പാത്രമറിഞ്ഞ വിദ്യാര്‍പ്പണം

സുഭാഷിതം

ബിന്ദുവിന്റെ കമന്റാണു് ഈ ശ്ലോകത്തെ ഓര്‍മ്മിപ്പിച്ചതു്. കാളിദാസന്റെ മാളവികാഗ്നിമിത്രം നാടകത്തില്‍ നിന്നൊരു മുത്തുമണി:

പാത്രവിശേഷേ ന്യസ്തം
ഗുണാന്തരം വ്രജതി ശില്പമാധാതുഃ
ജലമിവ സമുദ്രശുക്തൌ
മുക്താഫലതാം പയോദസ്യ

അര്‍ത്ഥം:

പാത്രവിശേഷേ ന്യസ്തം ശില്പം : ഗുണമുള്ള പാത്രത്തില്‍ നിക്ഷേപിച്ച ശില്പം
ആധാതുഃ ഗുണാന്തരം വ്രജതി : ഉണ്ടാക്കിയവന്റേതിനെക്കാള്‍ വ്യത്യസ്തമായ ഗുണത്തെ പ്രാപിക്കുന്നു
സമുദ്രശുക്തൌ : കടല്‍ച്ചിപ്പിയില്‍ (വീണ)
പയോദസ്യ ജലം : മേഘത്തിന്റെ ജലം
മുക്താഫലതാം ഇവ : മുത്തുമണിയാകുന്നതു പോലെ.

വിദ്യ നല്ല ആളുകള്‍ക്കു കൊടുത്തിട്ടേ കാര്യമുള്ളൂ എന്നര്‍ത്ഥം. എത്ര നല്ല അദ്ധ്യാപകനായാലും വിദ്യാര്‍ത്ഥി നന്നല്ലെങ്കില്‍ പ്രയോജനമില്ല.


രണ്ടു പരിഭാഷകള്‍ ഓര്‍മ്മയുള്ളതു താഴെച്ചേര്‍ക്കുന്നു. ഇതു രണ്ടും ആര്യ എന്ന വൃത്തത്തിലുള്ള മൂലശ്ലോകത്തിനു് അതേ വൃത്തത്തില്‍ത്തന്നെയുള്ള പരിഭാഷകളാണു്.

  1. ഏ. ആര്‍. രാജരാജവര്‍മ്മ:
    സത്പാത്രത്തില്‍ കലകളെ-
    യര്‍പ്പിച്ചാല്‍ ഗുണമവയ്ക്കു വായ്ക്കുന്നു;
    ചിപ്പിയില്‍ മുകില്‍ മഴവെള്ളം
    ചേര്‍പ്പതു മുത്തായിടും പോലെ.
  2. കുണ്ടൂര്‍ നാരായണമേനോന്‍:
    കല സത്പാത്രം ചേര്‍ന്നാല്‍
    കലരും മുന്‍‌കൈവരാത്തൊരന്യഗുണം;
    ജലദജലം ചിപ്പിയില്‍ മുന്‍-
    നില പോയ് മുത്തായിടും പോലെ.

“വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം” എന്ന പ്രസിദ്ധമായ തത്ത്വം വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന കാവ്യത്തിലും കാണാം:

മകന്‍ പരിക്കേറ്റു കിടക്കിലെന്തു്?
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ?
രാമന്‍ ജഗത്സത്തമനാണു പോലും!
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം!

ഗണപതിയുടെ കൊമ്പു മുറിച്ച പരശുരാമനെപ്പറ്റി പാര്‍വ്വതി ശിവനോടു പറയുന്ന ഈ വാക്കു് കുത്തുവാക്കാണെന്നു മാത്രം.