എന്റെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്ന പോസ്റ്റിനെത്തുടര്‍ന്നു് ഒരു ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നു. അതു പ്രതീക്ഷിച്ചതാണു്. പക്ഷേ, എന്റെ അഭിപ്രായങ്ങള്‍ക്കു ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി എന്നു മനസ്സിലാക്കുന്നു. ഈ തെറ്റിദ്ധാരണ വായനക്കാരുടെ കുഴപ്പമല്ല, എന്റെ എഴുത്തിന്റെ തന്നെ പ്രശ്നം തന്നെ. മനുസ്മൃതിയെപ്പറ്റി എന്റെ നിലപാടു വ്യക്തമാക്കാനും ചോദ്യങ്ങള്‍ക്കു മറുപടി പറയാനുമാണു് ഈ പോസ്റ്റ്. കമന്റായി തുടങ്ങി പോസ്റ്റായി വളര്‍ന്ന സാധനം.
ഇതു വായിക്കുന്നതിനു മുമ്പു് ദയവായി ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്ന പോസ്റ്റും അതിന്റെ കമന്റുകളും വായിക്കുക.
ഒരു ലേഖനമായല്ല, പല ശിഥിലലേഖനങ്ങളായാണു് ഈ പോസ്റ്റ്. ഈ വികലഘടന പൊറുക്കുക.
മനുസ്മൃതിയെപ്പറ്റി എനിക്കുള്ള പരിമിതമായ അറിവില്‍ നിന്നു് അതിലെ സാമൂഹികനീതിശാസ്ത്രത്തെപ്പറ്റി എനിക്കു കടുത്ത വിരോധമാണു്. ഹിന്ദുമതത്തിലെയും ഭാരതത്തിലെയും പല അനാചാരങ്ങള്‍ക്കും വഴിയൊരുക്കിയ ഒരു ഗ്രന്ഥമാണു മനുസ്മൃതി.
അതേ സമയം തന്നെ, അന്നത്തെ സാമൂഹികസ്ഥിതിയെപ്പറ്റി അറിവു തരുന്ന ഒരു അമൂല്യചരിത്രഗ്രന്ഥവുമാണു് അതു്.
ഇഞ്ചി എഴുതിയതുപോലെ ഞാന്‍ പ്ലേറ്റ് തിരിച്ചുവെയ്ക്കുകയല്ല. (പ്ലേറ്റ് തിരിച്ചുവെയ്ക്കുന്നതു മോശമാണെന്നൊരു അഭിപ്രായം എനിക്കില്ല. അതിനല്ലേ ചര്‍ച്ച. വിവരമുള്ളവര്‍ പറയുന്നതു കേട്ടു നമ്മുടെ അഭിപ്രായങ്ങള്‍ മാറ്റുന്നതു നല്ല കാര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലാത്തവരെയല്ലേ നാം യാഥാസ്ഥിതികര്‍ എന്നു വിളിക്കുന്നതു്?) ഇവിടെ എഴുതാന്‍ പോകുന്ന അഭിപ്രായങ്ങള്‍ തന്നെയാണു് ആ പോസ്റ്റെഴുതുമ്പോഴും എനിക്കുണ്ടായിരുന്നതു്. (ഇതിന്റെ ഒരേയൊരു അപവാദം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയില്‍ ആദ്യത്തെ ഐറ്റമായി പറഞ്ഞിട്ടുണ്ടു്.) അവ വേറേ അര്‍ത്ഥം ഉണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക.
ഇതെഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ മനുസ്മൃതിയുടെ ദേവനാഗരിയിലുള്ള ഒരു കോപ്പി ഇന്റര്‍നെറ്റില്‍ കിട്ടി. ലളിതമായ സംസ്കൃതമാണു്. മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ഒമ്പതാം അദ്ധ്യായത്തില്‍ വിവാഹത്തെയും മറ്റും പറയുന്നുണ്ടു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കാന്‍ തോന്നുന്നു. അവ ഇവിടെ ഇട്ടിട്ടുണ്ടു്. രണ്ടു പക്ഷക്കാര്‍ക്കും ഉദ്ധരിക്കാന്‍ ഇഷ്ടം പോലെ വകുപ്പുണ്ടു്.
(ഒറ്റ വായനയില്‍ തോന്നിയ അര്‍ത്ഥമാണു്. തെറ്റു പറ്റിയിട്ടുണ്ടായിരിക്കാം. ജ്യോതീ, സഹായിക്കുമോ?)
ഒന്നാമതായി, “സ്വാതന്ത്ര്യം” എന്ന വാക്കിന്റെ അര്‍ത്ഥം നോക്കാം. ഇന്നു് അതിന്റെ അര്‍ത്ഥം freedom, independence, emancipation, liberty എന്നൊക്കെയാണു്. മനുവിന്റെ കാലത്തെ സംസ്കൃതത്തില്‍ അതിന്റെ അര്‍ത്ഥം അല്പം വ്യത്യസ്തമാണു്. സ്വ-തന്ത്രം ചെയ്യാനുള്ള കഴിവാണു സ്വാതന്ത്ര്യം. അതായതു്, താന്‍ ഉദ്ദേശിക്കുന്ന കാര്യം ചെയ്യാനുള്ള കഴിവു്. ഇതിന്റെ ശരിക്കുള്ള മലയാളം “താന്തോന്നിത്തം” ആണു്. നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യം ഒരു മഹത്തായ വാക്കും താന്തോന്നിത്തം ഒരു നികൃഷ്ടമായ വാക്കുമായിപ്പോയി.
വാക്കുകള്‍ക്കുള്ള ഈ അര്‍ത്ഥവ്യത്യാസം മറ്റു പല വാക്കുകള്‍ക്കുമുണ്ടു്. “അതിശയം” സംസ്കൃതത്തില്‍ exceed എന്ന അര്‍ത്ഥത്തിലാണു് ഉപയോഗിക്കുന്നതു്. ചൊല്ലുള്ളതില്‍ കവിഞ്ഞുള്ളതാണു് അതിശയോക്തി. കവിഞ്ഞു പറയുന്നതു പലപ്പോഴും ആശ്ചര്യമുണ്ടാക്കുന്നതു കൊണ്ടു് അതിശയോക്തിക്കു് ആശ്ചര്യമുണ്ടാക്കുന്ന ഉക്തി എന്നും അതിശയത്തിനു് ആശ്ചര്യം എന്നും അര്‍ത്ഥമുണ്ടായി. പ്രമാദം, മേധാവി തുടങ്ങിയ പദങ്ങള്‍ക്കും ഇതുപോലെ അര്‍ത്ഥവ്യത്യാസമുണ്ടായി. ഈ വ്യത്യാസങ്ങള്‍ മലയാളത്തിലാണുണ്ടായതു് എന്നു പറഞ്ഞുകൊള്ളട്ടേ. സംസ്കൃതത്തില്‍ ഇന്നും ഇവയ്ക്കു് ആദ്യത്തെ അര്‍ത്ഥം തന്നെ.
താന്തോന്നിത്തം അത്ര നികൃഷ്ടമായ ഒരു പദമല്ല. ഒരു പറ്റം താന്തോന്നികളെക്കൊണ്ടാണു ലോകത്തില്‍ മഹത്തായ കണ്ടുപിടിത്തങ്ങളും ആശയങ്ങളും ഉണ്ടായതു്. മറ്റുള്ളവര്‍ കാട്ടിത്തന്ന വഴിയിലൂടെയല്ലാതെ സ്വന്തം ബുദ്ധി നയിക്കുന്ന വഴിയിലൂടെ മുന്നേറുന്നതാണു് താന്‍-തോന്നി-ത്തം. അതു സമൂഹനിയമങ്ങള്‍ക്കെതിരാകുമ്പോഴാണു് നാം കൂടുതല്‍ അറിയുന്ന അര്‍ത്ഥം കിട്ടുന്നതു്.
ഇനി, സ്വാതന്ത്ര്യത്തിന്റെ ശരിയായ അര്‍ത്ഥമറിയണമെങ്കില്‍ സോക്രട്ടീസ് ചോദിച്ചതുപോലെയുള്ള ചോദ്യങ്ങളിലേക്കു പോകണം. താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്കു് ഉത്തരം പറഞ്ഞുനോക്കൂ.
- യുദ്ധമുന്നണിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പടയാളി. സൂക്ഷിച്ചു പ്രവര്‍ത്തിക്കേണ്ട സമയം. തെറ്റായ തീരുമാനമെടുത്താല്‍ അപകടമാകും. ഈ പടയാളിക്കു സ്വാതന്ത്ര്യമുണ്ടോ?
- ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സര്ജന്. പൂര്‍ണ്ണമായും ശ്രദ്ധിച്ചു് തെറ്റുപറ്റാതെ രോഗിയുടെ ശരീരം കീറിമുറിച്ചുകൊണ്ടിരിക്കുന്നു. ഈ ഡോക്ടര്‍ക്കു സ്വാതന്ത്ര്യമുണ്ടോ?
“താന്തോന്നിത്തം” എന്ന അര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ഇവിടെ രണ്ടു കൂട്ടര്‍ക്കുമില്ല. അവര്‍ക്കു ചെയ്യാന്‍ കഴിയുന്നതു വളരെ പരിമിതമാണു്. അവ ചെയ്യാനേ അവര്‍ക്കു് അപ്പോള്‍ കഴിയൂ. ഗവേഷണവും പരീക്ഷണങ്ങളുമൊക്കെ മറ്റൊരവസരത്തില്‍. ഇപ്പോള്‍ ഗതാനുഗതികത്വം തന്നെ വഴി.
ഇവര്‍ക്കു മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകനും കുട്ടികള്‍ക്കും എന്നല്ല നിയമമനുസരിക്കുന്ന ഏതൊരുത്തനും പൂര്‍ണ്ണസ്വാതന്ത്ര്യം ഒരു മിഥ്യയാണു്. പക്ഷേ, അതുകൊണ്ടൊന്നും അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരോ അവശതയനുഭവിക്കുന്നവരോ അവഗണിക്കപ്പെട്ടവരോ അല്ല.
സ്വാതന്ത്ര്യം എന്ന വാക്കു് freedom എന്ന അര്‍ത്ഥത്തില്‍ (free എന്ന വാക്കും ഇതില്‍ നിന്നു വിമുക്തമല്ല-അതിനു് “ഓസിനു കിട്ടുന്നതു്” എന്നൊരര്‍ത്ഥവുമുണ്ടല്ലോ. Wikipedia-the free encyclopedia എന്നതിലെ free എന്നതു കാശു കൊടുക്കേണ്ടാത്തതാണോ അതോ സ്വതന്ത്രം എന്നതാണോ അതോ രണ്ടും കൂടിയാണോ എന്നു് ഇപ്പോഴും തര്‍ക്കം നടക്കുന്നു.) ഉപയോഗിക്കാന്‍ തുടങ്ങിയതും വെള്ളക്കാര്‍ നമ്മെ അടിച്ചമര്‍ത്തിയതും അവരില്‍ നിന്നു നാം സ്വാതന്ത്ര്യം നേടിയതും ഒക്കെ ആ വാക്കിന്റെ ഒരര്‍ത്ഥത്തെ മാത്രം ഉറപ്പിച്ചു. ആ അര്‍ത്ഥത്തിലല്ല മനു അതുപയോഗിച്ചതു് എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.
ഉദ്ധരണികള്‍ മുഴുവന്‍ വായിക്കാതെ അറ്റവും മൂലയും മാത്രം വായിച്ചു തോന്നിയ അര്‍ത്ഥം പറയുന്നതിനെ ഞാന്‍ ഇതിനു മുമ്പും വിമര്‍ശിച്ചിട്ടുണ്ടു്. “സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം” എന്നതിനെ തെറ്റായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതിനെപ്പറ്റി ഇവിടെ പറഞ്ഞിട്ടുണ്ടു്. “ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്നു കേള്‍ക്കുമ്പോള്‍ അതിന്റെ മുന്നിലുള്ള മൂന്നു വരികള്‍ കൂടി വായിക്കണം എന്നു പറയാന്‍ കൂടിയാണു് ഈ ലേഖനം എഴുതിയതു്. അതു കൂടി വായിച്ചപ്പോള്‍ എനിക്കു വേറൊരു അര്‍ത്ഥമാണു തോന്നിയതു്. അതു നിങ്ങളുമായി പങ്കുവെയ്ക്കുകയാണു് ഇവിടെ ചെയ്തതു്.
ഈ ശ്ലോകം വീണ്ടും വീണ്ടും വായിച്ചിട്ടും എനിക്കു് ഇതു പുരുഷന്മാരെ തങ്ങളുടെ “കടമ” ഓര്‍മ്മിപ്പിക്കുന്ന ഒരു ശ്ലോകമായാണു മനസ്സിലാകുന്നതു്-അല്ലാതെ സ്ത്രീയെ അടിച്ചമര്‍ത്തുന്ന ശ്ലോകമായല്ല.
കല്ലേച്ചി, മന്‍ജിത്ത്, സന്തോഷ് തുടങ്ങിയവരെപ്പോലെ സാമൂഹികപ്രശ്നങ്ങള്‍ സാധാരണയായി ഞാന്‍ വിഷയമാക്കാറില്ല. മനുസ്മൃതി മൊത്തം വ്യാഖ്യാനിക്കാനും ഉദ്ദേശ്യമില്ല. അത്രയും സമയം കിട്ടിയാല്‍ ആര്യഭടീയമോ തന്ത്രസംഗ്രഹമോ വ്യാഖ്യാനിക്കാനേ ഞാന്‍ നോക്കൂ.
പലതിനെപ്പറ്റിയും നമുക്കുള്ള ധാരണ മിക്കപ്പോഴും അവയുടെ വിമര്‍ശനങ്ങളില്‍ നിന്നാണു കിട്ടുക. ജനയുഗം വായിച്ചു വളര്ന്നവനു സായിബാബയെയും പ്രബുദ്ധകേരളം വായിച്ചു വളര്ന്നവനു ഏ. ടി. കോവൂരിനെയും സ്വന്തം ബുദ്ധി കൊണ്ടു മനസ്സിലാക്കാന്‍ ഒരുപാടു സമയമെടുക്കും.
വളരെയധികം എതിര്‍പ്പുകള്‍ ഏറ്റു വാങ്ങിയ പുസ്തകമാണു മനുസ്മൃതി. അതു് അതര്‍ഹിക്കുന്നുണ്ടാവാം. പക്ഷേ മനുസ്മൃതിയെപ്പോലെ തന്നെയോ അതില്‍ക്കൂടുതലോ വിഷം അടങ്ങിയ മറ്റു പുസ്തകങ്ങളുണ്ടെന്നുള്ളതാണു വാസ്തവം.
ചില ഉദാഹരണങ്ങള്‍:
- ശങ്കരാചാര്യരുടെ വിവേകചൂഡാമണിയില്‍ നിന്നു്. ഇതു വളരെ മഹത്തായ ഒരു പുണ്യഗ്രന്ഥമായി പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന പുസ്തകമാണു്.
ജന്തൂനാം നരജന്മ ദുര്‍ല്ലഭം; അതഃ പുംസ്ത്വം; തതോ വിപ്രതാ
തസ്മാദ് വൈദിക…അതായതു്,
- ജന്തുക്കളില്‍ മനുഷ്യജന്മം കിട്ടുന്നതു പുണ്യം ചെയ്തവര്‍ക്കേ ഉള്ളൂ: ബാക്കി ജന്തുക്കളൊക്കെ അധമര്‍!
- മനുഷ്യരില്‍ പുരുഷന്മാരാണു മഹത്ത്വമുള്ളവര്‍: സ്ത്രീകളൊക്കെ പാപികള്‍!
- പുരുഷന്മാരില് ബ്രാഹ്മണന്മാരാണു മഹാന്മാര് : ബാക്കി ജാതിക്കാരൊക്കെ നിന്ദ്യര്‍!
- അവരില്‍ വൈദികകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ കേമര്‍: ബാക്കി ജോലിയൊക്കെ അധമം!
എന്തുകൊണ്ടു് ജന്തുസ്നേഹികളും സ്ത്രീസമത്വവാദികളും അധഃകൃതോദ്ധാരകരും വൈദികകര്‍മ്മവിരോധികളും വിവേകചൂഡാമണി കത്തിക്കുന്നില്ല?
- ഭഗവദ്ഗീതയില്‍ ഇതുപോലെ ആളുകളെ ചൊടിപ്പിച്ചിട്ടുള്ള ഭാഗമാണു് ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം… എന്നതു്. പക്ഷേ, അതിനേക്കാള്‍ വലിയ പ്രശ്നം ഒന്നാം അദ്ധ്യായത്തിലുണ്ടു്. അര്ജ്ജുനന് കൃഷ്ണനോടു പറയുന്നു:
അധര്‍മ്മാഭിഭവേത് കൃഷ്ണ
പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ
ജായതേ വര്‍ണ്ണസങ്കരഃ…അതായതു്, കുലത്തിലെ സ്ത്രീകള്‍ മറ്റു ജാതിയിലുള്ളവരോടു ചേര്‍ന്നാല്‍ വര്‍ണ്ണസങ്കരം വന്നു് ആകാശം ഇടിഞ്ഞുവീഴുമെന്നു്! കുലത്തിലെ പുരുഷന്മാര്ക്കു നാടു നീളെ നടന്നു് സ്വജാതിയിലും അന്യജാതികളിലും വര്‍ണ്ണസങ്കരം ഉണ്ടാക്കാം.
ഒരു പാമ്പിന്‍പെണ്ണിനെ കല്യാണം കഴിച്ച അര്ജ്ജുനന് ഒരു കുരങ്ങത്തിയെ കല്യാണം കഴിച്ച കൃഷ്ണനോടാണിതു പറയുന്നതെന്നൊര്‍ക്കണം. ഇത്രയും കടന്ന വര്‍ണ്ണസങ്കരം നടത്താന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യന് വളര്‍ന്നിട്ടില്ല!
ഇതിനെക്കാള്‍ വലിയ അവഗണനയാണോ മനു ചെയ്തതു്? ആരുണ്ടു ഭഗവദ്ഗീത കത്തിക്കാന്‍?
- വായിക്കേണ്ട പുസ്തകമാണു് ആനന്ദിന്റെ “ഗോവര്‍ദ്ധനന്റെ യാത്രകള്‍”. കയ്യൂക്കുള്ളവന് ഇല്ലാത്തവന്റെ മേല്‍ ചെയ്യുന്ന ക്രൂരതകളുടെ വിവരണം വഴി ചരിത്രത്തെ വിശകലനം ചെയ്യുന്നതാണു് ആ പുസ്തകം. നമുക്കു പരിചയമുള്ള പലരും -മുഗള്‍ ചക്രവര്‍ത്തിമാര്‍, കെപ്ലര്‍, ഗലീലിയോ, കാളിദാസന്, ഇബ്നു ബത്തൂത്ത, ത്യാഗരാജഭാഗവതര്‍ തുടങ്ങി പലരും- അതില്‍ പ്രത്യക്ഷപ്പെടുന്നുണ്ടു്. നാം പാഠപുസ്തകങ്ങളില്‍ വായിച്ച രൂപത്തിലല്ലെന്നു മാത്രം. സഹോദരന്റെ കണ്ണു ചൂഴ്ന്നെടുക്കുകയും അച്ഛനെ തടവിലിടുകയും ആശയഭിന്നതയുള്ളവരെ പരസ്യമായി പീഡിപ്പിക്കുകയും ചെയ്യുന്ന ചക്രവര്‍ത്തിമാര്‍, സത്യത്തെ പീഡനം പേടിച്ചു തള്ളിപ്പറഞ്ഞ ശാസ്ത്രജ്ഞര്‍, ക്രൂരതയ്ക്കു സ്തുതിഗീതം പാടിയ കവികള്‍ തുടങ്ങി പല രൂപത്തില്‍. അതില്‍ കാളിദാസന്റെ രഘുവംശത്തില്‍ രഘു കൊന്നൊടുക്കുന്ന പടയാളികളുടെ ശവശരീരങ്ങളെപ്പറ്റി ആലങ്കാരികമായി വര്‍ണ്ണിക്കുന്ന ചില ശ്ലോകങ്ങളെ വിമര്‍ശിക്കുന്നുണ്ടു്. പടയാളികളെ ജീവനോടെ കുന്തത്തില്‍ കോര്‍ക്കുകയോ മറ്റോ ചെയ്തതിന്റെ വര്‍ണ്ണനയാണതു്.
ചിന്തിപ്പിക്കുന്ന പുസ്തകമാണതു്. കാളിദാസനെയും ഹുമയൂണിനെയുമൊന്നും നാം ഇതുവരെ കണ്ട കണ്ണു കൊണ്ടല്ല അതില്‍ കാണുന്നതു്.
- ബൂലോഗത്തിലെ ഭൂരിപക്ഷം ആളുകളുടെയും ആരാദ്ധ്യപുരുഷനായ വി. കെ. എന്‍.-ന്റെ കൃതികളില്‍ ഉടനീളം കാണുന്നതു കടുത്ത പുരുഷമേധാവിത്വമല്ലേ? ഉദാഹരണങ്ങളൊന്നും നിരത്തേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു പേജെടുത്തിട്ടു് ഏഴു വരിയും ഏഴക്ഷരവും തള്ളി കിട്ടുന്നതു് എടുത്തെഴുതിയാല്‍ മതി.
സ്ത്രീനിന്ദനം മാത്രമല്ല, ഫ്യൂഡലിസവും ജാതിഭ്രാന്തും യുക്തിവാദം തുടങ്ങിയവയോടുള്ള അസഹിഷ്ണുതയും അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും കാണാം. കഥയ്ക്കു വേണ്ടി ചേര്‍ക്കുന്ന ആശയങ്ങള്‍ (അതായതു്, ദുഷ്ടകഥാപാത്രങ്ങളെക്കൊണ്ടു പറയിപ്പിക്കുന്ന സംഭാഷണങ്ങള്‍) ആയല്ല ഇവയില്‍ മിക്കതും കാണുന്നതു്.
ഭഗവദ്ഗീതയും ശങ്കരാചാര്യരുടെയും കാളിദാസന്റെയും വി. കെ. എന്‍.-ന്റെയും കൃതികളും നാം കത്തിക്കുന്നില്ലല്ലോ, അല്ലേ?
മനുസ്മൃതിയുടെയും ഭഗവദ്ഗീതയുടെയുമൊക്കെ ചരിത്രപശ്ചാത്തലം പരിശോധിച്ചാല്‍ നമ്മുടെ പല കേട്ടുകേഴ്വികളും തെറ്റാണെന്നു ബോദ്ധ്യമാകും. മനുസ്മൃതിയിലെ “സ്മൃതി”യ്ക്കു് ധര്‍മ്മപുരാണത്തിലെ “പുരാണ”ത്തില്‍ കൂടുതല്‍ അര്‍ത്ഥം കൊടുക്കേണ്ട കാര്യമില്ല. നിയമസംഹിത ഉണ്ടാക്കിയപ്പോള്‍ അതിന്റെ പേരില്‍ “സ്മൃതി” ചേര്‍ത്തു എന്നു മാത്രമേ ഉള്ളൂ. മനുസ്മൃതിയുടെ ഇപ്പോഴത്തെ രൂപത്തിനു ക്രി. മു. രണ്ടാം നൂറ്റാണ്ടിലധികം പഴക്കമില്ല എന്നാണു പണ്ഡിതമതം. അതിനു ശേഷമാണു് എന്നും വാദമുണ്ടു്. ബൈബിളിലെ ആദം പോലെ ഹൈന്ദവപുരാണങ്ങളില്‍ ആദ്യമനുഷ്യനായി പറയുന്ന മത്സ്യാവതാരമനുവുമായി ഇതിനു യാതൊരു ബന്ധവുമില്ല എന്നര്‍ത്ഥം.
ഭാരതത്തില്‍ ഹിന്ദുമതത്തിനു് അവാന്തരവിഭാഗങ്ങളും പക്ഷാന്തരവുമൊക്കെയുണ്ടായെങ്കിലും, അതൊക്കെ പടര്‍ന്നു പന്തലിച്ച ആല്‍മരത്തിന്റെ ശാഖോപശാഖകള്‍ മാത്രമാണെന്നു പറഞ്ഞു നടന്നുവെങ്കിലും, ബുദ്ധമതത്തിന്റെ വിജയം ഹിന്ദുമതത്തിനു് ഒരു അടിയായി. സ്വന്തമായി ഒരു തത്ത്വസംഹിതയോ നിയമാവലിയോ മതഗ്രന്ഥമോ ഇല്ലാതിരുന്ന കാലത്തു് ഹിന്ദുത്വത്തെ നവീകരിക്കാന്‍ നടന്ന ശ്രമത്തിന്റെ ഫലമാണു മനുസ്മൃതിയും ഭഗവദ്ഗീതയും ഭാഗവതവുമൊക്കെ എന്നാണു് ഒരു തിയറി.
ഭഗവദ്ഗീത വ്യാസഭാരതത്തിന്റെ ഭാഗമല്ലെന്നും, പില്ക്കാലത്തു കൂട്ടിച്ചേര്‍ത്തതാണെന്നും, അതിലെ എല്ലാ ആശയങ്ങളും (ശത്രുവിനെ അടിച്ചൊതുക്കുന്നതു നിന്റെ കര്‍മ്മം, ചതുര്‍വര്‍ണ്ണ്യം, വര്‍ണ്ണസങ്കരം, എല്ലാ മതങ്ങളെയും ഉപേക്ഷിച്ചു് എന്നിലേക്കു വരുക തുടങ്ങി) ഈയൊരു നവീകരണത്തിനു വേണ്ടി ഉണ്ടാക്കിയതാണെന്നും പലരും അഭിപ്രായപ്പെടുന്നു.
മനുസ്മൃതിയും ഏതാണ്ടു് ഈ കാലത്തു തന്നെ ഉണ്ടായതാണെന്നൊരു വാദമുണ്ടു്. ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനു ശേഷം ക്രി. പി. രണ്ടാം നൂറ്റാണ്ടില്‍ സംഘരാജാവായിരുന്നു പുഷ്യമിത്രനാണു മനുസ്മൃതി എഴുതിച്ചതു് എന്നും ചിലര്‍ പറയുന്നു.
ഭാരതത്തിന്റെയും ഹിന്ദുമതത്തിന്റെയും സഹിഷ്ണുതയെപ്പറ്റി വരുന്ന സ്പാം ഇ-മെയിലുകളെക്കൊണ്ടു പലപ്പോഴും പൊറുതിമുട്ടാറുണ്ടു്. ഭാരതം മറ്റു രാജ്യങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഹിന്ദുമതം മറ്റു മതങ്ങള്‍ക്കു നേരേ കടന്നാക്രമണം നടത്തിയിട്ടില്ലെന്നും ഒക്കെയുള്ള പ്രസ്താവങ്ങള്‍ ചരിത്രത്തിനെതിരെയുള്ള കൊഞ്ഞനം കുത്തലാണു്. ലങ്കയെ ആക്രമിക്കുകയും ബൌദ്ധന്മാരെ കൂട്ടക്കൊല നടത്തുകയും ചെയ്ത രാജേന്ദ്രചോളന് (ക്രി. പി. പതിനൊന്നാം നൂറ്റാണ്ടു്) ഒരാള്‍ മതി ഇതിനെതിരായി. “കഴുമരം” എന്നറിയപ്പെട്ടിരുന്ന അറ്റം കൂര്‍ത്ത കുന്തങ്ങള്‍ ആസനത്തിലടിച്ചുകയറ്റിയായിരുന്നത്രേ ബുദ്ധസന്ന്യാസികളെ കൊന്നിരുന്നതു്.
ശരീയത്ത് പോലെയുള്ള ഒരു കര്‍ക്കശനിയമാവലി ആണു മനുസ്മൃതി നല്കുന്നതു്. കാടത്തവും അതിലുണ്ടു്. സ്വന്തം മതത്തിനു ഭീഷണിയായി ഉയര്‍ന്നു വന്ന മറ്റൊരു മതത്തെ അടിച്ചമര്‍ത്തിയതിനു ശേഷം ഒരു രാജാവു് ഇങ്ങനെ ഇനിയും ഉണ്ടാകാതിരിക്കാന്‍ വേണ്ടി കര്‍ക്കശമായി ഉണ്ടാക്കിയ നിയമസംഹിതയില്‍ കാടത്തമില്ലെങ്കിലേ അദ്ഭുതമുള്ളൂ. മനു അയാളുടെ പിണിയാള്‍ മാത്രം.
ഇനി വിമര്‍ശനങ്ങള്‍ക്കു മറുപടി പറയാം.
- അജിത്തും കൂമനും രാജേഷും പുസ്തകങ്ങള്‍ കത്തിക്കുന്നതിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. ഇഷ്ടമില്ലാത്തവരുടെ കോലം കത്തിക്കുകയും, ഇഷ്ടമില്ലാത്ത രാജ്യങ്ങളുടെ പതാക കത്തിക്കുകയും ചെയ്യുന്നതു പോലെയുള്ള ഒരു പ്രവൃത്തി. ആ വിധത്തില്‍ മനുസ്മൃതിയിലുള്ള ആശയങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ അതു കത്തിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നതിനോടു ഞാന്‍ യോജിക്കുന്നു.
ഞാന്‍ കരുതിയതു് പുസ്തകത്തിന്റെ എല്ലാ പ്രതികളും കണ്ടെടുത്തു കത്തിക്കുന്നതാണു് വിവക്ഷ എന്നായിരുന്നു. “മനുസ്മൃതി കത്തിക്കണം” എന്നു പറയുമ്പോള്‍ അതല്ലേ ഉദ്ദേശിക്കുന്നതു്?
- അജിത്ത് സ്ത്രീപുരുഷസമത്വത്തെ വര്‍ണ്ണങ്ങളുടെയും ജാതികളുടെയും മറ്റും സമത്വത്തില്‍ നിന്നു ഭിന്നമല്ല എന്നു പറഞ്ഞിരിക്കുന്നു. ഇഞ്ചി ഇരുപതാം നൂറ്റാണ്ടിനു മുമ്പു് പെണ്ണെഴുത്തുകാര്‍ കുറവായിരുന്നു എന്നും നിരീക്ഷിക്കുന്നു. സ്ത്രീപുരുഷസമത്വം ഇത്രയും എത്തിയതു് ഈ അടുത്ത കാലത്തു ശാസ്ത്രത്തിന്റെ സഹായത്തോടുകൂടിയാണു്. പല കാര്യങ്ങള്‍ ഇതിനു വഴിയൊരുക്കി.
- കുടുംബാസൂത്രണമാര്‍ഗ്ഗങ്ങളും ജനപ്പെരുപ്പത്തിന്റെ ദൂഷ്യഫലങ്ങളുടെ ബോധവത്ക്കരണവും മൂലം സ്ത്രീകള്‍ എല്ലാ വര്‍ഷവും പ്രസവിക്കുന്നവരാക്കാതെ വന്നതു് സ്ത്രീകളെ പുരുഷന്മാരോടൊപ്പം പല ജോലികളും ചെയ്യാന്‍ പര്യാപ്തരാക്കി.
- ശാരീരികാദ്ധ്വാനം വളരെ വേണ്ടി വരുന്നതും സ്ത്രീകള്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായ ജോലികളല്ലാതെ കൂടുതല്‍ ബൌദ്ധികമായതും സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള് കൂടുതല്‍ നന്നായി ചെയ്യാവുന്നതും ആയ ജോലികളുടെ പ്രചാരം.
- സ്ത്രീകള്‍ സുഖഭോഗവസ്തുക്കളും ഗര്‍ഭാധാനപാത്രങ്ങളും മാത്രമല്ല, പുരുഷനു തുല്യരായവരാണെന്നുള്ള ബോധവത്ക്കരണം. പല സമുദായങ്ങളും അവയുടെ അനാചാരങ്ങള്‍ തൂത്തെറിഞ്ഞതു് ഈ അടുത്ത കാലത്താണു്.
- സദാചാരം, പാതിവ്രത്യം, പരിശുദ്ധി, മാനം തുടങ്ങിയവയുടെ നിര്‍വ്വചനങ്ങള്‍ മാറി. സ്ത്രീകളെ മറ്റുള്ളവര്‍ കാണുന്നതും തൊടുന്നതുമൊന്നും തെറ്റല്ല എന്ന ബോധം വന്നതോടുകൂടി പല ജോലികളും ചെയ്യാന്‍ സ്ത്രീകള്‍ക്കു സാധിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ ഇവയില്ലായിരുന്നതു കൊണ്ടു് സ്ത്രീകള്‍ക്കു് ഉയരാന്‍ കഴിഞ്ഞില്ല. പ്രായമായാല്‍ വീടും കുട്ടികളെയും നോക്കുക എന്നൊരു കാര്യം മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന ബോധമുണ്ടായിരുന്നതു കൊണ്ടു് അവര്‍ക്കു വേണ്ടത്ര വിദ്യാഭ്യാസവും മറ്റു പരിശീലനങ്ങളും കൊടുത്തില്ല. പഴയ കാലത്തെ നിയമസംഹിതകളില്‍ സ്ത്രീകളെ വീട്ടിലൊതുക്കി നിര്‍ത്തിയതിന്റെ കാരണമിതാണു്.
ഇപ്പോഴും പല പരിമിതികളും സ്ത്രീകള്‍ക്കുണ്ടു്. (പുരുഷന്മാര്‍ക്കുമുണ്ടു്.) അതിനാല്‍ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരില് നിന്നു് സംരക്ഷണം ആഗ്രഹിക്കുന്നു. ഇഞ്ചിപ്പെണ്ണു്, താര, വല്യമ്മായി എന്നീ സ്ത്രീകളുടെ അഭിപ്രായം ശ്രദ്ധിക്കുക. പുരുഷന്മാരില് നിന്നുള്ള സംരക്ഷണം അവര്‍ ആഗ്രഹിക്കുന്നു. അവരുടെ പ്രശ്നം സ്വാതന്ത്ര്യം എന്ന വാക്കാണു്. അതിന്റെ മുകളില്‍ പറഞ്ഞ അര്ത്ഥത്തെപ്പറ്റി അവരെന്തു പറയുന്നു എന്നു നോക്കട്ടേ.
ഈ കാരണം കൊണ്ടു തന്നെയാണു് ഇതു് ഇന്നും “പ്രസക്തം” ആണു് എന്നു ഞാന്‍ പറഞ്ഞതു്. “പ്രസക്തം” എന്നു വെച്ചാല്‍ ശരി എന്നല്ല അര്‍ത്ഥം. പുരുഷന് സ്ത്രീയെ സംരക്ഷിക്കുന്നു, അതു സ്ത്രീ ആഗ്രഹിക്കുന്നു എന്നതു് ഇന്നുമുള്ള കാര്യമാണു് എന്നാണു ഞാന്‍ ഉദ്ദേശിച്ചതു്. മനുസ്മൃതി ഇന്നു പ്രസക്തമാണെന്നല്ല ഞാന്‍ പറഞ്ഞതു്-ഈ ശ്ലോകം (“പിതാ രക്ഷതി…”) ഇന്നും പ്രസക്തമാണു് എന്നാണു്.
- സ്ത്രീകള്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും സംരക്ഷണം ആവശ്യമാണെന്നു ബിന്ദു പറയുന്നു. നല്ല നിരീക്ഷണം. കുട്ടികള്‍ മാത്രമല്ല, പ്രായമായവര്‍, അംഗവൈകല്യമുള്ളവര്‍, കായികശക്തി കുറഞ്ഞവര്‍, ബുദ്ധിയുറയ്ക്കാത്തവര്‍ തുടങ്ങിയവര്‍ക്കും സംരക്ഷണം ആവശ്യമാണു്. ഇവര്‍ക്കും “സ്വാതന്ത്ര്യം” കൊടുക്കാന്‍ പറ്റില്ല. മനു ഇതും പറഞ്ഞിട്ടുണ്ടോ എന്നു് എനിക്കറിയില്ല. പറഞ്ഞിട്ടുണ്ടാവണം. ഉണ്ടെങ്കില്‍ത്തന്നെ ആര്‍ക്കും അതൊരു പ്രശ്നമായോ അടിച്ചമര്‍ത്തലായോ തോന്നിയിട്ടുണ്ടാവില്ല. അത്രമാത്രം.
മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞ അംബേദ്കര്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്നു പറഞ്ഞില്ലേ? അതു് അവരെ സമന്മാരായി അംഗീകരിക്കാതിരിക്കലാണോ? സമത്വം കിട്ടിയിട്ടില്ല, കിട്ടുന്നതുവരെ സംരക്ഷണം വേണം എന്നാണു വിവക്ഷ. സ്ത്രീകളുടെ കാര്യത്തിലും ഇതാണു സ്ഥിതി. കുട്ടികളുടെ കാര്യത്തിലും.
- വക്കാരിയുടെ വ്യാഖ്യാനം കൊള്ളാം. പക്ഷേ അതു് നളന് പറഞ്ഞതു പോലെയുള്ള വ്യാഖ്യാനമാണു്. എന്തു വേണമെന്നു തീരുമാനിച്ചു് അതിലേക്കു വ്യാഖ്യാനിക്കുന്ന രീതി. ഇവിടെ അതിന്റെ ആവശ്യമില്ല. സരളമായ വ്യാഖ്യാനം മതി.
- “ഡൊക്ടര്മാര് ഡൊക്ടര്‍മാരാകുന്നതിനും അതുപോലെ സാമൂഹ്യകാരണങ്ങളുണ്ട്. ഡോക്ടറാകാന്‍ അമാനുഷികമായ ബുദ്ധിശക്തിയൊന്നും വേണ്ട - 23 ലക്ഷം രൂപ ഫീസുകൊടുക്കാനുണ്ടായാല്‍ മതി.” എന്നു് അജിത്ത് പറയുന്നു. ഞാന്‍ ഡോക്ടറുടെ ബുദ്ധിയെപ്പറ്റി പറഞ്ഞില്ലല്ലോ. സമൂഹത്തില്‍ ഡോക്ടര്‍ക്കും കുഴിവെട്ടുകാരനും ആവശ്യമാണെന്നും ഒരാള്‍ക്കു മറ്റെയാളിന്റെ ജോലി ചെയ്യാന്‍ തത്കാലം (ശ്രമിച്ചാല്‍ പറ്റിയേക്കും) പറ്റില്ല എന്നുമല്ലേ ഞാന്‍ പറഞ്ഞുള്ളൂ?
- യാത്രാമൊഴി ചോദിക്കുന്നു: “മനുസ്മൃതി മുഴുവന്‍ വായിച്ചു പഠിച്ചതിനു ശേഷമാണോ ഈ “രണ്ട്” ശ്ലോകങ്ങള്‍ മാത്രം വിശദീകരിച്ചു മനുവിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവാക്കി ചിത്രീകരിച്ചത്?”
ഞാന്‍ എവിടെയാണു മനുവിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവായി ചിത്രീകരിച്ചതു്? “സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നു പറഞ്ഞവന് എങ്ങനെ സ്വാതന്ത്ര്യത്തിന്റെ വക്താവാകും?
ഉദ്ധരിച്ച ശ്ലോകത്തിന്റെ നാലാം വരി മാത്രം നോക്കിയാല്‍ പോരാ, ബാക്കി മൂന്നു വരികള്‍ കൂടി നോക്കണം എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ. ഇന്നത്തെ സമൂഹത്തെപ്പറ്റി അവിടെ പറഞ്ഞതും ഇവിടെ മുകളില്‍ പറഞ്ഞതും എന്റെ കാഴ്ചപ്പാടാണു്. അതിനു മനുസ്മൃതിയുമായി ബന്ധമില്ല.
യാത്രാമൊഴി പറഞ്ഞ ഒരു കാര്യവും എന്റെ ലേഖനം വായിച്ചിട്ടു പറഞ്ഞതാണെന്നു തോന്നുന്നില്ല. “ഉമേഷ്ജിക്ക് മനുസ്മൃതിയിലെ ആശയങ്ങളോട് എതിര്‍പ്പാണെന്നു കമന്റില്‍ കണ്ടു.
തെറ്റായ ഒരു ആശയത്തെ എതിര്‍ക്കുന്നയാള്‍ തന്നെ അത് നല്ലതെന്നു വ്യാഖ്യാനിക്കുമ്പോള്‍…” മനുസ്മൃതി നല്ലതെന്നു ഞാന്‍ എവിടെ വ്യാഖ്യാനിച്ചു? “മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും…” എന്നു പറഞ്ഞതോ? അതോ, “മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല…” എന്നു പറഞ്ഞതോ?ഇനി “മനുസ്മൃതി പണ്ടും തെറ്റായിരുന്നു” എന്നു ഞാന്‍ പറയാഞ്ഞതാണോ കുറ്റം? അതെന്റെ അറിവില്ലായ്മ. പഴയ ചരിത്രവും സാമൂഹികവ്യവസ്ഥിതികളും എങ്ങനെയായിരുന്നു എന്നെനിക്കു് അറിയില്ല. സ്ത്രീകള്‍ വഴിപിഴച്ചു പോയ ഒരു കാലത്തുണ്ടാക്കിയതുകൊണ്ടാണു് ഇസ്ലാം മതത്തിലെ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ പലപ്പോഴും കര്‍ശനമാകുന്നതു് എന്നു കേട്ടിട്ടുണ്ടു്. അതുപോലെ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നറിയില്ല. അതുകൊണ്ടു് അതു പറഞ്ഞില്ല. ഇന്നത്തെ കാലത്തെപ്പറ്റി വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. അതു് ഒന്നിലധികം സ്ഥലത്തു പറഞ്ഞു.
- നളന്റെ സര്‍കാസം രസിച്ചു. പക്ഷേ, “പൊതുവേ പറഞ്ഞാല്‍ ആദ്യം എന്താണു വ്യാഖ്യാനിക്കേണ്ടതെന്നു തീരുമാനിക്കുന്നു (പണ്ടു പരീക്ഷയ്ക്കു theorem പ്രൂവാന്‍ കുറച്ചു ഗ്യാപ്പ് വിട്ടട്ട് റിസള്‍ട്ടെഴുതി വയ്ക്കും) പിന്നീടു ഇടയിലുള്ള സ്റ്റെപ്പുകള്‍ ഇട്ടു നിറയ്ക്കും (സൂഫിയാണെന്നു പറഞ്ഞതെന്നു തോന്നുന്നു ‘പിന്നെ അവിടെ നടക്കുന്നതൊരു മാജിക്കാണു്)…” എന്നു പറഞ്ഞതു് എന്റെ എഴുത്തിനെപ്പറ്റിയാണോ? ആണെങ്കില്‍ ഞാന്‍ നിഷേധിക്കുന്നു. ഈ വിധത്തിലാണു നമ്മുടെ പല പുസ്തകങ്ങളുടെയും സ്ഥിതി. അതു മാറ്റി കാര്യങ്ങള്‍ എനിക്കറിയാവുന്നതു പോലെ യുക്തിഭദ്രമായി വളച്ചുകെട്ടാതെ പറയാനാണു ഞാന്‍ ഇതുവരെ എല്ലാ ലേഖനങ്ങളിലും ശ്രമിച്ചതു്.
“ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ. അര്‍ഥങ്ങള്‍ക്കാണോ പഞ്ഞം, ഏതായാലുമീ ഗതികേടു നമ്മുടെ തലയില്‍ വച്ചുകെട്ടാനുള്ള ആചാര്യന്മാരുടെ ഗൂഢാലോചനയോടു പേരിനു മാത്രമൊരു പ്രതിഷേധവും വേണം കേട്ടോ…”. ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം വിശദമാക്കാന്‍ ശ്രമിച്ച എന്നോടു് ഇതു വേണോ നളാ? ഇതിലെ ആശയം ശരിയല്ല എന്ന അഭിപ്രായമുള്ളതുകൊണ്ടല്ലേ ഞാന്‍ ഇതൊരു സുഭാഷിതം ആക്കാഞ്ഞതു്?
- രാജേഷ് പറഞ്ഞ “ദര്‍ശനം, തത്വചിന്ത, ഗണിതം, സാഹിത്യം, ജ്യോതിശാസ്ത്രം തുടങ്ങി പല മേഖലകളില്‍ വളരെ പുരോഗതി കൈവരിച്ചിരുന്ന സ്ഥലമാണ് പുരാതനഭാരതം. സാമൂഹ്യ സമത്വത്തിന്റെ കാര്യം അതല്ല. സ്ത്രീസമത്വത്തിലും സാമൂഹ്യനീതിയിലും പരിതാപകരമായിരുന്നു അന്നത്തെ കാര്യം…” എന്നതിനോടു യോജിക്കുന്നു. പക്ഷേ അതു് ഇന്നത്തെ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണു് എന്നുകൂടി കൂട്ടിച്ചേര്‍ക്കണം. രാജഭരണകാലത്തു രാജാവു കണ്‍കണ്ട ദൈവവും രാജവിരോധി പാപിയുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തു ഇംഗ്ലണ്ടിലെ രാജാവിനെയും രാജ്ഞിയെയും പ്രകീര്‍ത്തിച്ചവരാണു നമ്മുടെ കവികള്‍. ഇന്നത്തെ കാഴ്ചപ്പാടിലാണു് ഇതൊക്കെ തിന്മയാകുന്നതു്.
- അനോമണി എവിടെയാണു നില്ക്കുന്നതെന്നു മനസ്സിലായില്ല. എന്നോടു വിയോജിച്ചു തുടങ്ങി. പിന്നെ മനുസ്മൃതി സംരക്ഷിക്കണമെന്നു പറഞ്ഞു. ഏറ്റവുമൊടുവില്‍ വക്കാരിയോടു യോജിക്കുന്നുവെന്നും പറഞ്ഞു. ആകെ കണ്ഫ്യൂഷന്
ചര്‍ച്ചയിലെ പല ഭാഗങ്ങളും ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ഒക്കെ കാര്യം പറയുന്നതും എന്നോടു ചോദ്യങ്ങള്‍ ചോദിക്കുന്നതും കണ്ടു. ഞാന്‍ അവയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. മനുസ്മൃതിയില്‍ നിറച്ചു ജാതീയതയാണു്. ഹിന്ദുമതത്തില്‍ ചാതുര്‍വര്‍ണ്യം കൊടി കുത്തി വാഴണം എന്നു നിര്‍ബന്ധമുള്ള സവര്‍ണ്ണരുടെ സൃഷ്ടിയാണു മനുസ്മൃതി. ആ പറഞ്ഞിരിക്കുന്നതെല്ലാം കാടത്തമാണു്. നിങ്ങളോടു യോജിക്കുന്നു. പക്ഷേ, അതല്ലല്ലോ ഞാന്‍ പറഞ്ഞതു്. “പിതാ രക്ഷതി കൌമാരേ…” എന്ന ശ്ലോകത്തിന്റെ എനിക്കു തോന്നിയ അര്‍ത്ഥവും അതിനു് ഇന്നത്തെ പ്രസക്തിയുമല്ലേ?
സ്വാതന്ത്ര്യത്തിന്റെ അര്ത്ഥത്തെപ്പറ്റി “ശബ്ദതാരാവലി” എന്തു പറയുന്നു എന്നു നോക്കി.
സ്വാതന്ത്ര്യം: സ്വതന്ത്രത; സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 15.
സ്വതന്ത്ര: [സ്വ-തന്ത്ര] വി. തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന; മറ്റൊരാള്‍ക്കു കീഴടങ്ങാത്ത, പ്രായപൂര്‍ത്തി വന്ന. നാ: സ്വതന്ത്രത, സ്വാതന്ത്ര്യം.
ഈ എഴുതിയതു ഞാന്‍ ഒരു വട്ടം കൂടി വായിക്കട്ടേ. തെറ്റിദ്ധാരണ ഉണ്ടാകാവുന്ന ഭാഗങ്ങള്‍ മാറ്റിയെഴുതട്ടേ. എന്നിട്ടു Publish ബട്ടനില്‍ ഞെക്കട്ടേ
(ഞാന്‍ എഴുതിയ പാരഡിയെപ്പറ്റി ആര്‍ക്കും അഭിപ്രായമൊന്നും ഇല്ലേ?
)
Umesh::ഉമേഷ് | 02-Sep-06 at 7:13 am | Permalink
കഴിഞ്ഞ പോസ്റ്റിന്റെ കമന്റുകള്‍ക്കു മറുപടിയെഴുതിയെഴുതി അതു വലുതായി ഒരു പോസ്റ്റായതാണു് ഇതു്. അഞ്ചാറു് എഡിറ്റിംഗ് കഴിഞ്ഞു് ഒരുപാടു വെട്ടും തിരുത്തും കിഴിക്കലും കഴിഞ്ഞുള്ള രൂപമാണു് ഇവിടെ. ഇതിന്റെ വലിപ്പവും ശിഥിലഘടനയും ദയവായി ക്ഷമിക്കുക.
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിച്ചതെന്തെന്നു കമന്റിട്ട ആര്‍ക്കും മനസ്സിലായില്ല. വക്കാരിയും ജ്യോതിയും എന്റെ പക്ഷം ചേര്‍ന്നു. അവര്‍ ഇതില്‍ എന്റെ കൂടെയുണ്ടാവില്ലെന്നു് എനിക്കു നല്ല ഉറപ്പുണ്ടു്. ഇനി ആരെങ്കിലും ഉണ്ടാവുമോ? ആര്‍ക്കറിയാം!
അതിനിടയില്‍ കിട്ടിയ മനുസ്മൃതിയില്‍ നിന്നു കുറേ ശ്ലോകങ്ങള്‍ എന്റെ വ്യാഖ്യാനത്തോടു കൂടി ഇവിടെ ഇട്ടിട്ടുണ്ടു്.
ദേവരാഗം | 02-Sep-06 at 8:05 am | Permalink
ഗുരുക്കളേ
ശ്രുതി, സ്മൃതി, ന്യായം എന്നിങ്ങനെ മൂന്നു തരം നിയമം ഉണ്ടെന്നും, ഇതേല് ന്യായം മാത്രമേ ശരിയായി വിസ്തരിക്കാനാവൂ എന്നതിനാള്‍ ന്യായവുമായി ബന്ധബ്ബെടുത്തിയാണ് നീതിയെ കാണാറ് എന്നും പറഞ്ഞല്ലോ.
Rose is a RoSe a ROse നീതിയെ ന്യായമായി എല്ലാ കാലത്തും തെറ്റിദ്ധരിക്കാറുണ്ട്. ന്യായം കൊണ്ട് മാത്രമേ നീതി നടത്താന്‍ ശ്രമിക്കുമെങ്കിലും രണ്ടും എല്ലായ്പ്പോഴും ഒന്നല്ല.
പാക്കിസ്ഥാനികള്‍ക്ക് വളരെ വ്യക്തമായ കാരണമില്ലാതെ ഇന്ത്യയിലേക്ക് വിസ നല്‍കില്ല എന്നൊരു നിയമം ഉണ്ടെന്ന് തോന്നുന്നു. ഇത് നീതിയല്ല, പാക്കിസ്ഥാനികളെല്ലാം ഭീകരരാണോ? പിന്നെന്തിനാണ് അവര്‍ക്ക് ഊരുവിലക്ക്? റ്റാഡാ ഒരു കാലത്ത് നിയമം ആയിരുന്നു. ട്രെയിനില്‍ വളരെ അടുത്ത സമയം വരെ പുകവലിക്കാമായിരുന്നു, ഇന്നത് നിയമവിരുദ്ധമാണ്. ഇതെല്ലാം സ്മൃതി കാറ്റഗറിയിലെ നിയമമാണ്. വിക്റ്റോറിയന്‍ യൂറോപ്പില്‍ ഡോക്റ്റര്‍മാര്‍ സ്ത്രീകളെ തോടുന്നത് ശിക്ഷാര്ഹ്ഹമായിരുന്നു. സ്ത്രീകള്‍ തന്നെ സ്വന്തം ദേഹത്ത് തൊട്ട് ഇവിടെ വേദന അവിടെ നീറ്റം എന്നു പറഞ്ഞ് മരുന്നു കുറിച്ചു വാങ്ങും.
സ്വന്തം അച്ഛനും അമ്മാവനും ജ്യേഷ്ഠനും ലൈംഗികമായി പീഡിപ്പിച്ചപ്പോള്‍ കുറിയേടത്ത് താത്രിക്ക് പത്തു പതിനാലു വയസ്സേയുള്ളു. ഇന്നത്തെ നീതിയനുസരിച്ചാണെങ്കില് കുട്ടിയുടെ പേരു പോലും പത്രത്തില്‍ സംരക്ഷിക്കപ്പെട്ട്, അതേ സമയം മറ്റു
മുതിര്‍ന പുരുഷന്മാരെയെല്ലാം കൊടിയ ശിക്ഷകള്‍ വാങ്ങിക്കൊടുക്കേണ്ട ഒരു കേസ്. അന്നത്തെ സ്മൃതി അവരെ “സാധനം” അതായത് പ്രതി ആക്കി.
സംസ്കാരവും, മതവും, അന്ധവും അല്ലാത്തതുമായ വിശ്വാസവും, സമൂഹവും രാഷ്ട്രീയഗതിയും പൊതുജന സദാചാരവും എല്ലാം കൂടിക്കുഴഞ്ഞ ഒരു ഫങ്ക്ഷന്റെ ഉല്‍പ്പന്നമാണ് നിയമം.
ചിലത് കുറച്ചു കാലം കഴിഞ്ഞ് നോക്കുമ്പോള്‍ പൈശാചികമായി തോന്നിയേക്കാം. എല്ലാ നിയമവും അതിന്റെ കാലത്തിന്റെ, ഭരിക്കുന്നവന്റെ, സ്വാധീനമുള്ളവന്റെ, അധികാരമുള്ളവന്റെ, ശരികള്‍ക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ്. ഇതിലെ ഏതെങ്കിലും വേരിയബിള്‍ മാറുമ്പോള്‍ സ്മൃതികള്‍ കട പുഴകും. ഇന്നത്തെ നിയമങ്ങള്‍ നാളെ തമാശകളായി മാറും. സദാചാരമെന്ന് നമ്മള് ഇന്നു കരുതുന്നത് പലതും നാളെത്തെ കുട്ടികള്‍ 21 ആം നൂറ്റാണ്ടിലെ കാപാലികര്‍ നടത്തിയ തോന്ന്യാസങ്ങളായി കാണും. സമൂഹത്തിന്റേതായതെല്ലാം മാറിയേ തീരു.
മാറ്റുവിന്‍ ചട്ടങ്ങളേ..
ദേവരാഗം | 02-Sep-06 at 8:08 am | Permalink
മുകളില്‍ “പത്രത്തില്‍ പേരു പോലും വരാതെ സംരക്ഷിക്കപ്പെട്ട്” എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.
[20 വര്‍ഷം മുന്നേ മലയാള തര്‍ജ്ജിമ നടത്തിയ മനുസ്മൃതിയൊന്ന് വായിച്ചിരുന്നു, ഇന്ന് അതിന്റെ സ്മൃതികളുടെ നിഴലുകള്‍ പോലും മണ്ടയിലില്ല. എന്നാല്‍ മൂന്നു വയസ്സില്‍ അമ്മയുടെ മടിയിലിരുന്നു കണ്ട പൂമ്പാറ്റ എന്ന സിനിമയിലെ രംഗങ്ങള്‍ ഓര്‍മ്മയുണ്ട്. മനുസ്മൃതിയുടെ വില ഇന്ന് അത്രേയുണ്ടാവൂ]
രാജ് നായര്‍ | 02-Sep-06 at 8:49 am | Permalink
ഉമേഷിനു് ഇത്ര നന്നായി വാദിക്കാനറിയുമെന്നു ഞാന്‍ കരുതിയിരുന്നില്ല. പുഷ്ടിയുള്ള വിശദീകരണങ്ങള്‍; അവ മിക്കവരേയും തൃപ്തിപ്പെടുത്തിക്കാണുമെന്നു വിശ്വസിക്കാം. സുഭാഷിതം വായിക്കുന്നവരില്‍ ഏറെയും ‘കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍’ ആണെന്നു തോന്നിയിട്ടുണ്ടു്. അവര്‍ക്കായി വല്ല ശ്ലോകവുമുണ്ടോ
ഓഫ്: അര്ജ്ജുനവിഷാദയോഗം ഭാരതത്തില്‍ പലഭാഗത്തായി കാണാം (രാമായണത്തില്‍ ലക്ഷ്മണനുണ്ടാകുന്നതുപോലെ) അതിലൊരു സന്ദര്‍ഭമാണു ഗീതോപദേശവും. ഇതിഹാസകാരനും തുടര്‍ന്നുവന്ന വ്യാസന്മാരും ഈ ഭാഗങ്ങളെ (ദൈവീക പരിവേഷമുള്ളയാള്‍ നല്കുന്ന ഉത്തരങ്ങള്‍ എന്ന പ്രാധാന്യം വേണ്ടവിധം മനസ്സിലാക്കിക്കൊണ്ടുതന്നെ) തങ്ങള്‍ക്കാവശ്യമുള്ള വിധം വളച്ചൊടിച്ചും കാണുന്നു. എങ്കില്‍ തന്നെയും യഥാര്‍ത്ഥ ഗീത ഒരു കൂട്ടിച്ചേര്‍ക്കലല്ല, മറിച്ചു പ്രക്ഷിപ്തങ്ങളാല് വികലമാക്കപ്പെട്ട ഖണ്ഡമാണെന്നുമാണു ചരിത്രകാരന്മാര് കരുതുന്നതു്. ബ്രാഹ്മണാധിപത്യത്തിന്റെ കാലത്തു പുരാണങ്ങളും, ഇതിഹാസങ്ങളും ഇപ്രകാരം കൂട്ടിച്ചേര്‍ക്കലുകള്‍ക്കു വശംവദയായിട്ടുണ്ടെന്നുള്ളതാണു പൊതുവേ ഏവരും സമ്മതിക്കുന്ന കാര്യം. അര്ജ്ജുനന് പാമ്പിനെ കല്യാണം കഴിച്ചതെവിടെയാ? നാഗസ്ത്രീയെ കല്യാണം കഴിച്ചു എന്നല്ലേ. നാഗര്‍ എന്ന കുലത്തിനെ കുറിച്ചു ഭാരതത്തില്‍ പലതവണ പരാമര്‍ശങ്ങളുണ്ടല്ലോ! (ഇതിലെ ചോദ്യങ്ങള്‍ക്കു മറുപടി ഇവിടെയെഴുതണമെന്നില്ല, സംവാദം അതിന്റെ യാഥാസ്ഥിതിക വഴികളില്‍ പുരോഗമിക്കട്ടെ)
നളന് | 02-Sep-06 at 9:03 am | Permalink
ഉമേഷ്ജിയോടായതുകൊണ്ട് സ്തുതി പറച്ചിലില്ലാതെ തന്നെ പറയാമല്ലോ. (ചിലരോടൊക്കെ ഈ സ്വാതന്ത്ര്യം എടുക്കാന്‍ തോന്നും)
നളന്റെ സര്‍കാസം രസിച്ചു. പക്ഷേ, “പൊതുവേ പറഞ്ഞാല്‍ ആദ്യം എന്താണു വ്യാഖ്യാനിക്കേണ്ടതെന്നു തീരുമാനിക്കുന്നു ……..” എന്നു പറഞ്ഞതു് എന്റെ എഴുത്തിനെപ്പറ്റിയാണോ? ആണെങ്കില്‍ ഞാന്‍ നിഷേധിക്കുന്നു. ഈ വിധത്തിലാണു നമ്മുടെ പല പുസ്തകങ്ങളുടെയും സ്ഥിതി. അതു മാറ്റി കാര്യങ്ങള്‍ എനിക്കറിയാവുന്നതു പോലെ യുക്തിഭദ്രമായി വളച്ചുകെട്ടാതെ പറയാനാണു ഞാന്‍ ഇതുവരെ എല്ലാ ലേഖനങ്ങളിലും ശ്രമിച്ചത
വളരെ ശരിയാണു. മാഷിന്റെ എല്ലാ ലേഖനങ്ങളിലും യുക്തി ഭദ്രത ദര്ശിച്ചിട്ടുണ്ട്, അതാണിനിയും പ്രതീക്ഷിക്കുന്നതും.
ആ ഒരു പോസ്റ്റില്‍ മാത്രം, അതും വ്യാഖ്യാനം വരുന്ന ഭാഗത്തു മാത്രം കണ്‍ഫ്യൂഷനായി, അതാ വിശദീകരണം ചോദിച്ചത്. ഉത്തരം കിട്ടിയതുമില്ല. കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ പിന്നീടുള്ള അഭിപ്രായങ്ങള്‍ ഉണ്ടാകുമായിരുന്നോ എന്നറിയില്ല.
പിതാ രക്ഷതി കൌമാരേ :
എന്താണിതിന്റെ അര്‍ത്ഥം, പ്രത്യേകിച്ചും രക്ഷതി എന്ന വാക്കിന്റെ. ഇതില്‍ ആരെയാണു പ്രതിപാദിക്കുന്നത് ?, പുരുഷനെയോ അതോ സ്ത്രീയെയോ ?
സ്ത്രീയെയാണെങ്കില് ഇതെങ്ങനെ പുരുഷന്റെ കര്‍ത്തവ്യത്തെപ്പറ്റിയുള്ള പറച്ചിലാകും? അതു പോലെ ബാക്കി രണ്ടു വരികളും.
മൂന്നും കൂട്ടിവായിച്ചാല്‍ സ്ത്രീയെപ്പറ്റിയാണെന്നേ തൊന്നുകയുള്ളൂ, അപ്പോള്‍ പുരുഷന്റെ കര്ത്തവ്യമാകുന്നതെങ്ങനെ?
ഇവിടെ മാഷ് അതു പുരുഷന്റെയാണെന്നു തീരുമാനിച്ചതിലാണു അതു നേരത്തേയെടുത്ത തീരുമാനമായി തോന്നിയത്. (അല്ലെങ്കില്‍ എന്റെ തെറ്റ് തന്നെ)
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
), താന്തോന്നിയായി നടക്കാനുള്ള അര്‍ഹതയില്ലെന്നാണോ?
സ്വാതന്ത്ര്യത്തിനു അന്നത്തെ സാഹചര്യത്തിലെ അര്‍ഥം വച്ചു നോക്കുമ്പോള്‍ പുരുഷന് തന്റെ കര്‍ത്തവ്യം നിര്‍വ്വഹിച്ചാല്‍ (അതു നേരത്തെ ചോദിച്ചതു പോലെ പുരുഷന്റെ കര്ത്തവ്യത്തെപ്പറ്റിയുള്ളതാണെങ്കില് മാത്രം) സ്ത്രീയ്ക്കു് ആ സ്വാതന്ത്ര്യത്തിന്റെ അര്‍ഹതയില്ല (ഇവിടെയും കണ്ഫ്യൂഷന് , എന്തിനു അര്‍ഹതയില്ല എന്നു പറഞ്ഞു , ആവശ്യമില്ലെന്നു പറഞ്ഞാല്‍ പോരെ, അതോ ഭാഷാവൈകല്യമാണോ
നാലാമത്തെ വരിയില്‍ പെട്ടന്ന് പ്രതിപാദ്യവ്യക്തിയെങ്ങനെ സ്ത്രീയായി മാറി.
“ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ. അര്‍ഥങ്ങള്‍ക്കാണോ പഞ്ഞം, ഏതായാലുമീ ഗതികേടു നമ്മുടെ തലയില്‍ വച്ചുകെട്ടാനുള്ള ആചാര്യന്മാരുടെ ഗൂഢാലോചനയോടു പേരിനു മാത്രമൊരു പ്രതിഷേധവും വേണം കേട്ടോ…”. ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം വിശദമാക്കാന്‍ ശ്രമിച്ച എന്നോടു് ഇതു വേണോ നളാ?
മാഷിനെ ഉദ്ദേശിച്ചല്ല അതു പറഞ്ഞത്. ഈ വഴിക്കുള്ള ശ്രമങ്ങളിലേക്കു ചൂണ്ടിക്കാണിക്കാനേ ഉദ്ദേശിച്ചിട്ടുള്ളൂ, അതിനു മാഷിന്റെ പേരുദ്ധരിച്ചതില് ക്ഷമിക്കുക.
anomani | 02-Sep-06 at 9:08 am | Permalink
ഉമേഷേട്ടാ..
അഭിപ്രായം പരിഗണിച്ചതിന് നന്ദി! എന്റെ നിലപാടില്‍ അത്രയ്ക്ക് അവ്യക്തതയുണ്ടോ?
വിയോജിച്ച് തുടങ്ങി. കാരണം അവിടെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വിശദമാക്കിയാല്‍, എത്ര മനോഹരങ്ങളായ ആശയങ്ങളുടെ പൂക്കള്‍കൊണ്ട് മൂടിയാലും അടിയിലിരിക്കുന്ന ശവം കാലത്തില്‍ നാറുകതന്നെ ചെയ്യും എന്നുപറയാം. ജാതീയതയിലൂന്നിയ അസമത്വ ചിന്തകള്‍ നിറഞ്ഞ ഒരു സംഹിത(ഉമേഷേട്ടന് തന്നെ റഫറന്‍സ്) സ്ത്രീയുടെ കാര്യത്തില്‍ കുറച്ച് ഭംഗിവാക്കുകള്‍ പറഞ്ഞ് ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി‘ എന്ന് പറയുമ്പോള്‍ അത് ഏത് അത്ഥത്തില്‍ എടുക്കണം എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല.
മനുസ്മൃതി സംരക്ഷിക്കണമെന്നു പറഞ്ഞു. അത് മനുസ്മൃതിയോടുള്ള ആദരവ്കൊണ്ടല്ല. മറിച്ച് ഒരു സമൂഹം എന്നനിലയില്‍ നാം എവിടെ നിന്ന് വന്നു എന്ന് പുതിയ തലമുറ കൃത്യമായി തിരിച്ചറീയാന്‍ വേണ്ടിയാണ്. സാമൂഹിക പ്രക്ഷോഭങ്ങളുടെ മൂല്യവും അതുവഴി അവര്‍ മനസ്സിലാക്കതിരിക്കില്ലാ എന്ന് കരുതുന്നു.
വക്കാരിയോട് യോജിക്കുന്നു. കാരണം, നേരിട്ട് മനുസ്മൃതി വായിച്ചിട്ടില്ല. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും കുങ്കുമം ആഴ്ച്ചപ്പതിപ്പിലും (പ്രസ്തുത കാലഘട്ടത്തിലാണെന്ന് തോന്നുന്നു) വന്ന ലേഘനങ്ങള് വായിച്ചുള്ള വളരെ അവ്യക്തമായ ഓര്‍മ്മകളുടെ (ഞാന്‍ വളരെ ചെറുതായിരുന്നു)വെളിച്ചത്തിലാണ് ഞാന്‍ എഴുതിയത്. അതിനാല്‍ വക്കാരി പറയുന്ന സാദ്ധ്യതകളെ തള്ളിപറയത്തക്ക വിവരക്കേട് പാടില്ലല്ലോ? പക്ഷേ അതിന്റെ സാമൂഹിക പ്രത്യഘാതം അത് ഏത് തരത്തില്‍ വാക്കപ്പെടണം എന്ന സമുഹ ജാഗ്രതയില്‍ നിക്ഷിപ്തമായിരിക്കുന്നു എന്ന് അതിനൊപ്പം തന്നെ ഞാന്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.
കണ്ഫ്യൂഷന് തീരുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ് നായര്‍ | 02-Sep-06 at 10:18 am | Permalink
നളാ, ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വരിക്ക് നിഗൂഢാര്ത്ഥമൊന്നുമില്ലെന്നു തോന്നുന്നു. പിതാവും, ഭര്‍ത്താവും, പുത്രനും യഥാകാലം സ്ത്രീജനങ്ങളെ രക്ഷിച്ചുപോരുകയാണെങ്കില് സ്വരക്ഷയ്ക്കായി സ്ത്രീക്കു പ്രത്യേകം സ്വാതന്ത്ര്യം അനുവദിക്കേണ്ടതില്ല എന്നര്‍ത്ഥം വന്നുകൂടെ. സ്ത്രീകള്‍ക്കു മാത്രമായിരുന്നില്ല മനുവിന്റെ കോഡില്‍ നിയമങ്ങള്‍ എന്നുമോര്‍ക്കണം. രാജാവിനും പുരുഷനും ബ്രാഹ്മണനും സ്ത്രീക്കും എല്ലാം ഇത്തരം നിയമങ്ങളുണ്ടായിരുന്നു. മനുപറഞ്ഞ പുരുഷഗണം രക്ഷയ്ക്കു പോരാഞ്ഞിട്ടാണല്ലോ ഉണ്ണിയാര്‍ച്ചയ്ക്കു വാളെടുക്കേണ്ടി വന്നതു്. അവര്‍ക്കും മുമ്പേയുള്ള കാലത്തു് ആയോധനകലകള്‍ അഭ്യസിക്കുകയെന്നുള്ളതു് അനാവശ്യമായ ഒരു സ്വാതന്ത്ര്യമായിരിക്കാം (സ്ത്രീകള്‍ക്കു പറഞ്ഞ പണികള്‍ വേറെയുണ്ടായിരുന്നു, എല്ലാവരും വാളെടുത്തു നടന്നാല്‍ വീട്ടില്‍ അരിവേവില്ല). മനുഷ്യരെ വര്‍ണ്ണങ്ങള്‍ തിരിച്ചു, വര്‍ണ്ണങ്ങളില്‍ വര്‍ണ്ണാശ്രമങ്ങള്‍ നിരീക്ഷിച്ചും, സമൂഹം കെട്ടിപ്പടുത്ത ഭാരതത്തില്‍ സ്ത്രീക്കും പുരുഷനും പ്രത്യേകം ജോലികള്‍ പറഞ്ഞുപോന്നിട്ടുണ്ടെങ്കില് അത്ഭുതപ്പെടേണ്ടതില്ല. ഒരു സോഫ്റ്റ്വെയര് development ലൈഫ്സൈക്കിളില് ഓരോരുത്തര്‍ക്കും വെവ്വേറെ കടമകള്‍ എഴുതിവച്ചിട്ടല്ലേ ഐ.റ്റിയിലുള്ളവര് ജോലി ചെയ്യുന്നതു്. ഡിസൈനിങ്ങിലുള്ളവന് കോഡെഴുതാന്‍ നടക്കില്ല, കോഡെഴുതുന്നവന് റ്റെസ്റ്റിങ്ങിനും. ഇതില്‍ താത്വികമായി സ്വാതന്ത്ര്യത്തിന്റെ പ്രശ്നമുണ്ടു്, പക്ഷെ ജോലി എന്ന ഇന്‍സ്റ്റിറ്റ്യൂഷനു കീഴില്‍ വര്‍ത്തിക്കുമ്പോള്‍ ആ സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ചു നമ്മള് ബോധപൂര്‍വ്വം മറക്കുന്നു. സംസ്കാരത്തിന്റെ നാള്‍വഴിയില്‍, അവയിലെ ജനപഥങ്ങളെ ക്രോഡീകരിക്കുവാന്‍ ശ്രമിച്ചിരുന്നവരും സമൂഹത്തിനെ ഒരു ഇന്സ്റ്റിറ്റ്യൂഷന് ആയിക്കരുതുവാനേ തുനിഞ്ഞുകാണുകയുള്ളൂ. ഈ ഉട്ടോപ്പിയന്‍ സിസ്റ്റത്തില്‍ ഇടിവുകള്‍ നേരിട്ടപ്പോഴാണു സമൂഹം മെല്ലെ മാറിത്തുടങ്ങിയതും (ഉണ്ണിയാര്‍ച്ചയ്ക്കു വാളെടുക്കേണ്ടി വന്നതും). എങ്കില്‍ തന്നെയും ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഇത്തരം institutonal സ്വഭാവം കാണിക്കുന്ന സമൂഹത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചു മനുഷ്യരില്‍ എത്രപേര്‍ സ്വാതന്ത്ര്യം നേടിയിട്ടുണ്ടു്?
jyothirmayi | 02-Sep-06 at 10:37 am | Permalink
സാധാരണയായി ഉമേഷ്ജി ഒരു കാര്യം പറയുമ്പോള്‍ അതിനെപ്പറ്റി വ്യക്തമായി മനസ്സിലാക്കി, തെളിവും sourceഉം ഒക്കെ കാണിച്ച്, ആധികാരികമായാണ് എഴുതുക പതിവ്. ഇപ്പോള്‍ ഈ ലേഖനം njaan ഒന്നോടീച്ചുവായിച്ചേ ഉള്ളൂ. ‘ജന്തൂനാം നരജന്മ…. , ഭഗവദ്ഗീതയിലെ ശ്ലോകം എന്നിവയുമായി ചേര്‍ത്തെഴുതിയ കാര്യങ്ങള്‍ വായിച്ചപ്പോള്‍ എനിയ്ക്കു തോന്നിയ ഒരു കാര്യം ഇവിടെ പറയാതിരിയ്ക്കാന്‍ നിവൃത്തിയില്ല. ‘ആത്മീയഗ്രന്ഥങ്ങള്‍’/ അദ്ധ്യാത്മഗ്രന്ഥങ്ങള്’ എന്ന വകുപ്പില്‍ പെടുന്ന ഇത്തരം ഗ്രന്ഥങ്ങള്‍ പഠിയ്ക്കുമ്പോള്‍ അദ്ധ്യാത്മശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെങ്കിലും മനസ്സിലാക്കിയിട്ടുവേണം അതിനെ വിലയിരുത്താന്‍. അധ്യാത്മം/ആത്മീയം എന്നതുകൊണ്ട്, മതപരം എന്നല്ല, വിവക്ഷ. അവനവന്റെ സ്വത്വം അറിയാനുള്ള ക്രമമായ ഒരന്വേഷണപദ്ധതിയാണ്. ശരീരത്തിനും മനസ്സിനും ബുദ്ധിയ്ക്കും അപ്പുറമുള്ള ചൈതന്യത്തെ മനസ്സിലാക്കിത്തരാനുള്ള ഒരു പദ്ധതി.
അദ്ധ്യാത്മശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങള്‍പോലും മനസ്സിലാക്കാതെയാണ്, അതു വ്യാഖ്യാനിച്ചത് എന്നാണെന്റെ അഭിപ്രായം. എനിക്ക് english അറിയാമെന്നുവെച്ച്, micrObiology യിലെ അതിഗഹനമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു പുസ്തകം ഞാന്‍ വ്യാഖ്യാനിക്കുന്നതുപോലെയാണ്, ഈ സംരംഭം എനിയ്ക്കു തോന്നിയത്. എനിയ്ക്കെഴുതാനുണ്ട്, വിസ്തരിച്ച്. കുറച്ചുസമയമെടുക്കും.
****************
ഉമേഷ്ജീ, മനുസ്മൃതി.. വ്യാഖ്യാനം ഞാന്‍ നോക്കിയില്ല, ശ്രമിയ്ക്കാം. ഇപ്പോള്‍ ഇത്തിരി തിരക്കിലാണ്. തീര്‍ച്ചയായും ഞാന്‍ ഇന്നുതന്നെ വായിക്കും.
**************
കൂട്ടരേ, ഓണം വന്നൂ. സൂ മാവേലിയെക്കണ്ടു. കുശലം പറഞ്ഞു, അറിഞ്ഞോ. ഓണം കഴിഞ്ഞ് ഇവിടെ പടക്കം പൊട്ടിയ്ക്കാന്‍ വരാം. പടക്കം ഓണത്തിനല്ലല്ലോ
vinayaththOTe,
jyOthi
rajavu | 02-Sep-06 at 11:04 am | Permalink
സ്ത്രീ ദുര്‍ബലയാണു്.പ്രക്രുതി സത്യം.
ആണാനയ്ക്കു് കൊമ്പുണ്ടു്.പിടിയാനയ്ക്കില്ല.ആണ് മയിലീനു് മയിൽപ്പീലിയുന്ണ്ടു്.പെണ്ണിനു് തീരെ ഇല്ല.പൂവന് കോഴിക്കു് പൂവും അങ്ക വാലും ഉണ്ടു്.മനുഷ്യരുടെ കാര്യം പറയേണ്ടല്ലോ. സര്‍വ്വ ചരാചരങ്ങളിലും ആണു് മിടുക്കനും തന്റ്റേടിയുമായിരുന്നോ.അതിനാലാണോ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… എന്നു് ആചാര്യന് പറഞ്ഞതു്.ഈ ചോദ്യം കുട്ടന് നായരെക്കൊണ്ടു ചോദിപ്പിക്കുകയാണു`. കുഴപ്പമാണെങ്കില് പാവം കുട്ടന്.
രാജാവു്.
Umesh::ഉമേഷ് | 02-Sep-06 at 3:20 pm | Permalink
ജ്യോതിയുടെ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ബാക്കിയൊക്കെ വിടൂ. “ജന്തൂനാം നരജന്മ ദുര്‍ല്ലഭം…” എന്ന ശ്ലോകത്തിനെ ഞാന്‍ വ്യാഖ്യാനിച്ചതില്‍ എവിടെയാണു തെറ്റെന്നു പറയൂ. മനുഷ്യനു മനസ്സിലാവാത്ത ആദ്ധ്യാത്മികതത്ത്വങ്ങള്‍ ഓരോ വാക്കിനെയും കീറിമുറിച്ചു പറഞ്ഞല്ല. ഇനി ഞാന്‍ മനസ്സിലാക്കിയതു തെറ്റെന്നു വരുമോ?
“ജന്തൂനാം നരജന്മ ദുര്‍ല്ലഭം…” എന്ന ഭാഗത്തിനു മാത്രം എനിക്കു രണ്ടു വിശദീകരണങ്ങള്‍ തോന്നുന്നുണ്ടു്:
1) ഹിന്ദുധര്‍മ്മപ്രകാരം, ഒരുപാടു ജന്തുക്കളായി ജനിച്ചതിനു ശേഷമേ മനുഷ്യജന്മം കിട്ടൂ. ഒരുപാടു മനുഷ്യജന്മങ്ങളില്‍ പുണ്യം ചെയ്തിട്ടേ മോക്ഷം കിട്ടൂ.
2) പരിണാമസിദ്ധാന്തപ്രകാരം, പല ചെറിയ ജീവികളായി പരിണമിച്ചതിനു ശേഷമേ അവസാനം മനുഷ്യനാകുന്നുള്ളൂ. ഇന്നുള്ളതില്‍ ഏറ്റവും വികസിച്ച ജീവി മനുഷ്യനാണെന്നും ജീവശാസ്ത്രം പറയുന്നു. (ശങ്കരാചാര്യര്‍ പരിണാമസിദ്ധാന്തം അറിഞ്ഞിരുന്നു എന്നല്ല വിവക്ഷ. പക്ഷേ, മനുഷ്യനാണു് ഏറ്റവും വികസിച്ച സൃഷ്ടി എന്ന ബോധം പലയിടത്തും കാണാം.)
പക്ഷേ, പുരുഷനും ബ്രാഹ്മണനും വൈദികകര്‍മ്മങ്ങള്‍ നടത്തുന്നവനും പ്രാധാന്യം കൊടുക്കുന്നതിനു് എന്താണു വിശദീകരണം എന്നു് അറിഞ്ഞാല്‍ കൊള്ളാം.
ഭഗവദ്ഗീതയുടെ കാലത്തെപ്പറ്റിയും ഉദ്ദേശ്യത്തെപ്പറ്റിയും പറഞ്ഞിരിക്കുന്നതു് എന്റെ അഭിപ്രായമല്ല-മറ്റു പലരുടെയുമാണു്. ഞാന്‍ “ഒരു തിയറി”, “പലരും അഭിപ്രായപ്പെടുന്നു”, “ചിലര്‍ പറയുന്നു” എന്നൊക്കെ എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക. എങ്കിലും വര്ണ്ണസങ്കരത്തെപ്പറ്റി എഴുതിയതു് എന്റെ അഭിപ്രായമാണു്. മറ്റാരും പറഞ്ഞിട്ടില്ല എന്നല്ല. ഒ. വി. വിജയനും ആനന്ദുമൊക്കെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്.
തീരുമാനമെടുക്കാന്‍ കഴിയാതെ പതറിനില്ക്കുന്ന ഒരുവനു മാര്‍ഗ്ഗനിര്‍ദ്ദേശം തരുന്ന ഭഗവദ്ഗീത ഒരു അമൂല്യഗ്രന്ഥമാണു്. പക്ഷേ, ഭഗവദ്ഗീതാവ്യാഖ്യാനങ്ങള് പലപ്പോഴും ഘടം, പടം, സ്ഥൂലശരീരം, സൂക്ഷ്മശരീരം, ജീവാത്മാവു്, പരമാത്മാവു് എന്നൊക്കെ പറഞ്ഞു സംഗതി സങ്കീര്ണ്ണമാക്കുന്നതായാണു് എനിക്കു തോന്നിയിട്ടുള്ളതു്. അമേരിക്കയില്‍ താമസിക്കുകയും അതേ സമയം നാട്ടില്‍ പോകണോ എന്ന ചിന്താക്കുഴപ്പത്തില്‍ കഴിയുകയും ചെയ്യുന്ന എനിക്കു ഭഗവദ്ഗീത പുതിയ ഒരു വ്യാഖ്യാനം തരുന്നു. ശങ്കരാചാര്യര്‍ മുതല്‍ നിത്യചൈതന്യയതി വരെയുള്ളവരുടെ വ്യാഖ്യാനങ്ങളില്‍ ഞാന്‍ കാണാത്ത ഒരു അര്‍ത്ഥം.
ഭഗവദ്ഗീതയുടെയും വിവേകചൂഡാമണിയുടെയും ഒന്നും വില കുറച്ചുകാണിക്കാനല്ല ഞാന്‍ ഉദ്ദേശിച്ചതു്. അവയിലൊക്കെ വര്‍ഗ്ഗീയതയും സ്ത്രീകളെ കൊച്ചാക്കലും നിറഞ്ഞുനിന്നിരുന്നു എന്നു വ്യക്തമാക്കുകയും, അന്നത്തെ നിയമസംഹിതയായിരുന്ന മനുസ്മൃതിയില്‍ അതിലും ഗര്‍ഹണീയമായ കാര്യങ്ങള്‍ ഇല്ല എന്നുമാണു് ഞാന്‍ ഉദ്ദേശിച്ചതു്. മനുഷ്യനു വിവേകം ഉണ്ടാവുന്നതെങ്ങനെ എന്നു പറയുന്ന പുസ്തകത്തില്‍ ബ്രാഹ്മണാധിപത്യവും സ്ത്രീവിരുദ്ധചിന്തയും കുത്തിത്തിരുകാമെങ്കില് അന്നത്തെ പീനല്‍ കോഡില്‍ അന്നുണ്ടായിരുന്ന അസമത്വങ്ങളെ വ്യക്തമായി നിര്‍വ്വചിക്കുന്നതില്‍ എന്താണു തെറ്റു്? കക്കുന്നവന്റെ കൈ വെട്ടുകയും വ്യഭിചരിക്കുന്നവനെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യണം എന്നു പറയുന്ന, ഇന്നും പ്രാബല്യത്തിലുള്ള, നിയമം ചില നിയമജ്ഞര്‍ക്കു നീതിയുക്തവും മറ്റു ചിലര്‍ക്കു കാടത്തവുമാണു്. അമേരിക്കയില്‍ നടന്നുപോരുന്ന വധശിക്ഷ ലോകത്തു പലരും അപലപിച്ചിട്ടുണ്ടു്. ഇന്‍ഡ്യന്‍ പീനല്‍ കോഡ് വായിച്ചുനോക്കൂ. മനുഷ്യത്വത്തിനു വിരുദ്ധമായി അതില്‍ ഒന്നുമില്ലെന്നാണോ?
ഏഴു വയസ്സുള്ള സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്നവനെ മൃഗീയമായി വെട്ടിക്കൊന്നവനെ വെറുതേ വിടണമെന്നും, ഒരു പെണ്‍കുട്ടിയെ റാഗിംഗിന്റെ പേരില്‍ മാനഭംഗപ്പെടുത്തിയവര്‍ ജയിലിലെത്തിയപ്പോള്‍ അവരെ മറ്റു ജയില്‍പ്പുള്ളികള്‍ ലൈംഗികമായി പീഡിപ്പിച്ചപ്പോള്‍ സന്തോഷിച്ചതും നമ്മുടെ മനുഷ്യപ്പറ്റു കൊണ്ടാണു്. “കണ്ണിനു പകരം കണ്ണു്, പല്ലിനു പകരം പല്ലു്” എന്ന ചിന്ത മനസ്സില്‍ കിടക്കുന്നതുകൊണ്ടാണു്. പക്ഷേ, നിയമത്തിന്റെ കണ്ണില്‍ അവര്‍ കുറ്റക്കാരാണു്.
ബൈബിളിലെ ആവര്‍ത്തനപ്പുസ്തകം വായിച്ചു നോക്കൂ. മനുസ്മൃതി പോലെയൊരു നിയമാവലിയാണതു്. പക്ഷേ, അതാരും വായിക്കാറു പോലുമില്ല. തള്ളേണ്ടതു തള്ളി വേണം കാലഹരണപ്പെട്ട പുസ്തകങ്ങള്‍ വായിക്കാന്‍.
Umesh::ഉമേഷ് | 02-Sep-06 at 3:29 pm | Permalink
മനുസ്മൃതി അല്പഭാഗം ഇന്നലെ വായിച്ചതില്‍ നിന്നു് അതിനെപ്പറ്റി ഒരു കാര്യത്തില്‍ വളരെ മതിപ്പു തോന്നുന്നു. ഇപ്പോഴത്തെ നിയമപുസ്തകങ്ങളെ അതിശയിക്കുന്ന (അദ്ഭുതമല്ല) ആര്‍ജ്ജവത്തോടും വ്യക്തതയോടും ലളിതമായ ശ്ലോകങ്ങളില്‍ നിയമങ്ങള്‍ എഴുതി വെച്ചിരിക്കുന്ന ആ ശൈലി കണ്ടു പഠിക്കേണ്ടതാണു്. In no case, it should not be less than the greater of …., whichever is greater എന്നു വളച്ചുകെട്ടിപ്പറയുന്ന രീതിയല്ല. ഏറ്റവും സരളമായ ഭാഷയില്‍, ഓര്‍ക്കാന്‍ ഏളുപ്പത്തിനു ശ്ലോകങ്ങളായി. നിയമപുസ്തകങ്ങളും സ്പെസിഫിക്കേഷനുകളും എഴുതുന്നവര്‍ ഈ ശൈലിയെ അവലംബിക്കണം എന്നാണു് എനിക്കു തോന്നുന്നതു്.
“അര്‍ഹത” എന്ന വാക്കു് എന്തുകൊണ്ടുപയോഗിച്ചു എന്നു നളന് ചോദിച്ചല്ലോ. നിയമപുസ്തകമായതുകൊണ്ടു്. സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞു് പിതാവോ ഭര്‍ത്താവോ പുത്രനോ സംരക്ഷിക്കുന്ന ഒരുവള്‍ കൊടുക്കുന്ന പരാതിയെ തള്ളിക്കളയാന്‍. വ്യക്തതയാണു് അതില്‍. അതു് ഇന്നത്തെ സാമൂഹികവ്യവസ്ഥയനുസരിച്ചു തെറ്റായിരിക്കാം. പക്ഷേ അതു തികച്ചും വ്യത്യസ്തമായ ഒരു വിഷയം.
jyothirmayi | 02-Sep-06 at 9:56 pm | Permalink
“ജന്തൂനാം നരജന്മ ദുര്‍ല്ലഭം; അതഃ പുംസ്ത്വം; തതോ വിപ്രതാ
തസ്മാദ് വൈദിക…”
ഈ ശ്ലോകം വേദാന്തഗ്രന്ഥമായ വിവേകചൂഡാമണിയിലെ ആദ്യത്തെ ശ്ലോകമാണ്. വേദാന്തത്തിന്റെ പ്രതിപാദ്യവിഷയം എന്തണെന്നു നോക്കേണ്ടതുണ്ട്.
ഈ പ്രപഞ്ചത്തിന്റെ പരമകാരണം, the ultimate cause, (’why’ എന്നതിന്റെ ഉത്തരം മാത്രമല്ല, കാരണം.)ത്തെപ്പറ്റിയുള്ള ചിന്തയാണ് വിഷയം.
എന്തില്‍നിന്നാണോ ഇക്കാണുന്നതെല്ലാം ഉണ്ടാവുന്നത്, എന്തിലാണോ ഇക്കാണുന്നതെല്ലാം നിലനില്‍ക്കുന്നത്, എന്തിലാണോ ഇവയെല്ലാം ലയിച്ചുചേരുന്നത്, ആ പരമകാരണം, എല്ലാത്തിനും പുറകിലുള്ള ശക്തി
ആ supreme power. അതിനെ അവര്‍ ബ്രഹ്മം എന്നു വിളിച്ചു. അതിനെ ബുധ്ധിയ്ക്കു മനസ്സിലാക്കിക്കൊടുത്തതിനുശേഷം ആചാര്യന് പറയുm, കുട്ടീ, ആ പരമചൈതന്യം തന്നെയാണ് നിന്റെ ഉള്ളിന്റെ ഉള്ളിലും കുടികൊള്ളുന്നത്. അതുതന്നെയാണ് ഇവിടമെല്ലാം നിറഞ്ഞിരിയ്ക്കുന്നത്. ഇക്കാണുന്നവയുടെയെല്ലാം സത്ത നിന്റെ ഉള്ളിലുള്ള ആ സത്ത തന്നെ, എന്ന്.
അതു യുക്തിയ്ക്കും ബുദ്ധിയ്ക്കും ബോദ്ധ്യപ്പെട്ടാലും അനുഭവിച്ചറിയാന്‍ നിരന്തരചിന്തനം, ശ്രദ്ധയോടെയുള്ള മനനം നിദിധ്യാസം ഇവയൊക്കെ വേണം. ‘body-mind-intellect’equipment’നു അതിനും അപ്പുറത്തുള്ള(അഥവാ ഉള്ളിലുളള) സത്ത, ശക്തിവിശേഷം, ഈ എല്ലാത്തിനേയും പ്രവര്‍ത്തിപ്പിയ്ക്കുന്ന ശക്തിവിശേഷമാണ്, ഞാന്‍, അതുതന്നെയാണ് മണ്ണിലും വിണ്ണിലും ചെടിയിലും മൃഗത്തിലും ഉള്ളത്. ….
ഈ ഒരു കാര്യം ബോദ്ധ്യപ്പെടുത്താനാണ്, പല പല ഉപനിഷത്തുകളും, ബ്രഹ്മസൂത്രവും, ഭഗവദ്ഗീതയും, പുരാണങ്ങളും വ്യത്യസ്തവഴികളിലൂടെ ശ്രമിയ്ക്കുന്നത്. ഇതു പഠിയ്ക്കാന്‍ വളരെക്കുറച്ചുപേര്‍ക്കേ തോന്നാനിടയുള്ളൂ. തോന്നിയാല്‍ തന്നെയും ഈ മാര്‍ഗ്ഗം പിന്തുടരാന് നല്ല മനസ്സ്ഥൈര്യവും, മനോനിയന്ത്രണം തുടങ്ങിയ മറ്റുപല കഴിവുകളും pre-requisite ആയി വേണം.
പോലീസില്‍ ജോലിവേണം എന്നാഗ്രഹിയ്ക്കുന്ന ഒരാള്‍ക്ക്, തീരെ പൊക്കവും തൂക്കവുമില്ലെങ്കില് അയാളെ പോലീസെയിലെടുക്കുകയില്ലല്ലോ. അതേസമയം വേണ്ട വിദ്യാഭ്യാസയോഗ്യതയുള്ള ആള്‍ക്ക് പൊക്കവും തൂക്കവുമില്ലെങ്കിലും എന്‍ജിനീയറാവാന്‍ തടസ്സമില്ല. അതുപോലെ വേദാന്തം പഠിയ്ക്കാന്‍, ദൃഢനിശ്ചയത്തോടെ മുന്നേറാനുള്ള, ഉറച്ച മനസ്സ്, ചുറ്റുപാടുകളുടെ അടിമയല്ലാത്ത ഒരു വ്യക്തിത്വം, ചിന്തിയ്ക്കാനുള്ള കഴിവ്, വിവേകശക്തി, ഏകാഗ്രത, എന്നീ ഗുണങ്ങള്‍ ഉണ്ടായിരിയ്ക്കണം, എന്നു വ്യക്തമാക്കുകയാണീ ശ്ലോകത്തിന്റെ പ്രധാന ഉദ്ദേശ്യം എന്നു ഞാന്‍ കരുതുന്നു. ഇപ്പറഞ്ഞ ഗുണങ്ങളെല്ലമുള്ളവര് സത്യാന്വേഷണത്തിനു മുതിരാത്തത് കഷ്ടമാണെന്നും സൂചിപ്പിക്കുന്നു.പിന്നെ, ‘താല്പര്യത്തോടെ ഇവിടെ എത്തിയവരേ, ഈ ഗുണങ്ങളെല്ലാമുള്ള് നിങ്ങള്‍ ഭാഗ്യവാന്മാര്, നിങ്ങള്‍ക്കുള്ളതാണീ വിദ്യ’, എന്നു വിദ്യാര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്, എന്നാണ് എനിയ്ക്കു മനസ്സിലവുന്നത്.
മൃഗത്തിനു instinctനു അപ്പുറം വിവേകത്തോടെ തുടര്‍ച്ചയായി ചിന്തിയ്ക്കാന്‍ പറ്റില്ല, അതുകൊണ്ട്, മൃഗത്തിനും അതുപോലെ പക്ഷിയ്ക്കും ചെടിയ്ക്കും ഒന്നും (അവരുടേയും സത്ത ആ ഒരൊറ്റ പരമചൈതന്യമാണെങ്കിലും കൂടി) ഈ മാര്‍ഗ്ഗം അവര്‍ക്കുള്ളതല്ല. മനുഷ്യനുമാത്രമേ വിവേകത്തോടെ ചിന്തിക്കാന്‍ പറ്റൂ. ഈ മാര്‍ഗ്ഗം പിന്തുടരാന് ശരീരശക്തിയേക്കാള് ആവശ്യം തെളിഞ്ഞ മനസ്സും കൂര്‍മ്മബുദ്ധിയുമാണ്. അതു മനുഷ്യനേ ഉള്ളൂ. അതാണ് മനുഷ്യജന്മത്തിന്റെ മേന്മയായി പറഞ്ഞത്. ശാരീരികശേഷിയേക്കാള് മനസ്സിന്റേയും ബുദ്ധിയുടേയും സിദ്ധതയാണ് വേണ്ടത്, എന്നതിനാല്‍ വികാരത്തേക്കാള്‍ വിവേകത്തിനു മുന്‍തൂക്കം കൊടുക്കാന്‍ കഴിയുന്ന സ്ത്രീയ്ക്കും ഈ മാര്‍ഗ്ഗം പിന്തുടരാം. ബ്രാഹ്മണന് എന്നു വെച്ചാല്‍ ബ്രഹ്മത്തെ അനുസന്ധാനം ചെയ്യുന്നവന്. ധനസമ്പാദനം, സുഖസൌകര്യങ്ങള്‍ ഉണ്ടാക്കല്‍ എന്നീ ലക്ഷ്യത്തോടെ ജീവിക്കുന്നവര്‍ക്ക്, ഈമാര്‍ഗ്ഗം ആവശ്യമില്ല. ഈ കാണുന്നതിലൊക്കെ ഇത്രയേ ഉള്ളൂ, ഇതിനൊക്കെ അപ്പുറം, പരമസത്യത്തെ (സത്യം= ഉണ്മ എന്ന അവസ്ഥ മാത്രമുള്ളത്, എപ്പോഴും ഉള്ളത്) കുറിച്ച്, അറിയണം എന്ന താത്പര്യത്തോടെ പരിശ്രമിയ്ക്കുന്നവന് ഈ മാര്‍ഗ്ഗത്തിലൂടെ, ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താം.
(ഇങ്ങനെയൊക്കെയാണ് ഈ ശ്ലോകത്തിന്റെ പ്രസക്തി ഞാന്‍ മനസ്സിലാക്കുന്നത്).
{this comment may not give a satisfactory answer. That does not mean this sloka is mean. Incompleteness if any, in this expression, it is my fault/ or ignorance.
umEshjee, ippo ithRayE patoo. eniykkineem ezhuthaanuNt~. samayameTuththezhuthiyaalE Sariyaavoo.
:-)
nandi
Umesh::ഉമേഷ് | 03-Sep-06 at 4:20 am | Permalink
ജ്യോതീ,
ഞാന്‍ ശങ്കരാചാര്യരെയും വിവേകചൂഡാമണിയെയും അവഹേളിച്ചിട്ടില്ല എന്നാണു് എന്റെ വിശ്വാസം. ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതാണു്.
“പിതാ രക്ഷതി കൌമാരേ…” എന്ന ശ്ലോകം സ്ത്രീസമത്വത്തിനു് എതിരാണെങ്കില്‍, “ജന്തൂനാം നരജന്മ…” എന്ന ശ്ലോകവും ആണു്. രണ്ടാമത്തെ ശ്ലോകത്തില്‍ സ്ത്രീയോടു മാത്രമല്ല, ജന്തുക്കളോടും അബ്രാഹ്മണരോടും അവൈദികരോടും ഈ അസമത്വമുണ്ടു്.
കത്തിക്കലും മറ്റും ഇതിന്റെ കൊറോളറികളാണു്. ആദ്യമേ പറഞ്ഞതുപോലെ, ഒന്നും കത്തിക്കുന്നതു് എനിക്കിഷ്ടമല്ല.
ഞാന്‍ മുകളില്പ്പറഞ്ഞതിനോടു് ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടോ? ജ്യോതി രണ്ടിലും പ്രശ്നം കാണുന്നില്ല. അതുപോലെ യാത്രാമൊഴിയും കൂമനും അജിത്തും നളനുമൊക്കെ രണ്ടിലും പ്രശ്നം കാണും എന്നും എനിക്കുറപ്പാണു്.
ഈ അഭിപ്രായത്തില്‍ തെറ്റുണ്ടെങ്കില്‍ പറയൂ. അല്ലെങ്കില്‍ “ജന്തൂനാം…” എന്നതില്‍ പ്രശ്നമൊന്നും കാണാത്ത ആരെങ്കിലും “പിതാ രക്ഷതി…”യില്‍ കാണുന്നുണ്ടോ? ഉണ്ടെങ്കില്‍ പറയൂ. ഞാന്‍ ആ വാദത്തില്‍ ചേരാം.
സ്ത്രീസമത്വത്തെപ്പറ്റി പറഞ്ഞതുകൊണ്ടു് എനിക്കു് ഈ പോസ്റ്റ് എഴുതേണ്ടിവന്നു. ഇനി ശങ്കരാചാര്യരെപ്പറ്റി പറഞ്ഞിട്ടു മറ്റൊരു ആദ്ധ്യാത്മികവാദത്തിലേക്കു പോകാന്‍ എനിക്കു് ഉദ്ദേശ്യമില്ല.
ഇവിടെ വാദം സ്ത്രീസമത്വം വേണമോ വേണ്ടയോ എന്നതാണു്. അതു നടക്കട്ടേ. പക്ഷേ, അതില്‍ തത്ക്കാലം ഞാന്‍ കക്ഷി ചേരുന്നില്ല. “ജംബുകം മേഷയുദ്ധേന” എന്നു പഞ്ചതന്ത്രത്തില്‍ പറഞ്ഞതു പോലെ രണ്ടു് ആടിന്റെയും ഇടയ്ക്കു പെട്ട കുറുക്കനാവാന് എനിക്കു താത്പര്യമില്ല. കാരണം, ആടുകളെ തമ്മിലടിപ്പിച്ചു ചോര മോന്താനല്ല ഞാന്‍ ഇവിടെ വന്നതു് എന്നതുതന്നെ.
devaragam | 03-Sep-06 at 4:38 am | Permalink
ഗും ഗുരവേ നമ: റ്റം റ്റീച്ചറേ നമ: രം രാജേ നമ: നം നളോ നമ:
കമന്റെല്ലാം വലുതായോണ്ട് അതിവേഗ സ്ക്രോളിംഗ് വായനയേ നടത്തിയുള്ളൂ. കാതലായ പ്രശ്നം ആദിശങ്കു ചേട്ടനേയും വ്യാസനേയും എന്തുകൊണ്ട് ആരും കുറ്റം പറയാതെ മനുസ്മൃതിക്കു നേരേ തോക്കു ചൂണ്ടിയെന്നാണോ?
ശങ്കരാചാര്യന്‍ ജഡ്ജി ആയിരുന്നില്ല, വ്യാസനും. മനു എഴുതിയത് ഒരു സ്മൃതി ആയിരുന്നു, വിശുദ്ധ ഫിക്ഷനോ പ്രാര്‍ത്ഥനയോ അല്ല . “ലാപ്പായിന്റ്” മനുസ്മൃതി ആയിരുന്നു ഒരു കാലത്ത് എന്നതാണ് അതിന്റെ പ്രശ്നം. അതിനെ പീനല്‍ കോഡ് അടക്കം പല പല നിയമങ്ങളും റീപ്ലേസ് ചെയ്തതാണു അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു പറയുന്നതിന്റെ കാരണവും.
jyothirmayi | 03-Sep-06 at 9:28 am | Permalink
ഉമേഷ്,
ഇവിടെ ഞാനും ഉമേഷും കാര്യങ്ങള്‍ പറഞ്ഞു പറഞ്ഞു ഒരു വിധം ആയിപ്പോയി.
എന്റ