കവിതകള്‍ (My poems)

ഷൈനിയ്ക്കു് ഒരു ഗീതം

ഇരുപത്തൊന്നു കൊല്ലം മുമ്പെഴുതിയ ഒരു കവിത. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ഈ കവിത ഓര്‍ത്തെഴുതാന്‍ ഒരു ശ്രമം നടത്തിയെങ്കിലും മുഴുവന്‍ ഓര്‍മ്മ കിട്ടിയില്ല. ഈയിടെ വീടു മാറിയപ്പോള്‍ ഇതെഴുതിവെച്ചിരുന്ന ഒരു പഴയ നോട്ടുബുക്കു കിട്ടി. ഇത്രയും കാലത്തിനു ശേഷം വായിക്കുമ്പോള്‍ ബാലിശമായിത്തോന്നുന്നു. ഏതായാലും ഇവിടെ ഇടുന്നു. ബാലിശമായതും ഇടാനല്ലേ ബ്ലോഗ്?

സന്ദര്‍ഭം: 1986-ലെ ഏഷ്യാഡ്. അന്നു ഞാന്‍ ആര്‍. ഇ. സി. യില്‍ ഒരു പ്രധാന പരീക്ഷയുടെ സ്റ്റഡിലീവിലായിരുന്നു. അപ്പോഴാണു ട്രാക്ക് മാറി ഓടിയതുകൊണ്ടു ഷൈനി വില്‍‌സനെ (ഷൈനി ഏബ്രഹാം) അയോഗ്യയാക്കിയ വാര്‍ത്ത ആരോ പറഞ്ഞതു്‌. അതു വളരെയധികം വിഷമമുണ്ടാക്കി. ഈ എഞ്ചിനീയറിംഗു തന്നെ തനിക്കിഷ്ടമല്ലാത്ത വിഷയമാണെന്നുള്ള അറിവും അതു പഠിക്കാന്‍ വന്നപ്പോള്‍ അക്ഷരശ്ലോകം, സാഹിത്യം, ചെസ്സ് തുടങ്ങിയ കാ‍ര്യങ്ങള്‍ക്കായി പഠിത്തത്തില്‍ നിന്നു വ്യതിചലിക്കുന്നതിനെപ്പറ്റിയുള്ള ആലോചനയും ചേര്‍ന്നപ്പോള്‍ പരീക്ഷയ്ക്കു പഠിക്കുന്നതിനു പകരം ഈ കവിത എഴുതി.

മാതൃഭൂമി ആഴ്ചപ്പതിപ്പു് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ കവിതാമത്സരത്തിനു്‌ ഇതയച്ചുകൊടുത്തു. സമ്മാനം കിട്ടിയില്ലെന്നു മാത്രമല്ല, “സമ്മാനം അര്‍ഹിക്കുന്ന കവിതകളൊന്നും ഇക്കുറി കിട്ടിയില്ല, തമ്മില്‍ ഭേദമെന്നു തോന്നുന്ന മൂന്നെണ്ണം ഇതാ” എന്നു പറഞ്ഞു മൂന്നു പരട്ടക്കവിതകള്‍ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലും വലിയ ഒരു അപമാനമില്ല. പത്രമാസികകള്‍ക്കു സൃഷ്ടികള്‍ അയയ്ക്കുന്ന പരിപാടി അതോടെ നിര്‍ത്തി. മലയാളികളുടെ ഭാഗ്യം!

അതിലും വലിയ പ്രശ്നമുണ്ടായതു്‌ വീട്ടില്‍ ഈ കവിത കാണിച്ചപ്പോഴാണു്. മലയാളാദ്ധ്യാപികയായ അമ്മയ്ക്കു് ഇതിഷ്ടപ്പെടുമെന്നാണു ഞാന്‍ കരുതിയതു്. പക്ഷേ അതൊരു ദുരന്തമായി കലാശിച്ചു. ഇതിലെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും “ഇവരാണു നാടിന്റെ ശാപം” എന്നു പറഞ്ഞതു് എന്റെ സ്വന്തം കാര്യമാണെന്നു് എന്റെ അദ്ധ്യാപിക കൂടിയായിരുന്ന അമ്മ തെറ്റിദ്ധരിച്ചു. ഒരു ലക്ഷ്യം മനസ്സില്‍ അടിച്ചുകയറ്റി അതിലേക്കു കുട്ടികളെ തള്ളിവിടുന്നവരെപ്പറ്റിയാണു ഞാന്‍ എഴുതിയതെന്നു ഞാന്‍ പറഞ്ഞതൊന്നും അമ്മയുടെ തലയില്‍ കയറിയില്ല. അതിനു ശേഷം എന്റെ ജീവിതത്തിനെ സംഭവിക്കുന്ന ഒരു കാര്യത്തിലും അമ്മ അഭിപ്രായം പറയാറില്ല. “നീ നിന്റെ വഴി, അതു മാറ്റിപ്പറയാന്‍ ഞാന്‍ ശ്രമിക്കുന്നില്ല” എന്ന മട്ടു്.

ഷൈനി വില്‍‌‌സനു് ഈ കവിത അയച്ചുകൊടുക്കണം എന്നു് ഒരിക്കല്‍ ഞാന്‍ കരുതിയിരുന്നു. ചെയ്തില്ല. ഷൈനിയ്ക്കു കവിത ഇഷ്ടമാണോ എന്നറിയില്ലല്ലോ. പിന്നെ ഇതു് എങ്ങനെ അവരെ ബാധിക്കും എന്നറിയുകയുമില്ലല്ലോ.

എന്റെ ചില അടുത്ത കൂട്ടുകാര്‍ മാത്രമേ അന്നു്‌ ഈ കവിത കണ്ടിട്ടുള്ളൂ. ആദ്യമായാണു് എവിടെയെങ്കിലും ഇതു പ്രസിദ്ധീകരിക്കുന്നതു്. അന്നത്തെ അമിതമായ പ്രാസഭ്രമവും കാല്പനികതാഭ്രമവും സംസ്കൃതപക്ഷപാതിത്വവും എഴുത്തിന്റെ തഴക്കക്കുറവും ഇതില്‍ കാണാം.

ഇനി കവിത:



ഇതു നിന്റെ മാത്രമാമഴലല്ല ഷൈനി, ഈ
ധരണിയുടെ മൊത്തമഴലത്രേ;
ഒരു സ്വര്‍ണ്ണമെഡലിന്റെ കഥയല്ല, പൊയ്പ്പോയ
പെരുമകള്‍ക്കുള്ള കഥയത്രേ.

മെഡലല്ല നീയോടി നേടിയതു, ഭാരത-
ക്ഷിതി തന്റെയഭിമാനചിഹ്നം!
അണ തിങ്ങിയൊഴുകുമാഹ്ലാദമോര്‍ക്കില്‍ വെറും
തൃണതുല്യമഞ്ചു ഗ്രാം സ്വര്‍ണ്ണം!

ഉഷയൊത്തു നീയാര്‍ന്ന വിജയങ്ങളോര്‍ക്കുകില്‍
അഭിമാനസാന്ദ്രം ഹൃദന്തം;
ശരി, പക്ഷേയാരു മറന്നിടും നിന്റെയീ
കഠിനശ്രമത്തിന്‍ ദുരന്തം?


വെടി കേട്ടിടും മുമ്പു പായാതെ, നഗ്നമാം
അടികളെങ്ങും പതറിടാതെ,
നിജവീഥി തെറ്റാതെ, ലക്ഷ്യം മറക്കാതെ,
വിജയാശ കൈവിട്ടിടാതെ,

കുതി കൊണ്ടു നീയെത്ര ട്രാക്കുകളി, ലെത്രയോ
മെഡലുകളരിഞ്ഞു കൊയ്തിട്ടു!
എന്നിട്ടുമാ ലക്ഷ്യമെത്തുവാന്‍ എന്തിനായ്
പിന്നിട്ട പാത നീ വിട്ടു?

ഒരു വേള, മാര്‍ഗ്ഗമ, ല്ലണയേണ്ട ലക്ഷ്യമാ-
ണെവിടെയും വലുതെന്ന തത്ത്വം
അകതാരിലെങ്ങോ കിടന്നതു മൂലമി-
ന്നിളകിയെന്നോ നിന്റെ സ്വത്വം?


അണയേണ്ട ലക്ഷ്യമാണരുളേണ്ട മാര്‍ഗ്ഗത്തില്‍
വലുതെന്ന പ്രാചീനതത്ത്വം
അതു താന്‍-അതാണു യുവതലമുറയെയന്യായ-
പഥി നയിച്ചോരു ദുസ്സത്വം.

ലക്ഷ്യത്തിലെത്താന്‍-ജയിക്കാന്‍-നമുക്കേതു
കുത്സിതമാര്‍ഗ്ഗവുമാമോ?
തെറ്റായ മാര്‍ഗ്ഗത്തിലൂടെ നാം നേടുന്ന-
തൊക്കെ ന്യായീകരിക്കാമോ?

ലക്ഷ്യമല്ലേറ്റം പ്രധാനം-പ്രധാനമോ
നിശ്ചയം പൂതമാം മാര്‍ഗ്ഗം;
തന്നോടിണങ്ങുന്ന ലക്ഷ്യത്തിലെത്തുവാന്‍
മന്നിലതേയുള്ളു മാര്‍ഗ്ഗം.


വളരുന്ന പൈതലിനെ ‘യിഞ്ചിനീ’രാക്കുവാന്‍
തുനിയുന്ന മാതാപിതാക്കള്‍,
“തവ ലക്ഷ്യമെന്തു നീ പറകെടോ,” യെന്നു ചൊ-
ന്നവനെക്കുഴക്കും ഗുരുക്കള്‍

ഇവരൊന്നു ചേര്‍ന്നിട്ടു പൈതലില്‍ ദുരാശ തന്‍
കൊടുവിഷം കുത്തിവെയ്ക്കുന്നു;
അറിയാത്ത ലക്ഷ്യത്തിലറിയാതെ തന്നെയവന്‍
അതിയാകുമാശ വെയ്ക്കുന്നു.

ആശിച്ച ലക്ഷ്യത്തിലെത്താതെ പോയവര്‍-
ക്കാശ്രയമെന്തു? ചൊല്ലില്ല;
ആഞ്ഞോരു ലക്ഷ്യം തനിക്കാവതല്ലെന്നു
തോന്നിയാല്‍ ശാന്തിയേകില്ല.

ഒരു ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുന്ന-
തിവരോര്‍ക്കുകില്‍ കൊടിയ പാപം;
യുവജനത തന്നില്‍ നിരാശത ചേര്‍ത്തിടും
ഇവരാണു നാടിന്റെ ശാപം.


ഇതു നിന്റെ മാത്രമാം കഥയല്ല ഷൈനി, യുവ-
ജനത തന്‍ കദനകഥയത്രേ;
ഒരു വെറും ട്രാക്കിന്റെ വ്യഥയല്ല, ജീവിത-
പ്പെരുവഴികള്‍ തന്റെ കഥയത്രേ.

കഴിവുണ്ടു ശേഷിയുണ്ടകതാരിനെങ്കിലും
വഴിതെറ്റിയോടുന്നു ഞങ്ങള്‍;
ഗതി മാറിയാണു തന്‍ കുതിയെന്നു കാണവേ
ചിതറുന്നു സ്വര്‍ണ്ണമോഹങ്ങള്‍!

“എല്ലാവരും പിന്നി”ലെന്നുള്ളൊരാ വെറും
ഹുങ്കു മാത്രം സ്വന്തമായി;
സ്വന്തമാം വഴിയിത, ല്ലൊന്നുമിതു നേടുകി-
ല്ലെന്നറിഞ്ഞീടുവാന്‍ വൈകി!

നീയറിഞ്ഞീല നീ ഗതി മാറി, വഴി വിട്ടു
പോയ, തതു തന്റെ വഴിയെന്നേ
ഓര്‍ത്തുള്ളു നീ, യതില്‍ വിജയം വരിച്ചു നീ-
വാഴ്ത്തുമെല്ലാവരും നിന്നെ.

വഴി മാറിയെന്ന കഥയറിയുന്നു ഞങ്ങളി-
ന്നണയവേ കവലയോരോന്നും.
എന്നിട്ടുമോടേണ്ട വഴിയില്‍ മടങ്ങിടാന്‍
വിമ്മിട്ടമാണെന്നു, മിന്നും.

വെങ്കലമെങ്കിലും കിട്ടുമപ്പാതയിനി-
യെങ്കിലും തേടിപ്പിടിച്ചാല്‍
എന്നറിയുന്നു ഞാന്‍-എന്താണു കിട്ടാത്ത-
തിന്നൊന്നു നാം വിചാരിച്ചാല്‍?


അറിയാതെ ഞാന്‍ കാടു കയറി, നിന്‍ പുണ്ണിനി
വലുതാക്കുവാനല്ലയെന്‍ നോട്ടം.
പറയവേ, പറയേണ്ട പലതുമെന്‍ മനസ്സിലൂ-
ടറിയാതെ പോയ്-അത്ര മാത്രം.

ഒരു കോച്ചുമില്ലാതെ, സ്വപ്രയത്നത്തിന്റെ
പെരുമയാലെത്തി നീ മുന്നില്‍.
മതി, ബാക്കി കേള്‍ക്കേണ്ടെനിക്കു, നീ നേടുവാന്‍
ഇതിലേറെയെന്തുണ്ടു മന്നില്‍?

കവിതകള്‍ (My poems)

Comments (17)

Permalink

ഇഞ്ചിപ്പെണ്ണിന്റെ “ബ്യൂട്ടിപാര്‍ലര്‍” എന്ന കവിതയുടെ മൊഴിമാറ്റം

ഇഞ്ചിപ്പെണ്ണിന്റെ “ബ്യൂട്ടിപാര്‍ലര്‍” എന്ന കവിതയുടെ (“പാര്‍ലറുകള്‍” എന്നതല്ലേ ഒന്നുകൂടി നല്ല ശീര്‍ഷകം?) പദ്യപരിഭാഷ:

ചില്ലിട്ട ചുമരില്‍ ചാരി,
മുഖകാന്തി വളര്‍ത്തുവാന്‍
അക്ഷമര്‍ കാത്തിരിക്കുന്നൂ
പല രൂപത്തിലുള്ളവര്‍

(തടിച്ചവര്‍, മെലിഞ്ഞോര്‍, മെയ്
വെളുത്തോര്‍, വെള്ള പൂശിയോര്‍)

മേലാകെപ്പൊടിയും പറ്റി,
തോളെല്ലില്‍ കുഴി വീണവള്‍
കീറിപ്പറിഞ്ഞ വസ്ത്രത്തില്‍
വാതില്‍ക്കല്‍ വന്നു നില്‍ക്കവേ,

അന്തം വിട്ടു ചുവപ്പാര്‍ന്നു
മുഖങ്ങള്‍ ഭീതി തേടവേ,
“വൃത്തിയാക്കുന്ന പെണ്ണാണെ”-
ന്നാരോ ചൊന്നതു കേള്‍ക്കവേ,

ആശ്വസിച്ചു പിന്തിരിഞ്ഞൂ
പല രൂപത്തിലുള്ളവര്‍-
തടിച്ചവര്‍, മെലിഞ്ഞോര്‍, മെയ്
വെളുത്തോര്‍, വെള്ള പൂശിയോര്‍…



ഓലമേഞ്ഞോരു ഷാപ്പിന്റെ
മറ പറ്റി, മിനുങ്ങുവാന്‍
അക്ഷമര്‍ കാത്തിരിക്കുന്നൂ
പല രൂപത്തിലുള്ളവര്‍

(പല്ലുന്തിയോര്‍, കണ്‍ കുഴിഞ്ഞോര്‍
കുറ്റിരോമം നിറഞ്ഞവര്‍)

അലക്കിത്തേച്ച തൂവെള്ള-
വസ്ത്രം, പൗഡറുമുള്ളൊരാള്‍
കാറു നിര്‍ത്തിയിറങ്ങീട്ടു
വാതില്‍ക്കല്‍ വന്നു നില്‍ക്കവേ,

അന്തം വിട്ടാശ്വസിച്ചാര്‍ത്തു
മുഖങ്ങള്‍ ചിരി തേടവേ,
“കറി വാങ്ങാന്‍ വന്നതാണെ”-
ന്നാരോ ചൊന്നതു കേള്‍ക്കവേ,

നിരാശരായ്‌ പിന്തിരിഞ്ഞൂ
പല രൂപത്തിലുള്ളവര്‍
പല്ലുന്തിയോര്‍, കണ്‍ കുഴിഞ്ഞോര്‍
കുറ്റിരോമം നിറഞ്ഞവര്‍…


ഇഞ്ചിപ്പെണ്ണിന്റെ മൂലകവിത താഴെച്ചേര്‍ക്കുന്നു:

ചില്ലിട്ട ചുമരില്‍ ചാരി,
മുഖം മിനുക്കുവാനനവധി പേര്‍
തടിച്ചും മെലിഞ്ഞും കറുത്തും വെളുത്തും,
സൌന്ദര്യം കാക്കുവാന്‍ അക്ഷമയോടവര്‍!

പൊടിയുടെ നിറം പറ്റി,
പിഞ്ചി പഴകിയ സാ‍രി വലിച്ചു ചുറ്റി,
തോളെല്ലില്‍ കുഴിവുമായ്,
വാതില്‍ക്കലൊരു മുഖം

പകച്ച മുഖങ്ങള്‍ ചുവന്നു ചുളുങ്ങും മുന്‍പേ,
ഇവിടേക്കല്ല, ഇത് തറ തുടക്കുവാന്‍ വന്നവള്‍
ബ്യൂട്ടീഷന്റെ വാക്കുകള്‍ കേട്ടാശ്വാസം മുഖങ്ങളില്‍;
സൌന്ദര്യത്തിനായ് കാത്തിരിപ്പു തുടര്‍ന്നവര്‍
‌‌‌‌‌‌‌‌

ഓലമേഞ്ഞ ഷാപ്പിന്‍ മറ പറ്റി,
ഒന്ന് മിനുങ്ങുവാനനധിപേര്‍
കണ്ണു കുഴിഞ്ഞും പല്ലുന്തിയും കുറ്റിരോമവുമായി,
സന്തോഷം പങ്കിടാന്‍ അക്ഷമരായവര്‍!

തൂവെള്ള മുണ്ടും കുപ്പായവും
പൌഡറിന്‍ വാസനയും;
ചുവന്നു തുടുത്തൊരു മുഖവുമായ്
കാറൊന്ന് നിറുത്തി ഷാപ്പിന്‍ മുന്നിലൊരാള്‍

അടക്കിപിടിച്ച ചിരികള്‍ പുറത്ത് വരും മുന്‍പേ
ഇവിടേക്കല്ല, ഇത് കറി വാങ്ങുവാന്‍ വന്നൊരാള്‍
കണാരേട്ടന്റെ പറച്ചിലില്‍ നിരാശാമൂകം മുഖങ്ങള്‍;
സന്തോഷം പങ്കിടാന്‍ കാത്തിരിക്കുന്നവര്‍!

പരിഭാഷകള്‍ (Translations)
കവിതകള്‍ (My poems)

Comments (13)

Permalink

ശ്രീജിത്തിന്റെ കവിത (“മരണം”)-ഒരു മൊഴിമാറ്റം

ശ്രീജിത്ത് എഴുതിയ “മരണം” എന്ന കവിത വായിച്ചപ്പോള്‍ നാലു മുക്തകങ്ങള്‍ വായിക്കുന്ന സുഖം കിട്ടി. അവയെ ശ്ലോകങ്ങളായി മാറ്റിയെഴുതിയാലോ എന്ന തോന്നലിന്റെ ഫലമാണു് ഇതു്.

ലാപുടയുടെ കവിതയെ പദ്യത്തിലാക്കിയതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല. അതു വളരെ മോശമായിരുന്നു. അതിനെക്കാള്‍ കൊള്ളാം ഇതു് എന്നാണു് എന്നിലെ വിമര്‍ശകന്‍ പറയുന്നതു്.

ശ്രീജിത്തിന്റെ ആശീര്‍‌വാദത്തോടെ, പദ്യപരിഭാഷകള്‍ താഴെ. മൂലകവിതയില്‍ അദ്ദേഹത്തിനു് ഉള്‍ക്കൊള്ളിക്കാന്‍ പറ്റാത്ത (ചട്ടക്കൂടിന്റെ പ്രശ്നം ശ്രീജിത്തിനും ഉണ്ടായിരുന്നു എന്നു സാരം) ആശയങ്ങളും കൂടി ഉള്‍ക്കൊള്ളിക്കണം എന്നും ചില ഭാഗങ്ങള്‍ ഒന്നു കൂടി വ്യക്തമാക്കണം എന്നുമുള്ള നിര്‍ദ്ദേശമനുസരിച്ചു് ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്.

(മുക്തകങ്ങളല്ലേ, നാലും നാലു വൃത്തമായ്ക്കോട്ടേ എന്നും കരുതി :) )

അമ്മയ്ക്കു് (കുസുമമഞ്ജരി)

ഉമ്മ വെച്ചു, മടിയില്‍ക്കിടത്തി, യലിവാര്‍ന്നു തന്റെ മുലയൂട്ടവേ
“അമ്മ”യെന്ന പദമാദ്യമന്‍‌പൊടു പറഞ്ഞ, തന്റെ തണലാകുവാന്‍
സമ്മതിച്ച, നിജരക്തജന്യനിവനെന്റെ വായ്ക്കരിയിടേണ്ടയാള്‍
ഉണ്മ വിട്ടിതു വിധം കിടന്നിടുവതമ്മയെങ്ങനെ സഹിച്ചിടും?

സഹോദരനു് (സ്രഗ്ദ്ധര)

കൂടെച്ചാടിക്കളിക്കാന്‍, ഇടയിലടി പിടിക്കാന്‍, പിണങ്ങാ, നിണങ്ങി-
ക്കൂടാന്‍, ചിത്തം തുറക്കാന്‍, ചുമലൊരഭയമായ് നല്‍കുവാന്‍, ചേര്‍ന്നുറങ്ങാന്‍,
പാടാന്‍ സന്മാര്‍ഗ്ഗ, മെന്നിട്ടതിനു പരിഭവം കേള്‍ക്കുവാന്‍, വന്‍ പ്രതാപം
നേടുമ്പോള്‍ ധന്യനാവാ, നിവനു പകരമായ്‌ക്കാണുവാ, നാരെനിക്കു്?

ഭാര്യയ്ക്കു് (പഞ്ചചാമരം)

കരം ഗ്രഹിച്ചു മാനസത്തിലന്‍‌പു കൊണ്ടു മൂടിയോന്‍,
കിനാക്ക, ളാശ, ദുഃഖമെന്നില്‍ നിന്നു നെഞ്ചിലേറ്റിയോന്‍,
സഖാവു, പുത്ര, നച്ഛനെന്നു സര്‍വ്വമായി ജീവിതം
സനാഥമാക്കിയോന്‍, പ്രിയന്‍-പിരിഞ്ഞിടുന്നതെങ്ങനെ?

മകനു് (ശാര്‍ദ്ദൂലവിക്രീഡിതം)

താങ്ങായും, തണലായു, മെന്നുമുപദേശാനുഗ്രഹം വിദ്യയും
വാങ്ങാനും, വഴിയായ്, കരുത്തു വഴിയും സാഹായ്യമായ്, ജ്ഞാനമായ്,
പാങ്ങായും, ധനമായു, മെന്നുമണയാനത്താണിയായ്, ജീവിതം
നീങ്ങാന്‍ മാതൃക താതനേകിന സുഖം പുത്രന്നു മറ്റെന്തിനി?

അടികള്‍ വരട്ടേ. ഞാന്‍ മുതുകത്തു പാള വെച്ചു കെട്ടിയിട്ടുണ്ടു് :)


ശ്രീജിത്തിന്റെ മൂലകവിത താഴെ:

അമ്മയ്ക്കു്

തന്‍മടിയിലെടുത്തു വളര്‍ത്തിയ, സ്നേഹത്തിന്‍ പാലാല്‍ ഊട്ടിയ,
ആദ്യമായി അമ്മേയെന്നു വിളിച്ച, തനിക്ക് തണലാകാനാശിച്ച,
തന്റെ തന്‍ ചോരയോടുന്ന, തന്റെ കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന,
തന്‍പൊന്നോമനപ്പുത്രന്റെ വേര്‍പാടില്‍പ്പരം വേദന എന്തുണ്ടു്!

സഹോദരനു്

കൂടെക്കളിക്കുവാന്‍, ഇടയ്ക്കിടയ്ക്കടികൂടുവാന്‍, പിണങ്ങാന്‍ പിന്നെ ഇണങ്ങാന്‍
തന്‍ മനസ്സ് തുറക്കുവാന്‍, തോളത്ത് തലചായ്ക്കുവാന്‍, കെട്ടിപ്പിടിച്ചുറങ്ങാന്‍,
എന്നും കൂട്ടായിരിക്കാന്‍, സന്‍മാര്‍ഗ്ഗം കാണിക്കാന്‍, അതിനായി ചൊടിക്കാന്‍,
തന്നിലുമുയരാന്‍, തനിക്കു പകരമാകാന്‍; പ്രാണനെ‍ പിരിഞ്ഞാലും അവനോടാകുമോ!

ഭാര്യയ്ക്കു്

കരം ഗ്രഹിച്ചു മനസ്സില്‍ സ്വീകരിച്ചു തന്നെ സ്നേഹത്താല്‍ മൂടിയ,
തന്റെ ആശകള്‍, സ്വപ്നങ്ങള്‍, ദുഃഖങ്ങള്‍ എല്ലാം തന്റേതുപോലാക്കിയ,
സുഹൃത്തും പിതാവും മകനും എല്ലാമായ് തന്‍ ജീവിതം സഫലമാക്കിയ,
തന്‍ പ്രാണനാഥന്റെ വേര്‍പാടു താങ്ങുവാന്‍ കഴിയുമോ!

മകനു്

താങ്ങായും തണലായും, ഉപദേശമായും അനുഗ്രഹമായും
മാര്‍ഗ്ഗമായും കരുത്തായും വിദ്യയായും സഹായമായും,
അറിവായും ധനമായും സര്‍വ്വോപരി സംരക്ഷണമായും
ആ പിതാവ് തരേണ്ടുന്ന സന്തോഷമാകാന്‍ മറ്റെന്തിനു കഴിയും!

പരിഭാഷകള്‍ (Translations)
കവിതകള്‍ (My poems)

Comments (10)

Permalink

ലാപുടയുടെ ചിഹ്നങ്ങള്‍-ഒരു മൊഴിമാറ്റം

നല്ല കവിതകള്‍ കാണുമ്പോള്‍ പരിഭാഷപ്പെടുത്താന്‍ തോന്നുക എന്നതു് എനിക്കു പണ്ടു തൊട്ടേയുള്ള ഒരു അസുഖമാണു്. (ഇവിടെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്.) ലാപുടയുടെ ഓരോ കവിത വായിക്കുമ്പോഴും ഇതു തോന്നിയിരുന്നു. ഇംഗ്ലീഷിലാക്കാനാണു തോന്നിയിരുന്നതു്.

അദ്ദേഹത്തിന്റെ പുതിയ കവിതയായ “ചിഹ്നങ്ങള്‍” വായിച്ചപ്പോള്‍ അതു മലയാളത്തില്‍ തന്നെ “പരിഭാഷ”പ്പെടുത്തിയാലോ എന്നു തോന്നി. അതേ ഭാഷയില്‍ മാറ്റിയെഴുതുന്നതിനെ പരിഭാഷ എന്നു വിളിക്കാമോ എന്നറിയില്ല. വേണമെങ്കില്‍ “പദ്യപരിഭാഷ” എന്നു വിളിക്കാമെന്നു തോന്നുന്നു.

ലാപുട ദയവായി ക്ഷമിക്കുക. താങ്കളുടെ മനോഹരമായ ഗദ്യകവിതയ്ക്കു് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയില്‍ വികലമായ ഒരു പദ്യപരിഭാഷ.

കുനിഞ്ഞിരിപ്പൂ ത്രപയോടെ ചോദ്യ-
ചിഹ്നം മുഖം താഴ്ത്തി വളഞ്ഞുകുത്തി;
പിറുപ്പുമല്ലാത്തതുമിന്നു ചോദ്യ-
മാക്കുന്ന സങ്കോചമതിന്നു കാണും!

എഴുത്തു തീരാത്തൊരു വിസ്മയങ്ങള്‍,
വായിച്ചു തീരാ ക്ഷുഭിതങ്ങളെന്നീ
സദാ തിളയ്ക്കുന്ന വികാരമാവാം
ആശ്ചര്യചിഹ്നത്തെയുരുക്കിടുന്നൂ.

ഗര്‍ഭത്തിലെക്കുഞ്ഞു കണക്കു ശാന്ത-
ധ്യാനത്തിലേക്കൊന്നു ചുരുണ്ടു കൂടാന്‍
കോമയ്ക്കു പറ്റുന്നതു മൂലമാണോ
വാചാലലോകത്തതു ബോധമാര്‍ന്നു?

ഭാരിച്ച ഭൂതത്തിനെ വാച്യമാക്കി-
ത്തൂക്കിക്കൊലയ്ക്കിട്ടു കൊടുത്തിടുമ്പോള്‍
പ്രാര്‍ത്ഥിക്കുവാനേയിനി വര്‍ത്തമാന-
വ്യംഗ്യങ്ങളോടുദ്ധരണിയ്ക്കു പറ്റൂ.

പറഞ്ഞിടാനാവുകയില്ല “യൊന്നും
തീരില്ല” യെന്നുള്ള പ്രപഞ്ചസത്യം;
അതിന്റെ ദുഃഖത്തിലമര്‍ന്നു നീറി-
ച്ചുരുങ്ങിടും പൂര്‍ണ്ണവിരാമമെന്നും.

ഒറ്റ എഴുത്തില്‍ എഴുതിയതാണു്. ഇനിയും നന്നാക്കാമെന്നു തോന്നുന്നു. ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്. പ്രത്യേകിച്ചു നാലാം പദ്യത്തില്‍.


ലാപുടയുടെ പോസ്റ്റില്‍ നളന്‍ ഇട്ട ഈ കമന്റിലുള്ള ആശയത്തിന്റെ പരിഭാഷ:

മുടിഞ്ഞുപോകേണ്ട വിചാരധാര
ചികഞ്ഞെടുക്കുന്നൊരു മൌഢ്യമാകെ
കണ്ടിട്ടു പേടിച്ചു ചുരുങ്ങിയില്ലാ-
താകുന്നുവോ പൂര്‍ണ്ണവിരാമചിഹ്നം?

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (16)

Permalink

സംഗീതത്തിനോടു്

ദുര്‍ഗ്ഗയുടെ പരമാനന്ദം സംഗീതം… വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു്. ശാസ്ത്രീയസംഗീതം പഠിക്കാന്‍ അവസാനമായി ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ 1992-ല്‍ ബോംബെയില്‍ വെച്ചു് എഴുതിയതു്.

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ-
നാവും മച്ഛ്രുതികള്‍ക്കു - ഞാനവനിയില്‍ സംഗീതമേ, ഭാഗ്യവാന്‍!

(മത് + ശ്രുതി = മച്ഛ്രുതി. “എന്റെ ചെവി” എന്നര്‍ത്ഥം.)

ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (5)

Permalink

ബഹുകോണപ്രേമം

95 ശതമാനം ഹിന്ദിസിനിമകളുടെയും പ്രമേയമാണു ത്രികോണപ്രേമം. രണ്ടു് ആണുങ്ങള്‍, ഒരു പെണ്ണു്. അല്ലെങ്കില്‍ രണ്ടു പെണ്ണുങ്ങള്‍, ഒരു ആണു്. ഇത്രയും മിനിമം. പിന്നെ കൂടുതല്‍ സങ്കീര്‍ണ്ണവുമാകാം.

ഇതാ ഒരു പഴയ സംസ്കൃതകവി ഇതിന്റെ ഒരു കുഴഞ്ഞുമറിഞ്ഞ ഉദാഹരണം തരുന്നു. ത്രികോണമല്ല, ഒരു ബഹുകോണമാണു് ഇവിടെ.

ഇതെഴുതിയതു ഭര്‍ത്തൃഹരിയാണെന്നാണു് എന്റെ ഓര്‍മ്മ. ഉറപ്പില്ല. നീതിശതകത്തിലും വൈരാഗ്യശതകത്തിലും ഈ ശ്ലോകം കാണുന്നില്ല.

യാം കാമയാമി മയി സാ തു വിനഷ്ടകാമാ
സാऽപ്യന്യമിച്ഛതി സ ചാന്യവധൂപ്രസക്തഃ
മത്‌കാരണേന പരിശുഷ്യതി കാചിദന്യാ
ധിക് താം ച തം ച മദനം ച ഇമാം ച മാം ച

അര്‍ത്ഥം:

യാം കാമയാമി : ഞാന്‍ ഇഷ്ടപ്പെടുന്നവള്‍ക്കു്
സാ മയി തു വിനഷ്ട-കാമാ : എന്നെ ഇഷ്ടമല്ല
സാ അപി അന്യം ഇച്ഛതി : അവള്‍ക്കു വേറെ ഒരുത്തനെയാണു് ഇഷ്ടം
സ ച അന്യ-വധൂ-പ്രസക്തഃ : അവന്‍ വേറൊരു പെണ്ണിന്റെ പുറകേ നടക്കുന്നു
കാചിത് അന്യാ മത്‌-കാരണേന പരിശുഷ്യതി : വേറൊരുത്തി എന്നെ ഓര്‍ത്തു വിഷമിച്ചു നടക്കുന്നു
താം ച : അവളും (ഞാന്‍ ഇഷ്ടപ്പെടുന്നവള്‍)
തം ച : അവനും (അവള്‍ ഇഷ്ടപ്പെടുന്നവന്‍)
മദനം ച : (ഇതിനൊക്കെ കാരണമായ) കാമദേവനും
ഇമാം ച : ഇവളും (എന്നെ ഇഷ്ടപ്പെടുന്നവളും)
മാം ച : ഞാനും
ധിക്! : നശിച്ചുപോകട്ടേ!

(“ധിക്” എന്ന പദത്തിന്റെ അര്‍ത്ഥവിശേഷങ്ങളെപ്പറ്റി അറിയാന്‍ ഈ പോസ്റ്റിന്റെ കമന്റുകള്‍ വായിക്കുക.)

എന്തൊരു സ്ഥിതി! ഏതെങ്കിലും സിനിമയില്‍ ഇത്രയും കോമ്പ്ലിക്കേറ്റഡ് ആയ പ്രണയം ഉണ്ടോ? ഉണ്ടെങ്കില്‍ അറിയിക്കുക.

(ഇതൊരു സുഭാഷിതം ആണോ എന്നു് എനിക്കു സംശയമുണ്ടു്. എന്തായാലും ഇവിടെ കിടക്കട്ടേ…)


വസന്തതിലകത്തിലുള്ള ശ്ലോകത്തിനു് എന്റെ അതേ വൃത്തത്തിലുള്ള പരിഭാഷ:

എന്നില്‍ പ്രിയം ലവവുമില്ലിവനാഗ്രഹിപ്പോള്‍;–
ക്കന്യാനുരക്തയവ; ളന്യയിലിഷ്ടനായാള്‍;
ഇന്നെന്നെയോര്‍ത്തപര ദുഃഖിത — എത്ര കഷ്ടം!
നിന്ദാര്‍ഹരാണവ, ളവന്‍, സ്മര, നിന്നിവള്‍, ഞാന്‍!

മറ്റു പരിഭാഷകളും ക്ഷണിക്കുന്നു.

പരിഭാഷകള്‍ (Translations)
കവിതകള്‍ (My poems)
സുഭാഷിതം

Comments (5)

Permalink

കൂട്ടുകെട്ടു്

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്.

സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ

അര്‍ത്ഥം:

സന്തപ്ത-അയസി സംസ്ഥിതസ്യ പയസഃ : ചുട്ടുപഴുത്ത ഇരുമ്പില്‍ സ്ഥിതിചെയ്യുന്ന വെള്ളത്തിന്റെ
നാമ അപി ന ശ്രൂയതേ : പേരു പോലും കേള്‍ക്കാനില്ല (നാമാവശേഷമാകുന്നു)
തത് നളിനീ-പത്ര-സ്ഥിതം : അതു താമരയിലയില്‍ സ്ഥിതിചെയ്യുമ്പോള്‍
മുക്താകാരതയാ ഏവ ദൃശ്യതേ : മുത്തുമണി പോലെ കാണപ്പെടുന്നു
തത് അന്തഃ-സാഗര-ശുക്തി-മധ്യ-പതിതം : അതു് ഉള്‍ക്കടല്‍ച്ചിപ്പിയുടെ നടുക്കു വീണാല്‍
മൌക്തികം രാജതേ : മുത്തായിത്തീരുന്നു
പ്രായേണ അധമ-മധ്യമ-ഉത്തമ-ജുഷാം : സാധാരണയായി അധമം, മദ്ധ്യമം, ഉത്തമം എന്നിവ
ഏവം വിധം വൃത്തയഃ : ഈ വിധത്തിലാണു കാണപ്പെടുന്നതു്.

ഈ പദ്യത്തിനു പാഠഭേദങ്ങള്‍ പലതുണ്ടു്. രണ്ടാം വരിയിലെ “ദൃശ്യതേ” എന്നതിനു പകരം “ജായതേ”; “അന്തസ്സാഗരശുക്തി…” എന്നതിനു പകരം “സ്വാത്യാം (സ്വാതിനക്ഷത്രത്തില്‍) സാഗരശുക്തി…”; “തന്മൌക്തികം” എന്നതിനു പകരം “സന്മൌക്തികം”; നാലാം വരി “പ്രായേണാധമമധ്യമോത്തമദശാ സംസര്‍ഗ്ഗജോ ജായതേ” എന്നിങ്ങനെ പലതും.

ഉദ്ദേശിച്ചതെന്താണെന്നു വ്യക്തം. കൂടെയുള്ളവരെ ആശ്രയിച്ചാണു ഗുണങ്ങള്‍ കിട്ടുന്നതെന്നു്.


പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ചെയ്ത ഒരു പരിഭാഷ. ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ത്തന്നെ.

ചേണാര്‍ന്നംബുധിശുക്തിയില്‍ജ്ജലകണം മുത്തായ്‌ പ്രശോഭിക്കുമേ;
വാണാലോ നളിനീദളത്തിലതു നന്മുത്തൊക്കുമേ ഭംഗിയില്‍;
വീണാല്‍ ചുട്ടുപഴുത്ത ലോഹഫലകേ പേര്‍ പോലുമുണ്ടായിടാ;
കാണാ, മുത്തമമദ്ധ്യമാധമതകള്‍ സംഗത്തിനാലെന്നുമേ.

“വീണാല്‍ ചുട്ടുപഴുത്ത കമ്പിയിലതെന്നേക്കും നശിച്ചീടുമേ” എന്നായിരുന്നു മൂന്നാമത്തെ വരി. പിന്നീടു തിരുത്തിയതാണു്.

പരിഭാഷകള്‍ (Translations)
കവിതകള്‍ (My poems)
സുഭാഷിതം

Comments (16)

Permalink

ഗ്രാനഡാ (Гренада) : മിഖയൈല്‍ സ്വെറ്റ്‌ലോവ് (Михаил Светлов)

ഞാന്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ റഷ്യന്‍ കവിത. മിഖയൈല്‍ സ്വെറ്റ്‌ലോവിന്റെ (Михаил Светлов: 1903-1964) ഗ്രേനാഡാ (ГРЕНАДА) എന്ന കവിത.

ഇതൊരു ബാലഡ് ആണെന്നു തോന്നുന്നു. എനിക്കു വലുതായൊന്നും മനസ്സിലായിട്ടുമില്ല. അത്രയധികം ഇഷ്ടപ്പെട്ടിട്ടല്ല ഇതു പരിഭാഷപ്പെടുത്തിയതു്.

നേ നാഡോ, നേ നാഡോ
നേ നാഡോ, ദ്രൂസ്യാ
ഗ്രേനാഡാ, ഗ്രേനാഡാ,
ഗ്രേനാഡാ, മോയാ

എന്ന കവിതാഭാഗത്തെ

മാഴ്കൊലാ നിങ്ങള്‍, മാഴ്കൊലാ നിങ്ങള്‍,
മാഴ്കൊലാ നിങ്ങള്‍, കൂട്ടരേ!
ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, എന്റെ ഗ്രാനഡാ!

എന്നു “ഓമനക്കുട്ടന്‍…” രീതിയില്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ഒരു സുഖം തോന്നി. അങ്ങനെ ബാക്കിയും പരിഭാഷപ്പെടുത്തി.

സാധാരണയായി ഞാന്‍ റഷ്യയുമായി ബന്ധപ്പെട്ട പദങ്ങള്‍ ഒഴിവാക്കാറുണ്ടു്. “ഫിര്‍” മരത്തെ “അരയാലും” ഒരു പ്രത്യേക വീരനെ “വീര”നും ഒക്കെയാക്കി മാറ്റാറുണ്ടായിരുന്നു. ഇതില്‍ അതു ചെയ്തിട്ടില്ല. കാര്‍ക്കോവ്, ഷെവ്‌ചെങ്കോ തുടങ്ങിയ വാക്കുകള്‍ ഇതിലുണ്ടു്.

ഈ കവിതയെപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി കമന്റിടുക.

പരിഭാഷ
ഗ്രാനഡ (1988)
മൂലകവിത
ГРЕНАДА (1926)
അശ്വത്തിന്‍ മുകളേറി ദൂരങ്ങ-
ളൊക്കെയും താണ്ടിടുമ്പൊഴും,
യുദ്ധരംഗത്തു ശത്രുവിന്റെ നേര്‍-
ക്കൊത്തു താന്‍ പൊരുതുമ്പൊഴും,
ആപ്പിളിന്റെ പാട്ടശ്വസൈനികര്‍-
ക്കേറ്റവും പ്രിയപ്പെട്ടതാം
കാട്ടിലും പുല്‍ത്തകിട്ടിലും ചെന്ന-
പ്പാട്ടു മാറ്റൊലിക്കൊണ്ടുതേ.
Мы ехали шагом,
Мы мчались в боях,
И “Яблочко”-песню
Держали в зубах.
Ах, песенку эту
Доныне хранит
Трава молодая -
Степной малахит.
ജീനിമേലെയിരുന്നു പാടുന്ന
നേരമെന്നുടെ സ്നേഹിതന്‍
ഏതോ നാടിനെ വാഴ്ത്തിടുന്നൊരു
ഗാനമുച്ചത്തില്‍ പാടിനാന്‍.
സ്വന്തനാടിനു നേര്‍ക്കയാളിട-
യ്ക്കൊന്നു നോക്കിടും, പാടിടും:
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Но песню иную
О дальней земле
Возил мой приятель
С собою в седле.
Он пел, озирая
Родные края:
“Гренада, Гренада,
Гренада моя!”
പാടിക്കൊണ്ടേയിരുന്നു പിന്നെയു-
മേറെ ഹൃദ്യമപ്പാട്ടവന്‍
എന്തുകൊണ്ടു ദുഃഖിപ്പു മത്സുഹൃ-
ത്തിന്നു സ്പെയ്നിനെയോര്‍ക്കവേ?
ചൊല്‍കലക്സാണ്ഡ്ര്യ, ചൊല്‍ക കാര്‍ക്കോവേ,
ഇന്നിച്ചോദ്യത്തിനുത്തരം:
നിങ്ങളേറെനാളായിപ്പാടുന്നു-
ണ്ടെന്നോ സ്പെയ്നിന്റെ ഗാനങ്ങള്‍?
Он песенку эту
Твердил наизусть…
Откуда у хлопца
Испанская грусть?
Ответь, Александровск,
И, Харьков, ответь:
Давно ль по-испански
Вы начали петь?
ഉക്രയിന്‍, നിന്റെയീ വിശാലമാം
പുല്‍പ്പരപ്പിങ്കലല്ലയോ
ഷെവ്ചെങ്കോയെപ്പോലുള്ളവര്‍ ദേശ-
ഭക്തരൊക്കെയുറങ്ങുന്നു?
എന്തുകൊണ്ടാണു മത്സഖേ, ഭവാന്‍
ചൊല്‍വതെപ്പോഴുമീ ഗാനം?
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Скажи мне, Украйна,
Не в этой ли ржи
Тараса Шевченко
Папаха лежит?
Откуда ж, приятель,
Песня твоя:
“Гренада, Гренада,
Гренада моя”?
ഒട്ടുനേരം കഴിഞ്ഞു ചൊല്ലിനാന്‍
സ്വപ്നത്തില്‍പ്പോല്‍ ചിരിച്ചവന്‍:
“ഗ്രാനഡായെന്ന പേരു ഞാന്‍ കണ്ട-
തേതോ ഗ്രന്ഥത്തിലാണെടോ;
നാമമെത്ര മനോഹര, മതിന്‍
മാനമെത്രയുമുന്നതം!
ഉണ്ടുപോലൊരു ദേശമാ സ്പെയിന്‍-
തന്നിലിപ്പേരിലങ്ങഹോ!”
Он медлит с ответом,
Мечтатель-хохол:
- Братишка! Гренаду
Я в книге нашел.
Красивое имя,
Высокая честь -
Гренадская волость
В Испании есть!
വീടു വിട്ടു ഞാന്‍ യുദ്ധരംഗത്തേ-
യ്ക്കോടി, സൈനികനായി ഞാന്‍.
ഗ്രാനഡായിലെക്കര്‍ഷകര്‍ക്കു തന്‍
ഭൂമി നേടിക്കൊടുക്കണം,
യാത്ര ചൊല്ലുന്നു വീടിനോടു ഞാന്‍,
യാത്ര ചൊല്‍വൂ കുടുംബമേ,
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Я хату покинул,
Пошел воевать,
Чтоб землю в Гренаде
Крестьянам отдать.
Прощайте, родные,
Прощайте, друзья -
“Гренада, Гренада,
Гренада моя!”
യുദ്ധവ്യാകരണങ്ങളും വെടി
പൊട്ടിക്കുന്നതിന്‍ ഭാഷയും
ഞങ്ങള്‍ സ്വായത്തമാക്കി, സ്വപ്നങ്ങള്‍
കണ്ടു, മുന്നോട്ടു തന്നെ പോയ്‌
ഏറെയുണ്ടായുദയങ്ങളതു-
പോലെയസ്തമയങ്ങളും
കാനനത്തിലൂടോടിയോടിയെന്‍
പാവമശ്വം തളര്‍ന്നുപോയ്‌.
Мы мчались, мечтая
Постичь поскорей
Грамматику боя -
Язык батарей.
Восход подымался
И падал опять,
И лошадь устала
Степями скакать.
ആപ്പിളിന്റെ പാട്ടിപ്പോള്‍ സൈനികര്‍-
ക്കേറ്റവും പ്രിയപ്പെട്ടതാം
കാലമാകും വയലിനില്‍ കഷ്ട-
പ്പാടിന്‍ പാട്ടവര്‍ മീട്ടിനാര്‍;
എങ്ങു പോയെന്റെ തോഴ, നീയും മാല്‍
തിങ്ങിടും നിന്റെ ഗാനവും?
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Но “Яблочко”-песню
Играл эскадрон
Смычками страданий
На скрипках времен…
Где же, приятель,
Песня твоя:
“Гренада, Гренада,
Гренада моя”?
ഛിന്നഭിന്നമാം മെയ്യൊടശ്വത്തില്‍-
നിന്നും താഴെപ്പതിച്ചൊരാള്‍
മന്നില്‍ വീണു കിടപ്പതായ്‌ കണ്ടു
ഞങ്ങളാ രക്തസാക്ഷിയെ.
ചന്ദ്രരശ്മിയിറങ്ങിയാ മുഖം
ചുംബിക്കുന്നതും കണ്ടു ഞാന്‍
അപ്പോഴും മന്ത്രിച്ചില്ലേ ചുണ്ടുകള്‍
സ്വല്‍പമിങ്ങനെ - “ഗ്രാ…ന…ഡാ…”
Пробитое тело
Наземь сползло,
Товарищ впервые
Оставил седло.
Я видел: над трупом
Склонилась луна,
И мертвые губы
Шепнули “Грена…”
സത്യ, മെത്രയോ ദൂരത്തെന്‍ സുഹൃ-
ത്തിപ്പോഴാപ്പരലോകത്തില്‍
വിശ്രമിച്ചുകൊണ്ടേറ്റവും പ്രിയ-
പ്പെട്ടൊരാപ്പാട്ടു പാടുന്നു.
പാട്ടുകാരനെയോര്‍പ്പതില്ല നാം,
പാട്ടും നമ്മള്‍ മറന്നുപോയ്‌;
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Да. В дальнюю область,
В заоблачный плес
Ушел мой приятель
И песню унес.
С тех пор не слыхали
Родные края:
“Гренада, Гренада,
Гренада моя!”
പോയൊരാളിന്റെ വേര്‍പാടൊട്ടുമേ
ബാധിച്ചില്ലന്നു ഞങ്ങളെ;
`ആപ്പിളിന്‍ പാട്ടു’ പിന്നെയും ഞങ്ങ-
ളാര്‍ത്തു പാടാന്‍ തുടങ്ങിനാര്‍.
സൂര്യനസ്തമിച്ചീടും നേരത്തു
വ്യോമം മാത്രം നിശ്ശബ്ദമായ്‌
കണ്ണുനീര്‍ മഴയായി ഭൂമിയില്‍
ഹന്ത, വര്‍ഷിച്ചു മേവിനാന്‍.
Отряд не заметил
Потери бойца,
И “Яблочко”-песню
Допел до конца.
Лишь по небу тихо
Сползла погодя
На бархат заката
Слезинка дождя…
നാളു പോകവേ, നവ്യഗീതങ്ങ-
ളേറെയുണ്ടായ്‌; അതൊക്കെയും
ഈ വിധം തന്നെ പാടി :- “മക്കളേ,
മാഴ്കൊലാ, നിങ്ങള്‍ മാഴ്കൊലാ”.
മാഴ്കൊലാ നിങ്ങള്‍, മാഴ്കൊലാ നിങ്ങള്‍,
മാഴ്കൊലാ നിങ്ങള്‍, കൂട്ടരേ!
ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, എന്റെ ഗ്രാനഡാ!
Новые песни
Придумала жизнь…
Не надо, ребята,
О песне тужить.
Не надо, не надо,
Не надо, друзья…
Гренада, Гренада,
Гренада моя!

പരിഭാഷകള്‍ (Translations)
കവിതകള്‍ (My poems)
റഷ്യന്‍ (Russian)

Comments (6)

Permalink

സൌഹൃദം (Дружба) : വാസിലി ഷുക്കോവ്സ്കി

റഷ്യന്‍ കവിയായിരുന്ന വാസിലി ഷുക്കൊവ്സ്കിയുടെ ഒരു കുഞ്ഞു മുക്തകത്തിന്റെ പരിഭാഷ:

പരിഭാഷ
സൌഹൃദം (1988)
മൂലകവിത
ДРУЖБА (1805)
ഇടിവെട്ടു ശിരസ്സിലേറ്റു വൃക്ഷം
പൊടിയില്‍ച്ചെന്നു പതിച്ചു പര്‍വ്വതാഗ്രാല്‍;
ഉടലില്‍ ചെറുവല്ലി ചേര്‍ന്നുനിന്നൂ,
പിടിവിട്ടീല - യിതാണു സൌഹൃദം ഹാ!
Скатившись с горной высоты,
Лежал на прахе дуб, перунами разбитый;
А с ним и гибкий плющ, кругом его обвитый.
О Дружба, это ты!

ഷുക്കോവ്സ്കിയുടെ മറ്റൊരു കവിത ഇവിടെ വായിക്കാം.

പരിഭാഷകള്‍ (Translations)
കവിതകള്‍ (My poems)
റഷ്യന്‍ (Russian)

Comments (14)

Permalink

കഷ്ടം ഗൃഹസ്ഥാശ്രമം!

അക്ഷരശ്ലോകസദസ്സിനു വേണ്ടി എഴുതിയ മറ്റൊരു ശ്ലോകം:


കേഴും കുട്ടികള്‍, വൃത്തികെട്ട തൊടിയും, ചോരുന്ന മ, ച്ചെപ്പൊഴും
വാഴും മൂട്ടകളുള്ള ശയ്യ, പുക മൂടീടുന്ന വീട്ടിന്നകം,
പോഴത്തം പറയുന്ന ഭാര്യ, കലിയാല്‍ തുള്ളുന്ന കാന്തന്‍, തണു-
പ്പാഴും വെള്ളമഹോ കുളിപ്പതിനു - ഹാ കഷ്ടം ഗൃഹസ്ഥാശ്രമം!

ഇതു്‌ താഴെക്കൊടുക്കുന്ന സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയാണു്‌.


ക്രോശന്തഃ ശിശവഃ, സവാരിസദനം, പങ്കാവൃതം ചാങ്കണം,
ശയ്യാ ദംശവതീ ച രൂക്ഷമശനം, ധൂമേന പൂര്‍ണ്ണം ഗൃഹം,
ഭാര്യാ നിഷ്ഠുരഭാഷിണീ, പ്രഭുരപി ക്രോധേന പൂര്‍ണ്ണഃ സദാ
സ്നാനം ശീതളവാരിണാഹി സതതം — ധിഗ്‌ ധിഗ്‌ ഗൃഹസ്ഥാശ്രമം!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
കവിതകള്‍ (My poems)

Comments (9)

Permalink