On January 26, I had a chance to do something I thought impossible for me.
With “Mr. G.”, a well-known teacher of Chess, Mathematics and Music in the San Francisco Bay Area, I gave a leapfrog (tandem) simultaneous chess exhibition against 50 opponents at Quinlan Community Center, Cupertino, California. In leapfrog chess, two (or more) people play against several people simultaneously, alternating moves without consulting. In this exhibition, we played White on all boards, I making the odd-numbered (1, 3, 5, …) moves and Mr. G. making the even-numbered (2, 4, 6, …) moves.
Playing simultaneous chess exhibition (called “simul” for brevity) itself is very challenging, having very little time to think and requiring to handle multiple games at a time. Playing tandem simuls are even harder, because the two players may have different styles, may think different plans and may be comfortable with different types of positions and openings. I was not sure whether it is even possible to handle this many games.
We not only played 50 games, but won all of them, with a perfect 100% score! Well, three people had to leave early, and we didn’t have winning advantage in those games. So, it is 47/47 instead of 50/50, but it is still 100%!
One challenge we had was, we play completely different opening systems. Mr. G. plays 1. d4, while I have never played any first move other than 1. e4. We sat down to decide a common opening system both are comfortable with, without success. So, finally we decided to open with 1. d4 and use either the Stonewall system or Colle system, both Mr. G. is very familiar with. He gave me a book on these openings, and for the first time in my life, I had to prepare some opening system for a match!
This had some consequences: One of the opponents, Aryan, prepared a gambit line (which I didn’t know) against 1. d4, and I messed up in the opening and our position was ruined after the opening. Our King was lured to the center, with all kinds of attacks around it. Aryan missed several winning chances in the game, and we managed to transform the game into an even Rook and pawn ending. We beat Aryan using our superior understanding of the endgame in 60 moves. This was the best fight in the match. (See Game 2 below)
Most of the opponents were kids, but some of them were really good. Some adults also were there. To our surprise, Fred, veteran player and director of Koulty Chess Club, San Jose joined in the middle, producing the most complicated and longest (69) game in the match.
Some statistics:
We made a total of 1302 moves in 50 games, with an average of around 26 moves (Standard deviation = 13.6) per game. Median = 21, Mode = 18.
We took 6 hours 40 minutes. That means 18.4 seconds/move. But we waited in each round at halfway so that the other can catch up on the other side, and we estimated we did such wait for a total of 60 minutes. So we took 400 x 60 - 3600 = 20400 seconds for 1302 moves, means approximately 15.67 seconds per move on average. This includes the time to write down the moves (both our and the opponents’) on the scoresheet.
The longest game was against Fred (69 moves). Then comes Aryan (60), Nandit (54), Jeffrey (52), Easwar (48), Rahul (43) and Raghu (42). The shortest game was by Arthur (8 moves), but he withdrew early. Then comes Hari (11), Austin (11), Gavin (13 - withdrew), Vighnesh (13), Kevin (15), Likith (15), Pratham (15). The shortest checkmate was against Vighnesh (13 moves).
All the games played are given below in a JavaScript chess board. The games are arranged in the order of decreasing quality, so the people who played the games at the bottom blundered pieces away early in the game. A few games in the beginning are worth watching.
ഏതെങ്കിലും വിധത്തിലുള്ള ദൈവസങ്കല്പമില്ലാത്ത സമൂഹങ്ങൾ കുറയും. ലോകത്തു കാണുന്ന പല കാര്യങ്ങളുടെയും കാരണം മനസ്സിലാവാത്തപ്പോൾ എല്ലാത്തിനും ഒരു ഒറ്റമൂലി ഉത്തരം എന്ന നിലയ്ക്കാണു് ദൈവസങ്കല്പം പലയിടത്തും. ഇതിന്റെ പലതിന്റെയും കാരണം മനുഷ്യൻ കണ്ടുപിടിച്ചതിനു ശേഷം ദൈവത്തിന്റെ പ്രവർത്തനമണ്ഡലം ചെറുതായിട്ടുണ്ടു്. ഉദാഹരണമായി, വാക്സിനേഷനുകൾ കണ്ടുപിടിക്കുകയും മസൂരി (smallpox) എന്ന രോഗം ലോകത്തു നിന്നു് ഏതാണ്ടു തുടച്ചുമാറ്റുകയും ചെയ്തതിനു ശേഷം ഈ സംഭവം (ഇതിനെ “കുരിപ്പ്” എന്നു വിളിച്ചിരുന്നു) ലോകത്തു പരത്തുന്ന ജോലിയിൽ നിന്നു് ഭദ്രകാളിക്കു് (അതോ ദുർഗ്ഗയോ? ഇപ്പോഴും ഉത്തരേന്ത്യയിൽ ചിക്കൻ പോക്സിനെ വരെ “മാതാ” എന്നു വിളിക്കുന്നുണ്ടു്.) വിടുതൽ കിട്ടിയിട്ടുണ്ടു്. ഹിമാലയത്തിലെയും മറ്റും കൊടുമുടികളിൽ മനുഷ്യൻ കയറിയതിൽ പിന്നെ കൈലാസത്തിലും മാനസസരോവരത്തിലും മറ്റും ദൈവവാസം ഗണ്യമായി കുറഞ്ഞിട്ടുണ്ടു്. മേഘങ്ങളുടെ മുകളിലൂടെ പറക്കുന്ന വിമാനത്തിലിരുന്നു് മേഘം എന്താണെന്നു സ്വന്തം കണ്ണുകൾ കൊണ്ടു് കണ്ടതിൽപ്പിന്നെ മേഘത്തിന്റെ മുകളിലുള്ള സ്വർഗ്ഗത്തിൽ നിന്നു് മേഘങ്ങളുടെ മുകളിൽ കയറി സഞ്ചരിക്കുന്ന ദേവന്മാരും മുനിമാരും നീലാ സ്റ്റുഡിയോയുടെ സിനിമകളിൽ മാത്രമേ ഉള്ളൂ എന്നും മനുഷ്യനു ബോദ്ധ്യമായിട്ടുണ്ടു്. ഗ്രഹണങ്ങളുണ്ടാക്കുന്ന രാഹു, കേതു എന്ന അസുരന്മാരെപ്പോലെ മഴ പെയ്യിക്കുകയും ഇടി വെട്ടിക്കുകയും ചെയ്യുന്ന ഇന്ദ്രനെയും സ്യൂസിനെയും മറ്റും മനുഷ്യൻ തള്ളിക്കളഞ്ഞിരിക്കുന്നു.
ഇങ്ങനെയാണെങ്കിലും, ഈ സങ്കല്പങ്ങൾ നിന്നാൽ ബിസിനസ് മെച്ചപ്പെടുമെന്നു മനസ്സിലാക്കിയ കള്ളന്മാർ ചെറുപ്പത്തിൽ തന്നെ മനുഷ്യന്റെ മനസ്സിൽ അടിച്ചുകയറ്റിയ കപടവിശ്വാസങ്ങളെ ചൂഷണം ചെയ്തുകൊണ്ടു് അക്ഷയതൃതീയയിലൂടെയും പുത്രകാമേഷ്ടിയാഗത്തിലൂടെയും മഹാസുദർശനഹോമത്തിലൂടെയും രോഗശുശ്രൂഷായോഗങ്ങളിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും ജപിച്ചു ചൊല്ലലിലൂടെയും മന്ത്രവാദത്തിലൂടെയും ലോകാവസാനഭീഷണിയിലൂടെയും മറ്റും മനുഷ്യരെ കബളിപ്പിച്ചുകൊണ്ടു കീശ വീർപ്പിക്കുന്നു. പുരോഹിതവർഗ്ഗം മുതൽ നാട്ടുജ്യോത്സ്യന്മാർ വരെയും സീരിയൽ കില്ലേഴ്സ് മുതൽ കവലസുവിശേഷകർ വരെയുമുള്ള ഒരു വലിയ ജനവിഭാഗം തങ്ങളുടെ കാപട്യത്തിനു സമാധാനം വിളമ്പുന്നതു്, ഉണ്ടെന്നുള്ളതിനു് ആർക്കും തെളിവു കാണിക്കാൻ പറ്റിയിട്ടില്ലാത്ത അഭൗമശക്തികളുടെ പേരുപറഞ്ഞു് മനുഷ്യനെ ഭയപ്പെടുത്തിയാണു്.
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പു് വ്യക്തമായി നിർവ്വചിച്ചിട്ടില്ല. താൻ അന്ധവിശ്വാസിയല്ല എന്നു് അഭിമാനിക്കുന്നവരാണു ഭൂരിപക്ഷവും. പക്ഷേ, അന്ധവിശ്വാസം എവിടെത്തുടങ്ങുന്നു എന്ന കാര്യത്തിൽ ഓരോരുത്തർക്കും അവനവന്റെ നിർവ്വചനമുണ്ടു്. ഇവരിൽ നല്ല ഒരു പങ്ക് താൻ യുക്തിവാദിയും നിരീശ്വരവാദിയും ആണെന്നു് അഭിമാനിക്കുന്നവരാണു്. വലിയ താടിയും തടവി സ്വർഗ്ഗത്തിൽ ഇരുന്നു് ലോകത്തെ നിയന്ത്രിക്കുന്ന മനുഷനെപ്പോലെയുള്ള ഒരു ദൈവം ഇല്ല എന്ന അഭിപ്രായക്കാരാണു് അവർ. എങ്കിലും, ഈ പ്രപഞ്ചം ഈ രീതിയിൽ നിന്നു പോകാൻ വളരെ ബുദ്ധിയുള്ള ഒരു സ്രഷ്ടാവും നടത്തിക്കൊണ്ടു പോകാൻ വളരെ കഴിവുള്ള ഒരു നിയന്ത്രകനും ആയ ഒരു ശക്തി ഉണ്ടു് എന്ന വിശ്വാസം ഈ നിരീശ്വരവാദികൾക്കു പലർക്കും ഉണ്ടെന്നതാണു സത്യം. ചിലർ ഒരു പടി കൂടെ കടന്നു് “എന്തായാലും അങ്ങനെ ഒരു ശക്തി ഉണ്ടു്. അതിനെ നിങ്ങൾ വേണമെങ്കിൽ പ്രകൃതി എന്നു വിളിച്ചുകൊള്ളൂ. ഞാൻ അതിനെ ദൈവം എന്നു വിളിക്കും” എന്നു വരെ പറഞ്ഞുകളയും.
ഇത്തരം യുക്തിവാദത്തിനും കടുത്ത ഈശ്വരവിശ്വാസത്തിനും തമ്മിൽ കാര്യമായ വ്യത്യാസമില്ല. അന്ധവിശ്വാസത്തെ വിശ്വാസത്തിൽ നിന്നു വേർതിരിക്കുന്ന അതിർവരമ്പു് അല്പം കൂടി നീങ്ങി എന്നു മാത്രമേ ഉള്ളൂ. അതിർവരമ്പിന്റെ ഈ നീക്കവും യുക്തിയിൽ നിന്നുണ്ടായതല്ല. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തങ്ങൾ മൂലം ഒരു കാലത്തു സത്യമാണെന്നു കരുതിയിരുന്ന വിശ്വാസങ്ങൾ പിന്നീടു് നിവൃത്തിയില്ലാതെ അന്ധവിശ്വാസമാകേണ്ടി വന്നതാണു്. മാത്രമല്ല, ഇസ്ലാം മതത്തിലെ അമൂർത്തമായ അല്ലാഹുവിനും ഹിന്ദുമതത്തിലെ പരബ്രഹ്മത്തിനും ഏതാണ്ടു് ഈ ഘടനയാണു് - ഞങ്ങൾ ദൈവമെന്നും നിങ്ങൾ പ്രകൃതിയെന്നും വിളിക്കുന്ന, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ശക്തി. ഇങ്ങനെ ഉള്ള ആ ശക്തി ലോകത്തിന്റെ ഗുണത്തിനു വേണ്ടിയല്ല നിലകൊണ്ടിട്ടുള്ളതെന്നു് ലോകചരിത്രം പരിശോധിച്ചാൽ അറിയാം. തിന്മകളുടെ വിളയാട്ടവും വിജയവും ലോകത്തു് എന്നുമുണ്ടായിട്ടുണ്ടു്. തിന്മയുടെ വിളയാട്ടം ഒരു പരിധി വരെ നിയന്ത്രിക്കാൻ നിയമപാലകർക്കും കോടതിക്കും മറ്റും മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ.
പുരാണകഥകളുടെയും മറ്റും കാലം ഏറെക്കുറെ കഴിഞ്ഞെങ്കിലും, ഇന്ത്യയിലെ സിനിമകളിൽ വിശ്വാസം ഒരു പ്രധാനഘടകമാണു്. സിനിമ നിർമ്മിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം ലാഭമുണ്ടാക്കുക എന്നതായതിനാൽ ഭൂരിപക്ഷത്തിനു രുചിക്കുന്ന തത്ത്വങ്ങൾ കൂട്ടിവിളക്കി കഥയെഴുതുക എന്ന ബിസിനസ് തന്ത്രം തന്നെയാണു് ഇവിടെയും. നന്മ ചെയ്യുന്നവരും അവസാനം നല്ലതു വരുന്നവരും ഈശ്വരവിശ്വാസികളായിരിക്കും. വില്ലന്മാർ എല്ലാം നാസ്തികരും. ഇനി വല്ല സന്ന്യാസിയോ മറ്റോ വില്ലനായാൽ അവസാനം അയാൾ ഒരു കള്ളസന്ന്യാസിയായിരുന്നു എന്നു വരുത്തിത്തീർക്കും. സന്ന്യാസിമാർ, അച്ചന്മാർ, മൊല്ലാക്കമാർ തുടങ്ങിയവരെ പരിഹസിക്കുന്ന സിനിമകൾ പലതും ഉണ്ടെങ്കിലും കാതലായ ഈശ്വരവിശ്വാസത്തെ ചോദ്യം ചെയ്യുന്ന സിനിമകൾ കുറവാണു്. രാശി നോക്കി പൂജ ചെയ്തിട്ടാണല്ലോ സിനിമയെടുക്കാൻ തുടങ്ങുന്നതു്, പിന്നെ അതിനെതിരെ പറയാൻ പറ്റുമോ?
1978-ൽ റിലീസ് ചെയ്ത “രാജു റഹീം” എന്ന സിനിമയിൽ പ്രേം നസീർ അവതരിപ്പിച്ച കഥാപാത്രം നിരീശ്വരവാദിയായിരുന്നു. പകൽ ശാന്തനും സത്സ്വഭാവിയും ആയ രാജു; രാത്രി പണക്കാരെ കൊള്ളയടിച്ചു് അതു പാവപ്പെട്ടവർക്കു വിതരണം ചെയ്യുന്ന ടൈഗർ. രാജുവിന്റെ ജൈത്രയാത്രയ്ക്കു വിഘാതമായി കെ. പി. ഉമ്മർ അവതരിപ്പിക്കുന്ന റഹീം എത്തുന്നു. റഹീം കടുത്ത ഈശ്വരവിശ്വാസിയാണു്. പിന്നെ രാജുവും റഹീമും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ നടക്കുന്നു. എല്ലാത്തിലും നിരീശ്വരവാദിയായ രാജു ജയിക്കുന്നു. റഹീമിനു പലതിനും ഉത്തരമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രാജുവും റഹീമും ചേർന്നു് വില്ലന്മാരെ ഒതുക്കാൻ നടക്കുന്നു. (വില്ലന്മാർ ഒന്നൊഴിയാതെ അവിശ്വാസികളാണെന്നു പറയേണ്ടല്ലോ.) സിനിമ കാണുന്ന യുക്തിവാദികൾ രാജുവിന്റെ വിജയം കണ്ടു കോരിത്തരിക്കുന്നു. ഇന്റർവെല്ലിനു ശേഷം തന്റെ അച്ഛനെ മരണത്തിൽ നിന്നു രക്ഷിക്കാൻ (റഹീമിന്റെ അച്ഛനെ കൊന്നതു് വില്ലനായ ജി. കെ. പിള്ളയാണു്. അതു് രാജുവിന്റെ അച്ഛനാണെന്നാണു് എല്ലാവരുടെയും വിചാരം. അയാൾ ജീവപര്യന്തം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന ദിവസം റഹീം അയാളെ കൊല്ലാൻ പോകുന്നു. പുറകേ പോകുന്ന രാജു വണ്ടി ബ്രേയ്ക്ക്ഡൗണായോ മറ്റോ ഒരു അമ്പലത്തിനടുത്തു സ്റ്റക്കാവുന്നു. ഇതാണു പശ്ചാത്തലം.) ഒരു വഴിയും കാണാതെ രാജു അടുത്തുള്ള അമ്പലത്തിൽ കയറി പ്രാർത്ഥിക്കുന്നു. പ്രാർത്ഥന ദൈവം കേട്ടിട്ടെന്നോണം, റഹീമിനു കൊല്ലാൻ കഴിയുന്നതിനു മുമ്പേ രാജുവിന്റെ അച്ഛനെ വില്ലന്മാർ പിടിച്ചു കൊണ്ടു പോകുന്നു. രാജു പിന്നെ വില്ലന്മാരുടെ സങ്കേതത്തിൽ പോയി അവിടെ വന്ന റഹീമിന്റെ മനസ്സു മാറ്റി വില്ലന്മാരെ അടിച്ചു മലർത്തി പോലീസിനു കൊടുത്തു് അച്ഛനെ രക്ഷപ്പെടുത്തി തിരിച്ചു വരുന്നു. സിനിമയുടെ അവസാനത്തിൽ റഹീമിനെക്കാൾ വലിയ ഈശ്വരവിശ്വാസിയായി രാജു മാറുമ്പോൾ അതിലുണ്ടായിരുന്ന ഒരേയൊരു പൊരുത്തക്കേടു് (നല്ലവനും അവസാനം നല്ലതു വരുന്നവനുമായ നിരീശ്വരവാദി) ഒഴിവായി “ശുഭം” എന്നു് എഴുതിക്കാണിച്ചു് അതു് അവസാനിക്കുന്നു. അല്ലെങ്കിൽ സിനിമ കാണാൻ ഭൂരിപക്ഷം ആളുകളും വരില്ല എന്നു് സിനിമ എടുത്തവർക്കറിയാം. മാത്രമല്ല, നിരീശ്വരവാദി വിശ്വാസിയാവുന്നതിനു് എഫക്റ്റു കൂടും. വിശ്വാസിയായാലേ നല്ലതു വരൂ എന്നതിനു് ഒരു ഉദാഹരണം കൂടിയാവും. ആദ്യപകുതിയിലെ നിരീശ്വരവാദപ്രസംഗം (കഥയിൽ ഇതിനു വലിയ പ്രാധാന്യമൊന്നുമില്ല) ഈ എഫക്റ്റു കൂട്ടാൻ വേണ്ടി മാത്രമാണെന്നു ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവും.
ഇത്തരം വിശ്വാസപ്രചരണങ്ങൾ ചേർത്താൽ വിശ്വാസികൾ വന്നുകൊള്ളും എന്നതിനൊപ്പം, ഇതുള്ളതു കൊണ്ടു് അവിശ്വാസികൾ വരാതിരിക്കില്ല എന്നും സിനിമക്കാരനറിയാം. കാരണം, അവിശ്വാസികളിൽ ഒരു നല്ല പങ്കു് മുൻപേ പറഞ്ഞ പ്രകൃത്യതീതശക്തിയിൽ വിശ്വസിക്കുന്നവരാണു്. ഇനി അല്ലാത്തവരിൽ ഒരു നല്ല പങ്കാകട്ടേ, ഈ വക കാര്യങ്ങൾ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണു്, അതിനാൽ ഒരു സമൂഹജീവിയെന്ന നിലയ്ക്കു് അവയ്ക്കൊപ്പം പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു ചിന്തിക്കുന്നവരും. താൻ വിശ്വാസിയല്ലെങ്കിലും, വിശ്വാസിയായ ഭാര്യയുടെ സന്തോഷത്തിനായി ശയനപ്രദക്ഷിണം നടത്തുകയും കഴുത്തിലും അരയിലും ജപിച്ച തകിടു കെട്ടുകയും ചെയ്യുകയും, എന്നാൽ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നു് ഉറച്ചു വിശ്വസിക്കുകയും, എന്നാൽ എന്തെങ്കിലും ഗുണമുണ്ടാകുകയാണെങ്കിൽ ഭാര്യയുടെ ചെലവിൽ അതുണ്ടായ്ക്കോട്ടേ എന്നു നിഗൂഢമായി ചിന്തിക്കുകയും ചെയ്യുന്ന യുക്തിവാദികൾ. മേൽപ്പറഞ്ഞ സിനിമ ഒരു നല്ല ഫിക്്ഷൻ എന്ന രീതിയിൽ കണ്ടു് ആസ്വദിക്കാൻ അവർക്കു് യാതൊരു ബുദ്ധിമുട്ടുമില്ല.
മലയാളത്തിൽ ഏറ്റവുമധികം യുക്തിവാദം പ്രസംഗിക്കുന്നതു് “പൈതൃകം” എന്ന സിനിമയിലാണു്. അതിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വായിൽ റിച്ചാർഡ് ഡോക്കിൻസ് ആയുഷ്കാലം പറഞ്ഞതിൽ കൂടുതൽ യുക്തിവാദം ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളിൽ തിരുകിക്കയറ്റിയിട്ടുണ്ടു്. സുരേഷ് ഗോപിയും ഭാര്യ ഗീതയും ഒടുക്കത്തെ യുക്തിവാദികളാണു്. രാഹുകാലത്തിൽ ഇടത്തുകാൽ ചവിട്ടിയേ ഒരു വീട്ടിൽ ആദ്യം കയറൂ. അമ്പലം, സന്ന്യാസിമാർ, യാഗം, പൂജ തുടങ്ങിയ സകലമാനസംഭവങ്ങളെയും വിമർശിക്കും. അയാളുടെ അച്ഛൻ നരേന്ദ്രപ്രസാദ് പൂജയും ഹോമവും മന്ത്രവാദവുമൊക്കെ ചെയ്യുന്ന ആളാണു്. പരമസാത്വികനെന്നു പറഞ്ഞാൽ പരമസാത്വികൻ. മകൻ അച്ഛനെ പലയിടത്തും അവഹേളിക്കുന്നു. അച്ഛൻ തികച്ചും ശാന്തൻ. “നിന്റെ മകൻ യുക്തിവാദിയാകണമെന്നു് നിനക്കെന്തിനു നിർബന്ധം? എന്റെ മകൻ വിശ്വാസിയാകണമെന്നു് ഞാൻ നിർബന്ധിച്ചില്ലല്ലോ..” എന്നു തികച്ചും നിഷ്കളങ്കവും നിരുപദ്രവകാരിയുമായ താരതമ്യം നിരത്തുന്ന മഹാമനസ്കൻ. (ഇതിനോടു സാദൃശ്യമുള്ള ഒരു താരതമ്യം ഈയിടെ ഒരു ഐ. ഐ. റ്റി. യിലെ ഒരു പ്രൊഫസർ പറഞ്ഞതായി കേട്ടു. “നമ്മൾ എല്ലാ സയൻസും റിസർച്ചു ചെയ്യണം. ജ്യോതിഷവും മന്ത്രവാദവും ശിവലിംഗത്തിൽ നിന്നു വരുന്ന മാഗ്നറ്റിക് രശ്മികളുമൊക്കെ ഗവേഷണവിഷയമാക്കണം, ഫിസിക്സിലും കെമിസ്ട്രിയിലുമൊക്കെ ഗവേഷണം ചെയ്യുന്നതു പോലെ…”. എത്ര നിഷ്കളങ്കവും ന്യായയുക്തവുമായ താരതമ്യം, അല്ലേ?) സിനിമ തീരുന്നതിനു് അര മണിക്കൂർ മുമ്പു് എന്തോ നിമിത്തങ്ങളൊക്കെ കണ്ടു് ഗീത വിശ്വാസിയാകുന്നു. പത്തു മിനിറ്റു മുമ്പു് നരേന്ദ്രപ്രസാദിന്റെ പൂജ കഴിഞ്ഞപ്പോൾ മഴ പെയ്തതു കണ്ടു് സുരേഷ് ഗോപിയും. വിശ്വാസിയായെന്നു മാത്രമല്ല, കക്ഷി പിന്നെ പൂജയും മന്ത്രവാദവുമൊക്കെ തുടങ്ങുകയാണു്. സിനിമയുടെ അവസാനം “ശുഭം” എന്നെഴുതിക്കാണിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?
വീഴ്ചയുടെ ആഘാതം ഏറ്റവും ഉണ്ടാവണമെങ്കിൽ ഏറ്റവും ഉയരത്തിൽ കൊണ്ടു പോയിട്ടു വേണം താഴെയിടാൻ എന്ന തത്ത്വം അനുസരിച്ചാണു് സുരേഷ് ഗോപിയുടെ കഥാപാത്രത്തെക്കൊണ്ടു് ഒരു സാധാരണ യുക്തിവാദി ചെയ്യുന്നതിൽ കൂടുതൽ ആക്ടിവിസം സിനിമയിൽ കാണിക്കുന്നതു്. അത്രയ്ക്കു് അവിശ്വാസിയായിരുന്ന ഒരാളിനെപ്പോലും യുക്തിയുക്തമായി വിശ്വാസിയാക്കാൻ കഴിഞ്ഞു എന്നതാണു് സിനിമയുടെ വിജയം. ആദ്യന്തം അന്ധവിശ്വാസം നിറഞ്ഞു നിൽക്കുന്ന “കൃഷ്ണപ്പരുന്ത്” പോലെയുള്ള സിനിമകളെക്കാൾ ആപത്കരമാണു് മുക്കാൽ ഭാഗവും യുക്തിവാദം മുഴങ്ങുന്ന പൈതൃകം.
ഇനി, ദിലീപ് പ്രധാന വേഷത്തിൽ അഭിനയിച്ച “സദാനന്ദന്റെ സമയം” എന്ന സിനിമയെടുക്കാം. അന്ധവിശ്വാസിയായ നായകൻ അവസാനം തന്റെ തെറ്റു മനസ്സിലാക്കി ജ്യോതിഷത്തിലുള്ള വിശ്വാസം കളയുന്നതാണു കഥ. ഇത്രയും പുരോഗമനപരവും സോദ്ദേശ്യവുമായ ഒരു സിനിമ മലയാളത്തിലുണ്ടോ? അന്ധവിശ്വാസം ചൂഴ്ന്നിറങ്ങിയ മലയാളിയുടെ മനസ്സിലേക്കു് യുക്തിചിന്തയുടെ രജതരേഖ ഷോക്കടിച്ചു കയറ്റിയ മഹത്തായ ചിത്രമല്ലേ അതു്?
സൂക്ഷിച്ചു നോക്കിയാൽ, നേരെ മറിച്ചാണു സത്യം എന്നു മനസ്സിലാവും. രാജു റഹീമിനെക്കാളും പൈതൃകത്തെക്കാളും വിദഗ്ദ്ധമായാണു് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതു് എന്നു മാത്രം. ഇതിൽ ജ്യോത്സ്യം തെറ്റാണെന്നു പറഞ്ഞിട്ടില്ല. ജ്യോത്സ്യത്തിനായി സദാനന്ദൻ സമീപിക്കുന്നതു് കള്ളജ്യോത്സ്യനായ ജഗതിയുടെ അടുത്താണു്. ജഗതി കള്ളനാണെന്നു സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ടു്. അപ്പോൾ സദാനന്ദനു പറ്റിയ തെറ്റു് ജ്യോത്സ്യത്തിൽ വിശ്വസിച്ചതല്ല, കള്ളനായ ജ്യോത്സ്യന്റെ അടുത്തു പോയതാണു്. മാത്രമല്ല, ജ്യോത്സ്യം ശരിയാണു് എന്നതിനു പല തെളിവുകളും സിനിമ തരുന്നുണ്ടു്. ഉദാഹരണമായി, സദാനന്ദന്റെ പെങ്ങളുടെ (ബിന്ദു പണിക്കർ അവതരിപ്പിച്ച കഥാപാത്രം) മകളുടെ കല്യാണം അപശകുനം കണ്ടതിനെത്തുടർന്നു് സദാനന്ദൻ വിലക്കുന്നുണ്ടു്. അതു കണക്കാക്കാതെ ആ കല്യാണം നടത്തുകയും അതു പിന്നെ പരാജയമാവുകയും ചെയ്യുമ്പോൾ “അന്നു സദാനന്ദൻ പറഞ്ഞതു കേട്ടാൻ മതിയായിരുന്നു” എന്നു പെങ്ങൾ വിലപിക്കുന്നുണ്ടു്. ചേട്ടന്റെ നക്ഷത്രഫലം അനുസരിച്ചു് വാഹനത്തിൽ സഞ്ചരിക്കരുതു് എന്നു സദാനന്ദൻ പറയുമ്പോൾ “സാരമില്ല, അതിനുള്ള പ്രതിവിധിയായി ഞാൻ പൂജ (അതോ വഴിപാടോ? ഓർമ്മയില്ല) ചെയ്തിട്ടുണ്ടു്” എന്നു കൂടി പറയിക്കുന്നുണ്ടു്. അല്ലാതെ, പ്രതിവിധി ചെയ്യാതെ ഫലം മാത്രം പറഞ്ഞതു് അവഗണിച്ചിട്ടു പോയിട്ടും ചേട്ടനു് അപകടമൊന്നും സംഭവിച്ചില്ല എന്നു കാണിക്കാനുള്ള ആർജ്ജവം പുരോഗമനവാദിയായ തിരക്കഥാകൃത്തിനില്ല. ചേട്ടനു് അപകടം സംഭവിക്കാഞ്ഞതു് പൂജയുടെ ശക്തി കൊണ്ടാണു് എന്നു് കാണുന്നവൻ ധരിച്ചുകൊള്ളണം.
ഈ സിനിമയിൽ തെറ്റെന്നു തെളിയിക്കുന്നതു് ഒരു ജ്യോതിഷവിശ്വാസിക്കു് വിരോധമില്ലാത്ത വസ്തുതകളാണു്. ഒന്നാമതായി, കള്ളജ്യോത്സ്യന്റെ അടുത്തു പോയതു്. കള്ളന്മാരായ ജ്യോത്സ്യന്മാരെക്കൊണ്ടും സന്ന്യാസിമാരെക്കൊണ്ടും ശരിക്കുള്ള ആളുകളെയും ആർക്കും വിശ്വാസമില്ലാതായി എന്നാണല്ലോ പൊതുവായ പരാതി. രണ്ടാമതായി, സദാനന്ദൻ അവസാനത്തിൽ ഒഴിവാക്കുന്നതു് ജ്യോതിഷമോ ഈശ്വരവിശ്വാസമോ അല്ല, ശകുനം നോക്കൽ മാത്രമാണു്. ശകുനം നോക്കലാകട്ടേ, മലയാളിയുടെ മാറിയ അതിർവരമ്പുകളുടെ ഭാഗമായി അന്ധവിശ്വാസമായി മാറിയ ഒരു കാര്യമാണു്. ആരും ഇപ്പോൾ “വേശ്യാസ്ത്രീ, തയിർ, തേൻ, കരിമ്പു ഗജവും…” എന്നൊക്കെ പറഞ്ഞു ശകുനം നോക്കാറില്ല. അപ്പോൾ, സദാനന്ദന്റെ അവസാനത്തിലെ മനംമാറ്റം ആരെയും നോവിക്കുന്നില്ല; മറിച്ചു്, കാലാനുസൃതമായി പരിഷ്കരിച്ച അന്ധവിശ്വാസത്തിലേക്കു് പഴഞ്ചനായ സദാനന്ദനെ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നതു്.
യുക്തിവാദത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയ്ക്കു് ഇന്നും ബുദ്ധിമുട്ടാണു് എന്നു സാരം. ഹിന്ദിയിലാകട്ടേ, അതും കഴിഞ്ഞു് പുനർജന്മവും (ഓം ശാന്തി ഓം) പ്രേതം വരലും മറ്റും സാധാരണ കഥകളിൽ മിക്സു ചെയ്തു കാണിക്കുന്നു. മലയാളത്തെക്കാൾ ബുദ്ധിമുട്ടാണു് അവിടെ അന്ധവിശ്വാസത്തിൽ നിന്നു മുക്തമാകാൻ.
അങ്ങനെയുള്ള ഹിന്ദിസിനിമയിലാണു് ഇപ്പോൾ ഒരു വിപ്ലവം സംഭവിച്ചിരിക്കുന്നതു്. സിനിമയുടെ പേരു് “OMG: Oh my God!”. ഹിന്ദിസിനിമയിൽ ആദ്യമായി യുക്തിവാദവും നിരീശ്വരവാദവും പ്രധാന തീം ആയി ഒരു സിനിമ. Very daring. ഈശ്വരവിശ്വാസികൾ ഇതിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു. മുസ്ലീങ്ങൾക്കെതിരെയുള്ള പരാമർശങ്ങൾ മൂലം യു. എ. ഇ. -യിൽ ഈ സിനിമ നിരോധിച്ചു. ഇതിൽ മിഥുൻ ചക്രവർത്തി അവതരിപ്പിച്ച സന്ന്യാസികഥാപാത്രത്തെ ശ്രീ ശ്രീ രവിശങ്കറിനെ അപഹസിക്കാൻ ഉണ്ടാക്കിയതാണു് എന്നു പറഞ്ഞു് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ രോഷാകുലരായി. ഹിന്ദുവികാരങ്ങൾ വ്രണപ്പെടുത്തി എന്നു പറഞ്ഞു് ആ സിനിമയിലെ രണ്ടു നടന്മാർക്കെതിരേ (അതിലൊന്നു് സാക്ഷാൽ ശ്രീകൃഷ്ണനായി അഭിനയിച്ച അക്ഷയ് കുമാറിനു് എതിരേയാണു്!) കേസ്. Wow! This must be a must-see for atheists!
ഈ ബഹളങ്ങളൊക്കെ സിനിമയുടെ പ്രചരണത്തിനായി കെട്ടിപ്പടച്ചതാണോ എന്നു് എനിക്കറിയില്ല. ഒരു പക്ഷേ ആയിരിക്കാം. കാരണം, ഈ സിനിമയിൽ മതവികാരം വ്രണപ്പെടാൻ കാര്യമായി ഒന്നും തന്നെയില്ല എന്നതാണു സത്യം.
മൂന്നു ഹിന്ദുമതാചാര്യന്മാർക്കെതിരേ കേസു കൊടുക്കുന്നതാണു പ്രമേയം. (ഒരു പള്ളീലച്ചനും മൊല്ലാക്കയുമൊക്കെ ഒരു സീനിൽ വരുന്നുണ്ടു്. പക്ഷേ, അവർക്കു കാര്യമായ റോളൊന്നുമില്ല.) പക്ഷേ, ഈ മൂന്നു പേരെയും സാത്വികരായല്ല ചിത്രീകരിച്ചിരിക്കുന്നതു്. (ഇതിൽ സാത്വികനായി ഒരു സന്ന്യാസിയുണ്ടു്. അദ്ദേഹം നായകനെ പിന്തുണയ്ക്കുന്നതായാണു കാണിച്ചിരിക്കുന്നതു്. ) തീറ്റ മാത്രം പ്രിയമായ, പെട്ടെന്നു ദേഷ്യം വരുന്ന ഒരു പൂജാരി മഹാരാജ്, സ്ത്രൈണമോ നാപുംസകമോ എന്നു തിരിച്ചറിയാത്ത ചേഷ്ടകളോടെ നടക്കുന്ന കള്ളനായ ഒരു ആൾദൈവം, ലിപ്‌സ്റ്റിക്കും ആടയാഭരണങ്ങളും അണിഞ്ഞു് അതീവസെക്സിയായി നടക്കുന്ന ഒരു സന്ന്യാസിനി എന്നിവരാണു് ഇവർ. ഇവർ മൂന്നും സദാനന്ദന്റെ സമയത്തിലെ ജഗതിയെപ്പോലെ പരമഫ്രോഡുകളാണെന്നു് ആദ്യം തന്നെ മനസ്സിലാവും. ഇവരാണു് നായകന്റെ മുന്നിൽ തോൽക്കുന്ന മൂന്നു പേർ. “ഇങ്ങനെയുള്ള ചില ഫ്രോഡുകൾ സമൂഹത്തിലുണ്ടു്, അവർക്കു് ഇങ്ങനെ തന്നെ വരണം. എന്നാലേ യഥാർത്ഥ സന്ന്യാസികളെയും ആചാര്യന്മാരെയും ആളുകൾക്കു മനസ്സിലാവുകയും ഈശ്വരവിശ്വാസം വർദ്ധിക്കുകയും ഉള്ളൂ…” എന്നേ ഏതു വിശ്വാസിക്കും തോന്നൂ.
ദോഷം പറയരുതല്ലോ, പരേഷ് റാവൽ അവതരിപ്പിക്കുന്ന നായകകഥാപാത്രം എല്ലാ അന്ധവിശ്വാസങ്ങളെയും എതിർക്കുന്നുണ്ടു്. പാലു കുടിക്കുന്ന ശിവലിംഗം (യഥാർത്ഥത്തിൽ സംഭവിച്ചതു പാലു കുടിക്കുന്ന ഗണപതിയായിരുന്നു. അതു തന്നെ കാണിച്ചാൽ മതവികാരം വ്രണപ്പെടുമോ എന്നു കരുതിയായിരിക്കും അങ്ങനെയാക്കിയതു്!) എന്ന പേരിൽ മനുഷ്യരെ പറ്റിച്ചു് ഒഴിക്കുന്ന പാൽ ഒരു ഓവിലൂടെ ഒഴുക്കിക്കളയുന്ന കള്ളത്തരത്തെപ്പറ്റി പറയുന്നുണ്ടു്. കൃഷ്ണവിഗ്രഹം വെണ്ണ തിന്നുന്നു എന്ന പ്രചാരണം ഒരു ഉത്സവം കലക്കാൻ ഒരു നിരീശ്വരവാദി നടത്തിയ ശ്രമത്തിന്റെ ഫലമാണെന്നും പറയുന്നുണ്ടു്. ഭക്തജനത്തിന്റെ മുറിച്ച തലമുടി അമേരിക്കയിലേക്കും മറ്റും കയറ്റിയയ്ക്കുന്ന ബിസിനസ്സിനെപ്പറ്റിയും ക്ഷേത്രങ്ങളിൽ ഇടുന്ന കാണിക്കപ്പണം അധികാരികൾ ധൂർത്തടിക്കുന്നതിനെപ്പറ്റിയും പറയുന്നുണ്ടു്. ഗംഗാജലം എന്ന പേരിൽ പൈപ്പുവെള്ളവും ഏതോ അമ്പലത്തിലെ അമൂല്യവിഗ്രഹം ഒരു സിദ്ധൻ തന്നെന്നു പറഞ്ഞു് വിലയില്ലാത്ത ഒരെണ്ണം ഒരാളെ പിടിച്ചേൽപ്പിച്ചു് അയാളുടെ സ്വർണ്ണമാലയും മറ്റും അടിച്ചുമാറ്റുന്ന നിരീശ്വരവാദിയെ കാണിക്കുന്നുമുണ്ടു്. ഇവിടെയൊക്കെ പ്രതി ബുദ്ധിയില്ലാത്ത പൊതുജനമാണു്. ഇവയിൽ പലതും വിശ്വാസികൾ തന്നെ എതിർക്കുന്ന കാര്യങ്ങളാണു താനും. അഭൗമശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികളുടെ കാര്യം പറയാനുമില്ല.
യുക്തിവാദിക്കു സ്വാഭാവികമായും വിശ്വാസികളുടെ എതിർപ്പുണ്ടാവും. അവർ അയാളെ കൊല്ലാൻ നോക്കുന്നു. അപ്പോൾ രക്ഷയ്ക്കെത്തുന്നതാരാണെന്നറിയണ്ടേ? സാക്ഷാൽ ശ്രീകൃഷ്ണൻ! യേശുവും അള്ളായും ഒക്കെ താനാണെന്നു പറയുന്നുണ്ടെങ്കിലും, ഫ്രിഡ്ജിൽ നിന്നു വെണ്ണ കട്ടു തിന്നുകയും, ഓടക്കുഴൽ വായിക്കുകയും മയിൽപ്പീലി കൊണ്ടുനടക്കുകയും, കീചെയിൻ കയ്യിൽ സുദർശനചക്രം പോലെ കറക്കുകയും ചെയ്തു് കൃഷ്ണനായിത്തന്നെയാണു് അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ജീവിക്കുന്നതു്. (”വാസുദേവ് കൃഷ്ണ് യാദവ്” എന്നോ മറ്റോ ആണു പേരും.) തരക്കേടില്ലാത്ത പല അദ്ഭുതങ്ങളും (വലിയ കെട്ടിടങ്ങളുടെ മുകളിൽ നിന്നു മോട്ടോർ സൈക്കിൾ ചാടിക്കുക, കൈ ഞൊടിച്ചു ലൈറ്റു കത്തിക്കുകയും കെടുത്തുകയും ചെയ്യുക, തളർന്ന ശരീരം തൊട്ടു സുഖപ്പെടുത്തുക തുടങ്ങി) കാണിക്കുന്നുമുണ്ടു്. അവസാനത്തിൽ നാലു കൈകളോടും കൂടിയുള്ള വിശ്വരൂപവും കാണിക്കുന്നു. (എന്നിട്ടു്, “ഇതൊന്നുമല്ല ഞാൻ. ഇതു നിങ്ങൾ സിനിമയിൽ കാണുന്ന രൂപം. ഞാൻ എല്ലായിടത്തും ഉണ്ടു്” എന്നൊരു ഡയലോഗും.) അതോടെ നമ്മുടെ നിരീശ്വരവാദി ക്ലൈമാക്സിൽ അപാരദൈവവിശ്വാസിയായി (ഈ ദൈവവിശ്വാസം എന്നു വെച്ചാൽ നിങ്ങൾ കരുതുന്നതു പോലെ വിഗ്രഹാരാധനയും പൂജയും ഒന്നുമല്ല. മാത്രമല്ല, ഇദ്ദേഹം പിന്നെ വിഗ്രഹങ്ങളൊക്കെ തച്ചുടയ്ക്കുകയും ചെയ്യുന്നുണ്ടു്.) തീരുകയും “യഥാർത്ഥ” ദൈവത്തെ മനസ്സിലാക്കുകയും ചെയ്യുന്നു. അതിനു മുമ്പു തന്നെ ഭഗവാൻ നായകനു ഭഗവദ്‌ഗീതയും ബൈബിളും ഖുറാനും വായിക്കാൻ കൊടുക്കുന്നുണ്ടു്. “ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം ഇവയിലുണ്ടു്” എന്നു പറയുകയും ചെയ്യുന്നു. ബെസ്റ്റ് യുക്തിവാദം!
മാത്രമല്ല, നായകൻ ദൈവദോഷം പറയുകയും മഹാരാജ് പൂജാരി അയാളെ ശപിക്കുകയും ചെയ്യുന്ന ദിവസം രാത്രിയിൽ ഒരു ഭൂകമ്പം ഉണ്ടായി നായകന്റെ കട മാത്രം നശിക്കുന്നുണ്ടു്. അതുപോലെ കോടതിയിൽ ആൾദൈവത്തിനെതിരേ ശബ്ദമുയർത്തുന്ന സമയത്തു് തളർന്നു വീണു കോമയിലാവുകയും ചെയ്യുന്നുണ്ടു്. (”ഹൃദയത്തിൽ നിന്നു് നീ ദൈവത്തെ ചീത്ത വിളിച്ചില്ലേ? ആ ഹൃദയം കിടക്കുന്ന ഇടത്തുവശം അങ്ങനെ തളർന്നു…” എന്നു് പിന്നീടു വാസുദേവ് കൃഷ്ണ് യാദവ് പറയുന്നുണ്ടു്. തന്റെ ചക്രം/മയിൽപ്പീലി തൊട്ടു് അതു സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ടു്.) ദൈവദോഷം പറഞ്ഞാൽ ഉടനെ നാശമുണ്ടാവും എന്നു് ഒന്നല്ല, രണ്ടു ദൃഷ്ടാന്തങ്ങളാണു് ഈ സിനിമയിൽ. (ദൈവദോഷം പറയുന്ന റിച്ചാർഡ് ഡോക്കിൻസും ജെയിംസ് റാൻഡിയും വാർദ്ധക്യം വരെ ജീവിക്കുന്നു. എ ടി കോവൂരും ഇടമറുകും അങ്ങനെ തന്നെ. ഇന്ത്യയിലെ സ്വാമിമാരെയൊക്കെ വെല്ലു വിളിച്ചു് അവരൊക്കെ ഫ്രോഡാണെന്നു തെളിയിച്ചു നടക്കുന്ന സനൽ ഇടമറുകും അവരുടെ പലരുടെയും ശാപവും പേറി സുഖമായി നടക്കുന്നു. പക്ഷേ നമ്മുടെ യുക്തിവാദി നായകൻ ദൈവദോഷം പറഞ്ഞാൽ, ഉടനടി ഫലം കിട്ടിയിരിക്കും!)
ചുരുക്കം പറഞ്ഞാൽ, ശാസ്ത്രജ്ഞരും യുക്തിവാദികളും ഒക്കെക്കൂടി ജീവൻ തൃണവദ്ഗണിച്ചു് നടന്നു് മകരജ്യോതി തന്നെ കത്തുന്നതും ഗണപതി പാലു കുടിക്കുന്നതും മാതാവു വിയർക്കുന്നതും ഈശോ രക്തം വാർക്കുന്നതുമൊക്കെ പോയി പരിശോധിച്ചു് ശുദ്ധതട്ടിപ്പാണെന്നു തെളിയിച്ചപ്പോൾ പകൽ പോലെ വ്യക്തമായ ഏതാനും അന്ധവിശ്വാസങ്ങൾ തുറന്നുകാട്ടിയതിനു ശേഷം, ചിലപ്പോഴൊക്കെ അള്ളാവിന്റെയും യേശുവിന്റെയുമൊക്കെ രൂപത്തിൽ വരുന്ന സാക്ഷാൽ ശ്രീകൃഷ്ണൻ എന്നൊരു മഹാസംഭവം ഉണ്ടെന്നും, എല്ലാം നിയന്ത്രിക്കുന്നതു കക്ഷിയാണെന്നും പറഞ്ഞു് അവസാനിപ്പിക്കുകയാണു് ഈ സിനിമ. അങ്ങനെ കൃഷ്ണഭക്തരൊക്കെ ആനന്ദസാഗരത്തിൽ ആറാടുന്നു, നന്ദനം സിനിമയിൽ കൃഷ്ണനെ നേരിട്ടു കണ്ടു് ആടിയതു പോലെ. ഇനി അക്ഷയ് കുമാറിന്റെ പടം വെച്ചും പൂജിക്കുമായിരിക്കും. പിന്നെ, കൃഷ്ണനെയും ഒന്നും വിശ്വസിക്കാത്ത, എന്നാൽ അതീതശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികൾക്കു വേണ്ടി “ഇതു് എന്റെ രൂപമല്ല, എന്റെ രൂപം ഇങ്ങനെയല്ല” എന്നു പറയുകയും നായകനെക്കൊണ്ടു വിഗ്രഹം തല്ലിപ്പൊളിക്കുകയും ചെയ്യുന്നു. (നായകൻ കോമയിലായിരുന്ന സമയത്തു് അയാളെ ദൈവമാക്കി എന്നൊക്കെ പറയുന്നതു് ഇന്ത്യയിലെ മൂഢന്മാരിൽ മൂഢർ പോലും ചെയ്യാത്ത അസംബന്ധവുമാണു്.)
പൈതൃകത്തെക്കാളും സദാനന്ദസമയത്തെക്കാളും ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഓശാന പാടുന്ന ചിത്രമാണു് OMG. ഇതു് യുക്തിവാദികളുടെയോ നിരീശ്വരവാദികളുടെയോ സിനിമയല്ല. അധികം നിലവാരമില്ലാത്ത ഒരു സിനിമാ നിർമ്മിച്ചു്, അതിന്റെ പേരിൽ കുറച്ചു ബഹളങ്ങളൊക്കെയുണ്ടാക്കി മുടക്കുമുതൽ വമ്പിച്ച ലാഭത്തോടെ തിരിച്ചുപിടിക്കുക എന്നൊരു ലക്ഷ്യമേ ഇതിനുള്ളൂ. അല്ലാതെ ഇതിൽ ഒരു വിധത്തിലുമുള്ള ധീരതയോ പുരോഗമനചിന്തയോ സാമൂഹികവിപ്ലവമോ ഇല്ല.
ഡിസ്ക്ലെയിമറുകൾ:
അഞ്ചു മണിക്കൂറെടുത്തു് ഒറ്റയിരുപ്പിനു് എഴുതിയതാണു് ഇതു്. രാജു റഹീം, പൈതൃകം, സദാനന്ദന്റെ സമയം എന്നിവ പണ്ടു കണ്ട ഓർമ്മയേ ഉള്ളൂ. ഞാൻ ഉദ്ധരിച്ച സംഭവങ്ങളും ഡയലോഗുകളും അതു പോലെ ആവണമെന്നില്ല. അതിനു വേണ്ടി ആ സിനിമകൾ തപ്പിയെടുത്തു കാണാൻ നിവൃത്തിയില്ല.
OMG ഇന്നു കണ്ടു. ഒരു തവണ. ക്യാപ്ഷനില്ലാതെ. ആറുകൊല്ലം മലയാളം മീഡിയത്തിൽ ഹിന്ദി പഠിച്ച അറിവേ ഉള്ളൂ. പല ഡയലോഗുകളും മനസ്സിലായിട്ടില്ല. മനസ്സിലായവ വെച്ചാണു് ഇതെഴുതിയതു്. ചില ചില്ലറ തെറ്റുകൾ പറ്റിയിട്ടുണ്ടാവാം. അതു തിരുത്താൻ ഇതു് ഒന്നു കൂടി കാണാൻ ഉദ്ദേശ്യമില്ല. തെറ്റു ചൂണ്ടിക്കാണിച്ചാൽ തിരുത്താം.
സാധാരണ ഈ ബ്ലോഗിൽ പോസ്റ്റുകളെഴുതുന്നതു് വളരെ സമയമെടുത്തു് നന്നായി റിസർച്ചു ചെയ്താണു്. ഇതങ്ങനെയല്ല. അതു കൊണ്ടാണു ഡിസ്ക്ലെയിമറുകൾ.
2012-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.
ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ട.
കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.
തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.
ഇന്നു് നാം മലയാളഭാഷ കമ്പ്യൂട്ടറിൽ വായിക്കുവാനും എഴുതുവാനും ഉപയോഗിക്കുവാനും കാരണമായ, എന്നാൽ പൊതുവായ ഉന്നമനത്തിനല്ലാതെ സ്വന്തം പ്രശസ്തിക്കോ ലാഭത്തിനോ പ്രാധാന്യം കൊടുക്കാത്ത, ഒരു പിടി ആളുകൾ നമുക്കുണ്ടു്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് പോലെയുള്ള ചില കൂട്ടായ്കമകളിലെ സംഘടിതപ്രവർത്തകർ മലയാളം കമ്പ്യൂട്ടിംഗിനു നൽകിയ സംഭാവനകൾ വിലമതിക്കാൻ പറ്റുന്നതിലും അപ്പുറത്തുള്ളതാണു്.
അങ്ങനെയുള്ള മഹാന്മാരിൽ ഒരാൾ - ജിനേഷ് - നമ്മളെ വിട്ടുപോയിരിക്കുന്നു. രക്ഷാമാർഗ്ഗങ്ങൾ ഇല്ലാത്ത ക്യാൻസർ.
ജിനേഷിനെപ്പറ്റി കേൾക്കാത്ത പലരും ജിൻസ്‌ബോണ്ടിനെ അറിയാമായിരിക്കും. മലയാളം കമ്പ്യൂട്ടിംഗുമായി എന്തെങ്കിലും ബന്ധമുള്ളവർക്കു സുപരിചിതമായ പേരു്.
ജിനേഷിനെ എനിക്കു നേരിട്ടു് പരിചയമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി അറിയുകയും അദ്ദേഹത്തിന്റെ പല ലേഖനങ്ങളും ഈമെയിലുകളും വായിക്കുകയും ചെയ്തിട്ടുണ്ടു്. അദ്ദേഹം എന്റെ ബ്ലോഗ് വായിക്കുകയും പലപ്പോഴും കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ടു്. ഏറ്റവും അവസാനത്തേതു് ഞാൻ ആനന്ദ് - ടോപോളോവ് ലോകചെസ്സ് ചാമ്പ്യൻഷിപ്പിനെപ്പറ്റി എഴുതിയ പോസ്റ്റിലെ ഈ കമന്റ് ആണു്.
ജിനേഷിനെപ്പറ്റി ഹൃദയസ്പർശിയായ ഒരു കുറിപ്പു് മലയാൾ.അം-ൽ സെബിൻ എഴുതിയിരിക്കുന്നു - ജീവിക്കാനുള്ള കാരണങ്ങൾ.
ലളിത എന്ന ഇന്‍പുട്ട് മെഥേഡിന്റെ ഉപജ്ഞാതാവ്, 2007ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രോജക്ടില്‍ എസ്എംസിയെ പ്രതിനിധീകരിച്ച അഞ്ചുവിദ്യാര്‍ത്ഥികളില്‍ ഒരാള്‍, ശില്‍പ്പ പ്രോജക്ടിലും pypdflibലും ഒട്ടേറെ കമ്മിറ്റുകള്‍, മലയാളം ഒസിആര്‍ വികസിപ്പിക്കാനുള്ള രണ്ടുവ്യത്യസ്ത പരിശ്രമങ്ങളില്‍ പങ്കാളി, ഗ്നൂ താളുകള്‍ മലയാളത്തിലാക്കുന്ന യജ്ഞത്തിന്റെ കാര്‍മികന്‍, ഭാഷാസാങ്കേതികവിദ്യയിലെ മാനകീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരപ്പോരാളി
ഇടയ്ക്കു് ക്യാന്‍സര്‍ ശരീരത്തില്‍നിന്നു പൂര്‍ണ്ണമായി മാറിയെന്നു പറഞ്ഞ ഘട്ടത്തില്‍ മാത്രമാണു് ജിനേഷ് സ്വസ്ഥജീവിതത്തിലേക്കുള്ള മടക്കം പ്രതീക്ഷിച്ചതു്. അപ്പോഴാകട്ടെ, ജീവിതാസക്തി അതിന്റെ എല്ലാത്തിളക്കത്തോടും വന്നുദിക്കുന്നതുകണ്ടു. രോഗമടങ്ങി പാലക്കാടു വീട്ടിലെത്തിയാലുടന്‍ കൂട്ടുകാരെക്കൂട്ടി ഒരു ഒത്തുകൂടല്‍ നടത്തുന്നതിനെക്കുറിച്ചുവരെ സെപ്തംബറില്‍ സംസാരിച്ചു.
ജിനേഷ് ചെയ്തതൊന്നും വെറുതെയാകില്ല, എന്നുറപ്പിക്കാന്‍ കഴിയുന്ന സുഹൃദ്‌വലയം സ്വയം ഇന്‍ട്രോവെര്‍ട്ട് എന്നുകുരുതുന്ന ഈ ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരു യഥാര്‍ത്ഥ ഹാക്കര്‍ക്കു് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമാനം അവര്‍ നേതൃത്വം നല്‍കിയ പ്രോജക്ടുകളെ വിജയത്തിലേക്കു നയിക്കുകയാണു്…
ജിനേഷ് തുടങ്ങിവച്ച പല സംരംഭങ്ങളും പൂർത്തിയാക്കാൻ നമുക്കു കഴിയും എന്നു പ്രത്യാശിക്കുന്നു. അതു തന്നെയാണു് അദ്ദേഹത്തിനു നൽകാവുന്ന ഏറ്റവും നല്ല സ്മാരകം.
മലയാളം കമ്പ്യൂട്ടിംഗ് മാത്രമല്ല, മറ്റു പല വിഷയങ്ങളിലും അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നു. സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിന്റെ വെബ് പേജിൽ തന്നെ വായിക്കാം.
എന്റെ സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും എന്ന പോസ്റ്റിനു ചില ഒറ്റപ്പെട്ട പ്രതികരണങ്ങൾ ഈമെയിൽ വഴിയും നേരിട്ടുള്ള സംഭാഷണങ്ങളിലൂടെയും കിട്ടിയിരുന്നു. ഇത്തരം പോസ്റ്റുകൾ കുറേക്കാലമായി എഴുതുന്നതു കൊണ്ടും, എന്തു തെറ്റു ചൂണ്ടിക്കാണിച്ചാലും അതിനെ ഏതെങ്കിലും വിധത്തിൽ നേരെയാക്കാൻ “നമുക്കറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടു്. പൂർവ്വമനീഷികൾ എന്താണുദ്ദേശിച്ചതു് എന്നു തനിക്കു വല്ല വിവരവുമുണ്ടോ?” എന്ന മട്ടിലുള്ള പ്രതികരണങ്ങൾ ധാരാളം കിട്ടി നല്ല പരിചയമുള്ളതു കൊണ്ടും, പറഞ്ഞവർ പറഞ്ഞ കാര്യങ്ങളിൽ യാതൊരു കഴമ്പും ഇല്ലാതിരുന്നതിനാലും, അതൊക്കെ അവഗണിച്ചു. ഭാരതീയപൈതൃകത്തെപ്പറ്റിയുള്ള ചില അവകാശവാദങ്ങൾ തെറ്റാണെന്നു പറയുമ്പോൾ കിട്ടുന്ന ഇങ്ങനെയുള്ള എതിർവാദങ്ങൾക്കു് മറുപടി പറയേണ്ടതുണ്ടു്. കാരണം, പഴയ കാര്യങ്ങളിൽ പല വ്യതിയാനങ്ങളും വ്യാഖ്യാനഭേദങ്ങളും ഉണ്ടാവാം. എങ്കിലും നൂറ്റാണ്ടുകളായി കാര്യമായ വ്യത്യാസമുണ്ടാവാത്ത ചന്ദ്രഗതിയനുസരിച്ചുള്ള കലണ്ടറിനെപ്പറ്റിയുള്ള അബദ്ധങ്ങൾ മറുപടി അർഹിക്കുന്നില്ല.
ഇങ്ങനെയാണെങ്കിലും, ഒരു പ്രതികരണത്തിനു മറുപടി പറയണം എന്നു തോന്നുന്നു. ഇന്റർനാഷണൽ സായി ഫൗണ്ടേഷന്റെ ഔദ്യോഗികവിശദീകരണം രഞ്ജിത്ത് എന്ന വായനക്കാരൻ ഒരു കമന്റിൽ കാണിച്ചു തന്നു.
ചുരുക്കം ഇത്രയുമാണു്:
1926 നവംബർ 23-നാണു് സത്യസായിബാബ ജനിച്ചതു്.
1960 സെപ്റ്റംബർ 9-നു നടത്തിയ പ്രഭാഷണത്തിൽ താൻ ഇനി 59 വർഷം കൂടി ജീവിച്ചിരിക്കും എന്നു് അദ്ദേഹം അവകാശപ്പെട്ടു.
1986-ൽ 93 വയസ്സായിരുന്ന ഒരു സുബ്രഹ്മണ്യശാസ്ത്രിയ്ക്കു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു.
ബാബ ചാന്ദ്രമാസമായിരുന്നു ഉപയോഗിച്ചിരുന്നതു്. അതനുസരിച്ചു് അദ്ദേഹം 1133 ചാന്ദ്രമാസങ്ങൾ ജീവിച്ചു. മൊത്തം 30833 ദിവസങ്ങൾ.
ഒരു ചാന്ദ്രമാസം 27.21 ദിവസം ആണെന്നു തോന്നുന്നു. (ഇന്റെർനെറ്റിൽ നിന്നു കിട്ടിയതാണു്. കൃത്യമായി അറിയില്ല!) അതു വെച്ചു ചുമ്മാ കണക്കുകൂട്ടിയാൽ എല്ലാം ശരിയാണെന്നു മനസ്സിലാവും.
നമ്മക്കിതൊന്നും ഒരു പിടിയുമില്ല. ശരിയായ കണക്കുകൾ ഒരു ജ്യോത്സ്യനോടു ചോദിക്കണം.
ഇനി നമുക്കു നോക്കാം.
എന്താണു് ഈ ച(ചാ)ന്ദ്രമാസം?
ചന്ദ്രന്റെ ഗതിയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മാസമാണു് ചന്ദ്രമാസം. പഴയ കലണ്ടറുകളിലൊക്കെയും ചന്ദ്രന്റെ ഒരു ഭ്രമണത്തിന്റെ കാലത്തെയായിരുന്നു മാസമായി കണക്കാക്കിയിരുന്നതു്. ഇന്നും ഹിജ്രി (ഇസ്ലാമികകലണ്ടർ), ഹീബ്രു കലണ്ടർ, ചൈനീസ് കലണ്ടർ തുടങ്ങി പല കലണ്ടറുകളിലെയും മാസം ചന്ദ്രമാസമാണു്.
ഒരു കറുത്ത വാവു മുതൽ അടുത്ത കറുത്ത വാവു വരെയുള്ള കാലയളവാണു് ചന്ദ്രമാസം. ശരാശരി 29.53 ദിവസമാണു് ഇതു്. നമ്മുടെ കലണ്ടറുകളിൽ പ്രഥമ മുതൽ വാവു വരെ 15 ദിവസങ്ങൾ ഉള്ള രണ്ടു പക്ഷങ്ങൾ ചേർന്നതാണു് ഒരു മാസം.
ഇതാണോ സായിബാബ പറഞ്ഞെന്നു പറയുന്ന ചന്ദ്രമാസം?
അല്ല.
ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനെ അപേക്ഷിച്ചു് ചന്ദ്രൻ ഒരേ സ്ഥലത്തു തന്നെ രണ്ടു പ്രാവശ്യം വരുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു് മുകളിൽ പറഞ്ഞ ചന്ദ്രമാസം. ഇതല്ലാതെ, ദൂരെയുള്ള ഒരു സ്ഥിരബിന്ദുവിനെ അടിസ്ഥാനമാക്കി (അങ്ങനെയൊരു ബിന്ദുവിനെ കിട്ടാൻ പാടാണു്. സൂര്യനല്ലാത്ത ഏതെങ്കിലും നക്ഷത്രത്തെയാണു് ഭാരതീയർ ഉപയോഗിച്ചതു്.) ചന്ദ്രൻ ഒരേ സ്ഥലത്തെത്തുന്ന രണ്ടു സമയത്തിനിടയിലുള്ള കാലയളവാണു് ഇവിടെ സായിബാബ പറഞ്ഞെന്നു പറയുന്ന മാസം. മറ്റേതിൽ നിന്നു വ്യവച്ഛേദിക്കാൻ അതിനെ നമുക്കു് ചന്ദ്ര-നക്ഷത്ര-മാസം എന്നു വിളിക്കാം. (നേരത്തേ പറഞ്ഞതിനെ ചന്ദ്ര-സൂര്യ-മാസം എന്നും.) അതായതു്, അശ്വതി നക്ഷത്രം മുതൽ അടുത്ത അശ്വതിനക്ഷത്രം വരെയുള്ള സമയം. ഇതു് 27 ദിവസത്തിൽ അല്പം കൂടുതലാണു്.
ചന്ദ്ര-നക്ഷത്ര-മാസം എത്ര ദിവസമാണു്? 27.21 ദിവസം എന്നാണല്ലോ ആ പേജിൽ പറയുന്നതു്?
നക്ഷത്രങ്ങളെ കണക്കാക്കുന്ന ശരാശരി ചന്ദ്ര-നക്ഷത്ര-മാസം 27.21 ദിവസം അല്ല. അതു് draconic month ആണു്. അതായതു് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണതലത്തെ കൂട്ടിമുട്ടുന്ന ബിന്ദുവിൽ ചന്ദ്രൻ അടുത്തടുത്ത രണ്ടു തവണ എത്തുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു്. ഇതിനു് നക്ഷത്രമാസവുമായി ബന്ധമില്ല.
360 ഡിഗ്രി എക്ലിപ്റ്റിക് രേഖാംശത്തെ 27 സമഭാഗങ്ങളാക്കിയതിൽ ഒരു ഭാഗമാണു് ഒരു നക്ഷത്രം. അപ്പോൾ ഒരു ചന്ദ്ര-നക്ഷത്ര-മാസം ചന്ദ്രൻ അതേ എക്ലിപ്റ്റിക് രേഖാംശത്തിൽ തിരിച്ചെത്തുന്ന സമയം ആവണം. വിഷുവങ്ങളുടെ പുരസ്കരണം കണക്കിലെടുത്താൽ ഇതു് (tropical lunar month) 27.32158 ദിവസം ആണു്, കണക്കിലെടുത്തില്ലെങ്കിൽ (sidereal lunar month) 27.32166 ദിവസവും. ഭാരതീയർ (ഷിജു അലക്സ് ഒഴികെയുള്ള ഭാരതീയർ എന്നു പറയുന്നതാണു കൂടുതൽ ശരി ) ഈ പുരസ്കരണവും മറ്റും നോക്കാറില്ല. അതായതു്, ചന്ദ്ര-നക്ഷത്ര-മാസം 27.32166 ദിവസം. (ഇതാണു ഞാൻ കഴിഞ്ഞ പോസ്റ്റിൽ 27.3217 എന്നു പറഞ്ഞതു്.) വർഷം 12 മാസമാണെങ്കിൽ ഒരു ചാന്ദ്ര-നക്ഷത്ര-വർഷം = 12 x 27.32166 = 327.85992 ദിവസം.
ഈ ചന്ദ്ര-നക്ഷത്ര-മാസം ഒരു മാസമായി കണക്കാക്കുന്ന കലണ്ടറുകൾ ഏതൊക്കെ?
എന്റെ അറിവിൽ ഒന്നും ഇല്ല. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുകൾ എല്ലാം തന്നെ ചന്ദ്ര-സൂര്യ-മാസമാണു് കണക്കിലെടുക്കുന്നതു്. ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന മിക്കവാറും എല്ലാ കലണ്ടറുകളുടെയും സ്ഥിതി ഇതു തന്നെയാണു്. (സൂര്യന്റെ ഗതിയെ മാത്രം അടിസ്ഥാനമാക്കി ഉള്ള കലണ്ടറുകളും ഉണ്ടായിരുന്നു - നമ്മുടെ കൊല്ലവർഷം പോലെ.)
ഭാരതീയരീതിയിലുള്ള ചന്ദ്ര-നക്ഷത്ര-മാസം എന്ന പ്രയോഗം മനുഷ്യരുടെ കണ്ണിൽ മണ്ണിടാനുള്ള ഒരു ശ്രമം മാത്രം.
ചന്ദ്ര-നക്ഷത്ര-മാസം തന്നെയാണു് ഉപയോഗിച്ചതെന്നിരിക്കട്ടേ. സായിബാബയുടെ മരണം സംബന്ധിച്ച കണക്കുകളിൽ ഏതെങ്കിലും ശരിയാണോ?
അല്ല.
1926 നവംബർ 23 മുതൽ 2011 ഏപ്രിൽ 24 വരെ 30833 ദിവസം. അതു ശരിയാണു്. എന്നു വെച്ചാൽ, 94.04321211 ചാന്ദ്ര-നക്ഷത്ര-വർഷം. 1128.518545 ചാന്ദ്ര-നക്ഷത്ര-മാസങ്ങൾ.
1960 സെപ്റ്റംബർ 9 മുതൽ 2011 ഏപ്രിൽ 24 വരെ 18489 ദിവസങ്ങളേ ഉള്ളൂ. 59 ചാന്ദ്ര-നക്ഷത്ര-വർഷങ്ങൾക്കു് 59 x 327.85992 = 19343.73528 ദിവസങ്ങൾ വേണം. അതായതു്, ആ പ്രവചനം അനുസരിച്ചു്, 2013 ഓഗസ്റ്റ് 26 വരെയെങ്കിലും ബാബ ജീവിക്കണം.
ഇനി ആ സൈറ്റിൽ പറഞ്ഞിരിക്കുന്ന 27.21 എന്ന മൂല്യം തന്നെ എടുത്താലോ? എന്നാലും ശരിയാവില്ല. 59 x 12 x 27.21 = 19264.68 ദിവസങ്ങൾ. അതായതു്, ബാബ 2013 ജൂൺ 7 വരെയെങ്കിലും ജീവിക്കണം.
ഇനി, ആ പ്രവചനം ശരിയാകണമെങ്കിൽ ചാന്ദ്ര-നക്ഷത്ര-മാസത്തിന്റെ ദൈർഘ്യം എത്രയാവണം എന്നു നമുക്കു കണക്കുകൂട്ടി നോക്കാം. 18489/ (12 x 59) = 26.1144 ദിവസം! ചന്ദ്രനെ അത്ര പതുക്കെയാക്കാൻ ആ സൈറ്റിൽ വിശദീകരണം എഴുതാൻ മിനക്കെട്ട അണ്ണന്മാർ കുറേ ശ്രമിച്ചുകാണും. പക്ഷേ 27.21-ൽ കുറയ്ക്കാൻ ഒരു വഴിയും കണ്ടില്ല. ഇനി ജ്യോത്സ്യന്മാർ പറഞ്ഞുതരുമായിരിക്കും!
താനും ഇങ്ങനെ തോന്നിയതു പോലെ കുറേ കണക്കുകൾ പറയുകയാണല്ലോ. ഇതു ഞങ്ങളുടെ കണ്ണിൽ പൊടിയിടാനല്ല എന്നു് എങ്ങനെ ബോദ്ധ്യമാവും?
മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കു തന്നെ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. ഇവിടെ ഗ്രിഗോറിയൻ തീയതിയെ കലിദിനസംഖ്യയായും തിരിച്ചും മാറ്റാനുള്ള ഒരു പ്രോഗ്രാം ഞാൻ ഇട്ടിട്ടുണ്ടു്. കലിദിനസംഖ്യ ഓരോ ദിവസവും ഒന്നു വീതം കൂടുന്നതു കൊണ്ടു്
രണ്ടു തീയതികൾ തമ്മിലുള്ള വ്യത്യാസം കാണാൻ അവയുടെ കലിദിനസംഖ്യകളുടെ വ്യത്യാസം കാണുക.
ഒരു തീയതി കഴിഞ്ഞു് n ദിവസം കഴിഞ്ഞുള്ള തീയതി അറിയാൻ ആദ്യത്തേതിന്റെ കലിദിനസംഖ്യയോടു കൂടി n കൂട്ടിയിട്ടു് കിട്ടുന്ന സംഖ്യയെ തിരിച്ചു് തീയതിയാക്കുക.
ഉദാഹരണത്തിനു്, മുകളിൽ പറഞ്ഞ തീയതികളും അവയുടെ കലിദിനസംഖ്യയും:
ഇനി, കലിദിനസംഖ്യ തന്നെ വേണമെന്നില്ല. ജൂലിയൻ ഡേ നമ്പരോ അതു പോലെയുള്ള എന്തെങ്കിലും സങ്കേതങ്ങളോ നോക്കിയാൽ മതി. അല്ലെങ്കിൽ മൈക്രോസോഫ്റ്റ് എക്സൽ, പല പ്രോഗ്രാമിംഗ് ഭാഷകൾ തുടങ്ങിയവയിൽ തീയതികളുടെ അങ്കഗണിതം സാദ്ധ്യമാണു്. അവയിലേതെങ്കിലും ഉപയോഗിച്ചു കണക്കുകൂട്ടി നോക്കുക.
ഇനി 93 വയസ്സുള്ള ഒരു മനുഷ്യനു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു (ഒള്ളതാണോ എന്തോ!) എന്നാണു് മറ്റൊരു “തെളിവു്”. എപ്പോൾ പറഞ്ഞു എന്നു വ്യക്തമല്ല. ഏതായാലും 93 തികഞ്ഞു് 94 ആകുന്നതിനു മുമ്പാണെന്നു് നമുക്കു് ഊഹിക്കാം. 100 ചാന്ദ്ര-നക്ഷത്ര-വർഷം = 327.85992 x 100 / 365.25 = 89.76 വർഷമാണു്. 93 തികഞ്ഞ മനുഷ്യൻ പിന്നെ ഏതു ചന്ദ്ര-നക്ഷത്ര-കലണ്ടർ വഴിയാണു 100 വയസ്സാകുന്നതു്?
93 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 93 x 365.25 / 100 = 339.6825 ദിവസം, മാസം = 28.31 ദിവസം.
94 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 94 x 365.25 / 100 = 343.335 ദിവസം, മാസം = 28.61 ദിവസം.
അതായതു് ചന്ദ്രൻ 28.31 ദിവസത്തിനും 28.61 ദിവസത്തിനും ഇടയ്ക്കു് ഭൂമിയ്ക്കു ചുറ്റും കറങ്ങണം എന്നു്. ഏതു ചന്ദ്രനാണോ ഇങ്ങനെ കറങ്ങുന്നതു്?
അപ്പോൾ, പറഞ്ഞു വരുന്നതു്…?
ചുരുക്കം പറഞ്ഞാൽ, മഞ്ഞളു പോലെ വെളുത്തിരിക്കുന്ന അഞ്ജനത്തിന്റെ വർണ്ണനയാണു് ആ ഔദ്യോഗികപേജ് മുഴുവൻ. എന്തൊക്കെയോ കണക്കുകൾ എഴുതിയിട്ടുണ്ടു്. അതിൽ ഒന്നു പോലും ശരിയല്ല.
പിന്നെന്തിനാണു് ഇതൊക്കെ അവിടെ എഴുതി വെച്ചിരിക്കുന്നതു്?
എലിമെന്ററി മിസ്റ്റർ വാട്ട്സൻ! കോപ്പർനിക്കസിനു 2500 വർഷം മുമ്പു് “മൃത് ജല ശിഖി വായുമയോ ഭൂഗോളഃ സര്‍വ്വതോ വൃത്തഃ” എന്നു പറഞ്ഞിട്ടുണ്ടു് എന്നു മൊഴിഞ്ഞ ഡോ. ഗോപാലകൃഷ്ണൻ ഇതു വ്യക്തമാക്കിയിട്ടുണ്ടു്. കുറേ നമ്പരുകൾ അടിച്ചാൽ മതി. ആരും ഇതൊന്നും കണക്കുകൂട്ടാൻ മെനക്കെടില്ല. ചന്ദ്രവർഷം, കലണ്ടർ എന്നൊക്കെ കേൾക്കുമ്പോഴേ മിക്കവാറും പേർ “അതു ശരിയായിരിക്കും” എന്നു പറഞ്ഞു വിട്ടിട്ടു പോകും.
ഇതാണു് ഇങ്ങനെയുള്ള പല ഉഡായിപ്പുകളുടെയും പൊരുൾ. ഇനി ഇങ്ങനെയുള്ള കണക്കുകൾ കാണുമ്പോൾ ഒരു പെൻസിലും കടലാസുമെടുത്തു് (കാൽക്കുലേറ്ററോ കമ്പ്യൂട്ടറോ ആയാലും മതി) ഒന്നു കണക്കുകൂട്ടി നോക്കുക. മിക്കവയും പൊട്ടത്തെറ്റാണെന്നു മനസ്സിലാവും. എന്നാണോ നമ്മുടെ കണക്കിനോടുള്ള പേടി മാറുക?
അതു വിടു്, ഇതു് എങ്ങനെയെങ്കിലും ശരിയാക്കാൻ പറ്റുമോ?
അര നിമിഷത്തിൽ 2202 യോജന സഞ്ചരിക്കുന്ന സൂര്യന്റെ കണക്കു തെറ്റാണെന്നു പറഞ്ഞപ്പോൾ ഈ യോജനയും നിമിഷവുമൊക്കെ പല കാലത്തു പല വിലയായിരുന്നെന്നും അതു കൊണ്ടു് ഒരു പുസ്തകത്തിലെ യോജനയും മറ്റൊരു പുസ്തകത്തിലെ നിമിഷവും കൂടി ചേർത്തു് നമുക്കു് അഡ്ജസ്റ്റു ചെയ്യാം എന്നു വാദിച്ചവരുണ്ടു്. അവർ ഇവിടെ എന്തു ചെയ്യുമോ എന്തോ? നൂറ്റാണ്ടുകളായി (മനുഷ്യൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുഴുവൻ) ചന്ദ്രന്റെ വേഗതയ്ക്കു് ഇവിടെപ്പറഞ്ഞ കണക്കുകൾ എന്തെങ്കിലും ശരിയാക്കാൻ തക്കവണ്ണം മാറ്റം സംഭവിച്ചിട്ടില്ല. കഷ്ടം! അപ്പോൾ എന്തു ചെയ്യും?
ഞാൻ ഒരു വഴി പറയാം.
ബാബയുടെ വർഷം സൂര്യന്റെയും ചന്ദ്രന്റെയും ആണെന്നു് ആരു പറഞ്ഞു? പ്രപഞ്ചത്തിൽ എത്ര വേറേ ഗോളങ്ങളുണ്ടു്! പ്രപഞ്ചം മുഴുവൻ അറിയുന്ന ബാബ (പ്രപഞ്ചം മുഴുവൻ അറിയാം, ഒരു സ്റ്റൂൾ മുതുകിൽ വീണതിനു ശേഷം വീൽചെയറില്ലാതെ സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. പാവം!) അതിൽ ഏതെങ്കിലും ഗോളത്തിന്റെ വർഷം ആണു് ഉദ്ദേശിച്ചതെങ്കിലോ?
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഷക്കണക്കു് താഴെച്ചേർക്കുന്നു. (ഉപഗ്രഹങ്ങൾ, സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങൾ ഇവയുടെ കണക്കു് വേണമെങ്കിൽ ഇന്റർനെറ്റിലോ മറ്റോ നോക്കി കണ്ടുപിടിച്ചോളൂ. എനിക്കല്പം സമയക്കുറവുണ്ടു്!) ഇതിൽ ഏതെങ്കിലും വെച്ചു് അഡ്ജസ്റ്റ് ചെയ്യാമോ എന്നു നോക്കൂ:
പ്ലൂട്ടോ ഗ്രഹമല്ല എന്നാണു് ഇപ്പോഴത്തെ അറിവു്. എന്നാലും അതും കൂടി ഒന്നു ചെക്കു ചെയ്തേക്കൂ. കണക്കു് എവിടെയാണു ശരിയാവുക എന്നു ബാബയ്ക്കു മാത്രമല്ലേ അറിയൂ!
ബുധൻ
87.96 ദിവസം
ശുക്രൻ
224.68 ദിവസം
ഭൂമി
365.25 ദിവസം
ചൊവ്വ
686.98 ദിവസം
വ്യാഴം
11.862 വർഷം
ശനി
29.456 വർഷം
യുറാനസ്
84.07 വർഷം
നെപ്ട്യൂൺ
164.81 വർഷം
പ്ലൂട്ടോ
247.7 വർഷം
(ആ യുറാനസിന്റെ വർഷം ഏതാണ്ടു് അടുത്തു വരുന്നുണ്ടല്ലോ. 96 വർഷം എന്നതു വ്യാഖ്യാനിച്ചു് യുറാനസിന്റെ ഒരു വർഷം എന്നോ മറ്റോ ആക്കാൻ പറ്റുമോ?)
എനിക്കു് ഇങ്ങനെയൊന്നു പ്രവചിച്ചാൽ കൊള്ളാമെന്നുണ്ടു്. എന്തെങ്കിലും വഴി?
തൊണ്ണൂറ്റാറാം വയസ്സിൽ മരിക്കും എന്ന ആദ്യപ്രവചനത്തെ ഒന്നു നേരെയാക്കാൻ അതിനു പകരം മുപ്പത്തിനാലാം വയസ്സിൽ ഇനി 59 വർഷം കൂടി ജീവിക്കും എന്നു പറഞ്ഞതിനെ (ഇവിടെയും ഒന്നുരണ്ടു കൊല്ലത്തിന്റെ വ്യത്യാസമുണ്ടു്. അതു പോകട്ടേ.) ഉദ്ധരിച്ചു് നേരെയാക്കുന്ന രീതി ബഹുകേമം! മോഡുലർ അരിത്‌മെറ്റിക് എന്ന ഗണിതശാഖ ഉപയോഗിച്ചു് ഇതു് എല്ലാ ബാബമാർക്കും സിദ്ധന്മാർക്കും ഇതു് ഉപയോഗിക്കാം. അതീവഗൂഢമായ ആ രഹസ്യം താഴെച്ചേർക്കുന്നു.
നമ്മൾ സാധാരണ പറയുന്ന വർഷം a ദിവസങ്ങൾ ആണെന്നിരിക്കട്ടേ. a = 365.25
ഇനി സൗകര്യത്തിനു് ഒരു കലണ്ടർ കണ്ടുപിടിക്കണം. അതിന്റെ ഒരു വർഷത്തിൽ നമ്മുടെ b ദിവസങ്ങൾ ഉണ്ടെന്നിരിക്കട്ടേ.
m എന്ന വയസ്സിൽ മരിക്കും എന്നു പ്രവചിക്കുക. പക്ഷേ, അതു് എല്ലാക്കൊല്ലവും പ്രവചിക്കണം. അതായതു്, 40 വയസ്സു തികയുമ്പോൾ, ഇനി (m-40) കൊല്ലം ജീവിക്കും എന്നു പറയണം.
ബാക്കി കണക്കറിയാവുന്ന ഭക്തജനത്തിനു വിടുക.
നമ്മുടെ സിദ്ധൻ m-നു വളരെ മുമ്പു് n വയസ്സുള്ളപ്പോൾ മരിച്ചു എന്നിരിക്കട്ടേ. നമ്മുടെ ഗണിതജ്ഞനു് k എന്നൊരു വർഷം കണ്ടുപിടിക്കണം, ഇതു ശരിയാവാൻ. അതായതു്,
ഇതിൽ നിന്നു്,
എന്നിട്ടു് k എന്ന വർഷത്തിൽ നടത്തിയ പ്രവചനം പ്രസിദ്ധീകരിക്കുക. എല്ലാം ശരിയാണെന്നു തെളിയിക്കുക.
ഉദാഹരണമായി, ഞാൻ ഒരു സിദ്ധനാണെന്നു കരുതുക. ഞാൻ 100 വയസ്സു വരെ ജീവിച്ചിരിക്കും എന്നു പ്രവചിച്ചെന്നും കരുതുക. അല്പം സൂക്ഷിച്ചാൽ ഈ പ്രവചനം ശരിയാക്കാം. ദാ ഇങ്ങനെ:
25 വയസ്സു തികഞ്ഞ ദിവസം, ഞാൻ ഇനി 75 വർഷം ജീവിച്ചിരിക്കും എന്നു പ്രഖ്യാപിക്കുക. 26-ൽ 74, 27-ൽ 73 എന്നിങ്ങനെ പ്രവചിച്ചു കൊണ്ടേ ഇരിക്കുക. ഞാൻ എന്നു തട്ടിപ്പോയാലും എന്റെ ഭക്തജനത്തിനു് എന്റെ പ്രവചനം ശരിയാക്കാം. ഞാൻ ഉദ്ദേശിച്ചതു് ഭൗമവർഷമല്ല, ബുധവർഷം (87.96 ദിവസം) ആണെന്നു പറഞ്ഞാൽ മതി. മുകളിലുള്ള സൂത്രവാക്യം അപ്പോൾ
എന്നാവും.
ഉദാഹരണമായി, ഞാൻ മരിക്കുന്നതു് 55-ആം വയസ്സിലാണെന്നിരിക്കട്ടേ. മുകളിലുള്ള സൂത്രവാക്യം ഉപയോഗിച്ചു് k കണ്ടുപിടിക്കുക.
അതായതു്, എന്റെ നാൽപ്പത്തിയൊന്നാം പിറന്നാളിനു്, “ഞാൻ ഇനി 59 വർഷം കൂടി ജീവിക്കും” എന്നു പറഞ്ഞതു് ക്വോട്ടു ചെയ്താൽ മതി. 59 ബുധവർഷം = 5189.64 ദിവസം = 14.20 ഭൗമവർഷം. അപ്പോൾ സാധാരണ മനുഷ്യരുടെ കണക്കനുസരിച്ചു്, 41 + 14 = 55 വയസ്സിൽ. എന്താ, ശരിയായില്ലേ?
ഇതൊക്കെ നമ്മുടെ അണ്ണന്മാർ ശ്രമിച്ചിട്ടുണ്ടാവും. പക്ഷേ, ദൗർഭാഗ്യവശാൽ, സായിബാബയുടെ ചന്ദ്ര-നക്ഷത്ര-വർഷക്കണക്കനുസരിച്ചു് അതും ശരിയാവില്ല. ഇവിടെ b = 327.8604, m = 96, n = 84. അപ്പോൾ,
അതായതു്, ബാബ ജനിക്കുന്നതിനു് 21 വർഷം മുമ്പു് പ്രവചിക്കണം - 117 വർഷത്തിനു ശേഷം അദ്ദേഹം മരിക്കും എന്നു്. 117 ചന്ദ്ര-നക്ഷത്ര-വർഷം = 117 x 327.8604 = 38359.61 ദിവസം = 105.02 വർഷം. അതായതു്, ജനിച്ചു കഴിഞ്ഞു് 84 വർഷങ്ങൾക്കുള്ളിൽ മരിക്കും.
ഇനി എന്നെങ്കിലും 1905-ൽ ആരോ ഇതു പ്രവചിച്ചു എന്നു വാർത്ത കണ്ടാൽ അദ്ഭുതപ്പെടേണ്ട, ബാബയുടെ ഭക്തഗണത്തിൽ ഹൈസ്കൂൾ ഗണിതം അറിയാവുന്ന ആരോ ഉണ്ടു്!
ഇത്രയും എഴുതിയതു കൊണ്ടു്, ഇതിലെ കള്ളത്തരം എല്ലാവർക്കും മനസ്സിലാവുമോ?
എവടെ?
ഇതുകൊണ്ടൊന്നും ഈ നേരെയാക്കലുകൾ നേരെയാവുമെന്നു തോന്നുന്നില്ല. റോക്കറ്റുണ്ടാക്കുന്ന ശാസ്ത്രജ്ഞന്മാർ മുതൽ അന്തർജ്ഞാനപടുവായ സിനിമാസൂപ്പർസ്റ്റാർ വരെ ഉൾപ്പെടുന്ന ഭക്തഗണങ്ങളിൽ ആരെങ്കിലും കിണഞ്ഞു പരിശ്രമിച്ചു് ബാബയുടെ വാക്കുകൾ എങ്ങനെയെങ്കിലും സത്യമാണെന്നു് ഇനിയും “തെളിയിക്കും”. അതു കാണുമ്പോൾ അതിലുള്ള കാര്യങ്ങൾ തൊള്ള തൊടാതെ വിഴുങ്ങാൻ ഉപ്പു വാങ്ങാൻ പോകുന്നതിനു മുമ്പു് അഞ്ചു നിമിഷം അതൊന്നു കണക്കു കൂട്ടാൻ ഇതു വായിക്കുന്നവരിൽ ചിലരെയെങ്കിലും പ്രേരിപ്പിച്ചെങ്കിൽ ഈ പോസ്റ്റെഴുതാൻ ഞാൻ ചെലവാക്കിയ സമയം സാർത്ഥകമായി.
(ഞാൻ മുകളിലെഴുതിയതും ദയവായി തൊണ്ട തൊടാതെ വിഴുങ്ങരുതു്. കണക്കുകൾ ശരിയാണോ എന്നു പരിശോധിക്കുക. തെറ്റു വന്നിട്ടുണ്ടെങ്കിൽ തിരുത്താം.)
പ്രവാചകന്മാരുടെ തെറ്റായ പ്രവചനങ്ങൾ ശരിയാണെന്നു വരുത്താൻ അനുയായികൾ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ കാണുമ്പോൾ ചിരിയാണു വരുന്നതു്. തൊണ്ണൂറ്റാറാം വയസ്സിലേ താൻ മരിക്കൂ എന്നു പ്രവചിച്ച സത്യസായിബാബയെ 84 വയസ്സിനപ്പുറം ജീവിപ്പിക്കാൻ ആധുനികവൈദ്യത്തിനു പോലും കഴിഞ്ഞില്ല. ഈ തൊണ്ണൂറ്റാറിന്റെ കണക്കു ശരിയാക്കാൻ ശ്രീ ഫിലിപ്പ് എം പ്രസാദ് (തന്നെ, തന്നെ, മാനസാന്തരപ്പെട്ട പഴയ നക്സലൈറ്റ് നേതാവു് ഫിലിപ്പ് എം. പ്രസാദ് തന്നെ) കേരളകൗമുദിയിൽ എഴുതുന്നു:
റോമന്‍ കലണ്ടര്‍ അനുസരിച്ചാണ് അദ്ദേഹത്തിന് ഇപ്പോള്‍ 84 വയസ്സ്. നക്ഷത്രകാലഗണനാരീതിയാണ് ബാബ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങള്‍ തന്നെയാണ് അതിന് തെളിവ്.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 ദിവസമാണ് നക്ഷത്രകാലഗണനയില്‍ ഒരുമാസം. ഈ കണക്കുവച്ച് 12 മാസത്തിന് (ഒരുവര്‍ഷം) 324 ദിവസമേയുള്ളൂ.
1926 നവംബര്‍ 23-നാണ് ബാബ ജനിച്ചത്. അന്നുമുതല്‍ 2011 ഏപ്രില്‍ 24 വരെ മൊത്തം 30,834 ദിവസമാണ്. ഇത്രയും ദിവസത്തെ 324 കൊണ്ട് ഹരിച്ചാല്‍ ലഭിക്കുക 95 വര്‍ഷവും 54 ദിവസവുമാണ്. നക്ഷത്രകാലഗണന അനുസരിച്ച് 96-ാം വയസ്സില്‍ 54-ാം ദിനത്തിലാണ് ബാബയുടെ ദേഹവിയോഗമെന്ന് അര്‍ത്ഥം.
ഒന്നാമതായി, ഈ കാലയളവിനെ അടിസ്ഥാനമാക്കിയ വർഷക്കണക്കു് ലോകത്തെങ്ങും ഉണ്ടായിരുന്നില്ല. (ഭാരതത്തിൽ അധിമാസങ്ങളുള്ള സൗര-ചാന്ദ്ര-കലണ്ടർ ആയിരുന്നു. വർഷം സൗരവർഷവും മാസം ചാന്ദ്രമാസവും.) ചാന്ദ്രമാസങ്ങൾ പോലും തിഥിയെ അടിസ്ഥാനമാക്കിയായിരുന്നു. ചാന്ദ്രവർഷം ഉപയോഗിക്കുന്ന ഇസ്ലാമിക് കലണ്ടറിലെ മാസം ഏകദേശം 29.5 ദിവസമാണു്. വർഷം 354 ദിവസവും. അതനുസരിച്ചു് 87 വർഷവും ഏതാനും ദിവസങ്ങളും കഴിഞ്ഞാണു് ബാബ മരിക്കുന്നതു്.
രണ്ടാമതായി, ഈ നക്ഷത്രമാസവർഷക്കണക്കിനെപ്പറ്റി സായിബാബ ഒരിക്കലും പറഞ്ഞിട്ടില്ല. എല്ലാക്കൊല്ലവും പിറന്നാൾ ആഘോഷിക്കുന്ന ബാബ ഈ കണക്കല്ല ദീക്ഷിച്ചിരുന്നതും. പിന്നെ എന്താണു മരണത്തിനു മാത്രം അങ്ങനെയൊരു കണക്കു്?
മൂന്നാമതായി, ഈപ്പറഞ്ഞ കണക്കു് തെറ്റാണു്.
അശ്വതി മുതൽ രേവതി വരെ 27 ദിവസമല്ല, 27.3217 ദിവസമാണു്. ചന്ദ്രൻ ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം. (അതിനിടയിൽ ഭൂമി സൂര്യനു ചുറ്റും അല്പം പോകുന്നതിനാൽ സൂര്യനെ അപേക്ഷിച്ചു് അതേ സ്ഥലത്തെത്താൻ 29.5307 ദിവസം എടുക്കും. അതായതു് മുപ്പതു തിഥികളുടെ ദൈർഘ്യം.) അപ്പോൾ 12 ചാന്ദ്രമാസങ്ങളുടെ ദൈർഘ്യം = 12 x 27.3217 = 327.8604 ദിവസമാണു്. അതായതു്,
94 ചാന്ദ്രവർഷം = 30818.8776 ദിവസം.
95 ചാന്ദ്രവർഷം = 31146.738 ദിവസം.
96 ചാന്ദ്രവർഷം = 31474.5984 ദിവസം.
(കലണ്ടറുകൾ ഉണ്ടാക്കുന്നതു് പൂർണ്ണസംഖ്യകളിലാണു്. അപ്പോഴും ദിവസങ്ങളെ അങ്ങോട്ടോ ഇങ്ങോട്ടോ റൗണ്ട് ചെയ്താണു് കണക്കുകൂട്ടുന്നതു്. മൊത്തം ദിവസങ്ങളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാവില്ല.)
അപ്പോൾ 30834 ദിവസം ജീവിച്ച ബാബ 94 ചാന്ദ്രവർഷവും 15 ദിവസവുമാണു് ജീവിച്ചിരുന്നതു്. ചാന്ദ്രവർഷം കണക്കാക്കിയാലും 96 വർഷക്കണക്കു ശരിയാവില്ലല്ലോ ഫിലിപ്പേ!
കൊച്ചു കുട്ടികളെ നിരീക്ഷിക്കാൻ വളരെ താത്പര്യമുള്ള ഞാൻ ഒരിക്കൽ ഇങ്ങനെ എഴുതി:
സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ വായിക്കാന്‍ തുടങ്ങുന്ന കാലം വരെയാണു് കുട്ടികള്‍ സ്വയം നന്നായി പഠിക്കുന്നതെന്നു തോന്നിയിട്ടുണ്ടു്. ഈ പ്രായത്തിലുള്ള കുട്ടികളോടു സംസാരിക്കാനും അവരുടെ ചെയ്തികള്‍ നോക്കിനില്‍ക്കാനും എന്തൊരു രസമാണു്! എന്തു സംശയങ്ങളാണു് അവര്‍ക്കു്? എത്ര ലോജിക്കലായി ആണു് അവര്‍ ചിന്തിക്കുന്നതു്? (Calvin and Hobbes എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസ്സിലാകും.) ചോദിക്കാന്‍ അവര്‍ക്കു ലജ്ജയുമില്ല, അറിയേണ്ടതു് എങ്ങനെയെങ്കിലും മനസ്സിലാക്കുകയും ചെയ്യും.
വായിക്കാറാവുമ്പോള്‍ പുസ്തകത്തിലെ അറിവു് അവന്റെ പ്രകൃത്യാ ഉള്ള കഴിവിനെ കെടുത്തിക്കളഞ്ഞു് മറ്റാരുടെയോ അറിവിനെ സ്പൂണ്‍ഫീഡ് ചെയ്യുന്നു. സ്കൂള്‍ വിദ്യാഭാസവും മുതിര്‍ന്നവരോടുള്ള ഇടപെടലും അവന്റെ ചോദ്യം ചെയ്യാനുള്ള താത്‌പര്യത്തെ നശിപ്പിച്ചുകളയുന്നു. ഉത്തരം മുട്ടുമ്പോള്‍ മുതിര്‍ന്നവര്‍ കൊഞ്ഞനം കുത്തുകയും “ഇവനിതെന്തൊരു ചെറുക്കന്‍! എന്റെയൊന്നും ചെറുപ്പത്തില്‍ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കില്ലായിരുന്നല്ലോ, പ്രായമായവര്‍ പറയുന്നതു് അങ്ങു വിശ്വസിക്കും. അതാണു വേണ്ടതു്.” എന്നു പറയുകയും ചെയ്യും.
ഇതിനോടു സാമ്യമുള്ള ഒരു പ്രസ്താവന ഈയിടെ ഒരു വലിയ മനുഷ്യൻ പറഞ്ഞതു കേൾക്കാനിടയായി. ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തു കൊണ്ടു്, നോബൽ സമ്മാനാർഹനായ ശാസ്ത്രജ്ഞൻ വെങ്കട്ടരാമൻ രാമകൃഷ്ണൻ പറഞ്ഞു:
“We are all born scientists and we stop being scientists as we grow up. Children are curious about plants, insects, blue sky, red sun. The parents, not knowing the answers, just say: Go away.”
“As we grow old, we just take the blue sky for granted, and we stop questioning.”
സെലിബ്രിറ്റികളെ ഉണ്ടാക്കുന്നതിൽ അദ്ദേഹം പണ്ടേ അസഹിഷ്ണുത കാണിച്ചിട്ടുണ്ടു്. വിദ്യാർത്ഥികൾക്കു് എന്തു സന്ദേശമാണു കൊടുക്കാനുള്ളതു് എന്ന ചോദ്യത്തിനു് അദ്ദേഹം ഒരിക്കൽ പറഞ്ഞു: “അതു് എന്നോടു ചോദിക്കേണ്ട ചോദ്യമല്ല. ഞാൻ ഒരു വിദ്യാഭ്യാസവിചക്ഷണനല്ല. എന്നോടു സയൻസ് വല്ലതും ചോദിക്കൂ. അതാണു് എനിക്കറിയാവുന്ന വിഷയം.”
കൊട്ടും കുരവയോടും കൂടെ തന്നെയും സഹപ്രവർത്തകൻ തോമസ് സ്റ്റെയിറ്റ്സിനെയും ഒരു സംഘം ആളുകൾ പതിനഞ്ചു മിനിറ്റു നേരത്തേയ്ക്കു “സ്വീകരിച്ച”പ്പോൾ അദ്ദേഹം പറഞ്ഞു:
“Scientists are not movie stars or politicians who will feel insulted if they are not showered with accolades. Scientists are not interested in accolades”
ഈ വാർത്തയിൽത്തന്നെയുള്ള അദ്ദേഹത്തിന്റെ മറ്റു ചില പ്രസ്താവനകളും ഉദ്ധരിക്കട്ടേ:
“Science is curiosity, testing and experimenting.”
“Science is an international enterprise where discoveries in one part of the world are useful in other parts. The traffic should be both ways, and at present the flow from the West to India is more.”
“I’ve been honest with you. You are free to disagree. That’s science.”
ഭാരതത്തിലെ ശാസ്ത്രജ്ഞർക്കു് (ന്യൂ ഏജ് ആയാലും ഓൾഡ് ഏജ് ആയാലും, റോക്കറ്റ് വിട്ടു ശാസ്ത്രജ്ഞരായവരും ശാസ്ത്രം നന്നാവാൻ തുലാഭാരം തൂങ്ങുന്നവരും ഒക്കെ) ഒരു മാതൃകയാവട്ടേ ഇദ്ദേഹം!
2011-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.
ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ടാ.
കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.
തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.
കഴിഞ്ഞ കൊല്ലത്തെ പോസ്റ്റ് വളരെക്കാലത്തിനു ശേഷം ഇന്നാണു നോക്കുന്നതു്. ആലപ്പുഴയും പാലക്കാടും ചിലർ ചോദിച്ചിരുന്നു. അവ ഇക്കൊല്ലം ചേർത്തിട്ടുണ്ടു്.
കാളിയമ്പീ, തിരുവോണം സെപ്റ്റംബർ 9-നാണു്. ഇനി ലീവിനു് അപേക്ഷിച്ചാൽ മതിയോ?