെ പുറത്താണല്ലോ) ആഭരണമാണു്. (ശിവന്റെ ആഭരണം പാമ്പാണല്ലോ.) ഈ ആഭരണത്തിന്റെ (പാമ്പിന്റെ) ഭക്ഷണം കാറ്റാണു്. (പാമ്പു കാറ്റു തിന്നാണു ജീവിക്കുന്നതു് എന്നു മറ്റൊരു സങ്കല്പം.) ഒരു രക്ഷയുമില്ലാത്തെ തൊഴിലുകളാണല്ലോ നിന്റേതു് എന്നു തൃശ്ശൂര്‍ വടക്കുന്നാഥനോടു ചോദിക്കുകയാണു കവി.

നാലാം വരി “കങ്കണത്തിന്നൂണ്‍ കാറ്റാ, ണെത്ര നന്നി…” എന്നാണെന്നും ഏതോ അക്ഷരശ്ലോകക്കാരന്‍ ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ഇങ്ങനെ മാറ്റിയതാണെന്നും ഒരു അഭിപ്രായമുണ്ടു്.

അങ്ങനെ കാറ്റില്‍ തുടങ്ങി കാറ്റില്‍ അവസാനിക്കുന്നു ഈ ശ്ലോകം. കവി ആരാണെന്നു് അറിയില്ല.

ഇതുപോലെ തുടങ്ങിയിടത്തു തന്നെ അവസാനിക്കുന്ന എന്തെങ്കിലും (പാട്ടോ കഥയോ ശ്ലോകമോ മറ്റോ) നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ?

കുട്ടികള്‍ക്കുള്ളവ
വിശാഖ്
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (14)

Permalink

കയ്പയ്ക്കയും കവിതയും

കയ്പയ്ക്ക‍മധുരാജിന്റെ കയ്പയ്ക്കക്കൊണ്ടാട്ടം എന്ന ശ്ലോകം വായിച്ചു. നല്ല ശ്ലോകം. മധുരാജിന്റെ ശ്രീകൃഷ്ണസ്തുതികള്‍ വളരെ മനോഹരങ്ങളാണു്.

എനിക്കു ശ്ലോകത്തെക്കാള്‍ ഇഷ്ടപ്പെട്ടതു് അതിന്റെ ടിപ്പണിയാണു്. കയ്പയ്ക്കയെയും കവിതയെയും താരതമ്യപ്പെടുത്തിക്കൊണ്ടു് ഒരു ശ്ലോകമാക്കേണ്ട ആശയത്തെയാണു മധുരാജ് ടിപ്പണി ആക്കിയതു്. അതിനെ ശ്ലോകമാക്കിയതാണു താഴെ.

ഒരു വരിയില്‍ ഇരുപത്തൊന്നക്ഷരമുള്ള സ്രഗ്ദ്ധരയില്‍ ആണു് എഴുതിയതെങ്കിലും, മധുരാജിന്റെ ടിപ്പണിയില്‍ പറഞ്ഞിരിക്കുന്ന ആശയം മൊത്തം ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. അല്പസ്വല്പം മാറ്റിയിട്ടുമുണ്ടു്. കുറേക്കാലമായി ശ്ലോകം എഴുതാത്തതിന്റെ കുഴപ്പം കാണുന്നുണ്ടു്. ശ്ലോകം ആകെ ക്ലിഷ്ടമാണു്. ദൂരാന്വയവും യതിഭംഗവുമുണ്ടു്. എങ്കിലും ശ്ലോകമല്ലേ, ഇവിടെ കിടക്കട്ടേ!


ആകെക്കയ്പാണു, ദുര്‍വാസന കഠിനവു, മെന്നാലുമാക്കര്‍മ്മസാക്ഷി-
യ്ക്കാകും നന്നാക്കിയേറ്റം രുചിയരുളിടുവാന്‍, വൃത്തമൊപ്പിച്ചു വെച്ചാല്‍
ഏകും കയ്പയ്ക്ക പോലാം കവിത രസമറിഞ്ഞോര്‍ക്കു സന്തുഷ്ടി, തപ്ത-
സ്നേഹത്തില്‍ കൃഷ്ണഭാവം വഴിയുമതിനു ലാവണ്യവും ചേര്‍ത്തിടേണം!

കവിത കയ്പയ്ക്ക പോലെയാണത്രേ!

  • ആകെ കയ്പ്പാണു്.
  • വാസന (കവിതാവാസന എന്നും മണം എന്നും) എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നുമില്ല.
  • എങ്കിലും കര്‍മ്മസാക്ഷിയ്ക്കു് (കര്‍മ്മസാക്ഷിയ്ക്കു് കാലം എന്നര്‍ത്ഥമുണ്ടു്. കാലം ചെല്ലുമ്പോള്‍ കവിത നന്നാകും എന്നു പറയാം. കയ്പയ്ക്കയുടെ കാര്യത്തില്‍ കര്‍മ്മസാക്ഷിയ്ക്കു സൂര്യന്‍ എന്നര്‍ത്ഥം.) അതിനെ നന്നാക്കാന്‍ കഴിയും. (വെയിലത്തു വെച്ചുണക്കിയാല്‍ കയ്പയ്ക്ക നന്നാവുമല്ലോ.)
  • വൃത്തം (കവിതയില്‍ പദ്യം വാര്‍ക്കുന്ന തോതു്. കയ്പയ്ക്കയ്ക്കു് വൃത്താകൃതി.) ഒപ്പിച്ചാണു് ഉണ്ടാക്കുന്നതെങ്കില്‍ നല്ല ഭംഗിയുണ്ടാവും. രസം (കവിതയിലെ രസം എന്നും രുചി എന്നും.) ആസ്വദിക്കുന്നവര്‍ക്കു സന്തോഷമുണ്ടാകും.
  • തപ്തസ്നേഹത്തില്‍ (ദുഃഖം കലര്‍ന്ന പ്രേമത്തില്‍ എന്നും ചൂടുള്ള എണ്ണയില്‍ എന്നും) കൃഷ്ണഭാവം (ശ്രീകൃഷ്ണന്റെ ഭാവം എന്നും കറുത്ത നിറം എന്നും) വരുന്ന അതില്‍ ലാവണ്യം (സൌന്ദര്യം, ഉപ്പു്) നന്നായി ചേര്‍ക്കണം.

വൃത്തം ഒത്തു. കര്‍മ്മസാക്ഷിയുടെ അനുഗ്രഹവും ലാവണ്യവും ഒക്കെ എത്രയുണ്ടെന്നു നിശ്ചയമില്ല 🙂

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)
സരസശ്ലോകങ്ങള്‍

Comments (14)

Permalink

ശ്രീകൃഷ്ണന്‍ മരത്തില്‍ കയറിയതെന്തിനു്?

തൂങ്ങുന്ന ശ്രീകൃഷ്ണന്‍ശ്രീകൃഷ്ണന്‍ മരത്തില്‍ കയറിയതെന്തിനാണെന്നു് കൊച്ചുകുട്ടികള്‍ക്കു പോലുമറിയാം. കാളിന്ദിയില്‍ കുളിച്ചുകൊണ്ടു നിന്ന ഗോപസ്ത്രീകളുടെ തുണികളുമെടുത്തു് മരത്തില്‍ കയറിയിരുന്നതും പിന്നെ അവര്‍ കൈ പൊക്കി തൊഴുതു പ്രാര്‍ത്ഥിക്കുന്നതുവരെ കൊടുക്കാതിരുന്നതുമൊക്കെ പ്രശസ്തമായ കഥയാണു്.

പിന്നീടു് കുറേക്കാലത്തേയ്ക്കു് അദ്ദേഹം മരത്തില്‍ കയറിയതായി ചരിത്രരേഖകളൊന്നുമില്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വയോവൃദ്ധനായതിനു ശേഷം ഒരിക്കല്‍ക്കൂടി കയറി – മരിക്കുന്നതിനു തൊട്ടു മുമ്പു്. അങ്ങനെ മയില്‍പ്പീലിയുമൊക്കെ ചൂടി മരത്തിനു മുകളില്‍ കുറുമാനെപ്പോലെ കാലുമാട്ടി ഇരുന്ന ശ്രീകൃഷ്ണനെ ഒരു വേടന്‍ മയിലാണെന്നു തെറ്റിദ്ധരിച്ചു് എയ്ത അമ്പു് പണ്ടു ദുര്‍വ്വാസാവു പറഞ്ഞതനുസരിച്ചു പായസം ദേഹത്താകെ പുരട്ടിയപ്പോള്‍ തെന്നിവീഴുമെന്നു പേടിച്ചാണോ എന്തോ ഒഴിവാക്കിയ കാല്‍‌വെള്ളയില്‍ ചെന്നു തറച്ചു് ശ്രീകൃഷ്ണന്റെ അന്ത്യം സംഭവിച്ചു എന്നാണു പുരാണം.

കാലില്‍ ഒരു അമ്പു കൊണ്ടാല്‍ ഒരാള്‍ മരിക്കുമോ എന്നു ചില നവശാസ്ത്രജ്ഞന്മാര്‍ ചോദിച്ചേക്കാം. അവരോടു് ഗ്രീക്കുകാരന്‍ (അതോ റോമാക്കാരനോ?) അക്കില്ലീസ് മരിച്ചതും കാലില്‍ അമ്പുകൊണ്ടാണെന്നു പറയുക. (കഥയും ഏതാണ്ടു് ഇതുപോലെ തന്നെ. ചെറുപ്പത്തില്‍ അക്കില്ലീസിന്റെ അമ്മ മകനു് ആയുധം കൊണ്ടു മുറിവേല്‍ക്കാതിരിക്കാന്‍ ഒരു വിശുദ്ധവെള്ളത്തില്‍ മുക്കിയെടുത്തപ്പോള്‍ കാലിലെ നെരിയാണിയുടെ ഭാഗത്തു് ഒരു ഇല പറ്റിപ്പിടിച്ചിരുന്നത്രേ. അവിടെയാണു് പാരീസിന്റെ അമ്പേറ്റു് അക്കില്ലീസ് സിദ്ധികൂടിയതു്.) ഗ്രീസ്, യൂറോപ്പ്, പടിഞ്ഞാറു് എന്നൊക്കെ പറഞ്ഞാല്‍ ഏതു ശാസ്ത്രജ്ഞനും അംഗീകരിക്കും, നമ്മുടെ കൃഷ്ണന്റെ കഥ പറഞ്ഞാല്‍ മാത്രം ഒരു സംശയം. ഇതു നല്ല കാര്യം!

ഈ കഥ നൂറ്റാണ്ടുകളായി പറഞ്ഞുകേള്‍ക്കുന്നതാണെങ്കിലും ഇതില്‍ ചില പാകപ്പിഴകളുണ്ടെന്നാണു് അടുത്ത കാലത്തു നടന്ന ചില ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചുകള്‍ സൂചിപ്പിക്കുന്നതു്.

അടുത്ത കാലത്തു ഗുജറാത്തില്‍ നടന്ന ബോംബു ഭീഷണിയെപ്പറ്റി അന്വേഷിക്കാന്‍ പല മരത്തിലും കയറിയവരില്‍ ഒരു പുലയി ഒരു മരക്കൊമ്പില്‍ അരിവാളു കൊണ്ടു വെട്ടിയത്രേ. വെട്ടിയ ഭാഗത്തു നിന്നു രക്തം കുടുകുടാ ഒഴുകുന്നതു കണ്ടപ്പോള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചിട്ടുള്ളതുകൊണ്ടു് ദൈവസാന്നിദ്ധ്യമാണെന്നു മനസ്സിലാക്കിയ പുലയി ഉടനടി ആര്‍ക്കിയോളജിസ്റ്റുകളെ വരുത്തുകയായിരുന്നു. അവരുടെ ഗവേഷണഫലമായി മരത്തില്‍ കയര്‍ ചുറ്റിക്കിടന്ന പാടുകള്‍ കാണുകയും അതു കലിയുഗം തുടങ്ങുന്നതിനു തൊട്ടുമുമ്പു് ശ്രീകൃഷ്ണന്‍ മരിച്ച ദിവസം തന്നെ ഉണ്ടായ പാടാണെന്നു കണ്ടുപിടിക്കുകയും ചെയ്തു.

“അല്ലാ, ഇമ്മാതിരി സംഭവമാണോ ആര്‍ക്കിയോളജി?” എന്നു ചോദിക്കുന്നവര്‍ മൂക്കില്‍ നിന്നു വിരല്‍ ദയവായി മാറ്റുക. നമ്മള്‍ നാസയെ വരെ കൂട്ടുപിടിച്ചു രാമസേതു തെളിയിക്കുന്നവരാകുന്നു. കാളയെ കുതിര ആക്കുന്നവരാകുന്നു. ഇനി പടിഞ്ഞാറു നിന്നു് ഉദാഹരണങ്ങള്‍ വേണമെങ്കില്‍ നോഹയുടെ പെട്ടകവും പഴയ ശിവലിംഗവും ആര്‍തര്‍ രാജാവിന്റെ ചഷകവും മായന്മാരുടെ പളുങ്കുതലയോടുമൊക്കെ അന്വേഷിച്ചു പോകുന്ന ഇന്‍ഡ്യാനാ ജോണ്‍സ് മുതല്‍ ഇമ്മാതിരി കാര്യങ്ങള്‍ ആര്‍ക്കിയോളജി എന്ന പേരില്‍ കാണിക്കുന്ന ഡിസ്കവറി/ഹിസ്റ്ററി ചാനലുകള്‍ വരെ ഉദാഹരിക്കാം.

അതായതു്, ശ്രീകൃഷ്ണന്‍ മരിച്ച ദിവസം ആ മരത്തില്‍ ഒരു കയര്‍ കെട്ടിയിരുന്നു എന്നു്! ആരു കെട്ടി?

ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതു് കൃഷ്ണന്‍ തന്നെയാണു് അതു കെട്ടിയതെന്നാണു്. കെട്ടിന്റെ പാടില്‍ നിന്നു് ഒറ്റക്കൈ കൊണ്ടു കെട്ടിയതാണെന്നു് ഉറപ്പാണു്. ഒരു കയ്യില്‍ ഓടക്കുഴല്‍ എപ്പോഴും കൊണ്ടു നടക്കാറുള്ള കൃഷ്ണന്‍ മാത്രമേ ഒറ്റക്കൈ കൊണ്ടു കയര്‍ കെട്ടൂ എന്നതു തര്‍ക്കമില്ലാത്ത സംഗതിയാണു്.

കെട്ടിയ കയര്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ എന്തിനു കെട്ടി എന്നു് ഇതു വരെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഭൂരിഭാഗം ഗവേഷകരുടെയും അഭിപ്രായം ശ്രീകൃഷ്ണന്‍ ആത്മഹത്യ ചെയ്യാന്‍ കെട്ടിയതാണു് എന്നാണു്. വളരെക്കാലമായി മരത്തില്‍ കയറാതിരുന്ന കൃഷ്ണന്‍ അന്നു കയറിയതും കയര്‍ കെട്ടിയതും മറ്റൊന്നിനല്ല എന്നാണു നിഗമനം.

എല്ലാവര്‍ക്കും പ്രിയങ്കരനും പെണ്ണുങ്ങളുടെ കാമുകനും ജീവിച്ചിരുന്നപ്പോള്‍ തന്നെ ദൈവമായി അംഗീകരിക്കപ്പെട്ടവനും ത്രികാലജ്ഞാനിയും ഗീത പോലെയുള്ള കൃതികളുടെ കര്‍ത്താവും ദ്വാരക പോലെയുള്ള മനോഹരമായ പട്ടണങ്ങളുടെ അധിപതിയും പാണ്ഡവരെപ്പോലെ പ്രബലരായ രാജാക്കന്മാരുടെ ബന്ധുവും ആയ കൃഷ്ണന്‍ എന്തിനിങ്ങനെ ഒരു കടും‌കൈ ചെയ്യാന്‍ തുനിഞ്ഞു?

ഇവിടെ ഒരു കാര്യം ഓര്‍ക്കണം. കൃഷ്ണനെപ്പറ്റിയുള്ള മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ പണ്ടു്. സംഭവം നടക്കുന്ന കാലത്തു് മൂപ്പര്‍ പടുവൃദ്ധനാണു്. മഹാഭാരതകാലത്തെപ്പറ്റിയുള്ള ഈ ഗവേഷണം അനുസരിച്ചു് യുദ്ധമൊക്കെക്കഴിഞ്ഞു രാജാവാകുമ്പോള്‍ യുധിഷ്ഠിരനു വയസ്സു തൊണ്ണൂറ്റൊന്നു്. യുധിഷ്ഠിരനേക്കാള്‍ ഒരു വയസ്സു് ഇളപ്പമുള്ള ഭീമനെക്കാള്‍ ഇളയവനും രണ്ടു വയസ്സു് ഇളയവനായ അര്‍ജ്ജുനനെക്കാള്‍ മൂത്തവനും ആകയാല്‍ കൃഷ്ണന്റെ പ്രായം ഏകദേശം എണ്‍പത്തൊന്‍പതു്. പിന്നെയും മുപ്പത്താറു കൊല്ലം കഴിഞ്ഞാണു കൃഷ്ണന്‍ മരിക്കുന്നതു്. അപ്പോള്‍ വയസ്സു 125. മുന്‍പേ പറഞ്ഞ നല്ല കാലമൊക്കെ കഴിഞ്ഞു എന്നര്‍ത്ഥം.

മാത്രമല്ല, കുടുംബത്തില്‍ പ്രാരബ്ധവും ദുഃഖങ്ങളും വേണ്ടുവോളം ഉണ്ടു താനും.


പണ്ടു് ഇന്ദ്രനെ കാണാന്‍ പോയപ്പോള്‍ ഒരു പൂവു കിട്ടി. അതു വേണമെന്നു പറഞ്ഞു രണ്ടു ഭാര്യമാര്‍ – രുക്മിണിയും സത്യഭാമയും – പൊരിഞ്ഞ അടി. അതു ശരിയാക്കാന്‍ ഇന്ദ്രലോകത്തു പോയി വഴക്കുണ്ടാക്കി പരിജാതവൃക്ഷത്തെ മൂടോടെ പറിച്ചു കൊണ്ടുവരേണ്ടി വന്നു. ഇതു രണ്ടു ഭാര്യമാരുടെ കാര്യമാണു്. ഇങ്ങനെ പതിനാറായിരത്തെട്ടു് എണ്ണമാണു ഭാര്യമാര്‍. ഒരു ദിവസമുണ്ടാകുന്ന പ്രശ്നങ്ങള്‍ പറയേണ്ട കാര്യമുണ്ടോ?

പിന്നെ, ഒരു ചേട്ടനുണ്ടു്. ബലരാമന്‍. ഫുള്‍ടൈം വെള്ളമടിച്ചു പാമ്പാണു്. അനന്തന്‍ എന്ന പാമ്പിന്റെ അവതാരമാണു പോലും. (പുള്ളിയുടെ സ്ഥിരം വെള്ളമടി മൂലം പുള്ളി പാമ്പിന്റെ അവതാരമാണെന്നു പറയുന്നു എന്നും, അല്ല പാമ്പിന്റെ അവതാരമായ പുള്ളിയുടെ വെള്ളമടി മൂലം വെള്ളമടിച്ചു പൂസാകുന്നവരെ പാമ്പു് എന്നു വിളിച്ചു പോന്നു എന്നും രണ്ടു മതമുണ്ടു്.) ഇടയ്ക്കു കലപ്പയെടുത്തു കിളയ്ക്കാന്‍ പോകുമെങ്കിലും കുടുംബത്തിനു യാതൊരു ഗുണവുമില്ല.

പിന്നെയുള്ളതു് ഒരു പെങ്ങളാണു്. സുഭദ്ര. താനും കൂടി കൂട്ടുനിന്നു് അവള്‍ ഒരുത്തന്റെ കൂടെ ഒളിച്ചോടി. വലിയ വില്ലാളിവീരനാണെന്നൊക്കെയായിരുന്നു കേള്‍വി. എന്തായാലും അധികകാലം കഴിയുന്നതിനു മുമ്പേ അവന്റെ ചേട്ടന്‍ അവനെയും സ്വന്തം ഭാര്യയെയുമൊക്കെ പണയം വെച്ചു ചൂതുകളിച്ചിട്ടു് പന്ത്രണ്ടു കൊല്ലം വനത്തിലും പിന്നെ ഒരു കൊല്ലം ഒളിവിലും ആയിരുന്നു. (ഇടയ്ക്കു കുറച്ചുകാലം ഷണ്ഡനായിരുന്നു എന്നും കേട്ടു. ശിവ ശിവ!) മനഃസമാധാനം ഇല്ലാതാവാന്‍ വേറേ എന്തെങ്കിലും വേണോ?

അതൊക്കെ പോകട്ടേ. അവരൊക്കെ ഇപ്പോള്‍ നല്ല നിലയിലാണു്. അവളുടെ മകന്‍ മരിച്ചു പോയെങ്കിലും മകന്റെ മകന്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. വലിയ കുഴപ്പമില്ലാതെ പോകുന്നു. സ്വന്തം വീട്ടിലെ കാര്യമാണു കഷ്ടം. ഈയിടെ ഒരു പെണ്ണുകേസിന്റെ പുറകേ പോകേണ്ടി വന്നു. ചെറുമകന്‍ അനിരുദ്ധനാണു പണി പറ്റിച്ചതു്. അവനു പ്രേമിക്കാന്‍ ഒരു അസുരന്റെ മകളെയേ കണ്ടുള്ളൂ. ഉഷ. അവള്‍ വലിയ ആര്‍ട്ടിസ്റ്റാണെന്നോ, ഇവനെ സ്വപ്നം കണ്ടെന്നോ, ഇവന്റെ പടം വരച്ചെന്നോ, വര മൂത്തു മുഴുത്ത പ്രേമമായെന്നോ ഒക്കെ കേട്ടു. എന്തായാലും അവളുടെ തന്ത ബാണാസുരന്‍ അവനെ പിടിച്ചുകെട്ടി ഒരു തടവറയിലിട്ടു പൂട്ടി. അവനെ ഒന്നു് ഇറക്കിക്കൊണ്ടു വരാന്‍ പെട്ട പാടു്! എല്ലാം സഹിക്കാം, അതിനു വേണ്ടി ആ പരമശിവനെക്കൂടി കൂട്ടിനു കൂട്ടേണ്ടി വന്നു. ചെറുമകനെ പെണ്ണുകേസില്‍ നിന്നു് ഇറക്കാന്‍ അപ്പൂപ്പന്‍ പോയി യുദ്ധം ചെയ്യുന്നതു് വേറേ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഏതായാലും, നെടുമുടി വേണു ഒരുപാടു സിനിമകളില്‍ പറയുന്നതു പോലെ, മടുത്തു. ഏതായാലും ഇത്രയും കാലം ജീവിച്ചു. ഒരുപാടു കളികള്‍ കളിച്ചു. ഇനി വയ്യ. ദ്വാരകയിലും എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്നു കേള്‍ക്കുന്നു. ഇനി അതും കൂടി കാണുന്നതിനു മുമ്പേ കണ്ണടഞ്ഞാല്‍ മതി. ഏതാണ്ടു് ഈ സമയത്തു തീരുമെന്നാണു പണ്ടു ഗാന്ധാരിയമ്മ ശപിച്ചതു്. ഞാനായിട്ടു് അതു ഫലിപ്പിച്ചില്ല എന്നു വേണ്ടാ. ഇന്നു തന്നെ ഏതെങ്കിലും മരത്തില്‍ കയറി തൂങ്ങാം…


…എന്നിങ്ങനെ വിചാരിച്ചു് ഒരു മരത്തില്‍ കയറി കയറ് കെട്ടി തൂങ്ങാന്‍ വിചാരിച്ചപ്പോഴാണു് ആന്റിക്ലൈമാക്സ് സംഭവിച്ചതു്. ഇളകുന്ന മയില്‍പ്പീലിയും മറ്റും കണ്ടു് ഒരു വേടന്‍ മയിലാണെന്നു തെറ്റിദ്ധരിച്ചു് അമ്പെയ്തു. അമ്പു കൊണ്ടപ്പോള്‍ ബാലന്‍സു തെറ്റി മരത്തില്‍ നിന്നു താഴെ വീണ ആഘാതത്തിലാണു മരണം സംഭവിച്ചതു്. ഓടി വന്ന വേടനോടു് “ഇതു നിന്റെ കുഴപ്പമല്ല, അല്ലെങ്കിലും ഞാന്‍ മരിക്കേണ്ടതായിരുന്നു” എന്നു പറഞ്ഞതു കേട്ടു് അവന്‍ അന്തം വിട്ടു നിന്നു. അവനറിയുമോ കാര്യങ്ങളുടെ കിടപ്പു്!


വി. കെ. ഗോവിന്ദന്‍ നായരുടെ താഴെക്കൊടുക്കുന്ന പ്രസിദ്ധശ്ലോകം വായിച്ചപ്പോള്‍ ചിന്ത കാടു കയറിയതാണു് മുകളില്‍ കൊടുത്തതു്. കൃഷ്ണന്‍ ആത്മഹത്യ ചെയ്യാനായിരിക്കും മരത്തില്‍ കയറിയതു് എന്നു് ആദ്യം പറഞ്ഞതു് വി. കെ. ജി. ആയിരുന്നു.

ചൂടും പൂവിനു ശണ്ഠകൂടുമിരുപേര്‍ദ്ദാരങ്ങള്‍, കള്ളും കുടി-
ച്ചാടും ജ്യേഷ്ഠ, നുഴന്നു കാട്ടിലലയും ബന്ധുക്കളും തോഴരും,
കൂടും പെണ്‍കൊതിയാല്‍ പരന്റെ തടവില്‍ പാര്‍ത്തോരു പൌത്രന്‍ – ഹരേ!
വേടന്‍ തന്‍ കണ ശാഖിയില്‍ തവ ശവം തൂങ്ങാതെ രക്ഷിച്ചതോ?

“ചൂടുന്ന പൂവിനു ശണ്ഠ കൂടുന്ന രണ്ടു ഭാര്യമാര്‍, കള്ളും കുടിച്ചു് ആടുന്ന ജ്യേഷ്ഠന്‍, കാട്ടില്‍ ബുദ്ധിമുട്ടി അലയുന്ന ബന്ധുക്കളും തോഴരും, പെണ്‍‌കൊതി മൂത്തു് വേറൊരുത്തന്റെ തടവില്‍ പെട്ട ചെറുമകന്‍ – കൃഷ്ണാ, വേടന്റെ അമ്പു് നിന്റെ ശവം മരത്തില്‍ തൂങ്ങാതെ രക്ഷിച്ചു എന്നു വരുമോ?” എന്നര്‍ത്ഥം.

നര്‍മ്മം
സരസശ്ലോകങ്ങള്‍

Comments (45)

Permalink

പന്ത്രണ്ടില്‍ എത്തിനില്‍ക്കുന്ന വിക്രീഡിതം

ശാര്‍ദ്ദൂലവിക്രീഡിതം‍“പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം…”

ഹൈസ്കൂളിലെ മലയാളവ്യാകരണപാഠങ്ങള്‍ മുച്ചൂടും മറന്നു പോയവര്‍ കൂടി ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിന്റെ ഈ ലക്ഷണം ഓര്‍ക്കുന്നുണ്ടാകും. “പന്ത്രണ്ടാം മാസത്തില്‍ ജനിച്ചവന്‍ സ്വന്തം തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു പുലികളി കളിക്കുന്നു” എന്നു് ഇതിനൊരു തമാശ നിറഞ്ഞ അര്‍ത്ഥവും.

പന്ത്രണ്ടാമത്തെ മാസത്തിൽ ജനിച്ചവനു പൊളപ്പും പ്രസരിപ്പും കൂടുമെന്നാണു് അരീക്കോടൻ പറയുന്നതു്. തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു കയറി പുലി കളിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ 🙂

ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മ, സ, ജ, സ, ത, ത എന്നീ ഗണങ്ങളും ഗുരുവും അടങ്ങുന്ന വര്‍ണ്ണവ്യവസ്ഥ പാലിക്കുന്നതിനോടൊപ്പം, പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതി വേണമെന്നാണു് ഇതിന്റെ അർത്ഥം. എന്നു വെച്ചാൽ പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞാൽ ഒരു നിർത്തുണ്ടാവണം. പൂര്‍ണ്ണമായ നിര്‍ത്തു വേണമെന്നു നിര്‍ബന്ധമില്ല. സന്ധി ആയാലും മതി. “നിന/ക്കെന്നോടു” എന്നൊക്കെ ആവാം എന്നര്‍ത്ഥം.

യതിഭംഗം ഒരു വല്ലാത്ത കല്ലുകടിയാണു്. ഉദാഹരണത്തിനു് വി. കെ. ഗോവിന്ദൻ നായരുടെ ഈ പ്രസിദ്ധശ്ലോകം നോക്കുക.

നിന്നാദ്യസ്മിത, മാദ്യചുംബന, മനു-
    സ്യൂതസ്ഫുരന്മാധുരീ–
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം,
    പ്രേമാഭിരാമാനനം,
കുന്ദാസ്ത്രോത്സവചഞ്ചലത്പൃഥുനിതം-
    ബശ്രീസമാശ്ലേഷസ-
മ്പന്നാനന്ദമഹോ മനോഹരി! മരി-
    പ്പിക്കും സ്മരിപ്പിച്ചു നീ!
download MP3

ശ്ലോകം വളരെ റൊമാന്റിക്കാണെങ്കിലും യതിഭംഗം നാലിൽ മൂന്നു വരികളിലും മുഴച്ചുനില്‍ക്കുന്നു. അവയില്‍ അനു‌+സ്യൂതം അവിടെ ഒരു സന്ധിയുള്ളതുകൊണ്ടു കുഴപ്പമില്ല. എങ്കിലും, നിതം-ബശ്രീ, മരി-പ്പിക്കും എന്നിവ ദുശ്ശ്രവമാണു്. അതിനെക്കാൾ ഭീകരമാണു് സമ്പന്നം എന്നതിനെ മുറിച്ചു് സം-പന്നം ആക്കിയതു്. ഇവിടെയും ഒരു സന്ധിയുണ്ടെങ്കിലും, “പന്ന” എന്ന വാക്കിനു് മലയാളത്തിൽ “ചീത്ത” എന്ന അർത്ഥമുള്ളതുകൊണ്ടു് ആ ഒരൊറ്റ യതിഭംഗം ഈ ശ്ലോകത്തിന്റെ ഭംഗിയെല്ലാം കളഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ.

ഇതിലെ “മരിപ്പിക്കും സ്മരിപ്പിച്ചു നീ” എന്നതു് ഒരു ഒന്നര പ്രയോഗമാണു്. ഓര്‍മ്മിപ്പിച്ചു നീ എന്നെ കൊല്ലും എന്ന അര്‍ത്ഥം മാത്രമല്ല അതിനു്. സ്മരന്‍ എന്നതിനു കാമദേവന്‍ എന്നും അര്‍ത്ഥമുണ്ടു്. കാമവികാരം ഉണ്ടാക്കി നീ എന്നെ കൊല്ലും എന്നും അര്‍ത്ഥം പറയാം.

യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീതത്തിനു് ജയദേവന്റെ ഗീതഗോവിന്ദത്തില്‍ നിന്നൊരു പദ്യം കേള്‍ക്കൂ:

പാണൌ മാ കുരു ചൂതസായകമമും;
    മാ ചാപമാരോപയ;
ക്രീഡാനിര്‍ജ്ജിതവിശ്വമൂര്‍ച്ഛിതജനാ-
    ഘാതേന കിം പൌരുഷം?
തസ്യാ ഏവ മൃഗീദൃശോ മനസിജ-
    പ്രേംഖത്കടാക്ഷാശുഗ-
ശ്രേണീജര്‍ജ്ജരിതം മനാഗപി മനോ
    നാദ്യാപി സന്ധുക്ഷതേ.
download MP3

ചങ്ങമ്പുഴ ഇതിനെ മനോഹരമായി യതിഭംഗമില്ലാതെ തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

ലോകം ലീലയില്‍ വെന്ന മന്മഥ, കുല-
    ച്ചെന്‍ നേര്‍ക്കു വന്‍‌വില്ലു നീ
തൂകായ്കസ്ത്രശതങ്ങള്‍, മൂര്‍ച്ഛിതരെയെ-
    ന്തര്‍ദ്ദിപ്പതില്‍ പൌരുഷം?
ഹാ, കഷ്ടം! ഹരിണാക്ഷി തന്‍ കടമിഴി-
    ക്കോണെയ്ത കൂരമ്പു കൊ-
ണ്ടാകെച്ഛാദിതമെന്‍ ഹൃദന്ത, മതിനി-
    ല്ലാശ്വാസമിന്നല്പവും!
download MP3

ജയദേവനും ചങ്ങമ്പുഴയും ശ്ലോകങ്ങള്‍ കൊണ്ടല്ല പ്രസിദ്ധരായതെങ്കിലും, ശ്ലോകത്തിലും അവരുടെ “മധുരകോമളകാന്തപദാവലി” വിളങ്ങിനില്‍ക്കുന്നതു കാണാം.


“സൂര്യാശ്വൈർമസജസ്തതഃ സഗുരവഃ ശാർദ്ദൂലവിക്രീഡിതം” എന്നാണു ശാർദ്ദൂലവിക്രീഡിതത്തിന്റെ സംസ്കൃതത്തിലെ ലക്ഷണം. ഭൂതസംഖ്യ അനുസരിച്ചു് സൂര്യൻ പന്ത്രണ്ടിനെയും അശ്വം ഏഴിനെയും സൂചിപ്പിക്കുന്നു. പന്ത്രണ്ടാം അക്ഷരത്തിനു ശേഷവും പിന്നീടു് ഏഴക്ഷരങ്ങൾക്കു ശേഷവും (അതായതു് വരിയുടെ അവസാനത്തിൽ, ശാർദ്ദൂലവിക്രീഡിതത്തിന്റെ ഒരു വരിയിൽ 19 അക്ഷരമാണുള്ളതു്.) നില്‍ക്കണം. എങ്കിലേ ശാര്‍ദ്ദൂലവിക്രീഡിതത്തിനു ഭംഗിയുണ്ടാവൂ.

ഹൈന്ദവപുരാണമനുസരിച്ചു് പന്ത്രണ്ടു സൂര്യന്മാരുണ്ടത്രേ. അഗ്നിപുരാണമനുസരിച്ചു് അവർ വരുണൻ, സൂര്യൻ, സഹസ്രാംശു, ധാതാവു്, തപനൻ, സവിതാവു്, ഗഭസ്തി, രവി, പർജ്ജന്യൻ, ത്വഷ്ടാവു്, മിത്രൻ, വിഷ്ണു എന്നിവരാണെന്നു വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയയിൽ കാണുന്നു.

കാലഗണനത്തിൽ പന്ത്രണ്ടിനു വളരെ പ്രാധാന്യമുണ്ടു്. സൂര്യചലനത്തെ അടിസ്ഥാനമാക്കി വർഷവും ചന്ദ്രചലനത്തെ അടിസ്ഥാനമാക്കി മാസവും കാലഗണനത്തിൽ ഉൾപ്പെടുത്തിയ ജ്യോതിശ്ശാസ്ത്രജ്ഞർ ഒരു വർഷത്തെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചു. പലതരം കലണ്ടറുകൾ ലോകത്തുണ്ടെങ്കിലും വർഷത്തിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന കാര്യത്തിൽ മിക്കവാറും കലണ്ടറുകൾക്കു സാദൃശ്യമുണ്ടു്.

മിക്കവാറും എന്നു പറഞ്ഞതു് ചില അപവാദങ്ങളുള്ളതു കൊണ്ടാണു്. പല സൌര-ചാന്ദ്രകലണ്ടറുകളിലും (lunisolar calendars) ചില വർഷങ്ങളിൽ പതിമൂന്നു മാസങ്ങളുണ്ടു്-പതിമൂന്നാമത്തേതായി ഒരു അധിമാസം (leap month) ഉൾപ്പെടെ. ഭാരതത്തിൽ പണ്ടുണ്ടായിരുന്ന പല പഞ്ചാംഗങ്ങളിലും ഇസ്രയേലിൽ ഇപ്പോഴും നിലവിലുള്ള ഹീബ്രു കലണ്ടറിലും അധിവര്‍ഷങ്ങളില്‍ പതിമൂന്നാമതായി ഒരു മാസമുണ്ടു്. എന്നാൽ ചൈനീസ് കലണ്ടറിൽ അധിമാസം വർഷത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ആവാം.

ശരിക്കുള്ള അപവാദം ബഹായി കലണ്ടറാണു്. അതിലെ ഒരു വർഷത്തിൽ 19 മാസങ്ങളുണ്ടു്. ഓരോ മാസത്തിലും 19 ദിവസവും. ഇതു കൂടാതെ പിന്നെ അധിമാസവുമുണ്ടു്. പത്തൊൻപതു് ബഹായിക്കാരുടെ വിശുദ്ധസംഖ്യയാണത്രേ.

ലോകത്തുള്ള പല ജ്യൌതിഷികളും അവരുടെ ഫലപ്രഖ്യാപനത്തില്‍ അജഗജാന്തരമുണ്ടെങ്കിലും രാശികളുടെ കാര്യത്തില്‍ പന്ത്രണ്ടു് എന്ന എണ്ണം സൂക്ഷിച്ചിരുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ വന്നപ്പോള്‍ സൂര്യപഥത്തില്‍ (ecliptic) മാത്രമുള്ള ഈ പന്ത്രണ്ടു രാശികള്‍ പോരാതെ വന്നപ്പോള്‍ മറ്റു പല രാശികളും (constellations) ഉണ്ടാക്കി. എങ്കിലും ഇപ്പോഴും നക്ഷത്രബംഗ്ലാവുകളില്‍ ഏറീസ്, ടോറസ് തുടങ്ങിയ രാശികളുടെ പടം വരച്ചു കാണിക്കുന്നതു് ആളുകള്‍ക്കു് ജ്യോതിഷത്തോടുള്ള അമിതമായ താത്പര്യം കൊണ്ടാവണം.

ഭാരതീയര്‍ ഇങ്ങനെ രാശി, ദൃഷ്ടി, യോഗം എന്നൊക്കെ പറഞ്ഞു നടന്നു. അതുകൊണ്ടു നാലു കാശുണ്ടാക്കിയതു് ലിന്‍ഡാ ഗുഡ്‌മാന്‍ തുടങ്ങിയ പാശ്ചാത്യരാണു്. ലൌ സൈന്‍, സണ്‍ സൈന്‍, മൂണ്‍ സൈന്‍, പ്ലൂട്ടോ സൈന്‍,… അങ്ങനെ എത്രയെത്ര സൈനുകള്‍!

ഓരോ രാശിയില്‍പ്പെട്ട ഓരോ പെണ്ണിനെ വീതം മൊത്തം പന്ത്രണ്ടു പെണ്ണുങ്ങളെ കണ്ടിട്ടു് അവസാനം സൂത്രധാരന്റെ മകളുമായി മുങ്ങിയ ഒരു മിസ്റ്റര്‍ യോഗിയുടെ (വൈ. ഐ. പട്ടേല്‍) കഥ ഒരിക്കല്‍ ദൂരദര്‍ശന്‍ കാണിച്ചിരുന്നു.

പറയി പെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടു മക്കളും (മേഴത്തോള്‍ അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, വായില്ലാക്കുന്നിലപ്പന്‍, വടുതല നായര്‍, കാരയ്ക്കല്‍ മാതാ, ഉപ്പുകൂറ്റന്‍, പാണനാര്‍, നാറാണത്തു ഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പാക്കനാര്) പന്ത്രണ്ടു ജാതിയായിരുന്നു എന്നു മാത്രമല്ല, ജ്യോതിഷപ്രകാരം പന്ത്രണ്ടു രാശിയിലാണു ജനിച്ചതെന്നും പറയപ്പെടുന്നു. (പതിനൊന്നു മാസം ഇടവിട്ടു് മൊത്തം പതിനൊന്നു വര്‍ഷം കൊണ്ടാവണം വരരുചിയുടെ ഭാര്യ ഇവര്‍ക്കു ജന്മം നല്‍കിയതു് 🙂 ) അതാണല്ലോ

പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ, നിന്റെ
മക്കളിൽ ഞാനാണു ഭ്രാന്തൻ!
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ
മക്കളിൽ ഞാനാണനാഥൻ!

എന്നു മധുസൂദനന്‍ നായര്‍ പാടിയതു്.


ശാര്‍ദ്ദൂലവിക്രീഡിതത്തിണു് എല്ലാ രസത്തെയും പ്രകടിപ്പിക്കാന്‍ അസാമാന്യപാടവമുണ്ടെങ്കിലും ശൃംഗാരം അവയില്‍ മികച്ചുനില്‍ക്കുന്നു. കാളിദാസന്റെ ശാര്‍ദ്ദൂലവിക്രീതങ്ങള്‍ മനോഹരമാണു്.

ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍-
    ത്തട്ടുന്ന മട്ടൂന്നിയും,
മറ്റേതല്‍പമയച്ചുവിട്ടു ലഘുവാം
    ശ്യാമാലതാശാഖ പോല്‍,
പുഷ്പം കാല്‍വിരല്‍ കൊണ്ടു ചിക്കിന നില-
    ത്തര്‍പ്പിച്ച നോട്ടത്തൊടേ
സ്വല്‍പം നീണ്ടു നിവര്‍ന്ന നില്‍പിതു തുലോം
    നൃത്തത്തിലും നന്നഹോ!
download MP3

എന്ന മാളവികയുടെ നില്പായാലും (മാളവികാഗ്നിമിത്രം – ഏ. ആറിന്റെ പരിഭാഷ),

ക്ഷാമക്ഷാമകപോലമാനന, മുരഃ
    കാഠിന്യമുക്തസ്തനം,
മദ്ധ്യഃ ക്ലാന്തതരഃ, പ്രകാമവിനതാ-
    വംസൌ, ഛവിഃ പാണ്ഡുരാ
ശോച്യാ ച പ്രിയദര്‍ശനാപി മദന-
    ക്ലിഷ്ടേയമാലക്ഷ്യതേ
പത്രാണാമിവ ശോഷണേന മരുതാ
    സ്പൃഷ്ടാ ലതാ മാധവീ
download MP3

എന്ന ശകുന്തളയുടെ വിരഹാതുരമായ കിടപ്പായാലും പന്ത്രണ്ടില്‍ നില്‍ക്കുന്ന ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ചാരുത ഒന്നു വേറെ തന്നെയാണു്.


ആധുനികകവിത്രയത്തില്‍ വള്ളത്തോളിന്റെ ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു പ്രത്യേക ഭംഗിയുണ്ടു്. വിലാസലതികയിലും സാഹിത്യമഞ്ജരിയിലും ഇവ ധാരാളം കാണാം. യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഉത്തമോദാഹരണങ്ങളാണു് അവ.

വിലാസലതികയിലെ ഈ ശ്ലോകം കേള്‍ക്കൂ:

സദ്വര്‍ണ്ണാഞ്ചിതശയ്യ ചേര്‍, ന്നഴകെഴും
    ഭാവപ്രഭാവത്തൊടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാ-
    ലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിത-
    യ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈ-
    ക്കൊള്‍കാ പ്രസാദത്തെയും!

download MP3

അല്ലെങ്കില്‍ സാഹിത്യമഞ്ജരിയിലെ ഈ ശ്ലോകം:

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ-
    ത്തീക്കട്ടയോ, പായലാല്‍
പൂരിച്ചുള്ള ചെളിക്കുളത്തിലുളവാം
    പൊന്‍‌താമരപ്പുഷ്പമോ,
മാരിക്കാറണിചൂഴുമിന്ദുകലയോ
    പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചുപുരതന്‍
    കോലായില്‍ നില്‍ക്കുന്നവള്‍?
download MP3

അപ്പോള്‍ പറഞ്ഞുവന്നതു്,

ഇന്നു്, 2008 ഓഗസ്റ്റ് 31-നു്, എന്റെയും സിന്ധുവിന്റെയും വിവാഹജീവിതം പന്ത്രണ്ടിലെത്തി നില്‍ക്കുന്നു. നല്ല ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പോലെ. യതിഭംഗമില്ലാതെ, പ്രസാദാത്മകമായി. നില്‍ക്കേണ്ടിടത്തു നിന്നും, ഒഴുകേണ്ടിടത്തു് ഒഴുകിയും, തിരിയേണ്ടിടത്തു തിരിഞ്ഞും.

പത്തു വര്‍ഷത്തില്‍ എഴുതാന്‍ കഴിയാത്ത പോസ്റ്റിനെപ്പറ്റി പതിനൊന്നു വര്‍ഷം തികഞ്ഞപ്പോള്‍ എഴുതിയിരുന്നു. അന്നു് ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ “ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല” എന്നെഴുതിയെങ്കിലും ഇന്നും ബൂലോഗം ഉണ്ടു്, ഞാന്‍ എഴുതുന്നുമുണ്ടു്.

പിന്നെ കാണിക്കാന്‍ ഒരു ലൈസന്‍സ് പ്ലേറ്റു പോലും ഇല്ലാത്ത ഞാന്‍ എന്തു ചെയ്യും, ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പറ്റി എഴുതി മനുഷ്യരെ ബോറടിപ്പിക്കുകയല്ലാതെ?

ഛന്ദശ്ശാസ്ത്രം (Meters)
യതിഭംഗം
വൈയക്തികം (Personal)
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (16)

Permalink

പെണ്ണു കഞ്ഞി പോലെ!

ഉദ്ദണ്ഡശാസ്ത്രികളുടെ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതിയപ്പോള്‍ ഈ ശ്ലോകം ഓര്‍മ്മ വന്നില്ല. അവിടെ അതു വളരെ യോജിക്കുമായിരുന്നു. “കേരളത്തിലെ അമ്പതു ഭാവങ്ങള്‍, ഭാവം 37: കഞ്ഞി” എന്നു കാച്ചാമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ? 🙂

ഉദ്ദണ്ഡശാസ്ത്രികള്‍ കഞ്ഞിയെപ്പറ്റി എഴുതിയ ശ്ലോകമാണു് ഇതു്. കഞ്ഞി ഒരു സുന്ദരിയെപ്പോലെയാണന്നാണു് “പ്രൌഢസ്ത്രീരസിക”നായ ഉദ്ദണ്ഡന്‍ പറയുന്നതു്. ശ്ലേഷം ഉപയോഗിച്ചാണു് ഈ ഉപമ ഉണ്ടാക്കുന്നതു്.

ശ്ലോകം:

അംഗജതാപനിഹന്ത്രീ
സുരുചിരലാവണ്യസമ്പദാ മധുരാ
അധരാമൃതോപദംശാ
ശ്രാണാ ശോണാധരീവ രമണീയാ

അര്‍ത്ഥം:

അംഗ-ജ-താപ-നിഹന്ത്രീ : ശരീരത്തില്‍ ഉണ്ടാവുന്ന ചൂടു് ഇല്ലാതാക്കുന്നതും (സുന്ദരി അംഗജന്‍ (കാമദേവന്‍) മൂലമുള്ള ദുഃഖം ഇല്ലാതാക്കുന്നു. താപം = ചൂടു്, ദുഃഖം.)
സുരുചിരലാവണ്യസമ്പദാ : നല്ല രുചിയുള്ള ഉപ്പു ചേര്‍ന്നതും (ലാവണ്യം = ലവണത്വം = ഉപ്പു്. സുന്ദരിയെപ്പറ്റി പറയുമ്പോള്‍ സൌന്ദര്യം എന്നര്‍ത്ഥം. ലാവണ്യം എന്ന വാക്കിനു രണ്ടര്‍ത്ഥവും ഉണ്ടു്.)
മധുരാ : രുചിയുള്ളതും (മാധുര്യമുള്ളവളും)
അധര-അമൃത-ഉപദംശാ : ചുണ്ടിനു് അമൃതായ തൊട്ടുകൂട്ടാന്‍ (ചുട്ട പപ്പടം, അച്ചാര്‍, അസ്ത്രം തുടങ്ങിയവ) ഉള്ളതും (ചുണ്ടിനു് അമൃതു നല്‍കിക്കൊണ്ടു് മെല്ലെ കടിക്കുന്നവള്‍ എന്നു് സുന്ദരിയ്ക്കു് അര്‍ത്ഥം)
ശ്രാണാ : (ആയ) കഞ്ഞി
ശോണാധരീ ഇവ : ചുവന്ന ചുണ്ടുള്ള സുന്ദരിയെപ്പോലെ
രമണീയാ : ആനന്ദദായിനിയാണു്.

ശരീരത്തിലുള്ള ചൂടു കുറയ്ക്കാന്‍ കഞ്ഞി വളരെ നല്ലതാണത്രേ. അതുകൊണ്ടാണല്ലോ പനിയുള്ളവര്‍ക്കു കഞ്ഞി കൊടുക്കുന്നതു്. ചൂടുള്ള ദിവസം കുടിക്കാന്‍ ഏറ്റവും നല്ലതു കഞ്ഞിയാണെന്നും പറഞ്ഞുകേട്ടിട്ടുണ്ടു്.

നിഹന്ത്രീ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു തന്ന ശ്രീ ഏ. ആര്‍. ശ്രീകൃഷ്ണനു നന്ദി.

ഇനി ഉദ്ദണ്ഡന്‍ പെണ്ണുങ്ങളെ “കഞ്ഞി” എന്നു വിളിച്ചെന്നും അതിനു ഞാന്‍ അര്‍ത്ഥമെഴുതിയെന്നും ഒക്കെ പറഞ്ഞു സ്ത്രീവിമോചന-വനിതാലോകക്കാര്‍ ബഹളം ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു 🙂

പ്രചോദനം: കഞ്ഞിവെള്ളത്തെപ്പറ്റി ഡാലി ഇട്ട “ഒഴക്ക് കഞ്ഞെര്‍ള്ളം” എന്ന ജീ‌ടോക്ക് സ്റ്റാറ്റസ് മെസ്സേജ്.

സരസശ്ലോകങ്ങള്‍

Comments (5)

Permalink