രാമായണവും വിമാനവും

വായിച്ച പുസ്തകങ്ങള്, സംവാദം

വിമാനം തുടങ്ങിയ ആധുനിക‌ഉപകരണങ്ങളുടെ നിര്‍മ്മാണവും പ്രയോഗവും പ്രാചീനഭാരതത്തില്‍ ഉണ്ടായിരുന്നു എന്നൊരു വാദം പലയിടത്തും കേള്‍ക്കുന്നുണ്ടു്. ഇതു് ഒരു പൊള്ളയായ വാദമാണു് എന്നായിരുന്നു ഞാന്‍ ഇതു വരെ കരുതിയിരുന്നതു്. അതിനെപ്പറ്റി കൂടുതല്‍ അറിയാനാണു് ഈ പോസ്റ്റ്. അറിയാവുന്നവര്‍ ദയവായി വികാരഭരിതര്‍ മാത്രമാകാതെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു.


പുതിയ വാക്കുകള്‍ ആവശ്യമായി വരുമ്പോള്‍ നാം പഴയ വാക്കുകളെ വീണ്ടും ഉപയോഗിക്കുന്നു. “വിമാനം” (വി-മാനം) എന്ന സംസ്കൃതപദത്തിനു് “പക്ഷിയെപ്പോലെയുള്ളതു്” എന്നാണര്‍ത്ഥം. മുനിമാരും മറ്റും സ്വര്‍ഗ്ഗത്തില്‍ നിന്നു് ഭൂമിയിലേക്കു വരുന്നതിനെ “വിമാനമാര്‍ഗ്ഗം” വരുന്നു എന്നു പറയും. ഈ വാക്കു് പല ഗ്രന്ഥങ്ങളിലും ഉണ്ടു്. എല്ലായിടത്തും ആകാശത്തുകൂടി ഓടുന്ന വാഹനം എന്ന അര്‍ത്ഥത്തിലാവണമെന്നില്ല.

Aeroplane എന്ന വാക്കിനെ സൂചിപ്പിക്കാന്‍ ഭാരതീയപദം വേണ്ടിവന്നപ്പോള്‍ രാമായണകഥയിലുള്ള “വിമാനം” തന്നെ നാം ഉപയോഗിച്ചു. അതില്‍ നിന്നു് ആ വിമാനവും ഈ വിമാനവും ഒന്നാണെന്നു കരുതരുതു് എന്നാണു് ആദ്യം ശ്രദ്ധിക്കേണ്ടതു്.

“സ്വാതന്ത്ര്യം” എന്ന വാക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ ഇതു സൂചിപ്പിച്ചിരുന്നു. അതുപോലെ വാതാനുകൂലം, ആകാശവാണി തുടങ്ങിയവയും പഴയ പുസ്തകങ്ങളില്‍ കാണാം. അവയെ ഇന്നു് airconditioning, radio എന്നിവയുടെ പര്യായമായി ഉപയോഗിക്കുന്നുണ്ടല്ലോ.

“ശൂന്യം” എന്ന വാക്കു സംസ്കൃതത്തില്‍ പണ്ടു തൊട്ടേയുണ്ടു്. ആ അര്‍ത്ഥം വരുന്ന വാക്കുകള്‍ പല ഭാഷകളിലുമുണ്ടു്. പൂജ്യം എന്ന ഗണിതശാസ്ത്രസങ്കല്‍പ്പത്തിനു ഈ വാക്കുകളുടെ പഴക്കമുണ്ടെന്നു് അനുമാനിക്കാന്‍ കഴിയില്ലല്ലോ.

വിമാനവും ഇങ്ങനെയാണെന്നല്ല പറഞ്ഞുവരുന്നതു്. വാക്കു് ഉപയോഗിച്ചു എന്നതുകൊണ്ടു മാത്രം ആധുനികകാലത്തു് ആ വാക്കു സൂചിപ്പിക്കുന്ന വസ്തുവിനോടു് അതിനെ തെറ്റിദ്ധരിക്കുന്ന പ്രശ്നം ഒഴിവാക്കണം എന്നേ അര്‍ത്ഥമുള്ളൂ.


ആധുനികവിമാനം കണ്ടുപിടിച്ചതു റൈറ്റ് സഹോദരന്മാരാണെന്നാണു വെയ്പ്. അതു് aeroplane എന്നതിന്റെ ആധുനികനിര്‍വ്വചനം അനുസരിച്ചാണു്. ആകാശത്തു പറക്കുന്ന സാധനങ്ങള്‍ (ഉദാ: പട്ടം, ബലൂണ്‍, ഗ്ലൈഡറുകള്‍) അതിനു മുമ്പും മനുഷ്യന്‍ ഉണ്ടാക്കിയിട്ടുണ്ടു്. ആകാ‍ശത്തില്‍ താങ്ങില്ലാതെ സഞ്ചരിക്കുന്നതും മനുഷ്യനു കയറാവുന്നതും പൂര്‍ണ്ണമായും ഒരാള്‍ക്കു നിയന്ത്രിക്കാന്‍ പറ്റുന്നതും ആയ വാഹനം എന്നാണു് ഈ നിര്‍വ്വചനം. സാധാരണയായി വായുവിന്റെ മര്‍ദ്ദം ഉപയോഗപ്പെടുത്തിയാണു് ഇവ സഞ്ചരിക്കുന്നതു്.

ഈ നിര്‍വ്വചനമനുസരിച്ചു് പട്ടവും ബലൂണും വിമാനമല്ല. ഗ്ലൈഡറുകള്‍ ഒരു പരിധി വരെ ആണു താനും. ലക്ഷണമൊത്ത ആദ്യത്തെ വിമാനം ഉണ്ടാക്കിയതായി തെളിവുകളുള്ളതു് റൈറ്റ് സഹോദരന്മാര്‍ക്കാണു് എന്നാണു് “കണ്ടുപിടിച്ചു” എന്നു പറയുന്നതിന്റെ പൊരുള്‍.

രാമായണം നടന്ന കഥയാണു് എന്ന വിശ്വാ‍സത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനും വളരെ മുമ്പു് വിമാനം ഉണ്ടായിരുന്നു എന്നു കരുതിക്കൂടേ? രാമായണത്തില്‍ അതിനെപ്പറ്റി വിശദമായി പറയുന്നുണ്ടല്ലോ. ഇല്ലാത്തതിനെപ്പറ്റി എങ്ങനെ പറയും? ഇനി, രാമന്റെ കാലത്തില്ലെങ്കിലും രാമായണം എഴുതിയ വാല്മീകിയുടെ കാലത്തെങ്കിലും വിമാനമുണ്ടായിരുന്നു എന്നു കരുതിക്കൂടേ? ഇതാണു് ഒരു വാദം.


വിമാനത്തെപ്പറ്റി ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചതു് ഇറ്റാലിയന്‍ ചിന്തകനായിരുന്ന ലിയാനാര്‍ഡോ ഡാവിഞ്ചി ആണെന്നാണു് ഇപ്പോഴുള്ള ഒരു അറിവു്. അദ്ദേഹം ഹെലിക്കോപ്ടറിന്റെയും ഗ്ലൈഡറിന്റെയും വിജയകരമാകാമായിരുന്ന മോഡലുകളുടെ സ്കെച്ചുകള്‍ ഉണ്ടാക്കിയിരുന്നത്രേ.

അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. ഡാവിഞ്ചിയ്ക്കും നൂറ്റാണ്ടുകള്‍ മുമ്പു രാമായണമെഴുതിയ വാല്മീകി വിമാനത്തെപ്പറ്റി ചിന്തിച്ചില്ലേ? വിമാനത്തെപ്പറ്റി ചിന്തിച്ചതിന്റെയെങ്കിലും ക്രെഡിറ്റ് വാല്മീകിയ്ക്കു കൊടുത്തുകൂടേ?


ഇതിനു മറുപടി പറയാന്‍ ഭാവനയെയും ശാസ്ത്രീയതയെയും വേര്‍തിരിച്ചു കാണേണ്ടി വരും.

പക്ഷികളെ കണ്ട കാലം തൊട്ടേ മനുഷ്യന്‍ ആകാശത്തു പറക്കുന്നതിനെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. ആകാശത്തു പറക്കാന്‍ വേണ്ടി മുതുകത്തു പക്ഷിച്ചിറകുകള്‍ മെഴുകു വെച്ചു് ഒട്ടിച്ച ഒരു അച്ഛന്റെയും മകന്റെയും കഥ ഗ്രീക്ക് പുരാണങ്ങളില്‍ കാണാം. അവര്‍ക്കു പറക്കാന്‍ കഴിഞ്ഞു. പക്ഷേ അതു വളരെ ഉയരത്തിലായതു കൊണ്ടു് സൂര്യന്റെ ചൂടേറ്റു് മെഴുകുരുകി മകന്‍ താഴെ വീണുപോയി. (ഇതിനോടു സാദൃശ്യമുള്ള ഒരു കഥ-സമ്പാതിയുടെയും ജടായുവിന്റെയും-ഭാരതീയപുരാണങ്ങളിലും കാണാം.)

ഇതിന്റെ ഭാവന കൊള്ളാമെങ്കിലും ശാസ്ത്രീയാടിസ്ഥാനം വളരെ ദുര്‍ബ്ബലമാണെന്നു കാണാന്‍ കഴിയും. മുകളിലേക്കു പോകുന്തോറും ചൂടു കൂടുകയല്ല കുറയുകയാണെന്നും, സൂര്യന്റെ അത്രയും അടുത്തെത്തണമെങ്കില്‍ വായുവില്ലാത്ത സ്ഥലത്തുകൂടി പോകണമെന്നും, അങ്ങനെ പോയാല്‍ പറക്കാന്‍ കഴിയില്ല എന്നും അവര്‍ക്കറിയില്ലായിരുന്നു എന്നു വ്യക്തം. ഇങ്ങനെയുള്ള യുക്തിഭംഗം മിക്കവാറും എല്ലാ ഭാവനയിലും കാണാം.

ചന്ദ്രനിലും ഭൂമിയുടെ ഉള്ളിലും പോകുന്നതു ജൂള്‍സ് വേണ്‍ എഴുതിയിട്ടുണ്ടു്. അദൃശ്യമനുഷ്യനെയും സമയയന്ത്രത്തെയും ഗോളാന്തരയാത്രയെയും പറ്റി എച്ച്. ജി. വെല്‍‌സും പറഞ്ഞിട്ടുണ്ടു്. ഇവയിലുള്ള അശാസ്ത്രീയതകള്‍ പിന്നീടു് യാക്കോവ് പെരല്‍‌മാനും മറ്റും ചൂണ്ടിക്കാട്ടിയിട്ടുണ്ടു്. പൂര്‍ണ്ണമായ ശാസ്ത്രീയജ്ഞാനമില്ലാതെ എഴുതുന്ന ഭാവനയെ ആ ജ്ഞാനം കിട്ടിക്കഴിയുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും. എന്നിട്ടൂം തെറ്റാത്ത ഭാവനകളും ഉണ്ടായേക്കാം. വളരെ സവിശേഷമായ ഭാവന എന്നേ അതിനെപ്പറ്റി പറയാന്‍ പറ്റൂ.


വാല്മീകി വിമാനത്തെപ്പറ്റി പറയുന്നതെന്താണെന്നു നോക്കാം.

തര്‍ജ്ജമ എന്റേതു്. പദാനുപദതര്‍ജ്ജമയ്ക്കു ശ്രമിച്ചിട്ടില്ല. ആശയം എഴുതിയിരിക്കുന്നതേ ഉള്ളൂ.

രാവണനെയും മറ്റും കൊന്നിട്ടു് ശ്രീരാമനും പരിവാരങ്ങളും തിരിച്ചു് അയോദ്ധ്യയ്ക്കു പോകുന്ന രംഗം. യുദ്ധകാണ്ഡം സര്‍ഗ്ഗം 123-ല്‍ നിന്നു്.

ഏവമുക്തസ്തു രാമേണ രാക്ഷസേന്ദ്രോ വിഭീഷണഃ
വിമാനം സൂര്യസങ്കാശമാജുഹാവ ത്വരാന്വിതഃ [23]

തതഃ കാഞ്ചനചിത്രാംഗം വൈദൂര്യമണിവേദികം
കൂടാഗാരൈഃ പരിക്ഷിപ്തം സര്‍വ്വതോ രജതപ്രഭം [24]

പാണ്ഡുരാഭിഃ പതാകാഭിര്‍ധ്വജൈശ്ച സമലംകൃതം
കാഞ്ചനം കാഞ്ചനൈര്‍ഹര്‍മ്യൈര്‍ഹേമപദ്മൈര്‍വിഭൂഷിതൈഃ [25]

പ്രകീര്‍ണ്ണം കിങ്കിണീജാലൈര്‍മുക്താമണിഗവാക്ഷകം
ഘണ്ടാജാലൈഃ പരിക്ഷിപ്തം സര്‍വ്വതോ മധുരസ്വനം [26]

തം മേരുശിഖരാകാരം നിര്‍മ്മിതം വിശ്വകര്‍മ്മണാ
ബൃഹദ്ഭിര്‍ഭൂഷിതം ഹര്‍മ്യൈര്‍മുക്തരജതശോഭിതൈ [27]

തലൈഃ സ്ഫാടികചിത്രാംഗൈര്‍വൈദൂര്യശ്ച വരാസനൈഃ
മഹാര്‍ഹാസ്ത്രണോപേതൈരുപപന്നം മഹാഘനൈഃ [28]

ഉപസ്ഥിതമനാധൃഷ്യം തദ്വിമാനം മനോജവം… [29]

അര്‍ത്ഥം ചുരുക്കത്തില്‍: രാമന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ വിഭീഷണന്‍ സൂര്യനെപ്പോലെ ശോഭിക്കുന്ന വിമാനം കൊണ്ടുവന്നു. സ്വര്‍ണ്ണമയമായതും വൈഡൂര്യരത്നങ്ങള്‍ പതിച്ചതും ചുറ്റും കൂടാഗാരം (balcony) ഉള്ളതും വെള്ളിനിറമുള്ളതും വെളുത്ത പതാകകളും കൊടിമരങ്ങളും സ്വര്‍ണ്ണത്താമരകളും കിങ്ങിണികളും മുത്തും മണികളും കൊണ്ടു് അലങ്കരിച്ചതും നല്ല ശബ്ദമുണ്ടാക്കുന്നതും മേരുപര്‍വ്വതത്തിന്റെ കൊടുമുടിയ്ക്കു തുല്യം വലിപ്പമുള്ളതും വിശ്വകര്‍മ്മാവു് ഉണ്ടാക്കിയതും വലിയ വീടുകള്‍ അടങ്ങിയതും സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയാല്‍ ശോഭിക്കുന്നതും ചില്ലു പതിച്ച തറകളും വൈഡൂര്യം പതിച്ച ഇരിപ്പിടങ്ങളും വലിയ മേഘങ്ങള്‍ ചേരുന്നതും മഹത്തും മനസ്സിന്റെ വേഗമുള്ളതുമായ ആ വിമാനം കണ്ടിട്ടു്…

ഇതൊരു കപ്പലിന്റെ വിവരണം പോലെയുണ്ടു്. വാല്‌മീകിയുടെ കാലത്തു കപ്പലുകള്‍ ഉണ്ടായിരുന്നിരിക്കാം. പറക്കാന്‍ വേണ്ടിയാകാം മേഘങ്ങളുടെ കാര്യം പറയുന്നുണ്ടു്. മേഘങ്ങള്‍ ഉപയോഗിച്ചു പറക്കുന്ന പര്‍വ്വതതുല്യമായ ഒരു സാധനമാണു് ഈ വിമാനം എന്നര്‍ത്ഥം.

ഇനി വിമാനത്തില്‍ കയറുന്ന രംഗം (യുദ്ധകാണ്ഡം സര്‍ഗ്ഗം 124).

തതസ്താന്‍ പൂജിതാന്‍ ദൃഷ്ട്വാ രത്നാര്‍ഥേര്‍ഹരിയൂഥപാന്‍
ആരുരോഹ തദാ രാമസ്തദ്വിമാനമനുത്തമം [11]

അങ്കേനാദായ വൈദേഹിം ലജ്ജമാനാം മനസ്വിനം
ലക്ഷ്മണേന സഹ ഭ്രാത്രാ വിക്രാന്തേന ധനുഷ്മതാ [12]

അബ്രവീത് സ വിമാനസ്ഥഃ പൂജയന്‍ സര്‍വ്വവാനരാന്‍… [13]

തേഷ്വാരൂഢേഷു സര്‍വ്വേഷു കൌബേരം പരമാസനം
രാഘവേണാഭ്യനുജ്ഞാതമുത്പപാത വിഹായസാം[25]

അര്‍ത്ഥം ചുരുക്കത്തില്‍: … രാമന്‍ മഹത്തായ ആ വിമാനത്തില്‍ കയറി. നാണക്കാരിയും മനസ്വിനിയുമായ സീതയെ മടിയിലിരുത്തി, വില്ലേന്തിയ സഹോദരന്‍ ലക്ഷ്മണന്റെ കൂടെ വിമാനത്തില്‍ ഇരുന്നു് എല്ലാ കുരങ്ങന്മാരോടും ഇങ്ങനെ പറഞ്ഞു:


എല്ലാവരും ഇരുന്നു കഴിഞ്ഞപ്പോള്‍ രാമന്റെ ആജ്ഞയനുസരിച്ചു് കുബേരന്റെ വാഹനം ആകാശത്തിലേക്കു കുതിച്ചുപൊങ്ങി.

അതായതു്, അറബിക്കഥകളിലെ പറക്കും പരവതാനി പോലെ ആളുകളുടെ മനസ്സറിഞ്ഞു പറക്കുന്ന ഒരു സാധനമാണു് ഈ വിമാനം എന്നര്‍ത്ഥം. അതു പൊങ്ങുന്നതെങ്ങനെയെന്നോ, പൊങ്ങുമ്പോള്‍ വിമാനത്തിലിരിക്കുന്നവര്‍ക്കു് അനുഭവപ്പെടുന്ന കാഴ്ചകളും മറ്റു് അനുഭവങ്ങളുമോ വര്‍ണ്ണിച്ചിട്ടില്ല.

അയോദ്ധ്യയില്‍ വിമാനമിറങ്ങുന്ന ഭാഗവും വായിച്ചു നോക്കി. “ഇറങ്ങി” എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

വിമാനത്തിലിരുന്നു കൊണ്ടു സീതയോടു പറയുന്ന വാക്കുകളില്‍ “ഇവിടെ വെച്ചു ഞാന്‍ വിരാധനെ കൊന്നു, അവിടെ വെച്ചു ഹനുമാനെ കണ്ടു” എന്നൊക്കെ മാത്രമേ പറയുന്നുള്ളൂ. (രാമനും ലക്ഷ്മണനും വരുന്ന വഴികളിലൂടെ കൃത്യമായാണു വിമാനം തിരിച്ചു പോകുന്നതു്!) വിമാനത്തില്‍ നിന്നുള്ള കാഴ്ചകളും മറ്റും-അത്ര ഉയരത്തില്‍ നിന്നു മാത്രം അനുഭവവേദ്യമായ ഒന്നും- ഇല്ല.

ഇനി രാവണന്‍ വിമാനമോടിക്കുന്നതിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്നു നോക്കാം. സീതയെ അപഹരിച്ചു കൊണ്ടു പുഷ്പകത്തില്‍ കയറുന്ന രംഗം. (അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 49)

അഭിഗമ്യ സുദുഷ്ടാത്മാ രാക്ഷസഃ കാമമോഹിതഃ
ജഗ്രാഹ രാവണഃ സീതാം ബുധഃ ഖേ രോഹിണീമിവ[18]

വാമേന സീതാം പദ്മാക്ഷീം മൂര്‍ദ്ധജേഷു കരേണ സഃ
ഊര്‍വോസ്തു ദക്ഷിണേനൈവ പാരിജഗ്രാഹ പാണിനാ [17]

തതസ്താം പരുഷൈര്‍വാക്യൈരഭിതര്‍ജ്യ മഹാസ്വനഃ
അങ്കേനാദായ വൈദേഹീം രഥമാരോഹയത് തദാ[20]

അര്‍ത്ഥം ചുരുക്കത്തില്‍: കാമമോഹിതനും ദുഷ്ടാത്മാവുമായ രാവണരാക്ഷസന്‍ അടുത്തു വന്നിട്ടു് ആകാശത്തില്‍ ബുധന്‍ രോഹിണിയെയെന്ന പോലെ സീതയെ എടുത്തു. ഇടത്തുകൈ കൊണ്ടു തലമുടിയിലും വലത്തുകൈ കൊണ്ടു തുടയിലും പിടിച്ചു്…


സീതയെ ചീത്ത പറഞ്ഞുകൊണ്ടു് ഭയങ്കരശബ്ദമുള്ള അവന്‍ അവളെ മടിയിലിരുത്തി രഥത്തില്‍ കയറി.

തീര്‍ന്നു. എങ്ങനെ വിമാനം സ്റ്റാര്‍ട്ടു ചെയ്തു എന്നു പോലുമില്ല.

ഇതാണു വാല്‌മീകിരാമായണത്തില്‍ അന്നു വിമാനം ഉപയോഗിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവുകളുണ്ടായിരുന്നു എന്ന വാദത്തിന്റെ അടിസ്ഥാനം. ഇതൊരു വെറും സാധാരണ ഭാവന മാത്രം. ഇതിനോടു വിദൂരസാദൃശ്യമുള്ള എന്തെങ്കിലും അന്നുണ്ടായിരുന്നു എന്നു തോന്നുന്നില്ല. വാല്മീകിയ്ക്കു വിമാനം എങ്ങനെയാവും പ്രവര്‍ത്തിക്കുക എന്നതിനെപ്പറ്റിയും എന്തെങ്കിലും വിവരമുണ്ടായിരുന്നു എന്നു തോന്നുന്നില്ല.


രാമായണത്തില്‍ ഭാവനയില്‍ കൂടുതല്‍ ഒന്നുമില്ലെന്നു കണ്ടല്ലോ. മറ്റു കാവ്യങ്ങളിലും ഇതൊക്കെത്തന്നെ സ്ഥിതി. ലങ്കയില്‍ നിന്നു ശ്രീരാമന്‍ മടങ്ങുന്ന സന്ദര്‍ഭത്തില്‍ കാളിദാസന്‍ (രഘുവംശം) “ഭുജവിജിതവിമാനരത്നാധിരൂഢഃ” (കരബലം കൊണ്ടു നേടിയ വിമാനത്തില്‍ കയറിയവന്‍) എന്നേ പറയുന്നുള്ളൂ.

വിമാനത്തില്‍ നിന്നുള്ള വിവരണം വാല്മീകിയുടേതിനേക്കാള്‍ അല്പം കൂടി വിശദമാണു്. അധികവും അലങ്കാരജടിലങ്ങളായ വര്‍ണ്ണനകള്‍. രണ്ടുദാഹരണങ്ങള്‍:

ക്വചിത് പഥാ സഞ്ചരതേ ഘനാനാം
ക്വചിത് സുരാണാം പതതാം ക്വചിച്ച
യഥാവിധോ മേ മനസോऽഭിലാഷഃ
പ്രവര്‍ത്ത്യതേ പശ്യ തഥാ വിമാനം (13:19)

“ഇടയ്ക്കു മേഘങ്ങളുടെയും ഇടയ്ക്കു ദേവന്മാരുടെയും ഇടയ്ക്കു പക്ഷികളുടെയും മാര്‍ഗ്ഗങ്ങളിലൂടെ ഞാന്‍ മനസ്സില്‍ കരുതുന്ന വഴികളിലൂടെ പറക്കുന്ന ഈ വിമാനത്തെ കണ്ടാലും” എന്നു സീതയോടു ശ്രീരാമന്‍.

“മേ മനസോऽഭിലാഷഃ“ എന്നതു പ്രത്യേകം ശ്രദ്ധിക്കുക.

അസൌ മഹേന്ദ്രദ്വിപദാനഗന്ധി-
സ്ത്രിമാര്‍ഗ്ഗഗാ വീചിവിമര്‍ദ്ദശീതഃ
ആകാശവായുര്‍ദിനയൌവനോത്ഥാന്‍
ആചാമതി സ്വേദലവാന്‍ മുഖേ തേ.

“ഇന്ദ്രന്റെ ആനയുടെ മണവും ആകാശഗംഗയില്‍ നിന്നുള്ള തണുപ്പും ചേര്‍ന്ന കാറ്റു് നിന്റെ മുഖത്തു പതിച്ചു് അതിലെ വിയര്‍പ്പു് ഒപ്പിയെടുക്കുന്നു…” എന്നു രാമന്‍ സീതയോടു്.


ഇനി, അറിയാവുന്നവ മുഴുവന്‍ വാല്മിീകിയോ കാളിദാസനോ എഴുതണമെന്നില്ലല്ലോ എന്നാണു വാദമെങ്കില്‍, സാധാരണ ഗതിയില്‍ അവ വര്‍ണ്ണിക്കാന്‍ കിട്ടുന്ന അവസരമൊന്നും കവികള്‍ വെറുതേ വിടാറില്ല. അതിവേഗത്തിലോടുന്ന രഥത്തില്‍ നിന്നുള്ള കാഴ്ചയെ കാളിദാസന്‍ “യദാലോകേ സൂക്ഷ്മം…” എന്ന ശാകുന്തളശ്ലോകത്തില്‍ വരച്ചുകാട്ടുന്നു. മഹാഭാരതത്തില്‍ അന്നുപയോഗിച്ചിരുന്ന ആയുധങ്ങളുടെയും കുതിര, ആന തുടങ്ങിയവയുടെയും രഥങ്ങളുടെയും കെട്ടിടങ്ങളുടെയും മറ്റും വസ്തുനിഷ്ഠമായ വര്‍ണ്ണനകളുണ്ടു്.

മുകളില്‍ നിന്നു താഴേയ്ക്കു വരുന്നതിന്റെ ഒരു വര്‍ണ്ണന കാളിദാസന്റെ ശാകുന്തളത്തിലുണ്ടു്.

ശൈലാനാമവരോഹതീവ ശിഖരാദുന്മജ്ജതാം മേദിനീ
പര്‍ണ്ണസ്വാസ്തരലീനതാം വിജഹതി സ്കന്ധോദയാത്‌ പാദപാഃ
സന്താനം തനുഭാവനഷ്ടസലിലാ വ്യക്തം വ്രജന്ത്യാപഗാഃ
കേനാപ്യുത്ക്ഷിപതേവ മര്‍ത്യഭുവനം മത്പാര്‍ശ്വമാനീയതേ

പര്‍വ്വതങ്ങളുടെ അഗ്രങ്ങള്‍ മേലേയ്ക്കു പൊങ്ങി വരുമ്പോള്‍ ഭൂമി താഴേയ്ക്കു പോകുന്നു. ഇലക്കൂട്ടമായി കണ്ടതു ശാഖകള്‍ ചേര്‍ന്ന മരങ്ങളായി മാറുന്നു. വെള്ളച്ചാലുകള്‍ പോലെ കാണുന്നതു നദികളായിത്തീരുന്നു. ആരോ ഭൂമിയെ എന്റെ അടുത്തേയ്ക്കു പൊക്കിക്കൊണ്ടു വരുന്നതാണോ?

ഇതു വളരെ നല്ല ഒരു വര്‍ണ്ണന തന്നെ. പക്ഷേ ഇതും ഭാവനയുടെ സന്താനം തന്നെയാണെന്നു വ്യക്തം.


സന്തോഷിന്റെ ബ്ലോഗില്‍ ഞാന്‍ ഇട്ട ഒരു കമന്റില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ടായിരുന്നു:

രാമായണത്തിലെ വിമാനപരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം ഉണ്ടാക്കുന്ന ടെക്‍നോളജി ഇന്ത്യയിലുണ്ടായിരുന്നു എന്നു പറയുന്നതാണു് അപഹാസ്യം. Back to the future എന്ന സിനിമ കണ്ടിട്ടു് ഇരുപതാം നൂറ്റാണ്ടില്‍ ടൈം മെഷീന്‍ ഉണ്ടായിരുന്നു എന്നു പറയുന്നതു പോലെയാണതു്.

അതിനു മറുപടിയായി ഒരു അജ്ഞാതന്‍/അജ്ഞാത ഒരു കമന്റ് ഇട്ടിരുന്നു. പ്രസക്തഭാഗങ്ങള്‍:

Umesh,
I agree with your initial opinions but beg to differ in your opinion about Vimanas.

Vimanas did very much exist before the Wright brothers. Mercury vortex engines were ones of the main propulsion system used. More detailed information is also available in the vedic text Samarangana Sutradhara. Moreover there are numerous references or descriptions in other Sanskrit and Tamil texts (Rg, Yajur & Atharva-veda, Yuktilkalpataru of Bhoja, Mayamatam (architect Maya), Satapathya Brahmana, Markandeya Purana, Vishnu Purana, Bhagavata Purana, the Harivamsa, the Uttararamcarita, the Harsacarita, the Tamil text Jivakacintamani etc).

ഇവയില്‍ ഹരിവശവും (കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജ്ജമ) ഉത്തരരാമചരിതവും (മന്നാടിയാരുടെ തര്‍ജ്ജമയും മൂലകൃതിയും) ഭാഗവതവും (കുറേ ഭാഗം മാത്രം) മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. ഇവയില്‍ രാമായണത്തില്‍ ഉള്ളതിനേക്കാള്‍ ശാസ്ത്രീയമായി ഒന്നും ഞാന്‍ കണ്ടിട്ടില്ല.

There is also a controversial text called Vimanika Shastra by Maharishi Bhradwaj which describes the vortex engine. In 1895, Shivkar Bapuji Talpade built a mercury ion engine and demonstrated it in Mumbai. There is also research going on in these areas in IISc Bengaluru(Bangalore), mostly by analysing these recovered ancient Sanskrit texts, as most of our libraries were destroyed by the invading Islamic barbarians.

ഇതിനെപ്പറ്റി കൂടുതല്‍ വായിക്കേണ്ടിയിരിക്കുന്നു. ദേവരാഗം ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് ടെക്സ്റ്റ് MS Word format-ല്‍ അയച്ചു തന്നിട്ടുണ്ടു്. വിശദമായി വായിച്ചിട്ടു് അതിനെപ്പറ്റി എഴുതാം. അതു കിട്ടിയതില്‍പ്പിന്നെ ഈ പോസ്റ്റിന്റെ തലക്കെട്ടു മാറ്റി രാമായണത്തിലെ വിമാനത്തെപ്പറ്റി മാത്രം പറയുന്നതാക്കി.

ഈ പുസ്തകം ക്രിസ്തുവിനു മുമ്പു് രണ്ടാം നൂറ്റാണ്ടിലെഴുതിയ ഭരദ്വാജന്റെ വിമാനശാസ്ത്രത്തെ അവലംബിച്ചെഴുതിയതാണെന്നു പറയുന്നു. വിശദമായി വായിക്കട്ടേ.

Hope, the next time you won’t be so sarcastic about our Vedic history and achievements…

ക്ഷമിക്കണം. എനിക്കു സര്‍ക്കാസ്റ്റിക് ആയേ മതിയാവൂ. ഭാരതീയസംസ്കാരത്തെപ്പറ്റി പൊള്ളയായ അവകാശവാദമുന്നയിക്കുന്നവര്‍ അത്രയ്ക്കു് അപഹാസ്യമായ രീതിയിലാണു് ഗണിത-ന്യൂസ്‌ഗ്രൂപ്പുകളിലും മറ്റും സംവദിക്കുന്നതു്. ഭാരതീയജ്ഞാനത്തെപ്പറ്റി ഒട്ടും ബഹുമാനക്കുറവില്ലാത്ത ഒരാളാണു ഞാന്‍ എന്നു് എന്റെ പഴയ പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിലാകും. ദയവായി ഇവിടെപ്പോയി “ഭാരതീയഗണിതം” എന്ന വിഭാഗത്തില്‍ ഉള്ള ലേഖനങ്ങള്‍ വായിക്കൂ.