യഥാർത്ഥ ശാസ്ത്രജ്ഞൻ

മഹാന്മാര്‍

കൊച്ചു കുട്ടികളെ നിരീക്ഷിക്കാൻ വളരെ താത്പര്യമുള്ള ഞാൻ ഒരിക്കൽ ഇങ്ങനെ എഴുതി:

സംസാരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ വായിക്കാന്‍ തുടങ്ങുന്ന കാലം വരെയാണു് കുട്ടികള്‍ സ്വയം നന്നായി പഠിക്കുന്നതെന്നു തോന്നിയിട്ടുണ്ടു്. ഈ പ്രായത്തിലുള്ള കുട്ടികളോടു സംസാരിക്കാനും അവരുടെ ചെയ്തികള്‍ നോക്കിനില്‍ക്കാനും എന്തൊരു രസമാണു്! എന്തു സംശയങ്ങളാണു് അവര്‍ക്കു്? എത്ര ലോജിക്കലായി ആണു് അവര്‍ ചിന്തിക്കുന്നതു്? (Calvin and Hobbes എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു മനസ്സിലാകും.) ചോദിക്കാന്‍ അവര്‍ക്കു ലജ്ജയുമില്ല, അറിയേണ്ടതു് എങ്ങനെയെങ്കിലും മനസ്സിലാക്കുകയും ചെയ്യും.

വായിക്കാറാവുമ്പോള്‍ പുസ്തകത്തിലെ അറിവു് അവന്റെ പ്രകൃത്യാ ഉള്ള കഴിവിനെ കെടുത്തിക്കളഞ്ഞു് മറ്റാരുടെയോ അറിവിനെ സ്പൂണ്‍‌ഫീഡ് ചെയ്യുന്നു. സ്കൂള്‍ വിദ്യാഭാസവും മുതിര്‍ന്നവരോടുള്ള ഇടപെടലും അവന്റെ ചോദ്യം ചെയ്യാനുള്ള താത്‌പര്യത്തെ നശിപ്പിച്ചുകളയുന്നു. ഉത്തരം മുട്ടുമ്പോള്‍ മുതിര്‍ന്നവര്‍ കൊഞ്ഞനം കുത്തുകയും “ഇവനിതെന്തൊരു ചെറുക്കന്‍! എന്റെയൊന്നും ചെറുപ്പത്തില്‍ ഇമ്മാതിരി ചോദ്യമൊന്നും ചോദിക്കില്ലായിരുന്നല്ലോ, പ്രായമായവര്‍ പറയുന്നതു് അങ്ങു വിശ്വസിക്കും. അതാണു വേണ്ടതു്.” എന്നു പറയുകയും ചെയ്യും.

ഇതിനോടു സാമ്യമുള്ള ഒരു പ്രസ്താവന ഈയിടെ ഒരു വലിയ മനുഷ്യൻ പറഞ്ഞതു കേൾക്കാനിടയായി. ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തു കൊണ്ടു്‌, നോബൽ സമ്മാനാർഹനായ ശാസ്ത്രജ്ഞൻ വെങ്കട്ടരാമൻ രാമകൃഷ്ണൻ പറഞ്ഞു:

“We are all born scientists and we stop being scientists as we grow up. Children are curious about plants, insects, blue sky, red sun. The parents, not knowing the answers, just say: Go away.”

“As we grow old, we just take the blue sky for granted, and we stop questioning.”

സെലിബ്രിറ്റികളെ ഉണ്ടാക്കുന്നതിൽ അദ്ദേഹം പണ്ടേ അസഹിഷ്ണുത കാണിച്ചിട്ടുണ്ടു്‌. വിദ്യാർത്ഥികൾക്കു്‌ എന്തു സന്ദേശമാണു കൊടുക്കാനുള്ളതു്‌ എന്ന ചോദ്യത്തിനു്‌ അദ്ദേഹം ഒരിക്കൽ പറഞ്ഞു: “അതു്‌ എന്നോടു ചോദിക്കേണ്ട ചോദ്യമല്ല. ഞാൻ ഒരു വിദ്യാഭ്യാസവിചക്ഷണനല്ല. എന്നോടു സയൻസ് വല്ലതും ചോദിക്കൂ. അതാണു്‌ എനിക്കറിയാവുന്ന വിഷയം.”

കൊട്ടും കുരവയോടും കൂടെ തന്നെയും സഹപ്രവർത്തകൻ തോമസ് സ്റ്റെയിറ്റ്സിനെയും ഒരു സംഘം ആളുകൾ പതിനഞ്ചു മിനിറ്റു നേരത്തേയ്ക്കു “സ്വീകരിച്ച”പ്പോൾ അദ്ദേഹം പറഞ്ഞു:

“Scientists are not movie stars or politicians who will feel insulted if they are not showered with accolades. Scientists are not interested in accolades”

ഈ വാർത്തയിൽത്തന്നെയുള്ള അദ്ദേഹത്തിന്റെ മറ്റു ചില പ്രസ്താവനകളും ഉദ്ധരിക്കട്ടേ:

  • “Science is curiosity, testing and experimenting.”

  • “Science is an international enterprise where discoveries in one part of the world are useful in other parts. The traffic should be both ways, and at present the flow from the West to India is more.”

  • “I’ve been honest with you. You are free to disagree. That’s science.”

ഭാരതത്തിലെ ശാസ്ത്രജ്ഞർക്കു്‌ (ന്യൂ ഏജ് ആയാലും ഓൾഡ് ഏജ് ആയാലും, റോക്കറ്റ് വിട്ടു ശാസ്ത്രജ്ഞരായവരും ശാസ്ത്രം നന്നാവാൻ തുലാഭാരം തൂങ്ങുന്നവരും ഒക്കെ) ഒരു മാതൃകയാവട്ടേ ഇദ്ദേഹം!