January 2007

സമസ്യ: …എനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ? (കുറേ ആര്‍. ഇ. സി. സ്മരണകളും)

സമസ്യ:

- - - - - - - - - - -
- - - - - - - - - - -
- - - - - - - - - - -
- - - എനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : - - v - v v v - v v - v - -).


ഈ സമസ്യയുടെ കര്‍ത്താവു് ഞാന്‍ തന്നെ. എണ്‍പതുകളില്‍ കോഴിക്കോടു് ആര്‍. ഇ. സി.-യില്‍ പഠിച്ചിരുന്ന കാലത്തു നടത്തിയിരുന്ന “മന്ഥര” എന്ന ഹാസ്യ-കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിച്ചതു്. സമസ്യയും പലരുടെ പേരില്‍ എഴുതിച്ചേര്‍ത്ത പൂരണങ്ങളും ഞാന്‍ തന്നെ എഴുതിയതായിരുന്നു.

ഈ പൂരണങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞാലേ മനസ്സിലാവൂ. അതിനാല്‍ അതും താഴെച്ചേര്‍ക്കുന്നു.

  1. ഞങ്ങള്‍ ഏഴാം സെമസ്റ്ററില്‍ (അവസാനവര്‍ഷം) പഠിക്കുമ്പോള്‍ ഞങ്ങളെ ഇലക്‍ട്രോണിക്സ് പഠിപ്പിക്കാന്‍ വന്നതു് അവിടെത്തന്നെ എം. ടെക്കിനു പഠിക്കുന്ന ഒരു ചേച്ചിയായിരുന്നു. (അന്നു് അങ്ങനെ പി.ജി.-യ്ക്കു പഠിക്കുന്നവര്‍ക്കു ചില ചെറിയ ക്ലാസ്സുകള്‍ എടുക്കാന്‍ അവസരം കൊടുക്കുമായിരുന്നു.) ഈ ചേച്ചി ഞങ്ങളുടെ ക്ലാസ്സിലുള്ള പെണ്‍‌കുട്ടികളുടെ സുഹൃത്തും അതിലൊരാളുടെ റൂം‌മേറ്റും ആയിരുന്നു. കൂടാതെ അവര്‍ പ്രോജക്റ്റു ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്നു “മെഴുക്കസ്യാ” എന്നിരിക്കുമ്പോള്‍ ഞാനുള്‍പ്പെടെ പലരും പ്രോഗ്രാം എഴുതാനും കമ്പൈല്‍ ചെയ്യാനും മറ്റും സഹായിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍, ആര്‍ക്കും അവരെ ഒരു വിലയും ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ ക്ലാസ്സില്‍ ആകെ ബഹളമായിരുന്നു. ടീച്ചര്‍ ക്ലാസ്സില്‍ കാതോഡിനെയും ആനോഡിനെയും പറ്റി പഠിപ്പിക്കും; കുട്ടികള്‍ പുറകിലത്തെ ബെഞ്ചിലിരുന്നു് “കാതോടു കാതോരം…” എന്ന പാട്ടു പാടും.

    കുറെക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ക്കു മതിയായി. ഡിപ്പാര്‍ട്ട്മെന്റ് തലവനോടു പരാതി പറയുക, ക്ലാസ്സില്‍ ദേഷ്യപ്പെടുക, കരച്ചില്‍ വരുക അങ്ങനെ ആകെ ബഹളമായി. ഇതിന്റെ ഇടയില്‍ പെട്ടു് ചെയ്തുകൊണ്ടിരുന്ന തീസിസ് മുമ്പോട്ടു പോകുന്നില്ല എന്ന ടെന്‍ഷനും. കുറെക്കഴിഞ്ഞു് അവര്‍ ഞങ്ങളെ പഠിപ്പിക്കുന്നതു നിര്‍ത്തി.

    ഈ ടീച്ചര്‍ എഴുതുന്നതായാണു് ഈ പൂരണം:

    ധാരാളമേറ്റു പരിഹാസ, മതാണു നേട്ടം!
    വാരാശി പോലൊരു തിസീസു കിടപ്പു മുന്നില്‍,
    തീരാത്ത വേദന ചെവി, ക്കൊരു ടീച്ചറായി-
    ച്ചേരാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  2. ഒരു പഞ്ചപാവമായ ഒരുത്തനുണ്ടായിരുന്നു. പഠിക്കാന്‍ തരക്കേടില്ല. രാഷ്ട്രീയമില്ല. യാതൊരു വിധ അലമ്പിനുമില്ല. സുന്ദരന്‍. സുശീലന്‍.

    ആയിടയ്ക്കു് “ആന്റി-പൊളിറ്റിക്സ്‌” എന്നൊരു പാര്‍ട്ടി തുടങ്ങി. രാഷ്ട്രീയമില്ലാത്തവരുടെ പാര്‍ട്ടി എന്നര്‍ത്ഥം. അവര്‍ ഇവനെപ്പിടിച്ചു് തെരഞ്ഞെടുപ്പിനു നിര്‍ത്തി. എട്ടുനിലയില്‍ പൊട്ടി. കാശു കുറേ പോയി. ജയിച്ച എസ്‌. എഫ്‌. ഐ.-ക്കാര്‍ ഇവന്മാരെ എടുത്തു തല്ലി. ഇവന്മാരും തല്ലി. കേസായി, എന്‍ക്വയറിയായി, സസ്‌പെന്‍ഷനായി, വീട്ടില്‍ നിന്നു് അച്ഛനെ വിളിച്ചുകൊണ്ടു വരലായി. ഇതിലൊക്കെ ഈ പാവവും ഉള്‍പ്പെട്ടു.

    ഇവന്‍ എഴുതുന്നതായാണു് ഈ പൂരണം:

    തത്ക്കാലമുള്ള പണമൊക്കെ നശിച്ചു; തല്ലു,
    വക്കാണ, മെന്‍‌ക്വയറി, കേസ്സുകള്‍, മാനനഷ്ടം,
    ദുഷ്കാലവൈഭവ-മിലക്‍ഷനു കേറിയൊന്നു
    നില്‍ക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  3. ഞങ്ങള്‍ ഒരു സ്റ്റഡീലീവ്‌ കാലത്തു കാര്യമായി ഒന്നും ചെയ്യാനില്ലാതെ കോളേജില്‍ തേരാപ്പാരാ നടക്കുന്നു. അപ്പോഴാണു് ഒരു കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം വന്നതു്. അടുത്തു തന്നെയുള്ള തിരുവമ്പാടിയിലാണു കല്യാണം. എല്ലാവരും പോയി. ആര്‍ക്കും വാഹനമില്ലെങ്കിലും എങ്ങനെയെങ്കിലും പോയി. ബസ്സ്‌, കാര്‍, ജീപ്പ്, ബൈക്ക്‌ എന്നിങ്ങനെ പല വിധത്തിലും. (ഞാന്‍ ബസ്സിലാണു പോയതു്.) കല്യാണം അടിച്ചുപൊളിച്ചു. ഭക്ഷണത്തിനു് ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. “മാഷേ, എന്തൊരു പിശുക്കാ ഇതു്, ഒരു രണ്ടു മൂന്നു ചിക്കന്‍ കഷണം കൂടി തന്നേ. ദാ ഇവനു് ഒരു രണ്ടു പഴവും…” എന്നിങ്ങനെ പറഞ്ഞു് വിശദമായി, പല തവണ ഏമ്പക്കം വിട്ടു്, വിയര്‍ത്തു് അദ്ധ്വാനം ചെയ്തു് ഭക്ഷിച്ചു. ബാക്കി എല്ലാവരും കൂടി തിന്നതിനേക്കാള്‍ കൂടുതല്‍ ആറീസിയില്‍ നിന്നു വന്ന പിള്ളേര്‍ തിന്നു എന്നാണു പിന്നീടു കേട്ടതു്.

    അന്നു കല്യാണം കഴിച്ച ആള്‍ എഴുതുന്നതായാണു് ഈ പൂരണം:

    മുട്ടാളരെത്ര ശകടങ്ങളിലായി വന്നു
    മൃഷ്ടാന്നഭോജനമടിച്ചു തിരിച്ചു പോയി!
    കുട്ടന്റെ കോഴ്സു കഴിയുന്നതു മുമ്പു പെണ്ണു
    കെട്ടാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  4. ക്ലെപ്റ്റോമാനിയ ചെറിയ തോതിലുണ്ടായിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ഞങ്ങള്‍ക്കു്. പോകുന്നിടത്തെല്ലാം എന്തെങ്കിലും അടിച്ചുമാറ്റും. സ്റ്റഡി ടൂറിനു പോകുമ്പോഴാണു് ഇതു് അധികം. വഴിയിലുള്ള കടകളില്‍ നിന്നും മറ്റും വിദഗ്ദ്ധമായി സാധനങ്ങള്‍ അടിച്ചുമാറ്റും.

    (അതു താമസിയാതെ മറ്റാരെങ്കിലും അവന്റെ കയ്യില്‍ നിന്നു് അടിച്ചുമാറ്റും. അതിനവനു സങ്കടമില്ല. സാധനങ്ങള്‍ക്കായല്ല, അതു് അടിച്ചുമാറ്റുന്ന ത്രില്ലിനായിരുന്നു അവനതു ചെയ്തിരുന്നതു്.)

    ഒരിക്കല്‍ ആളുകള്‍ പറഞ്ഞു പിരി കയറ്റി ഒരു ബെറ്റു വെച്ചു് അവന്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.

    അടുത്തുള്ള ഫോട്ടോ സ്റ്റുഡിയോയുടെ മേശപ്പുറത്തുള്ള ചില്ലിനു കീഴില്‍ ധാരാളം ഫോട്ടോകളുണ്ടായിരുന്നു. അതിന്റെ കൃത്യം നടുക്കായി ഞങ്ങളുടെയൊക്കെ ഒരു സ്വപ്നസുന്ദരിയുടെ ഫോട്ടോ സ്ഥിതി ചെയ്തിരുന്നു. സ്വപ്നസുന്ദരി എന്നു പറഞ്ഞാല്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന ജാതി പെണ്ണു് എന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. കൊളേജിനടുത്തുള്ള ഒരു വീട്ടില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന സുന്ദരി. അവളുടെ ആരോ ആണു് ഈ സ്റ്റുഡിയോ നടത്തുന്നതു്.

    എന്തും എവിടെനിന്നും അടിച്ചുമാറ്റും എന്നു വീമ്പിളക്കിയ നമ്മുടെ കഥാനായകനെ ഒരു ബെറ്റിന്റെ പുറത്തു് ഞങ്ങള്‍ സ്റ്റുഡിയോയിലേക്കു വിട്ടു. ഈ ഫോട്ടോ പൊക്കണം. അതാണു മിഷന്‍ ഇമ്പോസ്സിബിള്‍.

    അവനതു ചെയ്തു. സ്റ്റുഡിയോ ഉടമ തൊണ്ടിയോടെ പിടികൂടി. തല്ലു കിട്ടിയില്ലെങ്കിലും അതിനടുത്തു പലതും കിട്ടി. നാട്ടുകാര്‍ മൊത്തം അറിഞ്ഞു. (അറിയാത്തവരെ ഞാന്‍ ഈ സമസ്യാപൂരണം വഴി അറിയിച്ചു.) അങ്ങനെ ഒരു ദിവസം കൊണ്ടു് അദ്ദേഹം കോളേജിലാകെ പ്രശസ്തനായി.

    ഇദ്ദേഹം എഴുതുന്നതായാണു് ഈ പൂരണം:

    കക്കാനെനിക്കു വലുതായ പടുത്വമുണ്ടെ-
    ന്നിക്കാലമേവരുമുരയ്പതു കേള്‍ക്കയാലേ
    മുക്കാല്‍ പണത്തിനൊരു പന്തയമായി ഫോട്ടോ
    പൊക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?


നിങ്ങളുടെ പൂരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. ഞാന്‍ ചെയ്തതുപോലെ വേണമെങ്കില്‍ വേറേ ആരെങ്കിലും എഴുതുന്നതായും എഴുതാം. വ്യക്തിഹത്യ പാടില്ല.

ഇതിന്റെ വൃത്തം വസന്തതിലകം. വളരെ എളുപ്പം എഴുതാവുന്ന ഒരു വൃത്തമാണു്. ഇതിനെപ്പറ്റി വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ടു്. വൃത്തം തെറ്റാതെ എഴുതുക. തെറ്റിയാല്‍ മറ്റാരെങ്കിലും ദയവായി ശരിയാക്കിക്കൊടുക്കുക. നല്ല പൂരണങ്ങള്‍ ഇവിടെ എടുത്തു പ്രസിദ്ധീകരിക്കും. ചീത്ത പൂരണങ്ങള്‍ ഉള്ള കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യും.

ഗുരുകുലത്തിലെ മൂന്നാമത്തെ സമസ്യാപൂരണത്തിലേക്കു് എല്ലാവര്‍ക്കും സ്വാഗതം. മുമ്പു നടന്ന സമസ്യാപൂരണങ്ങള്‍ ഇവിടെ വായിക്കാം.

ശ്ലോകങ്ങള്‍ (My slokams)
നര്‍മ്മം
സമസ്യാപൂരണം
സ്മരണകള്‍

Comments (87)

Permalink

എന്റെ ബ്ലോഗും പല തരം അന്ധവിശ്വാസികളും

ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയിട്ടു് ഇന്നു രണ്ടു വര്‍ഷമാകുന്നു. 2005 ജനുവരി 19-നു് കവി സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റി ഒരു പോസ്റ്റെഴുതിയാണു് ഇതു തുടങ്ങിയതു്. ആദ്യം കുറെക്കാലം വ്യാകരണവും ഭാഷാശാസ്ത്രവും സംബന്ധിച്ച പോസ്റ്റുകളായിരുന്നു. കുറേ പരിഭാഷകളും. ഏതാണ്ടു് ഒരു കൊല്ലം മുമ്പാണു ഭാരതീയഗണിതത്തെപ്പറ്റി എഴുതാന്‍ തുടങ്ങിയതു്. സുഭാഷിതം, സമസ്യാപൂരണം തുടങ്ങിയവ തുടങ്ങിയിട്ടു് ഏഴെട്ടു മാസമേ ആയിട്ടുള്ളൂ. സ്മരണകളും അല്പസ്വല്പം നര്‍മ്മവും തുടങ്ങിയതു് വളരെ അടുത്തിടയ്ക്കും.

കുറെക്കാലം മുമ്പു്, എനിക്കു് ഭാരതീയഗണിതത്തിലെ തെറ്റുകള്‍ എന്ന ഒരു പോസ്റ്റ് എഴുതേണ്ടി വന്നു. ഭാരതീയഗണിതത്തെപ്പറ്റിയുള്ള എന്റെ പോസ്റ്റുകളില്‍ നിന്നു് ലോകവിജ്ഞാനം മുഴുവന്‍ പ്രാചീനഭാരതഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നു ഞാന്‍ കരുതുന്നതായി തെറ്റിദ്ധരിച്ചുള്ള കമന്റുകളും ഇ-മെയിലുകളും കിട്ടിയതിനെത്തുടര്‍ന്നായിരുന്നു അതു്.

നേരേ മറിച്ചു്, ശ്രീമദീയെമ്മെസ്സഷ്ടോത്തരനാമസ്തോത്രം (സവ്യാഖ്യാനം) തുടങ്ങിയ ചില പോസ്റ്റുകള്‍‍ക്കു ശേഷം ഞാന്‍ വേദങ്ങളിലും മതഗ്രന്ഥങ്ങളിലും പ്രാചീനഭാരതത്തിലും മുഴുവന്‍ അബദ്ധങ്ങളാണെന്നു കരുതുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടു്.

അതേ സമയം, എന്റെ ബ്ലോഗില്‍ ആകെ അരാഷ്ട്രീയതയാണെന്നും അതു് അപകടകരമായ ചില പ്രതിലോമരാഷ്ട്രീയത്തിനു വഴി തെളിക്കുന്നു എന്നും ഒരു ആരോപണം ഉയര്‍ന്നിട്ടുണ്ടു്.

ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ബ്ലോഗിന്റെ ഉദ്ദേശ്യവും രാഷ്ട്രീയവും ഒന്നു വ്യക്തമാക്കണം എന്നു തോന്നിയതിന്റെ ഫലമാണു് ഈ പോസ്റ്റ്.


അറിവു സമ്പാദിക്കുകയും സമ്പാദിക്കുന്നവ മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്യുക എന്നൊരു ഉദ്ദേശ്യത്തോടു കൂടിയാണു് ഈ ബ്ലോഗ് തുടങ്ങിയതു്. ഇതില്‍ വരുന്ന മിക്കവാറും എല്ലാം തന്നെ (ഈ അടുത്ത കാലത്തു സ്മരണകള്‍ എന്ന പേരില്‍ എഴുതിയ രണ്ടുമൂന്നു നര്‍മ്മലേഖനങ്ങളൊഴികെ) എവിടെനിന്നെങ്കിലും അടിച്ചുമാറ്റിയ വിവരങ്ങളാണു്. മൌലികമായി ആകെയുള്ളതു് വിവരങ്ങളുടെ ക്രോഡീകരണം മാത്രമാണു്.

മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം… എന്നാണു് ഈ ബ്ലോഗിന്റെ പ്രഖ്യാപിതലക്ഷ്യം. “ഗുരുകുലം” എന്ന വാക്കു് തെരഞ്ഞെടുത്തതും ഗുരുക്കന്മാരുടെ കുലം എന്ന അര്‍ത്ഥത്തിലാണു്. എന്നെ സംബന്ധിച്ചിടത്തോളം, പഠിപ്പിച്ച അദ്ധ്യാപകര്‍ മാത്രമല്ല, വഴി പറഞ്ഞു തന്നവരും, കൂടെ ജോലി ചെയ്തവരും, പുസ്തകങ്ങളും പത്രമാസികകളും ബ്ലോഗുകളും എഴുതുന്നവരും തൊട്ടു് ഞാന്‍ ഇന്നു വായിച്ച വിക്കിപീഡിയ ലേഖനം അവസാനം എഡിറ്റു ചെയ്ത അജ്ഞാതന്‍ വരെ ഗുരുക്കളാണു്. എല്ലാവര്‍ക്കും പ്രണാമം!

പക്ഷേ അവയെ “വെറും ക്രോഡീകരണം” എന്നു പറഞ്ഞു തള്ളിക്കളയാന്‍ ഞാന്‍ തയ്യാറല്ല. കാരണം, ഈ വിവരങ്ങളെ അറിയാവുന്ന മറ്റു കാര്യങ്ങളുമായി യോജിപ്പിച്ചുനോക്കുകയും സ്വന്തമായി ആലോചിച്ചു് ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ പറയുകയും കൂടി ചെയ്യുന്നുണ്ടു്. അതേ സമയം കുറേയെങ്കിലും പഠിക്കാതെ അഭിപ്രായം പറയില്ല എന്നൊരു ശാഠ്യവും ഉണ്ടു്. രാഷ്ട്രീയലേഖനങ്ങള്‍ എഴുതാത്തതും ഈ ശാഠ്യത്തിന്റെ ഫലമായാണു്.

ഈ ശാഠ്യം മൂലം പലപ്പോഴും ഒരു തത്ത്വശാസ്ത്രത്തില്‍ ഉറച്ചുനില്ക്കാന്‍ കഴിയാറില്ല. ഉദാഹരണമായി, ജ്യോതിഷത്തെപ്പറ്റി അഭിപ്രായം പറയാന്‍ അതിനെപ്പറ്റി കൂടുതല്‍ പഠിക്കണം. അതു കൂടുതല്‍ പഠിച്ചാല്‍ അതിനെ കൂടുതല്‍ വിമര്‍ശിക്കാന്‍ തോന്നും. അങ്ങനെ വരുമ്പോള്‍ ജ്യോതിഷം പഠിക്കുന്നതു വൃഥാവ്യായാമമാണെന്നു കരുതുന്നവര്‍ക്കും ജ്യോതിഷം ശരിയാണെന്നു കണ്ണടച്ചു വിശ്വസിക്കുന്നവര്‍ക്കും ഞാന്‍ അനഭിമതനാകുന്നു. ഈ ബ്ലോഗിന്റെ അരാഷ്ട്രീയത ഈ വിധത്തിലുള്ള വിമര്‍ശനാത്മകപഠനത്തില്‍ (Critical reading) നിന്നുണ്ടായതാണു്.

മറ്റൊന്നു്, എനിക്കു താത്‌പര്യവും കുറച്ചൊക്കെ അറിവും ഉള്ള വിഷയങ്ങളെപ്പറ്റിയേ എഴുതാറുള്ളൂ. അവയില്‍ പലതും ഇന്നു പഴഞ്ചനും ഫ്യൂഡല്‍ സംസ്കാരത്തിന്റെ ഭാഗവും പ്രതിലോമകരങ്ങളും മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുന്നതും ആണെന്നു പൊതുവേ ധാരണയുള്ള വിഷയങ്ങളാണു്. ഭാരതീയഗണിതം ഉദാഹരണം. വേദകാലത്തു തന്നെ ഭാരതത്തിലെ ഗണിതം ആധുനികഗണിതത്തെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതായിരുന്നു എന്ന വാദവുമായി ബാലിശമായ സ്പാം ഇ-മെയിലുകളും അവകാശവാദങ്ങളും പ്രചരിക്കുന്ന ഈ കാലത്തു് “പെല്‍ സമവാക്യം” എന്നു ലോകം വിളിക്കുന്ന സാധനം ബ്രഹ്മഗുപ്തന്‍ നിര്‍ദ്ധരിച്ചിരുന്നു എന്നു പറയുമ്പോള്‍ മേല്‍പ്പറഞ്ഞ വഴിയിലൂടെ പോകുന്ന മറ്റൊരുവന്‍ എന്നു ധരിക്കപ്പെടാന്‍ എളുപ്പമാണു്. നേരേ മറിച്ചു്, “വേദിക് മാത്തമാറ്റിക്സ്” എന്ന പേരില്‍ അടുത്ത കാലത്തു പ്രചരിക്കുന്ന രീതിയില്‍ കഴമ്പില്ല എന്നു പറഞ്ഞാല്‍ ഭാരതത്തില്‍ ഒരു ചുക്കുമുണ്ടായിരുന്നില്ല എന്നു പറഞ്ഞു പുച്ഛിക്കുന്നവരുടെ കൂട്ടത്തില്‍ എന്നെ പെടുത്തുന്നതും സ്വാഭാവികം.


ഞാന്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുന്ന കാലത്താണു്‌. സ്കൂളില്‍ വെച്ചു പഠിത്തം നിര്‍ത്തി ക്രിസ്ത്യന്‍ ഉപദേശിയായ ഒരു സുഹൃത്തു്‌ (എന്നെക്കാള്‍ ഒരു വയസ്സിനു മൂത്ത ആള്‍) ഒരിക്കല്‍ വീട്ടില്‍ വന്നു. അയാള്‍ക്കു ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ ഒരു പുസ്തകം വേണം. എനിക്കു്‌ ആശ്ചര്യവും അയാളെപ്പറ്റി മതിപ്പും തോന്നി. എന്റെ കയ്യില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച “പരിണാമം: പ്രക്രിയയും ഉത്‌പന്നവും” എന്ന പുസ്തകമുണ്ടായിരുന്നു. അതു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു്‌ അയാള്‍ അതു തിരിച്ചു കൊണ്ടു തന്നു. “മുഴുവന്‍ വായിച്ചോ?” ഞാന്‍ ചോദിച്ചു. “ഇല്ല, ആരു വായിക്കും ഇതൊക്കെ? ഇതു മുഴുവന്‍ പൊട്ടത്തെറ്റല്ലേ?” എന്നു മറുപടി. “പിന്നെന്തിനാ വാങ്ങിയതു്‌?” എന്നു ഞാന്‍. “ഒരു മാസികയില്‍ പരിണാമസിദ്ധാന്തം മുഴുവന്‍ തെറ്റാണെന്നു്‌ ഒരു ലേഖനം എഴുതണമായിരുന്നു. എഴുതി. സ്റ്റൈലായിട്ടു്‌. വളരെ ഉപകാരം, കേട്ടോ…”

ലേഖനം ഞാന്‍ വായിച്ചില്ല. എങ്കിലും എങ്ങനെ ആയിരിക്കും എന്നു്‌ എനിക്കു്‌ ഊഹിക്കാന്‍ കഴിയും. ആ പുസ്തകത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടു്‌ ബൈബിളിലെ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അവ തെറ്റാണെന്നു തെളിയിക്കും. വളരെ ലളിതം.

ബൈബിള്‍ മാത്രമല്ല, വേദങ്ങളും ഖുറാനും മറ്റും ഇങ്ങനെ ആധികാരികഗ്രന്ഥങ്ങളാകാറുണ്ടു്‌. അവ അതാതു കാലത്തെ ഏറ്റവും പ്രഗല്‌ഭരായിരുന്ന മനുഷ്യര്‍ രചിച്ച മഹത്തായ ഗ്രന്ഥങ്ങളാണു്‌ എന്ന വസ്തുത അംഗീകരിക്കാത്ത ഇത്തരം മനുഷ്യരെ നാം “അന്ധവിശ്വാസികള്‍” എന്നു വിളിക്കുന്നു.


പത്തുപതിനഞ്ചു കൊല്ലം മുമ്പു ബോംബെയില്‍ ജോലി ചെയ്യുമ്പോള്‍ എനിക്കു് ഒരു യുക്തിവാദി സഹപ്രവര്‍ത്തകനുണ്ടായിരുന്നു. അദ്ദേഹം തന്ന ചില പ്രസിദ്ധീകരണങ്ങള്‍ വായിക്കുകയും ചെയ്യുമായിരുന്നു. അവയില്‍ ചിലതു് വളരെ തരം താണതായിരുന്നു. മതഗ്രന്ഥങ്ങളിലും മറ്റും അസംബന്ധവും അശ്ലീലവും മറ്റുമാണെന്നു തെളിയിക്കാന്‍ വേണ്ടി ഗവേഷണം നടത്താതെ ഉപരിപ്ലവമായ കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടു നടത്തുന്ന വൃഥാവ്യായാമം മാത്രമായിരുന്നു അവയില്‍ പലതിലും ഉണ്ടായിരുന്നതു്. അവയെപ്പറ്റി ആ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതു പതിവായിരുന്നു.

ഈ സുഹൃത്തു് ഒരിക്കല്‍ ഒരു ഭഗവദ്‌ഗീത വ്യാഖ്യാനത്തോടു കൂടി വാങ്ങുന്നതു കണ്ടു് എനിക്കു സന്തോഷം തോന്നി-ഗീതയില്‍ എന്തുണ്ടെന്നു മനസ്സിലാക്കാന്‍ താത്‌പര്യമുണ്ടല്ലോ എന്നോര്‍ത്തു്. പക്ഷേ അദ്ദേഹം പറഞ്ഞതു് “ഇതില്‍ മുഴുവന്‍ അസംബന്ധമാണു് എന്നെനിക്കറിയാം. അതിനെപ്പറ്റി ഒരു ലേഖനം എഴുതണം. അതിനു വാങ്ങിയതാണു്” എന്നാണു്. “അസംബന്ധമാണു് എന്നെങ്ങനെ അറിയാം?” എന്നു ഞാന്‍. “അതു വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ടു്” എന്നു് അദ്ദേഹം. “അപ്പോള്‍ വിവരമുള്ളവര്‍ എന്നു് അവര്‍ വിശ്വസിക്കുന്നവരൊക്കെ പറഞ്ഞതു ശരിയെന്നു വിശ്വസിക്കുന്ന അന്ധവിശ്വാസികളും നിങ്ങളും തമ്മില്‍ എന്തു വ്യത്യാസം?” എന്നു ഞാന്‍. അതിനു് അദ്ദേഹത്തിനു മറുപടിയുണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, “സുഹൃത്തേ, മുന്‍‌വിധിയൊക്കെ മാറ്റി വെച്ചിട്ടു് ഗീത വായിക്കൂ. അതില്‍ അസംബന്ധമല്ലാത്ത പലതും കണ്ടേക്കാം. അസംബന്ധവും കണ്ടേക്കാം. ഒരു ജ്ഞാനവും പൂര്‍ണ്ണമായും ശരിയും പൂര്‍ണ്ണമായും തെറ്റും അല്ല എന്നല്ലേ ആധുനികശാസ്ത്രവും പറയുന്നതു്?”

അദ്ദേഹം ഗീത അങ്ങനെ വായിച്ചോ എന്നറിയില്ല. പക്ഷേ, ഇങ്ങനെയാണു പല യുക്തിവാദികളും സംസ്കൃതത്തെയും പ്രാചീനഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്നതു് എന്നു പറയേണ്ടിയിരിക്കുന്നു. സംസ്കൃതത്തിലുള്ള വിജ്ഞാനം ശാസ്ത്രമല്ല, വെറും ‘ഡൊക്യുമെന്റേഷന്‍’ മാത്രമാണു് എന്നു് ഒരിടത്തു കണ്ടു. അതു ചവച്ചു തുപ്പിക്കളയേണ്ട ച്യൂയിംഗമാണു് എന്നു വേറേ ഒരിടത്തും. ടോയിലറ്റ് പേപ്പര്‍ തുടങ്ങി മറ്റു് ഉപമകളും കണ്ടിട്ടുണ്ടു്. ഇവയൊക്കെ പറയുന്നവരേക്കാള്‍ വലിയ അന്ധവിശ്വാസികള്‍ വേറെയില്ല. അവര്‍ ശാസ്ത്രം, കമ്യൂണിസം തുടങ്ങി പലതിലും അന്ധമായി വിശ്വസിക്കുന്നു. ഡാര്‍‌വിനോ മാര്‍ക്സോ പറഞ്ഞതില്‍ തെറ്റുണ്ടെന്നു പറഞ്ഞാല്‍ അവരുടെ വിധം മാറും. സായിബാബയെയും അമൃതാനന്ദമയിയെയും മറ്റും പരസ്യമായി പച്ചത്തെറി പറയുന്നവര്‍ ഇ. എം. എസ്.-നെയോ ഇടമറുകിനെയോ വിമര്‍ശിച്ചാല്‍ രോഷാകുലരാകും. ഇതിനെ “യുക്തിവാദം” എന്നു വിളിക്കാമോ?


ശാസ്ത്രത്തെയും യുക്തിവാദത്തെയും അവഹേളിക്കാനല്ല ഇതെഴുതിയതു്. യുക്തിവാദികളെന്നും ശാസ്ത്രവാദികളെന്നും സ്വയം വിശേഷിപ്പിക്കുന്ന പലര്‍ക്കും യുക്തിചിന്ത ഇല്ല എന്നു പറയാന്‍ മാത്രമാണു്. മതമായാലും പ്രത്യയശാസ്ത്രമായാലും ശാസ്ത്രമായാലും എഴുതപ്പെട്ടിരിക്കുന്നതു തെറ്റില്ല എന്ന കടും‌പിടുത്തത്തില്‍ മറ്റുള്ളവയ്ക്കു നേരേ കണ്ണടയ്ക്കുന്ന എല്ലാവരും അന്ധവിശ്വാസികളാണു്. യുക്തിപൂര്‍വ്വം ചിന്തിക്കുന്നവന്‍ കണ്ണു തുറന്നു പിടിക്കണം. എതിര്‍‌സിദ്ധാന്തങ്ങളെ മുന്‍‌വിധിയില്ലാതെ വിശകലനം ചെയ്യാനുള്ള മനസ്സു വേണം. അതില്ലാത്തവരെല്ലാം അന്ധവിശ്വാസികളാണു്.

ഇങ്ങനെയുള്ള എല്ലാ അന്ധവിശ്വാസികളേയും എതിര്‍ക്കാനും ഞാന്‍ ഈ ബ്ലോഗ് ഉപയോഗിക്കുന്നു.

കൂട്ടത്തില്‍ പറയട്ടേ, ഞാന്‍ വിശ്വാസത്തിനു് എതിരല്ല. വിശ്വാസം മനുഷ്യന്റെ ഒരു സ്വഭാവമാണു്. ഭര്‍ത്താവും ഭാര്യയും പരസ്പരം വിശ്വസിക്കുന്നതാണു ദാമ്പത്യത്തിന്റെ അടിത്തറ. മറ്റേയാള്‍ വിശ്വസ്തന്‍/വിശ്വസ്തയാണെന്നതിനു തെളിവൊന്നുമില്ല. വിശ്വസ്തതയുടെയോ അവിശ്വസ്തതയുടെയോ തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവല്ലല്ലോ. മറിച്ചും. ലോകത്തിലെ സ്റ്റാറ്റിസ്റ്റിക്സ് എടുത്താല്‍ നല്ല ഒരു ശതമാനം വിശ്വസ്തത കാണിക്കാത്തവരാണു്. ഒരു ഭൌതികനിയമം ഉപയോഗിച്ചും വിശ്വസ്തതയെ തെളിയിക്കാനാവില്ല. ഇതൊക്കെയായിട്ടും നാം പരസ്പരം വിശ്വസിക്കുന്നില്ലേ? ഈ പറഞ്ഞതൊക്കെയല്ലേ നാം എല്ലാ വിശ്വാസങ്ങള്‍ക്കും എതിരേ പറയുന്ന ന്യായങ്ങള്‍?

വിശ്വാസങ്ങള്‍ അന്ധവും അപകടകരവുമാകുന്നതു് അവ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴും അവ തെളിയിക്കാന്‍ മറ്റു ശാസ്ത്രങ്ങളെ വൃഥാ കൂട്ടുപിിക്കുമ്പോഴുമാണു്. ഭാരതത്തിനും ലങ്കയ്ക്കും ഇടയില്‍ ഇപ്പോഴും ഒരു ചിറയുണ്ടെന്നും ജോഷ്വായുടെ കാലത്തു് ഒരു ദിവസം നിന്നു പോയി എന്നും വിശ്വസിക്കാം. പക്ഷേ അതു തെളിയിക്കാന്‍ നാസയുടെ ഉപഗ്രഹങ്ങളെയും കമ്പ്യൂട്ടറുകളെയും ചേര്‍ത്തു കള്ളക്കഥകള്‍ ഉണ്ടാക്കരുതു്.


പ്രാചീനഭാരതീയഗ്രന്ഥങ്ങളില്‍ വളരെയധികം ശാ‍സ്ത്രതത്ത്വങ്ങള്‍ അടങ്ങിയിട്ടുണ്ടു്. അന്നത്തെ കാലത്തെ ഏറ്റവും മികച്ച വിജ്ഞാനമായിരുന്നു അവ എന്നു മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കു ശേഷം മാത്രം മറ്റു പലരും കണ്ടുപിടിച്ച പലതും അവയില്‍ അടങ്ങിയിട്ടുണ്ടു്. അതു് അംഗീകരിക്കാത്തവന്‍ യുക്തിവാദിയല്ല. ഇങ്ങനെ സംഭവിച്ചതു് ഭാരതത്തിന്റെ ദിവ്യത്വം കൊണ്ടല്ല, ഈ വിജ്ഞാനം പുറം‌ലോകം അറിയാഞ്ഞതുകൊണ്ടു് മറ്റുള്ളവര്‍ അവയെ വീണ്ടും കണ്ടുപിടിക്കാന്‍ നൂ‍റ്റാണ്ടുകള്‍ എടുത്തു എന്നേ ഉള്ളൂ. ഭാരതത്തില്‍ മാത്രമല്ല, ചൈന, ബാബിലോണിയ, ഈജിപ്ത് തുടങ്ങിയ പല സ്ഥലങ്ങളിലും ഇങ്ങനെ സമകാലികലോകവിജ്ഞാനത്തെ കവച്ചുവെയ്ക്കുന്ന വിജ്ഞാനങ്ങള്‍ ഉണ്ടായിട്ടുണ്ടു്. (ഗ്രീക്ക്/റോമന്‍, അറബികള്‍ എന്നിവരുടെ വിജ്ഞാനം മാത്രം ഏതാണ്ടു പൂര്‍ണ്ണരൂപത്തില്‍ത്തന്നെ ലോകം അതാതു കാലത്തില്‍ത്തന്നെ അറിഞ്ഞിരുന്നു.)

ഇവയെ ഋഷിപ്രോ‍ക്തം, അന്യൂനം എന്നൊക്കെ മുദ്രകുത്തി ഉള്ളതില്‍ക്കൂടുതല്‍ മഹത്ത്വം ആരോപിക്കുമ്പോഴാണു് പ്രശ്നം ഉണ്ടാകുന്നതു്. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു് അതിന്റെ വൈകല്യങ്ങള്‍ കാണാന്‍ കഴിയില്ല. ഭൂമിയുടെ താഴെ പാതാളമുണ്ടെന്നും പരന്ന ഭൂമിയെ എട്ടു് ആനകള്‍ താങ്ങിനിര്‍ത്തുന്നു എന്നും മറ്റും അവര്‍ക്കു വിശ്വസിച്ചേ പറ്റൂ. കവികളുടെ ഭാവനാസൃഷ്ടികളായ വിമാനത്തെയും പറക്കും പരവതാനിയെയും ക്ലോണിംഗിനെയും ടെസ്റ്റ് ട്യൂബ് ശിശുക്കളെയും കൂടു വിട്ടു കൂടു മാറ്റത്തെയുമൊക്കെ അന്നത്തെ ശാസ്ത്രത്തിന്റെ നേട്ടങ്ങളായി കരുതേണ്ടി വരും. ജ്യോതിഷത്തെയും മറ്റും പരീക്ഷിച്ചു നോക്കാതെ വിശ്വസിക്കേണ്ടി വരും.

അദ്വൈതവും ക്വാണ്ടം മെക്കാനിക്സും തമ്മില്‍ ചില സാദൃശ്യങ്ങളുണ്ടെന്നു് ആരെങ്കിലും പറഞ്ഞാല്‍ “ഞാന്‍ അപ്പഴേ പറഞ്ഞില്ലേ, അദ്വൈതത്തിലില്ലാത്ത ലോകതത്ത്വമില്ല” എന്നു് ഒരു കൂട്ടര്‍, “ഇതു പൊട്ടത്തെറ്റാകാനേ വഴിയുള്ളൂ, ഇതൊക്കെ സംഘപരിവാറിന്റെ കളികളാണു്” എന്നു മറ്റൊരു കൂട്ടര്‍. അന്ധവിശ്വാസത്തെപ്പറ്റിയുള്ള ഒരു പ്രസിദ്ധമായ ഉദ്ധരണി നോക്കുക: The greatest damage done by superstition is, it deflects attention from the primary cause, and leads to a defeatist attitude of helpless acceptance. രണ്ടു കൂട്ടരും അപ്പോള്‍ അന്ധവിശ്വാസികളല്ലേ?

ഇവര്‍ രണ്ടു കൂട്ടരും ഒരു പോലെ അജ്ഞാനികളാണു്. ഭഗവദ്‌ഗീതയില്‍ പറയുന്നതു പോലെ “ഉഭൌ തൌ ന വീജാനീതോ”-രണ്ടു കൂട്ടരും അറിയുന്നില്ല. സത്യത്തെ സ്വര്‍ണ്ണപ്പാത്രത്തിന്റെ കീഴില്‍ത്തന്നെ നിലനിര്‍ത്താനാണു രണ്ടു കൂട്ടരും നോക്കുന്നതു്.

എന്റെ ഒരു ബ്ലോഗര്‍ സുഹൃത്തു് ഒരിക്കല്‍ പറഞ്ഞു, “എനിക്കു് ഈ സംസ്കൃതം പറയുന്നവരെയൊക്കെ പുച്ഛമായിരുന്നു. അതുകൊണ്ടു് ഉമേഷിന്റെ പോസ്റ്റൊന്നും വായിക്കാറില്ലായിരുന്നു. പിന്നീടാണറിഞ്ഞതു് അവയില്‍ കഴമ്പുണ്ടെന്നു്”. മറ്റൊരാള്‍ ഇങ്ങനെ ഒരു കമന്റിട്ടു: “സംസ്കൃതം പഠിച്ചാല്‍ ഇതുപോലെ അല്പന്മാരുമായിപ്പോകുമെന്നൊരു തെറ്റിദ്ധാരണ വച്ചു പുലര്‍ത്തിയിരുന്നു…”. ഇതും മറ്റൊരു തരത്തിലുള്ള അന്ധവിശ്വാസം. അതു മാറ്റാന്‍ എന്റെ പോസ്റ്റുകള്‍ കാരണമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ജ്യോതിഷം, പഞ്ചാംഗഗണനം തുടങ്ങിയവയില്‍ താത്‌പര്യം കാണിക്കുന്നതുകൊണ്ടു് ഞാന്‍ ഒരു ജ്യോതിഷവിശ്വാസിയാണെന്നു് പലരും തെറ്റിദ്ധരിക്കുന്നുണ്ടു്. (എന്റെ കല്യാണത്തിന്റെ ആലോചനയുമായി പെണ്‍‌വീട്ടില്‍ പോയ ഇടനിലക്കാരന്‍ പറഞ്ഞതു് “പയ്യന്‍ ഒരു അസ്ട്രോളജറാണു്” എന്നായിരുന്നു. നെറ്റിയില്‍ മൂന്നു ഭസ്മക്കുറികളും എന്തിനും ശകുനംനോക്കലും ഒക്കെയായി നടക്കുന്ന ഒരുവനെ പ്രതീക്ഷിച്ച പെണ്‍‌വീട്ടുകര്‍ക്കു കമ്പ്ലീറ്റു തെറ്റി!) പ്രാചീനകാലത്തു ശാസ്ത്രമായി ഗണിച്ചിരുന്ന അതിന്റെ പിന്നിലുള്ള ഗണിതവും ജ്യോതിശ്ശാസ്ത്രവും രസകരമാണു്‌. നമ്മുടെ കലണ്ടറുമായും അതു വളരെ ബന്ധപ്പെട്ടു കിടക്കുന്നു. ജ്യോതിഷത്തില്‍ അവിശ്വാസിയാകാന്‍ ജ്യോതിഷം എന്നു കേള്‍ക്കുമ്പോഴേ കാര്‍ക്കിച്ചു തുപ്പി പുച്ഛിച്ചു തള്ളണം എന്നു ഞാന്‍ കരുതുന്നില്ല.

“പഴഞ്ചന്‍ വിശ്വാസി” എന്നു യുക്തിവാദികളും “താന്തോന്നിയായ അവിശ്വാസി” എന്നു വിശ്വാസികളും മുദ്രകുത്തിയ ഒരാളാണു ഞാന്‍. എനിക്കതില്‍ അഭിമാനമേ ഉള്ളൂ. വിഗ്രഹഭഞ്ജനമല്ല, വിജ്ഞാനസമ്പാദനമാണു് എന്റെ ലക്ഷ്യം. നേരായ വഴി (എന്നു് എനിക്കു തോന്നുന്നതു്) മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുക എന്നൊരു ലക്ഷ്യവും അതോടൊപ്പമുണ്ടു്‌. ഈ ബ്ലോഗ് തുടങ്ങാനുള്ള കാരണവും അതു തന്നെ.

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

സാമൂഹികം

Comments (52)

Permalink

ഡോ. പണിക്കര്‍ക്കു മറുപടി

ഡോ. പണിക്കര്‍ തന്റെ ശ്രീരാമന്റെ തിരിച്ചു വരവ്‌ എന്ന പോസ്റ്റിന്റെ ഒരു കമന്റില്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടും കുറേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും ഒരു കമന്റിട്ടിരിക്കുന്നതു കണ്ടു. അതിന്റെ മറുപടിയാണിതു്.

ഇതു് ഒരു കമന്റു മാത്രമാണു്. ഇത്ര വലിയ ഒരു കമന്റ് ഒന്നിച്ചു് അവിടെ ടൈപ്പു ചെയ്യാന്‍ സമയമില്ലാഞ്ഞതുകൊണ്ടും, ഇവിടെയായാല്‍ ഉദ്ധരണികളും മറ്റും കാണിക്കാന്‍ കൂടുതല്‍ സൌകര്യമുള്ളതുകൊണ്ടും ആണു് ഇവിടെ ഇടുന്നതു്. ഇതിന്റെ പ്രതികരണങ്ങള്‍ ദയവായി ഡോ. പണിക്കരുടെ പോസ്റ്റില്‍ത്തന്നെ ഇടുക. ഈ പോസ്റ്റില്‍ കമന്റ് അനുവദിച്ചിട്ടില്ല.


ഡോ. പണിക്കര്‍,

എന്നെക്കൊണ്ടു പറയിച്ചേ അടങ്ങൂ? പറയാം.

  1. ആദ്യമായി, ചൊവ്വദോഷത്തിന്റെ തര്‍ക്കം. താങ്കള്‍ ഇപ്പോള്‍ പറയുന്നു:

    ഉമേഷ്‌ ഗുരുവിന്‌ ഇപ്പോള്‍ ഈ ലേഖനത്തിന്റെ തീം മനസ്സിലായോ എന്തോ അദ്ദേഹം അല്ലെങ്കിലും അങ്ങനെയാണ്‌
    എന്നോട്‌ എന്തെങ്കിലും ചോദ്യം അങ്ങു ചോദിക്കും ഞാന്‍ ഉത്തരം പറഞ്ഞാല്‍ അതു ശരിയായോ ഇല്ലയോ
    എന്നൊന്നും രാണ്ടാമതു പറയുന്ന പതിവില്ല. മുമ്പ്‌ ചൊവ്വാദോഷത്തെ കുറിച്ചുള്ള പോസ്റ്റില്‍
    ഈയുള്ളവന്‍ അറിയാതെ ഒരു കമന്റിട്ടു പോയിരുന്നു- “മനപ്പൊരുത്തമാണ്‌ എറ്റവും പ്രധാനം
    അതുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കേണ്ട ആവശ്യമില്ല ” ഇതു കൈക്കുളങ്ങരരാമവാര്യരുടെ
    വ്യാഖ്യാനമുള്ള വരാമിഹിരന്റെ ഹോരാശസ്ത്രത്തിലുണ്ട്‌ എന്ന്‌. അതിനദ്ദേഹം എഴുതിയ മറുപടി
    പരസ്പരബഹുമാനം പ്രകടിപ്പിക്കുന്നതിന്റെ പരമകാഷ്ടയാണ്‌,. അതിനു ഞാന്‍ പേജു നമ്പര്‍
    വരെ കാണിച്ച്‌ മറുപടി കൊടുത്തിരുന്നു.

    ഇനി എന്താണു സംഭവിച്ചതെന്നറിയാന്‍ നമുക്കു Mosilager-ന്റെ “സാധനം കയ്യിലുണ്ടോ?” എന്ന ബ്ലോഗിലെ ഈ പോസ്റ്റിലേക്കു പോകാം. (ഇങ്ങനെ ലിങ്കും റെഫറന്‍സുമൊന്നും കൊടുക്കുന്ന സ്വഭാവം താങ്കള്‍ക്കില്ലല്ലോ. ആരെങ്കിലും പറഞ്ഞതിന്റെ വക്കും മൂലയും വികലമായി ഉദ്ധരിച്ചാണല്ലോ താങ്കളുടെ നിരൂപണം!)

    താങ്കള്‍ പറഞ്ഞതു്:

    ജാതകപരിശോധനക്ക്‌ ആധാരമായ ഹോരാശാസ്ത്രത്തില്‍ പ്രധാനമായ ഒന്നാണ്‌ വരാഹമിഹിരാചാര്യണ്റ്റേത്‌. അതിണ്റ്റെ ശ്രീ കൈക്കുളങ്ങര രാമവാര്യരുടെ വ്യഖ്യാനമുള്ള പുസ്തകം നോക്കുക.
    ആ പുസ്തകത്തില്‍ പറയുന്നുണ്ട്‌ മനപ്പൊരുത്തമാണ്‌ പ്രധാനം, അതുണ്ടെങ്കില്‍ വേറേ ഒന്നും നോക്കേണ്ട കാര്യമില്ല എന്ന്.

    അതിനു് എന്റെ ചോദ്യം:

    വരാഹമിഹിരഹോരയിലെവിടെയാണു മനപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? പോട്ടേ, അതിലെവിടെയാണു വിവാഹപ്പൊരുത്തത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നതു്? ചുരുക്കം ചില വര്‍ജ്ജ്യയോഗങ്ങളല്ലാതെ ഇന്നു പറയുന്ന വിവാഹപ്പൊരുത്തമെന്തെങ്കിലും ഹോരാശാസ്ത്രത്തിലുണ്ടോ?

    ശ്ലോകം ഉദ്ധരിക്കണമെന്നില്ല. ഏതദ്ധ്യായത്തില്‍ എത്രാമത്തെ ശ്ലോകമെന്നു പറഞ്ഞാല്‍ മതി.

    ഇനി, അതിലില്ലാത്തതു കൈക്കുളങ്ങര രാമവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ദുര്‍വ്യാഖ്യാനമല്ലേ?

    വിവാഹപ്പൊരുത്തം ഹോരാശാസ്ത്രത്തിലോ ഫലദീപികയിലോ സാരാവലിയിലോ ഒന്നുമില്ല. ഉദരപൂരണത്തിനു കൂടുതല്‍ വഴികള്‍ക്കായി പിന്നീടു ജ്യോത്സ്യന്മാര്‍ കൂട്ടിച്ചേര്‍ത്തതാണു്.

    അതിനു താങ്കളുടെ മറുപടി:

    ജാതകപൊരുത്തത്തെ പറ്റി ശ്രീ കൈക്കുളങ്ങര രാമവാരിയര്‍ പുസ്തകത്തിണ്റ്റെ ഒന്നാം ഭാഗം പേജ്‌ ൩൨ ല്‍ കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക . അതു വ്യാഖ്യാതാവിണ്റ്റെ വാക്കുകളാണ്‌ അതുകൊണ്ടാണ്‌ ഞാന്‍ വ്യാഖ്യാതാവിണ്റ്റെ പേരുള്ളത്‌ നിര്‍ദ്ദേശിച്ചത്‌.

    താങ്കളുടെ ആദ്യവാക്യത്തിലെ സൂചന അങ്ങനെയല്ലല്ലോ. “ജാതകപരിശോധനയ്ക്കു്‌ ആധാരമായ ഹോരാശാസ്ത്രത്തില്‍…” എന്നു വരാഹമിഹിരനെ കൂട്ടുപിടിച്ചു പറഞ്ഞ വാക്യത്തില്‍ ഇതു വരാഹമിഹിരന്‍ പറഞ്ഞതല്ല, വ്യാഖ്യാതാവു കൂട്ടിച്ചേര്‍ത്തതാണു്‌ എന്നു വിവക്ഷയില്ലല്ലോ? മൂലകൃതി എഴുതിയ ആള്‍ ഉദ്ദേശിച്ചതു മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കു വിശദീകരിച്ചുകൊടുക്കുന്ന പുസ്തകമല്ലേ വ്യാഖ്യാനം? മൂലകൃതിയിലില്ലാത്തതു വ്യാഖ്യാനത്തിലുണ്ടെങ്കില്‍ അതിനു മൂലകൃതിയുടെ ആധികാരികത ഉണ്ടാവുമോ? “ഹോരാശാസ്ത്രത്തിനു കൈക്കുളങ്ങര രാമവാര്യര്‍ എഴുതിയ വ്യാഖ്യാനമാണു്‌ ജാതകപരിശോധനയ്ക്കു്‌ ആധാരമായ ഗ്രന്ഥം” എന്നോ മറ്റോ എഴുതിയാല്‍ സമ്മതിക്കാം.

    ഇനി താങ്കളുടെ കയ്യിലുള്ള പുസ്തകത്തിലെ 32-)ം പേജ് എന്നു പറഞ്ഞിട്ടു് എന്തു കാര്യം? വരാഹമിഹിരഹോരയും ദശാദ്ധ്യായിയും മറ്റും എന്റെ കയ്യിലുണ്ടു്. കുറഞ്ഞപക്ഷം ഹോരയിലെ ഏതു ശ്ലോകത്തിന്റെ വ്യാഖ്യാനം എന്നു പറഞ്ഞാലും മതി. (സക്കീനവക്കീല്‍ “കഥം ഭീഷ്മമഹം സംഖ്യേ…” എന്നതിന്റെ അര്‍ത്ഥം ഇവിടെ ഒരു വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞിരിക്കുന്നതു പോലെയാവില്ല എന്നു പ്രതീക്ഷിക്കുന്നു.)

    മാത്രമല്ല, എന്റെ ആദ്യത്തെ ചോദ്യത്തില്‍ത്തന്നെ ഞാന്‍ അതു വ്യക്തമായി ചോദിച്ചിട്ടുണ്ടു്‌: “ഇനി, അതിലില്ലാത്തതു കൈക്കുളങ്ങര രാമവാര്യര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ദുര്‍വ്യാഖ്യാനമല്ലേ?” എന്നു്. അതിനു താങ്കള്‍ ഉത്തരം തന്നിട്ടില്ല. “പണിക്കര്‍ മാഷെന്താ ഉത്തരം തരാത്തതു്‌?” എന്നു്‌ ആഴ്ചയിലൊരു കമന്റ്‌ വീതം ഞാന്‍ ഇട്ടു കൊണ്ടിരിക്കണമെന്നാണോ പറയുന്നതു്‌?

    അസ്സല്‍ ആരോപണം. താങ്കളുടെ ചോദ്യത്തിനു്‌ ഇവിടെ ഞാന്‍ ഉത്തരം തന്നില്ലെന്നു്‌!

    ഇനി, കൈക്കുളങ്ങര രാമവാര്യര്‍ അപാരജ്ഞാനിയും ആചാര്യനും അദ്ദേഹം വ്യാഖ്യാനിച്ചിട്ടുള്ള പുസ്തകങ്ങളുടെ കര്‍ത്താക്കളെക്കാള്‍ മഹാനും ഒക്കെയാണെന്നാണു്‌ അഭിപ്രായമെങ്കില്‍ കേട്ടോളൂ. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍ ഞാന്‍ നന്നായി വായിച്ചിട്ടുള്ളതു്‌ അമരകോശത്തിന്റെ “ബാലപ്രിയ” വ്യാഖ്യാനമാണു്‌. അതില്‍ അനവധി തെറ്റുകള്‍ ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ടു്‌. ഉദാഹരണത്തിനു്‌ “അക്ഷൌഹിണി” എന്ന വാക്കിന്റെ വിവരണം അമരകോശത്തില്‍ (2:9:80-81) ഇങ്ങനെ കാണുന്നു:

    ഏകേഭൈകരഥാ ത്ര്യശ്വാ പത്തിഃ പഞ്ചപദാതികാ
    പത്ത്യംഗൈസ്ത്രിഗുണൈസ്സര്‍വ്വൈഃ ക്രമാദാഖ്യാ യഥോത്തരം
    സേനാമുഖം ഗുല്‌മഗണൌ വാഹിനീ പൃതനാ ചമൂഃ
    അനീകിനീ ദശാനീകിന്യക്ഷൌഹിണ്യഥ സമ്പദിഃ

    അതായതു്‌, 1 ആന, 1 രഥം, 3 കുതിര, 5 കാലാള്‍ എന്നിവ ചേര്‍ന്നതിനെ “പത്തി” എന്നു പറയുന്നു. പത്തിയുടെ അംഗങ്ങളെ മൂന്നുകൊണ്ടു ക്രമത്തില്‍ ഗുണിച്ചവയെ സേനാമുഖം, ഗുല്‌മം, ഗണം, വാഹിനി, പൃതനാ, ചമൂ, അനീകിനി എന്നു പറയുന്നു. പത്തു്‌ അനീകിനി കൂടിയതാണു്‌ അക്ഷൌഹിണി.

    (അതായതു്‌, 3 പത്തി സേനാമുഖം, 3 സേനാമുഖം ഗുല്‌മം, 3 ഗുല്‌മം ഗണം, 3 ഗണം വാഹിനി, 3 വാഹിനി പൃതന, 3 പൃതന ചമു, 3 ചമു അനീകിനി, 10 അനീകിനി അക്ഷൌഹിണി എന്നര്‍ത്ഥം.)

    കൈക്കുളങ്ങര വ്യാഖ്യാനിച്ചിരിക്കുന്നതു്‌ 3 അനീകിനി ദശാനീകിനി, 3 ദശാനീകിനി അക്ഷൌഹിണി എന്നാണു്‌. അതായതു്‌ അക്ഷൌഹിണി എന്നതു 10 അനീകിനി എന്നതിനു പകരം 9 അനീകിനി എന്നു്‌!

    ഇതു്‌ അത്ര ഗഹനമായ കാര്യമൊന്നുമല്ല. അക്ഷൌഹിണിയുടെ നിര്‍വ്വചനം ഒരുപാടു സ്ഥലത്തുണ്ടു്‌. ഉദാഹരണമായി മഹാഭാരതം ആദിപര്‍വ്വത്തിന്റെ ആദിയിലുണ്ടു്‌. ഇവയൊന്നും നോക്കാതെയും “ദശം” എന്ന വാക്കിന്റെ അര്‍ത്ഥം “പത്തു്‌” എന്നാണെന്നു ചിന്തിക്കാതെയും തയ്യാറാക്കിയ പുസ്തകം (അതിന്റെ പിന്നീടുള്ള പതിപ്പുകളിലും- ഞാന്‍ വായിച്ചതു്‌ അറുപതുകളില്‍ പ്രസിദ്ധീകരിച്ചതായിരുന്നു) ആധികാരികമായ വ്യാഖ്യാനമായി പരമ്പരാഗതവിദ്യാഭ്യാസക്കാര്‍ കരുതിപ്പോരുന്നുണ്ടു്‌. വൈദ്യം, ജ്യോതിഷം തുടങ്ങിയ പല മേഖലകളിലുമുള്ള ഗ്രന്ഥങ്ങള്‍ക്കും ഇങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ടു്‌. വിവാഹത്തിനു മനപ്പൊരുത്തം സ്വന്തം നിലനില്‍പ്പിനു വേണ്ടി വ്യാഖ്യാനത്തില്‍ ഏച്ചുകെട്ടിയതാണു്‌.

  2. ഇനി, എവിടെയാണു ഗുരുമുഖത്തെപ്പറ്റി പറഞ്ഞതു് എന്നു്. താങ്കള്‍ ഇപ്പോള്‍ പറയുന്നു:

    അദ്ദേഹത്തിന്റെ തന്നെ പോസ്റ്റായ വിമാനസംബന്ധിയായ പോസ്റ്റില്‍ “ഗുരുമുഖത്തു നിന്നു പഠിച്ച വിദ്യക്കേ ഗുണമുള്ളു ” “എല്ലാം ഗുരുമുഖത്തു നിന്നു തന്നെ പഠിക്കണം” എന്നിത്യാദി പ്രസ്താവനകള്‍ ഞാന്‍ പറഞ്ഞു എന്നു എഴുതി കണ്ടു. അതിനും ഞാന്‍ ചോദിച്ചു ഞാന്‍ എവിടെയാണ്‌ ഇപ്പറഞ്ഞ രീതിയില്‍ പറഞ്ഞത്‌ ? എന്ന്‌. അതിനു മറുപടിയില്ല. അപ്പോള്‍ ഇപ്പറഞ്ഞ വ്യക്തമായി ആര്‍ എവിടെ എപ്പോള്‍ പറഞ്ഞു എന്നതൊന്നും അദ്ദേഹത്തിനു ബാധകമല്ലേ? ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു എന്ന്‌ തുറന്നെഴുതിയാല്‍ അതു ഒന്നുകില്‍ തെളിയിക്കാണം അല്ലെങ്കില്‍ തിരുത്തണം. ഇതു സാമാന്യ മര്യാദയാണ്‌. മഹാന്മാര്‍ക്ക്‌ ഇതൊന്നും ബാധകമല്ലായിരിക്കാം.

    എന്റെ വിമാനസംബന്ധിയായ പോസ്റ്റ് ഇതാണു്. ഇതിലെവിടെയാണു ഞാന്‍ ഡോ. പണിക്കര്‍ അങ്ങനെ പറഞ്ഞതായി പറഞ്ഞിട്ടുള്ളതു്? ആരോപണമുന്നയിക്കുമ്പോഴെങ്കിലും ശരിയായ റെഫറന്‍സു കൊടുത്തുകൂടേ?

    ഞാന്‍ ഇതു ചോദിച്ചതു താങ്കളുടെ പോസ്റ്റുകളില്‍ കമന്റുകളായാണു്. മുകളില്‍ പറഞ്ഞ ചൊവ്വദോഷം പോസ്റ്റിന്റെ കമന്റിലും സൂചിപ്പിച്ചിട്ടുണ്ടു്. എന്റെ ബ്ലോഗിലെ ഈ കമന്റില്‍ താങ്കള്‍ അവസാനം കൊടുത്ത ഗുരുനിര്‍വ്വചനം എനിക്കു സ്വീകാര്യമാണെന്നും ഇനി അതില്‍ വാദമില്ലെന്നും പറഞ്ഞിരുന്നു. (അതിനു താങ്കള്‍ എഴുതിയ വലിയ കമന്റിനു് ഇതു വരെ മറുപടി പറഞ്ഞില്ല. “ഗുരു” എന്നതിനെപ്പറ്റി ഒരു പോസ്റ്റെഴുതിവരുന്നതൊകൊണ്ടാണു് എന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.) കൂടാതെ ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം) എന്ന പോസ്റ്റില്‍ ഈ വാദത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതു താങ്കള്‍ക്കെതിരേയുള്ള വിമര്‍ശനമായിരുന്നില്ല. ഈ വാദം ഞാന്‍ ഒരുപാടു കാലമായി കേള്‍ക്കുന്നതാണു്.

    ഇനി എവിടെ താങ്കള്‍ അതു പറഞ്ഞു എന്നു്. ഒരുപാടു സ്ഥലത്തുണ്ടു്. ഒന്നു് ഇവിടെ (ഡാലിയുടെ ഒരു പോസ്റ്റിന്റെ കമന്റായി). താങ്കളുടെ വാക്കുകള്‍:

    ഞാന്‍ ഇതെഴുതിയാല്‍ ഉടനെ ചോദ്യം വരുമായിരിക്കും എന്റെ മൂന്നാം തൃക്കണ്ണില്‍ മുളച്ചതാണൊ എന്നൊക്കെ.

    അല്ല കൂട്ടരേ. ഇതൊക്കെ അറിയണമെങ്കില്‍ ഗുരുമുഖത്തു നിന്നും പഠിക്കണം.

    അതല്ലാതെ പറയാന്‍ പാടില്ലെന്നാണ്‌ മിന്നാമിനുങ്ങിനെ പിടിച്ചു വച്ച്‌ തീ കത്തിക്കാന്‍ ഊതിക്കൊണ്ടിരുന്ന കുരങ്ങന്മാരുടെ കഥയിലൂടെ പഞ്ചതന്ത്രം പറഞ്ഞത്‌.

    അതുകൊണ്ടാണ്‌ കഠോപനിഷത്തില്‍ നചികേതസ്സിന്‌ യമധര്‍മ്മന്റെ അടുത്ത്‌ ഉത്തരം കിട്ടാന്‍ പെടാപ്പാടു പെടേണ്ടി വന്നത്‌

    അതനുസരിക്കാതിരുന്നതുകൊണ്ടാണ്‌ കട്ട്‌ ചെയ്തു കളയത്തക്കവണ്ണം തറയായിട്ടുള്ള കമെന്റുകള്‍ എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത്‌ — “ആചാര കുലമാഖ്യാതി” എന്നുള്ളതു കൊണ്ട്‌ ഞാനവക്ക്‌ മരൂപടി പറയുന്നില്ല.

    ഇനിയുമുണ്ടു്. നാളെയോ മറ്റോ ഒന്നുകൂടി തപ്പി കൂടുതല്‍ കണ്ടുപിടിച്ചു തരാം.

  3. താങ്കളുടെ അടുത്ത കണ്ടുപിടിത്തം:

    “അതിബുദ്ധിയുള്ള പൊന്മാന്‍ കിണറ്റുകരയിലാണ്‌ മുട്ടയിടുക ” എന്നൊരു ചൊല്ലുണ്ട്‌. മലയാള വാക്കുകളുടെ
    അര്‍ഥത്തെ പറ്റി തര്‍ക്കം വരുമ്പോള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടാറുള്ള ശബ്ദതാരവലിയില്‍
    കൂര്‍മ്മബുദ്ധി എന്ന വാക്കും അതിന്റെ അര്‍ഥവും കൊടുത്തിട്ടുണ്ട്‌. തീക്ഷ്ണമായ ബുദ്ധി എന്നാണ്‍് അത്‌,
    ഞങ്ങളൊക്കെ ചെറുപ്പത്തില്‍ പഠിച്ചതും അതുതന്നെയാണ്‌; - പക്ഷെ ഉമേഷ്‌ ഗുരുവിന്റെ
    അഭിപ്രായത്തില്‍ അതിന്‌ കൂര്‍മ്മത്തിന്റെ- ആമയുടെ ബുദ്ധി എന്നാണ്‌ അര്‍ഥം. ഇതിനൊക്കെ മറുപടി
    പറയുവാന്‍ തുടങ്ങിയാല്‍ അവസാനിക്കുകയില്ല.

    ഇതിനു താങ്കള്‍ ശബ്ദതാരാവലി (“താരവലി” അല്ല) നോക്കിയതിനു നന്ദി. ശബ്ദതാരാവലിയില്‍ ഇങ്ങനെയാണു കൊടുത്തിരിക്കുന്നതു്:

    കൂര്‍മ്മബുദ്ധി-ബുദ്ധിക്കു കൂര്‍മ്മയുള്ളവന്‍ (അ. പാ.)

    ഏതു് എഡിഷനിലാണു “തീക്ഷ്ണമായ ബുദ്ധി” എന്നു കണ്ടതു്?

    ഇനി ദയവായി “അ. പാ.” എന്നാല്‍ എന്താണെന്നു് ശബ്ദതാരാവലിയുടെ ആദ്യത്തിലുള്ള സങ്കേതസൂചികയില്‍ (എന്റെ കയ്യിലിരിക്കുന്ന പുസ്തകത്തില്‍ പേജ് ൧൬) നോക്കുക. “അപപാഠം” എന്നാണു്. തെറ്റായ പ്രയോഗം എന്നു്. ശബ്ദതാരാവലി നല്ല വാക്കുകള്‍ മാത്രം തരുന്ന നിഘണ്ടുവല്ല. അപപാഠങ്ങളും അശ്ലീലവും ഗ്രാമ്യപദങ്ങളും ഒക്കെ അതിലുണ്ടു്. ഇതു മാത്രമല്ല, സ്വതവേ (സ്വതേ ശരി), മനോസാക്ഷി (മനസ്സാക്ഷി ശരി), മനോസുഖം (മനസ്സുഖം), ക്ഷണനം (ക്ഷണിക്കല്‍ എന്ന അര്‍ത്ഥത്തില്‍-ക്ഷണം ശരി) തുടങ്ങിയ അപപാഠങ്ങളും അതിലുണ്ടു്. വിവരമില്ലാത്തവര്‍ ഇങ്ങനെ പലതും പറയും, അവ തെറ്റാണു് എന്നു വ്യക്തമാക്കാനാണു് ശബ്ദതാരാവലി എഴുതിയ ആള്‍ അവയെയും ചേര്‍ത്തതു്.

    കിണറ്റിന്‍ കരയില്‍ കണ്ടതു പൊന്മാന്റെ മുട്ടയല്ലല്ലോ മാഷേ, കാക്കയുടെ കാഷ്ഠമായിരുന്നല്ലോ. വേറേ എവിടെങ്കിലും തപ്പിനോക്കൂ!

  4. താങ്കള്‍ തുടര്‍ന്നു പറയുന്നു:

    പിന്നെയും പറയുന്നു ശ്രീരാമനെ പോലെ ഒളിയമ്പു എയ്യാനാണോ ഭാവം? എന്നൊരു ചോദ്യം. ശ്രീരാമന്‍
    ഒളിയമ്പെയ്തതു ബാലിയെയാണ്‌ ബാലി ഒരു വാനരന്‍ –(വാനരന്‍ എന്നാല്‍ കുരങ്ങ്‌ എന്നാണ്‌ അര്‍ഥം ഇനി
    അദ്ദെഹത്തിന്റെ ഭാഷയില്‍ വേറെ വ്യഖ്യാനമുണ്ടായേക്കാം). അതുകൊണ്ട്‌ അങ്ങനെയൊന്നും വിചാരിക്കേണ്ട.

    ഒളിയമ്പു പോലെയുള്ള അധര്‍മ്മത്തിന്റെ കാര്യം പറയുമ്പോഴൊക്കെ അധര്‍മ്മത്തിനിരയായവന്റെ കുലത്തെ അധിക്ഷേപിച്ചുകൊണ്ടു് (ശംബൂകന്റെ കഥ രാമായണത്തിലില്ലെന്നു കയ്യൊഴിഞ്ഞെങ്കിലും) തര്‍ക്കുത്തരം പറയുന്ന കാലം കഴിഞ്ഞു മാഷേ. ഈ കുരങ്ങന്മാരായിരുന്നു നമ്മുടെ മുതുമുത്തച്ഛന്മാര്‍ എന്നൊരു തിയറി കേട്ടിട്ടുണ്ടോ? ഞാനും താങ്കളുമൊക്കെ ഒരു പക്ഷേ ഈ ബാലിയുടെയും സുഗ്രീവന്റെയും ജാംബവാന്റെയുമൊക്കെ വംശത്തില്‍ പെട്ടവരായിരിക്കും, ആര്‍ക്കറിയാം? ഇനി, പണ്ഡിതനും ശക്തനും രാവണനെപ്പോലും എളുപ്പത്തില്‍ തോല്പിച്ചവനുമായ ബാലിയുടെ വംശപരമ്പരയില്‍പ്പെട്ടവനാണു ഞാന്‍ എന്നു വന്നാലും എനിക്കു് അഭിമാനമേ ഉള്ളൂ.

  5. താങ്കള്‍ അവസാനമായി പറയുന്നു:

    പ്രൊഫെയിലില്‍ നിങ്ങളുടെ പ്രായം ശരിയാണെങ്കില്‍ നിങ്ങള്‍ ജനിക്കുന്നതിനു മുമ്പു മുതല്‍ വാല്മീകിരാമായണം പഠിച്ചു തുടങ്ങിയവനാണ്‌ ഞാന്‍ നിങ്ങളെഴുതിയതു പോലെ അയലുവക്കത്തെ വീട്ടില്‍ നിന്നും ഫോണ്‍ വഴി വായിച്ചു കേള്‍ക്കേണ്ട ഗത്‌ഇകേട്‌ ഇല്ല.

    രാമായണവും മഹാഭാരതവും മൂലകൃതികള്‍ എന്റെ കയ്യിലുണ്ടു്. അയല്‍‌വക്കത്തു ഫോണ്‍ ചെയ്തു ചോദിക്കാം എന്നു ഞാന്‍ ഇവിടെ പറഞ്ഞതു് മഹാഭാരതത്തിന്റെ പ്രതാപചന്ദ്രറോയിയുടെ ഇംഗ്ലീഷ് പരിഭാഷയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മലയാളപരിഭാഷയുമാണു്. (റെഫറന്‍സുകള്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നു് ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു.) ഒരു കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നതിനു മുമ്പു് കിട്ടാവുന്ന റെഫറന്‍സുകള്‍ നോക്കുക എന്നതു് എന്റെ ഒരു ദൌര്‍ബല്യമാണു്. ഗുരുത്വമില്ലാത്തതുകൊണ്ടു് അതേയുള്ളു വഴി. താങ്കള്‍ക്കു ഗുരുത്വവും അകക്കണ്ണും ഉള്ളതുകൊണ്ടു് തെറ്റുകളൊന്നും വരില്ലായിരിക്കും. അങ്ങനെയല്ലല്ലോ പാമരനായ ഞാന്‍!

    താങ്കളുടെ പ്രൊഫൈല്‍ പ്രായം ശരിയാണെങ്കില്‍ പത്തു വയസ്സിനു മുമ്പേ വാല്മീകിരാമായണം വായിക്കാന്‍ തുടങ്ങി, അല്ലേ? കൊള്ളാം! എന്നിട്ടെന്തായി, ബാലകാണ്ഡം കഴിഞ്ഞോ? എന്നു വായിക്കാന്‍ തുടങ്ങി എന്നതിലല്ല കാര്യം, എങ്ങനെ വായിക്കുന്നു എന്നതിലാണു്.


വക്കാരീ, ക്ഷമിക്കുക. വക്കാരീസ് ടിപ്‌സ് ഫോര്‍ സ്‌ട്രെസ് ഫ്രീ ചര്‍ച്ച… കണ്ടു. ഇതൊന്നു പോസ്റ്റു ചെയ്തു കഴിഞ്ഞിട്ടു വായിക്കാം :)

പ്രതികരണം

Comments Off

Permalink

ഒരു ബ്ലോഗു ശ്ലോകവും കുറേ ലിങ്കുകളും

ജ്യോതിര്‍മയിയുടെ ബ്ലോഗിലെ പുപ്പുലിക്കളി (കിം ലേഖനം) എന്ന വാഗ്‌ജ്യോതി പോസ്റ്റിനു കമന്റായി ഇട്ട ശ്ലോകം. പതിനഞ്ചു മിനിട്ടു കൊണ്ടെഴുതിയതാണെങ്കിലും (എഴുതിയതു് എന്നതു ശരിയല്ല, ടൈപ്പുചെയ്തതു് എന്നതു ശരി) പിന്നീടു വായിച്ചപ്പോള്‍ അതു കൂടുതല്‍ രസകരമായിത്തോന്നി. അതിനാല്‍ ഇവിടെയും ഇടുന്നു.

ബ്ലോഗാറില്ല, കമന്റുവാന്‍ കഴികയി, ല്ലേവൂര്‍ജി തന്‍ സര്‍വറില്‍
പോകാറി, ല്ലൊരു തേങ്ങയില്ലെറിയുവാ, നാര്‍മ്മാദമില്ലൊട്ടുമേ,
ഹാ, കഷ്ടം! “ഹിഹി”, സ്മൈലി തൊട്ട ചിരിയി, ല്ലോഫില്ല-പിന്നെന്തരോ
ആകട്ടേ, ഗഡി, പോസ്റ്റുവായനയെ നിര്‍ത്തീടൊല്ല, ശുട്ടീടുവേന്‍!

(കമന്റിട്ടപ്പോള്‍ “തേങ്ങയില്ലുടയുവാന്‍…” എന്നും “ശുട്ടീടുവന്‍” എന്നുമായിരുന്നു.)

ആരെങ്കിലും ഈ ബൂലോഗം എന്താണെന്നറിയാന്‍ ആദ്യമായി എന്റെ ബ്ലോഗിലെങ്ങാനും എത്തി അന്ധാളിച്ചു നില്‍ക്കുകയാണെങ്കില്‍ അവര്‍ക്കു വേണ്ടി ഒരു വ്യാഖ്യാനവും താഴെ:

  • ബ്ലോഗാറില്ല: ബ്ലോഗുക എന്നു വെച്ചാല്‍ ബ്ലോഗ് എഴുതുക എന്നര്‍ത്ഥം. To blog.
  • കമന്റുക: കമന്റു ടൈപ്പു ചെയ്യുക. To comment.
  • ഏവൂര്‍ജി: ബൂലോഗത്തില്‍ ആളുകളെ ഏട്ടന്‍, ചേട്ടന്‍, ജി, മാഷ്, സാര്‍, ഗുരു, ലഘു എന്നൊക്കെ വിളിച്ചാല്‍ വിളിക്കുന്ന ആളുകള്‍ക്കു പ്രായം കുറവാണെന്നു തോന്നും എന്നൊരു മിഥ്യാധാരണയുണ്ടു്. പാപ്പാനെ ഒഴികെ ആരെയും “ജി” എന്നു വിളിക്കാം. പാപ്പാനെ “പാപ്പാന്‍‌ജി” എന്നു വിളിച്ചാല്‍ (വരമൊഴിയില്‍ ഇടയിലൊരു _ ഇട്ടില്ലെങ്കില്‍ “പാപ്പാഞി” ആയിപ്പോകും എന്നു വേറൊരു കുഴപ്പം) ആനയെക്കൊണ്ടു ചവിട്ടിക്കും എന്നു കേള്‍ക്കുന്നു. ഒരേ പ്രായമുള്ളവരെ “ഗഡി” എന്നു വിളിക്കണം. പ്രായം കുറവായവരെ “ഉണ്ണി” എന്നോ “കുട്ടി” എന്നോ (കുട്ടി എന്നു സമപ്രായക്കാരെയും വിളിക്കാം എന്നും ഒരു മതമുണ്ടു്.) “ഊട്ടി” (as in ബിന്ദൂട്ടി) എന്നോ വെറും പേരോ വിളിക്കാം. അചിന്ത്യയ്ക്കു മാത്രം ആരെയും എന്തും വിളിക്കാം.

    ഇവിടെ സ്മര്യപുരുഷന്‍ ഏവൂരാന്‍ ആണു്. അദ്ദേഹം തനിമലയാളത്തിനും മറ്റും ചെയ്യുന്ന സംഭാവനകളെ ആദരിക്കാന്‍ ഏവൂര്‍‌ജി എന്നു വിളിക്കുന്നു. ഏവൂരാന്‍‌ജി എന്നും (അണ്ടര്‍സ്കോര്‍ മറക്കരുതു്) വിളിക്കാം. പാപ്പാനെപ്പോലെ വയലന്റല്ല ഈ ജി.

  • സര്‍വര്‍: ഏവൂരാന്റെ തനിമലയാളം സര്‍വര്‍. ഇവിടെച്ചെന്നാല്‍ പുതിയ പോസ്റ്റുകളുടെ ലിസ്റ്റു കാണാം.

    അവിടെ പരസ്യങ്ങള്‍ മൂലം കാലതാമസമുള്ളതിനാല്‍ പോകില്ല എന്നും പകരം പോളിന്റെ സര്‍വറിലാണു പോകുന്നതെന്നും ഇതിനെ ആരെങ്കിലും ദുര്‍വ്യാഖ്യാനം ചെയ്താല്‍ കവി ഉത്തരവാദിയല്ല.

  • തേങ്ങ: Coconut. പോസ്റ്റു വായിക്കാന്‍ സമയമില്ലെങ്കില്‍ തേങ്ങയടിക്കാം പിന്നെ വായിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നു കണ്ടുപിടിച്ചതു അഗ്രജനും സുല്ലുമാണു്. ഒരു തേങ്ങാക്കാരന്‍ മറ്റൊരു തേങ്ങാക്കാരന്റെ തെങ്ങിന്‍തോപ്പില്‍ പോയി തേങ്ങയടിച്ചതിന്റെ ഉദാഹരണം ഇവിടെ.
  • ആര്‍മ്മാദം: ഇതിന്റെ അര്‍ത്ഥം മലയാളം എമ്മേ (എന്റമ്മേ!) പാസ്സായ സിജിയ്ക്കു പോലും അറിയില്ല (അലങ്കാരം അര്‍ത്ഥാപത്തി). ഏതോ സിനിമയില്‍ ഇന്നസെന്റു പറയുന്നു എന്നു സൂ പറയുന്നു. ഏതായാലും ബൂലോഗത്തില്‍ ആദിത്യനും ദില്‍ബാസുരനുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും ഇതെടുത്തു പൂശാറുണ്ടു്. ബൂലോഗക്ലബ്ബിന്റെ പ്രഖ്യാപിതലക്ഷ്യവാക്യത്തിലും ഇതുണ്ടു്. “അടിച്ചു പൊളിക്കുക” എന്നര്‍ത്ഥം. ഇതൊരു തൃശ്ശൂര്‍ സ്ലാങ്ങാണെന്നാണു് ഏറ്റവും ഒടുവില്‍ കിട്ടിയ അറിവു്.
  • ഹാ, കഷ്ടം: വൃത്തത്തിനും പ്രാസത്തിനും വേണ്ടി തിരുകിക്കയറ്റിയതു്. ഇങ്ങനെയുള്ള ഒരാളിന്റെ സ്ഥിതിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞുപോകും എന്നു് ആരെങ്കിലും വ്യാഖ്യാനിക്കാന്‍ സാദ്ധ്യതയുണ്ടു്.
  • ഹി ഹി: ബൂലോഗത്തില്‍ ചിരിക്കേണ്ടതു് ഇങ്ങനെയാണു് എന്നു കണ്ടു പിടിച്ചതു ജ്യോതിയാണു്. പെരിങ്ങോടനു മാത്രം “ഹാ ഹാ” എന്നു ചിരിക്കാം. അട്ട എന്ന ജീവി ഹസിക്കുന്നതും അങ്ങനെ തന്നെ.
  • സ്മൈലി: “വായിച്ചു, കൂടുതലൊന്നും പറയാനില്ല” എന്ന അര്‍ത്ഥത്തില്‍ കമന്റിലിടുന്ന സാധനം. ഏറ്റവും കൂടുതല്‍ കമന്റുകളില്‍ ഇതിട്ടതു സൂ ആണു്.

    അങ്ങനെയല്ലാതെ പുട്ടിനിടയില്‍ തേങ്ങാപ്പീര ഇടുന്നതുപൊലെയും ഇതു് ഇടാം. “തല്ലണ്ടാ, വിരട്ടി വിട്ടാല്‍ മതി…” എന്നര്‍ത്ഥം. (കട: പതാലി) അങ്ങനെ ഇതു് ഏറ്റവും കൂടുതല്‍ ഇട്ടിട്ടുള്ളതു വക്കാരി.

  • ഓഫ്: ഓഫ്‌ടോപ്പിക്കിന്റെ ചുരുക്കരൂപം. “ഓ. ടോ.” (ഓട്ടോ അല്ല), “ഓ. പൂ.” (ഓണത്തിനിടയ്ക്കു പൂട്ടുകച്ചവടം) എന്നൊക്കെ പറയും. ആദിത്യന്‍, ഇഞ്ചിപ്പെണ്ണു്, ബിന്ദു തുടങ്ങിയവര്‍ പുനരുജ്ജീവിപ്പിച്ച പ്രാചീനകല. ഇതിനൊരു യൂണിയനും ഉണ്ടു്. പ്രെസിഡണ്ട് ദില്‍ബാസുരന്‍. സെക്രട്ടറി ബിന്ദു. കജാഞ്ചി (ഖജാന്‍‌ജി എന്നതിന്റെ ബൂലോഗവാക്കു്) ആദിത്യന്‍. സാങ്കേതികസഹായം ശ്രീജിത്ത്. ശബ്ദം സുല്ല് & അഗ്രജന്‍ (“ഠോ”). വെളിച്ചം ഇത്തിരിവെട്ടം. ഗ്രാഫിക്സ് കുമാര്‍.

    “ദില്‍ബാസ്വരന്‍” ലോപിച്ചാണു “ദില്‍ബാസുരന്‍” ആയതു്‌. “ഓഫ്‌ യൂണിയന്‍” എന്നതു സ്വരത്തില്‍ തുടങ്ങുന്നതു കൊണ്ടു്‌ സ്വരത്തില്‍ തുടങ്ങുന്ന പേരുള്ളവരേ പ്രെസിഡന്റാകാവൂ എന്നൊരു കീഴ്‌വഴക്കമുണ്ടായിരുന്നു. (ഇതിനു മുമ്പുള്ള രണ്ടു പ്രെസിഡന്റുകളുടെയും-ഉമേഷ്‌, ഇടിവാള്‍- പേരു്‌ സ്വരത്തിലായിരുന്നു തുടങ്ങിയിരുന്നതു്‌.) ദില്‍ബനു്‌ പ്രെസിഡന്റാവുകയും വേണം. ഈ ദുഃസ്ഥിതി ഒഴിവാക്കാന്‍ ദില്‍ബനു്‌ “അസ്വരന്‍” എന്ന പേരു കൊടുത്തു. സ്വരമില്ലാത്തവന്‍ എന്നര്‍ത്ഥം. അതു്‌ ആളുകള്‍ വിളിച്ചുവിളിച്ചു്‌ “അസുരന്‍” എന്നായി. ഒരു ഇള്ളാവാവയുടെ മുഖമുള്ള ആ സാധുവിനെ എന്തിനു്‌ അസുരന്‍ എന്നു വിളിക്കുന്നു എന്നു്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ തീര്‍ന്നല്ലോ.

    ഇതിന്റെ മറ്റൊരു വകഭേദമാണു് നൂറടിക്കുക, ഇരുനൂറടിക്കുക തുടങ്ങിയവ. സന്തോഷും ബിന്ദുവുമാണു് ഇതിനു വിദഗ്ദ്ധര്‍. എത്ര തവണ നൂറടിച്ചാലും തലയുടെ സ്ഥിരതയില്‍ കാര്യമായ മാറ്റം ഇവര്‍ക്കു വരാറില്ല.

  • എന്തരോ ആകട്ടേ: രാജമാണിക്യത്തില്‍ നിന്നും ദേവരാഗത്തില്‍ നിന്നും ബൂലോഗം കടം കൊണ്ട ഭാഷ. ഈ ചിന്താഗതിയെ “അരാഷ്ട്രീയത” എന്നു ചന്ത്രക്കാറനും ബെന്നിയും വിളിക്കുന്നു.
  • ഗഡി: ബൂലോഗത്തിനു വിശാലമനസ്കന്‍ നല്‍കിയ രണ്ടാമത്തെ മികച്ച സംഭാവന. ഇപ്പോള്‍ ഇതു പബ്ലിക്ക് ഡൊമൈനില്‍. ആദ്യത്തെ സംഭാവന കറന്റ് ബൂക്സിന്റെ പ്രൈവറ്റ് ഡൊമൈനിലും. കൂട്ടുകാരന്‍, കാശിനു കൊള്ളാത്തവന്‍ എന്നൊക്കെ അര്‍ത്ഥം. സുന്ദരന്‍ എന്ന അര്‍ത്ഥമില്ല. അതിനു “ചുള്ളന്‍” എന്നു പറയണം.
  • പോസ്റ്റ്: ബ്ലോഗില്‍ ഒരു സമയത്തു വരുന്ന സാധനം. ഇതിനെന്തിനു പോസ്റ്റ് എന്നു പറയുന്നതെന്നറിയണമെങ്കില്‍ ഉമേഷിന്റെ ബ്ലോഗില്‍ നോക്കിയാല്‍ മതി. അവസാനം എത്തുമ്പോഴേയ്ക്കു് ആദ്യത്തിലുള്ളതു മറന്നുപോകും, വല്ലതും മനസ്സിലായെങ്കില്‍!
  • ശുട്ടീടുവേന്‍: ബൂലോഗത്തിനു വക്കാരിയുടെ പല സംഭാവനകളില്‍ ഒന്നു്. തനിമലയാളം ഓടിക്കാന്‍ ഒരു ലിനക്സ് സര്‍വറും നല്ല ഇന്റര്‍നെറ്റ് കണക്‍ഷനും നോക്കി നടന്ന ഏവൂരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരെണ്ണം സെറ്റപ്പ് ചെയ്യാഞ്ഞ ഉമേഷിനെ അതിനു പ്രേരിപ്പിക്കാന്‍ ഏവൂരാന്‍ ഇട്ട പോസ്റ്റില്‍ വക്കാരി ഉമേഷിനെ ഭീഷണിപ്പെടുത്തിയതു്. മണിച്ചിത്രത്താഴു് സിനിമയില്‍ നിന്നു പൊക്കിയതാണെന്നു തോന്നുന്നു.

അര്‍ത്ഥം:

ബ്ലോഗെഴുതാറില്ല, കമന്റിടുവാന്‍ സമയമില്ല, തനിമലയാളം പേജില്‍ പോകാറുപോലുമില്ല, വായിച്ചില്ലെങ്കിലും പേജു വരെ പോയി ഒരു തേങ്ങായടിക്കുകയും കൂടിയില്ല, വായിച്ചു കമന്റിട്ടു അതിന്റെ ബാക്കി കമന്റിട്ടു നൂറടിച്ചു രസിക്കാറില്ല. ഹാ, കഷ്ടമെന്നേ പറയേണ്ടൂ… ഒരു ചിരി പോലും -“ഹി ഹി” എന്നോ ഒരു സ്മൈലി ഇട്ടോ-ചിരിക്കാറില്ല, ഒരു ഓഫ്‌ടോപ്പിക് കമന്റു പോലും ഇടാറില്ല… എന്തു പറ്റി ഉണ്ണീ നിനക്കു്? എന്തെങ്കിലും ആകട്ടേ, പോസ്റ്റു വായിക്കുന്നതു നീ നിര്‍ത്തരുതു്. നിര്‍ത്തിയാല്‍ കൊന്നുകളയും ഞാന്‍!

[ഞാന്‍ ഓടി പാലത്തില്‍ നിന്നു വെള്ളത്തിലേക്കെടുത്തു ചാടി നീന്തി തുമ്പയിലെത്തി ഒരു റോക്കറ്റിന്റെ മൂട്ടില്‍ പിടിച്ചു ചന്ദ്രനിലേക്കു പോകട്ടേ-പുറകേ ജ്യോതി മാത്രമല്ല, കവിതയില്‍ ഇമ്മാതിരി ഭാഷയും ഇംഗ്ല്ലീഷും ഉപയോഗിച്ചതിനു് അനംഗാരിയും അതിനെ വ്യാഖ്യാനിച്ചതുകൊണ്ടു് അങ്ങനെ പറ്റുന്നതിനു പകരം ഇങ്ങനെ പറ്റിയില്ലേ എന്നു ചോദിച്ചു വക്കാരിയും ഉണ്ടു്!]


ബ്ലോഗുഭാഷയിലെ പദങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു വരിയില്‍ പത്തൊന്‍പതക്ഷരമല്ലേ ഉള്ളൂ.

ഇതുപോലെയുള്ള ബ്ലോഗുഭാഷയിലെഴുതിയ ബ്ലോഗുകവിതകള്‍ കമന്റുകളായി ക്ഷണിച്ചുകൊള്ളുന്നു. ഏറ്റവും നല്ല കവിതയ്ക്കു് ജ്യോതി ഒരു സമ്മാനം കൊടുക്കുമായിരിക്കും. കൊടുത്തില്ലെങ്കില്‍ വക്കാരിയെക്കൊണ്ടു് “ശുട്ടിടുവേന്‍” എന്നു പറയിച്ചു നോക്കാം :)


(അടുത്ത തവണ പുഴ.കോമിന്റെ കൊളാഷില്‍ ഇതായിരിക്കും എന്റെ ടിപ്പിക്കല്‍ പോസ്റ്റായി വരുന്നതു്. ആര്‍ക്കറിയാം!)

ശ്ലോകങ്ങള്‍ (My slokams)
നര്‍മ്മം

Comments (27)

Permalink

ഭാരതീയജ്ഞാനം-ചില ചിന്തകള്‍

ചിത്രകാരന്റെ ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ? എന്ന പോസ്റ്റില്‍ വന്ന ചില കമന്റുകള്‍ക്കുള്ള പ്രതികരണമായി നവംബര്‍ 25 മുതല്‍ 28 വരെ എഴുതിയതാണു് ഈ പോസ്റ്റിന്റെ സിംഹഭാഗവും. ഇതില്‍ പ്രതിപാദിച്ചിരുന്ന ഒരു വാദം പിന്നീടു് രാമായണവും വിമാനവും എന്ന പേരില്‍ ഞാന്‍ ഒരു പോസ്റ്റാക്കി. ഇതിലെ മറ്റു ചില വാദങ്ങള്‍ ചേര്‍ത്തു് ഒരു പോസ്റ്റാക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും അതു് എങ്ങുമെത്തിയില്ല. ഇതുവരെ എഴുതിയതു് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു. അല്ലെങ്കില്‍ ഇതിന്റെ പ്രസക്തി നഷ്ടപ്പെട്ടുപോകും.

ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നു:

  1. ഇതു് ചിത്രകാരന്റെ പോസ്റ്റിന്റെ ആസ്വാദനമല്ല. സെന്‍‌സേഷണല്‍ വിഷയങ്ങള്‍ എന്തെങ്കിലും എടുത്തു് ആധികാരതയോ ആവശ്യമായ പഠനമോ ഇല്ലാതെ എന്തെങ്കിലും എഴുതിവിടുന്ന ചിത്രകാരന്റെ പോസ്റ്റുകളില്‍ ഒന്നുപോലും നിലവാരമുള്ളതായി എനിക്കു തോന്നിയിട്ടില്ല. പലതും നല്ല സംവാദങ്ങള്‍ക്കു വഴിയൊരുക്കി എന്നതൊഴിച്ചാല്‍ ഇതുവരെ എന്തെങ്കിലും ഗുണം അദ്ദേഹത്തിന്റെ എഴുത്തില്‍ (പോസ്റ്റായാലും കമന്റായാലും) ഉണ്ടെന്നു് എനിക്കു തോന്നിയിട്ടില്ല. ആ പോസ്റ്റ് അതിനൊരു അപവാദമല്ല.
  2. ചിത്രകാരന്റെ പോസ്റ്റിന്റെ വിഷയമോ (“ശബരിമല ബുദ്ധവിഹാരമോ?”) സംവാദങ്ങളില്‍ ഉരുത്തിരിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട വിഷയമോ (“ഐ. ടി. മേഖലയും ദളിതരും”) അല്ല എന്റെ ഈ പോസ്റ്റിന്റെ പ്രതിപാദ്യം. സംവാദത്തില്‍ത്തന്നെ ഉരുത്തിരിഞ്ഞതും ഞാന്‍ മറ്റു പലയിടത്തും പറഞ്ഞുകൊണ്ടിരിക്കുന്നതും ആയ മറ്റൊരു വിഷയമാണു്.
  3. ഈ പോസ്റ്റ് പൂര്‍ണ്ണമല്ല. എഴുതണമെന്നുള്ളതു മുഴുവന്‍ എഴുതാന്‍ കഴിഞ്ഞിട്ടില്ല. അപൂര്‍ണ്ണത ഇല്ലായ്മയെക്കാള്‍ മെച്ചമാണല്ലോ എന്നു കരുതി പ്രസിദ്ധീകരിക്കുന്നു. സംവാദങ്ങള്‍ ഇതിനെ പൂര്‍ണ്ണമാക്കും എന്നു പ്രതീക്ഷിക്കുന്നു.

പൊതുവാളന്‍ എഴുതുന്നു:

ഉത്തരാധുനിക ശാസ്ത്രയുഗത്തില്‍ കണ്ടെത്തലുകളുടെ മൊത്ത അവകാശികളായ പടിഞ്ഞാറന്‍ ലോകം അവരുടെ നൂതന സമ്പ്രദായങ്ങളെല്ലാം മാറ്റിവെച്ച്‌ ഭാരതത്തിന്റെ ഋഷീശ്വരന്‍‌മാര്‍ കണ്ടെടുത്ത ആയുര്‍വേദവും യോഗമര്‍ഗവും ദത്തെടുത്ത്‌ അവരുടേതാക്കുകയാണ്.

നമ്മുടെ നാട്ടില്‍ നിന്നു കുരുമുളകും കോഹിനൂര്‍ രത്നവും മറ്റും അടിച്ചുമാറ്റിയതു പോലെ (ഇതില്‍ പലതും അടിച്ചുമാറ്റിയതല്ല, പരവതാനികളും ആയുധങ്ങളും മറ്റും തന്നിട്ടു ക്രയവിക്രയം നടത്തിയതാണെന്നതു മറ്റൊരു കാര്യം) നമ്മുടെ താളിയോലഗ്രന്ഥങ്ങളും അറബികള്‍ തൊട്ടുള്ളവര്‍ ഇവിടെനിന്നു പൊക്കിയിട്ടുണ്ടു്‌. ഇതിനു പലതിനും തിരിച്ചു വിലയും നല്‍കിയിട്ടുണ്ടു്‌. ചിലപ്പോള്‍ പണമായി. ചിലപ്പോള്‍ ആയുധശക്തി ഉപയോഗിച്ചു കൊള്ളയടിച്ചു്‌. ഇങ്ങനെയുള്ള ക്രയവിക്രയവും കൊള്ളയടികളും ചരിത്രത്തിന്റെ ഭാഗമാണു്‌. പളപളപ്പിനു പകരമായി ദ്രവിച്ച താളിയോലകള്‍ എടുത്തുകൊടുത്ത ജന്മിമാര്‍ വിസ്മൃതരായപ്പോള്‍ അയല്‍രാജ്യത്തെ ഒതുക്കാനായി വിദേശികള്‍ക്കു കോട്ട കെട്ടാന്‍ അനുവാദം കൊടുത്ത രാജാക്കന്മാര്‍ ചരിത്രത്തിന്റെ സുവര്‍ണ്ണലിപികളില്‍ വിളങ്ങുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ.

ഇവിടെ ചില കാര്യങ്ങള്‍ ഓര്‍ക്കാനുണ്ടു്‌:

  • കോഹിനൂര്‍ രത്നവും മയൂരസിംഹാസനവുമൊക്കെ ഇന്ത്യന്‍ മണ്ണിന്‍ മുളച്ചതല്ലാത്തതുപോലെ (അവ ഇവിടെ വന്നതിന്റെ പിന്നിലും ഇങ്ങനെയുള്ള ക്രയവി