തെറ്റിദ്ധരിക്കപ്പെട്ട ഉദ്ദണ്ഡന്‍ (ഞാനും)

എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റില്‍ ചരിത്രത്തിനു നിരക്കാത്ത പലതും സാരസ്യത്തിനു വേണ്ടി ചേര്‍ത്തിരുന്നു. അവ ഈ കഥകളെപ്പറ്റി തെറ്റായ ധാരണകള്‍ ഉണ്ടാക്കും എന്നു പലരും ചൂണ്ടിക്കാട്ടി. ഉദ്ദണ്ഡന്റെയും പുനം നമ്പൂതിരിയുടെയും കാക്കശ്ശേരി ഭട്ടതിരിയുടെയും കഥകളായി ചരിത്രത്തിലും ഐതിഹ്യങ്ങളിലും ഉള്ള വസ്തുതകളാ‍ണു് ഈ പോസ്റ്റില്‍.

  1. ഉദ്ദണ്ഡശാസ്ത്രികള്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നിവര്‍ സമകാലികരായിരുന്നു. മൂന്നു പേരും പതിനഞ്ചാം നൂറ്റാണ്ടില്‍ കോഴിക്കോടു മാനവിക്രമരാജാവിന്റെ രാജസദസ്സിലെ സദസ്യരായിരുന്നു. (ശക്തന്‍ തമ്പുരാന്റെ കാലത്താ‍ണു് ഇവര്‍ ജീവിച്ചിരുന്നതെന്നു് `ഐതിഹ്യമാല’യില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പ്രസ്താവിക്കുന്നതു തെറ്റാണു്. ശക്തന്‍ തമ്പുരാന്‍ പതിനെട്ടാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതു്.) ഇവര്‍ മൂന്നു പേരും പതിനെട്ടരക്കവികളില്‍ ഉള്ളവരാണു്.
  2. ഉദ്ദണ്ഡന്‍ എന്നതും സ്വന്തം പേരല്ല. “ഉദ്ദണ്ഡഃ പരദണ്ഡ…” എന്നു തുടങ്ങുന്ന ഒരു ശ്ലോകം രാജാവിനെപ്പറ്റി ഉണ്ടാക്കി ചൊല്ലിയതിനാല്‍ രാജാവു കൊടുത്ത പേരാണു്. കള്ളപ്പേരുകളെ എതിര്‍ക്കുന്ന ആളായി ഉദ്ദണ്ഡനെ ചിത്രീകരിച്ചതിനാല്‍ മനഃപൂര്‍വ്വം ഈ കാര്യം പോസ്റ്റില്‍ മറച്ചുവെച്ചതാണു്.
  3. ഉദ്ദണ്ഡനു ഭാഷാകവികളെ പുച്ഛമായിരുന്നു. “പലായധ്വം…”, “ഭാഷാകവിനിവഹോയം…” എന്നീ ശ്ലോകങ്ങള്‍ അദ്ദേഹം എഴുതിയതു തന്നെയാണു്‌. എങ്കിലും പുനം നമ്പൂതിരിയെപ്പറ്റി നല്ല മതിപ്പായിരുന്നു. “താരില്‍ത്തന്വീ…” എന്ന ശ്ലോകത്തെ അഭിനന്ദിച്ചു പട്ടു കൊടുത്തതും “അധികേരളം…” എന്ന ശ്ല്ലോകമെഴുതിയതും ഉള്ളതു തന്നെയാണു്. പോസ്റ്റില്‍ പറയുന്നതു പോലെ പുനത്തോടുള്ള ആദരവു് ഒരിക്കലും കുറഞ്ഞിട്ടില്ല.
  4. ആ പോസ്റ്റില്‍ പറയുന്നതു പോലെ ഉദ്ദണ്ഡശാസ്ത്രികള്‍ കാവ്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാത്ത അരസികനായിരുന്നില്ല. കോകിലസന്ദേശം, മല്ലികാമാരുതം എന്നീ കാവ്യങ്ങള്‍ അദ്ദേഹത്തിന്റേതാണെന്നാണു പണ്ഡിതമതം. തന്റെ കുട്ടിയെ കാവ്യം പഠിപ്പിക്കുമോ എന്നു ചോദിച്ച ഒരു അച്ഛനോടു പറഞ്ഞതാണു് “വാചാ വാക്യപദാര്‍ത്ഥ…” എന്ന ശ്ലോകം. അല്ലാതെ ഉദ്ദണ്ഡന്റെ കാവ്യാസ്വാദനത്തിന്റെ അശക്തിയെ സൂചിപ്പിക്കുന്നതല്ല.
  5. ഒരു ക്ഷേത്രത്തില്‍ ഉടുക്കു കൊട്ടുന്നതു കേട്ടിട്ടു് ആ താളത്തിലെഴുതിയ ശ്ലോകമാണു് “നൃത്യദ്ധൂര്‍ജ്ജടി…” എന്നതു്. ആ ശ്ലോകത്തില്‍ ശബ്ദഭംഗിക്കു തന്നെയാണു പ്രാധാന്യം.
  6. പുനത്തിനെ അരക്കവിയാക്കിയതു് ഉദ്ദണ്ഡനല്ല. രാജാവു തന്നെയായിരിക്കണം.
  7. വാദം നടക്കുന്നതു് കാ‍ക്കശ്ശേരിക്കു് ഏഴു വയസ്സുള്ളപ്പോഴാണു്. പിന്നീടു് അദ്ദേഹം രാജസദസ്സില്‍ അംഗമായി. അതിനും വളരെക്കാലം കഴിഞ്ഞാണു് “ഹൃദാകാശേ ചിദാദിത്യ…” എന്ന ശ്ലോകത്തിന്റെ ഉദ്ഭവം.
  8. ഞാനെഴുതിയതു പോലെ “ചിദാകാശേ ഹൃദാദിത്യ…” എന്നല്ല ആ ശ്ലോകം, “ഹൃദാകാശേ ചിദാദിത്യ…” എന്നാണു്. ചൂണ്ടിക്കാണിച്ച മധുരാജിനും ശ്രീകൃഷ്ണനും നന്ദി.

    സാധാരണ ബ്രാഹ്മണരെപ്പോലെ സന്ധ്യാവന്ദനവും മറ്റും ചെയ്യുന്ന പതിവു കാക്കശ്ശേരിക്കില്ലായിരുന്നു. അതെന്തേ എന്നു് ഒരിക്കല്‍ ഒരാള്‍ ചോദിച്ചപ്പോള്‍ കൊടുത്ത മറുപടിയാണു് ആ ശ്ലോകം.
    ശ്ലോകം:

    ഹൃദാകാശേ ചിദാദിത്യഃ
    സദാ ഭാതി നിരന്തരം
    ഉദയാസ്തമയൌ നസ്തഃ
    കഥം സന്ധ്യാമുപാസ്മഹേ?

    അര്‍ത്ഥം:

    ഹൃത്-ആകാശേ : ഹൃദയമാകുന്ന ആകാശത്തില്‍
    ചിത്-ആദിത്യഃ : മനസ്സാകുന്ന സൂര്യന്‍
    സദാ നിരന്തരം ഭാതി : എപ്പോഴും ഇടതടവില്ലാതെ വിളങ്ങുന്നു.
    ഉദയ-അസ്തമയൌ നസ്തഃ : ഉദയവും അസ്തമയവും ഉണ്ടാകുന്നില്ല
    കഥം സന്ധ്യാം ഉപാസ്മഹേ? : എങ്ങനെ (ഞാന്‍) സന്ധ്യയെ വന്ദിക്കും?

    ഉദ്ദണ്ഡനെപ്പോലെ പ്രാസസുന്ദരമായി കാക്കശ്ശേരിക്കും എഴുതാന്‍ കഴിയുമായിരുന്നു എന്നു കാണിക്കാന്‍ മാത്രമാണു് ആ ശ്ലോകാര്‍ദ്ധം പോസ്റ്റില്‍ ഇട്ടതു്.

  9. “പലായധ്വം…” എന്ന ശ്ലോകത്തോടൊപ്പം തന്നെയാണു “ഭാഷാകവിനിവഹോയം…” എന്ന ശ്ലോകവുമെഴുതിയതു്. ഉദ്ദണ്ഡന്‍ കേരളത്തില്‍ വന്ന സമയത്തു്. അല്ലാതെ വാദം കഴിഞ്ഞല്ല.
  10. കാക്കശ്ശേരിക്കു ഭാഷാകവികളോടു പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹവും സംസ്കൃതത്തില്‍ത്തന്നെയാണു് എഴുതിയിരുന്നതു്‌.
  11. “ആപദി കിം കരണീയം…” എന്നതു തര്‍ക്കുത്തരത്തിലുപരി അല്പം തത്ത്വശാസ്ത്രവുമാണു്. അതിന്റെ വിവരണം അവിടെ അസ്ഥാനത്തായതു കൊണ്ടാണു് എഴുതാഞ്ഞതു്. പൂര്‍ണ്ണമായ കഥ വായിക്കാന്‍ ഗുപ്തന്റെ ഈ കമന്റു കാണുക.

    ഗുപ്തന്‍ പറഞ്ഞ കഥ മുഴുവന്‍ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. ബാല്യത്തിലാണു് ഈ സംഭാ‍ഷണവും എന്നാണു ഞാന്‍ കരുതിയിരുന്നതു്.

കൂടുതല്‍ വിവരങ്ങള്‍ക്കു് പുനം നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികള്‍ എന്നീ വിക്കിപീഡിയ ലേഖനങ്ങള്‍ നോക്കുക. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ “ഐതിഹ്യമാല”യില്‍ ഉദ്ദണ്ഡശാസ്ത്രികളെപ്പറ്റിയും കാക്കശ്ശേരി ഭട്ടതിരിയെപ്പറ്റിയും കഥകളുണ്ടു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും (മൂന്നാം വാല്യമാണെന്നു തോന്നുന്നു) ഈ മൂന്നു കവികളെപ്പറ്റിയും വിശദമായി പറയുന്നുണ്ടു്.


ആ പോസ്റ്റില്‍ എന്റെ കയ്യില്‍ നിന്നും ചില നോട്ടപ്പിശകുകളും സംഭവിച്ചിട്ടുണ്ടു്.

  1. “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ…” എന്നതിനു പകരം “ബ്രഹ്മാദീനപി ച കിങ്കരം കുരുതേ…” എന്നു തെറ്റായി എഴുതിപ്പോയി. തിരുത്തിയിട്ടുണ്ടു്. തെറ്റു ചൂണ്ടിക്കാട്ടിയ മധുരാജിനും ശ്രീകൃഷ്ണനും നന്ദി.
  2. “താരില്‍ത്തന്വീ…” എന്ന ശ്ലോകത്തിലെ “എന്നും” എന്ന വാക്കിനു “ദിവസേന” എന്നര്‍ത്ഥം വ്യാഖ്യാനിച്ചതു അക്ഷന്തവ്യമായ തെറ്റായിപ്പോയി. ചൂണ്ടിക്കാട്ടിയ മധുരാജിനു നന്ദി.
  3. ശ്രീകൃഷ്ണന്‍ ആ ശ്ലോകത്തിന്റെ സാരസ്യം ഈ കമന്റില്‍ വിശദീകരിച്ചിട്ടുണ്ടു്. ഒരിക്കലും രാജാവെന്ന തൊടുകുറി കളയരുതു് എന്നാണു കവിയുടെ ആഗ്രഹം. പക്ഷേ, കുളിക്കുമ്പോള്‍ അതു കളഞ്ഞേ പറ്റൂ. അതിനാല്‍, അതു വരെയെങ്കിലും ആ കുറി മായാതെ ഇരിക്കണേ എന്നാണു പ്രാര്‍ത്ഥന. അപ്പോള്‍ മായുമല്ലോ എന്ന ചിന്തയില്‍ നിന്നുള്ള “ഹന്ത” എന്ന വ്യാക്ഷേപകം അര്‍ത്ഥവത്തുമാണു്.

    ഈ അര്‍ത്ഥവും ചമത്ക്കാരവും വളരെ വാ‍യിച്ചിട്ടുള്ളതാണു്. ആ പോസ്റ്റിലെ ഉദ്ദണ്ഡന്‍ ശബ്ദമാത്രപ്രിയന്‍ മാത്രമാണെന്നു വരുത്താന്‍ മനഃപൂര്‍വ്വം പറയാതിരുന്നതാണു്. മലയാളമുക്തകങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ മുത്തുമണിയാണു് ആ ശ്ലോകം. (അതിനു മുമ്പുണ്ടായിരുന്ന മണിപ്രവാളശ്ലോകങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ ചമത്കാരം ഉണ്ടായിരുന്നില്ല. ലീലാതിലകത്തിലെ “പുല്‍കിക്കൊണ്ടാളുറക്കേ…” എന്ന ഉത്തമകാവ്യത്തിനുദാഹരണമായിപ്പറഞ്ഞിരിക്കുന്ന ശ്ലോകത്തില്‍ അശ്ലീലമല്ലാതെ എന്തുണ്ടു്?) പിന്നീടു് ധാരാളം നല്ല മുക്തകങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഹന്തയ്ക്കു് അവിടെ അര്‍ത്ഥവുമുണ്ടു്.

    “ഹന്ത”യ്ക്കു ചമത്ക്കാരമില്ലെന്നും പിന്നീടുള്ളവര്‍ ആ ശ്ലോകത്തിനെ വെറുതേ കൊണ്ടാടിയെന്നും ധ്വനിയുള്ള ഖണ്ഡിക അസ്ഥാനത്താണെന്നു മനസ്സിലാക്കുന്നു. അതു നീക്കം ചെയ്തിട്ടുണ്ടു്.

    ഉദ്ദണ്ഡന്‍ കൊടുത്ത പട്ടു് ആ ശ്ലോകത്തിലെ അര്‍ത്ഥഭംഗിക്കല്ല, മറിച്ചു ശബ്ദഭംഗിക്കാണു് എന്ന അഭിപ്രായം എന്റേതല്ല. ഒരു അക്ഷരശ്ലോകസദസ്സില്‍ ഏതോ സഹൃദയന്‍ (അതു മധുരാജ് തന്നെയായിരുന്നോ? ഓര്‍മ്മയില്ല.) പറഞ്ഞു കേട്ടതാണു്. എന്തായാലും, അതെനിക്കു വളരെ ഇഷ്ടമായി. ഉദ്ദണ്ഡന്റെ ശ്ലോകങ്ങള്‍ വായിച്ചപ്പോള്‍ അതു ശരിയാണെന്നു തോന്നുകയും ചെയ്തു. അതിനാല്‍ അതു മാറ്റിയിട്ടില്ല. ആ പോസ്റ്റില്‍ അതു് ആവശ്യമാണു താനും.


ആ പോസ്റ്റിന്റെ വിമര്‍ശനങ്ങളെപ്പറ്റി:

  1. സുനില്‍ എഴുതുന്നു:

    ഉദ്ദണ്ഡശാസ്ത്രികളെ ((സാക്ഷാല്‍)) ഇത്ര അപമാനിക്കേണ്ടിയിരുന്നില്ല.

    ശരിയാണു്. ആ പോസ്റ്റിലെ ഉദ്ദണ്ഡനു വേണ്ടി അതു ചെയ്യേണ്ടി വന്നു. അതിലെ ഡിസ്ക്ലൈമറും ഈ പോസ്റ്റും ആ ന്യൂനത പരിഹരിച്ചു എന്നു കരുതുന്നു.

  2. മധുരാജ് എഴുതുന്നു:

    പക്ഷേ ഈ മനോധര്‍മങ്ങളെ വേര്‍തിരിച്ചറിയാത്തവര്‍ക്കുണ്ടാകുന്ന തെറ്റിദ്ധാരണകള്‍ക്കു ഉമേഷ്‌ ഉത്തരവാദിത്തം ഏല്‍ക്കുമോ?
    ചാക്യാന്മാര്‍ കൂത്തിലുപയോഗിച്ച പല മനോധര്‍മ്മക്കസര്‍ത്തുകളും പിന്നീടു ചരിത്രത്തിന്റെ ഭാഗമായി തല്‍പരകക്ഷികള്‍ ദുരുപയോഗം ചെയ്ത അനുഭവങ്ങളുണ്ടല്ലൊ? (ഉദാ: ബൂര്‍ഷ്വാ വാമനന്‍ സഖാവു മഹാബലിയെ ചവിട്ടിത്താഴ്ത്തി പാതാളത്തിലാക്കിയ കഥ. മനീഷാ പഞ്ചകം എന്ന പ്രകരണത്തിലെ ഒരുശ്ലോകത്തിന്റെപോലും അര്‍ഥം അറിയാതെയും പറയാതെയും, അങ്ങനെ ഒരു പ്രകരണമെഴുതാനുണായതായി ഒരു സംഭവം പടച്ചുവിട്ടതും.)

    വാസ്തവം. പാവം മുനിയായിരുന്ന ദുര്‍വ്വാസാവിനെ കാളിദാസന്‍ ഒരു നാടകത്തില്‍ കഥ വളച്ചൊടിച്ചതു കൊണ്ടു് ആളുകളെ ആവശ്യമില്ലാതെ ശപിക്കുന്ന മുനിയായി മനുഷ്യര്‍ മനസ്സിലാക്കുന്നതും, എം. ടി. യുടെ ഒരു സിനിമാക്കഥ മൂലം ഉണ്ണിയാര്‍ച്ചയെ ഒരു ദുഷ്ടയായും ചന്തുവിനെ സദ്‌ഗുണസമ്പന്നനായും വളരെയധികം ആളുകള്‍ കരുതുന്നതും മറ്റു ചില ഉദാഹരണങ്ങള്‍.

    എന്റെ പോസ്റ്റു മൂലം അങ്ങനെയൊരു പ്രശ്നം ഉണ്ടാകരുതെന്നു് എനിക്കു നിര്‍ബന്ധമുണ്ടു്. അതിനാല്‍ ആ പോസ്റ്റിന്റെ മുകളില്‍ത്തന്നെ ഈ പോസ്റ്റിലേക്കു് ഒരു ലിങ്കു കൊടുത്തിട്ടുണ്ടു്.

  3. തന്റെ ഇഷ്ടകവിയായ ഉദ്ദണ്ഡനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ചു് ജ്യോതിര്‍‌മയി ഗുരുത്വദോഷം എന്നൊരു പോസ്റ്റു തന്നെ ഇട്ടു. ഒന്നും ഉദ്ധരിക്കുന്നില്ല. പോസ്റ്റ് മുഴുവന്‍ വായിക്കുക.

    ജ്യോതിര്‍മയി കഥയറിയാതെ ആട്ടം കാണുകയാണെന്നു വ്യക്തം. ആട്ടക്കഥ ഇവിടെ വായിക്കുക. എന്നിട്ടു് ഈ സറ്റയര്‍ ഒന്നു കൂടി വായിക്കുക.

    സംസ്കൃതാദ്ധ്യാപികയായ ജ്യോതിര്‍മയിയോടു് അന്യാപദേശത്തിന്റെ ചമത്ക്കാരത്തെപ്പറ്റി പറയേണ്ട കാര്യമില്ലല്ലോ. “സംസ്കൃതം” എന്നതും ആ പോസ്റ്റില്‍ അച്ചടിമാദ്ധ്യമങ്ങളുടെ പ്രതീകമാണു്, മലയാളം ബ്ലോഗിന്റേതും. അല്ലാതെ ഉദ്ദണ്ഡനെയോ സംസ്കൃതത്തെയോ അവഹേളിച്ചതല്ല.

  4. ഈ പോസ്റ്റില്‍ എന്റെ അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ് എന്ന പോസ്റ്റ് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെ നേരെയാക്കാനാണു ശ്രദ്ധിച്ചിരിക്കുന്നതു്. അതിനാല്‍ ജ്യോതിര്‍മയി നടത്തിയ വ്യക്തിപരമായ ആരോപണങ്ങള്‍ക്കു് ഇവിടെ മറുപടി പറയുന്നില്ല. ഇനിയൊരിക്കലാവാം.

പ്രതികരണം

Comments (10)

Permalink

അന്ത അഹന്തയ്ക്കു് ഇന്ത പോസ്റ്റ്

(ഡിസ്‌ക്ലൈമര്‍: ഈ പോസ്റ്റ് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല. ചരിത്രത്തിലും ഐതിഹ്യങ്ങളിലും കാണുന്ന ഉദ്ദണ്ഡന്‍, പുനം നമ്പൂതിരി, കാക്കശ്ശേരി ഭട്ടതിരി എന്നീ വ്യക്തികള്‍ക്കു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടു്. വിശദവിവരങ്ങള്‍ അറിയാനും യഥാര്‍ത്ഥ കഥ അറിയാനും ഈ പോസ്റ്റ് വായിക്കുക.)

പണ്ടുപണ്ടു്, ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍, കോഴിക്കോടു മാനവിക്രമന്‍ എന്ന സാമൂതിരി നാടുവാഴുന്ന കാലം. കവികള്‍ക്കും കലാകാരന്മാര്‍ക്കും യാതൊരു കുറവുമില്ല. വഞ്ചിപ്പാട്ടു്, ഓട്ടന്‍‌തുള്ളല്‍, കുറത്തിയാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ സാഹിത്യശാഖകളില്‍ നിഷ്ണാതരായി ഇതു താന്‍ വിശ്വസാഹിത്യം എന്നു കരുതി മലയാളസാഹിത്യകാരന്മാര്‍ ആര്‍മ്മാദിച്ചു കഴിഞ്ഞു പോന്നു. ഇടയ്ക്കിടെ സീനിയര്‍, ജൂനിയര്‍, കൂട്ടായ്മ, കോപ്പിറൈറ്റ് എന്നൊക്കെ കേള്‍ക്കാമെങ്കിലും, പൊതുവേ ഈ മലയാളത്താന്മാര്‍ സൌഹാര്‍ദ്ദത്തിലാണു കഴിഞ്ഞുപോന്നതു്. എങ്കിലും സംസ്കൃതത്തില്‍ എഴുതുന്നതാണു് ഉത്തമസാഹിത്യമെന്നു ചിലരൊക്കെ ധരിച്ചു വശായിരുന്നു. സംസ്കൃതത്തിന്റെ കാലം കഴിഞ്ഞെന്നും സാഹിത്യത്തിന്റെ ഭാവി മലയാളത്തില്‍ ആയിരിക്കും എന്നും ചില ദീര്‍ഘദര്‍ശികള്‍ പറഞ്ഞുകൊണ്ടു നടന്നെങ്കിലും താന്‍ മലയാളത്തിലെഴുതിയ സൃഷ്ടികള്‍ സംസ്കൃതത്തിലാക്കാന്‍ വഴി വല്ലതുമുണ്ടോ എന്നു തക്കം പാര്‍ത്തുകൊണ്ടിരുന്നവരും ധാരാളമുണ്ടായിരുന്നു. സംസ്കൃതത്തിലുള്ള ഏതു കൃതിയേക്കാളും മികച്ചവയാണു താന്‍ എഴുതുന്നവ എന്നു് അഭിമാനിച്ചവരും കുറവല്ല.

അങ്ങനെയിരിക്കേ, സംസ്കൃതത്തില്‍ മാത്രം എഴുതിക്കൊണ്ടിരുന്ന ഒരു പരദേശി മലയാളനാട്ടിലെത്തി. ഉദ്ദണ്ഡശാസ്ത്രികള്‍ എന്നായിരുന്നു പേരു്. ശാസ്ത്രികള്‍ എന്നതു സ്വയം ചാര്‍ത്തിയ ബിരുദമായിരുന്നു. താന്‍ എഴുതുന്ന വഹയ്ക്കാണു് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതു് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മലയാളസാഹിത്യകാരന്മാരൊക്കെ വെറും ഭോഷന്മാരാണു് എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.

ദോഷം പറയരുതല്ലോ, ഈ മലയാളത്താന്മാര്‍ താന്‍ എഴുതുന്നതൊക്കെ വായിക്കണമെന്നു് ഉദ്ദണ്ഡനു് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം എല്ലാവരുടേയും അടുത്തു ചെന്നു് താന്‍ ഇതാ വരുന്നു എന്നും നീയൊക്കെ എഴുത്തു നിര്‍ത്തി താന്‍ എഴുതുന്നതു വായിക്കാന്‍ തുടങ്ങണം എന്നും അഭ്യര്‍ത്ഥിച്ചു.

ശ്ലോകം:

പലായധ്വം പലായധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീ ഹ്യായാത്യുദ്ദണ്ഡകേസരീ

അര്‍ത്ഥം:

രേ രേ ദുഷ്കവികുഞ്ജരാഃ : ഡേയ് പൊട്ടക്കവികളാകുന്ന ആനകളേ
പലായധ്വം പലായധ്വം : ഓടടേയ്… ഓടടേയ്…
വേദാന്ത–വന-സഞ്ചാരീ : വേദാന്തം എന്ന വനത്തില്‍ സഞ്ചാരിക്കുന്ന
ഉദ്ദണ്ഡ-കേസരീ ഹി ആയാതി : ഉദ്ദണ്ഡന്‍ എന്ന സിംഹം ഇതാ വരുന്നു!
download MP3

തുടര്‍ന്നു് അദ്ദേഹം ദിവസം ഓരോന്നു വെച്ചു് ശ്ലോകങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. വായിച്ചവര്‍ക്കൊന്നും ഒരു മണ്ണാങ്കട്ടയും മനസ്സിലായില്ല. സംസ്കൃതത്തിലെ എഴുത്തിന്റെ സ്റ്റൈലായിരിക്കും എന്നു കരുതി ആരും ഒന്നും പറഞ്ഞില്ല.

സ്റ്റൈല്‍ മനസ്സിലാക്കാന്‍ ഒരെണ്ണം താഴെ:

ശ്ലോകം:

നൃത്യദ്ധൂര്‍ജ്ജടികരഗതദമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ
കല്‌പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ
ശൈലാബ്ധീശ്വര, നൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ

അര്‍ത്ഥം:

അയി ശൈലാബ്ധി-ഈശ്വര, നൃപവര : അല്ലയോ ശൈലാബ്ധീശ്വരരാജാവേ
നൃത്യത്-ധൂര്‍ജ്ജടി-കര-ഗത-ഡമരുക- : നൃത്തം ചെയ്യുന്ന ശിവന്റെ കയ്യിലിരിക്കുന്ന ഉടുക്കിന്റെ
ഡുമുഡുമു-പടു-രവ-പരിപന്ഥിന്യഃ : “ഡുമുഡുമു” എന്ന മുഴങ്ങുന്ന ശബ്ദത്തോടു് അടുത്തു നില്‍ക്കുന്നതും
കല്പ-ക്ഷ്മാരുഹ-വികസിത-കുസുമ-ജ- : കല്പവൃക്ഷത്തിന്റെ വിടര്‍ന്ന പൂവില്‍ നിന്നുള്ള
മധു-രസ-മധുരിമ-സഹ-ചാരിണ്യഃ : തേനിന്റെ മാധുര്യത്തിനോടു കൂടെ പോകുന്നതും
മന്ഥ-ക്ഷ്മാധര-വിമഥിത-ജലനിധി- : മന്ദരപര്‍വ്വതം കടഞ്ഞ കടലിന്റെ
ഘുമുഘുമു-ഘനരവ-മദ-മന്ഥിന്യഃ : “ഘുമുഘുമു” എന്ന കനമുള്ള ശബ്ദത്തിന്റെ അഹങ്കാരം കളയുന്നതും
തവ വചസാം ശ്രേണ്യഃ : (ആയ) നിന്റെ വാക്കുകളുടെ ശ്രേണികള്‍
ബുധ-സുഖം വിദധതു : പണ്ഡിതന്മാര്‍ക്കു സുഖം നല്‍കട്ടേ!
download MP3

ഇതാണു സ്റ്റൈല്‍. വലിയ കട്ടിയുള്ള വാക്കുകളേ ഉപയോഗിക്കൂ. “ഘടപടാ” എന്നിരിക്കും. കൂട്ടി വായിച്ചു് അര്‍ത്ഥം നോക്കിയാല്‍ കാര്യമായൊന്നും ഉണ്ടാവുകയുമില്ല. രാജാവിനെപ്പറ്റി മാത്രമല്ല, അല്പം പ്രശസ്തരെന്നു തോന്നിയ പലരുടെയും പേരുകള്‍ ചേര്‍ത്തു് ഇദ്ദേഹം കൃതികള്‍ ചമച്ചിരുന്നു. ഈ കൃതികളും ആ ആളുകളും തമ്മില്‍ എന്തു ബന്ധം എന്നു് ആലോചിച്ചു പാമരന്മാര്‍ തല പുണ്ണാക്കി.

ഇദ്ദേഹത്തിനു തര്‍ക്കവും വിമര്‍ശനവുമല്ലാതെ കാവ്യാസ്വാദനത്തിനുള്ള ശക്തി അല്പം പോലുമില്ലായിരുന്നു. അതു തുറന്നു സമ്മതിച്ചിട്ടുമുണ്ടു്.

ശ്ലോകം:

വാചാ വാക്യപദപ്രമാണപദവീസഞ്ചാരസം‌പൂതയാ
സന്നദ്ധപ്രതിമല്ലഗല്ലമകുടീകുട്ടാകധാടീജുഷാ
സാടോപം വിഹരന്‍ കഥം നു രമതേ സാഹിത്യമുദ്രാരസേ?
പ്രൌഢസ്ത്രീരസികായ ബാലവനിതാസംഗഃ കഥം രോചതേ?

അര്‍ത്ഥം:

വാക്യ-പദ-പ്രമാണ-പദവീ-സഞ്ചാര-സം‌പൂതയാ : വാക്യത്തിന്റെയും പദത്തിന്റെയും പ്രമാ‍ണങ്ങളില്‍ സഞ്ചരിച്ചു ശുദ്ധമായതും
സന്നദ്ധ-പ്രതി-മല്ല-ഗല്ല-മകുടീ-കുട്ടാക-ധാടീ-ജുഷാ : എതിര്‍ക്കാന്‍ തയ്യാറെടുത്തു വന്നവരുടെ ചെകിടും തലയും തച്ചുടയ്ക്കുവാനുള്ള ധാടി ഉള്ളതും
വാചാ : (ആയ) വാക്കു് ഉപയോഗിച്ചു്
സാടോപം വിഹരന്‍ : ഒരു അല്ലലുമില്ലാതെ വിഹരിക്കുന്ന (എനിക്കു്)
സാഹിത്യ-മുദ്രാ-രസേ : ഈ സാ‍ഹിത്യം എന്നു പറയുന്ന സാധനത്തിന്റെ രസത്തില്‍
കഥം നു രമതേ? : വല്ല രസവുമുണ്ടാവുമോ?
പ്രൌഢ-സ്ത്രീ-രസികായ : കാമകലയില്‍ കേമികളെ മാത്രം പ്രാപിക്കുന്ന ഒരാള്‍ക്കു്
ബാലവനിതാസംഗഃ : ഒരു കിളുന്തുപെണ്ണിനെ
കഥം രോചതേ? : എങ്ങനെ ബോധിക്കും?
download MP3
ഒരല്പം ഓഫ്‌ടോപ്പിക്: വി. കെ. എന്‍. -ന്റെ “പയ്യന്‍ കഥക”ളിലെ ആദ്യത്തെ കഥയില്‍ രേണുവിന്റെ സാരിയ്ക്കു സ്ഥാനചലനം സംഭവിക്കുമ്പോള്‍ “ഉദ്ദണ്ഡശാസ്ത്രികള്‍ക്കു ശേഷം സംഭവിച്ച പ്രൌഢസ്ത്രീരസികനായ പയ്യന്‍” എന്ന പ്രയോഗത്തില്‍ ഉദ്ദിഷ്ടമായ ശ്ലോകം ഇതാകുന്നു.

ഇങ്ങനെയൊക്കെയായാലും പറയുന്നതു സംസ്കൃതത്തിലായതു കൊണ്ടും തര്‍ക്കം, വ്യാകരണം, വിമര്‍ശനം തുടങ്ങിയവയില്‍ പേരെടുത്ത ആളായതു കൊണ്ടും പൊതുവേ ആളുകള്‍ ഉദ്ദണ്ഡനു് കുറച്ചു് ആദരവു കൊടുത്തു പോന്നു.


ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നു് വളരെയധികം പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള ഒരു മലയാളകവിയുമുണ്ടു്. പുനം നമ്പൂതിരി എന്നാണു് ആ കവിയുടെ പേരു്.

പുനം ആള്‍ ചില്ലറക്കാരനല്ലായിരുന്നു. പുലിയാ‍യിരുന്നു.

പാലാഴിത്തയ്യലാള്‍ തന്‍ തിരുനയനകലാലോലലോലംബമാലാ–
ലീലാരംഗം, ഭുജംഗേശ്വരമണിശയനേ തോയരാശൌ ശയാനം,
മേലേ മേലേ തൊഴുന്നേന്‍ – ജഗദുദയപരിത്രാണസംഹാരദീക്ഷാ–
ലോലാത്മാനം പദാന്തപ്രണത സകലദേവാസുരം വാസുദേവം

download MP3

എന്നതു പോലെ സ്റ്റൈലായി സംസ്കൃതനിബിഡമായ ശ്ലോകങ്ങള്‍ കൊണ്ടു് ഭാഷാരാമായണചമ്പു എഴുതിയവന്‍. സംസ്കൃതത്തില്‍ എഴുതിയെഴുതി മതിയായി “ഇനി ഞാന്‍ മലയാളത്തിലേ എഴുതൂ” എന്നു ശപഥം ചെയ്തവന്‍. ഇനി സംസ്കൃതത്തില്‍ എന്നെങ്കിലും എഴുതിയാലും ആദ്യം അതു മലയാളത്തില്‍ എഴുതിയതിനു ശേഷം മാത്രമേ സംസ്കൃതത്തില്‍ എഴുതൂ എന്നു പരസ്യമായി പ്രഖ്യാപിച്ചവന്‍.

ഈ പുനം നമ്പൂതിരി തന്നെയാണു ചെറുശ്ശേരിയും എന്നു് ചില പണ്ഡിതര്‍ക്കു് അഭിപ്രായമുണ്ടെന്നു മലയാളം വിക്കിപീഡിയ പറയുന്നു. ശരിയാണോ എന്തോ? എന്തായാലും കള്ളപ്പേരില്‍ എഴുതുന്നതു് അന്നേ ഉണ്ടു് എന്നതിനു രണ്ടു പക്ഷമില്ല. ഉദ്ദണ്ഡനാണെങ്കില്‍ സ്വന്തം പേരില്‍ മാത്രമേ ആളുകള്‍ എഴുതാന്‍ പാടുള്ളൂ എന്നു നിര്‍ബന്ധമുള്ള ആളായിരുന്നു. അല്ലാത്തവരെല്ലാം വെട്ടുക്കിളികളാണത്രേ!

പുനം നമ്പൂതിരി ഒരിക്കല്‍ ഈ ശ്ലോകം എഴുതി.

ശ്ലോകം:

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

അര്‍ത്ഥം:

താരില്‍-ത്തന്വീ-കടാക്ഷ-അഞ്ചല-മധുപ-കുല-ആരാമ! : ലക്ഷ്മീദേവിയുടെ നോട്ടത്തിന്റെ അറ്റമാകുന്ന വണ്ടിന്‍ കൂട്ടത്തിനു പൂന്തോട്ടമായുള്ളവനേ!
രാമാ-ജനാനാം നീരില്‍-ത്താര്‍-ബാണ! : പെണ്ണുങ്ങളുടെ കാമദേവാ!
വൈരാകര-നികര-തമോ-മണ്ഡലീ-ചണ്ഡഭാനോ! : ശത്രുക്കൂട്ടമാകുന്ന ഇരുട്ടിനു് സൂര്യനായവനേ
ധരാ കല്‍പ-അന്ത-തോയേ : ഭൂമി പ്രളയജലത്തില്‍
കുളിക്കും നേരത്തിന്നു് ഇപ്പുറം : കുളിക്കുന്ന സമയത്തിനു മുമ്പു്
നേരു് എത്താതോരു നീയാം തൊടുകുറി : തുല്യമില്ലാത്ത നീയാകുന്ന തൊടുകുറി
ഹന്ത, എന്നും കളകായ്ക : അയ്യോ, ഒരു കാലത്തും കളയാതിരിക്കണേ!
download MP3

ഈ ശ്ലോകം കേട്ടിട്ടു് ഉദ്ദണ്ഡന്‍ ചാടിയെഴുന്നേറ്റു് “ബലേ ഭേഷ്! അന്ത ഹന്തയ്ക്കിന്ത പട്ടു്” എന്നു പറഞ്ഞു് തോളത്തു കിടന്ന പട്ടു പുനത്തിനു സമ്മാനിച്ചു എന്നാണു കഥ. ഈ ശ്ലോകത്തിലെ “ഹന്ത” എന്ന പ്രയോഗത്തിനാണു് ആ പട്ടു കൊടുത്തതത്രേ!

ഉദ്ദണ്ഡന്‍ എന്തിനാണു പ്രശംസിച്ചതെന്നു അധികം ആളുകള്‍ക്കും മനസ്സിലായില്ല. ഈ ശ്ലോകത്തിന്റെ അര്‍ത്ഥഭംഗിയല്ല അദ്ദേഹത്തെ ആകര്‍ഷിച്ചതു്. അര്‍ത്ഥം മനസ്സിലായോ എന്നു തന്നെ അറിയില്ല. (പട്ടു കൊടുക്കാനും അവതാരിക എഴുതാനും അര്‍ത്ഥം അറിയേണ്ടല്ലോ!) കുറേ ശബ്ദങ്ങള്‍ പ്രാസത്തോടെ തിരിച്ചും മറിച്ചുമിട്ടു് എഴുതി മാത്രം ശീലമുള്ള ഉദ്ദണ്ഡനെ ആകര്‍ഷിച്ചതു് ഈ ശ്ലോകത്തിന്റെ പ്രാസഭംഗിയാണു്. നാലു വരിയിലുമുള്ള ദ്വിതീയാക്ഷര-തൃതീയാക്ഷരപ്രാ‍സങ്ങള്‍ മനോഹരമാണു്. കൂടാതെ വരികളുടെ അവസാനമുള്ള അനുപ്രാസവും.

ആദ്യത്തെ വരിയില്‍: “രാമ രാമാജനാം” എന്നു മ.
രണ്ടാം വരിയില്‍: “മണ്ഡലീചണ്ഡഭാനോ” എന്നു് ണ്ഡ.
“ബലേ ഭേഷ്” എന്നു പറയാന്‍ വന്ന ഉദ്ദണ്ഡനെ മൂന്നാം വരി നിരാശനാക്കിക്കളഞ്ഞു. “എന്നുമേഷാ കുളിക്കും”. പ്രാസമില്ല!

(എന്നുമേഷാ = എന്നും + ഏഷാ, എന്നു് + ഉമേഷാ അല്ല)

“ഈ മലയാളത്താന്മാര്‍ക്കു മര്യാദയ്ക്കു് ഒരു ശ്ലോകം എഴുതാന്‍ അറിയില്ല” എന്നു മനസ്സില്‍ പറഞ്ഞു പുനത്തിന്റെ പേരു വെട്ടാന്‍ തുനിഞ്ഞപ്പോഴാണു നാലാം വരി: “ഹന്ത, കല്പാന്തതോയേ” എന്നു് ന്ത!
പ്രാസമില്ലാതിരുന്ന നാലാം വരിയില്‍ അര്‍ത്ഥമില്ലാത്ത ഹന്തയെ കടത്തി പുനം പ്രാസമുണ്ടാക്കിയിരിക്കുന്നു! കൊടുക്കു് ആ ഹന്തയ്ക്കു് ഒരു പട്ടു്!

ഇങ്ങനെയാണു് “അന്ത ഹന്തയ്ക്കിന്തപ്പട്ടു്” ഉണ്ടായതു്.

ഉദ്ദണ്ഡന്റെ കാവ്യാസ്വാദനവും വിമര്‍ശനവും ഏതാണ്ടു മനസ്സിലായല്ലോ.


പട്ടു കൊടുക്കുക മാത്രമല്ല, പുനത്തിനു് മഹത്തായ ഒരു അവതാരികയും എഴുതിക്കൊടുത്തു ഉദ്ദണ്ഡന്‍.

ശ്ലോകം:

അധികേരളമഗ്ര്യഗിരഃ കവയഃ
കവയന്തു വയം തു ന താന്‍ വിനുമഃ
പുളകോദ്ഗമകാരി വചഃപ്രസരം
പുനമേവ പുനഃ പുനരാസ്തുമഹേ

അര്‍ത്ഥം:

അധി-കേരളം അഗ്ര്യഗിരഃ കവയഃ കവയന്തു : കേരളത്തിലെ വാക്‍സാമര്‍ത്ഥ്യമുള്ള കവികള്‍ കവിത എഴുതട്ടേ
വയം താന്‍ ന വിനുമഃ തു : നാം അവരെ വണങ്ങുന്നില്ല
പുളകോദ്‌ഗമ-കാരി വചഃ-പ്രസരം : പുളകം പുറത്തുവരുന്ന വാക്കു പ്രസരിപ്പിക്കുന്ന
പുനം ഏവ : പുനം നമ്പൂതിരിയെ മാത്രം
പുനഃ പുനഃ ആസ്തുമഹേ : (ഞാന്‍) പിന്നെയും പിന്നെയും സ്തുതിക്കുന്നു.
download MP3

പുനമൊഴികെ മറ്റൊരു കേരളകവിയെയും താന്‍ ബഹുമാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കുക. താന്‍ നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത കവികളെ വരെ അദ്ദേഹത്തിനു പുച്ഛമായിരുന്നു-കേരളകവിയാണു് എന്ന ഒറ്റക്കാരണം കൊണ്ടു്.

പക്ഷേ, പുനം ഒരു കവിയാണെന്നു സമ്മതിച്ചു കൊടുക്കാന്‍ ഉദ്ദണ്ഡന്‍ തയ്യാറായിരുന്നില്ല. പുനത്തിനെ പരാമര്‍ശിച്ചു് കവി എന്നെഴുതിയാല്‍ ഒരു ചോദ്യചിഹ്നം കൂടി ഇടുന്നതു് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അങ്ങനെ മലയാളികളുടെ അരചകവിയായ പുനം നമ്പൂതിരി ഉദ്ദണ്ഡന്റെ ഇടപെടല്‍ മൂലം അരക്കവിയായി മാറി.

പക്ഷേ, കാലം കുറേ കഴിഞ്ഞപ്പോള്‍ പതിനെട്ടരക്കവികളില്‍ അരക്കവിയായിരുന്ന പുനം നമ്പൂതിരിയെ മാത്രം ജനം ഓര്‍ത്തു. ബാക്കി പതിനെട്ടു സംസ്കൃതകവികള്‍ ആരൊക്കെയെന്നറിയാന്‍ ആളുകള്‍ക്കു വിക്കിപീഡിയ നോക്കേണ്ടി വന്നു.


അക്കാലത്തു്, രേവതീപട്ടത്താനം എന്നൊരു വിദ്വത്‌സദസ്സു സ്ഥിരമായി നടക്കുമായിരുന്നു. ഒരു കാലത്തു വളരെ നല്ല രീതിയില്‍ നടന്നിരുന്ന ഈ വിദ്വത്‌സദസ്സു് ഉദ്ദണ്ഡന്റെ കാലത്തു് വെറും അനാവശ്യതര്‍ക്കങ്ങളുടെ വേദിയായി. ദിവസവും ഉദ്ദണ്ഡന്‍ എന്തെങ്കിലും പറയും. എതിര്‍ക്കുന്നവരെ ഉദ്ദണ്ഡന്‍ തന്നെ തര്‍ക്കിച്ചു തോല്‍പ്പിക്കും. ആരെന്തു പറഞ്ഞാലും “നഹി, നഹി” (അല്ല, അല്ല) എന്നു പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തര്‍ക്കിക്കുന്നവരോടു് പോയി പുസ്തകങ്ങള്‍ വായിച്ചിട്ടു വരാന്‍ പറയുക, അവര്‍ക്കു് എഴുതാന്‍ അറിയില്ല എന്നു പറയുക, അവരുടെ പേരുകള്‍ കൊള്ളില്ല എന്നു പറയുക, താന്‍ സംസ്കൃതത്തില്‍ എഴുതുന്നതൊക്കെ ലോകത്തില്‍ വെച്ചു് ഏറ്റവും ഉത്‌കൃഷ്ടമാണെന്നു പറയുക തുടങ്ങിയ ചെപ്പടിവിദ്യകളും ഉത്തരം മുട്ടുമ്പോള്‍ അദ്ദേഹം ചെയ്തിരുന്നു. എന്തായാലും അവസാനത്തില്‍ താന്‍ ജയിച്ചതായി അദ്ദേഹം പ്രഖ്യാപിക്കും. സാമൂതിരി അതു് അംഗീകരിക്കുകയും ചെയ്യും.

കേരളത്തിലെ പണ്ഡിതര്‍ ഇദ്ദേഹത്തെക്കൊണ്ടു പൊറുതിമുട്ടി. അവര്‍ കൂട്ടമായി ഇദ്ദേഹത്തെ വാദത്തില്‍ തോല്പിക്കാന്‍ ശ്രമിച്ചു. ഉദ്ദണ്ഡന്‍ അവരെ വെട്ടുക്കിളികള്‍ എന്നു വിളിച്ചു. രേവതീപട്ടത്താനം ആകെ അലമ്പായി.

എങ്കിലും കേരളപണ്ഡിതന്മാര്‍ക്കാര്‍ക്കും ഉദ്ദണ്ഡനെ വാദത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ല.


ഈ ഉദ്ദണ്ഡനെയും ഒതുക്കാന്‍ ഒരാളുണ്ടായി-കാക്കശ്ശേരി ഭട്ടതിരി. ഇദ്ദേഹത്തിനു സംഭവം നടക്കുമ്പോള്‍ ഏഴെട്ടു വയസ്സേ ഉള്ളൂ. എഴുത്തും വായനയും തുടങ്ങിയിട്ടു് അധികം കാലമായിട്ടില്ല. എന്നാലെന്താ, സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും ആധികാരികമായ വിവരമാണു്. തര്‍ക്കിക്കാന്‍ ഉദ്ദണ്ഡനെക്കാള്‍ വളരെ മുകളില്‍. എന്തു ചോദിച്ചാലും “നഹി, നഹി” എന്നേ പറയുള്ളൂ. തര്‍ക്കുത്തരം പറയാന് ഇവനെക്കഴിഞ്ഞു് ആരുമില്ല. പണ്ടു ചില ബ്രാഹ്മണര്‍ “ആപദി കിം കരണീയം?” എന്നു ചോദിച്ചപ്പോള്‍ “സ്മരണീയം ചരണയുഗളമംബായാഃ” എന്നും പിന്നെ “തത് സ്മരണം കിം കുരുതേ?” എന്നതിനു് “ബ്രഹ്മാദീനപി ച കിങ്കരീകുരുതേ” എന്നും പദ്യത്തില്‍ത്തന്നെ തര്‍ക്കുത്തരം പറഞ്ഞ ആളാണു്. പ്രാസത്തോടു കൂടി

ഹൃദാകാശേ ചിദാദിത്യസ്സദാ ഭാതി നിരന്തരം

എന്നും മറ്റും കാച്ചാന്‍ കഴിവുള്ള ആളാണു്. ചുരുക്കം പറഞ്ഞാല്‍, പുലിയാണെന്നര്‍ത്ഥം.

കാക്കശ്ശേരി രംഗത്തെത്തിയതോടെ മറ്റു മലയാളപണ്ഡിതന്മാര്‍ക്കും ഉഷാറായി. എങ്ങനെയെങ്കിലും ഉദ്ദണ്ഡനെ കെട്ടുകെട്ടിച്ചേ അടങ്ങൂ എന്നായി അവര്‍.

അക്കാലത്തു രേവതീപട്ടത്താനത്തില്‍ 72 തര്‍ക്കങ്ങളാണു നടക്കുക. ഓരോ തര്‍ക്കത്തിനും വിജയിക്കു് ഓരോ പണക്കിഴി കിട്ടും. ഈ 72 പണക്കിഴിയും സ്ഥിരമായി ഉദ്ദണ്ഡനാണു് കൊണ്ടുപോയിരുന്നതു്. ഇത്തവണ അദ്ദേഹത്തിനു് ഒരെണ്ണം പോലും കൊടുക്കാതിരിക്കുകയായിരുന്നു കാക്കശ്ശേരിയുടെയും കൂട്ടരുടെയും ലക്ഷ്യം.

തര്‍ക്കം തുടങ്ങി. വാദങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു് ഉദ്ദണ്ഡന്‍ കാക്കശ്ശേരിയെ ഒന്നു ചുഴിഞ്ഞു നോക്കി. ഒരു കിളുന്തുപയ്യന്‍. അധികം വിവരമൊന്നും ഉണ്ടാകാന്‍ വഴിയില്ല. സംസ്കൃതത്തില്‍ പത്രാധിപര്‍ക്കുള്ള ഒരു കത്തു പോലും എഴുതിയിരിക്കാന്‍ ഇടയില്ല. ഇവന്‍ വെറുതേ തമാശയ്ക്കു വന്നതായിരിക്കും. ഇവനെക്കാള്‍ വലിയ എത്ര പണ്ഡിതരെ താന്‍ പുഷ്പം പോലെ ഒതുക്കിയിരിക്കുന്നു!

“ആകാരോ ഹ്രസ്വഃ,” പുച്ഛത്തോടെ ഉദ്ദണ്ഡന്‍ പറഞ്ഞു. ആകാരം എന്നു വെച്ചാല്‍ ആകൃതി, ശരീരത്തിന്റെ വലിപ്പം. കുഞ്ഞുപയ്യനാണല്ലോ എന്നു്.

എല്ലാറ്റിനും “നഹി, നഹി” എന്നു മാത്രം പറഞ്ഞു പരിചയിച്ചിട്ടുള്ള കാക്കശ്ശേരി വിട്ടില്ല, “നഹി നഹി,” അദ്ദേഹം പറഞ്ഞു, “ആകാരോ ദീര്‍ഘഃ, അകാരോ ഹ്രസ്വഃ”

ആകാരം എന്നതിനു് ആ എന്ന അക്ഷരം എന്നും അര്‍ത്ഥമുണ്ടു്. (“ര” ഒഴികെയുള്ള എല്ലാ അക്ഷരത്തിന്റെയും കൂടെ “…കാരം” ചേര്‍ത്താണു പറയുക. “ര”യ്ക്കു മാത്രം “രകാരം” എന്നു പറയില്ല-“രേഫം” എന്നാണു പറയുക. എന്താണു കാരണമെന്നു് എനിക്കു് ഒരു പിടിയുമില്ല.) അതു ദീര്‍ഘമാണു്, അകാരമാണു ഹ്രസ്വം എന്നാണു കാക്കശ്ശേരി തിരിച്ചടിച്ചതു്.

ഈ ആകാരം ഉദ്ദണ്ഡനെ മാത്രമല്ല വലച്ചതു്. സിബു “ആകാരാദി” എന്നു പ്രയോഗിച്ചതും സന്തോഷ് തോട്ടിങ്ങല്‍ “അകാരാദി” എന്നു തിരുത്തിയതും ഇവിടെ.

അങ്ങനെ വാദം തുടങ്ങുന്നതിനു മുമ്പു തന്നെ ഉദ്ദണ്ഡന്‍ എട്ടുനിലയില്‍ പൊട്ടി. വാദം തുടങ്ങുകയായി.

ഉദ്ദണ്ഡനു് ഒരു തത്തയുണ്ടു്. അദ്ദേഹത്തിന്റെ ഭാഗ്യചിഹ്നമാണെന്നാണു് അദ്ദേഹം കരുതിയിരുന്നതു്. അതിനെ എടുത്തു മുന്നില്‍ വെച്ചിട്ടേ എന്തും തുടങ്ങൂ. അതിന്റെ ചേഷ്ടകളനുസരിച്ചാണു് വാദം എങ്ങനെ വേണമെന്നു് അദ്ദേഹം തീരുമാനിക്കുന്നതു്. (പില്‍ക്കാലത്തു്, കിളി ചത്തു പോയതിനു ശേഷം കിളിയുടെ ഒരു പടം വാദത്തിനു മുമ്പു വെയ്ക്കുമായിരുന്നു. അതു കിട്ടിയില്ലെങ്കില്‍ നദി, മല, വെട്ടുക്കിളികള്‍, അരി അരയ്ക്കുന്ന മെഷീന്‍ തുടങ്ങി വാദവുമായി ബന്ധവുമില്ലാത്ത എന്തെങ്കിലും വെയ്ക്കുന്നതു പതിവാക്കി. “യത്ര യത്ര വാദസ്തത്ര തത്ര ചിത്രഃ” ചിത്രമില്ലെങ്കില്‍ വാദവുമില്ല.) അന്നും അദ്ദേഹം തന്റെ കിളിയെ എടുത്തു മുന്നില്‍ വെച്ചു. കാക്കശ്ശേരി തന്റെ ഭാഗ്യചിഹ്നമാണെന്നു പറഞ്ഞു് ഒരു പൂച്ചയെ എടുത്തു മുന്നില്‍ വെച്ചു. പൂച്ചയെ കണ്ടതോടെ കിളി പേടിച്ചു് കൂട്ടില്‍ കയറി. പിന്നെ വാദത്തിന്റെ ഗതി നിയന്ത്രിക്കാന്‍ കിളിയില്ലാതെ ഉദ്ദണ്ഡന്‍ വലഞ്ഞു.

പിന്നെ കൊടും‌പിരിക്കൊണ്ട വാദമായിരുന്നു. വാദത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ എഴുതുന്നില്ല. താത്പര്യമുള്ളവര്‍ക്കു് അതു് ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ വായിക്കാം. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഇല്ലാതാകുന്നതിനു മുമ്പു് അവിടെ ഒരു കോപ്പി കണ്ടേക്കും. ഉദ്ദണ്ഡന്റെ എല്ലാ വാദത്തെയും കാക്കശ്ശേരി “നഹി നഹി” എന്നു പറഞ്ഞു ഖണ്ഡിച്ചു് കിഴിയെല്ലാം സ്വന്തമാക്കി എന്നു പറഞ്ഞാല്‍ കഴിഞ്ഞു.

വാദത്തില്‍ തോറ്റു സഹികെട്ടാല്‍ എന്തു ചെയ്യും? തന്തയ്ക്കും തള്ളയ്ക്കും പറയും, അത്ര തന്നെ. ഇവിടെയും അതു സംഭവിച്ചു. പക്ഷേ, ഒരു കുഴപ്പം. അച്ഛനെയോ അമ്മയെയോ ചീത്ത പറഞ്ഞാല്‍ മറ്റെയാള്‍ “നഹി, നഹി” എന്നു പറഞ്ഞു് അതു തെറ്റാണെന്നു സമര്‍ത്ഥിക്കും. അതുകൊണ്ടു കാര്യമില്ലല്ലോ. അതുകൊണ്ടു് ഉദ്ദണ്ഡന്‍ ഒരു ഉപായം പ്രയോഗിച്ചു. “തവ മാതാ പതിവ്രതാ” എന്നു കാക്കശ്ശേരിയോടു പറഞ്ഞു. നിന്റെ അമ്മ പതിവ്രതയാണു് എന്നു്. ഇതിനെങ്കിലും ഇവന്‍ “നഹി, നഹി” എന്നു പറയാതിരിക്കുമോ എന്നു നോക്കട്ടേ!

വാദത്തിനു വേണ്ടി അമ്മയുടെ പാതിവ്രത്യത്തെപ്പോലും തള്ളിപ്പറയാന്‍ കാക്കശ്ശേരിക്കു മടിയില്ലായിരുന്നു. “നഹി, നഹി” എന്നു തന്നെ പറഞ്ഞു. പിന്നെ, ഭര്‍ത്താവു് അനുഭവിക്കുന്നതിനു മുമ്പു് ഒരു പെണ്ണിനെ ചില ദേവന്മാര്‍ അനുഭവിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു സ്മൃതിവാക്യം ചൊല്ലി അതു സമര്‍ത്ഥിക്കുകയും ചെയ്തു. ഉദ്ദണ്ഡന്‍ തോറ്റു മടങ്ങി.

അങ്ങനെ എഴുപത്തൊന്നു കിഴികളും കാക്കശ്ശേരി നേടി. എഴുപത്തിരണ്ടാമത്തേതു് ഏറ്റവും പ്രായം ചെന്ന പണ്ഡിതനുള്ളതാണു്. അതെങ്കിലും തനിക്കു തരണം എന്നു് ഉദ്ദണ്ഡന്‍ അപേക്ഷിച്ചു.

“ഏയ്, പറ്റില്ല,” കാക്കശ്ശേരി പ്രതിവചിച്ചു, “ഇവിടെ മലയാളകവികളുടെ കൂട്ടത്തില്‍ താങ്കളെക്കാള്‍ പ്രായം കൂടിയ ആളുകള്‍ ധാരാളമുണ്ടു്. റിട്ടയര്‍മെന്റിനു ശേഷം വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ അക്ഷരം പഠിച്ചു മലയാളത്തില്‍ കൃതികളെഴുതിത്തുടങ്ങിയവര്‍. അവര്‍ക്കു വിവരമില്ലായിരിക്കാം; പക്ഷേ, അവരെക്കാള്‍ വിവരമുണ്ടെന്നു താങ്കള്‍ക്കും തെളിയിക്കാന്‍ പറ്റിയില്ലല്ലോ…”

അങ്ങനെ എഴുപത്തിരണ്ടാമത്തെ കിഴിയും ഉദ്ദണ്ഡനു കൊടുക്കാതെ കാക്കശ്ശേരി കൈവശമാക്കി. കുപിതനായ ഉദ്ദണ്ഡന്‍ പോയി സംസ്കൃതത്തില്‍ ഇങ്ങനെ എഴുതി.

ശ്ലോകം:

ഭാഷാകവിനിവഹോऽയം
ദോഷാകരവദ്വിഭാതി ഭുവനതലേ
പ്രായേണ വൃത്തഹീനോ
സൂര്യാലോകേ നിരസ്തഗോപ്രസരഃ

അര്‍ത്ഥം:

അയം ഭാഷാകവിനിവഹഃ : ഈ മലയാളകവികള്‍
ഭുവന-തലേ ദോഷാകരവത് വിഭാതി : ഭൂമിയില്‍ ചന്ദ്രനെപ്പോലെ (ദോഷം ചെയ്തു) വിളങ്ങുന്നു.
പ്രായേണ വൃത്ത-ഹീനഃ : സാധാരണയായി വൃത്തമില്ല. (പ്രായം കൂടുമ്പോ‍ള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു)
സൂരി-ആലോകേ (സൂര്യ-ആലോകേ) നിരസ്ത-ഗോ-പ്രസരഃ : പണ്ഡിതന്മാര്‍ (സൂര്യന്‍) നോക്കുമ്പോള്‍ വാക്കുകള്‍ (പ്രകാശം) ഇല്ലാതെയാവുകായും ചെയ്യുന്നു.
download MP3

കവികളെ സംബന്ധിച്ചു പറയുമ്പോള്‍ വൃത്തം പദ്യമെഴുതുന്ന തോതാണു്. “പ്രായേണ” എന്നതിനു് “സാധാരണയായി” എന്നു് അര്‍ത്ഥവും. ചന്ദ്രപക്ഷത്തില്‍ “പ്രായം ചെല്ലുമ്പോള്‍ വൃത്താകൃതി നഷ്ടപ്പെടുന്നു” എന്ന അര്‍ത്ഥവും. സൂര്യാലോകം എന്നതിനെ സൂരി + ആലോകം എന്നും സൂര്യ + ആലോകം എന്നും സന്ധി ചെയ്യാം. സൂരി = പണ്ഡിതന്‍. ഗോ എന്ന ശബ്ദത്തിനു പ്രകാശമെന്നും വാക്കെന്നും അര്‍ത്ഥമുണ്ടു്.

ഇത്തരം ഒരു ഭര്‍ത്സനം ഒരു സംസ്കൃതകൃതിയില്‍ ഉദ്ദണ്ഡന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളകവികളാകെ ക്ഷുഭിതരായി. ഇതിനു സംസ്കൃതഭാഷ മലയാളഭാഷയോടു മാപ്പു പറയണമെന്നും ഉദ്ദണ്ഡനെ സംസ്കൃതത്തിലെഴുതുന്നതില്‍ നിന്നും വിലക്കണമെന്നും പരക്കെ ആവശ്യങ്ങളുയര്‍ന്നു. ചിലര്‍ സംസ്കൃതപുസ്തകങ്ങള്‍ ചുട്ടുകരിച്ചു. സംസ്കൃതഭാഷയെ മുഴുവന്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനങ്ങളുണ്ടായി. സംസ്കൃതപക്ഷപാതികളാകട്ടേ, അതു് അനാദിയും അനന്തവും അന്യൂനവുമാണെന്നുള്ള മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നു.

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഉദ്ദണ്ഡന്‍ കുലുങ്ങിയില്ല. ദിവസവുമില്ലെങ്കിലും പൊട്ടക്കവിതകള്‍ പടച്ചു വിടുന്നതു് അദ്ദേഹം നിര്‍ത്തിയില്ല. നീലനിറമുള്ള പഴങ്ങളെപ്പറ്റിയും ചിരിക്കുന്ന ചിതലിനെപ്പറ്റിയും അദ്ദേഹം പിന്നെയും എഴുതിക്കൊണ്ടിരുന്നു.

ആക്ഷേപഹാസ്യം (satire)
ആലാപനം (Recital)
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (48)

Permalink

തീവണ്ടി and the girl – ഒരു Valentine വിലാപകാവ്യം

(1992, Bombay, Waiting for a train to go to an interview)
Perhaps if I miss it
I may lose my bread;
But if I rush to get it
It will cost my head.
തീവണ്ടി കിട്ടിയില്ലെന്നാല്‍
ജോലി കിട്ടാതിരുന്നിടാം;
അതു കിട്ടാനോടിയെന്നാല്‍
തല പോയെന്നുമായിടാം.
Perhaps if I miss her
I may lose a wife;
But if I haste to get her
It will cost my life.
അവളെക്കിട്ടിയില്ലെങ്കില്‍
ഭാര്യയില്ലാതെയായിടാം;
കിട്ടാനായി പ്രയത്നിച്ചാല്‍
തടി കേടായി വന്നിടാം.


(1994, Valentine’s day, Bombay)
The train knew my mind
And stopped – oh, how kind!
I achieved my bread
Without losing my head.
മമ മനമറിഞ്ഞിട്ടു തീവണ്ടിയിന്നെന്റെ-
യരികത്തു വന്നു നിന്നല്ലോ
തലയെന്റെ ഗളമതിന്‍ മുകളിലിരിപ്പുണ്ടു
കരതാരില്‍ ജോലി വന്നല്ലോ
The girl saw my heart
And came – oh, how smart!
I achieved my wife
Without losing my life.
അവളെന്റെ ഹൃദയം മിടിക്കുന്ന ശബ്ദത്തില്‍
തരളിതയായി വന്നെത്തി
ഒരു നല്ല ഭാര്യയെക്കിട്ടുമെനിക്കിപ്പോള്‍
ഉയിരുണ്ടു മമ ശരീരത്തില്‍!


(Some time later…)
The train went forward
Before I could catch;
I fell down in dirt
And scattered into pieces.
കേറിപ്പിടിക്കുന്നതിന്റെ മുമ്പയ്യയ്യോ
തീവണ്ടിയെന്നെയും വിട്ടുപോയേ…
നാറുന്ന ചേറില്‍ പതിച്ചു ഞാനന്നേരം
ആയിരം പീസുപീസായിപ്പോയേ..
(താനാരോ… തെന്നാരോ…)
The girl
Went
Away
Before
I could
Love her.
My life
Lost its
Rhythm
And rhyme
And
I
Became
A
Modern
Poet.
എനിക്കു്
ഒന്നു
കാമിക്കാന്‍
കഴിയുന്നതിനു മുമ്പു്
അവള്‍ പോയി.
എന്റെ ജീവിതം
വൃത്തമില്ലാതെ
പ്രാസമില്ലാതെ
ഞാനൊരു
ആധുനികകവിയായി
മാറി.

സമര്‍പ്പണം: ബൂലോഗത്തിലെ നിരാശാകാമുകനും ഏറ്റവും പുതിയ യുവ-ആധുനിക-കവിയുമായ പച്ചാളത്തിനു്.

ആക്ഷേപഹാസ്യം (satire)
നര്‍മ്മം
English

Comments (18)

Permalink

കുട്ടികളും വയറിളക്കവും

ചില പോസ്റ്റുകള്‍ കുട്ടികളെപ്പോലെയാണു്. മറ്റു ചിലവ വയറിളക്കം പോലെയും.

വളരെയധികം കാലം ആലോചിച്ചിട്ടാണു് ആദ്യത്തെ ജനുസ്സില്‍ പെടുന്ന പോസ്റ്റുകളില്‍ ഒരെണ്ണം‍ ഉണ്ടാക്കുന്നതു്. വരുംവരായ്കകളെപ്പറ്റി ആലോചിക്കും, അതു പുറത്തു വരുമ്പോള്‍ ഏറ്റവും മികച്ചതാവാന്‍ കഴിയുന്നത്ര ശ്രമിക്കും, അതിനെപ്പറ്റി ആരെങ്കിലും നല്ല അഭിപ്രായം പറഞ്ഞാല്‍ അഭിമാനം കൊള്ളും, പിഴവുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അതിനെ തിരുത്താന്‍ ശ്രമിക്കും, എത്ര പ്രായമായാലും വീണ്ടും വീണ്ടും പോയി അതിനെ ഓമനിക്കും.

പലപ്പോഴും ഉണ്ടാവണമെന്നു നാം ആഗ്രഹിക്കുന്ന സമയത്തൊന്നും അതു് ഉണ്ടാവണമെന്നില്ല. അതിനു് അതിന്റേതായ സമയമുണ്ടു്.

കുറേക്കാലം വേണമെന്നു വിചാരിച്ചിട്ടു് പ്രായോഗികബുദ്ധിമുട്ടുകള്‍ പരിഗണിച്ചു വേണ്ടെന്നു വെയ്ക്കുകയും ചെയ്താറുണ്ടു്. എങ്കിലും സൃഷ്ടി ആരംഭിച്ച ഒന്നിനെയും ഡിലീറ്റ് ചെയ്തു കളയാന്‍ ഒരിക്കലും തോന്നാറില്ല. ഗാന്ധാരിയുടെ ഗര്‍ഭം പോലെ, അവ പലപ്പോഴും കുറേക്കാലത്തിനു ശേഷം നൂറു കഷണങ്ങളായി ചിന്നിച്ചിതറുന്നതും കാണാറുണ്ടു്.

രണ്ടാമത്തെ ജനുസ്സില്‍ പെടുന്നവ പ്രായേണ കാലികപ്രാധാന്യമുള്ളവയായിരിക്കും. അപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ പശ്ചാത്തപിച്ചിട്ടു കാര്യമില്ല എന്ന ചിന്തയില്‍ നിന്നാണു് അവ ഉണ്ടാകുന്നതു്. എഴുതണമെന്നു തോന്നിയാല്‍ പിന്നെ ഒരു കണ്ട്രോളും ഉണ്ടാവില്ല, തീരുന്നതു വരെ. എഴുതിക്കഴിഞ്ഞാലും തൃപ്തിയാകാത്തതു പോലെ തോന്നും. ചിലപ്പോള്‍ തുടര്‍ച്ചയായി പിന്നെയും ഉണ്ടായെന്നും വരും. ഉള്ളിലേയ്ക്കു കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമാണോ എന്തോ, ഭാഗ്യവശാല്‍ ഇതു വരെ അവ വലിയ നാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല.

രണ്ടിനും വേദനയുണ്ടു്. ആദ്യത്തേതിന്റെ വേദനയാണു വലുതെന്നു ഭൂരിപക്ഷം ആളുകളും പറയുന്നു. എങ്കിലും കൂടുതല്‍ സുഖവും ആനന്ദവും തരുന്നതും ആദ്യത്തേതാണു് എന്റെ വിശ്വാസം.

വയറിളക്കങ്ങളുടെ ഇടയില്‍ വലയുമ്പോഴും വല്ലപ്പോഴും ഒരു കുട്ടിയുണ്ടാവണേ എന്നാണു പ്രാര്‍ത്ഥന.


പോസ്റ്റിലെ ഉള്ളടക്കത്തോളം തന്നെ പ്രാധാന്യം തലക്കെട്ടിനാണു് എന്നു രാം മോഹന്‍ പാലിയത്തു് പറഞ്ഞിട്ടുള്ളതായി ഒരു കിം‌വദന്തി പ്രചരിക്കുന്നുണ്ടു്. അതൊന്നു പരീക്ഷിച്ചു കളയാം എന്നു കരുതി. ഇനി വയറിളകുന്ന ഒരു കുട്ടിയുടെ പടം കൂടി കിട്ടിയിരുന്നെങ്കില്‍ വലിപ്പം കുറച്ചു് ഈ പോസ്റ്റിന്റെ മുകളില്‍ ഇടത്തുവശത്തായി കൊടുക്കാമായിരുന്നു 🙂

നര്‍മ്മം
നുറുങ്ങുചിന്തകള്‍

Comments (28)

Permalink

എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷ

പഴയൊരു നമ്പൂതിരിഫലിതമുണ്ടു്. ഇംഗ്ലീഷും മലയാളവും തമ്മില്‍ ഒരു താരതമ്യം. ഇംഗ്ലീഷില്‍ “സി-ഏ-റ്റി” എന്നെഴുതും, “ക്യാറ്റ്” എന്നു വായിക്കും, അര്‍ത്ഥം “പൂച്ച” എന്നും. മലയാളമാകട്ടേ “പൂച്ച” എന്നെഴുതും, “പൂച്ച” എന്നു വായിക്കും, അര്‍ത്ഥവും “പൂച്ച” എന്നു തന്നെ!

കുറച്ചു് ഇംഗ്ലീഷിലെ സ്പെല്ലിംഗിന്റെ പ്രശ്നവും ഏറെ നര്‍മ്മവും കലര്‍ന്ന ഈ കഥയ്ക്കു് ഒരു അനുബന്ധമുണ്ടു്. മലയാളം എഴുതുന്നതു പോലെയാണു എപ്പോഴും വായിക്കുന്നതു് എന്ന അബദ്ധധാരണയാണു് അതു്.

സുരേഷ് (സുറുമ) ഇവിടെ പറയുന്നു:

ഞാന്‍ ധരിച്ചിരിക്കുന്നത് മലയാളം എഴുതുന്നതുപോലെ വായിക്കപ്പെടുന്നതിനാല്‍ (‘ഹ്മ’, ‘ഹ്ന’ എന്നീ അപവാദങ്ങള്‍ ഒഴിവാക്കിയാല്‍) സ്പെല്ലിങ്ങ് എന്ന സംഗതി അപ്രസക്തമാണെന്നാണ്. അക്ഷരമറിയുന്ന, ഉച്ചാരണശുദ്ധി പാലിക്കുന്ന ആര്‍ക്കും മലയാളത്തിന്റെ സ്പെല്ലിങ്ങിനെ ചൊല്ലി വേവലാതിപ്പെടേണ്ട എന്നും.

എഴുതുന്നതു പോലെ വായിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും സ്പെല്ലിംഗ് വ്യത്യാസങ്ങള്‍ ഇല്ലേ? അദ്ധ്യാപകന്‍/അധ്യാപകന്‍, പാര്‍വ്വതി/പാര്‍വതി, താത്പര്യം/താല്‍പ്പര്യം/താല്‍‌പര്യം, എനിക്കു്/എനിക്ക്, ഗംഗ/ഗങ്ഗ തുടങ്ങി. ഇംഗ്ലീഷിനുള്ളത്രയും തീക്ഷ്ണമല്ലെങ്കിലും മലയാളത്തിലും സ്പെല്ലിംഗ് വ്യത്യാസങ്ങള്‍ ഉണ്ടു്.

പറയാന്‍ വന്നതു് അതല്ല. മലയാളം എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷയാണു്, അഥവാ ഉച്ചരിക്കുന്നതു പോലെ എഴുതുന്ന ഭാഷയാണു് എന്നതു ശരിയാണോ എന്നതിനെപ്പറ്റിയാണു്. ഹ്മ, ഹ്ന എന്നീ അക്ഷരങ്ങളൊഴികെ എല്ലാറ്റിലും ഇതു ശരിയാണെന്നാണു സുരേഷ് വാ‍ദിക്കുന്നതു്.

ഈ കാര്യം എന്റെ എന്താണു് ഈ അറ്റോമിക് ചില്ലു പ്രശ്നം? എന്ന പോസ്റ്റിന്റെ കമന്റുകളിലും ഉണ്ടായി. റാല്‍മിനോവിന്റെ ചോദ്യം:

എ.ആര്‍ റഹ്മാന്‍ എന്നല്ല എ.ആര്‍ റഹ്‌മാന്‍ എന്നാണു് എപ്പോഴും കാണിക്കേണ്ടതു്. ഗൂഗ്ള്‍ ഒരിക്കലും അതു് കാണിക്കില്ല, രചന ഫോണ്ട് ഉപയോഗിക്കുന്നവരെ.

എന്താണു് റാല്‍മിനോവ് ഉദ്ദേശിച്ചതെന്നു വ്യക്തമായതു പിന്നീടു സുരേഷ് വിശദീകരിച്ചപ്പോഴാണു്.

ആ ‘റഹ്‌മാന്‍’ ഉദാഹരണം വളരെ പ്രസക്തമാണു്.’റഹ്‌മാന്‍’ എന്നെഴുതിയാല്‍ വായിക്കുന്നതും അങ്ങനെയാണു്.എന്നാല്‍ ‘റഹ്മാന്‍’ എന്നതില്‍ അങ്ങനെയല്ല.’ഹ്മ’ എന്ന കൂട്ടക്ഷരം ഉച്ചാരണത്തില്‍ ‘മ്ഹ’ എന്നായി മാറും.(ഉദാ: ബ്രഹ്മം.യേശുദാസിന്റെയോ ജയചന്ദ്രന്റെയോ ചില സിനിമാഗാനങ്ങള്‍ ഒന്നു് ഓര്‍ത്തുനോക്കൂ.ഉച്ചാരണത്തില്‍ ഇരുവരും സ്വതേ കണിശക്കാരാണു് ). ‘ഹ്ന’ കാര്യത്തിലും ഇതു തന്നെയാണു് കഥ.ഭാഷയില്‍ നിലനില്ക്കുന്ന ചില rare exceptions ആണിവ.

അപ്പോള്‍ അതാണു കാര്യം. ബ്രഹ്മം എന്നതിലെ ഹ്മ, ചിഹ്നം എന്നതിലെ ഹ്ന എന്നിവ സംസ്കൃതത്തില്‍ യഥാക്രമം മ്‌ഹ, ന്ഹ എന്നാണു് ഉച്ചരിക്കുന്നതു്. (മലയാളികള്‍ യഥാക്രമം ‘മ്മ’ എന്നും ‘ന്ന’ എന്നും. അതിന്റെ കാര്യം വഴിയേ.)

ആദ്യമായി ഒരു ചോദ്യം “ബ്രഹ്‌മം” എന്നു് അച്ചടിച്ചതു് ഒരു സംസ്കൃതപണ്ഡിതന്‍ എങ്ങനെ വായിക്കും? ബ്ര-ഹ്‌-മം എന്നോ ബ്ര-മ്‌-ഹം എന്നോ?

“ബ്രഹ്മം” എന്നതിനെ “ബ്രമ്ഹം” എന്നു വായിക്കുന്നതു് സംസ്കൃതത്തിന്റെ ഒരു രീതിയാണു്. ദേവനാഗരിയില്‍ (ഹിന്ദി, ഉദാഹരണത്തിനു്) ब्रह्म എന്നും रह्मान എന്നും (സാധാരണയായി അവര്‍ രഹമാന്‍-रहमान-എന്നാണു് എഴുതുന്നതു് എന്നു മറ്റൊരു കാര്യം.) എഴുതാന്‍ രണ്ടു ലിപിയില്ല. (സംസ്കൃതത്തില്‍ റഹ്മാന്‍ എന്നെഴുതുമോ എന്നറിയാത്തതിനാലാണു ഹിന്ദിയെ കൂട്ടുപിടിച്ചതു്.) മലയാളത്തില്‍ ഇതെഴുതുമ്പോള്‍ ഹ, മ എന്നിവയെ ചേര്‍ക്കാന്‍ ഹ്മ എന്ന കൂട്ടക്ഷരമോ ഹ്‌മ എന്ന രൂപമോ ഉപയോഗിക്കാം. അതല്ല, ഹ്മ എന്നു വെച്ചാല്‍ “മ്‌-ഹ” ആണെന്നും ഹ്‌മ എന്നു വെച്ചാല്‍ “ഹ്-മ” എന്നാണെന്നുമല്ല അര്‍ത്ഥം. ഈ രണ്ടു വിധത്തിലെഴുതിയാലും സംസ്കൃതപദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ “മ്-ഹ” എന്നു് ഉച്ചരിക്കണം. അത്ര മാത്രം.


എഴുത്തും വായനയും തമ്മില്‍ സംസ്കൃതത്തില്‍ത്തന്നെയുള്ള ചില വ്യത്യാസങ്ങള്‍ മലയാളത്തിലും കടന്നിട്ടുണ്ടു്. ഗ, ജ, ബ, ഡ, ദ, യ, ര, റ, ല, ശ (ചിലപ്പോള്‍) എന്നീ അക്ഷരങ്ങളെ ‘അ’യ്ക്കു പകരം പദാദിയില്‍ ‘എ’ ചേര്‍ത്തു് ഉച്ചരിക്കുന്നതാണു് ഒരുദാഹരണം. ഗണപതി, ബലം, യമന്‍, രവി, ലത എന്നെഴുതിയിട്ടു് ഗെണപതി, ബെലം, യെമന്‍, രെവി, ലെത എന്നാണല്ലോ ഉച്ചരിക്കുന്നതു്. ഉച്ചരിക്കുന്നതു പോലെ എഴുതിയാല്‍ നമ്മള്‍ അക്ഷരത്തെറ്റാണെന്നു പറയുകയും ചെയ്യും.

ചിലപ്പോള്‍ രണ്ടുമുണ്ടു്. ശരി – ശെരി, പക്ഷേ ശബ്ദം – ശബ്ദം. ശരാശരിയോ?

പദാദിയില്‍ മാത്രമല്ല ഈ ഏകാരോച്ചാരണം. പ്രദക്ഷിണം എന്ന വാക്കു പ്രെദക്ഷിണം എന്നാണുച്ചരിക്കുന്നതു്. അതുപോലെ ഐ എന്ന സ്വരത്തിന്റെ ഉച്ചാരണം “അയ്” എന്നായതുകൊണ്ടു് (യാഥാസ്ഥിതികവൈയാകരണന്മാര്‍ ഇതു സമ്മതിക്കണമെന്നില്ല) അതു് “എയ്” എന്നും ആകും. “ദൈവം” എന്നതു “ദയ്‌വം” എന്നുച്ചരിക്കാതെ “ദെയ്‌വം” എന്നുച്ചരിക്കുന്നതു് ഉദാഹരണം. മറ്റു പല വാക്കുകളും രണ്ടു രീതിയിലും ഉച്ചരിച്ചു കേള്‍ക്കാറുണ്ടു്. “ജൈത്രയാത്ര” എന്ന വാക്കു് “ജയ്‌ത്രയാത്ര” എന്നും “ജെയ്‌ത്രയാത്ര” എന്നും ഉച്ചരിക്കുന്നവരുണ്ടു്. ത്രൈയംബകം തുടങ്ങി മറ്റു വാക്കുകളുമുണ്ടു്.

ഇതൊരു പ്രശ്നമാകുന്നതു് മറ്റു ഭാഷയിലെ പദങ്ങള്‍ മലയാളത്തില്‍ എഴുതുമ്പോഴാണു്. guide, balloon തുടങ്ങിയ ഇംഗ്ലീഷ് പദങ്ങളെയും ഗൈഡ്, ബലൂണ്‍ എന്നെഴുതി ഗെയ്ഡ്, ബെലൂണ്‍ എന്നു വായിക്കുന്നതു മലയാളിയുടെ ആക്സന്റിന്റെ പ്രശ്നം മാത്രമല്ല, ലിപി വരുത്തിയ പ്രശ്നം കൂടിയാണു്. അതായതു്, ഉച്ചരിക്കുന്നതു പോലെ എഴുതാത്തതിന്റെ പ്രശ്നം.

ഇംഗ്ലീഷ് വാക്കുകള്‍ എഴുതുമ്പോള്‍ ഭാരതീയഭാഷകള്‍ക്കു മാത്രം ബാധകമായ ഇത്തരം അപവാദങ്ങള്‍ ഉപയോഗിക്കരുതെന്നാണു് എന്റെ അഭിപ്രായം. അതായതു് പ്രെസിഡന്റ്, ജെനറല്‍ എന്നു തന്നെ എഴുതണമെന്നു്. ലെറ്റര്‍, റെയില്‍‌വേ തുടങ്ങിയ ചില വാക്കുകളില്‍ നാം അതു ചെയ്യുന്നുണ്ടുമുണ്ടു്.

നിര്‍ഭാഗ്യവശാല്‍, ഈ അഭിപ്രായമുള്ള ഒരേയൊരാള്‍ എന്റെ അറിവില്‍ ഞാനാണു്. അതുകൊണ്ടു്, എന്റെ ആ അഭിപ്രായമനുസരിച്ചു് എഴുതുന്നതു നല്ലതു പോലെ ആലോചിച്ചിട്ടു മതി 🙂

അല്ലെങ്കില്‍ പ്രസിഡന്റു പോലെ നമ്മള്‍ പ്രയോറിറ്റിയെ ഉച്ചരിക്കും, പ്രെയോരിറ്റി എന്നു്. ലിപിയുടെ പ്രശ്നം കൊണ്ടു് ആക്സന്റില്‍ വരുന്ന വ്യത്യാസം.

അപ്പോള്‍, പറഞ്ഞുവന്നതു്, രവി എന്നെഴുതി രെവി എന്നു വായിക്കുന്നതു പോലെയുള്ള ഒരു ഉച്ചാരണഭേദമാണു് ബ്രഹ്മം എന്നെഴുതി ബ്‌-ര്‌-എ-മ്-ഹ്-അ-മ്‌ എന്നു വായിക്കുന്നതു്. ചിലവ സാമാന്യനിയമങ്ങള്‍ കൊണ്ടു നാം അറിയും. ചിലവ അപവാദങ്ങളായും. അല്ലാതെ ഹ്മ എന്നെഴുതിയാല്‍ മ്‌-ഹ എന്നും ഹ്‌മ എന്നെഴുതിയാല്‍ ഹ്‌-മ എന്നും വായിക്കണമെന്നല്ല. എഴുതാനോ അച്ചടിക്കാനോ ബുദ്ധിമുട്ടുള്ള വലിയ കൂട്ടക്ഷരങ്ങള്‍ വേര്‍തിരിച്ചു കാണിക്കാനും കൂടിയാണു നാം ചന്ദ്രക്കല ഉപയോഗിക്കുന്നതു്. ഹ്മയും ഹ്‌മയും ഭാഷാശാസ്ത്രപരമായി ഒന്നു തന്നെ. പിന്നെ എഴുതുന്നവര്‍ക്കു് ഒന്നിനെ അപേക്ഷിച്ചു മറ്റോന്നിനോടു കൂടുതല്‍ ആഭിമുഖ്യമുണ്ടാവാം. അവര്‍ അങ്ങനെ എഴുതുകയോ അച്ചടിക്കുകയോ യൂണിക്കോഡില്‍ ZWNJ ഇട്ടു വേര്‍തിരിച്ചെഴുതുകയോ ചെയ്യും.

എല്ലാവര്‍ക്കും അവനവന്റേതായ ചില ഇഷ്ടാനിഷ്ടങ്ങളുണ്ടു്. എന്റെ ചെറുപ്പത്തില്‍ സൂര്യന്‍ എന്നതിലെ രണ്ടാമത്തെ അക്ഷരം എഴുതിയിരുന്നതു് യ്യ എന്ന അക്ഷരത്തിനു മുകളില്‍ രേഫത്തിന്റെ കുത്തിട്ടായിരുന്നു. ഭാര്യയും അങ്ങനെ തന്നെ. അതു വിട്ടിട്ടു് ഇങ്ങനെ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ കുറേ ബുദ്ധിമുട്ടായിരുന്നു. അദ്ധ്യാപകന്‍ എന്നതിനെ അധ്യാപകന്‍ എന്നു കണ്ടപ്പോഴും അതു തന്നെ. കൂടുതല്‍ കാണുന്ന സ്പെല്ലിംഗുകളോടു നമുക്കു കൂടുതല്‍ അടുപ്പം തോന്നുന്നു എന്നു മാത്രം. അമേരിക്കയില്‍ എത്തിയതിനു ശേഷം ഇപ്പോള്‍ programme, colour എന്നൊക്കെ കാണുമ്പോള്‍ എന്തോ ഒരു `ഇതു്’ തോന്നുന്നതു പോലെ 🙂

രണ്ടു വ്യത്യസ്ത ഭാ‍ഷകളില്‍ നിന്നു മലയാളത്തിനു കിട്ടിയ ബ്രഹ്മം, റഹ്മാന്‍ എന്നവയിലെ ഹ്മകളെ സൂചിപ്പിക്കാന്‍ രണ്ടു തരം എഴുത്തുരീതികള്‍ വേണമെന്നു പറയുന്നതു് പ്രദക്ഷിണം, പ്രയോറിറ്റി എന്നിവയിലെ പ്രകളെ സൂചിപ്പിക്കാന്‍ രണ്ടു രീതി വേണമെന്നു പറയുന്നതു പോലെയാണു്. സീമ, സീറോ എന്നിവയിലെ സീകളെ സൂചിപ്പിക്കാന്‍ രണ്ടു രീതി വേണമെന്നു പറയുന്നതു പോലെയാണു്. മറ്റു ഭാഷകളിലെ വാക്കുകള്‍ നാം കടമെടുക്കുമ്പോള്‍ നമ്മുടെ അക്ഷരമാലയില്‍ കൊള്ളത്തക്കവിധം നാം അതിനെ മാറ്റി എഴുതുന്നു. ഉച്ചരിക്കുമ്പോള്‍ അതിന്റെ ശരിയായ ഉച്ചാരണം അറിയാമെങ്കില്‍ അതുപയോഗിക്കുന്നു. അറിയാത്തവര്‍ ചിലപ്പോള്‍ തെറ്റിച്ചു് ഉച്ചരിച്ചേക്കാം. തമിഴന്‍ സംസ്കൃതം എഴുതുമ്പോഴും ഇംഗ്ലീഷുകാരന്‍ ഫ്രെഞ്ച് എഴുതുമ്പോഴും ഇതു സംഭവിക്കുന്നുണ്ടു്.


എഴുതുന്നതു പോലെ ഉച്ചരിക്കുന്ന കാര്യം പറയുകയാണെങ്കില്‍ രസകരമായ പലതും പറയാനുണ്ടു്.

സുരേഷ് പറയുന്നതു പോലെ ഹ്മ, ഹ്ന എന്നിവയൊഴികെ എല്ലാം എഴുതുന്നതു പോലെ ഉച്ചരിക്കുന്നവരായി ഞാന്‍ മൂന്നു കൂട്ടരേ മാത്രമേ കണ്ടിട്ടുള്ളൂ-അക്ഷരശ്ലോകം ചൊല്ലുന്നവര്‍, കവിത വായിക്കുന്നവര്‍, പ്രസംഗകര്‍. ബാക്കിയുള്ള ബഹുഭൂരിപക്ഷം മലയാളികളും ഉച്ചരിക്കുന്നതു് ഇങ്ങനെയാണു്.

ബ്രഹ്മം – ബ്രമ്മം
ചിഹ്നം – ചിന്നം
നന്ദി – നന്നി
അഞ്ജനം – അഞ്ഞനം
ദണ്ഡം – ദണ്ണം
കട – കഡ
കഥ – കത/കദ

ഇതിനെപ്പറ്റി റാല്‍മിനോവ് എവിടെയോ പറഞ്ഞിട്ടുണ്ടു്.

ഗാനങ്ങളില്‍ മാത്രമല്ല, സംഭാഷണങ്ങളിലും അക്ഷരസ്ഫുടത സൂക്ഷിക്കുന്ന യേശുദാസ് വളരെയധികം ഉപയോഗിക്കുന്ന ഒരു വാക്കാണു് “ദണ്ഡം”. അദ്ദേഹം അതു് “ദണ്ണം” എന്നാണുച്ചരിക്കുന്നതെന്നു പലരും ശ്രദ്ധിച്ചിരിക്കും.

ഇതു് ഉച്ചാരണശുദ്ധിയുടെ പ്രശ്നമാണെന്നാണു പൊതുവേയുള്ള ധാരണ. അതു പൂര്‍ണ്ണമായും ശരിയല്ല എന്നതാണു വസ്തുത. ഇതിന്റെ പിന്നിലുള്ള അനുനാസികാതിപ്രസരത്തെപ്പറ്റി ഭാഷാശാസ്ത്രജ്ഞര്‍ വളരെയധികം പറഞ്ഞിട്ടുണ്ടു്. മലയാളികള്‍ വ്യഞ്ജനങ്ങളില്‍ അനുനാസികത്തെ കലര്‍ത്തും. ഇതു മാങ്കാ മാങ്ങാ ആയിടത്തു മാത്രമല്ല ഉള്ളതു്. ഇതു പോലെ തന്നെ താലവ്യാദേശം മുതലായ മറ്റു കാര്യങ്ങളും.

തച്ചോളി ഒതേനന്‍ എന്ന സിനിമയ്ക്കു വേണ്ടി “അഞ്ജനക്കണ്ണെഴുതി…” എന്ന പാട്ടു് എസ്. ജാനകി “അഞ്ഞനക്കണ്ണെഴുതി…” എന്നു പാടിയതു കേട്ടപ്പോള്‍ മലയാളിയല്ലാത്ത ഗായിക തെറ്റിച്ചു പാടിയതാണെന്നാണു വിചാരിച്ചതു്. പിന്നീടു് അവര്‍ മലയാളികളുടെ തനതായ രീതിയില്‍ത്തന്നെ പാടിയതാണു് എന്നു മനസ്സിലായപ്പോള്‍ ജാനകിയോടുള്ള ബഹുമാനം പതിന്മടങ്ങു കൂടി.


ഒരു വര്‍ഷം മുമ്പേ “ലിപി വരുത്തി വെച്ച വിനകള്‍” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയിരുന്നു. മൂന്നു മാസം മുമ്പു് “തെറ്റുകള്‍ ഉണ്ടാവുന്നതും ഇല്ലാതാവുന്നതും” എന്ന ഒരെണ്ണവും. രണ്ടും മടി കൊണ്ടു് ഇടയില്‍ വെച്ചു നിന്നു പോയി. ഇവയില്‍ നിന്നു് എടുത്തതാണു് ഈ പോസ്റ്റിന്റെ ഭൂരിഭാഗവും. ഇതും അറ്റോമിക് ചില്ലുമായി വലിയ ബന്ധമൊന്നുമില്ല. അതിലെ ഒരു ചര്‍ച്ചയില്‍ ഇതും വന്നെന്നു മാത്രം. എങ്കിലും ഇതു് ഈ രൂപത്തിലാക്കാന്‍ പ്രേരണയായ റാല്‍‌മിനോവിനും സുരേഷിനും നന്ദി.

വ്യാകരണം (Grammar)

Comments (36)

Permalink

ഞാന്‍ പ്രതിഷേധിക്കുന്നു

 

ശ്രീ എം. കെ. ഹരികുമാര്‍ ബ്ലോഗു തുടങ്ങുകയും മറ്റു പല ബ്ലോഗുകളിലും പോയി “ഞാന്‍ നിങ്ങളുടെ ബ്ലോഗ് വായിക്കാം. നിങ്ങള്‍ എന്റേതും വായിക്കൂ…” എന്നു കമന്റിടുകയും ചെയ്തപ്പോഴേ അദ്ദേഹത്തിന്റെ ബ്ലോഗ് ശ്രദ്ധിക്കാന്‍ തുടങ്ങിയതാണു ഞാന്‍. പക്ഷേ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ശ്രദ്ധിക്കേണ്ടതായി ഒന്നും കണ്ടില്ല. ഈ എഴുത്തുകാരന്‍ കലാകൌമുദിയില്‍ പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തിന്റെ തുടര്‍ച്ചയായി ഒരു കോളം എഴുതുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി. കലാകൌമുദിയില്‍ എഴുതുന്ന ഒരു നിരൂപകനില്‍ നിന്നു പ്രതീക്ഷിക്കാത്ത അക്ഷരത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും കണ്ടതും പോസ്റ്റുകള്‍ക്കു വിചാരിച്ചതു പോലെ നിലവാ‍രം കാണാതെ വരികയും ചെയ്തതാണു കാരണം. അവഗണിക്കുന്ന അനേകം ബ്ലോഗുകളില്‍ ഒന്നായി അതു മാറി. എങ്കിലും സബ്സ്ക്രൈബ് ചെയ്തിരുന്ന ഒരു ബ്ലോഗായിരുന്നതു കൊണ്ടു് അതില്‍ പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍ ഞാന്‍ അറിയുമായിരുന്നു. പലപ്പോഴും ഒന്നു് ഓടിച്ചു വായിച്ചു നോക്കുമാ‍യിരുന്നു-എന്തെങ്കിലും നല്ലതു തടഞ്ഞാലോ എന്നു കരുതി.

“കേരളം-50 ഭാവങ്ങള്‍” എന്ന പംക്തി കണ്ടപ്പോള്‍ ചിരിയാണു വന്നതു്. പ്രിന്റ് മീഡിയയില്‍ ഇങ്ങനെ പല ഫീച്ചറുകളും കണ്ടിട്ടുണ്ടു്. ഏതാനും ലക്കങ്ങളിലെ പ്രതിഫലം ഉറപ്പാക്കാന്‍ അമ്പതു ലക്കങ്ങളിലേക്കു് ഒരു പംക്തി തുടങ്ങുന്നതു കണ്ടിട്ടുണ്ടു്. അന്നൊക്കെ വിചാരിച്ചിരുന്നതു് അതെഴുതുന്നവര്‍ നേരത്തേ എഴുതിത്തയ്യാറാക്കിയതു് സ്ഥലപരിമിതി മൂലം പല ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു എന്നാണു്. അല്ലെങ്കില്‍ കൃത്യം 50 ഭാവങ്ങള്‍ എന്നെങ്ങനെ അറിയും? ഓരോന്നായി എഴുതുന്ന പോസ്റ്റുകളുടെ മൊത്തം എണ്ണം ആദ്യമേ ഉറപ്പിച്ചതു കണ്ടപ്പോള്‍ ഇദ്ദേഹം പ്രിന്റ് മീഡിയയുടെ ഗിമ്മിക്കുകളില്‍ നിന്നു പുറത്തു വന്നില്ലല്ലോ എന്നോര്‍ത്തായിരുന്നു ചിരിച്ചതു്. ഈ അമ്പതു ഭാ‍വങ്ങളാകട്ടേ, പ്രത്യേകിച്ചു് ഒരു ചമത്കാരവുമില്ലാത്ത കുറേ വിശേഷങ്ങള്‍ മാത്രം.

ദോഷം പറയരുതല്ലോ, ഹരികുമാര്‍ ബ്ലോഗില്‍ എഴുതിയതില്‍ ഏറ്റവും പാരായണയോഗ്യം ഈ ഭാവങ്ങള്‍ തന്നെ. തീയതി വെച്ചു് ദിവസേന ഒന്നെന്ന കണക്കിനു പടച്ചു വിട്ട കുറിപ്പുകളിലും കവിത എന്നു തോന്നിക്കുന്ന കുറേ പടപ്പുകളിലും (ഇവ എഴുതിയ ആളാണല്ലോ വിത്സന്‍ കവിയാണോ എന്നു് ഉത്പ്രേക്ഷിച്ചതു്, കഷ്ടം!) ജീവിത്തത്തില്‍ ഇതു വരെ പരീക്ഷയുടെ ഉത്തരക്കടലാസിലല്ലാതെ മലയാളം എഴുതിയിട്ടില്ല എന്നു പറഞ്ഞു ബ്ലോഗിംഗ് തുടങ്ങുന്നവരുടെ ആദ്യപോസ്റ്റുകളില്‍ കാണുന്നതില്‍ കൂടുതല്‍ ഒന്നും കാണാന്‍ കഴിഞ്ഞിട്ടുമില്ല.

അങ്ങനെയിരിക്കുമ്പോഴാണു് പ്രേം നസീറാണു മലയാളത്തിലെ ഏറ്റവും വലിയ നടന്‍ എന്ന ഒരു പോസ്റ്റ് അദ്ദേഹം ഇട്ടതു്. അതിനു കുഴപ്പമൊന്നുമില്ല. അങ്ങനെ വിശ്വസിക്കാനും എഴുതാനും ഉള്ള അവകാശം അദ്ദേഹത്തിനുണ്ടു്. പക്ഷേ, അതിനോടു വിയോജിക്കാനുള്ള അവകാശം വായനക്കാര്‍ക്കുമുണ്ടു്. കലാകൌമുദിയില്‍ എഴുതിയതിനോടു വിയോജിച്ചെഴുതുന്ന കത്തുകള്‍ പലതും വാരികക്കാര്‍ മുക്കും-സ്ഥലപരിമിതി പറഞ്ഞു്. പക്ഷേ, ബ്ലോഗില്‍ അങ്ങനെയൊരു സംഗതി ഇല്ല. വിമര്‍ശനം സഹിക്കാന്‍ കഴിയാത്തവനുള്ള സ്ഥലമല്ല ബ്ലോഗ്. ആ പോസ്റ്റിന്റെ കമന്റുകളില്‍ ആരെങ്കിലും ഹരികുമാറിനെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നെനിക്കു തോന്നുന്നില്ല. മറിച്ചു്, അദ്ദേഹത്തിന്റെ അഭിപ്രായം ശരിയല്ല എന്നു് ഉദാഹരണസഹിതം വിശദീകരിക്കുക മാത്രമാണു ചെയ്തതു്.

വ്യക്തിപരമായ ആക്രമണം തുടങ്ങിവെച്ചതു ഹരികുമാര്‍ തന്നെയാണു്. അദ്ദേഹത്തെ എതിര്‍ത്തു പറഞ്ഞവരെയൊക്കെ ചീത്ത വിളിച്ചു. അവരൊക്കെ ഒരു പത്രാധിപര്‍ക്കുള്ള കത്തു പോലും എഴുതിയിട്ടില്ലാത്തവരാണെന്നു് അധിക്ഷേപിച്ചു. താന്‍ എഴുതുന്ന കോളം മലയാളത്തിലെ ഏറ്റവും മികച്ച പംക്തിയാണെന്നു് അഹങ്കരിച്ചു. നസീറൊഴികെ എതെങ്കിലും നടനെപ്പറ്റി പറഞ്ഞവരൊക്കെ വിവരമില്ലാത്തവരാണെന്നു പ്രഖ്യാപിച്ചു. അദ്ദേഹത്തെ എതിര്‍ത്തവര്‍ പലരല്ല, ഒരാള്‍ തന്നെ പല കള്ളപ്പേരുകളില്‍ എഴുതുന്നവരാണെന്നു് ആരോപിച്ചു.

ഒരേ ആള്‍ തന്നെ പത്രാധിപക്കുറിപ്പും വാരഫല-ജ്യോത്സ്യപംക്തിയും ഡോക്ടറോടു ചോദിക്കുന്ന പംക്തിയും വനിതാലോകത്തിലെ സോദരിച്ചെച്ചിയും വായനക്കാരുടെ കത്തുകളും എഴുതുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്തതു കൊണ്ടാവണം ഹരികുമാറിനു് ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായതു്. എഡിറ്ററായിരുന്നപ്പോള്‍ പല പേരില്‍ എഴുതുമായിരുന്നു എന്നു രാം മോഹന്‍ പാ‍ലിയത്തു തന്നെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ.

തൂലികാനാമം ഉപയോഗിക്കുന്നവരെ ചീത്ത പറയുകയും അദ്ദേഹത്തെ ഏതെങ്കിലും വിധത്തില്‍ പുകഴ്ത്തിയവരെ മാത്രം വിവരമുള്ളവരായി ചിത്രീകരിക്കുകയും ചെയ്തു് ഹരികുമാര്‍ കൂടുതല്‍ അപഹാസ്യനായി. തന്നെ വിമര്‍ശിച്ച പലരും തന്നെക്കാള്‍ കൂടുതല്‍ വിവരമുള്ളവരാണെന്നു കണ്ടപ്പോള്‍ അവരെ വെട്ടുക്കിളികളെന്നും മറ്റും വിളിച്ചു് പിന്നെയും അപഹാസ്യനായി.

ഇത്രയും മാത്രമേ ചെയ്തുള്ളൂ എങ്കില്‍ അതു വിവരമില്ലാത്ത ഒരു ബ്ലോഗറുടെ തോന്ന്യവാസം എന്നു കരുതി വെറുതേ വിടാമായിരുന്നു. പക്ഷേ, അദ്ദേഹം ഇതേ അഭിപ്രായം തന്നെ “കലാകൌമുദി” വാരികയിലും എഴുതി വിട്ടു. കൂട്ടത്തില്‍ കവിയായ വിത്സനെ അപമാനിച്ചു കൊണ്ടും ഇതിനെപ്പറ്റി ഒന്നുമറിയാത്ത ലാപുടയ്ക്കെതിരെ ഒരു ആരോപണം ഉന്നയിച്ചുകൊണ്ടും. ഇതു് ഗൌരവമായി എടുക്കേണ്ട സംഗതിയാണു്. അടിസ്ഥാനമില്ലാത്ത ഇത്തരം ജല്പനങ്ങള്‍ പ്രസിദ്ധീകരിച്ച “കലാകൌമുദി” മലയാളികളോടു വിശദീകരണം നല്‍കണം. ഹരികുമാര്‍ താന്‍ ചെയ്ത തെറ്റായ പ്രസ്താവനകള്‍ക്കെങ്കിലും മാപ്പു പറയണം.

ഇതു വെളിച്ചത്തു കൊണ്ടു വരാന്‍ വേണ്ടി ഈ പോസ്റ്റിട്ട അഞ്ചല്‍ക്കാരനും അതിനു മുമ്പു് കലാകൌമുദി ലേഖനം സ്കാന്‍ ചെയ്തു് എവിടെയോ ഇട്ട ബ്ലോഗര്‍ക്കും (അനാഗതശ്മശ്രു?) നന്ദി.

(അഗ്രിഗേറ്ററുകളില്‍ വരാത്തതിനാലും എന്റെ സബ്സ്ക്രിപ്ഷന്‍ ലിസ്റ്റില്‍ ഇല്ലാത്തതിനാലും നേരത്തേ കാണാന്‍ പറ്റാഞ്ഞ ഈ പോസ്റ്റിനെപ്പറ്റി ഈ-മെയിലിലൂടെയും ചാറ്റിലൂടെയും നേരിട്ടും വായനലിസ്റ്റിലൂടെ പരോക്ഷമായും എന്നെ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.)

കലാകൌമുദിയ്ക്കെതിരേ മലയാളം ബ്ലോഗെഴുത്തുകാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.


ഹരികുമാര്‍ ബ്ലോഗേഴ്സിനെ വെട്ടുക്കിളികള്‍ എന്നു വിളിച്ചതു് അസംബന്ധമായിരുന്നു. എങ്കിലും ഈ വിഷയത്തെപ്പറ്റി കേട്ട ആരെങ്കിലും മുകളില്‍പ്പറഞ്ഞ (അഞ്ചല്‍ക്കാരന്റെ) പോസ്റ്റില്‍ വന്നു് അതിലെ കമന്റുകള്‍ വായിച്ചാല്‍ ചിലപ്പോള്‍ അങ്ങേരെ ന്യായീകരിച്ചെന്നു വരും. കാരണം, അത്ര മോശം ഭാഷയാണു് നാം അവിടെ ഉപയോഗിച്ചതു്. ഹരികുമാര്‍ എന്തു തെറ്റു ചെയ്താലും, ഇത്ര തരം താണ ഭാഷയില്‍ നമ്മള്‍ സംസാരിക്കരുതായിരുന്നു. കൈപ്പള്ളിയുടെ

തെറി വിളിക്കേണ്ട സമയത്ത്, വിളിക്കേണ്ടവരെ ഭേഷ വിളിക്കാനുള്ളതാണു്. അല്ലാതെ വണ്ടി യോട്ടികുമ്പം കുറുക്കേ ചാടണ മാടിനെം പോത്തിനെ വിളിക്കാനുള്ളതല്ല.

പരസ്യമായി തെറി വിളിക്കാന്‍ ഇതിലും നല്ല ഒരു അവസര്മ് ഇനി കിട്ടിയെന്നു വരില്ല. രണ്ടണ്ണം നീയും വിളിച്ചോ. 🙂

എന്ന പ്രസ്താവത്തോടു യോജിക്കാന്‍ എന്തോ എനിക്കു കഴിയുന്നില്ല.

അതോടൊപ്പം തന്നെ, ഈ ഒറ്റപ്പെട്ട സംഭവത്തെ മുന്‍‌നിര്‍ത്തി പ്രിന്റ് മീഡിയയെ മുഴുവന്‍ തെറി വിളിക്കുന്നതും ശരിയല്ല. പത്രവാര്‍ത്തകളിലും മറ്റും കാണുന്ന തെറ്റുകളെയും ഇരട്ടത്താപ്പുകളെയും നാം വിമര്‍ശിക്കുന്നു എന്നതു ശരി തന്നെ. എങ്കിലും മനുഷ്യരാശിയുടെ അറിവിനെ ഇത്ര കാലവും കാത്തുസൂക്ഷിച്ച കടലാസിനെ ഇപ്പോള്‍ വന്ന കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും പേരില്‍ തള്ളിപ്പറയുന്നതു ശരിയല്ല്ല.

ഞാന്‍ പ്രിന്റ് മീഡിയയില്‍ എന്റെ കൃതികള്‍ പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ആളല്ല. എങ്കിലും ഇന്റര്‍നെറ്റില്‍ നിന്നു കിട്ടുന്നതിന്റെ പതിന്മടങ്ങു വായന അച്ചടിച്ച പുസ്തകങ്ങളില്‍ നിന്നു കിട്ടുന്ന ഒരാളാണു്.

ഹരികുമാറിനെ ഇത്ര തരം താണ രീതിയില്‍ തെറി പറഞ്ഞു കമന്റിട്ടതിനും പ്രിന്റ് മീഡിയയെ അടച്ചു ചീത്ത വിളിച്ചതിനും അതു ചെയ്തവര്‍ക്കെതിരേ (അഞ്ചല്‍ക്കാരനും കമന്റിട്ട അനേകം ആളുകള്‍ക്കും എതിരേ അല്ല) ഞാന്‍ പ്രതിഷേധിക്കുന്നു.


ഈ വിഷയത്തില്‍ ഇതു വരെ മൌനം അവലംബിച്ച ബ്ലോഗെഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുന്നതു കണ്ടു. ബൂലോഗത്തു് ഇപ്പോള്‍ ഒരുപാടു കാര്യങ്ങള്‍ നടക്കുന്നുണ്ടു്. കലേഷിന്റെ കല്യാണവും ആദ്യത്തെ ബ്ലോഗ്‌മീറ്റും പണ്ടു് ബ്ലോഗെഴുത്തുകാര്‍ മുഴുവനും കൂടി ആഘോഷിച്ചിട്ടുണ്ടു്. തുടര്‍ന്നു വന്ന എല്ലാ കല്യാണങ്ങള്‍ക്കും മീറ്റുകള്‍ക്കും ആ ആവേശം ഉണ്ടാവണമെന്നില്ല. മഹാത്മാഗാന്ധി നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയപ്പോള്‍ കിട്ടിയ പിന്തുണയൊന്നും കേരളത്തില്‍ ഇപ്പോള്‍ എല്ലാ ആഴ്ചയിലും നടക്കുന്ന ഹര്‍ത്താലുകള്‍ക്കും കിട്ടാറില്ലല്ലോ.

“അതു ചെയ്തവര്‍ എന്തേ ഇതു ചെയ്യുന്നില്ല?” എന്ന ചോദ്യം അസ്ഥാനത്താണു്. ബ്ലോഗുകളുടെ എണ്ണം കൂടി, പ്രശ്നങ്ങളുടെ എണ്ണം കൂടി, ആളുകളുടെ സമയം കുറഞ്ഞു, വായന തിരഞ്ഞെടുത്ത പോസ്റ്റുകള്‍ മാത്രമായി, പോസ്റ്റുകള്‍ കാണാതെ പോകുന്നു, കണ്ടവയില്‍ പലതും കൂടുതല്‍ ചിന്തിക്കാതെ വിട്ടുകളയുന്നു, അങ്ങനെ പലതും.

കഴിഞ്ഞ കുറേക്കാലമായി പ്രശ്നങ്ങള്‍ പലതുണ്ടു്. വ്യാജ ഐഡി എടുത്ത പല കേസുകള്‍, പോസ്റ്റുകള്‍ മോഷ്ടിച്ച പല കേസുകള്‍, പുഴ.കോം അനുവാദമില്ലാതെ ബ്ലോഗ് സ്നിപ്പറ്റുകള്‍ ഇട്ടതു്, പാചകക്കുറിപ്പുകള്‍ യാഹൂ പൊക്കിയതു്, ലോനപ്പന്‍/വിവിയെ ആരോ മേലധികാരിയോടു പരാതിപ്പെട്ടു് ഉപദ്രവിച്ചതു്, ചിത്രകാരനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതു്, കുറുമാന്‍ പെണ്ണുപിടിയനാണോ അല്ലയോ എന്നതു്, രാം മോഹന്‍ പാലിയത്തിന്റെ പോസ്റ്റില്‍ അശ്ലീലം ഉണ്ടോ ഇല്ലയോ എന്നതു്, ഹരികുമാര്‍ ബ്ലോഗെഴുത്തുകാരെ അധിക്ഷേപിച്ചതു് തുടങ്ങി നൂറു കാര്യങ്ങള്‍. ഇവയിലെല്ലാം തലയിടാന്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടായെന്നു വരുകില്ല. എന്നെ സംബന്ധിച്ചു്, എനിക്കു കൂടുതല്‍ താത്പര്യം പലപ്പോഴും ജ്യോതിഷം ശാസ്ത്രമാണെന്നു പറയുന്നവരെ എതിര്‍ക്കാനും അക്ഷരത്തെറ്റു തിരുത്താനുമൊക്കെ ആണു്. രാഷ്ട്രീയബോധം കുറവായതുകൊണ്ടായിരിക്കാം. പക്ഷേ ഈ രാഷ്ട്രീയബോധവും ആപേക്ഷികമാണല്ലോ.

മുകളില്‍ പറഞ്ഞ പ്രശ്നങ്ങളില്‍ യാഹൂ കോപ്പിറൈറ്റ് പ്രശ്നത്തിലും ഹരികുമാറിന്റെ പ്രശ്നത്തിലുമൊഴികെ ഒന്നിലും ഞാന്‍ പ്രതിഷേധിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. അതു് എന്റെ സ്വാതന്ത്ര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എവിടെയങ്കിലും ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടെങ്കില്‍ പിന്നെയുള്ള എല്ലാ സംഭവങ്ങള്‍ക്കും അവരൊക്കെ പ്രതികരിക്കണം എന്നു ശഠിക്കുന്നതു തെറ്റാണു്. ഒരാള്‍ പ്രത്യേകം പേരെടുത്തു പറഞ്ഞ വക്കാരിയെ ഇപ്പോള്‍ ബ്ലോഗില്‍ത്തന്നെ കാണാനില്ല. ഗവേഷണവിദ്യാര്‍ത്ഥിയായ അദ്ദേഹത്തിനു സമയം കുറവായിരിക്കും. സമയം ഉണ്ടായിരുന്ന സമയത്തു പത്തു പുറത്തില്‍ അഭിപ്രായം എഴുതി. ഇല്ലാത്തപ്പോള്‍ മിണ്ടാതിരിക്കുന്നു. അത്ര മാത്രം.

ബ്ലോഗെഴുത്തുകാര്‍ ‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുകയും അവര്‍ വിചാരിക്കുന്നതു പോലെ ചെയ്യാത്തവര്‍ക്കെതിരേ അനാവശ്യമായ ഭര്‍ത്സനങ്ങള്‍ ഉതിര്‍ക്കുകയും ചെയ്യുന്നതിനെതിരേ ഞാന്‍ പ്രതിഷേധിക്കുന്നു.

 

പ്രതികരണം
പ്രതിഷേധം
സാഹിത്യം

Comments (25)

Permalink

എന്താണു് ഈ കോണ്ടസാ അറ്റോമിക്ക് ചില്ലു പ്രശ്നം?

“കുറേക്കാലമായി നിങ്ങള്‍ ഈ കോണ്ടസാ, കോ‍ണ്ടസാ എന്നു പറഞ്ഞു നടക്കുന്നുണ്ടല്ലോ.  എന്താ ഈ കോണ്ടസാ പ്രശ്നം?”
കുതിരവട്ടം പപ്പു, “ചന്ദ്രലേഖ”യില്‍.

ആണവ (അറ്റോമിക്) ചില്ലുകള്‍, ജോയിനറുകള്‍, ZWJ, ZWNJ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു കുറേക്കാലമായി സിബു, റാല്‍മിനോവ്, അനിവര്‍, പ്രവീണ്‍, സുറുമ, സന്തോഷ് തോട്ടിങ്ങല്‍ തുടങ്ങിയവര്‍ തിരിച്ചും മറിച്ചും സാങ്കേതികവും സര്‍ക്കാസ്റ്റിക്കും ആയി പോസ്റ്റുകള്‍ ഇറക്കുന്നുണ്ടു്. ഇതൊക്കെ വായിച്ചു് ചന്ദ്രലേഖയിലെ പപ്പുവിനെപ്പോലെ “എന്താ ഈ ആണവചില്ല്?” എന്നു ചോദിച്ചു് അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്ന ബ്ലോഗുവായനക്കാര്‍ക്കു വേണ്ടിയുള്ളതാണു് ഈ പോസ്റ്റ്.

എന്തുകൊണ്ടു ഞാന്‍ ഇതെഴുതുന്നു എന്നു ചോദിച്ചാല്‍,

  1. മലയാളഭാഷയെപ്പറ്റി കുറെയൊക്കെ അറിഞ്ഞിരുന്നെങ്കിലും യൂണിക്കോഡിനെപ്പറ്റിയുള്ള അജ്ഞത മൂലം ഞാനും കുറേക്കാലം ഇങ്ങനെ കുന്തം വിഴുങ്ങി ഇരുന്നിട്ടുണ്ടു്. പിന്നെ കാര്യങ്ങള്‍ കുറേശ്ശെ വ്യക്തമായി. വ്യക്തമായതെങ്ങനെ എന്നു വിശദീകരിച്ചാല്‍ ഇപ്പോള്‍ കുന്തം വിഴുങ്ങിയിരിക്കുന്നവര്‍ക്കു് സഹായകമാകും എന്നൊരു ചിന്ത.
  2. അറ്റോമിക് ചില്ലുകളെപ്പറ്റിയുള്ള ചര്‍ച്ചകളിലെ ഭാഷാപരമായ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും, ഞാന്‍ ഇതു വരെ അവയെ അനുകൂലിച്ചോ എതിര്‍ത്തോ പറഞ്ഞിട്ടില്ല. ഈ വിഷയത്തെപ്പറ്റി എനിക്കുള്ള അഭിപ്രായം വ്യക്തമാക്കാന്‍ കൂടിയാണു് ഈ ലേഖനം.

യൂണിക്കോഡിനെപ്പറ്റിയും അതില്‍ മലയാളം ഉപയോഗിക്കുന്നതിനെപ്പറ്റിയും നല്ല പല ലേഖനങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ടു്. ഈ കാര്യങ്ങള്‍ ക്രോഡീകരിച്ചു് സിബു വരമൊഴി വിക്കിയില്‍ ഇട്ടിട്ടുള്ള ഈ ലേഖനം ആണു് അവയില്‍ ഒന്നു്. ഇതു വായിക്കുന്നതിനു മുമ്പു് അതു വായിക്കുന്നതു നന്നായിരിക്കും.

ആദ്യമേ ഒരു അറിയിപ്പു്: മൈക്ക് ടെസ്റ്റിംഗ്, വണ്‍, ടൂ, ത്രീ,…

ദയവായി ഈ പോസ്റ്റ് ഈ ബ്ലോഗില്‍ത്തന്നെ വായിക്കുക. ഫീഡ് റീഡര്‍, ഈ-മെയില്‍ തുടങ്ങിയവയിലൂടെ കടന്നു പോയാല്‍ പല ജോയിനറുകളും നഷ്ടപ്പെട്ടു് ഉദ്ദേശിച്ചതു തെറ്റും എന്നതുകൊണ്ടാണു് ഇതു്. മറ്റു രീതിയില്‍ വായിക്കുന്നവര്‍ക്കായി ഈ പോസ്റ്റിന്റെ ലിങ്ക്: http://malayalam.usvishakh.net/blog/archives/288.

അതുപോലെ ന്‍ (ന + വിരാമം + ZWJ) എന്നതിനെ ന്‍ എന്ന ചില്ലക്ഷരമായി കാണിക്കുന്ന (ന് എന്നു നയുടെ കൂടെ ചന്ദ്രക്കല ഇട്ടതല്ല) ഏതെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റം/ബ്രൌസര്‍ ഉപയോഗിക്കുക.

എന്റെ അറിവില്‍ താഴെപ്പറയുന്ന കോംബിനേഷനുകള്‍ ശരിയായി ചില്ലുകള്‍ കാണിക്കുന്നു:

  • Windows + IE
  • Windows + Firefox 3.0
  • Windows + Firefox 2.0 + IE tab
  • Linux + Firefox 3.0 + Rachana/Meera font
  • Linux + Firefox 2.0 + Rachana/Meera font + Suruma’s Pango patch

അല്ലെങ്കില്‍ താഴെയുള്ളതു നല്ല തമാശയായിരിക്കും. ശയും ഷയും ഒരു പോലെ ഉച്ചരിക്കുന്ന ഒരുത്തന്‍ ഒരിക്കല്‍ എന്നോടു് “ഉമേഷേ, ഉമേഷിന്റെ പേരു ശരിക്കു് ഉമേശ് എന്നല്ലേ പറയേണ്ടതു്, അതെന്തിനാ ഉമേഷ് എന്നു പറയുന്നതു്?” എന്നു ചോദിച്ചതും ഞാന്‍ അന്തം വിട്ടു നിന്നതും ഓര്‍മ്മ വരുന്നു 🙂

ഒരു ഉദാഹരണം:

ഒരു ഉദാഹരണത്തില്‍ തുടങ്ങാം.

ആദ്യമായി ചില്ലക്ഷരങ്ങളെ കാണിക്കുന്ന ഏതെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റം/ബ്രൌസര്‍/ഫോണ്ട്/സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ചു് അവന്‍ എന്ന വാക്കൊന്നു സേര്‍ച്ചു ചെയ്തു നോക്കുക. വിന്‍ഡോസ് എക്സ് പി/ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 7/കാര്‍ത്തിക/ഗൂഗിള്‍ ഉപയോഗിച്ചു ഞാന്‍ നടത്തിയ തിരയലിന്റെ ഫലം താഴെ.

അവന്‍ എന്നതു തിരഞ്ഞപ്പോള്‍ കിട്ടിയതു് അവന് എന്നാണു് എന്നു തോന്നും. ഇവയില്‍ ഏതെങ്കിലും ഒരു ഫലത്തില്‍ ക്ലിക്കു ചെയ്തു നോക്കിയാല്‍ അതു് അവന്‍ എന്നു തന്നെയാണെന്നു കാണാം. അതായതു്, സേര്‍ച്ച് എഞ്ചിന്‍ ശരിയായ വാക്കു തന്നെ കണ്ടുപിടിച്ചെങ്കിലും സേര്‍ച്ച് ലിസ്റ്റില്‍ അതിനെ നാം കാണുമ്പോള്‍ അതു് അവന് എന്നായി മാറി. (എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റം/ബ്രൌസര്‍/സേര്‍ച്ച് എഞ്ചിന്‍ കോംബിനേഷനുകളിലും ഇതുണ്ടാവണമെന്നു നിര്‍ബന്ധമില്ല. ചിലതില്‍ ഉണ്ടെന്നേ ഞാന്‍ പറയുന്നുള്ളൂ.)

ഇതെങ്ങനെ സംഭവിച്ചു?

ചില്ലക്ഷരമായ ന്‍ എന്നതിനെ ഇപ്പോള്‍ സൂചിപ്പിക്കുന്നതു് (ഫോണ്ടുകള്‍, ഇന്‍‌പുട്ട് മെതേഡുകള്‍ തുടങ്ങിയവ. യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡ് ഇതിനെപ്പറ്റി ഒന്നും പറയുന്നില്ല) ന + വിരാമം + ZWJ എന്നാണു്. എവിടെയോ വെച്ചു് ആ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) നഷ്ടപ്പെട്ടു പോയിട്ടു നമുക്കു കിട്ടിയതു് ന + വിരാമം എന്നു മാത്രമാണു്. അതാണു് ന് എന്നു കാണുന്നതു്.

ദേ പിന്നെയും വന്നു കോണ്ടസാ. എന്താ‍ ഈ ജോയിനര്‍, വിരാമം എന്നൊക്കെ പറയുന്നതു്?

ഓ, സോറി. അതു പറയാം.

ആസ്കി ഫോണ്ടുകളില്‍ (ഉദാ: ദീപിക പത്രത്തിലെ ഫോണ്ടു്) എന്നതും ല്ല എന്നതും രണ്ടു കാര്യങ്ങളാണു്. തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത രണ്ടു് അക്ഷരങ്ങള്‍. അവയെ സൂചിപ്പിക്കാന്‍ രണ്ടു വ്യത്യസ്ത ആസ്കി കോഡുകള്‍ ഉപയോഗിക്കുന്നു.

യൂണിക്കോഡില്‍ സംഗതി വ്യത്യസ്തമാണു്. അവിടെ എന്നതും ല്ല എന്നതും ഒരു ബന്ധവുമില്ലാത്ത രണ്ടു കാര്യങ്ങളല്ല. അവിടെ ല്ല എന്നൊരു അക്ഷരമില്ല. അതു് ല + വിരാമം + ല എന്നു മൂന്നു സംഗതികള്‍ ചേര്‍ന്നതാണു്. വിരാമം എന്നതു് അതിനു തൊട്ടു മുമ്പുള്ള അക്ഷരത്തെ ചില രീതിയില്‍ വ്യത്യാസപ്പെടുത്തുന്ന ഒരു സ്പെഷ്യല്‍ കാരക്ടര്‍ ആണു്. ഇവിടെ അതു് എന്നതിലെ അകാ‍രത്തെ കളഞ്ഞിട്ടു് ല് എന്ന ശുദ്ധവ്യഞ്ജനമാക്കുന്നു. സാധാരണയായി അതു ചെയ്യുന്നതു് ഒരു ചന്ദ്രക്കല ഇട്ടു് ആയതു കൊണ്ടു് ചിലര്‍ അതിനെ “ചന്ദ്രക്കല” എന്നു പറയാറുണ്ടു്. പക്ഷേ വിരാമം ഉള്ളിടത്തൊക്കെ ചന്ദ്രക്കല ഉണ്ടാവണമെന്നില്ല. ഉദാഹരണം ല്ല എന്നതു തന്നെ.

അല്പം കൂടി വലിയ ഒരു കൂട്ടക്ഷരം നോക്കാം. ഗ്ദ്ധ എന്ന അക്ഷരം യൂണിക്കോഡില്‍ എപ്പോഴും ഗ + വിരാമം + ദ + വിരാമം + ധ ആണു്. അതു കാണിക്കുന്ന ഫോണ്ടുകള്‍ അതിനെ ഒറ്റ അക്ഷരമായോ ഗ + ചന്ദ്രക്കല + ദ്ധ എന്നോ ഗ്ദ + ചന്ദ്രക്കല + ധ എന്നോ ഗ + ചന്ദ്രക്കല + ദ + ചന്ദ്രക്കല + ധ എന്നോ കാണിച്ചെന്നിരിക്കും. (ഫോണ്ടിലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ലേ ഔട്ട് എഞ്ചിനോ ബഗ്ഗുണ്ടെങ്കില്‍ വേറേ രീതിയിലും കണ്ടെന്നിരിക്കാം.) എങ്കിലും ആ യൂണിക്കോഡ് ടെക്സ്റ്റ് സൂക്ഷിച്ചിരിക്കുന്ന ഒരു ഫയലില്‍ എപ്പോഴും 0D17(ഗ), 0D4D(വിരാമം), 0D26(ദ) 0D4D (വിരാമം), 0D27 (ധ) എന്നു് അഞ്ചു യൂണിക്കോഡ് കോഡുകളേ ഉണ്ടായിരിക്കുകയുള്ളൂ. യൂണിക്കോഡിലെ (പതിപ്പു് 5.0) മലയാളം കോഡുകള്‍ ഏതൊക്കെയാണെന്നു് ഇവിടെ വായിക്കാം.

ഏതു തരം എന്‍‌കോഡിംഗ് ആ‍ണുപയോഗിക്കുന്നതു് എന്നതിനെ ആശ്രയിച്ചു് ഫയലിലുള്ള ബൈറ്റുകള്‍ക്കു് വ്യത്യാസമുണ്ടായിരിക്കും. ഉദാഹരണമായി മലയാളത്തിലെ ഓരോ കോഡിനും മൂന്നു ബൈറ്റു് ഉപയോഗിക്കുന്ന utf-8 എന്ന രീതിയില്‍ (ഇതാണു് ഭൂരിഭാഗം വെബ്‌പേജുകളില്‍ ഉപയോഗിക്കുന്നതു്) ഗ്ദ്ധ എന്നതിലെ അഞ്ചു യൂണിക്കോഡ് കോഡുകളെ E0 B4 97 E0 B5 8D E0 B4 A6 E0 B5 8D E0 B4 A7 എന്നു പതിനഞ്ചു ബൈറ്റുകള്‍ കൊണ്ടു സൂചിപ്പിക്കുമ്പോള്‍ മലയാളം കോഡുകള്‍ക്കു രണ്ടു ബൈറ്റു വീതം ഉപയോഗിക്കുന്ന utf-16 രീതിയില്‍ അതിനെ 0D 17 0D 4D 0D 26 0D 4D 0D 27 എന്നു പത്തു ബൈറ്റുകളില്‍ സൂചിപ്പിക്കുന്നു.

ഇനി വിദഗ്ദ്ധന്‍ എന്നെഴുതുന്ന ഒരാള്‍ക്കു് അതു് ഗ + ചന്ദ്രക്കല + ദ്ധ എന്നു തന്നെ കാണണം എന്നു നിര്‍ബന്ധമുണ്ടെന്നിരിക്കട്ടേ. അതിനുള്ള വഴിയാണു് ZWNJ. Zero Width Non-Joiner എന്നതിന്റെ ചുരുക്കം. ഇവിടെ ഗ്ദ്ധ എന്നതിനെ ഗ, വിരാമം, ZWNJ, ദ, വിരാമം, ധ എന്നു സൂചിപ്പിക്കുന്നു-ഗ്‌ദ്ധ എന്നു കാണുവാന്‍ വേണ്ടി.

മിക്കവാറും ടെക്സ്റ്റ് എഡിറ്ററുകളും ബ്രൌസറുകളും യെയും ദ്ധയെയും വേര്‍തിരിച്ചു തന്നെ കാണിക്കും. പക്ഷേ, ഈ ടെക്സ്റ്റ് നെറ്റ്‌വര്‍ക്കിലൂടെ യാത്ര ചെയ്യുമ്പോഴോ ഡാറ്റാബേസുകളില്‍ ശേഖരിച്ചിട്ടു തിരിച്ചെടുക്കുമ്പോഴോ ഈ-മെയില്‍, ഫീഡ് റീഡറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിവര്‍ത്തനം ചെയ്യുമ്പോഴോ ഈ ZWNJ നഷ്ടപ്പെട്ടു പോയേക്കാം. കാരണം യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചു് അതൊരു ഡീഫോള്‍ട്ട് ഇഗ്നോരബിള്‍ കാരക്ടര്‍ ആണു്. അങ്ങനെ സംഭവിച്ചാലും ഗ്‌ദ്ധ (ഗ + ചന്ദ്രക്കല + ദ്ധ) എന്നതു് ഗ്ദ്ധ (ഒറ്റ ഗ്ലിഫ്) ആയിപ്പോകുമെന്നേ ഉള്ളൂ. ഇതൊരു വലിയ പ്രശ്നമല്ല-കാണാന്‍ അല്പം അലോസരം ഉണ്ടാക്കിയാലും.

ഇതു പോലെയുള്ള മറ്റൊരു ഡീഫോള്‍ട്ട് ഇഗ്നോറബിള്‍ കാരക്ടര്‍ ആണു് ZWJ (Zero Width Joiner). രണ്ടു കാരക്ടരുകളെ ഒന്നിച്ചേ കാണിക്കാവൂ എന്നാണു് ഇതിന്റെ അര്‍ത്ഥം. ഒരു ഉദാഹരണം ഇംഗ്ലീഷില്‍ fi എന്നെഴുതുമ്പോള്‍ അവ രണ്ടും ചേര്‍ത്തെഴുതി എന്നു കാണിക്കാന്‍ f, ZWJ, i എന്നെഴുതുന്നതാണു്. ഇതു് fi എന്നു കാണിക്കും. ഇതിലെ ZWJ നഷ്ടപ്പെട്ടു fi എന്നായാലും വലിയ കുഴപ്പമൊന്നുമില്ലാത്തതിനാല്‍ ഇവിടെ ZWJ ഉപയോഗിച്ചതില്‍ തെറ്റില്ല. (ചേര്‍ന്നു നില്‍ക്കുന്ന fi-യ്ക്കും ഒരു പ്രത്യേക കോഡ് പോയിന്റുണ്ടെന്നതു മറ്റൊരു കാര്യം.)

മിക്കവാറും എല്ലാ സ്ക്രിപ്റ്റുകള്‍ക്കും ഈ ജോയിനറുകള്‍ ഫോര്‍മാറ്റ് കാരക്ടറുകള്‍ (അക്ഷരങ്ങള്‍ക്കു bold, italics തുടങ്ങിയ സ്വഭാവങ്ങള്‍ കൊടുക്കുന്ന മാര്‍ക്കറുകള്‍) പോലെയാണു്. നഷ്ടപ്പെട്ടാലും അര്‍ത്ഥവ്യത്യാസമുണ്ടാവുന്നില്ല.

ചുരുക്കം ചില സ്ക്രിപ്റ്റുകളില്‍ ജോയിനറുകള്‍ ഫോര്‍മാറ്റ് വ്യത്യാസത്തില്‍ അല്പം കൂടി കൂടിയ സെമാന്റിക് വ്യത്യാസമുണ്ടാക്കുന്നുണ്ടു്. കൂട്ടക്ഷരങ്ങള്‍ (conjuncts) ഉള്ള ഇന്ത്യന്‍ ഭാഷകളും അറബിയുമാണു് ഇവയില്‍ പ്രധാനം. കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കര്‍ത്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള രൂപം വരാ‍ന്‍ ജോയിനറുകള്‍ ഉപയോഗിക്കാതെ നിവൃത്തിയില്ല. പക്ഷേ ഇവിടെയും ജോയിനറുകള്‍ അര്‍ത്ഥവ്യത്യാസമുണ്ടാക്കാതിരിക്കേണ്ടതു് ആവശ്യമാണു്.

അപ്പോള്‍ സദ്വാരം, ഉമേശ്വരന്‍, വന്യവനിക, കണ്വലയം,…?

സദ്വാരം (സ + ദ്വാരം, സദ് + വാരം), ഉമേശ്വരന്‍ (ഉമാ + ഈശ്വരന്‍, ഉമേശ് + വരന്‍) തുടങ്ങിയവയ്ക്കു രണ്ടര്‍ത്ഥം പറയാമെങ്കിലും അതു ഭാഷയുടെ പ്രത്യേകതയും പലപ്പോഴും സൌന്ദര്യവുമാണു്. (ഇതു സുറുമയും എവിടെയോ പറഞ്ഞിട്ടുണ്ടെന്നാണു് ഓര്‍‍മ്മ.) “പരമസുഖം ഗുരുനിന്ദ കൊണ്ടുമുണ്ടാം” എന്ന വരിയിലെ “പരമസുഖം” എന്ന വാക്കിനു ജോയിനറുകള്‍ ഇല്ലാതെ തന്നെ രണ്ടു പിരിവുകള്‍ (പരമ + സുഖം, പരം + അസുഖം) ഉണ്ടാകുന്നതു പോലെയാണിതു്. “സഭംഗശ്ലേഷം” എന്നാണു് ഇതിനെ കാവ്യശാസ്ത്രത്തില്‍ പറയുന്നതു്. അര്‍ത്ഥശങ്ക ഉണ്ടാകരുതു് എന്നു നിര്‍ബന്ധമാണെങ്കില്‍ പിരിച്ചു തന്നെ എഴുതുകയോ (സദ്-വാരം) ബ്രായ്ക്കറ്റിലോ ഫുട്ട്നോട്ടിലോ‍ കൊടുക്കുകയോ ചെയ്യുക. വന്യവനിക (വന്യ-വനിക, വന്‍-യവനിക), കണ്വലയം (കണ്വ-ലയം, കണ്‍-വലയം) തുടങ്ങിയവയുടെയും സ്ഥിതി ഇതു തന്നെ. ഇതു ചില്ലുവാദത്തിനു് അനുകൂലമോ പ്രതികൂലമോ ആയ വസ്തുതയാണെന്നു് എനിക്കു തോന്നുന്നില്ല.

എന്തുട്ടാ ഈ ഐഡിയെന്നും സ്പൂഫിംഗും?

അറ്റോമിക് ചില്ലിനെ അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ വാദിച്ചപ്പോള്‍ IDN-നെപ്പറ്റിയും സ്പൂഫിങ്ങിനെപ്പറ്റിയും വളരെ പറഞ്ഞിരുന്നു. തികച്ചും ബാലിശമായ വാദങ്ങളാണു് അവ. ഒരു വെബ്‌പേജിന്റെ അഡ്രസ്സു പോലെ കാഴ്ചയ്ക്കു തോന്നുന്ന മറ്റൊരു അഡ്രസ് ഉപയോഗിച്ചു് ഉപഭോക്താക്കളെ വഴി തെറ്റിക്കുന്നതാ‍ണു് ഇവിടെ ഉദ്ദേശിക്കുന്നതു്. ഇതു് ഇന്റര്‍നെറ്റ് സെക്യൂരിറ്റി ഇഷ്യൂ ആണു്; യൂണിക്കോഡുമായി ബന്ധപ്പെട്ടതല്ല. ഉദാഹരണമായി, a എന്ന ആകൃതിയുള്ള അക്ഷരം പല ഭാഷകളിലുമുണ്ടു്. ഒന്നിനു പകരം മറ്റൊന്നുപയോഗിച്ചു് സ്പൂഫിംഗ് ചെയ്യാം. (“Paypal spoofing” എന്നൊന്നു സേര്‍ച്ചു ചെയ്തു നോക്കൂ. കൂടുതല്‍ വിവരങ്ങള്‍ കിട്ടും.)

മലയാളത്തിലും സ്പൂഫിംഗ് ഉണ്ടാക്കാന്‍ ചില്ലുകള്‍ എന്‍‌കോഡ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ വേണ്ട. (രണ്ടു പക്ഷക്കാരുടെയും വാദങ്ങള്‍ കേട്ടു മടുത്തു!) ഥ എന്ന മലയാള അക്ഷരത്തിനു പകരം മ (ம) എന്ന തമിഴ് അക്ഷരം ഉപയോഗിക്കാം. ട എന്ന മലയാള അക്ഷരത്തിനു പകരം എസ് (s) എന്ന ഇംഗ്ലീഷ് അക്ഷരം ഉപയോഗിക്കാം. മലയാളത്തില്‍ത്തന്നെ ന്‍ എന്ന ചില്ലിനു പകരം 9 (൯) എന്ന അക്കവും ര്‍ എന്ന ചില്ലിനു പകരം 4 (൪) എന്ന അക്കവും ഉപയോഗിക്കാം. അനുസ്വാരവും ഠ എന്ന അക്ഷരവും ഒ (o) എന്ന ഇംഗ്ലീഷ് അക്ഷരവും 0 എന്ന അക്കവും ൦ എന്ന മലയാള അക്കവും ഉപയോഗിച്ചും സ്പൂഫിംഗ് നടത്താം.

സ്പൂഫിംഗ് തടയുന്നതു് കൂടുതല്‍ സങ്കീര്‍ണ്ണമായ വിഷയമാ‍ണു്. അറ്റോമിക് ചില്ലുകള്‍ എന്‍‌കോഡ് ചെയ്യുന്നതും അതുമായി കൂട്ടിക്കുഴയ്ക്കുന്നതു് വിഷയത്തില്‍ നിന്നു വ്യതിചലിക്കലാണു്.

അപ്പോള്‍പ്പിന്നെ എന്തിനാണു് അറ്റോമിക് ചില്ലുകള്‍? പാല്‍ എന്നും പാല് എന്നും എഴുതിയാല്‍ അര്‍ത്ഥം മാറുന്നില്ലല്ലോ?

മുകളില്‍ പറഞ്ഞതു പോലെ, ജോയിനറുകള്‍ നഷ്ടപ്പെടുന്നതു കൊണ്ടു വരുന്ന വിഷ്വല്‍ ഡിസ്റ്റോര്‍ഷന്‍ അറ്റോമിക് ചില്ലുകളെ അനുകൂലിക്കാനോ എതിര്‍ക്കാനോ ഉള്ള മതിയായ കാരണമല്ല. കാരണമാവണമെങ്കില്‍ ജോയിനര്‍ നഷ്ടപ്പെടുന്നതിനു മുമ്പും പിമ്പുമുള്ള രൂപങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളാവണം. അവയ്ക്കു് അങ്ങോട്ടുമിങ്ങോട്ടും മാറ്റാന്‍ പറ്റാത്ത വിധം വ്യത്യസ്തങ്ങളായ അര്‍ത്ഥം ഉണ്ടാവണം.

ഇതു് ഒരു കാര്യത്തിലേ ഉണ്ടാകുന്നുള്ളൂ. അതാണു് അറ്റോമിക് ചില്ലു വാദികള്‍ തങ്ങളുടെ തുറുപ്പുചീട്ടായി മുന്നില്‍ വെയ്ക്കുന്നതു്. ആ കാരണമാ‍കട്ടേ, മതിയായ കാരണമാണു താനും.

സംവൃതോകാരത്തെ ചില്ലില്‍ നിന്നു വ്യവച്ഛേദിക്കുന്നതാണു് ആ‍ കാ‍രണം.

ദാ, അടുത്ത സാധനം. എന്താ ഈ സംവൃതോകാരം?

പണ്ടു് എന്നു പറയുമ്പോള്‍ അവസാനം വരുന്ന ശബ്ദമാണു സംവൃതോകാരം. അതു് അ അല്ല, ഉ അല്ല, സംവൃതവുമല്ല. ഭാഷാശാസ്ത്രജ്ഞര്‍ അതിനെ Schwa എന്നു വിളിക്കുന്നു. പല ഭാ‍ഷകളിലുമുള്ള ഒരു ശബ്ദമാണതു്. ഇതിനെ പ്രത്യേകമായി എഴുതിക്കാണിക്കാറുണ്ടു് എന്നതാണു് മലയാളത്തിന്റെ ഒരു പ്രത്യേകത.

പണ്ടു് എന്ന വാക്കിനെ പല തരത്തില്‍ എഴുതിപ്പോന്നിരുന്നു. വളരെ പഴയ മലയാളത്തില്‍ പണ്ട എന്നായിരുന്നു എഴുതിയിരുന്നതു്‌. ഗുണ്ടര്‍ട്ടു മുതലായ പാതിരിമാര്‍ അതിനെ പണ്ടു എന്നെഴുതി. (“സ്ത്രീയേ, നിനക്കു എന്തു?” എന്നു പഴയ ബൈബിളില്‍.) അതേ സമയത്തു തന്നെ വളരെപ്പേര്‍ (പ്രധാ‍നമായും വടക്കന്‍ കേരളത്തിലുള്ളവര്‍) അതിനെ പണ്ട് എന്നെഴുതി. (പണ്ടു എന്നതിനെ ‘പാതിരിമലയാളം’ എന്നു കളിയാക്കുകയും ചെയ്തു.) ഈ കാര്യങ്ങളൊക്കെ ഏ. ആര്‍. രാജരാജവര്‍മ്മ “കേരളപാണിനീയ”ത്തിന്റെ പീഠികയില്‍ വിശദമായി പറഞ്ഞിട്ടുണ്ടു്. ഏ. ആറിന്റെ കാലത്താണു സംവൃതോകാരത്തിന്റെ പല രൂപങ്ങളെ ചേര്‍ത്തു പണ്ടു് എന്ന രൂപം സാര്‍വ്വത്രികമായതു്. ഇതു വളരെയധികം ആളുകള്‍ ഉപയോഗിച്ചെങ്കിലും ഒരു നല്ല ശതമാനം ആളുകളും സംവൃതോകാരാത്തിനു ചന്ദ്രക്കല മാത്രം ഉപയോഗിക്കുന്ന രീതി തുടര്‍ന്നു വന്നു. 1970-കളില്‍ പുതിയ ലിപി വ്യാപകമായപ്പോള്‍ അതുപയോഗിക്കുന്ന എല്ലാവരും തന്നെ ഉകാരത്തിന്റെ ചിഹ്നമിടാതെ സംവൃതോകാരം എഴുതിത്തുടങ്ങി. ഇപ്പോള്‍ അതാണു ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നതു് എന്നതാണു വാസ്തവം.

(ഇതിനെപ്പറ്റി ഉദാഹരണങ്ങളുള്ള പേജുകളുടെ പടങ്ങള്‍ ചേര്‍ത്തു് സിബു പണ്ടു പ്രസിദ്ധീകരിച്ചതു് ഇവിടെ.)

എഴുത്തു തുടങ്ങിയപ്പോള്‍ മുതല്‍ ഉകാരത്തിന്റെ ചിഹ്നത്തോടു കൂടി മാത്രമേ ഞാന്‍ സംവൃതോകാരം എഴുതിയിട്ടുള്ളൂ. ഇപ്പോഴും അതു തുടരുന്നു. ഒരു കാലത്തു് അതു മാത്രമാണു ശരി എന്നു ഞാന്‍ ഘോരഘോരം വാദിച്ചിട്ടുണ്ടു്. (ഞാന്‍ രണ്ടു കൊല്ലത്തിനു മുമ്പെഴുതിയ സംവൃതോകാരം, സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും, സംവൃതോകാരത്തെപ്പറ്റി വീണ്ടും എന്നീ ലേഖനങ്ങള്‍ കാണുക.) സംവൃതോകാരത്തെ ഉകാരത്തിന്റെ ചിഹ്നത്തോടൊപ്പം ചന്ദ്രക്കലയിട്ടെഴുതുന്നതു തെറ്റല്ല എന്നാണു് ഇപ്പോഴും എന്റെ വിശ്വാസം. എങ്കിലും അതു മാത്രമാണു ശരി എന്ന കടും‌പിടുത്തത്തില്‍ നിന്നു വളരെയധികം പിറകോട്ടു പോയിരിക്കുന്നു. പുതിയ ലിപി പ്രാവര്‍ത്തികമാകുന്നതിനു മുമ്പു തന്നെ (സത്യം പറഞ്ഞാല്‍, സംവൃതോകാരത്തെ പണ്ടു് എന്നു് എഴുതുന്നതിനു മുമ്പു തന്നെ) ചന്ദ്രക്കല മാത്രം ഉപയോഗിച്ചു സംവൃതോകാരം എഴുതിയിരുന്നു എന്ന അറിവും, ഇന്നുള്ള മലയാളപുസ്തകങ്ങളില്‍ ഭൂരിപക്ഷവും ഉകാരത്തിന്റെ ചിഹ്നമില്ലാതെ ചന്ദ്രക്കല മാത്രമായാണു സംവൃതോകാരത്തെ എഴുതുന്നതു് എന്ന കണ്ടെത്തലുമാണു് ഇതിനു കാരണം.

ചുരുക്കം പറഞ്ഞാല്‍ സംവൃതോകാരത്തെ ഉകാരത്തിന്റെ ചിഹ്നമില്ലാതെ ചന്ദ്രക്കല മാത്രം ഇട്ടു് (ഇട്ട് എന്ന്) എഴുതിത്തുടങ്ങിയതു പലരും പറയുന്നതു പോലെ പുതിയ ലിപി എഴുപതുകളില്‍ പ്രാബല്യത്തില്‍ വന്നപ്പോഴല്ല. അതൊരു തെറ്റാണെങ്കില്‍‍ അതു തിരുത്താന്‍ നാം വൈകിയതു മുപ്പത്തെട്ടു വര്‍ഷമല്ല, നൂറില്‍ ചില്വാനം വര്‍ഷമാണു്.

മലയാളഭാഷ ഉപയോഗിക്കുന്ന ഭൂരിപക്ഷം എഴുത്തുകാരും അവലംബിക്കുന്ന ഒരു രീതി തെറ്റും പ്രാചീനവും നവീനവുമല്ലാത്ത ഇടയ്ക്കൊരു ചെറിയ കാ‍ലഘട്ടത്തില്‍ മാ‍ത്രം (ഏകദേശം 70 വര്‍ഷം) കൂടുതല്‍ പ്രാവര്‍ത്തികമായിരുന്നതുമായ ഒരു രീതി മാത്രം ശരിയും ആണു് എന്നു് ഈ അടുത്ത കാലത്തു വരെ ഞാനും ഇപ്പോഴും രചന, സ്വതന്ത്ര മലയാ‍ളം കമ്പ്യൂട്ടിംഗ് തുടങ്ങിയവരും ഉന്നയിക്കുന്ന വാദം വളരെ ബാലിശമാണു്. കഥകളുടെയും കവിതകളുടെയും മറ്റു പുസ്തകങ്ങളുടെയും കാര്യം അവിടെ നില്‍ക്കട്ടേ. മലയാളഭാഷയിലെ തെറ്റുകള്‍ തിരുത്താനായി വളരെയധികം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള പന്മന രാമചന്ദ്രന്‍ നായരുടെ പുസ്തകങ്ങളിലും സംവൃതോകാരം ചന്ദ്രക്കല മാത്രമായാണു് അച്ചടിച്ചിരിക്കുന്നതു്. അതു തെറ്റാണെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അങ്ങനെ അച്ചടിച്ച ഒരു പുസ്തകം വെളിച്ചം കാണാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു.

ഇതും ആറ്റോമിക് ചില്ലുവാദവും തമ്മില്‍ എന്തു ബന്ധം?

പണ്ടു്, വാക്കു്, തൈരു് തുടങ്ങിയ വാക്കുകളെ പണ്ട്, വാക്ക്, തൈര് എന്നിങ്ങനെയും എഴുതുന്നതു തെറ്റല്ല എന്ന വസ്തുതയാണു് അറ്റോമിക് ചില്ലുവാദികള്‍ക്കു് അനുകൂലമായ വസ്തുത.

ഇതനുസരിച്ചു്, അവനു് എന്ന വാക്കിനെ അവന് എന്നും എഴുതാം. നു് എന്നതു് ന + ഉ (ചിഹ്നം) + വിരാമം ആണു്. (യൂണിക്കോഡില്‍ വിരാമം ഒരു വ്യഞ്ജനത്തിനു ശേഷം അതിലുള്ള സ്വരം കളയാന്‍ മാത്രമാണുള്ളതു് എന്നൊരു വാദം വേറെ ഒരിടത്തു നടക്കുന്നുണ്ടു്. അവരാരും സംവൃതോകാരം എഴുതുന്ന രീതി കണ്ടിട്ടില്ലെന്നു തോന്നുന്നു.) ന് എന്നതു ന + വിരാമം എന്നും. ഇപ്പോള്‍ ന്‍ എന്ന ചില്ലക്ഷരം യൂണിക്കോഡില്‍ എഴുതുന്നതു് ന + വിരാമം + ZWJ എന്നാണു്. മുന്‍‌പറഞ്ഞ പ്രകാരം ഇതിലെ ZWJ നഷ്ടപ്പെട്ടാല്‍ ന്‍ എന്ന ചില്ലക്ഷരം ന് എന്നാകും. അതായതു്, അവന്‍ എന്നതിനും അവന് എന്നതിനും വ്യത്യാസമില്ലാതെ പോകും. ഇതു് അനുവദിക്കാന്‍ സാദ്ധ്യമല്ല. ഇതു മുകളില്‍പ്പറഞ്ഞ സഭംഗശ്ലേഷമല്ല.

അവന്‍/അവനു് എന്നതു് ഒരുദാഹരണം മാത്രം. ഇതുപോലെ ചിന്താക്കുഴപ്പത്തിനു വഴി തെളിക്കുന്ന അനേകം വാക്കുകള്‍ മലയാളത്തിലുണ്ടു്. ഈ ചിന്താക്കുഴപ്പം ഒഴിവാക്കേണ്ടതുണ്ടു്.

എന്താണു അറ്റോമിക് ചില്ലുവാദികള്‍ പറയുന്നതു്?

ചില്ലക്ഷരങ്ങളെ മൂലവ്യഞ്ജനം + വിരാമം + ZWJ എന്നല്ലാതെ ഒരു പ്രത്യേക കോഡു കൊണ്ടു സൂചിപ്പിക്കുക. അപ്പോള്‍ ഒരിക്കലും ഒന്നു മറ്റേതാകുന്ന പ്രശ്നം ഉണ്ടാവില്ല. ഏതു ബ്രൌസറിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ചില്ലക്ഷരങ്ങള്‍ കാണാന്‍ കഴിയും.

എന്റെ അഭിപ്രായം:

മുകളില്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു് എനിക്കു് ഇപ്പോള്‍ അറ്റോമിക് ചില്ലുകള്‍ വേണം എന്ന വാദത്തിനോടാണു യോജിപ്പു്. അതിനെ എതിര്‍ക്കുന്ന യുക്തിയുക്തമായ വാദം കേട്ടാല്‍ ഈ അഭിപ്രായം തിരുത്താന്‍ ഞാന്‍ തയ്യാറാണു്. പക്ഷേ, ആ വാദം “അവനു് എന്നതിനെ അവന് എന്നെഴുതുന്നതു തെറ്റാണു്” എന്നതാവരുതു് എന്നു മാത്രം.

വാല്‍ക്കഷണം

ഇതു ഫയര്‍ ഫോക്സ് 2-വില്‍ വായിക്കുന്നവര്‍ ചില്ലായ ന്‍, ചില്ലല്ലാത്ത ന് എന്നിവ ഒരുപോലെ കണ്ടു് അന്തം വിട്ടിരിക്കുന്നുണ്ടാവാം. അവര്‍ ഈ പോസ്റ്റിന്റെ ആ‍ദിയിലുള്ള മൈക്ക് ടെസ്റ്റിംഗ് ഒന്നു കൂടി വായിക്കുക.

അറ്റോമിക് ചില്ലുണ്ടായിരുന്നെങ്കില്‍ ഈ കുഴപ്പമൊന്നുമുണ്ടാവില്ലായിരുന്നു. ഭാവിയിലെങ്കിലും ബ്ലോഗ് വായനക്കാര്‍ക്കു് ഈ പ്രശ്നമുണ്ടാവില്ല എന്നു പ്രത്യാശിക്കാം.


ഇതിന്റെ ചില കമന്റുകള്‍ക്കു മറുപടി:

[2008-02-05]

സുരേഷ് (സുറുമ?) ഈ കമന്റില്‍ ഇങ്ങനെ പറയുന്നു:

പ്രചാരം കൂടുതലാണു് എന്നതുകൊണ്ടുമാത്രമായിരിക്കും ഉദാഹരിക്കാന്‍ ഉമേഷ് ഗൂഗ്ള്‍ തെരെഞ്ഞെടുത്തതു് എന്നു കരുതുന്നു 🙂 .സ്വതന്ത്രസോഫ്റ്റ്‌വെയന്‍ ആയ ബീഗ്ള്‍ GNU/Linux സിസ്റ്റങ്ങളില്‍ ഡെസ്ക്‌ടോപ് സെര്‍ച്ചിനു് ഉപയോഗിച്ചുപോരുന്നുണ്ടു്.അതുപയോഗിച്ചു് നടത്തിയ തെരച്ചിലിന്റെ പടം കൂടി ഒന്നിടണമെന്നു് അഭ്യര്‍ത്ഥിക്കുന്നു.ഒന്നും വേണ്ട, യാഹൂ,msn എന്നിയും ഇതുപോലുള്ള ഫലമാണോ തരുന്നതു് എന്നുകൂടി വ്യക്തമാക്കൂ.

അതായതു്, ഇതു് ഗൂഗിളിലെ ഒരു ബഗ്ഗാണെന്നു്, അല്ലേ? ഇനി, ഈ പോസ്റ്റെഴുതാന്‍ വേണ്ടി ഞാന്‍ ഗൂഗിള്‍ കോഡില്‍ കയറി ഈ ബഗ് അവിടെ ഉണ്ടാക്കി എന്നു പറയില്ലല്ലോ, അല്ലേ? (തമാശയല്ല, ജീമെയിലില്‍ ജോയിനര്‍ കളയുന്നതു സിബു മനഃപൂര്‍വ്വം ഉണ്ടാക്കിയ ഒരു ബഗ് ആണെന്നു് അനിവറാണെന്നു തോന്നുന്നു ഒരിക്കല്‍ പറഞ്ഞിരുന്നു :))

ഇനി, യാഹൂ, എം. എസ്. എന്‍. എന്നിവയ്ക്കു് ഈ കുഴപ്പമില്ല എന്ന വാദത്തെപ്പറ്റി, ദാ അവ താഴെ. മറ്റുള്ള കാര്യങ്ങള്‍ക്കു വ്യത്യാസമില്ല. വിന്‍ഡോസ് എക്സ്. പി., ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, കാര്‍ത്തിക ഫോണ്ട്.

ആദ്യമായി, അതേ സേര്‍ച്ച് യാഹൂ ഉപയോഗിച്ചു്:

അവനെയും അവനെയും കണ്ടല്ലോ? യാഹുവിന്റെ അവന്‍ ഗൂഗിളിന്റെ അവനുമായി വ്യത്യാസമൊന്നുമില്ല എന്നും കണ്ടല്ലോ?

ഇനി, അതു തന്നെ എം. എസ്. എന്‍. ലൈവ് സേര്‍ച്ച് ഉപയോഗിച്ചു്:

ക്ഷമിക്കണം, ബീഗിള്‍ ഇപ്പോള്‍ കൈവശമില്ല. ഇനി അതില്‍ ജോയിനര്‍ കളയുന്നില്ല എന്നതു കൊണ്ടു് ഞാന്‍ പറഞ്ഞതു കൊണ്ടു വ്യത്യാസമൊന്നും വരാനില്ല. ജോയിനറുകള്‍ എപ്പോഴും നഷ്ടപ്പെടും എന്നു ഞാന്‍ പറഞ്ഞില്ല, നഷ്ടപ്പെട്ടേയ്ക്കാം എന്നേ പറഞ്ഞുള്ളൂ.

ഇനി മുതല്‍, ദയവായി ആരോപണം ഉന്നയിക്കുന്നതിനു മുമ്പു് അതൊന്നു പരീക്ഷിച്ചു നോക്കുന്നതു നന്നായിരിക്കും. ഓരോന്നും പരീക്ഷിച്ചു നോക്കി സ്ക്രീന്‍‌ഷോട്ടെടുത്തു് അപ്‌ലോഡു ചെയ്തു പോസ്റ്റു തിരുത്താന്‍ അല്പം ബുദ്ധിമുട്ടാണേ, അതുകൊണ്ടാണു് 🙂

[2008-02-13]

ഗൂഗിള്‍, യാഹൂ, ലൈവ് സേര്‍ച്ച്, വെബ് ദുനിയാ എന്നീ സേര്‍ച്ച് എഞ്ചിനുകള്‍ ജോയിനറുകളെ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി കമന്റുകള്‍ ഉണ്ടായിരുന്നു. ഞാന്‍ കണ്ടെത്തിയതു താഴെ:

Xഅവന്‍Y എന്നതു് (X, Y എന്നിവ ഏതെങ്കിലും ഫോര്‍മാറ്റ് സ്ട്രിംഗുകള്‍) ചില്ലോടെ കാണണമെങ്കില്‍ X-അ-വ-ന-വിരാമം-ZWJ-Y എന്നിവ ഉണ്ടാവണം. അതായതു്, U+0D05 U+0D35 U+0D28 U+0D4D U+200D എന്നീ കോഡ്‌പോയിന്റുകള്‍ ഫോര്‍മാറ്റിംഗ് കാരക്ടേഴ്സ് ആയ X, Y എന്നിവയ്ക്കു് ഇടയില്‍ വരണം.

ഗൂഗിള്‍ സേര്‍ച്ച് റിസല്‍റ്റുകള്‍ കാണിക്കുന്ന പേജില്‍ ZWJ-യെ ഒഴിവാക്കുന്നു. <b->-അ-വ-ന-വിരാമം-<-/-b-> (U+003C U+0062 U+003E U+0D05 U+0D35 U+0D28 U+0D4D U+003C U+002F U+0062 U+003E) എന്നേ ഉള്ളൂ. ZWJ (U+200D)-യെ ഒഴിവാക്കി.

യാഹൂ ZWJ കളയുന്നില്ല. പക്ഷേ, അവന്‍ എന്നതു കാണിക്കുമ്പോള്‍ <b->-അ-വ-ന-വിരാമം-ZWJ-<-/-b-> (U+003C U+0062 U+003E U+0D05 U+0D35 U+0D28 U+0D4D U+200D U+003C U+002F U+0062 U+003E) എന്നതിനു പകരം <b->-അ-വ-ന-വിരാമം-<-/-b->-ZWJ (U+003C U+0062 U+003E U+0D05 U+0D35 U+0D28 U+0D4D U+003C U+002F U+0062 U+003E U+200D) എന്നു കാണിക്കുന്നു. (അതായതു്, </b>-നെ ZWJ-നു ശേഷം ചേര്‍ക്കുന്നതിനു പകരം മുമ്പു ചേര്‍ക്കുന്നു.) അതു കൊണ്ടാണു് ബ്രൌസറില്‍ ചില്ലക്ഷരം കാണാത്തതു്.

മൈക്രോസോഫ്റ്റ് ലൈവ് സേര്‍ച്ച് ചിലയിടത്തു യാഹൂ ചെയ്തതു പോലെ ചെയ്യുന്നു. മറ്റു ചിലടത്തു് ZWJ-യെ ZWNJ ആക്കുന്നുമുണ്ടു്. എന്തായാലും ജോയിനര്‍ കളയുന്നില്ല എന്നു തോന്നുന്നു.

വെബ്‌ദുനിയാ ഒരു കുഴപ്പവും ഇല്ലാതെ ഇതു കൈകാര്യം ചെയ്യുന്നു. ZWJ-യെ കളയുന്നുമില്ല, അ-വ-ന-വിരാമം-ZWJ- എന്നു തന്നെ കാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടു ചില്ലക്ഷരങ്ങള്‍ ഹൈലൈറ്റു ചെയ്തു കാണാം. (എന്നു് എനിക്കു തോന്നി. കൂടുതല്‍ താഴെ വായിക്കുക.)

ഇതില്‍ നിന്നു് മലയാളത്തോടു് ഏറ്റവും നീതി പുലര്‍ത്തുന്നതു വെബ് ദുനിയാ ആണെന്നും, ഏറ്റവും മോശമായി മലയാളം സേര്‍ച്ചു ചെയ്യുന്നതു ഗൂഗിള്‍ ആണെന്നും പറയാമോ?

വരട്ടേ. സ്വപ്നം (U+0D38 U+0D4D U+0D35 U+0D2A U+0D4D U+0D28 U+0D02) എന്നും സ്വപ്‌നം (U+0D38 U+0D4D U+0D35 U+0D2A U+0D4D U+200C U+0D28 U+0D02) എന്നും ഒന്നു സേര്‍ച്ചു ചെയ്തു നോക്കൂ. ഇവ തമ്മിലുള്ള വ്യത്യാസം പ, ന എന്നിവയെ വേര്‍തിരിച്ചു കാണിക്കാന്‍ ഒരു ZWNJ ഇട്ടിട്ടുണ്ടു് എന്നു മാത്രമാണു്.

സേര്‍ച്ച് എഞ്ചിന്‍ സ്വപ്നം ഫലങ്ങള്‍ സ്വപ്‌നം ഫലങ്ങള്‍
ഗൂഗിള്‍ 13200 13200
യാഹൂ 3270 445
ലൈവ് സേര്‍ച്ച് 221 65
വെബ് ദുനിയാ 104 104

യാഹൂവും ലൈവ് സേര്‍ച്ചും ജോയിനര്‍ ഉള്ളതും ഇല്ലാത്തതും രണ്ടായി കണ്ടിട്ടു് രണ്ടു ഫലങ്ങള്‍ തരുന്നു. ഗൂഗിളും വെബ്‌ദുനിയയും ഒരേ ഫലങ്ങളും. (ഗൂഗിള്‍ കൂടുതല്‍ ഫലങ്ങള്‍ തരുന്നു എന്നതു് ഇവിടെ പ്രസക്തമല്ല.)

വെബ് ദുനിയയെപ്പറ്റിയുള്ള എന്റെ അഭിപ്രായം പിന്നെയും കൂടി. കൊള്ളാമല്ലോ, മലയാളത്തിനു പറ്റിയ സേര്‍ച്ച് എഞ്ചിന്‍ തന്നെ!

പിന്നെ, നമ്മുടെ പഴയ അവനവന്‍ കടമ്പ (പ്രയൊഗത്തിനു കടപ്പാടു് സുറുമയ്ക്കു്) തന്നെ ഒന്നു സേര്‍ച്ചു ചെയ്തു നോക്കി.

അവന്‍ എന്നതു് വെബ്‌ദുനിയായില്‍ സേര്‍ച്ചു ചെയ്തതു് ഇവിടെ:

അവന് എന്നതു വെബ്‌ദുനിയായില്‍ സേര്‍ച്ചു ചെയ്തതു് ഇവിടെ.

ഇവ രണ്ടിലും വന്നിട്ടുള്ള സൂര്യഗായത്രി പോസ്റ്റിന്റെ ഫലം ശ്രദ്ധിക്കുക. (ചുവന്ന ചതുരത്തില്‍ കാണിച്ചിട്ടുണ്ടു്) ഒരേ പോസ്റ്റിനെ രണ്ടു വാക്കുകള്‍ കൊണ്ടു സേര്‍ച്ചു ചെയ്തപ്പോള്‍ കാണിക്കുന്നതു വ്യത്യസ്തമായാണു് എന്നു കാണാം. ഇതെങ്ങനെ സംഭവിച്ചു? സൂര്യഗായത്രിയുടെ പോസ്റ്റില്‍ പോയി നോക്കിയാല്‍ “അവന്‍” എന്നാണെന്നു കാണാം. പിന്നെങ്ങനെ വെബ് ദുനിയാ “അവന്” എന്നു കാണിച്ചു?

ആകെ സംശയമായി. വെബ് ദുനിയാ നമ്മള്‍ സേര്‍ച്ചു ചെയ്ത പദം ഈ പേജില്‍ മാറ്റി വെയ്ക്കുന്നുണ്ടോ?

കൂടുതല്‍ നോക്കിയപ്പോള്‍ കാരണം വ്യക്തമായി. വെബ് ദുനിയാ ചെയ്യുന്നതു Partial search ആണു്. അവന്‍ എന്നതു് അവന് + ZWJ ആയതിനാല്‍ അതും ഫലത്തില്‍ വന്നു എന്നു മാത്രം.

എങ്കിലും ജോയിനറുകളെ ഒഴിവാക്കിയാണു വെബ് ദുനിയായും സേര്‍ച്ചു ചെയ്യുന്നതു് എന്നു കാണാന്‍ കഴിയും. കണ്മണി, കണ്‌മണി, കണ്‍‌മണി എന്നിവ ഒരേ എണ്ണം ഫലങ്ങളാണു തരുന്നതു്. അതു പോലെ വെണ്മ, വെണ്‍‌മ, വെണ്‌മ എന്നിവയും. യാഹുവും ലൈവ് സേര്‍ച്ചും ഇവയ്ക്കു് വ്യത്യസ്ത എണ്ണം ഫലങ്ങളാണു തരുന്നതു്.

ഇതു പൂര്‍ണ്ണമായും ശരിയാണോ എന്നു പറയാന്‍ കഴിയില്ല. വെബ് ദുനിയായുടെ സേര്‍ച്ച് അല്പം കൂടി intelligent ആയതിനാലാവാം. ഒന്നിനെ സേര്‍ച്ചു ചെയ്യുമ്പോള്‍ മറ്റു പലതും കൂടി ഉള്‍ക്കൊള്ളിക്കുന്ന രീതി ഒരു പക്ഷേ മലയാളത്തിനു വേണ്ടി വളരെ നന്നാക്കിയതാവാം. എങ്കിലും കണ്മണി, കണ്‍‌മണി എന്നിവ തിരഞ്ഞപ്പോള്‍ എനിക്കു് ഈ പേജു കിട്ടി. ഇതില്‍ കണ്മണി ഇല്ല. കണ്ണും വെണ്മണിയും ഉണ്ടു്.

വെബ് ദുനിയാ തികച്ചും ഒരു വ്യത്യസ്ത സേര്‍ച്ച് എഞ്ചിന്‍ ആണെന്നേ എനിക്കു പറയാന്‍ പറ്റുന്നുള്ളൂ 🙂

യാഹുവും ലൈവ് സേര്‍ച്ചും ജോയിനര്‍ കളയാതെ സേര്‍ച്ചു ചെയ്യുന്നു. അവന്‍/അവന് എന്ന കാര്യത്തില്‍ ചില്ലിന്റെ ഇപ്പോഴത്തെ വികലമായ എന്‍‌കോഡിംഗ് മൂലം അതു നന്നായി ഭവിക്കുന്നു. എന്നാല്‍ സ്വപ്നം/സ്വപ്‌നം തുടങ്ങിയവയില്‍ അതു് ആവശ്യത്തിനു ഫലങ്ങള്‍ തരുന്നുമില്ല.

ഗൂഗിളിനെ ന്യായീകരിക്കാനോ അവരുടെ പരസ്യത്തിനു വേണ്ടിയോ അല്ല ഇതെഴുതിയതു്. ജോയിനറുകള്‍ കളഞ്ഞു സേര്‍ച്ചു ചെയ്തതിനു് അവര്‍ക്കു് അതിന്റേതായ കാരണങ്ങള്‍ ഉണ്ടാവും എന്നു കാണിക്കാന്‍ ആണു്. ഇങ്ങനെ ജോയിനര്‍ വേണ്ടെന്നു വെയ്ക്കാന്‍ യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡ് എതിരുമല്ല.

പിന്നെ, ചില ആപ്ലിക്കേഷനുകള്‍ ജോയിനറുകളെ കണക്കാക്കാതെ ഇരുന്നേക്കാം എന്നു കാണിക്കാനായി മാത്രമായിരുന്നു ആ ഉദാഹരണം. ഗൂഗിളും വെബ് ദുനിയായും ജോയിനറുകളെ കണക്കാക്കുന്നില്ല എന്നും നാം കണ്ടു. യാഹുവും ലൈവ് സേര്‍ച്ചും ജോയിനര്‍ കളയുന്നില്ല. അവ കളയുന്നുണ്ടെന്നു ഞാന്‍ തെറ്റായി പറഞ്ഞതു് അവര്‍ അതു ഹൈലൈറ്റു ചെയ്യുന്നതിലെ അപാകത കൊണ്ടായിരുന്നു. (ചൂണ്ടിക്കാട്ടിയ റാല്‍‌മിനോവിനു നന്ദി.) ഈ പോസ്റ്റിന്റെ ഉദ്ദേശ്യം ഏതൊക്കെ ആപ്ലിക്കേഷനുകള്‍ എന്തൊക്കെ ചെയ്യുന്നു, ഏതിലൊക്കെ ബഗ്ഗുകളുണ്ടു് എന്നുള്ളതല്ല, മറിച്ചു് ജോയിനറുകളില്‍ മാത്രമുള്ള വ്യത്യാസം ഗണ്യമാകത്തക്ക വിധത്തില്‍ അവയെ ഉപയോഗിക്കാമോ എന്നതാണു്. നമുക്കു വിഷയത്തിലേക്കു വരാം.

വ്യാകരണം (Grammar)
സാങ്കേതികം (Technical)

Comments (100)

Permalink

സുജനികയുടെ ശ്ലോകവും സീനിയര്‍ ബ്ലോഗറും…

സുജനികയിലെ ഒരു പോസ്റ്റിലാണു് ഈ ശ്ലോകത്തെ പരാമര്‍ശിച്ചിരിക്കുന്നതു കണ്ടതു്. ഇപ്പോള്‍ ആ പോസ്റ്റ് കാണുന്നില്ല. എന്തിനു ഡിലീറ്റ് ചെയ്തോ ആവോ?

രാജേഷ് വര്‍മ്മയും പറയുന്നതു കേട്ടു സുജനികയിലെ ഏതോ പോസ്റ്റ് കാണാനില്ലെന്നു്. ഇതെന്താ പോസ്റ്റുകള്‍ കൂട്ടമായി കാണാതാവുകയാണോ?

എന്റെ ചെറുപ്പത്തില്‍ പഴങ്കഥകള്‍ പറയുന്ന ഒരു അപ്പൂപ്പന്‍ പറഞ്ഞാണു് ഈ ശ്ലോകം കേട്ടതു്. രസകരമായതിനാല്‍ അതു് എഴുതിയെടുക്കുകയും പഠിക്കുകയും ചെയ്തു. പിന്നീടു് അതിനെപ്പറ്റി കാണുന്നതു് ഇപ്പോഴാണു്. അപ്പോഴേയ്ക്കും ശ്ലോകം മറന്നുപോയിരുന്നു. സുജനികയുടെ പോസ്റ്റില്‍ കൊടുത്തിരുന്ന അര്‍ത്ഥവിവരണമനുസരിച്ചു് ശ്ലോകം ഓര്‍ത്തെടുത്തതു താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം അറിയാവുന്നവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം എന്നു് അപേക്ഷിക്കുന്നു.

രാവണവധത്തിനും വിഭീഷണാഭിഷേകത്തിനും ശേഷം എന്തോ കാര്യത്തില്‍ കുപിതനായ രാമന്‍ താന്‍ നേടിക്കൊടുത്തതെല്ലാം തിരിച്ചുകൊടുക്കാന്‍ വിഭീഷണനോടു പറയുന്നതു കേട്ടു് ജാംബവാന്‍ പറയുന്നതായാണു് ആ അപ്പൂപ്പന്‍ ഈ ശ്ലോകം ചൊല്ലിയതു്. ആരെഴുതിയതെന്നോ ഏതു പുസ്തകത്തിലേതെന്നോ അറിയില്ല.

ശ്ലോകം:

ഇന്ദ്രം ദ്വ്യക്ഷ, മമന്ദപൂര്‍വ്വമുദധിം, പഞ്ചാനനം പദ്മജം,
ശൈലാന്‍ പക്ഷധരാന്‍, ഹയാനപി ച, തം കാമം ച സദ്വിഗ്രഹം,
അബ്ധിം ശുദ്ധജലം, സിതം ശിവഗളം, ലക്ഷ്മീപതിം പിംഗളം,
ജാനേ സര്‍വ്വമഹം പ്രഭോ രഘുപതേ ദത്താപഹാരം വിനാ

അര്‍ത്ഥം:

അഹം സര്‍വ്വം ജാനേ : ഞാന്‍ എല്ലാം അറിഞ്ഞിട്ടുണ്ടു്
ദ്വി-അക്ഷം ഇന്ദ്രം : രണ്ടു കണ്ണുള്ള ഇന്ദ്രനെയും
അമന്ദ-പൂര്‍വ്വം ഉദധിം : ഇളകുന്നതിനു മുമ്പുള്ള കടലിനെയും
പഞ്ച-ആനനം പദ്മജം : അഞ്ചു തലയുള്ള ബ്രഹ്മാവിനെയും
പക്ഷധരാന്‍ ശൈലാന് : ചിറകുള്ള പര്‍വ്വതങ്ങളെയും
ഹയാന്‍ അപി ച : അതു പോലെ (ചിറകുള്ള) കുതിരകളെയും
തം സദ്-വിഗ്രഹം കാമം : ആ ശരീരമുള്ള കാമദേവനെയും
ശുദ്ധ-ജലം അബ്ധിം : ശുദ്ധജലമുള്ള കടലിനെയും
സിതം ശിവ-ഗളം : ശിവന്റെ വെളുത്ത കഴുത്തിനെയും
പിംഗളം ലക്ഷ്മീ-പതിം : മുഴുവന്‍ മഞ്ഞനിറമുള്ള മഹാവിഷ്ണുവിനെയും
: (കണ്ടിട്ടുണ്ടു്)
പ്രഭോ രഘു-പതേ : ശ്രീരാമപ്രഭുവേ
ദത്ത-അപഹാരം വിനാ : കൊടുത്തതു തിരിച്ചെടുക്കുന്നതു മാത്രം കണ്ടിട്ടില്ല

ജാംബവാന്‍ വളരെ പഴയ ആളാണെന്നു കാണിക്കാനാണു താന്‍ കണ്ടിട്ടുള്ള പഴയ കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നതു്. ഓരോന്നിന്റെയും പിറകില്‍ ഓരോ കഥയുണ്ടു്.

  • രണ്ടു കണ്ണുള്ള ഇന്ദ്രന്‍: ദേവേന്ദ്രനു് ആദിയില്‍ മറ്റെല്ലാവരെയും പോലെ രണ്ടു കണ്ണുകളായിരുന്നു. ഗൌതമന്റെ ഭാര്യ അഹല്യയുടെ അടുത്തു വേണ്ടാതീനത്തിനു പോയപ്പോള്‍ ഗൌതമന്‍ ശപിച്ചു് ഇന്ദ്രനെ സഹസ്രഭഗനാക്കി. ദേഹം മുഴുവന്‍ മുണ്ടിട്ടു മൂടിയല്ലാതെ പുറത്തിറങ്ങാന്‍ പറ്റാതെ ഇന്ദ്രന്‍ അവസാനം ഗൌതമനെത്തന്നെ ശരണം പ്രാപിച്ചു. ഗൌതമന്‍ ആയിരം ജനനേന്ദ്രിയങ്ങളെയും കണ്ണുകളാക്കി. (പിന്നെ ജനനേന്ദ്രിയമില്ലാതെ വലഞ്ഞ ഇന്ദ്രനു് ഒരു ആടിന്റെ ജനനേന്ദ്രിയം വെച്ചുപിടിപ്പിച്ചു എന്നും കേട്ടിട്ടുണ്ടു്.) അങ്ങനെ ഇപ്പോള്‍ ഇന്ദ്രനു് ആയിരം കണ്ണുകളുണ്ടു്. അതാണു് എല്ലാവരും കാണുന്നതു്. അഹല്യാസംഭവത്തിനു മുമ്പും ഇന്ദ്രനെ കണ്ടവനാകുന്നു ഈ ജാംബവാന്‍!

    പത്തു തലയുള്ള രാവണനെയും പാമ്പിനെ ചൂടുന്ന ശിവനെയും മറ്റും തന്മയത്വത്തോടു കൂടി കാണിച്ച തമിഴ് പുരാണസിനിമക്കാര്‍ എന്തുകൊണ്ടാണു് ഇന്ദ്രനെ ആയിരം കണ്ണുകളുള്ളവനായി കാണിക്കാഞ്ഞതു് (അഹല്യാ എപ്പിസോഡിനു തൊട്ടു ശേഷമുള്ള ഇന്ദ്രനെ കാണിക്കാത്തതു നമ്മുടെ ഭാഗ്യം!) എന്നു് എനിക്കു മനസ്സിലായിട്ടില്ല.

  • ഇളക്കുന്നതിനു മുമ്പുള്ള കടല്‍: സമുദ്രത്തില്‍ തിരമാലകളുണ്ടായതെങ്ങനെ എന്നതിനെപ്പറ്റി പുരാണത്തില്‍ എന്തെങ്കിലും കഥയുണ്ടാവും. എനിക്കറിഞ്ഞുകൂടാ. അറിയാവുന്നവര്‍ ദയവായി പറഞ്ഞുതരൂ.

    സുജനിക തന്നെ പറഞ്ഞു തന്നു:
    പാലാഴിമഥനത്തെയാണു് ഇവിടെ സൂചിപ്പിക്കുന്നതു്. ദേവന്മാരും അസുരന്മാരും കൂടി അമൃതു കിട്ടാന്‍ വേണ്ടി പാലാഴി കടഞ്ഞപ്പോഴാണു് ആദ്യമായി സമുദ്രം ഇളകിയതു്. അതിനു മുമ്പുള്ള സമുദ്രത്തെയും ജാംബവാന്‍ കണ്ടിട്ടുണ്ടു്.

  • അഞ്ചു തലയുള്ള ബ്രഹ്മാവു്: ബ്രഹ്മാവിനു് ഇപ്പോള്‍ നാലു ദിക്കിലേക്കും നോക്കിയിരിക്കുന്ന നാലു തലകളേ ഉള്ളൂ. (ചില ചിത്രങ്ങളില്‍ മൂന്നു തലയേ കാണുന്നുണ്ടാവൂ. അശോകസ്തംഭത്തിലെ സിംഹത്തിനെപ്പോലെ നാലാമത്തെ തല പുറകിലുണ്ടു്.) സരസ്വതിയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ സൌന്ദര്യം നോക്കി ഇരുന്നുപോയത്രേ ബ്രഹ്മാവു്. അച്ഛന്‍ (സൃഷ്ടിച്ചവന്‍) നോക്കുന്നതില്‍ ജാള്യം തോന്നിയ സരസ്വതി ബ്രഹ്മാവിന്റെ പുറകിലേക്കു മാറി. തല തിരിച്ചു നോക്കാനുള്ള മടി കൊണ്ടോ എന്തോ, ബ്രഹ്മാവു് അവിടെയും ഒരു തല ഉണ്ടാക്കി. സരസ്വതി ഇടത്തോട്ടും വലത്തോട്ടും മാറിയപ്പോള്‍ അവിടെയും ഓരോ തലയുണ്ടായി. രക്ഷയില്ലെന്നു കണ്ട സരസ്വതി ചാടി മുകളിലേയ്ക്കു പോയി. മുകളിലേയ്ക്കു നോക്കുന്ന ഒരു തല കൂടി ഉണ്ടായി. നിവൃത്തിയില്ലാതെ വന്ന സരസ്വതി അവസാനം ഒളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ബ്രഹ്മാവു സരസ്വതിയെ ഭാര്യയാക്കുകയും ചെയ്തു.

    ചുറ്റി. ചിത്രകാരന്‍ ഇതു വല്ലതും കണ്ടാല്‍ ഇനി ബ്രഹ്മാവിന്റെയും സരസ്വതിയുടെയും അഗമ്യഗമനത്തെപ്പറ്റി (ഇതിനു പകരം ചിത്രകാരന്‍ എന്തു വാക്കുപയോഗിക്കും എന്നു് എനിക്കു ചിന്തിക്കാന്‍ പോലും വയ്യ!) നാലു പേജില്‍ ഒരു പോസ്റ്റെഴുതിയേക്കും. കുന്തിയ്ക്കു ശേഷം കാര്യമായി ഒന്നും പുരാണത്തില്‍ നിന്നു തടഞ്ഞിട്ടില്ലെന്നു തോന്നുന്നു 🙂

    പിന്നീടു്, ശിവന്‍ ഒരിക്കല്‍ വിഷ്ണുവിനോടും ബ്രഹ്മാവിനോടും ചോദിച്ചു, “നിങ്ങള്‍ക്കെന്റെ അറ്റങ്ങള്‍ കണ്ടുപിടിക്കാമോ?”. ഇതു പറഞ്ഞു് ശിവന്‍ വലിയ രൂപമെടുത്തു നിന്നു. താഴേയ്ക്കു പോയ വിഷ്ണു ശിവന്റെ കാല്‍ കാണാന്‍ പറ്റാതെ തോല്‍‌വി സമ്മതിച്ചു തിരിച്ചു പോന്നു. മുകളിലേയ്ക്കു പോയ ബ്രഹ്മാവിനു് ശിവന്റെ തലയില്‍ നിന്നു് ഊര്‍ന്നുവീണ ഒരു കൈതപ്പൂവിനെ കിട്ടി. ശിവന്റെ തല കണ്ടുവെന്നും അവിടെ നിന്നു് എടുത്തതാണെന്നും ബ്രഹ്മാവു് കള്ളം പറഞ്ഞു. കൈതപ്പൂവും കള്ളസാക്ഷി പറഞ്ഞു. ദേഷ്യം വന്ന ശിവന്‍ ബ്രഹ്മാവിന്റെ മുകളിലേക്കു നോക്കുന്ന തല മുറിച്ചെടുത്തു. (കൈതപ്പൂവിനും കിട്ടി ശാപം-പൂജയ്ക്കെടുക്കാത്ത പൂവു് ആകട്ടേ എന്നു്.) ബ്രഹ്മാവു തിരിച്ചൊരു ശാപവും കൊടുത്തു. ആ തലയോടും എടുത്തു ശിവന്‍ ദിവസവും തെണ്ടാന്‍ ഇടയാവട്ടേ എന്നു്. അങ്ങനെ ശിവന്‍ തെണ്ടിയും കപാലിയുമായി. (ചുമ്മാതല്ല ലക്ഷ്മി പാര്‍വ്വതിയോടു് ഇങ്ങനെയൊക്കെ ചോദിച്ചതു്!)

    അപ്പോള്‍ പറഞ്ഞു വന്നതു്, കൈതപ്പൂ കള്ളസാക്ഷി പറഞ്ഞ കേസ് പരിഗണനയ്ക്കു വരുന്നതിനു മുമ്പു തന്നെ ജാംബവാന്‍ ബ്രഹ്മാവിനെ കണ്ടിട്ടുണ്ടെന്നു്!

  • ചിറകുള്ള പര്‍വ്വതങ്ങള്‍: ആദിയില്‍ പര്‍വ്വതങ്ങളുണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ ചിറകുകളോടുകൂടി ആയിരുന്നു. അന്നു് അവ ഒരിടത്തു കിടക്കുകയായിരുന്നില്ല. ഇടയ്ക്കിടയ്ക്കു പറന്നു വേറൊരിടത്തേയ്ക്കു പോകും.

    തലയ്ക്കു മുകളിലൂടെ ഈ ഭീമാകാരങ്ങളായ പര്‍വ്വതങ്ങള്‍ പറന്നു പോകുന്നതു കണ്ട മുനിമാര്‍ക്കു പേടിച്ചിട്ടു വെളിയിലിറങ്ങാന്‍ പറ്റാതായി. അവര്‍ ദേവേന്ദ്രനോടു പരാതി പറഞ്ഞു. ദേവേന്ദ്രന്‍ വജ്രായുധം കൊണ്ടു് എല്ലാ പര്‍വ്വതങ്ങളുടെയും ചിറകുകള്‍ വെട്ടിക്കളഞ്ഞു. അവ “പ്ധും” എന്നു താഴേയ്ക്കു വീണു. അവ വീണ സ്ഥലത്താണു് ഇപ്പോള്‍ ഉള്ളതു്.

    എല്ലാ പര്‍വ്വതങ്ങളെയും കിട്ടിയില്ല. ഹിമവാന്റെ മകനും പാര്‍വ്വതിയുടെ സഹോദരനുമായ മൈനാകം ഓടിപ്പോയി കടലില്‍ ഒളിച്ചു. (വരുണന്‍ രാഷ്ട്രീയാഭയം കൊടുത്തതാണെന്നാണു റിപ്പോര്‍ട്ട്.) ആ പര്‍വ്വതത്തിനു മാത്രം ചിറകുകളുണ്ടു്. വല്ലപ്പോഴും കക്ഷി കടലില്‍ നിന്നു് അല്പം പൊങ്ങിവരാറുണ്ടു്. ഹനുമാന്‍ ലങ്കയിലേക്കു ചാടിയപ്പോള്‍ മൈനാകം പൊങ്ങിവന്നു് കാല്‍ ചവിട്ടാന്‍ സ്ഥലം കൊടുത്തിരുന്നു. പിന്നെ പൊങ്ങിയതു് 1970-കളിലാണു്. “മൈനാകം കടലില്‍ നിന്നുയരുന്നുവോ…” എന്ന സിനിമാപ്പാട്ടു് എഴുതിക്കാന്‍ വേണ്ടി.

    ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പും ജാംബവാന്‍ ഉണ്ടായിരുന്നു. ചിറകുള്ള പര്‍വ്വതങ്ങളെയും കണ്ടിട്ടുണ്ടു്. ജാംബവാനാരാ മോന്‍!

  • ചിറകുകളുള്ള കുതിരകള്‍: ചിറകുള്ള കുതിരകളെപ്പറ്റി എന്തോ ഒരു കഥ കേട്ടിട്ടുണ്ടു്. എന്താണെന്നു് ഓര്‍മ്മയില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?
  • ശരീരമുള്ള കാമദേവന്‍: തപസ്സു ചെയ്തിരുന്ന ശിവന്‍ കണ്ണു തുറന്നപ്പോള്‍ പരിചരിച്ചു കൊണ്ടു നിന്ന പാര്‍വ്വതിയെ കാണുകയും ദേവന്മാരുടെ അപേക്ഷപ്രകാരം അപ്പോള്‍ കാമദേവന്‍ “സമ്മോഹനം” എന്ന അമ്പയയ്ക്കുകയും അപ്പോള്‍ ശിവനു മനശ്ചാഞ്ചല്യം വരുകയും ചെയ്തു.

    എന്നിട്ടു്
    ഉമാമുഖേ ബിംബഫലാധരോഷ്ഠേ
    വ്യാപാരയാമാസ വിലോചനാനി

    എന്നു കാളിദാസന്‍.

    ഇതിനു കാരണക്കാരനായ കാമദേവനെ മൂന്നാം കണ്ണു തുറന്നു് ശിവന്‍ ദഹിപ്പിച്ചു കളഞ്ഞു. അതില്‍പ്പിന്നെ കാമദേവനു ശരീരമില്ല. കാമികളുടെ മനസ്സില്‍ മാത്രം ജീവിക്കുന്ന മനോജന്‍ അഥവാ മനോജ് ആണു് കക്ഷി പിന്നീടു്.

    കാമദേവനു പിന്നെ ശരീരം കിട്ടുന്നതു കൃഷ്ണന്റെ മകനായ പ്രദ്യുമ്നനായി ജനിക്കുമ്പോഴാണു്. പക്ഷേ, ജാംബവാന്‍ രാമനോടു സംസാരിക്കുമ്പോള്‍ എന്തു പ്രദ്യുമ്നന്‍?

    ഈ സംഭവത്തിനു മുമ്പു തന്നെ ജാംബവാനു കാമദേവനെ നല്ല പരിചയമായിരുന്നത്രേ. ആളു കൊള്ളാമല്ലോ!

  • ശുദ്ധജലമുള്ള കടല്‍: കടലിലെ വെള്ളത്തിനു് ഉപ്പുരസം വന്നതെങ്ങനെ എന്നതിനെപ്പറ്റി പല കഥകളും കേട്ടിട്ടുണ്ടു്. എന്തു ചോദിച്ചാലും തരുന്ന കുടുക്ക ഉപ്പുണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍ കപ്പലില്‍ നിന്നു കടലില്‍ വീണു പോയതും എപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്ന ജിന്നിനെ അവസാനം കടലില്‍ ഉപ്പു കലക്കുന്ന ജോലി കൊടുത്തു് ഒതുക്കിയതും മറ്റും. എങ്കിലും ഭാരതീയപുരാണങ്ങളില്‍ ഇതിനുള്ള കഥ എന്താണെന്നു് എനിക്കറിയില്ല. എന്തെങ്കിലും കാണും. ആര്‍ക്കെങ്കിലും അറിയാമോ?

    സുജനിക തന്നെ പറഞ്ഞു തന്നു:

    ഒരിക്കല്‍ അഗസ്ത്യമുനി ദേഷ്യം വന്നിട്ടു സമുദ്രത്തെ മുഴുവന്‍ കുടിച്ചു. പിന്നെ ദേവന്മാരും മുനിമാരുമൊക്കെക്കൂ‍ടി താണു കേണപേക്ഷിച്ചപ്പോള്‍ സമുദ്രത്തെ ചെവിയിലൂടെ പുറത്തേയ്ക്കു വിട്ടു. അഗസ്ത്യന്റെ ശരീരത്തിനുള്ളില്‍ക്കൂടി കടന്നു പോയ ഈ പ്രക്രിയയിലാണത്രേ സമുദ്രത്തിനു് ഉപ്പുരസം ഉണ്ടായതു്!

    ഇതും ജാംബവാന്‍ കണ്ടിരിക്കുന്നു. എന്താ കഥ!

  • ശിവന്റെ വെളുത്ത കഴുത്തു്: ദേവന്മാരും അസുരന്മാരും കൂടി പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്നു കാളകൂടവിഷം പൊങ്ങിവന്നു. അതു വീണു ലോകം നശിക്കാതിരിക്കാന്‍ ശിവന്‍ അതെടുത്തു കുടിച്ചു. അതു വയറ്റില്‍ പോകാതിരിക്കാന്‍ പാര്‍വ്വതി ശിവന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അതു തിരിച്ചു വെളിയില്‍ വരാതിരിക്കാന്‍ വിഷ്ണു വായും പൊത്തിപ്പിടിച്ചു. അങ്ങനെ വിഷം കഴുത്തില്‍ ഉറച്ചു. അങ്ങനെയാണു ശിവന്‍ നീലകണ്ഠനായതു്. (നീലകണ്ഠനിലെ “നീലം” വിഷമാണു്, നീലനിറമല്ല.) ജാംബവാന്‍ അതിനു മുമ്പു തന്നെ ശിവനെ കണ്ടിട്ടുണ്ടത്രേ!

    എനിക്കൊരു സംശയമുണ്ടു്. ശിവന്റെ നിറം വെളുപ്പായിരുന്നോ? ഭാരതത്തിലെ ദേവന്മാരൊക്കെ കറുത്തവരായിരുന്നില്ലേ? ദേവന്മാര്‍ക്കൊക്കെ വെളുപ്പുനിറം കിട്ടിയതു് എന്നാണു്? വെള്ളക്കാര്‍ വന്നതിനു ശേഷമാണോ അതോ ആര്യന്മാര്‍ വന്നപ്പോഴാണോ?

  • മഞ്ഞനിറമുള്ള വിഷ്ണു: വിഷ്ണുവിനു എപ്പോഴോ മഞ്ഞനിറമായിരുന്നത്രേ. പിന്നെ അതു കറുപ്പായി. എങ്ങനെയെന്നു് എനിക്കറിഞ്ഞുകൂടാ. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കുക. ഏതായാലും വിഷ്ണുവിനു കറുപ്പുനിറമാകുന്നതിനു മുമ്പു് ജാംബവാന്‍ കണ്ടിട്ടുണ്ടു് എന്നു മാത്രം ഇപ്പോള്‍ മനസ്സിലാക്കിയാല്‍ മതി.

    സുജനിക പറഞ്ഞതു്:
    വിഷ്ണുവിന്റെ ശരീരം മുഴുവന്‍ പിംഗളമായിരുന്നു. ഭൃഗു ചവിട്ടിയപ്പോള്‍ അത്രയും ഭാഗം കറുപ്പായി. അതാണു സൂചിതകഥ.

    ത്രിമൂര്‍ത്തികളില്‍ ആരാണു മികച്ചവന്‍ എന്നറിയാന്‍ ആദ്യം ബ്രഹ്മാവിന്റെയും പിന്നെ ശിവന്റെയും അടുത്തു പോയിട്ടു് തൃപ്തിയാകാതെ വിഷ്ണുവിന്റെ അടുത്തെത്തിയതാണു ഭൃഗു എന്ന മുനി. അപ്പോള്‍ ദാ അദ്ദേഹം കിടന്നുറങ്ങുന്നു. ലോകം മുഴുവന്‍ രക്ഷിക്കേണ്ട ആളാണു്, കിടക്കുന്ന കിടപ്പു കണ്ടില്ലേ? കൊടുത്തു ഒരു ചവിട്ടു്. ഒരു മാതിരി ചവിട്ടൊന്നുമല്ല. ചവിട്ടു കൊണ്ട നെഞ്ചു മുഴുവന്‍ കറുത്തു കരുവാളിച്ചു. ഞെട്ടിയുണര്‍ന്ന വിഷ്ണുവിനു ദേഷ്യമൊന്നും വന്നില്ല. പകരം മുനിയുടെ കാലു വേദനിച്ചോ എന്നു ചോദിച്ചു. ഉറങ്ങിയതിനു മാപ്പു പറയുകയും ചെയ്തു. ഇവന്‍ തന്നെ മികച്ചവന്‍ എന്നു് ഉറപ്പിച്ച ഭൃഗു (എതോ വൈഷ്ണവന്‍ ഉണ്ടാക്കിയ കഥയാവാം) എന്തു വരം വേണമെന്നു ചോദിച്ചു. ഭൃഗു ചവിട്ടിയ സ്ഥലത്തെ കരുവാളിച്ച കറുത്ത പാടു് എന്നും ഉണ്ടാവണം എന്നാണു വിഷ്ണു വരം ചോദിച്ചതു്. ആ വരം കൊടുത്തു. അതിനെയാണു് “ശ്രീവത്സം” എന്നു പറയുന്നതു്.

    ശ്രീവത്സത്തോടൊപ്പം തന്നെ പറയുന്ന മറ്റൊരു സാധനമാണു കൌസ്തുഭം. അതു വിഷ്ണു മാറില്‍ ധരിക്കുന്ന രത്നമാണു്.

    (ഈ ശ്രീവത്സവും കൌസ്തുഭവും എന്താണെന്നു ഗുരുവായൂരുള്ളവരോടു ചോദിച്ചു നോക്കൂ. രണ്ടു ഗസ്റ്റ് ഹൌസുകളാണു് എന്നു് ഉത്തരം കിട്ടും. 🙂 )

    ഈ ഭൃഗുവിനെക്കാളും പഴയ ആളാണു ജാംബവാന്‍. കക്ഷി ആദ്യം വിഷ്ണുവിനെക്കാണുമ്പോള്‍ നെഞ്ചത്തു ശ്രീവത്സവുമില്ല, കൌസ്തുഭവുമില്ല. ക്ലീന്‍ മഞ്ഞനിറം!

ചുരുക്കം പറഞ്ഞാല്‍, ഇതില്‍ പറഞ്ഞിട്ടുള്ള ഒന്‍പതു കാര്യങ്ങളില്‍ നാലെണ്ണത്തിന്റെ സൂചിതകഥകള്‍ എനിക്കറിയില്ല.

മൂന്നെണ്ണത്തിന്റെ കഥ സുജനിക എന്ന രാമനുണ്ണി തന്നെ പറഞ്ഞു തന്നു.

പുരാണത്തെപ്പറ്റിയുള്ള വിവരം തുലോം പരിമിതമാണെന്നു മനസ്സിലായി. ഇനി അതറിഞ്ഞിട്ടു് ഇതു പോസ്റ്റു ചെയ്യാം എന്നു കരുതിയാല്‍ ഇതൊരിക്കലും വെളിച്ചം കാണില്ല. ഈ കഥകള്‍ അറിയാവുന്നവര്‍ ദയവായി കമന്റുകളിടുക. അവ ഈ പോസ്റ്റില്‍ത്തന്നെ ചേര്‍ക്കാം.


ബൂലോഗത്തിലും ജാംബവാനെപ്പോലെ ഒരു ജീവിയുണ്ടു്. അതാണു “സീനിയര്‍ ബ്ലോഗര്‍”. പണ്ടു തൊട്ടേ ബ്ലോഗിംഗ് തുടങ്ങിയവരാണെന്നു പറയുന്നു. ഇപ്പോള്‍ കാര്യമായി പോസ്റ്റുകളൊന്നുമില്ല. കണ്ണു കാണാന്‍ ബുദ്ധിമുട്ടുണ്ടു്. ഇടയ്ക്കിടെ കണ്ണിന്റെ പോള പൊക്കി ഒന്നു നോക്കി ഒരു പോസ്റ്റോ കമന്റോ ഇടും. ഇങ്ങേരുടെ കാലം കഴിഞ്ഞു എന്നു കരുതി ഇരിക്കുന്ന നമ്മള്‍ അപ്പോള്‍ ഒന്നു ഞെട്ടും. പിന്നെ കാണണമെങ്കില്‍ ഒരു യുഗം കഴിയണം.

ഇങ്ങനെ ഇടയ്ക്കിടെ മുഖം കാണിക്കുന്ന സന്ദര്‍ഭത്തില്‍ ജാംബവാനെപ്പോലെ തന്റെ പഴക്കം സൂചിപ്പിക്കുന്ന ചില കഥകള്‍ പറയും:

“പണ്ടു കേരളാ ഡോട്ട് കോമിലും മലയാളവേദിയിലും ഞാന്‍ ബ്ലോഗ് ചെയ്തിട്ടുണ്ടു്…”

“ഇപ്പോള്‍ എല്ലാം എളുപ്പമല്ലേ. ഈ വരമൊഴിയും സ്വനലേഖയും മലയാളം കീബോര്‍ഡുമൊക്കെ വരുന്നതിനു മുമ്പു് ഞാന്‍ മലയാളം യൂണിക്കോഡ് ടൈപ്പു ചെയ്തിട്ടുണ്ടു്. ഓരോ കോഡ്‌പോയിന്റിന്റെയും നമ്പര്‍ നോക്കിയിട്ടു് അതിലെ ഓരോ ബിറ്റും ഓരോന്നായി പെറുക്കിവെച്ചു്. ഒരു “അ” എഴുതാന്‍ മൂന്നു ദിവസമെടുത്തു. അങ്ങനെ ഒരു മഹാകാവ്യം എഴുതിയ ആളാണു ഞാന്‍…”

“ഞങ്ങളൊക്കെ ബ്ലോഗ് ചെയ്തിരുന്ന കാലത്തു് നല്ല ഈടുള്ള കൃതികളായിരുന്നു ബ്ലോഗില്‍. ഇപ്പോള്‍ എന്താ കഥ? വായില്‍ തോന്നിയതു കോതയ്ക്കു പാട്ടു് എന്നല്ലേ?”

ഭാവിയില്‍ നമ്മളും ഇങ്ങനെയൊക്കെ പറയുമായിരിക്കും:

“ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയപ്പോള്‍ പ്ലൂട്ടോ ഒരു ഗ്രഹമായിരുന്നു…”

“ചില്ലില്ലാത്ത മലയാളത്തിലാണു് ഞാന്‍ എന്റെ ഇരുനൂറാമത്തെ പോസ്റ്റ് എഴുതിയതു്…”

“കൊടകരപുരാണം പുസ്തകമാകുന്നതിനു മുമ്പു ബ്ലോഗില്‍ വായിച്ചവനാണു ഞാന്‍…”

“ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗ് നേരിട്ടു കണ്ടിട്ടുള്ളവനാണു ഞാന്‍…”

നര്‍മ്മം
സരസശ്ലോകങ്ങള്‍

Comments (27)

Permalink

സരസശ്ലോകങ്ങള്‍: അയല്‍‌വാസികളുടെ വഴക്കു്

വേലിയുടെ അപ്പുറത്തും ഇപ്പുറത്തും നിന്നുകൊണ്ടു് ചില പെണ്ണുങ്ങള്‍ വഴക്കുണ്ടാക്കുന്നതു കണ്ടിട്ടില്ലേ? മറ്റവളെയും അവളുടെ ഭര്‍ത്താവിനെയും കുടുംബത്തെയും അടച്ചു കുറ്റം പറയുന്ന ഈ വഴക്കു് സാധാരണ തീരുന്നതു് “ഫ..” എന്ന ആട്ടിലാണു്.

ഫോട്ടോ, ഫോണ്‍, ഫിലിം തുടങ്ങിയവയിലെ “ഫ”യല്ല. ഫലത്തിലെയും ഫലിതത്തിലെയും ഫ. പവര്‍ഗ്ഗത്തിലെ അതിഖരം. കേട്ടാല്‍ കേള്‍ക്കുന്നവന്‍ വിറയ്ക്കണം. തെറിക്കണം. അമ്മാതിരി ഫ.

എന്തു ചെയ്യാന്‍, ഇപ്പോള്‍ മലയാളി ഫലത്തിലെയും ഫലിതത്തിലെയും ഫ ഫോട്ടോയിലെയും ഫിലിമിലെയും ഫ പോലെയാണുച്ചരിക്കുന്നതു്. ഇവരൊക്കെ ആട്ടുന്നതും ഈ ഫയില്‍ത്തന്നെയാണോ എന്തോ? അതോ ആട്ടു് എന്നതു് ഒരു പഴയ ഫ്യൂഡല്‍ (ഫോട്ടോയിലെ ഫ) വ്യവസ്ഥിതിയുടെ പ്രതിഫലനം (ഫലത്തിലെ ഫ) മാത്രമായി അവശേഷിക്കുന്നുവോ?

ഒരുവളുടെ ഭര്‍ത്താവു് വൈറ്റ് കോളര്‍ ജോലിക്കാരനും സദ്‌ഗുണസമ്പന്നനും പണക്കാരനും ആവുകയും മറ്റവളുടേതു കൂലിപ്പണിക്കാരനും കള്ളുകുടിയനും ഇരപ്പാളിയും ആവുകയും ചെയ്താലോ? സ്വാഭാവികമായും ആദ്യത്തവള്‍ മറ്റവളുടെ ഭര്‍ത്താവിനെപ്പറ്റിയായിരിക്കും കുത്തുവാക്കുകള്‍ പറയുക. മിക്കവാറും നാക്കിനു കൂടുതല്‍ ശൌര്യം കൂലിപ്പണിക്കാരന്റെ ഭാര്യയ്ക്കായിരിക്കും. ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞു് വല്യവീട്ടിലെ കൊച്ചമ്മയെ അവള്‍ തോല്‍പ്പിക്കുകയും ചെയ്യും.

ഇങ്ങനെയുള്ള ഒരു തരം വഴക്കു പല കവികളും വിഷയമാക്കിയിട്ടുണ്ടു്. ഇവിടെ വഴക്കുണ്ടാക്കുന്നതു മഹാലക്ഷ്മിയും പാര്‍വ്വതിയുമാണു്. ലക്ഷ്മിയുടെ ഭര്‍ത്താവു് മഹാവിഷ്ണു സുന്ദരന്‍, എല്ലാവര്‍ക്കും വേണ്ടവന്‍, പെണ്ണുങ്ങള്‍ക്കു് ഇഷ്ടപ്പെട്ടവന്‍, എല്ലാത്തിനെയും രക്ഷിക്കുന്നവന്‍, വൈറ്റ് കോളര്‍ ജോലിക്കാരന്‍. പാര്‍വ്വതിയുടെ ഭര്‍ത്താവു് ശിവനാകട്ടേ തെണ്ടി നടക്കുന്നവന്‍, ചാരം പൂശുന്നവന്‍, കാമദേവനെ കണ്ണെടുത്താല്‍ കണ്ടു കൂടാത്തവന്‍, തുണിയുടുക്കാതെ ആടുന്നവന്‍. സ്വാഭാവികമായി സംസാരം ഭര്‍ത്താവിനെപ്പറ്റിയായിരിക്കും. പക്ഷേ, പാര്‍വ്വതിയുടെ അടുത്താ കളി?


“എടിയേ, പാറോതിയേ…”

“എന്തരടീ കെടന്നു തൊള്ള തൊറക്കണതു്? ഞാനിവിടെ പന പോലെ നിക്കണതു കാണാന്‍ മേലായോ?”

“ആ തെണ്ടി എവിടെ പോയെടീ?”

ശിവന്‍ ഒരു തലയോടു പാത്രമാക്കി തെണ്ടാന്‍ പോകാറുണ്ടു്. പണ്ടു ബ്രഹ്മാവിന്റെ ഒരു തല മുറിച്ച വകയില്‍ കിട്ടിയ ശാപത്തിന്റെ ഫലമാണു്. അതാണു് ഇവിടുത്തെ വിവക്ഷ.

“ആ, എനിക്കറിയാന്മേലാ. മഹാബലിയുടെ യാഗശാലയിലാണെന്നു തോന്നുന്നു…”

മഹാബലിയുടെ യാഗശാലയില്‍ പണ്ടു മൂന്നടി മണ്ണു തെണ്ടാന്‍ പോയതു വിഷ്ണുവാണു്-വാമനനായി. തെണ്ടിയെന്നു മാത്രമല്ല, ഭിക്ഷ കൊടുത്തവനെ പാര വെച്ചു പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുക വരെ ചെയ്തു. അത്രയ്ക്കൊന്നും വൃത്തികേടു കാണിച്ചിട്ടില്ല തന്റെ ഭര്‍ത്താവു്!

“എവിടാ ഇന്നു തുണിയഴിച്ചുള്ള ആട്ടം?”

ശിവന്റെ ദിഗംബരനൃത്തം ലോകപ്രശസ്തമാണല്ലോ.

“വൃന്ദാവനത്തില്‍. ഗോപസ്ത്രീകളുടെ കൂടെ. തുണിയൊണ്ടോ ഇല്ലിയോ, ആ…”

വൃന്ദാവനത്തില്‍ രാസക്രീഡ നടത്തുന്നതു വിഷ്ണു. കൃഷ്ണനായി.

“മൃഗം എവിടെപ്പോയെടീ?”

ശിവന്‍ കയ്യിലൊരു മാനിനെ കൊണ്ടു നടക്കാറുണ്ടു്. അതിനെപ്പറ്റിയാണു ചോദിക്കുന്നതു്. മൃഗം = മാന്‍.

“പന്നിയുടെ കാര്യമല്ലേ? ആ…”

“മൃഗം” എന്നതിനു് animal എന്ന അര്‍ത്ഥമെടുത്തു്. പന്നി എന്നുദ്ദേശിച്ചതു വിഷ്ണുവിനെ. മൂപ്പരുടെ മൂന്നാമത്തെ അവതാരമാണു പന്നി. വരാഹാവതാരം.

“അതല്ലടീ, ആ കാള എവിടെപ്പോയെടീ?”

ശിവന്‍ ഒരു കാളപ്പുറത്തു കയറുന്നതിനെപ്പറ്റി ദേവലോകത്തു പലരും പറഞ്ഞു ചിരിക്കാറുണ്ടു്. ശിവനെ കല്യാണം കഴിക്കാന്‍ പോയ പാര്‍വ്വതീയോടു ശിവന്‍ തന്നെ വേഷം മാറി വന്നു ചോദിച്ചതാണു്

ഉടനൊരു മുതുകാള മേല്‍ കരേറും
ഭവതിയെ നോക്കി മഹാജനം ചിരിക്കും

എന്നു്. (കാളിദാസന്റെ കുമാരസംഭവത്തിലെ വരികള്‍, ഏ. ആര്‍. രാജരാജവര്‍മ്മയുടെ പരിഭാഷ.)

“ഓ, അതോ, അറിയാന്മേലാ. ആ കന്നാലിച്ചെക്കനോടു ചോദിക്കു്…”

വിഷ്ണു കൃഷ്ണനായപ്പോള്‍ പശുവിനെയും കാളയെയും മേയ്ക്കുന്ന കന്നാലിച്ചെക്കനായിരുന്നു.

“പോടീ…”

“പോടീ…”

ഈ ശ്ലോകമെഴുതിയ സംസ്കൃതകവി ആരെന്നറിയില്ല. അപ്പയ്യദീക്ഷിതരുടെ “കുവലയാനന്ദം” എന്ന അലങ്കാരശാസ്ത്രഗ്രന്ഥത്തില്‍ “വക്രോക്തി” എന്ന അലങ്കാരത്തിനുദാഹരണമായി ഈ ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടു്.

ശ്ലോകം:

“ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ, സുതനു?” – “ബലിമഖേ”; “താണ്ഡവം ക്വാദ്യ ഭദ്രേ?” –
“മന്യേ വൃന്ദാവനാന്തേ”; “ക്വ നു സ മൃഗശിശുര്‍?” – “നൈവ ജാനേ വരാഹം”;
“ബാലേ, കച്ചിന്ന ദൃഷ്ടോ ജരഠവൃഷപതിര്‍?” – “ഗ്ഗോപ ഏവാത്ര വേത്താ”
ലീലാസല്ലാപ ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ

അര്‍ത്ഥം:

സുതനു, സ ഭിക്ഷ-അര്‍ത്ഥീ ക്വ യാതഃ? : സുന്ദരീ, ആ തെണ്ടുന്നവന്‍ എവിടെപ്പോയി?
ബലിമഖേ : ബലിയുടെ യാഗത്തിനു്.
അദ്യ താണ്ഡവം ക്വ, ഭദ്രേ : ഇന്നു താണ്ഡവം എവിടെയാണു പെണ്ണേ?
വൃന്ദാവന-അന്തേ മന്യേ : വൃന്ദാവനത്തിലാണെന്നു തോന്നുന്നു
സ മൃഗശിശുഃ നു ക്വ : ആ കുഞ്ഞുമൃഗമോ, അതെവിടെപ്പോയി?
വരാഹം ന ഏവ ജാനേ : പന്നിയെപ്പറ്റി ഒരു പിടിയുമില്ല
ബാലേ, കത്-ചിത് ജരഠ-വൃഷ-പതിഃ ന ദൃഷ്ടഃ : കുട്ടീ, ആ മുതുകാളയെ എങ്ങും കണ്ടില്ലല്ലോ?
അത്ര ഗോപഃ ഏവ വേത്താ : അതു് ഇടയനു മാത്രമേ അറിയൂ
ഇത്ഥം ജലനിധി-ഹിമവത്-കന്യയോഃ : ഇങ്ങനെ കടലിന്റെയും ഹിമവാന്റെയും പെണ്മക്കള്‍ ചെയ്യുന്ന
ഏവം ലീലസല്ലാപഃ : കളിയായുള്ള സംവാദം
വഃ ത്രായതാം : നിങ്ങളെ രക്ഷിക്കട്ടേ!

മുകളില്‍ കൊടുത്ത ശ്ലോകത്തെ പരിഭാഷപ്പടുത്തി ഏ. ആര്‍. രാജരാജവര്‍മ്മ തന്റെ അലങ്കാരശാസ്ത്രഗ്രന്ഥമായ “ഭാഷാഭൂഷണ”ത്തില്‍ ചേര്‍ത്തിട്ടുണ്ടു്. വക്രോക്തിയുടെ ഉദാഹരണമായിത്തന്നെ.

ശ്ലോകം:

“പിച്ചക്കാരന്‍ ഗമിച്ചാനെവിടെ?” – “ബലിമഖം തന്നില്‍”; “എങ്ങിന്നു നൃത്തം?”,
“മെച്ചത്തോടാച്ചിമാര്‍ വീടതില്‍”; “എവിടെ മൃഗം?” – “പന്നി പാഞ്ഞെങ്ങു പോയോ?”;
“എന്തേ കണ്ടില്ല മൂരിക്കിഴടിനെ?” – “ഇടയന്‍ ചൊല്ലുമക്കാര്യമെല്ലാം”
സൌന്ദര്യത്തര്‍ക്കമേവം രമയുമുമയുമായുള്ളതേകട്ടെ മോദം.

അര്‍ത്ഥം:
“പിച്ചക്കാരന്‍ എവിടെ ഗമിച്ചാന്‍ (പോയി)?”
“ബലി-മഖം തന്നില്‍ (ബലിയുടെ യാഗത്തില്‍)”
“ഇന്നു് നൃത്തം എങ്ങു്?”
“മെച്ചത്തോടെ ആച്ചിമാര്‍ വീടു് അതില്‍ (ഗോപസ്ത്രീകളുടെ വീട്ടില്‍)”
“മൃഗം എവിടെ?”
“പന്നി എങ്ങു പാഞ്ഞു പോയോ?”
“എന്തേ മൂരിക്കിഴടിനെ കണ്ടില്ല?”
“ഇടയന്‍ ആ കാര്യം എല്ലാം ചൊല്ലും (പറയും)”

ഏവം (ഈ വിധത്തില്‍) രമയും (ലക്ഷ്മിയും) ഉമയും (പാര്‍വ്വതിയും) ആയി ഉള്ള സൌന്ദര്യത്തര്‍ക്കം മോദം (സന്തോഷത്തെ) തരട്ടേ!


ഇതാ പിന്നെയും:

“എടീ പാറൂ, ഒരു സംശയമുണ്ടായിരുന്നു…”

“ചോദീരെടീ…”

“അക്ഷയതൃതീയ വരുന്നു. കുറേ ആഭരണമെടുത്താലോ എന്നു വിചാരിക്കുന്നു. ഈ ദേഹത്തു ധരിക്കാന്‍ പാമ്പു നല്ലതാണോടീ?”

ശിവന്‍ ദേഹത്തു മുഴുവന്‍ പാമ്പിനെ ചൂടുന്നതിനെ കളിയാക്കുകയാണു്.

“ദേഹത്തു ധരിക്കുന്ന കാര്യം അറിയില്ല. മെത്തയാക്കി അതിന്റെ പുറത്തു കിടക്കാന്‍ ബെസ്റ്റ്!”

വിഷ്ണുവിന്റെ കിടക്ക അനന്തന്‍ എന്ന പാമ്പാണല്ലോ.

“ഒരു പുതിയ വണ്ടി വാങ്ങണം. കാള നല്ലതാണോടീ?”

Ford Taurus-ന്റെ കാര്യമല്ല. സാക്ഷാല്‍ കാള. ശിവന്റെ വാഹനം അതാണല്ലോ.

“കണ്ട ആപ്പയൂപ്പകള്‍ക്കു കാള മേയ്ച്ചു നടക്കാന്‍ നല്ലതാണെന്നു കേട്ടിട്ടുണ്ടു്. പുറത്തു കയറാന്‍ നല്ല ചങ്കുറപ്പു വേണം!”

കൃഷ്ണന്‍ കാലിച്ചെക്കനായിരുന്നല്ലോ.

“നിന്റെ നാക്കിനു ലൈസന്‍സില്ലല്ലോ. അല്ല, ഞാനൊന്നു ചോദിക്കട്ടേ, ദിവസവും ഇങ്ങനെ തെണ്ടുന്നതു നല്ലതാണോ? നിനക്കു നിന്റെ കെട്ടിയോനെ ഒന്നു് ഉപദേശിച്ചു കൂടേ?”

“ഓ, അങ്ങേരു മാനമായി തെണ്ടുന്നതല്ലേ ഉള്ളൂ. മോട്ടിക്കുന്നില്ലല്ലോ? ഇവിടെ ഓരോത്തന്മാരു പാലു മോട്ടിക്കും, വെണ്ണ മോട്ടിക്കും, കുളിക്കടവില്‍ കുളിക്കുന്ന പെണ്ണുങ്ങളുടെ തുണി മോട്ടിക്കും, കല്യാണപ്പന്തലീന്നു പെണ്ണിനെ വരെ മോട്ടിക്കും…”

കൃഷ്നന്‍ ചെറുപ്പത്തില്‍ പാലും വെണ്ണയും പിന്നെ ഗോപസ്ത്രീകളുടെ തുണിയും മോഷ്ടിച്ചിട്ടുണ്ടു്. പ്രായമായപ്പോള്‍ കല്യാണപ്പന്തലില്‍ നിന്നു രുക്മിണിയെയും.

“പോടീ…”

“പോടീ…”

ഈ ശ്ലോകം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജീവിച്ചിരുന്ന കാത്തുള്ളില്‍ അച്യുതമേനോന്റേതാണു്. “കവിപുഷ്പമാല” എന്നൊരു കവിത എഴുതിയതിനു വെണ്മണി മഹന്റെ കയ്യില്‍ നിന്നു നിറയെ ചീത്ത വാങ്ങി (“ശങ്കാഹീനം ശശാങ്കാമലതരയശസാ…”) കുപ്രസിദ്ധി നേടിയ ആളാണു് അദ്ദേഹം.

ശ്ലോകം:

“നന്നോ മെയ്യണിവാനുമേ ഫണി?” – “രമേ, മെത്തയ്ക്കു കൊള്ളാം!”; “കണ–
ക്കെന്നോ കാളയിതേറുവാനനുദിനം?” – “മേച്ചീടുവാനുത്തമം!”;
“എന്നാലെന്നുമിരന്നിടുന്നതഴകോ?”, “കക്കുന്നതില്‍ ഭേദമാ”-
ണെന്നാക്കുന്നലര്‍മങ്കമാരുടെ കളിച്ചൊല്ലിങ്ങു താങ്ങാകണം!

അര്‍ത്ഥം:

“ഉമേ (പാര്‍വ്വതീ), മെയ്യു് അണിവാന്‍ (ദേഹത്തു ചാര്‍ത്താന്‍) ഫണി (പാമ്പു്) നന്നോ (നല്ലതാണോ?)”
“രമേ (ലക്ഷ്മീ), മെത്തയ്ക്കു കൊള്ളാം”
“അനുദിനം (ദിവസം തോറും) ഏറുവാന്‍ (കേറാന്‍) കാളയിതു് (ഈ കാള) നന്നു് എന്നോ (നല്ലതാണു് എന്നാണോ)?”
“മേച്ചീടുവാന്‍ ഉത്തമം”
“എന്നാല്‍ എന്നും ഇരന്നിടുന്നതു് (തെണ്ടുന്നതു്) അഴകോ (ഭംഗിയോ)?”
“കക്കുന്നതില്‍ (മോഷ്ടിക്കുന്നതിലും) ഭേദമാണു്”
എന്നു് (ഈ വിധത്തില്‍) ആ കുന്നു്-അലര്‍-മങ്കമാരുടെ (കുന്നിന്റെയും പൂവിന്റെയും പെണ്മക്കളുടെ – പാര്‍വ്വതിയും ലക്ഷ്മിയും) കളിച്ചൊല്ലു് (കളിയായുള്ള വര്‍ത്തമാനം) ഇങ്ങു താങ്ങാകണം(രക്ഷിക്കണം)!


മറ്റുള്ളവര്‍ എഴുതിയ നല്ല ശ്ലോകങ്ങളുടെ ആശയങ്ങള്‍ ഉളുപ്പില്ലാതെ കട്ടെടുത്തു സ്വയം ശ്ലോകങ്ങളെഴുതി പ്രശസ്തരായവരായിരുന്നു വെണ്മണിക്കവികള്‍. പ്രത്യേകിച്ചു മഹന്‍. ചങ്ങനാശ്ശേരി രവിവര്‍മ്മയുടെ “ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു…” എന്ന ശ്ലോകത്തെ “കണ്ഠേ നല്ല കറുപ്പുമുണ്ടു…” എന്നു പരാവര്‍ത്തനം ചെയ്തതു് ഒരുദാഹരണം മാത്രം. താഴെക്കൊടുക്കുന്നതു മറ്റൊരുദാഹരണം. എന്തായാലും ലക്ഷ്മിയും പാര്‍വ്വതിയുമായുള്ള വഴക്കിനെ ചിത്രീകരിക്കുന്ന ശ്ലോകങ്ങളില്‍ ഇതാണു് ഏറ്റവും പ്രസിദ്ധം.

ഇവിടെ കുത്തുവാക്കൊന്നുമില്ല. ചോദ്യമെല്ലാം ഡയറക്ടാണു്.

“ഡീ, നിന്റെ കെട്ടിയോന്‍ ഫുള്‍ ടൈം കാട്ടിലല്ലേ?”

“പിന്നെ നിന്റെ കെട്ടിയോന്‍ നാട്ടിലായിരിക്കും. ഒന്നുകില്‍ വൃന്ദാവനത്തില്‍ ഇടച്ചിമാരുമൊത്തു്, അല്ലെങ്കില്‍ നടുക്കടലില്‍. പതിന്നാലു കൊല്ലമല്യോടീ പണ്ടു അങ്ങേരു കണ്ടിന്യൂവസ്സായി കാട്ടില്‍ പോയതും കണ്ട പെണ്ണുങ്ങളുടെ മൂക്കും മുലേം മുറിച്ചതും. ഒന്നു പോടീ..”

“അങ്ങേരു പാമ്പിനെയെടുത്തു ദേഹത്തിടുന്നുണ്ടല്ലോ. അറയ്ക്കത്തില്യോടീ?”

“നിന്റെ കെട്ടിയോന്‍ പാമ്പിന്റെ പുറത്തല്യോ കിടക്കുന്നതു്? നീയും അങ്ങേരുടെ കൂടെ അവിടല്യോ കിടപ്പു്? വല്യ അറപ്പും കൊണ്ടു വന്നിരിക്കുന്നു…”

“എന്നാലും ഒരു നല്ല വണ്ടി വാങ്ങിച്ചു കൂടേ? ഇപ്പോഴും കാളവണ്ടിയാണല്ലോ..”

“കാളവണ്ടി ഓടിക്കാനറിയാമല്ലോ, ഇല്ലേ? അല്ലാതെ നിന്റെ അവനെപ്പോലെ കാളയെ മേയ്ച്ചു കൊണ്ടു പുറകേ ഓടുകയല്ലല്ലോ…”

“എന്റമ്മേ! എവടെ ഒരു നാക്കു്! എനിക്കു മേലായേ എവളോടു വര്‍ത്താനം പറയാന്‍. കണ്ട്രി!”

“പോടീ…”

ശ്ലോകം:

“കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവന?” – “മതേ, നിന്റെയോ?”; “നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ?” – “ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?”;
“മാടല്ലേ വാഹനം നിന്‍ ദയിത” – “നതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?”;
“കൂടില്ലേ തര്‍ക്ക” – മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍!

അര്‍ത്ഥം:

“നിന്റെ ഭര്‍ത്താവിനു ഭവനം (വീടു്) കാടു് അല്ലേ?”
“അതേ. നിന്റെയോ?”
“നിന്‍ മണാളന്‍ (നിന്റെ ഭര്‍ത്താവു്) പന്നഗത്തെ (പാമ്പിനെ) ചൂടില്ലേ?”
“ശരി, തവ കണവന്‍ (ഭര്‍ത്താവു്) പാമ്പിലല്ലേ കിടപ്പൂ (കിടക്കുന്നതു്)?”
“നിന്‍ ദയിതനു് (ഭര്‍ത്താവിനു്) വാഹനം മാടു് (കന്നാലി) അല്ലേ?”
“അതിനെയും നിന്‍ (നിന്റെ) പ്രിയന്‍ മേയ്പ്പതില്ലേ (മേയിക്കില്ലേ)?”
“(ഞാനിനി) തര്‍ക്കം കൂടില്ലേ” എന്നു് ഉമ (പാര്‍വ്വതി) രമയെ (ലക്ഷ്മിയെ) മടക്കും (തോല്‍പ്പിക്കുന്ന) മൊഴിയ്ക്കായ് (വാക്കിനായി) തൊഴുന്നേന്‍ (ഞാന്‍ തൊഴുന്നു).


ഇതുപോലെ ലക്ഷ്മിയും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണമായുള്ള ശ്ലോകങ്ങള്‍ അറിയാവുന്നവര്‍ ദയവായി കമന്റായി ഇടുക. ഇതേ രീതിയില്‍ സ്ത്രീകളുടെ ഒരു തിരുവാതിരപ്പാട്ടോ മറ്റോ ഉള്ളതും കേട്ടിട്ടുണ്ടു്. ആര്‍ക്കെങ്കിലും അറിയാമോ?


[2008-09-23] ഭാര്യമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ ഭര്‍ത്താക്കന്മാര്‍ വെറുതേ ഇരിക്കുമോ? രാജേഷ് വര്‍മ്മയുടെ ശ്ലോകം.

“കുന്നിന്‍നാട്ടിലെ ബാന്ധവം കഠിനമോ?” “തണ്ണീരിലും മെച്ചമാ-”
“ണുണ്ണിക്കുമ്പ നിറഞ്ഞിടാത്തൊരഴലോ?” “വന്ധ്യത്വമോര്‍ത്താല്‍ സുഖം.”
“പെണ്ണിന്‍ മാതിരി പാതിമേനിയഴകോ?” “പെണ്‍വേഷമോ?”യെന്നു ചെ-
ന്തണ്ടാര്‍ക്കണ്ണനെ വെന്ന വാണിയൊടു മുക്കണ്ണന്‍ തുണച്ചീടണം.

സരസശ്ലോകങ്ങള്‍

Comments (22)

Permalink

സരസശ്ലോകങ്ങള്‍ – പുതിയ വിഭാഗം

ഒരു പുതിയ വിഭാഗം തുടങ്ങുന്നു-സരസശ്ലോകങ്ങള്‍.

സംസ്കൃതത്തിലും മലയാളത്തിലുമുള്ള രസകരങ്ങളായ ചില ശ്ലോകങ്ങളെ പരിചയപ്പെടുത്തുകയാണു് ഈ വിഭാഗത്തിലെ പോസ്റ്റുകളുടെ ഉദ്ദേശ്യം. സംസ്കൃതശ്ലോകങ്ങള്‍ക്കു് അല്പം വിശദമായ അര്‍ത്ഥവിവരണവും ഉണ്ടായിരിക്കും.

നര്‍മ്മത്തിനു വേണ്ടി വ്യാഖ്യാനത്തില്‍ അല്പം സ്വാതന്ത്ര്യം എടുത്തേക്കാം. അതിനാല്‍ അവ ശ്ലോകങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥമായി തെറ്റിദ്ധരിക്കരുതു്. ദുര്‍വ്യാഖ്യാനത്തിന്റെ പ്രശ്നം ഒഴിവാക്കാന്‍ ശ്ലോകങ്ങളുടെ ശരിക്കുള്ള അര്‍ത്ഥവും കൊടുത്തിട്ടുണ്ടാവും.

ഇതിനു മുമ്പു് നല്ല സംസ്കൃതശ്ലോകങ്ങളെ സുഭാഷിതം എന്ന വിഭാഗത്തില്‍ പരിചയപ്പെടുത്തിയിരുന്നു. അതും ഇതും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടു്.

ഒന്നാമതായി, സുഭാഷിതത്തില്‍ ചെറിയ സംസ്കൃതശ്ലോകങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ഇതില്‍ സംസ്കൃതത്തിലെയും മലയാളത്തിലെയും ശ്ലോകങ്ങളുണ്ടാവും. പൊതുവേ വലിയ ശ്ലോകങ്ങളായിരിക്കും.

രണ്ടാമതായി, സുഭാഷിതത്തില്‍ ചില നല്ല ലോകതത്ത്വങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഇതിന്റെ പ്രതിപാദ്യവിഷയം പ്രധാനമായും നര്‍മ്മവും രസികത്തവുമാണു്. സാരോപദേശത്തേക്കാള്‍ കവിതയ്ക്കും ഭാവനയ്ക്കുമാണു് ഇവിടെ പ്രാധാന്യം.

മൂന്നാമതായി, സുഭാഷിതത്തിലെ ശ്ലോകങ്ങള്‍ മതനിരപേക്ഷവും പുരോഗമനചിന്താപരവും യുക്തിപൂര്‍വ്വകവുമാകാന്‍ ഞാന്‍ വളരെ നിഷ്കര്‍ഷിച്ചിരുന്നു. ഇതു പാലിക്കാന്‍ സംസ്കൃതത്തില്‍ നിന്നുദ്ധരിക്കുമ്പോള്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും ഇതു വരെ അങ്ങനെ ചെയ്തിട്ടുണ്ടു് എന്നാണു് എന്റെ വിശ്വാസം. ഇതില്‍ അതു നിഷ്കര്‍ഷിക്കാന്‍ ഉദ്ദേശ്യമില്ല. ഇവിടെ ഹിന്ദുപുരാണത്തില്‍ നിന്നുള്ള പരാമര്‍ശങ്ങളും ദേവീദേവസ്തുതികളും മറ്റും ഉണ്ടാവും. ഫ്യൂഡല്‍ വ്യവസ്ഥയില്‍ മാത്രം കണ്ടു വരുന്ന രസികത്തങ്ങളും ഇന്നത്തെ രീതിയില്‍ പ്രതിലോമകരങ്ങളായ ചില ആശയങ്ങളും ഉണ്ടായെന്നു വരും. നമ്പൂരിഫലിതത്തിലെ സാമൂഹികപ്രശ്നങ്ങള്‍ പോലെ ഇവയിലും പ്രശ്നങ്ങളുണ്ടായേക്കാം. അവ ചര്‍ച്ച ചെയ്യുന്നതിനു വിരോധമില്ല. എങ്കിലും അവയെ ശ്ലോകം എന്ന മാദ്ധ്യമത്തിന്റെ ഒരു സ്വഭാവം മാത്രമായി കാണുകയും ഈ ബ്ലോഗിന്റെ രാഷ്ട്രീയമായി കാണാതിരിക്കുകയും ചെയ്യണമെന്നു് അപേക്ഷിക്കുന്നു.

നാലാമതായി, സുഭാഷിതത്തില്‍ സമീപകാലബ്ലോഗ് ചിന്തകളും ഉണ്ടായിരുന്നു. ഇതില്‍ അതുണ്ടാവില്ല. വിഷയം തന്നെ പലപ്പോഴും വിപുലമായതുകൊണ്ടു് വിഷയം വിട്ടു കളിക്കാന്‍ ഉദ്ദേശ്യമില്ല.

മുഖവുരയും ഡിസ്ക്ലൈമറും കഴിഞ്ഞു. ഇനി സരസശ്ലോകങ്ങളിലേക്കു കടക്കാം. ആദ്യത്തേതു്-അയല്‍‌വാസികളുടെ വഴക്കു്.

സരസശ്ലോകങ്ങള്‍

Comments (0)

Permalink