വ്യാഖ്യാതാവിന്റെ അറിവു്

സുഭാഷിതം

ഒരു പഴയ രസികന്‍ സംസ്കൃതശ്ലോകം.

കവിതാരസചാതുര്യം
വ്യാഖ്യാതാ വേത്തി നോ കവിഃ
സുതാസുരതസാമര്‍ത്ഥ്യം
ജാമാതാ വേത്തി നോ പിതാ

അര്‍ത്ഥം:

കവിതാ-രസ-ചാതുര്യം : കവിതയുടെ രസത്തിനുള്ള മഹത്ത്വം
വ്യാഖ്യാതാ വേത്തി : വ്യാഖ്യാതാവിനറിയാം
നോ കവിഃ : കവിയ്ക്കറിയില്ല
സുതാ-സുരത-സാമര്‍ത്ഥ്യം : മകള്‍ക്കു രതിക്രീഡയിലുള്ള സാമര്‍ത്ഥ്യം
ജാമാതാ വേത്തി : മരുമകനേ അറിയൂ
നോ പിതാ : പിതാവിനറിയില്ല.

കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു.

ഇതുപോലെ ഒരു തത്ത്വവും അതിനൊരു രസികന്‍ ഉദാഹരണവും കൊടുക്കുന്ന സംസ്കൃതശ്ലോകങ്ങള്‍ ധാരാളമുണ്ടു്. അര്‍ത്ഥാന്തരന്യാസം, ദൃഷ്ടാന്തം എന്ന അലങ്കാരങ്ങളുടെ ചമല്‍ക്കാരവും ഇത്തരം താരതമ്യമാണു്.

അച്ഛന്‍ പൊന്നുപോലെ നോക്കിയ മകളെ ജാമാതാക്കള്‍ കൊണ്ടു പോയി പിഴപ്പിച്ച കഥകളും ധാരാളമുണ്ടു്. കവിതയുടെയും വ്യാഖ്യാതാക്കളുടെയും കാര്യത്തില്‍ അവ അല്പം കൂടുതലുമാണു്. അതൊരു വലിയ പോസ്റ്റിനുള്ള വിഷയമായതിനാല്‍ തത്ക്കാലം അതിനു തുനിയുന്നില്ല.

സന്തോഷ് തോട്ടിങ്ങലിന്റെ ഈ പോസ്റ്റിന്റെ ചര്‍ച്ചയ്ക്കിടയില്‍ വാല്മീകി ഇട്ട ഈ കമന്റാണു് ഇപ്പോള്‍ ഇതു പോസ്റ്റു ചെയ്യാന്‍ പ്രചോദനം.


ഇതിന്റെ പരിഭാഷകള്‍ ഒന്നുമറിയില്ല. ഇതിനെ അവലംബിച്ചു വരമൊഴിയെപ്പറ്റി ഞാന്‍ ഒരിക്കല്‍ എഴുതിയ ശ്ലോകം താഴെ:

വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും മകള്‍ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

ഇതു് എല്ലാ കണ്ടുപിടിത്തങ്ങള്‍ക്കും ബാധകമാണു്. ടെലഫോണിനെപ്പറ്റി ഗ്രഹാം ബെല്ലിനെക്കാളും ഇലക്ട്രിക് ബള്‍ബിനെപ്പറ്റി എഡിസനെക്കാളും പില്‍ക്കാലത്തുള്ളവര്‍ മനസ്സിലാക്കി. സ്റ്റാള്‍മാനെക്കാള്‍ ഇമാക്സും സന്തോഷ് തോട്ടിങ്ങലിനെക്കാള്‍ മലയാളം സ്പെല്‍ ചെക്കറും ഉപയോഗിക്കുന്നതും അതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കുന്നതും അതിന്റെ ഉപയോക്താക്കളാണു്.