ഒരു പേരിന്റെ കഥ

നര്‍മ്മം, സ്മരണകള്‍

“ഒരു പേരിലെന്തിരിക്കുന്നു?” എന്നു ചോദിച്ചതു വിശ്വമഹാകവി ഷേക്സ്പിയറാണു്‌. ഒരു റോസാപ്പൂവിനെ ഏതു പേരിട്ടു വിളിച്ചാലും അതു തന്നെയല്ലേ എന്നു തുടര്‍ന്നു ചോദിക്കുകയും ചെയ്തു. പേരിലല്ല, പേരു സൂചിപ്പിക്കുന്ന കാതലിലാണു കാര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വിവക്ഷ.

ഇങ്ങിനെയാണെങ്കിലും, പേരില്‍ ഒരുപാടു കാര്യങ്ങളുണ്ടു്‌ എന്നതാണു കാര്യം. ഇ. വി. കൃഷ്ണപിള്ള ഒരിക്കല്‍ പറഞ്ഞു:

ബാലഗംഗാധരതിലകനെ അറസ്റ്റുചെയ്യാന്‍ ഒരു ഡി. വൈ. എസ്. പി. യെങ്കിലും വേണം. കോരുളയെ അറസ്റ്റു ചെയ്യാന്‍ ഒരു കോണ്‍‌സ്റ്റബിള്‍ പോലും പോകണ്ടാ. ദൂരെ നിന്നു്‌ “കോരുളേ, ഇങ്ങു വാ” എന്നു വിളിച്ചാല്‍ മതി.

പഴയ രാജകുടുംബാംഗങ്ങള്‍ക്കു പേരിടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ആള്‍ക്കു രാമവര്‍മ്മ, രണ്ടാമത്തെ ആള്‍ക്കു കേരളവര്‍മ്മ, മൂന്നാമത്തെ ആള്‍ക്കു ഗോദവര്‍മ്മ. പിന്നെയും ആളുകളുണ്ടെങ്കില്‍ രാജരാജവര്‍മ്മ, ആദിത്യവര്‍മ്മ, മാര്‍ത്താണ്ഡവര്‍മ്മ എന്നിങ്ങനെയും. (ഈ രാജേഷ് വര്‍മ്മ, ബിജു വര്‍മ്മ എന്നൊക്കെ പറയുന്നവര്‍ എത്രാമത്തെ മക്കളാണോ എന്തോ?). പെണ്ണുങ്ങളാണെങ്കില്‍ അംബ, അംബിക, അംബാലിക. വളരെ എളുപ്പം!

അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നതു പണ്ടേ ഉണ്ടായിരുന്നു. പാഞ്ചാലരാജാവായ ദ്രുപദന്റെ മകള്‍ക്കു പാഞ്ചാലി/ദ്രൌപദി, മൃകണ്ഡുവിന്റെ മകനു മാര്‍ക്കണ്ഡേയന്‍, പൃഥയുടെ മകന്‍ പാര്‍ത്ഥന്‍ തുടങ്ങി. പാശ്ചാത്യരുടെ ഇടയിലും ജോണിന്റെ മകനു ജോണ്‍സണ്‍, എറിക്കിന്റെ മകനു്‌ എറിക്സണ്‍ തുടങ്ങിയ പേരുകളിടുമായിരുന്നു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആണ്‍മക്കള്‍ക്കു പൊതുവേ അച്ഛന്റെ അച്ഛന്റെ പേരിടുന്ന രീതിയുണ്ടല്ലോ. തോമസ് ജേക്കബിന്റെ മകന്‍ ജേക്കബ് തോമസ്, അയാളുടെ മകന്‍ വീണ്ടും തോമസ് ജേക്കബ് എന്നിങ്ങനെ.

അടുത്ത കാലത്തായി അച്ഛനമ്മമാരുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്തു് കുട്ടിയ്ക്കു പേരുണ്ടാക്കുന്നതും കാണുന്നുണ്ടു്. ഭാസ്കരന്റെയും വസന്തയുടെയും മകള്‍ക്കു “ഭാവ” എന്നു പേരിടുന്നതു പോലെ. ഇതിനെപ്പറ്റി ഇതിനു മുമ്പും ബൂലോഗത്തില്‍ പരാമര്‍ശമുണ്ടായിട്ടുണ്ടു്. സൂവും കുട്ട്യേടത്തിയും നളനും ദേവരാഗവുമൊക്കെ വേലായുധന്റെയും ശ്യാമളയുടെയും മകളുടെയും മാത്യുവിന്റെയും ക്രിസ്റ്റീനയുടെയും മകന്റെയും നാരായണനു യമുന, റീന എന്നു രണ്ടു ഭാര്യമാരില്‍ ഉണ്ടായ മക്കളുടെയും പേരുകളെപ്പറ്റി ഉറക്കെച്ചിന്തിച്ചിരുന്നു.


കുട്ടികള്‍ക്കു പേരിടുമ്പോള്‍ അര്‍ത്ഥമുള്ള പേരുകളാണോ അതോ വിളിക്കാന്‍ എളുപ്പമുള്ള പേരുകളാണോ ഇടേണ്ടതു് എന്നതിനെപ്പറ്റിയുള്ള തര്‍ക്കത്തിനു് ഇന്നും തീര്‍പ്പായിട്ടില്ല. അര്‍ത്ഥമില്ലെങ്കിലും സിബു, ഷിജു, മിനി തുടങ്ങിയ പേരുകള്‍ക്കു് അര്‍ത്ഥഗാംഭീര്യമുള്ള ദ്രുഹിണന്‍, വിശാലമനസ്കന്‍, രാജരാജേശ്വരി തുടങ്ങിയ പേരുകളേക്കാള്‍ ഓമനത്തവും സൌകര്യവുമുണ്ടെന്നാനു് എന്റെ അഭിപ്രായം.

അര്‍ത്ഥമുള്ള പേരുകള്‍ മാത്രമേ ഇടാവൂ എന്നു് ശ്രീ നിഷാദ് കൈപ്പള്ളി ചിന്തയില്‍ പ്രസിദ്ധീകരിച്ച ഒരു പേരിലെന്തിരിക്കുന്നു? എന്ന രസകരമായ ലേഖനത്തിലൂടെ വാദിക്കുന്നുണ്ടു്. അതു് ഈയിടെ അദ്ദേഹം ഒരു ബ്ലോഗ്‌പോസ്റ്റായി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ ഇതിനെപ്പറ്റി നല്ല ഒരു സംവാദം ഉണ്ടായി. അദ്ദേഹത്തിനോടു് പല കാര്യത്തിലും യോജിക്കുന്നുണ്ടെങ്കിലും, ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടു്. അവ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു കമന്റായി ഇട്ടിട്ടുള്ളതുകൊണ്ടു് ഇവിടെ ആവര്‍ത്തിക്കുന്നില്ല.

എന്റെ അന്ത്യനാമം കേട്ടിട്ടു് പല അമേരിക്കക്കാരും ചിരിച്ചിട്ടുണ്ടു്-പ്രത്യേകിച്ചു സ്ത്രീകള്‍. കാരണം ‘Nair’ എന്നതു് അവിടെ പ്രചാരത്തിലുള്ള ഒരു രോമനിര്‍മാര്‍ജ്ജിനിയുടെ പേരാണു്. അതിന്റെ അര്‍ത്ഥം തേടിച്ചെന്നപ്പോള്‍ (ഞാന്‍ കരുതി വല്ല നായരുടെയും കമ്പനിയാണെന്നു്) “No hair” എന്ന അര്‍ത്ഥത്തിലാണു് ആ വാക്കു് ഉപയോഗിച്ചതു് എന്നാണു് അറിയാന്‍ കഴിഞ്ഞതു്. (അപ്പോള്‍ ‘നായര്‍’ എന്നു വെച്ചാല്‍ അമേരിക്കയില്‍ ‘കഷണ്ടിത്തലയന്‍’ എന്നാണര്‍ത്ഥം എന്നു സാരം.) ‘ഉമേഷ്’ എന്നതു ജാപ്പനീസില്‍ ഏതോ മദ്യത്തിന്റെ പേരാണു്. (ആപ്രിക്കോട്ട് ഇട്ടു വാറ്റുന്ന പട്ടച്ചാരായമാണെന്നു ദാ, ഉത്സവം ഇത്തിരി മുമ്പു പറഞ്ഞു) പോരേ പൂരം! “മര്‍ക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചികദംശനം” എന്നു പറഞ്ഞതുപോലെയായല്ലോ!

പണ്ടു് എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ പേരു് “കാസിം ശരാബി” എന്നായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനാമത്തിനു ഹിന്ദിയില്‍ “കുടിയന്‍” എന്നാണര്‍ത്ഥം. ഇതുപോലെ അനവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.

ഏതായാലും ഒറ്റ നോട്ടത്തില്‍ത്തന്നെ ദുരര്‍ത്ഥം ഉണ്ടാക്കുന്ന പേരുകള്‍ ഒഴിവാക്കേണ്ടവ തന്നെ. ഷാബി മോനും ലൌസി മോളും (ഈ പ്രയോഗത്തിനു് ജെ. ഫിലിപ്പോസ്, തിരുവല്ലയോടു കടപ്പാടു്) പോലെയുള്ള പേരുകള്‍. “പാംസുല” എന്നു പേരുള്ള ഒരാളിനെപ്പറ്റി മന്‍‌ജിത്ത് ഒരിക്കല്‍ പറഞ്ഞിരുന്നു. പാംസുല എന്ന വാക്കിനു വൃത്തികെട്ടവള്‍ എന്നാണര്‍ത്ഥം. (“പൊടിപിടിച്ചു കിടക്കുന്നവള്‍” എന്ന അര്‍ത്ഥത്തില്‍ ഭൂമി എന്നും അര്‍ത്ഥം പറയാം.) പുംശ്ചലീ ധര്‍ഷിണീ ബന്ധക്യസതീ കുലടേത്വരീ സ്വൈരിണീ പാംസുലാഥ സ്യാത് എന്നു് അമരകോശം.


എല്ലായിടത്തും തങ്ങളുടെ മക്കള്‍ ഒന്നാമരാവണം എന്ന നിര്‍ബന്ധമുള്ളവരാണെന്നു തോന്നുന്നു A-യില്‍ത്തുടങ്ങുന്ന പേരുകള്‍ മാത്രം കുട്ടികള്‍ക്കിടുന്നതു്. ഇപ്പോഴുള്ള ഇന്‍ഡ്യന്‍ കുട്ടികളില്‍ ഭൂരിഭാഗവും A-യില്‍ തുടങ്ങുന്ന പേരുള്ളവരാണെന്നു തോന്നുന്നു. Aabhijaathy ആണു് ഈ ജനുസ്സിലെ വിജയി എന്നു തോന്നുന്നു. ബ്ലോഗേഴ്സില്‍ ആരാണു് ആദ്യം? ആദിത്യനാണോ? മലയാളത്തില്‍ എഴുതിയാല്‍ “അകൃതവ്രണന്‍” ആണെന്നു തോന്നുന്നു. എന്റെ മകനു കൈപ്പള്ളി നിര്‍ദ്ദേശിച്ച “അഗന്‍” എന്ന പേരും മത്സരത്തിനുണ്ടു്.


കുട്ടികള്‍ക്കു പ്രാസമുള്ള പേരുകള്‍ ഇടുന്നതു പുരാണകാലം തൊട്ടേ ഉണ്ടായിരുന്നു. സനകന്‍, സനന്ദനന്‍, സനാതനന്‍, സനല്‍ക്കുമാരന്‍ എന്നു നാലു ഋഷികുമാരന്മാരെപ്പറ്റി കേട്ടിട്ടുണ്ടു്. ദുര്യോധനന്‍, ദുശ്ശാസനന്‍,… തുടങ്ങി ദുശ്ശള വരെ നൂറ്റൊന്നു പേരുടെയും കഥ പ്രസിദ്ധമാണല്ലോ. (ഇതില്‍ കുറെപ്പേരുടെ പേരുകള്‍ “ദു”വിലല്ല തുടങ്ങുന്നതെന്നു തോന്നുന്നു.) സൂര്യന്റെ ഇരട്ട പിറന്ന മക്കള്‍ക്കു യമന്‍, യമുന എന്നു പേരിട്ടതും ഇവിടെ സ്മര്‍ത്തവ്യം.

പ്രാസമില്ലെങ്കിലും ചേര്‍ച്ചയുള്ള പേരുകള്‍ ഇടുന്നതും വളരെ സാധാരണയാണു്. മനോജിന്റെ അനുജന്‍ മിക്കവാറും വിനോദോ പ്രമോദോ ആയിരിക്കും. രാജേഷ്, രാജീവ്; രമ്യ, ധന്യ എന്നിവ മറ്റുദാഹരണങ്ങള്‍.

എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയിട്ടുള്ള ഒരു പേരാണു് “ബിന്ദു”. ആ പേരുള്ള ഒരു പെണ്‍കുട്ടിയ്ക്കു് ഒരു ചേച്ചിയോ അനിയത്തിയോ ഉണ്ടെങ്കില്‍ ധൈര്യമായി പന്തയം വെച്ചു കൊള്ളൂ-അവളുടെ പേരു് “രേഖ” എന്നായിരിക്കും. ഗണിതശാസ്ത്രത്തിലെ രണ്ടു പദങ്ങളായതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതു് എന്തോ? ബിന്ദുവും രേഖയും കഴിഞ്ഞുള്ള കുട്ടിക്കു് “തലം” എന്നു പേരിടുമോ എന്നു് എനിക്കു് ഏറെക്കാലം സംശയമുണ്ടായിരുന്നു. എനിക്കറിയാവുന്ന ഒരു വീട്ടില്‍ അതു “ചിത്ര” ആണു്. ബിന്ദുവിനു ശേഷം രേഖ. രേഖയ്ക്കു ശേഷം ചിത്രം. എന്തൊരു പുരോഗതി!


എന്റെ ഗ്രാമത്തിലെ ഒരു വീട്ടില്‍ ആറ്റുനോറ്റിരുന്നു് ഒരു ആണ്‍‌കുട്ടിയുണ്ടായപ്പോള്‍ അവനു് അന്നു് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ഗ്ലാമറുണ്ടായിരുന്ന പെണ്‍‌കൊടി (അവരന്നു പ്രധാനമന്ത്രിയായിട്ടില്ല) തന്റെ മൂത്ത മകനിട്ട പേരു തന്നെ ഇട്ടു-രാജീവ്. വിളിപ്പേരായി “രാജി” എന്നും തീരുമാനിച്ചു.

അപകടം തുടങ്ങിയതു് മൂന്നര വയസ്സില്‍ ഇദ്ദേഹം വീട്ടിലിരുന്നു ബോറടിച്ചിട്ടു് അമ്മയോടൊപ്പം അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ പോയതു മുതല്‍ക്കാണു്. നാലാം ക്ലാസ്സു വരെയുള്ള സ്കൂളില്‍ സൌകര്യം പോലെ ഒന്നിലും രണ്ടിലും മൂന്നിലും നാലിലും ഇരുന്നു് സ്കൂളില്‍ ചേര്‍ക്കുന്നതിനു മുമ്പുള്ള രണ്ടു കൊല്ലം അദ്ദേഹം ലോകവിജ്ഞാനം നേടി. ദോഷം പറയരുതല്ലോ, മലയാളം വായിക്കാനും എഴുതാനും സാമാന്യം നന്നായിത്തന്നെ ഇക്കാലത്തിനിടയില്‍ അഭ്യസിച്ചു.

പഠിക്കാനുള്ളവയെക്കാള്‍ കൂടുതല്‍ പഠിച്ചതു് സഹപാഠികളുടെ കുടുംബപശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ കേരളസാമൂഹികവ്യവസ്ഥയുടെ കാലികപരിണാമങ്ങളെപ്പറ്റിയായിരുന്നു. “പാദം സബ്രഹ്മചാരിഭ്യഃ” എന്നുണ്ടല്ലോ.

പല പല കുടുംബങ്ങളെ കേസ് സ്റ്റഡികളാക്കി വിശകലനം ചെയ്തപ്പോള്‍ ആ കൊച്ചു ഗവേഷകനു് ഒരു കാര്യം വ്യക്തമായി. ഒരു വീട്ടിലെ കുട്ടികള്‍ക്കു പ്രാസമുള്ള പേരുകള്‍ വേണം-പ്രദീപ്, പ്രശാന്ത്, പ്രസീദ, പ്രമോദ് എന്നതു പോലെ. അല്ലെങ്കില്‍ ഇടിവാളിന്റെ അയല്‍ക്കാരായ സെന്നി, ഡെന്നി, റെന്നി, ജെന്നി, ബെന്നി എന്നിവരെപ്പോലെ.

മൂത്ത സഹോദരിയായ “ഉഷ”യുടെ പേരിലും “രാജീവ്” എന്ന സ്വന്തം പേരിലും വരമൊഴിയില്‍ എഴുതിയാല്‍ പോലും പൊതുവായ ഒരു അക്ഷരമില്ലെന്നു കണ്ട ആ നാലു വയസ്സുകാരന്റെ ഹൃദയം പ്രക്ഷുബ്ധമായി. മീനാക്ഷിയെപ്പോലെ തന്നെയും തവിടു കൊടുത്തു മീന്‍‌കാരിയുടെ കയ്യില്‍ നിന്നു വാങ്ങിയതാണോ എന്നവന്‍ സംശയിച്ചു. അവസാനം മാതാപിതാക്കള്‍ക്കു പ്രാസബോധമില്ലാത്തതാണു കാരണം എന്നു് അനുമാനിച്ചു. അതില്‍പ്പിന്നെ ചേച്ചിയുടെ പേരിനോടു പ്രാസമുള്ള ഒരു പേരു കണ്ടു പിടിക്കാനുള്ള ശ്രമമായി.

ഉ, ഷ എന്നീ അക്ഷരങ്ങളുള്ള പേരു വേണം എന്ന ആവശ്യവുമായി മലയാളാദ്ധ്യാപികയായിരുന്ന അമ്മയുടെ അടുത്തെത്തി. ഇതൊരു കുട്ടിക്കളിയായേ അമ്മ എടുത്തുള്ളൂ.

“ഉണ്ണൂണ്ണി എന്നായിക്കോട്ടെടാ…”

“അതില്‍ ഷ ഇല്ല.” വേറേ യാതൊരു കുഴപ്പവുമില്ല ആ പേരിനു്!

“എന്നാല്‍ രമേഷ് ആയ്ക്കോട്ടേ…”

“അതില്‍ ഉ ഇല്ല”

“എന്നാല്‍ ഉഷ എന്നു തന്നെ ഇരിക്കട്ടേ…”

“അതു പെണ്‍‌പിള്ളേരുടെ പേരല്ലേ?”

“എന്നാല്‍ അങ്ങനെയൊരു പേരില്ല.”

ഈ കഥ പിന്നീടൊരിക്കല്‍ വക്കാരിയോടു പറഞ്ഞപ്പോള്‍ അദ്ദേഹവും വീട്ടുകാരും ചേര്‍ന്നു് ഉ, ഷ എന്നിവയുള്ള ഒരു പറ്റം പേരുകള്‍ കണ്ടുപിടിച്ചു തന്നിരുന്നു. ഉരഗേഷ്, ഊഷ്മളന്‍, ഉഷ്ണീഷ് എന്നിവ അവയില്‍ ചിലതു മാത്രം.

അക്കാലത്തു വീട്ടില്‍ വരുത്തുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പു് മൂപ്പര്‍ വായിക്കുമായിരുന്നു. നാലു വയസ്സുകാരന്‍ മാതൃഭൂമി മുഴുവന്‍ വായിക്കുമെന്നു ധരിക്കരുതു്. ബാലപംക്തി മാത്രം. അതും മുഴുവനില്ല. ഫോട്ടോകളും അതിനു താഴെയുള്ള പേരുകളും മാത്രം. അങ്ങനെ തെരഞ്ഞപ്പോള്‍ നോക്കി നടന്ന പേരു കിട്ടി-ഉമേഷ്!

നേരേ അമ്മയുടെ അടുത്തു ചെന്നു:

“അമ്മേ, ഉമേഷ് എന്ന വാക്കിനു വല്ല അര്‍ത്ഥവുമുണ്ടോ?”

“ഉണ്ടല്ലോ,” ശുദ്ധഹൃദയയായ അമ്മ പറഞ്ഞു, “ശിവന്‍ എന്നാണു് അതിന്റെ അര്‍ത്ഥം.”

“എന്നാല്‍ എനിക്കു് ആ പേരു മതി.”

“ആയ്ക്കോട്ടേ, സ്കൂളില്‍ ചേര്‍ക്കാറാകട്ടേ…”

ഇതൊരു വെറും കുട്ടിക്കളി മാത്രമായേ ആ അമ്മ കരുതിയുള്ളൂ.

പക്ഷേ അതൊരു കുട്ടിക്കളി ആയിരുന്നില്ല. കയ്യിലുള്ള ഒന്നാം പാഠം, ചിത്രബാലപാഠം, എഞ്ചുവടി തുടങ്ങിയ ഗ്രന്ഥങ്ങളിലെ രാജീവിനെ നിഷ്കരുണം വെട്ടിക്കളഞ്ഞിട്ടു് ഉമേഷിനെ പ്രതിഷ്ഠിച്ചു. വീടിന്റെ ഭിത്തിയില്‍ “ഉമേഷ്” എന്ന പേരു് പെന്‍സില്‍ ഉപയോഗിച്ചു് എഴുതിവെച്ചതു് അടുത്ത കാലം വരെ ഉണ്ടായിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കൂട്ടുകാരോടു് ഇനി തന്നെ ഉമേഷ് എന്നേ വിളിക്കാവൂ‍ എന്നു നിഷ്കര്‍ഷിച്ചു.

ഇതുപോലെ ഒരു കഥാപാത്രത്തിനെ പിന്നീടു് “സപ്തപദി” എന്ന ബംഗാളി നോവലില്‍ കണ്ടുമുട്ടി. തന്റെ “കാലാചന്ദ്” എന്ന പേരു മാറ്റി “കൃഷ്ണേന്ദു” എന്ന പേരു സ്വീകരിച്ച നായകന്‍. “ഐ ആം നോട്ട് കാലാചന്ദ്, കോള്‍ മി കൃഷ്ണേന്ദു” എന്നു പറഞ്ഞുനടന്നവന്‍.

കളി കാര്യമായതു് അഞ്ചര വയസ്സില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ ചെന്നപ്പോഴാണു്‌. സ്കൂളില്‍ എത്തിയപ്പോഴാണു് തന്റെ പേരു് “രാജീവ്” എന്നാണു് അച്ഛന്‍ എഴുതിക്കൊടുത്തിരിക്കുന്നതു് എന്നു കണ്ടതു്. അതിന്നെ പല്ലും നഖവും സത്യാഗ്രവും നിസ്സഹകരണവും ഉപയോഗിച്ചു് എതിര്‍ത്തു. “ഉമേഷ്” എന്ന പേരിട്ടില്ലെങ്കില്‍ തനിക്കു പഠിക്കണ്ടാ എന്നു പ്രഖ്യാപിച്ചു.

അച്ഛന്‍ രോഷാകുലനായി. “ഇങ്ങനെയുള്ള സന്തതികള്‍ മൂലമാണു കുലം നശിക്കുന്നതു്” എന്നു ദുര്യോധനനെപ്പറ്റി ധൃതരാഷ്ട്രന്‍ പറഞ്ഞ വാക്കുകള്‍ ഉറക്കെ അനുസ്മരിച്ചു. ഉപായം സാമദാനഭേദങ്ങള്‍ കഴിഞ്ഞു ദണ്ഡത്തിലേക്കു കടക്കാന്‍ തുടങ്ങി. അപ്പോഴാണു ഹെഡ്‌മിസ്ട്രസ്സായിരുന്ന തങ്കമ്മസാറും (വക്കാരിയുടെ തങ്കമ്മസാറുമായി യാതൊരു ബന്ധവുമില്ല.) പ്യൂണ്‍ കം ക്ലര്‍ക്കായിരുന്ന ജോര്‍ജ് സാറും അവന്റെ രക്ഷയ്ക്കെത്തിയതു്. അവരുടെ ഉപദേശപ്രകാരം അച്ഛന്‍ അല്പം അടങ്ങി. എങ്കിലും വളഞ്ഞില്ല. ആദ്യത്തെ ആപ്ലിക്കേഷന്‍ ഫോം വലിച്ചുകീറിക്കളഞ്ഞിട്ടു് പുതിയ ഒരു ഫോമും കുലം‌കലക്കിയായ മകനുമായി തിരിച്ചു വീട്ടിലെത്തി.

അതിനു ശേഷം നടന്നതു് വീട്ടുകാരും ബന്ധുക്കളും അഭ്യുദയകാംക്ഷികളും സംയുക്തമായി സംഘടിപ്പിച്ച ഒരു മസ്തിഷ്കപ്രക്ഷാളനപ്രക്രിയയായിരുന്നു. പ്രസക്തഭാഗങ്ങള്‍:

  1. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ (അപ്പോഴേക്കു നമ്മുടെ പെണ്‍കൊടി പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്നു) മകന്റെ പേരാണു “രാജീവ്”. “ഉമേഷ്’ എന്നു പേരുള്ള ആരെയെങ്കിലും നിനക്കറിയാമോ?
  2. “ഉമേഷ്” എന്നു് എഴുതിയിരിക്കുന്നതു കാണാന്‍ ഒരു ഭംഗിയുമില്ല. ആ “ഉ” ഒന്നു നോക്കിക്കേ. ഒരു കഷണ്ടിക്കാരനെപ്പോലെ ഇരിക്കുന്നില്ലേ?
  3. “രാജീവ്” എന്ന പേരു കേട്ടാലൊരു നായരുകുട്ടിയാണെന്നു തോന്നും. “ഉമേഷ്” പോലുള്ള പേരുകള്‍ ഈഴവരും മറ്റുമാണു് ഇടുന്നതു്. ആളുകള്‍ നിന്നെ ഈഴവനായി തെറ്റിദ്ധരിക്കും.
  4. എങ്ങുമില്ലാത്ത പേരു കേട്ടാല്‍ ആളുകള്‍ ചിരിക്കും.
  5. ഇതുവരെ നിന്നെ മറ്റേ പേരു വിളിച്ചവര്‍ ഒരിക്കലും മാറ്റിവിളിക്കില്ല.
  6. “രാജി” പോലെ മനോഹരമായൊരു ചുരുക്കപ്പേരു് ഉമേഷിനില്ല.
  7. “ഉമേഷ്” എന്ന പേരിനു് അര്‍ത്ഥമില്ല. “ഉമേശന്‍” എന്നാണു ശരിക്കുള്ള പേരു്. അതു കൊള്ളില്ലല്ലോ. “ഉമേഷ്” എന്നതു ശിവന്റെ പര്യായമൊന്നുമല്ല.
  8. U-വില്‍ തുടങ്ങുന്നതു കൊണ്ടു് എല്ലാ ക്ലാസ്സിലും അവസാനമാകും. അതു നിന്റെ ഭാവിയെ ബാധിക്കും.

ഇതൊന്നും ആ പിഞ്ചുമനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തിനു് (താന്തോന്നിത്തത്തിനു് എന്നും പറയാം) ഒരു പോറലും ഏല്‍പ്പിച്ചില്ല. മാത്രമല്ല, ഓരോ വാദത്തെയും യുക്തിയുക്തമായ എതിര്‍‌വാദങ്ങളെക്കോണ്ടു ഖണ്ഡിക്കുകയും ചെയ്തു.

അവസാനം എല്ലാവരും വഴങ്ങി. “ഉമേഷ്” എന്ന പേരില്‍ത്തന്നെ അവനെ സ്കൂളില്‍ ചേര്‍ത്തു.

അങ്ങനെയാണു കൂട്ടരേ എനിക്കു് ഈ പേരു കിട്ടിയതു്!


ഇപ്പോഴും എന്റെ വീട്ടിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ ചെന്നാല്‍ “രാജീവ്” എന്നു പറഞ്ഞാലേ എന്നെ അറിയൂ. സ്കൂളില്‍ ടീച്ചര്‍മാര്‍ മുഴുവനും “രാജീവ്”“ എന്നായിരുന്നു വിളിച്ചിരുന്നതു്. എന്റെ അനന്തരവര്‍ക്കു് ഇന്നും എന്നും ഞാന്‍ “രാജിയമ്മാവന്‍” തന്നെ.

“രാജീവ്” എന്ന പേരു കേട്ടാല്‍ ഞാന്‍ ഇപ്പോഴും തിരിഞ്ഞു നോക്കും. ആ പേരിനോടു് മറ്റേതിനോടില്ലാത്ത ഒരു ആത്മബന്ധം ഇപ്പോഴുമുണ്ടു്. അതുകൊണ്ടു തന്നെ, രാജീവ് എന്ന പേരുള്ളവരോടു ഒരു പ്രത്യേക അടുപ്പം തോന്നാറുണ്ടു്‌. ബൂലോഗത്തില്‍ പല രാജീവുമാര്‍ ഉണ്ടെങ്കിലും ആരും തന്നെ ആ പേരില്‍ എഴുതാത്തതു് എന്നെ അദ്‌ഭുതപ്പെടുത്തി. എനിക്കുള്ള പ്രശ്നം തന്നെ ഇവര്‍ക്കും ഉണ്ടായിരിക്കുമോ? അപ്പോഴാണു് രാജീവ് എന്ന പേരില്‍ത്തന്നെ പിന്നീടു കൊച്ചുവര്‍ത്തമാനമായ ഒരു ക്രോണിക് ബാച്ചിലര്‍ എഴുതിത്തുടങ്ങിയതു്. സന്തോഷത്തോടുകൂടി ഞാന്‍ അവിടെ പോയി ഈ കമന്റ് ഇടുകയും ചെയ്തു:

രാജീവ് എന്ന സ്വന്തം പേരില്‍ ബ്ലോഗ് ചെയ്യുനതു കണ്ടിട്ടു സന്തോഷം. അച്ഛനും അമ്മയും “രാജീവ്” എന്ന പേരു കൊടുത്ത മിക്കവരും ആ പേരിനു പകരം വേറേ ഏതെങ്കിലും പേരു് ഉപയോഗിക്കുന്നതായാണു കണ്ടു വരുന്നതു് 🙂

പിന്നീടു മറ്റൊരു രാജീവും സ്വന്തം പേരില്‍ത്തന്നെ ബൂലോഗത്തെത്തിയിട്ടുണ്ടു്.


ഔദ്യോഗികനാമം ഉമേഷായിട്ടും “എന്തൊരു നല്ല പേരു കളഞ്ഞിട്ടാ ഇവനീ കടുംകൈ ചെയ്തതു്…” എന്നൊക്കെ പറഞ്ഞു് ചേച്ചിയും മറ്റു പലരും എന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു. അതോടുകൂടി എനിക്കും ഒരു പേടി. ഈ ഉമേഷ് എന്ന പേരു് അത്ര ചീത്തയാണോ?

ഏതോ ദേവീസഹസ്രനാമത്തിന്റെയോ മറ്റോ വ്യാഖ്യാനത്തില്‍ “ഉമ” എന്നതിന്റെ അര്‍ത്ഥം “ശിവന്റെ ഭാര്യ” എന്നാണെന്നു കണ്ടു് ഞാന്‍ ഞെട്ടി.

“ഉ” എന്നു വെച്ചാല്‍ ശിവനാണു്. (“ഓം” എന്നതിലെ അ, ഉ, മ് എന്നിവ യഥാക്രമം വീഷ്ണു, ശിവന്‍, ബ്രഹ്മാവു് എന്നിവരാണത്രേ!) “മാ” എന്നു വെച്ചാല്‍ മഹാലക്ഷ്മി. അതായതു ഭാര്യ. അപ്പോള്‍ ഉമ ശിവന്റെ ഭാര്യ.

കാരണം, “ഭവാനീപതി”, “നാരായണീകാന്തന്‍” തുടങ്ങിയ പ്രയോഗങ്ങളെ ഏ. ആറും ഉള്ളൂരും മറ്റും വിമര്‍ശിച്ചിട്ടുള്ളതു ഞാന്‍ വായിച്ചിട്ടുണ്ടു്. “ശിവന്റെ ഭാര്യയുടെ ഭര്‍ത്താവു്‌” എന്ന അര്‍ത്ഥത്തില്‍ നിന്നു് പാര്‍വ്വതിക്കു രണ്ടു ഭര്‍ത്താക്കന്മാരുണ്ടെന്നും, ഇതു ശിവനല്ലാത്ത വേറേ ഒരുത്തനാണു് എന്നു തോന്നിക്കും എന്നുമാണു് അവരുടെ വാദം. ദൈവമേ, ഞാന്‍ വിപ്ലവം നടത്തി സംഘടിപ്പിച്ച ഈ പേരിനു് ഇങ്ങനെയൊരു ദുരര്‍ത്ഥമോ?

വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തു പഠിക്കുന്ന കാലത്തു് ഞാന്‍ ഇതു കുറേ സുഹൃത്തുക്കളോടു പറഞ്ഞു. അതിലെ അയ്യപ്പന്‍ പിള്ള എന്നു പേരുള്ള ഒരാള്‍ക്കു് അതു വളരെ ഇഷ്ടപ്പെട്ടു. അയ്യപ്പന്‍ അന്നു ചിരിച്ച ചിരിക്കു കണക്കില്ല.

അതിനെനിക്കു വീരോധമില്ല. പക്ഷേ, രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടു കുറേപ്പേര്‍ ഇരിക്കുന്ന ഒരു സദസ്സില്‍ അയ്യപ്പന്‍ “ഈ ഉമേഷ് എന്നതിന്റെ അര്‍ത്ഥമറിയാമോ? പാര്‍വ്വതിയുടെ ജാരന്‍ എന്നാണു്. ഹ ഹ ഹ… ഹി ഹി ഹി…” എന്നു പറഞ്ഞു തലയറഞ്ഞു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കു ദേഷ്യം വന്നു. എം. ടെക്കിനു പഠിക്കുന്ന എന്നെ ബി. ടെക്കിനു പഠിക്കുന്ന ഒരുത്തന്‍ ബി. ടെക്കിനു പഠിക്കുന്നവരുടെ മുന്നില്‍വച്ചു കളിയാക്കുകയോ? അതും ഞാന്‍ തന്നെ പറഞ്ഞുകൊടുത്ത ഒരു ഒരു ഫലിതം ഉപയോഗിച്ചു്? ഞാന്‍ പറഞ്ഞു, “കൂട്ടരേ, നിങ്ങള്‍ക്കു് അയ്യപ്പന്‍ എന്നതിന്റെ അര്‍ത്ഥമറിയാമോ? അഞ്ചു് അപ്പന്മാരുള്ളവന്‍ എന്നാണു്…”

സാധാരണയായി ഇങ്ങനെയൊരു കര്‍മ്മം കഴിഞ്ഞാല്‍ ബലിമൃഗത്തിന്റെ പല്ലു്, നഖം തുടങ്ങിയവ അവശേഷിക്കാറുണ്ടു്. ഈ കേസില്‍ അയ്യപ്പന്റെ ഒരു ഭൌതികാവശിഷ്ടവും അന്നേ ദിവസം കാണാനുണ്ടായിരുന്നില്ല…

അവസാനം രക്ഷിച്ചതു സാക്ഷാല്‍ കാളിദാസനാണു്. കുമാരസംഭവത്തില്‍ ഇങ്ങനെ വായിച്ചു:

താം പാര്‍വ്വതീത്യാഭിജനേന നാമ്നാ
ബന്ധുപ്രിയാം ബന്ധുജനോ ജുഹാവ
ഉമേതി മാത്രാ തപസോ നിഷിദ്ധാ
പശ്ചാദുമാഖ്യാ സുമുഖീ ജഗാമ

ബന്ധു-ജനഃ (ബന്ധുജനങ്ങള്‍) ബന്ധു-പ്രിയാം താം (ബന്ധുപ്രിയയായ അവളെ) പാര്‍വ്വതീ ഇതി അഭി-ജനേന നാമ്നാ (“പാര്‍വ്വതി” എന്ന ജനനത്തിനനുസരിച്ചുള്ള പേരുപയോഗിച്ചു്) ജുഹാവ (വിളിച്ചു). ഉ-മാ ഇതി (“ഓ അരുതേ” എന്നു പറഞ്ഞു്) മാത്രാ തപസഃ നിഷിദ്ധാ പശ്ചാത് (അമ്മ തപസ്സില്‍ നിന്നു വിലക്കിയതിനു ശേഷം) സുമുഖീ (ആ സുന്ദരി) ഉമാ-ആഖ്യാം (“ഉമാ” എന്ന പേരു്) ജഗാമ (സമ്പാദിച്ചു).

(ഉ എന്നതിനു് “ഓ” എന്നു മാത്രമല്ല, “കുഞ്ഞേ” എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നാണു് ഉമാനാമധാരിണിയായ അചിന്ത്യയുടെ അഭിപ്രായം. ഇതിനെച്ചൊല്ലിയുള്ള ഉമോമേശസംവാദം ഇവിടെയും ഇവിടെയും വായിക്കുക.)

അതായതു്, അമ്മയുടെ വിലക്കു വകവെയ്ക്കാതെ ശിവനെ ഭര്‍ത്താവായിക്കിട്ടാന്‍ തപസ്സു ചെയ്യാന്‍ പോയതുകൊണ്ടു പാര്‍വ്വതിക്കു കിട്ടിയ പേരാണത്രേ ഉമ. അച്ഛനമ്മമാരെ എതിര്‍ത്തു പേരിട്ട എനിക്കു പറ്റിയ ഭാര്യ തന്നെ! എനിക്കു സമാധാനമായി.

പില്‍ക്കാലത്തു്, അമ്മ ചൂണ്ടിക്കാണിക്കുന്ന ഏതു കോന്തനെയും കെട്ടാന്‍ തയ്യാറായിരുന്ന ഒരു പെണ്ണാണു ഭാര്യയായതു് എന്നു ചരിത്രം. അല്ലാ,അതു കൊണ്ടു കല്യാണം കഴിച്ചു. അല്ലെങ്കില്‍ ഞാനുമിപ്പോള്‍ നടന്നേനേ ക്രോണിക് ബാച്ചിലറായി… 🙂


ഇതു മൂലമാണോ എന്തോ, എനിക്കൊരു അനുജനുണ്ടായപ്പോള്‍ ഉ, ഷ എന്നിവയുള്ള “സുഭാഷ്” എന്ന പേരാണു് അച്ഛനും അമ്മയും അവനിട്ടതു്. സ്കൂളില്‍ ചേര്‍ക്കാറായപ്പോള്‍ അതു് ഉന്മേഷ് എന്നോ ഉല്ലാസ് എന്നോ ആക്കാനുള്ള എന്റെ നിര്‍ദ്ദേശം അവന്‍ പുറംകാലു കൊണ്ടു തൊഴിച്ചു ദൂരെയെറിഞ്ഞു.

ദശാബ്ദങ്ങള്‍ക്കു ശേഷം, എന്റെ ആദ്യത്തെ മകനിടാന്‍ പത്തുപതിനഞ്ചു പേരുകളില്‍ നിന്നു് ഒന്നു തെരഞ്ഞെടുക്കാന്‍ ഞാന്‍ പാടുപെട്ടപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞു,“എന്തെങ്കിലും ഇട്ടാല്‍ മതിയെടാ, അഞ്ചു വയസ്സാകുമ്പോള്‍ അവന്‍ മാറ്റിക്കൊള്ളും. നിന്റെയല്ലേ മോന്‍!”

താന്‍ ഇട്ട പേരു മാറ്റിയ മകനോടുള്ള അമര്‍ഷവും ദുഃഖവുമൊക്കെ അതിലുണ്ടായിരുന്നു. ഇപ്പോഴാണു് എനിക്കതു മനസ്സിലാകുന്നതു്. ഏതായാലും വിശാഖ് അഞ്ചാം വയസ്സില്‍ പേരു മാറ്റിയില്ല. ഭാഗ്യം!


ഈ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ കുറെക്കാലം മുമ്പു തന്നെ എഴുതി ഡ്രാഫ്റ്റാക്കി വെച്ചിരുന്നു. ഇപ്പോള്‍ ഇതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ കാരണം കൈപ്പള്ളിയുടെ പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണു് ഇട്ട

ശരിക്കും പറഞ്ഞാല്‍ പിള്ളേരൊടു ചോദിച്ചിട്ട് അവര്‍ക്കിഷ്ടമുള്ള പേരിടണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. :). എന്റെ പേര് ഇഷ്ടമല്ലാ,പേരു മാറ്റണം എന്നൊക്കെ പറഞ്ഞ് അമ്മേനോട് വഴക്കിടുമ്പോള്‍, എന്റെ മോളെ,നീ ജനിച്ച് വീഴൂമ്പൊ എന്തോരം സ്നേഹത്തോടെ എന്തു മാത്രം ആലോചിച്ചു,എന്തു മാത്രം വാ‍ത്സല്യത്തോടെ ആണ് ആ പേര് നിനക്കിട്ടതെന്നൊക്കെ അമ്മ പറഞ്ഞിട്ട് അമ്മേടെ കണ്ണ് നിറയണ കണ്ടപ്പൊ പിന്നെ ഞാന്‍ പേര് മാറ്റണ പരിപാടിയില്‍ നിന്ന് മാറി. അപ്പനും അമ്മയും ഒരുപാട് ഒരു വലിയ സ്വപ്ന സാക്ഷാല്‍ക്കാരം പോലെയാണെന്ന് തോന്നണ് നമുക്കൊക്കെ ഒരോ പേരിടുന്നത്. അതും വെച്ച് ജീവിത കാലം മുഴുവന്‍..ശ്ശൊ!ഇത്രെം വൃത്തികെട്ട പേരാണല്ലോ ഇവരെനിക്കിട്ടത് എന്ന് ചിന്തിക്കുന്നതാണെന്ന് തോന്നണ് നമ്മുടെ ഒക്കെ ആദ്യ rebellion.

എന്ന കമന്റും, വിശ്വം അവിടെത്തന്നെ പറഞ്ഞ

അവനവന്റെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരുടെ ആദ്യത്തെ കടന്നുകയറ്റമാണ് പേരിടീല്‍ എന്നാണെനിക്കു തോന്നാറു്.

എന്ന ചിന്തോദ്ദീപകമായ വാക്യവുമാണു്.