പഴശ്ശിരാജാവിന്റെ ശൃംഗാരം

Pazhassi
ഏറെ കൊട്ടിഗ്ഘോഷങ്ങളോടെ അവസാനം പഴശ്ശിരാജാ സിനിമയും തീയേറ്ററുകളിലെത്തി. സിനിമ ഞാൻ കണ്ടില്ല. ബ്ലോഗിൽ വന്ന നിരൂപണങ്ങളൊക്കെ വായിച്ചു് ആകെ കൺഫ്യൂഷനായി. ബെൻ ഹർ, ബ്രേവ് ഹാർട്ട് തുടങ്ങിയ വിശ്വപ്രസിദ്ധചിത്രങ്ങളോടു കിട പിടിക്കും, ഓസ്കാറിനു തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടു് എന്നൊക്കെ ഈ സിനിമയുടെ അണിയറശില്പികളും അവരുടെ സ്തുതിപാഠകരും കുറേക്കാലമായി പറഞ്ഞു കൊണ്ടു നടക്കുന്നുണ്ടെങ്കിലും, പടത്തിനു് ഒരു ആവറേജ് നിലവാരം പോലുമില്ല എന്നാണു് പലരുടെയും (ഹരീ, യാരിദ്, പതാലി, അർജുൻ കൃഷ്ണ തുടങ്ങിയവർ ഉദാഹരണം) അഭിപ്രായം. അതേ സമയം ഇതൊരു വളരെ നല്ല സിനിമയാണെന്നു് മറ്റു പലരും (പപ്പൂസ്, ദൃശ്യൻ, കാളിദാസൻ തുടങ്ങിയവർ) അഭിപ്രായപ്പെടുന്നു. കുറിച്യരുടെ ജീവിതം യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നു ജി. പി. രാമചന്ദ്രൻ പറയുമ്പോൾ, കുറിച്യരെ ആഫ്രിക്കൻ ആദിവാസികളെപ്പോലെ ചിത്രീകരിച്ചു് അപമാനിച്ചു എന്നാണു് പഴയ വീടു് എന്ന ബ്ലോഗറുടെ (‘ചരിത്രത്തെ കൊഞ്ഞനം കുത്തി പഴശ്ശി’ എന്ന പോസ്റ്റ് ഇപ്പോൾ കാണുന്നില്ല) അഭിപ്രായം.

വടക്കൻ വീരഗാഥയുടെ പ്രശ്നം എം. ടി. വാസുദേവൻ നായർ ചരിത്രത്തെ വളച്ചൊടിച്ചു എന്നതായിരുന്നെങ്കിൽ, പഴശ്ശിരാജായുടെ പ്രശ്നം ചരിത്രത്തെ ഒട്ടും മാറ്റിയില്ല എന്നതാണു് എന്നും കേട്ടു. അതു് അതിലും വിചിത്രം! ചിത്രം ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്നു് ആരോപിക്കുന്ന ജി. പി. രാമചന്ദ്രൻ ഒരിടത്തു് അതു് ഒരേയൊരു ചരിത്രരേഖയായ മലബാർ മാന്വലിനെ അനുവർത്തിക്കുന്നതിനെയും വിമർശിക്കുന്നുണ്ടു്!

ഇങ്ങനെ പല അഭിപ്രായങ്ങളുണ്ടെങ്കിലും, ചില കാര്യങ്ങളിൽ നിരൂപകർക്കു് അഭിപ്രായൈക്യമുണ്ടു്. യുദ്ധരംഗങ്ങളിൽ മമ്മൂട്ടിയെയും മറ്റും കയറു കെട്ടി പറക്കാൻ വിട്ടതു് വളരെ മോശമായിപ്പോയി എന്നതാണു് ഒന്നു്. ഇന്ത്യക്കാരോടു സോഫ്റ്റ് കോർണറുള്ള മദാമ്മയെ കൊണ്ടുവന്നതു് (‘ലഗാൻ’ എന്ന ഹിന്ദി സിനിമയിലും കണ്ടിട്ടുണ്ടു് ഇങ്ങനെ ഒരാളെ. എഡ്വിന മൗണ്ട് ബാറ്റൻ ആയിരിക്കും ഇവരുടെയൊക്കെ പ്രചോദനം. എഡ്വിന അല്ലാതെ ഏതെങ്കിലും മദാമ്മയ്ക്കു് ഇങ്ങനെ വല്ലതും തോന്നിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോ എന്തോ?) എല്ലാവരും എതിർക്കുന്നു. കഥയിൽ ആവശ്യമില്ലാത്ത കൈതേരി മാക്കം എന്ന കഥാപാത്രത്തിനെ എഴുന്നള്ളിച്ചതും ആ കഥാപാത്രത്തെ അവതരിപ്പിച്ച നടി ശരീരപ്രദർശനം നടത്തിയതല്ലാതെ നേരേ ചൊവ്വേ അഭിനയിച്ചില്ല എന്നതുമാണു് മറ്റൊരു കാര്യം.

കൈതേരി മാക്കം ചരിത്രകഥാപാത്രമാണോ എന്നു് എനിക്കറിയില്ല. എന്തായാലും പഴശ്ശിരാജാവിനെപ്പറ്റിയുള്ള കഥകളിലെല്ലാം ഈ സുന്ദരിയെപ്പറ്റി പരാമർശമുണ്ടു്. സി. വി. രാമൻ പിള്ളയ്ക്കു ശേഷം മലയാളത്തിൽ “ചരിത്രനോവലുകൾ” എഴുതാൻ അഗ്രഗണ്യനായിരുന്ന സർദാർ കെ. എം. പണിക്കരുടെ “കേരളസിംഹം” എന്ന നോവലിലെ നായികയും കൈതേരി മാക്കം തന്നെ. പഴശ്ശിരാജാവിന്റെ ചരിത്രം ഇപ്പോൾ അധികം ആളുകൾ അറിയുന്നതു് ഈ കേരളസിംഹത്തിലൂടെയാണു്. പണിക്കരുടെ ചരിത്രനോവലുകളേക്കാൾ കൂടുതൽ ചരിത്രത്തോടു നീതി പുലർത്തുന്നതു വടക്കൻ വീരഗാഥ തന്നെയാണു്. കുളക്കടവിൽ വെള്ളം തെറിച്ചതിനു് കുടുംബം കുളംതോണ്ടിയ നമ്പൂതിരിമാരോടു പ്രതികാരം ചെയ്യാൻ പറങ്കികളോടു ചേർന്ന നാരായണൻ നായർ എന്ന പറങ്കിപ്പടയാളിയെ ചരിത്രപുരുഷനാക്കി നാം കുഞ്ഞാലിമരയ്ക്കാർ സിനിമയിൽ വരെ കണ്ടു. കേരളസിംഹത്തിലെ കഥയും സന്ദർഭങ്ങളും ചരിത്രമായി അംഗീകരിക്കപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.

ഞാൻ “പഴശ്ശിരാജാ” കണ്ടില്ല. കഥാസാരവും വിശദമായി അറിഞ്ഞില്ല. കേട്ടിടത്തോളം കഥ “കേരളസിംഹ”ത്തെ പിന്തുടരുന്നു എന്നു തോന്നുന്നു. എടച്ചേന കുങ്കനും തലയ്ക്കൽ ചന്തുവും കൈതേരി മാക്കവും കൈതേരി അമ്പുവുമൊക്കെ കേരളസിംഹത്തിലെ കഥാപാത്രങ്ങളാണു്. ചരിത്രത്തിലും ഉണ്ടായിരുന്നിരിക്കാം. അറിയില്ല.

മാക്കത്തിനെ നാട്ടിൽ വിട്ടിട്ടാണു് രാജാവു് ഒളിയുദ്ധത്തിനു കാടു കയറിയതു്. അവിടെ കൂടെ കുഞ്ഞാനിക്കെട്ടിലമ്മ എന്നോ മറ്റോ കെ. എം. പണിക്കർ വിളിക്കുന്ന വലിയ ഭാര്യയുമുണ്ടായിരുന്നു. (സിനിമയിൽ ഇവർ ഉണ്ടോ എന്തോ? റിവ്യൂവിലൊന്നും കണ്ടില്ല.) ഈ മാക്കത്തെ നാട്ടിൽ വിട്ടിട്ടു പോകുമ്പോൾ “ബ്രിട്ടീഷുകാർ പെണ്ണുങ്ങളോടു് അപമര്യാദയായി പെരുമാറില്ല” എന്നു പറഞ്ഞ പഴശ്ശിരാജാവിലൂടെ സിനിമയുടെ ശില്പികൾ ബ്രിട്ടീഷ് കൊളോണിയലിസത്തിനെ ന്യായീകരിക്കുന്നു എന്നും കുളിക്കടവിൽ നിന്നു കയറിവരുന്ന മാക്കത്തിന്റെ മുലകൾ കുലുങ്ങുന്നതു് എന്തോ “മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(Male gaze)ത്തിന്റെ ഉദാഹരണം” ആണെന്നും ആണു ജി. പി. രാമചന്ദ്രഭാഷ്യം. “കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി” എന്ന പാട്ടു യൂട്യൂബിൽ കണ്ടപ്പോൾ രാമചന്ദ്രൻ പറഞ്ഞ പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ലേഖനം വായിച്ചിട്ടു് ഒന്നുകൂടി കണ്ടിട്ടും വലിയ വ്യത്യാസമൊന്നും തോന്നിയില്ല. രാമചന്ദ്രൻ എഴുതുന്നതു വായിച്ചാൽ “മഴു”വിൽ രതീദേവിയും പല കുഞ്ചാക്കോ ചിത്രങ്ങളിലും വിജയശ്രീയും ഒക്കെ കുളികഴിഞ്ഞു കയറി വരുന്നതു പോലെയാണെന്നു തോന്നും.

ജി. പി. രാമചന്ദ്രൻ പലപ്പോഴും എഴുത്തിന്റെ ആവേശത്തിൽ ഒരല്പം കടന്നു ചിന്തിക്കുന്നു എന്നു തോന്നിയിട്ടുണ്ടു്. 2 ഹരിഹർ നഗർ-നെ വിമർശിച്ചപ്പോൾ വില്ലന്റെ ജാതി-മതത്തിലേക്കു് വിശകലനം കടന്നതു് ഒരുദാഹരണം. (ആ ലേഖനം വളരെ പ്രസക്തമാണു്. അതു മറ്റൊരു കാര്യം.)

പഴശ്ശിരാജാ ഒരു കവിയും കൂടി ആയിരുന്നു എന്നു പറയപ്പെടുന്നു. “കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാലു്” എന്നു പറയുന്ന നാലു് ആട്ടക്കഥകളുടെ (കിർമ്മീര വധം, നിവാതകവചകാലകേയ വധം, കല്യാണസൌഗന്ധികം, ബകവധം) കർത്താവായ കോട്ടയം തമ്പുരാൻ പഴശ്ശിരാജാവു തന്നെയാണെന്നും അല്ലെന്നും അഭിപ്രായമുണ്ടു്.

ആട്ടക്കഥകൾ എഴുതിയ കോട്ടയം കേരളവർമ്മ കൊല്ലവർഷം ഒമ്പതാം ശതകത്തിലും പഴശ്ശിരാജാ എന്ന കോട്ടയം കേരളവർമ്മ കൊല്ലവർഷം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലുമാണു ജീവിച്ചിരുന്നതു് എന്നാണു് അയ്മനം കൃഷ്ണക്കൈമൾ അഭിപ്രായപ്പെടുന്നതു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിലും ഇവർ രണ്ടുപേരാണു് എന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഇവർ രണ്ടും ഒരാളാണെന്നു വാദിക്കുന്നതു് ഒരു പറ്റം അറം‌പറ്റൽ‌ഗവേഷകരാണു്. കിർമ്മീരവധം ആട്ടക്കഥയിലെ “കാടേ ഗതി നമുക്കു്” എന്ന പദത്തിനു് അറം പറ്റാതിരിക്കാൻ പറ്റാത്തതിനാൽ അതിന്റെ കർത്താവു് പഴശ്ശിരാജാവല്ലാതെ മറ്റാരുമാവില്ല എന്ന രീതിയിലാണു് വാദത്തിന്റെ പോക്കു്.

അറം പറ്റൽ ഗവേഷകർ കൈവെയ്ക്കാത്ത എഴുത്തുകാർ കുറവാണു്. ഉണ്ണായിവാര്യരുടെ “എന്നാൽ കുലവുമറുതി വന്നിതു” എന്ന ഹംസവാക്യവും അറം പറ്റിയത്രേ. വാര്യർക്കു ശേഷം അദ്ദേഹത്തിന്റെ വംശം അന്യം നിന്നു പോയി. കുമാരനാശാന്റെ “അന്തമില്ലാത്തൊരാഴത്തിലേയ്ക്കതാ ഹന്ത താഴുന്നു…” എന്നതു് അറം പറ്റിയതു കൊണ്ടാണു് അദ്ദേഹം ബോട്ടു മുങ്ങി മരിച്ചതു് എന്നും ഈ ഗവേഷകർ സമർത്ഥിക്കുന്നു.

എഴുത്തുകാരും അഭിനേതാക്കളും മരിക്കുമ്പോഴും ഇത്തരം അറം പറ്റൽ ഗവേഷകർ തല പൊക്കാറുണ്ടു്. പരേത(ൻ) എഴുതിയ കൃതികളിൽ നിന്നോ അഭിനയിച്ചപ്പോൾ പറഞ്ഞ സംഭാഷണങ്ങളിൽ നിന്നോ മരിച്ച സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചികഞ്ഞു കണ്ടെത്തി അതു് അറം പറ്റിയതാണെന്നു സമർത്ഥിക്കുകയാണു് ഇതിന്റെ രീതി. ബൂലോഗകവി ജ്യോനവൻ അന്തരിച്ചപ്പോഴും ഇത്തരം അറം‌പറ്റൽ ഗവേഷകരെ കാണാനുണ്ടായിരുന്നു.

ഏതായാലും, ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന കൈതേരി മാക്കത്തെപ്പറ്റി പഴശ്ശിരാജാവു് എഴുതിയ ഒരു പ്രസിദ്ധശ്ലോകത്തെപ്പറ്റി “കേരളസിംഹ”ത്തിൽ സവിസ്തരം പ്രസ്താവിക്കുന്നുണ്ടു്. കാടുകയറിയ പഴശ്ശിരാജാവു് ഒളിപ്പോരു നടത്തുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം വിരഹവേദനയിൽ വ്യഥിതമായിരുന്നത്രേ. അങ്ങനെ വെന്തു വെന്തു് ആ ഹൃദയത്തിൽ നിന്നു് ഒരു ശ്ലോകം ഉണ്ടായി. അതു് അദ്ദേഹം തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്നതു ഭാര്യ കുഞ്ഞാനിക്കെട്ടിലമ്മ കണ്ടെടുത്തു. (പേടിക്കണ്ടാ, അടിയൊന്നും ഉണ്ടായില്ല. ത്രികോണപ്രേമപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. കുഞ്ഞാനിക്കു് മാക്കത്തിനെ വലിയ വാത്സല്യമായിരുന്നത്രേ.) എന്നിട്ടു് ആ ശ്ലോകം ചൊല്ലി രാജാവിനെയും മാക്കത്തിനെയും കളിയാക്കുന്നുണ്ടു് ആ വിശാലഹൃദയ.

വിപ്രലംഭശൃംഗാരത്തിന്റെ മകുടോദാഹരണം എന്നു പലരും പ്രകീർത്തിച്ചിട്ടുള്ളതാണു് ഈ ശ്ലോകം.

കടുകട്ടി വാക്കുകൾ പ്രയോഗിച്ചതിനു് വെള്ളെഴുത്തിനെ ക്രൂശിച്ചതു പോലെ എന്നോടു ചെയ്യരുതേ. ശൃംഗാരം രണ്ടു വിധം. നായകനും നായികയും അടുത്തിരിക്കുമ്പോൾ ഉള്ള ശൃംഗാരം സംഭോഗശൃംഗാരം. അകന്നിരിക്കുമ്പോൾ ഉള്ള ശൃംഗാരം വിപ്രലംഭശൃംഗാരം. “വെൺ‌ചന്ദ്രലേഖയൊരപ്സരസ്ത്രീ, വിപ്രലംഭശൃംഗാരനൃത്തമാടാൻ വരും അപ്സരസ്ത്രീ” എന്ന പാട്ടിന്റെ അർത്ഥം സത്യമായും എനിക്കറിയില്ല. അനോണി ആന്റണിയോടു ചോദിക്കണം.

സംഭവം മലയാളശ്ലോകമാണെങ്കിലും സംസ്കൃതം ഏറെയുള്ള മണിപ്രവാളമായതിനാൽ അർത്ഥം കൂടി താഴെച്ചേർക്കുന്നു.

ശ്ലോകം:

ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ, കൈതേരി മാക്കം കബരിയിലണിവാന്‍ കയ്യുയര്‍ത്തും ദശായാം
ഏതാ, നേതാന്‍ മദീയാനലര്‍ശരപരിതാപോദയാ, നാശു നീ താന്‍
നീ താന്‍, നീ താനുണര്‍ത്തീടുക ചടുലകയല്‍ക്കണ്ണി തന്‍ കര്‍ണ്ണമൂലേ!

വൃത്തം: സ്രഗ്ദ്ധര.

അര്‍ത്ഥം:

ജാതീ, ജാത-അനുകമ്പാ ഭവ : പിച്ചകപ്പൂവേ, അനുകമ്പ ഉള്ളവളായിത്തീരണേ
അയേ! മല്ലികേ ശരണം : അല്ലയോ മുല്ലപ്പൂവേ (എന്നെ) രക്ഷിക്കണേ
കൈതേ, തേ കൂപ്പുകൈ : കൈതപ്പൂവേ, നിനക്കു നമസ്കാരം!
കൈതേരി മാക്കം കബരിയിൽ അണിവാന്‍ : കൈതേരി മാക്കം കെട്ടിവെച്ച തലമുടിയിൽ അണിയാൻ
കൈ ഉയര്‍ത്തും ദശായാം : കൈ ഉയർത്തുന്ന സമയത്തു്
ഏതാൻ : ഏതാനും (അല്പം)
ഏതാൻ മദീയാൻ അലർ-ശര-പരിതാപ-ഉദയാൻ : കാമദേവൻ മൂലം എനിക്കുണ്ടാകുന്ന ഈ വിഷമങ്ങളെ
ആശു നീ താന്‍ നീ താന്‍ നീ താന്‍ : പെട്ടെന്നു് നീ (പിച്ചകപ്പൂവു്) തന്നെ നീ (മുല്ലപ്പൂവു്) തന്നെ നീ (കൈതപ്പൂവു്) തന്നെ
ചടുല-കയല്‍-ക്കണ്ണി തന്‍ കര്‍ണ്ണ-മൂലേ : (ആ) സുന്ദരിയുടെ (ഇളകുന്ന മീൻ പോലെയുള്ള കണ്ണുകളുള്ളവൾ എന്നു വാച്യാർത്ഥം) ചെവിയിൽ
ഉണര്‍ത്തീടുക : പറയണം

ഒരു വശത്തേയ്ക്കാണല്ലോ തലമുടി പണ്ടു കാലത്തു കെട്ടി വെയ്ക്കുന്നതു്. പൂ കയ്യിലെടുത്തു് അവിടെ മുടിയിൽ തിരുകുന്ന അല്പസമയത്തേയ്ക്കു് പൂ ചെവിയുടെ സമീപത്തായിരിക്കുമല്ലോ. അപ്പോൾ നീ എന്റെ ഈ കാമപാരവശ്യം അവളുടെ ചെവിയിൽ പറയണേ എന്നു താത്പര്യം.

ജാതീ ജാതാ, കൈതേ കൈതേ, ഏതാൻ ഏതാൻ, നീ താൻ നീ താൻ എന്ന പ്രാസങ്ങളും, കൂപ്പു കൈ തേ കൈതേ, ഏതാൻ ഏതാൻ എന്നിടങ്ങളിലെ യമകങ്ങളും (ആദ്യത്തെ നീതാൻ എന്നതിനു് നയിക്കപ്പെട്ടവ എന്ന അർത്ഥം വിവക്ഷിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ ഒരു യമകവും കൂടി ഉണ്ടു്. എന്നാൽ “നീ താൻ” എന്നു പറയുന്നിടത്തു് ഒരു പൂവു കുറയുകയും ചെയ്യും.) കൂടി ആകെപ്പാടെ ശബ്ദാലങ്കാരസുന്ദരമാണു് ഈ ശ്ലോകം.


അക്ഷരശ്ലോകം ചൊല്ലുന്നവരുടെ ഒരു ചിന്താക്കുഴപ്പമാണു് ഒരു ശ്ലോകം ചൊല്ലുമ്പോൾ അതിന്റെ അർത്ഥം വ്യക്തമാകുന്ന രീതിയിൽ ചൊല്ലണോ അതോ അതിന്റെ വൃത്തത്തിന്റെ താളത്തിനും യതിയ്ക്കുമൊക്കെ യോജിക്കുന്ന രീതിയിൽ ചൊല്ലണോ എന്നതു്. രണ്ടു രീതിയുടെയും വക്താക്കളുണ്ടു്. അർത്ഥസമ്പുഷ്ടമായ ശ്ലോകങ്ങളെ അർത്ഥമനുസരിച്ചും, പ്രാസഭംഗിയുള്ള ശ്ലോകങ്ങളെ വൃത്തവും പ്രാസവും അനുസരിച്ചും ചൊല്ലുക എന്നതാണു് എന്റെ ഒരു രീതി. അർത്ഥവും ശബ്ദഭംഗിയുമുള്ള ഇത്തരം ശ്ലോകങ്ങളെ എങ്ങനെ ചൊല്ലും? രണ്ടു രീതിയിലും ചൊല്ലിയേക്കാം.

അർത്ഥത്തിനനുസരിച്ചു്:
download MP3
വൃത്തത്തിനനുസരിച്ചു്:
download MP3

ഈ ശ്ലോകത്തെ സിനിമയിൽ പരാമർശിക്കുന്നുണ്ടോ എന്നറിയില്ല. ശ്ലോകങ്ങൾ സിനിമയിലെത്തുമ്പോൾ പാട്ടുകളാവുകയാണു പതിവു്. ശകുന്തള സിനിമയിൽ കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ “അനാഘ്രാതം പുഷ്പം…” എന്ന ശ്ലോകം “സ്വർണ്ണത്താമരയിതളിലുറങ്ങും…” എന്നും, “തവ ന ജാനാമി ഹൃദയം…” എന്ന ശ്ലോകം “പ്രിയതമാ, പ്രിയതമാ, പ്രണയലേഖനം എങ്ങനെയെഴുതണം…” എന്നും, കാളിദാസന്റെ മറ്റൊരു കൃതിയായ മേഘസന്ദേശത്തിലെ “ശ്യാമാസ്വംഗം, ചകിതഹരിണീപ്രേക്ഷണേ…” എന്ന ശ്ലോകത്തിന്റെ കാതൽ “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ…” എന്നും വയലാർ പാട്ടുകളാക്കിയതു് ഉദാഹരണം.


പണ്ടു്, സിനിമാമാസികകളിലെ വാർത്തകളും വഴിയരികിലെ പോസ്റ്ററുകളും മാത്രം കണ്ടിട്ടു് സിനിമകളെപ്പറ്റി ആധികാരികമായി സംസാരിക്കുന്ന എന്നോടു് ആദ്യദിവസം തന്നെ ഇടി കൊണ്ടു ടിക്കറ്റു കിട്ടാതെ കരിഞ്ചന്തയിൽ ടിക്കറ്റു വാങ്ങി കഷ്ടപ്പെട്ടു സിനിമ കണ്ട കൂട്ടുകാർ സുരേഷും വിനോദനും പറയുമായിരുന്നു, “ഡാ, ഡാ, ഞങ്ങൾക്കു ചെലവായ കാശിന്റെ പകുതിയെങ്കിലും വെച്ചിട്ടു മതി ഈ വാചകമടി…”.

സുരേഷേ, നീയിതു കാണുന്നുണ്ടോ, ഞാൻ റിവ്യൂ വായിക്കുക മാത്രം ചെയ്തിട്ടു “പഴശ്ശിരാജാ”യെപ്പറ്റി ഇത്ര വലിയ ഒരു പോസ്റ്റ് എഴുതിയതു്? 🙂

(ഈ പോസ്റ്റിലേയ്ക്കു് ആവശ്യമായ ചില വിവരങ്ങൾ സംഘടിപ്പിച്ചു തന്ന എതിരൻ കതിരവനു നന്ദി.)

ശബ്ദം (Audio)
സരസശ്ലോകങ്ങള്‍
സിനിമ

Comments (34)

Permalink

ആദരാഞ്ജലികൾ…

Jyonavan

അഞ്ചുകൊല്ലത്തോളമായി മലയാളം ബ്ലോഗിംഗ് തുടങ്ങിയിട്ടു്. ഇതിനിടയിൽ ധാരാളം ബ്ലോഗ് വിവാഹങ്ങളും ബ്ലോഗ് ജനനങ്ങളും ബ്ലോഗ് കേസുകളും ബ്ലോഗ് തല്ലുകളും കണ്ടു. ഇതാ ഇപ്പോൾ ഒരു മരണവും.

ഞാൻ ജ്യോനവന്റെ പൊട്ടക്കലത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നില്ല. എങ്കിലും മറ്റു പലരും പങ്കുവെച്ച പല നല്ല കവിതകളും വായിച്ചു് ജ്യോനവനെ ഇഷ്ടപ്പെട്ടിരുന്നു. നേരിട്ടു് ഇതു വരെ പരിചയപ്പെട്ടിട്ടുമില്ല.

ജ്യോനവൻ കവി മാത്രമായിരുന്നില്ല, കഥാകൃത്തും കലാകാരനും സർ‌വ്വോപരി മഹാനായ ഒരു മനുഷ്യനുമായിരുന്നു എന്നു് അദ്ദേഹത്തെ അറിയാവുന്നവരുടെ കുറിപ്പുകളിൽ നിന്നു മനസ്സിലാവുന്നു.

ജ്യോനവൻ എന്ന നവീൻ ജോർജിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ!

(നമ്മളെന്താ ആശ്ചര്യചിഹ്നത്തിൽ തന്നെ എല്ലാം അവസാനിപ്പിക്കുന്നതു്?)

മഹാന്മാര്‍

Comments (2)

Permalink

സമസ്യ: ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?

ഒരു സമസ്യ ഇവിടെ ഇട്ടിട്ടു് ഒരുപാടു നാളായി. ഒരെണ്ണം ഇരിക്കട്ടേ 🙂

(ഈ ബ്ലോഗിൽ മുമ്പു വന്നിട്ടുള്ള സമസ്യകൾക്കും പൂരണങ്ങൾക്കും സമസ്യാപൂരണം എന്ന വിഭാഗം നോക്കുക.)

സമസ്യ:

– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -). ഈ പോസ്റ്റും കാണുക.

ഇതു് എന്റെ സ്വന്തം സമസ്യയാണു്. ഞാൻ ഇതു വരെ ഒരു പൂരണം എഴുതിയില്ല. വഴിയേ എഴുതാം. അതിനു മുമ്പു വായനക്കാരുടെ പൂരണങ്ങൾ വരട്ടേ…

സമസ്യാപൂരണം

Comments (56)

Permalink

അനോണികളും കുട്ടികളും കരിവാരവും ടൂത്ത്‌പേസ്റ്റും

രണ്ടുമൂന്നു വയസ്സുള്ള കുട്ടികൾ താമസിക്കുന്ന വീടുകൾ അനോണിമസ് ഓപ്ഷൻ തുറന്നു വെച്ചിരിക്കുന്ന ബ്ലോഗുകൾ പോലെയാണു്. എത്ര നന്നാക്കി വെച്ചാലും മിനിട്ടുകൾക്കുള്ളിൽ താറുമാറാകും. ബാക്കിയുള്ളവർക്കു് നാണം, മാനം, ഭയം, ഔചിത്യം, വൃത്തി, വെടിപ്പു് തുടങ്ങിയ ചില സ്വഭാവങ്ങൾ ഉണ്ടെങ്കിലും അനോണികൾക്കും കൊച്ചുകുട്ടികൾക്കും ഈ വക സംഭവങ്ങളൊന്നും ഏഴയലത്തു കൂടി പോയിട്ടില്ലാത്തതാണു കാരണം.

ഇതൊക്കെ പറഞ്ഞാലും കുട്ടികളില്ലെങ്കിൽ എന്തു വീടു്? ശ്മശാനമാണു ഭേദം. അനോണികൾ ഇല്ലാത്ത ബ്ലോഗും അങ്ങനെ തന്നെ.

കുട്ടികളെക്കൊണ്ടും അനോണികളെക്കൊണ്ടും ചില ഗുണങ്ങളൊക്കെയുണ്ടു്. ബാക്കിയുള്ളവർക്കു് ഒരു പിടിയുമില്ലാത്ത ഒരുപാടു കാര്യങ്ങൾ ഇവർ കണ്ടുപിടിച്ചു തരും. എന്റെ ലാപ്ടോപ്പിൽ ഏഴോ എട്ടോ മൌസ്‌ക്രിയകൾ കൊണ്ടു ചെയ്യുന്ന പല കാര്യങ്ങളും ഒന്നോ രണ്ടോ കീസ്ട്രോക്കുകൾ കൊണ്ടു സാധിക്കാം എന്നു് എന്റെ മക്കൾ കാണിച്ചു തന്നിട്ടുണ്ടു്. അതിനിടെ കമ്പ്യൂട്ടറിൽ ചെന്നു രണ്ടുമൂന്നു കീ അമർത്തുന്നതു കാണാം. അതുവരെ കണ്ടിട്ടില്ലാത്ത ചില സംഭവങ്ങളൊക്കെ സംഭവിക്കുന്നതും കാണാം. “ഇതു നീ എങ്ങനെ ചെയ്തു? ഒന്നു കാണിച്ചു തരൂ…” എന്നു പറഞ്ഞാൽ അവനു് ഒരു പിടിയുമില്ല. മുണ്ടേമ്പള്ളി കൃഷ്ണമാരാർ ചെണ്ട കൊട്ടുന്നതു പോലെയാണു്. കൊട്ടുമ്പോൾ കൊട്ടുന്നു. പിന്നെ അതുപോലെ കാണിക്കാൻ നോക്കാറുമില്ല. നോക്കിയാൽ നടക്കുകയുമില്ല.

അനോണികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആരെങ്കിലും ഒരു ഉപദേശം തന്നാൽ അതിന്റെ കൂടുതൽ വിവരങ്ങൾ അയാളോടു് ഈ മെയിൽ അയച്ചു ചോദിക്കാം. അനോണിയാണെങ്കിൽ എന്തു ചെയ്യും? 11:17-നു പറഞ്ഞ അനോണി, സുനിൽ കൃഷ്ണനു മുമ്പു പറഞ്ഞ അനോണി, ചിത്രകാരനെ തെറി വിളിച്ച അനോണി എന്നൊക്കെ വിശേഷണങ്ങൾ ചേർത്തു വേണം ചോദിക്കാൻ. അതിനൊക്കെ മറുപടി കിട്ടുമെന്നോ കിട്ടിയാൽ ശരിയായ ആളിൽ നിന്നു തന്നെയാണോ എന്നോ ഒരു നിശ്ചയവുമില്ല.

എന്റെ ഇളയ സന്താനത്തിനു് വയസ്സു രണ്ടര. രണ്ടു തലമുറ മുമ്പു ജനിച്ചിരുന്നെങ്കിൽ (എന്നു വെച്ചാൽ ഏകദേശം എന്റെയൊക്കെ തലമുറ) പാമ്പു പടം പൊഴിക്കുന്നതു പോലെ ചന്തിയിലെ തൊലിയുടെ പല പടലങ്ങൾ ഇതിനകം ഊർന്നുപോയിട്ടുണ്ടാവും. അത്ര കുരുത്തക്കേടാണു്. ഇക്കാലത്തു് അതു വല്ലതും നടക്കുമോ? രാജവത് പഞ്ചവർഷാണി എന്നതു പോരാഞ്ഞു രാജവത് പതിനഞ്ചു വർഷാണി എന്ന രീതിയിലാണു പിള്ളേരെ വളർത്തുന്നതു്. വേണ്ടതെല്ലാം ചെയ്തു കൊടുക്കും. എന്തു ചെയ്താലും സഹിക്കും. അമേരിക്കയിലാണെങ്കിൽ തല്ലുന്നതു പോകട്ടേ, കുട്ടികളോടു ശബ്ദമുയർത്തി സംസാരിക്കുകയോ ബലം പ്രയോഗിച്ചു് എന്തെങ്കിലും ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ഒറ്റയ്ക്കാക്കിയിട്ടു മുന്നോട്ടു പോകുന്നതായി നടിക്കുകയോ ചെയ്താൽ കണ്ടുനിൽക്കുന്നവർ പോലീസിനെ വിളിക്കും. കുട്ടിയെ അവർ കൊണ്ടുപോകും. നമുക്കു് അമേരിക്കൻ ജെയിലിന്റെ അകം കാണാനുള്ള സുവർണ്ണാവസരവും ഉണ്ടാകും. ഗോതമ്പുണ്ട തിന്നണ്ടാ. സാൻഡ്‌വിച്ചാണെന്നാണു കേട്ടതു്.

വീട്ടിലുള്ള സകല ഇലക്ട്രോണിക് സാധനങ്ങളും കേടാണു്. മൊബൈൽ ഫോണിൽ ഇന്റർനെറ്റിൽ നിന്നു് ഓഡിയോ/വീഡിയോ ക്ലിപ്പുകൾ ഡൌൺലോഡു ചെയ്തു് കോണ്ടാക്റ്റ്സിൽ ഉള്ളവർക്കൊക്കെ എസ്സെമ്മെസ് അയയ്ക്കാൻ കഴിവുള്ളവനാണെങ്കിലും വീസീയാറും ട്രാഷ് കാനും തമ്മിലുള്ള വ്യത്യാസം അവനു് ഇതു വരെ അറിയില്ല. ഡിജിറ്റൽ ക്യാമറയിലെ 90% പടങ്ങളും ആളുകളുടെ കാൽ‌വിരലുകൾ, തറയിൽ വിരിച്ചിരിക്കുന്ന പുൽ‌പ്പായുടെ ഡിസൈനുകൾ, സോഫയുടെ കീറലുകൾ, മനുഷ്യശരീരങ്ങളുടെ മനുഷ്യന്മാർ ചിത്രീകരിക്കാൻ മടിക്കുന്ന ചില ഭാഗങ്ങളുടെ ക്ലോസപ്പുകൾ തുടങ്ങിയവയാണു്. ആദിത്യനും ശ്രീജിത്തുമൊക്കെയാണു തമ്മിൽ ഭേദം.

ചിത്രകലയാണു് അദ്ദേഹം പ്രാവീണ്യം പ്രദർശിപ്പിക്കുന്ന മറ്റൊരു മേഖല. വല്ലഭനു പുല്ലുമായുധം എന്നു പറയുന്നതു പോലെ ലോകം മുഴുവൻ അവനു കാൻ‌വാസും വൃത്തികെട്ട സകല സാധനങ്ങളും ബ്രഷും ആണു്. വീടിന്റെ ഭിത്തി, ചേട്ടന്റെ നോട്ട്ബുക്ക്, അച്ഛന്റെ പുസ്തകങ്ങൾ, അമ്മയുടെ ചുരീദാർ തുടങ്ങി കാറിന്റെ മേൽക്കൂരയിൽ വരെ കലാസൃഷ്ടികൾ മെനഞ്ഞിട്ടുള്ള അവൻ ഭാവിയിൽ ഒരു മൈക്കൽ ആഞ്ചലോയോ പിക്കാസോയോ ആവും (പടങ്ങളുടെ സ്റ്റൈൽ കണ്ടിട്ടു് രണ്ടാമത്തേതാകാനാണു സാദ്ധ്യത.) എന്നാണു ഞങ്ങളുടെ പ്രതീക്ഷ.

സ്മര്യപുരുഷന്റെ അന്നത്തെ കാൻ‌വാസ് എന്റെ കമ്പ്യൂട്ടർ മോണിറ്റർ ആയിരുന്നു. സാധാരണ ലാപ്‌ടോപ്പിലാണു പണിയെങ്കിലും, വീട്ടിലിരുന്നു ജോലി ചെയ്യേണ്ട ആവശ്യമുണ്ടായാൽ വിശാലമായി കൃത്യം നിർവ്വഹിക്കാൻ ഒടുക്കത്തെ വില കൊടുത്തു വാങ്ങിച്ച പത്തൊമ്പതിഞ്ചിന്റെ എൽ. സി. ഡി. മോണിറ്റർ. ആകെ രണ്ടു വിൻഡോയേ ഉപയോഗിക്കൂ. വെബ് ബ്രൌസിംഗ് ലാപ്ടോപ്പിലെ ഫയർഫോക്സിൽ. ഈമെയിൽ (ഓഫീസും പേഴ്സണലും), കലണ്ടർ, സിനിമ കാണൽ, പാട്ടു കേൾക്കൽ, നിഘണ്ടു നോക്കൽ, എൻസൈക്ലോപീഡിയ നോക്കൽ, ഫിനാൻസ്, ബ്ലോഗെഴുത്തു് തുടങ്ങിയ സംഗതികളെല്ലാം വെബ് ബ്രൌസറിലിലൂടെ ആയതിനാൽ (ഫയർ ഫോക്സിൽ പല ടാബുകളുള്ളതു് എന്തൊരു സുഖം!) ഒരു ഫയർ ഫോക്സ് വിൻഡോ. ഓഫീസിലെ ലിനക്സ് മെഷീനിൽ ലോഗിൻ ചെയ്ത വിൻഡോ പത്തൊമ്പതിഞ്ചിൽ. അവിടെയും ഒരു വിൻഡോ മതി. രാവിലെ ഇമാക്സ് എന്നു പറയുന്ന കുന്ത്രാണ്ടം തുറക്കും. പിന്നെ എഡിറ്റിംഗും ടെർമിനലും ഷെല്ലും മാൻ‌പേജും ഡിഫും ഗ്രെപ്പും കുളിയും തേവാരവും എല്ലാം അതിൽത്തന്നെ. (കുറച്ചു കാലം മുമ്പു് ഈമെയിൽ, വെബ് ബ്രൌസിംഗ് തുടങ്ങിയവയും ഇമാക്സിൽത്തന്നെ ചെയ്തിരുന്നു. ഇപ്പോൾ ഏതായാ‍ലും അതില്ല.) സെറ്റപ്പ് പരമസുഖം.

ഏപ്രിലിൽ ഒന്നു വീടു മാറിയതിനു ശേഷം (പന്ത്രണ്ടു കൊല്ലത്തിനിടയിലെ പത്തൊമ്പതാമത്തെ വീടുമാറ്റം. എല്ലാം പെട്ടെന്നായിരുന്നു. ആരെയും അറിയിക്കാൻ പറ്റിയില്ല.) പത്തൊമ്പതിഞ്ചു് അധികം ഉപയോഗിക്കാതെ വെച്ചിരിക്കുകയായിരുന്നു. അപ്പോഴാണു് രണ്ടു കാലിനും ഒരു വേദന. അക്കില്ലസ് ടെൻഡനൈറ്റിസ് ആണെന്നാണു ഡോക്ടർ പറഞ്ഞതു്. ഇതിനു തന്നെയാണോ നാട്ടിൽ വാതം വാതം എന്നു പറയുന്നതു് എന്തോ? എന്തായാലും നാണക്കേടായി. ഇനി കാലിൽ ഒരു ഹെലിക്കോപ്ടർ വന്നിടിച്ചു എന്നോ മറ്റോ പറയാം. ഏതായാലും ഒരാഴ്ചത്തേയ്ക്കു നടക്കുകയും ഒന്നും ചെയ്യാതെ വിശ്രമിക്കാൻ ഡോക്ടർ വിധിച്ചു. അങ്ങനെ വീട്ടിലിരുന്നു വിശാലമായി ജോലി ചെയ്യാൻ പത്തൊമ്പതിഞ്ചിനെ പൊടി തട്ടിയെടുത്തപ്പോഴാണു് ഹൃദയഭേദകമായ ആ കാഴ്ച കണ്ടതു്.

ഒന്നാന്തരം കറുത്ത പെർമനന്റ് മാർക്കർ കൊണ്ടു് മോണിറ്ററിൽ പിക്കാസോയ്ക്കു പോലും മനസ്സിലാകാത്ത ഒരു മോഡേൺ ആർട്ട്!

മൂത്ത മകന്റെ സ്കൂൾ സാധനങ്ങളും മറ്റും വെയ്ക്കാൻ വേണ്ടി തട്ടിൻ‌പുറത്തുള്ള (ആറ്റിക് എന്നു പറയും) ഒരു മുറി കൊടുത്തിരുന്നു. അതിന്റെ ഒരു മൂലയ്ക്കാണു് മുകളിൽ പറഞ്ഞ പത്തൊമ്പതിഞ്ചും വെച്ചിരുന്നതു്. സ്ക്രീനിനു കുഴപ്പമുണ്ടാകാതിരിക്കാൻ അതു ഭിത്തിയോടു ചേർത്തു വെച്ചിരുന്നു. മേൽ‌പ്പടി സാധനമാണു്, അതു തിരിച്ചു വെയ്ക്കാനുള്ള ത്രാണിയില്ലെങ്കിലും മുകളിലൂടെ കമിഴ്ന്നു കിടന്നോ മറ്റോ പിക്കാസോയുടെ കാൻ‌വാസ് ആക്കിയതു്.

ശുദ്ധജലം കൊണ്ടും സോപ്പുവെള്ളം കൊണ്ടും കമ്പ്യൂട്ടർ മോണിറ്റർ ക്ലീൻ ചെയ്യാൻ അത്യുത്തമം എന്നു കണ്ടു പണ്ടു മേടിച്ച ഒരു ദ്രാവകം കൊണ്ടും തുടച്ചു നോക്കി. പെർമനന്റ് മാർക്കറിന്റെ മാർക്ക് പൂർവ്വാധികം തിളക്കത്തോടെ അവശേഷിച്ചു.

അല്ലെങ്കിലും പല ക്ലീനിംഗ് ലിക്വിഡുകളുടെയും കാര്യം കണക്കാണു്. വൈറ്റ് ബോർഡുള്ള ഓഫീസുകളിൽ അതു വൃത്തിയാക്കാൻ ഒരു ദ്രാവകവും തുടയ്ക്കാൻ ഒരു സാധനവും വെച്ചിട്ടുണ്ടാവും – ഡ്രൈ ഇറേസ് മാർക്ക് തുടയ്ക്കാൻ. അതുപയോഗിച്ചു തുടച്ചാൽ ബോർഡു മുഴുവൻ ചാണകം മെഴുകിയ തറ പോലെയാകും. അതു വൃത്തിയാക്കാൻ ഏറ്റവും നല്ല വഴി: ക്ലീനക്സ് പോലെയുള്ള ഫേസ് ടിഷ്യു എടുക്കുക. സാധാരണ വെള്ളത്തിൽ നനയ്ക്കുക. തുടയ്ക്കുക. ബോർഡ് അച്ഛസ്ഫടികാഭമാകും.

എന്തായാലും ഇതു് എനിക്കു ഒരു വലിയ പ്രശ്നമായി. കാലു ശരിയാകുന്നതു വരെ വീട്ടിലിരുന്നു ജോലി ചെയ്യേണ്ടതാണു്. എന്റെ ഇമാക്സ് വിൻഡോ ആണെങ്കിൽ വെളുത്ത പശ്ചാത്തലത്തിൽ “ഒരു ദേശത്തിന്റെ കഥ”യിൽ ഫിറ്റർ കുഞ്ഞപ്പു പെയിന്റു ചെയ്ത വീടു പോലെ വർണ്ണശബളാഭമാണു്. കീവേർഡുകൾക്കും ഐഡന്റിഫയേഴ്സിനും കാരക്ടർ സ്ട്രിംഗ്സിനുമൊക്കെ പല പല നിറങ്ങൾ. (ഇതൊക്കെ വെറും പകിട്ടിനു വേണ്ടി മാത്രം. പ്രോഗ്രാം ചെയ്യാൻ ഈ നിറങ്ങൾ ഏതെങ്കിലും വിധത്തിൽ സഹായിക്കും എന്നു തോന്നുന്നില്ല. എന്നാലും അതൊരു ശീലമായിപ്പോയി.) ഈ നിറങ്ങളും പെർമനന്റ് മാർക്കറിന്റെ കറുത്ത നിറവും ഒക്കെക്കൂടി ആകെ ഒന്നും മനസ്സിലാകുന്നില്ല. രാജു ഇരിങ്ങലിന്റെ കവിത മാതിരി ഉണ്ടു്.

അവസാനം നാം ജീവിക്കുന്ന ലോകത്തിന്റെ രീതിയനുസരിച്ചു് സ്വയം മാറിയാലേ പുരോഗതിയുണ്ടാകൂ എന്ന മഹത്തായ സാമൂഹികശാസ്ത്രതത്ത്വം സ്വജീവിതത്തിലേക്കു പകർത്തിയാണു് ഞാൻ ഈ പ്രശ്നം പരിഹരിച്ചതു്. അതായതു്, ഇമാക്സിന്റെ പശ്ചാത്തലം കറുപ്പാക്കി. ബാക്കി നിറങ്ങളും പെർമനന്റ് മാർക്കർ പ്രശ്നമുണ്ടാക്കാത്ത വിധത്തിലാക്കി. പല കളർ സ്കീമുകൾ ശ്രമിച്ചു നോക്കാൻ color-theme എന്നൊരു പാക്കേജുള്ളതു് എന്തായാലും നന്നായി.

ഇപ്പോൾ എന്റെ ഡെസ്ക് ടോപ്പ് കരിവാരം ആചരിക്കുന്ന ബ്ലോഗു പോലെയുണ്ടു്. കറുത്ത പശ്ചാത്തലം. അതിൽ നീലയും പച്ചയും ചുവപ്പുമൊക്കെയായി കുറേ അക്ഷരങ്ങൾ. ഈ രീതിയിലുള്ള ബ്ലോഗുകൾ പോലും വായിക്കാൻ മടിയുണ്ടായിരുന്ന ആളാണു്. ജീവിതസാഹചര്യങ്ങൾ മനുഷ്യനെക്കൊണ്ടു ചെയ്യിക്കുന്ന ഓരോ കാര്യം നോക്കണേ!

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ കറുപ്പു് ഒരു ശീലമായി. കറുപ്പിനേഴഴകു് എന്ന പാട്ടു പാടിത്തുടങ്ങി. കറുത്ത പശ്ചാത്തലമില്ലെങ്കിൽ മനുഷ്യനു് എങ്ങനെ കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ പറ്റും എന്നു് അദ്ഭുതപ്പെട്ടു തുടങ്ങി. വെളുത്ത പശ്ചാത്തലം ഉപയോഗിക്കുന്നവരെ വെറുക്കാൻ തുടങ്ങി.

അങ്ങനെയിരിക്കേ, ഒരു ദിവസം അതിരാവിലെ, “കിച്ചു ഇപ്പം പല്ലും തേച്ചിട്ടു വരാം…” എന്നു പറഞ്ഞിട്ടു് ഒറ്റപ്പോക്കു പോയ സന്തതിയെ കുറേ നേരം കഴിഞ്ഞിട്ടും കാണാഞ്ഞു ഞാൻ പുറകേ ചെന്നു നോക്കിയപ്പോഴാണു് ആ കാഴ്ച കണ്ടതു്.

മേശപ്പുറത്തു വലിഞ്ഞുകയറി മോണിറ്റർ എന്ന കാൻ‌വാസിൽ കലാസൃഷ്ടി നടത്തുകയാണു കഥാനായകൻ. ഇത്തവണ പിക്കാസോയല്ല, വാൻ ഗോഗാണു്. നീല നിറത്തിലുള്ള ടൂത്ത് പേസ്റ്റാണു മീഡിയം.

വാൻ ഗോഗ് ജീവിച്ചിരുന്ന കാലത്തു് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കു് ആരും വില കൽ‌പ്പിച്ചിരുന്നില്ല എന്നു കേട്ടിട്ടുണ്ടു്. വലിയ കലാകാരന്മാരുടെയൊക്കെ സ്ഥിതി ഇതാണു്. പ്രത്യേകിച്ചു് അവരുടെ തന്തമാർ കലയുടെ അംശം തൊട്ടുതെറിച്ചില്ലാത്തവരായിരിക്കും. ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അഭിനവ വാൻ‌ഗോഗിനെ ഞാൻ ചെവിക്കു പിടിച്ചു് മേശപ്പുറത്തു നിന്നു താഴെയിറക്കി. പൈതലിൻ ഭാവം മാറി. വദനാംബുജം വാടി. കൈതവം ഹോൾസെയിലായി കിട്ടുന്ന കണ്ണു് കണ്ണുനീർത്തടാകമായി. സപര്യ ചിത്രകലയെ വിട്ടു സംഗീതമായി. എട്ടു ദിക്കും പൊട്ടി അഷ്ടദിൿപാലകർ ഞെട്ടുന്ന രീതിയിൽ സാധകം ചെയ്തു കൊണ്ടു് അവൻ മുകളിലേക്കു് ഓടിപ്പോയി.

ഇനി ഈ ടൂത്ത്‌പേസ്റ്റ് എന്തൊക്കെ പ്രശ്നങ്ങളാണോ ഉണ്ടാക്കുക? ഞാൻ ഒരു കടലാസ് നനച്ചു് ഒരു മൂല തുടച്ചു. ആകെ പത. അതൊരു ഉണങ്ങിയ കടലാസു കൊണ്ടു വീണ്ടും തുടച്ചു. അഞ്ചാറു തവണ തുടച്ചപ്പോൾ പതയൊക്കെ പോയി സംഗതി ക്ലീൻ. ഒന്നു ഫ്ലോസ്സു ചെയ്താലോ എന്നു തോന്നി.

അപ്പോഴാണു ലോകത്തിലെ എട്ടാമത്തെ അദ്ഭുതം കണ്ടതു്. ടൂത്ത് പേസ്റ്റ് ഉണ്ടായിരുന്ന സ്ഥലത്തെ പെർമനന്റ് മാർക്കുകളും അപ്രത്യക്ഷമായിരിക്കുന്നു! പല്ലിലെ വൃത്തികേടുകളും പറ്റിയാൽ ഇനാമലും വരെ നിർമാർജ്ജനം ചെയ്യാൻ ഉണ്ടാക്കിയിരിക്കുന്ന സാധനമല്ലേ? അതിനു് പെർമനന്റ് മാർക്കർ വെറും തൃണം!

മോണിറ്ററിലെ പാടുകൾ കളയാൻ വഴി കിട്ടി. ഞാൻ ടൂത്ത് പേസ്റ്റെടുത്തു് മോണിറ്ററിന്റെ മറ്റേ മൂലയിൽ തേയ്ക്കാൻ തുടങ്ങി.

ടൂത്ത് പേസ്റ്റ് പല്ലു തേക്കാനുള്ളതാണെന്നും, അതു മോണിറ്ററിൽ തേക്കരുതെന്നും, നേരത്തേ പെർമനന്റ് മാർക്കർ വെച്ചു വരച്ചതു തന്നെ അച്ഛനു കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാക്കി വെച്ചു എന്നും, ടൂത്ത് പേസ്റ്റ് വെച്ചു തേച്ചാൽ മോണിട്ടർ പൊടിഞ്ഞുപോകുമെന്നും, ടൂത്ത് പേസ്റ്റില്ലാതായാൽ നമുക്കു പല്ലു തേക്കാൻ പറ്റാതെ പല്ലിനു് അസുഖം വന്നു് അതെല്ലാം കൊഴിഞ്ഞു പോകുമെന്നും, അതിനു ശേഷം ചോക്ലേറ്റ് തിന്നാൻ പറ്റില്ലെന്നും, ലോകത്തു ടൂത്ത്പേസ്റ്റില്ലാതെ ആയിരക്കണക്കിനു കുട്ടികൾ പല്ലു വേദന വന്നു മരിച്ചു പോകുന്നു എന്നും മകനെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടു് ഇറങ്ങി വന്ന സിന്ധു കണ്ടതു് ഞാൻ മോണിറ്റർ മുഴുവനും പേസ്റ്റ് വാരിപ്പൂശുന്നതാണു്.

“രാവിലെ തന്നെ ഈ ചെറുക്കനെ കരയിപ്പിച്ചിട്ടു് ഇപ്പോൾ അതു തന്നെ ചെയ്യുകയാണോ?” രാവിലത്തെ ഉറക്കം കുളമായതിന്റെ ദേഷ്യത്തിൽ തത്രഭവതി അലറി, “ഇങ്ങേരിനി എന്നാണോ ഈ കുട്ടിക്കളിയൊക്കെ വിട്ടിട്ടു് അല്പം വെളിവും പക്വതയുമൊക്കെ വരുന്നതു് ഈശ്വരാ!…”

ടൂത്ത്പേസ്റ്റിന്റെ (ഞാൻ പത്തു മിനിട്ടു മുമ്പു കണ്ടുപിടിച്ച) ഔഷധശക്തിയെപ്പറ്റി ഒരു ചെറിയ പ്രഭാഷണം നടത്തിയിട്ടേ സംഗതി ശരിയായുള്ളൂ.


എന്തെങ്കിലും പുതിയ അറിവു കിട്ടിയാൽ തുണിയില്ലാതെ റോഡിലൂടെ ഓടുന്ന ഒരു ശീലം ആർക്കിമിഡീസ് എന്ന ഗ്രീക്ക് ശാസ്ത്രജ്ഞനുണ്ടായിരുന്നു. എനിക്കേതായാലും ആ സ്വഭാവമില്ലാത്തതു ഭാഗ്യം. പകരം ഞാൻ ചെയ്യാറുള്ളതു് അറിവിന്റെ ചൂടു മാറുന്നതിനു മുമ്പു തന്നെ നാട്ടുകാർക്കു പങ്കു വെയ്ക്കുകയാണു്. രണ്ടു വയസ്സിന്റെ പ്രാന്തപ്രദേശങ്ങളിൽ പ്രായമുള്ള കുട്ടികളുള്ള തന്തമാർ ചിലർ സുഹൃത്തുക്കളായുണ്ടു്. അവർക്കൊക്കെക്കൂടി ഒരു ഈമെയിൽ അയച്ചു. എന്റെ പുതിയ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങളുമായി.

അര മണിക്കൂർ കഴിയുന്നതിനു മുമ്പു തന്നെ ഒരാളുടെ മറുപടി വന്നു. “നീ ഗൂഗിൾ എന്നൊരു സാധനത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അടിപൊളി സാധനമാണു്. അവിടെ ചെന്നു് How to remove permanent marker from computer monitor എന്നോ മറ്റോ എന്നു സേർച്ചു ചെയ്തു നോക്കൂ. ബിംഗ് ആയാലും മതി.”

സേർച്ചു ചെയ്തപ്പോൾ കിട്ടിയ ആദ്യത്തെ മൂന്നു സൈറ്റുകളിലും പ്രസ്തുത സംഭവത്തിനു് ടൂത്ത് പേസ്റ്റിനുള്ള കഴിവിനെപ്പറ്റിയുള്ള വിശദമായ പരാമർശം കണ്ടു. ടൂത്ത്‌പേസ്റ്റു കൂടാതെ റബ്ബിംഗ് ആൽക്കഹോൾ (അതൊരു ക്യൂടിപ്പിൽ പുരട്ടി തൂക്കാനാണു നിർദ്ദേശം), മാജിക് ഇറേസർ എന്നിവയും ഇതിനു ഫലപ്രദമാണത്രേ!

അടുത്ത തവണ ഗത്യന്തരമില്ലാതെ കരിവാരം ആചരിക്കാൻ തീരുമാനിക്കുന്നതിനു മുമ്പു് ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

നര്‍മ്മം
വിഘ്നേശ്
വൈയക്തികം (Personal)

Comments (41)

Permalink

തിയാനന്മെൻ സ്ക്വയർ: തിരികെ വന്നിടും…

ഇന്നു് തിയാനന്മെൻ കൂട്ടക്കൊലയുടെ ഇരുപതാം വാർഷികം. എത്ര പേർ മരിച്ചെന്നു് ഇപ്പോഴും അറിയില്ല. എന്താണു നടന്നതെന്നു് ഇപ്പോഴും വ്യക്തമല്ല. ഇരുപതാം വാർഷികത്തിലെ പ്രതിഷേധങ്ങളുടെ ആകെത്തുക എന്താണന്നു പുറം ലോകം അറിയാതിരിക്കുവാൻ ഇന്നും ചൈനയിലെ ഗവണ്മെന്റ് കിണഞ്ഞു ശ്രമിക്കുന്നു എന്നു മാത്രം അറിയാം.

ജെയിംസ് ഫെന്റന്റെ പല പുരസ്കാരങ്ങൾ നേടിയ പ്രശസ്ത കവിതയുടെ മലയാളപരിഭാഷ. Leon Wing-ന്റെ ഈ പോസ്റ്റിൽ മോണോസിലബിൾ വാക്കുകളുപയോഗിച്ച ഈ കവിതയുടെ ഘടനയെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്. ആ ഘടന മലയാളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഒരു ആശയാനുവാദം മാത്രം.

തിയാനന്മെൻ

Tiananmen (James Fenton)


download MP3

തിയനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെയെങ്ങു? ഹാ,
പറയാനാവില്ല…
അതു കഴിഞ്ഞിട്ടു
നടന്നതൊന്നുമേ
പറയാൻ നാവില്ല…
Tiananmen
  Is broad and clean
And you can’t tell
  Where the dead have been
And you can’t tell
  What happened then
And you can’t speak
  Of Tiananmen.
ഉരിയാടീടൊല്ല,
മനമുരുക്കൊല്ല,
ബ്രഷുകളൊന്നുമേ
മഷിയിൽ മുക്കൊലാ,
അവിടെയുണ്ടായ,
തിയനന്മെന്നിലെ
ചതുരം കണ്ടൊരാ
കഥകളൊന്നുമേ
വെളിയിൽ മിണ്ടൊലാ…
You must not speak.
  You must not think.
You must not dip
  Your brush in ink.
You must not say
  What happened then,
What happened there.
What happened there
  In Tiananmen.
പടുകിഴവന്മാർ,
കുടിലർ, പൊട്ടന്മാർ,
കൊല നടത്തുവാൻ
മടി കളഞ്ഞവർ,
ഒരു നാൾ ശ്വാസത്തിൻ
കണിക കിട്ടാതെ
സഹജരെപ്പോലെ
അവരും ചത്തിടും
തിയാനന്മെന്നിൽ താൻ
ബഹുമതികളോ-
ടൊടുക്കത്തെക്കിട-
പ്പവർ കിടന്നിടും.
The cruel men
  Are old and deaf
Ready to kill
  But short of breath
And they will die
  Like other men
And they’ll lie in state
  In Tiananmen.

ഒടുക്കത്തെക്കിട-
പ്പവർ കിടന്നിടും
ഒടുക്കത്തെ നുണ-
യവർ പറഞ്ഞിടും
തിയാനന്മെന്നിലെ
രുധിരമൊക്കെയും
കഴുകിത്തീർക്കുവാൻ
കുടിലബുദ്ധികൾ
എറിഞ്ഞു കൂട്ടിയോ-
രൊടുക്കത്തെ നുണ-
പ്പെരുംകൂമ്പാരത്തി-
ലവരലഞ്ഞിടും.
They lie in state.
  They lie in style.
Another lie’s
  Thrown on the pile,
Thrown on the pile
  By the cruel men
To cleanse the blood
  From Tiananmen.
രഹസ്യമാവണം
ഇവിടെ സത്യങ്ങൾ
അടക്കി വെയ്ക്കണം
മനസ്സിലും പോരാ
അതിന്നുമുള്ളിലായ്
ഇരുട്ടു ചൂഴുന്ന
കൊടിയ മാളത്തിൽ
അടക്കി വെയ്ക്കണം
തിയാനന്മെന്നിലേ-
യ്ക്കൊടുവിൽ സത്യങ്ങൾ
ഇനി വരും വരെ.
Truth is a secret.
  Keep it dark.
Keep it dark.
  In our heart of hearts.
Keep it dark
  Till you know when
  Truth may return
To Tiananmen.
തിയാനന്മെന്നിലെ
ചതുരം വിസ്തൃതം
വളരെ നിർമ്മലം!
മൃതിയടഞ്ഞവർ
ഇവിടെ എങ്ങു? ഹാ,
പറയാനാവില്ല…
ഇനിയവരെന്നു
തിരികെ വന്നിടും?
പറയാനാവില്ല…
തിയാനന്മെന്നിലേ-
യ്ക്കിനിയവർ, ദൃഢം
തിരികെ വന്നിടും…
Tiananmen
  Is broad and clean
And you can’t tell
  Where the dead have been
And you can’t tell
  When they’ll come again.
They’ll come again
  To Tiananmen.

ഒരിക്കൽ കൂടി ആദരാഞ്ജലികൾ!

[2009-06-06] കവിതയുടെ ആലാപനവും പോസ്റ്റിൽ ചേർത്തു.

ആലാപനം (Recital)
പരിഭാഷകള്‍ (Translations)
ശബ്ദം (Audio)

Comments (26)

Permalink

കാരിക്കേച്ചർ സ്മരണകൾ

ചെറുപ്പം മുതൽക്കേ എന്റെ ഒരു സ്വപ്നമായിരുന്നു ആരെങ്കിലും എന്റെ ഒരു പടം വരയ്ക്കുന്നതു്.

കണ്ണാടിയിലല്ലാതെ സ്വന്തം മുഖം ചെറുപ്പത്തിൽ അധികമൊന്നും കണ്ടിട്ടില്ല. ബന്ധുക്കൾക്കാർക്കും തന്നെ ക്യാമറ ഉണ്ടായിരുന്നില്ല. ഏതാനും വർഷം കൂടുമ്പോൾ വീട്ടിലെ എല്ലാ‍വരും കൂടി ഒരു സ്റ്റുഡിയോയിൽ പോയി ഒരു പടം എടുക്കും. പിന്നെ ആകെയുള്ള ചാൻസ് വല്ല കല്യാണവും നടക്കുന്ന സ്ഥലത്തു് വധുവിന്റെയോ വരന്റെയോ അടുത്തു ചുറ്റിപ്പറ്റി നിന്നാൽ ചിലപ്പോൾ ഒന്നോ രണ്ടോ പടത്തിൽ വന്നെന്നിരിക്കും. അന്നു വീഡിയോ ഇല്ല. ഫോട്ടോ തന്നെ അങ്ങേയറ്റം പത്തോ ഇരുപതോ ഉണ്ടാവും ഒരു കല്യാണത്തിനു്.

സരസൻ, അസാധു തുടങ്ങിയ രാഷ്ട്രീയഹാസ്യമാസികകളിൽ യേശുദാസനും മന്ത്രിയും നാഥനും മറ്റും ഇ. എം. എസ്സിനെയും അച്യുതമേനോനെയും ഇന്ദിരാഗാന്ധിയെയും കരുണാകരനെയും മറ്റും വരയ്ക്കുന്നതു കണ്ടിട്ടു് ആരെങ്കിലും എന്റെ പടം ഒന്നു വരച്ചിരുന്നെങ്കിൽ എന്നു് ഒരുപാടു് ആഗ്രഹിച്ചിട്ടുണ്ടു്. ഐ. ഏ. എസ്. കിട്ടിയിരുന്നെങ്കിൽ ട്രെയിനിംഗിനു പോകുമ്പോൾ കുതിരപ്പുറത്തു കയറാമായിരുന്നു എന്നു പറഞ്ഞ ഒരു സുഹൃത്തിനെപ്പോലെ, ഒരു പ്രശസ്തവ്യക്തിയായിരുന്നെങ്കിൽ ആരെങ്കിലും ആക്ഷേപിച്ചാണെങ്കിലും എന്റെ ഒരു പടം വരച്ചേനേ എന്നു് ആഗ്രഹിച്ചിട്ടുണ്ടു്.

സ്കൂളിൽ പഠിപ്പിച്ചിരുന്ന ഡ്രോയിംഗ് സാറന്മാരോടു ചോദിക്കാൻ പേടിയായിരുന്നു. സുഹൃത്തുക്കളിൽ നന്നായി വരയ്ക്കുന്നവർ ഉണ്ടായിരുന്നില്ല താനും.

പിന്നീടു് പല സ്ഥലത്തും പണത്തിനു വേണ്ടി ആളുകളുടെ പടം വരച്ചുകൊടുക്കുന്നവരെക്കണ്ടു. അവരെക്കൊണ്ടൊന്നും ഒരു പടം വരപ്പിക്കാൻ പറ്റിയില്ല. സാധാരണ വലിയ ക്യൂ ഉണ്ടാവും. എന്റെ കൂടെയുള്ളവർക്കൊക്കെ ഈ പരിപാടി പുച്ഛമായിരുന്നു താനും. വന്ന കാര്യം ചെയ്യാതെ ഇതിനു വേണ്ടി സമയം കളയുന്നതു ബാലിശമാണെന്നാണു് മിക്കവരുടേയും അഭിപ്രായം. കൂട്ടുകാർ മാറി കുടുംബമായപ്പോഴും ഇതിനു വലിയ വ്യത്യാസമൊന്നും ഉണ്ടായില്ല.

ആദ്യമായി ഒരു കാരിക്കേച്ചർ വരപ്പിക്കുന്നതു് 1999-ലാണു്. അന്നത്തെ എന്റെ ഓഫീസിലെ ഒരു പരിപാടിക്കു വന്ന ഒരാളെക്കൊണ്ടു്. അതിപ്പോൾ കയ്യിലില്ല. ഉണ്ടെങ്കിലും വലിയ കാര്യവുമില്ല. ഞാനുമായി യാതൊരു സാദൃശ്യവും ആ പടത്തിനില്ല. എന്റെ ഒരു സുഹൃത്തു പറഞ്ഞതു് പ്രകടമായ എന്തെങ്കിലും പ്രത്യേകത മുഖത്തിനുണ്ടെങ്കിലേ കാരിക്കേച്ചർ നന്നാവൂ എന്നാണു്. എന്റേതു പോലെ വളരെ സാധാരണമായ ഒരു മുഖം വരയ്ക്കാൻ ബുദ്ധിമുട്ടാണത്രേ. ഇന്ദിരാഗാന്ധിയെ വരച്ചിരുന്ന കാർട്ടൂണിസ്റ്റുകൾ അവരുടെ മൂക്കും നരയുമാണല്ലോ പ്രധാനമായി വരച്ചിരുന്നതു്.

2001-’02 കാലഘട്ടത്തിൽ ജോലിസംബന്ധമായി ഹൈദരാബാദിൽ താമസിച്ചിരുന്നു. അവിടെ എൻ. ടി. ആർ. പാർക്കിൽ ഒരു കാരിക്കേച്ചർകാരനെ കണ്ടുമുട്ടി. എന്റെയും മകൻ വിശാഖിന്റെയും (അവനു പ്രായം ഒന്നേമുക്കാൽ വയസ്സു്) പടം വരയ്ക്കാം എന്ന കരാറിൽ കാരിക്കേച്ചർ വരപ്പിയ്ക്കാൻ സിന്ധു സമ്മതിച്ചു. ഒരാളുടെ പടം വരയ്ക്കാൻ ഇരുപതു രൂപ. രണ്ടു പേരുടേതു് ഒന്നിച്ചായാലും നാല്പതു രൂപ. അതിനെ ഞാൻ വിലപേശി വിലപേശി അവസാനം മുപ്പതു രൂപയ്ക്കു് രണ്ടു പേരുടെയും കൂടിയുള്ള പടം വരച്ചു തരാമെന്നു് അയാൾ സമ്മതിച്ചു.

അഞ്ചു കൊല്ലം ബോംബെയിൽ ജോലി ചെയ്തിട്ടുള്ളതു കൊണ്ടു് എനിക്കു ഹിന്ദിയിൽ തരക്കേടില്ലാത്ത പ്രാവീണ്യമുണ്ടായിരുന്നു എന്നായിരുന്നു എന്റെ ധാരണ. അതങ്ങനെയാ, ചിലർക്കൊക്കെ ഭാഷ പഠിക്കാൻ വലിയ കഴിവാണെന്നാണു റോബി പറയുന്നതു്. എന്നെക്കാൾ ഇക്കാര്യത്തിൽ കഴിവു് സിദ്ധാർത്ഥനു മാത്രമേ കണ്ടിട്ടുള്ളൂ.

അതൊരു ബുദ്ധിമുട്ടുള്ള പണിയായിരുന്നു. രണ്ടു വയസ്സിനു താഴെ പ്രായമുള്ള ഒരു ആൺകുട്ടിയെ മടിയിൽ അനങ്ങാതെ ഇരുത്തി പോസു ചെയ്യുന്നതു് അത്ര എളുപ്പമല്ല. അയാൾ ഓരോ അവയവമായാണു വരയ്ക്കുന്നതു്. അതനുസരിച്ചു് വായ് പകുതി തുറക്കുകയും കണ്ണു് ഒരു വശത്തേക്കാക്കുകയും തല ചരിച്ചു വെയ്ക്കുകയും ഒക്കെ വേണം. അയാൾ പറഞ്ഞതു പോലെയൊക്കെ ഞാൻ ചെയ്തു. വിശാഖിനെക്കൊണ്ടു ചെയ്യിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ ഈ അഭിനയവും അതിനു ശേഷം അയാൾ വരച്ചു കൊണ്ടിരുന്ന പടവും ഒക്കെ കണ്ടതിനു ശേഷം പലരും ചിരിച്ചു കൊണ്ടു പോകുന്നതു കണ്ടു. കാരിക്കേച്ചറല്ലേ, വളരെ രസമായിരിക്കും. കരുണാകരനെ യേശുദാസൻ വരയ്ക്കുമ്പോൾ പല്ലുകൾ മൊത്തം കാട്ടിയുള്ള ചിരി കാണിക്കുന്നതു പോലെ എന്നെ രസകരമായി ചിത്രീകരിച്ചിരിക്കുന്നതു കാണാൻ തിടുക്കപ്പെട്ടു് അക്ഷമനായി ഞാൻ അവിടെ ഇരുന്നു.

എല്ലാം കഴിഞ്ഞു് അയാൾ “ഹോ ഗയാ സാബ്” എന്നു പറഞ്ഞതു കേട്ടു് ഞാൻ എന്റെ പടം കാണാൻ ചെന്നപ്പോൾ ഇതാണു കണ്ടതു്.

Vishakh

വിശാഖിന്റെ പടം മാത്രം! ഞാനില്ല. അവനിരുന്ന എന്റെ മടിയുടെ പടം പോലുമില്ല!

“ഡോ, താനല്ലേ പറഞ്ഞതു് മുപ്പതു രൂപയ്ക്കു രണ്ടു പേരുടെയും പടം വരയ്ക്കാമെന്നു്?” ഞാൻ ചീറി.

അതിനു് അയാൾ പറഞ്ഞ ഉത്തരം കേട്ടു് ഞാൻ സ്തംഭിച്ചു പോയി. എന്റെ മുപ്പതു വെള്ളിക്കാശിന്റെ ഓഫറിനു് ആ യൂദാസ് അതിനു് അപ്പോൾ പറഞ്ഞതു് അത്ര പദാനുപദമല്ലാതെ, എന്നാൽ ആശയം ഒട്ടും ചോർന്നുപോകാതെ, മലയാളത്തിലാക്കിയാൽ “മുപ്പതു് ഉലുവാ നിന്റെ അമ്മേടങ്ങു കൊണ്ടുക്കൊടുക്കടാ” എന്നായിരുന്നു പോലും! മുപ്പതു്, കൊടുക്കുക എന്ന പദങ്ങൾക്കു തത്തുല്യമായ ഹിന്ദിവാക്കുകൾ കേട്ടു് അയാൾക്കു മുപ്പതു രൂപാ കൊടുത്താൽ സംഗതി ഭദ്രമാക്കാം എന്നു തെറ്റിദ്ധരിച്ചതാണു്.

കാലം പിന്നെയും മുന്നോട്ടു പോയി. കാഴ്ച കാണാൻ പോയ പല സ്ഥലങ്ങളിലും – ഡിസ്നി ലാൻഡ്, ലാസ് വേഗസ്, ഗ്രാൻഡ് കാന്യൻ തുടങ്ങിയ പലയിടങ്ങളിലും – കാരിക്കേച്ചറുകാർ ഉണ്ടായിരുന്നെങ്കിലും അവിടെ ക്യൂവിലും പിന്നെ കസേരയിലുമായി കളയാൻ സമയമില്ലായിരുന്നതിനാൽ വര നടന്നില്ല.

പിന്നീടു് അതിനു വഴിയൊരുങ്ങിയതു് 2007-ൽ എന്റെ ഓഫീസിൽ നിന്നൊരു പിക്നിക്കിനു പോയപ്പോഴാണു്.

ഫുൾ ഫിസിക്കൽ ആക്ടിവിറ്റി ഉള്ള പിക്നിക് എന്നു കേട്ടപ്പോൾ എനിക്കു വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. സിന്ധുവാണു് എന്നെ ഉന്തിത്തള്ളി വിട്ടതു്. എക്സർസൈസ് കക്ഷിയ്ക്കു പ്രാന്താണു്. എന്നാൽ ആൾ സ്വയം വലിയ എക്സർസൈസ്കാരിയാണെന്നു തെറ്റിദ്ധരിക്കരുതു്. കെമിക്കൽ എഞ്ചിനീയറിംഗ് പഠിച്ചപ്പോൾ മലയാളത്തിൽ ഉത്പ്രേരകം, രാസത്വരകം എന്നൊക്കെ പറയുന്ന കാറ്റലിസ്റ്റിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിൽ സ്റ്റക്കായ ജന്മമാണു്. സ്വന്തം ശരീരത്തിനു് ഓരോ വർഷവും അഞ്ചു ശതമാനം തൂക്കം വർദ്ധിപ്പിക്കാറുണ്ടെങ്കിലും ഭർത്താവിനെക്കൊണ്ടു് എക്സർസൈസ് ചെയ്യിക്കാൻ വലിയ ശുഷ്കാന്തിയാണു്. എനിക്കാണെങ്കിൽ ചെസ്സ്, ചെക്കേഴ്സ്, അമ്പത്താറു്, ഇരുപത്തെട്ടു്, റമ്മി, ബ്രിജ്, കണക്റ്റ് ഫോർ, ഗോ, യൂനോ, ക്വാറിഡോർ തുടങ്ങി ദേഹം അനങ്ങേണ്ടാത്ത കളികളൊഴികെ യാതൊന്നും കളിക്കാൻ താത്പര്യമില്ല താനും.

കമ്പനി ബസ്സിലാണു പോക്കും വരവും. ഒരു ദിവസം മുഴുവൻ പരിപാടി. പ്രധാന പരിപാടി തീറ്റി തന്നെ. ഒരു വലിയ മൈതാനത്തു പല കൂടാരങ്ങൾ കെട്ടി പല തരത്തിലുള്ള ഭക്ഷണം. അന്നത്തേതു് മെക്സിക്കൻ ഭക്ഷണമായതിനാൽ മൈതാനത്തിന്റെ ഒരറ്റത്തു് നിരനിരയായി വൃത്തിയിൽ പത്തുപന്ത്രണ്ടു ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ടു്. ദഹനേന്ദ്രിയവ്യൂഹത്തിനു് ആകമാനം നല്ല എക്സർസൈസ് കിട്ടാനുള്ള സംവിധാനം.

ദഹനേന്ദ്രിയവ്യൂഹത്തിനു മാത്രമല്ല ശരീരത്തിനാകമാനം എക്സർസൈസിനുള്ള സംഭവങ്ങളാണു് മൈതാനമാകെ. ഇടയ്ക്കിടയ്ക്കുള്ള കുറ്റികളിൽ പിടിച്ചും ചവിട്ടിയും ഒരു ടവറിന്റെ മുകളിൽ കയറുക, രണ്ടു കയറു കൊണ്ടു് ദേഹം വരിഞ്ഞുകെട്ടി നേരെയും തലകീഴായും പിന്നെ മറ്റു പല വിധത്തിലും ആകാശത്തു മേലോട്ടും കീഴോട്ടും ആടുക തുടങ്ങി ധാരാളം വിനോദോപാധികളും പല തരത്തിലുള്ള പന്തുകളികളും ഉറിയുടെ തിരിക, ബക്കറ്റിന്റെ മൂടു് തുടങ്ങിയവ എറിഞ്ഞു പിടിക്കുന്ന കളികളും ഒരു ചക്രമുള്ള സൈക്കിളുകളും സ്കേറ്റ്ബോർഡ്, സ്കൂട്ടർ, റോളർബ്ലേഡ് എന്നൊക്കെ വിളിക്കുന്നതും ഓൾ അമേരിക്കാ എല്ലുരോഗവിദഗ്ധർ സ്പോൺസർ ചെയ്യുന്നതുമായ വഹകളിൽ കയറി തേരാപ്പാരാ സഞ്ചരിക്കുന്നതും ഒക്കെയാണു വിനോദങ്ങൾ. രണ്ടു ചക്രമുള്ള ഒരു സൈക്കിളിൽ കയറി കുറേ ചവിട്ടി (ഏകദേശം മൊത്തം ആകെ ടോട്ടൽ ഒരു ഒന്നൊന്നര കിലോമീറ്റർ ചവിട്ടിയിട്ടുണ്ടാവും) വിയർത്തു കുളിച്ചു് കാലിനു വേദനയായി പണ്ടാറമടങ്ങി പിൻ‌വാങ്ങി “ഇനി തിരിച്ചു പോകാൻ വൈകുന്നേരം വരെ കാക്കണമല്ലോ” എന്നു വിലപിച്ചുകൊണ്ടു് വീണ്ടും ദഹനേന്ദ്രിയവ്യൂഹത്തിനു എക്സർസൈസു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണു് ആ കാഴ്ച കണ്ടതു്.

മൈതാനത്തിന്റെ ഒരു മൂലയ്ക്കു് കേരളത്തിലെ ബീവറേജസ് ഷോപ്പിന്റെ മുമ്പിൽ കാണുന്നതുപോലെ ഒരു ലൈൻ!

ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഒരു ഫുൾ ബോഡി എക്സർസൈസിനു ശേഷം ഞാൻ ആ ലൈനിന്റെ ഉദ്ഭവസ്ഥാനം അന്വേഷിച്ചു യാത്രയായി. അപ്പോളതാ തലപ്പത്തു് ഒരു പെണ്ണു് ചുണ്ടിൽ ഒരു വളിച്ച ചിരിയും ഫിറ്റു ചെയ്തു് ഒരു കസേരയിൽ ചരിഞ്ഞിരിക്കുന്നു. അവളുടെ മുമ്പിൽ മറ്റൊരു കസേരയിൽ ഒരുത്തൻ ഒരു കടലാസും പെൻസിലുമായി ഇരിപ്പുണ്ടു്. പല തരത്തിലുള്ള പെൻസിലുകൾ, പേനകൾ, റബ്ബറുകൾ (തെറ്റിദ്ധരിക്കണ്ട, പെൻസിൽ തുടയ്ക്കുന്ന ഇറേസറുകൾ), കടലാസുകൾ തുടങ്ങിയവ അടങ്ങിയ ഒരു ഭാണ്ഡവുമുണ്ടു് അടുത്തു്.

കാരിക്കേച്ചർ! എന്റെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണു്!

ലൈനിനു ഞാൻ വിചാരിച്ചതിലും കൂടുതൽ നീളമുണ്ടായിരുന്നു. ഓരോരുത്തെരെയും വരയ്ക്കാൻ ഒടുക്കത്തെ സമയവും എടുത്തിരുന്നു. നിരന്തരമായ എക്സർസൈസു മൂലം അതിയായി ഫിറ്റായിരുന്ന എന്റെ ശരീരത്തിനു് അത്രയും നേരം നിഷ്ക്രിയമായി നിൽക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ലൈനിന്റെ ഏകദേശം പകുതിയിലെത്തിയപ്പോൾ ദഹനേന്ദ്രിയവ്യൂഹത്തിന്റെ എക്സർസൈസിനായി വിരമിക്കേണ്ടി വന്നു. പടം വരയ്ക്കുമ്പോൾ എക്സർസൈസു ചെയ്യുന്നതു വൃത്തികേടല്ലേ? തിരിച്ചു വന്നപ്പോഴേയ്ക്കും ലൈനിനു നീളം പിന്നെയും കൂടിയിരുന്നു.

ഏതാനും മണിക്കൂറുകൾക്കു ശേഷം ഞാൻ മുന്നിലെത്തി. എന്നെ വരയ്ക്കാൻ തുടങ്ങി. എനിക്കാകെ ടെൻഷൻ. ഇനി എന്നെയല്ല, എന്റെ പുറകിൽ കുറേ മാറി മലർന്നു കിടന്നു വെയിൽ കായുന്ന അല്പവസ്ത്രധാരിണിയെയാണോ ഇങ്ങേർ വരയ്ക്കുന്നതു്? വഴിയേ പോകുന്നവർ പടവും എന്റെ ഇരിപ്പും മാറി മാറി നോക്കി ചിരിക്കുന്നുമുണ്ടു്. എനിക്കാണെങ്കിൽ കോട്ടുവാ ഇടൽ, തല ചൊറിയൽ, മറ്റു ചില ശരീരഭാഗങ്ങൾ ചൊറിയൽ, ഞെളിപിരിക്കൊള്ളൽ, ബ്ലോഗെഴുതൽ തുടങ്ങിയ നൂറു കൂട്ടം കാര്യങ്ങൾക്കു് ഒടുക്കത്തെ ടെമ്പ്റ്റേഷൻ. ഇവനൊക്കെ നമ്മുടെ കാർട്ടൂണിസ്റ്റുകളെ കണ്ടു പിടിക്കണം. ഇങ്ങനെ ഒരു കസേരയിൽ പിടിച്ചിരുത്തിയിട്ടാണോ അവരൊക്കെ ആന്റണിയെയും അച്യുതാനന്ദനെയും ഒക്കെ വരയ്ക്കുന്നതു്?

അവസാനം വരച്ചു തീർന്നു. ആകെക്കൂടി ഒന്നുകൂടി ഒന്നു നോക്കി മിനുക്കുപണികൾ ചെയ്തു് അടിയിൽ ഒപ്പും തീയതിയും വെച്ചു് പടം എനിക്കു തന്നു. നോക്കിയപ്പോൾ ആറു മാസമായി ഭക്ഷണം കണ്ടിട്ടില്ലാത്ത ഒരു സോമാലിയക്കാരന്റെ ലുക്ക്!

Umesh 1

കണ്ടു നിന്നവർ “ഇതു തന്റെ മുഖം പോലെ തന്നെയുണ്ടു്” എന്നു പറഞ്ഞപ്പോഴാണു് സോമാലിയക്കാരന്റെ ലുക്കു് പടത്തിനു മാത്രല്ല എന്റെ മുഖത്തിനും ഉണ്ടെന്നു ബോദ്ധ്യമായതു്. ഈ അമൂല്യനിധിയുമായി തിരിച്ചെത്തിയപ്പോൾ എന്റെ മാനേജർ ഓടിക്കിതച്ചു വരുന്നു.

“താൻ എവിടെ പോയിക്കിടക്കുകയായിരുന്നു? നമ്മുടെ ടീമും ടെസ്റ്റിംഗ് ടീമും കൂടി വടം വലി നടക്കുകയാണു്. വേഗം ചെല്ല്…”

ടെസ്റ്റിംഗ് ടീമുമായുള്ള വടം വലി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവർ ഒരു ബഗ് ഇങ്ങോട്ടയയ്ക്കും. അതു ഞാൻ നോക്കിയിട്ടു കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചയയ്ക്കും. കാണാനുള്ള വഴിയുമായി അവർ തിരിച്ചയയ്ക്കും. അതു ഡിസൈൻ ചെയ്ത പോലെ തന്നെ പ്രവർത്തിക്കുന്നു എന്നു പറഞ്ഞു് പിന്നെയും തിർച്ചയയ്ക്കും. അല്ല എന്നു പറഞ്ഞു് അവർ അയയ്ക്കും. ആണു് എന്നു പറഞ്ഞു് തിരിച്ചയയ്ക്കും…

ഇതൊന്നും പോരാഞ്ഞിട്ടു് ഇവിടെ പിന്നെയും…

ഒരു കൈയിൽ എന്റെ അമൂല്യനിധിയും പിടിച്ചു കൊണ്ടു് ഞാൻ മറ്റേ കൈ വടത്തിൽ പിടിച്ചു.

“ഡോ, ഇതു് ഓഫീസല്ല. വേറേ അതുമിതും ചെയ്യാതെ വടം വലിക്കെടോ…” മാനേജർ ഉറക്കെ വിളിച്ചു പറഞ്ഞു. ങേ? ഓഫീസിലിരുന്നു ബ്ലോഗു ചെയ്യുന്ന വിവരം അങ്ങേർക്കറിയുമോ? ഹൈ ലെവൽ ആർക്കിടെക്ചർ ഡോക്യുമെന്റിനിടയ്ക്കു് പോസ്റ്റ് മംഗ്ലീഷിൽ ടൈപ്പു ചെയ്തിട്ടു് പിന്നെ വീട്ടിൽ ചെന്നിട്ടു് അതു വരമൊഴിയിലൂടെ മലയാളമാക്കിയാണല്ലോ ഞാൻ ബ്ലോഗെഴുതാറുള്ളതു്?

മനസ്സില്ലാമനസ്സോടെ എന്റെ പടം ഒരു ബഞ്ചിൽ വെച്ചിട്ടു് അതിനു മുകളിൽ ഒരു കല്ലും വെച്ചിട്ടു് ഞാൻ വടം വലിയ്ക്കു പോയി.

വടം വലിയിൽ ഞങ്ങളുടെ ടീമിനു വമ്പിച്ച പുരോഗമനമായിരുന്നു. സംഗതിയെല്ലാം കഴിഞ്ഞു ക്ഷീണിച്ചു കൈപ്പത്തിയിലും മുഖത്തും പരിക്കുകളോടെ തിരിച്ചു വന്നപ്പോൾ…

എന്റെ പടമിരുന്നിടത്തു് അതിനു മുകളിൽ വെച്ച കല്ലു മാത്രമുണ്ടു്!

കുറേ നേരത്തെ തിരച്ചിലിനു ശേഷം അല്പം ദൂരെ നിന്നു് ആരോ ഭക്ഷണം കഴിച്ചതിനു ശേഷം കൈ തുടച്ചു ചുരുട്ടിക്കൂട്ടിയ നിലയിൽ സംഭവം കിട്ടി. പിന്നെ അതു ഞാൻ കയ്യിൽ നിന്നു താഴെ വെച്ചിട്ടില്ല.

പടത്തോടുള്ള എന്റെ ഈ ആക്രാന്തം കണ്ടിട്ടായിരിക്കും ഒരു സഹപ്രവർത്തകൻ പാർക്കിന്റെ മറ്റൊരു മൂലയിൽ ഒരുത്തി പോർട്രയിറ്റ് വരയ്ക്കുന്ന കാര്യം പറഞ്ഞതു്.

അവിടെ ചെന്നപ്പോൾ കണ്ടതു് പഴയതിനേക്കാളും വലിയ ലൈൻ. ചിത്രകാരിയാണു്. നിറമുള്ള പടവുമാണു്. ചിത്രം വരപ്പിക്കുന്നതും ഭൂരിഭാഗവും പെണ്ണുങ്ങൾ. പടങ്ങളൊക്കെ അതിമനോഹരം! പെണ്ണൂങ്ങളെയൊക്കെ അതിസുന്ദരികളായി വരച്ചിരിക്കുന്നു. ചുമ്മാതല്ല അവിടെ പെണ്ണുങ്ങളുടെ ഒരു തിരക്കു്!

എന്റെ ഊഴമായപ്പോൾ ചിത്രകാരി എന്നെ അടിമുടി ഒരു നോട്ടം! “കാണാൻ വർക്കത്തുള്ളവരെ മാത്രമേ ഞാൻ വരയ്ക്കാറുള്ളൂ…” എന്ന ഭാവത്തിൽ. എന്നിട്ടു് ഒരു വശത്തേയ്ക്കു തിരിഞ്ഞിരിക്കാൻ പറഞ്ഞു. സൈഡ് വ്യൂ വരയ്ക്കാനാണു്. അങ്ങനെയാണെങ്കിൽ മറ്റേ സൈഡിലെ വൃത്തികേടു വരയ്ക്കണ്ടല്ലോ എന്നായിരിക്കും.

കഴിഞ്ഞപ്പോൾ എനിക്കു പടത്തിൽ ഒടുക്കത്തെ ഗ്ലാമർ. കവിളിലൊക്കെ അരുണിമ. കണ്ണിൽ നീലിമ. തലമുടിയിൽ കാളിമ. ആകെക്കൂടി പൂർണ്ണിമ.

കളർ സ്കാനർ തത്ക്കാലം ഇല്ലാത്തതിനാൽ പ്രസ്തുത ചിത്രത്തിന്റെ ഒരു ബ്ലായ്ക്ക് ആൻഡ് വൈറ്റ് സ്കാൻ ഇവിടെ.

Umesh 2

ഇതിനിടയിലാണു് ബ്ലോഗിൽ ഒരു പൊണ്ണത്തടിയൻ കാർട്ടൂണിസ്റ്റ് (ബ്ലോഗന്മാരെല്ലാം അങ്ങേർ വരച്ച കാരിക്കേച്ചർ പ്രൊഫൈലിൽ ഇടുമ്പോൾ അങ്ങേർ മാത്രമെന്താ ഒരു ഫോട്ടൊ ഇട്ടിരിക്കുന്നതു്?) പുലികളുടെ പടം വരയ്ക്കുന്ന വിവരമറിഞ്ഞതു്. എന്റെയും ഒരു പടം വരയ്ക്കുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, “ഞാൻ പുലികളുടെ പടം മാത്രമേ വരയ്ക്കാറുള്ളൂ, കണ്ട അണ്ണാന്റെയും മരപ്പട്ടിയുടെയും ഒന്നും വരയ്ക്കാറില്ല…” എന്നെങ്ങാനും മറുപടി പറഞ്ഞാലോ? പരിമിതമാണെങ്കിലും ഉള്ള മാനം കൂടി പോവില്ലേ? അങ്ങേരാണെങ്കിൽ ഇതൊന്നും ഈമെയിലിൽ പ്രൈവറ്റായി എഴുതുകയുമില്ല. ബ്ലോഗിൽ പരസ്യമായാണു് ചാമ്പു്. ടെമ്പ്റ്റേഷൻ കടിച്ചുപിടിച്ചു് ഞാനിരുന്നു.

അപ്പോൾ ദാ, ഒരു ഈമെയിൽ വരുന്നു:

താങ്കളുടെ ഒരു വ്യക്തചിത്രത്തെ …. (ഈമെയിൽ അഡ്രസ്) ന്റെ അടുത്തേക്ക് പറഞ്ഞുവിടുക. http://keralahahaha.blogspot.com/-യില്‍ 31-12-2007 ന് അകം പ്രത്യക്ഷപ്പെടാന്‍ പോകുന്ന 100 മുഖങളില്‍ ഒരു മുഖം താങ്കളുടെയാവട്ടെ !

പിന്നെ എന്റെ ഒരു നല്ല പടം കണ്ടുപിടിക്കാനുള്ള തിരച്ചിലായി. “ഫ്രെയിം ചെയ്താൽ പല്ലു ചില്ലിൽ മുട്ടും” എന്നു വക്കാരി ഇവിടെ പറഞ്ഞ ഈ പടവും, കുരങ്ങന്റെ ഫെയിസ് കട്ടുണ്ടെന്നു വക്കാരി തന്നെ ഇവിടെ പറഞ്ഞ ഈ പടവും ഒന്നുമല്ലാതെ കൊള്ളാവുന്ന ഒന്നും കിട്ടുന്നില്ലല്ലോ. (അതെങ്ങനാ, മുഖം നന്നായെങ്കിലേ പടവും നന്നാകൂ?) അവസാനം ഒരു പിടി ഫോട്ടോകൾ ഒരു പിക്കാസാ വെബ് ആൽബത്തിലാക്കി അയച്ചുകൊടുത്തു. അതിലൊന്നിനെ അടിസ്ഥാനമാക്കി സജ്ജീവ് ആദ്യം വരച്ച പടം താഴെ ഇടത്തുവശത്തു്. അതു് എന്നെപ്പോലെയില്ലല്ലോ എന്നു പറഞ്ഞപ്പോൾ മാറ്റി വരച്ചതു വലത്തുവശത്തു്. ഈ കാരിക്കേച്ചറും മേൽ‌പ്പറഞ്ഞ സംഭവവും അദ്ദേഹം ഈ പോസ്റ്റിൽ ചേർക്കുകയും ചെയ്തു.

Umesh

അങ്ങനെയിരിക്കുമ്പോഴാണു് കാർട്ടൂണിസ്റ്റ് ഓർക്കുട്ടിൽ എന്റെ സുഹൃത്തായതു്. ഒരു നവംബർ 22-നു കാർട്ടൂണിസ്റ്റ് ഉറക്കമെഴുനേറ്റു് ഓർക്കുട്ടിൽ നോക്കിയപ്പോൾ ദാ കിടക്കുന്നു ഇന്നു് ഉമേഷിന്റെ ജന്മദിനമാണെന്നു്. എടുത്തൂ ബ്രഷും കടലാസും. ഞാനും കുടുംബവും ജന്മദിനത്തിനു് അമ്പലത്തിൽ പോകുന്ന ഒരു പടം രണ്ടു മിനിറ്റു കൊണ്ടു വരച്ചു് എനിക്കയച്ചു തന്നു. അതിലെ എനിക്കു് ഞാനുമായി ഒരു സാമ്യവും ഇല്ലെങ്കിലും, വിഘ്നേശിനെ വിട്ടുകളഞ്ഞെങ്കിലും, ആ പടവും ഞങ്ങൾ ഒരു അമൂല്യനിധിയായി സൂക്ഷിക്കുന്നു.

Umesh and Family

2008 ജൂലൈയിൽ എറണാകുളത്തു വെച്ചു് കാർട്ടൂണിസ്റ്റിനെ കണ്ടുമുട്ടി. ഒരു പടം വരച്ചു തരുമോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിക്കാൻ മടിയായി. ഇനി അദ്ദേഹത്തിന്റെ ഓർക്കുട്ട് സുഹൃത്‌ശേഖരത്തിൽ (സന്ധി ചേർത്താൽ സുഹൃച്ഛേഖരം എന്നു വേണം, വിദ്യുച്ഛക്തി പോലെ. ചേർക്കണ്ടാ, അല്ലേ?) എന്നെങ്കിലും വരും എന്ന പ്രതീക്ഷയിലാണു ഞാൻ.


ഇതു് ഗുരുകുലത്തിലെ ഇരുനൂറ്റമ്പതാം പോസ്റ്റ്. ഇരുനൂറ്റമ്പതേ ആയുള്ളോ എന്നാണു് അദ്ഭുതം. നൂറൊക്കെ വളരെ പെട്ടെന്നു കഴിഞ്ഞിരുന്നു…

ഇരുനൂറ്റമ്പതു തികഞ്ഞതിനോടനുബന്ധിച്ചു് ചില ആഘോഷങ്ങളും പരിഷ്കാരങ്ങളും:

  • സൈഡ്ബാർ ഒന്നു വൃത്തിയാക്കി.
    • സൈഡ്ബാറിൽ ഉണ്ടായിരുന്ന “25 recent posts” അഞ്ചാക്കി കുറച്ചു. പകരം ഇതു വരെയുള്ള എല്ലാ പോസ്റ്റുകളുടെയും തീയതി അനുസരിച്ചുള്ള ലിസ്റ്റ് ഈ പേജിൽ. മാസം തിരിച്ചുള്ള ആർക്കൈവ് ഇല്ലാത്ത കുറവു് ഇതു നികത്തും. ഈ പോസ്റ്റുകൾ തന്നെ കാറ്റഗറി തിരിച്ചു് ഇവിടെ പണ്ടു തന്നെ ഉണ്ടു്.
    • സൈഡ്ബാറിൽ ഉണ്ടായിരുന്ന കാറ്റഗറികളുടെ ലിസ്റ്റ് എടുത്തു കളഞ്ഞു. പകരം ഈ പേജിൽ എല്ലാ കാറ്റഗറികളും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഓരോ കാറ്റഗറിയിലെയും ഏറ്റവും പുതിയ പോസ്റ്റും അവിടെ ഉണ്ടു്.
    • സൈഡ്ബാറിൽ നേരത്തെ പേജുകളുടെ ഒരു ലിസ്റ്റുണ്ടായിരുന്നു. അതെടുത്തു കളഞ്ഞു. പകരം പേജുകളുടെ ഒരു ലിസ്റ്റ് ഈ പേജിൽ ഉണ്ടു്.
  • ഓരോ മാസവും പ്രസിദ്ധീകരിച്ച പോസ്റ്റുകളുടെ ഒരു സ്റ്റാറ്റിസ്റ്റിക്സ് ഇവിടെ. യൂസ്‌ലെസ്സ് ഇൻഫോർമേഷൻ. ഗൂഗിൾ ചാർട്ട് എ.പി.ഐ. ഒന്നു ശ്രമിച്ചു നോക്കിയതിന്റെ ഫലം.
  • മുകളിൽ കൊടുത്ത പേജുകളുടെ ലിങ്കുകൾ സൈഡ്ബാറിൽ കൊടുത്തിട്ടുണ്ടു്. കൂടാതെ അഗ്രിഗേറ്ററുകളിലേയ്ക്കും എന്റെ മറ്റു സംരംഭങ്ങളിലേയ്ക്കും (അക്ഷരശ്ലോകം, ബുദ്ധിപരീക്ഷ) ആദ്യാക്ഷരിയിലേക്കും ഉള്ള ലിങ്കുകളും.
  • ബ്ലോഗിനെ പിന്തുടരാനുള്ള (Following) സംവിധാനം ബ്ലോഗറിലെ ബ്ലോഗുകൾക്കു മാത്രമല്ല എന്നു് ഈയിടെ മനസ്സിലാക്കി. ഇപ്പോൾ ഈ ബ്ലോഗിനെയും പിന്തുടരാം. അതിനുള്ള സംവിധാനം ബ്ലോഗ് പേജിന്റെ അവസാനത്തിൽ.
  • പുതിയ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ വിവരം ഈമെയിലിൽ കിട്ടാനുള്ള ഒരു സംവിധാനം ചേർത്തു. ഇവിടെ സംഭവം ഇട്ടിട്ടുണ്ടു്. സൈഡ്‌ബാറിൽ ലിങ്കും.

മേൽ‌പ്പറഞ്ഞ സംഭവങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ അറിയിക്കുക. എന്തെങ്കിലും ശരിക്കു നടക്കുന്നില്ലെങ്കിൽ അതും.

ചിത്രങ്ങള്‍ (Photos)
നര്‍മ്മം
സ്മരണകള്‍

Comments (21)

Permalink

വിധി ചതിച്ചപ്പോൾ…

തന്റെ മകൾ മരിച്ചപ്പോൾ ഏ. ആർ. രാജരാജവർമ്മ എഴുതിയ വിലാപകാവ്യത്തിൽ നിന്നു് (വൃത്തം: പുഷ്പിതാഗ്ര):

ശ്ലോകം:

ഗണയതി ഗണകസ്സുദീർഘമായുർ-
ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിർമിഷിതാമഥോഭയേഷാം

അര്‍ത്ഥം:

ഗണകഃ : ജ്യോത്സ്യൻ
ഗഗന-ഗത-ഗ്രഹ-ഗോള-സന്നിവേശൈഃ : ആകാശത്തു സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെയും ഗോളങ്ങളുടെയും സ്ഥാനം നോക്കിയും
വൈദ്യഃ : വൈദ്യൻ
വന-തൃണ-രസ-മേളനൈശ്ച : കാട്ടിലെ പുല്ലിന്റെ ചാറിന്റെ അടിസ്ഥാനത്തിലും
സുദീർഘം ആയുഃ ഗണയതി : ദീർഘായുസ്സു ഗണിക്കുന്നു
അഥ വിധിഃ : വിധിയോ
ഉഭയേഷാം (ഗണനം) : രണ്ടുപേരുടെയും (കണക്കുകൂട്ടലുകൾ)
മിഷിതാം ഹരതി : ഒരു നിമിഷം കൊണ്ടു തട്ടിക്കളയുന്നു

“വിധി” എന്നതിനു “ജനവിധി” എന്നും അർത്ഥം പറയാം. കാലാനുസൃതമായ വ്യാഖ്യാനങ്ങൾ താമരയ്ക്കും ശശിയ്ക്കും മാത്രം പോരല്ലോ 🙂


അക്ഷരശ്ലോകം ഗ്രൂപ്പിൽ ചൊല്ലാൻ വേണ്ടി ഞാൻ തയ്യാറാക്കിയ (2006) ഒരു വികലപരിഭാഷ (വൃത്തം: വംശസ്ഥം):

ഗണിക്കുമായുസ്സു സുദീര്‍ഘമെന്നു താന്‍
ഗ്രഹങ്ങള്‍ നോക്കിഗ്ഗണകന്‍, ഭിഷഗ്വരന്‍
മരുന്നിനാല്‍ നീട്ടിടു, മൊറ്റ മാത്രയില്‍
ഹരിച്ചിടുന്നൂ വിധി രണ്ടുപേരെയും.

കുറച്ചു കൂടി നന്നായി ഇതിനെ പരിഭാഷപ്പെടുത്താൻ ആരെങ്കിലും ഒരു കൈ സഹായിക്കുമോ?


അല്ലാ, ഇന്നെന്തിനാണു ഞാൻ ഇതു പ്രസിദ്ധീകരിച്ചതു്? ഓ, ചുമ്മാ… 🙂


മറ്റു പരിഭാഷകൾ:

  1. പി. സി. മധുരാജ്: (പുഷ്പിതാഗ്ര):
    ഗ്രഹനില കണിശം ഗണിച്ചു, മേതോ
    ചെടിയുടെ നീരിലെ ശക്തി വിശ്വസിച്ചും
    ഗണകനുമഥ വൈദ്യനും ചിരായു-
    സ്സരുളുകിലും വിധിയൊക്കെ മാറ്റിടുന്നൂ

  2. ജയകൃഷ്ണൻ കാവാലം: (അന്നനട)
    ഗണിച്ചു ഗ്രഹപഥമപഗ്രഥിച്ചുമ-
    ഗ്ഗണകനോതിടും സുദീര്‍ഘജീവിതം
    തൃണരസത്തിനാല്‍ ഭിഷഗ്വരന്നുടെ
    ശ്രമം, മൃതിക്കൊട്ടരവധി നല്‍കുവാന്‍
    ഹനിപ്പു കാലമാ ശ്രമഫലങ്ങളെ
    കെടുത്തിടുന്നു ഹാ വിചിത്ര വൈഭവം!
  3. രാജേഷ് വർമ്മ: (ശാർദ്ദൂലവിക്രീഡിതം)
    വാനില്‍ത്തിങ്ങിന ഗോളതാരനിരതന്‍ നീക്കങ്ങളില്‍ ജ്യോത്സ്യനും
    വേണും കാട്ടുചെടിക്കറക്കലവികള്‍ക്കുള്ളില്‍ ഭിഷഗ്വര്യനും
    കാണുന്നുണ്ടു കണക്കുകൂട്ടലുകളാല്‍ നീണാര്‍ന്ന വാഴ്‌വെങ്കിലും
    കാണാക്കൈയുകളാല്‍ക്കിഴിപ്പു ഞൊടികൊണ്ടാ രണ്ടിനേയും വിധി

പരിഭാഷകള്‍ (Translations)
രാഷ്ട്രീയം
ശ്ലോകങ്ങള്‍ (My slokams)
സുഭാഷിതം

Comments (27)

Permalink

വക്കാരി, വിഷു, കൃഷ്ണൻ, മുള്ളർ, …

വക്കാരിയുടെ ഈ കമാ ആന്റിലെ “ഐ റിപ്പ് ഇറ്റ്…” ഭാഗങ്ങളും അതിനു മുമ്പും പിമ്പുമുള്ള പല കമന്റുകളിലായി കളിയായോ കാര്യമായോ കളിയിൽ അല്പം കാര്യമായോ കൃഷ്ണപ്പരുന്തായോ മോഹൻ ലാലായോ ഞാൻ എഴുതുന്ന സകലമാന സാധനങ്ങളിലും മിസ്സ് ആൻഡ്രിയാ സ്റ്റാൻഡിംഗ്സിനെ ചൂണ്ടിക്കാണിച്ചതും ചില, പല, ഞാൻ വിചാരിക്കുന്നു, എന്റെ അറിവിൽ എന്നൊക്കെ ദിസ് കൈമൾ ചേർത്തു മാത്രമേ എഴുതാവൂ എന്ന ധ്വനിയും നൌഷാദും ജയറാമും ശോഭനയും ഒക്കെക്കണ്ടപ്പോൾ ഒരു പഴയ സംഭവം ഓർത്തുപോയി.

മൂന്നാലു വർഷം മുമ്പാണു്. ഞാൻ അംഗമായ ഒരു യാഹൂ ഗ്രൂപ്പിലാണു സംഭവം. മേൽ‌പ്പടി ഗ്രൂപ്പിന്റെ പ്രഖ്യാപിതവിഷയം കൂടാതെ സാമൂഹിക-സാഹിത്യ-സാംസ്കാരിക-ചർച്ചകളും ധാരാളമായി നടക്കാറുണ്ടായിരുന്നു. കീമാൻ തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകാൻ ഇനിയും കാലം കിടക്കുന്നതിനാലും ഗ്രൂപ്പിലെ മിക്കവർക്കും യൂണിക്കോഡ് കാണിക്കുന്ന കമ്പ്യൂട്ടർ ഇല്ലാത്തതിനാലും ഇംഗ്ലീഷിലും മംഗ്ലീഷിലുമാണു സംവാദങ്ങൾ.

ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇവിടെ ഇടുന്നതു ശരിയല്ലാത്തതു കൊണ്ടു് ഗ്രൂപ്പിന്റെ പേരു പറയാതെയും ആളുകൾക്കു് A, B, C എന്ന പേരുകൾ കൊടുത്തും (മൂന്നു പേരും ഞാനല്ല. വക്കാരിയുമല്ല) ഇംഗ്ലീഷിലുള്ളതു് അതു പോലെയും മംഗ്ലീഷിലുള്ളതു് അക്ഷരത്തെറ്റൊക്കെ തിരുത്തി മലയാളത്തിലാക്കിയും പ്രസ്തുത സംഭവം താഴെ.

അങ്ങനെയിരിക്കെ ഒരിക്കൽ വിഷുവിനെപ്പറ്റി ഒരു ചർച്ചയുണ്ടായി. വിഷുവിന്റെ പിന്നിലുള്ള ഐതിഹ്യം, അതിന്റെ ചിട്ടവട്ടങ്ങൾ തുടങ്ങി. കൂട്ടത്തിൽ പ്രായം കൂടിയവരിൽ ഒരാളായ A തന്റെ ചെറുപ്പകാലം തൊട്ടുള്ള അനുഭവത്തിൽ നിന്നു് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു:

Only recently- less than thirty years- that കൃഷ്ണൻ got associated with വിഷു. Now വിഷു has become a കൃഷ്ണഭക്തി event.

– A

ജനിച്ചപ്പോൾ മുതൽ വിഷുവിനു കൃഷ്ണവിഗ്രഹമില്ലാതെ കണി കണ്ടിട്ടില്ലാത്ത B എന്ന യുവാവിനു് ഇതു സഹിച്ചില്ല. താൻ ചെറുപ്പം മുതൽ കാണുന്നതാണല്ലോ വേദകാലം മുതലുള്ള പൈതൃകമായി പിന്നീടു സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ടതു്. അതിനാൽ B രോഷാവേശവശാദശേഷവദനൈഃ ഇപ്രകാരം ഉവാച:

Dear A,
നമസ്തേ

There are “non-digestable” things in the following statement of yours. I tried to locate a typing error, correcting which that statement may be made digestable.The only way I could do that was by adding “(for me)” in the beginning of the sentence..”Only recently…”. Now I can chew it. Hope it is not much against your “taste”. Sorry, if it is otherwise.

– B

ഇതു വായിച്ച C-യ്ക്കു സഹിച്ചില്ല. C ആളു പുലിയാണു്. സർക്കാസം തീരെ മുഷിയില്ല. എന്നു മാത്രമല്ല, B-യെക്കാൾ ഒരു പടി മുകളിലാണു താനും. ആരു പറയുന്നതിലും ഒരു പരിധി വരെ സ്വന്തം അഭിപ്രായം കടന്നുകൂടും എന്നു് അദ്ദേഹം ഒരുദാഹരണത്തിലൂടെ വ്യക്തമാക്കി. അതാണു് ഇതു്:

B,

I think the point that you are trying to make here is that many of the postings in this group are opinions that are subjective. That is clear to everyone. If you prefer things like “for me”, “according to me” etc. attached to every message, you should start doing that to your opinions first, rather than present them as universally accepted truths.

For example, you made the following statement in a posting some time ago:

“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്ന കളവു് ആദ്യം “അപണ്ഡിതനായ” മാക്സ് മുള്ളര്‍ ആണു പറഞ്ഞതു്. അയാള്‍ സത്യം മനസ്സിലാക്കി തിരുത്തുമ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാർ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (Four distinct groups‌) ഇന്നും ആ കളവിനെ ഏറ്റി നടക്കുന്നു എന്നു മാത്രം.

Try adding a few measures of subjectivity to this. Maybe it should be read as:

“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്നതു് ഒരു കളവാണു് എന്നു ഞാന്‍ കരുതുന്നു. ഇത്‌ ആദ്യം “അപണ്ഡിത”നെന്നു ഞാന്‍ കരുതുന്ന മാക്സ്‌ മുള്ളര്‍ ആണു പറഞ്ഞതെന്നാണ്‌ എന്റെ ധാരണ. അയാള്‍ (അദ്ദേഹം എന്നു മാക്സ്‌ മുള്ളറെ വിളിക്കരുതെന്നാണ്‌ എന്റെ അഭിപ്രായം) സത്യം മനസ്സിലാക്കി തിരുത്തി എന്നു ഞാന്‍ കരുതുന്നു. അപ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാര്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു എന്നു ഞാന്‍ കരുതുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (four distinct groups) മാത്രമേ കളവ്‌ എന്നു ഞാന്‍ കരുതുന്ന ഈ വാദത്തെ ഇന്നും ഏറ്റി നടക്കൂ എന്നാണ്‌ എന്റെ അഭിപ്രായം. ആര്യ-ദ്രാവിഡഭേദം വംശീയമല്ലെന്നു പറയുന്നവര്‍ക്കും രാഷ്ട്രീയ ഗൂഢലാക്കുകളുണ്ടെന്നു ചിന്തിക്കാന്‍ പോലും ഞാന്‍ തയ്യാറല്ല.

See how convoluted and long it becomes? Maybe for spending less time and energy, we should just state only the opinions and assume that the other members of the group know that these are just opinions and nothing more than that.

Thanks

– C

ആ ഗ്രൂപ്പിലെ സംവാദങ്ങളിൽ എനിക്കു് ഏറ്റവും രസകരമായിത്തോന്നിയ മറുപടിയാണു് ഇതു്.

നര്‍മ്മം
പലവക (General)

Comments (57)

Permalink

പഴയതും പുതിയതും

കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ ഒരു പ്രസിദ്ധശ്ലോകം:

ശ്ലോകം:

പുരാണമിത്യേവ ന സാധു സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ

അര്‍ത്ഥം:

പുരാണം ഇതി ഏവ : പഴയതായതു കൊണ്ടു മാത്രം
സർവ്വം കാവ്യം ന സാധു : എല്ലാ കാവ്യവും ശരി ആകുന്നില്ല;
നവം ഇതി (സർവ്വം) അവദ്യം അപി ന ച : പുതിയതെല്ലാം നിന്ദ്യവും അല്ല.
സന്തഃ പരീക്ഷ്യ അന്യ-തരത് ഭജന്തേ : നല്ലവർ പരീക്ഷിച്ചിട്ടു് ഏതു വേണമെന്നു തീരുമാനിക്കുന്നു;
മൂഢഃ പര-പ്രത്യയ-നേയ-ബുദ്ധിഃ : മൂഢൻ ആരെങ്കിലും പറയുന്നതനുസരിച്ചു പ്രവർത്തിക്കുന്നു.

കാളിദാസന്റെ ആദ്യത്തെ നാടകമായ മാളവികാഗ്നിമിത്രം അരങ്ങേറുന്നതിനു തൊട്ടുമുമ്പു് സൂത്രധാരൻ സഹായിയോടു പറയുന്നതാണിതു്. “പ്രസിദ്ധരായ ഭാസൻ, സൌമില്ലൻ, കവിപുത്രൻ തുടങ്ങിയവരുടെ നാടകങ്ങളുള്ളപ്പോൾ പുതിയ ആളായ കാളിദാസന്റെ നാടകം എന്തിനു കളിക്കുന്നു?” എന്ന ചോദ്യത്തിനു് ഉത്തരമായി. പഴയതു മാത്രം നല്ലതെന്നു കരുതുകയും പുതിയ കാര്യങ്ങളെ പുച്ഛത്തോടും സംശയത്തോടും കാണുകയും ചെയ്യുന്നതു് അന്നേ ഉണ്ടായിരുന്നു എന്നു സാരം.

“ജാതി ചോദിക്കരുതു്, പറയരുതു്, ചിന്തിക്കരുതു് എന്നു പറഞ്ഞ ശ്രീനാരായണഗുരുവിന്റെ ജാതിയിൽ പിറന്നവനാണു ഞാൻ” എന്നു പറയുന്നതു പോലെ, കാളിദാസന്റെ ഈ ശ്ലോകവും ഉദ്ധരിച്ചിട്ടു് “നോക്കൂ, പഴയ ശ്ലോകങ്ങളൊക്കെ എത്ര നല്ലതു്! ഇപ്പോൾ ഇങ്ങനെ വല്ലതുമുണ്ടോ?” എന്നു ചോദിക്കുന്ന വിരോധാഭാസികളും കുറവല്ല.


Old is gold എന്നതു് പല സംസ്കാരങ്ങളിലും പല ഭാഷകളിലും പ്രചരിക്കുന്ന ഒരു പഴഞ്ചൊല്ലാണു്. അതു് ഇടയ്ക്കൊക്കെ വിളിച്ചുകൂവുന്നവരും സാധാരണയാണു്. പഴയ കാലത്തു് ഇന്നത്തേതിനേക്കാൾ നല്ല പലതും ഉണ്ടായിരുന്നു എന്നും അതൊക്കെ നശിച്ചു പോയി എന്നും അവ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തേതിനേക്കാൾ വളരെ മെച്ചമായിരുന്നേനേ എന്നും വിലപിക്കുന്നവർ. സ്റ്റെതസ്കോപ്പിനെക്കാൾ കൃത്യമായി നാഡി പിടിച്ചു പൾസ് അളക്കാനും കാൽ‌വിരലിലെ ഒരു ഞരമ്പിൽ ഞെക്കി നോക്കി പാൻ‌ക്രിയാസിലെ ക്യാൻസർ കണ്ടുപിടിക്കാനും കഴിവുണ്ടായിരുന്ന വൈദ്യന്മാരെപ്പറ്റി ഐതിഹ്യമാലകൾ എഴുതുന്നവർ. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം എത്ര യോജനയാണെന്നു് നിരീക്ഷണമോ പരീക്ഷണമോ കൂടാതെ ധ്യാനം കൊണ്ടു മാത്രം കണ്ടുപിടിച്ച ഋഷിവര്യന്മാരെപ്പറ്റിയുള്ള കഥകൾ പറയുന്നവർ.

ഈ വക കാര്യങ്ങൾ ചുഴിഞ്ഞുനോക്കിയാൽ ഇന്നുള്ള വിജ്ഞാനത്തെക്കാൾ കൂടിയ ഒന്നും പണ്ടുണ്ടായിരുന്നില്ല എന്നു കാണാൻ കഴിയും. കാരണം, ഇന്നത്തെ വിജ്ഞാനം പണ്ടത്തെ വിജ്ഞാനവും ചേർന്നതാണു് എന്നതു തന്നെ. (“ജിറാഫിനാണോ അതിന്റെ കഴുത്തിനാണോ നീളം കൂടുതൽ?” എന്ന ചോദ്യം കേട്ടിട്ടില്ലേ?) സാഹിത്യം, കല തുടങ്ങിയവയെപ്പറ്റി പറഞ്ഞാൽ, പണ്ടുണ്ടായിരുന്ന പലതും ഇന്നും മഹത്തായി നിൽക്കുന്നതു് അവ പഴയതായതു കൊണ്ടു മാത്രമല്ല, പണ്ടും ഇന്നും വല്ലപ്പോഴും ഉണ്ടാകുന്ന അപൂർവ്വപ്രതിഭകളുടെ സ്ഫുരണം അതിലുള്ളതു കൊണ്ടാണു്. പണ്ടു ഹോമർ ഉണ്ടായി, ഇരുപതാം നൂറ്റാണ്ടിൽ മാർകേസ് ഉണ്ടായി. ഇവ രണ്ടും മഹത്തായവ തന്നെ.

കാലം മാറുന്നതനുസരിച്ചു് അഭിരുചികളും മാറുന്നതിനാൽ പണ്ടുണ്ടായിരുന്ന പലതും പിന്നീടു് ഉണ്ടാകുന്നില്ല. പണ്ടുണ്ടായിരുന്നതു പോലെ മഹാകാവ്യങ്ങളും വമ്പൻ ഗോപുരങ്ങളും ഇന്നുണ്ടാക്കുന്നില്ല. അതേ സമയം പണ്ടില്ലായിരുന്ന അനേകം കലാസാഹിത്യസങ്കേതങ്ങളും ശാസ്ത്രകല്പനകളും ഇന്നു ലോകത്തുണ്ടാകുന്നു. പുതിയതു് എന്തുണ്ടായാലും അതു പണ്ടുണ്ടായിരുന്നു എന്നും തങ്ങളുടെ മതഗ്രന്ഥങ്ങളിൽ അതിനെപ്പറ്റി പരാമർശമുണ്ടെന്നും അവകാശവാദങ്ങളുമായി എത്തുന്നവർക്കും കുറവില്ല എന്നതു മറ്റൊരു കാര്യം.


പഴമയോടുള്ള അതിയായ ആസക്തിയുടെ മറ്റൊരു രൂപമാണു നൊസ്റ്റാൽജിയ. പഴമയ്ക്കു സ്തുതി പാടുന്നവരുടെ ചിന്താഗതികൾ പലപ്പോഴും നൊസ്റ്റാൽജിയയിലേയ്ക്കു ചുരുങ്ങുന്നതാണു കണ്ടു വരുന്നതു്.

തന്റെ ചെറുപ്പത്തിലേതോ ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞുതന്നതോ ആയ കാര്യങ്ങൾ ഏറ്റവും നല്ലതു്. ഇപ്പോഴത്തേതു മോശം. തനിക്കു മുമ്പുള്ളതു പഴഞ്ചൻ – ഇതാണു് നൊസ്റ്റാൽജിയയുടെ രത്നച്ചുരുക്കം. ഇപ്പോഴത്തെ ഗിരീഷ് പുത്തഞ്ചേരി/എം. ജയചന്ദ്രൻ/എം. ജി. ശ്രീകുമാർ പാട്ടൊക്കെ തറ; എന്നാൽ പഴയ വയലാർ/ദേവരാജൻ/യേശുദാസ് പാട്ടൊക്കെ മഹത്തമം; അതേ സമയം കമുകറയുടെയും ആന്റോയുടെയും പി. ലീലയുടെയും ഒക്കെ പാട്ടു് അറുബോറു്. ഉ, ഋ എന്നിവയുടെ ചിഹ്നങ്ങൾ വേറിട്ടെഴുതുന്ന പുതിയ ലിപി മോശം; പത്തക്ഷരത്തിനു പത്തു തരം കുനിപ്പിട്ടു് ചെറിയ ഫോണ്ടിൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന പഴയ ലിപി അന്യൂനം; അതേ സമയം അക്ഷരത്തിനു മുകളിലായി ചന്ദ്രക്കല ഇടുകയും ള്ള എന്ന അക്ഷരം ണ-യുടെ താഴെ വരച്ചെഴുതുകയും ർ എന്നതിനു മുകളിൽ കുത്തിടുകയും 1, 2, 3, … എന്നീ അക്കങ്ങൾക്കു പകരം ൧, ൨, ൩, … എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നതു പഴഞ്ചൻ. അധ്യാപകൻ, വിദ്യാർഥി എന്നൊക്കെ എഴുതുന്നതു തെറ്റു്; അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നു തന്നെ എഴുതണം; അതേ സമയം മൂർഖൻ, ദീർഘം എന്നിവ എഴുപതു കൊല്ലം മുമ്പു് എഴുതിയിരുന്നതു പോലെ മൂർക്ഖൻ, ദീർഗ്ഘം എന്നു് എഴുതാനും പാടില്ല. പെൺകുട്ടികൾ ചുരീദാറും മിഡിയും ധരിക്കുന്നതു് സംസ്കാരച്യുതി; സാരിയുടുക്കുന്നതു് ആർഷസംസ്കാരം; മാറു മുതൽ കീഴോട്ടുള്ള കച്ച കെട്ടുന്നതു മോഹിനിയാട്ടത്തിനു മാത്രം. നൂഡിൽ‌സും ബേഗലുമൊക്കെ ആരോഗ്യത്തെ കെടുത്തുന്ന ചീത്ത ഭക്ഷണം; ദോശയും ഇഡ്ഡലിയും അത്യുത്തമം; കഞ്ഞിയും പുഴുക്കും കണ്ട്രികളുടെ ഭക്ഷണം. സാനിട്ടറി നാപ്കിൻ എല്ലാ വിധ അസുഖങ്ങളും ഉണ്ടാക്കുന്നതു്; പഴന്തുണി തിരുകിവെയ്ക്കുന്നതു് ആരോഗ്യകരം; നാലു ദിവസം മാറിക്കിടക്കുന്നതു് അന്ധവിശ്വാസം. ആൺ‌കുട്ടികൾ തലമുടി സ്റ്റെപ്‌കട്ടു ചെയ്യുന്നതു മോശം; തലമുടി വെട്ടുന്നതു സംസ്കാരം; കുടുമ വെയ്ക്കുന്നതു അറുബോറു്, പഴഞ്ചൻ. നൊസ്റ്റാൽജിയ എന്ന ആത്മാർത്ഥതയില്ലാത്ത പഴമപ്രേമം സടകുടഞ്ഞാടുന്നതു് ഇവിടെയൊക്കെയാണു്.

കൂട്ടത്തിൽ പറയട്ടേ. ഞാൻ നൊസ്റ്റാൽജിയയോടു വിരോധമുള്ള ആളല്ല. ബ്ലോഗിൽ വരുന്ന ഓർമ്മകുറിപ്പുകൾ എനിക്കു വളരെ ഇഷ്ടപ്പെട്ടവയാണു്. നൊസ്റ്റാൽജിയയുടെ അസുഖം സാമാന്യം നന്നായിത്തന്നെ ഉള്ള ഒരാളാണു ഞാൻ. നൊസ്റ്റാൽജിയ കടും‌പിടിത്തമാവുകയും പിന്നെ സംസ്കാരത്തിന്റെ നിർവ്വചനം ആകുകയും ചെയ്യുന്നതിനെയാണു ഞാൻ വിമർശിക്കുന്നതു്.

പഴമയോടുള്ള ഈ പ്രേമത്തിനു മറ്റൊരു കാരണവും ഉണ്ടു്. അസൂയയും അസഹിഷ്ണുതയും. അച്ഛന്റെ മുമ്പിൽ ഇരിക്കാൻ ധൈര്യമില്ലാത്ത മകനു് തന്റെ മകൻ തന്റെ മുന്നിൽ ഇരിക്കുന്നതു സഹിക്കുന്നില്ല. കുടുമ മുറിച്ചു് തലമുടി ക്രോപ്പു ചെയ്യാൻ ചെറുപ്പത്തിൽ ആഗ്രഹിച്ചിട്ടു കഴിയാഞ്ഞ അച്ഛനു് ക്രോപ്പു ചെയ്യാതെ മുടി നീട്ടിവളർത്തുന്ന മകനെ അംഗീകരിക്കാൻ പറ്റുന്നില്ല. തങ്ങൾ സങ്കൽ‌പ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല. ശാസ്ത്രീയസംഗീതത്തെ വിട്ടുള്ള കൊട്ടിപ്പാട്ടിനു് ആസ്വാദകർ കൂടുന്നതു ശാസ്ത്രീയസംഗീതം പഠിക്കാൻ വർഷങ്ങൾ ചെലവഴിച്ച പഴമക്കാർക്കും പിടിക്കുന്നില്ല.


സാഹിത്യത്തിലും സംസ്കാരത്തിലും ഈ നൊസ്റ്റാൽജിയയാണു പഴമയുടെ വചനമായി പത്തി വിടർത്തുന്നതു്. ഈ നൊസ്റ്റാൽജിയയുടെ രണ്ടു മുഖങ്ങളെ വികടശിരോമണിയുടെ പണ്ടൊക്കെ എന്തേർന്നു! എന്ന പോസ്റ്റും കുട്ട്യേടത്തിയുടെ ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ? എന്ന പോസ്റ്റും കാട്ടിത്തരുന്നു. വികടശിരോമണി ഈ നൊസ്റ്റാൽജിയഭ്രമക്കാരെ നിശിതമായി വിമർശിക്കുമ്പോൾ കുട്ട്യേടത്തി നർമ്മം ചാലിച്ചു് ബ്ലോഗിന്റെ പശ്ചാത്തലത്തിൽ നൊസ്റ്റാൽജിയഭ്രമക്കാരെ ചെറുതായി ഒന്നു കൊട്ടുന്നു.

വികടശിരോമണി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ചിന്താഗതിയുമുണ്ടു്. തങ്ങളുടെ ചെറുപ്പത്തിൽ നിന്നു് ഇപ്പോൾ ഉണ്ടായ ധർമ്മച്യുതി. ഇതു തലമുറകളായി കേൾക്കുന്ന കാര്യമാണു്. അടുത്ത തലമുറ വഴിതെറ്റിപ്പോകുന്നു എന്നതു്. തങ്ങളുടെ നാളുകളിലെ ധാർമ്മികത അതിവിശിഷ്ടമായിരുന്നു, ഇപ്പോൾ എല്ലാം പോയി എന്ന വിലാപം. കേട്ടാൽത്തോന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു് ഈ സാംസ്കാരികച്യുതി മൊത്തം കൂടി ഉണ്ടായതെന്നു്! മഹാഭാരതം എന്ന മഹാഭാരതം (sic!) എഴുതിക്കഴിഞ്ഞിട്ടു് വ്യാസൻ വിലപിക്കുന്നതു കേൾക്കുക:

ഊർദ്ധ്വബാഹൂർവിരൌമ്യേഷ ന ച കശ്ചിച്ഛൃണോമി മേ
ധർമ്മാദർത്ഥശ്ച കാമശ്ച, സ ധർമ്മഃ കിം ന സേവ്യതേ?

(ഞാൻ രണ്ടു കയ്യും പൊക്കിപ്പിടിച്ചു പറയുന്നു, ആരും ഞാൻ പറയുന്നതു കേൾക്കുന്നില്ല. ധർമ്മത്തിൽ നിന്നാണു് അർത്ഥവും കാമവും പുഷ്ടിപ്പെടുന്നതു്. ആ ധർമ്മത്തെ എന്തുകൊണ്ടു് ആളുകൾ സേവിക്കുന്നില്ല?)

ധർമ്മച്യുതി സംഭവിക്കുന്നു എന്ന സംഭവം ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല, അയ്യായിരം കൊല്ലം മുമ്പേ ഉണ്ടായിരുന്നു എന്നു സാരം.


ഈ ശ്ലോകത്തിനു് ഏ. ആർ. രാജരാജവർമ്മയുടെ പരിഭാഷ:

നന്നല്ല കാവ്യമഖിലം പഴതെന്നു വെച്ചി-
ട്ടൊന്നോടെ നിന്ദിതവുമല്ല നവത്വമൂലം;
വിജ്ഞൻ വിചാരണ കഴിഞ്ഞു തിരഞ്ഞെടുക്കും;
അജ്ഞന്നു വല്ലവരുമോതുവതാം പ്രമാണം.

പത്തുമുപ്പതു കൊല്ലം മുമ്പുണ്ടായിരുന്ന പരിഭാഷാഭ്രമത്തിൽ ഞാൻ പരിഭാഷപ്പെടുത്തിയതു്:

എല്ലാം മികച്ച കൃതിയല്ല പഴഞ്ചനായാൽ;
വല്ലാത്തതല്ല പുതുതായതു കൊണ്ടുമൊന്നും.
നല്ലോർ ശരിക്കു ചികയും, ശരി കണ്ടെടുക്കും;
വല്ലോരുമോതുവതു മൂഢനു വേദവാക്യം.


ശ്ലോകങ്ങളെയും മറ്റും ഭാഗികമായി മാത്രം ഉദ്ധരിച്ചു് അർത്ഥം വളച്ചൊടിക്കുന്നതിന്റെ അസാംഗത്യത്തെപ്പറ്റി മുമ്പു് സ്ത്രീണാം ച ചിത്തം, പുരുഷസ്യ ഭാഗ്യം, ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നിവയെ ഉദാഹരിച്ചു ഞാൻ പറഞ്ഞിട്ടുണ്ടു്. ഈ ശ്ലോകത്തിനും ആ ഗതികേടു പറ്റിയിട്ടുണ്ടു്. “പുരാണമിത്യേവ ന സാധു സര്‍വ്വം…” എന്നു മാത്രം പറഞ്ഞാൽ പുരാണമൊന്നും ശരിയല്ല എന്ന അർത്ഥം വേണമെങ്കിൽ പറയാം. ചില ഹിന്ദുമതഗ്രന്ഥങ്ങളെ പുരാണങ്ങൾ എന്നു വിളിക്കുന്നതു കൊണ്ടു് അവയൊന്നും ശരിയല്ല എന്ന തെറ്റായ ഒരർത്ഥം ഈ ശ്ലോകത്തിനു പറയുന്നതു് ഈയിടെ ഒരു വിക്കിപീഡിയ സംവാദത്തിൽ കണ്ടു.

പാവം കാളിദാസൻ! പുരാണങ്ങളൊന്നും ശരിയല്ല എന്ന പ്രസ്താവനയുടെ പിതൃത്വവും അങ്ങേരുടെ തലയിൽ!

സുഭാഷിതം

Comments (53)

Permalink

കവിതയെ അളന്നു മുറിച്ചപ്പോൾ…

പഞ്ചായത്തിൽ തിരഞ്ഞെടുപ്പു പോലെയാണു ബ്ലോഗുലകത്തിൽ കവിതയുടെ പേരിൽ തല്ലു നടക്കുന്നതു്. നടക്കുമ്പോൾ പൊരിഞ്ഞ തല്ലാണു്. കഴിഞ്ഞാൽ പിന്നെ കുറേക്കാലം അനക്കമൊന്നുമില്ല. അതു കഴിഞ്ഞു് എല്ലാവരും അതു മറന്നിരിക്കുമ്പോഴാണു പിന്നെയും വരുന്നതു്.

ഒന്നു തുടങ്ങിയാലോ? കവിതയ്ക്കു വൃത്തം വേണോ, വൃത്തത്തിനു കേന്ദ്രം വേണോ, കേന്ദ്രത്തിൽ മുന്നണി വേണോ, മുന്നണിയ്ക്കു പിന്നണി വേണോ, പിന്നണിയ്ക്കു കോറസ് വേണോ എന്നിങ്ങനെ ഓഫായി ഓഫായി അവസാനം തെറിയായി, അടിയായി, ഇടിയായി, ഭീഷണിയായി, ബ്ലോഗുപൂട്ടലായി, ബ്ലോഗുതുറക്കലായി… ഒന്നും പറയണ്ടാ.

പദ്യത്തിലെഴുതിയാലേ കവിതയാവുകയുള്ളോ, പദ്യത്തിൽ എഴുതാതിരുന്നാലേ കവിതയാവുകയുള്ളോ എന്ന രണ്ടു പ്രഹേളികകൾക്കിടയിൽ കിടന്നു കറങ്ങുന്നതാണു് ഈ വാഗ്വാദങ്ങളെല്ലാം തന്നെ. പദ്യവും കവിതയും രണ്ടു സംഗതിയാണു്, അവ ഒന്നിച്ചും സംഭവിക്കാം, അല്ലാതെയും സംഭവിക്കാം എന്നു മനസ്സിലാക്കിയാൽ പ്രശ്നം തീർന്നു. അതു ജന്മകാലം ഒരുത്തനും മനസ്സിലാവില്ല.

ഇതോടു ചേർന്നു്, മലയാള കവിതയിൽ ഇംഗ്ലീഷ് പാടുണ്ടോ, തമിഴിനെക്കാൾ നല്ലതു സംസ്കൃതമല്ലേ, ജനനേന്ദ്രിയങ്ങളെപ്പറ്റി പറയുമ്പോൾ നക്ഷത്രചിഹ്നം കൊടുക്കണോ സംസ്കൃതം ഉപയോഗിക്കണോ അതോ തമിഴു മതിയോ എന്നിങ്ങനെ പല സംഭവങ്ങളും പഞ്ചായത്തു് ഉപതിരഞ്ഞെടുപ്പു പോലെ വരാറുണ്ടു്. അവസാനം രണ്ടു മുന്നണികളും തങ്ങൾ ജയിച്ചു എന്ന അവകാശവാദവുമായി പോകുമ്പോൾ അതുവരെ അതൊക്കെ വായിച്ചു വോട്ടു ചെയ്ത പാവം ജനം തിരിച്ചുപോകും, അടുത്ത സംഭവം ഇനി എന്നു വരുമെന്നു നോക്കി.

ഇതിൽ കേൾക്കുന്ന ഒരു വാദമാണു് കഴിവുള്ളവനേ പദ്യമെഴുതാൻ പറ്റൂ, കഴിവില്ലാത്തവനാണു ഗദ്യത്തിൽ കവിതയെഴുതുന്നതെന്നു്. ഗദ്യകവിത അസ്സലായെഴുതുന്ന ലാപുടയും പ്രമോദും സനാതനനുമൊക്കെ പദ്യത്തിൽ കവിതയെഴുതിക്കാണിച്ചിട്ടും ഈ വാദത്തിനു കുറവൊന്നും വന്നിട്ടില്ല.

പത്തുമുപ്പതു കൊല്ലമായി തരക്കേടില്ലാതെ പദ്യമെഴുതുന്ന എനിക്കു് ഇതു വരെ ഒരു നാലു വരി നല്ല കവിത എഴുതാൻ കഴിഞ്ഞിട്ടില്ല എന്നതു് ഇങ്ങേയറ്റത്തെ ഉദാഹരണം.


സ്കൂളിൽ വെച്ചാണു പദ്യമെഴുത്തുകമ്പം തുടങ്ങിയതു്. കത്തുകൾ, ഡയറികൾ, ഓട്ടോഗ്രാഫുകൾ തുടങ്ങി ആശയം കിട്ടിയാൽ എന്തും പദ്യത്തിലാക്കുന്ന അഭ്യാസം തുടർന്നു തുടർന്നു് അത്യാവശ്യം പദ്യത്തിൽ വർത്തമാനം പറയാം എന്ന സ്ഥിതിയിലെത്തി. എന്നാലും എനിക്കു് ഇതു വരെ ഒരു നല്ല കവിതയെഴുതാൻ കഴിഞ്ഞിട്ടില്ല. കവിത മാത്രമല്ല, കഥയും.

ആശയം കിട്ടിയാൽ അവനെ നീറ്റായി പദ്യത്തിലാക്കുന്നതു കൊണ്ടാണു് പരിഭാഷകളിൽ കൈ വെച്ചതു്. കേട്ടാൽ മനസ്സിലാകുന്ന എല്ലാ ഭാഷകളിൽ നിന്നും എഴുതാൻ അറിയാവുന്ന എല്ലാ ഭാഷകളിലേയ്ക്കും. അങ്ങനെ How beautiful is the rain! എന്ന പാട്ടു് बरसात कितना सुन्दर है എന്നു ഹിന്ദിയിലേക്കു്. चाह नहीं मैं सुरबाला की गहनों में गूंधा जाऊं എന്ന ഹിന്ദിപ്പാട്ടു് ആശയെനിക്കില്ലമരവധുക്കൾക്കാഭരണങ്ങളിലണിയാവാൻ എന്നു മലയാളത്തിലേയ്ക്കു്. വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം എന്ന കടമ്മനിട്ടക്കവിത The moment we get like a sudden surprise, Make it meaningful, sterling and nice എന്നു് ഇംഗ്ലീഷിലേയ്ക്കു്. ഫ്രോസ്റ്റിന്റെ The woods are lovely, dark and deep എന്നതു് മനോഹരം ശ്യാമമഗാധമാണീ വനാന്തരം എന്നു മലയാളത്തിലേയ്ക്കു്, Ревет ли зверь в лесу глухом, Трубит ли рог, гремит ли гром, Поет ли дева за холмом എന്ന റഷ്യൻ വരികൾ ഇടിവെട്ടു മുഴങ്ങിടുമ്പൊഴും, വനജീവികളാര്‍ത്തിടുമ്പൊഴും, കുഴലിന്‍ വിളി കേട്ടിടുമ്പൊഴും, കളവാണികള്‍ പാടിടുമ്പൊഴും എന്നു മലയാളത്തിലേയ്ക്കു് അങ്ങനെയങ്ങനെ. സംസ്കൃതത്തിൽ നിന്നു മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും ആക്കിയതിനു കണക്കില്ല. കുറേക്കഴിഞ്ഞപ്പോൾ ക്ഷീണിച്ചു നിർത്തി.

ഈ എഴുതിയതിൽ ഒന്നു പോലും ഗുണം പിടിച്ചില്ല എന്നതു മറ്റൊരു വസ്തുത. എല്ലാം നല്ല വൃത്തമൊത്ത പദ്യങ്ങൾ തന്നെ. പക്ഷേ കവിതയുടെ അംശം കാര്യമായി ഒന്നിലുമില്ല. വായിക്കാൻ ധൈര്യമുള്ളവർക്കു് ഇവിടെ വായിക്കാം.


അങ്ങനെയിരിക്കുമ്പോഴാണു ബ്ലോഗിലെത്തിയതു്. ഇവിടെ പദ്യത്തിൽ കവിതയെഴുതുന്നവരെ മഷിയിട്ടു നോക്കിയാലും കാണാൻ ബുദ്ധിമുട്ടാണു്. കുറേ ശ്ലോകരോഗികൾ അവിടെയുമിവിടെയും ചില കാർട്ടൂൺ ശ്ലോകങ്ങൾ എഴുതിയിരിക്കുന്നതൊഴിച്ചാൽ പദ്യകവിതകൾ എന്ന സാധനം തന്നെ വിരളം. എങ്കിലും കവിതയുടെ കാര്യത്തിൽ ബൂലോഗം സമ്പന്നമായിരുന്നു. അലമ്പു കവിതകൾ ധാരാളമുണ്ടായിരുന്നെങ്കിലും നല്ല പല കവികളും കവിതകളും അവിടെ ഉണ്ടായിരുന്നു. അവിടെയും വൃത്തമില്ലായ്മയുടെ പ്രശ്നങ്ങളെപ്പറ്റിയും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിനെപ്പറ്റിയും അശ്ലീലവാക്കുകൾക്കു് പഴയ കവികൾ ചെയ്തിരുന്നതു പോലെ നക്ഷത്രചിഹ്നങ്ങൾ ഇടണം എന്ന ആവശ്യങ്ങളുമായും ധാരാളം ബഹളങ്ങൾ ഇടയ്ക്കിടെ കേട്ടിരുന്നു.

അങ്ങനെയാണു് ഗദ്യകവിതകളെ പദ്യത്തിലേയ്ക്കു് പരിഭാഷപ്പെടുത്താനുള്ള ഒരു പരീക്ഷണം ലോകത്താദ്യമായി ഞാൻ നടത്തിയതു്. (അതിനു മുമ്പു് ചങ്ങമ്പുഴയുടെ “കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി…” എന്ന കവിതയുടെ ഇംഗ്ലീഷ് പരിഭാഷയെ സച്ചിദാനന്ദൻ മലയാളത്തിലാക്കിയതു് എന്നൊരു തമാശ മാത്രമേ കണ്ടിരുന്നുള്ളൂ.)

ലാപുടയുടെ ചിഹ്നങ്ങൾ എന്ന കവിത ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേർന്ന ഉപജാതിയിൽ തർജ്ജമ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആ ശ്രമത്തിനു് വായനക്കാരെല്ലാം കൂടി ഓടിച്ചിട്ടു തല്ലി. ലാപുടയുടെ കവിതയ്ക്കു വൃത്തത്തിന്റെ ചട്ടക്കൂടു് യാതൊരു ഭംഗിയും കൊടുത്തില്ല എന്നു മാത്രമല്ല, കവിതയ്ക്കുണ്ടായിരുന്ന മുറുക്കം നഷ്ടപ്പെടുകയും ചെയ്തു. കവിതയിലെ പല ആശയങ്ങളും (ചോദ്യചിഹ്നത്തിന്റെ ഒലിക്കൽ ഉദാഹരണം) വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ഒഴിവാകുകയും ചെയ്തു.

രണ്ടാമതായി, ശ്രീജിത്തിന്റെ മരണം എന്ന കവിത. ഇവിടെ സ്ഥിതി നേരേ വിപരീതമായിരുന്നു. വൃത്തത്തിലൊതുങ്ങിയതോടെ കവിത അല്പം മെച്ചപ്പെട്ടു. വൃത്തത്തിലെഴുതാൻ ശ്രമിച്ചിട്ടു് ഇല്ലത്തു നിന്നിറങ്ങിയിട്ടു് അമ്മാത്തെത്താത്ത സ്ഥിതിയിലായിരുന്നു ആ കവിത. അതു കൊണ്ടു തന്നെ, വൃത്തം അതിനു് ഭംഗി കൂട്ടുകയാണു ചെയ്തതു്.

അടുത്തതു് ഇഞ്ചിപ്പെണ്ണിന്റെ ബ്യൂട്ടിപാർലർ എന്ന കവിതയെയാണു കൈ വെച്ചതു്. ഇവിടെ അല്പം വ്യത്യാസമുണ്ടായി. ഇഞ്ചിപ്പെണ്ണിന്റെ കവിതയ്ക്കു് അനുഷ്ടുപ്പുവൃത്തത്തിൽ ഒരല്പം കൂടി ഒതുക്കമുണ്ടായെങ്കിലും മൂലകവിതയെക്കാൾ അല്പം പോലും മെച്ചമായില്ല. പദ്യത്തിലോ ഗദ്യത്തിലോ എഴുതാൻ പറ്റിയ ഒരു കവിതയായിരുന്നു അതു്. രണ്ടിനും അതാതിന്റെ ഭംഗി ഉണ്ടായിരുന്നു.

ഗദ്യത്തെ പദ്യമാക്കുന്ന പരീക്ഷണങ്ങൾ ഞാൻ അവിടെ നിർത്തി. പരീക്ഷണത്തിൽ നിന്നുള്ള നിഗമനങ്ങളും മറ്റും ചേർത്തു് “പദ്യവും കവിതയും” എന്നൊരു പോസ്റ്റ് എഴുതിത്തുടങ്ങിയതു് ഇതു വരെ തീർന്നുമില്ല.


കുറേക്കാലമായി ഈ അസുഖമൊന്നുമില്ലാതെ ഇരിക്കുമ്പോഴാണു് പാക്കരന്റെ പൊട്ടസ്ലേറ്റിൽ ശ്രീഹരിയുടെ ചോദ്യക്കടലാസിൽ നിന്നു്


മനസ്സിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?

എന്ന ഉത്തരാധുനികകവിത പൊക്കിയെടുത്തു് അവലോകനം ചെയ്തു് ആസ്വദിക്കുന്നതു കണ്ടതു്. സകലമാന കൺ‌ട്രോളും വിട്ടു. ആധുനികനെ വസന്തതിലകത്തിലാക്കി ദ്വിതീയാക്ഷരപ്രാസവും ചേർത്തു് ഈ കമന്റ് ഇട്ടു. അതു് ഇവിടെ വരുന്ന വായനക്കാരുടെ സൌകര്യാർത്ഥം താഴെച്ചേർക്കുന്നു:


കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?

അർത്ഥം:

  • കോർത്താരു് എന്നു വെച്ചാൽ അമ്മ്യാരു്, നമ്പ്യാരു്, നങ്ങ്യാരു് എന്നൊക്കെ പറയുന്നതു പോലെയുള്ള ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം.
  • മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. ചിത്തത്തിൽ എന്നു പദ്യത്തിൽ പറഞ്ഞാൽ വൃത്തത്തിൽ ഒതുങ്ങാത്തതു കൊണ്ടു് ചിത്തമതിൽ. മഹാകവി സന്തോഷിന്റെ ഒരു ശ്ലോകത്തിൽത്തന്നെ ചോറതു്, കാര്യമതു്, കൂട്ടിയതു്, മാറിയതു്, മില്ലിയതു് എന്നു് അഞ്ചു് അതുകളെ ചേർത്ത നൂറുശ്ലോകവും ആധുനികകവി പ്രമോദിന്റെ അതു്, ഇതു്, അങ്ങു്, ഇങ്ങു് ഒക്കെ നിറഞ്ഞ ത്രിശ്ലോകിയും ഇവിടെ സ്മരണീയം. എന്റെ മനസ്സിൽ എന്നർത്ഥം.
  • സുമത്തിൻ സത്താർന്ന മാല = പൂമാല. സുമം = പൂവു്. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. കലൈമാൻ എന്നു തമിഴു്. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല.
  • ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. കലമാൻ ഉത പുഷ്പമത്സ്യം എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം.
  • സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. വിമാനമെടുത്തു പത്രം എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന പത്രം, ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം.
  • ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം.
  • കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).

ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?


അനുബന്ധം:

പദ്യമെഴുതുന്നതു് ഒരു ക്രാഫ്റ്റാണു്. വളരെയധികം പദ്യങ്ങൾ വായിച്ചു്, മനസ്സിൽ ചൊല്ലി നോക്കി, കുറേ ഉണ്ടാക്കി നോക്കി തഴക്കം വന്നാലേ നല്ല പദ്യമെഴുതാൻ പറ്റൂ. കൂടാതെ പര്യായങ്ങളും ഇതരപ്രയോഗങ്ങളും അറിയണം ഒരു ആശയത്തെ വൃത്തത്തിൽ ഒതുക്കാൻ. വൃത്തസഹായി പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു് ഇന്നു് പലർക്കും നന്നായി പദ്യമെഴുതാൻ കഴിയുന്നുണ്ടു്. ഭാവിയിൽ ഒരു മലയാളം ഓൺ‌ലൈൻ നിഘണ്ടു, വൃത്തസഹായി എന്നിവ ഉപയോഗിച്ചു് ഗദ്യത്തെ പദ്യമാക്കുന്ന ഒരു സോഫ്റ്റ്വെയർ ആരെങ്കിലും എഴുതില്ല എന്നു് ആരു കണ്ടു?

ഗദ്യമെഴുതുന്നതും ഒരു ക്രാഫ്റ്റാണു് – പലപ്പോഴും പദ്യമെഴുതുന്നതിലും ശ്രമകരമായതു്. പ്രാസത്തിന്റെയും താളത്തിന്റെയും പകിട്ടുകളില്ലാതെ ഉള്ളടക്കത്തിന്റെ കരുത്തു കൊണ്ടു മാത്രം പിടിച്ചു നിൽക്കണം. ഒരു സന്ദർഭത്തിനു് ഏറ്റവും അനുയോജ്യമായ വാക്കുകൾ കണ്ടുപിടിക്കണം. അതു കാച്ചിക്കുറുക്കി അവതരിപ്പിക്കണം. ഇവിടെയും വായിച്ചു പരിചയം തന്നെ വേണം.

കവിതയെഴുതുന്നതു് ഒരു കലയാണു്. അനുഭവങ്ങളും അനുഭവങ്ങളെ വിശകലനം ചെയ്യാനും അതു് മറ്റുള്ളവർക്കു് അനുഭവവേദ്യമാക്കാനും ഉള്ള കഴിവുമാണു് കവിതയിൽ വെളിവാകുന്നതു്.

ക്രാഫ്റ്റും കലയും ചേരുമ്പോഴാണു് ഒരു കലാസൃഷ്ടി ഉണ്ടാവുന്നതു്. ശില്പകല, ചിത്രകല തുടങ്ങിയ ഇതരകലകളിലും അതു കാണാം. പലപ്പോഴും ഒന്നു വളരെ നന്നായാൽ മറ്റേതു് അല്പം മോശമായാലും ആകെക്കൂടി സൃഷ്ടി നന്നായെന്നു തോന്നും. പ്രാസസുന്ദരവും നിരർത്ഥകവുമായ പദ്യങ്ങളും ഒരു ചട്ടവട്ടവും പാലിക്കാതെ ഹൃദയത്തിൽ നിന്നും പുറത്തു വരുന്ന പ്രസംഗങ്ങളും പലപ്പോഴും കവിതയെന്ന വിധത്തിൽ നന്നാകുന്നതു് അതു കൊണ്ടാണു്.

അർത്ഥവും ആശയവും ചോർന്നു പോകാതെ തന്നെ കവിതകൾ വൃത്തത്തിൽ എഴുതുന്ന ധാരാളം കവികൾ ഉണ്ടായിട്ടുണ്ടു്. ഉത്തമകവിതയുടെ നിർവ്വചനം കാലക്രമേണ മാറിക്കൊണ്ടിരുന്നു എന്നു മാത്രം. ശ്ലോകങ്ങളെ മാത്രം നല്ല കവിതയായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ കവിതകളെ അവയുടെ വൃത്തങ്ങൾ വൃത്തമഞ്ജരിയിൽ ഇല്ലാത്തതിനാൽ “പാട്ടു്” എന്നു വിളിച്ചിട്ടുണ്ടു് മഹാകവി ഉള്ളൂർ. പിന്നീടു ഭാഷാവൃത്തങ്ങൾ മലയാളികൾക്കു പ്രിയങ്കരങ്ങളായി. പ്രസിദ്ധവൃത്തങ്ങൾ വിട്ടു് ഉറച്ച താളത്തിന്റെ വക്താക്കളായ കടമ്മനിട്ട, കക്കാടു്, അയ്യപ്പപ്പണിക്കർ തുടങ്ങിയവരെയും, വൃത്തവും താളവും വിട്ടു് മുറുക്കത്തിന്റെ ബലത്തിൽ കവിതയെഴുതിയ കുഞ്ഞുണ്ണിയെയും മലയാളി അംഗീകരിച്ചു. ഇപ്പോൾ ഗദ്യകവിതകളും മലയാളികൾക്കു പ്രിയങ്കരം തന്നെ. അതിനർത്ഥം ശ്ലോകവും കിളിപ്പാട്ടും താളങ്ങളും തിരസ്കരിക്കപ്പെട്ടിരിക്കുന്നു എന്നല്ല. കവിതയുടെ സാദ്ധ്യതകൾ വർദ്ധിക്കുന്നു എന്നു മാത്രമാണു്.

കവിതയുടെ പ്രതിപാദനത്തെപ്പറ്റിയുള്ള അഭിപ്രായത്തിലും ഈ വിധത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടു്. ആശാന്റെ വീണപൂവു് വായിച്ചിട്ടു് മഹാകവി ഉള്ളൂർ എഴുതി: “ഇപ്പോൾ ഒരാൾ വീണ പൂവിനെപ്പറ്റി എഴുതി. ഇനിയൊരാൾ കീറത്തലയണയെപ്പറ്റിയും വേറേ ഒരാൾ ഉണക്കച്ചാണകത്തെപ്പറ്റിയും എഴുതും…” (“വിജ്ഞാനദീപിക”യിൽ ഉള്ള ഒരു ലേഖനത്തിൽ നിന്നു്. ഓർമ്മയിൽ നിന്നു് എഴുതുന്നതു്.) കാലം കഴിഞ്ഞപ്പോൾ കീറത്തലയണയെപ്പറ്റി വള്ളത്തോൾ എഴുതി. (ഒരു ചവറു കവിത.) ഉള്ളൂർ തന്നെ തുമ്പപ്പൂവിനെപ്പറ്റി എഴുതി. ശ്ലോകം മാത്രമെഴുതിയിരുന്ന ഉള്ളൂർ തന്നെ പിന്നീടു് ഭാഷാവൃത്തങ്ങളും “ഒരൊറ്റ മതമുണ്ടുലകിന്നുയിരാം…” എന്നും മറ്റും വൃത്തമഞ്ജരിയിലില്ലാത്ത താളങ്ങളും ഉപയോഗിച്ചതും ഇവിടെ ഓർക്കാം.

ലോകസാഹിത്യത്തിൽ കവിതയ്ക്കു വന്ന പരിണാമങ്ങൾ മാത്രമേ മലയാളത്തിലും സംഭവിച്ചിട്ടുള്ളൂ. അതു് ആരോഗ്യകരമായ മാറ്റമാണെന്നും കവിത വളരുകയാണെന്നും നമുക്കു് ആശിക്കാം. ഷേയ്ക്ക്സ്പിയറും ഷെല്ലിയും കാളിദാസനും കടമ്മനിട്ടയും ഒന്നും ഒരിക്കലും വിസ്മൃതരാവില്ല എന്നും.

നര്‍മ്മം
ശ്ലോകങ്ങള്‍ (My slokams)
സാഹിത്യം

Comments (33)

Permalink