ഭൂതസംഖ്യ ഛന്ദശ്ശാസ്ത്രത്തില്‍

ഛന്ദശ്ശാസ്ത്രം (Meters), ഭാരതീയഗണിതം (Indian Mathematics)

ഛന്ദശ്ശാസ്ത്രത്തില്‍ (പദ്യങ്ങളിലെ വൃത്തങ്ങളുടെ ലക്ഷണവും മറ്റും പ്രതിപാദിക്കുന്ന ശാസ്ത്രം) യതിയുടെ സ്ഥാനവും മറ്റും പറയാന്‍ ഭൂതസംഖ്യ ഉപയോഗിക്കാറുണ്ടു്‌. ഉദാഹരണമായി, ശാര്‍ദൂലവിക്രീഡിതവൃത്തത്തിന്റെ സംസ്കൃതത്തിലുള്ള ലക്ഷണം

സൂര്യാശ്വൈര്‍മസജസ്തതഃ സഗുരവഃ ശാര്‍ദ്ദൂലവിക്രീഡിതം
എന്നാണു്‌. മ, സ, ജ, സ, ത, ത എന്നീഗണങ്ങളും ഒരു ഗുരുവും എന്ന ലക്ഷണം പറയുന്നതോടൊപ്പം, പന്ത്രണ്ടിലും (സൂര്യ) പിന്നെ ഏഴിലും (അശ്വ) യതിയുണ്ടെന്നുമാണു്‌ ഇതിന്റെ അര്‍ത്ഥം. 19 അക്ഷരമുള്ള ശാര്‍ദ്ദൂലവിക്രീഡിതം വൃത്തത്തിലെ അവസാനത്തിലുള്ള യതിയെയാണു 12-നു ശേഷം ഏഴില്‍ യതി എന്നു പറഞ്ഞിരിക്കുന്നതു്‌.

മലയാളത്തില്‍ വൃത്തമഞ്ജരി എഴുതിയ ഏ. ആര്‍. രാജരാജവര്‍മ്മ രണ്ടു പരിഷ്കാരം ചെയ്തു: ഒന്നു്‌, പാദാന്ത്യത്തിലുള്ള യതിയെ പ്രത്യേകം സൂചിപ്പിച്ചില്ല. രണ്ടു്‌, ഭൂതസംഖ്യയ്ക്കു പകരം സംഖ്യകള്‍ തന്നെ ഉപയോഗിച്ചു. അങ്ങനെ ലക്ഷണം

പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം
എന്നായി. ഇതു കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു വൃത്തശാസ്ത്രപഠനം വളരെ എളുപ്പമാകാന്‍ ഇടയായി.

ഒരുദാഹരണം കൂടി. ശിഖരിണീവൃത്തത്തിന്റെ സംസ്കൃതലക്ഷണം:

രസൈരുദ്രൈശ്ഛിന്നം യമനസഭലം ഗം ശിഖരിണീ
(രസം = 6, രുദ്ര = 11, ശിഖരിണിക്കു്‌ 17 അക്ഷരങ്ങളാണുള്ളതു്‌)

മലയാളലക്ഷണം:

യതിക്കാറില്‍ത്തട്ടും യമനസഭലം ഗം ശിഖരിണി