ചെകുത്താന്റെ ഊഞ്ഞാല്‍ (Fyodor Sologub)

റഷ്യന്‍ കവിയും ഗദ്യകാരനും പരിഭാഷകനുമായിരുന്ന Fyodor Sologub-ന്റെ “ചെകുത്താന്റെ ഊഞ്ഞാല്‍” എന്നും “നശിച്ച ഊഞ്ഞാല്‍” എന്നും അര്‍ത്ഥം പറയാവുന്ന ഒരു മനോഹരകവിതയുടെ മലയാളപരിഭാഷ (1989).

ഒരു ഇംഗ്ലീഷ്‌ പരിഭാഷ ഇവിടെ കാണാം.

ഈ കവിത അത്രയേറെ പ്രശസ്തമല്ലെങ്കിലും എനിക്കു വളരെ പ്രിയപ്പെട്ടതാണു്‌.

ഒന്നാമതായി, ആദ്യശ്രമത്തില്‍ത്തന്നെ വലിയ ബുദ്ധിമുട്ടില്ലാതെയും അതേ സമയം മൂലകവിതയുടെ അര്‍ത്ഥഭംഗി ചോര്‍ന്നുപോകാതെയും തര്‍ജ്ജമ ചെയ്യാന്‍ സാധിച്ച ഒരു കവിതയാണിതു്‌.

രണ്ടാമതായി, ജീവിതത്തിന്റെ ഓരോ ഘട്ടവും കടന്നുപോകുമ്പോഴും ഈ കവിതയ്ക്കു കൂടുതല്‍ കൂടുതല്‍ പ്രസക്തി കിട്ടുന്നു. നാം ചെയ്യുന്ന പ്രവൃത്തികളുടെയും ജീവിതവൃത്തികളുടെയും 90%-വും തനിക്കിഷ്ടപ്പെടാത്തതും നിവൃത്തിയില്ലാതെ സാമ്പത്തികലാഭത്തിനോ താത്കാലികസുഖത്തിനോ വേണ്ടി ചെയ്തുകൂട്ടുന്നവയുമല്ലേ? ചെയ്യുന്ന ജോലി, താമസിക്കുന്ന ദേശം, കൊണ്ടുനടക്കുന്ന കൂട്ടുകെട്ടു്‌ അങ്ങനെ പലതും. ഭാവിയെപ്പറ്റി ആലോചിക്കുമ്പോള്‍ ഭയം തോന്നുമെങ്കിലും ഇപ്പോള്‍ പിടിച്ചുതൂങ്ങിയിരിക്കുന്ന ചെകുത്താന്റെ ഊഞ്ഞാലിനെ വിണ്ടും കൂടുതല്‍ മുറുക്കെപ്പിടിക്കുന്നവരല്ലേ നമ്മളിലോരൊരുത്തരും?

പരിഭാഷ (1989) മൂലകവിത (1907)
അലറുന്ന നദിയുടെ മുകളിലൂ, ടിരുള്‍ മൂടു-
മരയാലിന്‍ ശിഖരങ്ങള്‍ക്കിടയിലൂടെ,
അറപ്പേകും രോമമാകെ നിറഞ്ഞോരു കരം കൊണ്ടു
ചെകുത്താനെന്നൂഞ്ഞാലിനെയുന്തിവിടുന്നു. 
В тени косматой ели,
Над шумною рекой
Качает черт качели
Мохнатою рукой.
മുന്നിലേക്കും, പുറകോട്ടും – മുന്നിലേക്കും, പുറകോട്ടും –
എന്നെയുന്തിയട്ടഹസിക്കുന്നു ചെകുത്താന്‍
ഇളകി മുറിഞ്ഞു പോകുന്നിരിക്കും പലക, കുറ്റി-
ച്ചെടിയിലുരഞ്ഞു കയറിഴപിഞ്ചുന്നു.
Качает и смеется,
  Вперед, назад,
  Вперед, назад,
Доска скрипит и гнется,
О сук тяжелый трется
Натянутый канат.
വളയുന്നു, വിണ്ടുകീറിത്തുടങ്ങുന്നു പലക, യി-
ന്നിളകുന്നിതാ താഴേയ്ക്കും മുകളിലേക്കും.
അലറിച്ചിരിച്ചുകൊണ്ടു ചെകുത്താനാപ്പലക ത-
ന്നിരുവശത്തും പിടിച്ചു കുലുക്കിടുന്നു.
Снует с протяжным скрипом
Шатучая доска,
И черт хохочет с хрипом,
Хватаясь за бока.
മുന്നിലേക്കും, പുറകോട്ടും – മുന്നിലേക്കും, പുറകോട്ടും –
തെന്നിത്തെറിച്ചൂഞ്ഞാലാടിയുലഞ്ഞിടുന്നു.
താഴെനില്‍ക്കും പിശാചിനെ ഭീതികൊണ്ടു നോക്കിടാതെ
ഞാനിതിലിളകിയാടിപ്പിടിച്ചിരിപ്പൂ.
Держусь, томлюсь, качаюсь,
  Вперед, назад,
  Вперед, назад,
Хватаюсь и мотаюсь,
И отвести стараюсь
От черта томный взгляд.
അരയാലിന്‍ മുകളിലൂടാടിപ്പോകെ, നീലവാനിന്‍
പുറകില്‍ നിന്നൊരു സ്വരം ഹസിച്ചു ചൊല്‍വൂ :
“ഒരിക്കല്‍ നീയിരുന്നു പോയീയൂഞ്ഞാലില്‍ – ഇനിയിതി-
ലിരിക്കുക നിന്റെ വിധി – ചെകുത്താനൊപ്പം!”
Над верхом темной ели
Хохочет голубой:
«Попался на качели,
Качайся, черт с тобой!»
അരയാലിന്നിരുള്‍ മൂടിക്കിടക്കുന്ന നിഴലില്‍ നി-
ന്നൊരു നൂറു ശബ്ദമൊന്നിച്ചിങ്ങനെ കേട്ടൂ :
“ഒരിക്കല്‍ നീയിരുന്നു പോയീയൂഞ്ഞാലില്‍ – ഇനിയിതി-
ലിരിക്കുക തന്നെ വിധി – ചെകുത്താനൊപ്പം!”
В тени косматой ели
Визжат, кружась гурьбой:
«Попался на качели,
Качайся, черт с тобой!»
ചീറിപ്പായുമൂഞ്ഞാലിന്റെ പടിമേലെപ്പിടിത്തമീ
ക്രൂരന്‍ ചെകുത്താന്‍ വിടില്ലെന്നറിയുന്നു ഞാന്‍
പടിയില്‍ നിന്നൊരിക്കല്‍ ഞാനിടിയേറ്റ പോലെ തെറ്റി-
പ്പിടിവിട്ടു ഹന്ത! താഴെപ്പതിക്കും വരെ –
Я знаю, черт не бросит
Стремительной доски,
Пока меня не скосит
Грозящий взмах руки,
കയറിന്റെയവസാനയിഴകളൊടുക്കം പൊട്ടി-
ച്ചിതറിയീപ്പടി നിലംപതിക്കും വരെ –
എന്റെ സ്വന്തം നാടു മേലോട്ടുയര്‍ന്നുവന്നൊരു നാളി-
ലെന്നെയവസാനമായിപ്പുണരും വരെ –
Пока не перетрется,
Крутяся, конопля,
Пока не подвернется
Ко мне моя земля.
അവസാനമിടിയേറ്റു മരത്തിനും മുകളിലേ-
ക്കുയരും ഞാന്‍, തലകുത്തി താഴേയ്ക്കു വീഴും
എങ്കിലും മുകളിലേക്കു തന്നെയെനിക്കേറെയിനി-
പ്പൊന്തണം – ഇനിയുമെന്നെയുന്തൂ പിശാചേ!-
Взлечу я выше ели,
И лбом о землю трах!
Качай же, черт, качели,
Все выше, выше… ах!

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (9)

Permalink

ശിഥില ചിന്തകള്‍ (Alexander Pushkin)

പ്രശസ്ത റഷ്യന്‍ കവിയായ അലക്സാണ്ടര്‍ പുഷ്കിന്റെ ശീര്‍ഷകമില്ലാത്ത ഒരു കവിതയുടെ മലയാളപരിഭാഷ (1988):

പരിഭാഷ മൂലകവിത
കോലാഹലമയമാകും തെരുവിലലയുമ്പൊഴു-
മാളുതിങ്ങുമമ്പലത്തില്‍ കയറുമ്പൊഴും
കൂട്ടുകാരോടൊത്തു മേളിച്ചിടുന്നൊരു സമയത്തും
വേട്ടയാടുകയാണെന്റെ കിനാക്കളെന്നെ.
Брожу ли я вдоль улиц шумных,
Вхожу ль во многолюдный храм,
Сижу ль меж юношей безумных,
Я предаюсь моим мечтам.
ഇത്രമാത്രം പറയുന്നേന്‍ : കുതിക്കുന്നു സമയമി-
ന്നെത്ര പേരിങ്ങവശേഷിച്ചിരിപ്പു നമ്മള്‍?
ചിലരാ ശാശ്വതപദമണഞ്ഞുകഴിഞ്ഞു, മറ്റു
ചിലരുടെ സമയമൊട്ടടുത്തിടുന്നു.
Я говорю: промчатся годы,
И сколько здесь ни видно нас,
Мы все сойдём под вечны своды –
И чей-нибудь уж близок час.
തഴച്ചു വളര്‍ന്നൊറ്റയ്ക്കു നിലകൊള്ളും മരത്തിനെ
മിഴിച്ചു നോക്കുന്നു ഞാന്‍; ഈ വൃക്ഷമുത്തച്ഛന്‍
എന്‍ പിതാക്കളുടെ കാലത്തിതുപോലെ നിലകൊണ്ടാന്‍,
എന്റെ കാലം കഴിഞ്ഞാലുമിതേ നില താന്‍!
Гляжу ль на дуб уединённый,
Я мыслю: патриарх лесов
Переживет мой век забвенный,
Как пережил он век отцов.
ഓമനയാമൊരു കുഞ്ഞിനോടു ചേര്‍ന്നു കളിക്കുന്ന
നേരത്തു ഞാന്‍ വിചാരിപ്പൂ :- “വിട നല്‍ക നീ,
നിനക്കു വേണ്ടി ഞാന്‍ വഴിയൊഴിയുന്നു, സമയമാ-
യെനിക്കഴുകാന്‍, നിനക്കു വിടരുവാനും.”
Младенца ль милого ласкаю,
Уже я думаю: прости!
Тебе я место уступаю:
Мне время тлеть, тебе цвести.
ദിനങ്ങളും വര്‍ഷങ്ങളുമോരോന്നായിക്കടന്നുപോ-
യിടുമ്പൊഴെന്‍ ചിന്തകളും കുന്നുകൂടുന്നു.
അവയ്ക്കിടയിലെത്തുന്ന മരണവാര്‍ഷികങ്ങളെ
ശരിക്കു കണ്ടെത്താനേറെപ്പണിപ്പെടുന്നു.
День каждый, каждую годину
Привык я думой провождать,
Грядущей смерти годовщину
Меж их стараясь угадать.

എവിടെ മരിച്ചുവീഴാനാണെനിക്കു വിധി? യുദ്ധ-
ക്കളത്തിലോ, വഴിയിലോ, സമുദ്രത്തിലോ?
അടുത്തുള്ള താഴ്‌വരയില്‍ ചിലപ്പോഴെന്‍ ശരീരത്തെ-
യടക്കിയേക്കാം – തണുത്തു പൊടിയായേക്കാം.
И где мне смерть пошлет судьбина?
В бою ли, в странствии, в волнах?
Или соседняя долина
Мой примет охладелый прах?
എങ്ങുതന്നെയായെന്നാലും നിര്‍ജ്ജീവമാമീ ശരീരം
മണ്ണായ്ത്തീരുമളിഞ്ഞീടുമെന്നിരിക്കിലും
എനിക്കു പ്രിയങ്കരമാമീയൂഴിയില്‍ത്തന്നെയെനി-
ക്കൊടുക്കവും കിടക്കണമെന്നാണാഗ്രഹം.
И хоть бесчувственному телу
Равно повсюду истлевать,
Но ближе к милому пределу
Мне все б хотелось почивать.
എന്റെ ശവകുടീരത്തിന്‍ മുകളില്‍ യഥേഷ്ടമേറെ-
പ്പിഞ്ചുകുഞ്ഞുങ്ങള്‍ ചാഞ്ചാടിക്കളിച്ചിടട്ടെ;
എന്നും സമദര്‍ശിയാകും പ്രകൃതിയാ പ്രദേശത്തെ
തന്‍ പ്രഭയില്‍ കുളിപ്പിച്ചു വിളങ്ങിടട്ടെ.
И пусть у гробового входа
Младая будет жизнь играть,
И равнодушная природа
Красою вечною сиять.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (2)

Permalink

അഹിച്ഛത്രം

എന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത സുഹൃത്തും പെരിങ്ങോടന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നവനുമായ രാജ്‌ നായര്‍ എഴുതിയ അഹിച്ഛത്രത്തിലെ യോദ്ധാവു്‌ എന്ന മനോഹരമായ കഥ വായിച്ചപ്പോള്‍ “അഹിച്ഛത്രം” എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം തോന്നി. അതു ചോദിക്കുകയും ചെയ്തു.

പിന്നീടാണു്‌ സംശയം അസ്ഥാനത്താണെന്നു മനസ്സിലായതു്‌. വൃക്ഷച്ഛായ, തരുച്ഛായ, ആച്ഛാദനം തുടങ്ങിയ പല പ്രയോഗങ്ങളും ഓര്‍മ്മ വന്നു. കൂടാതെ ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ രണ്ടു ശ്ലോകഭാഗങ്ങളും ‘ഛ’യ്ക്കു സന്ധിയില്‍ ദ്വിത്വമുണ്ടെന്നു വെളിവാക്കി.

  1. ശല്യം ഷഡ്ഭിരഥേഷുഭിസ്ത്രിഭിരപി ച്ഛത്രം ധ്വജം കാര്‍മുകം…(ഭാസ്കരാചാര്യരുടെ ലീലാവതിയില്‍ നിന്നു്‌. Quadratic equation ഉപയോഗിച്ചു ചെയ്യേണ്ട ഒരു പ്രശ്നം.)
  2. ന ച്ഛത്രം ന തുരംഗമം…
    (കാക്കശ്ശേരി ഭട്ടതിരിയുടെ ഒരു പ്രസിദ്ധശ്ലോകം.)

ഇതെങ്ങനെ എന്നു ശങ്കിച്ചു സംസ്കൃതവ്യാകരണനിയമങ്ങള്‍ പരതിയപ്പോഴാണു കാര്യം പിടികിട്ടിയതു്‌. “ഛകാരസന്ധി” എന്നൊരു പ്രത്യേകനിയമം തന്നെയുണ്ടു്‌. ഇതാണു്‌ ആ നിയമം (പാണിനിയുടെ അഷ്ടാധ്യായിയില്‍ നിന്നു്‌):

  1. ഛേ ച (ഹ്രസ്വസ്യ, തുക്‌, സംഹിതായാം)[6-1-73] : ഹ്രസ്വസ്വരത്തിനു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരം ആഗമിക്കുന്നു. ഈ നിയമമനുസരിച്ചു്‌ അഹി + ഛത്രം = അഹി + ത്‌ + ഛത്രം ആകുന്നു.
  2. സ്തോഃ ശ്ചുനാ ശ്ചുഃ[8-4-40] : ‘ശ’കാരമോ ‘ത’വര്‍ഗ്ഗമോ പിന്‍വന്നാല്‍ സ, ത, ഥ, ദ, ധ, ന എന്നിവയ്ക്കു യഥാക്രമം ശ, ച, ഛ, ജ, ഝ, ഞ എന്നിവ ആദേശം. അങ്ങനെ ത്‌ + ഛത്രം = ച്‌ + ഛത്രം ആകുന്നു.

ഇങ്ങനെയാണു്‌ അഹി + ഛത്രം = അഹിച്ഛത്രം ആകുന്നതു്‌. തരുച്ഛായയും വൃക്ഷച്ഛായയും ഇതുപോലെ തന്നെ.

ദീര്‍ഘസ്വരമാണെങ്കില്‍ തകാരാഗമം വേണമെന്നില്ല. ലതാ + ഛായ ചേരുമ്പോള്‍ ലതാഛായയോ ലതാച്ഛായയോ ആകാം.

ആ + ഛാദനം = ആച്ഛാദനം ആകുന്നതു്‌ ആങ്മാങോശ്ച (ഛേ, തുക്‌) [6-1-74] എന്ന പാണിനീസൂത്രമനുസരിച്ചാണു്‌. ഇതനുസരിച്ചു്‌ ‘ആ’, ‘മാ’ എന്നിവയ്ക്കു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരാഗമം വരും. ശേഷം മുന്‍പറഞ്ഞതുപോലെ തന്നെ.

ചുരുക്കിപ്പറഞ്ഞാല്‍, ‘അഹിച്ഛത്രം’ ശരിയാണു്‌. പെരിങ്ങോടനും.

വ്യാകരണം (Grammar)

Comments (31)

Permalink

മാര്‍ദ്ദവവും ഹാര്‍ദ്ദവവും

മൃദു എന്ന വിശേഷണത്തിന്റെ ഭാവം പ്രകടിപ്പിക്കുന്ന തദ്ധിതത്തെ ‘അണ്‌’ പ്രത്യയം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടു്‌ (ഇഗന്താച്ച ലഘുപൂര്‍വാത്‌ (അണ്‌) എന്നു പാണിനി (5-1-13).) മാര്‍ദവം എന്ന വാക്കുണ്ടാകുന്നു. ഇവിടെ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടു്‌:

  1. പദാദിയിലുള്ള ‘‘കാരം ‘ആര്‍‘ ആയി മാറും. (പൂര്‍ണ്ണമായി പറഞ്ഞാല്‍ അ, ഇ, ഉ, ഋ, ഌ എന്നിവ യഥാക്രമം ആ, ഐ, ഔ, ആര്‌, ആല്‌ എന്നു മാറും. ഉദാഹരണങ്ങള്‍ : കവി – കാവ്യം, വിധവ – വൈധവ്യം, ഗുരു – ഗൌരവം, ഋജു – ആര്‍ജ്ജവം.) അങ്ങനെ ‘മൃ‘ എന്നതു്‌ ‘മാര്‍‘ ആകുന്നു.
  2. പദാന്ത്യത്തിലുള്ള ‘‘കാരം ‘അവം‘ ആയി മാറും. (മറ്റുദാഹരണങ്ങള്‍ : ലഘു – ലാഘവം, ഗുരു – ഗൌരവം, ഋജു – ആര്‍ജ്ജവം, പടു – പാടവം.). അങ്ങനെ ‘ദു‘ എന്നതു്‌ ‘ദവം” ആകുന്നു.

ഇങ്ങനെയാണു ‘മൃദു’വില്‍ നിന്നു ‘മാര്‍ദവം’ ഉണ്ടാകുന്നതു്‌. ‘അചോ രഹാഭ്യാം ദ്വേ (യരഃ)‘ എന്ന പാണിനീയസൂത്രപ്രകാരം (8-4-6) ഇതിനെ ഉച്ചരിക്കുന്നതു്‌ മാര്‍ദ്ദവം എന്നാണു്‌. എഴുതുമ്പോള്‍ സാധാരണയായി സംസ്കൃതത്തില്‍ മാര്‍ദവം എന്നു മലയാളത്തില്‍ മാര്‍ദ്ദവം എന്നും എഴുതുന്നു. രണ്ടും ശരിതന്നെ.

ഇതിനെപ്പിന്തുടര്‍ന്നു്‌ ‘ഹാര്‍ദ്ദവം’ എന്നൊരു വികലപ്രയോഗം പ്രചാരത്തിലുണ്ടു്‌. (സ്വാഗതപ്രസംഗകരാണു്‌ ഇതിന്റെ മുഖ്യപ്രചാരകര്‍. “ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു…” എന്നു സ്ഥിരം കേള്‍ക്കാറുണ്ടു്‌.)

ഹൃദ്‌‘ എന്നതില്‍ നിന്നു്‌ ഉണ്ടാകുന്ന വാക്കായതിനാല്‍ (സൂക്ഷ്മമായിപ്പറഞ്ഞാല്‍ ‘ഹൃദയ’ശബ്ദത്തില്‍ നിന്നാണു്‌ ഇതിന്റെ ഉത്പത്തി. ‘അണ്‌’ പ്രത്യയം ചേരുമ്പോള്‍ ഹൃദയസ്യ ഹൃല്ലേഖയദണ്‌ ലാസേഷു എന്ന പാണിനീയസൂത്രമനുസരിച്ചു്‌ (6-3-50) ‘ഹൃദയ’ശബ്ദം ‘ഹൃദ്‌’ ആയതാണു്‌.) ഹാര്‍ദ്ദം എന്നേ വരൂ. ഹാര്‍ദവം എന്നു വരണമെങ്കില്‍ ഹൃദു എന്ന വാക്കില്‍ നിന്നുണ്ടാകണം. അങ്ങനെയൊരു വാക്കില്ല.

“ശരിയും തെറ്റും” എന്ന ഈ ബ്ലോഗിന്റെ ആദ്യലേഖനത്തിലെക്കു്‌ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.

വ്യാകരണം (Grammar)

Comments (14)

Permalink

മാതൃദിനചിന്തകള്‍

അമേരിക്കക്കാരുടെ മാതൃദിനത്തില്‍ ശങ്കരാചാര്യരുടെ മാതൃപഞ്ചകത്തില്‍ നിന്നുള്ള ഈ ശ്ലോകം ഓര്‍ത്തുപോയി:

ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വാരശൂലവ്യഥാ,
നൈരുച്യം, തനുശോഷണം, മലമയീ ശയ്യാ ച സാംവത്സരീ,
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

ഈ ശ്ലോകത്തിനു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചെയ്ത ഈ തര്‍ജ്ജമയും വളരെ പ്രശസ്തമാണു്‌:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചി കുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!

ഇതു പഴയ അമ്മയുടെ കഥ. പുതിയ അമ്മമാര്‍ക്കു്‌ അല്‍പം വ്യത്യാസമുണ്ടു്‌. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ, മുകളില്‍ ഉദ്ധരിച്ച ശ്ലോകത്തിനു രാജേഷ്‌ വര്‍മ്മയുടെ പാരഡി കാണുക:

പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ, രുചികുറവിന്നുണ്ടു നല്ലൌഷധങ്ങള്‍
കയ്യല്‍പം വൃത്തികേടായിടുവതുമൊഴിവായ്‌ – വന്നുവല്ലോ ഡയപ്പര്‍,
ശോഷിക്കുന്നില്ല ദേഹം, “പുനരൊരു വിഷമം ഡോക്ടറേ, ഗര്‍ഭഭാരം
കൂടിത്തെല്ലൊന്നിളയ്ക്കാന്‍ തരിക ഗുളിക”യെന്നോതുമമ്മേ, തൊഴുന്നേന്‍!

Happy mother’s day!

പലവക (General)

Comments (4)

Permalink

നന്ദി…

1992-ല്‍ മുംബൈലേക്കു തീവണ്ടി കയറിയതോടെ ആനുകാലികങ്ങള്‍ വായിക്കുന്നതു നിന്നു. അമേരിക്കയിലെത്തിയപ്പോള്‍ പറയുകയും വേണ്ടാ. അതു കഴിഞ്ഞു്‌ ഇപ്പോഴാണു്‌ ഒന്നു്‌ ഉഷാറായതു്‌. ക്ഷുരകനെയും രാത്രിഞ്ചരനെയും പെരിങ്ങോടനെയും വിശ്വത്തെയും സൂര്യഗായത്രിയെയും സുനിലിനെയും ഏവൂരാനെയുമെല്ലാം മുഴുവന്‍ ആര്‍ത്തിയോടെ വായിക്കുന്നു. നിത്യവും മൊത്തം വായിക്കാന്‍ പറ്റാത്തതു പോളിനെയാണു്‌. അതു്‌ ആഴ്ചയിലൊരിക്കല്‍ സമയം കിട്ടുമ്പോള്‍.

എഴുതുന്ന എല്ലാവര്‍ക്കും നന്ദി. ഇവയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്ന മനോജിനു നന്ദി. അഞ്ജലീപിതാവായ കെവിനു നന്ദി. വരമൊഴി എന്ന വരം ദാനം ചെയ്ത സിബുവിനു നന്ദി. അഭിപ്രായങ്ങള്‍ എഴുതുകയും തിരുത്തിത്തരികയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി. തിരക്കുകള്‍ക്കിടയിലും മലയാളം വായിക്കാന്‍ സമയം കണ്ടെത്തുന്ന എല്ലാവര്‍ക്കും ഒരുപാടു നന്ദി.

ഒരു ആഗ്രഹം കൂടിയുണ്ടു്‌. വീട്ടില്‍ എനിക്കു്‌ ഒരു linux machine ആണുള്ളതു്‌. ആപ്പീസിലും അതുതന്നെ. (പിന്നെ ഒരു solaris-ഉം.) ഇവറ്റകളില്‍ ഇതൊന്നും വായിക്കാന്‍ പറ്റുന്നില്ല. ആരെങ്കിലും വല്ല എക്സെല്‍ ഷീറ്റോ പ്രോജക്റ്റ്‌ ഫയലോ മറ്റോ അയച്ചാല്‍ വായിക്കാന്‍ വേണ്ടി ആപ്പീസില്‍ ഒരു ജാലകയന്ത്രം തന്നിട്ടുണ്ടു്‌-പണ്ടു ജാംബവാന്‍ കണ്ണുകാണാതായപ്പോള്‍ സന്തതിപരമ്പരകള്‍ക്കു കൊടുത്തതു്‌ ഇവിടത്തെ ഒരു മാനേജര്‍ക്കു കിട്ടിയതാണു്‌. അതാണു്‌ ഇപ്പോള്‍ ശരണം. യൂണിക്കോഡും വരമൊഴിയുമെല്ലാം അതിലാണു്‌. വൈകുന്നേരം വീട്ടിലിരുന്നു ബ്ലോഗുകള്‍ വായിക്കുമ്പോള്‍ കുറേ കൊടിലുകളും ചോദ്യചിഹ്നങ്ങളുമൊക്കെ കാണുമ്പോള്‍ അവ വായിക്കുവാന്‍ ഒരു രാത്രി കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം. മലയാളം ലിനക്സിലും വായിക്കാന്‍ സംവിധാനം ദയവുചെയ്തു്‌ ആരെങ്കിലും ഉണ്ടാക്കണേ! അവര്‍ക്കു്‌ അഡ്വാന്‍സായി ഒരുപാടു നന്ദി.

പലവക (General)

Comments (13)

Permalink

കാത്തിരിക്ക (Konstantin Simonov)

I read Konstantin Simonov’s beautiful poem “zhdee menyaa” (Wait for me) in English first. (The English translation in this link is not as good as the one I read first.) Touched by the English translation, I managed to read the original in 1986, using a Russian-English dictionary and a book on Russian grammar. It took around two weeks to read it, because I had never read anything in Russion, except introductory lessons and a few chess books. It was a marvellous experience. Read it several times. Checked the meaning with someone who knows Russian. Learned the original full by heart.

This is a letter written by a soldier who is out in the battlefield to his sweetheart. Many soldiers sent this poem to their wives and sweethearts. It is recorded that many soldiers who died in the war that time had this poem in their pockets. It had a big impact on the youth during the war days in Russia.

On reading it more and more, I discovered more and more meanings. I concluded that this can be taken as a letter written by anybody to anybody, not only by a soldier to his sweetheart. It can be from/to a long-lost love, a former friend to a friend, an enemy to his enemy who he wants to kill, the religeous mind to the atheist mind of the same person – the possibilities are a lot.

Goethe said, “Learn Sanskrit, only to read Shakunthalam”. I would say, learn Russian, only to read poems like this. It is worth the trouble.

Tried to translate this beautiful poem to Malayalam many a time. I wanted to preserve all those interpretations (Many English translations do not do this). Tried different kinds of meters and words. I am yet to write a translation that expresses at least 10% of the original. Here is my most favorite one (translated in 1988):

കാത്തിരിക്ക, വരും ഞാന്‍ – നീ
പൂര്‍ണ്ണഹൃത്തോടെ കാക്കണം
കാത്തിരിക്ക, കൊടും ദുഃഖം
മഴയായ്‌ തീര്‍ന്നു പെയ്കിലും

കാത്തിരിക്ക, കൊടും മഞ്ഞില്‍
ചീര്‍ത്ത വേനല്‍ ചുടുമ്പൊഴും,
മറ്റുള്ളോരേറെ നാളായി-
ക്കാത്തിരിക്കാതിരിക്കിലും,

ഇങ്ങു ദൂരത്തു നിന്നെന്റെ
കത്തു കിട്ടാതിരിക്കിലും,
കാത്തിരിക്കുന്നവര്‍ക്കൊപ്പം
കാത്തിരിക്ക, മടുക്കിലും.
Жди меня, и я вернусь,
Только очень жди,
Жди, когда наводят грусть
Желтые дожди,

Жди, когда снега метут,
Жди, когда жара,
Жди, когда других не ждут,
Позабыв вчера.

Жди, когда из дальних мест
Писем не придет,
Жди, когда уж надоест
Всем, кто вместе ждет.

കാത്തിരിക്ക, വരും ഞാന്‍ – നീ-
യേറെ നന്മ കൊതിക്കൊലാ
“മറക്കാന്‍ കാലമായ്‌” എന്നു
ചൊന്നേക്കാമറിവുള്ളവര്‍*

ഞാനില്ലെന്നു വിചാരിച്ചീ-
ടട്ടെയെന്‍ പുത്ര, നമ്മയും
കാത്തു സൂക്ഷിച്ചു വാതില്‍ക്കല്‍-
ത്തന്നെ നില്‍ക്കട്ടെ കൂട്ടുകാര്‍

കയ്ക്കും വീഞ്ഞു കുടിച്ചെന്നെ-
യോര്‍ക്കും കരുണയോടവര്‍
ശ്രദ്ധിക്കേണ്ട, കുടിക്കൊല്ലാ
ധൃതിയില്‍, കാത്തിരിക്ക നീ.

Жди меня, и я вернусь
Не желай добра
Всем, кто знает наизусть,
Что забыть пора.

Пусть поверят сын и мать
В то, что нет меня,
Пусть друзья устанут ждать,
Сядут у огня,

Выпьют горькое вино
На помин души…
Жди. И с ними заодно
Выпить не спеши

കാത്തിരിക്ക, വരും ഞാന്‍ – നീ
മൃതിയേയും ചെറുക്കുക.
എന്നെ വേണ്ടാത്തോരോതട്ടേ
“ഭാഗ്യ”മെ – ന്നതു കേള്‍ക്കൊലാ

സുസ്ഥിരം നിന്നിടേണം നീ-
യഗ്നിമദ്ധ്യത്തിലെന്ന പോല്‍.
നമ്മളാശിച്ചിടും പോല്‍ ഞാന്‍
വന്നു നിന്നോടു ചേര്‍ന്നിടും.

രക്ഷപെട്ടീടുമീ ഞാനെ-
ന്നറിവോര്‍ നമ്മള്‍ മാത്രമാം.
മറ്റാര്‍ക്കും കഴിയാത്തോരാ-
ക്കാത്തിരു – പ്പതു ചെയ്ക നീ.

Жди меня, и я вернусь
Всем смертям назло.
Кто не ждал меня, тот пусть
Скажет: – Повезло.

Не понять не ждавшим им
Как среди огня
Ожиданием своим
Ты спасла меня.

Как я выжил, будем знать
Только мы с тобой, –
Просто ты умела ждать,
Как никто другой.

* ചൊന്നേക്കാം + അറിവുള്ളവര്‍, ചൊന്നേക്കാം + മറിവുള്ളവര്‍ എന്നു മൂലകവിതയില്‍ത്തന്നെയുള്ള രണ്ടര്‍ത്ഥം.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (16)

Permalink

രാപ്പകലും രാപകലും – 2

എന്റെ “രാപ്പകലും രാപകലും” എന്ന ലേഖനത്തിനു പല അഭിപ്രായങ്ങളും ഉണ്ടായി. കമന്റുകളില്‍ പല നിറങ്ങള്‍ കാണിക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ടു്‌ ഞാന്‍ അതിനെ വേറൊരു ലേഖനമാക്കുന്നു.

വിശ്വപ്രഭ ഇങ്ങനെ പറഞ്ഞു:

മറ്റു സമാസങ്ങളില്‍ വ്യക്തമായ ദ്വിത്വസന്ധിയെക്കുറിച്ച് രാ.രാ.വര്‍മ്മ തന്നെ പറഞ്ഞിട്ടുണ്ട്.
ഉദാ: രാക്കുയില്‍ , തീപ്പുക, രാപ്പനി, രാക്കുളിര്‍, പൂക്കൂട, വാക്കത്തി

വിശ്വം കൊടുത്ത ഉദാഹരണങ്ങളെല്ലാം തത്പുരുഷസമാസത്തിന്റെ ഉദാഹരണങ്ങളാണു്‌. ദ്വന്ദ്വസമാസത്തിന്റേതല്ല. തത്പുരുഷനില്‍ ഉത്തരപദത്തിനാണു പ്രാധാന്യം. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ഇതിനെപ്പറ്റി കൂടുതല്‍ ഈ ലേഖനത്തില്‍ വായിക്കാം.

രാക്കുയില്‍ = രാ + കുയില്‍ = രാത്രിയിലെ (രാത്രിയില്‍ പാട്ടുപാടുന്ന) കുയില്‍.
(രാപ്പനി, രാക്കുളിര്‍ എന്നിവയും ഇതുപോലെ തന്നെ.)
തീപ്പുക = തീ + പുക = തീയുടെ പുക
പൂക്കൂട = പൂ + കൂട = പൂവിടുന്ന (പൂവുള്ള) കൂട
വാക്കത്തി = വാ + കത്തി = വായുള്ള (വായ്ത്തലയുള്ള) കത്തി

ഈ ഉദാഹരണങ്ങളില്‍ കുയിലും പുകയും കൂടയും കത്തിയുമാണു പ്രധാനപദങ്ങള്‍ എന്നു്‌ (പൂര്‍വ്വപദം അതിന്റെ വിശേഷണം മാത്രമാണു്‌.) വ്യക്തമല്ലേ?

നേരേ മറിച്ചു്‌, രാപകല്‍ = രായും പകലും, രായ്ക്കും പകലിനും തുല്യപ്രാധാന്യമാണു്‌. കൈകാല്‍, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ എന്നിവയിലും സ്ഥിതി ഇതു തന്നെയാണു്‌.

‘രാ’ + പകല്‍ ആണോ ‘രാവ്‌’ + പകല്‍ ആണോ?
‘രാ’, ‘നീ’, ‘തീ’ എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

എന്നു വിശ്വം പറഞ്ഞതു്‌ എനിക്കു മനസ്സിലാകുന്നില്ല. തീ, എടീ, മാന്യരേ, നേരേ, വാ (വരൂ എന്നര്‍ത്ഥത്തില്‍), വരൂ തുടങ്ങിയവയില്‍ ദീര്‍ഘസ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകളല്ലേ? (ഈ വാക്യവും അവസാനിച്ചതു ദീര്‍ഘസ്വരത്തിലല്ലേ?)

വാ കുരുവീ, വരു കുരുവീ
വാഴക്കൈമേലിരി കുരുവീ

എന്ന പാട്ടും ഓര്‍ക്കുക.

‘രാ’ + പകല്‍ ആണോ ‘രാവ്‌’ + പകല്‍ ആണോ?
‘രാ’, ‘നീ’, ‘തീ’ എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

രണ്ടാമത്തേതാണെങ്കില്‍ ‘വ്’ എവിടെപ്പോയി? അതിനുപകരമല്ലേ ‘പ’ അധികം വരുന്നത്?

യോജിക്കാന്‍ പറ്റുന്നില്ല. രാവ്‌ + പകല്‍ എന്നതില്‍ എങ്ങനെയാണു വകാരം പോയി പകാരം വരുന്നതു്‌? ഇതിനു വേറേ ഉദാഹരണങ്ങള്‍ ഉണ്ടോ?

രാത്രി എന്നര്‍ത്ഥത്തില്‍ “രാ” എന്ന വാക്കു ഉപയോഗിക്കുന്നുണ്ടു്‌. രായ്ക്കുരാമാനം, പാതിരാ തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക.

ദ്വന്ദസമാസങ്ങളില്‍ പരപദദൃഢവ്യഞനം ഇരട്ടിക്കുകയില്ല എന്ന പൊതുനിയമത്തില്‍ പെടുത്തിയായിരിക്കണം രാപകല്‍ അമ്ഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉച്ചാരണവിലക്ഷണം അനുഭവപ്പെടുന്നില്ലേ?

ഞാന്‍ വളരെക്കാലമായി രാപകല്‍ എന്നാണു്‌ ഉച്ചരിക്കാറു്‌. ഒരു ഉച്ചാരണവൈകല്യവും എനിക്കു തോന്നാറില്ല. (നിരൃതി തുടങ്ങിയവയെ അപേക്ഷിച്ചു നോക്കുമ്പോള്‍.) അതു തോന്നുന്നുണ്ടെങ്കില്‍ അതു നമ്മള്‍ “രാപ്പകല്‍” എന്നേ കേള്‍ക്കാറുള്ളൂ എന്നതുകൊണ്ടാണു്‌. “തീയും പുകയും” എന്നര്‍ത്ഥത്തില്‍ നാം തീപുകകള്‍ എന്നല്ലേ പറയാറുള്ളൂ?

മലയാളാദ്ധ്യാപികയായിരുന്ന എന്റെ അമ്മ “കല്യാണത്തിന്റെ ക്ഷണനമൊക്കെ കഴിഞ്ഞോ?” എന്നു
ചോദിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ടു്‌. അമ്മയോടു ഞാന്‍ പലപ്പൊഴും ചോദിച്ചിട്ടുണ്ടു്‌, തെറ്റാണെന്നറിഞ്ഞുകൊണ്ടു്‌ എന്തിനു്‌ ക്ഷണനം എന്ന വാക്കു്‌ ഉപയോഗിക്കുന്നു എന്നു്‌. (ക്ഷണനം = മുറിക്കല്‍, ക്ഷണം = invitation.) അമ്മ അതിനു മറുപടി പറഞ്ഞതു്‌ അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാവില്ല എന്നാണു്‌. പറഞ്ഞുപറഞ്ഞു ക്ഷണനവും മനോസുഖവും (മനസ്സുഖം അല്ലെങ്കില്‍ മനഃസുഖം ശരി) അഹോവൃത്തിയും (അഹര്‍വൃത്തി ശരി) ഒക്കെ ആളുകള്‍ക്കു ശരിയായിക്കഴിഞ്ഞിരിക്കുന്നു.

ഭാഷ വളരുന്നതുകൊണ്ടു്‌ ഇതൊക്കെ അംഗീകരിക്കാം എന്നു ചിലര്‍ പറയുന്നു. എനിക്കു പൂര്‍ണ്ണമായി യോജിക്കാനാവുന്നില്ല.

എന്റെ പഴയ ലേഖനത്തിന്റെ വാല്‍ക്കഷണങ്ങള്‍ കൂടി ദയവായി വായിക്കുക.

വ്യാകരണം (Grammar)

Comments (7)

Permalink

രാപ്പകലും രാപകലും

സിനിമകളുടെ പേരിടുമ്പോള്‍ അബദ്ധം കാണിക്കുന്നതു പുതിയ വാര്‍ത്തയല്ല. സാക്ഷാല്‍ എം. ടി. വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ പേരു്‌ “അമൃതം ഗമയഃ” എന്നാണു്‌. സംസ്കൃതമല്ലേ, ഗാംഭീര്യത്തിനു വേണ്ടി ഒരു വിസര്‍ഗ്ഗം ഇരുന്നോട്ടേ എന്നു കരുതിക്കാണും. “അമൃതം ഗമയ” എന്നാണു ശരിയായ രൂപം. “അന്തപ്പുരം” (അന്തഃപുരം ശരി) തുടങ്ങി വേറെയുമുണ്ടു്‌ ഉദാഹരണങ്ങള്‍.

ഉടനെ ഇറങ്ങാന്‍ പോകുന്ന ഒരു ചിത്രത്തിന്റെ വാര്‍ത്ത കണ്ടു – രാപ്പകല്‍. എന്താ, എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ? പണ്ടു്‌ ഒന്നാം ക്ലാസ്സില്‍ പഠിച്ച “തീവണ്ടി” എന്ന പാട്ടാണു്‌ ഓര്‍മ്മ വരുന്നതു്‌:

കൂ കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി

രാപ്പകലോടും തീവണ്ടി

ഒന്നാം ക്ലാസ്സിലെ മലയാളം പുസ്തകത്തില്‍ മുതല്‍ നാം തെറ്റു പഠിക്കാന്‍ തുടങ്ങി എന്നു ചുരുക്കം. രാപ്പകല്‍ എന്ന തെറ്റായ രൂപം പ്രചരിക്കാന്‍ പ്രധാനകാരണം ഈ പാട്ടാണു്‌.തുല്യപ്രാധാന്യമുള്ള രണ്ടു വാക്കുകള്‍ സമാസിക്കുമ്പോള്‍ (വ്യാകരണത്തില്‍ ഇതിനു്‌ ദ്വന്ദ്വസമാസം എന്നു പറയുന്നു) ഉത്തരപദത്തിലെ ആദ്യവ്യഞ്ജനം ഇരട്ടിക്കുകയില്ല. കൈകാലുകള്‍, അടിപിടി, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. “രായും പകലും” എന്ന അര്‍ത്ഥത്തില്‍ രാപകല്‍ എന്നേ വരൂ – രാപ്പകല്‍ ആവില്ല.”രാപക”ലിന്റെ നിര്‍മ്മാതാക്കള്‍ ഇതു വായിച്ചിട്ടു തെറ്റു തിരുത്തുമെന്നു്‌ എനിക്കു പ്രതീക്ഷയില്ല. തിരുത്തിയാലും “രാപ്പകലോടും തീവണ്ടി…” ഉരുവിട്ടു പഠിച്ച കേരളജനത അതു ശരിയാണെന്നു്‌ അംഗീകരിക്കുമെന്നും എനിക്കു പ്രതീക്ഷയില്ല. ഏതായാലും, ഇനി കുട്ടികളെ ഈ പാട്ടു പഠിക്കുമ്പോള്‍ ശരിയായി പഠിപ്പിക്കുക. പാട്ടു പൂര്‍ണ്ണമായി താഴെച്ചേര്‍ക്കുന്നു :


കൂ കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി
കല്‍ക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
രാപകലോടും തീവണ്ടി
തളര്‍ന്നു നില്‍ക്കും തീവണ്ടി
വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹാ ഹാ ഹാ ഹാ തീവണ്ടി

വാല്‍ക്കഷണങ്ങള്‍ (2005/05/05) : 

  1. “രാത്രിപോലെയുള്ള പകല്‍” എന്നര്‍ത്ഥത്തില്‍ “രാപ്പകല്‍” എന്നു പറയാം. ഒരു പക്ഷേ “രാപ്പകല്‍” എന്ന സിനിമയ്ക്കു്‌ അങ്ങനെയൊരു കഥയാവാം. അലാസ്കയിലോ അന്റാര്‍ട്ടിക്കയിലോ എത്തിപ്പെടുന്ന ഒരാളുടെ കഥ. Insomnia എന്ന ഇംഗ്ലീഷ്‌ സിനിമ പോലെ.
  2. “രാത്രിപോലെയുള്ള പകലില്‍ ഓടുന്ന തീവണ്ടി” അല്ലെങ്കില്‍ “രാത്രിയും പകലാക്കി ഓടുന്ന തീവണ്ടി” എന്നോ മറ്റോ വേണമെങ്കില്‍ “രാപ്പകലോടും തീവണ്ടി”യ്ക്കു്‌ അര്‍ത്ഥം പറയാം. അങ്ങനെയാണെങ്കില്‍, അങ്ങനെയാണോ അദ്ധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചതു്‌ എന്ന ചോദ്യം ഉയരുന്നു. ഒന്നാം ക്ലാസ്സില്‍ നാം തെറ്റു പഠിച്ചു എന്ന കാര്യത്തില്‍ ഏതായാലും സംശയം വേണ്ട.

വ്യാകരണം (Grammar)

Comments (4)

Permalink

കയ്യക്ഷരമോ കൈയക്ഷരമോ?

ഹൈസ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കു്‌ എനിക്കുള്ള ഒരു സംശയമാണിതു്‌.

ഹൈസ്കൂളില്‍ മലയാളപരീക്ഷകളില്‍ തെറ്റും ശരിയും വേര്‍തിരിച്ചു കണ്ടുപിടിക്കുവാനുള്ള ഒരു ചോദ്യമുണ്ടു്‌. ഒരു വാക്കു രണ്ടു വിധത്തില്‍ തന്നിട്ടുണ്ടാവും. അവയില്‍ ശരിയേതു്‌ എന്നു നാം കണ്ടുപിടിച്ചു്‌ എഴുതണം – യാദൃശ്ചികവും യാദൃച്ഛികവും പോലെ.

ഈ വിഭാഗത്തില്‍ സാധാരണ കാണുന്ന ഒരു ചോദ്യമുണ്ടു്‌ – കൈയക്ഷരമോ കയ്യക്ഷരമോ ശരി? (കൈയെഴുത്തു്‌, കയ്യെഴുത്തു്‌ എന്നിവയും കാണാറുണ്ടു്‌). അദ്ധ്യാപകര്‍ അതിന്റെ ഉത്തരം പറഞ്ഞുതന്നിട്ടുമുണ്ടു്‌ – കൈയക്ഷരം ശരി, കയ്യക്ഷരം തെറ്റു്‌.

എന്തുകൊണ്ടു്‌ എന്നു ചോദിച്ചാല്‍ മിക്കവാറും “അതങ്ങനെയാണു്‌” എന്നാവും ഉത്തരം കിട്ടുക. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ഒരു അദ്ധ്യാപിക കേരളപാണിനീയത്തിലെ പൂര്‍വ്വം താലവ്യമാണെങ്കില്‍ യകാരമതിലേല്‍ക്കണം എന്ന പരാമര്‍ശം കാണിച്ചുതന്നു.

പക്ഷേ, സ്വരം പരമായാല്‍ ‘ഐ’യ്ക്കു ‘അയ്‌’ ആദേശം വരികയില്ലേ എന്നായിരുന്നു എന്റെ സംശയം. ഉദാഹരണങ്ങള്‍:


ഐ + ആയിരം = അയ്യായിരം
ഐ + അമ്പന്‍ = അയ്യമ്പന്‍
തൈ + ആയ = തയ്യായ
കൈ + ആല്‍ = കയ്യാല്‍
കൈ + ആല = കയ്യാല

ഐയമ്പന്‍, തൈയായ, കൈയാല്‍ എന്നും കണ്ടിട്ടുണ്ടെങ്കിലും ഐയായിരം, കൈയാല എന്നൊന്നും എഴുതിക്കണ്ടിട്ടില്ല.

ഉള്ളൂരിന്റെ ഉമാകേരളത്തിലെ ഈ ശ്ലോകം ഈ നിയമത്തെ സാധൂകരിക്കുന്നു.


തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
കയ്യാലണപ്പവനു കാമിതമാക നല്‍കാന്‍
അയ്യായിരം കുല കുലയ്പൊരു തെങ്ങുകള്‍ക്കു-
മിയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

ഇങ്ങനെയൊക്കെയായിട്ടും കയ്യക്ഷരത്തിനും കയ്യെഴുത്തിനും എന്താണു്‌ ഇത്ര കുഴപ്പം?

ഈ രണ്ടു പ്രയോഗങ്ങളും ശരിയാണെന്നാണു്‌ എനിക്കു തോന്നിയതു്‌. ഒരു പരീക്ഷയ്ക്കു്‌ ഉദാഹരണസഹിതം ഞാന്‍ എഴുതുകയും ചെയ്തു. മാര്‍ക്കു കിട്ടിയില്ല എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

നിങ്ങളുടെ അഭിപ്രായം?

വ്യാകരണം (Grammar)

Comments (3)

Permalink