കവിതകള്‍ (My poems)

നഷ്ടപ്രണയവും വിഷുവും ഒടുക്കത്തെ നൊസ്റ്റാൽജിയയും

ഏഴര വെളുപ്പിനു മൃദുസ്പർ‌ശത്താൽ നിദ്രാ-
ലോലനാമെന്നെ വിളിച്ചുണർ‌ത്തി, നേത്രങ്ങളെ
തുറക്കും മുമ്പു പൊത്തി, ഐശ്വര്യസമ്പത്തുകൾ
നിരത്തി വെച്ചിരിക്കുമാ വിഷുക്കണി കാട്ടി
“കൈനീട്ടം തരു”കെന്നു ചെന്തൊളിർക്കൊത്ത തന്റെ
കൈ നീട്ടി…

മുപ്പതു കൊല്ലം മുമ്പു്, കൗമാരത്തിന്റെ റൊമാൻസ് കരളിൽ കിടന്നിരുന്ന കാലത്തു് എഴുതിയ ഒരു കവിതയിലെ വിഷു. കഥകളിൽ കാണുന്നതുപോലെയുള്ള ഒരു സഖി ജീവിതത്തിലില്ലാതിരുന്നതു കൊണ്ടു് (പ്രേമലേഖനത്തിലെ അക്ഷരത്തെറ്റു തിരുത്തി മറുപടി സംസ്കൃതത്തിൽ എഴുതിയതു കൊണ്ടാണു് ഒരു പെൺ‌പിള്ളേരും എന്നെ തിരിഞ്ഞു നോക്കാതിരുന്നതെന്നു് അസൂയക്കാർ പറയും. വിശ്വസിക്കരുതു്. നുണയാണതു്.) അങ്ങനെയൊരാളെ കവിതയിലെങ്കിലും സൃഷ്ടിച്ചു സംതൃപ്തിയടയാനുള്ള കൗമാരവാഞ്ഛ ഇവിടെക്കാണാം.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും ഈ ബാല്യകാലസഖിയെത്തന്നെ കെട്ടി പണ്ടാരമടങ്ങി ജീവിക്കാൻ എന്നിലെ കുഞ്ഞുകവി തയ്യാറായിരുന്നില്ല. കാരണം, പിൽക്കാലത്തു് ഏതോ അന്യനാട്ടിൽ (എന്നു വെച്ചാൽ വല്ല പൊള്ളാച്ചിയോ കോയമ്പത്തൂരോ, അതിനപ്പുറത്തേയ്ക്കു് അന്നു ചിന്തിച്ചിട്ടേയില്ല!) ഒറ്റയ്ക്കു ഗതി കെട്ടു താമസിക്കുമ്പോൾ ചിന്തിക്കുന്നതായാണു് ഇതിവൃത്തം. എന്നാലേ കോൺ‌ട്രാസ്റ്റ് വരൂ. (ചങ്ങമ്പുഴയെ അന്നു വായിച്ചിട്ടില്ല. അല്ലെങ്കിൽ മദ്യവും ആത്മഹത്യയുമൊക്കെ കവിതയിൽ വന്നേനേ!) അവളെ കെട്ടിച്ചു വിടണോ കൊന്നുകളയണോ എന്നു കുറച്ചുകാലം കൺഫ്യൂഷനായിരുന്നു. പിന്നെ അവൾ മരിച്ചുപോയി എന്നാണു കവിത. (ചത്താലും മറ്റൊരുത്തന്റെ കൂടെ ആ ഇല്ലാത്ത പ്രേമഭാജനം പോകുന്നതു് ആ കുഞ്ഞുപുരുഷാധിപത്യപ്പന്നപ്പന്നിയ്ക്കു സഹിച്ചുകാണില്ല!)

സംഭവം ആകെ നൊസ്റ്റാൽജിയയും വിഷാദവുമാണു്.

ഈയാണ്ടും വിഷു വന്നു, തൂപ്പുകാരന്റെ ചൂലി-
ന്നോരാണ്ടത്തേയ്ക്കു ഫലമായി ഞാൻ കണി കണ്ടു…

എന്ന ഒരു വിലാപം അതിലുണ്ടു്. വീട്ടിൽത്തന്നെ താമസിച്ചു് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള സ്കൂളിൽ നടന്നു പോയി പഠിച്ചിരുന്ന ഒരു പതിന്നാലുകാരനു് അപ്പോഴുള്ള ഗൃഹാനുകൂല്യം ഇല്ലാതെ ഗൃഹാതുരത്വത്താൽ വലയുന്ന ഒരു ഭാവികാലത്തെപ്പറ്റി ഗൃഹാതുരത്വം കൊള്ളുന്ന മാനസികാവസ്ഥ വളരെ വിചിത്രം തന്നെ. ഒരു പക്ഷേ, ദാരിദ്ര്യമോ പ്രേമഭംഗമോ ബന്ധുക്കളുടെ വിയോഗമോ വഞ്ചനയോ മനസ്സിനെ വല്ലാതെ ബാധിച്ച പീഡനങ്ങളോ അനുഭവിച്ചിട്ടില്ലാത്ത കാലത്തു് ഇതൊക്കെയുള്ള സംഭവബഹുലമായ ഒരു കാലത്തെയായിരിക്കും സ്വപ്നം കണ്ടിട്ടുണ്ടാവുക. (എന്തോ കുറ്റം ചെയ്തതിനു തൂക്കുമരം കയറുന്ന ഒരു കഥ അന്നെഴുതിയിട്ടുണ്ടു്.)

ആ കവിതയുടെ തുടക്കം എനിക്കു് എന്നും പ്രിയപ്പെട്ടതായിരുന്നു.

എങ്ങനെയുറങ്ങും ഞാൻ, മൃത്യു പോൽ നിദ്ര വന്നെൻ
കൺ‌കളെക്കനം‌കൂട്ടിത്തിരുമ്മിയടച്ചാലും,…

പിൽക്കാലത്തെഴുതിയ പല കവിതകളുടെയും തുടക്കമായി ഈ ഈരടി ഫിറ്റു ചെയ്തിട്ടുണ്ടു്. ഒന്നും ക്ലച്ചു പിടിച്ചില്ല എന്നു മാത്രം :)

ഇതെഴുതിയിട്ടു നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ ഇതേ പോലെ ഒരു കവിതയെഴുതിയ മറ്റൊരു പതിന്നാലുകാരനെ കണ്ടുമുട്ടി. എം. ടി-ഹരിഹരൻ ടീമിന്റെ ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലെ വിനീത് അവതരിപ്പിച്ച കഥാപാത്രം. ആ കഥാപാത്രത്തിന്റെ കവിതയായി ഒ. എൻ. വി. എഴുതിയ

മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുളിർ(?)മുണ്ടു ചുറ്റി…

എന്നു തുടങ്ങുന്ന റൊമാന്റിക് എന്നു തോന്നിക്കുന്ന കവിതയുടെയും അവസാനം

അന്തി മയങ്ങിയ നേരത്തു നീയൊന്നും
മിണ്ടാതെ മിണ്ടാതെ പോയി…

എന്നാണല്ലോ. മോഹങ്ങളെപ്പറ്റി പാടുമ്പോൾ “ഒടുവിൽ പിണങ്ങിപ്പറന്നു പോം പക്ഷിയോടു് അരുതേയെന്നോതുവാൻ” മോഹിക്കുന്ന ഒ. എൻ. വി. യുടെ ഉള്ളിൽ എന്നും ഒരു നഷ്ടപ്രണയത്തിന്റെ വ്യഥയുണ്ടായിരുന്നു (അല്ലെങ്കിൽ എനിക്കുണ്ടായിരുന്നതു പോലെ ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത) എന്നു വേണം കരുതാൻ.

ഈ കവിത എങ്ങും എഴുതി വെച്ചിട്ടില്ല. ഇഷ്ടപ്പെടാഞ്ഞതു കൊണ്ടു തന്നെ. അങ്ങുമിങ്ങും നിന്നു് ഇത്രയും വരികൾ ഓർമ്മ വന്നു.

എല്ലാവർക്കും വിഷു ആശംസകൾ!


വിഷു എന്നതു് മേടം ഒന്നിനാണെന്നായിരുന്നു ഞാൻ കേട്ടിട്ടുള്ളതു്. ഞാൻ എല്ലാക്കൊല്ലവും പ്രസിദ്ധീകരിക്കുന്ന കലണ്ടർ ഉണ്ടാക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിലും ആ നിർ‌വ്വചനമാണു് ഉപയോഗിക്കുന്നതു്. പക്ഷേ ഇതു ശരിയാണെന്നു തോന്നുന്നില്ല. ഇക്കൊല്ലം മേടം രണ്ടിനാണു വിഷുവെന്നാണു് കേരളത്തിലെ കലണ്ടറുകളൊക്കെ പറയുന്നതു്.

ഇതിനു കാരണമായി രണ്ടു കാര്യമാണു പറഞ്ഞു കേട്ടതു്.

  1. സൂര്യോദയത്തിനു സൂര്യൻ മേടം രാശിയിലുള്ള ആദ്യത്തെ ദിവസമാണു വിഷു. ഇക്കൊല്ലം മേടസംക്രമം ഏപ്രിൽ 14-നു രാവിലെ ഇന്ത്യൻ സമയം 6:56-നാണു്. കേരളത്തിൽ സൂര്യോദയം അതിനു മുമ്പേ സംഭവിക്കുന്നതിനാൽ അന്നു വിഷു ആഘോഷിക്കാതെ പിറ്റേന്നു് ആഘോഷിക്കുന്നു. അമേരിക്കയിൽ 13-നു വൈകിട്ടു തന്നെ മേടസംക്രമം കഴിഞ്ഞതിനാൽ വിഷു 14-നു തന്നെ.
  2. എന്റെ പഴയ ഒരു പോസ്റ്റിൽ ഈ കമന്റിട്ട രശ്മി പറഞ്ഞതനുസരിച്ചു് ഏപ്രിൽ 14 അമാവാസിയായതിനാലാണു് വിഷു 15-ലേയ്ക്കു മാറ്റിയതു്. ഇതു് ആദ്യമായാണു കേൾക്കുന്നതു്. ശരിയാവാം. അങ്ങനെയാണെങ്കിലും അമേരിക്കയിലും 15-നു തന്നെ.

എന്തായാലും ഞാൻ 13-നു വൈകിട്ടു കണി വെച്ചു. 14-നു രാവിലെ കണി കണ്ടു. കൈനീട്ടം കൊടുത്തു. സമാധാനം!


ഈ വക കാര്യങ്ങൾ ഇതു വരെ ആരും എഴുതി വെച്ചിട്ടില്ല എന്നതു ദൗർഭാഗ്യകരം തന്നെ. കൊല്ലവർഷക്കലണ്ടറിന്റെ നിയമങ്ങൾ ഏതോ സംസ്കൃതപുസ്തകങ്ങളിൽ ഉണ്ടെന്നു കേട്ടിട്ടുള്ളതല്ലാതെ ഇതു വരെ കണ്ടിട്ടില്ല. എന്റെ കലണ്ടറുകളിൽ ഉപയോഗിച്ച നിർ‌വ്വചനങ്ങൾ ഈ പുസ്തകത്തിൽ ഉണ്ടു്. കൂടുതൽ വിവരങ്ങൾ അറിയുന്നവർ ദയവായി പറഞ്ഞുതരുക. ആവശ്യമായ തിരുത്തുകൾ പുസ്തകത്തിലും പ്രോഗ്രാമിലും കലണ്ടറിലും വരുത്താം.

വിഷു കണ്ടുപിടിക്കുന്നതിനെപ്പറ്റി ജോഷി ഒരു കമന്റിൽ എഴുതിയ വിവരങ്ങൾ അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ ചേർക്കുന്നു.

  1. വിഷു മേടമാസം ഒന്നാം തിയ്യതിയോ?

    കേരളത്തിൽ ഇത്തവണ (2010) വിഷു ഏപ്രിൽ 15-നാണ് ആഘോഷിക്കുന്നത് - അതായത് മേടമാസം 2-ആം തിയ്യതി. എന്താണ് ഇത്തവണ വിഷു മേടമാസം രണ്ടാം തിയതി ആയത്‌? അല്ലെങ്കിൽ നാം കാണാതെ പഠിക്കുന്ന ‘മേടമാസം ഒന്നാം തിയ്യതിയാണ് വിഷു’ -എന്നതിന് എന്തു സംഭവിച്ചു? ഇതിന് തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ വേണ്ട ഡോക്ക്യുമെന്റേഷൻ ഒന്നും നിലവിലില്ല എന്നു തോന്നുന്നു. പണ്ട് മുതലേ മേടമാസം ഒന്നാം തിയ്യതി ആണ് വിഷു എന്നതല്ലേ പിന്തുടർന്നു വരുന്നത്‌. ഈ അടുത്ത കാലങ്ങളിൽ മേടം രണ്ടിനും വിഷു വന്നു തുടങ്ങിയതെങ്ങനെ എന്നു കൃത്യമായി അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ കമന്റടിക്കൂ‍. ഇല്ലെങ്കിൽ തത്കാലം പത്രങ്ങളിലും (ഉമേഷ്ജിയുടെ പഴയ പോസ്റ്റുകളിലും) മറ്റും കാണുന്നതു വെച്ച് ഒരു അലക്ക് അലക്കി നോക്കാം.

  2. എന്നാണ് മലയാളമാസങ്ങൾ ആരംഭിക്കുന്നത്‌? (ഉമേഷ്ജിയുടെ പഴയ മനോരമ-മാതൃഭൂമി പോസ്റ്റിൽ നിന്നും)

    സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്കു കടക്കുന്നതിനെയാണ് ‘സംക്രമം’ എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്‌. സൂര്യന്റെ രാശിസംക്രമം നടക്കുന്നത്‌ മദ്ധ്യാഹ്ന്നം കഴിയുന്നതിന് മുൻപാണെങ്കിൽ ആ ദിവസം മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കും. മദ്ധ്യാഹ്ന്നം കഴിഞ്ഞാണ് സംക്രമം എങ്കിൽ അടുത്തദിവസമാവും മലയാളമാസം ഒന്നാം തിയ്യതി ആയി കണക്കാക്കുക. [ഇനി, “മദ്ധ്യാഹ്നം കഴിയുക” എന്നു വെച്ചാല്‍ നട്ടുച്ച കഴിയുക എന്നല്ല. ഒരു പകലിനെ അഞ്ചായി വിഭജിച്ചതിന്റെ (പ്രാഹ്ണം, പൂര്‍വാഹ്നം, മദ്ധ്യാഹ്നം, അപരാഹ്നം, സായാഹ്നം) മൂന്നാമത്തെ അഹ്നമാണു മദ്ധ്യാഹ്നം. അതുകൊണ്ടു “മദ്ധ്യാഹ്നം കഴിയുക” എന്നു പറഞ്ഞാല്‍ ദിവസത്തിന്റെ അഞ്ചില്‍ മൂന്നു സമയം കഴിയുക എന്നാണു്. ഉദയവും അസ്തമയവും എപ്പോഴെന്നു നോക്കീട്ടു കണക്കാക്കണം. (ലോകത്തിന്റെ പല ഭാഗത്തു് ഇതു പല സമയത്താണെന്നു് ഓര്‍ക്കണം.) ആറു മണി മുതല്‍ ആറു മണി വരെയുള്ള ഒരു പകലില്‍ ഇതു് ഏകദേശം 1:12 PM-നു് ആയിരിക്കും.] (നോട്ട് 1: ഇന്റർനെറ്റിൽ ചില സൈറ്റുകളിൽ “മദ്ധ്യാഹ്നം കഴിയുക” എന്നതിനു പകരം ‘പൂർവാഹ്ന്നം കഴിയുക’ എന്നു കാണുന്നു. ഏതാണ് ശരി എന്നു എനിക്കറിയില്ല).

  3. വിഷു എന്നാണ്?

    നാം ഇപ്പോൾ വിഷു ആഘോഷിക്കുന്നത് മേടസംക്രമം (സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക്‌ കടക്കുന്നത്‌) നടക്കുന്ന ദിവസം ആണ്. മേടസംക്രമം നടക്കുന്നത് (ഇത്‌ കലണ്ടർ/പഞ്ചാംഗത്തിൽ നിന്നും ലഭിക്കും) ഉദയത്തിന് മുൻപാണെങ്കിൽ ആ ദിവസം ആണ് വിഷു. മേടസംക്രമം നടക്കുന്നത് ഉദയത്തിനു ശേഷമാണെങ്കിൽ വിഷു പിറ്റേ ദിവസമാകും. അതായത്‌ വിഷുപുലരി കണികണ്ടുണരേണ്ടത് മേടം രാശിയിൽ ഉദിച്ചുയർന്നു നിൽക്കുന്ന സൂര്യനെ ആണ്. അക്ഷരാർത്ഥത്തിൽ വിഷു ആഘോഷിക്കേണ്ടത്‌ പകലും രാത്രിയും തുല്യദൈർഘ്യം വരുന്ന വസന്തവിഷുവദിനമായ മാർച്ച് 20/21-ന് ആണെന്നും ഒരു വാദമുണ്ട്. പക്ഷേ നൂറ്റാണ്ടുകളായി നമ്മൾ മേടം ഒന്ന് എന്ന കണക്കിനാണ് ഈ ഉത്സവം ആഘോഷിക്കുന്നത്‌.

  4. 2010-ഉം വിഷുവും

    മനോരമ കലണ്ടർ പ്രകാരം ഇത്തവണ മേടസംക്രമം നടക്കുന്നത് ഏപ്രിൽ 14, രാവിലെ 6:56-ന് ആണ്. തിരുവനന്തപുരത്ത് ഉദയം രാവിലെ 6:17-നും (വിവിധ കലണ്ടറുകൾ തമ്മിൽ ഈ സമയങ്ങളിൽ ഏതാനും മിനുട്ടുകൾ വ്യത്യാസമുണ്ടാവാറുണ്ട്. ചിലപ്പോളൊക്കെ അതു പ്രശ്നങ്ങളിൽ എത്തിപ്പെടാറുമുണ്ട്). ഉദയം കഴിഞ്ഞ് മേടസംക്രമം നടക്കുന്നതിനാൽ (അതായത്‌ സൂര്യൻ ഉദിക്കുന്നത്‌ മീനം രാശിയിൽ തന്നെ ആയതിനാൽ) വിഷു തൊട്ടടുത്തദിവസമായ ഏപ്രിൽ 15-ന് ആയിരിക്കും. എന്നാൽ മേടസംക്രമം നടക്കുന്നത് മദ്ധ്യാഹ്ന്നത്തിന് മുൻപായതിനാൽ മേടം ഒന്നാം തിയ്യതി ഏപ്രിൽ 14 -ന് തന്നെ ആണ്. അങ്ങനെ ഈ വർഷം വിഷു മേടം 2-നായി :D

  5. അങ്ങനെയാണെങ്കിൽ ഈ വർഷം അമേരിക്കയിൽ എന്നാണ് വിഷു?

    മേടസംക്രമം നടക്കുന്നത് ന്യൂയോർക്ക് സമയം ഏപ്രിൽ 13 രാത്രി 9:26 നാണ് (9:26 പി. എം.). ഇത്‌ ഇവിടുത്തെ ഏപ്രിൽ 14 ഉദയത്തിന് മുൻപായതിനാൽ ന്യൂയോർക്കിലുള്ളവർക്ക് വിഷു ഏപ്രിൽ 14 തന്നെയാണ്. അമേരിക്കയുടെ ബാക്കി ഭാഗത്തുള്ളവർക്കും ഇതുപോലെ തന്നെ വിഷു ഏപ്രിൽ 14-നാണ്.

  6. ഈ വർഷം ദുബായ്-ഇൽ എന്നാണ് വിഷു?

    മേടസംക്രമം നടക്കുന്നത് ദുബായ് സമയം ഏപ്രിൽ 14 രാവിലെ 5:26 നാണ് (5:26 എ. എം.). ഇത്‌ ഇവിടുത്തെ ഏപ്രിൽ 14 ഉദയത്തിന് മുൻപായതിനാൽ ദുബായിലുള്ളവർക്കും വിഷു ഏപ്രിൽ 14 തന്നെയാണ്. ബാക്കി ഗൾഫ് രാജ്യങ്ങളിലും ഇതു ശരിയാവാനാണ് സാധ്യത.

  7. വിഷുവും ജ്യോത്സ്യവുമായി എന്താ ബന്ധം?

    വിഷു എന്ന ഉത്സവം ആചരിക്കേണ്ടത് എന്നാണ് എന്നു കണ്ടുപിടിക്കാൻ ‘ജ്യോതിശാസ്ത്ര’ത്തിലെ കണക്കുകൾ ഉപയോഗിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റു ബന്ധമൊന്നും ഉണ്ടെന്നു തോന്നുന്നില്ല (ഈസ്റ്റർ എന്നാണെന്നു കണ്ടുപിടിക്കാനും ഇത്തരത്തിലുള്ള കണക്കുകൾ ഉപയോഗിക്കുന്നു എന്നതു ശ്രദ്ധിക്കുക). (നോട്ട് 2: വിഷുമായി ബന്ധപ്പെട്ടു വരുന്ന ഫലപ്രവചനങ്ങളും മറ്റും ശുദ്ധ അസംബന്ധങ്ങളായി ഞാൻ കരുതുന്നു. നിങ്ങൾ അന്ധവിശ്വാസിയാണെങ്കിൽ അതിലും വിശ്വസിച്ചോളൂ. എനിക്ക് എന്റെ വിശ്വാസം നിങ്ങൾക്ക് നിങ്ങളുടേത് :) )

(എന്നെ ക്വോട്ടു ചെയ്താൽ ഇങ്ങനെയിരിക്കും. ആ ക്വോട്ടുൾപ്പെടെ ഞാൻ തിരിച്ചും ക്വോട്ടു ചെയ്യും. എന്നോടാണോടാണോടാണോടാ കളി?)

കവിതകള്‍ (My poems)
കലണ്ടര്‍ (Calendar)
നൊസ്റ്റാൽ‌ജിയ

Comments (9)

Permalink

എങ്കില്‍…

(കഴിഞ്ഞ പോസ്റ്റിന്റെ ഹാംഗോവര്‍. ഒരു കുട്ടി കഴിഞ്ഞാല്‍ ഒരു വയറിളക്കം പതിവാണു്. ഉടനേ രണ്ടു പോസ്റ്റിടുമെന്നു് അന്തോണിച്ചനോടു പ്രോമിസ് ചെയ്തതുമാണു്.)

ചന്ദ്രന്‍ ഭൂമിയെ
കൃത്യം ഇരുപത്തെട്ടു 25.8461538 ദിവസം കൊണ്ടും
ഭൂമി സൂര്യനെ
കൃത്യം മുന്നൂറ്റിമുപ്പത്താറു ദിവസം കൊണ്ടും
ചുറ്റിയിരുന്നെങ്കില്‍,

ഹായ്!

ഒരു മാസത്തില്‍
ഇരുപത്തെട്ടു ദിവസവും
നാലാഴ്ചയും
ഒരു വര്‍ഷത്തില്‍
മുന്നൂറ്റിമുപ്പത്താറു ദിവസവും
നാല്പത്തെട്ടാഴ്ചയും
പന്ത്രണ്ടു മാസവും
ഉണ്ടാകുമായിരുന്നു

വരുമാനം
ക്ഌപ്തമാകുമായിരുന്നു
ക്രിസ്തുമസ്സിന്റെ അവധി
നഷ്ടപ്പെടാതിരിക്കുമായിരുന്നു
ഭാര്യയുടെ തീണ്ടാരി
എന്നും ഒരേ ദിവസം വരുമായിരുന്നു

ഏറ്റവും പ്രധാനമായി
“ഇത്ര കൃത്യമായി ചിട്ടയോടെ എല്ലാം ഇണക്കാന്‍
ഞാന്‍ എന്ന സര്‍വ്വശക്തനല്ലാതെ ആര്‍ക്കു കഴിയും?”
എന്നു പറഞ്ഞു്
“ഇതു ദൈവവചനമാണു്”
എന്ന ലേബലുമിട്ടു്
ഭാവിതലമുറയുടെ
അണ്ണാക്കിലേയ്ക്കു തള്ളാന്‍
ഒരു പുസ്തകമെഴുതാമായിരുന്നു…

(ഞാന്‍ എന്താ ശ്ലോകമല്ലാതെ ഗദ്യകവിതയെഴുതിയാല്‍ പുളിക്കുമോ?)


ഓഫ്: (ഒരു മണിക്കൂറിനു ശേഷം)

ഈ പോസ്റ്റിലെ കണക്കില്‍ ഒരു തെറ്റുണ്ടു്. ആര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?


ഉത്തരം: (അര ദിവസത്തിനു ശേഷം)

ശരിയുത്തരം ആദ്യം പറഞ്ഞതു സിബുവാണു്. ഭൂമിയെ കൃത്യം 28 ദിവസം കൊണ്ടു് ചന്ദ്രന്‍ ചുറ്റുകയാണെങ്കില്‍ രണ്ടു വെളുത്ത വാവുകള്‍ക്കിടയിലുള്ള സമയം 28 ദിവസത്തില്‍ കൂടുതലായിരിക്കും. കാരണം, അതിനിടയില്‍ ഭൂമിയും കുറേ പോയിട്ടുണ്ടാവും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്റെയും ചന്ദ്രന്റെയും സ്ഥിതി തമ്മിലുള്ള വ്യത്യാസമാണു് തിഥി(phase of moon)യും അതു വഴി ചാന്ദ്രമാസവും നിര്‍ണ്ണയിക്കുന്നതു്.

ഇവിടെ ചാന്ദ്രമാസം എത്രയാണെന്നു കണ്ടുപിടിക്കാന്‍ എളുപ്പമാണു്.

ദിവസം. അപ്പോഴും ചാന്ദ്രമാസം ദിവസത്തിന്റെ പൂര്‍ണ്ണഗുണിതം ആവില്ല.

ഇനി, ചാന്ദ്രമാസം കൃത്യം 28 ദിവസമാവാന്‍ ചന്ദ്രന്‍ എത്ര ദിവസം കൊണ്ടു ഭൂമിയെ ചുറ്റണം എന്നു നോക്കാം.

ദിവസം.

ഇതനുസരിച്ചു കവിത തിരുത്തിയിട്ടുണ്ടു് :)


യഥാര്‍ത്ഥത്തില്‍ ചന്ദ്രന്‍ ഭൂമിയെ ചുറ്റാനെടുക്കുന്ന ശരാശരി സമയം 27.3217 ദിവസമാണു്. (ഇതാണു നമ്മുടെ നക്ഷത്രചക്രം. ഇതിനെ 27 നക്ഷത്രങ്ങള്‍ കൊണ്ടു സൂചിപ്പിക്കുന്നു.) ഭൂമി സൂര്യനെ ചുറ്റാന്‍ 365.242191 ദിവസവും. അതിനാല്‍ ചാന്ദ്രമാസത്തിന്റെ ശരാശരി ദൈര്‍ഘ്യം

ആണു്. (ഇതാണു നമ്മുടെ തിഥിചക്രം. 30 തിഥികളെക്കൊണ്ടു സൂചിപ്പിക്കുന്നു.)

കവിതകള്‍ (My poems)
കലണ്ടര്‍ (Calendar)
നര്‍മ്മം

Comments (17)

Permalink

കയ്പയ്ക്കയും കവിതയും

കയ്പയ്ക്ക‍മധുരാജിന്റെ കയ്പയ്ക്കക്കൊണ്ടാട്ടം എന്ന ശ്ലോകം വായിച്ചു. നല്ല ശ്ലോകം. മധുരാജിന്റെ ശ്രീകൃഷ്ണസ്തുതികള്‍ വളരെ മനോഹരങ്ങളാണു്.

എനിക്കു ശ്ലോകത്തെക്കാള്‍ ഇഷ്ടപ്പെട്ടതു് അതിന്റെ ടിപ്പണിയാണു്. കയ്പയ്ക്കയെയും കവിതയെയും താരതമ്യപ്പെടുത്തിക്കൊണ്ടു് ഒരു ശ്ലോകമാക്കേണ്ട ആശയത്തെയാണു മധുരാജ് ടിപ്പണി ആക്കിയതു്. അതിനെ ശ്ലോകമാക്കിയതാണു താഴെ.

ഒരു വരിയില്‍ ഇരുപത്തൊന്നക്ഷരമുള്ള സ്രഗ്ദ്ധരയില്‍ ആണു് എഴുതിയതെങ്കിലും, മധുരാജിന്റെ ടിപ്പണിയില്‍ പറഞ്ഞിരിക്കുന്ന ആശയം മൊത്തം ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല. അല്പസ്വല്പം മാറ്റിയിട്ടുമുണ്ടു്. കുറേക്കാലമായി ശ്ലോകം എഴുതാത്തതിന്റെ കുഴപ്പം കാണുന്നുണ്ടു്. ശ്ലോകം ആകെ ക്ലിഷ്ടമാണു്. ദൂരാന്വയവും യതിഭംഗവുമുണ്ടു്. എങ്കിലും ശ്ലോകമല്ലേ, ഇവിടെ കിടക്കട്ടേ!


ആകെക്കയ്പാണു, ദുര്‍വാസന കഠിനവു, മെന്നാലുമാക്കര്‍മ്മസാക്ഷി-
യ്ക്കാകും നന്നാക്കിയേറ്റം രുചിയരുളിടുവാന്‍, വൃത്തമൊപ്പിച്ചു വെച്ചാല്‍
ഏകും കയ്പയ്ക്ക പോലാം കവിത രസമറിഞ്ഞോര്‍ക്കു സന്തുഷ്ടി, തപ്ത-
സ്നേഹത്തില്‍ കൃഷ്ണഭാവം വഴിയുമതിനു ലാവണ്യവും ചേര്‍ത്തിടേണം!

കവിത കയ്പയ്ക്ക പോലെയാണത്രേ!

  • ആകെ കയ്പ്പാണു്.
  • വാസന (കവിതാവാസന എന്നും മണം എന്നും) എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നുമില്ല.
  • എങ്കിലും കര്‍മ്മസാക്ഷിയ്ക്കു് (കര്‍മ്മസാക്ഷിയ്ക്കു് കാലം എന്നര്‍ത്ഥമുണ്ടു്. കാലം ചെല്ലുമ്പോള്‍ കവിത നന്നാകും എന്നു പറയാം. കയ്പയ്ക്കയുടെ കാര്യത്തില്‍ കര്‍മ്മസാക്ഷിയ്ക്കു സൂര്യന്‍ എന്നര്‍ത്ഥം.) അതിനെ നന്നാക്കാന്‍ കഴിയും. (വെയിലത്തു വെച്ചുണക്കിയാല്‍ കയ്പയ്ക്ക നന്നാവുമല്ലോ.)
  • വൃത്തം (കവിതയില്‍ പദ്യം വാര്‍ക്കുന്ന തോതു്. കയ്പയ്ക്കയ്ക്കു് വൃത്താകൃതി.) ഒപ്പിച്ചാണു് ഉണ്ടാക്കുന്നതെങ്കില്‍ നല്ല ഭംഗിയുണ്ടാവും. രസം (കവിതയിലെ രസം എന്നും രുചി എന്നും.) ആസ്വദിക്കുന്നവര്‍ക്കു സന്തോഷമുണ്ടാകും.
  • തപ്തസ്നേഹത്തില്‍ (ദുഃഖം കലര്‍ന്ന പ്രേമത്തില്‍ എന്നും ചൂടുള്ള എണ്ണയില്‍ എന്നും) കൃഷ്ണഭാവം (ശ്രീകൃഷ്ണന്റെ ഭാവം എന്നും കറുത്ത നിറം എന്നും) വരുന്ന അതില്‍ ലാവണ്യം (സൌന്ദര്യം, ഉപ്പു്) നന്നായി ചേര്‍ക്കണം.

വൃത്തം ഒത്തു. കര്‍മ്മസാക്ഷിയുടെ അനുഗ്രഹവും ലാവണ്യവും ഒക്കെ എത്രയുണ്ടെന്നു നിശ്ചയമില്ല :)

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)
സരസശ്ലോകങ്ങള്‍

Comments (14)

Permalink

ഷൈനിയ്ക്കു് ഒരു ഗീതം

ഇരുപത്തൊന്നു കൊല്ലം മുമ്പെഴുതിയ ഒരു കവിത. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ഈ കവിത ഓര്‍ത്തെഴുതാന്‍ ഒരു ശ്രമം നടത്തിയെങ്കിലും മുഴുവന്‍ ഓര്‍മ്മ കിട്ടിയില്ല. ഈയിടെ വീടു മാറിയപ്പോള്‍ ഇതെഴുതിവെച്ചിരുന്ന ഒരു പഴയ നോട്ടുബുക്കു കിട്ടി. ഇത്രയും കാലത്തിനു ശേഷം വായിക്കുമ്പോള്‍ ബാലിശമായിത്തോന്നുന്നു. ഏതായാലും ഇവിടെ ഇടുന്നു. ബാലിശമായതും ഇടാനല്ലേ ബ്ലോഗ്?

സന്ദര്‍ഭം: 1986-ലെ ഏഷ്യാഡ്. അന്നു ഞാന്‍ ആര്‍. ഇ. സി. യില്‍ ഒരു പ്രധാന പരീക്ഷയുടെ സ്റ്റഡിലീവിലായിരുന്നു. അപ്പോഴാണു ട്രാക്ക് മാറി ഓടിയതുകൊണ്ടു ഷൈനി വില്‍‌സനെ (ഷൈനി ഏബ്രഹാം) അയോഗ്യയാക്കിയ വാര്‍ത്ത ആരോ പറഞ്ഞതു്‌. അതു വളരെയധികം വിഷമമുണ്ടാക്കി. ഈ എഞ്ചിനീയറിംഗു തന്നെ തനിക്കിഷ്ടമല്ലാത്ത വിഷയമാണെന്നുള്ള അറിവും അതു പഠിക്കാന്‍ വന്നപ്പോള്‍ അക്ഷരശ്ലോകം, സാഹിത്യം, ചെസ്സ് തുടങ്ങിയ കാ‍ര്യങ്ങള്‍ക്കായി പഠിത്തത്തില്‍ നിന്നു വ്യതിചലിക്കുന്നതിനെപ്പറ്റിയുള്ള ആലോചനയും ചേര്‍ന്നപ്പോള്‍ പരീക്ഷയ്ക്കു പഠിക്കുന്നതിനു പകരം ഈ കവിത എഴുതി.

മാതൃഭൂമി ആഴ്ചപ്പതിപ്പു് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ കവിതാമത്സരത്തിനു്‌ ഇതയച്ചുകൊടുത്തു. സമ്മാനം കിട്ടിയില്ലെന്നു മാത്രമല്ല, “സമ്മാനം അര്‍ഹിക്കുന്ന കവിതകളൊന്നും ഇക്കുറി കിട്ടിയില്ല, തമ്മില്‍ ഭേദമെന്നു തോന്നുന്ന മൂന്നെണ്ണം ഇതാ” എന്നു പറഞ്ഞു മൂന്നു പരട്ടക്കവിതകള്‍ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലും വലിയ ഒരു അപമാനമില്ല. പത്രമാസികകള്‍ക്കു സൃഷ്ടികള്‍ അയയ്ക്കുന്ന പരിപാടി അതോടെ നിര്‍ത്തി. മലയാളികളുടെ ഭാഗ്യം!

അതിലും വലിയ പ്രശ്നമുണ്ടായതു്‌ വീട്ടില്‍ ഈ കവിത കാണിച്ചപ്പോഴാണു്. മലയാളാദ്ധ്യാപികയായ അമ്മയ്ക്കു് ഇതിഷ്ടപ്പെടുമെന്നാണു ഞാന്‍ കരുതിയതു്. പക്ഷേ അതൊരു ദുരന്തമായി കലാശിച്ചു. ഇതിലെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും “ഇവരാണു നാടിന്റെ ശാപം” എന്നു പറഞ്ഞതു് എന്റെ സ്വന്തം കാര്യമാണെന്നു് എന്റെ അദ്ധ്യാപിക കൂടിയായിരുന്ന അമ്മ തെറ്റിദ്ധരിച്ചു. ഒരു ലക്ഷ്യം മനസ്സില്‍ അടിച്ചുകയറ്റി അതിലേക്കു കുട്ടികളെ തള്ളിവിടുന്നവരെപ്പറ്റിയാണു ഞാന്‍ എഴുതിയതെന്നു ഞാന്‍ പറഞ്ഞതൊന്നും അമ്മയുടെ തലയില്‍ കയറിയില്ല. അതിനു ശേഷം എന്റെ ജീവിതത്തിനെ സംഭവിക്കുന്ന ഒരു കാര്യത്തിലും അമ്മ അഭിപ്രായം പറയാറില്ല. “നീ നിന്റെ വഴി, അതു മാറ്റിപ്പറയാന്‍ ഞാന്‍ ശ്രമിക്കുന്നില്ല” എന്ന മട്ടു്.

ഷൈനി വില്‍‌‌സനു് ഈ കവിത അയച്ചുകൊടുക്കണം എന്നു് ഒരിക്കല്‍ ഞാന്‍ കരുതിയിരുന്നു. ചെയ്തില്ല. ഷൈനിയ്ക്കു കവിത ഇഷ്ടമാണോ എന്നറിയില്ലല്ലോ. പിന്നെ ഇതു് എങ്ങനെ അവരെ ബാധിക്കും എന്നറിയുകയുമില്ലല്ലോ.

എന്റെ ചില അടുത്ത കൂട്ടുകാര്‍ മാത്രമേ അന്നു്‌ ഈ കവിത കണ്ടിട്ടുള്ളൂ. ആദ്യമായാണു് എവിടെയെങ്കിലും ഇതു പ്രസിദ്ധീകരിക്കുന്നതു്. അന്നത്തെ അമിതമായ പ്രാസഭ്രമവും കാല്പനികതാഭ്രമവും സംസ്കൃതപക്ഷപാതിത്വവും എഴുത്തിന്റെ തഴക്കക്കുറവും ഇതില്‍ കാണാം.

ഇനി കവിത:



ഇതു നിന്റെ മാത്രമാമഴലല്ല ഷൈനി, ഈ
ധരണിയുടെ മൊത്തമഴലത്രേ;
ഒരു സ്വര്‍ണ്ണമെഡലിന്റെ കഥയല്ല, പൊയ്പ്പോയ
പെരുമകള്‍ക്കുള്ള കഥയത്രേ.

മെഡലല്ല നീയോടി നേടിയതു, ഭാരത-
ക്ഷിതി തന്റെയഭിമാനചിഹ്നം!
അണ തിങ്ങിയൊഴുകുമാഹ്ലാദമോര്‍ക്കില്‍ വെറും
തൃണതുല്യമഞ്ചു ഗ്രാം സ്വര്‍ണ്ണം!

ഉഷയൊത്തു നീയാര്‍ന്ന വിജയങ്ങളോര്‍ക്കുകില്‍
അഭിമാനസാന്ദ്രം ഹൃദന്തം;
ശരി, പക്ഷേയാരു മറന്നിടും നിന്റെയീ
കഠിനശ്രമത്തിന്‍ ദുരന്തം?


വെടി കേട്ടിടും മുമ്പു പായാതെ, നഗ്നമാം
അടികളെങ്ങും പതറിടാതെ,
നിജവീഥി തെറ്റാതെ, ലക്ഷ്യം മറക്കാതെ,
വിജയാശ കൈവിട്ടിടാതെ,

കുതി കൊണ്ടു നീയെത്ര ട്രാക്കുകളി, ലെത്രയോ
മെഡലുകളരിഞ്ഞു കൊയ്തിട്ടു!
എന്നിട്ടുമാ ലക്ഷ്യമെത്തുവാന്‍ എന്തിനായ്
പിന്നിട്ട പാത നീ വിട്ടു?

ഒരു വേള, മാര്‍ഗ്ഗമ, ല്ലണയേണ്ട ലക്ഷ്യമാ-
ണെവിടെയും വലുതെന്ന തത്ത്വം
അകതാരിലെങ്ങോ കിടന്നതു മൂലമി-
ന്നിളകിയെന്നോ നിന്റെ സ്വത്വം?


അണയേണ്ട ലക്ഷ്യമാണരുളേണ്ട മാര്‍ഗ്ഗത്തില്‍
വലുതെന്ന പ്രാചീനതത്ത്വം
അതു താന്‍-അതാണു യുവതലമുറയെയന്യായ-
പഥി നയിച്ചോരു ദുസ്സത്വം.

ലക്ഷ്യത്തിലെത്താന്‍-ജയിക്കാന്‍-നമുക്കേതു
കുത്സിതമാര്‍ഗ്ഗവുമാമോ?
തെറ്റായ മാര്‍ഗ്ഗത്തിലൂടെ നാം നേടുന്ന-
തൊക്കെ ന്യായീകരിക്കാമോ?

ലക്ഷ്യമല്ലേറ്റം പ്രധാനം-പ്രധാനമോ
നിശ്ചയം പൂതമാം മാര്‍ഗ്ഗം;
തന്നോടിണങ്ങുന്ന ലക്ഷ്യത്തിലെത്തുവാന്‍
മന്നിലതേയുള്ളു മാര്‍ഗ്ഗം.


വളരുന്ന പൈതലിനെ ‘യിഞ്ചിനീ’രാക്കുവാന്‍
തുനിയുന്ന മാതാപിതാക്കള്‍,
“തവ ലക്ഷ്യമെന്തു നീ പറകെടോ,” യെന്നു ചൊ-
ന്നവനെക്കുഴക്കും ഗുരുക്കള്‍

ഇവരൊന്നു ചേര്‍ന്നിട്ടു പൈതലില്‍ ദുരാശ തന്‍
കൊടുവിഷം കുത്തിവെയ്ക്കുന്നു;
അറിയാത്ത ലക്ഷ്യത്തിലറിയാതെ തന്നെയവന്‍
അതിയാകുമാശ വെയ്ക്കുന്നു.

ആശിച്ച ലക്ഷ്യത്തിലെത്താതെ പോയവര്‍-
ക്കാശ്രയമെന്തു? ചൊല്ലില്ല;
ആഞ്ഞോരു ലക്ഷ്യം തനിക്കാവതല്ലെന്നു
തോന്നിയാല്‍ ശാന്തിയേകില്ല.

ഒരു ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുന്ന-
തിവരോര്‍ക്കുകില്‍ കൊടിയ പാപം;
യുവജനത തന്നില്‍ നിരാശത ചേര്‍ത്തിടും
ഇവരാണു നാടിന്റെ ശാപം.


ഇതു നിന്റെ മാത്രമാം കഥയല്ല ഷൈനി, യുവ-
ജനത തന്‍ കദനകഥയത്രേ;
ഒരു വെറും ട്രാക്കിന്റെ വ്യഥയല്ല, ജീവിത-
പ്പെരുവഴികള്‍ തന്റെ കഥയത്രേ.

കഴിവുണ്ടു ശേഷിയുണ്ടകതാരിനെങ്കിലും
വഴിതെറ്റിയോടുന്നു ഞങ്ങള്‍;
ഗതി മാറിയാണു തന്‍ കുതിയെന്നു കാണവേ
ചിതറുന്നു സ്വര്‍ണ്ണമോഹങ്ങള്‍!

“എല്ലാവരും പിന്നി”ലെന്നുള്ളൊരാ വെറും
ഹുങ്കു മാത്രം സ്വന്തമായി;
സ്വന്തമാം വഴിയിത, ല്ലൊന്നുമിതു നേടുകി-
ല്ലെന്നറിഞ്ഞീടുവാന്‍ വൈകി!

നീയറിഞ്ഞീല നീ ഗതി മാറി, വഴി വിട്ടു
പോയ, തതു തന്റെ വഴിയെന്നേ
ഓര്‍ത്തുള്ളു നീ, യതില്‍ വിജയം വരിച്ചു നീ-
വാഴ്ത്തുമെല്ലാവരും നിന്നെ.

വഴി മാറിയെന്ന കഥയറിയുന്നു ഞങ്ങളി-
ന്നണയവേ കവലയോരോന്നും.
എന്നിട്ടുമോടേണ്ട വഴിയില്‍ മടങ്ങിടാന്‍
വിമ്മിട്ടമാണെന്നു, മിന്നും.

വെങ്കലമെങ്കിലും കിട്ടുമപ്പാതയിനി-
യെങ്കിലും തേടിപ്പിടിച്ചാല്‍
എന്നറിയുന്നു ഞാന്‍-എന്താണു കിട്ടാത്ത-
തിന്നൊന്നു നാം വിചാരിച്ചാല്‍?


അറിയാതെ ഞാന്‍ കാടു കയറി, നിന്‍ പുണ്ണിനി
വലുതാക്കുവാനല്ലയെന്‍ നോട്ടം.
പറയവേ, പറയേണ്ട പലതുമെന്‍ മനസ്സിലൂ-
ടറിയാതെ പോയ്-അത്ര മാത്രം.

ഒരു കോച്ചുമില്ലാതെ, സ്വപ്രയത്നത്തിന്റെ
പെരുമയാലെത്തി നീ മുന്നില്‍.
മതി, ബാക്കി കേള്‍ക്കേണ്ടെനിക്കു, നീ നേടുവാന്‍
ഇതിലേറെയെന്തുണ്ടു മന്നില്‍?

കവിതകള്‍ (My poems)

Comments (17)

Permalink

സംഗീതത്തിനോടു്

ദുര്‍ഗ്ഗയുടെ പരമാനന്ദം സംഗീതം… വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു്. ശാസ്ത്രീയസംഗീതം പഠിക്കാന്‍ അവസാനമായി ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ 1992-ല്‍ ബോംബെയില്‍ വെച്ചു് എഴുതിയതു്.

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ-
നാവും മച്ഛ്രുതികള്‍ക്കു - ഞാനവനിയില്‍ സംഗീതമേ, ഭാഗ്യവാന്‍!

(മത് + ശ്രുതി = മച്ഛ്രുതി. “എന്റെ ചെവി” എന്നര്‍ത്ഥം.)

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (6)

Permalink

കല്യാണം പഞ്ചേന്ദ്രിയാകര്‍ഷണം!

കലേഷിന്റെ കല്യാണമൊക്കെ പൊടിപൊടിക്കാന്‍ പോവുകയാണല്ലോ. ലൈവ്‌ അപ്ഡേറ്റും കിട്ടുന്നുണ്ടു്‌. ഇതുപോലെ ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഒരു വിവാഹം ചാള്‍സ്‌ - ഡയാന സംഭവത്തിനു ശേഷം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.

നാട്ടിലെ വിവാഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ പണ്ടു്‌ അക്ഷരശ്ലോകസദസ്സില്‍ “ഛ” എന്ന അക്ഷരം വന്നപ്പോള്‍ എഴുതിയ ഈ ശ്ലോകം ഓര്‍മ്മവന്നു.


ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദ്രിയാകര്‍ഷണം!

“നായന്മാര്‍ക്കു്‌” എന്നതു ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ചേര്‍ത്തതാണു്‌. എല്ലാവരുടെയും കല്യാണം കണക്കു തന്നെ.

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (3)

Permalink

ശ്ലോകമോഷണം

അക്ഷരശ്ലോകം യാഹൂഗ്രൂപ്പിന്റെ ഇ-സദസ്സില്‍ ഒരിക്കല്‍ ബാലേന്ദു ഈ സ്വന്തം ശ്ലോകം ചൊല്ലി:


“അല്ലാ ഡീയെസ്പിസാറെന്തിവിടെ?”, “ഒരു മഹാ കള്ളനുണ്ടിങ്ങു വാഴ്വൂ
ഇല്ലാ ചെയ്യാത്തതായിട്ടിവനൊരു കളവും, കണ്ണനെന്നാണു നാമം,
മല്ലാണേറെപ്പിടിക്കാനൊരുവനിതുവരേയ്ക്കായതില്ലെങ്കിലിന്നി-
ങ്ങില്ലാ ഭാവം വിടാനാ വിരുതനെയുടനേയുള്ളിലാക്കീട്ടു കാര്യം!”

ശ്രീകൃഷ്ണന്റെ മോഷണത്തെപ്പറ്റി പറയുന്ന ഈ ശ്ലോകത്തിനെ അക്ഷരശ്ലോകരീതിയില്‍ത്തന്നെ പിന്തുടരുന്ന മറ്റൊരു ശ്ലോകവും അദ്ദേഹം എഴുതിയിട്ടുണ്ടു്. “മ”യില്‍ തുടങ്ങുന്ന മറ്റൊരു മോഷണശ്ലോകം:


മോഷ്ടാവായി വധങ്ങള്‍ ചെയ്തു കൊലയില്‍പ്പാര്‍ത്ഥന്നു കൂട്ടാളിയായ്‌
കഷ്ടം, സ്ത്രീഹരണത്തിലില്ലൊരുവനും നീയൊത്തു വേറേ തഥാ;
തൊട്ടാല്‍ത്തൊട്ട വകുപ്പുകൊണ്ടുനിറയും നിന്‍ കുറ്റപത്രം ഹരേ!
തെറ്റില്ലിങ്ങു കിടക്കയെന്‍ ഹൃദയമാം ലോക്കപ്പിലെന്നെന്നുമേ.

പക്ഷേ, ഇ-സദസ്സിന്റെ നിയമങ്ങളനുസരിച്ചു് അടുത്തടുത്ത രണ്ടു ശ്ലോകങ്ങള്‍ ഒരാള്‍ തന്നെ ചൊല്ലാന്‍ പാടില്ല. അതുകൊണ്ടു് ബാലേന്ദു ഇപ്രകാരം ഒരു വെല്ലുവിളി (challenge എന്നേ ഉദ്ദേശിച്ചുള്ളൂ. യുദ്ധകാഹളമല്ല) നടത്തി:

ആര്‍ക്കെങ്കിലും “മ”യില്‍ത്തുടങ്ങി “മ” തന്നെ കൊടുക്കുന്നതും ശ്രീകൃഷ്ണനെപ്പറ്റിയുള്ളതുമായ മറ്റൊരു ശ്ലോകം ചൊല്ലാമോ? മോഷണശ്ലോകമായാല്‍ വളരെ നല്ലതു്.

ആലോചിച്ചിട്ടു് അങ്ങനെയൊരു ശ്ലോകം കിട്ടിയില്ല. അതുകൊണ്ടു് ഞാന്‍ ഒരെണ്ണം എഴുതി. അതാണു താഴെക്കൊടുക്കുന്നതു്. കൃഷ്ണന്റെ മോഷണത്തെപ്പറ്റിത്തന്നെ:


മാടിന്‍ പാലൊരു തുള്ളിവിട്ടു മുഴുവന്‍ തൂവെണ്ണയോ, ടാറ്റില്‍ നീ–
രാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ, ദുശ്ചിന്തകള്‍
മൂടും മാനസമാര്‍ന്നൊരെന്നഴലിതാ പാപങ്ങളോടും ഹരി–
ച്ചോടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍!

ശ്രീകൃഷ്ണന്റെ മോഷണത്തെപറ്റിയുള്ള ഒരു ശ്ലോകമെന്നതിലുപരി, ഈ ശ്ലോകം മുഴുവന്‍ ഒരു മോഷണമാണു്. “ആറ്റില്‍ നീരാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ” എന്നതു് വി. കെ. ജി. യുടെ “വല്ലവികള്‍ തന്‍ ചേതസ്സുമച്ചേലയും കൂടിക്കട്ടുമുടിച്ച” എന്നതിന്റെ (“ഗൂഢം പാതിരയില്‍…” എന്ന ശ്ലോകത്തില്‍ നിന്നു്) മോഷണം. “തൂവെണ്ണയോടു്” എന്നതും “പാപങ്ങളോടും” എന്നതും “വ്രജേ വസന്തം…” എന്ന ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതു്. “ഓടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍” എന്നതു പണ്ടു് “കവനകൌതുക”ത്തില്‍ വന്ന ഒരു ശ്ലോകത്തില്‍ നിന്നു മോഷ്ടിച്ചതാണു്. (ശ്ലോകം മറന്നുപോയി. ആര്‍ക്കെങ്കിലും അറിയാമോ?)

എന്തുകൊണ്ടും ഒരു മോഷണശ്ലോകം തന്നെ!

( ഈ ശ്ലോകങ്ങള്‍ ഇവിടെ വായിക്കാം.)

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (0)

Permalink

അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍

അക്ഷരശ്ലോകത്തിന്റെ യാഹൂ ഗ്രൂപ്പില്‍ നടക്കുന്ന ഇ-സദസ്സിലെ ശ്ലോകങ്ങള്‍ 100, 500 തുടങ്ങിയ നാഴികക്കല്ലുകളില്‍ എത്തുമ്പോള്‍ സദസ്സിലെ അക്ഷരക്രമത്തില്‍ത്തന്നെ ഒരു ശ്ലോകം രചിച്ചു ചൊല്ലുന്നതു് എന്റെ ഒരു പതിവായിരുന്നു. എത്ര ശ്ലോകമായി എന്നു പറ്റുമെങ്കില്‍ സൂചിപ്പിക്കുകയും ചെയ്യും. അത്തരത്തില്‍ ഇതുവരെ എഴുതിയിട്ടുള്ള ശ്ലോകങ്ങളാണു് താഴെച്ചേര്‍ക്കുന്നതു്.

  • 101-ാ‍ം ശ്ലോകം :

    പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
    വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
    ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ–
    സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!
  • 251-ാ‍ം ശ്ലോകം :

    കരുതാം കമനീയമീ സദ-
    സ്സിരുനൂറ്റമ്പതിലെത്തി നില്‍ക്കയാല്‍
    പെരുതായ കവിത്വമെട്ടിലൊ-
    ന്നൊരുമിച്ചിന്നു കരസ്ഥമാക്കി നാം!
  • 501-ാ‍ം ശ്ലോകം :

    മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
    നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
    കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ–
    ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!
  • 1000-ാ‍ം ശ്ലോകം :

    ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
    കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
    കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മാറ്റീടുവാന്‍
    ക്ഷീണം ശ്ലോകസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?
  • 1500-ാ‍ം ശ്ലോകം :

    നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
    പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
    മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ–
    ലെത്തുന്നൂ പരമം പദം സകലദം — സത്യം ശിവം സുന്ദരം!
  • 2000-ാ‍ം ശ്ലോകം :

    അണ്ഡാന്തഃസ്ഥിതമായ ജീവകണമായുണ്ടായി, യാണ്ടൊന്നിനെ–
    ക്കൊണ്ടന്യൂനമനന്തരൂപമതു കൈക്കൊണ്ടീശപര്യങ്കമായ്‌,
    അണ്ടര്‍ക്കും കുതുകം വളര്‍ത്തി, വിരവില്‍ തണ്ടാര്‍മകള്‍ക്കും കിട–
    പ്പുണ്ടാക്കി, ത്തരുമീ സദസ്സു സുകൃതം രണ്ടായിരം നാവിനാല്‍!

ഇപ്പോള്‍ 2450-ല്‍ കൂടുതല്‍ ശ്ലോകങ്ങളായി. 2500 എത്തുമ്പോള്‍ ഒരു ശ്ലോകം എഴുതണമല്ലോ. ശ്ലോകമൊക്കെ എഴുതിയിട്ടു കുറെക്കാലമായി. കഴിയുമോ എന്തോ!

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (2)

Permalink

We are two…

The idea - as well as certain metaphors - of this poem, written in 1994, was stolen from a little-known Russian poem, the details of which I forgot.


We are two legs galloping forward,
     We are two eyes beholding the moon,
We are two lips containing a kiss,
     And we are two ears enjoying a tune.


We are two hands that stretch a bow
     And set an arrow to hit an aim,
We are two partners in a mixed doubles,
     Working together to win a game.


We are two sides of a Mobius strip
     Which are the same but still distinct,
We are two lids of a beautiful eye
     Which know to be one when they do want to wink.


We are like childish and matured lives,
     (When one ends and the other begins?)
We are like friendship and love all mixed,
     (Where one transforms to other and wins!).


We are like you and me, my girl,
Two wonderful lives with a common soul!

കവിതകള്‍ (My poems)
English

Comments (5)

Permalink

The sea and the shore

A poem I wrote in 1994:


I am the sea - no, in fact I am the ocean
     Which you felt terrific;
I often seem to be in power and motion
     But inside cool, pacific.


You are the land - no, in fact are the shore
     On which I budged my lips;
I rose to your forehead but then ebbed to your feet,
     And you never felt my kiss.


You’re very strong and firm in the core
     Peaceful, cool and calm;
But on your surface, you have many pebbles
     Always restless, warm.


They stamped on you, threw dirt on you,
     Making you so sore,
You gave them all the shells you have
     And asked then, “Want some more?'’


I always came to give new shells
     To add more glues to you,
I always cared to clean the wounds
     On you, as I withdrew.


In day, you got so hot, I touched
     To keep you cool and calm;
In night, you shivered in cold, I hugged
     To guard you with my warmth.


I absorb anything always slow
     To hold it for a long -
Whether it’s heat or whether it’s love
     Or whether it’s just a song.


I’m not the water that surrounds you,
     But you encircle me,
You’re the shore and my soul and my dream
     On all my sides I see.


Where is the end of of me, you know -
     The last drop you can feel;
Where is the end of you, I know -
     The last pebble I can heel.


My life is not in vain, my friend,
     When I sing for thee,
My song is not waste, when it lends
     Thy lovely lips a glee!

The last stanza is a distant translation of a stanza by the Malayalam poet Sugathakumari. See this post.

കവിതകള്‍ (My poems)
English

Comments (6)

Permalink