June 2008

അക്ഷരവൈരികളോടു പ്രതിഷേധിക്കുന്നു

 

സമയക്കുറവു കാരണം കൂടുതല്‍ എഴുതാന്‍ നിവൃത്തിയില്ല. എങ്കിലും കേരളത്തിലെ പാഠപുസ്തകങ്ങളുടെ നിലവാരം ഞാനൊക്കെ പഠിച്ചിരുന്ന കാലത്തേക്കാള്‍ ബഹുദൂരം മുന്നോട്ടു പോയി എന്നു കാണിച്ചു തന്ന പുസ്തകത്തെ ചുട്ടുകരിക്കാന്‍ ഒരു കൂട്ടം ജാതി-മത-രാഷ്ട്രീയക്കോമരങ്ങള്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരേ പ്രതിഷേധിക്കാതിരിക്കാന്‍ ആവില്ല. ഇവരെ എതിര്‍ക്കേണ്ടതു് ചിന്തിക്കാന്‍ കഴിവുള്ള എല്ലാ മലയാളികളുടെയും കര്‍ത്തവ്യമാണു്.

ഇതിനെപ്പറ്റി മനസ്സിലാക്കാന്‍ സഹായിച്ച അനോണി ആന്റണി, ചന്ത്രക്കാറന്‍, ഡാലി, നിത്യന്‍, പരാജിതന്‍, മാരീചന്‍, മൂര്‍ത്തി, മോളമ്മ തുടങ്ങിയവര്‍ക്കു നന്ദി. കേരളവിദ്യാഭ്യാസം എന്ന കൂട്ടുബ്ലോഗിനും.

 

പ്രതിഷേധം

Comments (19)

Permalink

കൂട്ടുകാരനായ മഹാന്‍

മഹാന്മാരെപ്പറ്റി കേള്‍ക്കുമ്പോള്‍ അസൂയ തോന്നാറുണ്ടു്. മഹാന്മാരോടല്ല, അവരെ കൂട്ടുകാരായും സഹപ്രവര്‍ത്തകരായും ബന്ധുക്കളായും മറ്റും കിട്ടിയ മനുഷ്യരോടു്. ലോകം മുഴുവന്‍ വാഴ്ത്തുന്ന വ്യക്തിത്വത്തെ തങ്ങളുടെ സുഹൃദ്വലയത്തില്‍ കിട്ടിയ സാധാരണ മനുഷ്യരോടു്.

“എന്റെ ആല്‍ബം” എഴുതിയ ടി. എന്‍. ഗോപിനാഥന്‍ നായരോടു് ഈ അസൂയ തോന്നിയിട്ടുണ്ടു്. വയലാറിനെ കളിക്കൂട്ടുകാരനായി കൊണ്ടു നടന്ന മലയാറ്റൂരിനോടു് അസൂയ തോന്നിയിട്ടുണ്ടു്. (ടി. എന്‍., മലയാറ്റൂര്‍ തുടങ്ങിയവര്‍ ഒരു വെറും സാധാരണമനുഷ്യരായിരുന്നു എന്നു വിവക്ഷയില്ല.) അങ്ങനെ മറ്റു പലരോടും.

ഇത്തരം അസൂയയുള്ളവരാണോ നിങ്ങള്‍? ആണെങ്കില്‍ എന്നോടു് അസൂയപ്പെട്ടോളൂ. എന്റെ ഒരു അടുത്ത സുഹൃത്തു് ഒരു വലിയ മഹാനാണു്. മലയാളികള്‍ക്കൊക്കെ അഭിമാനമാണു്. IUSBSE(International Union of Societies of Biomaterials Science and Engineering)-യുടെ FBSE(Fellow, Biomaterials Science and Engineering) അവാര്‍ഡിനു് അര്‍ഹനായ അജിത്ത് നായരാണു് ഈ മഹാന്‍.

കഴിഞ്ഞ മാസം ആംസ്റ്റര്‍ഡാമില്‍ വെച്ചു നടന്ന എട്ടാമത്തെ World Biomaterials Congress-ല്‍ വെച്ചാണു് ഈ ബഹുമതി അജിത്തിനു സമ്മാനിച്ചതു്. ഇതൊരു ആജീവനാന്തബഹുമതിയാണു്.


നോബല്‍ സമ്മാനത്തെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും. ഓസ്കാര്‍ സിനിമാപുരസ്കാരത്തെപ്പോലെ, ഗിന്നസ് റെക്കോര്‍ഡുകളെപ്പോലെ, അളവറ്റ പോപ്പുലാരിറ്റി നേടിയെടുത്ത ഒരു സമ്മാനമാണു് അതു്. പക്ഷേ, പല മേഖലകളിലും നോബല്‍ സമ്മാനത്തെപ്പോലെ തന്നെയോ അതിനെക്കാളോ വിലമതിക്കപ്പെടുന്ന പല പുരസ്കാരങ്ങളുമുണ്ടു്.

ഗണിതശാസ്ത്രത്തിലെ ഇത്തരം ഒരു പുരസ്കാരമാണു് ഫീല്‍ഡ്സ് മെഡല്‍. നോബല്‍ സമ്മാനം എല്ലാ വര്‍ഷവും കൊടുക്കുമ്പോള്‍ ഫീല്‍ഡ്സ് മെഡല്‍ നാലു വര്‍ഷത്തിലൊരിക്കലാണു കൊടുക്കുക. നോബല്‍ സമ്മാനത്തെക്കാള്‍ ബുദ്ധിമുട്ടുമാണു് അതു കിട്ടാന്‍.

ബയോമെറ്റീരിയല്‍‌സ് രംഗത്തെ ഫീല്‍ഡ്സ് മെഡലാണു് FBSE. നാലു വര്‍ഷത്തിലൊരിക്കല്‍ കൊടുക്കുന്ന പുരസ്കാരം. കുറഞ്ഞതു പത്തു വര്‍ഷമെങ്കിലും ബയോമെറ്റീരിയല്‍‌സ് രംഗത്തു ഗവേഷണം നടത്തുകയും, അതിലേയ്ക്കു കനത്ത സംഭാവനകള്‍ നല്‍കുകയും, തുടര്‍ച്ചയായി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ശാസ്ത്രജ്ഞരില്‍ നിന്നാണു് ഈ പുരസ്കാരത്തിനു് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതു്.


ഇതിനെപ്പറ്റി മലയാളമനോരമയില്‍ വന്ന വാര്‍ത്ത:


Material Science & Metallurgy-യില്‍ ശ്രീനഗര്‍ റീജണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ (ഇപ്പോള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) നിന്നു ബിരുദവും ഖരഗ്‌പൂര്‍ ഐ. ഐ. ടി. യില്‍ നിന്നു ബിരുദാനന്തരബിരുദവും നേടിയ അജിത്ത്, ഡോക്ടര്‍ വലിയത്താന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ആകൃഷ്ടനായി ആ മേഖല തിരഞ്ഞെടുത്തു. ഡോക്ടര്‍ വലിയത്താന്‍, ഡോക്ടര്‍ ഭുവനേശ്വര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ നടന്നുവന്ന ഹൃദയവാല്‍‌വ് പ്രോജക്ട് ടീമില്‍ അംഗമായിരുന്നു അദ്ദേഹം. അതിനു ശേഷം അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് യൂട്ടായില്‍ നിന്നു് Biomaterial Science & Engineering-ല്‍ പി. എച്. ഡി. നേടി. ‘കൃത്രിമാവയവങ്ങളുടെ പിതാവു്’ എന്നു പ്രശസ്തനായ ഡോ. വില്യം കോഫിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്ന അജിത്ത് കൃത്രിമാവയവനിര്‍മ്മാണരംഗത്തു് കനത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്.

പ്രശസ്തമായ മെഡ്‌ഫോര്‍ട്ട് അവാര്‍ഡിനു് അജിത്തിനെ അര്‍ഹനാക്കിയതു് കൃത്രിമാവയവരംഗത്തെ സുപ്രധാനമായ ഒരു കണ്ടുപിടിത്തമാണു്. സാങ്കേതികപദങ്ങള്‍ ധാരാളമുള്ളതിനാല്‍ അതിന്റെ വിവരണം ഇംഗ്ലീഷില്‍ത്തന്നെ താഴെച്ചേര്‍ക്കുന്നു.

Dr. Nair has developed a unique flexible, ceramic, amorphous, blood compatible coating that acts as a diffusion barrier for the gases that resolved the diffusion issues in VAD development. The ceramic coating can be applied to any surfaces including plastics. This invention of his brought him the renowned Medforte Innovation award.

കൃത്രിമാവയവങ്ങളില്‍ രക്തം കട്ട പിടിക്കുന്നതിനെ അളക്കാന്‍ ഉപയോഗിക്കുന്ന ഒരു മാനകമാണു് അജിത്തിന്റെ മറ്റൊരു ശ്രദ്ധേയമായ കണ്ടുപിടിത്തം. കൃത്രിമാവയവങ്ങള്‍ എത്ര കാലം പ്രവര്‍ത്തിക്കും എന്നു പ്രവചിക്കാന്‍ വളരെ പ്രയോജനകരമായ ഈ രീതിയെ അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന്റെ ബഹുമാനാര്‍ത്ഥം “നായര്‍ സ്കെയില്‍” എന്നാണു വിളിക്കുന്നതു്.

ധാരാളം പുരസ്കാരങ്ങള്‍ ഇതിനു മുമ്പും അജിത്തിനെ തേടിയെത്തിയിട്ടുണ്ടു്. അവയില്‍ ചിലവ:

  • Medforte Innovation Award
  • BSC Patent Innovation Awards
  • Whitakar Foundation Award
  • National Interdisciplinary Research Fellowship (Japan)
  • ASAIO Award
  • BOYSCAST Fellowship
  • SCTIMST Award

അജിത്ത് Indian Society for Biomaterials and Artificial Organs-ന്റെ സ്ഥാപകസെക്രട്ടറിയും അമേരിക്കന്‍ ചാപ്റ്ററിന്റെ ഇപ്പോഴത്തെ പ്രെസിഡന്റുമാണു്. ധാരാളം പേറ്റന്റുകള്‍ അദ്ദേഹത്തിന്റേതായുണ്ടു്.


ദന്തഗോപുരവാസിയായ ഒരു ശാസ്ത്രജ്ഞനല്ല അജിത്ത്. മലയാളഭാഷയിലും സാഹിത്യത്തിലും സിനിമയിലും വളരെയധികം താത്പര്യവും അറിവുമുള്ള അദ്ദേഹം മലയാളത്തില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ടു്. കാലിഫോര്‍ണിയയിലെ ബേ ഏരിയയിലെ മലയാളികളുടെ ഒരു സാംസ്കാരികസംഘടനയായ “മങ്ക”യുടെ വൈസ് പ്രെസിഡന്റായ അജിത്ത് എല്ലാ കലാസാംസ്കാരികപ്രവര്‍ത്തനങ്ങളിലും മുന്‍‌നിരയിലുണ്ടു്. നല്ലൊരു നടനും സംവിധായകനും പ്രസംഗകനും സംഘാടകനുമാണു് അദ്ദേഹം. അദ്ദേഹമുണ്ടെങ്കില്‍ സുഹൃത്‌സംവാദങ്ങള്‍ വളരെ സജീവവും രസകരവുമാണു്. വെണ്മണിശ്ലോകങ്ങളും വടക്കന്‍പാട്ടും കടമ്മനിട്ടക്കവിതയും ഷേക്സ്പിയറും വി. കെ. എന്നും നോം ചോസ്കിയുമൊക്കെ അവയില്‍ കൂട്ടിയിണങ്ങി വരും.

അജിത്തിന്റെ ചെറിയ കവിതകളിലൊരെണ്ണം താഴെച്ചേര്‍ക്കുന്നു:

ഇരുട്ടും വെളിച്ചവും

കത്തിനില്‍ക്കുന്നൊരാ പൊന്‍‌വിളക്കിന്‍ തിരി
അല്പമാരേലും ഉയര്‍ത്തി വെയ്ക്കൂ…
എത്തുന്നതില്ലീ മനസ്സുകള്‍ക്കുള്ളിലേ-
യ്ക്കൊട്ടും വെളിച്ചം; ഇരുട്ടു മാത്രം.

എരിതീയിലുരുകാത്തൊരെന്നാദര്‍ശത്തിന്റെ
വയര്‍ കത്തിയെരിയുന്നു തീവ്രതയാല്‍
മനസ്സിന്റെ വാതായനങ്ങളില്‍ തൂക്കുവാന്‍
തിരശ്ശീലയില്ലെന്‍ മയില്‍പ്പെട്ടിയില്‍

ചൊടിയെത്തും മുന്‍പതാ വിരലില്‍ നിന്നവര്‍ തട്ടി-
യെറിയുന്നു ജീവന്റെ പാനപാത്രം
കരയേതുമണയാതെ കദനത്തിന്‍ കടലിലൂ-
ടൊഴുകുന്നു ജീവിതയാനപാത്രം

ഇപ്പോര്‍ക്കളത്തില്‍ ജയിക്കുവാനായൊട്ടു-
മുതകുന്നതില്ലെന്റെ യുദ്ധതന്ത്രം
അകലയായ് കേട്ടുവോ വ്യഥയേതുമറിയാത്ത
പുലരി തന്‍ സാന്ദ്രമാം ശാന്തിമന്ത്രം?

കെട്ടുപോകാതെയാ പൊന്‍‌വിളക്കിന്‍ തിരി
അല്പമാരേലും ഉയര്‍ത്തി നോക്കൂ…
എത്തുമോയെന്നീ മനസ്സുകള്‍ക്കുള്ളിലേ-
യ്ക്കിറ്റു വെളിച്ചം ഇരുട്ടു മാറാന്‍ …


അജിത്ത് ഒരു നല്ല ഒരു ചലച്ചിത്രാസ്വാദകനും കൂടിയാണു്. സിനിമയുടെ സാങ്കേതികകാര്യങ്ങാളെപ്പറ്റി നല്ല അവഗാഹമുള്ള അദ്ദേഹം നല്ല സിനിമകള്‍ കാണാതെ വിടാറില്ല. എല്ലാ സിനിമയും അദ്ദേഹം രണ്ടു തവണ കാണുമത്രേ. ആദ്യത്തേതു് നാമൊക്കെ കാണുന്നതു പോലെ. രണ്ടാമതു് അതിന്റെ സാങ്കേതികവശങ്ങളെപ്പറ്റി പഠിക്കാന്‍. സിനിമ സ്പീല്‍ബെര്‍ഗിന്റേതായാലും സത്യന്‍ അന്തിക്കാടിന്റേതായാലും ഇതിനു വ്യത്യാസമില്ല.


തിരക്കു മൂലം അജിത്തിന്റെ സഹൃദയത്വം സുഹൃത്‌സദസ്സുകളില്ലാതെ ആളുകള്‍ അധികം അറിയാറില്ല. അദ്ദേഹത്തിനു കൂടുതല്‍ സമയമുണ്ടായിരുന്നെങ്കില്‍ ഒരു മികച്ച എഴുത്തുകാരനായും അദ്ദേഹം അറിയപ്പെട്ടേനേ.

അജിത്തിനു് ആയുസ്സും ആരോഗ്യവും ഇനിയും ഉയരാനുള്ള അവസരങ്ങളും നേരുന്നു.

മഹാന്മാര്‍
സുഹൃത്തുക്കള്‍

Comments (17)

Permalink

കമന്റിടാന്‍ ഒരു പുതിയ വഴി

“നിന്റെ ബ്ലോഗ് വായിക്കാറുണ്ടു്. കമന്റിടണമന്നു് എപ്പോഴും തോന്നും. എന്നാലും ഇടാറില്ല.”

“അതെന്താ തോന്നിയിട്ടും ഇടാത്തതു്?”

“മംഗ്ലീഷില്‍ കമന്റിട്ടാല്‍ കൈ വെട്ടിക്കളയുമെന്നല്ലേ നീ പറഞ്ഞിട്ടുള്ളതു്?”

“അതേ. ഇംഗ്ലീഷിലോ മലയാളത്തിലോ കമന്റിട്ടോളൂ. മംഗ്ലീഷില്‍ കമന്റിട്ടാല്‍ കീബോര്‍ഡു ഞാന്‍ വെട്ടും!”

“മലയാളത്തില്‍ കമന്റിടാനുള്ള ടെക്നിക് എന്റെ കയ്യിലില്ല.”

സ്വനലേഖ ഉപയോഗിച്ചുകൂടേ?”

“അതു് ലിനക്സില്‍ മാത്രമല്ലേ ഉള്ളൂ?”

“ഗ്നു ലിനക്സ് എന്നു പറയൂ. സന്തോഷ് തോട്ടിങ്ങലോ ഞാനോ കേട്ടാല്‍ കൊന്നുകളയും…”

“നീ കേട്ടാല്‍ ഞൊട്ടും…”

“അയ്യോ ഞാന്‍ അല്ല. ഞാന്‍. ഞാന്‍ എന്ന ബ്ലോഗര്‍…”

“എന്നാലേ, ഞാന്‍ സാധാരണ ഉപയോഗിക്കുന്നതു് വിന്‍ഡോസ് ആണു്.”

“വിന്‍ഡോസില്‍ മലയാളം കീബോര്‍ഡുകള്‍ ഉണ്ടല്ലോ. മൈക്രോസോഫ്റ്റ് തരുന്നതുണ്ടു്. അതല്ലാതെ മറ്റു പല കീബോര്‍ഡുകളും ഉണ്ടു്. ദാ റാല്‍മിനോവ് ഉണ്ടാക്കിയ രണ്ടെണ്ണം-പഴയ ചില്ലുള്ളതു് ഇവിടെ. പുതിയ ചില്ലുള്ളതു് ഇവിടെ.”

“ചില്ലും പുല്ലുമൊന്നും എനിക്കു പ്രശ്നമല്ല. പക്ഷേ ഇതുപയോഗിക്കാന്‍ അതിന്റെ കീ സീക്വന്‍സ് പഠിക്കണ്ടേ?”

“അതു നമുക്കു മാറ്റാന്‍ പറ്റുമല്ലോ.”

“നടക്കുന്ന കാര്യം വല്ലതും പറയു്. ആരെങ്കിലും ഉണ്ടാക്കിത്തന്നാല്‍ ഞാന്‍ ഉപയോഗിക്കും. എന്നെക്കൊണ്ടു് ഇതൊന്നും ഉണ്ടാക്കാന്‍ പറ്റില്ല.”

വരമൊഴി ഉപയോഗിക്കൂ.”

“എന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ എനിക്കു് അഡ്മിന്‍ പവറില്ല. മാത്രമല്ല, പിന്നെ വരമൊഴിയില്‍ ടൈപ്പു ചെയ്തു്… കണ്ട്രോള്‍ യൂ അടിച്ചു്… വലിയ പണി തന്നെ…”

“കണ്ട്രോള്‍ യൂ ഒക്കെ പണ്ടു്. പുതിയ വരമൊഴിയില്‍ യൂണിക്കോഡ് നേരേ കിട്ടും.”

“എനിക്കു വയ്യ. എനിക്കു് ആ സാധനമേ കണ്ടുകൂടാ. ഒരു കറുത്ത വിന്‍ഡോ വരും. എനിക്കു പേടിയാ. പിന്നെ അതില്‍ നിന്നു കോപ്പി പേസ്റ്റു ചെയ്യുകയും വേണം.”

“എന്നാല്‍പ്പിന്നെ മൊഴി കീമാന്‍ ഉപയോഗിക്കൂ…”

“നിന്നോടു ഞാന്‍ മലയാളത്തിലല്ലേ പറഞ്ഞതു്, എന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ അതിടാനുള്ള അഡ്മിന്‍ പവര്‍ ഇല്ലെന്നു്. പിന്നെ ഞാന്‍ ചിലപ്പോള്‍ ലിനക്സിലായിരിക്കും. അവിടെ എന്തു കീമാന്‍?”

“ലിനക്സില്‍ കീമാനെക്കാള്‍ അടിപൊളി സാധനങ്ങളുണ്ടല്ലോ. സ്കിം…”

“നീ ഒന്നു പോയേ. അതൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യണ്ടേ? മാത്രമല്ല, അപ്പോള്‍ വിന്‍ഡോസില്‍ എന്തു ചെയ്യും?”

“അപ്പോള്‍ വിന്‍ഡോസിലും ലിനക്സിലും ഉപയോഗിക്കണം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പവറുമില്ല. അല്ലേ?”

“തന്നെ, തന്നെ.”

ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിക്കാമല്ലോ…”

“ബെസ്റ്റ്! ചക്കു് എന്നു ടൈപ്പു ചെയ്താല്‍ കൊക്കു് എന്നു വരും. പിന്നെ സെലക്ഷനില്‍ പോയി ചക്കിനെ പൊക്കണം. എനിക്കിങ്ങനെ ചകചകാന്നു ടൈപ്പു ചെയ്തു പോകണം.”

“ചകചകാന്നു ടൈപ്പു ചെയ്താല്‍ ചക്ക് എന്നാവില്ല. വിരാമ എന്നൊരു സാധനം ഇടയ്ക്കു വേണം.”

“അവന്റെയൊരു വിരാമം! നീ പോടാ…”

ഇളമൊഴിയോ മലയാളം ഓണ്‍ലൈനോ ഉപയോഗിക്കാമല്ലോ.”

“ഉപയോഗിക്കാം. പക്ഷേ അതില്‍ നിന്നും വെട്ടിയൊട്ടിക്കണ്ടേ?”

“എന്നാല്‍പ്പിന്നെ ഒരു വഴിയേ ഉള്ളൂ…”

“അതെന്തരു്?”

“ദാ എന്റെ ബ്ലോഗില്‍ ഒരു കീബോര്‍ഡ് ഇട്ടിട്ടുണ്ടു്. കുറച്ചു ബഗ്ഗൊക്കെ ഉണ്ടു്. ഒന്നു ട്രൈ ചെയ്തു നോക്കു്.”

“നീ ഉണ്ടാക്കിയതാണോ?”

“ഏയ്, അല്ല. ഗൂഗിളില്‍ത്തന്നെ വേറേ ഒരാള്‍ ഉണ്ടാക്കിയതാണു്. മലയാളം ഉള്‍ക്കൊള്ളിച്ചതു സിബുവാണു്.”

“ഇതു കൊള്ളാമല്ലോ. ഇതു ബ്ലോഗ്സ്പോട്ടില്‍ വരാന്‍ എന്താണു വഴി?”

“അതു ഗൂഗിള്‍ അവരുടെ കമന്റ് പേജില്‍ ഇടണം. നമ്മളെക്കൊണ്ടു രക്ഷയൊന്നുമില്ല.”

“ശ്ശെടാ, എനിക്കു കമന്റിടേണ്ടതു് അവിടെയൊക്കെയായിരുന്നു. ബെര്‍ലിയുടെ ബ്ലോഗില്‍, കൊടകരപുരാണത്തില്‍…”

“കൊടകരപുരാണത്തില്‍ എന്തൂട്ടു കമന്റ്? പോസ്റ്റൊന്നും കാണുന്നില്ലല്ലോ എന്നോ?”

“അതു ശരിയാണല്ലോ. ചുള്ളന്‍ എഴുത്തു നിര്‍ത്തിയോ?”

“അതൊക്കെ വിടു്. ഇനി മുതല്‍ എന്റെ ബ്ലോഗില്‍ തുരുതുരാ കമന്റുകള്‍ എഴുതുകയായിരിക്കുമല്ലോ, അല്ലേ?”

“ഏയ് പറ്റില്ല.”

“അതെന്താ?”

“എന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ആപ്പിള്‍ മാക്ക് മെഷീനാ. അതില്‍ എന്തു ടൈപ്പുചെയ്താലും ചോദ്യചിഹ്നം വരുന്നു…”

“ഛീ… ഓട്രാ മടിയാ…”


മലയാളത്തില്‍ കമന്റിടാന്‍ ഒരു വഴി കൂടി.

വരമൊഴിയിലോ ഇളമൊഴിയിലോ മലയാളം ഓണ്‍‌ലൈനിലോ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്റ്രേഷനിലോ ടൈപ്പു ചെയ്തു വെട്ടിയൊട്ടിക്കണ്ടാ. കീമാനോ സ്കിമ്മോ മലയാളം കീബോര്‍ഡോ സ്വനലേഖയോ കമ്പ്യൂട്ടറിലില്ലെങ്കില്‍ വിഷമിക്കണ്ടാ. ഈ കാരണങ്ങള്‍ പറഞ്ഞു് എന്റെ ബ്ലോഗില്‍ മലയാളത്തില്‍ കമന്റിടാന്‍ മടിയ്കണ്ടാ എന്നു സാരം.

എന്റെ പോസ്റ്റുകളുടെ താഴെ വലത്തുവശത്തായി “മലയാളം മൊഴി” എന്നൊരു സാധനം കാണാം. അതില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ ഒരു കീബോര്‍ഡു പൊന്തി വരും. ഇനി കമന്റ് ബോക്സില്‍ പോയി മൊഴി സ്കീമില്‍ ടൈപ്പു ചെയ്യുക. മലയാളം തന്നെ വരും. ഇനി സ്കീമറിയില്ലെങ്കില്‍ കീബോര്‍ഡില്‍ ക്ലിക്കു ചെയ്താലും മതി. ഷിഫ്റ്റ് കീ അടിക്കുമ്പോള്‍ മൊഴി സ്കീം അനുസരിച്ചു് കീബോര്‍ഡിലെ അക്ഷരങ്ങളും മാറും.

ഗൂഗിളില്‍ നിന്നു തന്നെയുള്ള ഒരു പരീക്ഷണസംരംഭമാണിതു്. ഈ കീബോര്‍ഡ് അമ്പതിലധികം ഭാഷകള്‍ക്കു ലഭ്യമാണു്. മലയാളം മാത്രമേ ഞാന്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ-ഒരു പരീക്ഷണത്തിനു വേണ്ടി.

“അടയ്ക്കുക” എന്നതില്‍ ക്ലിക്കു ചെയ്താല്‍ കീബോര്‍ഡ് അടഞ്ഞു് ഇംഗ്ലീഷ് തിരിച്ചു വരും. ചില ബ്രൌസറുകളില്‍ ഇതു ശരിക്കു നടക്കുന്നില്ല. അതിനു് കണ്ട്രോള്‍-ജി അടിച്ചാല്‍ മതി.

ചില ബഗ്ഗുകള്‍ ഒക്കെ ഉണ്ടു്. കാണുന്ന ബഗ്ഗുകള്‍ ഈ പോസ്റ്റില്‍ കമന്റുകളായി ദയവായി ഇടുക. കാലക്രമേണ ശരിയാക്കാം.

ഇനി പറയൂ. മലയാളത്തില്‍ കമന്റിടാന്‍ എന്താണു തടസ്സം?


“അല്ലാ, ഈ സന്തോഷ് പിള്ള ഇവിടെ പറയുന്ന ഈ കുന്ത്രാണ്ടവും ഇതു തന്നെ ചെയ്യുമല്ലോ.”

“ചെയ്യും. പക്ഷേ അതൊരു ഫ്രീ സോഫ്റ്റ്വെയറല്ല. ഒരു ഭാഷയുടേതു് വേണമെങ്കില്‍ ഉപയോഗിക്കാം എന്നു പറഞ്ഞിട്ടുണ്ടു്.”

“സന്തോഷ് തോട്ടിങ്ങലിന്റെ സ്വനലേഖ ഓണ്‍ലൈനോ?”

“അതു ഞാന്‍ കണ്ടിരുന്നില്ല. ജിനേഷാണു പറഞ്ഞുതന്നതു്. അടിപൊളി. ശ്ശെടാ, ഞാന്‍ ഇതു് ഇതുവരെ കണ്ടില്ലല്ലോ.”

“സ്വനലേഖയെ കമന്റ് ബോക്സില്‍ ചേര്‍ക്കണ്ടേ?”

“പറ്റില്ല. നീ തന്നെ നിന്റെ ബ്രൌസറില്‍ ഒരു ബുക്ക്മാര്‍ക്ക്‍ലെറ്റായി ചേര്‍ക്കൂ.”

ഗൂഗിള്‍
സാങ്കേതികം (Technical)

Comments (72)

Permalink

ഒരു പീഡനത്തിന്റെ കഥ

ഈ പോസ്റ്റ് കവിയും കഥാകൃത്തുമായ രാജേഷ് വര്‍മ്മയ്ക്കു സമര്‍പ്പിക്കുന്നു. എന്തുകൊണ്ടെന്നറിയാന്‍ ഈ പോസ്റ്റിന്റെ അവസാനം വരെ വായിക്കുക. (ഇതു് അവസാനം വരെ വായിപ്പിക്കാന്‍ വേറേ വഴിയില്ല!)

ഇതു വായിക്കുന്നതിനു മുമ്പോ ശേഷമോ വായിക്കുന്നതിനിടയിലോ രാജേഷിന്റെ സ്വാതന്ത്ര്യദിനസ്മരണകള്‍ എന്ന പോസ്റ്റ് വായിക്കുന്നതു നന്നായിരിക്കും.


ഒരു സിനിമയില്‍ (ഏതോ ഏസ് വെഞ്ചുറ) ജിം കാരി ഒരുത്തനെ പീഡിപ്പിക്കുന്ന രംഗമുണ്ടു്. അയാളെ ഒരു കസേരയില്‍ കെട്ടിയിട്ടിട്ടു് ജിം കൂര്‍ത്ത ഒരു സ്റ്റീല്‍ കത്തിയും അതുപോലെയുള്ള വേറേ ഒരു ആയുധവും കൊണ്ടുവരുന്നു. അവ രണ്ടും കാട്ടി അയാളെ ഭയപ്പെടുത്തുന്നു. അയാള്‍ക്കു ഭയം തീരെയില്ല. അപ്പോഴാണു് ജിം അറ്റകൈ എടുക്കുന്നതു്. ആയുധങ്ങള്‍ രണ്ടും കൂടി കൂട്ടിയുരച്ചും ഒരു സ്റ്റീല്‍ പാത്രത്തില്‍ മുട്ടിച്ചും ശബ്ദമുണ്ടാക്കുന്നു. അതു സഹിക്കാന്‍ വയ്യാതെ അയാള്‍ സത്യം സമ്മതിക്കുന്നു.

ഇതു് അതിശയോക്തിയാണെന്നു പലര്‍ക്കും തോന്നുന്നുണ്ടാവും. പക്ഷേ, ലോഹമോ അതു പോലെയുള്ള എന്തെങ്കിലുമോ ഒരു പ്രതലത്തില്‍ ഉരയുന്ന ശബ്ദം തീരെ സഹിക്കാന്‍ പറ്റാത്ത പലരുമുണ്ടു്. ഞാന്‍ അത്തരത്തിലൊരാളാണു്. വെടി പൊട്ടുന്നതു പോലെയുള്ള വലിയ ശബ്ദങ്ങള്‍ ഞാന്‍ സഹിക്കും. പക്ഷേ, ഒരു സ്പൂണ്‍ ഒരു പാത്രത്തിലിട്ടുരയ്ക്കുന്ന ശബ്ദം എനിക്കു സഹിക്കാന്‍ കഴിയില്ല. എല്ലിനുള്ളിലൂടെ ഒരു ആളല്‍ ആണു്.

ഇതു് ഏതോ പോഷകാംശത്തിന്റെ കുറവാണു് എന്നു് ആരോ പറഞ്ഞിരുന്നു. നേരാണോ എന്തോ? ഡോ. സൂരജ് ഈ ബ്ലോഗ് വായിക്കുന്നുണ്ടോ ഇതിനു് ഉത്തരം തരാന്‍?

ഇതുപോലെ ഒരെണ്ണം പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു കഥയിലുണ്ടു്. ഒരു തീവ്രവാദിയെ ചോദ്യം ചെയ്യുകയാണു പോലീസുകാര്‍. അവന്റെ നേതാവു് എവിടെയാണു് ഒളിച്ചിരിക്കുന്നതു് എന്നാണു് അറിയേണ്ടതു്. അടിച്ചു, ഇടിച്ചു, കുത്തി, ഉരുട്ടി, മൊട്ടുസൂചിയും ഈര്‍ക്കിലും പ്രയോഗിച്ചു, ഗരുഡന്‍ തൂക്കവും കസേരയില്ലാത്ത ഇരുത്തലും നടത്തി, മൂലക്കുരുവില്‍ മുളകുപൊടി വിതറി, കാല്‍വെള്ള അടിച്ചു പൊളിച്ചു-പക്ഷേ, പുള്ളി സത്യം പറഞ്ഞില്ല.

അപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ അറ്റ കൈ പ്രയോഗിച്ചു. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ ഒരു അദ്ധ്യായം വായിച്ചു കേള്‍പ്പിച്ചു. പീഡനം സഹിക്കവയ്യാതെ പുള്ളി സത്യം പറഞ്ഞു.

അതിശയോക്തി കലര്‍ന്നതാണെങ്കിലും ഈ ജനുസ്സില്‍ പെടുന്ന പീഡനങ്ങള്‍ പലപ്പോഴും വെള്ളെഴുത്തും രാം മോഹനും മറ്റും പറയുന്ന പീഡനമുറകളെക്കാള്‍ ദുസ്സഹമോ ചിലപ്പോള്‍ അസഹ്യമോ ആണെന്നതാണു സത്യം.

സഹിക്കാന്‍ ബുദ്ധിമുട്ടുള്ളതു് (ദുഃഖത്തോടുകൂടി സഹിക്കാവുന്നതു്) ദുസ്സഹം. സഹിക്കാന്‍ കഴിയാത്തതു് അസഹ്യം.

2005-ല്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറേ കോണിലുള്ള പോര്‍ട്ട്‌ലാന്‍ഡ് എന്ന കൊച്ചുപട്ടണത്തിലെ സാധുക്കളായ മലയാളികള്‍ക്കു് ഇതുപോലെ ഒരു പീഡനം സഹിക്കേണ്ടി വന്നു.

പോര്‍ട്ട്‌ലാന്‍ഡില്‍ വളരെക്കുറച്ചു മലയാളികളേ ഉള്ളൂ. ഉള്ളവര്‍ വളരെ യോജിപ്പിലും രമ്യതയിലുമാണു കഴിയുന്നതു്. ഒരു മലയാളി സംഘടനയേ ഉള്ളൂ-സ്വരം. (SWORAM: Southwest Washington and Oregon Association of Malayalees) കൊല്ലത്തിലൊരിക്കല്‍ രണ്ടുമൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു കലാസായാഹ്നം അതിന്റെ ആഭിമുഖ്യത്തില്‍ നടത്താറുണ്ടു്.

പ്രധാനമായും കുട്ടികളുടെ കലാപരിപാടികളാണു് അവിടെ അരങ്ങേറുന്നതു്. ഒന്നു-രണ്ടു വയസ്സുള്ള കുട്ടികളുടെ ഫാന്‍സിഡ്രെസ്, രണ്ടു-മൂന്നു വയസ്സുള്ളവരുടെ പാട്ടു്, മൂന്നു-നാലു വയസ്സുള്ളവരുടെ കുഞ്ഞുഡാന്‍സ്, അതിനു മുകളിലുള്ളവരുടെ വലിയ ഡാന്‍സ്, സ്കിറ്റ്, പ്രസംഗം, മാജിക് ഷോ തുടങ്ങിയ വിവിധപരിപാടികള്‍. പെര്‍ഫോമന്‍സ് എങ്ങനെയായാലും ഒരു കുട്ടിയെയും അവിടെ പങ്കെടുപ്പിക്കാതിരിക്കില്ല.

ബാക്കിയുള്ള സമയത്താണു് മുതിര്‍ന്നവരുടെ പരിപാടികള്‍. പാട്ടു്, പലതരം ഡാന്‍സുകള്‍, ഗ്രൂപ്പ് സോംഗ് എന്നിവയാണു് പ്രധാന ഇനങ്ങള്‍. മിക്കവാറും സ്ത്രീകള്‍ അവതരിപ്പിക്കുന്നവ. ധാരാളം നല്ല കലാകാരികള്‍ പോര്‍ട്ട്‌ലാന്‍ഡിലുണ്ടു്. ചെറുപ്പം മുതലേ നൃത്തവും സംഗീതവും അഭ്യസിച്ചവര്‍, അഭ്യസിപ്പിക്കുന്നവര്‍, കലാബോധമുള്ളവര്‍, കലാതിലകവും മറ്റും ആയിട്ടുള്ളവര്‍, കലയോടു് ഒടുങ്ങാത്ത താത്പര്യമുള്ളവര്‍ അങ്ങനെ ഒരുപാടു പേര്‍.

ഇതിനു നേരേ വിപരീതമാണു് പുരുഷന്മാര്‍. അമ്പത്താറുകളി, വെള്ളമടി, സ്റ്റോക്ക് മാര്‍ക്കറ്റ്, ഇലക്ട്രോണിക് സാധനങ്ങളുടെ ക്രയവിക്രയം തുടങ്ങിയ കലാപരിപാടികളില്‍ നിഷ്ണാതരാണെങ്കിലും പാട്ടു്, കൂത്തു്, സ്കിറ്റ് തുടങ്ങിയ സംഭവങ്ങളുടെ ഏഴയലത്തുകൂടിപ്പോലും ഈ പുരുഷകേസരികള്‍ പോകാറില്ല.

ആകെ പുരുഷന്മാര്‍ കൂടുന്ന പരിപാടി ഗ്രൂപ്പ് സോംഗ് ആണു്. പക്ഷേ, പെണ്ണുങ്ങളുടെ പിച്ച് വളരെ വലുതായതിനാല്‍ ആണുങ്ങള്‍ ചുണ്ടനക്കുന്നതല്ലാതെ ശബ്ദം പുറപ്പെടുവിക്കുന്നതു പലപ്പോഴും കേള്‍ക്കാറില്ല. ഇവരൊന്നും ഒറ്റയ്ക്കൊരു പാട്ടുപാടി ആരും കേട്ടിട്ടുമില്ല.

പോര്‍ട്ട്‌ലാന്‍ഡിലെ തരുണീമണികള്‍ വ്യസനാക്രാന്തരായി. എന്തെങ്കിലും ഒരു സ്കിറ്റോ മിമിക്രിയോ ഒപ്പനയോ വല്ലതും അവതരിപ്പിക്കണമെന്നു് അവര്‍ കേണപേക്ഷിക്കാന്‍ തുടങ്ങിയിട്ടു കൊല്ലം കുറേയായി. നോ രക്ഷ!

അങ്ങനെയിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍, പോര്‍ട്ട്‌ലാന്‍ഡിലെ പ്രധാന കലാകാരിയും ഓര്‍ഗനൈസറുമായ മിനി, എന്തോ പരദൂഷണം പറഞ്ഞുകൊണ്ടിരുന്ന രാജേഷ് വര്‍മ്മയുടെയും എന്റെയും അടുത്തെത്തി.

“രാജേഷ് ഒരു കലാകാരനാണെന്നു കേട്ടിട്ടുണ്ടല്ലോ. എന്തെങ്കിലും ഒരു പ്രോഗ്രാം…”

ബെസ്റ്റ്! രാജേഷിനെ ആരെങ്കിലും കലാകാരന്‍ എന്നു വിളിച്ചിട്ടുണ്ടെങ്കില്‍ അതു കലത്തിന്റെ ആകാരമുള്ളവന്‍ എന്ന അര്‍ത്ഥത്തിലാണു്. വേറേ എന്തൊക്കെ വിളിച്ചാലും രാജേഷിനെ കലാകാരന്‍ എന്നു് അദ്ദേഹത്തിന്റെ ഭാര്യയായ ബിന്ദു പോലും കരുതുന്നില്ല. പണ്ടു് കൊല്ലം ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായതു നമ്മുടെ സുധാകരന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയായതുപോലെ മാത്രമേ ഉള്ളൂ.

“അയ്യോ, ഞാന്‍ എന്തു ചെയ്യാന്‍? സ്റ്റേജില്‍ കയറിയാല്‍ എനിക്കു തല കറങ്ങും…” എന്നു രാജേഷ്.

“ഒറ്റയ്ക്കു വേണ്ടാ. നിങ്ങള്‍ രണ്ടു പേരും കൂടി മതി. നിങ്ങളെന്തോ മലയാളം എഴുത്തുകാരോ മറ്റോ ആണെന്നു് ആരോ പറഞ്ഞു കേട്ടു…”

ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും അന്നേ ബ്ലോഗുണ്ടു്. എന്നാലും അതൊന്നും നാട്ടുകാര്‍ അറിഞ്ഞിട്ടില്ല. ഇതു വേറേ ഏതോ കേട്ടുകേള്‍വിയാണു്.

“ഞങ്ങള്‍ക്കു രണ്ടു പേരും കൂടിയോ? വേണമെങ്കില്‍ അക്ഷരശ്ലോകം ചൊല്ലാം,” ഞാന്‍ പറഞ്ഞു.

“വേണമെങ്കില്‍ ഞങ്ങള്‍ വെള്ളമടിച്ചു പൂസായി മുണ്ടു പറിച്ചു തലയില്‍ കെട്ടി സ്റ്റേജിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാം” എന്നു പറയുന്നതില്‍ കൂടുതല്‍ വിലയൊന്നും ഈ പ്രസ്താവനയ്ക്കു കൊടുക്കില്ല എന്നാണു ഞാന്‍ കരുതിയതു്. പക്ഷേ, പിന്നീടു് പരിപാടിയുടെ ലിസ്റ്റ് ഈ-മെയിലായി വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ദാ കിടക്കുന്നു-“അക്ഷരശ്ലോകം: രാജേഷ് വര്‍മ്മ & ഉമേഷ് നായര്‍”!

രാജേഷിനെ വിളിച്ചു.

“ഡോ, ആ മിനിയെ വിളിച്ചു പറ, അക്ഷരശ്ലോകം എടുത്തു മാറ്റാന്‍…”

“അതെന്തിനാ? എന്റെ ജീവിതാഭിലാഷങ്ങള്‍ രണ്ടെണ്ണമാണു സഫലമാകുന്നതു്. ഒന്നു് സ്റ്റേജില്‍ കയറുക എന്നതു്. മറ്റേതു് അക്ഷരശ്ലോകം ചൊല്ലുക എന്നതു്…”


അക്ഷരശ്ലോകം രാജേഷിന്റെ എന്നത്തേയും ജീവിതാഭിലാഷമായിരുന്നു. പക്ഷേ ജനിച്ചതു് സുവിശേഷപ്രസംഗങ്ങളുടെയും റബ്ബര്‍ കൃഷിയുടെയും നാടായ തിരുവല്ലയില്‍ ആയിപ്പോയി. അക്ഷരശ്ലോകം പോയിട്ടു് അക്ഷരമറിയാവുന്നവരെ കണ്ടുകിട്ടാന്‍ വിഷമമുള്ള സ്ഥലം. “അപ്പയ്യാഖ്യന്‍ പടി കുവലയാനന്ദമുണ്ടാക്കിടുന്നോര്‍” എന്നൊക്കെ മഹാകവി ഉള്ളൂര്‍ പറഞ്ഞിട്ടുണ്ടെങ്കിലും, തിരുവല്ലക്കാരുടെ സാഹിത്യകൌതുകം മെഴുവേലി ബാബുവിനു് അപ്പുറത്തേയ്ക്കു പോയിരുന്നില്ല.

രാജേഷ് വിവാഹം കഴിച്ച ബിന്ദു പൂര്‍വ്വാശ്രമത്തില്‍ ഒരു അക്ഷരശ്ലോകബാലതാരമായിരുന്നു. പക്ഷേ ശ്ലോകം ചൊല്ലാനുള്ള രാജേഷിന്റെ അപേക്ഷയൊക്കെ ആ സാദ്ധ്വി നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായതു്.

വളരെയധികം വിരളമായി മാത്രം കണ്ടുവരുന്ന ഒരു വിശിഷ്ടദാമ്പത്യമാണു് രാജേഷിന്റെയും ബിന്ദുവിന്റെയും. “അച്ചിയ്ക്കു് ഇഞ്ചി പക്ഷം, നായര്‍ക്കു് കൊഞ്ചു പക്ഷം” എന്നാണല്ലോ ചൊല്ലു്. (“ഇഞ്ചിപക്ഷം” എന്നു വെച്ചാല്‍ ഇഞ്ചി എന്ന ഭക്ഷണസാധനം ഇഷ്ടമാണു് എന്നാണു് അര്‍ത്ഥം, ഇഞ്ചിപ്പെണ്ണിന്റെ പക്ഷം ചേര്‍ന്നു് ബ്ലോഗ് കറുപ്പിക്കും എന്നല്ല.) എന്നാല്‍ ഇവരുടെ കാര്യത്തില്‍ “വര്‍മ്മയ്ക്കു് എരിശ്ശേരി പക്ഷം, വര്‍മ്മണിയ്ക്കും എരിശ്ശേരി പക്ഷം” എന്നാണു്. സമാനമായ ഇഷ്ടങ്ങളും അഭിരുചികളും സ്വഭാവങ്ങളും ഉള്ള ദമ്പതികളെ ഇതുപോലെ ഞാന്‍ എങ്ങും കണ്ടിട്ടില്ല. ഒരാള്‍ക്കു് താത്പര്യമുള്ളതും മറ്റേയാള്‍ക്കു് താത്പര്യമില്ലാത്തതുമായ ഒരു സാധനം പോലും സൂര്യനു താഴെയില്ല.

ഇങ്ങനെ പറഞ്ഞതുകൊണ്ടു് രണ്ടുപേരും എല്ലാ കാര്യങ്ങളും കൂട്ടായി, സഹകരിച്ചു്, ഒന്നിച്ചാണു ചെയ്യുന്നതു് എന്നു് ആരും സംശയിച്ചു പോകരുതു്. രണ്ടുപേരും ഒന്നിച്ചു് ഒരു സിനിമ പോലും കാണുന്നതോ ചായ കുടിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല.

സിനിമയെപ്പറ്റി പറഞ്ഞാല്‍ പറയാന്‍ ഒരുപാടു കഥകളുണ്ടു്.

പണ്ടു്, രാജേഷ് ബിന്ദുവിനെ പെണ്ണുകാണാന്‍ പോയ സമയം. പതിവുള്ള ചായകുടിക്കും ബിസ്കറ്റുതീറ്റിക്കും ശേഷം രണ്ടുപേര്‍ക്കും എന്തെങ്കിലും ചോദിച്ചുപറഞ്ഞിരിക്കാന്‍ ബന്ധുക്കള്‍ അണിയറയിലേയ്ക്കു നിഷ്കാസനം ചെയ്തതിനു ശേഷമുള്ള സുരഭിലമുഹൂര്‍ത്തം. “മൈ നെയിം ഈസ് വര്‍മ്മ, രാജേഷ് വര്‍മ്മ”, “ബിന്ദുവിന്റെ പേരെന്താ?” തുടങ്ങിയ സ്ഥിരം ഡയലോഗുകള്‍ക്കു ശേഷം രാജേഷ് ചോദിച്ചു:

“ഭവതിയ്ക്കു് സിനിമാ കാണാന്‍ ഇഷ്ടമാണോ?”

“പിന്നേ, ഒരുപാടു് ഇഷ്ടമാണു്”

“ഞാന്‍ ആഴ്ചയില്‍ ഒരു സിനിമയെങ്കിലും തീയേറ്ററില്‍ പോയി കാണും. മിക്കവാറും ആഴ്ചയില്‍ രണ്ടുമൂന്നെണ്ണം. പിന്നെ വീട്ടില്‍ കാസറ്റ് എടുത്തും കാണും. ഡെയിലി.”

ബിന്ദു ആനന്ദതുന്ദിലയായി. ഇതില്‍പ്പരം സന്തോഷമുണ്ടാകാനുണ്ടോ? “വിവാഹനാളണയുവാന്‍ നേര്‍ച്ച നേര്‍ന്നു്” കാത്തിരുന്ന അവള്‍ക്കു് ഓരോ നിമിഷവും ഓരോ യുഗം പോലെ അനുഭവപ്പെട്ടു. സാധാരണ പെണ്‍കുട്ടികള്‍ക്കു വിവാഹത്തിനു ശേഷമുള്ള സ്വപ്നങ്ങളൊന്നുമായിരുന്നില്ല ബിന്ദുവിനു്. ദിവസവും സിനിമയ്ക്കു പോകുന്നതിനെപ്പറ്റിയാണു് തത്രഭവതി സ്വപ്നം കണ്ടതു്.

കല്യാണം കഴിഞ്ഞു പോര്‍ട്ട്‌ലാന്‍ഡില്‍ എത്തിയതിന്റെ പിറ്റേദിവസം രാജേഷ് പറഞ്ഞു, “വരൂ പ്രിയേ, നമുക്കൊരു സിനിമ കാണാന്‍ പോകാം. വളരെ നല്ല ഒരു സിനിമ ഉണ്ടു്.”

ആ പാവം വനിത, ആ ഗൃഹലക്ഷ്മി, ആ മഹിളാരത്നം ഉടുത്തൊരുങ്ങി കാന്തനോടൊത്തു പുറപ്പെട്ടു. (ഈ പ്രയോഗത്തിനു് രാജേഷ് വര്‍മ്മയോടു തന്നെ കടപ്പാടു്.)

ബിന്ദുവിന്റെ മാതാപിതാക്കള്‍ കണ്ടുമുട്ടുന്നതിനു് ഒന്നര ദശാബ്ദം മുമ്പു് ജാപ്പനീസ് ഭാഷയില്‍ നിര്‍മ്മിച്ച ഒരു ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ് സിനിമയായിരുന്നു അന്നു് – Tôkyô monogatari (Tokyo Story). ദാമ്പത്യജീവിതം തുടങ്ങുന്നവര്‍ക്കു പറ്റിയ പടം. ഒരു വല്യപ്പനും വല്യമ്മയും കൂടി മക്കളെയും കൊച്ചുമക്കളെയും കാണാന്‍ പോകുന്നു. അവരുടെ ജീവിതം കണ്ടിട്ടു തങ്ങള്‍ കല്യാണം കഴിച്ചതെന്തിനു് എന്നു് അവര്‍ സ്വയം ചോദിക്കുന്നു. ഭാഷ അറിയാത്തതുകൊണ്ടും ഇരുപതു മിനിട്ടിനു ശേഷം ഉറങ്ങിപ്പോയതുകൊണ്ടും സിനിമയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടു് വിവാഹജീവിതമേ ഉപേക്ഷിക്കാന്‍ ബിന്ദു തയ്യാറായില്ല എന്നതു ഭാഗ്യം!

അടുത്ത ദിവസം സിനിമയ്ക്കു പോകാന്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. എങ്കിലും ആയിടെ ഇറങ്ങിയ ഒരു കളര്‍സിനിമയാണെന്നു പറഞ്ഞതുകൊണ്ടു പോയി. കളര്‍ തന്നെ. ഇറാനിയന്‍ പടം. Ta’m e guilass (The taste of cherry). ആദി മുതല്‍ അവസാനം വരെ ബിന്ദു അതു കണ്ണു മിഴിച്ചിരുന്നു കണ്ടെങ്കിലും ഒന്നും മനസ്സിലായില്ല. ഒരുത്തന്‍ ഒരു വണ്ടിയില്‍ പോകുന്നു. ഇടയ്ക്ക് നിര്‍ത്തി ചിലരോട് എന്തോ ചോദിക്കുന്നു. ഒടുക്കം, സിനിമാ നടനും സംവിധായകനും ക്യാമറാമാനും എല്ലാം കൂടി പായ്ക്കപ്പ് ചെയ്ത് പോകുന്നു. ഇതെന്തൊരു കുന്തം?

മടങ്ങി വരുന്ന സമയത്തു രാജേഷ് സിനിമയെപ്പറ്റി വാ തോരാതെ സംസാരിച്ചു. സിനിമയിലെ നായകന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണു്. അയാളെ കുഴി വെട്ടി മൂടാന്‍ തയ്യാറുള്ള ഒരു സഹായിയെ അന്വേഷിച്ചു നടപ്പാണു്. അവസാനം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു പരിചയമുള്ള ഒരു വല്യപ്പനെ കിട്ടി. രണ്ടു പേരും കൂടി ജീവിതത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റിയും ആത്മഹത്യയുടെ സാങ്കേതികവശങ്ങളെപ്പറ്റിയും പറ്റി സിനിമ മുഴുവന്‍ വിശകലനം ചെയ്യുന്നു. ക്ലാസ് പടം!

മൂന്നാം ദിവസം ബിന്ദുവിനെ സിനിമയ്ക്കു കൊണ്ടുപോകാന്‍ രാജേഷിനു ബലം പ്രയോഗിക്കേണ്ടി വന്നു. ബെര്‍ഗ്മാന്‍ എന്ന സംവിധായകന്റെ സിനിമയാണെന്നു കേട്ടപ്പോള്‍ പാതിമനസ്സോടെ പോയതാണു്. ഇങ്ങേര്‍ അസാദ്ധ്യസംവിധായകനാണെന്നു് അച്ഛന്‍ വീട്ടില്‍ വരുത്തുന്ന “കലാകൌമുദി”യിലോ മറ്റോ ബിന്ദു കണ്ടിട്ടുണ്ടു്. പിന്നെ ഭാഷ സ്വീഡിഷും ലാറ്റിനും ആണു്. മലയാളിക്കു തമിഴും സംസ്കൃതവും മനസ്സിലാകുന്നതുപോലെ ഇംഗ്ലീഷ് അറിയാവുന്നവനു് ആ ഭാഷകളും മനസ്സിലാവും എന്നാണു രാജേഷ് പറഞ്ഞതു്.

Sjunde inseglet, Det (The seventh seal). സംഭവം വീണ്ടും ബ്ലായ്ക്ക് ആന്‍ഡ് വൈറ്റ്. മധുവിധു കഴിയുന്നതിനു മുമ്പു് താന്‍ വര്‍ണ്ണാന്ധയായിപ്പോകുമോ എന്നു ബിന്ദുവിനു ഭയമായി. സിനിമ മുഴുവന്‍ ചെസ്സുകളിയാണു്. ഒരു പഴയ മാടമ്പിയും മരണവും തമ്മിലുള്ള ചെസ്സുകളി. തീയേറ്ററിന്റെ നാലഞ്ചു മൂലകളില്‍ കഷണ്ടിക്കാരന്റെ ചെവിക്കു കീഴിലെ മുടിപോലെ ഇരുന്ന ആളുകള്‍ ഓരോ ഡയലോഗിനും കൈയടിച്ചുകൊണ്ടിരുന്നു. മലയാളിക്കു് തമിഴും സംസ്കൃതവും തീരെ മനസ്സിലാകില്ല എന്നു് അന്നു ബിന്ദുവിനു മനസ്സിലായി.

അടുത്ത ദിവസം ബിന്ദു പറഞ്ഞു, “ഇനി മുതല്‍ സിനിമയ്ക്കു് ആര്യപുത്രന്‍ ഒറ്റയ്ക്കു പോയാല്‍ മതി. ഞാന്‍ ടീവിയിലെ സോപ്പ് ഓപ്പറാ സീരിയല്‍ കില്ലറുകള്‍ കണ്ടു ശിഷ്ടകാലം തള്ളിനീക്കിക്കൊള്ളാം.”

പിന്നീടു് അവര്‍ ഒന്നിച്ചു സിനിമാ കാണാറില്ല. ഇടയ്ക്കിടെ വീഡിയോ സ്റ്റോറില്‍ നിന്നു മലയാളം ഡീവീഡികള്‍ എടുക്കും. രാജേഷ് ഓഫീസില്‍ നിന്നു വരുന്നതിനു മുമ്പു് ബിന്ദു അവ കണ്ടുതീര്‍ക്കും. ബിന്ദു ഉറങ്ങിക്കഴിഞ്ഞതിനു ശേഷം രാജേഷ് രാത്രിയിലിരുന്നു് അവ കാണും. എന്തായാലും രണ്ടുപേര്‍ക്കും സിനിമാ കാണാന്‍ വളരെ ഇഷ്ടമാണു്.

പിന്നെ അവര്‍ ഒന്നിച്ചിരുന്നു് ഒരു സിനിമാ കണ്ടതു് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ബന്ധുക്കളൊക്കെക്കൂടി പിടിച്ചു വലിച്ചു് “ഉദയനാണു താരം” കാണാന്‍ പോയപ്പോഴാണു്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമാ കാണാന്‍ പോകാം എന്ന രാജേഷിന്റെ നിര്‍ദ്ദേശം ഒന്നിനെതിരേ പതിനേഴു വോട്ടുകള്‍ക്കു തള്ളിപ്പോയി.

സിനിമ പോലെ തന്നെയാണു് ബാക്കി എല്ലാ കാര്യങ്ങളും. എക്സര്‍സൈസ്, സൈക്കിള്‍ ചവിട്ടല്‍, പരദൂഷണം പറയല്‍, മരം കയറല്‍, ചായ കുടിക്കല്‍, വില പേശല്‍, കുട്ടിയോടൊത്തു കളിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും രണ്ടു പേര്‍ക്കും താത്പര്യമുള്ളവ തന്നെ. എങ്കിലും ഒരേ സമയത്തു ചെയ്യില്ല. ആരെങ്കിലും ഒരു തമാശ പറഞ്ഞാല്‍ പോലും രാജേഷ് ചിരി നിര്‍ത്തിക്കഴിഞ്ഞിട്ടേ ബിന്ദു ചിരി തുടങ്ങുകയുള്ളൂ.

അക്ഷരശ്ലോകത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഞാന്‍ രാജേഷിന്റെ കൂടെയും ബിന്ദുവിന്റെ കൂടെയും ശ്ലോകം ചൊല്ലിയിട്ടുണ്ടു്. ഇതു വരെ, രണ്ടു പേരോടുമൊത്തു ചൊല്ലിയിട്ടില്ല.


പീഡനത്തിന്റെ കഥ പറഞ്ഞുവന്നു് സംഗതി വ്യക്തിപീഡനമായിപ്പോയി. (കേരള്‍സ്.കോമിനെ കൈകാര്യം ചെയ്തതിന്റെ ഹാങ്ങോവറായിരിക്കാം.) എന്റെയൊരു കാര്യം! കഥയിലേക്കു തിരിച്ചുവരുന്നു.

അങ്ങനെ, സ്വരത്തിന്റെ കലാസായാഹ്നത്തില്‍ ഞാനും രാജേഷ് വര്‍മ്മയും കൂടി അക്ഷരശ്ലോകം അവതരിപ്പിക്കാന്‍ തീരുമാനമായി. (ബിന്ദുവിനെയും വിളിച്ചു. വന്നില്ല. രാജേഷ് ഇല്ലെങ്കില്‍ കൂടാം എന്നു പറഞ്ഞു.) ഇനി മനുഷ്യര്‍ അക്രമാസക്തരാകാത്ത വിധത്തില്‍ ഇതു് എങ്ങനെ അവതരിപ്പിക്കും എന്നതായി ചിന്ത. സ്റ്റേജില്‍ കയറി അപ്പോള്‍ തോന്നുന്ന ശ്ലോകങ്ങള്‍ ചൊല്ലണ്ടാ എന്നു തീരുമാനിച്ചു. പകരം, ഏതൊക്കെ ശ്ലോകങ്ങളാണു ചൊല്ലേണ്ടതു് എന്നു നേരത്തേ ഒരു ധാരണയുമായി പോകാന്‍ ധാരണയായി. ഞങ്ങള്‍ രണ്ടുപേരും കൂടി കുറേ തല്ലുകൂടി അവസാനം 11 ശ്ലോകങ്ങള്‍ തിരഞ്ഞെടുത്തു. താഴെപ്പറയുന്ന പ്രത്യേകതകള്‍ ഉള്ളവയായിരുന്നു ഈ ശ്ലോകങ്ങള്‍.

  • മലയാളശ്ലോകങ്ങള്‍ മാത്രം. ശുദ്ധസംസ്കൃതം കേട്ടാല്‍ ആളുകള്‍ക്കു ബോധം പോയാലോ?
  • തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഞാന്‍ ആയിരിക്കും. ഞാന്‍ 6 ശ്ലോകം. രാജേഷ് 5 ശ്ലോകം.
  • പല വൃത്തങ്ങള്‍ ഉപയോഗിക്കും. ഞാന്‍ ചൊല്ലുന്ന വൃത്തത്തില്‍ത്തന്നെ രാജേഷ് തുടരും. പ്രാസം, ഭാവം തുടങ്ങി ഞാന്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ക്കുള്ള പ്രത്യേകതകളുള്ള ശ്ലോകങ്ങളായിരിക്കും രാജേഷ് തുടര്‍ന്നു ചൊല്ലുന്നതു്.
    അക്ഷരം മുട്ടിക്കുന്ന ക്രൂരവിനോദമല്ല അക്ഷരശ്ലോകം, പിന്നെയോ, ഭാവത്തിനനുസൃതമായി താദാത്മ്യം പ്രാപിക്കുന്ന അമൂര്‍ത്തവും അനവദ്യവുമായ അസാദ്ധ്യകലയാണു് എന്നു ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. എന്തു ചെയ്യാന്‍, ചീറ്റിപ്പോയി!
  • മൂന്നാമത്തെ വരി എവിടെയാണു തുടങ്ങുന്നതെന്നു കേള്‍വിക്കാര്‍ക്കു മനസ്സിലാകാന്‍ മൂന്നാം വരി തുടങ്ങുന്നതിനു തൊട്ടു മുമ്പു് ശ്ലോകം ചൊല്ലാത്ത ആള്‍ ഒരു ആംഗ്യം കാണിക്കും.
    ഇതും ചീറ്റിപ്പോയി. അവിടെ ചെന്നപ്പോള്‍ അതൊക്കെ മറന്നു പോയി. ഞാന്‍ ഇടയ്ക്കിടെ ഗോഷ്ടി കാണിക്കുന്നതു് ഇതാണെന്നു മനസ്സിലാക്കുക.

ഇതൊക്കെ പാലിച്ചു് ഞങ്ങള്‍ അവതരിപ്പിച്ച അക്ഷരശ്ലോകപരിപാടി താഴെക്കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം.

മുന്നറിയിപ്പു്:

ഈ വീഡിയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു് നിങ്ങളുടെ സ്വന്തം റിസ്കില്‍ ആണു്. അതു വല്ലതും ചെയ്തിട്ടു് ചെവിക്കല്ലു പൊട്ടുക, ബുദ്ധിസ്ഥിരത നശിക്കുക, അക്രമാസക്തി ഉണ്ടാവുക, സീരിയല്‍ കില്ലര്‍ ആവുക, വിഷാദരോഗം വരുക, ബ്ലോഗ് കറുപ്പിക്കുക, അനോണിയാവുക, കോമ സംഭവിക്കുക തുടങ്ങി ശാരീരികമോ മാനസികമോ രണ്ടും കൂടിയതോ ആയ വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഞാനോ രാജേഷ് വര്‍മ്മയോ യൂട്യൂബോ ഗൂഗിളോ വേര്‍ഡ്പ്രെസ്സോ എന്റെ ഹോസ്റ്റിംഗ് കമ്പനിയോ അഗ്രിഗേറ്ററുകളോ ഈ പോസ്റ്റ് ഇനി അടിച്ചുമാറ്റിയേക്കാവുന്ന കോരല്‍‌സ് കമ്പനികളോ ഉത്തരവാദികളല്ല.

(ഇവിടെ കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു കാണുക.)


ഈ പ്രോഗ്രാമിനെപ്പറ്റി രാജേഷ് പറയുന്നതു കേള്‍ക്കുക. അക്ഷരശ്ലോകം ഗ്രൂപ്പിലേയ്ക്കു് അദ്ദേഹമയച്ച മെയില്‍ നിന്നു്:

The crowd here in Portland has a large number of Malayalees who were born and brought up outside Kerala. When it is a torture for even an average Malayalee to sit through 7 minutes of Slokam recitation, need we say about these wretched souls? As soon as our performance started, people started showing signs of pain. Little babies started crying and I could hear some grown-ups groaning in agony. People were not prepared for this, so they were so shocked that they could not even get up and leave the auditorium. A few people with hypertension and diabetes even fainted. Needless to say, it was a lot of fun for us, the participants. There is nothing I enjoy more than reciting Slokams, but it is all the more enjoyable when you are inflicting suffering on others. You can try this at your local gatherings also.

If any of the people in the audience were prepared with weapons, I wouldn’t be here now to tell you the story. But, luckily for us, they were not. But, that is the kind of risk you take when you want to propagate unpopular things that are dear to your heart. The following lines from a Slokam recited in our e-sadass (#546) gave me the courage to do this:

ശ്ലോകമോതി മരണം വരിക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം.


ദോഷം പറരുതല്ലോ. പ്രോഗ്രാമിനു ശേഷം പ്രേക്ഷകരില്‍ നിന്നു നല്ല പ്രതികരണമാണു കിട്ടിയതു്. ചില പ്രതികരണങ്ങള്‍:

  1. ഒറ്റയ്ക്കു ചെയ്യാന്‍ ധൈര്യമില്ലാത്തതു കൊണ്ടായിരിക്കും രണ്ടു പേര്‍ കൂടി ചെയ്തതു്, അല്ലേ?
  2. ഈ ഗോമ്പറ്റീഷനില്‍ ആരാ ജയിച്ചതു്?
  3. നിങ്ങളുടെ മിമിക്രി കൊള്ളാമായിരുന്നു. ശ്ലോകം ചൊല്ലുന്നവരെ ശരിക്കു കളിയാക്കി!
  4. ഡാന്‍സുകാര്‍ക്കു തുണി മാറാന്‍ ഏഴു മിനിറ്റു സമയം വേണമെങ്കില്‍ അതു പറഞ്ഞാല്‍ പോരായിരുന്നോ? ഇങ്ങനെ ഞങ്ങളെ പീഡിപ്പിക്കണമായിരുന്നോ?
  5. ഇതു ഞാന്‍ കൊച്ചിലേ മുതല്‍ കേള്‍ക്കുന്നതാ. എന്റെ രണ്ടമ്മാവന്മാര്‍ ഇതില്‍ എക്സ്പേര്‍ട്ട്സായിരുന്നു. ഒരാള്‍ മൃദംഗത്തിലും മറ്റേയാള്‍ വയലിനിലും.
  6. മുഴുവന്‍ സംസ്കൃതമായതുകൊണ്ടു് എനിക്കെല്ലാം മനസ്സിലായി. ഞാന്‍ ആറു കൊല്ലം സംസ്കൃതം പഠിച്ചിട്ടുണ്ടു്.

ഈ അക്ഷരശ്ലോകം എന്നു പറയുന്നതു് കുച്ചിപ്പുഡി പോലെ എന്തോ ഒരു സാധനമാണെന്നു കരുതിയാണു് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ഇതിന്റെ പടമെടുത്തതു്. ഡീവീഡി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴാണു് പറ്റിയ അബദ്ധം മനസ്സിലായതു്. പിന്നീടു് ഡീവീഡി പുനഃപ്രകാശനം ചെയ്തപ്പോള്‍ അതില്‍ നിന്നു് അക്ഷരശ്ലോകം വെട്ടിമാറ്റിയിരുന്നു.

ഏതായാലും അഞ്ചു കൊല്ലത്തേയ്ക്കു സ്റ്റേജില്‍ കയറിപ്പോകരുതു് എന്നു് എനിക്കും രാജേഷിനും വിലക്കു കിട്ടി. സ്റ്റേജില്‍ കയറുന്നതു് ഒരു വീക്ക്‍നെസ്സായതുകൊണ്ടു് ഞാന്‍ നാടു വിട്ടു കാലിഫോര്‍ണിയയ്ക്കു പോന്നു. വളരെയധികം അപേക്ഷകള്‍ക്കു ശേഷം (അതിനു വേണ്ടി എന്നെ തള്ളിപ്പറയുക വരെ ചെയ്തു) രാജേഷിനെ ഇപ്പോള്‍ സ്റ്റേജില്‍ കയറാന്‍ സമ്മതിച്ചു. അടുത്ത പ്രോഗ്രാമിനു കര്‍ട്ടന്‍ വലിക്കാന്‍ താന്‍ സ്റ്റേജില്‍ കയറുന്നുണ്ടെന്നു രാജേഷ് അത്യാഹ്ലാദത്തോടെ ഈയിടെ പറഞ്ഞു.

എന്തൊക്കെ പറഞ്ഞാലും പോര്‍ട്ട്‌ലാന്‍ഡിലെ അമ്മമാര്‍ ഞങ്ങളോടു് കൃതജ്ഞരാണു്. “ദാ, അക്ഷരശ്ലോകം ചൊല്ലുന്ന അങ്കിളുമാരെ വിളിക്കും” എന്നു പറഞ്ഞാണു് അവര്‍ കുട്ടികളെ അനുസരിപ്പിക്കുന്നതും ഉറക്കുന്നതും.


ഇതില്‍ ചൊല്ലിയ ശ്ലോകങ്ങള്‍ കിട്ടണമെന്നു് ആഗ്രഹമുള്ളവര്‍ക്കായി അവ താഴെച്ചേര്‍ക്കുന്നു. നേരത്തേ തയ്യാറെടുത്തിരുന്നെങ്കിലും (ഞങ്ങള്‍ ഒന്നിച്ചിരുന്നു ചൊല്ലിനോക്കിയിരുന്നില്ല, ശ്ലോകങ്ങള്‍ തീരുമാനിച്ചതേ ഉള്ളൂ.) ചൊല്ലിയപ്പോള്‍ എനിക്കു മൂന്നിടത്തു തെറ്റുപറ്റി. രാജേഷ് തെറ്റൊന്നുമില്ലാതെ ഭംഗിയാക്കി.

  1. ചൊല്ലിയതു്: ഉമേഷ്, കവി: മഴമംഗലം, വൃത്തം: സ്രഗ്ദ്ധര
    അമ്പത്തൊന്നക്ഷരാളീകലിതതനുലതേ! വേദമാകുന്ന ശാഖി-
    ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
    ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
    സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!
  2. ചൊല്ലിയതു്: രാജേഷ്, കവി: ??, വൃത്തം: സ്രഗ്ദ്ധര
    ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുമനോവൃന്ദസങ്കീര്‍ത്തിതശ്രീ–
    സമ്പത്തിന്നീശ, തിങ്കള്‍ക്കല തിരുമുടിയില്‍ച്ചൂടിടും തമ്പുരാനേ!
    തന്‍ പാദം കുമ്പിടുന്നോര്‍ക്കഭിമതമരുളും പാര്‍വ്വതീകാന്ത, നീയെന്‍
    വന്‍പാപക്കെട്ടെരിച്ചീടുക, നിടിലമിഴിക്കോണിലാളുന്ന തീയില്‍.
  3. ചൊല്ലിയതു്: ഉമേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    തേടിത്തേടി നടന്നു കാലടി കഴയ്ക്കട്ടേ, ഭവത്കീര്‍ത്തനം
    പാടിപ്പാടി വരണ്ടൂണങ്ങുകിലുണങ്ങീടട്ടെ ജിഹ്വാഞ്ചലം
    കൂടെക്കൂടെ നടത്തുമര്‍ച്ചന തളര്‍ത്തീടട്ടെ കൈ രണ്ടു, മി-
    ക്കൂടാത്മാവു വെടിഞ്ഞിടും വരെ ഹരേ! നിന്നെ സ്മരിച്ചാവു ഞാന്‍!
  4. ചൊല്ലിയതു്: രാജേഷ്, കവി: വി. കെ. ജി., വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    കാളിന്ദിപ്പുഴവക്കിലുണ്ടൊരരയാല്‍വൃക്ഷം, കണിക്കൊന്നയെ-
    ക്കാളും മഞ്ജുളമായ മഞ്ഞവസനം ചാര്‍ത്തുന്നൊരാളുണ്ടതില്‍,
    കാളാബ്ദാഞ്ചിതകോമളാകൃതികലാപാലംകൃതോഷ്ണീഷനാ-
    ണാ, ളെന്‍ നിര്‍ഭരഭാഗ്യമേ, മദനഗോപാലന്‍ മദാലംബനം!

  5. ചൊല്ലിയതു്: ഉമേഷ്, കവി: കേരളവര്‍മ്മ (മണിപ്രവാളശാകുന്തളം), വൃത്തം: കുസുമമഞ്ജരി
    കണ്ഠനാളമഴകില്‍ത്തിരിച്ചനുപദം രഥം പിറകില്‍ നോക്കിയും,
    കുണ്ഠനായ് ശരഭയേന പൃഷ്ഠമതു പൂര്‍വ്വകായഗതമാക്കിയും,
    ഇണ്ടല്‍ പൂണ്ടു വിവൃതാന്മുഖാല്‍ പഥി ചവച്ച ദര്‍ഭകള്‍ വമിക്കവേ
    കണ്ടു കൊള്‍ക, കുതികൊണ്ടു കിഞ്ചിദവനൌ ഭൃശം നഭസി ധാവതി.
  6. ചൊല്ലിയതു്: രാജേഷ്, കവി: കേരളവര്‍മ്മ (മണിപ്രവാളശാകുന്തളം), വൃത്തം: കുസുമമഞ്ജരി
    ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളെവള്‍ക്കു ജലപാനവും,
    പല്ലവം തൊടുവതില്ലയേവളതണിഞ്ഞിടാന്‍ കൊതിയിരിയ്ക്കിലും,
    നല്ലൊരുത്സവമെവള്‍ക്കു നിങ്ങളുടെയാദ്യമായ കുസുമോദ്ഗമം,
    വല്ലഭന്റെ ഗൃഹമശ്ശകുന്തള ഗമിച്ചിടുന്നു വിട നല്‍കുവിന്‍!
  7. ചൊല്ലിയതു്: ഉമേഷ്, കവി: വി. കെ. ജി., വൃത്തം: സ്രഗ്ദ്ധര
    നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
    സേവിപ്പിക്കാതെ, പൂര്‍വ്വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ
    ഭാവം നോക്കിത്തുടിപ്പി, ച്ചകമലര്‍ വികസിപ്പിച്ചു സഞ്ജാതമാക്കും
    പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍!
  8. ചൊല്ലിയതു്: രാജേഷ്, കവി: ശീവൊള്ളി, വൃത്തം: സ്രഗ്ദ്ധര
    ഭക്തര്‍ക്കിഷ്ടം കൊടുക്കും ഭുവനജനനി, നിന്‍ ചെഞ്ചൊടിക്കും, ചൊടിക്കും
    ദൈത്യന്മാരെപ്പൊടിക്കും വിരുതിനു, മിരുളിന്‍ പേര്‍ മുടിക്കും മുടിക്കും,
    അത്താടിക്കും തടിക്കും രുചിയുടെ ലഹരിക്കുത്തടിക്കും തടിക്കും
    നിത്യം കൂപ്പാമടിക്കും, ഗണപതി വിടുവാനായ്‌ മടിക്കും മടിക്കും.
  9. ചൊല്ലിയതു്: ഉമേഷ്, കവി: ശങ്കുണ്ണിക്കുട്ടന്‍, വൃത്തം: സ്രഗ്ദ്ധര
    അശ്വത്ഥത്തിന്നിലയ്ക്കും തൊഴുക ശിശുനിലയ്ക്കും നിലയ്ക്കും നിലയ്ക്കും
    വിശ്വം താനാഹരിയ്ക്കും വ്രജഭുവി വിഹരിക്കും ഹരിക്കും ഹരിക്കും
    ശശ്വദ്ഭക്തങ്കലാപത്സമയമണികലാപത്കലാപത്കലാപത്‌-
    പാര്‍ശ്വം സ്വഃ പാദപായാസകരശുഭദ! പായാദപായദപായാഃ
  10. ചൊല്ലിയതു്: രാജേഷ്, കവി: ??, വൃത്തം: സ്രഗ്ദ്ധര
    ശര്‍മ്മത്തെസ്സല്‍ക്കരിക്കും ഗതിയെയനുകരിക്കും കരിക്കും കരിക്കും
    ദുര്‍മ്മത്തില്‍ ധൂര്‍ത്തുടയ്ക്കും കചഭരമതുടയ്ക്കും തുടയ്ക്കും തുടയ്ക്കും,
    നിര്‍മ്മായം സങ്കടത്തെക്കളയുക വികടത്തെക്കടത്തെക്കടല്‍ത്തെ-
    ന്നമ്മേ! കായംകലാശേ, കലിതതി സകലാശേ കലാശേ കലാശേ!
  11. ചൊല്ലിയതു്: ഉമേഷ്, കവി: ഉമേഷ്, വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
    നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
    പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
    മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
    ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!

കുറിപ്പുകള്‍, കടപ്പാടുകള്‍, ഡിസ്ക്ലൈമറുകള്‍:

  • പോസ്റ്റിന്റെ രസത്തിനു വേണ്ടി പല പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടുണ്ടു്. അവയില്‍ പലതും സത്യവിരുദ്ധമാണു്. എന്‍. എസ്. മാധവനു ചെയ്യാമെങ്കില്‍ എനിക്കും ആയിക്കൂടേ?
  • പോര്‍ട്ട്‌ലാന്‍ഡിലെ പുരുഷന്മാരും കലാകാരന്മാരാണു്. ഗ്രൂപ്പ് സോംഗ് കൂടാതെ സ്കിറ്റ്, ഒപ്പന, മൈം, സോളോ സോംഗ്, ഡ്യുവറ്റ് സോംഗ്, കഥാപ്രസംഗം, മിമിക്രി, കവിതാപാരായണം തുടങ്ങി വിവിധകലകളില്‍ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചിട്ടുള്ളവരാണു്. രാജേഷും ഒരു നല്ല നടനും സംവിധായകനുമാണു്.
  • രാജേഷും ബിന്ദുവും കൂടി സിനിമാ കാണാന്‍ പോയ കഥ നടന്നതു തന്നെയാണു്. സിനിമകള്‍ ഇവയായിരുന്നില്ല എന്നു മാത്രം. ഈ പോസ്റ്റിനു പറ്റിയ സിനിമകളുടെ ലിസ്റ്റ് തന്നു സഹായിച്ച രാജേഷ് വര്‍മ്മ (പാവം, തനിക്കുള്ള പാരയാണെന്നു് അറിഞ്ഞില്ല!), റോബി കുര്യന്‍ എന്നിവര്‍ക്കു നന്ദി.
  • തിരുവല്ലയില്‍ സാഹിത്യകുതുകികള്‍ ഇല്ലെന്നു പറഞ്ഞതു ശരിയല്ല. ജി. കുമാരപിള്ള, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയ കവികളുടെയും, എം. ജി. സോമന്‍, മീരാ ജാസ്മിന്‍, നയനതാര തുടങ്ങിയ സിനിമാതാരങ്ങളുടെയും, ബ്ലെസ്സി തുടങ്ങിയ സംവിധായകരുടെയും ജന്മസ്ഥലമായ ശ്രീവല്ലഭപുരം മദ്ധ്യകേരളത്തിന്റെ സാംസ്കാരികതലസ്ഥാനമാകുന്നു. “കിളിപാടും കാവുകള്‍, അലഞൊറിയും പാടങ്ങള്‍, അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറിപോല്‍…” എന്നു് ആകാശവാണിയിലെ പരസ്യമെഴുത്തു കവി. ബ്ലോഗില്‍ത്തന്നെ രാജേഷ് വര്‍മ്മ, കൈത്തിരി, അനൂപ് തിരുവല്ല, അരവിന്ദന്‍, ബാജി ഓടം‌വേലി, തമനു, സാബു പ്രയാര്‍, പിന്നെ ഞാന്‍ തുടങ്ങിയവര്‍ തിരുവല്ലയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പ്രാന്തന്മാരാകുന്നു.
  • വീഡിയോ എടുത്തതു് കുട്ടന്‍ എന്ന കൃഷ്ണന്‍ കൊളാടിയും സംഘവുമാണു്. എല്ലാവര്‍ക്കും നന്ദി.
  • ആളുകളുടെ പ്രതികരണങ്ങളായി ഉദ്ധരിച്ച ചോദ്യങ്ങളില്‍ മിക്കവയും സാങ്കല്‍പ്പികമാണു്.
  • ഇന്നു് ഇടവമാസത്തിലെ ചോതിനക്ഷത്രം. കവി സച്ചിദാനന്ദന്‍ പറഞ്ഞതു് അനുസരിച്ചാല്‍ രാജേഷ് വര്‍മ്മയെ വെടിവെച്ചു കൊല്ലേണ്ട ദിവസം. ഈ പോസ്റ്റ് സ്വാതന്ത്ര്യദിനസ്മരണകള്‍ എഴുതിയ ആ കൈകള്‍ക്കു സമര്‍പ്പണം.

അക്ഷരശ്ലോകം
നര്‍മ്മം
വീഡിയോ
വ്യക്തിഹത്യ
സ്മരണകള്‍

Comments (48)

Permalink

കറുത്ത പ്രതിഷേധം – Black protest

 

ബ്ലോഗുകളില്‍ നിന്നു കൃതികള്‍ മോഷ്ടിച്ചു തങ്ങളുടെ വെബ്‌സൈറ്റില്‍ ചേര്‍ത്തതു ചൂണ്ടിക്കാട്ടിയവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും അപകീര്ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കേരള്‍സ്.കോമിനോടുള്ള പ്രതിഷേധവും, ഇതില്‍ പ്രതിഷേധിക്കാന്‍ തങ്ങളുടെ ബ്ലോഗുകളില്‍ കരിവാരം നടത്തുവാന്‍ തീരുമാനിച്ച ബ്ലോഗേഴ്സിനോടുള്ള ഐക്യദാര്‍ഢ്യവും, പുരയ്ക്കു തീ പിടിക്കുമ്പോള്‍ വാഴ വെട്ടി തെറി വിളിക്കാന്‍ ശ്രമിക്കുന്ന ചില ബൂലോഗകൃമികളോടുള്ള അവജ്ഞയും ഈ പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നു.


With this blackened post, I express

  • my protest against kerals.com, who used highly condemnable abusive language, threatened and used the worst form of cyberstalking and baseless allegations against Malayalam bloggers who pointed out their theft from Malayalam blogs
  • my support to fellow bloggers who decided to show protest by blackening their blogs and labelling this week as “black week”.

More details:

List of bloggers who joined this protest (Based on Daly’s list):

  1. FLu!D
  2. Abdul Aleef
  3. Achinthya
  4. Agrajan
  5. Aisibi
  6. Alootechie
  7. Amrutha
  8. Anamgari
  9. Anchalkkaran
  10. Anil
  11. Anilan
  12. Anish Thomas Panicker
  13. Anjathan
  14. Anomani
  15. Anony Antony
  16. Anuraj
  17. Appu
  18. Asha
  19. Baburaj Bagavathi
  20. Baji Odamveli
  21. Basheer Vellarakkad
  22. Bee and Jai
  23. Beerankutti
  24. Bhumiputhri
  25. Bikku
  26. Bindu
  27. Cartoonist
  28. Cheedappi
  29. Chintha
  30. Chithal
  31. Choottazhi
  32. Cibu
  33. Coolsun
  34. Dasthakir
  35. DesiPundit
  36. Devan
  37. Drisyan
  38. FLu!D
  39. G. Manu
  40. Guptham
  41. Hariyanan
  42. Idival
  43. IdliDosa
  44. Indira
  45. Ithentha
  46. Ithirivettam
  47. Ittimalu
  48. Jayarajan
  49. Jihesh
  50. Jyonavan
  51. Jyothirmayi
  1. Kaithamullu
  2. Kala
  3. Kannuran
  4. Karim Mash
  5. Karinkallu
  6. Kavalan
  7. Keralafarmer
  8. Kinav
  9. Kochumuthalali
  10. Kochuthresia
  11. Kovalakrishnan
  12. Krish
  13. Kumar
  14. Kunjans
  15. Kuttenmenon
  16. Lakshmy
  17. Lapuda
  18. Latheesh Mohan
  19. Malayaali
  20. Mayoora
  21. Melodious
  22. Moorthy
  23. MS
  24. Naagurinch
  25. Najoos
  26. Nalan
  27. Nandan
  28. Nandini Vishwanath
  29. Nandita
  30. Nazeer
  31. nE0999
  32. Neha Viswanathan
  33. Nikhil
  34. Nishkalankan
  35. Njan
  36. One Swallow
  37. P.Anoop
  38. P.R
  39. Pachalam
  40. Panchali
  41. Papi
  42. Patrix
  43. Prasanth Kalathil
  44. Priyamvada
  45. Pulli
  46. Raj Neetiyath
  47. Ranjith chemmad
  48. Ravunni
  49. Reshma
  50. Revathi
  51. Sabi
  1. Sahodharan
  2. Sajith M
  3. Sakshi
  4. Salini
  5. Saljo
  6. Sankuchithan
  7. Santhosh
  8. Santhosh Pillai
  9. Santosh
  10. Sapthavarnangal
  11. Saramgi
  12. Sebin Jacob
  13. Shankupushpam
  14. Sharu
  15. Shefi
  16. Shiju
  17. Shubha Ravikoti
  18. Sia
  19. Sidarthan
  20. Sijonane
  21. Siju
  22. Silverine
  23. Sini
  24. Sree
  25. Sreedevi Nair
  26. Sreelal
  27. Sreevallabhan
  28. Su
  29. Sundaran
  30. Thahirabdhu
  31. Thamanu
  32. Tharavadi & Valyammayi
  33. Thathamma
  34. Thonnivasan
  35. Trevor Penn
  36. Uganda Randaman
  37. Umesh
  38. Vavachi
  39. Vayadi Malayali
  40. Vellezhuthth
  41. Venu
  42. Vimmuuu
  43. Visakh Sankar
  44. Visalamanaskan
  45. Viswam
  46. Viswam Tumblr
  47. Wakkarimashta
  48. Wonderstruck
  49. Yarid
  50. Ziya
  51.  

 

പ്രതിഷേധം

Comments (9)

Permalink

പെണ്ണു കഞ്ഞി പോലെ!

ഉദ്ദണ്ഡശാസ്ത്രികളുടെ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു് അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റെഴുതിയപ്പോള്‍ ഈ ശ്ലോകം ഓര്‍മ്മ വന്നില്ല. അവിടെ അതു വളരെ യോജിക്കുമായിരുന്നു. “കേരളത്തിലെ അമ്പതു ഭാവങ്ങള്‍, ഭാവം 37: കഞ്ഞി” എന്നു കാച്ചാമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ? 🙂

ഉദ്ദണ്ഡശാസ്ത്രികള്‍ കഞ്ഞിയെപ്പറ്റി എഴുതിയ ശ്ലോകമാണു് ഇതു്. കഞ്ഞി ഒരു സുന്ദരിയെപ്പോലെയാണന്നാണു് “പ്രൌഢസ്ത്രീരസിക”നായ ഉദ്ദണ്ഡന്‍ പറയുന്നതു്. ശ്ലേഷം ഉപയോഗിച്ചാണു് ഈ ഉപമ ഉണ്ടാക്കുന്നതു്.

ശ്ലോകം:

അംഗജതാപനിഹന്ത്രീ
സുരുചിരലാവണ്യസമ്പദാ മധുരാ
അധരാമൃതോപദംശാ
ശ്രാണാ ശോണാധരീവ രമണീയാ

അര്‍ത്ഥം:

അംഗ-ജ-താപ-നിഹന്ത്രീ : ശരീരത്തില്‍ ഉണ്ടാവുന്ന ചൂടു് ഇല്ലാതാക്കുന്നതും (സുന്ദരി അംഗജന്‍ (കാമദേവന്‍) മൂലമുള്ള ദുഃഖം ഇല്ലാതാക്കുന്നു. താപം = ചൂടു്, ദുഃഖം.)
സുരുചിരലാവണ്യസമ്പദാ : നല്ല രുചിയുള്ള ഉപ്പു ചേര്‍ന്നതും (ലാവണ്യം = ലവണത്വം = ഉപ്പു്. സുന്ദരിയെപ്പറ്റി പറയുമ്പോള്‍ സൌന്ദര്യം എന്നര്‍ത്ഥം. ലാവണ്യം എന്ന വാക്കിനു രണ്ടര്‍ത്ഥവും ഉണ്ടു്.)
മധുരാ : രുചിയുള്ളതും (മാധുര്യമുള്ളവളും)
അധര-അമൃത-ഉപദംശാ : ചുണ്ടിനു് അമൃതായ തൊട്ടുകൂട്ടാന്‍ (ചുട്ട പപ്പടം, അച്ചാര്‍, അസ്ത്രം തുടങ്ങിയവ) ഉള്ളതും (ചുണ്ടിനു് അമൃതു നല്‍കിക്കൊണ്ടു് മെല്ലെ കടിക്കുന്നവള്‍ എന്നു് സുന്ദരിയ്ക്കു് അര്‍ത്ഥം)
ശ്രാണാ : (ആയ) കഞ്ഞി
ശോണാധരീ ഇവ : ചുവന്ന ചുണ്ടുള്ള സുന്ദരിയെപ്പോലെ
രമണീയാ : ആനന്ദദായിനിയാണു്.

ശരീരത്തിലുള്ള ചൂടു കുറയ്ക്കാന്‍ കഞ്ഞി വളരെ നല്ലതാണത്രേ. അതുകൊണ്ടാണല്ലോ പനിയുള്ളവര്‍ക്കു കഞ്ഞി കൊടുക്കുന്നതു്. ചൂടുള്ള ദിവസം കുടിക്കാന്‍ ഏറ്റവും നല്ലതു കഞ്ഞിയാണെന്നും പറഞ്ഞുകേട്ടിട്ടുണ്ടു്.

നിഹന്ത്രീ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു തന്ന ശ്രീ ഏ. ആര്‍. ശ്രീകൃഷ്ണനു നന്ദി.

ഇനി ഉദ്ദണ്ഡന്‍ പെണ്ണുങ്ങളെ “കഞ്ഞി” എന്നു വിളിച്ചെന്നും അതിനു ഞാന്‍ അര്‍ത്ഥമെഴുതിയെന്നും ഒക്കെ പറഞ്ഞു സ്ത്രീവിമോചന-വനിതാലോകക്കാര്‍ ബഹളം ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു 🙂

പ്രചോദനം: കഞ്ഞിവെള്ളത്തെപ്പറ്റി ഡാലി ഇട്ട “ഒഴക്ക് കഞ്ഞെര്‍ള്ളം” എന്ന ജീ‌ടോക്ക് സ്റ്റാറ്റസ് മെസ്സേജ്.

സരസശ്ലോകങ്ങള്‍

Comments (5)

Permalink