അരസികേഷു കവിത്വനിവേദനം…

സുഭാഷിതം

കാളിദാസന്റേതു് എന്നു പറയപ്പെടുന്ന ഒരു ശ്ലോകം:

ഇതരദോഷഫലാനി യഥേച്ഛയാ
വിതര, താനി സഹേ ചതുരാനന!
അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!

അര്‍ത്ഥം:

യഥാ ഇച്ഛയാ ഇതരദോഷഫലാനി വിതര : ഇഷ്ടം പോലെ മറ്റു ദോഷഫലങ്ങളൊക്കെ എനിക്കു തന്നുകൊള്ളൂ
താനി സഹേ : അവയെ ഞാന്‍ സഹിച്ചുകൊള്ളാം
ചതുരാനന : അല്ലയോ ബ്രഹ്മാവേ
അരസികേഷു കവിത്വനിവേദനം : അരസികന്മാരെ കവിത ചൊല്ലിക്കേള്‍പ്പിക്കുന്ന ജോലി
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ : (എന്റെ) തലയില്‍ എഴുതല്ലേ, എഴുതല്ലേ, എഴുതല്ലേ!

എല്ലാക്കാലത്തും പ്രസക്തമായ ഒരു വിലാപം!

ഈ ശ്ലോകം ചെറുപ്പത്തിലേ കേട്ടിട്ടുണ്ടായിരുന്നു. ആരുടേതെന്നു് അറിയില്ലായിരുന്നു. “ശങ്കരാഭരണം” എന്ന സിനിമയില്‍, അബദ്ധം പറഞ്ഞുവെന്നു പറഞ്ഞു് മകളെ പെണ്ണുകാണാന്‍ വന്നവനോടു ദേഷ്യപ്പെട്ടു് ഓടിച്ചു വിട്ടപ്പോള്‍ ശങ്കരശാസ്ത്രികളോടു കൂട്ടുകാരന്‍ പറയുന്നുണ്ടു്: “അരസികന്മാരെ കവിത പഠിപ്പിക്കുന്ന വിധി എന്റെ തലയില്‍ എഴുതല്ലേ, എഴുതല്ലേ എന്നു പറഞ്ഞെടാ കാളിദാസന്‍…”. അപ്പോഴാണു മൂപ്പരാണു് ഇതിന്റെയും കര്‍ത്താവെന്നു മനസ്സിലായതു്. വേറേ തെളിവൊന്നുമില്ല.

വിക്രമാദിത്യസദസ്സിലും അരസികന്മാര്‍ ഉണ്ടായിരുന്നിരിക്കണം!