തിയാനന്മെൻ സ്ക്വയർ: തിരികെ വന്നിടും…

ഇന്നു് തിയാനന്മെൻ കൂട്ടക്കൊലയുടെ ഇരുപതാം വാർഷികം. എത്ര പേർ മരിച്ചെന്നു് ഇപ്പോഴും അറിയില്ല. എന്താണു നടന്നതെന്നു് ഇപ്പോഴും വ്യക്തമല്ല. ഇരുപതാം വാർഷികത്തിലെ പ്രതിഷേധങ്ങളുടെ ആകെത്തുക എന്താണന്നു പുറം ലോകം അറിയാതിരിക്കുവാൻ ഇന്നും ചൈനയിലെ ഗവണ്മെന്റ് കിണഞ്ഞു ശ്രമിക്കുന്നു എന്നു മാത്രം അറിയാം.

ജെയിംസ് ഫെന്റന്റെ പല പുരസ്കാരങ്ങൾ നേടിയ പ്രശസ്ത കവിതയുടെ മലയാളപരിഭാഷ. Leon Wing-ന്റെ ഈ പോസ്റ്റിൽ മോണോസിലബിൾ വാക്കുകളുപയോഗിച്ച ഈ കവിതയുടെ ഘടനയെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്. ആ ഘടന മലയാളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഒരു ആശയാനുവാദം മാത്രം.

തിയാനന്മെൻ

Tiananmen (James Fenton)


download MP3

തിയനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെയെങ്ങു? ഹാ,
പറയാനാവില്ല…
അതു കഴിഞ്ഞിട്ടു
നടന്നതൊന്നുമേ
പറയാൻ നാവില്ല…
Tiananmen
  Is broad and clean
And you can’t tell
  Where the dead have been
And you can’t tell
  What happened then
And you can’t speak
  Of Tiananmen.
ഉരിയാടീടൊല്ല,
മനമുരുക്കൊല്ല,
ബ്രഷുകളൊന്നുമേ
മഷിയിൽ മുക്കൊലാ,
അവിടെയുണ്ടായ,
തിയനന്മെന്നിലെ
ചതുരം കണ്ടൊരാ
കഥകളൊന്നുമേ
വെളിയിൽ മിണ്ടൊലാ…
You must not speak.
  You must not think.
You must not dip
  Your brush in ink.
You must not say
  What happened then,
What happened there.
What happened there
  In Tiananmen.
പടുകിഴവന്മാർ,
കുടിലർ, പൊട്ടന്മാർ,
കൊല നടത്തുവാൻ
മടി കളഞ്ഞവർ,
ഒരു നാൾ ശ്വാസത്തിൻ
കണിക കിട്ടാതെ
സഹജരെപ്പോലെ
അവരും ചത്തിടും
തിയാനന്മെന്നിൽ താൻ
ബഹുമതികളോ-
ടൊടുക്കത്തെക്കിട-
പ്പവർ കിടന്നിടും.
The cruel men
  Are old and deaf
Ready to kill
  But short of breath
And they will die
  Like other men
And they’ll lie in state
  In Tiananmen.

ഒടുക്കത്തെക്കിട-
പ്പവർ കിടന്നിടും
ഒടുക്കത്തെ നുണ-
യവർ പറഞ്ഞിടും
തിയാനന്മെന്നിലെ
രുധിരമൊക്കെയും
കഴുകിത്തീർക്കുവാൻ
കുടിലബുദ്ധികൾ
എറിഞ്ഞു കൂട്ടിയോ-
രൊടുക്കത്തെ നുണ-
പ്പെരുംകൂമ്പാരത്തി-
ലവരലഞ്ഞിടും.
They lie in state.
  They lie in style.
Another lie’s
  Thrown on the pile,
Thrown on the pile
  By the cruel men
To cleanse the blood
  From Tiananmen.
രഹസ്യമാവണം
ഇവിടെ സത്യങ്ങൾ
അടക്കി വെയ്ക്കണം
മനസ്സിലും പോരാ
അതിന്നുമുള്ളിലായ്
ഇരുട്ടു ചൂഴുന്ന
കൊടിയ മാളത്തിൽ
അടക്കി വെയ്ക്കണം
തിയാനന്മെന്നിലേ-
യ്ക്കൊടുവിൽ സത്യങ്ങൾ
ഇനി വരും വരെ.
Truth is a secret.
  Keep it dark.
Keep it dark.
  In our heart of hearts.
Keep it dark
  Till you know when
  Truth may return
To Tiananmen.
തിയാനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെ എങ്ങു? ഹാ,
പറയാനാവില്ല…
ഇനിയവരെന്നു
തിരികെ വന്നിടും?
പറയാനാവില്ല…
തിയാനന്മെന്നിലേ-
യ്ക്കിനിയവർ, ദൃഢം
തിരികെ വന്നിടും…
Tiananmen
  Is broad and clean
And you can’t tell
  Where the dead have been
And you can’t tell
  When they’ll come again.
They’ll come again
  To Tiananmen.

ഒരിക്കൽ കൂടി ആദരാഞ്ജലികൾ!

[2009-06-06] കവിതയുടെ ആലാപനവും പോസ്റ്റിൽ ചേർത്തു.

പരിഭാഷകള്‍ (Translations)
ശബ്ദം (Audio)
ആലാപനം (Recital)

Comments (25)

Permalink

കാരിക്കേച്ചർ സ്മരണകൾ

ചെറുപ്പം മുതൽക്കേ എന്റെ ഒരു സ്വപ്നമായിരുന്നു ആരെങ്കിലും എന്റെ ഒരു പടം വരയ്ക്കുന്നതു്.

കണ്ണാടിയിലല്ലാതെ സ്വന്തം മുഖം ചെറുപ്പത്തിൽ അധികമൊന്നും കണ്ടിട്ടില്ല. ബന്ധുക്കൾക്കാർക്കും തന്നെ ക്യാമറ ഉണ്ടായിരുന്നില്ല. ഏതാനും വർഷം കൂടുമ്പോൾ വീട്ടിലെ എല്ലാ‍വരും കൂടി ഒരു സ്റ്റുഡിയോയിൽ പോയി ഒരു പടം എടുക്കും. പിന്നെ ആകെയുള്ള ചാൻസ് വല്ല കല്യാണവും നടക്കുന്ന സ്ഥലത്തു് വധുവിന്റെയോ വരന്റെയോ അടുത്തു ചുറ്റിപ്പറ്റി നിന്നാൽ ചിലപ്പോൾ ഒന്നോ രണ്ടോ പടത്തിൽ വന്നെന്നിരിക്കും. അന്നു വീഡിയോ ഇല്ല. ഫോട്ടോ തന്നെ അങ്ങേയറ്റം പത്തോ ഇരുപതോ ഉണ്ടാവും ഒരു കല്യാണത്തിനു്.

സരസൻ, അസാധു തുടങ്ങിയ രാഷ്ട്രീയഹാസ്യമാസികകളിൽ യേശുദാസനും മന്ത്രിയും നാഥനും മറ്റും ഇ. എം. എസ്സിനെയും അച്യുതമേനോനെയും ഇന്ദിരാഗാന്ധിയെയും കരുണാകരനെയും മറ്റും വരയ്ക്കുന്നതു കണ്ടിട്ടു് ആരെങ്കിലും എന്റെ പടം ഒന്നു വരച്ചിരുന്നെങ്കിൽ എന്നു് ഒരുപാടു് ആഗ്രഹിച്ചിട്ടുണ്ടു്. ഐ. ഏ. എസ്. കിട്ടിയിരുന്നെങ്കിൽ ട്രെയിനിംഗിനു പോകുമ്പോൾ കുതിരപ്പുറത്തു കയറാമായിരുന്നു എന്നു പറഞ്ഞ ഒരു സുഹൃത്തിനെപ്പോലെ, ഒരു പ്രശസ്തവ്യക്തിയായിരുന്നെങ്കിൽ ആരെങ്കിലും ആക്ഷേപിച്ചാണെങ്കിലും എന്റെ ഒരു പടം വരച്ചേനേ എന്നു് ആഗ്രഹിച്ചിട്ടുണ്ടു്.

സ്കൂളിൽ പഠിപ്പിച്ചിരുന്ന ഡ്രോയിംഗ് സാറന്മാരോടു ചോദിക്കാൻ പേടിയായിരുന്നു. സുഹൃത്തുക്കളിൽ നന്നായി വരയ്ക്കുന്നവർ ഉണ്ടായിരുന്നില്ല താനും.

പിന്നീടു് പല സ്ഥലത്തും പണത്തിനു വേണ്ടി ആളുകളുടെ പടം വരച്ചുകൊടുക്കുന്നവരെക്കണ്ടു. അവരെക്കൊണ്ടൊന്നും ഒരു പടം വരപ്പിക്കാൻ പറ്റിയില്ല. സാധാരണ വലിയ ക്യൂ ഉണ്ടാവും. എന്റെ കൂടെയുള്ളവർക്കൊക്കെ ഈ പരിപാടി പുച്ഛമായിരുന്നു താനും. വന്ന കാര്യം ചെയ്യാതെ ഇതിനു വേണ്ടി സമയം കളയുന്നതു ബാലിശമാണെന്നാണു് മിക്കവരുടേയും അഭിപ്രായം. കൂട്ടുകാർ മാറി കുടുംബമായപ്പോഴും ഇതിനു വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല.

ആദ്യമായി ഒരു കാരിക്കേച്ചർ വരപ്പിക്കുന്നതു് 1999-ലാണു്. അന്നത്തെ എന്റെ ഓഫീസിലെ ഒരു പരിപാടിക്കു വന്ന ഒരാളെക്കൊണ്ടു്. അതിപ്പോൾ കയ്യിലില്ല. ഉണ്ടെങ്കിലും വലിയ കാര്യവുമില്ല. ഞാനുമായി യാതൊരു സാദൃശ്യവും ആ പടത്തിനില്ല. എന്റെ ഒരു സുഹൃത്തു പറഞ്ഞതു് പ്രകടമായ എന്തെങ്കിലും പ്രത്യേകത മുഖത്തിനുണ്ടെങ്കിലേ കാരിക്കേച്ചർ നന്നാവൂ എന്നാണു്. എന്റേതു പോലെ വളരെ സാധാരണമായ ഒരു മുഖം വരയ്ക്കാൻ ബുദ്ധിമുട്ടാണത്രേ. ഇന്ദിരാഗാന്ധിയെ വരച്ചിരുന്ന കാർട്ടൂണിസ്റ്റുകൾ അവരുടെ മൂക്കും നരയുമാണല്ലോ പ്രധാനമായി വരച്ചിരുന്നതു്.

2001-’02 കാലഘട്ടത്തിൽ ജോലിസംബന്ധമായി ഹൈദരാബാദിൽ താമസിച്ചിരുന്നു. അവിടെ എൻ. ടി. ആർ. പാർക്കിൽ ഒരു കാരിക്കേച്ചർകാരനെ കണ്ടുമുട്ടി. എന്റെയും മകൻ വിശാഖിന്റെയും (അവനു പ്രായം ഒന്നേമുക്കാൽ വയസ്സു്) പടം വരയ്ക്കാം എന്ന കരാറിൽ കാരിക്കേച്ചർ വരപ്പിയ്ക്കാൻ സിന്ധു സമ്മതിച്ചു. ഒരാളുടെ പടം വരയ്ക്കാൻ ഇരുപതു രൂപ. രണ്ടു പേരുടേതു് ഒന്നിച്ചായാലും നാല്പതു രൂപ. അതിനെ ഞാൻ വിലപേശി വിലപേശി അവസാനം മുപ്പതു രൂപയ്ക്കു് രണ്ടു പേരുടെയും കൂടിയുള്ള പടം വരച്ചു തരാമെന്നു് അയാൾ സമ്മതിച്ചു.

അഞ്ചു കൊല്ലം ബോംബെയിൽ ജോലി ചെയ്തിട്ടുള്ളതു കൊണ്ടു് എനിക്കു ഹിന്ദിയിൽ തരക്കേടില്ലാത്ത പ്രാവീണ്യമുണ്ടായിരുന്നു എന്നായിരുന്നു എന്റെ ധാരണ. അതങ്ങനെയാ, ചിലർക്കൊക്കെ ഭാഷ പഠിക്കാൻ വലിയ കഴിവാണെന്നാണു റോബി പറയുന്നതു്. എന്നെക്കാൾ ഇക്കാര്യത്തിൽ കഴിവു് സിദ്ധാർത്ഥനു മാത്രമേ കണ്ടിട്ടുള്ളൂ.

അതൊരു ബുദ്ധിമുട്ടുള്ള പണിയായിരുന്നു. രണ്ടു വയസ്സിനു താഴെ പ്രായമുള്ള ഒരു ആൺകുട്ടിയെ മടിയിൽ അനങ്ങാതെ ഇരുത്തി പോസു ചെയ്യുന്നതു് അത്ര എളുപ്പമല്ല. അയാൾ ഓരോ അവയവമായാണു വരയ്ക്കുന്നതു്. അതനുസരിച്ചു് വായ് പകുതി തുറക്കുകയും കണ്ണു് ഒരു വശത്തേക്കാക്കുകയും തല ചരിച്ചു വെയ്ക്കുകയും ഒക്കെ വേണം. അയാൾ പറഞ്ഞതു പോലെയൊക്കെ ഞാൻ ചെയ്തു. വിശാഖിനെക്കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ ഈ അഭിനയവും അതിനു ശേഷം അയാൾ വരച്ചു കൊണ്ടിരുന്ന പടവും ഒക്കെ കണ്ടതിനു ശേഷം പലരും ചിരിച്ചു കൊണ്ടു പോകുന്നതു കണ്ടു. കാരിക്കേച്ചറല്ലേ, വളരെ രസമായിരിക്കും. കരുണാകരനെ യേശുദാസൻ വരയ്ക്കുമ്പോൾ പല്ലുകൾ മൊത്തം കാട്ടിയുള്ള ചിരി കാണിക്കുന്നതു പോലെ എന്നെ രസകരമായി ചിത്രീകരിച്ചിരിക്കുന്നതു കാണാൻ തിടുക്കപ്പെട്ടു് അക്ഷമനായി ഞാൻ അവിടെ ഇരുന്നു.

എല്ലാം കഴിഞ്ഞു് അയാൾ “ഹോ ഗയാ സാബ്” എന്നു പറഞ്ഞതു കേട്ടു് ഞാൻ എന്റെ പടം കാണാൻ ചെന്നപ്പോൾ ഇതാണു കണ്ടതു്.

Vishakh

വിശാഖിന്റെ പടം മാത്രം! ഞാനില്ല. അവനിരുന്ന എന്റെ മടിയുടെ പടം പോലുമില്ല!

“ഡോ, താനല്ലേ പറഞ്ഞതു് മുപ്പതു രൂപയ്ക്കു രണ്ടു പേരുടെയും പടം വരയ്ക്കാമെന്നു്?” ഞാൻ ചീറി.

അതിനു് അയാൾ പറഞ്ഞ ഉത്തരം കേട്ടു് ഞാൻ സ്തംഭിച്ചു പോയി. എന്റെ മുപ്പതു വെള്ളിക്കാശിന്റെ ഓഫറിനു് ആ യൂദാസ് അതിനു് അപ്പോൾ പറഞ്ഞതു് അത്ര പദാനുപദമല്ലാതെ, എന്നാൽ ആശയം ഒട്ടും ചോർന്നുപോകാതെ, മലയാളത്തിലാക്കിയാൽ “മുപ്പതു് ഉലുവാ നിന്റെ അമ്മേടങ്ങു കൊണ്ടുക്കൊടുക്കടാ” എന്നായിരുന്നു പോലും! മുപ്പതു്, കൊടുക്കുക എന്ന പദങ്ങൾക്കു തത്തുല്യമായ ഹിന്ദിവാക്കുകൾ കേട്ടു് അയാൾക്കു മുപ്പതു രൂപാ കൊടുത്താൽ സംഗതി ഭദ്രമാക്കാം എന്നു തെറ്റിദ്ധരിച്ചതാണു്.

കാലം പിന്നെയും മുന്നോട്ടു പോയി. കാഴ്ച കാണാൻ പോയ പല സ്ഥലങ്ങളിലും - ഡിസ്നി ലാൻഡ്, ലാസ് വേഗസ്, ഗ്രാൻഡ് കാന്യൻ തുടങ്ങിയ പലയിടങ്ങളിലും - കാരിക്കേച്ചറുകാർ ഉണ്ടായിരുന്നെങ്കിലും അവിടെ ക്യൂവിലും പിന്നെ കസേരയിലുമായി കളയാൻ സമയമില്ലായിരുന്നതിനാൽ വര നടന്നില്ല.

പിന്നീടു് അതിനു വഴിയൊരുങ്ങിയതു് 2007-ൽ എന്റെ ഓഫീസിൽ നിന്നൊരു പിക്നിക്കിനു പോയപ്പോഴാണു്.

ഫുൾ ഫിസിക്കൽ ആക്ടിവിറ്റി ഉള്ള പിക്നിക് എന്നു കേട്ടപ്പോൾ എനിക്കു വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. സിന്ധുവാണു് എന്നെ ഉന്തിത്തള്ളി വിട്ടതു്. എക്സർസൈസ് കക്ഷിയ്ക്കു പ്രാന്താണു്. എന്നാൽ ആൾ സ്വയം വലിയ എക്സർസൈസ്കാരിയാണെന്നു തെറ്റിദ്ധരിക്കരുതു്. കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചപ്പോൾ മലയാളത്തിൽ ഉത്പ്രേരകം, രാസത്വരകം എന്നൊക്കെ പറയുന്ന കാറ്റലിസ്റ്റിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിൽ സ്റ്റക്കായ ജന്മമാണു്. സ്വന്തം ശരീരത്തിനു് ഓരോ വർഷവും അഞ്ചു ശതമാനം തൂക്കം വർദ്ധിപ്പിക്കാറുണ്ടെങ്കിലും ഭർത്താവിനെക്കൊണ്ടു് എക്സർസൈസ് ചെയ്യിക്കാൻ വലിയ ശുഷ്കാന്തിയാണു്. എനിക്കാണെങ്കിൽ ചെസ്സ്, ചെക്കേഴ്സ്, അമ്പത്താറു്, ഇരുപത്തെട്ടു്, റമ്മി, ബ്രിജ്, കണക്റ്റ് ഫോർ, ഗോ, യൂനോ, ക്വാറിഡോർ തുടങ്ങി ദേഹം അനങ്ങേണ്ടാത്ത കളികളൊഴികെ യാതൊന്നും കളിക്കാൻ താത്പര്യമില്ല താനും.

കമ്പനി ബസ്സിലാണു പോക്കും വരവും. ഒരു ദിവസം മുഴുവൻ പരിപാടി. പ്രധാന പരിപാടി തീറ്റി തന്നെ. ഒരു വലിയ മൈതാനത്തു പല കൂടാരങ്ങൾ കെട്ടി പല തരത്തിലുള്ള ഭക്ഷണം. അന്നത്തേതു് മെക്സിക്കൻ ഭക്ഷണമായതിനാൽ മൈതാനത്തിന്റെ ഒരറ്റത്തു് നിരനിരയായി വൃത്തിയിൽ പത്തുപന്ത്രണ്ടു ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ടു്. ദഹനേന്ദ്രിയവ്യൂഹത്തിനു് ആകമാനം നല്ല എക്സർസൈസ് കിട്ടാനുള്ള സംവിധാനം.

ദഹനേന്ദ്രിയവ്യൂഹത്തിനു മാത്രമല്ല ശരീരത്തിനാകമാനം എക്സർസൈസിനുള്ള സംഭവങ്ങളാണു് മൈതാനമാകെ. ഇടയ്ക്കിടയ്ക്കുള്ള കുറ്റികളിൽ പിടിച്ചും ചവിട്ടിയും ഒരു ടവറിന്റെ മുകളിൽ കയറുക, രണ്ടു കയറു കൊണ്ടു് ദേഹം വരിഞ്ഞുകെട്ടി നേരെയും തലകീഴായും പിന്നെ മറ്റു പല വിധത്തിലും ആകാശത്തു മേലോട്ടും കീഴോട്ടും ആടുക തുടങ്ങി ധാരാളം വിനോദോപാധികളും പല തരത്തിലുള്ള പന്തുകളികളും ഉറിയുടെ തിരിക, ബക്കറ്റിന്റെ മൂടു് തുടങ്ങിയവ എറിഞ്ഞു പിടിക്കുന്ന കളികളും ഒരു ചക്രമുള്ള സൈക്കിളുകളും സ്കേറ്റ്ബോർഡ്, സ്കൂട്ടർ, റോളർബ്ലേഡ് എന്നൊക്കെ വിളിക്കുന്നതും ഓൾ അമേരിക്കാ എല്ലുരോഗവിദഗ്ധർ സ്പോൺസർ ചെയ്യുന്നതുമായ വഹകളിൽ കയറി തേരാപ്പാരാ സഞ്ചരിക്കുന്നതും ഒക്കെയാണു വിനോദങ്ങൾ. രണ്ടു ചക്രമുള്ള ഒരു സൈക്കിളിൽ കയറി കുറേ ചവിട്ടി (ഏകദേശം മൊത്തം ആകെ ടോട്ടൽ ഒരു ഒന്നൊന്നര കിലോമീറ്റർ ചവിട്ടിയിട്ടുണ്ടാവും) വിയർത്തു കുളിച്ചു് കാലിനു വേദനയായി പണ്ടാറമടങ്ങി പിൻ‌വാങ്ങി “ഇനി തിരിച്ചു പോകാൻ വൈകുന്നേരം വരെ കാക്കണമല്ലോ” എന്നു വിലപിച്ചുകൊണ്ടു് വീണ്ടും ദഹനേന്ദ്രിയവ്യൂഹത്തിനു എക്സർസൈസു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണു് ആ കാഴ്ച കണ്ടതു്.

മൈതാനത്തിന്റെ ഒരു മൂലയ്ക്കു് കേരളത്തിലെ ബീവറേജസ് ഷോപ്പിന്റെ മുമ്പിൽ കാണുന്നതുപോലെ ഒരു ലൈൻ!

ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഒരു ഫുൾ ബോഡി എക്സർസൈസിനു ശേഷം ഞാൻ ആ ലൈനിന്റെ ഉദ്ഭവസ്ഥാനം അന്വേഷിച്ചു യാത്രയായി. അപ്പോളതാ തലപ്പത്തു് ഒരു പെണ്ണു് ചുണ്ടിൽ ഒരു വളിച്ച ചിരിയും ഫിറ്റു ചെയ്തു് ഒരു കസേരയിൽ ചരിഞ്ഞിരിക്കുന്നു. അവളുടെ മുമ്പിൽ മറ്റൊരു കസേരയിൽ ഒരുത്തൻ ഒരു കടലാസും പെൻസിലുമായി ഇരിപ്പുണ്ടു്. പല തരത്തിലുള്ള പെൻസിലുകൾ, പേനകൾ, റബ്ബറുകൾ (തെറ്റിദ്ധരിക്കണ്ട, പെൻസിൽ തുടയ്ക്കുന്ന ഇറേസറുകൾ), കടലാസുകൾ തുടങ്ങിയവ അടങ്ങിയ ഒരു ഭാണ്ഡവുമുണ്ടു് അടുത്തു്.

കാരിക്കേച്ചർ! എന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണു്!

ലൈനിനു ഞാൻ വിചാരിച്ചതിലും കൂടുതൽ നീളമുണ്ടായിരുന്നു. ഓരോരുത്തെരെയും വരയ്ക്കാൻ ഒടുക്കത്തെ സമയവും എടുത്തിരുന്നു. നിരന്തരമായ എക്സർസൈസു മൂലം അതിയായി ഫിറ്റായിരുന്ന എന്റെ ശരീരത്തിനു് അത്രയും നേരം നിഷ്ക്രിയമായി നിൽക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ലൈനിന്റെ ഏകദേശം പകുതിയിലെത്തിയപ്പോൾ ദഹനേന്ദ്രിയവ്യൂഹത്തിന്റെ എക്സർസൈസിനായി വിരമിക്കേണ്ടി വന്നു. പടം വരയ്ക്കുമ്പോൾ എക്സർസൈസു ചെയ്യുന്നതു വൃത്തികേടല്ലേ? തിരിച്ചു വന്നപ്പോഴേയ്ക്കും ലൈനിനു നീളം പിന്നെയും കൂടിയിരുന്നു.

ഏതാനും മണിക്കൂറുകൾക്കു ശേഷം ഞാൻ മുന്നിലെത്തി. എന്നെ വരയ്ക്കാൻ തുടങ്ങി. എനിക്കാകെ ടെൻഷൻ. ഇനി എന്നെയല്ല, എന്റെ പുറകിൽ കുറേ മാറി മലർന്നു കിടന്നു വെയിൽ കായുന്ന അല്പവസ്ത്രധാരിണിയെയാണോ ഇങ്ങേർ വരയ്ക്കുന്നതു്? വഴിയേ പോകുന്നവർ പടവും എന്റെ ഇരിപ്പും മാറി മാറി നോക്കി ചിരിക്കുന്നുമുണ്ടു്. എനിക്കാണെങ്കിൽ കോട്ടുവാ ഇടൽ, തല ചൊറിയൽ, മറ്റു ചില ശരീരഭാഗങ്ങൾ ചൊറിയൽ, ഞെളിപിരിക്കൊള്ളൽ, ബ്ലോഗെഴുതൽ തുടങ്ങിയ നൂറു കൂട്ടം കാര്യങ്ങൾക്കു് ഒടുക്കത്തെ ടെമ്പ്റ്റേഷൻ. ഇവനൊക്കെ നമ്മുടെ കാർട്ടൂണിസ്റ്റുകളെ കണ്ടു പിടിക്കണം. ഇങ്ങനെ ഒരു കസേരയിൽ പിടിച്ചിരുത്തിയിട്ടാണോ അവരൊക്കെ ആന്റണിയെയും അച്യുതാനന്ദനെയും ഒക്കെ വരയ്ക്കുന്നതു്?

അവസാനം വരച്ചു തീർന്നു. ആകെക്കൂടി ഒന്നുകൂടി ഒന്നു നോക്കി മിനുക്കുപണികൾ ചെയ്തു് അടിയിൽ ഒപ്പും തീയതിയും വെച്ചു് പടം എനിക്കു തന്നു. നോക്കിയപ്പോൾ ആറു മാസമായി ഭക്ഷണം കണ്ടിട്ടില്ലാത്ത ഒരു സോമാലിയക്കാരന്റെ ലുക്ക്!

Umesh 1

കണ്ടു നിന്നവർ “ഇതു തന്റെ മുഖം പോലെ തന്നെയുണ്ടു്” എന്നു പറഞ്ഞപ്പോഴാണു് സോമാലിയക്കാരന്റെ ലുക്കു് പടത്തിനു മാത്രല്ല എന്റെ മുഖത്തിനും ഉണ്ടെന്നു ബോദ്ധ്യമായതു്. ഈ അമൂല്യനിധിയുമായി തിരിച്ചെത്തിയപ്പോൾ എന്റെ മാനേജർ ഓടിക്കിതച്ചു വരുന്നു.

“താൻ എവിടെ പോയിക്കിടക്കുകയായിരുന്നു? നമ്മുടെ ടീമും ടെസ്റ്റിംഗ് ടീമും കൂടി വടം വലി നടക്കുകയാണു്. വേഗം ചെല്ല്…”

ടെസ്റ്റിംഗ് ടീമുമായുള്ള വടം വലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ ഒരു ബഗ് ഇങ്ങോട്ടയയ്ക്കും. അതു ഞാൻ നോക്കിയിട്ടു കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചയയ്ക്കും. കാണാനുള്ള വഴിയുമായി അവർ തിരിച്ചയയ്ക്കും. അതു ഡിസൈൻ ചെയ്ത പോലെ തന്നെ പ്രവർത്തിക്കുന്നു എന്നു പറഞ്ഞു് പിന്നെയും തിർച്ചയയ്ക്കും. അല്ല എന്നു പറഞ്ഞു് അവർ അയയ്ക്കും. ആണു് എന്നു പറഞ്ഞു് തിരിച്ചയയ്ക്കും…

ഇതൊന്നും പോരാഞ്ഞിട്ടു് ഇവിടെ പിന്നെയും…

ഒരു കൈയിൽ എന്റെ അമൂല്യനിധിയും പിടിച്ചു കൊണ്ടു് ഞാൻ മറ്റേ കൈ വടത്തിൽ പിടിച്ചു.

“ഡോ, ഇതു് ഓഫീസല്ല. വേറേ അതുമിതും ചെയ്യാതെ വടം വലിക്കെടോ…” മാനേജർ ഉറക്കെ വിളിച്ചു പറഞ്ഞു. ങേ? ഓഫീസിലിരുന്നു ബ്ലോഗു ചെയ്യുന്ന വിവരം അങ്ങേർക്കറിയുമോ? ഹൈ ലെവൽ ആർക്കിടെക്ചർ ഡോക്യുമെന്റിനിടയ്ക്കു് പോസ്റ്റ് മംഗ്ലീഷിൽ ടൈപ്പു ചെയ്തിട്ടു് പിന്നെ വീട്ടിൽ ചെന്നിട്ടു് അതു വരമൊഴിയിലൂടെ മലയാളമാക്കിയാണല്ലോ ഞാൻ ബ്ലോഗെഴുതാറുള്ളതു്?

മനസ്സില്ലാമനസ്സോടെ എന്റെ പടം ഒരു ബഞ്ചിൽ വെച്ചിട്ടു് അതിനു മുകളിൽ ഒരു കല്ലും വെച്ചിട്ടു് ഞാൻ വടം വലിയ്ക്കു പോയി.

വടം വലിയിൽ ഞങ്ങളുടെ ടീമിനു വമ്പിച്ച പുരോഗമനമായിരുന്നു. സംഗതിയെല്ലാം കഴിഞ്ഞു ക്ഷീണിച്ചു കൈപ്പത്തിയിലും മുഖത്തും പരിക്കുകളോടെ തിരിച്ചു വന്നപ്പോൾ…

എന്റെ പടമിരുന്നിടത്തു് അതിനു മുകളിൽ വെച്ച കല്ലു മാത്രമുണ്ടു്!

കുറേ നേരത്തെ തിരച്ചിലിനു ശേഷം അല്പം ദൂരെ നിന്നു് ആരോ ഭക്ഷണം കഴിച്ചതിനു ശേഷം കൈ തുടച്ചു ചുരുട്ടിക്കൂട്ടിയ നിലയിൽ സംഭവം കിട്ടി. പിന്നെ അതു ഞാൻ കയ്യിൽ നിന്നു താഴെ വെച്ചിട്ടില്ല.

പടത്തോടുള്ള എന്റെ ഈ ആക്രാന്തം കണ്ടിട്ടായിരിക്കും ഒരു സഹപ്രവർത്തകൻ പാർക്കിന്റെ മറ്റൊരു മൂലയിൽ ഒരുത്തി പോർട്രയിറ്റ് വരയ്ക്കുന്ന കാര്യം പറഞ്ഞതു്.

അവിടെ ചെന്നപ്പോൾ കണ്ടതു് പഴയതിനേക്കാളും വലിയ ലൈൻ. ചിത്രകാരിയാണു്. നിറമുള്ള പടവുമാണു്. ചിത്രം വരപ്പിക്കുന്നതും ഭൂരിഭാഗവും പെണ്ണുങ്ങൾ. പടങ്ങളൊക്കെ അതിമനോഹരം! പെണ്ണൂങ്ങളെയൊക്കെ അതിസുന്ദരികളായി വരച്ചിരിക്കുന്നു. ചുമ്മാതല്ല അവിടെ പെണ്ണുങ്ങളുടെ ഒരു തിരക്കു്!

എന്റെ ഊഴമായപ്പോൾ ചിത്രകാരി എന്നെ അടിമുടി ഒരു നോട്ടം! “കാണാൻ വർക്കത്തുള്ളവരെ മാത്രമേ ഞാൻ വരയ്ക്കാറുള്ളൂ…” എന്ന ഭാവത്തിൽ. എന്നിട്ടു് ഒരു വശത്തേയ്ക്കു തിരിഞ്ഞിരിക്കാൻ പറഞ്ഞു. സൈഡ് വ്യൂ വരയ്ക്കാനാണു്. അങ്ങനെയാണെങ്കിൽ മറ്റേ സൈഡിലെ വൃത്തികേടു വരയ്ക്കണ്ടല്ലോ എന്നായിരിക്കും.

കഴിഞ്ഞപ്പോൾ എനിക്കു പടത്തിൽ ഒടുക്കത്തെ ഗ്ലാമർ. കവിളിലൊക്കെ അരുണിമ. കണ്ണിൽ നീലിമ. തലമുടിയിൽ കാളിമ. ആകെക്കൂടി പൂർണ്ണിമ.

കളർ സ്കാനർ തത്ക്കാലം ഇല്ലാത്തതിനാൽ പ്രസ്തുത ചിത്രത്തിന്റെ ഒരു ബ്ലായ്ക്ക് ആൻഡ് വൈറ്റ് സ്കാൻ ഇവിടെ.

Umesh 2

ഇതിനിടയിലാണു് ബ്ലോഗിൽ ഒരു പൊണ്ണത്തടിയൻ കാർട്ടൂണിസ്റ്റ് (ബ്ലോഗന്മാരെല്ലാം അങ്ങേർ വരച്ച കാരിക്കേച്ചർ പ്രൊഫൈലിൽ ഇടുമ്പോൾ അങ്ങേർ മാത്രമെന്താ ഒരു ഫോട്ടൊ ഇട്ടിരിക്കുന്നതു്?) പുലികളുടെ പടം വരയ്ക്കുന്ന വിവരമറിഞ്ഞതു്. എന്റെയും ഒരു പടം വരയ്ക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, “ഞാൻ പുലികളുടെ പടം മാത്രമേ വരയ്ക്കാറുള്ളൂ, കണ്ട അണ്ണാന്റെയും മരപ്പട്ടിയുടെയും ഒന്നും വരയ്ക്കാറില്ല…” എന്നെങ്ങാനും മറുപടി പറഞ്ഞാലോ? പരിമിതമാണെങ്കിലും ഉള്ള മാനം കൂടി പോവില്ലേ? അങ്ങേരാണെങ്കിൽ ഇതൊന്നും ഈമെയിലിൽ പ്രൈവറ്റായി എഴുതുകയുമില്ല. ബ്ലോഗിൽ പരസ്യമായാണു് ചാമ്പു്. ടെമ്പ്റ്റേഷൻ കടിച്ചുപിടിച്ചു് ഞാനിരുന്നു.

അപ്പോൾ ദാ, ഒരു ഈമെയിൽ വരുന്നു:

താങ്കളുടെ ഒരു വ്യക്തചിത്രത്തെ …. (ഈമെയിൽ അഡ്രസ്) ന്റെ അടുത്തേക്ക് പറഞ്ഞുവിടുക. http://keralahahaha.blogspot.com/-യില്‍ 31-12-2007 ന് അകം പ്രത്യക്ഷപ്പെടാന്‍ പോകുന്ന 100 മുഖങളില്‍ ഒരു മുഖം താങ്കളുടെയാവട്ടെ !

പിന്നെ എന്റെ ഒരു നല്ല പടം കണ്ടുപിടിക്കാനുള്ള തിരച്ചിലായി. “ഫ്രെയിം ചെയ്താൽ പല്ലു ചില്ലിൽ മുട്ടും” എന്നു വക്കാരി ഇവിടെ പറഞ്ഞ ഈ പടവും, കുരങ്ങന്റെ ഫെയിസ് കട്ടുണ്ടെന്നു വക്കാരി തന്നെ ഇവിടെ പറഞ്ഞ ഈ പടവും ഒന്നുമല്ലാതെ കൊള്ളാവുന്ന ഒന്നും കിട്ടുന്നില്ലല്ലോ. (അതെങ്ങനാ, മുഖം നന്നായെങ്കിലേ പടവും നന്നാകൂ?) അവസാനം ഒരു പിടി ഫോട്ടോകൾ ഒരു പിക്കാസാ വെബ് ആൽബത്തിലാക്കി അയച്ചുകൊടുത്തു. അതിലൊന്നിനെ അടിസ്ഥാനമാക്കി സജ്ജീവ് ആദ്യം വരച്ച പടം താഴെ ഇടത്തുവശത്തു്. അതു് എന്നെപ്പോലെയില്ലല്ലോ എന്നു പറഞ്ഞപ്പോൾ മാറ്റി വരച്ചതു വലത്തുവശത്തു്. ഈ കാരിക്കേച്ചറും മേൽ‌പ്പറഞ്ഞ സംഭവവും അദ്ദേഹം ഈ പോസ്റ്റിൽ ചേർക്കുകയും ചെയ്തു.

Umesh

അങ്ങനെയിരിക്കുമ്പോഴാണു് കാർട്ടൂണിസ്റ്റ് ഓർക്കുട്ടിൽ എന്റെ സുഹൃത്തായതു്. ഒരു നവംബർ 22-നു കാർട്ടൂണിസ്റ്റ് ഉറക്കമെഴുനേറ്റു് ഓർക്കുട്ടിൽ നോക്കിയപ്പോൾ ദാ കിടക്കുന്നു ഇന്നു് ഉമേഷിന്റെ ജന്മദിനമാണെന്നു്. എടുത്തൂ ബ്രഷും കടലാസും. ഞാനും കുടുംബവും ജന്മദിനത്തിനു് അമ്പലത്തിൽ പോകുന്ന ഒരു പടം രണ്ടു മിനിറ്റു കൊണ്ടു വരച്ചു് എനിക്കയച്ചു തന്നു. അതിലെ എനിക്കു് ഞാനുമായി ഒരു സാമ്യവും ഇല്ലെങ്കിലും, വിഘ്നേശിനെ വിട്ടുകളഞ്ഞെങ്കിലും, ആ പടവും ഞങ്ങൾ ഒരു അമൂല്യനിധിയായി സൂക്ഷിക്കുന്നു.

Umesh and Family

2008 ജൂലൈയിൽ എറണാകുളത്തു വെച്ചു് കാർട്ടൂണിസ്റ്റിനെ കണ്ടുമുട്ടി. ഒരു പടം വരച്ചു തരുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിക്കാൻ മടിയായി. ഇനി അദ്ദേഹത്തിന്റെ ഓർക്കുട്ട് സുഹൃത്‌ശേഖരത്തിൽ (സന്ധി ചേർത്താൽ സുഹൃച്ഛേഖരം എന്നു വേണം, വിദ്യുച്ഛക്തി പോലെ. ചേർക്കണ്ടാ, അല്ലേ?) എന്നെങ്കിലും വരും എന്ന പ്രതീക്ഷയിലാണു ഞാൻ.


ഇതു് ഗുരുകുലത്തിലെ ഇരുനൂറ്റമ്പതാം പോസ്റ്റ്. ഇരുനൂറ്റമ്പതേ ആയുള്ളോ എന്നാണു് അദ്ഭുതം. നൂറൊക്കെ വളരെ പെട്ടെന്നു കഴിഞ്ഞിരുന്നു…

ഇരുനൂറ്റമ്പതു തികഞ്ഞതിനോടനുബന്ധിച്ചു് ചില ആഘോഷങ്ങളും പരിഷ്കാരങ്ങളും:

  • സൈഡ്ബാർ ഒന്നു വൃത്തിയാക്കി.
    • സൈഡ്ബാറിൽ ഉണ്ടായിരുന്ന “25 recent posts” അഞ്ചാക്കി കുറച്ചു. പകരം ഇതു വരെയുള്ള എല്ലാ പോസ്റ്റുകളുടെയും തീയതി അനുസരിച്ചുള്ള ലിസ്റ്റ് ഈ പേജിൽ. മാസം തിരിച്ചുള്ള ആർക്കൈവ് ഇല്ലാത്ത കുറവു് ഇതു നികത്തും. ഈ പോസ്റ്റുകൾ തന്നെ കാറ്റഗറി തിരിച്ചു് ഇവിടെ പണ്ടു തന്നെ ഉണ്ടു്.
    • സൈഡ്ബാറിൽ ഉണ്ടായിരുന്ന കാറ്റഗറികളുടെ ലിസ്റ്റ് എടുത്തു കളഞ്ഞു. പകരം ഈ പേജിൽ എല്ലാ കാറ്റഗറികളും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓരോ കാറ്റഗറിയിലെയും ഏറ്റവും പുതിയ പോസ്റ്റും അവിടെ ഉണ്ടു്.
    • സൈഡ്ബാറിൽ നേരത്തെ പേജുകളുടെ ഒരു ലിസ്റ്റുണ്ടായിരുന്നു. അതെടുത്തു കളഞ്ഞു. പകരം പേജുകളുടെ ഒരു ലിസ്റ്റ് ഈ പേജിൽ ഉണ്ടു്.
  • ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ് ഇവിടെ. യൂസ്‌ലെസ്സ് ഇൻഫോർമേഷൻ. ഗൂഗിൾ ചാർട്ട് എ.പി.ഐ. ഒന്നു ശ്രമിച്ചു നോക്കിയതിന്റെ ഫലം.
  • മുകളിൽ കൊടുത്ത പേജുകളുടെ ലിങ്കുകൾ സൈഡ്ബാറിൽ കൊടുത്തിട്ടുണ്ടു്. കൂടാതെ അഗ്രിഗേറ്ററുകളിലേയ്ക്കും എന്റെ മറ്റു സംരംഭങ്ങളിലേയ്ക്കും (അക്ഷരശ്ലോകം, ബുദ്ധിപരീക്ഷ) ആദ്യാക്ഷരിയിലേക്കും ഉള്ള ലിങ്കുകളും.
  • ബ്ലോഗിനെ പിന്തുടരാനുള്ള (Following) സംവിധാനം ബ്ലോഗറിലെ ബ്ലോഗുകൾക്കു മാത്രമല്ല എന്നു് ഈയിടെ മനസ്സിലാക്കി. ഇപ്പോൾ ഈ ബ്ലോഗിനെയും പിന്തുടരാം. അതിനുള്ള സംവിധാനം ബ്ലോഗ് പേജിന്റെ അവസാനത്തിൽ.
  • പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ വിവരം ഈമെയിലിൽ കിട്ടാനുള്ള ഒരു സംവിധാനം ചേർത്തു. ഇവിടെ സംഭവം ഇട്ടിട്ടുണ്ടു്. സൈഡ്‌ബാറിൽ ലിങ്കും.

മേൽ‌പ്പറഞ്ഞ സംഭവങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ അറിയിക്കുക. എന്തെങ്കിലും ശരിക്കു നടക്കുന്നില്ലെങ്കിൽ അതും.

ചിത്രങ്ങള്‍ (Photos)
നര്‍മ്മം
സ്മരണകള്‍

Comments (21)

Permalink

വിധി ചതിച്ചപ്പോൾ…

തന്റെ മകൾ മരിച്ചപ്പോൾ ഏ. ആർ. രാജരാജവർമ്മ എഴുതിയ വിലാപകാവ്യത്തിൽ നിന്നു് (വൃത്തം: പുഷ്പിതാഗ്ര):

ശ്ലോകം:

ഗണയതി ഗണകസ്സുദീർഘമായുർ-
ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിർമിഷിതാമഥോഭയേഷാം

അര്‍ത്ഥം:

ഗണകഃ : ജ്യോത്സ്യൻ
ഗഗന-ഗത-ഗ്രഹ-ഗോള-സന്നിവേശൈഃ : ആകാശത്തു സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെയും ഗോളങ്ങളുടെയും സ്ഥാനം നോക്കിയും
വൈദ്യഃ : വൈദ്യൻ
വന-തൃണ-രസ-മേളനൈശ്ച : കാട്ടിലെ പുല്ലിന്റെ ചാറിന്റെ അടിസ്ഥാനത്തിലും
സുദീർഘം ആയുഃ ഗണയതി : ദീർഘായുസ്സു ഗണിക്കുന്നു
അഥ വിധിഃ : വിധിയോ
ഉഭയേഷാം (ഗണനം) : രണ്ടുപേരുടെയും (കണക്കുകൂട്ടലുകൾ)
മിഷിതാം ഹരതി : ഒരു നിമിഷം കൊണ്ടു തട്ടിക്കളയുന്നു

“വിധി” എന്നതിനു “ജനവിധി” എന്നും അർത്ഥം പറയാം. കാലാനുസൃതമായ വ്യാഖ്യാനങ്ങൾ താമരയ്ക്കും ശശിയ്ക്കും മാത്രം പോരല്ലോ :)



അക്ഷരശ്ലോകം ഗ്രൂപ്പിൽ ചൊല്ലാൻ വേണ്ടി ഞാൻ തയ്യാറാക്കിയ (2006) ഒരു വികലപരിഭാഷ (വൃത്തം: വംശസ്ഥം):

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കുറച്ചു കൂടി നന്നായി ഇതിനെ പരിഭാഷപ്പെടുത്താൻ ആരെങ്കിലും ഒരു കൈ സഹായിക്കുമോ?



അല്ലാ, ഇന്നെന്തിനാണു ഞാൻ ഇതു പ്രസിദ്ധീകരിച്ചതു്? ഓ, ചുമ്മാ… :)



മറ്റു പരിഭാഷകൾ:

  1. പി. സി. മധുരാജ്: (പുഷ്പിതാഗ്ര):
    ഗ്രഹനില കണിശം ഗണിച്ചു, മേതോ
    ചെടിയുടെ നീരിലെ ശക്തി വിശ്വസിച്ചും
    ഗണകനുമഥ വൈദ്യനും ചിരായു-
    സ്സരുളുകിലും വിധിയൊക്കെ മാറ്റിടുന്നൂ

  2. ജയകൃഷ്ണൻ കാവാലം: (അന്നനട)
    ഗണിച്ചു ഗ്രഹപഥമപഗ്രഥിച്ചുമ-
    ഗ്ഗണകനോതിടും സുദീര്‍ഘജീവിതം
    തൃണരസത്തിനാല്‍ ഭിഷഗ്വരന്നുടെ
    ശ്രമം, മൃതിക്കൊട്ടരവധി നല്‍കുവാന്‍
    ഹനിപ്പു കാലമാ ശ്രമഫലങ്ങളെ
    കെടുത്തിടുന്നു ഹാ വിചിത്ര വൈഭവം!
  3. രാജേഷ് വർമ്മ: (ശാർദ്ദൂലവിക്രീഡിതം)
    വാനില്‍ത്തിങ്ങിന ഗോളതാരനിരതന്‍ നീക്കങ്ങളില്‍ ജ്യോത്സ്യനും
    വേണും കാട്ടുചെടിക്കറക്കലവികള്‍ക്കുള്ളില്‍ ഭിഷഗ്വര്യനും
    കാണുന്നുണ്ടു കണക്കുകൂട്ടലുകളാല്‍ നീണാര്‍ന്ന വാഴ്‌വെങ്കിലും
    കാണാക്കൈയുകളാല്‍ക്കിഴിപ്പു ഞൊടികൊണ്ടാ രണ്ടിനേയും വിധി

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
സുഭാഷിതം
രാഷ്ട്രീയം

Comments (20)

Permalink

വക്കാരി, വിഷു, കൃഷ്ണൻ, മുള്ളർ, …

വക്കാരിയുടെ ഈ കമാ ആന്റിലെ “ഐ റിപ്പ് ഇറ്റ്…” ഭാഗങ്ങളും അതിനു മുമ്പും പിമ്പുമുള്ള പല കമന്റുകളിലായി കളിയായോ കാര്യമായോ കളിയിൽ അല്പം കാര്യമായോ കൃഷ്ണപ്പരുന്തായോ മോഹൻ ലാലായോ ഞാൻ എഴുതുന്ന സകലമാന സാധനങ്ങളിലും മിസ്സ് ആൻഡ്രിയാ സ്റ്റാൻഡിംഗ്സിനെ ചൂണ്ടിക്കാണിച്ചതും ചില, പല, ഞാൻ വിചാരിക്കുന്നു, എന്റെ അറിവിൽ എന്നൊക്കെ ദിസ് കൈമൾ ചേർത്തു മാത്രമേ എഴുതാവൂ എന്ന ധ്വനിയും നൌഷാദും ജയറാമും ശോഭനയും ഒക്കെക്കണ്ടപ്പോൾ ഒരു പഴയ സംഭവം ഓർത്തുപോയി.

മൂന്നാലു വർഷം മുമ്പാണു്. ഞാൻ അംഗമായ ഒരു യാഹൂ ഗ്രൂപ്പിലാണു സംഭവം. മേൽ‌പ്പടി ഗ്രൂപ്പിന്റെ പ്രഖ്യാപിതവിഷയം കൂടാതെ സാമൂഹിക-സാഹിത്യ-സാംസ്കാരിക-ചർച്ചകളും ധാരാളമായി നടക്കാറുണ്ടായിരുന്നു. കീമാൻ തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകാൻ ഇനിയും കാലം കിടക്കുന്നതിനാലും ഗ്രൂപ്പിലെ മിക്കവർക്കും യൂണിക്കോഡ് കാണിക്കുന്ന കമ്പ്യൂട്ടർ ഇല്ലാത്തതിനാലും ഇംഗ്ലീഷിലും മംഗ്ലീഷിലുമാണു സംവാദങ്ങൾ.

ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇവിടെ ഇടുന്നതു ശരിയല്ലാത്തതു കൊണ്ടു് ഗ്രൂപ്പിന്റെ പേരു പറയാതെയും ആളുകൾക്കു് A, B, C എന്ന പേരുകൾ കൊടുത്തും (മൂന്നു പേരും ഞാനല്ല. വക്കാരിയുമല്ല) ഇംഗ്ലീഷിലുള്ളതു് അതു പോലെയും മംഗ്ലീഷിലുള്ളതു് അക്ഷരത്തെറ്റൊക്കെ തിരുത്തി മലയാളത്തിലാക്കിയും പ്രസ്തുത സംഭവം താഴെ.

അങ്ങനെയിരിക്കെ ഒരിക്കൽ വിഷുവിനെപ്പറ്റി ഒരു ചർച്ചയുണ്ടായി. വിഷുവിന്റെ പിന്നിലുള്ള ഐതിഹ്യം, അതിന്റെ ചിട്ടവട്ടങ്ങൾ തുടങ്ങി. കൂട്ടത്തിൽ പ്രായം കൂടിയവരിൽ ഒരാളായ A തന്റെ ചെറുപ്പകാലം തൊട്ടുള്ള അനുഭവത്തിൽ നിന്നു് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു:

Only recently- less than thirty years- that കൃഷ്ണൻ got associated with വിഷു. Now വിഷു has become a കൃഷ്ണഭക്തി event.

- A

ജനിച്ചപ്പോൾ മുതൽ വിഷുവിനു കൃഷ്ണവിഗ്രഹമില്ലാതെ കണി കണ്ടിട്ടില്ലാത്ത B എന്ന യുവാവിനു് ഇതു സഹിച്ചില്ല. താൻ ചെറുപ്പം മുതൽ കാണുന്നതാണല്ലോ വേദകാലം മുതലുള്ള പൈതൃകമായി പിന്നീടു സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ടതു്. അതിനാൽ B രോഷാവേശവശാദശേഷവദനൈഃ ഇപ്രകാരം ഉവാച:

Dear A,
നമസ്തേ

There are “non-digestable” things in the following statement of yours. I tried to locate a typing error, correcting which that statement may be made digestable.The only way I could do that was by adding “(for me)” in the beginning of the sentence..”Only recently…”. Now I can chew it. Hope it is not much against your “taste”. Sorry, if it is otherwise.

- B

ഇതു വായിച്ച C-യ്ക്കു സഹിച്ചില്ല. C ആളു പുലിയാണു്. സർക്കാസം തീരെ മുഷിയില്ല. എന്നു മാത്രമല്ല, B-യെക്കാൾ ഒരു പടി മുകളിലാണു താനും. ആരു പറയുന്നതിലും ഒരു പരിധി വരെ സ്വന്തം അഭിപ്രായം കടന്നുകൂടും എന്നു് അദ്ദേഹം ഒരുദാഹരണത്തിലൂടെ വ്യക്തമാക്കി. അതാണു് ഇതു്:

B,

I think the point that you are trying to make here is that many of the postings in this group are opinions that are subjective. That is clear to everyone. If you prefer things like “for me”, “according to me” etc. attached to every message, you should start doing that to your opinions first, rather than present them as universally accepted truths.

For example, you made the following statement in a posting some time ago:

“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്ന കളവു് ആദ്യം “അപണ്ഡിതനായ” മാക്സ് മുള്ളര്‍ ആണു പറഞ്ഞതു്. അയാള്‍ സത്യം മനസ്സിലാക്കി തിരുത്തുമ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാർ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (Four distinct groups‌) ഇന്നും ആ കളവിനെ ഏറ്റി നടക്കുന്നു എന്നു മാത്രം.

Try adding a few measures of subjectivity to this. Maybe it should be read as:

“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്നതു് ഒരു കളവാണു് എന്നു ഞാന്‍ കരുതുന്നു. ഇത്‌ ആദ്യം “അപണ്ഡിത”നെന്നു ഞാന്‍ കരുതുന്ന മാക്സ്‌ മുള്ളര്‍ ആണു പറഞ്ഞതെന്നാണ്‌ എന്റെ ധാരണ. അയാള്‍ (അദ്ദേഹം എന്നു മാക്സ്‌ മുള്ളറെ വിളിക്കരുതെന്നാണ്‌ എന്റെ അഭിപ്രായം) സത്യം മനസ്സിലാക്കി തിരുത്തി എന്നു ഞാന്‍ കരുതുന്നു. അപ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാര്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു എന്നു ഞാന്‍ കരുതുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (four distinct groups) മാത്രമേ കളവ്‌ എന്നു ഞാന്‍ കരുതുന്ന ഈ വാദത്തെ ഇന്നും ഏറ്റി നടക്കൂ എന്നാണ്‌ എന്റെ അഭിപ്രായം. ആര്യ-ദ്രാവിഡഭേദം വംശീയമല്ലെന്നു പറയുന്നവര്‍ക്കും രാഷ്ട്രീയ ഗൂഢലാക്കുകളുണ്ടെന്നു ചിന്തിക്കാന്‍ പോലും ഞാന്‍ തയ്യാറല്ല.

See how convoluted and long it becomes? Maybe for spending less time and energy, we should just state only the opinions and assume that the other members of the group know that these are just opinions and nothing more than that.

Thanks

- C

ആ ഗ്രൂപ്പിലെ സംവാദങ്ങളിൽ എനിക്കു് ഏറ്റവും രസകരമായിത്തോന്നിയ മറുപടിയാണു് ഇതു്.

പലവക (General)
നര്‍മ്മം

Comments (57)

Permalink

പഴയതും പുതിയതും

കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ ഒരു പ്രസിദ്ധശ്ലോകം:

ശ്ലോകം:

പുരാണമിത്യേവ ന സാധു സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ

അര്‍ത്ഥം:

പുരാണം ഇതി ഏവ : പഴയതായതു കൊണ്ടു മാത്രം
സർവ്വം കാവ്യം ന സാധു : എല്ലാ കാവ്യവും ശരി ആകുന്നില്ല;
നവം ഇതി (സർവ്വം) അവദ്യം അപി ന ച : പുതിയതെല്ലാം നിന്ദ്യവും അല്ല.
സന്തഃ പരീക്ഷ്യ അന്യ-തരത് ഭജന്തേ : നല്ലവർ പരീക്ഷിച്ചിട്ടു് ഏതു വേണമെന്നു തീരുമാനിക്കുന്നു;
മൂഢഃ പര-പ്രത്യയ-നേയ-ബുദ്ധിഃ : മൂഢൻ ആരെങ്കിലും പറയുന്നതനുസരിച്ചു പ്രവർത്തിക്കുന്നു.

കാളിദാസന്റെ ആദ്യത്തെ നാടകമായ മാളവികാഗ്നിമിത്രം അരങ്ങേറുന്നതിനു തൊട്ടുമുമ്പു് സൂത്രധാരൻ സഹായിയോടു പറയുന്നതാണിതു്. “പ്രസിദ്ധരായ ഭാസൻ, സൌമില്ലൻ, കവിപുത്രൻ തുടങ്ങിയവരുടെ നാടകങ്ങളുള്ളപ്പോൾ പുതിയ ആളായ കാളിദാസന്റെ നാടകം എന്തിനു കളിക്കുന്നു?” എന്ന ചോദ്യത്തിനു് ഉത്തരമായി. പഴയതു മാത്രം നല്ലതെന്നു കരുതുകയും പുതിയ കാര്യങ്ങളെ പുച്ഛത്തോടും സംശയത്തോടും കാണുകയും ചെയ്യുന്നതു് അന്നേ ഉണ്ടായിരുന്നു എന്നു സാരം.

“ജാതി ചോദിക്കരുതു്, പറയരുതു്, ചിന്തിക്കരുതു് എന്നു പറഞ്ഞ ശ്രീനാരായണഗുരുവിന്റെ ജാതിയിൽ പിറന്നവനാണു ഞാൻ” എന്നു പറയുന്നതു പോലെ, കാളിദാസന്റെ ഈ ശ്ലോകവും ഉദ്ധരിച്ചിട്ടു് “നോക്കൂ, പഴയ ശ്ലോകങ്ങളൊക്കെ എത്ര നല്ലതു്! ഇപ്പോൾ ഇങ്ങനെ വല്ലതുമുണ്ടോ?” എന്നു ചോദിക്കുന്ന വിരോധാഭാസികളും കുറവല്ല.



Old is gold എന്നതു് പല സംസ്കാരങ്ങളിലും പല ഭാഷകളിലും പ്രചരിക്കുന്ന ഒരു പഴഞ്ചൊല്ലാണു്. അതു് ഇടയ്ക്കൊക്കെ വിളിച്ചുകൂവുന്നവരും സാധാരണയാണു്. പഴയ കാലത്തു് ഇന്നത്തേതിനേക്കാൾ നല്ല പലതും ഉണ്ടായിരുന്നു എന്നും അതൊക്കെ നശിച്ചു പോയി എന്നും അവ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തേതിനേക്കാൾ വളരെ മെച്ചമായിരുന്നേനേ എന്നും വിലപിക്കുന്നവർ. സ്റ്റെതസ്കോപ്പിനെക്കാൾ കൃത്യമായി നാഡി പിടിച്ചു പൾസ് അളക്കാനും കാൽ‌വിരലിലെ ഒരു ഞരമ്പിൽ ഞെക്കി നോക്കി പാൻ‌ക്രിയാസിലെ ക്യാൻസർ കണ്ടുപിടിക്കാനും കഴിവുണ്ടായിരുന്ന വൈദ്യന്മാരെപ്പറ്റി ഐതിഹ്യമാലകൾ എഴുതുന്നവർ. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം എത്ര യോജനയാണെന്നു് നിരീക്ഷണമോ പരീക്ഷണമോ കൂടാതെ ധ്യാനം കൊണ്ടു മാത്രം കണ്ടുപിടിച്ച ഋഷിവര്യന്മാരെപ്പറ്റിയുള്ള കഥകൾ പറയുന്നവർ.

ഈ വക കാര്യങ്ങൾ ചുഴിഞ്ഞുനോക്കിയാൽ ഇന്നുള്ള വിജ്ഞാനത്തെക്കാൾ കൂടിയ ഒന്നും പണ്ടുണ്ടായിരുന്നില്ല എന്നു കാണാൻ കഴിയും. കാരണം, ഇന്നത്തെ വിജ്ഞാനം പണ്ടത്തെ വിജ്ഞാനവും ചേർന്നതാണു് എന്നതു തന്നെ. (“ജിറാഫിനാണോ അതിന്റെ കഴുത്തിനാണോ നീളം കൂടുതൽ?” എന്ന ചോദ്യം കേട്ടിട്ടില്ലേ?) സാഹിത്യം, കല തുടങ്ങിയവയെപ്പറ്റി പറഞ്ഞാൽ, പണ്ടുണ്ടായിരുന്ന പലതും ഇന്നും മഹത്തായി നിൽക്കുന്നതു് അവ പഴയതായതു കൊണ്ടു മാത്രമല്ല, പണ്ടും ഇന്നും വല്ലപ്പോഴും ഉണ്ടാകുന്ന അപൂർവ്വപ്രതിഭകളുടെ സ്ഫുരണം അതിലുള്ളതു കൊണ്ടാണു്. പണ്ടു ഹോമർ ഉണ്ടായി, ഇരുപതാം നൂറ്റാണ്ടിൽ മാർകേസ് ഉണ്ടായി. ഇവ രണ്ടും മഹത്തായവ തന്നെ.

കാലം മാറുന്നതനുസരിച്ചു് അഭിരുചികളും മാറുന്നതിനാൽ പണ്ടുണ്ടായിരുന്ന പലതും പിന്നീടു് ഉണ്ടാകുന്നില്ല. പണ്ടുണ്ടായിരുന്നതു പോലെ മഹാകാവ്യങ്ങളും വമ്പൻ ഗോപുരങ്ങളും ഇന്നുണ്ടാക്കുന്നില്ല. അതേ സമയം പണ്ടില്ലായിരുന്ന അനേകം കലാസാഹിത്യസങ്കേതങ്ങളും ശാസ്ത്രകല്പനകളും ഇന്നു ലോകത്തുണ്ടാകുന്നു. പുതിയതു് എന്തുണ്ടായാലും അതു പണ്ടുണ്ടായിരുന്നു എന്നും തങ്ങളുടെ മതഗ്രന്ഥങ്ങളിൽ അതിനെപ്പറ്റി പരാമർശമുണ്ടെന്നും അവകാശവാദങ്ങളുമായി എത്തുന്നവർക്കും കുറവില്ല എന്നതു മറ്റൊരു കാര്യം.


പഴമയോടുള്ള അതിയായ ആസക്തിയുടെ മറ്റൊരു രൂപമാണു നൊസ്റ്റാൽജിയ. പഴമയ്ക്കു സ്തുതി പാടുന്നവരുടെ ചിന്താഗതികൾ പലപ്പോഴും നൊസ്റ്റാൽജിയയിലേയ്ക്കു ചുരുങ്ങുന്നതാണു കണ്ടു വരുന്നതു്.

തന്റെ ചെറുപ്പത്തിലേതോ ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞുതന്നതോ ആയ കാര്യങ്ങൾ ഏറ്റവും നല്ലതു്. ഇപ്പോഴത്തേതു മോശം. തനിക്കു മുമ്പുള്ളതു പഴഞ്ചൻ - ഇതാണു് നൊസ്റ്റാൽജിയയുടെ രത്നച്ചുരുക്കം. ഇപ്പോഴത്തെ ഗിരീഷ് പുത്തഞ്ചേരി/എം. ജയചന്ദ്രൻ/എം. ജി. ശ്രീകുമാർ പാട്ടൊക്കെ തറ; എന്നാൽ പഴയ വയലാർ/ദേവരാജൻ/യേശുദാസ് പാട്ടൊക്കെ മഹത്തമം; അതേ സമയം കമുകറയുടെയും ആന്റോയുടെയും പി. ലീലയുടെയും ഒക്കെ പാട്ടു് അറുബോറു്. ഉ, ഋ എന്നിവയുടെ ചിഹ്നങ്ങൾ വേറിട്ടെഴുതുന്ന പുതിയ ലിപി മോശം; പത്തക്ഷരത്തിനു പത്തു തരം കുനിപ്പിട്ടു് ചെറിയ ഫോണ്ടിൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന പഴയ ലിപി അന്യൂനം; അതേ സമയം അക്ഷരത്തിനു മുകളിലായി ചന്ദ്രക്കല ഇടുകയും ള്ള എന്ന അക്ഷരം ണ-യുടെ താഴെ വരച്ചെഴുതുകയും ർ എന്നതിനു മുകളിൽ കുത്തിടുകയും 1, 2, 3, … എന്നീ അക്കങ്ങൾക്കു പകരം ൧, ൨, ൩, … എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നതു പഴഞ്ചൻ. അധ്യാപകൻ, വിദ്യാർഥി എന്നൊക്കെ എഴുതുന്നതു തെറ്റു്; അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നു തന്നെ എഴുതണം; അതേ സമയം മൂർഖൻ, ദീർഘം എന്നിവ എഴുപതു കൊല്ലം മുമ്പു് എഴുതിയിരുന്നതു പോലെ മൂർക്ഖൻ, ദീർഗ്ഘം എന്നു് എഴുതാനും പാടില്ല. പെൺകുട്ടികൾ ചുരീദാറും മിഡിയും ധരിക്കുന്നതു് സംസ്കാരച്യുതി; സാരിയുടുക്കുന്നതു് ആർഷസംസ്കാരം; മാറു മുതൽ കീഴോട്ടുള്ള കച്ച കെട്ടുന്നതു മോഹിനിയാട്ടത്തിനു മാത്രം. നൂഡിൽ‌സും ബേഗലുമൊക്കെ ആരോഗ്യത്തെ കെടുത്തുന്ന ചീത്ത ഭക്ഷണം; ദോശയും ഇഡ്ഡലിയും അത്യുത്തമം; കഞ്ഞിയും പുഴുക്കും കണ്ട്രികളുടെ ഭക്ഷണം. സാനിട്ടറി നാപ്കിൻ എല്ലാ വിധ അസുഖങ്ങളും ഉണ്ടാക്കുന്നതു്; പഴന്തുണി തിരുകിവെയ്ക്കുന്നതു് ആരോഗ്യകരം; നാലു ദിവസം മാറിക്കിടക്കുന്നതു് അന്ധവിശ്വാസം. ആൺ‌കുട്ടികൾ തലമുടി സ്റ്റെപ്‌കട്ടു ചെയ്യുന്നതു മോശം; തലമുടി വെട്ടുന്നതു സംസ്കാരം; കുടുമ വെയ്ക്കുന്നതു അറുബോറു്, പഴഞ്ചൻ. നൊസ്റ്റാൽജിയ എന്ന ആത്മാർത്ഥതയില്ലാത്ത പഴമപ്രേമം സടകുടഞ്ഞാടുന്നതു് ഇവിടെയൊക്കെയാണു്.

കൂട്ടത്തിൽ പറയട്ടേ. ഞാൻ നൊസ്റ്റാൽജിയയോടു വിരോധമുള്ള ആളല്ല. ബ്ലോഗിൽ വരുന്ന ഓർമ്മകുറിപ്പുകൾ എനിക്കു വളരെ ഇഷ്ടപ്പെട്ടവയാണു്. നൊസ്റ്റാൽജിയയുടെ അസുഖം സാമാന്യം നന്നായിത്തന്നെ ഉള്ള ഒരാളാണു ഞാൻ. നൊസ്റ്റാൽജിയ കടും‌പിടിത്തമാവുകയും പിന്നെ സംസ്കാരത്തിന്റെ നിർവ്വചനം ആകുകയും ചെയ്യുന്നതിനെയാണു ഞാൻ വിമർശിക്കുന്നതു്.

പഴമയോടുള്ള ഈ പ്രേമത്തിനു മറ്റൊരു കാരണവും ഉണ്ടു്. അസൂയയും അസഹിഷ്ണുതയും. അച്ഛന്റെ മുമ്പിൽ ഇരിക്കാൻ ധൈര്യമില്ലാത്ത മകനു് തന്റെ മകൻ തന്റെ മുന്നിൽ ഇരിക്കുന്നതു സഹിക്കുന്നില്ല. കുടുമ മുറിച്ചു് തലമുടി ക്രോപ്പു ചെയ്യാൻ ചെറുപ്പത്തിൽ ആഗ്രഹിച്ചിട്ടു കഴിയാഞ്ഞ അച്ഛനു് ക്രോപ്പു ചെയ്യാതെ മുടി നീട്ടിവളർത്തുന്ന മകനെ അംഗീകരിക്കാൻ പറ്റുന്നില്ല. തങ്ങൾ സങ്കൽ‌പ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല. ശാസ്ത്രീയസംഗീതത്തെ വിട്ടുള്ള കൊട്ടിപ്പാട്ടിനു് ആസ്വാദകർ കൂടുന്നതു ശാസ്ത്രീയസംഗീതം പഠിക്കാൻ വർഷങ്ങൾ ചെലവഴിച്ച പഴമക്കാർക്കും പിടിക്കുന്നില്ല.


സാഹിത്യത്തിലും സംസ്കാരത്തിലും ഈ നൊസ്റ്റാൽജിയയാണു പഴമയുടെ വചനമായി പത്തി വിടർത്തുന്നതു്. ഈ നൊസ്റ്റാൽജിയയുടെ രണ്ടു മുഖങ്ങളെ വികടശിരോമണിയുടെ പണ്ടൊക്കെ എന്തേർന്നു! എന്ന പോസ്റ്റും കുട്ട്യേടത്തിയുടെ ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ? എന്ന പോസ്റ്റും കാട്ടിത്തരുന്നു. വികടശിരോമണി ഈ നൊസ്റ്റാൽജിയഭ്രമക്കാരെ നിശിതമായി വിമർശിക്കുമ്പോൾ കുട്ട്യേടത്തി നർമ്മം ചാലിച്ചു് ബ്ലോഗിന്റെ പശ്ചാത്തലത്തിൽ നൊസ്റ്റാൽജിയഭ്രമക്കാരെ ചെറുതായി ഒന്നു കൊട്ടുന്നു.

വികടശിരോമണി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ചിന്താഗതിയുമുണ്ടു്. തങ്ങളുടെ ചെറുപ്പത്തിൽ നിന്നു് ഇപ്പോൾ ഉണ്ടായ ധർമ്മച്യുതി. ഇതു തലമുറകളായി കേൾക്കുന്ന കാര്യമാണു്. അടുത്ത തലമുറ വഴിതെറ്റിപ്പോകുന്നു എന്നതു്. തങ്ങളുടെ നാളുകളിലെ ധാർമ്മികത അതിവിശിഷ്ടമായിരുന്നു, ഇപ്പോൾ എല്ലാം പോയി എന്ന വിലാപം. കേട്ടാൽത്തോന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു് ഈ സാംസ്കാരികച്യുതി മൊത്തം കൂടി ഉണ്ടായതെന്നു്! മഹാഭാരതം എന്ന മഹാഭാരതം (sic!) എഴുതിക്കഴിഞ്ഞിട്ടു് വ്യാസൻ വിലപിക്കുന്നതു കേൾക്കുക:

ഊർദ്ധ്വബാഹൂർവിരൌമ്യേഷ ന ച കശ്ചിച്ഛൃണോമി മേ
ധർമ്മാദർത്ഥശ്ച കാമശ്ച, സ ധർമ്മഃ കിം ന സേവ്യതേ?

(ഞാൻ രണ്ടു കയ്യും പൊക്കിപ്പിടിച്ചു പറയുന്നു, ആരും ഞാൻ പറയുന്നതു കേൾക്കുന്നില്ല. ധർമ്മത്തിൽ നിന്നാണു് അർത്ഥവും കാമവും പുഷ്ടിപ്പെടുന്നതു്. ആ ധർമ്മത്തെ എന്തുകൊണ്ടു് ആളുകൾ സേവിക്കുന്നില്ല?)

ധർമ്മച്യുതി സംഭവിക്കുന്നു എന്ന സംഭവം ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല, അയ്യായിരം കൊല്ലം മുമ്പേ ഉണ്ടായിരുന്നു എന്നു സാരം.


ഈ ശ്ലോകത്തിനു് ഏ. ആർ. രാജരാജവർമ്മയുടെ പരിഭാഷ:

നന്നല്ല കാവ്യമഖിലം പഴതെന്നു വെച്ചി-
ട്ടൊന്നോടെ നിന്ദിതവുമല്ല നവത്വമൂലം;
വിജ്ഞൻ വിചാരണ കഴിഞ്ഞു തിരഞ്ഞെടുക്കും;
അജ്ഞന്നു വല്ലവരുമോതുവതാം പ്രമാണം.

പത്തുമുപ്പതു കൊല്ലം മുമ്പുണ്ടായിരുന്ന പരിഭാഷാഭ്രമത്തിൽ ഞാൻ പരിഭാഷപ്പെടുത്തിയതു്:

എല്ലാം മികച്ച കൃതിയല്ല പഴഞ്ചനായാൽ;
വല്ലാത്തതല്ല പുതുതായതു കൊണ്ടുമൊന്നും.
നല്ലോർ ശരിക്കു ചികയും, ശരി കണ്ടെടുക്കും;
വല്ലോരുമോതുവതു മൂഢനു വേദവാക്യം.


ശ്ലോകങ്ങളെയും മറ്റും ഭാഗികമായി മാത്രം ഉദ്ധരിച്ചു് അർത്ഥം വളച്ചൊടിക്കുന്നതിന്റെ അസാംഗത്യത്തെപ്പറ്റി മുമ്പു് സ്ത്രീണാം ച ചിത്തം, പുരുഷസ്യ ഭാഗ്യം, ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നിവയെ ഉദാഹരിച്ചു ഞാൻ പറഞ്ഞിട്ടുണ്ടു്. ഈ ശ്ലോകത്തിനും ആ ഗതികേടു പറ്റിയിട്ടുണ്ടു്. “പുരാണമിത്യേവ ന സാധു സര്‍വ്വം…” എന്നു മാത്രം പറഞ്ഞാൽ പുരാണമൊന്നും ശരിയല്ല എന്ന അർത്ഥം വേണമെങ്കിൽ പറയാം. ചില ഹിന്ദുമതഗ്രന്ഥങ്ങളെ പുരാണങ്ങൾ എന്നു വിളിക്കുന്നതു കൊണ്ടു് അവയൊന്നും ശരിയല്ല എന്ന തെറ്റായ ഒരർത്ഥം ഈ ശ്ലോകത്തിനു പറയുന്നതു് ഈയിടെ ഒരു വിക്കിപീഡിയ സംവാദത്തിൽ കണ്ടു.

പാവം കാളിദാസൻ! പുരാണങ്ങളൊന്നും ശരിയല്ല എന്ന പ്രസ്താവനയുടെ പിതൃത്വവും അങ്ങേരുടെ തലയിൽ!

സുഭാഷിതം

Comments (53)

Permalink

കവിതയെ അളന്നു മുറിച്ചപ്പോൾ…

പഞ്ചായത്തിൽ തിരഞ്ഞെടുപ്പു പോലെയാണു ബ്ലോഗുലകത്തിൽ കവിതയുടെ പേരിൽ തല്ലു നടക്കുന്നതു്. നടക്കുമ്പോൾ പൊരിഞ്ഞ തല്ലാണു്. കഴിഞ്ഞാൽ പിന്നെ കുറേക്കാലം അനക്കമൊന്നുമില്ല. അതു കഴിഞ്ഞു് എല്ലാവരും അതു മറന്നിരിക്കുമ്പോഴാണു പിന്നെയും വരുന്നതു്.

ഒന്നു തുടങ്ങിയാലോ? കവിതയ്ക്കു വൃത്തം വേണോ, വൃത്തത്തിനു കേന്ദ്രം വേണോ, കേന്ദ്രത്തിൽ മുന്നണി വേണോ, മുന്നണിയ്ക്കു പിന്നണി വേണോ, പിന്നണിയ്ക്കു കോറസ് വേണോ എന്നിങ്ങനെ ഓഫായി ഓഫായി അവസാനം തെറിയായി, അടിയായി, ഇടിയായി, ഭീഷണിയായി, ബ്ലോഗുപൂട്ടലായി, ബ്ലോഗുതുറക്കലായി… ഒന്നും പറയണ്ടാ.

പദ്യത്തിലെഴുതിയാലേ കവിതയാവുകയുള്ളോ, പദ്യത്തിൽ എഴുതാതിരുന്നാലേ കവിതയാവുകയുള്ളോ എന്ന രണ്ടു പ്രഹേളികകൾക്കിടയിൽ കിടന്നു കറങ്ങുന്നതാണു് ഈ വാഗ്വാദങ്ങളെല്ലാം തന്നെ. പദ്യവും കവിതയും രണ്ടു സംഗതിയാണു്, അവ ഒന്നിച്ചും സംഭവിക്കാം, അല്ലാതെയും സംഭവിക്കാം എന്നു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു. അതു ജന്മകാലം ഒരുത്തനും മനസ്സിലാവില്ല.

ഇതോടു ചേർന്നു്, മലയാള കവിതയിൽ ഇംഗ്ലീഷ് പാടുണ്ടോ, തമിഴിനെക്കാൾ നല്ലതു സംസ്കൃതമല്ലേ, ജനനേന്ദ്രിയങ്ങളെപ്പറ്റി പറയുമ്പോൾ നക്ഷത്രചിഹ്നം കൊടുക്കണോ സംസ്കൃതം ഉപയോഗിക്കണോ അതോ തമിഴു മതിയോ എന്നിങ്ങനെ പല സംഭവങ്ങളും പഞ്ചായത്തു് ഉപതിരഞ്ഞെടുപ്പു പോലെ വരാറുണ്ടു്. അവസാനം രണ്ടു മുന്നണികളും തങ്ങൾ ജയിച്ചു എന്ന അവകാശവാദവുമായി പോകുമ്പോൾ അതുവരെ അതൊക്കെ വായിച്ചു വോട്ടു ചെയ്ത പാവം ജനം തിരിച്ചുപോകും, അടുത്ത സംഭവം ഇനി എന്നു വരുമെന്നു നോക്കി.

ഇതിൽ കേൾക്കുന്ന ഒരു വാദമാണു് കഴിവുള്ളവനേ പദ്യമെഴുതാൻ പറ്റൂ, കഴിവില്ലാത്തവനാണു ഗദ്യത്തിൽ കവിതയെഴുതുന്നതെന്നു്. ഗദ്യകവിത അസ്സലായെഴുതുന്ന ലാപുടയും പ്രമോദും സനാതനനുമൊക്കെ പദ്യത്തിൽ കവിതയെഴുതിക്കാണിച്ചിട്ടും ഈ വാദത്തിനു കുറവൊന്നും വന്നിട്ടില്ല.

പത്തുമുപ്പതു കൊല്ലമായി തരക്കേടില്ലാതെ പദ്യമെഴുതുന്ന എനിക്കു് ഇതു വരെ ഒരു നാലു വരി നല്ല കവിത എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതു് ഇങ്ങേയറ്റത്തെ ഉദാഹരണം.


സ്കൂളിൽ വെച്ചാണു പദ്യമെഴുത്തുകമ്പം തുടങ്ങിയതു്. കത്തുകൾ, ഡയറികൾ, ഓട്ടോഗ്രാഫുകൾ തുടങ്ങി ആശയം കിട്ടിയാൽ എന്തും പദ്യത്തിലാക്കുന്ന അഭ്യാസം തുടർന്നു തുടർന്നു് അത്യാവശ്യം പദ്യത്തിൽ വർത്തമാനം പറയാം എന്ന സ്ഥിതിയിലെത്തി. എന്നാലും എനിക്കു് ഇതു വരെ ഒരു നല്ല കവിതയെഴുതാൻ കഴിഞ്ഞിട്ടില്ല. കവിത മാത്രമല്ല, കഥയും.

ആശയം കിട്ടിയാൽ അവനെ നീറ്റായി പദ്യത്തിലാക്കുന്നതു കൊണ്ടാണു് പരിഭാഷകളിൽ കൈ വെച്ചതു്. കേട്ടാൽ മനസ്സിലാകുന്ന എല്ലാ ഭാഷകളിൽ നിന്നും എഴുതാൻ അറിയാവുന്ന എല്ലാ ഭാഷകളിലേയ്ക്കും. അങ്ങനെ How beautiful is the rain! എന്ന പാട്ടു് बरसात कितना सुन्दर है എന്നു ഹിന്ദിയിലേക്കു്. चाह नहीं मैं सुरबाला की गहनों में गूंधा जाऊं എന്ന ഹിന്ദിപ്പാട്ടു് ആശയെനിക്കില്ലമരവധുക്കൾക്കാഭരണങ്ങളിലണിയാവാൻ എന്നു മലയാളത്തിലേയ്ക്കു്. വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം എന്ന കടമ്മനിട്ടക്കവിത The moment we get like a sudden surprise, Make it meaningful, sterling and nice എന്നു് ഇംഗ്ലീഷിലേയ്ക്കു്. ഫ്രോസ്റ്റിന്റെ The woods are lovely, dark and deep എന്നതു് മനോഹരം ശ്യാമമഗാധമാണീ വനാന്തരം എന്നു മലയാളത്തിലേയ്ക്കു്, Ревет ли зверь в лесу глухом, Трубит ли рог, гремит ли гром, Поет ли дева за холмом എന്ന റഷ്യൻ വരികൾ ഇടിവെട്ടു മുഴങ്ങിടുമ്പൊഴും, വനജീവികളാര്‍ത്തിടുമ്പൊഴും, കുഴലിന്‍ വിളി കേട്ടിടുമ്പൊഴും, കളവാണികള്‍ പാടിടുമ്പൊഴും എന്നു മലയാളത്തിലേയ്ക്കു് അങ്ങനെയങ്ങനെ. സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും ആക്കിയതിനു കണക്കില്ല. കുറേക്കഴിഞ്ഞപ്പോൾ ക്ഷീണിച്ചു നിർത്തി.

ഈ എഴുതിയതിൽ ഒന്നു പോലും ഗുണം പിടിച്ചില്ല എന്നതു മറ്റൊരു വസ്തുത. എല്ലാം നല്ല വൃത്തമൊത്ത പദ്യങ്ങൾ തന്നെ. പക്ഷേ കവിതയുടെ അംശം കാര്യമായി ഒന്നിലുമില്ല. വായിക്കാൻ ധൈര്യമുള്ളവർക്കു് ഇവിടെ വായിക്കാം.


അങ്ങനെയിരിക്കുമ്പോഴാണു ബ്ലോഗിലെത്തിയതു്. ഇവിടെ പദ്യത്തിൽ കവിതയെഴുതുന്നവരെ മഷിയിട്ടു നോക്കിയാലും കാണാൻ ബുദ്ധിമുട്ടാണു്. കുറേ ശ്ലോകരോഗികൾ അവിടെയുമിവിടെയും ചില കാർട്ടൂൺ ശ്ലോകങ്ങൾ എഴുതിയിരിക്കുന്നതൊഴിച്ചാൽ പദ്യകവിതകൾ എന്ന സാധനം തന്നെ വിരളം. എങ്കിലും കവിതയുടെ കാര്യത്തിൽ ബൂലോഗം സമ്പന്നമായിരുന്നു. അലമ്പു കവിതകൾ ധാരാളമുണ്ടായിരുന്നെങ്കിലും നല്ല പല കവികളും കവിതകളും അവിടെ ഉണ്ടായിരുന്നു. അവിടെയും വൃത്തമില്ലായ്മയുടെ പ്രശ്നങ്ങളെപ്പറ്റിയും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയും അശ്ലീലവാക്കുകൾക്കു് പഴയ കവികൾ ചെയ്തിരുന്നതു പോലെ നക്ഷത്രചിഹ്നങ്ങൾ ഇടണം എന്ന ആവശ്യങ്ങളുമായും ധാരാളം ബഹളങ്ങൾ ഇടയ്ക്കിടെ കേട്ടിരുന്നു.

അങ്ങനെയാണു് ഗദ്യകവിതകളെ പദ്യത്തിലേയ്ക്കു് പരിഭാഷപ്പെടുത്താനുള്ള ഒരു പരീക്ഷണം ലോകത്താദ്യമായി ഞാൻ നടത്തിയതു്. (അതിനു മുമ്പു് ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി…” എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയെ സച്ചിദാനന്ദൻ മലയാളത്തിലാക്കിയതു് എന്നൊരു തമാശ മാത്രമേ കണ്ടിരുന്നുള്ളൂ.)

ലാപുടയുടെ ചിഹ്നങ്ങൾ എന്ന കവിത ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേർന്ന ഉപജാതിയിൽ തർജ്ജമ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ ശ്രമത്തിനു് വായനക്കാരെല്ലാം കൂടി ഓടിച്ചിട്ടു തല്ലി. ലാപുടയുടെ കവിതയ്ക്കു വൃത്തത്തിന്റെ ചട്ടക്കൂടു് യാതൊരു ഭംഗിയും കൊടുത്തില്ല എന്നു മാത്രമല്ല, കവിതയ്ക്കുണ്ടായിരുന്ന മുറുക്കം നഷ്ടപ്പെടുകയും ചെയ്തു. കവിതയിലെ പല ആശയങ്ങളും (ചോദ്യചിഹ്നത്തിന്റെ ഒലിക്കൽ ഉദാഹരണം) വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ഒഴിവാകുകയും ചെയ്തു.

രണ്ടാമതായി, ശ്രീജിത്തിന്റെ മരണം എന്ന കവിത. ഇവിടെ സ്ഥിതി നേരേ വിപരീതമായിരുന്നു. വൃത്തത്തിലൊതുങ്ങിയതോടെ കവിത അല്പം മെച്ചപ്പെട്ടു. വൃത്തത്തിലെഴുതാൻ ശ്രമിച്ചിട്ടു് ഇല്ലത്തു നിന്നിറങ്ങിയിട്ടു് അമ്മാത്തെത്താത്ത സ്ഥിതിയിലായിരുന്നു ആ കവിത. അതു കൊണ്ടു തന്നെ, വൃത്തം അതിനു് ഭംഗി കൂട്ടുകയാണു ചെയ്തതു്.

അടുത്തതു് ഇഞ്ചിപ്പെണ്ണിന്റെ ബ്യൂട്ടിപാർലർ എന്ന കവിതയെയാണു കൈ വെച്ചതു്. ഇവിടെ അല്പം വ്യത്യാസമുണ്ടായി. ഇഞ്ചിപ്പെണ്ണിന്റെ കവിതയ്ക്കു് അനുഷ്ടുപ്പുവൃത്തത്തിൽ ഒരല്പം കൂടി ഒതുക്കമുണ്ടായെങ്കിലും മൂലകവിതയെക്കാൾ അല്പം പോലും മെച്ചമായില്ല. പദ്യത്തിലോ ഗദ്യത്തിലോ എഴുതാൻ പറ്റിയ ഒരു കവിതയായിരുന്നു അതു്. രണ്ടിനും അതാതിന്റെ ഭംഗി ഉണ്ടായിരുന്നു.

ഗദ്യത്തെ പദ്യമാക്കുന്ന പരീക്ഷണങ്ങൾ ഞാൻ അവിടെ നിർത്തി. പരീക്ഷണത്തിൽ നിന്നുള്ള നിഗമനങ്ങളും മറ്റും ചേർത്തു് “പദ്യവും കവിതയും” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയതു് ഇതു വരെ തീർന്നുമില്ല.


കുറേക്കാലമായി ഈ അസുഖമൊന്നുമില്ലാതെ ഇരിക്കുമ്പോഴാണു് പാക്കരന്റെ പൊട്ടസ്ലേറ്റിൽ ശ്രീഹരിയുടെ ചോദ്യക്കടലാസിൽ നിന്നു്


മനസ്സിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?

എന്ന ഉത്തരാധുനികകവിത പൊക്കിയെടുത്തു് അവലോകനം ചെയ്തു് ആസ്വദിക്കുന്നതു കണ്ടതു്. സകലമാന കൺ‌ട്രോളും വിട്ടു. ആധുനികനെ വസന്തതിലകത്തിലാക്കി ദ്വിതീയാക്ഷരപ്രാസവും ചേർത്തു് ഈ കമന്റ് ഇട്ടു. അതു് ഇവിടെ വരുന്ന വായനക്കാരുടെ സൌകര്യാർത്ഥം താഴെച്ചേർക്കുന്നു:


കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?

അർത്ഥം:

  • കോർത്താരു് എന്നു വെച്ചാൽ അമ്മ്യാരു്, നമ്പ്യാരു്, നങ്ങ്യാരു് എന്നൊക്കെ പറയുന്നതു പോലെയുള്ള ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം.
  • മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. ചിത്തത്തിൽ എന്നു പദ്യത്തിൽ പറഞ്ഞാൽ വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ചിത്തമതിൽ. മഹാകവി സന്തോഷിന്റെ ഒരു ശ്ലോകത്തിൽത്തന്നെ ചോറതു്, കാര്യമതു്, കൂട്ടിയതു്, മാറിയതു്, മില്ലിയതു് എന്നു് അഞ്ചു് അതുകളെ ചേർത്ത നൂറുശ്ലോകവും ആധുനികകവി പ്രമോദിന്റെ അതു്, ഇതു്, അങ്ങു്, ഇങ്ങു് ഒക്കെ നിറഞ്ഞ ത്രിശ്ലോകിയും ഇവിടെ സ്മരണീയം. എന്റെ മനസ്സിൽ എന്നർത്ഥം.
  • സുമത്തിൻ സത്താർന്ന മാല = പൂമാല. സുമം = പൂവു്. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. കലൈമാൻ എന്നു തമിഴു്. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല.
  • ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. കലമാൻ ഉത പുഷ്പമത്സ്യം എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം.
  • സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. വിമാനമെടുത്തു പത്രം എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന പത്രം, ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം.
  • ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം.
  • കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).

ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?


അനുബന്ധം:

പദ്യമെഴുതുന്നതു് ഒരു ക്രാഫ്റ്റാണു്. വളരെയധികം പദ്യങ്ങൾ വായിച്ചു്, മനസ്സിൽ ചൊല്ലി നോക്കി, കുറേ ഉണ്ടാക്കി നോക്കി തഴക്കം വന്നാലേ നല്ല പദ്യമെഴുതാൻ പറ്റൂ. കൂടാതെ പര്യായങ്ങളും ഇതരപ്രയോഗങ്ങളും അറിയണം ഒരു ആശയത്തെ വൃത്തത്തിൽ ഒതുക്കാൻ. വൃത്തസഹായി പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു് ഇന്നു് പലർക്കും നന്നായി പദ്യമെഴുതാൻ കഴിയുന്നുണ്ടു്. ഭാവിയിൽ ഒരു മലയാളം ഓൺ‌ലൈൻ നിഘണ്ടു, വൃത്തസഹായി എന്നിവ ഉപയോഗിച്ചു് ഗദ്യത്തെ പദ്യമാക്കുന്ന ഒരു സോഫ്റ്റ്വെയർ ആരെങ്കിലും എഴുതില്ല എന്നു് ആരു കണ്ടു?

ഗദ്യമെഴുതുന്നതും ഒരു ക്രാഫ്റ്റാണു് - പലപ്പോഴും പദ്യമെഴുതുന്നതിലും ശ്രമകരമായതു്. പ്രാസത്തിന്റെയും താളത്തിന്റെയും പകിട്ടുകളില്ലാതെ ഉള്ളടക്കത്തിന്റെ കരുത്തു കൊണ്ടു മാത്രം പിടിച്ചു നിൽക്കണം. ഒരു സന്ദർഭത്തിനു് ഏറ്റവും അനുയോജ്യമായ വാക്കുകൾ കണ്ടുപിടിക്കണം. അതു കാച്ചിക്കുറുക്കി അവതരിപ്പിക്കണം. ഇവിടെയും വായിച്ചു പരിചയം തന്നെ വേണം.

കവിതയെഴുതുന്നതു് ഒരു കലയാണു്. അനുഭവങ്ങളും അനുഭവങ്ങളെ വിശകലനം ചെയ്യാനും അതു് മറ്റുള്ളവർക്കു് അനുഭവവേദ്യമാക്കാനും ഉള്ള കഴിവുമാണു് കവിതയിൽ വെളിവാകുന്നതു്.

ക്രാഫ്റ്റും കലയും ചേരുമ്പോഴാണു് ഒരു കലാസൃഷ്ടി ഉണ്ടാവുന്നതു്. ശില്പകല, ചിത്രകല തുടങ്ങിയ ഇതരകലകളിലും അതു കാണാം. പലപ്പോഴും ഒന്നു വളരെ നന്നായാൽ മറ്റേതു് അല്പം മോശമായാലും ആകെക്കൂടി സൃഷ്ടി നന്നായെന്നു തോന്നും. പ്രാസസുന്ദരവും നിരർത്ഥകവുമായ പദ്യങ്ങളും ഒരു ചട്ടവട്ടവും പാലിക്കാതെ ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന പ്രസംഗങ്ങളും പലപ്പോഴും കവിതയെന്ന വിധത്തിൽ നന്നാകുന്നതു് അതു കൊണ്ടാണു്.

അർത്ഥവും ആശയവും ചോർന്നു പോകാതെ തന്നെ കവിതകൾ വൃത്തത്തിൽ എഴുതുന്ന ധാരാളം കവികൾ ഉണ്ടായിട്ടുണ്ടു്. ഉത്തമകവിതയുടെ നിർവ്വചനം കാലക്രമേണ മാറിക്കൊണ്ടിരുന്നു എന്നു മാത്രം. ശ്ലോകങ്ങളെ മാത്രം നല്ല കവിതയായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളെ അവയുടെ വൃത്തങ്ങൾ വൃത്തമഞ്ജരിയിൽ ഇല്ലാത്തതിനാൽ “പാട്ടു്” എന്നു വിളിച്ചിട്ടുണ്ടു് മഹാകവി ഉള്ളൂർ. പിന്നീടു ഭാഷാവൃത്തങ്ങൾ മലയാളികൾക്കു പ്രിയങ്കരങ്ങളായി. പ്രസിദ്ധവൃത്തങ്ങൾ വിട്ടു് ഉറച്ച താളത്തിന്റെ വക്താക്കളായ കടമ്മനിട്ട, കക്കാടു്, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെയും, വൃത്തവും താളവും വിട്ടു് മുറുക്കത്തിന്റെ ബലത്തിൽ കവിതയെഴുതിയ കുഞ്ഞുണ്ണിയെയും മലയാളി അംഗീകരിച്ചു. ഇപ്പോൾ ഗദ്യകവിതകളും മലയാളികൾക്കു പ്രിയങ്കരം തന്നെ. അതിനർത്ഥം ശ്ലോകവും കിളിപ്പാട്ടും താളങ്ങളും തിരസ്കരിക്കപ്പെട്ടിരിക്കുന്നു എന്നല്ല. കവിതയുടെ സാദ്ധ്യതകൾ വർദ്ധിക്കുന്നു എന്നു മാത്രമാണു്.

കവിതയുടെ പ്രതിപാദനത്തെപ്പറ്റിയുള്ള അഭിപ്രായത്തിലും ഈ വിധത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ആശാന്റെ വീണപൂവു് വായിച്ചിട്ടു് മഹാകവി ഉള്ളൂർ എഴുതി: “ഇപ്പോൾ ഒരാൾ വീണ പൂവിനെപ്പറ്റി എഴുതി. ഇനിയൊരാൾ കീറത്തലയണയെപ്പറ്റിയും വേറേ ഒരാൾ ഉണക്കച്ചാണകത്തെപ്പറ്റിയും എഴുതും…” (“വിജ്ഞാനദീപിക”യിൽ ഉള്ള ഒരു ലേഖനത്തിൽ നിന്നു്. ഓർമ്മയിൽ നിന്നു് എഴുതുന്നതു്.) കാലം കഴിഞ്ഞപ്പോൾ കീറത്തലയണയെപ്പറ്റി വള്ളത്തോൾ എഴുതി. (ഒരു ചവറു കവിത.) ഉള്ളൂർ തന്നെ തുമ്പപ്പൂവിനെപ്പറ്റി എഴുതി. ശ്ലോകം മാത്രമെഴുതിയിരുന്ന ഉള്ളൂർ തന്നെ പിന്നീടു് ഭാഷാവൃത്തങ്ങളും “ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…” എന്നും മറ്റും വൃത്തമഞ്ജരിയിലില്ലാത്ത താളങ്ങളും ഉപയോഗിച്ചതും ഇവിടെ ഓർക്കാം.

ലോകസാഹിത്യത്തിൽ കവിതയ്ക്കു വന്ന പരിണാമങ്ങൾ മാത്രമേ മലയാളത്തിലും സംഭവിച്ചിട്ടുള്ളൂ. അതു് ആരോഗ്യകരമായ മാറ്റമാണെന്നും കവിത വളരുകയാണെന്നും നമുക്കു് ആശിക്കാം. ഷേയ്ക്ക്സ്പിയറും ഷെല്ലിയും കാളിദാസനും കടമ്മനിട്ടയും ഒന്നും ഒരിക്കലും വിസ്മൃതരാവില്ല എന്നും.

ശ്ലോകങ്ങള്‍ (My slokams)
നര്‍മ്മം
സാഹിത്യം

Comments (33)

Permalink

താമരയും ശശിയും

ഒരു കാലത്തെഴുതിയ കൃതികൾക്കു് പിൽക്കാലത്തു് അതിനോടു യാതൊരു ബന്ധവുമില്ലാത്ത ഒരു അർത്ഥം യാദൃച്ഛികമായി ഉണ്ടാവുന്നതു നിരീക്ഷിക്കുന്നതു രസാവഹമാണു്. ഹരിനാമകീർത്തനത്തിലെ “ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചും…” എന്ന പദ്യത്തിലെ “ഉദകപ്പോള” എന്ന വാക്കിനെ “അപ്പോളോ” എന്നായി തെറ്റിദ്ധരിച്ചു് അമേരിക്ക ആകാശത്തേയ്ക്കു വിട്ട പേടകം എന്നർത്ഥം കൊടുത്തു് ആ പദ്യത്തിന്റെ അർത്ഥം മനസ്സിലാക്കിയതും, “അങ്കുശമില്ലാത്ത ചാപല്യമേ, മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ” എന്ന ഈരടിയിലെ “അങ്കുശം” എന്ന വാക്കിനു് ചങ്ങമ്പുഴയുടെ കാലത്തു പ്രചാരത്തിലില്ലാത്ത അർദ്ധവിരാമം (comma) എന്ന അർത്ഥമെടുത്തു് അതിന്റെ ശരിയായ അർത്ഥത്തെക്കാളും സമഞ്ജസമായ ഒരു അർത്ഥം ഉണ്ടാക്കിയെടുത്തതും ഞാൻ അബദ്ധധാരണകൾ എന്ന പോസ്റ്റിൽ വിവരിച്ചിട്ടുണ്ടു്. ചരിത്രം എഴുതപ്പെടാത്ത കാലത്തെ സാഹിത്യകൃതികളെ വ്യാഖ്യാനിക്കുമ്പോൾ ഇങ്ങനെയുള്ള എത്രയെത്ര തെറ്റായ അർത്ഥങ്ങൾ ഉണ്ടാകുന്നെന്നു് ആർക്കറിയാം!

ഹരിനാമകീർത്തനത്തിലെ “ഒന്നായ നിന്നെയിഹ…” എന്ന ശ്ലോകത്തിനു കള്ളുകുടിയന്റെ വ്യൂപോയിന്റിൽ ഒരു അർത്ഥവും, “ശുക്ലാംബരധരം വിഷ്ണും…” എന്നതിനു തനി അശ്ലീലമായ ഒരു അർത്ഥവും, ഒരു റഷ്യൻ പാട്ടിനു് “ചിന്താഭാരം തോട്ടിൽ, മാവോയിസം വീട്ടിൽ” എന്ന അനർത്ഥവും കണ്ടുപിടിക്കുന്ന അസംബന്ധത്തെയല്ല ഇവിടെ ഉദ്ദേശിച്ചതു്. ശരിക്കു തന്നെ വേറെ ഒരു അർത്ഥം പറയാവുന്ന സംഗതിയെയാണു്.

ഇതു് ഇപ്പോൾ എഴുതാൻ കാരണം കഴിഞ്ഞാഴ്ച കുറേ മലയാളിസുഹൃത്തുക്കളുമായി ഒത്തു ചേർന്നപ്പോഴുള്ള സംഭാഷണവും അതിൽ നിന്നു് എനിക്കു് ഒരു പഴയ ശ്ലോകത്തിനു് പുതിയ ഒരർത്ഥം തോന്നിയതുമാണു്.

ലോൿസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും മലയാളികളുടെ സൌഹൃദകൂടിക്കാഴ്ചകളിൽ തിരഞ്ഞെടുപ്പു തന്നെയായിരുന്നു മുഖ്യവിഷയം.

അമേരിക്കൻ മലയാളികളിൽ ഇടത്തുപക്ഷചിന്താഗതിയുള്ളവരെ മരുന്നിനു പോലും കാണാനില്ല. കോൺഗ്രസ്സാണോ ബി. ജെ. പി. യാണോ അതോ രണ്ടുമല്ലാത്ത അരാഷ്ട്രീയമാണോ എന്നു വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാടാണു പൊതുവേ. അഹിന്ദുക്കളിൽ നിന്നു പോലും ശ്രീരാമസേനയെപ്പോലുള്ള സംഭവങ്ങളെപ്പറ്റി അസഹിഷ്ണുത കണ്ടിട്ടില്ല. ചിരിച്ചുതള്ളാനുള്ള വാർത്തകൾ മാത്രമാണു് നാട്ടിൽ നടക്കുന്ന പല ദുഃഖകരമായ സംഭവങ്ങളും. നാട്ടിലെ ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള അക്രമം ഒരു പ്രശ്നമല്ലെങ്കിലും അമേരിക്കയിൽ വടക്കേ ഇന്ത്യക്കാരും തെലുങ്കരും മലയാളികളെ പാര വെയ്ക്കുന്നതും വെള്ളക്കാർ നീഗ്രോകളോടു പോലും കാണിക്കാത്ത വിവേചനം ഇന്ത്യാക്കാരോടു ചില സന്ദർഭങ്ങളിൽ (ഉദാഹരണമായി ഒരു കാർ ആക്സിഡന്റ് വന്നാൽ അമേരിക്കക്കാരൻ പോലീസ് അമേരിക്കക്കാരന്റെ കൂടെ മാത്രമേ നിൽക്കുകയുള്ളത്രേ!) കാണിക്കാറുള്ളതും ഒക്കെ ദൈവം മനുഷ്യരെ തുല്യരായി സൃഷ്ടിച്ചെങ്കിലും മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന അധർമ്മത്തിന്റെ ഉദാഹരണങ്ങളായി ചർച്ച ചെയ്യപ്പെടാറുണ്ടു്.

ലോൿസഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചർച്ച അധികം കഴിയുന്നതിനു മുമ്പേ ശശി തരൂരിലെത്തി. ഇത്രയും കഴിവുള്ള ഒരു മനുഷ്യൻ പാർലമെന്റിൽ എത്തേണ്ടതു കേരളത്തിന്റെ ആവശ്യമാണെന്നും (ഒരു പാർലമെന്റംഗത്തിന്റെ അടിസ്ഥാനയോഗ്യത ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യാൻ അറിവുണ്ടായിരിക്കുക എന്നതാണെന്നും, മലയാളവും കേരളവും ജനസേവനവും രാഷ്ട്രീയപരിചയവും ഒന്നും പ്രശ്നമേ അല്ല എന്നും ഉള്ള അഭിപ്രായം കേരള ഫാർമർക്കു മാത്രമല്ല എന്നു മനസ്സിലായി. അല്ലെങ്കിലും, വിമാനം ഓടിച്ചു നടന്ന രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയവരാണല്ലോ നമ്മൾ!) അദ്ദേഹത്തെ ജയിപ്പിക്കാൻ മണ്ണിനോടു സ്നേഹമുള്ള മലയാളികൾ കഷിരാഷ്ട്രീയം നോക്കാതെ ഒന്നിച്ചു നിൽക്കണം എന്നും പരക്കെ അഭിപ്രായമുണ്ടായി. കേരളീയർ പൊതുവേ നിർഭാഗ്യവാന്മാരാണെന്നും നല്ല കഴിവുള്ള ആളുകൾ തിരഞ്ഞെടുപ്പിനു നിൽക്കുമ്പോൾ അവരെ ജയിപ്പിക്കാതെ പാർലമെന്റിൽ പെർഫോം ചെയ്യാൻ കഴിവില്ലാത്തവരെ ജയിപ്പിച്ചു വിടുന്നതു കൊണ്ടാണു നമുക്കു മന്ത്രിമാരെ കിട്ടാതെ കേരളത്തിന്റെ വികസനം മുരടിച്ചു പോകുന്നതെന്നും ഉള്ള അഭിപ്രായങ്ങൾ കേട്ടു. എന്തു പറഞ്ഞാലും കാര്യമില്ലാത്ത ഇടതന്മാരുടെ കാര്യം പോകട്ടേ, കോൺഗ്രസ്സും ബി. ജെ. പി. യും ഒന്നിച്ചു നിന്നു് ശശി തരൂരിനെ പാർലമെന്റിൽ എത്തിക്കാൻ ശ്രമിക്കും എന്നായിരുന്നു ആകെയുള്ള ഒരു പ്രതീക്ഷ.

ഇതു കേട്ടപ്പോൾ എനിക്കു് പഴയ ഒരു ശ്ലോകം ഓർമ്മ വന്നു. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകത്തിലെ “നാംഭോജായ ശശീ ന ചാപി ശശിനേ…” എന്ന ശ്ലോകത്തിനു് (ഈ ശ്ലോകം എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. കയ്യിലുള്ള പുസ്തകങ്ങളിലും കാണുന്നില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി പറഞ്ഞുതരൂ!) കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷ. വൃത്തം കുസുമമഞ്ജരി.

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍
കാമമിന്നതുളവായിടായ്കിലയശസ്സതീവ നിയതിക്കു താന്‍!
download MP3

പകൽ മാത്രം വിടരുന്ന താമര സൂര്യന്റെ ഭാര്യയാണെന്നും അവൾ ചന്ദ്രന്റെ ശത്രുവാണെന്നും ആണു് കവിസങ്കേതം. (ചന്ദ്രൻ പകലും ഉദിക്കും എന്നും പക്ഷേ സൂര്യന്റെ പ്രകാശത്തിൽ അസ്തപ്രജ്ഞനായി ഇരിക്കുകയാണെന്നും ഉള്ള ശാസ്ത്രസത്യം അവിടെ നിൽക്കട്ടേ.) അവർക്കു തമ്മിൽ യാതൊരു ഇടപാടുമില്ല. അതുകൊണ്ടു് രണ്ടു പേർക്കും ഒരു ചേതവുമില്ല. എങ്കിലും രണ്ടു കൂട്ടർക്കും വളരെയധികം സൌന്ദര്യമുണ്ടു് (അഭിരാമരാമവരു…). അവർ ചേരേണ്ടവർ തന്നെയാണു്. അങ്ങനെ ചേർന്നില്ലെങ്കിൽ അതു വിധിയുടെ പേരുദോഷം എന്നു മാത്രം പറഞ്ഞാൽ മതി. അവർ ചേർന്നിരുന്നെങ്കിൽ എന്നാണു കവിയുടെ ആഗ്രഹം എന്നർത്ഥം.

ഏതെങ്കിലും ഒരു കാര്യം പറഞ്ഞിട്ടു് മറ്റൊരു കാര്യം അതിനേക്കാൾ പ്രാധാന്യത്തോടെ പറയാതെ പറയുന്ന അലങ്കാരമാണു് അന്യാപദേശം. ഈ ബ്ലോഗിൽ അഹോ രൂപമഹോ സ്വരം!, കുന്നിക്കുരു, സൂകരപ്രസവം, തേളും ബ്ലോഗറും, കാക്കയും കുയിലും, കൂപമണ്ഡൂകം തുടങ്ങി പല പോസ്റ്റുകളിലും ഇതു പോലെയുള്ള മറ്റു ചില അന്യാപദേശങ്ങൾ വിവരിക്കുന്നുണ്ടു്.

താമരയും ശശിയും തമ്മിലുള്ള ബന്ധത്തിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുന്ന ഈ ശ്ലോകത്തിനു് യാദൃച്ഛികമായെങ്കിലും (ചന്ദ്രനു വേറേ പല പര്യായങ്ങളുണ്ടെങ്കിലും കുസുമമഞ്ജരി കേരളവർമ്മയെക്കൊണ്ടു് “ശശി” എന്നു തന്നെ എഴുതിച്ചല്ലോ!) ഇങ്ങനെയൊരു വ്യാഖ്യാനം ഉണ്ടാകാൻ സാധിക്കുന്നതു രസകരമാണു്. ഈ വിധത്തിൽ ആലോചിച്ചാൽ ഈ ശ്ലോകം ഇങ്ങനെ ആരെങ്കിലും മാറ്റിയെഴുതുന്നതാണു നല്ലതെന്നു തോന്നി.

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേറുമൊരു ചേതമുണ്ടതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍ -
വാമപക്ഷമടി തെറ്റുവാൻ, ഒരുമയോടെ പള്ളികളുടയ്ക്കുവാൻ!
download MP3

ഇതെഴുതിക്കഴിഞ്ഞപ്പോഴാണു് തൊമ്മൻ കാണിച്ചു തന്ന (അമേരിക്കൻ മലയാളിക്കു ശശി തരൂരിനോടു് ഒരു ചായ്‌വുണ്ടെന്നു് തൊമ്മൻ പരോക്ഷമായി പറഞ്ഞുവെയ്ക്കുന്നുമുണ്ടു്) ഈ ലിങ്ക് കണ്ടതു്. അതുപോലെ ബി. ജെ. പി. ക്കു വോട്ടു ചെയ്യാനും, ശശി തരൂരിനെ ജയിപ്പിക്കാനും ഒരേ ബ്ലോഗ് തന്നെ ആഹ്വാനം ചെയ്യുന്നതും.

സുഭാഷിതം
സരസശ്ലോകങ്ങള്‍
രാഷ്ട്രീയം

Comments (22)

Permalink

നമുക്കു ചെയ്യാൻ കഴിയുന്നതു്

Vote for LDF!

ഈ തെരഞ്ഞെടുപ്പുകാലത്തു് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

  • കമ്പോളമല്ല, ഗവണ്‍മെന്റാണു രാജ്യം ഭരിക്കേണ്ടതെന്നു പ്രഖ്യാപിക്കാൻ.
  • ഭീകരതയ്ക്കു വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാൻ.
  • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താൻ.
  • 60% ജനങ്ങൾ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയിൽ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്നു പ്രഖ്യാപിക്കാൻ.
  • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകൾ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാൻ.
  • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികൾ വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്നു് ഉറപ്പിക്കാൻ.
  • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബിൽ, ബാങ്കിംഗ് ബിൽ, ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബിൽ എന്നിവ പിന്‍വലിക്കാൻ.
  • സര്‍ക്കാർ, അര്‍ദ്ധസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതുമേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളിൽ ഉടന്‍ നിയമനം നടത്തുമെന്നു് ഉറപ്പുവരുത്താന്‍.
  • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്നു പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താൻ.
  • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താൻ, പണിമുടക്കാനും വിലപേശാനും തൊഴിലാളികൾക്കുള്ള അവകാശം സംരക്ഷിക്കാൻ.
  • ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്നു് ഉറപ്പുവരുത്താനും.
  • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാൻ.
  • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാൻ.

നാട്ടിൽ ഭീതി പരത്തി സേന ചമയും കാട്ടാളരെപ്പൂട്ടുവാൻ,
വീട്ടിൽ നാടു തളച്ച ‘ഗാന്ധി’കളെയൊന്നാട്ടിപ്പുറത്താക്കുവാൻ,
രാഷ്ട്രീയപ്രതിബദ്ധതയ്ക്കുറവിടം കാട്ടിക്കൊടുത്തീടുവാൻ,
വോട്ടേകേണമിടത്തുപക്ഷവിജയം കൂട്ടീടുവാൻ കൂട്ടരേ!
download MP3

Vote for LDF!

(സ്ക്രിപ്റ്റ് അവലംബം: PAG ബുള്ളറ്റിൻ. പോസ്റ്റര്‍ ഡിസൈന്‍ : പരാജിതൻ)

രാഷ്ട്രീയം

Comments (106)

Permalink

പെണ്ണും സിംഹവും തുടരുന്നു…

നിയമപ്രകാരമുള്ള മുന്നറിയിപ്പു്: ഈ പോസ്റ്റു മുഴുവൻ കണക്കാണു്. (എന്റെ എല്ലാ പോസ്റ്റും കണക്കാണു്, അതു വേറെ കാര്യം.) ഈ പോസ്റ്റും അതിന്റെ കമന്റുകളും വായിച്ചെങ്കിലേ ഇതു മനസ്സിലാവൂ. അതു വായിക്കാൻ കരളുറപ്പില്ലാത്ത ദുർബ്ബലരും വിശാലരും ദയവായി ഈ പോസ്റ്റ് വായിച്ചോളൂ.

ബാബു കല്യാണത്തിനെക്കൊണ്ടു് ഒരു രക്ഷയുമില്ല. ഇതാ വേറൊരു സാധനവും കൊണ്ടു വന്നിരിക്കുന്നു…

അങ്ങേരു പറഞ്ഞതു ചുരുക്കി മലയാളത്തിലാക്കിയാൽ:

  1. മൂന്നു റ്റൂ-ബെഡ്‌റൂം ഫ്ലാറ്റുകൾ.
    1. ഒരു വീട്ടിലെ രണ്ടു ബെഡ്‌റൂമുകളിൽ ഒന്നിൽ പെണ്ണു്, മറ്റേതിലും പെണ്ണു്.
    2. രണ്ടാമത്തെ വീട്ടിലെ രണ്ടു ബെഡ്‌റൂമുകളിൽ ഒന്നിൽ സിംഹം, മറ്റേതിലും സിംഹം.
    3. മൂന്നാമത്തെ വീട്ടിലെ രണ്ടു ബെഡ്‌റൂമുകളിൽ ഒന്നിൽ പെണ്ണു്, മറ്റേതിൽ സിംഹം.
    4. ഏതിൽ എന്തെന്നു് ബാബുവിനു് യാതൊരു പിടിയുമില്ല.
  2. ആദ്യം ഫ്ലാറ്റ് തിരഞ്ഞെടുക്കണം.
  3. പിന്നെ ഫ്ലാറ്റിലെ ഒരു ബെഡ്‌റൂം തിരഞ്ഞെടുക്കണം.
    1. അതിൽ സിംഹമാണെങ്കിൽ അപ്പോൾത്തന്നെ കഥ കഴിഞ്ഞു.
    2. അതിൽ പെണ്ണാണെങ്കിൽ…
      1. പെണ്ണാണെന്നു് കണ്ടതിനു ശേഷം അവൾ കതകടയ്ക്കും.
      2. എന്നിട്ടു് അവൾ ഒരു നാണയം ടോസ് ചെയ്യും. അതിൽ അശോകസ്തംഭം വന്നാൽ അങ്ങനെ തന്നെ നിൽക്കും. അക്കം വന്നാൽ അവൾ മറ്റേ മുറിയിൽ പോകും. എന്നിട്ടു് ആ മുറിയിലെ ആൾ (പെണ്ണോ സിംഹമോ) ആദ്യത്തെ മുറിയിൽ വരും.
      3. ബാബുവിനു് ഒന്നുകൂടി ബെഡ്‌റൂം തിരഞ്ഞെടുക്കാം. അതിൽ സിംഹമാണെങ്കിൽ ചത്തു. പെണ്ണാണെങ്കിൽ ബാബു കല്യാണം.
  4. ഇതാണു സെറ്റപ്പു് എന്നല്ലാതെ കൂടുതൽ വിവരമൊന്നും ഈ ചങ്ങാതിയ്ക്കു് അറിയില്ലെങ്കിൽ അവനു് ഏതെങ്കിലും ഒരു പെണ്ണിനെ കല്യാണം ചെയ്തു് സുഖമായി ഇഞ്ചിഞ്ചായി മരിക്കാൻ എന്താണു സംഭാവ്യത?

ദാ എന്റെ അനാലിസിസ്:

  1. രണ്ടു പെണ്ണുമുള്ള വീട്ടിൽ കയറാൻ സാദ്ധ്യത 1/3. അതിൽ കയറിയാൽ കല്യാണം ഉറപ്പു്. കല്യാണസാദ്ധ്യത 1/3 x 1 = 1/3. സിംഹസാദ്ധ്യത 1/3 x 0 = 0.
  2. രണ്ടു സിംഹമുള്ള വീട്ടിൽ കയറാൻ സാദ്ധ്യത 1/3. അതിൽ കയറിയാൽ മരണം ഉറപ്പു്. സിംഹസാദ്ധ്യത 1/3 x 1 = 1/3. കല്യാണസാദ്ധ്യത 1/3 x 0 = 0.
  3. പെണ്ണും സിംഹവുമുള്ള വീട്ടിൽ കയറാനുള്ള സാദ്ധ്യത 1/3. അതിൽ കയറിയാൽ…
    1. ആദ്യം സിംഹത്തെ കിട്ടാനുള്ള സാദ്ധ്യത 1/2. അപ്പോൾ സിംഹസാദ്ധ്യത 1/3 x 1/2 = 1/6. കല്യാണസാദ്ധ്യത = 0.
    2. ആദ്യം പെണ്ണിനെ കിട്ടാനുള്ള സാദ്ധ്യത 1/2. (മൊത്തം സാദ്ധ്യത = 1/3 x 1/2 = 1/6) അങ്ങനെ വന്നാൽ രണ്ടാം തവണ…
      1. സിംഹത്തെ കിട്ടാൻ സാദ്ധ്യത 1/2. സിംഹസാദ്ധ്യത = 1/6 x 1/2 = 1/12.
      2. പെണ്ണിനെ കിട്ടാൻ സാദ്ധ്യത 1/2. കല്യാണസാദ്ധ്യത = 1/6 x 1/2 = 1/12.

അപ്പോൾ, മൊത്തം കല്യാണസാദ്ധ്യത = 1/3 + 0 + 0 + 1/12 = 5/12 = 41.66666… %. മൊത്തം സിംഹസാദ്ധ്യത = 0 + 1/3 + 1/6 + 1/12 = 7/12 = 58.3333…%.

പ്രോബബിലിറ്റി പ്രശ്നങ്ങളുടെ അവസാനത്തെ സ്റ്റെപ്പാണു് അതെല്ലാം കൂടി കൂട്ടി നോക്കുന്നതു്. കൂട്ടിയാൽ ആകെ ഒന്നു കിട്ടണം. അതായതു് ടോട്ടൽ പ്രോബബിലിറ്റി 100%. ഇവിടെ 5/12 = 7/12 = 1.

പരീക്ഷകൾക്കു് ഇവിടെയാണു വടിയാകുന്നതു്. കണക്കെല്ലാം ചെയ്തിട്ടു് അവസാനം തുക ഒന്നേകാലോ ഒന്നരയോ ആവുന്നതു്…


ബാബു കല്യാണം അവിടെയും നിർത്തിയില്ല. വേറൊരു സാധനവും കൊണ്ടു വന്നു. രാജാവു് ഒന്നുകൂടി കോയിൻ ടോസ്സു ചെയ്തത്രേ. രണ്ടു തവണ പെണ്ണിനെത്തന്നെ കിട്ടിയാലും ഒന്നുകൂടി ടോസ്സ് ചെയ്യണമത്രേ!

അതിനെന്താ? എത്ര വേണമെങ്കിലും ടോസ് ചെയ്തോളൂ.

മുകളിലുള്ള കണക്കനുസരിച്ചു് പെണ്ണും സിംഹവുമുള്ള വീടു കിട്ടിയിട്ടു് അവിടെ രണ്ടു തവണ പെണ്ണിനെ കിട്ടാനുള്ള സാദ്ധ്യത 1/12 ആണെന്നു കണ്ടു. അടുത്ത തവണ നാണയം ടോസ് ചെയ്യുമ്പോൾ പെണ്ണിനെ കിട്ടാനുള്ള സാദ്ധ്യത പിന്നെയും പകുതിയാകും. അതായതു് 1/24.

അപ്പോൾ മൂന്നു തവണ ടോസ് ചെയ്താലും അവസാനം പെണ്ണിനെ കിട്ടാനുള്ള സാദ്ധ്യത = 1/3 + 0 + 0 + 1/24 = 9/24 = 3/8 = 37.5%


ബാബുവിന്റെ ചോദ്യം വ്യക്തമായതു് കമന്റിലാണു്. ആദ്യത്തെ രണ്ടു ട്രയലിലും പെണ്ണിനെ കിട്ടിയതിനു ശേഷം, മൂന്നാമത്തെ ട്രയലിൽ പെണ്ണിനെ (മുമ്പു കിട്ടിയ പെണ്ണിനെ വേണമെന്നില്ല) കിട്ടാനുള്ള സാദ്ധ്യത എന്താണു്?

ഇതിനെ Conditional probability എന്നു പറയും. A, B എന്നു രണ്ടു സംഭവങ്ങളുടെ സാദ്ധ്യത യഥാക്രമം P(A), P(B) ആണെന്നിരിക്കട്ടേ. A സംഭവിച്ചു എന്നു് ഉറപ്പായതിനു ശേഷം B സംഭവിക്കാനുള്ള സാദ്ധ്യതയെ P(B/A) എന്നു വിളിച്ചാൽ

ഇവിടെ,

A = വീടു തിരഞ്ഞെടുത്തതിനു ശേഷം ആദ്യത്തെ രണ്ടു ട്രയലിലും പെണ്ണിനെ കിട്ടുന്ന സംഭവം. P(A) = 5/12.
B = മൂന്നു ട്രയലിലും പെണ്ണിനെ കിട്ടുന്ന സംഭവം. P(B) = 3/8.

അപ്പോൾ, P(B/A) = (3/8) / (5/12) = 9/10.

ഇതു് അല്പം അവിശ്വസനീയമായ കാര്യമാണു്. രണ്ടു തവണ പെണ്ണിനെ കിട്ടാൻ തന്നെ പാടാണു്. അതു കിട്ടിയാൽ കുറ്റവാളി രണ്ടു പെണ്ണുള്ള വീട്ടിലാവാനാണു കൂടുതൽ സാദ്ധ്യത എന്നും അതാണു് മൂന്നാമത്തേതും പെണ്ണാവാനുള്ള സാദ്ധ്യത ഇങ്ങനെ കൂടിയതെന്നും ചായക്കടയിലെ ഇന്റ്യൂഷൻ വെച്ചു പറയാം.


ഇത്രയൊക്കെ കഷ്ടപ്പെട്ടു ടൈപ്പു ചെയ്തപ്പോഴാണു് ഇതു വിശദീകരിക്കാൻ മറ്റൊരു സരളമായ വഴിയുണ്ടെന്നു കണ്ടതു്. (തല്ലല്ലേ, ഒന്നു വിരട്ടി വിട്ടാൽ മതി!)

ബാബുവിനു് മൂന്നു വീടുകളുണ്ടു്. ഓരോ വീട്ടിലും മൂന്നു തവണ രണ്ടിലൊന്നു തിരഞ്ഞെടുക്കണം. അതായതു്, ഓരോ വീട്ടിലും 2 x 2 x 2 = 8 സാദ്ധ്യതകൾ. അങ്ങനെ മൊത്തം 3 x 8 = 24 സാദ്ധ്യതകൾ. ഇതിൽ ഏതെങ്കിലും ഒന്നു മറ്റൊന്നിനെക്കാൾ മെച്ചമാണന്നു ബാബുവിനു് അറിയാത്തതിനാൽ ഇരുപത്തിനാലിൽ ഏതു സംഭവിക്കാനും ബാബുവിന്റെ സംഭാവ്യത തുല്യം.

ഇനി, രണ്ടു സിംഹത്തിന്റെ വീട്ടിൽ കയറുന്ന 8 സാദ്ധ്യതകളിൽ ബാബു കാഞ്ഞുപോകും. രണ്ടു പെണ്ണിന്റെ വീട്ടിൽ കയറുന്ന 8 സാദ്ധ്യതകളിൽ ബാബുവിനു കല്യാണവും സംഭവിക്കും.

സിംഹവും പെണ്ണുമുള്ള വീട്ടിലാണു് അല്പം കോമ്പ്ലിക്കേഷൻ. അതിലെ 8 സാദ്ധ്യതകൾ താഴെച്ചേർക്കുന്നു.

1. LLL
2. LLG
3. LGL
4. LGG
5. GLL
6. GLG
7. GGL
8. GGG

ഇവയിൽ മൂന്നു ട്രയലിലും പെണ്ണാകാനുള്ള സാദ്ധ്യത (8) മാത്രം. അതായതു് ഒരു സാദ്ധ്യത മാത്രം. എന്നു വെച്ചാൽ 24 സാദ്ധ്യതകളിൽ 8+1 = 9 എണ്ണം മാത്രമേ മൂന്നു ട്രയലിനു ശേഷം ബാബുവിനു കല്യാണം കൊടുക്കൂ. 9/24 = 3/8 എന്നതു നമുക്കു മുകളിൽ കിട്ടിയ ഉത്തരം തന്നെ.

ഇനി, ആദ്യത്തെ രണ്ടു ട്രയലിൽ പെണ്ണാകാനുള്ള സാദ്ധ്യത: മുകളിലെ പട്ടികയിൽ (7), (8) എന്നിവ മാത്രം. അതായതു് 24-ൽ 8+2 = 10 സാദ്ധ്യതകൾ. അതിനാൽ ആദ്യത്തെ രണ്ടു ട്രയലിനു ശേഷം ബാബുവിനു കല്യാണത്തിനുള്ള സാദ്ധ്യത 10/24 = 5/12. ഇതും മുകളിൽ കണ്ടുപിടിച്ചതു തന്നെ.

10 സാദ്ധ്യതകളിൽ ആദ്യത്തെ രണ്ടെണ്ണം പെണ്ണാവുകയും, അവയിൽ ഒമ്പതെണ്ണത്തിൽ മൂന്നാമതും പെണ്ണാവുകയും ചെയ്യുന്നതുകൊണ്ടു്, ബാബുവിന്റെ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം 9/10.


പ്രോബബിളിറ്റി പ്രശ്നങ്ങൾ സോൾവു ചെയ്യുമ്പോൾ എനിക്കു ശരിയുത്തരം കിട്ടുന്നതിന്റെ പ്രോബബിളിറ്റി സാധാരണയായി വളരെ കുറവാണു്. അതുകൊണ്ടു് ഞാൻ എപ്പോഴും ഒരു സിമുലേഷൻ നടത്തി നോക്കും. ഇവിടെയും അതു ചെയ്തു. ഈ സംഭവം പത്തുലക്ഷം തവണ ചെയ്യുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം എഴുതി ഓരോന്നും സംഭവിക്കുന്നതു് എണ്ണി. ഫലം താഴെ. (അതു രണ്ടു തവണ ചെയ്തു് ഉത്തരം ഒന്നു തന്നെ കിട്ടുമോ എന്നു പരിശോധിച്ചതാണു് ഇടത്തും വലത്തും.)

മുകളിൽ കൊടുത്ത രീതികൾ a-priori probability ആണു തരുന്നതു്. കണക്കുകൂട്ടലിലൂടെയുള്ള സംഭാവ്യത. താഴെക്കൊടുക്കുന്നതു് a-posteriori probability ആണു്. ശരിക്കുള്ള പരീക്ഷണങ്ങളിലൂടെ. രണ്ടും ഒരേ ഉത്തരത്തിൽ എത്തണം, പരീക്ഷണം ആവശ്യത്തിനു കൂടുതൽ തവണ നടത്തിയാൽ.
$ monty.py
Total trials =  1000000

First House = 334205 = 33.4205 %
Second House = 332556 = 33.2556 %
Third House = 333239 = 33.3239 %

Lion in First house = 334205 = 33.4205 %
Lion in Third house = 166628 = 16.6628 %
Girl and Lion in Third house = 83563 = 8.3563 %
Girl, Girl and Lion in Third house = 41430 = 4.143 %

Lion in one trial = 500833 = 50.0833 %
Lion in two trials = 417768 = 41.7768 %
Lion in three trials = 375635 = 37.5635 %

Lion in one trial = 500833 = 50.0833 %
Lion in one or two trials = 584396 = 58.4396 %
Lion in one, two or three trials = 625826 = 62.5826 %

Girls in second house = 332556 = 33.2556 %
Girl in third house = 166611 = 16.6611 %
Girl and Girl in third house = 83048 = 8.3048 %
Girl, Girl and Girl in third house = 41618 = 4.1618 %

Girl in at least one trial = 499167 = 49.9167 %
Girls in at least two trials = 415604 = 41.5604 %
Girls in three trials = 374174 = 37.4174 %
$ monty.py
Total trials =  1000000

First House = 333400 = 33.34 %
Second House = 332692 = 33.2692 %
Third House = 333908 = 33.3908 %

Lion in First house = 333400 = 33.34 %
Lion in Third house = 167200 = 16.72 %
Girl and Lion in Third house = 83389 = 8.3389 %
Girl, Girl and Lion in Third house = 41446 = 4.1446 %

Lion in one trial = 500600 = 50.06 %
Lion in two trials = 416789 = 41.6789 %
Lion in three trials = 374846 = 37.4846 %

Lion in one trial = 500600 = 50.06 %
Lion in one or two trials = 583989 = 58.3989 %
Lion in one, two or three trials = 625435 = 62.5435 %

Girls in second house = 332692 = 33.2692 %
Girl in third house = 166708 = 16.6708 %
Girl and Girl in third house = 83319 = 8.3319 %
Girl, Girl and Girl in third house = 41873 = 4.1873 %

Girl in at least one trial = 499400 = 49.94 %
Girls in at least two trials = 416011 = 41.6011 %
Girls in three trials = 374565 = 37.4565 %

ഇതിലെ അവസാനത്തെ രണ്ടു വരികളാണു നോക്കേണ്ടതു്. (ഇടത്തു വശത്തെ ഫലമാണു് താഴെ ഉപയോഗിക്കുന്നതു്.) 1000000 തവണ ചെയ്തപ്പോൾ 415604 തവണ രണ്ടാമതും പെണ്ണിനെ കിട്ടി. 374174 തവണ മൂന്നാമതും പെണ്ണിനെ കിട്ടി.

അപ്പോൾ

  • രണ്ടു ട്രയലിലും പെണ്ണിനെ കിട്ടാൻ സാ‍ദ്ധ്യത = 41.5%. മുകളിലെ കണക്കനുസരിച്ചു് സാദ്ധ്യത = 5/12 = 41.67%.
  • മൂന്നു ട്രയലിലും പെണ്ണിനെ കിട്ടാൻ സാദ്ധ്യത = 37.4%. മുകളിലെ കണക്കനുസരിച്ചു് സാദ്ധ്യത = 3/8 = 37.5%.
  • രണ്ടു തവണ പെണ്ണിനെ കിട്ടിയതിനു ശേഷം മൂന്നാമതും പെണ്ണിനെ കിട്ടാനുള്ള സാദ്ധ്യത = 374174/415604 = 0.9003 = 90.03%. മുകളിലെ കണക്കനുസരിച്ചു് സാദ്ധ്യത = 9/10 = 90%.

എല്ലാം കഴിഞ്ഞപ്പോഴാണു്, ഉണ്ടിരുന്ന ജോഷിക്കു് ഒരു വിളി തോന്നിയതു്.

ആദ്യം കതകു തുറന്ന പെണ്ണിനോടു് ബാബുവിനു് ഒരു സോഫ്റ്റ് കോർണർ ഉണ്ടായത്രേ! അവളെത്തന്നെ അവസാനവും കിട്ടാൻ സാദ്ധ്യത എന്താണു് എന്നറിയണം.

ഇരുപത്തിനാലു സാദ്ധ്യതകൾ ഉണ്ടെന്നു നാം മുകളിൽ കണ്ടു. അതിൽ സിംഹങ്ങൾ മാത്രമുള്ള എട്ടു സാദ്ധ്യതകൾ വിടുക. സിംഹവും പെണ്ണുമുള്ള എട്ടെണ്ണത്തിൽ ഒന്നിൽ അവസാനം പെണ്ണിനെ കിട്ടുമെന്നു കണ്ടു. അതു് ആദ്യത്തെ പെണ്ണാകാനേ വഴിയുള്ളൂ. അപ്പോൾ ഒരു സാദ്ധ്യത അവിടെ.

പെണ്ണും പെണ്ണുമുള്ള വീടു് ആയാലോ? നമുക്കു് പെണ്ണുങ്ങളെ ഗൌരി എന്നും ലിസി എന്നും വിളിക്കാം. എന്നിട്ടു മുകളിലെ പട്ടിക ഒന്നു കടമെടുക്കാം.

1. LLL
2. LLG
3. LGL
4. LGG
5. GLL
6. GLG
7. GGL
8. GGG

ആദ്യവും അവസാനവും ഒരേ പെണ്ണു വരാനുള്ള സാദ്ധ്യതകൾ (1), (3), (6), (8). അതായതു നാലു സാദ്ധ്യതകൾ. മൊത്തം 0 + 1 + 4 = 5 സാദ്ധ്യതകൾ. അതായതു് ആദ്യം പെണ്ണിനെ കിട്ടുകയും അവളെത്തന്നെ അവസാനവും കിട്ടുകയും ചെയ്യാനുള്ള സംഭാവ്യത 5/24.

ഇനി, രണ്ടു ട്രയലിൽ ഒരേ പെണ്ണു തന്നെ കിട്ടാനുള്ള സാദ്ധ്യതയോ? സിംഹ-സിംഹ-വീട്ടിൽ 0, സിംഹ-പെണ്ണു് വീട്ടിൽ 2, പെണ്ണു്-പെണ്ണു് വീട്ടിൽ (1), (2), (7), (8) എന്നു 4. മൊത്തം 0 + 2 + 4 = 6. സംഭാവ്യത = 6/24 = 1/4.

ജോഷിക്കു സമാധാനമായോ?


തർക്കമില്ലാത്ത പ്രോബബിലിറ്റി പ്രശ്നങ്ങളില്ല. നമുക്കു തർക്കിക്കാം. തർക്കിച്ചു തർക്കിച്ചു പോകാം…

ഗണിതം (Mathematics)
പ്രതികരണം
ചുഴിഞ്ഞുനോക്കല്‍

Comments (19)

Permalink

പെണ്ണിന്റെ സാദ്ധ്യതയും സിംഹത്തിന്റെ വെള്ളെഴുത്തും

(അഥവാ ശ്രീഹരി vs മധുസൂദനൻ: ഒരു പെണ്ണുകേസിന്റെ സിംഹഭാഗം)

വെള്ളെഴുത്തിന്റെ കർമ്മണിപ്രയോഗം എന്ന പോസ്റ്റിൽ ഇട്ട കമന്റിൽ ബാബുകല്യാണം (ഇവനെയൊന്നും കല്യാണം കഴിപ്പിച്ചു വിടാൻ ആരുമില്ലേ?) ചോദിച്ച ചോദ്യത്തിനു് ശ്രീഹരിയും (ഇവിടെയും ഇവിടെയും ഇവിടെയും)മധുസൂദനൻ പേരടിയും (ഇവിടെയും ഇവിടെയും ഇവിടെയും) തമ്മിൽ നടന്ന തർക്കത്തിനു മേൽ എന്റെ അഭിപ്രായമാണു താഴെ:

ശ്രീഹരിയുടെയും മധുസൂദനന്റെയും വാദങ്ങൾ മുഴുവനും വായിച്ചില്ല. എങ്കിലും, ശ്രീഹരിയാണു ശരിയെന്നു തോന്നുന്നു.

ഞാൻ മനസ്സിലാക്കിയിടത്തോളം ബാബു കല്യാണത്തിന്റെ പ്രശ്നം ഇങ്ങനെയാണു്:

  1. രണ്ടു സിംഹവും രണ്ടു പെണ്ണും.
  2. രാജാവു് നാണയം ടോസ്സ് ചെയ്യുന്നു. അശോകസ്തംഭം വന്നാൽ ആദ്യത്തെ മുറിയിൽ സിംഹത്തെ കയറ്റുന്നു. അക്കം വന്നാൽ പെണ്ണിനെയും.
  3. രാജാവു വീണ്ടും നാണയം ടോസ്സ് ചെയ്യുന്നു. അശോകസ്തംഭം വന്നാൽ രണ്ടാമത്തെ മുറിയിൽ സിംഹത്തെ കയറ്റുന്നു. അക്കം വന്നാൽ പെണ്ണിനെയും.
  4. തടവുകാരൻ ഒരു മുറി തുറന്നു് അകത്തു കയറുന്നു. ഏതു മുറിയിൽ എന്താണെന്നു് അവനു് അറിയില്ല. കയറുന്ന സ്ഥലത്തു് സിംഹമാണെങ്കിൽ ഉടനേ സുഖമായി മരിക്കുന്നു. പെണ്ണാണെങ്കിൽ അവളെ കല്യാണം കഴിച്ചു് വളരെക്കാലം കൊണ്ടു് ഇഞ്ചിഞ്ചായി വേദനയനുഭവിച്ചു മരിക്കുന്നു.

അവനു് സിംഹത്തിന്റെ വായിൽ‌പ്പെട്ടു മരിക്കാതെ പെണ്ണിനെക്കെട്ടി ജീവിക്കാനുള്ള സാദ്ധ്യതയാണു കണ്ടുപിടിക്കേണ്ടതു്.

ഇനി, താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ശരിയാണെന്നും നമുക്കു് അനുമാനിക്കാം.

  • നാണയത്തിന്റെ ഒരു വശത്തു് അശോകസ്തംഭവും മറ്റേ വശത്തു് അക്കവും ആകണം. അല്ലാതെ രണ്ടിലും സ്തംഭം വരരുതു്. ഒരിടത്തു് അശോകസ്തംഭവും അക്കവും കൂടിയും മറ്റേ വശത്തു കുടുംബാസൂത്രണത്തിന്റെ ചിഹ്നവും ഉള്ള നാണയം പാടില്ല.
  • അശോകസ്തംഭവും അക്കവും വീഴാനുള്ള സാദ്ധ്യത തുല്യമായിരിക്കണം. നാണയം unbiased ആയിരിക്കണം എന്നർത്ഥം.
  • കുറ്റവാളിക്കു യാതൊരു സൂചനയും ഇല്ല. അതിനാൽ അയാൾ ഒരു മുറി തിരഞ്ഞെടുക്കുന്നതും നാണയം ടോസ്സ് ചെയ്യുന്നതു പോലെ തന്നെ. 50%-50% സാ‍ദ്ധ്യത.

ഈ പ്രശ്നത്തെ രണ്ടു തരത്തിൽ കാണാം.

  1. മേൽ‌പ്പറഞ്ഞ പ്രശ്നം നമുക്കു തന്നിട്ടു് ഉത്തരം കണ്ടുപിടിക്കാൻ പറയുക.
  2. രാജാവു് നാണയം ടോസ്സ് ചെയ്തു് രണ്ടു മുറിയും നിറച്ചതിനു ശേഷം ഉത്തരം കണ്ടുപിടിക്കാൻ പറയുക.

രണ്ടിലും ഉത്തരം രണ്ടാണു്.

രണ്ടാമത്തേതു് ആദ്യം എടുക്കാം. രാജാവ് നാണയമിട്ടപ്പോൾ രണ്ടു തവണയും അശോകസ്തംഭം വന്നെന്നിരിക്കട്ടേ. രണ്ടിലും സിംഹങ്ങൾ. ഇവിടെ പ്രതി സിംഹത്തിന്റെ വായിൽ അകപ്പെടാനുള്ള സാദ്ധ്യത 100% ആണു്. നേരെ മറിച്ചു്, രണ്ടിലും അക്കം വരുകയും രണ്ടിലും പെണ്ണുങ്ങൾ ആവുകയും ചെയ്താൽ അതു 0% ആണു്. ഇനി ഒരെണ്ണം അശോകസ്തംഭവും മറ്റേതു് അക്കവും ആയി ഒന്നിൽ സിംഹവും മറ്റേതിൽ പെണ്ണുമായാൽ സിംഹമുള്ള വാതിൽ അയാൾ തിരഞ്ഞെടുക്കാൻ സാദ്ധ്യത 50% ആണു്.

രാജാവിന്റെ കോയിൻ ടോസ്സ് അനുസരിച്ചു് ഫലം മാറാം എന്നർത്ഥം.

ഇനി, ആദ്യത്തെ ചോദ്യം പരിശോധിക്കാം.

ഇതിൽ മൂന്നുതരം സംഭവങ്ങളുണ്ടു്.

ഒന്നാം സംഭവം: കുറ്റവാളി തിരഞ്ഞെടുക്കുന്ന വാതിൽ

സൂചനയൊന്നും ഇല്ലാത്തതിനാൽ ആദ്യത്തേയോ രണ്ടാമത്തെയോ വാതിൽ തിരഞ്ഞെടുക്കാനുള്ള സാദ്ധ്യത 1/2 വീതം.

രണ്ടാം സംഭവം: നാണയമിടുന്നതും സിംഹത്തെയോ പെണ്ണിനെയോ മുറിയിൽ ഇടുന്നതും.

ഒരു പോലെ സാദ്ധ്യതയുള്ള നാലു് സംഭവങ്ങളാണു് രാജാവു നാണയം ടോസ്സ് ചെയ്യുമ്പോൾ ഉണ്ടാവുക.

  1. രണ്ടും അശോകസ്തംഭം. രണ്ടിലും സിംഹം.
  2. രണ്ടും അക്കം. രണ്ടിലും പെൺ‌കുട്ടികൾ.
  3. ആദ്യം അശോകസ്തംഭം, പിന്നെ അക്കം. ആദ്യത്തേതിൽ സിംഹം, രണ്ടാമത്തേതിൽ പെണ്ണു്.
  4. ആദ്യം അക്കം, പിന്നെ അശോകസ്തംഭം. ആദ്യത്തേതിൽ പെണ്ണു്, രണ്ടാമത്തേതിൽ സിംഹം.

ഇവ നാലിനും സാദ്ധ്യത തുല്യം. 1/4 വീതം.

മൂന്നാം സംഭവം (ക): സിംഹമുള്ള മുറിയിൽ അകപ്പെട്ടാൽ സിംഹത്തിന്റെ വായിൽ പെട്ടു മരിക്കാനുള്ള സാദ്ധ്യത

സിംഹത്തിനു വെള്ളെഴുത്തോ വയറ്റുനോവോ ഇല്ലെന്നു കരുതിയാൽ ഇതു് നൂറു ശതമാനം ആണു്. 1 എന്നർത്ഥം.

മൂന്നാം സംഭവം (ഖ): പെണ്ണുള്ള മുറിയിൽ അകപ്പെട്ടാൽ സിംഹത്തിന്റെ വായിൽ പെട്ടു മരിക്കാനുള്ള സാദ്ധ്യത

ഇതു് പൂജ്യം ആണു്. കൂടുതൽ വേദനാജനകമായ മരണം അവനെ കാത്തിരിക്കുന്നു.

ഈ മൂന്നു സംഭവങ്ങളും തമ്മിൽ ബന്ധമില്ലാത്തതും ഒരേ സമയം സംഭവിക്കുന്നവയും ആകുന്നതു കൊണ്ടു് അവയുടെ സംഭാവ്യതകളെ തമ്മിൽ ഗുണിക്കുന്നു. അങ്ങനെ കിട്ടുന്ന സാദ്ധ്യതകളെ തമ്മിൽ കൂട്ടി മൊത്തം സാദ്ധ്യത കണ്ടു പിടിക്കുന്നു.

അപ്പോൾ സിംഹത്തിന്റെ വായിൽ അകപ്പെടാനുള്ള സാദ്ധ്യത

= (1/2 x 1/4 x 1 + 1/2 x 1/4 x 1) + (1/2 x 1/4 x 0 + 1/2 x 1/4 x 0) + (1/2 x 1/4 x 1 + 1/2 x 1/4 x 0) + (1/2 x 1/4 x 0 + 1/2 x 1/4 x 1)
= 1/4 + 0 + 1/8 + 1/8 = 1/2.

അതായതു്, കുറ്റവാളി സിംഹത്തിന്റെ വായിലകപ്പെടാനുള്ള സാദ്ധ്യത നേർപകുതി (50%) ആണു്.


സംഭാവ്യതാശാസ്ത്രത്തിലെ പല പ്രശ്നങ്ങളുടെയും ഉത്തരങ്ങളും ഇതുപോലെ ശരിയായി കണക്കുകൂട്ടിയാലേ കിട്ടൂ. സാഹചര്യമനുസരിച്ചു് അതു മാറുകയും ചെയ്യും. മധുസൂദനൻ പേരടി പറയുന്നതു പോലെ ചായക്കടയിലെ ഇന്റ്യൂഷനുമായി പോയാൽ പലപ്പോഴും തെറ്റായ ഉത്തരമേ കിട്ടൂ.

ഈ തരത്തിലുള്ള മറ്റൊരു പ്രശസ്ത പ്രശ്നമുണ്ടു് - മോണ്ടി ഹാൾ പ്രശ്നം. ഇതിൽ മൂന്നു വാതിലും ഒരു പെണ്ണും രണ്ടു സിഹവും ഉണ്ടു്. രാജാവു നാണയമൊന്നും ടോസ്സ് ചെയ്യുന്നില്ല. പകരം ഒരു വാതിലിനു പിന്നിൽ പെണ്ണിനെയും മറ്റു രണ്ടു വാതിലുകളുടെയും പിറകിൽ സിംഹങ്ങളെയും നിർത്തിയിരിക്കുന്നു. എന്നിട്ടു് കുറ്റവാളിയോടു് ഒരു വാതിൽ തിരഞ്ഞെടുക്കാൻ പറയും. അയാൾ ഏതു വാതിൽ തിരഞ്ഞെടുത്താലും സിംഹമുള്ള വേറേ ഒരു മുറിയെങ്കിലും ഉണ്ടായിരിക്കുമല്ലോ. ആ മുറിയുടെ കിളിവാതിൽ തുറന്നിട്ടു് അതിനകത്തു സിംഹമാണെന്നു് കുറ്റവാളിയെ കാണിക്കും. എന്നിട്ടു് കുറ്റവാളിക്കു് തന്റെ തീരുമാനം പുനഃപരിശോധിക്കാൻ അവസരം കൊടുക്കും. ഒന്നുകിൽ അയാൾക്കു് ആദ്യത്തെ വാതിൽ തന്നെ തുറക്കാം. അല്ലെങ്കിൽ അയാൾക്കു് സിംഹത്തെ കണ്ടതല്ലാത്ത മൂന്നാമത്തെ വാതിൽ തുറക്കാം. ഏതു തുറക്കുന്നതാണു് നല്ലതു്?

ഇതു വളരെയധികം തർക്കമുണ്ടാക്കിയിട്ടുള്ള ഒരു പ്രശ്നമാണു്. ഒരിക്കൽ ഈ ചോദ്യത്തിനു് മറിലിൻ സാവന്ത് പറഞ്ഞ ഉത്തരം തെറ്റാണെന്നു പറഞ്ഞു് പല ഗണിതശാസ്ത്രപ്രൊഫസർ മാർ വരെ ബഹളമുണ്ടാക്കിയായിരുന്നു. (മറിലിൻ പറഞ്ഞതു ശരിയായിരുന്നു.)

മൂന്നാമത്തെ വാതിൽ തുറക്കുന്നതാണു നല്ലതു്. കാരണം, ഓരോ വാതിലിലും പെണ്ണുണ്ടാകാനുള്ള സാദ്ധ്യത തുല്യമാണു് - 1/3 വീതം. ആദ്യത്തെ വാതിൽ തിരഞ്ഞെടുത്തപ്പോൾ അതിൽ പെണ്ണുണ്ടാകാനുള്ള സാദ്ധ്യത 1/3 ആയിരുന്നു. മറ്റു രണ്ടെണ്ണത്തിനും 2/3-ഉം. മറ്റു രണ്ടെണ്ണത്തിലെ സിംഹമുള്ള ഒരു വാതിൽ ഒഴിവാക്കിയാൽ മൂന്നാമത്തെ വാതിലിൽ പെണ്ണുണ്ടാകാനുള്ള സാദ്ധ്യത അതിനാൽ 2/3 ആണു്. അതായതു് തീരുമാനം മാറ്റിയാൽ സാദ്ധ്യത ഇരട്ടിയാകും എന്നർത്ഥം.

തർക്കിക്കുന്നവർക്കു രണ്ടു വാദങ്ങളാണു്:

  1. ഓരോ വാതിലിന്റെയും സാദ്ധ്യത 1/3 ആണു്. ഒരു വാതിൽ സിംഹമാണന്നറിഞ്ഞാലും മറ്റു രണ്ടിലെയും സാദ്ധ്യതകൾ മാറുന്നില്ല. മാറിയാലും അവ 1/2 വീതമായിരിക്കും.

    ഇതു തെറ്റാണു്.

  2. സിംഹത്തെ കാണുന്നതിനു മുമ്പു് എല്ലാ വാതിലിന്റെയും സാദ്ധ്യത 1/3 ആയിരുന്നു. സിംഹത്തെ കണ്ടുകഴിഞ്ഞു് ആദ്യത്തെ വാതിലിന്റെ സംഭാവ്യത മാറുന്നില്ലെങ്കിലും മൂന്നാമത്തെ വാതിലിന്റെ സാദ്ധ്യത 1/3-ൽ നിന്നു് 1/2 ആയി ഉയർന്നു.

    ഇതിലും മൂന്നാമത്തെ വാതിൽ തുറക്കുന്നതു തന്നെയാണു നല്ലതെന്നു പറയുന്നു എങ്കിലും കാരണം തെറ്റാണു്.

കൂടുതൽ വിവരങ്ങൾക്കു് വിക്കി ലേഖനം തന്നെ വായിക്കൂ. അതിന്റെ വിശദമായ വിശകലനവും തിയറിയും അതു പോലെയുള്ള മറ്റു പ്രശ്നങ്ങളിലേക്കുമുള്ള ലിങ്കും ഒക്കെയായി ഒരു ദിവസത്തെ വായനയ്ക്കുണ്ടു്.


സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു ഗണിതശാഖയാണു് സംഭാവ്യതാശാസ്ത്രം (Theory of Probability). അതിന്റെ ബേസിക് അസമ്‌പ്ഷൻസ് വിട്ടു പോകുന്നതാണു് പലപ്പോഴും തെറ്റു പറ്റാൻ കാരണം. അതുപോലെ നമുക്കു് അറിവുള്ള കാര്യങ്ങൾ മാറുമ്പോൾ സംഭാവ്യതയും മാറും. മുകളിൽ പറഞ്ഞ മോണ്ടി ഹാൾ പ്രശ്നം ഒരുദാഹരണം.

ഇതു പോലെ മറ്റൊരു പ്രഹേളികയുള്ളതു് ഒരു കഥയായി താഴെച്ചേർക്കുന്നു.


ഒരു ഇന്റർവ്യൂവിനു കാലിഫോർണിയയിൽ എത്തിയതാണു ഞാൻ. എയർപോർട്ടിൽ നിന്നു് എന്നെ കൂട്ടിക്കൊണ്ടു പോകാമെന്നു് സിബു പറഞ്ഞിരുന്നു. സിബുവും ഞാനും അതു വരെ തമ്മിൽ കണ്ടിട്ടില്ല. ബ്ലോഗിലൂടെയുള്ള പരിചയമേ ഉള്ളൂ.

ഇന്റർവ്യൂവിനു കുത്തിയിരുന്നു പഠിച്ച കൂട്ടത്തിൽ ഏറ്റവും അവസാനം പഠിച്ചതു ഗണിതമായിരുന്നു. ഇവർ പസിലുകലൊക്കെ ചോദിക്കുമെന്നാണു കേട്ടിട്ടുള്ളതു്. വിമാനത്തിലിരുന്നു വായിച്ചതു് പ്രോബബിളിറ്റി തിയറിയാണു്. അതിനാൽ വെളിയിൽ ഇറങ്ങിയപ്പോൾ കാണുന്നിടത്തെല്ലാം പ്രോബബിളിറ്റി കാണാൻ തുടങ്ങി. തല നേരേ നിൽക്കുന്നില്ല.

എയർപോർട്ടിന്റെ വെളിയിൽ ഇറങ്ങി. സിബുവിന്റെ പൊടി പോലുമില്ല. ഇനി ഇങ്ങേർ പറ്റിക്കുമോ? ഏയ് ഇല്ല, ഒരു ബ്ലോഗർ മറ്റൊരു ബ്ലോഗറെ പറ്റിക്കാനുള്ള സാദ്ധ്യത വളരെ കുറവാണു്. കൂടി വന്നാൽ കേസു കൊടുക്കും, അത്രയേ ഉള്ളൂ.

സിബുവിനെ വിളിച്ചു. സിബു വീട്ടിൽ നിന്നു് ഇറങ്ങുന്നതേ ഉള്ളൂ. “ഉമേഷേ, ഞാൻ പത്തു മിനിട്ടിൽ എത്തും. എന്റെ കൂടെ വരണം എന്നു പറഞ്ഞു് രണ്ടു ക്ടാങ്ങളും കൂടി ഭയങ്കര വഴക്കു്. അതാ ഇറങ്ങാൻ വൈകിയതു്. ഒരു വെള്ള നിസ്സാൻ സെൻ‌ട്രയാണു കാർ.” നമ്പർ പ്ലേറ്റിന്റെ അവസാനത്തെ മൂന്നു് അക്കങ്ങളും പറഞ്ഞുതന്നു.

ഒരു കാറിന്റെ നമ്പരിന്റെ അവസാനത്തെ മൂന്നു നമ്പരും അതു തന്നെയാവാൻ സാദ്ധ്യത 10 x 10 x 10 = ആയിരത്തിൽ ഒന്നു മാത്രമാണു്. അതൊരു വെള്ളക്കാറും കൂടി ആവാനോ? ഞാൻ ആലോചിച്ചു. മൊത്തം കാറുകളിൽ അഞ്ചിലൊന്നു വെളുപ്പാണെന്നു കേട്ടിട്ടുണ്ടു്. അപ്പോൾ നമ്പരും നിറവും അതു തന്നെയാവാൻ സാദ്ധ്യത അയ്യായിരത്തിൽ ഒന്നു്. അതൊരു നിസ്സാൻ സെൻ‌ട്രയും ആവാനോ? ആകെ കാറുകളിൽ എത്ര ശതമാനമാണു നിസ്സാൻ സെൻ‌ട്ര? ആ, ആർക്കറിയാം! ഒരു ഇരുനൂറിൽ ഒന്നെന്നു ചുമ്മാ കൂട്ടിയാൽ തന്നെ ഞാൻ കാറു തെറ്റി കയറാനുള്ള സാദ്ധ്യത ഒരു മില്യനിൽ ഒന്നാകും. ഇനി അതിലുള്ള ആൾ ഒരു സീരിയൽ കില്ലർ ആകാനും എന്നെ കൊന്നു വഴിയരികിൽ തള്ളാനും സാദ്ധ്യത പിന്നെയും കുറയും. ആ നമ്പരിൽ അവസാനിക്കുന്ന വെളുത്ത നിസ്സാൻ സെൻ‌ട്ര കണ്ടാൽ അതു സിബു തന്നെ ആയിരിക്കും. കയറുക തന്നെ.

കാറിന്റെ പ്രോബബിലിറ്റി ഒരു വഴിക്കാക്കിയപ്പോൾ സിബുവിന്റെ വീടിനെപ്പറ്റി ചിന്തിച്ചു. രണ്ടു കുട്ടികൾ ഉണ്ടെന്നു പറഞ്ഞു. ആണായിരിക്കുമോ പെണ്ണായിരിക്കുമോ? ആദ്യത്തേതു് ആണാവാനും പെണ്ണാവാനും സാദ്ധ്യത 1/2 വീതം. രണ്ടാമത്തേതിനും അതു തന്നെ. അങ്ങനെ നാലു രീതികൾ.

  1. ആദ്യത്തേതു് ആണു്. രണ്ടാമത്തേതും ആണു്. സാദ്ധ്യത: 1/4.
  2. ആദ്യത്തേതു് ആണു്. രണ്ടാമത്തേതു പെണ്ണു്. സാദ്ധ്യത: 1/4.
  3. ആദ്യത്തേതു് പെണ്ണു്. രണ്ടാമത്തേതു് ആണു്. സാദ്ധ്യത: 1/4.
  4. ആദ്യത്തേതു് പെണ്ണു്. രണ്ടാമത്തേതും പെണ്ണു്. സാദ്ധ്യത: 1/4.

അതായതു്, രണ്ടും ആണാവാൻ സാദ്ധ്യത 25%. രണ്ടും പെണ്ണാവാൻ സാദ്ധ്യത 25%. ഒന്നു് ആണും മറ്റേതു പെണ്ണും ആവാൻ സാദ്ധ്യത 50%.

ഇത്രയും ആലോചിച്ച്പ്പോഴേയ്ക്കും ഒരു വെളുത്ത നിസ്സാൻ സെൻ‌ട്ര ഓടിക്കിതച്ചു വന്നു് എന്നെയും കടന്നു പോയി മുന്നിൽ പോയി നിന്നു. അവിടെയുള്ള ഒരു പോലീസുകാരനോടു് അലാസ്ക എയർലൈൻസിൽ വരുന്നവർ എവിടെയാണു് ഇറങ്ങിനിൽക്കുക എന്നു് ഒരുത്തൻ ത്രിശ്ശൂർ ആക്സന്റുള്ള ഇംഗ്ലീഷിൽ ചോദിക്കുന്നതു കേട്ടു. “സംശയമില്ല, ഇതു സിബു തന്നെ” എന്നുറപ്പിച്ചു് ഞാൻ ഓടിച്ചെന്നു. എന്നെക്കൊണ്ടു് ഒരു ശ്ലോകം ചൊല്ലിച്ചു് ഞാൻ ആണെന്നു് ഉറപ്പുവരുത്തിയതിനു ശേഷം സിബു എന്നെ കാറിൽ കയറാൻ സമ്മതിച്ചു.

കാർ വിട്ടപ്പോൾ പുറകിൽ നിന്നു് ഒരു കിളിനാദം, “ഹലോ…”. പുറകിലെ സീറ്റിൽ ഒരു അഞ്ചുവയസ്സുകാരി സുന്ദരിക്കുട്ടി ഇരിക്കുന്നു.

സാദ്ധ്യതകളാകെ തകിടം മറിഞ്ഞു. അപ്പോൾ സിബുവിന്റെ രണ്ടു കുട്ടികളും ആണാവാനുള്ള സാദ്ധ്യത പൂജ്യം.

ഒന്നുകൂടി നോക്കിയപ്പോൾ ഇത്രയേ സാദ്ധ്യതയുള്ളൂ.

  1. ആദ്യത്തേതു് ആണു്. രണ്ടാമത്തേതും ആണു്. സാദ്ധ്യത: 0.
  2. ആദ്യത്തേതു് ആണു്. രണ്ടാമത്തേതു പെണ്ണു്. സാദ്ധ്യത: 1/3.
  3. ആദ്യത്തേതു് പെണ്ണു്. രണ്ടാമത്തേതു് ആണു്. സാദ്ധ്യത: 1/3.
  4. ആദ്യത്തേതു് പെണ്ണു്. രണ്ടാമത്തേതും പെണ്ണു്. സാദ്ധ്യത: 1/3.

അതായതു്, രണ്ടും ആണാവാൻ സാദ്ധ്യത 0. രണ്ടും പെണ്ണാവാൻ സാദ്ധ്യത 33.3333…%. ഒന്നു് ആണും മറ്റേതു പെണ്ണും ആവാൻ സാദ്ധ്യത 66.6666…%

“ഇളയ ക്ടാവു ഭയങ്കര വഴക്കായി പിണങ്ങിപ്പോയി. അതുകൊണ്ടു് ഇവളെ കൊണ്ടുപോന്നു,…” സിബു പറഞ്ഞു. അപ്പോൾ മൂത്തതു പെണ്ണാണു്. പ്രോബബിലിറ്റി പിന്നെയും തകിടം മറിഞ്ഞു.

  1. ആദ്യത്തേതു് ആണു്. രണ്ടാമത്തേതും ആണു്. സാദ്ധ്യത: 0.
  2. ആദ്യത്തേതു് ആണു്. രണ്ടാമത്തേതു പെണ്ണു്. സാദ്ധ്യത: 0.
  3. ആദ്യത്തേതു് പെണ്ണു്. രണ്ടാമത്തേതു് ആണു്. സാദ്ധ്യത: 1/2.
  4. ആദ്യത്തേതു് പെണ്ണു്. രണ്ടാമത്തേതും പെണ്ണു്. സാദ്ധ്യത: 1/2.

അതായതു്, രണ്ടും ആണാവാൻ സാദ്ധ്യത 0. രണ്ടും പെണ്ണാവാൻ സാദ്ധ്യത 50%. ഒന്നു് ആണും മറ്റേതു പെണ്ണും ആവാൻ സാദ്ധ്യത 50%.

സിബുവിന്റെ വീട്ടിൽ എത്തി. രണ്ടാമത്തെ മകൾ വാതിൽക്കൽ തന്നെ നിൽ‌പ്പുണ്ടായിരുന്നു. പിണക്കമൊക്കെ മാറി ചിരിച്ചുകൊണ്ടു്.

ഏറ്റവും പുതിയ പ്രൊബബിലിറ്റി.

  1. ആദ്യത്തേതു് ആണു്. രണ്ടാമത്തേതും ആണു്. സാദ്ധ്യത: 0.
  2. ആദ്യത്തേതു് ആണു്. രണ്ടാമത്തേതു പെണ്ണു്. സാദ്ധ്യത: 0.
  3. ആദ്യത്തേതു് പെണ്ണു്. രണ്ടാമത്തേതു് ആണു്. സാദ്ധ്യത: 0.
  4. ആദ്യത്തേതു് പെണ്ണു്. രണ്ടാമത്തേതും പെണ്ണു്. സാദ്ധ്യത: 1.

അതായതു്, രണ്ടും ആണാവാൻ സാദ്ധ്യത 0%. രണ്ടും പെണ്ണാവാൻ സാദ്ധ്യത 100%. ഒന്നു് ആണും മറ്റേതു പെണ്ണും ആവാൻ സാദ്ധ്യത 0%.

ഒരേ സംഭവത്തിനുള്ള സാദ്ധ്യത ഡാറ്റാ മാറുന്നതനുസരിച്ചു മാറുന്നതു നോക്കണേ!


വെള്ളെഴുത്തിന്റെ കർമ്മണിപ്രയോഗം എന്ന പോസ്റ്റിനെപ്പറ്റി ചില അഭിപ്രായങ്ങൾ:

  • വെള്ളെഴുത്തു് എഴുതുന്നു:

    കള്ളം മാത്രം പറയുന്ന ഗ്രാമത്തില്‍ നിന്ന് ഒരാള്‍, സത്യം മാത്രം പറയുന്ന ഗ്രാമത്തില്‍ നിന്ന് ഒരാള്‍. ഇവര്‍ക്കു നടുവില്‍ നിന്നുകൊണ്ട്, കള്ളം പറയുന്നതാര് സത്യം പറയുന്നതാര് എന്നൊരു പിടിയുമില്ലാത്ത കാസ്പര്‍, കള്ളം പറയുന്നവരുടെ ഗ്രാമം ഏതാണെന്ന് കണ്ടുപിടിക്കണം. ഒരേയൊരു ചോദ്യമേ പാടുള്ളൂ. മുന്നില്‍ കാണുന്ന ഒരാളോട്, കള്ളന്മാരുടെ ഗ്രാമം ഏതാണെന്നു ചോദിച്ചാല്‍ അയാള്‍ പറഞ്ഞേക്കാവുന്ന ഉത്തരത്തിന്റെ വിരുദ്ധമായ ഗ്രാമമായിരിക്കും കള്ളന്മാരുടെ ഗ്രാമം. ഈ വിഷമപ്രശ്നത്തിന് അങ്ങനെയൊരു ഉത്തരം മാത്രമേ ഉള്ളൂ എന്നാണ് പ്രഫസറുടെ നിലപാട്. പ്രഫസര്‍ പറയുന്നത്, തുടര്‍ച്ചയായ രണ്ടു നിഷേധങ്ങള്‍ (നെഗറ്റീവുകള്‍)‍, ഒരാളിന്റെ ശരിയായ വ്യക്തിത്വത്തെ വെളിപ്പെടുത്താന്‍ സഹായിക്കുമെന്നാണ്.

    ഇതു തെറ്റാണു്. സത്യം പറയുന്ന ആളോടാണു് ഇതു ചോദിക്കുന്നതെങ്കിൽ ശരിയായ ഉത്തരം തന്നെയായിരിക്കും കിട്ടുന്നതു്.

    ഇതിനു് പല ഉത്തരങ്ങളുമുണ്ടു്. ഒരെണ്ണം ഇതാ: ഒരു ഗ്രാമത്തിലേയ്ക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊണ്ടു് ഒരാളോടു ചോദിക്കുക: “ഇതു സത്യം പറയുന്നവരുടെ ഗ്രാമത്തിലേക്കുള്ള വഴിയാണോ എന്നു് മറ്റേ ആളോടു ചോദിച്ചാൽ അയാൾ എന്തു പറയും?” കിട്ടുന്ന ഉത്തരത്തിനു നേരേ എതിരായിരിക്കും സത്യം. True and False എന്നതും False and True എന്നതും False തന്നെയായിരിക്കും എന്ന boolean algebra-യിലെ തത്ത്വമാണു് ഇവിടെ ഉപയോഗിക്കുന്നതു്.

    നേരേ മറിച്ചു്, രണ്ടു നെഗേഷൻ True ആകുന്നതിനു് ഉദാഹരണം വേണമെങ്കിൽ “ഇതു സത്യഗ്രാമത്തിലേക്കുള്ള വഴിയാണോ എന്നു ചോദിച്ചാൽ സാധാരണ നീ എന്താണു പറയാറുള്ളതു്?” എന്നോ മറ്റോ ചോദിക്കണം. രണ്ടു ഗ്രാമത്തിൽ നിന്നുള്ള ഒരു പറ്റം ആളുകളെയോ ഏതു ഗ്രാമത്തിൽ നിന്നു് എന്നറിയാത്ത ഒരാളെ മാത്രമോ കണ്ടാൽ ഈ ചോദ്യം ചോദിക്കാം.

  • വെള്ളെഴുത്തു് എഴുതുന്നു:

    ഈ കഥയ്ക്കുള്ള മറ്റൊരു വെര്‍ഷനില്‍ കള്ളം പറയുന്നവനെയും സത്യം മാത്രം പറയുന്നവനെയും കൂടാതെ കള്ളവും സത്യവും മാറിമാറി പറയുന്ന മറ്റൊരാളുകൂടി കടന്നു വരുന്നതു കാണാം. ജീവിതം എന്ന പ്രഹേളികയുടെ ഉത്തരം തന്നെ നേരെ കണ്ടെത്താന്‍ വയ്യാതെ അട്ടം നോക്കുന്നവന്റെ കുഴങ്ങുന്നവന്റെ ബാദ്ധ്യത വര്‍ദ്ധിപ്പിക്കാനായിട്ട് !

    വെള്ളെഴുത്തിനെ എന്റെ ഹ്രീഹ്ലാദവും ജഞ്ജലിപ്പും എന്ന പോസ്റ്റു വായിക്കാൻ ക്ഷണിക്കുന്നു. Boolean algebra-യിലെ xor എന്ന ക്രിയ കൊണ്ടു് അറിയേണ്ടാ‍ത്തതായ ഒരു ചരത്തെ ഒഴിവാക്കുന്ന ടെക്നിക്ക് ആണു് അതിൽ.

  • വെള്ളെഴുത്തു് എഴുതുന്നു:

    പക്ഷേ കാസ്പറിനു പറയാന്‍ മറ്റൊരുത്തരമുണ്ടായിരുന്നു. വളരെ ലളിതമായത്. വരുന്നവനോട് ‘നീ മരത്തവളയാണോ’ എന്നു ചോദിക്കുക. അവന്‍ ‘അതെ’ എന്നു പറയുകയാണെങ്കില്‍ (കള്ളം മാത്രം പറയുന്നവന് മറ്റെന്തു പറ്റും?) അവന്‍ കള്ളന്മാരുടെ ഗ്രാമത്തില്‍ നിന്നാണെന്ന് ഉറപ്പിക്കാമല്ലോ.

    ഉറപ്പിക്കാം. പക്ഷേ അയാൾ ഏതു ഗ്രാമത്തിലേതാണു് എന്നതല്ല നമ്മുടെ പ്രശ്നം. ഏതാണു സത്യഗ്രാമത്തിലേയ്ക്കുള്ള വഴി എന്നതാണു്. ഈ മരത്തവളച്ചോദ്യം വേണ്ടാത്ത ചോദ്യത്തിന്റെ ഉത്തരത്തെയാണു തേടുന്നതു്.

  • “ഒരു കൂട്ടത്തില്‍ 98 ശതമാനവും ചിന്തിക്കുന്നത് ഒരേ തരത്തിലായിരിക്കും…” എന്നു തുടങ്ങുന്ന ഖണ്ഡികയ്ക്കു് ഒരു സ്പെഷ്യൽ സല്യൂട്ട്!

പ്രശ്നങ്ങള്‍ (Problems)
ഗണിതം (Mathematics)
പ്രതികരണം
ചുഴിഞ്ഞുനോക്കല്‍

Comments (48)

Permalink