പരിഭാഷകള്‍ (Translations)

തിയാനന്മെൻ സ്ക്വയർ: തിരികെ വന്നിടും…

ഇന്നു് തിയാനന്മെൻ കൂട്ടക്കൊലയുടെ ഇരുപതാം വാർഷികം. എത്ര പേർ മരിച്ചെന്നു് ഇപ്പോഴും അറിയില്ല. എന്താണു നടന്നതെന്നു് ഇപ്പോഴും വ്യക്തമല്ല. ഇരുപതാം വാർഷികത്തിലെ പ്രതിഷേധങ്ങളുടെ ആകെത്തുക എന്താണന്നു പുറം ലോകം അറിയാതിരിക്കുവാൻ ഇന്നും ചൈനയിലെ ഗവണ്മെന്റ് കിണഞ്ഞു ശ്രമിക്കുന്നു എന്നു മാത്രം അറിയാം.

ജെയിംസ് ഫെന്റന്റെ പല പുരസ്കാരങ്ങൾ നേടിയ പ്രശസ്ത കവിതയുടെ മലയാളപരിഭാഷ. Leon Wing-ന്റെ ഈ പോസ്റ്റിൽ മോണോസിലബിൾ വാക്കുകളുപയോഗിച്ച ഈ കവിതയുടെ ഘടനയെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്. ആ ഘടന മലയാളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഒരു ആശയാനുവാദം മാത്രം.

തിയാനന്മെൻ

Tiananmen (James Fenton)


download MP3

തിയനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെയെങ്ങു? ഹാ,
പറയാനാവില്ല…
അതു കഴിഞ്ഞിട്ടു
നടന്നതൊന്നുമേ
പറയാൻ നാവില്ല…
Tiananmen
  Is broad and clean
And you can’t tell
  Where the dead have been
And you can’t tell
  What happened then
And you can’t speak
  Of Tiananmen.
ഉരിയാടീടൊല്ല,
മനമുരുക്കൊല്ല,
ബ്രഷുകളൊന്നുമേ
മഷിയിൽ മുക്കൊലാ,
അവിടെയുണ്ടായ,
തിയനന്മെന്നിലെ
ചതുരം കണ്ടൊരാ
കഥകളൊന്നുമേ
വെളിയിൽ മിണ്ടൊലാ…
You must not speak.
  You must not think.
You must not dip
  Your brush in ink.
You must not say
  What happened then,
What happened there.
What happened there
  In Tiananmen.
പടുകിഴവന്മാർ,
കുടിലർ, പൊട്ടന്മാർ,
കൊല നടത്തുവാൻ
മടി കളഞ്ഞവർ,
ഒരു നാൾ ശ്വാസത്തിൻ
കണിക കിട്ടാതെ
സഹജരെപ്പോലെ
അവരും ചത്തിടും
തിയാനന്മെന്നിൽ താൻ
ബഹുമതികളോ-
ടൊടുക്കത്തെക്കിട-
പ്പവർ കിടന്നിടും.
The cruel men
  Are old and deaf
Ready to kill
  But short of breath
And they will die
  Like other men
And they’ll lie in state
  In Tiananmen.

ഒടുക്കത്തെക്കിട-
പ്പവർ കിടന്നിടും
ഒടുക്കത്തെ നുണ-
യവർ പറഞ്ഞിടും
തിയാനന്മെന്നിലെ
രുധിരമൊക്കെയും
കഴുകിത്തീർക്കുവാൻ
കുടിലബുദ്ധികൾ
എറിഞ്ഞു കൂട്ടിയോ-
രൊടുക്കത്തെ നുണ-
പ്പെരുംകൂമ്പാരത്തി-
ലവരലഞ്ഞിടും.
They lie in state.
  They lie in style.
Another lie’s
  Thrown on the pile,
Thrown on the pile
  By the cruel men
To cleanse the blood
  From Tiananmen.
രഹസ്യമാവണം
ഇവിടെ സത്യങ്ങൾ
അടക്കി വെയ്ക്കണം
മനസ്സിലും പോരാ
അതിന്നുമുള്ളിലായ്
ഇരുട്ടു ചൂഴുന്ന
കൊടിയ മാളത്തിൽ
അടക്കി വെയ്ക്കണം
തിയാനന്മെന്നിലേ-
യ്ക്കൊടുവിൽ സത്യങ്ങൾ
ഇനി വരും വരെ.
Truth is a secret.
  Keep it dark.
Keep it dark.
  In our heart of hearts.
Keep it dark
  Till you know when
  Truth may return
To Tiananmen.
തിയാനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെ എങ്ങു? ഹാ,
പറയാനാവില്ല…
ഇനിയവരെന്നു
തിരികെ വന്നിടും?
പറയാനാവില്ല…
തിയാനന്മെന്നിലേ-
യ്ക്കിനിയവർ, ദൃഢം
തിരികെ വന്നിടും…
Tiananmen
  Is broad and clean
And you can’t tell
  Where the dead have been
And you can’t tell
  When they’ll come again.
They’ll come again
  To Tiananmen.

ഒരിക്കൽ കൂടി ആദരാഞ്ജലികൾ!

[2009-06-06] കവിതയുടെ ആലാപനവും പോസ്റ്റിൽ ചേർത്തു.

പരിഭാഷകള്‍ (Translations)
ശബ്ദം (Audio)
ആലാപനം (Recital)

Comments (26)

Permalink

വിധി ചതിച്ചപ്പോൾ…

തന്റെ മകൾ മരിച്ചപ്പോൾ ഏ. ആർ. രാജരാജവർമ്മ എഴുതിയ വിലാപകാവ്യത്തിൽ നിന്നു് (വൃത്തം: പുഷ്പിതാഗ്ര):

ശ്ലോകം:

ഗണയതി ഗണകസ്സുദീർഘമായുർ-
ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിർമിഷിതാമഥോഭയേഷാം

അര്‍ത്ഥം:

ഗണകഃ : ജ്യോത്സ്യൻ
ഗഗന-ഗത-ഗ്രഹ-ഗോള-സന്നിവേശൈഃ : ആകാശത്തു സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെയും ഗോളങ്ങളുടെയും സ്ഥാനം നോക്കിയും
വൈദ്യഃ : വൈദ്യൻ
വന-തൃണ-രസ-മേളനൈശ്ച : കാട്ടിലെ പുല്ലിന്റെ ചാറിന്റെ അടിസ്ഥാനത്തിലും
സുദീർഘം ആയുഃ ഗണയതി : ദീർഘായുസ്സു ഗണിക്കുന്നു
അഥ വിധിഃ : വിധിയോ
ഉഭയേഷാം (ഗണനം) : രണ്ടുപേരുടെയും (കണക്കുകൂട്ടലുകൾ)
മിഷിതാം ഹരതി : ഒരു നിമിഷം കൊണ്ടു തട്ടിക്കളയുന്നു

“വിധി” എന്നതിനു “ജനവിധി” എന്നും അർത്ഥം പറയാം. കാലാനുസൃതമായ വ്യാഖ്യാനങ്ങൾ താമരയ്ക്കും ശശിയ്ക്കും മാത്രം പോരല്ലോ :)



അക്ഷരശ്ലോകം ഗ്രൂപ്പിൽ ചൊല്ലാൻ വേണ്ടി ഞാൻ തയ്യാറാക്കിയ (2006) ഒരു വികലപരിഭാഷ (വൃത്തം: വംശസ്ഥം):

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കുറച്ചു കൂടി നന്നായി ഇതിനെ പരിഭാഷപ്പെടുത്താൻ ആരെങ്കിലും ഒരു കൈ സഹായിക്കുമോ?



അല്ലാ, ഇന്നെന്തിനാണു ഞാൻ ഇതു പ്രസിദ്ധീകരിച്ചതു്? ഓ, ചുമ്മാ… :)



മറ്റു പരിഭാഷകൾ:

  1. പി. സി. മധുരാജ്: (പുഷ്പിതാഗ്ര):
    ഗ്രഹനില കണിശം ഗണിച്ചു, മേതോ
    ചെടിയുടെ നീരിലെ ശക്തി വിശ്വസിച്ചും
    ഗണകനുമഥ വൈദ്യനും ചിരായു-
    സ്സരുളുകിലും വിധിയൊക്കെ മാറ്റിടുന്നൂ

  2. ജയകൃഷ്ണൻ കാവാലം: (അന്നനട)
    ഗണിച്ചു ഗ്രഹപഥമപഗ്രഥിച്ചുമ-
    ഗ്ഗണകനോതിടും സുദീര്‍ഘജീവിതം
    തൃണരസത്തിനാല്‍ ഭിഷഗ്വരന്നുടെ
    ശ്രമം, മൃതിക്കൊട്ടരവധി നല്‍കുവാന്‍
    ഹനിപ്പു കാലമാ ശ്രമഫലങ്ങളെ
    കെടുത്തിടുന്നു ഹാ വിചിത്ര വൈഭവം!
  3. രാജേഷ് വർമ്മ: (ശാർദ്ദൂലവിക്രീഡിതം)
    വാനില്‍ത്തിങ്ങിന ഗോളതാരനിരതന്‍ നീക്കങ്ങളില്‍ ജ്യോത്സ്യനും
    വേണും കാട്ടുചെടിക്കറക്കലവികള്‍ക്കുള്ളില്‍ ഭിഷഗ്വര്യനും
    കാണുന്നുണ്ടു കണക്കുകൂട്ടലുകളാല്‍ നീണാര്‍ന്ന വാഴ്‌വെങ്കിലും
    കാണാക്കൈയുകളാല്‍ക്കിഴിപ്പു ഞൊടികൊണ്ടാ രണ്ടിനേയും വിധി

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
സുഭാഷിതം
രാഷ്ട്രീയം

Comments (26)

Permalink

മയക്കം (ЛЕТАРГИЯ) [വാലന്റൈൻ ദിനം കഴിഞ്ഞുള്ളതു്]

അങ്ങനെ വേലായുധന്റെ ദിവസം കഴിഞ്ഞു. രാമസേനയിലെ വാനരന്മാർ എന്തു ചെയ്തു എന്നറിയില്ല. അവർക്കു കിട്ടിയ പിങ്കു നിറമുള്ള ഷഡ്ഡികൾക്കു് എന്തു പറ്റിയെന്നും അറിയില്ല.

കുഴൂർ വിത്സനും സന്തോഷും എഴുതിയ പ്രണയദിനകവിതകൾ വായിച്ചല്ലോ. ഇനി വാലന്റൈൻ ദിവസം കഴിഞ്ഞ സ്ഥിതിക്കു് നമുക്കു് പ്രണയം നഷ്ടമായവർക്കു വേണ്ടി ഒരു കവിത ചൊല്ലാം.

കാത്തിരിക്ക എന്ന മനോഹരകവിത എഴുതിയ റഷ്യൻ കവി കോൺസ്റ്റാന്റിൻ സിമോണോവിന്റെ മയക്കം (ЛЕТАРГИЯ) എന്ന കവിതയുടെ പരിഭാഷ വായിക്കൂ. (”ഓമനക്കുട്ടൻ ഗോവിന്ദൻ…” അല്ലെങ്കിൽ “ആരു വാങ്ങുമിന്നാരു വാങ്ങും…” എന്ന ഈണത്തിൽ വായിക്കുക.)

മയക്കം

ЛЕТАРГИЯ


കുഞ്ഞുനാളിലൊരിക്കലമ്മൂമ്മ
ചൊന്നതാം കഥയാണിതു്:
പണ്ടൊരിക്കൽ മയക്കമാർന്നൊരു
കുഞ്ഞു, ജീവൻ വെടിഞ്ഞതായ്
ചൊല്ലി സംസ്കരിച്ചത്രേ വീട്ടുകാർ;
കല്ലറയ്ക്കുള്ളിൽ വെച്ചവൾ
തൻ മയക്കത്തിൽ നിന്നുണർന്നു പോൽ,
തൊണ്ട പൊട്ടിയലറി പോൽ.
В детстве быль мне бабка рассказала
Об ожившей девушке в гробу,
Как она металась и рыдала,
Проклиная страшную судьбу,
ദീനരോദനം കേട്ട നാട്ടുകാ-
രോടി വന്നു തുറക്കവേ
പാവം കുഞ്ഞിൻ തുറിച്ച കണ്ണിലെ
ഭീതി കണ്ടു പകച്ചു പോൽ.
Как, услышав неземные звуки,
Сняв с усопшей тяжкий гнет земли,
Выраженье небывалой муки
Люди на лице ее прочли.


ഞാനൊരിക്കൽ പനി പിടിച്ചു ശ-
യ്യാവലംബിയായൊട്ടു നാൾ
കൂടെയെന്നമ്മ വന്നിരിക്കവേ
ഏറെ ഭീതി തുളുമ്പിടും
കൺകൾ ബദ്ധപ്പെട്ടൊന്നു പൊക്കി ഞാൻ
ചൊന്നു ദീനസ്വരത്തൊടേ:
“ഞാൻ മരിക്കുകിലെന്നെ നീയട-
ക്കീടൊലാ, യിരു പത്തു നാൾ”
И в жару, подняв глаза сухие,
Мать свою я трепетно просил,
Чтоб меня, спася от летаргии,
Двадцать дней никто не хоронил.


ഈ വിധത്തിൽത്താനല്ലേ നമ്മുടെ
സ്നേഹത്തോടു ചെയ്യുന്നു നാം?
ഓരോ രാവിലുമിഞ്ചിഞ്ചായതിൻ
പ്രാണൻ പൊയ്ക്കൊണ്ടിരിക്കുന്നു;
നമ്മളോടു സഹായിച്ചീടുവാൻ
എന്നും യാചിച്ചു കേഴുന്നു;
നിസ്സഹായരായ്, സ്തബ്ധമേധരായ്,
നഷ്ടധൈര്യരായ് നില്പു നാം.
Мы любовь свою сгубили сами,
При смерти она, из ночи в ночь
Просит пересохшими губами
Ей помочь. А чем нам ей помочь?
മാരി കോരിച്ചൊരിഞ്ഞിടും ശരത്-
ക്കാലനാളൊരു രാവിലെ
നമ്മുടെ സ്നേഹമേറെ നോവുമാ-
യന്ത്യശ്വാസം വലിക്കവേ,
പെട്ടിയൊന്നിലടച്ചു പൂട്ടി, മ-
ണ്ണിട്ടു രണ്ടു കുടന്ന, പൂ
വെച്ചു മേലെ കുരിശും, വീർപ്പൊന്നു
വിട്ടു, തീർന്നു - മടങ്ങി നാം!
Завтра отлетит от губ дыханье,
А потом, осенним мокрым днем,
Горсть земли ей бросив на прощанье,
Крест на ней поставим и уйдем.
ഒന്നു ചിന്തിക്ക, നമ്മുടെ പ്രേമ-
മിന്നു മൊത്തം മരിച്ചുവോ?
ഗാഢമാകും മയക്കമാർന്നതു
ബോധമറ്റു കിടക്കയോ?
പൊള്ളയായ വാക്കുള്ളു വിട്ടവ
തള്ളി നാം ന്യായമോതവേ,
(ഇത്തരം പണി ചെയ്‌വതിന്നു നാം
എത്ര ചാതുര്യമാർന്നവർ?)
തൻ മയക്കത്തിൽ നിന്നുണർന്നതു
വൻ നിരാശതയാർന്നിടും
ക്ഷീണശബ്ദത്തൊ, ടാഴും ദുഃഖത്തോ-
ടോതുന്നോ ചില വാക്കുകൾ?
Ну, а вдруг она, не как другие,
Нас навеки бросить не смогла,
Вдруг ее не смерть, а летаргия
В мертвый мир обманом увела?

Мы уже готовим оправданья,
Суетные круглые слова,
А она еще в жару страданья
Что-то шепчет нам, полужива.

തീരെ വൈകുന്നതിന്നു മുമ്പു നാം
വേഗം ശ്രദ്ധിക്ക, കേൾക്കുക:
നമ്മുടെ തീവ്രപ്രേമം നിദ്ര വി-
ട്ടിന്നു മൃത്യു വരിക്കവേ
തന്റെ പ്രാണനെ രക്ഷ ചെയ്യുവാ-
നുള്ള ദീനമാം പ്രാർത്ഥന…
മൂടും മുമ്പിരു പത്തു നാൾകൾ കാ-
ത്തീടണമെന്ന യാചന…
Слушай же ее, пока не поздно,
Слышишь ты, как хочет она жить,
Как нас молит - трепетно и грозно -
Двадцать дней ее не хоронить!



പതിനെട്ടു കൊല്ലത്തിനു ശേഷമാണു് ഒരു റഷ്യൻ കവിത പരിഭാഷപ്പെടുത്തുന്നതു്. പണ്ടു പഠിച്ച റഷ്യനൊക്കെ മറന്നു പോയിരിക്കുന്നു. വാലന്റൈൻസ് ഡേയ്ക്കു വേണ്ടി ഒന്നു രണ്ടു റഷ്യൻ പ്രണയകവിതകൾ പരിഭാഷപ്പെടുത്താൻ ശ്രമിച്ചിട്ടു് ഒന്നും ശരിയായില്ല. അപ്പോഴാണു് ഇതു ശ്രമിച്ചതു്.

ഇരുപതു കൊല്ലം മുമ്പു് ഇതൊന്നു പരിഭാഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതു നഷ്ടപ്പെട്ടു പോയി. അവസാനത്തേതൊഴികെ എല്ലാ പദ്യങ്ങളും വസന്തതിലകത്തിലായിരുന്നെന്നും അവസാനത്തേതു മാലിനിയിലായിരുന്നു എന്നും ഓർമ്മയുണ്ടു്. ഓർമ്മയുള്ള തുടക്കവും ഒടുക്കവും:

മുത്തശ്ശി ചൊന്ന കഥയാ; ണൊരു പെൺ‌കിടാവു്,
നിദ്രാവിമുക്ത,….
…..
…..
ഇരുപതു ദിവസത്തേയ്ക്കെന്നെ മൂടായ്കയെന്നോ?

അതു നഷ്ടപ്പെട്ടു പോയതു് ഏതായാലും നന്നായി!

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (12)

Permalink

ഇഞ്ചിപ്പെണ്ണിന്റെ “ബ്യൂട്ടിപാര്‍ലര്‍” എന്ന കവിതയുടെ മൊഴിമാറ്റം

ഇഞ്ചിപ്പെണ്ണിന്റെ “ബ്യൂട്ടിപാര്‍ലര്‍” എന്ന കവിതയുടെ (“പാര്‍ലറുകള്‍” എന്നതല്ലേ ഒന്നുകൂടി നല്ല ശീര്‍ഷകം?) പദ്യപരിഭാഷ:

ചില്ലിട്ട ചുമരില്‍ ചാരി,
മുഖകാന്തി വളര്‍ത്തുവാന്‍
അക്ഷമര്‍ കാത്തിരിക്കുന്നൂ
പല രൂപത്തിലുള്ളവര്‍

(തടിച്ചവര്‍, മെലിഞ്ഞോര്‍, മെയ്
വെളുത്തോര്‍, വെള്ള പൂശിയോര്‍)

മേലാകെപ്പൊടിയും പറ്റി,
തോളെല്ലില്‍ കുഴി വീണവള്‍
കീറിപ്പറിഞ്ഞ വസ്ത്രത്തില്‍
വാതില്‍ക്കല്‍ വന്നു നില്‍ക്കവേ,

അന്തം വിട്ടു ചുവപ്പാര്‍ന്നു
മുഖങ്ങള്‍ ഭീതി തേടവേ,
“വൃത്തിയാക്കുന്ന പെണ്ണാണെ”-
ന്നാരോ ചൊന്നതു കേള്‍ക്കവേ,

ആശ്വസിച്ചു പിന്തിരിഞ്ഞൂ
പല രൂപത്തിലുള്ളവര്‍-
തടിച്ചവര്‍, മെലിഞ്ഞോര്‍, മെയ്
വെളുത്തോര്‍, വെള്ള പൂശിയോര്‍…



ഓലമേഞ്ഞോരു ഷാപ്പിന്റെ
മറ പറ്റി, മിനുങ്ങുവാന്‍
അക്ഷമര്‍ കാത്തിരിക്കുന്നൂ
പല രൂപത്തിലുള്ളവര്‍

(പല്ലുന്തിയോര്‍, കണ്‍ കുഴിഞ്ഞോര്‍
കുറ്റിരോമം നിറഞ്ഞവര്‍)

അലക്കിത്തേച്ച തൂവെള്ള-
വസ്ത്രം, പൗഡറുമുള്ളൊരാള്‍
കാറു നിര്‍ത്തിയിറങ്ങീട്ടു
വാതില്‍ക്കല്‍ വന്നു നില്‍ക്കവേ,

അന്തം വിട്ടാശ്വസിച്ചാര്‍ത്തു
മുഖങ്ങള്‍ ചിരി തേടവേ,
“കറി വാങ്ങാന്‍ വന്നതാണെ”-
ന്നാരോ ചൊന്നതു കേള്‍ക്കവേ,

നിരാശരായ്‌ പിന്തിരിഞ്ഞൂ
പല രൂപത്തിലുള്ളവര്‍
പല്ലുന്തിയോര്‍, കണ്‍ കുഴിഞ്ഞോര്‍
കുറ്റിരോമം നിറഞ്ഞവര്‍…


ഇഞ്ചിപ്പെണ്ണിന്റെ മൂലകവിത താഴെച്ചേര്‍ക്കുന്നു:

ചില്ലിട്ട ചുമരില്‍ ചാരി,
മുഖം മിനുക്കുവാനനവധി പേര്‍
തടിച്ചും മെലിഞ്ഞും കറുത്തും വെളുത്തും,
സൌന്ദര്യം കാക്കുവാന്‍ അക്ഷമയോടവര്‍!

പൊടിയുടെ നിറം പറ്റി,
പിഞ്ചി പഴകിയ സാ‍രി വലിച്ചു ചുറ്റി,
തോളെല്ലില്‍ കുഴിവുമായ്,
വാതില്‍ക്കലൊരു മുഖം

പകച്ച മുഖങ്ങള്‍ ചുവന്നു ചുളുങ്ങും മുന്‍പേ,
ഇവിടേക്കല്ല, ഇത് തറ തുടക്കുവാന്‍ വന്നവള്‍
ബ്യൂട്ടീഷന്റെ വാക്കുകള്‍ കേട്ടാശ്വാസം മുഖങ്ങളില്‍;
സൌന്ദര്യത്തിനായ് കാത്തിരിപ്പു തുടര്‍ന്നവര്‍
‌‌‌‌‌‌‌‌

ഓലമേഞ്ഞ ഷാപ്പിന്‍ മറ പറ്റി,
ഒന്ന് മിനുങ്ങുവാനനധിപേര്‍
കണ്ണു കുഴിഞ്ഞും പല്ലുന്തിയും കുറ്റിരോമവുമായി,
സന്തോഷം പങ്കിടാന്‍ അക്ഷമരായവര്‍!

തൂവെള്ള മുണ്ടും കുപ്പായവും
പൌഡറിന്‍ വാസനയും;
ചുവന്നു തുടുത്തൊരു മുഖവുമായ്
കാറൊന്ന് നിറുത്തി ഷാപ്പിന്‍ മുന്നിലൊരാള്‍

അടക്കിപിടിച്ച ചിരികള്‍ പുറത്ത് വരും മുന്‍പേ
ഇവിടേക്കല്ല, ഇത് കറി വാങ്ങുവാന്‍ വന്നൊരാള്‍
കണാരേട്ടന്റെ പറച്ചിലില്‍ നിരാശാമൂകം മുഖങ്ങള്‍;
സന്തോഷം പങ്കിടാന്‍ കാത്തിരിക്കുന്നവര്‍!

പരിഭാഷകള്‍ (Translations)

Comments (13)

Permalink

ശ്രീജിത്തിന്റെ കവിത (“മരണം”)-ഒരു മൊഴിമാറ്റം

ശ്രീജിത്ത് എഴുതിയ “മരണം” എന്ന കവിത വായിച്ചപ്പോള്‍ നാലു മുക്തകങ്ങള്‍ വായിക്കുന്ന സുഖം കിട്ടി. അവയെ ശ്ലോകങ്ങളായി മാറ്റിയെഴുതിയാലോ എന്ന തോന്നലിന്റെ ഫലമാണു് ഇതു്.

ലാപുടയുടെ കവിതയെ പദ്യത്തിലാക്കിയതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല. അതു വളരെ മോശമായിരുന്നു. അതിനെക്കാള്‍ കൊള്ളാം ഇതു് എന്നാണു് എന്നിലെ വിമര്‍ശകന്‍ പറയുന്നതു്.

ശ്രീജിത്തിന്റെ ആശീര്‍‌വാദത്തോടെ, പദ്യപരിഭാഷകള്‍ താഴെ. മൂലകവിതയില്‍ അദ്ദേഹത്തിനു് ഉള്‍ക്കൊള്ളിക്കാന്‍ പറ്റാത്ത (ചട്ടക്കൂടിന്റെ പ്രശ്നം ശ്രീജിത്തിനും ഉണ്ടായിരുന്നു എന്നു സാരം) ആശയങ്ങളും കൂടി ഉള്‍ക്കൊള്ളിക്കണം എന്നും ചില ഭാഗങ്ങള്‍ ഒന്നു കൂടി വ്യക്തമാക്കണം എന്നുമുള്ള നിര്‍ദ്ദേശമനുസരിച്ചു് ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്.

(മുക്തകങ്ങളല്ലേ, നാലും നാലു വൃത്തമായ്ക്കോട്ടേ എന്നും കരുതി :) )

അമ്മയ്ക്കു് (കുസുമമഞ്ജരി)

ഉമ്മ വെച്ചു, മടിയില്‍ക്കിടത്തി, യലിവാര്‍ന്നു തന്റെ മുലയൂട്ടവേ
“അമ്മ”യെന്ന പദമാദ്യമന്‍‌പൊടു പറഞ്ഞ, തന്റെ തണലാകുവാന്‍
സമ്മതിച്ച, നിജരക്തജന്യനിവനെന്റെ വായ്ക്കരിയിടേണ്ടയാള്‍
ഉണ്മ വിട്ടിതു വിധം കിടന്നിടുവതമ്മയെങ്ങനെ സഹിച്ചിടും?

സഹോദരനു് (സ്രഗ്ദ്ധര)

കൂടെച്ചാടിക്കളിക്കാന്‍, ഇടയിലടി പിടിക്കാന്‍, പിണങ്ങാ, നിണങ്ങി-
ക്കൂടാന്‍, ചിത്തം തുറക്കാന്‍, ചുമലൊരഭയമായ് നല്‍കുവാന്‍, ചേര്‍ന്നുറങ്ങാന്‍,
പാടാന്‍ സന്മാര്‍ഗ്ഗ, മെന്നിട്ടതിനു പരിഭവം കേള്‍ക്കുവാന്‍, വന്‍ പ്രതാപം
നേടുമ്പോള്‍ ധന്യനാവാ, നിവനു പകരമായ്‌ക്കാണുവാ, നാരെനിക്കു്?

ഭാര്യയ്ക്കു് (പഞ്ചചാമരം)

കരം ഗ്രഹിച്ചു മാനസത്തിലന്‍‌പു കൊണ്ടു മൂടിയോന്‍,
കിനാക്ക, ളാശ, ദുഃഖമെന്നില്‍ നിന്നു നെഞ്ചിലേറ്റിയോന്‍,
സഖാവു, പുത്ര, നച്ഛനെന്നു സര്‍വ്വമായി ജീവിതം
സനാഥമാക്കിയോന്‍, പ്രിയന്‍-പിരിഞ്ഞിടുന്നതെങ്ങനെ?

മകനു് (ശാര്‍ദ്ദൂലവിക്രീഡിതം)

താങ്ങായും, തണലായു, മെന്നുമുപദേശാനുഗ്രഹം വിദ്യയും
വാങ്ങാനും, വഴിയായ്, കരുത്തു വഴിയും സാഹായ്യമായ്, ജ്ഞാനമായ്,
പാങ്ങായും, ധനമായു, മെന്നുമണയാനത്താണിയായ്, ജീവിതം
നീങ്ങാന്‍ മാതൃക താതനേകിന സുഖം പുത്രന്നു മറ്റെന്തിനി?

അടികള്‍ വരട്ടേ. ഞാന്‍ മുതുകത്തു പാള വെച്ചു കെട്ടിയിട്ടുണ്ടു് :)


ശ്രീജിത്തിന്റെ മൂലകവിത താഴെ:

അമ്മയ്ക്കു്

തന്‍മടിയിലെടുത്തു വളര്‍ത്തിയ, സ്നേഹത്തിന്‍ പാലാല്‍ ഊട്ടിയ,
ആദ്യമായി അമ്മേയെന്നു വിളിച്ച, തനിക്ക് തണലാകാനാശിച്ച,
തന്റെ തന്‍ ചോരയോടുന്ന, തന്റെ കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന,
തന്‍പൊന്നോമനപ്പുത്രന്റെ വേര്‍പാടില്‍പ്പരം വേദന എന്തുണ്ടു്!

സഹോദരനു്

കൂടെക്കളിക്കുവാന്‍, ഇടയ്ക്കിടയ്ക്കടികൂടുവാന്‍, പിണങ്ങാന്‍ പിന്നെ ഇണങ്ങാന്‍
തന്‍ മനസ്സ് തുറക്കുവാന്‍, തോളത്ത് തലചായ്ക്കുവാന്‍, കെട്ടിപ്പിടിച്ചുറങ്ങാന്‍,
എന്നും കൂട്ടായിരിക്കാന്‍, സന്‍മാര്‍ഗ്ഗം കാണിക്കാന്‍, അതിനായി ചൊടിക്കാന്‍,
തന്നിലുമുയരാന്‍, തനിക്കു പകരമാകാന്‍; പ്രാണനെ‍ പിരിഞ്ഞാലും അവനോടാകുമോ!

ഭാര്യയ്ക്കു്

കരം ഗ്രഹിച്ചു മനസ്സില്‍ സ്വീകരിച്ചു തന്നെ സ്നേഹത്താല്‍ മൂടിയ,
തന്റെ ആശകള്‍, സ്വപ്നങ്ങള്‍, ദുഃഖങ്ങള്‍ എല്ലാം തന്റേതുപോലാക്കിയ,
സുഹൃത്തും പിതാവും മകനും എല്ലാമായ് തന്‍ ജീവിതം സഫലമാക്കിയ,
തന്‍ പ്രാണനാഥന്റെ വേര്‍പാടു താങ്ങുവാന്‍ കഴിയുമോ!

മകനു്

താങ്ങായും തണലായും, ഉപദേശമായും അനുഗ്രഹമായും
മാര്‍ഗ്ഗമായും കരുത്തായും വിദ്യയായും സഹായമായും,
അറിവായും ധനമായും സര്‍വ്വോപരി സംരക്ഷണമായും
ആ പിതാവ് തരേണ്ടുന്ന സന്തോഷമാകാന്‍ മറ്റെന്തിനു കഴിയും!

പരിഭാഷകള്‍ (Translations)

Comments (10)

Permalink

ലാപുടയുടെ ചിഹ്നങ്ങള്‍-ഒരു മൊഴിമാറ്റം

നല്ല കവിതകള്‍ കാണുമ്പോള്‍ പരിഭാഷപ്പെടുത്താന്‍ തോന്നുക എന്നതു് എനിക്കു പണ്ടു തൊട്ടേയുള്ള ഒരു അസുഖമാണു്. (ഇവിടെ അതിനെപ്പറ്റി പറഞ്ഞിട്ടുണ്ടു്.) ലാപുടയുടെ ഓരോ കവിത വായിക്കുമ്പോഴും ഇതു തോന്നിയിരുന്നു. ഇംഗ്ലീഷിലാക്കാനാണു തോന്നിയിരുന്നതു്.

അദ്ദേഹത്തിന്റെ പുതിയ കവിതയായ “ചിഹ്നങ്ങള്‍” വായിച്ചപ്പോള്‍ അതു മലയാളത്തില്‍ തന്നെ “പരിഭാഷ”പ്പെടുത്തിയാലോ എന്നു തോന്നി. അതേ ഭാഷയില്‍ മാറ്റിയെഴുതുന്നതിനെ പരിഭാഷ എന്നു വിളിക്കാമോ എന്നറിയില്ല. വേണമെങ്കില്‍ “പദ്യപരിഭാഷ” എന്നു വിളിക്കാമെന്നു തോന്നുന്നു.

ലാപുട ദയവായി ക്ഷമിക്കുക. താങ്കളുടെ മനോഹരമായ ഗദ്യകവിതയ്ക്കു് ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതിയില്‍ വികലമായ ഒരു പദ്യപരിഭാഷ.

കുനിഞ്ഞിരിപ്പൂ ത്രപയോടെ ചോദ്യ-
ചിഹ്നം മുഖം താഴ്ത്തി വളഞ്ഞുകുത്തി;
പിറുപ്പുമല്ലാത്തതുമിന്നു ചോദ്യ-
മാക്കുന്ന സങ്കോചമതിന്നു കാണും!

എഴുത്തു തീരാത്തൊരു വിസ്മയങ്ങള്‍,
വായിച്ചു തീരാ ക്ഷുഭിതങ്ങളെന്നീ
സദാ തിളയ്ക്കുന്ന വികാരമാവാം
ആശ്ചര്യചിഹ്നത്തെയുരുക്കിടുന്നൂ.

ഗര്‍ഭത്തിലെക്കുഞ്ഞു കണക്കു ശാന്ത-
ധ്യാനത്തിലേക്കൊന്നു ചുരുണ്ടു കൂടാന്‍
കോമയ്ക്കു പറ്റുന്നതു മൂലമാണോ
വാചാലലോകത്തതു ബോധമാര്‍ന്നു?

ഭാരിച്ച ഭൂതത്തിനെ വാച്യമാക്കി-
ത്തൂക്കിക്കൊലയ്ക്കിട്ടു കൊടുത്തിടുമ്പോള്‍
പ്രാര്‍ത്ഥിക്കുവാനേയിനി വര്‍ത്തമാന-
വ്യംഗ്യങ്ങളോടുദ്ധരണിയ്ക്കു പറ്റൂ.

പറഞ്ഞിടാനാവുകയില്ല “യൊന്നും
തീരില്ല” യെന്നുള്ള പ്രപഞ്ചസത്യം;
അതിന്റെ ദുഃഖത്തിലമര്‍ന്നു നീറി-
ച്ചുരുങ്ങിടും പൂര്‍ണ്ണവിരാമമെന്നും.

ഒറ്റ എഴുത്തില്‍ എഴുതിയതാണു്. ഇനിയും നന്നാക്കാമെന്നു തോന്നുന്നു. ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തിട്ടുണ്ടു്. പ്രത്യേകിച്ചു നാലാം പദ്യത്തില്‍.


ലാപുടയുടെ പോസ്റ്റില്‍ നളന്‍ ഇട്ട ഈ കമന്റിലുള്ള ആശയത്തിന്റെ പരിഭാഷ:

മുടിഞ്ഞുപോകേണ്ട വിചാരധാര
ചികഞ്ഞെടുക്കുന്നൊരു മൌഢ്യമാകെ
കണ്ടിട്ടു പേടിച്ചു ചുരുങ്ങിയില്ലാ-
താകുന്നുവോ പൂര്‍ണ്ണവിരാമചിഹ്നം?

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (16)

Permalink

ബഹുകോണപ്രേമം

95 ശതമാനം ഹിന്ദിസിനിമകളുടെയും പ്രമേയമാണു ത്രികോണപ്രേമം. രണ്ടു് ആണുങ്ങള്‍, ഒരു പെണ്ണു്. അല്ലെങ്കില്‍ രണ്ടു പെണ്ണുങ്ങള്‍, ഒരു ആണു്. ഇത്രയും മിനിമം. പിന്നെ കൂടുതല്‍ സങ്കീര്‍ണ്ണവുമാകാം.

ഇതാ ഒരു പഴയ സംസ്കൃതകവി ഇതിന്റെ ഒരു കുഴഞ്ഞുമറിഞ്ഞ ഉദാഹരണം തരുന്നു. ത്രികോണമല്ല, ഒരു ബഹുകോണമാണു് ഇവിടെ.

ഇതെഴുതിയതു ഭര്‍ത്തൃഹരിയാണെന്നാണു് എന്റെ ഓര്‍മ്മ. ഉറപ്പില്ല. നീതിശതകത്തിലും വൈരാഗ്യശതകത്തിലും ഈ ശ്ലോകം കാണുന്നില്ല.

യാം കാമയാമി മയി സാ തു വിനഷ്ടകാമാ
സാऽപ്യന്യമിച്ഛതി സ ചാന്യവധൂപ്രസക്തഃ
മത്‌കാരണേന പരിശുഷ്യതി കാചിദന്യാ
ധിക് താം ച തം ച മദനം ച ഇമാം ച മാം ച

അര്‍ത്ഥം:

യാം കാമയാമി : ഞാന്‍ ഇഷ്ടപ്പെടുന്നവള്‍ക്കു്
സാ മയി തു വിനഷ്ട-കാമാ : എന്നെ ഇഷ്ടമല്ല
സാ അപി അന്യം ഇച്ഛതി : അവള്‍ക്കു വേറെ ഒരുത്തനെയാണു് ഇഷ്ടം
സ ച അന്യ-വധൂ-പ്രസക്തഃ : അവന്‍ വേറൊരു പെണ്ണിന്റെ പുറകേ നടക്കുന്നു
കാചിത് അന്യാ മത്‌-കാരണേന പരിശുഷ്യതി : വേറൊരുത്തി എന്നെ ഓര്‍ത്തു വിഷമിച്ചു നടക്കുന്നു
താം ച : അവളും (ഞാന്‍ ഇഷ്ടപ്പെടുന്നവള്‍)
തം ച : അവനും (അവള്‍ ഇഷ്ടപ്പെടുന്നവന്‍)
മദനം ച : (ഇതിനൊക്കെ കാരണമായ) കാമദേവനും
ഇമാം ച : ഇവളും (എന്നെ ഇഷ്ടപ്പെടുന്നവളും)
മാം ച : ഞാനും
ധിക്! : നശിച്ചുപോകട്ടേ!

(“ധിക്” എന്ന പദത്തിന്റെ അര്‍ത്ഥവിശേഷങ്ങളെപ്പറ്റി അറിയാന്‍ ഈ പോസ്റ്റിന്റെ കമന്റുകള്‍ വായിക്കുക.)

എന്തൊരു സ്ഥിതി! ഏതെങ്കിലും സിനിമയില്‍ ഇത്രയും കോമ്പ്ലിക്കേറ്റഡ് ആയ പ്രണയം ഉണ്ടോ? ഉണ്ടെങ്കില്‍ അറിയിക്കുക.

(ഇതൊരു സുഭാഷിതം ആണോ എന്നു് എനിക്കു സംശയമുണ്ടു്. എന്തായാലും ഇവിടെ കിടക്കട്ടേ…)


വസന്തതിലകത്തിലുള്ള ശ്ലോകത്തിനു് എന്റെ അതേ വൃത്തത്തിലുള്ള പരിഭാഷ:

എന്നില്‍ പ്രിയം ലവവുമില്ലിവനാഗ്രഹിപ്പോള്‍;–
ക്കന്യാനുരക്തയവ; ളന്യയിലിഷ്ടനായാള്‍;
ഇന്നെന്നെയോര്‍ത്തപര ദുഃഖിത — എത്ര കഷ്ടം!
നിന്ദാര്‍ഹരാണവ, ളവന്‍, സ്മര, നിന്നിവള്‍, ഞാന്‍!

മറ്റു പരിഭാഷകളും ക്ഷണിക്കുന്നു.

പരിഭാഷകള്‍ (Translations)
സുഭാഷിതം

Comments (5)

Permalink

കൂട്ടുകെട്ടു്

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്.

സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ

അര്‍ത്ഥം:

സന്തപ്ത-അയസി സംസ്ഥിതസ്യ പയസഃ : ചുട്ടുപഴുത്ത ഇരുമ്പില്‍ സ്ഥിതിചെയ്യുന്ന വെള്ളത്തിന്റെ
നാമ അപി ന ശ്രൂയതേ : പേരു പോലും കേള്‍ക്കാനില്ല (നാമാവശേഷമാകുന്നു)
തത് നളിനീ-പത്ര-സ്ഥിതം : അതു താമരയിലയില്‍ സ്ഥിതിചെയ്യുമ്പോള്‍
മുക്താകാരതയാ ഏവ ദൃശ്യതേ : മുത്തുമണി പോലെ കാണപ്പെടുന്നു
തത് അന്തഃ-സാഗര-ശുക്തി-മധ്യ-പതിതം : അതു് ഉള്‍ക്കടല്‍ച്ചിപ്പിയുടെ നടുക്കു വീണാല്‍
മൌക്തികം രാജതേ : മുത്തായിത്തീരുന്നു
പ്രായേണ അധമ-മധ്യമ-ഉത്തമ-ജുഷാം : സാധാരണയായി അധമം, മദ്ധ്യമം, ഉത്തമം എന്നിവ
ഏവം വിധം വൃത്തയഃ : ഈ വിധത്തിലാണു കാണപ്പെടുന്നതു്.

ഈ പദ്യത്തിനു പാഠഭേദങ്ങള്‍ പലതുണ്ടു്. രണ്ടാം വരിയിലെ “ദൃശ്യതേ” എന്നതിനു പകരം “ജായതേ”; “അന്തസ്സാഗരശുക്തി…” എന്നതിനു പകരം “സ്വാത്യാം (സ്വാതിനക്ഷത്രത്തില്‍) സാഗരശുക്തി…”; “തന്മൌക്തികം” എന്നതിനു പകരം “സന്മൌക്തികം”; നാലാം വരി “പ്രായേണാധമമധ്യമോത്തമദശാ സംസര്‍ഗ്ഗജോ ജായതേ” എന്നിങ്ങനെ പലതും.

ഉദ്ദേശിച്ചതെന്താണെന്നു വ്യക്തം. കൂടെയുള്ളവരെ ആശ്രയിച്ചാണു ഗുണങ്ങള്‍ കിട്ടുന്നതെന്നു്.


പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ചെയ്ത ഒരു പരിഭാഷ. ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ത്തന്നെ.

ചേണാര്‍ന്നംബുധിശുക്തിയില്‍ജ്ജലകണം മുത്തായ്‌ പ്രശോഭിക്കുമേ;
വാണാലോ നളിനീദളത്തിലതു നന്മുത്തൊക്കുമേ ഭംഗിയില്‍;
വീണാല്‍ ചുട്ടുപഴുത്ത ലോഹഫലകേ പേര്‍ പോലുമുണ്ടായിടാ;
കാണാ, മുത്തമമദ്ധ്യമാധമതകള്‍ സംഗത്തിനാലെന്നുമേ.

“വീണാല്‍ ചുട്ടുപഴുത്ത കമ്പിയിലതെന്നേക്കും നശിച്ചീടുമേ” എന്നായിരുന്നു മൂന്നാമത്തെ വരി. പിന്നീടു തിരുത്തിയതാണു്.

പരിഭാഷകള്‍ (Translations)
സുഭാഷിതം

Comments (16)

Permalink

ഷോലേ സിനിമയും കാളിദാസനും

ഷോലേ (Sholay) എന്ന ഹിന്ദിസിനിമയിലെ അമിതാഭ് ബച്ചനും ഹേമമാലിനിയുടെ അമ്മായിയും തമ്മിലുള്ള സംഭാഷണം പലര്‍ക്കും ഓര്‍മ്മയുണ്ടാവും. ധര്‍മ്മേന്ദ്രയ്ക്കു കല്യാണമാലോചിക്കാന്‍ ചെന്ന അമിതാഭ് പ്രതിശ്രുതവരന്റെ ചെറിയ കുറ്റങ്ങള്‍ പറഞ്ഞുതുടങ്ങി അതു വലിയ കുറ്റങ്ങളിലെത്തുന്നതു്. ആ സംഭാഷണം ഹിംഗ്ലീഷില്‍ ഇവിടെ കാണാം.

ഈ ഫലിതം പല രൂപത്തിലും കാണാറുണ്ടു്. സ്വന്തം വീടു കത്തിപ്പോയി ഭാര്യയും മരിച്ച ഒരുത്തനോടു മറ്റൊരുവന്‍ ആ വാര്‍ത്ത അറിയിക്കാന്‍ അയല്‍‌വക്കത്തെ പൂച്ച മരിച്ച വിവരത്തില്‍ തുടങ്ങുന്നതു്, ജീര‍കം തിന്നുക എന്നൊരു ദുശ്ശീലം മാത്രമുള്ള മകന്റെ കഥ അങ്ങനെ പലതും.

ഞാന്‍ അറിഞ്ഞിടത്തോളം ഈ ഫലിതം ആദ്യമായി കാണുന്നതു് കാളിദാസന്റെ ഒരു ശ്ലോകത്തിലാണു്. ഭ്രഷ്ടസ്യ കാന്യാ ഗതിഃ (ഭ്രഷ്ടനു് എന്താണു വേറേ വഴി?) എന്ന സമസ്യയുടെ പൂരണമായി കാളിദാസന്‍ രചിച്ച താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം.

“ഭിക്ഷോ, മാംസനിഷേവണം കിമുചിതം?”, “കിം തേന മദ്യം വിനാ?”;
“മദ്യം ചാപി തവ പ്രിയം?”, “പ്രിയമഹോ വാരാംഗനാഭിസ്സമം.”;
“വാരസ്ത്രീരതയേ കുതസ്തവ ധനം?”, “ദ്യൂതേന ചൌര്യേണ വാ.”;
“ചൌര്യദ്യൂതപരിശ്രമോऽസ്തി ഭവതഃ?”, “ഭ്രഷ്ടസ്യ കാന്യാ ഗതിഃ?”

ഒരു കള്ളസന്ന്യാസി വഴിയരികിലുള്ള കടയില്‍ നിന്നു മാംസം വാങ്ങുകയായിരുന്നു. അതു കണ്ട ഒരു വഴിപോക്കനും സന്ന്യാസിയുമായുള്ള സംഭാഷണരൂപത്തിലാണു് ഈ ശ്ലോകം. അര്‍ത്ഥം താഴെച്ചേര്‍ക്കുന്നു.

ഭിക്ഷോ, മാംസനിഷേവണം കിം ഉചിതം? : സന്ന്യാസീ, ഇറച്ചി കഴിക്കുന്നതു ഉചിതമാണോ?
മദ്യം വിനാ തേന കിം? : (അതു ശരിയാ), മദ്യമില്ലാതെ എന്തോന്നു് ഇറച്ചി?
തവ മദ്യം ച അപി പ്രിയം? : ഓ, നിങ്ങള്‍ക്കു മദ്യവും ഇഷ്ടമാണോ?
അഹോ പ്രിയം, വാരാംഗനാഭിഃ സമം : പിന്നേ, ഇഷ്ടം തന്നെ. വേശ്യകളെപ്പോലെ തന്നെ.
(ഈ സന്ന്യാസി ഒരു ഫ്രോഡാണെന്നു വഴിപോക്കനു മനസ്സിലായി.)
വാരസ്ത്രീരതയേ തവ ധനം കുതഃ? : വേശ്യകളുടെ അടുത്തു പോകാന്‍ നിങ്ങള്‍ക്കു് എവിടെ നിന്നു പണം കിട്ടും?
ദ്യൂതേന വാ ചൌര്യേണ : ചൂതുകളിച്ചോ മോഷ്ടിച്ചോ.
ഭവതഃ ചൌര്യദ്യൂതപരിശ്രമഃ അസ്തി? : (ഒരു സന്ന്യാസിയായ) നിങ്ങള്‍ക്കു മോഷണവും ചൂതുകളിയും ബുദ്ധിമുട്ടല്ലേ?
ഭ്രഷ്ടസ്യ കാ അന്യാ ഗതിഃ? : ഭ്രഷ്ടനു വേറേ എന്തു വഴി?

ഇതിന്റെ പിന്നില്‍ ചില ഐതിഹ്യങ്ങളൊക്കെയുണ്ടു്. കാളിദാസന്‍ ഒരിക്കല്‍ നാടുവിട്ടുപോയെന്നും, അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ഭോജരാജാവു് ഒരു സമസ്യ നാട്ടിലെങ്ങും പ്രസിദ്ധപ്പെടുത്തിയെന്നും, ആരും നന്നായി പൂരിപ്പിച്ചില്ലെന്നും, രാജാവൊരിക്കല്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരു സന്ന്യാസി ഇറച്ചി വാങ്ങുന്നതു കണ്ടുവെന്നും, അപ്പോള്‍ രാജാവും കാളിദാസനും തമ്മില്‍ നടന്ന സംഭാഷണമാണു് ഈ ശ്ലോകമെന്നും പറയുന്ന ഒരു കഥ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കാണാം. (ആ കണക്കിനു് ഇതു കാളിദാസനും ഭോജരാജാവും കൂടി എഴുതിയതാണു്.) ഇതു കെട്ടുകഥയാകാനേ വഴിയുള്ളൂ. അന്നൊക്കെയുള്ള ആളുകള്‍ ശാര്‍ദ്ദൂലവിക്രീഡിതത്തിലാണോ സംസാരിച്ചിരുന്നതു്, എന്തോ?

ഇതു കാളിദാസന്റേതു തന്നെയാണെന്നുള്ളതിനും ഒരുറപ്പുമില്ല. നല്ല സമസ്യാപൂരണങ്ങളുടെയെല്ലാം കര്‍ത്തൃത്വം കാളിദാസന്റെ മേല്‍ കെട്ടിവയ്ക്കുന്ന പ്രവണതയുടെ ഭാഗമായി കാളിദാസന്റേതായതാവാം. എന്തായാലും ഒരു രസികന്‍ ശ്ലോകം!

ഈ ശ്ലോകത്തിനു് എന്റെ ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ തന്നെയുള്ള പരിഭാഷ:

“തിന്നാനെന്തിതിറച്ചിയോ വരമുനേ?” - “കള്ളില്ലയെന്നാലതി–
ന്നെന്തി?”; “ന്നെന്തു കുടിക്കുമോ?” - “കുടി ഹരം താനാണു, പെണ്ണുങ്ങളും”;
“പെണ്ണുങ്ങള്‍ക്കു കൊടുപ്പതിന്നു പണമോ?” - “ചൂതാട്ടവും കക്കലും”;
“നിന്നെക്കൊണ്ടിവ പറ്റുമോ?” - “മുറ മുടിഞ്ഞോനെന്തു വേറേ ഗതി?


സമസ്യാപൂരണം എന്നൊരു പുതിയ വിഭാഗവും തുടങ്ങി - ഇങ്ങനെ കിട്ടുന്ന ശ്ലോകങ്ങള്‍ ചേര്‍ക്കാന്‍.

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)
സമസ്യാപൂരണം
സരസശ്ലോകങ്ങള്‍

Comments (9)

Permalink

ഗ്രാനഡാ (Гренада) : മിഖയൈല്‍ സ്വെറ്റ്‌ലോവ് (Михаил Светлов)

ഞാന്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ റഷ്യന്‍ കവിത. മിഖയൈല്‍ സ്വെറ്റ്‌ലോവിന്റെ (Михаил Светлов: 1903-1964) ഗ്രേനാഡാ (ГРЕНАДА) എന്ന കവിത.

ഇതൊരു ബാലഡ് ആണെന്നു തോന്നുന്നു. എനിക്കു വലുതായൊന്നും മനസ്സിലായിട്ടുമില്ല. അത്രയധികം ഇഷ്ടപ്പെട്ടിട്ടല്ല ഇതു പരിഭാഷപ്പെടുത്തിയതു്.

നേ നാഡോ, നേ നാഡോ
നേ നാഡോ, ദ്രൂസ്യാ
ഗ്രേനാഡാ, ഗ്രേനാഡാ,
ഗ്രേനാഡാ, മോയാ

എന്ന കവിതാഭാഗത്തെ

മാഴ്കൊലാ നിങ്ങള്‍, മാഴ്കൊലാ നിങ്ങള്‍,
മാഴ്കൊലാ നിങ്ങള്‍, കൂട്ടരേ!
ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, എന്റെ ഗ്രാനഡാ!

എന്നു “ഓമനക്കുട്ടന്‍…” രീതിയില്‍ മൊഴിമാറ്റം നടത്തിയപ്പോള്‍ ഒരു സുഖം തോന്നി. അങ്ങനെ ബാക്കിയും പരിഭാഷപ്പെടുത്തി.

സാധാരണയായി ഞാന്‍ റഷ്യയുമായി ബന്ധപ്പെട്ട പദങ്ങള്‍ ഒഴിവാക്കാറുണ്ടു്. “ഫിര്‍” മരത്തെ “അരയാലും” ഒരു പ്രത്യേക വീരനെ “വീര”നും ഒക്കെയാക്കി മാറ്റാറുണ്ടായിരുന്നു. ഇതില്‍ അതു ചെയ്തിട്ടില്ല. കാര്‍ക്കോവ്, ഷെവ്‌ചെങ്കോ തുടങ്ങിയ വാക്കുകള്‍ ഇതിലുണ്ടു്.

ഈ കവിതയെപ്പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി കമന്റിടുക.

പരിഭാഷ
ഗ്രാനഡ (1988)
മൂലകവിത
ГРЕНАДА (1926)
അശ്വത്തിന്‍ മുകളേറി ദൂരങ്ങ-
ളൊക്കെയും താണ്ടിടുമ്പൊഴും,
യുദ്ധരംഗത്തു ശത്രുവിന്റെ നേര്‍-
ക്കൊത്തു താന്‍ പൊരുതുമ്പൊഴും,
ആപ്പിളിന്റെ പാട്ടശ്വസൈനികര്‍-
ക്കേറ്റവും പ്രിയപ്പെട്ടതാം
കാട്ടിലും പുല്‍ത്തകിട്ടിലും ചെന്ന-
പ്പാട്ടു മാറ്റൊലിക്കൊണ്ടുതേ.
Мы ехали шагом,
Мы мчались в боях,
И “Яблочко”-песню
Держали в зубах.
Ах, песенку эту
Доныне хранит
Трава молодая -
Степной малахит.
ജീനിമേലെയിരുന്നു പാടുന്ന
നേരമെന്നുടെ സ്നേഹിതന്‍
ഏതോ നാടിനെ വാഴ്ത്തിടുന്നൊരു
ഗാനമുച്ചത്തില്‍ പാടിനാന്‍.
സ്വന്തനാടിനു നേര്‍ക്കയാളിട-
യ്ക്കൊന്നു നോക്കിടും, പാടിടും:
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Но песню иную
О дальней земле
Возил мой приятель
С собою в седле.
Он пел, озирая
Родные края:
“Гренада, Гренада,
Гренада моя!”
പാടിക്കൊണ്ടേയിരുന്നു പിന്നെയു-
മേറെ ഹൃദ്യമപ്പാട്ടവന്‍
എന്തുകൊണ്ടു ദുഃഖിപ്പു മത്സുഹൃ-
ത്തിന്നു സ്പെയ്നിനെയോര്‍ക്കവേ?
ചൊല്‍കലക്സാണ്ഡ്ര്യ, ചൊല്‍ക കാര്‍ക്കോവേ,
ഇന്നിച്ചോദ്യത്തിനുത്തരം:
നിങ്ങളേറെനാളായിപ്പാടുന്നു-
ണ്ടെന്നോ സ്പെയ്നിന്റെ ഗാനങ്ങള്‍?
Он песенку эту
Твердил наизусть…
Откуда у хлопца
Испанская грусть?
Ответь, Александровск,
И, Харьков, ответь:
Давно ль по-испански
Вы начали петь?
ഉക്രയിന്‍, നിന്റെയീ വിശാലമാം
പുല്‍പ്പരപ്പിങ്കലല്ലയോ
ഷെവ്ചെങ്കോയെപ്പോലുള്ളവര്‍ ദേശ-
ഭക്തരൊക്കെയുറങ്ങുന്നു?
എന്തുകൊണ്ടാണു മത്സഖേ, ഭവാന്‍
ചൊല്‍വതെപ്പോഴുമീ ഗാനം?
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Скажи мне, Украйна,
Не в этой ли ржи
Тараса Шевченко
Папаха лежит?
Откуда ж, приятель,
Песня твоя:
“Гренада, Гренада,
Гренада моя”?
ഒട്ടുനേരം കഴിഞ്ഞു ചൊല്ലിനാന്‍
സ്വപ്നത്തില്‍പ്പോല്‍ ചിരിച്ചവന്‍:
“ഗ്രാനഡായെന്ന പേരു ഞാന്‍ കണ്ട-
തേതോ ഗ്രന്ഥത്തിലാണെടോ;
നാമമെത്ര മനോഹര, മതിന്‍
മാനമെത്രയുമുന്നതം!
ഉണ്ടുപോലൊരു ദേശമാ സ്പെയിന്‍-
തന്നിലിപ്പേരിലങ്ങഹോ!”
Он медлит с ответом,
Мечтатель-хохол:
- Братишка! Гренаду
Я в книге нашел.
Красивое имя,
Высокая честь -
Гренадская волость
В Испании есть!
വീടു വിട്ടു ഞാന്‍ യുദ്ധരംഗത്തേ-
യ്ക്കോടി, സൈനികനായി ഞാന്‍.
ഗ്രാനഡായിലെക്കര്‍ഷകര്‍ക്കു തന്‍
ഭൂമി നേടിക്കൊടുക്കണം,
യാത്ര ചൊല്ലുന്നു വീടിനോടു ഞാന്‍,
യാത്ര ചൊല്‍വൂ കുടുംബമേ,
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Я хату покинул,
Пошел воевать,
Чтоб землю в Гренаде
Крестьянам отдать.
Прощайте, родные,
Прощайте, друзья -
“Гренада, Гренада,
Гренада моя!”
യുദ്ധവ്യാകരണങ്ങളും വെടി
പൊട്ടിക്കുന്നതിന്‍ ഭാഷയും
ഞങ്ങള്‍ സ്വായത്തമാക്കി, സ്വപ്നങ്ങള്‍
കണ്ടു, മുന്നോട്ടു തന്നെ പോയ്‌
ഏറെയുണ്ടായുദയങ്ങളതു-
പോലെയസ്തമയങ്ങളും
കാനനത്തിലൂടോടിയോടിയെന്‍
പാവമശ്വം തളര്‍ന്നുപോയ്‌.
Мы мчались, мечтая
Постичь поскорей
Грамматику боя -
Язык батарей.
Восход подымался
И падал опять,
И лошадь устала
Степями скакать.
ആപ്പിളിന്റെ പാട്ടിപ്പോള്‍ സൈനികര്‍-
ക്കേറ്റവും പ്രിയപ്പെട്ടതാം
കാലമാകും വയലിനില്‍ കഷ്ട-
പ്പാടിന്‍ പാട്ടവര്‍ മീട്ടിനാര്‍;
എങ്ങു പോയെന്റെ തോഴ, നീയും മാല്‍
തിങ്ങിടും നിന്റെ ഗാനവും?
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Но “Яблочко”-песню
Играл эскадрон
Смычками страданий
На скрипках времен…
Где же, приятель,
Песня твоя:
“Гренада, Гренада,
Гренада моя”?
ഛിന്നഭിന്നമാം മെയ്യൊടശ്വത്തില്‍-
നിന്നും താഴെപ്പതിച്ചൊരാള്‍
മന്നില്‍ വീണു കിടപ്പതായ്‌ കണ്ടു
ഞങ്ങളാ രക്തസാക്ഷിയെ.
ചന്ദ്രരശ്മിയിറങ്ങിയാ മുഖം
ചുംബിക്കുന്നതും കണ്ടു ഞാന്‍
അപ്പോഴും മന്ത്രിച്ചില്ലേ ചുണ്ടുകള്‍
സ്വല്‍പമിങ്ങനെ - “ഗ്രാ…ന…ഡാ…”
Пробитое тело
Наземь сползло,
Товарищ впервые
Оставил седло.
Я видел: над трупом
Склонилась луна,
И мертвые губы
Шепнули “Грена…”
സത്യ, മെത്രയോ ദൂരത്തെന്‍ സുഹൃ-
ത്തിപ്പോഴാപ്പരലോകത്തില്‍
വിശ്രമിച്ചുകൊണ്ടേറ്റവും പ്രിയ-
പ്പെട്ടൊരാപ്പാട്ടു പാടുന്നു.
പാട്ടുകാരനെയോര്‍പ്പതില്ല നാം,
പാട്ടും നമ്മള്‍ മറന്നുപോയ്‌;
“ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, മമ ഗ്രാനഡാ…”
Да. В дальнюю область,
В заоблачный плес
Ушел мой приятель
И песню унес.
С тех пор не слыхали
Родные края:
“Гренада, Гренада,
Гренада моя!”
പോയൊരാളിന്റെ വേര്‍പാടൊട്ടുമേ
ബാധിച്ചില്ലന്നു ഞങ്ങളെ;
`ആപ്പിളിന്‍ പാട്ടു’ പിന്നെയും ഞങ്ങ-
ളാര്‍ത്തു പാടാന്‍ തുടങ്ങിനാര്‍.
സൂര്യനസ്തമിച്ചീടും നേരത്തു
വ്യോമം മാത്രം നിശ്ശബ്ദമായ്‌
കണ്ണുനീര്‍ മഴയായി ഭൂമിയില്‍
ഹന്ത, വര്‍ഷിച്ചു മേവിനാന്‍.
Отряд не заметил
Потери бойца,
И “Яблочко”-песню
Допел до конца.
Лишь по небу тихо
Сползла погодя
На бархат заката
Слезинка дождя…
നാളു പോകവേ, നവ്യഗീതങ്ങ-
ളേറെയുണ്ടായ്‌; അതൊക്കെയും
ഈ വിധം തന്നെ പാടി :- “മക്കളേ,
മാഴ്കൊലാ, നിങ്ങള്‍ മാഴ്കൊലാ”.
മാഴ്കൊലാ നിങ്ങള്‍, മാഴ്കൊലാ നിങ്ങള്‍,
മാഴ്കൊലാ നിങ്ങള്‍, കൂട്ടരേ!
ഗ്രാനഡാ, പ്രിയ ഗ്രാനഡാ, പ്രിയ-
ഗ്രാനഡാ, എന്റെ ഗ്രാനഡാ!
Новые песни
Придумала жизнь…
Не надо, ребята,
О песне тужить.
Не надо, не надо,
Не надо, друзья…
Гренада, Гренада,
Гренада моя!

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (6)

Permalink