ശ്ലേഷോപമാസഹിതപാനീയശ്ലോകങ്ങൾ

ഉണ്ടിരുന്ന നായർക്കൊരു വിളി തോന്നി എന്നു പറയുന്നതു പോലെയാണ് അങ്ങനെയിരിക്കേ നമ്മുടെ ശേഷം ചിന്ത്യം ഫെയിം സന്തോഷിന് ഒരു വിളി തോന്നിയത്.

ആധുനികമനുഷ്യന്റെ വിനോദമായ ഫോട്ടോഗ്രഫിയെയും പ്രാചീനമനുഷ്യന്റെ വിനോദമായിരുന്നു ശ്ലോകരചനയെയും മനുഷ്യന്റെ എല്ലാക്കാലത്തെയും വിനോദമായ കുടിയെയും കൂട്ടിയിണക്കി ഒരു ഫേസ്ബുക്ക് ഇവന്റ് സംഘടിപ്പിച്ചാലോ എന്ന്.

ഐഡിയ വന്നപ്പോൾ പിന്നെ അധികം ആലോചിച്ചില്ല. തുടങ്ങി. അതിന് ഉപയോഗിച്ച രീതിയോ, ആംവേ മുതൽ പലരും പരീക്ഷിച്ചു നോക്കിയ സംഭവം തന്നെ. ചെയ്യുന്ന ഒരാൾ ബാക്കി ചിലരെയും അതിൽ വലിച്ചിടുന്നു. അവർ മറ്റു ചിലരെയും.

ഐഡിയ സന്തോഷ് തന്നെ എഴുതി വെച്ചത് ഇപ്രകാരം:

വാളെടുക്കുന്നവരെല്ലാം അനായാസം വെളിച്ചപ്പാടാവുന്ന രണ്ടാമത്തെ ഫീൽഡാണ് പടം‌പിടുത്തം അഥവാ ഫോട്ടോഗ്രഫി. (ഒന്നാമത്തേത് എഴുത്താണ്.)
പുതിയ ട്രെന്റനുസരിച്ച് ക്യാമറ കയ്യിലുള്ള ആരുടെയെങ്കിലും ക്ഷണപ്രകാരം ദിവസേന ഓരോന്നെന്ന മുറയ്ക്ക് നമ്മൾ ഒരാഴ്ച പടങ്ങൾ പ്രസിദ്ധീകരിക്കുന്നു. പണ്ട് പുസ്തകം വായനയായിരുന്നു. പത്തുസെക്കന്റുകൊണ്ടു ചെയ്തുതീർത്ത് ഫേയ്‌സ്‌ബുക്കിലിടാൻ പറ്റില്ലല്ലോ പുസ്തകവായന. അതിനാൽ ആ പണിയ്ക്ക് അധികം മലയാളികളെ കിട്ടിയെന്നുതോന്നുന്നില്ല.

പടം പിടുത്തത്തിനുള്ള വെല്ലുവിളിയിലേയ്ക്കു വരാം. ഓരോ ദിവസവും ക്യാമറ കയ്യിലുള്ള മറ്റൊരാളിനെ ഈ പാതകത്തിലേയ്ക്ക് നയിക്കണം. പടത്തെപ്പറ്റി രണ്ടുവാക്കുകൂടി പറഞ്ഞാൽ സന്തോഷം. ദിവസമൊന്നുവച്ച് ഒരു വർഷം ഇപ്പണി ചെയ്യലായിരുന്നു ആദ്യ “ചലഞ്ച്.” അത് ബുദ്ധിമുട്ടാണെന്നു മനസ്സിലായപ്പോൾ വെള്ളമൊഴിച്ചു മയപ്പെടുത്തി (അതോ വീര്യം കൂട്ടിയോ–ഹോമിയോക്കാരുണ്ടോ ഇക്കൂട്ടത്തിൽ?) ആഴ്ചയിലൊന്ന് വച്ച് ഒരു വർഷമാക്കി. അതും പ്രയാസമായതിനാൽ ഇപ്പോൾ നേചർ, മിൽക്കി വേ, വെള്ളച്ചാട്ടം, മഞ്ഞുമല, വന്യജീവി, എന്നിങ്ങനെ കയ്യിൽ സ്റ്റോക്കുള്ളതനുസരിച്ച് ഏതെങ്കിലും ഒരു വിഷയത്തിൽ വെറും ഏഴു പടം ഇട്ടാൽ മതിയെന്ന അവസ്ഥ വന്നു.

എന്തായാലും ഇത് വളരെ ഭംഗിയായി പോകുന്നുണ്ട്. ഹോക്കിയിൽ രക്ഷയില്ലാഞ്ഞ് ഇന്ത്യ കബഡിയിലേയ്ക്കു തിരിഞ്ഞു എന്നു പറഞ്ഞപോലെ, ഈ നേചർ/മാക്രോ/ലാൻഡ്‌സ്കേപ് ഫോട്ടോഗ്രഫിയിലൊന്നും അവഗാഹമില്ലാത്തതിനാൽ, അല്ലെങ്കിൽ അതിനു തക്ക ആമ്പിയർ ഇല്ലാത്തതിനാൽ, ഞാൻ ഫോട്ടോഗ്രഫിയും ശ്ലോകങ്ങളും സംയോജിപ്പിച്ച് ഒരു പുതിയ ചലഞ്ച് ആരംഭിക്കുകയാണ് (ഇതിൽ രണ്ടിലും കൂടി ഒരുമിച്ചാണെങ്കിൽ ചിലപ്പോൾ ബിരിയാണി കിട്ടിയേക്കും).

സംഗതി ഇത്രേയുള്ളൂ. ചലഞ്ച് ഏറ്റെടുക്കുന്ന അന്നുമുതൽ ഏഴുദിവസത്തേയ്ക്ക്, ദിവസേന ഒന്ന് എന്ന കണക്കിൽ, ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!) പടമിടുക. ആ പടവുമായി ബന്ധമുള്ള ഒരു ശ്ലോകവും പടത്തോടൊപ്പം ഉണ്ടാവണം. മറ്റു ചലഞ്ചുകളിൽ കാണുന്നപോലെതന്നെ, ഇവിടെയും, പടവും ശ്ലോകവും ഉന്നത നിലവാരം പുലർത്തണമെന്നില്ല. ശ്ലോകങ്ങൾ നിങ്ങളുടേതാവണമെന്നില്ലെങ്കിലും പടം എടുത്തത് നിങ്ങളായിരിക്കണം. ചലഞ്ച് സ്വീകരിക്കുകയാണെങ്കിൽ ചലഞ്ചിനു ക്ഷണിച്ചയാളിനെ നിർബന്ധമായും റ്റാഗ് ചെയ്തിരിക്കണം. പങ്കെടുക്കാൻ സാദ്ധ്യതയുള്ള ഒരു സുഹൃത്തിനെ ഓരോ ദിവസവും വെല്ലുവിളിക്കുകയും ചെയ്യണം. #വാക്‌ചിത്രം എന്നുകൂടി പോസ്റ്റിൽ പറഞ്ഞേക്കൂ. ഒരു ഇഫക്റ്റ് ഇരിക്കട്ടെ.

ഒന്നു കൂടി: നിങ്ങൾ പടം പോസ്റ്റു ചെയ്യുമ്പോൾ (കദന)കഥമുഴുവനും മലയാളത്തിലെഴുതണമെന്നില്ല. അപ്പോൾ തുടങ്ങാം, അല്ലേ?

ഇതിന്റെ ഗണിതശാസ്ത്രരീത്യാ ഉള്ള ഒരു അപഗ്രഥനം ഇവിടെ ചേർക്കാൻ ഉദ്ദേശിച്ചിരുന്നു. ഈ പോസ്റ്റ് വളരെ വലുതായിപ്പോകും എന്ന ഭയത്താൽ അതു മറ്റൊരു പോസ്റ്റിലേക്കു മാറ്റിവെയ്ക്കുകയാണ്.

ആദ്യത്തെ ദിവസം സന്തോഷ് ക്ഷണിച്ചത് എന്നെയാണ്. (അതിനു നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുകയാണു സുഹൃത്തുക്കളേ, വിനിയോഗിക്കുകയാണ്…) പച്ചവെള്ളമല്ലാതെ അധികം പാനീയങ്ങൾ കുടിക്കുന്ന സ്വഭാവമില്ലാത്തതിനാലും, ഇവയുടെയൊന്നും പടമെടുക്കുന്ന ശീലമില്ലാത്തതിനാലും, പിന്നെ ഇവയെപ്പറ്റി ശ്ലോകമെഴുതാൻ ഒരു ആശയവും തോന്നാത്തതിനാലും മൂന്നാലു ദിവസം കഴിഞ്ഞാണ് തുടങ്ങിയത്.

ഈ പാനീയങ്ങൾ എങ്ങനെ ഉണ്ടാക്കും, എങ്ങനെ കുടിക്കും എന്നൊക്കെ വിവരിക്കുന്ന പച്ചവെള്ളമൊരരത്തുടം… എന്നതു പോലെയുള്ള നാൽക്കാലികൾ എഴുതാൻ തീരെ താത്പര്യമില്ലാത്തതിനാൽ എഴുതുന്നതിനെല്ലാം പൊതുവായ ഒരു തീം വെച്ചാലോ എന്നു തോന്നി. അങ്ങനെ, സന്തോഷിന്റെ സ്പെസിഫിക്കേഷൻസ് കൂടാതെ ഞാൻ ഈ നിബന്ധനകൾ കൂടി എന്റെ ശ്ലോകങ്ങൾക്കു കൊടുത്തു.

  1. ഏഴു ശ്ലോകങ്ങളും ഏഴു വ്യത്യസ്ത വൃത്തങ്ങളിൽ ആയിരിക്കും.
  2. നേരേ ചൊവ്വേയുള്ള നല്ല ശ്ലോകമൊന്നും എഴുതില്ല. വികടമേ എഴുതൂ. തോലനും സഞ്ജയനും ഏവൂരും (ഏവൂരാനല്ല, ഏവൂർ പരമേശ്വരൻ) ഒക്കെ സമ്പന്നമാക്കിയ വികടശ്ലോകശാഖയിലേക്ക് തന്നെ സംഭാവന നൽകും. പറ്റിയാൽ മേമ്പൊടിക്ക് അശ്ലീലവും ചേർക്കാൻ മടിക്കില്ല.
  3. സാധാരണ ബുദ്ധിമുട്ടി കൊണ്ടു വരാൻ നോക്കുന്ന ദ്വിതീയാക്ഷരപ്രാസം തുടങ്ങിയ കസർത്തുകൾ ചെയ്യില്ല.
  4. എല്ലാ ശ്ലോകങ്ങളിലും ശ്ലേഷം ഉപയോഗിച്ചുള്ള ഉപമ ഉണ്ടായിരിക്കും.

ഇതിലെ അവസാനത്തെ നിബന്ധനയാണ് എന്നെ വലച്ചത്. ചില ദിവസങ്ങളിൽ പാനീയത്തെപ്പറ്റി എഴുതാൻ ആശയം കിട്ടിയെങ്കിലും, ശ്ലേഷവും ഉപമയും കൊണ്ടുവരാൻ നന്നേ ബുദ്ധിമുട്ടി. എന്തിനു ഞാൻ ഈ മാരണം എടുത്തു തലയിൽ വെച്ചു എന്നു വരെ തോന്നി.

ഇങ്ങനെയുള്ള സാഹിത്യവിനോദങ്ങളിൽ സ്വന്തമായ ഒരു തീം കൂടി ചേർത്ത് അതിനെ മറ്റൊരു തലത്തിലോക്കുയർത്തുന്നതിന്റെ ഉസ്താദ് രാജേഷ് വർമ്മയാണ്. അക്ഷരശ്ലോകരീതിയിൽ ശ്ലോകങ്ങൾ ഒരു പ്രത്യേകവൃത്തത്തിൽ എഴുതേണ്ട ഒരു വിനോദത്തിൽ അധികം പ്രചാരത്തിലില്ലാത്ത സമ്മതാവൃത്തത്തിൽ (നരരലം ഗവും സമ്മതാഭിധം) അപ്പോൾക്കിട്ടുന്ന അക്ഷരം വെച്ച് അദ്ദേഹം എഴുതിയ ഉപാസനാപഞ്ചകം എന്ന സറ്റയർ ഇതിന് ഉദാഹരണമാണ്.

ഇപ്പോൾ പലർക്കും ഒരു സംശയം ഉണ്ടായേക്കാം: എന്തൂട്ട്രാ ശവിയേ ഈ ഉപമേം സ്ലേഷോം?

“മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം” എന്നൊരു ഉദാഹരണത്തോടു കൂടി പഠിപ്പിക്കുന്ന ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാൽ ഉണ്ടാകുന്ന ഉപമ (യാദൃച്ഛികം എന്ന വാക്കിനെ യാദൃശ്ചികം എന്നു തെറ്റായി പറയുന്നതു കഴിഞ്ഞാൽ, ഏറ്റവും വ്യാപകമായി കണ്ടു വരുന്ന ഒരു തെറ്റാണ് “ഒന്നിനൊന്നോട്” ആയ ഉപമയെ “ഒന്നിനോടൊന്ന്” ആക്കുന്നത്. എന്തുകൊണ്ടാണ് ചില തെറ്റുകൾ വ്യാപകമാകുന്നത് എന്നത് ആലോചിക്കേണ്ട കാര്യമാണ്.) മിക്കവാറും എല്ലാവർക്കും അറിയാം. പക്ഷേ ശ്ലേഷം പലർക്കും പുതിയതായിരിക്കും.

“രണ്ടു കായ്കളൊരേ ഞെട്ടിലുണ്ടാകും പോലെ ഭാഷയിൽ ഒരേശബ്ദത്തിലർത്ഥം രണ്ടുരച്ചാൽ ശ്ലേഷമാമത്” എന്നാണു കേരളപാണിനിയുടെ ലക്ഷണം. ഒരു വാക്കിനോ പ്രയോഗത്തിനോ മൊത്തം ശ്ലോകത്തിനു തന്നെയോ ഒന്നിൽ കൂടുതൽ അർത്ഥം ഉണ്ടാകുന്നതാണു ശ്ലേഷം.

ഈ സാധനം ഉപമയുമായി ചേരുമ്പോഴാണു കവികളുടെ ഭാവന കാടുകയറുന്നത്. ഒരു സാധനത്തെ അതുമായി യാതൊരു ബന്ധവുമില്ലാത്ത വേറൊന്നുമായി ഉപമിച്ചു കളയും. എന്നിട്ട് അതിനു വിശദീകരണമായി രണ്ടിനും യോജിക്കുന്ന ചില പ്രയോഗങ്ങൾ കാച്ചുകയും ചെയ്യും.

ഉദാഹരണമായി, രാമപുരത്തു വാര്യർ തന്റെ പൊട്ടിപ്പൊളിഞ്ഞ വീടിനെ ഭാഗവതത്തോട് ഉപമിക്കുന്നതു കാണുക.

മഹീപതേ, ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്.

അതായത്, രണ്ടും മഹാപുരാണം ആണ്. ഭാഗവതം പുരാണകഥ ആണ്. വീട് വളരെ പഴയതാണ്. അതുപോലെ ഭാഗവതം നോക്കുന്നവർക്ക് (വായിക്കുക എന്നർത്ഥത്തിൽ “നോക്കുക” എന്നു പണ്ടു പറയുമായിരുന്നു) ജീവിതത്തോടു വിരക്തിയുണ്ടായി ആത്മീയതയിലേക്കു പോകും. വീട്ടിലേക്ക് ഒന്നു നോക്കുന്നവർക്ക് ആ വീടിനോടു വിരക്തി ഉണ്ടാകും. പിന്നെ ഒരു വ്യത്യാസമുള്ളത്, ഭാഗവതത്തിൽ അർത്ഥം (മീനിംഗ്) ഉണ്ട്. വീട്ടിൽ അർത്ഥം (ധനം) ഇല്ല. (ഇങ്ങനെ ഉപമയോടൊപ്പം അവയ്ക്കു തമ്മിൽ വ്യത്യാസം ഉണ്ടെന്നു പറയുന്നത് “വ്യതിരേകം” എന്നൊരു അലങ്കാരമാണ്. “വിശേഷം വ്യതിരേകാഖ്യം വർണ്ണ്യാവർണ്ണ്യങ്ങൾ തങ്ങളിൽ” എന്നു ലക്ഷണം. “കുന്നു പോലുന്നതൻ ഭൂപൻ, എന്നാൽ പ്രകൃതികോമളൻ” എന്ന് ഉദാഹരണം.)

ഒരുദാഹരണം കൂടി. വള്ളത്തോൾ ഒരു പിണങ്ങിയ പെണ്ണിനെ കാളിദാസകവിതയോട് ഉപമിക്കുന്നു.

സദ്വർണ്ണാഞ്ചിതശയ്യ ചേർ, ന്നഴകെഴും ഭാവപ്രഭാവത്തോടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിതയ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈക്കൊൾകാ പ്രസാദത്തെയും!

വിശദമായി അർത്ഥം പറയുന്നില്ല. ശ്ലേഷം മാത്രം പറയാം. ആദ്യത്തെ അർത്ഥം പെണ്ണിനു യോജിക്കും. രണ്ടാമത്തേത് കാളിദാസകവിതയ്ക്കും.

വർണ്ണം = നിറം, അക്ഷരം.
ശയ്യ = കിടക്ക, കാവ്യത്തിന്റെ ഒഴുക്ക്
ഭാവം = മനുഷ്യരുടെ ഭാവം, കവിതയിലെ ഭാവം
അംഗം = അവയവം, പ്രധാന ആശയത്തോടു ചേർന്നു നിൽക്കുന്ന അപ്രധാന ആശയം.
ഗുണം = മേന്മ, കാവ്യഗുണം.
അലങ്കാരം = ആഭരണങ്ങളും മേക്കപ്പും മറ്റും, ചമത്ക്കാരം ഉണ്ടാക്കുന്ന ഉപമ, ഉത്പ്രേക്ഷ തുടങ്ങിയ സാധനം.
പ്രസാദം = അടുപ്പം, കേട്ടാൽ പെട്ടെന്ന് അർത്ഥബോധം വരുന്ന കാവ്യഗുണം.

പ്രസാദമൊഴികെ എല്ലാം പെണ്ണിനും കാളിദാസകവിതയ്ക്കും ഉണ്ട്. പ്രസാദം പെണ്ണിനില്ല, കാളിദാസകവിതയ്ക്കുണ്ട് എന്നർത്ഥം. (ഇവിടെയും വ്യതിരേകം തല പൊക്കുന്നതു കാണുക.)

സംസ്കൃതകവികൾ ഈ ശ്ലേഷം കൊണ്ട് ഉപമയുണ്ടാക്കി കാടു കയറിയിട്ടുണ്ട്. ഒരു ശ്ലോകത്തിനു തന്നെ ആറും ഏഴും അർത്ഥമൊക്കെ വരും. അതൊക്കെ പറയാൻ തുടങ്ങിയാൽ എങ്ങുമെത്തില്ല. അതിനാൽ അതു വിട്ടിട്ട് ഇവന്റിലേക്കു വരാം.

ഇങ്ങനെ ശ്ലേഷമുപയോഗിച്ച് എല്ലാ ശ്ലോകത്തിലും ഉപമ ഉണ്ടാക്കും എന്ന് ഞാനൊരു തീരുമാനമെടുത്തു. കുടുങ്ങിയെന്നു പറഞ്ഞാൽ മതിയല്ലോ. എഴുതിത്തുടങ്ങിയപ്പോഴാണ് സംഭവം ഭീകരമാണെന്നു മനസ്സിലായത്. മാഘൻ തൊട്ടു വള്ളത്തോൾ വരെയുള്ള സകലമാന ശ്ലേഷക്കാരെയും നമിച്ചു.

പിന്നെ, വേറൊരു കാര്യമുണ്ട്. ഇക്കാലത്ത് ഇങ്ങനെ വല്ലതും എഴുതിയാൽ ആളുകൾ ഓടിച്ചിട്ടടിക്കും. പിന്നെ, ഇവന്റാണ്, സ്പൂഫാണ്, അലമ്പാണ് എന്നൊക്കെ പറഞ്ഞാലല്ലേ ഇതൊക്കെ പറ്റൂ? ശ്ലോകമെഴുത്തുകാർക്കും ജീവിക്കണ്ടേ സാർ?

അപ്പോൾ ശരി. നമുക്ക് ഇവന്റിലേക്കു കടക്കാം.


ദിനം 1: ചായ (വൃത്തം: ഉപജാതി) ഫേസ്ബുക്ക് ലിങ്ക്

തുടക്കം ചായ തന്നെ ആയിക്കോട്ടേ. ഈ സീരീസിൽ ഏറ്റവും കൂടുതൽ ആളുകൾ പോസ്റ്റു ചെയ്തതും ചായയെപ്പറ്റി ആയിരുന്നു. ഈ പടം എടുത്തതിനു ശേഷം ഞാൻ അതിൽ കാണുന്ന ചായ കുടിക്കുകയുണ്ടായി.

Day 1
പഞ്ചാരയില്ലെങ്കിലസഹ്യമാകും,
എല്ലാർക്കുമിപ്പോഴനുപേക്ഷണീയം,
ഉറക്കമേകാതെ വലച്ചിടും, സ്കൂൾ-
പഠിത്തവും ചായയുമൊന്നു പോലെ.

ചായയെ സ്കൂൾ വിദ്യാഭാസത്തോട് ഉപമിക്കുന്നു.

  1. പഞ്ചാര ഇല്ലെങ്കിൽ അസഹ്യമാകും: ചായയ്ക്കു പഞ്ചസാരയില്ലെങ്കിൽ സഹിക്കാൻ പറ്റില്ല. പഞ്ചാരയടി എന്നൊരു സംഭവമില്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസവും സഹിക്കാൻ വിഷമം തന്നെ.
  2. ഇപ്പോൾ എല്ലാർക്കും അനുപേക്ഷണീയം: ചായ ഇപ്പോൾ എല്ലാ വീട്ടിലും ഉപേക്ഷിക്കാൻ പറ്റാത്ത സാധനമായിട്ടുണ്ട്. എല്ലാവർക്കും എല്ലാ കാര്യത്തിനും ഇപ്പോൾ സ്കൂൾ വിദ്യാഭ്യാസവും വേണം. “പത്തെങ്കിലും പാസ്സായില്ലെങ്കിൽ പട്ടിക്കു തുല്യം പ്രഭോ…” എന്ന് ആപ്തവാക്യം.
  3. ഉറക്കം തരാതെ വലയ്ക്കും: ചായ വൈകുന്നേരം കുടിച്ചാൽ പലർക്കും പിന്നെ രാത്രിയിൽ ഉറങ്ങാൻ പറ്റില്ല. പഠിക്കാനുള്ള വിഷയങ്ങളുടെ ആധിക്യവും പിന്നെ ആ പ്രായത്തിന്റെ പ്രത്യേകതയും മൂലം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഉറക്കം അല്പം കുറവായിരിക്കും.

ഇങ്ങനെ നോക്കിയാൽ ചായയും സ്കൂൾ വിദ്യാഭ്യാസവും ഒരു പോലെ ആണ്.

ദിനം 2: മദ്യം (വൃത്തം: ഭുജംഗപ്രയാതം) ഫേസ്ബുക്ക് ലിങ്ക്

“ഏതെങ്കിലും പാനീയത്തിന്റെ (ഓ, കുടിക്കണ വെള്ളങ്ങളുടെ!)” എന്നാണു സന്തോഷ് എഴുതിയത്. മനുഷ്യർ കുടിക്കുന്ന സാധനത്തിന്റേതു മതി. അതിനാൽ, ഞാൻ ഇപ്പോൾ മദ്യം കുടിക്കാറില്ലെങ്കിലും മദ്യത്തിന്റെ പടം ഇടുന്നതിനു വിരോധമില്ലെന്നു തോന്നുന്നു. (ആയുസ്സിൽ കുടിച്ചിട്ടില്ലാത്ത ഹോമിയോമരുന്നു പുറകേ വരുന്നുണ്ട്.) പഴയ ഓഫീസുകാർ മദ്യം ശേഖരിച്ചു വെയ്ക്കാറുണ്ടായിരുന്നു. അതിന്റെ പടമാണ്.

Day 2
ഒലിപ്പിച്ചു നോക്കും, വൃഥാ മുട്ടി നോക്കും,
മണപ്പിച്ചു ചുറ്റും നടക്കും, വഹിക്കാൻ
കഴിഞ്ഞെങ്കിലെന്നോർത്തു കേഴും, ഗദത്താൽ
വലഞ്ഞോനു മദ്യം നതാംഗിക്കു തുല്യം.

ഗദം = രോഗം. രോഗാധിക്യം കൊണ്ട് മദ്യപിക്കാൻ പറ്റാത്തവന് മറ്റു വല്ലവരുടെയും വീട്ടിൽ മദ്യം കണ്ടാലുള്ള ആക്രാന്തം, അത് പരിചയമില്ലാത്ത ഒരു പെണ്ണിനോടെന്നതു പോലെയാണെന്നു താത്പര്യം. എങ്ങനെ? ശ്ലേഷം ഇവിടെയും സഹായത്തിനു വരുന്നു.

  1. ഒലിപ്പിച്ചു നോക്കും: കുപ്പിയിൽ നിന്നും അല്പാല്പം ഒലിച്ചു വരുന്നുണ്ടോ എന്നു നോക്കും. പറ്റിയാൽ അതു തൊട്ടുനക്കും. പരിചയമില്ലാത്ത പെണ്ണിന്റെ അടുക്കലും ഒലിപ്പീരു സാധാരണയാണല്ലോ.
  2. വൃഥാ മുട്ടി നോക്കും: കുപ്പി ചുമ്മാ മുട്ടിയും തട്ടിയും നോക്കും. എന്നിട്ടു താഴെ വെക്കും. പിന്നെയും മുട്ടി നോക്കും. പരിചയമില്ലാത്ത പെണ്ണിനെ മുട്ടി നോക്കുന്നത് ഒലിപ്പീരിനു ശേഷമുള്ള പ്രക്രിയയാണല്ലോ.
  3. “വഹിക്കാൻ കഴിഞ്ഞെങ്കിൽ” എന്ന് ഓർത്തു സങ്കടപ്പെടും: ആ കുപ്പി എടുത്തുകൊണ്ട് വീട്ടിൽ കൊണ്ടു പോകാൻ പറ്റിയിരുന്നെങ്കിൽ എന്നു സങ്കടപ്പെടും. പെണ്ണിനെ “വഹിക്കാൻ” കഴിയാത്തതിലുംം ദുഃഖമുണ്ടാവും.

വയ്യാതായാൽ മദ്യവും പെണ്ണും ഒരുപോലെ തന്നെ.

ദിനം 3: ഹോമിയോ മരുന്ന് അഥവാ വീര്യം കൂടിയ പച്ചവെള്ളം. (വൃത്തം: മാലിനി) ഫേസ്ബുക്ക് ലിങ്ക്

മൂന്നാമത്തെ ദിവസം കഞ്ഞിയെപ്പറ്റി ഒരു തട്ടുപൊളിപ്പൻ ശ്ലോകം (താഴെ നാലാം ദിവസത്തെ ശ്ലോകം) എഴുതിയിട്ട് ഭാര്യയോടു ചോദിച്ചു:

“എടിയേ, ഇന്നു കഞ്ഞി ഉണ്ടാക്കിത്തരാമോ?”
“അതെന്താ, കഞ്ഞി കുടിക്കാൻ ഇന്നൊരു വ്യാക്കൂണ്?”
“കുടിക്കാനല്ല, പടം പിടിക്കാനാണ്. സന്തോഷിന്റെ പാനീയസപ്താഹത്തിലേക്ക്”
“ഞാൻ ഉണ്ടാക്കിത്തന്ന ഫ്രൂട്ട് ജൂസിനെപ്പറ്റി ശ്ലോകം എഴുതിയോ? ഒരുപാടു പഴങ്ങൾ ചേർത്ത് അടിച്ചതായിരുന്നു…”

പഴച്ചാറിനെപ്പറ്റി ശ്ലോകമെഴുതാൻ കുറേ ബുദ്ധിമുട്ടി. ആറാമത്തെ ദിവസമാണ് സരസ്വതീദേവി ജ്യൂസു കുടിക്കാൻ വന്നത്. ദിവസവും പ്രാണേശ്വരി അതിനെപ്പറ്റി അന്വേഷിക്കുമായിരുന്നു. പ്രാണേശ്വരിയെ കഞ്ഞിയോടാണ് ഉപമിക്കാൻ പോകുന്നത് എന്നു പറഞ്ഞാൽ ഇനി പച്ചവെള്ളം കൂടി കിട്ടുമെന്നു തോന്നുന്നില്ല.

“ഇല്ല, എഴുതാം. കഞ്ഞിയായിരുന്നു എഴുതാൻ എളുപ്പം…”
“എന്നാലേ, ഉണ്ടാക്കാൻ എനിക്ക് അത്ര എളുപ്പമല്ല. ഇവിടെ ചോറുണ്ടാക്കി. ഇനി നാളെ ഉണ്ടാക്കിത്തരാം.”

ചുറ്റി. സമയം പത്തരയാകുന്നു. പന്ത്രണ്ടിനു മുമ്പേ പോസ്റ്റു ചെയ്യണ്ടേ? പഴച്ചാറിനെപ്പറ്റി എഴുതാൻ അര മണിക്കൂർ ശ്രമിച്ചു. പിന്നെ അതു വേണ്ടെന്നു വെച്ചു. കൂട്ടുകാർക്കു കുടിക്കാൻ വാങ്ങി വെച്ചിരിക്കുന്ന കുറേ മദ്യങ്ങൾ ഉണ്ട്. ഒന്നിനെപ്പറ്റിയും ശ്ലേഷമൊന്നും തോന്നുന്നില്ല. അലമാരയിൽ കുറച്ച് കഷായവും അരിഷ്ടവും ഇരിപ്പുണ്ട്. അതിനെപ്പറ്റി എഴുതാൻ ശ്രമിച്ചു. നടന്നില്ല. ഇനി പച്ചവെള്ളം മാത്രമേ ബാക്കിയുള്ളൂ. അതിനെപ്പറ്റി എഴുതിക്കളയാം. അപ്പോഴാണ് പച്ചവെള്ളം എന്നു വെച്ചാൽ അതിഭീകരശക്തിയുള്ള ഹോമിയോമരുന്നാണ് എന്ന കാര്യം ഓർമ്മിച്ചത്. അതിൽ ഒരു മോളിക്യൂൾ ഹോമിയോ മരുന്നു മതി. അതു നേർപ്പിച്ചു നേർപ്പിച്ചു ശക്തി കൂടിക്കൂടി ഭീകരസാധനമാകുമല്ലോ. എന്നാൽ അതു തന്നെ ആക്കിക്കളയാം.

Day 3
അതിമധുരമുരുട്ടീ, ട്ടുള്ളു പൊള്ളയ്ക്കൊരുക്കീ-
ട്ടതു പല കുറി വെള്ളം ചേർത്തു വീര്യം വരുത്തി,
ജളർ ജഡസമരാവാൻ സംഘി തൻ വാക്കിനൊപ്പം
ഭുവി വിഷസമമാണീ ഹോമിയോ തൻ മരുന്നും.

ജളർ = മണ്ടന്മാർ. ജഡം = ശവം, ജീവനില്ലാത്തത്. ഭുവി = ഭൂമിയിൽ. ഹോമിയോ മരുന്ന് സംഘികളുടെ ഡയലോഗ് പോലെ ഫുൾ തട്ടിപ്പാണ് എന്നാണ് ഈ ശ്ലോകത്തിന്റെ താത്പര്യം.

ഉള്ളിൽ ഗുണമൊന്നുമില്ലാതെ, വെളിയിൽ മധുരം പുരട്ടി, കൂടുതൽ വെള്ളം ചേർത്തു നേർപ്പിച്ചാൽ വീര്യം കൂടുമെന്നു പ്രചരിപ്പിച്ച് കിട്ടുന്ന ഹോമിയോ മരുന്ന് മണ്ടന്മാരെ സമയത്തിനു വൈദ്യസഹായം കിട്ടാതെ ശവത്തെപ്പോലെ ആക്കിക്കളയും.

അതു പോലെ, യാതൊരു കഴമ്പുമില്ലാത്ത ആശയം ഉള്ളിൽ വെച്ച്, അതേ സമയം പുറത്ത് ദേശാഭിമാനത്തിന്റെയും സംസ്കാരത്തിന്റെയും മധുരം പുരട്ടി, ആർഷഭാരതസംസ്കാരത്തിൽ ഉള്ള നല്ല കാര്യത്തിലൊക്കെ വെള്ളം ചേർത്തു പതപ്പിച്ച് അതിന് ഇല്ലാത്ത മാഹാത്മ്യമൊക്കെ ചാർത്തി അവതരിപ്പിക്കുന്ന സംഘികളുടെ വാചകമടി വിവരമില്ലാത്തവരെ “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്ന സ്ഥിതിയിൽ ആക്കിക്കളയും.

ഇവ രണ്ടും ഭൂമിയിൽ വിഷം പോലെയാണ്.

പിന്നെ, ജഡം, ജളം എന്നീ രണ്ടു വാക്കുകളും സംസ്കൃതത്തിൽ ഒന്നു തന്നെയാണ്. മലയാളത്തിൽ ജഡത്തിന് ജീവനില്ലാത്തത് എന്നും ജളന് ബുദ്ധിയില്ലാത്തവൻ എന്നുമാണ് വ്യാപകമായി ഉപയോഗിക്കുന്ന അർത്ഥം. ഇങ്ങനെ ഒരേ അർത്ഥമുള്ള സംഭവങ്ങളെന്നു തോന്നിക്കുന്ന രണ്ടു വാക്കുകൾ രണ്ടർത്ഥത്തിൽ അടുത്തടുത്ത് ഉപയോഗിച്ചാൽ ആ അലങ്കാരത്തെ പുനരുക്തവദാഭാസം എന്നു വിളിക്കുന്നു. ഏ. ആർ. തരുന്ന ഒരു ഉദാഹരണം: “കൈലാസാദ്രി മലക്കുന്നോരന്നിൻ ദാനയശസ്സിന് സർവ്വദാമരവൃക്ഷത്തിൻ വിജയം കളി കേളിഹ.” ഇവിടെ അദ്രി, മല, കുന്ന് എന്നിവയും മര, വൃക്ഷ എന്നിവയും കളി, കേളി എന്നിവയും അടുത്ത് അർത്ഥഭേദത്തിൽ വരുന്നതാണു സംഭവം. ഇനി പുനരുക്തവദാഭാസം പറ്റില്ലെങ്കിൽ ദയവു ചെയ്ത് വിരോധാഭാസമെങ്കിലും ഈ ശ്ലോകത്തിന് അനുവദിച്ചു തരണം. അപേക്ഷയാണ്. ആഭാസമില്ലാതെ എന്തു ശ്ലോകം?

ദിനം 4: കഞ്ഞി (വൃത്തം: വസന്തതിലകം) ഫേസ്ബുക്ക് ലിങ്ക്

അങ്ങനെ അവസാനം കഞ്ഞി കിട്ടി. സാധാരണ കഞ്ഞിയല്ല, ഒന്നാന്തരം പൊടിയരിക്കഞ്ഞി. ഈ സീരീസിലെ എനിക്കേറ്റവുമിഷ്ടപ്പെട്ട ശ്ലോകം ഇതാണ്. പ്രാണേശ്വരിയെപ്പറ്റി ആയതു കൊണ്ടു മാത്രമല്ല. ആകെക്കൂടി ഒരു എയിമുള്ള ശ്ലോകമാണ്.

Day 4
ലാവണ്യമുണ്ടു മുറ പോലെ, രസം പെരുത്തു-
ണ്ടേവർക്കുമെത്ര ഹിത, മൂതുകിലില്ല താപം,
സ്പൂണിൽ കിടക്കു, മതിയായ വിയർപ്പു നൽകും,
പ്രാണേശ്വരീ, പറക, നീയൊരു കഞ്ഞിയല്ലേ?

ഇവിടെ പ്രാണേശ്വരിയെ കഞ്ഞിയോട് ഉപമിക്കുന്നു. ശ്ലേഷത്തിന്റെ അയ്യരുകളിയാണു സംഭവം. പറഞ്ഞിരിക്കുന്ന കാര്യമെല്ലാം പ്രാണേശ്വരിക്കും കഞ്ഞിക്കും യോജിക്കും.

  1. ലാവണ്യം നല്ലതു പോലെയുണ്ട്. പ്രാണേശ്വരിക്കു സൗന്ദര്യവും, കഞ്ഞിക്ക് ലവണത്വവും (ഉപ്പുരസം).
  2. പെരുത്തു രസം ഉണ്ട്: പ്രാണേശ്വരി വളരെ രസികയാണ്. കഞ്ഞിയിൽ വെള്ളം ധാരാളമുണ്ട്.
  3. ഏവർക്കും എത്ര ഹിതം: എല്ലാവർക്കും വളരെ ഇഷ്ടമാണ്. അർത്ഥവ്യത്യാസമില്ല.
  4. ഊതുകിലില്ല താപം: കളിയാക്കുന്നതിന് ഗ്രാമ്യഭാഷയിൽ “ഊതുക” എന്നു പറയും. (“ഊതല്ലേ” എന്നു സാധാരണപ്രയോഗം.) പ്രാണേശ്വരിക്ക് ഊതിയാൽ (കളിയാക്കിയാൽ) താപം (ദുഃഖം) ഇല്ല എന്നർത്ഥം. കഞ്ഞിക്ക് ഊതിയാൽ ചൂടുണ്ടാവുകയില്ല എന്നും. (“ഊതിയാൽ ചൂടുണ്ടാവില്ല” എന്നു പറഞ്ഞാൽ “ഊതിയില്ലെങ്കിൽ ചൂടുണ്ടാവും” എന്നു വ്യംഗ്യം. ഇങ്ങനെ വ്യംഗിപ്പിക്കുന്നതിനും എന്തോ ഒരു പേരുണ്ട്. മറന്നു പോയി.)
  5. സ്പൂണിൽ കിടക്കും: പുറം തിരിഞ്ഞു കിടക്കുന്ന പെണ്ണിന്റെ പുറകിൽ കെട്ടിപ്പിടിച്ചു പുരുഷൻ കിടക്കുന്നതിനെ സ്പൂൺ പൊസിഷൻ എന്നു പറയുന്നു. അങ്ങനെ കിടക്കുന്നതിനെ സ്പൂണിംഗ് എന്നും പറയും. അങ്ങനെ കിടക്കുന്നവളാണു പ്രാണേശ്വരി. കഞ്ഞിയാകട്ടേ, സ്പൂണിലെടുത്താണു കുടിക്കുന്നത്.
  6. അതിയായ വിയർപ്പു നൽകും: പ്രാണേശ്വരി നന്നായി വിയർപ്പിക്കും. കഞ്ഞിയും.

പ്രാണേശ്വരിയോട് “നീയൊരു കഞ്ഞിയല്ലേ?” എന്നു ചോദിക്കുന്നിടത്ത്, മുകളിൽ പറഞ്ഞ രീതിയിൽ നീ കഞ്ഞി എന്ന ഭക്ഷണത്തെപ്പോലെയല്ലേ എന്ന് ഒരർത്ഥം. “നീ ഒരു പരമ യൂസ്‌‌ലെസ് നിർഗുണപരബ്രഹ്മമല്ലേ?” (കഞ്ഞി എന്ന വാക്കിന് അങ്ങനെ ഒരു നാടൻ അർത്ഥവുമുണ്ട്) എന്നു മറ്റൊരു അർത്ഥം. ശ്ലേഷം പോകുന്ന ഓരോ വഴിയേ…

ദിനം 5: പായ്ക്കറ്റിലാക്കിയ ഓർഗാനിക് തേങ്ങാവെള്ളം (വൃത്തം: ശാർദ്ദൂലവിക്രീഡിതം) ഫേസ്ബുക്ക് ലിങ്ക്

അടുത്ത കാലത്തായി അമേരിക്കയിൽ തേങ്ങയ്ക്കു വലിയ ഡിമാൻഡ് ആണ്. വെളിച്ചെണ്ണ സർവ്വരോഗസംഹാരിയാണെന്നു പറഞ്ഞ് ഹെൽത്ത് ഷോപ്പുകളിലൊക്കെ കൊള്ളവിലയ്ക്കു വിൽക്കുന്നു. കൊപ്രാ പോലെ ഒരു സാധനം വറുത്തുപ്പേരി പോലെ പായ്കറ്റിൽ ലഭ്യമാണ്. അതു കൂടാതെ തേങ്ങാവെള്ളം പായ്ക്കറ്റിലാക്കി അതിവിശിഷ്ടമായ ഓർഗാനിക് പാനീയം എന്നു പറഞ്ഞു വിൽക്കുന്നു. അങ്ങനെ ഒരു തേങ്ങാവെള്ളപ്പായ്ക്കറ്റ് കണ്ടപ്പോൾ കവിഹൃദയം ചഞ്ചലമായതിന്റെ പരിണതഫലമാണു താഴെ.

Day 1
മൂടിക്കെട്ടിയിരുന്ന ബീജകവചം തന്നിൽ പടച്ചോൻ ജലം
തൂവിത്തീർത്തതു പിന്നെ നല്ല സമയം നോക്കീട്ടു മൂക്കായ്കിലും
കീറിത്തന്നെയെടുത്തു, ലേബലു കുറേ ചാർത്തി, പ്രദർശിപ്പിച്ചിടു-
ന്നേതോ കൂടിയതെന്നു ചൊന്നു, ശിശുവെപ്പോലിന്നു തേങ്ങാജലം!

പായ്ക്കറ്റിലെ തേങ്ങാവെള്ളം കുട്ടിയെപ്പോലെയാണന്നാണു പറയുന്നത്.

ആകെ മൂടിക്കെട്ടി വെച്ചിരിക്കുന്ന തേങ്ങയിൽ വെള്ളം നിറയ്ക്കുന്ന (അതു മാത്രമല്ല, ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുക തുടങ്ങിയ പല കലാപരിപാടികളും കക്ഷി ചെയ്യാറുണ്ട്.) പടച്ചോനെപ്പറ്റി കേൾക്കാത്തവർ കുറയും. അങ്ങനെ അദ്ദേഹം ഉണ്ടാക്കിയ തേങ്ങാ വെള്ളമെടുക്കാൻ പറ്റിയ സമയത്ത് മൂത്തില്ലെങ്കിലും പൊളിച്ച് വെള്ളം വെളിയിൽ എടുത്ത് ഓർഗാനിക് ആണ്, അതുണ്ട്, ഇതുണ്ട് എന്നൊക്കെ ലേബലുകൾ ചാർത്തി കടകളിലെ അലമാരകളിൽ പ്രദർശിപ്പിക്കുന്നു.

കുട്ടികളെയും ഇങ്ങനെ തന്നെ. ഇവിടെ പടച്ചോൻ എന്നു പറഞ്ഞാൽ പടച്ച ആൾ അതായത് പിതാവ് എന്ന അർത്ഥമെടുക്കണം. മൂടിക്കെട്ടിയിരിക്കുന്ന ഗർഭപാത്രത്തിൽ അച്ഛൻ തൂവിയ വെള്ളത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഭ്രൂണത്തെ ഗ്രഹനിലയും നാളും തിഥിയുമൊക്കെ നോക്കി നല്ല സമയം നിർണ്ണയിച്ച് ആ സമയത്ത് സിസേറിയൻ ചെയ്തു പുറത്തെടുത്തിട്ട് ഇവൻ ജീനിയസ്സാണ്, ഇവൾ സകലകലാവല്ലഭയാണ്, ഇവൻ അതാണ്, അവൾ അതാണ് എന്നൊക്കെ പല ലേബലും ചാർത്തി നാട്ടുകാരുടെ മുമ്പിൽ ഉള്ളതിലും വലുതാക്കിക്കാണിച്ചു പ്രദർശിപ്പിക്കുന്നു.

രണ്ടും ഒരുപോലെയാണെന്നു പറയുന്നതു ചുമ്മാതെയാണോ?

ദിനം 6: ബെറിച്ചാറ് (വൃത്തം: വംശസ്ഥം) ഫേസ്ബുക്ക് ലിങ്ക്

പ്രാണേശ്വരി ആദ്യത്തെ ദിവസം ഉണ്ടാക്കിത്തന്ന പഴച്ചാറാണ്. പലതരം പഴങ്ങൾ അതിലുണ്ടത്രേ. എങ്കിലും ഇന്നാണ് അതിനെപ്പറ്റി ശ്ലോകം എഴുതാൻ പറ്റിയത്.

Day 6
ചുമന്നിരിക്കും, മധുരം നിറഞ്ഞിടും,
ഗദങ്ങളിൽ നിന്നു തുണച്ചിടും, വയർ
നിറയ്ക്കു, മുൾത്താപമകറ്റിടും, പഴം
പിഴിഞ്ഞ ചാറെൻ ജനനിയ്ക്കു തുല്യമാം.

പഴച്ചാറ് അമ്മയെപ്പോലെയാണ് എന്നാണു പറയുന്നത്. (ഈ സീരീസിൽ വികടത്വവും അശ്ലീലവും ഇല്ലാത്ത ഒരേയൊരു ശ്ലോകവും ഇതു തന്നെ.)

  1. ചുമന്നിരിക്കും: ബെറിയുടെ ചാറിനു ചുവപ്പു നിറമാണ്. അമ്മ ഗർഭകാലത്ത് കുഞ്ഞിനെ ചുമന്നുകൊണ്ട് ഇരിക്കും.
  2. മധുരം നിറഞ്ഞിടും: പഴച്ചാറിനു നല്ല മധുരമാണ്. അമ്മ നിറച്ചും മധുരമുള്ള അമ്മിഞ്ഞപ്പാലും സ്നേഹവുമാണ്.
  3. ഗദങ്ങളിൽ നിന്ന് തുണച്ചിടും: ഗദം = രോഗം. പഴച്ചാറ് ശരീരത്തിനു പ്രതിരോധശക്തി വർദ്ധിപ്പിച്ച് അസുഖം വരാതെ നോക്കും. അമ്മ മക്കൾക്കു രോഗമൊന്നും വരാതെ കാത്തുരക്ഷിക്കും.
  4. വയർ നിറയ്ക്കും: ജ്യൂസു കുടിച്ചാൽ വയറു നിറയും. അമ്മ മക്കൾക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നന്നായി ഊട്ടും.
  5. ഉൾത്താപമകറ്റും: താപം = ചൂട്, ദുഃഖം എന്നു രണ്ടർത്ഥം. ജ്യൂസ് ഉള്ളിലെ ചൂടു കുറയ്ക്കും. അമ്മ മനസ്സിലുള്ള ദുഃഖം മാറ്റും.

ഇങ്ങനെയാണ് പഴച്ചാറ് അമ്മയ്ക്കു തുല്യമാകുന്നത്.

ദിനം 7: വിസ്കി (വൃത്തം: മന്ദാക്രാന്ത) ഫേസ്ബുക്ക് ലിങ്ക്

അവസാനത്തെ ദിവസമായതു കൊണ്ട് ഇന്ന് വിഷം വിഷയമാക്കാം എന്നു വിചാരിച്ചിരുന്നു. രണ്ടു പേരോട് അഭിപ്രായം ചോദിച്ചു. രണ്ടു പേരും “വിഷം വേണ്ട” എന്ന അഭിപ്രായക്കാര്യായിരുന്നു. ഈ അന്ധവിശ്വാാസികളെക്കൊണ്ടു തോറ്റു!

അവസാനശ്ലോകം ഒന്നു ഗ്രാൻഡാക്കാൻ എന്തു വഴി എന്ന് ആലോചിച്ചപ്പോഴാണ് ശ്ലേഷം കൊണ്ട് രണ്ടർത്ഥം ഉണ്ടാക്കുന്നതിനു പകരം മൂന്നർത്ഥം ആക്കിയാലോ എന്നു തോന്നിയത്. വള്ളത്തോൾ ചിത്രയോഗത്തിൽ “ഈമട്ടങ്ങുദരാർത്തി തീർത്തു സുമനോ…” എന്നു രാജാവിനും ശിവനും സുബ്രഹ്മണ്യനും യോജിക്കുന്ന അർത്ഥങ്ങളുണ്ടാക്കിയതു പോലെ ഒന്നു നോക്കിയാലോ എന്ന്. വള്ളത്തോൾ എഴുതിയതു പോലെ ഞാൻ എഴുതാൻ നോക്കിയാൽ വായിക്കുന്നവർ ആന, അണ്ണാൻ, മലവിസർജ്ജനശ്രമം എന്നിവ ഉൾപ്പെടുന്ന ഒരു ഉപമ ശ്ലേഷത്തിന്റെ സഹായമില്ലാതെ തന്നെ ഉണ്ടാക്കും എന്നറിയാം. എന്നാലും ഒന്നു ശ്രമിക്കുക തന്നെ.

Day 7
ഏറെക്കാലം പഴകിയ ചരക്കെന്നു ലേബൽ പതിച്ചാ-
ലേറും മൂല്യം, സമനില നശിപ്പിച്ചിടും കൂടിയെന്നാൽ ,
കൂടും നന്നായ് പശുവൊടു, മഹോ! നീരസത്തോടടിക്കാം,
ഷീവാസ് റീഗൽ പ്രഭൃതികളുമാഭാസരും തുല്യരത്രേ!

കലാശക്കളിയായതിനാൽ ഇവിടെ ശ്ലേഷം അല്പം കടുപ്പത്തിലാണ്. വിസ്കി എന്ന പാനീയത്തെ ഒന്നല്ല രണ്ടു കാര്യങ്ങളോടാണ് ശ്ലേഷം വഴി ഉപമിക്കുന്നത്. ഒന്ന്, ആ. ഭാ. സം. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർഷഭാരതസംസ്കാരം തലയ്ക്കു പിടിച്ച ആ.ഭാ.സർ. രണ്ട്, ശരിക്കുള്ള ആഭാസർ.

  1. വളരെക്കാലം പഴകിയ ചരക്ക് എന്നു പറഞ്ഞാൽ വില കൂടും.
    • വിസ്കി: 18 കൊല്ലം പഴകിയ വിസ്കിയ്ക്ക് 12 കൊല്ലം പഴകിയ വിസ്കിയെക്കാൾ വില കൂടും.
    • ആ. ഭാ. സം.: എന്തെങ്കിലും കുന്തത്തിനെ പണ്ട് ഋഷികൾ കണ്ടുപിടിച്ചത്, വേദത്തിൽ ഉണ്ടായിരുന്നത് എന്നൊക്കെ പറഞ്ഞു കൊണ്ടു വന്നാൽ ഇവർക്ക് വലിയ വിലയാണ്.
    • ആഭാസർ: ഇവർക്കു പൊതുവേ പ്രായമായ പെണ്ണുങ്ങളെയാണു പഥ്യം.
  2. കൂടിയാൽ സമനില നശിപ്പിക്കും.
    • വിസ്കി: കുടിക്കുന്നതിന്റെ അളവു കൂടുതലായാൽ കുടിക്കുന്നവനു സമനില കിട്ടില്ല. കാലു വേച്ചു പോകും.
    • ആ. ഭാ. സം.: മതഭ്രാന്തു കൂടിയാൽ മനുഷ്യരൊക്കെ തുല്യരാണ് എന്നുള്ള നില നഷ്ടപ്പെടും.
    • ആഭാസർ: ഇവന്മാരോടു കൂട്ടു കൂടിയാൽ മനസ്സിന്റെ സമനില നഷ്ടപ്പെടും.
  3. പശുവിനോടും നന്നായിട്ടു കൂടും
    • വിസ്കി: വിസ്കിയുടെ കൂടെ ബീഫ് വളരെ യോജിക്കും.
    • ആ. ഭാ. സം.: ആർഷഭാരതന്മാരും പശുവും തമ്മിൽ മക്കളും അമ്മയും പോലെ കൂട്ടാണ്.
    • ആഭാസർ: ആഭാസന്മാർക്കു കൂടാൻ പെൺവർഗ്ഗത്തിലുള്ള എന്തിനെ കിട്ടിയാലും മതി. പശുവായാലും എരുമയായാലും ഓക്കേ.
  4. നീരസത്തോടെ അടിക്കാം
    • വിസ്കി: നീരസം = വെള്ളമില്ലാതെ. വിസ്കി വെള്ളമില്ലാതെയും അടിക്കാം എന്നർത്ഥം.
    • ആ. ഭാ. സം.: ലവന്മാരെ കയ്യിൽ കിട്ടിയാൽ ആർക്കും നീരസം മൂത്ത് ഒന്നു പൊട്ടിക്കാൻ തോന്നും.
    • ആഭാസർ: ആഭാസന്മാർക്ക് ഭോഗിച്ചാൽ മാത്രം മതി. രസം വേണമെന്നു നിർബന്ധമില്ല.
  5. ഇങ്ങനെ ഷീവാസ് റീഗൽ പോലെയുള്ള വിസ്കികൾ ആ. ഭാ. സം. കാരെയും ആഭാസരെയും പോലെയാണ് എന്നർത്ഥം.


ഒരാൾ ഏഴു ദിവസമേ ഇതു ചെയ്യുന്നുള്ളൂ എങ്കിലും ഓരോ ദിവസവും ഓരോ ആളും പുതിയ ഒരാളെ ചേർക്കുന്നതിനാൽ ഇതു ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. പിന്നെ ആകെ ഒരു സമാധാനമുള്ളത് ബെൽറ്റുബോംബ് കെട്ടി ചാവേറാവാൻ ആളെ കിട്ടുന്നതിലും ബുദ്ധിമുട്ടാണ് ശ്ലോകമെഴുതാൻ ആളെ കിട്ടുന്നത് എന്നതാണ്. അതിനാൽ താമസിയാതെ ഇത് നിന്നു പോകും എന്നു പ്രതീക്ഷിക്കാം. എന്തായാലും പോക്കിമോൻ ഗോ കഴിഞ്ഞാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ വിനോദമാണ് ഇത്. ഇതിനെ സന്തോഷ് “വാക്ചിത്രം” എന്നാണു വിളിക്കുന്നത്. ഫേസ്ബുക്കിൽ പോയി #വാക്ചിത്രം എന്ന ഹാഷ്‌ടാഗ് തിരഞ്ഞാൽ എഴുതുന്ന എല്ലാവരെയും അവരുടെ ശ്ലോകങ്ങളെയും കുടിക്കുന്ന പാനീയങ്ങളെയും കാണാം. വേറേ പണിയൊന്നുമില്ലെങ്കിൽ ഇത് എത്രയും ആനന്ദദായകമത്രേ!

കവിതകള്‍ (My poems)
ബ്ലോഗ് ഇവന്റ്
ശ്ലോകങ്ങള്‍ (My slokams)
സരസശ്ലോകങ്ങള്‍
സാഹിത്യവിനോദങ്ങള്‍

Comments (0)

Permalink

പാചകസ്മരണകള്‍

1992-ന്റെ തുടക്കത്തില്‍ ജോലി തെണ്ടി നാടു വിട്ടു ബോംബേ നഗരത്തിലെത്തി ഒരു വിധത്തില്‍ സ്ത്രീകളുടെ സൌന്ദര്യവര്‍ദ്ധകവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി കയറിപ്പറ്റി ആശ്വസിച്ചിരിക്കുമ്പോള്‍ എന്റെ ചേച്ചി അയച്ച ആദ്യത്തെ കത്തിന്റെ കൂടെ ഒരു പാചകപുസ്തകവുമുണ്ടായിരുന്നു.

പാചകവും ഞാനും തമ്മില്‍ അന്നു വരെ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. വെട്ടുകത്തി കൊണ്ടു് തേങ്ങാ പൊതിക്കുക (ഈ കൃത്യത്തിനിടയില്‍ തേങ്ങയുടെ അല്പം ഇളകിയ പുറന്തോടില്‍ പിടിച്ചു വലിച്ചു് കൈയില്‍ ചോര വന്നിട്ടുണ്ടാവും), ചിരവയില്‍ കയറിയിരുന്നു തേങ്ങാ ചിരവുക (തേങ്ങയിലെ നാലിലൊന്നു പീര പിന്നെയും ബാക്കി ഇരിപ്പുണ്ടാവും), ആരെങ്കിലും മാവു കോരിയൊഴിച്ചു തന്നാല്‍ ദോശ തിരിച്ചിടുക (ഓരോ തിരിക്കലിനും അമീബ വംശവര്‍ദ്ധന നടത്തുന്നതു പോലെ കഷണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കും) എന്നീ ക്രിയകള്‍ ഒഴിച്ചാ‍ല്‍ അടുക്കളയുമായി ബന്ധപ്പെട്ട ഒരു പണിയും ജീവിതത്തില്‍ ചെയ്തിട്ടില്ല. അമ്മ ദോശ ചുട്ടു തീരുന്നതു വരെ അടുക്കളയുടെ തറയില്‍ കുത്തിയിരുന്നു് ചുടുന്ന ദോശ ഓരോന്നായി തിന്നു കൊണ്ടു് അമ്മയോടു വാ തോരാതെ വര്‍ത്തമാനം പറഞ്ഞു മോറല്‍ സപ്പോര്‍ട്ടു കൊടുത്തതു മാത്രമാണു് അമ്മയ്ക്ക് അടുക്കളയില്‍ ചെയ്തുകൊടുത്തിട്ടുള്ള ഒരേയൊരു സഹായം.

അങ്ങനെയുള്ള ഞാനാണു് ഇനി മുതല്‍ ബോംബെയില്‍ പാചകം ചെയ്യേണ്ടതു്. ചുമ്മാതല്ല ചേച്ചി ഈ പുസ്തകം തന്നെ അയച്ചതു്.

കോട്ടയത്തോ മറ്റോ ഉള്ള ഒരു അച്ചാമ്മച്ചേടത്തി എഴുതിയ ഒരു കുഞ്ഞുപുസ്തകമായിരുന്നു അതു്. മുട്ട ദോശ, പോര്‍ക്കു് ഉലര്‍ത്തിയ അവിയല്‍, കരിമീന്‍ സാമ്പാര്‍ തുടങ്ങിയ പല ഓതന്റിക് കേരളവിഭവങ്ങളുടെയും പാചകക്രമീകരണവിധികള്‍ അതില്‍ അടങ്ങിയിരുന്നു.

ജിമ്മി വെയില്‍‌സ് വിക്കിപീഡിയ കണ്ടുപിടിക്കുന്നതിനു് ഒരു ദശാബ്ദം മുമ്പു തന്നെ ക്രോസ് റെഫറന്‍സിംഗിന്റെ അനന്തസാദ്ധ്യതകള്‍ മനസ്സിലാക്കിയ ജീനിയസ്സായിരുന്നു ചേടത്തി. “പുളിശ്ശേരി” എന്ന തലക്കെട്ടില്‍ “കുറച്ചു പുളിവെള്ളം ഒരു പാത്രത്തില്‍ എടുക്കുക, ബാക്കിയെല്ലാം എരിശ്ശേരി പോലെ” എന്നു കാണാം. “എരിശ്ശേരി” നോക്കിയാൽ “ഉപ്പേരി ഉണ്ടാക്കുക. എന്നിട്ടു് അതിൽ കുറേ എരിവു് ഇടുക” എന്നു കാണാം. ഇങ്ങനെ റെഫറൻസു നോക്കിപ്പോയി മനുഷ്യനു വട്ടാകും.

ഏതായാലും മൂന്നുനാലു ദിവസങ്ങൾക്കുള്ളിൽ ഞാൻ പാചകപുസ്തകമൊക്കെ ദൂരെക്കളഞ്ഞിട്ടു് സ്വമേധയാ പാചകം തുടങ്ങി.

“സ്വമേധയാ” എന്നു വെച്ചാല്‍ സ്വന്തം ബുദ്ധി ഉപയോഗിച്ചു് എന്നര്‍ത്ഥം. യാതൊരു മുന്‍‌പരിചയവുമില്ലാത്തവനു സ്വന്തം ബുദ്ധി അല്ലാതെ വേറെ എന്തുണ്ടു ശരണം?

എന്തായാലും സ്വമേധ കൊണ്ടു ഭക്ഷണമുണ്ടാവില്ലെന്നു താമസിയാതെ തന്നെ മനസ്സിലായി. വിവരമില്ലെങ്കില്‍ പാചകത്തിനു് അത്യാവശ്യം വേണ്ട കോമണ്‍ സെന്‍സ് എന്ന സാധനം എനിക്കു് ഒരു കാലത്തും ഇല്ലാതിരുന്നതിനാല്‍ പാചകം ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയായി എനിക്കു് അനുഭവപ്പെട്ടു.

മേല്‍‌നോട്ടത്തിനും ഉപദേശങ്ങള്‍ക്കുമായി മൂന്നു സഹമുറിയന്മാര്‍ ഉള്ളതായിരുന്നു എനിക്കു കൂടുതല്‍ ടെന്‍ഷന്‍. ഒറ്റയ്ക്കാണെങ്കില്‍ ഉണ്ടാക്കുന്നതു തനിയെ തിന്നിട്ടു് ആരുമറിയാതെ കിടന്നുറങ്ങിയാല്‍ മതിയല്ലോ.

ബ്രേയ്ക്ക്ഫാസ്റ്റിനു ഉപ്പുമാവാണു സ്ഥിരമായി. റവ എടുത്തു് ആദ്യം അരിപ്പ ഉപയോഗിച്ചു് അരിയ്ക്കണം. എന്നിട്ടു് അതു് കൃത്യമായി അളക്കണം. ഒരാൾക്കു് അരക്കപ്പോ മറ്റോ ആയിരുന്നു അളവു്. അതിനു ശേഷം അതു വറക്കണം. പിന്നീടുള്ള പാചകക്രമമൊക്കെ മറന്നുപോയി. പാചകത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ റവയുടെ അത്രയും അളവു തന്നെ വെള്ളമെടുക്കണം. എവിടെയോ വെച്ചു് ഉള്ളിയും കടുകും കറിവേപ്പിലയും വെള്ളവും ഒക്കെയുള്ള ഒരു പാത്രത്തിലേക്കു് റവ ഇട്ടിട്ടു് (അപ്പോൾ ചൂടുവെള്ളം ദേഹത്തു തെറിക്കാതെ ശ്രദ്ധിക്കണം.) ഉടനെ തന്നെ ഇളക്കണം. ഇളക്കാൻ വൈകിയാൽ എല്ലാം കൂടി കുഴഞ്ഞു കട്ടപിടിക്കും. ചുരുക്കം പറഞ്ഞാൽ അതിഭീകരമായ പ്രൊസീഡിയർ. പ്രീഡിഗ്രിയ്ക്കു കെമിസ്ട്രി ലാബിനു ശേഷം ഇത്ര ഭീകരമായ ഒരു സംഭവം ചെയ്തിട്ടില്ല. പ്രക്രിയ കഴിയുമ്പോഴേയ്ക്കു ഞാൻ വിയർത്തുകുളിച്ചിട്ടുണ്ടാവും.

ഉച്ചയൂണിനു ചോറും ഒരു കറിയും പപ്പടവുമാണു വിഭവങ്ങൾ. ചതുർവിഭവമായ സദ്യയാക്കാൻ ചിലപ്പോൾ ഒരു തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടായേക്കാം.

കറിയായി ഞങ്ങൾ പുളിശ്ശേരി എന്നു വിളിക്കുന്ന സാധനമായിരുന്നു. ബോംബേയിൽ ഞാൻ ചോറിനോടൊപ്പം പുളിശ്ശേരി വെയ്ക്കാറുണ്ടു് എന്നു കേട്ടു് അഭിമാനാക്രാന്തയായ അമ്മ ഒരിക്കൽ എന്നോടു് ഒരു പുളിശ്ശേരി വെയ്ക്കുവാൻ ആവശ്യപ്പെടുകയുണ്ടായി. അപ്പോഴാണു് കേരളത്തിലെ 99.99% ആളുകളും ആ നാമധേയം കൊണ്ടു വിവക്ഷിക്കുന്ന വിഭവമല്ല ഞങ്ങൾ ഉണ്ടാക്കിയിരുന്നതു് എന്നു മനസ്സിലായതു്. ഞങ്ങളുടെ പാചകവിധി ഇങ്ങനെ: കുറച്ചു് എണ്ണ ഒരു പാത്രത്തിൽ ചൂടാക്കുക. അതിൽ കടുകു പൊട്ടിക്കുക. അതിൽ ഉള്ളി, മഞ്ഞൾപ്പൊടി (മുളകുപൊടി ഉണ്ടോ എന്നു് ഓർമ്മയില്ല), ഉപ്പ് എന്നിവ ചേർക്കുക. അതിലേക്കു തൈരു ചേർക്കുക. ഇളക്കുക. ഞങ്ങളുടെ പുളിശ്ശേരി റെഡി.

ഇങ്ങനെയൊരു പുളിശ്ശേരിയെപ്പറ്റി അമ്മയോ പിന്നെ ഞാൻ കണ്ടുമുട്ടിയ അസംഖ്യം പാചകക്കാരോ കേട്ടിട്ടുണ്ടായിരുന്നില്ല. ഇതിനെ എന്തു വിളിക്കും എന്നു ചോദിച്ചാൽ, മറാട്ടികൾ വീട്ടിൽ ഒരു കുന്തവുമില്ലെങ്കിൽ തട്ടിക്കൂട്ടി ഉണ്ടാക്കുന്ന “കടി” എന്ന കറിയോടാണു് ഇതിനു് ഏറെ സാദൃശ്യം എന്നു ഞാൻ പിന്നീടു കണ്ടുപിടിക്കുകയുണ്ടായി.

ഞായർ മുതൽ ശനി വരെ ഒരാഴ്ചയാണു് ഒരാളുടെ കുക്കിംഗ് ടേൺ. അതു കഴിഞ്ഞാൽ പിന്നെ മൂന്നാഴ്ച ആർമ്മാദിക്കാം. ഞായറാഴ്ച ഐശ്വര്യമായി പാചകം ആരംഭിക്കുന്നു. ഫ്രിഡ്ജും മറ്റും ഇല്ലാത്തതിനാൽ അന്നന്നത്തെ ഭക്ഷണപദാർത്ഥങ്ങൾ അന്നന്നു തന്നെ വാങ്ങി പാചകം ചെയ്തു ഭക്ഷിക്കണം. ഞായറാഴ്ച പാചകക്കാരന്റെ ഫേവറിറ്റ് സാധനം ഉണ്ടാക്കാം. വേറെ ഒന്നും ചെയ്യാനില്ലാത്തതിനാൽ കൂട്ടുകാരും സഹായിക്കും. തിങ്കൾ മുതൽ വെള്ളി വരെ ബ്രേയ്ക്ക്ഫാസ്റ്റും ലഞ്ച് പൊതിയാനുള്ള വഹയും ഉണ്ടാക്കണം. വൈകിട്ടു വന്ന് അത്താഴവും. ശനിയാഴ്ച ചിക്കൻ വെക്കും. വെച്ചിരിക്കണം. ഒരു കൂട്ടാൻ ഒരാഴ്ചയിൽ രണ്ടു തവണയിൽ കൂടുതൽ ഉണ്ടാക്കരുത് എന്നാണ് അലിഖിതനിയമം.

ഈ അലിഖിതനിയമമൊന്നും ബാധകമല്ലാത്ത, അഥവാ ബാധകമാക്കാത്ത, ഒരാൾ ഉണ്ടായിരുന്നു – ജോസ്. കാരണവരാണെങ്കിൽ ഗ്യാസ് സ്റ്റൗവിന്റെ മുകളിലിരുന്നും വിരേചനകർമ്മം നിർവ്വഹിക്കാം എന്നോ മറ്റോ അർത്ഥമുള്ള ഒരു പഴമൊഴിയുണ്ടല്ലോ. അദ്ദന്നേ. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പാവയ്ക്കാ ഉണ്ടാവും. ബാക്കി ആർക്കും (എന്തും തിന്നാൻ വിരോധമില്ലാത്ത ഞാൻ ഒഴികെ) പാവയ്ക്കാ കണ്ണിനു കണ്ടു കൂടാ. കൂട്ടാനിലെല്ലാം മല്ലിയില വാരിയിടും. ചില സാധനങ്ങളൊന്നും കക്ഷി പാചകത്തിനുപയോഗിക്കില്ല എന്നു മാത്രമല്ല, മറ്റുള്ളവരെ സമ്മതിക്കുകയുമില്ല. ഉദാഹരണത്തിനു തക്കാളി. പണ്ടെങ്ങോ മൂത്രത്തിൽ കല്ലു വരുമെന്നു സ്വപ്നം കണ്ടെന്നോ, അതിനാൽ തക്കാളി തിന്നാൽ പാടില്ല എന്നു ഡോക്ടർ (സ്വപ്നത്തിലെ ഡോക്ടർ ആണോ എന്നു പിടിയില്ല) പറഞ്ഞെന്നോ ഒക്കെയാണു വാദങ്ങൾ. ബാക്കിയുള്ളവർക്കെല്ലാം തക്കാളി എന്നു വെച്ചാൽ കൊതി മൂത്ത് ആർത്തിയായി. പിന്നീട്് ആർത്തി മുത്ത് വട്ടായി. (വെജിറ്റേറിയൻ റെസ്റ്റോറന്റ്സിൽ പോയാൽ റ്റൊമാറ്റോ ഊത്തപ്പവും തക്കാളി സൂപ്പും വാങ്ങിക്കഴിക്കുന്ന സ്വഭാവം അന്നു തുടങ്ങിയതാണ്.) പാവയ്ക്ക എന്നതു പേടിസ്വപ്നവും.

ഇടയ്ക്കിടെ ജോസ് ലീവിൽ നാട്ടിൽ പോകും. ആ സമയത്ത് ബാക്കിയുള്ളവർ കുക്ക്കിംഗ് റ്റേണും ശത്രുതയും ഒക്കെ മറന്നു ഐകമത്യത്തോടെയാണു ജീവിതം. എന്നും ഓഫീസിൽ നിന്നു മടങ്ങി വരുമ്പോൾ ഓരോ ആളിന്റെയും കയ്യിൽ മുക്കാൽക്കിലോ തക്കാളി ഉണ്ടാവും. തക്കാളി സൂപ്പ്, തക്കാളി രസം, തക്കാളി യഥേഷ്ടം ഇട്ട മുട്ട ബുർജി, തക്കാളി ചേർത്ത ചിക്കൻ, തക്കാളി കീറിയിട്ട മീൻ കറി, തക്കാളിനീരു പിഴിഞ്ഞൊഴിച്ച ഉപ്പുമാവ് തുടങ്ങിയ വേറെങ്ങും കാണാറില്ലാത്ത എക്സോട്ടിക് വിഭവങ്ങളുടെ ഒരു പ്രവാഹമാണ്. കൂടാതെ തക്കാളിയും ഉള്ളിയും മറ്റും അരിഞ്ഞിട്ട സാലഡ് എന്നും ഉണ്ടാവും. ഇതൊന്നും പോരാഞ്ഞു് ഇടയ്ക്കിടയ്ക്കു് അടുക്കളയിൽ പോയി അവിടെ നിരത്തി വെച്ചിരിക്കുന്ന തക്കാളികൾ ചുമ്മാ പച്ചയ്ക്കു കടിച്ചു തിന്നൽ, ഒന്നു മുറിച്ചതിനു ശേഷം അതിൽ ഉപ്പോ മുളകോ പഞ്ചസാരയോ വിതറി സ്പൂൺ കൊണ്ടു കോരിക്കുടിക്കൽ എന്നിങ്ങനെയുള്ള കലാപരിപാടികളും എല്ലാവരും നിത്യേന നിർവ്വഹിച്ചു പോന്നു. ജോസ് വരുന്നതിന്റെ തലേ ദിവസം അവിടെ സഹസ്രാബ്ദങ്ങൾക്കു മുമ്പു പോലും തക്കാളി ഉണ്ടായിരുന്നു എന്നതിന്റെ ഒരു സൂചനയും കൊടുക്കാത്ത വിധത്തിൽ വീടു വൃത്തിയാക്കാനും എല്ലാവർക്കും നല്ല സഹകരണമായിരുന്നു.

ജോസ് കഴിഞ്ഞാൽ പിന്നെ സുരേഷാണ് എടുത്തു പറയേണ്ട വ്യക്തി. ഞാനും സുരേഷും കോഴിക്കോട്ട് ആർ. ഇ. സി. യിൽ സഹപാഠികളായിരുന്നു. അന്നൊരിക്കൽ ആകെ അലങ്കോലമായിക്കിടക്കുന്ന എന്റെ മുറി കണ്ട് അവൻ ഇപ്രകാരം പറഞ്ഞു, “എന്നെങ്കിലും ഇവന്റെ കൂടെ ഒന്നിച്ചു താമസിക്കണമെന്നു വന്നാൽ, അന്നു ഞാൻ തൂങ്ങിച്ചാവും!”

പറഞ്ഞത് അറം പറ്റി. തിരുവനന്തപുരത്ത് ഒന്നരക്കൊല്ലം എം. ടെക്. പഠിച്ചപ്പോൾ ഞാൻ സുരേഷിന്റെ റൂം മേറ്റും ക്ലാസ് മേറ്റും ആയിരുന്നു. അതിനു ശേഷം അവൻ ജോലി കിട്ടി ബോംബെയിൽ പോയപ്പോൾ പണിയൊന്നും കിട്ടാതെ തെണ്ടി നടന്ന ഞാൻ ബോംബെയ്ക്കു വണ്ടി കയറിയതും അവന്റെയും കൂട്ടുകാരുടെയും കൂടെ ഒന്നൊന്നരക്കൊല്ലം താമസിച്ചതും ചരിത്രം. പിന്നീട് അവൻ പെണ്ണുകെട്ടി കുടി മാറിയെങ്കിലും, മിക്കവാറും എല്ലാ വീക്കെൻഡിലും ശനിയാഴ്ച രാവിലെ തന്നെ എത്തി രണ്ടു ദിവസം കുളിച്ചുണ്ടുറങ്ങി ഞായറാഴ്ച വൈകിട്ടു മാത്രം തിരിച്ചു പോകാൻ ഞാൻ പ്രത്യേകം നിഷ്കർഷിച്ചിരുന്നു. അവൻ പിന്നീട് മദ്രാസ്സിലും ബാംഗ്ലൂരിലും ഒക്കെ പോയെങ്കിലും, ഹൈദരാബാദിൽ നിന്നും അമേരിക്കയിൽ നിന്നും ഇടയ്ക്കിടെ അവനെ വിസിറ്റു ചെയ്യുകയും അപ്പോഴൊക്കെ ഒരാഴ്ചയെങ്കിലും കൂടെ താമസിക്കുകയും ചെയ്യാൻ ഞാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഈ അടുത്തിടെ 2012 ജൂണിൽ നാട്ടിൽ പോയപ്പോൾ ഞങ്ങൾ കുടുംബം മുഴുവാനായി അവൻ ബാംഗ്ലൂരിൽ ആയിടെ പണിയിച്ച ഫ്ലാറ്റിൽ ഒരാഴ്ച താമസിച്ച് അത് അനോണികൾ കയറിയ ബ്ലോഗു പോലെ അലങ്കോലമാക്കിയത് ചരിത്രത്തിന്റെ ക്ലാവു പിടിച്ച ഏതോ ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പറഞ്ഞു പറഞ്ഞ് കഥ നോൺ-ലീനിയറായിപ്പോയി. കാലചക്രത്തെ റീവൈൻഡ് ചെയ്ത് വീണ്ടും 1992-ലേക്ക്.

നാലാമത്തെ ആളാണ് ജോർജ് ജോയി എന്ന ജോയി. ജോയി ഒരു പ്രതിഭാസമായിരുന്നു. ആജീവനാന്തം പഠിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവി. എല്ലാക്കൊല്ലവും സിവിൽ സർവീസ്, എഞ്ചിനീയറിംഗ് സർവീസ്, ഫോറസ്റ്റ് സർവീസ്, പി. എസ്. സി. തുടങ്ങിയ സകലമാന പരീക്ഷകളും എഴുതും. (ഇവയിൽ ഏതെങ്കിലും കിട്ടിയ ചരിത്രമില്ല.) പഠിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും പുതിയ പത്ത് ഇംഗ്ലീഷ് വാക്കുകൾ പഠിക്കും. ഞങ്ങളെയും പഠിക്കാൻ പ്രേരിപ്പിക്കുമെങ്കിലും ഞങ്ങൾ അതു ശ്രദ്ധിക്കുന്ന ഭാവമേ നടിച്ചില്ല. എങ്കിലും വിശാലഹൃദയനായ ജോയി പല വാക്കുകളും ഞങ്ങൾക്കു പറഞ്ഞുതരാറുണ്ടായിരുന്നു.

അങ്ങനെയിരിക്കേ കോമൺ ഫണ്ടിൽ വാങ്ങുന്ന സാധനങ്ങളുടെ കണക്കെഴുതുന്ന നോട്ടുപുസ്തകത്തിൽ ഒരു പുതിയ വാക്കു കണ്ട് സുരേഷ് അന്തം വിട്ടു. ആ സാധനം വാങ്ങിയെന്ന് എഴുതിയ ജോയിയോടു ചോദിച്ചു: “ഡാ, ഇതെന്താ ഈ ഗ്രോസറി? അങ്ങനൊരു സാധനം ഇവിടെ കണ്ടില്ലല്ലോ…”

“ഗ്രോസറി എന്നത് ഒരു സാധനമല്ല. പലചരക്ക്, പലവ്യഞ്ജനം എന്നൊക്കെ നമ്മൾ മലയാളത്തിൽ പറയില്ലേ, അതിന്റെ ഇംഗ്ലീഷ് വാക്കാണ് ഗ്രോസറി…”

ഗ്രോസറി മാത്രമല്ല, നൊസ്റ്റാൽജിയ, സെരെനിറ്റി തുടങ്ങി ഒരു പിടി വാക്കുകൾ ഞങ്ങളുടെ വൊക്കാബുലറിയിലേക്ക് ജോയി പിടിച്ചിട്ടു. എങ്കിലും ജോയിയുടെ ഹിന്ദി വൊക്കാബുലറി കേരളത്തിലെ സ്കൂൾ സ്റ്റാന്റേർഡിൽത്തന്നെ തുടർന്നതേ ഉള്ളൂ.

ബാക്കി മൂന്നു പേരും ഫ്രണ്ട് റൂമിൽ കിടന്നുടങ്ങുമ്പോൾ ജോയി അടുക്കളയിലാണ് ഉറക്കം. “കിടപ്പെല്ലാമവനിപ്പോളടുപ്പിലെന്നതു കേട്ടു” എന്നു നമ്പ്യാർ പറഞ്ഞ സ്ഥിതിയെത്തിയില്ലെങ്കിലും അതിനോടടുത്ത സ്ഥിതി.

ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഞങ്ങളുടെ കൊട്ടാരത്തെ ഒന്നു വർണ്ണിക്കാം. ആന്റോപ് ഹിൽ സെക്ടർ സെവനിൽ അയ്യായിരത്തിഒന്നാമത്തെ ഫ്ലാറ്റ്. നാലാം നില. ഫ്രണ്ട് റൂം, അടുക്കള, അവയ്ക്കിടയിലായി ഒരു കക്കൂസ്, ഒരു കുളിമുറി. കുളിമുറിയിൽ ദിവസം രണ്ടുനേരം ഓരോ മണിക്കൂർ വീതം പൈപ്പിലൂടെ വരുന്ന ശുദ്ധജലം പിടിച്ചു വെയ്ക്കാനായി അതിബൃഹത്തായ ഒരു തകരട്ടാങ്ക്. തീർന്നു.

കയറുകട്ടിൽ രണ്ടെണ്ണം. ഫ്രണ്ട് റൂമിലെ കട്ടിൽ ഇന്ത്യൻ റെയിൽവേയുടെ റിസർവേഷൻ ബെർത്ത് പോലെയാണ്. പകൽ സമയം അതു പൊതുസ്വത്താണ്. രാത്രി അതിൽ സുരേഷ് കിടക്കുന്നു. അടുക്കളയിലെ കട്ടിലിൽ പകലും രാവും ജോയി ജീവിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും സോപ്പ്, ചീപ്പ് തുടങ്ങി മറ്റു ജംഗമസാധനങ്ങളും ഈ കട്ടിലിലാണ്. കക്കൂസ്, കുളിമുറി, ഓഫീസ് എന്നീ സ്ഥലങ്ങളിൽ അല്ലാതെ ജോയിയെ കാണപ്പെടുന്നത് ഈ കട്ടിലിൽ ഇരുന്നോ കിടന്നോ ആണ്. ചീട്ടുകളി, ഗോസിപ്പ്, വായിൽനോട്ടം, രാഷ്ട്രീയചർച്ച, സിനിമാ കാണൽ തുടങ്ങി ബാക്കിയുള്ളവർ ചെയ്യുന്ന ഒരു പരിപാടിക്കും ജോയിക്കു താത്പര്യമില്ല. ഞാനും ജോസും ഫ്രണ്ട് റൂമിൽ തറപ്പാർട്ടികൾ.

ഈ ചെറിയ സ്ഥലത്ത് ഞങ്ങൾ നാലുപേർ താമസിക്കുന്നതു കേട്ടിട്ട് നിങ്ങൾക്കു വിഷമം തോന്നുന്നുണ്ടെങ്കിൽ 5002-ൽ താമസിക്കുന്നവരെ പരിചയപ്പെടുക. അടുക്കളയിൽ അച്ഛനും അമ്മയും മൂന്നു പെണ്മക്കളും അടങ്ങിയ കുടുംബം താമസിക്കുന്നു. ഫ്രണ്ട് റൂമിൽ ആറു ബാച്ചിലേഴ്സും. ആറു പേർക്ക് കിടന്നുറങ്ങാൻ സ്ഥലമില്ലാത്തതു കൊണ്ട് രണ്ടു പേർ ഊഴം വെച്ച് ഇരുന്നായിരുന്നു ഉറങ്ങിയിരുന്നത്. അങ്ങനെ ഉറങ്ങിയിരുന്നവരെ ഞങ്ങൾ RAC-ക്കാൻ എന്നു വിളിച്ചിരുന്നു. (ഇത് എന്തെന്നു മനസ്സിലാവാത്തവർ ഒരിക്കലെങ്കിലും ഇന്ത്യൻ റെയിൽവേയിൽ സഞ്ചരിക്കാൻ ക്ഷണിക്കുകയാണ്.) കുടുംബത്തിനും ബാച്ചികൾക്കും വെവ്വേറെ സ്റ്റൗകളും മണ്ണെണ്ണയും കുത്താനുള്ള സൂചികളും ഉണ്ടായിരുന്നു.

“സ്റ്റൗ പൊട്ടിത്തെറിച്ച് വധു മരണമടഞ്ഞു” എന്ന വാർത്ത കേട്ടിട്ടില്ലേ? ഈ വാർത്തകളിലെ വില്ലനായിരുന്നു ഞങ്ങളുടെ പാചകോപകരണം. മണ്ണെണ്ണയാണ് ഇന്ധനം. ഇന്ധനം മാത്രം പോരാ. കത്തിക്കുന്നതിനു മുമ്പ് കുറേ നേരം എയർ പമ്പു ചെയ്യണം. (ഇതിന്റെ ടെക്നോളജി ഇതു വരെ എനിക്കു പിടി കിട്ടിയിട്ടില്ല.) പമ്പു ചെയ്യുന്നതിനു മുമ്പ് പമ്പിലെ കരടുകൾ ഒരു സൂചി കൊണ്ട് കുത്തിക്കളയണം. കുത്ത്, പമ്പ്, കത്തിക്കൽ, കുത്ത്, പമ്പ്, കത്തിക്കൽ,… എന്നിങ്ങനെ ലൂപ്പിലിട്ട് ഏതോ ഒരു സന്ദർഭത്തിൽ സ്റ്റൗ കത്തും. പിന്നെ കത്തി ഉറയിൽ നിന്ന് ഊരിയ നേപ്പാളി ഗൂർഖയ്യുടെ സ്ഥിതിയാണ്. കമ്പ്ലീറ്റ് കുക്കിംഗ് കഴിഞ്ഞിട്ടേ സ്റ്റൗ ഓഫ് ചെയ്യൂ. അതിനാൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ അടുപ്പിച്ചു വെച്ചിട്ടേ കുത്തു-പമ്പ്-കത്തിക്കൽ പ്രക്രിയ തുടങ്ങൂ. ഇതൊക്കെ ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായിരുന്നു.

ഈ കഥ നടക്കുന്ന കാലത്തിൽ നിന്ന് കുറേ നാളുകൾക്കു ശേഷം ഞങ്ങൾ ഒരു കുക്കിനെ വെച്ചിരുന്നു. കുക്കിംഗ് ടേണൊക്കെ പഴയ പോലെ തന്നെ. ഞങ്ങൾ പലവ്യഞ്ജനം, സോറി ഗ്രോസറി വാങ്ങിക്കൊണ്ടു വരുന്നു, കുക്ക് അതു പാചകം ചെയ്യുന്നു, ഞങ്ങൾ അത് അവരുടെ പാചകത്തെ ചീത്ത പറഞ്ഞു കൊണ്ടു തിന്നുന്നു. ഇതാണു സെറ്റപ്പ്.

കുക്ക് വന്നതോടുകൂടി ഉപ്പുമാവിനു പകരം ചപ്പാത്തിയും പുളിശ്ശേരിക്കു പകരം മറ്റു ചില കറികളും ഉണ്ടാകാൻ തുടങ്ങി.

ബംഗ്ലാദേശിൽ നിന്നു വന്ന അഭയാർത്ഥിയാണ് കുക്ക്. ബൊംഗാളിയേ അറിയൂ. ഞങ്ങൾക്ക് മലയാളമല്ലാതെ ഫ്ലുവന്റ് ആയ ഒരേയൊരു ഭാഷ ചൊറിച്ചുമല്ലലാണ്. അതിനാൽ കഥകളിയിലായിരുന്നു ആശയവിനിമയം. സ്പോക്കൻ ഹിന്ദിയിൽ മോശമല്ലാതിരുന്ന ജോസ് മാത്രമാണ് ആകെ ഒരു സമാധാനം.

അതിരാവിലെ ആറു മണിക്ക് കുക്ക് വന്നു വാതിലിൽ മുട്ടുമ്പോൾ മുമ്പിലുള്ള മുറിയിൽ കിടന്നുറങ്ങുന്ന ഞങ്ങൾ മൂന്നു പേരിൽ ഒരാൾ പകുതിയുറക്കത്തിൽ എണീറ്റു പോയി വാതിലിന്റെ കുറ്റിയെടുത്തിട്ട് തിരികെ അതുപോലെ കിടന്നുറങ്ങും. അതിനകം ഉണർന്ന് ഫ്രെഷ് ആയി പഠനം തുടങ്ങിയിരിക്കുന്ന ജോയിയുടെ ചുമതലയാണ് കുക്കിന് നിർദ്ദേശങ്ങൾ കൊടുക്കുക എന്നത്. ആരുടെ കുക്കിംഗ് ടേണാണെങ്കിലും ജോയി ആ കൃത്യം മടിയില്ലാതെ ചെയ്തുകൊള്ളും. ഞങ്ങളുടെ കൂട്ടത്തിൽ ഹിന്ദിയിൽ ഏറ്റവും പരിമിതമായ ഹിന്ദി ജ്ഞാനമുള്ള ജോയി കുക്കിനു നിർദ്ദേശങ്ങൾ കൊടുക്കുന്ന “കൗസല്യാ സുപ്രജാ രാമ” കേട്ടുകൊണ്ടാണ് ഞങ്ങൾ ഉണരുന്നത്.

ഏറ്റവും കൂടുതൽ കേൾക്കുന്നത് “ഐസാ നഹീ കർനേ കാ, സാ കർനേ കാ” എന്ന വായ്ത്താരിയാണ്. പയർ അരിയുന്നത് അല്പം കൂടി ചെറുതാവണം എന്നായിരിക്കും വിവക്ഷ. അതു പറയാനുള്ള ഹിന്ദി കൈവശമില്ലാത്തതിനാൽ ജോയി പോയി അവരുടെ അരികിൽ ഇരുന്ന് കത്തിയും പയറും കൈയിൽ വാങ്ങും. എന്നിട്ട് ആദ്യം വലുതായി മുറിക്കും. അതാണ് ആദ്യത്തെ “ഐസാ”. പിന്നെ ചെറുതായി വേണ്ട വലിപ്പത്തിൽ മുറിക്കും. അതാണ് രണ്ടാമത്തെ “ഐഐഐസാ…”.

അങ്ങനെയിരിക്കേ സ്വന്തം കുക്കിംഗ് ടേണിൽ വടക്കേ ഇന്ത്യക്കാരുടെ പരിപ്പിനു പകരം തന്റെ നാട്ടിൽ വെയ്ക്കുന്ന രീതിയിൽ ചെറുപയർ ഇട്ട പരിപ്പ് വെയ്ക്കണം എന്ന് ഇൻസ്ട്രക്ട് ചെയ്തതു കേട്ട് ഗാഢനിദ്രയിലായിരുന്നവർ കൂടി ആർത്തു ചിരിച്ച് ഉണർന്നു പോയി.

“ഡാൽ മേം ഡാൽ നഹീ ഡാൽനേ കാ, ചെറുപയർ ഡാൽനേ കാ…”

ഏതോ ഒരു മലയാളി ബോംബെയിലെ ഓട്ടോ ഡ്രൈവറോടു ചോദിച്ചതായി പറയപ്പെടുന്ന “കാന്തിവിലി ജാനേ കാ കുറുക്കുവഴി മാലൂം ഹൈ?” എന്ന ഡയലോഗിനെ രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളി നമ്പർ 1 ഡയലോഗാവാൻ ഇതിന് അധികം സമയം ഒന്നും വേണ്ടി വന്നില്ല.

വന്നുവന്ന് നോൺലീനിയറായല്ലാതെ ഒരു വക എഴുതാൻ പറ്റില്ല എന്ന സ്ഥിതിയായി. കാലചക്രം പിന്നെയും പുറകോട്ടു പോകട്ടേ. ണിം ണിം… ണിം ണിം….

ബാക്കി മൂന്നു പേരും സെൻട്രൽ പി. ഡബ്ല്യൂ. ഡി. യിൽ എഞ്ചിനീയർമാരാണ്. (ഞാനും എഴുതിയതാണ് സി. പി. ഡബ്ല്യൂ. ഡി. ടെസ്റ്റ്. ഓ. രാജഗോപാൽ എലക്‌ഷനു നിൽക്കുന്നതു പോലെ ഞാനും മിക്കവാറും ടെസ്റ്റൊക്കെ എഴുതുമായിരുന്നു.) ആഴ്ചയിൽ അഞ്ചു ദിവസം ജോലി. ശനിയും ഞായറും അവധി. എനിക്ക് ആഴ്ചയിൽ അഞ്ചര ദിവസം ജോലി. അതായത് ശനിയാഴ്ച രണ്ടു മണി വരെ ജോലി. അതു കഴിഞ്ഞ് വെയിലു താണ് വീട്ടിലെത്തുമ്പോഴേയ്ക്കും ദിവസം കഴിഞ്ഞിട്ടുണ്ടാവും. സാധാരണയായി ചിക്കനും കൂട്ടി ആർഭാടമായി ഭക്ഷിക്കുന്ന ദിവസമാണ് ശനിയാഴ്ച. എന്റെ കുക്കിംഗ് വീക്കിൽ ഞാൻ രാവിലെ ഉണ്ടാക്കിയിട്ടു പോകുന്ന പുളിശ്ശേരിയും (മുകളിൽ സൂചിപ്പിച്ച സാധനം തന്നെ) കൂട്ടി ചോറുണ്ണണം. ചിലപ്പോൾ സഹികെട്ട് അവർ ആരെങ്കിലും വല്ല ചിക്കനും വാങ്ങി ഉണ്ടാക്കും. അതു ഞാൻ വൈകിട്ടു വന്ന് മൂക്കറ്റം തട്ടുമ്പോൾ “ഉളുപ്പില്ലാതെ ഇവൻ തട്ടുന്നതു കണ്ടില്ലേ…” എന്ന് അവർ പറയുന്നത് ഭിത്തിയിലൂടെ നടന്നുപോകുന്ന പല്ലിയെപ്പറ്റിയാണെന്ന ഭാവത്തിൽ ഞാൻ മുകളിലേയ്ക്കു നോക്കിയിരിക്കും.

ഒരു കാര്യം പറയാൻ വിട്ടുപോയി. എനിക്കു കമ്പനിയിൽ സബ്സിഡൈസ്ഡ് ഫുഡ് ഉണ്ട്. ചോറിനു മുപ്പതു പൈസ, ലസ്സിയ്ക്ക് 20 പൈസ, ചിക്കൻ കറിയ്ക്ക് 40 പൈസ എന്നിങ്ങനെ. രണ്ടു രൂപയ്ക്ക് വയറു നിറയെ ഭക്ഷണം കഴിക്കാം. ഇങ്ങനെ മൃഷ്ടാന്നം ഉള്ളതു കൊണ്ടാണ് എനിക്ക് വീട്ടിൽ നല്ല ഭക്ഷണം പാചകം ചെയ്യാൻ മടി എന്നാണു സഹമുറിയന്മാരുടെ പരാതി.

അങ്ങനെയിരിക്കേ ജോയി ഒരു ആയുർവേദമരുന്നു കഴിച്ചു തുടങ്ങി.

വലിയ പഥ്യമുള്ള മരുന്നാണ്. മത്സ്യമാംസാദികൾ പാടില്ല. എരിയും പുളിയും അധികം പാടില്ല. ഇങ്ങനെ പല നിയന്ത്രണങ്ങളുണ്ടെങ്കിലും തന്റെ കുക്കിംഗ് ടേൺ വന്നപ്പോൾ എല്ലാവർക്കും വേണ്ട ഭക്ഷണം പാകം ചെയ്യുന്നതിൽ ജോയി ഒരു അമാന്തവും കാണിച്ചില്ല. മാത്രമല്ല, ശനിയാഴ്ച ഞാൻ മടങ്ങി വന്നപ്പോൾ ദാ അത്യന്തം രുചികരമായ കോഴിക്കറി ഉണ്ടാക്കി വെച്ചിരിക്കുന്നു!

തനിക്കു കഴിക്കാൻ പറ്റാഞ്ഞിട്ടും ബാക്കിയുള്ളവർക്കു വേണ്ടി ചിക്കൻ കറി ഉണ്ടാക്കിയതോർത്തപ്പോൾ എനിക്കു സങ്കടവും ജോയിയോട് അടങ്ങാത്ത ആദരവും തോന്നി. അതോടൊപ്പം വത്സലച്ചേച്ചിയെ ഓർമ്മവന്നു.

വത്സലച്ചേച്ചി എന്റെ കസിനാണ്. പക്കാ വെജിറ്റേറിയൻ. എങ്കിലും ഞാൻ ഇതു വരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരമായ ചിക്കൻ കറിയും മീൻ കറിയും വത്സലച്ചേച്ചി ഉണ്ടാക്കിയതാണ്. ഉപ്പു നോക്കുക പോലും വേണ്ട. എല്ലാവർക്കും ഉണ്ടാക്കിത്തരാൻ യാതൊരു മടിയുമില്ല താനും.

“എനിക്കൊരു കസിനുണ്ട്…,” ജോയിയെപ്പോലെ വിശാലഹൃദയമുള്ള വത്സലച്ചേച്ചിയെ ബാക്കിയുള്ളവർക്കു കൂടി പരിചയപ്പെടുത്തിക്കൊടുക്കാമെന്നു കരുതി ഞാൻ പറഞ്ഞു, “നന്നായി ചിക്കൻ ഉണ്ടാക്കും. പക്ഷേ കഴിക്കില്ല…”

“അവൾക്കൊരു കസിനുണ്ട്,” ഇതു കേട്ടുകൊണ്ടു വന്ന സുരേഷ് പറഞ്ഞു, “നന്നായി ചിക്കൻ കഴിക്കും. പക്ഷേ ഉണ്ടാക്കില്ല…”

എന്നോടുള്ള അരിശം മുഴുവനും ആ വാക്കുകളിൽ ഉണ്ടായിരുന്നെങ്കിലും അത് എല്ലാവരും കൂടി ആർത്തട്ടഹസിച്ചുകൊണ്ടുള്ള ഒരു ചിരിയിൽ കലാശിച്ചു.

നര്‍മ്മം
സ്മരണകള്‍

Comments (31)

Permalink

അമേരിക്കക്കാരേ, ഇക്കൊല്ലത്തെ ഓണം കഴിഞ്ഞുപോയി…

ഓണം, വിഷു, വിജയദശമി ഇതൊക്കെ വരുമ്പോൾ അമേരിക്കക്കാർക്കു് ആകെ ആധിയാണു്. ശരിയായ ദിവസം തന്നെ ഇവറ്റകളെ ആഘോഷിച്ചില്ലെങ്കിൽ ഫലമില്ലാതെ പോകുമെന്നാണല്ലോ വെയ്പ്. ഈ ശരിയായ ദിവസം ഏതാണെന്നു കണ്ടുപിടിക്കാൻ ചില്ലറപ്പണിയല്ല താനും.

ക്രിസ്തുമസ്സിനോടനുബന്ധിച്ചു കിട്ടുന്ന അവധിക്കു നാട്ടിൽ പോകുന്ന ആരോടെങ്കിലും പറഞ്ഞു സംഘടിപ്പിക്കുന്ന മാതൃഭൂമി കലണ്ടർ മിക്കവാറും എല്ലാ വീട്ടിലും തൂങ്ങുന്നുണ്ടാവും. ഈ സാധനത്തിൽ അവധിദിവസങ്ങളൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ, ഒരു പ്രശ്നം. ഇതൊക്കെ കേരളത്തിന്റെ സമയത്തിനും മറ്റും ഗണിച്ചുണ്ടാക്കിയവയാണു്. ഇതു തന്നെയാണോ അമേരിക്കയിൽ? ഉദാഹരണമായി, കേരളത്തിൽ വിഷു ഏപ്രിൽ 14-നാണെങ്കിൽ അമേരിക്കയിൽ ഏപ്രിൽ 14-നു തന്നെയോ അതോ ഇന്ത്യയിൽ ഏപ്രിൽ 14 ആവുന്ന സമയത്തു്, അതായതു് അമേരിക്കയിലെ ഏപ്രിൽ 13-നു വല്ലതും, ആണോ വിഷുക്കണി കാണേണ്ടതു്?

ചില ആളുകൾക്കു് ഇതൊന്നും പ്രശ്നമില്ല. മാതൃഭൂമി കലണ്ടർ അതു പോലെ പിന്തുടരും. അതിൽ 14 എന്നു പറഞ്ഞാൽ അമേരിക്കയിൽ 14-നു രാവിലെ വിഷുക്കണി കാണും. അതിൽ തിങ്കളാഴ്ച ഏഴര മുതൽ ഒമ്പതു വരെ രാഹുകാലം ആണെന്നു പറഞ്ഞാൽ അമേരിക്കയിലും ഏഴര മുതൽ ഒമ്പതു വരെ സംഭവം നോക്കും. അതിനിടയിൽ അമേരിക്കയിൽ പകൽ സമയത്തെ പ്രകാശത്തെ കൂടുതൽ ഉപയോഗപ്രദമാക്കാൻ എന്നോ മറ്റോ പറഞ്ഞുകൊണ്ടു് ഡേ ലൈറ്റ് സേവിംഗ്സ് ടൈം എന്നൊരു സാധനം വരും. അതനുസരിച്ചു് ഇന്നലെ വരെ ഏഴര ആയിരുന്ന സമയം ഇന്നു മുതൽ എട്ടരയാവും. നമ്മുടെ കക്ഷികൾക്കു പ്രശ്നമൊന്നുമില്ല. ഒബാമ പറയുന്ന സമയം അനുസരിച്ചു തന്നെ അവർ രാഹുകാലവും വിശേഷദിവസവും നോക്കും. ഇവർക്കു പൊതുവേ യാതൊരു പ്രശ്നവുമില്ല. വിജയദശമി ആഘോഷിക്കുന്നതു് ഏകാദശി കഴിയാറാകുമ്പോഴാണു് എന്ന ഒരു പ്രശ്നമേയുള്ളൂ.

മറ്റു ചിലർക്കു് ഇതു പോരാ. കൃത്യ സമയത്തു തന്നെ സംഭവം നടത്തണം. അതിനു് ഇന്ത്യയിലെ സമയത്തിനു തത്തുല്യമായ അമേരിക്കൻ സമയം കണ്ടുപിടിക്കും. അപ്പോൾ ഉള്ള പ്രശ്നമെന്താണെന്നു ചോദിച്ചാൽ, ഇന്ത്യയിൽ 14-നു രാവിലെ 6:15-നു വിഷുക്കണി കാണണം എന്നു പറഞ്ഞാൽ, അതു സാൻ ഫ്രാൻസിസ്കോയിൽ 13-നു വൈകുന്നേരം 5:45 ആണു്. വൈകുന്നേരം എന്തോന്നു വിഷുക്കണി? അപ്പോൾ 13-നു രാവിലെ കണ്ടേക്കാം എന്നു കരുതും. അപ്പോൾ മീനമാസം കഴിഞ്ഞിട്ടില്ല. അതു വേറൊരു കാര്യം.

ഇതു പോലെയുള്ള മറ്റൊരു സംഭവം പിറന്നാൾ ആഘോഷിക്കലാണു്. പിറന്നാളിന്റെ സമയത്തു തന്നെ അമ്പലത്തിൽ പോവുക, സദ്യയുണ്ണുക തുടങ്ങിയ കർമ്മങ്ങൾ ചെയ്യണം എന്നു് പലർക്കും നിർബന്ധമുണ്ടു്. അതിനു് ആ നക്ഷത്രം ഉള്ള സമയം (അതായതു്, ചന്ദ്രൻ ആ നക്ഷത്രത്തിന്റേതെന്നു പറയപ്പെടുന്ന സ്ഥാനത്തു നിൽക്കുന്ന സമയം) കണ്ടുപിടിക്കണം. അതിനു് ഇന്ത്യയിലെ സമയം കണ്ടുപിടിച്ചു് സമയവ്യത്യാസം കണക്കുകൂട്ടിയാൽ മതി.

പക്ഷേ, ഇന്ത്യയിലെ സമയം എങ്ങനെ കണ്ടുപിടിക്കും?

നാഴികവട്ടയും അടിയളക്കലും വഴി സമയം കണ്ടുപിടിക്കുന്ന വിദ്യയൊക്കെ വിട്ടിട്ടു് വാച്ചും ക്ലോക്കും ഉപയോഗിക്കുന്ന കാലം വന്നിട്ടും നമ്മുടെ കലണ്ടറുകൾ ഇപ്പോഴും ഉദയാത്പരനാഴികയിലാണു കിടന്നു കറങ്ങുന്നതു്. അതിൽ നിന്നു് നമ്മൾ സാധാരണ ഉപയോഗിക്കുന്ന സമയം കണ്ടുപിടിക്കാൻ നല്ല പണിയാണു്. ആ ദിവസത്തെ ഉദയം എപ്പോഴാണെന്നു നോക്കണം. കലണ്ടറിലെ നാഴികയിൽ കൊടുത്തിരിക്കുന്ന സമയം മണിക്കൂർ/മിനിറ്റിൽ ആക്കണം. അതു് ഉദയസമയത്തോടു കൂട്ടണം. (ഇതിനെപ്പറ്റി വിശദമായി ഞാൻ പിറന്നാളും കലണ്ടറും എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ടു്.) ഇതു കൂടാതെയാണു് അമേരിക്കയിലെ സമയവ്യത്യാസം കൂടി നോക്കേണ്ടതു്.

കൂടാതെ, മുകളിൽ സൂചിപ്പിച്ചതു പോലെ, സമയവ്യത്യാസം മാത്രം നോക്കിയാൽ പോരാ, ആ സ്ഥലത്തെ സൂര്യോദയാസ്തമയങ്ങളും നോക്കണം. പണി വീണ്ടും ബുദ്ധിമുട്ടാകുന്നു എന്നു സാരം.

പിറന്നാൾ, ഓണം, ശിവരാത്രി, ഏകാദശി, ഷഷ്ഠി, പ്രദോഷം തുടങ്ങിയ വിശേഷദിവസങ്ങൾ (ഇവയിൽ ചിലതു് അല്പം സങ്കീർണമാണു്. ഉദാഹരണമായി, പ്രദോഷം കണ്ടുപിടിക്കുന്നതു് അന്നേ ദിവസത്തെ സൂര്യാസ്തമയത്തിനുള്ള തിഥി നോക്കിയാണു്. വിശദവിവരങ്ങൾ ഈ പുസ്തകത്തിൽ 12 മുതൽ 14 വരെയുള്ള പേജുകളിൽ കാണാം.) എന്നാണു നോക്കേണ്ടതെന്നറിയാൻ ആളുകൾ സ്ഥിരമായി എന്നെ സമീപിക്കുമായിരുന്നു. ഓരോ തവണയും ഇതൊക്കെ കണക്കുകൂട്ടി നോക്കാനുള്ള ബുദ്ധിമുട്ടു് ഒഴിവാക്കാനായി ഒരു കമ്പ്യൂട്ടർ പ്രോഗ്രാം എഴുതാൻ തീരുമാനിച്ചതിന്റെ ഫലമാണു് 2006 മുതൽ പ്രസിദ്ധീകരിക്കുന്ന മലയാളം കലണ്ടർ. വായനക്കാരുടെ ആവശ്യപ്രകാരം ലോകത്തിന്റെ പലയിടത്തുമുള്ള 40 സ്ഥലങ്ങളുടെ കലണ്ടറുകൾ എല്ലാ ജനുവരിയിലും ഇവിടെ പ്രസിദ്ധീകരിക്കുന്നു.

നേരത്തേ ഇതിനു വേണ്ടി ഒരു പോസ്റ്റ് എഴുതുമായിരുന്നു. (2007, 2008, 2009, 2010, 2011, 2012 എന്നിവ കാണുക.) ഇക്കൊല്ലം മുതൽ ഇങ്ങനെ പോസ്റ്റ് എഴുതണ്ട എന്നു തീരുമാനിച്ചെങ്കിലും കലണ്ടർ പ്രസിദ്ധീകരിച്ചിരുന്നു.


ഇങ്ങനെ എന്റെ കലണ്ടർ ഉപയോഗിക്കുന്ന മനീറ്റ എന്ന തരുണീരത്നം ഇന്നലെ എന്നെ വിളിച്ചു: “ഉമേഷ് ചേട്ടാ, ചേട്ടന്റെ കലണ്ടറിൽ ഒരു ബഗ്…”

ഈ മനീറ്റ ആളു പുലിയാണു്. ഗൂഗിൾ വെബ് സേർച്ചിനെ അടിമുടി ടെസ്റ്റു ചെയ്തു ബഗ്ഗുകൾ കണ്ടുപിടിക്കലാണു ജോലി. ലക്ഷക്കണക്കിനു് ആളുകൾ വിശ്വാസത്തോടെ ഉപയോഗിക്കുന്ന ഗൂഗിൾ വെബ് സേർച്ചിൽ സ്ഥിരമായി ബഗ്ഗുകൾ കണ്ടുപിടിച്ചു് റിപ്പോർട്ട് ചെയ്തു് അവയെ ഫിക്സു ചെയ്യിക്കുന്ന ഭീകരി. ഗൂഗിളിനെ ടെസ്റ്റു ചെയ്തു ചെയ്തു് ആയമ്മയ്ക്കു് ഇപ്പോൾ കാണുന്നതിലെല്ലാം ബഗ്ഗാണു്. അങ്ങനെയുള്ള ആൾ എന്റെ കലണ്ടറിൽ ബഗ്ഗുണ്ടെന്നു പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി. ലക്ഷക്കണക്കിനില്ലെങ്കിലും ആയിരക്കണക്കിനു് ആളുകൾ (ഭീഷണിപ്പെടുത്തിയാൽ ഇനിയും കുറയ്ക്കാം) ഉപയോഗിക്കുന്നതാണല്ലോ എന്റെ കലണ്ടർ. കഴിഞ്ഞ നാലഞ്ചു കൊല്ലമായി ഞാനായി ഒരു ബഗ്ഗും ഫിക്സു ചെയ്തിട്ടും ഇല്ല. സംഭ്രമം ഉള്ളിലൊതുക്കി എന്താണു ബഗ് എന്നു ഞാൻ ആരാഞ്ഞു.

“ഇക്കൊല്ലം ഓണം എന്നാണു് എന്നു നോക്കിയതാ. സെപ്റ്റംബർ 15-നാണെന്നും അല്ല 16-നാണെന്നും ഇവിടെ ഭയങ്കര തർക്കം. ഉമേഷ് ചേട്ടന്റെ കലണ്ടറിൽ നോക്കിയാൽ ശരിക്കറിയാം എന്നു പറഞ്ഞ ഞാൻ ഇപ്പോൾ ശശിയായി. അതിൽ ഓഗസ്റ്റ് 19 എന്നു കണ്ടു. ബെസ്റ്റ്!”

ഇവിടെ പരാമർശിച്ചിരിക്കുന്നതു് 2013-ൽ ക്യൂപ്പർട്ടിനോയ്ക്കു വേണ്ടി ഞാൻ തയ്യാറാക്കിയ കലണ്ടറിനെയാണു്. അതിലെ ഇരുപത്തിരണ്ടാം പേജിൽ വിശേഷദിവസങ്ങൾ ലിസ്റ്റു ചെയ്തിരിക്കുന്നിടത്തു് ഓണം ഓഗസ്റ്റ് 19-നു് എന്നു കാണുന്നു.

ഞാൻ ഉടനെ തൃശ്ശൂരിന്റെ കലണ്ടർ എടുത്തു നോക്കി. അതിൽ തിരുവോണം സെപ്റ്റംബർ 16-നു് എന്നു തന്നെ കണ്ടു. ഇതെന്താ അമേരിക്കയിൽ ഇങ്ങനെ?

രണ്ടു കലണ്ടറിലെയും ഓഗസ്റ്റ് (പേജ് 17), സെപ്റ്റംബർ (പേജ് 18) മാസങ്ങളുടെ പേജുകളിൽ കൊടുത്തിരിക്കുന്ന വിശദവിവരങ്ങൾ നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി. എനിക്കോ എന്റെ കലണ്ടർ പ്രോഗ്രാമിനോ തെറ്റു പറ്റിയിട്ടില്ല. അമേരിക്കയിലെ ഓണം ഓഗസ്റ്റ് 19-നു കഴിഞ്ഞു പോയിരിക്കുന്നു!

മനീറ്റയെ ഇതൊന്നു പറഞ്ഞു മനസ്സിലാക്കാൻ അല്പം പണിപ്പെട്ടു. ഒരു ഓണം മിസ്സായതിന്റെ ദുഃഖം മനീറ്റയുടെ ശബ്ദത്തിലുണ്ടായിരുന്നു.


എന്താണു് പ്രശ്നം എന്നു നോക്കാം.

ഈക്കൊല്ലം സൂര്യൻ കർക്കടകത്തിൽ നിന്നു ചിങ്ങത്തിലേക്കു കടക്കുന്നതു് ഇന്ത്യൻ സമയം 2013 ഓഗസ്റ്റ് 17-നു മുമ്പുള്ള അർദ്ധരാത്രിക്കു തൊട്ടു പിമ്പാണു് (12:03AM). അതിനാൽ ചിങ്ങം തുടങ്ങുന്നതു് ഓഗസ്റ്റ് 17-നാണു്. അതു പോലെ ചിങ്ങത്തിൽ നിന്നു കന്നിയിലേക്കു കടക്കുന്നതു് സെപ്റ്റംബർ 16 കഴിഞ്ഞുള്ള അർദ്ധരാത്രിക്കു തൊട്ടു മുമ്പാണു് (11:59PM). അതിനാൽ കന്നിമാസം തുടങ്ങുന്നതു് സെപറ്റംബർ 17-നാണു്. അതായതു് ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 16 വരെയാണു് ചിങ്ങമാസം.

ഈ കാലയളവിൽ തിരുവോണം (ചന്ദ്രന്റെ സ്ഫുടം 280 ഡിഗ്രിക്കും 293 ഡിഗ്രി 20 മിനിറ്റിനും ഇടയിൽ വരുന്ന സമയം) രണ്ടു തവണ വരും.

  • ഓഗസ്റ്റ് 19-നു 4:10PM മുതൽ ഓഗസ്റ്റ് 20 1:42PM വരെ.
  • സെപ്റ്റംബർ 16 12:24AM മുതൽ 10:33PM വരെ.

സൂര്യോദയത്തിനു തിരുവോണം നക്ഷത്രം വരുന്ന ദിവസമാണു് ഓണമായി ആഘോഷിക്കുന്നതു്. അതനുസരിച്ചു് ഓഗസ്റ്റ് 20-നും സെപ്റ്റംബർ 16-നും ഓണമാണു്. ചിങ്ങമാസത്തിൽ രണ്ടു ദിവസം തിരുവോണം വന്നാൽ രണ്ടാമത്തേതിനാണു് ആഘോഷം. അതിനാൽ സെപ്റ്റംബർ 16-നാണു് ഓണാഘോഷം. തിരുവോണം കഴിഞ്ഞു് അധികം കഴിയുന്നതിനു മുമ്പു് ചിങ്ങമാസവും കഴിയും. അതിനാൽ അതു കഴിഞ്ഞുള്ള അവിട്ടവും ഉത്തൃട്ടാതിയുമൊക്കെ കന്നിമാസത്തിലാണു്.

അമേരിക്കയിലെ കാര്യം അല്പം വ്യത്യസ്തമാണു്. ഇതേ സംഗതികൾ പടിഞ്ഞാറെ തീരത്തുള്ള ക്യൂപ്പർട്ടിനോയിലെ സ്ഥിതി ഇങ്ങനെയാണു്.

ചിങ്ങസംക്രമം ഓഗസ്റ്റ് 16 11:33AM-നു്. (IST-യുമായുള്ള വ്യത്യാസം കൃത്യം പതിമൂന്നര മണിക്കൂർ ആണെന്നു ശ്രദ്ധിക്കുക.) കന്നിസംക്രമം സെപ്റ്റംബർ 16 11:30AM. അതിനാൽ ചിങ്ങമാസം ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ. (സംക്രമം പകലിന്റെ 60%-നു മുമ്പാണെങ്കിൽ ആ ദിവസവും ശേഷമാണെങ്കിൽ പിറ്റേ ദിവസവുമാണു് മാസം തുടങ്ങുക. ഇവിടെ രണ്ടു ദിവസവും സംക്രമത്തിന്റെ അന്നു തന്നെയാണു മാസപ്പിറവി.)

തിരുവോണം വരുന്ന രണ്ടു ദിവസങ്ങൾ:

  • ഓഗസ്റ്റ് 19-നു 3:40AM മുതൽ ഓഗസ്റ്റ് 20 1:12AM വരെ.
  • സെപ്റ്റംബർ 15-നു 11:54AM മുതൽ സെപ്റ്റംബർ 16 10:03AM വരെ.

അതായതു് സൂര്യോദയത്തിനു തിരുവോണം വരുന്ന രണ്ടു ദിവസങ്ങൾ ഓഗസ്റ്റ് 19, സെപ്റ്റംബർ 16 എന്നിവയാണു്. ഇവയിൽ രണ്ടാമത്തേതു കന്നിമാസത്തിലാണു്. അതിനാൽ അതു തിരുവോണം അല്ല.


ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിൽ (അമേരിക്കയിൽ എല്ലായിടത്തും ഇതു തന്നെ സ്ഥിതി. ക്യൂപ്പർട്ടിനോയിൽ നിന്നു് 0 മുതൽ 4 മണിക്കൂർ വരെ മാറും എന്നേ ഉള്ളൂ) ഓഗസ്റ്റ് 19-നായിരുന്നു 2013-ലെ ഓണം. ആരും ഇതറിഞ്ഞ ലക്ഷണമൊന്നുമില്ല. നാട്ടിലെ ഓണദിവസം വേണോ അതോ അതിന്റെ തലേ ദിവസം വേണോ എന്നു പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണു് എല്ലാവരും.

അല്ലാ, ഇപ്പോൾ കന്നിമാസത്തിൽ ഓണം ആഘോഷിച്ചാൽ എന്താ കുഴപ്പം?

കലണ്ടര്‍ (Calendar)
ചുഴിഞ്ഞുനോക്കല്‍

Comments (10)

Permalink

Leapfrog (Tandem) chess simul

Tandem SimulOn January 26, I had a chance to do something I thought impossible for me.

With “Mr. G.”, a well-known teacher of Chess, Mathematics and Music in the San Francisco Bay Area, I gave a leapfrog (tandem) simultaneous chess exhibition against 50 opponents at Quinlan Community Center, Cupertino, California. In leapfrog chess, two (or more) people play against several people simultaneously, alternating moves without consulting. In this exhibition, we played White on all boards, I making the odd-numbered (1, 3, 5, …) moves and Mr. G. making the even-numbered (2, 4, 6, …) moves.

Playing simultaneous chess exhibition (called “simul” for brevity) itself is very challenging, having very little time to think and requiring to handle multiple games at a time. Playing tandem simuls are even harder, because the two players may have different styles, may think different plans and may be comfortable with different types of positions and openings. I was not sure whether it is even possible to handle this many games.

We not only played 50 games, but won all of them, with a perfect 100% score! Well, three people had to leave early, and we didn’t have winning advantage in those games. So, it is 47/47 instead of 50/50, but it is still 100%!

Tandem SimulOne challenge we had was, we play completely different opening systems. Mr. G. plays 1. d4, while I have never played any first move other than 1. e4. We sat down to decide a common opening system both are comfortable with, without success. So, finally we decided to open with 1. d4 and use either the Stonewall system or Colle system, both Mr. G. is very familiar with. He gave me a book on these openings, and for the first time in my life, I had to prepare some opening system for a match!

This had some consequences: One of the opponents, Aryan, prepared a gambit line (which I didn’t know) against 1. d4, and I messed up in the opening and our position was ruined after the opening. Our King was lured to the center, with all kinds of attacks around it. Aryan missed several winning chances in the game, and we managed to transform the game into an even Rook and pawn ending. We beat Aryan using our superior understanding of the endgame in 60 moves. This was the best fight in the match. (See Game 2 below)

Tandem SimulMost of the opponents were kids, but some of them were really good. Some adults also were there. To our surprise, Fred, veteran player and director of Koulty Chess Club, San Jose joined in the middle, producing the most complicated and longest (69) game in the match.

Some statistics:

  • We made a total of 1302 moves in 50 games, with an average of around 26 moves (Standard deviation = 13.6) per game. Median = 21, Mode = 18.
  • We took 6 hours 40 minutes. That means 18.4 seconds/move. But we waited in each round at halfway so that the other can catch up on the other side, and we estimated we did such wait for a total of 60 minutes. So we took 400 x 60 – 3600 = 20400 seconds for 1302 moves, means approximately 15.67 seconds per move on average. This includes the time to write down the moves (both our and the opponents’) on the scoresheet.
  • The longest game was against Fred (69 moves). Then comes Aryan (60), Nandit (54), Jeffrey (52), Easwar (48), Rahul (43) and Raghu (42). The shortest game was by Arthur (8 moves), but he withdrew early. Then comes Hari (11), Austin (11), Gavin (13 – withdrew), Vighnesh (13), Kevin (15), Likith (15), Pratham (15). The shortest checkmate was against Vighnesh (13 moves).

Download PDF bookFor some analysis of the games, see this PDF document.

All the games played are given below in a JavaScript chess board. The games are arranged in the order of decreasing quality, so the people who played the games at the bottom blundered pieces away early in the game. A few games in the beginning are worth watching.

വാൽക്കഷണം: റിയാദിന്റെ ഈ പ്ലസ് പോസ്റ്റ് വായിക്കാൻ മറക്കരുതേ 🙂

ചെസ്സ് (Chess)
English

Comments (0)

Permalink

നിരീശ്വരവാദം എന്ന കാപട്യം

ഏതെങ്കിലും വിധത്തിലുള്ള ദൈവസങ്കല്പമില്ലാത്ത സമൂഹങ്ങൾ കുറയും. ലോകത്തു കാണുന്ന പല കാര്യങ്ങളുടെയും കാരണം മനസ്സിലാവാത്തപ്പോൾ എല്ലാത്തിനും ഒരു ഒറ്റമൂലി ഉത്തരം എന്ന നിലയ്ക്കാണു് ദൈവസങ്കല്പം പലയിടത്തും. ഇതിന്റെ പലതിന്റെയും കാരണം മനുഷ്യൻ കണ്ടുപിടിച്ചതിനു ശേഷം ദൈവത്തിന്റെ പ്രവർത്തനമണ്ഡലം ചെറുതായിട്ടുണ്ടു്. ഉദാഹരണമായി, വാക്സിനേഷനുകൾ കണ്ടുപിടിക്കുകയും മസൂരി (smallpox) എന്ന രോഗം ലോകത്തു നിന്നു് ഏതാണ്ടു തുടച്ചുമാറ്റുകയും ചെയ്തതിനു ശേഷം ഈ സംഭവം (ഇതിനെ “കുരിപ്പ്” എന്നു വിളിച്ചിരുന്നു) ലോകത്തു പരത്തുന്ന ജോലിയിൽ നിന്നു് ഭദ്രകാളിക്കു് (അതോ ദുർഗ്ഗയോ? ഇപ്പോഴും ഉത്തരേന്ത്യയിൽ ചിക്കൻ പോക്സിനെ വരെ “മാതാ” എന്നു വിളിക്കുന്നുണ്ടു്.) വിടുതൽ കിട്ടിയിട്ടുണ്ടു്. ഹിമാലയത്തിലെയും മറ്റും കൊടുമുടികളിൽ മനുഷ്യൻ കയറിയതിൽ പിന്നെ കൈലാസത്തിലും മാനസസരോവരത്തിലും മറ്റും ദൈവവാസം ഗണ്യമായി കുറഞ്ഞിട്ടുണ്ടു്. മേഘങ്ങളുടെ മുകളിലൂടെ പറക്കുന്ന വിമാനത്തിലിരുന്നു് മേഘം എന്താണെന്നു സ്വന്തം കണ്ണുകൾ കൊണ്ടു് കണ്ടതിൽപ്പിന്നെ മേഘത്തിന്റെ മുകളിലുള്ള സ്വർഗ്ഗത്തിൽ നിന്നു് മേഘങ്ങളുടെ മുകളിൽ കയറി സഞ്ചരിക്കുന്ന ദേവന്മാരും മുനിമാരും നീലാ സ്റ്റുഡിയോയുടെ സിനിമകളിൽ മാത്രമേ ഉള്ളൂ എന്നും മനുഷ്യനു ബോദ്ധ്യമായിട്ടുണ്ടു്. ഗ്രഹണങ്ങളുണ്ടാക്കുന്ന രാഹു, കേതു എന്ന അസുരന്മാരെപ്പോലെ മഴ പെയ്യിക്കുകയും ഇടി വെട്ടിക്കുകയും ചെയ്യുന്ന ഇന്ദ്രനെയും സ്യൂസിനെയും മറ്റും മനുഷ്യൻ തള്ളിക്കളഞ്ഞിരിക്കുന്നു.

ഇങ്ങനെയാണെങ്കിലും, ഈ സങ്കല്പങ്ങൾ നിന്നാൽ ബിസിനസ് മെച്ചപ്പെടുമെന്നു മനസ്സിലാക്കിയ കള്ളന്മാർ ചെറുപ്പത്തിൽ തന്നെ മനുഷ്യന്റെ മനസ്സിൽ അടിച്ചുകയറ്റിയ കപടവിശ്വാസങ്ങളെ ചൂഷണം ചെയ്തുകൊണ്ടു് അക്ഷയതൃതീയയിലൂടെയും പുത്രകാമേഷ്ടിയാഗത്തിലൂടെയും മഹാസുദർശനഹോമത്തിലൂടെയും രോഗശുശ്രൂഷായോഗങ്ങളിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും ജപിച്ചു ചൊല്ലലിലൂടെയും മന്ത്രവാദത്തിലൂടെയും ലോകാവസാനഭീഷണിയിലൂടെയും മറ്റും മനുഷ്യരെ കബളിപ്പിച്ചുകൊണ്ടു കീശ വീർപ്പിക്കുന്നു. പുരോഹിതവർഗ്ഗം മുതൽ നാട്ടുജ്യോത്സ്യന്മാർ വരെയും സീരിയൽ കില്ലേഴ്സ് മുതൽ കവലസുവിശേഷകർ വരെയുമുള്ള ഒരു വലിയ ജനവിഭാഗം തങ്ങളുടെ കാപട്യത്തിനു സമാധാനം വിളമ്പുന്നതു്, ഉണ്ടെന്നുള്ളതിനു് ആർക്കും തെളിവു കാണിക്കാൻ പറ്റിയിട്ടില്ലാത്ത അഭൗമശക്തികളുടെ പേരുപറഞ്ഞു് മനുഷ്യനെ ഭയപ്പെടുത്തിയാണു്.

വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പു് വ്യക്തമായി നിർവ്വചിച്ചിട്ടില്ല. താൻ അന്ധവിശ്വാസിയല്ല എന്നു് അഭിമാനിക്കുന്നവരാണു ഭൂരിപക്ഷവും. പക്ഷേ, അന്ധവിശ്വാസം എവിടെത്തുടങ്ങുന്നു എന്ന കാര്യത്തിൽ ഓരോരുത്തർക്കും അവനവന്റെ നിർവ്വചനമുണ്ടു്. ഇവരിൽ നല്ല ഒരു പങ്ക് താൻ യുക്തിവാദിയും നിരീശ്വരവാദിയും ആണെന്നു് അഭിമാനിക്കുന്നവരാണു്. വലിയ താടിയും തടവി സ്വർഗ്ഗത്തിൽ ഇരുന്നു് ലോകത്തെ നിയന്ത്രിക്കുന്ന മനുഷനെപ്പോലെയുള്ള ഒരു ദൈവം ഇല്ല എന്ന അഭിപ്രായക്കാരാണു് അവർ. എങ്കിലും, ഈ പ്രപഞ്ചം ഈ രീതിയിൽ നിന്നു പോകാൻ വളരെ ബുദ്ധിയുള്ള ഒരു സ്രഷ്ടാവും നടത്തിക്കൊണ്ടു പോകാൻ വളരെ കഴിവുള്ള ഒരു നിയന്ത്രകനും ആയ ഒരു ശക്തി ഉണ്ടു് എന്ന വിശ്വാസം ഈ നിരീശ്വരവാദികൾക്കു പലർക്കും ഉണ്ടെന്നതാണു സത്യം. ചിലർ ഒരു പടി കൂടെ കടന്നു് “എന്തായാലും അങ്ങനെ ഒരു ശക്തി ഉണ്ടു്. അതിനെ നിങ്ങൾ വേണമെങ്കിൽ പ്രകൃതി എന്നു വിളിച്ചുകൊള്ളൂ. ഞാൻ അതിനെ ദൈവം എന്നു വിളിക്കും” എന്നു വരെ പറഞ്ഞുകളയും.

ഇത്തരം യുക്തിവാദത്തിനും കടുത്ത ഈശ്വരവിശ്വാസത്തിനും തമ്മിൽ കാര്യമായ വ്യത്യാസമില്ല. അന്ധവിശ്വാസത്തെ വിശ്വാസത്തിൽ നിന്നു വേർതിരിക്കുന്ന അതിർവരമ്പു് അല്പം കൂടി നീങ്ങി എന്നു മാത്രമേ ഉള്ളൂ. അതിർവരമ്പിന്റെ ഈ നീക്കവും യുക്തിയിൽ നിന്നുണ്ടായതല്ല. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തങ്ങൾ മൂലം ഒരു കാലത്തു സത്യമാണെന്നു കരുതിയിരുന്ന വിശ്വാസങ്ങൾ പിന്നീടു് നിവൃത്തിയില്ലാതെ അന്ധവിശ്വാസമാകേണ്ടി വന്നതാണു്. മാത്രമല്ല, ഇസ്ലാം മതത്തിലെ അമൂർത്തമായ അല്ലാഹുവിനും ഹിന്ദുമതത്തിലെ പരബ്രഹ്മത്തിനും ഏതാണ്ടു് ഈ ഘടനയാണു് – ഞങ്ങൾ ദൈവമെന്നും നിങ്ങൾ പ്രകൃതിയെന്നും വിളിക്കുന്ന, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ശക്തി. ഇങ്ങനെ ഉള്ള ആ ശക്തി ലോകത്തിന്റെ ഗുണത്തിനു വേണ്ടിയല്ല നിലകൊണ്ടിട്ടുള്ളതെന്നു് ലോകചരിത്രം പരിശോധിച്ചാൽ അറിയാം. തിന്മകളുടെ വിളയാട്ടവും വിജയവും ലോകത്തു് എന്നുമുണ്ടായിട്ടുണ്ടു്. തിന്മയുടെ വിളയാട്ടം ഒരു പരിധി വരെ നിയന്ത്രിക്കാൻ നിയമപാലകർക്കും കോടതിക്കും മറ്റും മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ.


പുരാണകഥകളുടെയും മറ്റും കാലം ഏറെക്കുറെ കഴിഞ്ഞെങ്കിലും, ഇന്ത്യയിലെ സിനിമകളിൽ വിശ്വാസം ഒരു പ്രധാനഘടകമാണു്. സിനിമ നിർമ്മിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം ലാഭമുണ്ടാക്കുക എന്നതായതിനാൽ ഭൂരിപക്ഷത്തിനു രുചിക്കുന്ന തത്ത്വങ്ങൾ കൂട്ടിവിളക്കി കഥയെഴുതുക എന്ന ബിസിനസ് തന്ത്രം തന്നെയാണു് ഇവിടെയും. നന്മ ചെയ്യുന്നവരും അവസാനം നല്ലതു വരുന്നവരും ഈശ്വരവിശ്വാസികളായിരിക്കും. വില്ലന്മാർ എല്ലാം നാസ്തികരും. ഇനി വല്ല സന്ന്യാസിയോ മറ്റോ വില്ലനായാൽ അവസാനം അയാൾ ഒരു കള്ളസന്ന്യാസിയായിരുന്നു എന്നു വരുത്തിത്തീർക്കും. സന്ന്യാസിമാർ, അച്ചന്മാർ, മൊല്ലാക്കമാർ തുടങ്ങിയവരെ പരിഹസിക്കുന്ന സിനിമകൾ പലതും ഉണ്ടെങ്കിലും കാതലായ ഈശ്വരവിശ്വാസത്തെ ചോദ്യം ചെയ്യുന്ന സിനിമകൾ കുറവാണു്. രാശി നോക്കി പൂജ ചെയ്തിട്ടാണല്ലോ സിനിമയെടുക്കാൻ തുടങ്ങുന്നതു്, പിന്നെ അതിനെതിരെ പറയാൻ പറ്റുമോ?

1978-ൽ റിലീസ് ചെയ്ത “രാജു റഹീം” എന്ന സിനിമയിൽ പ്രേം നസീർ അവതരിപ്പിച്ച കഥാപാത്രം നിരീശ്വരവാദിയായിരുന്നു. പകൽ ശാന്തനും സത്സ്വഭാവിയും ആയ രാജു; രാത്രി പണക്കാരെ കൊള്ളയടിച്ചു് അതു പാവപ്പെട്ടവർക്കു വിതരണം ചെയ്യുന്ന ടൈഗർ. രാജുവിന്റെ ജൈത്രയാത്രയ്ക്കു വിഘാതമായി കെ. പി. ഉമ്മർ അവതരിപ്പിക്കുന്ന റഹീം എത്തുന്നു. റഹീം കടുത്ത ഈശ്വരവിശ്വാസിയാണു്. പിന്നെ രാജുവും റഹീമും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ നടക്കുന്നു. എല്ലാത്തിലും നിരീശ്വരവാദിയായ രാജു ജയിക്കുന്നു. റഹീമിനു പലതിനും ഉത്തരമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രാജുവും റഹീമും ചേർന്നു് വില്ലന്മാരെ ഒതുക്കാൻ നടക്കുന്നു. (വില്ലന്മാർ ഒന്നൊഴിയാതെ അവിശ്വാസികളാണെന്നു പറയേണ്ടല്ലോ.) സിനിമ കാണുന്ന യുക്തിവാദികൾ രാജുവിന്റെ വിജയം കണ്ടു കോരിത്തരിക്കുന്നു. ഇന്റർവെല്ലിനു ശേഷം തന്റെ അച്ഛനെ മരണത്തിൽ നിന്നു രക്ഷിക്കാൻ (റഹീമിന്റെ അച്ഛനെ കൊന്നതു് വില്ലനായ ജി. കെ. പിള്ളയാണു്. അതു് രാജുവിന്റെ അച്ഛനാണെന്നാണു് എല്ലാവരുടെയും വിചാരം. അയാൾ ജീവപര്യന്തം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന ദിവസം റഹീം അയാളെ കൊല്ലാൻ പോകുന്നു. പുറകേ പോകുന്ന രാജു വണ്ടി ബ്രേയ്ക്ക്ഡൗണായോ മറ്റോ ഒരു അമ്പലത്തിനടുത്തു സ്റ്റക്കാവുന്നു. ഇതാണു പശ്ചാത്തലം.) ഒരു വഴിയും കാണാതെ രാജു അടുത്തുള്ള അമ്പലത്തിൽ കയറി പ്രാർത്ഥിക്കുന്നു. പ്രാർത്ഥന ദൈവം കേട്ടിട്ടെന്നോണം, റഹീമിനു കൊല്ലാൻ കഴിയുന്നതിനു മുമ്പേ രാജുവിന്റെ അച്ഛനെ വില്ലന്മാർ പിടിച്ചു കൊണ്ടു പോകുന്നു. രാജു പിന്നെ വില്ലന്മാരുടെ സങ്കേതത്തിൽ പോയി അവിടെ വന്ന റഹീമിന്റെ മനസ്സു മാറ്റി വില്ലന്മാരെ അടിച്ചു മലർത്തി പോലീസിനു കൊടുത്തു് അച്ഛനെ രക്ഷപ്പെടുത്തി തിരിച്ചു വരുന്നു. സിനിമയുടെ അവസാനത്തിൽ റഹീമിനെക്കാൾ വലിയ ഈശ്വരവിശ്വാസിയായി രാജു മാറുമ്പോൾ അതിലുണ്ടായിരുന്ന ഒരേയൊരു പൊരുത്തക്കേടു് (നല്ലവനും അവസാനം നല്ലതു വരുന്നവനുമായ നിരീശ്വരവാദി) ഒഴിവായി “ശുഭം” എന്നു് എഴുതിക്കാണിച്ചു് അതു് അവസാനിക്കുന്നു. അല്ലെങ്കിൽ സിനിമ കാണാൻ ഭൂരിപക്ഷം ആളുകളും വരില്ല എന്നു് സിനിമ എടുത്തവർക്കറിയാം. മാത്രമല്ല, നിരീശ്വരവാദി വിശ്വാസിയാവുന്നതിനു് എഫക്റ്റു കൂടും. വിശ്വാസിയായാലേ നല്ലതു വരൂ എന്നതിനു് ഒരു ഉദാഹരണം കൂടിയാവും. ആദ്യപകുതിയിലെ നിരീശ്വരവാദപ്രസംഗം (കഥയിൽ ഇതിനു വലിയ പ്രാധാന്യമൊന്നുമില്ല) ഈ എഫക്റ്റു കൂട്ടാൻ വേണ്ടി മാത്രമാണെന്നു ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവും.

ഇത്തരം വിശ്വാസപ്രചരണങ്ങൾ ചേർത്താൽ വിശ്വാസികൾ വന്നുകൊള്ളും എന്നതിനൊപ്പം, ഇതുള്ളതു കൊണ്ടു് അവിശ്വാസികൾ വരാതിരിക്കില്ല എന്നും സിനിമക്കാരനറിയാം. കാരണം, അവിശ്വാസികളിൽ ഒരു നല്ല പങ്കു് മുൻപേ പറഞ്ഞ പ്രകൃത്യതീതശക്തിയിൽ വിശ്വസിക്കുന്നവരാണു്. ഇനി അല്ലാത്തവരിൽ ഒരു നല്ല പങ്കാകട്ടേ, ഈ വക കാര്യങ്ങൾ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണു്, അതിനാൽ ഒരു സമൂഹജീവിയെന്ന നിലയ്ക്കു് അവയ്ക്കൊപ്പം പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു ചിന്തിക്കുന്നവരും. താൻ വിശ്വാസിയല്ലെങ്കിലും, വിശ്വാസിയായ ഭാര്യയുടെ സന്തോഷത്തിനായി ശയനപ്രദക്ഷിണം നടത്തുകയും കഴുത്തിലും അരയിലും ജപിച്ച തകിടു കെട്ടുകയും ചെയ്യുകയും, എന്നാൽ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നു് ഉറച്ചു വിശ്വസിക്കുകയും, എന്നാൽ എന്തെങ്കിലും ഗുണമുണ്ടാകുകയാണെങ്കിൽ ഭാര്യയുടെ ചെലവിൽ അതുണ്ടായ്ക്കോട്ടേ എന്നു നിഗൂഢമായി ചിന്തിക്കുകയും ചെയ്യുന്ന യുക്തിവാദികൾ. മേൽപ്പറഞ്ഞ സിനിമ ഒരു നല്ല ഫിക്്ഷൻ എന്ന രീതിയിൽ കണ്ടു് ആസ്വദിക്കാൻ അവർക്കു് യാതൊരു ബുദ്ധിമുട്ടുമില്ല.


Paithrukamമലയാളത്തിൽ ഏറ്റവുമധികം യുക്തിവാദം പ്രസംഗിക്കുന്നതു് “പൈതൃകം” എന്ന സിനിമയിലാണു്. അതിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വായിൽ റിച്ചാർഡ് ഡോക്കിൻസ് ആയുഷ്കാലം പറഞ്ഞതിൽ കൂടുതൽ യുക്തിവാദം ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളിൽ തിരുകിക്കയറ്റിയിട്ടുണ്ടു്. സുരേഷ് ഗോപിയും ഭാര്യ ഗീതയും ഒടുക്കത്തെ യുക്തിവാദികളാണു്. രാഹുകാലത്തിൽ ഇടത്തുകാൽ ചവിട്ടിയേ ഒരു വീട്ടിൽ ആദ്യം കയറൂ. അമ്പലം, സന്ന്യാസിമാർ, യാഗം, പൂജ തുടങ്ങിയ സകലമാനസംഭവങ്ങളെയും വിമർശിക്കും. അയാളുടെ അച്ഛൻ നരേന്ദ്രപ്രസാദ് പൂജയും ഹോമവും മന്ത്രവാദവുമൊക്കെ ചെയ്യുന്ന ആളാണു്. പരമസാത്വികനെന്നു പറഞ്ഞാൽ പരമസാത്വികൻ. മകൻ അച്ഛനെ പലയിടത്തും അവഹേളിക്കുന്നു. അച്ഛൻ തികച്ചും ശാന്തൻ. “നിന്റെ മകൻ യുക്തിവാദിയാകണമെന്നു് നിനക്കെന്തിനു നിർബന്ധം? എന്റെ മകൻ വിശ്വാസിയാകണമെന്നു് ഞാൻ നിർബന്ധിച്ചില്ലല്ലോ..” എന്നു തികച്ചും നിഷ്കളങ്കവും നിരുപദ്രവകാരിയുമായ താരതമ്യം നിരത്തുന്ന മഹാമനസ്കൻ. (ഇതിനോടു സാദൃശ്യമുള്ള ഒരു താരതമ്യം ഈയിടെ ഒരു ഐ. ഐ. റ്റി. യിലെ ഒരു പ്രൊഫസർ പറഞ്ഞതായി കേട്ടു. “നമ്മൾ എല്ലാ സയൻസും റിസർച്ചു ചെയ്യണം. ജ്യോതിഷവും മന്ത്രവാദവും ശിവലിംഗത്തിൽ നിന്നു വരുന്ന മാഗ്നറ്റിക് രശ്മികളുമൊക്കെ ഗവേഷണവിഷയമാക്കണം, ഫിസിക്സിലും കെമിസ്ട്രിയിലുമൊക്കെ ഗവേഷണം ചെയ്യുന്നതു പോലെ…”. എത്ര നിഷ്കളങ്കവും ന്യായയുക്തവുമായ താരതമ്യം, അല്ലേ?) സിനിമ തീരുന്നതിനു് അര മണിക്കൂർ മുമ്പു് എന്തോ നിമിത്തങ്ങളൊക്കെ കണ്ടു് ഗീത വിശ്വാസിയാകുന്നു. പത്തു മിനിറ്റു മുമ്പു് നരേന്ദ്രപ്രസാദിന്റെ പൂജ കഴിഞ്ഞപ്പോൾ മഴ പെയ്തതു കണ്ടു് സുരേഷ് ഗോപിയും. വിശ്വാസിയായെന്നു മാത്രമല്ല, കക്ഷി പിന്നെ പൂജയും മന്ത്രവാദവുമൊക്കെ തുടങ്ങുകയാണു്. സിനിമയുടെ അവസാനം “ശുഭം” എന്നെഴുതിക്കാണിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?

വീഴ്ചയുടെ ആഘാതം ഏറ്റവും ഉണ്ടാവണമെങ്കിൽ ഏറ്റവും ഉയരത്തിൽ കൊണ്ടു പോയിട്ടു വേണം താഴെയിടാൻ എന്ന തത്ത്വം അനുസരിച്ചാണു് സുരേഷ് ഗോപിയുടെ കഥാപാത്രത്തെക്കൊണ്ടു് ഒരു സാധാരണ യുക്തിവാദി ചെയ്യുന്നതിൽ കൂടുതൽ ആക്ടിവിസം സിനിമയിൽ കാണിക്കുന്നതു്. അത്രയ്ക്കു് അവിശ്വാസിയായിരുന്ന ഒരാളിനെപ്പോലും യുക്തിയുക്തമായി വിശ്വാസിയാക്കാൻ കഴിഞ്ഞു എന്നതാണു് സിനിമയുടെ വിജയം. ആദ്യന്തം അന്ധവിശ്വാസം നിറഞ്ഞു നിൽക്കുന്ന “കൃഷ്ണപ്പരുന്ത്” പോലെയുള്ള സിനിമകളെക്കാൾ ആപത്കരമാണു് മുക്കാൽ ഭാഗവും യുക്തിവാദം മുഴങ്ങുന്ന പൈതൃകം.


Sadanadante samayamഇനി, ദിലീപ് പ്രധാന വേഷത്തിൽ അഭിനയിച്ച “സദാനന്ദന്റെ സമയം” എന്ന സിനിമയെടുക്കാം. അന്ധവിശ്വാസിയായ നായകൻ അവസാനം തന്റെ തെറ്റു മനസ്സിലാക്കി ജ്യോതിഷത്തിലുള്ള വിശ്വാസം കളയുന്നതാണു കഥ. ഇത്രയും പുരോഗമനപരവും സോദ്ദേശ്യവുമായ ഒരു സിനിമ മലയാളത്തിലുണ്ടോ? അന്ധവിശ്വാസം ചൂഴ്ന്നിറങ്ങിയ മലയാളിയുടെ മനസ്സിലേക്കു് യുക്തിചിന്തയുടെ രജതരേഖ ഷോക്കടിച്ചു കയറ്റിയ മഹത്തായ ചിത്രമല്ലേ അതു്?

സൂക്ഷിച്ചു നോക്കിയാൽ, നേരെ മറിച്ചാണു സത്യം എന്നു മനസ്സിലാവും. രാജു റഹീമിനെക്കാളും പൈതൃകത്തെക്കാളും വിദഗ്ദ്ധമായാണു് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതു് എന്നു മാത്രം. ഇതിൽ ജ്യോത്സ്യം തെറ്റാണെന്നു പറഞ്ഞിട്ടില്ല. ജ്യോത്സ്യത്തിനായി സദാനന്ദൻ സമീപിക്കുന്നതു് കള്ളജ്യോത്സ്യനായ ജഗതിയുടെ അടുത്താണു്. ജഗതി കള്ളനാണെന്നു സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ടു്. അപ്പോൾ സദാനന്ദനു പറ്റിയ തെറ്റു് ജ്യോത്സ്യത്തിൽ വിശ്വസിച്ചതല്ല, കള്ളനായ ജ്യോത്സ്യന്റെ അടുത്തു പോയതാണു്. മാത്രമല്ല, ജ്യോത്സ്യം ശരിയാണു് എന്നതിനു പല തെളിവുകളും സിനിമ തരുന്നുണ്ടു്. ഉദാഹരണമായി, സദാനന്ദന്റെ പെങ്ങളുടെ (ബിന്ദു പണിക്കർ അവതരിപ്പിച്ച കഥാപാത്രം) മകളുടെ കല്യാണം അപശകുനം കണ്ടതിനെത്തുടർന്നു് സദാനന്ദൻ വിലക്കുന്നുണ്ടു്. അതു കണക്കാക്കാതെ ആ കല്യാണം നടത്തുകയും അതു പിന്നെ പരാജയമാവുകയും ചെയ്യുമ്പോൾ “അന്നു സദാനന്ദൻ പറഞ്ഞതു കേട്ടാൻ മതിയായിരുന്നു” എന്നു പെങ്ങൾ വിലപിക്കുന്നുണ്ടു്. ചേട്ടന്റെ നക്ഷത്രഫലം അനുസരിച്ചു് വാഹനത്തിൽ സഞ്ചരിക്കരുതു് എന്നു സദാനന്ദൻ പറയുമ്പോൾ “സാരമില്ല, അതിനുള്ള പ്രതിവിധിയായി ഞാൻ പൂജ (അതോ വഴിപാടോ? ഓർമ്മയില്ല) ചെയ്തിട്ടുണ്ടു്” എന്നു കൂടി പറയിക്കുന്നുണ്ടു്. അല്ലാതെ, പ്രതിവിധി ചെയ്യാതെ ഫലം മാത്രം പറഞ്ഞതു് അവഗണിച്ചിട്ടു പോയിട്ടും ചേട്ടനു് അപകടമൊന്നും സംഭവിച്ചില്ല എന്നു കാണിക്കാനുള്ള ആർജ്ജവം പുരോഗമനവാദിയായ തിരക്കഥാകൃത്തിനില്ല. ചേട്ടനു് അപകടം സംഭവിക്കാഞ്ഞതു് പൂജയുടെ ശക്തി കൊണ്ടാണു് എന്നു് കാണുന്നവൻ ധരിച്ചുകൊള്ളണം.

ഈ സിനിമയിൽ തെറ്റെന്നു തെളിയിക്കുന്നതു് ഒരു ജ്യോതിഷവിശ്വാസിക്കു് വിരോധമില്ലാത്ത വസ്തുതകളാണു്. ഒന്നാമതായി, കള്ളജ്യോത്സ്യന്റെ അടുത്തു പോയതു്. കള്ളന്മാരായ ജ്യോത്സ്യന്മാരെക്കൊണ്ടും സന്ന്യാസിമാരെക്കൊണ്ടും ശരിക്കുള്ള ആളുകളെയും ആർക്കും വിശ്വാസമില്ലാതായി എന്നാണല്ലോ പൊതുവായ പരാതി. രണ്ടാമതായി, സദാനന്ദൻ അവസാനത്തിൽ ഒഴിവാക്കുന്നതു് ജ്യോതിഷമോ ഈശ്വരവിശ്വാസമോ അല്ല, ശകുനം നോക്കൽ മാത്രമാണു്. ശകുനം നോക്കലാകട്ടേ, മലയാളിയുടെ മാറിയ അതിർവരമ്പുകളുടെ ഭാഗമായി അന്ധവിശ്വാസമായി മാറിയ ഒരു കാര്യമാണു്. ആരും ഇപ്പോൾ “വേശ്യാസ്ത്രീ, തയിർ, തേൻ, കരിമ്പു ഗജവും…” എന്നൊക്കെ പറഞ്ഞു ശകുനം നോക്കാറില്ല. അപ്പോൾ, സദാനന്ദന്റെ അവസാനത്തിലെ മനംമാറ്റം ആരെയും നോവിക്കുന്നില്ല; മറിച്ചു്, കാലാനുസൃതമായി പരിഷ്കരിച്ച അന്ധവിശ്വാസത്തിലേക്കു് പഴഞ്ചനായ സദാനന്ദനെ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നതു്.

യുക്തിവാദത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയ്ക്കു് ഇന്നും ബുദ്ധിമുട്ടാണു് എന്നു സാരം. ഹിന്ദിയിലാകട്ടേ, അതും കഴിഞ്ഞു് പുനർജന്മവും (ഓം ശാന്തി ഓം) പ്രേതം വരലും മറ്റും സാധാരണ കഥകളിൽ മിക്സു ചെയ്തു കാണിക്കുന്നു. മലയാളത്തെക്കാൾ ബുദ്ധിമുട്ടാണു് അവിടെ അന്ധവിശ്വാസത്തിൽ നിന്നു മുക്തമാകാൻ.


OMG!അങ്ങനെയുള്ള ഹിന്ദിസിനിമയിലാണു് ഇപ്പോൾ ഒരു വിപ്ലവം സംഭവിച്ചിരിക്കുന്നതു്. സിനിമയുടെ പേരു് “OMG: Oh my God!”. ഹിന്ദിസിനിമയിൽ ആദ്യമായി യുക്തിവാദവും നിരീശ്വരവാദവും പ്രധാന തീം ആയി ഒരു സിനിമ. Very daring. ഈശ്വരവിശ്വാസികൾ ഇതിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു. മുസ്ലീങ്ങൾക്കെതിരെയുള്ള പരാമർശങ്ങൾ മൂലം യു. എ. ഇ. -യിൽ ഈ സിനിമ നിരോധിച്ചു. ഇതിൽ മിഥുൻ ചക്രവർത്തി അവതരിപ്പിച്ച സന്ന്യാസികഥാപാത്രത്തെ ശ്രീ ശ്രീ രവിശങ്കറിനെ അപഹസിക്കാൻ ഉണ്ടാക്കിയതാണു് എന്നു പറഞ്ഞു് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ രോഷാകുലരായി. ഹിന്ദുവികാരങ്ങൾ വ്രണപ്പെടുത്തി എന്നു പറഞ്ഞു് ആ സിനിമയിലെ രണ്ടു നടന്മാർക്കെതിരേ (അതിലൊന്നു് സാക്ഷാൽ ശ്രീകൃഷ്ണനായി അഭിനയിച്ച അക്ഷയ് കുമാറിനു് എതിരേയാണു്!) കേസ്. Wow! This must be a must-see for atheists!

ഈ ബഹളങ്ങളൊക്കെ സിനിമയുടെ പ്രചരണത്തിനായി കെട്ടിപ്പടച്ചതാണോ എന്നു് എനിക്കറിയില്ല. ഒരു പക്ഷേ ആയിരിക്കാം. കാരണം, ഈ സിനിമയിൽ മതവികാരം വ്രണപ്പെടാൻ കാര്യമായി ഒന്നും തന്നെയില്ല എന്നതാണു സത്യം.

മൂന്നു ഹിന്ദുമതാചാര്യന്മാർക്കെതിരേ കേസു കൊടുക്കുന്നതാണു പ്രമേയം. (ഒരു പള്ളീലച്ചനും മൊല്ലാക്കയുമൊക്കെ ഒരു സീനിൽ വരുന്നുണ്ടു്. പക്ഷേ, അവർക്കു കാര്യമായ റോളൊന്നുമില്ല.) പക്ഷേ, ഈ മൂന്നു പേരെയും സാത്വികരായല്ല ചിത്രീകരിച്ചിരിക്കുന്നതു്. (ഇതിൽ സാത്വികനായി ഒരു സന്ന്യാസിയുണ്ടു്. അദ്ദേഹം നായകനെ പിന്തുണയ്ക്കുന്നതായാണു കാണിച്ചിരിക്കുന്നതു്. ) തീറ്റ മാത്രം പ്രിയമായ, പെട്ടെന്നു ദേഷ്യം വരുന്ന ഒരു പൂജാരി മഹാരാജ്, സ്ത്രൈണമോ നാപുംസകമോ എന്നു തിരിച്ചറിയാത്ത ചേഷ്ടകളോടെ നടക്കുന്ന കള്ളനായ ഒരു ആൾദൈവം, ലിപ്‌സ്റ്റിക്കും ആടയാഭരണങ്ങളും അണിഞ്ഞു് അതീവസെക്സിയായി നടക്കുന്ന ഒരു സന്ന്യാസിനി എന്നിവരാണു് ഇവർ. ഇവർ മൂന്നും സദാനന്ദന്റെ സമയത്തിലെ ജഗതിയെപ്പോലെ പരമഫ്രോഡുകളാണെന്നു് ആദ്യം തന്നെ മനസ്സിലാവും. ഇവരാണു് നായകന്റെ മുന്നിൽ തോൽക്കുന്ന മൂന്നു പേർ. “ഇങ്ങനെയുള്ള ചില ഫ്രോഡുകൾ സമൂഹത്തിലുണ്ടു്, അവർക്കു് ഇങ്ങനെ തന്നെ വരണം. എന്നാലേ യഥാർത്ഥ സന്ന്യാസികളെയും ആചാര്യന്മാരെയും ആളുകൾക്കു മനസ്സിലാവുകയും ഈശ്വരവിശ്വാസം വർദ്ധിക്കുകയും ഉള്ളൂ…” എന്നേ ഏതു വിശ്വാസിക്കും തോന്നൂ.

ദോഷം പറയരുതല്ലോ, പരേഷ് റാവൽ അവതരിപ്പിക്കുന്ന നായകകഥാപാത്രം എല്ലാ അന്ധവിശ്വാസങ്ങളെയും എതിർക്കുന്നുണ്ടു്. പാലു കുടിക്കുന്ന ശിവലിംഗം (യഥാർത്ഥത്തിൽ സംഭവിച്ചതു പാലു കുടിക്കുന്ന ഗണപതിയായിരുന്നു. അതു തന്നെ കാണിച്ചാൽ മതവികാരം വ്രണപ്പെടുമോ എന്നു കരുതിയായിരിക്കും അങ്ങനെയാക്കിയതു്!) എന്ന പേരിൽ മനുഷ്യരെ പറ്റിച്ചു് ഒഴിക്കുന്ന പാൽ ഒരു ഓവിലൂടെ ഒഴുക്കിക്കളയുന്ന കള്ളത്തരത്തെപ്പറ്റി പറയുന്നുണ്ടു്. കൃഷ്ണവിഗ്രഹം വെണ്ണ തിന്നുന്നു എന്ന പ്രചാരണം ഒരു ഉത്സവം കലക്കാൻ ഒരു നിരീശ്വരവാദി നടത്തിയ ശ്രമത്തിന്റെ ഫലമാണെന്നും പറയുന്നുണ്ടു്. ഭക്തജനത്തിന്റെ മുറിച്ച തലമുടി അമേരിക്കയിലേക്കും മറ്റും കയറ്റിയയ്ക്കുന്ന ബിസിനസ്സിനെപ്പറ്റിയും ക്ഷേത്രങ്ങളിൽ ഇടുന്ന കാണിക്കപ്പണം അധികാരികൾ ധൂർത്തടിക്കുന്നതിനെപ്പറ്റിയും പറയുന്നുണ്ടു്. ഗംഗാജലം എന്ന പേരിൽ പൈപ്പുവെള്ളവും ഏതോ അമ്പലത്തിലെ അമൂല്യവിഗ്രഹം ഒരു സിദ്ധൻ തന്നെന്നു പറഞ്ഞു് വിലയില്ലാത്ത ഒരെണ്ണം ഒരാളെ പിടിച്ചേൽപ്പിച്ചു് അയാളുടെ സ്വർണ്ണമാലയും മറ്റും അടിച്ചുമാറ്റുന്ന നിരീശ്വരവാദിയെ കാണിക്കുന്നുമുണ്ടു്. ഇവിടെയൊക്കെ പ്രതി ബുദ്ധിയില്ലാത്ത പൊതുജനമാണു്. ഇവയിൽ പലതും വിശ്വാസികൾ തന്നെ എതിർക്കുന്ന കാര്യങ്ങളാണു താനും. അഭൗമശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികളുടെ കാര്യം പറയാനുമില്ല.

യുക്തിവാദിക്കു സ്വാഭാവികമായും വിശ്വാസികളുടെ എതിർപ്പുണ്ടാവും. അവർ അയാളെ കൊല്ലാൻ നോക്കുന്നു. അപ്പോൾ രക്ഷയ്ക്കെത്തുന്നതാരാണെന്നറിയണ്ടേ? സാക്ഷാൽ ശ്രീകൃഷ്ണൻ! യേശുവും അള്ളായും ഒക്കെ താനാണെന്നു പറയുന്നുണ്ടെങ്കിലും, ഫ്രിഡ്ജിൽ നിന്നു വെണ്ണ കട്ടു തിന്നുകയും, ഓടക്കുഴൽ വായിക്കുകയും മയിൽപ്പീലി കൊണ്ടുനടക്കുകയും, കീചെയിൻ കയ്യിൽ സുദർശനചക്രം പോലെ കറക്കുകയും ചെയ്തു് കൃഷ്ണനായിത്തന്നെയാണു് അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ജീവിക്കുന്നതു്. (“വാസുദേവ് കൃഷ്ണ് യാദവ്” എന്നോ മറ്റോ ആണു പേരും.) തരക്കേടില്ലാത്ത പല അദ്ഭുതങ്ങളും (വലിയ കെട്ടിടങ്ങളുടെ മുകളിൽ നിന്നു മോട്ടോർ സൈക്കിൾ ചാടിക്കുക, കൈ ഞൊടിച്ചു ലൈറ്റു കത്തിക്കുകയും കെടുത്തുകയും ചെയ്യുക, തളർന്ന ശരീരം തൊട്ടു സുഖപ്പെടുത്തുക തുടങ്ങി) കാണിക്കുന്നുമുണ്ടു്. അവസാനത്തിൽ നാലു കൈകളോടും കൂടിയുള്ള വിശ്വരൂപവും കാണിക്കുന്നു. (എന്നിട്ടു്, “ഇതൊന്നുമല്ല ഞാൻ. ഇതു നിങ്ങൾ സിനിമയിൽ കാണുന്ന രൂപം. ഞാൻ എല്ലായിടത്തും ഉണ്ടു്” എന്നൊരു ഡയലോഗും.) അതോടെ നമ്മുടെ നിരീശ്വരവാദി ക്ലൈമാക്സിൽ അപാരദൈവവിശ്വാസിയായി (ഈ ദൈവവിശ്വാസം എന്നു വെച്ചാൽ നിങ്ങൾ കരുതുന്നതു പോലെ വിഗ്രഹാരാധനയും പൂജയും ഒന്നുമല്ല. മാത്രമല്ല, ഇദ്ദേഹം പിന്നെ വിഗ്രഹങ്ങളൊക്കെ തച്ചുടയ്ക്കുകയും ചെയ്യുന്നുണ്ടു്.) തീരുകയും “യഥാർത്ഥ” ദൈവത്തെ മനസ്സിലാക്കുകയും ചെയ്യുന്നു. അതിനു മുമ്പു തന്നെ ഭഗവാൻ നായകനു ഭഗവദ്‌ഗീതയും ബൈബിളും ഖുറാനും വായിക്കാൻ കൊടുക്കുന്നുണ്ടു്. “ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം ഇവയിലുണ്ടു്” എന്നു പറയുകയും ചെയ്യുന്നു. ബെസ്റ്റ് യുക്തിവാദം!

മാത്രമല്ല, നായകൻ ദൈവദോഷം പറയുകയും മഹാരാജ് പൂജാരി അയാളെ ശപിക്കുകയും ചെയ്യുന്ന ദിവസം രാത്രിയിൽ ഒരു ഭൂകമ്പം ഉണ്ടായി നായകന്റെ കട മാത്രം നശിക്കുന്നുണ്ടു്. അതുപോലെ കോടതിയിൽ ആൾദൈവത്തിനെതിരേ ശബ്ദമുയർത്തുന്ന സമയത്തു് തളർന്നു വീണു കോമയിലാവുകയും ചെയ്യുന്നുണ്ടു്. (“ഹൃദയത്തിൽ നിന്നു് നീ ദൈവത്തെ ചീത്ത വിളിച്ചില്ലേ? ആ ഹൃദയം കിടക്കുന്ന ഇടത്തുവശം അങ്ങനെ തളർന്നു…” എന്നു് പിന്നീടു വാസുദേവ് കൃഷ്ണ് യാദവ് പറയുന്നുണ്ടു്. തന്റെ ചക്രം/മയിൽപ്പീലി തൊട്ടു് അതു സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ടു്.) ദൈവദോഷം പറഞ്ഞാൽ ഉടനെ നാശമുണ്ടാവും എന്നു് ഒന്നല്ല, രണ്ടു ദൃഷ്ടാന്തങ്ങളാണു് ഈ സിനിമയിൽ. (ദൈവദോഷം പറയുന്ന റിച്ചാർഡ് ഡോക്കിൻസും ജെയിംസ് റാൻഡിയും വാർദ്ധക്യം വരെ ജീവിക്കുന്നു. എ ടി കോവൂരും ഇടമറുകും അങ്ങനെ തന്നെ. ഇന്ത്യയിലെ സ്വാമിമാരെയൊക്കെ വെല്ലു വിളിച്ചു് അവരൊക്കെ ഫ്രോഡാണെന്നു തെളിയിച്ചു നടക്കുന്ന സനൽ ഇടമറുകും അവരുടെ പലരുടെയും ശാപവും പേറി സുഖമായി നടക്കുന്നു. പക്ഷേ നമ്മുടെ യുക്തിവാദി നായകൻ ദൈവദോഷം പറഞ്ഞാൽ, ഉടനടി ഫലം കിട്ടിയിരിക്കും!)

ചുരുക്കം പറഞ്ഞാൽ, ശാസ്ത്രജ്ഞരും യുക്തിവാദികളും ഒക്കെക്കൂടി ജീവൻ തൃണവദ്ഗണിച്ചു് നടന്നു് മകരജ്യോതി തന്നെ കത്തുന്നതും ഗണപതി പാലു കുടിക്കുന്നതും മാതാവു വിയർക്കുന്നതും ഈശോ രക്തം വാർക്കുന്നതുമൊക്കെ പോയി പരിശോധിച്ചു് ശുദ്ധതട്ടിപ്പാണെന്നു തെളിയിച്ചപ്പോൾ പകൽ പോലെ വ്യക്തമായ ഏതാനും അന്ധവിശ്വാസങ്ങൾ തുറന്നുകാട്ടിയതിനു ശേഷം, ചിലപ്പോഴൊക്കെ അള്ളാവിന്റെയും യേശുവിന്റെയുമൊക്കെ രൂപത്തിൽ വരുന്ന സാക്ഷാൽ ശ്രീകൃഷ്ണൻ എന്നൊരു മഹാസംഭവം ഉണ്ടെന്നും, എല്ലാം നിയന്ത്രിക്കുന്നതു കക്ഷിയാണെന്നും പറഞ്ഞു് അവസാനിപ്പിക്കുകയാണു് ഈ സിനിമ. അങ്ങനെ കൃഷ്ണഭക്തരൊക്കെ ആനന്ദസാഗരത്തിൽ ആറാടുന്നു, നന്ദനം സിനിമയിൽ കൃഷ്ണനെ നേരിട്ടു കണ്ടു് ആടിയതു പോലെ. ഇനി അക്ഷയ് കുമാറിന്റെ പടം വെച്ചും പൂജിക്കുമായിരിക്കും. പിന്നെ, കൃഷ്ണനെയും ഒന്നും വിശ്വസിക്കാത്ത, എന്നാൽ അതീതശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികൾക്കു വേണ്ടി “ഇതു് എന്റെ രൂപമല്ല, എന്റെ രൂപം ഇങ്ങനെയല്ല” എന്നു പറയുകയും നായകനെക്കൊണ്ടു വിഗ്രഹം തല്ലിപ്പൊളിക്കുകയും ചെയ്യുന്നു. (നായകൻ കോമയിലായിരുന്ന സമയത്തു് അയാളെ ദൈവമാക്കി എന്നൊക്കെ പറയുന്നതു് ഇന്ത്യയിലെ മൂഢന്മാരിൽ മൂഢർ പോലും ചെയ്യാത്ത അസംബന്ധവുമാണു്.)

പൈതൃകത്തെക്കാളും സദാനന്ദസമയത്തെക്കാളും ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഓശാന പാടുന്ന ചിത്രമാണു് OMG. ഇതു് യുക്തിവാദികളുടെയോ നിരീശ്വരവാദികളുടെയോ സിനിമയല്ല. അധികം നിലവാരമില്ലാത്ത ഒരു സിനിമാ നിർമ്മിച്ചു്, അതിന്റെ പേരിൽ കുറച്ചു ബഹളങ്ങളൊക്കെയുണ്ടാക്കി മുടക്കുമുതൽ വമ്പിച്ച ലാഭത്തോടെ തിരിച്ചുപിടിക്കുക എന്നൊരു ലക്ഷ്യമേ ഇതിനുള്ളൂ. അല്ലാതെ ഇതിൽ ഒരു വിധത്തിലുമുള്ള ധീരതയോ പുരോഗമനചിന്തയോ സാമൂഹികവിപ്ലവമോ ഇല്ല.


ഡിസ്ക്ലെയിമറുകൾ:

  1. അഞ്ചു മണിക്കൂറെടുത്തു് ഒറ്റയിരുപ്പിനു് എഴുതിയതാണു് ഇതു്. രാജു റഹീം, പൈതൃകം, സദാനന്ദന്റെ സമയം എന്നിവ പണ്ടു കണ്ട ഓർമ്മയേ ഉള്ളൂ. ഞാൻ ഉദ്ധരിച്ച സംഭവങ്ങളും ഡയലോഗുകളും അതു പോലെ ആവണമെന്നില്ല. അതിനു വേണ്ടി ആ സിനിമകൾ തപ്പിയെടുത്തു കാണാൻ നിവൃത്തിയില്ല.
  2. OMG ഇന്നു കണ്ടു. ഒരു തവണ. ക്യാപ്ഷനില്ലാതെ. ആറുകൊല്ലം മലയാളം മീഡിയത്തിൽ ഹിന്ദി പഠിച്ച അറിവേ ഉള്ളൂ. പല ഡയലോഗുകളും മനസ്സിലായിട്ടില്ല. മനസ്സിലായവ വെച്ചാണു് ഇതെഴുതിയതു്. ചില ചില്ലറ തെറ്റുകൾ പറ്റിയിട്ടുണ്ടാവാം. അതു തിരുത്താൻ ഇതു് ഒന്നു കൂടി കാണാൻ ഉദ്ദേശ്യമില്ല. തെറ്റു ചൂണ്ടിക്കാണിച്ചാൽ തിരുത്താം.

സാധാരണ ഈ ബ്ലോഗിൽ പോസ്റ്റുകളെഴുതുന്നതു് വളരെ സമയമെടുത്തു് നന്നായി റിസർച്ചു ചെയ്താണു്. ഇതങ്ങനെയല്ല. അതു കൊണ്ടാണു ഡിസ്ക്ലെയിമറുകൾ.

യുക്തിവാദം
സിനിമ

Comments (37)

Permalink

2012-ലെ കലണ്ടർ/പഞ്ചാംഗം

2012-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺ‌ലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.

ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ട.

  1. 2008-ലെ കലണ്ടറും കുറേ അലപ്രകളും
  2. പിറന്നാളും കലണ്ടറും

ഇവ കൂടാതെ താത്പര്യമുള്ളവർക്കു് ഈ പോസ്റ്റുകളും വായിക്കാം.

  1. പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും
  2. ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?
  3. ചിങ്ങവും മേടവും, അഥവാ അനിലും സുനിലും പെരിങ്ങോടനും
  4. ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…

കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.

തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.

കലണ്ടര്‍ (Calendar)

Comments (4)

Permalink

ജിനേഷിനു് ആദരാഞ്ജലികൾ

ഇന്നു് നാം മലയാളഭാഷ കമ്പ്യൂട്ടറിൽ വായിക്കുവാനും എഴുതുവാനും ഉപയോഗിക്കുവാനും കാരണമായ, എന്നാൽ പൊതുവായ ഉന്നമനത്തിനല്ലാതെ സ്വന്തം പ്രശസ്തിക്കോ ലാഭത്തിനോ പ്രാധാന്യം കൊടുക്കാത്ത, ഒരു പിടി ആളുകൾ നമുക്കുണ്ടു്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് പോലെയുള്ള ചില കൂട്ടായ്കമകളിലെ സംഘടിതപ്രവർത്തകർ മലയാളം കമ്പ്യൂട്ടിംഗിനു നൽകിയ സംഭാവനകൾ വിലമതിക്കാൻ പറ്റുന്നതിലും അപ്പുറത്തുള്ളതാണു്.

അങ്ങനെയുള്ള മഹാന്മാരിൽ ഒരാൾ – ജിനേഷ് – നമ്മളെ വിട്ടുപോയിരിക്കുന്നു. രക്ഷാമാർഗ്ഗങ്ങൾ ഇല്ലാത്ത ക്യാൻസർ.

ജിനേഷിനെപ്പറ്റി കേൾക്കാത്ത പലരും ജിൻസ്‌ബോണ്ടിനെ അറിയാമായിരിക്കും. മലയാളം കമ്പ്യൂട്ടിംഗുമായി എന്തെങ്കിലും ബന്ധമുള്ളവർക്കു സുപരിചിതമായ പേരു്.

ജിനേഷിനെ എനിക്കു നേരിട്ടു് പരിചയമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി അറിയുകയും അദ്ദേഹത്തിന്റെ പല ലേഖനങ്ങളും ഈമെയിലുകളും വായിക്കുകയും ചെയ്തിട്ടുണ്ടു്. അദ്ദേഹം എന്റെ ബ്ലോഗ് വായിക്കുകയും പലപ്പോഴും കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ടു്. ഏറ്റവും അവസാനത്തേതു് ഞാൻ ആനന്ദ് – ടോപോളോവ് ലോകചെസ്സ് ചാമ്പ്യൻഷിപ്പിനെപ്പറ്റി എഴുതിയ പോസ്റ്റിലെ ഈ കമന്റ് ആണു്.

ജിനേഷിനെപ്പറ്റി ഹൃദയസ്പർശിയായ ഒരു കുറിപ്പു് മലയാൾ.അം-ൽ സെബിൻ എഴുതിയിരിക്കുന്നു – ജീവിക്കാനുള്ള കാരണങ്ങൾ.

സെബിൻ തന്നെ എഴുതിയ ബസ് പോസ്റ്റിൽ നിന്നു്:

ലളിത എന്ന ഇന്‍പുട്ട് മെഥേഡിന്റെ ഉപജ്ഞാതാവ്, 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടില്‍ എസ്എംസിയെ പ്രതിനിധീകരിച്ച അഞ്ചുവിദ്യാര്‍ത്ഥികളില്‍ ഒരാള്‍, ശില്‍പ്പ പ്രോജക്ടിലും pypdflibലും ഒട്ടേറെ കമ്മിറ്റുകള്‍, മലയാളം ഒസിആര്‍ വികസിപ്പിക്കാനുള്ള രണ്ടുവ്യത്യസ്ത പരിശ്രമങ്ങളില്‍ പങ്കാളി, ഗ്നൂ താളുകള്‍ മലയാളത്തിലാക്കുന്ന യജ്ഞത്തിന്റെ കാര്‍മികന്‍, ഭാഷാസാങ്കേതികവിദ്യയിലെ മാനകീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരപ്പോരാളി

ഇടയ്ക്കു് ക്യാന്‍സര്‍ ശരീരത്തില്‍നിന്നു പൂര്‍ണ്ണമായി മാറിയെന്നു പറഞ്ഞ ഘട്ടത്തില്‍ മാത്രമാണു് ജിനേഷ് സ്വസ്ഥജീവിതത്തിലേക്കുള്ള മടക്കം പ്രതീക്ഷിച്ചതു്. അപ്പോഴാകട്ടെ, ജീവിതാസക്തി അതിന്റെ എല്ലാത്തിളക്കത്തോടും വന്നുദിക്കുന്നതുകണ്ടു. രോഗമടങ്ങി പാലക്കാടു വീട്ടിലെത്തിയാലുടന്‍ കൂട്ടുകാരെക്കൂട്ടി ഒരു ഒത്തുകൂടല്‍ നടത്തുന്നതിനെക്കുറിച്ചുവരെ സെപ്തംബറില്‍ സംസാരിച്ചു.

ജിനേഷ് ചെയ്തതൊന്നും വെറുതെയാകില്ല, എന്നുറപ്പിക്കാന്‍ കഴിയുന്ന സുഹൃദ്‌വലയം സ്വയം ഇന്‍ട്രോവെര്‍ട്ട് എന്നുകുരുതുന്ന ഈ ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ ഹാക്കര്‍ക്കു് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനം അവര്‍ നേതൃത്വം നല്‍കിയ പ്രോജക്ടുകളെ വിജയത്തിലേക്കു നയിക്കുകയാണു്…

ജിനേഷ് തുടങ്ങിവച്ച പല സംരംഭങ്ങളും പൂർത്തിയാക്കാൻ നമുക്കു കഴിയും എന്നു പ്രത്യാശിക്കുന്നു. അതു തന്നെയാണു് അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും നല്ല സ്മാരകം.

മലയാളം കമ്പ്യൂട്ടിംഗ് മാത്രമല്ല, മറ്റു പല വിഷയങ്ങളിലും അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നു. സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിന്റെ വെബ് പേജിൽ തന്നെ വായിക്കാം.

ആദരാഞ്ജലികൾ!

എസ്. എം. സി.
മഹാന്മാര്‍

Comments (8)

Permalink

സായിബാബയുടെ ചന്ദ്ര-നക്ഷത്ര-കലണ്ടർ

എന്റെ സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും എന്ന പോസ്റ്റിനു ചില ഒറ്റപ്പെട്ട പ്രതികരണങ്ങൾ ഈമെയിൽ വഴിയും നേരിട്ടുള്ള സംഭാഷണങ്ങളിലൂടെയും കിട്ടിയിരുന്നു. ഇത്തരം പോസ്റ്റുകൾ കുറേക്കാലമായി എഴുതുന്നതു കൊണ്ടും, എന്തു തെറ്റു ചൂണ്ടിക്കാണിച്ചാലും അതിനെ ഏതെങ്കിലും വിധത്തിൽ നേരെയാക്കാൻ “നമുക്കറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടു്. പൂർവ്വമനീഷികൾ എന്താണുദ്ദേശിച്ചതു് എന്നു തനിക്കു വല്ല വിവരവുമുണ്ടോ?” എന്ന മട്ടിലുള്ള പ്രതികരണങ്ങൾ ധാരാളം കിട്ടി നല്ല പരിചയമുള്ളതു കൊണ്ടും, പറഞ്ഞവർ പറഞ്ഞ കാര്യങ്ങളിൽ യാതൊരു കഴമ്പും ഇല്ലാതിരുന്നതിനാലും, അതൊക്കെ അവഗണിച്ചു. ഭാരതീയപൈതൃകത്തെപ്പറ്റിയുള്ള ചില അവകാശവാദങ്ങൾ തെറ്റാണെന്നു പറയുമ്പോൾ കിട്ടുന്ന ഇങ്ങനെയുള്ള എതിർവാദങ്ങൾക്കു് മറുപടി പറയേണ്ടതുണ്ടു്. കാരണം, പഴയ കാര്യങ്ങളിൽ പല വ്യതിയാനങ്ങളും വ്യാഖ്യാനഭേദങ്ങളും ഉണ്ടാവാം. എങ്കിലും നൂറ്റാണ്ടുകളായി കാര്യമായ വ്യത്യാസമുണ്ടാവാത്ത ചന്ദ്രഗതിയനുസരിച്ചുള്ള കലണ്ടറിനെപ്പറ്റിയുള്ള അബദ്ധങ്ങൾ മറുപടി അർഹിക്കുന്നില്ല.

ഇങ്ങനെയാണെങ്കിലും, ഒരു പ്രതികരണത്തിനു മറുപടി പറയണം എന്നു തോന്നുന്നു. ഇന്റർനാഷണൽ സായി ഫൗണ്ടേഷന്റെ ഔദ്യോഗികവിശദീകരണം രഞ്ജിത്ത് എന്ന വായനക്കാരൻ ഒരു കമന്റിൽ കാണിച്ചു തന്നു.

ചുരുക്കം ഇത്രയുമാണു്:

  1. 1926 നവംബർ 23-നാണു് സത്യസായിബാബ ജനിച്ചതു്.
  2. 1960 സെപ്റ്റംബർ 9-നു നടത്തിയ പ്രഭാഷണത്തിൽ താൻ ഇനി 59 വർഷം കൂടി ജീവിച്ചിരിക്കും എന്നു് അദ്ദേഹം അവകാശപ്പെട്ടു.
  3. 1986-ൽ 93 വയസ്സായിരുന്ന ഒരു സുബ്രഹ്മണ്യശാസ്ത്രിയ്ക്കു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു.
  4. ബാബ ചാന്ദ്രമാസമായിരുന്നു ഉപയോഗിച്ചിരുന്നതു്. അതനുസരിച്ചു് അദ്ദേഹം 1133 ചാന്ദ്രമാസങ്ങൾ ജീവിച്ചു. മൊത്തം 30833 ദിവസങ്ങൾ.
  5. ഒരു ചാന്ദ്രമാസം 27.21 ദിവസം ആണെന്നു തോന്നുന്നു. (ഇന്റെർനെറ്റിൽ നിന്നു കിട്ടിയതാണു്. കൃത്യമായി അറിയില്ല!) അതു വെച്ചു ചുമ്മാ കണക്കുകൂട്ടിയാൽ എല്ലാം ശരിയാണെന്നു മനസ്സിലാവും.
  6. നമ്മക്കിതൊന്നും ഒരു പിടിയുമില്ല. ശരിയായ കണക്കുകൾ ഒരു ജ്യോത്സ്യനോടു ചോദിക്കണം.

ഇനി നമുക്കു നോക്കാം.


എന്താണു് ഈ ച(ചാ)ന്ദ്രമാസം?

ചന്ദ്രന്റെ ഗതിയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മാസമാണു് ചന്ദ്രമാസം. പഴയ കലണ്ടറുകളിലൊക്കെയും ചന്ദ്രന്റെ ഒരു ഭ്രമണത്തിന്റെ കാലത്തെയായിരുന്നു മാസമായി കണക്കാക്കിയിരുന്നതു്. ഇന്നും ഹിജ്രി (ഇസ്ലാമികകലണ്ടർ), ഹീബ്രു കലണ്ടർ, ചൈനീസ് കലണ്ടർ തുടങ്ങി പല കലണ്ടറുകളിലെയും മാസം ചന്ദ്രമാസമാണു്.

ഒരു കറുത്ത വാവു മുതൽ അടുത്ത കറുത്ത വാവു വരെയുള്ള കാലയളവാണു് ചന്ദ്രമാസം. ശരാശരി 29.53 ദിവസമാണു് ഇതു്. നമ്മുടെ കലണ്ടറുകളിൽ പ്രഥമ മുതൽ വാവു വരെ 15 ദിവസങ്ങൾ ഉള്ള രണ്ടു പക്ഷങ്ങൾ ചേർന്നതാണു് ഒരു മാസം.

ഇതാണോ സായിബാബ പറഞ്ഞെന്നു പറയുന്ന ചന്ദ്രമാസം?

അല്ല.

ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനെ അപേക്ഷിച്ചു് ചന്ദ്രൻ ഒരേ സ്ഥലത്തു തന്നെ രണ്ടു പ്രാവശ്യം വരുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു് മുകളിൽ പറഞ്ഞ ചന്ദ്രമാസം. ഇതല്ലാതെ, ദൂരെയുള്ള ഒരു സ്ഥിരബിന്ദുവിനെ അടിസ്ഥാനമാക്കി (അങ്ങനെയൊരു ബിന്ദുവിനെ കിട്ടാൻ പാടാണു്. സൂര്യനല്ലാത്ത ഏതെങ്കിലും നക്ഷത്രത്തെയാണു് ഭാരതീയർ ഉപയോഗിച്ചതു്.) ചന്ദ്രൻ ഒരേ സ്ഥലത്തെത്തുന്ന രണ്ടു സമയത്തിനിടയിലുള്ള കാലയളവാണു് ഇവിടെ സായിബാബ പറഞ്ഞെന്നു പറയുന്ന മാസം. മറ്റേതിൽ നിന്നു വ്യവച്ഛേദിക്കാൻ അതിനെ നമുക്കു് ചന്ദ്ര-നക്ഷത്ര-മാസം എന്നു വിളിക്കാം. (നേരത്തേ പറഞ്ഞതിനെ ചന്ദ്ര-സൂര്യ-മാസം എന്നും.) അതായതു്, അശ്വതി നക്ഷത്രം മുതൽ അടുത്ത അശ്വതിനക്ഷത്രം വരെയുള്ള സമയം. ഇതു് 27 ദിവസത്തിൽ അല്പം കൂടുതലാണു്.

ചന്ദ്ര-നക്ഷത്ര-മാസം എത്ര ദിവസമാണു്? 27.21 ദിവസം എന്നാണല്ലോ ആ പേജിൽ പറയുന്നതു്?

നക്ഷത്രങ്ങളെ കണക്കാക്കുന്ന ശരാശരി ചന്ദ്ര-നക്ഷത്ര-മാസം 27.21 ദിവസം അല്ല. അതു് draconic month ആണു്. അതായതു് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണതലത്തെ കൂട്ടിമുട്ടുന്ന ബിന്ദുവിൽ ചന്ദ്രൻ അടുത്തടുത്ത രണ്ടു തവണ എത്തുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു്. ഇതിനു് നക്ഷത്രമാസവുമായി ബന്ധമില്ല.

360 ഡിഗ്രി എക്ലിപ്റ്റിക് രേഖാംശത്തെ 27 സമഭാഗങ്ങളാക്കിയതിൽ ഒരു ഭാഗമാണു് ഒരു നക്ഷത്രം. അപ്പോൾ ഒരു ചന്ദ്ര-നക്ഷത്ര-മാസം ചന്ദ്രൻ അതേ എക്ലിപ്റ്റിക് രേഖാംശത്തിൽ തിരിച്ചെത്തുന്ന സമയം ആവണം. വിഷുവങ്ങളുടെ പുരസ്കരണം കണക്കിലെടുത്താൽ ഇതു് (tropical lunar month) 27.32158 ദിവസം ആണു്, കണക്കിലെടുത്തില്ലെങ്കിൽ (sidereal lunar month) 27.32166 ദിവസവും. ഭാരതീയർ (ഷിജു അലക്സ് ഒഴികെയുള്ള ഭാരതീയർ എന്നു പറയുന്നതാണു കൂടുതൽ ശരി 🙂 ) ഈ പുരസ്കരണവും മറ്റും നോക്കാറില്ല. അതായതു്, ചന്ദ്ര-നക്ഷത്ര-മാസം 27.32166 ദിവസം. (ഇതാണു ഞാൻ കഴിഞ്ഞ പോസ്റ്റിൽ 27.3217 എന്നു പറഞ്ഞതു്.) വർഷം 12 മാസമാണെങ്കിൽ ഒരു ചാന്ദ്ര-നക്ഷത്ര-വർഷം = 12 x 27.32166 = 327.85992 ദിവസം.

വിശദവിവരങ്ങൾക്കു് ഈ വിക്കി ലേഖനം കാണുക.

ഈ ചന്ദ്ര-നക്ഷത്ര-മാസം ഒരു മാസമായി കണക്കാക്കുന്ന കലണ്ടറുകൾ ഏതൊക്കെ?

എന്റെ അറിവിൽ ഒന്നും ഇല്ല. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുകൾ എല്ലാം തന്നെ ചന്ദ്ര-സൂര്യ-മാസമാണു് കണക്കിലെടുക്കുന്നതു്. ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന മിക്കവാറും എല്ലാ കലണ്ടറുകളുടെയും സ്ഥിതി ഇതു തന്നെയാണു്. (സൂര്യന്റെ ഗതിയെ മാത്രം അടിസ്ഥാനമാക്കി ഉള്ള കലണ്ടറുകളും ഉണ്ടായിരുന്നു – നമ്മുടെ കൊല്ലവർഷം പോലെ.)

ഭാരതീയരീതിയിലുള്ള ചന്ദ്ര-നക്ഷത്ര-മാസം എന്ന പ്രയോഗം മനുഷ്യരുടെ കണ്ണിൽ മണ്ണിടാനുള്ള ഒരു ശ്രമം മാത്രം.

ചന്ദ്ര-നക്ഷത്ര-മാസം തന്നെയാണു് ഉപയോഗിച്ചതെന്നിരിക്കട്ടേ. സായിബാബയുടെ മരണം സംബന്ധിച്ച കണക്കുകളിൽ ഏതെങ്കിലും ശരിയാണോ?

അല്ല.

1926 നവംബർ 23 മുതൽ 2011 ഏപ്രിൽ 24 വരെ 30833 ദിവസം. അതു ശരിയാണു്. എന്നു വെച്ചാൽ, 94.04321211 ചാന്ദ്ര-നക്ഷത്ര-വർഷം. 1128.518545 ചാന്ദ്ര-നക്ഷത്ര-മാസങ്ങൾ.

1960 സെപ്റ്റംബർ 9 മുതൽ 2011 ഏപ്രിൽ 24 വരെ 18489 ദിവസങ്ങളേ ഉള്ളൂ. 59 ചാന്ദ്ര-നക്ഷത്ര-വർഷങ്ങൾക്കു് 59 x 327.85992 = 19343.73528 ദിവസങ്ങൾ വേണം. അതായതു്, ആ പ്രവചനം അനുസരിച്ചു്, 2013 ഓഗസ്റ്റ് 26 വരെയെങ്കിലും ബാബ ജീവിക്കണം.

ഇനി ആ സൈറ്റിൽ പറഞ്ഞിരിക്കുന്ന 27.21 എന്ന മൂല്യം തന്നെ എടുത്താലോ? എന്നാലും ശരിയാവില്ല. 59 x 12 x 27.21 = 19264.68 ദിവസങ്ങൾ. അതായതു്, ബാബ 2013 ജൂൺ 7 വരെയെങ്കിലും ജീവിക്കണം.

ഇനി, ആ പ്രവചനം ശരിയാകണമെങ്കിൽ ചാന്ദ്ര-നക്ഷത്ര-മാസത്തിന്റെ ദൈർഘ്യം എത്രയാവണം എന്നു നമുക്കു കണക്കുകൂട്ടി നോക്കാം. 18489/ (12 x 59) = 26.1144 ദിവസം! ചന്ദ്രനെ അത്ര പതുക്കെയാക്കാൻ ആ സൈറ്റിൽ വിശദീകരണം എഴുതാൻ മിനക്കെട്ട അണ്ണന്മാർ കുറേ ശ്രമിച്ചുകാണും. പക്ഷേ 27.21-ൽ കുറയ്ക്കാൻ ഒരു വഴിയും കണ്ടില്ല. ഇനി ജ്യോത്സ്യന്മാർ പറഞ്ഞുതരുമായിരിക്കും!


താനും ഇങ്ങനെ തോന്നിയതു പോലെ കുറേ കണക്കുകൾ പറയുകയാണല്ലോ. ഇതു ഞങ്ങളുടെ കണ്ണിൽ പൊടിയിടാനല്ല എന്നു് എങ്ങനെ ബോദ്ധ്യമാവും?

മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കു തന്നെ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. ഇവിടെ ഗ്രിഗോറിയൻ തീയതിയെ കലിദിനസംഖ്യയായും തിരിച്ചും മാറ്റാനുള്ള ഒരു പ്രോഗ്രാം ഞാൻ ഇട്ടിട്ടുണ്ടു്. കലിദിനസംഖ്യ ഓരോ ദിവസവും ഒന്നു വീതം കൂടുന്നതു കൊണ്ടു്

  • രണ്ടു തീയതികൾ തമ്മിലുള്ള വ്യത്യാസം കാണാൻ അവയുടെ കലിദിനസംഖ്യകളുടെ വ്യത്യാസം കാണുക.
  • ഒരു തീയതി കഴിഞ്ഞു് n ദിവസം കഴിഞ്ഞുള്ള തീയതി അറിയാൻ ആദ്യത്തേതിന്റെ കലിദിനസംഖ്യയോടു കൂടി n കൂട്ടിയിട്ടു് കിട്ടുന്ന സംഖ്യയെ തിരിച്ചു് തീയതിയാക്കുക.

ഉദാഹരണത്തിനു്, മുകളിൽ പറഞ്ഞ തീയതികളും അവയുടെ കലിദിനസംഖ്യയും:

1926 നവംബർ 23: 1836377
1960 സെപ്റ്റംബർ 9: 1848721
2011 ഏപ്രിൽ 24 : 1867210
2013 ജൂൺ 7 : 1867985
2013 ഓഗസ്റ്റ് 26 : 1868065

കലിദിനസംഖ്യയെപ്പറ്റി കൂടുതൽ ഇവിടെയും ഇവിടെയും.

ഇനി, കലിദിനസംഖ്യ തന്നെ വേണമെന്നില്ല. ജൂലിയൻ ഡേ നമ്പരോ അതു പോലെയുള്ള എന്തെങ്കിലും സങ്കേതങ്ങളോ നോക്കിയാൽ മതി. അല്ലെങ്കിൽ മൈക്രോസോഫ്റ്റ് എക്സൽ, പല പ്രോഗ്രാമിംഗ് ഭാഷകൾ തുടങ്ങിയവയിൽ തീയതികളുടെ അങ്കഗണിതം സാദ്ധ്യമാണു്. അവയിലേതെങ്കിലും ഉപയോഗിച്ചു കണക്കുകൂട്ടി നോക്കുക.


വേറെയും തെളിവുകളുണ്ടല്ലോ, ബാബ ചന്ദ്ര-നക്ഷത്രമാസം ഉപയോഗിച്ചതിനെപ്പറ്റി?

ഇനി 93 വയസ്സുള്ള ഒരു മനുഷ്യനു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു (ഒള്ളതാണോ എന്തോ!) എന്നാണു് മറ്റൊരു “തെളിവു്”. എപ്പോൾ പറഞ്ഞു എന്നു വ്യക്തമല്ല. ഏതായാലും 93 തികഞ്ഞു് 94 ആകുന്നതിനു മുമ്പാണെന്നു് നമുക്കു് ഊഹിക്കാം. 100 ചാന്ദ്ര-നക്ഷത്ര-വർഷം = 327.85992 x 100 / 365.25 = 89.76 വർഷമാണു്. 93 തികഞ്ഞ മനുഷ്യൻ പിന്നെ ഏതു ചന്ദ്ര-നക്ഷത്ര-കലണ്ടർ വഴിയാണു 100 വയസ്സാകുന്നതു്?

  • 93 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 93 x 365.25 / 100 = 339.6825 ദിവസം, മാസം = 28.31 ദിവസം.
  • 94 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 94 x 365.25 / 100 = 343.335 ദിവസം, മാസം = 28.61 ദിവസം.

അതായതു് ചന്ദ്രൻ 28.31 ദിവസത്തിനും 28.61 ദിവസത്തിനും ഇടയ്ക്കു് ഭൂമിയ്ക്കു ചുറ്റും കറങ്ങണം എന്നു്. ഏതു ചന്ദ്രനാണോ ഇങ്ങനെ കറങ്ങുന്നതു്?


അപ്പോൾ, പറഞ്ഞു വരുന്നതു്…?

ചുരുക്കം പറഞ്ഞാൽ, മഞ്ഞളു പോലെ വെളുത്തിരിക്കുന്ന അഞ്ജനത്തിന്റെ വർണ്ണനയാണു് ആ ഔദ്യോഗികപേജ് മുഴുവൻ. എന്തൊക്കെയോ കണക്കുകൾ എഴുതിയിട്ടുണ്ടു്. അതിൽ ഒന്നു പോലും ശരിയല്ല.

പിന്നെന്തിനാണു് ഇതൊക്കെ അവിടെ എഴുതി വെച്ചിരിക്കുന്നതു്?

എലിമെന്ററി മിസ്റ്റർ വാട്ട്സൻ! കോപ്പർനിക്കസിനു 2500 വർഷം മുമ്പു് “മൃത് ജല ശിഖി വായുമയോ ഭൂഗോളഃ സര്‍വ്വതോ വൃത്തഃ” എന്നു പറഞ്ഞിട്ടുണ്ടു് എന്നു മൊഴിഞ്ഞ ഡോ. ഗോപാലകൃഷ്ണൻ ഇതു വ്യക്തമാക്കിയിട്ടുണ്ടു്. കുറേ നമ്പരുകൾ അടിച്ചാൽ മതി. ആരും ഇതൊന്നും കണക്കുകൂട്ടാൻ മെനക്കെടില്ല. ചന്ദ്രവർഷം, കലണ്ടർ എന്നൊക്കെ കേൾക്കുമ്പോഴേ മിക്കവാറും പേർ “അതു ശരിയായിരിക്കും” എന്നു പറഞ്ഞു വിട്ടിട്ടു പോകും.

ഇതാണു് ഇങ്ങനെയുള്ള പല ഉഡായിപ്പുകളുടെയും പൊരുൾ. ഇനി ഇങ്ങനെയുള്ള കണക്കുകൾ കാണുമ്പോൾ ഒരു പെൻസിലും കടലാസുമെടുത്തു് (കാൽക്കുലേറ്ററോ കമ്പ്യൂട്ടറോ ആയാലും മതി) ഒന്നു കണക്കുകൂട്ടി നോക്കുക. മിക്കവയും പൊട്ടത്തെറ്റാണെന്നു മനസ്സിലാവും. എന്നാണോ നമ്മുടെ കണക്കിനോടുള്ള പേടി മാറുക?


അതു വിടു്, ഇതു് എങ്ങനെയെങ്കിലും ശരിയാക്കാൻ പറ്റുമോ?

അര നിമിഷത്തിൽ 2202 യോജന സഞ്ചരിക്കുന്ന സൂര്യന്റെ കണക്കു തെറ്റാണെന്നു പറഞ്ഞപ്പോൾ ഈ യോജനയും നിമിഷവുമൊക്കെ പല കാലത്തു പല വിലയായിരുന്നെന്നും അതു കൊണ്ടു് ഒരു പുസ്തകത്തിലെ യോജനയും മറ്റൊരു പുസ്തകത്തിലെ നിമിഷവും കൂടി ചേർത്തു് നമുക്കു് അഡ്ജസ്റ്റു ചെയ്യാം എന്നു വാദിച്ചവരുണ്ടു്. അവർ ഇവിടെ എന്തു ചെയ്യുമോ എന്തോ? നൂറ്റാണ്ടുകളായി (മനുഷ്യൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുഴുവൻ) ചന്ദ്രന്റെ വേഗതയ്ക്കു് ഇവിടെപ്പറഞ്ഞ കണക്കുകൾ എന്തെങ്കിലും ശരിയാക്കാൻ തക്കവണ്ണം മാറ്റം സംഭവിച്ചിട്ടില്ല. കഷ്ടം! അപ്പോൾ എന്തു ചെയ്യും?

ഞാൻ ഒരു വഴി പറയാം.

ബാബയുടെ വർഷം സൂര്യന്റെയും ചന്ദ്രന്റെയും ആണെന്നു് ആരു പറഞ്ഞു? പ്രപഞ്ചത്തിൽ എത്ര വേറേ ഗോളങ്ങളുണ്ടു്! പ്രപഞ്ചം മുഴുവൻ അറിയുന്ന ബാബ (പ്രപഞ്ചം മുഴുവൻ അറിയാം, ഒരു സ്റ്റൂൾ മുതുകിൽ വീണതിനു ശേഷം വീൽചെയറില്ലാതെ സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. പാവം!) അതിൽ ഏതെങ്കിലും ഗോളത്തിന്റെ വർഷം ആണു് ഉദ്ദേശിച്ചതെങ്കിലോ?

സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഷക്കണക്കു് താഴെച്ചേർക്കുന്നു. (ഉപഗ്രഹങ്ങൾ, സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങൾ ഇവയുടെ കണക്കു് വേണമെങ്കിൽ ഇന്റർനെറ്റിലോ മറ്റോ നോക്കി കണ്ടുപിടിച്ചോളൂ. എനിക്കല്പം സമയക്കുറവുണ്ടു്!) ഇതിൽ ഏതെങ്കിലും വെച്ചു് അഡ്ജസ്റ്റ് ചെയ്യാമോ എന്നു നോക്കൂ:

പ്ലൂട്ടോ ഗ്രഹമല്ല എന്നാണു് ഇപ്പോഴത്തെ അറിവു്. എന്നാലും അതും കൂടി ഒന്നു ചെക്കു ചെയ്തേക്കൂ. കണക്കു് എവിടെയാണു ശരിയാവുക എന്നു ബാബയ്ക്കു മാത്രമല്ലേ അറിയൂ!
ബുധൻ 87.96 ദിവസം
ശുക്രൻ 224.68 ദിവസം
ഭൂമി 365.25 ദിവസം
ചൊവ്വ 686.98 ദിവസം
വ്യാഴം 11.862 വർഷം
ശനി 29.456 വർഷം
യുറാനസ് 84.07 വർഷം
നെപ്ട്യൂൺ 164.81 വർഷം
പ്ലൂട്ടോ 247.7 വർഷം

(ആ യുറാനസിന്റെ വർഷം ഏതാണ്ടു് അടുത്തു വരുന്നുണ്ടല്ലോ. 96 വർഷം എന്നതു വ്യാഖ്യാനിച്ചു് യുറാനസിന്റെ ഒരു വർഷം എന്നോ മറ്റോ ആക്കാൻ പറ്റുമോ?)


എനിക്കു് ഇങ്ങനെയൊന്നു പ്രവചിച്ചാൽ കൊള്ളാമെന്നുണ്ടു്. എന്തെങ്കിലും വഴി?

തൊണ്ണൂറ്റാറാം വയസ്സിൽ മരിക്കും എന്ന ആദ്യപ്രവചനത്തെ ഒന്നു നേരെയാക്കാൻ അതിനു പകരം മുപ്പത്തിനാലാം വയസ്സിൽ ഇനി 59 വർഷം കൂടി ജീവിക്കും എന്നു പറഞ്ഞതിനെ (ഇവിടെയും ഒന്നുരണ്ടു കൊല്ലത്തിന്റെ വ്യത്യാസമുണ്ടു്. അതു പോകട്ടേ.) ഉദ്ധരിച്ചു് നേരെയാക്കുന്ന രീതി ബഹുകേമം! മോഡുലർ അരിത്‌മെറ്റിക് എന്ന ഗണിതശാഖ ഉപയോഗിച്ചു് ഇതു് എല്ലാ ബാബമാർക്കും സിദ്ധന്മാർക്കും ഇതു് ഉപയോഗിക്കാം. അതീവഗൂഢമായ ആ രഹസ്യം താഴെച്ചേർക്കുന്നു.

  1. നമ്മൾ സാധാരണ പറയുന്ന വർഷം a ദിവസങ്ങൾ ആണെന്നിരിക്കട്ടേ. a = 365.25
  2. ഇനി സൗകര്യത്തിനു് ഒരു കലണ്ടർ കണ്ടുപിടിക്കണം. അതിന്റെ ഒരു വർഷത്തിൽ നമ്മുടെ b ദിവസങ്ങൾ ഉണ്ടെന്നിരിക്കട്ടേ.
  3. m എന്ന വയസ്സിൽ മരിക്കും എന്നു പ്രവചിക്കുക. പക്ഷേ, അതു് എല്ലാക്കൊല്ലവും പ്രവചിക്കണം. അതായതു്, 40 വയസ്സു തികയുമ്പോൾ, ഇനി (m-40) കൊല്ലം ജീവിക്കും എന്നു പറയണം.
  4. ബാക്കി കണക്കറിയാവുന്ന ഭക്തജനത്തിനു വിടുക.

നമ്മുടെ സിദ്ധൻ m-നു വളരെ മുമ്പു് n വയസ്സുള്ളപ്പോൾ മരിച്ചു എന്നിരിക്കട്ടേ. നമ്മുടെ ഗണിതജ്ഞനു് k എന്നൊരു വർഷം കണ്ടുപിടിക്കണം, ഇതു ശരിയാവാൻ. അതായതു്,

ഇതിൽ നിന്നു്,

എന്നിട്ടു് k എന്ന വർഷത്തിൽ നടത്തിയ പ്രവചനം പ്രസിദ്ധീകരിക്കുക. എല്ലാം ശരിയാണെന്നു തെളിയിക്കുക.

ഉദാഹരണമായി, ഞാൻ ഒരു സിദ്ധനാണെന്നു കരുതുക. ഞാൻ 100 വയസ്സു വരെ ജീവിച്ചിരിക്കും എന്നു പ്രവചിച്ചെന്നും കരുതുക. അല്പം സൂക്ഷിച്ചാൽ ഈ പ്രവചനം ശരിയാക്കാം. ദാ ഇങ്ങനെ:

25 വയസ്സു തികഞ്ഞ ദിവസം, ഞാൻ ഇനി 75 വർഷം ജീവിച്ചിരിക്കും എന്നു പ്രഖ്യാപിക്കുക. 26-ൽ 74, 27-ൽ 73 എന്നിങ്ങനെ പ്രവചിച്ചു കൊണ്ടേ ഇരിക്കുക. ഞാൻ എന്നു തട്ടിപ്പോയാലും എന്റെ ഭക്തജനത്തിനു് എന്റെ പ്രവചനം ശരിയാക്കാം. ഞാൻ ഉദ്ദേശിച്ചതു് ഭൗമവർഷമല്ല, ബുധവർഷം (87.96 ദിവസം) ആണെന്നു പറഞ്ഞാൽ മതി. മുകളിലുള്ള സൂത്രവാക്യം അപ്പോൾ

എന്നാവും.

ഉദാഹരണമായി, ഞാൻ മരിക്കുന്നതു് 55-ആം വയസ്സിലാണെന്നിരിക്കട്ടേ. മുകളിലുള്ള സൂത്രവാക്യം ഉപയോഗിച്ചു് k കണ്ടുപിടിക്കുക.

അതായതു്, എന്റെ നാൽപ്പത്തിയൊന്നാം പിറന്നാളിനു്, “ഞാൻ ഇനി 59 വർഷം കൂടി ജീവിക്കും” എന്നു പറഞ്ഞതു് ക്വോട്ടു ചെയ്താൽ മതി. 59 ബുധവർഷം = 5189.64 ദിവസം = 14.20 ഭൗമവർഷം. അപ്പോൾ സാധാരണ മനുഷ്യരുടെ കണക്കനുസരിച്ചു്, 41 + 14 = 55 വയസ്സിൽ. എന്താ, ശരിയായില്ലേ?

ഇതൊക്കെ നമ്മുടെ അണ്ണന്മാർ ശ്രമിച്ചിട്ടുണ്ടാവും. പക്ഷേ, ദൗർഭാഗ്യവശാൽ, സായിബാബയുടെ ചന്ദ്ര-നക്ഷത്ര-വർഷക്കണക്കനുസരിച്ചു് അതും ശരിയാവില്ല. ഇവിടെ b = 327.8604, m = 96, n = 84. അപ്പോൾ,

അതായതു്, ബാബ ജനിക്കുന്നതിനു് 21 വർഷം മുമ്പു് പ്രവചിക്കണം – 117 വർഷത്തിനു ശേഷം അദ്ദേഹം മരിക്കും എന്നു്. 117 ചന്ദ്ര-നക്ഷത്ര-വർഷം = 117 x 327.8604 = 38359.61 ദിവസം = 105.02 വർഷം. അതായതു്, ജനിച്ചു കഴിഞ്ഞു് 84 വർഷങ്ങൾക്കുള്ളിൽ മരിക്കും.

ഇനി എന്നെങ്കിലും 1905-ൽ ആരോ ഇതു പ്രവചിച്ചു എന്നു വാർത്ത കണ്ടാൽ അദ്ഭുതപ്പെടേണ്ട, ബാബയുടെ ഭക്തഗണത്തിൽ ഹൈസ്കൂൾ ഗണിതം അറിയാവുന്ന ആരോ ഉണ്ടു്!


ഇത്രയും എഴുതിയതു കൊണ്ടു്, ഇതിലെ കള്ളത്തരം എല്ലാവർക്കും മനസ്സിലാവുമോ?

എവടെ?

ഇതുകൊണ്ടൊന്നും ഈ നേരെയാക്കലുകൾ നേരെയാവുമെന്നു തോന്നുന്നില്ല. റോക്കറ്റുണ്ടാക്കുന്ന ശാസ്ത്രജ്ഞന്മാർ മുതൽ അന്തർജ്ഞാനപടുവായ സിനിമാസൂപ്പർസ്റ്റാർ വരെ ഉൾപ്പെടുന്ന ഭക്തഗണങ്ങളിൽ ആരെങ്കിലും കിണഞ്ഞു പരിശ്രമിച്ചു് ബാബയുടെ വാക്കുകൾ എങ്ങനെയെങ്കിലും സത്യമാണെന്നു് ഇനിയും “തെളിയിക്കും”. അതു കാണുമ്പോൾ അതിലുള്ള കാര്യങ്ങൾ തൊള്ള തൊടാതെ വിഴുങ്ങാൻ ഉപ്പു വാങ്ങാൻ പോകുന്നതിനു മുമ്പു് അഞ്ചു നിമിഷം അതൊന്നു കണക്കു കൂട്ടാൻ ഇതു വായിക്കുന്നവരിൽ ചിലരെയെങ്കിലും പ്രേരിപ്പിച്ചെങ്കിൽ ഈ പോസ്റ്റെഴുതാൻ ഞാൻ ചെലവാക്കിയ സമയം സാർത്ഥകമായി.

(ഞാൻ മുകളിലെഴുതിയതും ദയവായി തൊണ്ട തൊടാതെ വിഴുങ്ങരുതു്. കണക്കുകൾ ശരിയാണോ എന്നു പരിശോധിക്കുക. തെറ്റു വന്നിട്ടുണ്ടെങ്കിൽ തിരുത്താം.)

ഉഡായിപ്പുകൾ
കലണ്ടര്‍ (Calendar)
ചുഴിഞ്ഞുനോക്കല്‍

Comments (70)

Permalink

സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും

പ്രവാചകന്മാരുടെ തെറ്റായ പ്രവചനങ്ങൾ ശരിയാണെന്നു വരുത്താൻ അനുയായികൾ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ കാണുമ്പോൾ ചിരിയാണു വരുന്നതു്. തൊണ്ണൂറ്റാറാം വയസ്സിലേ താൻ മരിക്കൂ എന്നു പ്രവചിച്ച സത്യസായിബാബയെ 84 വയസ്സിനപ്പുറം ജീവിപ്പിക്കാൻ ആധുനികവൈദ്യത്തിനു പോലും കഴിഞ്ഞില്ല. ഈ തൊണ്ണൂറ്റാറിന്റെ കണക്കു ശരിയാക്കാൻ ശ്രീ ഫിലിപ്പ് എം പ്രസാദ് (തന്നെ, തന്നെ, മാനസാന്തരപ്പെട്ട പഴയ നക്സലൈറ്റ് നേതാവു് ഫിലിപ്പ് എം. പ്രസാദ് തന്നെ) കേരളകൗമുദിയിൽ എഴുതുന്നു:

റോമന്‍ കലണ്ടര്‍ അനുസരിച്ചാണ് അദ്ദേഹത്തിന് ഇപ്പോള്‍ 84 വയസ്സ്. നക്ഷത്രകാലഗണനാരീതിയാണ് ബാബ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങള്‍ തന്നെയാണ് അതിന് തെളിവ്.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 ദിവസമാണ് നക്ഷത്രകാലഗണനയില്‍ ഒരുമാസം. ഈ കണക്കുവച്ച് 12 മാസത്തിന് (ഒരുവര്‍ഷം) 324 ദിവസമേയുള്ളൂ.

1926 നവംബര്‍ 23-നാണ് ബാബ ജനിച്ചത്. അന്നുമുതല്‍ 2011 ഏപ്രില്‍ 24 വരെ മൊത്തം 30,834 ദിവസമാണ്. ഇത്രയും ദിവസത്തെ 324 കൊണ്ട് ഹരിച്ചാല്‍ ലഭിക്കുക 95 വര്‍ഷവും 54 ദിവസവുമാണ്. നക്ഷത്രകാലഗണന അനുസരിച്ച് 96-ാം വയസ്സില്‍ 54-ാം ദിനത്തിലാണ് ബാബയുടെ ദേഹവിയോഗമെന്ന് അര്‍ത്ഥം.

ഫിലിപ്പ് എം. പ്രസാദ് കണക്കുകൂട്ടലിൽ ഡോ. ഗോപാലകൃഷ്ണനെയും സുഭാഷ് കാക്കിനെയും കടത്തി വെട്ടുമെന്നു തോന്നുന്നു.

ഒന്നാമതായി, ഈ കാലയളവിനെ അടിസ്ഥാനമാക്കിയ വർഷക്കണക്കു് ലോകത്തെങ്ങും ഉണ്ടായിരുന്നില്ല. (ഭാരതത്തിൽ അധിമാസങ്ങളുള്ള സൗര-ചാന്ദ്ര-കലണ്ടർ ആയിരുന്നു. വർഷം സൗരവർഷവും മാസം ചാന്ദ്രമാസവും.) ചാന്ദ്രമാസങ്ങൾ പോലും തിഥിയെ അടിസ്ഥാനമാക്കിയായിരുന്നു. ചാന്ദ്രവർഷം ഉപയോഗിക്കുന്ന ഇസ്ലാമിക് കലണ്ടറിലെ മാസം ഏകദേശം 29.5 ദിവസമാണു്. വർഷം 354 ദിവസവും. അതനുസരിച്ചു് 87 വർഷവും ഏതാനും ദിവസങ്ങളും കഴിഞ്ഞാണു് ബാബ മരിക്കുന്നതു്.

രണ്ടാമതായി, ഈ നക്ഷത്രമാസവർഷക്കണക്കിനെപ്പറ്റി സായിബാബ ഒരിക്കലും പറഞ്ഞിട്ടില്ല. എല്ലാക്കൊല്ലവും പിറന്നാൾ ആഘോഷിക്കുന്ന ബാബ ഈ കണക്കല്ല ദീക്ഷിച്ചിരുന്നതും. പിന്നെ എന്താണു മരണത്തിനു മാത്രം അങ്ങനെയൊരു കണക്കു്?

മൂന്നാമതായി, ഈപ്പറഞ്ഞ കണക്കു് തെറ്റാണു്.

അശ്വതി മുതൽ രേവതി വരെ 27 ദിവസമല്ല, 27.3217 ദിവസമാണു്. ചന്ദ്രൻ ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം. (അതിനിടയിൽ ഭൂമി സൂര്യനു ചുറ്റും അല്പം പോകുന്നതിനാൽ സൂര്യനെ അപേക്ഷിച്ചു് അതേ സ്ഥലത്തെത്താൻ 29.5307 ദിവസം എടുക്കും. അതായതു് മുപ്പതു തിഥികളുടെ ദൈർഘ്യം.) അപ്പോൾ 12 ചാന്ദ്രമാസങ്ങളുടെ ദൈർഘ്യം = 12 x 27.3217 = 327.8604 ദിവസമാണു്. അതായതു്,

94 ചാന്ദ്രവർഷം = 30818.8776 ദിവസം.
95 ചാന്ദ്രവർഷം = 31146.738 ദിവസം.
96 ചാന്ദ്രവർഷം = 31474.5984 ദിവസം.

(കലണ്ടറുകൾ ഉണ്ടാക്കുന്നതു് പൂർണ്ണസംഖ്യകളിലാണു്. അപ്പോഴും ദിവസങ്ങളെ അങ്ങോട്ടോ ഇങ്ങോട്ടോ റൗണ്ട് ചെയ്താണു് കണക്കുകൂട്ടുന്നതു്. മൊത്തം ദിവസങ്ങളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാവില്ല.)

അപ്പോൾ 30834 ദിവസം ജീവിച്ച ബാബ 94 ചാന്ദ്രവർഷവും 15 ദിവസവുമാണു് ജീവിച്ചിരുന്നതു്. ചാന്ദ്രവർഷം കണക്കാക്കിയാലും 96 വർഷക്കണക്കു ശരിയാവില്ലല്ലോ ഫിലിപ്പേ!

അപ്പോൾ, യോജന എത്ര കിലോമീറ്ററാണെന്നാ പറഞ്ഞതു്?

ഉഡായിപ്പുകൾ
കലണ്ടര്‍ (Calendar)

Comments (23)

Permalink

ബാല്യകാലസഖിയും ഫേസ്‍ബുക്കും

ബാല്യകാലസഖിയെപ്പറ്റി ശ്ലോകമെഴുതാൻ സന്തോഷിനു മാത്രമേ പറ്റുള്ളൂ എന്നു കരുതിയോ?

നിറകൺകളിൽ നീരദശോഭയൊടെൻ
പുറകേ വിട ചൊല്ലിയ ബാല്യസഖീ,
കറ തീർന്ന നറും പ്രണയത്തൊടു നീ
വരികെൻ മുഖപുസ്തകമേറിടുവാൻ!

‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ന’ എന്ന അക്ഷരത്തിനു തോടകവൃത്തത്തിൽ (“സഗണം കില നാലിഹ തോടകമാം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)

Comments (9)

Permalink