ഉത്തമഭാര്യ (വീണ്ടും)

സുഭാഷിതം

ഉത്തമഭാര്യയെ നിര്‍വ്വചിച്ച കാര്യേഷു മന്ത്രീ… എന്ന ശ്ലോകത്തിനു ലഭിച്ച കമന്റുകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു്, ഈ വിഷയത്തില്‍ കാളിദാസനു പറയാനുള്ളതെന്താണെന്നു നോക്കാം.

സന്ദര്‍ഭം: “ദാ ഇപ്പോ വന്നേക്കാം…” എന്നു പറഞ്ഞു സ്ഥലം വിട്ട ദുഷ്യന്തനെ നോക്കിയിരുന്നു നോക്കിയിരുന്നു മടുത്ത, ഗര്‍ഭിണിയായ ശകുന്തളയെ രണ്ടു മുനികുമാരന്മാരുടെയും ഒരു താപസിയുടെയും കൂടെ ദുഷ്യന്തന്റെ കൊട്ടാരത്തിലേക്കയയ്ക്കാന്‍ കണ്വന്‍ ഒരുങ്ങുന്നു. ആ സമയത്തു്, ഭര്‍ത്തൃഗൃഹത്തില്‍ ചെന്നാല്‍ എങ്ങനെ പെരുമാറണമെന്നു് ഉപദേശിക്കുന്ന ശ്ലോകമാണിതു്:

ശുശ്രൂഷസ്വ ഗുരൂന്‍, കുരു പ്രിയസഖീവൃത്തിം സപത്നീജനേ
ഭര്‍ത്തുര്‍വിപ്രകൃതാപി രോഷണതയാ മാ സ്മ പ്രതീപം ഗമഃ
ഭൂയിഷ്ഠം ഭവ ദക്ഷിണാ പരിജനേ, ഭാഗ്യേഷ്വനുത്സേകിനീ,
യാന്ത്യേവം ഗൃഹിണീപദം യുവതയോ, വാമാ കുലസ്യാധയഃ

  • ഗുരൂന്‍ ശുശ്രൂഷസ്വ : ഗുരുക്കളെ (പ്രായമായവരെ) ശുശ്രൂഷിക്കുക
  • സപത്നീജനേ പ്രിയസഖീവൃത്തിം കുരു : സപത്നികളോടു കൂട്ടുകാരിയെപ്പോലെ പെരുമാറുക
  • ഭര്‍ത്തുഃ വിപ്രകൃതാ അപി രോഷണതയാ മാ പ്രതീപം ഗമ സ്മ : ഭര്‍ത്താവു് ഇഷ്ടക്കേടു കാണിച്ചാലും ദേഷ്യം കൊണ്ടു് അയാള്‍ക്കെതിരായി ഒന്നും ചെയ്യരുതു്
  • പരിജനേ ഭൂയിഷ്ഠം ദക്ഷിണാ ഭവ : വേലക്കാരോടു് കരുണയുള്ളവളായിരിക്കുക
  • ഭാഗ്യേഷു അനുത്സേകിനീ (ഭവ) : ഭാഗ്യങ്ങളില്‍ അഹങ്കരിക്കാതിരിക്കുക
  • ഏവം യുവതയഃ ഗൃഹിണീപദം യാന്തി : ഇങ്ങനെ യുവതികള്‍ വീട്ടമ്മമാരാകുന്നു
  • വാമാഃ കുലസ്യ ആധയഃ : അല്ലാത്തവര്‍ വംശത്തിന്റെ ആധികളാണു്.

ആ “സപത്നികളോടു്” എന്നതിനെ “ഭര്‍ത്താവിന്റെ കൂട്ടുകാരികളോടും സഹപ്രവര്‍ത്തകകളോടും” എന്നു മാറ്റിയാല്‍ ഇക്കാലത്തും ഈ ശ്ലോകം പ്രസക്തമാണെന്നു തോന്നുന്നു. “ഭര്‍ത്താവു് ഇഷ്ടക്കേടു കാണിച്ചാലും ദേഷ്യം കൊണ്ടു് അയാള്‍ക്കെതിരായി ഒന്നും ചെയ്യരുതു്” എന്നതു് ഇപ്പോള്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുമോ എന്നു സംശയമാണു്. എങ്കിലും അങ്ങനെയാണല്ലോ ഇപ്പോഴും മിക്ക അച്ഛനമ്മമാരും പറയുന്നതു്.

ഇന്റര്‍നെറ്റിലെ അക്ഷരശ്ലോകസദസ്സില്‍ ഇതിന്റെ മൂന്നു പരിഭാഷകള്‍ ചൊല്ലിയിരുന്നു. താഴെ വായിക്കാം:

വരട്ടേ, ഇതിനും പാരഡികളും ഭര്‍ത്തൃലക്ഷണങ്ങളും മറ്റും….