സംവൃതോകാരം

വ്യാകരണം (Grammar)

പദാന്ത്യത്തിലുള്ള ഉകാരം രണ്ടു വിധത്തിലുണ്ടു്‌:

  • വിവൃതോകാരം: തുറന്നുച്ചരിക്കുന്ന ഉകാരം. കണ്ടു, നിന്നു
    തുടങ്ങിയ വാക്കുകളുടെ അവസാനം ഉള്ള ഉകാരം.
  • സംവൃതോകാരം: അടച്ചുച്ചരിക്കുന്ന ഉകാരം. പണ്ടു്‌, എന്തു്‌ എന്നിവയിലെപ്പോലെ.

സംവൃതോകാരം പല ഭാഷകളിലുമുണ്ടു്‌ – ഇംഗ്ലീഷുള്‍പ്പെടെ. എങ്കിലും പല ഭാഷകളിലും അതു്‌ എഴുതുക പതിവില്ല. തമിഴിലും തെലുങ്കിലും അതു്‌ “ഉ” എന്നു തന്നെ (വിവൃതോകാരമായി) എഴുതുന്നു – ധനമു, എന്രു എന്നിങ്ങനെ.

സംവൃതോകാരത്തിന്റെ ചില പ്രത്യേകതകള്‍:

  1. സ്വരം പിന്നില്‍ വന്നു സന്ധി ചെയ്താല്‍ സംവൃതോകാരം ലോപിക്കും.ഉദാ: എനിക്കു്‌ + ഇല്ല = എനിക്കില്ല, വന്നു്‌ + എങ്കില്‍ = വന്നെങ്കില്‍

    വിവൃതോകാരമാണങ്കില്‍ കൂടുതലായി വകാരം വരികയാണു പതിവു്‌.

    ഉദാ: വന്നു + എങ്കില്‍ = വന്നുവെങ്കില്‍, കുരു + ഇല്ല = കുരുവില്ല.

    (രണ്ടും സംസ്കൃതപദമാണെങ്കില്‍, സംസ്കൃതരീതിയില്‍ “ഉ” പോയി “വ” വരികയും ആവാം. അണു + ആയുധം = അണുവായുധം (മലയാളരീതി), അണ്വായുധം (സംസ്കൃതരീതി).)

  2. സ്വരം പിന്നില്‍ വന്നു സന്ധി ചെയ്യാതെ നിന്നാല്‍ സംവൃതോകാരം അതേപടി നില്‍ക്കും.ഉദാ: എനിക്കു്‌ അവിടെ പോകണം. പണ്ടു്‌ എല്ലാവരും രാവിലെ കുളിച്ചിരുന്നു.
  3. വ്യഞ്ജനം പിന്നില്‍ വന്നാല്‍ സംവൃതോകാരം വിവൃതോകാരമാകും.ഉദാ: എനിക്കു പോകണം. പണ്ടു കേട്ട കഥ.
  4. വ്യഞ്ജനം പിന്നില്‍ വരുമ്പോഴും, സംവൃതോകാരത്തിനു ശേഷം ഒരു നിര്‍ത്തുണ്ടെങ്കില്‍ അങ്ങനെ തന്നെ നില്‍ക്കും.ഉദാ: പണ്ടുപണ്ടു്‌, മനുഷ്യൻ ഉണ്ടാകുന്നതിനും മുമ്പു്‌, ഒരു കാട്ടില്‍…
  5. ബഹുവചനത്തില്‍ സംവൃതോകാരം വിവൃതമാകും. ഉദാ: വാക്കു്‌ – വാക്കുകള്‍