August 2008

പ്രശസ്തി കുറയുമ്പോള്‍…

ഏതോ ഒരു സംസ്കൃതകവി എഴുതിയ ഒരു പഴയ ശ്ലോകം:

ശ്ലോകം:

ഘടം ഭിത്വാ പടം ഛിത്വാ
മാതരം പ്രഹരന്നപി
യേന കേന പ്രകാരേണ
പ്രസിദ്ധഃ പുരുഷോ ഭവേത്

അര്‍ത്ഥം:

ഘടം ഭിത്വാ : കുടം പൊട്ടിച്ചോ
പടം ഛിത്വാ : വസ്ത്രം കീറിയോ
മാതരം പ്രഹരൻ അപി : അമ്മയെ തല്ലുക വരെ ചെയ്തോ
യേന കേന പ്രകാരേണ : എന്തെങ്കിലുമൊക്കെ വിധത്തിൽ
പ്രസിദ്ധഃ പുരുഷഃ ഭവേത് : പ്രസിദ്ധൻ ആകണം
: (എന്നാണു ചിലരുടെ ആഗ്രഹം.)

മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവരാണു സാധാരണയായി പ്രസിദ്ധരാകുന്നതു്. നല്ല ആളുകൾ അവരുടെ നല്ല പ്രവൃത്തികൾ കൊണ്ടു പ്രസിദ്ധരാകും. ചീത്ത പ്രവൃത്തികൾ കൊണ്ടും പ്രസിദ്ധി കിട്ടും. പ്രസിദ്ധിയ്ക്കു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരെ പരിഹസിക്കുകയാണു് ഈ ശ്ലോകത്തിൽ. പ്രസിദ്ധരാകാൻ വേണ്ടി അവർ സാധാരണ ആളുകൾ ചെയ്യാത്ത ചീത്ത പ്രവൃത്തികൾ പോലും ചെയ്യും എന്നർത്ഥം.

ചെക്കോവിന്റെ ഒരു കഥയുണ്ടു്. പ്രസിദ്ധി ആഗ്രഹിച്ച ഒരു പയ്യന്റെ കഥ. അതിനു വേണ്ടി അവൻ ഒരു മണ്ടത്തരം പിടിച്ച അപകടത്തിൽ ചാടുന്നു. എല്ലാവരും അതിനെപ്പറ്റി അറിഞ്ഞതിൽ ആഹ്ലാദിക്കുകയാണു് അവൻ. പിറ്റേന്നത്തെ പത്രത്തിൽ അവന്റെ മണ്ടത്തരത്തിന്റെ വാർത്ത വന്നപ്പോൾ അതു് അവൻ എല്ലാവരെയും കാണിക്കുകയാണു്. മനുഷ്യമനസ്സിന്റെ പ്രത്യേകതകളെയും വൈകൃതങ്ങളെയും കഥകൾക്കു വിഷയമാക്കിയ ആ മഹാകഥാകാരൻ ഈ ശ്ലോകം കണ്ടിട്ടില്ലെങ്കിലും ഇത്തരം മനുഷ്യരെ നന്നായി പരിചയപ്പെട്ടിട്ടുണ്ടു്. ഇത്തരം ശ്ലോകങ്ങളും ചെക്കോവിന്റെ കഥകളും പ്രസിദ്ധമാകുന്നതും മറ്റിടങ്ങളിൽ കാണാത്ത ഈ സാർവ്വജനീനത കൊണ്ടാണു്.

രാഷ്ട്രീയത്തിലും സിനിമാരംഗത്തും മറ്റും ഇതുപോലെയുള്ള പല കഥാപാത്രങ്ങളെ ധാരാളമായി കാണാം. പോപ്പുലാരിറ്റി നേടാൻ എന്തു കോപ്രായവും ചെയ്യാൻ മടിക്കാത്തവർ. അമ്മയെത്തല്ലിയാണെങ്കിലും ആളാവാൻ ശ്രമിക്കുന്നവർ.

ബ്ലോഗുലകത്തിലും ഇത്തരം ആളുകൾ കുറവല്ല. ഒന്നും എഴുതാനില്ലെങ്കിലും എന്തെങ്കിലും കുത്തിത്തിരിപ്പുണ്ടാക്കി ആളാവുന്നവർ. പോപ്പുലാരിറ്റി കുറഞ്ഞെന്നു തോന്നിയാൽ അർത്ഥശൂന്യമായ എന്തെങ്കിലും പോസ്റ്റിടുന്നവർ. മറ്റുള്ളവരെ ചൊറിഞ്ഞു ബഹളമുണ്ടാക്കുന്നവർ.

ഇവർ നേടുന്നതു് പ്രസിദ്ധിയല്ല, അപഹാസ്യതയാണെന്നു് ഇവർ എന്നെങ്കിലും മനസ്സിലാക്കുമോ?

സുഭാഷിതം

Comments (10)

Permalink

ബ്ലോഗ് ബ്ലോഗനയാകുമ്പോള്‍

പിഥഗോറസ്‍മാതൃഭൂമി ആഴ്ചപ്പതിപ്പു് അടുത്തിടെ തുടങ്ങിയ ഒരു പംക്തിയാണു് ‘ബ്ലോഗന’. “ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച സൃഷ്ടികളില്‍ നിന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പു് ഈയാഴ്ച തിരഞ്ഞെടുത്ത രചന” എന്നാണു് ഈ പംക്തിയുടെ ഉള്ളടക്കത്തെപ്പറ്റി ആഴ്ചപ്പതിപ്പുകാര്‍ നല്‍കുന്ന വിശദീകരണം.

ഈ തിരഞ്ഞെടുപ്പിനെ വിദൂഷകന്‍ ഇവിടെ വിമര്‍ശിച്ചിരുന്നു. വിദൂഷകന്‍ പറഞ്ഞതുപോലെ ഓരോ ആഴ്ചത്തേയും മികച്ച പോസ്റ്റുകളല്ല അവര്‍ പ്രസിദ്ധീകരിക്കുന്നതു്. അവര്‍ ഇതുവരെ പ്രസിദ്ധീകരിച്ചവയെല്ലാം പഴയ പോസ്റ്റുകളാണു്. പിന്നെ, ഏതു തിരഞ്ഞെടുപ്പിലും വിദൂഷകന്‍ പറഞ്ഞ പ്രശ്നമുണ്ടു്-വിദൂഷകന്‍ തിരഞ്ഞെടുക്കുന്നവ ഉള്‍പ്പെടെ. ആര്‍ക്കു് ആരു് അധികാരം കൊടുത്തു എന്ന ചോദ്യത്തിനു് ഒരു സ്വതന്ത്രസമൂഹത്തില്‍ പ്രസക്തിയുണ്ടോ? ബ്ലോഗുകലെ വിമര്‍ശിക്കാന്‍ വിദൂഷകനു് ആരു് അധികാരം നല്‍കി?

എതിരന്‍ കതിരവന്റെ ഇരട്ടവാലന്റെ ലിംഗപ്രതിസന്ധി എന്ന ലേഖനം, വിശാലമനസ്കന്റെ ഇരുപതിനായിരം ഉറുപ്പിക എന്ന കഥ, വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും എന്ന ലേഖനം എന്നീ പോസ്റ്റുകള്‍ക്കു ശേഷം, എന്റെ പിതൃത്വം പിഴച്ച പ്രമാണങ്ങള്‍ എന്ന പോസ്റ്റ് ഓഗസ്റ്റ് 17-23 ലക്കത്തിലെ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചു. അതു് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ ഇവിടെ വായിക്കാം. (ഇതു സ്കാന്‍ ചെയ്തു് PDF ആക്കി അയച്ചുതന്ന പ്രശാന്ത് കളത്തില്‍, ദേവദാസ് (ലോനപ്പന്‍/വിവി) എന്നിവര്‍ക്കു നന്ദി.) ഒന്നുരണ്ടു് അപവാദങ്ങള്‍ ഒഴിച്ചാല്‍ (ഹലായുധന്‍ – ഹലായുധനു്, ശുല്‍ബസൂത്രം – ശൂല്‍ബസൂത്രം) അക്ഷരത്തെറ്റുകളൊന്നുമില്ലാതെ നന്നായി ടൈപ്‌സെറ്റ് ചെയ്തിട്ടുള്ള ലേഖനം. ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ചില വ്യക്തികളുടെ ചിത്രങ്ങള്‍ ചേര്‍ത്തും, ചില പ്രധാനവാക്യങ്ങളെ വലിയ അക്ഷരത്തില്‍ എടുത്തെഴുതിയും അതിനൊരു പ്രൊഫഷണല്‍ അച്ചടിരൂപം നല്‍കിയിട്ടുണ്ടു്. പക്ഷേ, ബ്ലോഗില്‍ നിന്നു് അച്ചടിയിലേക്കു വന്നപ്പോള്‍ പലതും ചോര്‍ന്നുപോയി ചിന്താക്കുഴപ്പമുണ്ടാക്കി എന്നതു നിര്‍ഭാഗ്യകരമായി.

ഒരു ബ്ലോഗ്‌പോസ്റ്റ് അച്ചടിമാദ്ധ്യമത്തില്‍ വരുമ്പോള്‍ അതിന്റെ ആവിഷ്കാരത്തില്‍ പല പരിമിതികളും ഉണ്ടാവും. ചിലവ ബ്ലോഗില്‍ സാദ്ധ്യമാവുന്ന പലതും അച്ചടിമാദ്ധ്യമത്തില്‍ സാദ്ധ്യമല്ലാത്തതുകൊണ്ടാണു്. മറ്റു ചിലവ, അച്ചടിമാദ്ധ്യമങ്ങളില്‍ മാത്രം വ്യാപരിച്ചിട്ടുള്ള എഡിറ്റര്‍‌മാര്‍ക്കു് ബ്ലോഗുകളുടെ ഉള്ളടക്കം വേണ്ട വിധത്തില്‍ പകര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണു്. ഈ രണ്ടു ന്യൂനതകള്‍ക്കും എന്റെ പോസ്റ്റില്‍ ഉദാഹരണങ്ങളുണ്ടു്. എതിരന്‍ കതിരവന്റെയും വെള്ളെഴുത്തിന്റെയും പോസ്റ്റുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്ന ലേഖനങ്ങളുടെ ശൈലിയിലുള്ളവയായതുകൊണ്ടും വിശാലമനസ്കന്റേതു് ഒരു കഥയായതിനാലും അവയൊന്നും ബ്ലോഗിന്റെ ഒരു പ്രത്യേകസാദ്ധ്യതയെയും അവ ഉപയോഗിക്കാത്തതുകൊണ്ടും അവയില്‍ കാര്യമായ കല്ലുകടികള്‍ ഉണ്ടായില്ല. പക്ഷേ, മറ്റു പല ബ്ലോഗുകളുടെയും സ്ഥിതി അതല്ല.

തന്റെ പോസ്റ്റിലും കല്ലുകടികള്‍ ഉണ്ടായി എന്നു് എതിരന്‍ കതിരവന്‍ പിന്നീടു വ്യക്തമാക്കി. ഈ കമന്റു കാണുക.

ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ഏറ്റവും വലിയ ശക്തിയാണു ലിങ്കുകള്‍. ഒരു പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വിഷയത്തെപ്പറ്റി വായനക്കാരനു് മറ്റൊരാളുടെ കൃതിയിലോ വിക്കിപീഡിയ പോലെയുള്ള വിജ്ഞാനകോശങ്ങളിലോ വായിക്കാം. അച്ചടിമാദ്ധ്യമങ്ങളില്‍ ഇതു പലപ്പോഴും ഉദ്ധരണികള്‍ വഴിയാണു് നടത്തുക. ഉദ്ധരണികള്‍ സാദ്ധ്യമല്ലാത്ത അവസരങ്ങളില്‍ പുസ്തകത്തിന്റെ പേരോ ആഴ്ചപ്പതിപ്പിന്റെ ലക്കത്തിന്റെ നമ്പരോ കൊടുത്തു് വായനക്കാരനോടു് അതും തപ്പിപ്പിടിച്ചു വാങ്ങി വായിക്കാന്‍ പറയും. എത്ര പേര്‍ക്കു് വായനയുടെ ഒഴുക്കു് നഷ്ടപ്പെടാതെ അതിന്റെ റെഫറന്‍സുകള്‍ തപ്പിപ്പിടിച്ചു് വായിക്കാന്‍ കഴിയും എന്നു സംശയമാണു്. എങ്കിലും പറഞ്ഞതു് മറ്റൊരിടത്തെ കാര്യമാണു് എന്നു വ്യക്തമായി പറയുകവഴി അതിലേയ്ക്കെത്താന്‍ ഒരു മാര്‍ഗ്ഗരേഖ കൊടുക്കേണ്ടതു് അത്യാവശ്യമാണു്. ഇതു് ഈ ലേഖനത്തില്‍ മാതൃഭൂമി ചെയ്തിട്ടില്ല.

ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഇതിലെ ലിങ്കുകളുടെ URL-കള്‍ ബ്രായ്ക്കറ്റിലോ മറ്റോ കൊടുക്കണം എന്നു ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു സ്ഥലപരിമിതി മൂലമോ മറ്റോ സാധിച്ചില്ലെങ്കില്‍ വായനക്കാര്‍ക്കു ചിന്താക്കുഴപ്പമുണ്ടാക്കാത്ത വിധത്തില്‍ അവതരിപ്പിക്കണമായിരുന്നു. ചില കല്ലുകടികള്‍:

  1. ആര്‍ക്കിമിഡീസിന്റെ കന്നാലിച്ചോദ്യം വിശകലനം ചെയ്താല്‍…: പോസ്റ്റില്‍ മാത്ത്‌വേള്‍ഡിലെ ലേഖനത്തിലേയ്ക്കു് ലിങ്കുണ്ടു്. അതിനെപ്പറ്റി യാതൊന്നും (ഒരു ഫുട്ട്‌നോട്ടു പോലും) പറയാത്ത മാതൃഭൂമിലേഖനം വായിച്ചിട്ടു് “ഇതെന്തൂട്ട്‌ടാ കന്നാലീ ചോദ്യം?” എന്നു വായനക്കാരന്‍ ചോദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
  2. ഇവയെപ്പറ്റി വിശദമായ ഒരു ലേഖനം (ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം) എഴുതാന്‍ ഉദ്ദേശിക്കുന്നതുകൊണ്ടു്…: ഇവിടെ ഈ ലേഖനത്തിന്റെ എന്നതു് ഒരു ലിങ്കാണു്. എന്റെ തന്നെ പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന പോസ്റ്റിനെപ്പറ്റിയാണു് അതു്. അതു വ്യക്തമാക്കാതെ (“ഈ ലേഖനത്തിന്റെ” എന്നതിനു പകരം “പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന ലേഖനത്തിന്റെ” എന്നെങ്കിലും പറയാമായിരുന്നു.) വാക്കുകള്‍ അതേപോലെ എടുത്തെഴുതിയിരിക്കുന്നു. ഇതു വായിച്ചാല്‍ “പിതൃത്വം പിഴച്ച പ്രമാണങ്ങള്‍” എന്ന ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം എന്നേ തോന്നൂ.
  3. പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ ഇവിടെ കാണാം. (എവിടെ? മാതൃഭൂമിയിലോ?) ഈ സിദ്ധാന്തത്തെപ്പറ്റി പല പേപ്പറുകളും അവിടെയുണ്ടു്: “ഇവിടെ” എന്നതു് ഒരു ലിങ്കാണെന്നു വ്യക്തമാക്കാതെ (ഉദാ: “പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ http://www.math.gatech.edu/~hill/publications/cv.dir/cv.html#publ എന്ന പേജില്‍ കാണാം.”) വാക്യം അതേപടി എഴുതിയതു് വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയേ ഉള്ളൂ.
  4. ഈ ലേഖനത്തില്‍ പാസ്കലിനു മുമ്പേ ഇതു പിംഗളനും പിന്നീടു ചൈനീസ് ഗണിതജ്ഞനായിരുന്ന യാങ് ഹുയിയും (പതിമൂന്നാം നൂറ്റാണ്ടു്) പേര്‍ഷ്യയിലെ ഒമാര്‍ ഖയ്യാമും (പതിനൊന്നാം നൂറ്റാണ്ടു്. റുബായിയാത്ത് എഴുതിയ കവി തന്നെ-അദ്ദേഹം ഗണിതജ്ഞനുമായിരുന്നു.) കണ്ടുപിടിച്ചിരുന്നു എന്നും പറയുന്നു.: ഇതിലെ “ഈ ലേഖനം” ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ലേഖനം ആണു്.
  5. സന്തോഷിന്റെ “റാന്‍ഡം നമ്പരുകള്‍” എന്ന പോസ്റ്റ്, എന്റെ ഭാരതീയഗണിതത്തിലെ നാലു പോസ്റ്റുകള്‍, വിക്കിപീഡിയയിലും മറ്റുമുള്ള കുറേ റെഫറന്‍സുകള്‍ തുടങ്ങിയവ വിട്ടുകളഞ്ഞിരിക്കുന്നു. ഇവ റെഫറന്‍സുകളാണെന്നു വ്യക്തമായതിനാല്‍ മുകളില്‍ സൂചിപ്പിച്ചവയെപ്പോലെ പ്രശ്നമില്ല. എങ്കിലും ഇവയെപ്പറ്റിയുള്ള വിവരങ്ങള്‍ എങ്ങനെ കിട്ടും എന്നു വ്യക്തമാക്കിയിട്ടില്ല.
  6. ഇനി, പൂര്‍ണ്ണമായ റെഫറന്‍സുകളും മറ്റും കിട്ടാന്‍ വായനക്കാര്‍ ബ്ലോഗ്‌പോസ്റ്റില്‍ തന്നെ പോകാന്‍ ഇതു പ്രോത്സാഹിപ്പിക്കുകയാണു് എന്നു പറഞ്ഞാല്‍ പോസ്റ്റിന്റെ ലിങ്കും ഇതില്‍ അത്ര വ്യക്തമല്ല. അവസാനത്തില്‍ യു. ആര്‍. എല്‍. കൊടുത്തിട്ടുണ്ടു് എന്നതു ശരിയാണു്. എങ്കിലും ലേഖനത്തിന്റെ തലക്കെട്ടിലോ മുകളിലോ “ഈ ലേഖനം ബ്ലോഗ്‌പോസ്റ്റായി വായിക്കാന്‍ http://malayalam.usvishakh.net/blog/archives/198 എന്ന പേജ് സന്ദര്‍ശിക്കുക” എന്നോ മറ്റോ ചേര്‍ക്കാമായിരുന്നു.

ചുരുക്കം പറഞ്ഞാല്‍, ഒരു ബ്ലോഗ്‌പോസ്റ്റ് അച്ചടിക്കുമ്പോള്‍ അതിലെ ലിങ്കുകളെ പൂര്‍ണ്ണമായി അവഗണിക്കരുതു്. പോസ്റ്റിന്റെ ഒരു പ്രിന്റൌട്ട് എടുത്താല്‍ ഇതിലും ഭേദമാണു്. കാരണം, ലിങ്കുകള്‍ അടിവരയിട്ടോ മറ്റൊരു നിറത്തിലോ വേര്‍തിരിച്ചു കാണിക്കുന്നതുകൊണ്ടു് കുറഞ്ഞപക്ഷം അതൊരു റെഫറന്‍സാണെന്നു വായനക്കാരനു മനസ്സിലാവും, അതു വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ.


ലിങ്കുകള്‍ കാട്ടാന്‍ കഴിയാത്തതു് അച്ചടിയുടെ പരിമിതിയാണെന്നു പറയാം. എങ്കിലും വേര്‍തിരിച്ചു കാണിക്കേണ്ട ഖണ്ഡങ്ങളെ വേര്‍തിരിക്കാഞ്ഞതു് അശ്രദ്ധയാണെന്നേ പറയാന്‍ കഴിയൂ.

പോസ്റ്റില്‍ എട്ടു ഖണ്ഡങ്ങളുണ്ടു്. ഓരോ ഖണ്ഡത്തിലും സ്രഷ്ടാവിന്റെ കാര്യത്തില്‍ തെറ്റുപറ്റിയ ഓരോ സിദ്ധാന്തത്തെപ്പറ്റിയും അതിനോടു ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നു. ഓരോ ഖണ്ഡത്തിലും വാക്യങ്ങളുടെ ഒഴുക്കനുസരിച്ചു് ഒന്നിലധികം ഖണ്ഡികകളുണ്ടാവാം. ഖണ്ഡങ്ങളെ വേര്‍തിരിച്ചു കാണിക്കാന്‍ അവയ്ക്കിടയില്‍ ഒരു വര വരയ്ക്കുക എന്ന രീതിയാണു് ഞാന്‍ ഉപയോഗിച്ചതു്. ഇതു് അച്ചടിയില്‍ അഭംഗിയാണു്. എങ്കിലും, ഒരു ഖണ്ഡത്തിന്റെ തുടക്കം അതിലെ ആദ്യാക്ഷരം കട്ടിയുള്ള വലിയ അക്ഷരത്തില്‍ കൊടുത്തു സൂചിപ്പിക്കാമായിരുന്നു. അച്ചടിലേഖനത്തില്‍ ഇതിലെ എല്ലാ ഖണ്ഡികകളും തുല്യപ്രാധാന്യത്തോടെ ചിതറിക്കിടക്കുന്നു. ഒരു ഖണ്ഡത്തില്‍ നിന്നു മറ്റോന്നിലേയ്ക്കുള്ള മാറ്റം വ്യക്തമല്ലാത്തതിനാല്‍ ആരോ എഴുതിക്കൊടുത്ത പ്രസംഗം സ്കൂള്‍ക്കുട്ടി കാണാതെ പഠിച്ചു പറയുന്നതുപോലെ ആയിപ്പോയി ലേഖനം.


എന്റെ ഈ ലേഖനം പൊതുവേ ഒരു അച്ചടിലേഖനത്തോടു വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടു് മറ്റു കുഴപ്പങ്ങള്‍ കാര്യമായി ഇല്ല. പക്ഷേ, ഭൂരിഭാഗം ബ്ലോഗ്‌പോസ്റ്റുകളും ഉള്ളടക്കം മാത്രം അച്ചടിച്ചാല്‍ പാരായണയോഗ്യമാവണമെന്നില്ല. അവയില്‍ പരാമര്‍ശിച്ചിട്ടുള്ളതും ബ്ലോഗുകളില്‍ മാത്രം ഉപയോഗിക്കുന്നതുമായ പ്രയോഗങ്ങള്‍ക്കു് ഒരു ചെറിയ വിശദീകരണമെങ്കിലും ആവശ്യമാണു്.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ബ്ലോഗ്‌പോസ്റ്റ് മാറ്റിയെഴുതണം എന്നതിനോടു യോജിക്കാ‍ന്‍ കഴിയില്ല. അപ്പോള്‍ അതു ബ്ലോഗ് കൃതിയാവില്ല. ബ്ലോഗ് കൃതിയെ അതായിത്തന്നെ വായനക്കാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണു വേണ്ടതു്.

കമന്റുകളും ചേര്‍ക്കണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടുകണ്ടു. അതിനോടും എനിക്കു യോജിപ്പില്ല. പ്രസക്തമായ കമന്റുകളുണ്ടെങ്കില്‍ അവയെ പോസ്റ്റെഴുതിയ ആള്‍ തന്നെ പോസ്റ്റില്‍ ചേര്‍ക്കുകയാവും ഉചിതം.


അവസാനമായി, പോസ്റ്റെഴുതിയ ആളിന്റെ പേരു കൂടി പ്രസിദ്ധീകരിക്കേണ്ടതു് ആവശ്യമാണു്. എതിരന്‍ കതിരവന്‍, വെള്ളെഴുത്തു് എന്നിവര്‍ക്കു് കര്‍ത്താവിന്റെ പേരും ബ്ലോഗിന്റെ പേരും ഒന്നു തന്നെയായതിനാല്‍ പ്രശ്നമില്ലായിരുന്നു. (വിശാലന്റെ പേരു പ്രസിദ്ധീകരിച്ചോ എന്നറിയില്ല.) പക്ഷേ, ബാക്കിയുള്ളവര്‍ക്കു് ബ്ലോഗിന്റെ പേരിനോടൊപ്പം എഴുതിയ ആളിന്റെ പേരു കൂടി കൊടുക്കണം. അനോണിപ്പേരിലാണു് എഴുതുന്നതെങ്കില്‍ ആ പേരു മതി.


മാതൃഭൂമി അധികൃതരെ ഈ വിവരങ്ങള്‍ ഞാന്‍ അറിയിക്കുന്നുണ്ടു്. ഭാവിയില്‍ ബ്ലോഗന ന്യൂനതകള്‍ ഒഴിവാക്കി ബ്ലോഗുകളെ കമ്പ്യൂട്ടറുമായി ബന്ധമില്ലാത്തവര്‍ക്കു നന്നായി പരിചയപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.

ബ്ലോഗ്‌സൃഷ്ടികളില്‍ കാമ്പുള്ളവ ഉണ്ടെന്നു് മനസ്സിലാക്കിയ മാതൃഭൂമിയുടെ ശ്രമം അഭിനന്ദനാര്‍ഹമാണു്. ഒരു കാലത്തു് അച്ചടിമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റിലെ തന്നെ പല വല്യേട്ടന്മാരും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടു നടന്നിരുന്നതു് ബ്ലോഗിലാകെ അശ്ലീലം പറയുന്ന ബാബുക്കുട്ടന്മാരും ആത്മരതിയില്‍ അഭിരമിക്കുന്ന അലവലാതികളും മാത്രമാണു് എന്നായിരുന്നു. (ഇങ്ങനെ എഴുതിയ പലരും പിന്നീടു ബ്ലോഗില്‍ത്തന്നെ ചേക്കേറി എന്നതു മറ്റൊരു കാര്യം.) ആ സ്ഥിതിയ്ക്കു് വ്യത്യാസം വന്നുതുടങ്ങി എന്നതു് നല്ല കാര്യം.

ബ്ലോഗനയിലൂടെ മലയാളബ്ലോഗുകളിലെ നല്ല കൃതികൾ കൂടുതൽ ആളുകളിൽ എത്തട്ടേ എന്നു് ആഗ്രഹിക്കുന്നു.

ബ്ലോഗ്
സാഹിത്യം

Comments (16)

Permalink

സാറാ ജോസഫിന്റെ നിഘണ്ടുക്കള്‍

നിഘണ്ടുക്കള്‍ആലാഹയുടെ പെണ്മക്കള്‍, മാറ്റാത്തി എന്നീ മനോഹരനോവലുകള്‍ എഴുതിയ സാറാ ജോസഫിന്റെ ഈ സീരീസിലെ അടുത്ത നോവലാണു് ഒതപ്പു്. പുസ്തകം വാങ്ങിയെങ്കിലും മുമ്പുള്ള രണ്ടു പുസ്തകങ്ങളും വായിച്ചുതീരാത്തതിനാല്‍ വായിച്ചു തുടങ്ങിയില്ല. എങ്കിലും അതിന്റെ ആമുഖം വായിച്ചു. സെന്‍ ചിന്തകര്‍, ഖലീല്‍ ജിബ്രാന്‍, രജനീഷ്, ജിദ്ദു കൃഷ്ണമൂര്‍ത്തി തുടങ്ങിയവരുടെ ആശയങ്ങള്‍ ഈ പുസ്തകത്തിലുണ്ടത്രേ. വൈകാതെ വായിക്കണം.

ആമുഖത്തിലെ ഈ വാക്യങ്ങള്‍ അല്പം ചിന്തിപ്പിച്ചു.

‘ഒതപ്പു്’ എന്ന വാക്കിനു നിഘണ്ടുവില്‍ അര്‍ത്ഥം പറഞ്ഞുകാണുന്നില്ല. മറ്റൊരാളിനു് ഒതപ്പു് ഉണ്ടാക്കരുതു് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം തെറ്റു ചെയ്യാനുള്ള പ്രേരണ അഥവാ പ്രലോഭനം ഉണ്ടാക്കരുതു് എന്നാണെന്നു പറയാം. തത്തുല്യമായി ഒരൊറ്റവാക്കു പറയാന്‍ കഴിയുന്നില്ല. ഇംഗ്ലീഷില്‍ scandal എന്ന വാക്കു് ഏകദേശം ഉപയോഗിക്കാം എന്നു തോന്നുന്നു.

ഉരല്‍, ഉലക്ക, ഉറപ്പു്, കുട്ട തുടങ്ങിയവ ഗ്രാമ്യഭാഷയില്‍ ഒരല്‍, ഒലക്ക, ഒറപ്പു്, കൊട്ട എന്നിങ്ങനെ മാറുന്നതുപോലെ ഉതപ്പു് എന്ന വാക്കു മാറിയതാണു് ഒതപ്പു് എന്നു ചിന്തിച്ചാല്‍ നിഘണ്ടുവില്‍ അതു കണ്ടുകിട്ടിയേനേ. ശബ്ദതാരാവലിയില്‍ ഇങ്ങനെ കാണുന്നു:

ഉതപ്പു് – ഇടര്‍ച്ച, എതിര്‍പ്പു്, ചവിട്ടു്, തൊഴി.

വാക്കുണ്ടെങ്കിലും, ഇതൊന്നും സാറാ ജോസഫ് പറഞ്ഞ അര്‍ത്ഥമല്ലല്ലോ. എനിക്കു വീണ്ടും ചിന്താക്കുഴപ്പമായി.

സിബുവാണു് ഈ സംശയത്തിനു സമാധാനമുണ്ടാക്കിയതു്. ബൈബിള്‍ ഭാഷയില്‍ ഇടര്‍ച്ച എന്നു പറഞ്ഞാല്‍ മനസ്സിന്റെ ഇടര്‍ച്ച, പ്രലോഭനം എന്നൊക്കെയാണത്രേ അര്‍ത്ഥം. ഇടര്‍ച്ചയ്ക്കു് ആ അര്‍ത്ഥമാണു് എങ്കില്‍ ഉതപ്പിനും ആ അര്‍ത്ഥം അങ്ങനെ വന്നതായിരിക്കും.

അപ്പോള്‍ എല്ലാം ശരിയായി. ഒന്നൊഴികെ.

ഇതിനോടു് ഏറ്റവും അടുത്തുനില്‍ക്കുന്ന ഇംഗ്ലീഷ് വാക്കു് scandal എന്നാണെന്നു ഗ്രന്ഥകര്‍ത്രി പറയുന്നു. ആ വാക്കിനു് അപവാദം, അപകീര്‍ത്തി, ദൂഷണം എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഞാന്‍ പരിശോധിച്ച എല്ലാ ഇംഗ്ലീഷ്-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കളിലും ആ അര്‍ത്ഥമാണു കാണുന്നതു്. അതു് ഒതപ്പിനു് ഏകദേശമെങ്കിലും തത്തുല്യമായ പദമാകുന്നതെങ്ങനെ?

സാറാ ജോസഫിന്റെ കയ്യില്‍ ഏതൊക്കെ നിഘണ്ടുക്കളാവും ഉണ്ടാവുക?

(ചിത്രം വരച്ചതു്: സിബു)

ചുഴിഞ്ഞുനോക്കല്‍
ചോദ്യം
സാഹിത്യം

Comments (6)

Permalink

ആറാമത്തെ ഭൂതം

ആറാമത്തെ ഭൂതംചുമ്മാ ഇരിക്കുമ്പോള്‍ പണ്ടു സ്കൂളില്‍ പഠിച്ച കാര്യങ്ങളൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടു്. (ദൈവകൃപയാല്‍ സ്കൂളിനു ശേഷമുള്ളതൊന്നും ഓര്‍മ്മയില്ല.) പദ്യങ്ങളാണു പ്രധാനമായി. ഒന്നാം ക്ലാസ്സിലെ “കുഞ്ഞിത്തത്തേ പോകല്ലേ…”, രണ്ടിലെ “തൂമ തൂകുന്ന തൂമരങ്ങള്‍…”, മൂന്നിലെ “കാനനത്തിന്‍ ശരല്‍ക്കാല…”, നാലിലെ “സത്വരം ലോകമനോഹരമായുള്ള…”, അഞ്ചിലെ “ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ…”, ആറിലെ “എന്‍‌കുഞ്ഞുറങ്ങിക്കൊള്‍കെന്‍…”, ഏഴിലെ “കന്യാകുമാരിക്ഷിതിയാദ്യമായ്…”, എട്ടിലെ “തോളത്തു ഘനം തൂങ്ങും…”, ഒമ്പതിലെ “ക്ഷോണീന്ദ്രപത്നിയുടെ…” എന്നീ കവിതകള്‍ ഓര്‍ത്തെടുത്തതു് ഇങ്ങനെയാണു്. (പത്താം ക്ലാസ്സില്‍ അല്പം വിശദമായി പഠിച്ചതു കൊണ്ടു് “കണ്ണനെത്തേടി” മുതല്‍ “ശകുന്തളാപരിത്യാഗം” വരെയുള്ള മിക്കവാറും കവിതകളൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടു്.)

രാഷ്ട്രഭാഷ അത്ര ഓര്‍മ്മയില്ല. അഞ്ചാം ക്ലാസ്സു മുതലാണു ഹിന്ദി പഠിച്ചുതുടങ്ങിയതു്. ഏതൊക്കെ ക്ലാസ്സിലാണെന്നു് ഓര്‍മ്മയില്ല- “ഊണ്ഠോം നേ ജബ് വ്യാഹ്…”, “മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍…”, “ദയാകര്‍ ദാനഭക്തീ കാ…”, “വന്‍ മേം മോര്‍ ഖുശീ സേ നാച്ചാ…”, “നയീ ദിശാ നയീ ഉഷാ…”, “ചാഹ് നഹീം മേം സുരബാലാ കേ…”, “സുഖീ സീ അധഖിലീ കലീ ഹൈ…” തുടങ്ങി ചില സംഭവങ്ങള്‍ അങ്ങുമിങ്ങും ഓര്‍മ്മകിട്ടുന്നുണ്ടു്.

കവിതാസ്വാദനത്തിനും മറ്റും ഹിന്ദി വാദ്ധ്യാന്മാര്‍ വലിയ പ്രാധാന്യമൊന്നും കല്പിച്ചിരുന്നില്ല. വ്യാകരണമായിരുന്നു അവരുടെ പ്രധാന വിഷയം. ഹിന്ദി വ്യാകരണങ്ങളുടെ പല നൂലാമാലകളും അതുകൊണ്ടു് ഇപ്പോഴും ഓര്‍മ്മയുണ്ടു്. बोल, भूल, ला എന്നിവ സകര്‍മ്മകങ്ങളാണെങ്കിലും അകര്‍മ്മകങ്ങളെപ്പോലെ ने ചേര്‍ക്കാതെ ഉപയോഗിക്കണമെന്നും (मैं ने कहा, मैं बोला), ने വന്നാല്‍ ക്രിയ കര്‍ത്താവനുസരിച്ചല്ല കര്‍മ്മമനുസരിച്ചാണു മാറുക എന്നും (मैं ने किताब पठा, मैं ने पुस्तक पठी) മറ്റും അങ്ങനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടു്.

അങ്ങനെ പഴയ ഹിന്ദി പാഠങ്ങള്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോഴാണു് ആറുതരം ഭൂതകാലങ്ങളുണ്ടെന്നു് ഓര്‍ത്തതു്.

എന്നെ ഹിന്ദി പഠിപ്പിച്ചിരുന്ന ടീച്ചര്‍ എന്നും ക്ലാസ്സില്‍ വരുമ്പോള്‍ ആദ്യം ആറുതരം ഭൂതങ്ങളെപ്പറ്റി പറയും. കുട്ടികളെക്കൊണ്ടു പറയിക്കും. ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കും. ദിവസവും ഇതു കേട്ടുകേട്ടു് കുട്ടികള്‍ അവരെ “ഭൂതം” എന്നും പിന്നീടു് “പൂര്‍ണ്ണഭൂതം” എന്നും വിളിക്കാന്‍ തുടങ്ങിയതില്‍ അദ്ഭുതമൊന്നും തോന്നുന്നില്ല.

ഭൂതങ്ങള്‍ ആറെണ്ണമുണ്ടെന്നുള്ളതില്‍ യാതൊരു സംശയവുമില്ല. പക്ഷേ, അഞ്ചെണ്ണം മാത്രമേ ഓര്‍മ്മ കിട്ടിയുള്ളൂ – സാമാന്യഭൂതം, സന്ദിഗ്ദ്ധഭൂതം, ആസന്നഭൂതം, പൂര്‍ണ്ണഭൂതം, ഹേതുഹേതുമദ്‌ഭൂതം. ഇവയിലോരോന്നും എന്താണെന്നു് എനിക്കു വലിയ പിടിയൊന്നുമില്ല. അതിനെനിക്കു പ്രശ്നവുമില്ല. എങ്കിലും ആറാമത്തേതു കിട്ടാത്തതില്‍ അതിയായ വ്യസനം കുറേക്കാലത്തേയ്ക്കു് ഉണ്ടായിരുന്നു.


മറ്റാര്‍ക്കെങ്കിലും ഈ അസുഖം ഉണ്ടോ എന്നറിയില്ല. ചിലപ്പോള്‍ തികച്ചും അപ്രധാനമായ ഒരു കാര്യം ആലോചിച്ചിട്ടു കിട്ടാത്തതു് ദിവസങ്ങളോളം മനസ്സമാധാനം കെടുത്തുന്നതു് എന്റെ ഒരു പ്രശ്നമാണു്. ഓര്‍മ്മവന്ന ഒരു സിനിമാപ്പാട്ടു് ഏതു സിനിമയിലേതാണെന്നുള്ള ആലോചനയാണു് ഇതില്‍ മുഖ്യം. ചിലപ്പോള്‍ സിനിമയുടെ കഥ ഓര്‍മ്മ വരും, പേരു കിട്ടില്ല. ചിലപ്പോള്‍ ചില ആളുകളുടെ മുഖം ഓര്‍മ്മവരും, പേരു കിട്ടില്ല. പാട്ടിലെ ഇടയ്ക്കുള്ള വരി ഓര്‍മ്മവരും, തുടക്കം മറന്നു പോകും. അല്ലെങ്കില്‍ ഏതെങ്കിലും സിനിമയിലെ കഥാപാത്രത്തിന്റെ പേരു് മറന്നുപോകും. ഈ കിട്ടാത്ത സാധനം എത്ര അക്ഷരമാണെന്നു വരെ ഓര്‍മ്മയുണ്ടായിരിക്കും. അതു മാത്രം കിട്ടില്ല.

ഇങ്ങനെ ഒന്നു തലയില്‍ കയറിയാല്‍ പിന്നെ യാതൊരു സമാധാനവുമില്ല. രാത്രിയില്‍ ഉറക്കം ഞെട്ടി അതാലോചിക്കും. പകല്‍ പത്തിരുപതു മിനിട്ടില്‍ ഒരിക്കലെങ്കിലും ഇതാലോചിക്കും. ബാക്കിയുള്ളവ മാറ്റിവെച്ചിട്ടു് ഇതാലോചിക്കും. ഇതു കിട്ടിയിട്ടു് യാതൊരു പ്രയോജനവുമുണ്ടാവില്ല. എങ്കിലും ഇതു കിട്ടാതെ യാതൊരു സമാധാനവുമുണ്ടാവില്ല.

ഭാഗ്യവശാല്‍ നാലഞ്ചു ദിവസം കഴിയുമ്പോള്‍ അതു വിടും. എങ്കിലും ചില സംഗതികള്‍ കുറേക്കാലത്തിനു ശേഷം വീണ്ടും ചികയാന്‍ തുടങ്ങും.


ഇങ്ങനെ വീണ്ടും വീണ്ടും എന്നെ ബുദ്ധിമുട്ടിച്ച പ്രശ്നമാണു് ആറാമത്തെ ഭൂതം. പലരോടും ചോദിച്ചു. ഹിന്ദിക്കാര്‍ ഉള്‍പ്പെടെ. ഒരു രക്ഷയുമില്ല. ഇതൊന്നു കിട്ടിയിട്ടു വേണം അടുത്ത എന്തെങ്കിലും കാര്യത്തെപ്പറ്റി തല പുണ്ണാക്കാന്‍!

അങ്ങനെയിരിക്കുമ്പോള്‍ കുട്ട്യേടത്തി പാട്ടുപാടുന്ന ഒരു പോസ്റ്റില്‍ (ചമ്മല്‍ കേ സംബന്ധം) അതുല്യ എന്തോ ഹിന്ദി പറഞ്ഞു. ഇതു തന്നെ തക്കം. ഞാന്‍ ആ ചോദ്യം അവിടെ ചോദിച്ചു.

ഈ ബ്ലോഗ് എന്നു പറയുന്നതു് അനന്തവിജ്ഞാനത്തിന്റെ അക്ഷയഖനിയാണു്. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ അപരിമേയമാണു്. ഒരു ചോദ്യം ചോദിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടും. എന്നൊക്കെ കേട്ടാണു് ഞാന്‍ ഈ കടും‌കൈ ചെയ്തതു്. അതിന്റെ മറുപടിയായി കുട്ട്യേടത്തി താന്‍ ഹിന്ദി പാസ്സായതിന്റെ കദനകഥ കണ്ണുനീരോടെ പറഞ്ഞുകേള്‍പ്പിക്കുകയും ആ ചോദ്യം നാട്ടുകാരോടു് അല്പം കൂടി ഉറക്കെ ചോദിക്കുകയും ചെയ്തു. തീര്‍ന്നു. പിന്നെ ആരും അതിനെപ്പറ്റി കേട്ടിട്ടില്ല. ആളുകള്‍ ഹിന്ദിയില്‍ അബദ്ധം പറഞ്ഞ കഥകള്‍ പറയുകയും കുറുമാന്‍, വക്കാരി, കണ്ണൂസ് തുടങ്ങിയ ഭൂതങ്ങള്‍ എത്തി അതിനെ ഒരു വഴിക്കാക്കുകയും ചെയ്തു. എന്റെ ചോദ്യത്തിനു് ഉത്തരം കിട്ടിയുമില്ല.


ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഒരു സുഹൃത്തിന്റെ മകളെ പരിചയപ്പെട്ടു. സീബീഎസ്സൈയിലോ മറ്റോ പഠിക്കുന്നു. വേറെയൊന്നും വായിക്കാനില്ലായിരുന്നതിനാല്‍ അവളുടെ ടെക്സ്റ്റ്‌ബുക്കുകള്‍ എടുത്തു വായിച്ചു. അപ്പോള്‍ ദാ കിടക്കുന്നു ഒരു ഹിന്ദി വ്യാകരണപുസ്തകം. അതില്‍ കാലങ്ങളെപ്പറ്റി (tenses) പറയുന്ന അദ്ധ്യായം വായിച്ചു. ഭൂതങ്ങളെ കിട്ടി. യുറേക്കാ!

ആറാമത്തെ ഭൂതത്തിന്റെ പേരു് അപൂര്‍ണ്ണഭൂതം! (അടിയെടാ സിംബല്‍!)

ആദ്യം തോന്നിയതു് ചമ്മലാണു്. പൂര്‍ണ്ണഭൂതം എന്നൊരു സാധനം ഉള്ള സ്ഥിതിക്കു് അപൂര്‍ണ്ണഭൂതവും ഉണ്ടായിരിക്കും എന്നതു് എലിമെന്ററി മിസ്റ്റര്‍ വാട്ട്സണ്‍ ആയിരുന്നു. ഇതോര്‍ത്താണല്ലോ ഇത്രയും കൊല്ലം ഞാന്‍ തല പുണ്ണാക്കിയതു്!

ഏതായാലും എനിക്കിനി സമാധാനമായി ഉറങ്ങാം.

ഈ ആറു ഭൂതകാലങ്ങള്‍ ഉദാഹരണസഹിതം ഇവിടെ വിശദീകരിക്കുന്നില്ല. ബോറടിക്കും. നിങ്ങള്‍ക്കും എനിക്കും.

(ചിത്രം വരച്ചതു്: സിബു)

നര്‍മ്മം
സ്മരണകള്‍

Comments (20)

Permalink