സുഭാഷിതം

വിദ്യാധനം സര്‍വ്വധനാത് പ്രധാനം

വളരെ പ്രശസ്തമായ ഒരു ശ്ലോകം. പ്രത്യേകിച്ചു നാലാമത്തെ വരി.

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ദ്ധത ഏവ നിത്യം
വിദ്യാധനം സര്‍വ്വധനാത് പ്രധാനം

അര്‍ത്ഥം:

ന ചോരഹാര്യം : കള്ളന്മാര്‍ മോഷ്ടിക്കില്ല
ന ച രാജഹാര്യം : രാജാവു മോഷ്ടിക്കില്ല
ന ഭ്രാതൃഭാജ്യം : സഹോദരനു ഭാഗിച്ചു കൊടുക്കേണ്ട
ന ച ഭാരകാരീ : ഒട്ടും ഭാരമില്ല
നിത്യം കൃതേ വ്യയേ വര്‍ദ്ധതേ ഏവ : എന്നും ചെലവാക്കിയാലും വര്‍ദ്ധിക്കുകയേ ഉള്ളൂ
വിദ്യാധനം സര്‍വ്വധനാത് പ്രധാനം : വിദ്യ എന്ന ധനമാണു് എല്ലാ ധനങ്ങളിലും വെച്ചു പ്രധാനം

രാജാവു നികുതി പിരിക്കുന്നതു കള്ളന്മാര്‍ ചെയ്യുന്നതുപോലെയുള്ള ഒരുതരം മോഷണമാണു് എന്നു് അന്നത്തെ കവിക്കും തോന്നിയിരുന്നു എന്നു് ഇതില്‍ നിന്നു വ്യക്തമാണു്. സാധാരണ ധനത്തിനുള്ള എല്ലാ കുഴപ്പങ്ങളും (കള്ളന്മാരുടെയും ഭരണാധികാരികളുടെയും ശല്യം, സഹോദരങ്ങള്‍ക്കു കൊടുക്കേണ്ടി വരിക) ഇല്ലാത്തതും ചെലവാക്കും തോറും കൂടിവരികയും ചെയ്യുന്ന ധനമാണു വിദ്യ എന്നര്‍ത്ഥം. സാര്‍വ്വകാലികവും സാര്‍വ്വജനീനവുമായ ആശയം.

ഇതില്‍ നിന്നു് ആശയമുള്‍ക്കൊണ്ടാണു് മഹാകവി ഉള്ളൂര്‍

കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം

എന്നെഴുതിയതു്. നേര്‍തര്‍ജ്ജമ രാജേഷോ സന്തോഷോ എഴുതും 🙂

ഈ ഗുണങ്ങളുള്ള വിദ്യ എന്ന ധനം വേണ്ടുവോളം സമ്പാദിക്കാന്‍ ഇവിടെ പോവുക.


[2006/08/01] പതിവുപോലെ രാജേഷ് വര്‍മ്മയുടെ പരിഭാഷ. ഇത്തവണ പഞ്ചചാമരത്തില്‍.

എടുത്തുകൊണ്ടു പോവുകില്ല കള്ളനും നൃപാലനും,
പകുത്തിടേണ്ട സോദരര്‍ക്കു, ഭാരമില്ല താങ്ങുവാന്‍,
കൊടുത്തുകൊണ്ടിരിക്കുകില്‍ പെരുപ്പമേറിവന്നിടും –
ധനത്തിലേറ്റമുത്തമം പഠിത്തമെന്നൊരാ ധനം

നന്ദി, രാജേഷ്!

(കണ്ണൂസിന്റെ ഒരു വിദൂരതര്‍ജ്ജമയ്ക്കു് അഞ്ചാമത്തെ കമന്റ് നോക്കുക.)

സുഭാഷിതം

Comments (21)

Permalink

വരന്‍ എങ്ങനെയുള്ളവനാകണം?

ഒരു പെണ്‍കുട്ടിക്കു വരനെ തെരഞ്ഞെടുക്കുമ്പോള്‍ ഓരോരുത്തരും എന്താണു് ആഗ്രഹിക്കുന്നതെന്നു് ഒരു പ്രാചീനകവി പറഞ്ഞതു്:

ശ്രുതമിച്ഛന്തി പിതരഃ
ധനമിച്ഛന്തി മാതരഃ
ബാന്ധവാഃ കുലമിച്ഛന്തി
രൂപമിച്ഛന്തി കന്യകാഃ

അര്‍ത്ഥം:

പിതരഃ ശ്രുതം ഇച്ഛന്തി : അച്ഛന്മാര്‍ പേരു കേട്ടവനെ ആഗ്രഹിക്കുന്നു
മാതരഃ ധനം ഇച്ഛന്തി : അമ്മമാര്‍ പണമുള്ളവനെ ആഗ്രഹിക്കുന്നു
ബാന്ധവാഃ കുലം ഇച്ഛന്തി : ബന്ധുക്കള്‍ കുടുംബക്കാരനെ ആഗ്രഹിക്കുന്നു
കന്യകാഃ രൂപം ഇച്ഛന്തി : പെണ്‍കുട്ടികള്‍ സൌന്ദര്യമുള്ളവനെ ആഗ്രഹിക്കുന്നു.

കീര്‍ത്തിയുള്ളവരെയാണു് അച്ഛന്മാര്‍ നോക്കുന്നതു്. ആര്‍ക്കു കല്യാണം കഴിച്ചു കൊടുത്തു എന്നു് അഭിമാനത്തോടെ പറയണം. ഇന്നും അതു തന്നെ.
പണമുള്ളവരെയാണു് അമ്മമാര്‍ക്കു പഥ്യം. മകള്‍ ഭര്‍ത്തൃഗൃഹത്തില്‍ പോയി കഷ്ടപ്പെടാന്‍ ഇടവരരുതു്. ഇന്നും അങ്ങനെ തന്നെ.
ബന്ധുക്കള്‍ക്കു ബന്ധുബലമാണു പ്രധാനം. നല്ല നിലയിലുള്ള ബന്ധുക്കളെ കിട്ടിയാല്‍ അതിന്റേതായ പ്രയോജനമുണ്ടല്ലോ. ഇന്നും വ്യത്യാസമില്ല.

ഇതൊക്കെ ശരിയായിട്ടും നാലാമത്തെ കാര്യത്തില്‍ സംസ്കൃതകവിക്കു വലിയ തെറ്റു പറ്റിപ്പോയി എന്നു കരുതണം ഇടിവാളിന്റെ ബ്ലോഗില്‍ എല്‍‌ജിയും ആദിത്യനും തമ്മില്‍ നടത്തുന്ന സംഘട്ടനം കണ്ടാല്‍. അങ്ങേര്‍ പറഞ്ഞതു പെണ്‍‌കുട്ടികള്‍ സൌന്ദര്യം മാത്രമേ നോക്കുള്ളൂ എന്നാണു്. പെണ്‍‌കുട്ടികള്‍ക്കു് ആഗ്രഹം മറ്റു പലതുമാണത്രേ! “ഛീ, പോടീ പുല്ലേ” എന്നു പറയുന്ന ആണുങ്ങളെയാണത്രേ ഇപ്പോഴത്തെ പെണ്‍‌കുട്ടികള്‍ക്കു പഥ്യം!

ഏതായാലും, കാലം മാറിപ്പോയി എന്നു പലപ്പോഴും തോന്നാറുണ്ടു്. എന്റെ ഒരു സുഹൃത്തുണ്ടു്. മദ്യപിക്കില്ല. പുകവലിക്കില്ല. ഒരു ദുശ്ശീലവുമില്ല. ദേഷ്യപ്പെടില്ല. ജോലിയോടു് അതിയായ ആസക്തിയുമില്ല. ചുരുക്കം പറഞ്ഞാല്‍ സന്തോഷിന്റെ എല്ലാ ഭര്‍ത്തൃലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരുവന്‍. പക്ഷേ, ഭാര്യ അസംതൃപ്ത. വിരുന്നുകാര്‍ വരുമ്പോള്‍ ഭര്‍ത്താവു കമ്പനിക്കു മദ്യപിക്കുന്നില്ല, തനിക്കിഷ്ടമായ സിഗരറ്റ്‌മണം ഭര്‍ത്താവിനില്ല, കല്യാണത്തിനു ശേഷം അമേരിക്കയ്ക്കു പോയാല്‍ ഭര്‍ത്താവിനോടൊപ്പം ബിയറടിക്കുകയും നൈറ്റ്‌ക്ലബ്ബുകളില്‍ പോകുകയും ചെയ്യാം എന്നു കരുതിയതു വെറുതെയായി, ഭര്‍ത്താവിനു പഴയ പ്രണയബന്ധങ്ങളെപ്പറ്റി പറയാന്‍ ഒന്നുമില്ല എന്നിങ്ങനെ തികച്ചും അസംതൃപ്തമായ ജീവിതം. മോഡേണ്‍ പെണ്‍‌കുട്ടികളുടെ ഉത്തമഭര്‍ത്തൃസങ്കല്പം ഒരുപാടു മാറിപ്പോയിരിക്കുന്നു എന്നു മനസ്സിലായി.

പുരുഷന്മാര്‍ക്കു വലിയ വ്യത്യാസമൊന്നുമില്ലെന്നു തോന്നുന്നു. നോട്ടം സൌന്ദര്യം മാത്രം. അല്ലേ?


രാജേഷ് വര്‍മ്മയുടെ പരിഭാഷ (വസന്തമാലിക):

മണവാളനു കേളിയച്ഛനെങ്കില്‍
പണമാണമ്മ കൊതിച്ചിടുന്നതേറ്റം
തറവാടിനു മേന്മ വേണമുറ്റോര്‍-
ക്കുരുവം നല്ലവനെക്കൊതിപ്പു പെണ്ണാള്‍

നന്ദി, രാജേഷ്!

സുഭാഷിതം

Comments (37)

Permalink

പല്ലും നാക്കും

വാഗ്‌ജ്യോതിയിലെ ജിഹ്വേ പ്രമാണം ജാനീഹി… എന്ന ശ്ലോകം കണ്ടപ്പോള്‍ ഓര്‍മ്മവന്നതു്:

ഇതി പ്രാര്‍ത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.

അര്‍ത്ഥം:

ദന്തഃ ഇതി പ്രാര്‍ത്ഥയതേ : പല്ലു് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു:
ഹേ ജിഹ്വേ! : അല്ലയോ നാക്കേ!
മാ വദ ബഹു : അധികം സംസാരിക്കരുതു്
ത്വയാ കൃതേ അപരാധേ : നീ ചെയ്യുന്ന അപരാധത്തിനു്
മമ സ്ഥാനഭ്രംശഃ ഭവേത് : എനിക്കാണു സ്ഥാനഭ്രംശം വരുന്നതു്.

വേണ്ടാത്തതു പറഞ്ഞാല്‍ പല്ലു് ആരെങ്കിലും അടിച്ചു തെറിപ്പിക്കും എന്നര്‍ത്ഥം.


പരിഭാഷകള്‍:

  1. രാജേഷ് വര്‍മ്മ (ദോധകം):
    പല്ലുകള്‍ നാവൊടു ചൊല്ലുകയായ്‌, “നീ
    തെല്ലുകുറച്ചുരിയാടുക തോഴാ
    വല്ലതുമൊക്കെ വിളിച്ചു പറഞ്ഞാല്‍
    തല്ലുകളേറ്റു കൊഴിഞ്ഞിടുമെങ്ങള്‍”
  2. ഉമേഷ് നായര്‍ (അനുഷ്ടുപ്പ്):
    പല്ലു ചൊല്ലുന്നു നാവോടായ്‌:
    “വല്ലാതൊന്നുമുരയ്ക്കൊലാ
    തെല്ലു കൂടുതല്‍ നീ ചൊന്നാല്‍
    പൊല്ലാപ്പാകുമെനിക്കെടോ”
  3. കുട്ടപ്പായി ചെറുപ്പത്തില്‍ പഠിച്ച ഒരു ശ്ലോകം (അനുഷ്ടുപ്പ്) അയച്ചു തന്നു.
    ചൊല്ലുന്നു പല്ലു, “ഹേ! നാവേ
    ചൊല്ലൊല്ലേറെയൊരിക്കലും
    നിന്റെ കുറ്റത്തിനെപ്പോഴും
    സ്ഥാനഭ്രംശമെനിക്കെടൊ”.
  4. സന്തോഷിന്റെ സര്‍പ്പിണി(പാന)യിലുള്ള പരിഭാഷ ഇവിടെ.

സുഭാഷിതം

Comments (29)

Permalink

മര്‍ക്കടസ്യ സുരാപാനം…

കമന്റുകളില്‍ പല തവണ പരാമര്‍ശിക്കപ്പെട്ട ഒരു ശ്ലോകം. ഇവിടെക്കിടക്കട്ടേ.

മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂമോ വൈകൃതം സഖേ?

അര്‍ത്ഥം:

സഖേ, : സുഹൃത്തേ,
മര്‍ക്കടസ്യ : കുരങ്ങന്റെ
സുരാപാനം : കള്ളുകുടി
മദ്ധ്യേ വൃശ്ചികദംശനം : (അതു പോരാഞ്ഞു) മൂട്ടില്‍ തേളു കുത്തിയതു്
തന്മദ്ധ്യേ ഭൂതസഞ്ചാരം : (അതും പോരാഞ്ഞു) ബാധ കൂടിയതു്
വൈകൃതം കിം ബ്രൂമഃ : കോലാഹലം എന്തു പറയാന്‍?

സ്വതേ തന്നെ ബഹളക്കാരനായ കുരങ്ങന്‍ കള്ളുകുടിച്ചാല്‍ എങ്ങനെയിരിക്കും? പോരാത്തതിനു മൂട്ടില്‍ തേളു കുത്തിയാലോ? അതും പോരാത്തതിനു അവനെ ഭൂതം ബാധിച്ചാലോ?

ഒരു നിവൃത്തിയുമില്ലാത്ത ബഹളത്തിനെ പരാമര്‍ശിക്കാന്‍ സാധാരണയായി പറയുന്ന ശ്ലോകം. തങ്ങളുടെ ക്ലാസ്സിനെപ്പറ്റി ഇതു പറയാത്ത മലയാളാദ്ധ്യാപകര്‍ കുറയും.


എന്റെ തന്നെ ഒരു പരിഭാഷ:

കള്ളു മോന്തും കുരങ്ങന്റെ
മൂട്ടില്‍ തേളു കടിച്ചതും
ബാധ കൂടിയതും പാര്‍ത്താല്‍
എന്തു വൈകൃതമെന്‍ സഖേ?

സുഭാഷിതം

Comments (55)

Permalink

തേളും ബ്ലോഗറും

സുഭാഷിതത്തിലെ വിചിത്രമായ വധം എന്ന ലേഖനം എഴുതിയപ്പോള്‍ ഈ ശ്ലോകത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ശ്ലോകം മുഴുവന്‍ അറിയില്ലായിരുന്നു. അക്ഷരശ്ലോകഗ്രൂപ്പില്‍ നിന്നു തപ്പിയെടുക്കേണ്ടി വന്നു.

നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം എന്ന കാവ്യത്തിലുള്ളതാണു് ഈ ശ്ലോകം.

കീടഃ കശ്ചന വൃശ്ചികഃ, കിയദയം പ്രാണീ, കിയച്ചേഷ്ടതേ,
കോ ഭാരോ ഹനനേऽസ്യ, ജീവതി സ വാ കാലം കിയന്തഃ പുനഃ
നാമ്‌നാപ്യസ്യ കിയദ്‌ ബിഭേതി ജനതാ ദൂരേ കിയദ്‌ ധാവതി
കിം ബ്രൂമോ ഗരളസ്യ ദുര്‍വ്വിഷഹതാം പുച്ഛാഗ്രശൂകസ്പൃശഃ?

അര്‍ത്ഥം:

വൃശ്ചികഃ കശ്ചന കീടഃ : തേള്‍ വെറുമൊരു കീടം മാത്രമാണു്
അയം പ്രാണീ കിയത് : അതു് എന്തൊരു ചെറിയ പ്രാണിയാണു്?
കിയത് ചേഷ്ടതേ : അതു് എന്തു ചെയ്യും?
അസ്യ ഹനനേ കഃ ഭാരഃ : അതിനെ കൊല്ലാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
സ കിയന്തം കാലം ജീവതി? : എത്ര കാലം അതു ജീവിച്ചിരിക്കും?
പുനഃ : പിന്നെ (എന്നാലും),
ജനതാ അസ്യ നാമ്നാ അപി കിയത് ബിഭേതി : ജനത്തിനു് അതിന്റെ പേരു കേട്ടാല്‍ എന്തൊരു പേടിയാണു്?
കിയത് ദൂരേ ധാവതി : (കണ്ടാല്‍) എന്തൊരു ഓട്ടമാണു്?
പുച്ഛാഗ്രശൂകസ്പൃശഃ ഗരളസ്യ : വാലിന്റെ അറ്റത്തെ മുനയിലുള്ള വിഷത്തിന്റെ
ദുര്‍വിഷഹതാം കിം ബ്രൂമഃ? : തീക്ഷ്ണതയെപ്പറ്റി എന്തു പറയാന്‍!

ഇവിടെ പറയുന്നതു തേളിനെപ്പറ്റിയാണെങ്കിലും വിവക്ഷ അതല്ലെന്നു വ്യക്തമാണു്. തേളിന്റെ വാല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നതു് ഏഷണിക്കാരന്റെ നാക്കാണു്. യാതൊരു വിധത്തിലുള്ള കഴിവുമില്ലാത്തവനായാലും ഏഷണിക്കാരനെ ആളുകള്‍ പേടിക്കുന്നു.

ഇങ്ങനെ പറയേണ്ട കാര്യം പറയാതെ മറ്റൊരു കാര്യം വ്യംഗ്യമായി പറയുന്നതിനെ കുവലയാനന്ദം എന്ന അലങ്കാരശാസ്ത്രഗ്രന്ഥം എഴുതിയ അപ്പയ്യദീക്ഷിതര്‍ അന്യാപദേശം എന്നു വിളിക്കുന്നു. ഭാഷാഭൂഷണത്തില്‍ ഏ. ആര്‍. രാജരാജവര്‍മ്മ ഇതിനെ അപ്രസ്തുതപ്രശംസ എന്ന അലങ്കാരത്തിന്റെ ഒരു വകഭേദമായി മാത്രമേ കരുതുന്നുള്ളൂ.

അന്യാപദേശരീതിയിലുള്ള ശ്ലോകങ്ങളുടെ സമാഹാരങ്ങളായ കാവ്യങ്ങള്‍ സംസ്കൃതത്തില്‍ ധാരാളമുണ്ടു്. നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം അതിലൊന്നാണു്.

“വാല്‍” എന്നതിനു പകരം “ബ്ലോഗ്” എന്നോ “പത്രം” എന്നൊന്നു് ആലോചിച്ചുനോക്കൂ. ഇതു വളരെ പ്രസക്തമല്ലേ? യാതൊരു കഴിവുമില്ലാത്തവനും ഒരു ബ്ലോഗ്/പത്രം കൈവശമുണ്ടെങ്കില്‍ എന്തും എഴുതിക്കൂട്ടി ആളുകള്‍ പേടിക്കുന്നവന്‍/ള്‍ ആകാമല്ലോ? (ആരെയും ഉദ്ദേശിച്ചിട്ടില്ല എന്നൊരു മുന്‍‌കൂര്‍ ജാമ്യമെടുക്കുകയാണു് :-)).


അന്യാപദേശശതകത്തിലെ ഞാന്‍ കണ്ടിട്ടുള്ള ശ്ലോകങ്ങളെല്ലാം ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിലാണു്. ആ കാവ്യത്തെ കുസുമമഞ്ജരീവൃത്തത്തില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. കേരളവര്‍മ്മയുടെ ഏറ്റവും നല്ല പരിഭാഷയാണതു്. സംസ്കൃതപക്ഷപാതിത്വം കൂടുതലുണ്ടായിരുന്ന അദ്ദേഹം അതു വിട്ടു് നല്ല മലയാളത്തില്‍ നന്നായി എഴുതിയ പുസ്തകമാണിതു്. ദ്വിതീയാക്ഷരപ്രാസവാദത്തിനു ശേഷമായതുകൊണ്ടു് ഇതിലെ ശ്ലോകങ്ങള്‍ക്കെല്ലാം നല്ല സജാതീയദ്വിതീയാക്ഷരപ്രാസവുമുണ്ടു്.

മേല്‍ക്കൊടുത്ത ശ്ലോകത്തിനു കേരളവര്‍മ്മയുടെ പരിഭാഷ താഴെച്ചേര്‍ക്കുന്നു..

തേളു തുച്ഛമൊരു കീടകം; പരമിതെന്തുചെയ്യു? മൊരെറുമ്പിനെ-
ക്കാളുമില്ല പണി കൊല്ലുവാനിതിനെ, വാഴുമെത്രയിതു വാഴ്കിലും?
ആളുകള്‍ക്കു പുനരെന്തുപേടി? യവര്‍ പേരുകേട്ടുമുടനോടിടും;
കാളുമുഗ്രവിഷമുള്ള വാല്‍മുനയതിന്റെ തീവ്രത കഥിപ്പതോ!

(രാജേഷ് വര്‍മ്മയ്ക്കു തത്കാലം പണിയില്ല. മറ്റൊരു വര്‍മ്മ നൂറു കൊല്ലം മുമ്പേ അതു ചെയ്തു :-))


[2006/07/22]: ഈ ശ്ലോകത്തിനു ടി. എം. വി. (ടി. എം. വാസുദേവന്‍ നമ്പൂതിരിപ്പാടു്) ചെയ്ത പരിഭാഷ രാജേഷ് വര്‍മ്മ അയച്ചുതന്നതു്:

തേളു തുച്ഛമൊരു കീടമെങ്കിലും
ചൂളുമാരുമവനാഞ്ഞെതിര്‍ക്കുകില്‍
കാലദണ്ഡസമമായ വാലിലെ-
ക്കാളകൂടവിഷമോര്‍ത്തു ഭീതിയാല്‍.

നന്ദി, രാജേഷ്!

സുഭാഷിതം

Comments (34)

Permalink

വിചിത്രമായ വധം

ഏഷണിക്കാരെപ്പറ്റി:

അഹോ ഖലഭുജംഗസ്യ
വിചിത്രോऽയം വധക്രമഃ
കര്‍ണ്ണേ ലഗതി ചൈകസ്യ
പ്രാണൈരന്യോ വിയുജ്യതേ

അര്‍ത്ഥം:

അഹോ! : ഭയങ്കരം തന്നെ
ഖല-ഭുജംഗസ്യ : ഏഷണിക്കാരന്‍ എന്ന പാമ്പിന്റെ
അയം വധക്രമഃ വിചിത്രഃ : ഈ വിചിത്രമായ കൊലയുടെ രീതി!
ഏകസ്യ കര്‍ണ്ണേ ലഗതി ച : ഒരുത്തന്റെ ചെവിയില്‍ കടിക്കും,
അന്യഃ പ്രാണൈഃ വിയുജ്യതേ : വേറൊരുത്തന്‍ പ്രാണന്‍ വെടിയും

ഒരാളോടു് മറ്റൊരാളെപ്പറ്റി ഏഷണി പറഞ്ഞു കുത്തിത്തിരിപ്പു നടത്തിയാല്‍ പ്രശ്നം ആ “മറ്റൊരാള്‍ക്കു്” ആണല്ലോ. ദേവന്റെ പാരയെ പാരുങ്കളേ, വക്കാരിയുടെ സ്നേഹപ്പാര എന്നിവയും വായിക്കുക. അവന്‍ താ‍ന്‍ ഇവന്‍!

ഖലന്‍ (ഖലഃ) എന്ന വാക്കിനു മലയാളത്തില്‍ ദുഷ്ടന്‍ എന്നാണു സാധാരണ ഉദ്ദേശിക്കുന്നതെങ്കിലും (“ധീരന്‍” എന്നാണു തന്റെ അച്ഛന്‍ വിചാരിച്ചിരുന്നതെന്നു് ഈ. വി. കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ടു്. “നമ്മുടെ വീട്ടില്‍ നല്ല ഖലന്മാര്‍ ഉണ്ടാകണം” എന്നോ മറ്റോ അങ്ങേര്‍ പറഞ്ഞിട്ടുണ്ടത്രേ!) ഏഷണിക്കാരന്‍ എന്ന അര്‍ത്ഥമാണു സംസ്കൃതത്തില്‍. (ഇയാളെപ്പറ്റി “കീടഃ കശ്ചന വൃശ്ചികഃ” എന്നൊരു ശ്ലോകമുണ്ടു് അന്യാപദേശശതകത്തില്‍. അതു് സുഭാഷിതത്തില്‍ അടുത്ത ശ്ലോകം.)


ഇതിനു ഞാന്‍ രണ്ടു പരിഭാഷകള്‍ കേട്ടിട്ടുണ്ടു് (രാജേഷ് വര്‍മ്മയ്ക്കു നമുക്കൊരു ഡേ ഓഫ് കൊടുക്കാം :-))

  1. ഏ. ആര്‍. രാജരാജവര്‍മ്മ:
    ഏഷണിക്കാരനാം പാമ്പിന്‍
    വിഷം വിഷമമെത്രയും
    കടിക്കുമൊരുവന്‍ കാതില്‍
    മുടിയും മറ്റൊരാളുടന്‍

    ഏ. ആര്‍. ഭാഷാഭൂഷണത്തില്‍ വിഷമം എന്ന അലങ്കാരത്തിന്റെ ഉദാഹരണമായി കൊടുത്ത ഒരു പദ്യം. ഇതിന്റെ തര്‍ജ്ജമയാണെന്നു തോന്നുന്നു.

  2. മഹാകവി ഉള്ളൂര്‍:
    ഖലന്റെ രസനപ്പാമ്പു
    കാട്ടും ചേഷ്ടിതനദ്ഭുതം!
    അന്യന്റെ കര്‍ണ്ണം ദംശിക്കു-
    മന്യന്‍ പ്രാണവിഹീനനാം

    ഉള്ളൂര്‍ സംസ്കൃതത്തില്‍ നിന്നും മറ്റും ഒരുപാടു സൂക്തികള്‍ തര്‍ജ്ജമ ചെയ്തും സ്വന്തം കൃതികള്‍ കൂട്ടിച്ചേര്‍ത്തും അനുഷ്ടുപ്പ് വൃത്തത്തില്‍ ഒരു കൃതി എഴുതിയിട്ടുണ്ടു്. “കൊണ്ടുപോകില്ല ചോരന്മാര്‍…” തുടങ്ങിയവയും അതിലാണു്. “മണിമാല” എന്നാണെന്നു തോന്നുന്നു പേരു്. ഉള്ളൂര്‍ക്കൃതികള്‍ കൈവശമുള്ളവര്‍ ദയവായി പരിശോധിക്കുക. ആ പുസ്തകത്തിലെയാണു് ഇതു്.

    [2008/04/26]: പുസ്തകം ദീപാവലി ആണെന്നു മധുരാജ് പറഞ്ഞു തന്നു. മധുരാജിനു നന്ദി.

    ഇതു തീര്‍ച്ചയായും പ്രസ്തുതശ്ലോകത്തിന്റെ തര്‍ജ്ജമ തന്നെ.


[2006/07/22]: ഈ ശ്ലോകത്തിനു കെ. സി. കേശവപിള്ള ചെയ്ത പരിഭാഷ രാജേഷ് വര്‍മ്മ അയച്ചുതന്നതു്:

ദുഷ്ടനാകുന്ന സര്‍പ്പത്തിന്‍
വധമെത്രയുമദ്ഭുതം!
കടിക്കുന്നേകകര്‍ണ്ണത്തില്‍;
മരിക്കുന്നന്യനഞ്ജസാ.

നന്ദി, രാജേഷ്!


[2008/04/26]: പി. സി. മധുരാജിന്റെ പരിഭാഷ:

ഒരാളെക്കൊല്ലുവാന്‍ കാതില്‍-
ക്കടിയ്ക്കും മറ്റൊരാളുടെ;
വിഷവാനേഷണിക്കാര-
നാളെക്കൊല്ലുവതത്ഭുതം!

നന്ദി, മധുരാജ്!

സുഭാഷിതം

Comments (24)

Permalink

വാണീ വ്യാകരണേന…

വക്കാരിയുടെ ഒരു പോസ്റ്റില്‍ കമന്റിട്ടപ്പോള്‍ ഓര്‍മ്മ വന്നതു്. ഏതു പുസ്തകത്തിലേതെന്നോര്‍മ്മയില്ല. പഞ്ചതന്ത്രമാകാനാണു സാദ്ധ്യത. അതോ ഭര്‍ത്തൃഹരിയുടേതോ?

നാഗോ ഭാതി മദേന, ഖം ജലധരൈഃ, പൂര്‍ണ്ണേന്ദുനാ ശര്‍വ്വരീ,
ശീലേന പ്രമദാ, ജവേന തുരഗോ, നിത്യോത്സവൈര്‍ മന്ദിരം,
വാണീ വ്യാകരണേന, ഹംസമിഥുനൈര്‍ നദ്യഃ, സഭാ പണ്ഡിതൈ,-
സ്സത്പുത്രേണ കുലം, നൃപേണ വസുധാ, ലോകത്രയം ഭാനുനാ.

അര്‍ത്ഥം:

നാഗഃ മദേന : ആന മദം കൊണ്ടും
ഖം ജലധരൈഃ : ആകാശം മേഘങ്ങളെക്കൊണ്ടും
ശര്‍വ്വരീ പൂര്‍ണ്ണേന്ദുനാ : രാത്രി പൂര്‍ണ്ണചന്ദ്രനെക്കൊണ്ടും
പ്രമദാ ശീലേന : സുന്ദരി നല്ല സ്വഭാവം കൊണ്ടും
തുരഗഃ ജവേന : കുതിര വേഗം കൊണ്ടും
മന്ദിരം നിത്യോത്സവൈഃ : ക്ഷേത്രം എന്നുമുള്ള ഉത്സവങ്ങളെക്കൊണ്ടും
വാണീ വ്യാകരണേന : വാക്കു് വ്യാകരണശുദ്ധി കൊണ്ടും
നദ്യഃ ഹംസമിഥുനൈഃ : നദികള്‍ ഇണയരയന്നങ്ങളെക്കൊണ്ടും
സഭാ പണ്ഡിതൈഃ : സദസ്സു പണ്ഡിതരെക്കൊണ്ടും
കുലം സത്പുത്രേണ : വംശം നല്ല മക്കളെക്കൊണ്ടും
വസുധാ നൃപേണ : ഭൂമി രാജാക്കന്മാരെക്കൊണ്ടും
ലോകത്രയം ഭാനുനാ : മൂന്നു ലോകങ്ങളും സൂര്യനെക്കൊണ്ടും
ഭാതി : ശോഭിക്കുന്നു.

സുന്ദരിക്കു നല്ല സ്വഭാവം വേണമെന്നും, വാക്കിനു വ്യാകരണശുദ്ധി വേണമെന്നും പ്രത്യേകവിവക്ഷ. ഇന്നത്തെക്കാലത്തു് ഇതൊക്കെ വിലപ്പോകുമോ എന്തോ? “ആശയസമ്പാദനം മാത്രമല്ലേ ഭാഷയുടെ ലക്ഷ്യം? കമ്പ്യൂട്ടര്‍ ഭാഷകളെപ്പോലെ കമ്പൈല്‍ ചെയ്യുന്നതെന്തും നല്ല ഭാഷ…” എന്ന അഭിപ്രായം രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.

“വസുധാ നൃപേണ” എന്നതിനു് “രാജ്യം നല്ല ഭരണകര്‍ത്താക്കളെക്കൊണ്ടു്” എന്നര്‍ത്ഥം പറഞ്ഞാല്‍ ഈ ശ്ലോകം ഇന്നും പ്രസക്തം.

(രാജേഷേ, പരിഭാഷ….)


ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ ശ്ലോകത്തെ എന്റെ അപേക്ഷപ്രകാരം വളരെക്കുറഞ്ഞ സമയം കൊണ്ടു രാജേഷ് വര്‍മ്മ സ്രഗ്ദ്ധരയില്‍ ഭംഗിയായി പരിഭാഷപ്പെടുത്തി.

കൊമ്പന്‍ ചീര്‍ക്കും മദത്താല്‍, മുകിലൊടു ഗഗനം, രാത്രി പൂര്‍ണ്ണേന്ദുവാലും,
പൈമ്പാല്‍ വാക്കാള്‍ ഗുണത്താല്‍, ജവമൊടു ഹയവും, മേളയാലമ്പലങ്ങള്‍,
ഹംസദ്വന്ദ്വത്തൊടാറും, കവിയൊടു സഭയും, വാണി വാക്‍ചിന്തയാലും,
മാണ്‍പാളുന്നൂഴി രാട്ടാ,ലുലകുകളിനനാല്‍, വീടു സത്പുത്രരാലും

നന്ദി, രാജേഷ്!

സുഭാഷിതം

Comments (22)

Permalink

സൂകരപ്രസവം

നിലവാരമില്ലാത്ത കൃതികള്‍ എഴുതിക്കൂട്ടുന്നവരെ പരിഹസിക്കുന്ന ഒരു ശ്ലോകം. എണ്ണത്തിലല്ല ഗുണത്തിലാണു കാര്യം എന്നു പറയുന്നു.

സൂതേ സൂകരയുവതീ
സുതശതമത്യന്തദുര്‍ഭഗം ഝടിതി
കരിണീ ചിരേണ സൂതേ
സകലമഹീപാലലാളിതം കളഭം

അര്‍ത്ഥം:

സൂകരയുവതീ : പെണ്‍‌പന്നി
അത്യന്തദുര്‍ഭഗം സുതശതം : എരണം കെട്ട നൂ‍റു കുഞ്ഞുങ്ങളെ
ഝടിതി സൂതേ : പെട്ടെന്നു പ്രസവിക്കുന്നു
കരിണീ : പിടിയാനയാകട്ടേ
സകലമഹീപാലലാളിതം കളഭം : എല്ലാ രാജാക്കന്മാരും ലാളിക്കുന്ന ആനക്കുട്ടിയെ
ചിരേണ സൂതേ : വല്ലപ്പോഴും മാത്രം പ്രസവിക്കുന്നു.

എണ്ണത്തിലല്ല, ഗുണത്തിലാണു കാര്യമെന്നര്‍ത്ഥം. നൂറു പോസ്റ്റെഴുതുന്നതിലും നൂറു കമന്റു കിട്ടുന്നതിലും ഇതൊക്കെ റെക്കോര്‍ഡ് സമയത്തു ചെയ്യുന്നതിലുമല്ല കാര്യം. ഗുണമുള്ള ഒന്നോ രണ്ടോ പോസ്റ്റ് വല്ലപ്പോഴുമെഴുതുന്നതാണു്.

ഏവൂരാന്റെ കഥകള്‍ പോലെ. കല്ലേച്ചിയുടെ ലേഖനങ്ങള്‍ പോലെ. കണ്ണൂസിന്റെ കമന്റുകള്‍ പോലെ.


[2006/07/19] ഈ ശ്ലോകത്തിനു രാജേഷ് വര്‍മ്മയുടെ മലയാളപരിഭാഷ:

എണ്ണം പെരുത്തിട്ടഴകറ്റ മക്കളെ-
ത്തിണ്ണം പെറും പന്നി തടസ്സമെന്നിയേ
മന്നോര്‍ക്കുമാരോമനയായ കുട്ടിയെ-
പ്പെണ്ണാന പെറ്റീടുമനേകനാളിനാല്‍

നന്ദി, രാജേഷ്!

സുഭാഷിതം

Comments (85)

Permalink

പഞ്ചപിതാക്കളും പഞ്ചമാതാക്കളും

മാതാപിതാക്കളെപ്പോലെ കരുതേണ്ട ആളുകളെപ്പറ്റി പ്രറ്സ്താവിക്കുന്ന ശ്ലോകങ്ങള്‍:

ജനിതാ ചോപനേതാ ച
യസ്തു വിദ്യാം പ്രയച്ഛതി
അന്നദാതാ ഭയത്രാതാ
പഞ്ചൈതേ പിതരഃ സ്മൃതാഃ

അര്‍ത്ഥം:

ജനിതാ ച : ജനിപ്പിച്ചവനും
ഉപനേതാ ച : ഉപനയനം ചെയ്യിച്ചവനും
യഃ തു വിദ്യാം പ്രയച്ഛതി : വിദ്യ പകര്‍ന്നു തരുന്നവനും
അന്നദാതാ : ഭക്ഷണം തരുന്നവനും (തീറ്റിപ്പോറ്റുന്നവനും)
ഭയത്രാതാ : ഭയത്തില്‍ നിന്നു രക്ഷിക്കുന്നവനും
ഏതേ പഞ്ച : ഈ അഞ്ചു പേര്‍
പിതരഃ സ്മൃതാഃ : പിതാക്കന്മാരാണു്

ഗുരുപത്നീ രാജപത്നീ
ജ്യേഷ്ഠപത്നീ തഥൈവ ച
പത്നീമാതാ സ്വമാതാ ച
പഞ്ചൈതേ മാതരഃ സ്മൃതാഃ

അര്‍ത്ഥം:

ഗുരുപത്നീ : ഗുരുവിന്റെ ഭാര്യ
രാജപത്നീ : രാജാവിന്റെ ഭാര്യ
ജ്യേഷ്ഠപത്നീ : ജ്യേഷ്ഠന്റെ ഭാര്യ
തഥാ ഏവ ച : അതുപോലെ
പത്നീമാതാ : ഭാര്യയുടെ അമ്മ
സ്വമാതാ ച : സ്വന്തം മാതാവു്
ഏതേ പഞ്ച : ഈ അഞ്ചു പേര്‍
മാതരഃ സ്മൃതാഃ : മാതാക്കളായി കരുതപ്പെടേണ്ടവരാണു്.

ചില വ്യത്യാസങ്ങളോടെ ഇന്നത്തെ കാലത്തും ഇവ ഉപയോഗിക്കാം

  1. “ഉപനയനം ചെയ്യിച്ചവന്‍” എന്ന വിഭാഗത്തില്‍ എഴുത്തിനിരുത്തിയവന്‍, തലതൊട്ടപ്പന്‍, സ്കൂളില്‍ ചേര്‍ത്തവന്‍, ജോലി തന്നവന്‍ എന്നിവരെക്കൂടി ചേര്‍ക്കാം.
  2. “അന്നദാതാ” എന്ന വിഭാഗത്തില്‍ മേലുദ്യോഗസ്ഥനെക്കൂടി ചേര്‍ക്കാം.
  3. “ഭയത്രാതാ” എന്ന വിഭാഗത്തില്‍പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുഖ്യമന്ത്രി, പഞ്ചായത്തു പ്രസിഡണ്ടു്, പഞ്ചായത്തു മെമ്പര്‍, സ്ഥലം എസ്. ഐ. തുടങ്ങിയ പദവിയില്‍ ഇരിക്കുന്ന പുരുഷന്മാരെ ഉള്‍പ്പെടുത്താം.
  4. ഗുരുപത്നിയ്ക്കു് ഇപ്പോള്‍ വലിയ പ്രാധാന്യമില്ല. ആ സ്ഥാനത്തു് അദ്ധ്യാപികയെ ചേര്‍ക്കാം.
  5. രാജപത്നിയുടെ സ്ഥാനത്തു് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുഖ്യമന്ത്രി, പഞ്ചായത്തു പ്രസിഡണ്ടു്, പഞ്ചായത്തു മെമ്പര്‍ തുടങ്ങിയ പദവിയില്‍ ഇരിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്താം.
  6. സ്ത്രീകള്‍ക്കു് പത്നീമാതാവിന്റെ സ്ഥാനത്തു ഭര്‍ത്താവിന്റെ അമ്മയെ ഉള്‍പ്പെടുത്താം.

സുഭാഷിതം

Comments (17)

Permalink

കുന്നിക്കുരു

വിവരമില്ലാത്തവന്റെ അഹങ്കാരം:

ഇന്ദ്രനീലേ ന രാഗോऽസ്തി
പദ്മരാഗേ ന നീലിമാ
ഉഭയം മയി ഭാതീതി
ഹന്ത ഗുഞ്ജാ വിജൃംഭതേ

അര്‍ത്ഥം:

ഇന്ദ്രനീലേ രാഗഃ ന അസ്തി : ഇന്ദ്രനീലത്തില്‍ ചുവപ്പില്ല
പദ്മരാഗേ നീലിമാ ന (അസ്തി) : പദ്മരാഗത്തില്‍ നീലയില്ല
ഉഭയം മയി ഭാതി ഇതി : ഇതു രണ്ടും എന്നിലുണ്ടു് എന്നു്
ഹന്ത, ഗുഞ്ജാ വിജൃംഭതേ : കുന്നിക്കുരു അഹങ്കരിക്കുന്നു.

നീലനിറമുള്ള ഇന്ദ്രനീലവും ചുവന്ന നിറമുള്ള പദ്മരാഗവും വിലയേറിയ രത്നങ്ങളാണു്. രണ്ടു നിറവുമുള്ള കുന്നിക്കുരുവാകട്ടേ, തീരെ വില കുറഞ്ഞതും.

എക്കാലത്തും പ്രസക്തമായ ഒരു ഉപാലംഭം. ഇത്തരം കുന്നിക്കുരുക്കളെ രാഷ്ട്രീയത്തിലും സാഹിത്യചര്‍ച്ചകളിലും ധാരാളം കാണാം.

സുഭാഷിതം

Comments (7)

Permalink