കരതലാമലകം

കരതലാമലകത്തിനു തുല്യമെ-
ന്നരുമയാം പ്രിയവല്ലഭ തൻ മനം;
മുറിവു പറ്റുകിലിത്തിരി കയ്ചിടും,
സരസമാക്കുകിലെന്നുമിനിച്ചിടും!

മൂന്നാമത്തെ വരി വിരസമാവുകിലിത്തിരി കയ്ചിടും എന്നു്‌ ആക്കുന്നതാണു്‌ ഒന്നുകൂടി നല്ലതെന്നു തോന്നുന്നു…

‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ക’ എന്ന അക്ഷരത്തിനു ദ്രുതവിളംബിതവൃത്തത്തിൽ (“ദ്രുതവിളംബിതമാം നഭവും ഭരം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (10)

Permalink

യഥാർത്ഥ ശാസ്ത്രജ്ഞൻ

കൊച്ചു കുട്ടികളെ നിരീക്ഷിക്കാൻ വളരെ താത്പര്യമുള്ള ഞാൻ ഒരിക്കൽ ഇങ്ങനെ എഴുതി:

സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ വായിക്കാന്‍ തുടങ്ങുന്ന കാലം വരെയാണു് കുട്ടികള്‍ സ്വയം നന്നായി പഠിക്കുന്നതെന്നു തോന്നിയിട്ടുണ്ടു്. ഈ പ്രായത്തിലുള്ള കുട്ടികളോടു സംസാരിക്കാനും അവരുടെ ചെയ്തികള്‍ നോക്കിനില്‍ക്കാനും എന്തൊരു രസമാണു്! എന്തു സംശയങ്ങളാണു് അവര്‍ക്കു്? എത്ര ലോജിക്കലായി ആണു് അവര്‍ ചിന്തിക്കുന്നതു്? (Calvin and Hobbes എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസ്സിലാകും.) ചോദിക്കാന്‍ അവര്‍ക്കു ലജ്ജയുമില്ല, അറിയേണ്ടതു് എങ്ങനെയെങ്കിലും മനസ്സിലാക്കുകയും ചെയ്യും.

വായിക്കാറാവുമ്പോള്‍ പുസ്തകത്തിലെ അറിവു് അവന്റെ പ്രകൃത്യാ ഉള്ള കഴിവിനെ കെടുത്തിക്കളഞ്ഞു് മറ്റാരുടെയോ അറിവിനെ സ്പൂണ്‍‌ഫീഡ് ചെയ്യുന്നു. സ്കൂള്‍ വിദ്യാഭാസവും മുതിര്‍ന്നവരോടുള്ള ഇടപെടലും അവന്റെ ചോദ്യം ചെയ്യാനുള്ള താത്‌പര്യത്തെ നശിപ്പിച്ചുകളയുന്നു. ഉത്തരം മുട്ടുമ്പോള്‍ മുതിര്‍ന്നവര്‍ കൊഞ്ഞനം കുത്തുകയും “ഇവനിതെന്തൊരു ചെറുക്കന്‍! എന്റെയൊന്നും ചെറുപ്പത്തില്‍ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കില്ലായിരുന്നല്ലോ, പ്രായമായവര്‍ പറയുന്നതു് അങ്ങു വിശ്വസിക്കും. അതാണു വേണ്ടതു്.” എന്നു പറയുകയും ചെയ്യും.

ഇതിനോടു സാമ്യമുള്ള ഒരു പ്രസ്താവന ഈയിടെ ഒരു വലിയ മനുഷ്യൻ പറഞ്ഞതു കേൾക്കാനിടയായി. ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തു കൊണ്ടു്‌, നോബൽ സമ്മാനാർഹനായ ശാസ്ത്രജ്ഞൻ വെങ്കട്ടരാമൻ രാമകൃഷ്ണൻ പറഞ്ഞു:

“We are all born scientists and we stop being scientists as we grow up. Children are curious about plants, insects, blue sky, red sun. The parents, not knowing the answers, just say: Go away.”

“As we grow old, we just take the blue sky for granted, and we stop questioning.”

സെലിബ്രിറ്റികളെ ഉണ്ടാക്കുന്നതിൽ അദ്ദേഹം പണ്ടേ അസഹിഷ്ണുത കാണിച്ചിട്ടുണ്ടു്‌. വിദ്യാർത്ഥികൾക്കു്‌ എന്തു സന്ദേശമാണു കൊടുക്കാനുള്ളതു്‌ എന്ന ചോദ്യത്തിനു്‌ അദ്ദേഹം ഒരിക്കൽ പറഞ്ഞു: “അതു്‌ എന്നോടു ചോദിക്കേണ്ട ചോദ്യമല്ല. ഞാൻ ഒരു വിദ്യാഭ്യാസവിചക്ഷണനല്ല. എന്നോടു സയൻസ് വല്ലതും ചോദിക്കൂ. അതാണു്‌ എനിക്കറിയാവുന്ന വിഷയം.”

കൊട്ടും കുരവയോടും കൂടെ തന്നെയും സഹപ്രവർത്തകൻ തോമസ് സ്റ്റെയിറ്റ്സിനെയും ഒരു സംഘം ആളുകൾ പതിനഞ്ചു മിനിറ്റു നേരത്തേയ്ക്കു “സ്വീകരിച്ച”പ്പോൾ അദ്ദേഹം പറഞ്ഞു:

“Scientists are not movie stars or politicians who will feel insulted if they are not showered with accolades. Scientists are not interested in accolades”

ഈ വാർത്തയിൽത്തന്നെയുള്ള അദ്ദേഹത്തിന്റെ മറ്റു ചില പ്രസ്താവനകളും ഉദ്ധരിക്കട്ടേ:

  • “Science is curiosity, testing and experimenting.”

  • “Science is an international enterprise where discoveries in one part of the world are useful in other parts. The traffic should be both ways, and at present the flow from the West to India is more.”

  • “I’ve been honest with you. You are free to disagree. That’s science.”

ഭാരതത്തിലെ ശാസ്ത്രജ്ഞർക്കു്‌ (ന്യൂ ഏജ് ആയാലും ഓൾഡ് ഏജ് ആയാലും, റോക്കറ്റ് വിട്ടു ശാസ്ത്രജ്ഞരായവരും ശാസ്ത്രം നന്നാവാൻ തുലാഭാരം തൂങ്ങുന്നവരും ഒക്കെ) ഒരു മാതൃകയാവട്ടേ ഇദ്ദേഹം!

മഹാന്മാര്‍

Comments (13)

Permalink

2011-ലെ മലയാളം കലണ്ടർ/പഞ്ചാംഗം

2011-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺ‌ലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.

ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ടാ.

  1. 2008-ലെ കലണ്ടറും കുറേ അലപ്രകളും
  2. പിറന്നാളും കലണ്ടറും

ഇവ കൂടാതെ താത്പര്യമുള്ളവർക്കു് ഈ പോസ്റ്റുകളും വായിക്കാം.

  1. പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും
  2. ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?
  3. ചിങ്ങവും മേടവും, അഥവാ അനിലും സുനിലും പെരിങ്ങോടനും
  4. ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…

കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.

തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.


കഴിഞ്ഞ കൊല്ലത്തെ പോസ്റ്റ് വളരെക്കാലത്തിനു ശേഷം ഇന്നാണു നോക്കുന്നതു്‌. ആലപ്പുഴയും പാലക്കാടും ചിലർ ചോദിച്ചിരുന്നു. അവ ഇക്കൊല്ലം ചേർത്തിട്ടുണ്ടു്‌.

കാളിയമ്പീ, തിരുവോണം സെപ്റ്റംബർ 9-നാണു്‌. ഇനി ലീവിനു്‌ അപേക്ഷിച്ചാൽ മതിയോ?

താമസിച്ചതിനു ക്ഷമാപണം.

കലണ്ടര്‍ (Calendar)

Comments (9)

Permalink

കവിതയും ശാസ്ത്രജ്ഞന്മാരും

ഈ ശ്ലോകം എഴുതിയതാരാണെന്നു് അറിയില്ല. ഉള്ളൂരിന്റെ ‘വിജ്ഞാനദീപിക’യിലാണെന്നു തോന്നുന്നു, പണ്ടു വായിച്ചതാണു്.

ഇതു് ബില്‌ഹണൻ എന്ന കവിയുടെ “കാശ്മീരിന്റെ ചരിത്രകാവ്യം” എന്ന കൃതിയിലെയാണെന്നു് രവി കാവനാടു് ചൂണ്ടിക്കാട്ടി. ശ്ലോകത്തിലെ ചില തെറ്റുകൾ തിരുത്തുകയും ചെയ്തു. രവിയ്ക്കു വളരെ നന്ദി.

നൈവ വ്യാകരണജ്ഞമേതി പിതരം, ന ഭ്രാതരം താർക്കികം,
ദൂരാത് സങ്കുചിതേവ ഗച്ഛതി പുനശ്ചണ്ഡാലവച്ഛാന്ദസാത്,
മീമാംസാനിപുണം നപുംസകമിതി ജ്ഞാത്വാ നിരസ്താദരാ
കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതേ സ്വയം.

(കവിതാ-കാന്താ) : (കവിതയെന്ന പ്രിയതമ)
പിതരം ഏവ വ്യാകരണ-ജ്ഞം ന ഏതി : അച്ഛനാണെന്നു പറഞ്ഞു് വ്യാകരണമറിയാവുന്നവന്റെ അടുത്തു പോകുകയില്ല
ന ഭ്രാതരം താർക്കികം : ആങ്ങളയായ തർക്കശാസ്ത്രജ്ഞന്റെ അടുത്തും.
ചണ്ഡാലവത് ഇവ ദൂരാത് ഛാന്ദസാത് : ഛന്ദശ്ശാസ്ത്രം പഠിച്ചവന്റെ അടുത്തുനിന്നു് ചണ്ഡാലനെയെന്ന പോലെ ദൂരത്തു്
പുനഃ സങ്കുചിതാ ഗച്ഛതി : സങ്കോചത്തോടു കൂടി ഓടുന്നു
മീമാംസാ-നിപുണം നപുംസകം ഇതി : മീമാംസയിൽ പണ്ഡിതനായവനെ നപുംസകമാണെന്നു
ജ്ഞാത്വാ നിരസ്ത-ആദരാ : മനസ്സിലാക്കി ആദരവു നിഷേധിക്കുന്നു
കാവ്യ-അലങ്കരണ-ജ്ഞം ഏവ : കാവ്യത്തിലും അലങ്കാരത്തിലും വിവരമുള്ളവനെ മാത്രം
കവിതാ-കാന്താ : കവിതയെന്ന പ്രിയതമ
സ്വയം വൃണീതേ : സ്വയം വരിക്കുന്നു

ഒരേ സമയത്തു തന്നെ കവിതയെഴുതാൻ അറിവു വേണമെന്നും, എന്നാൽ ചില അറിവുകൾ (അന്നത്തെ ശാസ്ത്രങ്ങൾ) ഉണ്ടാകുന്നതു് കവിത അടുക്കാൻ തടസ്സമാകും എന്നും പറയുന്ന ശ്ലോകം.

കവിതയെന്നല്ല, ഏതു നല്ല സാഹിത്യം എഴുതാനും നല്ല വായന ആവശ്യമാണു്. (ഒരിക്കൽ ഇതു പറഞ്ഞപ്പോൾ മറുചോദ്യം വന്നതു് “ആദികവിയായ വാല്‌മീകി എങ്ങനെ കവിതയെഴുതി?” എന്നാണു്. വാല്‌മീകി ആദികവിയാണെന്നു സമ്മതിച്ചാൽത്തന്നെ, അദ്ദേഹത്തിനു മുമ്പും കവിത പാട്ടുകളുടെ രൂപത്തിലും മറ്റും ഉണ്ടായിരിക്കണം. അവ കേട്ടതിൽ നിന്നും മറ്റു പലരും അതിനു മുമ്പു രചിച്ച വികലമായ കവിതകളിൽ നിന്നുമൊക്കെയാവണം രാമായണം ഉണ്ടായതു്. നാമറിയുന്ന ആദികാവ്യമാണു രാമായണം. അതിനു മുമ്പു് കവിതയേ ഉണ്ടായിരുന്നില്ല എന്നു പറയുന്നതു തെറ്റാണു്.) അല്ലാതെ ജന്മസിദ്ധമായ കഴിവു കൊണ്ടല്ല മനുഷ്യൻ കവിത എഴുതുന്നതു്.

കവിത്വം മറ്റേതു കലയേയും പോലെ തന്നെയാണു്. അതു ജന്മസിദ്ധമായി കിട്ടുന്നതല്ല, ആർ‌ജ്ജിക്കുന്നതാണു്. (ശ്രമിക്കുന്നവർക്കെല്ലാം കിട്ടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ സങ്കീർണ്ണമാണു്. ശ്രമത്തോടൊപ്പം അതിനനുകൂലവും പ്രതികൂലവുമായ ഓരോ സാഹചര്യവും ഏതു കഴിവിനെയും ബാധിക്കുന്നുണ്ടു്. ഒരേ സാഹചര്യത്തിൽ വളരുന്ന രണ്ടു പേരിൽ ഒരാൾക്കു മാത്രം ചില കാര്യങ്ങളിൽ പ്രാവീണ്യമുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെക്കിടക്കുന്നു.) ആ അർത്ഥത്തിൽ “കാവ്യവും അലങ്കാരവും അറിയാവുന്നവനു മാത്രമേ കവിത വഴങ്ങൂ” എന്ന പ്രസ്താവന അന്നത്തെ കവിതാനിർ‌വ്വചനമനുസരിച്ചു ശരിയാണു്.

അതേ സമയം അതോടൊപ്പമുള്ള “ശാസ്ത്രമറിയാവുന്നവനു കവിത വഴങ്ങില്ല” എന്ന പ്രസ്താവം കൂടുതൽ നിരൂപണം അർഹിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന ശാസ്ത്രങ്ങൾ സാഹിത്യവുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങൾ തന്നെയാണെന്നതു ശ്രദ്ധിക്കുക. വ്യാകരണവും വൃത്തശാസ്ത്രവും നിരുക്തവും മീമാംസയുമൊക്കെ കവിതയെ കൂച്ചുവിലങ്ങിടും എന്ന തത്ത്വം തന്നെയാണു് വ്യാകരണശുദ്ധിയുള്ളതും ശാർദ്ദൂലവിക്രീഡിതവൃത്തനിബദ്ധവുമായ ഈ ശ്ലോകത്തിൽ കവി പറയുന്നതു്. (“ശങ്കാപേതമുദിക്കുമര്‍ത്ഥരുചിയെ, ങ്ങെങ്ങാ വെറും ശബ്ദമാമങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാലകൌതൂഹലം?” എന്നു ദ്വിതീയാക്ഷരപ്രാസത്തെ “വിമർശിച്ച” ആശാനെയും ഇവിടെ ഓർക്കാം.) കാളിദാസന്റെയും മറ്റും ചില പ്രയോഗങ്ങൾ വ്യാകരണദൃഷ്ട്യാ തെറ്റാണെന്നുള്ള വാദങ്ങളും, പിന്നീടു് കാളിദാസൻ പറഞ്ഞതു കൊണ്ടു് അവ സാധുവാണെന്നു വൈയാകരണന്മാർ എഴുതിയതും ഇതിനോടു ചേർത്തു വായിക്കാം.

വാണീ വ്യാകരണേണ ഭാതി എന്നു പറയുമ്പോൾത്തന്നെ, വ്യാകരണത്തിലും ഛന്ദശാസ്ത്രത്തിലും തർക്കത്തിലും മീമാംസയിലുമുള്ള കടും‌പിടിത്തം കവിതയ്ക്കു തടയിടും എന്നു തന്നെയാണു് കവി ഇവിടെ പറഞ്ഞുവെയ്ക്കുന്നതു്. കുഞ്ചൻ‌നമ്പ്യാരുടെ “പൂശകൻ” തുടങ്ങി പല പ്രയോഗങ്ങൾ, വള്ളത്തോളിന്റെ “അവളിതാ പോകുന്നു കാന്താലയേ”, “ചലശ്രോണി” തുടങ്ങിയ പ്രയോഗങ്ങൾ ഇങ്ങനെ വിമർശിക്കപ്പെട്ടിട്ടുണ്ടു്. ചങ്ങമ്പുഴയുടെ കവിതകളെ വൃത്തമഞ്ജരിയിലുള്ള താളങ്ങളിൽ അല്ലാത്തതിനാൽ പാട്ടു് എന്നു് അധിക്ഷേപിച്ചിട്ടുണ്ടു്. ഇന്നും വരിമുറിക്കവിതകൾ, ശുദ്ധമലയാളമല്ലാത്ത വാക്കുകൾ എന്നൊക്കെ പറഞ്ഞു് കവിതയെ വിമർശിക്കുന്നതും വിരളമല്ല.

ചുരുക്കം പറഞ്ഞാൽ, സാഹിത്യം വായിച്ചുള്ള അറിവാണു കവിതാസ്വാദനത്തിനും കവിതാരചനയ്ക്കും വേണ്ടതു്, അതിനു പിന്നിലെ തിയറിയല്ല എന്നു തന്നെയാണു് ഈ ശ്ലോകത്തിന്റെ താത്പര്യം. കവിത പണ്ഡിതന്മാരുടെ കുത്തകയാണെന്നു കരുതിയ ഒരു സമൂഹം എന്നും ഉണ്ടായിരുന്നു എന്നു വേണം കരുതാൻ.


ഇതൊക്കെയാണെങ്കിലും, ഈ ശ്ലോകത്തിനു് ശാസ്ത്രജ്ഞന്മാർക്കു് കവിത വഴങ്ങില്ല എന്നൊരു അർത്ഥം പറയാം എന്നെനിക്കു തോന്നുന്നില്ല. എഴുതുന്നതെന്തും ശാസ്ത്രത്തിന്റെ ചട്ടക്കൂടിൽത്തന്നെ വേണമെന്നു കടും‌പിടിത്തം പിടിക്കുന്നവർക്കെതിരേ ആണു് ഈ ശ്ലോകം. സംസ്കൃതസാഹിത്യത്തിലെ പല മഹാന്മാരും അന്നത്തെ അർത്ഥത്തിൽ ശാസ്ത്രജ്ഞന്മാരും ആയിരുന്നു. ഇന്നത്തെ കാലത്തും ശാസ്ത്രവിഷയങ്ങളിൽ വ്യാപരിക്കുന്ന അനേകം കവികളെയും കലാകരെയും കാണാൻ കഴിയും.


ഇനി, മുലയെയും മുഖത്തെയും ജഘനത്തെയുമൊക്കെ ഗ്ലാൻഡുകളായി മാത്രം കണ്ടതിനും സംസ്കൃതസാഹിത്യത്തിൽ ഉദാഹരണമുണ്ടു്. വൈരാഗ്യം മൂത്തപ്പോഴാണെന്നു മാത്രം. ശൃംഗാരശതകം എഴുതിയ ഭർത്തൃഹരി വൈരാഗിയായപ്പോൾ എഴുതിയ വൈരാഗ്യശതകത്തിൽ നിന്നു് ഒരു ശ്ലോകം:

സ്തനൗ മാംസഗ്രന്ഥീ കനകകലശാവിത്യുപമിതൗ
മുഖം ശ്ലേഷ്മാഗാരം തദപി ച ശശാങ്കേന തുലിതം
സ്രവന്മൂത്രക്ലിന്നം കരിവരശിരസ്പർദ്ധി ജഘനം
മുഹുർ‌നിന്ദ്യം രൂപം കവിജനവിശേഷൈർ ഗുരുകൃതം.

സ്തനൗ മാംസ-ഗ്രന്ഥീ : (വെറും) മാംസഗ്രന്ഥികളായ മുലകളെ
കനകകലശൗ ഇതി ഉപമിതൗ : സ്വർണ്ണക്കുടങ്ങളോടാണു് ഉപമിക്കുന്നതു്
മുഖം ശ്ലേഷ്മ-ആഗാരം : കഫം ഉണ്ടാക്കുന്ന മുഖത്തെ
തത്-അപി ച ശശാങ്കേന തുലിതം : ചന്ദ്രനു തുല്യം (എന്നാണു പറയുന്നതു്)
സ്രവത്-മൂത്ര-ക്ലിന്നം ജഘനം : മൂത്രം ഒഴുകി വൃത്തികെട്ടു കിടക്കുന്ന ജഘനത്തെ
കരി-വര-ശിര-സ്പർദ്ധി : ഗജരാജന്റെ തല പോലെ (എന്നും പറയുന്നു)
മുഹുഃ നിന്ദ്യം രൂപം : വളരെ നിന്ദ്യമായ രൂപത്തെ പിന്നെയും പിന്നെയും
കവി-ജന-വിശേഷൈഃ ഗുരു-കൃതം : കവികൾ മഹത്തായി കൊണ്ടാടുന്നു

ഈ ഭർത്തൃഹരി വൈദ്യനോ ശാസ്ത്രജ്ഞനോ മറ്റോ ആയിരുന്നോ, ആർക്കറിയാം?

കൂടുതൽ വായനയ്ക്കു്:

ചുഴിഞ്ഞുനോക്കല്‍
സുഭാഷിതം

Comments (69)

Permalink

ആനന്ദ് വീണ്ടും!

Download PDF bookഅങ്ങനെ ഭാരതത്തിന്റെ വിശ്വനാഥൻ ആനന്ദ് വീണ്ടും തന്റെ അജയ്യത തെളിയിച്ചിരിക്കുന്നു. ബൾഗേറിയയുടെ വസേലിൻ ടോപാലോവുമായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിലെ അവസാനത്തെ കളിയിൽ ഉജ്വലമായ വിജയത്തോടെ ലോക ചെസ്സ് ചാമ്പ്യൻ‌ഷിപ്പ് കിരീടം ആനന്ദ് നിലനിർത്തി. വെൽ ഡൺ, ആനന്ദ്!

കഴിഞ്ഞ ലോകചെസ്സ് ചാമ്പ്യൻഷിപ്പ് (ആനന്ദ് – ക്രാം‌നിക്ക്) കഴിഞ്ഞപ്പോഴും ഞാൻ ഇതു പോലെ ഒരു പോസ്റ്റ് (വിമർശകരുടെ വായടപ്പിച്ച വിജയം) എഴുതിയിരുന്നു.

മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ രാജേഷ് കെ. പി., ആദിത്യൻ, ജോഷി തുടങ്ങിയ ചില സുഹൃത്തുക്കളോടൊപ്പം കളികൾ ഗൂഗിൾ ബസ്സിൽ വിശകലനം ചെയ്തിരുന്നു. അതിലൊന്നിന്റെ വിശദവിവരങ്ങൾ ആനന്ദിന്റെ മണ്ടത്തരം എന്ന പോസ്റ്റിൽ എഴുതി. ആനന്ദിനെപ്പോലുള്ള കളിക്കാരുടെ കളികളെ മനസ്സിലാക്കാനും വിമർശിക്കാനും ആനന്ദിനെക്കാൾ വളരെ മോശം കളിക്കാരനായ എനിക്കു് അവകാശമില്ല എന്നു് തറവാടി എന്ന ബ്ലോഗർ അഭിപ്രായപ്പെട്ടു. (തറവാടിയുടെ അഭിപ്രായം ശരിയാണെങ്കിൽ ഈ മത്സരത്തെ ആനന്ദൊഴികെ ആർക്കും വിശകലനം ചെയ്യാൻ പറ്റില്ല. ആനന്ദിനെക്കാൾ മോശമാണല്ലോ എല്ലാവരും!) തർക്കിച്ചു തർക്കിച്ചു് അദ്ദേഹം അവസാനം ആനന്ദിനെപ്പോലെയുള്ള കളിക്കാർ എതിരാളിയുടെ തന്ത്രങ്ങളെപ്പറ്റി കൂടുതൽ അറിയാൻ മനഃപൂർ‌വ്വം മോശം നീക്കങ്ങൾ നടത്തും എന്നും മറ്റുമുള്ള മഹാവിജ്ഞാനങ്ങൾ പകർന്നുതരികയുണ്ടായി. കൂട്ടത്തിൽ “വിമര്‍ശനങ്ങളേയും വിലയിരുത്തലുകളേയും സ്വീകരിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം വിമര്‍ശിച്ച ആളുടെ യോഗ്യതയാണ്.” എന്ന ഒരു സനാതനതത്ത്വം അദ്ദേഹം തെങ്ങുകയറ്റക്കാരൻ കുഞ്ഞന്റെ ഉപമയോടു കൂടി മൊഴിയുകയുമുണ്ടായി.

പത്തിരുപത്തഞ്ചു കൊല്ലം മുമ്പു് ആനന്ദ് കോഴിക്കോട്ടു കളിച്ച ഒരു ടൂർണമെന്റിൽ ഞാനും കളിച്ചിട്ടുണ്ടു്. ആനന്ദിന്റെ കളികളെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചിട്ടുമുണ്ടു്. ആനന്ദ് മാത്രമല്ല, പല മികച്ച കളിക്കാരുടെയും കളികളെപ്പറ്റി സംസാരിക്കുകയും അവർക്കു പറ്റിയ പിഴകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ടു്. അവർക്കൊന്നും തോന്നാത്ത അസഹിഷ്ണുത ഈ തറവാടിക്കു് എന്തുകൊണ്ടു തോന്നുന്നു എന്നു മനസ്സിലാകുന്നില്ല.

ചെസ്സിൽ കലയുടെ അംശമില്ലെന്നു തറവാടി പറയുന്നതിനോടും യോജിപ്പില്ല. അല്പമൊക്കെ ചെസ്സ് കളിക്കുകയും ചെസ്സ് പുസ്തകങ്ങൾ വായിക്കുകയും ചെയ്തവർ എന്നോടു യോജിക്കും എന്നാണു് എന്റെ വിശ്വാസം.

തന്റെ മകളുടെ ചെസ്സ് കോച്ചാണു താൻ എന്നു തറവാടി ഒരിക്കൽ എഴുതിയിരുന്നതിനാൽ ചെസ്സ് പുസ്തകങ്ങൾ കുറേ വായിക്കുകയും അതിനെപ്പറ്റി കുറേ വിവരം ഉണ്ടായിരിക്കുകയും ചെയ്ത ആളാണെന്നാണു കരുതിയതു കൊണ്ടാണു് അത്രയും മറുപടി എഴുതാൻ മിനക്കെട്ടതു്.

തറവാടി എന്തു പറഞ്ഞാലും, ഞാൻ ആ മത്സരത്തെപ്പറ്റി ഒരു പുസ്തകം എഴുതി – അതിലെ 12 കളികളെയും എന്നെക്കൊണ്ടു കഴിയുന്ന വിധത്തിൽ വിശകലനം ചെയ്തുകൊണ്ടു്. പി. ഡി. എഫ്. രൂപത്തിലുള്ള ആ പുസ്തകം മുകളിൽ വലത്തുവശത്തുള്ള ഐക്കണിൽ ക്ലിക്കു ചെയ്തു ഡൗൺ‌ലോഡ് ചെയ്യാൻ സാധിക്കും.


മത്സരത്തിന്റെ ഫലം ഒറ്റ നോട്ടത്തിൽ ഇവിടെ:

 
1
2
3
4
5
6
7
8
9
10
11
12
 
ആനന്ദ്
0
1
½
1
½
½
½
0
½
½
½
1
ടോപാലോവ്
1
0
½
0
½
½
½
1
½
½
½
0

കളിക്കു മുമ്പും ആനന്ദിനു ബുദ്ധിമുട്ടുകൾ പലതും ഉണ്ടായിരുന്നു. മത്സരത്തിന്റെ പകുതി ഇന്ത്യയിൽ വെച്ചു നടത്താൻ ആനന്ദ് ശ്രമിച്ചില്ല എന്നു പറഞ്ഞു് ടോപാലോവ് ബഹളം വെച്ചിരുന്നു. ആനന്ദിന്റെ മുൻ എതിരാളി ആയിരുന്ന കാസ്പറോവിന്റെയും (കാസ്പറോവ് പണ്ടു് പ്രൊഫഷണൽ ചെസ്സ് അസ്സോസിയേഷൻ തുടങ്ങിയപ്പോൾ അതിൽ കൂട്ടുകൂടാഞ്ഞതിനു് ആനന്ദിനെ ചീത്ത വിളിച്ചിട്ടുണ്ടു്) ടോപാലോവിന്റെ എതിരാളി ആയിരുന്ന ക്രാംനിക്കിന്റെയും (ക്രാംനിക്ക്-ടോപാലോവ് മത്സരത്തിൽ കക്കൂസിൽ ഒളിപ്പിച്ചു വെച്ച കമ്പ്യൂട്ടർ ഉപയോഗിച്ചാണു ക്രാംനിക്ക് ജയിക്കുന്നതെന്നു് ആരോപണം ഉന്നയിച്ചു് ക്രാംനിക്കിനെക്കൊണ്ടു പൊതുകക്കൂസ് ഉപയോഗിപ്പിക്കുകയും ദുരാരോപണത്തിന്റെ പേരിൽ അസ്സോസ്സിയേഷന്റെ ശിക്ഷ വാങ്ങുകയും ചെയ്ത ആളാണു ടോപാലോവ്.) സഹായം സ്വീകരിച്ചതിനും ടോപാലോവിന്റെ കയ്യിൽ നിന്നും ആനന്ദ് “നാണമില്ലാത്തവൻ” എന്ന വിളി കേട്ടിരുന്നു. മത്സരത്തിനു് ബൾഗേറിയയിലെ സോഫിയയിലേയ്ക്കു പോയപ്പോൾ ഐസ്‌ലാൻഡിലെ അഗ്നിപർ‌വ്വതം മൂലം ജെർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ കുടുങ്ങിപ്പോയ ആനന്ദ് പിന്നെ റോഡുമാർഗ്ഗം രണ്ടു ദിവസം യാത്ര ചെയ്താണു് കളിസ്ഥലത്തെത്തിയതു്. (കളി മൂന്നു ദിവസം നീട്ടിവെയ്ക്കണം എന്നു് ആനന്ദ് അപേക്ഷിച്ചെങ്കിലും ഒരു ദിവസമേ നീട്ടിവെച്ചുള്ളൂ.)

ഈ മത്സരത്തിലെ എല്ലാ കളികളും താഴെച്ചേർക്കുന്നു. കളികളെപ്പറ്റി ചെറിയ വിശദീകരണമേ ഇവിടെ കൊടുക്കുന്നുള്ളൂ. വിശദമായ വിശകലനത്തിനു് പുസ്തകം നോക്കുക.

  1. ആദ്യത്തെ കളിയിൽ ആനന്ദിനെ ഞെട്ടിച്ചു കൊണ്ടു് ടോപാലോവ് മുന്നിൽ

    വർഷങ്ങളായി കളിച്ചു പരിചയമുള്ള ഗ്ര്വൻഫെൽഡ് ഡിഫൻസ് (Grünfeld Defence) ആണു് ആദ്യത്തെ കളിയിൽ ആനന്ദ് തിരഞ്ഞെടുത്തതു്. പക്ഷേ, ടോപാലോവിന്റെ ഓപ്പനിംഗ് തയ്യാറെടുപ്പിൽ ആനന്ദ് വീണു പോയി. ശരിക്കു പ്രതിരോധിക്കാഞ്ഞ ആനന്ദിന്റെ ഇരുപത്തിമൂന്നാം നീക്കത്തിലെ പിഴവു മുതലെടുത്തു് ഒരു കുതിരയെ ബലികഴിച്ചുകൊണ്ടു് ടോപാലോവ് അഴിച്ചു വിട്ട ആക്രമണത്തെ പ്രതിരോധിക്കാൻ ആനന്ദിനു കഴിഞ്ഞില്ല. മുപ്പതാം നീക്കത്തിൽ ആനന്ദ് തോൽ‌വി സമ്മതിച്ചു.

    മത്സരത്തിൽ ടോപാലോവ് മുന്നിട്ടു നിൽക്കുന്നു 1-0.

  2. ആനന്ദ് തിരിച്ചടിക്കുന്നു

    ഒന്നാം കളിയിലെ പരാജയത്തിൽ നിന്നു് ആനന്ദിന്റെ ഉജ്വലമായ തിരിച്ചുവരവു്. ടോപാളോവിന്റെ ക്വീൻസ് ഗാംബിറ്റ് ഡിക്ലൈൻഡ് പ്രതിരോധത്തെ (Queen Gambit declined) കറ്റാലൻ സിസ്റ്റം (Catalan system) ഉപയോഗിച്ചാണു് ആനന്ദ് നേരിട്ടതു്. 15, 16 നീക്കങ്ങളിൽ നിരാലംബരായ ഇരട്ടക്കാലാളുകളെ സ്വീകരിച്ചു മന്ത്രിമാരെ പരസ്പരം വെട്ടിക്കളഞ്ഞ ആനന്ദ് വളരെ സാഹസികമായാണു കളിച്ചതു്. ടോപാലോവിന്റെ ഇരുപത്തഞ്ചാം നീക്കത്തിലെ പിഴവു മുതലാക്കിയ ആനന്ദിനു് ഇരുപത്തൊമ്പതാം നീക്കമെത്തിയപ്പോഴേക്കും വ്യക്തമായ മുൻ‌തൂക്കം കിട്ടിയിരുന്നു. പതുക്കെപ്പതുക്കെ നില മെച്ചപ്പെടുത്തിയ ആനന്ദ് മുപ്പത്തഞ്ചാം നീക്കത്തോടെ ഒരു കാലാളിനെ മന്ത്രിയാക്കാനുള്ള ശ്രമത്തിൽ ടോപോലോവിന്റെ തേരിനെ നേടാനുള്ള സാദ്ധ്യത കൈവരിച്ചു. നാല്പത്തിമൂന്നാം നീക്കത്തിൽ ടോപാലോവ് തോൽ‌വി സമ്മതിച്ചു.

    ഇരുവരും ഒരു പോയിന്റ് വീതം നേടി മത്സരം സമനിലയിൽ.

  3. ആനന്ദിനു്‌ അല്പം വിഷമിച്ചു്‌ ഒരു സമനില

    കറുത്ത കരുക്കൾ കൊണ്ടു കളിച്ച ആനന്ദിന്റെ നില ഒരല്പം പരുങ്ങലിലായിരുന്നു. ഒന്നാം കളിയിൽ തന്നെ തോല്പിച്ച ഗ്ര്വെൻഫെൽഡ് പ്രതിരോധം ഉപേക്ഷിച്ചു് സ്ലാവ് പ്രതിരോധം (Slav defence) ആണു് ആനന്ദ് ഇത്തവണ ഉപയോഗിച്ചതു്. h7-ൽ കുടുങ്ങിപ്പോയ വെളുത്ത കളത്തിലൂടെ നീങ്ങുന്ന ആനയെ കളിയിലേയ്ക്കു കൊണ്ടുവരാൻ ആനന്ദ് അല്പം പണിപ്പെട്ടു. അതു സാധിച്ചതിനു ശേഷം കളി സമനിലയിലേയ്ക്കു നീങ്ങുകയായിരുന്നു. അവസാനം അവിരാമമായ ചെക്കു മൂലം കളി സമനിലയിലായി.

    ഇരുവരും ഒന്നര പോയിന്റ് വീതം നേടി മത്സരം സമനിലയിൽ.

  4. ആനന്ദിനു തകർപ്പൻ ജയം

    രണ്ടാം കളിയിൽ ഉപയോഗിച്ച കറ്റാലൻ ഓപ്പണിംഗ് തന്നെ ഉപയോഗിച്ചെങ്കിലും, പത്താം നീക്കം ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ രീതിയിൽ കളിച്ച ആനന്ദ് താമസിയാതെ തരക്കേടില്ലാത്ത ഒരു നില കൈവരിച്ചു. 20, 21 നീക്കങ്ങളിൽ ടോപാലോവ് വരുത്തിയ പിഴവുകളെ മുതലെടുത്തുകൊണ്ടു്‌ രാജപക്ഷത്തു ശക്തമായ ആക്രമണം അഴിച്ചു വിട്ട ആനന്ദ് ഇരുപത്തിമൂന്നാം നീക്കത്തിൽ ഒരു കുതിരയെ ബലി കഴിച്ചു കൊണ്ടു്‌ കറുത്ത രാജാവിന്റെ പ്രതിരോധം തകർത്തു. രക്ഷപ്പെടാൻ അതിനു മുമ്പു്‌ ടോപാലോവിനു വഴിയുണ്ടായിരുന്നെങ്കിലും അശ്വമേധത്തിനു(!) ശേഷം അദ്ദേഹത്തിനു നിൽക്കക്കള്ളിയില്ലാതായി. വളരെ കൃത്യതയോടെ നടത്തിയ ആക്രമണം ആനന്ദിനെ വിജയത്തിലെത്തിച്ചു.

    ആനന്ദ് മുന്നിൽ: 2½ – 1½

  5. സമാധാനത്തിലേയ്ക്കു്‌

    ക്വീൻസ് ഗാംബിറ്റിലെ സ്ലാവ് വേരിയേഷനിൽ രണ്ടു പേരും സൂക്ഷിച്ചു കളിച്ച കളി. അധികം സാഹസങ്ങളൊന്നുമില്ലാതെ അവസാനം ഒരേ നില തന്നെ മൂന്നു തവണ സംഭവിച്ചു്‌ സമനിലയായി.

    ആനന്ദ് മുന്നിൽ: 3 – 2.

  6. വീണ്ടും സമാധാനം

    വീണ്ടും ഒരു കറ്റാലൻ. ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഒരാൾ അടുപ്പിച്ചു 13 തവണ കുതിരയെ നീക്കിയ കളി. ആനന്ദ് ആണു്‌ ഇതു ചെയ്തതു്‌. അത്രയും പണിഞ്ഞതു കൊണ്ടു്‌ കാര്യമായ ഗുണമൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, ടോപാലോവിനു്‌ അല്പം ഗുണം കിട്ടുകയും ചെയ്തു. നാല്പത്തിരണ്ടു നീക്കം കഴിഞ്ഞപ്പോൾ ടോപോലോവിനു മുൻ‍തൂക്കം തോന്നിച്ചെങ്കിലും, ആനന്ദിന്റെ കൃത്യമായ പ്രതിരോധം കളിയെ സമനിലയിലെത്തിച്ചു.

    മത്സരം പകുതി വഴി എത്തിയപ്പോൾ ആനന്ദ് മുന്നിൽ: 3½ – 2½

  7. പൊരിഞ്ഞ യുദ്ധം, അവസാനം സമനില

    ആനന്ദിന്റെ കറ്റാലനെ ഇത്തവണ ടോപാലോവ് കറുത്ത കളത്തിലെ ആന കൊണ്ടു ചെക്കു കൊടുത്തു് ബോഗോ-ഇൻഡ്യൻ (Bogo-Indian) രീതിയിലാണു് നേരിട്ടതു്. രണ്ടുപേരും ജയിക്കാനായി കിണഞ്ഞു പരിശ്രമിച്ചു്‌ അവസാനം കളി സമനിലയിലെത്തി. ഒരു കരുവിനെ ബലികഴിച്ചുകൊണ്ടു്‌ ടോപോലോവ് നടത്തിയ ആക്രമണം ആനന്ദിന്റെ തക്ക സമയത്തുള്ള പ്രതിരോധം കൊണ്ടു്‌ എങ്ങുമെത്താതെ പോയി. കൂടുതലായി കയ്യിലുള്ള കരുവിനെ ഉപയോഗിച്ചു ജയിക്കാനുള്ള ആനന്ദിന്റെ ശ്രമം ടോപാലോവിന്റെ വളരെ മുന്നിട്ടു കയറിയ കാലാൾ തടഞ്ഞു. അവസാനം മൂന്നു തവണ ഒരേ നില ആവർത്തിച്ചു്‌ കളി സമനിലയിലെത്തി.

    ആനന്ദ് മുന്നിൽ: 4 – 3.

  8. ആനന്ദിനു ഭീമാബദ്ധം: സമനിലയാകേണ്ട കളി ടോപാലോവിനു്‌. മത്സരം വീണ്ടും സമനിലയിൽ.

    സ്ലാവ് ഡിഫൻസിൽ ഒരു കളി കൂടി. ആനന്ദിന്റെ ഇരുപത്തിരണ്ടാം നീക്കത്തിലെ പിഴവു മുതലാക്കിയ ടോപാലോവിനു്‌ കളിയിൽ നല്ല മുൻ‍തൂക്കമുണ്ടായിരുന്നു. അദ്ദേഹം ഒരു കാലാളിനെ കൂടുതൽ നേടുകയും ചെയ്തു. എങ്കിലും വിഭിന്നകളങ്ങളിലൂടെ സഞ്ചരിക്കുന്ന ആനകൾ ഉൾപ്പെടുന്ന അന്ത്യഘട്ടമായതുകൊണ്ടു്‌ (Opposite color bishop ending) സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലായിരുന്നു. സമയസമ്മർദ്ദത്തിൽ അൻപത്തിനാലാം നീക്കത്തിൽ നടത്തിയ അബദ്ധം ആനന്ദിനെ തോൽവിയിലെത്തിച്ചു. ഈ കളിയെപ്പറ്റി അല്പം കൂടി വിശദമായി ഞാൻ ആനന്ദിന്റെ മണ്ടത്തരം എന്ന പോസ്റ്റിൽ എഴുതിയിട്ടുണ്ടു്‌.

    ഇപ്പോൾ രണ്ടു പേർക്കും 4 പോയിന്റ് വീതം കിട്ടി മത്സരം സമനിലയിൽ നിൽക്കുന്നു.

  9. ആനന്ദ് പല തവണ ജയം കൈവിട്ടു കളയുന്നു. മത്സരം സമനിലയിൽത്തന്നെ

    കറ്റാലനു പകരം ആനന്ദ് 3. Nc3 ആണു് ഇത്തവണ കളിച്ചതു്. ടോപാലോവ് നിംസോ-ഇൻഡ്യൻ പ്രതിരോധം സ്വീകരിച്ചു. രണ്ടു തേരുകൾക്കു വേണ്ടി മന്ത്രിയെ കൊടുത്തു്‌ ശക്തമായി കളിച്ച ആനന്ദിനു്‌ 38 നീക്കങ്ങൾ കഴിഞ്ഞപ്പോൾ വ്യക്തമായ മുൻ‍തൂക്കമുണ്ടായിരുന്നെങ്കിലും, തുടരെത്തുടരെയുള്ള പല പാകപ്പിഴകൾ കൊണ്ടു്‌ പല തവണ ജയം നഷ്ടമായി. അവസാനം ജയിക്കാൻ തക്കവണ്ണമുള്ള ഒരു അന്ത്യഘട്ടം എത്തിയപ്പോൾ ടോപോലോവിനു അവിരാമമായ ചെക്കു കൊടുക്കാൻ പറ്റി. കളി സമനിലയിൽ.
         

    രണ്ടു പേർക്കും നാലരപ്പോയിന്റോടെ മത്സരം സമനിലയിൽ.

  10. ആനന്ദിനു പണിപ്പെട്ടു്‌ ഒരു സമനില

    ഒന്നാം കളിയിൽ തോൽ‌വി നൽകിയ ഗ്ര്വെൻഫെൽഡ് ഡിഫൻസ് ആനന്ദ് വീണ്ടും ഈ കളിയിൽ ഉപയോഗിച്ചു. വെളുത്ത കരുക്കൾ കൊണ്ടു കളിച്ച ടോപോലോവിനു വളരെ നല്ല നില കിട്ടിയതായിരുന്നുവെങ്കിലും, ആനന്ദ് അതിനെ ഒരു സമനിലയാക്കിയെടുത്തു.

    രണ്ടു പേർക്കും അഞ്ചു പോയിന്റോടെ മത്സരം സമനിലയിൽ.

  11. കിണഞ്ഞു ശ്രമിച്ചിട്ടും ജയിക്കാൻ പറ്റാതെ ആനന്ദ്

    ഈ മത്സരത്തിൽ ആനന്ദിനു് വെളുത്ത കരുക്കളുള്ള അവസാനത്തെ കളി. ഇതു വരെ കളിച്ച 1. d4 വിട്ടു് 1. c4 കളിച്ച ആനന്ദിനെതിരേ ഇംഗ്ലീഷ് ഓപ്പനിംഗിലെ റിവേഴ്സ്ഡ് സിസിലിയൻ രീതി അവലംബിച്ച ടോപാലോവിനു് കളി തുല്യനിലയിൽ നിർത്താൻ സാധിച്ചു. ആനന്ദ് പല സാഹസങ്ങളും നോക്കിയെങ്കിലും അല്പം പോലും മുൻ‌തൂക്കം കിട്ടാൻ സാധിച്ചില്ല. കളി 65 നീക്കത്തിൽ സമനിലയിൽ.

    ടൈബ്രേക്കർ കളിക്കാതെ ആനന്ദ് കിരീടം നിലനിർത്തും എന്ന മോഹം മിക്കവാറും എല്ലാവർക്കും നഷ്ടപ്പെട്ടു. അവസാനത്തെ കളിയിൽ കറുത്ത കരുക്കൾ കൊണ്ടു ജയിച്ചാലേ ആനന്ദിനു് ഇനി അതു സാധിക്കൂ. 11 കളി കഴിഞ്ഞപ്പോൾ ഇരുവർക്കും അഞ്ചര പോയിന്റോടെ മത്സരം സമനിലയിൽ.

  12. മഹത്തായ തിരിച്ചുവരവു്. ആനന്ദ് തന്നെ ചാമ്പ്യൻ!

    അവസാനത്തെയും നിർണ്ണായകവുമായ കളിയിൽ കറുത്ത കരുക്കൾ ഉപയോഗിച്ചു ജയിച്ച ആനന്ദ് 12 കളികളിൽ ആറര പോയിന്റ് നേടി ലോകചാമ്പ്യനായി. ഈ മത്സരത്തിലെ ഏറ്റവും കിടിലൻ കളി. വളരെ പഴക്കമുള്ളതും, FIDE തുടങ്ങിയതു മുതൽക്കുള്ള ഒരു ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിലും ഇതു വരെ കളിച്ചിട്ടില്ലാത്തതുമായ ക്വീൻസ് ഗാംബിറ്റ് ലാസ്കർ വേരിയേഷൻ ആണു് ആനന്ദ് ഉപയോഗിച്ചതു്. 31, 32 നീക്കങ്ങളിലാണു് ടോപാലോവിനു പിഴവു സംഭവിച്ചതു്.

    അങ്ങനെ ആനന്ദ് വീണ്ടും ലോകചാമ്പ്യൻ. സാധാരണ ചെസ്സിൽ മാത്രമല്ല, ഓരോ കളിക്കാരനും അര മണിക്കൂർ മാത്രം സമയം കൊടുക്കുന്ന ദ്രുത-ചെസ്സിലും (Rapid chess), ഓരോ കളിക്കാരനും അഞ്ചു മിനിറ്റു മാത്രം സമയം കൊടുക്കുന്ന മിന്നൽ ചെസ്സിലും (lighting chess), കണ്ണുകെട്ടി കളിക്കുന്ന ചെസ്സിലും (blindfold chess) ലോകത്തെ മികച്ച കളിക്കാരിൽ ഒരാളാണു് ആനന്ദ്. ചെസ്സുകളിയുടെ പ്രാഗ്‌രൂപമായ ചതുരംഗം കണ്ടുപിടിച്ച ഭാരതത്തിനു് അഭിമാനിക്കാൻ ഇന്നുള്ള ഏറ്റവും വലിയ വ്യക്തി.

    ആനന്ദിനു് ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ!


    ഈ പുസ്തകം തയ്യാറാക്കാൻ പലരും എന്നെ സഹായിച്ചിട്ടുണ്ടു്. ഏഴെട്ടു പേർ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പു് റിവ്യൂ ചെയ്തു. ആദിത്യനെയാണു കൂട്ടത്തിൽ എടുത്തു പറയേണ്ടതു്. ഗൂഗിൾ ബസ്സിൽ ഒരു വിഷയം തുടങ്ങി ഇതിനു പ്രേരകമായ രാജേഷ് കെ. പി. യെയും നന്ദിയോടെ സ്മരിക്കുന്നു.

    പലർ ചേർന്നു നടത്തിയ ഈ സം‌രം‌ഭത്തിലെ ഹിഡൻ അജൻ‌ഡകൾ കണ്ടുപിടിക്കാൻ നിലാവത്തും അല്ലാതെയും അലയുന്ന എല്ലാ കോഴികളിൽ നിന്നും സീലു വെച്ച ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു. വിക്കിപീഡിയയിൽ നോക്കിയപ്പോൾ ടൊപാലോവിന്റെ നാടായ ബൾഗേറിയ ഒരു കമ്യൂണിസ്റ്റ് രാജ്യമായിരുന്നെന്നും 1989-ൽ കമ്യൂണിസത്തിൽ നിന്നു മുക്തി നേടി ജനാധിപത്യരാഷ്ട്രമായെന്നും കാണുന്നു. അതു കൊണ്ടാണു് ഞാൻ ടൊപാലോവ് തോറ്റ മത്സരത്തെ ഇത്ര വലുതായി കാണിക്കുന്നതു് എന്ന ഒരു ലൈനിൽ ഒരു പിടി പിടിച്ചു നോക്കാം, എന്താ?

ചെസ്സ് (Chess)

Comments (32)

Permalink

ആനന്ദിന്റെ മണ്ടത്തരം

ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദും (ഇന്ത്യ) വെസെലിൻ ടൊപാളൊവും (ബൾഗേറിയ) തമ്മിൽ നടക്കുന്ന ലോകചെസ്സ്ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ എട്ടാമത്തെ കളി വളരെ ശ്രദ്ധേയമായിരുന്നു. ആദ്യത്തെ കളി തോറ്റതിനു ശേഷം, പിന്നെയുള്ള ആറു കളികളിലും മികച്ച നിലവാരം പുലർത്തിയ ആനന്ദ് 4:3-നു മുന്നിട്ടു നിൽക്കുകയായിരുന്നു. എട്ടാമത്തെ കളിയിൽ ടൊപോളൊവിനായിരുന്നു മുൻ‌തൂക്കം. എങ്കിലും 51 നീക്കങ്ങൾക്കു ശേഷം ആനന്ദിനു സമനില പിടിക്കാൻ കഴിയും എന്നൊരു സ്ഥിതി വന്നതായി തോന്നി. ഈ കളി ഓരോ നീക്കമായി വീക്ഷിച്ചു കൊണ്ടിരുന്ന രാജേഷ് കെ. പി. ഇട്ട ബസ്സിൽ ഞങ്ങൾ ആ നിലയെപ്പറ്റി ഒരു വിശകലനം നടത്തിയിരുന്നു. സമനിലയാകുമെന്നു ഞങ്ങൾ കരുതിയെങ്കിലും, ആനന്ദ് 56 നീക്കങ്ങളിൽ തോൽ‌വി സമ്മതിക്കുകയായിരുന്നു.

ആ എൻഡ്‌ഗെയിമിനെപ്പറ്റി രാജേഷും ഞാനും കൂടി നടത്തിയ വിശകലനമാണു് ഈ പോസ്റ്റിനു് ആധാരം.


താഴെക്കൊടുത്തിരിക്കുന്ന ബോർഡിൽ കളി കാണാം. ജാവാസ്ക്രിപ്റ്റ് അനുവദിക്കുന്ന ഏതു ബ്രൗസറിലും ഇതു കളിച്ചുനോക്കാം.

ഈ കളിയിൽ ടോപാളൊവ് ആനന്ദിനെക്കാൾ വളരെ നന്നായി കളിച്ചു എന്നതിനു യാതൊരു സംശയവുമില്ല. ഇരുപത്തിരണ്ടാം നീക്കത്തിൽ കാലാളിനെ f4-ലേയ്ക്കു തള്ളിയ ആനന്ദിന്റെ ശ്രദ്ധക്കുറവിനെ ശരിക്കും മുതലെടുത്ത ടോപാളൊവ് (അദ്ദേഹത്തിന്റെ 23. Ne4! ഈ കളിയിലെ ഏറ്റവും നല്ല നീക്കമാണെന്നു പറയാം.) അവസാനം ആലംബമറ്റ ആ കാലാളിനെ മുപ്പത്തിമൂന്നാം നീക്കത്തിൽ വെട്ടിയെടുത്തു. ഒരു കാലാളിന്റെ മുൻ‌തൂക്കവും ആനന്ദിന്റെ e6-ലുള്ള കാലാളിന്റെ ദൗർബല്യവും ടോപാളൊവിനു കൂടുതൽ നല്ല സാദ്ധ്യതകൾ കൊടുക്കുന്നുണ്ടെങ്കിലും, വിപരീതകളങ്ങളിലൂടെ സഞ്ചരിക്കുന്ന ആനകൾ മാത്രം (രാജാവും കാലാളുകളും ഒഴികെ) ഉള്ള അന്ത്യഘട്ടം (Opposite colored Bishops’ end game) ആയതിനാൽ സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലാണു്.


മുകളിൽ പറഞ്ഞതു് ഒന്നുകൂടി വിശദമാക്കാം. ഈ നില നോക്കുക.

d6, e5 എന്നീ കറുത്ത കളങ്ങൾ കറുപ്പിന്റെ രാജാവും ആനയും കൂടി നിയന്ത്രിച്ചിരിക്കുന്നു. വെളുപ്പിനു രണ്ടു കാലാൾ കൂടുതലുണ്ടെങ്കിലും ഒന്നും ചെയ്യാൻ സാദ്ധ്യമല്ല. രാജാവു കൊണ്ടു മാത്രം കാലാളുകളെ മുന്നോട്ടു നീക്കാനോ കറുത്ത രാജാവിനെയോ ആനയെയോ ആ കളങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്നു തടുക്കാനോ സാദ്ധ്യമല്ല. e5-ലുള്ള പിടി വിടാതെ ആനയെ അങ്ങോട്ടുമിങ്ങോട്ടും (a1-h8 ഡയഗണലിലോ b8-h2 ഡയഗണലിലോ) നീക്കിക്കളിച്ചാൽ കറുപ്പിനു സമനില പിടിക്കാം.

വിപരീതനിറങ്ങളുള്ള കളങ്ങളിൽ സഞ്ചരിക്കുന്ന ആനകളുള്ള എല്ലാ അന്ത്യഘട്ടങ്ങളും സമനിലയിൽ നീങ്ങും എന്നല്ല ഇതിനർത്ഥം. പക്ഷേ അവയ്ക്കു സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലാണു്. ചില കളങ്ങളെ മുൻ‌തൂക്കമുള്ള ആളെക്കാൾ നന്നായി മറ്റേ ആൾക്കു നിയന്ത്രിക്കാൻ പറ്റുന്നതാണു കാരണം.


ഈ കളിയിൽ വെളുപ്പിന്റെ അൻ‌പത്തിമൂന്നാം നീക്കത്തിനു ശേഷമുള്ള സ്ഥിതി ഒന്നു പരിശോധിക്കാം.

ഒരു കാലാൾ കൂടുതലുണ്ടെങ്കിലും വെളുപ്പിനു് (ടൊപാളോവ്) ഒന്നും ചെയ്യാൻ കഴിയില്ല. കറുപ്പിന്റെ കാലാളുകളെല്ലാം വെളുത്ത കളങ്ങളിലായതു കൊണ്ടു് വെളുത്ത ആനയ്ക്കു് അവയെ ഒന്നും ചെയ്യാൻ പറ്റില്ല. വെളുപ്പിനു ജയിക്കണമെങ്കിൽ ഒന്നുകിൽ ഇനിയും കാലാളുകളെ വെട്ടിയെടുക്കണം. അല്ലെങ്കിൽ രാജാവു് c7, e7, e6 എന്നിവിടങ്ങളിലെവിടെയെങ്കിലും എത്തി കാലാളിനെ d7-ലേയ്ക്കു കളിച്ചു് കറുപ്പിന്റെ ആനയെ നേടണം. പക്ഷേ ഇതൊന്നും നടക്കില്ല.

മന്ത്രിയുടെ വശത്തേയ്ക്കു രാജാവു പോയാൽ കറുത്ത രാജാവിനും അങ്ങോട്ടു പോകാൻ പറ്റും. (53… Bc6 54. Ke3 Kf7 55. Kd4 Ke8 56. Kc5 Kd7 57. Kb6 Bd5; ഇവിടെ 55. f4 Bd7 56. g3 Bc6 57. g4 Bd7 58. Kd4 Ke8 59. Kc5 Bc6 60. Kb6 Kd7) മറ്റേ വശത്തേയ്ക്കു പോകാനും നിവൃത്തിയില്ല. കാലാളുകളെ നീക്കി ഫയലിൽ ഒരു പാസ്ഡ് പോൺ ഉണ്ടാക്കാൻ പറ്റുമെങ്കിലും ഫയലുകൾ വളരെ അടുത്തായതിനാൽ കറുത്ത രാജാവിനും ആനയ്ക്കും കൂടി അവയെ തടുക്കാൻ സാധിക്കും.

a4-e8 ഡയഗണലിൽ ആനയെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതിനു പകരം 53… Kf7 കളിക്കേണ്ട യാതൊരു കാര്യവും ആനന്ദിനില്ലായിരുന്നു. പക്ഷേ, ആനന്ദിന്റെ ശവക്കുഴി തോണ്ടിയതു് ആ നീക്കമല്ല. 54. Kg5-നു ശേഷം 54… Bc6?? കളിച്ചതാണു്. ഇനിയിപ്പോൾ h7-ലെ കാലാളിനെ ആനയ്ക്കു പിന്തുണയ്ക്കാൻ കഴിയില്ല. 54… Ke8 55. Kh6 Bd3 ഫലപ്രദമായ പ്രതിരോധം കാഴ്ചവെയ്ക്കുന്നു. 54…Bd3 55. Bf6 Ke8 കളിച്ചാലും മതി.

കിട്ടിയ അവസരം ടോപാളോവ് ശരിക്കു വിനിയോഗിച്ചു. 55. Kh6 Kg8 56. g4 എന്നിവയ്ക്കു ശേഷം ആനന്ദിനു നിവൃത്തിയില്ല. 56… Be8 57. g5 Bd7 58. Bg7! Be8 59. f4! Bd7 60. g6 hxg6 61. Kxg6 എന്നിവ കഴിഞ്ഞാൽ Kf6, Bh6, Kxe6/Ke7, d7 എന്നിവയെ പ്രതിരോധിക്കാൻ ആനന്ദിനു് ഒന്നും ചെയ്യാൻ കഴിയില്ല. വെളുപ്പിന്റെ രാജാവും ആനയും കൂടി കറുപ്പിന്റെ രാജാവിനെ കൂച്ചുവിലങ്ങിട്ടിരിക്കുകയാണു്, d7 സം‌രക്ഷിക്കാൻ പോകുന്നതിൽ നിന്നു്. ആനന്ദ് ഇവിടെ തോൽ‌വി സമ്മതിച്ചു. (കളി മുകളിലുള്ള ബോർഡിൽ കളിച്ചു നോക്കാം.)


എന്തുകൊണ്ടു് ഇങ്ങനെയൊരു അബദ്ധം ആനന്ദിനു സംഭവിച്ചു?

ടൈം പ്രെഷർ തന്നെയാവും കാരണം. രണ്ടാമത്തെ ടൈം ലിമിറ്റ് 60-ആമത്തെ നീക്കത്തിലാണു്. ആ ഏഴു നീക്കങ്ങൾ നീക്കാൻ ആനന്ദിനു വളരെക്കുറച്ചു സമയമേ ഉണ്ടായിരുന്നിരിക്കുകയുള്ളൂ. 18. a5 ഈ കളിയിലെ ഒരു പുതിയ നീക്കമായിരുന്നു. ആനന്ദ് അടുത്ത നീക്കത്തിനു 15 മിനിറ്റെടുത്തു. പിന്നെയും കുറച്ചു നീക്കങ്ങൾ ടോപാളോവിന്റെ മുൻ‌കൂട്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നിരിക്കണം.

ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനായിരുന്നു ആനന്ദ് ഒരിക്കൽ. ടൈം പ്രെഷർ അദ്ദേഹത്തിനു വരാറേയില്ലായിരുന്നു. പ്രായമായതാണോ, അതോ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഓപ്പണിംഗ് പ്രിപ്പറേഷനുകൾ (മുമ്പു് ഇതു ഫലപ്രദമായി ഉപയോഗിച്ച ഒരാളാണു് ആനന്ദ്.) കളികളുടെ ഗതി നിയന്ത്രിക്കുന്നതോ?

കളി ഇപ്പോൾ 4-4 എന്നു സമനിലയിലാണു്. ഇനി 4 കളികൾ കൂടിയുണ്ടു്. അവയിൽ ജയങ്ങളിൽ കൂടുതൽ തോൽ‌വികൾ ഉണ്ടായില്ലെങ്കിൽ പണ്ടായിരുന്നെങ്കിൽ നിലവിലുള്ള ചാമ്പ്യനായ ആനന്ദിനു കിരീടം നിലനിർത്താമായിരുന്നു. ഇപ്പോൾ ടൈ-ബ്രേക്കർ കളികൾ കളിക്കേണ്ടി വരും.

കാത്തിരുന്നു കാണുക തന്നെ.

ചുഴിഞ്ഞുനോക്കല്‍
ചെസ്സ് (Chess)

Comments (50)

Permalink

പഠിച്ചതു പാടുന്ന പഠിത്തവും വിഷുവിന്റെ ജ്യോതിശ്ശാസ്ത്രവും

കാലം: പതിനാലാം നൂറ്റാണ്ടു്.
സ്ഥലം: യൂറോപ്പിലെ ഒരു സ്കൂൾ.
പശ്ചാത്തലം: അരിസ്റ്റോട്ടിലിനു ശേഷം ലോകത്തിലെ ശാസ്ത്രജ്ഞാനമൊക്കെ നിന്നു പോയി എന്നു യൂറോപ്യന്മാർ വിശ്വസിക്കുന്നു. അതിനിടയിൽ ഇന്ത്യയിൽ ചൈനയിലും അറേബ്യയിലുമൊന്നും ശാസ്ത്രം വളരെ മുന്നോട്ടു പോയതൊന്നും ഇവന്മാർ അറിഞ്ഞിട്ടില്ല. കുറേക്കാലം കഴിഞ്ഞിട്ടേ അറബികൾ അവിടുന്നും ഇവിടുന്നുമൊക്കെ അടിച്ചു മാറ്റിയ അറിവുകളൊക്കെ തടുത്തു കൂട്ടി ഇവർ പുതിയ തിയറികളൊക്കെ ഉണ്ടാക്കി പിന്നീടുള്ള ചരിത്രകാരന്മാരെക്കൊണ്ടു് റോമിലെയും ഗ്രീസിലെയും ശാസ്ത്രം അസ്തമിച്ചതിൽ‌പ്പിന്നെ ലോകം അന്ധകാരത്തിലായിരുന്നെന്നും പിന്നെ പത്തുപതിന്നാലു നൂറ്റാണ്ടു കഴിഞ്ഞിട്ടു യൂറോപ്പിലാണു് അതു് ഉയിർത്തെഴുനേറ്റതെന്നും എഴുതിക്കാൻ പരിപാടിയിടുന്നുള്ളൂ.

അദ്ധ്യാപകൻ: ആണുങ്ങൾക്കു് പെണ്ണുങ്ങളെക്കാൾ കൂടുതൽ പല്ലുകളുണ്ടു്. പറയൂ.
കുട്ടികൾ (ഒരുമിച്ചു്) : ആണുങ്ങൾക്കു് പെണ്ണുങ്ങളെക്കാൾ കൂടുതൽ പല്ലുകളുണ്ടു്.
അദ്ധ്യാപകൻ: ആരാണു് ഇതു പറഞ്ഞതു്?
കുട്ടികൾ: മഹാനായ അരിസ്റ്റോട്ടിൽ.
അദ്ധ്യാപകൻ: ഭാരം കൂടിയ ഒരു വസ്തുവും ഭാരം കുറഞ്ഞ ഒരു വസ്തുവും കൂടി ഒരേ ഉയരത്തിൽ നിന്നു താഴേയ്ക്കിട്ടാൽ ഏതു് ആദ്യം തറയിലെത്തും?
കുട്ടികൾ: ഭാരം കൂടിയ വസ്തു.
അദ്ധ്യാപകൻ: ആരാണു് ഇതു പറഞ്ഞതു്?
കുട്ടികൾ: മഹാനായ അരിസ്റ്റോട്ടിൽ.

കുട്ടികളുടെ പല തലമുറകൾ ഇവ ഉരുവിട്ടു പഠിച്ചു. കേട്ട കുട്ടികളാരും വീട്ടിൽ ചെന്നു് അച്ഛന്റെയും അമ്മയുടെയും പല്ലുകളെണ്ണി നോക്കിയില്ല. ഒരു ഇരുമ്പുകഷണവും തടിക്കഷണവും കൂടി പുരപ്പുറത്തു നിന്നു താഴേയ്ക്കിട്ടു നോക്കിയില്ല. ഒന്നു രണ്ടു ശാസ്ത്രകുതുകികൾ ഒഴികെ. അവസാനം ഗലീലിയോ പിസാ ഗോപുരത്തിനു മുകളിൽ കയറിയപ്പോഴാണു് ലോകത്തിനു രണ്ടാമത്തെ കാര്യം ബോദ്ധ്യമായതു്.

ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ കഥ പോലെ ഇതും ഒരു കെട്ടുകഥയാണെന്നു വിക്കിപീഡിയയിൽ കാണുന്നു.

“A biography by Galileo’s pupil Vincenzo Viviani stated that Galileo had dropped balls of the same material, but different masses, from the Leaning Tower of Pisa to demonstrate that their time of descent was independent of their mass.[85] This was contrary to what Aristotle had taught: that heavy objects fall faster than lighter ones, in direct proportion to weight.[86] While this story has been retold in popular accounts, there is no account by Galileo himself of such an experiment, and it is generally accepted by historians that it was at most a thought experiment which did not actually take place. [87]

ചൂണ്ടിക്കാട്ടിയ ബ്രൈറ്റിനു നന്ദി.


ഈ അരിസ്റ്റോട്ടിലിന്റെ ഗുരുവായിരുന്ന പ്ലേറ്റോ, തന്റെ ഗുരുവായിരുന്ന സോക്രട്ടീസിന്റെ ചുവടു പിടിച്ചു് ഇങ്ങനെ പറഞ്ഞു:

“ചിന്തയാണു് ഏറ്റവും പ്രധാനം. മനുഷ്യന്റെ ചിന്തയിൽ നിന്നു് ഉരുത്തിരിയുന്ന ജ്ഞാനമാണു് ഏറ്റവും മഹത്തായതു്. നിരീക്ഷണത്തിനു രണ്ടാം സ്ഥാനമേ ഉള്ളൂ. പരീക്ഷണമാകട്ടേ ഏറ്റവും മോശവും.”

ആധുനികശാസ്ത്രപ്രചാരകർ ഇതിനെ നിഷേധിക്കുന്നു. ചിന്തയ്ക്കൊപ്പമോ കൂടുതലോ ആയി നിരീക്ഷണത്തിനും അതിനൊപ്പമോ കൂടുതലോ ആയി പരീക്ഷണത്തിനും അവർ പ്രാധാന്യം കൊടുക്കുന്നു.

തികച്ചും സൈദ്ധാന്തികമായ ജ്ഞാനശാഖകൾ പലതുമുണ്ടു്. സാഹിത്യമീമാംസ മുതൽ ശുദ്ധഗണിതം വരെ. ഭാരതീയാചാര്യന്മാർ ഇവയെയെല്ലാം “ശാസ്ത്രം” എന്നു വിളിച്ചു. ഈ ശാസ്ത്രങ്ങൾക്കു നിത്യജീവിതത്തിൽ അളക്കാൻ പറ്റുന്ന എന്തെങ്കിലുമായി ബന്ധമുണ്ടാകണമെന്നു നിർബന്ധമില്ല.

അളക്കാനോ വിശകലനം ചെയ്യാനോ പര്യാപ്തമാകുന്ന സന്ദർഭത്തിലാണു് ശാസ്ത്രം സയൻസാകുന്നതു്. സയൻസിനെ പരിഭാഷപ്പെടുത്തിയപ്പോൾ “ശാസ്ത്രം” എന്ന വാക്കുപയോഗിച്ചതു പല പ്രശ്നങ്ങൾക്കും വഴി തെളിച്ചിട്ടുണ്ടു്. സയൻസുമായി പുലബന്ധം പോലുമില്ലാത്ത കോടാങ്കിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, ജ്യോതിഷം, അലങ്കാരശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയവയും ഭാരതീയനിർ‌വ്വചനമനുസരിച്ചു് ശാസ്ത്രങ്ങളാണു്.

സൈദ്ധാന്തികശാസ്ത്രങ്ങൾ നിലനിൽക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. അവയിൽ പലതും സംസ്കാരത്തിന്റെ ഭാഗങ്ങളായി കരുതപ്പെടുന്നു. ഉദാഹരണമായി, മനുഷ്യസ്വഭാവങ്ങളും വിധിയും പ്രവചിക്കാൻ ഉപകരിക്കും എന്നു മനുഷ്യർ വിശ്വസിച്ച ജ്യോതിഷം എന്ന ശാസ്ത്രം. അതേ ശാസ്ത്രം തന്നെ സൂര്യന്റെയും ഭൂമിയുടെയും ഗ്രഹങ്ങളുടെയും ചലനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ തന്നപ്പോൾ അതു സയൻസായി. അതിൽ എത്രത്തോളം ശരിയുണ്ടെന്നു നമുക്കു കണ്ടുപിടിക്കാൻ കഴിയും. ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും പ്രാചീനഗ്രന്ഥങ്ങളിൽ കൂടിക്കലർന്നു കിടക്കുന്നെങ്കിലും, അവയിലെ സൈദ്ധാന്തികജ്ഞാനവും സയൻസും തമ്മിലുള്ള വ്യത്യാസം ഈ വിധത്തിൽ പ്രകടമാണു്. അതു പോലെ, ഉറക്കം ഉണർന്നെഴുനേൽക്കുമ്പോൾ കിഴക്കോട്ടോ വടക്കോട്ടോ നോക്കി വേണം എഴുനേൽക്കാൻ എന്ന വിശ്വാസത്തെയും, ഉണർന്നെഴുനേൽക്കുന്നതു് വലത്തോട്ടായിരിക്കണം എന്ന വിശ്വാസത്തെയും തമ്മിൽ ചേർത്തപ്പോൾ, ഉറങ്ങുന്നതു് തെക്കോട്ടോ കിഴക്കോട്ടോ തല വെച്ചായിരിക്കണം എന്ന “ശാസ്ത്രം” ഉണ്ടായതു് രസകരമായ ഒരു നിരീക്ഷണമാണു്.

അതിൽ നിന്നു വ്യത്യസ്തമായി, ഒരു പ്രത്യേകരാഗം പാടുന്നതു് ഒരു രോഗം ഇല്ലാതാക്കുമെന്നോ, ഒരു ഗ്രഹത്തിന്റെ സ്ഥാനം വിധിയെ നിർണ്ണയിക്കുമെന്നോ, വടക്കോട്ടും പടിഞ്ഞാട്ടും തല വെച്ചാൽ ഭൂമിയുടെ കാന്തികപ്രഭാവവും ശരീരത്തിലെ കാന്തവും കൂടി ചേർന്നു് “നെഗറ്റീവ് എനർജി” ഉണ്ടാവും എന്നോ പറയുമ്പോൾ, അതായതു് ഒരു സൈദ്ധാന്തികശാസ്ത്രത്തിനു പ്രായോഗികതലത്തിൽ പ്രസക്തിയുണ്ടെന്നു സമർത്ഥിക്കുമ്പോൾ, അതു വിശകലനം ചെയ്യാനും നാം ബാദ്ധ്യസ്ഥരാണു്.

സയൻസിലേയ്ക്കെത്തുമ്പോൾ പ്ലേറ്റോ പറഞ്ഞതു തെറ്റാണെന്നു മനസ്സിലാകും. മനുഷ്യന്റെ ചിന്തയിൽ നിന്നു മാത്രം ഉണ്ടായ പല സിദ്ധാന്തങ്ങളും തെറ്റാണെന്നു പിന്നീടു നിരീക്ഷണവും പരീക്ഷണവും വഴി തെളിയിച്ചിട്ടുണ്ടു്. നിരീക്ഷണവും പരീക്ഷണവുമാണു് ആധുനികസയൻസിന്റെ ആണിക്കല്ലുകൾ. അപ്പോൾ പ്ലേറ്റോയുടെ വിശകലനം നേരേ തിരിച്ചിടണം എന്നു വരുന്നു.

ആധുനികവീക്ഷണം ഇതാണെങ്കിലും, പഴയ കാലത്തെ ചിന്താഗതി – ഭാരതത്തിലായാലും ഗ്രീസിലായാലും ഈജിപ്തിലായാലും ബാബിലോണിയയിലായാലും ചൈനയിലായാലും – സൈദ്ധാന്തികശാസ്ത്രങ്ങളെ തുണയ്ക്കുന്ന രീതിയെയാണു പിന്തുടർന്നതു്. അവയെ പ്രായോഗികതലത്തിൽ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഉപകരണങ്ങളുടെ അഭാവമാണു് ഒരു കാരണം. സയൻസ് പുരോഗമിച്ചപ്പോൾ ഇവയുടെ വിശകലനം കൂടുതൽ എളുപ്പമാകുകയും നിരീക്ഷണ-പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അവയെ കുറ്റമറ്റതാക്കുവാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു. ആധുനികസയൻസ് എന്നു പറയുന്നതു് എങ്ങനെ പ്രാചീനശാസ്ത്രങ്ങളെ ഈ വിധത്തിൽ നന്നാക്കിയതു തന്നെയാണു്. അതിൽ ആ പ്രാചീനശാസ്ത്രങ്ങളുടെ ശേഷിപ്പുകൾ ഉണ്ടാവുകയും ചെയ്യും. ഗ്രഹങ്ങൾക്കു് ഗ്രീക്ക് ദേവന്മാരുടെ (ഭാരതത്തിൽ ഭാരതീയദേവന്മാരുടെയും)പേരുകൾ കൊടുത്തതു് ഒരുദാഹരണം. നഗ്നനേത്രങ്ങൾക്കു ദൃശ്യമല്ലാത്ത ഗ്രഹങ്ങളെ സയൻസ് ടെലിസ്കോപ്പു കൊണ്ടു കണ്ടുപിടിച്ചപ്പോൾ അവയ്ക്കും പഴയ രീതി പിന്തുടർന്നു് ഗ്രീക്ക് ദേവന്മാരുടെ പേരുകൾ കൊടുത്തതു് ഇവിടെ ഓർക്കാം.

എല്ലാക്കാലത്തും സൈദ്ധാന്തികശാസ്ത്രങ്ങൾ പുരോഗമിക്കുന്നുണ്ടു്. ഗണിതശാസ്ത്രം ഏറ്റവും നല്ല ഉദാഹരണം. അതുപോലെ ബിഗ് ബാംഗ് തിയറി, പരിണാമസിദ്ധാന്തം, ആപേക്ഷികതാസിദ്ധാന്തം, ക്വാന്റം മെക്കാനിക്സ് തുടങ്ങിയവയിലെ പലതും സൈദ്ധാന്തികശാസ്ത്രമായി തുടങ്ങി പിന്നെ നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും തിരുത്തിയെഴുതി നന്നാക്കിയ സിദ്ധാന്തങ്ങളാണു്.


നാം നിത്യേന കേൾക്കുന്ന പല സിദ്ധാന്തങ്ങളും നിരീക്ഷണവും പരീക്ഷണവും വഴി വിശകലനം ചെയ്യാൻ വളരെയധികം ശാസ്ത്രജ്ഞാനമൊന്നും ആവശ്യമില്ല. സാമാന്യബുദ്ധി മാത്രം മതി. എങ്കിലും, പറഞ്ഞുകേട്ടതും പാടിപ്പഠിച്ചതും പുസ്തകത്തിൽ കണ്ടതും പരീക്ഷിച്ചു നോക്കാൻ പറ്റുന്നവയാണെങ്കിൽ പോലും അതു ചെയ്യാതെ തലയിൽ കയറ്റുന്നതു് മനുഷ്യന്റെ സ്വഭാവമാണു്. പഴയ ആളുകൾ പറഞ്ഞതു തെറ്റില്ല എന്നൊരു വിശ്വാസവും ശാസ്ത്രപരീക്ഷണങ്ങൾ തങ്ങൾക്കും ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം ഇല്ലാത്തതുമാണു് ഇതിനു കാരണം.

ആധുനികവിദ്യാഭ്യാസം നിരീക്ഷണപരീക്ഷണങ്ങൾക്കു നല്ല പ്രാധാന്യം കൊടുക്കുന്നുണ്ടു്. “നമുക്കു കണ്ടുപിടിക്കാം” എന്നു ശീർഷകമുള്ള ചില പരീക്ഷണങ്ങൾ മുമ്പു പുസ്തകങ്ങളിലുണ്ടായിരുന്നു. അമേരിക്കയിലെ സർക്കാർ സ്കൂളുകളിൽ ചെറിയ പ്രോജക്ടുകൾ വഴി പഠിക്കുന്ന രീതി വളരെ നല്ലതായി എനിക്കു തോന്നിയിട്ടുണ്ടു്. നമ്മുടെ നാട്ടിലും ഇപ്പോൾ പ്രോജക്ടുകൾ വഴിയാണു പഠനം നടക്കുന്നതു് എന്നറിയുന്നു. വളരെ നല്ലതു്. (ഇതിനെ എതിർക്കുന്ന ഒരു ഭൂരിപക്ഷം ഉണ്ടെന്നും കേൾക്കുന്നു. അദ്ധ്യാപകരുടെ ഇടയിൽത്തന്നെ. വ്യക്തമായ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ യാന്ത്രികമായി ഉത്തരക്കടലാസു നോക്കുന്ന പഴയ രീതിയെക്കാൾ വിശകലനം ചെയ്യേണ്ട പുതിയ രീതി കൂടുതൽ ബുദ്ധിമുട്ടായതാവും കാരണം.) പുസ്തകത്തിലെ വിവരങ്ങളെ ചോദ്യം ചെയ്യാനും പരീക്ഷിച്ചു മനസ്സിലാക്കാനും പ്രോത്സാഹനം കൊടുക്കുന്നതാവണം ശാസ്ത്രപഠനം.

ഇങ്ങനെയാണെങ്കിലും പണ്ടു കേട്ടിട്ടുള്ള അബദ്ധങ്ങൾ തന്നെ പിന്നെയും പിന്നെയും പാടുന്ന സമ്പ്രദായത്തിനും ഇപ്പോൾ കുറവൊന്നുമില്ല. തെറ്റാണെന്നു പലരും ചൂണ്ടിക്കാണിച്ചതും തെറ്റാണെന്നു് എളുപ്പത്തിൽ ബോദ്ധ്യമാകുന്നതുമായ കാര്യങ്ങൾ പിന്നെയും പിന്നെയും പ്രസിദ്ധീകരണങ്ങളും ദൃശ്യമാദ്ധ്യമങ്ങളും വിളിച്ചുകൂവുന്നതു കാണുമ്പോൾ നമ്മുടെ ശാസ്ത്രബോധം എവിടെയെത്തി നിൽക്കുന്നു എന്നു സംശയമുണ്ടാവും.

ഇതൊക്കെ ഇപ്പോൾ പറയാൻ എന്താണു കാരണമെന്നല്ലേ. പറയാം. ഇക്കഴിഞ്ഞ വിഷുദിനത്തോടനുബന്ധിച്ചു് നമ്മുടെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച വിഷു-നൊസ്റ്റാൽജിയ-പുരാണ-ശാസ്ത്രീയ-ജ്യോതിശ്ശാസ്ത്ര-ലേഖനങ്ങളിൽ നിന്നു് ചില ഉദ്ധരണികളാണു താഴെ.


  1. ദാറ്റ്സ് മലയാളം: കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും വിഷു

    സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്ന ദിവസം കൂടിയാണ് വിഷു. അതിനാല്‍ വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം സമമായിരിക്കും. തുലാം മാസത്തിലും സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്നുണ്ട്. അന്ന് തുലാ വിഷു എന്നറിയപ്പെടുന്നു. തുലാവിഷുവിന് ആഘോഷങ്ങളൊന്നുമില്ല.

  2. മനോരമ ഓൺ‌ലൈനിൽ ഒന്നല്ല, രണ്ടിടത്തുണ്ടു്:
    1. വിഷു: ഐതിഹ്യങ്ങള്‍ ഉറങ്ങുന്ന ക്ഷേത്രങ്ങളിലൂടെ
      സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരെ കിഴക്കുദിക്കുന്ന ദിവസമാണ് വിഷു. മേടവിഷു ദിവസം ദിനരാത്രങ്ങള്‍ തുല്യമായിരിക്കും. വിഷു സംബന്ധമായി ധാരാളം ഐതിഹ്യങ്ങളും കഥകളും നിലവിലുണ്ട്. ഓരോ ക്ഷേത്രത്തിനും വിഷുവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ടാവും. ചില ഐതിഹ്യങ്ങള്‍ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുമ്പോള്‍ ചിലവ ഉപകഥകള്‍മാത്രമാണ്. ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മേടസംക്രമം വേദകാലത്തും പരമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും വിഷു സംബന്ധമായ ഇത്തരം സൂചനകള്‍ കാണുന്നു. ശ്രീരാമന്‍ രാവണനെ വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് അതില്‍ പ്രധാനപ്പെട്ട ഒരു പരാമര്‍ശം.
    2. വിഷു: മേടസംക്രമപ്പുലരി (നിഷ കെ.നായര്‍)

      മേടസംക്രമം കഴിഞ്ഞുവരുന്ന പുലരിയാണു വിഷുപ്പുലരി. സൂര്യന്‍ മീനരാശിയില്‍നിന്ന് മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസം. രാവും പകലും തുല്യമായിരിക്കും വര്‍ഷത്തിലെ ഒരേയൊരു ദിവസമാണിത്. ഉത്തരായനത്തില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്കു നേരേ മുകളില്‍ എത്തുന്ന ദിവസമാണ് ജ്യോതിശാസ്ത്രത്തില്‍ ‘വൈഷവം’ എന്നറിയപ്പെടുന്ന വിഷു.

  3. അപ്പോൾ വെബ് ദുനിയാ മോശമാകുമോ? അവിടെയുമുണ്ടു് രണ്ടിടത്തു്.
    1. വിഷു സമഭാവനയുടെ ദിനം

      ശകവര്‍ഷത്തിന്‍റെയും, തമിഴ് വര്‍ഷത്തിന്‍റെയും, പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്.

    2. വിഷുവും സൂര്യനും

      ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. “വിഷു’ എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.

  4. ബ്ലോഗുകളുടെ കാര്യമാണെങ്കിൽ പറയണ്ടാ. സാമ്പിളിനു് ഒരെണ്ണം:

    ബൂലോകം ഓൺ‌ലൈൻ ബ്ലോഗ്: വിഷു എന്ത്? എന്തിനു? എങ്ങനെ? (നീലകണ്ഠൻ)

    പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും, മേടം ഒന്നിനും. ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത്.


എല്ലാവർക്കും മനസ്സിലായല്ലോ. ഇനി എല്ലാവരും ഒരുമിച്ചു് ഒന്നു പറഞ്ഞേ:

“പകലും രാത്രിയും ഒരേ ദൈർഘ്യത്തിൽ വരുന്ന ദിവസമാണു് വിഷു. മേടം 1-നു് (ഏപ്രിൽ 14-നോ 15-നോ) ആണു് ഇതു വരുന്നതു്. അന്നു സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരേ മുകളിലായിരിക്കും.”

അതു തന്നെ. ഇനി എല്ലാവരും ഒന്നു കൂടി പറഞ്ഞേ.

“പകലും രാത്രിയും ഒരേ ദൈർഘ്യത്തിൽ വരുന്ന ദിവസമാണു് വിഷു. മേടം 1-നു് (ഏപ്രിൽ 14-നോ 15-നോ) ആണു് ഇതു വരുന്നതു്. അന്നു സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരേ മുകളിലായിരിക്കും.”

ആർക്കെങ്കിലും സംശയമുണ്ടോ? ഇല്ല.

ആരുടെയെങ്കിലും വീട്ടിൽ മലയാളം കലണ്ടറുണ്ടോ? അതില്ലാത്ത വീടില്ല.

മലയാളം പത്രമുണ്ടോ? എന്തൊരു ചോദ്യമാണിതു്?

ഏപ്രിലിലെ കലണ്ടറെടുക്കൂ. അല്ലെങ്കിൽ ഏപ്രിൽ 14-ലെ പത്രമെടുക്കൂ. മിക്കവാറും ഉദയാസ്തമയങ്ങൾ ഉണ്ടാവും. ഏപ്രിൽ 14-ന്റെ (ഇക്കൊല്ലത്തെ മേടം 1) ഉദയാസ്തമയങ്ങൾ നോക്കൂ. കലണ്ടറിൽ 14 ഇല്ലെങ്കിൽ അതിനടുത്ത (ഉദാ: 15) നോക്കിയാലും മതി.

ഉദാഹരണമായി, തൃശൂരിൽ (അക്ഷാംശമനുസരിച്ചു് കേരളത്തിന്റെ കൃത്യം മദ്ധ്യത്തിൽ കിടക്കുന്നതു കൊണ്ടാണു് തൃശ്ശൂർ എടുത്തതു്. ഏതു സ്ഥലവുമെടുക്കാം.) ഉദയം രാവിലെ 6:18-നു്. അസ്തമയം വൈകിട്ടു് 6:32-നു്. അതായതു് പകലിന്റെ ദൈർഘ്യം 12 മണിക്കൂർ 14 മിനിട്ടു്. രാത്രിയുടെ ദൈർഘ്യം 11 മണിക്കൂർ 46 മിനിട്ടു്. തമ്മിൽ ഏകദേശം അര മണിക്കൂറിന്റെ വ്യത്യാസം.

ഇനി, മാർച്ച് 21-ന്റെ ഉദയാസ്തമയം നോക്കൂ. ഉദയം രാവിലെ 6:32-നു്. അസ്തമയം വൈകിട്ടു് 6:32-നു്. പകലിന്റെ ദൈർഘ്യം 12 മണിക്കൂർ. രാത്രിയുടെ ദൈർഘ്യം 12 മണിക്കൂർ.

സംശയം തീർന്നില്ലെങ്കിൽ കഴിഞ്ഞ കൊല്ലങ്ങളിലെ കലണ്ടറുകളോ പഞ്ചാംഗങ്ങളോ അൽമനാക്കുകളോ അസ്ട്രോണമിക്കൽ ടേബിളുകളോ നോക്കുക. പകലും രാത്രിയും തുല്യമാകുന്നതു് മാർച്ച് 20-നും 23-നും ഇടയ്ക്കാണു്, ഏപ്രിൽ 14-നു് (മേടം 1) അല്ല എന്നു കാണാൻ കഴിയും.

ഒരിക്കൽ കൂടി പറയാം: രാത്രിയും പകലും തുല്യമാകുന്നതും സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു നേരേ മുകളിലാകുന്നതും മാർച്ച് 20-നും 23-നും ഇടയ്ക്കാണു്. മേടം 1 വരുന്ന ഏപ്രിൽ 14/15-നു് അല്ല. വിഷു മാർച്ച് 21-നു് ആഘോഷിക്കണം എന്നു് അഭിപ്രായമില്ല. പാരമ്പര്യരീതി തുടർന്നുകൊള്ളട്ടേ. പക്ഷേ, ആ ദിവസമാണു് മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളും സംഭവിക്കുന്നതു് എന്നു പറയരുതു്.


വിശദവിവരങ്ങൾക്കു്‌ ഷിജു അലക്സിന്റെ വിഷുവങ്ങൾ എന്ന പോസ്റ്റു കാണുക. അതുപോലെ മലയാളം വിക്കിപീഡിയയിലെ വിഷുവം, അയനാന്തങ്ങൾ എന്നീ ലേഖനങ്ങളും, ഇംഗ്ലീഷ് വിക്കിപീഡിയയിലെ Equinox, Solstice എന്നീ ലേഖനങ്ങളും. പ്രസക്തവിവരങ്ങൾ താഴെച്ചേർക്കുന്നു:

ഇതു് ആദ്യം എഴുതിയപ്പോൾ വന്ന ചില പിശകുകൾ ഇപ്പോൾ തിരുത്തിയിട്ടുണ്ടു്. ചൂണ്ടിക്കാണിച്ച ഇന്ദുലേഖയ്ക്കും സിബുവിനും വളരെ നന്ദി.
  1. ഭൂമിയുടെ അച്ചുതണ്ടു് (ഭൂമി സ്വയം ചുറ്റുന്നതിന്റെ അടിസ്ഥാനമായ സാങ്കൽ‌പ്പികരേഖ എന്നേ വിവക്ഷയുള്ളൂ. അങ്ങനെയൊരു ‘തണ്ടു്’ ഇല്ല.) ഭൂമിയുടെ ഭ്രമണപഥം ഉൾപ്പെടുന്ന തലത്തിനു കൃത്യം ലംബമല്ല. ഏകദേശം 24 ഡിഗ്രി ചരിഞ്ഞാണു്. അതിനാൽ ആറു മാസം (ഏകദേശം മാർച്ച് 21 മുതൽ സെപ്റ്റംബർ 23 വരെ) ഉത്തരാർദ്ധഗോളം സൂര്യന്റെ നേർക്കു തിരിഞ്ഞിരിക്കുന്നു. അതിനു ശേഷം ആറു മാസത്തേയ്ക്കു് (ഏകദേശം സെപ്റ്റംബർ 23 മുതൽ മാർച്ച് 21 വരെ) ഭൂമിയുടെ ദക്ഷിണാർദ്ധഗോളം സൂര്യന്റെ നേർക്കു തിരിഞ്ഞിരിക്കുന്നു.
  2. ഏകദേശം മാർച്ച് 21-നു് സൂര്യൻ ഭൂമദ്ധ്യരേഖയുടെ നേരേ മുകളിൽ വരുന്നു. അതിനെ മഹാവിഷുവം (vernal equinox) എന്നു പറയുന്നു. ഈ സമയത്തു് ആർട്ടിക് വൃത്തത്തിനും (ഏകദേശം അറുപത്താറര ഡിഗ്രി വടക്കു്) അന്റാർട്ടിക് വൃത്തത്തിനും (ഏകദേശം അറുപത്താറര ഡിഗ്രി തെക്കു്) ഇടയിലുള്ളവർക്കു് പകലിനും രാത്രിയ്ക്കും ഒരേ വലിപ്പമായിരിക്കും. ആർട്ടിക് വൃത്തത്തിനു വടക്കുള്ളവർക്കു് ഈ സമയത്തു് രാത്രി കഴിഞ്ഞു് പകൽ തുടങ്ങും. അടുത്ത ആറു മാസത്തേയ്ക്കു് അവർക്കിനി പകലായിരിക്കും. അതു പോലെ അന്റാർട്ടിക് വൃത്തത്തിനു തെക്കുള്ളവർക്കു് ഈ സമയത്തു് പകൽ കഴിഞ്ഞു രാത്രി തുടങ്ങും. അവർക്കു് ഇനി ആറു മാസത്തേക്കു രാത്രിയായിരിക്കും. ഈ സമയത്തു് ഉത്തരധ്രുവത്തിൽ രാത്രി കഴിഞ്ഞു പകൽ തുടങ്ങും. അതു പോലെ ദക്ഷിണധ്രുവത്തിൽ പകൽ കഴിഞ്ഞു രാത്രി തുടങ്ങും.
  3. സൂര്യരശ്മി ക്രമേണ ഭൂമദ്ധ്യരേഖ മുതൽ ഉത്തരായണരേഖ വരെ (23.5 ഡിഗ്രി വടക്കു്)യുള്ള പ്രദേശങ്ങൾക്കു മുകളിൽ ലംബമായി പതിക്കാൻ തുടങ്ങുന്നു. ഇതു് ഏകദേശം ജൂൺ 21 വരെ തുടരുന്നു.
  4. ഏകദേശം ജൂൺ 21-നു് സൂര്യൻ ഉത്തരായണരേഖയുടെ മുകളിൽ എത്തുന്നു. ഇതിനെ ഉത്തരായണാന്തം (Northern Solstice) എന്നു വിളിക്കുന്നു. ഈ ദിവസത്തിൽ ഉത്തരാർദ്ധഗോളത്തിൽ (ഭൂമദ്ധ്യരേഖ മുതൽ ആർട്ടിക് വൃത്തം വരെ) ഏറ്റവും വലിയ പകലും ഏറ്റവും ചെറിയ രാത്രിയും ആയിരിക്കും. അതുപോലെ ദക്ഷിണാർദ്ധഗോളത്തിൽ (ഭൂമദ്ധ്യരേഖ മുതൽ അന്റാർട്ടിക് വൃത്തം വരെ) ഏറ്റവും വലിയ രാത്രിയും ഏറ്റവും ചെറിയ പകലും ആയിരിക്കും.
  5. സൂര്യരശ്മികൾ തിരിച്ചു് ഉത്തരായണരേഖയിൽ നിന്നു് ഭൂമദ്ധ്യരേഖ വരെയുള്ള അക്ഷാംശങ്ങളിൽ ക്രമേണ ലംബമായി പതിക്കുന്നു.
  6. ഏകദേശം സെപ്റ്റംബർ 23-നു് അവ വീണ്ടും ഭൂമദ്ധ്യരേഖയ്ക്കു മുകളിൽ എത്തുന്നു. അതിനെ അപരവിഷുവം (autumnal equinox) എന്നു വിളിക്കുന്നു. ഈ സമയത്തു് ആർട്ടിക് വൃത്തത്തിനും (ഏകദേശം അറുപത്താറര ഡിഗ്രി വടക്കു്) അന്റാർട്ടിക് വൃത്തത്തിനും (ഏകദേശം അറുപത്താറര ഡിഗ്രി തെക്കു്) ഇടയിലുള്ളവർക്കു് പകലിനും രാത്രിയ്ക്കും ഒരേ വലിപ്പമായിരിക്കും. ആർട്ടിക് വൃത്തത്തിനു വടക്കുള്ളവർക്കു് ഈ സമയത്തു് ഈ സമയത്തു് പകൽ കഴിഞ്ഞു രാത്രി തുടങ്ങും. അവർക്കു് ഇനി ആറു മാസത്തേക്കു രാത്രിയായിരിക്കും. അതു പോലെ അന്റാർട്ടിക് വൃത്തത്തിനു തെക്കുള്ളവർക്കു് രാത്രി കഴിഞ്ഞു് പകൽ തുടങ്ങും. അടുത്ത ആറു മാസത്തേയ്ക്കു് അവർക്കിനി പകലായിരിക്കും. ഈ സമയത്തു് ഉത്തരധ്രുവത്തിൽ പകൽ കഴിഞ്ഞു രാത്രി തുടങ്ങും. അതു പോലെ ദക്ഷിണധ്രുവത്തിൽ രാത്രി കഴിഞ്ഞു പകൽ തുടങ്ങും.
  7. സൂര്യരശ്മി ക്രമേണ ഭൂമദ്ധ്യരേഖ മുതൽ ദക്ഷിണായന രേഖ വരെ (23.5 ഡിഗ്രി തെക്കു്)യുള്ള പ്രദേശങ്ങൾക്കു മുകളിൽ ലംബമായി പതിക്കാൻ തുടങ്ങുന്നു. ഇതു് ഏകദേശം ഡിസംബർ 23 വരെ തുടരുന്നു.
  8. ഏകദേശം ഡിസംബർ 23-നു് സൂര്യൻ ദക്ഷിണായനരേഖയുടെ മുകളിൽ എത്തുന്നു. ഇതിനെ ദക്ഷിണായനാന്തം (Southern Solstice) എന്നു വിളിക്കുന്നു. ഈ ദിവസത്തിൽ ദക്ഷിണാർദ്ധഗോളത്തിൽ (ഭൂമദ്ധ്യരേഖ മുതൽ അന്റാർട്ടിക് വൃത്തം വരെ) ഏറ്റവും വലിയ പകലും ഏറ്റവും ചെറിയ രാത്രിയും ആയിരിക്കും. അതുപോലെ ഉത്തരാർദ്ധഗോളത്തിൽ (ഭൂമദ്ധ്യരേഖ മുതൽ ആർട്ടിക് വൃത്തം വരെ) ഏറ്റവും വലിയ രാത്രിയും ഏറ്റവും ചെറിയ പകലും ആയിരിക്കും.
  9. സൂര്യരശ്മികൾ തിരിച്ചു് ദക്ഷിണായനരേഖയിൽ നിന്നു് ഭൂമദ്ധ്യരേഖ വരെയുള്ള അക്ഷാംശങ്ങളിൽ ക്രമേണ ലംബമായി പതിക്കുന്നു. ഏകദേശം മാർച്ച് 21-നു് അവ വീണ്ടും ഭൂമദ്ധ്യരേഖയ്ക്കു മുകളിൽ എത്തുന്നു.
എന്തിനാണു് ഒന്നിനെ ഉത്തരായണം എന്നു ണ ചേർത്തും മറ്റേതിനെ ദക്ഷിണായനം എന്നു ന ചേർത്തും പറയുന്നതു് എന്നു് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ: അതൊരു സംസ്കൃതവ്യാകരണനിയമം മൂലമാണു്. രാമായണവും സീതായനവും എന്ന പോസ്റ്റ് വായിക്കുക.

ഈ മാർച്ച് 21, ജൂൺ 21 എന്നൊക്കെ പറഞ്ഞതിനു ചെറിയ വ്യത്യാസമുണ്ടാവാം. 365.2425 ദിവസം ദൈഘ്യമുള്ള സൗരവർഷത്തെ 365 ദിവസങ്ങളുള്ള സാധാരണവർഷങ്ങളും പുട്ടിനിടയിൽ തേങ്ങാപ്പീര പോലെ അവയ്ക്കിടയിൽ 366 ദിവസങ്ങളുള്ള അധിവർഷങ്ങളും അടുക്കിയിരിക്കുന്നതു കൊണ്ടാണു് ഈ ചെറിയ വ്യത്യാസം. (ഈ അടുക്കൽ തന്നെ ക്രമമല്ല. 400 കൊല്ലത്തിൽ 97 അധിവർഷങ്ങൾ ക്രമമായി വിന്യസിക്കേണ്ടതു് 5 9 13 17 21 25 29 33 38 42 46 50 54 58 62 66 71 75 79 83 87 91 95 99 104 108 112 116 120 124 128 132 137 141 145 149 153 157 161 165 170 174 178 182 186 190 194 198 203 207 211 215 219 223 227 231 236 240 244 248 252 256 260 264 269 273 277 281 285 289 293 297 302 306 310 314 318 322 326 330 335 339 343 347 351 355 359 363 368 372 376 380 384 388 392 396 എന്നീ വർഷങ്ങളിലാണു്. അങ്ങനെ ചെയ്യാതെ പഴയ ജൂലിയൻ കലണ്ടറിനെ പിൻ‌പറ്റി നാലു കൊല്ലത്തിലൊരിക്കൽ അധിവർഷവും പിന്നെ അതിനെ ശരിയാക്കാൻ 100 കൊല്ലത്തിലൊരിക്കൽ സാധാരണവർഷവും പിന്നെ 400 കൊല്ലത്തിലൊരിക്കൽ അധിവർഷവും എന്നിങ്ങനെയുള്ള ക്രമമില്ലായ്മയും ഈ വ്യത്യാസത്തിനു ചെറിയ ഒരു കാരണമായിട്ടുണ്ടു്.) 2010-ലെ വിഷുവങ്ങളും അയനാന്തങ്ങളും താഴെച്ചേർക്കുന്നു. എല്ലാം ഇന്ത്യൻ സ്റ്റാന്റേർഡ് സമയത്തിൽ.

Vernal Equinox Mar 20 2010 11:02 PM
Summer Solstice Jun 21 2010 04:58 PM
Autumnal Equinox Sep 22 2010 08:39 AM
Winter Solstice Dec 21 2010 04:08 AM

ഈ സമയങ്ങൾക്കടുത്തുള്ള ദിവസങ്ങളിലായിരിക്കും വിഷുവങ്ങളുടെയും അയനാന്തങ്ങളുടെയും പ്രത്യേകതകൾ കാണുക. മേടം, കർക്കടകം, തുലാം, മകരം എന്നീ മാസങ്ങളുടെ ആദിയിൽ അല്ല.

ഭൂമദ്ധ്യരേഖയിലുള്ളവർക്കു് എന്നും പകലും രാത്രിയും ഒരേ ദൈർഘ്യമായിരിക്കും. (12 മണിക്കൂർ വീതം.) ആർട്ടിക് വൃത്തത്തിനു വടക്കുള്ളവർക്കും അന്റാർട്ടിക് വൃത്തത്തിനു തെക്കുള്ളവർക്കും അങ്ങനെ തന്നെ. (ആറു മാസം വീതം നീളമുള്ള പകലും രാത്രിയും.) ഇവയ്ക്കിടയിലുള്ളവർക്കു് അക്ഷാംശം കൂടുന്തോറും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം കൂടിയും കുറഞ്ഞും ഇരിക്കും.

താരതമ്യത്തിനായി മൂന്നു സ്ഥലങ്ങളിലെ (ഭൂമദ്ധ്യരേഖയിൽ, ഉത്തരാർദ്ധഗോളത്തിൽ, ദക്ഷിണാർദ്ധഗോളത്തിൽ) ഈ നാലു ദിവസങ്ങളിലെ ദിനമാനം പരിശോധിക്കാം.

  1. ഇൻഡോനേഷ്യയിലുള്ള ബോർണിയോ. 0 ഡിഗ്രി അക്ഷാംശം. 114 ഡിഗ്രി കിഴക്കേ രേഖാംശം. 120 ഡിഗ്രി കിഴക്കേ രേഖാംശത്തിലെ സ്റ്റാൻഡേർഡ് സമയം (GMT +08).
  2. സിയാറ്റിൽ, അമേരിക്ക. 47:37 വടക്കേ അക്ഷാംശം 122:30 പടിഞ്ഞാറേ രേഖാംശം. 120 ഡിഗ്രി പടിഞ്ഞാറേ രേഖാംശത്തിലെ സമയം (GMT -08).
  3. Waimate, ന്യൂ സീലാൻഡ്, തെക്കേ അക്ഷാംശം 44:44, കിഴക്കേ രേഖാംശം 171:02. 180 ഡിഗ്രിയിലെ സമയം (GMT +12).

(ഡേ ലൈറ്റ് സേവിംഗ്സ് കൊണ്ടുണ്ടാകുന്ന സമയമാറ്റം ഇവിടെ പരിഗണിച്ചിട്ടില്ല. സ്റ്റാൻഡേർഡ് സമയമാണു കൊടുത്തിട്ടുള്ളതു്.)

സ്ഥലം / തീയതി Borneo Seattle Waimate
Mar 21 ഉദയം 06:31A 06:17A 07:43A
അസ്തമയം 06:31P 06:17P 07:42P
പകൽ (h:m) 12:00 12:00 11:59
രാത്രി (h:m) 12:00 12:00 12:01
June 21 ഉദയം 06:25A 04:17A 08:19A
അസ്തമയം 06:25P 08:04P 04:56P
പകൽ (h:m) 12:00 15:47 08:37
രാത്രി (h:m) 12:00 08:13 15:23
Sep 23 ഉദയം 06:17A 06:02A 06:29
അസ്തമയം 06:16P 06:00P 06:28P
പകൽ (h:m) 11:59 11:58 11:59
രാത്രി (h:m) 12:01 12:02 12:01
Dec 23 ഉദയം 06:22A 08:01A 04:52A
അസ്തമയം 06:23P 04:15P 08:16P
പകൽ (h:m) 12:01 08:14 15:21
രാത്രി (h:m) 11:59 15:46 08:39

വിഷുവങ്ങളുടെ സമയത്തു് (മാർച്ച് 21, സെപ്റ്റംബർ 23) മൂന്നു സ്ഥലങ്ങളിലും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമാണെന്നും, ഭൂമദ്ധ്യരേഖയിലുള്ള ബോർണിയോയിൽ എല്ലാ സമയത്തും പകലും രാത്രിയും തുല്യമാണെന്നും, അയനാന്തങ്ങളിൽ പകലും രാത്രിയും തമ്മിലുള്ള വ്യത്യാസം അങ്ങേയറ്റമാകുമെന്നും ഇതിൽ നിന്നു മനസ്സിലാക്കാം.


എന്തുകൊണ്ടു് വിഷുവങ്ങൾ ഇപ്പോൾ മേടം ഒന്നിനും തുലാം ഒന്നിനും സംഭവിക്കുന്നില്ല? എന്തുകൊണ്ടു് അവ ഗ്രിഗോറിയൻ കലണ്ടറിലെ ഏതാണ്ടു് അടുത്ത ദിവസങ്ങളിൽ സംഭവിക്കുന്നു?

ഗ്രിഗോറിയൻ കലണ്ടർ ഭൂമിയെ അപേക്ഷിച്ചു് സൂര്യനുള്ള സ്ഥാനത്തെ അടിസ്ഥാനമാക്കിയതാണു്. രണ്ടു വിഷുവങ്ങൾക്കിടയിലുള്ള സമയത്തെയാണു് അവിടെ ഒരു വർഷമായി കണക്കാക്കുന്നതു്. ജ്യോതിശ്ശാസ്ത്രത്തിനു വേണ്ടി കണക്കുകൂട്ടുമ്പോൾ മഹാവിഷുവത്തെ അവർ രാശിചക്രം തുടങ്ങുന്ന (0 ഡിഗ്രി) ആയി കണക്കുകൂട്ടുന്നു. അതിനാൽ വിഷുവങ്ങളും അയനാന്തങ്ങളും ഏകദേശം ഒരേ ദിവസങ്ങളിൽ എല്ലാക്കൊല്ലവും വരുന്നു.

നമ്മുടെ കൊല്ലവർഷക്കലണ്ടറും ഭാരതീയജ്യോതിശ്ശാസ്ത്രവും അടിസ്ഥാനമാക്കിയതു് സ്ഥിരമായി നിൽക്കുന്നു എന്നു് അവർ കരുതിയ നക്ഷത്രങ്ങളെയാണു്. ഉദാഹരണമായി, രേവതിക്കും അശ്വതിക്കും ഇടയിലുള്ള ബിന്ദു പൂജ്യം ഡിഗ്രി ആയി. അല്ലെങ്കിൽ ചിത്തിര നക്ഷത്രത്തിന്റെ ദിശ 180 ഡിഗ്രി ആയി. ഇതു സ്റ്റാൻഡേർഡൈസ് ചെയ്തതു് ക്രി. പി. അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നു കാണാം. (ആര്യഭടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ തുടങ്ങിയവരുടെ കാലം.) അന്നു് മഹാവിഷുവത്തിനു് സൂര്യൻ രേവതിക്കും അശ്വതിക്കും ഇടയിലായിരുന്നു. അന്നു തന്നെയായിരുന്നു (കൊല്ലവർഷം ഉണ്ടായിരുന്നെങ്കിൽ) മേടം 1.

രണ്ടു കാര്യങ്ങളാണു് അന്നത്തേതിൽ നിന്നു മാറിയതു്.

ഒന്നു്, ഭൂമിയെ അപേക്ഷിച്ചു സൂര്യന്റെ ഗതി നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ മാറാൻ തുടങ്ങി. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ മഹാവിഷുവത്തിനു് (സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു മുകളിൽ വരുമ്പോൾ) സൂര്യൻ രേവതിയുടെയും അശ്വതിയുടെയും ഇടയ്ക്കു് അല്ലാതായി. പക്ഷേ, നമ്മൾ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കാലനിർൺനയം നടത്തിയതു കൊണ്ടു് വിഷുവം ക്രമേണ പുറകോട്ടു പോയി. ഇപ്പോൾ 24 ഡിഗ്രിയാണു് വ്യത്യാസം. എന്നു വെച്ചാൽ 24 x 365.2425 / 360 = 24.35 ദിവസത്തിന്റെ വ്യത്യാസമുണ്ടാവും. ഈ വ്യത്യാസമാണു് മഹാവിഷുവവും (മാർച്ച് 21) നമ്മുടെ വിഷുവും (ഏപ്രിൽ 14) തമ്മിലുള്ള വ്യത്യാസം. ഈ വ്യത്യാസത്തെ “അയനാംശം” എന്നു വിളിക്കുന്നു. സൂര്യന്റെ അയനത്തെ കണക്കിലെടുക്കുന്ന പാശ്ചാത്യരീതിയെ സായനരീതി (സ-അയന-രീതി. പ്രകാശവേഗത കണ്ടുപിടിച്ചു എന്നു ഡോ. ഗോപാലകൃഷ്ണനും സുഭാഷ് കാക്കും പറഞ്ഞ സായണനുമായി ബന്ധമില്ല.) എന്നും കണക്കിലെടുക്കാത്ത ഭാരതീയരീതിയെ നിരയയനരീതി (നിർ-അയന-രീതി) എന്നും പറയുന്നു.

(ഇതിനെപ്പറ്റി വിശദമായി മനസ്സിലാക്കാൻ ഷിജു അലക്സിന്റെ വിഷുവങ്ങളുടെ പുരസ്സരണം എന്ന പോസ്റ്റോ അതേ പേരിലുള്ള വിക്കി ലേഖനമോ വായിക്കുക. വായിച്ചിട്ടു തല കറങ്ങുന്നുണ്ടെങ്കിൽ ആദ്യം പോയി വെള്ളെഴുത്തിന്റെ ഒരു പോസ്റ്റു പോയി വായിച്ചിട്ടു് തിരികെ വന്നു് ഇതു വായിക്കുക. എല്ലാം ശരിയാകും 🙂 )

രണ്ടു്, നക്ഷത്രങ്ങളുടെ സ്ഥാനം മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ചു മാറി. മുകളിൽ പറഞ്ഞ കണക്കു് ചിത്തിര നക്ഷത്രം 180 ഡിഗ്രിയിൽ എന്ന നിർ‌വ്വചനത്തെ അടിസ്ഥാനമാക്കിയുള്ളതാണു്. ഈ നിർ‌വ്വചനമാണു് നമ്മുടെ കലണ്ടറുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്നതു്. ഇന്ത്യൻ സർക്കാർ കലണ്ടറിനു വേണ്ടി ലാഹിരി നിർദ്ദേശിച്ച രീതിയാണതു്. എന്തു കണക്കെടുത്താലും ജ്യോതിഷപ്രവചനങ്ങൾ ശരിയാകാത്തതിനാലാവണം, പല ജ്യോത്സ്യന്മാരും മറ്റു പല നിർ‌വ്വചനങ്ങളുമായി വന്നിട്ടുണ്ടു്. അവർ മറ്റു പല നക്ഷത്രങ്ങളെയും അടിസ്ഥാനമാക്കി കണക്കുകൂട്ടുന്നു. ഉദാഹരണമായി, 2000 ജനുവരി 1-ന്റെ അയനാംശങ്ങൾ താഴെച്ചേർക്കുന്നു.

ലാഹിരി: 23:51:41
ബി. വി. രാമൻ: 22:24:11
കൃഷ്ണമൂർത്തി: 23:45:06
ഫഗൻ/ബ്രാഡ്ലി: 24:44:11
ഉഷ/ശശി: 20:03:26
ദേവദത്ത: 23:28:34

തങ്ങൾ പറയുന്നതാണു ശരി, അങ്ങനെ കണക്കുകൂട്ടിയാലേ ജ്യോതിഷപ്രവചനങ്ങൾ ശരിയാവൂ എന്നു പറഞ്ഞു് ജ്യോത്സ്യന്മാർ കുറെക്കാലമായി കടിപിടി കൂട്ടുന്നു. ഫലമോ, സ്റ്റാൻഡേർഡ് ആയ ഒരു ഭാരതീയഗണനരീതി ഇപ്പോഴുമില്ല.


എല്ലാവരും തെറ്റാണു പറഞ്ഞതെന്നു വിവക്ഷയില്ല. ശരിയായി പറഞ്ഞവരുമുണ്ടു്.

  1. മലയാളം വിക്കിപ്പീഡിയയിൽ വിഷുവിനെപ്പറ്റിയുള്ള പേജിൽ ഇങ്ങനെ പറയുന്നു.

    വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേട വിഷുവും തുലാ വിഷുവും ഉണ്ട്. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. ക്രി.വ. 825 ഇൽ പകലിന്റേയും രാത്രിയുടേയും ദൈർഘ്യം ഒന്നായ ദിവസം ഏപ്രിൽ 15 നായിരുന്നു. അന്നാണ്‌ പുതുവർഷമായി പുതിയ കൊല്ലവർഷത്തിൽ (പഞ്ചാംഗം) രേഖപ്പെടുത്തിയത്. അതായത് സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം. എന്നാൽ ഇന്ന് വിഷുവങ്ങളിൽ പ്രധാനയായ മഹാവിഷു 16 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ ചരിവാണ്‌ ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.

    ഈ വിവരങ്ങൾ മിക്കവാറും ശരിയാണെങ്കിലും ഹൈലൈറ്റു ചെയ്തിരിക്കുന്ന ഭാഗങ്ങൾ തെറ്റാണു്. ക്രിസ്തുവർഷം 825-ൽ വിഷുവം ഏപ്രിൽ 15-നായിരുന്നില്ല. (ജൂലിയൻ കലണ്ടറാണോ അതോ ഗ്രിഗോറിയൻ കലണ്ടർ പുറകോട്ടു കണക്കുകൂട്ടിയതാണോ ഉദ്ദേശിച്ചതു് എന്നറിയില്ല. രണ്ടായാലും തെറ്റു തന്നെ.) അന്നു കേരളത്തിലുള്ളവർക്കു് ഈ കലണ്ടറിനെപ്പറ്റി അറിയാനും വഴിയില്ല. മഹാവിഷുവം ഇന്നു പതിനാറു ദിവസം പിന്നിലല്ല, ഏകദേശം 24 ദിവസം പിന്നിലാണു്.

  2. മാത്ത്സ് ബ്ലോഗുകാരുടെ വിഷുദിനാശംസകളിൽ ഇങ്ങനെ പറയുന്നു:

    ഇനി ജ്യോതിശാസ്ത്രവുമായി ബന്ധപ്പെടുത്തിപ്പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് വിഷു. വിഷുവം (Equinoxes) ആണ് വിഷുവായി മാറിയത്. രാത്രിയും പകലും തുല്യമായി വരുന്നതിനെയാണ് വിഷുവം എന്ന് പറയുന്നത്. വര്‍ഷത്തില്‍ രണ്ട് വിഷുവങ്ങളാണ് ഉള്ളത്. ഈ ദിവസം ഭൂമദ്ധ്യരേഖയില്‍ സൂര്യകിരണങ്ങള്‍ ലംബമായി പതിക്കുന്നു. ഒരു വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമാണ് ഇതുണ്ടാകുന്നത്. വസന്തവിഷുവമായ (vernal equinox) മാര്‍ച്ച് 21 നും ശരത് വിഷുവമായ (Autumnal equinox) സെപ്റ്റംബര്‍ 23 നും. പക്ഷെ സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിനത്തോടനുബന്ധിച്ചാണ് വിഷുദിനത്തിന്‍റെ ആഘോഷങ്ങള്‍.

    ഇതു ശരിയാണെങ്കിലും, വസന്തവിഷുവത്തിനും വിഷുവിനും തമ്മിൽ 24 ദിവസത്തിൽക്കൂടുതൽ വ്യത്യാസമുണ്ടെന്നും, എന്തുകൊണ്ടു് ഈ വ്യത്യാസം ഉണ്ടായി എന്നതിനെപ്പറ്റിയും മാത്ത്സ് ബ്ലോഗുകാർ എഴുതേണ്ടിയിരുന്നു എന്നാണു് എന്റെ അഭിപ്രായം. അതിനു പകരം, അതിനു പുറകിലുള്ള ഐതിഹ്യങ്ങളെ വിസ്തരിക്കാനാണു് (അതു മോശമാണെന്നല്ല) ആ പോസ്റ്റിന്റെ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നതു്.

  3. രണ്ടു പ്രാവശ്യം തെറ്റെഴുതിയെങ്കിലും, മനോരമയിൽ തലയ്ക്കു വെളിവുള്ളവർ ഉണ്ടെന്നു തെളിയിച്ചു വിഷു മാർച്ച് 21-നോ? എന്ന ലേഖനം.

    വിഷു മാര്‍ച്ച് 21-നാണെന്നു പറഞ്ഞാല്‍ മലയാളികള്‍ ആരും അംഗീകരിക്കില്ല. എന്നാല്‍, ഒരു തരത്തില്‍ അതു ശരിയാണ്. വിഷു എന്ന വാക്കു വന്നത് `വിഷുവം’ എന്ന വാക്കില്‍ നിന്നാണ്. വിഷുവമാണെങ്കില്‍ രാത്രിയും പകലും തുല്യമായി വരുന്ന ദിവസമാണ്. അതാണെങ്കില്‍ മാര്‍ച്ച് 21-നും. (സെപ്റ്റംബര്‍ 23-നും ഇതുപോലെ രാത്രിയും പകലും തുല്യമായി വരും.)

    സൂര്യന്‍ ഭൂമിയുടെ നേരേ മുകളില്‍, അതായതു മധ്യരേഖയ്ക്കു മുകളില്‍ വരുന്ന ദിവസമാണു യഥാര്‍ഥത്തില്‍ വിഷു. ആ വാക്കിന്റെ അര്‍ഥം തന്നെ അതാണു സൂചിപ്പിക്കുന്നത്.
    “സമരാത്രിന്ദിവേ കാലേ വിഷുവദ്വിഷുവഞ്ച തല്‍…” എന്നു കാരണവന്‍മാര്‍ പറയും- അതായത്, രാത്രിയും
    പകലും തുല്യമായി വരുന്ന ദിവസത്തെ വിഷുവത്ത് എന്നും വിഷുവം എന്നും പറയുന്നു എന്നര്‍ഥം. വിഷുവം എന്നും വിഷുവത്ത് എന്നുമൊക്കെയുണ്ടായിരുന്നത് പറഞ്ഞുപറഞ്ഞ് വിഷു ആയി. ഭൂമിദേവിയുടെ അപ്പുറത്തും ഇപ്പുറത്തും ചാഞ്ഞും ചരിഞ്ഞും കടന്നു പോകുന്ന സൂര്യദേവന്‍ എന്നത്തെക്കാളും പ്രസന്നനായി നേരെ മുകളിലൂടെ കടന്നുപോകുന്ന ദിവസം. അതു വര്‍ഷത്തില്‍ രണ്ടു ദിവസം വരും- മേടവിഷുവിനും തുലാവിഷുവിനും. എങ്കിലും മേടവിഷു തന്നെ മലയാളിക്കു വിഷു.

    പണ്ടു മേടസംക്രമദിവസമായ വിഷുവിനു തന്നെയായിരുന്നു രാത്രിയും പകലും തുല്യമായ വിഷുവം. പക്ഷേ, കാലത്തിന്റെ നീക്കുപോക്കുകള്‍ക്കിടയില്‍ പെട്ട് വിഷുവിനും കാലം തെറ്റി. ഇപ്പോള്‍, മേടം ഒന്നിനു മുമ്പു തന്നെ വിഷുവം
    കടന്നുപോകുന്നു. മാര്‍ച്ച് 21, സെപ്റ്റംബര്‍ 23 എന്നീ ദിവസങ്ങളിലാണു സൂര്യന്‍ ഭൂമധ്യരേഖയ്ക്കു മുകളില്‍ എത്തുന്നത്. ഈ വിഷുവം കഴിഞ്ഞുവരുന്ന സംക്രമം വിഷുസംക്രമം ആയി ഇപ്പോള്‍ ആചരിക്കുന്നു. പിറ്റേന്നു വിഷുവും. അങ്ങനെയാണു വിഷുവം മാര്‍ച്ച് 21-ന് ആണെങ്കിലും വിഷു ഏപ്രില്‍ 14-നും 15-നുമൊക്കെ ആയത്. ഏതായാലും, മാര്‍ച്ച് 21 ജ്യോതിഷത്തിന്റെ കണക്കുകളില്‍ ഏറെ പ്രാധാന്യമുള്ള ദിവസമാണ്.

    ഇതു് ഏറെക്കുറെ ശരിയാണെങ്കിലും ഇതിലും തെറ്റുകളുണ്ടു്. വിഷുവം കഴിഞ്ഞു വരുന്ന സംക്രമത്തെയല്ല വിഷുവായി ആഘോഷിക്കുന്നതു്. തെറ്റായ കണക്കിലൂടെയുള്ള വിഷുവത്തെത്തന്നെയാണു്. കുറേക്കാലം കൂടി കഴിയുമ്പോൾ വിഷുവം കുംഭത്തിലാകും. ഭാരതീയജ്യോതിഷത്തിൽ മാർച്ച് 21-നു യാതൊരു സ്ഥാനവുമില്ല. ഏപ്രിൽ 14/15-നു സംഭവിക്കുന്ന മേടസംക്രാന്തിയ്ക്കേ പ്രാധാന്യമുള്ളൂ.

    എന്തൊക്കെയോ ശരിയാക്കി, പക്ഷേ എല്ലാം ശരിയാക്കാൻ മനോരമയ്ക്കും ഒരല്പം മടിയുണ്ടെന്നു സാരം.


ഇതു ഞാൻ പല തവണ പലരോടു പറഞ്ഞു മടുത്തു. എന്റെ ബ്ലോഗിലും ഞാൻ ഇതു പലപ്പോഴും പറഞ്ഞിട്ടുണ്ടു്. ഞാൻ മാത്രമല്ല, പലരും പലയിടത്തും പല തവണ പറഞ്ഞ കാര്യമാണു്. എന്നിട്ടും വിഷു വരുമ്പോൾ എന്നും ഈ അബദ്ധം സകല പ്രസിദ്ധീകരണങ്ങളും (ടെലിവിഷൻ ചാനലുകളും ഉണ്ടാവും. ഞാൻ അവ കാണാറില്ല.) വീണ്ടും വീണ്ടും വിളിച്ചു പറയുന്നതു കാണുമ്പോൾ ഒരിക്കൽക്കൂടി എഴുതാതിരിക്കാനാവുന്നില്ല. ഇനി ഇതു് എവിടെയെങ്കിലും കേട്ടാൽ ചൂണ്ടിക്കാണിക്കാൻ ഒരു പോസ്റ്റായല്ലോ!

ജ്യോതിശ്ശാസ്ത്രം

Comments (57)

Permalink

സമസ്യ – … ചതിക്കരുതൊരാളെയുമീവിധം നീ

കുറേക്കാലമായി ഇവിടെ ഒരു സമസ്യ ഇട്ടിട്ടു്. ദുര്യോധനവധം കഥകളി കഴിഞ്ഞു. ഇനി അല്പം ശ്ലോകവും ചതുരംഗവും ആവാം, അല്ലേ?

സമസ്യ:

– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
— ചതിക്കരുതൊരാളെയുമീവിധം നീ

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -). ഈ പോസ്റ്റും കാണുക.

പൂരണങ്ങൾ അയയ്ക്കുക. വൃത്തം ശരിയാക്കാൻ ബുദ്ധിമുട്ടുള്ളവർ വൃത്തസഹായി ഉപയോഗിക്കുക. സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും എഴുതുക. തെറി ദയവായി എഴുതാതിരിക്കുക.

എന്റെ പൂരണം:

നേടീ സുനന്ദ വെയിലത്തു വിയർ; ത്തെടുത്തു
ചാടീ തരൂരൊരു ബിനാമി നടത്തുവാനായ്;
ആടീ കസേര, പണമില്ല, തുലഞ്ഞു മാനം –
മോഡീ, ചതിക്കരുതൊരാളെയുമീവിധം നീ!


സമസ്യാപൂരണങ്ങളെപ്പറ്റി കൂടുതൽ അറിയാൻ രസകരങ്ങളായ സമസ്യാപൂരണങ്ങൾ എന്ന പോസ്റ്റ് വായിക്കുക.

ഈ ബ്ലോഗിൽ ഇതിനു മുമ്പു വന്ന സമസ്യകൾ:

സമസ്യാപൂരണം

Comments (50)

Permalink

ജ്യോതിഷവും ശാസ്ത്രവും – പി. ഡി. എഫ്. രൂപത്തിൽ

Download e-book
ജ്യോതിഷത്തിനു ശാസ്ത്രസാധുത ഉണ്ടെന്നും ആധുനികജ്യോതിശ്ശാസ്ത്രത്തോടു കിടപിടിക്കുന്ന തിയറികൾ സഹസ്രാബ്ദങ്ങൾക്കു മുമ്പു് ഭാരതീയജ്യോതിഷത്തിലുണ്ടായിരുന്നു എന്നും ഊന്നിപ്പറയുന്ന ‘ന്യൂ ഏജ് സയന്റിസ്റ്റ് ‘ ഡോ. ഗോപാലകൃഷ്ണന്റെ ഒരു വീഡിയോ സീരീസിനെ വിമർശിച്ചു ഞാൻ എഴുതിയ “സർ‌വ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ” എന്ന പോസ്റ്റിനും സൂരജ് രാജൻ എഴുതിയ “ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസർത്തുകൾ” എന്ന പോസ്റ്റിനും വളരെ നല്ല സ്വീകരണമാണു് വായനക്കാരിൽ നിന്നു കിട്ടിയതു്. ഇവ രണ്ടും ചേർത്തു് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണം എന്നു പലരും ആവശ്യപ്പെട്ടു. അതനുസരിച്ചു്, ആ രണ്ടു പോസ്റ്റുകളും, അതോടൊപ്പം ശ്രീഹരി (കാൽ‌വിൻ) കുറച്ചു കാലം മുമ്പെഴുതിയ “അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!” എന്ന പോസ്റ്റും ചേർത്തു് ഒരു പി. ഡി. എഫ്. രൂപത്തിൽ ഒരു പുസ്തകം തയ്യാറാക്കിയിട്ടുണ്ടു്. അതു ഡൗൺ‌ലോഡ് ചെയ്യാൻ വലത്തു വശത്തുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക.

പോസ്റ്റുകളിൽ ഉണ്ടായിരുന്ന ചില അക്ഷരത്തെറ്റുകളും മറ്റും തിരുത്തുകയും അവയെ അല്പം കൂടി നന്നാക്കുകയും ചെയ്തിട്ടുണ്ടു്. കൂടാതെ അവയിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾക്കു് വിപുലമായ റെഫറൻസുകൾ അനുബന്ധമായി ചേർത്തിട്ടുമുണ്ടു്. ഉള്ളടക്കത്തിന്റെ സൂചികയും ഫുട്ട്‌നോട്ടുകളും പോസ്റ്റുകളെ അപേക്ഷിച്ചു് ഇതിന്റെ പ്രത്യേകതയാണു്.

പ്രിന്റു ചെയ്തോ കമ്പ്യൂട്ടറിലോ വായിക്കാൻ ഉതകുന്ന വിധത്തിലാണു് ഇതിന്റെ രൂപകല്പന. ഇതിലെ ഫുട്ട്‌നോട്ട് റെഫറൻസുകൾ, ലിങ്കുകൾ, ഉള്ളടക്കത്തിന്റെ സൂചിക എന്നിവ ക്ലിക്കബിൾ ലിങ്കുകളാണു്. പുസ്തകത്തിൽത്തന്നെയുള്ള ലിങ്കുകളിലേയ്ക്കു ക്രോസ് റെഫറൻസിംഗും വെളിയിലുള്ളവ നേരേ ബ്രൗസറിൽ തുറക്കാനുമുള്ള സം‌വിധാനമുണ്ടു്. ഡോ. ഗോപാലകൃഷ്ണന്റെ വിമർ‌ശനവിധേയമായ എല്ലാ വീഡിയോയിലേക്കുമുള്ള ലിങ്കുകളും പുസ്തകത്തിലുണ്ടു്.

മലയാളം യൂണിക്കോഡ് കമ്പ്യൂട്ടറിൽ കാണാൻ കഴിയാത്തവർ, അച്ചടിച്ച പുസ്തകം വായിക്കാൻ താത്പര്യമുള്ളവർ, യൂണിക്കോഡ് സപ്പോർ‌ട്ടില്ലെങ്കിലും പി. ഡി. എഫ്. വായിക്കാൻ പറ്റുന്ന മൊബൈൽ ഫോണുകളും മറ്റും ഉള്ളവർ തുടങ്ങിയവർക്കു് ഈ പുസ്തകം പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇത്തരം പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്കു് എത്തേണ്ടതു് ശാസ്ത്രബോധമുള്ള സമൂഹത്തിന്റെ ആവശ്യമാണു്. ഇതു് ഉപയോഗപ്രദമെന്നു തോന്നിയാൽ കൂടുതൽ ആളുകളുമായി പങ്കുവെയ്ക്കുക.


Update (April 19, 2010):

Download e-bookഈ പുസ്തകം മലയാളം പഴയ ലിപിയിൽ കിട്ടിയാൽ കൊള്ളാം എന്നു പലരും ആവശ്യപ്പെട്ടിരുന്നു. അതു് വലത്തു വശത്തുള്ള ഐക്കണിൽ ക്ലിക്കു ചെയ്തു ഡൗൺ‌ലോഡ് ചെയ്യാം.

ഇന്നു് അച്ചടിക്കുന്ന പുസ്തകങ്ങളിൽ ഭൂരിഭാഗവും പുതിയ ലിപിയിൽ ആയതുകൊണ്ടാണു് ഇതും ആദ്യം പുതിയ ലിപിയിൽ തയ്യാർ ചെയ്തതു്. സാധാരണയായി ഞാൻ ഉപയോഗിക്കുന്നതും ബഹുഭൂരിപക്ഷം ഉപയോഗിക്കാത്തതുമായ ഉകാരം ചേർത്ത സം‌വൃതോകാരവും ഈ പുസ്തകത്തിൽ വേണ്ടെന്നു വെച്ചിരുന്നു.

ഉഡായിപ്പുകൾ
ചുഴിഞ്ഞുനോക്കല്‍
ജ്യോതിശ്ശാസ്ത്രം
ജ്യോത്സ്യം
ഭാരതീയഗണിതം (Indian Mathematics)

Comments (118)

Permalink

നഷ്ടപ്രണയവും വിഷുവും ഒടുക്കത്തെ നൊസ്റ്റാൽജിയയും

ഏഴര വെളുപ്പിനു മൃദുസ്പർ‌ശത്താൽ നിദ്രാ-
ലോലനാമെന്നെ വിളിച്ചുണർ‌ത്തി, നേത്രങ്ങളെ
തുറക്കും മുമ്പു പൊത്തി, ഐശ്വര്യസമ്പത്തുകൾ
നിരത്തി വെച്ചിരിക്കുമാ വിഷുക്കണി കാട്ടി
“കൈനീട്ടം തരു”കെന്നു ചെന്തൊളിർക്കൊത്ത തന്റെ
കൈ നീട്ടി…

മുപ്പതു കൊല്ലം മുമ്പു്, കൗമാരത്തിന്റെ റൊമാൻസ് കരളിൽ കിടന്നിരുന്ന കാലത്തു് എഴുതിയ ഒരു കവിതയിലെ വിഷു. കഥകളിൽ കാണുന്നതുപോലെയുള്ള ഒരു സഖി ജീവിതത്തിലില്ലാതിരുന്നതു കൊണ്ടു് (പ്രേമലേഖനത്തിലെ അക്ഷരത്തെറ്റു തിരുത്തി മറുപടി സംസ്കൃതത്തിൽ എഴുതിയതു കൊണ്ടാണു് ഒരു പെൺ‌പിള്ളേരും എന്നെ തിരിഞ്ഞു നോക്കാതിരുന്നതെന്നു് അസൂയക്കാർ പറയും. വിശ്വസിക്കരുതു്. നുണയാണതു്.) അങ്ങനെയൊരാളെ കവിതയിലെങ്കിലും സൃഷ്ടിച്ചു സംതൃപ്തിയടയാനുള്ള കൗമാരവാഞ്ഛ ഇവിടെക്കാണാം.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഈ ബാല്യകാലസഖിയെത്തന്നെ കെട്ടി പണ്ടാരമടങ്ങി ജീവിക്കാൻ എന്നിലെ കുഞ്ഞുകവി തയ്യാറായിരുന്നില്ല. കാരണം, പിൽക്കാലത്തു് ഏതോ അന്യനാട്ടിൽ (എന്നു വെച്ചാൽ വല്ല പൊള്ളാച്ചിയോ കോയമ്പത്തൂരോ, അതിനപ്പുറത്തേയ്ക്കു് അന്നു ചിന്തിച്ചിട്ടേയില്ല!) ഒറ്റയ്ക്കു ഗതി കെട്ടു താമസിക്കുമ്പോൾ ചിന്തിക്കുന്നതായാണു് ഇതിവൃത്തം. എന്നാലേ കോൺ‌ട്രാസ്റ്റ് വരൂ. (ചങ്ങമ്പുഴയെ അന്നു വായിച്ചിട്ടില്ല. അല്ലെങ്കിൽ മദ്യവും ആത്മഹത്യയുമൊക്കെ കവിതയിൽ വന്നേനേ!) അവളെ കെട്ടിച്ചു വിടണോ കൊന്നുകളയണോ എന്നു കുറച്ചുകാലം കൺഫ്യൂഷനായിരുന്നു. പിന്നെ അവൾ മരിച്ചുപോയി എന്നാണു കവിത. (ചത്താലും മറ്റൊരുത്തന്റെ കൂടെ ആ ഇല്ലാത്ത പ്രേമഭാജനം പോകുന്നതു് ആ കുഞ്ഞുപുരുഷാധിപത്യപ്പന്നപ്പന്നിയ്ക്കു സഹിച്ചുകാണില്ല!)

സംഭവം ആകെ നൊസ്റ്റാൽജിയയും വിഷാദവുമാണു്.

ഈയാണ്ടും വിഷു വന്നു, തൂപ്പുകാരന്റെ ചൂലി-
ന്നോരാണ്ടത്തേയ്ക്കു ഫലമായി ഞാൻ കണി കണ്ടു…

എന്ന ഒരു വിലാപം അതിലുണ്ടു്. വീട്ടിൽത്തന്നെ താമസിച്ചു് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള സ്കൂളിൽ നടന്നു പോയി പഠിച്ചിരുന്ന ഒരു പതിന്നാലുകാരനു് അപ്പോഴുള്ള ഗൃഹാനുകൂല്യം ഇല്ലാതെ ഗൃഹാതുരത്വത്താൽ വലയുന്ന ഒരു ഭാവികാലത്തെപ്പറ്റി ഗൃഹാതുരത്വം കൊള്ളുന്ന മാനസികാവസ്ഥ വളരെ വിചിത്രം തന്നെ. ഒരു പക്ഷേ, ദാരിദ്ര്യമോ പ്രേമഭംഗമോ ബന്ധുക്കളുടെ വിയോഗമോ വഞ്ചനയോ മനസ്സിനെ വല്ലാതെ ബാധിച്ച പീഡനങ്ങളോ അനുഭവിച്ചിട്ടില്ലാത്ത കാലത്തു് ഇതൊക്കെയുള്ള സംഭവബഹുലമായ ഒരു കാലത്തെയായിരിക്കും സ്വപ്നം കണ്ടിട്ടുണ്ടാവുക. (എന്തോ കുറ്റം ചെയ്തതിനു തൂക്കുമരം കയറുന്ന ഒരു കഥ അന്നെഴുതിയിട്ടുണ്ടു്.)

ആ കവിതയുടെ തുടക്കം എനിക്കു് എന്നും പ്രിയപ്പെട്ടതായിരുന്നു.

എങ്ങനെയുറങ്ങും ഞാൻ, മൃത്യു പോൽ നിദ്ര വന്നെൻ
കൺ‌കളെക്കനം‌കൂട്ടിത്തിരുമ്മിയടച്ചാലും,…

പിൽക്കാലത്തെഴുതിയ പല കവിതകളുടെയും തുടക്കമായി ഈ ഈരടി ഫിറ്റു ചെയ്തിട്ടുണ്ടു്. ഒന്നും ക്ലച്ചു പിടിച്ചില്ല എന്നു മാത്രം 🙂

ഇതെഴുതിയിട്ടു നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ ഇതേ പോലെ ഒരു കവിതയെഴുതിയ മറ്റൊരു പതിന്നാലുകാരനെ കണ്ടുമുട്ടി. എം. ടി-ഹരിഹരൻ ടീമിന്റെ ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലെ വിനീത് അവതരിപ്പിച്ച കഥാപാത്രം. ആ കഥാപാത്രത്തിന്റെ കവിതയായി ഒ. എൻ. വി. എഴുതിയ

മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുളിർ(?)മുണ്ടു ചുറ്റി…

എന്നു തുടങ്ങുന്ന റൊമാന്റിക് എന്നു തോന്നിക്കുന്ന കവിതയുടെയും അവസാനം

അന്തി മയങ്ങിയ നേരത്തു നീയൊന്നും
മിണ്ടാതെ മിണ്ടാതെ പോയി…

എന്നാണല്ലോ. മോഹങ്ങളെപ്പറ്റി പാടുമ്പോൾ “ഒടുവിൽ പിണങ്ങിപ്പറന്നു പോം പക്ഷിയോടു് അരുതേയെന്നോതുവാൻ” മോഹിക്കുന്ന ഒ. എൻ. വി. യുടെ ഉള്ളിൽ എന്നും ഒരു നഷ്ടപ്രണയത്തിന്റെ വ്യഥയുണ്ടായിരുന്നു (അല്ലെങ്കിൽ എനിക്കുണ്ടായിരുന്നതു പോലെ ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത) എന്നു വേണം കരുതാൻ.

ഈ കവിത എങ്ങും എഴുതി വെച്ചിട്ടില്ല. ഇഷ്ടപ്പെടാഞ്ഞതു കൊണ്ടു തന്നെ. അങ്ങുമിങ്ങും നിന്നു് ഇത്രയും വരികൾ ഓർമ്മ വന്നു.

എല്ലാവർക്കും വിഷു ആശംസകൾ!


വിഷു എന്നതു് മേടം ഒന്നിനാണെന്നായിരുന്നു ഞാൻ കേട്ടിട്ടുള്ളതു്. ഞാൻ എല്ലാക്കൊല്ലവും പ്രസിദ്ധീകരിക്കുന്ന കലണ്ടർ ഉണ്ടാക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിലും ആ നിർ‌വ്വചനമാണു് ഉപയോഗിക്കുന്നതു്. പക്ഷേ ഇതു ശരിയാണെന്നു തോന്നുന്നില്ല. ഇക്കൊല്ലം മേടം രണ്ടിനാണു വിഷുവെന്നാണു് കേരളത്തിലെ കലണ്ടറുകളൊക്കെ പറയുന്നതു്.

ഇതിനു കാരണമായി രണ്ടു കാര്യമാണു പറഞ്ഞു കേട്ടതു്.

  1. സൂര്യോദയത്തിനു സൂര്യൻ മേടം രാശിയിലുള്ള ആദ്യത്തെ ദിവസമാണു വിഷു. ഇക്കൊല്ലം മേടസംക്രമം ഏപ്രിൽ 14-നു രാവിലെ ഇന്ത്യൻ സമയം 6:56-നാണു്. കേരളത്തിൽ സൂര്യോദയം അതിനു മുമ്പേ സംഭവിക്കുന്നതിനാൽ അന്നു വിഷു ആഘോഷിക്കാതെ പിറ്റേന്നു് ആഘോഷിക്കുന്നു. അമേരിക്കയിൽ 13-നു വൈകിട്ടു തന്നെ മേടസംക്രമം കഴിഞ്ഞതിനാൽ വിഷു 14-നു തന്നെ.
  2. എന്റെ പഴയ ഒരു പോസ്റ്റിൽ ഈ കമന്റിട്ട രശ്മി പറഞ്ഞതനുസരിച്ചു് ഏപ്രിൽ 14 അമാവാസിയായതിനാലാണു് വിഷു 15-ലേയ്ക്കു മാറ്റിയതു്. ഇതു് ആദ്യമായാണു കേൾക്കുന്നതു്. ശരിയാവാം. അങ്ങനെയാണെങ്കിലും അമേരിക്കയിലും 15-നു തന്നെ.

എന്തായാലും ഞാൻ 13-നു വൈകിട്ടു കണി വെച്ചു. 14-നു രാവിലെ കണി കണ്ടു. കൈനീട്ടം കൊടുത്തു. സമാധാനം!


ഈ വക കാര്യങ്ങൾ ഇതു വരെ ആരും എഴുതി വെച്ചിട്ടില്ല എന്നതു ദൗർഭാഗ്യകരം തന്നെ. കൊല്ലവർഷക്കലണ്ടറിന്റെ നിയമങ്ങൾ ഏതോ സംസ്കൃതപുസ്തകങ്ങളിൽ ഉണ്ടെന്നു കേട്ടിട്ടുള്ളതല്ലാതെ ഇതു വരെ കണ്ടിട്ടില്ല. എന്റെ കലണ്ടറുകളിൽ ഉപയോഗിച്ച നിർ‌വ്വചനങ്ങൾ ഈ പുസ്തകത്തിൽ ഉണ്ടു്. കൂടുതൽ വിവരങ്ങൾ അറിയുന്നവർ ദയവായി പറഞ്ഞുതരുക. ആവശ്യമായ തിരുത്തുകൾ പുസ്തകത്തിലും പ്രോഗ്രാമിലും കലണ്ടറിലും വരുത്താം.

വിഷു കണ്ടുപിടിക്കുന്നതിനെപ്പറ്റി ജോഷി ഒരു കമന്റിൽ എഴുതിയ വിവരങ്ങൾ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ ചേർക്കുന്നു.

  1. വിഷു മേടമാസം ഒന്നാം തിയ്യതിയോ?

    കേരളത്തിൽ ഇത്തവണ (2010) വിഷു ഏപ്രിൽ 15-നാണ് ആഘോഷിക്കുന്നത് – അതായത് മേടമാസം 2-ആം തിയ്യതി. എന്താണ് ഇത്തവണ വിഷു മേടമാസം രണ്ടാം തിയതി ആയത്‌? അല്ലെങ്കിൽ നാം കാണാതെ പഠിക്കുന്ന ‘മേടമാസം ഒന്നാം തിയ്യതിയാണ് വിഷു’ -എന്നതിന് എന്തു സംഭവിച്ചു? ഇതിന് തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ വേണ്ട ഡോക്ക്യുമെന്റേഷൻ ഒന്നും നിലവിലില്ല എന്നു തോന്നുന്നു. പണ്ട് മുതലേ മേടമാസം ഒന്നാം തിയ്യതി ആണ് വിഷു എന്നതല്ലേ പിന്തുടർന്നു വരുന്നത്‌. ഈ അടുത്ത കാലങ്ങളിൽ മേടം രണ്ടിനും വിഷു വന്നു തുടങ്ങിയതെങ്ങനെ എന്നു കൃത്യമായി അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കമന്റടിക്കൂ‍. ഇല്ലെങ്കിൽ തത്കാലം പത്രങ്ങളിലും (ഉമേഷ്ജിയുടെ പഴയ പോസ്റ്റുകളിലും) മറ്റും കാണുന്നതു വെച്ച് ഒരു അലക്ക് അലക്കി നോക്കാം.

  2. എന്നാണ് മലയാളമാസങ്ങൾ ആരംഭിക്കുന്നത്‌? (ഉമേഷ്ജിയുടെ പഴയ മനോരമ-മാതൃഭൂമി പോസ്റ്റിൽ നിന്നും)

    സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്കു കടക്കുന്നതിനെയാണ് ‘സംക്രമം’ എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്‌. സൂര്യന്റെ രാശിസംക്രമം നടക്കുന്നത്‌ മദ്ധ്യാഹ്ന്നം കഴിയുന്നതിന് മുൻപാണെങ്കിൽ ആ ദിവസം മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കും. മദ്ധ്യാഹ്ന്നം കഴിഞ്ഞാണ് സംക്രമം എങ്കിൽ അടുത്തദിവസമാവും മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കുക. [ഇനി, “മദ്ധ്യാഹ്നം കഴിയുക” എന്നു വെച്ചാല്‍ നട്ടുച്ച കഴിയുക എന്നല്ല. ഒരു പകലിനെ അഞ്ചായി വിഭജിച്ചതിന്റെ (പ്രാഹ്ണം, പൂര്‍വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം) മൂന്നാമത്തെ അഹ്നമാണു മദ്ധ്യാഹ്നം. അതുകൊണ്ടു “മദ്ധ്യാഹ്നം കഴിയുക” എന്നു പറഞ്ഞാല്‍ ദിവസത്തിന്റെ അഞ്ചില്‍ മൂന്നു സമയം കഴിയുക എന്നാണു്. ഉദയവും അസ്തമയവും എപ്പോഴെന്നു നോക്കീട്ടു കണക്കാക്കണം. (ലോകത്തിന്റെ പല ഭാഗത്തു് ഇതു പല സമയത്താണെന്നു് ഓര്‍ക്കണം.) ആറു മണി മുതല്‍ ആറു മണി വരെയുള്ള ഒരു പകലില്‍ ഇതു് ഏകദേശം 1:12 PM-നു് ആയിരിക്കും.] (നോട്ട് 1: ഇന്റർനെറ്റിൽ ചില സൈറ്റുകളിൽ “മദ്ധ്യാഹ്നം കഴിയുക” എന്നതിനു പകരം ‘പൂർവാഹ്ന്നം കഴിയുക’ എന്നു കാണുന്നു. ഏതാണ് ശരി എന്നു എനിക്കറിയില്ല).

  3. വിഷു എന്നാണ്?

    നാം ഇപ്പോൾ വിഷു ആഘോഷിക്കുന്നത് മേടസംക്രമം (സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക്‌ കടക്കുന്നത്‌) നടക്കുന്ന ദിവസം ആണ്. മേടസംക്രമം നടക്കുന്നത് (ഇത്‌ കലണ്ടർ/പഞ്ചാംഗത്തിൽ നിന്നും ലഭിക്കും) ഉദയത്തിന് മുൻപാണെങ്കിൽ ആ ദിവസം ആണ് വിഷു. മേടസംക്രമം നടക്കുന്നത് ഉദയത്തിനു ശേഷമാണെങ്കിൽ വിഷു പിറ്റേ ദിവസമാകും. അതായത്‌ വിഷുപുലരി കണികണ്ടുണരേണ്ടത് മേടം രാശിയിൽ ഉദിച്ചുയർന്നു നിൽക്കുന്ന സൂര്യനെ ആണ്. അക്ഷരാർത്ഥത്തിൽ വിഷു ആഘോഷിക്കേണ്ടത്‌ പകലും രാത്രിയും തുല്യദൈർഘ്യം വരുന്ന വസന്തവിഷുവദിനമായ മാർച്ച് 20/21-ന് ആണെന്നും ഒരു വാദമുണ്ട്. പക്ഷേ നൂറ്റാണ്ടുകളായി നമ്മൾ മേടം ഒന്ന് എന്ന കണക്കിനാണ് ഈ ഉത്സവം ആഘോഷിക്കുന്നത്‌.

  4. 2010-ഉം വിഷുവും

    മനോരമ കലണ്ടർ പ്രകാരം ഇത്തവണ മേടസംക്രമം നടക്കുന്നത് ഏപ്രിൽ 14, രാവിലെ 6:56-ന് ആണ്. തിരുവനന്തപുരത്ത് ഉദയം രാവിലെ 6:17-നും (വിവിധ കലണ്ടറുകൾ തമ്മിൽ ഈ സമയങ്ങളിൽ ഏതാനും മിനുട്ടുകൾ വ്യത്യാസമുണ്ടാവാറുണ്ട്. ചിലപ്പോളൊക്കെ അതു പ്രശ്നങ്ങളിൽ എത്തിപ്പെടാറുമുണ്ട്). ഉദയം കഴിഞ്ഞ് മേടസംക്രമം നടക്കുന്നതിനാൽ (അതായത്‌ സൂര്യൻ ഉദിക്കുന്നത്‌ മീനം രാശിയിൽ തന്നെ ആയതിനാൽ) വിഷു തൊട്ടടുത്തദിവസമായ ഏപ്രിൽ 15-ന് ആയിരിക്കും. എന്നാൽ മേടസംക്രമം നടക്കുന്നത് മദ്ധ്യാഹ്ന്നത്തിന് മുൻപായതിനാൽ മേടം ഒന്നാം തിയ്യതി ഏപ്രിൽ 14 -ന് തന്നെ ആണ്. അങ്ങനെ ഈ വർഷം വിഷു മേടം 2-നായി 😀

  5. അങ്ങനെയാണെങ്കിൽ ഈ വർഷം അമേരിക്കയിൽ എന്നാണ് വിഷു?

    മേടസംക്രമം നടക്കുന്നത് ന്യൂയോർക്ക് സമയം ഏപ്രിൽ 13 രാത്രി 9:26 നാണ് (9:26 പി. എം.). ഇത്‌ ഇവിടുത്തെ ഏപ്രിൽ 14 ഉദയത്തിന് മുൻപായതിനാൽ ന്യൂയോർക്കിലുള്ളവർക്ക് വിഷു ഏപ്രിൽ 14 തന്നെയാണ്. അമേരിക്കയുടെ ബാക്കി ഭാഗത്തുള്ളവർക്കും ഇതുപോലെ തന്നെ വിഷു ഏപ്രിൽ 14-നാണ്.

  6. ഈ വർഷം ദുബായ്-ഇൽ എന്നാണ് വിഷു?

    മേടസംക്രമം നടക്കുന്നത് ദുബായ് സമയം ഏപ്രിൽ 14 രാവിലെ 5:26 നാണ് (5:26 എ. എം.). ഇത്‌ ഇവിടുത്തെ ഏപ്രിൽ 14 ഉദയത്തിന് മുൻപായതിനാൽ ദുബായിലുള്ളവർക്കും വിഷു ഏപ്രിൽ 14 തന്നെയാണ്. ബാക്കി ഗൾഫ് രാജ്യങ്ങളിലും ഇതു ശരിയാവാനാണ് സാധ്യത.

  7. വിഷുവും ജ്യോത്സ്യവുമായി എന്താ ബന്ധം?

    വിഷു എന്ന ഉത്സവം ആചരിക്കേണ്ടത് എന്നാണ് എന്നു കണ്ടുപിടിക്കാൻ ‘ജ്യോതിശാസ്ത്ര’ത്തിലെ കണക്കുകൾ ഉപയോഗിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റു ബന്ധമൊന്നും ഉണ്ടെന്നു തോന്നുന്നില്ല (ഈസ്റ്റർ എന്നാണെന്നു കണ്ടുപിടിക്കാനും ഇത്തരത്തിലുള്ള കണക്കുകൾ ഉപയോഗിക്കുന്നു എന്നതു ശ്രദ്ധിക്കുക). (നോട്ട് 2: വിഷുമായി ബന്ധപ്പെട്ടു വരുന്ന ഫലപ്രവചനങ്ങളും മറ്റും ശുദ്ധ അസംബന്ധങ്ങളായി ഞാൻ കരുതുന്നു. നിങ്ങൾ അന്ധവിശ്വാസിയാണെങ്കിൽ അതിലും വിശ്വസിച്ചോളൂ. എനിക്ക് എന്റെ വിശ്വാസം നിങ്ങൾക്ക് നിങ്ങളുടേത് 🙂 )

(എന്നെ ക്വോട്ടു ചെയ്താൽ ഇങ്ങനെയിരിക്കും. ആ ക്വോട്ടുൾപ്പെടെ ഞാൻ തിരിച്ചും ക്വോട്ടു ചെയ്യും. എന്നോടാണോടാണോടാണോടാ കളി?)

കലണ്ടര്‍ (Calendar)
കവിതകള്‍ (My poems)
നൊസ്റ്റാൽ‌ജിയ

Comments (13)

Permalink