ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം)

രാജേഷ് വര്‍മ്മ എഴുതിയ ശ്രീമദ്‌ ഇ. എം. എസ്‌. അഷ്ടോത്തരശതനാമസ്തോത്രം എന്ന മാര്‍ക്സിസ്റ്റ് സ്തോത്രകൃതിയ്ക്കു് ആറു നൂറ്റാണ്ടിനു ശേഷം എഴുതപ്പെട്ട വ്യാഖ്യാനമാണു് ഈ പോസ്റ്റില്‍.


ഉപക്രമം

യുഗപ്രഭാവമാചാര്യം ശ്മശ്രുകേശസമന്വിതം
ധനതത്ത്വജ്ഞമക്ഷീണം തം മാര്‍ക്സം പ്രണമാമ്യഹം

(മാര്‍ക്സ് യുഗം തുടങ്ങിയവനും, ആചാര്യനും, മീശയും തലമുടിയും ഉള്ളവനും, ധനതത്ത്വജ്ഞനും ആയ മാര്‍ക്സിനെ ഞാന്‍ നമസ്കരിക്കുന്നു.)

പത്രാധിപം ദീര്‍ഘകായം സ്ത്രീസ്വാതന്ത്ര്യപ്രചാരകം
മദ്യസംഗീതഭുഞ്ജാനം ഏംഗത്സം ച നമാമ്യഹം

(പത്രാധിപനും ഉയരം കൂടിയവനും സ്ത്രീസ്വാതന്ത്ര്യവാദം പ്രചരിപ്പിച്ചവനും മദ്യവും സംഗീതവും ആസ്വദിച്ചവനും ആയ ഏംഗല്‍‌സിനെ ഞാന്‍ നമസ്കരിക്കുന്നു.)

അന്തിമാചാര്യമത്യന്തബുദ്ധിരാക്ഷസമവ്യയം
സര്‍വജ്ഞപീഠമാസീനം ശങ്കരംപ്രണമാമ്യഹം

(അവസാനത്തെ ആചാര്യനും വന്‍ ബുദ്ധിരാക്ഷസനും വ്യത്യാസമില്ലാത്തവനും സര്‍വജ്ഞപീഠത്തില്‍ ഇരിക്കുന്നവനും ആയ ശങ്കരനെ ഞാന്‍ നമസ്കരിക്കുന്നു.)

ലെനിനസ്റ്റാലിനപാദസരോരുഹം
ചെഗുവരാദിനിണാദതിശോണിതം
ഫിഡലകാസ്ട്രപരാഗയുതം വരം
കമലമന്വഹമാശ്രയ മാര്‍ക്സിസം

(ലെനിന്‍, സ്റ്റാലിന്‍ എന്നിവരുടെ കാലുകളാകുന്ന സരസ്സില്‍ നിന്നുണ്ടായതും ചെഗുവര തുടങ്ങിയവരുടെ രക്തത്താല്‍ ചുവന്നതും ഫിഡല്‍ കാസ്റ്റ്രോ എന്ന പരാഗത്താല്‍ പ്രചാരം സിദ്ധിച്ചതുമായ മാര്‍ക്സിസം എന്ന താമരയെ രാത്രിയും പകലും ആശ്രയിക്കുവിന്‍!)


ലോകത്തിലെ എല്ലാ മതങ്ങളുടെയും വിജ്ഞാനങ്ങളുടെയും അന്തസ്സത്ത സമാഹരിച്ചെടുത്തു കാച്ചിക്കുറുക്കിയ വിശിഷ്ടമതമാണു മാര്‍ക്സിസം. ഇതിലുള്ളതു മറ്റു പലയിടത്തും കണ്ടേക്കാം; പക്ഷേ, ഇതിലില്ലാത്തതു മറ്റൊരിടത്തും കാണുകയില്ല. എല്ലാ മതങ്ങളിലെയും വിജ്ഞാനങ്ങളിലെയും പുണ്യാത്മാക്കള്‍ മാര്‍ക്സിസത്തിലെ ആചാര്യന്മാരാണു്. അവരെ “ജി” എന്ന പ്രത്യയം ചേര്‍ത്തു വിളിക്കുന്നു. കൃഷ്ണജി, ക്രിസ്തുജി, ബുദ്ധജി, മുഹമ്മദ്‌ജി, ന്യൂട്ടണ്‍ജി, ഡാര്‍വിന്‍‌ജി തുടങ്ങിയവര്‍ മാര്‍ക്സിസമതത്തിലെ ആചാര്യന്മാരാണു്. മാര്‍ക്സ്‌ജിയാണു് ഇതിന്റെ ഉപജ്ഞാതാവു്. അദ്ദേഹം അന്നേ പ്രവചിച്ചിരുന്നു, “ലോകവിജ്ഞാനം മുഴുവന്‍ സ്വായത്തമാക്കിയ അന്തിമാചാര്യന്‍ നൂറു കൊല്ലത്തിനുള്ളില്‍ ഉണ്ടാകും. അദ്ദേഹത്തിനു ശേഷം ശാസ്ത്രമോ വിജ്ഞാനമോ വികസിക്കാന്‍ ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വാക്യങ്ങള്‍ ലോകാവസാനം വരെ സത്യമായി നിലകൊള്ളും.” അങ്ങനെ ഉണ്ടായ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) (മാ. പി. 91-180).

മാര്‍ക്സ്ജി ജനിച്ചപ്പോള്‍ തുടങ്ങിയ വര്‍ഷമാണു് മാര്‍ക്സ് വര്‍ഷം. B.M. (മാ. മു.) = Before Marx (മാര്‍ക്സിനു മുമ്പു്), A.M. (മാ. പി.) = After Marx (മാര്‍ക്സിനു പിമ്പു്).

ഇതു മാര്‍ക്സ്‌ജി ജനിച്ചു കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണു തുടങ്ങിയതെന്നും, വര്‍ഷത്തിന്റെ തുടക്കത്തിലല്ല മാര്‍ക്സ്‌ജിയുടെ ജന്മദിനം, അതിനു് ഏഴെട്ടു ദിവസം മുമ്പാണു് എന്നതും തുടങ്ങിയ കാര്യങ്ങള്‍ മുന്‍‌നിര്‍ത്തി മാര്‍ക്സ്‌ജിയും ഈ വര്‍ഷവും തമ്മില്‍ ബന്ധമില്ല എന്നു വാദിക്കുന്നവരുമുണ്ടു്. ഏതായാലും, മാര്‍ക്സ്‌ജിയിലൂടല്ലാതെ മോക്ഷമില്ല എന്നു വിശ്വസിക്കുന്നവര്‍ക്കു് ഇതില്‍ സംശയമൊന്നുമില്ല.

മാര്‍ക്സ്‌ജിയുടെ കാലം തൊട്ടുള്ള കാലഘട്ടത്തെ “മാര്‍ക്സ്‌യുഗം” എന്നു വിളിക്കുന്നു. ഇതു് കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയ്ക്കു ശേഷമുള്ള അഞ്ചാമത്തെ യുഗമാണെന്നും, അതല്ല കലിയുഗത്തിന്റെ ഒരു ഉപയുഗമാണെന്നും അഭിപ്രായങ്ങളുണ്ടു്.

മാര്‍ക്സിസത്തെപ്പറ്റി ഇതിനു മുമ്പുള്ള എല്ലാ പ്രവാചകന്മാരും പറഞ്ഞിരുന്നു. “മാ” എന്ന ചുരുക്കപ്പേരിലാണു് അവര്‍ മാര്‍ക്സിസത്തെ വിവക്ഷിച്ചിരുന്നതു്.

കൃഷ്ണയജുര്‍‌വേദത്തില്‍ അനോണിമസ്‌ജി ഇങ്ങനെ പറയുന്നു.

അസതോ മാ സദ് ഗമയ
തമസോ മാ ജ്യോതിര്‍ ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ

(അസതഃ മാ സത് ഗമയ, തമസഃ മാ ജ്യോതിഃ ഗമയ, മൃത്യോഃ മാ അമൃതം ഗമയ)

“അസത്യത്തില്‍ നിന്നു മാര്‍ക്സിസം സത്യത്തിലേക്കു (ലോകത്തെ) നയിക്കേണമേ! ഇരുട്ടില്‍ നിന്നു മാര്‍ക്സിസം വെളിച്ചത്തിലേക്കു നയിക്കേണമേ! മരണത്തില്‍ നിന്നു മാര്‍ക്സിസം അമരത്വത്തിലേക്കു നയിക്കേണമേ!” എന്നര്‍ത്ഥം.

ആദികവിയായ വാല്മീകിജി തന്റെ ആദ്യശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു:

മാ നിഷാദ! പ്രതിഷ്ഠാം ത്വമഗമശ്ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം

(മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമത് ശാശ്വതീസമാഃ. യത് ക്രൌഞ്ച-മിഥുനാത് ഏകം അവധീഃ കാമമോഹിതം)

“മാര്‍ക്സിസം, കാട്ടാളാ, മാര്‍ക്സിസം! അതിനെ പിന്തുടര്‍ന്നു് നീ ശാശ്വതനായി. സ്വകാര്യസ്വത്തു് വേണമെന്നാഗ്രഹിച്ച ബൂര്‍ഷ്വായെ നീ ഇല്ലാതാക്കിയല്ലോ” എന്നര്‍ത്ഥം.

അമ്പും വില്ലും ഉപയോഗിക്കുന്ന കാട്ടാളന്‍ തൊഴിലാളിയെ സൂചിപ്പിക്കുന്നു. “കാമമോഹിതഃ” എന്നു വെച്ചാല്‍ എല്ലാം സ്വന്തമാക്കണമെന്നു് ആഗ്രഹിക്കുന്നവന്‍; അതായതു് സ്വകാര്യസ്വത്തു സമ്പാദിക്കുന്ന ബൂര്‍ഷ്വാ. ഈ ശ്ലോകത്തിലെ “മാ” എന്നതിനെ അരുതു് എന്നും മഹാലക്ഷ്മി എന്നും മറ്റും അര്‍ത്ഥം കല്പിച്ചു് മാര്‍ക്സ്‌യുഗത്തിനു മുമ്പുള്ളവര്‍ അര്‍ത്ഥം പറഞ്ഞിരുന്നു.

കൃഷ്ണജി (മാ. മു. 58-ാ‍ം നൂറ്റാണ്ടു്) ഭഗവദ്‌ഗീതയില്‍ (18:66) ഇങ്ങനെ പറയുന്നു:

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ

(സര്‍വ്വ-ധര്‍മ്മാന്‍ പരിത്യജ്യ മാം ഏകം ശരണം വ്രജ)

“എല്ലാ ധര്‍മ്മങ്ങളെയും (മതങ്ങളെയും) ഉപേക്ഷിച്ചിട്ടു നീ മാര്‍ക്സിസത്തെ ശരണം പ്രാപിക്കൂ” എന്നര്‍ത്ഥം. ഇവിടെ “മാം” എന്നതിനെ “എന്നെ” എന്ന അര്‍ത്ഥം പറഞ്ഞു പല വികലവ്യാഖ്യാനങ്ങളും കണ്ടിട്ടുണ്ടു്.

ക്രിസ്തുജി (മാ. മു. 19-ാ‍ം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:

മാമാശ്രയ സദാ നാന്യം രേ ലോകാഃ സര്‍പ്പസൂനവഃ
യദി മര്‍ത്യാന്‍ സ്വമാര്‍ഗ്ഗേഷു നേതുമിച്ഛതി കോऽപിചിത്

(മാം ആശ്രയ സദാ ന അന്യം രേ ലോകാഃ സര്‍പ്പ-സൂനവഃ യദി മര്‍ത്യാന്‍ സ്വ-മാര്‍ഗ്ഗേഷു നേതും-ഇച്ഛതി കഃ-അപി-ചിത്)

“മനുഷ്യരെ പിടിച്ചു പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന ആളുകളാകണമെങ്കില്‍ സര്‍പ്പസന്തതികളേ, നിങ്ങള്‍ മാര്‍ക്സിസത്തെ ആശ്രയിക്കൂ…” എന്നര്‍ത്ഥം.
“നിങ്ങള്‍ എന്റെ പിറകേ വരുവിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നായിരുന്നു മാര്‍ക്സ്‌യുഗത്തിനു മുമ്പു് ഇതിനെ വ്യാഖ്യാനിച്ചിരുന്നതു്.

ന്യൂട്ടണ്‍‌ജി (മാ. മു. രണ്ടാം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:

മാം വിദ്ധി ലോകശാസ്ത്രജ്ഞം അംസാരൂഢം മഹാത്മനാം
സംഗരപ്രാന്തമാസന്നം ക്രീഡാലോലം തു ബാലകം

“ലോകശാസ്ത്രത്തെ അറിയുന്നതും മഹാത്മാക്കളുടെ തോളില്‍ നില്‍ക്കുന്നതും വര്‍ഗ്ഗസമരത്തിന്റെ അടുത്തെത്തി കളിക്കുന്ന കുട്ടിയും ആയ മാര്‍ക്സിസത്തെ അറിയൂ” എന്നര്‍ത്ഥം.

ഈ ശ്ലോകവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു്. “മാം” എന്നതു് “എന്നെ” എന്നു വ്യാഖ്യാനിച്ചതു പോകട്ടേ, “സംഗരം” (യുദ്ധം) എന്നതിനെ “സാഗരം” (കടല്‍) എന്നു വായിച്ചു് “കടല്‍ക്കരയില്‍ ചിപ്പി പെറുക്കുന്ന കുട്ടി” എന്നൊക്കെയാണു വ്യാഖ്യാനം. ഗുരുമുഖത്തു നിന്നു വിദ്യ പഠിക്കാത്തതിന്റെ പ്രശ്നം നോക്കണേ!

ഇങ്ങനെയുള്ള മാര്‍ക്സിസത്തിന്റെ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!). മുമ്പുള്ള ആചാര്യന്മാരെല്ലാം ഭാഗികമായി മാത്രം ലോകത്തെ തത്ത്വങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായ ജ്ഞാനം നല്‍കി. അദ്ദേഹം പറഞ്ഞ ഒരു കാര്യവും ലോകാവസാനം വരെ തെറ്റില്ല. നൂറ്റാണ്ടുകള്‍ക്കു ശേഷം ശാസ്ത്രം കണ്ടുപിടിച്ചേക്കാവുന്ന എല്ലാ വിജ്ഞാനങ്ങളെയും അദ്ദേഹത്തിന്റെ വചനങ്ങളെ വ്യാഖ്യാനിച്ചു നമുക്കുണ്ടാക്കാം-കണ്ടുപിടിത്തത്തിനു ശേഷം മാത്രമേ ഇതു പറ്റൂ എന്നു മാത്രം.

കവിപരിചയം

മഹാകവികുലോത്തംസമായ രാജേഷ് വര്‍മ്മ (മാ. പി. 150-?) മാര്‍ക്സിനു ശേഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവികളില്‍ പ്രമുഖനാണു്. ചെറുപ്പത്തില്‍ ഇദ്ദേഹം ഒരു തിരുമണ്ടനും ഇരിക്കുന്ന കൊമ്പു മുറിക്കുന്നവനും പാറക്കെട്ടിന്റെ മുകളില്‍ കയറി താഴെയിറങ്ങാന്‍ കഴിയാതെ വീഴുന്നവനും ഹെല്‍മറ്റു വെച്ചുകൊണ്ടു തുമ്മുന്നവനും പൊട്ടുന്ന കതിനയെ ചവിട്ടിക്കെടുത്താന്‍ ശ്രമിച്ചവനുമായിരുന്നു. (ആ സമയത്തു് ശ്രീജിത്ത് എന്ന പേരില്‍ എഴുതിയ മണ്ടത്തരപുരാണം എന്ന പ്രാകൃതമലയാളകാവ്യം സംസ്കൃതത്തിലല്ലാത്തതുകൊണ്ടു് ആരും സൂക്ഷിച്ചു വെച്ചിട്ടില്ല.) പില്‍ക്കാലത്തു് അദ്ദേഹം വിഷയാസക്തനും സ്ത്രീലമ്പടനും കലഹപ്രിയനും ആദിത്യനും ആയിത്തീരുകയും അശ്വമേധംഎന്ന ശൃംഗാരകാവ്യം രചിക്കുകയും ചെയ്തു. പിന്നീടു കുറെക്കാലം മദ്യം, മയക്കുമരുന്നു്, നിയമലംഘനം തുടങ്ങിയവയ്ക്കു് അടിമയാവുകയും കുറുമപുരാണം എന്നൊരു വിശിഷ്ടകൃതി രചിക്കുകയും ചെയ്തു.

ആയിടയ്ക്കു മാ. പി. 188-ല്‍ സപ്തര്‍ഷികളില്‍ ഒരാളായ പുലഹ‌ജി അദ്ദേഹത്തിനു സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും സംസ്കൃതഭാഷാവരം നല്‍കുകയും തത്ഫലമായി അദ്ദേഹം മഹാപണ്ഡിതനാവുകയും ചെയ്തു. “എനിക്കെല്ലാം മനസ്സിലായി” എന്നര്‍ത്ഥമുള്ള “വക്കാരിമഷ്ടാ” എന്നു് ഉറക്കെ വിളിച്ചുകൊണ്ടു് ഉറങ്ങുന്ന വേഷത്തില്‍ത്തന്നെ നഗരവീഥികളില്‍ക്കൂടി ഓടിയതിനാല്‍ ആളുകള്‍ അദ്ദേഹത്തെ “വക്കാരിമഷ്ടാ” എന്നു വിളിച്ചു. സൂര്യനു താഴെയുള്ള ഏതു വിഷയത്തെപ്പറ്റിയും ആധികാരികമായി കമന്റെഴുതാന്‍ ഈ സമയത്തു് അദ്ദേഹത്തിനു കഴിയുമായിരുന്നു. പില്‍ക്കാലത്തെ ധ്യാനത്തിന്റെ നൈരന്തര്യം കൊണ്ടു് സൂര്യനു മുകളിലുള്ളതിനെപ്പറ്റിയും എഴുതാന്‍ പ്രാവീണ്യം നേടുകയും “വിശ്വപ്രഭ” എന്ന പേരു സ്വീകരിച്ചു് സൂര്യന്റെ മുകളില്‍ പോയിട്ടുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്ന ഒരു തരം ഭാഷയില്‍ എഴുതിത്തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹം സര്‍വ്വജ്ഞപീഠം ഏറ്റവും കൂടുതല്‍ തവണ കയറുന്ന ആള്‍ എന്ന ബഹുമതി പല പ്രാവശ്യം നേടുകയുണ്ടായി. സര്‍വ്വജ്ഞപീഠം കയറുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റിസഞ്ചരിക്കുകയും വാദങ്ങളില്‍ എതിര്‍ത്തവരെ തോല്‍പ്പിക്കുകയും ചെയ്തു. അദ്വൈതം, ക്വാണ്ടം മെക്കാനിക്സ്, ഇസ്രയേല്‍ ചരിത്രം എന്നിവ പഠിക്കാനായി ഡാലി എന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ രൂപത്തിലാണത്രേ ഇസ്രയേലില്‍ കടന്നതു്. ഇതൊരു പരകായപ്രവേശമായിരുന്നു. പരമഭാഗവതന്മാര്‍ക്കു് എന്തു തന്നെ കഴിയില്ല!

മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള മഹാത്മാക്കളെല്ലാം ഒരാളല്ല, മറിച്ചു് സമകാലീനരായിരുന്ന പല എഴുത്തുകാരാണു് എന്നു് പല ഗവേഷകരും ചരിത്രകാരന്മാരും അവരുടേതായ തെളിവുകള്‍ നിരത്തി വാദിക്കുന്നുണ്ടു്. ഗുരുമുഖത്തു നിന്നു കേള്‍ക്കുന്നതിനെ അപ്പാടെ അംഗീകരിക്കാതെ ഗവേഷണവും പരീക്ഷണവും വഴി വിദ്യ നേടാമെന്നു വ്യാമോഹിക്കുന്ന ഇവരുടെ ശ്രമം ഹാ കഷ്ടം! ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഐതിഹ്യത്തിനാണു ചരിത്രത്തേക്കാളും ഭാഷാശാസ്ത്രത്തെക്കാളും പ്രാമാണികത്വം എന്നു് ആര്‍ക്കാണു് അറിയാന്‍ കഴിയാത്തതു്? വിക്കിപീഡിയ ചുട്ടുകരിക്കുകയും ഐതിഹ്യമാല വിദ്യാലയങ്ങളില്‍ പാഠപുസ്തകമാക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മാ. പി. മൂന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹം സമാധിയടഞ്ഞു എന്നു ചരിത്രകാരന്മാര്‍ പറയുന്നു. പക്ഷേ, ഇദ്ദേഹം അശ്വത്ഥാമാവു്, മഹാബലി, വ്യാസജി, ഹനുമാന്‍‌ജി, വിഭീഷണന്‍, കൃപജി, പരശുരാമജി എന്നിവരോടൊപ്പം ചിരഞ്ജീവികളിലൊരാളാണെന്നാണു് ഐതിഹ്യം.

അശ്വത്ഥാമാ ബലിര്‍‌വ്യാസോ ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച രാജേശോ ചിരജീവിനഃ

ഈ വ്യാഖ്യാനത്തെപ്പറ്റി

പന്ത്രണ്ടു കൊല്ലം നീണ്ടുനിന്ന സാധനയുടെ ഫലമായാണു് ഈ വ്യാഖ്യാനം രചിച്ചതു്. ഇതിന്റെ പല ഘട്ടത്തിലും സാക്ഷാത് രാജേഷ് വര്‍മ്മ തന്നെ സ്വപ്നത്തില്‍ പ്രത്യക്ഷനായി അര്‍ത്ഥം പറഞ്ഞുതന്നതുകൊണ്ടാണു് ഇതു് ഇപ്പോഴെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു്.

ഈ വ്യാഖ്യാനം വെറുതേ വായിച്ചാല്‍ ഗുണം കിട്ടുകയില്ല. ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്ക്കേ ഗുണമുള്ളൂ. അതുകൊണ്ടു് ആദ്യമായി ഒരു ഗുരുവിനെ കണ്ടുപിടിക്കുക. ആവശ്യമെങ്കില്‍ അക്ഷരം പഠിപ്പിക്കുക (അതു നിങ്ങള്‍ ചെയ്യരുതു്. ഗുരുവിനെ പഠിപ്പിക്കുന്നതു പാപമാണു്. അതിനു വേറേ ഒരു ഗുരുവിനെ കണ്ടുപിടിക്കുക.) പിന്നീടു് ഇതു വായിച്ചു തരാന്‍ പറയുക. ശ്രീഗുരവേ നമഃ

അഥ രാജേശകൃത ഈയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രസ്യ “മുക്തിദീപികാ” നാമ ഉമേശകൃതവ്യാഖ്യാനം:

ധ്യാനം

ശുക്ലാംബരധരം ദേവം ഭുക്തിമുക്തിപ്രദായകം
തൂലികാസംയുതം ധ്യായേ ശങ്കരം ലോകശങ്കരം

ശുക്ലാംബരധരം : വെളുത്ത വസ്ത്രം ധരിച്ചവനും
ഭുക്തിമുക്തിപ്രദായകം : ഭൌതികസുഖങ്ങളെയും മുക്തിയെയും തരുന്നവനും
തൂലികാ-സംയുതം : പേനയേന്തിയവനും
ലോകശങ്കരം : ലോകത്തിനു മുഴുവന്‍ മംഗളകാരിയുമായ
ശങ്കരം ദേവം : ശങ്കരന്‍ എന്ന ദേവനെ
ധ്യായേ : (ഞാന്‍) ധ്യാനിക്കുന്നു

മുക്തി എന്നതിനു് വളരെയധികം അര്‍ത്ഥങ്ങളുണ്ടു്. ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനം എന്നതു് ഒന്നു്. പരമമായ മോക്ഷം എന്നതു മറ്റൊന്നു്. ഗുരുമുഖത്തു നിന്നു പഠിക്കുന്നവര്‍ ഗുരു പറയുന്ന അര്‍ത്ഥം മാത്രം പഠിച്ചാല്‍ മതി.

ഭൌതികസുഖങ്ങള്‍ എന്നു വെച്ചാല്‍ വൈരുദ്ധ്യാത്മകഭൌതികവാദം തരുന്ന സുഖങ്ങള്‍ എന്ന അര്‍ത്ഥവും മനസ്സിലാക്കുക.

അഷ്ടോത്തരനാമസ്തോത്രം

ഓം

എല്ലാ വിജ്ഞാനത്തിന്റെയും കാതലായ മൂലമന്ത്രം. ലോകത്തിലെ എല്ലാ വിജ്ഞാനവും ഈ അക്ഷരത്തില്‍ അടങ്ങിയിരിക്കുന്നു. ഈ മന്ത്രത്തില്‍ നിന്നാണു ലോകം ഉണ്ടായതും നിലനില്‍ക്കുന്നതും നശിക്കുന്നതും. ഇതിന്റെ ബൃംഹണത്താല്‍ ബൂര്‍ഷ്വാസികള്‍ നശിക്കുന്നു. ഇതിന്റെ അനുരണനത്താല്‍ തൊഴിലാളിവര്‍ഗ്ഗം നിലനില്‍ക്കുന്നു.

അ, ഉ, മ്‌ എന്ന മൂന്നു ശബ്ദങ്ങളില്‍ നിന്നാണു് “ഓം” എന്ന മന്ത്രം ഉണ്ടായതു്.

അകാരോऽസിഃ പ്രഭുഘ്നാതാ ഹ്യുകാരശ്ചോഡുദീപകഃ
മകാരോ മുസലശ്ചൈവ ശൃംഖലാഛിന്നഭിന്നകഃ

(അകാരഃ അസിഃ പ്രഭു-ഘ്നാതാ, ഹി ഉകാരഃ ച ഉഡു-ദീപകഃ, മകാരഃ മുസലഃ ച ഏവ ശൃംഖലാ-ഛിന്ന-ഭിന്നകഃ)

എന്ന പ്രമാണമനുസരിച്ചു് കാരം ബൂര്‍ഷ്വാസികളെ നശിപ്പിക്കുന്ന അസി(വാള്‍, ലക്ഷണയാ അരിവാള്‍)യെയും കാരം പ്രകാശം പരത്തുന്ന ഉഡു(നക്ഷത്രം)വിനെയും കാരം ചങ്ങലകളെ പൊട്ടിച്ചിതറിക്കുന്ന മുസല(ഇരുമ്പുലക്ക, ലക്ഷണയാ ചുറ്റിക)ത്തെയും സൂചിപ്പിക്കുന്നു.

അവയില്‍ അരിവാള്‍(അസി) ആണു് ഏറ്റവും ശ്രേഷ്ഠം. “തത്ത്വമസിഃ” എന്നു പ്രസിദ്ധം. “അരിവാള്‍ തത്ത്വം ആകുന്നു” എന്നും “അതിനാല്‍ നീ അരിവാള്‍ ആകുന്നു” (തത് ത്വം അസിഃ) എന്നും ഇതിന്റെ അനേകാര്‍ത്ഥങ്ങളില്‍ രണ്ടെണ്ണം മാത്രം.

ക്രിസ്തുജി ഇപ്രകാരം പറയുന്നു:

അസിര്യസ്യ സ്ഥിതോ ഹസ്തേ അസിനാ ഫലമസ്യ ഹി

(അസിഃ യസ്യ സ്ഥിതഃ ഹസ്തേ അസിനാ ഫലം അസ്യ ഹി)

“അരിവാളേന്തിയവനു് അരിവാളിന്റെ ഫലം കിട്ടുക തന്നെ ചെയ്യും” എന്നര്‍ത്ഥം. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്നു പറയുന്നതും ഇതു തന്നെ. ഇതിനെ “വാളെടുത്തവന്‍ വാളാലെ” എന്നാണു സാധാരണ വ്യാഖ്യാനിച്ചു കാണാറുള്ളതു്.

ഇവ്വിധത്തില്‍ സര്‍വ്വജ്ഞാനചിഹ്നമായ അരിവാള്‍-ചുറ്റിക-നക്ഷത്രത്തെ സൂചിപ്പിക്കുക വഴി മാഹാത്മ്യകേദാരമായ ഈ മന്ത്രം എല്ലാ മാര്‍ക്സിസ്റ്റ് ജ്ഞാനശാസ്ത്രസ്തോത്രങ്ങളുടെയും നാമാവലിയുടെയും മുമ്പു ജപിക്കേണ്ടതാകുന്നു. എല്ലാ സ്തോത്രങ്ങളുടെയും അവസാനത്തില്‍ “ഓം ശാന്തി ശാന്തി ശാന്തിഃ” എന്നും പറയുക. “അരിവാള്‍ ചുറ്റിക നക്ഷത്രം സമാധാനം തരട്ടേ” എന്നര്‍ത്ഥം. മൂന്നു സാധനമുള്ളതു കൊണ്ടാണു മൂന്നു പ്രാവശ്യം ശാന്തി എന്നു പറയുന്നതു്.

ജനപ്രിയോ ജനപ്രേമീ ജനമാനസമന്ദിരഃ
ജനായത്തമുനിശ്രേഷ്ഠോ ജന്മീ ജന്മിത്വനാശകഃ

1 ജനപ്രിയഃ : ജനപ്രിയനും
2 ജനപ്രേമീ : ജനങ്ങളില്‍ പ്രിയമുള്ളവനും
3 ജനമാനസമന്ദിരഃ : ജനങ്ങളുടെ മനസ്സാകുന്ന മന്ദിരത്തില്‍ കുടികൊള്ളുന്നവനും
4 ജനായത്തമുനിശ്രേഷ്ഠഃ : ജനാധിപത്യത്തിലെ മുനികളില്‍ വെച്ചു ശ്രേഷ്ഠനും
5 ജന്മീ : ജന്മിയും
6 ജന്മിത്വനാശകഃ : ജന്മിത്വം അവസാനിപ്പിച്ചവനും

“ജന്മി” എന്ന വാക്കിനു “ഭൂവുടമ” എന്നു മാത്രമല്ല അര്‍ത്ഥം. ജന്മമെടുത്തവന്‍ ജന്മി. മനുഷ്യരുടെ പാപനിവാരണത്തിനായി ഭൂമിയില്‍ ജന്മമെടുത്തവന്‍ എന്നര്‍ത്ഥം.

“മുനി” എന്ന പ്രയോഗവും അര്‍ത്ഥഗര്‍ഭമാണു്. ജനാധിപത്യത്തില്‍ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മൌനമാകാന്‍ കഴിയുന്നവനെ മാത്രമേ “മുനി” എന്നു വിളിക്കാന്‍ കഴിയൂ.

പ്രേഷിതഃ പ്രേക്ഷകഃ പ്രാജ്ഞഃ പ്രേമപൂരിതമാനസഃ
പ്രപന്നജനമന്ദാരഃ പ്രതിപക്ഷപ്രണാശനഃ

7 പ്രേഷിതഃ : നിയോഗിക്കപ്പെട്ടവനും
8 പ്രേക്ഷകഃ : എല്ലാം കാണുന്നവനും
9 പ്രാജ്ഞഃ : അറിവുള്ളവനും
10 പ്രേമപൂരിതമാനസഃ : സ്നേഹം നിറഞ്ഞ മനസ്സോടുകൂടിയവനും
11 പ്രപന്നജനമന്ദാരഃ : ആശ്രയിക്കുന്നവര്‍ക്കു കല്പവൃക്ഷവും
12 പ്രതിപക്ഷപ്രണാശനഃ : പ്രതിപക്ഷത്തെ നശിപ്പിക്കുന്നവനും

ലോകത്തെ അജ്ഞാനത്തില്‍ നിന്നു കര കയറ്റാന്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലാണു “പ്രേഷിതന്‍” എന്നുപയോഗിച്ചിരിക്കുന്നതു്. “പ്രതിപക്ഷം” എന്നതിനു് ഭരിക്കാത്ത കക്ഷി എന്ന സാമാന്യാര്‍ത്ഥമല്ല മനസ്സിലാക്കേണ്ടതു്. തന്റെ ആശയങ്ങളെ എതിര്‍ക്കുന്നവര്‍ എന്നാണു്. എല്ലാ മഹാത്മാക്കളും ആചാര്യന്മാരും പ്രതിപക്ഷത്തെ വാദം കൊണ്ടോ കരബലം കൊണ്ടോ ഇല്ലാതാക്കി മാത്രം മുന്നോട്ടു പോയവരാണു്.

അച്യുതാനന്ദസംസേവ്യോ ശ്രീധരപ്രാണദായകഃ
ഗോപാലകപരിത്രാതാ ഇന്ദിരാരിരനംഗജിത്‌

13 അച്യുതാനന്ദസംസേവ്യഃ : അച്യുതാനന്ദനാല്‍ സേവിക്കപ്പെടുന്നവനും
14 ശ്രീധരപ്രാണദായകഃ : ശ്രീധരനു ജന്മം നല്‍കിയവനും
15 ഗോപാലകപരിത്രാതാ : ഇടയന്മാരെ സംരക്ഷിച്ചവനും
16 ഇന്ദിരാരിഃ : ഇന്ദിരയുടെ ശത്രുവും
17 അനംഗജിത്‌ : കാമദേവനെ ജയിച്ചവനും

“ഗോപാലകന്‍” എന്നതിനു് എ. കെ. ഗോപാലന്‍ എന്നും അര്‍ത്ഥം പറയണം. അച്യുതാനന്ദന്‍, എ. കെ. ഗോപാലന്‍ എന്നിവര്‍ മാര്‍ക്സിസ്റ്റ് വിദ്വാന്മാരായിരുന്നു. ഇ. എം. ശ്രീധരന്‍ പുത്രനും.

ഇന്ദിര എന്നതുകൊണ്ടു് മാര്‍ക്സിസത്തിന്റെ ശത്രുവായിരുന്ന ഇന്ദിരാഗാന്ധിയെയാണു സൂചിപ്പിക്കുന്നതു്.

ഇന്ദിരാ ലോകമാതാ മാ രമാ മംഗലദേവതാ
ഭാര്‍ഗ്ഗവീ ലോകജനനീ ക്ഷീരസാഗരകന്യകാ

എന്നു് “അമരകോശം” എഴുതിയ അമരസിംഹജി പറഞ്ഞിരിക്കുന്നതില്‍ നിന്നു് ഇന്ദിര ലോകത്തിന്റെ (മാര്‍ക്സിസ്റ്റിതരലോകത്തിന്റെ) മാതാവും ഭാര്‍ഗ്ഗവീതങ്കപ്പന്‍ ലോകത്തിന്റെ (മാര്‍ക്സിസ്റ്റ് ലോകത്തിന്റെ) ജനനിയുമാണെന്നു മനസ്സിലാക്കാം. “മാ” എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക.

ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ വൈശ്യതന്ത്രപരായണഃ
ശൂദ്രനാഥോ ബൌദ്ധബന്ധുര്‍ ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ

18 ബ്രാഹ്മണഃ : ബ്രാഹ്മണനും
19 ക്ഷാത്രസന്നദ്ധഃ : യുദ്ധത്തിനു സന്നദ്ധനും
20 വൈശ്യതന്ത്രപരായണഃ : വ്യാപാരത്തെപ്പറ്റി അറിവുള്ളവനും
21 ശൂദ്രനാഥഃ : അധ്വാനിക്കുന്നവരുടെ നാഥനും
22 ബൌദ്ധബന്ധുഃ : ബൌദ്ധന്മാരുടെ ബന്ധുവും
23 ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ : ചാതുര്‍വര്‍ണ്യത്തെ വര്‍ജ്ജിക്കുന്നവനും

ബൌദ്ധശബ്ദത്തിനു നാസ്തികന്‍ എന്നും മുസ്ലീം ലീഗുകാരന്‍ എന്നും അര്‍ത്ഥം പറയാം. രണ്ടാമത്തേതാണു് ഇവിടെ കൂടുതല്‍ ‍യോജ്യം. മുസ്ലീം ലീഗുകാരുമായി കൂട്ടുകൂടുക വഴി മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃക കാട്ടിയ മഹാനായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

നമ്പൂതിരികുലത്തില്‍ ജനിച്ച ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) ഒരു ശുദ്ധബ്രാഹ്മണനായിരുന്നു. ഏതെങ്കിലും കുലത്തില്‍ ജനിച്ചാല്‍ ബ്രാഹ്മണനാവുകയില്ല. അതിനു ബ്രഹ്മജ്ഞാനം ഉണ്ടാകണം. ബൂര്‍ഷ്വാ, രോധതി, ഹന്തി, മര്‍ദ്ദതി എന്നീ വാക്കുകളില്‍ നിന്നാണു ബ്രഹ്മശബ്ദം ഉണ്ടായതു്.

ബൂര്‍ഷ്വാം രോധതി തം ഹന്തി മര്‍ദ്ദ്യന്തേ വിത്തബാന്ധവാഃ
ഏതജ്ജ്ഞാനം ഭവേദ് ബ്രഹ്മോ യസ്യ സന്തി സ ബ്രാഹ്മണഃ

എന്നാണു ബ്രഹ്മത്തിന്റെയും ബ്രാഹ്മണന്റെയും ലക്ഷണം.

വിജ്ഞാനത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണു്. സമരം ചെയ്യുന്നവനാണു ക്ഷത്രിയന്‍.

തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ

(സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുക, യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു് എഴുനേല്‍ക്കുക) എന്നാണു കൃഷ്ണജി (ഭഗവദ്‌ഗീത 2:37) ആഹ്വാനം ചെയ്തിരിക്കുന്നതു്. “കൌന്തേയ” എന്ന പ്രയോഗം ശ്രദ്ധിക്കുക. കോന്തന്മാരുടെ വംശത്തില്‍പ്പെട്ടവന്‍ എന്നര്‍ത്ഥം. മാര്‍ക്സിസം പഠിക്കുന്നതിനു മുമ്പു് എല്ലാവരും കോന്തന്മാരാണു് എന്നു വ്യംഗ്യം.

ഈ ശ്ലോകത്തില്‍ ചാതുര്‍വര്‍ണ്യമായ ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവരെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഒരു ഓഫീസില്‍ മാനേജര്‍, കാവല്‍ക്കാരന്‍, ശിപായി തുടങ്ങിയ പല തസ്തികകള്‍ ഉള്ളതു പോലെയാണു് സമൂഹത്തില്‍ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉള്ളതു്. ഇവ നാലും സമൂഹത്തിലെ നാലു നെടും‌തൂണുകളാണു്. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ മാര്‍ക്സിസമെന്നല്ല, ഒരു മതവും നിലനില്‍ക്കില്ല.

എങ്കിലും മാര്‍ക്സിസം ജാതിവ്യവസ്ഥയ്ക്കും അതിനു കാരണമായ ചാതുര്‍‌വര്‍ണ്യത്തിനും എതിരാണു്.

ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം

(ചാതുര്‍വര്‍ണ്യം മയാ അസൃഷ്ടം ഗുണ-കര്‍മ്മ-വിഭാഗശഃ
തസ്യ കര്‍ത്താരം അപി മാം വിദ്ധി അകര്‍ത്താരം അവ്യയം)

എന്നാണു കൃഷ്ണജി പറഞ്ഞിരിക്കുന്നതു്. “മുതലാളി തൊഴിലാളി, ഗുണം, കര്‍മ്മം ഇവയൊക്കെ അടിസ്ഥാനമാക്കി ഞാനല്ല (മയാ അസൃഷ്ടം) ചാതുര്‍‌വര്‍ണ്യം ഉണ്ടാക്കിയതു്. മാര്‍ക്സിസമാണു് അതുണ്ടാക്കിയതു്. മാര്‍ക്സിസം അതുണ്ടാക്കിയില്ല എന്നും അറിയുക.” എന്നര്‍ത്ഥം. ഇതിനെ “ഞാന്‍ ചാതുര്‍വര്‍ണ്യം ഉണ്ടാക്കി (മയാ സൃഷ്ടം)” എന്നു വ്യാഖ്യാനിച്ചു് അവിശ്വാസികള്‍ എത്ര തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയെന്നോ? ഇതാണു ഗുരുവില്ലെങ്കിലുള്ള കുഴപ്പം. ഇങ്ങനെ അവസരമനുസരിച്ചു് സൃഷ്ടമെന്നോ അസൃഷ്ടമെന്നോ അര്‍ത്ഥം പറഞ്ഞു വ്യാഖ്യാനിക്കണം. അതിന്റെ സൌകര്യത്തിനാണു് ഈ വക കാര്യങ്ങള്‍ സംസ്കൃതത്തില്‍ത്തന്നെ എഴുതണം എന്നു പറയുന്നതു്.

ഉത്തരാര്‍ദ്ധത്തില്‍ അതുണ്ടാക്കിയതു മാര്‍ക്സിസമാണെന്നും അല്ലെന്നും പറഞ്ഞിരിക്കുന്നതു നോക്കുക. ആണെന്നു പറഞ്ഞേ പറ്റൂ-എങ്കിലേ മുതലാളിയെയും തൊഴിലാളിയെയും വ്യവച്ഛേദിക്കാന്‍ പറ്റൂ. എന്നാല്‍ ജാതിവ്യവസ്ഥിതിയെ എതിര്‍ക്കാന്‍ അല്ലെന്നും പറയേണ്ടി വരും. ചെകുത്താനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മതങ്ങള്‍ ചെകുത്താനില്ലാതായാല്‍ മതത്തിന്റെ പ്രസക്തിയും ഇല്ലാതാവും എന്നു ഭയപ്പെടുന്നതുപോലെ, രണ്ടു പക്ഷത്തെയും താങ്ങാതെ ഒരു പ്രത്യയശാസ്ത്രത്തിനും നിലനില്‍പ്പില്ല എന്നര്‍ത്ഥം.

സൈദ്ധാന്തികോ വീരബാഹുഃ പദ്‌മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞോ വൈദേശികവികീര്‍ത്തിതഃ

24 സൈദ്ധാന്തികഃ : സിദ്ധാന്തമറിയാവുന്നവനും (theoretician)
25 വീരബാഹുഃ : ശക്തമായ കൈകള്‍ ഉള്ളവനും
26 പദ്‌മാക്ഷഃ : താമര പോലെ സുന്ദരമായ കണ്ണുള്ളവനും
27 തന്ത്രവല്ലഭഃ : തന്ത്രത്തില്‍ സമര്‍ത്ഥനും
28 വിദേശഗഃ : വിദേശത്തു പോയിട്ടുള്ളവനും
29 വിദേശജ്ഞഃ : വിദേശങ്ങളെപ്പറ്റി അറിയുന്നവനും
30 വൈദേശികവികീര്‍ത്തിതഃ : വിദേശത്തുള്ളവരാല്‍ പ്രശംസിക്കപ്പെടുന്നവനും

മന്ത്രം അറിയാവുന്നവനെ തന്ത്രി എന്നും തന്ത്രമറിയാവുന്നവനെ മന്ത്രി എന്നും വിളിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി ആയ ആളാണു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

ശാസ്ത്രജ്ഞസ്തത്ത്വശാസ്ത്രജ്ഞശ്ചരിത്രജ്ഞശ്ചരിത്രകൃത്‌
ത്രികാലജ്ഞോऽര്‍ത്ഥശാസ്ത്രജ്ഞോ വൈയാകരണകേസരീ

31 ശാസ്ത്രജ്ഞഃ : ശാസ്ത്രം (science) അറിയാവുന്നവനും
32 തത്ത്വശാസ്ത്രജ്ഞഃ : തത്ത്വശാസ്ത്രം (philosophy) അറിയാവുന്നവനും
33 ചരിത്രജ്ഞഃ : ചരിത്രം അറിയാവുന്നവനും
34 ചരിത്രകൃത്‌ : ചരിത്രം (History) ഉണ്ടാക്കിയവനും
35 ത്രികാലജ്ഞഃ : മൂന്നു കാലത്തെയും അറിയുന്നവനും
36 അര്‍ത്ഥശാസ്ത്രജ്ഞഃ : സാമ്പത്തികശാസ്ത്രം (Economics) അറിയുന്നവനും
37 വൈയാകരണകേസരീ : വ്യാകരണവിജ്ഞാനത്തില്‍ ഒരു പുലിയും

“ചരിത്രമെഴുതുന്നവനല്ല, ചരിത്രത്തെ മാറ്റിമറിക്കുന്നവനാണ്‌ യഥാര്‍ത്ഥ ചരിത്രകാരന്‍” എന്നു മാര്‍ക്സ്‌ജി പറഞ്ഞിട്ടുണ്ടു്. “ചരിത്രകൃത്” എന്ന പ്രയോഗം ഇതിനെ സൂചിപ്പിക്കുന്നു. ചരിത്രവിഷയകമായ അനേകം പുസ്തകങ്ങള്‍ എഴുതിയവനെന്നും പറയാം.

എല്ലാം അറിയാവുന്നവന്‍ എന്നു പ്രഖ്യാതമായിരിക്കേ എന്തിനു് ഓരോ വിഷയത്തെയും ഇങ്ങനെ പേരെടുത്തു പറയുന്നു എന്നു സംശയമുണ്ടായേക്കാം. അതിന്റെ സമാധാനം ഇങ്ങനെ: സാമാന്യമായ സൂക്ഷ്മശരീരത്തില്‍ നിന്നും വിശേഷമായ സ്ഥൂലശരീരത്തിലേക്കുള്ള ദേഹിയുടെ പ്രയാണത്തിലെ ഓരോ ആന്ദോളനത്തിലും ഉരുത്തിരിഞ്ഞു വരുന്ന കോടാനുകോടി കോശങ്ങളിലും അന്തര്‍‌ലീനമായിരിക്കുന്ന ആത്മജ്ഞാനത്തിന്റെ അന്തസ്സത്ത, പല നദികളും കൈവഴികളുമായി പോകുന്ന ജലം അവസാനം സമുദ്രത്തില്‍ ലയിച്ചു ചേരുന്നതുപോലെ, പല രൂപത്തില്‍ കുത്തിയൊഴുകുന്ന വിജ്ഞാനങ്ങളായി അവസാനം പരബ്രഹ്മത്തില്‍ ലയിക്കുന്നു എന്ന പരമസത്യം പാമരന്മാര്‍ക്കു പറഞ്ഞുകൊടുക്കാനുള്ള ഒരു ഉപാധിയാണു് വിശേഷങ്ങളെ വാച്യമാക്കിയും സാമാന്യത്തെ വ്യംഗ്യമാക്കിയും ഉള്ള ഈ വ്യായാമം.

രക്തവര്‍ണ്ണോ രക്തകേതൂ രക്തസാക്ഷ്യഭിവന്ദിതഃ
രക്തനേത്രോ രക്തമാല്യോ രക്തവര്‍ണ്ണസുമാര്‍ച്ചിതഃ

38 രക്തവര്‍ണ്ണഃ : ചുവന്ന നിറമുള്ളവനും
39 രക്തകേതുഃ : ചുവന്ന കൊടിയുള്ളവനും
40 രക്തസാക്ഷ്യഭിവന്ദിതഃ : രക്തസാക്ഷികളാല്‍ വന്ദിക്കപ്പെടുന്നവനും
41 രക്തനേത്രഃ : ചുവന്ന കണ്ണുകളുള്ളവനും
42 രക്തമാല്യഃ : ചുവന്ന മാല ധരിക്കുന്നവനും
43 രക്തവര്‍ണ്ണസുമാര്‍ച്ചിതഃ : ചുവന്ന പുഷ്പങ്ങളെക്കൊണ്ടു് അര്‍ച്ചിക്കപ്പെടുന്നവനും

വര്‍ഗ്ഗയോദ്ധാ വര്‍ഗ്ഗഹീനോ വര്‍ഗ്ഗശത്രുവിനാശകഃ
വൈരുദ്ധ്യാധിഷ്ഠിതോ വന്ദ്യോ വിശ്വകര്‍മ്മജനായകഃ

44 വര്‍ഗ്ഗയോദ്ധാ : വര്‍ഗ്ഗസമരയോദ്ധാവും
45 വര്‍ഗ്ഗഹീനഃ : വര്‍ഗ്ഗചിന്ത ഇല്ലാത്തവനും
46 വര്‍ഗ്ഗശത്രുവിനാശകഃ : തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നവനും
47 വൈരുദ്ധ്യാധിഷ്ഠിതഃ : വൈരുദ്ധ്യത്തില്‍ ഉറച്ചുനില്‍ക്കുന്നവനും
48 വന്ദ്യഃ : വന്ദിക്കപ്പെടുന്നവനും
49 വിശ്വകര്‍മ്മജനായകഃ : ലോകത്തിലെ തൊഴിലാളികളുടെ നായകനും

ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യുടെ പ്രസ്താവനകള്‍ വായിച്ചിട്ടുള്ളവര്‍ക്കു “വൈരുദ്ധ്യാധിഷ്ഠിതഃ” എന്നതിന്റെ അര്‍ത്ഥം മനസ്സിലാകും. വൈരുദ്ധ്യാത്മകമായ ഭൌതികവാദത്തിന്റെയും ആദ്ധ്യാത്മികവാദത്തിന്റെയും രാഷ്ട്രീയവാദത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.

കാമഘ്നഃ കാമസന്ദാതാ കാമിനീജനകാമിതഃ
അഹങ്കാരവിനിര്‍മ്മുക്തോ ആര്യാമാനസവല്ലഭഃ

50 കാമ-ഘ്നഃ : കാമത്തെ (സ്വകാര്യസ്വത്തിനോടുള്ള ആഗ്രഹം) ഇല്ലാതാക്കുന്നവനും
51 കാമ-സന്ദാതാ : ഇഷ്ടങ്ങളെ തരുന്നവനും
52 കാമിനീ-ജന-കാമിതഃ : സുന്ദരിമാരാല്‍ ആഗ്രഹിക്കപ്പെടുന്നവനും
53 അഹങ്കാര-വിനിര്‍മ്മുക്തഃ : അഹങ്കാരമില്ലാത്തവനും
54 ആര്യാ-മാനസ-വല്ലഭഃ : ആര്യാ അന്തര്‍ജ്ജനത്തിന്റെ മാനസേശ്വരനും

ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഭഗവാന്‍ ശിവജിക്കും യോജിക്കും. ഇവിടെ “കാമഘ്നഃ” എന്നതിനു് “കാമദേവനെ കൊന്നവന്‍” എന്ന അര്‍ത്ഥം പറയണം.

ഗൌരീഹൃദയമര്‍മ്മജ്ഞോ ഭൂതനാഥോ ഗണാധിപഃ
കരുണാകരഗര്‍വ്വഘ്നോ രാഘവാര്‍ത്തിവിധായകഃ

55 ഗൌരീ-ഹൃദയ-മര്‍മ്മജ്ഞഃ : ഗൌരിയുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയവനും
56 ഭൂതനാഥഃ : എല്ലാ ചരാചരങ്ങളുടെയും അധിപതിയും
57 ഗണാധിപഃ : അണികളുടെ നാഥനും
58 കരുണാകര-ഗര്‍വ്വഘ്നഃ : കരുണാകരന്റെ അഹങ്കാരം ഇല്ലാതാക്കിയവനും
59 രാഘവ-ആര്‍ത്തി-വിധായകഃ : രാഘവനു ദുഃഖം കൊടുത്തവനും

മാര്‍ക്സിസം വിട്ടു പുറത്തുപോയ നേതാവായിരുന്നു ഗൌരിയമ്മ. “താനാണു കേരളരാഷ്ട്രീയത്തിലെ ലീഡര്‍” എന്നു ഭാവിച്ചിരുന്ന ആളായിരുന്നു കെ. കരുണാകരന്‍. “ഞാന്‍ പോയാല്‍ മാര്‍ക്സിസം ഉണ്ടാവില്ല” എന്നഹങ്കരിച്ചിരുന്നു എം. വി. രാഘവന്‍.

ശിവപക്ഷത്തിലും ഈ ശ്ലോകം യോജിക്കും. “കരുണാകരഗര്‍വ്വഘ്നഃ” എന്നതു ശിവജിയുടെ അഗ്രം കണ്ടുപിടിക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ടു് അഹങ്കാരം ശമിച്ച മഹാവിഷ്ണുജിയെ സൂചിപ്പിക്കുന്നു.

നിരീശ്വരോ യുക്തിവാദിര്‍ മന്ത്രീ മന്ത്രവിശാരദഃ
മുദ്രാവാക്യപ്രിയോ മുഗ്‌ദ്ധോ മുഖ്യമന്ത്രികുലോത്തമഃ

60 നിരീശ്വരഃ : നിരീശ്വരനും
61 യുക്തിവാദിഃ : യുക്തിവാദിയും
62 മന്ത്രീ : മന്ത്രിയും
63 മന്ത്ര-വിശാരദഃ : ഉപദേശിക്കാന്‍ സമര്‍ത്ഥനും
64 മുദ്രാവാക്യ-പ്രിയഃ : മുദ്രാവാക്യം ഇഷ്ടമുള്ളവനും
65 മുഗ്‌ദ്ധഃ : മോഹിപ്പിക്കുന്നവനും
66 മുഖ്യമന്ത്രി-കുലോത്തമഃ : മുഖ്യമന്ത്രിമാരില്‍ വെച്ചു ശ്രേഷ്ഠനും

കര്‍മ്മയോഗിഃ കര്‍മ്മഹീനോ കര്‍മ്മസംഗരനായകഃ
ഝഷനേത്രോ ഝഷാസക്തഃ ഝഷകേതനസന്നിഭഃ

67 കര്‍മ്മയോഗിഃ : കര്‍മ്മയോഗിയും
68 കര്‍മ്മഹീനഃ : കര്‍മ്മം ഇല്ലാത്തവനും
69 കര്‍മ്മസംഗരനായകഃ : വര്‍ഗ്ഗസമരത്തിന്റെ നായകനും
70 ഝഷനേത്രഃ : മത്സ്യം പോലെയുള്ള കണ്ണുള്ളവനും
71 ഝഷാസക്തഃ : മത്സ്യം ഇഷ്ടമുള്ളവനും
72 ഝഷ-കേതന-സന്നിഭഃ : കാമദേവനെപ്പോലെ സുന്ദരനും

കൃഷ്ണജി ഭഗവദ്‌ഗീതയില്‍ (2:47) പറഞ്ഞിരിക്കുന്നതു് ഇവിടെയും പ്രസക്തമാണു്.

കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍ ഭൂഃ മാ തേ സംഗോऽസ്ത്വകര്‍മ്മണി.

(കര്‍മ്മണി ഏവ അധികാരഃ തേ, മാ ഫലേഷു കദാചന, മാ കര്‍മ്മ-ഫല-ഹേതുഃ ഭൂഃ, മാ തേ സംഗഃ അസ്തു അകര്‍മ്മണി)

“ജോലി ചെയ്യുക എന്നതല്ലാതെ നിനക്കു വേറേ ഒരു അധികാരവും ഇല്ല. മാര്‍ക്സിസത്തിനാണു് അതിനു് അധികാരം. ഫലമെടുക്കുന്നതും എല്ലാവര്‍ക്കും വീതിച്ചുകൊടുക്കുന്നതും മാര്‍ക്സിസമാണു്. ജോലി ചെയ്യാതിരുന്നാല്‍ നിന്റെ മുട്ടു തല്ലിയൊടിക്കും.” എന്നര്‍ത്ഥം.

ഇതു തന്നെയാണു മാര്‍ക്സ്‌ജിയെയും എംഗല്‍‌സ്‌ജിയും കമ്യൂണിസ്റ്റ് മാനിഫേസ്റ്റോയിലും പറഞ്ഞിരിക്കുന്നതും.

ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു മീന്‍‌കറി വളരെ ഇഷ്ടമായിരുന്നു. അതാണു് “ഝഷാസക്തഃ” എന്നു പറഞ്ഞിരിക്കുന്നതു്.

നിര്‍ദ്ധനോ ധനതത്ത്വജ്ഞോ ധനപാലസമാശ്രിതഃ
ധനാസക്തിവിമുക്താത്മാ ധന്യോ ധാന്യക്രയപ്രിയഃ

73 നിര്‍ദ്ധനഃ : ധനമില്ലാത്തവനും
74 ധന-തത്ത്വ-ജ്ഞഃ : ധനത്തിന്റെ തത്ത്വം അറിഞ്ഞവനും
75 ധന-പാല-സമാശ്രിതഃ : പണക്കാര്‍ വന്നു് ആശ്രയിക്കുന്നവനും
76 ധനാസക്തി-വിമുക്താത്മാ : പണത്തിനോടു് ആസക്തിയില്ലാത്തവനും
77 ധന്യഃ : ധന്യനും
78 ധാന്യ-ക്രയ-പ്രിയഃ : അരി മുതലായ വസ്തുക്കളുടെ വാണിജ്യത്തില്‍ പ്രിയമുള്ളവനും

സ്വന്തം ധനമൊക്കെ പാര്‍ട്ടിയ്ക്കു കൊടുത്തു നിര്‍ദ്ധനനായ മഹാത്മാവായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!). ധനതത്ത്വശാസ്ത്രം അറിയുന്നവനായിട്ടും ധനത്തില്‍ ആസക്തി തെല്ലും ഉണ്ടായിരുന്നില്ല.

ശിവപക്ഷത്തില്‍ കുബേരന്‍ (ധനപാലന്‍) ആശ്രയിക്കുന്നവന്‍ എന്നര്‍ത്ഥം.

ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞോ അര്‍ത്ഥശാസ്ത്രപരായണഃ
മുക്തഃ കാമവിമുക്താത്മാ പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ

79 ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞഃ : ധര്‍മ്മമാര്‍ഗ്ഗത്തിന്റെ പ്രയോഗം അറിഞ്ഞവനും
80 അര്‍ത്ഥശാസ്ത്രപരായണഃ : അര്‍ത്ഥശാസ്ത്രം (economics) അറിയുന്നവനും
81 മുക്തഃ : മുക്തനും
82 കാമവിമുക്താത്മാ : ആഗ്രഹമില്ലാത്ത മനസ്സോടുകൂടിയവനും
83 പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ : പുരുഷനു വേണ്ട അര്‍ത്ഥങ്ങളെ ഉപേക്ഷിച്ചവനും

ശ്ലേഷസുന്ദരമായ ശ്ലോകം. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാര്‍ത്ഥങ്ങളെയും ശ്ലേഷരീത്യാ സൂചിപ്പിച്ചിരിക്കുന്നു. പാമരനായിരുന്ന രാജേഷിനെക്കൊണ്ടു് ഇത്ര മനോഹരമായ കവിത എഴുതിച്ച പുലഹജിയുടെ മാഹാത്മ്യത്തെപ്പറ്റി എന്തു പറയാന്‍!

വിപ്ലവജ്ഞോ വിപ്ലവേശോ വിപ്ലവപ്രാണദായകഃ
വിപ്ലവാനന്ദിതോ വിപ്രോ വിപ്ലവാതീതമാനസഃ

84 വിപ്ലവജ്ഞഃ : വിപ്ലവം അറിയുന്നവനും
85 വിപ്ലവേശഃ : വിപ്ലവത്തിന്റെ ഈശ്വരനും
86 വിപ്ലവപ്രാണദായകഃ : വിപ്ലവത്തിനു വേണ്ടി ജീവന്‍ പോലും കൊടുക്കുന്നവനും
87 വിപ്ലവാനന്ദിതഃ : വിപ്ലവത്താല്‍ ആനന്ദിക്കുന്നവനും
88 വിപ്രഃ : വിപ്രനും
89 വിപ്ലവാതീതമാനസഃ : വിപ്ലവ(പെട്ടെന്നുള്ള മാറ്റം)ത്തിനു് അതീതമായ മനസ്സുള്ളവനും

വിപ്രശബ്ദത്തിനു് വിശേഷേണ തപഃപൂര്‍ത്തിയെ ചെയ്യുന്നവന്‍ (വി-പ്രാ പൂര്‍ത്തൌ) എന്നും കോപത്തിങ്കല്‍ അധിക്ഷേപിക്കുന്നവന്‍ (വിപ ക്ഷേപേ) എന്നും ബ്രാഹ്മണന്‍ എന്നും മൂന്നര്‍ത്ഥം. എല്ലാം ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു യോജിക്കും.

നിസ്വാര്‍ത്ഥോ നിരഹങ്കാരോ നിര്‍മ്മമോ നിത്യനിര്‍മ്മലഃ
നിര്‍നിദ്രോ നിര്‍വികാരാത്മാ നിരാകാരോ നിരാശ്രയഃ

90 നിസ്വാര്‍ത്ഥഃ : സ്വാര്‍ത്ഥതയില്ലാത്തവനും
91 നിരഹങ്കാരഃ : അഹങ്കാരമില്ലാത്തവനും
92 നിര്‍മ്മമഃ : (ഒന്നിലും) ആഗ്രഹമില്ലാത്തവനും
93 നിത്യനിര്‍മ്മലഃ : ഒരിക്കലും കളങ്കമില്ലാത്തവനും
94 നിര്‍നിദ്രഃ : ഉറക്കമില്ലാത്തവനും
95 നിര്‍വികാരാത്മാ : വികാരമില്ലാത്ത മനസ്സോടു കൂടിയവനും
96 നിരാകാരഃ : ആകാരമില്ലാത്തവനും (വിനയമുള്ളവനും)
97 നിരാശ്രയഃ : ആരെയും ആശ്രയിക്കാത്തവനും

ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു് ഉറക്കം വളരെ കുറവായിരുന്നു. അതുകൊണ്ടാണു “നിര്‍‌നിദ്രഃ” എന്നു പറഞ്ഞിരിക്കുന്നതു്.

ഒരു സ്വഭാവമുള്ളതു മറ്റൊന്നായി മാറുന്നതു വികാരം. തരമനുസരിച്ചു സ്വഭാവം മാറുന്നവന്‍ വികാരി. സ്വഭാവം മാറാത്ത ആത്മാവുള്ളവന്‍ നിര്‍‌വികാരാത്മാ.

വാമദേവോ വാമരൂപോ വാമനോ വാമിനീയുതഃ
വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ

98 വാമദേവഃ : ദേവന്മാരില്‍ വെച്ചു ശ്രേഷ്ഠനും
99 വാമരൂപഃ : സുന്ദരമായ ശരീരത്തോടു കൂടിയവനും
100 വാമനഃ : പൊക്കം കുറഞ്ഞവനും
101 വാമിനീയുതഃ : പൊക്കം കുറഞ്ഞ പത്നിയോടുകൂടിയവനും
102 വാമപക്ഷകുലോത്തംസഃ : ഇടതുപക്ഷത്തിലെ ശ്രേഷ്ഠനും
103 വാമപക്ഷകുലാന്തകഃ : ഇടഞ്ഞവരുടെ വംശം നശിപ്പിക്കുന്നവനും

“വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ” എന്നതിലെ വിരോധാഭാസം അത്യന്തരമണീയം! ഒരു ദിവ്യനു മാത്രമേ ഇങ്ങനെയൊന്നു് എഴുതാന്‍ കഴിയൂ!

വാമനശബ്ദം അര്‍ത്ഥഗര്‍ഭമാണു്. “മൂന്നു് അടി” എന്ന ഭീഷണിയുമായിച്ചെന്നു മാ. പി. 130-കളില്‍ ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!) ഭൂമി പിടിച്ചെടുത്ത കഥ വിശ്വപ്രസിദ്ധമാണു്. സ്വകാര്യസ്വത്തു കൈവശം വെയ്ക്കുന്നവനെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തണം എന്ന അഭിപ്രായക്കാരനായിരുന്നു ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!).

വിവേകദോ വിശേഷജ്ഞോ വിവേചനവിവര്‍ജ്ജിതഃ
വിജിതേന്ദ്രിയസംഘാതോ വിരാഗയുതമാനസഃ

104 വിവേകദഃ : വിവേകത്തെ തരുന്നവനും
105 വിശേഷജ്ഞഃ : വിശേഷജ്ഞാനമുള്ളവനും
106 വിവേചനവിവര്‍ജ്ജിതഃ : വിവേചനം ഇല്ലാത്തവനും
107 വിജിതേന്ദ്രിയസംഘാതഃ : ഇന്ദ്രിയങ്ങളെ ജയിച്ചവരോടു കൂട്ടുകൂടുന്നവനും
108 വിരാഗയുതമാനസഃ : ആഗ്രഹമില്ലായ്മയുള്ള മനസ്സോടുകൂടിയവനും
  (ശങ്കരം ധ്യായേ) : (ആയ ഈയെമ്മെസ്‌ജി (വിപ്ലവം ജയിക്കട്ടേ!)യെ ഞാന്‍ ധ്യാനിക്കുന്നു.)

ഫലശ്രുതി

അഷ്ടോത്തരമിദം പുണ്യം യഃ പഠേത്‌ ഭക്തിമാന്‍ നരഃ
വിദ്യാവിത്തമവാപ്നോതി ഹ്യധികാരം ച സര്‍വ്വദാ

ഇദം പുണ്യം അഷ്ടോത്തരശതം : ഈ മോക്ഷദായകമായ അഷ്ടോത്തരശതം
യഃ ഭക്തിമാന്‍ നരഃ പഠേത് : ഏതു മനുഷ്യന്‍ ഭക്തിയോടെ ജപിക്കുന്നുവോ
വിദ്യാ ച വിത്തം (ച) അധികാരം ഹി : (അവനു്) വിദ്യയും ധനവും അധികാരവും
സര്‍വ്വദാ അവാപ്‌നോതി : എന്നും ലഭിക്കുന്നു.

ഫലശ്രുതിയില്‍ ഇതിനു ശേഷം ഈ രണ്ടു ശ്ലോകങ്ങള്‍ കൂടി ചൊല്ലിക്കേള്‍ക്കാറുണ്ടു്. പില്‍ക്കാലത്തു് എഴുതിച്ചേര്‍ത്തതാവാം.

ഏകകാലേ പഠേന്നിത്യം മഹാരാഷ്ട്രിയവല്ലഭഃ
ദ്വികാലം യോ ജപേന്നിത്യം സഭാസാമാജികോऽപി ച

ത്രികാലം യോ ലിഖേന്നിത്യം മുഖ്യമന്ത്രിസ്സ രാജതേ
സര്‍വ്വകാലേ സ്മരേന്നിത്യം സര്‍വ്വശാസനകോവിദഃ

“(ഈ സ്തോത്രം) ദിവസവും ഒരു നേരം വായിച്ചാല്‍ വലിയ രാഷ്ട്രീയനേതാവാകും. രണ്ടു നേരം ജപിച്ചാല്‍ നിയമസഭാസാമാജികനാകും. മൂന്നുനേരം എഴുതിപ്പഠിച്ചാല്‍ മുഖ്യമന്ത്രിയാകും. എല്ലാ സമയത്തും ഓര്‍ത്തുകൊണ്ടിരുന്നാല്‍ ഇവരെയൊക്കെ നിയന്ത്രിച്ചു് ഏ. കെ. ജി. സെന്ററില്‍ ഇരിക്കുന്നവനാകും” എന്നര്‍ത്ഥം.

ഇതി രാജേശകൃതൈയെമ്മെസ്സഷ്ടോത്തരശതനാമസ്തോത്രസ്യോമേശകൃതവ്യാഖ്യാനം “മുക്തിദീപികാ” സമ്പൂര്‍ണ്ണം.

നാമാവലി

ഭക്തജനത്തിനു നിത്യപാരായണസൌകര്യത്തിനായി ഈ നൂറ്റെട്ടു പേരുകള്‍ നാമാവലിയായി താഴെച്ചേര്‍ക്കുന്നു:

1 ഓം ജനപ്രിയായ നമഃ            55 ഓം ഗൌരീഹൃദയമര്‍മ്മജ്ഞായ നമഃ
2 ഓം ജനപ്രേമിണേ നമഃ            56 ഓം ഭൂതനാഥായ നമഃ
3 ഓം ജനമാനസമന്ദിരായ നമഃ            57 ഓം ഗണാധിപായ നമഃ
4 ഓം ജനായത്തമുനിശ്രേഷ്ഠായ നമഃ            58 ഓം കരുണാകരഗര്‍വ്വഘ്നായ നമഃ
5 ഓം ജന്മിനേ നമഃ            59 ഓം രാഘവാര്‍ത്തിവിധായകായ നമഃ
6 ഓം ജന്മിത്വനാശകായ നമഃ            60 ഓം നിരീശ്വരായ നമഃ
7 ഓം പ്രേഷിതായ നമഃ            61 ഓം യുക്തിവാദിനേ നമഃ
8 ഓം പ്രേക്ഷകായ നമഃ            62 ഓം മന്ത്രിണേ നമഃ
9 ഓം പ്രാജ്ഞായ നമഃ            63 ഓം മന്ത്രവിശാരദായ നമഃ
10 ഓം പ്രേമപൂരിതമാനസായ നമഃ            64 ഓം മുദ്രാവാക്യപ്രിയായ നമഃ
11 ഓം പ്രപന്നജനമന്ദാരായ നമഃ            65 ഓം മുഗ്ദ്ധായ നമഃ
12 ഓം പ്രതിപക്ഷപ്രണാശനായ നമഃ            66 ഓം മുഖ്യമന്ത്രികുലോത്തമായ നമഃ
13 ഓം അച്യുതാനന്ദസംസേവ്യായ നമഃ            67 ഓം കര്‍മ്മയോഗിനേ നമഃ
14 ഓം ശ്രീധരപ്രാണദായകായ നമഃ            68 ഓം കര്‍മ്മഹീനായ നമഃ
15 ഓം ഗോപാലകപരിത്രാത്രേ നമഃ            69 ഓം കര്‍മ്മസംഗരനായകായ നമഃ
16 ഓം ഇന്ദിരാരയേ നമഃ            70 ഓം ഝഷനേത്രായ നമഃ
17 ഓം അനംഗജിതേ നമഃ            71 ഓം ഝഷാസക്തായ നമഃ
18 ഓം ബ്രാഹ്മണായ നമഃ            72 ഓം ഝഷകേതനസന്നിഭായ നമഃ
19 ഓം ക്ഷാത്രസന്നദ്ധായ നമഃ            73 ഓം നിര്‍ദ്ധനായ നമഃ
20 ഓം വൈശ്യതന്ത്രപരായണായ നമഃ            74 ഓം ധനതത്ത്വജ്ഞാ‍യ നമഃ
21 ഓം ശൂദ്രനാഥായ നമഃ            75 ഓം ധനപാലസമാശ്രിതായ നമഃ
22 ഓം ബൌദ്ധബന്ധവേ നമഃ            76 ഓം ധനാസക്തിവിമുക്താത്മനേ നമഃ
23 ഓം ചാതുര്‍‌വര്‍ണ്യവിവര്‍‌ജ്ജിതായ നമഃ            77 ഓം ധന്യായ നമഃ
24 ഓം സൈദ്ധാന്തികായ നമഃ            78 ഓം ധാന്യക്രയപ്രിയായ നമഃ
25 ഓം വീരബാഹവേ നമഃ            79 ഓം ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞായ നമഃ
26 ഓം പദ്മാക്ഷായ നമഃ            80 ഓം അര്‍ത്ഥശാസ്ത്രപരായണായ നമഃ
27 ഓം തന്ത്രവല്ലഭായ നമഃ            81 ഓം മുക്തായ നമഃ
28 ഓം വിദേശഗായ നമഃ            82 ഓം കാമവിമുക്താത്മനേ നമഃ
29 ഓം വിദേശജ്ഞായ നമഃ            83 ഓം പുരുഷാര്‍ത്ഥവിവര്‍ജ്ജിതായ നമഃ
30 ഓം വൈദേശികവികീര്‍ത്തിതായ നമഃ            84 ഓം വിപ്ലവജ്ഞായ നമഃ
31 ഓം ശാസ്ത്രജ്ഞായ നമഃ            85 ഓം വിപ്ലവേശായ നമഃ
32 ഓം തത്ത്വശാസ്ത്രജ്ഞായ നമഃ            86 ഓം വിപ്ലവപ്രാണദായകായ നമഃ
33 ഓം ചരിത്രജ്ഞായ നമഃ            87 ഓം വിപ്ലവാനന്ദിതായ നമഃ
34 ഓം ചരിത്രകൃതേ നമഃ            88 ഓം വിപ്രായ നമഃ
35 ഓം ത്രികാലജ്ഞായ നമഃ            89 ഓം വിപ്ലവാതീതമാനസായ നമഃ
36 ഓം അര്‍ത്ഥശാസ്ത്രജ്ഞായ നമഃ            90 ഓം നിസ്വാര്‍ത്ഥായ നമഃ
37 ഓം വൈയാകരണകേസരയേ നമഃ            91 ഓം നിരഹങ്കാരായ നമഃ
38 ഓം രക്തവര്‍ണ്ണായ നമഃ            92 ഓം നിര്‍മ്മമായ നമഃ
39 ഓം രക്തകേതവേ നമഃ            93 ഓം നിത്യനിര്‍മ്മലായ നമഃ
40 ഓം രക്തസാക്ഷ്യഭിവന്ദിതായ നമഃ            94 ഓം നിര്‍നിദ്രായ നമഃ
41 ഓം രക്തനേത്രായ നമഃ            95 ഓം നിര്‍വികാരാത്മനേ നമഃ
42 ഓം രക്തമാല്യായ നമഃ            96 ഓം നിരാകാരായ നമഃ
43 ഓം രക്തവര്‍ണ്ണസമാര്‍ച്ചിതായ നമഃ            97 ഓം നിരാശ്രയായ നമഃ
44 ഓം വര്‍ഗ്ഗയോദ്ധായ നമഃ            98 ഓം വാമദേവായ നമഃ
45 ഓം വര്‍ഗ്ഗഹീനായ നമഃ            99 ഓം വാമരൂപായ നമഃ
46 ഓം വര്‍ഗ്ഗശത്രുവിനാശകായ നമഃ            100 ഓം വാമനായ നമഃ
47 ഓം വൈരുദ്ധ്യാധിഷ്ഠിതായ നമഃ            101 ഓം വാമിനീയുതായ നമഃ
48 ഓം വന്ദ്യായ നമഃ            102 ഓം വാമപക്ഷകുലോത്തംസായ നമഃ
49 ഓം വിശ്വകര്‍മ്മജനായകായ നമഃ            103 ഓം വാമപക്ഷകുലാന്തകായ നമഃ
50 ഓം കാമഘ്നായ നമഃ            104 ഓം വിവേകദായ നമഃ
51 ഓം കാമസന്ദാത്രേ നമഃ            105 ഓം വിശേഷജ്ഞായ നമഃ
52 ഓം കാമിനീജനകാമിതായ നമഃ            106 ഓം വിവേചനവിവര്‍ജ്ജിതായ നമഃ
53 ഓം അഹങ്കാരവിനിര്‍മുക്തായ നമഃ            107 ഓം വിജിതേന്ദ്രിയസംഘാതായ നമഃ
54 ഓം ആര്യാമാനസവല്ലഭായ നമഃ            108 ഓം വിരാഗയുതമാനസായ നമഃ

ആക്ഷേപഹാസ്യം (satire)
നര്‍മ്മം

Comments (91)

Permalink

2007-ലെ കേരളപഞ്ചാംഗം

2006-ലെ കേരളപഞ്ചാംഗം ഇവിടെ ഇട്ടതുപോലെ 2007-ലേതും പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു. സ്വന്തം സ്ഥലത്തെ പഞ്ചാംഗം കിട്ടാന്‍ താത്‌പര്യമുള്ളവര്‍ വിശദവിവരങ്ങള്‍-സ്ഥലപ്പേരു്, രാജ്യം, അക്ഷാംശം (Latitude), രേഖാംശം (Longitude) എന്നിവ-ഒരു കമന്റായി ഇവിടെ ഇട്ടാല്‍ (പിന്മൊഴികള്‍ക്കു ഭാരം കൊടുക്കാതിരിക്കാന്‍ ദയവായി ഒരു qw_er_ty ചേര്‍ക്കുക) 2007 തുടങ്ങുന്നതിനു മുമ്പു് പഞ്ചാംഗം പോസ്റ്റുചെയ്യാം.

Tip: അക്ഷാംശം (Latitude), രേഖാംശം (Longitude) എന്നിവ അറിയില്ലെങ്കില്‍ ഗൂഗിളില്‍ തെരയുക.

വേണമെങ്കില്‍ എന്റെ പ്രൊഫൈലില്‍ (About എന്ന പേജ് നോക്കുക) കാണുന്ന ഇ-മെയില്‍ വിലാസത്തില്‍ മെയിലയയ്ക്കുകയുമാവാം.

2006-ലെ പഞ്ചാംഗങ്ങള്‍ (ആലുവായിലേതൊഴികെ-അതു് ഇവിടെ ഉദ്ധരിച്ചിട്ടുള്ളതിനാല്‍) 2007 തുടങ്ങുന്നതിനു മുമ്പു നീക്കം ചെയ്യും. വേണ്ടവര്‍ അതിനു മുമ്പു താഴെയിറക്കി സൂക്ഷിക്കുക.

കഴിഞ്ഞ കൊല്ലത്തെ കലണ്ടറില്‍ നിന്നു കാര്യമായ വ്യത്യാസമൊന്നുമില്ല. മുസ്ലീം കലണ്ടര്‍, മുസ്ലീം വിശേഷദിവസങ്ങള്‍, ഓരോ ദിവസത്തെയും നിസ്കാരസമയങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിക്കണമെന്നു കരുതിയതാണു്. സമയപരിമിതി മൂലം സാധിച്ചില്ല. അടുത്ത കൊല്ലത്തേയ്ക്കു നോക്കാം.

പ്രത്യേക അറിയിപ്പു്/ദിസ് കൈമള്‍: ഇതു് വക്കാരിയുടെ ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിക്കാനുള്ള ഒരു സൂത്രമല്ല.

കലണ്ടര്‍ (Calendar)

Comments (23)

Permalink

മഹാത്മാഗാന്ധി

എന്നെക്കൊണ്ടു് ഇത്രയൊക്കെയേ പറ്റൂ!

വനിതാലോകത്തിലെ ചിത്രരചനാമത്സരത്തില്‍ ഒരു പടം വരച്ചയയ്ക്കണമെന്നു് വല്യമ്മായി നിര്‍ബന്ധിക്കുന്നു. എന്റെ കമ്പ്യൂട്ടറിലാകട്ടേ, മൈക്രോസോഫ്റ്റ് പെയിന്റല്ലാതെ പടം വരയ്ക്കാന്‍ ഒരു കുന്തവുമില്ല. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അതു മീനിനു സൈക്കിള്‍ കിട്ടുന്നതുപൊലെയാണു്. വിരലുകളില്ലാത്ത മണ്ടന്റെ കയ്യില്‍ മണിവീണ കിട്ടുന്നതുപോലെയാണു്.

എന്നാലും അണ്ണാറക്കണ്ണനും തന്നാലായതു്. താഴെക്കാണുന്നതു് മഹാത്മാഗാന്ധി വടി കുത്തിപ്പോകുന്ന ഒരു ചിത്രമാണു്. (പറഞ്ഞില്ലെങ്കില്‍ മനസ്സിലാവില്ല. അതുകൊണ്ടു പറഞ്ഞതാണു്.) ഇതു ഞാന്‍ m എന്ന അക്ഷരം മാത്രം ഉപയോഗിച്ചു് emacs-ല്‍ വരച്ചതാണു്. ചിലപ്പോള്‍ ഇതുപോലെ ഒരെണ്ണം ഞാന്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടാവാം. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കരുതേ!

 

                      mm
                      m  m
                      m  m          mm
                    mmmmmmmm        mm
                   m        m       mm
                  m          m      mm
                  m          m      mm
                  m          m      mm
                  m          m     mmm
                  m          m   m  mm
                  m          m m    mm
                  m          m      mm
                  m          m      mm
                   m        m       mm
                    m      m        mm
                     mmmmmm         mm
                     m    m         mm
                     m    m         mm
                     m    m         mm
                     m    m         mm
                      mmmm          mm
                      m  m          mm
                      m  m          mm

ചിത്രങ്ങള്‍ (Photos)
നര്‍മ്മം

Comments (12)

Permalink

ലാപുടയുടെ ചിഹ്നങ്ങള്‍-ഒരു മൊഴിമാറ്റം

നല്ല കവിതകള്‍ കാണുമ്പോള്‍ പരിഭാഷപ്പെടുത്താന്‍ തോന്നുക എന്നതു് എനിക്കു പണ്ടു തൊട്ടേയുള്ള ഒരു അസുഖമാണു്. (ഇവിടെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്.) ലാപുടയുടെ ഓരോ കവിത വായിക്കുമ്പോഴും ഇതു തോന്നിയിരുന്നു. ഇംഗ്ലീഷിലാക്കാനാണു തോന്നിയിരുന്നതു്.

അദ്ദേഹത്തിന്റെ പുതിയ കവിതയായ “ചിഹ്നങ്ങള്‍” വായിച്ചപ്പോള്‍ അതു മലയാളത്തില്‍ തന്നെ “പരിഭാഷ”പ്പെടുത്തിയാലോ എന്നു തോന്നി. അതേ ഭാഷയില്‍ മാറ്റിയെഴുതുന്നതിനെ പരിഭാഷ എന്നു വിളിക്കാമോ എന്നറിയില്ല. വേണമെങ്കില്‍ “പദ്യപരിഭാഷ” എന്നു വിളിക്കാമെന്നു തോന്നുന്നു.

ലാപുട ദയവായി ക്ഷമിക്കുക. താങ്കളുടെ മനോഹരമായ ഗദ്യകവിതയ്ക്കു് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയില്‍ വികലമായ ഒരു പദ്യപരിഭാഷ.

കുനിഞ്ഞിരിപ്പൂ ത്രപയോടെ ചോദ്യ-
ചിഹ്നം മുഖം താഴ്ത്തി വളഞ്ഞുകുത്തി;
പിറുപ്പുമല്ലാത്തതുമിന്നു ചോദ്യ-
മാക്കുന്ന സങ്കോചമതിന്നു കാണും!

എഴുത്തു തീരാത്തൊരു വിസ്മയങ്ങള്‍,
വായിച്ചു തീരാ ക്ഷുഭിതങ്ങളെന്നീ
സദാ തിളയ്ക്കുന്ന വികാരമാവാം
ആശ്ചര്യചിഹ്നത്തെയുരുക്കിടുന്നൂ.

ഗര്‍ഭത്തിലെക്കുഞ്ഞു കണക്കു ശാന്ത-
ധ്യാനത്തിലേക്കൊന്നു ചുരുണ്ടു കൂടാന്‍
കോമയ്ക്കു പറ്റുന്നതു മൂലമാണോ
വാചാലലോകത്തതു ബോധമാര്‍ന്നു?

ഭാരിച്ച ഭൂതത്തിനെ വാച്യമാക്കി-
ത്തൂക്കിക്കൊലയ്ക്കിട്ടു കൊടുത്തിടുമ്പോള്‍
പ്രാര്‍ത്ഥിക്കുവാനേയിനി വര്‍ത്തമാന-
വ്യംഗ്യങ്ങളോടുദ്ധരണിയ്ക്കു പറ്റൂ.

പറഞ്ഞിടാനാവുകയില്ല “യൊന്നും
തീരില്ല” യെന്നുള്ള പ്രപഞ്ചസത്യം;
അതിന്റെ ദുഃഖത്തിലമര്‍ന്നു നീറി-
ച്ചുരുങ്ങിടും പൂര്‍ണ്ണവിരാമമെന്നും.

ഒറ്റ എഴുത്തില്‍ എഴുതിയതാണു്. ഇനിയും നന്നാക്കാമെന്നു തോന്നുന്നു. ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്. പ്രത്യേകിച്ചു നാലാം പദ്യത്തില്‍.


ലാപുടയുടെ പോസ്റ്റില്‍ നളന്‍ ഇട്ട ഈ കമന്റിലുള്ള ആശയത്തിന്റെ പരിഭാഷ:

മുടിഞ്ഞുപോകേണ്ട വിചാരധാര
ചികഞ്ഞെടുക്കുന്നൊരു മൌഢ്യമാകെ
കണ്ടിട്ടു പേടിച്ചു ചുരുങ്ങിയില്ലാ-
താകുന്നുവോ പൂര്‍ണ്ണവിരാമചിഹ്നം?

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (16)

Permalink

സംഗീതത്തിനോടു്

ദുര്‍ഗ്ഗയുടെ പരമാനന്ദം സംഗീതം… വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു്. ശാസ്ത്രീയസംഗീതം പഠിക്കാന്‍ അവസാനമായി ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ 1992-ല്‍ ബോംബെയില്‍ വെച്ചു് എഴുതിയതു്.

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ-
നാവും മച്ഛ്രുതികള്‍ക്കു – ഞാനവനിയില്‍ സംഗീതമേ, ഭാഗ്യവാന്‍!

(മത് + ശ്രുതി = മച്ഛ്രുതി. “എന്റെ ചെവി” എന്നര്‍ത്ഥം.)

കവിതകള്‍ (My poems)
ശ്ലോകങ്ങള്‍ (My slokams)

Comments (6)

Permalink

ഭയം

ഭര്‍ത്തൃഹരിയുടെ വൈരാഗ്യശതകത്തില്‍ നിന്നു് ഒരു പ്രസിദ്ധശ്ലോകം.

ഭോഗേ രോഗഭയം, കുലേ ച്യുതിഭയം, വിത്തേ നൃപാലാദ് ഭയം,
മാനേ ദൈന്യഭയം, ബലേ രിപുഭയം, രൂപേ ജരായാ ഭയം,
ശാസ്ത്രേ വാദിഭയം, ഗുണേ ഖലഭയം, കായേ കൃതാന്താദ് ഭയം,
സര്‍വ്വം വസ്തു ഭയാന്വിതം ഭുവി നൃണാം-വൈരാഗ്യമേവാഭയം!

അര്‍ത്ഥം:

ഭോഗേ രോഗഭയം : അനുഭവിച്ചാല്‍ രോഗത്തിന്റെ ഭയം
കുലേ ച്യുതിഭയം : നല്ല വംശത്തിലായാല്‍ കുലച്യുതിയുടെ ഭയം
വിത്തേ നൃപാലാദ് ഭയം : പണമുണ്ടെങ്കില്‍ രാജാവിനെ ഭയം
മാനേ ദൈന്യഭയം : അഭിമാനമുണ്ടെങ്കില്‍ ദാരിദ്ര്യം ഭയം
ബലേ രിപുഭയം : ബലമുണ്ടെങ്കില്‍ ശത്രുക്കളെ ഭയം,
രൂപേ ജരായാഃ ഭയം : സൌന്ദര്യമുണ്ടെങ്കില്‍ വാര്‍ദ്ധക്യത്തിലെ ജര ഭയം
ശാസ്ത്രേ വാദിഭയം : അറിവുണ്ടെങ്കില്‍ വാദിക്കുന്നവരെ ഭയം
ഗുണേ ഖലഭയം : ഗുണമുണ്ടെങ്കില്‍ ഏഷണിക്കാരെ ഭയം
കായേ കൃതാന്താദ് ഭയം : ആരോഗ്യമുണ്ടെങ്കില്‍ മരണത്തെ ഭയം
നൃണാം ഭുവി സര്‍വ്വം വസ്തു ഭയ-അന്വിതം : മനുഷ്യര്‍ക്കു ഭൂമിയില്‍ എല്ലാം ഭയം കലര്‍ന്നതാണു്
വൈരാഗ്യം ഏവ അഭയം : വൈരാഗ്യം മാത്രമാണു് അഭയം!

സുഖഭോഗങ്ങളില്‍ കൂടുതല്‍ മുഴുകുന്നവനു കൂടുതല്‍ രോഗങ്ങളും വരും. അതാണു “ഭോഗേ രോഗഭയം”. (“ഭോഗം” എന്നതിനു മലയാളത്തില്‍ ഇപ്പോള്‍ ഒരര്‍ത്ഥം മാത്രം വാച്യമായതു കൊണ്ടു് ഇതു കേള്‍ക്കുമ്പോള്‍ എയിഡ്‌സിനെപ്പറ്റി ഓര്‍ത്താല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല 🙂 )

“കുലേ ച്യുതിഭയം” എന്നതിനു രണ്ടു വ്യാഖ്യാനങ്ങള്‍ കണ്ടിട്ടുണ്ടു്. വലിയ വംശങ്ങള്‍ (സ്ഥാപനങ്ങള്‍, സാമ്രാജ്യങ്ങള്‍, സര്‍ക്കാരുകള്‍) ക്രമേണ നശിച്ചുപോകുന്നതു ചരിത്രസത്യം. വലുതായ എന്തിനും ഈ ഭയം ഉണ്ടാവും. മറ്റൊരു വ്യാഖ്യാനം, ഉന്നതകുലത്തില്‍ ജനിച്ചവനു ഭ്രഷ്ടനാകുന്നതിന്റെ ഭയം ഉണ്ടാവും എന്നാണു്.

കൂടുതല്‍ പണമുണ്ടായാല്‍ അതു രാജാവു കൊണ്ടുപോകും എന്നതു പഴയ കാലത്തെ സ്ഥിരം പതിവായിരുന്നു. (നികുതി പിരിക്കുന്നതിനെയും ഇതില്‍ പെടുത്താം.) അതാണു “വിത്തേ നൃപാലാദ് ഭയം”. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. രാജാവിനു പകരം ഗവണ്മെന്റാണെന്നു മാത്രം. കൂടാതെ രാഷ്ട്രീയ-ആത്മീയ സംഘടനകളും.

“പണമുണ്ടായാല്‍ പിരിവുകാരെ ഭയം” എന്നതാണു ഇന്നത്തെ കാലത്തു കൂടുതല്‍ യോജിക്കുന്നതു്.

അഭിമാനിയായാല്‍ മറ്റുള്ളവരോടു സഹായം ചോദിക്കാന്‍ മടിക്കും. തത്‌ഫലമായി ദീനതയും ദാരിദ്ര്യവും ഫലം. അതാണു “മാനേ ദൈന്യഭയം”.

കൂടുതല്‍ ബലമുണ്ടാകുന്തോറും ശത്രുക്കളും കൂടും. അതാണു “ബലേ രിപുഭയം”.

സൌന്ദര്യമുള്ളവര്‍ക്കു വയസ്സാകാന്‍ വലിയ സങ്കടമാണു്. സൌന്ദര്യം മാത്രം മുതലായവര്‍ക്കു പ്രത്യേകിച്ചും. അതാണു “രൂപേ ജരായാഃ ഭയം”.

അറിവുണ്ടായാല്‍, അതു പ്രകടിപ്പിച്ചാല്‍, എതിര്‍ക്കാനും ആളുണ്ടാവും. ഒരു ശാസ്ത്രവും പൂര്‍ണ്ണസത്യമല്ലല്ലോ. അതാണു “ശാസ്ത്രേ വാദിഭയം”.

“ഖലന്‍” എന്ന വാക്കിനു സംസ്കൃതത്തില്‍ ഏഷണിക്കാരന്‍ എന്നാണര്‍ത്ഥം. (ഇതു കാണുക.) ഗുണമുള്ള മനുഷ്യരെപ്പറ്റി ഏഷണി പറയാനും ആളു കൂടും. “ജനാനാം പീയൂഷം ഭവതി ഗുണിനാം ദോഷകണികാ” എന്നു മേല്‍പ്പത്തൂര്‍ നാരായണീയത്തില്‍ പറയുന്നു. അതാണു “ഗുണേ ഖലഭയം”.

ശരീരബലമുള്ളവനു മരണത്തെ ഭയമുണ്ടായിരിക്കും. അതാണു “കായേ കൃതാന്താദ് ഭയം”.

ഇതിനു “കാലേ കൃതാന്താദ് ഭയം” എന്നൊരു പാഠഭേദമുണ്ടു്. കാലം ചെല്ലുന്തോറും (നല്ല കാലം വരുമ്പോള്‍ എന്നും പറയാം) മരണത്തെ കൂടുതല്‍ ഭയക്കുന്നു എന്നു സാരം. കാലന്‍, കൃതാന്തന്‍ എന്നിവ പര്യായങ്ങളായതുകൊണ്ടു് “പുനരുക്തവദാഭാസം” എന്നൊരു അലങ്കാരവും ഈ പാഠത്തിനുണ്ടു്.

ഇങ്ങനെ എല്ലാം ഭയത്തിനു കാരണമാണു്. അല്ലാത്തതു വൈരാഗ്യം മാത്രമാണു്. “വൈരാഗ്യം” എന്ന വാക്കിനു മലയാളത്തില്‍ “വിദ്വേഷം” എന്ന അര്‍ത്ഥമാണു കൂടുതല്‍ പ്രചാരം. വൈരാഗ്യം അല്ലെങ്കില്‍ വിരാഗത അടുപ്പമില്ലായ്മയാണു്. ഒന്നിനോടും ആഗ്രഹമോ attachment-ഓ ഇല്ലാത്ത അവസ്ഥ. “സന്ന്യാസം” എന്നാണു് ഇതിന്റെ അര്‍ത്ഥം പറയുന്നതെങ്കിലും അത്രത്തോളം പോകണമെന്നില്ല. ഉദാഹരണമായി, ശാസ്ത്രത്തില്‍ ഒന്നാമനാകണമെന്നില്ലാത്തവനു വാദികളെ ഭയമില്ല. സൌന്ദര്യത്തില്‍ ശ്രദ്ധയില്ലാത്തവനു ജരാനരകളെയും ഭയമില്ല.

“അഭയം” എന്ന വാക്കിന്റെ ചാരുത ശ്രദ്ധിക്കുക. ഭയമില്ലായ്മ, ആലംബം എന്ന രണ്ടര്‍ത്ഥങ്ങളും ഇവിടെ നന്നായി ചേരുന്നു.


ഞാന്‍ ഇവിടെ ഒരു പരിഭാഷയ്ക്കു മുതിരുന്നില്ല. പരിഭാഷപ്പുലികളും യന്ത്രങ്ങളും അതിനു ശ്രമിക്കട്ടേ.

ഒരു ഹാസ്യാനുകരണം ആയ്ക്കോട്ടേ. ബ്ലോഗേഴ്സിന്റെ ഭയങ്ങളെപ്പറ്റി:

വീട്ടില്‍ ഭാര്യ ഭയം, പണിസ്ഥലമതില്‍ ബോസ്സിന്‍ ഭയം, കൂടിടും
മീറ്റില്‍ തീറ്റി ഭയം, പ്രൊഫൈലിലപരന്‍ കാഷ്ടിച്ചിടും വന്‍ ഭയം,
ഓര്‍ക്കുട്ട് സ്ക്രാപ്പു ഭയം, കമന്റെഴുതുകില്‍ ലേബല്‍ ഭയം, കൈരളീ-
പോസ്റ്റില്‍ വിശ്വമുമേഷ്‌ഭയങ്ങ, ളഭയം ബ്ലോഗര്‍ക്കു കിട്ടാ ദൃഢം!

(രണ്ടാം വരി “മീറ്റിങ്കല്‍ സെമിനാര്‍ ഭയം,…” എന്നും, മൂന്നാം വരി “ചാറ്റില്‍ ബാച്ചിലര്‍മാര്‍ ഭയം,…” എന്നുമാണു് ആദ്യം എഴുതിയതു്. ബാക്കിയുള്ളവ വൃത്തത്തിലൊതുങ്ങിയില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിനു വലിപ്പം പോരാ എന്നു തോന്നിയ സന്ദര്‍ഭം 🙂 )

സുഭാഷിതം

Comments (29)

Permalink

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

കല്ലേച്ചി ചോദിച്ചതുകൊണ്ടു് ഈ ശ്ലോകം ഇവിടെ ഉദ്ധരിക്കുന്നു. രാമായണത്തിന്റെ അവസാനത്തിലുള്ളതാണെന്നാണു് എന്റെ ഓര്‍മ്മ. ചിലപ്പോള്‍ രാമായണത്തെപ്പറ്റിയുള്ള ഏതെങ്കിലും പുസ്തകത്തിലായിരിക്കാം. കല്ലേച്ചി പറയുന്നതു പോലെ ഉപനിഷത്തിലേതല്ല.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
ന്യായ്യേന മാര്‍ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

അര്‍ത്ഥം:

പ്രജാഭ്യഃ സ്വസ്തിഃ : പ്രജകള്‍ക്കു നല്ലതു (വരട്ടേ)
മഹി-ഈശാഃ ന്യായ്യേന മാര്‍ഗേണ : രാജാക്കന്മാര്‍ ന്യായത്തിന്റേതായ മാര്‍ഗ്ഗത്തിലൂടെ
മഹീം പരിപാലയന്താം : ഭൂമിയെ പരിപാലിക്കട്ടേ
ഗോ-ബ്രാഹ്മണേഭ്യഃ നിത്യം സുഖം അസ്തു : പശുക്കള്‍ക്കും ബ്രാഹ്മണന്മാര്‍ക്കും എന്നും സുഖമുണ്ടാകട്ടേ
സമസ്താഃ ലോകാഃ സുഖിനഃ ഭവന്തു : എല്ലാ ആളുകളും സുഖമുള്ളവരായി ഭവിക്കട്ടേ

ഇതിന്റെ നാലാമത്തെ വരി വളരെ പ്രസിദ്ധമാണു്.


ഏതെങ്കിലും മതത്തിനോടു ചായ്‌വുള്ള ശ്ലോകങ്ങളൊന്നും ഇതു വരെ “സുഭാഷിത”ത്തില്‍ ഞാന്‍ എഴുതിയിട്ടില്ല. ഈ നിര്‍ബന്ധം കൊണ്ടു് ഹിന്ദുമതഗ്രന്ഥങ്ങളില്‍ കാണുന്ന പല നല്ല ശ്ലോകങ്ങളും എനിക്കു് ഉള്‍ക്കൊള്ളിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അവയെ ഉദ്ധരിക്കണമെങ്കില്‍ വേറേ ഏതെങ്കിലും വിഭാഗത്തിലാണു് ചേര്‍ക്കുക.

“ഗോബ്രാഹ്മണേഭ്യഃ” എന്ന ഹിന്ദുമതത്തിലെ പഴയ അനാചാരങ്ങളെ സൂചിപ്പിക്കുന്ന ഭാഗം ഉണ്ടെങ്കിലും ഇതു ഞാന്‍ ഇവിടെ ഉള്‍ക്കൊള്ളിക്കുകയാണു്-ആത്യന്തികമായി ഇതൊരു മംഗളസൂചകമായ സു-ഭാഷിതമായതു കൊണ്ടു്. കല്ലേച്ചിയുടെ പോസ്റ്റില്‍ ഒരു കമന്റായി എഴുതുന്നതിനെക്കാള്‍ ഇതാണു നല്ലതെന്നു തോന്നിയതു കൊണ്ടും.

സുഭാഷിതം

Comments (21)

Permalink

ഒരു പേരിന്റെ കഥ

“ഒരു പേരിലെന്തിരിക്കുന്നു?” എന്നു ചോദിച്ചതു വിശ്വമഹാകവി ഷേക്സ്പിയറാണു്‌. ഒരു റോസാപ്പൂവിനെ ഏതു പേരിട്ടു വിളിച്ചാലും അതു തന്നെയല്ലേ എന്നു തുടര്‍ന്നു ചോദിക്കുകയും ചെയ്തു. പേരിലല്ല, പേരു സൂചിപ്പിക്കുന്ന കാതലിലാണു കാര്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വിവക്ഷ.

ഇങ്ങിനെയാണെങ്കിലും, പേരില്‍ ഒരുപാടു കാര്യങ്ങളുണ്ടു്‌ എന്നതാണു കാര്യം. ഇ. വി. കൃഷ്ണപിള്ള ഒരിക്കല്‍ പറഞ്ഞു:

ബാലഗംഗാധരതിലകനെ അറസ്റ്റുചെയ്യാന്‍ ഒരു ഡി. വൈ. എസ്. പി. യെങ്കിലും വേണം. കോരുളയെ അറസ്റ്റു ചെയ്യാന്‍ ഒരു കോണ്‍‌സ്റ്റബിള്‍ പോലും പോകണ്ടാ. ദൂരെ നിന്നു്‌ “കോരുളേ, ഇങ്ങു വാ” എന്നു വിളിച്ചാല്‍ മതി.

പഴയ രാജകുടുംബാംഗങ്ങള്‍ക്കു പേരിടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ആദ്യത്തെ ആള്‍ക്കു രാമവര്‍മ്മ, രണ്ടാമത്തെ ആള്‍ക്കു കേരളവര്‍മ്മ, മൂന്നാമത്തെ ആള്‍ക്കു ഗോദവര്‍മ്മ. പിന്നെയും ആളുകളുണ്ടെങ്കില്‍ രാജരാജവര്‍മ്മ, ആദിത്യവര്‍മ്മ, മാര്‍ത്താണ്ഡവര്‍മ്മ എന്നിങ്ങനെയും. (ഈ രാജേഷ് വര്‍മ്മ, ബിജു വര്‍മ്മ എന്നൊക്കെ പറയുന്നവര്‍ എത്രാമത്തെ മക്കളാണോ എന്തോ?). പെണ്ണുങ്ങളാണെങ്കില്‍ അംബ, അംബിക, അംബാലിക. വളരെ എളുപ്പം!

അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നതു പണ്ടേ ഉണ്ടായിരുന്നു. പാഞ്ചാലരാജാവായ ദ്രുപദന്റെ മകള്‍ക്കു പാഞ്ചാലി/ദ്രൌപദി, മൃകണ്ഡുവിന്റെ മകനു മാര്‍ക്കണ്ഡേയന്‍, പൃഥയുടെ മകന്‍ പാര്‍ത്ഥന്‍ തുടങ്ങി. പാശ്ചാത്യരുടെ ഇടയിലും ജോണിന്റെ മകനു ജോണ്‍സണ്‍, എറിക്കിന്റെ മകനു്‌ എറിക്സണ്‍ തുടങ്ങിയ പേരുകളിടുമായിരുന്നു. കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആണ്‍മക്കള്‍ക്കു പൊതുവേ അച്ഛന്റെ അച്ഛന്റെ പേരിടുന്ന രീതിയുണ്ടല്ലോ. തോമസ് ജേക്കബിന്റെ മകന്‍ ജേക്കബ് തോമസ്, അയാളുടെ മകന്‍ വീണ്ടും തോമസ് ജേക്കബ് എന്നിങ്ങനെ.

അടുത്ത കാലത്തായി അച്ഛനമ്മമാരുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്തു് കുട്ടിയ്ക്കു പേരുണ്ടാക്കുന്നതും കാണുന്നുണ്ടു്. ഭാസ്കരന്റെയും വസന്തയുടെയും മകള്‍ക്കു “ഭാവ” എന്നു പേരിടുന്നതു പോലെ. ഇതിനെപ്പറ്റി ഇതിനു മുമ്പും ബൂലോഗത്തില്‍ പരാമര്‍ശമുണ്ടായിട്ടുണ്ടു്. സൂവും കുട്ട്യേടത്തിയും നളനും ദേവരാഗവുമൊക്കെ വേലായുധന്റെയും ശ്യാമളയുടെയും മകളുടെയും മാത്യുവിന്റെയും ക്രിസ്റ്റീനയുടെയും മകന്റെയും നാരായണനു യമുന, റീന എന്നു രണ്ടു ഭാര്യമാരില്‍ ഉണ്ടായ മക്കളുടെയും പേരുകളെപ്പറ്റി ഉറക്കെച്ചിന്തിച്ചിരുന്നു.


കുട്ടികള്‍ക്കു പേരിടുമ്പോള്‍ അര്‍ത്ഥമുള്ള പേരുകളാണോ അതോ വിളിക്കാന്‍ എളുപ്പമുള്ള പേരുകളാണോ ഇടേണ്ടതു് എന്നതിനെപ്പറ്റിയുള്ള തര്‍ക്കത്തിനു് ഇന്നും തീര്‍പ്പായിട്ടില്ല. അര്‍ത്ഥമില്ലെങ്കിലും സിബു, ഷിജു, മിനി തുടങ്ങിയ പേരുകള്‍ക്കു് അര്‍ത്ഥഗാംഭീര്യമുള്ള ദ്രുഹിണന്‍, വിശാലമനസ്കന്‍, രാജരാജേശ്വരി തുടങ്ങിയ പേരുകളേക്കാള്‍ ഓമനത്തവും സൌകര്യവുമുണ്ടെന്നാനു് എന്റെ അഭിപ്രായം.

അര്‍ത്ഥമുള്ള പേരുകള്‍ മാത്രമേ ഇടാവൂ എന്നു് ശ്രീ നിഷാദ് കൈപ്പള്ളി ചിന്തയില്‍ പ്രസിദ്ധീകരിച്ച ഒരു പേരിലെന്തിരിക്കുന്നു? എന്ന രസകരമായ ലേഖനത്തിലൂടെ വാദിക്കുന്നുണ്ടു്. അതു് ഈയിടെ അദ്ദേഹം ഒരു ബ്ലോഗ്‌പോസ്റ്റായി പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ ഇതിനെപ്പറ്റി നല്ല ഒരു സംവാദം ഉണ്ടായി. അദ്ദേഹത്തിനോടു് പല കാര്യത്തിലും യോജിക്കുന്നുണ്ടെങ്കിലും, ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടു്. അവ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു കമന്റായി ഇട്ടിട്ടുള്ളതുകൊണ്ടു് ഇവിടെ ആവര്‍ത്തിക്കുന്നില്ല.

എന്റെ അന്ത്യനാമം കേട്ടിട്ടു് പല അമേരിക്കക്കാരും ചിരിച്ചിട്ടുണ്ടു്-പ്രത്യേകിച്ചു സ്ത്രീകള്‍. കാരണം ‘Nair’ എന്നതു് അവിടെ പ്രചാരത്തിലുള്ള ഒരു രോമനിര്‍മാര്‍ജ്ജിനിയുടെ പേരാണു്. അതിന്റെ അര്‍ത്ഥം തേടിച്ചെന്നപ്പോള്‍ (ഞാന്‍ കരുതി വല്ല നായരുടെയും കമ്പനിയാണെന്നു്) “No hair” എന്ന അര്‍ത്ഥത്തിലാണു് ആ വാക്കു് ഉപയോഗിച്ചതു് എന്നാണു് അറിയാന്‍ കഴിഞ്ഞതു്. (അപ്പോള്‍ ‘നായര്‍’ എന്നു വെച്ചാല്‍ അമേരിക്കയില്‍ ‘കഷണ്ടിത്തലയന്‍’ എന്നാണര്‍ത്ഥം എന്നു സാരം.) ‘ഉമേഷ്’ എന്നതു ജാപ്പനീസില്‍ ഏതോ മദ്യത്തിന്റെ പേരാണു്. (ആപ്രിക്കോട്ട് ഇട്ടു വാറ്റുന്ന പട്ടച്ചാരായമാണെന്നു ദാ, ഉത്സവം ഇത്തിരി മുമ്പു പറഞ്ഞു) പോരേ പൂരം! “മര്‍ക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചികദംശനം” എന്നു പറഞ്ഞതുപോലെയായല്ലോ!

പണ്ടു് എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാളുടെ പേരു് “കാസിം ശരാബി” എന്നായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനാമത്തിനു ഹിന്ദിയില്‍ “കുടിയന്‍” എന്നാണര്‍ത്ഥം. ഇതുപോലെ അനവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.

ഏതായാലും ഒറ്റ നോട്ടത്തില്‍ത്തന്നെ ദുരര്‍ത്ഥം ഉണ്ടാക്കുന്ന പേരുകള്‍ ഒഴിവാക്കേണ്ടവ തന്നെ. ഷാബി മോനും ലൌസി മോളും (ഈ പ്രയോഗത്തിനു് ജെ. ഫിലിപ്പോസ്, തിരുവല്ലയോടു കടപ്പാടു്) പോലെയുള്ള പേരുകള്‍. “പാംസുല” എന്നു പേരുള്ള ഒരാളിനെപ്പറ്റി മന്‍‌ജിത്ത് ഒരിക്കല്‍ പറഞ്ഞിരുന്നു. പാംസുല എന്ന വാക്കിനു വൃത്തികെട്ടവള്‍ എന്നാണര്‍ത്ഥം. (“പൊടിപിടിച്ചു കിടക്കുന്നവള്‍” എന്ന അര്‍ത്ഥത്തില്‍ ഭൂമി എന്നും അര്‍ത്ഥം പറയാം.) പുംശ്ചലീ ധര്‍ഷിണീ ബന്ധക്യസതീ കുലടേത്വരീ സ്വൈരിണീ പാംസുലാഥ സ്യാത് എന്നു് അമരകോശം.


എല്ലായിടത്തും തങ്ങളുടെ മക്കള്‍ ഒന്നാമരാവണം എന്ന നിര്‍ബന്ധമുള്ളവരാണെന്നു തോന്നുന്നു A-യില്‍ത്തുടങ്ങുന്ന പേരുകള്‍ മാത്രം കുട്ടികള്‍ക്കിടുന്നതു്. ഇപ്പോഴുള്ള ഇന്‍ഡ്യന്‍ കുട്ടികളില്‍ ഭൂരിഭാഗവും A-യില്‍ തുടങ്ങുന്ന പേരുള്ളവരാണെന്നു തോന്നുന്നു. Aabhijaathy ആണു് ഈ ജനുസ്സിലെ വിജയി എന്നു തോന്നുന്നു. ബ്ലോഗേഴ്സില്‍ ആരാണു് ആദ്യം? ആദിത്യനാണോ? മലയാളത്തില്‍ എഴുതിയാല്‍ “അകൃതവ്രണന്‍” ആണെന്നു തോന്നുന്നു. എന്റെ മകനു കൈപ്പള്ളി നിര്‍ദ്ദേശിച്ച “അഗന്‍” എന്ന പേരും മത്സരത്തിനുണ്ടു്.


കുട്ടികള്‍ക്കു പ്രാസമുള്ള പേരുകള്‍ ഇടുന്നതു പുരാണകാലം തൊട്ടേ ഉണ്ടായിരുന്നു. സനകന്‍, സനന്ദനന്‍, സനാതനന്‍, സനല്‍ക്കുമാരന്‍ എന്നു നാലു ഋഷികുമാരന്മാരെപ്പറ്റി കേട്ടിട്ടുണ്ടു്. ദുര്യോധനന്‍, ദുശ്ശാസനന്‍,… തുടങ്ങി ദുശ്ശള വരെ നൂറ്റൊന്നു പേരുടെയും കഥ പ്രസിദ്ധമാണല്ലോ. (ഇതില്‍ കുറെപ്പേരുടെ പേരുകള്‍ “ദു”വിലല്ല തുടങ്ങുന്നതെന്നു തോന്നുന്നു.) സൂര്യന്റെ ഇരട്ട പിറന്ന മക്കള്‍ക്കു യമന്‍, യമുന എന്നു പേരിട്ടതും ഇവിടെ സ്മര്‍ത്തവ്യം.

പ്രാസമില്ലെങ്കിലും ചേര്‍ച്ചയുള്ള പേരുകള്‍ ഇടുന്നതും വളരെ സാധാരണയാണു്. മനോജിന്റെ അനുജന്‍ മിക്കവാറും വിനോദോ പ്രമോദോ ആയിരിക്കും. രാജേഷ്, രാജീവ്; രമ്യ, ധന്യ എന്നിവ മറ്റുദാഹരണങ്ങള്‍.

എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തിയിട്ടുള്ള ഒരു പേരാണു് “ബിന്ദു”. ആ പേരുള്ള ഒരു പെണ്‍കുട്ടിയ്ക്കു് ഒരു ചേച്ചിയോ അനിയത്തിയോ ഉണ്ടെങ്കില്‍ ധൈര്യമായി പന്തയം വെച്ചു കൊള്ളൂ-അവളുടെ പേരു് “രേഖ” എന്നായിരിക്കും. ഗണിതശാസ്ത്രത്തിലെ രണ്ടു പദങ്ങളായതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതു് എന്തോ? ബിന്ദുവും രേഖയും കഴിഞ്ഞുള്ള കുട്ടിക്കു് “തലം” എന്നു പേരിടുമോ എന്നു് എനിക്കു് ഏറെക്കാലം സംശയമുണ്ടായിരുന്നു. എനിക്കറിയാവുന്ന ഒരു വീട്ടില്‍ അതു “ചിത്ര” ആണു്. ബിന്ദുവിനു ശേഷം രേഖ. രേഖയ്ക്കു ശേഷം ചിത്രം. എന്തൊരു പുരോഗതി!


എന്റെ ഗ്രാമത്തിലെ ഒരു വീട്ടില്‍ ആറ്റുനോറ്റിരുന്നു് ഒരു ആണ്‍‌കുട്ടിയുണ്ടായപ്പോള്‍ അവനു് അന്നു് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ഗ്ലാമറുണ്ടായിരുന്ന പെണ്‍‌കൊടി (അവരന്നു പ്രധാനമന്ത്രിയായിട്ടില്ല) തന്റെ മൂത്ത മകനിട്ട പേരു തന്നെ ഇട്ടു-രാജീവ്. വിളിപ്പേരായി “രാജി” എന്നും തീരുമാനിച്ചു.

അപകടം തുടങ്ങിയതു് മൂന്നര വയസ്സില്‍ ഇദ്ദേഹം വീട്ടിലിരുന്നു ബോറടിച്ചിട്ടു് അമ്മയോടൊപ്പം അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ പോയതു മുതല്‍ക്കാണു്. നാലാം ക്ലാസ്സു വരെയുള്ള സ്കൂളില്‍ സൌകര്യം പോലെ ഒന്നിലും രണ്ടിലും മൂന്നിലും നാലിലും ഇരുന്നു് സ്കൂളില്‍ ചേര്‍ക്കുന്നതിനു മുമ്പുള്ള രണ്ടു കൊല്ലം അദ്ദേഹം ലോകവിജ്ഞാനം നേടി. ദോഷം പറയരുതല്ലോ, മലയാളം വായിക്കാനും എഴുതാനും സാമാന്യം നന്നായിത്തന്നെ ഇക്കാലത്തിനിടയില്‍ അഭ്യസിച്ചു.

പഠിക്കാനുള്ളവയെക്കാള്‍ കൂടുതല്‍ പഠിച്ചതു് സഹപാഠികളുടെ കുടുംബപശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ കേരളസാമൂഹികവ്യവസ്ഥയുടെ കാലികപരിണാമങ്ങളെപ്പറ്റിയായിരുന്നു. “പാദം സബ്രഹ്മചാരിഭ്യഃ” എന്നുണ്ടല്ലോ.

പല പല കുടുംബങ്ങളെ കേസ് സ്റ്റഡികളാക്കി വിശകലനം ചെയ്തപ്പോള്‍ ആ കൊച്ചു ഗവേഷകനു് ഒരു കാര്യം വ്യക്തമായി. ഒരു വീട്ടിലെ കുട്ടികള്‍ക്കു പ്രാസമുള്ള പേരുകള്‍ വേണം-പ്രദീപ്, പ്രശാന്ത്, പ്രസീദ, പ്രമോദ് എന്നതു പോലെ. അല്ലെങ്കില്‍ ഇടിവാളിന്റെ അയല്‍ക്കാരായ സെന്നി, ഡെന്നി, റെന്നി, ജെന്നി, ബെന്നി എന്നിവരെപ്പോലെ.

മൂത്ത സഹോദരിയായ “ഉഷ”യുടെ പേരിലും “രാജീവ്” എന്ന സ്വന്തം പേരിലും വരമൊഴിയില്‍ എഴുതിയാല്‍ പോലും പൊതുവായ ഒരു അക്ഷരമില്ലെന്നു കണ്ട ആ നാലു വയസ്സുകാരന്റെ ഹൃദയം പ്രക്ഷുബ്ധമായി. മീനാക്ഷിയെപ്പോലെ തന്നെയും തവിടു കൊടുത്തു മീന്‍‌കാരിയുടെ കയ്യില്‍ നിന്നു വാങ്ങിയതാണോ എന്നവന്‍ സംശയിച്ചു. അവസാനം മാതാപിതാക്കള്‍ക്കു പ്രാസബോധമില്ലാത്തതാണു കാരണം എന്നു് അനുമാനിച്ചു. അതില്‍പ്പിന്നെ ചേച്ചിയുടെ പേരിനോടു പ്രാസമുള്ള ഒരു പേരു കണ്ടു പിടിക്കാനുള്ള ശ്രമമായി.

ഉ, ഷ എന്നീ അക്ഷരങ്ങളുള്ള പേരു വേണം എന്ന ആവശ്യവുമായി മലയാളാദ്ധ്യാപികയായിരുന്ന അമ്മയുടെ അടുത്തെത്തി. ഇതൊരു കുട്ടിക്കളിയായേ അമ്മ എടുത്തുള്ളൂ.

“ഉണ്ണൂണ്ണി എന്നായിക്കോട്ടെടാ…”

“അതില്‍ ഷ ഇല്ല.” വേറേ യാതൊരു കുഴപ്പവുമില്ല ആ പേരിനു്!

“എന്നാല്‍ രമേഷ് ആയ്ക്കോട്ടേ…”

“അതില്‍ ഉ ഇല്ല”

“എന്നാല്‍ ഉഷ എന്നു തന്നെ ഇരിക്കട്ടേ…”

“അതു പെണ്‍‌പിള്ളേരുടെ പേരല്ലേ?”

“എന്നാല്‍ അങ്ങനെയൊരു പേരില്ല.”

ഈ കഥ പിന്നീടൊരിക്കല്‍ വക്കാരിയോടു പറഞ്ഞപ്പോള്‍ അദ്ദേഹവും വീട്ടുകാരും ചേര്‍ന്നു് ഉ, ഷ എന്നിവയുള്ള ഒരു പറ്റം പേരുകള്‍ കണ്ടുപിടിച്ചു തന്നിരുന്നു. ഉരഗേഷ്, ഊഷ്മളന്‍, ഉഷ്ണീഷ് എന്നിവ അവയില്‍ ചിലതു മാത്രം.

അക്കാലത്തു വീട്ടില്‍ വരുത്തുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പു് മൂപ്പര്‍ വായിക്കുമായിരുന്നു. നാലു വയസ്സുകാരന്‍ മാതൃഭൂമി മുഴുവന്‍ വായിക്കുമെന്നു ധരിക്കരുതു്. ബാലപംക്തി മാത്രം. അതും മുഴുവനില്ല. ഫോട്ടോകളും അതിനു താഴെയുള്ള പേരുകളും മാത്രം. അങ്ങനെ തെരഞ്ഞപ്പോള്‍ നോക്കി നടന്ന പേരു കിട്ടി-ഉമേഷ്!

നേരേ അമ്മയുടെ അടുത്തു ചെന്നു:

“അമ്മേ, ഉമേഷ് എന്ന വാക്കിനു വല്ല അര്‍ത്ഥവുമുണ്ടോ?”

“ഉണ്ടല്ലോ,” ശുദ്ധഹൃദയയായ അമ്മ പറഞ്ഞു, “ശിവന്‍ എന്നാണു് അതിന്റെ അര്‍ത്ഥം.”

“എന്നാല്‍ എനിക്കു് ആ പേരു മതി.”

“ആയ്ക്കോട്ടേ, സ്കൂളില്‍ ചേര്‍ക്കാറാകട്ടേ…”

ഇതൊരു വെറും കുട്ടിക്കളി മാത്രമായേ ആ അമ്മ കരുതിയുള്ളൂ.

പക്ഷേ അതൊരു കുട്ടിക്കളി ആയിരുന്നില്ല. കയ്യിലുള്ള ഒന്നാം പാഠം, ചിത്രബാലപാഠം, എഞ്ചുവടി തുടങ്ങിയ ഗ്രന്ഥങ്ങളിലെ രാജീവിനെ നിഷ്കരുണം വെട്ടിക്കളഞ്ഞിട്ടു് ഉമേഷിനെ പ്രതിഷ്ഠിച്ചു. വീടിന്റെ ഭിത്തിയില്‍ “ഉമേഷ്” എന്ന പേരു് പെന്‍സില്‍ ഉപയോഗിച്ചു് എഴുതിവെച്ചതു് അടുത്ത കാലം വരെ ഉണ്ടായിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കൂട്ടുകാരോടു് ഇനി തന്നെ ഉമേഷ് എന്നേ വിളിക്കാവൂ‍ എന്നു നിഷ്കര്‍ഷിച്ചു.

ഇതുപോലെ ഒരു കഥാപാത്രത്തിനെ പിന്നീടു് “സപ്തപദി” എന്ന ബംഗാളി നോവലില്‍ കണ്ടുമുട്ടി. തന്റെ “കാലാചന്ദ്” എന്ന പേരു മാറ്റി “കൃഷ്ണേന്ദു” എന്ന പേരു സ്വീകരിച്ച നായകന്‍. “ഐ ആം നോട്ട് കാലാചന്ദ്, കോള്‍ മി കൃഷ്ണേന്ദു” എന്നു പറഞ്ഞുനടന്നവന്‍.

കളി കാര്യമായതു് അഞ്ചര വയസ്സില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ ചെന്നപ്പോഴാണു്‌. സ്കൂളില്‍ എത്തിയപ്പോഴാണു് തന്റെ പേരു് “രാജീവ്” എന്നാണു് അച്ഛന്‍ എഴുതിക്കൊടുത്തിരിക്കുന്നതു് എന്നു കണ്ടതു്. അതിന്നെ പല്ലും നഖവും സത്യാഗ്രവും നിസ്സഹകരണവും ഉപയോഗിച്ചു് എതിര്‍ത്തു. “ഉമേഷ്” എന്ന പേരിട്ടില്ലെങ്കില്‍ തനിക്കു പഠിക്കണ്ടാ എന്നു പ്രഖ്യാപിച്ചു.

അച്ഛന്‍ രോഷാകുലനായി. “ഇങ്ങനെയുള്ള സന്തതികള്‍ മൂലമാണു കുലം നശിക്കുന്നതു്” എന്നു ദുര്യോധനനെപ്പറ്റി ധൃതരാഷ്ട്രന്‍ പറഞ്ഞ വാക്കുകള്‍ ഉറക്കെ അനുസ്മരിച്ചു. ഉപായം സാമദാനഭേദങ്ങള്‍ കഴിഞ്ഞു ദണ്ഡത്തിലേക്കു കടക്കാന്‍ തുടങ്ങി. അപ്പോഴാണു ഹെഡ്‌മിസ്ട്രസ്സായിരുന്ന തങ്കമ്മസാറും (വക്കാരിയുടെ തങ്കമ്മസാറുമായി യാതൊരു ബന്ധവുമില്ല.) പ്യൂണ്‍ കം ക്ലര്‍ക്കായിരുന്ന ജോര്‍ജ് സാറും അവന്റെ രക്ഷയ്ക്കെത്തിയതു്. അവരുടെ ഉപദേശപ്രകാരം അച്ഛന്‍ അല്പം അടങ്ങി. എങ്കിലും വളഞ്ഞില്ല. ആദ്യത്തെ ആപ്ലിക്കേഷന്‍ ഫോം വലിച്ചുകീറിക്കളഞ്ഞിട്ടു് പുതിയ ഒരു ഫോമും കുലം‌കലക്കിയായ മകനുമായി തിരിച്ചു വീട്ടിലെത്തി.

അതിനു ശേഷം നടന്നതു് വീട്ടുകാരും ബന്ധുക്കളും അഭ്യുദയകാംക്ഷികളും സംയുക്തമായി സംഘടിപ്പിച്ച ഒരു മസ്തിഷ്കപ്രക്ഷാളനപ്രക്രിയയായിരുന്നു. പ്രസക്തഭാഗങ്ങള്‍:

  1. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ (അപ്പോഴേക്കു നമ്മുടെ പെണ്‍കൊടി പ്രധാനമന്ത്രിയായിക്കഴിഞ്ഞിരുന്നു) മകന്റെ പേരാണു “രാജീവ്”. “ഉമേഷ്’ എന്നു പേരുള്ള ആരെയെങ്കിലും നിനക്കറിയാമോ?
  2. “ഉമേഷ്” എന്നു് എഴുതിയിരിക്കുന്നതു കാണാന്‍ ഒരു ഭംഗിയുമില്ല. ആ “ഉ” ഒന്നു നോക്കിക്കേ. ഒരു കഷണ്ടിക്കാരനെപ്പോലെ ഇരിക്കുന്നില്ലേ?
  3. “രാജീവ്” എന്ന പേരു കേട്ടാലൊരു നായരുകുട്ടിയാണെന്നു തോന്നും. “ഉമേഷ്” പോലുള്ള പേരുകള്‍ ഈഴവരും മറ്റുമാണു് ഇടുന്നതു്. ആളുകള്‍ നിന്നെ ഈഴവനായി തെറ്റിദ്ധരിക്കും.
  4. എങ്ങുമില്ലാത്ത പേരു കേട്ടാല്‍ ആളുകള്‍ ചിരിക്കും.
  5. ഇതുവരെ നിന്നെ മറ്റേ പേരു വിളിച്ചവര്‍ ഒരിക്കലും മാറ്റിവിളിക്കില്ല.
  6. “രാജി” പോലെ മനോഹരമായൊരു ചുരുക്കപ്പേരു് ഉമേഷിനില്ല.
  7. “ഉമേഷ്” എന്ന പേരിനു് അര്‍ത്ഥമില്ല. “ഉമേശന്‍” എന്നാണു ശരിക്കുള്ള പേരു്. അതു കൊള്ളില്ലല്ലോ. “ഉമേഷ്” എന്നതു ശിവന്റെ പര്യായമൊന്നുമല്ല.
  8. U-വില്‍ തുടങ്ങുന്നതു കൊണ്ടു് എല്ലാ ക്ലാസ്സിലും അവസാനമാകും. അതു നിന്റെ ഭാവിയെ ബാധിക്കും.

ഇതൊന്നും ആ പിഞ്ചുമനസ്സിന്റെ നിശ്ചയദാര്‍ഢ്യത്തിനു് (താന്തോന്നിത്തത്തിനു് എന്നും പറയാം) ഒരു പോറലും ഏല്‍പ്പിച്ചില്ല. മാത്രമല്ല, ഓരോ വാദത്തെയും യുക്തിയുക്തമായ എതിര്‍‌വാദങ്ങളെക്കോണ്ടു ഖണ്ഡിക്കുകയും ചെയ്തു.

അവസാനം എല്ലാവരും വഴങ്ങി. “ഉമേഷ്” എന്ന പേരില്‍ത്തന്നെ അവനെ സ്കൂളില്‍ ചേര്‍ത്തു.

അങ്ങനെയാണു കൂട്ടരേ എനിക്കു് ഈ പേരു കിട്ടിയതു്!


ഇപ്പോഴും എന്റെ വീട്ടിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ ചെന്നാല്‍ “രാജീവ്” എന്നു പറഞ്ഞാലേ എന്നെ അറിയൂ. സ്കൂളില്‍ ടീച്ചര്‍മാര്‍ മുഴുവനും “രാജീവ്”“ എന്നായിരുന്നു വിളിച്ചിരുന്നതു്. എന്റെ അനന്തരവര്‍ക്കു് ഇന്നും എന്നും ഞാന്‍ “രാജിയമ്മാവന്‍” തന്നെ.

“രാജീവ്” എന്ന പേരു കേട്ടാല്‍ ഞാന്‍ ഇപ്പോഴും തിരിഞ്ഞു നോക്കും. ആ പേരിനോടു് മറ്റേതിനോടില്ലാത്ത ഒരു ആത്മബന്ധം ഇപ്പോഴുമുണ്ടു്. അതുകൊണ്ടു തന്നെ, രാജീവ് എന്ന പേരുള്ളവരോടു ഒരു പ്രത്യേക അടുപ്പം തോന്നാറുണ്ടു്‌. ബൂലോഗത്തില്‍ പല രാജീവുമാര്‍ ഉണ്ടെങ്കിലും ആരും തന്നെ ആ പേരില്‍ എഴുതാത്തതു് എന്നെ അദ്‌ഭുതപ്പെടുത്തി. എനിക്കുള്ള പ്രശ്നം തന്നെ ഇവര്‍ക്കും ഉണ്ടായിരിക്കുമോ? അപ്പോഴാണു് രാജീവ് എന്ന പേരില്‍ത്തന്നെ പിന്നീടു കൊച്ചുവര്‍ത്തമാനമായ ഒരു ക്രോണിക് ബാച്ചിലര്‍ എഴുതിത്തുടങ്ങിയതു്. സന്തോഷത്തോടുകൂടി ഞാന്‍ അവിടെ പോയി ഈ കമന്റ് ഇടുകയും ചെയ്തു:

രാജീവ് എന്ന സ്വന്തം പേരില്‍ ബ്ലോഗ് ചെയ്യുനതു കണ്ടിട്ടു സന്തോഷം. അച്ഛനും അമ്മയും “രാജീവ്” എന്ന പേരു കൊടുത്ത മിക്കവരും ആ പേരിനു പകരം വേറേ ഏതെങ്കിലും പേരു് ഉപയോഗിക്കുന്നതായാണു കണ്ടു വരുന്നതു് 🙂

പിന്നീടു മറ്റൊരു രാജീവും സ്വന്തം പേരില്‍ത്തന്നെ ബൂലോഗത്തെത്തിയിട്ടുണ്ടു്.


ഔദ്യോഗികനാമം ഉമേഷായിട്ടും “എന്തൊരു നല്ല പേരു കളഞ്ഞിട്ടാ ഇവനീ കടുംകൈ ചെയ്തതു്…” എന്നൊക്കെ പറഞ്ഞു് ചേച്ചിയും മറ്റു പലരും എന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു. അതോടുകൂടി എനിക്കും ഒരു പേടി. ഈ ഉമേഷ് എന്ന പേരു് അത്ര ചീത്തയാണോ?

ഏതോ ദേവീസഹസ്രനാമത്തിന്റെയോ മറ്റോ വ്യാഖ്യാനത്തില്‍ “ഉമ” എന്നതിന്റെ അര്‍ത്ഥം “ശിവന്റെ ഭാര്യ” എന്നാണെന്നു കണ്ടു് ഞാന്‍ ഞെട്ടി.

“ഉ” എന്നു വെച്ചാല്‍ ശിവനാണു്. (“ഓം” എന്നതിലെ അ, ഉ, മ് എന്നിവ യഥാക്രമം വീഷ്ണു, ശിവന്‍, ബ്രഹ്മാവു് എന്നിവരാണത്രേ!) “മാ” എന്നു വെച്ചാല്‍ മഹാലക്ഷ്മി. അതായതു ഭാര്യ. അപ്പോള്‍ ഉമ ശിവന്റെ ഭാര്യ.

കാരണം, “ഭവാനീപതി”, “നാരായണീകാന്തന്‍” തുടങ്ങിയ പ്രയോഗങ്ങളെ ഏ. ആറും ഉള്ളൂരും മറ്റും വിമര്‍ശിച്ചിട്ടുള്ളതു ഞാന്‍ വായിച്ചിട്ടുണ്ടു്. “ശിവന്റെ ഭാര്യയുടെ ഭര്‍ത്താവു്‌” എന്ന അര്‍ത്ഥത്തില്‍ നിന്നു് പാര്‍വ്വതിക്കു രണ്ടു ഭര്‍ത്താക്കന്മാരുണ്ടെന്നും, ഇതു ശിവനല്ലാത്ത വേറേ ഒരുത്തനാണു് എന്നു തോന്നിക്കും എന്നുമാണു് അവരുടെ വാദം. ദൈവമേ, ഞാന്‍ വിപ്ലവം നടത്തി സംഘടിപ്പിച്ച ഈ പേരിനു് ഇങ്ങനെയൊരു ദുരര്‍ത്ഥമോ?

വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തു പഠിക്കുന്ന കാലത്തു് ഞാന്‍ ഇതു കുറേ സുഹൃത്തുക്കളോടു പറഞ്ഞു. അതിലെ അയ്യപ്പന്‍ പിള്ള എന്നു പേരുള്ള ഒരാള്‍ക്കു് അതു വളരെ ഇഷ്ടപ്പെട്ടു. അയ്യപ്പന്‍ അന്നു ചിരിച്ച ചിരിക്കു കണക്കില്ല.

അതിനെനിക്കു വീരോധമില്ല. പക്ഷേ, രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടു കുറേപ്പേര്‍ ഇരിക്കുന്ന ഒരു സദസ്സില്‍ അയ്യപ്പന്‍ “ഈ ഉമേഷ് എന്നതിന്റെ അര്‍ത്ഥമറിയാമോ? പാര്‍വ്വതിയുടെ ജാരന്‍ എന്നാണു്. ഹ ഹ ഹ… ഹി ഹി ഹി…” എന്നു പറഞ്ഞു തലയറഞ്ഞു ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കു ദേഷ്യം വന്നു. എം. ടെക്കിനു പഠിക്കുന്ന എന്നെ ബി. ടെക്കിനു പഠിക്കുന്ന ഒരുത്തന്‍ ബി. ടെക്കിനു പഠിക്കുന്നവരുടെ മുന്നില്‍വച്ചു കളിയാക്കുകയോ? അതും ഞാന്‍ തന്നെ പറഞ്ഞുകൊടുത്ത ഒരു ഒരു ഫലിതം ഉപയോഗിച്ചു്? ഞാന്‍ പറഞ്ഞു, “കൂട്ടരേ, നിങ്ങള്‍ക്കു് അയ്യപ്പന്‍ എന്നതിന്റെ അര്‍ത്ഥമറിയാമോ? അഞ്ചു് അപ്പന്മാരുള്ളവന്‍ എന്നാണു്…”

സാധാരണയായി ഇങ്ങനെയൊരു കര്‍മ്മം കഴിഞ്ഞാല്‍ ബലിമൃഗത്തിന്റെ പല്ലു്, നഖം തുടങ്ങിയവ അവശേഷിക്കാറുണ്ടു്. ഈ കേസില്‍ അയ്യപ്പന്റെ ഒരു ഭൌതികാവശിഷ്ടവും അന്നേ ദിവസം കാണാനുണ്ടായിരുന്നില്ല…

അവസാനം രക്ഷിച്ചതു സാക്ഷാല്‍ കാളിദാസനാണു്. കുമാരസംഭവത്തില്‍ ഇങ്ങനെ വായിച്ചു:

താം പാര്‍വ്വതീത്യാഭിജനേന നാമ്നാ
ബന്ധുപ്രിയാം ബന്ധുജനോ ജുഹാവ
ഉമേതി മാത്രാ തപസോ നിഷിദ്ധാ
പശ്ചാദുമാഖ്യാ സുമുഖീ ജഗാമ

ബന്ധു-ജനഃ (ബന്ധുജനങ്ങള്‍) ബന്ധു-പ്രിയാം താം (ബന്ധുപ്രിയയായ അവളെ) പാര്‍വ്വതീ ഇതി അഭി-ജനേന നാമ്നാ (“പാര്‍വ്വതി” എന്ന ജനനത്തിനനുസരിച്ചുള്ള പേരുപയോഗിച്ചു്) ജുഹാവ (വിളിച്ചു). ഉ-മാ ഇതി (“ഓ അരുതേ” എന്നു പറഞ്ഞു്) മാത്രാ തപസഃ നിഷിദ്ധാ പശ്ചാത് (അമ്മ തപസ്സില്‍ നിന്നു വിലക്കിയതിനു ശേഷം) സുമുഖീ (ആ സുന്ദരി) ഉമാ-ആഖ്യാം (“ഉമാ” എന്ന പേരു്) ജഗാമ (സമ്പാദിച്ചു).

(ഉ എന്നതിനു് “ഓ” എന്നു മാത്രമല്ല, “കുഞ്ഞേ” എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നാണു് ഉമാനാമധാരിണിയായ അചിന്ത്യയുടെ അഭിപ്രായം. ഇതിനെച്ചൊല്ലിയുള്ള ഉമോമേശസംവാദം ഇവിടെയും ഇവിടെയും വായിക്കുക.)

അതായതു്, അമ്മയുടെ വിലക്കു വകവെയ്ക്കാതെ ശിവനെ ഭര്‍ത്താവായിക്കിട്ടാന്‍ തപസ്സു ചെയ്യാന്‍ പോയതുകൊണ്ടു പാര്‍വ്വതിക്കു കിട്ടിയ പേരാണത്രേ ഉമ. അച്ഛനമ്മമാരെ എതിര്‍ത്തു പേരിട്ട എനിക്കു പറ്റിയ ഭാര്യ തന്നെ! എനിക്കു സമാധാനമായി.

പില്‍ക്കാലത്തു്, അമ്മ ചൂണ്ടിക്കാണിക്കുന്ന ഏതു കോന്തനെയും കെട്ടാന്‍ തയ്യാറായിരുന്ന ഒരു പെണ്ണാണു ഭാര്യയായതു് എന്നു ചരിത്രം. അല്ലാ,അതു കൊണ്ടു കല്യാണം കഴിച്ചു. അല്ലെങ്കില്‍ ഞാനുമിപ്പോള്‍ നടന്നേനേ ക്രോണിക് ബാച്ചിലറായി… 🙂


ഇതു മൂലമാണോ എന്തോ, എനിക്കൊരു അനുജനുണ്ടായപ്പോള്‍ ഉ, ഷ എന്നിവയുള്ള “സുഭാഷ്” എന്ന പേരാണു് അച്ഛനും അമ്മയും അവനിട്ടതു്. സ്കൂളില്‍ ചേര്‍ക്കാറായപ്പോള്‍ അതു് ഉന്മേഷ് എന്നോ ഉല്ലാസ് എന്നോ ആക്കാനുള്ള എന്റെ നിര്‍ദ്ദേശം അവന്‍ പുറംകാലു കൊണ്ടു തൊഴിച്ചു ദൂരെയെറിഞ്ഞു.

ദശാബ്ദങ്ങള്‍ക്കു ശേഷം, എന്റെ ആദ്യത്തെ മകനിടാന്‍ പത്തുപതിനഞ്ചു പേരുകളില്‍ നിന്നു് ഒന്നു തെരഞ്ഞെടുക്കാന്‍ ഞാന്‍ പാടുപെട്ടപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞു,“എന്തെങ്കിലും ഇട്ടാല്‍ മതിയെടാ, അഞ്ചു വയസ്സാകുമ്പോള്‍ അവന്‍ മാറ്റിക്കൊള്ളും. നിന്റെയല്ലേ മോന്‍!”

താന്‍ ഇട്ട പേരു മാറ്റിയ മകനോടുള്ള അമര്‍ഷവും ദുഃഖവുമൊക്കെ അതിലുണ്ടായിരുന്നു. ഇപ്പോഴാണു് എനിക്കതു മനസ്സിലാകുന്നതു്. ഏതായാലും വിശാഖ് അഞ്ചാം വയസ്സില്‍ പേരു മാറ്റിയില്ല. ഭാഗ്യം!


ഈ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ കുറെക്കാലം മുമ്പു തന്നെ എഴുതി ഡ്രാഫ്റ്റാക്കി വെച്ചിരുന്നു. ഇപ്പോള്‍ ഇതു പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ കാരണം കൈപ്പള്ളിയുടെ പോസ്റ്റില്‍ ഇഞ്ചിപ്പെണ്ണു് ഇട്ട

ശരിക്കും പറഞ്ഞാല്‍ പിള്ളേരൊടു ചോദിച്ചിട്ട് അവര്‍ക്കിഷ്ടമുള്ള പേരിടണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. :). എന്റെ പേര് ഇഷ്ടമല്ലാ,പേരു മാറ്റണം എന്നൊക്കെ പറഞ്ഞ് അമ്മേനോട് വഴക്കിടുമ്പോള്‍, എന്റെ മോളെ,നീ ജനിച്ച് വീഴൂമ്പൊ എന്തോരം സ്നേഹത്തോടെ എന്തു മാത്രം ആലോചിച്ചു,എന്തു മാത്രം വാ‍ത്സല്യത്തോടെ ആണ് ആ പേര് നിനക്കിട്ടതെന്നൊക്കെ അമ്മ പറഞ്ഞിട്ട് അമ്മേടെ കണ്ണ് നിറയണ കണ്ടപ്പൊ പിന്നെ ഞാന്‍ പേര് മാറ്റണ പരിപാടിയില്‍ നിന്ന് മാറി. അപ്പനും അമ്മയും ഒരുപാട് ഒരു വലിയ സ്വപ്ന സാക്ഷാല്‍ക്കാരം പോലെയാണെന്ന് തോന്നണ് നമുക്കൊക്കെ ഒരോ പേരിടുന്നത്. അതും വെച്ച് ജീവിത കാലം മുഴുവന്‍..ശ്ശൊ!ഇത്രെം വൃത്തികെട്ട പേരാണല്ലോ ഇവരെനിക്കിട്ടത് എന്ന് ചിന്തിക്കുന്നതാണെന്ന് തോന്നണ് നമ്മുടെ ഒക്കെ ആദ്യ rebellion.

എന്ന കമന്റും, വിശ്വം അവിടെത്തന്നെ പറഞ്ഞ

അവനവന്റെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവരുടെ ആദ്യത്തെ കടന്നുകയറ്റമാണ് പേരിടീല്‍ എന്നാണെനിക്കു തോന്നാറു്.

എന്ന ചിന്തോദ്ദീപകമായ വാക്യവുമാണു്.

നര്‍മ്മം
സ്മരണകള്‍

Comments (72)

Permalink

ബഹുകോണപ്രേമം

95 ശതമാനം ഹിന്ദിസിനിമകളുടെയും പ്രമേയമാണു ത്രികോണപ്രേമം. രണ്ടു് ആണുങ്ങള്‍, ഒരു പെണ്ണു്. അല്ലെങ്കില്‍ രണ്ടു പെണ്ണുങ്ങള്‍, ഒരു ആണു്. ഇത്രയും മിനിമം. പിന്നെ കൂടുതല്‍ സങ്കീര്‍ണ്ണവുമാകാം.

ഇതാ ഒരു പഴയ സംസ്കൃതകവി ഇതിന്റെ ഒരു കുഴഞ്ഞുമറിഞ്ഞ ഉദാഹരണം തരുന്നു. ത്രികോണമല്ല, ഒരു ബഹുകോണമാണു് ഇവിടെ.

ഇതെഴുതിയതു ഭര്‍ത്തൃഹരിയാണെന്നാണു് എന്റെ ഓര്‍മ്മ. ഉറപ്പില്ല. നീതിശതകത്തിലും വൈരാഗ്യശതകത്തിലും ഈ ശ്ലോകം കാണുന്നില്ല.

യാം കാമയാമി മയി സാ തു വിനഷ്ടകാമാ
സാऽപ്യന്യമിച്ഛതി സ ചാന്യവധൂപ്രസക്തഃ
മത്‌കാരണേന പരിശുഷ്യതി കാചിദന്യാ
ധിക് താം ച തം ച മദനം ച ഇമാം ച മാം ച

അര്‍ത്ഥം:

യാം കാമയാമി : ഞാന്‍ ഇഷ്ടപ്പെടുന്നവള്‍ക്കു്
സാ മയി തു വിനഷ്ട-കാമാ : എന്നെ ഇഷ്ടമല്ല
സാ അപി അന്യം ഇച്ഛതി : അവള്‍ക്കു വേറെ ഒരുത്തനെയാണു് ഇഷ്ടം
സ ച അന്യ-വധൂ-പ്രസക്തഃ : അവന്‍ വേറൊരു പെണ്ണിന്റെ പുറകേ നടക്കുന്നു
കാചിത് അന്യാ മത്‌-കാരണേന പരിശുഷ്യതി : വേറൊരുത്തി എന്നെ ഓര്‍ത്തു വിഷമിച്ചു നടക്കുന്നു
താം ച : അവളും (ഞാന്‍ ഇഷ്ടപ്പെടുന്നവള്‍)
തം ച : അവനും (അവള്‍ ഇഷ്ടപ്പെടുന്നവന്‍)
മദനം ച : (ഇതിനൊക്കെ കാരണമായ) കാമദേവനും
ഇമാം ച : ഇവളും (എന്നെ ഇഷ്ടപ്പെടുന്നവളും)
മാം ച : ഞാനും
ധിക്! : നശിച്ചുപോകട്ടേ!

(“ധിക്” എന്ന പദത്തിന്റെ അര്‍ത്ഥവിശേഷങ്ങളെപ്പറ്റി അറിയാന്‍ ഈ പോസ്റ്റിന്റെ കമന്റുകള്‍ വായിക്കുക.)

എന്തൊരു സ്ഥിതി! ഏതെങ്കിലും സിനിമയില്‍ ഇത്രയും കോമ്പ്ലിക്കേറ്റഡ് ആയ പ്രണയം ഉണ്ടോ? ഉണ്ടെങ്കില്‍ അറിയിക്കുക.

(ഇതൊരു സുഭാഷിതം ആണോ എന്നു് എനിക്കു സംശയമുണ്ടു്. എന്തായാലും ഇവിടെ കിടക്കട്ടേ…)


വസന്തതിലകത്തിലുള്ള ശ്ലോകത്തിനു് എന്റെ അതേ വൃത്തത്തിലുള്ള പരിഭാഷ:

എന്നില്‍ പ്രിയം ലവവുമില്ലിവനാഗ്രഹിപ്പോള്‍;–
ക്കന്യാനുരക്തയവ; ളന്യയിലിഷ്ടനായാള്‍;
ഇന്നെന്നെയോര്‍ത്തപര ദുഃഖിത — എത്ര കഷ്ടം!
നിന്ദാര്‍ഹരാണവ, ളവന്‍, സ്മര, നിന്നിവള്‍, ഞാന്‍!

മറ്റു പരിഭാഷകളും ക്ഷണിക്കുന്നു.

പരിഭാഷകള്‍ (Translations)
സുഭാഷിതം

Comments (5)

Permalink

കുമാരസംഭവം

രാജേഷ് വര്‍മ്മയ്ക്കു നന്ദി.

കൂപമണ്ഡൂക”ത്തിന്റെ കമന്റില്‍ കുമാരസംഭവത്തെ പരസ്യമാക്കിയതിനു്.

മനഃപൂര്‍വ്വം പറയാതിരുന്നതാണു്. ബൂലോഗര്‍ക്കു് ഒരു സര്‍പ്രൈസായ്ക്കോട്ടേ എന്നു കരുതി. ഒരുപിടി കുഞ്ഞുവാവകളുടെ മൂത്ത ജ്യേഷ്ഠനാകുമെന്നു കരുതിയതാണു്. പവിത്രക്കുട്ടി ഓവര്‍ടേക്ക് ചെയ്തു മൂത്തോപ്പോള്‍ ആയി. അതു മറ്റൊരു സര്‍പ്രൈസ്! യാത്രാമൊഴിക്കും പവിത്രക്കുട്ടിയ്ക്കും ആശംസകള്‍!

പേരു് ഊഹിക്കുന്നതില്‍ മീനാക്ഷി സമ്മാനാര്‍ഹയായി. രാജേഷ് വര്‍മ്മ എന്തു സമ്മാനമാണോ നിശ്ചയിച്ചിരിക്കുന്നതു്? സാധാരണയായി അദ്ദേഹം 101 പവനില്‍ കുറച്ചൊന്നും സമ്മാനമായി കൊടുക്കാറില്ല 🙂

കൂടുതല്‍ വിവരങ്ങള്‍:

പേരു് : വിഘ്നേശ് *
ചെല്ലപ്പേരു് : വിക്കി**
ജനനസമയം (പോര്‍ട്ട്‌ലാന്‍ഡ്) : 2006 നവംബര്‍ 5 11:53 AM PST (1182 തുലാം 20)
ജനനസമയം (ഭാരതം) : 2006 നവംബര്‍ 6 01:23 AM IST (1182 തുലാം 19)
ജനനസ്ഥലം : St. Vincent Hospital, Portland, Oregon, USA.
തൂക്കം : 5 lb 15.8 oz (2.716 Kg)
നീളം : 20 ഇഞ്ച് (50.8 സെന്റിമീറ്റര്‍)
നക്ഷത്രം : ഭരണി
തിഥി : പ്രഥമ (കൃഷ്ണപക്ഷം)
ആഴ്ച : ഞായര്‍
കരണം : സിംഹം
നിത്യയോഗം : വ്യതീപാത

* മിന്നലിന്റെ ചേട്ടന്‍ ഇടിവാളിന്റെ മകന്‍ കൊടുങ്കാറ്റിന്റെ പേരു്
** “വിക്കി ക്വിസ് ടൈം” എന്ന ബ്ലോഗിന്റെ ഉടമസ്ഥനായ മന്‍‌ജിത്തിന്റെ ഏറ്റവും പ്രിയങ്കരമായ വസ്തു


ഏറ്റവും സന്തോഷം വിശാഖിനു തന്നെ. ഇതാ അനുജനെ കണ്ടു് “മുഴുതിങ്കളുദയേന കുമുദമെന്നതുപോലെ” ചിരിച്ചു കൊണ്ടിരിക്കുന്ന വിശാഖ്:

കൂടുതല്‍ പടങ്ങള്‍ക്കു് ഇവിടെ നോക്കുക.


മൂപ്പര്‍ക്കു പേരിട്ടതു് ഒരു കഥയാണു്.

ആണ്‍‌കുട്ടിയാണെന്നറിഞ്ഞതു മുതല്‍ ഒരു പേരിനായി ഞങ്ങള്‍ ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും നടത്തുകയുണ്ടായി. എനിക്കു ശിവന്റെ പേരും (ഉമേഷ്) മകനു സുബ്രഹ്മണ്യന്റെ പേരും (വിശാഖ്) ആയതിനാല്‍ അടുത്തയാള്‍ക്കു ഗണപതിയുടെ പേരിടണമെന്നു് എനിക്കൊരാഗ്രഹം.

“പെണ്‍‌കുഞ്ഞാകാഞ്ഞതു നന്നായി. അല്ലെങ്കില്‍ അതിനു “ഭദ്രകാളി” എന്ന പേരിടണം എന്നു് ഇങ്ങേരു പറഞ്ഞേനേ” എന്നു സിന്ധു.

എനിക്കും സിന്ധുവിനും പ്രാസത്തില്‍ വലിയ താത്പര്യമില്ലെങ്കിലും (ഇതിനു മുമ്പിടാനായി പേരിടുന്നതിലെ പ്രാസത്തെപ്പറ്റി എഴുതിക്കൊണ്ടിരുന്ന പോസ്റ്റ് സമയത്തു തീര്‍ന്നില്ല. അതു് ഇനിയൊരിക്കല്‍ ഇടാം.) അഭ്യുദയകാംക്ഷികളൊക്കെ വിശാഖിനു ചേരുന്ന “വി”യില്‍ തുടങ്ങുന്ന പേരിടണമെന്ന അഭിപ്രായക്കാരായിരുന്നു.

ഇതെല്ലാമൊത്ത വിനായകന്‍, വിഘ്നേശന്‍, വക്രതുണ്ഡന്‍ എന്നു മൂന്നു പേരുകള്‍ മാത്രമേ കിട്ടിയുള്ളൂ.

വക്രതുണ്ഡന്‍ എന്നതു വക്കാരിയുടെ പേരായതുകൊണ്ടു് ഉപേക്ഷിച്ചു.

വക്കാരിയുടെ പേരു്” എന്നൊരു ഗവേഷണപ്രബന്ധം ഓഫ്‌യൂണിയനില്‍ പ്രസിദ്ധീകരിക്കണം എന്നു വിചാരിച്ചിട്ടു് ഇതുവരെ പറ്റിയില്ല. ഒന്നിലധികം വര്‍ഷത്തെ ഗവേഷണഫലമായി കണ്ടുപിടിച്ചതാണു്. ഇത്രയുമായ സ്ഥിതിയ്ക്കു് ഇവിടെ ചുരുക്കി പറഞ്ഞേക്കാം.

കോട്ടയം ജില്ലയിലെ കുറിച്ചിയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയ്ക്കു റോഡ്‌സൈഡിലാണു വക്കാരിയുടെ വീടെന്നു് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു വ്യക്തമാണു്. ഗവേഷണഫലമായി അതു കാരിത്താസ് എന്ന സ്ഥലമാണെന്നു ഞാന്‍ കണ്ടുപിടിച്ചു. ഇതിനു് ഉപോദ്ബലകമായ വസ്തുതകള്‍ പ്രബന്ധത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.

വക്കാരി തന്റെ പ്രൊഫൈലില്‍ ഇട്ടിരിക്കുന്ന പടം ആനയുടേതാണെന്നു ചിലരും ഗണപതിയുടേതാണെന്നു മറ്റു ചിലരും തെറ്റിദ്ധരിച്ചിട്ടുണ്ടു്. ഇതു രണ്ടുമല്ല, അല്ലെങ്കില്‍ ഇതു രണ്ടുമാണു സത്യം എന്നതാണു വസ്തുത. മുഴുവന്‍ ശരീരം വരയ്ക്കാതെ മുഖം മാത്രം വരച്ചതു് ആനയ്ക്കും ഗണപതിയ്ക്കും യോജിക്കുന്ന വക്രതുണ്ഡന്‍ എന്ന പേരിനെ സൂചിപ്പിക്കാനാണെന്നു സംശയാതീതമായി തെളിഞ്ഞിട്ടുണ്ടു്.

ഇപ്പോള്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ഇദ്ദേഹം കുറച്ചുകാലം ഇന്ത്യയുടെ വടക്കുകിഴക്കേ കോണിലുള്ള ഒരു കലാലയത്തില്‍ അദ്ധ്യാപകനായിരുന്നെന്നും അവിടുത്തെ ഭാഷയില്‍ “മാസ്റ്റര്‍” എന്നതിനു പകരം “മഷ്ടാര്‍” എന്നാണു പറയുക എന്നും എന്റെ ഗവേഷണം വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ പുര്‍ണ്ണനാമമായ വക്‌റതുണ്ഡന്‍ കാരിത്താസ് മഷ്‌ടാര്‍ എന്നതിന്റെ ചുരുക്കരൂപമാണു് വക്കാരിമഷ്ടാ എന്നതു് എന്നതു നിസ്തര്‍ക്കമത്രേ.

ഈ പേര്‍ ജാപ്പനീസില്‍ “മനസ്സിലായി” എന്നര്‍ത്ഥമുള്ള ഒരു വാക്കില്‍ നിന്നാണു കിട്ടിയതെന്നു പറയുന്നതു കേവലം ഒരു മറ മാത്രമാണു്. “വകരിമസ്റ്റ” എന്നാണു് ആ വാക്കു്. “ഓക്കേ”, “അതു ശരി”, “അപ്പോള്‍ ശരി”, “പിന്നെക്കാണാം” എന്നൊക്കെയാണു് ആ വാക്കിന്റെ അര്‍ത്ഥം, “മനസ്സിലായി” എന്നല്ല.

ഈ ഗവേഷണത്തിനു് എനിക്കൊരു പി. എഛ്. ഡി. അടുത്തു തന്നെ തരമാകും എന്നൊരു കിംവദന്തിയുമുണ്ടു്.

മാത്രമല്ല, അടുത്ത കുട്ടിക്കു വേണ്ടി കുട്ട്യേടത്തി നോക്കി വെച്ചിരിക്കുന്ന പേരാണതു്.

ഭൂരിഭാഗം ആളുകളും വിനായകിനോടൊപ്പമായിരുന്നു. വിഘ്നേശ് എന്ന പേരിന്റെ കൂടെ ഞാനും വിശാഖും മാത്രം.

ബൂലോഗത്തിലെ കുറേ പുലികളോടു് അഭിപ്രായം ചോദിച്ചു. അവിടെയും വിനായകനായിരുന്നു പിന്തുണ കൂടുതല്‍. വിഘ്നേശിനെ പിന്തുണച്ചതു് ആകെ മന്‍‌ജിത്ത് മാത്രം. അതും ചെല്ലപ്പേരായി “വിക്കി” എന്നു വിളിക്കാം എന്നതുകൊണ്ടു്. വിക്കിപീഡിയ തലയ്ക്കുപിടിച്ചാല്‍ മനുഷ്യന്റെ അഭിപ്രായങ്ങളെ വരെ അതു ബാധിക്കും എന്നു മനസ്സിലായില്ലേ?

അവസാനം കഴിഞ്ഞ പ്രാവശ്യം ചെയ്തതു പോലെ കുറേ സായിപ്പുകളെക്കൊണ്ടു പറയിച്ചു നോക്കി. ഫലം അവിശ്വസനീയമായിരുന്നു. വിനായക് ആര്‍ക്കും വഴങ്ങുന്നില്ല. നീളം കൂടിപ്പോയി എന്നാണു പരാതി. അതേ സമയം വിഘ്നേശ് എല്ലാവരും നന്നായി പറഞ്ഞു. (വിഗ്നേശ് എന്നായിപ്പോയെന്നു മാത്രം. അതു പിന്നെ ഇന്ത്യക്കാരും അങ്ങനെ തന്നെയല്ലേ പറയുന്നതു്?) അങ്ങനെ വിഘ്നേശ് ഏതാണ്ടു് ഉറച്ചു.


UMESH-നു് 5 അക്ഷരം. SINDHU-വിനു് 6 അക്ഷരം. VISHAKH-നു 7 അക്ഷരം. VIGHNESH-നു 8 അക്ഷരം. ഏതായാലും പുരോഗതിയുണ്ടു്. ഒമ്പതക്ഷരമുള്ള ശിവന്റെ മക്കള്‍ ഉണ്ടോ എന്തോ? SHASTHAVU?


എനിക്കു ശിവന്റെ പേരും മക്കള്‍ക്കു രണ്ടും ശിവന്റെ പിള്ളേരുടെ പേരും ആയതു കൊണ്ടു് ഇനി സിന്ധുവിന്റെ പേരു മാറ്റണം. പാര്‍വ്വതിയുടെ ഒരു പേരാക്കണം. “സിന്ധു” എന്ന പദത്തിനു ധാരാളം അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലി നിരത്തുന്നുണ്ടെങ്കിലും അവയില്‍ ജീവനുള്ളതു് “ആന” മാത്രം.

പെണ്‍‌കുട്ടിയായിരുന്നെങ്കില്‍ ഇടാന്‍ പണ്ടു തൊട്ടേ നോക്കി വെച്ചിരുന്ന പ്രിയപ്പെട്ട പേരുകളൊക്കെ പാര്‍വ്വതിയുടെ പര്യായങ്ങളായിരുന്നു-പാര്‍വ്വതി, ഗൌരി, അപര്‍ണ്ണ, ഉമ,… അതിലെതെങ്കിലും ഒന്നിടാം.

സിന്ധുവിനു് ഒരു സങ്കടമുണ്ടു്-തന്റെ പേരു വളരെ ചെറുതായിപ്പോയെന്നു്. അതിനാല്‍ ചെറിയ ചെല്ലപ്പേരൊന്നും ഉണ്ടായിട്ടില്ല എന്നു്.

Sin എന്ന ചെല്ലപ്പേരു് ഞങ്ങള്‍ നിര്‍ദ്ദേശിച്ചതാണു്. നല്ല അര്‍ത്ഥമുള്ള പേരുമാണു്-ഇംഗ്ലീഷില്‍!

വളരെ നീളമുള്ള ഒരു പേരു്; അതിനു വളരെ ചെറിയ ഒരു വിളിപ്പേരു്. അതാണു സിന്ധുവിന്റെ സ്വപ്നം.

പാര്‍വ്വതിയ്ക്കു പര്യായമായി നീളമുള്ളതും ചെറിയ ചുരുക്കപ്പേരുള്ളതുമായ പേരുകള്‍ വേണമെങ്കില്‍ വലിയ വിഷമമൊന്നുമില്ല. ലളിതാസഹസ്രനാമം നോക്കിയാല്‍ ആയിരം പേരു കിട്ടും. ഞങ്ങള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്ന പേരുകള്‍ അക്ഷരമാലാക്രമത്തില്‍ താഴെച്ചേര്‍ക്കുന്നു.

പേരു് : ചെല്ലപ്പേരു്
അജ്ഞാനദ്ധ്വാന്തദീപിക : അജ്ഞാന
അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതാ : അശ്വ
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണി : ഇച്ഛ
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലി : ഉന്മേഷ
കാമേശ്വരാസ്ത്രനിര്‍ദഗ്ദ്ധസഭണ്ഡാസുരശൂന്യകാ : കാമ
കാളരാത്ര്യാദിശക്ത്യൌഘവൃത : കാള
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിത : കുരു
കൂര്‍മ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിത : കൂര്‍മ്മ
ക്രോധാകാരാങ്കുശോജ്ജ്വല : ക്രോധ
ചണ്ഡമുണ്ഡാസുരനിഷൂദിനി : ചണ്ഡ
ചക്രരാജരഥാരൂഢസര്‍വ്വായുധപരിഷ്കൃത : ചക്ര
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനി : ജന്മ
ഡാകിനീശ്വരി : ഡാകിനി
താടങ്കയുഗളീഭൂതതപനോഡുപമണ്ഡല : താട (താടക)
പായസാന്നപ്രിയ : പായസ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത : മന്ത്രി
മാണിക്യമകുടാകാരജാനുദ്വയവിരാജിത : മാണി
സംസാരപങ്കനിര്‍മഗ്നസമുദ്ധരണപണ്ഡിത : സംസാര

ഏതു പേരാണു് അവസാനം സ്വീകരിച്ചുതെന്നു് ഗസറ്റ് വിജ്ഞാപനം വഴി അറിയിക്കുന്നതാണു്.

പ്രത്യേക അറിയിപ്പു്: കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിയ്ക്കു് ഗംഗ എന്നോ ഗംഗയുടെ പര്യായങ്ങളോ പേരുള്ള ഒരാളും പോര്‍ട്ട്‌ലാന്‍ഡിലോ പരിസരത്തിലോ വരാന്‍ പാടില്ല എന്നും വന്നാല്‍ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ ഘ) ഗുരുതരമായിരിക്കും എന്നും സിന്ധു മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.


മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു് ഗുരുകുലവും എന്റെ മറ്റു പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചുപൂട്ടുകയാണു്. എല്ലാവരും വെക്കേഷന്‍ അടിച്ചുപൊളിക്കുക. അഭിവാദ്യങ്ങള്‍. അടുത്ത സ്കൂള്‍വര്‍ഷം മഴ തുടങ്ങുമ്പോള്‍ കാണാം.

ചിത്രങ്ങള്‍ (Photos)
നര്‍മ്മം
വിഘ്നേശ്
വൈയക്തികം (Personal)

Comments (33)

Permalink