വ്യാകരണം (Grammar)

അഹിച്ഛത്രം

എന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത സുഹൃത്തും പെരിങ്ങോടന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നവനുമായ രാജ്‌ നായര്‍ എഴുതിയ അഹിച്ഛത്രത്തിലെ യോദ്ധാവു്‌ എന്ന മനോഹരമായ കഥ വായിച്ചപ്പോള്‍ “അഹിച്ഛത്രം” എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം തോന്നി. അതു ചോദിക്കുകയും ചെയ്തു.

പിന്നീടാണു്‌ സംശയം അസ്ഥാനത്താണെന്നു മനസ്സിലായതു്‌. വൃക്ഷച്ഛായ, തരുച്ഛായ, ആച്ഛാദനം തുടങ്ങിയ പല പ്രയോഗങ്ങളും ഓര്‍മ്മ വന്നു. കൂടാതെ ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ രണ്ടു ശ്ലോകഭാഗങ്ങളും ‘ഛ’യ്ക്കു സന്ധിയില്‍ ദ്വിത്വമുണ്ടെന്നു വെളിവാക്കി.

  1. ശല്യം ഷഡ്ഭിരഥേഷുഭിസ്ത്രിഭിരപി ച്ഛത്രം ധ്വജം കാര്‍മുകം…(ഭാസ്കരാചാര്യരുടെ ലീലാവതിയില്‍ നിന്നു്‌. Quadratic equation ഉപയോഗിച്ചു ചെയ്യേണ്ട ഒരു പ്രശ്നം.)
  2. ന ച്ഛത്രം ന തുരംഗമം…
    (കാക്കശ്ശേരി ഭട്ടതിരിയുടെ ഒരു പ്രസിദ്ധശ്ലോകം.)

ഇതെങ്ങനെ എന്നു ശങ്കിച്ചു സംസ്കൃതവ്യാകരണനിയമങ്ങള്‍ പരതിയപ്പോഴാണു കാര്യം പിടികിട്ടിയതു്‌. “ഛകാരസന്ധി” എന്നൊരു പ്രത്യേകനിയമം തന്നെയുണ്ടു്‌. ഇതാണു്‌ ആ നിയമം (പാണിനിയുടെ അഷ്ടാധ്യായിയില്‍ നിന്നു്‌):

  1. ഛേ ച (ഹ്രസ്വസ്യ, തുക്‌, സംഹിതായാം)[6-1-73] : ഹ്രസ്വസ്വരത്തിനു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരം ആഗമിക്കുന്നു. ഈ നിയമമനുസരിച്ചു്‌ അഹി + ഛത്രം = അഹി + ത്‌ + ഛത്രം ആകുന്നു.
  2. സ്തോഃ ശ്ചുനാ ശ്ചുഃ[8-4-40] : ‘ശ’കാരമോ ‘ത’വര്‍ഗ്ഗമോ പിന്‍വന്നാല്‍ സ, ത, ഥ, ദ, ധ, ന എന്നിവയ്ക്കു യഥാക്രമം ശ, ച, ഛ, ജ, ഝ, ഞ എന്നിവ ആദേശം. അങ്ങനെ ത്‌ + ഛത്രം = ച്‌ + ഛത്രം ആകുന്നു.

ഇങ്ങനെയാണു്‌ അഹി + ഛത്രം = അഹിച്ഛത്രം ആകുന്നതു്‌. തരുച്ഛായയും വൃക്ഷച്ഛായയും ഇതുപോലെ തന്നെ.

ദീര്‍ഘസ്വരമാണെങ്കില്‍ തകാരാഗമം വേണമെന്നില്ല. ലതാ + ഛായ ചേരുമ്പോള്‍ ലതാഛായയോ ലതാച്ഛായയോ ആകാം.

ആ + ഛാദനം = ആച്ഛാദനം ആകുന്നതു്‌ ആങ്മാങോശ്ച (ഛേ, തുക്‌) [6-1-74] എന്ന പാണിനീസൂത്രമനുസരിച്ചാണു്‌. ഇതനുസരിച്ചു്‌ ‘ആ’, ‘മാ’ എന്നിവയ്ക്കു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരാഗമം വരും. ശേഷം മുന്‍പറഞ്ഞതുപോലെ തന്നെ.

ചുരുക്കിപ്പറഞ്ഞാല്‍, ‘അഹിച്ഛത്രം’ ശരിയാണു്‌. പെരിങ്ങോടനും.

വ്യാകരണം (Grammar)

Comments (31)

Permalink

മാര്‍ദ്ദവവും ഹാര്‍ദ്ദവവും

മൃദു എന്ന വിശേഷണത്തിന്റെ ഭാവം പ്രകടിപ്പിക്കുന്ന തദ്ധിതത്തെ ‘അണ്‌’ പ്രത്യയം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടു്‌ (ഇഗന്താച്ച ലഘുപൂര്‍വാത്‌ (അണ്‌) എന്നു പാണിനി (5-1-13).) മാര്‍ദവം എന്ന വാക്കുണ്ടാകുന്നു. ഇവിടെ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടു്‌:

  1. പദാദിയിലുള്ള ‘‘കാരം ‘ആര്‍‘ ആയി മാറും. (പൂര്‍ണ്ണമായി പറഞ്ഞാല്‍ അ, ഇ, ഉ, ഋ, ഌ എന്നിവ യഥാക്രമം ആ, ഐ, ഔ, ആര്‌, ആല്‌ എന്നു മാറും. ഉദാഹരണങ്ങള്‍ : കവി – കാവ്യം, വിധവ – വൈധവ്യം, ഗുരു – ഗൌരവം, ഋജു – ആര്‍ജ്ജവം.) അങ്ങനെ ‘മൃ‘ എന്നതു്‌ ‘മാര്‍‘ ആകുന്നു.
  2. പദാന്ത്യത്തിലുള്ള ‘‘കാരം ‘അവം‘ ആയി മാറും. (മറ്റുദാഹരണങ്ങള്‍ : ലഘു – ലാഘവം, ഗുരു – ഗൌരവം, ഋജു – ആര്‍ജ്ജവം, പടു – പാടവം.). അങ്ങനെ ‘ദു‘ എന്നതു്‌ ‘ദവം” ആകുന്നു.

ഇങ്ങനെയാണു ‘മൃദു’വില്‍ നിന്നു ‘മാര്‍ദവം’ ഉണ്ടാകുന്നതു്‌. ‘അചോ രഹാഭ്യാം ദ്വേ (യരഃ)‘ എന്ന പാണിനീയസൂത്രപ്രകാരം (8-4-6) ഇതിനെ ഉച്ചരിക്കുന്നതു്‌ മാര്‍ദ്ദവം എന്നാണു്‌. എഴുതുമ്പോള്‍ സാധാരണയായി സംസ്കൃതത്തില്‍ മാര്‍ദവം എന്നു മലയാളത്തില്‍ മാര്‍ദ്ദവം എന്നും എഴുതുന്നു. രണ്ടും ശരിതന്നെ.

ഇതിനെപ്പിന്തുടര്‍ന്നു്‌ ‘ഹാര്‍ദ്ദവം’ എന്നൊരു വികലപ്രയോഗം പ്രചാരത്തിലുണ്ടു്‌. (സ്വാഗതപ്രസംഗകരാണു്‌ ഇതിന്റെ മുഖ്യപ്രചാരകര്‍. “ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു…” എന്നു സ്ഥിരം കേള്‍ക്കാറുണ്ടു്‌.)

ഹൃദ്‌‘ എന്നതില്‍ നിന്നു്‌ ഉണ്ടാകുന്ന വാക്കായതിനാല്‍ (സൂക്ഷ്മമായിപ്പറഞ്ഞാല്‍ ‘ഹൃദയ’ശബ്ദത്തില്‍ നിന്നാണു്‌ ഇതിന്റെ ഉത്പത്തി. ‘അണ്‌’ പ്രത്യയം ചേരുമ്പോള്‍ ഹൃദയസ്യ ഹൃല്ലേഖയദണ്‌ ലാസേഷു എന്ന പാണിനീയസൂത്രമനുസരിച്ചു്‌ (6-3-50) ‘ഹൃദയ’ശബ്ദം ‘ഹൃദ്‌’ ആയതാണു്‌.) ഹാര്‍ദ്ദം എന്നേ വരൂ. ഹാര്‍ദവം എന്നു വരണമെങ്കില്‍ ഹൃദു എന്ന വാക്കില്‍ നിന്നുണ്ടാകണം. അങ്ങനെയൊരു വാക്കില്ല.

“ശരിയും തെറ്റും” എന്ന ഈ ബ്ലോഗിന്റെ ആദ്യലേഖനത്തിലെക്കു്‌ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.

വ്യാകരണം (Grammar)

Comments (14)

Permalink

രാപ്പകലും രാപകലും – 2

എന്റെ “രാപ്പകലും രാപകലും” എന്ന ലേഖനത്തിനു പല അഭിപ്രായങ്ങളും ഉണ്ടായി. കമന്റുകളില്‍ പല നിറങ്ങള്‍ കാണിക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ടു്‌ ഞാന്‍ അതിനെ വേറൊരു ലേഖനമാക്കുന്നു.

വിശ്വപ്രഭ ഇങ്ങനെ പറഞ്ഞു:

മറ്റു സമാസങ്ങളില്‍ വ്യക്തമായ ദ്വിത്വസന്ധിയെക്കുറിച്ച് രാ.രാ.വര്‍മ്മ തന്നെ പറഞ്ഞിട്ടുണ്ട്.
ഉദാ: രാക്കുയില്‍ , തീപ്പുക, രാപ്പനി, രാക്കുളിര്‍, പൂക്കൂട, വാക്കത്തി

വിശ്വം കൊടുത്ത ഉദാഹരണങ്ങളെല്ലാം തത്പുരുഷസമാസത്തിന്റെ ഉദാഹരണങ്ങളാണു്‌. ദ്വന്ദ്വസമാസത്തിന്റേതല്ല. തത്പുരുഷനില്‍ ഉത്തരപദത്തിനാണു പ്രാധാന്യം. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ഇതിനെപ്പറ്റി കൂടുതല്‍ ഈ ലേഖനത്തില്‍ വായിക്കാം.

രാക്കുയില്‍ = രാ + കുയില്‍ = രാത്രിയിലെ (രാത്രിയില്‍ പാട്ടുപാടുന്ന) കുയില്‍.
(രാപ്പനി, രാക്കുളിര്‍ എന്നിവയും ഇതുപോലെ തന്നെ.)
തീപ്പുക = തീ + പുക = തീയുടെ പുക
പൂക്കൂട = പൂ + കൂട = പൂവിടുന്ന (പൂവുള്ള) കൂട
വാക്കത്തി = വാ + കത്തി = വായുള്ള (വായ്ത്തലയുള്ള) കത്തി

ഈ ഉദാഹരണങ്ങളില്‍ കുയിലും പുകയും കൂടയും കത്തിയുമാണു പ്രധാനപദങ്ങള്‍ എന്നു്‌ (പൂര്‍വ്വപദം അതിന്റെ വിശേഷണം മാത്രമാണു്‌.) വ്യക്തമല്ലേ?

നേരേ മറിച്ചു്‌, രാപകല്‍ = രായും പകലും, രായ്ക്കും പകലിനും തുല്യപ്രാധാന്യമാണു്‌. കൈകാല്‍, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ എന്നിവയിലും സ്ഥിതി ഇതു തന്നെയാണു്‌.

‘രാ’ + പകല്‍ ആണോ ‘രാവ്‌’ + പകല്‍ ആണോ?
‘രാ’, ‘നീ’, ‘തീ’ എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

എന്നു വിശ്വം പറഞ്ഞതു്‌ എനിക്കു മനസ്സിലാകുന്നില്ല. തീ, എടീ, മാന്യരേ, നേരേ, വാ (വരൂ എന്നര്‍ത്ഥത്തില്‍), വരൂ തുടങ്ങിയവയില്‍ ദീര്‍ഘസ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകളല്ലേ? (ഈ വാക്യവും അവസാനിച്ചതു ദീര്‍ഘസ്വരത്തിലല്ലേ?)

വാ കുരുവീ, വരു കുരുവീ
വാഴക്കൈമേലിരി കുരുവീ

എന്ന പാട്ടും ഓര്‍ക്കുക.

‘രാ’ + പകല്‍ ആണോ ‘രാവ്‌’ + പകല്‍ ആണോ?
‘രാ’, ‘നീ’, ‘തീ’ എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

രണ്ടാമത്തേതാണെങ്കില്‍ ‘വ്’ എവിടെപ്പോയി? അതിനുപകരമല്ലേ ‘പ’ അധികം വരുന്നത്?

യോജിക്കാന്‍ പറ്റുന്നില്ല. രാവ്‌ + പകല്‍ എന്നതില്‍ എങ്ങനെയാണു വകാരം പോയി പകാരം വരുന്നതു്‌? ഇതിനു വേറേ ഉദാഹരണങ്ങള്‍ ഉണ്ടോ?

രാത്രി എന്നര്‍ത്ഥത്തില്‍ “രാ” എന്ന വാക്കു ഉപയോഗിക്കുന്നുണ്ടു്‌. രായ്ക്കുരാമാനം, പാതിരാ തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക.

ദ്വന്ദസമാസങ്ങളില്‍ പരപദദൃഢവ്യഞനം ഇരട്ടിക്കുകയില്ല എന്ന പൊതുനിയമത്തില്‍ പെടുത്തിയായിരിക്കണം രാപകല്‍ അമ്ഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉച്ചാരണവിലക്ഷണം അനുഭവപ്പെടുന്നില്ലേ?

ഞാന്‍ വളരെക്കാലമായി രാപകല്‍ എന്നാണു്‌ ഉച്ചരിക്കാറു്‌. ഒരു ഉച്ചാരണവൈകല്യവും എനിക്കു തോന്നാറില്ല. (നിരൃതി തുടങ്ങിയവയെ അപേക്ഷിച്ചു നോക്കുമ്പോള്‍.) അതു തോന്നുന്നുണ്ടെങ്കില്‍ അതു നമ്മള്‍ “രാപ്പകല്‍” എന്നേ കേള്‍ക്കാറുള്ളൂ എന്നതുകൊണ്ടാണു്‌. “തീയും പുകയും” എന്നര്‍ത്ഥത്തില്‍ നാം തീപുകകള്‍ എന്നല്ലേ പറയാറുള്ളൂ?

മലയാളാദ്ധ്യാപികയായിരുന്ന എന്റെ അമ്മ “കല്യാണത്തിന്റെ ക്ഷണനമൊക്കെ കഴിഞ്ഞോ?” എന്നു
ചോദിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ടു്‌. അമ്മയോടു ഞാന്‍ പലപ്പൊഴും ചോദിച്ചിട്ടുണ്ടു്‌, തെറ്റാണെന്നറിഞ്ഞുകൊണ്ടു്‌ എന്തിനു്‌ ക്ഷണനം എന്ന വാക്കു്‌ ഉപയോഗിക്കുന്നു എന്നു്‌. (ക്ഷണനം = മുറിക്കല്‍, ക്ഷണം = invitation.) അമ്മ അതിനു മറുപടി പറഞ്ഞതു്‌ അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാവില്ല എന്നാണു്‌. പറഞ്ഞുപറഞ്ഞു ക്ഷണനവും മനോസുഖവും (മനസ്സുഖം അല്ലെങ്കില്‍ മനഃസുഖം ശരി) അഹോവൃത്തിയും (അഹര്‍വൃത്തി ശരി) ഒക്കെ ആളുകള്‍ക്കു ശരിയായിക്കഴിഞ്ഞിരിക്കുന്നു.

ഭാഷ വളരുന്നതുകൊണ്ടു്‌ ഇതൊക്കെ അംഗീകരിക്കാം എന്നു ചിലര്‍ പറയുന്നു. എനിക്കു പൂര്‍ണ്ണമായി യോജിക്കാനാവുന്നില്ല.

എന്റെ പഴയ ലേഖനത്തിന്റെ വാല്‍ക്കഷണങ്ങള്‍ കൂടി ദയവായി വായിക്കുക.

വ്യാകരണം (Grammar)

Comments (7)

Permalink

രാപ്പകലും രാപകലും

സിനിമകളുടെ പേരിടുമ്പോള്‍ അബദ്ധം കാണിക്കുന്നതു പുതിയ വാര്‍ത്തയല്ല. സാക്ഷാല്‍ എം. ടി. വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ പേരു്‌ “അമൃതം ഗമയഃ” എന്നാണു്‌. സംസ്കൃതമല്ലേ, ഗാംഭീര്യത്തിനു വേണ്ടി ഒരു വിസര്‍ഗ്ഗം ഇരുന്നോട്ടേ എന്നു കരുതിക്കാണും. “അമൃതം ഗമയ” എന്നാണു ശരിയായ രൂപം. “അന്തപ്പുരം” (അന്തഃപുരം ശരി) തുടങ്ങി വേറെയുമുണ്ടു്‌ ഉദാഹരണങ്ങള്‍.

ഉടനെ ഇറങ്ങാന്‍ പോകുന്ന ഒരു ചിത്രത്തിന്റെ വാര്‍ത്ത കണ്ടു – രാപ്പകല്‍. എന്താ, എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ? പണ്ടു്‌ ഒന്നാം ക്ലാസ്സില്‍ പഠിച്ച “തീവണ്ടി” എന്ന പാട്ടാണു്‌ ഓര്‍മ്മ വരുന്നതു്‌:

കൂ കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി

രാപ്പകലോടും തീവണ്ടി

ഒന്നാം ക്ലാസ്സിലെ മലയാളം പുസ്തകത്തില്‍ മുതല്‍ നാം തെറ്റു പഠിക്കാന്‍ തുടങ്ങി എന്നു ചുരുക്കം. രാപ്പകല്‍ എന്ന തെറ്റായ രൂപം പ്രചരിക്കാന്‍ പ്രധാനകാരണം ഈ പാട്ടാണു്‌.തുല്യപ്രാധാന്യമുള്ള രണ്ടു വാക്കുകള്‍ സമാസിക്കുമ്പോള്‍ (വ്യാകരണത്തില്‍ ഇതിനു്‌ ദ്വന്ദ്വസമാസം എന്നു പറയുന്നു) ഉത്തരപദത്തിലെ ആദ്യവ്യഞ്ജനം ഇരട്ടിക്കുകയില്ല. കൈകാലുകള്‍, അടിപിടി, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. “രായും പകലും” എന്ന അര്‍ത്ഥത്തില്‍ രാപകല്‍ എന്നേ വരൂ – രാപ്പകല്‍ ആവില്ല.”രാപക”ലിന്റെ നിര്‍മ്മാതാക്കള്‍ ഇതു വായിച്ചിട്ടു തെറ്റു തിരുത്തുമെന്നു്‌ എനിക്കു പ്രതീക്ഷയില്ല. തിരുത്തിയാലും “രാപ്പകലോടും തീവണ്ടി…” ഉരുവിട്ടു പഠിച്ച കേരളജനത അതു ശരിയാണെന്നു്‌ അംഗീകരിക്കുമെന്നും എനിക്കു പ്രതീക്ഷയില്ല. ഏതായാലും, ഇനി കുട്ടികളെ ഈ പാട്ടു പഠിക്കുമ്പോള്‍ ശരിയായി പഠിപ്പിക്കുക. പാട്ടു പൂര്‍ണ്ണമായി താഴെച്ചേര്‍ക്കുന്നു :


കൂ കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി
കല്‍ക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
രാപകലോടും തീവണ്ടി
തളര്‍ന്നു നില്‍ക്കും തീവണ്ടി
വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹാ ഹാ ഹാ ഹാ തീവണ്ടി

വാല്‍ക്കഷണങ്ങള്‍ (2005/05/05) : 

  1. “രാത്രിപോലെയുള്ള പകല്‍” എന്നര്‍ത്ഥത്തില്‍ “രാപ്പകല്‍” എന്നു പറയാം. ഒരു പക്ഷേ “രാപ്പകല്‍” എന്ന സിനിമയ്ക്കു്‌ അങ്ങനെയൊരു കഥയാവാം. അലാസ്കയിലോ അന്റാര്‍ട്ടിക്കയിലോ എത്തിപ്പെടുന്ന ഒരാളുടെ കഥ. Insomnia എന്ന ഇംഗ്ലീഷ്‌ സിനിമ പോലെ.
  2. “രാത്രിപോലെയുള്ള പകലില്‍ ഓടുന്ന തീവണ്ടി” അല്ലെങ്കില്‍ “രാത്രിയും പകലാക്കി ഓടുന്ന തീവണ്ടി” എന്നോ മറ്റോ വേണമെങ്കില്‍ “രാപ്പകലോടും തീവണ്ടി”യ്ക്കു്‌ അര്‍ത്ഥം പറയാം. അങ്ങനെയാണെങ്കില്‍, അങ്ങനെയാണോ അദ്ധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചതു്‌ എന്ന ചോദ്യം ഉയരുന്നു. ഒന്നാം ക്ലാസ്സില്‍ നാം തെറ്റു പഠിച്ചു എന്ന കാര്യത്തില്‍ ഏതായാലും സംശയം വേണ്ട.

വ്യാകരണം (Grammar)

Comments (4)

Permalink

കയ്യക്ഷരമോ കൈയക്ഷരമോ?

ഹൈസ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കു്‌ എനിക്കുള്ള ഒരു സംശയമാണിതു്‌.

ഹൈസ്കൂളില്‍ മലയാളപരീക്ഷകളില്‍ തെറ്റും ശരിയും വേര്‍തിരിച്ചു കണ്ടുപിടിക്കുവാനുള്ള ഒരു ചോദ്യമുണ്ടു്‌. ഒരു വാക്കു രണ്ടു വിധത്തില്‍ തന്നിട്ടുണ്ടാവും. അവയില്‍ ശരിയേതു്‌ എന്നു നാം കണ്ടുപിടിച്ചു്‌ എഴുതണം – യാദൃശ്ചികവും യാദൃച്ഛികവും പോലെ.

ഈ വിഭാഗത്തില്‍ സാധാരണ കാണുന്ന ഒരു ചോദ്യമുണ്ടു്‌ – കൈയക്ഷരമോ കയ്യക്ഷരമോ ശരി? (കൈയെഴുത്തു്‌, കയ്യെഴുത്തു്‌ എന്നിവയും കാണാറുണ്ടു്‌). അദ്ധ്യാപകര്‍ അതിന്റെ ഉത്തരം പറഞ്ഞുതന്നിട്ടുമുണ്ടു്‌ – കൈയക്ഷരം ശരി, കയ്യക്ഷരം തെറ്റു്‌.

എന്തുകൊണ്ടു്‌ എന്നു ചോദിച്ചാല്‍ മിക്കവാറും “അതങ്ങനെയാണു്‌” എന്നാവും ഉത്തരം കിട്ടുക. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ഒരു അദ്ധ്യാപിക കേരളപാണിനീയത്തിലെ പൂര്‍വ്വം താലവ്യമാണെങ്കില്‍ യകാരമതിലേല്‍ക്കണം എന്ന പരാമര്‍ശം കാണിച്ചുതന്നു.

പക്ഷേ, സ്വരം പരമായാല്‍ ‘ഐ’യ്ക്കു ‘അയ്‌’ ആദേശം വരികയില്ലേ എന്നായിരുന്നു എന്റെ സംശയം. ഉദാഹരണങ്ങള്‍:


ഐ + ആയിരം = അയ്യായിരം
ഐ + അമ്പന്‍ = അയ്യമ്പന്‍
തൈ + ആയ = തയ്യായ
കൈ + ആല്‍ = കയ്യാല്‍
കൈ + ആല = കയ്യാല

ഐയമ്പന്‍, തൈയായ, കൈയാല്‍ എന്നും കണ്ടിട്ടുണ്ടെങ്കിലും ഐയായിരം, കൈയാല എന്നൊന്നും എഴുതിക്കണ്ടിട്ടില്ല.

ഉള്ളൂരിന്റെ ഉമാകേരളത്തിലെ ഈ ശ്ലോകം ഈ നിയമത്തെ സാധൂകരിക്കുന്നു.


തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
കയ്യാലണപ്പവനു കാമിതമാക നല്‍കാന്‍
അയ്യായിരം കുല കുലയ്പൊരു തെങ്ങുകള്‍ക്കു-
മിയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

ഇങ്ങനെയൊക്കെയായിട്ടും കയ്യക്ഷരത്തിനും കയ്യെഴുത്തിനും എന്താണു്‌ ഇത്ര കുഴപ്പം?

ഈ രണ്ടു പ്രയോഗങ്ങളും ശരിയാണെന്നാണു്‌ എനിക്കു തോന്നിയതു്‌. ഒരു പരീക്ഷയ്ക്കു്‌ ഉദാഹരണസഹിതം ഞാന്‍ എഴുതുകയും ചെയ്തു. മാര്‍ക്കു കിട്ടിയില്ല എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

നിങ്ങളുടെ അഭിപ്രായം?

വ്യാകരണം (Grammar)

Comments (3)

Permalink

സ്വന്തം തെറ്റു്‌

വിശേഷണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ ഏതിനെയാണു വിശേഷിപ്പിക്കുന്നതു്‌ എന്നതില്‍ സംശയമുണ്ടാകാതെ ഉപയോഗിക്കണമെന്നു്‌ എ. ആര്‍. രാജരാജവര്‍മ്മ പലയിടത്തു പറഞ്ഞിട്ടുണ്ടു്‌. അങ്ങനെ സംശയമുണ്ടാക്കുകയാണെങ്കില്‍ അതു്‌ ഒരു കാവ്യദോഷമാണെന്നും അദ്ദേഹം ഭാഷാഭൂഷണത്തില്‍ ഉദാഹരണസഹിതം പ്രസ്താവിച്ചിട്ടുണ്ടു്‌.

ഈ ദോഷത്തിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം എ.ആര്‍.-ന്റെ തന്നെയായിട്ടുണ്ടെന്നതു്‌ വിചിത്രം തന്നെ. അദ്ദേഹത്തിന്റെ കുമാരസംഭവം തര്‍ജ്ജമയില്‍ “പുഷ്പം പ്രവാളാപഹിതം…” എന്ന കാളിദാസശ്ലോകത്തിന്റെ തര്‍ജ്ജമയായ ചുവടെച്ചേര്‍ക്കുന്ന ശ്ലോകമാണു്‌ ഞാന്‍ ഉദ്ദേശിച്ചതു്‌.


ചേലൊത്ത പുഷ്പമൊരു ചെന്തളിരില്‍പ്പതിച്ചാല്‍
അല്ലെങ്കില്‍ മുത്തുമണി നല്‍പ്പവിഴത്തില്‍ വച്ചാല്‍
തൊണ്ടിപ്പഴത്തിനെതിരാം മദിരാക്ഷി തന്റെ
ചുണ്ടില്‍പ്പരക്കുമൊരു പുഞ്ചിരിയോടെതിര്‍ക്കും.

ഈ ശ്ലോകത്തില്‍ “തൊണ്ടിപ്പഴത്തിനെതിരായതു്‌” എന്താണു്‌? മദിരാക്ഷിയോ ചുണ്ടോ പുഞ്ചിരിയോ? (ചുണ്ടാണു കവി ഉദ്ദേശിച്ചതു്‌)

ചുഴിഞ്ഞുനോക്കല്‍
വ്യാകരണം (Grammar)

Comments (5)

Permalink

കരിക്കലവും പൊതിച്ചോറും

അക്ഷരശ്ലോകത്തിനു വേണ്ടിയുള്ള യാഹൂ ഗ്രൂപ്പില്‍ പ്രേംജിയുടെ “നഞ്ഞാളും കാളിയന്‍ തന്‍…” എന്ന ശ്ലോകത്തെപ്പറ്റിയുള്ള സംവാദത്തിനിടയിലാണു്‌ ഇതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കാനിടയായതു്‌.

(ഈ സംവാദത്തില്‍ പങ്കെടുത്ത ജ്യോതിര്‍മയി, വിശ്വപ്രഭ, ശ്രീധരന്‍ കര്‍ത്താ എന്നിവര്‍ക്കു നന്ദി.)

മേല്‍പ്പറഞ്ഞ ശ്ലോകത്തില്‍ “കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും തുള്ളിയോനേ” എന്നൊരു പ്രയോഗമുണ്ടു്‌. അതിലെ “കരികലം” എന്ന വാക്കിനു പകരം “കരിക്കലം” എന്നു വേണ്ടേ എന്നാണു സംശയം. ഇതു പറഞ്ഞപ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ “പൊതിചോറുമെടുത്തു കൂട്ടുവാന്‍…” എന്നു പ്രയോഗിച്ചിട്ടുള്ളതും ഒരാള്‍ ചൂണ്ടിക്കാട്ടി.

കരികലം”, “പൊതിചോറു്‌” എന്നീ പ്രയോഗങ്ങള്‍ തെറ്റല്ലേ എന്നും, അവ “കരിക്കലം”, “പൊതിച്ചോറു്‌” എന്നു വേണ്ടേ എന്നുമാണു ചോദ്യങ്ങള്‍.

മലയാളത്തില്‍, വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ക-ഘ, ച-ഝ, ട-ഢ, ത-ധ, പ-ഭ, ശ, ഷ, സ എന്നിവയാണു ദൃഢങ്ങള്‍. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും – കേരളപാണിനീയം).

ഇതനുസരിച്ചു്‌, “പൊതിയായ ചോറു്‌” എന്നര്‍ത്ഥത്തില്‍ “പൊതിച്ചോറു്‌” എന്നും, “കരിപിടിച്ച കലം” എന്നര്‍ത്ഥത്തില്‍ “കരിക്കലം” എന്നും വേണം.(കരിമണല്‍, കരിനാക്കു്‌ തുടങ്ങിയവയില്‍ ദ്വിത്വം വേണ്ട – കാരണം, മ, ന, എന്നിവ ദൃഢങ്ങളല്ല.)

ഊഷ്മാക്കള്‍ ദൃഢങ്ങളാണെങ്കിലും അവ എപ്പോഴും ഇരട്ടിക്കുമെന്നു തോന്നുന്നില്ല. കണ്ടകശനി, കള്ളുഷാപ്പു്, തുണിസഞ്ചി മുതലായവ ഉദാഹരണങ്ങള്‍. ശ, സ എന്നിവയുടെ ഇരട്ടിച്ച രൂപങ്ങളും കാണാറുണ്ടെങ്കിലും ഷ ഒരിക്കലും ഇരട്ടിക്കാറില്ല.

പക്ഷേ, “പൊതിഞ്ഞ ചോറു്‌” എന്നര്‍ത്ഥത്തില്‍ “പൊതിചോറു്‌” എന്നും, “കരിഞ്ഞ കലം” എന്നര്‍ത്ഥത്തില്‍ “കരികലം” എന്നും പറയാം എന്നൊരു വാദവും ഉയര്‍ന്നുവന്നു. ഈ വാക്കുകളില്‍, പൂര്‍വ്വപദം ഒരു ക്രിയാധാതുവായതുകൊണ്ടു്‌ ദ്വിത്വം ഉണ്ടാവുകയില്ല (അലുപ്താഖ്യസമാസത്തില്‍ധാതുപൂര്‍വ്വത്തിലും വരാ എന്നു കേരളപാണിനീയം.)എന്നാണു്‌ ഈ വാദം. എരിതീ, കടകോല്‍, ചാപിള്ള, അരകല്ല്‌, ഇടികട്ട തുടങ്ങിയവയെപ്പോലെ.

അവസാനം, നമ്പ്യാര്‍ക്കും പ്രേംജിയ്ക്കും തെറ്റുപറ്റിയിട്ടില്ല എന്നാണു്‌ തീരുമാനം. ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ?

ചുഴിഞ്ഞുനോക്കല്‍
വ്യാകരണം (Grammar)

Comments (1)

Permalink

വികലസന്ധികള്‍ – 3

(mp) has given some valuable comments to my two previous posts. I am discussing them below:

I am repeating mp’s comments for my last post, in this color, with the Malayalam words shown in unicode:

  • Regarding “പദ്ധതി” + “ഇതരം,” I recall seeing “പദ്ധത്യേതരം” (note that it’s not “പദ്ധതിയിതരം” nor (the incorrect) “പദ്ധതിയേതരം”). Is there any sandhi rule that can give this? Like, can we have “പദ്ധത്‌ + യ + ഇതരം = പദ്ധത്യേതരം?” (“ഇ പോയി, യ വന്നു.”)

‘ഇ’ പോയി ‘യ’ വരാം. പല വിധത്തില്‍:

  • സംസ്കൃതരീതിയില്‍: സ്വരം പരമായാല്‍ (പുറകേ വന്നാല്‍) ‘ഇ’, ‘ഈ’ എന്നിവ ‘യ’ ആകും. ഉദാഹരണം : അതി + ആഗ്രഹം = അത്യാഗ്രഹം. ദാസീ + ഊഹം = ദാസ്യൂഹം. (ഇതുപോലെ തന്നെ (‘ഉ’, ‘ഊ’) => ‘വ’, ‘ഋ’ => ‘ര’ എന്നിവയും സംഭവിക്കാം. അണു+ആയുധം = അണ്വായുധം, പിതൃ + അധികാരം = പിത്രധികാരം. ഇകോ യണചി എന്നു പാണിനി.)എന്നാല്‍ രണ്ടു സ്വരങ്ങളും ഒരേ ജാതിയായാല്‍ ([അ, ആ], [ഇ, ഈ], [ഉ, ഊ] എന്നിവ) രണ്ടും പോയിട്ടു്‌ അതിന്റെ ദീര്‍ഘം വരും. (അകഃ സവര്‍ണേ ദീര്‍ഘഃ എന്നു പാണിനി.). ഉദാഹരണം : വിശാല + അക്ഷ = വിശാലാക്ഷ, ദയാ + ആധിക്യം = ദയാധിക്യം, അധി + ഈശ = അധീശ, പാര്‍വതീ + ഈശ = പാര്‍വതീശ, ഗുരു + ഉപദേശ = ഗുരൂപദേശ. കൂടുതല്‍ വിവരങ്ങള്‍ ഇതിന്റെ ഒരു comment ആയി കൊടുക്കാം.
  • മലയാളരീതിയില്‍ : രണ്ടു സ്വരങ്ങളുടെ ഇടയില്‍ ‘യ’യോ ‘വ’യോ വരാം. (വേറേ അക്ഷരങ്ങളും ആവാം. കേരളപാണിനീയത്തില്‍ 7 മുതല്‍ 10 വരെയുള്ള കാരികകള്‍ കാണുക.) ആദ്യത്തെ സ്വരം അ, ആ, ഇ, ഈ, എ, ഇ എന്നിവയില്‍ ഒന്നായാല്‍ ‘യ’യും ഉ, ഊ, ഒ, ഓ, ഔ എന്നിവയില്‍ ഒന്നായാല്‍ ‘വ’യും ആഗമം. ഉദാഹരണം:

കര + ഇല്‍ = കരയില്‍

പോടാ + എന്നു്‌ = പോടായെന്നു്‌

വഴി + ഇല്‍ = വഴിയില്‍

തീ + ആണു്‌ = തീയാണു്‌

തന്നെ + ആണോ = തന്നെയാണോ

മറ്റേ + ആള്‍ = മറ്റേയാള്‍

കൈ + അക്ഷരം = കൈയക്ഷരം

ഉണ്ടു + അല്ലോ = ഉണ്ടുവല്ലോ

തിരു + ഓണം = തിരുവോണം

പൂ + ഇടീല്‍ = പൂവിടീല്‍

പോ + ഉന്നു = പോവുന്നു

പൂര്‍വ്വപദം ഒരു ചുട്ടെഴുത്തായാല്‍ അ, ആ എന്നിവയ്ക്കു ശേഷം ‘യ’ അല്ല, ‘വ’ ആണു്‌ വരുന്നതു്‌. ഉദാഹരണം: അ + അന്‍ = അവന്‍, ഇ + ഇടം = ഇവിടം.

ചുരുക്കിപ്പറഞ്ഞാല്‍, സംസ്കൃതത്തില്‍ ‘ഇ’ പോയി ‘യ’ വരാം, മലയാളത്തില്‍ ‘ഇ’ പോവാതെ ഇടയ്ക്കു ‘യ’ വരാം. പക്ഷേ, രണ്ടാമത്തെ ‘ഇ’ പോയി ‘ഏ’ ആകാന്‍ ഒരു വഴിയും കാണുന്നില്ല. അതിനാല്‍ പദ്ധത്യേതരം തെറ്റുതന്നെ.

  • Somehow that sounds better than the result of the സംസ്കൃത സന്ധി, viz. “പദ്ധതീതരം.”

That is a different thing. We tend to like what we hear normally, even if it is wrong. ‘യാദൃശ്ചികം’ തെറ്റു്‌, ‘യാദൃച്ഛികം’ ശരി. ‘ക്ഷണനം’ തെറ്റു്‌, ‘ക്ഷണം’ശരി (invitation എന്ന അര്‍ത്ഥത്തില്‍). ‘ഷഡ്‌പദം’ തെറ്റു്‌, ‘ഷട്‌പദം’ ശരി. ‘ശരബിന്ദുമണിദീപം’ തെറ്റു്‌, ‘ശരദിന്ദുമണിദീപം’ ശരി. ‘ഗണപതായൈ നമഃ’ തെറ്റു്‌, ‘ഗണപതയേ നമഃ’ ശരി. ‘ഗുരുവേ നമഃ’ തെറ്റു്‌ (സംസ്കൃതത്തില്‍), ‘ഗുരവേ നമഃ’ ശരി. ‘മനോസുഖം’ തെറ്റു്‌, ‘മനസ്സുഖം’ ശരി. ‘വ്യാവസായികം’ തെറ്റു്‌, ‘വൈയവസായികം’ ശരി. ‘സീതായണം’ തെറ്റു്‌, ‘സീതായനം’ ശരി. ‘ശരത്ചന്ദ്രന്‍’ തെറ്റു്‌ (ഇതു തെറ്റെന്നു പറഞ്ഞുകൂടാ. സന്ധി ചേര്‍ത്തിട്ടില്ല എന്നേ ഉള്ളൂ.), ‘ശരച്ചന്ദ്രന്‍’ ശരി. ഇങ്ങനെയൊക്കെയാണെങ്കിലും, ഇവയിലെ തെറ്റായ രൂപങ്ങളല്ലേ നമുക്കു കൂടുതല്‍ പരിചിതവും തന്‍മൂലം കേള്‍ക്കാന്‍ കൂടുതല്‍ സുഖകരവും? വിദ്യാഭ്യാസം കുറവുള്ളവര്‍ ഉപയോഗിക്കുന്ന ‘ബ്ലഡ്‌ പ്ലഷര്‍’, ‘എക്സിക്കൂട്ടി ആപ്പീസര്‍’ തുടങ്ങിയ വികലപ്രയോഗങ്ങള്‍ കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും നാം തിരുത്താറില്ലേ?

  • One more comment, regarding ഫിലിമോത്സവം. I would bet it came from Hindi (ഫില്‍മോത്സവ്‌). Now, I have no clue what sandhi rules are followed in Hindi, but somehow ഫില്‍മോത്സവ്‌ sounds OK to me.

ഹിന്ദിയിലും ഇതു ശരിയാണെന്നു തോന്നുന്നില്ല. സംസ്കൃതപദങ്ങളുടെ അവസാനത്തിലുള്ള ‘അ’കാരത്തെ കളയുന്നതാണു്‌ ഹിന്ദിയുടെ രീതി. (ഇതു തെറ്റല്ല. ഭാഷയുടെ രീതിയാണതു്‌.) ആ ഭാഷ ഒരു ഇംഗ്ലീഷ്‌ വാക്കിന്റെ അവസാനത്തില്‍ ഒരു ‘അ’കാരം ചേര്‍ക്കാന്‍ സാദ്ധ്യതയില്ല.

മറ്റു വാക്കുകളുടെ ചുവടുപിടിച്ചു്‌ വികലപ്രയോഗങ്ങള്‍ ചെയ്യുന്നതു്‌ ഉത്തരേന്ത്യയിലും കുറവല്ല. സത്യത്തെക്കാള്‍ പ്രാധാന്യം പണിയെടുപ്പിക്കലിലാണെന്നു ഉദ്ബോധിപ്പിച്ച അടിയന്തിരാവസ്ഥക്കാലത്തു്‌ (“കുറച്ചു സംസാരം, കൂടുതല്‍ അദ്ധ്വാനം” എന്ന മുദ്രാവാക്യം ഓര്‍ക്കുക.) “സത്യമേവ ജയതേ” എന്നതിനെ പരിഷ്കരിച്ചു്‌ “ശ്രമമേവ ജയതേ” എന്ന ഒരു മുദ്രാവാക്യം പ്രചരിപ്പിച്ചിരുന്നു. ഇതു്‌ ഒരു വികലപ്രയോഗമാണു്‌. സത്യം + ഏവ = സത്യമേവ തന്നെ. എന്നാല്‍ “ശ്രമം” എന്ന വാക്കു്‌ സംസ്കൃതത്തില്‍ ദ്വിതീയാവിഭക്തിയാണ്‌ – “ശ്രമത്തിനെ” എന്നര്‍ത്ഥം. “ശ്രമം” എന്നു മലയാളത്തില്‍ പറയുന്നതിനെ “ശ്രമഃ” എന്നാണു സംസ്കൃതത്തില്‍ പറയുക. ശ്രമഃ + ഏവ = ശ്രമ ഏവ എന്നേ സന്ധിയില്‍ വരൂ. അതിനാല്‍ “ശ്രമ ഏവ ജയതേ” എന്നു പറയണം. ഇതിനും കേള്‍ക്കാന്‍ ഭംഗി കുറവാണു്‌, അല്ലേ?

വ്യാകരണം (Grammar)

Comments (3)

Permalink

വികലസന്ധികള്‍ – 2

കഴിഞ്ഞ ചിന്ത തുടരുന്നു:

മലയാളരീതിയില്‍ പാര്‍വ്വതി + ഈശന്‍ = പാര്‍വ്വതിയീശന്‍ എന്നും ആവാം. എങ്കിലും അതു പാര്‍വ്വതേശന്‍ ആകാന്‍ തരമില്ല.

ഒരുപക്ഷേ, ആരെങ്കിലും പര്‍വ്വതേശന്‍ (പര്‍വ്വത + ഈശന്‍) എന്ന വാക്കു്‌ ഇംഗ്ലീഷ്‌ ലിപിയില്‍ parvatheshan എന്നോ മറ്റോ എഴുതിയപ്പോള്‍ അതിനെ പാര്‍വ്വതേശന്‍ എന്നു്‌ അറിയാതെ വായിച്ചുപോയതായിരിക്കാം. രണ്ടും ശിവന്‍ തന്നെയാണല്ലോ.

ആര്‍ക്കെങ്കിലും “രഘുപതി ശ്രീ രാമചന്ദ്ര…” എന്ന പാട്ടറിയുമോ? അതില്‍ “പാര്‍വ്വതേശാ” എന്നാണു്‌ സാധാരണ പാടുന്നതു്‌. അതേതായാലും തെറ്റാണു്‌. ശരിയായി “പര്‍വ്വതേശാ” എന്നാണോ അതോ “പാര്‍വ്വതീശാ” എന്നാണോ?

വ്യാകരണം (Grammar)

Comments (2)

Permalink

വികലസന്ധികള്‍

നമശ്ശിവായ പാര്‍വ്വതീശ പാപനാശനാ ഹരേ…

എത്ര തവണ ചൂണ്ടിക്കാണിച്ചാലും, പല ആളുകളും “പാര്‍വ്വതേശ” എന്നേ പാടൂ! രാധികേശന്‍, മാനസേശന്‍, രമേശന്‍, ഉമേശന്‍ തുടങ്ങിയവയെപ്പോലെ. പക്ഷേ, വാക്കുകള്‍ കൂട്ടിയോജിപ്പിക്കുന്നതിനു്‌ (വ്യാകരണത്തില്‍ ഇതിനു സന്ധി എന്നു പറയുന്നു) എല്ലാ ഭാഷകളിലും പല നിയമങ്ങളും പാലിച്ചേ പറ്റൂ. ഇവിടെ

രാധികാ + ഈശന്‍ = രാധികേശന്‍
മാനസ + ഈശന്‍ = മാനസേശന്‍
രമാ + ഈശന്‍ = രമേശന്‍
ഉമാ + ഈശന്‍ = ഉമേശന്‍

എന്നിങ്ങനെയാണു്‌ സന്ധി ചെയ്യേണ്ടതു്‌.സംസ്കൃതത്തില്‍ അ+ഇ, അ+ഈ, ആ+ഇ, ആ+ഈ എന്നിവ ചേര്‍ന്നാല്‍ “ഏ” ആയിത്തീരുന്നതുകൊണ്ടാണു്‌ ([അചി ഏക പൂര്‍വപരയോഃ ആദേശഃ] ആദ്‌ഗുണഃ എന്നു പാണിനി.) ഇങ്ങനെ സംഭവിക്കുന്നതു്‌.

എങ്കിലും, പാര്‍വ്വതീ + ഈശന്‍ = പാര്‍വ്വതീശന്‍ എന്നേ ആകൂ. കാരണം ഇ+ഇ = ഈ എന്നേ സന്ധി ചെയ്യൂ. (അകഃ സവര്‍ണേ ദീര്‍ഘഃ എന്നു പാണിനി.)

ഇത്തരം തെറ്റുകള്‍ മറ്റു പലയിടത്തും കാണാം. സര്‍ക്കാര്‍ വിജ്ഞാപനങ്ങളിലും പത്രങ്ങളിലും ഇതു പോലെയുള്ള വികലപ്രയോഗങ്ങള്‍ സാധാരണയാണു്‌. ചില ഉദാഹരണങ്ങള്‍:

  1. പദ്ധതി + ഇതരം എന്നതു്‌ പദ്ധതീതരം എന്നേ സംസ്കൃതത്തില്‍ സന്ധിചെയ്യാവൂ. മലയാളരീതിയില്‍ വേണമെങ്കില്‍ പദ്ധതിയിതരം എന്നും ആവാം. (സന്ധാവചോര്‍ മദ്ധ്യേ യഃ എന്നു ലീലാതിലകം. വര്‍ജിപ്പൂ സ്വരസംയോഗം യ വ ചേര്‍ത്തു യഥാവലേ; പൂര്‍വ്വം താലവ്യമാണെങ്കില്‍ യകാരമതിലേയ്ക്കണം… എന്നു കേരളപാണിനീയം.) എങ്കിലും “പദ്ധതിയേതരം” എന്ന വാക്കു്‌ മലയാളത്തില്‍ എങ്ങെങ്ങനെയോ അടുത്ത കാലത്തു കടന്നുകൂടിയിട്ടുണ്ടു്‌. മതേതരം (മത + ഇതരം) തുടങ്ങിയവയെപ്പോലെ ഏതോ നിരക്ഷരകുക്ഷി ഉപയോഗിച്ചതാവാം.
  2. ഫിലിം + ഉത്സവം. ആദ്യത്തെ വാക്കിനെ ഇംഗ്ലീഷില്‍ നിന്നു കടമെടുത്ത മലയാളവാക്കായി പരിഗണിച്ചാല്‍ ഫിലിമുത്സവം എന്നേ പറയൂ. പക്ഷേ ഫിലിമോത്സവം എന്നാണു പത്രങ്ങളില്‍ കാണുക. ചിത്രോത്സവം (ചിത്ര + ഉത്സവം), താരോത്സവം (താര + ഉത്സവം) തുടങ്ങിയവയെപ്പോലെ.
  3. മനോരാജ്യം പോലെ മനോസാക്ഷി (മനഃസാക്ഷി എന്നോ മനസ്സാക്ഷി എന്നോ ശരിയായ രൂപം.), അഹോരാത്രം പോലെ അഹോവൃത്തി (അഹര്‍വൃത്തി എന്നു ശരിയായ രൂപം.), വ്യാവസായികം (വൈയവസായികം എന്നു ശരിയായ രൂപം.) തുടങ്ങിയവ പണ്ടുമുതലേ പ്രസിദ്ധമായ വികലസന്ധികളാണു്‌.

വ്യാകരണം (Grammar)

Comments (4)

Permalink