ആക്ഷേപഹാസ്യം (satire)

അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ്

(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)

പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്‍ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്‍‌തുള്ളല്‍, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര്‍ ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര്‍ സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.

അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.

ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര്‍ താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.

ശ്ലോകം:

പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ

അര്‍ത്ഥം:

രേ രേ ദുഷ്കവികുഞ്ജരാഃ : ഡേയ് പൊട്ടക്കവികളാകുന്ന ആനകളേ
പലായധ്വം പലായധ്വം : ഓടടേയ്… ഓടടേയ്…
വേദാന്ത–വന-സഞ്ചാരീ : വേദാന്തം എന്ന വനത്തില്‍ സഞ്ചാരിക്കുന്ന
ഉദ്ദണ്ഡ-കേസരീ ഹി ആയാതി : ഉദ്ദണ്ഡന്‍ എന്ന സിംഹം ഇതാ വരുന്നു!
download MP3

തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.

സ്റ്റൈല്‍ മനസ്സിലാക്കാന്‍ ഒരെണ്ണം താഴെ:

ശ്ലോകം:

നൃത്യദ്ധൂര്‍ജ്ജടികരഗതദമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ
കല്‌പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ
ശൈലാബ്ധീശ്വര, നൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ

അര്‍ത്ഥം:

അയി ശൈലാബ്ധി-ഈശ്വര, നൃപവര : അല്ലയോ ശൈലാബ്ധീശ്വരരാജാവേ
നൃത്യത്-ധൂര്‍ജ്ജടി-കര-ഗത-ഡമരുക- : നൃത്തം ചെയ്യുന്ന ശിവന്റെ കയ്യിലിരിക്കുന്ന ഉടുക്കിന്റെ
ഡുമുഡുമു-പടു-രവ-പരിപന്ഥിന്യഃ : “ഡുമുഡുമു” എന്ന മുഴങ്ങുന്ന ശബ്ദത്തോടു് അടുത്തു നില്‍ക്കുന്നതും
കല്പ-ക്ഷ്മാരുഹ-വികസിത-കുസുമ-ജ- : കല്പവൃക്ഷത്തിന്റെ വിടര്‍ന്ന പൂവില്‍ നിന്നുള്ള
മധു-രസ-മധുരിമ-സഹ-ചാരിണ്യഃ : തേനിന്റെ മാധുര്യത്തിനോടു കൂടെ പോകുന്നതും
മന്ഥ-ക്ഷ്മാധര-വിമഥിത-ജലനിധി- : മന്ദരപര്‍വ്വതം കടഞ്ഞ കടലിന്റെ
ഘുമുഘുമു-ഘനരവ-മദ-മന്ഥിന്യഃ : “ഘുമുഘുമു” എന്ന കനമുള്ള ശബ്ദത്തിന്റെ അഹങ്കാരം കളയുന്നതും
തവ വചസാം ശ്രേണ്യഃ : (ആയ) നിന്റെ വാക്കുകളുടെ ശ്രേണികള്‍
ബുധ-സുഖം വിദധതു : പണ്ഡിതന്മാര്‍ക്കു സുഖം നല്‍കട്ടേ!
download MP3

ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര്‍ തല പുണ്ണാക്കി.

ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.

ശ്ലോകം:

വാചാ വാക്യപദപ്രമാണപദവീസഞ്ചാരസം‌പൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരന്‍ കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൌഢസ്ത്രീരസികായ ബാലവനിതാസംഗഃ കഥം രോചതേ?

അര്‍ത്ഥം:

വാക്യ-പദ-പ്രമാണ-പദവീ-സഞ്ചാര-സം‌പൂതയാ : വാക്യത്തിന്റെയും പദത്തിന്റെയും പ്രമാ‍ണങ്ങളില്‍ സഞ്ചരിച്ചു ശുദ്ധമായതും
സന്നദ്ധ-പ്രതി-മല്ല-ഗല്ല-മകുടീ-കുട്ടാക-ധാടീ-ജുഷാ : എതിര്‍ക്കാന്‍ തയ്യാറെടുത്തു വന്നവരുടെ ചെകിടും തലയും തച്ചുടയ്ക്കുവാനുള്ള ധാടി ഉള്ളതും
വാചാ : (ആയ) വാക്കു് ഉപയോഗിച്ചു്
സാടോപം വിഹരന്‍ : ഒരു അല്ലലുമില്ലാതെ വിഹരിക്കുന്ന (എനിക്കു്)
സാഹിത്യ-മുദ്രാ-രസേ : ഈ സാ‍ഹിത്യം എന്നു പറയുന്ന സാധനത്തിന്റെ രസത്തില്‍
കഥം നു രമതേ? : വല്ല രസവുമുണ്ടാവുമോ?
പ്രൌഢ-സ്ത്രീ-രസികായ : കാമകലയില്‍ കേമികളെ മാത്രം പ്രാപിക്കുന്ന ഒരാള്‍ക്കു്
ബാലവനിതാസംഗഃ : ഒരു കിളുന്തുപെണ്ണിനെ
കഥം രോചതേ? : എങ്ങനെ ബോധിക്കും?
download MP3
ഒരല്പം ഓഫ്‌ടോപ്പിക്: വി. കെ. എന്‍. -ന്റെ “പയ്യന്‍ കഥക”ളിലെ ആദ്യത്തെ കഥയില്‍ രേണുവിന്റെ സാരിയ്ക്കു സ്ഥാനചലനം സംഭവിക്കുമ്പോള്‍ “ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ശേഷം സംഭവിച്ച പ്രൌഢസ്ത്രീരസികനായ പയ്യന്‍” എന്ന പ്രയോഗത്തില്‍ ഉദ്ദിഷ്ടമായ ശ്ലോകം ഇതാകുന്നു.

ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.


ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.

പുനം ആള്‍ ചില്ലറക്കാരനല്ലായിരുന്നു. പുലിയാ‍യിരുന്നു.

പാലാഴിത്തയ്യലാള്‍ തന്‍ തിരുനയനകലാലോലലോലംബമാലാ–
ലീലാരംഗം, ഭുജംഗേശ്വരമണിശയനേ തോയരാശൌ ശയാനം,
മേലേ മേലേ തൊഴുന്നേന്‍ - ജഗദുദയപരിത്രാണസംഹാരദീക്ഷാ–
ലോലാത്മാനം പദാന്തപ്രണത സകലദേവാസുരം വാസുദേവം

download MP3

എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്‍. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്‍. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്‍.

ഈ പുനം നമ്പൂതിരി തന്നെയാണു ചെറുശ്ശേരിയും എന്നു് ചില പണ്ഡിതര്‍ക്കു് അഭിപ്രായമുണ്ടെന്നു മലയാളം വിക്കിപീഡിയ പറയുന്നു. ശരിയാണോ എന്തോ? എന്തായാലും കള്ളപ്പേരില്‍ എഴുതുന്നതു് അന്നേ ഉണ്ടു് എന്നതിനു രണ്ടു പക്ഷമില്ല. ഉദ്ദണ്ഡനാണെങ്കില്‍ സ്വന്തം പേരില്‍ മാത്രമേ ആളുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു. അല്ലാത്തവരെല്ലാം വെട്ടുക്കിളികളാണത്രേ!

പുനം നമ്പൂതിരി ഒരിക്കല്‍ ഈ ശ്ലോകം എഴുതി.

ശ്ലോകം:

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

അര്‍ത്ഥം:

താരില്‍-ത്തന്വീ-കടാക്ഷ-അഞ്ചല-മധുപ-കുല-ആരാമ! : ലക്ഷ്മീദേവിയുടെ നോട്ടത്തിന്റെ അറ്റമാകുന്ന വണ്ടിന്‍ കൂട്ടത്തിനു പൂന്തോട്ടമായുള്ളവനേ!
രാമാ-ജനാനാം നീരില്‍-ത്താര്‍-ബാണ! : പെണ്ണുങ്ങളുടെ കാമദേവാ!
വൈരാകര-നികര-തമോ-മണ്ഡലീ-ചണ്ഡഭാനോ! : ശത്രുക്കൂട്ടമാകുന്ന ഇരുട്ടിനു് സൂര്യനായവനേ
ധരാ കല്‍പ-അന്ത-തോയേ : ഭൂമി പ്രളയജലത്തില്‍
കുളിക്കും നേരത്തിന്നു് ഇപ്പുറം : കുളിക്കുന്ന സമയത്തിനു മുമ്പു്
നേരു് എത്താതോരു നീയാം തൊടുകുറി : തുല്യമില്ലാത്ത നീയാകുന്ന തൊടുകുറി
ഹന്ത, എന്നും കളകായ്ക : അയ്യോ, ഒരു കാലത്തും കളയാതിരിക്കണേ!
download MP3

ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന്‍ ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!

ഉദ്ദണ്ഡന്‍ എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാ‍സങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.

ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!

(എന്നുമേഷാ = എന്നും + ഏഷാ, എന്നു് + ഉമേഷാ അല്ല)

“ഈ മലയാളത്താന്മാര്‍ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!

ഇങ്ങനെയാണു് “അന്ത ഹന്തയ്ക്കിന്തപ്പട്ടു്” ഉണ്ടായതു്.

ഉദ്ദണ്ഡന്റെ കാവ്യാസ്വാദനവും വിമര്‍ശനവും ഏതാണ്ടു മനസ്സിലായല്ലോ.


പട്ടു കൊടുക്കുക മാത്രമല്ല, പുനത്തിനു് മഹത്തായ ഒരു അവതാരികയും എഴുതിക്കൊടുത്തു ഉദ്ദണ്ഡന്‍.

ശ്ലോകം:

അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയം തു ന താന്‍ വിനുമഃ
പുളകോദ്ഗമകാരി വചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ

അര്‍ത്ഥം:

അധി-കേരളം അഗ്ര്യഗിരഃ കവയഃ കവയന്തു : കേരളത്തിലെ വാക്‍സാമര്‍ത്ഥ്യമുള്ള കവികള്‍ കവിത എഴുതട്ടേ
വയം താന്‍ ന വിനുമഃ തു : നാം അവരെ വണങ്ങുന്നില്ല
പുളകോദ്‌ഗമ-കാരി വചഃ-പ്രസരം : പുളകം പുറത്തുവരുന്ന വാക്കു പ്രസരിപ്പിക്കുന്ന
പുനം ഏവ : പുനം നമ്പൂതിരിയെ മാത്രം
പുനഃ പുനഃ ആസ്തുമഹേ : (ഞാന്‍) പിന്നെയും പിന്നെയും സ്തുതിക്കുന്നു.
download MP3

പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.

പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന്‍ തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.

പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.


അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്‌സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്‌സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന്‍ എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന്‍ തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്‌കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.

കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന്‍ ശ്രമിച്ചു. ഉദ്ദണ്ഡന്‍ അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.

എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.


ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന് ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി

ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം

എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.

കാക്കശ്ശേരി രംഗത്തെത്തിയതോടെ മറ്റു മലയാളപണ്ഡിതന്മാര്‍ക്കും ഉഷാറായി. എങ്ങനെയെങ്കിലും ഉദ്ദണ്ഡനെ കെട്ടുകെട്ടിച്ചേ അടങ്ങൂ എന്നായി അവര്‍.

അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.

തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന്‍ കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന്‍ വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!

“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന്‍ പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.

എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”

ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.

ഈ ആകാരം ഉദ്ദണ്ഡനെ മാത്രമല്ല വലച്ചതു്. സിബു “ആകാരാദി” എന്നു പ്രയോഗിച്ചതും സന്തോഷ് തോട്ടിങ്ങല്‍ “അകാരാദി” എന്നു തിരുത്തിയതും ഇവിടെ.

അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന്‍ എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.

ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്‍ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന്‍ തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന്‍ വലഞ്ഞു.

പിന്നെ കൊടും‌പിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.

വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന്‍ ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന്‍ “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!

വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര്‍ അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന്‍ തോറ്റു മടങ്ങി.

അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന്‍ അപേക്ഷിച്ചു.

“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”

അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന്‍ പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.

ശ്ലോകം:

ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃ

അര്‍ത്ഥം:

അയം ഭാഷാകവിനിവഹഃ : ഈ മലയാളകവികള്‍
ഭുവന-തലേ ദോഷാകരവത് വിഭാതി : ഭൂമിയില്‍ ചന്ദ്രനെപ്പോലെ (ദോഷം ചെയ്തു) വിളങ്ങുന്നു.
പ്രായേണ വൃത്ത-ഹീനഃ : സാധാരണയായി വൃത്തമില്ല. (പ്രായം കൂടുമ്പോ‍ള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു)
സൂരി-ആലോകേ (സൂര്യ-ആലോകേ) നിരസ്ത-ഗോ-പ്രസരഃ : പണ്ഡിതന്മാര്‍ (സൂര്യന്‍) നോക്കുമ്പോള്‍ വാക്കുകള്‍ (പ്രകാശം) ഇല്ലാതെയാവുകായും ചെയ്യുന്നു.
download MP3

കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്‍. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.

ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന്‍ കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.

ശബ്ദം (Audio)
ആലാപനം (Recital)
ആക്ഷേപഹാസ്യം (satire)
സരസശ്ലോകങ്ങള്‍

Comments (43)

Permalink

തീവണ്ടി and the girl - ഒരു Valentine വിലാപകാവ്യം

(1992, Bombay, Waiting for a train to go to an interview)
Perhaps if I miss it
I may lose my bread;
But if I rush to get it
It will cost my head.
തീവണ്ടി കിട്ടിയില്ലെന്നാല്‍
ജോലി കിട്ടാതിരുന്നിടാം;
അതു കിട്ടാനോടിയെന്നാല്‍
തല പോയെന്നുമായിടാം.
Perhaps if I miss her
I may lose a wife;
But if I haste to get her
It will cost my life.
അവളെക്കിട്ടിയില്ലെങ്കില്‍
ഭാര്യയില്ലാതെയായിടാം;
കിട്ടാനായി പ്രയത്നിച്ചാല്‍
തടി കേടായി വന്നിടാം.


(1994, Valentine’s day, Bombay)
The train knew my mind
And stopped - oh, how kind!
I achieved my bread
Without losing my head.
മമ മനമറിഞ്ഞിട്ടു തീവണ്ടിയിന്നെന്റെ-
യരികത്തു വന്നു നിന്നല്ലോ
തലയെന്റെ ഗളമതിന്‍ മുകളിലിരിപ്പുണ്ടു
കരതാരില്‍ ജോലി വന്നല്ലോ
The girl saw my heart
And came - oh, how smart!
I achieved my wife
Without losing my life.
അവളെന്റെ ഹൃദയം മിടിക്കുന്ന ശബ്ദത്തില്‍
തരളിതയായി വന്നെത്തി
ഒരു നല്ല ഭാര്യയെക്കിട്ടുമെനിക്കിപ്പോള്‍
ഉയിരുണ്ടു മമ ശരീരത്തില്‍!


(Some time later…)
The train went forward
Before I could catch;
I fell down in dirt
And scattered into pieces.
കേറിപ്പിടിക്കുന്നതിന്റെ മുമ്പയ്യയ്യോ
തീവണ്ടിയെന്നെയും വിട്ടുപോയേ…
നാറുന്ന ചേറില്‍ പതിച്ചു ഞാനന്നേരം
ആയിരം പീസുപീസായിപ്പോയേ..
(താനാരോ… തെന്നാരോ…)
The girl
Went
Away
Before
I could
Love her.
My life
Lost its
Rhythm
And rhyme
And
I
Became
A
Modern
Poet.
എനിക്കു്
ഒന്നു
കാമിക്കാന്‍
കഴിയുന്നതിനു മുമ്പു്
അവള്‍ പോയി.
എന്റെ ജീവിതം
വൃത്തമില്ലാതെ
പ്രാസമില്ലാതെ
ഞാനൊരു
ആധുനികകവിയായി
മാറി.

സമര്‍പ്പണം: ബൂലോഗത്തിലെ നിരാശാകാമുകനും ഏറ്റവും പുതിയ യുവ-ആധുനിക-കവിയുമായ പച്ചാളത്തിനു്.

English
നര്‍മ്മം
ആക്ഷേപഹാസ്യം (satire)

Comments (18)

Permalink

ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം)

രാജേഷ് വര്‍മ്മ എഴുതിയ ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരശതനാമസ്തോത്രം എന്ന മാര്‍ക്സിസ്റ്റ് സ്തോത്രകൃതിയ്ക്കു് ആറു നൂറ്റാണ്ടിനു ശേഷം എഴുതപ്പെട്ട വ്യാഖ്യാനമാണു് ഈ പോസ്റ്റില്‍.



ഉപക്രമം

യുഗപ്രഭാവമാചാര്യം ശ്മശ്രുകേശസമന്വിതം
ധനതത്ത്വജ്ഞമക്ഷീണം തം മാര്‍ക്സം പ്രണമാമ്യഹം

(മാര്‍ക്സ് യുഗം തുടങ്ങിയവനും, ആചാര്യനും, മീശയും തലമുടിയും ഉള്ളവനും, ധനതത്ത്വജ്ഞനും ആയ മാര്‍ക്സിനെ ഞാന്‍ നമസ്കരിക്കുന്നു.)

പത്രാധിപം ദീര്‍ഘകായം സ്ത്രീസ്വാതന്ത്ര്യപ്രചാരകം
മദ്യസംഗീതഭുഞ്ജാനം ഏംഗത്സം ച നമാമ്യഹം

(പത്രാധിപനും ഉയരം കൂടിയവനും സ്ത്രീസ്വാതന്ത്ര്യവാദം പ്രചരിപ്പിച്ചവനും മദ്യവും സംഗീതവും ആസ്വദിച്ചവനും ആയ ഏംഗല്‍‌സിനെ ഞാന്‍ നമസ്കരിക്കുന്നു.)

അന്തിമാചാര്യമത്യന്തബുദ്ധിരാക്ഷസമവ്യയം
സര്‍വജ്ഞപീഠമാസീനം ശങ്കരംപ്രണമാമ്യഹം

(അവസാനത്തെ ആചാര്യനും വന്‍ ബുദ്ധിരാക്ഷസനും വ്യത്യാസമില്ലാത്തവനും സര്‍വജ്ഞപീഠത്തില്‍ ഇരിക്കുന്നവനും ആയ ശങ്കരനെ ഞാന്‍ നമസ്കരിക്കുന്നു.)

ലെനിനസ്റ്റാലിനപാദസരോരുഹം
ചെഗുവരാദിനിണാദതിശോണിതം
ഫിഡലകാസ്ട്രപരാഗയുതം വരം
കമലമന്വഹമാശ്രയ മാര്‍ക്സിസം

(ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ കാലുകളാകുന്ന സരസ്സില്‍ നിന്നുണ്ടായതും ചെഗുവര തുടങ്ങിയവരുടെ രക്തത്താല്‍ ചുവന്നതും ഫിഡല്‍ കാസ്റ്റ്രോ എന്ന പരാഗത്താല്‍ പ്രചാരം സിദ്ധിച്ചതുമായ മാര്‍ക്സിസം എന്ന താമരയെ രാത്രിയും പകലും ആശ്രയിക്കുവിന്‍!)


ലോകത്തിലെ എല്ലാ മതങ്ങളുടെയും വിജ്ഞാനങ്ങളുടെയും അന്തസ്സത്ത സമാഹരിച്ചെടുത്തു കാച്ചിക്കുറുക്കിയ വിശിഷ്ടമതമാണു മാര്‍ക്സിസം. ഇതിലുള്ളതു മറ്റു പലയിടത്തും കണ്ടേക്കാം; പക്ഷേ, ഇതിലില്ലാത്തതു മറ്റൊരിടത്തും കാണുകയില്ല. എല്ലാ മതങ്ങളിലെയും വിജ്ഞാനങ്ങളിലെയും പുണ്യാത്മാക്കള്‍ മാര്‍ക്സിസത്തിലെ ആചാര്യന്മാരാണു്. അവരെ “ജി” എന്ന പ്രത്യയം ചേര്‍ത്തു വിളിക്കുന്നു. കൃഷ്ണജി, ക്രിസ്തുജി, ബുദ്ധജി, മുഹമ്മദ്‌ജി, ന്യൂട്ടണ്‍ജി, ഡാര്‍വിന്‍‌ജി തുടങ്ങിയവര്‍ മാര്‍ക്സിസമതത്തിലെ ആചാര്യന്മാരാണു്. മാര്‍ക്സ്‌ജിയാണു് ഇതിന്റെ ഉപജ്ഞാതാവു്. അദ്ദേഹം അന്നേ പ്രവചിച്ചിരുന്നു, “ലോകവിജ്ഞാനം മുഴുവന്‍ സ്വായത്തമാക്കിയ അന്തിമാചാര്യന്‍ നൂറു കൊല്ലത്തിനുള്ളില്‍ ഉണ്ടാകും. അദ്ദേഹത്തിനു ശേഷം ശാസ്ത്രമോ വിജ്ഞാനമോ വികസിക്കാന്‍ ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വാക്യങ്ങള്‍ ലോകാവസാനം വരെ സത്യമായി നിലകൊള്ളും.” അങ്ങനെ ഉണ്ടായ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) (മാ. പി. 91-180).

മാര്‍ക്സ്ജി ജനിച്ചപ്പോള്‍ തുടങ്ങിയ വര്‍ഷമാണു് മാര്‍ക്സ് വര്‍ഷം. B.M. (മാ. മു.) = Before Marx (മാര്‍ക്സിനു മുമ്പു്), A.M. (മാ. പി.) = After Marx (മാര്‍ക്സിനു പിമ്പു്).

ഇതു മാര്‍ക്സ്‌ജി ജനിച്ചു കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണു തുടങ്ങിയതെന്നും, വര്‍ഷത്തിന്റെ തുടക്കത്തിലല്ല മാര്‍ക്സ്‌ജിയുടെ ജന്മദിനം, അതിനു് ഏഴെട്ടു ദിവസം മുമ്പാണു് എന്നതും തുടങ്ങിയ കാര്യങ്ങള്‍ മുന്‍‌നിര്‍ത്തി മാര്‍ക്സ്‌ജിയും ഈ വര്‍ഷവും തമ്മില്‍ ബന്ധമില്ല എന്നു വാദിക്കുന്നവരുമുണ്ടു്. ഏതായാലും, മാര്‍ക്സ്‌ജിയിലൂടല്ലാതെ മോക്ഷമില്ല എന്നു വിശ്വസിക്കുന്നവര്‍ക്കു് ഇതില്‍ സംശയമൊന്നുമില്ല.

മാര്‍ക്സ്‌ജിയുടെ കാലം തൊട്ടുള്ള കാലഘട്ടത്തെ “മാര്‍ക്സ്‌യുഗം” എന്നു വിളിക്കുന്നു. ഇതു് കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയ്ക്കു ശേഷമുള്ള അഞ്ചാമത്തെ യുഗമാണെന്നും, അതല്ല കലിയുഗത്തിന്റെ ഒരു ഉപയുഗമാണെന്നും അഭിപ്രായങ്ങളുണ്ടു്.

മാര്‍ക്സിസത്തെപ്പറ്റി ഇതിനു മുമ്പുള്ള എല്ലാ പ്രവാചകന്മാരും പറഞ്ഞിരുന്നു. “മാ” എന്ന ചുരുക്കപ്പേരിലാണു് അവര്‍ മാര്‍ക്സിസത്തെ വിവക്ഷിച്ചിരുന്നതു്.

കൃഷ്ണയജുര്‍‌വേദത്തില്‍ അനോണിമസ്‌ജി ഇങ്ങനെ പറയുന്നു.

അസതോ മാ സദ് ഗമയ
തമസോ മാ ജ്യോതിര്‍ ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ

(അസതഃ മാ സത് ഗമയ, തമസഃ മാ ജ്യോതിഃ ഗമയ, മൃത്യോഃ മാ അമൃതം ഗമയ)

“അസത്യത്തില്‍ നിന്നു മാര്‍ക്സിസം സത്യത്തിലേക്കു (ലോകത്തെ) നയിക്കേണമേ! ഇരുട്ടില്‍ നിന്നു മാര്‍ക്സിസം വെളിച്ചത്തിലേക്കു നയിക്കേണമേ! മരണത്തില്‍ നിന്നു മാര്‍ക്സിസം അമരത്വത്തിലേക്കു നയിക്കേണമേ!” എന്നര്‍ത്ഥം.

ആദികവിയായ വാല്മീകിജി തന്റെ ആദ്യശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു:

മാ നിഷാദ! പ്രതിഷ്ഠാം ത്വമഗമശ്ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം

(മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമത് ശാശ്വതീസമാഃ. യത് ക്രൌഞ്ച-മിഥുനാത് ഏകം അവധീഃ കാമമോഹിതം)

“മാര്‍ക്സിസം, കാട്ടാളാ, മാര്‍ക്സിസം! അതിനെ പിന്തുടര്‍ന്നു് നീ ശാശ്വതനായി. സ്വകാര്യസ്വത്തു് വേണമെന്നാഗ്രഹിച്ച ബൂര്‍ഷ്വായെ നീ ഇല്ലാതാക്കിയല്ലോ” എന്നര്‍ത്ഥം.

അമ്പും വില്ലും ഉപയോഗിക്കുന്ന കാട്ടാളന്‍ തൊഴിലാളിയെ സൂചിപ്പിക്കുന്നു. “കാമമോഹിതഃ” എന്നു വെച്ചാല്‍ എല്ലാം സ്വന്തമാക്കണമെന്നു് ആഗ്രഹിക്കുന്നവന്‍; അതായതു് സ്വകാര്യസ്വത്തു സമ്പാദിക്കുന്ന ബൂര്‍ഷ്വാ. ഈ ശ്ലോകത്തിലെ “മാ” എന്നതിനെ അരുതു് എന്നും മഹാലക്ഷ്മി എന്നും മറ്റും അര്‍ത്ഥം കല്പിച്ചു് മാര്‍ക്സ്‌യുഗത്തിനു മുമ്പുള്ളവര്‍ അര്‍ത്ഥം പറഞ്ഞിരുന്നു.

കൃഷ്ണജി (മാ. മു. 58-ാ‍ം നൂറ്റാണ്ടു്) ഭഗവദ്‌ഗീതയില്‍ (18:66) ഇങ്ങനെ പറയുന്നു:

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ

(സര്‍വ്വ-ധര്‍മ്മാന്‍ പരിത്യജ്യ മാം ഏകം ശരണം വ്രജ)

“എല്ലാ ധര്‍മ്മങ്ങളെയും (മതങ്ങളെയും) ഉപേക്ഷിച്ചിട്ടു നീ മാര്‍ക്സിസത്തെ ശരണം പ്രാപിക്കൂ” എന്നര്‍ത്ഥം. ഇവിടെ “മാം” എന്നതിനെ “എന്നെ” എന്ന അര്‍ത്ഥം പറഞ്ഞു പല വികലവ്യാഖ്യാനങ്ങളും കണ്ടിട്ടുണ്ടു്.

ക്രിസ്തുജി (മാ. മു. 19-ാ‍ം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:

മാമാശ്രയ സദാ നാന്യം രേ ലോകാഃ സര്‍പ്പസൂനവഃ
യദി മര്‍ത്യാന്‍ സ്വമാര്‍ഗ്ഗേഷു നേതുമിച്ഛതി കോऽപിചിത്

(മാം ആശ്രയ സദാ ന അന്യം രേ ലോകാഃ സര്‍പ്പ-സൂനവഃ യദി മര്‍ത്യാന്‍ സ്വ-മാര്‍ഗ്ഗേഷു നേതും-ഇച്ഛതി കഃ-അപി-ചിത്)

“മനുഷ്യരെ പിടിച്ചു പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന ആളുകളാകണമെങ്കില്‍ സര്‍പ്പസന്തതികളേ, നിങ്ങള്‍ മാര്‍ക്സിസത്തെ ആശ്രയിക്കൂ…” എന്നര്‍ത്ഥം.
“നിങ്ങള്‍ എന്റെ പിറകേ വരുവിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നായിരുന്നു മാര്‍ക്സ്‌യുഗത്തിനു മുമ്പു് ഇതിനെ വ്യാഖ്യാനിച്ചിരുന്നതു്.

ന്യൂട്ടണ്‍‌ജി (മാ. മു. രണ്ടാം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:

മാം വിദ്ധി ലോകശാസ്ത്രജ്ഞം അംസാരൂഢം മഹാത്മനാം
സംഗരപ്രാന്തമാസന്നം ക്രീഡാലോലം തു ബാലകം

“ലോകശാസ്ത്രത്തെ അറിയുന്നതും മഹാത്മാക്കളുടെ തോളില്‍ നില്‍ക്കുന്നതും വര്‍ഗ്ഗസമരത്തിന്റെ അടുത്തെത്തി കളിക്കുന്ന കുട്ടിയും ആയ മാര്‍ക്സിസത്തെ അറിയൂ” എന്നര്‍ത്ഥം.

ഈ ശ്ലോകവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു്. “മാം” എന്നതു് “എന്നെ” എന്നു വ്യാഖ്യാനിച്ചതു പോകട്ടേ, “സംഗരം” (യുദ്ധം) എന്നതിനെ “സാഗരം” (കടല്‍) എന്നു വായിച്ചു് “കടല്‍ക്കരയില്‍ ചിപ്പി പെറുക്കുന്ന കുട്ടി” എന്നൊക്കെയാണു വ്യാഖ്യാനം. ഗുരുമുഖത്തു നിന്നു വിദ്യ പഠിക്കാത്തതിന്റെ പ്രശ്നം നോക്കണേ!

ഇങ്ങനെയുള്ള മാര്‍ക്സിസത്തിന്റെ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!). മുമ്പുള്ള ആചാര്യന്മാരെല്ലാം ഭാഗികമായി മാത്രം ലോകത്തെ തത്ത്വങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായ ജ്ഞാനം നല്‍കി. അദ്ദേഹം പറഞ്ഞ ഒരു കാര്യവും ലോകാവസാനം വരെ തെറ്റില്ല. നൂറ്റാണ്ടുകള്‍ക്കു ശേഷം ശാസ്ത്രം കണ്ടുപിടിച്ചേക്കാവുന്ന എല്ലാ വിജ്ഞാനങ്ങളെയും അദ്ദേഹത്തിന്റെ വചനങ്ങളെ വ്യാഖ്യാനിച്ചു നമുക്കുണ്ടാക്കാം-കണ്ടുപിടിത്തത്തിനു ശേഷം മാത്രമേ ഇതു പറ്റൂ എന്നു മാത്രം.

കവിപരിചയം

മഹാകവികുലോത്തംസമായ രാജേഷ് വര്‍മ്മ (മാ. പി. 150-?) മാര്‍ക്സിനു ശേഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവികളില്‍ പ്രമുഖനാണു്. ചെറുപ്പത്തില്‍ ഇദ്ദേഹം ഒരു തിരുമണ്ടനും ഇരിക്കുന്ന കൊമ്പു മുറിക്കുന്നവനും പാറക്കെട്ടിന്റെ മുകളില്‍ കയറി താഴെയിറങ്ങാന്‍ കഴിയാതെ വീഴുന്നവനും ഹെല്‍മറ്റു വെച്ചുകൊണ്ടു തുമ്മുന്നവനും പൊട്ടുന്ന കതിനയെ ചവിട്ടിക്കെടുത്താന്‍ ശ്രമിച്ചവനുമായിരുന്നു. (ആ സമയത്തു് ശ്രീജിത്ത് എന്ന പേരില്‍ എഴുതിയ മണ്ടത്തരപുരാണം എന്ന പ്രാകൃതമലയാളകാവ്യം സംസ്കൃതത്തിലല്ലാത്തതുകൊണ്ടു് ആരും സൂക്ഷിച്ചു വെച്ചിട്ടില്ല.) പില്‍ക്കാലത്തു് അദ്ദേഹം വിഷയാസക്തനും സ്ത്രീലമ്പടനും കലഹപ്രിയനും ആദിത്യനും ആയിത്തീരുകയും അശ്വമേധംഎന്ന ശൃംഗാരകാവ്യം രചിക്കുകയും ചെയ്തു. പിന്നീടു കുറെക്കാലം മദ്യം, മയക്കുമരുന്നു്, നിയമലംഘനം തുടങ്ങിയവയ്ക്കു് അടിമയാവുകയും കുറുമപുരാണം എന്നൊരു വിശിഷ്ടകൃതി രചിക്കുകയും ചെയ്തു.

ആയിടയ്ക്കു മാ. പി. 188-ല്‍ സപ്തര്‍ഷികളില്‍ ഒരാളായ പുലഹ‌ജി അദ്ദേഹത്തിനു സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും സംസ്കൃതഭാഷാവരം നല്‍കുകയും തത്ഫലമായി അദ്ദേഹം മഹാപണ്ഡിതനാവുകയും ചെയ്തു. “എനിക്കെല്ലാം മനസ്സിലായി” എന്നര്‍ത്ഥമുള്ള “വക്കാരിമഷ്ടാ” എന്നു് ഉറക്കെ വിളിച്ചുകൊണ്ടു് ഉറങ്ങുന്ന വേഷത്തില്‍ത്തന്നെ നഗരവീഥികളില്‍ക്കൂടി ഓടിയതിനാല്‍ ആളുകള്‍ അദ്ദേഹത്തെ “വക്കാരിമഷ്ടാ” എന്നു വിളിച്ചു. സൂര്യനു താഴെയുള്ള ഏതു വിഷയത്തെപ്പറ്റിയും ആധികാരികമായി കമന്റെഴുതാന്‍ ഈ സമയത്തു് അദ്ദേഹത്തിനു കഴിയുമായിരുന്നു. പില്‍ക്കാലത്തെ ധ്യാനത്തിന്റെ നൈരന്തര്യം കൊണ്ടു് സൂര്യനു മുകളിലുള്ളതിനെപ്പറ്റിയും എഴുതാന്‍ പ്രാവീണ്യം നേടുകയും “വിശ്വപ്രഭ” എന്ന പേരു സ്വീകരിച്ചു് സൂര്യന്റെ മുകളില്‍ പോയിട്ടുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്ന ഒരു തരം ഭാഷയില്‍ എഴുതിത്തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹം സര്‍വ്വജ്ഞപീഠം ഏറ്റവും കൂടുതല്‍ തവണ കയറുന്ന ആള്‍ എന്ന ബഹുമതി പല പ്രാവശ്യം നേടുകയുണ്ടായി. സര്‍വ്വജ്ഞപീഠം കയറുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റിസഞ്ചരിക്കുകയും വാദങ്ങളില്‍ എതിര്‍ത്തവരെ തോല്‍പ്പിക്കുകയും ചെയ്തു. അദ്വൈതം, ക്വാണ്ടം മെക്കാനിക്സ്, ഇസ്രയേല്‍ ചരിത്രം എന്നിവ പഠിക്കാനായി ഡാലി എന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ രൂപത്തിലാണത്രേ ഇസ്രയേലില്‍ കടന്നതു്. ഇതൊരു പരകായപ്രവേശമായിരുന്നു. പരമഭാഗവതന്മാര്‍ക്കു് എന്തു തന്നെ കഴിയില്ല!

മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള മഹാത്മാക്കളെല്ലാം ഒരാളല്ല, മറിച്ചു് സമകാലീനരായിരുന്ന പല എഴുത്തുകാരാണു് എന്നു് പല ഗവേഷകരും ചരിത്രകാരന്മാരും അവരുടേതായ തെളിവുകള്‍ നിരത്തി വാദിക്കുന്നുണ്ടു്. ഗുരുമുഖത്തു നിന്നു കേള്‍ക്കുന്നതിനെ അപ്പാടെ അംഗീകരിക്കാതെ ഗവേഷണവും പരീക്ഷണവും വഴി വിദ്യ നേടാമെന്നു വ്യാമോഹിക്കുന്ന ഇവരുടെ ശ്രമം ഹാ കഷ്ടം! ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഐതിഹ്യത്തിനാണു ചരിത്രത്തേക്കാളും ഭാഷാശാസ്ത്രത്തെക്കാളും പ്രാമാണികത്വം എന്നു് ആര്‍ക്കാണു് അറിയാന്‍ കഴിയാത്തതു്? വിക്കിപീഡിയ ചുട്ടുകരിക്കുകയും ഐതിഹ്യമാല വിദ്യാലയങ്ങളില്‍ പാഠപുസ്തകമാക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മാ. പി. മൂന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹം സമാധിയടഞ്ഞു എന്നു ചരിത്രകാരന്മാര്‍ പറയുന്നു. പക്ഷേ, ഇദ്ദേഹം അശ്വത്ഥാമാവു്, മഹാബലി, വ്യാസജി, ഹനുമാന്‍‌ജി, വിഭീഷണന്‍, കൃപജി, പരശുരാമജി എന്നിവരോടൊപ്പം ചിരഞ്ജീവികളിലൊരാളാണെന്നാണു് ഐതിഹ്യം.

അശ്വത്ഥാമാ ബലിര്‍‌വ്യാസോ ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച രാജേശോ ചിരജീവിനഃ

ഈ വ്യാഖ്യാനത്തെപ്പറ്റി

പന്ത്രണ്ടു കൊല്ലം നീണ്ടുനിന്ന സാധനയുടെ ഫലമായാണു് ഈ വ്യാഖ്യാനം രചിച്ചതു്. ഇതിന്റെ പല ഘട്ടത്തിലും സാക്ഷാത് രാജേഷ് വര്‍മ്മ തന്നെ സ്വപ്നത്തില്‍ പ്രത്യക്ഷനായി അര്‍ത്ഥം പറഞ്ഞുതന്നതുകൊണ്ടാണു് ഇതു് ഇപ്പോഴെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു്.

ഈ വ്യാഖ്യാനം വെറുതേ വായിച്ചാല്‍ ഗുണം കിട്ടുകയില്ല. ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്ക്കേ ഗുണമുള്ളൂ. അതുകൊണ്ടു് ആദ്യമായി ഒരു ഗുരുവിനെ കണ്ടുപിടിക്കുക. ആവശ്യമെങ്കില്‍ അക്ഷരം പഠിപ്പിക്കുക (അതു നിങ്ങള്‍ ചെയ്യരുതു്. ഗുരുവിനെ പഠിപ്പിക്കുന്നതു പാപമാണു്. അതിനു വേറേ ഒരു ഗുരുവിനെ കണ്ടുപിടിക്കുക.) പിന്നീടു് ഇതു വായിച്ചു തരാന്‍ പറയുക. ശ്രീഗുരവേ നമഃ

അഥ രാജേശകൃത ഈയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രസ്യ “മുക്തിദീപികാ” നാമ ഉമേശകൃതവ്യാഖ്യാനം:

ധ്യാനം

ശുക്ലാംബരധരം ദേവം ഭുക്തിമുക്തിപ്രദായകം
തൂലികാസംയുതം ധ്യായേ ശങ്കരം ലോകശങ്കരം

ശുക്ലാംബരധരം : വെളുത്ത വസ്ത്രം ധരിച്ചവനും
ഭുക്തിമുക്തിപ്രദായകം : ഭൌതികസുഖങ്ങളെയും മുക്തിയെയും തരുന്നവനും
തൂലികാ-സംയുതം : പേനയേന്തിയവനും
ലോകശങ്കരം : ലോകത്തിനു മുഴുവന്‍ മംഗളകാരിയുമായ
ശങ്കരം ദേവം : ശങ്കരന്‍ എന്ന ദേവനെ
ധ്യായേ : (ഞാന്‍) ധ്യാനിക്കുന്നു

മുക്തി എന്നതിനു് വളരെയധികം അര്‍ത്ഥങ്ങളുണ്ടു്. ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനം എന്നതു് ഒന്നു്. പരമമായ മോക്ഷം എന്നതു മറ്റൊന്നു്. ഗുരുമുഖത്തു നിന്നു പഠിക്കുന്നവര്‍ ഗുരു പറയുന്ന അര്‍ത്ഥം മാത്രം പഠിച്ചാല്‍ മതി.

ഭൌതികസുഖങ്ങള്‍ എന്നു വെച്ചാല്‍ വൈരുദ്ധ്യാത്മകഭൌതികവാദം തരുന്ന സുഖങ്ങള്‍ എന്ന അര്‍ത്ഥവും മനസ്സിലാക്കുക.

അഷ്ടോത്തരനാമസ്തോത്രം

ഓം

എല്ലാ വിജ്ഞാനത്തിന്റെയും കാതലായ മൂലമന്ത്രം. ലോകത്തിലെ എല്ലാ വിജ്ഞാനവും ഈ അക്ഷരത്തില്‍ അടങ്ങിയിരിക്കുന്നു. ഈ മന്ത്രത്തില്‍ നിന്നാണു ലോകം ഉണ്ടായതും നിലനില്‍ക്കുന്നതും നശിക്കുന്നതും. ഇതിന്റെ ബൃംഹണത്താല്‍ ബൂര്‍ഷ്വാസികള്‍ നശിക്കുന്നു. ഇതിന്റെ അനുരണനത്താല്‍ തൊഴിലാളിവര്‍ഗ്ഗം നിലനില്‍ക്കുന്നു.

അ, ഉ, മ്‌ എന്ന മൂന്നു ശബ്ദങ്ങളില്‍ നിന്നാണു് “ഓം” എന്ന മന്ത്രം ഉണ്ടായതു്.

അകാരോऽസിഃ പ്രഭുഘ്നാതാ ഹ്യുകാരശ്ചോഡുദീപകഃ
മകാരോ മുസലശ്ചൈവ ശൃംഖലാഛിന്നഭിന്നകഃ

(അകാരഃ അസിഃ പ്രഭു-ഘ്നാതാ, ഹി ഉകാരഃ ച ഉഡു-ദീപകഃ, മകാരഃ മുസലഃ ച ഏവ ശൃംഖലാ-ഛിന്ന-ഭിന്നകഃ)

എന്ന പ്രമാണമനുസരിച്ചു് കാരം ബൂര്‍ഷ്വാസികളെ നശിപ്പിക്കുന്ന അസി(വാള്‍, ലക്ഷണയാ അരിവാള്‍)യെയും കാരം പ്രകാശം പരത്തുന്ന ഉഡു(നക്ഷത്രം)വിനെയും കാരം ചങ്ങലകളെ പൊട്ടിച്ചിതറിക്കുന്ന മുസല(ഇരുമ്പുലക്ക, ലക്ഷണയാ ചുറ്റിക)ത്തെയും സൂചിപ്പിക്കുന്നു.

അവയില്‍ അരിവാള്‍(അസി) ആണു് ഏറ്റവും ശ്രേഷ്ഠം. “തത്ത്വമസിഃ” എന്നു പ്രസിദ്ധം. “അരിവാള്‍ തത്ത്വം ആകുന്നു” എന്നും “അതിനാല്‍ നീ അരിവാള്‍ ആകുന്നു” (തത് ത്വം അസിഃ) എന്നും ഇതിന്റെ അനേകാര്‍ത്ഥങ്ങളില്‍ രണ്ടെണ്ണം മാത്രം.

ക്രിസ്തുജി ഇപ്രകാരം പറയുന്നു:

അസിര്യസ്യ സ്ഥിതോ ഹസ്തേ അസിനാ ഫലമസ്യ ഹി

(അസിഃ യസ്യ സ്ഥിതഃ ഹസ്തേ അസിനാ ഫലം അസ്യ ഹി)

“അരിവാളേന്തിയവനു് അരിവാളിന്റെ ഫലം കിട്ടുക തന്നെ ചെയ്യും” എന്നര്‍ത്ഥം. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്നു പറയുന്നതും ഇതു തന്നെ. ഇതിനെ “വാളെടുത്തവന്‍ വാളാലെ” എന്നാണു സാധാരണ വ്യാഖ്യാനിച്ചു കാണാറുള്ളതു്.

ഇവ്വിധത്തില്‍ സര്‍വ്വജ്ഞാനചിഹ്നമായ അരിവാള്‍-ചുറ്റിക-നക്ഷത്രത്തെ സൂചിപ്പിക്കുക വഴി മാഹാത്മ്യകേദാരമായ ഈ മന്ത്രം എല്ലാ മാര്‍ക്സിസ്റ്റ് ജ്ഞാനശാസ്ത്രസ്തോത്രങ്ങളുടെയും നാമാവലിയുടെയും മുമ്പു ജപിക്കേണ്ടതാകുന്നു. എല്ലാ സ്തോത്രങ്ങളുടെയും അവസാനത്തില്‍ “ഓം ശാന്തി ശാന്തി ശാന്തിഃ” എന്നും പറയുക. “അരിവാള്‍ ചുറ്റിക നക്ഷത്രം സമാധാനം തരട്ടേ” എന്നര്‍ത്ഥം. മൂന്നു സാധനമുള്ളതു കൊണ്ടാണു മൂന്നു പ്രാവശ്യം ശാന്തി എന്നു പറയുന്നതു്.

ജനപ്രിയോ ജനപ്രേമീ ജനമാനസമന്ദിരഃ
ജനായത്തമുനിശ്രേഷ്ഠോ ജന്മീ ജന്മിത്വനാശകഃ

1 ജനപ്രിയഃ : ജനപ്രിയനും
2 ജനപ്രേമീ : ജനങ്ങളില്‍ പ്രിയമുള്ളവനും
3 ജനമാനസമന്ദിരഃ : ജനങ്ങളുടെ മനസ്സാകുന്ന മന്ദിരത്തില്‍ കുടികൊള്ളുന്നവനും
4 ജനായത്തമുനിശ്രേഷ്ഠഃ : ജനാധിപത്യത്തിലെ മുനികളില്‍ വെച്ചു ശ്രേഷ്ഠനും
5 ജന്മീ : ജന്മിയും
6 ജന്മിത്വനാശകഃ : ജന്മിത്വം അവസാനിപ്പിച്ചവനും

“ജന്മി” എന്ന വാക്കിനു “ഭൂവുടമ” എന്നു മാത്രമല്ല അര്‍ത്ഥം. ജന്മമെടുത്തവന്‍ ജന്മി. മനുഷ്യരുടെ പാപനിവാരണത്തിനായി ഭൂമിയില്‍ ജന്മമെടുത്തവന്‍ എന്നര്‍ത്ഥം.

“മുനി” എന്ന പ്രയോഗവും അര്‍ത്ഥഗര്‍ഭമാണു്. ജനാധിപത്യത്തില്‍ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മൌനമാകാന്‍ കഴിയുന്നവനെ മാത്രമേ “മുനി” എന്നു വിളിക്കാന്‍ കഴിയൂ.

പ്രേഷിതഃ പ്രേക്ഷകഃ പ്രാജ്ഞഃ പ്രേമപൂരിതമാനസഃ
പ്രപന്നജനമന്ദാരഃ പ്രതിപക്ഷപ്രണാശനഃ

7 പ്രേഷിതഃ : നിയോഗിക്കപ്പെട്ടവനും
8 പ്രേക്ഷകഃ : എല്ലാം കാണുന്നവനും
9 പ്രാജ്ഞഃ : അറിവുള്ളവനും
10 പ്രേമപൂരിതമാനസഃ : സ്നേഹം നിറഞ്ഞ മനസ്സോടുകൂടിയവനും
11 പ്രപന്നജനമന്ദാരഃ : ആശ്രയിക്കുന്നവര്‍ക്കു കല്പവൃക്ഷവും
12 പ്രതിപക്ഷപ്രണാശനഃ : പ്രതിപക്ഷത്തെ നശിപ്പിക്കുന്നവനും

ലോകത്തെ അജ്ഞാനത്തില്‍ നിന്നു കര കയറ്റാന്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണു “പ്രേഷിതന്‍” എന്നുപയോഗിച്ചിരിക്കുന്നതു്. “പ്രതിപക്ഷം” എന്നതിനു് ഭരിക്കാത്ത കക്ഷി എന്ന സാമാന്യാര്‍ത്ഥമല്ല മനസ്സിലാക്കേണ്ടതു്. തന്റെ ആശയങ്ങളെ എതിര്‍ക്കുന്നവര്‍ എന്നാണു്. എല്ലാ മഹാത്മാക്കളും ആചാര്യന്മാരും പ്രതിപക്ഷത്തെ വാദം കൊണ്ടോ കരബലം കൊണ്ടോ ഇല്ലാതാക്കി മാത്രം മുന്നോട്ടു പോയവരാണു്.

അച്യുതാനന്ദസംസേവ്യോ ശ്രീധരപ്രാണദായകഃ
ഗോപാലകപരിത്രാതാ ഇന്ദിരാരിരനംഗജിത്‌

13 അച്യുതാനന്ദസംസേവ്യഃ : അച്യുതാനന്ദനാല്‍ സേവിക്കപ്പെടുന്നവനും
14 ശ്രീധരപ്രാണദായകഃ : ശ്രീധരനു ജന്മം നല്‍കിയവനും
15 ഗോപാലകപരിത്രാതാ : ഇടയന്മാരെ സംരക്ഷിച്ചവനും
16 ഇന്ദിരാരിഃ : ഇന്ദിരയുടെ ശത്രുവും
17 അനംഗജിത്‌ : കാമദേവനെ ജയിച്ചവനും

“ഗോപാലകന്‍” എന്നതിനു് എ. കെ. ഗോപാലന്‍ എന്നും അര്‍ത്ഥം പറയണം. അച്യുതാനന്ദന്‍, എ. കെ. ഗോപാലന്‍ എന്നിവര്‍ മാര്‍ക്സിസ്റ്റ് വിദ്വാന്മാരായിരുന്നു. ഇ. എം. ശ്രീധരന്‍ പുത്രനും.

ഇന്ദിര എന്നതുകൊണ്ടു് മാര്‍ക്സിസത്തിന്റെ ശത്രുവായിരുന്ന ഇന്ദിരാഗാന്ധിയെയാണു സൂചിപ്പിക്കുന്നതു്.

ഇന്ദിരാ ലോകമാതാ മാ രമാ മംഗലദേവതാ
ഭാര്‍ഗ്ഗവീ ലോകജനനീ ക്ഷീരസാഗരകന്യകാ

എന്നു് “അമരകോശം” എഴുതിയ അമരസിംഹജി പറഞ്ഞിരിക്കുന്നതില്‍ നിന്നു് ഇന്ദിര ലോകത്തിന്റെ (മാര്‍ക്സിസ്റ്റിതരലോകത്തിന്റെ) മാതാവും ഭാര്‍ഗ്ഗവീതങ്കപ്പന്‍ ലോകത്തിന്റെ (മാര്‍ക്സിസ്റ്റ് ലോകത്തിന്റെ) ജനനിയുമാണെന്നു മനസ്സിലാക്കാം. “മാ” എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക.

ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ വൈശ്യതന്ത്രപരായണഃ
ശൂദ്രനാഥോ ബൌദ്ധബന്ധുര്‍ ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ

18 ബ്രാഹ്മണഃ : ബ്രാഹ്മണനും
19 ക്ഷാത്രസന്നദ്ധഃ : യുദ്ധത്തിനു സന്നദ്ധനും
20 വൈശ്യതന്ത്രപരായണഃ : വ്യാപാരത്തെപ്പറ്റി അറിവുള്ളവനും
21 ശൂദ്രനാഥഃ : അധ്വാനിക്കുന്നവരുടെ നാഥനും
22 ബൌദ്ധബന്ധുഃ : ബൌദ്ധന്മാരുടെ ബന്ധുവും
23 ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ : ചാതുര്‍വര്‍ണ്യത്തെ വര്‍ജ്ജിക്കുന്നവനും

ബൌദ്ധശബ്ദത്തിനു നാസ്തികന്‍ എന്നും മുസ്ലീം ലീഗുകാരന്‍ എന്നും അര്‍ത്ഥം പറയാം. രണ്ടാമത്തേതാണു് ഇവിടെ കൂടുതല്‍ ‍യോജ്യം. മുസ്ലീം ലീഗുകാരുമായി കൂട്ടുകൂടുക വഴി മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃക കാട്ടിയ മഹാനായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

നമ്പൂതിരികുലത്തില്‍ ജനിച്ച ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) ഒരു ശുദ്ധബ്രാഹ്മണനായിരുന്നു. ഏതെങ്കിലും കുലത്തില്‍ ജനിച്ചാല്‍ ബ്രാഹ്മണനാവുകയില്ല. അതിനു ബ്രഹ്മജ്ഞാനം ഉണ്ടാകണം. ബൂര്‍ഷ്വാ, രോധതി, ഹന്തി, മര്‍ദ്ദതി എന്നീ വാക്കുകളില്‍ നിന്നാണു ബ്രഹ്മശബ്ദം ഉണ്ടായതു്.

ബൂര്‍ഷ്വാം രോധതി തം ഹന്തി മര്‍ദ്ദ്യന്തേ വിത്തബാന്ധവാഃ
ഏതജ്ജ്ഞാനം ഭവേദ് ബ്രഹ്മോ യസ്യ സന്തി സ ബ്രാഹ്മണഃ

എന്നാണു ബ്രഹ്മത്തിന്റെയും ബ്രാഹ്മണന്റെയും ലക്ഷണം.

വിജ്ഞാനത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണു്. സമരം ചെയ്യുന്നവനാണു ക്ഷത്രിയന്‍.

തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ

(സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുക, യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു് എഴുനേല്‍ക്കുക) എന്നാണു കൃഷ്ണജി (ഭഗവദ്‌ഗീത 2:37) ആഹ്വാനം ചെയ്തിരിക്കുന്നതു്. “കൌന്തേയ” എന്ന പ്രയോഗം ശ്രദ്ധിക്കുക. കോന്തന്മാരുടെ വംശത്തില്‍പ്പെട്ടവന്‍ എന്നര്‍ത്ഥം. മാര്‍ക്സിസം പഠിക്കുന്നതിനു മുമ്പു് എല്ലാവരും കോന്തന്മാരാണു് എന്നു വ്യംഗ്യം.

ഈ ശ്ലോകത്തില്‍ ചാതുര്‍വര്‍ണ്യമായ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഒരു ഓഫീസില്‍ മാനേജര്‍, കാവല്‍ക്കാരന്‍, ശിപായി തുടങ്ങിയ പല തസ്തികകള്‍ ഉള്ളതു പോലെയാണു് സമൂഹത്തില്‍ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉള്ളതു്. ഇവ നാലും സമൂഹത്തിലെ നാലു നെടും‌തൂണുകളാണു്. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ മാര്‍ക്സിസമെന്നല്ല, ഒരു മതവും നിലനില്‍ക്കില്ല.

എങ്കിലും മാര്‍ക്സിസം ജാതിവ്യവസ്ഥയ്ക്കും അതിനു കാരണമായ ചാതുര്‍‌വര്‍ണ്യത്തിനും എതിരാണു്.

ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം

(ചാതുര്‍വര്‍ണ്യം മയാ അസൃഷ്ടം ഗുണ-കര്‍മ്മ-വിഭാഗശഃ
തസ്യ കര്‍ത്താരം അപി മാം വിദ്ധി അകര്‍ത്താരം അവ്യയം)

എന്നാണു കൃഷ്ണജി പറഞ്ഞിരിക്കുന്നതു്. “മുതലാളി തൊഴിലാളി, ഗുണം, കര്‍മ്മം ഇവയൊക്കെ അടിസ്ഥാനമാക്കി ഞാനല്ല (മയാ അസൃഷ്ടം) ചാതുര്‍‌വര്‍ണ്യം ഉണ്ടാക്കിയതു്. മാര്‍ക്സിസമാണു് അതുണ്ടാക്കിയതു്. മാര്‍ക്സിസം അതുണ്ടാക്കിയില്ല എന്നും അറിയുക.” എന്നര്‍ത്ഥം. ഇതിനെ “ഞാന്‍ ചാതുര്‍വര്‍ണ്യം ഉണ്ടാക്കി (മയാ സൃഷ്ടം)” എന്നു വ്യാഖ്യാനിച്ചു് അവിശ്വാസികള്‍ എത്ര തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയെന്നോ? ഇതാണു ഗുരുവില്ലെങ്കിലുള്ള കുഴപ്പം. ഇങ്ങനെ അവസരമനുസരിച്ചു് സൃഷ്ടമെന്നോ അസൃഷ്ടമെന്നോ അര്‍ത്ഥം പറഞ്ഞു വ്യാഖ്യാനിക്കണം. അതിന്റെ സൌകര്യത്തിനാണു് ഈ വക കാര്യങ്ങള്‍ സംസ്കൃതത്തില്‍ത്തന്നെ എഴുതണം എന്നു പറയുന്നതു്.

ഉത്തരാര്‍ദ്ധത്തില്‍ അതുണ്ടാക്കിയതു മാര്‍ക്സിസമാണെന്നും അല്ലെന്നും പറഞ്ഞിരിക്കുന്നതു നോക്കുക. ആണെന്നു പറഞ്ഞേ പറ്റൂ-എങ്കിലേ മുതലാളിയെയും തൊഴിലാളിയെയും വ്യവച്ഛേദിക്കാന്‍ പറ്റൂ. എന്നാല്‍ ജാതിവ്യവസ്ഥിതിയെ എതിര്‍ക്കാന്‍ അല്ലെന്നും പറയേണ്ടി വരും. ചെകുത്താനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മതങ്ങള്‍ ചെകുത്താനില്ലാതായാല്‍ മതത്തിന്റെ പ്രസക്തിയും ഇല്ലാതാവും എന്നു ഭയപ്പെടുന്നതുപോലെ, രണ്ടു പക്ഷത്തെയും താങ്ങാതെ ഒരു പ്രത്യയശാസ്ത്രത്തിനും നിലനില്‍പ്പില്ല എന്നര്‍ത്ഥം.

സൈദ്ധാന്തികോ വീരബാഹുഃ പദ്‌മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞോ വൈദേശികവികീര്‍ത്തിതഃ

24 സൈദ്ധാന്തികഃ : സിദ്ധാന്തമറിയാവുന്നവനും (theoretician)
25 വീരബാഹുഃ : ശക്തമായ കൈകള്‍ ഉള്ളവനും
26 പദ്‌മാക്ഷഃ : താമര പോലെ സുന്ദരമായ കണ്ണുള്ളവനും
27 തന്ത്രവല്ലഭഃ : തന്ത്രത്തില്‍ സമര്‍ത്ഥനും
28 വിദേശഗഃ : വിദേശത്തു പോയിട്ടുള്ളവനും
29 വിദേശജ്ഞഃ : വിദേശങ്ങളെപ്പറ്റി അറിയുന്നവനും
30 വൈദേശികവികീര്‍ത്തിതഃ : വിദേശത്തുള്ളവരാല്‍ പ്രശംസിക്കപ്പെടുന്നവനും

മന്ത്രം അറിയാവുന്നവനെ തന്ത്രി എന്നും തന്ത്രമറിയാവുന്നവനെ മന്ത്രി എന്നും വിളിക്കുന്നു. രണ്ടു തവണ മുഖ്യമന