നായരു നല്ല മൃഗം…

നിങ്ങളില്‍ കുറേപ്പേരെങ്കിലും എന്റെ അച്ഛനും മകനും എന്ന പോസ്റ്റു വായിക്കുകയും അതിലുണ്ടായിരുന്ന ഓഡിയോ റെക്കോര്‍ഡിംഗുകള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവും. അന്നു് അഞ്ചു വയസ്സൂണ്ടായിരുന്ന വിശാഖും (എന്റെ മകന്‍) ഞാനും കൂടി നടത്തിയ ഒരു ലഘുനാടകത്തിന്റെ ഓഡിയോ ആയിരുന്നു അതില്‍.

അതിനും അഞ്ചാറു മാസം മുമ്പാണു് (2005 നവംബര്‍ - വിശാഖിനു നാലര വയസ്സു്) ആ പ്രോഗ്രാം പോര്‍ട്ട്‌ലാന്‍ഡിലെ മലയാളിസംഘടനയായ സ്വരത്തിന്റെ ഓണാഘോഷത്തില്‍ അതു് അരങ്ങേറിയതു്. അതിന്റെ വീഡിയോ ഇവിടെ കാണാം.


ഇനി അച്ഛനും മകനും എന്ന പോസ്റ്റു വായിക്കാത്തവര്‍ അതു വായിക്കുക. അതില്‍ വിശാഖ് അച്ഛനും ഞാന്‍ മകനുമായി ഒരു പ്രകടനവും ഉണ്ടു്. അതിന്റെ സ്ക്രിപ്റ്റ് ഇവിടെ വായിക്കാം.


പോര്‍ട്ട്‌ലാന്‍ഡില്‍ നിന്നു കാലിഫോര്‍ണിയയിലേക്കു മാറിയതിനു ശേഷം ഇതു് അവതരിപ്പിക്കാന്‍ പറ്റിയ ഒരു വേദിയും ഞങ്ങള്‍ വിട്ടില്ല. ബേ ഏറിയയിലെ മലയാളികള്‍ക്കു് ഞങ്ങളുടെ ആ സ്കിറ്റ് കണ്ടു മതിയായി. “അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…” എന്നു പറയുന്നതു പോലെ വിശാഖിന്റെ സ്കിറ്റ് കണ്ടിട്ടില്ലാത്തവരില്ല മലയാളികള്‍ എന്ന സ്ഥിതിയായി.

ഇനി നിന്നുപിഴയ്ക്കാന്‍ വേറേ ഏതെങ്കിലും സ്ഥലത്തേയ്ക്കു മാറണമല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണു് ഇവിടുത്തെ ചെറിയ ഒരു കൂട്ടായ്മയുടെ ഈസ്റ്റര്‍/വിഷു പ്രോഗ്രാം വന്നതു്.

അതിനോടനുബന്ധിച്ചു് ഞങ്ങള്‍ ആ സ്കിറ്റിനൊരു രണ്ടാം ഭാഗം അവതരിപ്പിച്ചു. സ്റ്റേജിലൊന്നുമായിരുന്നില്ല. അതുകൊണ്ടു് കാണികളുടെ ഇടപെടലും ഉണ്ടു്. നേരത്തേ പ്ലാന്‍ ചെയ്തതല്ലെങ്കിലും വിശാഖിന്റെ അനിയന്‍ വിഘ്നേശും ചെറിയ ഒരു റോള്‍ ചെയ്യുന്നുണ്ടു്.


പഴയ സ്കിറ്റിന്റെ വീഡിയോ പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാര്‍ റെക്കോര്‍ഡു ചെയ്തു് പിന്നെ എഡിറ്റു ചെയ്തു് ഓഡിയോ മിക്സ് ചെയ്തു് ഉണ്ടാക്കിയതാണു്. ഇതു് ഒരു സാദാ കാംകോഡറില്‍ ഒരു സാദാ മനുഷ്യന്‍ സാദാ ആയി റെക്കോര്‍ഡു ചെയ്തതും.


വനിതാലോകം ബ്ലോഗിലെ കവിതാക്ഷരിയിലേയ്ക്കു് ഒരു കവിത ചൊല്ലി അയയ്ക്കാന്‍ വിശാഖ് ശ്രമിക്കുന്നതും ഓരോ കവിതയ്ക്കും ഓരോ പ്രശ്നം കാണുന്നതും വിഷയമാക്കി ഒരു ഓഡിയോ സ്കിറ്റ് ഉണ്ടാക്കി വനിതാലോകത്തിലേയ്ക്കു് അയച്ചു കൊടുക്കണം എന്നൊരു ആശയം എന്റെ മനസ്സിലുണ്ടായിരുന്നു. അതു നടന്നില്ല. അപ്പോഴാണു് ഈ പരിപാടി വന്നതും അതു് ഈ വിധത്തിലായതും.

നാടോടിക്കാറ്റു്, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പു്, കിലുക്കം, Die hard, Terminator, Matrix തുടങ്ങിയ സിനിമകള്‍ക്കു പറ്റിയതു പോലെ ഈ സീക്വലും ഒരു ഫ്ലോപ്പാകുമോ?

വിശാഖ്
വീഡിയോ

Comments (9)

Permalink

യൂണിക്കോഡിന്റെ മുന്നേറ്റം

1991 ഒക്ടോബറിലാണു് യൂണിക്കോഡിന്റെ ഒന്നാമത്തെ വേര്‍ഷന്‍ പ്രസിദ്ധീകരിച്ചതു്. പതിനാറു കൊല്ലത്തിനു ശേഷം, ഇപ്പോഴിതാ യൂണിക്കോഡ് (utf-8) ഇന്റര്‍നെറ്റിലെ ഏറ്റവും ഉപയോഗിക്കുന്ന എന്‍‌കോഡിംഗ് രീതിയായി മാറി.

2007 ഡിസംബറില്‍ utf-8 രണ്ടു പ്രമുഖ എന്‍‌കോഡിംഗുകളെ മറികടന്നു: ASCII-യെയും പിന്നീടു് Western European encoding-നെയും. കൂടുതല്‍ വിവരങ്ങള്‍ക്കു് ഗൂഗിളിന്റെ ഔദ്യോഗികബ്ലോഗിലെ ഈ പോസ്റ്റ് കാണുക.

മേല്‍പ്പറഞ്ഞ പോസ്റ്റില്‍ കൊടുത്തിട്ടുള്ള ഈ ഗ്രാഫില്‍ നിന്നു് ആസ്കിയുടെ (ചുവന്ന വര) പതനവും യൂണിക്കോഡിന്റെ (നീല വര) ഉയര്‍ച്ചയും വ്യക്തമായി കാണാന്‍ സാധിക്കും.

ഈയിടെ പുറത്തിറങ്ങിയ യൂണിക്കോഡ് 5.1 വേര്‍ഷനില്‍ മലയാളത്തിന്റെ ഒരു പിടി പുതിയ അക്ഷരങ്ങളുമുണ്ടു്. സ്വതന്ത്രമായ ചില്ലുകള്‍ (ൺ, ൻ, ർ, ൽ, ൾ, ൿ) , അവഗ്രഹം/പ്രശ്ലേഷം (ഽ), പണ്ടു ചില സംഖ്യകളെക്കുറിച്ചിരുന്ന (10, 100, 1000, അര, കാല്‍, മുക്കാല്‍) ചില ചിഹ്നങ്ങള്‍, തീയതിയെ കാണിക്കുന്ന ചിഹ്നം, ൠ, ഌ, ൡ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ എന്നിവ. ഗൂഗിള്‍ സേര്‍ച്ച് ഇതിനകം തന്നെ ഈ അക്ഷരങ്ങളെ കണക്കിലെടുക്കുന്നുണ്ടു്.

ഐ. റ്റി. വേള്‍ഡിന്റെ The 10 most important technologies you never think about എന്ന ലേഖനവും വായിക്കുക.

എന്നാണോ നമ്മുടെ എല്ലാ പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഇതു മനസ്സിലാക്കി ആസ്കി ഫോണ്ടുകളെ വിട്ടു യൂണിക്കോഡിലേക്കു മാറുക?

സാങ്കേതികം (Technical)
യൂണിക്കോഡ്

Comments (15)

Permalink

അയ്യായിരത്തിന്റെ കലാശം

അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ 2005 ജനുവരി 6-നു തുടങ്ങിയ ഇ-സദസ്സ് 2008 മാര്‍ച്ച് 13-നു് അയ്യായിരം ശ്ലോകങ്ങള്‍ തികച്ചു. 1162 ദിവസം കൊണ്ടു് 5000 ശ്ലോകങ്ങള്‍. (ശരാശരി ഒരു ദിവസം 4.3 ശ്ലോകങ്ങള്‍). ലോകത്തിലെ ഏറ്റവും നീണ്ടുനിന്ന അക്ഷരശ്ലോകസദസ്സാണു് ഇതു്. ഇതില്‍ സംഭരിച്ച ശ്ലോകങ്ങള്‍ ഏറ്റവും വലിയ ശ്ലോകക്കൂട്ടവും ആവാം. (ഇതെഴുതുമ്പോള്‍ ശ്ലോകങ്ങളുടെ എണ്ണം 5200 കഴിഞ്ഞു).

(അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതലായി ഇവിടെ വായിക്കാം.)

ശ്ലോ‍കങ്ങളുടെ എണ്ണം നൂറു്, ആയിരം തുടങ്ങിയവ തികയുമ്പോള്‍ സദസ്സിലുള്ള ആ‍രെങ്കിലും തന്നെ ഒരു ശ്ലോകമെഴുതി അതു് ആഘോഷിക്കാറുണ്ടു്. (ഇങ്ങനെ ഞാനെഴുതിയ ശ്ലോകങ്ങള്‍ അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍ എന്ന പോസ്റ്റില്‍ കാണാം.) ഇത്തവണ കുറേക്കൂടി വിപുലമായ രീതിയിലാണു് ആഘോഷിച്ചതു്. താഴെപ്പറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചു.

  1. ശ്ലോകങ്ങളുടെ എണ്ണം 4990 ആകുമ്പോള്‍ ശ്ലോകം ചൊല്ലല്‍ നിര്‍ത്തുക. അടുത്ത പത്തു ശ്ലോകങ്ങള്‍ സദസ്യര്‍ എഴുതുന്നതാവണം.
  2. ആ 10 ശ്ലോകങ്ങള്‍ ഇ-സദസ്സിനെപ്പറ്റിയോ അതു് 5000 തികച്ചതിനെപ്പറ്റിയോ ആവണം.
  3. ചെറിയതില്‍ നിന്നു വലുതിലേക്കു പോകുന്ന വൃത്തങ്ങളിലായിരിക്കണം അവ എഴുതുന്നതു്. ഓരോ ശ്ലോകവും താഴെക്കൊടുക്കുന്ന വൃത്തങ്ങളില്‍ ഒന്നിലായിരിക്കണം.
    1. ആര്യ / ഗീതി (മാത്രാവൃത്തം)
    2. രഥോദ്ധത / ശാലിനി (11 അക്ഷരം)
    3. ഉപജാതി (ഇന്ദ്രവജ്ര / ഉപേന്ദ്രവജ്ര / ഇന്ദ്രവംശ / വംശസ്ഥം) (11-12 അക്ഷരം)
    4. ദ്രുതവിളംബിതം / തോടകം / ഭുജംഗപ്രയാതം (12 അക്ഷരം)
    5. വിയോഗിനി / വസന്തമാലിക / പുഷ്പിതാഗ്ര (അര്‍ദ്ധസമവൃത്തം - 10-13 അക്ഷരം)
    6. വസന്തതിലകം / മഞ്ജുഭാഷിണി (13-14 അക്ഷരം)
    7. മാലിനി / പഞ്ചചാമരം / ഹരിണി (15-16 അക്ഷരം)
    8. ശിഖരിണി / പൃഥ്വി / മന്ദാക്രാന്ത (17 അക്ഷരം)
    9. മല്ലിക / ശങ്കരചരിതം / ശാര്‍ദ്ദൂലവിക്രീഡിതം (18-19 അക്ഷരം)
    10. സ്രഗ്ദ്ധര / കുസുമമഞ്ജരി (21 അക്ഷരം)
  4. തീര്‍ച്ചയായും, ശ്ലോകങ്ങള്‍ അക്ഷരശ്ലോകരീതിയിലായിരിക്കണം. അതായതു്, ഒരു ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരത്തില്‍ വേണം അടുത്ത ശ്ലോകം തുടങ്ങാന്‍.
  5. കഴിയുന്നതും വികടാക്ഷരമൊന്നും കൊടുക്കാതെ നല്ല അക്ഷരങ്ങള്‍ മാത്രം കൊടുക്കുക.

ഒരു ശ്ലോകരചനാഭ്യാസമായി വിഭാവനം ചെയ്ത ഈ ആഘോഷം ഒരാഴ്ച കൊണ്ടു തീര്‍ക്കാനായിരുന്നു വിചാരിച്ചതു്. എന്നാല്‍ ഒരു ദിവസം കൊണ്ടു തന്നെ 10 ശ്ലോകങ്ങള്‍ ഉണ്ടായി. സദസ്സിലെ പ്രമുഖകവികളായ രാജേഷ് വര്‍മ്മ, മധുരാജ്, ഡോ. പണിക്കര്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ അറിഞ്ഞു വന്നപ്പോഴേയ്ക്കും പത്തു ശ്ലോകങ്ങളും കഴിഞ്ഞിരുന്നു. (വിശ്വപ്രഭ അറിഞ്ഞെത്തിയെങ്കിലും ജോലിത്തിരക്കു മൂലം ശ്ലോകം എഴുതാന്‍ പറ്റിയില്ല.)

ആ പത്തു ശ്ലോകങ്ങളും താഴെച്ചേര്‍ക്കുന്നു. അതാതു കവികളെക്കൊണ്ടു തന്നെ ചൊല്ലിച്ചു് ഇവിടെ ഇടണമെന്നു കരുതിയതാണു്. അതിനു് ഇനിയും സമയമെടുക്കുന്നതിനാല്‍ ഞാന്‍ തന്നെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നു. (ഇതു വായിക്കുന്ന കവികള്‍ അവരവരുടെ ശ്ലോകങ്ങള്‍ ചൊല്ലി MP3 എനിക്കു് ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ അയച്ചു തരുക. ഇവിടെ ചേര്‍ക്കാം.)

  1. ഉമേഷ് (വൃത്തം: ഗീതി):

    വയ്യാതായ് ഞാന്‍, നമ്മുടെ
    കയ്യാല്‍ നന്നായ് നനച്ചു പാലിച്ച
    തയ്യിന്നൊരു വന്മരമായ്
    അയ്യായിരമായ് ഫലങ്ങളന്യൂനം!

    download MP3
    മറ്റു പല തിരക്കുകള്‍ മൂലം ഞാന്‍ ഇ-സദസ്സില്‍ പോയിട്ടു് ഒരുപാടു കാലമായി. 3000-ത്തിനു ശേഷം പോയിട്ടില്ല എന്നു തന്നെ പറയാം. ഇ-സദസ്സ് പൂര്‍വ്വാധികം ഭംഗിയായി പോകുന്നതു കണ്ടതിലുള്ള സന്തോഷത്തില്‍ നിന്നാണു് ഈ ശ്ലോകം. ഉള്ളൂരിന്റെ ഉമാകേരളത്തിലെ

    തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
    കയ്യാലണപ്പവനു കാമിതമാകെ നല്‍കാന്‍
    അയ്യായിരം കുല കുലയ്പ്പൊരു തെങ്ങുകള്‍ക്കും
    ഇയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

    എന്ന ശ്ലോകത്തോടു കടപ്പാടു്.

  2. ബാലേന്ദു (വൃത്തം: രഥോദ്ധത):

    തീരെയില്ല സമയം പലര്‍ക്കുമെ-
    ന്നാലുമെത്തിയവര്‍ ഈ-സദസ്സിതില്‍
    ചേലിയന്ന രചനാസുമങ്ങളാല്‍
    മാലയിട്ടു, കവിതാംബ തന്‍ ഗളേ.

    download MP3
    ഈ സദസ്സിലെ ഏറ്റവും പ്രഗല്‍ഭനായ കവിയാണു് പ്രശസ്ത ബാലസാഹിത്യകാരനും കവിയും ഭാഗവതപ്രഭാഷകനുമായ കെ. കെ. ചന്ദ്രശേഖരന്‍ നായര്‍ എന്ന ബാലേന്ദു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെ ശ്ലോകമെഴുത്തു് അദ്ദേഹത്തിനു് ഒരു കുട്ടിക്കളി മാത്രം.
  3. ശ്രീധരന്‍ കര്‍ത്താ (വൃത്തം: ഇന്ദ്രവജ്ര):

    ചൊല്ലാതിരുന്നില്ല സദസ്സിലെന്നും
    എന്നാലുമിന്നെന്നിലുണര്‍ന്നു മോഹം
    അയ്യായിരം കൂടി “റിസൈറ്റു” ചെയ്യാം
    അയ്യാ, യിതത്യാഗ്രഹമെന്റെ ദാഹം.

    download MP3
    ഇ-സദസ്സിലെ ഏറ്റവും സജീവമായ പങ്കാളിത്തം കര്‍ത്തായുടേതായിരുന്നു. രണ്ടാമത്തെ ശ്ലോകം ചൊല്ലിയ കര്‍ത്താ ഒരിക്കലും മുടക്കം വരാതെ ഇപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നു, മറ്റേ അറ്റത്തു് ആളുകള്‍ ഔട്ടായിക്കൊണ്ടിരിക്കുമ്പോഴും ഇങ്ങേ അറ്റത്തു നിന്നു് സ്ഥിരമായി ബാറ്റു ചെയ്യുന്ന ഓപ്പനിംഗ് ബാറ്റ്സ്മാനെപ്പോലെ. ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകം ചൊല്ലിയിട്ടില്ലാത്ത, ഇപ്പോഴും കാര്യമായി ശ്ലോകങ്ങളൊന്നും കാണാതെ അറിയാത്ത കര്‍ത്താ മലയാളഭാഷയോടുള്ള അത്യധികമായ സ്നേഹം കൊണ്ടാണു് സദസ്സില്‍ പങ്കെടുക്കുന്നതു്. 5000 ശ്ലോകങ്ങളില്‍ 842 ശ്ലോകങ്ങള്‍ (ഏകദേശം 17%) ചൊല്ലിയ അദ്ദേഹം എന്നും ഏറ്റവും കൂടുതല്‍ ശ്ലോകം ചൊല്ലിയ ആളാണു്. വിനയരാജ് (705), ഉമേഷ് (469), ഋഷി കപ്ലിങ്ങാടു് (412), ബാലേന്ദു (383), ഡോ. പണിക്കര്‍ (358), ജ്യോതിര്‍മയി (287) എന്നിവരാണു് 5 ശതമാനത്തില്‍ കൂടുതല്‍ ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുള്ള മറ്റുള്ളവര്‍. ആകെയുള്ള 191 അംഗങ്ങളില്‍ 40 പേര്‍ സദസ്സില്‍ പങ്കെടുത്തിട്ടുണ്ടു്.

    ഈ കളരിയില്‍ കൂടി ശ്ലോകമെഴുതാനും കര്‍ത്താ പ്രാപ്തി നേടി. അയ്യായിരാമത്തെ ശ്ലോകം കൂടി റിസൈറ്റ് ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണു് ഈ ശ്ലോകത്തില്‍.

  4. ഋഷി കപ്ലിങ്ങാടു് (വൃത്തം: ഭുജംഗപ്രയാതം):

    അബദ്ധങ്ങളുണ്ടെന്നു വന്നാലുമെന്നും
    സുബദ്ധങ്ങളാക്കിത്തരുന്നോരു ബന്ധം
    ഇതില്‍ക്കൂടുതല്‍ ഭാഗ്യമെന്താണു കിട്ടാന്‍
    സദസ്സിന്നൊരയ്യായിരം വന്ദനങ്ങള്‍!

    download MP3
    രാജേഷ് വര്‍മ്മ, ജ്യോതിര്‍മയി, ഋഷി, ഹരിദാസ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങി പലരും ശ്ലോകമെഴുതാന്‍ പഠിച്ച കളരിയായിരുന്നു ഈ ഗ്രൂപ്പ്. വൃത്തമോ അര്‍ത്ഥമോ തെറ്റിയാലും ആരെങ്കിലും സഹായിച്ചു് ശ്ലോകങ്ങള്‍ നന്നാക്കാന്‍ ഇവിടെ കവികള്‍ക്കു കഴിഞ്ഞിരുന്നു. ഈ കാര്യമാണു് ഋഷി ഇവിടെ സൂചിപ്പിക്കുന്നതു്.
  5. ഉമേഷ് (വൃത്തം: പുഷ്പിതാഗ്ര):

    ഇതു സുദിന, മനേകകാവ്യവിദ്യാ-
    ചതുരരൊടൊത്തൊരു നല്ല സദ്യ കൂടാന്‍!
    മധുരവുമെരിവും പുളിപ്പുമെല്ലാം
    വിധിയൊടു ചേര്‍ന്നു വരട്ടെ ഭോജ്യജാലം!

    download MP3
    സ്തോത്രങ്ങള്‍ തൊട്ടു യുക്തിവാദം വരെയും, ദുര്‍ഗ്രഹങ്ങളായ സംസ്കൃതശ്ലോകങ്ങള്‍ തൊട്ടു പാരഡിശ്ലോകങ്ങള്‍ വരെയും നിറഞ്ഞ ഒരു രസികന്‍ സദ്യ തന്നെയായിരുന്നു ഇതു്.
  6. ഹരിദാസ് മംഗലപ്പള്ളി (വൃത്തം: വസന്തതിലകം):

    മാളത്തില്‍ നിന്നു പുറമേക്കു വരുന്നു ഞാനീ
    മേളത്തിലേക്കു, ചെറു പൂങ്കുഴലൂതുവാനായ്‌
    ശ്ലോകാങ്കണത്തിലിത, വേദിയൊരുക്കി നില്‍പൂ
    കേളിക്കു വന്നിടുക കാവ്യകലാംഗനേ നീ!

    download MP3
    കുറേക്കാലമായി ഹരിദാസും ശ്ലോകസദസ്സില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 5000 തികയ്ക്കുന്നതു കേട്ടു് ഓടി വന്നതാണു്. അതിനെയാണു “മാളത്തില്‍ നിന്നു പുറമേയ്ക്കു വരുന്നു ഞാന്‍” എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്.
  7. ശ്രീധരന്‍ കര്‍ത്താ (വൃത്തം: മാലിനി):

    ശ്രമമൊടു വിളവെല്ലാം കൊയ്തു കൂട്ടീട്ടുമെന്നും
    പുതുപുതു തളിര്‍ വാച്ചീടുന്നൊരീപ്പാടമേതോ?
    തുനിയണമിനിയും നാം ശ്ലോകമാം കറ്റ കൊയ്യാന്‍
    പരിചൊടൊരരിവാള്‍ തീര്‍ത്തേകുവാന്‍ കൊല്ലനെങ്ങോ?

    download MP3
    നല്ല ശ്ലോകം. ശ്ലോകങ്ങളുടെ എണ്ണം രണ്ടായിരമായിടുമ്പോഴേയ്ക്കു് അവയുടെ സ്റ്റോക്കു തീരും എന്നാണു് ആദ്യം കരുതിയിരുന്നതു്. ഇപ്പോള്‍ ഇതാ 5000 കവിഞ്ഞിട്ടും ദിവസവും അക്ഷരശ്ലോകരീതിയില്‍ എട്ടുപത്തു ശ്ലോകങ്ങള്‍ സദസ്സിലേയ്ക്കു വരുന്നു. കൊയ്യും തോറും കൂടുതല്‍ വിള മുളയ്ക്കുന്ന പാടമായാണു് കവി ഇതിനെ ഉപമിക്കുന്നതു്. ഇവയെ ശരിക്കു ക്രോഡീകരിക്കുവാന്‍ തന്നെ നമുക്കു കഴിയുന്നില്ല. വായിക്കുന്ന കാര്യം പോകട്ടേ. ആസ്വാദനക്ഷമതയാണു് ഇവിടെ അരിവാള്‍.

    “മാലിനി” സ്വന്തം മകളുടെ പേരായതു കൊണ്ടു് കര്‍ത്തായ്ക്കു മാലിനിവൃത്തത്തോടു പ്രത്യേകം മമതയുമുണ്ടു്.

  8. ഉമേഷ് (വൃത്തം: ശിഖരിണി):

    തുടക്കം രണ്ടാളാ, ണിതു പൊഴുതില്‍ നൂറ്റെണ്‍പതു ജനം;
    മുടക്കം വന്നീലാ - ഉടനെ വരുമയ്യായിരമിതാ.
    കടുക്കും താത്‌പര്യം സഹൃദയരിലെന്നെന്നുമരുളീ-
    ട്ടൊടുക്കം വിട്ടെന്നും തുടരു കവിതക്കൂട്ടുകളി നീ!

    download MP3
    ഈ ഗ്രൂപ്പു തുടങ്ങുമ്പോള്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ-രാജേഷ് വര്‍മ്മയും ഞാനും. ഇപ്പോള്‍ 191 പേരുണ്ടു്. ഒരിക്കലും മുടങ്ങാതെ നടന്ന ഗ്രൂപ്പില്‍ ഇതു വരെ 10702 ഈമെയിലുകള്‍ വഴി ആളുകള്‍ ശ്ലോകങ്ങള്‍ ചൊല്ലുകയും സാഹിത്യചര്‍ച്ചകള്‍ നടത്തുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇ-സദസ്സ് എന്ന സംരംഭവും വളരെ വിജയമായിരുന്നു. ഇതു് ഇനിയും തുടര്‍ന്നു പോകട്ടേ എന്നാണു് ആഗ്രഹം.
  9. ബാലേന്ദു (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം):

    കെഞ്ചും നെഞ്ചു ഗൃഹാതുരത്വകിടില-
          ത്താലേറെ നീറീടവേ-
    യഞ്ചാറാളുകളൊത്തു; നെറ്റിലുളവായ്‌
          ശബ്ദാര്‍ത്ഥവിക്രീഡിതം
    അഞ്ചായായിരമിത്രവേഗമിതുപോല്‍
          മുന്നോട്ടു പോയാല്‍ നമു-
    ക്കഞ്ചാണ്ടിന്നിട കൊണ്ടു കോര്‍ത്തുകഴിയാ-
          മുള്ളത്ര നന്മുത്തുകള്‍.

    download MP3
    “അമ്പത്തൊന്നക്ഷരാദി…” ശ്ലോകം ജ്യോതി നേരത്തേ അയച്ചിട്ടു് അതു് അയ്യായിരാമത്തെ ശ്ലോകമായി പരിഗണിക്കാമോ എന്നു് ജ്യോതി ചോദിച്ചു. “അതു പറ്റില്ല, തൊട്ടു മുമ്പുള്ള ആള്‍ തരുന്ന അക്ഷരത്തില്‍ ചൊല്ലണം” എന്നു ഞാന്‍. അപ്പോള്‍ “ഏതക്ഷരം തന്നാലും ഞാന്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ ജ്യോതിക്കു് അ കൊടുത്തോളാം” എന്നു ബാലേന്ദു പറഞ്ഞു. അങ്ങനെ എഴുതിയ ശ്ലോകമാണിതു്.
  10. ജ്യോതിര്‍മയി (വൃത്തം: സ്രഗ്ദ്ധര);

    അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ,
          കമ്പിതക്കോളിളക്ക-
    ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമ-
          ഞ്ചായിരം സൂര്യദീപം
    വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്‍-
          ജ്ജാലകം തള്ളിനോക്കീ-
    ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാ-
          ശ്ലോകവാരാശി കാണ്‍കേ!

    (ഉമേഷ്)  
    download MP3
     
    (ജ്യോതി)  
    download MP3
  11. ശ്ലോകപ്പെരുമഴ ജനലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ അയ്യായിരം മഴത്തുള്ളികളില്‍ അയ്യായിരം സൂര്യഗോളം പ്രതിബിംബിച്ചു കണ്ടു് ആനന്ദിച്ചും അമ്പരന്നും നില്‍ക്കുന്ന കുട്ടിയായാണു് ജ്യോതി തന്നെ കാണുന്നതു്. ഈ ശ്ലോകത്തെപ്പറ്റി ജ്യോതി ഇവിടെ എഴുതിയിട്ടുണ്ടു്.

    ഇതിനു ശേഷം ഹരിദാസ് മുന്‍‌കൈയെടുത്തു് ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ലൈവ് അക്ഷരശ്ലോകവും നടന്നു. സ്കൈപ്പില്‍ക്കൂടി അഞ്ചു പേര്‍-ബാംഗ്ലൂരില്‍ നിന്നു ബാലേന്ദുവും ജ്യോതിയും, ഒഹായോയില് (അമേരിക്ക)‍ നിന്നു ഹരിദാസ്, ഓറിഗണില്‍ (അമേരിക്ക) നിന്നു രാജേഷ് വര്‍മ്മ, കാലിഫോര്‍ണിയയില്‍ (അമേരിക്ക) നിന്നു ഞാന്‍-രണ്ടു മണിക്കൂറിലധികം ശ്ലോകം ചൊല്ലി. അതും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.


    അന്യം നിന്നു പോയെന്നു പലരും എഴുതിത്തള്ളിയ ഈ കല ഇപ്പോഴും നിലനില്‍ക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ടു്. അതു പോലെ, ഇപ്പോഴും ശ്ലോകമെഴുതാന്‍ കഴിയുന്നവര്‍ ഉണ്ടെന്നുള്ളതും.

    ശ്ലോകങ്ങള്‍ ക്രോഡീകരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ആദ്യത്തെ 2646 ശ്ലോകങ്ങളേ ഉള്ളൂ. താമസിയാതെ 5000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിക്കും.

ശ്ലോകങ്ങള്‍ (My slokams)
ശബ്ദം (Audio)
ആലാപനം (Recital)
അക്ഷരശ്ലോകം

Comments (16)

Permalink

എനിക്കു രസമീ…

ഇതു ഗുരുകുലത്തിലെ 201-ാ‍മത്തെ പോസ്റ്റ്.

ബ്ലോഗ് തുടങ്ങിയതു് 2005 ജനുവരി 19-നു്. നൂറാമത്തെ പോസ്റ്റ് (പുഴ. കോമിലെ മകരസംക്രമഫലം - ഒരു വിശകലനം) 2006 ജൂലൈ 14-നു്-ഏകദേശം ഒന്നര വര്‍ഷത്തിനു ശേഷം.

നൂറായി എന്നറിയിച്ച പോസ്റ്റ് (നൂറടിക്കുമ്പോള്‍…) കൃത്യം ഒന്നര വര്‍ഷത്തിനു ശേഷം - ജൂലൈ 18-നു്.

അടുത്ത 50 പോസ്റ്റുകള്‍ക്കു വെറും നാലു മാസമേ എടുത്തുള്ളൂ - നൂറ്റമ്പതാമത്തെ പോസ്റ്റ് (ഭയം) 2006 നവംബര്‍ 28-നു്. പക്ഷേ അടുത്ത 50 പോസ്റ്റുകള്‍ എഴുതാന്‍ 16 മാസമെടുത്തു. ഇരുനൂറാമത്തെ പോസ്റ്റ് (ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍) 2008 മാര്‍ച്ച് 31-നു്.

വ്യക്തിപരമായ കാരണങ്ങളാണു് ക്രമമില്ലാത്ത ഈ അക്രമത്തിന്റെ (പണ്‍ ഇന്റന്റഡ്) കാരണം. അതിനെപ്പറ്റി വിശദമായി ഇനിയൊരിക്കലെഴുതാം.

എന്തായാലും ഈ ക്രമമില്ലായ്മയിലൂടെ കടന്നു പോകുന്നതും ഒരു സുഖമാണു്. ഇടശ്ശേരി പറഞ്ഞതു പോലെ


എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍…


അമിതസ്ഥൂലതയാണു് എന്റെ പോസ്റ്റുകളുടെ ഒരു പ്രധാന ന്യൂനത. എന്റെ അടുത്ത സുഹൃത്തും വിമര്‍ശകനുമായ രാജേഷ് വര്‍മ്മ എന്റെ മിക്ക പോസ്റ്റുകളും വായിക്കാറില്ല. പോസ്റ്റിന്റെ വലിപ്പം കണ്ടു് പകച്ചു് റിട്ടയര്‍ ചെയ്തതിനു ശേഷം സമയം കിട്ടുമ്പോള്‍ വായിക്കാന്‍ മാറ്റിവെയ്ക്കും.

അദ്ദേഹത്തിന്റെ ശ്രീമദീയെമ്മെസ് അഷ്ടോത്തരശതസ്തോത്രത്തിന്റെ വ്യാഖ്യാനമാണു് ഞാനെഴുതിയ ഏറ്റവും വലിയ പോസ്റ്റ് എന്നതു മറ്റൊരു കാര്യം. ഇതു വരെ എഴുതിയ പോസ്റ്റുകളില്‍ ഏറ്റവും പണിപ്പെട്ടതും അതിനു വേണ്ടിയാണു്. രാജേഷിന്റെ ഇരുപതു ശ്ലോകങ്ങള്‍ക്കു വ്യാഖ്യാനം എഴുതിയതു കൂടാതെ ഒമ്പതു ശ്ലോകങ്ങള്‍ സ്വന്തമായെഴുതുകയും പല പ്രസിദ്ധവാക്യങ്ങളെയും വളച്ചൊടിച്ചു വ്യാഖ്യാനിക്കുകയും ചെയ്ത ആ പോസ്റ്റാണു് എനിക്കേറ്റം പ്രിയപ്പെട്ടതും.

ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട പോസ്റ്റും അതു തന്നെ. പഴയ ഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നും തങ്ങളുടെ പ്രവാചകന്‍ മാത്രമാണു ശരി എന്നും ശഠിക്കുന്ന മതമൌലികവാദികളെ പരിഹസിക്കുന്ന ആ പോസ്റ്റ് ഒരു കമ്യൂണിസ-ഉപാലംഭമാണെന്നു് വിവരമുള്ളവര്‍ കൂടി കരുതിയപ്പോള്‍ അദ്‌ഭുതം തോന്നി. ഒരു സ്തോത്രം എഴുതാന്‍ ഏറ്റവും യോജിക്കാത്ത ആളെ അന്വേഷിച്ചു് അവസാനം ഇ. എം. എസില്‍ എത്തിയ രാജേഷും മതഗ്രന്ഥങ്ങളുടെ ദുര്‍വ്യാഖ്യാനത്തിനു് ഏറ്റവും യുക്തിരഹിതമായ കമ്യൂണിസം തിരഞ്ഞെടുത്ത എന്നെയും കമ്യൂണിസ്റ്റ് വിരുദ്ധരെന്നു മുദ്ര കുത്തിയതു് ആക്ഷേപഹാസ്യം ഒരിക്കലും അരാഷ്ട്രീയമാവില്ല എന്നതിന്റെ തെളിവാണോ എന്തോ?

ഏറ്റവും ചെറുതു് എന്റെ ആദ്യത്തെ പോസ്റ്റു തന്നെ-പന്തളം കേരളവര്‍മ്മ പുരസ്കാരം സച്ചിദാനന്ദനു്.


ഒരു വര്‍ഷത്തിനിടയില്‍ 134 പോസ്റ്റുകളിട്ട 2006 ഫെബ്രുവരി മുതല്‍ 2007 ജനുവരി വരെയുള്ള കാലമാണു് എന്റെ ബ്ലോഗിലെ ഇതു വരെയുള്ള സുവര്‍ണ്ണകാലം. ഒരു പോസ്റ്റു പോലും എഴുതാത്ത 2005 ജൂണ്‍ മുതല്‍ ഒക്റ്റോബര്‍ വരെയുള്ള അഞ്ചു മാസമാണു് ഏറ്റവും മോശം. അതിനിടയ്ക്കു നാല്പതു വയസ്സു തികഞ്ഞപ്പോള്‍ എഴുതിയ ഈ പോസ്റ്റ് ഇല്ലായിരുന്നെങ്കില്‍ ഇതു് ഒമ്പതു മാസമായി ഉയര്‍ന്നേനേ.

ഏറ്റവും കൂടുതല്‍ പോസ്റ്റുകളിട്ട മാസം 2006 ഫെബ്രുവരിയാണു് - 21 പോസ്റ്റുകള്‍. ഒരു പോസ്റ്റു പോലും എഴുതാത്ത 11 മാസങ്ങളുണ്ടു് ഇതു വരെ.


2006 ഓഗസ്റ്റ് ഇരുപതാം തീയതി എന്റെ ബ്ലോഗിംഗ് ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അന്നാണു് മാതൃഭൂമി വാരാ‍ന്ത്യപ്പതിപ്പില്‍ ബ്ലോഗിനെപ്പറ്റി വന്ന ലേഖനത്തില്‍ എന്നെയും എന്റെ ബ്ലോഗിനെപ്പറ്റിയും പരാമര്‍ശിച്ചതു്.

അതിനു മുമ്പും ബ്ലോഗിനെപ്പറ്റിയുള്ള വാര്‍ത്തകളില്‍ എന്റെ പേരു പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതു പോലെ ഒന്നു മുമ്പുണ്ടായിട്ടില്ല. എന്റെ നാട്ടിലെയും അമേരിക്കയിലും വിലാസവും ബ്ലോഗിനെപ്പറ്റിയുള്ള വിവരങ്ങളും ഒക്കെ ചേര്‍ത്തു് ഒരു പാരഗ്രാഫ്. ഈ ലേഖനം എഴുതാന്‍ വേണ്ടി ഈ സി. പി. ബിജു ഒരു ബ്ലോഗറായി കുറേ ദിവസം ബ്ലോഗുലകത്തില്‍ കറങ്ങി കുറേ പോസ്റ്റുകളും കമന്റുകളുമൊക്കെ ഇട്ടു് ഇതിന്റെ ഒരു ഫീലിംഗ് നേടിയിരുന്നെന്നാണു കേള്‍വി.

പത്രത്തില്‍ പേരൊക്കെ വന്നപ്പോള്‍ ഞാന്‍ എന്റെ ബ്ലോഗിനെപ്പറ്റിയും അതിന്റെ ഉള്ളടക്കത്തെപ്പറ്റിയും കൂടുതല്‍ ബോധവാനാകുകയും പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം വിശാലനു പറ്റിയതു പോലെ പിന്നീടു മസിലു പിടിച്ചു മാത്രം എഴുതാന്‍ തുടങ്ങുകയും ചെയ്തു എന്നല്ല പറയാന്‍ പോകുന്നതു്. വഴിത്തിരിവു് വേറൊരു വിധത്തിലായിരുന്നു.

അന്നു വരെ എന്റെ ബ്ലോഗിംഗ് പരമരഹസ്യമായിരുന്നു. സ്വന്തം പേരില്‍ത്തന്നെയാ‍ണു് എഴുതിയിരുന്നെങ്കിലും എന്റെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ അതിനെപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. മലയാളത്തില്‍ ഞാന്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നു് (അക്ഷരശ്ലോകം തുടങ്ങി) എന്റെ ഭാര്യയ്ക്കറിയാമായിരുന്നെങ്കിലും ഇത്രയും വലിയ ഒരു സെറ്റപ്പുണ്ടെന്നു് തത്രഭവതി അറിഞ്ഞിരുന്നില്ല.

മേല്‍പ്പറഞ്ഞ ലേഖനം എന്റെ അമ്മ വായിച്ചു. ഭാര്യയുടെ അമ്മ വായിച്ചു. ഭാര്യയുടെ ആങ്ങളയുടെ ഭാര്യയുടെ അമ്മ വായിച്ചു. (ഭാഗ്യത്തിനു ഭാര്യയുടെ ആങ്ങളയുടെ ഭാര്യയുടെ ആങ്ങള കല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല.) ഞായറാഴ്ച രാവിലെ (അപ്പോള്‍ ഇന്ത്യയില്‍ ഞായറാഴ്ച വൈകുന്നേരം) പതിവു പോലെ നാട്ടിലേക്കു വിളിച്ചപ്പോള്‍ ഇവര്‍ക്കൊക്കെ പറയാന്‍ ഈ വാര്‍ത്തയേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ രാവിലെ ഉണര്‍ന്നെണീറ്റു വന്നപ്പോള്‍ ഈ ജനമൊക്കെ അവിടെയുണ്ടു്. ഇത്രയും കാലം കമ്പ്യൂട്ടറിന്റെ മുമ്പില്‍ കുത്തിയിരുന്നതു മുഴുവന്‍ ഇതിനായിരുന്നോ എന്ന മുഖഭാവവുമായി. ഭാഗ്യത്തിനു് അന്നത്തെ ലേറ്റസ്റ്റ് പോസ്റ്റ് ഗണിതവും വ്യാകരണവും ഒന്നുമായിരുന്നില്ല. മനസ്സിന്റെ താളുകള്‍ക്കിടയില്‍… എന്ന മനുഷ്യനു മനസ്സിലാകുന്ന ഒരു പോസ്റ്റായിരുന്നു.

അന്നു മുതല്‍ എന്റെ വീട്ടുകാരും കൂട്ടുകാരും എന്റെ ബ്ലോഗ് വായിച്ചു തുടങ്ങി. സിന്ധുവിനു് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ് ഞാന്‍ വിശാഖിനെപ്പറ്റി എഴുതിയ അമ്മ ഇന്നാളു പറഞ്ഞല്ലോ ആണു്. മകനെപ്പറ്റിയുള്ള പൊങ്ങച്ചമായതിനാലാണോ തത്രഭവതിയും അതിലെ ഒരു കഥാപാത്രമായതു കൊണ്ടാണോ എന്നെ അതിലൊരു വിഡ്ഢിയായി ചിത്രീകരിച്ചതു കൊണ്ടാണോ എന്നു് എനിക്കറിയില്ല. (ബൂലോഗത്തിലെ ഹാസ്യസമ്രാട്ടു് അരവിന്ദനും ഒരിക്കല്‍ ആ പോസ്റ്റാണു തനിക്കു് ഏറ്റവും ഇഷ്ടപ്പെട്ടതു് എന്നു പറഞ്ഞിട്ടുണ്ടു്.)


200 പോസ്റ്റുകള്‍ക്കു മൊത്തം 4640 കമന്റുകള്‍ കിട്ടി. (ഡിലീറ്റു ചെയ്ത കമന്റുകള്‍ കണക്കിലെടുക്കാതെ.) ഒരു പോസ്റ്റിനു ശരാശരി 23 കമന്റുകള്‍. ഏറ്റവും കൂടുതല്‍ കമന്റുകളിട്ടതു് ആരാണെന്നു് അറിയില്ല. പല പേരുകളില്‍ കമന്റിട്ട ദേവനാവാം. അല്ലെങ്കില്‍ വക്കാരിയാവാം. ഏതായാലും എല്ലാ കമന്റുകളിലും കൂടി ഏറ്റവും കൂടുതല്‍ വാക്കുകളെഴുതിയതു് വക്കാരി തന്നെ - ഉദാഹരണമായി ഈ കമന്റ്.

ഏറ്റവും കൂടുതല്‍ കമന്റുകള്‍ കിട്ടിയതു് (528) Prayer(പ്രാര്‍ത്ഥന) എന്ന പോസ്റ്റിനാണു്. പോസ്റ്റിന്റെ ഗുണം കൊണ്ടൊന്നുമല്ല, പിന്മൊഴികളില്ലെങ്കിലും കമന്റു വീഴും എന്നു തെളിയിക്കാന്‍ ആളുകള്‍ മത്സരിച്ചു കമന്റടി ആഘോഷം നടത്തിയതിന്റെ ബഹളമാണു് അവിടെ. നൂറു പോസ്റ്റു തികച്ചപ്പോള്‍ എഴുതിയ നൂറടിക്കുമ്പോള്‍… എന്ന പോസ്റ്റിലും ഇങ്ങനെയൊരു കമന്റടി മഹാമഹം (231 കമന്റുകള്‍) നടന്നിരുന്നു. ഭാഗ്യത്തിനു് ഈ രണ്ടു പോസ്റ്റുകളിലൊഴികെ ഒന്നിലും കാര്യമാത്രപ്രസക്തമല്ലാത്ത കമന്റുകള്‍ കുറവായിരുന്നു എന്നതു് ആശ്വാസം. അനോണികള്‍ക്കും (ആന്റണി ഒഴികെ) വര്‍മ്മമാര്‍ക്കും (രാജേഷ് ഒഴികെ) എന്റെ ബ്ലോഗിലെ ഭക്ഷണം ദഹിക്കാത്തതുകൊണ്ടാവാം!

ഈ രണ്ടു പോസ്റ്റുകളെ ഒഴിച്ചു നിര്‍ത്തിയാല്‍ 198 പോസ്റ്റുകളില്‍ കിട്ടിയ കമന്റുകള്‍ 3881. അതായതു് ശരാശരി ഒരു പോസ്റ്റിനു് ഏകദേശം പത്തൊമ്പതര കമന്റുകള്‍.

ഏറ്റവും സന്തോഷം തന്ന കമന്റുകള്‍ സമസ്യാപൂരണങ്ങള്‍ക്കാണു്. നശിച്ചു പോയ ഒരു വിനോദം എന്നു കരുതിയ സമസ്യാപൂരണത്തിനു് ഇത്രയും വലിയ പ്രതികരണം കിട്ടുമെന്നു കരുതിയില്ല.

ഏറ്റവും കനത്ത കമന്റുകള്‍ കിട്ടിയ പോസ്റ്റുകള്‍ മനുസ്മൃതിയെപ്പറ്റി എഴുതിയ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്നതും അതിന്റെ തുടര്‍ച്ചയായ സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും… എന്നതുമാണു്. ഏറ്റവും നൊസ്റ്റാല്‍ജിയ നിറഞ്ഞ കമന്റുകള്‍ മനസ്സിന്റെ താളുകള്‍ക്കിടയില്‍… എന്ന പോസ്റ്റിനു കിട്ടിയ റേഡിയോപ്പരസ്യങ്ങളെപ്പറ്റിയുള്ള കമന്റുകളാണു്. ഏറ്റവും രസകരമായ കമന്റുകള്‍ ഉത്തമഭാര്യ എന്ന പോസ്റ്റിനു കിട്ടിയവയാണു്. എങ്കിലും എന്നെ ഏറ്റവും ചിരിപ്പിച്ചതു് കാര്യമായ ഫലിതമൊന്നും പ്രത്യക്ഷത്തിലില്ലാത്ത ഈ കമന്റാണു് (എഴുതിയതു് ആദിത്യന്‍).


മുപ്പത്തേഴു വിഭാഗങ്ങളിലായാണു് (categories) ഇത്രയും പോസ്റ്റുകള്‍ എഴുതിയതു്. 67 പോസ്റ്റുകളുള്ള ഭാരതീയഗണിതം ആണു് ഏറ്റവും മുന്നില്‍. (അവിടെ ഒരു പോസ്റ്റിട്ടിട്ടു് 15 മാസത്തിലധികമായി എന്നതു മറ്റൊരു കാര്യം.) 40 പോസ്റ്റുകളുള്ള സുഭാഷിതം, 35 പോസ്റ്റുകളുള്ള കവിതകള്‍ എന്നിവയാണു് അതിനു പുറകില്‍.

പല വിഭാഗങ്ങളും ഒരു ആവേശത്തിനു് തുടങ്ങിയതാണു്. ഏഴെണ്ണത്തില്‍ ഓരോ പോസ്റ്റു മാത്രമേ ഉള്ളൂ. പത്തോ അതിലധികമോ പോസ്റ്റുകള്‍ ഉള്ള വിഭാഗങ്ങള്‍ പത്തെണ്ണം മാത്രം.

ഏറ്റവും ആദ്യം തുടങ്ങിയ വിഭാഗം വ്യാകരണം. ഇതുവരെയുള്ളതില്‍ അവസാനത്തേതു് സരസശ്ലോകങ്ങള്‍.


സ്വന്തം ബ്ലോഗില്‍ എന്റെ ബ്ലോഗിലേയ്ക്കു് ഏറ്റവും കൂടുതല്‍ ലിങ്കുകള്‍ കൊടുത്തിട്ടുള്ളതു് ശേഷം ചിന്ത്യം എഴുതുന്ന സന്തോഷ് ആണെന്നു തോന്നുന്നു. ഞാന്‍ ഏറ്റവും ലിങ്കു ചെയ്തിട്ടുള്ള ബ്ലോഗ് എന്റേതു തന്നെ. മറ്റു ബ്ലോഗുകളില്‍ ഏതെന്നു പിടിയില്ല. രാജേഷ് വര്‍മ്മയുടെ നെല്ലിക്കയോ ജ്യോതിര്‍മയിയുടെ വാഗ്ജ്യോതിയോ ആയിരിക്കണം.

ഒരു പോസ്റ്റില്‍ നിന്നു തന്നെ എന്റെ ബ്ലോഗിലേയ്ക്കു് ഏറ്റവും കൂടുതല്‍ ലിങ്കുകള്‍ കൊടുത്ത പോസ്റ്റ് രാജേഷ് വര്‍മ്മയുടെ സ്വാതന്ത്ര്യദിനസ്മരണകള്‍ ആണു്. (ആ പോസ്റ്റിനു് ഒരു പ്രതികാരപ്പോസ്റ്റ് അന്നെഴുതിത്തുടങ്ങിയതു് ഇതു വരെ തീര്‍ന്നില്ല.)

എന്റെ ബ്ലോഗിനെയും എഴുത്തിനെയും പറ്റി ഇതു വരെ രണ്ടുപേര്‍ മാത്രമേ നിരൂപണം എഴുതിയിട്ടുള്ളൂ-ഉമേഷിനു സ്നേഹപൂര്‍വ്വം എഴുതിയ ചന്ത്രക്കാറനും, “എന്തൊരഹന്ത!” തുടങ്ങിയ പല പോസ്റ്റുകളില്‍ക്കൂടി വിമര്‍ശിച്ച ജ്യോതിര്‍മയിയും. (ജ്യോതിയുടെ വിമര്‍ശനങ്ങളില്‍ വെട്ടിച്ചുരുക്കിയ അമ്മ നല്ല അമ്മ ഒഴികെ എല്ലാം ഡിലീറ്റു ചെയ്തു കളഞ്ഞു.)

എന്നെപ്പറ്റി അഭിപ്രായം എഴുതിയില്ലെങ്കിലും വിശാലനും സൂവും എന്നെ സ്വപ്നം കണ്ടിട്ടുണ്ടു്. അക്ഷരത്തെറ്റുകള്‍ തിരുത്തുന്നതുകൊണ്ടു് ഞാന്‍ പലരുടെയും പേടിസ്വപ്നങ്ങളില്‍ കടന്നുവന്നിരുന്നു. ഈയിടെയായി ആ പണി നിര്‍ത്തിയതുകൊണ്ടു് ബ്ലോഗേഴ്സ് സുഖമായി ഉറങ്ങുന്നുണ്ടു്.

(ഞാന്‍ ഇവരെയൊന്നും സ്വപ്നം കണ്ടിട്ടില്ല. അതിനു സമയമുണ്ടായിരുന്നെങ്കില്‍ ആ സമയത്തു് ഉണര്‍ന്നിരുന്നു രണ്ടു പോസ്റ്റെഴുതാമായിരുന്നു!)


ഞാന്‍ എഴുതിയവയെ തെറ്റായി ധരിച്ചും ധരിച്ചെന്നു നടിച്ചും പലരും പലയിടത്തും എഴുതിയിട്ടുണ്ടു്. ഞാന്‍ ഒരു വലിയ ജ്യോതിഷവിശ്വാസിയാണെന്നും കമ്യൂണിസ്റ്റ് വിരോധിയാണെന്നും അമേരിക്കന്‍ ലോബി വര്‍ക്കറാ‍ണെന്നും മറ്റുള്ളവരെ വഴി തെറ്റിക്കുന്നവനാണെന്നും മറ്റും പലയിടത്തും വായിച്ചിട്ടുണ്ടു്.

അത്തരത്തിലുള്ള മഞ്ഞക്കണ്ണടകളില്‍ പ്രമുഖമാണു് സ്വതന്ത്രമലയാ‍ളം കമ്പ്യൂട്ടിംഗിലെ വാചകമടിവിദഗ്ദ്ധനായ അനിവര്‍ അരവിന്ദ് സ്വ.മ.ക. മെയിലിംഗ് ലിസ്റ്റിലേക്കയച്ച ഈ കത്തു്.

മലയാളം യൂണിക്കോഡിന്റെ ലോകത്ത് “ചില്ല് ” അഥവാ ചില്ലക്ഷരങ്ങള്‍ വലിയൊരു പ്രതീകമാണ്. അത് ഒരുപാട് ഈഗോകളേയും(ഇതിന് മലയാളം എന്താണാവോ?) അവയ്ക്ക് ബൂലോകത്തിലുള്ള (മലയാളം ബ്ലോഗുലകം)സ്വാധീനത്തേയും (തെറ്റിദ്ധരിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നു തിരുത്ത് ) തുറന്നു കാട്ടുന്നു. അത് മലയാളം ബ്ലോഗര്‍മാരെക്കൊണ്ട് (ബ്ലോഗിനികളെക്കൊണ്ടും) ഇങ്ങനെ പ്രാര്‍ത്ഥനവരെ ഏറ്റ് ചൊല്ലിച്ചു.

“യൂണിക്കോഡില്‍ സ്ഥിതനായ ഞങ്ങളുടെ മലയാളമേ! നിന്റെ നാമം ബൂലോഗമാകേണമേ. നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ. നിന്റെ തിരുശേഷിപ്പ് ഐയീയില്‍ പോലെ ഫയര്‍‌ഫോക്സിലും കാണപ്പെടേണമേ.

അന്നന്നു വേണ്ട അക്ഷരങ്ങളൊക്കെ എല്ലാ കമ്പ്യൂട്ടറിലും കാണുമാറാകേണമേ. ഞങ്ങളുടെ പോസ്റ്റുകളില്‍ കമന്റിടുന്നവരുടെ തോന്ന്യവാസം ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ പോസ്റ്റുകളിലെ തോന്ന്യവാസം ഞങ്ങളോടും പൊറുക്കേണമേ. ”

രചന (കോപ്പിറൈറ്റും): ഗൂഗിളില്‍ സിബുവിനോടൊപ്പം ജോലിചെയ്യുന്ന ഉമേഷിന്റെ ഗുരുകുലം ( ബ്ലോഗ് സെമിനാരി)

മലയാളം ചില്ലക്ഷരത്തിലാണ് ഉദിക്കുന്നതും അസ്തമിക്കുന്നതും എന്നും ZWJ , ZWNJ തുടങ്ങിയവ ചെകുത്താന്റെ സന്തതികളാണെന്നും ഏതുറക്കത്തില്‍ വിളിച്ച് ചോദിചാലും മലയാളം ബ്ലോഗര്‍മാര്‍ വരമൊഴി വിക്കിയയിലെ റഫറന്‍സ് url ഉള്‍പ്പെടെ പറഞ്ഞു തരുമായിരുന്നു.
[…]

എന്റെ Prayer(പ്രാര്‍ത്ഥന) എന്ന പോസ്റ്റിലെ വരികള്‍ ഇഞ്ചിപ്പെണ്ണു് തന്റെ ബ്ലോഗിന്റെ സൈഡ്‌ബാറില്‍ കുറിച്ചിട്ടിരുന്നതാണു് (ഗുരുകുലം സെമിനാരി എന്ന പ്രയോഗം അതിലുള്ളതാണു്) അനിവറിന്റെ സമനില തെറ്റിച്ചതു്. ക്രിസ്തുവിന്റെ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന ഏകപ്രാര്‍ത്ഥനയ്ക്കു പാരഡിയായി എഴുതിയ ആ നര്‍മ്മപ്രാര്‍ത്ഥനയിലെ “നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ” എന്ന വരിയെയാണു് യൂണിക്കോഡില്‍ സിബുവും മറ്റും വാദിക്കുന്ന അറ്റോമിക് ചില്ലുകള്‍ കൊണ്ടുവരണേ എന്നു ഞാന്‍ ബ്ലോഗെഴുത്തുകാരെക്കൊണ്ടു് ഏറ്റുചൊല്ലിച്ചതായി അനിവര്‍ വ്യാഖ്യാനിച്ചതു്. ഞാന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ യൂണിക്കോഡില്‍ ചില്ലക്ഷരങ്ങള്‍ ശരിക്കു കാണിക്കണേ എന്നു മാത്രമേ അതിനര്‍ത്ഥമുള്ളൂ എന്നു് തലയ്ക്കു സ്ഥിരതയുള്ള ആര്‍ക്കും മനസ്സിലാകും. (അതു് അതിനു ശേഷമുള്ള “നിന്റെ തിരുശേഷിപ്പ് ഐയീയില്‍ പോലെ ഫയര്‍‌ഫോക്സിലും കാണപ്പെടേണമേ…” എന്നതില്‍ നിന്നു വ്യക്തമാണു്. ഇനി അതിനു കുത്തകബ്രൌസര്‍ നല്ലതും സ്വതന്ത്രബ്രൌസര്‍ ചീത്തയുമാണെന്ന അര്‍ത്ഥം എപ്പോഴാ‍ണോ ഉണ്ടാക്കിക്കൊണ്ടു വരുക!) ചില്ലക്ഷരങ്ങള്‍ ശരിക്കു കാണാത്തതു് മലയാളം യൂണിക്കോഡ് വായിക്കുന്ന പലരുടെയും പ്രശ്നമാണു്. ദാ‍ ഇപ്പോള്‍ തന്നെ, വിന്‍ഡോസ് എക്സ്-പി-യില്‍ ഫയര്‍ഫോക്സില്‍ ഈ എഴുതുന്നതില്‍ ഒരു ചില്ലു പോലും കാണാന്‍ പറ്റുന്നില്ല.

“ഗൂഗിളില്‍ സിബുവിനോടൊപ്പം ജോലിചെയ്യുന്ന ഉമേഷിന്റെ…” എന്നെഴുതിയതു ശ്രദ്ധിക്കുക. കൂ‍ടെ ജോലി ചെയ്യുന്നവനെ സഹായിക്കുകയാണെന്നു വ്യംഗ്യം. ആ പോസ്റ്റ് എഴുതുന്ന കാലത്തു് ഞാന്‍ ഗൂഗിളില്‍ ജോലി ചെയ്യുകയല്ല. യൂണിക്കോഡിന്റെയും അറ്റോമിക് ചില്ലുകളുടെയും സാങ്കേതികതയെപ്പറ്റി കാര്യമായ വിവരവുമില്ല. (അനിവര്‍ ഇതെഴുതുമ്പോള്‍ സംഗതി മാറി.) അനിവറിനു് ആരോപണമുന്നയിക്കാന്‍ വ്യക്തമായ അടിസ്ഥാനമൊന്നും വേണ്ടല്ലോ. മഹേഷ് പൈയെ എതിര്‍ക്കാന്‍ ഇന്‍ഡിക്ക് ലിസ്റ്റില്‍ വക്കീലന്മാരെ മുഴുവന്‍ തെറി പറഞ്ഞ വീരനില്‍ നിന്നു ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല.

മലയാ‍ളത്തിലെ ബ്ലോഗെഴുത്തുകാരെ തെറ്റിദ്ധരിപ്പിക്കുകയും അവരെക്കൊണ്ടു തെറ്റുകള്‍ ഏറ്റുപറയിക്കുകയും ചെയ്യുന്ന, ബൂലോഗത്തില്‍ ഏറെ സ്വാധീനമുള്ള ഈഗോ എന്നാണു് അനിവര്‍ എന്നെ വിശേഷിപ്പിച്ചതു്. ഇതുവരെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്നു് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അഭിപ്രായങ്ങള്‍ പറയുമ്പോഴും അവ വസ്തുനിഷ്ഠമാകാനും രണ്ടു പക്ഷങ്ങളിലെയും ന്യായാന്യായങ്ങള്‍ പരിശോധിക്കാനും എന്നും ശ്രമിക്കാറുമുണ്ടു്.


കൊച്ചുത്രേസ്യ തന്റെ വാര്‍ഷികപോസ്റ്റില്‍ താന്‍ ബ്ലോഗിംഗ് തുടങ്ങിയതു അരവിന്ദന്‍ കാരണമാണെന്നും ആ ദ്രോണാചാര്യര്‍ക്കു കീബോര്‍ഡിലെ എന്റര്‍ കീ പോലും കൊടുക്കാന്‍ തയ്യാറാണെന്നും വായിച്ചു ഞാന്‍ ഗദ്ഗദകണ്ഠനായി. ആരെങ്കിലും എന്നെപ്പറ്റി അങ്ങനെ പറയുമോ? എവിടെ? ഞാന്‍ മൂലം ബ്ലോഗിംഗും മലയാളഭാഷയും നിര്‍ത്തിയവരുണ്ടാവാം. തുടങ്ങിയവര്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല.

അങ്ങനെയങ്ങു് എഴുതിത്തള്ളാന്‍ വരട്ടേ. താന്‍ ബ്ലോഗിംഗ് തുടങ്ങിയതു് എന്റെ വസന്തതിലകം എന്ന പോസ്റ്റ് വായിച്ചതിനു ശേഷമാണെന്നു് ഡാലി ഇവിടെ പറഞ്ഞിട്ടുണ്ടു്. (കൊടകരപുരാണം മൂലമാണു ബ്ലോഗിലെത്തിയതു് എന്നു പറഞ്ഞതു ഞാന്‍ വിഴുങ്ങുന്നു. ഇങ്ങനെയാണല്ലോ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതു്!) ഡാലിയെപ്പോലെ വ്യക്തിത്വമുള്ള ഒരു നല്ല എഴുത്തുകാരിക്കു് അല്പമെങ്കിലും പ്രചോദനം കൊടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥന്‍!

വേറേ ആര്‍ക്കെങ്കിലും എന്റെ എഴുത്തു കൊണ്ടു ഗുണമുണ്ടായെന്നതിനു് ഇതു വരെ തെളിവൊന്നുമില്ല.


“ഗുരുകുലം” തുടങ്ങുന്നതിനു മുമ്പു് ബ്ലോഗ്സ്പോട്ടില്‍ എനിക്കു് ഒരു ഡസനോളം ബ്ലോഗുകള്‍ ഉണ്ടായിരുന്നു. അവയിലെ പോസ്റ്റുകളെല്ലാം കൂട്ടിയാണു് കൈപ്പള്ളിയുടെ സൂചിക എന്നെ ഏറ്റവും കൂടുതല്‍ പോസ്റ്റ് എഴുതിയ ബ്ലോഗറാക്കിയതു്.

പക്ഷേ, ആ വസ്തുത ശരിയല്ല. അതിലെ അഞ്ഞൂറിലധികം പോസ്റ്റുകള്‍ അക്ഷരശ്ലോകസദസ്സിലെ ശ്ശ്ലോകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന അക്ഷരശ്ലോകസദസ്സ് എന്ന ബ്ലോഗില്‍ നിന്നാണു്. അക്ഷരശ്ലോകത്തിനു വേണ്ടി ഒരു വെബ് പേജ് തുടങ്ങിയതോടെ ആ ബ്ലോഗ് നിന്നു. (ഈ പേജും ഇപ്പോള്‍ ഔട്ട്ഡേറ്റഡ് ആണു്.) അതു തുടര്‍ന്നിരുന്നെങ്കില്‍ എന്റെ പോസ്റ്റുകളുടെ എണ്ണം ഗിന്നസ് ബുക്കില്‍ കടന്നേനേ. അക്ഷരശ്ലോകസദസ്സിലെ ശ്ലോകങ്ങളുടെ എണ്ണം 5000 കവിഞ്ഞു.

ഇപ്പോള്‍ ഗുരുകുലം കൂടാതെ ബുദ്ധിപരീക്ഷ എന്ന ബ്ലോഗു കൂടി ഞാന്‍ എഴുതുന്നുണ്ടു്. പസ്സിലുകള്‍ക്കു വേണ്ടി. പസ്സിലുകളെക്കാള്‍ ബ്ലോഗുലകത്തിലുള്ള ആളുകളെപ്പറ്റി കഥകളെഴുതാനും ചൊറിയാനും (പുറം ചൊറിയാനല്ല) ആണു് ആ ബ്ലോഗ് ഉപയോഗിക്കുന്നതു്. “ബുദ്ധിപരീക്ഷ” എന്ന പേരു് “വ്യക്തിഹത്യ” എന്നു് ആക്കിക്കൂടേ അന്നു പലരും ചോദിച്ചിട്ടുണ്ടു്.


എന്നെപ്പറ്റി പലര്‍ക്കുമുള്ള ഒരു പരാതി പോസ്റ്റെഴുതാന്‍ ഞാന്‍ കാണിക്കുന്ന ശുഷ്കാന്തി കമന്റുകള്‍ക്കു മറുപടി പറയാന്‍ കാണിക്കുന്നില്ല എന്നതാണു്. അതു സമ്മതിക്കുന്നു.

വളരെക്കാലം കൊണ്ടാണു് ഒരു പോസ്റ്റെഴുതുന്നതു്. കിട്ടുന്ന സമയത്തിനു കുറച്ചുകുറച്ചെഴുതി. കമന്റ് ഒന്നിച്ചെഴുതണം എന്നതു കൊണ്ടു പലപ്പോഴും മാറ്റിവെയ്ക്കും. മറ്റാരെങ്കിലും മറുപടി പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അതു് ആവര്‍ത്തിക്കാന്‍ മിനക്കെടാറുമില്ല.

സന്തോഷ് തോട്ടിങ്ങലിന്റെ ഈ ചോദ്യം, ജ്യോതിര്‍മയിയുടെ ഈ ചോദ്യം തുടങ്ങിയവയുടെ ഉത്തരങ്ങള്‍, വക്കാരിയുടെ ചോദ്യത്തിനുത്തരമായി എഴുതാമെന്നു് ഇവിടെ വാക്കു കൊടുത്ത പോസ്റ്റ് തുടങ്ങി ഒരുപാടു മറുപടികള്‍ പറയാന്‍ കിടക്കുന്നു. പലതിനും മറുപടിയായി പോസ്റ്റുകള്‍ എഴുതിത്തുടങ്ങിയിട്ടും ഉണ്ടു്. സമയം അനുവദിക്കുന്നതനുസരിച്ചു് മറുപടി പറയാന്‍ ശ്രമിക്കാറുണ്ടു്. അത്രയേ പറയാന്‍ പറ്റൂ. ക്ഷമിക്കുക.


ഞാന്‍ ഒരു പോസ്റ്റെഴുതാന്‍ എത്ര സമയമെടുക്കുന്നു എന്നും അതില്‍ എത്ര സമയം വീടു്, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചു ചെലവാക്കുന്നു എന്നും അങ്കിള്‍ ഇവിടെ സംശയം ചോദിച്ചിരുന്നു. അങ്കിളിന്റെ സംശയദൂരീകരണത്തിനായി അന്ത അഹന്തയ്ക്കിന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതുമ്പോള്‍ ഞാന്‍ സമയത്തിനു കണക്കു വെച്ചിരുന്നു. വിശദവിവരങ്ങള്‍ താഴെ:

എഴുതിയ വിഷയങ്ങള്‍‍: എഴുതിയ സ്ഥലങ്ങള്‍:
7 ശ്ലോകങ്ങള്‍ ടൈപ്പു ചെയ്യാന്‍ : 20 മിനിറ്റ് പോര്‍ട്ട്‌ലാന്‍ഡില്‍ വെക്കേഷനു പോയപ്പോള്‍ : 115 മിനിറ്റ്
7 ശ്ലോകങ്ങള്‍ക്കു് അര്‍ത്ഥമെഴുതാന്‍ : 45 മിനിറ്റ് വീട്ടില്‍ വെച്ചു് : 195 മിനിറ്റ്
7 ശ്ലോകങ്ങള്‍ റെക്കോര്‍ഡു ചെയ്യാനും MP3 ആക്കി അപ്‌ലോഡു ചെയ്യാനും : 55 മിനിറ്റ് ബസ് സ്റ്റോപ്പിലും ബസ്സിലും ഇരുന്നു് : 25 മിനിറ്റ്
ബാക്കി പോസ്റ്റെഴുതാന്‍ : 255 മിനിറ്റ് ഓഫീസ് സമയത്തു് : 15 മിനിറ്റ്
അവസാന മിനുക്കു പണികള്‍, ലിങ്കു കൊടുക്കല്‍ etc. : 20 മിനിറ്റ് സുഹൃത്തുക്കളുടെ വീട്ടില്‍ : 35 മിനിറ്റ്


മൊത്തം : 385 മിനിറ്റ് മൊത്തം : 385 മിനിറ്റ്


മൊത്തം ആറേകാല്‍ മണിക്കൂര്‍ എടുത്തു അതെഴുതാന്‍. എഴുതാന്‍ തുടങ്ങിയതു് ഫെബ്രുവരി 8-നാണു്. എഴുതിത്തീര്‍ത്തതു് മാര്‍ച്ച് 5-നും. അതു കൊണ്ടു് മൊത്തം 27 ദിവസം എടുത്തു എന്നും പറയാം. പ്രതിദിനം 15 മിനിട്ടില്‍ താഴെ. ഇതിനിടയില്‍ മറ്റു പല പോസ്റ്റുകളിലും സമയം ചെലവഴിച്ചിട്ടുണ്ടു്.

അങ്കിളിനു് ആവശ്യമായ വിവരങ്ങളൊക്കെ ആയോ?


ഒരു പോസ്റ്റെഴുതാന്‍ 27 ദിവസം എന്നതു് എന്റെ ശരാശരിയെക്കാള്‍ വളരെ കുറവാണു്. പല പോസ്റ്റുകളും എഴുതുന്നതു മാസങ്ങളെടുത്താണു്.

ഇതു വരെ പൂര്‍ത്തിയാക്കിയവയില്‍ ഏറ്റവും കൂടുതല്‍ കാലം എഴുതിയതു് ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍… എന്ന പോസ്റ്റാണു്. 2006 മാര്‍ച്ചില്‍ തുടങ്ങിയതു് രണ്ടു വര്‍ഷത്തിനു ശേഷമാണു പ്രസിദ്ധീകരിച്ചതു്. ഇപ്പോള്‍ ഈ ബ്ലോഗില്‍ (ഈ പോസ്റ്റു കൂട്ടാതെ) 42 ഡ്രാഫ്റ്റ് പോസ്റ്റുകള്‍ ഉണ്ടു്. 2006 ജൂണില്‍ എഴുതിത്തുടങ്ങിയ വൃത്തനിര്‍ണ്ണയം എന്ന പോസ്റ്റാണു് (വൃത്തം കണ്ടുപിടിക്കുന്നതിന്റെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്റ്) പൂര്‍ത്തിയാകാതെ കിടക്കുന്ന ഏറ്റവും പഴയ പോസ്റ്റ്. “അരണ്യരുദിതം കൃതം” എന്ന ശ്ലോകം വിവരിക്കുന്ന സുഭാഷിതമാണു് ഏറ്റവും പുതിയതു്.

ഒരു ആശയം തോന്നിയാല്‍ അതു മറന്നു പോകാതിരിക്കാന്‍ തലക്കെട്ടും രണ്ടോ മൂന്നോ വാക്യങ്ങളും എഴുതി ഒരു ഡ്രാഫ്റ്റ് പോസ്റ്റ് ഉണ്ടാക്കും. പല പോസ്റ്റുകളും കുറേ എഴുതിക്കഴിയുമ്പോള്‍ അതിലുള്ള ഉത്സാഹം നഷ്ടപ്പെട്ടിട്ടു് അവിടെയിടും. പിന്നെ എന്നെങ്കിലും അതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുമ്പോഴേയ്ക്കു് അതു മറ്റൊരു സാധനമായിട്ടുണ്ടാവും.


ഈ ബ്ലോഗിലെ സമയം ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം അല്ല. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ പസഫിക് സ്റ്റാന്ഡേര്‍ഡ്/ഡേലൈറ്റ് സമയവുമല്ല. Universal time എന്നു വിളിക്കുന്ന GMT ആണു്. ഇതു പ്രസിദ്ധീകരിക്കുന്നതു് ഏപ്രില്‍ 24 8:45 AM എന്നു പറഞ്ഞാല്‍ അതിനും അഞ്ചര മണിക്കൂര്‍ കഴിഞ്ഞു് 2:45 PM ആണു് ഇന്ത്യയിലെ സമയം. ഏഴു മണിക്കൂര്‍ മുമ്പു് (നവംബര്‍ മുതല്‍ മാര്‍ച്ച് വരെ എട്ടു മണിക്കൂര്‍ മുമ്പു്) 1:45 AM ആണു് എന്റെ സമയം. ഞാന്‍ ഓഫീസ് സമയത്താണു ബ്ലോഗ് ചെയ്യുന്നതു് എന്നു് അങ്കിളിനു തോന്നിയതു് ഞാന്‍ പല പോസ്റ്റുകളും വീട്ടിലിരുന്നു രാവിലെ പ്രസിദ്ധീകരിച്ചതുകൊണ്ടാവണം.


അടുത്ത കാലം വരെ ഇതില്‍ ലിങ്കുകള്‍ കാണിച്ചിരുന്നതു് അക്ഷരത്തിന്റെ നിറം നീലയാക്കി മാത്രമായിരുന്നു. അടിവരയിടാഞ്ഞതു മനഃപൂര്‍വ്വമാണു്. കാരണം, അടിവരയിട്ടാല്‍ വര പലപ്പോഴും അക്ഷരങ്ങള്‍ക്കിടയിലൂടെയാണു പോകുന്നതു്. ഉദാഹരണമായി കുട്ടപ്പന്‍ എന്നതു് അടിവരയിട്ടതു ശ്രദ്ധിക്കൂ. മലയാളത്തിനു് അടിവര അത്ര ശരിയല്ലെന്നു തോന്നി.

ലിങ്കുകള്‍ ഇങ്ങനെ കാണിക്കുന്നതു കൊണ്ടു് പലതും ആളുകള്‍ കാണാതെ പോകുന്നു എന്നു തോന്നി. പച്ചാളത്തിന്റെ ഈ കമന്റാണു് ഇതു വെളിവാക്കിയതു്. എങ്കിലും അടിവരയിട്ടു വൃത്തികേടാക്കണ്ടാ എന്നു കരുതി.

രക്ഷയ്ക്കെത്തിയതു സിബുവാണു്. സിബുവിന്റെ നിര്‍ദ്ദേശമനുസരിച്ചു് അടിവരയിടുന്നതിനു പകരം അക്ഷരത്തിനു ചുറ്റും ബോര്‍ഡര്‍ വരച്ചു. താഴെയുള്ള വര മാത്രം കട്ടിയിലും ബാക്കി വീതിയില്ലാത്ത വരകളായും വരച്ചപ്പോള്‍ സംഗതി അടിവരയായി. ഇപ്പോള്‍ കുട്ടപ്പന്‍ കുട്ടപ്പനായി.

സിബുവിനു നന്ദി. സിബു പറഞ്ഞു തന്ന CSS trick താഴെ:

  a {
    text-decoration: none;
    border-width: 1px;
    border-color: #7777cc;
    border-bottom-style: solid;
  }

മറ്റു പല ബ്ലോഗുകള്‍ക്കുമില്ലാത്ത ചില പ്രത്യേകതകള്‍ ഈ ബ്ലോഗിനുണ്ടു്.

  • ഈ ബ്ലോഗ് ബ്ലോഗറിലല്ല. വേര്‍ഡ്പ്രെസ്സ് ഒരു സര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്താണു് ഇതു നടത്തുന്നതു്. അതിനാല്‍ ഫോര്‍മാറ്റിംഗിലും അവതരണത്തിലും ചില സൌകര്യങ്ങളൊക്കെയുണ്ടു്. അതേ സമയം, ബായ്ക്ക് ലിങ്കുകള്‍, കൈപ്പള്ളിയുടെ സൂചികയിലും ഗൂഗിളിന്റെ ബ്ലോഗ് സേര്‍ച്ചിലും വരല്‍ തുടങ്ങിയ ചില കാര്യങ്ങള് ബ്ലോഗറിനെപ്പോലെ ഇതില്‍ കിട്ടിയെന്നു വരില്ല.
  • തന്നത്താനെ അപ്‌ഡേറ്റ് ആകുന്ന, വിഭാഗം തിരിച്ച ഒരു ഇന്‍ഡക്സ് ഇതിനുണ്ടു്. പഴയ പോസ്റ്റുകള്‍ കണ്ടുപിടിക്കാന്‍ ഇതാണു നല്ല വഴി. കൂടാതെ ഏറ്റവും പുതിയ 25 പോസ്റ്റുകള്‍ ഇടത്തുവശത്തുള്ള സൈഡ്‌ബാറില്‍ കാണാം.
  • എന്റെ വകയാ‍യി കുറച്ചു ഫോര്‍മാറ്റിംഗ് പരീക്ഷണങ്ങള്‍ ഇതില്‍ ശ്രമിച്ചിട്ടുണ്ടു്. ശ്ലോകങ്ങള്‍ക്കും മറ്റും പ്രത്യേക വലിപ്പവും നിറവും കൊടുക്കുക, ഉദ്ധരണികള്‍ക്കും അടിക്കുറിപ്പുകള്‍ക്കും പ്രത്യേക രീതികള്‍ ഉപയോഗിക്കുക, കമന്റുകള്‍ക്കു മറുപടി അതിനോടൊപ്പം തന്നെ ചേര്‍ക്കുക തുടങ്ങി പലതും.
  • ഗണിതസൂത്രവാക്യങ്ങളും മറ്റും കാണിക്കാന്‍ ഉപയോഗിക്കുന്നു. ഉദാഹരണമായി,

  • സ്പാമന്മാരെ ഓടിക്കാനുള്ള വേര്‍ഡ് വേരിഫിക്കേഷന്‍ അക്കത്തിലാണു്. അതിനാല്‍ കീമാനും മറ്റും ഉപയോഗിക്കുന്നവര്‍ കാപ്ച ടൈപ്പു ചെയ്യാന്‍ മാത്രം മോഡ് മാറ്റേണ്ട കാര്യമില്ല.
  • ഇടയ്ക്കൊരു കുഞ്ഞു വരയിട്ടു് തമ്മില്‍ ചേരാത്ത വിഷയങ്ങളെ വേര്‍തിരിക്കുന്ന സമ്പ്രദായവും മലയാളം ബ്ലോ‍ഗില്‍ ഞാനാണു തുടങ്ങിയതെന്നു തോന്നുന്നു.

മനഃപൂര്‍വ്വം വലിച്ചുനീട്ടിയതാണു് ഈ പോസ്റ്റ്. എന്റെ പല പോസ്റ്റുകളും ഇതുപോലെ വലിച്ചുനീട്ടിയ പോസ്റ്റുകളാണെന്നും പലതും എഡിറ്റു ചെയ്തു ചെറുതാക്കണം എന്നും (അരവിന്ദന്റെയും കുറുമാന്റെയും പോസ്റ്റുകളെപ്പറ്റിയും ഇതു തോന്നിയിട്ടുണ്ടു്) ഉള്ള തോന്നലില്‍ നിന്നാണു് ഇരുനൂറു തികച്ചതിനെപ്പറ്റിയുള്ള ഈ പോസ്റ്റ് ഇങ്ങനെ വലിച്ചുവാരി എഴുതണമെന്നു തോന്നിയതു്.

ഒരു പോസ്റ്റില്‍ നിന്നു് എന്റെ ബ്ലോഗിലേക്കു് ഏറ്റവും കൂടുതല്‍ ലിങ്കു കൊടുത്തതു രാജേഷ് വര്‍മ്മയാണെന്നു മുകളില്‍ പറഞ്ഞതു തെറ്റാണു്. ഞാന്‍ തന്നെയാണതു്. ഈ പോസ്റ്റില്‍ എന്റെ ബ്ലോഗിലെ പോസ്റ്റുകളിലേക്കും പേജുകളിലേക്കും കമന്റുകളിലേക്കുമായി 34 ലിങ്കുകളുണ്ടു്. രാജേഷിന്റെ പോസ്റ്റില്‍ വെറും 14 ലിങ്കുകളേയുള്ളൂ.


ഇങ്ങനെയൊക്കെയാണെങ്കിലും ഇതു് എനിക്കു രസം തന്നെയാണു്. കുറച്ചുകാലം എഴുതുക, പിന്നെ കുറച്ചുകാലം എഴുതാതിരിക്കുക, കുറേ കാര്യമാത്രപ്രസക്തമായ പോസ്റ്റുകള്‍ എഴുതുക, പിന്നെ കുറേ വലിച്ചുവാരി എഴുതുക, തര്‍ജ്ജമയും പാരഡിയും ശ്ലോകവും സമസ്യാപൂരണങ്ങളും ഗണിതവും കലണ്ടറും വൃത്തവും സ്മരണകളും ആലാപനവും കൂട്ടിക്കലര്‍ത്തി വായനക്കാരെ ബോറടിപ്പിക്കുക, തല്ലു കൂടുക, ഇടയ്ക്കിടെ മറ്റു ബ്ലോഗില്‍ പോയി അടിയുണ്ടാക്കുക, പിന്നെ കുറേക്കാലം മിണ്ടാതിരിക്കുക ഇങ്ങനെ, ഇങ്ങനെ…


എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുള്‍ പായിക്കല്‍…

പലവക (General)

Comments (29)

Permalink

ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…

ഈസ്റ്റര്‍ കണ്ടുപിടിക്കുന്നതിനു പിന്നിലെ കോലാഹലങ്ങളുടെ വിവരണം എന്റെ കഴിഞ്ഞ പോസ്റ്റില്‍ വായിച്ചല്ലോ. (വായിച്ചില്ലെങ്കില്‍ അതു വായിച്ചിട്ടു മാത്രം ഈ പോസ്റ്റു വായിക്കുക.) ഈസ്റ്റര്‍ കണ്ടുപിടിക്കാനുള്ള ഗണിതക്രിയകളുടെ ഒരു വിവരണമാണു് ഈ പോസ്റ്റില്‍. ഉദാഹരണം കാണിക്കാന്‍ 2008-ലെ ഈസ്റ്റര്‍ കണ്ടുപിടിക്കുന്ന രീതിയും കൂടെ ചേര്‍ത്തിട്ടുണ്ടു്.

ഈസ്റ്റര്‍ ആഘോഷിച്ചു തുടങ്ങിയിട്ടു നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞെങ്കിലും അതു കണ്ടുപിടിക്കാനുള്ള ഗണിതക്രിയകള്‍ക്കു് 200 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമില്ല. അതിനു മുമ്പു് പല തരത്തിലുള്ള പട്ടികകളും മറ്റും ഉപയോഗിച്ചു് സഭാനേതാക്കള്‍ പ്രസിദ്ധീകരിക്കുന്ന തീയതികള്‍ സാമാന്യജനം ഉപയോഗിച്ചു പോന്നു. വിശദവിവരങ്ങള്‍ വിക്കിപീഡിയയില്‍ വായിക്കാം.

ആദ്യമായി ഈസ്റ്റര്‍ ഗണനത്തിനു് ഒരു ഗണിതരീതി ഉണ്ടാക്കിയതു് പ്രസിദ്ധഗണിതശാസ്ത്രജ്ഞനായിരുന്ന ഗാസ് ആയിരുന്നു. ആ രീതിയില്‍ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. അതിനാല്‍ പിന്നെയും പട്ടികകള്‍ ഉപയോഗിക്കണമായിരുന്നു. വിശദവിവരങ്ങള്‍ ഇവിടെ.

ഓര്‍ത്തോഡോക്സ് രീതി

കിഴക്കന്‍ ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനികള്‍ (ഗ്രീസിലും മറ്റും) ഈസ്റ്റര്‍ ആഘോഷിക്കുന്നതു വേറേ രീതിയിലാണെന്നു നേരത്തേ പറഞ്ഞല്ലോ. പ്രധാനമായും രണ്ടു വ്യത്യാസങ്ങളാണു് ഈ രീതിയ്ക്കുള്ളതു്.

  1. ജൂലിയന്‍ കലണ്ടര്‍ ഉപയോഗിച്ചാണു മാര്‍ച്ച് 21 കണ്ടുപിടിക്കുന്നതു്. ജൂലിയന്‍ കലണ്ടറില്‍ ഓരോ നാലു വര്‍ഷത്തിലും അധിവര്‍ഷം വരും. 400 കൊണ്ടു ഹരിക്കാന്‍ പറ്റാത്ത നൂറ്റാണ്ടുകള്‍ ഉള്‍പ്പെടെ.
  2. യഹൂദരുടെ പെസഹാ‍യ്ക്കു ശേഷമേ ഈസ്റ്റര്‍ ആഘോഷിക്കൂ. അതായതു്, മാര്‍ച്ച് 21-നു ശേഷമുള്ള കറുത്ത വാവിനു ശേഷമുള്ള വെളുത്ത വാവിനു ശേഷം മാത്രം.

ഈ രീതിയില്‍ ഈസ്റ്റര്‍ കണ്ടുപിടിക്കാനുള്ള ഒര