ശ്ലോകങ്ങള്‍ (My slokams)

പന്ത്രണ്ടില്‍ എത്തിനില്‍ക്കുന്ന വിക്രീഡിതം

ശാര്‍ദ്ദൂലവിക്രീഡിതം‍“പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം…”

ഹൈസ്കൂളിലെ മലയാളവ്യാകരണപാഠങ്ങള്‍ മുച്ചൂടും മറന്നു പോയവര്‍ കൂടി ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തിന്റെ ഈ ലക്ഷണം ഓര്‍ക്കുന്നുണ്ടാകും. “പന്ത്രണ്ടാം മാസത്തില്‍ ജനിച്ചവന്‍ സ്വന്തം തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു പുലികളി കളിക്കുന്നു” എന്നു് ഇതിനൊരു തമാശ നിറഞ്ഞ അര്‍ത്ഥവും.

പന്ത്രണ്ടാമത്തെ മാസത്തിൽ ജനിച്ചവനു പൊളപ്പും പ്രസരിപ്പും കൂടുമെന്നാണു് അരീക്കോടൻ പറയുന്നതു്. തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു കയറി പുലി കളിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ 🙂

ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ മ, സ, ജ, സ, ത, ത എന്നീ ഗണങ്ങളും ഗുരുവും അടങ്ങുന്ന വര്‍ണ്ണവ്യവസ്ഥ പാലിക്കുന്നതിനോടൊപ്പം, പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതി വേണമെന്നാണു് ഇതിന്റെ അർത്ഥം. എന്നു വെച്ചാൽ പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞാൽ ഒരു നിർത്തുണ്ടാവണം. പൂര്‍ണ്ണമായ നിര്‍ത്തു വേണമെന്നു നിര്‍ബന്ധമില്ല. സന്ധി ആയാലും മതി. “നിന/ക്കെന്നോടു” എന്നൊക്കെ ആവാം എന്നര്‍ത്ഥം.

യതിഭംഗം ഒരു വല്ലാത്ത കല്ലുകടിയാണു്. ഉദാഹരണത്തിനു് വി. കെ. ഗോവിന്ദൻ നായരുടെ ഈ പ്രസിദ്ധശ്ലോകം നോക്കുക.

നിന്നാദ്യസ്മിത, മാദ്യചുംബന, മനു-
    സ്യൂതസ്ഫുരന്മാധുരീ–
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം,
    പ്രേമാഭിരാമാനനം,
കുന്ദാസ്ത്രോത്സവചഞ്ചലത്പൃഥുനിതം-
    ബശ്രീസമാശ്ലേഷസ-
മ്പന്നാനന്ദമഹോ മനോഹരി! മരി-
    പ്പിക്കും സ്മരിപ്പിച്ചു നീ!
download MP3

ശ്ലോകം വളരെ റൊമാന്റിക്കാണെങ്കിലും യതിഭംഗം നാലിൽ മൂന്നു വരികളിലും മുഴച്ചുനില്‍ക്കുന്നു. അവയില്‍ അനു‌+സ്യൂതം അവിടെ ഒരു സന്ധിയുള്ളതുകൊണ്ടു കുഴപ്പമില്ല. എങ്കിലും, നിതം-ബശ്രീ, മരി-പ്പിക്കും എന്നിവ ദുശ്ശ്രവമാണു്. അതിനെക്കാൾ ഭീകരമാണു് സമ്പന്നം എന്നതിനെ മുറിച്ചു് സം-പന്നം ആക്കിയതു്. ഇവിടെയും ഒരു സന്ധിയുണ്ടെങ്കിലും, “പന്ന” എന്ന വാക്കിനു് മലയാളത്തിൽ “ചീത്ത” എന്ന അർത്ഥമുള്ളതുകൊണ്ടു് ആ ഒരൊറ്റ യതിഭംഗം ഈ ശ്ലോകത്തിന്റെ ഭംഗിയെല്ലാം കളഞ്ഞു എന്നു പറഞ്ഞാൽ മതിയല്ലോ.

ഇതിലെ “മരിപ്പിക്കും സ്മരിപ്പിച്ചു നീ” എന്നതു് ഒരു ഒന്നര പ്രയോഗമാണു്. ഓര്‍മ്മിപ്പിച്ചു നീ എന്നെ കൊല്ലും എന്ന അര്‍ത്ഥം മാത്രമല്ല അതിനു്. സ്മരന്‍ എന്നതിനു കാമദേവന്‍ എന്നും അര്‍ത്ഥമുണ്ടു്. കാമവികാരം ഉണ്ടാക്കി നീ എന്നെ കൊല്ലും എന്നും അര്‍ത്ഥം പറയാം.

യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീതത്തിനു് ജയദേവന്റെ ഗീതഗോവിന്ദത്തില്‍ നിന്നൊരു പദ്യം കേള്‍ക്കൂ:

പാണൌ മാ കുരു ചൂതസായകമമും;
    മാ ചാപമാരോപയ;
ക്രീഡാനിര്‍ജ്ജിതവിശ്വമൂര്‍ച്ഛിതജനാ-
    ഘാതേന കിം പൌരുഷം?
തസ്യാ ഏവ മൃഗീദൃശോ മനസിജ-
    പ്രേംഖത്കടാക്ഷാശുഗ-
ശ്രേണീജര്‍ജ്ജരിതം മനാഗപി മനോ
    നാദ്യാപി സന്ധുക്ഷതേ.
download MP3

ചങ്ങമ്പുഴ ഇതിനെ മനോഹരമായി യതിഭംഗമില്ലാതെ തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.

ലോകം ലീലയില്‍ വെന്ന മന്മഥ, കുല-
    ച്ചെന്‍ നേര്‍ക്കു വന്‍‌വില്ലു നീ
തൂകായ്കസ്ത്രശതങ്ങള്‍, മൂര്‍ച്ഛിതരെയെ-
    ന്തര്‍ദ്ദിപ്പതില്‍ പൌരുഷം?
ഹാ, കഷ്ടം! ഹരിണാക്ഷി തന്‍ കടമിഴി-
    ക്കോണെയ്ത കൂരമ്പു കൊ-
ണ്ടാകെച്ഛാദിതമെന്‍ ഹൃദന്ത, മതിനി-
    ല്ലാശ്വാസമിന്നല്പവും!
download MP3

ജയദേവനും ചങ്ങമ്പുഴയും ശ്ലോകങ്ങള്‍ കൊണ്ടല്ല പ്രസിദ്ധരായതെങ്കിലും, ശ്ലോകത്തിലും അവരുടെ “മധുരകോമളകാന്തപദാവലി” വിളങ്ങിനില്‍ക്കുന്നതു കാണാം.


“സൂര്യാശ്വൈർമസജസ്തതഃ സഗുരവഃ ശാർദ്ദൂലവിക്രീഡിതം” എന്നാണു ശാർദ്ദൂലവിക്രീഡിതത്തിന്റെ സംസ്കൃതത്തിലെ ലക്ഷണം. ഭൂതസംഖ്യ അനുസരിച്ചു് സൂര്യൻ പന്ത്രണ്ടിനെയും അശ്വം ഏഴിനെയും സൂചിപ്പിക്കുന്നു. പന്ത്രണ്ടാം അക്ഷരത്തിനു ശേഷവും പിന്നീടു് ഏഴക്ഷരങ്ങൾക്കു ശേഷവും (അതായതു് വരിയുടെ അവസാനത്തിൽ, ശാർദ്ദൂലവിക്രീഡിതത്തിന്റെ ഒരു വരിയിൽ 19 അക്ഷരമാണുള്ളതു്.) നില്‍ക്കണം. എങ്കിലേ ശാര്‍ദ്ദൂലവിക്രീഡിതത്തിനു ഭംഗിയുണ്ടാവൂ.

ഹൈന്ദവപുരാണമനുസരിച്ചു് പന്ത്രണ്ടു സൂര്യന്മാരുണ്ടത്രേ. അഗ്നിപുരാണമനുസരിച്ചു് അവർ വരുണൻ, സൂര്യൻ, സഹസ്രാംശു, ധാതാവു്, തപനൻ, സവിതാവു്, ഗഭസ്തി, രവി, പർജ്ജന്യൻ, ത്വഷ്ടാവു്, മിത്രൻ, വിഷ്ണു എന്നിവരാണെന്നു വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയയിൽ കാണുന്നു.

കാലഗണനത്തിൽ പന്ത്രണ്ടിനു വളരെ പ്രാധാന്യമുണ്ടു്. സൂര്യചലനത്തെ അടിസ്ഥാനമാക്കി വർഷവും ചന്ദ്രചലനത്തെ അടിസ്ഥാനമാക്കി മാസവും കാലഗണനത്തിൽ ഉൾപ്പെടുത്തിയ ജ്യോതിശ്ശാസ്ത്രജ്ഞർ ഒരു വർഷത്തെ പന്ത്രണ്ടു മാസങ്ങളായി വിഭജിച്ചു. പലതരം കലണ്ടറുകൾ ലോകത്തുണ്ടെങ്കിലും വർഷത്തിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന കാര്യത്തിൽ മിക്കവാറും കലണ്ടറുകൾക്കു സാദൃശ്യമുണ്ടു്.

മിക്കവാറും എന്നു പറഞ്ഞതു് ചില അപവാദങ്ങളുള്ളതു കൊണ്ടാണു്. പല സൌര-ചാന്ദ്രകലണ്ടറുകളിലും (lunisolar calendars) ചില വർഷങ്ങളിൽ പതിമൂന്നു മാസങ്ങളുണ്ടു്-പതിമൂന്നാമത്തേതായി ഒരു അധിമാസം (leap month) ഉൾപ്പെടെ. ഭാരതത്തിൽ പണ്ടുണ്ടായിരുന്ന പല പഞ്ചാംഗങ്ങളിലും ഇസ്രയേലിൽ ഇപ്പോഴും നിലവിലുള്ള ഹീബ്രു കലണ്ടറിലും അധിവര്‍ഷങ്ങളില്‍ പതിമൂന്നാമതായി ഒരു മാസമുണ്ടു്. എന്നാൽ ചൈനീസ് കലണ്ടറിൽ അധിമാസം വർഷത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും ആവാം.

ശരിക്കുള്ള അപവാദം ബഹായി കലണ്ടറാണു്. അതിലെ ഒരു വർഷത്തിൽ 19 മാസങ്ങളുണ്ടു്. ഓരോ മാസത്തിലും 19 ദിവസവും. ഇതു കൂടാതെ പിന്നെ അധിമാസവുമുണ്ടു്. പത്തൊൻപതു് ബഹായിക്കാരുടെ വിശുദ്ധസംഖ്യയാണത്രേ.

ലോകത്തുള്ള പല ജ്യൌതിഷികളും അവരുടെ ഫലപ്രഖ്യാപനത്തില്‍ അജഗജാന്തരമുണ്ടെങ്കിലും രാശികളുടെ കാര്യത്തില്‍ പന്ത്രണ്ടു് എന്ന എണ്ണം സൂക്ഷിച്ചിരുന്നു. ജ്യോതിശ്ശാസ്ത്രത്തില്‍ വന്നപ്പോള്‍ സൂര്യപഥത്തില്‍ (ecliptic) മാത്രമുള്ള ഈ പന്ത്രണ്ടു രാശികള്‍ പോരാതെ വന്നപ്പോള്‍ മറ്റു പല രാശികളും (constellations) ഉണ്ടാക്കി. എങ്കിലും ഇപ്പോഴും നക്ഷത്രബംഗ്ലാവുകളില്‍ ഏറീസ്, ടോറസ് തുടങ്ങിയ രാശികളുടെ പടം വരച്ചു കാണിക്കുന്നതു് ആളുകള്‍ക്കു് ജ്യോതിഷത്തോടുള്ള അമിതമായ താത്പര്യം കൊണ്ടാവണം.

ഭാരതീയര്‍ ഇങ്ങനെ രാശി, ദൃഷ്ടി, യോഗം എന്നൊക്കെ പറഞ്ഞു നടന്നു. അതുകൊണ്ടു നാലു കാശുണ്ടാക്കിയതു് ലിന്‍ഡാ ഗുഡ്‌മാന്‍ തുടങ്ങിയ പാശ്ചാത്യരാണു്. ലൌ സൈന്‍, സണ്‍ സൈന്‍, മൂണ്‍ സൈന്‍, പ്ലൂട്ടോ സൈന്‍,… അങ്ങനെ എത്രയെത്ര സൈനുകള്‍!

ഓരോ രാശിയില്‍പ്പെട്ട ഓരോ പെണ്ണിനെ വീതം മൊത്തം പന്ത്രണ്ടു പെണ്ണുങ്ങളെ കണ്ടിട്ടു് അവസാനം സൂത്രധാരന്റെ മകളുമായി മുങ്ങിയ ഒരു മിസ്റ്റര്‍ യോഗിയുടെ (വൈ. ഐ. പട്ടേല്‍) കഥ ഒരിക്കല്‍ ദൂരദര്‍ശന്‍ കാണിച്ചിരുന്നു.

പറയി പെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടു മക്കളും (മേഴത്തോള്‍ അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, വായില്ലാക്കുന്നിലപ്പന്‍, വടുതല നായര്‍, കാരയ്ക്കല്‍ മാതാ, ഉപ്പുകൂറ്റന്‍, പാണനാര്‍, നാറാണത്തു ഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പാക്കനാര്) പന്ത്രണ്ടു ജാതിയായിരുന്നു എന്നു മാത്രമല്ല, ജ്യോതിഷപ്രകാരം പന്ത്രണ്ടു രാശിയിലാണു ജനിച്ചതെന്നും പറയപ്പെടുന്നു. (പതിനൊന്നു മാസം ഇടവിട്ടു് മൊത്തം പതിനൊന്നു വര്‍ഷം കൊണ്ടാവണം വരരുചിയുടെ ഭാര്യ ഇവര്‍ക്കു ജന്മം നല്‍കിയതു് 🙂 ) അതാണല്ലോ

പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ, നിന്റെ
മക്കളിൽ ഞാനാണു ഭ്രാന്തൻ!
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ
മക്കളിൽ ഞാനാണനാഥൻ!

എന്നു മധുസൂദനന്‍ നായര്‍ പാടിയതു്.


ശാര്‍ദ്ദൂലവിക്രീഡിതത്തിണു് എല്ലാ രസത്തെയും പ്രകടിപ്പിക്കാന്‍ അസാമാന്യപാടവമുണ്ടെങ്കിലും ശൃംഗാരം അവയില്‍ മികച്ചുനില്‍ക്കുന്നു. കാളിദാസന്റെ ശാര്‍ദ്ദൂലവിക്രീതങ്ങള്‍ മനോഹരമാണു്.

ഒറ്റക്കയ്യതു കങ്കണങ്ങളെളിയില്‍-
    ത്തട്ടുന്ന മട്ടൂന്നിയും,
മറ്റേതല്‍പമയച്ചുവിട്ടു ലഘുവാം
    ശ്യാമാലതാശാഖ പോല്‍,
പുഷ്പം കാല്‍വിരല്‍ കൊണ്ടു ചിക്കിന നില-
    ത്തര്‍പ്പിച്ച നോട്ടത്തൊടേ
സ്വല്‍പം നീണ്ടു നിവര്‍ന്ന നില്‍പിതു തുലോം
    നൃത്തത്തിലും നന്നഹോ!
download MP3

എന്ന മാളവികയുടെ നില്പായാലും (മാളവികാഗ്നിമിത്രം – ഏ. ആറിന്റെ പരിഭാഷ),

ക്ഷാമക്ഷാമകപോലമാനന, മുരഃ
    കാഠിന്യമുക്തസ്തനം,
മദ്ധ്യഃ ക്ലാന്തതരഃ, പ്രകാമവിനതാ-
    വംസൌ, ഛവിഃ പാണ്ഡുരാ
ശോച്യാ ച പ്രിയദര്‍ശനാപി മദന-
    ക്ലിഷ്ടേയമാലക്ഷ്യതേ
പത്രാണാമിവ ശോഷണേന മരുതാ
    സ്പൃഷ്ടാ ലതാ മാധവീ
download MP3

എന്ന ശകുന്തളയുടെ വിരഹാതുരമായ കിടപ്പായാലും പന്ത്രണ്ടില്‍ നില്‍ക്കുന്ന ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ചാരുത ഒന്നു വേറെ തന്നെയാണു്.


ആധുനികകവിത്രയത്തില്‍ വള്ളത്തോളിന്റെ ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു പ്രത്യേക ഭംഗിയുണ്ടു്. വിലാസലതികയിലും സാഹിത്യമഞ്ജരിയിലും ഇവ ധാരാളം കാണാം. യതിഭംഗമില്ലാത്ത ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഉത്തമോദാഹരണങ്ങളാണു് അവ.

വിലാസലതികയിലെ ഈ ശ്ലോകം കേള്‍ക്കൂ:

സദ്വര്‍ണ്ണാഞ്ചിതശയ്യ ചേര്‍, ന്നഴകെഴും
    ഭാവപ്രഭാവത്തൊടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാ-
    ലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിത-
    യ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈ-
    ക്കൊള്‍കാ പ്രസാദത്തെയും!

download MP3

അല്ലെങ്കില്‍ സാഹിത്യമഞ്ജരിയിലെ ഈ ശ്ലോകം:

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ-
    ത്തീക്കട്ടയോ, പായലാല്‍
പൂരിച്ചുള്ള ചെളിക്കുളത്തിലുളവാം
    പൊന്‍‌താമരപ്പുഷ്പമോ,
മാരിക്കാറണിചൂഴുമിന്ദുകലയോ
    പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചുപുരതന്‍
    കോലായില്‍ നില്‍ക്കുന്നവള്‍?
download MP3

അപ്പോള്‍ പറഞ്ഞുവന്നതു്,

ഇന്നു്, 2008 ഓഗസ്റ്റ് 31-നു്, എന്റെയും സിന്ധുവിന്റെയും വിവാഹജീവിതം പന്ത്രണ്ടിലെത്തി നില്‍ക്കുന്നു. നല്ല ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പോലെ. യതിഭംഗമില്ലാതെ, പ്രസാദാത്മകമായി. നില്‍ക്കേണ്ടിടത്തു നിന്നും, ഒഴുകേണ്ടിടത്തു് ഒഴുകിയും, തിരിയേണ്ടിടത്തു തിരിഞ്ഞും.

പത്തു വര്‍ഷത്തില്‍ എഴുതാന്‍ കഴിയാത്ത പോസ്റ്റിനെപ്പറ്റി പതിനൊന്നു വര്‍ഷം തികഞ്ഞപ്പോള്‍ എഴുതിയിരുന്നു. അന്നു് ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ “ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല” എന്നെഴുതിയെങ്കിലും ഇന്നും ബൂലോഗം ഉണ്ടു്, ഞാന്‍ എഴുതുന്നുമുണ്ടു്.

പിന്നെ കാണിക്കാന്‍ ഒരു ലൈസന്‍സ് പ്ലേറ്റു പോലും ഇല്ലാത്ത ഞാന്‍ എന്തു ചെയ്യും, ശാര്‍ദ്ദൂലവിക്രീഡിതത്തെപ്പറ്റി എഴുതി മനുഷ്യരെ ബോറടിപ്പിക്കുകയല്ലാതെ?

ഛന്ദശ്ശാസ്ത്രം (Meters)
യതിഭംഗം
വൈയക്തികം (Personal)
ശബ്ദം (Audio)
സരസശ്ലോകങ്ങള്‍

Comments (16)

Permalink

അയ്യായിരത്തിന്റെ കലാശം

അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പില്‍ 2005 ജനുവരി 6-നു തുടങ്ങിയ ഇ-സദസ്സ് 2008 മാര്‍ച്ച് 13-നു് അയ്യായിരം ശ്ലോകങ്ങള്‍ തികച്ചു. 1162 ദിവസം കൊണ്ടു് 5000 ശ്ലോകങ്ങള്‍. (ശരാശരി ഒരു ദിവസം 4.3 ശ്ലോകങ്ങള്‍). ലോകത്തിലെ ഏറ്റവും നീണ്ടുനിന്ന അക്ഷരശ്ലോകസദസ്സാണു് ഇതു്. ഇതില്‍ സംഭരിച്ച ശ്ലോകങ്ങള്‍ ഏറ്റവും വലിയ ശ്ലോകക്കൂട്ടവും ആവാം. (ഇതെഴുതുമ്പോള്‍ ശ്ലോകങ്ങളുടെ എണ്ണം 5200 കഴിഞ്ഞു).

(അക്ഷരശ്ലോകസദസ്സിനെപ്പറ്റി കൂടുതലായി ഇവിടെ വായിക്കാം.)

ശ്ലോ‍കങ്ങളുടെ എണ്ണം നൂറു്, ആയിരം തുടങ്ങിയവ തികയുമ്പോള്‍ സദസ്സിലുള്ള ആ‍രെങ്കിലും തന്നെ ഒരു ശ്ലോകമെഴുതി അതു് ആഘോഷിക്കാറുണ്ടു്. (ഇങ്ങനെ ഞാനെഴുതിയ ശ്ലോകങ്ങള്‍ അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍ എന്ന പോസ്റ്റില്‍ കാണാം.) ഇത്തവണ കുറേക്കൂടി വിപുലമായ രീതിയിലാണു് ആഘോഷിച്ചതു്. താഴെപ്പറയുന്ന കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചു.

  1. ശ്ലോകങ്ങളുടെ എണ്ണം 4990 ആകുമ്പോള്‍ ശ്ലോകം ചൊല്ലല്‍ നിര്‍ത്തുക. അടുത്ത പത്തു ശ്ലോകങ്ങള്‍ സദസ്യര്‍ എഴുതുന്നതാവണം.
  2. ആ 10 ശ്ലോകങ്ങള്‍ ഇ-സദസ്സിനെപ്പറ്റിയോ അതു് 5000 തികച്ചതിനെപ്പറ്റിയോ ആവണം.
  3. ചെറിയതില്‍ നിന്നു വലുതിലേക്കു പോകുന്ന വൃത്തങ്ങളിലായിരിക്കണം അവ എഴുതുന്നതു്. ഓരോ ശ്ലോകവും താഴെക്കൊടുക്കുന്ന വൃത്തങ്ങളില്‍ ഒന്നിലായിരിക്കണം.
    1. ആര്യ / ഗീതി (മാത്രാവൃത്തം)
    2. രഥോദ്ധത / ശാലിനി (11 അക്ഷരം)
    3. ഉപജാതി (ഇന്ദ്രവജ്ര / ഉപേന്ദ്രവജ്ര / ഇന്ദ്രവംശ / വംശസ്ഥം) (11-12 അക്ഷരം)
    4. ദ്രുതവിളംബിതം / തോടകം / ഭുജംഗപ്രയാതം (12 അക്ഷരം)
    5. വിയോഗിനി / വസന്തമാലിക / പുഷ്പിതാഗ്ര (അര്‍ദ്ധസമവൃത്തം – 10-13 അക്ഷരം)
    6. വസന്തതിലകം / മഞ്ജുഭാഷിണി (13-14 അക്ഷരം)
    7. മാലിനി / പഞ്ചചാമരം / ഹരിണി (15-16 അക്ഷരം)
    8. ശിഖരിണി / പൃഥ്വി / മന്ദാക്രാന്ത (17 അക്ഷരം)
    9. മല്ലിക / ശങ്കരചരിതം / ശാര്‍ദ്ദൂലവിക്രീഡിതം (18-19 അക്ഷരം)
    10. സ്രഗ്ദ്ധര / കുസുമമഞ്ജരി (21 അക്ഷരം)
  4. തീര്‍ച്ചയായും, ശ്ലോകങ്ങള്‍ അക്ഷരശ്ലോകരീതിയിലായിരിക്കണം. അതായതു്, ഒരു ശ്ലോകത്തിന്റെ മൂന്നാം വരിയിലെ ആദ്യാക്ഷരത്തില്‍ വേണം അടുത്ത ശ്ലോകം തുടങ്ങാന്‍.
  5. കഴിയുന്നതും വികടാക്ഷരമൊന്നും കൊടുക്കാതെ നല്ല അക്ഷരങ്ങള്‍ മാത്രം കൊടുക്കുക.

ഒരു ശ്ലോകരചനാഭ്യാസമായി വിഭാവനം ചെയ്ത ഈ ആഘോഷം ഒരാഴ്ച കൊണ്ടു തീര്‍ക്കാനായിരുന്നു വിചാരിച്ചതു്. എന്നാല്‍ ഒരു ദിവസം കൊണ്ടു തന്നെ 10 ശ്ലോകങ്ങള്‍ ഉണ്ടായി. സദസ്സിലെ പ്രമുഖകവികളായ രാജേഷ് വര്‍മ്മ, മധുരാജ്, ഡോ. പണിക്കര്‍, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ അറിഞ്ഞു വന്നപ്പോഴേയ്ക്കും പത്തു ശ്ലോകങ്ങളും കഴിഞ്ഞിരുന്നു. (വിശ്വപ്രഭ അറിഞ്ഞെത്തിയെങ്കിലും ജോലിത്തിരക്കു മൂലം ശ്ലോകം എഴുതാന്‍ പറ്റിയില്ല.)

ആ പത്തു ശ്ലോകങ്ങളും താഴെച്ചേര്‍ക്കുന്നു. അതാതു കവികളെക്കൊണ്ടു തന്നെ ചൊല്ലിച്ചു് ഇവിടെ ഇടണമെന്നു കരുതിയതാണു്. അതിനു് ഇനിയും സമയമെടുക്കുന്നതിനാല്‍ ഞാന്‍ തന്നെ എല്ലാ ശ്ലോകങ്ങളും ചൊല്ലുന്നു. (ഇതു വായിക്കുന്ന കവികള്‍ അവരവരുടെ ശ്ലോകങ്ങള്‍ ചൊല്ലി MP3 എനിക്കു് ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ അയച്ചു തരുക. ഇവിടെ ചേര്‍ക്കാം.)

  1. ഉമേഷ് (വൃത്തം: ഗീതി):

    വയ്യാതായ് ഞാന്‍, നമ്മുടെ
    കയ്യാല്‍ നന്നായ് നനച്ചു പാലിച്ച
    തയ്യിന്നൊരു വന്മരമായ്
    അയ്യായിരമായ് ഫലങ്ങളന്യൂനം!

    download MP3
    മറ്റു പല തിരക്കുകള്‍ മൂലം ഞാന്‍ ഇ-സദസ്സില്‍ പോയിട്ടു് ഒരുപാടു കാലമായി. 3000-ത്തിനു ശേഷം പോയിട്ടില്ല എന്നു തന്നെ പറയാം. ഇ-സദസ്സ് പൂര്‍വ്വാധികം ഭംഗിയായി പോകുന്നതു കണ്ടതിലുള്ള സന്തോഷത്തില്‍ നിന്നാണു് ഈ ശ്ലോകം. ഉള്ളൂരിന്റെ ഉമാകേരളത്തിലെ

    തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
    കയ്യാലണപ്പവനു കാമിതമാകെ നല്‍കാന്‍
    അയ്യായിരം കുല കുലയ്പ്പൊരു തെങ്ങുകള്‍ക്കും
    ഇയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

    എന്ന ശ്ലോകത്തോടു കടപ്പാടു്.

  2. ബാലേന്ദു (വൃത്തം: രഥോദ്ധത):

    തീരെയില്ല സമയം പലര്‍ക്കുമെ-
    ന്നാലുമെത്തിയവര്‍ ഈ-സദസ്സിതില്‍
    ചേലിയന്ന രചനാസുമങ്ങളാല്‍
    മാലയിട്ടു, കവിതാംബ തന്‍ ഗളേ.

    download MP3
    ഈ സദസ്സിലെ ഏറ്റവും പ്രഗല്‍ഭനായ കവിയാണു് പ്രശസ്ത ബാലസാഹിത്യകാരനും കവിയും ഭാഗവതപ്രഭാഷകനുമായ കെ. കെ. ചന്ദ്രശേഖരന്‍ നായര്‍ എന്ന ബാലേന്ദു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെപ്പോലെ ശ്ലോകമെഴുത്തു് അദ്ദേഹത്തിനു് ഒരു കുട്ടിക്കളി മാത്രം.
  3. ശ്രീധരന്‍ കര്‍ത്താ (വൃത്തം: ഇന്ദ്രവജ്ര):

    ചൊല്ലാതിരുന്നില്ല സദസ്സിലെന്നും
    എന്നാലുമിന്നെന്നിലുണര്‍ന്നു മോഹം
    അയ്യായിരം കൂടി “റിസൈറ്റു” ചെയ്യാം
    അയ്യാ, യിതത്യാഗ്രഹമെന്റെ ദാഹം.

    download MP3
    ഇ-സദസ്സിലെ ഏറ്റവും സജീവമായ പങ്കാളിത്തം കര്‍ത്തായുടേതായിരുന്നു. രണ്ടാമത്തെ ശ്ലോകം ചൊല്ലിയ കര്‍ത്താ ഒരിക്കലും മുടക്കം വരാതെ ഇപ്പോഴും ചൊല്ലിക്കൊണ്ടിരിക്കുന്നു, മറ്റേ അറ്റത്തു് ആളുകള്‍ ഔട്ടായിക്കൊണ്ടിരിക്കുമ്പോഴും ഇങ്ങേ അറ്റത്തു നിന്നു് സ്ഥിരമായി ബാറ്റു ചെയ്യുന്ന ഓപ്പനിംഗ് ബാറ്റ്സ്മാനെപ്പോലെ. ജീവിതത്തില്‍ ഒരിക്കലും അക്ഷരശ്ലോകം ചൊല്ലിയിട്ടില്ലാത്ത, ഇപ്പോഴും കാര്യമായി ശ്ലോകങ്ങളൊന്നും കാണാതെ അറിയാത്ത കര്‍ത്താ മലയാളഭാഷയോടുള്ള അത്യധികമായ സ്നേഹം കൊണ്ടാണു് സദസ്സില്‍ പങ്കെടുക്കുന്നതു്. 5000 ശ്ലോകങ്ങളില്‍ 842 ശ്ലോകങ്ങള്‍ (ഏകദേശം 17%) ചൊല്ലിയ അദ്ദേഹം എന്നും ഏറ്റവും കൂടുതല്‍ ശ്ലോകം ചൊല്ലിയ ആളാണു്. വിനയരാജ് (705), ഉമേഷ് (469), ഋഷി കപ്ലിങ്ങാടു് (412), ബാലേന്ദു (383), ഡോ. പണിക്കര്‍ (358), ജ്യോതിര്‍മയി (287) എന്നിവരാണു് 5 ശതമാനത്തില്‍ കൂടുതല്‍ ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുള്ള മറ്റുള്ളവര്‍. ആകെയുള്ള 191 അംഗങ്ങളില്‍ 40 പേര്‍ സദസ്സില്‍ പങ്കെടുത്തിട്ടുണ്ടു്.

    ഈ കളരിയില്‍ കൂടി ശ്ലോകമെഴുതാനും കര്‍ത്താ പ്രാപ്തി നേടി. അയ്യായിരാമത്തെ ശ്ലോകം കൂടി റിസൈറ്റ് ചെയ്യണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണു് ഈ ശ്ലോകത്തില്‍.

  4. ഋഷി കപ്ലിങ്ങാടു് (വൃത്തം: ഭുജംഗപ്രയാതം):

    അബദ്ധങ്ങളുണ്ടെന്നു വന്നാലുമെന്നും
    സുബദ്ധങ്ങളാക്കിത്തരുന്നോരു ബന്ധം
    ഇതില്‍ക്കൂടുതല്‍ ഭാഗ്യമെന്താണു കിട്ടാന്‍
    സദസ്സിന്നൊരയ്യായിരം വന്ദനങ്ങള്‍!

    download MP3
    രാജേഷ് വര്‍മ്മ, ജ്യോതിര്‍മയി, ഋഷി, ഹരിദാസ്, സിദ്ധാര്‍ത്ഥന്‍ തുടങ്ങി പലരും ശ്ലോകമെഴുതാന്‍ പഠിച്ച കളരിയായിരുന്നു ഈ ഗ്രൂപ്പ്. വൃത്തമോ അര്‍ത്ഥമോ തെറ്റിയാലും ആരെങ്കിലും സഹായിച്ചു് ശ്ലോകങ്ങള്‍ നന്നാക്കാന്‍ ഇവിടെ കവികള്‍ക്കു കഴിഞ്ഞിരുന്നു. ഈ കാര്യമാണു് ഋഷി ഇവിടെ സൂചിപ്പിക്കുന്നതു്.
  5. ഉമേഷ് (വൃത്തം: പുഷ്പിതാഗ്ര):

    ഇതു സുദിന, മനേകകാവ്യവിദ്യാ-
    ചതുരരൊടൊത്തൊരു നല്ല സദ്യ കൂടാന്‍!
    മധുരവുമെരിവും പുളിപ്പുമെല്ലാം
    വിധിയൊടു ചേര്‍ന്നു വരട്ടെ ഭോജ്യജാലം!

    download MP3
    സ്തോത്രങ്ങള്‍ തൊട്ടു യുക്തിവാദം വരെയും, ദുര്‍ഗ്രഹങ്ങളായ സംസ്കൃതശ്ലോകങ്ങള്‍ തൊട്ടു പാരഡിശ്ലോകങ്ങള്‍ വരെയും നിറഞ്ഞ ഒരു രസികന്‍ സദ്യ തന്നെയായിരുന്നു ഇതു്.
  6. ഹരിദാസ് മംഗലപ്പള്ളി (വൃത്തം: വസന്തതിലകം):

    മാളത്തില്‍ നിന്നു പുറമേക്കു വരുന്നു ഞാനീ
    മേളത്തിലേക്കു, ചെറു പൂങ്കുഴലൂതുവാനായ്‌
    ശ്ലോകാങ്കണത്തിലിത, വേദിയൊരുക്കി നില്‍പൂ
    കേളിക്കു വന്നിടുക കാവ്യകലാംഗനേ നീ!

    download MP3
    കുറേക്കാലമായി ഹരിദാസും ശ്ലോകസദസ്സില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 5000 തികയ്ക്കുന്നതു കേട്ടു് ഓടി വന്നതാണു്. അതിനെയാണു “മാളത്തില്‍ നിന്നു പുറമേയ്ക്കു വരുന്നു ഞാന്‍” എന്നതു കൊണ്ടു് ഉദ്ദേശിക്കുന്നതു്.
  7. ശ്രീധരന്‍ കര്‍ത്താ (വൃത്തം: മാലിനി):

    ശ്രമമൊടു വിളവെല്ലാം കൊയ്തു കൂട്ടീട്ടുമെന്നും
    പുതുപുതു തളിര്‍ വാച്ചീടുന്നൊരീപ്പാടമേതോ?
    തുനിയണമിനിയും നാം ശ്ലോകമാം കറ്റ കൊയ്യാന്‍
    പരിചൊടൊരരിവാള്‍ തീര്‍ത്തേകുവാന്‍ കൊല്ലനെങ്ങോ?

    download MP3
    നല്ല ശ്ലോകം. ശ്ലോകങ്ങളുടെ എണ്ണം രണ്ടായിരമായിടുമ്പോഴേയ്ക്കു് അവയുടെ സ്റ്റോക്കു തീരും എന്നാണു് ആദ്യം കരുതിയിരുന്നതു്. ഇപ്പോള്‍ ഇതാ 5000 കവിഞ്ഞിട്ടും ദിവസവും അക്ഷരശ്ലോകരീതിയില്‍ എട്ടുപത്തു ശ്ലോകങ്ങള്‍ സദസ്സിലേയ്ക്കു വരുന്നു. കൊയ്യും തോറും കൂടുതല്‍ വിള മുളയ്ക്കുന്ന പാടമായാണു് കവി ഇതിനെ ഉപമിക്കുന്നതു്. ഇവയെ ശരിക്കു ക്രോഡീകരിക്കുവാന്‍ തന്നെ നമുക്കു കഴിയുന്നില്ല. വായിക്കുന്ന കാര്യം പോകട്ടേ. ആസ്വാദനക്ഷമതയാണു് ഇവിടെ അരിവാള്‍.

    “മാലിനി” സ്വന്തം മകളുടെ പേരായതു കൊണ്ടു് കര്‍ത്തായ്ക്കു മാലിനിവൃത്തത്തോടു പ്രത്യേകം മമതയുമുണ്ടു്.

  8. ഉമേഷ് (വൃത്തം: ശിഖരിണി):

    തുടക്കം രണ്ടാളാ, ണിതു പൊഴുതില്‍ നൂറ്റെണ്‍പതു ജനം;
    മുടക്കം വന്നീലാ – ഉടനെ വരുമയ്യായിരമിതാ.
    കടുക്കും താത്‌പര്യം സഹൃദയരിലെന്നെന്നുമരുളീ-
    ട്ടൊടുക്കം വിട്ടെന്നും തുടരു കവിതക്കൂട്ടുകളി നീ!

    download MP3
    ഈ ഗ്രൂപ്പു തുടങ്ങുമ്പോള്‍ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ-രാജേഷ് വര്‍മ്മയും ഞാനും. ഇപ്പോള്‍ 191 പേരുണ്ടു്. ഒരിക്കലും മുടങ്ങാതെ നടന്ന ഗ്രൂപ്പില്‍ ഇതു വരെ 10702 ഈമെയിലുകള്‍ വഴി ആളുകള്‍ ശ്ലോകങ്ങള്‍ ചൊല്ലുകയും സാഹിത്യചര്‍ച്ചകള്‍ നടത്തുകയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇ-സദസ്സ് എന്ന സംരംഭവും വളരെ വിജയമായിരുന്നു. ഇതു് ഇനിയും തുടര്‍ന്നു പോകട്ടേ എന്നാണു് ആഗ്രഹം.
  9. ബാലേന്ദു (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം):

    കെഞ്ചും നെഞ്ചു ഗൃഹാതുരത്വകിടില-
          ത്താലേറെ നീറീടവേ-
    യഞ്ചാറാളുകളൊത്തു; നെറ്റിലുളവായ്‌
          ശബ്ദാര്‍ത്ഥവിക്രീഡിതം
    അഞ്ചായായിരമിത്രവേഗമിതുപോല്‍
          മുന്നോട്ടു പോയാല്‍ നമു-
    ക്കഞ്ചാണ്ടിന്നിട കൊണ്ടു കോര്‍ത്തുകഴിയാ-
          മുള്ളത്ര നന്മുത്തുകള്‍.

    download MP3
    “അമ്പത്തൊന്നക്ഷരാദി…” ശ്ലോകം ജ്യോതി നേരത്തേ അയച്ചിട്ടു് അതു് അയ്യായിരാമത്തെ ശ്ലോകമായി പരിഗണിക്കാമോ എന്നു് ജ്യോതി ചോദിച്ചു. “അതു പറ്റില്ല, തൊട്ടു മുമ്പുള്ള ആള്‍ തരുന്ന അക്ഷരത്തില്‍ ചൊല്ലണം” എന്നു ഞാന്‍. അപ്പോള്‍ “ഏതക്ഷരം തന്നാലും ഞാന്‍ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ ജ്യോതിക്കു് അ കൊടുത്തോളാം” എന്നു ബാലേന്ദു പറഞ്ഞു. അങ്ങനെ എഴുതിയ ശ്ലോകമാണിതു്.
  10. ജ്യോതിര്‍മയി (വൃത്തം: സ്രഗ്ദ്ധര);

    അമ്പത്തൊന്നക്ഷരാദിപ്പെരുമഴ പൊഴിവൂ,
          കമ്പിതക്കോളിളക്ക-
    ക്കമ്പത്തമ്പോടു തുമ്പോലകളിലുതിരുമ-
          ഞ്ചായിരം സൂര്യദീപം
    വമ്പത്താനന്തര്‍ജാലം! ചെറുതിട വിടവില്‍-
          ജ്ജാലകം തള്ളിനോക്കീ-
    ട്ടിമ്പത്താലമ്പരന്നേ, നവിടെയൊരു മഹാ-
          ശ്ലോകവാരാശി കാണ്‍കേ!

    (ഉമേഷ്)  
    download MP3
     
    (ജ്യോതി)  
    download MP3
  11. ശ്ലോകപ്പെരുമഴ ജനലിലൂടെ നോക്കി നില്‍ക്കുമ്പോള്‍ അയ്യായിരം മഴത്തുള്ളികളില്‍ അയ്യായിരം സൂര്യഗോളം പ്രതിബിംബിച്ചു കണ്ടു് ആനന്ദിച്ചും അമ്പരന്നും നില്‍ക്കുന്ന കുട്ടിയായാണു് ജ്യോതി തന്നെ കാണുന്നതു്. ഈ ശ്ലോകത്തെപ്പറ്റി ജ്യോതി ഇവിടെ എഴുതിയിട്ടുണ്ടു്.

    ഇതിനു ശേഷം ഹരിദാസ് മുന്‍‌കൈയെടുത്തു് ലോകത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് ലൈവ് അക്ഷരശ്ലോകവും നടന്നു. സ്കൈപ്പില്‍ക്കൂടി അഞ്ചു പേര്‍-ബാംഗ്ലൂരില്‍ നിന്നു ബാലേന്ദുവും ജ്യോതിയും, ഒഹായോയില് (അമേരിക്ക)‍ നിന്നു ഹരിദാസ്, ഓറിഗണില്‍ (അമേരിക്ക) നിന്നു രാജേഷ് വര്‍മ്മ, കാലിഫോര്‍ണിയയില്‍ (അമേരിക്ക) നിന്നു ഞാന്‍-രണ്ടു മണിക്കൂറിലധികം ശ്ലോകം ചൊല്ലി. അതും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.


    അന്യം നിന്നു പോയെന്നു പലരും എഴുതിത്തള്ളിയ ഈ കല ഇപ്പോഴും നിലനില്‍ക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ടു്. അതു പോലെ, ഇപ്പോഴും ശ്ലോകമെഴുതാന്‍ കഴിയുന്നവര്‍ ഉണ്ടെന്നുള്ളതും.

    ശ്ലോകങ്ങള്‍ ക്രോഡീകരിക്കുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ആദ്യത്തെ 2646 ശ്ലോകങ്ങളേ ഉള്ളൂ. താമസിയാതെ 5000 ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിക്കും.

അക്ഷരശ്ലോകം
ആലാപനം (Recital)
ശബ്ദം (Audio)
ശ്ലോകങ്ങള്‍ (My slokams)

Comments (18)

Permalink

ദിനപ്പത്രവും ചന്ദ്രക്കലയും

(ഈയിടെ ഒരു മെയിലിംഗ് ലിസ്റ്റില്‍ നടന്ന ഒരു തര്‍ക്കമാണിതു്. എല്ലാവര്‍ക്കും ഉപയോഗമുള്ളതായതു കൊണ്ടും ഇതിനു കൂടുതല്‍ ചര്‍ച്ച ആവശ്യമായതു കൊണ്ടും ഇവിടെക്കൂടി പ്രസിദ്ധീകരിക്കുന്നു.)

ദിനപത്രം, ദിനപ്പത്രം എന്നിവയില്‍ ഏതാണു ശരി?

ദിന + പത്രം എന്നതാണു സന്ധി. സമാസം തത്‌പുരുഷനും. അതായതു് ആദ്യത്തെ വാക്കു് ഒരു വിധത്തില്‍ വിശേഷണവും രണ്ടാമത്തേതു് വിശേഷ്യവും ആണു്.

വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ രണ്ടാമത്തെ വാക്കിലെ ആദ്യത്തെ ദൃഢാക്ഷരം (ഖരം, അതിഖരം, മൃദു, ഘോഷം, ഊഷ്മാവു് എന്നിവയാണു ദൃഢാക്ഷരങ്ങള്‍.) ഇരട്ടിക്കും എന്നാണു മലയാളസന്ധിനിയമം. (മൂന്നു കൊല്ലം മുമ്പു് കരിക്കലവും പൊതിച്ചോറും എന്ന പോസ്റ്റില്‍ ഞാന്‍ ഇതിനെപ്പറ്റി എഴുതിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അവിടെയുണ്ടു്.) സംസ്കൃതത്തില്‍ ഈ ഇരട്ടിപ്പില്ല.

സംസ്കൃതത്തില്‍ ദിന + പത്രം = ദിനപത്രം ആണു്. മലയാളത്തില്‍ ദിനപ്പത്രവും. ഇനി ഇതില്‍ ഏതു സ്വീകരിക്കണം എന്നതാണു ചോദ്യം.

രണ്ടു വാക്കുകളും മലയാളമാണെങ്കില്‍ (സംസ്കൃതമല്ലെങ്കില്‍) മലയാളരീതിയില്‍ സന്ധി ചേര്‍ക്കും.

ഉദാ:

ചക്ക + കുരു = ചക്കക്കുരു
കുട്ടി + കുറുമ്പന്‍ = കുട്ടിക്കുറുമ്പന്‍

രണ്ടു വാക്കുകള്‍ തമ്മില്‍ ചേരുമ്പോള്‍ അതിലൊന്നു സംസ്കൃതമല്ലെങ്കിലും മലയാളരീതിയിലാണു യോജിപ്പിക്കുക.

തര്‍ക്ക + കാരന്‍ = തര്‍ക്കക്കാരന്‍
കുഞ്ഞി + പണ്ഡിതന്‍ = കഞ്ഞിപ്പണ്ഡിതന്‍

ഇനി രണ്ടും സംസ്കൃതപദമാണെങ്കില്‍ എന്തു ചെയ്യും? അവയെ സംസ്കൃതസന്ധിനിയമങ്ങളുപയോഗിച്ചു ചേര്‍ക്കണം എന്നാണു സംസ്കൃതപക്ഷപാതികളും ഭാഷാദ്ധ്യാപകരും സാധാരണ പറയാറുള്ളതു്.

വീര + പുരുഷന്‍ = വീരപുരുഷന്‍, വീരപ്പുരുഷന്‍ അല്ല.

നീല + കമലം = നീലകമലവും നീല + താമര = നീലത്താമരയുമാണെന്ന കാര്യം ശ്രദ്ധിക്കുക.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രണ്ടു സംസ്കൃതവാക്കുകള്‍ ചേര്‍ന്നുണ്ടാകുന്നതിനെ സംസ്കൃതരീതിയില്‍ ചേര്‍ത്തു് ഒറ്റ സംസ്കൃതവാക്കായി മലയാളത്തില്‍ സ്വീകരിക്കണമെന്നാണു വാദം.

ഇതനുസരിച്ചു്, ദിന + പത്രം = ദിനപത്രം ആണു്.

പക്ഷേ, ഈ നിയമം ഇത്ര കര്‍ശനമാകണോ എന്നതു ചര്‍ച്ച ചെയ്യേണ്ടതാണു്. ദിനം, പത്രം എന്നീ വാക്കുകള്‍ ഇതിനകം തന്നെ മലയാളം സ്വാംശീകരിച്ച വാക്കുകളാണു്. അവയെ പ്രത്യേക മലയാളവാക്കുകളായിക്കണ്ടു് ദിനപ്പത്രം എന്നു സന്ധി ചേര്‍ത്താലും ശരിയാണെന്നാണു് എന്റെ അഭിപ്രായം. മാത്രമല്ല, ഇതിലെ newspaper എന്ന അര്‍ത്ഥമുള്ള “പത്രം” മലയാളമാണു്. സംസ്കൃതത്തില്‍ “കത്തു്” എന്നാണു് അതിന്റെ പ്രധാന അര്‍ത്ഥം.

ഇതേ തര്‍ക്കം തന്നെ ഉണ്ടാകാവുന്ന വേറേ വാക്കുകളുമുണ്ടു്. ചന്ദ്ര + കല ആണു് ഒരുദാഹരണം. സംസ്കൃതരീതിയില്‍ ചന്ദ്രകലയും (“ചതുര്‍ഭുജേ ചന്ദ്രകലാവതംസേ…” എന്നു കാളിദാസന്‍) മലയാളരീതിയില്‍ ചന്ദ്രക്കലയും (“ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും…” എന്നു കാളിദാസപരിഭാഷയില്‍ കേരളപാണിനി.) ആണു്. ഇപ്പോള്‍ ചന്ദ്രക്കല എന്ന രൂപമാണു ധാരാളമായി ഉപയോഗിക്കുന്നതു്. എന്നാല്‍ ശശികലയെ ആരും ശശിക്കല എന്നു വിളിച്ചു കേട്ടിട്ടില്ല. അമ്പിളിക്കലയെ അമ്പിളികല എന്നും. ശശി സംസ്കൃതവും അമ്പിളി മലയാളവുമാണെന്നതു ശ്രദ്ധിക്കുക.

മറ്റു ഭാഷകളിലെ വാക്കുകള്‍ മലയാളത്തിലേക്കെടുത്തു് അവയെ മലയാളസന്ധിനിയമങ്ങള്‍ ഉപയോഗിച്ചു യോജിപ്പിക്കുന്നതു സംസ്കൃതത്തിന്റെ കാര്യം മാത്രമല്ല. ഇംഗ്ലീഷ് വാക്കായ post man നോക്കൂ. പിന്നില്‍ വ്യഞ്ജനം വന്നാല്‍ മലയാളികള്‍ സംവൃതോകാരത്തെ വിവൃതമാക്കുന്നതു കൊണ്ടു് അതു പോസ്റ്റുമാനായി.

ഇതു് എന്റെ അഭിപ്രായം മാത്രം. ഇതനുസരിച്ചു സംസ്കൃതത്തില്‍ മലയാളികള്‍ക്കു ക്ലിഷ്ടസന്ധിയുള്ളവയെയും മാറ്റാം എന്നാണു് എന്റെ അഭിപ്രായം. വിദ്യുച്ഛക്തി അങ്ങനെ തന്നെ നില്‍ക്കട്ടേ; എന്നാലും പാര്‍വ്വതീശനെ (പാര്‍വ്വതി(തീ) + ഈശന്‍) പാര്‍വ്വതിയീശന്‍ എന്നു പറഞ്ഞാലും വലിയ തരക്കേടില്ല എന്നു തോന്നുന്നു. (പാര്‍വ്വതേശന്‍ എന്നു പറയാതിരുന്നാല്‍ മതി!) അണ്വായുധത്തെ (അണു + ആയുധം) അണുവായുധം എന്നും.

ഇതുകൊണ്ടു്, ദിനപത്രം, ചന്ദ്രകല, അണ്വായുധം എന്നിവ തെറ്റാണെന്നു് അര്‍ത്ഥമില്ല. അവയും ശരിയാണു്. ദിനപ്പത്രം, ചന്ദ്രക്കല, അണുവായുധം എന്നിവ തെറ്റാണെന്നു പറയുന്നതു് അത്ര ശരിയല്ല എന്നു മാത്രം.

ഭാഷാപണ്ഡിതരുടെയും മറ്റും അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടു്. ഞാന്‍ മുകളില്‍പ്പറഞ്ഞതാണോ, അതോ ദിനപത്രം, ചന്ദ്രകല എന്നിവ ശരിയും ദിനപ്പത്രം, ചന്ദ്രക്കല തുടങ്ങിയവ പ്രയോഗസാധുത കൊണ്ടു മാത്രം ശരിയായി മാറിയ തെറ്റും ആണു് എന്നാണോ അഭിപ്രായം? ദയവായി അഭിപ്രായങ്ങള്‍ കമന്റായി ഇടുക.

വ്യാകരണം (Grammar)

Comments (16)

Permalink

എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷ

പഴയൊരു നമ്പൂതിരിഫലിതമുണ്ടു്. ഇംഗ്ലീഷും മലയാളവും തമ്മില്‍ ഒരു താരതമ്യം. ഇംഗ്ലീഷില്‍ “സി-ഏ-റ്റി” എന്നെഴുതും, “ക്യാറ്റ്” എന്നു വായിക്കും, അര്‍ത്ഥം “പൂച്ച” എന്നും. മലയാളമാകട്ടേ “പൂച്ച” എന്നെഴുതും, “പൂച്ച” എന്നു വായിക്കും, അര്‍ത്ഥവും “പൂച്ച” എന്നു തന്നെ!

കുറച്ചു് ഇംഗ്ലീഷിലെ സ്പെല്ലിംഗിന്റെ പ്രശ്നവും ഏറെ നര്‍മ്മവും കലര്‍ന്ന ഈ കഥയ്ക്കു് ഒരു അനുബന്ധമുണ്ടു്. മലയാളം എഴുതുന്നതു പോലെയാണു എപ്പോഴും വായിക്കുന്നതു് എന്ന അബദ്ധധാരണയാണു് അതു്.

സുരേഷ് (സുറുമ) ഇവിടെ പറയുന്നു:

ഞാന്‍ ധരിച്ചിരിക്കുന്നത് മലയാളം എഴുതുന്നതുപോലെ വായിക്കപ്പെടുന്നതിനാല്‍ (‘ഹ്മ’, ‘ഹ്ന’ എന്നീ അപവാദങ്ങള്‍ ഒഴിവാക്കിയാല്‍) സ്പെല്ലിങ്ങ് എന്ന സംഗതി അപ്രസക്തമാണെന്നാണ്. അക്ഷരമറിയുന്ന, ഉച്ചാരണശുദ്ധി പാലിക്കുന്ന ആര്‍ക്കും മലയാളത്തിന്റെ സ്പെല്ലിങ്ങിനെ ചൊല്ലി വേവലാതിപ്പെടേണ്ട എന്നും.

എഴുതുന്നതു പോലെ വായിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും സ്പെല്ലിംഗ് വ്യത്യാസങ്ങള്‍ ഇല്ലേ? അദ്ധ്യാപകന്‍/അധ്യാപകന്‍, പാര്‍വ്വതി/പാര്‍വതി, താത്പര്യം/താല്‍പ്പര്യം/താല്‍‌പര്യം, എനിക്കു്/എനിക്ക്, ഗംഗ/ഗങ്ഗ തുടങ്ങി. ഇംഗ്ലീഷിനുള്ളത്രയും തീക്ഷ്ണമല്ലെങ്കിലും മലയാളത്തിലും സ്പെല്ലിംഗ് വ്യത്യാസങ്ങള്‍ ഉണ്ടു്.

പറയാന്‍ വന്നതു് അതല്ല. മലയാളം എഴുതുന്നതു പോലെ ഉച്ചരിക്കുന്ന ഭാഷയാണു്, അഥവാ ഉച്ചരിക്കുന്നതു പോലെ എഴുതുന്ന ഭാഷയാണു് എന്നതു ശരിയാണോ എന്നതിനെപ്പറ്റിയാണു്. ഹ്മ, ഹ്ന എന്നീ അക്ഷരങ്ങളൊഴികെ എല്ലാറ്റിലും ഇതു ശരിയാണെന്നാണു സുരേഷ് വാ‍ദിക്കുന്നതു്.

ഈ കാര്യം എന്റെ എന്താണു് ഈ അറ്റോമിക് ചില്ലു പ്രശ്നം? എന്ന പോസ്റ്റിന്റെ കമന്റുകളിലും ഉണ്ടായി. റാല്‍മിനോവിന്റെ ചോദ്യം:

എ.ആര്‍ റഹ്മാന്‍ എന്നല്ല എ.ആര്‍ റഹ്‌മാന്‍ എന്നാണു് എപ്പോഴും കാണിക്കേണ്ടതു്. ഗൂഗ്ള്‍ ഒരിക്കലും അതു് കാണിക്കില്ല, രചന ഫോണ്ട് ഉപയോഗിക്കുന്നവരെ.

എന്താണു് റാല്‍മിനോവ് ഉദ്ദേശിച്ചതെന്നു വ്യക്തമായതു പിന്നീടു സുരേഷ് വിശദീകരിച്ചപ്പോഴാണു്.

ആ ‘റഹ്‌മാന്‍’ ഉദാഹരണം വളരെ പ്രസക്തമാണു്.’റഹ്‌മാന്‍’ എന്നെഴുതിയാല്‍ വായിക്കുന്നതും അങ്ങനെയാണു്.എന്നാല്‍ ‘റഹ്മാന്‍’ എന്നതില്‍ അങ്ങനെയല്ല.’ഹ്മ’ എന്ന കൂട്ടക്ഷരം ഉച്ചാരണത്തില്‍ ‘മ്ഹ’ എന്നായി മാറും.(ഉദാ: ബ്രഹ്മം.യേശുദാസിന്റെയോ ജയചന്ദ്രന്റെയോ ചില സിനിമാഗാനങ്ങള്‍ ഒന്നു് ഓര്‍ത്തുനോക്കൂ.ഉച്ചാരണത്തില്‍ ഇരുവരും സ്വതേ കണിശക്കാരാണു് ). ‘ഹ്ന’ കാര്യത്തിലും ഇതു തന്നെയാണു് കഥ.ഭാഷയില്‍ നിലനില്ക്കുന്ന ചില rare exceptions ആണിവ.

അപ്പോള്‍ അതാണു കാര്യം. ബ്രഹ്മം എന്നതിലെ ഹ്മ, ചിഹ്നം എന്നതിലെ ഹ്ന എന്നിവ സംസ്കൃതത്തില്‍ യഥാക്രമം മ്‌ഹ, ന്ഹ എന്നാണു് ഉച്ചരിക്കുന്നതു്. (മലയാളികള്‍ യഥാക്രമം ‘മ്മ’ എന്നും ‘ന്ന’ എന്നും. അതിന്റെ കാര്യം വഴിയേ.)

ആദ്യമായി ഒരു ചോദ്യം “ബ്രഹ്‌മം” എന്നു് അച്ചടിച്ചതു് ഒരു സംസ്കൃതപണ്ഡിതന്‍ എങ്ങനെ വായിക്കും? ബ്ര-ഹ്‌-മം എന്നോ ബ്ര-മ്‌-ഹം എന്നോ?

“ബ്രഹ്മം” എന്നതിനെ “ബ്രമ്ഹം” എന്നു വായിക്കുന്നതു് സംസ്കൃതത്തിന്റെ ഒരു രീതിയാണു്. ദേവനാഗരിയില്‍ (ഹിന്ദി, ഉദാഹരണത്തിനു്) ब्रह्म എന്നും रह्मान എന്നും (സാധാരണയായി അവര്‍ രഹമാന്‍-रहमान-എന്നാണു് എഴുതുന്നതു് എന്നു മറ്റൊരു കാര്യം.) എഴുതാന്‍ രണ്ടു ലിപിയില്ല. (സംസ്കൃതത്തില്‍ റഹ്മാന്‍ എന്നെഴുതുമോ എന്നറിയാത്തതിനാലാണു ഹിന്ദിയെ കൂട്ടുപിടിച്ചതു്.) മലയാളത്തില്‍ ഇതെഴുതുമ്പോള്‍ ഹ, മ എന്നിവയെ ചേര്‍ക്കാന്‍ ഹ്മ എന്ന കൂട്ടക്ഷരമോ ഹ്‌മ എന്ന രൂപമോ ഉപയോഗിക്കാം. അതല്ല, ഹ്മ എന്നു വെച്ചാല്‍ “മ്‌-ഹ” ആണെന്നും ഹ്‌മ എന്നു വെച്ചാല്‍ “ഹ്-മ” എന്നാണെന്നുമല്ല അര്‍ത്ഥം. ഈ രണ്ടു വിധത്തിലെഴുതിയാലും സംസ്കൃതപദങ്ങള്‍ ഉച്ചരിക്കുമ്പോള്‍ “മ്-ഹ” എന്നു് ഉച്ചരിക്കണം. അത്ര മാത്രം.


എഴുത്തും വായനയും തമ്മില്‍ സംസ്കൃതത്തില്‍ത്തന്നെയുള്ള ചില വ്യത്യാസങ്ങള്‍ മലയാളത്തിലും കടന്നിട്ടുണ്ടു്. ഗ, ജ, ബ, ഡ, ദ, യ, ര, റ, ല, ശ (ചിലപ്പോള്‍) എന്നീ അക്ഷരങ്ങളെ ‘അ’യ്ക്കു പകരം പദാദിയില്‍ ‘എ’ ചേര്‍ത്തു് ഉച്ചരിക്കുന്നതാണു് ഒരുദാഹരണം. ഗണപതി, ബലം, യമന്‍, രവി, ലത എന്നെഴുതിയിട്ടു് ഗെണപതി, ബെലം, യെമന്‍, രെവി, ലെത എന്നാണല്ലോ ഉച്ചരിക്കുന്നതു്. ഉച്ചരിക്കുന്നതു പോലെ എഴുതിയാല്‍ നമ്മള്‍ അക്ഷരത്തെറ്റാണെന്നു പറയുകയും ചെയ്യും.

ചിലപ്പോള്‍ രണ്ടുമുണ്ടു്. ശരി – ശെരി, പക്ഷേ ശബ്ദം – ശബ്ദം. ശരാശരിയോ?

പദാദിയില്‍ മാത്രമല്ല ഈ ഏകാരോച്ചാരണം. പ്രദക്ഷിണം എന്ന വാക്കു പ്രെദക്ഷിണം എന്നാണുച്ചരിക്കുന്നതു്. അതുപോലെ ഐ എന്ന സ്വരത്തിന്റെ ഉച്ചാരണം “അയ്” എന്നായതുകൊണ്ടു് (യാഥാസ്ഥിതികവൈയാകരണന്മാര്‍ ഇതു സമ്മതിക്കണമെന്നില്ല) അതു് “എയ്” എന്നും ആകും. “ദൈവം” എന്നതു “ദയ്‌വം” എന്നുച്ചരിക്കാതെ “ദെയ്‌വം” എന്നുച്ചരിക്കുന്നതു് ഉദാഹരണം. മറ്റു പല വാക്കുകളും രണ്ടു രീതിയിലും ഉച്ചരിച്ചു കേള്‍ക്കാറുണ്ടു്. “ജൈത്രയാത്ര” എന്ന വാക്കു് “ജയ്‌ത്രയാത്ര” എന്നും “ജെയ്‌ത്രയാത്ര” എന്നും ഉച്ചരിക്കുന്നവരുണ്ടു്. ത്രൈയംബകം തുടങ്ങി മറ്റു വാക്കുകളുമുണ്ടു്.

ഇതൊരു പ്രശ്നമാകുന്നതു് മറ്റു ഭാഷയിലെ പദങ്ങള്‍ മലയാളത്തില്‍ എഴുതുമ്പോഴാണു്. guide, balloon തുടങ്ങിയ ഇംഗ്ലീഷ് പദങ്ങളെയും ഗൈഡ്, ബലൂണ്‍ എന്നെഴുതി ഗെയ്ഡ്, ബെലൂണ്‍ എന്നു വായിക്കുന്നതു മലയാളിയുടെ ആക്സന്റിന്റെ പ്രശ്നം മാത്രമല്ല, ലിപി വരുത്തിയ പ്രശ്നം കൂടിയാണു്. അതായതു്, ഉച്ചരിക്കുന്നതു പോലെ എഴുതാത്തതിന്റെ പ്രശ്നം.

ഇംഗ്ലീഷ് വാക്കുകള്‍ എഴുതുമ്പോള്‍ ഭാരതീയഭാഷകള്‍ക്കു മാത്രം ബാധകമായ ഇത്തരം അപവാദങ്ങള്‍ ഉപയോഗിക്കരുതെന്നാണു് എന്റെ അഭിപ്രായം. അതായതു് പ്രെസിഡന്റ്, ജെനറല്‍ എന്നു തന്നെ എഴുതണമെന്നു്. ലെറ്റര്‍, റെയില്‍‌വേ തുടങ്ങിയ ചില വാക്കുകളില്‍ നാം അതു ചെയ്യുന്നുണ്ടുമുണ്ടു്.

നിര്‍ഭാഗ്യവശാല്‍, ഈ അഭിപ്രായമുള്ള ഒരേയൊരാള്‍ എന്റെ അറിവില്‍ ഞാനാണു്. അതുകൊണ്ടു്, എന്റെ ആ അഭിപ്രായമനുസരിച്ചു് എഴുതുന്നതു നല്ലതു പോലെ ആലോചിച്ചിട്ടു മതി 🙂

അല്ലെങ്കില്‍ പ്രസിഡന്റു പോലെ നമ്മള്‍ പ്രയോറിറ്റിയെ ഉച്ചരിക്കും, പ്രെയോരിറ്റി എന്നു്. ലിപിയുടെ പ്രശ്നം കൊണ്ടു് ആക്സന്റില്‍ വരുന്ന വ്യത്യാസം.

അപ്പോള്‍, പറഞ്ഞുവന്നതു്, രവി എന്നെഴുതി രെവി എന്നു വായിക്കുന്നതു പോലെയുള്ള ഒരു ഉച്ചാരണഭേദമാണു് ബ്രഹ്മം എന്നെഴുതി ബ്‌-ര്‌-എ-മ്-ഹ്-അ-മ്‌ എന്നു വായിക്കുന്നതു്. ചിലവ സാമാന്യനിയമങ്ങള്‍ കൊണ്ടു നാം അറിയും. ചിലവ അപവാദങ്ങളായും. അല്ലാതെ ഹ്മ എന്നെഴുതിയാല്‍ മ്‌-ഹ എന്നും ഹ്‌മ എന്നെഴുതിയാല്‍ ഹ്‌-മ എന്നും വായിക്കണമെന്നല്ല. എഴുതാനോ അച്ചടിക്കാനോ ബുദ്ധിമുട്ടുള്ള വലിയ കൂട്ടക്ഷരങ്ങള്‍ വേര്‍തിരിച്ചു കാണിക്കാനും കൂടിയാണു നാം ചന്ദ്രക്കല ഉപയോഗിക്കുന്നതു്. ഹ്മയും ഹ്‌മയും ഭാഷാശാസ്ത്രപരമായി ഒന്നു തന്നെ. പിന്നെ എഴുതുന്നവര്‍ക്കു് ഒന്നിനെ അപേക്ഷിച്ചു മറ്റോന്നിനോടു കൂടുതല്‍ ആഭിമുഖ്യമുണ്ടാവാം. അവര്‍ അങ്ങനെ എഴുതുകയോ അച്ചടിക്കുകയോ യൂണിക്കോഡില്‍ ZWNJ ഇട്ടു വേര്‍തിരിച്ചെഴുതുകയോ ചെയ്യും.

എല്ലാവര്‍ക്കും അവനവന്റേതായ ചില ഇഷ്ടാനിഷ്ടങ്ങളുണ്ടു്. എന്റെ ചെറുപ്പത്തില്‍ സൂര്യന്‍ എന്നതിലെ രണ്ടാമത്തെ അക്ഷരം എഴുതിയിരുന്നതു് യ്യ എന്ന അക്ഷരത്തിനു മുകളില്‍ രേഫത്തിന്റെ കുത്തിട്ടായിരുന്നു. ഭാര്യയും അങ്ങനെ തന്നെ. അതു വിട്ടിട്ടു് ഇങ്ങനെ എഴുതാന്‍ തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ കുറേ ബുദ്ധിമുട്ടായിരുന്നു. അദ്ധ്യാപകന്‍ എന്നതിനെ അധ്യാപകന്‍ എന്നു കണ്ടപ്പോഴും അതു തന്നെ. കൂടുതല്‍ കാണുന്ന സ്പെല്ലിംഗുകളോടു നമുക്കു കൂടുതല്‍ അടുപ്പം തോന്നുന്നു എന്നു മാത്രം. അമേരിക്കയില്‍ എത്തിയതിനു ശേഷം ഇപ്പോള്‍ programme, colour എന്നൊക്കെ കാണുമ്പോള്‍ എന്തോ ഒരു `ഇതു്’ തോന്നുന്നതു പോലെ 🙂

രണ്ടു വ്യത്യസ്ത ഭാ‍ഷകളില്‍ നിന്നു മലയാളത്തിനു കിട്ടിയ ബ്രഹ്മം, റഹ്മാന്‍ എന്നവയിലെ ഹ്മകളെ സൂചിപ്പിക്കാന്‍ രണ്ടു തരം എഴുത്തുരീതികള്‍ വേണമെന്നു പറയുന്നതു് പ്രദക്ഷിണം, പ്രയോറിറ്റി എന്നിവയിലെ പ്രകളെ സൂചിപ്പിക്കാന്‍ രണ്ടു രീതി വേണമെന്നു പറയുന്നതു പോലെയാണു്. സീമ, സീറോ എന്നിവയിലെ സീകളെ സൂചിപ്പിക്കാന്‍ രണ്ടു രീതി വേണമെന്നു പറയുന്നതു പോലെയാണു്. മറ്റു ഭാഷകളിലെ വാക്കുകള്‍ നാം കടമെടുക്കുമ്പോള്‍ നമ്മുടെ അക്ഷരമാലയില്‍ കൊള്ളത്തക്കവിധം നാം അതിനെ മാറ്റി എഴുതുന്നു. ഉച്ചരിക്കുമ്പോള്‍ അതിന്റെ ശരിയായ ഉച്ചാരണം അറിയാമെങ്കില്‍ അതുപയോഗിക്കുന്നു. അറിയാത്തവര്‍ ചിലപ്പോള്‍ തെറ്റിച്ചു് ഉച്ചരിച്ചേക്കാം. തമിഴന്‍ സംസ്കൃതം എഴുതുമ്പോഴും ഇംഗ്ലീഷുകാരന്‍ ഫ്രെഞ്ച് എഴുതുമ്പോഴും ഇതു സംഭവിക്കുന്നുണ്ടു്.


എഴുതുന്നതു പോലെ ഉച്ചരിക്കുന്ന കാര്യം പറയുകയാണെങ്കില്‍ രസകരമായ പലതും പറയാനുണ്ടു്.

സുരേഷ് പറയുന്നതു പോലെ ഹ്മ, ഹ്ന എന്നിവയൊഴികെ എല്ലാം എഴുതുന്നതു പോലെ ഉച്ചരിക്കുന്നവരായി ഞാന്‍ മൂന്നു കൂട്ടരേ മാത്രമേ കണ്ടിട്ടുള്ളൂ-അക്ഷരശ്ലോകം ചൊല്ലുന്നവര്‍, കവിത വായിക്കുന്നവര്‍, പ്രസംഗകര്‍. ബാക്കിയുള്ള ബഹുഭൂരിപക്ഷം മലയാളികളും ഉച്ചരിക്കുന്നതു് ഇങ്ങനെയാണു്.

ബ്രഹ്മം – ബ്രമ്മം
ചിഹ്നം – ചിന്നം
നന്ദി – നന്നി
അഞ്ജനം – അഞ്ഞനം
ദണ്ഡം – ദണ്ണം
കട – കഡ
കഥ – കത/കദ

ഇതിനെപ്പറ്റി റാല്‍മിനോവ് എവിടെയോ പറഞ്ഞിട്ടുണ്ടു്.

ഗാനങ്ങളില്‍ മാത്രമല്ല, സംഭാഷണങ്ങളിലും അക്ഷരസ്ഫുടത സൂക്ഷിക്കുന്ന യേശുദാസ് വളരെയധികം ഉപയോഗിക്കുന്ന ഒരു വാക്കാണു് “ദണ്ഡം”. അദ്ദേഹം അതു് “ദണ്ണം” എന്നാണുച്ചരിക്കുന്നതെന്നു പലരും ശ്രദ്ധിച്ചിരിക്കും.

ഇതു് ഉച്ചാരണശുദ്ധിയുടെ പ്രശ്നമാണെന്നാണു പൊതുവേയുള്ള ധാരണ. അതു പൂര്‍ണ്ണമായും ശരിയല്ല എന്നതാണു വസ്തുത. ഇതിന്റെ പിന്നിലുള്ള അനുനാസികാതിപ്രസരത്തെപ്പറ്റി ഭാഷാശാസ്ത്രജ്ഞര്‍ വളരെയധികം പറഞ്ഞിട്ടുണ്ടു്. മലയാളികള്‍ വ്യഞ്ജനങ്ങളില്‍ അനുനാസികത്തെ കലര്‍ത്തും. ഇതു മാങ്കാ മാങ്ങാ ആയിടത്തു മാത്രമല്ല ഉള്ളതു്. ഇതു പോലെ തന്നെ താലവ്യാദേശം മുതലായ മറ്റു കാര്യങ്ങളും.

തച്ചോളി ഒതേനന്‍ എന്ന സിനിമയ്ക്കു വേണ്ടി “അഞ്ജനക്കണ്ണെഴുതി…” എന്ന പാട്ടു് എസ്. ജാനകി “അഞ്ഞനക്കണ്ണെഴുതി…” എന്നു പാടിയതു കേട്ടപ്പോള്‍ മലയാളിയല്ലാത്ത ഗായിക തെറ്റിച്ചു പാടിയതാണെന്നാണു വിചാരിച്ചതു്. പിന്നീടു് അവര്‍ മലയാളികളുടെ തനതായ രീതിയില്‍ത്തന്നെ പാടിയതാണു് എന്നു മനസ്സിലായപ്പോള്‍ ജാനകിയോടുള്ള ബഹുമാനം പതിന്മടങ്ങു കൂടി.


ഒരു വര്‍ഷം മുമ്പേ “ലിപി വരുത്തി വെച്ച വിനകള്‍” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയിരുന്നു. മൂന്നു മാസം മുമ്പു് “തെറ്റുകള്‍ ഉണ്ടാവുന്നതും ഇല്ലാതാവുന്നതും” എന്ന ഒരെണ്ണവും. രണ്ടും മടി കൊണ്ടു് ഇടയില്‍ വെച്ചു നിന്നു പോയി. ഇവയില്‍ നിന്നു് എടുത്തതാണു് ഈ പോസ്റ്റിന്റെ ഭൂരിഭാഗവും. ഇതും അറ്റോമിക് ചില്ലുമായി വലിയ ബന്ധമൊന്നുമില്ല. അതിലെ ഒരു ചര്‍ച്ചയില്‍ ഇതും വന്നെന്നു മാത്രം. എങ്കിലും ഇതു് ഈ രൂപത്തിലാക്കാന്‍ പ്രേരണയായ റാല്‍‌മിനോവിനും സുരേഷിനും നന്ദി.

വ്യാകരണം (Grammar)

Comments (36)

Permalink

എന്താണു് ഈ കോണ്ടസാ അറ്റോമിക്ക് ചില്ലു പ്രശ്നം?

“കുറേക്കാലമായി നിങ്ങള്‍ ഈ കോണ്ടസാ, കോ‍ണ്ടസാ എന്നു പറഞ്ഞു നടക്കുന്നുണ്ടല്ലോ.  എന്താ ഈ കോണ്ടസാ പ്രശ്നം?”
കുതിരവട്ടം പപ്പു, “ചന്ദ്രലേഖ”യില്‍.

ആണവ (അറ്റോമിക്) ചില്ലുകള്‍, ജോയിനറുകള്‍, ZWJ, ZWNJ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചു കുറേക്കാലമായി സിബു, റാല്‍മിനോവ്, അനിവര്‍, പ്രവീണ്‍, സുറുമ, സന്തോഷ് തോട്ടിങ്ങല്‍ തുടങ്ങിയവര്‍ തിരിച്ചും മറിച്ചും സാങ്കേതികവും സര്‍ക്കാസ്റ്റിക്കും ആയി പോസ്റ്റുകള്‍ ഇറക്കുന്നുണ്ടു്. ഇതൊക്കെ വായിച്ചു് ചന്ദ്രലേഖയിലെ പപ്പുവിനെപ്പോലെ “എന്താ ഈ ആണവചില്ല്?” എന്നു ചോദിച്ചു് അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്ന ബ്ലോഗുവായനക്കാര്‍ക്കു വേണ്ടിയുള്ളതാണു് ഈ പോസ്റ്റ്.

എന്തുകൊണ്ടു ഞാന്‍ ഇതെഴുതുന്നു എന്നു ചോദിച്ചാല്‍,

  1. മലയാളഭാഷയെപ്പറ്റി കുറെയൊക്കെ അറിഞ്ഞിരുന്നെങ്കിലും യൂണിക്കോഡിനെപ്പറ്റിയുള്ള അജ്ഞത മൂലം ഞാനും കുറേക്കാലം ഇങ്ങനെ കുന്തം വിഴുങ്ങി ഇരുന്നിട്ടുണ്ടു്. പിന്നെ കാര്യങ്ങള്‍ കുറേശ്ശെ വ്യക്തമായി. വ്യക്തമായതെങ്ങനെ എന്നു വിശദീകരിച്ചാല്‍ ഇപ്പോള്‍ കുന്തം വിഴുങ്ങിയിരിക്കുന്നവര്‍ക്കു് സഹായകമാകും എന്നൊരു ചിന്ത.
  2. അറ്റോമിക് ചില്ലുകളെപ്പറ്റിയുള്ള ചര്‍ച്ചകളിലെ ഭാഷാപരമായ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും, ഞാന്‍ ഇതു വരെ അവയെ അനുകൂലിച്ചോ എതിര്‍ത്തോ പറഞ്ഞിട്ടില്ല. ഈ വിഷയത്തെപ്പറ്റി എനിക്കുള്ള അഭിപ്രായം വ്യക്തമാക്കാന്‍ കൂടിയാണു് ഈ ലേഖനം.

യൂണിക്കോഡിനെപ്പറ്റിയും അതില്‍ മലയാളം ഉപയോഗിക്കുന്നതിനെപ്പറ്റിയും നല്ല പല ലേഖനങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ടു്. ഈ കാര്യങ്ങള്‍ ക്രോഡീകരിച്ചു് സിബു വരമൊഴി വിക്കിയില്‍ ഇട്ടിട്ടുള്ള ഈ ലേഖനം ആണു് അവയില്‍ ഒന്നു്. ഇതു വായിക്കുന്നതിനു മുമ്പു് അതു വായിക്കുന്നതു നന്നായിരിക്കും.

ആദ്യമേ ഒരു അറിയിപ്പു്: മൈക്ക് ടെസ്റ്റിംഗ്, വണ്‍, ടൂ, ത്രീ,…

ദയവായി ഈ പോസ്റ്റ് ഈ ബ്ലോഗില്‍ത്തന്നെ വായിക്കുക. ഫീഡ് റീഡര്‍, ഈ-മെയില്‍ തുടങ്ങിയവയിലൂടെ കടന്നു പോയാല്‍ പല ജോയിനറുകളും നഷ്ടപ്പെട്ടു് ഉദ്ദേശിച്ചതു തെറ്റും എന്നതുകൊണ്ടാണു് ഇതു്. മറ്റു രീതിയില്‍ വായിക്കുന്നവര്‍ക്കായി ഈ പോസ്റ്റിന്റെ ലിങ്ക്: http://malayalam.usvishakh.net/blog/archives/288.

അതുപോലെ ന്‍ (ന + വിരാമം + ZWJ) എന്നതിനെ ന്‍ എന്ന ചില്ലക്ഷരമായി കാണിക്കുന്ന (ന് എന്നു നയുടെ കൂടെ ചന്ദ്രക്കല ഇട്ടതല്ല) ഏതെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റം/ബ്രൌസര്‍ ഉപയോഗിക്കുക.

എന്റെ അറിവില്‍ താഴെപ്പറയുന്ന കോംബിനേഷനുകള്‍ ശരിയായി ചില്ലുകള്‍ കാണിക്കുന്നു:

  • Windows + IE
  • Windows + Firefox 3.0
  • Windows + Firefox 2.0 + IE tab
  • Linux + Firefox 3.0 + Rachana/Meera font
  • Linux + Firefox 2.0 + Rachana/Meera font + Suruma’s Pango patch

അല്ലെങ്കില്‍ താഴെയുള്ളതു നല്ല തമാശയായിരിക്കും. ശയും ഷയും ഒരു പോലെ ഉച്ചരിക്കുന്ന ഒരുത്തന്‍ ഒരിക്കല്‍ എന്നോടു് “ഉമേഷേ, ഉമേഷിന്റെ പേരു ശരിക്കു് ഉമേശ് എന്നല്ലേ പറയേണ്ടതു്, അതെന്തിനാ ഉമേഷ് എന്നു പറയുന്നതു്?” എന്നു ചോദിച്ചതും ഞാന്‍ അന്തം വിട്ടു നിന്നതും ഓര്‍മ്മ വരുന്നു 🙂

ഒരു ഉദാഹരണം:

ഒരു ഉദാഹരണത്തില്‍ തുടങ്ങാം.

ആദ്യമായി ചില്ലക്ഷരങ്ങളെ കാണിക്കുന്ന ഏതെങ്കിലും ഓപ്പറേറ്റിംഗ് സിസ്റ്റം/ബ്രൌസര്‍/ഫോണ്ട്/സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ചു് അവന്‍ എന്ന വാക്കൊന്നു സേര്‍ച്ചു ചെയ്തു നോക്കുക. വിന്‍ഡോസ് എക്സ് പി/ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 7/കാര്‍ത്തിക/ഗൂഗിള്‍ ഉപയോഗിച്ചു ഞാന്‍ നടത്തിയ തിരയലിന്റെ ഫലം താഴെ.

അവന്‍ എന്നതു തിരഞ്ഞപ്പോള്‍ കിട്ടിയതു് അവന് എന്നാണു് എന്നു തോന്നും. ഇവയില്‍ ഏതെങ്കിലും ഒരു ഫലത്തില്‍ ക്ലിക്കു ചെയ്തു നോക്കിയാല്‍ അതു് അവന്‍ എന്നു തന്നെയാണെന്നു കാണാം. അതായതു്, സേര്‍ച്ച് എഞ്ചിന്‍ ശരിയായ വാക്കു തന്നെ കണ്ടുപിടിച്ചെങ്കിലും സേര്‍ച്ച് ലിസ്റ്റില്‍ അതിനെ നാം കാണുമ്പോള്‍ അതു് അവന് എന്നായി മാറി. (എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റം/ബ്രൌസര്‍/സേര്‍ച്ച് എഞ്ചിന്‍ കോംബിനേഷനുകളിലും ഇതുണ്ടാവണമെന്നു നിര്‍ബന്ധമില്ല. ചിലതില്‍ ഉണ്ടെന്നേ ഞാന്‍ പറയുന്നുള്ളൂ.)

ഇതെങ്ങനെ സംഭവിച്ചു?

ചില്ലക്ഷരമായ ന്‍ എന്നതിനെ ഇപ്പോള്‍ സൂചിപ്പിക്കുന്നതു് (ഫോണ്ടുകള്‍, ഇന്‍‌പുട്ട് മെതേഡുകള്‍ തുടങ്ങിയവ. യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡ് ഇതിനെപ്പറ്റി ഒന്നും പറയുന്നില്ല) ന + വിരാമം + ZWJ എന്നാണു്. എവിടെയോ വെച്ചു് ആ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) നഷ്ടപ്പെട്ടു പോയിട്ടു നമുക്കു കിട്ടിയതു് ന + വിരാമം എന്നു മാത്രമാണു്. അതാണു് ന് എന്നു കാണുന്നതു്.

ദേ പിന്നെയും വന്നു കോണ്ടസാ. എന്താ‍ ഈ ജോയിനര്‍, വിരാമം എന്നൊക്കെ പറയുന്നതു്?

ഓ, സോറി. അതു പറയാം.

ആസ്കി ഫോണ്ടുകളില്‍ (ഉദാ: ദീപിക പത്രത്തിലെ ഫോണ്ടു്) എന്നതും ല്ല എന്നതും രണ്ടു കാര്യങ്ങളാണു്. തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത രണ്ടു് അക്ഷരങ്ങള്‍. അവയെ സൂചിപ്പിക്കാന്‍ രണ്ടു വ്യത്യസ്ത ആസ്കി കോഡുകള്‍ ഉപയോഗിക്കുന്നു.

യൂണിക്കോഡില്‍ സംഗതി വ്യത്യസ്തമാണു്. അവിടെ എന്നതും ല്ല എന്നതും ഒരു ബന്ധവുമില്ലാത്ത രണ്ടു കാര്യങ്ങളല്ല. അവിടെ ല്ല എന്നൊരു അക്ഷരമില്ല. അതു് ല + വിരാമം + ല എന്നു മൂന്നു സംഗതികള്‍ ചേര്‍ന്നതാണു്. വിരാമം എന്നതു് അതിനു തൊട്ടു മുമ്പുള്ള അക്ഷരത്തെ ചില രീതിയില്‍ വ്യത്യാസപ്പെടുത്തുന്ന ഒരു സ്പെഷ്യല്‍ കാരക്ടര്‍ ആണു്. ഇവിടെ അതു് എന്നതിലെ അകാ‍രത്തെ കളഞ്ഞിട്ടു് ല് എന്ന ശുദ്ധവ്യഞ്ജനമാക്കുന്നു. സാധാരണയായി അതു ചെയ്യുന്നതു് ഒരു ചന്ദ്രക്കല ഇട്ടു് ആയതു കൊണ്ടു് ചിലര്‍ അതിനെ “ചന്ദ്രക്കല” എന്നു പറയാറുണ്ടു്. പക്ഷേ വിരാമം ഉള്ളിടത്തൊക്കെ ചന്ദ്രക്കല ഉണ്ടാവണമെന്നില്ല. ഉദാഹരണം ല്ല എന്നതു തന്നെ.

അല്പം കൂടി വലിയ ഒരു കൂട്ടക്ഷരം നോക്കാം. ഗ്ദ്ധ എന്ന അക്ഷരം യൂണിക്കോഡില്‍ എപ്പോഴും ഗ + വിരാമം + ദ + വിരാമം + ധ ആണു്. അതു കാണിക്കുന്ന ഫോണ്ടുകള്‍ അതിനെ ഒറ്റ അക്ഷരമായോ ഗ + ചന്ദ്രക്കല + ദ്ധ എന്നോ ഗ്ദ + ചന്ദ്രക്കല + ധ എന്നോ ഗ + ചന്ദ്രക്കല + ദ + ചന്ദ്രക്കല + ധ എന്നോ കാണിച്ചെന്നിരിക്കും. (ഫോണ്ടിലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ലേ ഔട്ട് എഞ്ചിനോ ബഗ്ഗുണ്ടെങ്കില്‍ വേറേ രീതിയിലും കണ്ടെന്നിരിക്കാം.) എങ്കിലും ആ യൂണിക്കോഡ് ടെക്സ്റ്റ് സൂക്ഷിച്ചിരിക്കുന്ന ഒരു ഫയലില്‍ എപ്പോഴും 0D17(ഗ), 0D4D(വിരാമം), 0D26(ദ) 0D4D (വിരാമം), 0D27 (ധ) എന്നു് അഞ്ചു യൂണിക്കോഡ് കോഡുകളേ ഉണ്ടായിരിക്കുകയുള്ളൂ. യൂണിക്കോഡിലെ (പതിപ്പു് 5.0) മലയാളം കോഡുകള്‍ ഏതൊക്കെയാണെന്നു് ഇവിടെ വായിക്കാം.

ഏതു തരം എന്‍‌കോഡിംഗ് ആ‍ണുപയോഗിക്കുന്നതു് എന്നതിനെ ആശ്രയിച്ചു് ഫയലിലുള്ള ബൈറ്റുകള്‍ക്കു് വ്യത്യാസമുണ്ടായിരിക്കും. ഉദാഹരണമായി മലയാളത്തിലെ ഓരോ കോഡിനും മൂന്നു ബൈറ്റു് ഉപയോഗിക്കുന്ന utf-8 എന്ന രീതിയില്‍ (ഇതാണു് ഭൂരിഭാഗം വെബ്‌പേജുകളില്‍ ഉപയോഗിക്കുന്നതു്) ഗ്ദ്ധ എന്നതിലെ അഞ്ചു യൂണിക്കോഡ് കോഡുകളെ E0 B4 97 E0 B5 8D E0 B4 A6 E0 B5 8D E0 B4 A7 എന്നു പതിനഞ്ചു ബൈറ്റുകള്‍ കൊണ്ടു സൂചിപ്പിക്കുമ്പോള്‍ മലയാളം കോഡുകള്‍ക്കു രണ്ടു ബൈറ്റു വീതം ഉപയോഗിക്കുന്ന utf-16 രീതിയില്‍ അതിനെ 0D 17 0D 4D 0D 26 0D 4D 0D 27 എന്നു പത്തു ബൈറ്റുകളില്‍ സൂചിപ്പിക്കുന്നു.

ഇനി വിദഗ്ദ്ധന്‍ എന്നെഴുതുന്ന ഒരാള്‍ക്കു് അതു് ഗ + ചന്ദ്രക്കല + ദ്ധ എന്നു തന്നെ കാണണം എന്നു നിര്‍ബന്ധമുണ്ടെന്നിരിക്കട്ടേ. അതിനുള്ള വഴിയാണു് ZWNJ. Zero Width Non-Joiner എന്നതിന്റെ ചുരുക്കം. ഇവിടെ ഗ്ദ്ധ എന്നതിനെ ഗ, വിരാമം, ZWNJ, ദ, വിരാമം, ധ എന്നു സൂചിപ്പിക്കുന്നു-ഗ്‌ദ്ധ എന്നു കാണുവാന്‍ വേണ്ടി.

മിക്കവാറും ടെക്സ്റ്റ് എഡിറ്ററുകളും ബ്രൌസറുകളും യെയും ദ്ധയെയും വേര്‍തിരിച്ചു തന്നെ കാണിക്കും. പക്ഷേ, ഈ ടെക്സ്റ്റ് നെറ്റ്‌വര്‍ക്കിലൂടെ യാത്ര ചെയ്യുമ്പോഴോ ഡാറ്റാബേസുകളില്‍ ശേഖരിച്ചിട്ടു തിരിച്ചെടുക്കുമ്പോഴോ ഈ-മെയില്‍, ഫീഡ് റീഡറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിവര്‍ത്തനം ചെയ്യുമ്പോഴോ ഈ ZWNJ നഷ്ടപ്പെട്ടു പോയേക്കാം. കാരണം യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചു് അതൊരു ഡീഫോള്‍ട്ട് ഇഗ്നോരബിള്‍ കാരക്ടര്‍ ആണു്. അങ്ങനെ സംഭവിച്ചാലും ഗ്‌ദ്ധ (ഗ + ചന്ദ്രക്കല + ദ്ധ) എന്നതു് ഗ്ദ്ധ (ഒറ്റ ഗ്ലിഫ്) ആയിപ്പോകുമെന്നേ ഉള്ളൂ. ഇതൊരു വലിയ പ്രശ്നമല്ല-കാണാന്‍ അല്പം അലോസരം ഉണ്ടാക്കിയാലും.

ഇതു പോലെയുള്ള മറ്റൊരു ഡീഫോള്‍ട്ട് ഇഗ്നോറബിള്‍ കാരക്ടര്‍ ആണു് ZWJ (Zero Width Joiner). രണ്ടു കാരക്ടരുകളെ ഒന്നിച്ചേ കാണിക്കാവൂ എന്നാണു് ഇതിന്റെ അര്‍ത്ഥം. ഒരു ഉദാഹരണം ഇംഗ്ലീഷില്‍ fi എന്നെഴുതുമ്പോള്‍ അവ രണ്ടും ചേര്‍ത്തെഴുതി എന്നു കാണിക്കാന്‍ f, ZWJ, i എന്നെഴുതുന്നതാണു്. ഇതു് fi എന്നു കാണിക്കും. ഇതിലെ ZWJ നഷ്ടപ്പെട്ടു fi എന്നായാലും വലിയ കുഴപ്പമൊന്നുമില്ലാത്തതിനാല്‍ ഇവിടെ ZWJ ഉപയോഗിച്ചതില്‍ തെറ്റില്ല. (ചേര്‍ന്നു നില്‍ക്കുന്ന fi-യ്ക്കും ഒരു പ്രത്യേക കോഡ് പോയിന്റുണ്ടെന്നതു മറ്റൊരു കാര്യം.)

മിക്കവാറും എല്ലാ സ്ക്രിപ്റ്റുകള്‍ക്കും ഈ ജോയിനറുകള്‍ ഫോര്‍മാറ്റ് കാരക്ടറുകള്‍ (അക്ഷരങ്ങള്‍ക്കു bold, italics തുടങ്ങിയ സ്വഭാവങ്ങള്‍ കൊടുക്കുന്ന മാര്‍ക്കറുകള്‍) പോലെയാണു്. നഷ്ടപ്പെട്ടാലും അര്‍ത്ഥവ്യത്യാസമുണ്ടാവുന്നില്ല.

ചുരുക്കം ചില സ്ക്രിപ്റ്റുകളില്‍ ജോയിനറുകള്‍ ഫോര്‍മാറ്റ് വ്യത്യാസത്തില്‍ അല്പം കൂടി കൂടിയ സെമാന്റിക് വ്യത്യാസമുണ്ടാക്കുന്നുണ്ടു്. കൂട്ടക്ഷരങ്ങള്‍ (conjuncts) ഉള്ള ഇന്ത്യന്‍ ഭാഷകളും അറബിയുമാണു് ഇവയില്‍ പ്രധാനം. കൂട്ടക്ഷരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കര്‍ത്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള രൂപം വരാ‍ന്‍ ജോയിനറുകള്‍ ഉപയോഗിക്കാതെ നിവൃത്തിയില്ല. പക്ഷേ ഇവിടെയും ജോയിനറുകള്‍ അര്‍ത്ഥവ്യത്യാസമുണ്ടാക്കാതിരിക്കേണ്ടതു് ആവശ്യമാണു്.

അപ്പോള്‍ സദ്വാരം, ഉമേശ്വരന്‍, വന്യവനിക, കണ്വലയം,…?

സദ്വാരം (സ + ദ്വാരം, സദ് + വാരം), ഉമേശ്വരന്‍ (ഉമാ + ഈശ്വരന്‍, ഉമേശ് + വരന്‍) തുടങ്ങിയവയ്ക്കു രണ്ടര്‍ത്ഥം പറയാമെങ്കിലും അതു ഭാഷയുടെ പ്രത്യേകതയും പലപ്പോഴും സൌന്ദര്യവുമാണു്. (ഇതു സുറുമയും എവിടെയോ പറഞ്ഞിട്ടുണ്ടെന്നാണു് ഓര്‍‍മ്മ.) “പരമസുഖം ഗുരുനിന്ദ കൊണ്ടുമുണ്ടാം” എന്ന വരിയിലെ “പരമസുഖം” എന്ന വാക്കിനു ജോയിനറുകള്‍ ഇല്ലാതെ തന്നെ രണ്ടു പിരിവുകള്‍ (പരമ + സുഖം, പരം + അസുഖം) ഉണ്ടാകുന്നതു പോലെയാണിതു്. “സഭംഗശ്ലേഷം” എന്നാണു് ഇതിനെ കാവ്യശാസ്ത്രത്തില്‍ പറയുന്നതു്. അര്‍ത്ഥശങ്ക ഉണ്ടാകരുതു് എന്നു നിര്‍ബന്ധമാണെങ്കില്‍ പിരിച്ചു തന്നെ എഴുതുകയോ (സദ്-വാരം) ബ്രായ്ക്കറ്റിലോ ഫുട്ട്നോട്ടിലോ‍ കൊടുക്കുകയോ ചെയ്യുക. വന്യവനിക (വന്യ-വനിക, വന്‍-യവനിക), കണ്വലയം (കണ്വ-ലയം, കണ്‍-വലയം) തുടങ്ങിയവയുടെയും സ്ഥിതി ഇതു തന്നെ. ഇതു ചില്ലുവാദത്തിനു് അനുകൂലമോ പ്രതികൂലമോ ആയ വസ്തുതയാണെന്നു് എനിക്കു തോന്നുന്നില്ല.

എന്തുട്ടാ ഈ ഐഡിയെന്നും സ്പൂഫിംഗും?

അറ്റോമിക് ചില്ലിനെ അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ വാദിച്ചപ്പോള്‍ IDN-നെപ്പറ്റിയും സ്പൂഫിങ്ങിനെപ്പറ്റിയും വളരെ പറഞ്ഞിരുന്നു. തികച്ചും ബാലിശമായ വാദങ്ങളാണു് അവ. ഒരു വെബ്‌പേജിന്റെ അഡ്രസ്സു പോലെ കാഴ്ചയ്ക്കു തോന്നുന്ന മറ്റൊരു അഡ്രസ് ഉപയോഗിച്ചു് ഉപഭോക്താക്കളെ വഴി തെറ്റിക്കുന്നതാ‍ണു് ഇവിടെ ഉദ്ദേശിക്കുന്നതു്. ഇതു് ഇന്റര്‍നെറ്റ് സെക്യൂരിറ്റി ഇഷ്യൂ ആണു്; യൂണിക്കോഡുമായി ബന്ധപ്പെട്ടതല്ല. ഉദാഹരണമായി, a എന്ന ആകൃതിയുള്ള അക്ഷരം പല ഭാഷകളിലുമുണ്ടു്. ഒന്നിനു പകരം മറ്റൊന്നുപയോഗിച്ചു് സ്പൂഫിംഗ് ചെയ്യാം. (“Paypal spoofing” എന്നൊന്നു സേര്‍ച്ചു ചെയ്തു നോക്കൂ. കൂടുതല്‍ വിവരങ്ങള്‍ കിട്ടും.)

മലയാളത്തിലും സ്പൂഫിംഗ് ഉണ്ടാക്കാന്‍ ചില്ലുകള്‍ എന്‍‌കോഡ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ വേണ്ട. (രണ്ടു പക്ഷക്കാരുടെയും വാദങ്ങള്‍ കേട്ടു മടുത്തു!) ഥ എന്ന മലയാള അക്ഷരത്തിനു പകരം മ (ம) എന്ന തമിഴ് അക്ഷരം ഉപയോഗിക്കാം. ട എന്ന മലയാള അക്ഷരത്തിനു പകരം എസ് (s) എന്ന ഇംഗ്ലീഷ് അക്ഷരം ഉപയോഗിക്കാം. മലയാളത്തില്‍ത്തന്നെ ന്‍ എന്ന ചില്ലിനു പകരം 9 (൯) എന്ന അക്കവും ര്‍ എന്ന ചില്ലിനു പകരം 4 (൪) എന്ന അക്കവും ഉപയോഗിക്കാം. അനുസ്വാരവും ഠ എന്ന അക്ഷരവും ഒ (o) എന്ന ഇംഗ്ലീഷ് അക്ഷരവും 0 എന്ന അക്കവും ൦ എന്ന മലയാള അക്കവും ഉപയോഗിച്ചും സ്പൂഫിംഗ് നടത്താം.

സ്പൂഫിംഗ് തടയുന്നതു് കൂടുതല്‍ സങ്കീര്‍ണ്ണമായ വിഷയമാ‍ണു്. അറ്റോമിക് ചില്ലുകള്‍ എന്‍‌കോഡ് ചെയ്യുന്നതും അതുമായി കൂട്ടിക്കുഴയ്ക്കുന്നതു് വിഷയത്തില്‍ നിന്നു വ്യതിചലിക്കലാണു്.

അപ്പോള്‍പ്പിന്നെ എന്തിനാണു് അറ്റോമിക് ചില്ലുകള്‍? പാല്‍ എന്നും പാല് എന്നും എഴുതിയാല്‍ അര്‍ത്ഥം മാറുന്നില്ലല്ലോ?

മുകളില്‍ പറഞ്ഞതു പോലെ, ജോയിനറുകള്‍ നഷ്ടപ്പെടുന്നതു കൊണ്ടു വരുന്ന വിഷ്വല്‍ ഡിസ്റ്റോര്‍ഷന്‍ അറ്റോമിക് ചില്ലുകളെ അനുകൂലിക്കാനോ എതിര്‍ക്കാനോ ഉള്ള മതിയായ കാരണമല്ല. കാരണമാവണമെങ്കില്‍ ജോയിനര്‍ നഷ്ടപ്പെടുന്നതിനു മുമ്പും പിമ്പുമുള്ള രൂപങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളാവണം. അവയ്ക്കു് അങ്ങോട്ടുമിങ്ങോട്ടും മാറ്റാന്‍ പറ്റാത്ത വിധം വ്യത്യസ്തങ്ങളായ അര്‍ത്ഥം ഉണ്ടാവണം.

ഇതു് ഒരു കാര്യത്തിലേ ഉണ്ടാകുന്നുള്ളൂ. അതാണു് അറ്റോമിക് ചില്ലു വാദികള്‍ തങ്ങളുടെ തുറുപ്പുചീട്ടായി മുന്നില്‍ വെയ്ക്കുന്നതു്. ആ കാരണമാ‍കട്ടേ, മതിയായ കാരണമാണു താനും.

സംവൃതോകാരത്തെ ചില്ലില്‍ നിന്നു വ്യവച്ഛേദിക്കുന്നതാണു് ആ‍ കാ‍രണം.

ദാ, അടുത്ത സാധനം. എന്താ ഈ സംവൃതോകാരം?

പണ്ടു് എന്നു പറയുമ്പോള്‍ അവസാനം വരുന്ന ശബ്ദമാണു സംവൃതോകാരം. അതു് അ അല്ല, ഉ അല്ല, സംവൃതവുമല്ല. ഭാഷാശാസ്ത്രജ്ഞര്‍ അതിനെ Schwa എന്നു വിളിക്കുന്നു. പല ഭാ‍ഷകളിലുമുള്ള ഒരു ശബ്ദമാണതു്. ഇതിനെ പ്രത്യേകമായി എഴുതിക്കാണിക്കാറുണ്ടു് എന്നതാണു് മലയാളത്തിന്റെ ഒരു പ്രത്യേകത.

പണ്ടു് എന്ന വാക്കിനെ പല തരത്തില്‍ എഴുതിപ്പോന്നിരുന്നു. വളരെ പഴയ മലയാളത്തില്‍ പണ്ട എന്നായിരുന്നു എഴുതിയിരുന്നതു്‌. ഗുണ്ടര്‍ട്ടു മുതലായ പാതിരിമാര്‍ അതിനെ പണ്ടു എന്നെഴുതി. (“സ്ത്രീയേ, നിനക്കു എന്തു?” എന്നു പഴയ ബൈബിളില്‍.) അതേ സമയത്തു തന്നെ വളരെപ്പേര്‍ (പ്രധാ‍നമായും വടക്കന്‍ കേരളത്തിലുള്ളവര്‍) അതിനെ പണ്ട് എന്നെഴുതി. (പണ്ടു എന്നതിനെ ‘പാതിരിമലയാളം’ എന്നു കളിയാക്കുകയും ചെയ്തു.) ഈ കാര്യങ്ങളൊക്കെ ഏ. ആര്‍. രാജരാജവര്‍മ്മ “കേരളപാണിനീയ”ത്തിന്റെ പീഠികയില്‍ വിശദമായി പറഞ്ഞിട്ടുണ്ടു്. ഏ. ആറിന്റെ കാലത്താണു സംവൃതോകാരത്തിന്റെ പല രൂപങ്ങളെ ചേര്‍ത്തു പണ്ടു് എന്ന രൂപം സാര്‍വ്വത്രികമായതു്. ഇതു വളരെയധികം ആളുകള്‍ ഉപയോഗിച്ചെങ്കിലും ഒരു നല്ല ശതമാനം ആളുകളും സംവൃതോകാരാത്തിനു ചന്ദ്രക്കല മാത്രം ഉപയോഗിക്കുന്ന രീതി തുടര്‍ന്നു വന്നു. 1970-കളില്‍ പുതിയ ലിപി വ്യാപകമായപ്പോള്‍ അതുപയോഗിക്കുന്ന എല്ലാവരും തന്നെ ഉകാരത്തിന്റെ ചിഹ്നമിടാതെ സംവൃതോകാരം എഴുതിത്തുടങ്ങി. ഇപ്പോള്‍ അതാണു ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നതു് എന്നതാണു വാസ്തവം.

(ഇതിനെപ്പറ്റി ഉദാഹരണങ്ങളുള്ള പേജുകളുടെ പടങ്ങള്‍ ചേര്‍ത്തു് സിബു പണ്ടു പ്രസിദ്ധീകരിച്ചതു് ഇവിടെ.)

എഴുത്തു തുടങ്ങിയപ്പോള്‍ മുതല്‍ ഉകാരത്തിന്റെ ചിഹ്നത്തോടു കൂടി മാത്രമേ ഞാന്‍ സംവൃതോകാരം എഴുതിയിട്ടുള്ളൂ. ഇപ്പോഴും അതു തുടരുന്നു. ഒരു കാലത്തു് അതു മാത്രമാണു ശരി എന്നു ഞാന്‍ ഘോരഘോരം വാദിച്ചിട്ടുണ്ടു്. (ഞാന്‍ രണ്ടു കൊല്ലത്തിനു മുമ്പെഴുതിയ സംവൃതോകാരം, സംവൃതോകാരവും ലിപിപരിഷ്കരണങ്ങളും, സംവൃതോകാരത്തെപ്പറ്റി വീണ്ടും എന്നീ ലേഖനങ്ങള്‍ കാണുക.) സംവൃതോകാരത്തെ ഉകാരത്തിന്റെ ചിഹ്നത്തോടൊപ്പം ചന്ദ്രക്കലയിട്ടെഴുതുന്നതു തെറ്റല്ല എന്നാണു് ഇപ്പോഴും എന്റെ വിശ്വാസം. എങ്കിലും അതു മാത്രമാണു ശരി എന്ന കടും‌പിടുത്തത്തില്‍ നിന്നു വളരെയധികം പിറകോട്ടു പോയിരിക്കുന്നു. പുതിയ ലിപി പ്രാവര്‍ത്തികമാകുന്നതിനു മുമ്പു തന്നെ (സത്യം പറഞ്ഞാല്‍, സംവൃതോകാരത്തെ പണ്ടു് എന്നു് എഴുതുന്നതിനു മുമ്പു തന്നെ) ചന്ദ്രക്കല മാത്രം ഉപയോഗിച്ചു സംവൃതോകാരം എഴുതിയിരുന്നു എന്ന അറിവും, ഇന്നുള്ള മലയാളപുസ്തകങ്ങളില്‍ ഭൂരിപക്ഷവും ഉകാരത്തിന്റെ ചിഹ്നമില്ലാതെ ചന്ദ്രക്കല മാത്രമായാണു സംവൃതോകാരത്തെ എഴുതുന്നതു് എന്ന കണ്ടെത്തലുമാണു് ഇതിനു കാരണം.

ചുരുക്കം പറഞ്ഞാല്‍ സംവൃതോകാരത്തെ ഉകാരത്തിന്റെ ചിഹ്നമില്ലാതെ ചന്ദ്രക്കല മാത്രം ഇട്ടു് (ഇട്ട് എന്ന്) എഴുതിത്തുടങ്ങിയതു പലരും പറയുന്നതു പോലെ പുതിയ ലിപി എഴുപതുകളില്‍ പ്രാബല്യത്തില്‍ വന്നപ്പോഴല്ല. അതൊരു തെറ്റാണെങ്കില്‍‍ അതു തിരുത്താന്‍ നാം വൈകിയതു മുപ്പത്തെട്ടു വര്‍ഷമല്ല, നൂറില്‍ ചില്വാനം വര്‍ഷമാണു്.

മലയാളഭാഷ ഉപയോഗിക്കുന്ന ഭൂരിപക്ഷം എഴുത്തുകാരും അവലംബിക്കുന്ന ഒരു രീതി തെറ്റും പ്രാചീനവും നവീനവുമല്ലാത്ത ഇടയ്ക്കൊരു ചെറിയ കാ‍ലഘട്ടത്തില്‍ മാ‍ത്രം (ഏകദേശം 70 വര്‍ഷം) കൂടുതല്‍ പ്രാവര്‍ത്തികമായിരുന്നതുമായ ഒരു രീതി മാത്രം ശരിയും ആണു് എന്നു് ഈ അടുത്ത കാലത്തു വരെ ഞാനും ഇപ്പോഴും രചന, സ്വതന്ത്ര മലയാ‍ളം കമ്പ്യൂട്ടിംഗ് തുടങ്ങിയവരും ഉന്നയിക്കുന്ന വാദം വളരെ ബാലിശമാണു്. കഥകളുടെയും കവിതകളുടെയും മറ്റു പുസ്തകങ്ങളുടെയും കാര്യം അവിടെ നില്‍ക്കട്ടേ. മലയാളഭാഷയിലെ തെറ്റുകള്‍ തിരുത്താനായി വളരെയധികം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള പന്മന രാമചന്ദ്രന്‍ നായരുടെ പുസ്തകങ്ങളിലും സംവൃതോകാരം ചന്ദ്രക്കല മാത്രമായാണു് അച്ചടിച്ചിരിക്കുന്നതു്. അതു തെറ്റാണെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ അങ്ങനെ അച്ചടിച്ച ഒരു പുസ്തകം വെളിച്ചം കാണാന്‍ അദ്ദേഹം സമ്മതിക്കില്ലായിരുന്നു.

ഇതും ആറ്റോമിക് ചില്ലുവാദവും തമ്മില്‍ എന്തു ബന്ധം?

പണ്ടു്, വാക്കു്, തൈരു് തുടങ്ങിയ വാക്കുകളെ പണ്ട്, വാക്ക്, തൈര് എന്നിങ്ങനെയും എഴുതുന്നതു തെറ്റല്ല എന്ന വസ്തുതയാണു് അറ്റോമിക് ചില്ലുവാദികള്‍ക്കു് അനുകൂലമായ വസ്തുത.

ഇതനുസരിച്ചു്, അവനു് എന്ന വാക്കിനെ അവന് എന്നും എഴുതാം. നു് എന്നതു് ന + ഉ (ചിഹ്നം) + വിരാമം ആണു്. (യൂണിക്കോഡില്‍ വിരാമം ഒരു വ്യഞ്ജനത്തിനു ശേഷം അതിലുള്ള സ്വരം കളയാന്‍ മാത്രമാണുള്ളതു് എന്നൊരു വാദം വേറെ ഒരിടത്തു നടക്കുന്നുണ്ടു്. അവരാരും സംവൃതോകാരം എഴുതുന്ന രീതി കണ്ടിട്ടില്ലെന്നു തോന്നുന്നു.) ന് എന്നതു ന + വിരാമം എന്നും. ഇപ്പോള്‍ ന്‍ എന്ന ചില്ലക്ഷരം യൂണിക്കോഡില്‍ എഴുതുന്നതു് ന + വിരാമം + ZWJ എന്നാണു്. മുന്‍‌പറഞ്ഞ പ്രകാരം ഇതിലെ ZWJ നഷ്ടപ്പെട്ടാല്‍ ന്‍ എന്ന ചില്ലക്ഷരം ന് എന്നാകും. അതായതു്, അവന്‍ എന്നതിനും അവന് എന്നതിനും വ്യത്യാസമില്ലാതെ പോകും. ഇതു് അനുവദിക്കാന്‍ സാദ്ധ്യമല്ല. ഇതു മുകളില്‍പ്പറഞ്ഞ സഭംഗശ്ലേഷമല്ല.

അവന്‍/അവനു് എന്നതു് ഒരുദാഹരണം മാത്രം. ഇതുപോലെ ചിന്താക്കുഴപ്പത്തിനു വഴി തെളിക്കുന്ന അനേകം വാക്കുകള്‍ മലയാളത്തിലുണ്ടു്. ഈ ചിന്താക്കുഴപ്പം ഒഴിവാക്കേണ്ടതുണ്ടു്.

എന്താണു അറ്റോമിക് ചില്ലുവാദികള്‍ പറയുന്നതു്?

ചില്ലക്ഷരങ്ങളെ മൂലവ്യഞ്ജനം + വിരാമം + ZWJ എന്നല്ലാതെ ഒരു പ്രത്യേക കോഡു കൊണ്ടു സൂചിപ്പിക്കുക. അപ്പോള്‍ ഒരിക്കലും ഒന്നു മറ്റേതാകുന്ന പ്രശ്നം ഉണ്ടാവില്ല. ഏതു ബ്രൌസറിലും ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ചില്ലക്ഷരങ്ങള്‍ കാണാന്‍ കഴിയും.

എന്റെ അഭിപ്രായം:

മുകളില്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു് എനിക്കു് ഇപ്പോള്‍ അറ്റോമിക് ചില്ലുകള്‍ വേണം എന്ന വാദത്തിനോടാണു യോജിപ്പു്. അതിനെ എതിര്‍ക്കുന്ന യുക്തിയുക്തമായ വാദം കേട്ടാല്‍ ഈ അഭിപ്രായം തിരുത്താന്‍ ഞാന്‍ തയ്യാറാണു്. പക്ഷേ, ആ വാദം “അവനു് എന്നതിനെ അവന് എന്നെഴുതുന്നതു തെറ്റാണു്” എന്നതാവരുതു് എന്നു മാത്രം.

വാല്‍ക്കഷണം

ഇതു ഫയര്‍ ഫോക്സ് 2-വില്‍ വായിക്കുന്നവര്‍ ചില്ലായ ന്‍, ചില്ലല്ലാത്ത ന് എന്നിവ ഒരുപോലെ കണ്ടു് അന്തം വിട്ടിരിക്കുന്നുണ്ടാവാം. അവര്‍ ഈ പോസ്റ്റിന്റെ ആ‍ദിയിലുള്ള മൈക്ക് ടെസ്റ്റിംഗ് ഒന്നു കൂടി വായിക്കുക.

അറ്റോമിക് ചില്ലുണ്ടായിരുന്നെങ്കില്‍ ഈ കുഴപ്പമൊന്നുമുണ്ടാവില്ലായിരുന്നു. ഭാവിയിലെങ്കിലും ബ്ലോഗ് വായനക്കാര്‍ക്കു് ഈ പ്രശ്നമുണ്ടാവില്ല എന്നു പ്രത്യാശിക്കാം.


ഇതിന്റെ ചില കമന്റുകള്‍ക്കു മറുപടി:

[2008-02-05]

സുരേഷ് (സുറുമ?) ഈ കമന്റില്‍ ഇങ്ങനെ പറയുന്നു:

പ്രചാരം കൂടുതലാണു് എന്നതുകൊണ്ടുമാത്രമായിരിക്കും ഉദാഹരിക്കാന്‍ ഉമേഷ് ഗൂഗ്ള്‍ തെരെഞ്ഞെടുത്തതു് എന്നു കരുതുന്നു 🙂 .സ്വതന്ത്രസോഫ്റ്റ്‌വെയന്‍ ആയ ബീഗ്ള്‍ GNU/Linux സിസ്റ്റങ്ങളില്‍ ഡെസ്ക്‌ടോപ് സെര്‍ച്ചിനു് ഉപയോഗിച്ചുപോരുന്നുണ്ടു്.അതുപയോഗിച്ചു് നടത്തിയ തെരച്ചിലിന്റെ പടം കൂടി ഒന്നിടണമെന്നു് അഭ്യര്‍ത്ഥിക്കുന്നു.ഒന്നും വേണ്ട, യാഹൂ,msn എന്നിയും ഇതുപോലുള്ള ഫലമാണോ തരുന്നതു് എന്നുകൂടി വ്യക്തമാക്കൂ.

അതായതു്, ഇതു് ഗൂഗിളിലെ ഒരു ബഗ്ഗാണെന്നു്, അല്ലേ? ഇനി, ഈ പോസ്റ്റെഴുതാന്‍ വേണ്ടി ഞാന്‍ ഗൂഗിള്‍ കോഡില്‍ കയറി ഈ ബഗ് അവിടെ ഉണ്ടാക്കി എന്നു പറയില്ലല്ലോ, അല്ലേ? (തമാശയല്ല, ജീമെയിലില്‍ ജോയിനര്‍ കളയുന്നതു സിബു മനഃപൂര്‍വ്വം ഉണ്ടാക്കിയ ഒരു ബഗ് ആണെന്നു് അനിവറാണെന്നു തോന്നുന്നു ഒരിക്കല്‍ പറഞ്ഞിരുന്നു :))

ഇനി, യാഹൂ, എം. എസ്. എന്‍. എന്നിവയ്ക്കു് ഈ കുഴപ്പമില്ല എന്ന വാദത്തെപ്പറ്റി, ദാ അവ താഴെ. മറ്റുള്ള കാര്യങ്ങള്‍ക്കു വ്യത്യാസമില്ല. വിന്‍ഡോസ് എക്സ്. പി., ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, കാര്‍ത്തിക ഫോണ്ട്.

ആദ്യമായി, അതേ സേര്‍ച്ച് യാഹൂ ഉപയോഗിച്ചു്:

അവനെയും അവനെയും കണ്ടല്ലോ? യാഹുവിന്റെ അവന്‍ ഗൂഗിളിന്റെ അവനുമായി വ്യത്യാസമൊന്നുമില്ല എന്നും കണ്ടല്ലോ?

ഇനി, അതു തന്നെ എം. എസ്. എന്‍. ലൈവ് സേര്‍ച്ച് ഉപയോഗിച്ചു്:

ക്ഷമിക്കണം, ബീഗിള്‍ ഇപ്പോള്‍ കൈവശമില്ല. ഇനി അതില്‍ ജോയിനര്‍ കളയുന്നില്ല എന്നതു കൊണ്ടു് ഞാന്‍ പറഞ്ഞതു കൊണ്ടു വ്യത്യാസമൊന്നും വരാനില്ല. ജോയിനറുകള്‍ എപ്പോഴും നഷ്ടപ്പെടും എന്നു ഞാന്‍ പറഞ്ഞില്ല, നഷ്ടപ്പെട്ടേയ്ക്കാം എന്നേ പറഞ്ഞുള്ളൂ.

ഇനി മുതല്‍, ദയവായി ആരോപണം ഉന്നയിക്കുന്നതിനു മുമ്പു് അതൊന്നു പരീക്ഷിച്ചു നോക്കുന്നതു നന്നായിരിക്കും. ഓരോന്നും പരീക്ഷിച്ചു നോക്കി സ്ക്രീന്‍‌ഷോട്ടെടുത്തു് അപ്‌ലോഡു ചെയ്തു പോസ്റ്റു തിരുത്താന്‍ അല്പം ബുദ്ധിമുട്ടാണേ, അതുകൊണ്ടാണു് 🙂

[2008-02-13]

ഗൂഗിള്‍, യാഹൂ, ലൈവ് സേര്‍ച്ച്, വെബ് ദുനിയാ എന്നീ സേര്‍ച്ച് എഞ്ചിനുകള്‍ ജോയിനറുകളെ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി കമന്റുകള്‍ ഉണ്ടായിരുന്നു. ഞാന്‍ കണ്ടെത്തിയതു താഴെ:

Xഅവന്‍Y എന്നതു് (X, Y എന്നിവ ഏതെങ്കിലും ഫോര്‍മാറ്റ് സ്ട്രിംഗുകള്‍) ചില്ലോടെ കാണണമെങ്കില്‍ X-അ-വ-ന-വിരാമം-ZWJ-Y എന്നിവ ഉണ്ടാവണം. അതായതു്, U+0D05 U+0D35 U+0D28 U+0D4D U+200D എന്നീ കോഡ്‌പോയിന്റുകള്‍ ഫോര്‍മാറ്റിംഗ് കാരക്ടേഴ്സ് ആയ X, Y എന്നിവയ്ക്കു് ഇടയില്‍ വരണം.

ഗൂഗിള്‍ സേര്‍ച്ച് റിസല്‍റ്റുകള്‍ കാണിക്കുന്ന പേജില്‍ ZWJ-യെ ഒഴിവാക്കുന്നു. <b->-അ-വ-ന-വിരാമം-<-/-b-> (U+003C U+0062 U+003E U+0D05 U+0D35 U+0D28 U+0D4D U+003C U+002F U+0062 U+003E) എന്നേ ഉള്ളൂ. ZWJ (U+200D)-യെ ഒഴിവാക്കി.

യാഹൂ ZWJ കളയുന്നില്ല. പക്ഷേ, അവന്‍ എന്നതു കാണിക്കുമ്പോള്‍ <b->-അ-വ-ന-വിരാമം-ZWJ-<-/-b-> (U+003C U+0062 U+003E U+0D05 U+0D35 U+0D28 U+0D4D U+200D U+003C U+002F U+0062 U+003E) എന്നതിനു പകരം <b->-അ-വ-ന-വിരാമം-<-/-b->-ZWJ (U+003C U+0062 U+003E U+0D05 U+0D35 U+0D28 U+0D4D U+003C U+002F U+0062 U+003E U+200D) എന്നു കാണിക്കുന്നു. (അതായതു്, </b>-നെ ZWJ-നു ശേഷം ചേര്‍ക്കുന്നതിനു പകരം മുമ്പു ചേര്‍ക്കുന്നു.) അതു കൊണ്ടാണു് ബ്രൌസറില്‍ ചില്ലക്ഷരം കാണാത്തതു്.

മൈക്രോസോഫ്റ്റ് ലൈവ് സേര്‍ച്ച് ചിലയിടത്തു യാഹൂ ചെയ്തതു പോലെ ചെയ്യുന്നു. മറ്റു ചിലടത്തു് ZWJ-യെ ZWNJ ആക്കുന്നുമുണ്ടു്. എന്തായാലും ജോയിനര്‍ കളയുന്നില്ല എന്നു തോന്നുന്നു.

വെബ്‌ദുനിയാ ഒരു കുഴപ്പവും ഇല്ലാതെ ഇതു കൈകാര്യം ചെയ്യുന്നു. ZWJ-യെ കളയുന്നുമില്ല, അ-വ-ന-വിരാമം-ZWJ- എന്നു തന്നെ കാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടു ചില്ലക്ഷരങ്ങള്‍ ഹൈലൈറ്റു ചെയ്തു കാണാം. (എന്നു് എനിക്കു തോന്നി. കൂടുതല്‍ താഴെ വായിക്കുക.)

ഇതില്‍ നിന്നു് മലയാളത്തോടു് ഏറ്റവും നീതി പുലര്‍ത്തുന്നതു വെബ് ദുനിയാ ആണെന്നും, ഏറ്റവും മോശമായി മലയാളം സേര്‍ച്ചു ചെയ്യുന്നതു ഗൂഗിള്‍ ആണെന്നും പറയാമോ?

വരട്ടേ. സ്വപ്നം (U+0D38 U+0D4D U+0D35 U+0D2A U+0D4D U+0D28 U+0D02) എന്നും സ്വപ്‌നം (U+0D38 U+0D4D U+0D35 U+0D2A U+0D4D U+200C U+0D28 U+0D02) എന്നും ഒന്നു സേര്‍ച്ചു ചെയ്തു നോക്കൂ. ഇവ തമ്മിലുള്ള വ്യത്യാസം പ, ന എന്നിവയെ വേര്‍തിരിച്ചു കാണിക്കാന്‍ ഒരു ZWNJ ഇട്ടിട്ടുണ്ടു് എന്നു മാത്രമാണു്.

സേര്‍ച്ച് എഞ്ചിന്‍ സ്വപ്നം ഫലങ്ങള്‍ സ്വപ്‌നം ഫലങ്ങള്‍
ഗൂഗിള്‍ 13200 13200
യാഹൂ 3270 445
ലൈവ് സേര്‍ച്ച് 221 65
വെബ് ദുനിയാ 104 104

യാഹൂവും ലൈവ് സേര്‍ച്ചും ജോയിനര്‍ ഉള്ളതും ഇല്ലാത്തതും രണ്ടായി കണ്ടിട്ടു് രണ്ടു ഫലങ്ങള്‍ തരുന്നു. ഗൂഗിളും വെബ്‌ദുനിയയും ഒരേ ഫലങ്ങളും. (ഗൂഗിള്‍ കൂടുതല്‍ ഫലങ്ങള്‍ തരുന്നു എന്നതു് ഇവിടെ പ്രസക്തമല്ല.)

വെബ് ദുനിയയെപ്പറ്റിയുള്ള എന്റെ അഭിപ്രായം പിന്നെയും കൂടി. കൊള്ളാമല്ലോ, മലയാളത്തിനു പറ്റിയ സേര്‍ച്ച് എഞ്ചിന്‍ തന്നെ!

പിന്നെ, നമ്മുടെ പഴയ അവനവന്‍ കടമ്പ (പ്രയൊഗത്തിനു കടപ്പാടു് സുറുമയ്ക്കു്) തന്നെ ഒന്നു സേര്‍ച്ചു ചെയ്തു നോക്കി.

അവന്‍ എന്നതു് വെബ്‌ദുനിയായില്‍ സേര്‍ച്ചു ചെയ്തതു് ഇവിടെ:

അവന് എന്നതു വെബ്‌ദുനിയായില്‍ സേര്‍ച്ചു ചെയ്തതു് ഇവിടെ.

ഇവ രണ്ടിലും വന്നിട്ടുള്ള സൂര്യഗായത്രി പോസ്റ്റിന്റെ ഫലം ശ്രദ്ധിക്കുക. (ചുവന്ന ചതുരത്തില്‍ കാണിച്ചിട്ടുണ്ടു്) ഒരേ പോസ്റ്റിനെ രണ്ടു വാക്കുകള്‍ കൊണ്ടു സേര്‍ച്ചു ചെയ്തപ്പോള്‍ കാണിക്കുന്നതു വ്യത്യസ്തമായാണു് എന്നു കാണാം. ഇതെങ്ങനെ സംഭവിച്ചു? സൂര്യഗായത്രിയുടെ പോസ്റ്റില്‍ പോയി നോക്കിയാല്‍ “അവന്‍” എന്നാണെന്നു കാണാം. പിന്നെങ്ങനെ വെബ് ദുനിയാ “അവന്” എന്നു കാണിച്ചു?

ആകെ സംശയമായി. വെബ് ദുനിയാ നമ്മള്‍ സേര്‍ച്ചു ചെയ്ത പദം ഈ പേജില്‍ മാറ്റി വെയ്ക്കുന്നുണ്ടോ?

കൂടുതല്‍ നോക്കിയപ്പോള്‍ കാരണം വ്യക്തമായി. വെബ് ദുനിയാ ചെയ്യുന്നതു Partial search ആണു്. അവന്‍ എന്നതു് അവന് + ZWJ ആയതിനാല്‍ അതും ഫലത്തില്‍ വന്നു എന്നു മാത്രം.

എങ്കിലും ജോയിനറുകളെ ഒഴിവാക്കിയാണു വെബ് ദുനിയായും സേര്‍ച്ചു ചെയ്യുന്നതു് എന്നു കാണാന്‍ കഴിയും. കണ്മണി, കണ്‌മണി, കണ്‍‌മണി എന്നിവ ഒരേ എണ്ണം ഫലങ്ങളാണു തരുന്നതു്. അതു പോലെ വെണ്മ, വെണ്‍‌മ, വെണ്‌മ എന്നിവയും. യാഹുവും ലൈവ് സേര്‍ച്ചും ഇവയ്ക്കു് വ്യത്യസ്ത എണ്ണം ഫലങ്ങളാണു തരുന്നതു്.

ഇതു പൂര്‍ണ്ണമായും ശരിയാണോ എന്നു പറയാന്‍ കഴിയില്ല. വെബ് ദുനിയായുടെ സേര്‍ച്ച് അല്പം കൂടി intelligent ആയതിനാലാവാം. ഒന്നിനെ സേര്‍ച്ചു ചെയ്യുമ്പോള്‍ മറ്റു പലതും കൂടി ഉള്‍ക്കൊള്ളിക്കുന്ന രീതി ഒരു പക്ഷേ മലയാളത്തിനു വേണ്ടി വളരെ നന്നാക്കിയതാവാം. എങ്കിലും കണ്മണി, കണ്‍‌മണി എന്നിവ തിരഞ്ഞപ്പോള്‍ എനിക്കു് ഈ പേജു കിട്ടി. ഇതില്‍ കണ്മണി ഇല്ല. കണ്ണും വെണ്മണിയും ഉണ്ടു്.

വെബ് ദുനിയാ തികച്ചും ഒരു വ്യത്യസ്ത സേര്‍ച്ച് എഞ്ചിന്‍ ആണെന്നേ എനിക്കു പറയാന്‍ പറ്റുന്നുള്ളൂ 🙂

യാഹുവും ലൈവ് സേര്‍ച്ചും ജോയിനര്‍ കളയാതെ സേര്‍ച്ചു ചെയ്യുന്നു. അവന്‍/അവന് എന്ന കാര്യത്തില്‍ ചില്ലിന്റെ ഇപ്പോഴത്തെ വികലമായ എന്‍‌കോഡിംഗ് മൂലം അതു നന്നായി ഭവിക്കുന്നു. എന്നാല്‍ സ്വപ്നം/സ്വപ്‌നം തുടങ്ങിയവയില്‍ അതു് ആവശ്യത്തിനു ഫലങ്ങള്‍ തരുന്നുമില്ല.

ഗൂഗിളിനെ ന്യായീകരിക്കാനോ അവരുടെ പരസ്യത്തിനു വേണ്ടിയോ അല്ല ഇതെഴുതിയതു്. ജോയിനറുകള്‍ കളഞ്ഞു സേര്‍ച്ചു ചെയ്തതിനു് അവര്‍ക്കു് അതിന്റേതായ കാരണങ്ങള്‍ ഉണ്ടാവും എന്നു കാണിക്കാന്‍ ആണു്. ഇങ്ങനെ ജോയിനര്‍ വേണ്ടെന്നു വെയ്ക്കാന്‍ യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡ് എതിരുമല്ല.

പിന്നെ, ചില ആപ്ലിക്കേഷനുകള്‍ ജോയിനറുകളെ കണക്കാക്കാതെ ഇരുന്നേക്കാം എന്നു കാണിക്കാനായി മാത്രമായിരുന്നു ആ ഉദാഹരണം. ഗൂഗിളും വെബ് ദുനിയായും ജോയിനറുകളെ കണക്കാക്കുന്നില്ല എന്നും നാം കണ്ടു. യാഹുവും ലൈവ് സേര്‍ച്ചും ജോയിനര്‍ കളയുന്നില്ല. അവ കളയുന്നുണ്ടെന്നു ഞാന്‍ തെറ്റായി പറഞ്ഞതു് അവര്‍ അതു ഹൈലൈറ്റു ചെയ്യുന്നതിലെ അപാകത കൊണ്ടായിരുന്നു. (ചൂണ്ടിക്കാട്ടിയ റാല്‍‌മിനോവിനു നന്ദി.) ഈ പോസ്റ്റിന്റെ ഉദ്ദേശ്യം ഏതൊക്കെ ആപ്ലിക്കേഷനുകള്‍ എന്തൊക്കെ ചെയ്യുന്നു, ഏതിലൊക്കെ ബഗ്ഗുകളുണ്ടു് എന്നുള്ളതല്ല, മറിച്ചു് ജോയിനറുകളില്‍ മാത്രമുള്ള വ്യത്യാസം ഗണ്യമാകത്തക്ക വിധത്തില്‍ അവയെ ഉപയോഗിക്കാമോ എന്നതാണു്. നമുക്കു വിഷയത്തിലേക്കു വരാം.

വ്യാകരണം (Grammar)
സാങ്കേതികം (Technical)

Comments (100)

Permalink

ഏകാദശവര്‍ഷാണി ദാസവത്

2006 ഓഗസ്റ്റ് 31 ഞങ്ങള്‍ക്കു് വളരെ പ്രാധാന്യമുള്ള ഒരു ദിവസമായിരുന്നു.

ഞങ്ങളുടെ വിവാഹജീവിതം പത്തു വര്‍ഷം തികയ്ക്കുന്ന ദിവസം.

മോഹന്‍ ലാലിന്റെ ക്ലീഷേ പോലെ, ബൂലോഗരില്ലാതെ എന്താഘോഷം? ഒരു പോസ്റ്റിടാമെന്നു കരുതി. വിവാഹവാര്‍ഷികത്തിനെടുത്ത ഒരു അടിപൊളി ഫോട്ടോയുമൊക്കെയായി.

പോസ്റ്റിനൊരു ടൈറ്റില്‍ വേണം. തലപുകഞ്ഞാലോചിച്ചു് ഒരെണ്ണം കിട്ടി. ദശവര്‍ഷാണി ദാസവത് (പത്തുകൊല്ലം വേലക്കാരനെപ്പോലെ). ഇതു് ഇട്ടിട്ടു തന്നെ ബാക്കി കാര്യം!

ഒരു ചെറിയ പ്രശ്നം. ഈ സംസ്കൃതം പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാകുമോ? ഇതൊരു പഴയ സംസ്കൃതശ്ലോകത്തിലെ വരികളാണെന്നു് ആര്‍ക്കെങ്കിലും തോന്നുമോ? അതു പോസ്റ്റില്‍ത്തന്നെ ചേര്‍ക്കുന്നതു കമ്പ്ലീറ്റ് കുളമാക്കലല്ലേ?

അതിനു വഴി കിട്ടി. വാര്‍ഷികദിനത്തിനു രണ്ടു ദിവസം മുമ്പു് (2006 ഓഗസ്റ്റ് 29-ാ‍ം തീയതി) ബുദ്ധിമുട്ടി സുഭാഷിതത്തില്‍ പുത്രനും മിത്രവും എന്ന ശ്ലോകവും വ്യാഖ്യാനവും പ്രസിദ്ധീകരിച്ചു. ശ്ലോകം വായിക്കാനും അര്‍ത്ഥം മനസ്സിലാക്കാനും “ദശവര്‍ഷാണി ദാസവത്” എന്നു കാണുമ്പോള്‍ “അതാണല്ലോ ഇതു്” എന്നു വര്‍ണ്യത്തിലാശങ്ക കൈവരിക്കാനും രണ്ടു ദിവസം ധാരാളം മതിയല്ലോ എന്നു കരുതി.

എന്നിട്ടെന്തുണ്ടായി?

ഒന്നുമുണ്ടായില്ല. കുഛ് നഹീം ഹുവാ!

വീട്ടില്‍ പല തിരക്കുണ്ടായിരുന്നതു കൊണ്ടു പത്താം വിവാഹവാര്‍ഷികത്തിനു് ആഘോഷമുണ്ടായിരുന്നില്ല. കാര്യമായി എങ്ങും പോയി ഭക്ഷണം കഴിച്ചുപോലുമില്ല. നല്ല വസ്ത്രം ധരിച്ചിട്ടുവേണ്ടേ ഫോട്ടോ എടുക്കാന്‍?

പത്താം വാര്‍ഷികം ആഘോഷിക്കാഞ്ഞതില്‍ കൂടുതല്‍ സങ്കടം നല്ല ഒരു ടൈറ്റില്‍ നഷ്ടപ്പെട്ടതിലായിരുന്നു.

എന്നാല്‍ അതിനെപ്പറ്റി പതിനൊന്നാം വാര്‍ഷികമായ ഈ 31-ാ‍ം തീയതി ഒരു പോസ്റ്റിടാമെന്നു കരുതി. ഇക്കൊല്ലവും ആഘോഷമൊക്കെ തഥൈവ. ഫോട്ടോ എടുക്കാന്‍ നമ്മുടെ ഫോട്ടോപിടുത്തപ്പുലി സിബു അധികം ദൂരെയല്ലാതെ ഉണ്ടു്. പക്ഷേ ഇതൊക്കെ ഒന്നു സെറ്റപ്പാക്കാന്‍ സമയം കിട്ടണ്ടേ?

ഇക്കുറിയും ആഘോഷവും ഭക്ഷണവും ഫോട്ടോ പിടിത്തവും നടന്നില്ല.

എന്നാല്‍ ഇനി പന്ത്രണ്ടാം വാര്‍ഷികത്തിനിട്ടാലോ?

അതു വേണ്ട. അന്നത്തേയ്ക്കു വല്ല “വ്യാഴവട്ടസ്മരണങ്ങള്‍” എന്നോ മറ്റോ വേറേ ഒരു ടൈറ്റില്‍ കിട്ടില്ല എന്നാരറിഞ്ഞു? അതു മാത്രമല്ല, ഇന്നത്തെ പോക്കു കണ്ടാല്‍ ബൂലോഗം ഒരു കൊല്ലം കൂടി ഉണ്ടാവുമെന്നോ അന്നു ഞാന്‍ ബ്ലോഗ് ചെയ്യുമെന്നോ യാതൊരു ഗ്യാരണ്ടിയുമില്ല.

മഹാഭാരതത്തില്‍ കര്‍ണ്ണന്‍ കൃഷ്ണനോടു പറയുന്ന ഒരു ശ്ലോകവും ഓര്‍മ്മ വന്നു:

ക്ഷണം ചിത്തം, ക്ഷണം വിത്തം
ക്ഷണം ജീവിതമാവയോഃ
യമസ്യ കരുണാ നാസ്തി
ധര്‍മ്മസ്യ ത്വരിതാ ഗതിഃ

നമ്മുടെ മനസ്സു പെട്ടെന്നു മാറും, നമ്മുടെ പണം പെട്ടെന്നു പോകും, നമ്മുടെ ജീവിതവും ക്ഷണികമാണു്. യമനു കരുണയില്ല. ധര്‍മ്മന്റെ (ധര്‍മ്മത്തിന്റെ) പോക്കു് വളരെ വേഗത്തിലാണു്.

അതിനാല്‍ ചെയ്യണമെന്നു തോന്നുന്ന കര്‍മ്മം ഉടനേ തന്നെ ചെയ്യണമെന്നു താത്പര്യം. (ഈ സംഗതി കൃഷ്ണന്‍ കുറെക്കഴിഞ്ഞു കര്‍ണ്ണന്റെ അനിയനോടു പറഞ്ഞു എന്നതു മറ്റൊരു കാര്യം.)

അപ്പോ ദാ ഈ പോസ്റ്റിടുന്നു. താഴെ കൊടുക്കുന്ന ഫോട്ടോയും വിവാഹവാര്‍ഷികവുമായി ബന്ധമില്ല. ഇവിടെ നടന്ന ഒരു ഓണപ്പരിപാടിക്കു് ആരോ എടുത്തതാണു്.


ഈ പോസ്റ്റിന്റെ മറ്റു ചില ശീര്‍ഷകങ്ങള്‍:

  1. ഏകാദശവര്‍ഷാണി ദാസവത് അഥവാ ഒരു ടൈറ്റിലിന്റെ കഥ
  2. ഒരു ടൈറ്റിലിന്റെ കഥ
  3. ദീര്‍ഘസൂത്രം (procrastination എന്നും നെടും‌മംഗല്യം എന്നും അര്‍ത്ഥമുള്ള ദീര്‍ഘസൂത്രം എന്ന വാക്കു് ഈ കമന്റിലൂടെ പറഞ്ഞു തന്ന രാജേഷ് വര്‍മ്മയാണു്.)

ചിത്രങ്ങള്‍ (Photos)
വൈയക്തികം (Personal)

Comments (32)

Permalink

ദീര്‍ഘദര്‍ശനം

പണ്ടുപണ്ടു്‌, ദ്വാപരയുഗത്തില്‍, ദീര്‍ഘദര്‍ശിയായ ഒരു പിതാവുണ്ടായിരുന്നു. തന്റെ മകള്‍ ഒരിക്കല്‍ കടത്തുവള്ളം തുഴഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു മുനിയില്‍ നിന്നു ഗര്‍ഭിണിയായതു മുതല്‍ അയാള്‍ മകളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവായിരുന്നു. പില്‍ക്കാലത്തു് ഒരു രാജാവു് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ അവളെ പട്ടമഹിഷിയാക്കണമെന്നും അവളുടെ മക്കള്‍ക്കു രാജ്യം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

സത്യവതി എന്നായിരുന്നു മകളുടെ പേരു്. അവളെ മോഹിച്ച രാജാവിന്റെ പേരു് ശന്തനു എന്നും.

അരയത്തിപ്പെണ്ണിനെ പട്ടമഹിഷിയാക്കാന്‍ രാജാവു മടിച്ചു. അദ്ദേഹത്തിനു് ഉന്നതകുലജാതനും സമര്‍ത്ഥനുമായ ഒരു പുത്രനുണ്ടായിരുന്നു-ദേവവ്രതന്‍. അവനെ രാജാവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എങ്കിലും സത്യവതിയെ മറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

അച്ഛന്റെ ദുഃഖം മനസ്സിലാക്കിയ ദേവവ്രതന്‍ രാജ്യം ഉപേക്ഷിക്കാന്‍ തയ്യാറായി. സത്യവതിയുടെ മക്കള്‍ക്കു രാജ്യത്തിന്റെ അവകാശം പൂര്‍ണ്ണമായി നല്‍കാന്‍ സ്വമേധയാ സമ്മതിച്ചു.

ദാശന്റെ ദീര്‍ഘദര്‍ശിത്വം അവിടെ അവസാനിച്ചില്ല. ദേവവ്രതന്റെ സന്തതിപരമ്പരയും സത്യവതിയുടെ സന്തതിപരമ്പരയും തമ്മില്‍ അധികാരത്തിനു വേണ്ടി വഴക്കുണ്ടാക്കിയേക്കാം എന്നു് അയാള്‍ ഭയപ്പെട്ടു. ദേവവ്രതന്‍ വിവാഹം കഴിക്കരുതു് എന്നു് അയാള്‍ ശഠിച്ചു.

അച്ഛനു വേണ്ടി ദേവവ്രതന്‍ അതിനും വഴങ്ങി. അങ്ങനെ പുരാണത്തിലെ ഏറ്റവും ഭീഷ്മമായ പ്രതിജ്ഞയ്ക്കു വഴിയൊരുങ്ങി.

എന്നിട്ടെന്തുണ്ടായി?

സത്യവതിയ്ക്കു രണ്ടു മക്കളുണ്ടായി. മൂത്തവന്‍ തന്റെ പേരു് മറ്റൊരുത്തനുണ്ടാകുന്നതു സഹിക്കാതെ വഴക്കുണ്ടാക്കി മരിച്ചു. നിത്യരോഗിയായിരുന്ന രണ്ടാമന്‍ കുട്ടികളുണ്ടാകുന്നതിനു മുമ്പു മരിച്ചു.

അവിടെ തീര്‍ന്നു ശന്തനുവിന്റെ വംശം. എങ്കിലും തന്റെ വംശം കുറ്റിയറ്റു പോകരുതു് എന്നു സത്യവതി ആഗ്രഹിച്ചു. അതിനു വേണ്ടി ലൌകികസുഖങ്ങള്‍ ഉപേക്ഷിച്ചു മുനിയായ മൂത്ത മകനെക്കൊണ്ടു് ഇളയവന്റെ ഭാര്യമാരില്‍ കുട്ടികളെ ഉണ്ടാക്കി.

എന്നിട്ടെന്തുണ്ടായി?

മക്കളില്‍ ഇളയവനു കുട്ടികളുണ്ടായില്ല. വേറെ അഞ്ചു പേരില്‍ നിന്നു് അവന്റെ ഭാര്യമാര്‍ ഗര്‍ഭം ധരിച്ചു. മൂത്തവന്റെ പുത്രന്മാരും പൌത്രന്മാരും ഇളയവന്റെ ഭാര്യമാരുടെ മക്കളോടു തല്ലി മരിച്ചു.

ചുരുക്കം പറഞ്ഞാല്‍, സത്യവതിയുടെ സന്തതിപരമ്പര നാലു തലമുറയ്ക്കപ്പുറത്തേയ്ക്കു രാജ്യം ഭരിക്കുന്നതു പോകട്ടേ, ജീവിച്ചു തന്നെയില്ല. ദീര്‍ഘദര്‍ശനം എത്രയുണ്ടായാലും ചില കാര്യങ്ങളൊക്കെ അതിനെതിരായി വരും.

അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്

എന്നു പറഞ്ഞതു വെറുതെയാണോ? (സംസ്കൃതത്തില്‍ “ദൈവം” എന്ന വാക്കിന്റെ അര്‍ത്ഥം “വിധി” എന്നാണു്-ഈശ്വരന്‍ എന്നല്ല.)


കലിയുഗത്തിലെ ആറാം സഹസ്രാബ്ദത്തില്‍ കേരളത്തിലെ ഒരു അമ്മ ഇതുപോലെ അല്പം കടന്നു ചിന്തിച്ചു.

എഞ്ചിനീയറിംഗ് പാസ്സായി സ്വന്തം ജില്ലയില്‍ ജോലി കിട്ടാഞ്ഞതിനാല്‍ ജോലിയ്ക്കു പോകാതെ നാലുകൊല്ലം ഹിന്ദി സിനിമകളും കല്യാണാലോചനകളുമായി മകള്‍ പുര നിറഞ്ഞു നിന്നപ്പോള്‍ കല്യാണത്തിനു ശേഷം മകള്‍ കഷ്ടപ്പെടരുതു് എന്നു് അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു.

ആയിടെ നല്ല ഒരു ആലോചന വന്നു.

പയ്യന്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയര്‍. സുന്ദരന്‍. സത്സ്വഭാവി. ജാതകപ്പൊരുത്തമാണെങ്കില്‍ ബഹുകേമം. വളരെ നല്ല സ്വഭാവമുള്ള വീട്ടുകാര്‍. വീടു് അധികം ദൂരെയല്ല താനും. ഇനിയെന്തു വേണം?

പക്ഷേ…

ഇലക്ട്രിസിറ്റി ബോര്‍ഡില്‍ മൂന്നുകൊല്ലത്തൊലൊരിക്കല്‍ സ്ഥലം‌മാറ്റം ഉണ്ടാവും. ഓരോ മൂന്നു കൊല്ലത്തിലും തന്റെ മകള്‍ കുട്ടികളേയും കൊണ്ടു് സാധനങ്ങളും പെറുക്കിക്കെട്ടി വീടു മാറുന്നതോര്‍ത്തപ്പോള്‍ അമ്മയ്ക്കു സങ്കടം തോന്നി. ജോലിയ്ക്കായി പല സ്ഥലത്തു പോകേണ്ടി വന്നതു മൂലമുള്ള പ്രശ്നങ്ങള്‍ നന്നായി അറിയാവുന്നതു കൊണ്ടു് മകള്‍ സ്ഥിരമായി ഒരു സ്ഥലത്തു താമസിക്കണമെന്നും അവളുടെ മക്കള്‍ ഇടയ്ക്കിടെ സ്കൂള്‍ മാറാതെ പഠിക്കണം എന്നും ആ അമ്മ ആഗ്രഹിച്ചു.

അങ്ങനെ ആ കല്യാണം വേണ്ടെന്നു വെച്ചു. മകള്‍ തിരികെ ഹിന്ദി സിനിമകളിലേക്കു മടങ്ങി.

കുറെക്കാലത്തിനു ശേഷം മറ്റൊരു ആലോചന വന്നു. പയ്യന്‍ ബോംബെയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. ഇപ്പോള്‍ അമേരിക്കയിലാണു്. ചിലപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാനും മതി.

സൌന്ദര്യം, സ്വഭാവം തുടങ്ങിയവയൊന്നും വലിയ ഗുണമൊന്നുമില്ല. മകളെക്കാള്‍ പത്തിഞ്ചു പൊക്കം കൂടുതലുമുണ്ടു്. എങ്കിലും സ്ഥിരതയുണ്ടല്ലോ. അതല്ലേ പ്രധാനം?

അങ്ങനെ ആ കല്യാണം നടന്നു.

എന്നിട്ടെന്തുണ്ടായി?

അവരുടെ ദാമ്പത്യജീവിതത്തിലെ ആദ്യത്തെ പത്തുകൊല്ലത്തിന്റെ രത്നച്ചുരുക്കം താഴെച്ചേര്‍ക്കുന്നു:

  1. 1996 ഓഗസ്റ്റ്: വിവാഹം.
  2. 1996 സെപ്റ്റംബര്‍: ബോംബെയിലുള്ള ജോലിസ്ഥലത്തേയ്ക്കു്.
  3. 1996 നവംബര്‍: ബോബെയില്‍ത്തന്നെ മറ്റൊരിടത്തേയ്ക്കു താമസം മാറ്റം.
  4. 1996 ഡിസംബര്‍: ബോംബെയില്‍ മൂന്നാമതൊരിടത്തേയ്ക്കു താമസം മാറ്റം.
  5. 1997 ജനുവരി: ജോലിസംബന്ധമായി അമേരിക്കയില്‍ ഷിക്കാഗോയ്ക്കടുത്തു വുഡ്‌റിഡ്ജിലേക്കു്-ഓഫീസില്‍ നിന്നും ഒമ്പതു മൈല്‍ ദൂരെ.
  6. 1997 ജൂലൈ: ഓഫീസ് ദൂരെയാണെന്നു തോന്നുകയാല്‍ ഓഫീസില്‍ നിന്നു വെറും നാലു മൈല്‍ ദൂരെയുള്ള അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു (നേപ്പര്‍‌വില്‍) താമസം മാറ്റം.
  7. 1997 ഡിസംബര്‍: പ്രോജക്റ്റ് ക്യാന്‍സല്‍ ചെയ്തതിനാല്‍ തിരിച്ചു ബോംബെയിലേക്കു്.
  8. 1998 ഫെബ്രുവരി: മറ്റൊരു കമ്പനി വഴി വീണ്ടും ഷിക്കാഗോയ്ക്കടുത്തു്.

    (ഇതു് ഓഫീസില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെ. ഭാഗ്യത്തിനു് ഓഫീസിനടുത്തേയ്ക്കു മാറാന്‍ തോന്നിയില്ല.)

  9. 1999 ജനുവരി: ജോലി മാറി 2000 മൈല്‍ ദൂരെയുള്ള പോര്‍ട്ട്‌ലാന്‍ഡിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ബീവര്‍ട്ടണ്‍). ഓഫീസില്‍ നിന്നു് 20 മൈല്‍ ദൂരെ.
  10. 1999 നവംബര്‍: ഓഫീസിനടുത്തേയ്ക്കു് (വില്‍‌‌സണ്‍‌വില്‍-2 മൈല്‍ ദൂരം.)
  11. 2000 ജൂലൈ: ഗര്‍ഭിണിയായതിനാല്‍ മുകളിലത്തെ നിലയിലുള്ള രണ്ടു മുറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു് താഴത്തെ നിലയിലുള്ള മൂന്നു മുറി അപ്പാ‍ര്‍ട്ട്‌മെന്റിലേയ്ക്കു്.
  12. 2001 ജൂലൈ: ലീസ് തീര്‍ന്നതുകൊണ്ടും ഉടന്‍ തന്നെ നാട്ടില്‍ പോകേണ്ടതു കൊണ്ടും 20 മൈല്‍ ദൂരെയുള്ള ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്കു താത്‌‌ക്കാലികമായ താമസം മാറ്റം.
  13. 2001 ഓഗസ്റ്റ്: കമ്പനിയുടെ ഹൈദരാബാദിലുള്ള ഓഫീസിലേയ്ക്കു്. തിരിച്ചു് ഇന്ത്യയില്‍. ഖൈരത്താബാദില്‍ താമസം.

    (ഭാഗ്യം, ഇവിടെ താമസം മാറിയില്ല.)

  14. 2002 ഡിസംബര്‍: തിരിച്ചു മാതൃസ്ഥാപനത്തിലേക്കു്. താമസം ആങ്ങളയുടെ അപ്പാര്‍ട്ട്‌മെന്റിനടുത്തു് (ഹിത്സ്‌ബൊറോ). ഓഫീസില്‍ നിന്നു് 22 മൈല്‍ ദൂരെ.
  15. 2003 നവംബര്‍: ഓഫീസിനടുത്തേയ്ക്കു (വില്‍‌സണ്‍‌വില്‍-2 മൈല്‍) താമസം മാറ്റം. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഇവിടെ താമസിച്ചു-രണ്ടു വര്‍ഷം.
  16. 2005 ഡിസംബര്‍: ആറു മാസം കൊണ്ടു സ്വന്തമായി പണിയിച്ച വീട്ടിലേയ്ക്കു (പോര്‍ട്ട്‌ലാന്‍ഡ്) താമസം മാറ്റം. ഓഫീസില്‍ നിന്നു് 21 മൈല്‍.

    ഒമ്പതു കൊല്ലത്തിനിടയില്‍ പതിനഞ്ചു തവണ വീടു മാറിയ ഈ നെട്ടോട്ടം ഇതോടെ അവസാനിച്ചു എന്നു കരുതി മുപ്പതു കൊല്ലത്തെ ഫിക്സഡ് ലോണുമെടുത്തു താമസം. വീടുമാറ്റം ഇതോടെ അവസാനിച്ചു എന്നു കരുതി. എവിടെ?

  17. 2007 ഏപ്രില്‍: 600 മൈല്‍ ദൂരെ കാലിഫോര്‍ണിയയില്‍ മറ്റൊരു ജോലി കിട്ടുന്നു. വീടു വില്‍ക്കാനായി തത്‌കാലത്തേയ്ക്കു് ആങ്ങളയുടെ വീട്ടിലേയ്ക്കു താമസം മാറ്റം.
  18. 2007 മെയ്: വീടു വിറ്റു. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കാലിഫോര്‍ണിയയില്‍ സാന്‍ ഫ്രാന്‍സിസ്കോയ്ക്കടുത്തേയ്ക്കു്. താമസം കമ്പനി കൊടുത്ത താല്‍ക്കാലിക അപ്പാര്‍ട്ട്‌മെന്റില്‍ (സാന്റാ ക്ലാര).
  19. 2007 ജൂണ്‍: അടുത്ത വാടകവീട്ടിലേയ്ക്കു്-ക്യൂപ്പര്‍ട്ടീനോയില്‍.

അങ്ങനെ ഈ ജൂണ്‍ 13-നു് എന്റെ ഹതഭാഗ്യയായ ഭാര്യ സിന്ധു പതിനൊന്നു കൊല്ലത്തെ ദാമ്പത്യജീവിതത്തിലെ പതിനെട്ടാമത്തെ വീടുമാറ്റത്തിനു തയ്യാറെടുക്കുകയാണു്. പഴയ ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ കുടുംബം അങ്ങേയറ്റം മൂന്നു തവണ സ്ഥലം മാറി സുഖമായി കഴിയുന്നുണ്ടാവും!

അന്യഥാ ചിന്തിതം കാര്യം
ദൈവമന്യത്ര ചിന്തയേത്


“ആറു മാസമെടുത്തു് സ്വന്തം അഭിരുചിയ്ക്കനുസരിച്ചു പണിയിച്ച, 2700 ചതുരശ്ര അടി വലിപ്പമുള്ള മനോഹരമായ വീടു വിറ്റിട്ടു് അതിന്റെ മൂന്നിലൊന്നു മാത്രം വലിപ്പമുള്ള വാടകവീട്ടിലേയ്ക്കു മാറാന്‍ എന്തേ കാരണം?”

പലരും എന്നോടു ചോദിക്കുന്ന ചോദ്യമാണു്‌.

ഒന്നാമതായി, ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ ചില പ്രശ്നങ്ങള്‍. (ബ്ലോഗിംഗു കൊണ്ടല്ല.) ആളുകളെ പറഞ്ഞുവിടുന്നു. പ്രോജക്ടുകള്‍ ക്യാന്‍സല്‍ ചെയ്യുന്നു. മറ്റെവിടെയെങ്കിലും ജോലി കണ്ടുപിടിക്കണമെന്നു കരുതിയിട്ടു കുറേ നാളായി. വീട്ടിനടുത്തു ജോലിയൊന്നും കിട്ടാഞ്ഞപ്പോഴാണു് ദൂരെ ശ്രമിച്ചതു്.

രണ്ടാമതായി, ജോലി കിട്ടിയതു് ഒരു നല്ല സ്ഥലത്തു്-ഗൂഗിളില്‍. എന്നും മഴയുള്ള ഓറിഗണില്‍ നിന്നു സൂര്യപ്രകാശമുള്ള കാലിഫോര്‍ണിയ കൂടുതല്‍ സുഖപ്രദമാവും എന്നൊരു (തെറ്റായ) വിചാരവുമുണ്ടായിരുന്നു.

മൂന്നാ‍മതായി, ഇഷ്ടമുള്ള വിഷയത്തില്‍ ജോലി. ഭാഷാശാസ്ത്രം, കലണ്ടര്‍ തുടങ്ങി എനിയ്ക്കിഷ്ടമുള്ള പല വിഷയങ്ങളുമായി ബന്ധപ്പെട്ടതു്. ഗൂഗിളില്‍ ഇന്റര്‍നാഷണലൈസേഷന്‍ ഗ്രൂപ്പിലാണു് ആദ്യത്തെ പ്രോജക്റ്റ്.

നാലാമതായി, ബ്ലോഗും മലയാളവും വഴി പരിചയപ്പെട്ട, രണ്ടു കൊല്ലമായി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ സിബുവിനെ നേരിട്ടു പരിചയപ്പെടാനും കൂടെ ജോലി ചെയ്യാനും ഒരു അവസരം.

അങ്ങനെ ഞങ്ങള്‍ തത്‌ക്കാലം ഇവിടെ. അടുത്ത മാറ്റം ഇനി എന്നാണാവോ?


ഈ മാറ്റത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല്ല. സ്ഥിരമായി ഫോണ്‍ ചെയ്യുകയോ ഇ-മെയില്‍ അയയ്ക്കുകയോ ചെയ്തിരുന്ന പെരിങ്ങോടന്‍, ദേവന്‍, വിശ്വം, മഞ്ജിത്ത് തുടങ്ങിയവരോടു പോലും. എല്ലാവര്‍ക്കും സര്‍പ്രൈസായി ഇങ്ങനെയൊരു പോസ്റ്റിടാമെന്നു കരുതി. അതിനു വേണ്ടി എഴുതി വെച്ചിരുന്ന പോസ്റ്റ് പഴയ കമ്പനിയിലെ ലാപ്‌ടോപ്പ് തിരിച്ചു കൊടുത്തപ്പോള്‍ അതിനോടൊപ്പം പോയി. പിന്നീട്ടു് എഴുതിയതാണു് ഇതു്. പക്ഷേ വൈകിപ്പോയി. ഇതിനിടെ നമ്മുടെ തൊമ്മന്‍ ഇങ്ങനെയൊരു പോസ്റ്റിട്ടു സംഗതി പുറത്താക്കി. ഞാന്‍ തൊമ്മനോടു ക്ഷമിച്ചതുപോലെ നിങ്ങള്‍ എന്നോടും ക്ഷമിക്കുക 🙂

നര്‍മ്മം
വൈയക്തികം (Personal)
സ്മരണകള്‍

Comments (40)

Permalink

സമസ്യ: …എനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ? (കുറേ ആര്‍. ഇ. സി. സ്മരണകളും)

സമസ്യ:

– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
– – – എനിക്കു കൊതി തോന്നിയതെന്തുകൊണ്ടോ?

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -).


ഈ സമസ്യയുടെ കര്‍ത്താവു് ഞാന്‍ തന്നെ. എണ്‍പതുകളില്‍ കോഴിക്കോടു് ആര്‍. ഇ. സി.-യില്‍ പഠിച്ചിരുന്ന കാലത്തു നടത്തിയിരുന്ന “മന്ഥര” എന്ന ഹാസ്യ-കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിച്ചതു്. സമസ്യയും പലരുടെ പേരില്‍ എഴുതിച്ചേര്‍ത്ത പൂരണങ്ങളും ഞാന്‍ തന്നെ എഴുതിയതായിരുന്നു.

ഈ പൂരണങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞാലേ മനസ്സിലാവൂ. അതിനാല്‍ അതും താഴെച്ചേര്‍ക്കുന്നു.

  1. ഞങ്ങള്‍ ഏഴാം സെമസ്റ്ററില്‍ (അവസാനവര്‍ഷം) പഠിക്കുമ്പോള്‍ ഞങ്ങളെ ഇലക്‍ട്രോണിക്സ് പഠിപ്പിക്കാന്‍ വന്നതു് അവിടെത്തന്നെ എം. ടെക്കിനു പഠിക്കുന്ന ഒരു ചേച്ചിയായിരുന്നു. (അന്നു് അങ്ങനെ പി.ജി.-യ്ക്കു പഠിക്കുന്നവര്‍ക്കു ചില ചെറിയ ക്ലാസ്സുകള്‍ എടുക്കാന്‍ അവസരം കൊടുക്കുമായിരുന്നു.) ഈ ചേച്ചി ഞങ്ങളുടെ ക്ലാസ്സിലുള്ള പെണ്‍‌കുട്ടികളുടെ സുഹൃത്തും അതിലൊരാളുടെ റൂം‌മേറ്റും ആയിരുന്നു. കൂടാതെ അവര്‍ പ്രോജക്റ്റു ചെയ്യാന്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ വന്നു “മെഴുക്കസ്യാ” എന്നിരിക്കുമ്പോള്‍ ഞാനുള്‍പ്പെടെ പലരും പ്രോഗ്രാം എഴുതാനും കമ്പൈല്‍ ചെയ്യാനും മറ്റും സഹായിച്ചിരുന്നു. ചുരുക്കം പറഞ്ഞാല്‍, ആര്‍ക്കും അവരെ ഒരു വിലയും ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. അതിനാല്‍ ക്ലാസ്സില്‍ ആകെ ബഹളമായിരുന്നു. ടീച്ചര്‍ ക്ലാസ്സില്‍ കാതോഡിനെയും ആനോഡിനെയും പറ്റി പഠിപ്പിക്കും; കുട്ടികള്‍ പുറകിലത്തെ ബെഞ്ചിലിരുന്നു് “കാതോടു കാതോരം…” എന്ന പാട്ടു പാടും.

    കുറെക്കഴിഞ്ഞപ്പോള്‍ ടീച്ചര്‍ക്കു മതിയായി. ഡിപ്പാര്‍ട്ട്മെന്റ് തലവനോടു പരാതി പറയുക, ക്ലാസ്സില്‍ ദേഷ്യപ്പെടുക, കരച്ചില്‍ വരുക അങ്ങനെ ആകെ ബഹളമായി. ഇതിന്റെ ഇടയില്‍ പെട്ടു് ചെയ്തുകൊണ്ടിരുന്ന തീസിസ് മുമ്പോട്ടു പോകുന്നില്ല എന്ന ടെന്‍ഷനും. കുറെക്കഴിഞ്ഞു് അവര്‍ ഞങ്ങളെ പഠിപ്പിക്കുന്നതു നിര്‍ത്തി.

    ഈ ടീച്ചര്‍ എഴുതുന്നതായാണു് ഈ പൂരണം:

    ധാരാളമേറ്റു പരിഹാസ, മതാണു നേട്ടം!
    വാരാശി പോലൊരു തിസീസു കിടപ്പു മുന്നില്‍,
    തീരാത്ത വേദന ചെവി, ക്കൊരു ടീച്ചറായി-
    ച്ചേരാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  2. ഒരു പഞ്ചപാവമായ ഒരുത്തനുണ്ടായിരുന്നു. പഠിക്കാന്‍ തരക്കേടില്ല. രാഷ്ട്രീയമില്ല. യാതൊരു വിധ അലമ്പിനുമില്ല. സുന്ദരന്‍. സുശീലന്‍.

    ആയിടയ്ക്കു് “ആന്റി-പൊളിറ്റിക്സ്‌” എന്നൊരു പാര്‍ട്ടി തുടങ്ങി. രാഷ്ട്രീയമില്ലാത്തവരുടെ പാര്‍ട്ടി എന്നര്‍ത്ഥം. അവര്‍ ഇവനെപ്പിടിച്ചു് തെരഞ്ഞെടുപ്പിനു നിര്‍ത്തി. എട്ടുനിലയില്‍ പൊട്ടി. കാശു കുറേ പോയി. ജയിച്ച എസ്‌. എഫ്‌. ഐ.-ക്കാര്‍ ഇവന്മാരെ എടുത്തു തല്ലി. ഇവന്മാരും തല്ലി. കേസായി, എന്‍ക്വയറിയായി, സസ്‌പെന്‍ഷനായി, വീട്ടില്‍ നിന്നു് അച്ഛനെ വിളിച്ചുകൊണ്ടു വരലായി. ഇതിലൊക്കെ ഈ പാവവും ഉള്‍പ്പെട്ടു.

    ഇവന്‍ എഴുതുന്നതായാണു് ഈ പൂരണം:

    തത്ക്കാലമുള്ള പണമൊക്കെ നശിച്ചു; തല്ലു,
    വക്കാണ, മെന്‍‌ക്വയറി, കേസ്സുകള്‍, മാനനഷ്ടം,
    ദുഷ്കാലവൈഭവ-മിലക്‍ഷനു കേറിയൊന്നു
    നില്‍ക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  3. ഞങ്ങള്‍ ഒരു സ്റ്റഡീലീവ്‌ കാലത്തു കാര്യമായി ഒന്നും ചെയ്യാനില്ലാതെ കോളേജില്‍ തേരാപ്പാരാ നടക്കുന്നു. അപ്പോഴാണു് ഒരു കൂട്ടുകാരന്റെ ചേട്ടന്റെ കല്യാണം വന്നതു്. അടുത്തു തന്നെയുള്ള തിരുവമ്പാടിയിലാണു കല്യാണം. എല്ലാവരും പോയി. ആര്‍ക്കും വാഹനമില്ലെങ്കിലും എങ്ങനെയെങ്കിലും പോയി. ബസ്സ്‌, കാര്‍, ജീപ്പ്, ബൈക്ക്‌ എന്നിങ്ങനെ പല വിധത്തിലും. (ഞാന്‍ ബസ്സിലാണു പോയതു്.) കല്യാണം അടിച്ചുപൊളിച്ചു. ഭക്ഷണത്തിനു് ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. “മാഷേ, എന്തൊരു പിശുക്കാ ഇതു്, ഒരു രണ്ടു മൂന്നു ചിക്കന്‍ കഷണം കൂടി തന്നേ. ദാ ഇവനു് ഒരു രണ്ടു പഴവും…” എന്നിങ്ങനെ പറഞ്ഞു് വിശദമായി, പല തവണ ഏമ്പക്കം വിട്ടു്, വിയര്‍ത്തു് അദ്ധ്വാനം ചെയ്തു് ഭക്ഷിച്ചു. ബാക്കി എല്ലാവരും കൂടി തിന്നതിനേക്കാള്‍ കൂടുതല്‍ ആറീസിയില്‍ നിന്നു വന്ന പിള്ളേര്‍ തിന്നു എന്നാണു പിന്നീടു കേട്ടതു്.

    അന്നു കല്യാണം കഴിച്ച ആള്‍ എഴുതുന്നതായാണു് ഈ പൂരണം:

    മുട്ടാളരെത്ര ശകടങ്ങളിലായി വന്നു
    മൃഷ്ടാന്നഭോജനമടിച്ചു തിരിച്ചു പോയി!
    കുട്ടന്റെ കോഴ്സു കഴിയുന്നതു മുമ്പു പെണ്ണു
    കെട്ടാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?

  4. ക്ലെപ്റ്റോമാനിയ ചെറിയ തോതിലുണ്ടായിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ഞങ്ങള്‍ക്കു്. പോകുന്നിടത്തെല്ലാം എന്തെങ്കിലും അടിച്ചുമാറ്റും. സ്റ്റഡി ടൂറിനു പോകുമ്പോഴാണു് ഇതു് അധികം. വഴിയിലുള്ള കടകളില്‍ നിന്നും മറ്റും വിദഗ്ദ്ധമായി സാധനങ്ങള്‍ അടിച്ചുമാറ്റും.

    (അതു താമസിയാതെ മറ്റാരെങ്കിലും അവന്റെ കയ്യില്‍ നിന്നു് അടിച്ചുമാറ്റും. അതിനവനു സങ്കടമില്ല. സാധനങ്ങള്‍ക്കായല്ല, അതു് അടിച്ചുമാറ്റുന്ന ത്രില്ലിനായിരുന്നു അവനതു ചെയ്തിരുന്നതു്.)

    ഒരിക്കല്‍ ആളുകള്‍ പറഞ്ഞു പിരി കയറ്റി ഒരു ബെറ്റു വെച്ചു് അവന്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.

    അടുത്തുള്ള ഫോട്ടോ സ്റ്റുഡിയോയുടെ മേശപ്പുറത്തുള്ള ചില്ലിനു കീഴില്‍ ധാരാളം ഫോട്ടോകളുണ്ടായിരുന്നു. അതിന്റെ കൃത്യം നടുക്കായി ഞങ്ങളുടെയൊക്കെ ഒരു സ്വപ്നസുന്ദരിയുടെ ഫോട്ടോ സ്ഥിതി ചെയ്തിരുന്നു. സ്വപ്നസുന്ദരി എന്നു പറഞ്ഞാല്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന ജാതി പെണ്ണു് എന്നു വായനക്കാര്‍ തെറ്റിദ്ധരിക്കരുതു്. കൊളേജിനടുത്തുള്ള ഒരു വീട്ടില്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുന്ന സുന്ദരി. അവളുടെ ആരോ ആണു് ഈ സ്റ്റുഡിയോ നടത്തുന്നതു്.

    എന്തും എവിടെനിന്നും അടിച്ചുമാറ്റും എന്നു വീമ്പിളക്കിയ നമ്മുടെ കഥാനായകനെ ഒരു ബെറ്റിന്റെ പുറത്തു് ഞങ്ങള്‍ സ്റ്റുഡിയോയിലേക്കു വിട്ടു. ഈ ഫോട്ടോ പൊക്കണം. അതാണു മിഷന്‍ ഇമ്പോസ്സിബിള്‍.

    അവനതു ചെയ്തു. സ്റ്റുഡിയോ ഉടമ തൊണ്ടിയോടെ പിടികൂടി. തല്ലു കിട്ടിയില്ലെങ്കിലും അതിനടുത്തു പലതും കിട്ടി. നാട്ടുകാര്‍ മൊത്തം അറിഞ്ഞു. (അറിയാത്തവരെ ഞാന്‍ ഈ സമസ്യാപൂരണം വഴി അറിയിച്ചു.) അങ്ങനെ ഒരു ദിവസം കൊണ്ടു് അദ്ദേഹം കോളേജിലാകെ പ്രശസ്തനായി.

    ഇദ്ദേഹം എഴുതുന്നതായാണു് ഈ പൂരണം:

    കക്കാനെനിക്കു വലുതായ പടുത്വമുണ്ടെ-
    ന്നിക്കാലമേവരുമുരയ്പതു കേള്‍ക്കയാലേ
    മുക്കാല്‍ പണത്തിനൊരു പന്തയമായി ഫോട്ടോ
    പൊക്കാനെനിക്കു കൊതി തോന്നിയതെന്തു കൊണ്ടോ?


നിങ്ങളുടെ പൂരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു. ഞാന്‍ ചെയ്തതുപോലെ വേണമെങ്കില്‍ വേറേ ആരെങ്കിലും എഴുതുന്നതായും എഴുതാം. വ്യക്തിഹത്യ പാടില്ല.

ഇതിന്റെ വൃത്തം വസന്തതിലകം. വളരെ എളുപ്പം എഴുതാവുന്ന ഒരു വൃത്തമാണു്. ഇതിനെപ്പറ്റി വിശദമായി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ടു്. വൃത്തം തെറ്റാതെ എഴുതുക. തെറ്റിയാല്‍ മറ്റാരെങ്കിലും ദയവായി ശരിയാക്കിക്കൊടുക്കുക. നല്ല പൂരണങ്ങള്‍ ഇവിടെ എടുത്തു പ്രസിദ്ധീകരിക്കും. ചീത്ത പൂരണങ്ങള്‍ ഉള്ള കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യും.

ഗുരുകുലത്തിലെ മൂന്നാമത്തെ സമസ്യാപൂരണത്തിലേക്കു് എല്ലാവര്‍ക്കും സ്വാഗതം. മുമ്പു നടന്ന സമസ്യാപൂരണങ്ങള്‍ ഇവിടെ വായിക്കാം.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)
സമസ്യാപൂരണം
സ്മരണകള്‍

Comments (87)

Permalink

ഒരു ബ്ലോഗു ശ്ലോകവും കുറേ ലിങ്കുകളും

ജ്യോതിര്‍മയിയുടെ ബ്ലോഗിലെ പുപ്പുലിക്കളി (കിം ലേഖനം) എന്ന വാഗ്‌ജ്യോതി പോസ്റ്റിനു കമന്റായി ഇട്ട ശ്ലോകം. പതിനഞ്ചു മിനിട്ടു കൊണ്ടെഴുതിയതാണെങ്കിലും (എഴുതിയതു് എന്നതു ശരിയല്ല, ടൈപ്പുചെയ്തതു് എന്നതു ശരി) പിന്നീടു വായിച്ചപ്പോള്‍ അതു കൂടുതല്‍ രസകരമായിത്തോന്നി. അതിനാല്‍ ഇവിടെയും ഇടുന്നു.

ബ്ലോഗാറില്ല, കമന്റുവാന്‍ കഴികയി, ല്ലേവൂര്‍ജി തന്‍ സര്‍വറില്‍
പോകാറി, ല്ലൊരു തേങ്ങയില്ലെറിയുവാ, നാര്‍മ്മാദമില്ലൊട്ടുമേ,
ഹാ, കഷ്ടം! “ഹിഹി”, സ്മൈലി തൊട്ട ചിരിയി, ല്ലോഫില്ല-പിന്നെന്തരോ
ആകട്ടേ, ഗഡി, പോസ്റ്റുവായനയെ നിര്‍ത്തീടൊല്ല, ശുട്ടീടുവേന്‍!

(കമന്റിട്ടപ്പോള്‍ “തേങ്ങയില്ലുടയുവാന്‍…” എന്നും “ശുട്ടീടുവന്‍” എന്നുമായിരുന്നു.)

ആരെങ്കിലും ഈ ബൂലോഗം എന്താണെന്നറിയാന്‍ ആദ്യമായി എന്റെ ബ്ലോഗിലെങ്ങാനും എത്തി അന്ധാളിച്ചു നില്‍ക്കുകയാണെങ്കില്‍ അവര്‍ക്കു വേണ്ടി ഒരു വ്യാഖ്യാനവും താഴെ:

  • ബ്ലോഗാറില്ല: ബ്ലോഗുക എന്നു വെച്ചാല്‍ ബ്ലോഗ് എഴുതുക എന്നര്‍ത്ഥം. To blog.
  • കമന്റുക: കമന്റു ടൈപ്പു ചെയ്യുക. To comment.
  • ഏവൂര്‍ജി: ബൂലോഗത്തില്‍ ആളുകളെ ഏട്ടന്‍, ചേട്ടന്‍, ജി, മാഷ്, സാര്‍, ഗുരു, ലഘു എന്നൊക്കെ വിളിച്ചാല്‍ വിളിക്കുന്ന ആളുകള്‍ക്കു പ്രായം കുറവാണെന്നു തോന്നും എന്നൊരു മിഥ്യാധാരണയുണ്ടു്. പാപ്പാനെ ഒഴികെ ആരെയും “ജി” എന്നു വിളിക്കാം. പാപ്പാനെ “പാപ്പാന്‍‌ജി” എന്നു വിളിച്ചാല്‍ (വരമൊഴിയില്‍ ഇടയിലൊരു _ ഇട്ടില്ലെങ്കില്‍ “പാപ്പാഞി” ആയിപ്പോകും എന്നു വേറൊരു കുഴപ്പം) ആനയെക്കൊണ്ടു ചവിട്ടിക്കും എന്നു കേള്‍ക്കുന്നു. ഒരേ പ്രായമുള്ളവരെ “ഗഡി” എന്നു വിളിക്കണം. പ്രായം കുറവായവരെ “ഉണ്ണി” എന്നോ “കുട്ടി” എന്നോ (കുട്ടി എന്നു സമപ്രായക്കാരെയും വിളിക്കാം എന്നും ഒരു മതമുണ്ടു്.) “ഊട്ടി” (as in ബിന്ദൂട്ടി) എന്നോ വെറും പേരോ വിളിക്കാം. അചിന്ത്യയ്ക്കു മാത്രം ആരെയും എന്തും വിളിക്കാം.

    ഇവിടെ സ്മര്യപുരുഷന്‍ ഏവൂരാന്‍ ആണു്. അദ്ദേഹം തനിമലയാളത്തിനും മറ്റും ചെയ്യുന്ന സംഭാവനകളെ ആദരിക്കാന്‍ ഏവൂര്‍‌ജി എന്നു വിളിക്കുന്നു. ഏവൂരാന്‍‌ജി എന്നും (അണ്ടര്‍സ്കോര്‍ മറക്കരുതു്) വിളിക്കാം. പാപ്പാനെപ്പോലെ വയലന്റല്ല ഈ ജി.

  • സര്‍വര്‍: ഏവൂരാന്റെ തനിമലയാളം സര്‍വര്‍. ഇവിടെച്ചെന്നാല്‍ പുതിയ പോസ്റ്റുകളുടെ ലിസ്റ്റു കാണാം.

    അവിടെ പരസ്യങ്ങള്‍ മൂലം കാലതാമസമുള്ളതിനാല്‍ പോകില്ല എന്നും പകരം പോളിന്റെ സര്‍വറിലാണു പോകുന്നതെന്നും ഇതിനെ ആരെങ്കിലും ദുര്‍വ്യാഖ്യാനം ചെയ്താല്‍ കവി ഉത്തരവാദിയല്ല.

  • തേങ്ങ: Coconut. പോസ്റ്റു വായിക്കാന്‍ സമയമില്ലെങ്കില്‍ തേങ്ങയടിക്കാം പിന്നെ വായിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നു കണ്ടുപിടിച്ചതു അഗ്രജനും സുല്ലുമാണു്. ഒരു തേങ്ങാക്കാരന്‍ മറ്റൊരു തേങ്ങാക്കാരന്റെ തെങ്ങിന്‍തോപ്പില്‍ പോയി തേങ്ങയടിച്ചതിന്റെ ഉദാഹരണം ഇവിടെ.
  • ആര്‍മ്മാദം: ഇതിന്റെ അര്‍ത്ഥം മലയാളം എമ്മേ (എന്റമ്മേ!) പാസ്സായ സിജിയ്ക്കു പോലും അറിയില്ല (അലങ്കാരം അര്‍ത്ഥാപത്തി). ഏതോ സിനിമയില്‍ ഇന്നസെന്റു പറയുന്നു എന്നു സൂ പറയുന്നു. ഏതായാലും ബൂലോഗത്തില്‍ ആദിത്യനും ദില്‍ബാസുരനുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും ഇതെടുത്തു പൂശാറുണ്ടു്. ബൂലോഗക്ലബ്ബിന്റെ പ്രഖ്യാപിതലക്ഷ്യവാക്യത്തിലും ഇതുണ്ടു്. “അടിച്ചു പൊളിക്കുക” എന്നര്‍ത്ഥം. ഇതൊരു തൃശ്ശൂര്‍ സ്ലാങ്ങാണെന്നാണു് ഏറ്റവും ഒടുവില്‍ കിട്ടിയ അറിവു്.
  • ഹാ, കഷ്ടം: വൃത്തത്തിനും പ്രാസത്തിനും വേണ്ടി തിരുകിക്കയറ്റിയതു്. ഇങ്ങനെയുള്ള ഒരാളിന്റെ സ്ഥിതിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇങ്ങനെ പറഞ്ഞുപോകും എന്നു് ആരെങ്കിലും വ്യാഖ്യാനിക്കാന്‍ സാദ്ധ്യതയുണ്ടു്.
  • ഹി ഹി: ബൂലോഗത്തില്‍ ചിരിക്കേണ്ടതു് ഇങ്ങനെയാണു് എന്നു കണ്ടു പിടിച്ചതു ജ്യോതിയാണു്. പെരിങ്ങോടനു മാത്രം “ഹാ ഹാ” എന്നു ചിരിക്കാം. അട്ട എന്ന ജീവി ഹസിക്കുന്നതും അങ്ങനെ തന്നെ.
  • സ്മൈലി: “വായിച്ചു, കൂടുതലൊന്നും പറയാനില്ല” എന്ന അര്‍ത്ഥത്തില്‍ കമന്റിലിടുന്ന സാധനം. ഏറ്റവും കൂടുതല്‍ കമന്റുകളില്‍ ഇതിട്ടതു സൂ ആണു്.

    അങ്ങനെയല്ലാതെ പുട്ടിനിടയില്‍ തേങ്ങാപ്പീര ഇടുന്നതുപൊലെയും ഇതു് ഇടാം. “തല്ലണ്ടാ, വിരട്ടി വിട്ടാല്‍ മതി…” എന്നര്‍ത്ഥം. (കട: പതാലി) അങ്ങനെ ഇതു് ഏറ്റവും കൂടുതല്‍ ഇട്ടിട്ടുള്ളതു വക്കാരി.

  • ഓഫ്: ഓഫ്‌ടോപ്പിക്കിന്റെ ചുരുക്കരൂപം. “ഓ. ടോ.” (ഓട്ടോ അല്ല), “ഓ. പൂ.” (ഓണത്തിനിടയ്ക്കു പൂട്ടുകച്ചവടം) എന്നൊക്കെ പറയും. ആദിത്യന്‍, ഇഞ്ചിപ്പെണ്ണു്, ബിന്ദു തുടങ്ങിയവര്‍ പുനരുജ്ജീവിപ്പിച്ച പ്രാചീനകല. ഇതിനൊരു യൂണിയനും ഉണ്ടു്. പ്രെസിഡണ്ട് ദില്‍ബാസുരന്‍. സെക്രട്ടറി ബിന്ദു. കജാഞ്ചി (ഖജാന്‍‌ജി എന്നതിന്റെ ബൂലോഗവാക്കു്) ആദിത്യന്‍. സാങ്കേതികസഹായം ശ്രീജിത്ത്. ശബ്ദം സുല്ല് & അഗ്രജന്‍ (“ഠോ”). വെളിച്ചം ഇത്തിരിവെട്ടം. ഗ്രാഫിക്സ് കുമാര്‍.

    “ദില്‍ബാസ്വരന്‍” ലോപിച്ചാണു “ദില്‍ബാസുരന്‍” ആയതു്‌. “ഓഫ്‌ യൂണിയന്‍” എന്നതു സ്വരത്തില്‍ തുടങ്ങുന്നതു കൊണ്ടു്‌ സ്വരത്തില്‍ തുടങ്ങുന്ന പേരുള്ളവരേ പ്രെസിഡന്റാകാവൂ എന്നൊരു കീഴ്‌വഴക്കമുണ്ടായിരുന്നു. (ഇതിനു മുമ്പുള്ള രണ്ടു പ്രെസിഡന്റുകളുടെയും-ഉമേഷ്‌, ഇടിവാള്‍- പേരു്‌ സ്വരത്തിലായിരുന്നു തുടങ്ങിയിരുന്നതു്‌.) ദില്‍ബനു്‌ പ്രെസിഡന്റാവുകയും വേണം. ഈ ദുഃസ്ഥിതി ഒഴിവാക്കാന്‍ ദില്‍ബനു്‌ “അസ്വരന്‍” എന്ന പേരു കൊടുത്തു. സ്വരമില്ലാത്തവന്‍ എന്നര്‍ത്ഥം. അതു്‌ ആളുകള്‍ വിളിച്ചുവിളിച്ചു്‌ “അസുരന്‍” എന്നായി. ഒരു ഇള്ളാവാവയുടെ മുഖമുള്ള ആ സാധുവിനെ എന്തിനു്‌ അസുരന്‍ എന്നു വിളിക്കുന്നു എന്നു്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ തീര്‍ന്നല്ലോ.

    ഇതിന്റെ മറ്റൊരു വകഭേദമാണു് നൂറടിക്കുക, ഇരുനൂറടിക്കുക തുടങ്ങിയവ. സന്തോഷും ബിന്ദുവുമാണു് ഇതിനു വിദഗ്ദ്ധര്‍. എത്ര തവണ നൂറടിച്ചാലും തലയുടെ സ്ഥിരതയില്‍ കാര്യമായ മാറ്റം ഇവര്‍ക്കു വരാറില്ല.

  • എന്തരോ ആകട്ടേ: രാജമാണിക്യത്തില്‍ നിന്നും ദേവരാഗത്തില്‍ നിന്നും ബൂലോഗം കടം കൊണ്ട ഭാഷ. ഈ ചിന്താഗതിയെ “അരാഷ്ട്രീയത” എന്നു ചന്ത്രക്കാറനും ബെന്നിയും വിളിക്കുന്നു.
  • ഗഡി: ബൂലോഗത്തിനു വിശാലമനസ്കന്‍ നല്‍കിയ രണ്ടാമത്തെ മികച്ച സംഭാവന. ഇപ്പോള്‍ ഇതു പബ്ലിക്ക് ഡൊമൈനില്‍. ആദ്യത്തെ സംഭാവന കറന്റ് ബൂക്സിന്റെ പ്രൈവറ്റ് ഡൊമൈനിലും. കൂട്ടുകാരന്‍, കാശിനു കൊള്ളാത്തവന്‍ എന്നൊക്കെ അര്‍ത്ഥം. സുന്ദരന്‍ എന്ന അര്‍ത്ഥമില്ല. അതിനു “ചുള്ളന്‍” എന്നു പറയണം.
  • പോസ്റ്റ്: ബ്ലോഗില്‍ ഒരു സമയത്തു വരുന്ന സാധനം. ഇതിനെന്തിനു പോസ്റ്റ് എന്നു പറയുന്നതെന്നറിയണമെങ്കില്‍ ഉമേഷിന്റെ ബ്ലോഗില്‍ നോക്കിയാല്‍ മതി. അവസാനം എത്തുമ്പോഴേയ്ക്കു് ആദ്യത്തിലുള്ളതു മറന്നുപോകും, വല്ലതും മനസ്സിലായെങ്കില്‍!
  • ശുട്ടീടുവേന്‍: ബൂലോഗത്തിനു വക്കാരിയുടെ പല സംഭാവനകളില്‍ ഒന്നു്. തനിമലയാളം ഓടിക്കാന്‍ ഒരു ലിനക്സ് സര്‍വറും നല്ല ഇന്റര്‍നെറ്റ് കണക്‍ഷനും നോക്കി നടന്ന ഏവൂരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരെണ്ണം സെറ്റപ്പ് ചെയ്യാഞ്ഞ ഉമേഷിനെ അതിനു പ്രേരിപ്പിക്കാന്‍ ഏവൂരാന്‍ ഇട്ട പോസ്റ്റില്‍ വക്കാരി ഉമേഷിനെ ഭീഷണിപ്പെടുത്തിയതു്. മണിച്ചിത്രത്താഴു് സിനിമയില്‍ നിന്നു പൊക്കിയതാണെന്നു തോന്നുന്നു.

അര്‍ത്ഥം:

ബ്ലോഗെഴുതാറില്ല, കമന്റിടുവാന്‍ സമയമില്ല, തനിമലയാളം പേജില്‍ പോകാറുപോലുമില്ല, വായിച്ചില്ലെങ്കിലും പേജു വരെ പോയി ഒരു തേങ്ങായടിക്കുകയും കൂടിയില്ല, വായിച്ചു കമന്റിട്ടു അതിന്റെ ബാക്കി കമന്റിട്ടു നൂറടിച്ചു രസിക്കാറില്ല. ഹാ, കഷ്ടമെന്നേ പറയേണ്ടൂ… ഒരു ചിരി പോലും -“ഹി ഹി” എന്നോ ഒരു സ്മൈലി ഇട്ടോ-ചിരിക്കാറില്ല, ഒരു ഓഫ്‌ടോപ്പിക് കമന്റു പോലും ഇടാറില്ല… എന്തു പറ്റി ഉണ്ണീ നിനക്കു്? എന്തെങ്കിലും ആകട്ടേ, പോസ്റ്റു വായിക്കുന്നതു നീ നിര്‍ത്തരുതു്. നിര്‍ത്തിയാല്‍ കൊന്നുകളയും ഞാന്‍!

[ഞാന്‍ ഓടി പാലത്തില്‍ നിന്നു വെള്ളത്തിലേക്കെടുത്തു ചാടി നീന്തി തുമ്പയിലെത്തി ഒരു റോക്കറ്റിന്റെ മൂട്ടില്‍ പിടിച്ചു ചന്ദ്രനിലേക്കു പോകട്ടേ-പുറകേ ജ്യോതി മാത്രമല്ല, കവിതയില്‍ ഇമ്മാതിരി ഭാഷയും ഇംഗ്ല്ലീഷും ഉപയോഗിച്ചതിനു് അനംഗാരിയും അതിനെ വ്യാഖ്യാനിച്ചതുകൊണ്ടു് അങ്ങനെ പറ്റുന്നതിനു പകരം ഇങ്ങനെ പറ്റിയില്ലേ എന്നു ചോദിച്ചു വക്കാരിയും ഉണ്ടു്!]


ബ്ലോഗുഭാഷയിലെ പദങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിനു് ഒരു വരിയില്‍ പത്തൊന്‍പതക്ഷരമല്ലേ ഉള്ളൂ.

ഇതുപോലെയുള്ള ബ്ലോഗുഭാഷയിലെഴുതിയ ബ്ലോഗുകവിതകള്‍ കമന്റുകളായി ക്ഷണിച്ചുകൊള്ളുന്നു. ഏറ്റവും നല്ല കവിതയ്ക്കു് ജ്യോതി ഒരു സമ്മാനം കൊടുക്കുമായിരിക്കും. കൊടുത്തില്ലെങ്കില്‍ വക്കാരിയെക്കൊണ്ടു് “ശുട്ടിടുവേന്‍” എന്നു പറയിച്ചു നോക്കാം 🙂


(അടുത്ത തവണ പുഴ.കോമിന്റെ കൊളാഷില്‍ ഇതായിരിക്കും എന്റെ ടിപ്പിക്കല്‍ പോസ്റ്റായി വരുന്നതു്. ആര്‍ക്കറിയാം!)

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)

Comments (33)

Permalink

ലാപുടയുടെ ചിഹ്നങ്ങള്‍-ഒരു മൊഴിമാറ്റം

നല്ല കവിതകള്‍ കാണുമ്പോള്‍ പരിഭാഷപ്പെടുത്താന്‍ തോന്നുക എന്നതു് എനിക്കു പണ്ടു തൊട്ടേയുള്ള ഒരു അസുഖമാണു്. (ഇവിടെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്.) ലാപുടയുടെ ഓരോ കവിത വായിക്കുമ്പോഴും ഇതു തോന്നിയിരുന്നു. ഇംഗ്ലീഷിലാക്കാനാണു തോന്നിയിരുന്നതു്.

അദ്ദേഹത്തിന്റെ പുതിയ കവിതയായ “ചിഹ്നങ്ങള്‍” വായിച്ചപ്പോള്‍ അതു മലയാളത്തില്‍ തന്നെ “പരിഭാഷ”പ്പെടുത്തിയാലോ എന്നു തോന്നി. അതേ ഭാഷയില്‍ മാറ്റിയെഴുതുന്നതിനെ പരിഭാഷ എന്നു വിളിക്കാമോ എന്നറിയില്ല. വേണമെങ്കില്‍ “പദ്യപരിഭാഷ” എന്നു വിളിക്കാമെന്നു തോന്നുന്നു.

ലാപുട ദയവായി ക്ഷമിക്കുക. താങ്കളുടെ മനോഹരമായ ഗദ്യകവിതയ്ക്കു് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയില്‍ വികലമായ ഒരു പദ്യപരിഭാഷ.

കുനിഞ്ഞിരിപ്പൂ ത്രപയോടെ ചോദ്യ-
ചിഹ്നം മുഖം താഴ്ത്തി വളഞ്ഞുകുത്തി;
പിറുപ്പുമല്ലാത്തതുമിന്നു ചോദ്യ-
മാക്കുന്ന സങ്കോചമതിന്നു കാണും!

എഴുത്തു തീരാത്തൊരു വിസ്മയങ്ങള്‍,
വായിച്ചു തീരാ ക്ഷുഭിതങ്ങളെന്നീ
സദാ തിളയ്ക്കുന്ന വികാരമാവാം
ആശ്ചര്യചിഹ്നത്തെയുരുക്കിടുന്നൂ.

ഗര്‍ഭത്തിലെക്കുഞ്ഞു കണക്കു ശാന്ത-
ധ്യാനത്തിലേക്കൊന്നു ചുരുണ്ടു കൂടാന്‍
കോമയ്ക്കു പറ്റുന്നതു മൂലമാണോ
വാചാലലോകത്തതു ബോധമാര്‍ന്നു?

ഭാരിച്ച ഭൂതത്തിനെ വാച്യമാക്കി-
ത്തൂക്കിക്കൊലയ്ക്കിട്ടു കൊടുത്തിടുമ്പോള്‍
പ്രാര്‍ത്ഥിക്കുവാനേയിനി വര്‍ത്തമാന-
വ്യംഗ്യങ്ങളോടുദ്ധരണിയ്ക്കു പറ്റൂ.

പറഞ്ഞിടാനാവുകയില്ല “യൊന്നും
തീരില്ല” യെന്നുള്ള പ്രപഞ്ചസത്യം;
അതിന്റെ ദുഃഖത്തിലമര്‍ന്നു നീറി-
ച്ചുരുങ്ങിടും പൂര്‍ണ്ണവിരാമമെന്നും.

ഒറ്റ എഴുത്തില്‍ എഴുതിയതാണു്. ഇനിയും നന്നാക്കാമെന്നു തോന്നുന്നു. ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്. പ്രത്യേകിച്ചു നാലാം പദ്യത്തില്‍.


ലാപുടയുടെ പോസ്റ്റില്‍ നളന്‍ ഇട്ട ഈ കമന്റിലുള്ള ആശയത്തിന്റെ പരിഭാഷ:

മുടിഞ്ഞുപോകേണ്ട വിചാരധാര
ചികഞ്ഞെടുക്കുന്നൊരു മൌഢ്യമാകെ
കണ്ടിട്ടു പേടിച്ചു ചുരുങ്ങിയില്ലാ-
താകുന്നുവോ പൂര്‍ണ്ണവിരാമചിഹ്നം?

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (16)

Permalink