March 2006

അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍

അക്ഷരശ്ലോകത്തിന്റെ യാഹൂ ഗ്രൂപ്പില്‍ നടക്കുന്ന ഇ-സദസ്സിലെ ശ്ലോകങ്ങള്‍ 100, 500 തുടങ്ങിയ നാഴികക്കല്ലുകളില്‍ എത്തുമ്പോള്‍ സദസ്സിലെ അക്ഷരക്രമത്തില്‍ത്തന്നെ ഒരു ശ്ലോകം രചിച്ചു ചൊല്ലുന്നതു് എന്റെ ഒരു പതിവായിരുന്നു. എത്ര ശ്ലോകമായി എന്നു പറ്റുമെങ്കില്‍ സൂചിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ ഇതുവരെ എഴുതിയിട്ടുള്ള ശ്ലോകങ്ങളാണു് താഴെച്ചേര്‍ക്കുന്നതു്.

  • 101-ാ‍ം ശ്ലോകം :

    പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
    വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
    ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ–
    സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!
  • 251-ാ‍ം ശ്ലോകം :

    കരുതാം കമനീയമീ സദ-
    സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
    പെരുതായ കവിത്വമെട്ടിലൊ-
    ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!
  • 501-ാ‍ം ശ്ലോകം :

    മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
    നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
    കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ–
    ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!
  • 1000-ാ‍ം ശ്ലോകം :

    ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
    കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
    കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മാറ്റീടുവാന്‍
    ക്ഷീണം ശ്ലോകസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?
  • 1500-ാ‍ം ശ്ലോകം :

    നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
    പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
    മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
    ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!
  • 2000-ാ‍ം ശ്ലോകം :

    അണ്ഡാന്തഃസ്ഥിതമായ ജീവകണമായുണ്ടായി, യാണ്ടൊന്നിനെ–
    ക്കൊണ്ടന്യൂനമനന്തരൂപമതു കൈക്കൊണ്ടീശപര്യങ്കമായ്‌,
    അണ്ടര്‍ക്കും കുതുകം വളര്‍ത്തി, വിരവില്‍ തണ്ടാര്‍മകള്‍ക്കും കിട–
    പ്പുണ്ടാക്കി, ത്തരുമീ സദസ്സു സുകൃതം രണ്ടായിരം നാവിനാല്‍!

ഇപ്പോള്‍ 2450-ല്‍ കൂടുതല്‍ ശ്ലോകങ്ങളായി. 2500 എത്തുമ്പോള്‍ ഒരു ശ്ലോകം എഴുതണമല്ലോ. ശ്ലോകമൊക്കെ എഴുതിയിട്ടു കുറെക്കാലമായി. കഴിയുമോ എന്തോ!

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (2)

Permalink

യാത്രാമൊഴി (Sergei Esenin)

പ്രശസ്ത റഷ്യന്‍ കവി സെര്‍ഗെയ്‌ എസെനിന്‍ ആത്മഹത്യയ്ക്കു തൊട്ടുമുമ്പു്‌ എഴുതിയ കവിതയുടെ പരിഭാഷ. 1988-ല്‍ റഷ്യനില്‍ നിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയതു്‌.

പരിഭാഷ മൂലകവിത
വിട ചൊല്‍വു ഞാന്‍ നിന്നൊടെന്‍ തോഴ, നീയെന്റെ
ഹൃദയത്തിലെന്നുമുണ്ടല്ലോ
പിരിയാന്‍ വിധിച്ച വിധി തന്നെ നാമൊന്നു കൂ-
ടൊരുമിക്കുവാന്‍ വിധി നല്‍കും.

വിട, ഹസ്തദാനമി, ല്ലുരിയാട്ടമില്ല, നാം
പിരിയുന്നു, കണ്‍കള്‍ നിറയേണ്ട,
പുതുതല്ല മരണമീ ലോകത്തി, ലെങ്കിലും
പുതുമയുണ്ടോ ജീവിതത്തില്‍?
До свиданья, друг мой, до свиданья.
Милый мой, ты у меня в груди.
Предназначенное расставанье
Обещает встречу впереди.

До свиданья, друг мой, без руки, без слова,
Не грусти и не печаль бровей,-
В этой жизни умирать не ново,
Но и жить, конечно, не новей.

വിക്കിപീഡിയയിലെ ഈ ലേഖനം എസെനിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കും. അതിന്റെ അവസാനത്തില്‍ ഇതിന്റെ മൂലകവിതയും ഒരു ഇംഗ്ലീഷ്‌ പരിഭാഷയും കൊടുത്തിട്ടുണ്ടു്‌.

എസെനിന്റെ മരണക്കുറിപ്പെന്നതില്‍ കൂടുതലായി കാര്യമായ മാഹാത്മ്യമില്ലാത്ത ഒരു കവിതയാണിതു്‌. എസെനിന്‍ എന്റെ പ്രിയപ്പെട്ട റഷ്യന്‍ കവിയാണെങ്കിലും, ഞാന്‍ അദ്ദേഹത്തിന്റെ ഈ കവിത മാത്രമേ ഇതുവരെ പരിഭാഷപ്പെടുത്തിയിട്ടുള്ളൂ.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (2)

Permalink

വേര്‍ഡ്പ്രെസ്സില്‍ നിന്നു പിന്മൊഴിയിലേക്കു്

ബ്ലോഗറിലുള്ള ബ്ലോഗുകളുടെ മലയാളം കമന്റുകള്‍ പിന്മൊഴിയിലേക്കു വിടാന്‍ വളരെ എളുപ്പമാണു്. Settings->Comments->Comment Notification Address-ല്‍ pinmozhikal അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നു കൊടുത്താല്‍ മതി.

വേര്‍ഡ്‌പ്രെസ്സിലാണെങ്കില്‍ ഇതത്ര എളുപ്പമല്ല. എങ്കിലും അതിനു് ഇപ്പോള്‍ ചില സംവിധാനങ്ങളുണ്ടു് – പ്രധാനമായി ഏവൂരാന്റെ പരിശ്രമത്തിന്റെ ഫലമായി.

വേര്‍ഡ്‌പ്രെസ്സ് രണ്ടു വിധത്തില്‍ ഉപയോഗിക്കാം.

  1. wordpress.com-ല്‍ സൌജന്യമായി ഒരു പേജ് കിട്ടും. ബ്ലോഗര്‍ പോലെ തന്നെ. ബ്ലോഗറിനെ അപേക്ഷിച്ചു് പല നല്ല ഗുണങ്ങളും ഉണ്ടെങ്കിലും, ചില കാര്യങ്ങളില്‍ ബ്ലോഗറിനെക്കാള്‍ മോശവുമാണു്.
  2. സ്വന്തമായ ഒരു സര്‍വറില്‍ ഹോസ്റ്റു ചെയ്യാന്‍ സൌകര്യമുണ്ടെങ്കില്‍ അവിടെ വേര്‍ഡ്പ്രെസ്സ് ഇന്‍സ്റ്റാള്‍ ചെയ്തു് ഉപയോഗിക്കാം. ഇതും സൌജന്യമാണു്. ഇവിടെ വേര്‍ഡ്‌പ്രെസ്സിനെ നമുക്കു സമയവും വിവരമുണ്ടെങ്കില്‍ എത്ര വേണമെങ്കിലും നല്ലതാക്കാം. (ബ്ലോഗറിലും ഈ സംവിധാനമുണ്ടു്. ആരും ഉപയോഗിച്ചു കണ്ടിട്ടില്ല.)

ഈ രണ്ടു രീതിയിലും കമന്റുകള്‍ പിന്മൊഴികളിലേക്കു വിടാനുള്ള വിദ്യ താഴെച്ചേര്‍ക്കുന്നു:

wordpress.com-ലെ ബ്ലോഗുകള്‍

ബ്ലോഗര്‍ പോലെ തന്നെ കമന്റുകള്‍ ഒരു ഇ-മെയിലിലേക്കു വിടാന്‍ സംവിധാനമുണ്ടു്. സാധാരണയായി, പോസ്റ്റിട്ട ആളുടെ ഇ-മെയില്‍ അഡ്രസ്സിലേക്കാണു കമന്റുകള്‍ പോവുക. ഒരാള്‍ മാത്രം കൊണ്ടുനടക്കുന്ന ബ്ലോഗാണെങ്കില്‍ Dashboard->Options->General എന്ന സ്ഥലത്തു പോയി ഇ-മെയില്‍ അഡ്രസ്സു മാറ്റിയാല്‍ മതി.

അപ്പോള്‍ പോസ്റ്റു ചെയ്യുന്ന ആളിന്റെ ഇ-മെയില്‍ ഐഡി pinmozhikal അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിട്ടാല്‍ സംഗതി ശരിയാകും എന്നു തോന്നാം. പക്ഷേ, ഇതിനൊരു കുഴപ്പമുണ്ടു്. ഈ ഇ-മെയിലില്‍ കമന്റു കൂടാതെ അയച്ച ആളിന്റെ IP address തുടങ്ങിയ ചില കാര്യങ്ങളുണ്ടു്. അതു് പിന്മൊഴികളിലേക്കയയ്ക്കുന്നതു ശരിയല്ല.

ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഏവൂരാന്‍ ഒരു വഴി കൊടുത്തിട്ടുണ്ടു്. കമന്റുകളെ

എന്ന ഐഡിയിലേക്കയയ്ക്കുക. (സ്പാമന്മാരെ അകറ്റിനിര്‍ത്താനാണു് ഇ-മെയില്‍ ഐഡി ഇമേജായി കൊടുത്തിരിക്കുന്നതു്.) കമന്റിലെ ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമെടുത്തു് ഭംഗിയാക്കി ഏവൂരാന്‍ പിന്മൊഴികളിലേക്കയച്ചുകൊള്ളും.

ഒന്നുകൂടി നല്ല വഴി, കമന്റ് ഫില്‍ട്ടറിംഗ് ഉള്ള ഏതെങ്കിലും ഇ-മെയില്‍ സിസ്റ്റത്തിലേക്കു് (ഉദാ: ജി-മെയില്‍) അയച്ചിട്ടു് അതിനെ അവിടെനിന്നു ഏവൂരാനു ഫോര്‍വേര്‍ഡു ചെയ്യുകയാണു്. വേര്‍ഡ്‌പ്രെസ്സ് കമന്റുകളില്‍ മാത്രം കാണുന്ന “Author:”, “Whois:” തുടങ്ങിയ വാക്കുകള്‍ ഉള്ള മെസ്സേജുകള്‍ മാത്രം അയയ്ക്കാന്‍ ഒരു ഫില്‍ട്ടര്‍ എഴുതാന്‍ എളുപ്പമാണു്. (സംശയമുണ്ടെങ്കില്‍ ഈ പോസ്റ്റിനു് ഒരു കമന്റെഴുതി ചോദിക്കൂ.)

ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കു് ഏവൂരാന്റെ ഈ ലേഖനം വായിക്കൂ.

സ്വന്തം സര്‍വറില്‍ ഹോസ്റ്റു ചെയ്യുന്ന വേര്‍ഡ്‌പ്രെസ്സ് ബ്ലോഗുകള്‍

ഇവിടെയും ഏവൂരാന്റെ വിദ്യ തന്നെ ഉപയോഗിക്കാം. Dashboard->Options->General എന്ന സ്ഥലത്തുപോയി ഏവൂരാന്‍ തന്ന ഇ-മെയില്‍ ഐഡി അവിടെ കൊടുക്കാം. സമയക്കുറവുണ്ടെങ്കിലതു തന്നെ ഏറ്റവും എളുപ്പമുള്ള പണി.

അല്പം കൂടി സമയമുണ്ടെങ്കില്‍ മറ്റൊരു വഴിയുണ്ടു്. എങ്ങോട്ടു് ഇ-മെയില്‍ പോകണമെന്നതു് വേര്‍ഡ്‌പ്രെസ്സിന്റെ കോണ്‍ഫിഗറേഷന്‍ ഫയലുകളില്‍ത്തന്നെ പറയാം. അല്പസ്വല്പം PHP-യോ കട്ടിംഗ്/പേസ്റ്റിംഗ് വിദ്യയോ അറിഞ്ഞാല്‍ മതി. വേര്‍ഡ്‌പ്രെസ്സില്‍ നിന്നു പോസ്റ്റെഴുതുന്ന ആള്‍ക്കു കിട്ടുന്ന ഇ-മെയില്‍ വേണ്ടെന്നു വെയ്ക്കുകയും വേണ്ട. സ്പാമന്മാരെ കൈകാര്യം ചെയ്യാന്‍ ചിലപ്പോള്‍ അതു വേണ്ടിവരും.

താഴെക്കൊടുക്കുന്നതു് റോക്സി ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗത്തിന്റെ ഒരു പരിഷ്കൃതരൂപമാണു്. ഇതുപയോഗിച്ചാണു് ഞാന്‍ ഈ ബ്ലോഗിലെ കമന്റുകള്‍ പിന്മൊഴികളിലേക്കയയ്ക്കുന്നതു്.
(ഇതു തയ്യാറാക്കാന്‍ സഹായിച്ച റോക്സി, ഏവൂരാന്‍, സിബു എന്നിവര്‍ക്കു നന്ദി.)

  1. വേര്‍ഡ്പ്രെസ്സ് ഇന്‍സ്റ്റലേഷനിലെ wp-includes ഡയറക്ടറിയിലുള്ള pluggable-functions.php എന്ന ഫയല്‍/പ്രോഗ്രാം കണ്ടുപിടിക്കുക.
  2. അതില്‍ wp_notify_postauthor($comment_id, $comment_type=”) എന്ന ഫങ്ക്ഷനുള്ളില്‍
    
       if ('comment' == $comment_type) {
          [code]
          [code]
          [code]
          ....
          [[ നമ്മുടെ കോഡ് ഇവിടെ ചേര്‍ക്കുക ]]
     } elseif ('trackback' == $comment_type) {
    
    

    എന്നു കാണാം. അതില്‍ [[ നമ്മുടെ കോഡ് ഇവിടെ ചേര്‍ക്കുക ]] എന്നു കൊടുത്തിരിക്കുന്നിടത്തു് ഈ വരികള്‍ ചേര്‍ക്കുക:

  3. ഇനി, താഴെ
       @wp_mail($user->user_email, $subject, $notify_message, $message_headers);
    

    എന്നതിനു ശേഷം ഈ വരികള്‍ വരികള്‍ ചേര്‍ക്കുക:

ഈ പ്രോഗ്രാം സേര്‍വറില്‍ സേവു ചെയ്തു കഴിഞ്ഞാല്‍ മലയാളം കമന്റുകള്‍ പിന്മൊഴികളില്‍ പൊയ്ക്കൊള്ളും.

ഒന്നു ശ്രമിച്ചുനോക്കൂ!

സാങ്കേതികം (Technical)

Comments (32)

Permalink

We are two…

The idea – as well as certain metaphors – of this poem, written in 1994, was stolen from a little-known Russian poem, the details of which I forgot.


We are two legs galloping forward,
     We are two eyes beholding the moon,
We are two lips containing a kiss,
     And we are two ears enjoying a tune.


We are two hands that stretch a bow
     And set an arrow to hit an aim,
We are two partners in a mixed doubles,
     Working together to win a game.


We are two sides of a Mobius strip
     Which are the same but still distinct,
We are two lids of a beautiful eye
     Which know to be one when they do want to wink.


We are like childish and matured lives,
     (When one ends and the other begins?)
We are like friendship and love all mixed,
     (Where one transforms to other and wins!).


We are like you and me, my girl,
Two wonderful lives with a common soul!

കവിതകള്‍ (My poems)
English

Comments (5)

Permalink

The sea and the shore

A poem I wrote in 1994:


I am the sea – no, in fact I am the ocean
     Which you felt terrific;
I often seem to be in power and motion
     But inside cool, pacific.


You are the land – no, in fact are the shore
     On which I budged my lips;
I rose to your forehead but then ebbed to your feet,
     And you never felt my kiss.


You’re very strong and firm in the core
     Peaceful, cool and calm;
But on your surface, you have many pebbles
     Always restless, warm.


They stamped on you, threw dirt on you,
     Making you so sore,
You gave them all the shells you have
     And asked then, “Want some more?”


I always came to give new shells
     To add more glues to you,
I always cared to clean the wounds
     On you, as I withdrew.


In day, you got so hot, I touched
     To keep you cool and calm;
In night, you shivered in cold, I hugged
     To guard you with my warmth.


I absorb anything always slow
     To hold it for a long –
Whether it’s heat or whether it’s love
     Or whether it’s just a song.


I’m not the water that surrounds you,
     But you encircle me,
You’re the shore and my soul and my dream
     On all my sides I see.


Where is the end of of me, you know –
     The last drop you can feel;
Where is the end of you, I know –
     The last pebble I can heel.


My life is not in vain, my friend,
     When I sing for thee,
My song is not waste, when it lends
     Thy lovely lips a glee!

The last stanza is a distant translation of a stanza by the Malayalam poet Sugathakumari. See this post.

കവിതകള്‍ (My poems)
English

Comments (6)

Permalink

വീണ്ടും കൂടുമാറ്റം

ഗുരുകുലം വീണ്ടും സ്ഥലം മാറി. ഇവിടെ നിന്നു് ഇവിടേയ്ക്കു്.

ബുക്ക്മാര്‍ക്കു ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി തിരുത്തുക.

പലവക (General)

Comments (0)

Permalink

ശ്രീനിവാസരാമാനുജനും 1729 എന്ന സംഖ്യയും

ആധുനികഭാരതത്തിലെ ഏറ്റവും മഹാനായ ഗണിതശാസ്ത്രജ്ഞനായിരുന്നു ശ്രീനിവാസരാമാനുജന്‍. നമ്മുടെ അശാസ്ത്രീയമായ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ബലിയാടായി പരീക്ഷകളില്‍ തോല്‍ക്കുകയും ക്ലാസ്സുകയറ്റം നിഷേധിക്കപ്പെടുകയും ചെയ്തു്, പില്‍ക്കാലത്തു ലോകത്തെമ്പാടുമുള്ള ഗണിതശാസ്ത്രജ്ഞരെ അമ്പരപ്പിച്ച (ഇന്നും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന) സിദ്ധാന്തങ്ങള്‍ തന്റെ പഴയ വീട്ടിലെ ബെഞ്ചിലിരുന്നു് തന്റെ നോട്ടുബുക്കുകളില്‍ കുറിച്ചിട്ട അസാമാന്യപ്രതിഭാശാലി. ജി. എച്ച്. ഹാര്‍ഡി കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഇന്നും ഈ “കാന്തിയും മൂല്യവും വാച്ചിടും” രത്നം “ചാണ കാണാതെ” ഭാരതാംബയുടെ കുക്ഷിയില്‍ മറഞ്ഞുപോയേനേ.

രാമാനുജനെപ്പറ്റിയുള്ള കഥകള്‍ പലപ്പോഴും അതിഭാവുകത്വത്തിലേക്കു കടക്കാറുണ്ടു്. പലപ്പോഴും അദ്ദേഹത്തിന്റെ ഗണിതശാസ്ത്രജ്ഞാനത്തെയും കഴിവിനെയും സത്യസന്ധമായി വിശകലനം ചെയ്യുന്നതിനു പകരം, അദ്ദേഹത്തെ ഒരു അമാനുഷനാക്കുന്ന കഥകളാണു നാം കേള്‍ക്കുന്നതു്.

ഇതിനു് ഒരു നല്ല ഉദാഹരണമാണു് രാമാനുജനും 1729 എന്ന സംഖ്യയും ഉള്‍പ്പെടുന്ന ഈ സംഭവം. ഹാര്‍ഡി പറയുന്നു:

I remember once going to see him when he was ill at Putney. I had ridden in taxi cab number 1729 and remarked that the number seemed to me rather a dull one, and that I hoped it was not an unfavurable omen. “No,” he replied, “it is a very interesting number; it is the smallest number expressible as the sum of two cubes in two different ways.”

അതായതു്, രോഗശയ്യയിലായിരുന്ന രാമാനുജനോടു് ഹാര്‍ഡി 1729 (ഹാര്‍ഡി സഞ്ചരിച്ച ടാക്സിയുടെ നമ്പര്‍) ഒരു ചീത്ത സംഖ്യയാണു് എന്നു പറഞ്ഞപ്പോള്‍, അതു് രണ്ടു ഘനസംഖ്യകളുടെ തുകയായി രണ്ടു വിധത്തിലെഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണെന്നു് രാമാനുജന്‍ ഉത്തരം പറഞ്ഞു.

ഇത്രയും നടന്ന കാര്യം. (യുക്തിവാദിയായിരുന്ന ഹാര്‍ഡി unfavourable omen എന്നു പറഞ്ഞതു് വിശ്വാസിയായ രാമാനുജനോടായതുകൊണ്ടാവാം.) ഇതില്‍നിന്നു വീരഗാഥയെഴുതുന്ന പാണന്മാര്‍ കണ്ടെത്തുന്നതു് ഏതു സംഖ്യ കിട്ടിയാലും ഞൊടിയിടയ്ക്കുള്ളില്‍ അതിന്റെ ഇത്രയും ദുര്‍ഗ്രഹമായ പ്രത്യേകതകള്‍ കണ്ടുപിടിക്കാന്‍ പറ്റുന്ന അസാമാന്യപ്രതിഭ എന്നാണു്.

സത്യത്തില്‍ രാമാനുജനു് 1729-ന്റെ ഈ പ്രത്യേകത നേരത്തേ അറിയാമായിരുന്നു. രാമാനുജന്റെ അവസാനത്തെ നോട്ടുബുക്ക് എവിടെയോ വെച്ചു നഷ്ടമായതു് അദ്ദേഹം മരിച്ചു വളരെക്കാലം കഴിഞ്ഞാണു് (1965-ല്‍) കണ്ടെടുക്കുന്നതു്. ഇതിലെ സിദ്ധാന്തങ്ങള്‍ ഇന്നും ദുര്‍ഗ്രഹങ്ങളായി നിലകൊള്ളുന്നു. 1987-ല്‍ Tata Institute of Fundamental Research-ഉം Narosa Publishers-ഉം ചേര്‍ന്നു് രാമാനുജന്റെ നഷ്ടപ്പെട്ട കുറിപ്പുകള്‍ (Lost Notebook) ഫോട്ടോസ്റ്റാറ്റ് രൂപത്തില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ 341-ാ‍ം പേജില്‍ ഇങ്ങനെ കാണാം:

If

then

Examples:

അവസാനത്തേതിനു തൊട്ടുമുമ്പിലുള്ള ഉദാഹരണം ശ്രദ്ധിക്കൂ. 1729 ആണു് അതിന്റെ മൂല്യം. ഈ സിദ്ധാന്തത്തെപ്പറ്റി പഠിച്ച സമയത്തു് 1729-ന്റെ ഈ പ്രത്യേകത രാമാനുജന്‍ ശ്രദ്ധിച്ചിട്ടുണ്ടാവണം. അതു് ആ സന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുമുണ്ടാവണം. രോഗശയ്യയായിരുന്നതിനാല്‍ സംസാരവിഷയം പെട്ടെന്നു മാറിപ്പോയിട്ടുണ്ടാവണം. രാമാനുജന്റെ മരണത്തിനു ശേഷമായിരിക്കണം ഹാര്‍ഡി ഇതു പിന്നെ ഓര്‍ത്തതും രേഖപ്പെടുത്തിയതും. ഹാര്‍ഡിക്കോ പിന്നെ ചരിത്രം രേഖപ്പെടുത്തിയവര്‍ക്കോ രാമാനുജനെഴുതിയ ഈ കുറിപ്പുകളെപ്പറ്റി അറിവുണ്ടായിരുന്നില്ല. 1987-നു ശേഷവും ആരെങ്കിലും ഇതു ശ്രദ്ധിച്ചതായി എനിക്കറിവില്ല.

ഇനി, ഈ സിദ്ധാന്തം ശ്രദ്ധിക്കൂ. ഇതെങ്ങനെ കിട്ടിയെന്നോ, ഇതെങ്ങനെ തെളിയിക്കുമെന്നോ, ഇതില്‍ നിന്നു് മേല്‍പ്പറഞ്ഞ ഉദാഹരണങ്ങള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കുമെന്നോ എനിക്കു വലിയ പിടിയില്ല. അവിടെയാണു് ഗവേഷണം ആവശ്യമാവുന്നതു്. അവിടെയാണു് രാമാനുജന്റെ പ്രതിഭ കുടികൊള്ളുന്നതു്. ഒരു അജ്ഞാതസംഖ്യയെപ്പറ്റി ഞൊടിയിടയ്ക്കുള്ളില്‍ ഒരു സിദ്ധാന്തം “ഉണ്ടാക്കിയെടുത്തതില്‍” അല്ല.

ഭാരതീയഗണിതം (Indian Mathematics)

Comments (8)

Permalink

വിഫലമീ യാത്ര

1986-ലാണു്‌ ഞാന്‍ കക്കാടിന്റെ “സഫലമീ യാത്ര” വായിക്കുന്നതു്‌. ഇത്രയേറെ ഹൃദയത്തെ മഥിച്ച ഒരു കവിത അക്കാലത്തെങ്ങും വായിച്ചിരുന്നില്ല. ഒന്നു രണ്ടു ദിവസം കൊണ്ടു കവിത മുഴുവനും ഹൃദിസ്ഥമായി. കവിത ചൊല്ലാന്‍ പറ്റിയ വേദികളിലൊക്കെ അതു ചൊല്ലി. കേട്ട പലരെയും കരയിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം കക്കാടു മരിച്ചു. തീയതി ഓര്‍മ്മയില്ല. തിരുവാതിരയ്ക്കു്‌ കുറേ നാള്‍ മുമ്പാണെന്നു മാത്രമോര്‍മ്മയുണ്ടു്‌. രാത്രി ഉറങ്ങാന്‍ കഴിയാതെ ഇരിക്കുമ്പോള്‍, ആ പുസ്തകത്തില്‍ത്തന്നെ ഈ വരികള്‍ കുറിച്ചുവച്ചു. ഈ കവിത ആരുടെയെങ്കിലും പക്കലുണ്ടോ എന്ന പെരിങ്ങോടന്റെ ചോദ്യത്തിനുത്തരം കൊടുക്കാനായി പഴയ പുസ്തകം തപ്പിയെടുത്തപ്പോള്‍ ഇതു വീണ്ടും കിട്ടി. പെരിങ്ങോടന്റെ പ്രേരണയനുസരിച്ചു്‌ അതു്‌ എഡിറ്റുചെയാതെ ഇവിടെച്ചേര്‍ക്കുന്നു.

ഈ കവിത(?)യില്‍ കക്കാടിന്റെ “സഫലമീ യാത്ര”യുടെയും, ഒ. എന്‍. വി. യുടെ “ഭൂമിക്കു്‌ ഒരു ചരമഗീത”ത്തിന്റെയും, അയ്യപ്പപ്പണിക്കരുടെ “കാടെവിടെ മക്കളേ”യുടെയും പ്രേതങ്ങളല്ലാതെ മൌലികമായ ഒന്നും കാണാഞ്ഞതുകൊണ്ടു്‌ ഇതുവരെ ഇതു്‌ ആരെയും കാണിച്ചിട്ടില്ല. ആദ്യമായി കാണിക്കുന്നതു നിങ്ങളെ. എന്തും എഴുതിവിടാനുള്ള വേദിയാണല്ലോ ബ്ലോഗ്‌!

(വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു്‌ ഇതെഴുതുമ്പോള്‍ ഭാവിയില്‍ പോര്‍വിമാനങ്ങളുടെയും മിസൈലുകളുടെയും നാട്ടില്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യേണ്ടി വരുമെന്നു സ്വപ്നത്തില്‍പ്പോലും കരുതിയില്ല. അതും ഒരു നിയോഗമാവാം.)


ആതിര വരും മുമ്പു നീ പോയി, ധനുമാസ-
രാവുകളിലാര്‍ദ്രയെക്കണ്ടറിയുന്നവരാരുണ്ടു്‌?
കൈകോര്‍ത്തെതിരേല്‍ക്കുവാനുള്ളൊരാകാംക്ഷയാര്‍ക്കുണ്ടു്‌?
ശാന്തനായ്‌, സൌമ്യനായ്‌ നീയെതിരേറ്റു നിന്നാതിരയെ, നിന്നോടു
കൂടിയൊരു നല്ലൂന്നുവടിയായി നിന്നീക്കൊടും യാത്ര സഫലമാക്കീടാന്‍,
വരും കാലമെല്ലാത്തിരുവോണവും വിഷുവും വര്‍ഷവും
തരുവും സുമവും ഫലങ്ങളും
ഊഴമിട്ടൂഴമിട്ടണയവേ,
ശാന്തനായ്‌, സൌമ്യനായ്‌ നിന്നവയെല്ലാമെതിരേറ്റൊരാതിരയ്ക്കായ്‌ കാത്തു നില്‍ക്കാന്‍ കൊതിക്കുന്നു ഞാന്‍…


സഫലമാകാം നിന്റെ യാത്ര, പക്ഷേയിതിനെ
വിഫലമെന്നനുനിമിഷമോര്‍ക്കുന്ന ഞങ്ങള്‍ക്കു,
വിഫലമെന്നനുനിമിഷമറിയുന്ന ഞങ്ങള്‍ക്കു,
വിഷുവെവിടെ, യാതിരയുമോണവും വര്‍ഷവും
തളിര്‍പൂക്കള്‍ കായ്കളും തടിനികളുമെവിടെ?
ഇന്നവയൊക്കെ മരവിച്ചു പോയൊരിച്ചിത്തത്തിലെന്നോ മറഞ്ഞടിഞ്ഞോരു കബന്ധങ്ങള്‍ മാത്രമാം;
ഇരുപത്തിയൊന്നാം ശതാബ്ദത്തിലേക്കോടിയണയുന്ന മന്നിന്റെ മുന്‍കാലചരിതത്തിലെച്ചില മങ്ങിമറഞ്ഞ ദുരൂഹദുര്‍ഗ്രാഹ്യശിലാശാസനങ്ങളാം;


കുളിരെങ്ങു പോയെന്നറിയാത്തൊരാതിരയും,
അലര്‍കളെക്കണി കണ്ടിടാത്തതാമാവണിയും,
അവനിയെ മഴയാല്‍ മുടിക്കുന്ന മകരവും,
ശുനകരൊറ്റയ്ക്കു കൊയ്തീടുന്ന കന്നിയും,
പഴമൊക്കെയോര്‍മ്മയായ്‌ മാറിയ മേടവും,
ചുടുവെയിലില്‍ ദാഹജലമരുളാത്തൊരിടവവും,
പരിചിതമായിക്കഴിഞ്ഞിന്നു ഞങ്ങള്‍ക്കു
മിഴി പാര്‍ത്തു കാത്തിരിക്കുന്നതാ “കമ്പ്യൂട്ട”-
റരുളും മനോജ്ഞമാം “സോഷ്യലിസ”ത്തിനാം;
ചെവിയോര്‍ത്തു കാത്തിരിക്കുന്നതാപ്പോര്‍വിമാനങ്ങളുടെ,
കത്തിജ്വലിക്കും മിസൈലിന്റെ മധുരനാദത്തിനാം.


സഫലമല്ലീ യാത്ര, യനുനിമിഷമേറുമസംതൃപ്തി ഞങ്ങളുടെ-
യകതാരിനെക്കാര്‍ന്നു തിന്നുന്നു നിത്യവും.
സഫലമാവില്ലൊരു നാളുമീ യാത്ര, യീ
ധരയിലിനിയും – പ്രളയമുണ്ടാകണം, സകലമൊഴിയണം, പഴയതാമാലില പോലും നശിക്കണം –
പിന്നൊരു നൂതനഭൂമിയുമാകാശവും പിറന്നീടണം –
ഇനിയുമേതെങ്കിലും യാത്ര സഫലമായ്ത്തീരുവാന്‍!

(എഴുതിയതു്: 1987-ലോ 1988-ലോ)

2006 മാര്‍ച്ച് 4:

വിശ്വത്തിന്റെ കുറിപ്പില്‍ നിന്നു് കക്കാടിന്റെ മരണം 1987 ജനുവരി ആറിനാണെന്നു മനസ്സിലായി. ധനുമാസത്തിലെ തിരുവാതിരയ്ക്കു് ഏഴു ദിവസം മുമ്പു്. അപ്പോള്‍ ഞാന്‍ ഇതു് എഴുതിയതു് 1987 ജനുവരി ഏഴാം തീയതി കഴിഞ്ഞുള്ള രാത്രിയിലാവണം. നന്ദി, വിശ്വം!

കവിതകള്‍ (My poems)

Comments (12)

Permalink