ബ്ലോഗ് ബ്ലോഗനയാകുമ്പോള്‍

ബ്ലോഗ്, സാഹിത്യം

പിഥഗോറസ്‍മാതൃഭൂമി ആഴ്ചപ്പതിപ്പു് അടുത്തിടെ തുടങ്ങിയ ഒരു പംക്തിയാണു് ‘ബ്ലോഗന’. “ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്ന മികച്ച സൃഷ്ടികളില്‍ നിന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പു് ഈയാഴ്ച തിരഞ്ഞെടുത്ത രചന” എന്നാണു് ഈ പംക്തിയുടെ ഉള്ളടക്കത്തെപ്പറ്റി ആഴ്ചപ്പതിപ്പുകാര്‍ നല്‍കുന്ന വിശദീകരണം.

ഈ തിരഞ്ഞെടുപ്പിനെ വിദൂഷകന്‍ ഇവിടെ വിമര്‍ശിച്ചിരുന്നു. വിദൂഷകന്‍ പറഞ്ഞതുപോലെ ഓരോ ആഴ്ചത്തേയും മികച്ച പോസ്റ്റുകളല്ല അവര്‍ പ്രസിദ്ധീകരിക്കുന്നതു്. അവര്‍ ഇതുവരെ പ്രസിദ്ധീകരിച്ചവയെല്ലാം പഴയ പോസ്റ്റുകളാണു്. പിന്നെ, ഏതു തിരഞ്ഞെടുപ്പിലും വിദൂഷകന്‍ പറഞ്ഞ പ്രശ്നമുണ്ടു്-വിദൂഷകന്‍ തിരഞ്ഞെടുക്കുന്നവ ഉള്‍പ്പെടെ. ആര്‍ക്കു് ആരു് അധികാരം കൊടുത്തു എന്ന ചോദ്യത്തിനു് ഒരു സ്വതന്ത്രസമൂഹത്തില്‍ പ്രസക്തിയുണ്ടോ? ബ്ലോഗുകലെ വിമര്‍ശിക്കാന്‍ വിദൂഷകനു് ആരു് അധികാരം നല്‍കി?

എതിരന്‍ കതിരവന്റെ ഇരട്ടവാലന്റെ ലിംഗപ്രതിസന്ധി എന്ന ലേഖനം, വിശാലമനസ്കന്റെ ഇരുപതിനായിരം ഉറുപ്പിക എന്ന കഥ, വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും എന്ന ലേഖനം എന്നീ പോസ്റ്റുകള്‍ക്കു ശേഷം, എന്റെ പിതൃത്വം പിഴച്ച പ്രമാണങ്ങള്‍ എന്ന പോസ്റ്റ് ഓഗസ്റ്റ് 17-23 ലക്കത്തിലെ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ചു. അതു് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ ഇവിടെ വായിക്കാം. (ഇതു സ്കാന്‍ ചെയ്തു് PDF ആക്കി അയച്ചുതന്ന പ്രശാന്ത് കളത്തില്‍, ദേവദാസ് (ലോനപ്പന്‍/വിവി) എന്നിവര്‍ക്കു നന്ദി.) ഒന്നുരണ്ടു് അപവാദങ്ങള്‍ ഒഴിച്ചാല്‍ (ഹലായുധന്‍ – ഹലായുധനു്, ശുല്‍ബസൂത്രം – ശൂല്‍ബസൂത്രം) അക്ഷരത്തെറ്റുകളൊന്നുമില്ലാതെ നന്നായി ടൈപ്‌സെറ്റ് ചെയ്തിട്ടുള്ള ലേഖനം. ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ചില വ്യക്തികളുടെ ചിത്രങ്ങള്‍ ചേര്‍ത്തും, ചില പ്രധാനവാക്യങ്ങളെ വലിയ അക്ഷരത്തില്‍ എടുത്തെഴുതിയും അതിനൊരു പ്രൊഫഷണല്‍ അച്ചടിരൂപം നല്‍കിയിട്ടുണ്ടു്. പക്ഷേ, ബ്ലോഗില്‍ നിന്നു് അച്ചടിയിലേക്കു വന്നപ്പോള്‍ പലതും ചോര്‍ന്നുപോയി ചിന്താക്കുഴപ്പമുണ്ടാക്കി എന്നതു നിര്‍ഭാഗ്യകരമായി.

ഒരു ബ്ലോഗ്‌പോസ്റ്റ് അച്ചടിമാദ്ധ്യമത്തില്‍ വരുമ്പോള്‍ അതിന്റെ ആവിഷ്കാരത്തില്‍ പല പരിമിതികളും ഉണ്ടാവും. ചിലവ ബ്ലോഗില്‍ സാദ്ധ്യമാവുന്ന പലതും അച്ചടിമാദ്ധ്യമത്തില്‍ സാദ്ധ്യമല്ലാത്തതുകൊണ്ടാണു്. മറ്റു ചിലവ, അച്ചടിമാദ്ധ്യമങ്ങളില്‍ മാത്രം വ്യാപരിച്ചിട്ടുള്ള എഡിറ്റര്‍‌മാര്‍ക്കു് ബ്ലോഗുകളുടെ ഉള്ളടക്കം വേണ്ട വിധത്തില്‍ പകര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണു്. ഈ രണ്ടു ന്യൂനതകള്‍ക്കും എന്റെ പോസ്റ്റില്‍ ഉദാഹരണങ്ങളുണ്ടു്. എതിരന്‍ കതിരവന്റെയും വെള്ളെഴുത്തിന്റെയും പോസ്റ്റുകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്ന ലേഖനങ്ങളുടെ ശൈലിയിലുള്ളവയായതുകൊണ്ടും വിശാലമനസ്കന്റേതു് ഒരു കഥയായതിനാലും അവയൊന്നും ബ്ലോഗിന്റെ ഒരു പ്രത്യേകസാദ്ധ്യതയെയും അവ ഉപയോഗിക്കാത്തതുകൊണ്ടും അവയില്‍ കാര്യമായ കല്ലുകടികള്‍ ഉണ്ടായില്ല. പക്ഷേ, മറ്റു പല ബ്ലോഗുകളുടെയും സ്ഥിതി അതല്ല.

തന്റെ പോസ്റ്റിലും കല്ലുകടികള്‍ ഉണ്ടായി എന്നു് എതിരന്‍ കതിരവന്‍ പിന്നീടു വ്യക്തമാക്കി. ഈ കമന്റു കാണുക.

ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ഏറ്റവും വലിയ ശക്തിയാണു ലിങ്കുകള്‍. ഒരു പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വിഷയത്തെപ്പറ്റി വായനക്കാരനു് മറ്റൊരാളുടെ കൃതിയിലോ വിക്കിപീഡിയ പോലെയുള്ള വിജ്ഞാനകോശങ്ങളിലോ വായിക്കാം. അച്ചടിമാദ്ധ്യമങ്ങളില്‍ ഇതു പലപ്പോഴും ഉദ്ധരണികള്‍ വഴിയാണു് നടത്തുക. ഉദ്ധരണികള്‍ സാദ്ധ്യമല്ലാത്ത അവസരങ്ങളില്‍ പുസ്തകത്തിന്റെ പേരോ ആഴ്ചപ്പതിപ്പിന്റെ ലക്കത്തിന്റെ നമ്പരോ കൊടുത്തു് വായനക്കാരനോടു് അതും തപ്പിപ്പിടിച്ചു വാങ്ങി വായിക്കാന്‍ പറയും. എത്ര പേര്‍ക്കു് വായനയുടെ ഒഴുക്കു് നഷ്ടപ്പെടാതെ അതിന്റെ റെഫറന്‍സുകള്‍ തപ്പിപ്പിടിച്ചു് വായിക്കാന്‍ കഴിയും എന്നു സംശയമാണു്. എങ്കിലും പറഞ്ഞതു് മറ്റൊരിടത്തെ കാര്യമാണു് എന്നു വ്യക്തമായി പറയുകവഴി അതിലേയ്ക്കെത്താന്‍ ഒരു മാര്‍ഗ്ഗരേഖ കൊടുക്കേണ്ടതു് അത്യാവശ്യമാണു്. ഇതു് ഈ ലേഖനത്തില്‍ മാതൃഭൂമി ചെയ്തിട്ടില്ല.

ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഇതിലെ ലിങ്കുകളുടെ URL-കള്‍ ബ്രായ്ക്കറ്റിലോ മറ്റോ കൊടുക്കണം എന്നു ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു സ്ഥലപരിമിതി മൂലമോ മറ്റോ സാധിച്ചില്ലെങ്കില്‍ വായനക്കാര്‍ക്കു ചിന്താക്കുഴപ്പമുണ്ടാക്കാത്ത വിധത്തില്‍ അവതരിപ്പിക്കണമായിരുന്നു. ചില കല്ലുകടികള്‍:

  1. ആര്‍ക്കിമിഡീസിന്റെ കന്നാലിച്ചോദ്യം വിശകലനം ചെയ്താല്‍…: പോസ്റ്റില്‍ മാത്ത്‌വേള്‍ഡിലെ ലേഖനത്തിലേയ്ക്കു് ലിങ്കുണ്ടു്. അതിനെപ്പറ്റി യാതൊന്നും (ഒരു ഫുട്ട്‌നോട്ടു പോലും) പറയാത്ത മാതൃഭൂമിലേഖനം വായിച്ചിട്ടു് “ഇതെന്തൂട്ട്‌ടാ കന്നാലീ ചോദ്യം?” എന്നു വായനക്കാരന്‍ ചോദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
  2. ഇവയെപ്പറ്റി വിശദമായ ഒരു ലേഖനം (ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം) എഴുതാന്‍ ഉദ്ദേശിക്കുന്നതുകൊണ്ടു്…: ഇവിടെ ഈ ലേഖനത്തിന്റെ എന്നതു് ഒരു ലിങ്കാണു്. എന്റെ തന്നെ പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന പോസ്റ്റിനെപ്പറ്റിയാണു് അതു്. അതു വ്യക്തമാക്കാതെ (“ഈ ലേഖനത്തിന്റെ” എന്നതിനു പകരം “പിംഗളന്റെ ഛന്ദശ്ശാസ്ത്രവും ദ്വ്യങ്കഗണിതവും എന്ന ലേഖനത്തിന്റെ” എന്നെങ്കിലും പറയാമായിരുന്നു.) വാക്കുകള്‍ അതേപോലെ എടുത്തെഴുതിയിരിക്കുന്നു. ഇതു വായിച്ചാല്‍ “പിതൃത്വം പിഴച്ച പ്രമാണങ്ങള്‍” എന്ന ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം എന്നേ തോന്നൂ.
  3. പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ ഇവിടെ കാണാം. (എവിടെ? മാതൃഭൂമിയിലോ?) ഈ സിദ്ധാന്തത്തെപ്പറ്റി പല പേപ്പറുകളും അവിടെയുണ്ടു്: “ഇവിടെ” എന്നതു് ഒരു ലിങ്കാണെന്നു വ്യക്തമാക്കാതെ (ഉദാ: “പ്രൊഫ. ഹില്ലിന്റെ പേപ്പറുകള്‍ http://www.math.gatech.edu/~hill/publications/cv.dir/cv.html#publ എന്ന പേജില്‍ കാണാം.”) വാക്യം അതേപടി എഴുതിയതു് വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയേ ഉള്ളൂ.
  4. ഈ ലേഖനത്തില്‍ പാസ്കലിനു മുമ്പേ ഇതു പിംഗളനും പിന്നീടു ചൈനീസ് ഗണിതജ്ഞനായിരുന്ന യാങ് ഹുയിയും (പതിമൂന്നാം നൂറ്റാണ്ടു്) പേര്‍ഷ്യയിലെ ഒമാര്‍ ഖയ്യാമും (പതിനൊന്നാം നൂറ്റാണ്ടു്. റുബായിയാത്ത് എഴുതിയ കവി തന്നെ-അദ്ദേഹം ഗണിതജ്ഞനുമായിരുന്നു.) കണ്ടുപിടിച്ചിരുന്നു എന്നും പറയുന്നു.: ഇതിലെ “ഈ ലേഖനം” ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ലേഖനം ആണു്.
  5. സന്തോഷിന്റെ “റാന്‍ഡം നമ്പരുകള്‍” എന്ന പോസ്റ്റ്, എന്റെ ഭാരതീയഗണിതത്തിലെ നാലു പോസ്റ്റുകള്‍, വിക്കിപീഡിയയിലും മറ്റുമുള്ള കുറേ റെഫറന്‍സുകള്‍ തുടങ്ങിയവ വിട്ടുകളഞ്ഞിരിക്കുന്നു. ഇവ റെഫറന്‍സുകളാണെന്നു വ്യക്തമായതിനാല്‍ മുകളില്‍ സൂചിപ്പിച്ചവയെപ്പോലെ പ്രശ്നമില്ല. എങ്കിലും ഇവയെപ്പറ്റിയുള്ള വിവരങ്ങള്‍ എങ്ങനെ കിട്ടും എന്നു വ്യക്തമാക്കിയിട്ടില്ല.
  6. ഇനി, പൂര്‍ണ്ണമായ റെഫറന്‍സുകളും മറ്റും കിട്ടാന്‍ വായനക്കാര്‍ ബ്ലോഗ്‌പോസ്റ്റില്‍ തന്നെ പോകാന്‍ ഇതു പ്രോത്സാഹിപ്പിക്കുകയാണു് എന്നു പറഞ്ഞാല്‍ പോസ്റ്റിന്റെ ലിങ്കും ഇതില്‍ അത്ര വ്യക്തമല്ല. അവസാനത്തില്‍ യു. ആര്‍. എല്‍. കൊടുത്തിട്ടുണ്ടു് എന്നതു ശരിയാണു്. എങ്കിലും ലേഖനത്തിന്റെ തലക്കെട്ടിലോ മുകളിലോ “ഈ ലേഖനം ബ്ലോഗ്‌പോസ്റ്റായി വായിക്കാന്‍ http://malayalam.usvishakh.net/blog/archives/198 എന്ന പേജ് സന്ദര്‍ശിക്കുക” എന്നോ മറ്റോ ചേര്‍ക്കാമായിരുന്നു.

ചുരുക്കം പറഞ്ഞാല്‍, ഒരു ബ്ലോഗ്‌പോസ്റ്റ് അച്ചടിക്കുമ്പോള്‍ അതിലെ ലിങ്കുകളെ പൂര്‍ണ്ണമായി അവഗണിക്കരുതു്. പോസ്റ്റിന്റെ ഒരു പ്രിന്റൌട്ട് എടുത്താല്‍ ഇതിലും ഭേദമാണു്. കാരണം, ലിങ്കുകള്‍ അടിവരയിട്ടോ മറ്റൊരു നിറത്തിലോ വേര്‍തിരിച്ചു കാണിക്കുന്നതുകൊണ്ടു് കുറഞ്ഞപക്ഷം അതൊരു റെഫറന്‍സാണെന്നു വായനക്കാരനു മനസ്സിലാവും, അതു വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ത്തന്നെ.


ലിങ്കുകള്‍ കാട്ടാന്‍ കഴിയാത്തതു് അച്ചടിയുടെ പരിമിതിയാണെന്നു പറയാം. എങ്കിലും വേര്‍തിരിച്ചു കാണിക്കേണ്ട ഖണ്ഡങ്ങളെ വേര്‍തിരിക്കാഞ്ഞതു് അശ്രദ്ധയാണെന്നേ പറയാന്‍ കഴിയൂ.

പോസ്റ്റില്‍ എട്ടു ഖണ്ഡങ്ങളുണ്ടു്. ഓരോ ഖണ്ഡത്തിലും സ്രഷ്ടാവിന്റെ കാര്യത്തില്‍ തെറ്റുപറ്റിയ ഓരോ സിദ്ധാന്തത്തെപ്പറ്റിയും അതിനോടു ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നു. ഓരോ ഖണ്ഡത്തിലും വാക്യങ്ങളുടെ ഒഴുക്കനുസരിച്ചു് ഒന്നിലധികം ഖണ്ഡികകളുണ്ടാവാം. ഖണ്ഡങ്ങളെ വേര്‍തിരിച്ചു കാണിക്കാന്‍ അവയ്ക്കിടയില്‍ ഒരു വര വരയ്ക്കുക എന്ന രീതിയാണു് ഞാന്‍ ഉപയോഗിച്ചതു്. ഇതു് അച്ചടിയില്‍ അഭംഗിയാണു്. എങ്കിലും, ഒരു ഖണ്ഡത്തിന്റെ തുടക്കം അതിലെ ആദ്യാക്ഷരം കട്ടിയുള്ള വലിയ അക്ഷരത്തില്‍ കൊടുത്തു സൂചിപ്പിക്കാമായിരുന്നു. അച്ചടിലേഖനത്തില്‍ ഇതിലെ എല്ലാ ഖണ്ഡികകളും തുല്യപ്രാധാന്യത്തോടെ ചിതറിക്കിടക്കുന്നു. ഒരു ഖണ്ഡത്തില്‍ നിന്നു മറ്റോന്നിലേയ്ക്കുള്ള മാറ്റം വ്യക്തമല്ലാത്തതിനാല്‍ ആരോ എഴുതിക്കൊടുത്ത പ്രസംഗം സ്കൂള്‍ക്കുട്ടി കാണാതെ പഠിച്ചു പറയുന്നതുപോലെ ആയിപ്പോയി ലേഖനം.


എന്റെ ഈ ലേഖനം പൊതുവേ ഒരു അച്ചടിലേഖനത്തോടു വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടു് മറ്റു കുഴപ്പങ്ങള്‍ കാര്യമായി ഇല്ല. പക്ഷേ, ഭൂരിഭാഗം ബ്ലോഗ്‌പോസ്റ്റുകളും ഉള്ളടക്കം മാത്രം അച്ചടിച്ചാല്‍ പാരായണയോഗ്യമാവണമെന്നില്ല. അവയില്‍ പരാമര്‍ശിച്ചിട്ടുള്ളതും ബ്ലോഗുകളില്‍ മാത്രം ഉപയോഗിക്കുന്നതുമായ പ്രയോഗങ്ങള്‍ക്കു് ഒരു ചെറിയ വിശദീകരണമെങ്കിലും ആവശ്യമാണു്.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ബ്ലോഗ്‌പോസ്റ്റ് മാറ്റിയെഴുതണം എന്നതിനോടു യോജിക്കാ‍ന്‍ കഴിയില്ല. അപ്പോള്‍ അതു ബ്ലോഗ് കൃതിയാവില്ല. ബ്ലോഗ് കൃതിയെ അതായിത്തന്നെ വായനക്കാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണു വേണ്ടതു്.

കമന്റുകളും ചേര്‍ക്കണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടുകണ്ടു. അതിനോടും എനിക്കു യോജിപ്പില്ല. പ്രസക്തമായ കമന്റുകളുണ്ടെങ്കില്‍ അവയെ പോസ്റ്റെഴുതിയ ആള്‍ തന്നെ പോസ്റ്റില്‍ ചേര്‍ക്കുകയാവും ഉചിതം.


അവസാനമായി, പോസ്റ്റെഴുതിയ ആളിന്റെ പേരു കൂടി പ്രസിദ്ധീകരിക്കേണ്ടതു് ആവശ്യമാണു്. എതിരന്‍ കതിരവന്‍, വെള്ളെഴുത്തു് എന്നിവര്‍ക്കു് കര്‍ത്താവിന്റെ പേരും ബ്ലോഗിന്റെ പേരും ഒന്നു തന്നെയായതിനാല്‍ പ്രശ്നമില്ലായിരുന്നു. (വിശാലന്റെ പേരു പ്രസിദ്ധീകരിച്ചോ എന്നറിയില്ല.) പക്ഷേ, ബാക്കിയുള്ളവര്‍ക്കു് ബ്ലോഗിന്റെ പേരിനോടൊപ്പം എഴുതിയ ആളിന്റെ പേരു കൂടി കൊടുക്കണം. അനോണിപ്പേരിലാണു് എഴുതുന്നതെങ്കില്‍ ആ പേരു മതി.


മാതൃഭൂമി അധികൃതരെ ഈ വിവരങ്ങള്‍ ഞാന്‍ അറിയിക്കുന്നുണ്ടു്. ഭാവിയില്‍ ബ്ലോഗന ന്യൂനതകള്‍ ഒഴിവാക്കി ബ്ലോഗുകളെ കമ്പ്യൂട്ടറുമായി ബന്ധമില്ലാത്തവര്‍ക്കു നന്നായി പരിചയപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.

ബ്ലോഗ്‌സൃഷ്ടികളില്‍ കാമ്പുള്ളവ ഉണ്ടെന്നു് മനസ്സിലാക്കിയ മാതൃഭൂമിയുടെ ശ്രമം അഭിനന്ദനാര്‍ഹമാണു്. ഒരു കാലത്തു് അച്ചടിമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റിലെ തന്നെ പല വല്യേട്ടന്മാരും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടു നടന്നിരുന്നതു് ബ്ലോഗിലാകെ അശ്ലീലം പറയുന്ന ബാബുക്കുട്ടന്മാരും ആത്മരതിയില്‍ അഭിരമിക്കുന്ന അലവലാതികളും മാത്രമാണു് എന്നായിരുന്നു. (ഇങ്ങനെ എഴുതിയ പലരും പിന്നീടു ബ്ലോഗില്‍ത്തന്നെ ചേക്കേറി എന്നതു മറ്റൊരു കാര്യം.) ആ സ്ഥിതിയ്ക്കു് വ്യത്യാസം വന്നുതുടങ്ങി എന്നതു് നല്ല കാര്യം.

ബ്ലോഗനയിലൂടെ മലയാളബ്ലോഗുകളിലെ നല്ല കൃതികൾ കൂടുതൽ ആളുകളിൽ എത്തട്ടേ എന്നു് ആഗ്രഹിക്കുന്നു.