സരസശ്ലോകങ്ങള്‍

മനോരമയും ഇക്കാവമ്മയും

ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഇവന്റിനു വേണ്ടി ഡാലി എഴുതിയ കവിത എഴുതിയ കന്യാസ്ത്രീയും മലയാളത്തിലെ എഴുത്തുകാരികളും എന്ന പോസ്റ്റിലെ ചില പരാമര്‍ശങ്ങളാണു് ഈ പോസ്റ്റിനു് ആധാരം.

മനോരമത്തമ്പുരാട്ടി തന്റേടിയും പണ്ഡിതയുമായ ഒരു കവയിത്രിയായിരുന്നു. (ഷാജി എന്‍. കരുണിന്റെ “വാനപ്രസ്ഥം” എന്ന സിനിമയില്‍ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം മനോരമത്തമ്പുരാട്ടിയില്‍ നിന്നു പ്രചോദനം കൊണ്ടതാണെന്നു കേട്ടിട്ടുണ്ടു്.) ആ കാലത്തെ അതിശയിക്കുന്ന നിലപാടു് എടുത്തിട്ടുള്ള മനോരമയെ കേരളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

വിവാഹാഭ്യര്‍ത്ഥനയുമായി വന്ന ഒരു പാമരനെപ്പറ്റി മനോരമത്തമ്പുരാട്ടി എഴുതിയ ഒരു ശ്ലോകം പ്രസിദ്ധമാണു്.

ശ്ലോകം:

യസ്യ ഷഷ്ഠീ ചതുര്‍ത്ഥീ ച
വിഹസ്യ ച വിഹായ ച
അഹം കഥം ദ്വിതീയാ സ്യാദ്
ദ്വിതീയാ സ്യാമഹം കഥം?

അര്‍ത്ഥം:

യസ്യ : ആര്‍ക്കാണോ
വിഹസ്യ ച വിഹായ : വിഹസ്യ, വിഹായ എന്നിവ
ഷഷ്ഠീ ച ചതുര്‍ത്ഥീ : ഷഷ്ഠിയും ചതുര്‍ത്ഥിയും ആകുന്നതു്,
അഹം കഥം ദ്വിതീയാ സ്യാത് : (അതു പോലെ) അഹം, കഥം എന്നിവ ദ്വിതീയയും ആകുന്നതു്,
അഹം കഥം ദ്വിതീയാ സ്യാം? : ഞാന്‍ എങ്ങനെ (അയാളുടെ) ഭാര്യ ആകും?

അകാരാന്തങ്ങളായ നാമങ്ങള്‍ (ഉദാ: രാമഃ) ഷഷ്ഠീവിഭക്തിയില്‍ “അസ്യ” എന്നവസാനിക്കുന്നതും (ഉദാ: രാമസ്യ = രാമന്റെ) ചതുര്‍ത്ഥീവിഭക്തിയില്‍ “ആയ” എന്നവസാനിക്കുന്നതും (ഉദാ: രാമായ = രാമനു്) ദ്വിതീയയില്‍ “അം” എന്നവസാനിക്കുന്നതും (ഉദാ: രാമം = രാമനെ) സാധാരണയാണു്. ഇതു മാത്രമറിയുന്ന വിവരമില്ലാത്തവര്‍ അസ്യ, ആയ, അം എന്നിങ്ങനെ അവസാനിക്കുന്നതൊക്കെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെയാണെന്നു കരുതി അബദ്ധങ്ങള്‍ വരുത്താറുണ്ടു്. തന്റെ ഭര്‍ത്താവും അത്തരത്തിലൊരാളാണെന്നാണു മനോരമ പറയുന്നതു്. ക്രിയാവിശേഷണങ്ങളായ വിഹസ്യ (അര്‍ത്ഥം: ചിരിച്ചിട്ടു്), വിഹായ (അര്‍ത്ഥം: ഉപേക്ഷിച്ചിട്ടു്) എന്നിവയും സര്‍വ്വനാമമായ അഹം (അര്‍ത്ഥം: ഞാന്‍), ക്രിയാവിശേഷണമായ കഥം (അര്‍ത്ഥം: എങ്ങനെ) എന്നീ വാക്കുകള്‍ അദ്ദേഹത്തിനു് ഏതോ നാമങ്ങളുടെ ഷഷ്ഠിയും ചതുര്‍ത്ഥിയും ദ്വിതീയയും ഒക്കെ ആയി തോന്നുമത്രേ! ഞാന്‍ അങ്ങേരുടെ ഭാര്യയായി എങ്ങനെ കഴിയും എന്നാണു മനോരമ വിലപിക്കുന്നതു്!

ഈ ശ്ലോകത്തിന്റെ ഭംഗി ഇതിലെ മൂന്നാമത്തെ വരിയിലെ “അഹം കഥം ദ്വിതീയാ സ്യാത്” എന്ന നാലു വാക്കുകളെ അര്‍ത്ഥവ്യത്യാസത്തോടെ നാലാം വരിയില്‍ ക്രമം മാറ്റി “ദ്വിതീയാസ്യാമഹം കഥം” എന്നെഴുതിയതാണു്. ഇത്തരത്തിലുള്ള യമകത്തിനു് ഇതിലും ഭംഗിയുള്ള ഒരു ഉദാഹരണം ഞാന്‍ കണ്ടിട്ടില്ല.


മനോരമത്തമ്പുരാട്ടിയുടെ സമകാലികനായിരുന്നു കവിയും തരക്കേടില്ലാത്ത സ്ത്രീലമ്പടനും ആയിരുന്ന ചേലപ്പറമ്പു നമ്പൂതിരി. അദ്ദേഹത്തിന്റെ ചഞ്ചല്‍ച്ചില്ലീലതയ്ക്കും…, അംഭോരാശികുടുംബിനീതിലകമേ… തുടങ്ങിയ ശൃംഗാരശ്ലോകങ്ങളും, തൊണ്ണൂറു വയസ്സു വരെ കണ്ടമാനം നടന്നിട്ടു് അതിനു ശേഷം ദൈവത്തിനെ സ്തുതിക്കുകയും അതിനൊരു വിശദീകരണം കൊടുക്കുകയും ചെയ്യുന്ന അബ്ദാര്‍ദ്ധേന ഹരിം… എന്ന ശ്ലോകവും (ഇതിനു രാജേഷ് വര്‍മ്മ എഴുതിയ പാരഡി ഇവിടെ വായിക്കുക.) പ്രസിദ്ധങ്ങളാണു്.

മനോരമത്തമ്പുരാട്ടിയുടെ ചെറുപ്പകാലത്തു് ഇദ്ദേഹം വയസ്സനായിരുന്നു. എങ്കിലും ചെറുപ്പക്കാരികള്‍ അദ്ദേഹത്തിന്റെ സൌന്ദര്യത്തില്‍ ഭ്രമിക്കുന്നു എന്നദ്ദേഹം ധരിച്ചിരുന്നു. ഒരിക്കല്‍ മനോരമയുടെ മുന്നില്‍ വെച്ചു് കണ്ണാടിയില്‍ നോക്കി തലയിലെ നരച്ച മുടി പിഴുതുകൊണ്ടിരുന്നപ്പോള്‍ മനോരമ അതു വഴി വന്നു. അപ്പോള്‍ ചേലപ്പറമ്പു നമ്പൂതിരി ഒരു ശ്ലോകത്തിന്റെ പകുതി ഉണ്ടാക്കിച്ചൊല്ലി:

പലിതാനി ശശാങ്കരോചിഷാം
ശകലാനീതി വിതര്‍ക്കയാമ്യഹം

അര്‍ത്ഥം:

പലിതാനി : നരച്ച മുടികള്
ശശാങ്ക-രോചിഷാം : ചന്ദ്രകിരണങ്ങളുടെ
ശകലാനി ഇതി : കഷണങ്ങളാണു് എന്നാണു്
അഹം വിതര്‍ക്കയാമി : ഞാന്‍ സംശയിക്കുന്നതു്

അതു കേട്ടുവന്ന മനോരമത്തമ്പുരാട്ടി ശ്ലോകം ഇങ്ങനെ പൂരിപ്പിച്ചുകൊണ്ടു തിരിച്ചടിച്ചു:

അത ഏവ വിതേനിരേതരാം
സുദൃശാം ലോചനപദ്മമീലനം

അര്‍ത്ഥം:

അതഃ ഏവ : ചുമ്മാതല്ല
സുദൃശാം : സുന്ദരിമാരുടെ
ലോചന-പദ്മ-മീലനം വിതേനിതേതരാം : കണ്ണുകളാകുന്ന താമരകള്‍ കൂമ്പിപ്പോകുന്നതു്!

ചന്ദ്രന്‍ പ്രകാശിക്കുമ്പോഴേയ്ക്കും താമരപ്പൂക്കള്‍ കൂമ്പിപ്പോകുമല്ലോ. അതു പോലെ ഈ നമ്പൂതിരിയുടെ മോന്ത കാണുമ്പോഴേയ്ക്കും പെണ്ണുങ്ങളുടെ മുഖമൊക്കെ കൂമ്പുമെന്നു്!


കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മനോരമത്തമ്പുരാട്ടിയുടെ കവിതയെപ്പറ്റി ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടു്.

ശ്ലോകം:

വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കൊ-
രുദ്യാനമീ രുചിരകേരളഭൂവിഭാഗം
ഹൃദ്യാ മനോരമനരേശ്വരി തന്റെ സൂക്തി-
രദ്യാപി കോവിദമനസ്സു കവര്‍ന്നീടുന്നു

അര്‍ത്ഥം:

വിദ്യാവിദഗ്ദ്ധവനിതാജനവല്ലികള്‍ക്കു് : വിദ്യയില്‍ വിദഗ്ദ്ധകളായ പെണ്ണുങ്ങള്‍ എന്ന വള്ളികള്‍ക്കു്
ഈ കേരള-ഭൂ-വിഭാഗം ഒരു ഉദ്യാനം (ആണു്) : കേരളം എന്ന ഈ ഭൂവിഭാഗം ഒരു പൂന്തോട്ടം ആണു്.
മനോരമ-നര-ഈശ്വരി തന്റെ ഹൃദ്യാ സൂക്തിഃ : മനോരമത്തമ്പുരാട്ടിയുടെ ഹൃദ്യമായ വാക്കു്
അദ്യ-അപി കോവിദ-മനസ്സു കവര്‍ന്നീടുന്നു : ഇപ്പോഴും പണ്ഡിതരുടെ മനസ്സു കവരുന്നു.

അന്നു് എഴുതിയിരുന്ന എല്ലാവര്‍ക്കും പ്രചോദനവും പ്രോത്സാഹനവും വാരിക്കോരി കൊടുത്ത ആളായിരുന്നു കേരളവര്‍മ്മ. എങ്കിലും മനോരമ ഈ പ്രശംസ തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു എന്നതു സത്യമാണു്.


ഇതുപോലെ വിനോദത്തിനു വേണ്ടിയുള്ള ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ എഴുതിയിരുന്ന കവയിത്രിയായിരുന്നു മനോരമത്തമ്പുരാട്ടിയെങ്കില്‍, സംസ്കൃതത്തിലുള്ള കാവ്യങ്ങളുടെയും നാടകങ്ങളുടെയും രീതിയിലുള്ള കൃതികള്‍ മലയാളത്തില്‍ രചിച്ച കവയിത്രിയായിരുന്നു ഇക്കാവമ്മ. കാവ്യങ്ങള്‍ എഴുതുന്നതു പോയിട്ടു് വായിച്ചു മനസ്സിലാക്കാന്‍ തന്നെ പെണ്ണുങ്ങള്‍ക്കു ബുദ്ധിമുട്ടാണു് എന്നു ധരിച്ചുവശായിരുന്ന സൂരിനമ്പൂതിരിപ്പാടിനെപ്പോലെയുള്ള പുരുഷാധിപത്യസൂകരങ്ങള്‍ക്കിടയില്‍ ഇക്കാവമ്മ തലയുയര്‍ത്തി നിന്നു. ഇക്കാവമ്മയുടെ സുഭദ്രാര്‍ജ്ജുനം നാടകം അന്നത്തെ നാടകങ്ങളുടെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി നായികയായ സുഭദ്രയ്ക്കും വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടുള്ളതാണു്. അതിന്റെ പ്രവേശകത്തില്‍ “പെണ്ണുങ്ങള്‍ കവിത എഴുതുമോ?” എന്ന ചോദ്യത്തിനു സൂത്രധാരന്‍ കൊടുക്കുന്ന മറുപടി സുപ്രസിദ്ധമാണു്.

മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി–
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?

പക്ഷേ അന്നത്തെ പുരുഷകേസരികള്‍ക്കു് ഇത്ര നല്ല ഒരു കൃതി ഒരു പെണ്ണെഴുതിയതാണെന്നു് അംഗീകരിക്കാന്‍ വിഷമമായിരുന്നു. ആണുങ്ങളാരോ എഴുതിക്കൊടുത്തതായിരുന്നു എന്നായിരുന്നു പൊതുവേയുള്ള സംസാരം.

ഒന്നാമതായ്‌ സുമുഖി! ബുക്കു പകുത്തെടുത്തു
നന്നായി നോക്കി നടുതൊട്ടൊടുവാക്കുവോളം
എന്നാലതിന്റെ പുതുരീതിയിലെന്മനസ്സു
മന്നാടിയാരുടെയിതെന്നൊരു ശങ്ക തോന്നി

എന്നു വെണ്മണി മഹന്‍ എഴുതിയ അഭിപ്രായത്തില്‍ ഇക്കാവമ്മയുടെ കൃതി നടുവമോ (നടുവത്തു് അച്ഛന്‍ നമ്പൂതിരിയോ മകനോ) ഒടുവിലോ (ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍) മന്നാടിയാരോ (ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാരോ) ആയിരിക്കും എഴുതിയതു് എന്ന ദുസ്സൂചനയുണ്ടു്.

ഇക്കാവമ്മയെ പ്രത്യക്ഷത്തില്‍ അഭിനന്ദിച്ച ഒരാള്‍ മുകളില്‍ പറഞ്ഞ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പ്രശംസയിലും സ്ത്രീകള്‍ പൊതുവേ തെറ്റില്ലാതെ ഒരു വാക്യം പോലും എഴുതാന്‍ കഴിവില്ലാത്തവരാണു് എന്നൊരു സൂചനയുണ്ടു്.

ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ത്ഥമാ–
യിക്കാവമ്മ ചമച്ചതോര്‍ത്തു മുഴുകുന്നുള്ളദ്‌ഭുതാംഭോനിധൌ.

(ഇക്കാലത്തു് ഒരു പെണ്ണു് തെറ്റുകളില്ല്ലാതെ ഒരു കത്തു പോലും മുക്കാലും ശരിയാക്കി എഴുതിയാല്‍ അതു വലിയ അദ്ഭുതമാണു്. ഈ കാണുന്ന നാടകം ഒരു കുറ്റവും ഇല്ലാതെ ക്ലിഷ്ടതയില്ലാത്ത ശബ്ദവും അര്‍ത്ഥവും ചേര്‍ന്നു് ഇക്കാവമ്മ ഉണ്ടാക്കിയതു് ഓര്‍ത്തു് അദ്ഭുതക്കടലില്‍ എന്റെ മനസ്സു് മുഴുകുന്നു.)

പെണ്ണുങ്ങളുടെ അറിവിനെപ്പറ്റി കേരളവര്‍മ്മയ്ക്കും ഇത്രയേ അഭിപ്രായമുള്ളൂ എന്നര്‍ത്ഥം. എന്നാല്‍ എന്തുകൊണ്ടു് അങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി ആരെങ്കിലും ആലോചിച്ചിട്ടുണ്ടാവുമോ എന്തോ?


അഭിനന്ദിച്ചില്ലെങ്കിലും, ഇക്കാവമ്മയെയും ഇക്കാവമ്മയെപ്പോലുള്ള മറ്റു് എഴുത്തുകാരികളെപ്പറ്റിയും തെറിക്കഥകള്‍ ഉണ്ടാക്കാന്‍ പുരുഷകേസരികള്‍ ധാരാളമുണ്ടായിരുന്നു. അവയിലൊന്നാണു് ഡാലി ആദ്യം ലിങ്കു കൊടുത്ത ഈ ലേഖനം. അതിന്റെ രണ്ടാം പേജില്‍ (ആദ്യത്തെ പേജില്‍ മുകളില്‍ക്കൊടുത്ത “മല്ലാരിപ്രിയയായ…” എന്ന ശ്ലോകം നിറയെ അക്ഷരത്തെറ്റോടു കൂടി കൊടുത്തിരിക്കുന്നു) ഈ തെറിക്കഥ വിസ്തരിച്ചിട്ടുണ്ടു്. ഒരു പെണ്ണു് ഇങ്ങനെ തങ്ങളോടു പറഞ്ഞല്ലോ എന്നു് ഭാവനയില്‍ കണ്ടു് സാക്ഷാല്‍ക്കാരമടയുന്ന ഏതോ പുരുഷന്റെ കൃതിയാണിതു്. ഇക്കാവമ്മയെപ്പറ്റി മാത്രമല്ല, ബാലാമണിയമ്മ, മാധവിക്കുട്ടി, സുഗതകുമാരി എന്നിവരെപ്പറ്റിയും ഈ കെട്ടുകഥ ആളുകള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ടു്. ഈ കഥ പറഞ്ഞവരൊന്നും ആ ശ്ലോകം മുഴുവനുമായും ഉദ്ധരിച്ചു കണ്ടിട്ടുമില്ല. “കവച്ചതു മതിയോ നിനക്കു്” എന്നതു് സാധാരണ പ്രചാരത്തിലുള്ള ഒരു വൃത്തത്തിലും ഒതുങ്ങുന്നതല്ല എന്നതു് മറ്റൊരു കാര്യം.

തങ്ങളെക്കാള്‍ മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ ഉണ്ടാക്കുക എന്നതു് പല പുരുഷന്മാര്‍ക്കുമുള്ള മാനസികവൈകല്യമാണു്. ഇതിന്റെ പരമകാഷ്ഠയാണു് പമ്മന്‍ എഴുതിയ “ഭ്രാന്തു്” എന്ന നോവല്‍. മേലേപ്പാട്ടു് മാധവിയമ്മയുടെ മകള്‍ അമ്മുക്കുട്ടിയുടെ കവനജീവിതത്തെയും കാമലീലകളെയും പറ്റി വര്‍ണ്ണിച്ചു് മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ മലയാളം കണ്ടിട്ടുള്ള ഏറ്റവും വലിയ വ്യക്തിഹത്യയ്ക്കിരയാക്കിയ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ മലയാളനാടും പിന്നെ പല പ്രസാധകരും തയ്യാറായി എന്നതു് മലയാളത്തിനു് അപമാനമാണു്.

എഴുത്തുകാരെപ്പറ്റി മാത്രമല്ല, പല തുറകളിലും മികച്ചു നില്‍ക്കുന്ന സ്ത്രീകളെപ്പറ്റി അശ്ലീലകഥകള്‍ പ്രചാരത്തിലുണ്ടു്. ഇന്ദിരാഗാന്ധിയെപ്പറ്റി എത്ര കഥകള്‍ കേട്ടിരിക്കുന്നു! വൈറ്റ് ഹൌസിനുള്ളില്‍ വെച്ചു തരവഴി കാട്ടിയ ബില്‍ ക്ലിന്റനേക്കാള്‍ ആളുകള്‍ അശ്ലീലകഥകള്‍ ഉണ്ടാക്കിയതു് ഹിലാരി ക്ലിന്റനെപ്പറ്റിയായിരുന്നു എന്നും ഇവിടെ ഓര്‍ക്കാം.


“വിദ്യാവിദഗ്ദ്ധവനിതാ…” എന്ന ശ്ലോകം ഡാലി പറഞ്ഞുതന്നതാണു്. മറന്നു പോയിരുന്ന “ഒന്നാമതായ് സുമുഖി…” എന്ന ശ്ലോകം വായനശാല സുനിലിന്റെ ഈ പോസ്റ്റില്‍ നിന്നാണു കിട്ടിയതു്. ഡാലിക്കും സുനിലിനും നന്ദി.

ബ്ലോഗ് ഇവന്റ്
സരസശ്ലോകങ്ങള്‍

Comments (21)

Permalink

അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ്

(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)

പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്‍ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്‍‌തുള്ളല്‍, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര്‍ ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര്‍ സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.

അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.

ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര്‍ താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.

ശ്ലോകം:

പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ

അര്‍ത്ഥം:

രേ രേ ദുഷ്കവികുഞ്ജരാഃ : ഡേയ് പൊട്ടക്കവികളാകുന്ന ആനകളേ
പലായധ്വം പലായധ്വം : ഓടടേയ്… ഓടടേയ്…
വേദാന്ത–വന-സഞ്ചാരീ : വേദാന്തം എന്ന വനത്തില്‍ സഞ്ചാരിക്കുന്ന
ഉദ്ദണ്ഡ-കേസരീ ഹി ആയാതി : ഉദ്ദണ്ഡന്‍ എന്ന സിംഹം ഇതാ വരുന്നു!
download MP3

തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.

സ്റ്റൈല്‍ മനസ്സിലാക്കാന്‍ ഒരെണ്ണം താഴെ:

ശ്ലോകം:

നൃത്യദ്ധൂര്‍ജ്ജടികരഗതദമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ
കല്‌പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ
ശൈലാബ്ധീശ്വര, നൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ

അര്‍ത്ഥം:

അയി ശൈലാബ്ധി-ഈശ്വര, നൃപവര : അല്ലയോ ശൈലാബ്ധീശ്വരരാജാവേ
നൃത്യത്-ധൂര്‍ജ്ജടി-കര-ഗത-ഡമരുക- : നൃത്തം ചെയ്യുന്ന ശിവന്റെ കയ്യിലിരിക്കുന്ന ഉടുക്കിന്റെ
ഡുമുഡുമു-പടു-രവ-പരിപന്ഥിന്യഃ : “ഡുമുഡുമു” എന്ന മുഴങ്ങുന്ന ശബ്ദത്തോടു് അടുത്തു നില്‍ക്കുന്നതും
കല്പ-ക്ഷ്മാരുഹ-വികസിത-കുസുമ-ജ- : കല്പവൃക്ഷത്തിന്റെ വിടര്‍ന്ന പൂവില്‍ നിന്നുള്ള
മധു-രസ-മധുരിമ-സഹ-ചാരിണ്യഃ : തേനിന്റെ മാധുര്യത്തിനോടു കൂടെ പോകുന്നതും
മന്ഥ-ക്ഷ്മാധര-വിമഥിത-ജലനിധി- : മന്ദരപര്‍വ്വതം കടഞ്ഞ കടലിന്റെ
ഘുമുഘുമു-ഘനരവ-മദ-മന്ഥിന്യഃ : “ഘുമുഘുമു” എന്ന കനമുള്ള ശബ്ദത്തിന്റെ അഹങ്കാരം കളയുന്നതും
തവ വചസാം ശ്രേണ്യഃ : (ആയ) നിന്റെ വാക്കുകളുടെ ശ്രേണികള്‍
ബുധ-സുഖം വിദധതു : പണ്ഡിതന്മാര്‍ക്കു സുഖം നല്‍കട്ടേ!
download MP3

ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര്‍ തല പുണ്ണാക്കി.

ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.

ശ്ലോകം:

വാചാ വാക്യപദപ്രമാണപദവീസഞ്ചാരസം‌പൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരന്‍ കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൌഢസ്ത്രീരസികായ ബാലവനിതാസംഗഃ കഥം രോചതേ?

അര്‍ത്ഥം:

വാക്യ-പദ-പ്രമാണ-പദവീ-സഞ്ചാര-സം‌പൂതയാ : വാക്യത്തിന്റെയും പദത്തിന്റെയും പ്രമാ‍ണങ്ങളില്‍ സഞ്ചരിച്ചു ശുദ്ധമായതും
സന്നദ്ധ-പ്രതി-മല്ല-ഗല്ല-മകുടീ-കുട്ടാക-ധാടീ-ജുഷാ : എതിര്‍ക്കാന്‍ തയ്യാറെടുത്തു വന്നവരുടെ ചെകിടും തലയും തച്ചുടയ്ക്കുവാനുള്ള ധാടി ഉള്ളതും
വാചാ : (ആയ) വാക്കു് ഉപയോഗിച്ചു്
സാടോപം വിഹരന്‍ : ഒരു അല്ലലുമില്ലാതെ വിഹരിക്കുന്ന (എനിക്കു്)
സാഹിത്യ-മുദ്രാ-രസേ : ഈ സാ‍ഹിത്യം എന്നു പറയുന്ന സാധനത്തിന്റെ രസത്തില്‍
കഥം നു രമതേ? : വല്ല രസവുമുണ്ടാവുമോ?
പ്രൌഢ-സ്ത്രീ-രസികായ : കാമകലയില്‍ കേമികളെ മാത്രം പ്രാപിക്കുന്ന ഒരാള്‍ക്കു്
ബാലവനിതാസംഗഃ : ഒരു കിളുന്തുപെണ്ണിനെ
കഥം രോചതേ? : എങ്ങനെ ബോധിക്കും?
download MP3
ഒരല്പം ഓഫ്‌ടോപ്പിക്: വി. കെ. എന്‍. -ന്റെ “പയ്യന്‍ കഥക”ളിലെ ആദ്യത്തെ കഥയില്‍ രേണുവിന്റെ സാരിയ്ക്കു സ്ഥാനചലനം സംഭവിക്കുമ്പോള്‍ “ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ശേഷം സംഭവിച്ച പ്രൌഢസ്ത്രീരസികനായ പയ്യന്‍” എന്ന പ്രയോഗത്തില്‍ ഉദ്ദിഷ്ടമായ ശ്ലോകം ഇതാകുന്നു.

ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.


ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.

പുനം ആള്‍ ചില്ലറക്കാരനല്ലായിരുന്നു. പുലിയാ‍യിരുന്നു.

പാലാഴിത്തയ്യലാള്‍ തന്‍ തിരുനയനകലാലോലലോലംബമാലാ–
ലീലാരംഗം, ഭുജംഗേശ്വരമണിശയനേ തോയരാശൌ ശയാനം,
മേലേ മേലേ തൊഴുന്നേന്‍ – ജഗദുദയപരിത്രാണസംഹാരദീക്ഷാ–
ലോലാത്മാനം പദാന്തപ്രണത സകലദേവാസുരം വാസുദേവം

download MP3

എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്‍. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്‍. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്‍.

ഈ പുനം നമ്പൂതിരി തന്നെയാണു ചെറുശ്ശേരിയും എന്നു് ചില പണ്ഡിതര്‍ക്കു് അഭിപ്രായമുണ്ടെന്നു മലയാളം വിക്കിപീഡിയ പറയുന്നു. ശരിയാണോ എന്തോ? എന്തായാലും കള്ളപ്പേരില്‍ എഴുതുന്നതു് അന്നേ ഉണ്ടു് എന്നതിനു രണ്ടു പക്ഷമില്ല. ഉദ്ദണ്ഡനാണെങ്കില്‍ സ്വന്തം പേരില്‍ മാത്രമേ ആളുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു. അല്ലാത്തവരെല്ലാം വെട്ടുക്കിളികളാണത്രേ!

പുനം നമ്പൂതിരി ഒരിക്കല്‍ ഈ ശ്ലോകം എഴുതി.

ശ്ലോകം:

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

അര്‍ത്ഥം:

താരില്‍-ത്തന്വീ-കടാക്ഷ-അഞ്ചല-മധുപ-കുല-ആരാമ! : ലക്ഷ്മീദേവിയുടെ നോട്ടത്തിന്റെ അറ്റമാകുന്ന വണ്ടിന്‍ കൂട്ടത്തിനു പൂന്തോട്ടമായുള്ളവനേ!
രാമാ-ജനാനാം നീരില്‍-ത്താര്‍-ബാണ! : പെണ്ണുങ്ങളുടെ കാമദേവാ!
വൈരാകര-നികര-തമോ-മണ്ഡലീ-ചണ്ഡഭാനോ! : ശത്രുക്കൂട്ടമാകുന്ന ഇരുട്ടിനു് സൂര്യനായവനേ
ധരാ കല്‍പ-അന്ത-തോയേ : ഭൂമി പ്രളയജലത്തില്‍
കുളിക്കും നേരത്തിന്നു് ഇപ്പുറം : കുളിക്കുന്ന സമയത്തിനു മുമ്പു്
നേരു് എത്താതോരു നീയാം തൊടുകുറി : തുല്യമില്ലാത്ത നീയാകുന്ന തൊടുകുറി
ഹന്ത, എന്നും കളകായ്ക : അയ്യോ, ഒരു കാലത്തും കളയാതിരിക്കണേ!
download MP3

ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന്‍ ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!

ഉദ്ദണ്ഡന്‍ എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാ‍സങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.

ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!

(എന്നുമേഷാ = എന്നും + ഏഷാ, എന്നു് + ഉമേഷാ അല്ല)

“ഈ മലയാളത്താന്മാര്‍ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!

ഇങ്ങനെയാണു് “അന്ത ഹന്തയ്ക്കിന്തപ്പട്ടു്” ഉണ്ടായതു്.

ഉദ്ദണ്ഡന്റെ കാവ്യാസ്വാദനവും വിമര്‍ശനവും ഏതാണ്ടു മനസ്സിലായല്ലോ.


പട്ടു കൊടുക്കുക മാത്രമല്ല, പുനത്തിനു് മഹത്തായ ഒരു അവതാരികയും എഴുതിക്കൊടുത്തു ഉദ്ദണ്ഡന്‍.

ശ്ലോകം:

അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയം തു ന താന്‍ വിനുമഃ
പുളകോദ്ഗമകാരി വചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ

അര്‍ത്ഥം:

അധി-കേരളം അഗ്ര്യഗിരഃ കവയഃ കവയന്തു : കേരളത്തിലെ വാക്‍സാമര്‍ത്ഥ്യമുള്ള കവികള്‍ കവിത എഴുതട്ടേ
വയം താന്‍ ന വിനുമഃ തു : നാം അവരെ വണങ്ങുന്നില്ല
പുളകോദ്‌ഗമ-കാരി വചഃ-പ്രസരം : പുളകം പുറത്തുവരുന്ന വാക്കു പ്രസരിപ്പിക്കുന്ന
പുനം ഏവ : പുനം നമ്പൂതിരിയെ മാത്രം
പുനഃ പുനഃ ആസ്തുമഹേ : (ഞാന്‍) പിന്നെയും പിന്നെയും സ്തുതിക്കുന്നു.
download MP3

പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.

പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന്‍ തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.

പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.


അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്‌സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്‌സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന്‍ എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന്‍ തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്‌കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.

കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന്‍ ശ്രമിച്ചു. ഉദ്ദണ്ഡന്‍ അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.

എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.


ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന് ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി

ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം

എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.

കാക്കശ്ശേരി രംഗത്തെത്തിയതോടെ മറ്റു മലയാളപണ്ഡിതന്മാര്‍ക്കും ഉഷാറായി. എങ്ങനെയെങ്കിലും ഉദ്ദണ്ഡനെ കെട്ടുകെട്ടിച്ചേ അടങ്ങൂ എന്നായി അവര്‍.

അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.

തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന്‍ കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന്‍ വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!

“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന്‍ പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.

എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”

ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.

ഈ ആകാരം ഉദ്ദണ്ഡനെ മാത്രമല്ല വലച്ചതു്. സിബു “ആകാരാദി” എന്നു പ്രയോഗിച്ചതും സന്തോഷ് തോട്ടിങ്ങല്‍ “അകാരാദി” എന്നു തിരുത്തിയതും ഇവിടെ.

അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന്‍ എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.

ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്‍ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന്‍ തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന്‍ വലഞ്ഞു.

പിന്നെ കൊടും‌പിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.

വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന്‍ ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന്‍ “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!

വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര്‍ അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന്‍ തോറ്റു മടങ്ങി.

അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന്‍ അപേക്ഷിച്ചു.

“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”

അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന്‍ പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.

ശ്ലോകം:

ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃ

അര്‍ത്ഥം:

അയം ഭാഷാകവിനിവഹഃ : ഈ മലയാളകവികള്‍
ഭുവന-തലേ ദോഷാകരവത് വിഭാതി : ഭൂമിയില്‍ ചന്ദ്രനെപ്പോലെ (ദോഷം ചെയ്തു) വിളങ്ങുന്നു.
പ്രായേണ വൃത്ത-ഹീനഃ : സാധാരണയായി വൃത്തമില്ല. (പ്രായം കൂടുമ്പോ‍ള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു)
സൂരി-ആലോകേ (സൂര്യ-ആലോകേ) നിരസ്ത-ഗോ-പ്രസരഃ : പണ്ഡിതന്മാര്‍ (സൂര്യന്‍) നോക്കുമ്പോള്‍ വാക്കുകള്‍ (പ്രകാശം) ഇല്ലാതെയാവുകായും ചെയ്യുന്നു.
download MP3

കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്‍. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.

ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന്‍ കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.

ആക്ഷേപഹാസ്യം (satire)
ആലാപനം (Recital)
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (48)

Permalink

സുജനികയുടെ ശ്ലോകവും സീനിയര്‍ ബ്ലോഗറും…

സുജനികയിലെ ഒരു പോസ്റ്റിലാണു് ഈ ശ്ലോകത്തെ പരാമര്‍ശിച്ചിരിക്കുന്നതു കണ്ടതു്. ഇപ്പോള്‍ ആ പോസ്റ്റ് കാണുന്നില്ല. എന്തിനു ഡിലീറ്റ് ചെയ്തോ ആവോ?

രാജേഷ് വര്‍മ്മയും പറയുന്നതു കേട്ടു സുജനികയിലെ ഏതോ പോസ്റ്റ് കാണാനില്ലെന്നു്. ഇതെന്താ പോസ്റ്റുകള്‍ കൂട്ടമായി കാണാതാവുകയാണോ?

എന്റെ ചെറുപ്പത്തില്‍ പഴങ്കഥകള്‍ പറയുന്ന ഒരു അപ്പൂപ്പന്‍ പറഞ്ഞാണു് ഈ ശ്ലോകം കേട്ടതു്. രസകരമായതിനാല്‍ അതു് എഴുതിയെടുക്കുകയും പഠിക്കുകയും ചെയ്തു. പിന്നീടു് അതിനെപ്പറ്റി കാണുന്നതു് ഇപ്പോഴാണു്. അപ്പോഴേയ്ക്കും ശ്ലോകം മറന്നുപോയിരുന്നു. സുജനികയുടെ പോസ്റ്റില്‍ കൊടുത്തിരുന്ന അര്‍ത്ഥവിവരണമനുസരിച്ചു് ശ്ലോകം ഓര്‍ത്തെടുത്തതു താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം അറിയാവുന്നവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം എന്നു് അപേക്ഷിക്കുന്നു.

രാവണവധത്തിനും വിഭീഷണാഭിഷേകത്തിനും ശേഷം എന്തോ കാര്യത്തില്‍ കുപിതനായ രാമന്‍ താന്‍ നേടിക്കൊടുത്തതെല്ലാം തിരിച്ചുകൊടുക്കാന്‍ വിഭീഷണനോടു പറയുന്നതു കേട്ടു് ജാംബവാന്‍ പറയുന്നതായാണു് ആ അപ്പൂപ്പന്‍ ഈ ശ്ലോകം ചൊല്ലിയതു്. ആരെഴുതിയതെന്നോ ഏതു പുസ്തകത്തിലേതെന്നോ അറിയില്ല.

ശ്ലോകം:

ഇന്ദ്രം ദ്വ്യക്ഷ, മമന്ദപൂര്‍വ്വമുദധിം, പഞ്ചാനനം പദ്മജം,
ശൈലാന്‍ പക്ഷധരാന്‍, ഹയാനപി ച, തം കാമം ച സദ്വിഗ്രഹം,
അബ്ധിം ശുദ്ധജലം, സിതം ശിവഗളം, ലക്ഷ്മീപതിം പിംഗളം,
ജാനേ സര്‍വ്വമഹം പ്രഭോ രഘുപതേ ദത്താപഹാരം വിനാ

അര്‍ത്ഥം:

അഹം സര്‍വ്വം ജാനേ : ഞാന്‍ എല്ലാം അറിഞ്ഞിട്ടുണ്ടു്
ദ്വി-അക്ഷം ഇന്ദ്രം : രണ്ടു കണ്ണുള്ള ഇന്ദ്രനെയും
അമന്ദ-പൂര്‍വ്വം ഉദധിം : ഇളകുന്നതിനു മുമ്പുള്ള കടലിനെയും
പഞ്ച-ആനനം പദ്മജം : അഞ്ചു തലയുള്ള ബ്രഹ്മാവിനെയും
പക്ഷധരാന്‍ ശൈലാന് : ചിറകുള്ള പര്‍വ്വതങ്ങളെയും
ഹയാന്‍ അപി ച : അതു പോലെ (ചിറകുള്ള) കുതിരകളെയും
തം സദ്-വിഗ്രഹം കാമം : ആ ശരീരമുള്ള കാമദേവനെയും
ശുദ്ധ-ജലം അബ്ധിം : ശുദ്ധജലമുള്ള കടലിനെയും
സിതം ശിവ-ഗളം : ശിവന്റെ വെളുത്ത കഴുത്തിനെയും
പിംഗളം ലക്ഷ്മീ-പതിം : മുഴുവന്‍ മഞ്ഞനിറമുള്ള മഹാവിഷ്ണുവിനെയും
: (കണ്ടിട്ടുണ്ടു്)
പ്രഭോ രഘു-പതേ : ശ്രീരാമപ്രഭുവേ
ദത്ത-അപഹാരം വിനാ : കൊടുത്തതു തിരിച്ചെടുക്കുന്നതു മാത്രം കണ്ടിട്ടില്ല

ജാംബവാന്‍ വളരെ പഴയ ആളാണെന്നു കാണിക്കാനാണു താന്‍ കണ്ടിട്ടുള്ള പഴയ കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതു്. ഓരോന്നിന്റെയും പിറകില്‍ ഓരോ കഥയുണ്ടു്.

  • രണ്ടു കണ്ണുള്ള ഇന്ദ്രന്‍: ദേവേന്ദ്രനു് ആദിയില്‍ മറ്റെല്ലാവരെയും പോലെ രണ്ടു കണ്ണുകളായിരുന്നു. ഗൌതമന്റെ ഭാര്യ അഹല്യയുടെ അടുത്തു വേണ്ടാതീനത്തിനു പോയപ്പോള്‍ ഗൌതമന്‍ ശപിച്ചു് ഇന്ദ്രനെ സഹസ്രഭഗനാക്കി. ദേഹം മുഴുവന്‍ മുണ്ടിട്ടു മൂടിയല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ ഇന്ദ്രന്‍ അവസാനം ഗൌതമനെത്തന്നെ ശരണം പ്രാപിച്ചു. ഗൌതമന്‍ ആയിരം ജനനേന്ദ്രിയങ്ങളെയും കണ്ണുകളാക്കി. (പിന്നെ ജനനേന്ദ്രിയമില്ലാതെ വലഞ്ഞ ഇന്ദ്രനു് ഒരു ആടിന്റെ ജനനേന്ദ്രിയം വെച്ചുപിടിപ്പിച്ചു എന്നും കേട്ടിട്ടുണ്ടു്.) അങ്ങനെ ഇപ്പോള്‍ ഇന്ദ്രനു് ആയിരം കണ്ണുകളുണ്ടു്. അതാണു് എല്ലാവരും കാണുന്നതു്. അഹല്യാസംഭവത്തിനു മുമ്പും ഇന്ദ്രനെ കണ്ടവനാകുന്നു ഈ ജാംബവാന്‍!

    പത്തു തലയുള്ള രാവണനെയും പാമ്പിനെ ചൂടുന്ന ശിവനെയും മറ്റും തന്മയത്വത്തോടു കൂടി കാണിച്ച തമിഴ് പുരാണസിനിമക്കാര്‍ എന്തുകൊണ്ടാണു് ഇന്ദ്രനെ ആയിരം കണ്ണുകളുള്ളവനായി കാണിക്കാഞ്ഞതു് (അഹല്യാ എപ്പിസോഡിനു തൊട്ടു ശേഷമുള്ള ഇന്ദ്രനെ കാണിക്കാത്തതു നമ്മുടെ ഭാഗ്യം!) എന്നു് എനിക്കു മനസ്സിലായിട്ടില്ല.

  • ഇളക്കുന്നതിനു മുമ്പുള്ള കടല്‍: സമുദ്രത്തില്‍ തിരമാലകളുണ്ടായതെങ്ങനെ എന്നതിനെപ്പറ്റി പുരാണത്തില്‍ എന്തെങ്കിലും കഥയുണ്ടാവും. എനിക്കറിഞ്ഞുകൂടാ. അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

    സുജനിക തന്നെ പറഞ്ഞു തന്നു:
    പാലാഴിമഥനത്തെയാണു് ഇവിടെ സൂചിപ്പിക്കുന്നതു്. ദേവന്മാരും അസുരന്മാരും കൂടി അമൃതു കിട്ടാന്‍ വേണ്ടി പാലാഴി കടഞ്ഞപ്പോഴാണു് ആദ്യമായി സമുദ്രം ഇളകിയതു്. അതിനു മുമ്പുള്ള സമുദ്രത്തെയും ജാംബവാന്‍ കണ്ടിട്ടുണ്ടു്.

  • അഞ്ചു തലയുള്ള ബ്രഹ്മാവു്: ബ്രഹ്മാവിനു് ഇപ്പോള്‍ നാലു ദിക്കിലേക്കും നോക്കിയിരിക്കുന്ന നാലു തലകളേ ഉള്ളൂ. (ചില ചിത്രങ്ങളില്‍ മൂന്നു തലയേ കാണുന്നുണ്ടാവൂ. അശോകസ്തംഭത്തിലെ സിംഹത്തിനെപ്പോലെ നാലാമത്തെ തല പുറകിലുണ്ടു്.) സരസ്വതിയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ സൌന്ദര്യം നോക്കി ഇരുന്നുപോയത്രേ ബ്രഹ്മാവു്. അച്ഛന്‍ (സൃഷ്ടിച്ചവന്‍) നോക്കുന്നതില്‍ ജാള്യം തോന്നിയ സരസ്വതി ബ്രഹ്മാവിന്റെ പുറകിലേക്കു മാറി. തല തിരിച്ചു നോക്കാനുള്ള മടി കൊണ്ടോ എന്തോ, ബ്രഹ്മാവു് അവിടെയും ഒരു തല ഉണ്ടാക്കി. സരസ്വതി ഇടത്തോട്ടും വലത്തോട്ടും മാറിയപ്പോള്‍ അവിടെയും ഓരോ തലയുണ്ടായി. രക്ഷയില്ലെന്നു കണ്ട സരസ്വതി ചാടി മുകളിലേയ്ക്കു പോയി. മുകളിലേയ്ക്കു നോക്കുന്ന ഒരു തല കൂടി ഉണ്ടായി. നിവൃത്തിയില്ലാതെ വന്ന സരസ്വതി അവസാനം ഒളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ബ്രഹ്മാവു സരസ്വതിയെ ഭാര്യയാക്കുകയും ചെയ്തു.

    ചുറ്റി. ചിത്രകാരന്‍ ഇതു വല്ലതും കണ്ടാല്‍ ഇനി ബ്രഹ്മാവിന്റെയും സരസ്വതിയുടെയും അഗമ്യഗമനത്തെപ്പറ്റി (ഇതിനു പകരം ചിത്രകാരന്‍ എന്തു വാക്കുപയോഗിക്കും എന്നു് എനിക്കു ചിന്തിക്കാന്‍ പോലും വയ്യ!) നാലു പേജില്‍ ഒരു പോസ്റ്റെഴുതിയേക്കും. കുന്തിയ്ക്കു ശേഷം കാര്യമായി ഒന്നും പുരാണത്തില്‍ നിന്നു തടഞ്ഞിട്ടില്ലെന്നു തോന്നുന്നു 🙂

    പിന്നീടു്, ശിവന്‍ ഒരിക്കല്‍ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ചോദിച്ചു, “നിങ്ങള്‍ക്കെന്റെ അറ്റങ്ങള്‍ കണ്ടുപിടിക്കാമോ?”. ഇതു പറഞ്ഞു് ശിവന്‍ വലിയ രൂപമെടുത്തു നിന്നു. താഴേയ്ക്കു പോയ വിഷ്ണു ശിവന്റെ കാല്‍ കാണാന്‍ പറ്റാതെ തോല്‍‌വി സമ്മതിച്ചു തിരിച്ചു പോന്നു. മുകളിലേയ്ക്കു പോയ ബ്രഹ്മാവിനു് ശിവന്റെ തലയില്‍ നിന്നു് ഊര്‍ന്നുവീണ ഒരു കൈതപ്പൂവിനെ കിട്ടി. ശിവന്റെ തല കണ്ടുവെന്നും അവിടെ നിന്നു് എടുത്തതാണെന്നും ബ്രഹ്മാവു് കള്ളം പറഞ്ഞു. കൈതപ്പൂവും കള്ളസാക്ഷി പറഞ്ഞു. ദേഷ്യം വന്ന ശിവന്‍ ബ്രഹ്മാവിന്റെ മുകളിലേക്കു നോക്കുന്ന തല മുറിച്ചെടുത്തു. (കൈതപ്പൂവിനും കിട്ടി ശാപം-പൂജയ്ക്കെടുക്കാത്ത പൂവു് ആകട്ടേ എന്നു്.) ബ്രഹ്മാവു തിരിച്ചൊരു ശാപവും കൊടുത്തു. ആ തലയോടും എടുത്തു ശിവന്‍ ദിവസവും തെണ്ടാന്‍ ഇടയാവട്ടേ എന്നു്. അങ്ങനെ ശിവന്‍ തെണ്ടിയും കപാലിയുമായി. (ചുമ്മാതല്ല ലക്ഷ്മി പാര്‍വ്വതിയോടു് ഇങ്ങനെയൊക്കെ ചോദിച്ചതു്!)

    അപ്പോള്‍ പറഞ്ഞു വന്നതു്, കൈതപ്പൂ കള്ളസാക്ഷി പറഞ്ഞ കേസ് പരിഗണനയ്ക്കു വരുന്നതിനു മുമ്പു തന്നെ ജാംബവാന്‍ ബ്രഹ്മാവിനെ കണ്ടിട്ടുണ്ടെന്നു്!

  • ചിറകുള്ള പര്‍വ്വതങ്ങള്‍: ആദിയില്‍ പര്‍വ്വതങ്ങളുണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ ചിറകുകളോടുകൂടി ആയിരുന്നു. അന്നു് അവ ഒരിടത്തു കിടക്കുകയായിരുന്നില്ല. ഇടയ്ക്കിടയ്ക്കു പറന്നു വേറൊരിടത്തേയ്ക്കു പോകും.

    തലയ്ക്കു മുകളിലൂടെ ഈ ഭീമാകാരങ്ങളായ പര്‍വ്വതങ്ങള്‍ പറന്നു പോകുന്നതു കണ്ട മുനിമാര്‍ക്കു പേടിച്ചിട്ടു വെളിയിലിറങ്ങാന്‍ പറ്റാതായി. അവര്‍ ദേവേന്ദ്രനോടു പരാതി പറഞ്ഞു. ദേവേന്ദ്രന്‍ വജ്രായുധം കൊണ്ടു് എല്ലാ പര്‍വ്വതങ്ങളുടെയും ചിറകുകള്‍ വെട്ടിക്കളഞ്ഞു. അവ “പ്ധും” എന്നു താഴേയ്ക്കു വീണു. അവ വീണ സ്ഥലത്താണു് ഇപ്പോള്‍ ഉള്ളതു്.

    എല്ലാ പര്‍വ്വതങ്ങളെയും കിട്ടിയില്ല. ഹിമവാന്റെ മകനും പാര്‍വ്വതിയുടെ സഹോദരനുമായ മൈനാകം ഓടിപ്പോയി കടലില്‍ ഒളിച്ചു. (വരുണന്‍ രാഷ്ട്രീയാഭയം കൊടുത്തതാണെന്നാണു റിപ്പോര്‍ട്ട്.) ആ പര്‍വ്വതത്തിനു മാത്രം ചിറകുകളുണ്ടു്. വല്ലപ്പോഴും കക്ഷി കടലില്‍ നിന്നു് അല്പം പൊങ്ങിവരാറുണ്ടു്. ഹനുമാന്‍ ലങ്കയിലേക്കു ചാടിയപ്പോള്‍ മൈനാകം പൊങ്ങിവന്നു് കാല്‍ ചവിട്ടാന്‍ സ്ഥലം കൊടുത്തിരുന്നു. പിന്നെ പൊങ്ങിയതു് 1970-കളിലാണു്. “മൈനാകം കടലില്‍ നിന്നുയരുന്നുവോ…” എന്ന സിനിമാപ്പാട്ടു് എഴുതിക്കാന്‍ വേണ്ടി.

    ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പും ജാംബവാന്‍ ഉണ്ടായിരുന്നു. ചിറകുള്ള പര്‍വ്വതങ്ങളെയും കണ്ടിട്ടുണ്ടു്. ജാംബവാനാരാ മോന്‍!

  • ചിറകുകളുള്ള കുതിരകള്‍: ചിറകുള്ള കുതിരകളെപ്പറ്റി എന്തോ ഒരു കഥ കേട്ടിട്ടുണ്ടു്. എന്താണെന്നു് ഓര്‍മ്മയില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?
  • ശരീരമുള്ള കാമദേവന്‍: തപസ്സു ചെയ്തിരുന്ന ശിവന്‍ കണ്ണു തുറന്നപ്പോള്‍ പരിചരിച്ചു കൊണ്ടു നിന്ന പാര്‍വ്വതിയെ കാണുകയും ദേവന്മാരുടെ അപേക്ഷപ്രകാരം അപ്പോള്‍ കാമദേവന്‍ “സമ്മോഹനം” എന്ന അമ്പയയ്ക്കുകയും അപ്പോള്‍ ശിവനു മനശ്ചാഞ്ചല്യം വരുകയും ചെയ്തു.

    എന്നിട്ടു്
    ഉമാമുഖേ ബിംബഫലാധരോഷ്ഠേ
    വ്യാപാരയാമാസ വിലോചനാനി

    എന്നു കാളിദാസന്‍.

    ഇതിനു കാരണക്കാരനായ കാമദേവനെ മൂന്നാം കണ്ണു തുറന്നു് ശിവന്‍ ദഹിപ്പിച്ചു കളഞ്ഞു. അതില്‍പ്പിന്നെ കാമദേവനു ശരീരമില്ല. കാമികളുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന മനോജന്‍ അഥവാ മനോജ് ആണു് കക്ഷി പിന്നീടു്.

    കാമദേവനു പിന്നെ ശരീരം കിട്ടുന്നതു കൃഷ്ണന്റെ മകനായ പ്രദ്യുമ്നനായി ജനിക്കുമ്പോഴാണു്. പക്ഷേ, ജാംബവാന്‍ രാമനോടു സംസാരിക്കുമ്പോള്‍ എന്തു പ്രദ്യുമ്നന്‍?

    ഈ സംഭവത്തിനു മുമ്പു തന്നെ ജാംബവാനു കാമദേവനെ നല്ല പരിചയമായിരുന്നത്രേ. ആളു കൊള്ളാമല്ലോ!

  • ശുദ്ധജലമുള്ള കടല്‍: കടലിലെ വെള്ളത്തിനു് ഉപ്പുരസം വന്നതെങ്ങനെ എന്നതിനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ടു്. എന്തു ചോദിച്ചാലും തരുന്ന കുടുക്ക ഉപ്പുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ കപ്പലില്‍ നിന്നു കടലില്‍ വീണു പോയതും എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന ജിന്നിനെ അവസാനം കടലില്‍ ഉപ്പു കലക്കുന്ന ജോലി കൊടുത്തു് ഒതുക്കിയതും മറ്റും. എങ്കിലും ഭാരതീയപുരാണങ്ങളില്‍ ഇതിനുള്ള കഥ എന്താണെന്നു് എനിക്കറിയില്ല. എന്തെങ്കിലും കാണും. ആര്‍ക്കെങ്കിലും അറിയാമോ?

    സുജനിക തന്നെ പറഞ്ഞു തന്നു:

    ഒരിക്കല്‍ അഗസ്ത്യമുനി ദേഷ്യം വന്നിട്ടു സമുദ്രത്തെ മുഴുവന്‍ കുടിച്ചു. പിന്നെ ദേവന്മാരും മുനിമാരുമൊക്കെക്കൂ‍ടി താണു കേണപേക്ഷിച്ചപ്പോള്‍ സമുദ്രത്തെ ചെവിയിലൂടെ പുറത്തേയ്ക്കു വിട്ടു. അഗസ്ത്യന്റെ ശരീരത്തിനുള്ളില്‍ക്കൂടി കടന്നു പോയ ഈ പ്രക്രിയയിലാണത്രേ സമുദ്രത്തിനു് ഉപ്പുരസം ഉണ്ടായതു്!

    ഇതും ജാംബവാന്‍ കണ്ടിരിക്കുന്നു. എന്താ കഥ!

  • ശിവന്റെ വെളുത്ത കഴുത്തു്: ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്നു കാളകൂടവിഷം പൊങ്ങിവന്നു. അതു വീണു ലോകം നശിക്കാതിരിക്കാന്‍ ശിവന്‍ അതെടുത്തു കുടിച്ചു. അതു വയറ്റില്‍ പോകാതിരിക്കാന്‍ പാര്‍വ്വതി ശിവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അതു തിരിച്ചു വെളിയില്‍ വരാതിരിക്കാന്‍ വിഷ്ണു വായും പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം കഴുത്തില്‍ ഉറച്ചു. അങ്ങനെയാണു ശിവന്‍ നീലകണ്ഠനായതു്. (നീലകണ്ഠനിലെ “നീലം” വിഷമാണു്, നീലനിറമല്ല.) ജാംബവാന്‍ അതിനു മുമ്പു തന്നെ ശിവനെ കണ്ടിട്ടുണ്ടത്രേ!

    എനിക്കൊരു സംശയമുണ്ടു്. ശിവന്റെ നിറം വെളുപ്പായിരുന്നോ? ഭാരതത്തിലെ ദേവന്മാരൊക്കെ കറുത്തവരായിരുന്നില്ലേ? ദേവന്മാര്‍ക്കൊക്കെ വെളുപ്പുനിറം കിട്ടിയതു് എന്നാണു്? വെള്ളക്കാര്‍ വന്നതിനു ശേഷമാണോ അതോ ആര്യന്മാര്‍ വന്നപ്പോഴാണോ?

  • മഞ്ഞനിറമുള്ള വിഷ്ണു: വിഷ്ണുവിനു എപ്പോഴോ മഞ്ഞനിറമായിരുന്നത്രേ. പിന്നെ അതു കറുപ്പായി. എങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കുക. ഏതായാലും വിഷ്ണുവിനു കറുപ്പുനിറമാകുന്നതിനു മുമ്പു് ജാംബവാന്‍ കണ്ടിട്ടുണ്ടു് എന്നു മാത്രം ഇപ്പോള്‍ മനസ്സിലാക്കിയാല്‍ മതി.

    സുജനിക പറഞ്ഞതു്:
    വിഷ്ണുവിന്റെ ശരീരം മുഴുവന്‍ പിംഗളമായിരുന്നു. ഭൃഗു ചവിട്ടിയപ്പോള്‍ അത്രയും ഭാഗം കറുപ്പായി. അതാണു സൂചിതകഥ.

    ത്രിമൂര്‍ത്തികളില്‍ ആരാണു മികച്ചവന്‍ എന്നറിയാന്‍ ആദ്യം ബ്രഹ്മാവിന്റെയും പിന്നെ ശിവന്റെയും അടുത്തു പോയിട്ടു് തൃപ്തിയാകാതെ വിഷ്ണുവിന്റെ അടുത്തെത്തിയതാണു ഭൃഗു എന്ന മുനി. അപ്പോള്‍ ദാ അദ്ദേഹം കിടന്നുറങ്ങുന്നു. ലോകം മുഴുവന്‍ രക്ഷിക്കേണ്ട ആളാണു്, കിടക്കുന്ന കിടപ്പു കണ്ടില്ലേ? കൊടുത്തു ഒരു ചവിട്ടു്. ഒരു മാതിരി ചവിട്ടൊന്നുമല്ല. ചവിട്ടു കൊണ്ട നെഞ്ചു മുഴുവന്‍ കറുത്തു കരുവാളിച്ചു. ഞെട്ടിയുണര്‍ന്ന വിഷ്ണുവിനു ദേഷ്യമൊന്നും വന്നില്ല. പകരം മുനിയുടെ കാലു വേദനിച്ചോ എന്നു ചോദിച്ചു. ഉറങ്ങിയതിനു മാപ്പു പറയുകയും ചെയ്തു. ഇവന്‍ തന്നെ മികച്ചവന്‍ എന്നു് ഉറപ്പിച്ച ഭൃഗു (എതോ വൈഷ്ണവന്‍ ഉണ്ടാക്കിയ കഥയാവാം) എന്തു വരം വേണമെന്നു ചോദിച്ചു. ഭൃഗു ചവിട്ടിയ സ്ഥലത്തെ കരുവാളിച്ച കറുത്ത പാടു് എന്നും ഉണ്ടാവണം എന്നാണു വിഷ്ണു വരം ചോദിച്ചതു്. ആ വരം കൊടുത്തു. അതിനെയാണു് “ശ്രീവത്സം” എന്നു പറയുന്നതു്.

    ശ്രീവത്സത്തോടൊപ്പം തന്നെ പറയുന്ന മറ്റൊരു സാധനമാണു കൌസ്തുഭം. അതു വിഷ്ണു മാറില്‍ ധരിക്കുന്ന രത്നമാണു്.

    (ഈ ശ്രീവത്സവും കൌസ്തുഭവും എന്താണെന്നു ഗുരുവായൂരുള്ളവരോടു ചോദിച്ചു നോക്കൂ. രണ്ടു ഗസ്റ്റ് ഹൌസുകളാണു് എന്നു് ഉത്തരം കിട്ടും. 🙂 )

    ഈ ഭൃഗുവിനെക്കാളും പഴയ ആളാണു ജാംബവാന്‍. കക്ഷി ആദ്യം വിഷ്ണുവിനെക്കാണുമ്പോള്‍ നെഞ്ചത്തു ശ്രീവത്സവുമില്ല, കൌസ്തുഭവുമില്ല. ക്ലീന്‍ മഞ്ഞനിറം!

ചുരുക്കം പറഞ്ഞാല്‍, ഇതില്‍ പറഞ്ഞിട്ടുള്ള ഒന്‍പതു കാര്യങ്ങളില്‍ നാലെണ്ണത്തിന്റെ സൂചിതകഥകള്‍ എനിക്കറിയില്ല.

മൂന്നെണ്ണത്തിന്റെ കഥ സുജനിക എന്ന രാമനുണ്ണി തന്നെ പറഞ്ഞു തന്നു.

പുരാണത്തെപ്പറ്റിയുള്ള വിവരം തുലോം പരിമിതമാണെന്നു മനസ്സിലായി. ഇനി അതറിഞ്ഞിട്ടു് ഇതു പോസ്റ്റു ചെയ്യാം എന്നു കരുതിയാല്‍ ഇതൊരിക്കലും വെളിച്ചം കാണില്ല. ഈ കഥകള്‍ അറിയാവുന്നവര്‍ ദയവായി കമന്റുകളിടുക. അവ ഈ പോസ്റ്റില്‍ത്തന്നെ ചേര്‍ക്കാം.


ബൂലോഗത്തിലും ജാംബവാനെപ്പോലെ ഒരു ജീവിയുണ്ടു്. അതാണു “സീനിയര്‍ ബ്ലോഗര്‍”. പണ്ടു തൊട്ടേ ബ്ലോഗിംഗ് തുടങ്ങിയവരാണെന്നു പറയുന്നു. ഇപ്പോള്‍ കാര്യമായി പോസ്റ്റുകളൊന്നുമില്ല. കണ്ണു കാണാന്‍ ബുദ്ധിമുട്ടുണ്ടു്. ഇടയ്ക്കിടെ കണ്ണിന്റെ പോള പൊക്കി ഒന്നു നോക്കി ഒരു പോസ്റ്റോ കമന്റോ ഇടും. ഇങ്ങേരുടെ കാലം കഴിഞ്ഞു എന്നു കരുതി ഇരിക്കുന്ന നമ്മള്‍ അപ്പോള്‍ ഒന്നു ഞെട്ടും. പിന്നെ കാണണമെങ്കില്‍ ഒരു യുഗം കഴിയണം.

ഇങ്ങനെ ഇടയ്ക്കിടെ മുഖം കാണിക്കുന്ന സന്ദര്‍ഭത്തില്‍ ജാംബവാനെപ്പോലെ തന്റെ പഴക്കം സൂചിപ്പിക്കുന്ന ചില കഥകള്‍ പറയും:

“പണ്ടു കേരളാ ഡോട്ട് കോമിലും മലയാളവേദിയിലും ഞാന്‍ ബ്ലോഗ് ചെയ്തിട്ടുണ്ടു്…”

“ഇപ്പോള്‍ എല്ലാം എളുപ്പമല്ലേ. ഈ വരമൊഴിയും സ്വനലേഖയും മലയാളം കീബോര്‍ഡുമൊക്കെ വരുന്നതിനു മുമ്പു് ഞാന്‍ മലയാളം യൂണിക്കോഡ് ടൈപ്പു ചെയ്തിട്ടുണ്ടു്. ഓരോ കോഡ്‌പോയിന്റിന്റെയും നമ്പര്‍ നോക്കിയിട്ടു് അതിലെ ഓരോ ബിറ്റും ഓരോന്നായി പെറുക്കിവെച്ചു്. ഒരു “അ” എഴുതാന്‍ മൂന്നു ദിവസമെടുത്തു. അങ്ങനെ ഒരു മഹാകാവ്യം എഴുതിയ ആളാണു ഞാന്‍…”

“ഞങ്ങളൊക്കെ ബ്ലോഗ് ചെയ്തിരുന്ന കാലത്തു് നല്ല ഈടുള്ള കൃതികളായിരുന്നു ബ്ലോഗില്‍. ഇപ്പോള്‍ എന്താ കഥ? വായില്‍ തോന്നിയതു കോതയ്ക്കു പാട്ടു് എന്നല്ലേ?”

ഭാവിയില്‍ നമ്മളും ഇങ്ങനെയൊക്കെ പറയുമായിരിക്കും:

“ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ പ്ലൂട്ടോ ഒരു ഗ്രഹമായിരുന്നു…”

“ചില്ലില്ലാത്ത മലയാളത്തിലാണു് ഞാന്‍ എന്റെ ഇരുനൂറാമത്തെ പോസ്റ്റ് എഴുതിയതു്…”

“കൊടകരപുരാണം പുസ്തകമാകുന്നതിനു മുമ്പു ബ്ലോഗില്‍ വായിച്ചവനാണു ഞാന്‍…”

“ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗ് നേരിട്ടു കണ്ടിട്ടുള്ളവനാണു ഞാന്‍…”

നര്‍മ്മം
സരസശ്ലോകങ്ങള്‍

Comments (27)

Permalink

സരസശ്ലോകങ്ങള്‍: അയല്‍‌വാസികളുടെ വഴക്കു്

വേലിയുടെ അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ടു് ചില പെണ്ണുങ്ങള്‍ വഴക്കുണ്ടാക്കുന്നതു കണ്ടിട്ടില്ലേ? മറ്റവളെയും അവളുടെ ഭര്‍ത്താവിനെയും കുടുംബത്തെയും അടച്ചു കുറ്റം പറയുന്ന ഈ വഴക്കു് സാധാരണ തീരുന്നതു് “ഫ..” എന്ന ആട്ടിലാണു്.

ഫോട്ടോ, ഫോണ്‍, ഫിലിം തുടങ്ങിയവയിലെ “ഫ”യല്ല. ഫലത്തിലെയും ഫലിതത്തിലെയും ഫ. പവര്‍ഗ്ഗത്തിലെ അതിഖരം. കേട്ടാല്‍ കേള്‍ക്കുന്നവന്‍ വിറയ്ക്കണം. തെറിക്കണം. അമ്മാതിരി ഫ.

എന്തു ചെയ്യാന്‍, ഇപ്പോള്‍ മലയാളി ഫലത്തിലെയും ഫലിതത്തിലെയും ഫ ഫോട്ടോയിലെയും ഫിലിമിലെയും ഫ പോലെയാണുച്ചരിക്കുന്നതു്. ഇവരൊക്കെ ആട്ടുന്നതും ഈ ഫയില്‍ത്തന്നെയാണോ എന്തോ? അതോ ആട്ടു് എന്നതു് ഒരു പഴയ ഫ്യൂഡല്‍ (ഫോട്ടോയിലെ ഫ) വ്യവസ്ഥിതിയുടെ പ്രതിഫലനം (ഫലത്തിലെ ഫ) മാത്രമായി അവശേഷിക്കുന്നുവോ?

ഒരുവളുടെ ഭര്‍ത്താവു് വൈറ്റ് കോളര്‍ ജോലിക്കാരനും സദ്‌ഗുണസമ്പന്നനും പണക്കാരനും ആവുകയും മറ്റവളുടേതു കൂലിപ്പണിക്കാരനും കള്ളുകുടിയനും ഇരപ്പാളിയും ആവുകയും ചെയ്താലോ? സ്വാഭാവികമായും ആദ്യത്തവള്‍ മറ്റവളുടെ ഭര്‍ത്താവിനെപ്പറ്റിയായിരിക്കും കുത്തുവാക്കുകള്‍ പറയുക. മിക്കവാറും നാക്കിനു കൂടുതല്‍ ശൌര്യം കൂലിപ്പണിക്കാരന്റെ ഭാര്യയ്ക്കായിരിക്കും. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞു് വല്യവീട്ടിലെ കൊച്ചമ്മയെ അവള്‍ തോല്‍പ്പിക്കുകയും ചെയ്യും.

ഇങ്ങനെയുള്ള ഒരു തരം വഴക്കു പല കവികളും വിഷയമാക്കിയിട്ടുണ്ടു്. ഇവിടെ വഴക്കുണ്ടാക്കുന്നതു മഹാലക്ഷ്മിയും പാര്‍വ്വതിയുമാണു്. ലക്ഷ്മിയുടെ ഭര്‍ത്താവു് മഹാവിഷ്ണു സുന്ദരന്‍, എല്ലാവര്‍ക്കും വേണ്ടവന്‍, പെണ്ണുങ്ങള്‍ക്കു് ഇഷ്ടപ്പെട്ടവന്‍, എല്ലാത്തിനെയും രക്ഷിക്കുന്നവന്‍, വൈറ്റ് കോളര്‍ ജോലിക്കാരന്‍. പാര്‍വ്വതിയുടെ ഭര്‍ത്താവു് ശിവനാകട്ടേ തെണ്ടി നടക്കുന്നവന്‍, ചാരം പൂശുന്നവന്‍, കാമദേവനെ കണ്ണെടുത്താല്‍ കണ്ടു കൂടാത്തവന്‍, തുണിയുടുക്കാതെ ആടുന്നവന്‍. സ്വാഭാവികമായി സംസാരം ഭര്‍ത്താവിനെപ്പറ്റിയായിരിക്കും. പക്ഷേ, പാര്‍വ്വതിയുടെ അടുത്താ കളി?


“എടിയേ, പാറോതിയേ…”

“എന്തരടീ കെടന്നു തൊള്ള തൊറക്കണതു്? ഞാനിവിടെ പന പോലെ നിക്കണതു കാണാന്‍ മേലായോ?”

“ആ തെണ്ടി എവിടെ പോയെടീ?”

ശിവന്‍ ഒരു തലയോടു പാത്രമാക്കി തെണ്ടാന്‍ പോകാറുണ്ടു്. പണ്ടു ബ്രഹ്മാവിന്റെ ഒരു തല മുറിച്ച വകയില്‍ കിട്ടിയ ശാപത്തിന്റെ ഫലമാണു്. അതാണു് ഇവിടുത്തെ വിവക്ഷ.

“ആ, എനിക്കറിയാന്മേലാ. മഹാബലിയുടെ യാഗശാലയിലാണെന്നു തോന്നുന്നു…”

മഹാബലിയുടെ യാഗശാലയില്‍ പണ്ടു മൂന്നടി മണ്ണു തെണ്ടാന്‍ പോയതു വിഷ്ണുവാണു്-വാമനനായി. തെണ്ടിയെന്നു മാത്രമല്ല, ഭിക്ഷ കൊടുത്തവനെ പാര വെച്ചു പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുക വരെ ചെയ്തു. അത്രയ്ക്കൊന്നും വൃത്തികേടു കാണിച്ചിട്ടില്ല തന്റെ ഭര്‍ത്താവു്!

“എവിടാ ഇന്നു തുണിയഴിച്ചുള്ള ആട്ടം?”

ശിവന്റെ ദിഗംബരനൃത്തം ലോകപ്രശസ്തമാണല്ലോ.

“വൃന്ദാവനത്തില്‍. ഗോപസ്ത്രീകളുടെ കൂടെ. തുണിയൊണ്ടോ ഇല്ലിയോ, ആ…”

വൃന്ദാവനത്തില്‍ രാസക്രീഡ നടത്തുന്നതു വിഷ്ണു. കൃഷ്ണനായി.

“മൃഗം എവിടെപ്പോയെടീ?”

ശിവന്‍ കയ്യിലൊരു മാനിനെ കൊണ്ടു നടക്കാറുണ്ടു്. അതിനെപ്പറ്റിയാണു ചോദിക്കുന്നതു്. മൃഗം = മാന്‍.

“പന്നിയുടെ കാര്യമല്ലേ? ആ…”

“മൃഗം” എന്നതിനു് animal എന്ന അര്‍ത്ഥമെടുത്തു്. പന്നി എന്നുദ്ദേശിച്ചതു വിഷ്ണുവിനെ. മൂപ്പരുടെ മൂന്നാമത്തെ അവതാരമാണു പന്നി. വരാഹാവതാരം.

“അതല്ലടീ, ആ കാള എവിടെപ്പോയെടീ?”

ശിവന്‍ ഒരു കാളപ്പുറത്തു കയറുന്നതിനെപ്പറ്റി ദേവലോകത്തു പലരും പറഞ്ഞു ചിരിക്കാറുണ്ടു്. ശിവനെ കല്യാണം കഴിക്കാന്‍ പോയ പാര്‍വ്വതീയോടു ശിവന്‍ തന്നെ വേഷം മാറി വന്നു ചോദിച്ചതാണു്

ഉടനൊരു മുതുകാള മേല്‍ കരേറും
ഭവതിയെ നോക്കി മഹാജനം ചിരിക്കും

എന്നു്. (കാളിദാസന്റെ കുമാരസംഭവത്തിലെ വരികള്‍, ഏ. ആര്‍. രാജരാജവര്‍മ്മയുടെ പരിഭാഷ.)

“ഓ, അതോ, അറിയാന്മേലാ. ആ കന്നാലിച്ചെക്കനോടു ചോദിക്കു്…”

വിഷ്ണു കൃഷ്ണനായപ്പോള്‍ പശുവിനെയും കാളയെയും മേയ്ക്കുന്ന കന്നാലിച്ചെക്കനായിരുന്നു.

“പോടീ…”

“പോടീ…”

ഈ ശ്ലോകമെഴുതിയ സംസ്കൃതകവി ആരെന്നറിയില്ല. അപ്പയ്യദീക്ഷിതരുടെ “കുവലയാനന്ദം” എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തില്‍ “വക്രോക്തി” എന്ന അലങ്കാരത്തിനുദാഹരണമായി ഈ ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടു്.

ശ്ലോകം:

“ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ, സുതനു?” – “ബലിമഖേ”; “താണ്ഡവം ക്വാദ്യ ഭദ്രേ?” –
“മന്യേ വൃന്ദാവനാന്തേ”; “ക്വ നു സ മൃഗശിശുര്‍?” – “നൈവ ജാനേ വരാഹം”;
“ബാലേ, കച്ചിന്ന ദൃഷ്ടോ ജരഠവൃഷപതിര്‍?” – “ഗ്ഗോപ ഏവാത്ര വേത്താ”
ലീലാസല്ലാപ ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ

അര്‍ത്ഥം:

സുതനു, സ ഭിക്ഷ-അര്‍ത്ഥീ ക്വ യാതഃ? : സുന്ദരീ, ആ തെണ്ടുന്നവന്‍ എവിടെപ്പോയി?
ബലിമഖേ : ബലിയുടെ യാഗത്തിനു്.
അദ്യ താണ്ഡവം ക്വ, ഭദ്രേ : ഇന്നു താണ്ഡവം എവിടെയാണു പെണ്ണേ?
വൃന്ദാവന-അന്തേ മന്യേ : വൃന്ദാവനത്തിലാണെന്നു തോന്നുന്നു
സ മൃഗശിശുഃ നു ക്വ : ആ കുഞ്ഞുമൃഗമോ, അതെവിടെപ്പോയി?
വരാഹം ന ഏവ ജാനേ : പന്നിയെപ്പറ്റി ഒരു പിടിയുമില്ല
ബാലേ, കത്-ചിത് ജരഠ-വൃഷ-പതിഃ ന ദൃഷ്ടഃ : കുട്ടീ, ആ മുതുകാളയെ എങ്ങും കണ്ടില്ലല്ലോ?
അത്ര ഗോപഃ ഏവ വേത്താ : അതു് ഇടയനു മാത്രമേ അറിയൂ
ഇത്ഥം ജലനിധി-ഹിമവത്-കന്യയോഃ : ഇങ്ങനെ കടലിന്റെയും ഹിമവാന്റെയും പെണ്മക്കള്‍ ചെയ്യുന്ന
ഏവം ലീലസല്ലാപഃ : കളിയായുള്ള സംവാദം
വഃ ത്രായതാം : നിങ്ങളെ രക്ഷിക്കട്ടേ!

മുകളില്‍ കൊടുത്ത ശ്ലോകത്തെ പരിഭാഷപ്പടുത്തി ഏ. ആര്‍. രാജരാജവര്‍മ്മ തന്റെ അലങ്കാരശാസ്ത്രഗ്രന്ഥമായ “ഭാഷാഭൂഷണ”ത്തില്‍ ചേര്‍ത്തിട്ടുണ്ടു്. വക്രോക്തിയുടെ ഉദാഹരണമായിത്തന്നെ.

ശ്ലോകം:

“പിച്ചക്കാരന്‍ ഗമിച്ചാനെവിടെ?” – “ബലിമഖം തന്നില്‍”; “എങ്ങിന്നു നൃത്തം?”,
“മെച്ചത്തോടാച്ചിമാര്‍ വീടതില്‍”; “എവിടെ മൃഗം?” – “പന്നി പാഞ്ഞെങ്ങു പോയോ?”;
“എന്തേ കണ്ടില്ല മൂരിക്കിഴടിനെ?” – “ഇടയന്‍ ചൊല്ലുമക്കാര്യമെല്ലാം”
സൌന്ദര്യത്തര്‍ക്കമേവം രമയുമുമയുമായുള്ളതേകട്ടെ മോദം.

അര്‍ത്ഥം:
“പിച്ചക്കാരന്‍ എവിടെ ഗമിച്ചാന്‍ (പോയി)?”
“ബലി-മഖം തന്നില്‍ (ബലിയുടെ യാഗത്തില്‍)”
“ഇന്നു് നൃത്തം എങ്ങു്?”
“മെച്ചത്തോടെ ആച്ചിമാര്‍ വീടു് അതില്‍ (ഗോപസ്ത്രീകളുടെ വീട്ടില്‍)”
“മൃഗം എവിടെ?”
“പന്നി എങ്ങു പാഞ്ഞു പോയോ?”
“എന്തേ മൂരിക്കിഴടിനെ കണ്ടില്ല?”
“ഇടയന്‍ ആ കാര്യം എല്ലാം ചൊല്ലും (പറയും)”

ഏവം (ഈ വിധത്തില്‍) രമയും (ലക്ഷ്മിയും) ഉമയും (പാര്‍വ്വതിയും) ആയി ഉള്ള സൌന്ദര്യത്തര്‍ക്കം മോദം (സന്തോഷത്തെ) തരട്ടേ!


ഇതാ പിന്നെയും:

“എടീ പാറൂ, ഒരു സംശയമുണ്ടായിരുന്നു…”

“ചോദീരെടീ…”

“അക്ഷയതൃതീയ വരുന്നു. കുറേ ആഭരണമെടുത്താലോ എന്നു വിചാരിക്കുന്നു. ഈ ദേഹത്തു ധരിക്കാന്‍ പാമ്പു നല്ലതാണോടീ?”

ശിവന്‍ ദേഹത്തു മുഴുവന്‍ പാമ്പിനെ ചൂടുന്നതിനെ കളിയാക്കുകയാണു്.

“ദേഹത്തു ധരിക്കുന്ന കാര്യം അറിയില്ല. മെത്തയാക്കി അതിന്റെ പുറത്തു കിടക്കാന്‍ ബെസ്റ്റ്!”

വിഷ്ണുവിന്റെ കിടക്ക അനന്തന്‍ എന്ന പാമ്പാണല്ലോ.

“ഒരു പുതിയ വണ്ടി വാങ്ങണം. കാള നല്ലതാണോടീ?”

Ford Taurus-ന്റെ കാര്യമല്ല. സാക്ഷാല്‍ കാള. ശിവന്റെ വാഹനം അതാണല്ലോ.

“കണ്ട ആപ്പയൂപ്പകള്‍ക്കു കാള മേയ്ച്ചു നടക്കാന്‍ നല്ലതാണെന്നു കേട്ടിട്ടുണ്ടു്. പുറത്തു കയറാന്‍ നല്ല ചങ്കുറപ്പു വേണം!”

കൃഷ്ണന്‍ കാലിച്ചെക്കനായിരുന്നല്ലോ.

“നിന്റെ നാക്കിനു ലൈസന്‍സില്ലല്ലോ. അല്ല, ഞാനൊന്നു ചോദിക്കട്ടേ, ദിവസവും ഇങ്ങനെ തെണ്ടുന്നതു നല്ലതാണോ? നിനക്കു നിന്റെ കെട്ടിയോനെ ഒന്നു് ഉപദേശിച്ചു കൂടേ?”

“ഓ, അങ്ങേരു മാനമായി തെണ്ടുന്നതല്ലേ ഉള്ളൂ. മോട്ടിക്കുന്നില്ലല്ലോ? ഇവിടെ ഓരോത്തന്മാരു പാലു മോട്ടിക്കും, വെണ്ണ മോട്ടിക്കും, കുളിക്കടവില്‍ കുളിക്കുന്ന പെണ്ണുങ്ങളുടെ തുണി മോട്ടിക്കും, കല്യാണപ്പന്തലീന്നു പെണ്ണിനെ വരെ മോട്ടിക്കും…”

കൃഷ്നന്‍ ചെറുപ്പത്തില്‍ പാലും വെണ്ണയും പിന്നെ ഗോപസ്ത്രീകളുടെ തുണിയും മോഷ്ടിച്ചിട്ടുണ്ടു്. പ്രായമായപ്പോള്‍ കല്യാണപ്പന്തലില്‍ നിന്നു രുക്മിണിയെയും.

“പോടീ…”

“പോടീ…”

ഈ ശ്ലോകം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന കാത്തുള്ളില്‍ അച്യുതമേനോന്റേതാണു്. “കവിപുഷ്പമാല” എന്നൊരു കവിത എഴുതിയതിനു വെണ്മണി മഹന്റെ കയ്യില്‍ നിന്നു നിറയെ ചീത്ത വാങ്ങി (“ശങ്കാഹീനം ശശാങ്കാമലതരയശസാ…”) കുപ്രസിദ്ധി നേടിയ ആളാണു് അദ്ദേഹം.

ശ്ലോകം:

“നന്നോ മെയ്യണിവാനുമേ ഫണി?” – “രമേ, മെത്തയ്ക്കു കൊള്ളാം!”; “കണ–
ക്കെന്നോ കാളയിതേറുവാനനുദിനം?” – “മേച്ചീടുവാനുത്തമം!”;
“എന്നാലെന്നുമിരന്നിടുന്നതഴകോ?”, “കക്കുന്നതില്‍ ഭേദമാ”-
ണെന്നാക്കുന്നലര്‍മങ്കമാരുടെ കളിച്ചൊല്ലിങ്ങു താങ്ങാകണം!

അര്‍ത്ഥം:

“ഉമേ (പാര്‍വ്വതീ), മെയ്യു് അണിവാന്‍ (ദേഹത്തു ചാര്‍ത്താന്‍) ഫണി (പാമ്പു്) നന്നോ (നല്ലതാണോ?)”
“രമേ (ലക്ഷ്മീ), മെത്തയ്ക്കു കൊള്ളാം”
“അനുദിനം (ദിവസം തോറും) ഏറുവാന്‍ (കേറാന്‍) കാളയിതു് (ഈ കാള) നന്നു് എന്നോ (നല്ലതാണു് എന്നാണോ)?”
“മേച്ചീടുവാന്‍ ഉത്തമം”
“എന്നാല്‍ എന്നും ഇരന്നിടുന്നതു് (തെണ്ടുന്നതു്) അഴകോ (ഭംഗിയോ)?”
“കക്കുന്നതില്‍ (മോഷ്ടിക്കുന്നതിലും) ഭേദമാണു്”
എന്നു് (ഈ വിധത്തില്‍) ആ കുന്നു്-അലര്‍-മങ്കമാരുടെ (കുന്നിന്റെയും പൂവിന്റെയും പെണ്മക്കളുടെ – പാര്‍വ്വതിയും ലക്ഷ്മിയും) കളിച്ചൊല്ലു് (കളിയായുള്ള വര്‍ത്തമാനം) ഇങ്ങു താങ്ങാകണം(രക്ഷിക്കണം)!


മറ്റുള്ളവര്‍ എഴുതിയ നല്ല ശ്ലോകങ്ങളുടെ ആശയങ്ങള്‍ ഉളുപ്പില്ലാതെ കട്ടെടുത്തു സ്വയം ശ്ലോകങ്ങളെഴുതി പ്രശസ്തരായവരായിരുന്നു വെണ്മണിക്കവികള്‍. പ്രത്യേകിച്ചു മഹന്‍. ചങ്ങനാശ്ശേരി രവിവര്‍മ്മയുടെ “ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു…” എന്ന ശ്ലോകത്തെ “കണ്ഠേ നല്ല കറുപ്പുമുണ്ടു…” എന്നു പരാവര്‍ത്തനം ചെയ്തതു് ഒരുദാഹരണം മാത്രം. താഴെക്കൊടുക്കുന്നതു മറ്റൊരുദാഹരണം. എന്തായാലും ലക്ഷ്മിയും പാര്‍വ്വതിയുമായുള്ള വഴക്കിനെ ചിത്രീകരിക്കുന്ന ശ്ലോകങ്ങളില്‍ ഇതാണു് ഏറ്റവും പ്രസിദ്ധം.

ഇവിടെ കുത്തുവാക്കൊന്നുമില്ല. ചോദ്യമെല്ലാം ഡയറക്ടാണു്.

“ഡീ, നിന്റെ കെട്ടിയോന്‍ ഫുള്‍ ടൈം കാട്ടിലല്ലേ?”

“പിന്നെ നിന്റെ കെട്ടിയോന്‍ നാട്ടിലായിരിക്കും. ഒന്നുകില്‍ വൃന്ദാവനത്തില്‍ ഇടച്ചിമാരുമൊത്തു്, അല്ലെങ്കില്‍ നടുക്കടലില്‍. പതിന്നാലു കൊല്ലമല്യോടീ പണ്ടു അങ്ങേരു കണ്ടിന്യൂവസ്സായി കാട്ടില്‍ പോയതും കണ്ട പെണ്ണുങ്ങളുടെ മൂക്കും മുലേം മുറിച്ചതും. ഒന്നു പോടീ..”

“അങ്ങേരു പാമ്പിനെയെടുത്തു ദേഹത്തിടുന്നുണ്ടല്ലോ. അറയ്ക്കത്തില്യോടീ?”

“നിന്റെ കെട്ടിയോന്‍ പാമ്പിന്റെ പുറത്തല്യോ കിടക്കുന്നതു്? നീയും അങ്ങേരുടെ കൂടെ അവിടല്യോ കിടപ്പു്? വല്യ അറപ്പും കൊണ്ടു വന്നിരിക്കുന്നു…”

“എന്നാലും ഒരു നല്ല വണ്ടി വാങ്ങിച്ചു കൂടേ? ഇപ്പോഴും കാളവണ്ടിയാണല്ലോ..”

“കാളവണ്ടി ഓടിക്കാനറിയാമല്ലോ, ഇല്ലേ? അല്ലാതെ നിന്റെ അവനെപ്പോലെ കാളയെ മേയ്ച്ചു കൊണ്ടു പുറകേ ഓടുകയല്ലല്ലോ…”

“എന്റമ്മേ! എവടെ ഒരു നാക്കു്! എനിക്കു മേലായേ എവളോടു വര്‍ത്താനം പറയാന്‍. കണ്ട്രി!”

“പോടീ…”

ശ്ലോകം:

“കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവന?” – “മതേ, നിന്റെയോ?”; “നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ?” – “ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?”;
“മാടല്ലേ വാഹനം നിന്‍ ദയിത” – “നതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?”;
“കൂടില്ലേ തര്‍ക്ക” – മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍!

അര്‍ത്ഥം:

“നിന്റെ ഭര്‍ത്താവിനു ഭവനം (വീടു്) കാടു് അല്ലേ?”
“അതേ. നിന്റെയോ?”
“നിന്‍ മണാളന്‍ (നിന്റെ ഭര്‍ത്താവു്) പന്നഗത്തെ (പാമ്പിനെ) ചൂടില്ലേ?”
“ശരി, തവ കണവന്‍ (ഭര്‍ത്താവു്) പാമ്പിലല്ലേ കിടപ്പൂ (കിടക്കുന്നതു്)?”
“നിന്‍ ദയിതനു് (ഭര്‍ത്താവിനു്) വാഹനം മാടു് (കന്നാലി) അല്ലേ?”
“അതിനെയും നിന്‍ (നിന്റെ) പ്രിയന്‍ മേയ്പ്പതില്ലേ (മേയിക്കില്ലേ)?”
“(ഞാനിനി) തര്‍ക്കം കൂടില്ലേ” എന്നു് ഉമ (പാര്‍വ്വതി) രമയെ (ലക്ഷ്മിയെ) മടക്കും (തോല്‍പ്പിക്കുന്ന) മൊഴിയ്ക്കായ് (വാക്കിനായി) തൊഴുന്നേന്‍ (ഞാന്‍ തൊഴുന്നു).


ഇതുപോലെ ലക്ഷ്മിയും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണമായുള്ള ശ്ലോകങ്ങള്‍ അറിയാവുന്നവര്‍ ദയവായി കമന്റായി ഇടുക. ഇതേ രീതിയില്‍ സ്ത്രീകളുടെ ഒരു തിരുവാതിരപ്പാട്ടോ മറ്റോ ഉള്ളതും കേട്ടിട്ടുണ്ടു്. ആര്‍ക്കെങ്കിലും അറിയാമോ?


[2008-09-23] ഭാര്യമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ ഭര്‍ത്താക്കന്മാര്‍ വെറുതേ ഇരിക്കുമോ? രാജേഷ് വര്‍മ്മയുടെ ശ്ലോകം.

“കുന്നിന്‍നാട്ടിലെ ബാന്ധവം കഠിനമോ?” “തണ്ണീരിലും മെച്ചമാ-”
“ണുണ്ണിക്കുമ്പ നിറഞ്ഞിടാത്തൊരഴലോ?” “വന്ധ്യത്വമോര്‍ത്താല്‍ സുഖം.”
“പെണ്ണിന്‍ മാതിരി പാതിമേനിയഴകോ?” “പെണ്‍വേഷമോ?”യെന്നു ചെ-
ന്തണ്ടാര്‍ക്കണ്ണനെ വെന്ന വാണിയൊടു മുക്കണ്ണന്‍ തുണച്ചീടണം.

സരസശ്ലോകങ്ങള്‍

Comments (22)

Permalink

സരസശ്ലോകങ്ങള്‍ – പുതിയ വിഭാഗം

ഒരു പുതിയ വിഭാഗം തുടങ്ങുന്നു-സരസശ്ലോകങ്ങള്‍.

സംസ്കൃതത്തിലും മലയാളത്തിലുമുള്ള രസകരങ്ങളായ ചില ശ്ലോകങ്ങളെ പരിചയപ്പെടുത്തുകയാണു് ഈ വിഭാഗത്തിലെ പോസ്റ്റുകളുടെ ഉദ്ദേശ്യം. സംസ്കൃതശ്ലോകങ്ങള്‍ക്കു് അല്പം വിശദമായ അര്‍ത്ഥവിവരണവും ഉണ്ടായിരിക്കും.

നര്‍മ്മത്തിനു വേണ്ടി വ്യാഖ്യാനത്തില്‍ അല്പം സ്വാതന്ത്ര്യം എടുത്തേക്കാം. അതിനാല്‍ അവ ശ്ലോകങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥമായി തെറ്റിദ്ധരിക്കരുതു്. ദുര്‍വ്യാഖ്യാനത്തിന്റെ പ്രശ്നം ഒഴിവാക്കാന്‍ ശ്ലോകങ്ങളുടെ ശരിക്കുള്ള അര്‍ത്ഥവും കൊടുത്തിട്ടുണ്ടാവും.

ഇതിനു മുമ്പു് നല്ല സംസ്കൃതശ്ലോകങ്ങളെ സുഭാഷിതം എന്ന വിഭാഗത്തില്‍ പരിചയപ്പെടുത്തിയിരുന്നു. അതും ഇതും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടു്.

ഒന്നാമതായി, സുഭാഷിതത്തില്‍ ചെറിയ സംസ്കൃതശ്ലോകങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ഇതില്‍ സംസ്കൃതത്തിലെയും മലയാളത്തിലെയും ശ്ലോകങ്ങളുണ്ടാവും. പൊതുവേ വലിയ ശ്ലോകങ്ങളായിരിക്കും.

രണ്ടാമതായി, സുഭാഷിതത്തില്‍ ചില നല്ല ലോകതത്ത്വങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഇതിന്റെ പ്രതിപാദ്യവിഷയം പ്രധാനമായും നര്‍മ്മവും രസികത്തവുമാണു്. സാരോപദേശത്തേക്കാള്‍ കവിതയ്ക്കും ഭാവനയ്ക്കുമാണു് ഇവിടെ പ്രാധാന്യം.

മൂന്നാമതായി, സുഭാഷിതത്തിലെ ശ്ലോകങ്ങള്‍ മതനിരപേക്ഷവും പുരോഗമനചിന്താപരവും യുക്തിപൂര്‍വ്വകവുമാകാന്‍ ഞാന്‍ വളരെ നിഷ്കര്‍ഷിച്ചിരുന്നു. ഇതു പാലിക്കാന്‍ സംസ്കൃതത്തില്‍ നിന്നുദ്ധരിക്കുമ്പോള്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും ഇതു വരെ അങ്ങനെ ചെയ്തിട്ടുണ്ടു് എന്നാണു് എന്റെ വിശ്വാസം. ഇതില്‍ അതു നിഷ്കര്‍ഷിക്കാന്‍ ഉദ്ദേശ്യമില്ല. ഇവിടെ ഹിന്ദുപുരാണത്തില്‍ നിന്നുള്ള പരാമര്‍ശങ്ങളും ദേവീദേവസ്തുതികളും മറ്റും ഉണ്ടാവും. ഫ്യൂഡല്‍ വ്യവസ്ഥയില്‍ മാത്രം കണ്ടു വരുന്ന രസികത്തങ്ങളും ഇന്നത്തെ രീതിയില്‍ പ്രതിലോമകരങ്ങളായ ചില ആശയങ്ങളും ഉണ്ടായെന്നു വരും. നമ്പൂരിഫലിതത്തിലെ സാമൂഹികപ്രശ്നങ്ങള്‍ പോലെ ഇവയിലും പ്രശ്നങ്ങളുണ്ടായേക്കാം. അവ ചര്‍ച്ച ചെയ്യുന്നതിനു വിരോധമില്ല. എങ്കിലും അവയെ ശ്ലോകം എന്ന മാദ്ധ്യമത്തിന്റെ ഒരു സ്വഭാവം മാത്രമായി കാണുകയും ഈ ബ്ലോഗിന്റെ രാഷ്ട്രീയമായി കാണാതിരിക്കുകയും ചെയ്യണമെന്നു് അപേക്ഷിക്കുന്നു.

നാലാമതായി, സുഭാഷിതത്തില്‍ സമീപകാലബ്ലോഗ് ചിന്തകളും ഉണ്ടായിരുന്നു. ഇതില്‍ അതുണ്ടാവില്ല. വിഷയം തന്നെ പലപ്പോഴും വിപുലമായതുകൊണ്ടു് വിഷയം വിട്ടു കളിക്കാന്‍ ഉദ്ദേശ്യമില്ല.

മുഖവുരയും ഡിസ്ക്ലൈമറും കഴിഞ്ഞു. ഇനി സരസശ്ലോകങ്ങളിലേക്കു കടക്കാം. ആദ്യത്തേതു്-അയല്‍‌വാസികളുടെ വഴക്കു്.

സരസശ്ലോകങ്ങള്‍

Comments (0)

Permalink

ഷോലേ സിനിമയും കാളിദാസനും

ഷോലേ (Sholay) എന്ന ഹിന്ദിസിനിമയിലെ അമിതാഭ് ബച്ചനും ഹേമമാലിനിയുടെ അമ്മായിയും തമ്മിലുള്ള സംഭാഷണം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ധര്‍മ്മേന്ദ്രയ്ക്കു കല്യാണമാലോചിക്കാന്‍ ചെന്ന അമിതാഭ് പ്രതിശ്രുതവരന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി അതു വലിയ കുറ്റങ്ങളിലെത്തുന്നതു്. ആ സംഭാഷണം ഹിംഗ്ലീഷില്‍ ഇവിടെ കാണാം.

ഈ ഫലിതം പല രൂപത്തിലും കാണാറുണ്ടു്. സ്വന്തം വീടു കത്തിപ്പോയി ഭാര്യയും മരിച്ച ഒരുത്തനോടു മറ്റൊരുവന്‍ ആ വാര്‍ത്ത അറിയിക്കാന്‍ അയല്‍‌വക്കത്തെ പൂച്ച മരിച്ച വിവരത്തില്‍ തുടങ്ങുന്നതു്, ജീര‍കം തിന്നുക എന്നൊരു ദുശ്ശീലം മാത്രമുള്ള മകന്റെ കഥ അങ്ങനെ പലതും.

ഞാന്‍ അറിഞ്ഞിടത്തോളം ഈ ഫലിതം ആദ്യമായി കാണുന്നതു് കാളിദാസന്റെ ഒരു ശ്ലോകത്തിലാണു്. ഭ്രഷ്ടസ്യ കാന്യാ ഗതിഃ (ഭ്രഷ്ടനു് എന്താണു വേറേ വഴി?) എന്ന സമസ്യയുടെ പൂരണമായി കാളിദാസന്‍ രചിച്ച താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം.

“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയില്‍ നിന്നു മാംസം വാങ്ങുകയായിരുന്നു. അതു കണ്ട ഒരു വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണു് ഈ ശ്ലോകം. അര്‍ത്ഥം താഴെച്ചേര്‍ക്കുന്നു.

ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം? : സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ?
മദ്യം വിനാ തേന കിം? : (അതു ശരിയാ), മദ്യമില്ലാതെ എന്തോന്നു് ഇറച്ചി?
തവ മദ്യം ച അപി പ്രിയം? : ഓ, നിങ്ങള്‍ക്കു മദ്യവും ഇഷ്ടമാണോ?
അഹോ പ്രിയം, വാരാംഗനാഭിഃ സമം : പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ.
(ഈ സന്ന്യാസി ഒരു ഫ്രോഡാണെന്നു വഴിപോക്കനു മനസ്സിലായി.)
വാരസ്ത്രീരതയേ തവ ധനം കുതഃ? : വേശ്യകളുടെ അടുത്തു പോകാന്‍ നിങ്ങള്‍ക്കു് എവിടെ നിന്നു പണം കിട്ടും?
ദ്യൂതേന വാ ചൌര്യേണ : ചൂതുകളിച്ചോ മോഷ്ടിച്ചോ.
ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി? : (ഒരു സന്ന്യാസിയായ) നിങ്ങള്‍ക്കു മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ?
ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ? : ഭ്രഷ്ടനു വേറേ എന്തു വഴി?

ഇതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളൊക്കെയുണ്ടു്. കാളിദാസന്‍ ഒരിക്കല്‍ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ഭോജരാജാവു് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ആരും നന്നായി പൂരിപ്പിച്ചില്ലെന്നും, രാജാവൊരിക്കല്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോള്‍ രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്നും പറയുന്ന ഒരു കഥ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) ഇതു കെട്ടുകഥയാകാനേ വഴിയുള്ളൂ. അന്നൊക്കെയുള്ള ആളുകള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നതു്, എന്തോ?

ഇതു കാളിദാസന്റേതു തന്നെയാണെന്നുള്ളതിനും ഒരുറപ്പുമില്ല. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസന്റെ മേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുടെ ഭാഗമായി കാളിദാസന്റേതായതാവാം. എന്തായാലും ഒരു രസികന്‍ ശ്ലോകം!

ഈ ശ്ലോകത്തിനു് എന്റെ ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ തന്നെയുള്ള പരിഭാഷ:

“തിന്നാനെന്തിതിറച്ചിയോ വരമുനേ?” – “കള്ളില്ലയെന്നാലതി–
ന്നെന്തി?”; “ന്നെന്തു കുടിക്കുമോ?” – “കുടി ഹരം താനാണു, പെണ്ണുങ്ങളും”;
“പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?” – “ചൂതാട്ടവും കക്കലും”;
“നിന്നെക്കൊണ്ടിവ പറ്റുമോ?” – “മുറ മുടിഞ്ഞോനെന്തു വേറേ ഗതി?


സമസ്യാപൂരണം എന്നൊരു പുതിയ വിഭാഗവും തുടങ്ങി – ഇങ്ങനെ കിട്ടുന്ന ശ്ലോകങ്ങള്‍ ചേര്‍ക്കാന്‍.

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
സമസ്യാപൂരണം
സരസശ്ലോകങ്ങള്‍

Comments (9)

Permalink